വിവിധ തരത്തിലുള്ള വിഷമയപദാര്‍ത്ഥങ്ങളാല്‍ മലീമസമാണ് നമുക്കു ചുറ്റുമുള്ള അന്തരീക്ഷം. ഓരോ വീടിനുള്‍വശത്തും വളരെയധികം വിഷലിപ്‌തവായു അടങ്ങിയുട്ടുണ്ട്. വീട്ടുപകരണങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഉപയോഗിക്കുന്ന പശകളിലെ ഒരു പ്രമുഖ ഘടകമായ ഫോര്‍മാല്‍ഡിഹൈഡ് എന്ന ഓര്‍ഗാനിക് സംയുക്തം മനുഷ്യര്‍ക്ക് ദോഷം ചെയ്യുന്ന വിഷപദാര്‍ത്ഥം കൂടിയാണ്. ഉയര്‍ന്ന അളവില്‍ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരമായി അനുഭവിച്ചാല്‍ കാന്‍സര്‍, ആസ്‌ത്മ, അലര്‍ജി എന്നിവയ്‌ക്കു കാരണമാകും എന്നു തെളിഞ്ഞിട്ടുണ്ട്. ഗ്യാസ് സ്റ്റൗ, കാര്‍പറ്റ്, ഫ്‌ളോറിംഗ്, ഫര്‍ണിച്ചറുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയുടെ എല്ലാം നിര്‍മ്മാണത്തിന് ഫോര്‍മാല്‍ഡിഹൈഡ് ഉപയോഗിക്കുന്നുണ്ട് എന്നതിനാല്‍ വീടിനുള്ളില്‍ ഇതിന്റം സാന്നിദ്ധ്യം ഉണ്ടായിരിക്കും എന്നത് നിസ്‌തര്‍ക്കമാണ്. 1989-ല്‍ നാസായിലെ ശാസ്‌ത്രകാരന്മാര്‍ ചില ഗൃഹാലങ്കാര സസ്യങ്ങള്‍ക്ക് ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിച്ചുണ്ട്. അവയെക്കുറിച്ചു വിശദമായി ചുവടെ ചേര്‍ക്കുന്നു.
1.ബോസ്റ്റണ്‍ഫേണ്‍:
മറ്റേതൊരു ചെടിയേക്കാളും, ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ കഴിവുള്ളത് ബോസ്റ്റണ്‍ ഫോണിനാണ്. വീടിനുള്ളിലെ വായുവിനെ മലീമസമാക്കുന്ന മറ്റു മാലിന്യങ്ങളായ ബെന്‍സീന്‍, സൈലീന്‍( വീടിനോടു ചേര്‍ന്നു ഗാരേജ് ഉണ്ടെങ്കില്‍ ഈ വാതകങ്ങള്‍ വീടിനുള്ളില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്) എന്നിവയേയും നീക്കം ചെയ്യാന്‍ ബോസ്റ്റണ്‍ ഫേണിനു കഴിവുണ്ട്. ഇവയ്‌ക്കൊക്കെ പ്രതിദിനപരിചരണവും ശുശ്രൂഷയും ആവശ്യമുണ്ട് എന്നതു മാത്രമാണ് ഇതു വളര്‍ത്തുന്നതിലെ ഏക ബുദ്ധിമുട്ട്. നിങ്ങളുടെ വീടിനുള്ളിലെ ഈര്‍പ്പനിലയ്‌ക്കനുസൃതമായി ഇവയുടെ ഇലകളെ ദിവസവും നനച്ചു കൊടുക്കണം. ബോസ്റ്റണ്‍ ഫേണ്‌നേക്കാള്‍ ഇലയ്‌ക്ക് വലിപ്പം കൂടുതലുള്ള കിംബര്‍സിക്വീനും ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉപയോഗപ്രദമാണ്. നിങ്ങളുടെ വീടിന്റെ ഉള്‍വശം വരണ്ടതാണെങ്കില്‍ അതിനനുയോജ്യം കിംബര്‍ലി ക്വീനാണ്. കാരണം ഇതിന്റെ ഇലകളില്‍ നിന്നും ജലാംശം പുറത്തു വരുന്നതിന്റെ റേറ്റ് വളരെ ഉയര്‍ന്നതാണ്. ശാസ്‌ത്രകാരന്‍മാര്‍ പരീക്ഷിച്ച ചെടികളില്‍, അന്തരീക്ഷ ഈര്‍പ്പം വര്‍ദ്ധിപ്പിക്കാനുതകുന്ന ഏറ്റവും നല്ല സസ്യങ്ങളില്‍ ഒന്നാണിതെന്നാണ് അവരുടെ അഭിപ്രായം.
2.പാംമരങ്ങള്‍
കെട്ടിടങ്ങള്‍ക്കുള്ളിലെ വായു മലിനീകരണത്തെ കുറയ്‌ക്കുവാന്‍ വളരെയേറം അനുയോജ്യമായ ഒന്നാണ് പാം മരങ്ങള്‍. ഇവയ്‌ക്ക് വലിയ ശ്രദ്ധയും പരിചരണവും ഒന്നും ആവശ്യമില്ല എന്നത് ഇതിനെ ഗൃഹാലങ്കാരസസ്യമായി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഇവയില്‍തന്നെ ഫോര്‍മാല്‍ഡിഹൈഡിനെ നീക്കം ചെയ്യാന്‍ ഏറ്റവും അനുയോജ്യം ഡ്വാര്‍ഫ് ഡേറ്റ് പാം ആണ്. ബാംബൂപാം, അരെക്കാപാം, ലേഡീപാം, അല്ലെങ്കില്‍ പാര്‍ലര്‍ പാം എന്നിവയും ശുദ്ധവായു നല്‍കുന്നതില്‍ മുന്നിലാണ്. പാം മരങ്ങള്‍ അധികം ചൂടില്ലാത്ത ചുറ്റുപാടിലാണ് നന്നായ് വളരുന്നത്. എന്നതിനാല്‍ പാം മരങ്ങള്‍ ഗൃഹാന്തര്‍ഭാഗത്ത് വളര്‍ത്തുമ്പോള്‍ വീടിനുള്ളിലെ ഊഷ്‌മാവ് ക്രമീകരിച്ചു നിര്‍ത്താന്‍ നിങ്ങള്‍ ശ്രദ്ധിക്കുമെന്നതിനാല്‍ വീടിനുള്‍വശത്ത് സുഖദമായ താപനില ആയിരിക്കും.
3.റബര്‍ചെടിയുംജാനറ്റ്‌ക്രെയ്‌ഗും
റബര്‍ചെടിയും ജാനറ്റ് ക്രെയ്‌ഗ് എന്ന ഡ്രസീനയ്‌ക്കും വളരെ കുറച്ചു സൂര്യപ്രകാശം മാത്രമേ ആവശ്യമുള്ളൂ എന്നതിനാല്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ വളര്‍ത്തുവാന്‍ വളരെ അനുയോജ്യമായവയാണ്. കുറച്ചു സാവധാനത്തിലെ ഇവ വളരുകയുള്ളൂവെങ്കിലും ഇവയ്‌ക്ക് കുറഞ്ഞ സൂര്യപ്രകാശത്തിന്റെ ആവശ്യമേ ഉള്ളൂ എന്നതിനാല്‍, ഓഫീസുകളുടെ ഉള്‍വശത്ത് വളര്‍ത്തുവാന്‍ ഇത് കൂടുതല്‍ നല്ലതാണ്. ഓഫീസ് ഫര്‍ണിച്ചറുകള്‍ അധികവും പാര്‍ട്ടിക്കിള്‍ബോര്‍ഡ്-ഉം പശയും ഉപയോഗിച്ച് നിര്‍മ്മിക്കുന്നതായതിനാല്‍ ഓഫീസുകള്‍ക്കുള്ളില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ കഴിവുള്ള വൃക്ഷങ്ങളുടെ ലിസ്റ്റില്‍ മുന്‍നിരയിലുള്ളതാണ് റബര്‍മരവുംസ ജാനറ്റ് ക്രെയ്‌ഗും. അലങ്കാര സസ്യം എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ജാനറ്റ് ക്രെയ്‌ഗ് നേക്കാള്‍ റബര്‍ ചെടികള്‍ക്കാണു ഭംഗി കൂടുതലുള്ളത്.
4.ഇംഗ്ലീഷ്‌ഐവി
വീടിനു പുറത്തു വളരുമ്പോള്‍ പടര്‍ന്നു വളര്‍ന്ന് ധാരാളം സ്ഥലം അപഹരിക്കുന്ന ഒരു ചെടിയാണ് ഇംഗ്ലീഷ് ഐവി. എന്നാല്‍ വീടിനുള്ളിലെ ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ അത്യുത്തമമായ മറ്റൊരു സസ്യമാണിത്. പടര്‍ന്നു വളരുന്ന സസ്യത്തിന്റെ ഈ സ്വഭാവം മൂലം ഇതിനെ ടോപ്പിയറിയാക്കാന്‍(മൃഗങ്ങളുടെയും പക്ഷികളുടെയും ഒക്കെ ആകൃതിയില്‍ സസ്യങ്ങളെ വെട്ടി ഒതുക്കുന്നത്) അനുയോജ്യമാണിത്. ഇംഗ്ലീഷ് ഐവിയ്‌ക്ക് സൂര്യപ്രകാശം തണലും ഇടകലര്‍ന്ന സാഹചര്യമാണ് ഇതിനു വളരാന്‍ യോജിച്ചത്. അതുകൊണ്ട് വീടിനുള്‍വശത്തു വളര്‍ത്തുവാന്‍ വളരെ അനുയോജ്യമാണിത്. ബേസ്റ്റണ്‍ഫേണിനു ചെയ്യുന്നതുപോലെയുള്ള അതീവ ശ്രദ്ധയും പരിചരണവും ഒന്നും ഇതിന് ആവശ്യമില്ല. എല്ലാ ദിവസവും വെള്ളമൊഴിക്കണമെന്നു പോലുമില്ല.
5.പീസ്‌ലില്ലി
വീടിനുളളില്‍ അലങ്കാര സസ്യങ്ങളായി ഉപയോഗിക്കുന്നവയില്‍, അകത്തുവച്ചു തന്നെ പൂവിടുന്ന ഇനമാണ് പീസ് ലില്ലി. ചിപ്പിയുടെ ആകൃതിയിലുള്ള ഇതളുകള്‍ അതിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍ എന്നിവയെ നീക്കം ചെയ്യാന്‍ പീസ് ലില്ലിയ്‌ക്ക് കഴിവുണ്ട്. വൃത്തിയാക്കാനുപയോഗിക്കുന്ന വസ്‌തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന ചില വോളട്ടൈല്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ക്കെതിരേയും ഇത് നല്ലൊരുപാധിയാണ്. നേര്‍ത്ത സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യം മാത്രമേ ഇതിനും ആവശ്യമുള്ളൂ. ഇതിന്റെ ഇലകള്‍ ജലം പുറത്തു വിടുന്ന റേറ്റ്( ട്രാന്‍സ്‌പിറേഷന്‍ റേറ്റ്) ഉയര്‍ന്നതാകയാല്‍ ഇതിനു ചുറ്റുമുള്ള അന്തരീക്ഷം കുളിര്‍മ്മയുള്ളതായിരിക്കും. എന്നാല്‍ ഇതിന്റെ ഇലകള്‍ വിഷാംശം ഉള്ളതാണ് എന്നത് ഇതിന്റെ ഒരു ന്യൂനതയാണ്.
6.ഗോള്‍ഡന്‍പൊതോസ്:
വായുവിലെ മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ കഴിവുള്ള ചെടിയാണിത്.ഫോര്‍മാല്‍ഡിഹൈഡിനെ അകറ്റാന്‍ ഇതിന് കഴിവില്ലെങ്കിലും അതീവ ശ്രദ്ധയും പരിചരണവും ഇതിന് ആവശ്യമില്ല എന്നത് ഇതിന്റെ മേന്മയാണ്. ഗൃഹാലങ്കാര സസ്യങ്ങള്‍ വളര്‍ത്തി മുന്‍പരിചയമില്ലാത്തവര്‍ക്ക് ഈ ചെടി വളര്‍ത്തി അലങ്കാര സസ്യ വളര്‍ത്തലിലേയ്‌ക്ക് ശ്രദ്‌ധയൂന്നാം. കാരണംപരിചരണത്തില്‍ എന്തെങ്കിലും അശ്രദ്ധ വന്നു പോയാലും വലിയ ദോഷമൊന്നും ഇതിന് സംഭവിക്കുകയില്ല. ഗോള്‍ഡന്‍ പൊതോസ്-നെ ഫിലോ ഡെന്‍ഡ്രോണ്‍സ് എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഫിലോഡെന്‍ഡ്രോണ്‍സും ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ കഴിവുള്ള സസ്യമാണ്.
7.ഫ്‌ളവറിംഗ്‌എയര്‍പ്യൂരിഫൈയേഴ്‌സ്
പൂവിടുന്ന ചെടികളാണ് വായു ശുദ്ധീകരണത്തിന് ഏറ്റവും ഉത്തമം. വായുവിലെ ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉതകുന്ന രണ്ടു ചെടികളാണ് ഫ്‌ളോറിസ്റ്റസ് മോം- ഉം ജെര്‍ബെറാ ഡെയ്‌സിലും ടുളിപ്‌സിനും ഇതിനു കഴിവുണ്ട്. എന്നാല്‍ പൂവിടുന്ന സസ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ഇവയ്‌ക്ക് ശ്രദ്ധയോടെ വെളളമൊഴിക്കുകയും, വളമിടുകയും വേണം. ഇവയില്‍ പലതിനും 65 ഡിഗ്രിയില്‍ താഴെ ഊഷ്‌മാവ് മതിയാകും. പൂവിടലിന്റെ സമയം കഴിയുമ്പോള്‍ ചെടിയെ വെട്ടി ഒതുക്കുകയും വേണം. ഫോര്‍മാല്‍ഡിഹൈഡ് നീക്കം ചെയ്യാന്‍ ഉപകരിക്കുന്ന മറ്റൊരു ചെടിയാണ് അസലിയാസ്.
പ്രകൃതിയേയും പച്ചപ്പിനേയും സ്നേഹിക്കുന്ന കേരളത്തിലെ ഏതൊരാൾക്കും കൃഷിയുടെ വിവിധ വശങ്ങളെ കുറിച്ചും വ്യത്യസ്ഥ രീതികളെയും കുറിച്ചും നന്നായി അറിയാം. അതായത് ടെറസ്സിലെ കൃഷി, ഓർഗാനിക് കൃഷി, അങ്ങനെ പലതും. എന്നാൽ വളരെ കുറച്ച് പേർക്ക് മാത്രമേ മണ്ണ് ഹൈഡ്രോപോണിക് കൃഷി രീതിയെ കുറിച്ച് കേട്ടറിവുണ്ടാകു. സ്വന്തം അടുക്കള തോട്ടത്തിൽ നിന്നും ഉല്പാദിപ്പിക്കുന്ന പച്ചക്കറി അത് എത്ര കുറച്ചാണെങ്കിലും അതിലൂടെ ലഭ്യമാകുന്ന സംതൃപ്തി ആസ്വദിക്കുന്നവരായിരുന്നു ഇതുവരെയുള്ള തലമുറ. എന്നാൽ ഇനി അധ്വാനത്തിന് ആനുപാതികമായി ഫലം കിട്ടിയാൽ മാത്രമേ ഏതു കൃഷി രീതിയിലായാലും, വീട്ടാവശ്യത്തിന് പച്ചക്കറി ഉത്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിയിലായാലും ആളെ കിട്ടു. മാത്രമല്ല വർഷത്തിൽ 300 ദിവസമെങ്കിലും വീട്ടവശ്യത്തിനായുള്ള പച്ചക്കറി ഉല്പാദിപ്പിക്കാനായാൽ മാത്രമേ ഇത്തരം കൃഷിരീതികളെ ഒരു ബദൽ നിർദ്ദേശമായി പരിഗണിക്കാനാകു എന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. വിപുലമായ ടെറസ് കൃഷിയ്ക്ക് വേണ്ടത്ര മേൽ മണ്ണ് കണ്ടെത്തേണ്ടിവരുന്നതും ഒരു വെല്ലുവിളിയാണ് പലർക്കും. അതിശയിപ്പിക്കുന്ന ഉല്പാദന ക്ഷമതയിലൂടെ ലോകമെങ്ങും ശ്രദ്ധാകേന്ദ്രമാകുന്ന ഹൈഡ്രോപോണിക്സ് അഥവാ മണ്ണില്ലാകൃഷിയുടെ പ്രസക്തി ഇവിടെയാണ്. ചെടികളെ പോഷകലായനിയിൽ വളർത്തുന്ന ശൈലിയെന്ന നിലയിൽ ഹൈഡ്രോപോണിക്സ് എന്ന പദം പണ്ടേ സുപരിചിതമാണ് പലർക്കും. എന്നാൽ വിദേശങ്ങളിലെ ഒരു ഹൈടെക് കൃഷിരീതിയെന്നതിനപ്പുറം ധാരാളം കൃഷിക്കാരും കൃഷിഭൂമിയുമുള്ള നമ്മുടെ നാട്ടിൽ ഹൈഡ്രോപോണിക്സിനു അധികമാരും പ്രസക്തി കണ്ടിരുന്നില്ല. എന്നാൽ മാറിയ സാഹചര്യങ്ങളിൽ കേരളമെന്ന നഗരശൃംഖലയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാൻ നാം ഹൈഡ്രോപോണിക്സ് ഉൾപ്പെടെയുള്ള നഗരകൃഷിരീതികൾ പരിചയപ്പെടുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ലക്ഷക്കണക്കിനു രൂപ മുതൽമുടക്കി വൻ കോർപറേറ്റ് സ്ഥപനങ്ങൾ നടത്തുന്ന ഹൈഡ്രോപോണിക്സ് കൃഷിയാണ് നമുക്ക് പരിചിതമായിട്ടുള്ളത് എന്നാൽ ഏതാനും വർഷം മുൻപ് ഇന്ത്യയിലാദ്യമായി ബാംഗ്ലൂരിൽ അവതരിപ്പിക്കപ്പെട്ട സിപ്ലിപ്ഗൈഡ് ഹൈഡ്രോപോണിക്സ് ഈ ധാരണ തിരുത്തുന്നു. ഹൈഡ്രോപോണിക്സിന്റെ അടിസ്ഥാന തത്വങ്ങൾ ഉപയോഗപ്പെടുത്തി, ലളിതവും ചിലവ് കുറഞ്ഞതുമായ വിധത്തിൽ നടത്തുന്ന ഈ മണ്ണില്ലാകൃഷി ഓസ്ട്രേലിയയിൽ നിന്നാണ് ബാംഗ്ലൂരിലെത്തിയത്. മലയാളിയയ സി.വി. പ്രകാശാണ് മണ്ണില്ലകൃഷിയുടെ ഇന്ത്യയിലെ അപ്പോസ്തലൻ. ബാംഗ്ലൂരിൽ ഇദ്ദേഹം സ്ഥപിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിമ്പ്ലിഫൈഡ് ഹൈഡ്രോപോണിക്സ് ഇതിനകം മുന്നൂറോളം പേർക്ക് ഈ കൃഷിയിൽ വൈദഗ്ദ്ധ്യം പകർന്നിട്ടുണ്ട്. ഇവരിലൂടെ ഇന്ത്യയിലൊട്ടാകെ ഈ കൃഷി പ്രചരിപ്പിക്കുകയാണ് പ്രകാശിന്റെ ലക്ഷ്യം.
വിളകൾക്കാവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ അവയെ വളർത്തുന്ന സമ്പ്രദായമാണ് ഹൈഡ്രോപോണിക്സ് എന്ന് ലളിതമായി പറയാം. കൃഷി നടത്താൻ മണ്ണാവശ്യമില്ല എന്നതാണ് ഈ കൃഷിയെ വ്യത്യസ്ഥമാക്കുന്നത്. പോഷകലായനിയിലാണ് വളരുന്നതെങ്കിലും ചെടികളെ ഉറപ്പിച്ചു നിർത്തുന്നതിനായി കയർപിത്ത്, വെള്ളാരം കല്ലുകൾ തുടങ്ങിയ നിഷ്ക്രിയ പദാർഥങ്ങൾ ഉപയോഗപ്പെടുത്താറുണ്ട്. പ്രത്യേകിച്ച് പോഷകഗുണമില്ലാത്ത ഇവയ്ക്ക് ചെടിയെ ഉറപ്പിക്കുക എന്ന ധർമ്മം മാത്രമേയുള്ളു. ഇതിനു പകരം പോഷകലായനിയ്ക്കു മീതേ ദ്വാരങ്ങളുള്ള തെർമോകോളിന്റെ ഷീറ്റിട്ട ശേഷം പ്രസ്തുത ദ്വാരങ്ങളിൽ ചെടിയെ ഉറപ്പിച്ചു നിർത്തുന്ന തീതിയുമുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ഷീറ്റിനു താഴെ പോഷലായനിയിൽ വേര് മുങ്ങിയിരിക്കും. വളർച്ചയുടെ വ്യത്യസ്ഥ ഘട്ടങ്ങളിൽ വ്യത്യസ്ഥ ഘടനയുള്ള പോഷകലായനികളാണ് ഉപയോഗിക്കുന്നത്. എന്നാൽ വ്യത്യസ്ഥ ഇനം വിളകൾക്കായി ഒരേ ലായനി മതിയാകും. ഇങ്ങനെ ഒരിക്കൽ കൃഷിയ്ക്കുപയോഗിച്ച പോഷകലായനി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നത് ഹൈഡ്രോപോണിക്സിന്റെ പ്രധാന മെച്ചമാണ്.
സിമ്പ്ലിഫൈഡ് ഹൈഡ്രോപോണിക്സ് കൃഷിരീതികൊണ്ടുള്ള ഗുണങ്ങൾ
പരിമിതമായ സ്ഥലത്തു നിന്നും പരമാവധി ഉല്പാദനം സാധ്യമാക്കുന്നു, വെള്ളവും പോഷകങ്ങളും പാഴാകുന്നില്ല. മണ്ണൊലിപ്പ് കൊണ്ടുണ്ടാകാൻ സാധ്യതയുള്ള പോഷക നഷ്ടം, പരിസരമലിനീകരണം എന്നിവ ഒഴിവാകുന്നു, ഉപയോഗശൂന്യമായ പാത്രങ്ങളിലും മറ്റും പോഷകലായനി നിറച്ച് ചെടികൾ വളർത്തുകയും ചെയ്യാം എന്നത് മറ്റൊരു മേന്മ. ‘മട്ടുപ്പാവിലെ പെട്ടികൃഷി’യെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം. തരതമ്യേന കൂടുതൽ പോഷലഭ്യതയും വലിപ്പവുമുള്ള ഫലങ്ങൾ വിളവെടുക്കാനാകും, സ്വന്തമായി കൃഷിയിടമില്ലാത്തവർക്ക് വീട്ടാവശ്യത്തിനു പച്ചക്കറിയും മറ്റും ഉത്പാദിപ്പിക്കാൻ സാധിക്കുന്നു, വെള്ളവും വളവും അല്പം പോലും നഷ്ടമാകുന്നില്ല, രോഗ-കീടബാധകൾക്കുള്ള സാധ്യത കുറയുന്നു, മണ്ണിലൂടെ പകരുന്ന രോഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെടുന്നു, കളശല്യം ഒഴിവാകുന്നു, മട്ടുപ്പാവുകളും വിടിനുൾവശവും ഭക്ഷ്യോത്പാദനത്തിന് പ്രയോജനപ്പെടുന്നു, ഇങ്ങനെ തുടങ്ങി സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സിന്റെ മെച്ചങ്ങൾ പലതാണ്. ഇരുപതിലേറെ വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ കൃഷി വിജയകരമായി നടപ്പാക്കി വരുന്നു.
എല്ലാ സസ്യങ്ങളും ഈ രീതിയിൽ വളരും എന്നത് എടുത്തു പറയേണ്ടതാണ്. എന്നാൽ വലിപ്പം കുറഞ്ഞതും ചെറു സംഭരണികളിൽ വളർത്താവുന്നതുമായ പച്ചക്കറികൾ, സുഗന്ധവിളകൾ, ഔഷധസസ്യങ്ങൾ എന്നിവ ഹൈഡ്രോപോണിക്സിന് കൂടുതൽ അനുയോജ്യമാണ്. മുടക്കുന്ന പണത്തിന് തക്ക മൂല്യം തിരികെ നൽകുന്ന വിളകൾ വളർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇലവർഗ പച്ചക്കറികൾ, തക്കാളി, മുളക് എന്നിവയൊക്കെ ഇപ്രകാരം വളർത്താവുന്നതാണ്. ഓരോ വിളയ്ക്കും അനുയോജ്യമായ മാധ്യമം തിരഞ്ഞെടുക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്, തീരെ ഭാരം കുറഞ്ഞ ചെടികൾ ഒരു തെർമോകോൾ ഷീറ്റിൽ ഉറപ്പിച്ച് പോഷകലായനിയുടെ പുറത്ത് ഇട്ടാൽ മതിയാകും. ഏതെങ്കിലുമൊരു ഖരമാധ്യമത്തിൽ ഉറപ്പിച്ചില്ലെങ്കിൽ മറിഞ്ഞുപോകുന്ന വലിയ ചെടികൾ കയർപിത്ത്, വെള്ളാരംകല്ലുകൾ, ഈർച്ചപ്പൊടി തുടങ്ങിയ നിഷ്ക്രിയ വസ്തുക്കളിൽ ഉറപ്പിച്ചാൽ മതിയാകും.
ബാംഗ്ലൂരിലെ കമ്മനഹള്ളിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിപ്ലിഫൈഡ് ഹൈഡ്രോപോണിക്സ് മണ്ണില്ലാകൃഷിയുടെ ലളിതരൂപം സാധാരണക്കാരെ പഠിപ്പിക്കുന്നതിനായി ‘പേഠ് ഭരോ’ എന്ന പ്രോജക്ട് നടപ്പാക്കിവരുന്നു, ഈ സ്ഥാപനത്തിന്റെ ഒരു ഫ്രാഞ്ചൈസി ഇപ്പോൾ കോഴിക്കോട് നഗരത്തിലും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് Petbharoproject.co.in
മതിയായ വലിപ്പത്തിലുള്ള വീഞ്ഞപ്പെട്ടി അല്ലെങ്കിൽ പ്ലാസ്റ്റിക് ബോക്സ് എന്നിവ ചെടികൾ വളർത്താനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രസ്തുത പെട്ടിയിൽ വളർച്ചാമാധ്യമം നിറച്ചാണ് ചെടികൾ നടേണ്ടത്. അതിനുമുൻപായി പെട്ടിയുടെ ഉൾവശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിക്കണം. ഒരു മൂലയിലായി ജലനിർഗമനത്തിനു ദ്വാരമുണ്ടാക്കി അവിടെ കുഴൽ ഘടിപ്പിക്കാൻ മറക്കരുത്. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ഥ പോഷകലായനികൾ മാറ്റി നൽകണം. ചെടികൾ വളരുന്ന ബെഡുകളുടെ ചുവട്ടിൽ ഊറിവരുന്ന പോഷകലായനി ശേഖരിച്ച് വീണ്ടും ഉപയോഗിക്കാനായി ഡ്രെയിനേജ് പൈപ്പിനോടു ചേർത്ത് ഉപയോഗശൂന്യമായ ഒരു പ്ലാസ്റ്റിക് കുപ്പി ഘടിപ്പിച്ചാൽ മതിയാകും. പോഷകലായനി മാത്രമേ വിലകൊടുത്ത് വാങ്ങേണ്ടതുള്ളു. ചെടികളും മറ്റുമൊക്കെ വീടിന്റെ പരിസരത്തുനിന്ന് തന്നെ കണ്ടെത്താനാകും. കീടനിയന്ത്രണത്തിന് ജൈവകീടനാശിനികൾ മതിയാകും. ചെറിയ പോളീ ഹൗസുകൾ ടെറസ്സിൽ നിർമ്മിച്ച് ഹൈഡ്രോപോണിക്സ് കൃഷി തുടങ്ങുകയാണെങ്കിൽ കീട ശല്യം പൂർണമായും ഒഴിവാക്കാം
കൊച്ചി: കേരളത്തിലെ മത്സ്യകൃഷിക്കാര്‍ക്ക് സന്തോഷിക്കാം. 35 വര്‍ഷമായി ചെന്നൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള കേന്ദ്ര ഓരുജല മത്സ്യകൃഷി ഗവേഷണ കേന്ദ്രം നടത്തിക്കൊണ്ടിരുന്ന യത്‌നം ലക്ഷ്യം കണ്ടു. ഓരുജല മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന മുഖ്യ ഇനമായ പൂമീനിന്റെ പ്രജനനത്തിനും വിത്തുല്പാദനത്തിനുമുള്ള വിദ്യ രാജ്യത്ത് ആദ്യമായി അവര്‍ വികസിപ്പിച്ചെടുത്തു. കേരളത്തിന് പ്രയോജനം ചെയ്യുന്ന നേട്ടമാണിത്.
നമ്മുടെ കായലുകളില്‍ മത്സ്യകൃഷിക്ക് ഉപയോഗിക്കുന്ന ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളതാണ് 'പൂമീന്‍' അഥവാ 'മില്‍ക്ക് ഫിഷ്'. വേഗത്തിലുള്ള വളര്‍ച്ച, സസ്യാഹാര രീതി, മറ്റ് മത്സ്യങ്ങളുമായും ചെമ്മീനുകളുമായും പൊരുത്തപ്പെട്ട് ജീവിക്കാനുള്ള കഴിവ്, കൂടിയ രോഗപ്രതിരോധ ശക്തി എന്നിവ പൂമീനിന്റെ മേന്മകളാണ്.
കടലിലും ഓരുജലാശയത്തിലുമായി പൂര്‍ത്തിയാകുന്ന പൂമീനുകളുടെ ജീവിതചക്രം സങ്കീര്‍ണമാണ്; ഹാച്ചറികളിലെ കൃത്രിമ സാഹചര്യങ്ങളില്‍ അനുകരിക്കാന്‍ പ്രയാസമുള്ളതും. ഈ കാരണത്താല്‍ വര്‍ഷത്തില്‍ രണ്ട് മാസം പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന കുഞ്ഞുങ്ങളെ ഉപയോഗിച്ചു മാത്രമുള്ള പൂമീന്‍ കൃഷിയാണ് നമ്മള്‍ കാലങ്ങളായി ചെയ്തുവരുന്നത്.
കേന്ദ്ര ഓരുജല മത്സ്യകൃഷി ഗവേഷണ കേന്ദ്രത്തില്‍ എട്ട് വര്‍ഷത്തോളമായി നിയന്ത്രിത സാഹചര്യങ്ങളില്‍ പരിപാലിച്ചുവരുന്ന പിതൃ-മാതൃ മത്സ്യങ്ങളെ ഹോര്‍മോണ്‍ പ്രയോഗത്തിലൂടെയാണ് പ്രജനനത്തിന് തയ്യാറാക്കിയതെന്ന് ഡയറക്ടര്‍ കെ.കെ. വിജയന്‍ 'മാതൃഭൂമി' യോട് പറഞ്ഞു. ആദ്യ ബാച്ചിലെ 30 ദിവസം പ്രായമായ പൂമീന്‍ കുഞ്ഞുങ്ങള്‍, മത്സ്യകൃഷിക്ക് അനുയോജ്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആറ് മാസം കൊണ്ട് അര കിലോയിലധികം വളര്‍ച്ചയെത്തുന്നതും കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെ വിലയുള്ളതുമായ പൂമീനിന്റെ രാജ്യത്തെ ആദ്യമായുള്ള വിത്തുല്പാദനം മത്സ്യ കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കാന്‍ പ്രാപ്തമായ കണ്ടുപിടിത്തമാണ്.
ഇനി ഈ വിത്തുകളും അത് ഉത്പാദിപ്പിക്കാനുള്ള വിദ്യയും നാടാകെ പ്രചരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരുജല മത്സ്യകൃഷി ഗവേഷണ കേന്ദ്രം.
ചുരുങ്ങിയ ചെലവില്‍ വിളവെടുക്കാവുന്ന പൂമീന്‍ കൃഷിയുടെ വ്യാപനത്തിന് സഹായകമായ ഈ യത്‌നം കേരളത്തിലെ പൊക്കാളി കൃഷിയടക്കം രാജ്യത്തെ ഓരുജല മത്സ്യകൃഷിയുടെ വികസനത്തിനും വൈവിധ്യവത്കരണത്തിനും ഊര്‍ജമേകും.
ചിറ്റൂര്‍: പാഴായിക്കിടന്ന രണ്ട് കുളങ്ങളില്‍ 20 താമര വിത്തുകളിട്ടു. ആറാംമാസത്തില്‍ അഞ്ചരയേക്കര്‍ കുളം നിറയെ താമരച്ചന്തം. പൂക്കള്‍ക്ക് ആവശ്യക്കാരേറെ. അങ്ങനെ കറുകമണി എറുമന്‍കോട് പാടശേഖരത്തിലെ പരമ്പരാഗത നെല്‍ക്കര്‍ഷകനായ ബാലകൃഷ്ണന്‍ ചെലവില്ലാ താമരക്കൃഷിയിലും ലക്ഷങ്ങള്‍ നേടുന്നു. താമരപ്പൂ എന്ന ഔഷധ-പൂജാ പുഷ്പം നല്‍കുന്ന ആനന്ദം, അതിലൂടെ കിട്ടുന്ന നല്ല വരുമാനം.
മൂന്നരയും രണ്ടും ഏക്കര്‍ വലിപ്പമുള്ള രണ്ട് കുളങ്ങളിലാണ് ഇപ്പോള്‍ താമരച്ചന്തം. ചെലവില്ലാതെ നല്ല വരുമാനം തരുന്ന ആയിരക്കണക്കിന് പൂക്കള്‍. കുളങ്ങള്‍ വെറുതെയിടാതെ താമരക്കൃഷി ചെയ്തുകൂടേയെന്ന് തത്തമംഗലം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ബഷീറിന്റെ ചോദ്യമാണ് പ്രചോദനമായത്. ബഷീര്‍ നല്‍കിയ വിത്തില്‍നിന്നായിരുന്നു തുടക്കം. കുളത്തില്‍ 20ഓളം വിത്തിട്ടു. അഞ്ച് മാസത്തിനുള്ളില്‍ അവ കുളംനിറഞ്ഞ് പൂക്കളായി.
ചെടിയുടെ വളര്‍ച്ചയ്ക്കാധാരം മഞ്ഞില്ലാത്ത കാലാവസ്ഥയാണ്. ചെടി വളര്‍ന്ന് ആറാംമാസത്തില്‍ പൂക്കും. ഒരിലയില്‍നിന്ന് ഒരുപൂ വീതം ലഭിക്കും. ഒരേക്കറില്‍ 2,000 മുതല്‍ 3,000 വരെ പൂ ലഭിക്കുന്നുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
45 ദിവസത്തിനുള്ളില്‍ പൂക്കാലം അവസാനിക്കും. കുളത്തില്‍ വെള്ളം നിറയുമ്പോള്‍ ഇലകള്‍ അഴുകി ഇല്ലാതാകും. 20 ദിവസം കഴിയുമ്പോള്‍ വീണ്ടും അവ തളിര്‍ക്കും.
ആവശ്യമനുസരിച്ചാണ് താമരപ്പൂവിന്റെ വിലയിലെ ഏറ്റക്കുറച്ചില്‍. മണ്ഡലമാസം, ഉത്സവകാലം എന്നീ സമയത്ത് താമരപ്പൂവിന് പ്രിയമേറും. സ്ഥിരമായി മാര്‍ക്കറ്റില്ല. രണ്ടുമുതല്‍ 3 വരെയും ചിലപ്പോള്‍ 5രൂപ വരെയും ലഭിക്കുന്നു. പല ക്ഷേത്രങ്ങളിലും പൂക്കള്‍ നല്‍കിവരുന്നുണ്ടെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
വിവാഹസത്കാരങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പേപ്പര്‍ കപ്പുകള്‍ പ്രയോജനപ്പെടുത്തി പച്ചക്കറി തൈകള്‍ കരുത്തുറ്റതാക്കാം.
കുറഞ്ഞ ദിവസം മാത്രം വളര്‍ത്തേണ്ട തൈകളാണ് കടലാസ് പാത്രത്തിലേക്ക് ഉചിതമായത്. പാവല്‍, പടവലം, പച്ചമുളക്, വഴുതിന, തക്കാളി, വെണ്ട, പപ്പായ തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുളപ്പിച്ച തൈകള്‍ മണ്ണിലേക്ക് മാറ്റുമ്പോള്‍ പാത്രത്തോടൊപ്പംതന്നെ നടാമെന്നതാണ് വലിയനേട്ടം. ആറോ ഏഴോ ദിവസം കൊണ്ട് പാത്രം നനവുമൂലം കുതിര്‍ന്നുപോകുന്നതിനാല്‍ വേരുപടലം സുഖമായി മണ്ണിലേക്കിറങ്ങും. പാത്രം മാറ്റുമ്പോള്‍ മണ്ണിളകി വേരറ്റുപോകുന്നതുമൂലം ചെടികള്‍ക്കുണ്ടാകുന്ന തളര്‍ച്ച ഇങ്ങനെ ഒഴിവാക്കിയെടുക്കാം.
പാത്രത്തില്‍ നിന്ന് പുറത്തെടുക്കാതെ നടുന്നതിനാല്‍ കുറഞ്ഞ അളവില്‍ പോട്ടിങ് മിശ്രിതം ഉപയോഗിച്ചാല്‍ മതിയാകുമെന്നൊരു മേന്മയുമുണ്ട്. വിത്തുകള്‍ നേരിട്ട് മണ്ണില്‍ നട്ടുമുളപ്പിക്കുമ്പോള്‍ ഉറുമ്പും മറ്റും തിന്നുനശിപ്പിക്കുന്നത് സര്‍വസാധാരണമാണ്. വിത്തുകള്‍ക്കുള്ള ഇത്തരം നാശം ഒഴിവാക്കാനും നശിച്ചവയ്ക്ക് പകരംവെക്കാനും പാത്രത്തില്‍ വിത്തുപാകുന്നത് സഹായിക്കും. കൂടുതല്‍ തൈകള്‍ വളര്‍ത്തി കരുത്തുറ്റവ മാത്രം വളര്‍ത്തുന്ന നിര്‍ധാരണ രീതിക്കും ഇത് ഉപകരിക്കുന്നു. മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി വേണം വിത്തു പാകുന്നത്. മണല്‍ ലഭ്യമല്ലെങ്കില്‍ മണ്ണ് ഒലിച്ചിറങ്ങുന്നിടങ്ങളിലെ തരിമണ്ണ് ഉപയോഗപ്പെടുത്താം. നനച്ചോ കിഴികെട്ടിയോ മുളച്ച വിത്തുകള്‍ കപ്പില്‍ പാകുന്നതാണ് ഉചിതം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രമേ നനയ്ക്കാവൂ. ( ഫോണ്‍: 9495090799)
പൂക്കളുടെ പട്ടമഹിഷി എന്നാണ് പനിനീര്‍പ്പൂവിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റ് ഏതെല്ലാം പുതിയ താരങ്ങള്‍ പുഷ്പവിപണിയില്‍ എത്തിയാലും പനിനീര്‍പ്പൂവിന് അന്നും ഇന്നും ആരാധകര്‍ ഏറെ.
റോസാപ്പൂവ് എന്ന പനിനീര്‍പ്പൂവിന്റെ ചന്തം തെല്ലും നഷ്ടമാകാതെ അത് മൊട്ടായിരിക്കുമ്പോള്‍ തന്നെ യാതൊരു കേടും പറ്റാതെ സ്വാഭാവികമായി വളര്‍ന്ന് വിടരാന്‍ പാകത്തിന് ചില പുതിയ പരിചരണങ്ങളും ഇന്ന് റോസാകൃഷിയുടെ രംഗത്തുണ്ട്. ഇവയില്‍ ശ്രദ്ധേയമാണ് 'റോസ് ബഡ് ക്യാപ്' എന്ന 'പൂമൊട്ടുതൊപ്പി' റോസയുടെ മൊട്ടുകളെ അവ തല നീട്ടുമ്പോള്‍ മുതല്‍ പൊന്നുപോലെ കാത്തുസൂക്ഷിക്കുകയാണ് ഈ ബഡ് ക്യാപ്പിന്റെ ജോലി.
വല കൊണ്ടു തീര്‍ത്ത ഈ ക്യാപ് പൂമൊട്ടിന്റെ മേന്മയും രൂപഭംഗിയും കാന്തിയും വര്‍ധിപ്പിക്കാന്‍ സഹായിക്കും, പോരാത്തതിന് കീടരോഗബാധകളില്‍ നിന്ന് അത്യാവശ്യം സംരക്ഷണം നല്‍കുകയും ചെയ്യും. പൂെമാട്ടുകള്‍ വേണ്ടവിധം പാകമാകുന്നതിന് മുന്‍പ് കാലം തെറ്റി വിടരാന്‍ ശ്രമിക്കുന്നതും ബഡ് ക്യാപ് സമര്‍ഥമായി തടയുന്നു. ഒരു റോസാപ്പൂമൊട്ടിനെ നൈസര്‍ഗികമായി രൂപപ്പെട്ട് ആകൃതിയൊത്തു വളര്‍ന്ന് യഥാസമയം വിടര്‍ന്ന് ലക്ഷണയുക്തമായ പുഷ്പമാക്കി മാറ്റുന്ന ജോലി ഭംഗിയായി ചെയ്യുന്നു ബഡ് ക്യാപ്. 'റോസ് ബഡ് സ്‌ളീവ്' എന്നും ഇതിന് പേരുണ്ട്. എട്ടു മില്ലി മീറ്റര്‍, 10 മില്ലിമീറ്റര്‍ ഇങ്ങനെ വിവിധ രീതിയില്‍, ഇത് വാങ്ങാന്‍ കിട്ടും. വെള്ളയോ പിങ്കോ നിറമാകാം ഇതിന്. തോട്ടത്തില്‍ വിരിയുന്ന പനിനീര്‍പ്പൂമൊട്ട് വിദൂരസ്ഥലങ്ങളില്‍ തന്നെ കാത്തിരിക്കുന്ന പുഷ്പപ്രേമിയുടെ കൈയില്‍ ഒട്ടും കേടില്ലാതെ രൂപഭംഗിയോടെ എത്തിക്കുവാന്‍ ഇതിന് കഴിയും.
പൂമൊട്ട് വളരുന്നതനുസരിച്ച് ബഡ്ക്യാപ്പും സ്വതന്ത്രമായി അയഞ്ഞുകൊടുക്കും. അത്യാവശ്യം വേണ്ട വെളിച്ചം പൂമൊട്ടിന്റെ പുറം ഇതളുകളില്‍ പതിക്കാന്‍ അനുവദിക്കുന്ന ബഡ്ക്യാപ് മൊട്ടിന്റെ ഉള്ളിലെ ഇതളുകളിലേക്ക് കടുത്ത വെളിച്ചമൊട്ടു കടത്തി വിടുകയുമില്ല. പൂവിതളുകളെ സംരക്ഷിക്കാനും പൂവിന്റെ ആയുസ്സ് വര്‍ധിപ്പിക്കാനും ബഡ് ക്യാപ്പുകള്‍ സഹായിയാണ്. കേരളത്തിലെ റോസാകൃഷിത്തോട്ടങ്ങളിലും റോസ് ബഡ്ക്യാപ് ഇപ്പോള്‍ പ്രചാരം സിദ്ധിച്ചു വരുന്നു
കീടനാശിനിയുടെ അളവ് മാരകമായ രീതിയിലടങ്ങിയിരിക്കുന്ന കറിവേപ്പിലയാണ് ഇന്ന് പച്ചക്കറി വിപണിയിലെ താരം. കീടമാണെന്ന് തിരിച്ചറിയാനിടയില്ലാത്ത രീതിയില്‍ ഇലയില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിക്കുന്ന കറുത്തനിറത്തിലുള്ള അരക്കിന്റെ ആക്രമണം കറിവേപ്പിലയുടെ വളര്‍ച്ചമുടക്കും.
വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്ന കറിവേപ്പിലകൃഷിയില്‍ അരക്കിനെ തുരത്താന്‍ മാരക കീടനാശിനിതന്നെയാണ് പ്രയോഗിക്കുന്നത്.
അടുക്കളമുറ്റത്തെ കറിവേപ്പിലയെയും അരക്ക് വെറുതെ വിടാറില്ല. ആക്രമണത്തിന്റെ ആരംഭത്തില്‍തന്നെ കഞ്ഞിവെള്ളം ഇരട്ടി വെള്ളംകൂട്ടി നേര്‍പ്പിച്ച് ഇലകളില്‍ തളിച്ചാല്‍ അരക്കിനെ തുരത്താം.
ഇവിടെ സഹായകമാകുന്നത് കഞ്ഞിവെള്ളത്തിന്റെ പശഗുണമാണ്. കഞ്ഞിപ്പശ ഉണങ്ങിയ പാടപോലെ അരക്കിനെയും പിടിച്ചുമാറ്റും. ആഴ്ചയിലൊരിക്കല്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നത് കറിവേപ്പിലയുടെ വളര്‍ച്ച കൂട്ടും. ഒപ്പം ചാണകപ്പൊടിയും മേല്‍മണ്ണും തുല്യ അളവില്‍ കൂട്ടിക്കലര്‍ത്തി തടംകോരുകയും വേനല്‍ക്കാലത്ത് നനയ്ക്കുകയും വേണമെന്നുമാത്രം.
പയറിനും കഞ്ഞിവെള്ളം അനുഗ്രഹമാണ്. നാലില പരുവം മുതല്‍ കായ വിരിയുന്നതുവരെ ഏത് സമയത്തും കറുത്ത പേനിന്റെ ആക്രമണം പയറില്‍ പ്രതീക്ഷിക്കാം. പയറിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന പേനിനെ പിടിക്കാന്‍ ഏറ്റവും നല്ലത് കഞ്ഞിവെള്ളമാണ്. പുളിക്കാത്ത കഞ്ഞിവെള്ളം രാവിലെ 11 മണിയോടെ പയറില്‍ തളിക്കാം. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും പയറില്‍ കഞ്ഞിവെള്ളം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്. തക്കാളിയിലെ ചിത്രകീടത്തെ തുരത്താന്‍ അതിരാവിലെ കഞ്ഞിവെള്ളം തളിക്കാം.
വെള്ളരിവര്‍ഗ വിളകളിലെ പ്രധാന പ്രശ്‌നമായ കായീച്ചയെ തുരത്താന്‍ കഞ്ഞിവെള്ളക്കെണിയാണ് നല്ലത്. ഉറി കെട്ടിത്തൂക്കാന്‍ പറ്റുന്ന, ജനാലകള്‍ തയ്യാറാക്കിയ പെറ്റ് ജാറിലോ ചിരട്ടയിലോ കാല്‍ഭാഗം പുളിച്ച കഞ്ഞിവെള്ളവും പത്ത് ഗ്രാം ശര്‍ക്കരപൊടിയും അരഗ്രാം രാസകീടനാശിനിയും ചേര്‍ത്ത് ഇളക്കുക. കെണിയില്‍ ആകര്‍ഷിക്കപ്പെടുന്ന കായീച്ചകള്‍ വിഷലിപ്തമായ കഞ്ഞിവെള്ളം ആര്‍ത്തിയോടെ കുടിച്ച് ചാവും.
പുളിച്ച കഞ്ഞിവെള്ളം തന്നെയാണ് ബയോഗ്യാസ് പ്‌ളാന്റിന് പ്രിയം. പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് അടുക്കളമാലിന്യങ്ങളും ഇരട്ടി വെള്ളവും ചേര്‍ത്ത് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്‌ളാന്റിന്റെ ഇന്‍ലെറ്റിലേക്ക് ഒഴിച്ചുകൊടുക്കാം. പുളിച്ച കഞ്ഞിവെള്ളത്തിന്റെ അളവനുസരിച്ച് ഗ്യാസിന്റെ അളവും കൂടും
കൊച്ചി: കേരളത്തില്‍ നഗരങ്ങളിലെ ഓരോ വീടും പഴം കായ്ക്കുന്ന തോപ്പുകളായി മാറും. എല്ലാ വീട്ടിലും പഴം കായ്ക്കുന്ന ഒരു ചെടിയോ മരമോ എങ്കിലും ഉറപ്പാക്കാന്‍ വിപുല പദ്ധതി ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്. എല്ലാ ജില്ലകളിലും കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ വീടുകളില്‍ 'ഒരു വീട്ടില്‍ ഒരു പഴമരം' പദ്ധതി നടപ്പാക്കുകയാണ് വനം വകുപ്പ്.
നഗരങ്ങളില്‍ പരമാവധി ഹരിത സാന്നിധ്യമുണ്ടാക്കുന്നതിനും ഓരോ വീട്ടിലും ഒരിനം പഴമെങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കാനുമാണിത്. പട്ടണങ്ങളെല്ലാം പഴത്തോപ്പുകളായി മാറ്റുകയാണ് ലക്ഷ്യം. മനുഷ്യര്‍ക്കു പുറമെ പക്ഷിമൃഗാദികള്‍ക്കും അത് പ്രയോജനപ്പെടും.
വിവിധ കാര്‍ഷിക ഏജന്‍സികളില്‍ നിന്ന് അത്യുല്പാദന ശേഷിയുള്ള തൈകള്‍ വനംവകുപ്പ് വാങ്ങി, റസിഡന്റ്‌സ് അസോസിയേഷനുകള്‍ മുഖേനയും മറ്റും ഓരോ വീട്ടിലും എത്തിക്കാനാണ് പദ്ധതി. കഴിഞ്ഞ ദിവസം ചേര്‍ന്ന വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ തീരുമാനമനുസരിച്ച് ഇതിനായി 49 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. സൗജന്യമായാണ് ചെടികള്‍ നല്‍കുക. ചെടി നന്നായി വളര്‍ത്താന്‍ വേണ്ട ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. തൈകള്‍ പരിപാലിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കും.
പഞ്ചായത്തുകളില്‍ തത്കാലം ഈ പദ്ധതിയില്ല. എല്ലാ പഴത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് അവ വിളയിച്ചുണ്ടാക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നുകൂടി കാട്ടിക്കൊടുക്കുകയാണ് വനം വകുപ്പിന്റെ ഉദ്ദേശ്യം.
വലിയ നഗരങ്ങളിലെ ഫ്ലൂറ്റുകളില്‍ ടെറസിലും ബാല്‍ക്കണിയിലുമൊക്കെ ചാക്കില്‍ നട്ടുവളര്‍ത്താന്‍ കഴിയുന്ന പഴംചെടികള്‍ ധാരാളമുണ്ട്. അവയുടെ തൈ തിരഞ്ഞെടുത്ത് വളര്‍ത്താന്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് വനം വകുപ്പ് വിശദീകരിക്കുന്നു
മൃഗങ്ങള്‍ക്ക് മൃഗാസ്പത്രി എന്നതുപോലെ കാര്‍ഷികവിളകള്‍ക്കായി ഇതാ കാര്‍ഷിക ഡിസ്‌പെന്‍സറി. ആലപ്പുഴ കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ പരീക്ഷണമാണിത്. കഞ്ഞിക്കുഴിയിലും മറ്റ് പ്രദേശങ്ങളിലുമുള്ള ജൈവപച്ചക്കറികൃഷിയെ സഹായിക്കുന്നതിനും രോഗബാധ തടയുന്നതിനുമായാണ് അഗ്രികള്‍ച്ചര്‍ ഡിെസ്പന്‍സറി പ്രവര്‍ത്തിക്കുന്നത്. കാര്‍ഷികവിളകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ യഥാസമയം കണ്ടറിഞ്ഞ് ചികിത്സനല്‍കുക എന്നതാണ് കാര്‍ഷിക ആസ്പത്രിയുടെ ലക്ഷ്യം.
വിരമിച്ച ഉദ്യോഗസ്ഥരും പരമ്പരാഗത കര്‍ഷകരുമടക്കം ആറംഗ 'കൃഷിഡോക്ടര്‍'മാരുടെ സേവനം 24 മണിക്കൂറും ഇവിടെ ലഭ്യമാണ്. കര്‍ഷകമിത്ര ടി.എസ്. വിശ്വനാണ് കാര്‍ഷിക ആസ്പത്രിയിലെ ചീഫ് ഫിസിഷ്യന്‍. ഞായറാഴ്ച ഒഴികെ എല്ലാദിവസവും ഒരു മണിക്കൂര്‍ ബാങ്ക് ഹെഡ്ഓഫീസിലെ ഒ.പി. കൗണ്ടറില്‍ കൃഷിഡോക്ടര്‍മാരുടെ സേവനം സൗജന്യമായി ലഭിക്കും. മറ്റുസമയങ്ങളില്‍ ഫോണിലൂടെ ചികിത്സാവിധികള്‍ നിര്‍ദേശിക്കും.
കൃഷിത്തോട്ടങ്ങളിലും വീടുകളിലും എത്തിയും ചികിത്സകള്‍ നല്‍കുന്നുണ്ട്. ഇതിന് പ്രത്യേക ഫീസ് നല്‍കണം. രോഗം കണ്ടറിഞ്ഞ് മരുന്നുകള്‍ കുറിച്ചാല്‍ മരുന്ന് ലഭ്യമാകുന്ന ഔഷധശാലയും ബാങ്ക് ഹെഡ്ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്. പുകയിലക്കഷായം, വെളുത്തുള്ളിക്കഷായം, കാന്താരിക്കഷായം, മത്തിശര്‍ക്കര മിശ്രിതം, ജീവാമൃതം തുടങ്ങി നാടന്‍ മരുന്നുകള്‍ക്കുപുറമേ വിപണിയില്‍ ലഭ്യമാകുന്ന ജൈവകീടനാശിനികളും മിതമായ നിരക്കില്‍ ഔഷധശാലയില്‍നിന്ന് ലഭ്യമാകും. ചകിരിച്ചോറും ചാണകപ്പൊടിയും കോഴിവളവും കുമ്മായവും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ജൈവവളങ്ങളും ആവശ്യക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ലഭ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ബാങ്ക് നല്‍കുന്നുണ്ട്.
ദേശീയപാതയോരത്ത് കഞ്ഞിക്കുഴിയിലെ ഇന്ത്യന്‍ കോഫിഹൗസിന് സമീപമുള്ള ബാങ്ക് ഹെഡ്ഓഫീസിലെ കാര്‍ഷിക ഔഷധശാലയില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്. കാര്‍ഷികമേഖലയിലെ സംശയനിവാരണത്തിനുള്ള ഹെല്‍പ്പ്‌ലൈനും പ്രവര്‍ത്തിക്കുന്നുണ്ട്. കഞ്ഞിക്കുഴി കൃഷി ഓഫീസില്‍നിന്ന് വിരമിച്ച കൃഷി അസിസ്റ്റന്റ് ജി. മണിയന്‍ (ഫോണ്‍: 9446516247), മികച്ച പച്ചക്കറിവിത്തുത്പാദകന്‍ ശുഭകേശന്‍ (9744024981), പി.പി. സ്വാതന്ത്ര്യം അവാര്‍ഡ് ജേതാവ് സാനു (9961575956), മികച്ച കര്‍ഷകരായ ജി. ഉദയപ്പന്‍ (9400449296), പുഷ്പജന്‍ ( 9847935197), സുദര്‍ശനന്‍ (9847277012) എന്നിവരാണ് കാര്‍ഷിക ആസ്പത്രിയിലെ ഡോക്ടര്‍മാര്‍. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന, കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഒട്ടേറെപ്പേര്‍ക്ക് ഇതിനോടകം ഔഷധശാലയുടെയും കൃഷിഡോക്ടര്‍മാരുടെയും സേവനം ലഭിച്ചുകഴിഞ്ഞു. മികച്ചയിനം പച്ചക്കറിത്തൈകളും വിത്തുകളും ഫലവൃക്ഷത്തൈകളും തെങ്ങിന്‍തൈകളും ലഭിക്കുന്ന കേന്ദ്രവും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് അഭിരുചിക്കനുസരിച്ച് അടുക്കളത്തോട്ടം നിര്‍മിച്ചുനല്‍കുന്ന പദ്ധതിയും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തിലും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്നകയറ്റുമതി വികസന അതോറിട്ടി(എം.പി.ഇ.ഡി.എ.)യുടെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി. അര സെന്റ് സ്ഥലത്തും വിജയകരമായി ചെയ്യാവുന്ന നൂതനകൃഷിരീതിക്ക് പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് കൊച്ചിയിലെ ജലകൃഷി പ്രാദേശിക കേന്ദ്രം.
മണ്ണും കീടനാശിനിയും രാസവളവുമില്ലാതെയാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ അരികിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. എറണാകുളം ,പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഈ രീതിയില്‍ ഇപ്പോള്‍ കൃഷി തുടങ്ങിയിട്ടുണ്ട്. മറ്റു ജില്ലകളിലും വ്യാപിപ്പിക്കാനാണ് ശ്രമം. സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്തവര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവുംവിധം മീനും പച്ചക്കറിയും കൃഷിചെയ്യാമെന്ന് കൊച്ചി എം.പി.ഡി.ഇ.എ. ഡെപ്യൂട്ടി ഡയറക്ടര്‍ എം.ഷാജി പറഞ്ഞു.
അഞ്ച് സെന്റ് സ്ഥലമുള്ള ഒരാള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ഇത് വിജയകരമായി ചെയ്യാം. നഗരങ്ങളില്‍ കുറഞ്ഞ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മീനും ഉണ്ടാക്കാമെന്നതുകൂടാതെ വരുമാനമാര്‍ഗവുമാകും. സംസ്ഥാനത്ത് നാല് ജില്ലകളിലായി 12 പേര്‍ ഈ രീതിയില്‍ കൃഷി നടത്തുന്നുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 800 പേര്‍ക്ക് അക്വാപോണിക്‌സ് ജലകൃഷിയെക്കുറിച്ച് ബോധവത്കരണം നല്‍കി. ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് പിന്നീട് മൂന്ന് ദിവസത്തെ പ്രത്യേക പരിശീലനം നല്‍കും.
ആയിരം ലിറ്ററിന്റെ ടാങ്കില്‍ കൃഷി നടത്താന്‍ 12,000 രൂപയാണ് ചെലവ് .വീട്ടാവശ്യത്തിനാണെങ്കില്‍ 5000 രൂപ ചെലവിലും ചെയ്യാം. നിലവിലുള്ള കോണ്‍ക്രീറ്റ് ടാങ്കുകളും ഉപയോഗിക്കാം. ഭക്ഷ്യയോഗ്യമായ ഏതിനം മീനും ഇത്തരത്തില്‍ വളര്‍ത്താം. അക്വാപോണിക്‌സ് ജലകൃഷി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതി രൂപരേഖയായിട്ടില്ല. അതുവന്നാലേ കര്‍ഷകര്‍ക്ക് സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ കിട്ടൂ.
കൃഷി വ്യാപിപ്പിക്കാനും കര്‍ഷകര്‍ക്ക് പ്രോത്സാഹകമായ പദ്ധതികള്‍ തയ്യാറാക്കാനും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. താത്പര്യമുള്ള കര്‍ഷകര്‍ ബന്ധപ്പെട്ടാല്‍ എല്ലാ ജില്ലകളിലും ബോധവത്കരണവും പരിശീലനവുംനടത്തും. ഫോണ്‍: കൊച്ചി8547905872, കണ്ണൂര്‍ പ്രാദേശിക സെന്റര്‍04972707672.
എല്ലാ തെങ്ങിനങ്ങളും ഇളനീരിന് യോജിച്ചതല്ല. ഇളനീരിനായി നമ്മുടെ വീട്ടുമുറ്റത്ത് വളര്‍ത്തേണ്ടത് ഉയരം കുറഞ്ഞ ഇനങ്ങളാണ്. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്‍റെ പരീക്ഷണങ്ങളില്‍ 8 -10 മീറ്റര്‍ മാത്രം ഉയരമുള്ള കുറിയ ഇനം തെങ്ങിനങ്ങളാണ് ഇളനീരിനായി വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ചത് .
ചാവക്കാട് ഓറഞ്ച് (ചെന്തെങ്ങ്) : തൃശൂര്‍ ജില്ലയിലെ ചാവക്കാട് പ്രദേശത്ത് ഉത്ഭവിച്ചതായി കരുതുന്ന ഒരു കുറിയ ഇനമാണിത് .നട്ട് 3 -4 വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന ഇവയുടെ 8 മാസം പ്രായമായ കരിക്കില്‍ 300 മി .ലി കരിക്കിന്‍ വെള്ളമുണ്ട് .
ചാവക്കാട് ഗ്രീന്‍ (പതിനെട്ടാംപട്ട ) : കാറ്റു വീഴ്ച രോഗത്തോട് പ്രതിരോധ ശേഷിയുളള ഒരിനമാണിത് .ചെറിയ കൃഷിസ്ഥലങ്ങള്‍ക്ക് യോജിച്ച ഇവയുടെ കരിക്കിന്‍ വെള്ളത്തിന് നല്ല മധുരമാണ് .
ഇതിനു പുറമേ ഗംഗാബോണ്ടം ,കിംഗ് കൊക്കോനട്ട്,കാമറൂണ്‍ ഡ്വാര്‍ഫ് റെഡ് ,വിദേശ ഇനങ്ങളായ മലയന്‍ യെല്ലോ ,ഓറഞ്ച് ,ഗ്രീന്‍ എന്നിവയും ഇളനീരിനായി യോജിച്ചവയാണ് . കുപ്പിയില്‍ അടച്ചു വരുന്ന കൃത്രിമ പനിയങ്ങള്‍ ഒഴിവാക്കി വീട്ടുമുറ്റത്തെ പോഷകമൂല്യമുള്ള ശുദ്ധമായ ഇളനീര്‍ വെട്ടി വെള്ളം കുടിക്കുന്നത് ആരോഗ്യദായകമാണ് . കുള്ളന്‍ തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ നേര്യമംഗലം ഫാമുമായി ബന്ധപ്പെടുക 0485 2554240
മറയൂര്‍: മറയൂര്‍ ഫാത്തിമാ മന്‍സിലില്‍ അക്ബറിന്റെ പുതുച്ചിവയലിലെ കരിമ്പിന്‍ തോട്ടത്തില്‍ പത്തുമാസം വളര്‍ച്ചയെത്തിയ കരിമ്പിന്‍പാടത്ത് ഒരു കരിമ്പിനുമാത്രം അസാധാരണമായ വളര്‍ച്ച. സാധാരണ കരിമ്പ് എട്ടടിയിലധികം വളരാറില്ല. എന്നാല്‍, ഈ കരിമ്പ് വളര്‍ന്നത് 16 അടി ഉയരത്തില്‍. 26 മുട്ടുകള്‍വരെ കാണപ്പെടുന്ന സാധാരണ കരിമ്പില്‍നിന്ന് ഈ കരിമ്പില്‍ 46 മുട്ടുകളുണ്ട്.
കരിമ്പുകള്‍ക്കിടയില്‍ ഉയരം കൂടിയതിനാല്‍ ആരും ശ്രദ്ധിക്കാതെ മറിഞ്ഞുകിടന്ന കരിമ്പ് വെട്ടിയെടുക്കുമ്പോഴാണ് നീളം കൂടുതല്‍ തിരിച്ചറിഞ്ഞത്. ഇതിന്റെയൊപ്പം വളര്‍ന്ന മറ്റ് കരിമ്പുകള്‍ക്കെല്ലാം എട്ടടിയില്‍താഴെ മാത്രമേ വലിപ്പമുള്ളൂ.
മറയൂരിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരംകൂടിയ കരിമ്പാണിതെന്ന് കരിമ്പുകര്‍ഷകരിലെ പഴമക്കാരും മേഖലയില്‍ പണിയെടുക്കുന്ന വിദഗ്ദ്ധരും പറയുന്നു.കര്‍ഷകസമിതി സെക്രട്ടറികൂടിയായ അക്ബര്‍ എന്ന അധ്യാപകന്‍ ഈ കരിമ്പിനെ പ്രദര്‍ശനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. ഇതിന്റെ കൂടെയുള്ള മറ്റ് കരിമ്പുകള്‍ക്കെല്ലാം ശര്‍ക്കരയായിക്കഴിഞ്ഞു.
കുമരകം (കോട്ടയം): രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്.
അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതെന്ന് പുതിയയിനങ്ങള്‍ വികസിപ്പിച്ച കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. ആലീസ് ആന്റണി പറഞ്ഞു.
അമൃതത്തില്‍നിന്ന് ലഭിക്കുന്ന പുളിയുണങ്ങിയാല്‍ 51.58 ശതമാനം പുളിരസമുണ്ടാകും. പുളിനല്‍കുന്ന പ്രധാനഘടകമായ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ഇതില്‍ 19.34 ശതമാനമുണ്ട്. പൊണ്ണത്തടി കുറയ്ക്കുന്ന മരുന്നുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കുടമ്പുളിയില്‍ നിന്നാണെടുക്കുന്നത്.
വിദേശത്തേയ്ക്ക് ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കേരളത്തില്‍നിന്ന് കയറ്റിയയയ്ക്കുന്നുമുണ്ട്.
മീന്‍കറി ഉള്‍പ്പെടെയുള്ള കേരളീയവിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവകൂടിയാണ് കുടമ്പുളി. ഇതിന് ഒട്ടേറെ ഔഷധഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
52.99 ശതമാനം പുളിരസമുള്ള ഹരിതത്തില്‍നിന്ന് 16.47 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡാണ് ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റിയത് അമൃതമാണ്. അമൃതത്തിന്റെ 100 കിലോ പച്ചപ്പുളി ഉണങ്ങിയാല്‍ 11 കിലോ ഉണക്കപ്പുളി ലഭിക്കും. ഹരിതത്തിന്റെ 100 കിലോ ഉണങ്ങിയാല്‍ 13 കിലോ പുളി ലഭിക്കും. ഇപ്പോള്‍ ഒരുകിലോ ഉണക്കപ്പുളിക്ക് 350 രൂപ വരെ വിലയുണ്ട്. സീസണല്ലാത്തപ്പോള്‍ വന്‍വിലക്കയറ്റമുണ്ടാകുകയും ചെയ്യും.
വിത്തുപാകി കിളിര്‍പ്പിച്ചുണ്ടാകുന്ന മരങ്ങളില്‍ ചിലത് ഫലമില്ലാത്ത ആണ്‍ ഇനമാകും. എന്നാല്‍, അമൃതം, ഹരിതം തുടങ്ങിയവയുടെ ഗ്രാഫ്റ്റ് തൈകളായതിനാല്‍ എല്ലാം പെണ്‍ ഇനമായിരിക്കുമെന്ന് ഗവേഷണകേന്ദ്രം ഉറപ്പുനല്‍കുന്നു. ഹരിതത്തിന്റെ കായ്കളുടെ ചുണ്ടുഭാഗത്തിന് നീളം കൂടുതലാണ്. അല്ലികള്‍ക്ക് കനവും കൂടുതലുണ്ട്. അമൃതം കുറഞ്ഞത് 12 മീറ്ററെങ്കിലും ഉയരം വെക്കും. ഹരിതം ആറുമീറ്റര്‍ വരെ ഉയരത്തിലെത്തും.
കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം 1987ലാണ് പുതിയ പുളിയിനങ്ങള്‍ക്കായി ഗവേഷണം തുടങ്ങിയത്. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വെറൈറ്റി റിലീസിങ് കമ്മിറ്റി പുതിയ കുടമ്പുളിയിനങ്ങള്‍ക്ക് അംഗീകാരം നല്‍കി
ചെറുവത്തൂര്‍: ജൈവകര്‍ഷകര്‍ക്ക് ആഹ്ലാദംപകര്‍ന്ന് രണ്ട് പുതിയ നെല്ലിനങ്ങള്‍ കാര്‍ഷികസര്‍വകലാശാല പുറത്തിറക്കി. പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.വനജയുടെ നേതൃത്വത്തിലാണ് സാധാരണ നെല്‍വയലുകളില്‍ ജൈവകൃഷിക്ക് അനുയോജ്യമായ 'ജൈവ' എന്ന ജൈവ ഇനവും കൈപ്പാട് കൃഷിക്ക് അനുയോജ്യമായ 'ഏഴോം-4' ഇനവും വികസിപ്പിച്ചെടുത്തത്.
'ജൈവ' കാര്‍ഷികസര്‍വകലാശാലയുടെ ആദ്യ ജൈവ നെല്ലിനമാണെന്നും ലോകത്ത് ആദ്യമായാണ് ജൈവകൃഷിക്ക് അനുയോജ്യമായ നെല്‍വിത്ത് വികസിപ്പിച്ചെടുക്കുന്നതെന്നും പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. കെ.അബ്ദുല്‍കരിമും നെല്ലിനങ്ങളുടെ പ്രിന്‍സിപ്പല്‍ ബ്രീഡറും മുഖ്യ ഗവേഷകയുമായ ഡോ. ടി.വനജയും പറഞ്ഞു.
2002-ല്‍ നാടന്‍നെല്ലിനങ്ങളുടെ സങ്കലനത്തില്‍ ഉള്‍പ്പെടുത്തി നടത്തിയ ബ്രീഡിങ് പദ്ധതിയുടെയും കഴിഞ്ഞ 13 വര്‍ഷത്തെ കര്‍ഷക പങ്കാളിത്ത വിശകലനത്തിന്റെയും ഫലമാണ് 'ജൈവ' നെല്ലിനം. ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കും അനുയോജ്യമായ 'ജൈവ'-ക്ക് ഒന്നാംവിളയില്‍ ദീര്‍ഘകാല മൂപ്പും രണ്ടാംവിളയില്‍ മധ്യകാല മൂപ്പും അനുഭവപ്പെടുന്നു. ജൈവപോഷണത്തില്‍ ഹെക്ടറിന് 5.2 ടണ്‍ നെല്ലും ഒമ്പത് ടണ്‍ വൈക്കോലും ലഭിക്കും. തണലുള്ള പാടങ്ങളില്‍ തണലിനെ അതിജീവിക്കുന്ന ഈ ഇനത്തില്‍ പതിര് കുറവും മുളശതമാനം കൂടുതലുമാണ്. ഏക്കറിന് 25 കിലോഗ്രാം വിത്ത് മാത്രമെ ആവശ്യമുള്ളു.
പാകംചെയ്യുമ്പോള്‍ കൂടുതല്‍ അളവ് ചോറ് ലഭിക്കും. നിറത്തിലും ആകൃതിയിലും 'കുറുവ' അരിയുമായി സാമ്യമുള്ള 'ജൈവ'യുടെ അരിയില്‍ ജ്യോതി, ഉമ, ആതിര ഇനങ്ങളെക്കാള്‍ ഇരുമ്പ്, പ്രോട്ടീന്‍, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ വിളപരിശോധനയില്‍ 'ജൈവ' അവിടത്തെ മികച്ച ഇനത്തേക്കാള്‍ എട്ടുശതമാനം അധികവിളവ് തരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, 'ജൈവ'യുടെ കതിരിന്റെയും മണികളുടെയും പ്രത്യേകതകൊണ്ട് മറ്റ് ഇനങ്ങളില്‍നിന്ന് എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നും ഡോ. വനജ പറയുന്നു.
ഉത്തരകേരളത്തിലെ ഓരുജലം കയറുന്ന കൈപ്പാട് പ്രദേശത്തിന്റെ വൈവിധ്യം വര്‍ധിപ്പിക്കുന്നതിനുതകുന്ന ജൈവ നെല്ലിനംകൂടിയാണ് 'ഏഴോം-4'. ഉപ്പ് ലവണത്തെ അതിജീവിക്കുന്നതിനുള്ള നെല്ലിനവികസനത്തിനായി 2002-ല്‍ നാടന്‍ ഇനങ്ങള്‍ ചേര്‍ത്ത് നടത്തിയ പ്രക്രിയയുടെയും കര്‍ഷക പങ്കാളിത്ത വിശകലനത്തിന്റെയും ഫലമായി വികസിപ്പിച്ചെടുത്ത ഏതാനും ഇനങ്ങളില്‍ ഒന്നാണിത്. പരമ്പരാഗത കൈപ്പാടിലെന്നപോലെ പുതുതായി പുനര്‍ജീവനം നല്കിയ കാട്ടാമ്പള്ളി കൈപ്പാടിലും മികവ് പുലര്‍ത്തുകയും വെള്ളക്കെട്ടിനെ അതിജീവിച്ച് ജൈവപരിപാലനത്തില്‍ മികച്ച വിളവ് നല്കുകയും ചെയ്യും.
പ്രതികൂല സാഹചര്യങ്ങളൊന്നുമില്ലാത്ത സാധാരണ പാടത്തും 'ഏഴോം-4' യോജിച്ച ഇനമാണ്. 135-140 ദിവസം മൂപ്പുള്ള ഈ ഇനം കൈപ്പാടിന്റെ ഉപ്പ് ലവണമുള്ള ജൈവ ആവാസവ്യവസ്ഥയില്‍ ഹെക്ടറിന് 5.1 ടണ്‍ നെല്ലും വെള്ളക്കെട്ടിലും ഒടിഞ്ഞുവീഴലിനെ അതീജീവിച്ച് 10 ടണ്‍ വൈക്കോലും നല്കും.
സ്വര്‍ണനിറത്തിലുള്ള നെന്മണികളും രുചിയേറിയ ചോറും പോഷകഗുണവും വെളുത്ത നിറത്തോടുകൂടിയതുമായ അരിയും 'ഏഴോം-4'-ന്റെ പ്രത്യേകതയാണെന്ന് ഡോ. അബ്ദുള്‍കരിമും ഡോ. വനജയും പറയുന്നു
ബോറോണിന്റെ അഭാവം വിളകളില്‍ വിവിധ തരത്തിലാണ് കാണുക. പച്ചക്കറികളില്‍ മഞ്ഞ നിറത്തിലുള്ള പാടുകള്‍ ഇലകളില്‍ പ്രത്യക്ഷപ്പെടും. ഇലഞരമ്പുകള്‍ അടുത്തടുത്തായി തടിച്ചുവരുന്നു. ഇലയുടെ അറ്റം തവിട്ടുനിറമായി കരിഞ്ഞ് ഒടിഞ്ഞു പോകും. പച്ചക്കറിയിലും വാഴയിലും അഭാവം രൂക്ഷമാകുമ്പോള്‍ വളര്‍ച്ച നിലയ്ക്കും. വാഴക്കുലയുടെ തലഭാഗം പുറത്തുവരികയും ബാക്കി ഭാഗം തടയ്ക്കുള്ളില്‍ കുടുങ്ങിയതു പോലെയും കാണുന്നുണ്ടെങ്കില്‍ മണ്ണില്‍ ബോറോണില്ലെന്ന് ഉറപ്പാക്കാം. വാഴപ്പഴത്തില്‍ കല്ലിപ്പുണ്ടാകുന്നതും ബോറോണിന്റെ കുറവു തന്നെ.
നെല്ലില്‍ സാധാരണഗതിയിലുള്ള ഉയരമില്ലാത്ത ഇലകളുടെ അറ്റം ഉണങ്ങി ചുരുളുന്നതും ബോറോണിന്റെ അഭാവ സൂചികയാണ്. കതിര്‍ വരാത്തതും തിങ്ങിനിറയാത്ത നെന്മണികളും ബോറോണില്ലാത്തതിന്റെ ഓര്‍മപ്പെടുത്തലാണ്.
തെങ്ങിലും കമുകിലും നാമ്പോലയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് ബോറോണിന്റെ അഭാവ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക. നാമ്പോലയുടെ വളര്‍ച്ചയെ ബാധിച്ച് ഓലക്കാലുകള്‍ വേര്‍പെടാതെ വിശറിയുടെ രൂപത്തില്‍ കാണപ്പെടും. പൂങ്കുലകള്‍ കരിഞ്ഞുണങ്ങുന്നതും മച്ചിങ്ങാ കൊഴിച്ചിലും പേടുതേങ്ങ ഉണ്ടാകുന്നതും വിള്ളലോടു കൂടിയ അടക്കയും ബോറോണിന്റെ അപര്യാപ്തതാ ലക്ഷണങ്ങളാണ്.
കോശ നിര്‍മാണത്തിനും കോശഭിത്തിയുടെ ഉറപ്പിനും പരാഗതന്തുക്കളുടെ ജീവനത്തിനും പ്രകാശ സംശ്ലേഷണത്തിലൂടെ ഉത്പാദിപ്പിച്ച അന്നജം ചെടിയില്‍ നീക്കം ചെയ്യുന്നതിനുമെല്ലാം ബോറോണ്‍ കൂടിയേ തീരൂ. വളരെ കുറഞ്ഞ അളവില്‍ മാത്രമേ ആവശ്യമുള്ളൂവെങ്കിലും ബോറോണ്‍ വിളകളുടെ വളര്‍ച്ചയ്ക്കും ഉത്പാദനത്തിനും അത്യാവശ്യമാണ്. കേരളത്തിലെ മണ്ണില്‍ ഇന്ന് ബോറോണിന്റെ അളവ് പൂജ്യമാണെന്നത് നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന ഉത്പാദനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഓരോ വിളയ്ക്കും ആവശ്യമായ ബോറോണിന്റെ അളവ് വ്യത്യസ്തമാണ്. തെങ്ങൊന്നിന് ആറ് മാസത്തിലൊരിക്കല്‍ 50 ഗ്രാം എന്ന തോതില്‍ ബോറാക്‌സ് ചേര്‍ത്തുെകാടുക്കണം.
കവുങ്ങിന് വര്‍ഷത്തില്‍ രണ്ടുതവണ 30 ഗ്രാം ബോറാക്‌സ് നല്‍കാം. വാഴ നടുമ്പോള്‍ കുഴിയൊന്നിന് 20ഗ്രാം ബോറാക്‌സും തുടര്‍ന്ന് ഒന്നരമാസത്തെ ഇടവേളകളില്‍ 5 ഗ്രാം ബോറാക്‌സും 5 തുള്ളി ചെറുനാരങ്ങാനീരും അഞ്ച് തുള്ളി ഷാമ്പുവും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കണം. നെല്ലിലും പച്ചക്കറികളിലും സെന്റൊന്നിന് 40 ഗ്രാം ബോറാക്‌സ് ചേര്‍ക്കുന്നത് വിളവ് കൂട്ടും
ജൈവ വളം മാത്രം ഉപയോഗിച്ച് മട്ടുപ്പാവിലും 20 സെന്റ് പുരയിടത്തിലുമാണ് ഷൈജയുടെ കൃഷി.
തക്കാളിയാണ് ഷൈജയുടെ തോട്ടത്തിലെ താരം. മൂന്ന് മാസം കൊണ്ട് 100 കിലോ തക്കാളിയാണ് വീട്ടിലെ കൃഷിയില്‍ നിന്ന് ഈ വീട്ടമ്മ വിളവെടുത്തത്.
ചെറായി മാടത്തിങ്കല്‍ ഷൈജ രാജേഷിന്റെ പച്ചക്കറി കൃഷിത്തോട്ടം മുനമ്പം ഗ്രാമത്തിന് തന്നെ മാതൃകയാവുകയാണ്. ജൈവ വളം മാത്രം ഉപയോഗിച്ച് മട്ടുപ്പാവിലും 20 സെന്റ് പുരയിടത്തിലുമാണ് ഷൈജയുടെ കൃഷി. തക്കാളി മാത്രമല്ല പാവല്‍, വെണ്ട, വഴുതന, കാബേജ്, പടവലം, പയര്‍, കോളിഫ്‌ളവര്‍, ഇഞ്ചി, ചേന, ചേമ്പ്, വിവിധതരം മുളകുകള്‍ എന്നിവയെല്ലാം ഈ തോട്ടത്തിലുണ്ട്.
പ്രധാന വിളകള്‍ നാടന്‍ വിത്തുകള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തുന്നത്. ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന വിധത്തിലാണ് തോട്ടം ഒരുക്കിയിരിക്കുന്നത്.
വിഷരഹിത പച്ചക്കറി കഴിക്കാനാകും എന്നതിനൊപ്പം മനസ്സിന് ഉന്മേഷവും ലഭിക്കുമെന്നതാണ് കൃഷിയുടെ മെച്ചമെന്ന് ഷൈജ പറയുന്നു. ഷൈജയെ സഹായിക്കാന്‍ ഭര്‍ത്താവ് രാജേഷാണ് കൂടെയുള്ളത്. 2014ലും 15ലും മികച്ച കര്‍ഷകയ്ക്കുള്ള പഞ്ചായത്തിന്റെ അവാര്‍ഡ് ഷൈജയ്ക്ക് ലഭിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകള്‍ പണമിടപാട് കേന്ദ്രങ്ങളായി മാത്രം പ്രവര്‍ത്തിക്കുമ്പോള്‍, കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കും കൈത്താങ്ങാകുകയാണ് ഏഴിക്കര പള്ളിയാക്കല്‍ സഹകരണ ബാങ്ക്.
വരാപ്പുഴ: നാടിനു വേണ്ട വിഭവങ്ങളെല്ലാം വിളയുകയാണിവിടെ... നാളുകളായി വെട്ടിക്കിളയ്ക്കാത്ത മണ്ണില്‍, കൂട്ടായ്മയുടെ കരുത്തില്‍ ഒരു കാര്‍ഷിക വിപ്ലവം... ഈ സ്വപ്നത്തിലേക്ക് നാടിനെ നയിച്ചത് ഒരു സഹകരണ ബാങ്കാണ്-ഏഴിക്കര പള്ളിയാക്കല്‍ സഹകരണ ബാങ്ക്. സഹകരണ ബാങ്കുകള്‍ പണമിടപാട് കേന്ദ്രങ്ങളായി മാത്രം പ്രവര്‍ത്തിക്കുമ്പോള്‍, കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കും കൈത്താങ്ങാകുകയാണ് ഈ ബാങ്ക്.
നാടിനു വേണ്ട വിഭവങ്ങളെല്ലാം നല്‍കാന്‍ കഴിയുന്ന തരത്തിലേക്ക് ജനകീയ കൂട്ടായ്മയിലുടെ കാര്‍ഷിക മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള കഠിനശ്രമത്തിലാണ്, ബാങ്കും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക ഗ്രൂപ്പുകളും. കാര്‍ഷിക രംഗത്ത് പുത്തന്‍ വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്ന ബാങ്കും ലാഭത്തിലേക്ക് ചുവടുവെച്ചു. ഒപ്പം, ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
പള്ളിയാക്കല്‍ സഹകരണ ബാങ്കിന്റെ കര്‍ഷക കൂട്ടായ്മയിലൂടെ നാളുകളായി തരിശു കിടന്നിരുന്ന മണ്ണിലേക്ക് നാടിന്റെ മനസ്സും കരുത്തുമെത്തി. കൂട്ടായ്മയുടെ കരുത്തില്‍ മണ്ണില്‍ പൊന്നുവിളഞ്ഞു. ജൈവ കൃഷിയില്‍ തൊട്ടതെല്ലാം പൊന്നാക്കാനായതോടെ ബാങ്കിന്റെ പെരുമ മറ്റ് പ്രദേശങ്ങളിലേക്കും കടന്നു. ദൂരെ ദിക്കുകളില്‍ നിന്നുപോലും ആവശ്യക്കാര്‍ പച്ചക്കറികള്‍ തേടിയെ ത്താന്‍ തുടങ്ങി. കൂടുതല്‍ മേഖലയിലേക്ക് കടക്കുന്നതിനും കൂടുതല്‍ ഉത്പാദിപ്പിക്കണമെന്ന ചിന്തയിലേക്കും ഇത് എത്തിച്ചു.
വിവിധ സ്ഥലങ്ങളില്‍ ഏക്കറ് കണക്കിന് കൃഷി നിലങ്ങള്‍ പാട്ടത്തിനും അല്ലാതെയും എടുത്ത് കൃഷി വ്യാപിപ്പിച്ചു. പൊക്കാളി നെല്‍ കൃഷിയിലും ക്ഷീരമേഖലയിലും കോഴി-താറാവ് കൃഷിയിലും സക്രിയമായി. ഒരു പ്രദേശത്തിന്റെ ആവശ്യങ്ങള്‍ക്കുമപ്പുറം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ജൈവ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള ശേഷിയിലേക്ക് ബാങ്ക് വളര്‍ന്നു.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സൗകര്യവും മികച്ച വിലയും ലഭിച്ചതോടെ കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേര്‍ എത്തി. ഇപ്പോള്‍ 28 സ്വയാശ്രയ ഗ്രൂപ്പുകളിലായി 1,000 അംഗങ്ങളാണുള്ളത്. ഇവര്‍ക്ക് കൃഷി നടത്തുന്നതിന് ഗുണമേന്മയുള്ള വിത്തും വളവും പലിശ രഹിത വായ്പകളും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളും ബാങ്ക് നല്‍കി. കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് ബാങ്ക്് തന്നെ സ്ഥലം ഒരുക്കിക്കൊടുത്തു. മികച്ച സംഘാടനവും സംഭരണ സൗകര്യവും ശരിയായ മോണിറ്ററിങ് സംവിധാനവും ഒരുക്കിയതിലൂടെ കൃഷി കൂടതല്‍ കാര്യക്ഷമമാക്കുന്നതിനും മികച്ച വിളവ് നേടിയെടുക്കുന്നതിനും കഴിഞ്ഞു.
കഴിഞ്ഞ ഓണനാളുകളില്‍ 20 ലക്ഷം രൂപയുടെ ജൈവ പച്ചക്കറിയാണ് ബാങ്ക് വിറ്റഴിച്ചത്. ഒന്നര പതിറ്റാണ്ടിനിടെ ബാങ്കില്‍ മാത്രം വില്പന നടത്തിയത് 18 കോടി രൂപയുടെ കാര്‍ഷിക ഉത്പന്നങ്ങളാണ്.
എല്ലാം ഒരു കുടക്കീഴില്‍
ജൈവ കൃഷിരംഗത്ത് വിപ്ലവകരമായ പ്രവര്‍ത്തനമാണ് പള്ളിയാക്കല്‍ ബാങ്കിന്റേത്. ഒരു നാടിനു വേണ്ടിയുള്ള ഭക്ഷ്യവസ്തുക്കള്‍ മായമേതുമില്ലാതെ ഒരുക്കിയെടുക്കുന്നതിനായുള്ള തീവ്രശ്രമം. പഴം-പച്ചക്കറി, പൊക്കാളി നെല്‍, ക്ഷീരം, മുല്ല-പുഷ്പ കൃഷി, ഔഷധ സസ്യങ്ങള്‍, മുട്ടക്കോഴി-താറാവ്-മത്സ്യ കൃഷി എന്നിവയെല്ലാം ബാങ്കിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇവയുടെ വിപണനത്തിനും സംസ്‌കരണത്തിനും സംഭരണത്തിനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഫാര്‍മേഴ്സ് സര്‍വീസ് സെന്റര്‍, പോളി ഹൗസ് എന്നിവയും ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവ രീതിയില്‍ വിത്തും വളവും ഉത്പാദിപ്പിച്ച് നല്‍കുന്നതിന് വിദഗ്ദ്ധ പരിശീലനം കിട്ടിയ വിദഗ്ദ്ധരുടെ സേവനവും നിരന്തരമായ പഠന- പരിശീലന കളരികളും ഒരുക്കിയിട്ടുണ്ട്.
ഇവിടെ നഷ്ടത്തിന്റെ കഥയില്ല
നാട്ടില്‍ കൃഷിക്കാരില്ല, കൃഷിപ്പണിക്ക് ആളെക്കിട്ടാനില്ല, കൃഷി ചെയ്യാന്‍ സ്ഥലമില്ല എന്നതിനെല്ലാമുള്ള ശരിയായ മറുപടിയാണ് പള്ളിയാക്കല്‍ സഹകരണ ബാങ്ക് കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനത്തിലൂടെ കാണിച്ചു കൊടുക്കുന്നത്. കൃഷി ചെയ്യാനുള്ള ഒരു മനസ്സു മാത്രം മതി ബാക്കിയെല്ലാം ബാങ്ക് ചെയ്യും. അതുകൊണ്ടുതന്നെ ഇവിടത്തെ കര്‍ഷകര്‍ക്ക് നഷ്ടത്തിന്റെ കഥ പറയാനില്ല.
കാര്‍ഷിക രംഗത്ത് വിജയം വരിച്ചവരുടെ അറിവുകള്‍ കേട്ടറിഞ്ഞും ഉപയോഗപ്പെടുത്തിയും വിത്തും വളവും ഉത്പാദിപ്പിച്ചു നല്‍കിയും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഉയര്‍ന്ന വില നല്‍കി സംഭരിച്ച് വിപണനം നടത്തിയുമാണ് കൃഷി വിജയത്തിലെത്തിച്ചത്.
ബാങ്ക് ഉള്‍പ്പെടുന്ന ഏഴിക്കര പഞ്ചായത്തിനെ പഴം-പച്ചക്കറി ഉത്പാദന രംഗത്ത് സ്വയം പര്യാപ്തമാക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ബാങ്കിന്റെ സാരഥികളായ പ്രസിഡന്റ് പി.പി. ഏലിയാസും സെക്രട്ടറി എം.പി. വിജയനും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ചന്ദ്രബാബുവും പറഞ്ഞു.
ക്ഷീര സംഘങ്ങളും സജീവം
പച്ചക്കറി കൃഷി രംഗത്ത് നേട്ടം കൊയ്യാനായതോടെയാണ്, ക്ഷീര കര്‍ഷക സംഘങ്ങള്‍ വേണമെന്ന ആശയം ഉയര്‍ന്നുവന്നത്. പാലിന്റെ വിപണനത്തിനായി സംവിധാനം ഉണ്ടാക്കണമെന്ന ക്ഷീര കര്‍കരുടെ ആവശ്യം കൂടിയായതോടെ ക്ഷീര കര്‍ഷക സംഘങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ ബാങ്ക് തീരുമാനിച്ചു.
കര്‍ഷകര്‍ക്ക് പാലിന് ഉയര്‍ന്ന വില നല്‍കി പാല്‍ സംഭരണം ബാങ്ക് ഏറ്റെടുത്തതോടെ ഈ മേഖലയിലും പുത്തന്‍ ഉണര്‍വായി. നിലവില്‍ 700 ലിറ്റര്‍ പാലാണ് ദിനംപ്രതി കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. 2,000 ത്തോളം കുടുംബങ്ങള്‍ക്ക് പാല്‍ എത്തിക്കാനും ബാങ്കിനായി. സംസ്ഥാനത്ത് തന്നെ പാലിന് ഉയര്‍ന്ന വില നല്‍കി കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒരു ലിറ്റര്‍ പാലിന് 38.25 രൂപയാണിവിടെ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നത്. ബാങ്കിന്റെ നേതൃത്വത്തില്‍ ഫാമുകളും നടത്തുന്നുണ്ട്.
ഇടനിലക്കാരില്ല, കര്‍ഷകര്‍ക്ക് ഉയര്‍ന്ന വില
എല്ലുമുറിയെ പണിയെടുത്തുണ്ടാക്കുന്ന ഉത്പന്നങ്ങളുടെ ലാഭം മുഴുന്‍ മറ്റുള്ളവര്‍ അടിച്ചുകൊണ്ടു പോകുന്ന കഥകള്‍ ഇവിടെയില്ല. ഇടനിലക്കാരില്ലാതെ ഉത്പന്നം നേരിട്ട് ഉപഭോക്താക്കളില്‍ എത്തിക്കാനാകുന്നതിനാല്‍ ലാഭത്തിന്റെ ഉടമ കര്‍ഷകന്‍ തന്നെയാണ്. പച്ചക്കറിയുടെ കാര്യത്തിലായാലും പാലിന്റെ കാര്യത്തിലായാലും മറ്റിടങ്ങളിലെ കര്‍ഷകരിലും ഉയര്‍ന്ന വരുമാനമാണ് ഇവിടത്തെ കര്‍കര്‍ക്ക് കിട്ടുന്നത്. പുതിയ ആളുകളെ കൂടി ഈ രംഗത്തേക്ക് എത്തിക്കുന്നതിനും ഇത് സാഹചര്യമൊരുക്കുന്നു.
പൊക്കാളിയിലും വിജയഗാഥ
നൂറ്റാണ്ടുകളുടെ പഴക്കമുള്ള 'പൊക്കാളി നെല്‍' കൃഷിയെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ് പള്ളിയാക്കല്‍ ബാങ്കിന്റേത്. പൂര്‍ണമായും ജൈവ രീതിയിലാണ് പൊക്കാളി കൃഷി. നെല്ല് അരിയാക്കി 'പൊക്കാളി' എന്ന ബ്രാന്‍ഡില്‍ ബാങ്ക് വിപണിയിലിറക്കിയിട്ടുണ്ട്. ഇതിന് ജൈവ സര്‍ട്ടിഫിക്കേഷനുമുണ്ട്. പൊക്കാളി അവല്‍, പുട്ടുപൊടി, ഉണക്കലരി, തവിട് എന്നിവയും വന്‍തോതില്‍ വിറ്റഴിക്കുന്നു.
കൃഷികാര്യങ്ങള്‍ നോക്കാന്‍ ഹരിതസേന
കൃഷികാര്യങ്ങള്‍ നോക്കി നടത്തുന്നതിന് 23 അംഗങ്ങളടങ്ങിയ 'ഹരിതസേന'യുണ്ട്. ഇതില്‍ പന്ത്രണ്ട് പേര്‍ വനിതകളാണ്. ഹരിതസേനാംഗങ്ങള്‍ക്ക് എല്ലാ ദിവസവും പരേഡുമുണ്ട്. ഹരിതസേനയുടെ നേതൃത്വത്തില്‍ 50 ഓളം ഏക്കറില്‍, നാട്ടിലും പുറത്തുമായി കൃഷി ചെയ്യുന്നുണ്ട്. മൂന്നുപേര്‍ അടങ്ങിയ ഗ്രൂപ്പുകളായി തിരിച്ചാണ് കൃഷി നടത്തുന്നത്.
കൃഷിത്തോട്ടങ്ങള്‍ ഒരുക്കി നല്‍കും
കൃഷിയില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലം ഒരുക്കി, വിത്ത് വിതച്ച് നല്‍കുന്നതിനും ബാങ്ക് തയ്യാറാണ്. ജില്ലയില്‍ പലയിടത്തും ഇത്തരത്തിലുള്ള കൃഷിത്തോട്ടങ്ങള്‍ ഒരുക്കി നല്‍കിയിട്ടുമുണ്ട്. ഇക്കാര്യത്തിനായി ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ബാങ്കിനെ സമീപിക്കാനാകും.
ലക്ഷ്യം പ്രദേശിക വികസനവും സ്വയം പര്യാപ്തതയും
പ്രാദേശിക സാമ്പത്തിക വികസനവും സ്വയം പര്യാപ്തതയുമാണ് കാര്‍ഷിക മേഖലയെ ഉപയോഗപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പി.പി. ഏലിയാസും സെക്രട്ടറി എം.പി. വിജയനും പറഞ്ഞു. നാശോന്മുഖമായ കാര്‍ഷിക മേഖലയുടെ തിരിച്ചുവരവ്, തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വരുമാന വര്‍ദ്ധന, ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
ഒരു ഗ്രാമത്തിന്റെ സഹകരണസംഘം പാല്‍ സംഭരണത്തിലും വിപണനത്തിലും പുത്തന്‍ സാങ്കേതികവിദ്യകളിലൂടെ വന്‍കിട സ്ഥാപനങ്ങളുമായി മത്സരിച്ച് ചുവടുറപ്പിക്കുന്ന കാഴ്ചയാണ് മാറനല്ലൂര്‍ 'ക്ഷീര' പങ്കുെവക്കുന്നത്.
മാറനല്ലൂര്‍: പാല്‍മണം പരക്കുന്ന മാറനല്ലൂരിലെ വഴികളില്‍ പശുക്കളെ തെളിച്ച് നീങ്ങിയ കര്‍ഷകന്‍, അവയെ ക്ഷീരസംഘത്തിന്റെ ഗോശാലയിലെത്തിച്ച് പാല്‍ കറന്ന് നല്‍കിയ കാലമുണ്ടായിരുന്നു. പാലിന്റെ ശുദ്ധി അത് വാങ്ങുന്നവരെക്കൂടി ബോദ്ധ്യപ്പെടുത്തുന്ന സമ്പ്രദായം. അറുപത് വര്‍ഷങ്ങള്‍ക്കിപ്പുറം മാറനല്ലൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന് മുന്നിലെ കാഴ്ച മറ്റൊന്നാണ്.
പാല്‍ നിറച്ച കാനുകള്‍ വാഹനങ്ങളിലെത്തിച്ച് സംഘത്തിന്റെ കളക്ഷന്‍ സെന്ററില്‍ നല്‍കുന്നു. കറവക്കാര്‍ ഇപ്പോള്‍ സംഘാംഗങ്ങളുടെ വീടുകളിലെത്തിയാണ് പാല്‍ കറക്കുന്നത്. ഒരു ഗ്രാമത്തിന്റെ സഹകരണസംഘം പാല്‍ സംഭരണത്തിലും വിപണനത്തിലും പുത്തന്‍ സാങ്കേതികവിദ്യകളിലൂടെ വന്‍കിട സ്ഥാപനങ്ങളുമായി മത്സരിച്ച് ചുവടുറപ്പിക്കുന്ന കാഴ്ചയാണ് മാറനല്ലൂര്‍ 'ക്ഷീര' പങ്കുെവക്കുന്നത്.
കവര്‍പാല്‍ ഉല്പാദനരംഗത്ത് തലസ്ഥാനവാസികള്‍ക്ക് സുപരിചിതമായ പേരാണിന്ന് ക്ഷീര. ക്ഷീരോല്പാദനമേഖലയിലെ പ്രതികൂലാവസ്ഥയെ നേരിടാന്‍ വൈവിധ്യവത്കരണത്തിന്റെയും ഗുണമേന്മയുടേയും പുത്തന്‍വഴികള്‍ ഈ സ്ഥാപനം സ്വീകരിച്ചു. പഴസത്ത് ചേര്‍ത്ത് പാലില്‍ വിവിധ തരം ഐസ്‌ക്രീമുകള്‍, ഹല്‍വ, പേഡ, ചോക്ലേറ്റ്, യോഗര്‍ട്ട്, ഖോവ, സിപ്അപ്പ്, തൈര്, സംഭാരം എന്നിവ സംഘം ഉല്പാദിപ്പിക്കുന്നു. ഏജന്‍സികളിലൂടെയും കളക്ടറേറ്റ്, മെഡിക്കല്‍ കോളേജ്, മാറനല്ലൂര്‍ ക്ഷീര എന്നിവിടങ്ങളിലെ മൂന്ന് വിപണനകേന്ദ്രങ്ങള്‍ മുഖേനയും ഇവ ആവശ്യക്കാരുടെ കൈകളിലെത്തിക്കുന്നു.
ആയിരത്തോളം ക്ഷീരകര്‍ഷകര്‍, 32 സ്ഥിരം ജീവനക്കാര്‍, മുന്നൂറോളം വിപണന ഏജന്‍സികള്‍, മുപ്പതോളം കമ്മിഷന്‍, കരാര്‍ ജീവനക്കാര്‍ ഇങ്ങനെ 1500ഓളം കുടുംബങ്ങള്‍ക്ക് തണലൊരുക്കുന്ന സഹകരണ സ്ഥാപനമാണിത്. കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്ന പാല്‍ കലര്‍പ്പില്ലാതെ പാസ്ച്വറൈസ് ചെയ്ത് കവറിലാക്കി വൈകാതെ വിപണിയിലെത്തിക്കുന്നു.
കര്‍ഷകര്‍ക്കും സംഘം ആനുകൂല്യങ്ങളും പ്രോത്സാഹന പദ്ധതികളും നല്‍കുന്നു. പാലിന്റെ അളവ് അടിസ്ഥാനമാക്കി ഒരു ലിറ്റര്‍ പാലിന് ഒരു രൂപ എന്ന ക്രമത്തില്‍ ഓണക്കാലത്ത് വാര്‍ഷിക ബോണസ് നല്‍കുന്നു. ക്ഷീരമേഖലയില്‍ കര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാന്‍ സംഘത്തിന്റെ ഈ ഇടപെടല്‍ ഒരു പരിധിവരെ സഹായകരമാണ്.
6000 ലിറ്ററോളം പാലാണ് പ്രതിദിനം മാറനല്ലൂര്‍ ക്ഷീര കൈകാര്യംചെയ്യുന്നതെന്ന് സ്ഥാപനത്തിന്റെ എം.ഡി. സോജിന്‍ ജെ.ചന്ദ്രന്‍ പറയുന്നു. കാല്‍ നൂറ്റാണ്ടിലേറെയായി സംഘത്തിന്റെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ചത് ദീര്‍ഘകാലമായി ഇതിന്റെ പ്രസിഡന്റായി തുടരുന്ന എന്‍.ഭാസുരാംഗനെന്ന പൊതുപ്രവര്‍ത്തകനാണ്. സര്‍ക്കാര്‍ പാല്‍വില വര്‍ദ്ധിപ്പിക്കുമ്പോഴൊക്കെ കാലിത്തീറ്റയുടെ വിലയും ക്രമപ്രകാരം കൂടുന്നുണ്ട്. ഇത് കര്‍ഷകന് ഗുണംചെയ്യില്ല. പകരം സംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് അഞ്ചുരൂപ നിരക്കില്‍ കാലിത്തീറ്റ സബ്‌സിഡി നല്‍കിയും തൊഴിലുറപ്പുപദ്ധതിയുമായി ക്ഷീരകര്‍ഷകരെ ബന്ധപ്പെടുത്തുകയും മൃഗസംരക്ഷണ വകുപ്പ് സഞ്ചരിക്കുന്ന വൈദ്യസഹായ യൂണിറ്റുകള്‍ സജ്ജമാക്കുകയും ചെയ്താല്‍ ക്ഷീരോല്പാദനമേഖലയ്ക്കിത് ഗുണംചെയ്യുമെന്ന് ഭാസുരാംഗന്‍ പറയുന്നു.
1982-ല്‍ ആനന്ദ് മാതൃകയില്‍ അപ്‌കോസ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് മേഖലാ യൂണിയനുകളും മില്‍മയും രംഗത്തുവന്നപ്പോള്‍ 'ക്ഷീര' വ്യവസായസംഘമായി തുടരുകയായിരുന്നു. എന്നാലിത് 12 വര്‍ഷത്തോളം ഈ കൊച്ചുസംഘത്തിന് പലതരം പ്രതിസന്ധികള്‍ സൃഷ്ടിച്ചു. വ്യവസായ സംഘങ്ങള്‍ സംഭരിക്കുന്ന പാല്‍ ശേഖരിക്കാന്‍ മേഖലാ യൂണിയനുകള്‍ തയ്യാറാകാതെ വന്നപ്പോള്‍ സ്വന്തം നിലയില്‍ കവര്‍പാല്‍ ഉല്പാദിപ്പിക്കാന്‍ ക്ഷീര തയ്യാറായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരുണ്ടായിരുന്നത് മാറനല്ലൂരിലാണ്. 2001ലെ കണക്കനുസരിച്ച് 2500ല്‍പ്പരം കറവമാടുകളും 2000ത്തോളം കര്‍ഷകരും മൂവായിരത്തിലധികം കാലികളും ഉണ്ടായിരുന്ന മാറനല്ലൂരില്‍, 2011 ആയപ്പോള്‍ കാലികളുടെ എണ്ണം 1827 ആയി. കറവമാടുകള്‍ 728. കര്‍ഷകര്‍ ക്ഷീരോല്പാദനരംഗത്തുനിന്ന് പിന്‍വാങ്ങുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള സ്വകാര്യ പാല്‍ക്കച്ചവടക്കാര്‍ നിശ്ചയിക്കുന്ന ഗുണനിലവാരത്തിലും വിലയിലുമുള്ള പാല്‍ വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയിലേക്കിന്ന് നാം നീങ്ങുകയാണെന്ന സൂചനയാണിത് നല്‍കുന്നത്.
15 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സദനം സരോജിനിയമ്മ അഗ്രോഫാമില്‍ വിവിധ പച്ചക്കറികളും വാഴയും തെങ്ങും ജാതിയും മത്സ്യക്കൃഷിയുമൊക്കെയുണ്ട്.
പത്തിരിപ്പാല: പ്രൊഫഷണല്‍ കോളേജ് ഡയറക്ടറുടെ വൈറ്റ് കോളര്‍ തിരക്കുകളെല്ലാം മറക്കും പ്രൊഫ. രവികുമാര്‍ കൃഷിത്തോട്ടത്തിലെത്തുമ്പോള്‍. തിരക്കിനിടെ തോട്ടത്തിലും തൊഴുത്തിലും ഓടിയെത്തി കൃഷിയിലും കന്നുകാലി പരിചരണത്തിലും സമയംകണ്ടെത്തി വിളവിന്റെ വരുമാനനേട്ടം മാതൃകയാക്കയാണിപ്പോള്‍. സദനം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ് (സികോംസ്) പ്രൊഫഷണല്‍ കോളേജിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് രവികുമാര്‍.ഗാന്ധിസേവനാസദനം അതൃക്കാട് മുനിക്കൂടത്ത് 15 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന സദനം സരോജിനിയമ്മ അഗ്രോഫാമില്‍ വിവിധ പച്ചക്കറികളും വാഴയും തെങ്ങും ജാതിയും മത്സ്യക്കൃഷിയുമൊക്കെയുണ്ട്.അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് പോസ്റ്റ്ഗ്രാജ്വേഷന്‍നേടി 24-ാം വയസ്സില്‍ ഫെഡറല്‍ ബാങ്കിന്റെ ശാഖാമാനേജരായി ജോലിതുടങ്ങി. രവികുമാറിന് ബി.എസ്സി. അഗ്രിക്കള്‍ച്ചറിലും അനിമല്‍ ഹസ്ബന്‍ഡറിയിലും ബിരുദമുണ്ട്.ഗോവയിലെ റിലയന്‍സ് അഗ്രോടെക്കില്‍ ചീഫ് അനലിസ്റ്റായി ജോലിനോക്കുന്നതിനിടെയാണ് കൃഷിയോടും വളര്‍ത്തുമൃഗ പരിപാലനത്തോടും താത്പര്യമുണ്ടായതെന്ന് രവികുമാര്‍ പറഞ്ഞു.2008ലാണ് പത്തിരിപ്പാലയില്‍ സികോംസ് കോളേജ് ആരംഭിച്ചത്.കാമ്പസ്സിലെ പ്രവൃത്തിസമയം കഴിഞ്ഞാല്‍ വൈകീട്ടും രാവിലെയുമൊക്കെയുള്ള വിശ്രമവേളകള്‍ നട്ടും നനച്ചും വിയര്‍പ്പൊഴുക്കാന്‍ മനസ്സ് കൊതിച്ചെന്ന് രവികുമാര്‍ പറഞ്ഞു.വിശ്രമം എന്തെന്നറിയാതെ യത്‌നിച്ച് സദനം എന്ന സ്ഥാപനം പടുത്തുയര്‍ത്തിയ സ്വാതന്ത്ര്യസമരസേനാനി പരേതനായ കെ. കുമാരന്റെ മകന്‍ എന്ന ആത്മാഭിമാനമാണ്പച്ചപ്പിന്റെയും പരിസ്ഥിതിയുടെയും സംരക്ഷകനാകാന്‍ രവികുമാറിനെ പ്രചോദിപ്പിച്ചത്.
7,000 വാഴ, 350 തെങ്ങ്, 1,200 ലധികം ജാതി, 5,000 മഹാഗണി എന്നിവ തോട്ടത്തിലുണ്ട്. അഞ്ച് കുളങ്ങളിലായി കട്!ല, രോഹു, മൃഗാള്‍, ഗ്രാസ്‌കര്‍, കണ്ണന്‍ ഇനത്തില്‍പ്പെട്ട നാലായിരത്തോളം മത്സ്യങ്ങളും വളരുന്നു.ഹൈടെക് തൊഴുത്ത് നിര്‍മിച്ചുള്ള ഡയറിഫാമാണ് പ്രൊഫസറുടെ ഇഷ്ടകേന്ദ്രം. എച്ച്.എഫ്. ജഴ്‌സി, നാടന്‍ ഇനങ്ങളില്‍പ്പെട്ട 17 കറവപ്പശുക്കള്‍ കറവയിലൂടെ വരുമാനം ചുരത്തുന്നതിന്റെ സംതൃപ്തിയിലാണിപ്പോള്‍ രവികുമാറും ഭാര്യ ഗീതയും.മുറ ഇനത്തില്‍പ്പെട്ട എരുമയില്‍ നിന്നടക്കം 150 ലിറ്ററോളം പാല്‍ പ്രതിദിനം കറക്കുന്നു.
രാമനാട്ടുകര പോസ്റ്റ് ബേസിക് സ്‌കൂള്‍, ടി.ടി.ഐ. എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച് വിരമിച്ച ഭാര്യ ഗീതയുടെ പ്രചോദനമാണ് കറവപ്പശുഫാം തുടങ്ങാന്‍ കാരണമെന്ന് രവികുമാര്‍ പറഞ്ഞു.സ്വാതന്ത്ര്യസമരസേനാനി കെ.കെ. രാധാകൃഷ്ണമേനോന്റെ (സേവാമന്ദിരം സ്ഥാപകന്‍) മകളായ ഗീതയും പുലര്‍ച്ചെ മുതല്‍ രാത്രി വൈകുംവരെ ഫാമില്‍ സജീവമാണ്.പയര്‍, വെണ്ട, വഴുതിന, ചീര, കോളിഫ്‌ലവര്‍, അമര, തക്കാളി തുടങ്ങിയ പച്ചക്കറികളും വീട്ടാവശ്യത്തിനും ഹോസ്റ്റലിലേക്കും ഫാമിലെ തൊഴിലാളികള്‍ക്കും ഉപയോഗിക്കുന്നു. 15 തൊഴിലാളികള്‍ ഫാമിലുണ്ട്.തൊഴുത്തിലെ ചാണകവും മൂത്രവുമെല്ലാം പ്രത്യേകം തയ്യാറാക്കിയ കംപോസ്റ്റ് കുഴിയിലേക്ക് നിക്ഷേപിക്കുന്നു.അടുത്തിടെ ഒന്നരലക്ഷം രൂപയ്ക്ക് ചാണകംമാത്രം വിറ്റു.മഴക്കാലത്ത് ജൈവ കംപോസ്റ്റ് കുഴിയിലെ ചാണകം വിളകള്‍ക്കെല്ലാം തടത്തിലിട്ട് നല്‍കും.ജില്ലാ ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് നടന്ന കന്നുകാലിപ്രദര്‍ശന മത്സരത്തില്‍ പശുറാണിയായി തിരഞ്ഞെടുക്കപ്പെട്ടത് ഫാമിലെ അമ്മിണിപ്പശുവാണ്. എരുമവിഭാഗത്തില്‍ ഒന്നാംസ്ഥാനവും മുറ എരുമയ്ക്ക് തന്നെ.
രോഗ, കീട നിയന്ത്രണത്തിന് ചന്ദ്രന് സ്വന്തം വഴികളുണ്ട്. ഗോമൂത്രം, വെളുത്തുള്ളി, കാന്താരിമുളക്, മത്തി, വെല്ലം എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
ആലത്തൂര്‍: കുത്തനൂര്‍ ചാത്തങ്കുളങ്ങരയിലെ ചന്ദ്രന്‍ പച്ചക്കറി ക്കൃഷി തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്. അനുഭവസമ്പത്താണ് കൈമുതല്‍. പൂര്‍ണമായും ജൈവകൃഷിയാണ് . തന്റെ നിരീക്ഷണവും അനുഭവവും നാട്ടറിവുകളും കൃഷിയില്‍ പരീക്ഷിച്ച് വിജയംകൈവരിച്ചതാണ് ചന്ദ്രന്റെ നേട്ടം.
രോഗ, കീട നിയന്ത്രണത്തിന് ചന്ദ്രന് സ്വന്തം വഴികളുണ്ട്. ഗോമൂത്രം, വെളുത്തുള്ളി, കാന്താരിമുളക്, മത്തി, വെല്ലം എന്നിവ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗോമൂത്രത്തില്‍ വെളുത്തുള്ളി, കാന്താരിമുളക് എന്നിവ അരച്ചുചേര്‍ത്ത് നിര്‍മിക്കുന്ന ലായനി ഇലകളില്‍ തളിച്ചാണ് പുഴുക്കളെയും പ്രാണികളെയും തുരത്തുന്നത്. വെല്ലത്തില്‍ മത്തി അരിഞ്ഞിട്ട് നിര്‍മിക്കുന്ന മിശ്രിതമാണ് കായ്കളും പൂക്കളും നശിപ്പിക്കുന്ന കീടങ്ങള്‍ക്കുള്ള മറുമരുന്ന്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് തളിക്കും. പച്ചച്ചാണകം, ഉണക്കിപ്പൊടിച്ച ചാണകം, ഗോമൂത്രം, മണ്ണിര കമ്പോസ്റ്റ്, ജൈവവളം എന്നിവ ചെടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യാനുസരണം നല്‍കും. പച്ചിലയാണ് മറ്റൊരു പ്രധാന വളം. കൂത്തനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍നിന്നുള്ള പ്രോത്സാഹനം ചന്ദ്രന് മുതല്‍ക്കൂട്ടായി. 50,000 രൂപയാണ് ബാങ്ക് സബ്‌സിഡി നല്‍കിയത്. കുത്തനൂര്‍ കൃഷിഭവന്‍ അധികാരികള്‍ കൃഷിയിടം സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്നു.
പടവലം, കുന്പളം, മത്തന്‍, വെള്ളരി എന്നിവയാണ് ഇപ്പോഴത്തെ പ്രധാന കൃഷി. ഓരോ സമയത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങള്‍ മാറിമാറി കൃഷിചെയ്യും. ഉത്പന്നങ്ങള്‍ കോട്ടായി അയ്യങ്കുളം കര്‍ഷകസമിതിയിലാണ് വില്‍ക്കുക.
കേരള കാര്‍ഷിക സര്‍വകലാശാല വിത്തില്ലാത്ത തണ്ണിമത്തനിനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
ഡിസംബര്‍ മുതല്‍ക്ക് ഏപ്രില്‍വരെയാണ് തണ്ണിമത്തന്‍ നടാന്‍ നല്ലകാലം. മുഖ്യമായി ഷുഗര്‍ ബേബിയും. അര്‍ക്കാജ്യോതിയും നല്ല വിളവുതരുന്നയിനങ്ങളാണ്. കേരള കാര്‍ഷിക സര്‍വകലാശാല വിത്തില്ലാത്ത തണ്ണിമത്തനിനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
നല്ല ദാഹശമനിയും ആരോഗ്യദായിനിയുമാണിത്. വേനലില്‍ പുഴയുടെ തീരങ്ങളില്‍ പണ്ടൊക്കെ തണ്ണിമത്തന്‍ നട്ടുവന്നിരുന്നു. എന്നാലിന്നത് വിരളമാണ്. ഒരു ഹെക്ടറിലേക്ക് നടാന്‍ ഒന്നൊന്നരകിലോഗ്രാം വിത്തുവേണം. നന്നായി കിളച്ചിളക്കിയിട്ട മണ്ണില്‍ ആവശ്യത്തിന് ജൈവവളങ്ങള്‍, പ്രത്യേകിച്ച് കാലിവളം, വേപ്പിന്‍പിണ്ണാക്ക്, മണ്ണിരവളം എന്നിവ ചേര്‍ക്കണം.
നന്നായി ചേര്‍ത്തിളക്കിയ മണ്ണില്‍ തടങ്ങള്‍ തീര്‍ത്ത് വിത്ത് നടണം. വിത്ത് പാകുന്നതിനുമുന്‍പ് സ്യൂഡോമോണാസ് കലര്‍ത്തിയ ലായനിയില്‍ മുക്കിയശേഷം പാകിയാല്‍ നന്നായി മുളച്ച് തൈ കരുത്തോടെ വളരും. രാസവളം ആവശ്യത്തിന് മാത്രം ചേര്‍ത്താല്‍ മതി. ആദ്യപ്രാവശ്യം ഒരു ഹെക്ടറിലേക്ക് 25 ടണ്‍ ചാണകപ്പൊടി വേണം. 75 കിലോഗ്രാം യൂറിയയും 40 കിലോഗ്രാം പൊട്ടാഷും 125 കിലോഗ്രാം രാജ്‌ഫോസും ചേര്‍ക്കാം.
തുടര്‍ന്ന് ചെടി വള്ളി വീശുമ്പോഴും പുഷ്പിക്കാന്‍ തുടങ്ങുമ്പോഴും രണ്ടു തുല്യ തവണകളായി യൂറിയ ചേര്‍ക്കണം. മഴയില്ലെങ്കില്‍ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കണം. പുഷ്പിച്ചാല്‍, നന ഒന്നരാടം ദിവസങ്ങളിലാക്കാം. തണ്ണിമത്തന്‍ കായ് മൂപ്പായാല്‍ നന നിയന്ത്രിക്കണം.
കള നീക്കാന്‍ മറക്കരുത്. രാസവളം ഒട്ടുംതന്നെ ഉപയോഗിക്കാതെ തണ്ണിമത്തന്‍ വളര്‍ത്തുമ്പോള്‍ കപ്പലണ്ടി പിണ്ണാക്ക്, വെള്ളത്തില്‍ കുതിര്‍ത്ത ലായനി, ട്രൈക്കോഡര്‍മ, ചാണകപ്പൊടി, വേപ്പിന്‍പിണ്ണാക്ക്, എന്നിവ ചേര്‍ക്കണം. ആട്ടിന്‍ കാഷ്ഠം, മണ്ണിര വളം എന്നിവ മികച്ച ജൈവവളങ്ങളാണ്. വേനലില്‍ നന സൗകര്യമുണ്ടെങ്കില്‍ നെല്‍പ്പാടങ്ങളിലും തണ്ണിമത്തന്‍ നടാം.
പാലക്കാട്: മാവിനെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കായി ജൈവനിയന്ത്രണ മാര്‍ഗങ്ങളുമായി ജില്ലാ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്. മാവുകളിലെ കൊമ്പുണക്കം, കായീച്ച ശല്യം തുടങ്ങിയവയ്ക്ക് ജൈവനിയന്ത്രണ മാര്‍ഗങ്ങളാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ലിസമാത്യു നല്‍കുന്നത്.
മാവുകളിലെ കൊമ്പുണക്കത്തിന്: മാവുകളിലെ ഇലകള്‍ കൊഴിഞ്ഞ് കൊമ്പുകള്‍ ഉണങ്ങിപ്പോകുന്ന സ്ഥിതിയാണിത്. കൊമ്പുണക്കം തടയുന്നതിനായി ഉണങ്ങിയ കൊമ്പിന്റെ അഞ്ച് സെ.മീ. താഴെവെച്ച് വെട്ടി വൃത്തിയാക്കി ഫൈറ്റലാന്‍ കുഴമ്പുരൂപത്തിലാക്കി പുരട്ടുകയും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടുകയും വേണം. കൂടാതെ കൊന്പുണക്കം വന്നിടത്ത് ഫ്യൂഡോമോണയും സ്‌പ്രേ ചെയ്യാവുന്നതാണ്.
ഇലകളുടെ സംരക്ഷണത്തിന്:
മഞ്ഞുകാലത്ത് മാവിന്റെ ഇലകളില്‍ പൊടിപോലെ കാണപ്പെടുകയും ഇക്കാരണത്താല്‍ ഇലകള്‍ കരിഞ്ഞു പോവുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി വെറ്റബിള്‍ സള്‍ഫര്‍ നാല് ഗ്രാം ഒരുലിറ്റര്‍ എന്ന അളവില്‍ ഇലകളില്‍ സ്‌പ്രേ ചെയ്ത് കൊടുക്കാം.
കായീച്ച ശല്യത്തിന്:
മാവുകളിലെ കണ്ണിമാങ്ങകളില്‍ കായീച്ചശല്യം ചെറുക്കുന്നതിന് ഫെറമോണ്‍കെണി ഉപയോഗിക്കാവുന്നതാണ്. മീഥെയ്ല്‍ യൂജിനോള്‍ എന്ന കെണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ കായീച്ചയെ ആകര്‍ഷിച്ച് കൊല്ലാന്‍ സാധിക്കും.
കൃഷിവിജ്ഞാന്‍ കേന്ദ്രയില്‍നിന്ന് ഇവ ലഭിക്കും. അധികം വൈകാതെ വടക്ക!ഞ്ചേരി ബ്ലോക് ക്ലിനിക്കുകളിലും ലഭ്യമാകും. അസാഡിറൈറ്റിന്‍ ജൈവകീടനാശിനി സ്‌പ്രേ ചെയ്ത് കൊടുക്കുന്നതിലൂടെയും കായീച്ചശല്യത്തെ ചെറുക്കാന്‍ സാധിക്കും.
ഉറുമ്പുശല്യത്തിന്:
മാവുകളിലെ ഉറുമ്പുശല്യം പരിഹരിക്കുന്നതിനായി അസാഡിറൈറ്റിന്‍ ജൈവകീടനാശിനി സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ മാവിനുസമീപം ചെറിയ കഷ്ണം ഇറച്ചിയോ മീനോ വെയ്ക്കുകയാണെങ്കില്‍ ഉറുമ്പുകള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടും.
എല്ലാപ്രദേശങ്ങളിലും വളരുന്നതും കൃഷിചെയ്യുന്നതുമായ സസ്യമാണ് ചേന. ഇത് ഒരു കിഴങ്ങുവര്‍ഗ്ഗത്തില്‍ പെട്ട പച്ചക്കറിയാണ്. ഒരില മാത്രമുള്ള സസ്യമാണ് ചേനയുടെ കാണ്ഡത്തില്‍ നിന്നും ഒരു തണ്ട് മാത്രം വളര്‍ന്ന് ശരാശരി 75 സെ.മീ. മുതല്‍ നീളത്തില്‍ അറ്റത്ത് ഇലയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ തണ്ട് വാടി കരിഞ്ഞ് പോവുകയും ആ സ്ഥാനത്ത് ഒരു പൂവ് ഉണ്ടാവുകയും ഏകദേശം 25 മുതല്‍ 30 സെ.മീ. ഉയരത്തില്‍ വളരുകയും ചെയ്യും. മഞ്ഞ നിറത്തിലുള്ള പൂവിന്റെ അറ്റത്ത് തവിട്ട് നിറം കാണപ്പെടുന്നു. ചേന പാകമാകുമ്പോള്‍ തിളക്കമാര്‍ന്ന ചുവപ്പ് കലര്‍ന്ന നിറത്തിലായിരിക്കും പൂവ് കാണപ്പെടുക.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേനക്കൃഷിക്ക് യോജിച്ചത്. ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ ചേന വിജയകരമായി കൃഷി ചെയ്യാം. ചേന നടാന്‍ ഏറ്റവും യോജിച്ച സമയം ഫെബ്രുവരി മാര്‍ച്ച് മാസങ്ങളാണ്. വിത്ത് നട്ട് 67 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും.
ചേന നടാനായി 60 സെ.മീ. നീളവും, വീതിയും, 45 സെ.മീ. ആഴവുമുള്ള കുഴികള്‍ 90 സെ.മീ. അകലത്തില്‍ എടുക്കുക. മേല്‍മണ്ണും ചാണകവും ( കുഴിയൊന്നിന് 2 മുതല്‍ 2.5 കി.ഗ്രാം ) നല്ല പോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ച ശേഷം ഇതില്‍ ഏകദേശം 1 കി.ഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്ത് നടാം. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ് നടീല്‍ വസ്തു. നടാനുള്ള ചേനക്കഷണങ്ങള്‍ ചാണകവെള്ളത്തില്‍ മുക്കി തണലത്ത് ഉണക്കിയെടുക്കണം. നിമാവിരകളുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി വിത്തുചേന ആമരശഹഹൗ ൊമരലൃമി െഎന്ന ബാക്ടീരിയല്‍ മിശ്രിതവുമായി യോജിപ്പിക്കണം( 3 ഗ്രാം/കി.ഗ്രാം വിത്ത് ). നട്ടശേഷം ചപ്പുചവറുകള്‍ കൊണ്ട് പുതയിടണം. ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ഏകദേശം 12 ടണ്‍ ചേന വിത്ത് വേണ്ടിവരും ( 12,000 കഷണങ്ങള്‍ ). നട്ട് ഒരു മാസമാകുമ്പോള്‍ ഇവ മുളയ്ക്കാന്‍ തുടങ്ങും.
നട്ട് ഒന്നര മാസമാകുമ്പോള്‍ കള നിയന്ത്രണത്തിനും ഇടയിളക്കലിനും ശേഷം പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറൊന്നിന് 50:50:75 കി.ഗ്രാം എന്ന തോതില്‍ നല്‍കണം. പിന്നീട് ഒരു മാസത്തിനുശേഷം രണ്ടാം ഗഡു വളപ്രയോഗം നടത്താം. ഇതിന് ഹെക്ടറൊന്നിന് 50 കി.ഗ്രാം പാക്യജനകവും, 75 കി.ഗ്രാം ക്ഷാരവും വേണ്ടിവരും. വളമിട്ടശേഷം ഇടയിളക്കുകയും, മണ്ണ് കൂട്ടിക്കൊടുക്കുകയും ചെയ്യണം. മീലി മൂട്ടകളാണ് ചേനയുടെ പ്രധാന ശത്രു. ഇവ വിത്ത് സംഭരിക്കുമ്പോഴും ഒരു പ്രശ്‌നമാകാറുണ്ട്. ഇവയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനായി നടുന്നതിന് മുമ്പ് വിത്ത് 0.02 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് ലായനിയില്‍ 10 മിനിറ്റുനേരം മുക്കിവച്ചാല്‍ മതി.
ശീതകാലത്ത് ബീന്‍സ് നമ്മുടെ നാട്ടിലും വളരുംവിത്ത് പാകിയാണ് ബീന്‍സ് തൈകള്‍ മുളപ്പിക്കുന്നത്. ഗ്രോ ബാഗിലും ഒഴിഞ്ഞ മിട്ടായി ജാറുകളിലും തൈകള്‍ നടാം. ആദ്യം മണ്ണിട്ട് പിന്നെ ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം ഇട്ടു ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തു. വീണ്ടും മണ്ണിട്ട് മൂടി തൈകള്‍ പറിച്ചു നട്ടുക. നടുന്നതിന് മുന്‍പ് സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ അര മണിക്കൂര്‍ മുക്കി വെക്കണം. ശേഷം ബീന്‍സ് തൈകള്‍ നടണം,അതിനു ശേഷം രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കണം..ഓരോ ആഴ്ചയിലും സ്യുഡോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ഇടയ്ക്കിക്കിടെ വേപ്പിന്‍ പിണ്ണാക്ക് ഒരു പിടി 1 ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ദിവസം വെച്ച തെളി നേര്‍പ്പിച്ചു ഒഴിച്ചുംകൊടുക്കുക. ഇവയായിരുന്നു എടുത്ത മുന്‍കരുതലുകള്‍, ബീന്‍സ് വളരെ പെട്ടന്ന് തന്നെ പൂവിട്ടു , കായയും ലഭിച്ചു. കടയില്‍ കാണുന്നതിന്റെ അത്ര വലിപ്പമൊന്നും കിട്ടിയില്ല. പക്ഷെ ലഭിച്ചവയ്ക്ക് നല്ല രുചിയായിരുന്നു.വളപ്രയോഗം– രണ്ടു തവണ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുക്കുക., ചെടികളുടെ ചുവട്ടില്‍ ഒഴിച്ച് കൊടുക്കുക. ഒരു തവണ കടല പിണ്ണാക്ക് നല്‍കി, ഒരു പിടി എടുത്തു വെള്ളത്തില്‍ ഇട്ടു 2 ദിവസം വെച്ച് , നേര്‍പ്പിച്ചു ഒഴിച്ച് കൊടുക്കുക.പ്രോട്ടിന്‍ സമൃദ്ധം ആണ് ബീന്‍സ്, ശൈത്യ കാലാവസ്ഥയില്‍ ആണ് നന്നായി വളരുക. മറ്റു ശീതകാല പച്ചക്കറികളായ കാബേജ്, കോളി ഫ്‌ലവര്‍ , ഇവയ്‌ക്കൊപ്പം ഇനി ബീന്‍സും നമുക്ക് കൃഷി ചെയ്തു നോക്കാം.
പാവല്‍ അഥവാ കൈപ്പ മലയാളിക്ക് ഏറ്റവും പ്രിയമുള്ള പച്ചക്കറികളില്‍ ഒന്നാണ്. പാവയ്ക്കാ അഥവാ കയ്പ്പക്ക ഉപയോഗിച്ച് രുചികരമായ തോരന്‍, മെഴുക്കുപുരട്ടി, തീയല്‍ , മുളക് കറി ഇവ തയ്യാറാക്കാം. വിപണിയില്‍ ലഭിക്കുന്ന പാവക്കയുടെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലലോ . ഏറ്റവും കൂടുതല്‍ വിഷമടിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്കാ. നമ്മുടെ അടുക്കളതോട്ടത്തില്‍/ടെറസ് കൃഷിയില്‍ വളരെ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് പാവല്‍. നല്ല പലയിനങ്ങളും ലഭ്യമാണ്, പ്രിയ, പ്രീതി, പ്രിയങ്ക തുടങ്ങിയവ ചില നല്ലയിനം പാവല്‍ ഇനങ്ങള്‍ ആണ്. വിത്ത് പാകിയാണ് പാവല്‍ കൃഷി ചെയ്യുന്നത്, അതിനായി നല്ലയിനം വിത്തുകള്‍ ഉപയോഗിക്കുക. വിത്തുകള്‍ ലഭിക്കാന്‍ അടുത്തുള്ള കൃഷി ഭവന്‍ , കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വി എഫ് പി സി കെ , അടുത്ത് വളം ഒക്കെ വില്‍ക്കുന്ന കടകള്‍ ഇവയില്‍ അന്വേഷിക്കുക.
മുളക്കാന്‍ അല്‍പ്പം പ്രയാസമുള്ളതാണ് പാവല്‍ വിത്തുകള്‍. പാകുന്നതിനു മുന്‍പ് 10-12 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തു വെച്ചാല്‍ അവ പെട്ടന്ന് മുളച്ചു വരും. സീഡിംഗ് ട്രേ ഉപയോഗിച്ച് വിത്ത് മുളപ്പിക്കല്‍ നോക്കുക. തൈകള്‍ മുളച്ചു രണ്ടാഴ്ച്ച കഴിഞ്ഞു പറിച്ചു നടാം. ഗ്രോ ബാഗിലും ഇവ നടാം, ടെറസ് കൃഷിയില്‍ ഗ്രോ ബാഗില്‍ പാവല്‍ കൃഷി ചെയ്യാം. ഒരു തടത്തില്‍/ഒരു ബാഗില്‍ 12 തൈകള്‍ നടുക. അടിവളമായി ഉണങ്ങിയ ചാണകം, ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില , അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ഇവ ഇടാം. പറിച്ചു നട്ടു ചെടി വളന്നു തുടങ്ങുമ്പോള്‍ ജൈവ വളങ്ങള്‍ ഇടയ്ക്കിടെ കൊടുക്കാം. കടല പിണ്ണാക്ക് 12 പിടി എടുത്തു ഒരു ലിറ്റര്‍ വെള്ളത്തില്‍ 23 ദിവസം ഇട്ടു വെക്കുക, അതിന്റെ തെളി എടുത്തു ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ചയില്‍ ഒരിക്കല്‍ കൊടുക്കാം. ഇടയ്ക്കിടെ ഫിഷ് അമിനോ ആസിഡ്‌പോലെയുള്ള ജൈവവളങ്ങള്‍ കൂടി ഉപയോഗിക്കാം. സി പോം ലഭ്യമെങ്കില്‍ അതും ഉപയോഗിക്കാം.
ചെടികള്‍ വള്ളി വീശി വരുമ്പോള്‍ പന്തല്‍ ഇട്ടു കൊടുക്കണം, 12 തൈകള്‍ മാത്രം എങ്കില്‍ ഒരു തെങ്ങിന്റെ ഓല കുത്തിച്ചാരി വെച്ചു അതിലേക്കു പടര്‍ത്താം. ടെറസില്‍ എങ്കില്‍ ചെറിയ കമ്പുകള്‍ കൊണ്ട് ചെറിയ രീതിയില്‍ പന്തല്‍ ഉണ്ടാക്കി പടര്‍ത്തുക. ആദ്യം ഉണ്ടാകുക ആണ്‍ പൂക്കള്‍ ആണ്, പിന്നീടു പെണ് പൂക്കള്‍ ഉണ്ടാകും. കായീച്ച ആണ് പാവലിന്റെ പ്രധാന ശത്രു. കായ ആകുന്ന സമയം കടലാസ് കൊണ്ട് മറച്ചു വെച്ച് കായീച്ചയില്‍ നിന്നും സംരക്ഷിക്കാം.
പോഷക പ്രധാനവും കൂടെ ഔഷധ ഗുണവും ഉണ്ട് പാവയ്ക്കയില്‍. കാത്സ്യം, ഇരുമ്പ് , ജീവം എ, ബി ,സി ഇവ ധാരാളം അടങ്ങിയ പാവക്ക പ്രമേഹം , പൈല്‍സ് തുടങ്ങിയ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധം കൂടിയാണ്.
കരള്‍ സംബന്ധമായ അസുഖങ്ങളും പ്രമേഹവും എന്നു വേണ്ട ഒരു വിധം മനുഷ്യ ശരീരത്തിന് താങ്ങാന്‍ കഴിയാത്ത എല്ലാ അസുഖങ്ങള്‍ക്കും വഴുതനങ്ങ കാരണമാകും. വഴുതനങ്ങ കഴിയ്ക്കുന്ന പുരുഷന്‍മാരില്‍ അലര്‍ജി ഉണ്ടാവുന്നത് സാധാരണമാണ്. പ്രമേഹമുള്ളവര്‍ വഴുതനങ്ങ കഴിയ്ക്കുന്നത് അല്‍പം സൂക്ഷിച്ചാകുന്നത് നല്ലതാണ്. ഇത് പലപ്പോഴും പ്രമേഹത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. നിക്കോട്ടിന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് പലപ്പോഴും വഴുതനങ്ങയുടെ ഉപയോഗം. അതുകൊണ്ട് തന്നെ വഴുതനങ്ങ ഉപയോഗം പരമാവധി നിര്‍ത്താന്‍ ശ്രമിക്കുക
നാട്ടില്‍ കറവക്കാര്‍ കണികാണാന്‍ പോലുമില്ലാതാവുകയാണ്. സാരമില്ല. മൊബൈല്‍ കറവ യന്ത്രങ്ങളെ ഇനി കണി കണ്ടുണരാം. സഞ്ചരിക്കുന്ന കറവയന്ത്രങ്ങളുമായി 'മില്‍മ' വരുന്നു.
കറവക്കാര്‍ വംശനാശത്തിലായതോടെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മില്‍മ മൊബൈല്‍ കറവ യന്ത്രങ്ങളിറക്കുന്നത്. വിജയിച്ചാല്‍ മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. സഞ്ചരിക്കുന്ന കറവ യന്ത്രങ്ങള്‍ രാവിലെയും വൈകിട്ടുമാണ് പശുക്കളെ തേടിയെത്തുക. റോഡ് ഉള്ളിടത്തെല്ലാം കറവയന്ത്രം ചെല്ലും. അല്ലാത്തിടത്ത് പശുവുമായി അങ്ങോട്ടു ചെല്ലണം, പാല്‍ കറവ ക്വിക്ക്. നാനോ
പോലുള്ള ചെറിയ വാഹനത്തിനു പിന്നില്‍ ഇരുവശത്തുമായി രണ്ട് കറവ യന്ത്രങ്ങള്‍ സ്ഥാപിച്ചതായിരിക്കും ഒരു യൂണിറ്റ്. െ്രെഡവറും കറവയന്ത്രം ജീവനക്കാരനുമുണ്ടാകും. അതത് ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ക്കാണ് കറവ യന്ത്രങ്ങളുടെ ചുമതല. ചെറിയ ചാര്‍ജെ കറവ മാടുകളുടെ ഉടമസ്ഥനില്‍ നിന്ന് വാങ്ങൂ. കറവക്കാര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കുറവായിരിക്കുമിത് .
സംസ്ഥാനത്ത് മൂന്നുലക്ഷത്തിലേറെ ക്ഷീര കര്‍ഷകരുണ്ട്. 12 ലക്ഷം മാടുകളുമുണ്ട്. 8 ലക്ഷം കറവമാടുകളാണിപ്പോഴുള്ളത്. 9 ലിറ്റര്‍ പാലാണ് പ്രതിദിന ശരാശരി. എന്നാല്‍, സുനന്ദിനി പോലുള്ള പശുക്കള്‍ 15 ലിറ്റര്‍ വരെ ചുരത്തുന്നുണ്ട്. പ്രതിദിനം 11 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ആവശ്യം 12. 5 ലക്ഷം ലിറ്ററും. കുറവുള്ള പാലില്‍ കൂടുതലും കര്‍ണാടകത്തില്‍ നിന്ന് കൊണ്ടുവരുകയാണ്.
യന്ത്രത്തിന് മൂന്ന് മിനിട്ടു മതി
ഒന്നോ രണ്ടോ പശുവുള്ള കര്‍ഷകന് കറവയന്ത്രം വാങ്ങല്‍ ബുദ്ധിമുട്ടാണ്. ഒരു യന്ത്രത്തിന് 45000 രൂപയാകും. ഇപ്പോള്‍ കറവക്കാരന് ആയിരം രൂപയില്‍ക്കൂടുതല്‍ കൊടുക്കണം. ഒരാള്‍ക്ക് ഒരുദിവസം പരമാവധി കറക്കാവുന്നത് 56 പശുക്കളെ. മെഷീനുപയോഗിച്ചാല്‍ ഒരു പശുവിന് മൂന്ന് മിനിട്ടു മതി. 30 പശുവിനെ വരെ കറക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് മൊബൈല്‍ കറവയന്ത്രം നിരത്തിലിറക്കുമെന്ന് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു.
അല്‍പ്പം മഞ്ഞളും ഒരു നുള്ള് ഉപ്പും (ഒട്ടും കൂടരുത്. ഉപ്പ് കൂടിയാല്‍ അപകടം) നന്നായി യോജിപ്പിച്ചു പയര്‍ ചെടിയുടെ മുകളില്‍ കുറേശെയായി തൂവുക. ഉപ്പിന്റെ അംശം തട്ടുന്നതോടെ ചാഴികള്‍ ഊര്‍ന്നു താഴെ വീഴുന്നു
പയറിന്റെ തൂമ്പിലകള്‍ നുള്ളുന്നതും ചാഴിയെ പ്രതിരോധിക്കാന്‍ഒരു മാര്‍ഗ്ഗമാണ്. തൂമ്പിലയിലാണ് ആദ്യം ചാഴി വരുന്നത്. അത്യാവശ്യം വളര്‍ന്നു പടര്‍ന്ന പയറില്‍ ഈ മാര്‍ഗ്ഗവും പരീക്ഷിക്കാം. ഇല നുള്ളിയാലും പയര്‍ കായ്ക്കും. പയറിലെ കറുത്ത മുഞ്ഞയെ നിയന്ത്രിക്കാന്‍ ഫ്യുസേറിയം പല്ലിഡോറോസിയം എന്ന കുമിള്‍ ഉപയോഗിക്കും, കീടബാധ കണ്ടാലുടന്‍ തന്നെ 400 ച മീറ്ററിന് 3 കിലോഗ്രാം എന്ന തോതില്‍ കുമിളിന്റെ പ്രയോഗം ഒറ്റത്തവണ മതിയാകും. മാലത്തയോണ്‍(0.05%) അല്ലെങ്കില്‍ ക്വിനാല്‍ ഫോസ്(0.03%) എന്നിവയിലൊന്ന് തളിച്ചു മുഞ്ഞയെ നിയന്ത്രിക്കാം.
കായതുരപ്പന്‍മാരെ നിയന്ത്രിക്കുന്നതിന് കാര്‍ബറില്‍ (0.2%) അല്ലെങ്കില്‍ ഫെന്‍തയോണ്‍ (0.05%) എന്നിവയിലൊന്ന് തളിക്കാം. കീടശല്യം തുടരുന്നുവെങ്കില്‍ മരുന്ന് തളി ആവര്‍ത്തിക്കാം, മരുന്ന് തളിക്കുന്നതിന് മുമ്പ് വിളഞ്ഞ പയര്‍ വിളവെടുത്തിരിക്കണം. മരുന്ന് തളിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 10 ദിവസം കഴിഞ്ഞേ വിളവെടുപ്പ് നടത്താവൂ.
സംഭരണവേളയില്‍ പയര്‍ വിത്ത് കീടബാധയില്‍ നിന്നും രക്ഷിക്കുന്നതിന് വിത്തില്‍ 1% കടല എണ്ണയോ വെളിച്ചെണ്ണയോ, പുരട്ടി സൂക്ഷിച്ചാല്‍ മതി. പയറില്‍ നിമാവിരയുടെ ഉപദ്രവം നിയന്ത്രിക്കുന്നതിന് വേപ്പിലയോ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലയോ ഹെകടറിന് എന്ന നിരക്കില്‍ വിത്ത് പാകുന്നതിന് രണ്ടാഴ്ച മുമ്പ് മണ്ണ് ചേര്‍ക്കണം.
വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിച്ചാല്‍ പയറിനെ കുമിള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാം. ആന്ത്രാക്‌നോസ് രോഗത്തില്‍ നിന്നും പയറിന് സംരക്ഷണം നല്‍കാന്‍ വിത്ത് 0.1 ശതമാനം കാര്‍ബന്‍ഡാസി എന്ന മരുന്ന് പുരട്ടുകയോ ചെടികളില്‍ 1 ശതമാനം ബോര്‍ഡോമിശ്രിതം തളിക്കുകയോ വേണം.
ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് കൊതിയുണര്‍ത്തും ഗന്ധമുണ്ടെങ്കിലെ അവ ആസ്വദിച്ച് കഴിക്കാന്‍കഴിയൂ. എത്ര പോഷകാംശം കുറഞ്ഞ ഭക്ഷണമായാലും ആസ്വാദ്യകരമായ ഗന്ധമുണ്ടെങ്കില്‍ അവ ആര്‍ത്തിയോടെ ആരും കഴിക്കും. ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആകര്‍ഷകമായ ഗന്ധം ഉണ്ടാക്കാനാണ് വിവിധ സുഗന്ധ ഇലകള്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്നത്. ഇത്തരം സുഗന്ധ ഇലകള്‍ വലിയ അധ്വാനമില്ലാതെ നമുക്കും വീടുകളില്‍ ഉല്‍പ്പാദിപ്പിക്കാം.
ആഫ്രിക്കന്‍ മല്ലി
ശീമ മല്ലി, സാമ്പാര്‍ മല്ലി, മെക്‌സിക്കന്‍ മല്ലി, നീളന്‍ കൊത്തമല്ലി തുടങ്ങി പല പേരുകളിലാണ് ഈ സസ്യം അറിയപ്പെടുന്നത്. പച്ചകൊത്തമല്ലിക്ക് പകരമായി കറികളില്‍ ഇവ ഉപയോഗിക്കാം. മല്ലിയുടെ രൂക്ഷഗന്ധമാണിതിന്. കരോട്ടിന്‍, ഇരുമ്പ്, കാത്സ്യം, റിബോഫ്‌ളോവിന്‍ തുടങ്ങിയ ധാതുക്കളടങ്ങിയതാണ് ഈ സുഗന്ധ ഇല. കരീബിയന്‍ ദ്വീപുകളിലാണ് ഈ ചെടിയുടെ ജനനമെന്ന് ചരിത്രം പറയുന്നു. അതാണ് ഇതിനെ ആഫ്രിക്കന്‍ മല്ലി എന്നു വിളിക്കാന്‍ കാരണം.
തിളങ്ങുന്ന പച്ചനിറമാണ് ഇതിന്റെ ഇലയ്ക്ക്. ഇലകളുടെ ഇരുവാരങ്ങളിലും മൃദുവായ മുള്ളുകള്‍ ഉണ്ടാകും. ചിരവയുടെ നാക്കിന്റെ ആകൃതിയിലാണ് ഇലകള്‍. വിത്ത് ഉപയോഗിച്ചും തൈകള്‍ (ചിനപ്പുകള്‍) ഉപയോഗിച്ചും ഇവ കൃഷിചെയ്യാം. ചെടിയുടെ ഇലമധ്യത്തില്‍ വളരുന്ന പൂങ്കുലയുടെ അഗ്രഭാഗത്ത് ചിനപ്പുപൊട്ടിയാണ് തൈകള്‍ ഉണ്ടാവുന്നത്. ഇതിനുപുറമെ പൂങ്കുലയില്‍ ചെറിയ വിത്തുകളും ഉണ്ടാവും. വളരെ ശ്രദ്ധയോടെ മാത്രമേ വിത്തുകള്‍ ശേഖരിക്കാനാവൂ. അത്രയധികം നേര്‍ത്തതാണ് വിത്തുകള്‍. വിത്തുകള്‍ നാലിരട്ടി മണലുമായി ചേര്‍ത്ത് തവാരണകളില്‍ പാകണം. ഒരുമാസമെങ്കിലും വേണം വിത്തു മുളയ്ക്കാന്‍. ചെടികള്‍ക്ക് മൂന്ന് ഇല വന്നുകഴിഞ്ഞാല്‍ (ഏതാണ്ട് 10 സെമീ നീളം) അവ പറിച്ചെടുത്ത് പുതിയ തവാരണകളിലേക്ക് മാറ്റിനടാം. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 25 സെ. മീ. അകലം വേണം. കമ്പോസ്‌റ്റോ കാലിവളമോ ചേര്‍ത്തുകൊടുക്കണം. നേരിയ ജലസേചനമേ ആവശ്യമുള്ളു. തൈ നട്ട് രണ്ടുമാസം കഴിയുമ്പോള്‍മുതല്‍ ഇല ശേഖരിച്ചുതുടങ്ങാം. ആഫ്രിക്കന്‍ മല്ലിയുടെ വേരും ഔഷധഗുണമുള്ളതാണ്.
പുതിന
തുളസിച്ചെടിയുടെ കുടുംബത്തില്‍പ്പെട്ടതാണിത്. ഈ ചെടി ഇപ്പോള്‍ ജ്യൂസ്, ചട്‌നി, സൂപ്പ്, സാലഡുകള്‍ എന്നിവയിലെല്ലാം ധാരാളമായി ഉപയോഗിക്കുന്നു. പടര്‍ന്നുവളരുന്ന ചെടിയാണിത്. തണ്ട് മുറിച്ചെടുത്താണ് ഇവ നടുന്നത്. കടകളില്‍നിന്നു വാങ്ങുന്ന തണ്ടുകളും നടാന്‍ ഉപയോഗിക്കാം.
മണലും ചാണകപ്പൊടിയും സമം ചേര്‍ത്തുണ്ടാക്കിയ തടങ്ങളില്‍ 50–60 സെ. മീ. അകലത്തില്‍ ഇവ നടാം.
മിതമായ ജലസേചനമേ പാടുള്ളു. കൂടുതല്‍ നനച്ചാല്‍ തണ്ടുകള്‍ അഴുകിപ്പോകും. രണ്ടുമാസംകൊണ്ട് ചെടി നന്നായി പടര്‍ന്നുതുടങ്ങും. വീത്ത് ഉണ്ടാവുമെങ്കിലും അവ മുളയ്ക്കില്ല. ചെടിച്ചെട്ടികളിലും ഗ്രോബാഗിലും ഇവ കൃഷിചെയ്യാം. തുളസിയിലയുടെ ആകൃതിയിലാണ് പുതിന ഇലകള്‍.
രംഭ (ബിരിയാണിയില)
കൈതവര്‍ഗത്തില്‍പ്പെട്ട ചെടിയാണ് രംഭ. ബസ്മതി അരിയുടെ സുഗന്ധത്തിന് ആധാരമായ 'അസറ്റൈല്‍ പൈറോളിന്‍' എന്ന ഘടകം രംഭ ഇലകളില്‍ ധാരാളം ഉള്ളതിനാല്‍ ബസ്മതി അരികൊണ്ട് ഉണ്ടാക്കുന്ന ബിരിയാണിയുടെ സുഗന്ധം അതേപോലെ രംഭ ഇല ഇട്ട ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നു ലഭിക്കും. ഇതുകൊണ്ടാണ് ഇതിന് ബിരിയാണി ഇല എന്ന പേരു ലഭിക്കാന്‍ കാരണം.
പൂക്കൈത ഇലയോട് സാമ്യമുള്ളതാണ് ഇതിന്റെ ഇല. വേരുകളില്‍ ഉണ്ടാവുന്ന ചിനപ്പുകള്‍ ഇളക്കിയെടുത്താണ് കൃഷി വ്യാപിപ്പിക്കുന്നത്. നല്ലപോലെ ചാണകം/കമ്പോസ്റ്റ് ചേര്‍ത്തുകൊടുത്താല്‍ ധാരാളം ചിനപ്പുകള്‍ ഉണ്ടാകും. വാണിജ്യാടിസ്ഥാനത്തിലും ഇതിന് കൃഷിസാധ്യത ഉണ്ട്. നന്നായി നനച്ചുകൊടുക്കണം. ഇല മുറിച്ചെടുക്കുന്നതനുസരിച്ച് ചുവട്ടില്‍ മണ്ണ് ചേര്‍ത്തുകൊടുക്കണം. അപൂര്‍വമായി മാത്രമേ ഈ ചെടി പൂവിടാറുള്ളു.
ഉലുവ
പാപ്പിലിയോണസി കുടുംബത്തില്‍പ്പെടുന്ന സസ്യമാണ്. ഉലുവ മുളപ്പിച്ച് ഉണ്ടാകുന്ന ഇളം തൈയുടെ ഇലകള്‍ കിച്ചടി, സാലഡ്, ഉരുളക്കിഴങ്ങുകറി, സാമ്പാര്‍, രസം തുടങ്ങിയവയില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണചേരുവകളിലൊന്നാണ് ഉലുവയില. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷിചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്. ചട്ടിയിലോ പ്‌ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം. ഒരുകിലോ ചകിരികമ്പോസ്റ്റും ഒരുകിലോ മണലും രണ്ടുകിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷിചെയ്യാന്‍. ഉലുവ അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ പാകാം. പാകിക്കഴിഞ്ഞാല്‍ നേര്‍ത്തപാളി മണല്‍ അതിനുമുകളിലായി വിതറണം. നേരിയതോതില്‍ നനയ്ക്കണം. തണലത്തുവേണം ഉലുവ പാകിയ മിശ്രിതം വയ്ക്കാന്‍. ഒരാഴ്ചയ്ക്കകം വിത്തു മുളയ്ക്കും. മുളച്ച് 10ാം ദിവസംമുതല്‍ ഉലുവയില പറിച്ചെടുക്കാം. നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും അടങ്ങിയതാണ് ഉലുവച്ചെടി.
മല്ലിയിലയെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തന്നത് എന്തുകൊണ്ട് .ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും മല്ലിയില സഹായിക്കുന്നു.
അള്‍ഷിമേഴ്‌സ് തടയാന്‍ മല്ലിയിലയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ സഹായിക്കും.
കൊഴുപ്പു നിയന്ത്രിക്കുന്ന വൈറ്റമിന്‍ എ തൊലിപ്പുറത്തും ശ്വാസകോശത്തിലുമുണ്ടാകുന്ന കാന്‍സറിനെ തടയുന്നു.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ന്റെ അളവു കുറച്ച് നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കാന്‍ മല്ലിയിലയ്ക്കു കഴിയും.
സന്ധിവാതത്തില്‍ നിന്നു സംരക്ഷണം നല്‍കാനും വായിലുണ്ടാകുന്ന വ്രണങ്ങള്‍ കരിയാനും മല്ലിയില സഹായിക്കും.
ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാനും മല്ലി ഉപയോഗിക്കാം.
നാഡീവ്യൂഹപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.
പ്രമേഹരോഗികള്‍ മല്ലിയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഇതു സഹായിക്കും.
വിളര്‍ച്ച തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും.
മല്ലിയില കണ്ണിനു വളരെ നല്ലതാണ്. ചെങ്കണ്ണുപോലുള്ള നേത്രരോഗങ്ങള്‍ തടയാന്‍ ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് സഹായിക്കും
കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ പച്ചക്കറി ഗവേഷണ വിഭാഗം വികസിപ്പിച്ച കെ.പി.സി.എച്ച് ഒന്ന് ഹൈബ്രിഡ് കക്കിരി ഇനത്തിന് പോളിഹൗസ് കര്‍ഷകര്‍ക്കിടയില്‍ ഹിറ്റ്. സംരക്ഷിത കൃഷിക്ക് അനുയോജ്യമായ ഇനങ്ങള്‍ ഇന്ത്യയില്‍ വേണ്ടത്ര ലഭ്യമല്ല. സംരക്ഷിത കൃഷിയില്‍ ഏറ്റവും പ്രചാരത്തിലുള്ള സാലഡ് കക്കിരിയില്‍ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള ഹില്‍ട്ടണ്‍, ഫാന്‍സി, കിയാന്‍ തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസില്‍ കൃഷി ചെയ്യുന്നത്. വിത്തൊന്നിന് അഞ്ച് രൂപയോളം ഈടാക്കുന്ന ഹൈബ്രിഡുകള്‍ കൃഷി ചെയ്യാന്‍ 10 സെന്റ് വിസ്താരമുള്ള പോളിഹൗസില്‍ 5,000 രൂപയുടെ വിത്ത് വേണം. കാര്‍ഷിക സര്‍വകലാശാലായുടെ ഹൈബ്രിഡ് വിത്തിന് ഇതിന്റെ പത്തിലൊന്ന് വിലയേ ഉള്ളൂ.
തെക്കേ ഇന്ത്യയിലെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളൊന്നും പോളിഹൗസിന് യോജിച്ച കക്കിരി ഹൈബ്രിഡുകള്‍ വികസിപ്പിച്ചിട്ടില്ല. പരാഗണമില്ലാതെ കായയുണ്ടാകുന്ന ഇത്തരം കക്കിരി ഇനങ്ങള്‍ ഇതുവരെ ബഹുരാഷ്ട്ര കുത്തകകളുടെ കൈവശം മാത്രമായിരുന്നു.
10 സെന്റ് വിസ്താരമുള്ള പോളിഹൗസില്‍ നിന്ന് ഈ സങ്കരയിനം അഞ്ച് ടണ്ണോളം വിളവ് നല്‍കും. കടും പച്ചനിറത്തിലുള്ള കായകള്‍ക്ക് 24 സെ.മീ നീളവും 220 ഗ്രാം ശരാശരി തൂക്കവുമുണ്ടാകും. കേരളത്തിലെ പോളിഹൗസുകളില്‍ വ്യാപകമായ മൃദുചൂര്‍ണ പൂപ്പിനോട് ഈ സങ്കരയിനത്തിന് പ്രതിരോധ ശേഷിയുണ്ട്. വിത്ത് വിതരണത്തിന് തയാറായതായി ഒളരിക്കള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. സാലിക്കുട്ടി ജോസഫ് അറിയിച്ചു. 500 വിത്ത് ആവശ്യമുള്ള കര്‍ഷകര്‍ 525 രൂപയും 1,000 വിത്ത് ആവശ്യമുള്ളവര്‍ 1035 രൂപയും മണി ഓര്‍ഡറായി അയച്ചാല്‍ രജിസ്‌ട്രേഡായി അയച്ചുകൊടുക്കും. വിവരങ്ങള്‍ക്ക്: 0487 2438482.
ഉറക്കക്കുറവ്, ടെന്‍ഷന്‍, സ്‌ട്രെസ് ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പ്രശ്‌നങ്ങളാണ്. ഏറെ സമര്‍ദ്ദം അനുഭവിക്കുന്ന യുവാക്കള്‍ക്കാണ് കൂടുതലായും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നത്. സ്‌ട്രെസും ടെന്‍ഷനും കൂടുന്നത് ഉറക്കക്കുറവ് എന്ന പ്രശ്‌നത്തിന് കാരണമാകുന്നു. ഇത് പിന്നീട് മൈഗ്രേയ്‌നും മറ്റുമായി മാറുകയും ചെയ്യും. വളരെ റിലാക്‌സ് ചെയ്ത് എല്ലാ ടെന്‍ഷനുകളും മറന്ന് സുഖമായി ഉറങ്ങാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിനായി ഉറക്കഗുളികകളെ ആശ്രയിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് വഴിയൊരുക്കും.
ഉറക്കക്കുറവിനെ പരിഹരിച്ച് സുഖനിദ്രനല്‍കി മനസിനെ റിലാക്‌സ് ചെയ്യിക്കാന്‍ ചില ചെടികള്‍ക്കു കഴിയുെയും. ഈ ചെടികള്‍ സ്ഫടിക പാത്രത്തിലോ, ചട്ടിയിലോ വെച്ച് നിങ്ങളുടെ കിടപ്പുമുറിയില്‍ അലങ്കാരമായി വെച്ചാല്‍ മതിയാകും. കിടപ്പുമുറിയില്‍ സുഗന്ധം നല്‍കി ഉന്മേഷദായകമായി മാറുന്ന ഈ ചെടികള്‍ നല്ല ഉറക്കവും പ്രദാനം ചെയ്യും. അങ്ങനെയുള്ള മൂന്ന് ചെടികളെ പരിചയപ്പെടാം.
കറ്റാര്‍ വാഴ
ഏറെ ഔഷധഗുണമുള്ള കറ്റാര്‍വാഴയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാന്‍ ഏറ്റവും കഴിവുള്ള സസ്യമായി നാസ തിരഞ്ഞെടുത്ത ചെടിയാണ് കറ്റാര്‍വാഴ. രാത്രിയില്‍ ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന സസ്യമാണ് കറ്റാര്‍വാഴ. അതുകൊണ്ടു തന്നെ കറ്റാര്‍ വാഴ കിടപ്പുമുറിയില്‍ വെച്ചാല്‍ അന്തരീക്ഷത്തിലെ മാലിന്യങ്ങളെ മാറ്റി ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ പ്രദാനം ചെയ്യും. സുഖനിദ്രയ്ക്ക് ഇതില്‍പ്പരം ഉചിതമായ മറ്റൊരു വഴിയില്ല.
ഇംഗ്ലീഷ് ഐവി പ്ലാന്റ്
അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ മികച്ചതായി നാസ തിരഞ്ഞെടുത്ത മറ്റൊരു സസ്യമാണ് ഇംഗ്ലീഷ് ഐവി പ്ലാന്റ്. മണ്ണില്ലാതെയും വളര്‍ത്താം എന്നതുകൊണ്ടു തന്നെ കിടപ്പുമുറിയിലോ ഭക്ഷണമുറിയിലോ ഈ സസ്യം അലങ്കാരസസ്യമായി വെയ്ക്കാവുന്നതാണ്. നീണ്ട സ്ഫടിക കുപ്പിയില്‍ പകുതി വെള്ളം നിറച്ച് ഇംഗ്ലീഷ് ഐവി പ്ലാന്റിന്റെ വേര് ഇതിലേക്ക് ഇറയ്ക്കി വെയ്ക്കുക മാത്രമേ വേണ്ടു. സ്ഫടിക പാത്രത്തില്‍ മണല്‍ നിറച്ചും ഈ സസ്യം വളര്‍ത്താവുന്നതാണ്. ഹൈഡ്രിക ഹെലിക്‌സ് എന്നാണ് ഇംഗ്ലീഷ് ഐവി പ്ലാന്റിന്റെ മറ്റൊരു പേര്. ഫ്‌ളാറ്റുകളില്‍ അലങ്കാര ചെടിയായി പലപ്പോഴും കാണാറുള്ളതാണ് ഈ സസ്യം.
ഗാര്‍ഡീനിയ
ഇനി മനോഹരമായ വെള്ളപ്പൂക്കളും സുഗന്ധവും ലഭിക്കുന്ന ചെടി വേണമെങ്കില്‍ അതിനായി ഗാര്‍ഡീനിയ പ്ലാന്റിനെ തിരഞ്ഞെടുക്കാം. സംസ്‌കൃതത്തില്‍ സോമനാദികായം എന്നാണ് പേര്. മലയാളത്തില്‍ ഗന്ധരാജന്‍ എന്നും പറയും. ഇന്ത്യയില്‍ മിക്കയിടത്തും കാണുന്നതാണ് ഈ ചെടി. ചെറിയ മരമായി വരെ വളര്‍ന്ന് പന്തലിക്കും. ഔഷധസസ്യമായതിനാല്‍ ആയുര്‍വേദത്തില്‍ ഇതിന് വലിയ സ്ഥാനമുണ്ട്്. ഏത് തരം ഉറക്കപ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ ഈ ഈ ചെടിക്ക് കഴിയും. പൂവിന്റെ സുഗന്ധം ഏത് സുഗന്ധവസ്തുക്കളെയും വെല്ലുന്നതാണ്. തലച്ചോറിനെയും ശരീരത്തെയും റിലാക്‌സ് ചെയ്യിക്കാന്‍ ഇതിന്റെ സുഗന്ധത്തിന് കഴിയുമെന്ന് പറയപ്പെടുന്നു.
നാട്ടിലെ കടകളിലെല്ലാം തുച്ഛമായ വിലയ്ക്ക് ഓറഞ്ച് വിറ്റഴിക്കുമ്പോള്‍ ഇടുക്കി മുട്ടം ചന്ദ്രന്‍കുന്നേല്‍ വീട്ടിലെ ഏക ഓറഞ്ച് മരത്തിലും ഇത്തവണ നൂറുമേനി വിളവാണ്. വീടിന്റെ പിന്നാമ്പുറത്ത് ഇടംപിടിച്ച മരത്തില്‍ ആയിരം ഓറഞ്ചുകളാണ് ഇത്തവണ കായ്ച്ചത്.
ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചന്ദ്രന്‍കുന്നേല്‍ വീട്ടിലെ പിന്നാമ്പുറത്ത് ഓറഞ്ചിന്റെ വിത്ത് പാകുന്നത്്. തോട്ടം നിറഞ്ഞു നില്‍ക്കുന്ന ഫലവൃക്ഷ കൂട്ടത്തിനിടയില്‍ അധികപറ്റാകുമോ എന്നായിരുന്നു വീട്ടുകാരുടെ ആദ്യ ചിന്ത. എന്നാല്‍ ഏഴ് വര്‍ഷം പിന്നിടും മുമ്പ് വരാനിരിക്കുന്ന ഓറഞ്ച് സമൃദ്ധിയുടെ സാമ്പിള്‍ വിടര്‍ന്നു. പിന്നിടിങ്ങോട്ട് ഓരോ വര്‍ഷവും മരത്തില്‍ നൂറുകണക്കിന് ഓറഞ്ചുകള്‍ വന്നു പിറന്നു. ഇത്തവണ കൊമ്പുകള്‍ ഒടിഞ്ഞു തൂങ്ങുന്നവിധത്തില്‍ നൂറുമേനിയായി വിളവ്.
പച്ച നിറം കണ്ട് തെറ്റി ധരിക്കേണ്ട. പുളികൊണ്ട് കണ്ണ് ചിമ്മുന്ന സാധാരണ ഓറഞ്ചല്ല. വലിയ അല്ലികള്‍ക്കുള്ളില്‍ വലിയ മധുരം ഒളിപ്പിച്ച കിടിലന്‍ ഓറഞ്ച്. നൂറു രൂപയ്ക്ക് നാല് കിലോ ഓറഞ്ച് വരെ നല്‍കി നാടെങ്ങും നടക്കുന്ന വിപ്ലവം അങ്ങനെ ചന്ദ്രന്‍കുന്നേല്‍ തറവാട്ടു മുറ്റത്തും എത്തി. ഓറഞ്ച് സമൃദ്ധി മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കാന്‍ ഗ്രാഫ്റ്റ്‌ചെയ്തും ബഡ്ഡ് ചെയ്തും പുതിയ തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള തിരക്കിലാണ് ചന്ദ്രന്‍കുന്നേല്‍ വീട്ടുകാര്‍.
ഒരുകാലത്ത് നമ്മുടെ വയലില്‍ സമൃദ്ധമായി കൃഷിചെയ്തിരുന്ന വന്‍പയറെന്ന പാവപ്പെട്ടവന്റെ മാംസം അടുക്കളയെ മാത്രമല്ല, വയലുകളെയും ഫലഭൂയിഷ്ടമാക്കി
കേരളത്തില്‍ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ വിളയായ വന്‍പയറില്‍ 20 മുതല്‍ 40 ശതമാനംവരെ മാംസ്യം അടങ്ങിയിട്ടുണ്ട്. വിളവെടുപ്പുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ജനുവരിയില്‍ കൃഷിയിറക്കാം. നിലം നല്ലപോലെ ഉഴുത്, കട്ടകളുടച്ച് പരുവപ്പെടുത്തുന്നതാണ് വന്‍പയര്‍ കൃഷിയിലെ ആദ്യപടി. ഒരടി അകലത്തില്‍ ചാലെടുത്ത് അരയടി ദൂരത്തില്‍ വിത്ത് വിതയ്ക്കണം. വിത്ത് റൈസോബിയം എന്ന ജീവാണുവളം ഉപയോഗിച്ച് പാകപ്പെടുത്തി നടുന്നതാണ് അഭികാമ്യം. 10 കിലോ പയര്‍വിത്തിന് 600 ഗ്രാം റൈസോബിയം കള്‍ചര്‍, പുളിച്ച കഞ്ഞിവെള്ളം ഉപയോഗിച്ച് പുരട്ടിയെടുക്കാം. റൈസോബിയം പുരട്ടിയ വിത്ത് തണലില്‍ ഉണക്കിയശേഷം ഉടന്‍ വിതയ്ക്കണം. അമ്‌ളതകൂടിയ മണ്ണാണെങ്കില്‍ നല്ലവണ്ണം പൊടിച്ച കക്ക റൈസോബിയം കള്‍ചര്‍ പുരട്ടിയ വിത്തിനുപുറമെ ആവരണംപോലെ പുരട്ടി വെള്ളം വലിഞ്ഞശേഷം വിതയ്ക്കുന്നതാണ് നല്ലത്. ഈര്‍പ്പമുള്ള മണ്ണിലാണ് വിതയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണം.
ആദ്യ ഉഴവിനോടൊപ്പം ഒരേക്കറിന് 100 കിലോഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ക്കാം. ചാണകവളവും രാജ്‌ഫോസും അടിവളമായി ചേര്‍ത്തുകൊടുക്കുന്നത് പയറിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഒരു ചെടിക്ക് ഒരുഗ്രാം എന്ന നിരക്കില്‍ 'വാം' ചേര്‍ത്തുകൊടുത്താല്‍ പയറിന് കൂടുതല്‍ ജലവും ലവണങ്ങളും ലഭ്യമാകും. വെര്‍മിവാഷും ഫിഷ് അമിനോ ആസിഡും പയറിനെ സംബന്ധിച്ചിടത്തോളം ഒന്നാന്തരം വളര്‍ച്ചാത്വരകങ്ങളാണ്.
മേല്‍വളം ഇട്ടതിനുശേഷം മണ്ണ് ഇളക്കിക്കൊടുക്കുന്നത് നല്ല വേരോട്ടത്തിനും നല്ല വളര്‍ച്ചയ്ക്കും ഉത്തമമാണ്. പയറിന്റെ ഇലകളില്‍നിന്ന് നീരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനി നാലു മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ രണ്ടാഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കണം. ഫ്യൂസേറിയം പാലിഡോറോസിയം എന്ന മിത്രകുമിള്‍ മുഞ്ഞയെ നിയന്ത്രിക്കാനായി ഉപയോഗിക്കാം.
ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറത്തില്‍ കുഴലുപോലെ നീണ്ട പൂക്കള്‍, കുതിച്ചുചാടുന്ന മീനുകളോട് സാദൃശ്യമുള്ള പൂക്കള്‍ വിടത്തുന്ന പൂച്ചെടിക്ക് ഗോള്‍ഡ് ഫിഷ് ചെടി എന്ന് സഹൃദയര്‍ പേരിട്ടതില്‍ അദ്ഭുതമില്ല. ദീര്‍ഘായുസുള്ള ചെടിയാണിത്. നീണ്ട തണ്ടുകള്‍, 90 സെന്റീമീറ്ററോളം ഉയരം. ഇടതിങ്ങി വളരുന്ന ഇലകളാകട്ടെ കട്ടിയുള്ളതും, കടും പച്ചനിറത്തില്‍ മെഴുകു പുരട്ടി മിനുസമാക്കിയതുപോലെ പ്രതലമുള്ളതും. കോളംനിയ ഗ്ലോറിയോസ എന്ന് സസ്യശാസ്ത്രജ്ഞര്‍ ഇതിനു പേരു നല്‍കിയിരിക്കുന്നു. തൂക്കുകുടങ്ങളില്‍ വളര്‍ത്താനാണ് ഇതുത്തമം. അടിസ്ഥാനപരമായി മറ്റേതെങ്കിലും മരങ്ങളിലോ പ്രതലത്തിലോ പറ്റിപ്പിടിച്ചു വളരുന്നതാണ് ഗോള്‍ഡ് ഫിഷ് ചെടിയുടെ സ്വഭാവം. സസ്യശാസ്ത്രപരമായി പറഞ്ഞാല്‍ ഒരു ചെടിയുടെയോ മരത്തിന്റെയോ പുറത്തു വളരുന്ന പരാന്നഭോജിയല്ലാത്ത സസ്യം അഥവാ എപ്പിഫൈറ്റ്.
ചുറ്റുവട്ടത്തു നിന്ന് വളര്‍ച്ചയ്ക്കാവശ്യമുള്ള ഈര്‍പ്പവും പോഷകങ്ങളും ഊര്‍ജവുമെല്ലാം ആഗിരണം ചെയ്യുകയാണിതിന്റെ രീതി. ചുരുക്കത്തില്‍ ഗോള്‍ഡ് ഫിഷ് ചെടിയുടെ വേരുകള്‍ അവയ്ക്ക് എവിടെയെങ്കിലും പറ്റിപ്പിടിച്ചു നില്‍ക്കാന്‍ മാത്രമാണ്; അല്ലാതെ പോഷണത്തിനുവേണ്ടിയുള്ളതല്ല. ഡോള്‍ഫിന്‍ പ്ലാന്റ് എന്നും ഈ ചെടിക്കു പേരുണ്ട്. നന്നായി വളരാനും നിറയെ പൂ പിടിക്കാനും ഗോള്‍ഡ് ഫിഷ് ചെടിക്ക് സമൃദ്ധമായി സൂര്യപ്രകാശം ലഭിച്ചേ തീരൂ, എന്നു കരുതി നേരിട്ടു സൂര്യപ്രകാശം ലഭിക്കണമെന്നര്‍ഥമില്ല. അന്തരീക്ഷത്തിലെ ഈര്‍പ്പാംശം അല്പം അധികമായാലും തരക്കേടില്ല. അകത്തളങ്ങളിലാകുമ്പോള്‍ ഇതിനു വേണ്ടി ട്രേകളിലോ പാത്രങ്ങളിലോ വെള്ളം നിറച്ചുവയ്ക്കുവാന്‍ വരെ ശിപാര്‍ശ ചെയ്യുന്നുണ്ട്.
ചെടിയുടെ തണ്ടുകളുടെ അഗ്രഭാഗം മുറിച്ചു നട്ട് പുതിയ തൈ വളര്‍ത്താം. 23 ഇഞ്ച് നീളമുള്ള തണ്ടിന്‍ കഷണങ്ങള്‍, പൂമൊട്ടുകളൊന്നും ഇല്ലാത്തതു മുറിച്ച് ഏതെങ്കിലും വേരുമുളപ്പിക്കല്‍ ഹോര്‍മോണ്‍ പൊടിയില്‍ മുറിവായ് മുക്കി വേണം നടാന്‍. മണ്ണ് ഒഴിവാക്കി ഇലപ്പൊടി, മണല്‍, പെര്‍ലൈറ്റ്, വെര്‍മിക്കലൈറ്റ് എന്നിവ ചേര്‍ത്തൊരുക്കിയ മിശ്രിതങ്ങളിലും തണ്ടുനടാം. വേരുപിടിച്ച തൈകള്‍ തെളിച്ചമുള്ളസ്ഥലത്ത് നേരിട്ടുള്ള വെയിലടിക്കാതെ വയ്ക്കണം. അത്യാവശ്യത്തിനു നനവും നല്‍കുക. ചെടി വളരുന്നതു നോക്കി തലപ്പു നുള്ളിയാല്‍ പടര്‍ന്നു വളരുകയും കൂടുതല്‍ പൂക്കള്‍ പിടിക്കുകയും ചെയ്യും. തൂക്കുചട്ടികളിലും മറ്റും വളര്‍ത്തുമ്പോള്‍ നീണ്ടു വളര്‍ന്ന ശിഖരങ്ങള്‍ വെള്ളച്ചാട്ടം പോലെ ചട്ടിയുടെ വക്കുകവിഞ്ഞ് താഴേക്ക് ഞാന്നു വീഴുകയും അതി നിറയെ പൂക്കള്‍ പിടിക്കുകയും ചെയ്യുന്നത് ഹൃദയഹാരിയായ ദൃശ്യമാണ്. ഇനി തൂക്കുകൂടകളില്‍ ഞാത്തിയിടാന്‍ സൗകര്യമില്ലെങ്കില്‍ നീളന്‍ കാലുകളുള്ള ചെറിയ പെഡസ്റ്റല്‍ മേശയ്ക്കു മുകളില്‍ ചട്ടിയില്‍ വളര്‍ത്തിയ ഗോള്‍ഡ് ഫിഷ് ചെടി വച്ചാലും അതില്‍ നിന്നു പൂ പിടിക്കുന്ന നീളന്‍ തണ്ടുകള്‍ താഴേക്കു തൂങ്ങി വളര്‍ന്നുകൊള്ളും. വസന്തകാലവും വേനല്‍ക്കാലവുമാണ് ഗോള്‍ഡ് ഫിഷ് ചെടിയില്‍ ഏറ്റവും അധികം പൂ പിടിക്കുന്ന സമയം. അപൂര്‍വം ചില ചെടികള്‍ ഇതല്ലാതെയും പുഷ്പിച്ചുകാണാറുണ്ട്. ഒരു കാര്യം എന്തായാലും ഉറപ്പാക്കാം തെളിഞ്ഞ പരോക്ഷമായ വെളിച്ചം കിട്ടുന്നിടത്താണ് ഗോള്‍ഡ് ഫിഷ് ചെടികള്‍ പൂക്കള്‍ വാരിച്ചൊരിയുക. അതുപോലെ തണുപ്പുകാലത്ത് തടത്തില്‍ നന കുറയ്ക്കുന്നത് തുടര്‍ന്നുവരുന്ന വസന്തകാലത്ത് ചെടി നിറയെ പൂ ചൂടാന്‍ പ്രേരകമാകും. തടം പൂര്‍ണമായും ഉണങ്ങി വരണ്ടു പോകാതെ ശ്രദ്ധിച്ചാല്‍ മതി. നനവു കൂടിയാലും തീരെ കുറഞ്ഞാലും ഇലകള്‍ പൊഴിച്ച് ഗോള്‍ഡ് ഫിഷ് ചെടി ഇതിന്റെ സൂചന നല്‍കാറുണ്ട് എന്നോര്‍ത്തിരിക്കുക.
ചെടിയുടെ വളര്‍ച്ചക്ക് വളപ്രയോഗം നിര്‍ബന്ധമാണ്. ഇലപ്പൊടി, എല്ലുപൊടി, കപ്പലണ്ടിപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക്, ബയോഗ്യാസ് സ്ലറി പോലുള്ള ജൈവവളങ്ങളും 103010 പോലെ ഫോസ്ഫറസിന്റെ അനുപാതം കൂടിയ രാസവളമിശ്രിതങ്ങളും നേര്‍പ്പിച്ച് 14 ദിവസം ഇടവിട്ട് ചെടികള്‍ക്കു നല്‍കാം. നാലോ അഞ്ചോ ഇലകളുള്ള ഓന്നിലധികം തണ്ടുകള്‍ മുറിച്ച് ഒരു ചട്ടിയില്‍ തന്നെ നട്ടുവളര്‍ത്തി കൂടുതല്‍ ആകര്‍ഷകമാംവിധം ഉദ്യാനം അലങ്കരിക്കുകയും ചെയ്യാം. തൂക്കുചട്ടികളില്‍ വളര്‍ത്തുകയാണെങ്കില്‍ ഇലകള്‍ നേര്‍ത്ത വെള്ളത്തുള്ളികളാല്‍ നേരിയ തോതില്‍ നനയ്ക്കാന്‍ മറക്കരുത്.
ചട്ടിയില്‍ വളര്‍ത്തുന്ന ചെടികള്‍ ചിലയവസരങ്ങളില്‍ ചട്ടി തിങ്ങി നിറഞ്ഞു വളര്‍ന്ന് വേരുകള്‍ പുറത്തേക്കു ചാടി വളരുന്നതായി കാണാറുണ്ട്. ഈയവസരത്തില്‍ അവയെ പുതിയ ചട്ടിയിലേക്കു മാറ്റി നടാന്‍ ശ്രദ്ധിക്കണം. 12 വര്‍ഷത്തെ വളര്‍ച്ച കൊണ്ടാണ് സാധാരണ ഇങ്ങനെ സംഭവിക്കുക. ഇതിനു മുമ്പ് വേരുകള്‍ കുറച്ചു മുറിച്ചു നീക്കണം. പുതിയ വേരുകള്‍ പൊട്ടാനാണിത്. എന്നിട്ട് പുതിയ പോട്ടിംഗ് മിശ്രിതത്തിലേക്കു മാറ്റി നട്ടാല്‍ ചെടി നന്നായി വളരും.
അവസാനം പരിഷ്കരിച്ചത് : 6/10/2020
അക്വാപോണിക്‌സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍