കേള്‍ക്കുമ്പോള്‍ ഇതെന്തു കൂത്തെന്നു കരുതരുത്. പച്ചക്കറിയുടെ കുറേ ആവശ്യങ്ങള്‍ നേരിടുന്നതിന് ഒരു തരി മണ്ണു വേണ്ട, ഗ്രോബാഗ് വേണ്ട, പരമ്പരാഗത നടീല്‍ സമ്പ്രദായങ്ങളൊന്നും വേണ്ട. വിളവു കിട്ടാന്‍ കാത്തിരിക്കുകയും വേണ്ട. കുരുപ്പിച്ച വിത്തുകള്‍, രണ്ടിലപ്രായത്തില്‍ ഉപയോഗിക്കാവുന്ന കറികള്‍, മല്ലിയില, ഉലുവയില തുടങ്ങിയ പാചകാനുബന്ധ വസ്തുക്കള്‍, ഗോതമ്പ് ഇല പോലെ രോഗികള്‍ക്കു വേണ്ട വരുന്ന ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവയൊക്കെ ഉല്പാദിപ്പിക്കുന്നതിന് അടുക്കളയുടെ തന്നെ ഒതുക്കമുള്ള ഒരു ഭാഗം മതി. ഇതിനെയാണ് 'ട്രേ ഫാമിങ്' എന്നു വിളിക്കുന്നത്.
ഇതിന് ഒന്നാമതായി ആവശ്യമുള്ളത് വൃത്തിയുള്ള ട്രേകളാണ്. പ്ലാസ്റ്റിക്കിന്റെ കിച്ചന് ട്രേകള്‍, ഓഫീസ് ട്രേകള്‍, റബര്‍ഷീറ്റ് ഉറയൊഴിക്കുന്നയിനം ഡിഷുകള്‍ എന്നുവേണ്ട ഉയരം കുറഞ്ഞ് പരന്നയാകൃതിയിലുള്ള ഏതു പാത്രവും ഉപയേേഗിക്കാം. രണ്ടാമതു വേണ്ട അനുബന്ധ വസ്തു ചകിരിച്ചോറാണ്. അധികമൊന്നും വേണ്ട. സാധാരണവലുപ്പമുള്ള ഒരു ട്രേക്ക് അരകിലോ തന്നെ ധാരാളം. പ്രത്യേകം വിത്തു വാങ്ങേണ്ടതില്ല. ചന്തയില്‍ നിന്നു വാങ്ങുന്ന വന്‍പയര്‍, ചെറുപയര്‍, ഗോതമ്പ്, മല്ലി, ഉലുവ, കറിക്കടല എന്നിവയൊക്കെ നടാനെടുക്കാം. ഉള്ളിയും വെളുത്തുള്ളിയും പോലും ഇതേരീതിയില്‍ നടുന്നതില്‍ തെറ്റില്ലെന്ന് അനുഭവസമ്പന്നര്‍ പറയുന്നു. ട്രേയാണിവിടെ കൃഷിയിടം. ട്രേയുടെ എണ്ണവും വലുപ്പവുമനുസരിച്ച് കൃഷിയിടത്തിന്റെ വിസ്തൃതി വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ കൃഷിയിടം എവിടെ സ്ഥാപിക്കണമെന്നും കൃഷി ചെയ്യുന്നയാള്‍ക്കു തന്നെ നിശ്ചയിക്കാം. സ്വീകരണമുറിയില്‍ സ്ഥാപിച്ചാലും തെറ്റില്ല. അലങ്കാര വസ്തുപോലെ ഇതവിടെ ഇരുന്നുകൊള്ളും.
ട്രേയുടെ ചുവട്ടില്‍ രണ്ടു നിരയായി ആറോ ഏഴോ സുഷിരം ഇടുന്നതാണ് കൃഷിയിടമൊരുക്കുന്നതിന്റെ ഒന്നാമത്തെ പടി. കട്ടിയുള്ള പരുത്തിത്തുണിയോ ചാക്കോ മടക്കിയിട്ട് അതിനു മുകളിലാണ് ട്രേ വയ്ക്കേണ്ടത്. അധികമുള്ള വെള്ളം ഒഴുകിപ്പോകുന്നതിനാണ് സുഷിരങ്ങള്‍. ഈ വെള്ളം വലിച്ചെടുക്കുന്നതിനാണ് പരുത്തിത്തുണി. സംസ്കരിച്ച ചകിരിച്ചോറ് പല പേരുകളില്‍ കടകളില്‍ വാങ്ങാന്‍ കിട്ടും. പൊടിയായുള്ളതോ കട്ടയായുള്ളതോ വാങ്ങാം. കട്ടയാണെങ്കില്‍ ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് പൊടിച്ചെടുക്കണം. ഒരു വളവും ചേര്‍ക്കേണ്ടതില്ല. ട്രേയുടെ അടിയിലായി ചകിരിച്ചോറ് ഒരു നിരയായി ഇട്ടുകൊടുക്കുക. ഇതിനു മുകളിലാണ് വിത്തു വിതയ്ക്കേണ്ടത്. ഒരു ട്രേയില്‍ ഒരിനം വിത്തുമാത്രം വിതയ്ക്കുന്നതാണ് നല്ലത്. എത്രയിനം ആവശ്യമാണോ അത്രയും ട്രേകള്‍ തയ്യാറാക്കി വയ്ക്കുക. നടാനുദ്ദേശിക്കുന്ന വിത്തുകള്‍ ഒരു രാത്രി വെള്ളത്തിലിട്ടുവച്ചതിനു ശേഷം എടുത്താല്‍ കിളിര്പ്പ് വേഗത്തിലായിക്കൊള്ളും. ഒന്നിനു മേല്‍ മറ്റൊന്നു വരാത്ത രീതിയില്‍ വിത്തുകള്‍ നിരത്തി വിരിക്കുക. ഇടയകലം തീരെ വേണ്ട.
വിത്തു വിതച്ചു കഴിഞ്ഞാല്‍ അതിനു മുകളിലായി വീണ്ടും ഒരു നിര ചകിരിച്ചോറു കൂടി നിരത്തുക. ഇതിനു മുകളിലായി നേരിയതോതില്‍ വെള്ളം നനച്ചുകൊടുക്കുക. ചകിരിച്ചോറിന് ഈര്‍പ്പം പിടിച്ചു നിര്‍ത്താനുള്ള കഴിവുള്ളതിനാല്‍ എല്ലാദിവസവും നനയ്ക്കേണ്ട. നടീലിന്റെ പിറ്റേദിവസം മുതല്‍ വിളവെടുപ്പു തുടങ്ങാം. ഏതു രൂപത്തില്‍ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് വിളവെടുപ്പിനു വേണ്ട ദിവസങ്ങള്‍ നിശ്ചയിക്കുന്നത്. പൊതുവേ പറഞ്ഞാല്‍ ഒരു ദിവസം മുതല്‍ ഒരു മാസം വരെയാണ് വിളവെടുപ്പിനു വേണ്ടിവരുന്നത്. കുരുപ്പിച്ച പയറിനങ്ങള്‍ ലഭിക്കാനായി കൃഷി ചെയ്യുന്നവര്‍ക്കാണ് പിറ്റേന്നു തന്നെ വിളവെടുപ്പു നടത്താവുന്നത്. പയറിനങ്ങളും കറിക്കടലയുമൊക്കെയാണ് കുരുപ്പിച്ച രീതിയില്‍ ഉപയോഗിക്കുന്നത്. ഇവ സാധാരണരീതിയില്‍ ഉപയോഗിക്കുന്നതിനെക്കാള്‍ പോഷകലഭ്യത ഏറ്റവും കൂടിയിരിക്കുന്നത് കുരുപ്പിച്ച് ഉപയോഗിക്കുമ്പോഴാണല്ലോ. നടീലിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇവയുടെ തോടു പൊട്ടുകയും വാലുപോലെ ഒരു വേര് ചുവട്ടിലേക്ക് ഇറങ്ങുകയും ചെയ്തിരിക്കും. ഇതാണ് വിളവെടുപ്പിനു പറ്റിയ വളര്‍ച്ച. വാരിയെടുത്ത് ചകരിച്ചോറ് കഴുകി മാറ്റിയാല്‍ കറിയുണ്ടാക്കാന്‍ ഉപയോഗിക്കാം. കറിവയ്ക്കാതെ തന്നെ ഇതു പച്ചയ്ക്കു കഴിക്കുന്നവരും ധാരാളമാണ്. എല്ലാ ദിവസവും ഒരു നേരം പാചകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നവര്‍ക്കു പറ്റിയതാണ് ഇങ്ങനെ കുരുപ്പിച്ച പയറിനങ്ങള്‍.
നാലഞ്ച് ദിവസങ്ങള്‍ കൊണ്ട് ഇതില്‍ രണ്ടില വിടര്‍ന്നു വന്നിരിക്കും. ഇങ്ങനെ രണ്ടിലപരുവമാകുമ്പോള് തോരനുണ്ടാക്കാന്‍ ഒന്നാന്തരമാണ്. തീയല്‍, സാമ്പാര്‍, അവിയല്‍ എന്നിവയില്‍ ചേര്‍ക്കുകയുമാകാം. സാലഡുകളില്‍ ഇത് അരിഞ്ഞിടുന്നതും നല്ലതാണ്. ഏതു രീതിയിലാണെങ്കിലും നന്നായ കഴുകിയെടുത്താല്‍ മാത്രം മതി. മുതിര, ഗ്രീന്‍പീസ് തുടങ്ങിയ അഞ്ചോ ആറോ ഇലയെത്തുന്നതുവരെ പരിപാലിച്ചതിനു ശേഷം ഉപയോഗിക്കുന്നതും നല്ലതാണ്. ഇത്രയും വളര്‍ച്ചയില്‍ ഇവ അരിഞ്ഞെടുത്താണ് തോരനും മറ്റും ഉപയോഗിക്കുന്നത്. ഞരമ്പുകളുടെ ബലഹീനതകള്ക്കെതിരേയുള്ള മികച്ച ഭക്ഷണമാണ് ഇത്തരത്തില്‍ ഒരാഴ്ചയിലധികം വളര്‍ച്ചയെത്തിയ ഇലകള്‍.
പത്തു പന്ത്രണ്ട് വര്‍ഷം മുമ്പ് എന്തായിരുന്നു വനിലയുടെ അവസ്ഥ. കേരളത്തിലെ രാജകീയ വിളയായിരുന്നല്ലോ. ഒരു കിലോ പച്ചബീന്‍സ് മൂവായിരത്തോളം രൂപയ്ക്കു വരെ വിറ്റ കര്‍ഷകരുണ്ട്. ഒരു മീറ്റര്‍ വള്ളിക്ക് നൂറുരൂപയ്ക്കു മുകളിലായിരുന്നു അക്കാലത്ത് വില. വീണ്ടും വനിലയ്ക്ക് നല്ല കാലം ഉദിക്കുന്നതിന്റെ സൂചനകള്‍ വിപണിയില്‍ നിന്നു ലഭിക്കുന്നു.
തുടക്കത്തില്‍ തന്നെ ഒരു കാര്യം മനസ്സിലാക്കാനുണ്ട്. ഒരിക്കലും പഴയ വിലനിലവാരത്തിലേക്ക് വനില പോകാന്‍ അനുവദിക്കരുത്. വരുമാനം മുകളിലേക്ക് കയറുന്നതിനനുസരിച്ച് താഴേക്കു വീഴാനിടയായാലുള്ള ആഘാതവും കൂടുമല്ലോ. ഒരു കിലോ പച്ചബീന്‍സിന് അഞ്ഞൂറുരൂപ കിട്ടുന്നെങ്കില്‍ അതിനെ നല്ല വിലയായി കാണുന്നതിനാകണം. വനിലയുടെ കൃഷിയിലേക്ക് തിരിയുന്നതിനു മുമ്പ് ആദ്യമായി മനസ്സില്‍ സൂക്ഷിക്കേണ്ട കാര്യമാണിത്. വരും വര്‍ഷങ്ങളില്‍ സ്വാഭാവിക വനിലയ്ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു വരുമെന്ന സൂചനകളാണ് വിപണിയില്‍ നിന്നു കിട്ടുന്നത്.
വനില എന്നത് ഉഷ്ണമേഖലാരാജ്യങ്ങളില്‍ വളരുന്ന സുഗന്ധവിളകളിലൊന്നാണ്. ഐസ്ക്രീമുകളിലും മറ്റും ഉപയോഗിക്കുന്ന വനില എസ്സന്‍സ് ലഭിക്കുന്നതിനു വേണ്ടിയാണ് ഈ സുഗന്ധവിള കൃഷി ചെയ്യുന്നത്. ഇതില്‍ രണ്ടുശതമാനം സ്വാഭാവിക വനിലിന് എന്ന സത്ത് അടങ്ങിയിരിക്കുന്നതായി കണക്കാക്കിയിരിക്കുന്നു. ഇത്രയും ചെറിയ അളവു വനിലിന് ലഭിക്കുന്നതിനു വേണ്ടിയാണ് ഈ സസ്യം കൃഷി ചെയ്തു വളര്‍ത്തുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ ഏറ്റവും മുന്തിയ ഇനം ഐസ്ക്രീമുകളിലും മറ്റും ചേര്‍ക്കുന്നതിനാണ് ഈ ഉല്‍പ്പന്നം ഉപയോഗിക്കപ്പെടുന്നത്. സാധാരണയിനം ഐസ്ക്രീമുകളിലും കേക്കുകളിലും മറ്റു ബേക്കറി ഉല്‍പ്പന്നങ്ങളിലും ചേര്‍ക്കുന്നത് കൃത്രിമമായി തയ്യാറാക്കുന്ന വനില എസന്‍സാണ്. ഇതിനു പകരമായി ആരോഗ്യപരമായ സുരക്ഷയെ കണക്കിലെടുക്കുന്നവരും വലിയ വിലകൊടുക്കാന്‍ തക്ക ധനസ്ഥിതിയുള്ളവരുമായ ഉപഭോക്താക്കളാണ് പ്രകൃതിദത്ത വനിലിന്റെ പിന്നാലെ പോകുന്നത്.
വനിലയുമായി ബന്ധപ്പെട്ട് കേരളത്തിന് അനുകൂലമായ ഘടകങ്ങള്‍ നിരവധിയുണ്ട്. ഒന്നാമതായി കേരളത്തിന് ഈ കൃഷി പുതിയതല്ല. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പാണെങ്കിലും നമ്മുടെ സംസ്ഥാനത്ത് വനില നല്ല തോതില്‍ ഏതു ഭാഗത്തും കൃഷി ചെയ്തിരുന്നതാണ്. ഇതിന്റെ കൃഷിമുറകള്‍ അതുകൊണ്ടു തന്നെ പരിചിതവുമാണ്. ഏറ്റവും മികച്ച രീതിയില്‍ കൃഷി ചെയ്യേണ്ടതെങ്ങനെയെന്നു പറഞ്ഞുകൊടുക്കാന്‍ തക്ക പരിചയം സിദ്ധിച്ച കര്‍ഷകരും നിരവധിയാണ്. വിപണനത്തിനും ഏറക്കുറേ നല്ല ക്രമീകരണങ്ങള്‍ ഒരു കാലത്തുണ്ടായിരുന്നതാണ്. വീണ്ടും അവയൊക്കെ പൊടിതട്ടിയെടുത്താല്‍ വനിലക്കൃഷിക്ക് കേരളത്തിന് ഇനിയും വേരോട്ടമുണ്ടാക്കാന്‍ സാധിക്കും. മാനം മുട്ടുന്ന വില ഒരിക്കലും പ്രതീക്ഷിക്കരുതെന്നു മാത്രം.
വന്‍തോട്ടങ്ങളില്‍ വളര്‍ത്തുന്നതിനെക്കാള്‍ മികച്ചതോതില്‍ വളര്‍ത്താനും ആദായമെടുക്കാനും സാധിക്കുന്നത് വീട്ടുവളപ്പുകളിലും ചെറിയ പുരയിടങ്ങളിലുമാണ്. കാരണം ഇതിന് നിത്യശ്രദ്ധയും നനയും പരിചരണവും ആവശ്യമാണ്. പരിചരണത്തില്‍ ഏറ്റവും പ്രധാനം ഇതിന്റെ പരാഗണപ്രക്രിയയില്‍ സഹായിക്കുക എന്നതാണ്. ഒരേ പൂവില്‍ തന്നെ ആണ്‍ഭാഗവും പെണ്‍ഭാഗവും അടങ്ങിയിരിക്കുന്നതിനാലും ഇവയെ രണ്ടിനെയും വേര്‍തിരിച്ച് ചെറിയ ഇതള്‍ പോലെയൊരു ഭാഗമുള്ളതിനാലും വനില സസ്യത്തിന് സ്വയം പരാഗണം നടത്തുന്നതിനു സാധിക്കുകയില്ല. ഓരോ പൂവ് വീതം കൈകൊണ്ട് പരാഗണം നടത്തിക്കൊടുക്കണം. ഇതുകൊണ്ടു തന്നെ ആയിരം ചുവടില്‍ താഴെയുള്ള കൃഷിയാണ് ആര്‍ക്കും സ്വന്തം നിലയില്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നത്.
രോഗത്തിന്റെ സാന്നിധ്യം ഏറ്റവും കുറയ്ക്കാന്‍ സാധിക്കുന്നതും കുറഞ്ഞതോതിലുള്ള കൃഷിയിലാണ്. ഫ്യൂസേറിയം വാട്ടം എന്നതാണ് വനിലയെ ബാധിക്കുന്ന പ്രധാന രോഗം. ഇതൊരു കുമിള്‍ രോഗമാണെങ്കിലും പടരുന്നത് വളരെ വേഗത്തിലായിരിക്കും. അതിനാല്‍ രോഗം വന്നാല്‍ സസ്യത്തെ രക്ഷിച്ചെടുക്കാന്‍ സാധിക്കുമെന്നു വിചാരിക്കേണ്ട. രോഗം വരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം.
ആറിഞ്ചിനുമേല്‍ നീളമുള്ള ബീന്‍സുകളെയാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. വളവുകളില്ലാതെ നേരേ വളരുന്നതുമായിരിക്കണം മികച്ച ബീന്‍സ്. തള്ളവിരല്‍ വണ്ണമാണ് മികച്ചതിനുണ്ടായിരിക്കേണ്ടത്. ഇത്തരം ഇരുപത്തഞ്ച്-മുപ്പത് ബീന്‍സ് ഒരു കിലോയുണ്ടാകും. ഒരു ചെടിയില്‍ പത്തു വരെ പൂക്കുലകളുണ്ടായിരിക്കുന്നത് സാധാരണയാണ്. ഓരോ കുലയിലും കൃത്രിമപരാഗണത്തിലൂടെ പത്തു ബീന്‍സെങ്കിലും ഉല്പാദിപ്പിക്കുന്നതിനു സാധിക്കുന്നതേയുള്ളൂ. അതായത് ഈ കണക്കനുസരിച്ച് ഒരു ചെടിയില്‍ നിന്നും നാലു കിലോയ്ക്കുമേല്‍ ബീന്‍സ് ലഭിക്കും. കിലോയ്ക്ക് അഞ്ഞൂറുരൂപയെന്നു കണക്കാക്കിയാലും ഒരു ചെടിയില്‍ നിന്ന് രണ്ടായിരം രൂപ ആദായം കിട്ടുന്നു. ഇതു തന്നെയാണ് വനിലയെ പ്രിയപ്പെട്ട വിളയാക്കുന്നതും. ഗൃഹനാഥനും ഗൃഹനാഥയ്ക്കും കുട്ടികള്‍ക്കുമെല്ലാം പരാഗണം നടത്താം. അതിനായി പ്രത്യേകം പണിക്കാരെ തേടേണ്ട കാര്യവുമില്ല.
പോളിഹൗസുകളില്‍ വളര്‍ത്തുന്നതിനും വനില മികച്ചതു തന്നെ. കാരണം കുത്തനെയുള്ള ഉയരം ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന വിളകളാണല്ലോ പോളിഹൗസിനുളളില്‍ മികച്ച ആദായം തരുന്നത്. ആ സ്ഥിതിയില്‍ വനില അതിനും യോജിക്കുന്ന വിള തന്നെ. പരാഗണം നടത്താന്‍ സൗകര്യപ്രദമായ ഉയരത്തില്‍ വലിച്ചു കെട്ടുന്ന വള്ളികളില്‍ കോര്‍ത്ത് ഇവ വളച്ചുകെട്ടി വളര്‍ത്തുന്നതിനാവും
സ്വന്തം കൃഷിയിടവും വീട്ടുവളപ്പുമെല്ലാം വിഷമുക്തമാക്കാമെന്ന നിലപാടിന്റെ പേരിലാണ് പലരും ജൈവകൃഷിയിലേക്കു ചുവടുമാറുന്നത്. എന്നാല്‍ നിലവിലുള്ള കൃഷിയില്‍ നിന്ന് ജൈവകൃഷി രീതികളിലേക്കു മാറുന്നവര്‍ക്കു തുടക്കത്തില്‍ പല പ്രായോഗിക പ്രശ്നങ്ങളെയും നേരിടേണ്ടതായി വരും. അവയെ നേരിടുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള വഴികള്‍ അറിയുക.
പ്രധാനമായും ഒരു ഡസന്‍ കാര്യങ്ങളിലാണ് തുടക്കക്കാര്‍ ശ്രദ്ധിക്കാനുള്ളത്. ഓര്‍ക്കുക, ആരോഗ്യപരമായ പ്രശ്നങ്ങളെ മറക്കാന്‍ തയ്യാറാകുമെങ്കില്‍ എല്ലാം തികഞ്ഞ കൃഷി സമ്പ്രദായത്തില്‍ നിന്നാണ് ചുവടുമാറ്റം നടത്തുന്നത്. പുതുതായി സൃഷ്ടിച്ചെടുക്കുന്ന കൃഷി സമ്പ്രദായവും ഇതേ രീതിയില്‍ കുറ്റവും കുറവും തീര്‍ത്തെടുക്കാന്‍ സമയം ആവശ്യമാണ്. അതിനുള്ള ക്ഷമയും സ്വന്തം രീതികള്‍ കണ്ടെത്തുന്നതിനുള്ള തന്മയത്വവുമാണ് ജൈവകൃഷിയിലേക്കു തിരിയുന്നവര്‍ക്കു വേണ്ടത്.
മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായി മാറാവുന്ന ഒരു കാര്യവും ചെയ്യരുത്. ഇക്കാര്യത്തില്‍ ഉറച്ച തീരുമാനമാണ് ആവശ്യം. കാരണം രാസകൃഷിയുടെ ദോഷങ്ങള്‍ സംബന്ധിച്ച വ്യക്തമായ ബോധ്യത്തില്‍ നിന്നാണല്ലോ ജൈവകൃഷിയിലേക്ക് ചുവടു മാറാനുള്ള തീരുമാനമെടുക്കുന്നത്.
ഏതെങ്കിലും പച്ച ഇലയില്‍ വീഴുന്ന സൂര്യപ്രകാശം ഉപയോഗിച്ച് സസ്യം പ്രകാശസംശ്ലേഷണം ചെയ്യുന്നതനുസരിച്ചാണ് ഭക്ഷണത്തിന്റെ പ്രാഥമിക ഉല്പാദനം നടക്കുന്നത്. അതിനാല്‍ കൃഷിയിടം പരമാവധി സസ്യങ്ങള്‍ വളരുന്ന അവസ്ഥയില്‍ സംരക്ഷിക്കുക. ഏതെങ്കിലും സസ്യങ്ങള്‍ വളരട്ടെ. ഒന്നുമില്ലാതെ പുരയിടം സൂക്ഷിക്കുന്നതില്‍ നല്ലത് പുല്ലെങ്കിലും വളരുന്നതാണ്.
ആഴത്തിലുള്ള കൊത്തും കിളയും ഉഴവും ഒഴിവാക്കുക. ഇതു വഴി മേല്‍മണ്ണ് ഇളകി ചുവടു ഭാഗത്തേക്കു പോകുന്നു എന്ന പ്രശ്നത്തിലുപരി മണ്ണൊലിപ്പിനു കാരണമാകുകയും ചെയ്യുന്നു. നടീലിന്റെ സമയത്തും വിത്തു വിതയ്ക്കുമ്പോഴും മണ്ണിളക്കാതെ സാധിക്കില്ലാത്തതിനാല്‍ ഏറ്റവും കുറഞ്ഞ തോതില്‍ മാത്രം അങ്ങനെ ചെയ്യുക. രോഗ-കീട പ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളും വിളയിനങ്ങളും നടീലിനായി തിരഞ്ഞെടുക്കുക. ഇക്കാര്യത്തില്‍ പരീക്ഷണശാലകള്‍ പുറത്തിറക്കിയ വിത്തുകളും ഒട്ടുതൈകളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
കൃഷിയിടം പരമാവധി പുതയിട്ടു സംരക്ഷിക്കുക. മൊത്തത്തില്‍ പുതയിടാന്‍ സാധിക്കില്ലെങ്കില്‍ നടീല്‍ കഴിഞ്ഞ ചെടികളുടെ ചുവട്ടിലെങ്കിലും ആവശ്യത്തിനു പുതയിടുക. ഏതു ജൈവവസ്തുവും അഴുകി മണ്ണില്‍ ചേരുമ്പോള്‍ അത് മണ്ണിന്റെ വളക്കൂറാണ് വര്‍ധിപ്പിക്കുന്നത്. ഇങ്ങനെയുണ്ടാകുന്ന ക്ലേദം എന്ന പദാര്‍ഥം ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്.
പുതയിട്ടതിന്റെ മേല്‍ പച്ചച്ചാണകമിടുകയോ ചാണകം കലക്കിയ കുഴമ്പ് ഒഴിക്കുകയോ ചെയ്യുക. ബയോഗ്യാസ് പ്ലാന്റുള്ളവര്‍ അതില്‍ നിന്നുള്ള സ്ലറി ഇതിനുപയോഗിച്ചാലും കുഴപ്പമില്ല. പുതയിട്ട ജൈവവസ്തുക്കള്‍ വേഗത്തില്‍ അഴുകുന്നതിന് ഇതു സഹായിക്കും. കുറേശെയായി പുത നനച്ചു കൊടുക്കുന്നതും നല്ലതാണ്.
പുതയിടുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. പുതയിടുന്നതിനനുസരിച്ച് മണ്ണിലെ സൂക്ഷ്മജീവി സാന്നിധ്യമാണ് വര്‍ധിക്കുന്നത്. അവ കൂടുന്നതനുസരിച്ച് കൂടുതല്‍ പുതയിട്ടു കൊടുത്താല്‍ മണ്ണിന്റെ വളക്കൂറ് അതിവേഗം വര്‍ധിക്കും. ഓല, ചപ്പുചവറുകള്‍, കടലാസ്, വാഴപ്പിണ്ടി, അടുക്കളയിലെ പാഴ്വസ്തുക്കള് എന്നിവയെല്ലാം പുതയിടാനായി ഉപയോഗിക്കാം.
പയര്‍ വര്‍ഗത്തില്‍ പെട്ട സസ്യങ്ങള്‍ക്കും വൃക്ഷ വിളകള്‍ക്കും കൃഷിയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുക. പയര്‍ വര്‍ഗത്തില്‍ പെട്ട സസ്യങ്ങള്‍ ചെടികളുടെ വേരുഭാഗത്ത് നൈട്രജന്‍ ലഭ്യത ഉറപ്പാക്കുന്നു. മരങ്ങളാകട്ടെ പുരയിടത്തിനെ സൂര്യരശ്മികളില്‍ നിന്നു സംരക്ഷിക്കുന്നതോടൊപ്പം ചപ്പുചവറുകള്‍ നല്‍കുകയും ചെയ്യുന്നു.
പാഴ്വസ്തുക്കളൊന്നും കത്തിച്ചു കളയരുത്. കാരണം ഇതുവഴി നഷ്ടപ്പെടുന്നത് പുതയിടുന്നതിനുള്ള വിലപ്പെട്ട വസ്തുക്കളാണ്. പോരെങ്കില്‍ കൃഷിയിടത്തില്‍ വച്ചു തീകത്തിക്കുമ്പോള്‍ അത്രയും സ്ഥലത്തെ സൂക്ഷ്മജീവികളുടെ നാശത്തിനും ഇടയാക്കുന്നു. വേണമെങ്കില്‍ പുറമെ നിന്നു ചാരം കൊണ്ടുവന്ന് കൃഷിയിടത്തിലുപയോഗിക്കാം.
രാസവസ്തുക്കള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കുകയേ ചെയ്യരുത്. രാസവളങ്ങളില്‍ ഫോസ്ഫാറ്റിക് വളങ്ങള്‍ (മസൂറി ഫോസ്, രാജ്ഫോസ്) ഉപയോഗിക്കുന്നതില്‍ തെറ്റില്ല. കാരണം ഇവരണ്ടും പാറപ്പൊടി മാത്രമാണ്. രാസവളങ്ങള്‍ നല്കുന്നതിനു തുല്യമായ പ്രയോജനം നല്കാന് കമ്പോസ്റ്റ്, മണ്ണിരകമ്പോസ്റ്റ്, ജൈവസ്ലറികള്‍, പച്ചിലവളങ്ങള്‍ എന്നിവയ്ക്കു സാധിക്കും.
പച്ചിലവളങ്ങള്‍ അങ്ങനെ തന്നെ ഉപയോഗിക്കുന്നതിലും മെച്ചം അവ പുളിപ്പിച്ച ശേഷം ഉപയോഗിക്കുന്നതാണ്. പുളിപ്പിക്കുന്നതിനായി വളക്കൂട്ടുക്കള്‍ തയ്യാറാക്കുമ്പോള്‍ ശര്‍ക്കര, പാളയന്കോടന് (മൈസൂര്‍ പൂവന്) പഴം, തൈര്, ചാണകം, ഗോമൂത്രം തുടങ്ങിയവ ചേര്‍ക്കുന്നത് ഏറ്റവും ഫലപ്രദമാണ്. പുളിക്കുന്നതനുസരിച്ച് വളക്കൂട്ടുകളില്‍ സൂക്ഷ്മജീവി സാന്നിധ്യം പരമാവധി വര്‍ധിക്കുന്നു.
ജീവാണു വളങ്ങളും ജീവാണുമിശ്രിതങ്ങളും കൃഷിയുടെ ഭാഗമാക്കുക. റൈസോബിയം, അസറ്റോബാക്ടര്‍, അസോസ്പൈറില്ലം, സ്യൂഡോമൊണാസ്, ട്രൈക്കോഡെര്‍മ, ബ്യൂവേറിയ, വെര്‍ട്ടിസീലിയം, വാം തുടങ്ങി കൃഷിയില്‍ നിത്യേന ആവശ്യമായി വരുന്ന ജീവാണുവളങ്ങളും മിശ്രിതങ്ങളും ഏറെയാണ്.
കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കുമെതിരേ അങ്ങേയറ്റത്തെ ശ്രദ്ധപുലര്‍ത്തുക. ഏതെങ്കിലും ഒരു പ്രാണിയെ കണ്ടെന്നു കരുതി പരിഭ്രമിക്കേണ്ട. പ്രാണികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മാത്രമാണ് അവ കീടമായി മാറുന്നത്. അതിനു മുമ്പുതന്നെ അവയെ കൈകൊണ്ടു പിടിച്ചു നശിപ്പിക്കുകയോ കെണികള്‍ ഉപയോഗിച്ചു നശിപ്പിക്കുകയോ ചെയ്യുക. വ്യത്യസ്തമായ കെണികളും ജീവാണുകീടനാശിനികളും ഇപ്പോള്‍ ലഭ്യമാണ്.
(കൂടുതല്‍ അറിവിനു ഹോം പേജില്‍ തന്നെയുള്ള ജൈവകൃഷി, ജീവാണു വളങ്ങള്‍, ജീവാണു മിശ്രിതങ്ങള്‍, അടുക്കളത്തോട്ടം തുടങ്ങിയ ഭാഗങ്ങള്‍ ശ്രദ്ധിക്കുക
കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച മുദ്ര വായ്പാ പദ്ധതി. ഈടൊന്നുമില്ലാതെ പത്തുലക്ഷം രൂപ വരെ സംരംഭങ്ങള്‍ക്ക് വായ്പയായി നല്‍കുന്നതാണ് മുദ്ര പദ്ധതി. മൈക്രോ യൂണിറ്റ്സ് ഡലവപ്പ്മെന്റ് ആന്‍ഡ് റിഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണ് മുദ്ര.
വിവിധ വിഭാഗങ്ങള്‍ക്കനുസരിച്ച് ഏഴു മുതല്‍ പതിനാലു വരെ ശതമാനം പലിശയ്ക്കു നല്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധിയും സംരംഭങ്ങള്‍ക്ക് അനുകൂലമാണ്. ഏഴുവര്‍ഷം വരെയാണ് ഈ വായ്പയുടെ കാലാവധി. അതായത് ദീര്‍ഘകാല വായ്പകള്‍ക്കു തുല്യമായ നിലയിലാണ് മുദ്ര വായ്പയും ലഭിക്കുന്നത്. വായ്പാപദ്ധതിയുമായി ബന്ധപ്പെടുത്തി സബ്സിഡികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകള്‍ നല്‍കിവരുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ അപേക്ഷകര്‍ക്ക് സ്വീകരിക്കാവുന്നതാണ്.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ ലഭിക്കില്ല. അതിനു നിലവിലുള്ള ഹൃസ്വകാല ദീര്‍ഘകാല വായ്പകകളെത്തന്നെ ആശ്രയിക്കണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള സേവനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ ലഭ്യമാണ്. നാലുശതമാനം പലിശയ്ക്കു ലഭിക്കുന്ന കാര്‍ഷിക സ്വര്‍ണപ്പണയവും കര്‍ഷകരുടെ മെച്ചം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മുദ്ര വായ്പ സംരംഭകര്‍ക്കു മാത്രമാണ് ലഭിക്കുന്നത്.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംസ്ക്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കും. സംസ്കരണമെന്നാല് ഉല്‍പ്പന്ന നിര്‍മാണവും മൂല്യവര്ധനയുമെല്ലാം അതിന്റെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണ്. നിലവില്‍ ഭക്ഷ്യസംസ്കരണയൂണിറ്റുകള്‍ ഏറെയുള്ള കേരളത്തിന് ഈ വായ്പാ പദ്ധതി ഏറെ ഗുണകരമായി മാറുന്നതാണ്. കെട്ടിടം, യന്ത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ മാത്രമല്ല വേണ്ടത്ര പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.
പദ്ധതിക്കായി വകയിരുത്തിയിരിക്കുന്ന ആകെ തുകയുടെ 60 ശതമാനം ശൈശവദശയിലുള്ള സംരംഭങ്ങള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പേരിലേക്ക് ചെറിയ തുകകള്‍ എത്തിച്ച് കൈത്തൊഴിലുകളും, കുടില്‍ വ്യവസായ സംരംഭങ്ങളും കൂടുതല്‍ ചലനാത്മകമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവര്‍ക്കും, പുതുതായി പ്ലാന്‍ ചെയ്ത് സ്ഥാപിക്കുന്നതിനും നിലവിലുള്ളവ നടത്തിക്കൊണ്ട് പോകുന്നതിനും മുദ്ര വായ്പ സഹായിക്കും.
കാര്‍ഷിക രംഗംപോലെ തന്നെ രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും വായ്പയ്ക്ക് അര്‍ഹരാണ്. സ്വയംസഹായ സംരംഭങ്ങള്‍ക്കും വ്യക്തിഗത സംരംഭങ്ങള്‍ക്കും, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും ലിമിറ്റഡ് കമ്പനികള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. നിലവില്‍ സംരംഭകരെല്ലാം ഇതില്‍ ഏതെങ്കിലുമൊരു വിഭാഗത്തിലാണല്ലോ ഉള്‍പ്പെടുന്നത്. അയല്‍ക്കൂട്ടങ്ങള്‍ പോലെ കൂട്ടായ്മകള്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. വനിതാസംരംഭകര്‍ക്ക് വായ്പകള്‍ നല്കുന്ന മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ക്കു സാമ്പത്തിക സഹായം അനുവദിക്കുന്നതിനും ഈ പദ്ധതി ശ്രദ്ധവയ്ക്കുന്നു.
വായ്പ ലഭിക്കുന്നതിന്
മുദ്ര വായ്പ നല്‍കുന്നതിന് പ്രത്യേക ബാങ്കുകള്‍ സ്ഥാപിക്കുകയല്ല ഗവണ്മെന്റ് ചെയ്യുക. നിലവിലുള്ള ബാങ്കുകളെത്തന്നെ ഇതിന്റെ ചുമതല ഏല്‍പ്പിക്കുകയാണ്. മുദ്രയുടെ കേന്ദ്ര ഓഫിസ് മുംബൈയില്‍ എം.എസ്.എം.ഇ. ഡവലപ്പ്മെന്റ് സെന്ററിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശസാത്കൃത-സ്വകാര്യബാങ്കുകളെല്ലാം ഈ പദ്ധതിയില്‍ പങ്കാളികളായേ തീരുകയുള്ളൂ. അതായത് ആര്‍ക്കും ഒഴിഞ്ഞു നില്ക്കുന്നതിനു സാധിക്കില്ല. അതുപോലെ റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും സഹകരണബാങ്കുകള്‍ക്കും പദ്ധതിയില്‍ പങ്കാളിയാകാം.
വായ്പയുടെ തോത്
നിലവില്‍ പത്തു ലക്ഷം രൂപ വരെയാണ് മുദ്ര പദ്ധതിയില്‍ വായ്പയായി അനുവദിക്കുന്നത്. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രയില്‍ ഉള്‍പ്പെടുന്നത്. ആവശ്യമായി വരുന്ന ധനസഹായത്തിന്റെ തോതനുസരിച്ച് ഇതില്‍ ഏതുവിഭാഗത്തിലാണ് അപേക്ഷ പരിഗണിക്കേണ്ടതെന്ന് ഗുണഭോക്താവിനു നിശ്ചയിക്കാം. ശിശു-50,000 രൂപ വരെയുള്ള വായ്പകള്‍, കിഷോര്‍-50,000 മുതല്‍ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍, തരുണ്‍-5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍ എന്നാണ് തരംതിരിച്ചിരിക്കുന്നത്.
എടിഎമ്മിലൂടെ പിന്‍വലിക്കാം
മുദ്ര പദ്ധതിയുടെ മുഖ്യ ആകര്‍ഷണം തുക പിന്‍വലിക്കുന്നതിനുള്ള റുപേ (മുദ്ര) കാര്‍ഡും ബാങ്കുകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. വായ്പയായി ലഭിക്കുന്ന തുക എടിഎമ്മുകളിലൂടെ പിന്‍വലിക്കാന്‍ സാധിക്കുമെന്നതാണ് റുപേ കാര്‍ഡിന്റെ ഗുണം. ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ബാങ്കുകള്‍ക്കു കൂടുതല്‍ സുരക്ഷിതത്വം നല്കുന്നു. ചെറിയ വായ്പകള്‍ കൂടുതല്‍ സംരംഭകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഇത്തരം ഗ്യാരണ്ടി സ്കീം ആവശ്യമായി വരുന്നു.
അപേക്ഷ എങ്ങനെ
വളരെ ലളിതമായ ഫോറവും അനുബന്ധരേഖകളുമാണ് മുദ്ര വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ വേണ്ടത്. ഇവ ബാങ്കിന്റെ ശാഖകളില്‍ നിന്നുതന്നെ ലഭിക്കും. ഫോറം പൂരിപ്പിച്ച അപേക്ഷകള്‍ ചുവടെ പറയുന്ന രേഖകള്‍ സഹിതം ബാങ്കിന്റെ ബ്രാഞ്ചിലെത്തിക്കണം.
അപേക്ഷ, പ്രോജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ തയാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്പ്പറേഷന് എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം തേടാവുന്നതാണ്. അമ്പതിനായിരം രൂപ വരെയുള്ള ശിശു വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോള്‍ വ്യാപകമായി നല്‍കിവരുന്നത്. എന്നാല്‍ മറ്റ് വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് യാതൊരും തടസ്സവുമില്ല.
ലോകം മുഴുവന്‍ റബ്ബറിന്റെ വിലയിടിവിന്റെ ദുരിതം അനുഭവിക്കുന്ന കാലമാണിത്. എന്നാല്‍ ടാപ്പിങ് രീതിയിലും ടാപ്പിങ്ങിന്റെ ഇടവേളകളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ വിലയിടിവിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാനാവും. എന്നു മാത്രമല്ല ആദായകാലം വര്‍ധിപ്പിക്കാനും സാധിക്കും. ഏതാനും വര്‍ഷം മുമ്പുവരെ റബ്ബറെന്നാല് പണം ടാപ്പുചെയ്തെടുക്കുന്ന കാര്‍ഷിക വിളയായിരുന്നെങ്കില് ഇപ്പോള്‍ ആ ചിത്രം മാറിയിരിക്കുന്നു. ടാപ്പിങ് തന്നെ വേണ്ടെന്നു വച്ച് തോട്ടങ്ങള്‍ കാലിയിട്ടിരിക്കുന്ന കര്‍ഷകര്‍ കേരളത്തില്‍ ധാരാളം. നിലവിലുണ്ടായിരുന്ന റബ്ബര്‍ മുറിച്ചു മാറ്റിക്കഴിഞ്ഞാല്‍ ആവര്‍ത്തനക്കൃഷി ചെയ്യുന്ന കാര്യത്തിലും ഉദാസീനത വളരുന്നു. ഈ സാഹചര്യത്തിലാണ് ടാപ്പിങ്ങിലെ മാറ്റം പുതിയ സാധ്യതയായി മാറുന്നത്.
എത്രകാലം ആദായം
പൊതുവേ ഇന്നു റബ്ബര്‍ ടാപ്പിങ്ങില്‍ പിന്തുടരുന്ന രീതിയിങ്ങനെ. മരത്തിന്റെ ബഡ് സന്ധിയില്‍ നിന്ന് 125 സെ.മീ. ഉയരത്തില്‍ ഏഴാം വര്‍ഷം ടെംപ്ലേറ്റ് ഉപയോഗിച്ച് പകുതി ചുറ്റളവില്‍ മുപ്പതു ഡിഗ്രി ചെരിവില്‍ വരിയിട്ട് ടാപ്പിംഗ് ആരംഭിക്കുന്നു. ഒന്നര മി.മീ കനത്തില്‍ ചെരിവിനു മാറ്റം വരാതെയും തടിക്കു ക്ഷതമേല്ക്കാതെയും പട്ട അരിഞ്ഞു മാറ്റുന്നതാണ് ശാസ്ത്രീയമായ ടാപ്പിങ്. സത്യത്തില്‍ നടക്കുന്നതാകട്ടെ, മൂന്നുംനാലും മി.മീ. കനത്തില്‍ പൂള് അരിഞ്ഞു മാറ്റിയുള്ള കാടന്‍ വെട്ട്. (വെറുതെയാവില്ല നാടന്‍ഭാഷയില്‍ ടാപ്പിംഗിനെ വെട്ടെന്നു വിളിക്കുന്നത്.)
ഈ രീതിയില്‍ ഒന്നിടവിട്ട് ദിവസം മരം വെട്ടുമ്പോള്‍ എ പാനല്‍ എന്ന ഒന്നാംവശത്തെ പട്ട നാനൂറിലധികം ടാപ്പിംഗ് ദിനങ്ങള്‍ കൊണ്ടു തീരുന്നു. അതായത് പരമാവധി നാലു വര്‍ഷം. ബി പാനല്‍ അഥവാ മറുവശത്തിനും ഇതേ രീതിയില്‍ ഏറെക്കുറെ നാലു വര്‍ഷം ടാപ്പിങ്. നിറയെ കായം വീണു തടികേടായ മരത്തില്‍ പുതുപ്പട്ട അഥവാ, സി, ഡി പാനലുകള്‍ കാര്യമായി വെട്ടാന്‍ കാണില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ രണ്ടിനും കൂടി ആറേഴു വര്‍ഷം ടാപ്പിങ്ങാണ് നടക്കുന്നത്. ഇന്നിപ്പോള്‍ പൊതുവേ കണ്ടുവരുന്ന രീതിയാണിത്. ഏഴു വര്‍ഷം കാത്തിരുന്നത് ആദായത്തിലെത്തിച്ച മരം പതിനഞ്ചാം വര്‍ഷം കടുംവെട്ടിനു വിധേയമാക്കി മുറിച്ചു മാറ്റുന്നു.
വിലയിടിവിന്റെ ഇക്കാലത്ത് ഒന്നാമതായി ശ്രദ്ധ വയ്ക്കേണ്ടത് നിലവിലുള്ള റബ്ബറിന്റെ ആദായകാലം എത്രമാത്രം വര്‍ധിപ്പിക്കാമോ അത്രയും വര്‍ധിപ്പിക്കുന്നതിനാണ്. കാരണം പുതിയൊരു പ്ലാന്റിങ്ങിന്റെ അനാദായകാലം താണ്ടുന്നത് ഇന്നത്തെ രീതിയില്‍ ബുദ്ധിപൂര്‍വമായിരിക്കില്ലെന്നു കരുതുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ആദായകാലം ദീര്‍ഘിപ്പിക്കണമെങ്കില്‍ വെട്ടുപട്ട പരമാവധി സംരക്ഷിച്ചു നിര്‍ത്തുക.
ഒന്നര മി.മീ. കനത്തിലേ പട്ട അരിഞ്ഞു മാറ്റൂ എന്ന നിഷ്ഠ വച്ചാല്‍ മാത്രം എ,ബി പാനലുകള്‍ 1660 ടാപ്പിംഗ് ദിനങ്ങള്‍ക്കു തികയുന്നതാണ്. ഒരു വര്‍ഷം ഒന്നിവിട്ട ദിവസങ്ങളിലായി 150 ടാപ്പിംഗ് എന്നു കണക്കാക്കി ഈ രീതിയില്‍ പൂളുകനം ക്രമീകരിച്ചാല്‍ പതിനൊന്നു വര്‍ഷത്തേക്ക് അസല്‍ പട്ട മാത്രം ടാപ്പു ചെയ്ത് ആദായമെടുക്കുന്നതിനു സാധിക്കും. മൂന്നു ദിവസത്തിലൊന്ന് എന്ന ക്രമത്തില്‍ ഒരു വര്‍ഷത്തെ ടാപ്പിംഗ് ദിനങ്ങള്‍ നൂറായി പരിമിതപ്പെടുത്തിയാല്‍ പതിനാറു വര്‍ഷത്തേക്ക് അസല്‍ പട്ട കിട്ടും. ടാപ്പിംഗ് ദിനങ്ങള്‍ അമ്പതായി കുറച്ചാല്‍ വെട്ടുപൂളിന്റെ അളവില്‍ മാറ്റം വരുത്തേണ്ടിവരുമെങ്കിലും ഇരുപതു വര്‍ഷത്തേക്ക് അസല്‍ പട്ട നിലനില്ക്കും. ഇതിനനുസരിച്ച് പുതുപ്പട്ടയും നല്ല കനമുള്ളതായി മാറും. ഡിആര്സിയിലുണ്ടാകുന്ന വര്‍ധന, പട്ടമരപ്പിന്റെ കുറവ്, മരത്തിന്റെ ആരോഗ്യം, കുറഞ്ഞ ഉല്പ്പാദനച്ചെവ് അങ്ങനെ എന്തെല്ലാം മെച്ചങ്ങള്‍ പുറമെ.
മരത്തിന്റെ ചുറ്റളവിന്റെ നേര്‍പകുതി ടാപ്പ് ചെയ്യുന്നതാണ് നിലവിലുള്ള രീതി. ഇക്കാര്യത്തിലും മാറ്റങ്ങള്‍ സാധ്യമാണ്. പട്ടയുടെ നീളം ചുറ്റളവിന്റെ നാലിലൊന്നാക്കിയാല് ആദായകാലം വീണ്ടും വര്‍ധിക്കും. അല്ലെങ്കില്‍ അതിലും ചെറുതാക്കിയാലോ. അസല്‍ പട്ടയില്‍നിന്ന് ആദായമെടുക്കാന്‍ സാധിക്കുന്ന കാലം ഇതുവരെ കണ്ടതിന്റെ ഇരട്ടിയായും നാലിരട്ടിയായും വര്‍ധിക്കും. പുതുപ്പട്ടിയില്നിന്നുള്ള ആദായത്തിന്റെ കാര്യവും ഇങ്ങനെ തന്നെ.
ഇതുവരെ പറഞ്ഞതെല്ലാം മലര്‍ത്തു പട്ടമാത്രം ടാപ്പുചെയ്യുന്നു എന്ന ധാരണയിലാണ്. അതായത് വെറും 125 സെ.മീ. ഭാഗത്തെ പട്ട നേരേ താഴേക്കു മാത്രം അരിഞ്ഞുപോകുന്നു. 125 എന്നത് വിശേഷാല്‍ മാന്ത്രിക സംഖ്യയൊന്നുമല്ല. ടാപ്പര്‍ക്ക് നേരേ നിന്ന് മലര്‍ത്തു പട്ട ടാപ്പുചെയ്യാന്‍ സൗകര്യപ്രദമായ ഉയരം എന്നതു മാത്രമാണ് 125 സെ.മീറ്ററിന്റെ പ്രത്യേകത. ഇതില്‍നിന്ന് അശേഷം വ്യത്യാസമില്ലാത്ത പട്ടയാണ് മുകളിലേക്കുമുള്ളത്. പക്ഷേ, മലര്‍ത്തു പട്ടയായി വെട്ടാനാവില്ലെന്നുമാത്രം. അതിനാണ് നിയന്ത്രിത കമിഴ്ത്തിവെട്ടുള്ളത്. നൂറു സെ.മീ. ഉയരം വരെ ഇത്തരത്തില്‍ കമിഴ്ത്തു പട്ടയില്‍നിന്ന് ആദായമെടുക്കാന്‍ സാധിക്കും. വീണ്ടും കമിഴ്ത്തിന്റെ സി,ഡി പാനലുകള്‍ ശേഷിക്കുന്നു. ഇത്തരത്തില്‍ ആദായമെടുക്കുന്നതിനു സാധിച്ചാല്‍ ഇങ്ങനെയൊക്കെ ആദായമെടുക്കുമ്പോള് റബ്ബറിന്റെ ശരാശരി ആയുസ്സാണ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത്. ഇതുവഴി വിലയിടിവിനെ ഗണ്യമായ തോതില്‍ തടയുന്നതിനും സാധിക്കും.
ടാപ്പിങ്ങിന് ഉത്തേജനം
ഇടവേള കൂടിയ ടാപ്പിങ്ങിലും ചെറുപട്ടയുടെ ടാപ്പിങ്ങിലും ഉത്തേജകൗഷധം ശുപാര്‍ശകള്‍ക്കനുസരിച്ച് ഉപയോഗിക്കേണ്ടതുണ്ട. എത്തിപ്പോണ്‍ എന്ന ഉത്തേജകമരുന്നാണ് റബ്ബറില്‍ ഉപയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. ഇതിന്റെ പത്തു ശതമാനം ഗാഢതയിലുള്ള ദ്രാവകരൂപമാണ് വിപണയില്‍ സാധാരണയായി കിട്ടുന്നത്. ശുപാര്‍ശ ചെയ്യപ്പെട്ട ഗാഢതയിലേക്ക് ഇതിനെ നേര്‍പ്പിച്ചാണ് പുരട്ടേണ്ടത്. നാലു ദിവസത്തിലൊരിക്കലാണ് ടാപ്പിംഗ് എങ്കില്‍ ഒരു വര്‍ഷം അഞ്ചു മുതല്‍ ഏഴുവരെ തവണ ഉത്തേജകമരുന്ന് പ്രയോഗിക്കാം. ആഴ്ചയിലൊരു ദിവസം ടാപ്പിംഗിന് ഉത്തേജകൗഷധ പ്രയോഗം വര്‍ഷത്തില്‍ പന്ത്രണ്ടുതവണ വേണ്ടിവരും. അതായത് മാസത്തിലൊരു തവണയാണ് മരുന്നു പുരട്ടേണ്ടത്. ആര്‍ആര്‍ഐഐ 105ന് ആദ്യമായി പട്ട മൂന്നിലൊരു ദിനടാപ്പിംഗിനു തുറക്കുമ്പോള്‍ മാത്രം രണ്ടാഴ്ച ഇടവേളയില്‍ രണ്ടു തവണ മരുന്നു പുരട്ടാം. അതു കഴിഞ്ഞാല്‍ സ്ഥിരമായി മാസത്തിലൊരു പ്രയോഗം മാത്രം മതി. അതിന്റെ ഗാഢതയാകട്ടെ 2.5 ശതമാനവും. വെട്ടുപട്ട വിശ്രമം കൊടുത്തതിനുശേഷം തുറക്കുമ്പോള്‍ അഞ്ചു ശതമാനം ഗാഢതയില്‍ ഒരു പ്രാവശ്യം മരുന്നു പുരട്ടണം.
ആഴ്ചയിലൊരു ദിവസമാണ് ടാപ്പിംഗ് എങ്കില്‍ മരുന്നു പുരട്ടി 48-72 മണിക്കൂറിനുള്ളില്‍ വെട്ടു നടത്തിയിരിക്കണം. ഉത്തേജക മരുന്നിനൊപ്പം റെയിന്‍ ഗാര്‍ഡു കൂടി ഉപയോഗിച്ചാലാണ് ഏറ്റവും ഗുണം കിട്ടുന്നത്. പാമോയില്‍ അല്ലെങ്കില്‍ മാറ്റേതെങ്കിലും സസ്യ എണ്ണ ഉപയോഗിച്ചാണ് പത്തു ശതമാനം ഗാഢതയുള്ള എത്തിപ്പോണ്‍ രണ്ടര ശതമാനം ഗാഢതയിലേക്ക് നേര്‍പ്പിക്കേണ്ടത്. പുരട്ടുന്നതിനിടയിലും ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.
മൂന്നുതരത്തില്‍ ഉത്തേജക മരുന്ന് പ്രയോഗിക്കാം. വെട്ടുപട്ടയുടെ മുകള്‍ഭാഗത്ത് വള്ളിപ്പാല്‍ പൊളിച്ചു മാറ്റാതെ പുരട്ടാം. അതുമല്ലെങ്കില്‍ വള്ളിപ്പാല്‍ പൊളിച്ചു മാറ്റിയിട്ട് പുരട്ടാം. ഏറ്റവും ഫലപ്രദമെന്നു കണ്ടിരിക്കുന്നത് അവസാനം വെട്ടുകഴിഞ്ഞ ഭാഗത്തെ ഇളം പട്ടയില്‍ ഒരിഞ്ചു വീതിയില്‍ പുരട്ടുന്നതാണ്.
ഇടവേള കൂട്ടുക
ചെറുകിട റബ്ബര്‍കര്‍ഷകരില്‍ കുറേയധികം പേര് (14 ശതമാനം) ഇന്നും നിത്യേനയുള്ള ടാപ്പിംഗ് രീതി പിന്തുടരുന്നവരാണ്. 77 ശതമാനം കര്‍ഷകര്‍ ഒന്നിടവിട്ടുള്ള ദിവസത്തെ ടാപ്പിംഗ് രീതിയാണ് പിന്തുടരുന്നത്. ഈ സ്ഥാനത്താണ് ഇടവേള കൂടിയ ടാപ്പിംഗ് എന്ന ആശയം ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഏഴു ദിവസത്തിലൊന്നു ടാപ്പു ചെയ്താലും മറ്റേതു രീതിയിലുള്ള ടാപ്പിംഗില്നിന്നു കിട്ടുന്നതിനൊപ്പം ഉല്‍പ്പാദനം കിട്ടുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
ഇടവേള കൂടിയ ടാപ്പിംഗില്‍ ശ്രദ്ധവയ്ക്കേണ്ട പല കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ഒരു കാരണവശാലും വെട്ടു മുടക്കാന്‍ പാടില്ലെന്നുള്ളതാണ്. മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് ചെയ്തും വേനല്‍ക്കാലത്ത് അവധി നല്‍കാതെയും വെട്ടു തുടരണം. ഒരു ദിവസം ടാപ്പിംഗ് മുടങ്ങുകയും അടുത്ത ആഴ്ചയിലെ നിശ്ചിത ദിവസം വീണ്ടും ടാപ്പു ചെയ്യുകയുമാണെങ്കില്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകും എന്നതില്‍ സംശയം വേണ്ട. ഏതെങ്കിലും കാരണവശാല്‍ ഒരു ദിവസം വെട്ടു മുടങ്ങിപ്പോയാല്‍ തൊട്ടടുത്ത ദിവസം ആ തോട്ടം വെട്ടുക തന്നെവേണം. അതുപോലെ ഉത്തേജകമരുന്നു നിശ്ചിത ഇടവേളയില്‍ പുരട്ടുകയും വേണം. ആവശ്യമെങ്കില്‍ നിയന്ത്രിത കമിഴ്ത്തിവെട്ട് സ്വീകരിക്കാനും മടിക്കരുത്.
റെയിന്‍ ഗാര്ഡിംഗാണ് നിര്‍ബന്ധമായും സ്വീകരിക്കേണ്ട മറ്റൊരു കൃഷിമുറ. ഇന്ത്യയില്‍ ഒരു വര്‍ഷം എഴുപതു വരെ ടാപ്പിംഗ് ദിനങ്ങളാണ് മഴ മൂലം നഷ്ടപ്പെടുന്നത്. സാധാരണ ടാപ്പിംഗില്‍ മഴ മൂലമുണ്ടാകുന്ന വിളവു നഷ്ടത്തെക്കാള്‍ വളരെയധികമായിരിക്കും ഇടവേള കൂടിയ ടാപ്പിംഗില്‍ മഴമൂലമുണ്ടാകുന്ന നഷ്ടം. പാവാട രീതിയിലുള്ള റെയിന്ഗാര്ഡും കട്ടികൂടിയ പ്ലാസ്റ്റിക്കിന്റെ റെയിന്‍ ഗാര്‍ഡും ലഭ്യമാണ്. പാവാട രീതിയിലുള്ളതാണെങ്കില്‍ ഒരു കി.ഗ്രാം എല്‍ഡിപിഇ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മുപ്പതുമരത്തിനു റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിനു സാധിക്കും.
മിനിക്കട്ട് ടാപ്പിങ്
സാധാരണയായി ടാപ്പിംഗിനു മരം മാര്‍ക്ക് ചെയ്യുന്നത് അതിന്റെ തടിയുടെ ചുറ്റളിന്റെ നേര്‍പകുതിയാണ്. ഇതിനുപകരം മൊത്തം ചുറ്റളവിന്റെ മൂന്നിലൊന്ന്, നാലിലൊന്ന്, നാലിഞ്ച് ഇങ്ങനെ വ്യത്യസ്തമായ അളവുകളില്‍ പട്ട തുറക്കാം. ഇവയെ പൊതുവായി മിനിക്കട്ട് ടാപ്പിംഗ് എന്നു വിളിക്കാം.
റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ ഇതു സംബന്ധിച്ച് നിരവധി ഗവേഷണങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതമായ ടാപ്പിംഗ് സങ്കല്‍പ്പങ്ങളെയെല്ലാം തിരുത്തിയെഴുതുന്നതാണ് ഇവയില്‍നിന്നുള്ള ഫലങ്ങള്‍. അതിനാല്‍ നാളെയുടെ ടാപ്പിംഗ് രീതിയായി ഉത്തേജന മരുന്നു പുരട്ടിയുള്ള മിനിക്കട്ട് മാറുമെന്നു കരുതാന്‍ ന്യായമേറെ.
നാലിലൊന്നു പട്ട ഏഴു ദിവസത്തെ ഇടവേളയില്‍ ടാപ്പു ചെയ്യുന്നുവെന്നു കരുതുക. ഒരു ദിവസം രണ്ടര മി.മീ. പട്ട അരിഞ്ഞു മാറ്റുമ്പോള്‍ ഒരു വര്‍ഷം 52 ടാപ്പിംഗിലായി 13 സെ.മീ. പട്ട നഷ്ടമാകുന്നു. അതായത് ഏറെക്കുറേ 36 വര്‍ഷംകൊണ്ട് മാത്രമാണ് അസല്‍പട്ട വെട്ടിത്തീരുന്നത്. ഇതിനൊപ്പം ഇതേ അളവില്‍തന്നെ നിയന്ത്രിത കമിഴ്ത്തിവെട്ടുകൂടിയുണ്ടെങ്കില് അസല്‍ പട്ടയുടെ ആയുസ് വീണ്ടും വര്‍ധിക്കുന്നു. വെട്ടുപട്ടയുടെ നീളം ഇതിലും കുറച്ചാല്‍ അസല്‍ പട്ടയുടെ കാലാവധി വീണ്ടും വര്‍ധിപ്പിക്കാന്‍ സാധിക്കും. അതായത് നാലിഞ്ചു നീളത്തിലാണ് വെട്ടുന്നതെങ്കില്‍ അസല്‍പട്ട തീരാന്‍ മാത്രം അമ്പതു വര്‍ഷമെടുക്കും. ഉത്തേജകമരുന്നു കൃത്യമായി മാസത്തിലൊന്നു പുരട്ടിക്കൊടുത്താല്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുകയുമില്ല. പട്ടമരപ്പ് ഇല്ലാതാകുന്നതും ഡിആര്‍സി കൂടുന്നതും കൊണ്ട് മൊത്തത്തില്‍ കിട്ടുന്ന ഉണക്ക റബ്ബറിന്റെ തോത് വര്‍ധിക്കുകയേയുള്ളൂ. രണ്ടര ശതമാനം ഗാഢതയില്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുമ്പോള്‍ തന്നെയാണ് മിനിക്കട്ടിലും മികച്ച ഫലം കിട്ടുന്നത്.
മലര്‍ത്തു പട്ട വെട്ടുന്ന അതേ രീതിയില്‍ കമിഴ്ത്തു പട്ട കൂടി വെട്ടുന്നതിനു സാധിക്കും. തുലാമഴ കഴിഞ്ഞ് അടുത്ത ഇടവപ്പാതിവരെയുള്ള ആറുമാസക്കാലത്തേക്കു മാത്രമാണിതു ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അസല്പട്ടയുടെ രണ്ടു വശവും വെട്ടിത്തീരുമ്പോള്‍ പുതുപ്പട്ടയിലേക്ക് അഥവാ സി, ഡി പാനലുകളിലേക്ക് വെട്ടു മാറ്റുന്നതാണല്ലോ പതിവ്. ഇവിടെ വേണ്ട രീതിയില്‍ തൊലി വന്നു നികന്നിട്ടില്ലെങ്കില്‍ അഥവാ മുഴകള്‍ വീണ് ടാപ്പിംഗ് അസാധ്യമായെങ്കില്‍ കമിഴ്ത്തു പട്ടയിലേക്ക് ടാപ്പിംഗ് മാറ്റാം. മരത്തിന്റെ ചുറ്റളവിന്റെ നാലിലൊരു ഭാഗം മാത്രം വെട്ടുന്ന മിനിക്കട്ട് ടാപ്പിംഗില്‍ ഉത്തേജക മരുന്നിന്റെ ഉപയോഗത്തിനൊപ്പം നിയന്ത്രിത കമിഴ്ത്തിവെട്ട് കൂടി പിന്തുടരുകയാണെങ്കില് ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
നിയന്ത്രിത കമിഴ്ത്തിവെട്ടിനോളം തെറ്റിദ്ധരിക്കപ്പെട്ട ടാപ്പിംഗ് രീതിയില്ല. സ്ലോട്ടര്‍ ടാപ്പിംഗ് അഥവാ കടുംവെട്ടാണ് ഈ പുതിയ രീതിയെന്നു കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ മലര്‍ത്തു പട്ട വെട്ടുന്നതിനൊപ്പമോ അതിലധികമോ ആയാസരഹിതവും ആദായകരവുമാണ് നിയന്ത്രിത കമിഴ്ത്തിവെട്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരം കമിഴ്ത്തിവെട്ടിന് പരിഷ്കരിച്ച ഗുജ് കത്തി തന്നെ ഉപയോഗിക്കുന്നതിനാണ് ശുപാര്‍ശയുള്ളത്. നാടന്‍ കത്തിയും ജബോംഗ് കത്തിയും പാടില്ല. പട്ടയുടെ ചെരിവ് 45 ഡിഗ്രി വേണം. മരത്തിന്റെ ചുറ്റളവിന്റെ നാലിലൊന്ന് അല്ലെങ്കില്‍ മൂന്നിലൊന്നാവണം വെട്ടുപട്ടയുടെ നീളം.
റബ്ബറിനൊപ്പം അനേകവര്‍ഷങ്ങളിലെ അനുഭവ സമ്പത്തുള്ള കര്‍ഷകര്‍ മനസ്സിലാക്കിയിരിക്കുന്നൊരു കാര്യമുണ്ട്. ഒരു വിലയിടിവും ശാശ്വതമല്ല, ഒരു വിലവര്‍ധനവും ശാശ്വതമല്ല. രണ്ടിനെയും ഒരേ മനോഭാവത്തോടെ സ്വീകരിക്കണമെങ്കില്‍ നിലപാടുകളിലെ മാറ്റവും ആവശ്യമാണ്. ഇത്തരം മാറ്റം ടാപ്പിങ്ങില്‍ നിന്നു തുടങ്ങട്ടെ.
കേരളത്തിലെ കാര്‍ഷികമേഖലയുടെ തലവര തിരുത്തിയെഴുതിയ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് വിളവിലെ കുതിപ്പ് വിപണനത്തിലും ആവര്‍ത്തിക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കുന്നു. നൂതനമായ കാര്‍ഷികവിപണനത്തിന്റെയും ആദായസൃഷ്ടിയുടെയും കാഴ്ചപ്പാടുകള്‍ സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് ഡയറക്ടര്‍ ഡോ. കെ. പ്രതാപന് പങ്കുവയ്ക്കുന്നു.
സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് നിലവില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് പഴങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവിളകള്‍, മരുന്നുചെടികള്‍ തുടങ്ങിയ ഉദ്യാനവിളകളുടെ കാര്യത്തിലാണ്. ഈ രംഗങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച നിരക്കിലുള്ള വളര്‍ച്ച കൈവരിക്കാ
ന് സാധിച്ച സംസ്ഥാനമെന്ന മികവ് നമുക്കിന്നു സ്വന്തമാണ്. ഉദാഹരണത്തിനു പൈനാപ്പിള്‍ കൃഷിയുടെ ഭൂവിസ്തൃതി ഇരട്ടിയാക്കാന്‍ നമുക്കായിരിക്കുന്നു. കുരുമുളകിന്റെ പുനരുജ്ജീവന പദ്ധതിക്ക് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. വാഴകൃഷിയും മുമ്പത്തേതിന്റെ ഇരട്ടിയിലധികമാക്കാന്‍ മിഷന്റെ പ്രവര്‍ത്തനം മുഖേന സാധിച്ചിരിക്കുന്നു. കൊക്കോ ഇന്ന് ശക്തമായ രീതിയിലുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. മരുന്നു ചെടികളുടെ കാര്യത്തില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള കൃഷിവികസനമെന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
ഇതിനെക്കാളെല്ലാം മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിച്ചത് ജൈവകൃഷിയുടെ രംഗത്താണ്. ജൈവകൃഷി സംസ്ഥാനത്തെമ്പാടും ഇപ്പോള്‍ പുതിയൊരു തരംഗമായി മാറിയിരിക്കുന്നു. വിഷമടിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും തങ്ങളുടെ ആരോഗ്യവും
പ്രാണനുമെടുക്കുന്നതാണെന്ന ബോധ്യം സാധാരണക്കാരായ ജനങ്ങള്ക്കുപോലുമുണ്ടായിരിക്കുന്നു. മിഷന്റെ നേതൃത്വത്തില്‍ നിരന്തരമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്തരത്തിലുള്ള മാറ്റമുണ്ടായിരിക്കുന്നത്. പഴങ്ങളും പച്ചക്കറികളും സുഗന്ധവിളകളും ഇന്നിപ്പോള്‍ രാസകൃഷിയിലൂടെ ഉല്പാദിപ്പിക്കുന്നവരെക്കാളധികമാണ് ജൈവരീതിയില്‍ ഉല്പാദിപ്പിക്കുന്നവര്.
തരിശുഭൂമിയിലെ കൃഷി, സ്കൂള്‍-ഓഫീസ് വളപ്പുകളിലെ കൃഷി, പാട്ടഭൂമിയിലെ കൃഷി, പോളിഹൗസുകളിലെയും മഴമറകള്ക്കുള്ളിലെയും തുറന്നകൃഷിയിടത്തിലെയും ഹൈടെക് കൃഷി എന്നിങ്ങനെ പുതുമേഖലകള്‍ കൃഷിക്കായി തുറന്നുകൊടുക്കാനും സാധിച്ചിരിക്കുന്നു. ഇവയിലെല്ലാം കൃഷിയിറക്കുന്നവര്‍ക്ക് പൂര്‍ണമായ പിന്തുണയാണ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷനില്‍ നിന്നു ലഭിക്കുന്നത്.
ശീതകാല പച്ചക്കറിക്കൃഷിയില്‍ സംസ്ഥാനത്ത് മികച്ച ഉല്പാദനം നടത്തിപ്പോരുന്ന കാന്തല്ലൂര്‍, വട്ടവട പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് ഇന്നിപ്പോള്‍ ഒരു നാഥനുണ്ടായ സന്തോഷമാണ്. ഇവരുടെ ഉല്‍പ്പന്നങ്ങള്‍ തമിഴ്നാട്ടിലെ ഇടനിലക്കാര്‍ ചുളുവിലയ്ക്ക് വാങ്ങിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ന്യായവിലയ്ക്ക് വിപണനം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിച്ചിരിക്കുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 140 കര്‍ഷക ക്ലസ്റ്ററുകളാണിപ്പോള് കാന്തല്ലൂരിലും വട്ടവടയിലുമുള്ളത്. ഇവിടങ്ങളില്‍ കര്‍ഷകരുടെ സൊസൈറ്റികള്‍ രൂപീകരിക്കുന്നതിനായി മിഷന് പത്തുലക്ഷം രൂപയാണ് റിവോള്‍വിങ് ഫണ്ട് അനുവദിച്ചത്. മിഷന് ഡയറക്ടര്‍ എന്ന നിലയില്‍ ഞാന്‍ തന്നെ ഇതിനകം 28 പ്രാവശ്യമാണ് കാന്തല്ലൂരും മറ്റും സന്ദര്‍ശിച്ചതും ദിവസങ്ങളോളം കര്‍ഷകര്‍ക്കൊപ്പം താമസിച്ചതും.
കര്‍ഷകരെ ശീതകാലപച്ചക്കറികളുടെ മികച്ച കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ സമാന കാലാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇന്നാടുകളിലെ കര്‍ഷകരെ കൊണ്ടുപോയെന്നു മാത്രമല്ല, അത്തരം സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ധരെ കാന്തല്ലൂരിലും വട്ടവടയിലും കൊണ്ടുവന്ന് കര്‍ഷകര്‍ക്കായി ക്ലാസുകള്‍ ക്രമീകരിക്കുകയും ചെയ്തു. ആവശ്യാധിഷ്ഠിത ഗവേഷണം എന്ന പുതുസങ്കല്പവും പ്രയോഗത്തിലെത്തിക്കാന്‍ ഈ പ്രദേശങ്ങളില്‍ മിഷനു സാധിച്ചു. ഇതിന്റെ ഫലമായാണ് ശീതകാല പച്ചക്കറികള്‍ക്കായി പ്രത്യേക കാര്‍ഷിക ക്രമം രൂപപ്പെടുത്താന്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു സാധിച്ചത്. ഹോര്‍ട്ടികോര്‍പ്പിനെക്കൊണ്ട് കാന്തല്ലൂരിലെയും മറ്റും മൊത്തം ഉല്പാദനത്തിന്റെ പകുതിയിലധികവും സംഭരിപ്പിക്കാന്‍ സാധിച്ചിരുന്നു.
ഇനിയിപ്പോള്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ ശ്രദ്ധ പതിയാന്‍ പോകുന്ന പ്രധാന മേഖലകള്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും മൂല്യവര്‍ധനയും വിപണനവുമാണ്. പ്രാഥമിക ഉല്‍പ്പന്നങ്ങളായി വില്‍ക്കുന്നതിനെക്കാള്‍ നാലും അഞ്ചും ഇരട്ടിവരെ വരുമാനമാണ് മൂല്യവര്‍ധനയും സംസ്കരണവും വഴി കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഇതിനായി ക്ലസ്റ്ററുകളുടെ കീഴില്‍ ഫാം ഷോപ്പുകളും ഫാര്‍മര്‍ ഷോപ്പുകളും ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറായി വരുന്നു. സാധിക്കുമെങ്കില്‍ പഞ്ചായത്ത് തലത്തില്‍ തന്നെ ഇത്തരം വിപണനകേന്ദ്രങ്ങളാണ് തയ്യാറാക്കേണ്ടത്. സഹകരണ പ്രസ്ഥാനത്തിന്റെ രീതിയിലായിരിക്കും ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുക.
കേരളത്തിന്റെ നാട്ടുപഴങ്ങള്ക്കായി പ്രത്യേക പരിഗണനയോടെ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. നമ്മുടെ ചക്കയും മാങ്ങയുമെല്ലാം ഇപ്പോള്‍ പഴുത്തും പുഴുത്തും പാഴാകുകയാണ്. വലിയൊരു വരുമാനസാധ്യതയാണ് ഇതിലൂടെ പാഴായിപ്പോകുന്നത്. ഇവയുടെ മൂല്യവര്‍ധന ഇന്നോളം നാം തൊട്ടുനോക്കിയിട്ടുപോലുമില്ലാത്ത മേഖലയാണ്. ഇക്കാര്യത്തില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്നുറപ്പാണ്. കാര്ഷികോല്പാദനത്തില് സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് കൈവരിച്ച മുന്നേറ്റം ഇനി ആവര്‍ത്തിക്കേണ്ടത് ഇത്തരം കാര്യങ്ങളിലാണ്.
സംസ്കരണം, മൂല്യവര്‍ധന, വിപണനം എന്നിങ്ങനെ മൂന്നു സമാനതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിവേഴ്സ് പിരമിഡ് മാതൃകയാണ് പിന്തുടരേണ്ടത്. ആദ്യം ഉല്പാദനം പിന്നീട് വിപണനം എന്ന നിലവിലുള്ള രീതിയാണ് കര്‍ഷകര്‍ക്കു വിനയായി മാറുന്നത്. അതിനു പകരം വിപണിയുടെ ആവശ്യങ്ങള്‍ അറിഞ്ഞ് അതിനെ നേരിടാന്‍ തക്കരീതിയിലുള്ള വിപണനം എന്നതാണ് ഇനിയുണ്ടാകേണ്ട മാറ്റം. ഏതെങ്കിലും ഉല്‍പ്പന്നം കൂടുതലായി ഒരു പ്രദേശത്ത് ഉല്പാദിപ്പിക്കുന്നുവെങ്കില് അതിനെ മറ്റു ബ്ലോക്കുകളും ജില്ലകളുമായി സഹകരിച്ച് വിപണനം നടത്തുന്നതിനുളള സാഹചര്യവുമുണ്ടാകണം. ഇങ്ങനെയാണ് സംസ്ഥാനത്ത് കരുത്തുറ്റ കാര്‍ഷിക സമ്പദ്ഘടന നിലവില്‍ വരേണ്ടത്.
വെളളരി, മത്തന്‍ കുമ്പളം തുടങ്ങിയവ ഇങ്ങനെ ട്രേകളില്‍ നടുകയാണെങ്കില്‍ മൂന്നാഴ്ചയോളം പരിപാലിക്കാം. അപ്പോഴേക്കും അവയ്ക്ക് നാലഞ്ച് ഇലകള്‍ വരെ വളര്‍ന്നിറങ്ങിയിരിക്കും. ഇവയെ തണ്ടിന്റെ ചുവട്ടില്‍ വച്ച് മുറിച്ചെടുത്ത് കൊത്തിയരിഞ്ഞാല്‍ മികച്ച ഇലക്കറിയായി. ഗോതമ്പ്, തിന, റാഗി മുതലായവ പച്ചജ്യൂസ് അടിച്ചു കഴിക്കുന്നതിനാണുപയോഗിക്കുന്നത്. കാന്‍സര്‍ രോഗികള്‍ ഔഷധമെന്ന നിലയില്‍ ഗോതമ്പിന്റെ ഇല അഥവാ വീറ്റ്ഗ്രാസ് ഉപയോഗിച്ചു പോരുന്നതാണ്. ചിത്രത്തില്‍ കാണുന്നതു പോലെ ട്രേയില്‍ തിങ്ങിവളര്‍ന്നു കഴിഞ്ഞാല്‍ അടുക്കളയിലെ കത്തികൊണ്ടു തന്നെ അരിഞ്ഞെടുത്ത് മിക്സിയില്‍ അടിച്ച് കുടിക്കാം. രുചിക്കായി ഇതിനൊപ്പം കല്‍ക്കണ്ടം, ഉപ്പ്, മല്ലിയില, പുതിനയില തുടങ്ങിയവ ചേര്‍ക്കുന്നവരുമുണ്ട്. രോഗമില്ലാത്തവര്‍ക്കും വെറുംവയറ്റില്‍ കഴിക്കാവുന്ന മികച്ച പാനീയമാണിത്. തിന, റാഗി, നവര തുടങ്ങിയവയുടെ ഇലകളും ഇതേരീതിയില്‍ ജ്യൂസ് അടിക്കുന്നതിനു നല്ലതാണ്.
വളര്‍ച്ചയ്ക്ക് ഏറ്റവും കൂടുതല്‍ നാള് നിര്‍ത്തേണ്ടതായി വരുന്നത് ചീരയിനങ്ങളാണ്. ഒരു മാസം കൊണ്ട് ഇവയ്ക്ക് നാലഞ്ച് ഇലകള്‍ വന്നിരിക്കും. ആ ഘട്ടത്തില്‍ ചുവടെ പിഴുതെടുത്ത് വേരിലെ ചകിരിച്ചോറിന്റെ അംശങ്ങള്‍ വൃത്തിയായി കഴുകിമാറ്റിയതിനു ശേഷം കറിയാക്കാം.
ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവര്‍ക്കാണ് ഇത്തരത്തില്‍ ട്രേകളിലെ 'തോട്ട'ത്തിന്റെ പ്രയോജനമെടുക്കാന്‍ കൂടുതലായി സാധിക്കുന്നത്. സ്വന്തമായി ഒരു ചാക്ക് അല്ലെങ്കില്‍ ഗ്രോബാഗ് വയ്ക്കുന്നതിനുള്ള സ്ഥലം പോലുമില്ലാത്തത് ഇക്കൂട്ടര്‍ക്കാണല്ലോ. ട്രേ ഫാമിങ്ങ് വരുമ്പോള്‍ കൃഷി ആര്‍ക്കും സാധ്യമാണെന്നു വരുന്നു. എന്താ ഒരു കൈ പരീക്ഷിച്ചു കൂടേ.
പൂന്തോട്ടമെന്നാല്‍ പൂക്കളുടെ തോട്ടം മാത്രമല്ല, ഇലകളുടെ തോട്ടം കൂടിയാണ്. വെറും ഇലകളല്ല, ഒറ്റക്കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ഇലകള്‍. കൂടിയ തോതില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെങ്കില്‍ മികച്ച ആദായമാര്‍ഗമായും ഇവ മാറും.
പുഷ്പാലങ്കാരത്തില്‍ പൂക്കള്‍ക്കൊപ്പമാണ് ഇലകള്‍ക്കും സ്ഥാനം. ഇതിനായി വെട്ടിയെടുക്കുന്നതിനാല്‍ ഇവയെ വെട്ടിലകള്‍ അഥവാ കട്ട് ഫോളിയേജുകള്‍ എന്നാണ് സാധാരണയായി വിളിക്കുന്നത്. അലങ്കാരത്തിനുപയോഗിക്കുന്ന പൂക്കളെക്കാള്‍ ആയുസുള്ളത് ഇത്തരം ഇലകള്‍ക്കാണ്. കേരളത്തിലെ ഓരോ മേഖലയിലും മികച്ച ഉല്പാദനം തരുന്ന വെട്ടിലകള്‍ നിരവധിയാണ്. പൂക്കളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പരിചരണത്തില്‍ വളരുന്നവയാണ് ഇവയില്‍ പലതും. വിലകൂടിയ പൂച്ചെടികള്‍ പോളിഹൗസുകളിലും കൃത്രിമ അന്തരീക്ഷത്തിലുമാണ് വളര്‍ത്തുന്നതെങ്കില്‍ വെട്ടിലകള്‍ വളര്‍ത്തുന്നതിന് തുറന്ന അന്തരീക്ഷമായാലും മതി. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയല്ലെങ്കിലും വീട്ടുവളപ്പിലെ പൂന്തോട്ടത്തിന് സവിശേഷമായ ചന്തം പ്രദാനം ചെയ്യാന്‍ ഇവയ്ക്കു സാധിക്കുമെന്നുറപ്പ്. കേരളത്തില്‍ പൊതുവേ നല്ല രീതിയില്‍ വളരുന്ന വെട്ടിലച്ചെടികളെ പരിചയപ്പെടുക.
ഡ്രസീന
നിരവധിയിനങ്ങള്‍ ഉള്‍പ്പെടുന്ന വലിയ കുടുംബമാണ് ഡ്രസീനയുടേത്. ഇവയില്‍ ഏറ്റവും പ്രധാനം ഡ്രസീന മസാന്ജിയാനയാണ്. പൊതുവേ പച്ചയും മഞ്ഞയും കലര്‍ന്ന ഇലകളാണിവയുടേത്. രണ്ടു നിറവും വെവ്വേറെയാണ് കാണപ്പെടുന്നത്. വരയിട്ടതുപോലെ കാണപ്പെടുന്ന നിറങ്ങളാണിവയെ പുഷ്പാലങ്കാരത്തില്‍ പ്രിയപ്പെട്ടതാക്കുന്നത്. ഇലകള്‍ക്ക് വീതി കൂടുതലാണ്. അതിനാല്‍ പുഷ്പാലങ്കാരങ്ങളുടെ പിന്‍നിരയില്‍ ഉപയോഗിക്കുന്നതിനാണിവ കൂടുതലായി ഉപയോഗിക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഒരു മീറ്ററോളം നീളം വയ്ക്കുന്ന ഇലകളുമുണ്ട്.
കമ്പു മുറിച്ചു നട്ടാണിവ വളര്‍ത്തുന്നത്. ആറുമാസം കൊണ്ട് കേരളത്തില്‍ ഇവ ഇലകള്‍ ശേഖരിക്കാവുന്ന വളര്‍ച്ചയെത്തും. പൂര്‍ണ വളര്ച്ചയെത്തിയാല് ഒരു മാസം ഏറക്കുറേ പത്തിലകള്‍ വരെ തരുന്നതിന് ഇവയ്ക്കു സാധിക്കും. ഒരിലയ്ക്ക് മൂന്നു രൂപവരെ വിലയെത്തുന്ന സീസണുകളുമുണ്ട്. ഇവയ്ക്ക് ആകെയുള്ള പ്രശ്നം ഏതാനും വര്‍ഷം കൊണ്ട് ഉയരത്തില്‍ വളരുന്നതാണ്. ഒരാള്പൊക്കത്തിലധികമായാല് ഇലകള്‍ മുറിച്ചെടുക്കുന്നതു പ്രശ്നമാകും. അതിനാല്‍ മുകള്ഭാഗം മുറിച്ചുമാറ്റി ഉയരം ക്രമീകരിക്കാം. ഇങ്ങനെ മുറിച്ചെടുക്കുന്ന തലപ്പുകള്‍ പുതിയ നടീല്‍വസ്തുവായി ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്. നന്നായി വെയില് ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ തുറസായ സ്ഥലത്ത് വളര്‍ത്തുന്നതാണ് നല്ലത്. കാര്യമായ രോഗകീടബാധകളൊന്നുമില്ല.
ഫിലോഡെന്‍ഡ്രോണ്‍
ഒരുകാലത്ത് വീട്ടകങ്ങളില്‍ വളര്‍ത്തിയിരുന്ന ഇന്‍ഡോര്‍ സസ്യങ്ങളിലൊന്നായിരുന്നു ഇത്. വള്ളിച്ചെടിയെന്ന രീതിയിലാണ് അക്കാലത്ത് വളര്‍ന്നിരുന്നത്. എന്നാല്‍ കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരധികമുള്ളത്. ഫിലോഡെന്‍ഡ്രോണ്‍ സാനഡു ഇത്തരത്തിലുള്ള ഇനമാണ്. നീളം കൂടിയ തണ്ടാണിവയുടെ പ്രധാന പ്രത്യേകത. ഒന്നരയടിവരെ നീളമുള്ള തണ്ടുകള്‍ സാധാരണയാണ്. ഈ തണ്ടിന്റെയഗ്രത്തില് ഓവല്‍ അകൃതിയിലുള്ള ഇലകള്‍ കാണപ്പെടുന്നു. ഈ പ്രത്യേകതകള്‍ കൊണ്ട് ഏതുതരം അലങ്കാരത്തിലും ഇവ ഉപയോഗിക്കപ്പെടാറുണ്ട്. ആറേഴു മാസംകൊണ്ട് ഇതും ഇലവെട്ടുന്നതിനു തക്ക പ്രായമെത്തും. തുടക്കത്തിലുണ്ടാകുന്ന ഇലകള്‍ക്ക് വലുപ്പക്കുറവായിരിക്കുമെങ്കിലും ഏതാനും മാസം കൊണ്ട് ഇലകള്‍ നല്ല വളര്‍ച്ച കാണിക്കും. ഇലയുടെ അഗ്രഭാഗം നീളത്തില്‍ ചെറുഘണ്ഡങ്ങളായി മുറിഞ്ഞു കാണുന്നത് സാനഡു ഇനത്തിന്റെ പ്രത്യേകതയാണ്. ഒറ്റ നോട്ടത്തില്‍ വിരലുകള്‍ പോലെയാണിവ തോന്നുക.
തലപ്പുകള്‍ മുറിച്ചുനട്ടാണ് പൊതുവേ സാനഡു ഇനം വളര്‍ത്തുന്നത്. ഇപ്പോള്‍ ടിഷ്യുകള്‍ച്ചര്‍ തൈകളും നഴ്സറികളില്‍ കിട്ടാനുണ്ട്. നേരിട്ട് വെയിലേല്‍ക്കുന്നിടത്ത് നടുകയാണെങ്കില്‍ ഇലകള്‍ക്ക് വലുപ്പക്കുറവ് കാണാറുണ്ട്. ഭാഗികമായി തണല്‍ കിട്ടുന്നയിടങ്ങളില്‍ മറ്റു കൃഷികള്‍ക്ക് ഇടവിളയായും മറ്റും വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്.
ലെതല്‍ലീഫ് ഫേണ്‍
ഫേണ്‍ എന്നാല്‍ സാധാരണയായി പന്നലുകള്‍ എന്നു വിളിക്കുന്നയിനം ചെടികളാണ്. ഇവയില്‍ വെട്ടിലക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് ലെതല്‍ലീഫ് ഫേണ്‍. നടീല്‍ കഴിഞ്ഞ് അഞ്ചോ ആറോ മാസം പിന്നിട്ടാല്‍ നല്ലതോതില്‍ ഇലകളുണ്ടായിത്തുടങ്ങും. വെയിലേല്ക്കാത്തയിടത്താണ് ചെടി നടേണ്ടത്. പോളിഹൗസുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്താല്‍ ധാരാളം ഇലകള്‍ ലഭിക്കും. ഹോബിയായി വളര്‍ത്തുന്നവര്‍ താരതമ്യേന തണല്‍ കിട്ടുന്നയിടങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. തണല്‍ വലയ്ക്കുള്ളിലും വളര്‍ത്താം. നല്ലതോതില്‍ വളര്ച്ചയെത്തിയാല് ഒരു മാസം ആറോ ഏഴോ ഇലകള്‍ വരെ ഉണ്ടാകും. വാണിജ്യാടിസ്ഥാനത്തിലാണ് കൃഷിയെങ്കില്‍ ഒരിലയ്ക്ക് മൂന്നു രൂപ വില കിട്ടുന്നത് സാധാരണയാണ്.
സോങ് ഓഫ് ഇന്ത്യ
ഡ്രസീന ഇനത്തിലുള്ള മറ്റൊരു പ്രധാനയിനമാണ് സോങ് ഓഫ് ഇന്ത്യ. ഡ്രസീന മസാന്ജിയാനയെക്കാള് വലുപ്പം കുറഞ്ഞ ഇലകളാണ് ഈയിനത്തിനു പൊതുവേയുള്ളത്. മഞ്ഞയും പച്ചയും ഇടകലര്‍ന്നതാണ് ഇലകള്‍. വെയില് ഇഷ്ടപ്പെടുന്ന ഇവ നടുന്നതിന് തുറസായ സ്ഥലങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. മസാന്ജിയാനയില് ഇലകളാണ് അലങ്കാരത്തിനുപയോഗിക്കുന്നതെങ്കില് ഈയിനത്തില്‍ തലപ്പുകള്‍ അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്. തലപ്പുമുറിച്ചു മാറ്റുന്നതുവഴി കൂടുതല്‍ ശാഖകള്‍ ഉണ്ടാകുകയും അവയെല്ലാം വിളവെടുപ്പിനു തയ്യാറാകുകയും ചെയ്യും.
അലങ്കാര ഇലച്ചെടികളില്‍ ജൈവരീതിയിലുള്ള കൃഷിയാണ് മെച്ചം. വേനല്‍ക്കാലത്ത് നന അത്ര നിര്‍ബന്ധമല്ല. നനച്ചു വളര്‍ത്തിയാല്‍ ഇലകളുടെ ഉല്പാദനം കൂടുകയും അവയ്ക്കു കൂടുതല്‍ വലുപ്പം കിട്ടുകയും ചെയ്യും. പൊതുവേ കീടബാധ കുറവാണ്. ഇലതീനിപ്പുഴുക്കളാണ് ശത്രുക്കളാകാവുന്നത്. അവയെ കൈകൊണ്ടു പിടിച്ചു നിയന്ത്രിക്കുന്നതാണ് നല്ലത്.
കടപ്പാട്-കാര്‍ഷികരംഗം .കോം
അവസാനം പരിഷ്കരിച്ചത് : 2/15/2020
വാഴ, മാവ്, പ്ലാവ് തുടങ്ങിയ മരങ്ങള്‍, അവയുടെ ഫലങ്...
അക്വാപോണിക്സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍