অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മെട്രോ അറിയേണ്ടത്

മെട്രോ അറിയേണ്ടത്

മെട്രോകളില്‍ കേമന്‍ കൊച്ചി മെട്രോ

കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാന (സി.ബി.ടി.സി.) മാണ് കൊച്ചി മെട്രോയില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഈ സംവിധാനമുപയോഗിച്ച് സര്‍വീസ് തുടങ്ങുന്നത് കൊച്ചി മെട്രോയിലായിരിക്കും.

കേരളത്തിന്റെ ആദ്യ മെട്രോയ്ക്ക് പ്രത്യേകതകള്‍ ഏറെയുണ്ട്. പലതിലും രാജ്യത്ത് തന്നെ ഒന്നാമനാണ് കൊച്ചി മെട്രോ. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കുന്ന ആദ്യ സര്‍ക്കാര്‍ കമ്പനി എന്നതില്‍ തുടങ്ങി ഒറ്റ ടിക്കറ്റിലെ യാത്ര വരെ പുതുമകള്‍ ഏറെയാണ്.

മെട്രോയുടെ ഒന്നാം നമ്പര്‍ വിശേഷങ്ങളിലൂടെ

സ്ത്രീ സൗഹൃദം

രാജ്യത്തെ ഏറ്റവും സ്ത്രീ സൗഹൃദമായ മെട്രോയാണ് കൊച്ചിയിലേത്. കുടുംബശ്രീയുമായി കൈകോര്‍ത്താണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) ഇത് സാധ്യമാക്കിയിരിക്കുന്നത്.

രാജ്യത്ത് ആദ്യമാണ് ഇത്തരമൊരു നീക്കം. 507 പേരെയാണ് നിയമിച്ചിരിക്കുന്നത്. കസ്റ്റമര്‍ റിലേഷന്‍സ്, ഹൗസ് കീപ്പിങ്, കാറ്ററിങ് തുടങ്ങിയവയിലെല്ലാം സ്ത്രീകളെ നിയമിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് സുരക്ഷിതമായി യാത്ര സാധ്യമാക്കാന്‍ പ്രത്യേകം സുരക്ഷാ സംവിധാനങ്ങളും മെട്രോയിലുണ്ട്. വനിതാ സെക്യൂരിറ്റി ജീവനക്കാരും സുരക്ഷാ ക്യാമറകളുമെല്ലാം ഉള്‍പ്പെടെയാണിത്.

ഈ നീക്കം ലിംഗ സമത്വത്തിന്

മെട്രോയില്‍ 23 ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തിലെ മാത്രം നിയമനമാണിത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കുന്ന ആദ്യ സര്‍ക്കാര്‍ കമ്പനിയെന്ന പദവിയാണ് ഇതുവഴി കൊച്ചി മെട്രോയ്ക്ക് സ്വന്തമാകുന്നത്.

മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ടില്‍ 60 പേരെ നിയമിക്കാനാണ് കെ.എം.ആര്‍.എല്‍. ലക്ഷ്യമിടുന്നത്.

ഡ്രൈവറില്ലാതെയും ഓടും

കമ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാന (സി.ബി.ടി.സി.) മാണ് കൊച്ചി മെട്രോയില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഈ സംവിധാനമുപയോഗിച്ച് സര്‍വീസ് തുടങ്ങുന്നത് കൊച്ചി മെട്രോയിലായിരിക്കും.

ട്രെയിന്‍ നിയന്ത്രണം പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്താലായിരിക്കും. ഡ്രൈവറില്ലാതെയും മെട്രോ ഓടിക്കാനാകും. തുടക്കത്തില്‍ കൊച്ചിയില്‍ ഡ്രൈവറുണ്ടാകും. ഭാവിയില്‍ ഇത് ഒഴിവാക്കാനാണ് നീക്കം.

യാത്ര ഒറ്റ ടിക്കറ്റില്‍

മെട്രോയുടെ ടിക്കറ്റില്‍ ബസ്സിലും ബോട്ടിലുമെല്ലാം യാത്ര ചെയ്യാനുള്ള അവസരവും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്. മെട്രോ യാത്രയുടെ സ്മാര്‍ട്ട് കാര്‍ഡ് ഈ ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. യാത്രയ്ക്കു പുറമേ ഷോപ്പിങ്ങിനും സിനിമ കാണുന്നതിനുമെല്ലാം ഈ കാര്‍ഡ് ഉപയോഗിക്കാനാകും.

യാത്രക്കാരെയും ഗതാഗത സംവിധാനങ്ങളെയും ബന്ധിപ്പിച്ച് കൊച്ചി വണ്‍ ആപ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും കൊച്ചിയില്‍ നടപ്പാക്കുന്നുണ്ട്. യാത്ര സംബന്ധിച്ച് സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭിക്കും.

വരും ഉംട്ട

മെട്രോയ്ക്കു മുന്നോടിയായി നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. അതായത് മെട്രോയും ബസ്സും ബോട്ടുമെല്ലാം ഒരു കുടക്കീഴിലാകും. ഇതിനായി ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപവത്കരിക്കുന്നുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. താമസിയാതെ ഉംട്ട ബില്ലിന് സംസ്ഥാനത്തിന്റെ അംഗീകാരം കിട്ടും.

വെള്ളത്തിലും മെട്രോ

മെട്രോയുടെ പ്രയോജനം സമീപ പ്രദേശങ്ങള്‍ക്കു കൂടി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജല മെട്രോ ആസൂത്രണം ചെയ്യുന്നത്. നഗരത്തെയും ചുറ്റുമുള്ള പത്തു പഞ്ചായത്തുകളെയും അതിവേഗ ബോട്ടുകള്‍ വഴി ബന്ധിപ്പിക്കും. ബോട്ടുജെട്ടികളുടെ നിര്‍മാണം ഉള്‍പ്പെടെ തുടങ്ങി. മേല്‍നോട്ടത്തിനായി ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്.

യാത്രയ്ക്ക് ഫീഡറും

മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് യാത്രയ്ക്കായി ഫീഡര്‍ സര്‍വീസുകളുണ്ടാകും. കെ.എസ്.ആര്‍.സി.ടി.സി. - സ്വകാര്യ ബസ്സുകള്‍, ഓട്ടോ, ടാക്‌സി എന്നിവയെല്ലാം ഇതിന്റെ ഭാഗമാകും. മുന്നോടിയായി ബസ്സുടമകളുടെ കൂട്ടായ്മയും ഓട്ടോ കമ്പനിയുമെല്ലാം രൂപവത്കരിച്ചിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദം ഗതാഗതം

പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ക്കും കൊച്ചി മെട്രോ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സൈക്കിള്‍ ട്രാക്ക്, നടപ്പാത എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.

തൂണില്‍ പൂന്തോട്ടം

മെട്രോയുടെ ഓരോ ആറാമത്തെ തൂണിലും പൂന്തോട്ടം ഒരുക്കും. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി നഗരത്തിലെ മാലിന്യം ഉപയോഗപ്പെടുത്തിയുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് പദ്ധതി. ആലുവ മുതല്‍ പാലാരിവട്ടം വരെ 100 തൂണുകളില്‍ ആദ്യഘട്ടം പൂന്തോട്ടമൊരുക്കും.

വ്യത്യസ്തം മെട്രോ സ്റ്റേഷനുകള്‍

സുന്ദരമെന്നാണ് മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ കൊച്ചി മെട്രോയുടെ സ്റ്റേഷനുകളെ വിശേഷിപ്പിച്ചത്. രാജ്യത്തെ മറ്റു മെട്രോകളില്‍ നിന്നു വ്യത്യസ്തമാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രത്യേക ആശയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യവത്കരണമാണ് സ്റ്റേഷനുകളെ വ്യത്യസ്തമാക്കുന്നത്. പശ്ചിമഘട്ടവും കേരളത്തിന്റെയും കൊച്ചിയുടെയും സാംസ്‌കാരിക ചരിത്രവും തുടങ്ങി മഴ വരെ സ്റ്റേഷനുകളെ വ്യത്യസ്തമാക്കാന്‍ വിഷയമാക്കിയിട്ടുണ്ട്.

കോച്ചുകള്‍ മേക്ക് ഇന്‍ ഇന്ത്യ

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചായിരുന്നു കൊച്ചി മെട്രോയുടെ കോച്ചുകളുടെ നിര്‍മാണം. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമാണ് കോച്ചുകള്‍ നിര്‍മിച്ചത്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റിയിലുള്ള ഫാക്ടറിയിലാണ് നിര്‍മാണം. ഇന്ത്യയില്‍ നിര്‍മിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്.

ഓര്‍ഡര്‍ ചെയ്യൂ, സാധനങ്ങള്‍ സ്‌റ്റേഷനിലെത്തും നിങ്ങളെത്തേടി

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടി നിരവധി ആഡ് ഓണ്‍ സേവനങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. അതിലേക്കുള്ള ചവിട്ടുപടിയാണ് കൊച്ചി വണ്‍ എന്നു പേരിട്ടു വിളിക്കുന്ന സ്മാര്‍ട് കാര്‍ഡ്. ക്ലിക്ക് ആന്റ് കളക്ട് എന്ന പദ്ധതി ഈ സ്മാര്‍ട് കാര്‍ഡുപയോഗിച്ചുള്ള സേവനമാണ്.

കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം, സാധാരണ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ളതുപോലെ. അതിന് കൊച്ചി മെട്രോ പുറത്തിറക്കുന്ന കൊച്ചി വണ്‍ ആപ്പ് നിങ്ങളെ സഹായിക്കും. ആ സാധനങ്ങള്‍ നിങ്ങള്‍ ഇറങ്ങുന്ന സ്റ്റേഷനിലെ പ്രത്യേക കൗണ്ടറിലെത്തിക്കും. ഇതാണ് ക്ലിക്ക് ആന്റ് കളക്ട്. മെട്രോ യാത്രക്കിടയിലാണെങ്കിലും എന്തെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ത്തുവെന്നു കരുതുക. യാത്രക്കിടെ നമുക്ക് പലര്‍ക്കും തോന്നുന്നതുപോലെ. അപ്പോഴും ഈ ക്ലിക്ക് ആന്റ് കളക്ട് സേവനം നമുക്ക് തുണയാകും.

ഇതിനു പുറമെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടയ്ക്കാനും സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്

എങ്ങാനും മെട്രോയുടെ വാതിലിനിടയില്‍ പെട്ടാലോ...!

വാതിലിനിടയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ വാതിലുകളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ പ്രവര്‍ത്തിച്ച് വാതില്‍ അടയുന്നതില്‍ നിന്നും തടയും. ശേഷം മൂന്നു തവണ വാതില്‍ കുറഞ്ഞ വേഗത്തില്‍ അടയാന്‍ ശ്രമിക്കും.

സ്വയം അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകളാണ് കൊച്ചി മെട്രോയ്ക്കുള്ളത്. അതുകൊണ്ടു തന്നെ വാതില്‍ അടയുന്നതിനിടെ യാത്രക്കാര്‍ അതിനിടയില്‍ പെട്ടുപോകുമോ എന്ന സംശയവും തൊട്ടുപിന്നാലെ വരും.

സംശയം ന്യായം. ഉത്തരവും ലളിതം. അതാണ് 'ഡോര്‍ ഒബ്സ്റ്റക്കിള്‍ ഡിറ്റക്ഷന്‍ സിസ്റ്റം.' ഈ സംവിധാനമാണ് യാത്രക്കാര്‍ വാതിലിനുള്ളില്‍ കുടുങ്ങാതിരിക്കാന്‍ സഹായിക്കുക.

വാതിലിനിടയില്‍ എന്തെങ്കിലും തടസ്സമുണ്ടെങ്കില്‍ വാതിലുകളില്‍ ഘടിപ്പിച്ചിട്ടുള്ള സെന്‍സര്‍ പ്രവര്‍ത്തിച്ച് വാതില്‍ അടയുന്നതില്‍ നിന്നും തടയും. ശേഷം മൂന്നു തവണ വാതില്‍ കുറഞ്ഞ വേഗത്തില്‍ അടയാന്‍ ശ്രമിക്കും.

ഇതിനിടെ തടസ്സം മാറിയാന്‍ വാതില്‍ സ്വയം അടയും അല്ലെങ്കില്‍ പൂര്‍ണമായും തുറക്കും. ഇങ്ങനെ വാതില്‍ പൂര്‍ണമായും തുറന്നാല്‍ പിന്നെ ഈ വാതില്‍ സ്വയം അടയില്ല. വാതില്‍ അടയാതെ ട്രെയിന്‍ നീങ്ങിത്തുടങ്ങുകയുമില്ല.

യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന വാതിലുകള്‍ ആയതിനാല്‍ മെട്രോ ട്രെയിനിന്റെ വാതിലുകള്‍ യാത്രക്കാര്‍ക്ക് അടയ്ക്കാനോ തുറക്കാനോ കഴിയില്ല. പിന്നെ ഈ വാതില്‍ അടയ്ക്കണമെങ്കില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ തന്നെ തുണ.

19 മില്ലി മീറ്റര്‍ വ്യാസമുള്ള ദണ്ഡും 15 മില്ലി മീറ്റര്‍ വണ്ണമുള്ള കവചവുമാണ് ഈ സംവിധാനത്തിനായി വാതിലില്‍ ഘടിപ്പിച്ചിട്ടുള്ളത്. വാതിലിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സം വരികയാണെങ്കില്‍ ഈ രണ്ട് സംവിധാനങ്ങളും പ്രവര്‍ത്തിക്കും.

തടസ്സത്തില്‍ തട്ടി തുറക്കുന്ന വാതില്‍ മൂന്നാമത് അടയാന്‍ ശ്രമിക്കുമ്പോഴും തടസ്സം അവിടെ തന്നെ തുടരുകയാണെങ്കില്‍ വാതില്‍ പൂര്‍ണമായും തുറക്കും. അതോടെ ട്രെയിന്‍ ഓപ്പറേറ്റര്‍ക്ക് ഇതു സംബന്ധിച്ച വിവരം ലഭിക്കും.

പ്രത്യേക സാഹചര്യങ്ങളില്‍ വാതിലുകള്‍ കൈകള്‍ കൊണ്ട് അടയ്ക്കാനും തുറക്കാനുമുള്ള സംവിധാനം ട്രെയിന്‍ ഓപ്പറേറ്ററുടെ ക്യാബിനില്‍ ഉണ്ടായിരിക്കും.

അതിനായുള്ള സംവിധാനം പ്രവര്‍ത്തിപ്പിച്ച ശേഷം ട്രെയിന്‍ ഓപ്പറേറ്റര്‍ നേരിട്ടെത്തി തടസ്സമെന്താണെന്ന് പരിശോധിച്ച് തടസ്സം മാറ്റിയ ശേഷം വാതില്‍ കൈകള്‍ കൊണ്ട് വലിച്ച് അടയ്ക്കും.

ശുദ്ധവായു ശ്വസിച്ച്, നഗര വീഥികളെ മറന്ന്...

മികച്ച വേഗമുള്ള ബോട്ടുകളാണ് നഗരത്തെയും സമീപത്തെ പത്തു പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുക. വൈഫൈ അടക്കമുള്ള ആധുനിക സൗകര്യങ്ങളും വാട്ടര്‍മെട്രോയിലുണ്ടാകും.


ശുദ്ധവായു ശ്വസിച്ച് തിരക്കു പിടിച്ച നഗരവീഥികളെ മറന്ന് യാത്ര ചെയ്യാന്‍ കൊച്ചിക്കാര്‍ക്ക് മെട്രോ ഒരുക്കുന്ന സൗകര്യമാണ് വാട്ടര്‍ മെട്രോ. കൊച്ചിയിലെ കായലുകളും തോടുകളും ഗതാഗത യോഗ്യമാക്കുകയാണ് വാട്ടര്‍ മെട്രോ പ്രോജക്ട്. 2019 ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങാനാണ് പദ്ധതി. ഇതിനു വേണ്ടിയുള്ള പാരിസ്ഥിതിക അനുമതി നേടുന്നതിനുള്ള നടപടികള്‍ തുടങ്ങിയക്കഴിഞ്ഞു.

അനുമതി കിട്ടിയ ശേഷം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും. ജല മെട്രോയ്ക്ക് ജനറല്‍ കണ്‍സള്‍ട്ടന്റായ എയ്‌കോം കണ്‍സോര്‍ഷ്യവുമായി ഈയിടെ കരാറൊപ്പിട്ടു. എയ്‌കോം റീജണല്‍ ഡയറക്ടര്‍ സഞ്ജീവ് ഗുപ്തയും വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ജനറല്‍ മാനേജര്‍ കൊനെയ്ന്‍ ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്.

മികച്ച വേഗമുള്ള ബോട്ടുകളാണ് നഗരത്തെയും സമീപത്തെ പത്തു പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തുക. വൈഫൈ അടക്കമുള്ള ആധുനിക സൗകര്യങ്ങളും വാട്ടര്‍മെട്രോയിലുണ്ടാകും.

ജര്‍മന്‍ വികസന ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി റിപ്പോര്‍ട്ടില്‍ ഇവര്‍ തൃപ്തി പ്രകടിപ്പിച്ചിരുന്നു. പദ്ധതി റിപ്പോര്‍ട്ടനുസരിച്ച് ആദ്യഘട്ടത്തിന്റെ പ്രവര്‍ത്തനം 20 മാസത്തിനകം തുടങ്ങണം.

കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന കെ.എം.ആര്‍.എല്‍. ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ജല മെട്രോയുടെ ജനറല്‍ കണ്‍സള്‍ട്ടന്റ് നിയമനത്തിന് അംഗീകാരം ലഭിച്ചത്. കരാറൊപ്പിടല്‍ ചടങ്ങില്‍ കെ.എം.ആര്‍.എല്‍.ഡയറക്ടര്‍ഫിനാന്‍സ് എബ്രഹാം ഉമ്മന്‍, കണ്‍സോര്‍ഷ്യം പ്രതിനിധികളായ അങ്കുശ് മല്‍ഹോത്ര, നവല്‍ ജെ. ഉന്‍വാല തുടങ്ങിയവര്‍ പങ്കെടുത്തു.

കാഴ്ച്ചയില്ലാത്തവര്‍ക്കായി കൊച്ചിമെട്രോ ഒരുക്കുന്ന 'ടാക്ടൈല്‍ പാത'

പ്രത്യേകം പരിഗണന വേണ്ടവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ മെട്രോ യാത്ര യാഥാര്‍ഥ്യമാകും. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും പ്രത്യേകം പരിഗണന നല്‍കാന്‍ കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ തന്നെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

പരസഹായത്തോടെ യാത്ര ചെയ്യേണ്ടവരെ നമ്മളെത്രത്തോളം പരിഗണിക്കുന്നുണ്ട്? കൊച്ചി മെട്രോയില്‍ ഇവര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ കണ്ടറിഞ്ഞാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടും. കേരളത്തിലെ പൊതു ഗതാഗത രംഗത്ത് സീറ്റ് പരിഗണനയുണ്ടെന്നതല്ലാതെ ഇവരുടെ അസൗകര്യങ്ങളെ നമ്മള്‍ എത്രത്തോളം ഗൗനിച്ചിട്ടുണ്ടെന്ന് നമ്മള്‍ ചോദിച്ചു പോകും.

പ്രത്യേകം പരിഗണന വേണ്ടവര്‍ക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ മെട്രോ യാത്ര യാഥാര്‍ഥ്യമാകും. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കും പ്രത്യേകം പരിഗണന നല്‍കാന്‍ കൊച്ചി മെട്രോ നിര്‍മ്മാണത്തില്‍ തന്നെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.  ടിക്കറ്റ് എടുക്കുന്നത് മുതല്‍ ട്രെയിനില്‍ കയറുന്നതുവരെയുള്ള കാര്യങ്ങള്‍ മറ്റാരുടെയും സഹായമില്ലാതെ ചെയ്യാനാകും. വേണ്ടിവന്നാല്‍ വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.

ടാക്ടൈല്‍എന്ന പ്രത്യേകിനം ടൈലാണ് കാഴ്ചശക്തിയില്ലാത്തവരെ സഹായിക്കാനായി മെട്രോ സ്റ്റേഷനുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡിസൈനിലെ വ്യത്യാസം കാലുകള്‍ കൊണ്ട് പരതിയോ വാക്കിങ് സ്റ്റിക്ക് കൊണ്ട് പരതിയോ മനസിലാക്കി കൃത്യമായി എത്തേണ്ടിടത്തെത്താന്‍ കാഴ്ചശക്തി ഇല്ലാത്ത ഒരു യാത്രക്കാരനെ  ടാക്ടൈല്‍ സഹായിക്കുന്നു.

സ്റ്റേഷന്റെ കവാടത്തില്‍ തുടങ്ങി ഏതൊക്കെ ഘട്ടങ്ങളിലൂടെയാണോ ഒരു യാത്രികന്‍ കടന്നു പോകേണ്ടത് ആ വഴികളിലെല്ലാം ടാക്ടൈല്‍ പാകിയിട്ടുണ്ട്. ടാക്ടൈല്‍ പാതയിലൂടെ നടന്ന് ടിക്കറ്റ് എടുക്കുന്ന സ്ഥലം മുതല്‍ ട്രെയിനില്‍ അവര്‍ക്കായി ഒരുക്കിയിട്ടുള്ള പ്രയോരിറ്റി സീറ്റുകള്‍ ഉള്ള ബോഗിയുടെ മുന്നില്‍ വരെ ഇവര്‍ക്ക് എത്താനാകും. രണ്ട് തരം ഡിസൈനുകള്‍ ഉള്ള ടൈലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

സാധാരണ ടൈലുകളെ പോലെ മിനുസമുള്ള ഉപരിതലമല്ല ടാക്ടൈലുകള്‍ക്ക്. കാഴ്ചശക്തിയില്ലാത്തവര്‍ക്ക് കാലുകള്‍ കൊണ്ട് തടവി നോക്കുകയോ വഴി ഉപയോഗിച്ച് പരതി നോക്കുകയോ ചെയ്യുമ്പോള്‍ മനസിലാക്കത്തക്കവണ്ണം പ്രത്യേകം ഡിസൈനുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ളവയാണ് ടാക്ടൈല്‍സ്. ടാക്ടൈലിന്റെ ഓരോ ഡിസൈനുകള്‍ക്കും പ്രത്യേകം അര്‍ത്ഥമുണ്ട്. തടഞ്ഞു നോക്കുമ്പോള്‍

വട്ടത്തിലുള്ള വലിയ കുത്തുകള്‍ ഉള്ള ടാക്ടൈല്‍ 'നില്‍ക്കുക' അല്ലെങ്കില്‍ 'ശ്രദ്ധിക്കുക' എന്ന അര്‍ത്ഥമാണ് നല്‍കുന്നത്. സ്റ്റേഷന്റെ കവാടത്തിലെ പടികള്‍ കയറി വരുമ്പോള്‍ തന്നെ ഇത്തരത്തില്‍ വട്ടക്കുത്തുകള്‍ ഉള്ള ടാക്ടൈല്‍സ് നിരത്തി പിടിപ്പിച്ചിട്ടുണ്ട്. അതിനര്‍ത്ഥം അവിടെ നിന്നും ടാക്ടൈലിന്റെ സേവനം ലഭ്യമാണ് എന്നുള്ളതാണ്.

നീളത്തില്‍ തടിച്ച വരകള്‍ പൊങ്ങി നില്‍ക്കുന്ന ടൈലാണ് മറ്റൊന്ന്. നടക്കാനുള്ള പാതയാണ് ഇത് സൂചിപ്പിക്കുന്നത്. സ്റ്റേഷന്റെ കവാടത്തിലെ വട്ടക്കുത്തുകള്‍ ഉള്ള ടാക്ടൈലില്‍ നിന്നും അതിനോട് ചേര്‍ന്ന് ഒട്ടിച്ചിട്ടുള്ള തടിച്ച വരകള്‍ ഉള്ള ടൈലിലേക്ക് കടക്കാം. ഈ ടൈലുകള്‍ ടിക്കറ്റ് കൗണ്ടറുകളിലേക്കും സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിലേക്കും സ്റ്റേഷന്റെ ഉള്ളിലേക്ക് കടക്കുന്നതിനുള്ള ഗേറ്റിലേക്കും അവിടെ നിന്നും പ്ലാറ്റ് ഫോമിലേക്ക് എത്താനുള്ള പടികളിലേക്കും എത്തിക്കുന്നു.

പ്ലാറ്റ്ഫോമുകളിലേക്ക് എത്താന്‍ ലിഫ്റ്റ് സൗകര്യവും സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. ഈ ലിഫ്റ്റുകളിലേക്ക് എത്താനും ടാക്ടൈല്‍ പാതകള്‍ ഉണ്ട്. ഇതു കൂടാതെ, സ്റ്റേഷനുള്ളില്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുള്ള പ്രത്യേകം ശൗചാലയങ്ങളിലേക്കു പോകാനുള്ള പാതയിലും ടാക്ടൈല്‍സ് പാകിയിട്ടുണ്ട്. ലിഫ്റ്റില്‍ എത്തുന്നവര്‍ അവിടെ നിന്നും ഇറങ്ങി ടാക്ടൈല്‍ പാതയിലൂടെ മുന്നോട്ട് നടന്നാല്‍ എത്തുന്നത് പ്രത്യേകം പരിഗണന വേണ്ടവര്‍ക്കുള്ള ബോഗിയുടെ വാതിലിനു മുന്നിലായിരിക്കും.

മെട്രോ കോച്ചുകളിലെ ഈ വാതിലിന് നേരെ എതിര്‍വശത്ത് വരത്തക്ക രീതിയിലാണ് ലിഫ്റ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതു കണക്കാക്കിയായിരിക്കും മെട്രോ ട്രെയിന്‍ അതാത് പ്ലാറ്റ്ഫോമുകളില്‍ നിര്‍ത്തുക. പടികളിലൂടെ നടന്നാലും ഈ വാതിലിന് മുന്നില്‍ തന്നെയാണ് ടാക്ടൈല്‍സ് ഇത്തരക്കാരെ എത്തിക്കുക. ഈ പാതകള്‍ വന്നു നില്‍ക്കുന്നത് യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമില്‍ ട്രെയിനില്‍ നിന്നും നിശ്ചിത അകലം പാലിച്ച് സുരക്ഷിതമായി നില്‍ക്കാനായി വരച്ചിട്ടുള്ള മഞ്ഞവരകള്‍ക്ക് പിന്നിലായുള്ള വട്ടക്കുത്തുകളുള്ള ടാക്ടൈല്‍ നിരത്തി ഒട്ടിച്ചിടത്തായിരിക്കും. നില്‍ക്കുക എന്ന അര്‍ത്ഥമാണ് നിരത്തി ഒട്ടിച്ച ടാക്ടൈല്‍സ് നല്‍കുന്ന സന്ദേശം.

വട്ടത്തില്‍ കുത്തുകളുള്ള ടാക്ടൈല്‍സ് നാലെണ്ണം ഒരുമിച്ച് പാകിയിരുന്നാല്‍ അതിനര്‍ത്ഥം അതൊരു ജംഗ്ഷനാണ് എന്നാണ്. അവിടെ നിന്നും നേരെ പോകാനും തിരിഞ്ഞു പോകാനും വഴികള്‍ ഉണ്ടാവും എന്നര്‍ത്ഥം. ലിഫ്റ്റിലേക്ക് പോകേണ്ടിടത്തും ശൗചാലയത്തിലേക്ക് പോകേണ്ടിടത്തും ടിക്കറ്റ് കൗണ്ടറില്‍ നിന്നും സുരക്ഷാ പരിശോധയ്ക്കായി പോകേണ്ടിടത്തുമെല്ലാം ഇത്തരത്തില്‍ ജംഗ്ഷനുകള്‍ ഉണ്ട്.

കൊച്ചി മെട്രോയ്ക്ക് QR കോഡ് ടിക്കറ്റ്

ഒരു യാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ടിക്കറ്റുകളാണ് ക്യുആര്‍ കോഡ് ടിക്കറ്റ്. യാത്ര ചെയ്യേണ്ട സ്റ്റേഷനിലേക്ക് ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ ലഭിക്കും.

കൊച്ചി മെട്രോയിലെ ആദ്യയാത്രയ്ക്ക് ക്യു.ആര്‍ കോഡ് ടിക്കറ്റ്. സേവനം ആരംഭിച്ച് ആദ്യ നാളുകളില്‍ ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ മാത്രമാണ് ഉപയോഗിക്കുക. ഈ ടിക്കറ്റ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ മെട്രോയാണ് കൊച്ചി മെട്രോ.

ക്യു ആര്‍ കോഡ് ടിക്കറ്റിന് പുറമെ ഒന്നില്‍ കൂടുതല്‍ ഉപയോഗത്തിനായുള്ള സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റും കൊച്ചി മെട്രോ യാത്രയ്ക്കുണ്ടാവും. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ടിക്കറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. യാത്രയ്ക്ക് മാത്രമല്ല ഷോപ്പിങിനും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം. ഉദ്ഘാടനദിവസം പ്രധാനമന്ത്രിയാണ് സ്മാര്‍ട് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.

സ്മാര്‍ട് കാര്‍ഡുകള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ സമയം വേണമെന്നതിനാലാണ് ആദ്യ ദിനങ്ങളില്‍  തല്‍ക്കാലം ക്യു ആര്‍ കോഡ് ടിക്കറ്റുകള്‍ മാത്രം ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ക്യു ആര്‍ ടിക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

ഒരു യാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ടിക്കറ്റുകളാണ് ക്യുആര്‍ കോഡ് ടിക്കറ്റ്. യാത്ര ചെയ്യേണ്ട സ്റ്റേഷനിലേക്ക് ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ക്യുആര്‍ കോഡ് ടിക്കറ്റുകള്‍ ലഭിക്കും. ഈ ടിക്കറ്റ് പ്ലാറ്റ്‌ഫോമിലേക്കുള്ള കവാടത്തിലെ ആര്‍എഫ്‌ഐഡി മെഷിനിലെ ക്യൂആര്‍ കോഡ് സ്‌കാനറില്‍ വെച്ച് സ്‌കാന്‍ ചെയ്താല്‍ മാത്രമേ ഗേറ്റ് വേ തുറക്കുകയുള്ളൂ.

പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനും പുറത്തിറങ്ങുന്നതിനുമായി രണ്ട് തവണ മാത്രമേ ക്യൂ ആര്‍ കോഡ് ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്യാന്‍ പാടുള്ളൂ. ആലുവയില്‍നിന്നു കളമശ്ശേരിയിലേക്കാണ് ടിക്കറ്റ് എടുത്തതെങ്കില്‍ കളമശ്ശേരി വരെയുള്ള ഏത് സ്റ്റേഷനിലും പുറത്തിറങ്ങാം. ടിക്കറ്റിലുള്ള ലക്ഷ്യ സ്ഥലത്തിനപ്പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ പിഴയടച്ചാല്‍ മാത്രമേ സ്റ്റേഷന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.

സിംപിളാണ് മെട്രോ സ്‌റ്റേഷനുകള്‍

ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെ 22 സ്റ്റേഷനുകളുണ്ട്. തുടക്കത്തില്‍ പാലാരിവട്ടം വരെയുള്ള 11 സ്റ്റേഷനുകളിലേക്കാണ് മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

മെട്രോ സ്‌റ്റേഷനുകളിലേക്ക് കയറിച്ചെല്ലുമ്പോള്‍ തന്നെ കേരളത്തിലെ പ്രകൃതിയും സംസ്‌കാരവും നമുക്കൊപ്പം കൂടും. ലോകോത്തര നിലവാരത്തിലുള്ള സ്‌റ്റേഷനുകളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ടവും കലാ സാംസ്‌കാരിക പാരമ്പര്യവും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വിമാനത്താവളത്തിലെത്തിയതുപോലെ തോന്നും ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലെത്തുന്നതുവരെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതര സേവനങ്ങളും കണ്ടാല്‍.  പ്ലാറ്റ്‌ഫോമുകള്‍ തിരഞ്ഞെടുക്കാനും അകത്തേക്കു പുറത്തേക്കുമുള്ള വഴിയുമൊക്കെ രേഖപ്പെടുത്തിയ കൃത്യമായ സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം. എടിഎം കൗണ്ടറുകളും വെള്ളവും ലഘു ഭക്ഷണസാധനങ്ങളും ലഭിക്കുന്ന കഫെറ്റേരിയകളും ചില സ്റ്റേഷനുകളില്‍ തയ്യാറാക്കിയിട്ടുണ്ട്.

സ്റ്റേഷനുകള്‍ 22
1) ആലുവ 
2) പുളിഞ്ചോട്.
3) കമ്പനിപ്പടി.
4) അമ്പാട്ടുകാവ്. 
5) മുട്ടം. 
6) കളമശ്ശേരി. 
7) കുസാറ്റ്. 
8) പത്തടിപാലം.
9) ഇടപ്പള്ളി.
10) ചങ്ങമ്പുഴ പാര്‍ക്ക് 
11) പാലാരിവട്ടം 
12) ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയം 
13) കലൂര്‍ 
14) ലിസി 
15) എം.ജി റോഡ് 
16) മഹാരാജാസ് കോളേജ് 
17) സൗത്ത് 
18) കടവന്ത്ര 
19) ഇളംകുളം 
20) വൈറ്റില 
21) തൈക്കുടം 
22) പേട്ട

പശ്ചാത്തലം
കേരളത്തിന്റെ പ്രകൃതിയും കലാസാംസ്‌കാരിക ചരിത്രവും അടിസ്ഥാനമാക്കിയാണ് കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ ചുമരുകള്‍ അലങ്കരിച്ചിരിക്കുന്നത്.
കുസാറ്റ് - കേരളത്തിന്റെ മത്സ്യബന്ധന ചരിത്രം
ഇടപ്പള്ളി - കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളും ധാന്യവിളകളും
ചങ്ങമ്പുഴ പാര്‍ക്ക് - കേരളത്തിന്റെ സാംസ്‌കാരിക- കലാ പൈതൃകം
ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയം - കേരളത്തിന്റെ ആയോധന കലകളും കളികളും
എംജി റോഡ്- എറണാകുളം ജില്ലയും ചരിത്രവും
കളമശ്ശേരിയടക്കം മറ്റു സ്റ്റേഷനുകള്‍ പശ്ചിമഘട്ട മലനിരകളെ പശ്ചാത്തലമാക്കിയിരിക്കുന്നു.


ടിക്കറ്റ് കൗണ്ടര്‍

കൊച്ചി മെട്രോ സ്‌റ്റേഷനുകളെല്ലാം എലിവേറ്റഡ് സ്റ്റേഷനുകളാണ്. പ്രധാന കവാടം കഴിഞ്ഞ് പടികള്‍ കയറിയോ എലിവേറ്ററില്‍ കയറിയോ വേണം ടിക്കറ്റ് കൗണ്ടറിലും പ്ലാറ്റ്‌ഫോമിലുമെത്താന്‍. സ്‌റ്റേഷനുകളുടെ ഉള്‍വശത്തെ രണ്ടായി തിരിക്കാം. ടിക്കറ്റില്ലാതെ പ്രവേശിക്കാവുന്ന ഫ്രീ സോണെന്നും ടിക്കറ്റെടുത്തവര്‍ക്ക് മാത്രം പ്രവേശനമുള്ള പെയ്ഡ് സോണെന്നും. ഫ്രീസോണിലാണ് ടിക്കറ്റ് കൗണ്ടറുള്ളത്. ഒറ്റയാത്രക്കുള്ള ക്യു ആര്‍ ടിക്കറ്റുമുതല്‍ സ്ഥിരയാത്രക്കാര്‍ക്കുള്ള കാര്‍ഡുകള്‍ ലഭിക്കുന്നതും അവ റീച്ചാര്‍ജ്ജ് ചെയ്യുന്നതും ഇവിടെ വച്ചാണ്. ഭിന്ന ശേഷിയുള്ളവര്‍ക്കും കുട്ടികള്‍ക്കും ടിക്കറ്റ് എടുക്കാന്‍ പാകത്തില്‍ ഉയരം കുറഞ്ഞ കൗണ്ടറുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിനകത്ത് പ്രവേശിക്കുന്നതിനു മുമ്പ് കൈയിലുള്ള ബാഗുകളും മറ്റ് ലഗേജുകളും എക്‌സ്‌റേ പരിശോധനക്ക് വിധേയമാക്കണം. ഇതിനായി അവ എക്‌സ്‌റേ സ്‌കാനറുകളുടെ മുന്നില്‍ വെക്കണം. തുടര്‍ന്ന് യാത്രാക്കാരും എക്‌സ്‌റേ കവാടത്തിലൂടെ അകത്ത് കടന്ന് എക്‌സ്‌റേ സ്‌കാനര്‍ മെഷീനില്‍ നിന്നും ബാഗുകള്‍ ശേഖരിക്കണം. ഇനി ടിക്കറ്റ് കാണിച്ച് അകത്ത് കയറാം.

ഗേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രത്യേക സ്ഥലത്ത് ടിക്കറ്റ് കാണിച്ചാല്‍ ഗേറ്റ് തുറക്കും. ഒരു സമയം ഒരാള്‍ക്കു മാത്രം കടന്നുപോകത്തക്ക രീതിയിലുള്ള നാല് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഭിന്നശേഷിയുള്ളവര്‍ക്കുള്ളതാണ് ഇതിലൊന്ന്. അതിന് മറ്റുള്ളവയേക്കാള്‍ വീതി കൂടുതലായിരിക്കും. വീല്‍ചെയറിന്റെ സഹായത്തോടെ എത്തുന്ന ത്രക്കാരുടെ സൗകര്യത്തിനാണ് ഇത്. മറ്റുള്ള ഗേറ്റുകളേക്കാള്‍ അല്‍പനേരം കൂടി കൂടുതല്‍ നേരം ഈ ഗേറ്റുകള്‍ തുറന്നിരിക്കും.

ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍

മെട്രോ അറിയേണ്ടത്

എല്ലാ സ്റ്റേഷനുകളുടെ ഉള്ളിലും ഓരോ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ഉണ്ട്. ടിക്കറ്റ് കാണിച്ച് അകത്തേക്കും പുറത്തേക്കും പോകാനുള്ള ഇലക്ട്രോണിക് കവാടത്തിനടുത്തായിരിക്കും ഉപഭോക്തൃ കേന്ദ്രത്തിന്റെ സ്ഥാനം. ടിക്കറ്റെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം. എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍, യാത്രക്കാര്‍ക്ക് മറ്റെന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാല്‍ ഇവിടെ സമീപിക്കാം. നിയമവിരുദ്ധമായി ടിക്കറ്റ് ഉപയോഗിച്ചാല്‍ പിഴയീടാക്കുന്നതും ഉപഭോക്തൃ സേവന കേന്ദ്രത്തിലാണ്.

പ്ലാറ്റ് ഫോം

ടിക്കറ്റ് കാണിച്ച് അകത്തുകയറിയാല്‍ സ്‌റ്റേഷനിലെ പെയ്ഡ് സോണില്‍ നമ്മളെത്തി. ഇനി നമുടെ ട്രെയിന്‍ ഏത് പ്‌ളാറ്റ്‌ഫോമിലാണ് വരുന്നതെന്ന് അറിയണം. അതിനായി സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതുമുതല്‍ പ്ലാറ്റ്‌ഫോമില്‍ വരെ ഡിസ്പ്‌ളേ സ്‌ക്രീനുകള്‍ വച്ചിട്ടുണ്ടാകും. ട്രെയിന്‍ വരുന്ന പ്ലാറ്റ്‌ഫോം, എത്ര മിനുട്ടിനുള്ളില്‍ എത്തിച്ചേരും തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നിന്നു ലഭിക്കും. പ്ലാറ്റ്‌ഫോമിലേക്കുള്ള വഴി കാണിക്കാനും സൈന്‍ ബോര്‍ഡുണ്ട്. ലിഫ്റ്റ് ഉപയോഗിച്ചോ, എലിവേറ്ററിലൂടെയോ, സ്റ്റപ്പിലൂടെയോ പ്ലാറ്റ്‌ഫോമിലെത്താം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പ്ലാറ്റ്‌ഫോം മാറിപ്പോയാല്‍ പാളം മുറിച്ചു കടന്ന് അപ്പുറത്തെത്താന്‍ പറ്റില്ല, ഫ്‌ളൈ ഓവറുകളുമില്ല, പകരം വന്നവഴി തിരിച്ചുവന്ന് അടുത്ത പ്ലാറ്റ് ഫോമിലെത്തണം. അതുകൊണ്ട് കൃത്യമായ പ്ലാറ്റ്‌ഫോം മനസ്സിലാക്കിയിട്ടുവേണ അകത്തു കയറാന്‍.

രണ്ട് പ്ലാറ്റ്‌ഫോമുകളാണ് മെട്രോ സ്‌റ്റേഷനുകള്‍ക്കുള്ളത്. റെയില്‍ പാളത്തിലേക്ക് നോക്കി നിന്നാല്‍ നമ്മുടെ ഇടതു വശത്തേക്ക് മാത്രമായിരിക്കും എല്ലായ്‌പ്പോഴും മെട്രോ ട്രെയിന്‍ സഞ്ചരിക്കുന്നത്.  ആ ദിശ മനസ്സിലാക്കിയും പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കാം.

ട്രെയിന്‍ വരുന്ന സമയവും എത്രമിനുട്ടിനുള്ളില്‍ ട്രെയിന്‍ എത്തിച്ചേരുമെന്നും കാണിക്കുന്ന ഡിസ്പ്‌ളേ സ്‌ക്രീനുകള്‍ പ്ലാറ്റ് ഫോമിലുമുണ്ടാകും. നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ അനൗണ്‍സ്‌മെന്റുകളായി ലഭിച്ചുകൊണ്ടിരിക്കും.

പ്ലാറ്റ്‌ഫോമില്‍ അടയാളപ്പെടുത്തിയ മഞ്ഞ വര മുറിച്ച കടക്കരുത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വേഗതയിലെത്തുന്ന ട്രെയിന്‍ തട്ടി അപകടമുണ്ടാകാതിരിക്കാനും ട്രാക്കിലേക്ക് വീണുപോകാതിരിക്കാനുമുള്ള മുന്‍കരുതലാണ് ഈ മഞ്ഞ വര.

മെട്രോ അറിയേണ്ടത്

ആരെങ്കിലും അപദ്ധത്തില്‍ വീണുപോയാല്‍ ട്രാക്കിലെ വൈദ്യുതി വിഛേദിക്കാനുള്ള എമര്‍ജന്‍സി ഡ്രിപ്പ് സിസ്റ്റം പ്ലാറ്റ് ഫോമിന്റെ രണ്ട് ഭാഗത്തും തയ്യാറാക്കിയിട്ടുണ്ട്.  ഇതിന് പുറമേ എമര്‍ജന്‍സി സ്റ്റോപ്പ് ലോഞ്ചര്‍ എന്ന മറ്റൊരു സംവിധാനവുമുണ്ട്. ഈ ബട്ടണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ സ്റ്റേഷനിലേക്ക് ട്രെയിന്‍ കടക്കാതെ നിര്‍ത്തുകയുമാകാം. അനാവശ്യമായി ഉപയോഗിച്ചാല്‍ തടവും പിഴയും ലഭിക്കുമെന്ന കാര്യവും ശ്രദ്ധിക്കണം.

സ്റ്റേഷനില്‍ ട്രെയിനെത്തിയാല്‍ വാതില്‍ താനേ തുറക്കും. ഇനി അകത്ത് കയറി യാത്ര തുടങ്ങാം.

പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക്
സ്റ്റേഷനുകള്‍ക്ക് അകത്ത് കടന്നാല്‍ മുതല്‍ ഭിന്നശേഷിയുള്ളവരുടെ സൗകര്യത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കു വേണ്ടി സ്റ്റേഷനുകളിലുടനീളം പ്രത്യേകതരം ടാക്ടൈല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കാലുകൊണ്ടോ വാക്കിങ് സ്റ്റിക്കുകൊണ്ടോ തടഞ്ഞ് കണ്ടുപിടിക്കാവുന്ന പ്രത്യേക തരം ടൈലാണ് ടാക്ടൈല്‍.  ഈ ടൈലുകളുടെ സഹായത്തോടെ കാഴ്ചയില്ലാത്തവര്‍ക്ക് കൃത്യമായി ടിക്കറ്റ് കൗണ്ടറുകളിലേക്കും സ്റ്റേഷന്റെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിനു മുന്നിലും എത്താം.  ലിഫ്റ്റില്‍ കയറിയാല്‍ ഇറങ്ങുന്നിടത്തും ഇതേ ടൈലുകള്‍ പാകിയിട്ടുണ്ട്. ഈ പാതയിലൂടെ നടന്നാല്‍ ഇത്തരം യാത്രക്കാര്‍ക്കായി മെട്രോയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സീറ്റുകള്‍ അടങ്ങിയ കോച്ചുകളിലെ വാതിലിന്റെ മുന്നില്‍ തന്നെ എത്താന്‍ കഴിയും. കാഴ്ചയിത്താവര്‍ക്ക് ബ്രെയിലി ലിപിയിലും ശബ്ദമായും നിര്‍ദ്ദേശങ്ങള്‍ എലവേറ്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുടെ സേവനം എല്ലാ സ്റ്റേഷനുകളിലുമുണ്ടാകും.

ഭിന്നശേഷി ഉള്ളവര്‍ക്കായി വീല്‍ചെയറിലെത്തി ഉപയോഗിക്കാന്‍ സൗകര്യത്തിന് പ്രത്യേക ശൗചാലയങ്ങളും എല്ലാ സ്‌റ്റേഷനുകളിലുമുണ്ട്.

മെട്രോ സൈക്കിള്‍ പദ്ധതിക്ക് തുടക്കം

മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ഉദ്ഘാടനം.

കൊച്ചി: നഗരത്തില്‍ ഇനി മെട്രോ സൈക്കിളിലും യാത്ര ചെയ്യാം. കൊച്ചിയില്‍ നാലിടങ്ങളില്‍ സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് പരിസ്ഥിതിദിനത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) തുടക്കം കുറിച്ചു.

മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് സൈക്കിളില്‍ യാത്ര ചെയ്തായിരുന്നു ഉദ്ഘാടനം. മേനകയില്‍ കെ.ടി.ഡി.സി. ക്ക് സമീപം, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ പാലത്തിന് താഴെ, കലൂരില്‍ കടവന്ത്ര റോഡില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം, സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വിവേകാനന്ദ റോഡില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടത്തിന് സമീപം എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

സൗജന്യമായാണ് സൈക്കിള്‍ നല്‍കുന്നത്. അഥീസ് സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പദ്ധതി. സൈക്കിള്‍ യാത്ര ആഗ്രഹിക്കുന്നവര്‍ സൈക്കിള്‍ ക്ലബ്ബുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്താല്‍ മതി.

കടപ്പാട്- മാതൃഭൂമി.കോം

അവസാനം പരിഷ്കരിച്ചത് : 5/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate