অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ധനകാര്യക്കമ്മീഷന്‍

ധനകാര്യക്കമ്മീഷന്‍

ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള വിഭവ പങ്കുവയ്ക്കല്‍ നിര്‍ദേശിക്കാന്‍ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കമ്മീഷന്‍. ഇന്ത്യന്‍ ഭരണഘടനതന്നെ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പ്രത്യേകം ധനകാര്യധര്‍മങ്ങളും പ്രവര്‍ത്തന ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ലിസ്റ്റ് 1-ല്‍ കേന്ദ്രത്തിന്റെ അവകാശത്തിലുള്ള നികുതിയിനങ്ങള്‍ ഏതൊക്കെയാണ് എന്ന് വിവരിച്ചിട്ടുണ്ട്. ലിസ്റ്റ് 2-ല്‍ സംസ്ഥാനങ്ങളുടെ അവകാശത്തിലുള്ള നികുതിയിനങ്ങള്‍ വിവരിച്ചിരിക്കുന്നു. മറ്റു ചില നികുതികളുടെ കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കണ്‍കറന്റ് അവകാശങ്ങളുണ്ട്. എന്നാല്‍ പ്രവര്‍ത്തന ചുമതലകളും നികുതി വിഭവങ്ങളിലുള്ള അവകാശങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. സംസ്ഥാനങ്ങള്‍ക്കാണ് ചുമതലകള്‍ കൂടുതല്‍. പക്ഷേ, അത് നിര്‍വഹിക്കാനുള്ള നികുതിവിഭവങ്ങള്‍ അവര്‍ക്കില്ല. ഇക്കാര്യം മുന്നില്‍ക്കണ്ട് ഭരണഘടന തയ്യാറാക്കിയവര്‍തന്നെ ധനകാര്യക്കമ്മീഷന്‍ എന്ന സംവിധാനം ഭരണഘടനയുടെ ഭാഗമാക്കി. 280-ാം വകുപ്പിലാണ് ഇതുള്ളത്.

അസന്തുലിതസ്ഥിതി ചുമതലകളിലും നികുതി അവകാശങ്ങളിലും നിലനില്ക്കുന്നത് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്കാന്‍ അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ് നിയമിക്കുന്ന ധനകാര്യക്കമ്മീഷന്‍ ബാധ്യസ്ഥമാണ്. ചില കേന്ദ്രനികുതികളുടെ വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുക, പ്രത്യേക ഗ്രാന്റ്സ്-ഇന്‍-എയ്ഡ് (Grants-in-aid) നല്കുക എന്നീ സമീപനങ്ങളാണ് ധനകാര്യക്കമ്മീഷനുകള്‍ സ്വീകരിച്ചത്. ഗ്രാന്റുകള്‍ ഭരണഘടനയുടെ 275-ാം വകുപ്പനുസരിച്ച് നല്കുന്നു. ഇതിനുപുറമേയാണ് വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം.

ധനകാര്യക്കമ്മീഷന്റെ പ്രധാന ധര്‍മങ്ങള്‍ താഴെപ്പറയുന്നു:

(1) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിശ്ചിത നികുതികളുടെ അറ്റവരുമാനം പങ്കുവയ്ക്കുകയും അങ്ങനെ നീക്കി വയ്ക്കുന്ന പങ്ക് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന തത്ത്വങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുക.

(2) ഗ്രാന്റ്സ്-ഇന്‍-എയ്ഡ് തുകയുടെ വിതരണം സംബന്ധിച്ച് തത്ത്വങ്ങള്‍ നിര്‍ദേശിക്കുക.

(3) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള എല്ലാ ധനകാര്യബന്ധങ്ങളും അപഗ്രഥിച്ച്, പ്രശ്നങ്ങളുണ്ടെങ്കില്‍, അവയ്ക്ക് പരിഹാരം നിര്‍ദേശിക്കുക.

ധനകാര്യക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ പ്രസിഡന്റ് പാര്‍ലമെന്റിന് സമര്‍പ്പിക്കും. കമ്മീഷന്‍തന്നെ അര്‍ധ ജൂഡീഷ്യല്‍ സ്വഭാവമുള്ളതാണ്. ഇന്നേവരെ (2007) പന്ത്രണ്ട് ധനകാര്യക്കമ്മീഷനുകളാണ് ഇന്ത്യയില്‍ നിലവില്‍ വന്നിട്ടുള്ളത്.

ഒന്നാം ധനകാര്യക്കമ്മീഷന്‍ മുതല്‍ പന്ത്രണ്ടാം കമ്മീഷന്‍ വരെ അതിന്റെ പ്രവര്‍ത്തനത്തില്‍ ഭരണഘടനയ്ക്ക് അനുസൃതമായിത്തന്നെ പല പുതിയ സമീപനങ്ങള്‍ക്കും രൂപം നല്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വരുമാനം, ചെലവുകള്‍ എന്നിവയെക്കുറിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവചനം നടത്തുക, കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കു നല്കേണ്ട വിഭവ വിഹിതം നിര്‍ണയിക്കുക, സംസ്ഥാനങ്ങളുടെ പദ്ധതിയിതര ചെലവുകള്‍ എസ്റ്റിമേറ്റ് ചെയ്യുക, സംസ്ഥാനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്ന വിഭവങ്ങള്‍ സംസ്ഥാനങ്ങള്‍ക്കിടയ്ക്ക് പങ്കു വയ്ക്കുന്നതിനുള്ള ഫോര്‍മുല നിര്‍ദേശിക്കുക, വിഭവപങ്കുവയ്ക്കലിനുശേഷവും ഉണ്ടായേക്കാവുന്ന വിഭവ വിടവ് അടയ്ക്കാനുള്ള ഗ്രാന്റുകളുടെ തോത് നിര്‍ണയിക്കുക എന്നിവയാണ് ധനകാര്യക്കമ്മീഷനുകള്‍ ഏറ്റെടുത്തിട്ടുള്ള മുഖ്യ ചുമതലകള്‍. സംസ്ഥാനങ്ങളുടെ വര്‍ധിച്ചുവരുന്ന ചെലവുകള്‍, അതനുസരിച്ച് വര്‍ധിക്കാത്ത വരുമാനം, പദ്ധതി ചെലവുകള്‍, പദ്ധതിയിതര ചെലവുകള്‍ എന്നിവ ധനകാര്യക്കമ്മീഷനുകളുടെ മുമ്പില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതമാക്കുന്നു. അതേസമയത്ത് കേന്ദ്രത്തിന്റെ ധനകാര്യസ്ഥിതിയും കമ്മീഷന്‍ പരിഗണിച്ചേ പറ്റൂ.

വിഭവ പങ്കുവയ്ക്കല്‍. ആദ്യകാലങ്ങളില്‍ ധനകാര്യക്കമ്മീഷനുകളുടെ പരിഗണനയ്ക്കു വന്ന രണ്ട് മുഖ്യ കാര്യങ്ങള്‍ ഇവയാണ്: (1) കേന്ദ്രത്തിന്റെ പ്രത്യക്ഷനികുതിയായ ആദായ നികുതിയുടെ അറ്റവരുമാന(നികുതി പിരിക്കാനുള്ള ചെലവു കഴിച്ചുള്ളത്)ത്തിന്റെ എത്ര ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്കണമെന്നത്. ഇതിനെ 'ലംബ വിതരണം' (vertical division) എന്നു വിളിക്കുന്നു. (2) സംസ്ഥാനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്ന ആകെയുള്ള നികുതി വരുമാനം അവര്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതിനുള്ള തത്ത്വങ്ങള്‍. ഇതിനെ 'തിരശ്ചീന വിതരണം' (horizontal division) എന്നു വിളിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ മാറ്റിവയ്ക്കുന്ന പങ്കിനെ 'വിഭാജ്യ ചെറു ശേഖരം' (divisional pool) എന്നും വിളിക്കുന്നു. ഈ രണ്ട് മുഖ്യ കാര്യങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പലപ്പോഴും നീരസം ഉണ്ടാക്കിയിട്ടുണ്ട്.

ഒന്നാം ധനകാര്യക്കമ്മീഷന്‍ കേന്ദ്രത്തിന്റെ പ്രത്യക്ഷനികുതിയായ ആദായ നികുതിയുടെ അറ്റവരുമാനത്തിന്റെ 55% സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ പിന്നീടു വന്ന കമ്മീഷനുകള്‍ അത് ക്രമമായി ഉയര്‍ത്തി. ഏഴ്, എട്ട്, ഒന്‍പത് എന്നീ ധനകാര്യക്കമ്മീഷനുകള്‍ ഇത് 85 ശതമാനമാക്കി ഉയര്‍ത്തി. എന്നാല്‍ പത്താം കമ്മീഷന്‍ 1995-2000കാലത്തേക്ക്ഇത്77.5ശതമാനമായികുറച്ചു.സംസ്ഥാനങ്ങള്‍ക്കിടയില്‍ ഈ പങ്ക് വിതരണം ചെയ്യുന്നതിനുള്ള ഫോര്‍മുലയില്‍ ആദ്യകാല കമ്മീഷനുകള്‍ ജനസംഖ്യ, നികുതി പിരിവ് എന്നീ രണ്ട് ഘടകങ്ങളാണ് പരിഗണിച്ചത്. ഉദാഹരണത്തിന്, ഒന്നാം ധനകാര്യക്കമ്മീഷന്‍ 80% തുക ജനസംഖ്യയുടെയും ബാക്കി 20% നികുതി പിരിവിന്റെയും അടിസ്ഥാനത്തില്‍ വേണമെന്ന് നിര്‍ദേശിച്ചു. രണ്ടാം കമ്മീഷന്‍ 90 ശതമാനമായിരിക്കണം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നല്കേണ്ടത് എന്ന് നിര്‍ദേശിച്ചു. ഇത് ജനസംഖ്യ കൂടിയ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് സഹായകമായി. മൂന്നും നാലും കമ്മീഷനുകള്‍ മഹാരാഷ്ട്രയ്ക്കും പശ്ചിമബംഗാളിനും അനുകൂലമായി നികുതി പിരിവിന് കൂടുതല്‍ പ്രാധാന്യം നല്കി. അതിന്റെ പങ്ക് 20 ശതമാനമാക്കി. ഈ രണ്ട് സംസ്ഥാനങ്ങളാണ് ആദായനികുതി പിരിവില്‍ മുന്നില്‍ നില്ക്കുന്നത്.

എട്ടാം ധനകാര്യക്കമ്മീഷന്‍ (വൈ. ബി. ചവാന്‍ അധ്യക്ഷനായുള്ള) ആദായനികുതി വരുമാനം പങ്കുവയ്ക്കുന്നതിന് പുതിയ ഒരു ഫോര്‍മുല നിര്‍ദേശിച്ചു. 10% നികുതി പിരിവിന്റെ അടിസ്ഥാനത്തിലും ബാക്കിവരുന്ന 90% താഴെപ്പറയുന്ന അടിസ്ഥാനത്തിലുമായിരിക്കും: (1) 25% ജനസംഖ്യാടിസ്ഥാനത്തില്‍; (2) 25% സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനത്തെ ജനസംഖ്യകൊണ്ട് ഗുണിച്ചുകിട്ടുന്ന സംഖ്യയുടെ വിലോമത്തിന്റെ അടിസ്ഥാനത്തില്‍ (inverse of the percapita income of the state multiplied by population); (3) ബാക്കിവരുന്ന 50% സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷവരുമാനവും സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും തമ്മിലുള്ള അകലത്തിനെ സംസ്ഥാന ജനസംഖ്യകൊണ്ട് ഗുണിച്ചുകിട്ടുന്നതിന്റെ അടിസ്ഥാനത്തില്‍ (distance of the percapita income of a state from the highest percapita income among the states multiplied by the population of the state ). ഈ മൂന്നിന ഫോര്‍മുല സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നീതിയുറപ്പാക്കാനാണ് ലക്ഷ്യമിട്ടത്. ഒന്‍പതാം ധനകാര്യക്കമ്മീഷന്‍ ഇതില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തി. പുതുതായി സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്ന (എ) പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ, (ബി) 1981-ലെ സെന്‍സസ് അനുസരിച്ചുള്ള കര്‍ഷകത്തൊഴിലാളികളുടെ എണ്ണം എന്നിവ പരിഗണിച്ച് ഒരു വ്യക്തമായ സൂചിക (composite index) കൂടി പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു. ഈ സൂചിക സംസ്ഥാനങ്ങളില്‍ നിലവിലുള്ള ദാരിദ്യ്രത്തിന്റെ തോതും പിന്നോക്കാവസ്ഥയും പ്രതിഫലിപ്പിക്കും. പത്താം ധനകാര്യക്കമ്മീഷന്‍ വീണ്ടും വിഭവ പങ്കുവയ്ക്കലിനുള്ള ഫോര്‍മുലയില്‍ മാറ്റം വരുത്തി. അതനുസരിച്ച്: (1) 20% 1971-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍; (2) 60% പ്രതിശീര്‍ഷ വരുമാനത്തിന്റെ അകലത്തിന്റെ അടിസ്ഥാനത്തില്‍; (3) 5% സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍; (4) 5% അടിസ്ഥാന സൌകര്യങ്ങളുടെ സൂചിക(index of infrastructure)യുടെ അടിസ്ഥാനത്തില്‍; (5) ബാക്കിവരുന്ന 10% നികുതിപിരിവുശ്രമത്തിന്റെ (tax effort) അടിസ്ഥാനത്തില്‍ എന്നിങ്ങനെ ആയിരുന്നു ആ മാറ്റം.

പൊതുവായിപ്പറഞ്ഞാല്‍, എല്ലാ ധനകാര്യക്കമ്മീഷനുകളും കേന്ദ്ര ആദായനികുതിയുടെ അറ്റവരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നിര്‍ദേശിക്കുന്നു. വിതരണം ചെയ്യാനുദ്ദേശിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്കിടയില്‍ പങ്കുവയ്ക്കുന്നതിന് ജനസംഖ്യ, പ്രതിശീര്‍ഷ വരുമാനം, ഭൂമിശാസ്ത്രപരമായ വലുപ്പം, പിന്നോക്കാവസ്ഥ, അടിസ്ഥാന സൌകര്യങ്ങളുടെ നിലവാരം, നികുതിപിരിവ്ശ്രമം എന്നീ ഘടകങ്ങള്‍ കണക്കിലെടുക്കുന്നുവെന്ന് പറയാം. ഏതു ഫോര്‍മുല നിര്‍ദേശിച്ചാലും അത് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമാകണമെന്നില്ല. അതിനാല്‍ സംസ്ഥാനങ്ങള്‍ അവയുടെ അതൃപ്തി പ്രകടിപ്പിക്കാറുണ്ട്.

കേന്ദ്ര ആദായ നികുതിക്കു പുറമേ കേന്ദ്ര എക്സൈസ് ഡ്യൂട്ടി, അധിക എക്സൈസ് ഡ്യൂട്ടി, യാത്രക്കാരുടെമേല്‍ റെയില്‍വേ ചുമത്തുന്ന യാത്രക്കൂലിയിലുള്ള നികുതി, എസ്റ്റേറ്റ് ഡ്യൂട്ടി എന്നിവയുടെ വരുമാനവും കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണമെന്ന് ധനകാര്യക്കമ്മീഷനുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ എക്സൈസ് ഡ്യൂട്ടികളും ഈ പരിധിയില്‍ വരുന്നില്ല. പ്രധാനമായും പുകയില, തീപ്പെട്ടി, കാര്‍ഷിക ചരക്കുകള്‍ എന്നിവയിന്മേലുള്ള എക്സൈസ് ഡ്യൂട്ടികളാണ് ആദ്യകാലക്കമ്മീഷനുകള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതിനും ജനസംഖ്യ, പിന്നോക്കാവസ്ഥ എന്നീ ഘടകങ്ങള്‍ ചേര്‍ന്ന ഫോര്‍മുല ബാധകമാക്കിയിട്ടുണ്ട്. അവയുടെ താരതമ്യ വിഹിതത്തിനു മാത്രമേ മാറ്റം ഉണ്ടായിട്ടുള്ളൂ. ഒന്നാം കമ്മീഷന്‍ കേന്ദ്ര എക്സൈസ് ഡ്യൂട്ടി വരുമാനത്തിന്റെ 40% മാറ്റിവച്ചപ്പോള്‍ രണ്ടാം കമ്മീഷന്‍ അത് 25 ശതമാനമാക്കി. പക്ഷേ, 8 ഇനം ചരക്കുകളിന്മേലുള്ള ഡ്യൂട്ടി വരുമാനം പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചു. ഏഴാം കമ്മീഷനാണ് കേന്ദ്ര എക്സൈസ് ഡ്യൂട്ടി വരുമാനം പൂര്‍ണമായും കണക്കിലെടുത്ത് അതിന്റെ 40% സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്കണമെന്ന് നിര്‍ദേശിച്ചത്. എട്ടും ഒന്‍പതും പത്തും കമ്മീഷനുകള്‍ ഇത് 45 ശതമാനമാക്കി ഉയര്‍ത്തി. രണ്ടാം ധനകാര്യക്കമ്മീഷനാണ് ആദ്യമായി എസ്റ്റേറ്റ് ഡ്യൂട്ടിയില്‍നിന്നുമുള്ള അറ്റവരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്കാന്‍ നിര്‍ദേശിച്ചത്.

ഗ്രാന്റ്സ്-ഇന്‍-എയ്ഡ് പ്രധാനമായും സംസ്ഥാനങ്ങള്‍ നേരിടുന്ന കറന്റ് റവന്യുക്കമ്മിഭാരം കുറയ്ക്കാനും അന്തര്‍സംസ്ഥാന അസന്തുലിതാവസ്ഥ കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ധനകാര്യക്കമ്മീഷനുകള്‍ നിര്‍ദേശങ്ങള്‍ നല്കിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് സ്വയം വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനാവശ്യമായ വിഭവ സമാഹരണം സാധ്യമല്ലായെന്ന് കണ്ടിരിക്കുന്നു. കാരണം, നികുതിഘടനതന്നെ കേന്ദ്രത്തിന് അനുകൂലമായ തരത്തിലാണ് ഭരണഘടന തയ്യാറാക്കിയിരിക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ പരാതിപ്പെടുന്നു. രണ്ടുതരം ഗ്രാന്റ്സ്-ഇന്‍-എയ്ഡ് നിലവിലുണ്ട്; പൊതു ഗ്രാന്റുകളും (General grants) പ്രത്യേക ഗ്രാന്റുകളും (Special grants). പൊതുഗ്രാന്റുകള്‍ കറന്റ് റവന്യുക്കമ്മിയും സംസ്ഥാനങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന അസന്തുലിതാവസ്ഥയും പരിഹരിക്കാനുദ്ദേശിച്ചിട്ടുള്ളതാണ്. പ്രത്യേക ഗ്രാന്റുകള്‍ പിന്നോക്ക സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ നിലവാരം, ഭരണ നിലവാരം എന്നിവ ഉയര്‍ത്താന്‍ വേണ്ടിയാണ്. ഈ ഗ്രാന്റുകള്‍ ഒരു പഞ്ചവത്സര പദ്ധതിക്കാലത്തെ അഞ്ച് വര്‍ഷത്തേക്കാണ് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. പത്താം ധനകാര്യക്കമ്മീഷന്‍ ആകെ 20,300 കോടി രൂപയുടെ ഗ്രാന്റുകളാണ് സംസ്ഥാനങ്ങള്‍ക്കു നല്കിയത്. ഇത്രയും തുക (1) റവന്യുക്കമ്മി നികത്തല്‍ (2) പൊലീസ്, അഗ്നിശമനസേന, ജയില്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പ്രൈമറി സ്കൂളുകളില്‍ കുടിവെള്ളം എന്നിവ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തല്‍, (3) സംസ്ഥാനങ്ങളുടെ പ്രത്യേക പ്രശ്നങ്ങളുടെ പരിഹാരം, (4) പ്രകൃതിദുരന്ത സഹായം, (5) തദ്ദേശീയ ഭരണ സ്ഥാപനങ്ങള്‍ക്കു നല്കുന്ന സഹായം എന്നിവയ്ക്കുവേണ്ടിയാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്കുന്ന വായ്പകള്‍ ആദ്യം പരിഗണനയ്ക്ക് എടുത്തത് രണ്ടാം ധനകാര്യക്കമ്മീഷനാണ്. നാലാം കമ്മീഷന്‍ ഇക്കാര്യം പരിഗണിക്കാന്‍ പ്രത്യേക സംവിധാനമോ ഏജന്‍സിയോ വേണമെന്ന് നിര്‍ദേശിച്ചു. അഞ്ചാം കമ്മീഷന്റെ സമയമായപ്പോഴേക്കും സംസ്ഥാനങ്ങളുടെ ഓവര്‍ഡ്രാഫ്റ്റ് പ്രശ്നം ഗുരുതരമായി കഴിഞ്ഞിരുന്നു. ഓവര്‍ഡ്രാഫ്റ്റ് എടുക്കുന്നത് ഹാനികരമാണ് എന്ന് കമ്മീഷന്‍ വിധിച്ചു. അതിനു പകരം ചെലവ് നിയന്ത്രണത്തിന് സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്കണമെന്ന് നിര്‍ദേശിച്ചു. വേയ്സ് ആന്‍ഡ് മീന്‍സ് (ways and Means) വായ്പകള്‍ ഒരിക്കലും വിഭവ സ്രോതസ്സായി പരിഗണിക്കരുതെന്നും റിസര്‍വ് ബാങ്കിന്റെ ഇക്കാര്യത്തിലുള്ള സമീപനം കൂടുതല്‍ കര്‍ക്കശമാക്കണമെന്നും നിര്‍ദേശം ഉണ്ടായി. ആറാം കമ്മീഷന്‍ സംസ്ഥാനങ്ങളുടെ കടബാധ്യതയെക്കുറിച്ച് വിശദമായി പഠിച്ചു.

കടത്തിന്റെ തിരിച്ചടവ് 15-30 വര്‍ഷക്കാലത്തേക്ക് മാറ്റണമെന്നും ചില കടങ്ങള്‍ എഴുതിത്തള്ളാവുന്നതാണെന്നും നിര്‍ദേശിച്ചു. എന്നാല്‍ ഒന്‍പതാം കമ്മീഷന്‍ ഈ നടപടികളെ എതിര്‍ത്തു.

പത്താം ധനകാര്യക്കമ്മീഷന്‍.

പത്താം കമ്മീഷന്‍ ഒരു 'ബദല്‍ പദ്ധതി' (alternative scheme) ആണ് വിഭവ പങ്കുവയ്ക്കലിന് നിര്‍ദേശിച്ചത്. 1991-ലെ നികുതി പരിഷ്കരണത്തെക്കുറിച്ചുള്ള ചെല്ലയ്യാ സമിതി(Chelliah Committee)യുടെ നിര്‍ദേശങ്ങള്‍ ആ കമ്മീഷന്‍ പരിഗണിച്ചു. കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ (gross revenue receipts) 26 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയും ആയത് 15 വര്‍ഷം കൂടുമ്പോള്‍ പുനഃപരിശോധിക്കുകയും ചെയ്യണമെന്ന് അത് നിര്‍ദേശിച്ചു. ഇതിന്റെ ഫലമായി കേന്ദ്ര നികുതി വരുമാനത്തിന്റെ വളര്‍ച്ചയുടെ ഗുണഫലം സംസ്ഥാനങ്ങള്‍ക്ക് കിട്ടും. തുടര്‍ന്ന് ഭരണഘടനയുടെ 80-ാം ഭേദഗതി വഴി (2000) 268, 269 വകുപ്പിനു പുറത്തുള്ള എല്ലാ കേന്ദ്ര നികുതി-ഡ്യൂട്ടി ഇനങ്ങളില്‍ നിന്നുള്ള വരുമാനവും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം എന്ന സ്ഥിതിയായി.

പതിനൊന്നാം ധനകാര്യക്കമ്മീഷന്‍.

1998-ല്‍ ഈ കമ്മീഷന്‍ നിയമിക്കപ്പെട്ടപ്പോള്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധങ്ങളില്‍ ആദ്യമായി തദ്ദേശഭരണസ്ഥാപനങ്ങളായ പഞ്ചായത്തുകളെയും മുനിസിപ്പല്‍ നഗരസഭകളെയും പരിഗണിച്ചു. കേന്ദ്രത്തിന്റെ മൊത്തനികുതിവരുമാനത്തിന്റെ 29.5% സംസ്ഥാനങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്നാണ് ഈ കമ്മീഷന്‍ നിര്‍ദേശിച്ചത്; ഇതിനുപുറമേ 8% ഗ്രാന്റുകളും. അങ്ങനെ ആകെ 37.5 ശതമാനമായിരിക്കും സംസ്ഥാനങ്ങള്‍ക്ക് കിട്ടുക. ആകെ വിഭവ പങ്ക് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഫോര്‍മുലയില്‍ ജനസംഖ്യ (10%), പ്രതിശീര്‍ഷവരുമാനത്തിലെ അകലം (62.5%), ഭൂമിശാസ്ത്രപരമായ വലുപ്പം (7.5%), അടിസ്ഥാനസൗകര്യ സൂചിക (7.5%), നികുതിപിരിവ്ശ്രമം (5%), ധനകാര്യ അച്ചടക്കം (7.5%) എന്നീ ഘടകങ്ങളാണ് ചേര്‍ത്തത്. ഇതനുസരിച്ച് 2000-05 കാലത്ത് സംസ്ഥാനങ്ങള്‍ക്ക് ആകെ 4,34,905 കോടി രൂപയുടെ വിഭവ സഹായം കിട്ടി. ഇതില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് 10,000 കോടി ലഭിച്ചു. സംസ്ഥാനങ്ങള്‍ക്കു കിട്ടിയ നികുതി വിഹിതം 3,76,318 കോടി രൂപയും ഗ്രാന്റുകള്‍ 58,587 കോടി രൂപയുമായിരുന്നു. സംസ്ഥാനങ്ങള്‍ അവയുടെ റവന്യൂ വരുമാനം മെച്ചപ്പെടുത്തുന്നതിന് അനുസരിച്ച് അവയ്ക്ക് കടാശ്വാസം നല്കാനും പതിനൊന്നാം കമ്മീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. ആഭ്യന്തര സുരക്ഷയ്ക്കുവേണ്ടി പഞ്ചാബിനും ജമ്മു-കാശ്മീര്‍ സംസ്ഥാനത്തിനും പ്രത്യേക ധനസഹായംകൂടിനല്കി.

പതിനൊന്നാം ധനകാര്യക്കമ്മീഷന്റെ മറ്റു ചില സുപ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്: (1) പുതുതായി രൂപവത്കരിച്ച ചെലവ് നിയന്ത്രണക്കമ്മീഷന്‍ നിര്‍ദേശിക്കുന്ന ബജറ്റ് നിയന്ത്രണം സംസ്ഥാനങ്ങള്‍ നടപ്പാക്കണം, (2) ജി.ഡി.പി.യുടെ 50% വരുന്ന സേവനങ്ങള്‍ (services) നികുതിവിധേയമാക്കണം, (3) സംസ്ഥാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നികുതിയടിത്തറ ശക്തിപ്പെടുത്തണം, (4) ഭരണഘടനാ ഭേദഗതി വഴി പ്രൊഫഷണല്‍ ടാക്സിനുള്ള പരിധി പുനര്‍നിര്‍ണയിക്കണം, (5) വമ്പിച്ച നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ ശക്തമായ നടപടിയുണ്ടാകണം, (6) ഉത്പാദനത്തിനും വിതരണത്തിനും വേണ്ടിവരുന്ന വര്‍ധിച്ച ചെലവ് നികത്താനായി യൂസര്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കണം, (7) ധാതുസമ്പത്തിന്റെ മേലുള്ള റോയല്‍റ്റി നിരക്കുകള്‍ കാലാനുസൃതമായി പരിഷ്കരിക്കണം, (8) പത്ത് വര്‍ഷം കൂടുമ്പോള്‍ ശമ്പളക്കമ്മീഷനുകളെ നിയമിക്കുന്ന പതിവ് നിര്‍ത്തലാക്കണം. ശമ്പളക്കമ്മീഷനുകളെ നിയമിക്കുമ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കണം, (9) സര്‍ക്കാര്‍ വകുപ്പിലുള്ള ജീവനക്കാരുടെ സംഖ്യ പുനര്‍നിര്‍ണയിക്കുകയും അധികമുള്ളവരെ പുനര്‍വിന്യസിക്കുകയും വേണം. പതിനൊന്നാം ധനകാര്യക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യമായില്ല.

പന്ത്രണ്ടാം ധനകാര്യക്കമ്മീഷന്‍.

2005-10 ലേക്കുള്ള നിര്‍ദേശങ്ങളാണ് ഈ കമ്മീഷന്‍ നല്കിയിട്ടുള്ളത്. ലംബത്തിലുള്ളതുകൂടാതെ തിരശ്ചീനമായ അസന്തുലിതാവസ്ഥകളും സംസ്ഥാനങ്ങളുടെ ധനകാര്യസ്ഥിതിയിലുണ്ട്. ഇതു പരിഹരിക്കുക എന്ന ലക്ഷ്യംവച്ചുള്ള നിര്‍ദേശങ്ങള്‍ കമ്മീഷന്‍ സമര്‍പ്പിച്ചു. കേന്ദ്രത്തിന്റെ മൊത്ത നികുതിവരുമാനത്തിന്റെ 38% സംസ്ഥാനങ്ങള്‍ക്ക് നീക്കിവച്ചു. സംസ്ഥാനങ്ങളുടെയിടയില്‍ ഇതിന്റെ പങ്കുവയ്ക്കല്‍ ജനസംഖ്യ (25%), പ്രതിശീര്‍ഷവരുമാനങ്ങള്‍ തമ്മിലുള്ള അകലം (50%), ഭൂമിശാസ്ത്രപരമായ വലുപ്പം (10%), നികുതിപിരിവ്ശ്രമം (7.5%), ഫിസ്ക്കല്‍ അച്ചടക്കം (7.5%) എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ വിഹിതത്തില്‍ അഞ്ച് സംസ്ഥാനങ്ങളുടെ പങ്ക് ഏതാണ്ട് 51.5% ആണ്. യു.പി. (19.3%), ബിഹാര്‍ (11%), ആന്ധ്രപ്രദേശ് (7.4%), പശ്ചിമബംഗാള്‍ (7.1%), മധ്യപ്രദേശ് (6.7%) എന്ന കണക്കിലാണ് ഇത്. ബാക്കിയുള്ള 23 സംസ്ഥാനങ്ങള്‍ക്ക് അവശേഷിക്കുന്ന 48.5% കിട്ടും. 2005-10 കാലത്ത് 56,856 കോടി രൂപയുടെ പദ്ധതിയിതര റവന്യൂക്കമ്മിയാണ് 15 സംസ്ഥാനങ്ങളുടെ പേരില്‍ കമ്മീഷന്‍ കണക്കാക്കിയത്. പന്ത്രണ്ടാം കമ്മീഷന്‍ ആകെ 7,55,752 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് അഞ്ച് കൊല്ലത്തേക്ക് (2005-10) നീക്കിവച്ചിരിക്കുന്നത്. അതില്‍ 81% (6,13,112 കോടി രൂപ) നികുതിവരുമാനത്തിന്റെ വിഹിതമായും ബാക്കി 19% (1,42,640 കോടി രൂപ) ഗ്രാന്റ് ഇനത്തിലും സംസ്ഥാനങ്ങള്‍ക്കു കിട്ടും.

കമ്മീഷന്റെ മറ്റു നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്: (1) ദേശീയ ദുരിതപരിഹാര ഫണ്ട് (National Calamity Relief Fund) തുടരുകയും അതില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ സംഭാവന 75 : 25 എന്ന അനുപാതത്തില്‍ ആയിരിക്കുകയും വേണം. 2005-10 കാലത്ത് ഫണ്ടിന്റെ ആകെത്തുക 21,333 കോടി രൂപ ആയിരിക്കണമെന്നും പന്ത്രണ്ടാം കമ്മീഷന്‍ നിര്‍ദേശിച്ചു. 16,000 കോടി രൂപ കേന്ദ്രത്തിന്റെയും ബാക്കി 5,333 കോടി രൂപ സംസ്ഥാനങ്ങളുടെയും പങ്കാണ്. (2) സംസ്ഥാനങ്ങളുടെ മൊത്ത പൊതുക്കടം 2004 മാര്‍ച്ച് അവസാനം 7,83,310 കോടി രൂപയാണെന്ന് കമ്മീഷന്‍ എസ്റ്റിമേറ്റ് ചെയ്തു. ഇത് 2010 ആകുമ്പോള്‍ 8,81,350 കോടി രൂപ ആയേക്കും. 2005 മാര്‍ച്ച് അവസാനം ഉള്ള വായ്പാ കടബാധ്യതകള്‍ 20 വര്‍ഷദൈര്‍ഘ്യമുള്ള പുതിയ വായ്പകളായി മാറ്റിയെടുക്കണം. അതിന് 7.5% പലിശ ചുമത്താം. റവന്യൂക്കമ്മി നികത്താനോ കുറയ്ക്കാനോ ശ്രമിക്കുന്ന സംസ്ഥാനങ്ങളുടെ കടബാധ്യതകള്‍എഴുതിത്തള്ളാന്‍ നടപടികളുണ്ടാകണം. (3) കേന്ദ്രത്തിന്റെ ഒരു വരുമാനസ്രോതസ്സ് പെട്രോളിയം ഉത്പന്നങ്ങളുടെ ക്രയവിക്രയത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ഇതില്‍നിന്ന് ഉണ്ടാകുന്ന ലാഭം പെട്രോളിയം എന്ന ധാതുശേഖരം ഉള്ള സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നു.

പന്ത്രണ്ടാം ധനകാര്യക്കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ചില ഉപാധികളുമായി ബന്ധപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. കേന്ദ്രത്തിന്റെ നിലപാടിനെതിരെ സംസ്ഥാനങ്ങള്‍ വിമര്‍ശനവുമായി മുന്നോട്ടുവന്നിട്ടുണ്ട്. കേന്ദ്രം അധികാരം അടിച്ചേല്പിക്കുന്നുവെന്നുള്ളതാണ് മുഖ്യ വിമര്‍ശനം. ശക്തമായ കേന്ദ്രവും ആശ്രിതസ്വഭാവമുള്ള സംസ്ഥാനങ്ങളും ഫെഡറല്‍ സംവിധാനത്തിന് ഉതകുന്നതല്ല. സംസ്ഥാനങ്ങളുടെ ചുമതലകള്‍ താങ്ങാവുന്ന വിധത്തിലല്ല അവയ്ക്കു നല്കിയിട്ടുള്ള നികുതിവരുമാനവിഭവങ്ങള്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്, പ്രത്യേകിച്ചും വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍. കൂടാതെ, നിയമസമാധാനമേഖലയിലും കേന്ദ്രത്തിന്റെ ഇടപെടലുണ്ട്. സി.ആര്‍.പി., ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് എന്നിവ ഉദാഹരണം. കേന്ദ്രത്തിന്റെ വരുമാന സ്രോതസ്സുകള്‍ ഇലാസ്തികതയുള്ളതും സംസ്ഥാനങ്ങളുടേത് ഇലാസ്തികത ഇല്ലാത്തതും ആണ്.

കേരളം ഇതേവരെ സാമൂഹിക-സാമ്പത്തികരംഗത്ത്, പ്രത്യേകിച്ചും സാക്ഷരത, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം എന്നീ മേഖലകളില്‍ നേടിയ നേട്ടങ്ങള്‍മൂലം ഇന്ന് രണ്ടാം തലമുറയിലുള്ള പുത്തന്‍ പ്രശ്നങ്ങള്‍ നേരിടുകയാണ്. അതില്‍ പ്രധാനം നേട്ടങ്ങള്‍ സുസ്ഥിരമായി സൂക്ഷിക്കാന്‍വേണ്ടിവരുന്ന പുത്തന്‍ചെലവുകളാണ്. അതിന് സഹായകമായി കൂടുതല്‍ വിഭവസഹായം കേരളം പ്രതീക്ഷിക്കുന്നു. പശ്ചിമബംഗാളും തമിഴ്നാടും ഫെഡറല്‍ ബന്ധങ്ങളില്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. 1971-ലെ രാജമന്നാര്‍ സമിതിയും 1988-ലെ സര്‍ക്കാരിയ കമ്മീഷനും ഫെഡറല്‍ ബന്ധങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്

ധനകാര്യ ആസ്തികള്‍

Financial assets

സമ്പദ്വ്യവസ്ഥയില്‍, വ്യത്യസ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനഘടകങ്ങളില്‍ ഒന്ന്. ധനകാര്യ ആസ്തികളെ ധനനിക്ഷേപ പത്രങ്ങള്‍ (financial securities) എന്നും പറയാം. ഭൗതികവിഭവം, മനുഷ്യവിഭവം, ധനവിഭവം എന്നിങ്ങനെ മൂന്ന് തരം വിഭവങ്ങളാണ് സമ്പദ് വ്യവസ്ഥയില്‍ വ്യത്യസ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ളത്. ഇതില്‍ പ്രകൃതിവിഭവങ്ങള്‍, കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭൗതികവിഭവങ്ങളും മനുഷ്യവിഭവങ്ങളും ഏകോപിപ്പിക്കാനാവശ്യമായിവരുന്ന ഘടകം ധനവിഭവമാണ്. അതായത്, ധനവിഭവശേഷിയെ ആശ്രയിച്ചാണ് സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനം നിലകൊള്ളുന്നത്. ധനവിഭവസമാഹരണത്തിനായി ഓരോ സംരംഭവും വ്യത്യസ്ത മാര്‍ഗങ്ങളെയാണ് അവലംബിക്കുന്നത്. ഓഹരി, കടപ്പത്രം, പൊതുനിക്ഷേപം, മ്യൂച്ച്വല്‍ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലെ നിക്ഷേപ പത്രങ്ങള്‍ നല്കിയാണ് വിവിധ വിഭാഗങ്ങളില്‍പ്പെട്ട സംരംഭങ്ങള്‍ ധനവിഭവം സ്വരൂപിക്കുന്നത്. നിക്ഷേപകനെ സംബന്ധിച്ചിടത്തോളം സംരംഭങ്ങളില്‍നിന്നു ലഭിക്കുന്ന ധനനിക്ഷേപ പത്രങ്ങള്‍ ധനകാര്യ ആസ്തികളാണ്.

ആസ്തികളെ, തൊട്ടറിയാന്‍ കഴിയുന്ന ആസ്തികള്‍ എന്നും തൊട്ടറിയാന്‍ കഴിയാത്ത ആസ്തികള്‍ എന്നും രണ്ടായി വിഭജിക്കാം. കെട്ടിടം, ഭൂമി, യന്ത്രസാമഗ്രികള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ തൊട്ടറിയാന്‍ കഴിയുന്ന ആസ്തികളാണ്. ഇവയുടെ മൂല്യം ഭൗതികമായ അവസ്ഥയെയും രൂപത്തെയും അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍നിന്നു വ്യത്യസ്തമായി ഭാവിനേട്ടങ്ങളെ അടിസ്ഥാനമാക്കിയാകും തൊട്ടറിയാന്‍ കഴിയാത്ത ആസ്തികളുടെ മൂല്യം നിശ്ചയിക്കുക. ധനകാര്യ ആസ്തികള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.

ധനകാര്യ ആസ്തികള്‍ പണം വായ്പയായി നിക്ഷേപിച്ച വകയിലോ ഉടമസ്ഥാവകാശത്തിനായി നിക്ഷേപിച്ച വകയിലോ ഉള്ളതാണ്. കടപ്പത്രങ്ങള്‍, പൊതുനിക്ഷേപങ്ങള്‍ തുടങ്ങിയവ ആദ്യവിഭാഗത്തിലും ഓഹരിനിക്ഷേപങ്ങള്‍ രണ്ടാം വിഭാഗത്തിലും പെടുന്നു. നിക്ഷേപകന് ഈ രണ്ട് വിഭാഗങ്ങളിലും യഥാക്രമം നിശ്ചിത നിരക്കിലുള്ള പലിശയോ സാമ്പത്തികനേട്ടത്തെ അടിസ്ഥാനമാക്കിയുള്ള ലാഭവിഹിതമോ ലഭിക്കും. വായ്പാനിക്ഷേപങ്ങള്‍ക്കു ലഭിക്കുന്ന പലിശ, സംരംഭം ലാഭത്തിലോ നഷ്ടത്തിലോ ആണ് പ്രവര്‍ത്തിക്കുന്നതെന്ന പരിഗണന കൂടാതെ നല്കേണ്ട ബാധ്യതയാണ്. അതേസമയം ഓഹരി ഉടമകള്‍ക്കു ലഭിക്കുന്ന ലാഭവിഹിതം സാമ്പത്തികനേട്ടം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം നല്കേണ്ടിവരുന്ന ഇനത്തില്‍ പ്പെട്ടതാണ്.

സാമ്പത്തികനേട്ടം ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങള്‍ക്ക് ഭൗതിക ആസ്തികള്‍ ആര്‍ജിക്കുന്നതിനുവേണ്ടിയും മനുഷ്യവിഭവം പ്രായോഗികതലത്തിലെത്തിക്കുന്നതിനുവേണ്ടിയുമുള്ള ധനസമാഹരണ സംവിധാനമാണ് ധനകാര്യ ആസ്തികള്‍. നിശ്ചിത നിരക്കിലുള്ള പലിശ/ലാഭവിഹിതം നിക്ഷേപകന് പ്രതിഫലമായി നല്കുന്നു.

ധനകാര്യ ആസ്തികളായ ഓഹരികള്‍, കമ്പനിക്കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ കടപ്പത്രങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവ ക്രയവിക്രയ സൗകര്യം ഉള്ളവയാണ്. മൂലധനവിപണിയില്‍ ക്രയവിക്രയം നടത്തുമ്പോള്‍ ലാഭം നേടാനും നഷ്ടം സംഭവിക്കാനും ഉള്ള സാധ്യതകള്‍ ഉണ്ട്. സംരംഭങ്ങളുടെ പ്രവര്‍ത്തനവും അതുവഴി ആര്‍ജിച്ച കരുത്തും പ്രശസ്തിയുമാകും ക്രയവിക്രയ ഇടപാടുകളിലെ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും വഴി തെളിക്കുന്നത്. ഉയര്‍ന്ന വരുമാനം, സുരക്ഷിതത്വം, മൂലധനനേട്ടം, എളുപ്പത്തില്‍ പണമാക്കി മാറ്റാനുള്ള കഴിവ്, നികുതിയിളവ് തുടങ്ങിയവയിലെ ആകര്‍ഷണീയതയാണ് ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്ച്വല്‍ ഫണ്ടിലും പണംമുടക്കാന്‍ നിക്ഷേപകനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. അതേസമയം ബാങ്കുകളിലെ നിക്ഷേപം, കമ്പനികളിലെ പൊതുനിക്ഷേപം, ഇന്‍ഷുറന്‍സ് നിക്ഷേപം തുടങ്ങിയ ധനകാര്യ ആസ്തികള്‍ക്ക് ക്രയവിക്രയസൗകര്യമില്ല.

ക്രയവിക്രയച്ചെലവ്, നഷ്ടസംഭാവ്യത തുടങ്ങിയ കാര്യങ്ങളില്‍ മതിയായ ശ്രദ്ധപതിപ്പിച്ചാണ് നിക്ഷേപകര്‍ ധനകാര്യ ആസ്തികള്‍ ആര്‍ജിക്കുന്നത്

ധനകാര്യസ്ഥാപനങ്ങള്‍

ഒരു രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ധനവിഭവസമാഹരണവും ധനവിനിയോഗവും യഥാക്രമം കാര്യക്ഷമവും ക്രിയാത്മകവും ആക്കുന്നതിനു ചുമതലപ്പെട്ട സ്ഥാപനങ്ങള്‍. സമ്പാദ്യമുള്ളവരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനുള്ള കണ്ണിയായി പ്രവര്‍ത്തിച്ചാണ് ധനകാര്യസ്ഥാപനങ്ങള്‍ ഈ ചുമതല നിര്‍വഹിക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ രക്തചംക്രമണം നിര്‍വഹിക്കുന്നത് ധനക്രമമാണെങ്കില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുന്ന തലച്ചോറായാണ് ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഫലപ്രദമായി വിനിയോഗിക്കുന്നതിനായി ധനവിഭവം എവിടെ, എപ്പോള്‍ എത്തണമെന്ന് നിശ്ചയിക്കുന്നത് ധനകാര്യസ്ഥാപനങ്ങളാണ്.

ധനകാര്യസ്ഥാപനങ്ങള്‍ സംരംഭകനും ഉപഭോക്താവിനും ഒരേസമയം പിന്തുണ നല്കുന്നു എന്ന സവിശേഷതയും ഉണ്ട്. സംരംഭം കെട്ടിപ്പടുക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മനുഷ്യവിഭവത്തെയും ഭൗതികവിഭവത്തെയും സമാഹരിക്കുന്നതിനാവശ്യമായ ധനവിഭവമാണ് ധനകാര്യസ്ഥാപനങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. ഒപ്പം ഭാവിവരുമാനം മുന്‍നിര്‍ത്തി ധനവിനിയോഗം നടത്താനുള്ള അവസരം ഉപഭോക്താവിന് ഒരുക്കുന്നതും ഇവ തന്നെ.

കാര്‍ഷിക-വ്യവസായ-സേവന മേഖലകളിലെയും അന്താരാഷ്ട്ര വ്യാപാര ഇടപാടുകളിലെയും പ്രവര്‍ത്തനം പുഷ്ടിപ്പെടുത്തുക, ധനവിനിയോഗത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക, സംരംഭകരുടെ സൃഷ്ടികതയും നൈപുണ്യവും വികസിപ്പിക്കുക, ഗ്രാമീണവികസനം ത്വരിതപ്പെടുത്തുക, സാമൂഹികാടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പാര്‍പ്പിടനിര്‍മാണവായ്പ ലഭ്യമാക്കുക,

ചെറുകിടവ്യവസായ മേഖലയ്ക്ക് സവിശേഷ പരിഗണന ഉറപ്പുവരുത്തുക, വ്യത്യസ്ത വികസന ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക, ശാസ്ത്രീയവും സാങ്കേതികത്തികവുമാര്‍ന്ന വികസനപദ്ധതികള്‍ക്ക് നേതൃത്വം നല്കുക, വികസന സംബന്ധിയായ സാധ്യതാപഠനം നടത്തുക തുടങ്ങി വൈവിധ്യവും വൈപുല്യവുമായ ചുമതലകള്‍ ധനകാര്യസ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കാനാവും.

അന്തര്‍ദേശീയ, ദേശീയ, പ്രാദേശിക തലങ്ങളില്‍ ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോകബാങ്ക് എന്നറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ബാങ്ക് ഫോര്‍ റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് (IBRD), ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് (IMF) എന്നിവ അന്തര്‍ദേശീയ ധനകാര്യസ്ഥാപനങ്ങളാണ്.

ഇന്ത്യയില്‍ ദേശീയതലത്തില്‍ ബാങ്കിങ് സ്ഥാപനങ്ങള്‍, വികസന ധനകാര്യസ്ഥാപനങ്ങള്‍, മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഹൌസിങ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇത്യാദി തരംതിരിവുകളോടെയാണ് ധനകാര്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണമേഖലയിലും ഉള്ള ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളും റീജിയണല്‍ റൂറല്‍ ബാങ്കുകളും ബാങ്കിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്കു പുറമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശബാങ്കുകളും ഈ ഗണത്തില്‍ പ്പെടും.

ദേശീയതല ധനകാര്യസ്ഥാപനങ്ങളായ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (IFCI), ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (IDBI), സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (SIDBI), ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് (IDFC), ഇന്‍ഡസ്ട്രിയല്‍ ഇന്‍വസ്റ്റ്മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (IIBI), നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (NABARD), എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഒഫ് ഇന്ത്യ (Exim Bank), നാഷണല്‍ ഹൗസിങ് ബാങ്ക് (NHB) എന്നിവയും സംസ്ഥാനതല ധനകാര്യസ്ഥാപനങ്ങളായ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ (SFCS), സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുകള്‍ (SIDCS) എന്നിവയും വികസന ധനകാര്യസ്ഥാപനങ്ങളാണ്. ഇവയ്ക്കു പുറമേ എക്സ്പോര്‍ട്ട് ക്രഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ(ECGC)യും ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രഡിറ്റ് ഗാരന്റി കോര്‍പ്പറേഷനും (DICGC) വികസന ധനകാര്യസ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. നോണ്‍ബാങ്കിങ് ഫിനാന്‍സ് കമ്പനികളായ മറ്റു സ്വകാര്യമേഖലയിലെ നിരവധി ധനകാര്യ സ്ഥാപനങ്ങളും ഈ വിഭാഗത്തില്‍ ഉള്‍ പ്പെടുന്നു.

യൂണിറ്റ് ട്രസ്റ്റ് ഒഫ് ഇന്ത്യ (UTI) ഉള്‍പ്പെടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള മ്യൂചല്‍ ഫണ്ടുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ (LIC), ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (GIC) എന്നിവ ഉള്‍ പ്പെടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും അതേ രീതിയിലുള്ള ഹൗസിങ് ഫിനാന്‍സ് സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഇന്ത്യയില്‍ വന്‍ പ്രചാരം നേടിയിട്ടുണ്ട്.

ധനകാര്യസ്ഥാപനങ്ങള്‍ (Financial institutions), ധനകാര്യരേഖകള്‍ (Financial instruments), ധനകാര്യസേവനങ്ങള്‍ (Financial services), ധനകാര്യവിപണി (Financial Markets) എന്നീ നാല് ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധനക്രമം (Financial system) ആണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും വികാസവും നിര്‍ണയിക്കുന്നത്. മിച്ചം ധനം ഉള്ളവരുടെ പക്കല്‍നിന്നും സമാഹരിക്കുന്ന ധനവിഭവം പ്രയോഗക്ഷമമാക്കുന്നവരുടെ പക്കല്‍ എത്തിക്കുന്ന മധ്യവര്‍ത്തിയാണ് ധനകാര്യസ്ഥാപനങ്ങള്‍. ധനനിക്ഷേപം നടത്തിയ വ്യക്തിക്കും സ്ഥാപനത്തിനും മുടക്കുമുതലും ലാഭവിഹിതവും/പലിശയും തിരികെ ലഭിക്കും എന്ന അവകാശം ഉറപ്പുവരുത്തുന്ന രേഖയാണ് ധനകാര്യരേഖകള്‍. ഓഹരി, കടപ്പത്രം തുടങ്ങിയ ധനകാര്യരേഖകള്‍ പ്രൈമറി സെക്യൂരിറ്റികളും, ബാങ്ക് നിക്ഷേപം, മ്യൂച്വല്‍ ഫണ്ട് യൂണിറ്റ്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ ധനകാര്യരേഖകള്‍ സെക്കന്‍ഡറി സെക്യൂരിറ്റികളും ആണ്.

വ്യവസായ-വാണിജ്യ-സേവന രംഗങ്ങളുടെ വികാസത്തോടൊപ്പം രൂപംപ്രാപിച്ച താരതമ്യേന നൂതന ഇനങ്ങളാണ് ധനകാര്യസേവനങ്ങള്‍. മര്‍ചന്റ് ബാങ്കിങ്, ഡിപ്പോസിറ്ററീസ്, ഫാക്റ്ററിങ്, ഫോര്‍ഫെയിറ്റിങ്, ലീസിങ്, ഹയര്‍ പര്‍ച്ചേസ്, ക്രഡിറ്റ് റേറ്റിങ് തുടങ്ങിയവ ധനകാര്യസേവനങ്ങളുടെ പട്ടികയില്‍പ്പെടുന്നു.

ധനകാര്യ ആസ്തികളുടെ ക്രയവിക്രയം നടത്തുന്നതിനുള്ള ക്രമീകരണമാണ് ധനവിപണി ഒരുക്കുന്നത്. ഹ്രസ്വകാല ആസ്തികള്‍ കൈകാര്യംചെയ്യുന്ന ധനകാര്യവിപണിയെ മണിമാര്‍ക്കറ്റ് എന്നും ദീര്‍ഘകാല ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ധനവിപണിയെ ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് എന്നും തരംതിരിച്ചിട്ടുണ്ട്. ട്രഷറി ബില്ലുകള്‍, കൊമേഴ്സ്യല്‍ ബില്ലുകള്‍, കൊമേഴ്സ്യല്‍ പേപ്പറുകള്‍, സര്‍ട്ടിഫിക്കറ്റ് ഒഫ് ഡിപ്പോസിറ്റ്സ് തുടങ്ങിയവയാണ് മണിമാര്‍ക്കറ്റില്‍ കൈകാര്യംചെയ്യപ്പെടുന്ന ധനകാര്യ ആസ്തികള്‍.

ഓഹരികളും കടപ്പത്രങ്ങളും ക്രയവിക്രയം നടത്തുന്ന ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് പ്രൈമറി മാര്‍ക്കറ്റ് എന്നും സെക്കന്‍ഡറി മാര്‍ക്കറ്റ് എന്നുമുള്ള രണ്ട് തട്ടുകളില്‍ പ്രവര്‍ത്തിക്കുന്നു. നേരിട്ട് കമ്പനികളില്‍നിന്നും സര്‍ക്കാരില്‍നിന്നും ഓഹരികളും കമ്പനി-സര്‍ക്കാര്‍ കടപ്പത്രങ്ങളും നിക്ഷേപകര്‍ക്ക് ലഭ്യമാക്കുന്നതാണ് പ്രൈമറി മാര്‍ക്കറ്റ്. ഇവയുടെ പിന്നീടുള്ള ക്രയവിക്രയം സാധുവാക്കുന്ന സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്, മറ്റു സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ തുടങ്ങിയ മധ്യവര്‍ത്തികളുടെ സേവനം ലഭ്യമാണ്. ധനകാര്യ ആസ്തികളുടെ വിലനിര്‍ണയം, എളുപ്പത്തിലുള്ള കൈമാറ്റം, കൈമാറ്റഇടപാടുകളിലെ വ്യയനിയന്ത്രണം എന്നിവ കാര്യക്ഷമമായി നിര്‍വഹിക്കുകയാണ് ധനവിപണിയുടെ മുഖ്യ ധര്‍മം.

ധനകാര്യ സ്ഥാപനങ്ങള്‍, ധനവിപണി, ധനകാര്യരേഖകള്‍, ധനകാര്യസേവനങ്ങള്‍ എന്നിവയ്ക്ക് സ്വതന്ത്രമായ നിലനില്പ്പില്ല. ഈ നാല് ഘടകങ്ങളും സമഞ്ജസമായി സമ്മേളിക്കുമ്പോഴാണ് സമ്പദ്വ്യവസ്ഥയില്‍ ധനക്രമം ഫലപ്രദമാകുന്നത്. ഇതുകൊണ്ടുതന്നെയാണ് ഇന്ത്യയില്‍ ഇവയുടെ ഏകോപനത്തിനും പ്രയോഗക്ഷമതയ്ക്കുമായി നിയതമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ധനമന്ത്രാലയം (MOF), റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (RBI), സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (SEBI) എന്നിവയും വ്യത്യസ്ത റഗുലേറ്ററി അതോറിറ്റികളും/ഏജന്‍സികളും ധനക്രമീകരണം നിയന്ത്രിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നു.

ധനകാര്യ സേവനങ്ങള്‍

Financial services

പുതിയ സംരംഭങ്ങള്‍ നിലവില്‍വരുന്നതിനും പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും വ്യവസായ-വാണിജ്യ മേഖലകളെ ശക്തമാക്കുക, സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ധനസമാഹരണവും ധനവിനിയോഗവും ക്രിയാത്മകമാക്കുന്നതിനും ധനക്രമത്തിലെ ഇടനിലക്കാര്‍ ഉപയോഗപ്പെടുത്തുന്ന നിക്ഷേപ പദ്ധതികള്‍. മണിമാര്‍ക്കറ്റ്, മ്യൂച്ച്വല്‍ ഫണ്ട്, മര്‍ച്ചന്റ് ബാങ്കിങ്, ലീസിങ്, ഹയര്‍ പര്‍ച്ചേസ്, ഫാക്റ്ററിങ്, ഫോര്‍ഫെയ്റ്റിങ്, ഡെറിവേറ്റിവ്സ്, ക്രെഡിറ്റ് റേറ്റിങ്, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍, ഭവനവായ്പ, ഡെപ്പോസിറ്ററി തുടങ്ങി ധനകാര്യ സേവനങ്ങളുടെ പട്ടിക നീളുന്നു. ധനകാര്യ സേവനങ്ങള്‍ വ്യാപാര-വ്യവസായ സമൂഹത്തിനുപുറമേ സര്‍ക്കാരിനും വ്യക്തികള്‍ക്കും വ്യത്യസ്ത രീതികളില്‍ നിക്ഷേപം നടത്താനും വായ്പയെടുക്കാനും അവസരമൊരുക്കുന്നു. ധനകാര്യ സ്ഥാപനങ്ങള്‍, കൊമേഴ്സ്യല്‍ ബാങ്കുകള്‍, മര്‍ച്ചന്റ് ബാങ്കുകള്‍, ബ്രോക്കര്‍ ഹൌസുകള്‍, ധനകാര്യ ഉപദേഷ്ടാക്കള്‍ എന്നിങ്ങനെ വ്യത്യസ്ത ഇടനിലക്കാരാണ് ധനകാര്യസേവനങ്ങളുടെ ഇടപാടുകള്‍ നിയന്ത്രിക്കുന്നത്. ഓഹരി, കമ്പനി കടപ്പത്രം, സര്‍ക്കാര്‍ കടപ്പത്രം, മ്യൂച്ച്വല്‍ ഫണ്ട് തുടങ്ങിയ ധനനിക്ഷേപ പത്രങ്ങളും അവയുടെ ക്രയവിക്രയസംബന്ധിയായ മൂലധന വിപണിയും ഏറെ സങ്കീര്‍ണമായ പ്രവര്‍ത്തനരീതികള്‍ കൈക്കൊണ്ടിട്ടുള്ള സന്ദര്‍ഭത്തിലാണ് ലോകവ്യാപകമായി ധനകാര്യ സേവനങ്ങള്‍ മധ്യനിരയിലും അതിനു താഴെതലത്തിലും വരുമാനമുള്ള നിക്ഷേപകരെ ലക്ഷ്യംവച്ച് ധനകാര്യ സേവനങ്ങള്‍ക്ക് വ്യാപകമായ പ്രചാരം നല്കുന്നത്.

സ്വകാര്യമേഖലയിലും പൊതുമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ മധ്യ-ചെറുകിട സമ്പാദ്യങ്ങള്‍ മ്യൂച്ച്വല്‍ ഫണ്ടിലേക്കു സമാഹരിച്ച് മൂലധന വിപണികളിലെ ഓഹരികളിലും കടപ്പത്രങ്ങളിലും വായ്പകളിലും സൂക്ഷ്മതയോടെ നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങളിലൂടെ നേടുന്ന ലാഭവിഹിതം, പലിശ, മൂലധനനേട്ടം തുടങ്ങിയ വരുമാനം ആനുപാതികമായി മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് വിഹിതംവയ്ക്കും. ധനകാര്യ സേവനങ്ങളില്‍ മണിമാര്‍ക്കറ്റ് മ്യൂച്ച്വല്‍ ഫണ്ടിന് ഇന്ത്യയില്‍ പ്രചുരപ്രചാരം നേടാനായിട്ടുണ്ട്.

വ്യവസായ-വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഓഹരികളും കടപ്പത്രങ്ങളും പുറപ്പെടുവിച്ച് മൂലധസമാഹരണം നടത്തുന്നതിന് ആവശ്യമായ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ധനകാര്യ സേവനമാണ് മര്‍ച്ചന്റ് ബാങ്കിങ്. ഇഷ്യു മാനേജ്മെന്റ്, ക്രെഡിറ്റ് സിന്‍ഡിക്കേഷന്‍, സര്‍ക്കാര്‍ നടപടിക്രമങ്ങള്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ്, വിദഗ്ധോപദേശം തുടങ്ങി മര്‍ച്ചന്റ് ബാങ്കിങ് സേവനങ്ങള്‍ എല്ലാതലങ്ങളിലും വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് ലഭ്യമാകുന്നു.

വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് സാമ്പത്തികനേട്ടം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം നടത്തുവാനാവശ്യമായ യന്ത്ര സാമഗ്രികളും ഉപകരണങ്ങളും ദീര്‍ഘകാലയളവിലേക്കു പാട്ടത്തിനു നല്കുന്ന ധനകാര്യ സേവനമാണ് ലീസിങ്. പണം മുടക്കി ഇത്തരം സ്ഥാവര ആസ്തികളുടെ ഉടമാവകാശം നേടുന്നതിനു പകരമായി വാടകയ്ക്ക് ഇവ ലഭ്യമാകുന്നത് ചെറുകിട വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് സവിശേഷ പ്രയോജനം നല്കുന്നുണ്ട്. ലീസിങ് ആഗോളതലത്തില്‍ ഏറ്റവും പ്രചാരമുള്ള ധനകാര്യസേവനമായി മാറിയിട്ടുണ്ട്.

യന്ത്രസാമഗ്രികളും ഉപകരണങ്ങളും തവണവ്യവസ്ഥയില്‍ വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് വാങ്ങുന്നതിനുള്ള സൗകര്യമാണ് ഹയര്‍ പര്‍ച്ചേസിങ് എന്ന ധനകാര്യ സേവനം ഒരുക്കുന്നത്. ആദ്യ തവണ കൊടുക്കുമ്പോള്‍ത്തന്നെ ബന്ധപ്പെട്ട യന്ത്രസാമഗ്രികളും ഉപകരണങ്ങളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനു ലഭ്യമാകുന്നു എന്നതാണ് ഹയര്‍ പര്‍ച്ചേസിങ്ങിന്റെ ആകര്‍ഷണീയത. എന്നാല്‍ അവസാന തവണ വരെയുള്ള തുക കൃത്യമായി അടച്ചുതീര്‍ത്തതിനുശേഷം മാത്രമേ വ്യവസായ-വാണിജ്യ സംരംഭത്തിന് ബന്ധപ്പെട്ട യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥാവകാശം നേടാനാകൂ.

വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ സാധനങ്ങളും സേവനങ്ങളും നിശ്ചിത ഇടപാടുകാര്‍ക്ക് കടമായി വില്ക്കുമ്പോള്‍ ഇടപാടുകാരുടെ ഋണബാധ്യത ഏറ്റെടുത്ത് വില്പന നടത്തിയ സ്ഥാപനത്തിന് രൊക്കം പണം നല്കുന്ന ധനകാര്യ സേവനമാണ് ഫാക്റ്ററിങ്. കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഇടപാടുകാരില്‍നിന്ന് പണം പിരിക്കുന്നതും തത്സംബന്ധമായ കണക്കുകള്‍ സൂക്ഷിക്കുന്നതും ഫാക്റ്ററിങ് ഏജന്‍സിയുടെ ചുമതലയാണ്. മറിച്ച്, വ്യവസ്ഥയില്ലെങ്കില്‍ കിട്ടാക്കടം ഫാക്റ്ററിങ് സ്ഥാപനത്തിന്റെ ചുമലിലാകും എന്ന പ്രത്യേകതയും ഫാക്റ്ററിങ്ങിനുണ്ട്. ഇന്ത്യയില്‍ കൊമേഴ്സ്യല്‍ ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും ഫാക്റ്ററിങ്ങില്‍ വ്യാപരിക്കുന്നുണ്ട്.

ഫ്രഞ്ച് ഭാഷയില്‍ അവകാശം വിട്ടുകൊടുക്കുക എന്നര്‍ഥമുള്ള 'ഫോര്‍ഫെയ്റ്റ്'ല്‍ നിന്നാണ് ഫോര്‍ഫെയിറ്റിങ് എന്ന പദം രൂപംപ്രാപിച്ചത്. ദീര്‍ഘകാല, മധ്യകാല ദൈര്‍ഘ്യമുള്ള കടമിടപാടുകളായി കരാര്‍ചെയ്ത് മൂലധന ആസ്തികള്‍ കയറ്റുമതി നടത്തുമ്പോള്‍ ഇറക്കുമതിക്കാരനില്‍നിന്ന് വില്പനമൂല്യം പിരിക്കുന്നതിനുള്ള അവകാശം വാങ്ങുകയും കയറ്റുമതിക്കാരന് രൊക്കം പണം നല്കുകയും ചെയ്യുന്ന ധനകാര്യ സേവനമാണ് ഫോര്‍ഫെയ്റ്റിങ്. കയറ്റുമതി വ്യാപാരിക്ക് രൊക്കം പണം ഉടന്‍ ലഭിക്കുമെന്നതും ഇറക്കുമതി ഇടപാടുകാരനില്‍നിന്ന് പണം പിരിയ്ക്കാനുള്ള അവകാശം പൂര്‍ണമായി ഫോര്‍ഫെയ്റ്റിങ് ഏജന്‍സിയില്‍ നിക്ഷിപ്തമാകും എന്നതുമാണ് ഈ ധനകാര്യ സേവനത്തിന്റെ ആകര്‍ഷണീയത.

ധനകാര്യ ആസ്തികള്‍ വരുംദിവസങ്ങളിലൊന്നില്‍ വാങ്ങാമെന്നോ, വില്ക്കാമെന്നോ സമ്മതിച്ചുകൊണ്ടുള്ള മുന്‍കൂര്‍ കരാറില്‍ ഏര്‍പ്പെടുന്ന സമ്പ്രദായം ധനവിപണിയില്‍ രൂപംകൊണ്ടിട്ടുണ്ട്. ഇവ്വിധം തയ്യാറാക്കുന്ന കരാറുകളെ ഡെറിവേറ്റിവ്സ് എന്നു വിളിക്കുന്നു. പ്രചാരം കൂടിക്കൊണ്ടിരിക്കുന്ന ഒരു ധനകാര്യ സേവനമാണിത്. മുന്‍കൂര്‍ ഉറപ്പിച്ച വിലയ്ക്ക് ഭാവിയിലെ നിശ്ചിത ദിവസം ധനകാര്യ ആസ്തികള്‍ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്‍ബന്ധിത വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന ഡെറിവേറ്റിവ്സിനെ ഫ്യൂച്ചേഴ്സ് കരാറുകള്‍ എന്നു വിളിക്കുന്നു. ഭാവിയിലെ നിശ്ചിത ദിവസം ധനകാര്യ ആസ്തികള്‍ വാങ്ങണമെന്നോ വില്ക്കണമെന്നോ ഉള്ള വ്യവസ്ഥ നിര്‍ബന്ധമാക്കാതെയുള്ള കരാറുകളെ ഓപ്ഷന്‍ കരാറുകള്‍ എന്നാണു വിളിക്കുന്നത്. ധനകാര്യ ആസ്തികള്‍ക്കു പുറമേ ചരക്കുവ്യാപാരത്തിലും അമൂല്യലോഹവ്യാപാരത്തിലും ഡെറിവേറ്റിവ്സ് പ്രചാരം നേടിയിട്ടുണ്ട്.

വായ്പയായും കടമായും പണം സ്വീകരിക്കാനുള്ള സ്ഥാപനങ്ങളുടെ പ്രാപ്തിയും ഗുണമേന്മയും അപഗ്രഥിച്ചു നടത്തുന്ന വിലമതിപ്പാണ് ക്രെഡിറ്റ് റേറ്റിങ് സാധാരണ നിക്ഷേപകരുടെ നഷ്ട സംഭാവ്യത ഒഴിവാക്കി, മെച്ചപ്പെട്ട ധനകാര്യ ആസ്തികളില്‍ പണം നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കാന്‍ ക്രെഡിറ്റ് റേറ്റിങ് എന്ന ധനകാര്യ സേവനം ഏറെ ഫലപ്രദമാണ്. വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്കു പുറമേ വ്യക്തികള്‍, ഇതര സ്ഥാപനങ്ങള്‍, സര്‍ക്കാരുകള്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളിലെ വിലമതിപ്പ് വിശ്വാസയോഗ്യമായി നിര്‍ണയിക്കാന്‍ വൈദഗ്ധ്യം നേടിയ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാവിയില്‍ വന്‍ വികസനവും സാമ്പത്തികനേട്ടവും കൈവരിയ്ക്കാന്‍ സാധ്യതയുണ്ടെങ്കിലും ആരംഭത്തില്‍ ഏറെ നഷ്ടസംഭാവ്യതയുള്ള സംരംഭങ്ങള്‍ക്ക് ഓഹരി മൂലധനവും ദീര്‍ഘകാലവായ്പയും പ്രദാനംചെയ്യുന്ന ധനകാര്യ സേവനമാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍. ഇത്തരം സാമ്പത്തിക പിന്തുണ സംരംഭത്തിന്റെ ആരംഭഘട്ടത്തിലും വളര്‍ച്ചാഘട്ടത്തിലും നല്കുകയും വികസനപ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഓഹരികളും കടപ്പത്രങ്ങളും മൂലധന വിപണിയുടെ സഹായത്തോടെ മറ്റുള്ളവര്‍ക്കു വിറ്റഴിച്ച് മൂലധനനേട്ടം കൈവരിക്കുകയുമാണ് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.

മനുഷ്യസമൂഹത്തിന്റെ പ്രാഥമികാവശ്യങ്ങളിലൊന്നായ പാര്‍പ്പിടം നിര്‍മിക്കുന്നതിനുള്ള ധനകാര്യ സേവനമായ ഭവന വായ്പ പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണ മേഖലയിലും ഉള്ള ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സാമൂഹിക പുരോഗതി ലക്ഷ്യമാക്കിയുള്ള ധനകാര്യ സേവനമാണിത്. ദീര്‍ഘകാലവായ്പയായി അനുവദിക്കുന്ന തുക തവണകളായി മുതലും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കുന്നതിനുള്ള വ്യവസ്ഥകളാണ് ഭവനവായ്പയ്ക്കുള്ളത്. സ്വന്തം താമസത്തിനുള്ള പാര്‍പ്പിട സൌകര്യം ഒരുക്കുന്നതിന് ഭവനവായ്പ എടുക്കുന്നവര്‍ക്ക് തിരിച്ചടവു തുകയില്‍ ആദായനികുതിയിളവ് നല്കുന്നുമുണ്ട്.

ഓഹരികള്‍, കടപ്പത്രങ്ങള്‍ മുതലായ ധനകാര്യ പത്രങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ സൂക്ഷിക്കുന്ന ധനകാര്യ സേവനമാണ് ഡെപ്പോസിറ്ററി. ഷെയര്‍ സര്‍ട്ടിഫിക്കറ്റുകളും കടപ്പത്ര സര്‍ട്ടിഫിക്കറ്റുകളും കടലാസ്സില്‍ തയ്യാറാക്കി സൂക്ഷിച്ചിരുന്ന പഴയ രീതി പാടേ ഒഴിവാക്കാന്‍ ഈ ധനകാര്യ സേവനം പ്രയോജനപ്പെടുത്താം. ഡെപ്പോസിറ്ററി ധനകാര്യസ്ഥാപനം നല്കുന്ന ഒരു സംരംഭത്തില്‍ അക്കൌണ്ട് തുടങ്ങിയാണ് നിക്ഷേപകന്‍ ഡെപ്പോസിറ്ററി സേവനവുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് നിക്ഷേപകനുവേണ്ടി ഡെപ്പോസിറ്ററിസംരംഭം ധനകാര്യ ആസ്തികളുടെ ക്രയവിക്രയ ഇടപാടുകളില്‍ ഏര്‍പ്പെടുകയും അക്കൌണ്ടില്‍ ബന്ധപ്പെട്ട കുറിപ്പുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ വ്യവസ്ഥയനുസരിച്ച് ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഷെയര്‍ ബ്രോക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് ഡെപ്പോസിറ്ററി സേവനം നടത്താനാകും.

ശാസ്ത്രസാങ്കേതികവിദ്യയുടെയും വിവരസാങ്കേതികവിദ്യയുടെയും വളര്‍ച്ചയ്ക്കനുസൃതമായി നൂതന ധനകാര്യ സേവനങ്ങള്‍ രൂപംപ്രാപിച്ചുവരുന്നുണ്ട്.

ധനബില്ലുകള്‍

ബജറ്റിന്റെ ഒരു പ്രധാന ഘടകം. ബജറ്റുകളില്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ നികുതികള്‍, നിലവിലുള്ള നികുതിഘടനയിലെ മാറ്റങ്ങള്‍, പാര്‍ലമെന്റ് അംഗീകരിച്ച പഴയ നികുതികള്‍ അവതരിപ്പിക്കപ്പെട്ട സമയത്തിനുശേഷവും തുടരാനുള്ള ഉദ്ദേശ്യം എന്നിവ ധനബില്ലില്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റിലോ നിയമസഭയിലോ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ധനബില്ലില്‍ നടത്തിയിരിക്കുന്ന നികുതിനിര്‍ദേശങ്ങള്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനുവേണ്ടി ഒരു സംക്ഷിപ്ത വിവരണം ബില്ലിനോടൊന്നിച്ച് തയ്യാറാക്കുന്ന വിജ്ഞാപനത്തില്‍ നല്കേണ്ടതാണ്.

ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍, കേന്ദ്രത്തിന്റെ സഞ്ചിതനിധിയില്‍നിന്ന് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതും പാര്‍ലമെന്റിന്റെ അനുമതി ആവശ്യമായതുമായ ചെലവിനങ്ങളും ധനാഭ്യര്‍ഥനകളുടെ രൂപത്തിലാണ് അവതരിപ്പിക്കേണ്ടത്. പണസംബന്ധമായ എല്ലാ ബില്ലുകളും ആദ്യം ലോക്സഭയിലാണ് അവതരിപ്പിക്കേണ്ടത്. ഓരോ വകുപ്പിനും പ്രത്യേകം ധനാഭ്യര്‍ഥനകള്‍ തയ്യാറാക്കുകയാണ് പതിവ്. ഒരു വകുപ്പുതന്നെ ഒന്നിലധികം പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അവ ഓരോന്നിനും പ്രത്യേകം ധനാഭ്യര്‍ഥനകള്‍ ആവശ്യമാണ്. ഒരു പ്രത്യേക വകുപ്പിന്റെ ധനാഭ്യര്‍ഥനയില്‍ ആ വകുപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട റവന്യൂചെലവ്, മൂലധനചെലവ്, പ്രസ്തുത സേവനത്തിന്റെ ഭാഗമെന്നോണം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്കേണ്ടിവരുന്ന സഹായധനം, മുന്‍കൂര്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങളും അടങ്ങിയിരിക്കണം. നിയമസഭകള്‍ ഇല്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങള്‍ ഓരോന്നിനായും പ്രത്യേകം ധനാഭ്യര്‍ഥനകള്‍ അവതരിപ്പിക്കേണ്ടതാണ്. സഞ്ചിതനിധിയിന്മേലുള്ള 'ചാര്‍ജ്' ആയിട്ടുള്ള ചെലവിനങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ ഭൂരിപക്ഷാനുമതി ആവശ്യമില്ലെങ്കിലും, ധനാഭ്യര്‍ഥനയില്‍നിന്ന് അല്പം വ്യത്യസ്തമായ രീതിയില്‍ പ്രസ്തുത ചെലവിനങ്ങളെയും നിയമസഭയുടെ പരിഗണനയ്ക്കായി വയ്ക്കേണ്ടതാണ്.

വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി വസ്തുനിഷ്ഠമായ വിവരം ലഭ്യമാക്കാനും ധനകാര്യ ക്രമീകരണത്തിനുള്ള കാര്യക്ഷമമായ ഉപകരണമായി ബജറ്റിനെ മാറ്റാനുംവേണ്ടി വിവിധ വകുപ്പുകള്‍ സ്വന്തം നിര്‍വഹണ ബജറ്റുകള്‍ തയ്യാറാക്കാറുണ്ട്. ഓരോ വകുപ്പിന്റെയും ഘടന, പ്രവര്‍ത്തനലക്ഷ്യം, കൈവരിച്ച നേട്ടങ്ങള്‍, ഓരോ പ്രവര്‍ത്തനത്തിനും വേണ്ട തുക, ഉദ്യോഗസ്ഥരുടെ കാര്യക്ഷമത മുതലായവയെക്കുറിച്ച് പാര്‍ലമെന്റംഗങ്ങളെ ധരിപ്പിക്കുകയാണ് ഈ ബജറ്റിന്റെ ലക്ഷ്യം.

ധനവിനിയോഗ ബില്‍.

ബജറ്റുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന രേഖയാണ് ധനവിനിയോഗ ബില്‍. ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസ്സാക്കിക്കഴിഞ്ഞാല്‍, അതുപ്രകാരമുള്ള തുകകള്‍ സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ അനുമതി തേടുന്നത് ധനവിനിയോഗ ബില്‍ വഴിയാണ്. ഭരണഘടനയുടെ 114 (3) നിബന്ധന അനുസരിച്ച് ധനവിനിയോഗ ബില്‍ പാര്‍ലമെന്റ് പാസ്സാക്കാതെ യാതൊരു തുകയും സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാന്‍ പാടില്ല. സാധാരണഗതിയില്‍ ധനാഭ്യര്‍ഥനകളെക്കുറിച്ചുള്ള പരിഗണനയും ചര്‍ച്ചയും മേയ് മാസത്തിലെ ആദ്യത്തെ ആഴ്ചയോടെ പാര്‍ലമെന്റ് തീര്‍ക്കുകയാണ് പതിവ്. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ ധനവിനിയോഗ ബില്‍ പാസ്സാക്കുന്നതുവരെയുള്ള കാലയളവിലെ ചെലവ് നിര്‍വഹിക്കാനാവശ്യമായ തുക സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാനുള്ള അവകാശം പാര്‍ലമെന്റിന്റെ അനുമതിയോടെ സര്‍ക്കാരിനു ലഭിക്കുന്നത് 'ധനവിനിയോഗ വോട്ട് ഓണ്‍ അക്കൗണ്ട്' വഴിയാണ്. ധനവിനിയോഗ ബില്‍ പാസ്സാക്കുന്നതോടെയാണ് ബജറ്റ് സംബന്ധമായ നടപടികള്‍ പൂര്‍ത്തിയാകുന്നത്. ധനകാര്യനിയമം വഴി ബജറ്റില്‍ കാണിക്കുന്ന പുതിയ നികുതി നിര്‍ദേശങ്ങളും മറ്റും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാനും ധനവിനിയോഗ നിയമം വഴി ബജറ്റില്‍ കാണിച്ച ഇനങ്ങള്‍ക്കായുള്ള ചെലവിനു വേണ്ട തുക സഞ്ചിതനിധിയില്‍നിന്ന് പിന്‍വലിക്കാനുമുള്ള അവകാശവും സര്‍ക്കാരിന് ലഭിക്കുന്നു. ഈ സമ്പ്രദായവും നടപടിക്രമവും തന്നെയാണ് ഇന്ത്യയിലെ സംസ്ഥാന നിയമസഭകളിലും ഉള്ളത്.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate