অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിരംഗവും അറിവുകളും

കൃഷിരംഗവും അറിവുകളും

ഔഷധഗുണമുള്ള ഇത്തി

ആല്‍ വര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ട മരമാണ് ഇത്തി. വെളുത്ത ഇത്തി, കറുത്ത ഇത്തി എന്നിങ്ങനെ രണ്ടുതരമുണ്ട്.

ഇന്ത്യയിലുടനീളം കാണാം. ഫിക്കസ് ടിങ്ടോറിയ (Ficus tinctoria) എന്നാണിതിന്‍റെ ശാസ്ത്ര നാമം.2000 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ വളരുന്നു. കമ്പ്കുഴിച്ചിട്ട് പുനരുത്പാദിപ്പിക്കാം.  കറുത്ത ഇത്തിയാണ് സാധാരണ കണ്ടുവരുന്നത്. വെളുത്ത ഇത്തി ഉഷ്ണമേഖലയിലാണ് കണ്ടുവരുന്നത്. കറുത്ത ഇത്തി ഹൈറേഞ്ച് മേഖലയില്‍ ധാരാളമുണ്ട്. ഔഷധങ്ങളില്‍ ഇത് രണ്ടും ഒരുപോലെ ഉപയോഗിക്കുന്നു. കറുത്ത ഇത്തിയുടെ ഇല ചെറുതായിരിക്കും. മരത്തിന് ഇരുണ്ട നിറമായിരിക്കും. വെളുത്ത ഇത്തിയുടെ ഇല പേപ്പറുപോലെ അല്‍പം വിസ്തൃതമായിരിക്കും. വെള്ള നിറമായിരിക്കും.

ഔഷധപ്രയോഗങ്ങള്‍; ആയുര്‍വേദത്തില്‍ അറിയപ്പെടുന്ന നാല്‍പാമരത്തില്‍ ഒന്നാണ് ഇത്തി. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയാണ് നാല്‍പാമരം എന്നറിയപ്പെടുന്നത്. നീര്, വ്രണങ്ങള്‍ ഇവ ശമിപ്പിക്കാന്‍ നാല്‍പാമര തൊലി ഉപയോഗിക്കുന്നു.

വ്രണം പഴുത്താല്‍ ഇത് ശുദ്ധമാക്കാന്‍ വേണ്ടി നാല്‍പാമര തൊലി ഇട്ടുവെന്ത വെള്ളത്തില്‍ വ്രണം കഴുകുകയും ധാര കോരുകയും ചെയ്യുന്നു.ഒടിവ്, ചതവ് ഇവയ്ക്ക് ഉണ്ടാക്കുന്ന തൈലങ്ങളില്‍ ഇത്തി ധാരാളമായി ഉപയോഗിക്കുന്നു.

ഇത്തിയുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 20 മില്ലി വീതം ദിവസം രണ്ടുനേരം സേവിച്ചാല്‍ പനിക്ക് ശമനമുണ്ടാകും. ഇത്തി ഇല കറവപശുവിന് കൊടുത്താല്‍ പാല്‍ കൂടുതല്‍ ലഭിക്കും. കൊഴുപ്പിന്‍റെ അംശം കൂടുകയും ചെയ്യും.

വെണ്ട കൃഷി ചെയ്യുമ്പോള്‍അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എളുപ്പത്തില്‍ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കര്‍ഷകനിലേക്ക് അടുപ്പിക്കുന്നു.

നല്ലയിനം വിത്തുകള്‍ വേണം നടുന്നതിനായി തിരഞ്ഞെടുക്കാന്‍. ആരോഗ്യമുള്ള വിത്തുകളാണെങ്കില്‍ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും.

വിത്തു പാകുന്നതിനു മുമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്. വേഗം മുളയ്ക്കാനും നന്നായി വളരാനും അത് സഹായിക്കും. വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണില്‍ താഴേക്കാക്കി വേണം നടാന്‍. ഇത് വേഗം മുളയ്ക്കാന്‍ സഹായിക്കും.

കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥലം ഉണ്ടെങ്കില്‍ നല്ല വെയില്‍ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേര്‍ത്ത് വിത്ത് നടാം. നേരിട്ട് നിലത്തു നടുമ്പോള്‍ മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം.

സ്ഥലമില്ലാത്തവര്‍ക്ക് ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ ഉപയോഗ ശൂന്യമായ പാത്രങ്ങളിലോ ചാക്കിലോ ഒക്കെ നടാവുന്നതാണ്. അവയില്‍ നിറയ്ക്കുന്ന മണ്ണും ഇങ്ങനെ ഒരുക്കണം.

വിത്ത് നേരിട്ട് പാകുകയോ സീഡ് ഇന്‍ ട്രേയില്‍ നട്ട് മുളപ്പിച്ച ശേഷം മാറ്റി നടുകയോ ചെയ്യാം. മൂന്നു നാലു ദിവസം കൊണ്ട് വിത്തു മുളച്ചു തുടങ്ങും. നാലഞ്ച് ഇലകള്‍ വിരിഞ്ഞ ശേഷം വേണം മാറ്റി നടാന്‍.

മണ്ണിന് നനവു കിട്ടാന്‍ പാകത്തിന് വേണം നനയ്ക്കാന്‍. അതേസമയം വേനല്‍ കടുക്കുമ്പോള്‍ നന്നായി നനച്ചു കൊടുക്കുകയും വേണം.

പാഴ്ച്ചെടികള്‍ കൊണ്ട് പുതയിടുന്നതും ഇടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നതും നല്ലതാണ്. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാഷ്ടം തുടങ്ങിയ വളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

വെണ്ടകൃഷി ചെയ്യുന്നവരുടെ പ്രധാന ശല്യമാണ് ഉറുമ്പ്. ഉറുമ്പിനെ നേരിടാന്‍ പൊടിയുപ്പോ മഞ്ഞള്‍പ്പൊടിയോ ഇട്ടു കൊടുത്താല്‍ മതി. വെള്ളീച്ചകളാണ് മറ്റൊരു ശല്യക്കാരന്‍. ഇലകളിലെ മഞ്ഞപ്പിന് കാരണം വെള്ളീച്ചകളാണ്. ഇവയെ നേരിടാന്‍ വെളുത്തുള്ളി മിശ്രിതം തളിക്കണം. വേപ്പെണ്ണ മിശ്രിതം തളിക്കുന്നതും കീടങ്ങളെ അകറ്റാന്‍ സഹായകമാണ്

മലേഷ്യന്‍ സസ്യമായ നംനം

മലേഷ്യന്‍ ഫലസസ്യമാണ് നംനം. പയര്‍വര്‍ഗത്തിലെ ഇടത്തരം മരമായി വളരുന്ന ഇവയുടെ തായ്തത്തടിയില്‍ വിരിയുന്ന കായ്കള്‍ക്ക് വൃക്കയുടെ രൂപമാണ്. പഴങ്ങള്‍ക്ക് പൊതുവേ പുളിരസമാണ്. തോട്ടങ്ങളില്‍ അലങ്കാരത്തിനായാണ് ഇവ കൂടുതലും വളര്‍ത്തുന്നത്. മലേഷ്യയില്‍ പാരമ്പര്യ ചികിത്സകര്‍ കായ്കള്‍ ഔഷധമായി ഉപയോഗിക്കാറുണ്ട്.

കേരളത്തില്‍ പ്രചാരത്തിലെത്തിയിട്ടില്ലെങ്കിലും ഫല സസ്യപ്രേമികളുടെ തോട്ടങ്ങളില്‍ ഇവ വളരുന്നുണ്ട്. മണ്ണ് ഫലഭൂയിഷ്ഠമാക്കാന്‍ ഈ പയര്‍ വര്‍ഗച്ചെടിയുടെ വേരുകള്‍ സഹായിക്കാറുണ്ട്. നംനം പഴങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന വിത്തുകള്‍ ചെറുകൂടകളില്‍ കിളിര്‍പ്പിച്ച്‌ നട്ടുവളര്‍ത്താം. ഫലം തരാന്‍ ആറേഴു വര്‍ഷങ്ങള്‍ കഴിയണം.

മധുരവും സുഗന്ധവുമുള്ള അക്കായ് ബെറി

അക്കായ് ബെറി എന്ന ബ്രസീലിയന്‍ സസ്യം കേരളത്തിലുമെത്തി. കവുങ്ങിന്‍റെ  ബന്ധുവായ ഇവ ഒറ്റത്തടിയായി കാണപ്പെടുന്നുവെങ്കിലും ചുവട്ടില്‍നിന്ന് മുളകള്‍ ഉണ്ടായി കൂട്ടമായും വളരാറുണ്ട്. ഓലയും പാളയുമെല്ലാം ചേര്‍ന്ന് ചെറു പനപോലെ മനോഹരമായിട്ടാണ് വളര്‍ച്ച.

കായ്കള്‍ കുലകളായാണ് ഉണ്ടാവുക. ഒരു കുലയില്‍ത്തന്നെ നൂറുകണക്കിന് പഴങ്ങള്‍ കാണാം. വര്‍ഷം മുഴുവന്‍ ഫലം തരുന്ന അക്കായ് ബെറി പഴങ്ങള്‍ ചെറുതും കറുപ്പുനിറമാര്‍ന്നതുമാണ്.

മധുരവും സുഗന്ധവുമുള്ള പഴങ്ങള്‍ നേരിട്ട് കഴിക്കാം. ബ്രസീലിലെ ആദിവാസികള്‍ ദിവ്യൗഷധവൃക്ഷമായാണ് അക്കായ്ക്ക് ബെറിയെ കരുതുന്നത്. അസായ് ബെറി എന്നും വിളിപ്പേരുള്ള ഇവയുടെ വിത്ത് മുളച്ചു വരുന്ന തൈകള്‍ വളര്‍ത്താന്‍ അനു യോജ്യമാണ്.

സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ച്ചയുള്ള മണ്ണാണ് അനുയോജ്യം. മണ്ണില്‍ ജൈവ വളങ്ങള്‍ ചേര്‍ക്കുന്നതും വേനലില്‍ ജലസേചനം ക്രമമായി നല്‍കുന്നതും വളര്‍ച്ചയെ സഹായിക്കും. നാലഞ്ചു വര്‍ഷംകൊണ്ട് ഇവ കായ്ഫലം തരും.

അക്കായ്ക്ക് ബെറി പഴങ്ങള്‍ സംസ്കരിച്ചെടുക്കുന്ന സിറപ്പുകള്‍ക്ക് നല്ല വില ലഭിക്കാറുള്ളതിനാല്‍ തോട്ടമടി സ്ഥാന മായുള്ള കൃഷിക്കും ഇവ അനുയോജ്യമാണ്.

ഉയരത്തിലുള്ള കായ്ഫലങ്ങള്‍ ഈസിയായി പറിച്ചെടുക്കാം

ഉയരത്തിലുള്ള മരങ്ങളില്‍നിന്ന് മാങ്ങാ, ചക്ക, പഴങ്ങള്‍, തേങ്ങ തുടങ്ങിയവ പറിച്ചെടുക്കാനുള്ള ഉപകരണവുമായി പാലാ രാമപുരം അണ്ണാവി വീട്ടില്‍ എ.കെ.പ്രദീപ് ശ്രദ്ധേയനാകുന്നു. ഒരു തോട്ടിയില്‍ത്തന്നെ വ്യത്യസ്ത ബ്ലേഡുകളും സഞ്ചിയും കൊളുത്തും വെച്ചുപിടിപ്പിച്ചാണ് ഫലങ്ങള്‍ പറിച്ചെടുക്കുന്നത്. ഉയരങ്ങളിലുള്ള ശിഖരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും ഇത് ഉപകരിക്കും.

തോട്ടിക്ക് ആവശ്യാനുസരണം നിലത്തുനിന്ന് 30 അടിവരെ ഉയരം ക്രമീകരിക്കാം. നീളം കുറച്ചും കൂട്ടിയും മരത്തില്‍ ഉറപ്പിച്ചാണ് ഫലങ്ങള്‍ പറിക്കുന്നത്. പ്രത്യേകമായി നിര്‍മിക്കുന്ന എയര്‍ക്രാഫ്റ്റ് അലോയ് പൈപ്പുകള്‍ ഉപയോഗിച്ചാണ് തോട്ടികളും മറ്റും നിര്‍മിച്ചിരിക്കുന്നത്. ഇവയ്ക്ക് ഭാരം വളരെ കുറവാണ്.

തോട്ടി ഉപയോഗിച്ച്‌ ഒരുകൊളുത്ത് മരത്തില്‍ ഉറപ്പിച്ചശേഷം പ്രത്യേകതരം സഞ്ചികൊണ്ട് കായ്ഫലത്തെ നിലത്തുനിന്ന് പൊതിയാം. തുടര്‍ന്ന് തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ച കത്തി ഉപയോഗിച്ച്‌ മുറിക്കുമ്പോള്‍ കായ്ഫലം സഞ്ചിയിലാകും. തുടര്‍ന്ന് മരത്തിലുറപ്പിച്ച കൊളുത്തില്‍ ഘടിപ്പിച്ച കയറിലൂടെ ബാഗ് താഴേക്ക് സുരക്ഷിതമായി ഇറക്കാം.

ഇത്തരത്തില്‍ സാധാരണക്കാര്‍ക്ക് ഉപകരിക്കുന്ന പല ഉപകരണങ്ങളും പ്രദീപിന്റെ കണ്ടുപിടുത്തങ്ങളിലുണ്ട്. ഇലക്‌ട്രോണിക് ഐ.ടി.ഐ. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത്തരം കണ്ടുപിടുത്തങ്ങളില്‍ ശ്രദ്ധിക്കുന്നത്.

ചെറിമോള എന്ന അത്ഭുതഫലം

ഒട്ടേറെ വ്യത്യസ്ത പഴങ്ങളുടെ രുചി ആസ്വാദകര്‍ക്ക് നല്‍കുന്ന ഒരൊറ്റ പഴത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ. ശരിക്കും പ്രകൃതിയുടെ ഒരു ഫ്രൂട്ട് സലാഡ്. പൈനാപ്പിള്‍, പേരക്ക, മാങ്ങ, ചക്ക, പപ്പായ, ആത്തച്ചക്ക, വാഴപ്പഴം എന്നിങ്ങനെയുള്ള വ്യത്യസ്ത പഴങ്ങളുടെ രുചിയാണ് ഈ പഴത്തിനുള്ളത്. അനോന ചെറിമോള എന്നാണ് ഈ അത്ഭുതഫലത്തിന്റെ പേര്. ചെറിമോയ, ചിരിമുയ, മോമോന എന്നും ഇതിനെ വിളിക്കപ്പെടുന്നു. എന്തായാലും ആത്തച്ചക്കയുടെ കുടുംബക്കാരനായ ഫലമാണിത്.

അനോന ജനുസ്സില്‍ അനേനേസിയേ കുടുംബത്തില്‍പ്പെട്ട ഇതിന്‍റെ ശാസ്ത്രനാമം അനോന ചെറിമോള എന്നാണ്. വളരെ വേഗത്തില്‍ വളരുന്ന സ്വഭാവക്കാരനാണ് ചെറിമോള. ഇടത്തരം മരമായി വളരുന്ന ഇതില്‍ നിറച്ചും ഇലകളുണ്ടാകും അഞ്ചുമുതല്‍ 25 സെ.മീ. വരെ വ്യാസമുണ്ടാകും. അറ്റത്തില്‍ ചെറിയ പിളര്‍പ്പോടെ പച്ചയും മഞ്ഞ കലര്‍ന്ന വട്ടയിലകളാണ് ഇതിനുണ്ടാവുക. മൂന്ന് സെന്‍റീമീറ്റര്‍ വലിപ്പമുള്ള പിങ്ക് നിറത്തിലുള്ള പൂക്കളുടെയുള്ളില്‍ മഞ്ഞയോ കാപ്പിയോ കലര്‍ന്ന കേസരങ്ങളുണ്ടാകും. ഒറ്റയേ്ക്കാ മൂന്നെണ്ണം നിറഞ്ഞതോ ആയാണ് പൂക്കളുണ്ടാകുക.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളായ ഇക്വഡോര്‍, പെറു, ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളിലാണ് ജന്മദേശം. പെറുവില്‍ ഐസ്ക്രിം, യോഗര്‍ട്ട് എന്നിവയില്‍ വ്യാപകമായി ചേര്‍ക്കുന്നതിനാല്‍ ഇതിന് ഐസ്ക്രീം ഫ്രൂട്ട് എന്ന് ഒരു അപരനാമമുണ്ട്.

കൃഷി

കേരളത്തില്‍ ഹൈറേഞ്ചുകളിലാണ് ഇത് നട്ടുവളര്‍ത്തിവരുന്നത്. മൂന്നാറിലെ കാന്തല്ലൂരില്‍ ഇതിന്‍റെ കൃഷിയുണ്ട്. രാജ്യവ്യാപകമായി സ്പെയിന്‍, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നന്നായി കൃഷിചെയ്തുവരുന്ന ഇതിന്റെ നല്ല വിളവിന് 17-20 ഡിഗ്രി താപനിലയാണ് അനുകൂലം 30 ഡിഗ്രി വരെയുള്ള കാലാവസ്ഥയിലും ചെടി വളരുമെങ്കിലും കായ പിടിത്തം തീരെയുണ്ടാവില്ല. സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 2000 മീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ നന്നായി വളരുന്നു സമതലപ്രദേശങ്ങള്‍ ഇതിന്‍റെ കൃഷിക്ക് അനുയോജ്യമല്ല.

വിത്തുപാകിയാണ് ചെറിമോള മുളപ്പിച്ചെടുക്കാറ്. വിത്ത് പാകിയാല്‍ അത് മുളച്ചു പൊന്താന്‍ ഒരു മാസമെങ്കിലുമെടുക്കും. കേരളത്തിലെ നഴ്സറികളില്‍ ഒട്ടുതൈകളും കിട്ടും അങ്ങനെ കിട്ടുന്ന ഒട്ടുതൈകള്‍ മൂന്നുവര്‍ഷം കൊണ്ട് കായ്ക്കും. ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ പോട്ടിങ് മിശ്രിതം നിറച്ച്‌ അതില്‍ തൈകള്‍ നടാം. പുതിയ ഇലകള്‍ വളര്‍ന്ന് തൈകള്‍ പിടിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങങ്ങളില്‍ നന നല്‍കാം. നന്നായി പടര്‍ന്നു വളരുന്നതിനാല്‍ ഓരോ തൈകള്‍ക്കും ഇടയ്ക്ക് എട്ടുമീറ്റ്ര്‍ അകലം നല്‍കണം. ചെടികള്‍ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം. അടിവശത്തെ കൊമ്പുകള്‍ കോതി നിര്‍ത്തിയാല്‍ വേഗം ചെടികള്‍ കായ്ക്കും.

ഓരോ തടത്തിനും രണ്ടുകിലോ വെച്ച്‌ ജൈവവളങ്ങള്‍ ഓരോ മാസത്തിലും നല്‍കാം. അല്പം രാസവളങ്ങള്‍ നല്‍കുന്നത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും അപര്യാപ്തമായ പോഷകങ്ങള്‍ ലഭിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ആദ്യ മൂന്നു വര്‍ഷം മാസത്തില്‍ ഒരു തവണയെന്ന നിലയിലും പിന്നീട് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യവും വളം ചേര്‍ക്കാം. വേനല്‍കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കുന്നത് നന്ന്. മഴക്കാലത്തും തണുപ്പുകാലത്തും നനയുടെ ആവശ്യമില്ല. തണുപ്പുള്ള കാലാവസഥയിലാണ് ചെറിമോള നന്നായി കായ്ക്കുക.

ഏപ്രില്‍-,മെയ് മാസങ്ങളിലാണ് ചെറിമോള ചെടികളില്‍ പൂക്കളുണ്ടാവുക. ഒക്ടോബര്‍-,നവംബര്‍ മാസങ്ങളോടെ ഇത് മൂക്കുന്നു. മരത്തില്‍ നിന്നുതന്നെ പഴുക്കാത്തതാണ് ഇതിന്‍റെ ഒരു ന്യൂനത. അതുകൊണ്ട് കര്‍ഷകര്‍ പറിച്ചെടുത്ത് പഴുപ്പിക്കുകയാണ് ചെയ്യാറ്. മരത്തില്‍ പറിക്കാതെ വെച്ചാല്‍ കായകള്‍ ഉണങ്ങിപ്പോകും. കായകള്‍ക്ക് 500ഗ്രാം മുതല്‍ ഒന്നരക്കിലോവരെ തൂക്കമുണ്ടാകും. ഒരു മരത്തില്‍ ഒരു തവണ 30 -50 കായകള്‍ ഉണ്ടാകും. ഇളം മഞ്ഞ നിറമുള്ള വെള്ള പള്‍പ്പാണ് നിറച്ചും കായകളിലുണ്ടാകുക. ഇടയ്ക്കിടയക്ക് ചെറിയ കറുത്തവിത്തുകളും കാണാം. ശരിക്കും പ്രകൃതിയുടെ ഫ്രൂട്ട് സലാഡാണ് ചെറിമോള. നമ്മുടെ ഹൈറേഞ്ചിലെ കൃഷിക്കാര്‍ക്ക് തോട്ടങ്ങളില്‍ വളര്‍ത്തി ആദായമുണ്ടാക്കാം

വിലമതിക്കാന്‍ പറ്റാത്ത ഊദ് മരം

40 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു വനവൃക്ഷമാണ് ഊദ്. ഏതാണ്ട് 16 തരം ഇനങ്ങളുണ്ടതില്‍.. അതില്‍ ഏറ്റവും മികച്ച ഊദ് തൈലം ലഭിക്കുന്നത് അക്വിലേറിയ അഗലോയ്യഎന്ന ശാസ്ത്രനാമമുള്ള ഇനത്തില്‍ നിന്ന്.
ചെടികള്‍ക്ക് അസുഖങ്ങളൊന്നും വരരുതേ എന്നാണ് എല്ലാവരുടെയും പ്രാര്‍ഥന. എന്നാല്‍ വളര്‍ന്നു മുറ്റിയ ഊദ് മരത്തിന് ഫംഗല്‍ രോഗങ്ങള്‍ വരണമെന്ന് അതു നട്ട് വളര്‍ത്തുന്നവര്‍ പ്രാര്‍ഥിക്കും.

കാരണം ഊദ് മരം വിലമതിക്കാന്‍ പറ്റാത്തതാകണമെങ്കില്‍ ഒരു പ്രത്യേക തരം വണ്ട് (സൈനോപ്ലാറ്റിപ്പസ് ഷെവ്റോലാറ്റി) ഉണ്ടാക്കുന്ന ദ്വാരങ്ങളിലൂടെ ചില ഫംഗസുകള്‍ (ഫ്രിയാലോഫോറ പാരാസൈറ്റിക്ക) തടിക്കുള്ളില്‍ വ്യാപിക്കുകയും അതിനെ ചെറുക്കാന്‍ ഊദ് മരം തവിട്ട് നിറത്തിലുള്ള ഒരു പശ അതിന്‍റെ ഉണ്ടാക്കുകയും വേണം. സ്വതവേ ഭാരം കുറഞ്ഞ ഊദ് മരത്തിന്‍റെ തടികള്‍ ഈ പശ സ്രവിച്ചു കഴിയുമ്പോള്‍ ഭാരം കൂടും. പക്ഷെ 100 മരങ്ങളെടുത്താല്‍ സ്വാഭാവികമായി ഇത്തരത്തിലാകുന്നത് കഷ്ടിച്ച്‌ ഏഴെണ്ണത്തില്‍ മാത്രം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗ്ലാദേശ്, കമ്പോഡിയ, മ്യാന്‍മര്‍, മലേഷ്യ, വിയറ്റ്നാം, ലാവോസ്, ഭൂട്ടാന്‍, തായ്ലണ്ട് എന്നീ രാജ്യങ്ങളിലാണ് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ഊദ് മരങ്ങള്‍ കാണപ്പെടുന്നത്.
ഇന്ന് പല പുതിയ മേഖലകളിലും ഊദ് മരങ്ങള്‍ തോട്ടം അടിസ്ഥാനത്തില്‍ കൃഷി ചെയ്തു വരുന്നു.

കൃത്രിമമായി ഫംഗസ് കള്‍ച്ചറുകള്‍ കുത്തിവെച്ച്‌ അസുഖമുണ്ടാക്കി ഊദ് ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അത്തരത്തില്‍ ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ ഊദ് തൈലമാണെന്ന് വിലയിരുത്തപ്പെടുന്നു.

70 kg ഊദ് തടി മാറ്റുമ്പോള്‍ കഷ്ടിച്ച്‌ 20 മില്ലി തൈലം മാത്രമാണ് ലഭിക്കുക. 100 കൊല്ലമെങ്കിലും പ്രായമുള്ള മരത്തില്‍ നിന്ന് പ്രകൃത്യാ രോഗം വന്ന് സ്രവിക്കുന്ന ഊദ് ഏറ്റവും മികച്ചതായി കരുതപ്പെടുന്നു.

1995ല്‍ രൂപം കൊണ്ട IUCN ന്‍റെ CITES കണ്‍വെന്‍ഷന്‍ പ്രകാരം ഊദ്മരം വംശനാശം സംഭവിക്കാന്‍ സാധ്യത കൂടിയ വൃക്ഷങ്ങളുള്‍പ്പെടുന്ന അപ്പന്‍ഡിക്സ് 11 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഊദിന്‍റെ അന്താരാഷ്ട്ര വ്യാപാരവും പ്രത്യേകം നിരീക്ഷിക്കപ്പെടുന്നു.

മണ്ണിന്‍റെ ജീവന്‍ നിലനിര്‍ത്താം

വിളകളുടെ ഉല്‍പ്പാദനക്ഷമത നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് മണ്ണ്. രാസവസ്തുക്കളുടെ അമിതോപയോഗം മണ്ണിനെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികളുടെ വംശവര്‍ധന, സുസ്ഥിര കാര്‍ഷിക വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇ എം സാങ്കേതികവിദ്യയിലൂടെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും മണ്ണിന്‍റെ ജീവന്‍ തിരിച്ചുപിടിക്കാനും സാധിക്കും.

ഇ എം എന്ന ചുരുക്കപ്പരില്‍ അറിയപ്പെടുന്ന ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം അഥവാ കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ ഉപയോഗത്തിന് എണ്‍പതുകളുടെ തുടക്കത്തില്‍ ജപ്പാനിലാണ് തുടക്കംകുറിച്ചത്. ലാക്ടിക് ആസിഡ് ബാക്ടീരീയയും യീസ്റ്റും ഫോട്ടോട്രോപിക്ക് ബാക്ടീരിയയും ചേര്‍ന്ന കൂട്ടുമുന്നണിയാണ് ഇന്ന് ലോകംമുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ ഇ എം. ജനിതകമാറ്റം വരുത്താത്ത സൂക്ഷാമാണുക്കളാണ് ഇ എമ്മിന്‍റെ കരുത്ത്. പല ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും അടിസ്ഥാന ഘടകമാണ് ഇ എം.

ഇ എം സ്റ്റോക് ലായനി ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതുപയോഗിച്ച്‌ തയ്യാറാക്കുന്ന ഇ എം2 ലായനി രണ്ടു മില്ലീലിറ്റര്‍ വെള്ളത്തില്‍ കലക്കി വിളകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഇതിനായി 100 മില്ലി ഇ എം സ്റ്റോക് ലായനി, 100ഗ്രാം കറുത്ത വെല്ലം, ഒന്നേമുക്കാല്‍ ലിറ്റര്‍ ശുദ്ധജലത്തില്‍ കലക്കിയതില്‍ ലയിപ്പിച്ച്‌, പ്രകാശവും ചൂടും കടക്കാത്ത സ്ഥലത്ത് 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്ക് പാത്രത്തിന്‍റെ അടപ്പു തുറന്ന് വായുസഞ്ചാരം ഒഴിവാക്കണം.

ഇങ്ങനെ തയ്യാറാക്കുന്ന ഇ എം ലായനി ജൈവവളക്കൂട്ടുകളിലും ജൈവകീടനാശിനിയായും പ്രവര്‍ത്തിക്കും. ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്നതിനും ഇ എം 2 അത്യുത്തമമാണ്.

ചെറിയ ചെലവില്‍ നാടന്‍രീതിയില്‍ നമുക്കും ഇ എം തയ്യാറാക്കാം. ഇതിനായി 300 ഗ്രാംവീതം മത്തനും, പഴുത്ത പപ്പായയും വാഴപ്പഴവും, 100 ഗ്രാം പയറിന്‍റെ വേരും ഒരുലിറ്റര്‍ വെള്ളത്തില്‍ അരച്ചുചേര്‍ക്കണം. ഇതില്‍ ഒരു കോഴിമുട്ട ഉടച്ച്‌ ഒഴിച്ച്‌ വായവട്ടം കുറഞ്ഞ പാത്രത്തില്‍ അടച്ച്‌ 45 ദിവസം സൂക്ഷിക്കുക. ഇങ്ങനെ തയ്യാറാക്കുന്ന ഇ എം 30 മില്ലി. ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം.

പറമ്പിലുള്ള ഓല ഉള്‍പ്പെടെയുളള ജൈവവസ്തുക്കള്‍ അരയടി കനത്തില്‍ അട്ടിയിട്ട് അതിനു മുകളിലായി പച്ചച്ചാണകം കലക്കിയതും, ഇ എം ലായനിയും തളിച്ചുവച്ചാല്‍, ഒന്നരമാസത്തിനകം ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം.  തടത്തില്‍ ഒഴിച്ചുകൊടുക്കുന്ന ഇ എം ലായനി വേരിനുചുറ്റും സംരക്ഷിതവലയം തീര്‍ത്ത് വിളകളെ കീടരോഗബാധയില്‍നിന്ന് സംരക്ഷിക്കും.

കോഴികള്‍ക്ക് വേണം സമീകൃതാഹാരം

കോഴിവളര്‍ത്തലിന് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാണ് കോഴിത്തീറ്റ. ഗവേഷണത്തിലൂടെ നാല്‍പതില്‍പ്പരം വ്യത്യസ്ത പോഷകങ്ങള്‍ കോഴിത്തീറ്റയില്‍ അടങ്ങിയിരിക്കണമെന്ന് കണ്ടിരുന്നു. മുട്ടയ്ക്കും മാംസത്തിനും വേണ്ടിയാണ് കോഴികളെ വളര്‍ത്തുന്നത്.

ഇവയ്ക്കുള്ള പോഷകങ്ങളെ ജലം-മാംസ്യം-കൊഴുപ്പ്-ധാന്യകങ്ങള്‍- അസംസ്കൃതനാര്-ധാതുക്കള്‍ എന്നിങ്ങനെ ആറായി വിഭജിക്കുന്നു. കൂടാതെ ജീവകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു.

തീറ്റയുടെ കാര്യത്തില്‍ കോഴികള്‍ ഒരു പ്രത്യേക സ്വഭാവമുള്ളവരാണ്. അവര്‍ തന്നെ തീറ്റയുടെ അളവ് നിശ്ചയിക്കും. 40 ആഴ്ചകള്‍ വരെ പ്രായമുള്ള മുട്ടക്കോഴികളിലാണ് ഈ കഴിവ് പരമാവധി കാണുന്നത്.

ഒരു കോഴി ശരാശരി 300 കിലോ കാലറി ഊര്‍ജം അകത്താക്കുന്നു. ഒരു കിലോഗ്രാം തീറ്റയില്‍ 3000 കി.കാലറി ഉപാപചയ ഊര്‍ജം ഉണ്ടെങ്കില്‍ അവ 100 ഗ്രാം തിന്നുന്നു. 270 കി.കാലറി ആണെങ്കില്‍ അവ 111 ഗ്രാം തിന്നുന്നു. ഈ നിയമം ഒരു പരിധി വരെ ശരിയാണ്.

മുട്ടയിടുന്ന ഒരു കോഴിക്ക് ഏകദേശം 3 ഗ്രാം കാല്‍സ്യം കിട്ടിയിരിക്കണം. കാല്‍സ്യവും ഫോസ്ഫറസും ജീവകം 'ഡി' യും കൂടി വേണം.  ഇവ ശരിയായ അനുപാതത്തിലുണ്ടെങ്കില്‍ ആഗിരണം ശരിയായ രീതിയില്‍ നടക്കും.

ജീവകം ഡി ആഗിരണത്തിന് സഹായിക്കുന്നു. കോഴികള്‍ കട്ടികുറഞ്ഞ തോലുള്ള മുട്ടയിടുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളുടെ തകരാറ് മൂലമാണ്.

ഒരു മുട്ടയില്‍ ഏകദേശം 2 ഗ്രാം കാല്‍സ്യമുണ്ട്. കക്ക പൊടിച്ച്‌ കൂട്ടില്‍ ഒരു സ്ഥലത്ത് മണ്‍ചട്ടിയിലോ മറ്റുപാത്രങ്ങളിലോ വച്ചുകൊടുക്കാം. മുട്ടത്തോട് തന്നെ പൊടിച്ച്‌ കൊടുക്കുന്നത് നല്ലതാണ്.
അടച്ചിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ജീവകം ഡി തീറ്റയില്‍ കൊടുക്കാം. സസ്യജന്യ തീറ്റ സാധനങ്ങളിലെ ഫോസ്ഫറസ്, ജീവകം-ഡി എന്നിവ ചുരുങ്ങിയ തോതില്‍ മാത്രം കോഴികള്‍ക്ക് ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളു. വളരെ ചുരുങ്ങിയ അളവില്‍ മാത്രം ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ മാംഗനീസ്, സിങ്ക്, അയൊഡിന്‍, ഇരുമ്പ്, ചെമ്പ്എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. ഇവയുടെ അഭാവം തൈറോയിഡ്, ഗോയിറ്റര്‍, വിളര്‍ച്ച, മുട്ട വിരിയാതിരിക്കല്‍ എന്നിവയ്ക്ക് കാരണമാകും.

  1. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് ധാതുലവണ മിശ്രിതം തീറ്റയില്‍ നല്‍കണം
  2. കന്നുകാലികളുടെ ധാതുമിശ്രിതം കോഴികള്‍ക്ക് നല്‍കരുത്
  3. കോഴിത്തീറ്റയില്‍ 0.5 % ശതമാനം കറിയുപ്പ് ചേര്‍ക്കരുത്
  4. കന്നുകാലികളുടെ ധാതുമിശ്രിതത്തില്‍ ഫോസ്ഫറസ് കോഴികളുടേതിനേക്കാള്‍ കാല്‍സ്യം കുറവുമാണ്. മാംഗനീസിന്‍റെ  അളവിലും വ്യത്യാസമുണ്ട്.
  5. കോഴിത്തീറ്റയില്‍ ശരിയായ അളവില്‍ ഉപ്പ് ചേര്‍ക്കണം.
  6. കുടിക്കാനുള്ള വെള്ളം 24 മണിക്കൂറും ലഭ്യമാക്കണം
  7. മനുഷ്യര്‍ക്ക് ആവശ്യമുള്ള ജീവകങ്ങളില്‍ ജീവകം-സി ഒഴിച്ച്‌ എല്ലാം തന്നെ കോഴികള്‍ക്ക് ആവശ്യമാണ്.
  8. ജീവകം എ, ബി, ഡി 3 എന്നിവയുടെ കുറവ് നികത്താന്‍ അരി, തവിട്, ഗോതമ്പ്, തവിട് എന്നിവ നല്‍കാം
  9. മത്സ്യത്തിലും പച്ചിലകളിലും ധാരാളം ജീവകം അടങ്ങിയിട്ടുണ്ട്. തമ്മില്‍ കൊത്തുന്നത് ഒഴിവാക്കണം
  10. വെള്ളം കുടിക്കുന്നത് 15 മുതല്‍ 20 മിനിട്ട് ഇടവിട്ട് ആയിരിക്കണം
  11. തീറ്റയുടെ മൂന്നിരട്ടി വെള്ളം കോഴികള്‍ക്ക് നല്‍കണം, കാലത്ത് തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുന്നത് നല്ലതാണ്
  12. കോഴികള്‍ക്ക് വേണ്ട ധാതുലവണവും തീറ്റയും തിരഞ്ഞെടുക്കാം. ആദായകരമായി കോഴിവളര്‍ത്തലിന് ഇത് സഹായിക്കും

നടാം മുറ്റത്ത് ഒരു മുരിങ്ങ

ആയുര്‍വേദത്തില്‍ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു അദ്ഭുതചെടിയുണ്ട്. നമ്മുടെ വീട്ടുവളപ്പില്‍ ധാരാളമായിക്കണ്ടുവരുന്നതും മുമ്പ് നാം സമൃദ്ധമായി ഉപയോഗിച്ചിരുന്നതുമായ ഒരു ഇലക്കറിയാണത്. മൊരിങ്ങേസി കുടുംബത്തില്‍പ്പെട്ട മൊരിങ്ങ ഒലീഫെറ എന്ന ശാസ്ത്രനാമമുള്ള സാക്ഷാല്‍ മുരിങ്ങയാണ് അത്. എന്നാല്‍, പറമ്പുകള്‍ കുറഞ്ഞതും ജീവിതം ഫ്ളാറ്റുകളിലേക്ക് പറിച്ചുനടപ്പെട്ടതും മുരിങ്ങയെന്ന വിലപ്പെട്ട ഔഷധത്തെ മലയാളിയുടെ നിത്യജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. എന്നാല്‍, അതിന്‍റെ ഔഷധഗുണം തിരിച്ചറിഞ്ഞ നമ്മള്‍ അത് നട്ടുവളര്‍ത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

ഒരു മുരിങ്ങച്ചെടി നട്ടുപിടിപ്പിച്ച്‌ വളര്‍ത്തി വലുതാക്കി ഇലപറിക്കല്‍ വലിയൊരു പ്രയത്നമായി മാറിയിട്ടുണ്ട്. അത് ആയാസരഹിതമാക്കാന്‍ എന്തുചെയ്യണം? ചെടിമുരിങ്ങയുടെ തൈകള്‍ നമ്മുടെ സമീപ നഴ്സറികളിലൊക്കെ ലഭിക്കും. അത് വാങ്ങി പറമ്പിലോ മുറ്റത്തോ നട്ട് വെള്ളമൊഴിച്ചാല്‍ മാത്രം പോരാ, നന്നായി പരിപാലിച്ചാലേ അതിന്‍റെ ഗുണം ലഭിക്കൂ.

നടേണ്ട വിധം

നിലത്ത് മാത്രമല്ല അത്യാവശ്യം വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും മുരിങ്ങച്ചെടി വളര്‍ത്തിയെടുക്കാം. നിലത്താണെങ്കില്‍ അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. അവിടെ ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് അതില്‍ കാലിവളം, മണല്‍ അല്ലെങ്കില്‍ ചകിരിച്ചോര്‍ മണ്ണ് എന്നിവ സമാസമം നിറയ്ക്കണം. അരക്കിലോ കുമ്മായവും അരക്കിലോ വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് കുഴിയില്‍ നന്നായി ഇളക്കി നനച്ചിട്ടതിനുശേഷം ഒരു ദിവസം കഴിഞ്ഞാണ് ചെടികള്‍ നടേണ്ടത്. ചെടികള്‍ പിടിപ്പിക്കാന്‍ പറ്റിയ സമയം ഒക്ടോബര്‍ മുതല്‍ മാര്‍ച്ചുവരെയാണ്.

മുരിങ്ങയുടെ തോലിന് ഉറപ്പു കുറവായതിനാല്‍ പെട്ടെന്ന് ചീഞ്ഞുപോവും അതുകൊണ്ട് തടത്തില്‍ വെള്ളം തീരേ നിര്‍ത്തരുത്. രണ്ടു മൂന്നാഴ്ചകൊണ്ട് മുരിങ്ങച്ചെടിക്ക് പുതിയ വേരുകള്‍ പൊടിക്കും. പുതിയ ഇലകള്‍ മുളച്ചുവരുന്നതുവരെ ഒന്നരാടന്‍ നനച്ചുകൊടുക്കണം. പിന്നീട് ആഴ്ചയ്ക്കൊരിക്കല്‍ അല്പം കടലപ്പിണ്ണാക്ക് കുതിര്‍ത്തത് വെള്ളത്തില്‍ നേര്‍പ്പിച്ച്‌ മുരട്ടില്‍ ഒഴിച്ചുകൊടുക്കാം.

പ്ലാസ്റ്റിക് ഡ്രമ്മില്‍ വളര്‍ത്താം

കുറഞ്ഞത് മുക്കാല്‍മീറ്ററെങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക് ഡ്രമ്മിന്‍റെ മുകള്‍ഭാഗം മുറിച്ചുമാറ്റി അടിഭാഗത്ത് വെള്ളം വാര്‍ന്നുപോകാന്‍ ചെറിയ ദ്വാരമിട്ട് അതിന്‍റെ മുക്കാല്‍ഭാഗം വരെ മുകളില്‍പ്പറഞ്ഞ രീതിയില്‍ പോട്ടിങ്മിശ്രിതം നിറച്ച്‌ അതിന്‍റെ നടുക്ക് മുരിങ്ങത്തൈ നട്ട് മിതമായ രീതിയില്‍ നന നല്‍കി വളര്‍ത്തിയെടുക്കാം. ജൈവവളങ്ങളും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും അല്പം ചാണകത്തെളിയും രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കിയാല്‍ രണ്ടുമാസത്തിനുശേഷം ഇലപറിക്കാം.

ഇലപറിക്കുമ്പോള്‍ ശ്രദ്ധിക്കണം

അധികമാളുകളും മുരിങ്ങയുടെ തൂമ്പ്മാത്രം നിര്‍ത്തി ചുറ്റുമുള്ള ഇലകള്‍ മൊത്തമായി പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്യരുത്. തൂമ്പിന് അടിഭാഗത്ത് കുറഞ്ഞത് മൂന്ന് പട്ട മുതിര്‍ന്ന ഇലയെങ്കിലും നിര്‍ത്തിയിരിക്കണം. മഴപെയ്യുമ്പോള്‍ കൊമ്പ് കോതരുത്. വെട്ടിയ കൊമ്പിന്‍ തുമ്പിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി തണ്ട് ചീഞ്ഞു ചെടി നശിച്ചുപോവും.

വേനല്‍ക്കാലത്ത് ഒന്നരാടന്‍ നന നല്‍കാം. ആ സമയത്തുതന്നെ കൊമ്പുകള്‍ ഉയരത്തിലേക്ക് പോകുന്നത് തടയാന്‍ കൊമ്പുകോതാം. മുരിങ്ങയുടെ ഇലയും പൂവും കായും നല്ല വിറ്റാമിനും നാരുകളും നിറഞ്ഞ ഭക്ഷണമാണ്. വാതം, കഫം, ആര്‍ത്തവപ്രശ്നങ്ങള്‍, ശരീരവേദന, ഹെര്‍ണിയ, രക്തസമ്മര്‍ദം, ന്യുമോണിയ എന്നിവയ്ക്കുവരെ പണ്ടുമുതലേ ആയുര്‍വേദത്തില്‍ ഉപയോഗിച്ചുവരുന്നു.

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

ആവല്‍

കേരളത്തിലങ്ങോളമിങ്ങോളം വനത്തിലും നാട്ടിന്‍പുറങ്ങളിലും കണ്ടുവരുന്ന ഒരു വൃക്ഷമാണ് ആവല്‍.ഹൊളപ്റ്റീലിയ ഇന്റഗ്രിഫോളിയ എന്നാണിതന്‍റെ ശാസ്ത്രീയനാമം . വിത്ത് പാകി മുളപ്പിച്ചു നടാം.
ഇതിന്റെ ഇല,തടി, തൊലി എന്നിവ ഔഷധത്തിനുപയോഗിക്കുന്നു

ഔഷധ പ്രയോഗങ്ങള്‍

ഇതിന്‍റെ തടികൊണ്ട് മെതിയടി ഉണ്ടാക്കി ഉപയോഗിക്കുന്നത് പാദഹര്‍ഷം എന്ന വാതത്തിന് ശമനമുണ്ടാക്കും. (പാദഹര്‍ഷമെന്നാല്‍ ഉപ്പൂറ്റിയ്ക്ക് വേദനയും കുതിഞരമ്പിന് ചുറ്റും കറുപ്പ് നിറവും ഉണ്ടാകുകയും രാവിലെ ഉപ്പൂറ്റി നിലത്തു തൊടുമ്ബോള്‍ വേദനയും കുറച്ചു നടന്നാല്‍ ശമിക്കുകയും കാല്‍പ്പാദത്തിന് വേദനയും ഉണ്ടാകുന്ന വാതരോഗത്തിന് പാദഹര്‍ഷം എന്നു പറയുന്നു)

കസേരകളില്‍ ആം റെസ്റ്റ് ഉണ്ടാക്കുന്നതിന് ഇതിന്‍റെ തടി ശ്രേഷ്ഠമാണ്. കൈമുട്ടിനും മുഴം കൈക്കുമുള്ള വേദന കുറയാന്‍ കസേരയില്‍ ഇത്തരത്തിലുള്ള ആം റെസ്റ്റ് ഉണ്ടാക്കുന്നത് നല്ലതാണ്.

അര്‍ശസ്സിനുള്ള പ്രസിദ്ധമായ ചിരുവില്വാദി കഷായത്തില്‍ ആവല്‍ തൊലി ഉപയോഗിക്കുന്നു.

പച്ചത്തൊലി അരച്ച്‌ തേയ്ക്കുന്നത് (കാടിയില്‍ അരയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും) വാതനീരു കുറയുന്നതിനും ആമവാതത്താലുള്ള സന്ധിവീക്കത്തിനും നല്ല കുറവുണ്ടാകും.

ആവല്‍ത്തളിര് അരച്ച്‌ കഷണ്ടിയില്‍ ലേപനം ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കാടിവെള്ളത്തില്‍ തുടച്ചു കളഞ്ഞശേഷം നീലഭൃംഗാദി തൈലം വിധിപോലെ നിര്‍മ്മിച്ചത് തേച്ചാല്‍ മുടിമുളയ്ക്കും. നീലഭൃംഗാദിക്കു പകരം സമാനമായ തൈലവും ഉപയോഗിക്കാം. ആദ്യം തലയിലെ മൃദുതൊലി പൊള്ളിപ്പോകും വൃണമുണ്ടാകില്ല. അതുകൊണ്ട് ഭയപ്പെടാനില്ല.

ഇരുവേലിയുടെ ഔഷധഗുണങ്ങള്‍

സംസ്കൃതം: സജല

ഇന്ത്യയിലെ ഉഷ്ണമേഖലാ വനപ്രദേശങ്ങളിലും പാറക്കെട്ടുകളിലും കേരളത്തിലുടനീളവും കണ്ടുവരുന്നു. ഇതിന്‍റെ ശാസ്ത്രീയനാമം പ്ലെക്ട്രാന്തസ് ഹാഡിയന്‍സിസ് (Plectranthus hadiensis) എന്നാണ്. തണ്ട് ഒടിച്ചുനട്ട് പ്രത്യുല്‍പാദനം നടത്താം.

ചില ഔഷധപ്രയോഗങ്ങള്‍:

തേനീച്ച, കടന്നല്‍, പഴുതാര, തേള്‍ തുടങ്ങിയ ക്ഷുദ്രജീവികളുടെ വിഷമേറ്റാല്‍ ഇരുവേലി ഇല ഞെരടി അതിന്‍റെ നീര് തേച്ചാല്‍ മതി. വേദനയും വിഷവും മാറിക്കിട്ടും.

ശരീരത്തില്‍ മുറിവുണ്ടായി രക്തം വന്നാല്‍ ഇരുവേലി നീര് തേച്ചാല്‍ രക്തപ്രവാഹം നിലയ്ക്കുകയും മുറിവ് ഉണങ്ങുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ഇരുവേലിയ്ക്ക് മുറിവൊട്ടി എന്നൊരു പേരുകൂടിയുണ്ട്.

ഇടുക്കി ജില്ലയില്‍ ചൊമക്കൂര്‍ക്ക എന്നും ഇത് അറിയപ്പെടുന്നു. ഇതിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് നീര് തേന്‍ചേര്‍ത്തു കഴിച്ചാല്‍ ചുമ മാറും. ജ്വര രോഗങ്ങള്‍ക്കുള്ള എല്ലാ കഷായങ്ങളിലും ഇരുവേലി ഒരു ഘടകമാണ്.

വാതം കൊണ്ടുള്ള നീര്‍ക്കെട്ടിന് ഇരുവേലി, കര്‍പ്പൂരം ഇവ അരച്ച്‌ തേച്ചാല്‍ ശമനം കിട്ടും.

മുടിയില്‍ താരന്‍, മുടികൊഴിച്ചില്‍, തലയിലെ ചര്‍മ്മത്തിനുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയ്ക്ക് ഇരുവേലി നീരുകൊണ്ട് താളിതേച്ചാല്‍ മാറിക്കിട്ടും.

വാതത്തിന് ഉപയോഗിക്കുന്ന കഷായം, തൈലം എന്നിവയില്‍ ഇരുവേലി പ്രധാന ഘടകമാണ്.

മുത്തങ്ങക്കിഴങ്ങ്, ഇരുവേലി, തിപ്പലി, കുറുന്തോട്ടി വേര്, ചുക്ക്, കുരുമുളക് എന്നിവ അഞ്ച് ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാകുന്നതുവരെ വറ്റിച്ച്‌ 100 മില്ലി വീതം കല്‍ക്കണ്ടം മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ചുമയും നെഞ്ചിലെ കഫക്കെട്ടും മാറിക്കിട്ടും. രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും വേണം കഴിക്കാന്‍. മൂന്ന് ദിവസം കൊണ്ട് ചുമയും കഫക്കെട്ടും മാറിക്കിട്ടും.

കടുകപ്പാലയരി, ചിറ്റമൃത്, ദേവതാരം, കടുകുരോഹിണി, മുത്തങ്ങക്കിഴങ്ങ്, ഇരുവേലി, പര്‍പ്പടകപ്പുല്ല് ഇവ ഓരോന്നും 10 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്‌ 100 മില്ലി വീതം തേന്‍ മേമ്പൊടിയാക്കി സേവിച്ചാല്‍ ചൂടുപനി ഒഴികെയുള്ള എല്ലാത്തരം പനിയും മാറിക്കിട്ടും. രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും വേണം സേവിക്കാന്‍.

ആന്തൂറിയം വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പോട്ടിങ് മിശ്രിതത്തിലാണ് നന്നായി വളരുക. ചുവന്ന കരമണ്ണ്, ചാണകപ്പൊടി / കമ്പോസ്റ്റ്, മണൽ എന്നിവ തുല്യ അളവിൽ ഒന്നിച്ചെടുത്താൽ പോട്ടിങ് മിശ്രിതമായി. കളിമണ്ണ് ഉപയോഗിക്കരുത്. ചട്ടിയിൽ നല്ല നീർവാർച്ച വേണം. അല്ലെങ്കിൽ ഒച്ചിന്‍റെ  ഉപദ്രവം കൂടാം. പച്ചച്ചാണകസ്ലറി, കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തുകിട്ടിയ തെളി എന്നിവ ഈരണ്ടാഴ്ച കൂടുമ്പോൾ ചേർക്കാം. എല്ലുപൊടിയും മണ്ണിരക്കമ്പോസ്റ്റും നല്ല ജൈവവളങ്ങളാണ്. മൂന്നാഴ്ച കൂടുംതോറും 10 ഗ്രാം വീതം 19:19:19 വളം ചേർക്കാം. കട്ടികൂടിയ യൂറിയ, മ്യൂറിയേറ്റ് ഒഫ് പൊട്ടാഷ് എന്നിവ ഉപയോഗിക്കരുത്. തിരികളിലും ഇലകളിലും കറുത്ത പൊട്ടായി കാണുന്ന ആന്ത്രാക്നോസെന്ന രോഗം നിയന്ത്രിക്കാൻ ബാവിസ്റ്റിൻ ഒരു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന കണക്കിനു തളിക്കുക. കീടങ്ങളെ തിരിച്ചറിഞ്ഞശേഷം കീടനാശിനി പ്രയോഗിക്കുക

ആര്യ വേപ്പിന്‍റെ ഔഷധഗുണങ്ങള്‍

ഒരു സമൂല ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഇതിന്‍റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാം ഔഷധവീര്യമുള്ളവയാണ്. ആയുര്‍വേദ സംഹിതകളിലെല്ലാം തന്നെ ആര്യവേപ്പിനെ പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയം ഉപയോഗിക്കാം എന്ന പ്രത്യേകതയും ആര്യവേപ്പിനുണ്ട്. വൃക്ഷത്തിന്‍റെ ഔഷധ ഗുണങ്ങള്‍ എണ്ണമറ്റതാണ്.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും. വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേര്‍ത്ത് പുളിച്ച മോരില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ് പുണ്ണ് ശമിക്കും.  തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്.  ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച്‌ മൂന്നു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും.  ആര്യവേപ്പിന്‍റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാല്‍ മുറിവുണങ്ങും. ചര്‍മരോഗങ്ങള്‍ ഉള്ള ശരീരഭാഗങ്ങളില്‍ ഈ കഷായം പുരട്ടിയാല്‍ രോഗശമനമുണ്ടാകും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്‍റെ പട്ട കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. വേപ്പിലനീര് 10 മില്ലി ലിറ്റര്‍ മൂന്നു നേരം കുടിച്ചാല്‍ വിശ്വാചി എന്ന വാതരോഗം ശമിക്കും. കുരുമുളക്, ഞാവല്‍പട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്‍റെ പഴുപ്പും ചേര്‍ത്ത് ഉണക്കിപ്പൊടിച്ച്‌ പൂര്‍ണമായി ഒരു സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും.  വിഷ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്. ആര്യവേപ്പിലയും കണവും അരച്ച്‌ മുറിവില്‍ ദിവസവും രണ്ടു പ്രാവശ്യം വീതം പുരട്ടിയാല്‍ മുറിവുണങ്ങും. പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും. ഇടയ്ക്കൊക്കെ വേപ്പില അരച്ച്‌ കുഴമ്പു രൂപത്തില്‍ സേവിക്കുന്നത് രക്തശുദ്ധിക്ക് നല്ലതാണ്.

മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില. പയറുവര്‍ഗ്ഗങ്ങള്‍, അണ്ടിവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ആര്യവേപ്പിന്‍റെ ഏതാനും ഇലകള്‍ കൂടി നിക്ഷേപിച്ചാല്‍ അവയ്ക്ക് കീടബാധ ഏല്ക്കുകയില്ല. ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കും. വേപ്പിന്‍ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്‍റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിന്‍ പിണ്ണാക്ക് നല്ലൊരു ജൈവ വളമാണ്.
സ്ഥല സൗകര്യമുണ്ടെങ്കില്‍ ഗൃഹപരിസരത്ത് നട്ടുവളര്‍ത്താവുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. ആര്യവേപ്പിന്‍റെ ഇലകളില്‍ തട്ടിവരുന്ന കാറ്റു പോലും ഔഷധ ഗുണപ്രദമാണെന്ന കാര്യം ഓര്‍ക്കുക.  വേപ്പിന്‍ തൈലം കൈകാലുകളില്‍ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളില്‍ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്‍റെ ശല്യം മാറും.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 3/11/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate