অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷികാര്യങ്ങള്‍

കൃഷികാര്യങ്ങള്‍

  1. ഗുണമേന്മയുണ്ടെങ്കിൽ മികച്ച വില
  2. മാതൃകയായി, പള്ളിമേടയിലെ ജൈവ പച്ചക്കറികൃഷി
  3. ആധാർ മാതൃകയിൽ പശുക്കൾക്ക് തിരിച്ചറിയൽ നമ്പർ
  4. നീർകണിക തേടി നാമൊന്നു പോകാം!
  5. വെറൈറ്റി ആകാം, വെർട്ടിക്കൽ ഗാർഡനിലൂടെ
  6. കൽപതരുവിന്റെ തീരാദുഃഖം!
  7. പോളിഹൗസിൽ ഔഷധസസ്യങ്ങൾ
  8. അതിജീവനത്തിന് അരിയൽ യന്ത്രം
  9. കൊക്കോയ്ക്കു രോഗ, കീട നിയന്ത്രണം
  10. നാടൻ പശുവും നാൽപത് ഉല്‍പന്നങ്ങളും
  11. അടുക്കളത്തോട്ടം: ചെറിയ ഉള്ളി ഇനി വീട്ടുമുറ്റത്ത്
  12. കൃഷിപാഠം: വെണ്ട കൃഷി എങ്ങനെ?
  13. കൃഷിയിലെ പൈതൃകം
  14. പുരയിടക്കൃഷിയുടെ മാതൃകാത്തോട്ടങ്ങൾ
  15. സംരംഭങ്ങളുടെ പൂന്തോട്ടം
  16. പാനമ വാട്ടത്തിനു സംയോജിത നിയന്ത്രണം
  17. അമ്മച്ചിപ്ലാവിന്റെ തണലിൽ
  18. കോൺക്രീറ്റ് കാടുകൾക്കുള്ളിൽ കള്ളിച്ചെടിക്കൂട്ടം

ഗുണമേന്മയുണ്ടെങ്കിൽ മികച്ച വില

കൊക്കോ കുരുക്കൾ...

പ്രതിവർഷം 10–12 ശതമാനം നിരക്കിൽ കൊക്കോ ഉപയോഗം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ കൊക്കോയുടെ ഭാവി ശോഭനമെന്നു കൃഷിക്കാർക്കൊപ്പം കൃഷിയെ പ്രോൽസാഹിപ്പിക്കുന്ന ഏജൻസികളും പ്രതീക്ഷ‍ിക്കുന്നു. ആവശ്യമായതിന്റെ 60–80 ശതമാനം മാത്രമേ ഇപ്പോൾ ഉൽപാദിപ്പിക്കുന്നുള്ളൂ.

വിളവെടുത്ത കായ്കൾ പൊട്ടിച്ചെടുക്കുന്ന കുരു പച്ചയായോ പുളിപ്പിച്ച് ഉണക്കിയോ ആണ് മിക്ക കർഷകരും വിൽക്കുന്നത്. കേരളത്തിൽ കൊക്കോ ഉൽപാദനം ആരംഭിച്ച ആദ്യനാളുകളിൽ ഉൽപന്നം വാങ്ങുന്നതിന് ഒരു കുത്തക ഏജൻസി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൃഷി വ്യാപകമായിട്ടും ഇവിടെ സംസ്കരണ സംവിധാനമൊരുക്കാൻ ശ്രമമുണ്ടായില്ല. സംഭരണരംഗത്തെ കരുത്തരായ കുത്തകക്കാരുടെ ഇംഗിതങ്ങൾക്കനുസരിച്ചു വിലനിലവാരം ചാഞ്ചാടിയതോടെ കർഷകരിൽ നല്ലൊരു പങ്കും കൊക്കോയെ കൈവിട്ടു. എന്നാൽ സ്ഥിതി മാറുകയാണ്. കൂടുതൽ സംഭരണ ഏജൻസികൾ രംഗത്തുവരികയും വില സ്ഥിരതയുണ്ടാകുകയും ചെയ്തതോടെ ഒട്ടേറെ കർഷകർ കൊക്കോക്കൃഷിയിലേക്കു മടങ്ങിവരുന്നു. അയൽസംസ്ഥാനങ്ങളിലും ഇന്ത്യയ്ക്കു പുറത്തും കൊക്കോക്കൃഷി വ്യാപകമാകുന്നുമുണ്ട്.

കൊക്കോ ഉൽപന്നങ്ങളുടെ സ്വഭാവം, ഇവ ഉൽപാദിപ്പിക്കുന്ന കമ്പനികളുടെ ആവശ്യം എന്നിവയെല്ലാം കണക്കിലെടുത്താകണം കർഷകരുടെ ഇടപെടൽ. രാജ്യാന്തര നിലവാരത്തിലുള്ള കൊക്കോ ഉൽപാദനത്തിനായി കൃത്യതയോടെയുള്ള ശാസ്ത്രീയ പരിചരണവും വിളവെടുത്ത് ഉണക്കിസൂക്ഷിക്കുന്നതുവരെയുള്ള എല്ലാ പ്രക്രിയകളും ജാഗ്രതയോടെ നടത്തേണ്ടതുണ്ട്. വേനൽക്കാലത്തു തണൽ ക്രമീകരിച്ചു ശരിയാംവിധം നനയ്ക്കണം. ഇതിൽ വീഴ്ചവന്നാൽ കുരുവിന്റെ വലുപ്പവും വെണ്ണയുടെ അളവും കുറയുകയും തൊലിയുടെ അളവ് കൂടുകയും ചെയ്യും.

വിളഞ്ഞു പഴുത്ത കായ്കൾ മാത്രം പറിച്ചെ‌ടുക്കണം. മൂപ്പിന്റെ ഏറ്റക്കുറവുകൾ കായ്കളുടെ ഗുണമേന്മയെ ബാധിക്കും. സ്വാഭാവിക നിറവും ആകൃതിയുമില്ലാത്ത കുരുക്കൾ നല്ലവയുമായി കൂടിക്കലരാൻ ഇടയാകരുത്.

പുളിപ്പിക്കൽ

സംസ്കരണത്തിലെ ഏറ്റവും പ്രധാന ഘട്ടമാണ് പുളിപ്പിക്കൽ. ഇതു ലളിതമെങ്ക‍ിലും ശ്രദ്ധയോടെ നടത്തിയാൽ മാത്രമേ ഗുണമേന്മയുള്ള കുരുക്കൾ ലഭിക്കുകയുള്ളൂ. കുരുക്കൾ വേർപെടുത്തിയെടുത്തു കൂട്ടിയിടുമ്പോൾ ഉണ്ടാകുന്ന ചൂടു മൂലം കുരുവിന്റെ ഉള്ളിലെ രാസപ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. കൂനയാക്കി ഇടുകയോ, കുട്ട, പെട്ടി, ഉയരം കുറഞ്ഞ പരന്ന തട്ടുകൾ (Tray) എന്നിവ ഉപയോഗിക്കുകയോ ആണ് പുളിപ്പിക്കലിനു സാധാരണ അവലംബിക്കുന്ന രീതികൾ.

ട്ര‍േകളുടെ ഉപയോഗം

കൊക്കോ കുരുക്കൾ അളവു കുറവെങ്കിൽ ട്രേ ഉപയോഗം തന്നെ നല്ലത്. ഒരു ട്രേ(തട്ടം)യുടെ വലുപ്പം 60 സെ.മീ. നീളവും 25 സെ.മീ. വീതിയും ആയിരിക്കും. ഉയരം 10 സെ.മീറ്ററും അടിഭാഗം ക്ലിപ്ത അകലം നൽകി പാകിയിട്ടുള്ള പട്ടികക്കഷണങ്ങളാണ്. ഈ ട്രേയിൽ ഒരു സമയം 10 കിലോ ബീൻസ് വരെ നിറയ്ക്കാം. തട്ടുകൾ ഒന്നിനു മേൽ മറ്റൊന്നായി നിറച്ചശേഷം കൊക്കോ കുരുക്കൾ വയ്ക്കാവുന്നതാണ്. ഏറ്റവും മുകളിലുള്ളതു വാഴയിലകൊണ്ടു മൂടണം. ഇനി 24 മണിക്കൂർ കഴിഞ്ഞാൽ ചാക്കുകൊണ്ടു മൂടുക കൂടി ചെയ്താൽ ഉള്ളിൽ താപനില വർധിക്കും. ഉള്ളിലെ കുരുക്കൾ ഇളക്കുകയോ ചുറ്റിക്കുകയോ ഒന്നും ചെയ്യേണ്ടതില്ല. ഈ രീതിയിൽ പുളിപ്പിക്കൽ പൂർത്തിയാകുന്നതിനു നാലഞ്ചു ദിവസം മതി. മ‍റ്റു രീതികളിൽ 6–7 ദിവസം വേണം.

കുട്ടകളിൽ പുളിപ്പിക്കൽ

കൊക്കോ കുരുക്കളുടെ അളവ് 2 മുതൽ 6 കിലോ വരെയെങ്കിൽ ചെറിയ വള്ളിക്കുട്ടകളിൽ നിറച്ചു പുളിപ്പിക്കാം. രണ്ടു കിലോ കുരു നിറയ്ക്കാൻ വ്യാസം 20 സെ.മീറ്ററും ഉയരം 15 സെ.മീറ്ററും വലുപ്പമുള്ള കുട്ട മതി. കൂടുതൽ നിറയ്ക്കണമെന്നുണ്ടെങ്കിൽ കുട്ടയുടെ ഉയരം കൂട്ടണം. ആറു കിലോ നിറയ്ക്കാൻ 40 സെ.മീ. ഉയരമുള്ളതു മതി. കുട്ടയുടെ ഉൾഭാഗം വാഴയില വിരിച്ചാലത് പുളിപ്പിക്കൽ സമയത്ത് ഇളകിവരുന്ന കൊഴുപ്പ് ഒഴുകി പുറത്തേക്കു പോകാൻ സഹായിക്കും. കുരുക്കൾ നിറച്ചുകഴിഞ്ഞാൽ വാഴയിലകൊണ്ടു മൂടണം. 24 മണിക്കൂർ കഴിയുന്നതോടെ ചണച്ചാക്കുകൊണ്ടും മൂടണം. തുടർന്ന് 48ാം മണിക്കൂറിലും 96ാം മണിക്കൂറിലും കുട്ട കുലുക്കി കുരുക്കൾ ഇളക്കിയിടണം. ഈ രീതിയിൽ പുളിപ്പിക്കൽ പ്രക്രിയ പൂർത്തിയാകാൻ ആറു ദിവസം മതി. ഇനി ഉണ‍ക്കുക.

ഉണക്കൽ

പുളിപ്പിച്ചെടുത്ത കുരുക്കൾ വെയിലിൽ നിരത്തിയോ മറ്റു കൃ‍ത്രിമ മാർഗങ്ങളിലൂടെയോ ഉണക്കിയെടുക്കണം. വെയിലിലാകുമ്പോൾ രണ്ടോ മൂന്നോ നിരകളിൽ കൂടുതലാകരുത്. ഇടയ്ക്കിടയ്ക്ക് ഇളക്കിയിടുകയും വേണം. നല്ല വെയിലുള്ളപ്പോൾ ഉണക്ക് പൂർത്തിയാകാൻ നാലഞ്ചു ദിവസം മതി. മറ്റു രീതികളിൽ ഉണക്കുമ്പോൾ പുകയും കരിയും തട്ടാതെ സംരക്ഷിക്കുകയും വേണം. ഉണക്കു പൂർത്തിയായോ എന്നറിയാൻ കുരുക്കളുടെ പുറന്തോടിൽ തട്ടിനോക്കുകയാണ് കർഷകർ ചെയ്യുന്നത്. കൂടുതൽ കൃത്യമായി അറിയണമെങ്കിൽ ഈർപ്പമാപിനി (മോയ്സ്ചർ മീറ്റർ) ഉപയോഗിക്കണം.

സൂക്ഷിക്കൽ

പോളിത്തീൻ ഷീറ്റ് ലൈനിങ് ഉള്ള ചാക്കുകളിൽ നിറച്ച് ഗോഡൗണിൽ നിർദേശാനുസൃതം സൂക്ഷിക്കുക.

വിളവെടുപ്പിൽ ശ്രദ്ധിക്കേണ്ടത്

കായ്കൾ ത‌ടിയോടു ചേരുന്ന ഭാഗത്തിനു മുറിവുണ്ട‍ാകാതെ മൂർച്ചയുള്ള കത്തികൊണ്ടു മുറിച്ചെടുക്കണം. നല്ല പരിചരണം ലഭിക്കുന്ന ഒരു മരത്തിൽനിന്നു വർഷം 60–100 കായ്കൾ കിട്ടും. വില കൂടുതൽ ലഭി‍ക്കുന്നതും പച്ചക്കുരു സംസ്കരിച്ച് ഉണക്കി വിൽക്കുമ്പോഴാണ്. പറിച്ചെടുത്ത കായ്കൾ കൂട്ടിയിട്ടു രണ്ടു ദിവസം കഴിഞ്ഞേ പൊട്ടിക്കാവൂ.

ഹൈബ്രിഡ് തൈകൾ

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര കൊക്കോ ഗവേഷണ കേന്ദ്രത്തിൽ (0487 2438451) ഹൈബ്രിഡ് തൈകൾ ലഭിക്കും. അംഗീകൃത നഴ്സറികളിലും തൈകൾ ലഭ്യമാകും.

മാതൃകയായി, പള്ളിമേടയിലെ ജൈവ പച്ചക്കറികൃഷി

പുൽപള്ളി സെന്റ് ജോർജ് സിംഹാസന പള്ളിയിലെ പച്ചക്കറി കൃഷി....

ശുദ്ധമായ പച്ചക്കറികൾ പരമാവധി ഉൽപാദിപ്പിച്ച് പൊതുസമൂഹത്തിന് നൽകാനുള്ള വയനാട് പുൽപള്ളി സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രലിന്റെ ശ്രമം മാതൃകാപരമായി.പള്ളിയുടെ മുന്നിൽ വെറുതെ കിടന്ന സ്ഥലം ഇപ്പോൾ മികച്ചൊരു പച്ചക്കറിത്തോട്ടമാണ്. പള്ളിയുടെ കീഴിലുള്ള സെന്റ് ജോർജ് ഇംഗ്ലിഷ് സ്കൂളിലെ കുട്ടികളും യൂത്ത് അസോസിയേഷനുമാണ് ഇവ പരിപാലിക്കുന്നത്.

ബ്രോക്കോളി, പുതിയ തരം പച്ചക്കറികൾ, ചീര, കൂർക്ക, പയറുകൾ, പാവയ്ക്ക, വെള്ളരി, പടവലം, കാപ്സിക്കം അടക്കമുള്ള വിവിധ മുളക് ഇനങ്ങൾ, ഉള്ളി, തുടങ്ങിയ പച്ചക്കറികളാണ് പള്ളിമുറ്റത്ത് പടരുന്നത്. കലർപ്പില്ലാത്ത ജൈവ കൃഷിയും സുവിശേഷ പ്രഘോഷണമെന്നാണ് വികാരി ഫാ. റെജിപോൾ ചവർപ്പനാൽ പറയുന്നത്. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ അഞ്ഞൂറോളം വീടുകളിലും പച്ചക്കറി വിത്തുകൾ നൽകി. അവയും നട്ട് വളർത്തി വീടുകളിൽ വിളവെടുക്കുന്നു.

പള്ളിയിൽ വിളവെടുക്കുന്ന പച്ചക്കറികൾ ഞായറാഴ്ചകളിൽ പൊതുവായി വിൽക്കും. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം രോഗികളെയും അശരണരെയും സഹായിക്കാനാണ് ചെലവിടുന്നതെന്ന് അസി. വികാരി. ഫാ. സജി ചൊള്ളാട്ട് പറഞ്ഞു. ദേവാലയത്തിൽ തുടങ്ങിവച്ച കൃഷിക്ക് ഇടവകയിലും പ്രദേശത്തും നല്ല പ്രതികരണം ലഭിച്ചു. കൃഷിക്കൊപ്പം കൃഷിചെയ്യുന്നതിനുള്ള മാർഗനിർദേശക സെമിനാറും പള്ളിയിൽ നടത്തി. മികച്ചയിനം വിത്തുകളും നൽകി. കൂടുതൽ ഒരുക്കങ്ങളോടെ കൃഷി വിപുലപ്പെടുത്താനുള്ള തീരുമാനത്തിലാണ് ഇടവകക്കാർ

ആധാർ മാതൃകയിൽ പശുക്കൾക്ക് തിരിച്ചറിയൽ നമ്പർ

രാജ്യത്തെ പശുക്കൾക്കും എരുമകൾക്കും ആധാർ മാതൃകയിൽ 12 അക്ക തിരിച്ചറിയൽ നമ്പർ നൽകാനുള്ള പദ്ധതിക്കു കേന്ദ്രസർക്കാർ തുടക്കമിട്ടു. രാജ്യത്തെ പശുക്കളുടെയും എരുമകളുടെയും കൃത്യമായ കണക്കു സൂക്ഷിക്കുകയും യഥാസമയം പ്രതിരോധ കുത്തിവയ്പു നടത്തുകയുമാണു പ്രഖ്യാപിത സർക്കാർ ലക്ഷ്യം. ഇതിലൂടെ പാലുൽപാദനം വർധിപ്പിക്കാനും 2022 ആകുമ്പോഴേക്കും ക്ഷീരകർഷകരുടെ വരുമാനം ഇരട്ടിയാക്കാനും കഴിയുമെന്നാണു കേന്ദ്രസർക്കാർ പ്രതീക്ഷ.

പശുവിന്റെ ചെവിയുടെ നടുവിൽ ഉടമയുടെ പേരും യുഐഡി നമ്പരും അടക്കം വിവരങ്ങളുള്ള പോളിയൂറിത്തീൻ ടാഗ് ഘടിപ്പിക്കുന്നതാണു പദ്ധതി. രാജ്യത്തൊട്ടാകെ 8.8 കോടി പശുക്കളും എരുമകളുമുണ്ടെന്നാണു കണക്ക്. ഇവയ്ക്കെല്ലാം തിരിച്ചറിയൽ നമ്പർ നൽകാനായി സർക്കാർ 148 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ലക്ഷ്യം നേടാനാകുമെന്നാണു സർക്കാർ പ്രതീക്ഷ.

നീർകണിക തേടി നാമൊന്നു പോകാം!

കോഴിക്കോട് മാവൂരിലെ പാടത്ത് മുറം കൊണ്ട് നെല്ലു പാറ്റുന്ന നൊട്ടിവീട്ടിൽ എ.എൻ. മരയ്ക്കാർ. ചിത്രം: റസൽ ...

കഥയിലെ മുത്താച്ചിയുടെ നാട് തേടിയായിരുന്നു യാത്ര. മുത്താച്ചിക്കുണ്ടിലേക്ക്... 18 ചോലകളുണ്ടത്രേ ഈ കുണ്ടിൽ. ഇവിടെ നിന്നു തെളിനീരെടുക്കുന്ന ചോലകൾ ഒഴുകി തോടായി, കൈവഴിയായി മാമ്പുഴയായി ഒഴുകി കല്ലായിപ്പുഴയായി... പുഴയൊഴുക്കുകൾക്ക് ഒടുവിൽ കടലിൽ എത്തുന്ന യാത്ര. ബേപ്പൂരിൽ നിന്നു മാവൂരിലേക്കുള്ള യാത്രയിൽ മുത്താച്ചിക്കുണ്ടിന്റെ കഥയറിയാതെ പോകുന്നതെങ്ങനെ? കോഴിക്കോട് പെരുവയൽ പഞ്ചായത്തിലെ മുണ്ടയ്ക്കലാണു മുത്താച്ചിക്കുണ്ട്. മലയൊടിയനെ പൂജിച്ച മുത്തശ്ശിയുടെ കഥയിൽ നിന്നാണ് മുത്താച്ചിക്കുണ്ടെന്ന പേരിന്റെ പിറവി. ഇവിടുത്തെ കുണ്ടിൽ നിന്നു വെള്ളമെടുത്തു കുന്നുകയറി വേണമായിരുന്നു മുത്തശ്ശിക്കു മലയൊടിയനെ പൂജിക്കാൻ. പ്രായാധിക്യം കാരണം മുത്തശ്ശിക്കു കുന്നു കയറാൻ കഴിയാതായി.

താഴേക്കിരുന്നാൽ പൂജിക്കാമെന്ന മുത്തശ്ശിയുടെ പരിദേവനം കേട്ട ദേവൻ കുന്നിറങ്ങി താഴെയെത്തിയെന്നാണു കഥ. നാട്ടുവഴികളും ഗ്രാമീണ ചാരുതയും ഒത്തു ചേർന്ന നാട്ടിലെ കാഴ്ചകൾ കണ്ടു പൊൻപറ കുന്നിലെത്തി. മൊട്ടക്കുന്നായി കിടക്കുന്ന പൊൻ‍പറക്കുന്ന്. കുന്നിന്റെ മുകളിൽ നിന്ന് 21 തെളിനീർചോലകൾ പിറവിയെടുക്കുന്നുണ്ടത്രേ. മലപ്രം, ചെറൂപ്പ, പെരുവയൽ ഗ്രാമങ്ങൾ കുന്നിന്റെ താഴ്‌വരയിൽ ഈ ചോലകളിലെ നീരു മോഹിച്ചു കൃഷിയൊരുക്കുന്നു. തെങ്ങിലക്കടവിൽ‍ ചെറുപുഴയുടെ ഓരത്ത് മൂന്നര ഏക്കർ സ്ഥലത്ത് വനംവകുപ്പിന്റെ സഹായത്തോടെ കുടുംബശ്രീ പ്രവർത്തകർ ഗ്രാമവനം ഒരുക്കിയിരിക്കുന്നതു കാണാം.

വലിയ വയലുകളുണ്ടായിരുന്ന പെരുവയൽ പഞ്ചായത്തിൽ നിന്നു പാടശേഖരങ്ങൾ‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമ്പൂർണ ജൈവ പച്ചക്കറി ഗ്രാമം എന്ന ലക്ഷ്യത്തിലേക്കു നീങ്ങുന്ന പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ എന്ന ഗ്രാമത്തിൽ ഞങ്ങളെത്തി. ചെറിയകുളങ്ങൾ ധാരാളമുള്ള ഊര് എന്ന അർഥത്തിൽ ചെറുകുളത്തൂർ എന്ന പേരുവീണ നാട്ടിൽ നിന്നു കുളങ്ങൾ എന്നേ അപ്രത്യക്ഷമായി. പക്ഷേ ചെറുകുളത്തൂർ ഗ്രാമം കേരളത്തിന് അഭിമാനമാണ്.

രാജ്യത്തെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമമാണിത്. 2003ലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നത്. പക്ഷേ 80കളിൽ തന്നെ നാല് പേർ കണ്ണുകൾ ദാനം ചെയ്തിരുന്നു. 1991ൽ ഗ്രാമവാസിയായ വി.ആർ. ചാത്തുക്കുട്ടി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്യപ്പെട്ട് സമ്പൂർണ നേത്രദാന ഗ്രാമം എന്ന ലക്ഷ്യവുമായി നാട് നീങ്ങാൻ തുടങ്ങി.

158 പേരുടെ കണ്ണുകൾ ഇതിനകം തന്നെ ദാനം ചെയ്തു കഴിഞ്ഞു. 2014ൽ സമ്പൂർണ അവയവദാന ഗ്രാമവുമായി. എല്ലാറ്റിനും തുടക്കം ഇവിടുത്തെ കെ.പി. ഗോവിന്ദൻകുട്ടി സമാരക വായനശാലയിൽ നിന്നായിരുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനകീയ കൂട്ടായ്മ പിന്നീട് അതിനു നേതൃത്വവും നൽകി. സമ്പൂർണ മാലിന്യമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കാണ് നാട് അടുത്തതായി നീങ്ങുന്നത്.

നന്മയുടെ ഈ കാഴ്ച കണ്ടെത്തിയതു കൂളിമാട് കടവിൽ. ഇവിടെ ഇരുവഞ്ഞിപ്പുഴയും ചാലിയാറും സംഗമിക്കുന്നു. ഓളങ്ങളുടെ കളിചിരിയിൽ നിറഞ്ഞു റോഡിലേക്കിറങ്ങി. കൂളിമാട് ഗ്രാമത്തിനുമുണ്ട് പറയാൻ നന്മയുടെ മറ്റൊരു കഥ. രാജ്യത്തെ ആദ്യത്തെ പുകവലി വിമുക്ത ഗ്രാമമാണിത്. പൂളക്കോട് അംശം പാഴൂർ ദേശമാണിവിടം. പക്ഷേ ഗ്രാമത്തിനു കൂളിമാട് എന്ന പേരുകിട്ടാൻ കാരണം മറ്റൊന്നാണ്. മാട് എന്നാൽ കടവ് എന്നാണ് അർഥം. കുളിക്കടവായിരുന്നു കൂളിമാട് കടവ്.

കുളിമാട് പറഞ്ഞു കൂളിമാടായി. കടവ് ഒരുകാലത്ത് കോഴിക്കോട് അങ്ങാടിയിൽ നിന്നു ജലമാർഗം എത്തിക്കുന്ന ചരക്കുകൾ ഇറക്കുന്ന സ്ഥലമായിരുന്നു. സജീവമായിരുന്ന കടവിന്റെ പേരാണ് ഇതുവഴി ബസ് സർവീസ് വന്നപ്പോൾ ബസുകാർ സ്ഥലപ്പേരായി ഉപയോഗിച്ചത്. അങ്ങനെ അറിഞ്ഞും പറഞ്ഞും ഈ ഗ്രാമത്തിനു പേര് കൂളിമാടായി. 1995ലാണ് ഗ്രാമം പുകവലി വിമുക്തമായി പ്രഖ്യാപിക്കപ്പെടുന്നത്.

നന്മ പൂക്കുന്ന കാഴ്ചകൾ കണ്ട് യാത്ര തുടരുന്നതിനിടെയാണു മാവൂരിലെ പാടത്ത് നെല്ലുണക്കുന്ന നൊട്ടിവീട്ടിൽ എ.എൻ. മരയ്ക്കാറെ കണ്ടത്. 12ാം വയസിൽ മരയ്ക്കാർ പാടത്തിറങ്ങിയതാണ്. കൃഷിയോട് അന്നു തോന്നിയ പ്രണയം 50ാം വയസിലും തുടരുന്നു. അഞ്ച് ഏക്കറോളം സ്ഥലത്ത് രണ്ടു തവണകളിലായി നെൽകൃഷി നടത്തുന്നു. മറ്റു കൃഷികൾ വേറെയുമുണ്ട്. സന്തോഷത്തിന്റെ കതിർമണികളിലാണു തന്റെ മനം നിറയുന്നതെന്നു മരയ്ക്കാർ പറയുന്നു.

വെറൈറ്റി ആകാം, വെർട്ടിക്കൽ ഗാർഡനിലൂടെ

കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള സാങ്കേതിക വിജ്ഞാന കേന്ദ്രത്തിന്റെ (ആറ്റിക്) വളപ്പിൽ തയാ‌റാക്കി...

പൂന്തോട്ടങ്ങളൊരുക്കാൻ സ്ഥലപരിമിതി പ്രശ്നമല്ല. മൂന്നു സെന്റിൽ വീടു പണിതവർക്കും ഫ്ലാറ്റുകൾക്കും ഇനി വൈവിധ്യമാർന്ന പൂന്തോട്ടങ്ങളൊരുക്കാം. ചുമരുകളിലോ ചുമരിനോടു ചേർന്നോ മുറിക്കുള്ളിലോ ഉറപ്പിച്ചു നിർത്താവുന്ന വെർട്ടിക്കൽ ഗാർഡൻ നിർമിച്ച് സ്ഥല പരിമിതിയുള്ള സ്ഥലങ്ങളിൽ സൗന്ദര്യം പ്രദാനം ചെയ്യുന്ന ഉദ്യാനമാക്കാം. ഇതിനായി കുറ്റിയായി വളരുന്ന അലങ്കാര സസ്യങ്ങൾ കാർഷിക സർവകലാശാലയുടെ തൃശൂർ മണ്ണുത്തിയിലുള്ള കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ നിന്നും ലഭിക്കും. സ്ഥല ലഭ്യതയും മുടക്കാവുന്ന സമ്പത്തും അനുസരിച്ച് പല തരത്തിൽ ഗാർഡനിങ് സംവിധാനം രൂപപ്പെടുത്താം. ലംബമായി ഉറപ്പിക്കുന്ന ഗാൽവനൈസ്ഡ് കാലുകളിൽ തിരശ്ചീനമായി ഘടിപ്പിക്കാവുന്ന ഗാൽവനൈസ്ഡ് പൈപ്പുകളിൽ ചട്ടികൾ കയറ്റി വയ്ക്കാവുന്ന റിങ്ങുകൾ ഉറപ്പിക്കുന്നു.

ചട്ടിയുടെ വലുപ്പവും അതിൽ വളർത്താനുദ്ദേശിക്കുന്ന ചെടിയുടെ വളർച്ചയും കണക്കാക്കി ചട്ടികൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. പൈപ്പുകൾക്കു പിന്നിലായി ഉറപ്പിച്ച കനം കുറഞ്ഞ തകിടിൽ പല വർണത്തിലുള്ള യുവി സ്റ്റബിലൈസ്ഡ് ചട്ടികൾ വയ്ക്കാം. ചെറിയ പൈപ്പ് ഉപയോഗിച്ച് കണികാ ജലസേചനം നടത്തുകയും ആവശ്യത്തിന് വളമിശ്രിതലായനിയും പൈപ്പ് ലൈനിലൂടെ ലഭ്യമാക്കണം. മുകൾ നിരപ്പിലെ സജ്ജീകരിച്ചിരുന്ന ചട്ടികളിൽനിന്നു വീഴുന്ന വെള്ളം താഴത്തെ ചട്ടിയിലേക്കും വീഴുന്ന തരത്തിൽ ചട്ടികൾ ക്രമീകരിച്ചാൽ മുകളിൽ മാത്രം ജലസേചന സൗകര്യം മതിയാവും. ഭിത്തിയോട് ചേർന്ന് ചെയ്യുമ്പോൾ ചുമരിന്റെ പെയിന്റിങ് ഒഴിവാക്കാം.

വീട്ടാവശ്യത്തിനുള്ള പലതരം ചീരകളും അലങ്കാര സസ്യങ്ങളായ ചെത്തി, ഫിലാൽത്തഫ് എന്നിവയും ഇത്തരത്തിൽ മനോഹരമായ ഉദ്യാനമൊരുക്കാൻ ഉപയോഗിക്കാം. കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള സാങ്കേതിക വിജ്ഞാന കേന്ദ്രത്തിന്റെ (ആറ്റിക്) വളപ്പിൽ വെർട്ടിക്കൽ ഗാർഡന്റെ മാതൃകയുണ്ട്. ഉപയോഗശൂന്യമായ കുപ്പികൾ, പ്ലാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ എന്നിവ ഉപയോഗിച്ചും വെർട്ടിക്കൽ ഗാർഡൻ രൂപകൽപ്പന ചെയ്യാം.

കൽപതരുവിന്റെ തീരാദുഃഖം!

തെങ്ങ്...

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന് ശതാബ്ദിയുടെ നിറവാണെങ്കിൽ കേരളത്തിലെ പ്രമുഖ തോട്ടവിളയായ തെങ്ങിന്റെ തീരാദുഃഖത്തിന് ഈ വര്‍ഷം 135 കൊല്ലത്തെ ചരിത്രം പൂര്‍ത്തിയാകുന്നു. 1882 ലാണ് പഴയ തിരുവിതാംകൂറിൽ ആദ്യമായി തെങ്ങിനു കാറ്റുവീഴ്ച കണ്ടത്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ടയിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽപ്പെട്ട കവിയൂർ, കല്ലൂപ്പാറ എന്നിവിടങ്ങളിലുമാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടത്

കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ മുതൽ കിഴക്കൻ മലനാടുകൾ വരെയുള്ള പഴയ തിരു–കൊച്ചി മേഖലയിൽ രോഗം വളരെ വേഗം വ്യാപിച്ചു. മലബാർ മേഖലയും തിരുവനന്തപുരം ജില്ലയും താരതമ്യേന രോഗവിമുക്തമായിരുന്നു. പക്ഷേ, ഇപ്പോൾ കോഴിക്കോട് ജില്ലയുടെ അതിർത്തികൾവരെയും തെക്ക് നെയ്യാറ്റിൻകരവരെയും രോഗം വ്യാപിച്ചിട്ടുണ്ട്. ഓണാട്ടുകര (ആലപ്പുഴ–കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണൽ ഏറിയ നിരപ്പായ പ്രദേശം) യിലാണ് കാറ്റുവീഴ്ച ഏറ്റവും തീവ്രമായി കണ്ടത്. അതുകൊണ്ടാണ് ഏതാണ്ട് അര നൂറ്റാണ്ടു മുൻപ് തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ ഉപകേന്ദ്രം തെങ്ങുരോഗ ഗവേഷണത്തിനു പ്രാമുഖ്യം നൽകിക്കൊണ്ട് കായംകുളത്തു സ്ഥാപിതമായത്. രോഗലക്ഷണങ്ങൾ

ഓലക്കാലുകൾ അകത്തേക്കു വളയുക, പുറംമടലിലെ ഓലകൾക്കു മഞ്ഞനിറം വ്യാപിക്കുക, ഓലക്കാലിന്റെ ദൃഢത നഷ്ടപ്പെടുക, അവയുടെ അരിക് ഉണങ്ങിപ്പൊടിഞ്ഞ് ഓലകൾ ഈർക്കിൽ മാത്രമായി ശേഷിക്കുക തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് എല്ലാ ഓലകൾക്കും മഞ്ഞനിറം വ്യാപിക്കുകയും തേങ്ങകൾ മൂപ്പെത്താതെ കൊഴിയുകയും ചെയ്യും. തീവ്ര രോഗലക്ഷണങ്ങളുള്ള തെങ്ങിന്റെ ചുവടു കിളച്ചു മണ്ണുമാറ്റി വേരുകൾ പരിശോധിച്ചാൽ അവയിൽ 30 ശതമാനത്തോളം ചീഞ്ഞുനശിച്ചതായി കാണാം. ഇതുകൊണ്ടാണ് ഈ രോഗത്തിനു വേരുചീയൽ (root wilt disease) എന്നു കൂടി പേരുള്ളത്.

രോഗകാരണം

നൂറു വർഷത്തെ ഗവേഷണങ്ങൾക്കു ശേഷവും രോഗകാരണം അ‌‍ജ്ഞാതമായി ശേഷിക്കുന്നു. വൈറസ്, ബാക്ടീരിയ, കുമിൾ, നിമാവിര തുടങ്ങിയവയെയെല്ലാം സംശയിച്ചിരുന്നു. സസ്യപോഷകങ്ങളുടെ ആധിക്യവും അഭാവവും വിശദമായി പഠിച്ച് മണ്ണു പരിശോധന നടത്തിനോക്കി. പക്ഷേ, കൃത്യമായ കണ്ടെത്തൽ ഉണ്ടായില്ല. ഏറ്റവും ഒടുവിൽ കായംകുളം ഗവേഷണ കേന്ദ്രത്തിൽ നടന്ന ഗവേഷണങ്ങളിൽ മൈക്കോപ്ലാസ്മ, ഫൈറ്റോപ്ലാസ്മ എന്നും മറ്റും അറിയപ്പെടുന്ന സൂക്ഷ്മജീവിയാണ് രോഗകാരിയെന്ന കണ്ടെത്തലുണ്ടായി. വ്യക്തമായ കോശഭിത്തിയില്ലെന്നതാണ് മൈക്കോപ്ലാസ്മയുടെ സവിശേഷത (ബാക്ടീരിയയ്ക്ക് അതുണ്ട്). മറ്റു ചില വിളകളിലും ഈ സൂക്ഷ്മജീവി രോഗമുണ്ടാക്കുന്നു. വെക്ടർ എന്നു വിളിക്കുന്ന, പറക്കുന്ന ചില ഷഡ്പദങ്ങളാണ് ഇവയെ ഒരു തെങ്ങിൽനിന്നു മറ്റൊന്നിലേക്കു പടർത്തുന്നത്. ഓലകളുടെ നീരൂറ്റിക്കുടിച്ചാണ് ഈ കീടങ്ങൾ ജീവിക്കുന്നത്.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍

കാറ്റുവീഴ്ച രോഗത്തിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കാവുന്ന ഓണാട്ടുകര പ്രദേശത്തുപോലും രോഗലക്ഷണം തൊട്ടുതീണ്ടാത്ത ഒറ്റപ്പെട്ട ചില തെങ്ങുകൾ നമുക്കു കാണാനാവും. അതിൽ ഓച്ചിറഭാഗത്തു പണ്ടു കണ്ടെത്തിയ ഒരു തെങ്ങിൽ വാർഷിക ഉൽപാദനം നാനൂറിലേറെയായിരുന്നു. (കേരളത്തിൽ 30 തേങ്ങ, കർണാടകത്തിൽ 150, തമിഴ്നാട്ടിൽ 120 എന്നിങ്ങനെയാണ് ശരാശരി വിളവ്). ഒറ്റപ്പെട്ട ഇത്തരം നല്ല തെങ്ങുകളെ ‘സൂപ്പര്‍ പാം’ എന്നു വിശേഷിപ്പിക്കുന്നു. തൊണ്ണൂറുകളിൽ ഈ ലേഖകൻ കൊല്ലം– തിരുവനന്തപുരം ജില്ലകളിലെ പത്തോളം സൂപ്പർ പാമുകളിൽനിന്നു വിത്തുതേങ്ങ ശേഖരിച്ച് തൈകളാക്കി അവയിൽനിന്ന് ഏറ്റവും മുന്തിയ 50 ശതമാനം തൈകൾ വച്ചുപിടിപ്പിച്ച് പരിശോധിച്ചതിൽ മാതൃവൃക്ഷത്തിന്റെ സ്വഭാവമുള്ള ചില തെങ്ങുകളെ കാണാൻ കഴിഞ്ഞെങ്കിലും മിക്കതും അങ്ങനെയല്ലെന്നാണ് കണ്ടത്. പക്ഷേ, ഏറ്റവും ഒടുവിൽ കായംകുളത്തെ തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ മുൻവശത്തുള്ള വിശാലമായ സ്ഥലത്തു രോഗം ബാധിച്ച തെങ്ങുകളെല്ലാം വെട്ടിമാറ്റിയശേഷം കാസർകോടുനിന്നു കൊണ്ടുവന്ന സങ്കരയിനം തൈകൾ വച്ചുപിടിപ്പിച്ചത് ഇപ്പോൾ കായ്ഫലം നൽകിത്തുടങ്ങിയിട്ടുണ്ട്. നാഷനൽ ഹൈവേ വഴി പോകുമ്പോൾ ഓണാട്ടുകരയിൽ ഒരു ഹരിതദ്വീപ് പോലെ തോന്നിക്കുന്ന ആരോഗ്യമുള്ള തെങ്ങിൻതോട്ടം ഇവിടെ കാണാൻ കഴിയും. ഈ ലേഖകൻ അവിടത്തെ മേധാവിയായ ഡോ. കൃഷ്ണകുമാറുമായി ഫോണിൽ സംസാരിച്ചതിൽനിന്നു ലഭിച്ച വിവരങ്ങൾ ഇവയാണ്.

 

ഡി x ടി സങ്കരയിനങ്ങളാണ് അവിടെ വളർന്നു നിൽക്കുന്നത്. കാറ്റുവീഴ്ച ലക്ഷണങ്ങൾ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, ഓലരോഗം തുടങ്ങിയവ ബാധിക്കുന്നുണ്ട്. യഥാകാലം പ്രതിരോധ നടപടി എടുക്കുന്നതുകൊണ്ടാണ് തെങ്ങുകൾ ആരോഗ്യത്തോടെ നിൽക്കുന്നത്.

 

വിലാസം: റിട്ട. പ്രഫസർ, കേരള കാർഷിക സർവകലാശാല, തിരുവനന്തപുരം. ഫോൺ: 0471 2443394

നല്ല പരിപാലനത്തിലൂടെ വിളവു കൂട്ടാം

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളെ ക്രമമായി പരിചരിച്ചാൽ ആണ്ടിൽ എൺപതോ അതിലധികമോ തേങ്ങകൾ ലഭിക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ളത്.

എണ്ണക്കുരു വിളയായതിനാൽ നൈട്രജനും ഫോസ്ഫറസും പൊട്ടാഷും (NPK) യഥാക്രമം 1:1:2 എന്ന അനുപാതത്തിൽ ലഭിക്കത്തക്ക വിധം വളപ്രയോഗം ക്രമീകരിക്കുക. ജൈവവളമായാലും മതി. പക്ഷേ, പൊട്ടാഷ് ലഭിക്കണമെങ്കിൽ ചാരം വേണ്ടത്ര അളവിൽ കൊടുക്കണം. കേരളത്തിലെ ഗ്രാമങ്ങളിൽനിന്നു കിട്ടുന്ന ചാരത്തിൽ പൊട്ടാഷ് പരമാവധി നാലു ശതമാനമേ ഉള്ളൂ. അതായത്, ധാരാളം ജൈവവളങ്ങളും (പച്ചില, ചാണകം, എല്ലുപൊടി, പിണ്ണാക്കുവളം തുടങ്ങിയവ) ജൈവാവശിഷ്ടങ്ങളും 1.8 മീറ്റർ വ്യാസാർധമുള്ള തെങ്ങിൻതടത്തിൽ കാലവർഷാരംഭത്തിൽ ചേർക്കുമ്പോൾ അതിനൊപ്പം 50 കിലോ ചാരം കൂടി ചേർത്താലേ രണ്ടു കിലോ പൊട്ടാഷ് എങ്കിലും ഒരു തെങ്ങിനു കിട്ടുകയുള്ളൂ. നൈട്രജനും ഫോസ്ഫറസും ജൈവവള രൂപത്തിൽ ചേർക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ, ചാരം വേണ്ടത്ര ലഭ്യമല്ലെങ്കില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന രാസവളം തെങ്ങൊന്നിന് നാല് കിലോയെങ്കിലും നൽകണം.

കേരളത്തിലെ മണ്ണ് (പാലക്കാട് ഒഴിച്ച്) അമ്ലമയമായതിനാൽ ആണ്ടുതോറും വേനൽക്കാലത്ത് ഓരോ തെങ്ങിനും ഒരു കിലോ കുമ്മായം ചേർക്കണം. മഗ്നീഷ്യത്തിന്റെ കുറവു നികത്തിയാൽ കാറ്റുവീഴ്ചയുടെ കാഠിന്യം കുറയ്ക്കാം. അതുകൊണ്ട് ഓരോ തെങ്ങിനും 500 ഗ്രാം മഗ്നീഷ്യം ഓക്സൈഡ് കൂടി ചേർക്കണം (ഇതിനായി മാഗ്നസൈറ്റ് ഉപയോഗപ്പെടുത്താം.)

കാലവർഷ സമയത്ത് തെങ്ങിൻതോട്ടങ്ങളിൽ പയറുചെടി വളർത്തി പൂക്കുമ്പോൾ പിഴുത് വളമാക്കുന്നതു കാറ്റുവീഴ്ചയെ ചെറുക്കാൻ സഹായിക്കും. തായ്ത്തടിയിൽനിന്ന് 1.8 മീറ്റർ അകലത്തിൽ 25 സെ.മീ ആഴത്തിലുള്ള വൃത്താകാരമായ ചാലുകളിൽ വളം ചേർക്കുന്നതാണ് ഏറ്റവും നല്ലത്. കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, ഓലചീയൽ, മണ്ടചീയൽ എന്നിവയെ കാര്യക്ഷമമായി പ്രതിരോധിച്ചാലേ കാറ്റുവീഴ്ച കുറയൂ എന്നും കണ്ടിട്ടുണ്ട്.

പോളിഹൗസിൽ ഔഷധസസ്യങ്ങൾ

ഗവേഷകസംഘം പോളിഹൗസിൽ...

കോട്ടയ്ക്കലിലെ ഈ കൊച്ചു പോളിഹൗസിനുള്ളിൽ വളരുന്നത് തക്കാളിയും കാബേജും കോളിഫ്ളവറുമൊന്നുമല്ല, കീഴാർനെല്ലിയും നിലപ്പാലയും പർപ്പടകപ്പുല്ലുമാണ്. മലപ്പുറം കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധ നിർമാണപ്പുരയിലേക്ക് പ്രതിവർഷം ആയിരക്കണക്കിനു കിലോ ആവശ്യമുള്ള ഔഷധസസ്യങ്ങളാണിവ. വർഷകാലത്തു മാത്രം സുലഭമായ ഈയിനങ്ങൾ വേനലിലും ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പോളിഹൗസ് കൃഷി.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി, എക്സ്റ്റൻഷൻ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പരീക്ഷണത്തിനു പക്ഷേ ആര്യവൈദ്യശാലയ്ക്കുമപ്പുറം ചില സാധ്യതകളുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ ഡോ: ഇന്ദിരാ ബാലചന്ദ്രനും ഡപ്യൂ‌ട്ടി പ്രോജക്ട് ഡയറക്ടർ ഡോ: ഗീതാ എസ്. പിള്ളയും പറയുന്നു.

വൻ മുതൽമുടക്കോടെ ഹെക്ടർ കണക്കിനു സ്ഥലത്ത് ഔഷധസസ്യക്കൃഷി ചെയ്തശേഷം പിൻവാങ്ങിയ പലരും കേരളത്തിലുണ്ട്. വിപണനമായിരുന്നു വില്ലൻ. എന്നാൽ നിലവിലുള്ള സൗകര്യങ്ങളിൽ കുറഞ്ഞ മുതൽമുടക്കിൽ പരിമിത സ്ഥലത്തുള്ള കൃഷിയാണ് ആര്യവൈദ്യശാല പോളിഹൗസ് പദ്ധതിയിൽ അവതരിപ്പിക്കുന്നത്.

നിരന്തര കീടബാധ, വിപണനപ്രശ്നങ്ങൾ, പരിപാലനത്തിലെ ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാൽ പച്ചക്കറിക്കൃഷി മുടങ്ങിയ ഒട്ടേറെ പോളിഹൗസുകൾ കേരളത്തിലുണ്ട്. ഇത്തരം പോളിഹൗസുകളിൽ ഉൽപാദനച്ചെലവു കുറഞ്ഞതും ഏറെ പരിപാലനം ആവശ്യമില്ലാത്തതും വിപ‍ണന സാധ്യതയുള്ളതുമായ ഹ്രസ്വകാല ഔഷധവിളകൾ കൃഷി ചെയ്യാമെന്ന് കോട്ടയ്ക്കലിലെ ഗവേഷകസംഘം ചൂണ്ടിക്ക‍ാട്ടുന്നു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ 100 ചതുരശ്രമീറ്ററിൽ ആര്യവൈദ്യശാല കാമ്പസിനുള്ളിൽ നിർമിച്ചിരിക്കുന്ന പോളിഹൗസിലാണ് ഔഷധസസ്യക്കൃഷി. നിലത്തും ലംബമായി നിർമിച്ച തട്ടുകളിലുമായി (വെർട്ടിക്കൽ ഫാമിങ്) ഇപ്പോൾ വളരുന്നത് കീഴാർനെല്ലിച്ചെടികൾ.

ഒട്ട‍േറെ ഇനങ്ങൾ പരീക്ഷിച്ചശേഷം പോളിഹൗസ് കൃഷിക്കു യോജ്യമായതും ആദായകരവുമായ കീഴാർനെല്ലി, നിലപ്പാല, പർപ്പടകപ്പുല്ല് എന്നിവ ഗവേഷകസംഘം തിരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, ആസ്മ, പ്രമേഹം, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയിൽ ആവശ്യമുള്ളതാണ് കീഴാർനെല്ലി (ഫില്ലാന്തസ് അമരാസ്). ചെമ്പരത്യാദി കേരതൈലം, മധൂയഷ്ട്യാദി തൈലം, പിപ്പല്യാദിഘൃതം, അമൃതപ്രാശ ഘൃതം, ച്യവനപ്രാശം എന്നിവയിൽ ചേരുവയാണിത്.

നിലപ്പാല (യൂഫോർബിയ തൈമിഫോളിയ)യ്ക്ക് ചുമ, ആസ്മ, ചർമരോഗങ്ങൾ, കൃമിശല്യം എന്നിവയുടെ ചികിത്സയിൽ മുഖ്യസ്ഥാനമുണ്ട്.

അമൃതാരിഷ്ടം, ഉശീരാസവം, ചന്ദനാസവം, നാല്പാമരാദി കേരതൈലം എ‍ന്നിവയുടെ നിർമാണത്തിലും പനി, തലകറക്കം, അതിസാരം, ചർമരോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിക്കും പർപ്പടകപ്പുല്ല് (ഓൾഡൻ ലാൻഡിയ കോറിംബോസ) പ്രധാനം.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ മാത്രം കീഴാർനെല്ലിയുടെ വാർഷിക ആവശ്യം 4200 കിലോ വരും. നിലപ്പാലയുടെയും പ‍ർപ്പടകപ്പുല്ലിന്റേയും യഥാക്രമം 7000 കിലോ, 8000 കിലോ. ഇവ മൂന്നും ചികിത്സയ്ക്കും ഔഷധനിർമാണത്തിനുമായി നിത്യേന ആവശ്യമുണ്ട്.

പോളിഹൗസിനുള്ളിൽ നിലത്തു വച്ച ഗ്രോബാഗുകളിലും പിവിസി പൈപ്പുകൾകൊണ്ടു നിർമിച്ച്, നടീൽമിശ്രിതം നിറച്ച തട്ടുകളിലുമായാണ് കീഴാർനെല്ലി കൃഷി ചെയ്തത്. മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും ചകിരിച്ചോറും പെർലൈറ്റും, വെർമിക്കുലേറ്റും ചേർന്നതാണ് നടീൽമിശ്രിതം. ഒരേസമയം വളമായും കീടനാശിനിയായും പ്രയോജനപ്പെടുന്ന ഗോമൂത്രവും ഫിഷ് അമിനോ ആസിഡും നിശ്ചിത ഇടവേളകളിൽ നൽകി. സമ്പൂർണമായും ജൈവകൃഷി.

സാധാരണഗതിയിൽ മൂന്നു മാസംകൊണ്ട് വളർച്ചയെത്തുന്ന കീഴാർനെല്ലി പോളിഹൗസിനുള്ളിൽ ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പിനു പാകമാകും. പുറത്ത്, സ്വാഭാവിക ചുറ്റുപാടിൽ വളരുന്നവയിൽനിന്നു വ്യത്യസ്തമായി ഓരോ ചെ‌ടിയും 5 മുതൽ 10 ഇരട്ടിവരെ വളർച്ചയും നേ‌ടുന്നു. നൂറ് ചതുരശ്രമീറ്റർ പോളിഹൗസിൽനിന്ന് ഒന്നരമാസംകൊണ്ട് ലഭിക്കുന്നത് ശരാശരി 60 കിലോ കീഴാർനെല്ലി. ഇന്ന് വിപണിയിൽ കിലോയ്ക്കു ശരാശരി 40 രൂപയാണ് വില.

രോഗ, കീടബാധകൾ പോളിഹൗസ് കൃഷിയിലും ഇല്ലാതില്ല. എന്നാൽ പച്ചക്കറിക്കൃഷിക്കുള്ളത്ര ഗുരുതരമല്ലാത്തതിനാൽ വെളുത്തുള്ളിക്കഷായവും ഗോമൂത്രവുമെല്ലാം ഫലിക്കും. ഒറ്റത്തവണ വിളവെടുപ്പ്. വിളവെടുക്കാറായ ചെടികളിൽനിന്നുതന്നെ തുടർകൃഷിക്കുള്ള വിത്തുകളും തൈകളും ശേഖരിക്കാം.

''ഓരോ ഔഷധനിർമാണശാലയ്ക്കും ഓരോ സമയത്തുവേണ്ട ഔഷധച്ചെ‌ടികൾ ഏതൊക്കെയെന്ന് മനസ്സിലാക്കാതെയുള്ള കൃഷിയാണ് വിപണനപ്രശ്നത്തിനു മുഖ്യകാരണം. പരിപാലനച്ചെലവുകളേറിയ ദീർഘകാല വിളകളാണ് പലരും മുൻകാലങ്ങളിൽ തിരഞ്ഞെടുത്തതെന്ന പോരായ്മയുമുണ്ട്'', പോളിഹൗസ് കൃഷി ഗവേഷകസംഘത്തിലെ ഡോ: ഗീത, ഡോ: സതീഷ്ണ, ഡോ: രാഹുൽ, മഹേഷ്കുമാർ, രേഷ്മ എന്നിവർ അഭിപ്രായപ്പെട‌ുന്നു.

കീഴാർനെല്ലിയും നിലപ്പാലയുംപോലുള്ള ഔഷധച്ചെ‌ടികൾ പക്ഷേ എല്ലാക്കാലത്തും കൂടിയ അളവിൽ എല്ലാ ഔഷധനിർമാണ സ്ഥാപനങ്ങൾക്കും ആവശ്യമുണ്ട്. ഒന്നര മാസംകൊണ്ട് ഒരു വട്ടം കൃഷി ചെയ‍്തെടുക്കുകയും ചെയ്യാം. താൽപര്യമുള്ള കർഷകരുമായി ചർച്ച ചെയ്ത് കരാർകൃഷിക്കുള്ള സാധ്യതയും ആര്യവൈദ്യശാല തേടുന്നുണ്ട്.

 

ഫോൺ: 0483–2806211, 9744414954 Email: cmpravs@gmail.com

 

അതിജീവനത്തിന് അരിയൽ യന്ത്രം

കപ്പയരിയൽ യന്ത്രവുമായി അപ്പച്ചൻ...

കപ്പയരിഞ്ഞ് കൈ വേദനിച്ച നാളുകളാണ് തന്നെയൊരു കണ്ടുപിടിത്തക്കാരനാക്കിയതെന്ന് അപ്പച്ചൻ. ‘‘പത്തിരുപതു കൊല്ലം മുമ്പാണ്, അക്കാണുന്ന കൊല്ലംകുന്നിന്റെ ഉച്ചിയിലായിരുന്നു അന്നു വീടും കൃഷിയിടവും. ആകെയുള്ള മുക്കാലേക്കറോളം മുഴുവൻ അന്ന് കപ്പക്കൃഷിയാണ്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കപ്പ പറിക്കലും അരിയലും വാട്ടലും പാറപ്പുറത്തു വിരിച്ചിട്ടുള്ള ഉണക്കലുമെല്ലാം. ഒറ്റയിരിപ്പ് ഇരുന്നരിയണം. കത്തിപിടിച്ച് കൈ വേദനിക്കും. കപ്പക്കൃഷിക്കാർക്കെല്ലാമുണ്ട് ഈ ബദ്ധപ്പാട്’’, അപ്പച്ചൻ എന്ന വിളിപ്പേരിൽ പരിചിതനായ പൂവത്തോട്ടത്തിൽ മാത്യു ഏബ്രഹാം അക്കാലം ഓർമിക്കുന്നു.

കഷ്ടപ്പാടില്ലാതെ കപ്പയരിയാൻ എന്തു മാർഗം എന്ന ചിന്ത ഇടുക്കി ജില്ലയിലെ മുട്ടം സ്വദേശിയായ ഈ മലയോര കർഷകനെ കർഷകശാസ്ത്രജ്ഞനാക്കി. കൈകൊണ്ട് പ്രവർത്തിപ്പിച്ച് അനായാസം അതിവേഗത്തിൽ നല്ല രൂപഭംഗിയിൽ, കനം ക്രമീകരിച്ച് കപ്പയരിയാവുന്ന യന്ത്രം ആദ്യം തീർത്തത് തടിയിൽ. യന്ത്രത്തിന്റെ ബ്ലെയ്ഡിനരികിലേക്ക് കപ്പ വച്ചു കൊടുക്കുമ്പോൾ അപകടമുണ്ടാവാൻ ഇ‍‍ടയുണ്ടെന്നു തോന്നിയപ്പോൾ യന്ത്രം പരിഷ്കരിച്ചു. കപ്പ സുരക്ഷിതമായി വച്ചു കൊടുക്കാൻ പിവിസി പൈപ്പുകൊണ്ട് പാത്തി ഘടിപ്പിച്ചു. യന്ത്രഭാഗങ്ങൾ ഗുണമേന്മയുള്ള ഇരുമ്പുതകിടിൽ തീർത്തു. അതോടെ യന്ത്രം കുട്ടികൾക്കുപോലും ഉപയോഗിക്കാവുന്നത്ര ലളിതം, സുരക്ഷിതം.

പതിനഞ്ചു വർഷം മുമ്പു യന്ത്രവിൽപനയും തുടങ്ങി. ഇന്നു വില 3500 രൂപ. ഒരു യന്ത്രം നിർമിക്കാൻ മൂന്നു ദിവസം വേണം. ഇരുമ്പുതകിട് വെട്ടി രൂപപ്പെടുത്തുന്നത് ഉൾപ്പെടെയെല്ലാം കൈവേല തന്നെ. 1800 രൂപയോളം ചെലവു വരും. മൂന്നു ദിവസത്തെ പണിക്കൂലിയാണ് അപ്പച്ചനുള്ള ലാഭം. വർഷം അമ്പതിലേറെ യന്ത്രങ്ങള്‍ നിർമിച്ചു വിൽക്കുന്നു. വിറ്റതൊന്നും പരാതി പറഞ്ഞ് ആരും മടക്കിക്കൊണ്ടുവന്നിട്ടില്ല.

ചെറിയ സഞ്ചിയിലൊതുങ്ങും അപ്പച്ചന്റെ യന്ത്രം. ഇരുമ്പു തകിടിൽ തീർത്ത ഡിസ്ക്കാണ് മുഖ്യഭാഗം. തുല്യ അകലത്തിലായി മൂന്ന് ബ്ലെയ്ഡുകൾ. കറക്കാനായി ഡിസ്കിനൊരു കൈപ്പിടിയുമുണ്ട്. ഡിസ്കിനോടു ചേർന്ന് കപ്പ വച്ചു കൊടുക്കുന്ന പാത്തി. ചിരവപോലെ യന്ത്രം സൗകര്യപ്രദമായ സ്ഥലത്ത് ഘടിപ്പിച്ച ശേഷം അരികിലിരുന്നു കറക്കി കപ്പ അരിയാം.

കപ്പ കയ്യിലെടുത്ത് കത്തികൊണ്ട് ഒരു കഷണം അരിഞ്ഞു വീഴ്ത്തുന്ന നേരംകൊണ്ട് ഡിസ്ക് ഒരു വട്ടം കറങ്ങും. അരിഞ്ഞു വീഴുന്നത് മൂന്നു കഷണം. ഒരു സമയം മൂന്നുപേർ അരിയുന്ന വേഗം. കറക്കൽ വേഗം കൂട്ടിയാൽ ഒരു സമയം ഒമ്പതു പേര്‍ അരിയുന്ന പണി ലാഭം.

സീസണിൽ യന്ത്രവുമായി ആവശ്യക്കാരുടെ വീട്ടിലെത്തി ദിവസക്കൂലിക്ക് കപ്പയരിഞ്ഞു നൽകും. ദിവസം 32 ചെമ്പ് കപ്പയെങ്കിലും അരിയും. അതായത്, 3200 കിലോ. കൂലി 1000 രൂപ. മനുഷ്യപ്രയത്നമാണെങ്കിൽ പത്തുപേരുടെ പണിയാണ്.

ഫോൺ: 9961769860

കൊക്കോയ്ക്കു രോഗ, കീട നിയന്ത്രണം

കറുത്ത കായ് രോഗം ബാധിച്ച കൊക്കോക്കായ്കൾ...

അണ്ണാൻ, വവ്വാൽ, എലി, മരപ്പട്ടി എന്നിവയാണ് കൊക്കോയ്ക്കു ശല്യക്കാർ. ഇവയുടെ ശല്യം തുടങ്ങുന്നതു കായ്കൾ വിളയുന്നതോടെയാണ്. വിളഞ്ഞ കായ്കൾക്കുള്ളിലെ കുരുക്കളെ പൊതിഞ്ഞുള്ള മാംസളഭാഗം തിന്നാനാണ് ഇവയെത്തുന്നത്. ഇവ കായ തുരക്കുന്നതും മാംസളഭാഗം തിന്നുന്നതും തടയാൻ ദ്വാരങ്ങളിട്ട പോളിത്തീൻ കൂടുകൾകൊണ്ടു കായ്കളെ പൊതിഞ്ഞു നിർത്തുന്നതു നന്ന്. ചിലർ ഈ കവറിനു പുറത്ത് ബിറ്റുമിൻ– മണ്ണെണ്ണ മിശ്രിതം പുരട്ടാറുണ്ട്. എലി, അണ്ണാൻ, മരപ്പട്ടി എന്നിവയെ എലിവില്ല്, എലിവിഷം തുടങ്ങിയവകൊണ്ടു നിയന്ത്രിക്കാം.

തടിതുരപ്പനാണ് ശല്യം ചെയ്യുന്ന പ്രധാന കീടം. ഇവ തടി തുരന്നു കയറുന്നതുമൂലം ചെടി ഉണങ്ങുന്നു. ഇങ്ങനെ ഉണങ്ങിയ ഭാഗങ്ങൾ മുറിച്ചെടുത്തു ചുട്ടുകളയണം. കായ്കൾ, ഇളം ശിഖരങ്ങൾ എന്നിവിടങ്ങളിൽ മീലിമൂട്ട ആക്രമണം ഉണ്ടാകും. ഇതിനെ നിയന്ത്രിക്കാൻ 0.05 ശതമാനം വീര്യത്തിൽ തയാറാക്ക‍ിയ ക്വിനാൽഫോസ് തളിച്ചാൽ മതി.

രോഗങ്ങൾ

ചെറുതൈവാട്ടം, ഇലപ്പുള്ളി, കറുത്തകായ്, കായ്ചീയൽ, ഫൈറ്റോഫ്തീറ വാട്ടം, പിങ്കുരോഗം, വാസ്കുലാർ സ്ട്രീക് ഡൈബാക് എന്നിവയാണ് പ്രധാന രോഗങ്ങൾ.

ചെറുതൈവാട്ടം (ബ്ളൈറ്റ്‍രോഗം): ചെറുതൈകൾ, ബഡ് ചെയ്ത ചെടികൾ എന്നിവയുടെ ഇലകളിൽ രോഗം പ്രത്യക്ഷപ്പെടുന്നത് തവിട്ടുനിറത്തിലുള്ള പാടുകളായാണ്. ക്രമേണ ഈ പാടുകൾ എല്ലാം കൂടിച്ചേർന്ന് ഇല മൊത്തം പൊള്ളലേറ്റു കരിയുന്നു. ഇവ കൊഴിഞ്ഞു വീഴാതെ ചെടിയിൽ നിൽക്കും.

വാ‌ടിയ തൈകൾ അപ്പപ്പോൾ നശിപ്പിക്കുക. നഴ്സറിയിൽ കൂടുതൽ തണലോ, വെള്ളക്കെട്ടോ പാടില്ല. ബോർ‍ഡോ മിശ്രിതം ഒരു ശതമാനം അല്ലെങ്കിൽ ചെമ്പു കലർന്ന കുമിൾനാശിനി തളിച്ചു രോഗം നിയന്ത്രിക്കാം.

ഇലപ്പുള്ളി: മഴക്കാലത്താണ് കാണുക. ഇതൊഴിവാക്കാൻ കമ്പുകോതൽ ശരിയാംവിധം നടത്തി മരത്തിന്മേൽ വായുസഞ്ചാരം ഉറപ്പാക്കുക. എന്നിട്ടും രോഗം കണ്ടാൽ ബോർഡോ മിശ്രിതം ഒരു ശതമാനം അല്ലെങ്കിൽ ഫൈറ്റൊലാൻ എന്ന കുമിൾനാശിനി 6 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം.

കറുത്ത കായ് രോഗം: ഫൈറ്റോഫ്തോറ പാമിവോറ എന്ന കുമിളാണ് രോഗഹേതു. രോഗംമൂലം കനത്ത വിളവുനഷ്ടം ഉണ്ടാകാം. ഇതു ചെടിയുടെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. രോഗം ബാധിച്ച കായ്കൾ പൂർണമായും നശിക്കാം.

രോഗബാധ കുറയ്ക്കാൻ തോട്ടം വൃത്തിയായി നിലനിർത്തണം. നീർവാർച്ചാസൗകര്യം ഉണ്ടാകണം. കൃത്യതയോടെ ശിഖരം കോതി വെളിച്ചവും വായുവും ലഭ്യമാക്കണം. രോഗബാധിതഭാഗങ്ങൾ നീക്കി നശിപ്പിക്കണം. എലി, അണ്ണാൻ തുടങ്ങിയ ജീവികൾ കടിച്ച കായ്കൾ പെറുക്കിമാറ്റണം. ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തടിയിലും കായ്കളിലും മൂന്നാഴ്ച ഇടവിട്ടു തളിക്കണം.

വാസ്കുലാർ സ്ട്രീക് ഡൈബാക്: ഈ രോഗത്തിന്റെ ആദ്യലക്ഷണം ശാഖാഗ്രങ്ങൾക്കു താഴെയുള്ള ഒന്നോ രണ്ടോ ഇലകൾ മഞ്ഞളിക്കുന്നതാണ്. ഈ ലക്ഷണം ചെറിയ തൈകളിലോ വളർച്ച മന്ദഗതിയിലോ ആയ ചെ‌ടികളിലാണ് ആദ്യം കാണുക. അങ്ങിങ്ങായി കാണുന്ന പൊട്ടുകളായുള്ള രോഗലക്ഷണം ഇല മുഴുവൻ വ്യാപിച്ച് അതിനെ മഞ്ഞനിറത്തിലാക്കുന്നു. രോഗം ബാധിച്ച ഇലകൾ പിന്നീടു കൊഴിഞ്ഞു വീഴുന്നു. ഇതേ സ്ഥിതി രോഗബാധിതമാകുന്ന ഇലകൾക്കു തൊട്ടുതാഴെയും മുകളിലുമുള്ള ഇലകൾക്കും സംഭവിക്കുന്നു. ചില്ല മുഴുവൻ തന്നെ രോഗബാധയാൽ നശിക്കുന്നു.

ഇല കൊഴിഞ്ഞ ശേഷമുള്ള ഞെട്ടുഭാഗത്തു വെള്ളനിറത്തിൽ കുമിളുകൾ പറ്റിപ്പിടിച്ചിരിക്കുന്നതായും കാണാം. രോഗബാധയേറ്റ കമ്പുകൾ നെടുകെ ഛേദിച്ചാൽ തവിട്ടുനിറത്തിലുള്ള നീണ്ടു നേർത്ത വരകൾ കാണാം. ഇതു മതി രോഗ സ്ഥിരീകരണത്തിന്.

രോഗം ബാധിച്ച എല്ലാ ശിഖരങ്ങളും വെട്ടി നീക്കുക. രോഗലക്ഷണം താഴേക്ക് എവിടെ വരെ കാണുന്നുവോ അതിനു 30 സെ.മീ. താഴെവച്ചു വേണം മുറിക്കാൻ. ഇതു രോഗവ്യാപനം തടയും. രോഗത്തെ ചെറുക്കുന്ന ഇനങ്ങൾ തിരഞ്ഞെടുത്തു കൃഷി ചെയ്യുക.

പിങ്കുരോഗം: പിങ്കുനിറത്തിലുള്ള രോഗഹേതുക്കൾ കൊക്കോയുടെ കമ്പുകളിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണുന്നതാണ് ലക്ഷണം. രോഗ‍ഹേതു കുമിൾ. ഈ കുമിളിന്റെ ശേഖരമാണു പി‍ങ്കു നിറത്തിൽ കാണപ്പെട്ടത്. ഇതിന്റെ ത്വരിതഗതിയിലുള്ള വളർച്ചയോടെ പച്ചയായിരുന്ന ശിഖരം കരിയുന്നു, ഇലകൾ കൊഴിഞ്ഞുപോകുന്നു. രോഗം സാധാരണയായി ചെടിയുടെ കവരം തിരിയുന്നിടത്തു മാത്രമായിരിക്കും. പുറംതൊലി പൊരിഞ്ഞിളകുകയും ചെയ്യുന്നു.

രോഗം ബാധിച്ചതും കരിഞ്ഞതുമായ എല്ലാ ഭാഗങ്ങളും മുറിച്ചുമാറ്റി, മുറിപ്പാടിൽ ബോർഡോ പേസ്റ്റ് പുരട്ടുക. ഈ പേസ്റ്റ് ചെടിയുടെ കവരങ്ങളിൽ പുരട്ടുക. പുറമേ കാലവർഷാരംഭത്തോടെ ബോർഡോ മിശ്രിതം തയാറാക്കി തളിക്കണം. തുടർന്നു രോഗാധിക്യത്തെ വിലയിരുത്തി രണ്ടു തവണകൂടി മരുന്നടിക്കേണ്ടിവരും.

നാടൻ പശുവും നാൽപത് ഉല്‍പന്നങ്ങളും

നാടൻ പശുവിൽനിന്നുള്ള ഉൽപന്നങ്ങളുമായി ശിവപ്രസാദും ഗണപതിയും പ്രവീണും....

ഒന്നു കണക്കു കൂട്ടിക്കോളൂ. 60 ബോക്സുകൾ, ഓരോ ബോക്സിലും 24 കുപ്പികൾ, ഓരോ കുപ്പിയിലും 450 മി.ലീറ്റർ. ആകെ കുപ്പിയെത്ര, ആകെ ലീറ്ററെത്ര. ഉത്തരം നിസ്സാരം. 1440 കുപ്പികൾ, 648 ലീറ്റർ.

നിലവിൽ ഒരു മാസം മാ ഗോ പ്രോഡക്ട്സ് കമ്പനി (എംജിപി) യിൽനിന്നു കേരളം വാങ്ങിക്കുടിക്കുന്ന അർക്കിന്റെ അളവാണിത്. കുപ്പിവെള്ളത്തിന്റെയോ ശീതളപാനീയത്തിന്റെയോ അളവാണ് ഇതെങ്കിൽ തീർത്തും നിസ്സാരം തന്നെ. എന്നാലിത് സമീപകാലത്തു പ്രചാരം നേടിയ ഒരു പുത്തൻ ഔഷധത്തിന്റെ കണക്കാണ്. കച്ചവടം പച്ചപിടിച്ചു വരുന്നതേയുള്ളൂ. വരുംവർഷങ്ങളിൽ വിപണനം ഇതിന്റെ പലമടങ്ങായി വളരുമെന്നാണ് കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിങ് മാനേജർ ഗണപതി പറയുന്നത്.

കേരളത്തിലെ ചില പ്രമുഖ സിനിമാതാരങ്ങളും ഗായകരുമൊക്കെ എംജിപിയിൽനിന്നു വാങ്ങി പതിവായി സേവിക്കുന്ന അർക്ക് എന്താണെന്നു പിടികിട്ടിയില്ല അല്ലേ? മറ്റൊന്നുമല്ല, സാക്ഷാൽ ഗോമൂത്രം തന്നെ.

നാടൻ പശു അതികാലത്ത് എഴുന്നേറ്റ് ആദ്യമൊഴിക്കുന്ന മൂത്രം തൊഴുത്തിൽ വീഴാതെ പിന്നിൽ പാത്രം പിടിച്ച് ശേഖരിച്ച് പിന്നീടു വാറ്റിയെടുക്കുമ്പോൾ ലഭിക്കുന്ന ഔഷധപാനീയമാണ് അർക്ക്. വില 450 മി.ലീറ്ററിന് 90 രൂപ. രണ്ടു വട്ടം വാറ്റിയതിനാണ് ഈ വില. മൂന്നു വട്ടം വാറ്റി കൂടുതൽ ശുദ്ധി ചെയ്തതിനു വില ഇനിയും കൂടും.

‘‘അൽപം മണമൊക്കെ കാണും. എന്നാലും ആരോഗ്യത്തെ പ്രതി ദിവസവും രാവിലെ വെറുംവയറ്റിൽ അർക്കു കുടിക്കുന്നവരുടെ എണ്ണം കേരളത്തിലും വർധിക്കുകയാണെന്ന്’’ എംജിപി കേരള മേഖലയുടെ ചുമതലക്കാരിലൊരാളായ ശിവപ്രസാദ്.

പ്രമുഖ ഓൺലൈൻ‌ വ്യാപാരസ്ഥാപനമായ ബിഗ് ബാസ്കറ്റിൽ അർക്ക് മികച്ച പ്രതികരണം നേടുന്നത് നാഗരികർക്കും ഈ ആരോഗ്യപാനീയം രുചിക്കുന്നു എന്നതിന്റെ തെളിവു തന്നെ. അർക്ക് മാത്രമല്ല, പഞ്ചഗവ്യത്തിൽ പെടുന്ന പാല്, ചാണകം, മൂത്രം, നെയ്യ്, തൈര് എന്നിവകൊണ്ടുള്ള നാൽപതിലേറെ ഉൽപന്നങ്ങൾ എംജിപി കമ്പനി കേരളമടക്കം എട്ടു സംസ്ഥാനങ്ങളിലെ വിപണിയിലിറക്കുന്നുണ്ട്.

ഭാവിയിൽ പശുവിനെക്കുറിച്ച് പത്തു വാചകമെഴുതാൻ ക്ലാസിൽ കുട്ടികളോട് ആവശ്യപ്പെട്ടാൽ ‘പശു നമുക്ക് പാൽ, ചാണകം, മൂത്രം എന്നിവ തരുമെന്നു മാത്രമാവില്ല കുട്ടികളെഴുതുക. പശു നമുക്ക് കുളിക്കാൻ സോപ്പു തരും, പല്ലു തേയ്ക്കാൻ പൽപ്പൊടി തരും, പുകയ്ക്കാൻ ചന്ദനത്തിരിയും കൊതുകുതിരിയും തരും, മുട്ടുവേദനയ്ക്കു തടവാൻ തൈലം തരും, തലവേദനയ്ക്കു പുരട്ടാൻ ബാം തരും, തറ വൃത്തിയാക്കാനുള്ള ലായനി തരും’ എന്നെല്ലാം എഴുതിക്കൂട്ടുമെന്നു തീർച്ച.

ഇന്ത്യയിൽ ഒട്ടേറെ സംരംഭകരും സാമൂഹിക പ്രസ്ഥാനങ്ങളും ഇന്ന് നാടൻ പശുവിൽനിന്നുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. നാടൻ പശുക്കളെ, കാർഷികാവശ്യങ്ങൾക്കപ്പുറം പ്രയോജനപ്പെടുത്താൻ പക്ഷേ കേരളം ഇനിയും ശ്രമിച്ചിട്ടില്ല. എന്നാൽ ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിൽ ജൈവോൽപന്നങ്ങളുടെ സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് എംജിപി ഉൾപ്പെടെയുള്ള ഒട്ടേറെ കമ്പനികൾ.

സൗന്ദര്യവർധക ഉൽപന്നങ്ങളിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഇന്ത്യൻ കമ്പനി ഇമാമി ഇന്ത്യാ ലിമിറ്റഡിന്റെ സ്ഥാപകരിലൊരാളായ രാധെ ശ്യാം ഗോയങ്ക ഉൾപ്പെടെയുള്ള പ്രമുഖരാണ് എംജിപിയുടെ നേതൃനിരയിലുള്ളതെന്ന് അറിയുക. നാടൻ പശുവിനെ ചുറ്റിപ്പറ്റിയുള്ള കമ്പനിയുടെ കണക്കുകൂട്ടലുകൾ ചെറുതല്ല എന്നു സാരം. ചന്ദനത്തിരിപോലുള്ള എംജിപി ഉൽപന്നങ്ങളുടെ പായ്ക്കിങ് ഡിസൈന്‍ ചെയ്യുന്നതും കൂടുതൽ ഉൽപന്നങ്ങൾക്കായി ഗവേഷണങ്ങൾ നടക്കുന്നതും ഇമാമിയുടെ ലബോറട്ടറിയിലാണ്.

നാടൻ പശുവിൽനിന്നുള്ള ഉൽപന്നങ്ങളുമായി വിപണിയിൽ മൽസരിക്കാൻ സംരംഭകര്‍ പലരുണ്ടെങ്കിലും എംജിപിയെ വ്യത്യസ്തമാക്കുന്നത് അന്യം നിൽക്കുന്ന നാടൻ പശു ജനുസുകളെ സംരക്ഷിക്കുകയെന്ന ദൗത്യമാണ്.

കർണാടകയിലെ ഷിമോഗ ജില്ലയിൽ ഹൊസനഗരത്തിലുള്ള രാമചന്ദ്രാപുരമഠത്തിൽ മഠാധിപതിയായ ശ്രീ ശ്രീ രാഘവേശ്വരഭാരതി മഹാസ്വാമികളുടെ നേതൃത്വത്തിൽ നാടൻ പശുക്കളുടെ സംരക്ഷണവും പാലിനും ചാണകത്തിനും മൂത്രത്തിനുമെല്ലാമുള്ള ഔഷധഗുണങ്ങൾ പ്രയോജനപ്പെടുത്തി ഗവ്യോൽപന്ന നിർമാണവും വർഷങ്ങളായി നടക്കുന്നുണ്ട്. മഠത്തിന്റെ ഭാഗമായുള്ള അമൃതധാരാ ഗോശാലയിൽ ഇന്ത്യയിൽ ശേഷിക്കുന്ന മുപ്പത്തിമൂന്ന് നാടൻ പശു ഇനങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെടുന്നു. ഉൽപന്നങ്ങൾ കൂടുതൽ ജനകീയമാക്കാനും വിപണി നേടാനുമായാണ് സ്വാമികളുടെ ശിഷ്യർ ചേർന്ന് മാ ഗോ ഫൗണ്ടേഷനു കീഴിൽ 2011 ൽ മാ ഗോ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു തുടക്കമിട്ടത്. ബെംഗളൂരുവിലെ യശ്വന്ത്പുരയിലാണ് കമ്പനിയുടെ ആസ്ഥാനം.

മാ ഗോ ഫൗണ്ടേഷനു കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലായി ഒട്ടേറെ ഗോശാലകളുണ്ട്. ഓരോ ഗോശാലയിലും അതത് പ്രദേശത്തെ നാടൻ ഇനങ്ങളെയാണ് സംരക്ഷിക്കുന്നത്. കാസർകോട് പെർളയ്ക്കടുത്ത് ബജകൂഡ്‌ലുവിലെ ഗോശാലയിലുള്ളത് എഴുപതിലേറെ കാസർകോട് കുള്ളൻ പശുക്കൾ. ചാണകം, ഗോമൂത്രം എന്നിവയിൽനിന്നുള്ള ഉൽപന്നങ്ങളാണ് ഇവിടെ മുഖ്യമായും നിർമിക്കുന്നത്. കാസർ‌കോട് പെരിയയിലാണ് കമ്പനിയുടെ കേരളത്തിലെ സോണൽ ഓഫിസ്. നാടൻ പശുവില്‍നിന്നുള്ള ഔഷധോൽപന്നങ്ങൾ ഉപയോഗിച്ചുള്ള ആയുർവേദ പഞ്ചഗവ്യ ചികിൽസയും ഇവിടെ നടക്കുന്നു. ബെംഗളൂരു നഗരത്തിൽ മാത്രം നൂറ്റിമൂന്ന് വിതരണക്കാരാണ് കമ്പനിക്കുള്ളത്. കേരളത്തിലും വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും എണ്ണം വർധിച്ചുവരുന്നതിനാൽ വിപണിയിൽ വന്‍ പ്രതീക്ഷകളുണ്ടെന്ന് ശിവപ്രസാദ്.

ഫോണ്‍ (ശിവപ്രസാദ്): 9745866130

അടുക്കളത്തോട്ടം: ചെറിയ ഉള്ളി ഇനി വീട്ടുമുറ്റത്ത്

ചെറിയ ഉള്ളി അടുക്കളത്തോട്ടത്തിൽ വളരും. നാം വാങ്ങുന്ന ചെറിയ ഉള്ളിയുടെ പുറംതൊലി കളഞ്ഞ് ചാണകപ്പൊടി നന്നായി ചേർത്ത മണ്ണിൽ കുഴിച്ചിട്ടാൽ, രണ്ടുമാസം കഴിയുമ്പോൾ നമ്മുടെ വീട്ടാവശ്യത്തിനുള്ള ചെറിയ ഉള്ളി നമുക്ക‍ുകിട്ടും. മാത്രമല്ല, ഉള്ളിത്തണ്ട് തോരനായി കറിവയ്ക്കുകയുമാവാം.

കാബേജ്, കോളിഫ്ളവർ, തക്കാളി, വഴുതനങ്ങ, മുളക് എന്നിവയുടെ ഒരു മാസം പ്രായമായ തൈകൾ കാർഷിക സർവകലാശാലാ ഫാമുകൾ, പിഎഫ്പിസികെ കേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവിടങ്ങളിൽനിന്നു കിട്ടും. ആ തൈകൾ 45 സെ.മീ അകലത്തിൽ പാകണം. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, പാലക്, മല്ലി എന്നിവയുടെ വിത്തുകളാണു നടേണ്ടത്. മല്ലിവിത്തുകൾ പൊട്ടിച്ചശേഷം വേണം പാകാൻ. വെണ്ട, പയർ, വെള്ളരി, മഞ്ഞൾ, കുമ്പളം എന്നിവയുടെ വിത്തുകൾ നാലുമണിക്കൂർ വെള്ളത്തിലിട്ടശേഷമേ നടാവൂ.

കഞ്ഞിവെള്ളം ചെടിക്ക് വേണം

അടുക്കളയിലെ കഞ്ഞിവെള്ളം പാഴാക്കി കളയാതെ എടുത്തുവയ്ക്കുകയും രണ്ടുദിവസം കൂടുമ്പോൾ തോട്ടത്തിലെ ചെടികളിൽ തളിക്കുകയും വേണം. വരൾച്ച മൂലമുള്ള ജലദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായകമാകും. അതിൽ ഒരുപിടി ചാരംകൂടി ചേർത്തു തളിച്ചാൽ കീടബാധയും തടയാം.

ശീതകാല വിള കൃഷിയിറക്കാം

മഞ്ഞുതുള്ളികൾ തളിരിടുന്ന പ്രഭാതം. താരതമ്യേന ചൂടുകുറഞ്ഞ പകലുകൾ. ശീതകാല വിളകൾ കൃഷിയിറക്കാൻ ഏറ്റവും അനുയോജ്യമായ കാലമാണിത്. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, പാലക്, മല്ലിയില, ചെറിയ ഉള്ളി തുടങ്ങിയ ശീതകാല വിളകൾക്കുകൂടി വീട്ടുമുറ്റത്ത് ഇടം നൽകാം. ഇവയോടൊപ്പം തന്നെ നമ്മുടെ തനതു ചീരയിനങ്ങൾ, വെണ്ട, പയർ, തക്കാളി, മുളക്, വഴുതന, വെള്ളരി, മഞ്ഞൾ, കുമ്പളം തുടങ്ങിയ നാടൻ ഇനങ്ങൾ കൂടി വീട്ടുമുറ്റത്തു ന ടാം

കൃഷിപാഠം: വെണ്ട കൃഷി എങ്ങനെ?

നാലില പ്രായത്തിൽ വെണ്ടച്ചെടികൾ പറിച്ചുനടണം. വീട്ടുവളപ്പിലോ, ഗ്രോബാഗുകളിലോ, ടെറസിലെ ചെടിച്ചട്ടികളിലോ വിത്തു മുളപ്പിക്കാം. പറിച്ചുനടുമ്പോൾ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കണം. നീർവാർച്ചയുള്ള മണ്ണും നനസൗകര്യവും പ്രധാനമാണ്.

നിലത്തു നടുകയാണെങ്കിൽ ചെടികൾ തമ്മിൽ 40–45 സെ മീറ്ററും വരികൾ തമ്മിൽ 60 സെ മീറ്ററും അകലം നൽകി നടണം. കേരളത്തിലെ മണ്ണിൽ അമ്ലതയേറിയതിനാൽ നടുന്ന സ്ഥലത്തെ മണ്ണിൽ 10 ദിവസത്തിനുമുൻപ് സെന്റ് ഒന്നിന് രണ്ടു കിലോഗ്രാം കുമ്മായം / ഡോളോമൈറ്റ് ചേർക്കണം. ഗ്രോബാഗുകളിലോ ചെടിച്ചട്ടിയിലോ കൃഷി ചെയ്യുകയാണെങ്കിൽ 10 ഗ്രാം കുമ്മായം വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്.

വെണ്ടച്ചെടിക്ക് എല്ലുപൊടിയാകാം

വിത്തു മുളച്ച് നാലാഴ്ചയ്ക്കുശേഷം 5–10 ഗ്രാം എല്ലുപൊടി തടത്തിൽ ചേർത്താൽ വെണ്ടച്ചെടികൾ കരുത്തോടെ വളരും. ജൈവവളങ്ങൾ 10 ദിവസം കൂടുമ്പോൾ മാറി മാറി ഇടന്നതു നല്ലതാണ്. വിത്തു നട്ട് 50 ദിവസമാകുന്നതോടെ വെണ്ടച്ചെടി പൂവിട്ട് കായ്ച്ചു തുടങ്ങും.

വാഴ നടാൻ നല്ലത് തൊഴുത്തിനു പിന്നിൽ

കാലിത്തൊഴുത്തിനു പിന്നിൽ വാഴ നട്ടു നോക്കൂ. ഏതിനം വാഴയും സമൃദ്ധമായി വളരും. തൊഴുത്തിൽ നിന്നൊഴുകുന്ന ചാണകവും മറ്റും കലർന്ന വെള്ളത്തേക്കാൾ മുന്തിയ വെള്ളം വാഴയ്ക്കു വേറെയില്ലല്ലോ.

കൃഷിയിലെ പൈതൃകം

നെൽകൃഷിയുടെ വിളവെടുപ്പ്..

കൃഷിയുമായി ബന്ധപ്പെട്ട പൈതൃക വിജ്ഞാനത്തിന്റെ കാവൽക്കാരാണ് പല ആദിവാസി വിഭാഗങ്ങളും. വയനാട്ടിലെ കുറിച്യ, കുറുമ സമുദായങ്ങൾ ഒട്ടേറെ നാടൻ നെല്ലുകൾ കൃഷിചെയ്തു സംരക്ഷിക്കുന്നുണ്ട്. രുചിയിലും മൂപ്പിലും ഉപയോഗത്തിലുമൊക്കെ വ്യത്യസ്തത പുലർത്തുന്നവയാണ് ഈയിനങ്ങൾ. ചെന്നെല്ലു പോലുള്ള ഔഷധ നെല്ലിനങ്ങളും ഗന്ധകശാലപോലുള്ള സുഗന്ധ നെല്ലുകളും ഇവർ കൃഷി ചെയ്യുന്നു. വിത്തു സംഭരിക്കും മുമ്പു മഞ്ഞും വെയിലും കൊള്ളിച്ചശേഷം വൈക്കോലും ഈറ നെടുകെ കീറിയതും ഉപയോഗിച്ചുണ്ടാക്കുന്ന ‘മൂട’യ്ക്കുള്ളിൽ ഇട്ടുവയ്ക്കും.

വിത്തിന്മേൽ കീടങ്ങളുടെ ആക്രണം തടയാനും അതിലെ ഈർപ്പാംശം നിലനിർത്താനും ‘മൂടകെട്ടൽ’ എന്ന ഈ പ്രയോഗം ഉത്തമമാണ്. കീടങ്ങളെ അകറ്റാൻ ഇരുള, കുറുമ്പ, മുള്ള കുറുമ തുടങ്ങിയ ആദിവാസികൾ ചാരം, മണൽ, ചാണകത്തിൽനിന്നുണ്ടാക്കുന്ന ഭസ്മം, ആട്ടിൻമൂത്രം, ആട്ടിൻകാഷ്ഠം, ചാണകം, കൂവരകിന്റെ ഉമി, മൽസ്യം, കുമ്മായം എന്നിവ പ്രയോഗിക്കുന്നുണ്ട്. ഇവർ ഉപയോഗിക്കുന്ന സസ്യജന്യ കീടനാശിനികളിൽ മുളക്, വേപ്പിൻകുരു എന്നിവയുടെ പൊടി, ഉലട്ടിപ്പന, തൊണ്ടി, പൊങ്ങ്, എരുക്ക് എന്നിവയുടെ ഇല, കരുവേലം, പനിവരക് എന്നിവ സമൂലം പൊടിച്ചത്, വയമ്പിന്റെ കിഴങ്ങ് പൊടിച്ചത്, ഈന്തിന്റെ പൂവ് തുടങ്ങിയവ ഉൾപ്പെടുന്നു. കുറിച്യർ പുഴുക്കളെ അകറ്റാൻ വയലിൽ കർപ്പൂരതുളസിയുടെ ശിഖരം നാട്ടിവയ്ക്കുന്നു. ഇരുളർ പലയിനം ചെറുധാന്യങ്ങൾ (millets) ഒരുമിച്ചു വിതയ്ക്കുന്ന സമ്മിശ്ര കൃഷിമുറ അനുവർത്തിക്കുന്നുണ്ട്.

പുരയിടക്കൃഷിയുടെ മാതൃകാത്തോട്ടങ്ങൾ

ഇന്ദിര പച്ചക്കറി വിളവെടുക്കുന്നു...

വീട്ട‍ുവളപ്പിലും മ‌ട്ടുപ്പാവിലും പച്ചക്കറിത്തോട്ടമടക്കമുള്ള പുരയിടക്കൃഷിക്കു കൊല്ലം ജില്ലയിൽ ഉണർവ്. കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം നടപ്പാക്കിയ 'പുരയിടക്കൃഷിയുടെ മാതൃകാത്തോട്ടങ്ങൾ' എന്ന പദ്ധതിയാണ് സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷ്യോൽപാദനത്തിനു വഴിതെളിക്കുന്നത്. വിളകളും കന്നുകാലിവളർത്തലും പരസ്പരം താങ്ങാകുന്ന ബഹുവിള, സമ്മിശ്രക്കൃഷിയാണ് ഈ മാതൃകാത്തോട്ടങ്ങളുടെ മുഖമുദ്ര. കേന്ദ്രം മേധാവി പ്രഫ:എസ്. റജീനയാണ് പദ്ധതി ആസൂത്രണം ചെയ്തതും നേതൃത്വം നൽകിയതും.

കൃഷിയിൽ സാങ്കേതിക പിന്തുണയ്ക്കൊപ്പം ചെലവു കുറഞ്ഞ തുള്ളിനന സംവിധാനം, മഴമറ, ജൈവ, ജീവാണുവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയും ലഭ്യമാക്കിക്കൊണ്ടാണ് സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം കർഷകരെ ഈ പദ്ധതിയിലേക്ക് ആകർഷിച്ചത്. പെരിനാട് പഞ്ചായത്തിൽ നെല്ലും കിഴങ്ങുവർഗങ്ങളും മാത്രം പതിവായി കൃഷി ചെയ്തുവന്നിരുന്ന ചന്ദ്രശേഖരപിള്ള പച്ചക്കറിക്കൃഷി കൂടി ആരംഭിച്ചത് ചെലവു കുറഞ്ഞ തുള്ളിനന സംവിധാനമൊരുക്കിയതിനെത്തുടർന്നാണ്. മഴവെള്ള സംഭരണിയിൽ നിന്നു ഡ്രിപ്ടേപ്പുകളിലേക്ക് ഒഴുകുന്ന ഈ സംവിധാനത്തിൽ മോട്ടോർ പമ്പിന്റെ ആവശ്യമില്ല. 100 ചതുരശ്രമീറ്റർ സ്ഥലത്തു നനസൗകര്യമൊരുക്കാനുള്ള കിറ്റിന് ചെലവായത് 840 രൂപ മാത്രം. ടെറസിൽ 120 ഗ്രോ ബാഗുകളിലായാണ് പച്ചക്കറിക്കൃഷി. പാവൽ, വെണ്ട, പടവലം, പയർ, മുളക് എന്നിവയാണ് പ്രധാന വിളകൾ. മിനിസെറ്റ് രീതിയിൽ ചേനയും ഗ്രോബാഗിൽ വളർത്തുന്നു. (ചേനയുടെ ചെറിയ കഷണങ്ങൾ വിത്തായി ഉപയോഗിക്കുന്ന രീതിയാണ് മിനിസെറ്റ്). തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്നുള്ള നുട്രിയന്റ് പെല്ലറ്റുകൾ ഗ്രോബാഗുകളിൽ വളമായി പരീക്ഷിച്ചുവരുന്നു.

ചാക്കോ ലൂക്കോസും കുടുംബവും കൃഷിയിടത്തിൽ...

വീട്ടാവശ്യത്തിനുള്ള ഭക്ഷ്യവിളകളെല്ലാംതന്നെ നിലവും പറമ്പും ഉൾപ്പെടെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലുണ്ട്. ഇവയിൽ നെല്ലും വാഴയും കിഴങ്ങുവർഗങ്ങളും വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യുന്നുണ്ട്. പശുവളർത്തലുള്ളതിനാൽ പാൽ വാങ്ങേണ്ടതില്ല. ചാണകം കൃഷിക്കു വളമായും ബയോഗ്യാസ് ഉൽപാദനത്തിനും പ്രയോജനപ്പെടുത്തുന്നു. രോഗ, കീട ബാധകൾക്കെതിരെ മുമ്പ് രാസ ഉപാധികൾ പ്രയോഗിച്ചിരുന്നുവെന്നു ചന്ദ്രശേഖരൻ നായർ. ഇപ്പോൾ സദാനന്ദപുരം കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന സ്യൂഡോമോണാസ്, പിജിപിആർ, വേപ്പു–സോപ്പു ലായനി, മത്തി–ശർക്കര മിശ്രിതം, കെണികൾ എന്നിവയാണ് ഉപയോഗിക്കുന്നത്.

മട്ടുപ്പാവിൽ ഗ്രോബാഗ് കൃഷി...

മഴമറക്കൃഷിയും വെർട്ടിക്കൽ ഫാമിങ്ങും വഴി പ്രതികൂല കാലാവസ്ഥയെയും സ്ഥലപരിമിതിയെയും അതിജീവിക്കുകയാണ് എഴുകോൺ പഞ്ചായത്തിലെ ഇന്ദിരയെന്ന വീട്ടമ്മ. കരനെൽക്കൃഷിക്കു പുറമേ ചോളം, കപ്പലണ്ടി, കൂർക്ക, ശീതകാല പച്ചക്കറികൾ, മിനിസെറ്റ് രീതിയിൽ ചേന എന്നിവയും കൃഷി ചെയ്യുന്ന ഇന്ദ‍ിരയ്ക്ക് ആ‌ട്, കോഴി, മുയൽവളർത്തലുമുണ്ട്. പക്ഷിമൃഗാദികൾക്കു തീറ്റയ്ക്കായി പുല്ലും അസോളയും വളർത്തുന്നു. ഇലവർഗങ്ങളാണ് വെർട്ടിക്കൽ ഫാമിങ്ങ് രീതിയിൽ കൃഷി ചെയ്യുന്നത്.

ഡോ: രാധാഭായി മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിൽ...

വെ‌ട്ടിക്കവല പഞ്ചായത്തിലെ ഷൈജുവിന്റെ തെങ്ങിൻതോപ്പിൽ ഇടവിളകളും ഗ്രോബാഗുകളിൽ പച്ചക്കറികളും, പദ്ധതിയിൽ പങ്കാളിയായപ്പോൾ അദ്ദേഹത്തിന്റെ കൃഷിരീതിയിലുണ്ടായ മാറ്റമാണ്. മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങി വാഴ വരെയുണ്ട് ഇടവിളകൾ. ഗ്രോബാഗുകളിൽ വെണ്ട, വഴുതന, പയർ, ചീര, മുളക്, തക്കാളി, പൈനാപ്പിൾ എന്നിവയും വളർത്തുന്നു.

തെങ്ങുകൾക്കു മതിയായ പരിചരണം മുമ്പു നൽകിയിരുന്നില്ലെന്നു ഷൈജു. എന്നാൽ ഇടവിളക്കൃഷി തുടങ്ങിയപ്പോൾ തെങ്ങിൻതടങ്ങളിൽ പുതയിട്ടു ശരിയായ വളപ്രയോഗം കൂടിയായപ്പോൾ വിളവ് 30–40 ശതമാനം കണ്ടു വർധിച്ചതായി ഷൈജു പറയുന്നു.

പറമ്പിൽ വാഴയും വയലിൽ നെല്ലും ഇതായിരുന്നു തലവൂർ പഞ്ചായത്തിലെ ഡാനിയേൽ വർഗീസ് വർഷങ്ങളായി അനുവർത്തിച്ചുവന്ന രീതി. എന്നാൽ പദ്ധതിയിൽ ഭാഗഭാക്കായതോടെ കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ എന്നിവ വാഴയ്ക്ക് ഇടവിളകളായി. മഴമറയിൽ പയർ, ചീര, പാവൽ, തക്കാളി എന്നിവ കൃഷി ചെയ്യുന്നു. വേനൽക്കാലത്തു പച്ചക്കറികൾക്കായി തുള്ളിനന സംവിധാനമൊരുക്കിയിട്ടുണ്ട്.

ചന്ദ്രശേഖരപിള്ളയുടെ പുരയിടത്തിലെ പച്ചക്കറിക്കൃഷി...

ചാത്തന്നൂരിലെ ചാക്ക‍ോ ലൂക്കോസ്, മൺറോത്തുരുത്തിലെ ബിജു, കരവാളൂരിലെ അബ്ദുൾ കരീം, പടിഞ്ഞാറേ കല്ലട കരോളിമുക്കിൽ വിജൻപിള്ള, ചാവറ തെക്കുംഭാഗം ബീന എന്നിവരൊക്കെ ഗ്രാമങ്ങളിൽ പരമ്പരാഗതമായി തുടർന്നുവന്ന കൃഷി സദാനന്ദപുരം കേന്ദ്രത്തിന്റെ പിന്തുണയോടെ ബഹുവിള, സമ്മിശ്ര സമ്പ്രദായത്തിലേക്കു വിപുലീകരിക്കുകയാണ് ചെയ്തതെങ്കിൽ നഗരത്തിനു നടുവിലുള്ള വീടിന്റെ മട്ടുപ്പാവിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് ഡോ: രാധാഭായി. കൊല്ലം താലൂക്കാശുപത്രിക്കു സമീപമുള്ള 'അനുപമ'യുടെ മട്ടുപ്പാവിൽ ചട്ടിയിലും ചാക്കിലും ഗ്രോബാഗുകളിലുമായി സാധാരണ പച്ചക്കറികൾ മുതൽ ബീറ്റ്റൂട്ടും പാലക്കുംവരെ വളരുന്നു. ചെടികൾ നനയ്ക്കാൻ തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബയോഗ്യാസ് സ്ലറി, കമ്പോസ്റ്റ്, ചാണകപ്പൊടി, പുളിപ്പിച്ച പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീട, രോഗങ്ങൾക്കെതിരെ സ്യൂഡോമോണാസ്, പിജിപിആർ, വേപ്പു–സോപ്പു ലായനി, കെണികൾ എന്നിവയും. ഇവയൊക്കെ സദാനന്ദപുരത്തുനിന്നു ലഭ്യമായതുകൊണ്ടാണ് തനിക്കു ജൈവരീതിയിൽ അടുക്കളത്തോട്ടം പരിപാലിക്കാനാകുന്നതെന്ന് ഡോ: രാധാഭായി പറയുന്നു. മയ്യനാട് ഉഷസ്സിലെ ശ്രീധരൻപിള്ളയും കോട്ടത്തലയിലെ സോമനാഥനുമൊക്കെ ഈ പദ്ധതിപ്രകാരം അടുക്കളത്തോട്ടമൊരുക്കിയവരാണ്. ഇവരുടെ മാതൃകാത്തോട്ടങ്ങൾ ഇനി ഒട്ടേറെപ്പേർക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് സദാനന്ദപുരം ഗവേഷണകേന്ദ്രം.

ഡോ. ഷീബ റെബേക്ക ഐസക്, കാർഷിക കോളജ്, വെള്ളായണി ഫോൺ: 9447784771

സംരംഭങ്ങളുടെ പൂന്തോട്ടം

പണം മാത്രം നേട്ടമായി ലഭിക്കുന്ന ബിസിനസ് രണ്ടാംതരം ബിസിനസാണെന്നു പറഞ്ഞത് ഹെന്‍‌റി ഫോർഡാണ്. കാർ വിപ്ലവത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലൊടിച്ച ഫോർഡ് സായിപ്പുതന്നെ ഈ സാരോപദേശം നൽകണോ എന്നു ചോദിക്കുന്ന ദോഷൈകദൃക്കുകളുമുണ്ട്.

‘അമേരിക്കയിൽ സ്വകാര്യ വാഹനങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നത് ഇടത്തരക്കാരുടെ പോക്കറ്റിനു താങ്ങാവുന്ന മോഡൽ ടി ഫോർഡ് കാറുകളുടെ വരവോടെയാണ്, വാഹനങ്ങൾ പെരുകിയതോടെ അമേരിക്കയുടെയും പിന്നാലെ ലോകത്തിന്റെയും സുന്ദരമായ ലാൻഡ്സ്കേപ്പിനെ നശിപ്പിച്ചുകൊണ്ട് കൂടുതൽ റോഡുകളും പാലങ്ങളും നിർമിക്കപ്പെട്ടു, പ്രകൃതിയും അന്തരീക്ഷവും മലിനമാവാൻ തുടങ്ങി...’ ഫോർഡിനെതിരെയുള്ള ചില പരിസ്ഥിതിവാദികളുടെ ആരോപണങ്ങൾ ഇങ്ങനെ നീളുന്നു.

അതെന്തായാലും ഫോർ‌ഡ് സായിപ്പ് മേൽപറഞ്ഞതിൽ കാര്യമുണ്ട്. പണം മാത്രം പോരാ, മനസ്സുഖം കൂടി ബോണസായി ലഭിക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കേരളത്തിലും കൂടിവരുന്നു. കൃഷിയോടും ഉദ്യാനനിർമാണംപോലുള്ള അനുബന്ധ സംരംഭങ്ങളോടുമുള്ള മമത വർധിക്കുന്നതിന്റെ ഒരു കാരണം ഇതുതന്നെ. ഉദ്യാനനിർമാണം, പ്രകൃതിയിൽ നാഗരികത ഏൽപിച്ച മുറിവുകൾ ഉണക്കുന്ന സംരംഭമാണ് എന്നുകൂടി വരുമ്പോൾ സായിപ്പു പറയാതെ വിട്ട ഒരു കാര്യം പിൻഗാമികൾക്കു പറയാം; ഒന്നാംതരം ബിസിനസുകളിൽ ഒന്നാമൻ കാർഷിക സംരംഭം തന്നെ.

അവസരങ്ങളുടെ ഉദ്യാനം

‘‘നിർമാണപ്രവർത്തനങ്ങളുടെ (construction) ഭാഗമാണ് നശീകരണം (destruction). ഒരു കെട്ടിടം നിർമിക്കുമ്പോൾ അവിടെ നിലനിന്ന ആവാസവ്യവസ്ഥ തകരുന്നു. പ്രകൃതിയിലുണ്ടാക്കുന്ന ഈ ക്ഷതങ്ങളെ പരിഹരിക്കുകയാണ് ലാൻഡ്സ്കേപ്പിങ്ങിലൂടെ. എന്നാൽ ഈ അർഥത്തിലുള്ള ലാൻഡ്സ്കേപ്പിങ് കേരളത്തിലിന്നും ശൈശവദശയിലാണ്. പലർക്കും ലാൻഡ്സ്കേപ്പിങ് എന്നാൽ ചെടി നടീൽ മാത്രം.

കെട്ടിടം പൂർത്തിയായ ശേഷം ഏറ്റവും ഒടുവിലാണ് നാം ഉദ്യാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. പരിഹരിക്കാനാവാത്ത ചില നഷ്ടങ്ങൾ അവിടത്തെ ഭൂപ്രകൃതിയിൽ അപ്പോഴേക്കും സംഭവിച്ചിരിക്കും. അതുകൊണ്ട് ആർക്കിടെക്ചർ പ്ലാനിങ് തുടങ്ങുമ്പോൾതന്നെ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറും തുടങ്ങണം. ഇത്തരം കാര്യങ്ങളിൽ ഇന്ന് മിക്കവരും ശ്രദ്ധ വയ്ക്കുന്നുണ്ട്. അതിനനുസരിച്ച് കേരളത്തിലെ ഉദ്യാന നിർമാണരംഗം നൂതന പ്രവണതകളും മികച്ച വളർച്ചയും കാണിക്കുന്നു. ഒട്ടേറെ സംരംഭങ്ങളും തൊഴിലവസരങ്ങളും അതിന്റെ ഭാഗമായി ഉയർന്നുവരുന്നു’’, ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദമുള്ള കേരളത്തിലെ അപൂർവംപേരിൽ ഒരാളായ പ്രമുഖ ആർക്കിടെക്ട് കൃഷ്ണകുമാർ നായർ പറയുന്നു.

നിർമാണത്തൊഴിലാളി മുതൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ട് വരെ നീളുന്ന തൊഴിൽശൃംഖലയും അമ്പതു രൂപയുടെ പൂച്ചട്ടി മുതൽ ലക്ഷങ്ങളുടെ ഉൽപന്നങ്ങൾവരെ നിർമിക്കുന്ന സംരംഭങ്ങളുമായി സാധ്യതകളുടെ പുതുലോകമുണരുകയാണ്. പുതിയ പൂന്തോട്ടശൈലികളും ഒട്ടേറെ സാധ്യതകൾക്കു വഴിയൊരുക്കുന്നുണ്ട്. ചെടികൾ കുത്തനെ ക്രമീകരിക്കുന്ന വെർട്ടിക്കൽ ഗാർഡനു ലഭിക്കുന്ന സ്വീകാര്യത തന്നെ ഉദാഹരണം

ഔഷധ ഉദ്യാനങ്ങൾ പോലുള്ള ബദലുകളാണ് മറ്റൊന്ന്. വള്ളിക്കുടിലുകൾ തീർക്കാൻ വള്ളിപ്പാലയും മുല്ലയും ശംഖുപുഷ്പവും ഗരുഡക്കൊടിയും. അതിർവേലിച്ചെടികളായി ആടലോടകവും ചെമ്പരത്തിയും. പുൽത്തകിടിക്കു പകരക്കാരായി കറുകയും മുത്തിളും നിലംപരണ്ടയും. തണൽവിരിക്കാൻ അശോകവും ഇലഞ്ഞിയും കടമ്പും ചെമ്പകവും പവിഴമല്ലിയുംപോലുള്ള മരങ്ങൾ. അമൽപൊരിയും കരിംകുറിഞ്ഞിയും കനകാംബരവും കായാമ്പൂവും ചേർന്ന് കുറ്റിച്ചെടികൾ. കുളത്തിൽ നെയ്യാമ്പലുകൾ. സൂര്യപ്രകാശ ലഭ്യതയുള്ള ഉൾത്തളങ്ങളെ ഹൃദ്യമാക്കാൻ കറ്റാർവാഴയും പനിക്കൂർക്കയും അയ്യമ്പനയും ബ്രഹ്മിയും പോലുള്ളവ. സമ്പൂർണമായിട്ടല്ലെങ്കിലും ഇവയിലേതെങ്കിലുമൊക്കെ ഘടകങ്ങൾ ഇന്നു കേരളീയ ഉദ്യാനങ്ങളുടെ ഭാഗമാകുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ തൊഴിലവസരങ്ങളുടെ എണ്ണം പിന്നെയും കൂട്ടുന്നു

പാനമ വാട്ടത്തിനു സംയോജിത നിയന്ത്രണം

ഇല മഞ്ഞളിച്ച്‌ ഒടിഞ്ഞുതൂങ്ങുന്നു, പിണ്ടിയിൽ വിള്ളൽ, മാണത്തിലെ കറുത്ത വലയം...

വാഴക്കൃഷിയിൽ വിശേഷിച്ച് പൂവൻവാഴയുടെ കൃഷിയിൽ ഏറെ നാശനഷ്ടം വരുത്തുന്ന രോഗമാണ് ഫ്യൂസേറിയം വാട്ടം അല്ലെങ്കിൽ പാനമ വാട്ടം. ലോകത്തു വാഴക്കൃഷിയുള്ള എല്ലാ രാജ്യങ്ങളിലും ഈ രോഗം കാണുന്നുണ്ട്. ലോകമെമ്പാടുമുള്ള വിളകളുടെ രോഗങ്ങൾ പരിഗണിച്ചാൽ നാശനഷ്ടത്തിന്റെ തോത് ഏറ്റവും കൂടിയ ആറ് രോഗങ്ങളിൽ ഒന്നാണ് ഇത്. 1874ൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ പൂവൻ ഇനം വാഴയിലാണ് ഈ രോഗം ആദ്യമായി കണ്ടത്. 1890കളിൽ മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ ഗ്രോമിഷൽ എന്ന വാഴയിനത്തിനു ഫ്യൂസേറിയം വാട്ടം ഉണ്ടാക്കിയ കനത്ത നാശനഷ്ടമാണ് ഇതിനു പാനമ വാട്ടം എന്നു പേരു ലഭിക്കാൻ കാരണമായത്.

ഇന്ത്യയിൽ ഇത് ആദ്യം കണ്ടത് 1911ൽ ബംഗാളിൽ. ഇന്നു ബംഗാളിനു പുറമേ ബിഹാർ, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം, കർണാടക, ആന്ധ്രപ്രദേശ്, ഒറീസ, അസം, മേഘാലയ, അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്ന‍ീ സംസ്ഥാനങ്ങളിലും ഈ രോഗം കാണുന്നു.

തുടക്കം ഇലമഞ്ഞളിപ്പ്

ഇലകൾക്കുണ്ടാകുന്ന മഞ്ഞളിപ്പും വാട്ടവുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ഇത് ആദ്യം കാണുന്നതു പുറമേയുള്ള ഇലകളിലാണ്. വാടിയ ഇലകൾ തണ്ടൊടിഞ്ഞ് പിണ്ടിക്കു ചുറ്റുമായി തൂങ്ങിക്കിടക്കും. പിന്നീട് ഉണ്ടാകുന്ന ഇലകൾ വലുപ്പം കുറഞ്ഞതും മഞ്ഞളിച്ചതുമായിരിക്കും. ക്രമേണ വാഴയുടെ വളർച്ച മുരടിക്കുകയും പുതിയ ഇലകൾ ഉണ്ടാകാതിരിക്കുകയും ചെയ്യും. സാധാരണയായി ഈ ലക്ഷണങ്ങൾ കാണുന്നതു വാഴ നട്ട് 4–5 മാസമാകുമ്പോഴാണ്. പക്ഷേ, രോഗം ബാധിച്ച കന്നാണ് നടാൻ ഉപയ‌ോഗിച്ചതെങ്കിൽ രണ്ടാം മാസം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പിണ്ടിയിൽ അവി‌ടവിടെ വിള്ളലുകളാണ് മറ്റൊരു ലക്ഷണം. പിണ്ടി മണ്ണിനോടു ചേരുന്ന ഭാഗത്ത‍ുനിന്നാണ് വിള്ളൽ ആരംഭിക്കുന്നത്. പിണ്ടിയുടെ പുറത്തുള്ള പോള വീണ്ടുകീറുമ്പോൾ, അതിനകത്തുള്ള പോളകൾ പുറത്തേക്കു തള്ളിവരുന്നതായി കാണാം. രോഗം മൂർച്ഛിക്കുമ്പോൾ വാഴ കടയോടെ ചരിഞ്ഞുവീഴുന്നു. രോഗം ബാധിച്ച വാഴ സാധാരണ ഗതിയിൽ കുലയ്ക്കാറില്ല. കുലച്ചാൽതന്നെ ചെറുതും തൂക്കം കുറഞ്ഞതും പഴം സ്വാദില്ലാത്തതുമായിരിക്കും. പലപ്പോഴും മാണം അഴുകൽ എന്ന ബാക്ടീരിയൽ രോഗത്ത‍ിന്റെ ലക്ഷണം ഫ്യൂസേറിയം വാട്ടമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

പിണ്ടി, മാണം എന്നിവയ്ക്കകത്തും രോഗലക്ഷണം കാണാം. മാണം കുറുകെ മുറിച്ചുനോക്കിയാൽ, തവിട്ട് അല്ലെങ്കിൽ കറുപ്പു നിറത്തിലുള്ള വളയം പൂർണമായോ ഭാഗികമായോ കാണാവുന്നതാണ്. പിണ്ടി നെടുകെ പിളർന്നു നോക്കിയാൽ കറുത്ത നിറത്തിലുള്ള വരകളും പാടുകളും കാണാം. വേരുപടലം അഴുകി നശിക്കുന്നതും രോഗലക്ഷണമാണ്.

രോഗകാരണം കുമിൾ

രോഗം ഉണ്ടാക്കുന്നതു മണ്ണിൽ ജീവിക്കുന്ന ഫ്യൂസേറിയം‌ കുമിളാണ്. ഫ്യൂസേറിയം ഓക്സിസ്പോറം ഫോം സ്പീഷീസ് കുബെൻസി എന്നതാണ് ഈ കുമിളിന്റെ മുഴുവൻ പേര്. വേരിലെ മുറിവുകളും നിമാവിരയുടെ ആക്രമണവും മാണത്തിൽ കുമിളിന്റെ സ്പോറങ്ങളുടെ പ്രവേശനം എളുപ്പമാക്കുന്നു. വാഴയ്ക്കകത്ത്, കുമിൾതന്തുകളും സ്പോറങ്ങൾ ഉൽപാദിപ്പിക്കും. വാഴയിലെ ജലവാഹക കുഴലിലുണ്ടാകുന്ന കുമിളിന്റെ വളർച്ച ജലത്തിന്റെ നീക്കത്തെ തടസ്സപ്പെടുത്തുകയും തന്മൂലം വെള്ളം എത്താതെ ഇലകൾ മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ച് വാഴ നശിക്കുമെന്ന ഘട്ടമെത്തുമ്പോൾ, കുമിൾ അതിന്റെ നിലനിൽപ്പിനാവശ്യമായ, സുഷുപ്താവസ്ഥയിലുള്ള സ്പോറങ്ങൾ ധാരാളമായി ഉൽപാദിപ്പിക്കും. ഇതു മണ്ണിൽ പ്രവേശിക്കുകയും പ്രതികൂല കാലത്തു മണ്ണിൽ ജീവിക്കുകയും ചെയ്യും.

രോഗം ബാധിച്ച വാഴയിൽനിന്ന് ചുറ്റുമുള്ള വാഴകളിലേക്കു രോഗം വ്യാപിക്കുന്നതു വേരിലൂടെയും മണ്ണ്, വെള്ളം എന്നിവ വഴിയുമാണ്. എന്നാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു രോഗം വ്യാപിക്കുന്നത് രോഗാണു ബാധിച്ച കന്നിലൂടെയും മണ്ണിലൂടെയുമാണ്.

പാനമവാട്ടത്തിന് ഇരയാകുന്നതും ഇതിനെ പ്രതിരോധിക്കുന്നതുമായ വാഴയിനങ്ങളുണ്ട്. രോഗസാധ്യത ഏറ്റവും കൂടിയ ഇനമാണ് പൂവൻ (രസതാളി). മറ്റ് ഇനങ്ങൾ ഞാലിപ്പൂവൻ, മൊന്തൻ, കർപ്പൂരവള്ളി എന്നിവയാണ്. ഏതിനത്തെയാണ് ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ, ഫ്യൂസേറിയം കുമിളിനെ നാലു വർഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഒരിനം പൂവൻവാഴയെയും രണ്ടാമത്തെയിനം മൊന്തൻവാഴയെയും മൂന്നാമത്തേതു ഹെലികോണിയയെ (അലങ്കാരച്ചെ‌ടി) യുമാണ് ബാധിക്കുന്നത്. നാലാമത്തെയിനം കാവൻഡിഷ് (ഉദാ: ഗ്രാൻഡ്നെയിൻ), പ്ലാന്റയിൻ (ഉദാ: നേന്ത്രൻ) പൂവൻ, മൊന്തൻ ഇനങ്ങളെയും ബാധിക്കുന്നു. അതായത് നാലാമത്തേത് പ്രധാനപ്പെട്ട എല്ലാ ഇനങ്ങളെയും ബാധിക്കുന്നു. ഇതു കണ്ടുവരുന്ന രാജ്യങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി നാലാമതിനത്തെ ഉഷ്ണമേഖല, മിതോഷ്ണമേഖല ഇനങ്ങളായി തിരിച്ചിട്ടുണ്ട്. വാഴക്കൃഷിക്കു കനത്ത നാശനഷ്ടം വരുത്തുന്ന ഈയിനം കേരളത്തിൽ എത്തിയാൽ അത് ഇവിടുത്തെ നേന്ത്രവാഴക്കൃഷിക്കു കനത്ത പ്രഹരമാകും.

ഫ്യൂസേറിയം കുമിളിനു മണ്ണിൽ സുഷുപ്താവസ്ഥയിൽ ദീർകാലം (30 വർഷം) ജീവിക്കാൻ സാധിക്കുന്നതുകൊണ്ട്, ഇതിന്റെ നിയന്ത്രണം ദുഷ്കരമാണ്. അതിനാൽ രോഗം വരാതെ നോക്കുക വളരെ പ്രധാനമാണ്. ഫ്യൂസേറിയം കുമിളിന്റെ നാലാമിനം മറ്റു രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് എത്തിപ്പെടാതിരിക്കുന്നതിനുവേണ്ട നിയമ, നിയന്ത്രണ നടപടികളും ബോധവൽക്കരണവും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ഫ്യൂസേറിയം വാട്ടം ഇല്ലാത്ത സംസ്ഥാന (ഉദാ: മഹാരാഷ്ട്ര) ങ്ങളിലേക്ക് രോഗബാധയുള്ള സംസ്ഥാനങ്ങളിൽനിന്ന് വാഴക്കന്നുകൾ കൊണ്ടുപോകുന്നതു തടയുകയും വേണം.

നിയന്ത്രണമാർഗങ്ങൾ

പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിച്ചുകൊണ്ട് കൃഷിമുറകളിൽ മാറ്റംവരുത്തിയും ജൈവ, രാസ മാർഗങ്ങൾ സ്വീകരിച്ചുമുള്ള സംയോജിത രോഗനിയന്ത്രണ മാർഗങ്ങളാണ് ഫ്യൂസേറിയം വാട്ടത്തിനെതിരെ ഫലപ്രദമായിട്ടുള്ളത്.

രോഗവിമുക്തമായ കന്ന് ഉപയോഗിക്കുക എന്നതാണ് നിയന്ത്രണ മാർഗങ്ങളിൽ ഏറ്റവും പ്രധാനം. ടിഷ്യുകൾച്ചർ തൈകൾ ഉപയോഗിക്കുന്നതു നടീൽവസ്തുക്കളിലൂടെയുള്ള രോഗബാധ തടയാൻ ഫലപ്രദമാണ്. കൃഷിഭൂമി തരിശിടുന്നതും കപ്പ, ചേന, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വിളപരിവർത്തനം നടത്തുന്നതും മണ്ണിലുള്ള ഫ്യൂസേറിയം അണുക്കളെ നശിപ്പിക്കും. വാഴത്തോട്ടത്തിൽ വെള്ളം കെട്ടിനിർത്തുന്നത് (4–6 മാസം) രോഗാണുവിനെ നശിപ്പിക്കുന്നതിന് ഒരു മാർഗമാണ്. മണ്ണിൽ കുമ്മായം ചേർക്കുന്നതും പച്ചിലവളം, ചാണകം, കംപോസ്റ്റ്, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർക്ക‍ുന്നതും പ്രത്യക്ഷമായും പരോക്ഷമായും രോഗനിയന്ത്രണത്തിനു സഹായകമാണ്.

ജൈവരീതിയിലുള്ള രോഗനിയന്ത്രണത്തിന് ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമോണാസ് ഫ്ളൂറസൻസ് എന്നിവയുടെ ഉപയോഗം ഫലപ്രദമാണ്. നടുന്ന സമയത്തും 2, 4 മാസങ്ങളിലും 50 ഗ്രാം വീതം ട്രൈക്കോഡെർമയും സ്യൂഡോമോണാസും മണ്ണിൽ ചേർത്താൽ രോഗത്തെ നിയന്ത്രിക്കാം. മണ്ണിൽ വസിക്കുന്ന വിവിധതരം സൂക്ഷ്മാണുക്കൾക്കും ഫ്യൂസേറിയം കുമിളിനെ നശിപ്പിക്കാൻ കഴിവുണ്ട്. അതിനാൽ ജൈവവസ്തുക്കൾ മണ്ണിൽ ചേർക്കുന്നതു പരോക്ഷമായി രോഗബാധ കുറയ്ക്കുന്നതാണ്.

കാർബെൻഡാസിം എന്ന കുമിൾനാശിനി ഉപയോഗിച്ചും രോഗത്തെ നിയന്ത്രിക്കാം. ചെത്തി വൃത്തിയാക്കിയ കന്നുകൾ 0.2% വീര്യമുള്ള കാർബെൻഡാസിം ലായനിയിൽ 30 മിനിറ്റ് മുക്കിവച്ചശേഷം നടുക. മാസത്തിൽ ഒരു തവണവീതം 0.2% കാർബെൻഡാസിം ലായനി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നത് (ആറുമാസം വരെ) രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.

വിലാസം: വാഴ ഗവേഷണകേന്ദ്രം, കണ്ണാറ. ഫോൺ: 9447619019

അമ്മച്ചിപ്ലാവിന്റെ തണലിൽ

അഞ്ചു വർഷം മുമ്പ് മലയാള മനോരമയുടെ പാചകമത്സരത്തിൽ ചക്കക്കുരുകൊണ്ടുള്ള കേക്ക് അവതരിപ്പിച്ചപ്പോൾ പുതിയൊരു സംരംഭത്തിലേക്കുള്ള വഴിതുറക്കുകയാണെന്ന് പാലാ ഞാവള്ളി മംഗലത്തിൽ ആൻസി മാത്യു കരുതിയില്ല. മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതിന്റെ ആവേശത്തിൽ വിവിധ ചക്കവിഭവങ്ങൾ പരീക്ഷിച്ച ഈ വീട്ടമ്മ ഇന്ന് 150ലധികം ചക്കവിഭവങ്ങളുടെ പാചകവിധി സ്വന്തമാക്കിക്കഴിഞ്ഞു. ഈ വിഭവങ്ങൾ ആവശ്യക്കാർക്കു തയാറാക്കി നൽകി പ്രതിമാസം അറുപതിനായിരം രൂപയിലേറെ നേടുകയാണിവർ. ആൻസിക്ക് ഒരു ബിസിനസ് പങ്കാളിയുണ്ട്– അറുപത്തഞ്ചുകാരിയായ അമ്മ ഏലിയാമ്മ.

തൊടുപുഴ അരീക്കാട്ട് വീട്ടിൽനിന്നു പാലായുടെ മരുമകളായി വരുമ്പോൾ ആൻസി കൈമുതലായി കൊണ്ടുവന്നത് പാചകത്തിലെ കൈപ്പുണ്യമായിരുന്നു. അമ്മയോടൊപ്പം ചെറുപ്പം മുതൽ പാചകപരീക്ഷണങ്ങൾ നടത്തിവന്നത് ഭർതൃഗൃഹത്തിലും അവർ തുടർന്നു. ജോയൽ ഫുഡ് പ്രോഡക്‌ട്സ് എന്ന പേരിൽ കുടയത്തൂരിലെ വീട്ടിൽ അമ്മ ചക്കസംസ്കരണം സംരംഭമാക്കിയപ്പോൾ സംസ്കരിച്ച ചക്ക ഉപയോഗപ്പെടുത്തി വിഭവങ്ങളുണ്ടാക്കാമെന്നായി ആൻസിയുടെ ചിന്ത. പരാജയപ്പെട്ട പല പരീക്ഷണങ്ങൾക്കും ശേഷമാണ് ഓരോ വിഭവവും രൂപപ്പെടുന്നതെന്ന് ആൻസി ചൂണ്ടിക്കാട്ടി. ചില രീതികളിൽ സംസ്കരിച്ചാൽ വിഭവങ്ങൾക്ക് കയ്പുണ്ടാവും. അതിനെ മറികടക്കാനുള്ള വിദ്യ കണ്ടെത്തുകയാണ് പ്രധാനം.

കേക്ക്, കുക്കീസ്, പായസം, ചക്കപ്പഴം പാനി, ഹൽവ, തെര, ജാം, സ്ക്വാഷ്, ജെല്ലി, പക്കാവ‌ട, മിക്സ്ചർ, ചിപ്സ് എന്നിങ്ങനെ ആൻസിയുടെ വിഭവപ്പട്ടിക നീളുകയാണ്. കേക്ക്, ബിസ്കറ്റ്, ഹൽവ തുടങ്ങിയവയിൽനിന്ന് ദോഷകരമായ മൈദ പൂർണമായി ഒഴിവാക്കാൻ ചക്കക്കുരുവിന്റെ പൊടി ഉപയോഗിച്ചാൽ മതിയെന്ന് ആൻസി പറഞ്ഞു. കാർഷിക പ്രദർശനങ്ങളാണ് ചക്കയുൽപന്നങ്ങളുടെ വിപണനത്തിന് ഇവർ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കൂടാതെ, തൊടുപുഴ കാഡ്സ് കർഷക വിപണി, ഭരണങ്ങാനം ഇൻഫാം വിപണനകേന്ദ്രം എന്നിവിടങ്ങളിലും ഇവർ വിഭവങ്ങൾ എത്തിക്കുന്നുണ്ട്. വിദേശമലയാളികളും മറ്റും നൽകുന്ന ഓർഡറുകളും ധാരാളം. വിഭവങ്ങൾ തയാറാകുന്ന മുറയ്ക്ക് ആവശ‍്യക്കാർ വീട്ടിലെത്തി വാങ്ങിക്കൊള്ള‍ും. ഒരു ചക്കയിൽനിന്നു ശരാശരി മൂവായിരം രൂപയുടെവരെ ഉൽപന്നങ്ങളുണ്ടാക്കാമെന്നാണ് ആൻസിയുടെ കണക്ക്. ഇതിനിടെ ചക്കസംസ്കരണം സംബന്ധിച്ച് ക്ലാസുകളെടുക്കാനും ആൻസി സമയം കണ്ടെത്തുന്നു.

‌ചക്കയുടെ സീസണായാൽ ഏലിയാമ്മ കുടയത്തൂരിലെ വീട്ടിൽ എല്ലാം ആഴ്ചയും ആൻസിയുടെ വരവ് കാത്തിരിക്കും. ഉണക്കിയും പൊടിച്ചും താൻ സൂക്ഷിച്ചിരിക്കുന്ന ചക്കയും ചക്കക്കുരുവും മകളെ ഏൽപിച്ചാൽ ആരും കൊതിക്കുന്ന വിഭവങ്ങളായി മാറുമെന്ന് ഏലിയാമ്മയ്ക്കുറപ്പുണ്ട്. പതിവായി പാലായിലെ വീട്ടിൽനിന്ന് അമ്മയെ കാണാനെത്തുന്ന ആൻസി അടുത്തയാഴ്ചയിലുണ്ടാക്കാനുള്ള വിഭവങ്ങൾക്കു വേണ്ട ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്ക വരട്ടിയത് തുടങ്ങിയവയുമായി മടങ്ങും. ചക്കവ്യവസായത്തിന്റെ മുൻപിൻ സംയോജനം ഇത്ര ഭംഗിയായി നടത്തിയ മറ്റൊരു കുടുംബമുണ്ടാവില്ല.

ആകെ 22 പ്ലാവാണ് കുടയത്തൂരിലെ പുരയിടത്തിലുള്ളത്. അറുപത്തഞ്ചുകാരിയായ ഏലിയാമ്മയും എഴുപതുകാരനായ ഭർത്താവ് കുഞ്ഞേപ്പുചേട്ടനും മാത്രമാണ് ഇപ്പോൾ ഇവിടെ താമസം. വിശ്രമമില്ലാത്തവിധം തിരക്കിലാണ് ഈ കർഷക ദമ്പതികൾ. പതിമൂന്ന് ഏക്കറിലെ കൃഷിക്കു പുറമേ പോളിഹൗസ് കൃഷി, ചക്കസംസ്കരണം എന്നിവയൊക്കെ ചെറുപ്പക്കാരെക്കാൾ ഭംഗിയായി ചെയ്യുന്നു ഇവർ. പോളിഹൗസിലെ വിളവെടുപ്പുപോലുള്ള ശ്രമകരമായ ജോലികൾ പോലും ഇരുവരും ചേർന്നു ചെയ്യും. പച്ചക്കറിയായാലും ചക്കവിഭവങ്ങളായാലും കാഡ്സിന്റെ കർഷകവിപണിയിൽ ഈ വീട്ടിലെ ഉൽപന്നങ്ങൾക്ക് പ്രത്യേക ഇടമുണ്ട്. ചക്കസംസ്കരണത്തിനും വിഭവ നിർമാണത്തിനും വേണ്ട ആശയങ്ങൾ നൽകുന്നത് ഭർത്താവ് കുഞ്ഞേപ്പുചേട്ടനാണെന്ന് ഏലിയാമ്മ പറഞ്ഞു. അയൽക്കാരായ കുടുംബശ്ര‍ീ പ്രവർത്തകരും സംസ്കരണത്തിൽ സഹകരിക്കും.

ചക്ക വെട്ടിയൊരുക്കി സംസ്കരിക്കുന്നതിനായി ഷെഡ് നിർമിച്ച് ഡ്രയറും സ്ഥാപിച്ചു. പുരയിടത്തിലുണ്ട‍ാവുന്ന ചക്കയ്ക്കു പുറമേ, അയൽക്കാരിൽനിന്നും കച്ചവടക്ക‍ാരിൽനിന്നും വാങ്ങുന്നവയും ഉപയോഗപ്പെടുത്തും. മൂപ്പെത്തിയ ചക്കയുടെ ചുള ഉണങ്ങി സൂക്ഷിക്കുന്നതിനു പുറമേ ചക്ക മുഴുവനായും ഉണങ്ങിപ്പൊടിക്കാറുണ്ട്. സംസ്കരണത്തിനുപയോഗിക്കുന്ന ചക്കയുടെ കരിന്തൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്താമെന്ന് ഏലിയാമ്മ പറഞ്ഞപ്പോൾ ആൻസി തിരുത്തി– കരിന്തൊലി ഉണക്കിപ്പൊടിച്ച് പൽപ്പൊടിയാക്കാം. മഹാത്മാഗാന്ധി സർവകലാശാലയുടെ ജൈവ കൃഷി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആൻസിക്ക് അവിടെനിന്നു കി‍ട്ടിയ അറിവാണത്. ചക്കക്കുരുവിന്റെ പാടയും ചകിണിയുമുപയോഗിച്ചുണ്ട‍ാക്കുന്ന ജെല്ലി ഇവരുടെ സവിശേഷ വിഭവമാണ്. ചക്കയുടെ കൂഞ്ഞിലും പ്ലാവിന്റെ തളിരിലയും തോരനുണ്ടാക്കാൻ ഉപയോഗപ്പെടുന്നു.

ചക്ക ഉണക്കുന്ന ഡ്രയറിൽ പുളി, ജാതിക്ക, പഴം തുടങ്ങിയ മറ്റ് കാർഷിക വിഭവങ്ങളും ഉണങ്ങി സൂക്ഷിക്കാം. നന്നായി പഴുത്ത നേന്ത്രപ്പഴം ഡ്രയറിലുണക്കി പാനിയിലിട്ടു കൊടുക്കുന്നതിലൂടെയും ഇവർ അധികവരുമാനം കണ്ടെത്തുന്നു. ചക്ക ആയാസരഹിതമായി വെട്ടുന്നതിനു പ്രത്യേകം രൂപകൽപന ചെയ്ത കത്തിയും ഇവിടെയുണ്ട്. കൊച്ചുകുട്ടികൾക്കും സ്ത്രീകൾക്കും ചക്ക വെട്ടാൻ ഇതു സഹായകമാണ്. ആൻസിയുടെ നാലാം ക്ലാസുകാരിയായ മകൾ മീരയും പാരമ്പര്യം തെറ്റിക്കുന്നില്ല. ഒരു ‌ടിവി ചാനലിൽ കുട്ടികൾക്കായി കുക്കറി ഷോ അവതരിപ്പിക്കുന്ന മീര ഇതിനകം 15 ചക്കവിഭവങ്ങളുണ്ടാക്കാൻ പഠിച്ചു കഴിഞ്ഞു.

ഫോൺ: 9447128480

കോൺക്രീറ്റ് കാടുകൾക്കുള്ളിൽ കള്ളിച്ചെടിക്കൂട്ടം

അമ്പടി കള്ളീ.... തിരുത്തിയാട് അശ്വതിയിൽ ബാലകൃഷ്ണനും ഭാര്യ ബേബിയും വീടിന്റെ ടെറസ്സിൽ വളർത്തിയ വിവിധയി...

ഒരു വരൾച്ചയ്ക്കും കീഴടങ്ങാതെ പച്ചയുടെ അരികു ചേർന്നു ഞാൻ മറ്റൊരു സൗന്ദര്യമൊരുക്കുന്നു എന്നു കള്ളിച്ചെടിയെക്കുറിച്ചു കവി പാടി. അതു വെറുതെയല്ലെന്നറിയാൻ കോഴിക്കോട് തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനു സമീപം ‘അശ്വതി’യിൽ ബാലകൃഷ്ണന്റെ മട്ടുപ്പാവിലേക്കു കയറിയാൽ മതി. അപൂർവമായി ലഭിക്കുന്ന ജലകണികകളെ കൂർത്ത മുള്ളുകളായി വിരിയിച്ച് സൗന്ദര്യം തീർക്കുന്നു എന്നാണ് കവി സച്ചിദാനന്ദൻ കള്ളിച്ചെടിയെക്കുറിച്ചു പാടിയത്. എന്നാൽ, ബാലകൃഷ്ണന്റെ കള്ളിച്ചെടികളിൽ ചിലത് അത്യുഷ്ണത്തെ ആവാഹിച്ചു പൂവിരിയിച്ച് സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ അഞ്ഞൂറിലേറെ ഇനത്തിൽപ്പെട്ട ആയിരത്തിലേറെ കള്ളിച്ചെടികളാണ് മട്ടുപ്പാവിൽ വളരുന്നത്. മുൻകാലത്തു കുട്ടികൾ ഭയന്ന മുള്ളു നിറഞ്ഞ നാടൻ കള്ളിച്ചെടികൾ മുതൽ തായ്‌ലാൻഡ്, പോളണ്ട്, ഇന്തോനേഷ്യ, ചൈന തുടങ്ങി വിവിധ ദേശങ്ങളിൽ നിന്നുള്ളവ വരെ ബാലകൃഷ്ണന്റെ മട്ടുപ്പാവിലുണ്ട്. പച്ച നിറത്തിൽ മുള്ളു നിറഞ്ഞ കള്ളിച്ചെടികളെയാണ് ഏറെ പേരും കണ്ടിരിക്കുക.

എന്നാൽ, വിവിധ വർണങ്ങളിൽ അത്ര തന്നെ മൃദുവായ മുള്ളുകളുള്ള കള്ളിച്ചെടികൾ ശേഖരത്തെ മനോഹരമാക്കുന്നു.ശങ്കർ ഓഫ്സെറ്റ് പ്രിന്റേഴ്സ് നടത്തുന്ന ബാലകൃഷ്ണനു ചെടി വളർത്തൽ ചെറുപ്പം മുതലെ ശീലമാണ്. വ്യത്യസ്തമായ കള്ളിച്ചെടികളെ ചില പ്രദർശനങ്ങളിൽ കണ്ടപ്പോൾ കമ്പം കയറി. ലോകത്തിന്റെ പല ഭാഗത്തുമുള്ള കള്ളിച്ചെടി നഴ്സറികളുടെ വിലാസങ്ങൾ കണ്ടെത്തി, അവ വരുത്തി. അതിനെ പരിപാലിക്കാൻ ഭാര്യ ബേബി, മക്കളായ രാഹുൽ, ഗോകുൽ മരുമക്കളായ ദീപിക, സൗമ്യ എന്നിവരുമുണ്ട്.

കള്ളിച്ചെടികൾക്കു വെള്ളം നന്നെ കുറവു മതിയെങ്കിലും പലതിനും കൂടിയ പരിചരണം ആവശ്യമാണ്. വിദേശത്തു നിന്നു വരുത്തുന്ന ചെടികളെ അതേ പടി വളർത്തുകയല്ല ബാലകൃഷ്ണൻ ചെയ്യുന്നത്. അതിൽ നിന്നും കൂടുതൽ ഉൽപ്പാദിപ്പിക്കാനായി പല വിദ്യകളും ചെയ്യുന്നു. അതിനായി പ്രത്യേക ഗ്ലാസ് ചേംബറും ഒട്ടിപ്പു നടത്താനായി കാട്ടു കള്ളിയും ഒരുക്കുന്നുണ്ട്.

കള്ളിച്ചെടികൾ മാത്രമല്ല ഓർക്കിഡുകളുടെ വലിയൊരു ശേഖരവും ആന്തൂറിയം, ചെമ്പരത്തി തുടങ്ങി പൂച്ചെടികളും പച്ചമുളക് മുതൽ പപ്പായ വരെയും ബാലകൃഷ്ണനും കുടുംബവും വളർത്തുന്നുണ്ട്. കാഴ്ചക്കാരിൽ അത്ഭുതം വിരിയിക്കുന്ന സ്പാനിഷ് മോസ് എന്ന പ്രത്യേക തരം സസ്യവും ഉണ്ട്. നാരുപോലെയുള്ള ഈ സസ്യം വെറുതെ കെട്ടിത്തൂക്കിയാൽ മതി മാസങ്ങൾ കൊണ്ടു വലിയ ജഡയായി വളരും

കടപ്പാട്-http:mykarshaka.blogspot.in.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate