অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നമുക്ക് ചെയ്യാം കൃഷി

നമുക്ക് ചെയ്യാം സമ്മിശ്രകൃഷി

നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക് പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയും പച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്രിതകൃഷിരീതിയാണ് വീട്ടുവളപ്പിൽ നാം ചെയ്തുപോരുന്നത്. എന്നാൽ തോട്ടവ്യവസ്ഥയിലോ വാണിജ്യകൃഷി രീതികളിലോ ഇത്തരത്തിലൊരു സന്പ്രദായം മലയാളി സ്വീകരിക്കുന്നില്ല.

വാഴകൃഷി ചെയ്യുകയാണെങ്കിൽ അതുമാത്രം. അല്ലെങ്കിൽ തെങ്ങോ, റബറോ വിസ്തൃതമായ കൃഷിയിടങ്ങളിൽ ഏകവിളയായി ചെയ്തുപോരുകയാണ് അധികംപേരും. എന്നാൽ ഒരുസ്ഥലത്തുനിന്നും പരമാവധി ഉത്പാദനം സാധ്യമാക്കി, ജലസേചന സൗകര്യങ്ങളും സൂര്യപ്രകാശ ലഭ്യതയും കൂട്ടിച്ചേർത്തുകൊണ്ട് കൃഷി നടത്തുന്നത് ലാഭകരവും ഒപ്പം സുസ്ഥിരവുമായിരിക്കും. ഇങ്ങനെ ചെയ്യുന്നതുവഴി കർഷകന് അധികവരുമാനം ലഭിക്കും. ഏതെങ്കിലും ഒരു കാർഷികോത്പന്നത്തിന്‍റെ വിലയിടിവിനെ നേരിടാനും കഴിയും. ഏതെങ്കിലും ഒരു ഉത്പന്നത്തിന്‍റെ വിലകുറഞ്ഞാൽ മറ്റ് കാർഷികോത്പന്നങ്ങളുടെ വരുമാനം വഴി കർഷകന് പിടിച്ചുനിൽക്കാൻ കഴിയും. അതിന് ചില കാർഷിക ഗൃഹപാഠങ്ങൾ ചെയ്താൽ മാത്രം മതി. സമ്മിശ്രകൃഷി നടത്തുന്നതിന് സഹായിക്കുന്ന ചില ഉദാഹരണങ്ങൾ നോക്കാം.

തെങ്ങിൻതോട്ടം

ഒറ്റവിളയായി തെങ്ങ് കൃഷിചെയ്യുന്ന ഒട്ടനവധി തോട്ടങ്ങൾ കേരളത്തിലുണ്ട്. സമ്മിശ്രകൃഷി രീതികൾ ഇവിടെ പരീക്ഷിക്കാവുന്നതാണ്. തെങ്ങുകൾക്കിടയിലെ എട്ടുമീറ്റർ അകലം ഇതിന് സഹായകമാണ്. തെങ്ങിൻ തൈവച്ച് ആദ്യത്തെ ഏഴെട്ടു വർഷവും 25 വർഷത്തിനു ശേഷവും ലാഭകരമായി ഇടവിളകൾ കൃഷിചെയ്യാം. ഞാലിപ്പൂവൻ വാഴ, മരച്ചീനി, കൊക്കോ, ജാതി, പപ്പായ, മുരിങ്ങ എന്നീ വിളകൾ കൃഷിചെയ്യാവുന്നതാണ്. പച്ചക്കറിവിളകൾ, ഇഞ്ചി, മഞ്ഞൾ, കച്ചോലം, തീറ്റപ്പുല്ല് എന്നിവയും ആദ്യകുറച്ചുവർഷങ്ങളിൽ ലാഭകരമായി ചെയ്യാവുന്നതാണ്. കൂടാതെ വലിപ്പമുള്ള തെങ്ങുകിൽ കുരുമുളക് പടർത്തുന്നതും വ്യാപകമാകുന്നുണ്ട്. ഇങ്ങനെ നോക്കുന്പോൾ കേരകൃഷിത്തോട്ടം ഒരു പൂങ്കാവനമായി മാറും.

കമുക്

കമുകിന് ഇടയകലം 2.7 മീറ്റർ മുതൽ മൂന്നു മീറ്റർ വരെയാണ്. വാഴ, കമുകിൻതോട്ടത്തിലെ മികച്ചഇടവിളയാണ്. കൂടാതെ പയറും വാനിലയും കുരുമുളകും ലാഭകരമായി കൃഷിചെയ്യാം. ഇടയകലം കുറഞ്ഞുപോകാതെ നോക്കണം. വെള്ളത്തിനും വളർച്ചാഘടകങ്ങൾക്കും വേണ്ടി ഒരേരീതിയിൽ വേരുകളുണ്ടാകുന്ന ചെടികളെ അടുത്തടുത്ത് നടരുത്. ഇവയുടെ വേരുകൾ മൂലമുള്ള മത്സരം മുഖേന ചെടികൾക്ക് വളർച്ചാഘടകങ്ങൾ ലഭിക്കുന്നത് കുറഞ്ഞുപോകാനിടയുണ്ട്.

റബർ

കേരളത്തിൽ റബർ മാത്രം കൃഷിചെയ്യുന്ന തനിവിളത്തോട്ടങ്ങളാണ് 95 ശതമാനവും. റബർതൈ വച്ച് ആദ്യ മൂന്നുവർഷം വിജയകരമായി ഇടവിളകൾ കൃഷി ചെയ്യാം. വാഴ, പച്ചക്കറികൾ, മഞ്ഞൾ, തീറ്റപ്പുല്ല് എന്നിവ ഈ സമയത്ത് ചെയ്യാവുന്നതാണ്. കറയെടുക്കുന്ന മരങ്ങളുള്ള റബർതോട്ടത്തിൽ കാന്താരിമുളകുപോലെ തണലിഷ്ടപ്പെടുന്ന വിളകൾ പരീക്ഷിക്കാം. കാന്താരിയുടെ വേരും റബറിന്‍റെ വേരും തമ്മിൽ വളർച്ചാ ഘടകങ്ങൾക്കായി ഒരു മത്സരവും ഉണ്ടാകില്ല.

വാഴ

വാഴക്കൃഷിയിലും രണ്ടുമീറ്റർ ഇടയകലം നൽകുന്നുണ്ട്. പച്ചക്കറികളായ പയറും വെണ്ടയും ചീരയും ഫലപ്രദമായി കൃഷിചെയ്യാം. വാഴ നനയുന്പോൾ ചീരയും നനയും എന്ന ചൊല്ലുപോലുമുണ്ട്. വാഴത്തോട്ടത്തിൽ വൻപയർ വിതച്ചുകൊടുത്താൽ 45 ദിവസം കഴിയുന്പോൾ ആവശ്യമായ ജൈവവളം ലഭ്യമാകും. ചെണ്ടുമല്ലികൃഷി ഒരു മികച്ച ഇടവിളയാക്കുന്നതോടൊപ്പം നിമാവിരകളെ അകറ്റി നിർത്താനും സഹായകമാണ്. വിലയിടിവിനും ഉത്പാദനച്ചെലവിനും മുന്പിൽ പകച്ചുനിൽക്കാതെ പ്രാദേശികമായ സമ്മിശ്രവിളരീതികൾ പരീക്ഷിച്ചാൽ മാത്രമേ മികച്ച വരുമാനത്തോടൊപ്പം ഉത്പാദന നേട്ടവും സ്വായത്തമാക്കാൻ സാധിക്കൂ. ഫോണ്‍ ജോസഫ്- 9447529904.

ജോസഫ് ജോണ്‍ തേറാട്ടിൽ

കൃഷി ഓഫീസർ, പഴയന്നൂർ, തൃശൂർ

കൃഷിചെയ്യാം,പശുവിനായ്

കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്. അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങിയത് 25 മുതൽ 33 ശതമാനം വരെ നാര്, ന്യൂട്രൽ ഡിറ്റർജന്‍റ് ഫൈബർ(എൻഡിഎഫ്) രൂപത്തിൽ അടങ്ങിയിരിക്കണം. ഇതിൽ 75 ശതമാനം പരുഷാഹാരത്തിൽ നിന്നു വരണം.

ആഹാരക്രമീകരണം

പശുവിന് ഒരു ദിവസം നൽകേണ്ട ചിട്ടപ്പെടുത്തിയ ആഹാരക്രമമാണ് ശാസ്ത്രീയ ആഹാരക്രമീകരണം. 10 മുതൽ 15 ലിറ്റർ വരെ പാൽ തരുന്ന പശുവിന് 60 ശതമാനം സാന്ദ്രീകൃതാഹാരമായ കാലിത്തീറ്റയ്ക്കു പുറമെ, 40 ശതമാനം പരുഷാഹാരവും കൊടുത്താൽ മാത്രമേ 25-33 ശതമാനം നാര് പശുവിനു ലഭിക്കൂ .

പരുഷാഹാരത്തിന്‍റെ പ്രാധാന്യം

കൂടുതൽ നാരടങ്ങിയ പച്ചപ്പുല്ല്, പയറുവർഗച്ചെടികൾ, വൈക്കോൽ തുടങ്ങിയവയെയാണ് പരുഷാഹാരമെന്നു പറയുന്നത്. പശുവിന്‍റെ ആമാശയത്തിന്‍റെ വലിയ അറയായ റുമൻ നിറഞ്ഞിരിക്കുന്നതിനും, ശരിയായ ദഹനപ്രക്രിയ നടക്കുന്നതിനും പരുഷാഹാരം കൂടിയേ തീരൂ. വൈക്കോൽ പരുഷാഹാരമാണെങ്കിലും പോഷകാംശം തീരെയില്ല. പ്രകൃതിദത്ത പോഷകങ്ങളടങ്ങിയ പച്ചപ്പുല്ല് നല്ലൊരു പരുഷാഹാരമാണ്. 20 കിലോ പച്ചപ്പുല്ല് ഒരുകിലോ കാലിത്തീറ്റക്കു പകരം വയ്ക്കാം. ലാഭകരമായ പാലുത്പാദനത്തിൽ പച്ചപ്പുല്ല് ഒഴിച്ചു കൂടാനാവാത്തതാണ്.

പുല്ലുകൾ

കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തീറ്റയാണ് പച്ചപ്പുല്ല്. ശരാശരി 1.5 ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവുമുണ്ട്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ബി ജീവകങ്ങൾ എന്നിവയും ജീവകം എയും പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.

തനിവിളയായോ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരന്പുകളിലും, അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.

കേരളത്തിനു പറ്റിയ ഇനങ്ങൾ, കൃഷിരീതി

1. നേപ്പിയർ പുല്ല് അഥവാ ആനപ്പുല്ല്
ഏറ്റവും ഉയരത്തിൽ വളരുന്ന ഒരു പുല്ലിനമാണ് നേപ്പിയർ. ഈ പുല്ല് വളർന്നു നിൽക്കുന്നതിനിടയിൽ ഒരു ആന നിന്നാൽ പോലും കാണില്ലത്രേ. തനിവിളയായി മാത്രം കൃഷിചെയ്യാവുന്ന ഒരിനമാണ് നേപ്പിയർ. നേപ്പിയറിന്‍റെയും ബാജ്റയുടെയും സങ്കരയിനം പുല്ലായ സങ്കരനേപ്പിയറാണ് പുൽകൃഷിയിൽ പ്രചുരപ്രചാരം സിദ്ധിച്ച പുല്ലിനം. കോയന്പത്തൂർ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത സങ്കരനേപ്പിയർ പുല്ലിനങ്ങളാണ് സിഒ1, സിഒ2, സിഒ3, സിഒ 4, സിഒ5 എന്നിവ. ഇതിൽ വളരെ വേഗം വളരുന്നതും, ഉയർന്ന വിളവു തരുന്നതുമായ സിഒ 3 യാണ് ക്ഷീരകർഷകരുടെ ഇടയിൽ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്. അടുത്തയിട പുറത്തിറങ്ങിയ സിഒ നാലും സിഒ അഞ്ചും കർഷകരുടെ ഇടയിൽ പ്രചാരം നേടി വരുന്നു.

നിലമൊരുക്കൽ

നന്നായി ഉഴുതുമറിച്ച് കളകൾ മാറ്റി കട്ടകൾ ഉടച്ച്, മണ്ണ് നിരപ്പാക്കണം. അതിനു ശേഷം 60 മുതൽ 75 സെന്‍റീമീറ്റർ അകലത്തിൽ 15 സെന്‍റീമീറ്റർ വീതിയിലും 20 സെന്‍റീമീറ്റർ താഴ്ചയിലും ചാലുകളെടുക്കണം. ഈ ചാലുകളിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടി, 15 സെന്‍റീമീറ്റർ ഉയരത്തിൽ വരന്പുകളാക്കി മാറ്റുന്നു. ഈ വരന്പുകളിൽ 50 മുതൽ 75 വരെ സെന്‍റിമീറ്റർ വരെ അകലത്തിലാണ് തണ്ടു നടേണ്ടത്. നിശ്ചിത അകലത്തിൽ ചെറിയ കുഴികളെടുത്ത് അതിൽ അടിവളം ചേർത്ത് മണ്ണിട്ടു മൂടിയതിനുശേഷവും നടാം.

 

നടീൽ വസ്തുക്കൾ

തണ്ട് മുറിച്ചു നട്ടോ, വേരുപിടിപ്പിച്ച ചിനപ്പുകൾ നട്ടോ ആണ് സങ്കരനേപ്പിയർ പുല്ല് വളർത്തേണ്ടത്. വിത്ത് വിതച്ചതുകൊണ്ട് ഈ പുല്ല് വളരില്ല. കാരണം, സങ്കരനേപ്പിയറിന്‍റെ വിത്തുകൾ വന്ധ്യമാണ് -നട്ടാലും മുളയ്ക്കില്ല.

മൂന്നു മാസം മൂപ്പുള്ള തണ്ടിൽ നിന്നാണ് നടീൽ വസ്തു ശേഖരിക്കേണ്ടത്. ഇളംതല മാറ്റിയതിനുശേഷം രണ്ടു മുട്ടുള്ള കഷണങ്ങളായി മുറിച്ചെടുത്തതണ്ട്, നിശ്ചിത അകലത്തിൽ ഏതാണ്ട് 45 ഡിഗ്രി ചെരിച്ച്, ഒരു മുട്ടെങ്കിലും മണ്ണിനടിയിൽ പോകത്തക്കവിധം നടണം. വെള്ളക്കെട്ടില്ലാത്ത ഉയർന്ന പ്രദേശങ്ങളിൽ തണ്ട് മണ്ണിൽ കിടത്തി നടാം. ഇങ്ങനെ നടുന്പോൾ ഒരു മുട്ടുള്ള തണ്ടിൻ കഷണവും ഉപയോഗിക്കാം. മുളച്ചു പൊങ്ങിവരുന്പോൾ മുട്ടു നീക്കിക്കൊടുക്കണം.

ഒരു വർഷത്തിനു മേൽ പ്രായമായ കട ഇളക്കി, 15-20 സെന്‍റീമീറ്റർ നീളത്തിൽ തണ്ടോടുകൂടി വേർപെടുത്തിയ വേരുകളുള്ള ചിനപ്പുകളും നടീൽ വസ്തുവായി ഉപയോഗിക്കാം. ഇപ്രകാരം നടുന്ന കടകൾ വളരെ വേഗം വേരു പിടിച്ചു കിട്ടുമെങ്കിലും, കടയിളക്കി ചിനപ്പുകൾ വേർപെടുത്തി എടുക്കുന്നത് അൽപം ശ്രമകരമാണ്. നടുന്പോൾ വരികൾ തമ്മിലും ഒരേ വരിയിലെ കടകൾ തമ്മിലും 60-75 സെന്‍റീമീറ്റർ വരെ അകലം ഉണ്ടാകാൻ ശ്രദ്ധിക്കണം. ഒരു സെന്‍റിൽ നടുന്നതിന് ഏകദേശം 100 തണ്ട് കട മതിയാകും.

ജലസേചനം

മഴയില്ലാത്ത അവസരത്തിൽ ആഴ്ചയിലൊരിക്കൽ ജലസേചനം നടത്തണം. മഴക്കാലത്തിനുശേഷം നടുന്ന അവസരത്തിൽ തണ്ട് മണ്ണിന് സമാന്തരമായി കിടത്തി നട്ട് ചപ്പുചവറുകൾക്കൊ ണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

കളനിയന്ത്രണം

ആദ്യത്തെ മാസം, ഒന്നു-രണ്ടുപ്രാവശ്യം കളകൾ നീക്കം ചെയ്ത് പുല്ലിനു വേണ്ടത്ര വളർച്ച ഉറപ്പുവരുത്തണം. നന്നായി വളർന്നു കഴിഞ്ഞാൽ കളകൾ അമർച്ച ചെയ്യാൻ സങ്കരനേപ്പിയറിനു കഴിയുമെന്നതിനാൽ കളകൾ വലിയ പ്രശ്നമാകാറില്ല.

വളപ്രയോഗം

നടുന്നതിനു മുന്പ് അടിവളമായി ഹെക്ടർ ഒന്നിന് 20 ടണ്‍ (ഒരു സെന്‍റിൽ 80 കിലോഗ്രാം) കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം എന്നിവയിൽ ഏതെങ്കിലും മണ്ണിൽ ചേർത്തുകൊടുക്കണം. ഇതോടൊപ്പം 250 കിലോ മസൂറിഫോസും (ഒരു സെന്‍റിന് ഒരു കിലോഗ്രാം) 85 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷും (ഒരു സെന്‍റിന് 350 ഗ്രാം) ചേർക്കണം. വർഷത്തിൽ നാലു പ്രാവശ്യം പുല്ല് അരിഞ്ഞതിനുശേഷം ഹെക്ടറിന് 100 കിലോഗ്രാം (ഒരു സെന്‍റിന് 400 ഗ്രാം) എന്ന തോതിൽ യുറിയ നൽകുന്നതു വളർച്ച ത്വരിതപ്പെടുത്തും. തൊഴുത്തു കഴുകിയ വെള്ളവും ഗോമൂത്രവും പുല്ലിൽ കണ്ടത്തിലേക്ക് ഒഴുക്കി വിടാൻ സൗകര്യമുള്ള സ്ഥലത്ത് മേൽവളമായി യൂറിയ നൽകേണ്ട ആവശ്യമില്ല.

വിളവെടുപ്പ്

നട്ട് 75 - 90 ദിവസം ആകുന്പോഴേക്കും പുല്ല് അരിഞ്ഞെടുക്കാൻ പാകമാകും. ചുവട്ടിൽ 15-20 സെന്‍റീമീറ്റർ കട നിർത്തിയതിനുശേഷം വേണം അരിഞ്ഞെടുക്കാൻ. തുടർന്ന് 30-35 ദിവസത്തിനകം വിളവെടുക്കാം. ജലസേചന സൗകര്യമുള്ള സ്ഥലത്തു നിന്ന് ഒരു വർഷം 8-10 പ്രാവശ്യം വരെ പുല്ല് അരിഞ്ഞെടുക്കാൻ സാധിക്കും. വേണ്ടത്ര പോഷക ഗുണം ലഭിക്കുന്നതിനു വേണ്ടി പുല്ല് കൃത്യസമയത്തുതതന്നെ മുറിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മൂപ്പു കൂടിയാൽ തണ്ടിന്‍റെ ഉറപ്പുകൂടുകയും, നീരു കുറയുകയും ചെയ്യുന്നു. തണ്ട്, ചെറിയ കഷണങ്ങളാക്കി അരിഞ്ഞു കൊടുത്താൽ, തീറ്റ പാഴാക്കിക്കളയുന്നത് പരമാവധി ഒഴിവാക്കുവാൻ സാധിക്കും.

ഉത്പാദനക്ഷമത

നന്നായി പരിപാലിച്ചാൽ ഒരു വർഷം ഒരു ഹെക്ടറിൽ നിന്നും 350 മുതൽ 400 ടണ്‍ വരെ പച്ചപ്പുല്ല് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇനങ്ങളാണ് സിഒ 3, സിഒ 4, സിഒ 5 എന്നിവ. ഒരു പശുവിന് ഒരു ദിവസം 25 മുതൽ 30 കിലോ വരെ പച്ചപ്പുല്ല് ആവശ്യമുണ്ട്. ഉത്പാദനക്ഷമതയുള്ള ഒരു ചെടിയിൽ നിന്ന് ഒരു പ്രാവശ്യം 5-6 കിലോഗ്രാം പച്ചപ്പുല്ല് കിട്ടും. ഒരു ദിവസം 4-5 ചുവട് അരിഞ്ഞെടുത്താൽ ഒരു പശുവിനു വേണ്ട പുല്ലാകും. സാധാരണയായി ഒരു സെന്‍റിൽ ഉദ്ദേശം 100 ചുവട് ഉണ്ടാകും. മൂന്നാഴ്ചത്തേക്കുള്ള പുല്ല്. ഇപ്രകാരം, നല്ല സൂര്യപ്രകാശം കിട്ടുന്ന മൂന്നു സെന്‍റ് സ്ഥലത്ത് സങ്കരനേപ്പിയർ പുല്ല് കൃഷി ചെയ്താൽ ഒരു പശുവിനെ വളർത്താനുള്ള തീറ്റപ്പുല്ല് ലഭിക്കും.

2. ഗിനിപ്പുല്ല്

നമ്മുടെ നാട്ടിലെ എല്ലാത്തരം മണ്ണിനും യോജിച്ചതും കന്നുകാലികൾ ഇഷ്ടപ്പെടുന്ന ഒരു പുല്ലിനവുമാണിത്. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും, മറ്റു പുല്ലുകളുമായി ഇടകലർത്തിയും ഇതുകൃഷിചെയ്യാം. വേരോടു കൂടിയ കടകൾ ഉപയോഗിച്ചും, വിത്തു വിതച്ചും കൃഷി ചെയ്യാൻ കഴിയും. നട്ട് 70-80 ദിവസം കഴിഞ്ഞും പിന്നീട് 40-45 ദിവസം ഇടവിട്ടും വളർച്ചയനുസരിച്ച് പുല്ലരിഞ്ഞെടുക്കാവുന്നതാണ്. ജലസേചനമുണ്ടെങ്കിൽ ഒരു ഹെക്ടറിന് ഏകദേശം 100 ടണ്‍ വരെ വിളവ് ഒരു വർഷം കിട്ടും. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യുന്പോൾ 40-50 ടണ്‍ വരെ പുല്ല് കിട്ടും.

3. പാരാപ്പുല്ല് അഥവാ എരുമപ്പുല്ല്

നല്ല ഈർപ്പവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ ഏറ്റവും അനയോജ്യമാണിത്. അതുകൊണ്ടാണ് ഇതിന് എരുമപ്പുല്ലെന്നു പറയുന്നത്. തണ്ടുകൾ മുറിച്ചു നട്ട് ഈ പുല്ല് കൃഷിചെയ്യാം. നട്ടു കഴിഞ്ഞാൽ ഇടൻ തന്നെ തറനനയ്ക്കണം. തറയിൽ പടർന്നു വളരുന്ന ഈ പുല്ലിന്‍റെ ഉത്പാദനം മറ്റു പുല്ലുകളേക്കാൾ കുറവാണ്.

4. കോംഗോസിഗ്നൽ

എരുമപ്പുല്ലിന്‍റെ വർഗത്തിൽ തന്നെപെട്ടതാണീ പുല്ലെങ്കിലും വെള്ളക്കെട്ടില്ലാത്ത സ്ഥലത്തു മാത്രമേ ഇതു വളർത്താവൂ. ഏതുതരം മണ്ണിനും യോജിച്ചതും കന്നുകാലികൾ വളരെ ഇഷ്ടപ്പെടുന്നതുമായ ഒരു പുല്ലിനമാണിത്. വെള്ളം കെട്ടി നിന്നാൽ കോംഗോ പുല്ല് നശിച്ചുപോകമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. പാരാ പുല്ലിനെ പോലെ, തണ്ട് തറയിലൂടെ ഇഴഞ്ഞ് മുട്ടുകളിൽ നിന്ന് മുകളിലേക്കു വളരുന്നു. തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും നടാവുന്നതാണ്. വിത്ത് വിതച്ചോ, തൈ, തണ്ട് എന്നിവ നട്ടോ പ്രസരണം നടത്താം. ഒരു ഹെക്ടറിൽ നടാൻ ആറു മുതൽ എട്ടു കിലോഗ്രാം വിത്ത് ആവശ്യമാണ്. ഒരു സെന്‍റീമീറ്റർ താഴ്ചയിൽ മണ്ണിനടിയിൽ പോകത്തക്ക രീതിയിൽ വേണം വിത്തു വിതയ്ക്കാൻ. 60 ദിവസത്തിനുശേഷവും പിന്നീട് 30-40 ദിവസം ഇടവിട്ടും, വളർച്ചയ്ക്കനുസരിച്ച് പുല്ല് അരിഞ്ഞെടുക്കാവുന്നതാണ്. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ 80 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. തണ്ടിനെ അപേക്ഷിച്ച് ഇലയുടെ അനുപാതം കൂടുതലുള്ള ഈ പുല്ല്, ഉണക്കി സൂക്ഷിക്കാൻ വളരെ യോജിച്ചതാണ്. ഇത്തരത്തിൽ ഉണക്കി സൂക്ഷിക്കുന്ന പുല്ലിന് ഹേ എന്നു പറുയുന്നു.

പയർവർഗചെടികൾ

പുല്ലുകളെ അപേക്ഷിച്ച് കൂടുതൽ പോഷകമൂല്യമുള്ളതാണ് പയർവർഗ ചെടികൾ. പുല്ലിനേക്കാൾ രണ്ടര ഇരട്ടിയിലധികം മാംസ്യവും അത്രതന്നെ ഉൗർജവും ഇവയിൽ അടങ്ങിയിട്ടുണ്ട്. നാലു ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവും. ധാതുക്കൾ, ജീവകങ്ങൾ എന്നിവയുടെ ലഭ്യതയിലും ഇവ പുല്ലുകളേക്കാൾ മെച്ചപ്പെട്ടതാണ്. പ്രത്യേകിച്ചും കാത്സ്യത്തിന്‍റെ ലഭ്യതയിൽ. ഏകദേശം എട്ടു കിലോ പയർവർഗ ചെടികൾ ഒരു കാലിത്തീറ്റയ്ക്കു സമാനമാണ്. അതിനാൽ പയർവർഗ ചെടികൾ തീറ്റയിൽ ഉൾപ്പെടുത്തുന്നത് കാലിത്തീറ്റയുടെ അളവു കുറയ്ക്കുവാനും തീറ്റച്ചെലവു കുറയ്ക്കുക വഴി കൂടുതൽ ലാഭം നേടുവാനും സഹായിക്കും.

നമ്മുടെ നാടിനും മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച രണ്ടു പയർവർഗചെടികളാണ് വൻപയറും തോട്ടപ്പയറും. നല്ല ജലസേചന സൗകര്യമുണ്ടെങ്കിൽ ഏകദേശം 15 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. സാധാരണയായി പശുക്കൾക്ക് പയർവർഗ ചെടികൾ അത്ര ഇഷ്ടമില്ല. എങ്കിലും ശീലിച്ചു കഴിഞ്ഞാൽ അവ വളരെ ഹൃദ്യമായി ഭക്ഷിക്കുന്നുതു കാണാം. പയർവ ർഗ ചെടികൾ പ്രത്യേകമായോ, പുല്ലിനോട് ചേർത്ത് കൂട്ടുകൃഷിയോ ചെയ്യാവുന്നതാണ്.

ധാന്യവിളകൾ

കൂടുതൽ വിളവു തരുന്നതും, കാലിത്തീറ്റയുടെ യോജിച്ചതുമായ ഹ്രസ്വകല സസ്യവർഗങ്ങളാണ് ധാന്യ വിളകൾ. ഇവയിൽ പ്രധാനപ്പെട്ടതാണ് മക്കച്ചോളം. ഇതിൽ ധാന്യകം കൂടുതലായി അടങ്ങിയിട്ടുണ്ട്. വായു കടക്കാത്ത അറകളിൽ വച്ച് സംസ്കരിച്ച സൈലേജ്, അല്ലെങ്കിൽ പുല്ലച്ചാർ ഉണ്ടാക്കുവാൻ ഏറ്റവും ഉത്തമമാണിത്.

ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും, നല്ല നീർവാർച്ചയുള്ളതുമായ ഏതു മണ്ണും, കൃഷി ചെയ്യാൻ അനുയോജ്യമാണ്. ജലസേചന സൗകര്യമുണ്ടെങ്കിൽ ഒരു വർഷം നാലു പ്രാവശ്യം കൃഷി ചെയ്യാം. ഹെക്ടറിന് നാലു കിലോഗ്രാം വിത്ത് ആവശ്യമാണ്. വിതച്ച് 70-75 ദിവസമാകുന്പോൾ വിളവെടുക്കാവുന്നതാണ്. ഉദ്ദേശ്യം 40-45 ടണ്‍ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും.

വൃക്ഷവിളകൾ

അതിർത്തികളിലും, വരന്പുകളിലും വേലിയായി വളർത്താൻ യോജിച്ചതും കറവമാടുകൾക്ക് പരുഷാഹാരമായി ഉൾപ്പെടുത്താവുന്നതുമായ പ്രധാന വൃക്ഷവിളകൾ താഴെപ്പറയുന്നു.

1. പീലിവാക (സുബാബുൾ)

അതിർവരന്പുകളിൽ വേലിയായി കൃഷി ചെയ്യുന്പോൾ 55 സെന്‍റീമീറ്റർ അകലത്തിൽ നടാവുന്നതാണ്. നല്ല വളർച്ചയുണ്ടെങ്കിൽ, ആറു മാസം കഴിഞ്ഞാൽ ഇലകളും, ഇളം തണ്ടുകളും അരിഞ്ഞെടുക്കാം. പിന്നീട് 45 ദിവസം ഇടവിട്ടും വിളവെടുക്കാം. നല്ല ജലസേചനമുണ്ടെങ്കിൽ ഏകദേശം 30 ടണ്‍ വരെ വിളവ് ഒരു ഹെക്ടറിൽ നിന്നും ലഭിക്കും. പീലിവാകയിൽ 18 ശതമാനം മാംസ്യവും, രണ്ടുശതമാനം കാൽസ്യവും അടങ്ങിയിട്ടുണ്ട് ഈ ചെടിയുടെ ഇലയിലും കായയിലും അടങ്ങിയിട്ടുള്ള മൈമോസിൻ എന്ന വിഷാംശം, രോമം കൊഴിച്ചിൽ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കും. അതിനാൽ പശുക്കൾക്കു കൊടുക്കേണ്ട മൊത്തം പരുഷാഹാരത്തിന്‍റെ പകുതിയിൽ കുറഞ്ഞ അളവു മാത്രമേ സുബാബുൾ ഇലകൾ ചേർക്കാവു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

2. ശീമക്കൊന്ന

പ്രധാനമായും പച്ചിലവളമായാണ് കർഷകർ ഇത് ഉപയോഗിക്കുന്നത്. ഇതിൽ 23 ശതമാനം മൊത്ത പചനീയ മാംസ്യവും മൂന്നു ശതമാനം കാൽസ്യവും അടങ്ങിയിരിക്കുന്നു. ശീമക്കൊന്നയുടെ ഇലകൾക്ക് ഒരു മട്ട് ചുവ ഉള്ളതിനാൽ ചില പശുക്കൾ ഇവ തിന്നാൻ മടിക്കുന്നു. അങ്ങനെയുള്ള പശുക്കൾക്ക്, നല്ല വിശന്നിരിക്കുന്ന സമയത്ത് പ്രഭാതത്തിലെ ആദ്യ തീറ്റയായി പച്ചപ്പുല്ല് പോലുള്ള മറ്റു സ്വാദിഷ്ടമായ തീറ്റവസ്തുക്കളുടെ കൂടെ കൊടുക്കുകയാണെങ്കിൽ ശീമക്കൊന്നയും കഴിച്ചുകൊള്ളും

3. അഗത്തി

പയർവർഗത്തിൽപ്പെട്ട അഗത്തിയുടെ ഇലയിൽ 22 ശതമാനം മൊത്ത പചനീയമാംസ്യവും, മൂന്നു ശതമാനം കാത്സ്യവും അടങ്ങിയിരിക്കുന്നു.

ഹൈഡ്രോപോണിക്സ്- മണ്ണില്ലാ പുൽകൃഷി

പച്ചപ്പുൽകൃഷി നടത്താൻ വേണ്ടി സ്ഥലം ഒട്ടും തന്നെ ഇല്ലാത്ത സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒരു നൂതന സാങ്കേതിക വിദ്യയാണ് ഹൈ ഡ്രോപോണിക്സ്. കൃഷി ചെയ്യാൻ ഒട്ടും തന്നെ സ്ഥലം ആവശ്യമില്ലെന്നതാണ്, കൃഷിസ്ഥലം ഒട്ടും ലഭ്യമല്ലാത്ത നമ്മുടെ സംസ്ഥാനത്ത് ഹൈഡ്രോപോണിക്സിനുള്ള പ്രസക്തി. പോഷക ലായനിയിൽ അവയെ വളർത്തുന്ന സന്പ്രദായമാണ് ഹൈഡ്രോപോണിക്സ്. ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി ചകിരിച്ചോറ്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉൾപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു.

വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ത പുല്ലിനങ്ങൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്‍റെ പ്രധാന മെച്ചമാണ്. പോഷക വസ്തുക്കളും ജലവും, അൽപം പോലും നഷ്ടമാകാതെയും പ്രകൃതിയെ മലിനമാക്കാതെയും കൃഷി നടത്താൻ ഇതു വഴി സാധിക്കുന്നു.

മണ്ണില്ലാ പുൽകൃഷിയുടെ മെച്ചങ്ങൾ

1. പരിമിതമായ സ്ഥലത്തു നിന്ന് പരമാവധി ഉത്പാദനം സാധ്യമാക്കുന്നു.

2. വെള്ളവും, പോഷകങ്ങളും പാഴാക്കുന്നില്ല.

3. മണ്ണൊലിപ്പു മൂലമുള്ള പോഷക നഷ്ടം അഥവാ പരിസരമലിനീകരണം ഒഴിവാക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളീയ സാഹചര്യത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു സങ്കേതിക വിദ്യയാണിത്. നിലവിലുള്ള സാഹചര്യത്തിൽ ഹൈഡ്രോപോണിക്സിന്‍റെ പ്രാരംഭ മുതൽ മുടക്ക് കൂടുതലാണ്. മുടക്കുമുതലിന് അനുസൃതമായ ആദായം കിട്ടുമോയെന്നും ഇതേ തുക മുടക്കി പരന്പരാഗത രീതിയിൽ പുല്ലുവളർത്തിയാൽ നേടുന്നതിനേക്കാൾ കൂടുതൽ വിളവു കിട്ടുമെന്നും ഉറപ്പു വരുത്തിയതിനുശേഷമേ കൂടുതൽപണം മുടക്കി ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങിത്തിരിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഭാവിയിൽ ഹൈഡ്രോപോണിക്സ് സാങ്കേതിക വിദ്യ കൂടുതൽ ചെലവു കുറഞ്ഞതായി മാറുന്പോൾ വലിയ തോതിൽ ഹൈഡ്രോപോണിക്സിലേക്ക് ഇറങ്ങാവുന്നതാണ്. അങ്ങനെ വരുന്പോൾ കേരളത്തിലെ പശുക്കളുടെ വരും ദശകങ്ങളിലെ ഭക്ഷ്യസുരക്ഷയ്ക്ക് ഹൈഡ്രോപോണിക്സ് തീർച്ചയായും ഒരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല.

കാലം നോക്കി കൃഷി

ജൂണ്‍ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് തീറ്റപ്പുല്ല് നടുന്നതിന് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്ന പ്രദേശങ്ങളാണ് സങ്കര നേപ്പിയർ കൃഷി ചെയ്യുന്നതിന് തെരഞ്ഞെടുക്കേണ്ടത്. എക്കൽ മണ്ണ്, മണൽ കലർന്ന കളിമണ്ണ് എന്നിവയാണ് ഉത്തമമെങ്കിലും ജൈവവളപ്രയോഗം നടത്തിയാൽ മണൽ മണ്ണിലും വെട്ടുപ്രദേശങ്ങളിലും സങ്കരനേപ്പിയർ കൃഷി ചെയ്യാം. തരിശായി കിടക്കുന്ന കരപ്പാടങ്ങൾ തീറ്റപ്പുൽകൃഷിക്ക് യോജിച്ചതാണെങ്കിലും, മഴക്കാലത്ത് നീർവാർച്ച ഉറപ്പുവരുത്തിയില്ലെങ്കിൽ പുല്ലു ചീഞ്ഞു പോകും.

ഡോ. ബിജു ചാക്കോ

അസിസ്റ്റന്‍റ് പ്രഫസർ, അനിമൽ ന്യൂട്രീഷൻ വിഭാഗം, കോളജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽസയൻസ്, പൂക്കോട്, വയനാട്

എംബിഎയ്ക്കുശേഷം കൃഷി

കാടിനു സമാനമായ അന്തരീക്ഷമുള്ള വീടിനു സമീപമെത്തുന്പോൾ തന്നെ പൂത്തുലഞ്ഞു നിൽക്കുന്ന ഗ്രാന്പൂ മരങ്ങൾ കാണാം. ഇവയുടെ സുഗന്ധവുമേറ്റാണ് വീടിനുള്ളിലേക്കു കയറുക. കായ്ഫലമുള്ള 40 ഗ്രാന്പൂ മരങ്ങൾ ഇവിടെയുണ്ട്. ഒരുവർഷം 100 കിലോ ഗ്രാന്പൂ ഇതിൽ നിന്നും വിളവെടുക്കുന്നു. പ്രത്യേക വളപ്രയോഗമൊന്നും നടത്താറില്ല. സ്പൈസസ് ബോർഡിന്‍റെ കൊച്ചിയിലെ കേന്ദ്ര ഓഫീസിലാണ് ഗ്രാന്പൂ നൽകുന്നത്. പുറംമാർക്കറ്റിലെ വിലയേക്കാൾ മെച്ചപ്പെട്ട വില ഇതുമൂലം അവിരാച്ചന് ലഭിക്കുന്നു. ശബരിമല സീസണിൽ ഇത്തവണ നല്ല വില ഗ്രാന്പൂവിന് ലഭിച്ചു. നാടൻ ഇനമാണ് കൃഷിക്കുപയോഗിക്കുന്നത്. നല്ല വിളവു ലഭിക്കുന്നുണ്ടെങ്കിലും ഗ്രാന്പൂ വിളവെടുപ്പിലെ ബുദ്ധിമുട്ട് അവിരാച്ചൻ മറച്ചുവയ്ക്കുന്നില്ല. വലിയ മരങ്ങളിലെ പൂ കൃത്യസമയത്ത് പറിച്ചെടുത്ത് ഉണക്കുന്നതും അവിരാച്ചൻ തന്നെ.

മൂന്നു തരം കുരുമുളകാണ് ഇവിടെ കൃഷിചെയ്യുന്നത്. കരിമുണ്ട, പെരുംകൊടി, പാലായിലെ തനതു ജനുസായ കാണിയക്കാടൻ എന്നിവയാണിവ. ഒന്നരാടം വർഷം കയ്ക്കുന്ന സ്വഭാവമുള്ള കാണിയക്കാടന് തൊലിക്കനം കുറവായതിനാൽ പക്ഷികൾ തിന്നില്ല. കേടില്ലാത്ത ഇതിന് എരിവും ആയുസും കൂടുതലാണ്. നീണ്ട ഇലയുള്ള ഇതിന് കായ്ഫലം കുറവായിരിക്കും. കുരുമുളകിന് വർഷത്തിലൊരുപ്രാവശ്യം ചാണകംമാത്രം വളമായി നൽകുന്നു. 500 കിലോ കുരുമുളക് വർഷം ലഭിക്കുന്നു. റോബസ്റ്റ, അറബിക്കാ ഇനത്തിൽപ്പെട്ട കാപ്പിയും പുരയിടത്തെ ആകർഷകമാക്കുന്നു. കൊക്കോ, ജാതി, കശുമാവ്, തെങ്ങ്, കവുങ്ങ്, വാഴ, പേര,റബർ, തെങ്ങ് എന്നിവയെല്ലാം ശരിയായ അകലത്തിൽ നട്ട് സംവിധാനം ചെയ്ത ഒരു കാർഷിക തോട്ടമാണ് വീട്ടുപരിസരത്തുള്ളത്. 15 അടി നീളവും 13 അടി വീതിയുമുള്ള വീട്ടുമുറ്റത്തെ ജലസംഭരണിയിൽ ജയന്‍റ് ഗൗരാമി മത്സ്യത്തെ വളർത്തുന്നു. ചേന്പിലയാണ് ഇവയുടെ മുഖ്യഭക്ഷണം. 60 മത്സ്യങ്ങൾക്കുവരെ ഇതിൽ സുഖമായി കഴിയാം. 10 കിലോയിലധികം തൂക്കംവരുന്ന രുചിയേറിയ രോഗങ്ങളധികമില്ലത്ത മീനാണിത്. മീൻ വീട്ടാവശ്യത്തിനെടുക്കുന്നതിനൊപ്പം ആവശ്യക്കാർക്ക് നൽകുകയും ചെയ്യുന്നു. മീൻകുളത്തിനു സമീപത്തെ കൂടുകളിൽ വിവിധ നാടൻ ഇനം മുയലുകളെ വളർത്തുന്നു. പറന്പിലെ വ്യത്യസ്തമായ ഇലകളാണ് ഇവയ്ക്ക് ഭക്ഷണമായി നൽകുന്നത്. വീടിനു സമീപത്തെ ഷെഡ്ഡുകളിലും മറ്റും തൂക്കിയിട്ട 50 കുടങ്ങളിലും പെട്ടികളിലും തേനീച്ച വളർത്തുന്നു. വർഷം 25 കിലോ ചെറുതേൻ ഇതിൽ നിന്നും ലഭിക്കുന്നു. ഒരു കുപ്പിക്ക് 2000 രൂപ നിരക്കിലാണ് തേൻ വിൽപന. തേനീച്ചയുള്ളതിനാൽ പല ഫലവൃക്ഷങ്ങളും സമൃദ്ധമായ വിളവു നൽകുന്നു. പ്ലാവുകളിൽ നിന്നും 25000 രൂപയുടെ ചക്കയാണ് ഒരു വർഷം വിൽക്കുന്നത്. ഒരു ചക്കയ്ക്ക് 25 രൂപ നിരക്കിലായിരുന്നു വിൽപന.

മാങ്ങ, കപ്പ, ചേന്പ്

ചേന, കാച്ചിൽ, ചെറുകിഴങ്ങ്, കടച്ചക്ക എന്നിവയെല്ലാം പുരയിടത്തിൽ സമൃദ്ധമായ വിളവു നൽകുന്നു. മൂന്നു കുടന്പുളിയിൽ നിന്നും വിൽക്കുന്നതിനും വീട്ടാവശ്യത്തിനും പുളി ലഭിക്കുന്നു. ചീര, പയർ, പാവയ്ക്ക, വഴുതന, പച്ചമുളക്, മുരിങ്ങ, മുട്ടച്ചീര, ചുവന്നചീര തുടങ്ങി വിവിധതരം പച്ചക്കറികളും ജൈവരീതിയിൽ വിളയിക്കുന്നു. മുഴുത്ത കശുവണ്ടി ലഭിക്കുന്ന നാടൻ കശുമാവാണിവിടെയുള്ളത്.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate