കാന്തല്ലൂര്‍ പഞ്ചായത്തില്‍ വിശുദ്ധിയും തനിമയുമെല്ലാം നിറഞ്ഞുനില്ക്കുന്ന പുത്തൂര്‍ഗ്രാമം. ഈ ഗ്രാമത്തിന്റെ അഴകും ഐശ്വര്യവുമെല്ലാം കൃഷിയാണ്. പുത്തൂര്‍ ഗ്രാമത്തിന്റെ ഒത്ത മധ്യത്തിലായി രണ്ടേക്കര്‍ സ്ഥലത്തിന്റെ അവകാശിയാണ് ശക്തിഭവന്‍ വീട്ടില്‍ മണികണ്ഠന്. പാരമ്പര്യമായി കിട്ടിയ ഈ ഭൂമിയാണ് കൃഷിയില്‍ മണികണ്ഠന്റെ പഠനക്കളരി. ഇവിടെ നേരം പുലരുമ്പോള്‍തന്നെ മണികണ്ഠന് കൃഷിപ്പണികള്‍ ആരംഭിച്ചിട്ടുണ്ടാകും. അല്പസമയംകൂടി കഴിയുമ്പോള്‍ അമ്മയും അച്ഛനും ഭാര്യയും സഹായിക്കാന്‍ അടുത്തുണ്ടാകും.
പുത്തൂര്‍ ഗ്രാമത്തിലെ ഏതൊരു കര്‍ഷകനോടു തിരക്കിയാലും അവര്‍ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നവരാണെന്നു പറയും. മണികണ്ഠന്റെ കാര്യത്തിലും സംഗതി വ്യത്യസ്തമല്ല. പഴവര്‍ഗ്ഗങ്ങളും പച്ചക്കറിവിളകളും സുലഭമാണ് ഇദ്ദേഹത്തിന്റെ തോട്ടത്തില്‍. സ്വന്തമായുള്ള ഭൂമിയില്‍ പച്ചക്കറിവിളകളാണ് കൃഷിചെയ്തിരിക്കുന്നത്. കാരറ്റ്, ബീന്‍സ്, കാബേജ്, കോളിഫ്ളവര്‍, ഉരുളക്കിഴങ്ങ് തുടങ്ങി പച്ചക്കറികള്‍ നിരവധിയുണ്ട്. ഇവയെല്ലാം നന്നായി വളരുന്നുമുണ്ട്. നല്ല തണുപ്പുള്ള കാലാവസ്ഥയായതുകൊണ്ട് പച്ചക്കറികള്‍ ഇവിടെ നന്നായി വളരും.
പച്ചക്കറികള്‍ക്ക് ജൈവ-രാസവളങ്ങള്‍ സമ്മിശ്രമായി പ്രയോഗിക്കുന്നു. പച്ചക്കറികള്‍ നന്നായി വളരണമെങ്കില്‍ ജൈവവളപ്രയോഗം മാത്രം മതിയാകില്ലെന്ന പ്രമാണക്കാര നാണിദ്ദേഹം. പച്ചക്കറികള്‍ വിളവെടുക്കുന്നതും പരിചരിക്കുന്നതുമെല്ലാം മണികണ്ഠനാണ്. വിളകള്‍ മൊത്തക്കച്ചവടക്കാര്‍ക്ക് കൊടുക്കും. പ്രധാനമായും തമിഴ്നാട്ടിലേക്കാണ് പച്ചക്കറികള്‍ ഇവര്‍ വാങ്ങിക്കൊണ്ടുപോകുന്നത്.
പുത്തൂര്‍ ഗ്രാമത്തില്‍ തണുപ്പുവര്ദ്ധിച്ച് പൂജ്യം ഡിഗ്രിക്കും താഴെയാകാറുണ്ട്. ഈ കാലാവസ്ഥയില്‍ പഴച്ചെടികള്‍ നന്നായി വളര്‍ന്നു ഫലം നല്‍കും. ഇതു മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചിരിക്കുകയാണ് മണികണ്ഠന്. പാട്ടത്തിനു സ്ഥലമെ ടുത്ത് അവിടെ കൂടി കൃഷിയിറക്കിയിരിക്കുന്നു.
ഒരേക്കര്‍ 50 സെന്റ് സ്ഥലമാണ് പാട്ടത്തിനെടുത്തിരിക്കുന്നത്. അമ്പതുസെന്റു സ്ഥലത്ത് സ്ട്രോബറി കൃഷിചെയ്തിരിക്കുന്നു. ഇവിടെ ഏകദേശം 5000-ത്തില്‍ പരം ചെടികളാണു നട്ടുപിടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ നിറവും രുചിയുമാണ് സ്ട്രോബറിക്കുള്ളത്. കനത്ത മഴയും തണുപ്പുമുള്ള പ്രദേശങ്ങളില്‍ ഇതു തഴച്ചുവളരും. തറയില്പറ്റി വളരുന്ന പഴവര്ഗ്ഗസസ്യമായതു കൊണ്ടുതന്നെ പരിചരണവും കഠിനമായിരിക്കും. പിള്ളത്തല മുറിച്ചുമാറ്റിയാണ് സ്ട്രോബറി നടുന്നത്. വള്ളിയുടെ ചുവട്ടില്‍നിന്നും വരുന്ന ചെറുചെടികളെ മുറിച്ചുമാറ്റിയാണ് ഏറ്റവും കൂടുതല്‍ ചെടികള്‍ നടാനായി എടുക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഇതു പ്രധാനമായും നടുന്നത്. ജലസേചനകാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച പാടില്ല. മെച്ചപ്പെട്ട വിളവ് ഉറപ്പുവരുത്തുന്നതിന് സമീകൃതമായ വളപ്രയോഗം നടത്താറുണ്ട്.
സ്ട്രോബറിക്ക് വിളവെടുക്കുമ്പോള്‍ തന്നെ ജൈവവളങ്ങള്‍ നല്കുന്ന മിശ്രജീവാണുക്കളോടുകൂടിയ വളമാണ് മണികണ്ഠന് നല്‍കാറുള്ളത്. വളര്‍ച്ചയുടെ തുടക്കത്തില്‍ ചാണകവും തടത്തില്‍ ഒഴിച്ചുകൊടുക്കുന്നു. രാസവളങ്ങള്‍ 3-4 മാസം ഇടവിട്ടാണ് നല്‍കാറുള്ളത്. മഴക്കാലത്തിന്റെ തുടക്കത്തില്‍ പാക്യജനകവും ഭാവഹവും ക്ഷാരവും നല്കുന്നു.
ആധുനിക സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാണ് സ്ട്രോബറി കൃഷിചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് മള്‍ച്ചിംഗ് ചെയ്ത് തുള്ളിനനയിലൂടെ വിളപരിപാലനം നടത്തിയിരിക്കുന്നു. ഒരു ചെടിയില്‍നിന്ന് ഉദ്ദേശം 800 ഗ്രാം-1 കിലോ വരെ സ്ട്രോബറി ലഭിക്കും. മണികണ്ഠന്റെ കഠിനാധ്വാനത്തിലൂടെ ഏകദേശം 700-800 ഗ്രാം വരെ പഴം പറിച്ചെടുക്കാന്‍ സാധിക്കുന്നു. പ്ലാസ്റ്റിക് മള്‍ച്ചിങ് ചെയ്തിരിക്കുന്നതുകൊണ്ട് കള ഉണ്ടാകുന്നില്ല എന്ന മെച്ചവുമുണ്ട്. കള പറിക്കാനുള്ള ചെലവുകൂടി ലാഭിക്കാമെന്ന ഗുണവുമുണ്ട്. മള്ച്ചിങ്വഴി വേറെയുമുണ്ടു ഗുണങ്ങള്‍. സ്ട്രോബറിക്ക് വളവും വെള്ളവും നല്കുമ്പോള് അതു നഷ്ടപ്പെടാതെ ചെടിക്കുതന്നെ ലഭിക്കുമെന്നതും നേട്ടമാണ്.
സ്ട്രോബറിക്കുവേണ്ടി അന്‍പതു സെന്റ് സ്ഥലം നീക്കിവച്ചപ്പോള്‍ ബാക്കി ഒരേക്കര്‍ സ്ഥലത്ത് ഓറഞ്ച്, ആപ്പിള്‍, മാതളനാരകം, സീതപ്പഴം എന്നിവയും കൃഷിചെയ്തു. ഇവയും മികച്ച വരുമാനമാണ് മണികണ്ഠനു നേടിക്കൊടുക്കുന്നത്. പഴവര്‍ഗ്ഗങ്ങളെല്ലാം വിളവെടുത്ത് മൊത്തക്കച്ചവടക്കാര്‍ക്കു നല്‍കുകയാണ് ചെയ്യുന്നത്. ഇതുവഴി നല്ല ലാഭം കിട്ടുന്നുണ്ട്. ആപ്പിളും ഓറഞ്ചും സ്ട്രോബറിയുമെല്ലാം വിളഞ്ഞുനില്‍ക്കുന്നതു കാണുന്നതുതന്നെ ആത്മനിര്‍വൃതി പകരുന്നുവെന്നു ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കൃഷിക്കുള്ള ചാണകം ലഭ്യമാകുന്നതിന് രണ്ടു കറവപ്പശുക്കളെ മണികണ്ഠന് വളര്‍ത്തുന്നു. നല്ല അത്യുല്പാദനശേഷിയുള്ളവയാണ് ഇവ രണ്ടും. ദിനംപ്രതി 20 ലിറ്റര്‍ പാലാണ് ഇവയില്‍നിന്നും ലഭിക്കുന്നത്. പാല് അടുത്തുള്ള സൊസൈറ്റിയില്‍ കൊണ്ടുക്കൊടുക്കുന്നു. ഇവയുടെ ചാണകം സ്ലറിയാക്കി പച്ചക്കറിവിളകള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും വളമായി നല്കുന്നു.
പുത്തൂര്‍ ഗ്രാമത്തിലെ മറ്റെല്ലാ കര്‍ഷകരില്‍നിന്നും മണികണ്ഠനെ വ്യത്യസ്തനാക്കുന്ന ഒരു ഘടകമുണ്ട്. തികച്ചും പരമ്പരാഗതമായ കൃഷിരീതികള്‍ പ്രയോഗിക്കുന്നു എന്നുള്ളതാണ് ഈ മെച്ചം. നമ്മുടെ നാട്ടില്‍ ഒരു കാലത്ത് കര്‍ഷകരുടെ കൂടെപ്പിറപ്പായിരുന്ന കലപ്പയെ അത്ര പെട്ടെന്നൊന്നും ഉപേക്ഷിച്ചുകളയാന്‍ മണികണ്ഠനാകില്ല.
പുതിയ തലമുറയിലെ കര്‍ഷകര്‍ കണ്ടിട്ടില്ലാത്ത പല കൃഷിരീതികളും മണികണ്ഠനു സുപരിചിതമാണ്. കലപ്പയുപയോഗിച്ച് നിലം ഉഴുതുമറിച്ചശേഷമാണ് ഇപ്പോഴും ഇദ്ദേഹം കൃഷിയിറക്കുന്നത്. ഇതിനുള്ള മാടുകളും ഇദ്ദേഹത്തിനുണ്ട്. പരമ്പരാഗത കാര്‍ഷിക അറിവുകള്‍ക്ക് മണികണ്ഠന് കടപ്പെട്ടിരിക്കുന്നത് സ്വന്തം പിതാവിനോടുതന്നെ. പരമ്പരാഗതമായ കൃഷിരീതികള്‍ പിന്തുടരുന്നതുകൊണ്ട് തനിക്കു നഷ്ടമൊന്നുമുണ്ടാകുന്നില്ലെന്നും ഈ കര്ഷകന് പറയുന്നു.
തികച്ചും വ്യത്യസ്തമായ വിളകള്‍ തന്റെ ഗ്രാമത്തിലെ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷിചെയ്യുന്ന മണികണ്ഠന് ഒരു നാടിന്റെയാകെ കാര്‍ഷികസംസ്കാരത്തിന്റെ കാവലാളാണ്. തനിനാടന്‍ കൃഷിരീതികള്‍ പിന്തുടരുന്നതും ഇദ്ദേഹത്തിന്റെ കാര്‍ഷികവൃത്തിക്ക് തിളക്കം കൂട്ടുന്നു. എല്ലാത്തരത്തിലുള്ള കൃഷികള്‍ക്കും കൃഷിഭവനില്‍നിന്നും എസ്എച്ച്എംല് നിന്നും നല്ല രീതിയിലുള്ള സമീപനങ്ങളും ഉപദേശങ്ങളും ലഭിക്കുന്നുണ്ട്. തുള്ളിനനയ്ക്കും മറ്റും വമ്പിച്ച ധനസഹായവും ലഭ്യമാകുന്നു.
മണികണ്ഠന്
ശക്തിഭവന്‍
പുത്തൂര്‍, കാന്തല്ലൂര്‍
ഫോണ്‍: 9497418347
ജീവിതസായാഹ്നത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമം കൃഷിയെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കൂടിയാണ് ശ്രീകുമാര്‍ അടുക്കളത്തോട്ടമുണ്ടാക്കുന്നത്. ഔദ്യോഗികമായ ഉത്തരവാദിത്വങ്ങളില്‍ നിന്നു പിരിഞ്ഞതിനു ശേഷമാണ് തൊടുപുഴ കുമാരമംഗലം കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.കെ. ശ്രീകുമാര്‍ കാര്‍ഷിക രംഗത്തു സജീവമാകുന്നത്.
അഞ്ചുസെന്റ് ഭൂമി സ്വന്തമായുള്ളവര്ക്കുപോലും ധൈര്യമായി ഇറങ്ങാവുന്ന മേഖലയാണ് കൃഷിയെന്ന് ശ്രീകുമാര്‍ പറയുന്നു. കൃഷിചെയ്യാനുള്ള മനസ്സും ക്ഷമയും മാത്രമാണ് ആവശ്യമുള്ളത്. ഇങ്ങനെ നോക്കുമ്പോള്‍ പച്ചക്കറികൃഷിയാണ് ഏറെ ലാഭകരം. വളരെ കുറച്ചു സ്ഥലത്തുതന്നെ ഇവ കൃഷി ചെയ്യുന്നതിനാവും. രണ്ടരയേക്കര്‍ ഭൂമി സ്വന്തമായുള്ള ശ്രീകുമാര്‍ ടെറസിലും വീടിനു ചേര്‍ന്ന് മറ്റുകൃഷികളില്ലാത്ത സ്ഥലത്തും പച്ചക്കറികള്‍ കൃഷിചെയ്തിരിക്കുന്നു.
പച്ചക്കറിവിളകളില്‍ വൈവിധ്യം നിലനിര്‍ത്താന്‍ ഇദ്ദേഹം ശ്രമിക്കുന്നു. പയറിനങ്ങള്‍, പാവല്‍, കോവല്‍, പടവലം തുടങ്ങിയവയെല്ലാം കൃഷിചെയ്തിട്ടുണ്ട്. പച്ചക്കറിവിളകളെല്ലാം വീട്ടാവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഇവയ്ക്കൊപ്പം കപ്പ, ചേന, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയും നട്ടിട്ടുണ്ട്. പച്ചക്കറികള്‍ക്ക് വിപണിയില്‍ വില കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്ത നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹം കൃഷിയിറക്കുന്നത്. പ്രായോഗികമായ സൗകര്യം കണക്കിലെടുത്ത് ടെറസിലെന്നതിനെക്കാള് വീട്ടുപുരയിടത്തിലാണ് കൂടുതലായി കൃഷിചെയ്തിരിക്കുന്നത്.
ചെറുപ്പം മുതല്ക്കേ കൃഷിയോട് താല്പര്യമുണ്ടായിരുന്ന ശ്രീകുമാര്‍ ഔദ്യോഗിക കാലയളവിലും ആവുന്ന സമയത്തെല്ലാം കൃഷികാര്യങ്ങള്‍ നോക്കി നടത്തിയിരുന്നതാണ്. ഇതിനിടെ തികച്ചും ആകസ്മികമായി സീറോ ബജറ്റ് ഫാമിങ്ങിനെ കുറിച്ചുള്ള ഒരു ക്ലാസ്സില്‍ പങ്കെടുത്തതോടെ കൃഷി ആവേശമായിമാറി. തികച്ചും പ്രാദേശികമായി ലഭിക്കുന്ന ജൈവികവസ്തുക്കള്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ ചെലവില്‍ കൃഷി ചെയ്യാമെന്ന് ഇതോടെ മനസിലായി. ജൈവനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ചാലും കൃഷി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാമെന്നും ഉറപ്പായി.
മണ്ണിലെ സ്വാഭാവികമായ പോഷകങ്ങള്‍ നിലനിര്‍ത്തി യന്ത്രസാമഗ്രികളുടെ ഉപയോഗം പരമാവധി കുറച്ചാണ് ശ്രീകുമാര്‍ കൃഷിയിറക്കുന്നത്. മനുഷ്യപ്രയത്നത്തിന് കൃഷിയിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇദ്ദേഹം ശ്രദ്ധിക്കുന്നു. വിളകള്‍ക്കെല്ലാം വളമായി ജീവാമൃതം ഉപയോഗിക്കുന്നു. നാടന്‍ പശുവിന്റെ ചാണകം, മൂത്രം, ശര്‍ക്കര, പയറുപൊടി, മണ്ണ് എന്നിവയെല്ലാം ചേര്‍ത്താണ് ജീവാമൃതം തയ്യാറാക്കുന്നത്. വേനല്‍ക്കാലത്ത് 2000 ലിറ്റര്‍ ജീവാമൃതം നേര്‍പ്പിച്ചു വിളകള്‍ക്കു നല്‍കാറുണ്ട്.
ജീവാമൃതം തയ്യാറാക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് പശുവിന്റെ ചാണകമാണ്. നാടന്‍പശുക്കളുടെ ചാണകമാണ് ഇതിനായി ഉപയോഗിക്കുന്നത്. മണ്ണിലെ ബാക്ടീരിയകളുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് നാടന്‍ പശുക്കളുടെ ചാണകം അത്യുത്തമാണെന്ന് ശ്രീകുമാര്‍ പറയുന്നു. ജീവാമൃതം ഒഴിച്ചുകൊടുത്തതിനുശേഷം പുതയിടുന്നതും പതിവാണ്.
കൃഷിക്കാവശ്യമായ ചാണകത്തിന് മൂന്നു നാടന്‍ പശുക്കളെ ഇദ്ദേഹം വളര്‍ത്തുന്നു. ഇവയെല്ലാം കറവയുള്ളതാണ്. ഇവയുടെ പാല് വീട്ടില്‍ ആവശ്യത്തിനുപയോഗിച്ച ശേഷം ബാക്കിവരുന്നത് വില്‍ക്കുന്നു. നെയ്യും തയ്യാറാക്കി വില്പന നടത്താറുണ്ട്. നാടന്‍ പശുക്കള്‍ക്ക് പ്രതിരോധശേഷി കൂടുതലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ കൃഷി വേണമെങ്കിലും നടത്താമെന്ന് ശ്രീകുമാറിന് അഭിപ്രായമുണ്ട്. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഉഴുതുമറിക്കലോ ഭീമമായ ജലസേചനമോ ചെയ്യാതെ മനുഷ്യദ്ധ്വാനവും നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് ഏറ്റവും ചെറിയ ചെലവില്‍ ഉയര്‍ന്ന വിളവു ലഭ്യമാക്കുന്ന പ്രകൃതി കൃഷിരീതിയോടാണ് ശ്രീകുമാറിന് ആഭിമുഖ്യം.
രോഗരഹിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുന്നതിന് ജൈവ-പ്രകൃതി കൃഷിരീതികള്‍ അവലംബിക്കണമെന്ന് ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു. ഈ ആശയത്തിന് പ്രചാരം നേടിക്കൊടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ഈ കര്ഷകന്. കുടുംബശ്രീ യൂണിറ്റുകളിലും കൃഷിഭവന് വഴിയും കര്‍ഷകര്‍ക്ക് സീറോ ബജറ്റ് ഫാമിങ്ങിനെ കുറിച്ചുള്ള ക്ലാസുകള്‍ എടുക്കുന്നതിനും ഇദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഭക്ഷണരീതിയിലുള്ള വ്യത്യാസവും വ്യായാമക്കുറവുമാണ് ജീവിതചര്യാരോഗങ്ങളായ പ്രമേഹം, കൊളസ്ട്രോള്‍, ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നതെന്ന് ശ്രീകുമാറിന് അഭിപ്രായമുണ്ട്. പ്രകൃതിദത്തമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്ന്ന് രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് ഈ കര്ഷകന് അഭിപ്രായപ്പെടുന്നു. പ്രകൃതിദത്തമായ ഭക്ഷണം കഴിക്കണമെങ്കില്‍ ജൈവീകകൃഷിരീതികള് പിന്തുടര്ന്ന് ശുദ്ധമായ കാര്‍ഷികവിഭവങ്ങള്‍ വീട്ടില്‍തന്നെ ഉല്പാദിപ്പിച്ചു തുടങ്ങണമെന്നും ശ്രീകുമാര്‍ പറയുന്നു.
സീറോ ബജറ്റ് ഫാമിങ്ങിനോടൊപ്പം തേനീച്ചവളര്‍ത്തലിലും ശ്രീകുമാര്‍ പ്രത്യേക താല്പര്യം കാണിക്കുന്നു. ഏകദേശം ഇരുപത് തേനീച്ചപെട്ടികളാണ് ഇവിടുള്ളത്. ചെറുതേനീച്ചകളും ഞൊടിയന്‍ തേനീച്ചകളുമുണ്ട്. ഇവയില്‍ ചെറുതേനീച്ചകള്‍ക്ക് പ്രത്യേകം പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. 8 മുതല്‍ 10 വരെ ചട്ടങ്ങളുള്ള രണ്ടു തട്ടോടുകൂടിയ പെട്ടികളാണ് തേനീച്ച വളര്‍ത്തലിന് ഉപയോഗിക്കുന്നത്. ഒരു മീറ്റര്‍ ഉയരമുള്ള കാലുകളിലാണ് പെട്ടികള്‍ സ്ഥാപിക്കുന്നത്. ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ കാലുകളുടെ ചുവട്ടില്‍ വെള്ളം നിറച്ചുവയ്ക്കാറുമുണ്ട്. തേനടകള്‍ പിഴിഞ്ഞെടുത്താണ് തേന്‍ ശേഖരിക്കുന്നത്. വര്‍ഷംതോറും 40-50 കിലോ തേനാണ് ലഭ്യമാകുന്നത്. കിലോയ്ക്ക് 150 രൂപ നിരക്കിലാണ് ഇതു വില്‍ക്കുന്നത്.
ജൈവ-പ്രകൃതി ദത്ത കൃഷിരീതികളിലൂടെ കൃഷിയില്‍ മാറ്റത്തിനു തുടക്കം കുറിക്കുകയാണ് ശ്രീകുമാര്‍. അഞ്ചുസെന്റു ഭൂമിപോലും പാഴാക്കാതെ മണ്ണിന് ഗുണമേന്മയുള്ള ജൈവപോഷകങ്ങള്‍ നല്കി പൊന്നുവിളയിക്കാമെന്ന് തന്റെ കൃഷിരീതികളിലൂടെ തെളിയിക്കുകയാണ് ഈ കര്ഷകന്.
കെ.കെ. ശ്രീകുമാര്‍
കാഞ്ഞിരിത്തിങ്കല്‍
കുമാരമംഗലം പി.ഒ
കുമാരമംഗലം
ഫോണ്‍: 9847990722
ചേലച്ചുവട് കത്തിപ്പാറ ശൗര്യാംകുഴിയില് ജേക്കബ് നാട്ടുകാരുടെ `പാവയ്ക്കാ ചേട്ട'നാണ്. പതിനാലുവര്‍ഷമായി പാവലാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃഷി. വെറും കര്‍ഷകനല്ല, നിരന്തരമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം കൃഷിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്ന മാതൃകാ കര്ഷകന്.
ഇദ്ദേഹം നാടിനും മറ്റു കര്‍ഷകര്‍ക്കും മാതൃകയാകുന്നത് ശാസ്ത്രീയമായ കൃഷിരീതികളുടെ മാത്രം പേരിലല്ല. വിഷകലരാത്ത വിളവ് ഉല്പാദിപ്പിക്കുക കൂടി ചെയ്യുന്നതിലൂടെയാണ്. ജൈവകൃഷിയിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി, വിശേഷിച്ച് പാവല്‍, വിളയിക്കുന്ന അപൂര്‍വം കര്‍ഷകരിലൊരാളാണിദ്ദേഹം. ജൈവകൃഷിയിലൂടെ ഉല്പാദിപ്പിച്ചെടുത്ത ശുദ്ധമായ പാവയ്ക്കാ കൃഷിചെയ്തു നാട്ടുകാര്‍ക്കു വിതരണം ചെയ്തതോടെ അവര്‍ക്കെല്ലാം ജേക്കബ് `പാവയ്ക്കാ ചേട്ട'നായി മാറി.
പാരമ്പര്യമായി കര്‍ഷക കുടുംബമാണ് ഇദ്ദേഹത്തിന്റേത് കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന കാര്‍ഷിക രീതികളെല്ലാം ജേക്കബിന്റെ മനസ്സില്‍ മായാതെയുണ്ട്. മനസിന്റെ ഒരു പാതിയില്‍ ചിന്ത കൃഷിമാത്രമായതുകൊണ്ട് ഏതൊക്കെ പുതിയ പരീക്ഷണങ്ങള്‍ നടത്താമോ അതെല്ലാം തന്റെ കൃഷിയിടത്തില്‍ നടത്തിവരുന്നു. മിക്കതും വിജയിച്ചിട്ടുണ്ടുതാനും.
പത്തു പതിനഞ്ചു സെന്റില്‍ തുടങ്ങിവച്ചതാണ് ഇദ്ദേഹത്തിന്റെ കൃഷി. പച്ചക്കറിയായിരുന്നു ആദ്യമാദ്യം കൃഷിചെയ്തത് ഇതില്‍നിന്ന് നല്ല ലാഭം ലഭിക്കാന്‍ തുടങ്ങിയതോടെ കൃഷി കൂടുതല്‍ വിപുലീകരിക്കാന്‍ തുടങ്ങി. ഇന്ന് ഇദ്ദേഹത്തിന് സ്വന്തമായുള്ള ഒന്നരയേക്കറും പാട്ടത്തിനെടുത്ത ഒന്നരയേക്കറും കൂട്ടിച്ചേര്‍ത്ത് മൂന്നേക്കര്‍ സ്ഥലത്ത് കൃഷിയുണ്ട്.
ജൂണ്‍ മുതല്‍ പാവല്‍, പയര്‍ എന്നിവയുടെ കൃഷി ആരംഭിക്കും. ഇവയുടെ വിളവെടുത്തശേഷം മറ്റുവിളകളും കൃഷി ചെയ്യുന്നു. പതിനാലിനം ബീന്‍സ്, മൂന്നിനം വെണ്ട, രണ്ടിനം പാവല്‍ , പത്തിനം പയര്‍ എന്നിങ്ങനെ അറുപത്തഞ്ചിലധികം പച്ചക്കറിയിനങ്ങളാണ് ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുള്ളത്. ശീതകാല പച്ചക്കറിയിനങ്ങളായ കാരറ്റ്, കോളിഫ്ളവര്‍, മല്ലി, റാഡിഷ്, കാബേജ് എന്നിവയും വിളപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.
സംയോജിത കൃഷിരീതിയാണ് ഇദ്ദേഹം അവലംബിച്ചിരിക്കുന്നത്. അഞ്ച് ആട്, എരുമ, നൂറോളം മുയലുകള്‍, കോഴി എന്നീ ജീവജാലങ്ങളെ പരിപാലിച്ചുപോരുന്നു. ഇതില്‍നിന്നും മോശമല്ലാത്ത വരുമാനം ലഭിക്കുന്നതോടൊപ്പം ഇവയുടെ വിസര്‍ജ്യങ്ങള്‍ വളമായും മാറുന്നു. അതുകൊണ്ടുതന്നെ വളത്തിനുള്ള ചിലവ് ഇതുവഴി ഒഴിവാക്കാന്‍ കഴിയുന്നു.
പൂര്‍ണമായും ജൈവരീതിയില്‍ തന്നെയാണ് ഇദ്ദേഹം കൃഷിചെയ്യുന്നത്. പച്ചക്കറിവേസ്റ്റും വീട്ടില്‍ നിന്നുള്ള മറ്റുവേസ്റ്റും കഞ്ഞിവെള്ളവുമെല്ലാം തോട്ടത്തില്‍ വച്ചിരിക്കുന്ന ഒരു വീപ്പയിലാണ് സംഭരിക്കുന്നത് ഈ മിശ്രിതം കലക്കി വിളകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലൊരു വളമാണെന്ന് ഇദ്ദേഹം പറയുന്നു. കഞ്ഞിവെള്ളത്തിനും മറ്റുമുണ്ടാകുന്ന ഒരു തരം അഴുകിയ ഗന്ധം കായീച്ചകളെ തുരത്താനും ഫലപ്രദമാണെന്നും ഇദ്ദേഹത്തിന്റെ സാക്ഷ്യം.
പരീക്ഷണാടിസ്ഥാനത്തിലാണ് ഈ കര്ഷകന് ഓരോ വര്‍ഷവും കൃഷിചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ കൃഷിരീതികള്‍, കീടനിയന്ത്രണം, രോഗനിവാരണം, ശാസ്ത്രീയ വളപ്രയോഗം, വിളയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ജേക്കബ് ചേട്ടന് തന്റേതുമാത്രമായ ചില രീതികള്‍ അവലംബിക്കാന്‍ കഴിയുന്നു.
തോട്ടത്തിലെ വിളകളെ പാട്ടു കേള്‍പ്പിക്കുന്നതും ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൊന്നാണ്. തോട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്ന സ്പീക്കറിലൂടെ ഗാനങ്ങള്‍ കേള്‍പ്പിക്കുന്നത് വിളകളുടെ കീടനിയന്ത്രണത്തിനും ഉല്പാദനത്തിനും ഗുണപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ കര്ഷകന്.
ജേക്കബ് ചേട്ടന്റെ തനതായ മറ്റൊരു കൃഷിരീതിയാണ് ഇറക്കിപതിപ്പിക്കല്‍. പാവല്‍ കൃഷിയെ വര്‍ഷം മുഴുവന്‍ ദീര്‍ഘിപ്പിക്കുന്ന ഈ ശാസ്ത്രീയ രീതി ഏതൊരു കര്‍ഷകനും മാതൃകയാക്കാവുന്നതാണെന്ന് ഇദ്ദേഹം പറയുന്നു. ഇതിനായി, ആദ്യം പകുതി പ്രായമായ പാവലിന്റെ പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ ചൂലുകൊണ്ട് അടിച്ച് നീക്കം ചെയ്യുന്നു. അതിനുശേഷം കൃഷിയുടെ ആദ്യം തന്നെ ചെടിയില്‍ ചുരുട്ടി വച്ച `റിസര്‍വ്' വള്ളികള്‍ പാവലിന്റെ ചുവട്ടില്‍ ഇറക്കി മണ്ണില്‍ ഇട്ട് മൂടുന്നു. ജൈവവളം ചേര്‍ത്തു നനയ്ക്കുന്നു. പുതയിട്ട വള്ളികളില്‍നിന്നും നൂറുകണക്കിന് വേരുകള്‍ പൊട്ടിമുളച്ച് മുന്‍പത്തേതിലും മികച്ച വളര്‍ച്ചയും വിളയും ലഭിക്കുന്നു. ഇറക്കിനടല്‍ കൃഷിരീതിയിലൂടെ സാധാരണയേക്കാള്‍ ഇരട്ടിയായി പാവല്‍കൃഷിയില്‍ വരുമാനം നേടാന്‍ സാധിക്കുമെന്ന് ജേക്കബ് ചേട്ടന് പറയുന്നു.
ജാതി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധവ്യഞ്ജന വിളകളും ഈ തോട്ടത്തിലുണ്ട്. 22 വര്‍ഷമായവയാണ് ഇവ. ജാതിയില്‍ ഭൂരിഭാഗവും പെണ്‍വര്‍ഗത്തിലുള്ളവയാണ്. ഒപ്പം മൃഗപരിപാലനവും കൂടിയാകുമ്പോള്‍ നിന്നു തിരിയാന്‍ ഇദ്ദേഹത്തിനു സമയമില്ല എന്നുതന്നെ പറയാം. സമീപ പ്രദേശങ്ങളിലെ കടകളിലും വിഎഫ്പിസികെ വഴിയുമാണ് പച്ചക്കറികളുടെ വിപണനം നടക്കുന്നത്. നിലവിലുള്ള മാര്‍ക്കറ്റ് വില അനുസരിച്ചാണ് വില്പന. പൂര്‍ണ്ണമായും ജൈവകൃഷിയിലൂടെ മാത്രം ഉല്‍പാദിപ്പിച്ചെടുക്കുന്നതുകൊണ്ട് ഇവയ്ക്കൊരു പ്രത്യേക സ്വാദ് തന്നെയുണ്ട്. അതുകൊണ്ടു തന്നെ ആവശ്യക്കാര്‍ വീട്ടില്‍വന്നും പച്ചക്കറി വാങ്ങാറുണ്ടെന്ന് ജേക്കബ് ചേട്ടന് പറയുന്നു.
കൃഷിയില്‍ ഇന്നോളമുള്ള എല്ലാ വളര്‍ച്ചയിലും കൃഷിഭവന്റെ സഹായം വേണ്ടുവോളമുണ്ടായിട്ടുണ്ടെന്ന് ജേക്കബ് ചേട്ടന് നന്ദിയോടെ ഓര്‍ക്കുന്നു. ആത്മയില്‍ നിന്നുള്ള വിവിധ പദ്ധതികള്‍ ഈ കൃഷിയിടത്തില്‍ നടത്തിയിട്ടുണ്ട്. ഇവിടെ ആത്മയുടെ പ്രദര്‍ശന തോട്ടവും ഒരുക്കിയിരുന്നു. കാര്‍ഷിക വൃത്തിയിലെ അധ്വാനത്തിലുള്ള അംഗീകാരമായി ധാരാളം അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആത്മയുടെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഇടുക്കി ഫെസ്റ്റിന് കൃഷിമന്ത്രിയില്‍നിന്നും ഇദ്ദേഹം ഏറ്റുവാങ്ങുകയുണ്ടായി. കൂടാതെ ഇടുക്കി ഫെസ്റ്റിന് മികച്ച വിളകള്‍ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി. മൂന്നുനാലു തവണ ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ മികച്ച കര്‍ഷകനായി പഞ്ചായത്തു തലത്തില്‍ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇരുപത്തഞ്ചിലധികം വര്‍ഷമായി ജൈവകൃഷിയിലൂടെ മണ്ണില്‍ പൊന്നുവിളയിക്കുന്ന ഈ കര്ഷകന്, വിശ്രമം എന്നൊന്ന് നിഘണ്ടുവില്‍ പോലുമില്ല. രാത്രിയില്‍ പോലും ബള്‍ബ് വെളിച്ചത്തില്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ഈ കര്‍ഷകന്റെ കഠിനാധ്വാവും നിശ്ചയ ദാര്‍ഢ്യവുമാണ് ഈ മികച്ച കൃഷിത്തോട്ടത്തിന്റെ ഉല്പാദനക്ഷമതയുടെ ആധാരം.
ജേക്കബ്
ശൗര്യം കുഴിയില്‍
ചേലച്ചുവട്
കത്തിപ്പാറ
കഞ്ഞിക്കുഴി, ഇടുക്കി
ഫോണ്‍: 9142189187
പൊതുവേ കേരളത്തിലെമ്പാടും ചക്കയുടെ കാലം കഴിയുവാന്‍ ഇനിയധികം നാളുകളില്ല. പച്ചച്ചക്ക അതേ രീതിയില്‍ തന്നെ അടുത്ത ചക്കസീസണ്‍ വരെ സൂക്ഷിച്ചു വയ്ക്കാന്‍ ഇതാ ഒരു ലളിത മാര്‍ഗം.
കേരളത്തില്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസമാണ് ചക്കസുലഭമായി കിട്ടുന്നത്. ഓള് സീസണ് വരിക്കപോലെയുള്ള ഒട്ടുതൈകള്‍ നട്ടുവളര്‍ത്തുന്നവര്‍ക്ക് മഴക്കാലത്തും ചുരുങ്ങിയ തോതില്‍ ചക്ക കിട്ടാറുണ്ട്. എങ്കില്‍ പോലും ചക്കയില്ലാകാലമായാണ് ഇടവപ്പാതി മഴക്കാലം മുതല്‍ ഡിസംബറിലെ തണുപ്പുകാലം വരെ കണക്കാക്കിയിരിക്കുന്നത്.
ചക്കച്ചുളകള് ഉപ്പിലിട്ടു സൂക്ഷിക്കുന്നതിലൂടെ ആറുമാസത്തെ ക്ഷാമകാലത്തും ചക്കയുടെ സ്വാദ് വേണ്ടുവോളം ആസ്വദിക്കുന്നതിനു സാധിക്കും. തികച്ചും ആരോഗ്യകരവും സുരക്ഷിതവുമായ മാര്‍ഗം എന്നതിലുപരി സങ്കീര്‍ണമായ സാങ്കേതിക വിദ്യയുടെയോ യന്ത്രങ്ങളുടെയോ സഹായമില്ലാതെ ആര്‍ക്കും സാധിക്കുന്നതാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ആവശ്യമായ ഏതു സമയത്തും ഏതളവിലും ചുളകള്‍ തിരികെയെടുത്ത് ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്.
ആവശ്യമായ സാധനങ്ങള്‍
ഇരുനൂറു ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാസ്റ്റിക് വീപ്പ-ഒന്ന്
കല്ലുപ്പ്-പന്ത്രണ്ടു കിലോ
ചക്കച്ചുള (കുരുനീക്കിയത്)-മുപ്പതു കിലോ
വെള്ളം-നൂറു ലിറ്റര്‍
ഉപ്പിലിടുന്ന വിധം-നൂറു ലിറ്റര്‍ വെള്ളം തിളപ്പിച്ച് ആറിച്ചെടുക്കുക. ഇത് പ്ലാസ്റ്റിക്ക് വീപ്പയിലേക്ക് ഒഴിച്ചതിനു ശേഷം കല്ലുപ്പ് മുഴുവന്‍ അതിലേക്കിട്ട് നന്നായി ഇളക്കിച്ചേര്‍ക്കുക. വായില്‍ രുചിച്ചു നോക്കിയാല്‍ ഉപ്പുരസം അറിയാന്‍ സാധിക്കണം. ചതവില്ലാത്ത ചക്കച്ചുളകള് ചകിണിയും കുരുവും പാടയും മാറ്റിയ ശേഷം കഴുകിവാരി വൃത്തിയാക്കി തോരയ്ക്കു വയ്ക്കുക. വെള്ളം വാര്‍ന്നു പോയതിനു ശേഷം ഉപ്പുവെള്ളത്തിലേക്ക് ഇടുക. ചുളകള്‍ ആവുന്നത്ര മുങ്ങിക്കിടക്കാന്‍ ശ്രദ്ധിക്കണം. കുറച്ചെണ്ണം പൊങ്ങിക്കിടക്കുകയാണെങ്കില്‍ വൃത്താകൃതിയില്‍ വെട്ടിയെടുത്ത വൃത്തിയുള്ള പലകയോ മറ്റോ വീപ്പയിലേക്ക് ചുളകള്‍ക്കു മുകളിലായി ഇറക്കിവച്ച് അവയെയും വെള്ളത്തില്‍ താഴ്ന്നു നില്ക്കുന്ന രീതിയിലാക്കുക. അല്ലെങ്കില്‍ കണ്ണിയകലമുള്ള വലസഞ്ചിയില്‍ ചക്കച്ചുളകള് അയച്ചു കെട്ടി വീപ്പയിലേക്ക് ഇറക്കിയ ശേഷം ഉപ്പുവെള്ളം നിറച്ചാലും മതി. എന്തായാലും ചുളകള്‍ മുങ്ങി നില്ക്കുക എന്നതാണ് പ്രധാനം. അഥവാ പത്തോ പതിനഞ്ചോ ചുളകള്‍ ജലനിരപ്പിനു മുകളില്‍ നിന്നാലും അവയില്‍ കരിമ്പന്‍ പോലെ പാടുകള്‍ വീണ് ഉപയോഗശൂന്യമാകുമെന്നതിലുപരി മറ്റു ചുളകള്‍ക്ക് ദോഷമൊന്നും സംഭവിക്കില്ല.
ആവശ്യാനുസരണം ഇതില്‍ നിന്നു ചുളകള്‍ പുറത്തെടുക്കുമ്പോള്‍ രണ്ടു പ്രാവശ്യം ശുദ്ധജലത്തില്‍ കഴുകുക. ഉപ്പിന്റെ നല്ലൊരു ഭാഗവും അപ്പോള്‍ പോകും. അഞ്ചുമുതല്‍ എട്ടു മണിക്കൂര്‍ വരെ വെള്ളത്തിലിട്ടു വച്ചതിനു ശേഷമാണ് ഉപയോഗിക്കേണ്ടത്. അപ്പോള്‍ സാധാരണ ചക്കച്ചുളകള് പോലെ തന്നെയാകും. ഉണക്കുകപ്പയും മറ്റും ഉപയോഗിക്കുന്നതിനു മുമ്പ് വെള്ളത്തിലിട്ടു കുതിരാന്‍ വയ്ക്കുന്നതു പോലെ ഉപ്പിലിട്ട ചക്കയും വെള്ളത്തിലിട്ടാല്‍ മതി. ഈ ചക്ക വെയിലിലോ ഡ്രയറിലോ ഉണക്കിയാല്‍ പൊടിച്ച് ചക്കപ്പൊടികൊണ്ടുള്ള ഏതു വിഭവവും ഉണ്ടാക്കുന്നതിനും നല്ലതാണ്.
കുരു കളയാതെയും ചുള ഉപ്പിലിടാനെടുക്കാം. പക്ഷേ അപ്പോള്‍ കൂഞ്ഞിയുമായി ചേരുന്ന ചുളയുടെ ഭാഗം അശേഷം ശേഷിക്കാതെ ചെത്തി മാറ്റാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ചുളയ്ക്ക് കയ്പുണ്ടാകാനിടയുണ്ട്. പച്ചകെടാത്ത ചക്കക്കുരുവും പാടനീക്കിയ ശേഷം ഇതേ രീതിയില്‍ ഉപ്പിലിട്ടു വയ്ക്കാം. ചക്കക്കുരു സൂക്ഷിക്കാനുള്ള മറ്റൊരു മാര്‍ഗം വായുകടക്കാത്ത വിധത്തില്‍ പ്ലാസ്റ്റിക് കൂടുകള്‍ക്കുള്ളില്‍ പൊതിഞ്ഞു കെട്ടി സൂക്ഷിക്കുന്നതാണ്. രണ്ടു ദിവസം വെയിലില്‍ വിരിച്ചുണക്കി ജലാംശം നീക്കിയ ശേഷം ഉണങ്ങിയ പ്ലാസ്റ്റിക് കൂടിനുള്ളില്‍ മുറുക്കികെട്ടി വയ്ക്കുക. ഏതാനും മാസം കേടുകൂടാതെയിരിക്കും.
കടപ്പാട്-കാര്‍ഷികരംഗം.കോം
അവസാനം പരിഷ്കരിച്ചത് : 2/15/2020
വാഴ, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍, അവയുടെ ഫലങ്...
അക്വാപോണിക്സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍