പ്രകൃതിയോട് സമരസപ്പെട്ടുള്ള കൃഷിയാണ് ജൈവകൃഷി. പരിസ്ഥിതിക്ക് ദോഷകരങ്ങളായ കൃഷിമുറകള്‍ സസ്യ–ജന്തു ജാലങ്ങളുടെ നിലനില്‍പ്പിനെ തകരാറിലാക്കും. ജൈവ പച്ചക്കറിക്കൃഷിയിലെ പ്രധാന വെല്ലുവിളിയാണ് കീടരോഗബാധ. കര്‍ഷകരെ മനംമടുപ്പിക്കുന്ന വിധത്തിലാണ് കീടാക്രമണം. ഇരിഞ്ഞു തിന്നുന്നവ, തുരന്നു തിന്നുന്നവ, നീരൂറ്റിക്കുടിക്കുന്നവ എന്നിങ്ങനെ പ്രധാനമായും മൂന്നുതരത്തിലാണ് കീടങ്ങള്‍. ഇവയെ തുരത്തുന്നതിനായി രാസകീടനാശിനികള്‍ക്കു ബദലായി നിരവധി ജൈവകീടനാശിനികള്‍ പരക്കെ പ്രയോഗിച്ചുവരുന്നു. ഈ ശ്രേണിയില്‍പ്പെട്ട പരിസ്ഥിതിസൌഹൃദവും സസ്യജന്യവുമായ ചില കീടനാശിനിക്കൂട്ടുകളെ പരിചയപ്പെടാം.
1. നീമാസ്ത്രം
പത്തു ലിറ്റര്‍ വെള്ളത്തില്‍ അരലിറ്റര്‍ ഗോമൂത്രവും 200 ഗ്രാം പച്ചച്ചാണകവും അരക്കിലോ വേപ്പിന്റെ ഇലയും അരച്ചു കുഴമ്പാക്കിയതും ചേര്‍ത്ത് നന്നായി ഇളക്കുക. രണ്ടുദിവസം മുഴുവന്‍ അനക്കാതെ വയ്ക്കുക. ദിവസവും രാവിലെയും വൈകിട്ടും മാത്രം നന്നായി ഇളക്കിക്കൊടുക്കാന്‍ മറക്കരുത്. രണ്ടുദിവസത്തിനുശേഷം കണ്ണകലമുള്ള അരിപ്പയില്‍ ഒഴിച്ച് അരിച്ചെടുത്ത് നീരുറ്റിക്കുടിക്കുന്ന പ്രാണികള്‍ക്കെതിരെയും ഇലപ്രാണികള്‍ക്കെതിരെയും നേര്‍പ്പിച്ച് തളിച്ചുകൊടുക്കാം.
2. ജൈവാസ്ത്രം
മൂന്നോ നാലോ ഞണ്ടിനെ ചതച്ച് ഒന്നരലിറ്റര്‍ വെള്ളത്തില്‍ ഒരാഴ്ച വയ്ക്കുക. കാല്‍ക്കിലോ പുകയില 50 ഗ്രാം ബാര്‍സോപ്പ് ചീകിയതും ചേര്‍ത്ത് രണ്ടരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം 100 മില്ലി വേപ്പെണ്ണയും 50 ഗ്രാം വെളുത്തുള്ളിയും ചതച്ചരച്ചതും 50 ഗ്രാം കാന്താരിമുളക് അരച്ചതും ചേര്‍ത്ത് ഞണ്ട് അഴുകിയ വെള്ളത്തില്‍ കലര്‍ത്തി നന്നായി ഇളക്കി പതപ്പിക്കുക. ജൈവാസ്ത്രം തയ്യാറായി. ഇവ അരിച്ചെടുത്ത് ഭരണിയിലാക്കി സൂക്ഷിക്കാവുന്നതാണ്. പച്ചത്തുള്ളന്‍, ഇലതീനിപ്പുഴു, മുഞ്ഞ, മിലിമൂട്ട, ഗല്‍ക്കകീടം, മൃദുല ശരീരികളായ കീടങ്ങള്‍ മുതലായവയെ ഫലപ്രദമായി നേരിടാന്‍ നേര്‍പ്പിച്ച ജൈവാസ്ത്രം ശ്രേഷ്ഠമാണ്.
3. ബ്രഹ്മാസ്ത്രം
അരച്ച, കുഴമ്പുപരുവത്തിലാക്കിയ വേപ്പില, ആത്തയില, പപ്പായ ഇല, മാതളനാരങ്ങയില, പേരയില എന്നിവ യഥാക്രമം 300 ഗ്രാം, 200 ഗ്രാം, 200 ഗ്രാം, 200 ഗ്രാം, 200 ഗ്രാം എന്നിവ ഒരുലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് നന്നായി ഇളക്കുക. ഈ കുഴമ്പുലായനി മണ്‍പാത്രത്തിലേക്കൊഴിച്ച് അഞ്ചുപ്രാവശ്യം തിളപ്പിക്കുക. ഒരുദിവസംമുഴുവന്‍ തണുത്തശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം. ബ്രാഹ്മാസ്ത്രം രണ്ടരമില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി കായതുരപ്പന്‍പുഴുക്കള്‍ നീരൂറ്റിക്കുടിക്കുന്ന വിരുതാര്‍ പഴം,തുരപ്പാര്‍ തുടങ്ങിയ കീടങ്ങള്‍ക്കെതിരെ തളിച്ച് നിയന്ത്രിക്കാം. ബ്രഹ്മാസ്ത്രം ഒരിക്കല്‍ തയ്യാറാക്കിയാല്‍ ആറുമാസംവരെ സൂക്ഷിക്കാം.
4. അഗ്നിഅസ്ത്രം
ഒരുലിറ്റര്‍ പശുവിന്റെ മൂത്രത്തില്‍ 100 ഗ്രാം അരച്ച പുകയിലയും 50 ഗ്രാംവീതം എരിവുള്ള കാന്താരിമുളകും വെളുത്തുള്ളിയും അരക്കിലോ വേപ്പിലയും അരച്ചത് ചേര്‍ത്തിളക്കുക. ഈ ലായനിക്കൂട്ട് ഒരു മണ്‍പാത്രത്തില്‍ തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ തീ മാറ്റി ചുരുങ്ങിയത് അഞ്ചുതവണ തിളപ്പിക്കുക. ഒരുദിവസം തണുക്കാന്‍ വച്ചശേഷം തുണികൊണ്ട് ഞെക്കിപ്പിഴിഞ്ഞ് അരിച്ച് കുപ്പിയിലാക്കി വയ്ക്കാം. ഇലചുരുട്ടിപ്പുഴു, തണ്ടുതുരപ്പന്‍ പുഴു, കായതുരപ്പന്‍ മുതലായ ഇരിഞ്ഞുതിന്നുന്ന പുഴുക്കളെ നിയന്ത്രിക്കാന്‍ ഇങ്ങിനെ തയ്യാറാക്കുന്ന അഗ്നിഅസ്ത്രം മൂന്നു മില്ലി ഒരുലിറ്റര്‍ എന്ന തോതില്‍ കലക്കി തളിക്കാം. തയ്യാറാക്കുന്ന ലായനി പച്ചക്കറിവിളകളില്‍ ഒരു വിളക്കാലം മുഴുവന്‍ ഉപയോഗിക്കാവുന്നതാണ്.
പ്രതിരോധശേഷിയുള്ള ഇനങ്ങള്‍, പ്രാദേശികമായി ഇണങ്ങുന്ന ഇനങ്ങള്‍ എന്നിവ നടീല്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തി കൃഷിയിറക്കിയാല്‍ കീടരോഗബാധ ലഘൂകരിക്കുന്നതിനും മെച്ചപ്പെട്ട വിളവുണ്ടാക്കുന്നതിനും സഹായകരമാകും. കീടത്തിന്റെ ആക്രമണം കാണുമ്പോള്‍തന്നെ കൈകൊണ്ടോ കീടവല ഉപയോഗിച്ചോ പിടിച്ചുനശിപ്പിക്കുന്നത് കീടപ്പെരുപ്പം ഇല്ലാതാക്കും. സുഭാഷ് പലേക്കര്‍ മുന്നോട്ടുവയ്ക്കുന്ന പരിസ്ഥിതിസൌഹൃദ കൃഷിരീതിയില്‍ സസ്യജന്യവും പരിസ്ഥിതിക്ക് ഇണങ്ങുന്നതുമായ ജൈവകീടനാശിനികള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രകൃതിയുമായി സമരസപ്പെട്ടുള്ള കൃഷിക്ക് പരിസ്ഥിതിസൌഹൃദ വളങ്ങളും കീടനാശിനികളുംതന്നെയാണ്. പ്രബലഘടകം.
കടപ്പാട് : രമേശന്‍ പേരൂല്‍
(കണ്ണൂര്‍ പെരിങ്ങോം വയക്കര കൃഷിഭവനില്‍ കൃഷി അസിസ്റ്റന്റാണ് ലേഖകന്‍)
കുംഭച്ചേന കുടത്തോളം' എന്ന പഴമൊഴി നമുക്കും അന്വര്‍ഥമാക്കാം. രാസപ്രയോഗമൊന്നും ഇല്ലാത്ത 'ജൈവമുറയില്‍' കൃഷിചെയ്തിരുന്ന കാരണവന്മാരുടെ പഴമൊഴി നമുക്ക് പ്രായോഗികമാക്കാന്‍ സാധിക്കണം. അതുകൊണ്ട് കുംഭമാസംതന്നെ (ഫെബ്രുവരി–മാര്‍ച്ച്) ചേനക്കൃഷിക്ക് കര്‍ഷകര്‍ക്ക് സന്നദ്ധമാകാവുന്നതാണ്.
എങ്ങിനെയാണ് ജൈവ ചേനക്കൃഷി:
വെള്ളക്കെട്ടില്ലാത്ത ഏതു പ്രദേശത്തും ചേന കൃഷിചെയ്യാം. ഇളകിയതും മണ്ണില്‍ വായുസഞ്ചാരം കൂടുതല്‍ ലഭ്യമാകാന്‍ സാഹചര്യവുമുള്ള വളക്കൂറുള്ള മണ്ണ് തെരഞ്ഞെടുക്കുക. തനിവിളയായും തെങ്ങിന്‍തോപ്പിലും മറ്റും ഇടവിളയായും കൃഷിചെയ്യാം.
നിലമൊരുക്കല്‍: കൃഷിയിടം കിളച്ച് കളകള്‍ നീക്കംചെയ്യുക. ഇവിടെ വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 90 സെ. മീ. അകലം ഉണ്ടാകത്തക്കവിധം കുഴികള്‍ എടുക്കണം. കുഴികളുടെ വലുപ്പം 60 സെ.മീ. നീളവും വീതിയും 45 സെ. മീ. താഴ്ചയും വേണം. ഇതില്‍ 2.5 കി.ഗ്രാം കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ രണ്ടു കി.ഗ്രാം ചാരം എന്നിവ മേല്‍മണ്ണുമായി കലര്‍ത്തി കുഴിനിറയ്ക്കുക. കാലിവളത്തോടൊപ്പം 'ട്രൈക്കോഡര്‍മ' ചേര്‍ത്ത് രോഗപ്രതിരോധശേഷി ഉണ്ടാക്കാം. (ട്രൈക്കോഡര്‍മ മാര്‍ക്കറ്റില്‍ കിട്ടും. നനവുള്ള കാലിവളവുമായി യോജിപ്പിച്ച് ഒരാഴ്ച വച്ചശേഷം വളത്തില്‍ കുമിള്‍ വ്യാപിച്ചിരിക്കും. ഇത് കുമിള്‍രോഗത്തെ തടയും).
നടീല്‍വസ്തു:
ചേനവിത്ത് അതിന്റെ കിഴങ്ങുതന്നെയാണല്ലോ. പഴയ നാടന്‍ ഇനങ്ങള്‍ അപൂര്‍വമായി മാത്രമേയുള്ളു. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച വിവിധ ചേനയുണ്ട്. ഗജേന്ദ്ര, ശ്രീപത്മ, ശ്രീ ആതിര. ഇതില്‍ ശ്രീപത്മ ചൊറിച്ചില്‍ ഇല്ലാത്ത ഇനമാണ്.
വിത്തുചേനയ്ക്ക് ഒരുകി.ഗ്രാം തൂക്കം വേണം, മുളയുടെ ഭാഗംകൂടി ഉള്‍പ്പെടണം. മുളഭാഗം ഉള്‍പ്പെടുത്തി കഷണങ്ങളായി മുറിച്ചുനടുന്ന രീതിയുണ്ട്് എന്നാല്‍ ഫലംചെയ്യുക മുള മുഴുവന്‍ കിട്ടത്തക്കവിധം നടുന്നതിലാണ്.
വിത്ത്: കുമിള്‍ബാധയില്ലാതാക്കാന്‍ 20 ഗ്രാം സ്യൂഡോമോണസ്ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 1/2 മണിക്കൂര്‍ മുക്കിയശേഷം തണലത്തുണക്കി നടാം. കൂടാതെ മഞ്ഞള്‍പ്പൊടിയും കറിയുപ്പും ചേര്‍ത്ത ലായനിയില്‍ മുക്കി ഉണക്കി നടുന്ന രീതിയും ചിലര്‍ അനുവര്‍ത്തിക്കാറുണ്ട്. ഏതും സ്വീകരിക്കാം. മിലിമൂട്ടയുടെ ഉപദ്രവും ഇതുവഴി കുറയ്ക്കാം.
കുഴിയുടെ നടുവില്‍ ചെറിയ കുഴി കൊത്തി അതില്‍ വിത്തു നട്ട് മണ്ണിട്ടുമൂടി ചെറുതായി അമര്‍ത്തുക. കുഴിയില്‍ ഉണക്കക്കരിയിലയും പാഴ്വസ്തുക്കളും ഉപയോഗിച്ച് പുതയിടണം. സാധ്യമെങ്കില്‍ ഇടയ്ക്ക് നനച്ചുകൊടുക്കാം.
തുടര്‍പരിചരണം: മഴയുടെ ആരംഭത്തോടെ (ഇടമഴ ലഭിക്കുമ്പോള്‍) മേല്‍വളം ചേര്‍ക്കണം. കമ്പോസ്റ്റ് – കാലിവളം – കോഴിവളം – പച്ചില വളതൂപ്പുകള്‍ തുടങ്ങിയവയൊക്കെ ഇടയ്ക്ക് ചേര്‍ത്തുകൊടുക്കണം. കടലപ്പിണ്ണാക്ക് പൊടിച്ചുചേര്‍ക്കാം. ചേനയുടെ വേരുകള്‍ മേല്‍മണ്ണ് ഭാഗത്താണ്. അവയ്ക്ക് ക്ഷതമില്ലാതെ ചേര്‍ത്ത് മണ്ണ് മൂടിക്കൊടുക്കണം. തനിവിള ചെയ്യുമ്പോള്‍ ഇടയില്‍ പയര്‍ വിതച്ചാല്‍ അവ വളരുന്ന സമയത്ത് പിഴുത് ചേനയുടെ ചുവട്ടിലിട്ട് മണ്ണിട്ടുമൂടുന്നത് ഏറ്റവും നല്ല രീതിയാണ്. ഇടയ്ക്ക് വളം ചേര്‍ക്കല്‍ ആവര്‍ത്തിക്കുക.
തണ്ടും മണ്ണും ചേരുന്ന ഭാഗത്ത് അഴുകുന്ന രോഗം ചേനയ്ക്കുണ്ടാകാറുണ്ട്. സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനി ചുവട്ടില്‍ തണ്ടോടുചേരുന്ന മണ്ണിലും തണ്ടിലും ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. 8–9 മാസമാവുമ്പോഴേക്കും വിളവെടുക്കാം.
കടപ്പാട് : മലപ്പട്ടം പ്രഭാകരന്‍
കാബേജ്, കോളിഫ്ളവര്‍ ഇന്ന് സംസ്ഥാനത്താകെ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. നല്ലരീതിയില്‍ ഇവ വളര്‍ന്നുവരുന്നതോടെ രോഗ–കീട ബാധകളുടെ കടന്നാക്രമണം പലര്‍ക്കും നിരാശപ്പെടുത്തുന്ന അനുഭവങ്ങളാണ്. ഇവയെ നിയന്ത്രണവിധേയമാക്കാന്‍ നടത്തേണ്ട പ്രതിരോധ, പ്രതിവിധി മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.
ഇലതീനിപ്പുഴുക്കള്‍, ഡയമണ്ട് ബ്ളാക്ക് മോത്ത് എന്നിവയാണ് പ്രധാന കീടബാധകള്‍. ചെടികളെ രാവിലെയും വൈകുന്നേരവും പരിശോധിക്കണം. പകല്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രിയാണ് ഇലകള്‍ തിന്നുനശിപ്പിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന പുഴുക്കളെ കണ്ടെത്തി നശിപ്പിക്കണം. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ രണ്ടുശതമാനം വീര്യമുള്ള വെളുത്തുള്ളി, സോപ്പ്, വേപ്പെണ്ണ ലായനി രണ്ടാഴ്ചത്തെ ഇടവേളയില്‍ തളിച്ചുകൊടുക്കണം.
കാബേജ്, കോളിഫ്ളവര്‍ എന്നിവയിലെ തലഭാഗങ്ങളില്‍ കറുപ്പുനിറം വ്യാപിക്കുകയും ക്രമേണ ഉള്ളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ് കറുത്ത അഴുകല്‍ രോഗത്തിന്റെ ലക്ഷണം. വിത്ത് നടുന്നതിനു മുമ്പുതന്നെ ഈ രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ വേണം. വിത്ത് ചൂടുവെള്ളത്തില്‍ (50 ഡിഗ്രി) അരമണിക്കൂര്‍ ഇട്ടശേഷം നടുന്നതും, സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ ഇട്ടുവച്ചശേഷം നടുന്നതും ഈ രോഗം വരാതിരിക്കാന്‍ സഹായിക്കും. മണ്ണില്‍ ഒരു സെന്റിന് രണ്ടര കി.ഗ്രാം എന്ന നിലയില്‍ കുമ്മായം ചേര്‍ക്കുന്നതും രോഗപ്രതിരോധശേഷി ഉണ്ടാക്കും. സ്യൂഡോമോണസ് ഒരു കി.ഗ്രാം 20 കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയുമായി ചേര്‍ത്തശേഷം മണ്ണില്‍ ഇട്ടുകൊടുക്കുന്നതും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
മണ്ണില്‍ പൊട്ടാഷിന്റെ കുറവ് രോഗം വിളിച്ചുവരുത്തും. അതിനാല്‍ സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പൊട്ടാഷ് ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. നട്ടതൈകള്‍ക്ക് രണ്ടാഴ്ചയിലൊരിക്കല്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണസ് എന്ന അളവില്‍ ചേര്‍ത്ത ലായനി തളിച്ചുകൊടുക്കുന്നതും നല്ലതാണ്.
കോളിഫ്ളവറിന്റെ പൂവ് (കര്‍ഡ്) കറുത്തനിറത്തിലാവുന്നതും അഴുകുന്നതും വലിയ ശല്യമായി കാണുന്നുണ്ട്. അഴുകല്‍ കൂടുമ്പോള്‍ ദുര്‍ഗന്ധവും ഉണ്ടാവും. കാബേജിന്റെ ഇലയില്‍ നിറവ്യത്യാസങ്ങള്‍ ഉണ്ടാവുകയും അവ കൂടിച്ചേര്‍ന്നു കരിയുകയും അഴുകുകയും ചെയ്യാറുണ്ട്്. ഇതിനെല്ലാം പ്രതിരോധമായും പ്രതിവിധിയായും ഇനി നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. മുമ്പ് സൂചിപ്പിച്ചപോലെ വിത്ത് പരിചരണം നടത്തുക. മണ്ണില്‍ കുമ്മായപ്രയോഗം നടത്തുക. സ്യൂഡോമോണസ് ചാണകപ്പൊടി മിശ്രം മണ്ണില്‍ ഇട്ടുകൊടുക്കുക, പൊട്ടാഷ് ലഭ്യമാക്കുക, സ്യൂഡോമോണസ് ലായനി തളിച്ചുകൊടുക്കുക.
കടപ്പാട് : എം കെ പി മാവിലായി
വയനാട് എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൌണ്ടേഷനില്‍ സീനിയര്‍ അഗ്രി. കണ്‍സള്‍ട്ടന്റാണ്
അടുക്കളത്തോട്ടത്തില്‍ ആകാശ വെള്ളരിയും
ഉഷ്ണമേഖലാ വിളയായ ആകാശ വെള്ളരിക്ക് സുസ്ഥിര പച്ചക്കറി വിളകളില്‍ പ്രധാന സ്ഥാനമാണുള്ളത്. പാഷന്‍ ഫ്രൂട്ടിന്റെ സസ്യകുടുംബത്തില്‍പ്പെടുന്ന ഈ വിള, വര്‍ഷംമുഴുവന്‍ കായ്ഫലം തരുമെങ്കിലും വേനലിലാണ് കൂടുതല്‍ ഉല്‍പ്പാദനം ലഭിക്കുന്നത്.
മാവിലും കശുമാവിലും പ്ളാവിലും പടര്‍ന്നുകയറി അനേകവര്‍ഷം വിളവു നല്‍കുന്ന ഈ വിള മുന്‍കാലങ്ങളില്‍ മിക്ക പുരയിടങ്ങളിലും കാണാമായിരുന്നു. പച്ചക്കറിമാര്‍ക്കറ്റുകളില്‍നിന്നു ലഭിക്കുന്ന ആകാശ വെള്ളരി അയല്‍സംസ്ഥാനങ്ങളില്‍നിന്നു ലഭ്യമാക്കുന്നവയാണ്. ധാരാളം പ്രോട്ടീന്‍, നാരുകള്‍, കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങള്‍ ഈ ഫലത്തില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദം, ആസ്ത്മ, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ അത്യുത്തമ ഔഷധംകൂടിയാണ്.
മൂപ്പെത്തിയ വള്ളികളോ വിത്തു മുളപ്പിച്ച തൈകളോ നടീലിനായി ഉപയോഗിക്കാം. രണ്ടടി ആഴം, വീതി, നീളത്തില്‍ കുഴികളെടുത്ത് മേല്‍മണ്ണും ഉണക്ക ചാണകപ്പൊടിയും ചേര്‍ത്ത് കുഴി മൂടിയശേഷം തൈകള്‍ നടാം. ജലസേചനസൌകര്യം ഉള്ളിടങ്ങളില്‍ ഏതുസമയത്തും കൃഷിചെയ്യാം. ചെടി വളര്‍ന്നുവരുന്നതിനനുസരിച്ച് മരത്തിലോ പന്തലിലോ പടര്‍ന്നുകയറാന്‍ അനുവദിക്കണം. വര്‍ഷകാലാരംഭത്തിനുമുമ്പ് ജൈവവളവും വേനലില്‍ ജലസേചനവും കൊടുക്കണം. ജൈവകൃഷി അനുവര്‍ത്തിക്കുന്ന തോട്ടങ്ങളില്‍ മേല്‍വളമായി ജൈവവളക്കൂട്ടുകളും ദ്രവരൂപത്തിലുള്ള ജൈവവളങ്ങളും നല്‍കാം.
നന്നായി പരിപാലിച്ചാല്‍ മൂന്നാം വര്‍ഷംമുതല്‍ ചെടി പൂവിട്ട് കായ്ച്ചുതുടങ്ങും. പാഷന്‍ ഫ്രൂട്ടിന്റെ പൂക്കള്‍പോലെത്തന്നെ ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങള്‍ ഇടകലര്‍ന്നതാണ് ഇതിന്റെ പൂക്കള്‍, കായകള്‍ക്ക് ഒരു കി. ഗ്രാംവരെ തൂക്കമുണ്ടാകും. ദീര്‍ഘവൃത്താകൃതിയില്‍ പച്ചനിറത്തോടുകൂടിയ കായ്കള്‍ പാകമാകാന്‍ മൂന്നുമാസമെടുക്കും. മൂപ്പെത്തുംമുമ്പ് പച്ചക്കറിയായി ഉപയോഗിക്കാം. പഴങ്ങള്‍ വെള്ളകലര്‍ന്ന മഞ്ഞനിറത്തോടുകൂടിയതാണ്. കായകള്‍ മുറിച്ചാല്‍ കട്ടിയുള്ള പുറംതോടിനുള്ളില്‍ മാംസളമായ ഉള്‍ക്കാമ്പും പൊള്ളയായ ഭാഗത്ത് ധാരാളം വിത്തും കാണാം. പഴുത്തു പാകമായതിന്റെ ഉള്‍ക്കാമ്പ് മറ്റു പഴങ്ങള്‍ക്കൊപ്പം പഞ്ചസാരചേര്‍ത്ത് ജ്യൂസാക്കിക്കഴിക്കാന്‍ നല്ല രുചിയാണ്.
കടപ്പാട് :രവീന്ദ്രന്‍ തൊടീക്കളം
ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് കൊതിയുണര്‍ത്തും ഗന്ധമുണ്ടെങ്കിലെ അവ ആസ്വദിച്ച് കഴിക്കാന്‍കഴിയൂ. എത്ര പോഷകാംശം കുറഞ്ഞ ഭക്ഷണമായാലും ആസ്വാദ്യകരമായ ഗന്ധമുണ്ടെങ്കില്‍ അവ ആര്‍ത്തിയോടെ ആരും കഴിക്കും. ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ആകര്‍ഷകമായ ഗന്ധം ഉണ്ടാക്കാനാണ് വിവിധ സുഗന്ധ ഇലകള്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ ചേര്‍ക്കുന്നത്. ഇത്തരം സുഗന്ധ ഇലകള്‍ വലിയ അധ്വാനമില്ലാതെ നമുക്കും വീടുകളില്‍ ഉല്‍പ്പാദിപ്പിക്കാം.
ആഫ്രിക്കന്‍ മല്ലി
ശീമ മല്ലി, സാമ്പാര്‍ മല്ലി, മെക്സിക്കന്‍ മല്ലി, നീളന്‍ കൊത്തമല്ലി തുടങ്ങി പല പേരുകളിലാണ് ഈ സസ്യം അറിയപ്പെടുന്നത്. പച്ചകൊത്തമല്ലിക്ക് പകരമായി കറികളില്‍ ഇവ ഉപയോഗിക്കാം. മല്ലിയുടെ രൂക്ഷഗന്ധമാണിതിന്. കരോട്ടിന്‍, ഇരുമ്പ്, കാത്സ്യം, റിബോഫ്ളോവിന്‍ തുടങ്ങിയ ധാതുക്കളടങ്ങിയതാണ് ഈ സുഗന്ധ ഇല. കരീബിയന്‍ ദ്വീപുകളിലാണ് ഈ ചെടിയുടെ ജനനമെന്ന് ചരിത്രം പറയുന്നു. അതാണ് ഇതിനെ ആഫ്രിക്കന്‍ മല്ലി എന്നു വിളിക്കാന്‍ കാരണം.
തിളങ്ങുന്ന പച്ചനിറമാണ് ഇതിന്റെ ഇലയ്ക്ക്. ഇലകളുടെ ഇരുവാരങ്ങളിലും മൃദുവായ മുള്ളുകള്‍ ഉണ്ടാകും. ചിരവയുടെ നാക്കിന്റെ ആകൃതിയിലാണ് ഇലകള്‍. വിത്ത് ഉപയോഗിച്ചും തൈകള്‍ (ചിനപ്പുകള്‍) ഉപയോഗിച്ചും ഇവ കൃഷിചെയ്യാം. ചെടിയുടെ ഇലമധ്യത്തില്‍ വളരുന്ന പൂങ്കുലയുടെ അഗ്രഭാഗത്ത് ചിനപ്പുപൊട്ടിയാണ് തൈകള്‍ ഉണ്ടാവുന്നത്. ഇതിനുപുറമെ പൂങ്കുലയില്‍ ചെറിയ വിത്തുകളും ഉണ്ടാവും. വളരെ ശ്രദ്ധയോടെ മാത്രമേ വിത്തുകള്‍ ശേഖരിക്കാനാവൂ. അത്രയധികം നേര്‍ത്തതാണ് വിത്തുകള്‍. വിത്തുകള്‍ നാലിരട്ടി മണലുമായി ചേര്‍ത്ത് തവാരണകളില്‍ പാകണം. ഒരുമാസമെങ്കിലും വേണം വിത്തു മുളയ്ക്കാന്‍. ചെടികള്‍ക്ക് മൂന്ന് ഇല വന്നുകഴിഞ്ഞാല്‍ (ഏതാണ്ട് 10 സെമീ നീളം) അവ പറിച്ചെടുത്ത് പുതിയ തവാരണകളിലേക്ക് മാറ്റിനടാം. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 25 സെ. മീ. അകലം വേണം. കമ്പോസ്റ്റോ കാലിവളമോ ചേര്‍ത്തുകൊടുക്കണം. നേരിയ ജലസേചനമേ ആവശ്യമുള്ളു. തൈ നട്ട് രണ്ടുമാസം കഴിയുമ്പോള്‍മുതല്‍ ഇല ശേഖരിച്ചുതുടങ്ങാം. ആഫ്രിക്കന്‍ മല്ലിയുടെ വേരും ഔഷധഗുണമുള്ളതാണ്.
പുതിന
തുളസിച്ചെടിയുടെ കുടുംബത്തില്‍പ്പെട്ടതാണിത്. ഈ ചെടി ഇപ്പോള്‍ ജ്യൂസ്, ചട്നി, സൂപ്പ്, സാലഡുകള്‍ എന്നിവയിലെല്ലാം ധാരാളമായി ഉപയോഗിക്കുന്നു. പടര്‍ന്നുവളരുന്ന ചെടിയാണിത്. തണ്ട് മുറിച്ചെടുത്താണ് ഇവ നടുന്നത്. കടകളില്‍നിന്നു വാങ്ങുന്ന തണ്ടുകളും നടാന്‍ ഉപയോഗിക്കാം.
മണലും ചാണകപ്പൊടിയും സമം ചേര്‍ത്തുണ്ടാക്കിയ തടങ്ങളില്‍ 50–60 സെ. മീ. അകലത്തില്‍ ഇവ നടാം.
മിതമായ ജലസേചനമേ പാടുള്ളു. കൂടുതല്‍ നനച്ചാല്‍ തണ്ടുകള്‍ അഴുകിപ്പോകും. രണ്ടുമാസംകൊണ്ട് ചെടി നന്നായി പടര്‍ന്നുതുടങ്ങും. വീത്ത് ഉണ്ടാവുമെങ്കിലും അവ മുളയ്ക്കില്ല. ചെടിച്ചെട്ടികളിലും ഗ്രോബാഗിലും ഇവ കൃഷിചെയ്യാം. തുളസിയിലയുടെ ആകൃതിയിലാണ് പുതിന ഇലകള്‍.
രംഭ (ബിരിയാണിയില)
കൈതവര്‍ഗത്തില്‍പ്പെട്ട ചെടിയാണ് രംഭ. ബസ്മതി അരിയുടെ സുഗന്ധത്തിന് ആധാരമായ 'അസറ്റൈല്‍ പൈറോളിന്‍' എന്ന ഘടകം രംഭ ഇലകളില്‍ ധാരാളം ഉള്ളതിനാല്‍ ബസ്മതി അരികൊണ്ട് ഉണ്ടാക്കുന്ന ബിരിയാണിയുടെ സുഗന്ധം അതേപോലെ രംഭ ഇല ഇട്ട ഭക്ഷണപദാര്‍ഥങ്ങളില്‍നിന്നു ലഭിക്കും. ഇതുകൊണ്ടാണ് ഇതിന് ബിരിയാണി ഇല എന്ന പേരു ലഭിക്കാന്‍ കാരണം. മൊളുക്കാസ് ദ്വീപുകളിലാണ് 'രംഭ'യുടെ ജനനം.
പൂക്കൈത ഇലയോട് സാമ്യമുള്ളതാണ് ഇതിന്റെ ഇല. വേരുകളില്‍ ഉണ്ടാവുന്ന ചിനപ്പുകള്‍ ഇളക്കിയെടുത്താണ് കൃഷി വ്യാപിപ്പിക്കുന്നത്. നല്ലപോലെ ചാണകം/കമ്പോസ്റ്റ് ചേര്‍ത്തുകൊടുത്താല്‍ ധാരാളം ചിനപ്പുകള്‍ ഉണ്ടാകും. വാണിജ്യാടിസ്ഥാനത്തിലും ഇതിന് കൃഷിസാധ്യത ഉണ്ട്. നന്നായി നനച്ചുകൊടുക്കണം. ഇല മുറിച്ചെടുക്കുന്നതനുസരിച്ച് ചുവട്ടില്‍ മണ്ണ് ചേര്‍ത്തുകൊടുക്കണം. അപൂര്‍വമായി മാത്രമേ ഈ ചെടി പൂവിടാറുള്ളു.
ഉലുവ
പാപ്പിലിയോണസി കുടുംബത്തില്‍പ്പെടുന്ന സസ്യമാണ്. ഉലുവ മുളപ്പിച്ച് ഉണ്ടാകുന്ന ഇളം തൈയുടെ ഇലകള്‍ കിച്ചടി, സാലഡ്, ഉരുളക്കിഴങ്ങുകറി, സാമ്പാര്‍, രസം തുടങ്ങിയവയില്‍ ധാരാളമായി ഉപയോഗിച്ചുവരുന്നുണ്ട്. ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണചേരുവകളിലൊന്നാണ് ഉലുവയില. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷിചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്. ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം. ഒരുകിലോ ചകിരികമ്പോസ്റ്റും ഒരുകിലോ മണലും രണ്ടുകിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷിചെയ്യാന്‍. ഉലുവ അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ പാകാം. പാകിക്കഴിഞ്ഞാല്‍ നേര്‍ത്തപാളി മണല്‍ അതിനുമുകളിലായി വിതറണം. നേരിയതോതില്‍ നനയ്ക്കണം. തണലത്തുവേണം ഉലുവ പാകിയ മിശ്രിതം വയ്ക്കാന്‍. ഒരാഴ്ചയ്ക്കകം വിത്തു മുളയ്ക്കും. മുളച്ച് 10–ാം ദിവസംമുതല്‍ ഉലുവയില പറിച്ചെടുക്കാം. നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും അടങ്ങിയതാണ് ഉലുവച്ചെടി.
ജൈവപച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ കീടനിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് കെണിയൊരുക്കി കീടങ്ങളെ ആകര്‍ഷിച്ചുപിടിച്ച് നശിപ്പിക്കുക.
പച്ചക്കറിയില്‍ വിവിധ ഘട്ടത്തില്‍ ഇലയില്‍വന്നിരുന്ന് നീരൂറ്റിക്കുടിക്കുന്ന ഇലപ്പേനുകളെയും, വെള്ളീച്ചകള്‍, മുഞ്ഞകള്‍, ചിത്രകീടങ്ങള്‍ എന്നിവയും ഉണ്ടാകാറുണ്ട്. ഇത് പച്ചക്കറിയില്‍ വലിയ ഉല്‍പ്പാദനനഷ്ടം വരുത്തും. ഇവയെ ഒരുപരിധിവരെ ഫലപ്രദമായി തടയാന്‍പറ്റുന്ന മാര്‍ഗമാണ് നീലക്കെണിയും, മഞ്ഞക്കെണിയും.
ചിലതരം കീടങ്ങള്‍ക്ക് ചില നിറങ്ങളോട് പ്രത്യേക ആകര്‍ഷണം ഉള്ളതായി കണ്ടിട്ടുണ്ട്. നീലനിറത്തോടാണ് ഇലപ്പേനുകള്‍ക്ക് ആകര്‍ഷണം. വെള്ളീച്ച, ചിത്രകീടം, മുഞ്ഞ എന്നിവയ്ക്ക് മഞ്ഞനിറമാണ് ഇഷ്ടം. ഈ ഇഷ്ടത്തെ നമുക്ക് ചൂഷണംചെയ്ത് ഇവയെ ആകര്‍ഷിച്ച് നശിപ്പിക്കുകയാണ് ലക്ഷ്യം.
സാധാരണ പോസ്റ്റ്കാര്‍ഡിന്റെ വലുപ്പത്തിലും തടിപ്പിലുമുള്ള നീലയും, മഞ്ഞയും നിറത്തിലുള്ള കാര്‍ഡുകള്‍ വാങ്ങുക. ഇതിന്റെ രണ്ടുവശവും ഒട്ടിപ്പിടിക്കാന്‍ പര്യാപ്തമായവിധം ആവണക്കെണ്ണ പുരട്ടുക. ഇങ്ങിനെ ലേപനംചെയ്ത കാര്‍ഡ് പച്ചക്കറിക്കൃഷിയിടത്തില്‍ അങ്ങിങ്ങായി ചരടില്‍ കെട്ടിത്തൂക്കുക. 10 ച. മീറ്ററില്‍ ഒരു കാര്‍ഡ് എന്ന തോതില്‍ സ്ഥാപിക്കാം. കീടങ്ങള്‍ പറന്നുവന്ന് ഈ കാര്‍ഡില്‍ ഇരിക്കും. ആവണക്കെണ്ണയുടെ പശിമയില്‍ ഇത് പറ്റിപ്പിടിച്ച് പുറത്ത് രക്ഷപ്പെടാനാകാതെ കിടന്ന് ചത്തുപോകും. ഇതുവഴി നല്ലൊരുഭാഗം കീടങ്ങളെ നശിപ്പിക്കാനാകും.
കടപ്പാട് : മലപ്പട്ടം പ്രഭാകരന്‍
വിളകള്‍ക്ക് വേനല്‍ച്ചൂടില്‍നിന്നു സംരക്ഷണം നല്‍കാനുള്ള പ്രാഥമിക പ്രവര്‍ത്തനം ഇപ്പോള്‍തന്നെ ആരംഭിക്കേണ്ടതുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു വിളയായ തെങ്ങിനും, കുരുമുളകിനും വേനലില്‍ നല്‍കേണ്ട പ്രത്യേക സംരക്ഷണത്തെക്കുറിച്ച് മനസ്സിലാക്കാം.
തെങ്ങ്:
ചെറുതൈകള്‍ക്ക് നേരിയ തണല്‍ നല്‍കണം. ഈ വര്‍ഷം വച്ചതാണെങ്കില്‍ ഇലയില്‍ കുമ്മായലായനി തളിച്ച് വെളുത്ത പ്രതലം ഉണ്ടാക്കണം. പകരം വെളുത്ത ക്ളേ ആയാലും മതി. ചൂടിനെ വിഗരണംചെയ്തു നിര്‍ത്തും. ചെറിയ തൈകള്‍ക്ക് പന്തല്‍ (നേരിയതോതില്‍ സൂര്യപ്രകാശം കിട്ടത്തക്കവിധം) കെട്ടണം. ചുവട്ടില്‍ ചെറിയ മണ്‍കുടത്തില്‍ വെള്ളംനിറച്ച് കുടത്തിന്റെ പകുതിഭാഗം മണ്ണില്‍ താഴ്ത്തി തൈകള്‍ക്കു സമീപം സ്ഥാപിക്കുക. ഇതില്‍ വേനലില്‍ വെള്ളം നിറച്ചുവയ്ക്കുക. 2, 3 വര്‍ഷം പ്രായമായതാണെങ്കില്‍ തെക്കന്‍വെയില്‍ ഏല്‍ക്കാതിരിക്കത്തക്കവിധം സൈഡില്‍ മറ സൃഷ്ടിക്കണം. അധികം ഉയരമില്ലാത്ത തെങ്ങുകളുടെ തടിയില്‍ കുമ്മായ ലായനി പുരട്ടി വെളുപ്പിക്കണം.
ചുവട്ടില്‍ (എല്ലാ പ്രായത്തിലെയും തെങ്ങുകള്‍ക്ക്) കിളച്ച് കട്ടപൊടിച്ച് ആവരണമായി മണ്ണില്‍ നിലനിര്‍ത്തണം. ജല ബാഷ്പീകരണം കുറയും. എല്ലാ തെങ്ങുകളുടെയും ചുവട്ടില്‍ കരിയിലയോ ഉണങ്ങിയ ഓലയോ ഇട്ട് പുത ഉണ്ടാക്കണം. ജലസേചന സാധ്യതയുള്ള വലിയ തെങ്ങളുടെ ചുവട്ടില്‍ കുറ്റിപ്പയര്‍, ചീര എന്നിവയുടെ വിത്തുവിതച്ച് വിളവെടുക്കാം. പയറിന്റെ വേര് നൈട്രജന്‍കൂടി ലഭ്യമാക്കും. ജലസേചനം നടത്തുമെങ്കില്‍ ചുവട്ടില്‍ ഒന്നോ രണ്ടോ അടുക്ക് ചികിരി മലര്‍ത്തിവച്ച് മുകളില്‍ മണ്ണിട്ട് ജലസേചനം ചെയ്യുക. ദീര്‍ഘനാള്‍ ഈര്‍പ്പം നിലനില്‍ക്കും.
സാധാരണ പമ്പ്വച്ച് ജലസേചനം ചെയ്യുമ്പോള്‍ മുകളില്‍ പുതകൊടുത്ത് നനയ്ക്കുന്നത് ബാഷ്പീകരണ നഷ്ടം കുറയ്ക്കും. ഉല്‍പ്പാദനം തരുന്ന തെങ്ങിന് ഒരുദിവസം ശരാശരി 60 ലിറ്റര്‍ വെള്ളം മതി. ആഴ്ചയില്‍ ഒരുദിവസം 300–400 ലിറ്റര്‍ നല്‍കിയാലും മതി. തെങ്ങിന്റെ മണ്ട വൃത്തിയാക്കി കൊമ്പല്‍ചെല്ലിയെ തടയുക. ഇതിന് 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് 250 ഗ്രാം മണലുമായി കലര്‍ത്തി കൂമ്പിനുചുറ്റുമുള്ള മടലുകള്‍ക്കിടയില്‍ വിതറുക. തടിയില്‍ ചെന്നീരൊലിപ്പുണ്ടെങ്കില്‍ ആ ഭാഗത്തെ തൊലി ചെത്തി അവിടെ ബോര്‍ഡോ കുഴമ്പ് (തുരിശ് + ചുണ്ണാമ്പ്) പുരട്ടിക്കൊടുക്കണം.
കുരുമുളക്:
രണ്ടുവര്‍ഷം പ്രായമായവയുടെ ചുവട്ടില്‍ കരിയിലകൊണ്ട് പുതയിടുക. മൂന്നുദിവസത്തില്‍ ഒരിക്കല്‍ നനയ്ക്കുക. ഇലയില്‍ കുമ്മായ ലായനി തളിക്കുക. പ്രായമായവയുടെയും ചുവട്ടില്‍ പുതയിടണം. ഇലയില്‍ കുമ്മായം തളിക്കുന്നതും നല്ലതാണ്. പറ്റ്തലകള്‍ താങ്ങുകാലില്‍ ചേര്‍ത്ത് കെട്ടിക്കൊടുക്കണം. ധ്രുതവാട്ട ലക്ഷണം കാണുന്ന തോട്ടങ്ങളിലെ ഉണങ്ങിയഭാഗം ശേഖരിച്ച് തീയില്‍ കരിച്ചുകളയണം. വിളവെടുപ്പിനുശേഷമുഉള്ള അവശിഷ്ടങ്ങള്‍ പെറുക്കിമാറ്റുന്നത് നല്ലതാണ്.
തെങ്ങ്, കുരുമുളക് തോട്ടങ്ങളില്‍ പ്രധാന വിളയായ ഇവയ്ക്ക് ദോഷംവരാത്തവിധം വാഴ, കൊക്കൊ തുടങ്ങിയ ഇടവിളകള്‍ കൃഷിചെയ്യുന്നത് വേനല്‍സംരക്ഷണത്തിനും ഉപരിയായി മികച്ച ആദായം ഉണ്ടാക്കാനും ഇടനല്‍കും.
കടപ്പാട് : മലപ്പട്ടം പ്രഭാകരന്‍
വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് വിത്തൊരുക്കാം
വേനല്‍ക്കാല പച്ചക്കറിക്ക് കേരളം ഒരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ പ്രദേശത്ത്കൃഷിചെയ്യുന്ന പ്രധാന സീസണും ഇതാണ്. അതുകൊണ്ടുതന്നെ ആവശ്യമായ വിത്തും നടീല്‍ വസ്തുക്കളും ലഭിക്കാനുള്ള പരിമിതിയും ഉണ്ട്. ആവശ്യമായതിന്റെ 20–25% മാത്രമേ അംഗീകൃത ഏജന്‍സിവഴി ഉണ്ടാക്കുന്നുള്ളു. ബാക്കി കര്‍ഷകര്‍ പരസ്പര കൈമാറ്റത്തിലൂടെയും മുന്‍ വിളയുടെ സൂക്ഷിപ്പിലൂടെയുമാണ് കണ്ടെത്തുന്നത്.
'വിത്തുഗുണം പത്ത് ഗുണം'' എന്ന പഴമൊഴി അന്വര്‍ഥമാണ്. വിത്തില്‍ പിഴച്ചാല്‍ 30% വരെ നഷ്ടംവരും. ചിലവ പൂര്‍ണമായ പരാജയമായും മാറും. അതുകൊണ്ട് പിന്നില്‍ കൂടുതല്‍ ശ്രദ്ധവേണം. മഴതീരെയില്ലാത്ത മാര്‍ച്ച് – ഏപ്രില്‍ മാസം വിളവെടുത്ത കായ്കളിലെ വിത്താണ് അനുയോജ്യം. മഴക്കാലത്ത് ഈര്‍പ്പം കൂടിയാല്‍ മുള ശേഷികുറയും.
ഇനിപറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക.
1. കലര്‍പ്പില്ലാത്ത വിത്താവണം: പലയിനങ്ങളും ഒരേസ്ഥലത്ത് കൃഷിചെയ്യുനോപള്‍ മറ്റിനങ്ങളുടെ കലര്‍പ്പുണ്ടാകം. ഇത് ശ്രദ്ധിക്കുക (ഉദാ: വെള്ളനിറത്തിലുള്ള പാവക്ക വേണമെന്നുണ്ടെങ്കില്‍ ഇതിനടുത്തുതന്നെ പച്ചനിറമുള്ള പാവല്‍കൃഷിചെയ്ത ഇടത്തെ വിത്താണെങ്കില്‍ ഇവ തമ്മില്‍ സങ്കരണം നടന്ന വ്യത്യസ്തമായ നിറമുള്ള കായയാവും ഉണ്ടാവുക. ഇതും ഒരു തരം കലര്‍പ്പാണ്).
2. നല്ല അങ്കുരണ ശേഷി ഉണ്ടാവണം.
3. രോഗകീടബാധ ഇല്ലാത്ത വിത്തായിരിക്കണം.
4. കായ്കള്‍ ശരിയായി മൂത്തുപഴുത്ത ശേഷമുള്ളവയില്‍ നിന്നു വേണം വിത്തെടുക്കാന്‍.
ഉദാ: തക്കാളി, മുളക്, വഴുതിന എന്നിവയുടെ കായ്കള്‍ മുഴുവനും നന്നായി പഴുത്തശേഷമേ വിളവെടുക്കാവൂ. പാവല്‍– പടവലം എന്നിവയുടെ മുക്കാല്‍ഭാഗം പഴുത്താല്‍ വിത്തിനായി എടുക്കാം.
വെള്ളരി– കുമ്പളം– മഞ്ഞള്‍ എന്നിവയുടെ കായ്കള്‍ പഴുത്ത് ഞെട്ട് വാടി ഉണങ്ങിയ ശേഷം വിത്തെടുക്കണം.
പയര്‍– വെണ്ട: ഉണങ്ങിയശേഷം വിത്തെടുക്കാം.
പീച്ചി – ചുരക്ക: കായ്കള്‍ ഉണങ്ങി കിലുങ്ങുമ്പോള്‍ വിത്തെതടുക്കാം.
സംസ്കരണത്തില്‍ ശ്രദ്ധിക്കുക
പാവല്‍– പടവലം– മഞ്ഞള്‍, വെള്ളരി എന്നിവയുടെ വിത്ത് ശേഖരിക്കുമ്പോള്‍ വിത്തുള്‍പ്പെടുന്ന മാംസള ഭാഗം ഒരു ദിവസം പുളിപ്പിച്ചശേഷം നന്നായി കഴുകി പിഴിഞ്ഞെടുത്ത് ഉണക്കിയശേഷം നടാം.
വെണ്ട– പയര്‍– വഴുതിന കായയോടെ സൂക്ഷിച്ച് അവശ്യസമയത്ത് പൊടിച്ച് വിത്തെടുക്കുന്ന രീതിയേക്കാള്‍ നല്ലത് വിത്ത് വേര്‍പെടുത്തി ഉണക്കി സൂക്ഷിക്കുന്നതാണ്.
വിത്ത് കടുത്ത വെയിലില്‍ ഇട്ട് പെട്ടെന്ന് ഉണക്കരുത്. തണലില്‍ ഉണക്കി സൂക്ഷിച്ചതാവണം.
ഉയര്‍ന്ന ഈര്‍പ്പം അങ്കുരണശേഷി കുറക്കും. 10–12% ജലാംശം എന്നാണ് കണക്ക്.
പഴയകാലത്ത് പാവല്‍, പടവലം, മത്തന്‍, കുമ്പളം വിത്തുകള്‍ പച്ചച്ചാണകത്തില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. ഇത് തുടരാം.
സ്യൂഡൊമോണസ് പ്രയോഗം
വളര്‍ച്ചയെ ത്വരിതപ്പെടുത്താനും രോഗം വരുത്തുന്ന ബാക്ടീരിയ, കുമിള്‍ എന്നിവ തടയാനും കഴിയുന്ന ഒരു സ്യൂഡൊമോണസ് എന്ന ജൈവസാന്നിധ്യ വസ്തു ലഭ്യമാണ്. നടുന്നതിനുമുമ്പെ 20 ഗ്രാം സ്യൂഡൊമോണസ് 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ 15 മിനിട്ട് നേരം വിത്ത് കുതിര്‍ത്തശേഷം നടുന്നത് ഫലപ്രദമാണ്. തൈകളാണെങ്കില്‍ രണ്ട് മൂന്ന് ഇലവന്ന ശേഷം മേല്‍പറഞ്ഞ ലായനി സ്പ്രേ ചെയ്യാം. ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. പറിച്ചുനടുന്ന തൈകള്‍ക്ക് 250 ഗ്രാം മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനിയില്‍ 15 മിനിട്ട് വേരുകള്‍ മുക്കിയശേഷം നടാം.
വിത്തുകള്‍ നേരിട്ട് മണ്ണില്‍ നട്ട് മുളപ്പിച്ചെടുക്കുന്നതിനെക്കാള്‍ ഗുണം പോട് ട്രേയില്‍ വിത്ത് കിളുര്‍പ്പിച്ച് തൈകളാക്കി നടുന്നതാണ്. പ്രത്യേകിച്ചും മുളക്കാന്‍ കാലതാമസം വരുന്ന വെണ്ട, വഴുതിന, തക്കാളി, മുളക് തുടങ്ങിയ ഇനങ്ങള്‍. ചവടുകള്‍ പിടിച്ചുകിട്ടാനും, പ്രധാനകൃഷിയിടങ്ങളിലെ വളര്‍ച്ചാകാലയളവ് കുറകാനും ഇത് സഹായിക്കും.
കടപ്പാട് : മലപ്പട്ടം പ്രഭാകരന്‍
പയറെന്നാല്‍ നമുക്ക് ഇന്ന് കുടുംബബജറ്റിനകത്ത് നില്‍ക്കാത്ത ഭക്ഷ്യവസ്തുവാണ്. ഒരുകാലത്ത് നമ്മുടെ വയലില്‍ സമൃദ്ധമായി കൃഷിചെയ്തിരുന്ന വന്‍പയറെന്ന പാവപ്പെട്ടവന്റെ മാംസം അടുക്കളയെ മാത്രമല്ല, വയലുകളെയും ഫലഭൂയിഷ്ടമാക്കി. വിളപരിക്രമമെന്ന് ആധുനികശാസ്ത്രം പേരിട്ടുവിളിക്കുന്ന നെല്ലും പയറും തമ്മിലുള്ള വിശുദ്ധ കൂട്ടുകെട്ട് ഏതുകാലത്തും നന്മയുടെ കൊടുക്കല്‍ വാങ്ങലായിരുന്നു.വേരുകളിലെ മൂലാര്‍ബുദങ്ങള്‍ അന്തരീക്ഷ നൈട്രജനെ പിടിച്ചെടുക്കാന്‍ കഴിയുന്ന ബാക്ടീരിയക്കുള്ള വാസസ്ഥലമാക്കാന്‍ കഴിയുന്ന ഏക വിളയാണ് പയര്‍.
കേരളത്തില്‍ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ വിളയായ വന്‍പയറില്‍ 20 മുതല്‍ 40 ശതമാനംവരെ മാംസ്യം അടങ്ങിയിട്ടുണ്ട്. വിളവെടുപ്പുകഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ ജനുവരിയില്‍ കൃഷിയിറക്കാം. നിലം നല്ലപോലെ ഉഴുത്, കട്ടകളുടച്ച് പരുവപ്പെടുത്തുന്നതാണ് വന്‍പയര്‍ കൃഷിയിലെ ആദ്യപടി. ഒരടി അകലത്തില്‍ ചാലെടുത്ത് അരയടി ദൂരത്തില്‍ വിത്ത് വിതയ്ക്കണം. വിത്ത് റൈസോബിയം എന്ന ജീവാണുവളം ഉപയോഗിച്ച് പാകപ്പെടുത്തി നടുന്നതാണ് അഭികാമ്യം. 10 കിലോ പയര്‍വിത്തിന് 600 ഗ്രാം റൈസോബിയം കള്‍ചര്‍, പുളിച്ച കഞ്ഞിവെള്ളം ഉപയോഗിച്ച് പുരട്ടിയെടുക്കാം. റൈസോബിയം പുരട്ടിയ വിത്ത് തണലില്‍ ഉണക്കിയശേഷം ഉടന്‍ വിതയ്ക്കണം. അമ്ളതകൂടിയ മണ്ണാണെങ്കില്‍ നല്ലവണ്ണം പൊടിച്ച കക്ക റൈസോബിയം കള്‍ചര്‍ പുരട്ടിയ വിത്തിനുപുറമെ ആവരണംപോലെ പുരട്ടി വെള്ളം വലിഞ്ഞശേഷം വിതയ്ക്കുന്നതാണ് നല്ലത്. ഈര്‍പ്പമുള്ള മണ്ണിലാണ് വിതയ്ക്കുന്നതെന്ന് ഉറപ്പുവരുത്തണം.
ആദ്യ ഉഴവിനോടൊപ്പം ഒരേക്കറിന് 100 കിലോഗ്രാം എന്ന തോതില്‍ കുമ്മായം ചേര്‍ക്കാം. ചണകവളവും രാജ്ഫോസും അടിവളമായി ചേര്‍ത്തുകൊടുക്കുന്നത് പയറിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഒരു ചെടിക്ക് ഒരുഗ്രാം എന്ന നിരക്കില്‍ 'വാം' ചേര്‍ത്തുകൊടുത്താല്‍ പയറിന് കൂടുതല്‍ ജലവും ലവണങ്ങളും ലഭ്യമാകും. വെര്‍മിവാഷും ഫിഷ് അമിനോ ആസിഡും പയറിനെ സംബന്ധിച്ചിടത്തോളം ഒന്നാന്തരം വളര്‍ച്ചാത്വരകങ്ങളാണ്.
മേല്‍വളം ഇട്ടതിനുശേഷം മണ്ണ് ഇളക്കിക്കൊടുക്കുന്നത് നല്ല വേരോട്ടത്തിനും നല്ല വളര്‍ച്ചയ്ക്കും ഉത്തമമാണ്. പയറിന്റെ ഇലകളില്‍നിന്ന് നീരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത കീടനാശിനി നാലു മില്ലി ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ രണ്ടാഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കണം. ഫ്യൂസേറിയം പാലിഡോറോസിയം എന്ന മിത്രകുമിള്‍ മുഞ്ഞയെ നിയന്ത്രിക്കാനായി ഉപയോഗിക്കാം.
കടപ്പാട് : ആര്‍ വീണാറാണി
പച്ചക്കറിക്ക് ആവശ്യമായ 17 പോഷകമൂലകങ്ങളില്‍ ഏതെങ്കിലും കുറയുകയോ കൂടുകയോ ചെയ്താല്‍ അത് വളര്‍ച്ചയെയും ഉല്‍പ്പാദനത്തെയും ബാധിക്കും. ആവശ്യത്തിന്റെ പ്രാധാന്യം അനുസരിച്ച് ഇവയെ പ്രാഥമിക മൂലകങ്ങള്‍, ദ്വിതീയ മൂലകങ്ങള്‍, സൂക്ഷ്മ മൂലകങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.
ഇതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടതും അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍നിന്നും, വെള്ളത്തില്‍നിന്നും ലഭിക്കുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവകൂടി ഉള്‍പ്പെട്ടതാണ് 17 മൂലകങ്ങള്‍.
മൂലകങ്ങള്‍ ഏതെല്ലാമെന്നും ഇവയുടെ കുറവുമൂലം ഉണ്ടാകുന്ന ചെടിയിലെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും ഇനി പറയുന്നു.
1. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ (ഇവ അന്തരീക്ഷത്തില്‍നിന്നും വെള്ളത്തില്‍നിന്നും ലഭിക്കും).
2. പ്രാഥമിക മൂലകങ്ങള്‍: നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം. ഇവ കൂടുതല്‍ ആവശ്യമുണ്ട്. ജൈവ–രാസവളം വഴി ലഭ്യമാക്കാം.
ദ്വിതീയ മൂലകങ്ങള്‍: കാത്സ്യം, മെഗ്നീഷ്യം, സള്‍ഫര്‍ (മിതമായി ആവശ്യമാണ്).
സൂക്ഷ്മ മൂലകങ്ങള്‍: ഇരുമ്പ്, മാംഗനീസ്, ചെമ്പ്, സിങ്ക്, ബോറോണ്‍, മോളിബ്ഡിനം, ക്ളോറിന്‍, നിക്കല്‍ എന്നിവയാണ് (വളരെ കുറഞ്ഞ അളവിലേ ആവശ്യമുള്ളൂവെങ്കിലും കുറഞ്ഞാലും കൂടിയാലും പ്രതിഫലനം ഉണ്ടാകും).
ഇനി ഓരോ മൂലകങ്ങളുടെയും അഭാവ ലക്ഷണങ്ങളും പരിഹാര മാര്‍ഗങ്ങളും ചുവടെ പറയുന്നു.
നൈട്രജന്‍: ഇല മഞ്ഞളിക്കുക, വളര്‍ച്ച മുരടിക്കുക, ഇലയില്‍ തവിട്ടുനിറം ബാധിച്ച് കൊഴിയുക. പ്രതിവിധി ജൈവ–രാസ വളങ്ങള്‍ ഉപയോഗിക്കുക.
ഫോസ്ഫറസ്: ചെടിയുടെ വളര്‍ച്ച കുറയും, വേരുകള്‍ കുറയും, ഇലകള്‍ ചുവപ്പോടുകൂടിയ ഊതവര്‍ണം ആവും. ബോണ്‍മീല്‍ ഉള്‍പ്പെടെയുള്ള ഫോസ്ഫറസ്ദായക ജൈവവളവും മഷൂറി (തങ്ക്ഫോസ്) ഫോസ് തുടങ്ങിയ വളങ്ങള്‍ ഉപയോഗിക്കുക.
പൊട്ടാസ്യം: കീഴ്ഭാഗത്തെ ഇലകളുടെ അരികുകള്‍ തവിട്ടുനിറമാവുക, തണ്ടുകള്‍ക്ക് ബലക്കുറവ്. പൊട്ടാസ്യദായക വളം ഉപയോഗിക്കുക.
കാത്സ്യം: വളര്‍ച്ച തടസ്സപ്പെടുക, മുകുളങ്ങള്‍ വികൃതമാവുക. മണ്ണില്‍ കുമ്മായം, ഡോളോമൈറ്റ് എന്നിവ ചേര്‍ക്കുക.
മെഗ്നീഷ്യം: കീഴ്ഭാഗത്തെ ഇലകള്‍ മഞ്ഞളിക്കുക. ഞരമ്പുകളിലെ പച്ചനിറം മങ്ങുക. ഡൊളോമൈറ്റ്, മെഗ്നീഷ്യം വളം ചേര്‍ക്കുക.
സള്‍ഫര്‍: തൈകള്‍ മുരടിക്കുക, മഞ്ഞളിക്കുക, ഉല്‍പ്പാദനം കുറയുക. സള്‍ഫര്‍ പ്രയോഗിക്കുക.
മാംഗനീസ്: ഇലഞരമ്പില്‍ മഞ്ഞളിപ്പ്, പച്ചനിറം കുറയും. ക്ഷാരാംശം കുറയ്ക്കുക. മാംഗനീസ് ഇലയില്‍ തളിക്കുക.
സിങ്ക്: ഇല വിസ്താരം കുറയുക. ഇലപ്പരപ്പ് ചുരുളുക, മഞ്ഞിനറം വ്യാപിക്കുക. ക്ഷാരാംശം കുറച്ച്, സിങ്ക് ഇലകളില്‍ തളിക്കുക.
കോപ്പര്‍: തളിരിലയുടെ അറ്റം വാടുന്നു ഉണങ്ങുന്നു. ഇലകളില്‍ കോപ്പര്‍ തളിക്കുക.
ബോറോണ്‍: ഇലകള്‍ വിടരാതെ മുകുളങ്ങള്‍ മുരടിക്കുന്നു. ഇലവക്കുകള്‍ മഞ്ഞളിക്കുന്നു. ബോറോണ്‍ ഇലകളില്‍ തളിക്കുക.
മോളിബ്ഡിനം: ഇല ചുരുളുന്നു. ആകൃതി നഷ്ടപ്പെടുന്നു. മോളിബ്ഡിനത്തില്‍ വിത്ത് കുതിര്‍ക്കുക ഇലയില്‍ തളിക്കുക.
ക്ളോറിന്‍: വേരുകള്‍ തടിക്കുക. ഇലയറ്റം കരിയുക. ക്ളോറിന്‍ വളം ചേര്‍ക്കുക.
ഇരുമ്പ്: ഇല ഞരമ്പുകളൊഴിച്ച് മറ്റ് ഭാഗങ്ങള്‍ മഞ്ഞളിക്കും. ഇല വലുപ്പം കുറയും. അയേണ്‍സള്‍ഫേറ്റ് പ്രയോഗിക്കുക.
പ്രത്യേക ശ്രദ്ധയ്ക്ക്: മണ്ണുപരിശോധിച്ച് മൂലകസാന്നിധ്യം തിട്ടപ്പെടുത്തിയശേഷം ആവശ്യമായവമാത്രം ചേര്‍ക്കുക.
കടപ്പാട് : മലപ്പട്ടം പ്രഭാകരന്‍
വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടിവരുന്നതനുസരിച്ച് സൂര്യതാപം നേരിട്ട് ഏല്‍ക്കുന്ന മേല്‍മണ്ണിന്റെ ആരോഗ്യം ക്ഷയിക്കും. സൂര്യപ്രകാശവും മഴവെള്ളവും നേരിട്ടു പതിക്കുന്നത് മണ്ണിനും വിളകള്‍ക്കും ഒട്ടും ഗുണകരമല്ല. ഇതില്‍നിന്നു രക്ഷനേടാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗമാണ് പുതയിടല്‍. തുറസ്സായിക്കിടക്കുന്ന ഭൂമിയുടെ പ്രതലത്തെ ഏതെങ്കിലും വസ്തുവിനാല്‍ മൂടുന്ന പ്രക്രിയയാണ് പുതയിടുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മണ്ണിലെ ജലാംശം നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും പുത അത്യാവശ്യം. മണ്ണിന്റെ താപവില കാര്യമായ വ്യതിയാനംവരാതെ താപക്രമീകരണം നടത്താനും മണ്ണിനെ പുതപ്പിക്കണം. പുരയിടത്തില്‍ സുലഭമായ പാഴ്വസ്തുക്കള്‍ പുതയാക്കുന്നതുവഴി ചെലവുകുറഞ്ഞ രീതിയില്‍ ജലസംരക്ഷണം സാധ്യമാകും. ജൈവവസ്തുക്കള്‍ ഉപയോഗിച്ചുള്ള പുത കാലക്രമത്തില്‍ ദ്രവിച്ചുചേരുകവഴി മണ്ണിന്റെ വളക്കൂറ് വര്‍ധിക്കും. മണ്ണിന്റെ ഈര്‍പ്പവും ചൂടും സംരക്ഷിക്കുന്നതോടൊപ്പം പോഷകഘടകങ്ങള്‍ ഒലിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും പുതയ്ക്ക് കഴിയുന്നു. വെള്ളത്തുള്ളികള്‍ നേരിട്ട് മണ്ണില്‍ പതിക്കാത്തതിനാല്‍ ഉപരിതലത്തിലുള്ള മണ്ണൊലിപ്പ് കുറയും.
മണ്ണിരയുടെയും സൂക്ഷ്മാണുക്കളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മണ്ണിന്റെ ഘടനയും സ്വഭാവവും നന്നാക്കാനും പുത സഹായിക്കും. പൂക്കളും കായകളും വെള്ളവുംമണ്ണും തെറിച്ച് കേടാകാതെ തടയുന്നു. മണ്ണിലൂടെ പകരുന്ന പല രോഗാണുക്കളും കീടങ്ങളും മറ്റും കൃഷിയിടത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ഒരുപരിധിവരെ തടയാനും പുത സഹായിക്കും. സ്ഥിരമായി ഈര്‍പ്പമുള്ള അവസ്ഥയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം. അതുകൊണ്ടുതന്നെ പുതയിടല്‍ ഒരു സംരക്ഷണകവചം എന്നതിലുപരി ഉല്‍പ്പാദന വര്‍ധനവിനും സഹായിക്കുന്നു. സൂര്യപ്രകാശം മണ്ണിലെത്തുന്നതു തടഞ്ഞ് കളവിത്തുകള്‍ മുളയ്ക്കുന്നത് നിയന്ത്രിക്കും. മണ്ണിന്റെ താപക്രമീകരണത്തിലൂടെ വേരുവളര്‍ച്ച ത്വരിതപ്പെടുത്തും.ജൈവിക പുതയായി വൈക്കോല്‍, ഉണങ്ങിയ കളകള്‍, കരിയില, ഉണക്ക ഓല, മരച്ചീളുകള്‍, മരത്തിന്റെ പുറംതൊലി, അറക്കപ്പൊടി, ചകിരി തുടങ്ങി ഏത് ജൈവവാശിഷ്ടവും ഉപയോഗിക്കാം.
കരിയിലകള്‍ പച്ചക്കറിക്കൃഷിക്ക് പുതയാക്കാം. തെങ്ങിന്‍തടങ്ങളില്‍ തൊണ്ട്, ചകിരിച്ചോര്‍, അടയ്ക്കാതൊണ്ട് തുടങ്ങിയവ വിരിക്കാം. അറക്കപ്പൊടി, മരച്ചീളുകള്‍, ചെറുശിഖരങ്ങള്‍ ഇവ സാവധാനത്തിലേ ചീയുകയുള്ളു. അതുകൊണ്ടുതന്നെ ദീര്‍ഘകാലം നിലനില്‍ക്കും. പുതയിടാനായി ജൈവവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ സ്വഭാവംകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നു ചുരുക്കം. ഏതു ചെടിക്കും അതിന്റെ തടത്തില്‍ വട്ടത്തിലാണ് പുതയൊരുക്കേണ്ടത്. കാര്‍ഷികാവശിഷ്ടങ്ങള്‍ ഒന്നുണങ്ങി വാടിയശേഷം പുതയിടാന്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. അല്ലെങ്കില്‍ അഴുകിത്തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ചൂടും രാസപ്രവര്‍ത്തനങ്ങളും ചെടിയെ പ്രതികൂലമായി ബാധിക്കും. ഒന്നിച്ച് കൂട്ടിയിടാതെ തടം മുഴുവന്‍ രണ്ടുമുതല്‍ ആറ് ഇഞ്ച് കനത്തില്‍വരെ പുതയിടാം.
ചുവടുമറയാതെ ചെടിയുടെ ചുവട്ടില്‍നിന്ന് കുറച്ചു മാറിവേണം പുതയിടാന്‍. ജലാംശം കൂടുതലുള്ള വസ്തുവോ പൊടിരൂപത്തിലുള്ള വസ്തുവോ ഉപയോഗിക്കുമ്പോള്‍ പുതയുടെ കനം മൂന്ന് ഇഞ്ചില്‍ കൂടരുത്. കളകള്‍ നീക്കി ഒരു നകൂടി നടത്തിയശേഷം പുതയിടുന്നതിന് ഗുണം കൂടും. പുതയിട്ട വസ്തുക്കള്‍ ചീഞ്ഞുനാറുന്ന അവസ്ഥയുണ്ടായാല്‍ ഇളക്കിമറിച്ച് വായുസഞ്ചാരം ഉറപ്പുവരുത്തി കനം കുറയ്ക്കാം. ഈ ഗുണഫലങ്ങളെക്കാള്‍ കേരളത്തിലെ മണ്ണിന് ഇന്ന് ഏറ്റവും അത്യാവശ്യം ജൈവാംശമാണ്. ആരോഗ്യമുള്ള മണ്ണില്‍ ഏറ്റവും കുറഞ്ഞത് അഞ്ചുശതമാനം ജൈവാംശം വേണമെന്നതാണ് കണക്ക്.
നമ്മുടെ മണ്ണിലെ ജൈവാംശത്തിന്റെ തോത് ഒരുശതമാനത്തില്‍ താഴെയാണ്. ജൈവാംശമില്ലാത്ത മണ്ണിന് ആരോഗ്യവും കുറവാകും. നമ്മുടെ ചുറ്റുവട്ടത്തുനിന്നു ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ ഉപയോഗപ്പെടുത്തി വിളകളുടെ ചുവട്ടില്‍ പുതയിടുകയാണെങ്കില്‍ ജൈവാംശത്തിന്റെ അളവു കൂട്ടാനും മണ്ണിന്റെ ഗുണം മെച്ചപ്പെടുത്താനും സാധിക്കും. മണ്ണിന്റെ ജലാഗിരണശേഷിയും ജലസംഭരണശേഷിയും വര്‍ധിക്കുന്നതിനും വിളയുടെ ഉല്‍പ്പാദനക്ഷമത കൂട്ടുന്നതിനും ജൈവപുത സഹായിക്കുമെന്നകാര്യത്തില്‍ തര്‍ക്കമില്ല.(കണ്ണൂര്‍ ജില്ലാ മണ്ണുപരിശോധനാ ലാബില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)
കടപ്പാട് : വീണാറാണി ആര്‍
സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും സൗഹൃദച്ചീര സഹായകരമത്രെ. സമാധാനച്ചീര, മൈത്രിച്ചീര, മരച്ചീര, കുറ്റിച്ചീര, ഭാഗ്യച്ചീര എന്ന പേരിലൊക്കെ ഇത് അറിയപ്പെടുന്നുണ്ട്. ഇംഗ്ലീഷില്‍ ലെറ്റ്യൂബ്ട്രീ എന്നറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം പൈസോണിയ ആല്‍ബയെന്നാണ്. 10-12 മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഈ ചെടി 50 വര്‍ഷംവരെ വിളവുതരുന്നു. ചീര സ്ഥായിയായ ഇലവര്‍ഗച്ചെടിയെന്ന നിലയില്‍ കേരളത്തില്‍ ഈ വിളയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. നടീലും കൃഷിരീതിയും1-5-2-5 സെ.മീ. വ്യാസമുള്ള കമ്പുകള്‍ മുറിച്ചെടുത്ത് ഒരാഴ്ച തണലില്‍ സൂക്ഷിച്ചശേഷം നടീലിനായി ഉപയോഗിക്കാം.
ജൂണ്‍ മുതല്‍ ഡിസംബര്‍വരെയാണ് നടീലിന് അനുയോജ്യമായ സമയം. കമ്പുകള്‍ വേരുപിടിപ്പിച്ചോ, നേരിട്ടോ, കൃഷിയിടത്തില്‍ നടാം. ഒന്നരയടിമുതല്‍ രണ്ടടിവരെ അളവില്‍ കുഴികള്‍ തയ്യാറാക്കിയശേഷം മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് കുഴികള്‍ മൂടിയ ശേഷം കമ്പുകള്‍ നടാം. വേനലില്‍ തണലും ജലസേചനവും കൊടുക്കണം. വേപ്പിന്‍പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കോഴിവളം, കാലിവളം തുടങ്ങിയവയിലേതെങ്കിലും അഞ്ചു കി.ഗ്രാം ചെടി ഒന്നിന് എന്ന തോതില്‍ വര്‍ഷകാലാരംഭത്തിനുമുമ്പ് കൊടുക്കണം. ആവശ്യമെന്ന് തോന്നുന്നപക്ഷം 7-10.5 മിക്സ്ചര്‍ 50 ഗ്രാംകൂടി ചെടിക്ക് നല്‍കാം.
രോഗങ്ങളും കീടങ്ങളും പൊതുവെ ഈ വിളയ്ക്ക് കുറവുതന്നെ. രണ്ടുവര്‍ഷംകൊണ്ട് ചെടി നന്നായി വളരും. തളിരിലകളാണ് ഭക്ഷ്യയോഗ്യം. ആണ്‍മരത്തിന്റെ ഇലകള്‍ക്ക് ഇരുണ്ട നിറമാണ്. ഇലകള്‍ മഞ്ഞനിറത്തിലോ ഇളം പച്ചനിറത്തിലോ കാണാം. ധാരാളം ലവണങ്ങള്‍, ജീവകം എന്നിവ അടങ്ങിയ ഇതിന്റെ ഇല പ്രമേഹം, മന്ത് രോഗങ്ങള്‍ക്കെതിരെയും അധികരക്തസമ്മര്‍ദം നിയന്ത്രിക്കാനും ഉപകരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതുകൊണ്ട് പ്രഷര്‍ച്ചീരയെന്നും ഇത് അറിയപ്പെടുന്നു. അലങ്കാരച്ചെടിയായും, വേലിവിളയായും തണല്‍മരമായും ചിലയിടങ്ങളില്‍ ഇത് വളര്‍ത്തുന്നുണ്ട്. വിഷലിപ്ത ഇലക്കറിയിനങ്ങളില്‍നിന്നുള്ള മോചനത്തിന് ഈ വിള സഹായകരമല്ലെ?
കടപ്പാട് : രവീന്ദ്രന്‍ തൊടീക്കളം
പച്ചമുളകില്ലാത്ത അടുക്കള പച്ചമുളകില്ലാത്ത അടുക്കള മലയാളിയുടെ ആലോചനയ്ക്കുമപ്പുറത്താണ്. ക്ലോര്‍പെറിഫോസും സൈപര്‍മെത്രിനും അടക്കം ഏഴ് രാസകീടനാശിനികള്‍ നിറഞ്ഞതാണ് നമ്മുടെ വിപണിയിലെ മുളക് എന്ന് പഠനങ്ങള്‍. വെള്ളായണി കാര്‍ഷിക കോളേജില്‍ പ്രവര്‍ത്തിക്കുന്ന അനലറ്റിക്കല്‍ ലാബില്‍ നടത്തിയ എല്ലാ പരിശോധനയിലും വര്‍ധിത വീര്യത്തിലുള്ള കീടനാശിനികളുടെ കാര്യത്തില്‍ പച്ചമുളക് ഒന്നാംസ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. പച്ചടി, ചട്ണി, സാലഡ് തുടങ്ങിയ കറികളിലെല്ലാം പച്ചമുളക് പച്ചയായിത്തന്നെ ഉപയോഗിക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നു. നമുക്കു വേണ്ട പച്ചമുളക് നമുക്കുതന്നെ കൃഷിചെയ്തെടുക്കാം.
ഉജ്വലയാണ് പച്ചമുകളിലെ താരം. സെപ്തംബര്‍-ഒക്ടോബറാണ് തൈ നടാന്‍ ഏറ്റവും അനുയോജ്യം. നല്ല തുറസ്സായ സ്ഥലത്ത് വളക്കൂറുള്ള മേല്‍മണ്ണും ഉണങ്ങിപ്പൊടിച്ച ചാണകവും ചേര്‍ത്താണ് നേഴ്സറി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകരം ട്രൈക്കോഡര്‍മ വളര്‍ത്തിയെടുത്ത ചാണകം ഉപയോഗിക്കുന്നതാണ് നല്ലത്. വിത്ത് പാകിയശേഷം വാരങ്ങള്‍ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന കാലത്ത് നയ്ക്കുക. വിത്ത് മുളച്ചുതുടങ്ങിയാല്‍ പുത മാറ്റണം. തൈകള്‍ തഴച്ചുവളരുന്നതിനായി നേര്‍പ്പിച്ച ചാണകപ്പാലോ ഗോമൂത്രമോ ഇടയ്ക്ക് തളിക്കേണ്ടതാണ്.
മുളച്ച് ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം. നേഴ്സറി നച്ചതിനുശേഷം മാത്രമേ തൈകള്‍ പറിച്ചെടുക്കാവൂ. കൃഷിസ്ഥലം നല്ലപോലെ കിളച്ച് സെന്റൊന്നിന് രണ്ടു കിലോഗ്രാം കുമ്മായവുമായി ചേര്‍ത്തിളക്കണം. 15 ദിവസത്തിനുശേഷം 100 കിലോഗ്രാം ട്രൈക്കോഡര്‍മ നമ്പുഷ്ടീകരിച്ച ചാണകപ്പൊടി അടിവളമാക്കാം. പറിച്ചുനടുന്ന സമയത്ത് തൈകളുടെ വേരുകള്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവയ്ക്കുക. 10 ദിവസത്തിലൊരിക്കല്‍ മണ്ണിരകമ്പോസ്റ്റോ പൊടിച്ച ആട്ടിന്‍കാഷ്ഠമോ പുളിച്ച കടലപ്പിണ്ണാക്കോ ചേര്‍ത്ത് മണ്ണ് കൂട്ടണം. തൈ ചീയല്‍, ഇലപ്പുള്ളിരോഗം, ബാക്ടീരിയ വാട്ടം എന്നീ രോഗങ്ങള്‍ ചെറുക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുകയും തടം കുതിര്‍ക്കുകയും വേണം. ഇലകളുടെ അടിയില്‍ വെള്ളീച്ചയുടെ ആക്രമണം കാണുകയാണെങ്കില്‍ അഞ്ചുഗ്രാം വെര്‍ട്ടിസിലിയം ലെക്കാനി ഒരുലിറ്റര്‍വെള്ളത്തില്‍ കലക്കി തളിക്കണം. പച്ചിലകള്‍, തൊണ്ട് എന്നിവ ഉപയോഗിച്ച് പുതയിട്ടുകൊടുക്കുന്നത് കളകള്‍ നിയന്ത്രിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. 10 പച്ചമുളകു തൈകള്‍ ഉണ്ടെങ്കില്‍ ഏത് അടുക്കളയുടെ ആവശ്യവും നിറവേറ്റാമെന്നിരിക്കെ വിപണിയിലെ വിഷാംശംകലര്‍ന്ന മുളക് കഴിക്കണമോ?
കടപ്പാട് : ആര്‍ വീണാറാണി
(തളിപ്പറമ്പ്മണ്ണു ഗവേഷണ കേന്ദ്രം കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)
നിക്ടാജിനേസി കുടുംബത്തിലുള്‍പ്പെട്ട ഔഷധസസ്യമാണ് തഴുതാമ. ബൊയര്‍ഹാവിയ ഡിഫ്യൂസ എന്ന് ശാസ്ത്രനാമം. തഴുതാമ രണ്ടു വിധത്തിലുണ്ട്. ചുവന്നതും വെളുത്തതും. പൂവിന്റെയും തണ്ടിന്റെയും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. "പുനര്‍ന്നവ' എന്ന പേരിലും ഇതറിയപ്പെടാറുണ്ട്. റോഡരികിലും തരിശുനിലങ്ങളിലും കളകളായി കണക്കാക്കുന്ന സസ്യമാണിത.് നിലത്ത് പടര്‍ന്നുപടര്‍ന്ന് വളരുന്ന സസ്യമാണിത്. ശാഖകളും ഉപശാഖകളുമായി മൂന്നു മീറ്ററോളം വളര്‍ന്നു പന്തലിക്കും. ഇലകള്‍ക്ക് പല വലിപ്പമാണ്. തണ്ടിന് പര്‍പ്പിള്‍ നിറമാണ്. സന്ധികളിലാണ് ഇലകളുണ്ടാവുക. സന്ധികളുടെ ഒരുവശത്ത് ഇലകളും മറുവശത്ത് നീണ്ടു പൂക്കുലകളും കാണാം. ചെറിയ പൂക്കളാണിവയ്ക്ക്. ഒരു കുലയില്‍ പത്തുവരെ പൂക്കള്‍ കാണും. പാടലനിറമാണ് പൂക്കള്‍ക്ക്. ചെറിയ കായ്കളാണുണ്ടാവുക. തവിട്ടുനിറമുള്ള വിത്ത് ഉരുണ്ട രൂപത്തിലാണ്.
വരണ്ട കാലാവസ്ഥയിലും നന്നായി വളരുന്ന ചെടിയാണ്. ഹൃദയത്തിനും വൃക്കയ്ക്കും ഉത്തേജനം നല്‍കുന്ന ഘടകങ്ങള്‍ ഈ സസ്യത്തിലുണ്ടെന്ന് ആയുര്‍വേദഗ്രന്ഥമായ "ഭാവപ്രകാശം' പറയുന്നു. പേപ്പട്ടിവിഷം, ആമവാതം ഇവയ്ക്കെല്ലാം ഒൂഷധമാണ് തഴുതാമയെന്നും ഭാവപ്രകാശം വിശദീകരിക്കുന്നുണ്ട്
ബ്രഹ്മി
"ഡ്ക്രോഫുലാരിയേസി' കുടുംബത്തില്‍പ്പെട്ട ബക്കോപ മൊണീരി എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഔഷധസസ്യമാണ് ബ്രഹ്മി. നീര്‍ബ്രഹ്മി, ശീതകാമനി എന്നൊക്കെ പേരുകളും ബ്രഹ്മിക്കുണ്ട്. ഈര്‍പ്പമുള്ള സ്ഥലങ്ങളിലാണ് ബ്രഹ്മിയുടെ വളര്‍ച്ച. ചളിക്കുളം, വയല്‍, തോട്ടിന്‍കരകള്‍ തുടങ്ങിയ ഇടങ്ങളിലും ബ്രഹ്മി വളരും. നിലംപറ്റിയാണ് ഈ ചെടി വളരുക. ശാഖകളിലെ സന്ധികളില്‍നിന്ന് വേരുകളുണ്ടാവും. ദീര്‍ഘവൃത്താകൃതിയിലാണ് ഇലകള്‍. ഇലകളും തണ്ടുകളും ജലരസം നിറഞ്ഞവയാണ്. ഇലകളുടെ കക്ഷത്തിലാണ് പൂക്കള്‍ വിരിയുക. ഇളം നീലനിറത്തിലോ വെള്ളനിറത്തിലോ പൂക്കള്‍ കാണാം. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഹൃദയസങ്കോചവികാസക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്ന ആല്‍ക്കലോയിഡുകളും ഉത്തേജക ഘടകങ്ങളും ബ്രഹ്മിയിലുണ്ടെന്ന് ആയുര്‍വേദശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മിയുടെ നീര് (10 മില്ലി)അത്രതന്നെ വെണ്ണയോ നെയ്യോ ചേര്‍ത്ത് പതിവായി കുട്ടികള്‍ക്ക് നല്‍കുന്നത് നല്ലതാണെന്നാണ് ആയുര്‍വേദഗ്രന്ഥം "സഹസ്രയോഗം' വിശദീകരിക്കുന്നത്.
കടപ്പാട് : സോമു മലപ്പട്ടം
നമ്മുടെ കാലാവസ്ഥയിലും മുന്തിരി നന്നായി വിളയും. വിഷലിപ്തമായ മുന്തിരഫലങ്ങളില്‍നിന്നു വിടപറയാന്‍ നമുക്കു കഴിയും. ധാരാളം മഴ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയ്ക്കുയോജിച്ച ഒരിനമാണ് ബാംഗ്ലൂര്‍ ബ്ലൂ (ആമിഴമഹീൃല ആഹൗല). മുറ്റത്തൊരു മുന്തിരിത്തോട്ടം എങ്ങനെ നട്ടുപരിപാലിക്കാമെന്നു നോക്കാം. സാധാരണയായി നടീലിന് ഉപയോഗിക്കുന്നത് വേരുപിടിപ്പിച്ച് മുളപ്പിച്ച തൈകളാണ്.
മേല്‍പ്പറഞ്ഞയിനം നേഴ്സറികളില്‍നിന്നു വാങ്ങിയോ ഈയിനത്തിന്റെ ഒന്നരയടി നീളത്തിലും എട്ടുപത്തു മി.മീറ്റര്‍ വ്യാസത്തിലുമുള്ള കമ്പുകള്‍ ശേഖരിച്ച് പോളിത്തീന്‍ ബാഗില്‍ വേരുപിടിപ്പിച്ചോ കൃഷിയിടത്തില്‍ നടാം. നല്ല സൂര്യപ്രകാശമുള്ള ജൈവാംശമേറിയ മണ്ണില്‍ 75 സെ. മീ. ആഴം, വീതി, നീളത്തില്‍ കുഴികളെടുത്ത് 2:1:1 ക്രമത്തില്‍ മേല്‍മണ്ണ്, മണല്‍, ഉണക്ക ചാണകപ്പൊടി ഇവ ഉപയോഗിച്ച് കുഴി നിറയ്ക്കണം.
കുഴിയുടെ മധ്യത്തില്‍ ഒരടി ആഴത്തില്‍ ചെറിയ കുഴിയെടുത്ത് രണ്ടു കി.ഗ്രാം ചാണകപ്പൊടിയും ഒരു കി.ഗ്രാം എല്ലുപൊടിയും ചേര്‍ത്ത് ഇതിനു മുകളില്‍ പോളിത്തീന്‍ കവര്‍ മാറ്റിയ മുന്തിരിത്തൈ നടാം. നടീലിനുശേഷം നന്നായി നച്ചുകൊടുക്കണം. വേനലില്‍ ആവശ്യാനുസരണം നകൊടുക്കണം.പടരാന്‍ തുടങ്ങുംമുമ്പ് പന്തലൊരുക്കണം. ഇരുമ്പ്പൈപ്പോ, ബലമേറിയ തൂണുകളോ ഉപയോഗിച്ച് ചതുരാകൃതിയില്‍ പന്തല്‍ തയ്യാറാക്കണം. നടീല്‍ കഴിഞ്ഞ മുന്തിരിത്തൈ നേര്‍രേഖയില്‍ നിര്‍ത്തി താങ്ങുകാല്‍ കൊടുത്ത് പന്തലിലേക്കു പടര്‍ത്തണം. ആരോഗ്യമില്ലാത്ത വള്ളികള്‍ മുറിച്ചുമാറ്റണം. വള്ളിത്തലപ്പ് പന്തലിലെത്തിയാല്‍ ആറിഞ്ച് താഴെവച്ച് മുറിച്ചുമാറ്റണം.
ഇത് ധാരാളം ശിഖിരങ്ങള്‍ ഉണ്ടാവാന്‍ സഹായിക്കും. ഇങ്ങനെയുണ്ടാവുന്ന ശിഖിരങ്ങളുടെ തലപ്പും മേല്‍പ്പറഞ്ഞപ്രകാരം മുറിച്ചുമാറ്റണം. ഇതു പന്തല്‍നിറയെ മുന്തിരിവള്ളികള്‍ നിറയാന്‍ ഉപകരിക്കും. പന്തലിന്റെ നാലു മൂലയിലും ഓരോ ചെടിവീതം നടുകയാണെങ്കില്‍ ഒരു സെന്റ് സ്ഥലത്തെ പന്തല്‍ നിറയാന്‍ ഒരു മാസമെടുക്കും. പുതിയ വള്ളികള്‍ വളരുന്നതിനുസരിച്ച് പച്ചനിറത്തില്‍ പൂങ്കുലകള്‍ ധാരാളം വളര്‍ന്നുവരുന്നതുകാണാം. പൂങ്കുലകളിലുണ്ടാകുന്ന കായകള്‍ ചെടിയില്‍നിന്നുതന്നെ പഴുത്തശേഷം പറിച്ചെടുക്കുന്നതാണ് നല്ലത്. പച്ചമുന്തിരി പറിച്ചു പഴുപ്പിക്കാനാവില്ല. കിളികളും വാവലുമാണ് മുന്തിരിയുടെ പ്രധാന ശത്രുക്കള്‍. ഇവയുടെ ആക്രമണത്തെ തടയാന്‍ പന്തലിനു മുകളില്‍ ചെറിയ കണ്ണികളോടുകൂടിയ വലയിടണം.
പഴുത്തു പാകമായ കായകള്‍ പറിച്ചെടുത്തശേഷം നല്ല തവിട്ടുനിറമുള്ള കമ്പകുളും ശിഖിരങ്ങളും നിര്‍ത്തി പച്ചനിറമുള്ള കമ്പുകളെല്ലാം മുറിച്ചമാറ്റണം. ഇങ്ങനെ വിളവെടുപ്പിനുശേഷം രണ്ടുമൂന്നുതവണ കൊമ്പ് കോതണം. ശിഖിരങ്ങള്‍ മുറിച്ചുമാറ്റിയശേഷം ചുവട് വേരിനു ക്ഷതമേല്‍ക്കാതെ കിളച്ച് തടം തുറന്ന് ഒരു മൂടിന് രണ്ടു കി.ഗ്രാം ഉണക്ക ചാണകപ്പൊടിയോ മറ്റു ജൈവവളങ്ങളോ ഒരു കി.ഗ്രാം എല്ലുപൊടിയുമായി കൂട്ടിച്ചേര്‍ത്ത് തടത്തില്‍ ചേര്‍ത്തുകൊടുത്ത് നന്നായി നച്ചുകൊടുക്കണം. രാസവളങ്ങളായി ഒന്നാംവര്‍ഷം 70 ഗ്രാം ഫാക്ടംഫോസ്, 35 ഗ്രാം പൊട്ടാഷ് എന്നിവ മൂന്നു പ്രാവശ്യം ഒന്നാംവര്‍ഷവും രണ്ടാംവര്‍ഷംമുതല്‍ 50 ഗ്രാം ഫാക്ടംഫോസ് 50 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ അഞ്ചു തവണകളായും നല്‍കേണ്ടതാണ്.
കടപ്പാട് : രവീന്ദ്രന്‍ തൊടീക്കളം
നമ്മുടെ തൊടികളിലും പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറിയില്‍ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാന്‍ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്ത് ഇത്തരം കീടനാശിനികള്‍ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്. ഇവയില്‍ ചിലതിനെ പരിചയപ്പെടുക.
ഉങ്ങ്: ഉങ്ങുമരത്തിന്റെ ഇല ഒരു കി.ഗ്രാം ചതച്ച് നീരെടുക്കുക. ഇതില്‍ അഞ്ച് ലിറ്റര്‍ വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍, ഇലപ്പേന്‍ ശല്‍കകീടങ്ങള്‍ എന്നിവയെല്ലാം നശിക്കും. പപ്പായ ഇല: പപ്പായ (കപ്ലങ്ങ, കര്‍മോസ്)യുടെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത ലായനി തളിച്ചാല്‍ ഇലതീനി പുഴുവിനെയും വണ്ടിനെയും തടയാം. പെരുവലം (വട്ടപിരിയം): നമ്മുടെ വീട്ടുപറമ്പിലും ഒഴിഞ്ഞ ഇടങ്ങളിലും വളര്‍ന്നുവരുന്ന പെരുവലത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് 10 ഇരട്ടി വെള്ളം ചേര്‍ത്ത് തളിച്ചാല്‍ ഇലതീനി പുഴു ഉള്‍പ്പെടെയുള്ള കീടങ്ങള്‍ നശിക്കും. ഇല തെങ്ങിന്‍ചുവട്ടിലോ, മറ്റിടങ്ങളിലോ ഇട്ടാല്‍ വേരുതിന്നുന്ന പുഴുക്കള്‍ നശിക്കും.
കൊങ്ങിണി: കാട്ടില്‍ വളര്‍ന്ന് പൂത്തുനില്‍ക്കുന്ന കൊങ്ങിണിയുടെ ഇല, പൂവ്, കായ എല്ലാം ഇടിച്ചുപിഴിഞ്ഞ ചാറില്‍ അഞ്ചിരട്ടിവെള്ളംചേര്‍ത്തു തളിച്ചാല്‍ ഇലതീനിപ്പുഴു ഉള്‍പ്പെടെ എല്ലാ കീടങ്ങളും നശിക്കും.
കരിനൊച്ചി: മുഞ്ഞ, ഇലതീനി പുഴുക്കള്‍ എന്നിവയെ നശിപ്പിക്കാന്‍ കരിനൊച്ചിയടെ ഇല ഉത്തമമാണ്. ഒരു കി.ഗ്രാം കരിനൊച്ചി ഇല അരമണിക്കൂര്‍ വെള്ളത്തില്‍ തിളപ്പിക്കുക. തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറില്‍ അഞ്ചിരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയില്‍ തളിക്കാം.
പാണല്‍: പാണലിന്റെ ഇല കീടശല്യം കുറയ്ക്കും. നെല്ലും പയറും ധാന്യങ്ങളും മറ്റും സൂക്ഷിക്കുമ്പോള്‍ ഏതാനും പാണല്‍ ഇലകൂടി അതില്‍ ഇട്ടുകൊടുക്കുക. കീടശല്യം തടയാം.
ശവംനാറിച്ചെടി (നിത്യകല്യാണി): കുറ്റിച്ചെടിയായി നല്ല പൂക്കള്‍ ഉണ്ടാകുന്ന നിത്യകല്യാണിയുടെ ഇല ഇടിച്ചുപിഴിഞ്ഞ ചാറ് നേര്‍പ്പിച്ചു തളിച്ചാല്‍ പല പ്രാണികളെയും തടയാം. കമ്യൂണിസ്റ്റ് പച്ച: ഇത് മണ്ണില്‍ ചേര്‍ത്താല്‍ മണ്ണില്‍ ഉപദ്രവകാരിയായി കഴിയുന്ന നിമവിരകളെ തടയാം.
കാന്താരി മുളക്: ഒരുപിടി കാന്താരി മുളക് അരച്ച് നേര്‍പ്പിച്ച ഗോമൂത്രത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളെയും കായീച്ചയെയും തടയാം. ആത്ത: ആത്തപ്പഴത്തിനകത്തെ വിത്ത് 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിന്നീട് അരച്ചെടുക്കുക. 50 ഗ്രാം വിത്ത് അരച്ചത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ പല കീടങ്ങളും നശിക്കും.
കിരിയാത്ത്:
നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ തടയാന്‍ കിരിയാത്ത് ചെടിയുടെ ഇളം തണ്ടുകളും ഇലകളും ചതച്ച് നീരെടുക്കുക. ഒരുലിറ്റര്‍ നീരില്‍ 50 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ചെടുത്ത് യോജിപ്പിച്ചശേഷം 10 ഇരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടിയില്‍ തളിക്കുക. ആര്യവേപ്പില: പത്തായത്തിലും ധാന്യസംഭരണികളിലും ആര്യവേപ്പില ഇട്ടാല്‍ പല കീടങ്ങളെയും അകറ്റാം. 7-8 ആഴ്ച കൂടുമ്പോള്‍ ഇല മാറ്റി പുതിയത് ഇട്ടുകൊടുക്കുകയും ചെയ്യുക.
പൊതുവെ ഉള്ളി കൃഷി ചെയ്യാത്തവരാണ് കേരളീ യരെങ്കിലും ഉള്ളി കഴിക്കുന്നവരില്‍ മുന്‍ പന്തിക്കാര്‍തന്നെയാണ്. നിത്യാഹാര വസ്തുക്കളിലൊന്നായി ഉള്ളിയും മാറിയിട്ടുണ്ട്. വലിയ ഉള്ളി (സവാള)ക്കാണ് കൂടുതല്‍ പ്രാധാന്യം. ചെറിയ ഉള്ളിയും നിത്യപട്ടികയില്‍ ഉണ്ട്. ഇപ്പോള്‍ വടക്കേ ഇന്ത്യയെ ആശ്രയിച്ചാണ് നാം ഉള്ളി ഉപയോഗിക്കുന്നത്. കേരളത്തില്‍ ഈ കൃഷി വിജയിക്കുമെന്നാണ് പാലക്കാടും എറണാകുളത്തുമെല്ലാം നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
കേരളത്തില്‍ പൊതുവെ തണുപ്പ് കൂടുതലുള്ളതും കഠിനമഴക്കാലത്തിനുശേഷമുള്ള കാലാവസ്ഥാ സമയത്താണ് ഉള്ളിക്കൃഷിക്ക് യോജിച്ചത്. ആഗസ്ത്-സെപ്തംബറില്‍ വിളവിറക്കി ഒക്ടോബര്‍മുതല്‍ ഡിസംബര്‍-ജനുവരിവരെയുള്ള തണുപ്പ് കാലാവസ്ഥയാണ് ഉള്ളിക്ക് ഏറ്റവും അനുയോജ്യമായത്. ചെറിയ ഉള്ളിക്കും വലിയ ഉളിക്കും ഇത് ബാധകമാണ്. വലിയ ഉള്ളിക്കൃഷിവളക്കൂറുള്ള നീര്‍വാര്‍ച്ചാ സൗകര്യമുള്ള, സൂര്യപ്രകാശലഭ്യതയുള്ള ഇടമാണ് വേണ്ടത്്. ആദ്യം നേഴ്സറികളില്‍ വിത്തുപാകി തൈകള്‍ ഉണ്ടാക്കി പറിച്ചുനട്ടാണ് കൃഷിചെയ്യേണ്ടത്. നേഴ്സറിക്കായി മണ്ണ് കിളച്ച് പരുവപ്പെടുത്തി കാലിവളവും കുമ്മായവും ചേര്‍ത്തുവയ്ക്കണം. സെന്റിന് 100 കി.ഗ്രാം കാലിവളവും രണ്ടു കി.ഗ്രാം കുമ്മായവുമാവാം. 750 സെ. മീ. നീളം 100 സെ.മീ. വീതി 15 സെ. മീ. ഉയരവുമുള്ള ബെഡുകള്‍ എടുത്ത് അതില്‍ വരിവരിയായി ഉള്ളിവിത്ത് പാകാം.
ആര്‍ക്ക കല്യാണ്‍ എന്ന ഇനമാണ് കേരളത്തിനു പറ്റിയത്. പാകി 6-8 ആഴ്ചയ്ക്കുശേഷം തൈകള്‍ പറിച്ചുനടാം. പ്രധാന കൃഷിയിടം കിളച്ച് കാലിവളം ചേര്‍ത്തശേഷം 15 സെ. മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് 10 സെ. മീ. അകലത്തില്‍ തൈകള്‍ നടാം. നട്ടശേഷം ഉടന്‍ നച്ചുകൊടുക്കേണ്ടതുണ്ട്. നടുമ്പോള്‍ അടിവളമായി രാസവളം ചേര്‍ക്കുന്നതില്‍ തെറ്റില്ല. 600 ഗ്രാം യൂറിയ, ഒരു കി.ഗ്രാം രാജ്ഫോസ്, 500 ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നടുന്നസമയം അടിവളമായി ചേര്‍ക്കുക. ആറ് ആഴ്ചയ്ക്കുശേഷം 600 ഗ്രാം യൂറിയ ചേര്‍ക്കാം. ബയോഗ്യാസ് സ്ലറി ഏറ്റവും അനുയോജ്യമാണ്. മൂപ്പെത്തുമ്പോള്‍ ഇലകള്‍ ഉണങ്ങിയിരിക്കും. ഈ സമയം മണ്ണ് ഉണങ്ങാതിരിക്കാന്‍ നയ്ക്കുന്നത് നല്ലതാണ് (140 ദിവസമാണ് മൂപ്പ്). പറിച്ചെടുത്ത ഉള്ളി ഉണങ്ങിയ ഇലയോടുകൂടിത്തന്നെ ഉണക്കാം. ജൈവരീതിയിലും കൃഷിചെയ്യാം. ചെറിയ ഉള്ളിചെറിയ ഉള്ളിക്കും കൃഷിമുറ ഇതുതന്നെ. നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ചുവന്ന ഉള്ളിതന്നെ വിത്തായി ഉപയോഗിക്കാം. ഒരു സെ. 600 ഗ്രാം വിത്ത് മതിയാകും. ഒരു കി.ഗ്രാം വിത്ത് നട്ടാല്‍ 10 കി.ഗ്രാം ഉള്ളി ലഭിക്കും. അടിവളമായി കാലിവളം ഇട്ട് മണ്ണിളക്കി വാരങ്ങള്‍ (ഒരടിവീതി) എടുക്കുക. ഇതില്‍ 15 സെ. മീ. അകലത്തില്‍ വാരങ്ങളായി ഉള്ളി നടാം. നട്ട് 75 ദിവസം ആകുമ്പോള്‍ വിളവെടുക്കാം. ഈ രീതിയില്‍ നമുക്കും ഉള്ളിക്കൃഷി ആരംഭിക്കാവുന്നതാണ്.
കടപ്പാട് : മലപ്പട്ടം പ്രഭാകരന്‍
പെരിങ്ങോം പഞ്ചായത്തിലെ തനാട്ട് പൊയിലില്‍ താമസമാക്കുമ്പോള്‍ മണ്ണാര്‍ക്കാട്ടുകാരന്‍ ജോസ് കൊട്ടാരത്തിലിന് കൈയില്‍ അല്‍പ്പം കാശും ചെയ്യാനൊരു തൊഴിലും ഉണ്ടായിരുന്നു. ചെങ്കല്‍ഖനം ഇല്ലാതായതോടെ ജോസിന്റെ തന്നെ വാക്കുകളില്‍ ജീവിതം വഴിമുട്ടിയപോലെ. പുതിയ ജോലിക്കായി ദിവസങ്ങളോളം അലഞ്ഞതു മെച്ചം. അങ്ങനെയിരിക്കെ ഭാര്യ റജീനയുടെ ഓര്‍മപ്പെടുത്തല്‍ ഫലംകണ്ടു. ജീവിതം തുടങ്ങിയ തൊഴിലിന്റെ ആദ്യ തട്ടകമായ കൃഷിയിലേക്ക് ജോസ് വീണ്ടും ഇറങ്ങി.മണ്ണാര്‍ക്കാട് പ്രദേശത്തെ പേരെടുത്ത യുവകര്‍ഷകനായിരുന്നു 15 വര്‍ഷം മുമ്പ് ജോസ്.
ഒരുസമയത്ത് ഏഴേക്കര്‍ മരച്ചീനി, രണ്ട് ഏക്കര്‍ ഇഞ്ചി, 6000 വാഴ തുടങ്ങിയവ ഉണ്ടായിരുന്നു ഇടനിലക്കാരെ ഒഴിവാക്കി അന്യദേശ വിപണിയിലേക്ക് നേരിട്ട് കയറ്റി അയക്കുന്ന സ്ഥിതിവരെയായി. പിന്നീട് നഷ്ടം വന്നപ്പോള്‍ അതു നിര്‍ത്തി. കൈവിട്ടജീവിതം തിരിച്ചുപിടിക്കാന്‍ മണ്ണാര്‍ക്കാട്ടുനിന്ന്വണ്ടികയറിയ ജോസ് കണ്ണൂരെത്തി ചെങ്കല്‍തൊഴിലാളിയായി. കഠിനാധ്വാനിയായ അയാള്‍ ചെങ്കല്‍മേസ്തിരിയായി. പിന്നീടാണ് ആ തൊഴില്‍ ഇല്ലാതായത്. തനാട്ട് പൊയിലിലെ ജോസിന്റെ ഒറ്റപ്പെട്ട വീടിനുമുമ്പില്‍ വിശാലമായ കാടുപിടിച്ചതും പാറക്കൂട്ടങ്ങള്‍ നിറഞ്ഞതുമായ പ്രദേശമാണ്. കൃഷിയാവശ്യം അറിയിച്ചപ്പോള്‍ ഉടമ സൗജന്യമായി സ്ഥലം അനുവദിച്ചു. മറ്റൊന്നും ആലോചിച്ചില്ല. ജോസ് പാവല്‍കൃഷിതന്നെ തെരഞ്ഞെടുത്തു.
കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പിലിക്കോട്ടുള്ള പ്രദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍നിന്ന് പാവല്‍ വിത്ത് സ്വരൂപിച്ചു. ഒരേക്കര്‍ സ്ഥലം കാട് വെട്ടിത്തെളിച്ച് പുതുമഴയോടെ തടമെടുത്ത് വിത്ത് നട്ടു. അറിഞ്ഞവരെല്ലാം ജോസിനെ കളിയാക്കി. ജോസും കുടുംബവും ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ കൃഷി മുന്നോട്ടേക്ക് നയിച്ചു. നൂല്‍കമ്പിയും കണ്ണികയറും ഉപയോഗിച്ച് പന്തലൊരുക്കി. കായപിടിച്ച് 14-ാം ദിവസം പറിക്കും. തുടക്കത്തില്‍ 8-10 കിലോവരെ പ്രതിദിനം വിളവെടുക്കാനായി. ജൈവവളത്തിന് പ്രാമുഖ്യം നല്‍കിയതിനാല്‍ കായകള്‍ വേഗത്തില്‍ കേടാകുന്നില്ലെന്നും മൂപ്പെത്തിയ കായകള്‍ വിളവെടുക്കാന്‍ വൈകിയാല്‍ കാപിടിത്തം കുറയുന്നുണ്ടെന്നും ജോസ് പറഞ്ഞു.
ഇത്തവണ 6000 കിലോ ലഭിക്കുമെന്നാണ് ജോസിന്റെ പ്രതീക്ഷ. പന്നിശല്യം രൂക്ഷമായ പ്രദേശമായതിനാല്‍ നിതാന്ത ജാഗ്രതയോടെ ജോസും കുടുംബവും സദാ കൃഷിയിടത്തിലുണ്ട്. പാവലിന് 60 ദിവസത്തെ പ്രായമെത്തിയിട്ടും ഇതേവരെ പറയത്തക്ക രോഗ കീടബാധയൊന്നും ഏശിയിട്ടില്ല. ജെറോണ്‍, ജെറി എന്നീ പിഞ്ചുകുട്ടികളാണ് ജോസിനുള്ളത്. (കണ്ണൂര്‍ പെരിങ്ങോം വയക്കര കൃഷിഭവനില്‍ അഗ്രികള്‍ച്ചര്‍ അിസ്റ്റന്റാണ് ലേഖകന്‍)
കടപ്പാട് : രമേശന്‍ പേരൂല്‍
പോഷകാഹാരമെന്ന നിലയില്‍ മാത്രമല്ല, പകര്‍ച്ചവ്യാധികള്‍ തടഞ്ഞ് പൊതുജനാരോഗ്യം നിലനിര്‍ത്തുന്നതിനും മത്സ്യങ്ങളെ ഉപയോഗപ്പെടുത്താം. ശുചിത്വമില്ലാതെ വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളിലാണ് പൊതുവെ മലമ്പനിയും മന്തും കണ്ടുവരുന്നത്. സൈക്ലോപ്സ് എന്ന ജലജീവിയാണ് ഗിനിപുഴുരോഗം പരത്തുന്നത്. ഇത്തരത്തിലുള്ള അസുഖങ്ങള്‍ പരത്തുന്ന രോഗാണുക്കളുടെ ജീവിതത്തിലെ ഒരു ദശ കൊതുകുകളുടെ ശരീരത്തിലാണ് വളരുന്നത്. കൊതുകിനെ നശിപ്പിച്ചാല്‍ ഇത്തരത്തിലുള്ള രോഗങ്ങളെയും നിയന്ത്രിക്കാനാകും. കൊതുകുകളെ നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളുണ്ടെങ്കിലും ഇവ പ്രയോഗിക്കാന്‍പറ്റാത്ത സ്ഥലത്ത് ഉപകരിക്കുന്നത് അധ്വാനവും ചെലവും കുറഞ്ഞതാണ് മത്സ്യമാര്‍ഗം.
കൊതുകുകളുടെ മുട്ട, കൂത്താടി, "സൈക്ലോപ്സ്' എന്ന ജലജീവി എന്നിവ പഥ്യാഹാരമായുള്ള മത്സ്യങ്ങളെ വളര്‍ത്തി രോഗാണുവാഹകരെ നശിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ജലാശയങ്ങളിലും ഇത് സാധ്യമല്ല. തല്‍ക്കാലം മഴവെള്ളം കെട്ടിനില്‍ക്കുന്ന കുണ്ടുകളും, കുഴികളും, ഒഴിവാക്കി പൊട്ടക്കുളങ്ങള്‍, ചതുപ്പുനിലങ്ങള്‍, നെല്‍പ്പാടങ്ങള്‍, ചളിക്കുണ്ടുകള്‍, കൊക്കരണികള്‍ എന്നീ സ്ഥിരമായി വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും കൊല്ലത്തില്‍ ഏതാനും മാസങ്ങളിലെങ്കിലും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലവും ഉപയോഗപ്പെടുത്താം. പ്രാരംഭമായി ജലാശയങ്ങളുടെ ഉപരിതലത്തില്‍ കാണുന്ന പായലുകളെയും മറ്റു ജലസസ്യങ്ങളെയും മത്സ്യങ്ങളെയും നീക്കംചെയ്യണം.
കരയില്‍നിന്നോ, വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയോ, വെള്ളത്തില്‍നിന്ന് തള്ളിനില്‍ക്കുകയോ ചെയ്യുന്ന വസ്തുക്കളില്‍നിന്നോ, 225 മി. മീ. അകലത്തിലാണ് കൊതുക് മുട്ടയിടുന്നത്. ജലാശയത്തിന്റെ ചുറ്റളവും ജലനിരപ്പിലുള്ള വസ്തുക്കളുടെ കണക്കെടുത്തുമാണ് കൊതുക് മുട്ടയിടാന്‍ ഉപയോഗിക്കുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണം കണക്കാക്കുന്നത്. 0.09 ച. മീറ്ററിന് മൂന്നു മത്സ്യം എന്ന തോതില്‍ മത്സ്യങ്ങളെ വിടാം. മാനത്തുകണ്ണി, അംബാസിസ്, ഇസോമസ്, ചീല, വിദേശ ഇനങ്ങളായ ലെബിസ്റ്റി കറാസിയാസ്, ഗംബൂസിയ എന്നീ മത്സ്യങ്ങളെ കൊതുകുനിയന്ത്രണത്തിന് ഉപയോഗപ്പെടുത്താം.
കടപ്പാട് : ഡോ. എം ഗംഗാധരന്‍ നായര്‍
ദേശാഭിമാനി
ഇവനുണ്ടാക്കുന്ന ശല്യം ചില്ലറയല്ല, മുളക്,തക്കാളി എന്നിവയിലാണ് ഇവന്‍റെ താണ്ഡവം നമ്മള്‍ അനുഭവിക്കുക. ആറ്റുനോറ്റ് വളര്‍ത്തി കൊണ്ടുവരുന്ന മുളക്ചെടികളുടെ അടിയില്‍ ഇവന്‍ പറ്റിക്കൂടുന്നു....നീരൂറ്റി കുടിക്കുന്ന ഇവന്‍ പരത്തുന്ന വൈറസ് ആണ് മുളക്ചെടിയുടെ ഇലകുരുടിപ്പിനു ഒരു കാരണം വളരെ വേഗം പെരുകുന്ന ഇവര്‍ ധാരാളമായി കണ്ടുവരുന്നത് നമ്മുടെ മരച്ചീനി ഇലകളിലുമാണ്.....
ഇവനെ നിയന്ത്രിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ നോക്കാം
(a) 5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളു...ടെ അടിയിലും, മുകളിലും,തണ്ടുകളിലും വീഴും വിധം തളിക്കാം.
(b) വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം
(c) വേപ്പെണ്ണ 5മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം
(d) ബിവേറിയ മിത്രകുമില്‍ 20ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിലുമായി തളിക്കാം...
(e) മഞ്ഞ കെണി :- മഞ്ഞ നിറത്തോടു വെള്ളീച്ചയ്ക്ക് പ്രത്യേക ആകര്‍ഷണം ഉണ്ട്, മഞ്ഞ കളറുള്ള പ്ലാസ്റ്റിക് കാര്‍ഡോ, മഞ്ഞ പെയിന്റ് നല്‍കിയ ടിന്നോ മറ്റോ ആവണക്ക് എണ്ണ പുരട്ടി കെട്ടി തൂക്കുക... വെള്ളീച്ച അതില്‍ പറ്റി പിടിച്ചു കാലയവനികയ്ക്ക് ഉള്ളില്‍ മറയും.
ഒരു കാര്യം ലേഖകന്‍ കമുകുംചെരിയില്‍ പരീക്ഷിച്ചു വിജയിച്ച കാര്യം കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുന്നു. ആവണക്ക് എണ്ണയ്ക്ക് പകരം "ഗ്രീസ് " ഉപയോഗിക്കുക....
(f) കുരുടിപ്പ് പരത്തുന്ന ഇവയെ തുരത്താന്‍ മുളക് ചെടികളില്‍ ഇലകളില്‍ കുമ്മായം തൂവി കൊടുക്കാം .ചെറിയ അളവിലുള്ള കുമ്മായം നേരിട്ട് ഇലകളില്‍ ഇട്ടാലും കുഴപ്പമില്ല...
കുമ്മായം മണ്ണിന് കരുത്തും കാതലും
‘മണ്ണറിഞ്ഞ് കൃഷി ചെയ്യുക” എന്നതാണ് സുസ്ഥിരകൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സമീപനത്തോടെ കൃഷിക്ക് അനുയോജ്യമാക്കിത്തീര്‍ക്കാന്‍ കഴിയും. ചില തരം മണ്ണ് നന്നാക്കുന്നതിന് കുമ്മായം പ്രയോജനപ്പെടുന്നുണ്ട്. നമ്മുടെ കര്‍ഷകര്‍ കുമ്മായത്തിന്റെ പ്രയോഗത്തെപ്പറ്റി അധികം ബോധവാന്മാരല്ല. കേരളത്തില്‍ അടുത്ത കാലത്തായി നടത്തിയ പല സമ്പ്രദായത്തില്‍ കുമ്മായപ്രയോഗവും ജൈവവളപ്രയോഗവുമെല്ലാം കൃത്യമായി അനുവര്‍ത്തിച്ചതിനാല്‍ അന്ന് ഇവയുടെ കുറവ് അനുഭവപ്പെട്ടിരുന്നില്ല.
ഏതൊക്കെ മണ്ണില്‍ കുമ്മായം ചേര്‍ക്കണം?
മണ്ണിന്റെ അമ്ല-ക്ഷാര അവസ്ഥ അഥവാ പി.എച്ച് 7 -നു താഴെയായാല്‍ അമ്ലതയെ കുറിക്കുന്നു. കേരളത്തില്‍ കാണപ്പെടുന്ന ഒന്‍പത് മണ്ണിനങ്ങളില്‍ പാലണ്ടക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ കാണുന്ന പരുത്തിക്കരി മണ്ണൊഴികെ എല്ലാ മണ്ണുകളും അമ്ലത്വമുള്ളവയാണ്. പുളിരസമുള്ള മണ്ണില്‍ ഹൈഡ്രജന്‍, അലൂമിനിയം എന്നിവയുടെ അയോണുകള്‍ അധികമായി ഉണ്ടാകും. ഇത്തരം മണ്ണില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് മിക്ക പോഷണ്ടകണ്ടമൂണ്ടലണ്ടകണ്ടങ്ങളും പ്രത്യേണ്ടകിച്ച് കാത്സ്യം ലഭിക്കാതെ പോകുന്നു. മണ്ണിലെ അമ്ല-ക്ഷാര അവസ്ഥ പി.എച്ച് 6.5-ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം.
നീര്‍വാര്‍ച്ച കുറഞ്ഞ മണ്ണ് കുമ്മായം കലര്‍ത്തിയിട്ടുള്ള മണ്ണ് ഉഴാനും കിളയ്ക്കാനും എളുപ്പമാണ്. പശിമകൂടിയ മണ്ണില്‍ കുമ്മായം ചേര്‍ക്കുണ്ടമ്പോള്‍ കളിമണ്‍ ശകലങ്ങളുടെ കിഴുകിഴുപ്പാവരണത്തിന് പശകുറയുകയും അവ അവിടവിടെ ചെറു കൂട്ടങ്ങളായിത്തീര്‍ന്ന് മണ്ണിനകത്ത് വായു സഞ്ചാരത്തിനുള്ള പഴുതുകള്‍ ധാരാളം ഉണ്ടാക്കി ജലനിര്‍ഗമനം സുഗമമാക്കുകയും ചെയ്യും. ജലം, വായു മുതലായവയുടെ പ്രവര്‍ത്തനം കൊണ്ട് ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാത്ത രീതിയില്‍ മണ്ണിലടങ്ങിയ ധാതുപദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കുന്ന രൂപത്തിലാക്കുന്ന പ്രവര്‍ ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള കഴിവ് കുമ്മായത്തിനുണ്ട്. മറ്റു വളങ്ങള്‍ ചേര്‍ക്കാതെ അടിക്കടി കുമ്മായം മാത്രം ചേര്‍ത്താല്‍ മണ്ണിന്റെ ഫല പുഷ്ടി നഷ്ടപ്പെടും. സംയോജിത വളപ്രയോഗത്തില്‍ കുമ്മായ പ്രയോഗവും കൂടി ഒരു ഘടകമായി ഉള്‍പ്പെടുത്തുകയാണ് ശരിയായരീതി.
കുമിള്‍ബാധയുള്ള സ്ഥലം.
കുമിള്‍ മുതലായവയുടെ വളര്‍ച്ചയ്ക്കു പുളിരസമുള്ള മണ്ണ് സഹായകമാണ്. പുളിരസം കൂടുതലുള്ള മണ്ണില്‍ ഉണ്ടാകുന്ന ചുവടുചീയല്‍ പോലുള്ള കുമിള്‍രോഗങ്ങള്‍ക്ക് നിയന്ത്രണം നല്‍കാന്‍ കുമ്മായപ്രയോഗം ഒരു പരിധി വരെ സഹായിക്കും. മണ്ണിലുണ്ടായിരിക്കുന്ന രോഗബീജങ്ങളെ പ്രവര്‍ത്തനരഹിതമാക്കി സസ്യങ്ങളെ രോഗബാധയില്‍ നിന്നും സംരക്ഷിക്കുന്നു.
ധാരാളം വായുസഞ്ചാരം, ക്രമമായ ഈര്‍പ്പം, മണ്ണില്‍ ന്യായമായ തോതിലുള്ള കുമ്മായ ചേരുവ, വേണ്ടിത്തോളം ജൈവാംശം ഇത്രയും കാര്യങ്ങള്‍ ലഭിക്കുന്ന മണ്ണില്‍ ഉപകാരികളായ സൂക്ഷ്മ ജീവികള്‍ക്ക് മുന്‍കൈ ലഭിക്കുകയും അവയുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും ചെയ്യും. മേല്‍പറഞ്ഞ കാര്യങ്ങള്‍ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമ്പോള്‍ മിത്രസൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ച് ശത്രുകാരികളുടെ പ്രവര്‍ത്തനശേഷി വര്‍ധിക്കും. അതിനാലാണ് ജീവാണുവളം പ്രയോഗിക്കുമ്പോള്‍ അവയുടെ പൂര്‍ണ്ണക്ഷമത ഉറപ്പാക്കാന്‍ കുമ്മായവും ജൈവവളങ്ങളും നിര്‍ദ്ദിഷ്ട തോതില്‍ ചേര്‍ത്ത് മണ്ണ് പരുവപ്പെടുത്തണമെന്ന് പറയുന്നത്.
തരി വലിപ്പം കുറഞ്ഞ കുമ്മായം ചേര്‍ക്കണം. കുമ്മായത്തിന്റെ അളവ് കൂടിയാല്‍, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, നാകം എന്നിവയുടെ അഭാവം മണ്ണിലുണ്ടാകും. ചില സാഹചര്യങ്ങളില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ചെടികള്‍ക്ക് വലിച്ചെടുക്കാന്‍ പറ്റാതാകും. കുമ്മായം അമോണിയ വളങ്ങളുമായി കലര്‍ത്തി ഉപയോഗിക്കരുത്. രാസവള പ്രയോഗവുമായി ചുരുങ്ങിയത് ഒരാഴ്ച ഇടവേള നല്‍കണം. തവണകളായി വേണം കുമ്മായം ചേര്‍ക്കാന്‍. വര്‍ഷം തോറുമോ ഒന്നിടവിട്ടോ വര്‍ഷങ്ങളിലോ ലഘുവായ തോതില്‍ കുമ്മായം ചേര്‍ത്ത് ക്രമേണ മണ്ണിലുള്ള കുമ്മായ ചേരുവ വര്‍ധിപ്പിക്കുന്നതാണ് ശരിയായ രീതി.
ഗുണം ലഭിണ്ടക്കാന്‍ ജലനിയന്ത്രണം അനിവാര്യമാണ്. കുമ്മായം ചേര്‍ക്കുന്നതിന് തൊട്ട് മുന്‍പ് വെള്ളം പാടത്തു നിന്ന് ഇറക്കണം. 24 മണിക്കൂറിനു ശേഷം വീണ്ടും വെള്ളം കയറ്റാം. തുടര്‍ച്ചയായി വെള്ളം കയറ്റിയിറക്കുന്നത് നിര്‍വീര്യമാക്കപ്പെട്ട് അമ്ലങ്ങള്‍ കഴുകികളയുന്നതിനു സഹായിക്കും. കാത്സ്യം കൂടുതലായി ആവശ്യമുള്ള ഈ വിളകള്‍ക്ക് ആവശ്യമായ കാത്സ്യത്തിന്റെ അളവ് കൂടി കണക്കാക്കി കുമ്മായം നല്‍കണ്ടണം.
കുമ്മായം അവശ്യമൂലകലഭ്യതയെ എങ്ങനെ സഹാണ്ടയിണ്ടക്കുണ്ടന്നുണ്ടോ?
കൂടുതല്‍ നൈട്രജന്‍ സസ്യങ്ങള്‍ക്ക് ലഭ്യമാകുന്നു. നൈട്രജന്‍ ആഗിരണം ചെയ്യുന്ന സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം കുമ്മായം ചേര്‍ക്കുക വഴി വര്‍ധിക്കും. പ്രവര്‍ത്തനം തടസ്സപ്പെടുത്തി അവയെ ചെടികള്‍ക്ക് വേഗം ലഭ്യമാക്കുന്നു. എടുക്കുന്ന പൊട്ടാസ്യത്തിന്റെ ആഗിരണതോത് നിയന്ത്രിക്കുന്നതിനാല്‍ മണ്ണിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ചെടിയുടെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകും. കാത്സ്യവും മഗ്നീഷ്യവും ചെടികള്‍ക്ക് ലഭിക്കും. അളവ് കൂടിയാലുള്ള ദോഷഫലങ്ങള്‍ കുമ്മായം ഇല്ലാതാക്കും.
കുമ്മായവസ്തുക്കള്‍ ഏതെല്ലാം?
ചുണ്ണാമ്പ് കല്ല്, കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയാണ് സാധാരണ കിട്ടുന്ന കുമ്മായവസ്തുക്കള്‍. ചുണ്ണാമ്പ് കല്ലിന്റെ അമ്ലതാനിര്‍വീര്യശേഷി 100 ആയി അടിസ്ഥാനപ്പെടുത്തിയിരിക്കന്നു. കുമ്മായം, നീറ്റുകക്ക, ഡോളമൈറ്റ് എന്നിവയുടേത് യഥാക്രമം 179,136,109 എന്ന തോതിലാണ്. 1 യൂണിറ്റ് ചുണ്ണാമ്പ് കല്ല് 100 യൂണിറ്റ് അമ്ലത്തിനെ നിര്‍വീര്യമാക്കിയാല്‍ അതേ യൂണിറ്റ് കുമ്മായം 179 യൂണിറ്റ് അമ്ലത്തെ നിര്‍വീര്യമാക്കുമെന്നാണ് അമ്ലതാനിര്‍വീര്യശേഷി സൂചിക വിവക്ഷിക്കുന്നത്. അതായത് പെട്ടെന്ന് ഫലം ലഭിക്കാന്‍ നീറ്റുകക്കയോ കുമ്മായമോ ഇടണം. അവ വിതറുമ്പോള്‍ ഇലകളില്‍ വീഴാതിരിക്കാനും ശ്രദ്ധിക്കണം. വീണാല്‍ ഇലകള്‍ പൊള്ളും.
അമ്ലസ്വഭാവമുള്ള മേല്‍മണ്ണിന്റെ പി.എച്ച് സൂചിക ഓരോ ഉയര്‍ത്തുന്നതിനാവശ്യമുള്ള കുമ്മായവസ്തുക്കളുടെ അളവ് മണ്ണിന്റെ പി.എച്ച്, ധനായനവിനിമയശേഷി, ജൈവാംശം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇത് ഓരോ മണ്ണിനും വ്യത്യസ്തമായിരിക്കും. പരീക്ഷണശാലയില്‍ വിവിധ പി.എച്ച് സൂചികയിലുള്ള ബഫര്‍ ചക്രം നിര്‍മ്മിച്ച ശേഷം നിശ്ചിത പി.എച്ച് അനുസരിച്ചുള്ള തോത് കുപിടിക്കുന്നു. ഇതില്‍ നിന്നും ഹെക്ടറിന് എത്ര കിലോ കുമ്മായം ചേര്‍ക്കണമെന്ന് വ്യക്തമായി നിര്‍ണ്ണയിക്കാവുന്നതാണ്.
കുമ്മായം എപ്പോള്‍ ചേര്‍ക്കണം?
തുലാവര്‍ഷത്തിന്റെയോ ഇടവപ്പാതിയുടെയോ ആരംഭത്തിലാണ് കുമ്മായം ചേര്‍ക്കേണ്ടത്. കുമ്മായം ചേര്‍ത്തതിനു ശേഷം ലഘുവായി ഒരു മഴയുണ്ടായാല്‍ അത് കൂടുതല്‍ ഗുണകരമാണ്. എങ്കില്‍ മാത്രമേ അത് മണ്ണോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുള്ളു. മഴവെള്ളം നിമിത്തം മേണ്ണൊലിപ്പ് ഉണ്ടാകാതിരിക്കുവാന്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. മണ്ണില്‍ ഈര്‍പ്പമുണ്ടെങ്കില്‍ ഏതു കാലത്തും കുമ്മായം ചേര്‍ക്കുന്നതില്‍ ദോഷമില്ല. നല്ല ഫലം ലഭിക്കാന്‍ കു1മ്മാണ്ടയ വസ്തുക്കള്‍ മണ്ണില്‍ നന്നായി ഇളക്കി ചേര്‍ക്കണം.
പുളി രസമുള്ള മണ്ണില്‍ ഹൈഡ്രജന്‍ അയോണുകള്‍ അധികമായി ഉണ്ടാകും. ഇത്തരം മണ്ണില്‍ കൃഷി ചെയ്യുന്ന, അലൂമിനിയം എന്നിവയുടെ വിളകള്‍ക്ക് മിക്ക പോഷകമൂലകങ്ങളും പ്രത്യേകിച്ച് കാത്സ്യം ലഭിക്കാതെ പോകുന്നു. മണ്ണിലെ അമ്ല-ക്ഷാര അവസ്ഥ പി.എച്ച് 6.5-ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം.
കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ അസോ. പ്രൊഫസറാണ് ലേഖിക
ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധി...യാണെന്നതിന്റെ സൂചനമാത്രം.
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്.
കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല, ഇന്നത്തെ മനോരമയില്‍ വന്നത്. രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്റെ ശത്രുവാണ്. കൊലെസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്. രക്ത ശുദ്ധി , ഹ്ര്യുദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്. വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം. കാന്താരി വിത്ത് പാകിയാണ് മുളപ്പിക്കുക, അറിയാവുന്ന ആരുടെയങ്കിലും വീടുകളില്‍ കാന്താരി ഉണ്ടെങ്കില്‍ അവിടെ നിന്ന് നല്ല പഴുത്ത കാന്താരി മുളകുകള്‍ സങ്കടിപ്പിക്കാം, അവ പാകി തൈകള്‍ മുളപ്പിക്കം.
കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.
സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.
ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗില്‍ കാന്താരി വളര്‍ത്തുമ്പോള്‍ ദിവസവും നന നിര്‍ബന്ധമില്ല.
ഇന്ത്യയില്‍ നിന്നുള്ള മുളക് നിരോധിച്ച വാര്‍ത്ത വായിച്ചല്ലോ, ഇനി നമുക്ക് നമ്മുടെ ആവശ്യത്തിനു പച്ച മുളക് കൃഷി ചെയ്യുന്ന കാര്യത്തെ പറ്റി ആലോചിക്കാം. പച്ച മുളക് നടാന്‍ ഏറ്റവും അനുയോജ്യമായ സമയം ആണ് ഇപ്പോള്‍, മെയ് - ജൂണ്‍. ഉജ്വല എന്നൊരിനം മുളക് ഉണ്ട്, കൃഷി ഭവന്‍ , വി എഫ് പി സി കെ ഇവയില്‍ അന്വേഷിച്ചാല്‍ ഇതിന്റെ വിത്ത് ലഭ്യമാണ്. ഇനി വിത്തുകള്‍ കിട്ടാന്‍ തീരെ ബുദ്ധിമുട്ടാണെങ്കില്‍ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളക് എടുക്കാം. നല്ല ആരോഗ്യമുള്ള ഒരു മുളക് കീറി അതിലെ വിത്തുകള്‍ എടുക്കുക. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വെള്ളത്തില്‍/ സ്യുഡോമോണസില്‍ കുതിര്‍ത്തു വെക്കുന്നത് വളരെ നല്ലതാണ്. അധികം ആഴത്തില്‍ പോകാതെ വിത്ത് പാകുക, പാകി 3-4 ദിവസം കൊണ്ട് വിത്ത് മുളക്കും. ആവശ്യത്തിനു നനയ്ക്കണം. വിത്തുകള്‍ കിളിര്‍ത്തു വളര്‍ന്നു വരുമ്പോള്‍ ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടാം
വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം.
ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം.
തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം.
ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം.
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ / കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം.
ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും.
ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍ / ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍ / ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.
കൃഷിക്കനുയോജ്യമായ ഇനങ്ങള്‍.
1. ചീര.
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട.
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്.
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി).
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍.
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍.
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍.
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ).
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം.
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം.
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍.
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക.
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി.
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി.
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്.
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ്)
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം.
വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5 - 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)
സസ്യസത്തുക്കള്‍ ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം.
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്.
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം.
60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം - കാന്താരി മുളക് മിശ്രിതം.
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം.
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം.
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍.
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ.
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു
.
വളര്‍ച്ചാ ത്വരകങ്ങള്‍.
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.
പുകയില കഷായം.
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്.
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം.
60 ഗ്രാം ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം - കാന്താരി മുളക് മിശ്രിതം.
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം.
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം.
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍.
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ.
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു
.
വളര്‍ച്ചാ ത്വരകങ്ങള്‍.
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.
കുമരകം (കോട്ടയം): രണ്ടരവര്‍ഷംകൊണ്ട് കായ്ക്കുന്ന പുതിയ കുടമ്പുളിത്തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ചു. അമൃതം, ഹരിതം എന്നീ പേരുകളാണ് ഇവയ്ക്ക്. സാധാരണ കുടമ്പുളി കായ്ക്കാന്‍ ഒന്‍പതുവര്‍ഷത്തോളമെടുക്കാറുണ്ട്.
അമൃതത്തില്‍നിന്ന് ശരാശരി 16.38 കിലോഗ്രാമും ഹരിതത്തില്‍നിന്ന് 10 കിലോഗ്രാമും ഉണക്കപ്പുളി വര്‍ഷംതോറും ലഭിക്കുമെന്നും കണ്ടെത്തി. ഉയരംകുറഞ്ഞ ഹരിതമാണ് വീട്ടില്‍ വളര്‍ത്താന്‍ യോജിച്ചതെന്ന് പുതിയയിനങ്ങള്‍ വികസിപ്പിച്ച കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ഡോ. ആലീസ് ആന്റണി പറഞ്ഞു.
അമൃതത്തില്‍നിന്ന് ലഭിക്കുന്ന പുളിയുണങ്ങിയാല്‍ 51.58 ശതമാനം പുളിരസമുണ്ടാകും. പുളിനല്‍കുന്ന പ്രധാനഘടകമായ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് ഇതില്‍ 19.34 ശതമാനമുണ്ട്. പൊണ്ണത്തടി കുറയ്ക്കുന്ന മരുന്നുണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കുടമ്പുളിയില്‍ നിന്നാണെടുക്കുന്നത്.
വിദേശത്തേയ്ക്ക് ഹൈഡ്രോക്‌സി സിട്രിക് ആസിഡ് കേരളത്തില്‍നിന്ന് കയറ്റിയയയ്ക്കുന്നുമുണ്ട്.
മീന്‍കറി ഉള്‍പ്പെടെയുള്ള കേരളീയവിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ചേരുവകൂടിയാണ് കുടമ്പുളി. ഇതിന് ഒട്ടേറെ ഔഷധഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
52.99 ശതമാനം പുളിരസമുള്ള ഹരിതത്തില്‍നിന്ന് 16.47 ശതമാനം ഹൈഡ്രോക്‌സി സിട്രിക് ആസിഡാണ് ലഭിക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റിയത് അമൃതമാണ്. അമൃതത്തിന്റെ 100 കിലോ പച്ചപ്പുളി ഉണങ്ങിയാല്‍ 11 കിലോ ഉണക്കപ്പുളി ലഭിക്കും. ഹരിതത്തിന്റെ 100 കിലോ ഉണങ്ങിയാല്‍ 13 കിലോ പുളി ലഭിക്കും. ഇപ്പോള്‍ ഒരുകിലോ ഉണക്കപ്പുളിക്ക് 350 രൂപ വരെ വിലയുണ്ട്. സീസണല്ലാത്തപ്പോള്‍ വന്‍വിലക്കയറ്റമുണ്ടാകുകയും ചെയ്യും.
വിത്തുപാകി കിളിര്‍പ്പിച്ചുണ്ടാകുന്ന മരങ്ങളില്‍ ചിലത് ഫലമില്ലാത്ത ആണ്‍ ഇനമാകും. എന്നാല്‍, അമൃതം, ഹരിതം തുടങ്ങിയവയുടെ ഗ്രാഫ്റ്റ് തൈകളായതിനാല്‍ എല്ലാം പെണ്‍ ഇനമായിരിക്കുമെന്ന് ഗവേഷണകേന്ദ്രം ഉറപ്പുനല്‍കുന്നു. ഹരിതത്തിന്റെ കായ്കളുടെ ചുണ്ടുഭാഗത്തിന് നീളം കൂടുതലാണ്. അല്ലികള്‍ക്ക് കനവും കൂടുതലുണ്ട്. അമൃതം കുറഞ്ഞത് 12 മീറ്ററെങ്കിലും ഉയരം വെക്കും. ഹരിതം ആറുമീറ്റര്‍ വരെ ഉയരത്തിലെത്തും.
കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം 1987ലാണ് പുതിയ പുളിയിനങ്ങള്‍ക്കായി ഗവേഷണം തുടങ്ങിയത്. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വെറൈറ്റി റിലീസിങ് കമ്മിറ്റി പുതിയ കുടമ്പുളിയിനങ്ങള്‍ക്ക് അംഗീകാരം നല്കി.
മഴയ്‌ക്കൊപ്പം എത്തുന്ന എലികളെ തുരത്താം
എലിയുടെ ശല്യം അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. എവിടെ നിന്നെങ്കിലും ഭൂമിതുരന്ന് അവര്‍ ഒരിക്കലെങ്കിലും എത്താതിരിക്കില്ല. അത്...രമേല്‍ സര്‍വവ്യാപിയാണ് എലികള്‍. കോണ്‍ക്രീറ്റ് കൂടുകള്‍ക്കകത്തും ഏതെങ്കിലും മാളം കണ്ടെത്തി എലികള്‍ ഒളിച്ചിരിക്കും. മരച്ചീനി ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്നും എലികള്‍ നശിപ്പിക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുളളത്. കൊക്കോയുടെ കാര്യത്തില്‍ നശിപ്പിക്കലിന്റെ തോത് 40 ശതമാനം വരും. നാളികേര ഉല്‍പ്പാദനത്തിന്റെ 10 ശതമാനവും ഇവയുടെ തുരക്കലിനു വിധേയമാകുന്നു. രാത്രിയിലാണ് എലികള്‍ തെങ്ങില്‍ക്കയറി മച്ചിങ്ങയും കരിക്കും തിന്ന് നശിപ്പിക്കുന്നത്. മരച്ചീനി കൃഷിക്കുളള ഏറ്റവും വലിയ വെല്ലുവിളിയും എലികളുടെ ഭാഗത്തുനിന്നാണ്.
പറമ്പിലായാലും വീടിനകത്തായാലും ഗോഡൗണുകളിലാണെങ്കിലും എലികള്‍ എത്തും. നമ്മുടെ കാര്‍ഷികസമ്പത്തിന്റെ നല്ലൊരുഭാഗം കാര്‍ന്നുതിന്നുന്നവയാണ് എലികള്‍. നെല്ലുമുതല്‍ തെങ്ങുവരെയുള്ള വിളകളെ ഉല്‍പ്പാദനഘട്ടത്തിലാണ് ഇവ ആക്രമിക്കുന്നത്. ഫലം കനത്ത സാമ്പത്തികനഷ്‌ടം.
എലികള്‍ക്ക് മനുഷ്യനെ പേടിയാണെന്നു പറയാമെങ്കിലും അവ വീടുകളില്‍ സര്‍വനേരവും കടന്നുകയറി വിഷമമുണ്ടാക്കുന്നുവെന്നതാണ് വസ്‌തുത. അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന വര്‍ഗമായതിനാല്‍ പെട്ടെന്ന് കണ്ടെത്താനുമാകില്ല.
വിസ്‌തൃതമായ വിഹാരപ്രദേശങ്ങളില്‍ എലികളെ നശിപ്പിക്കാനോ നിയന്ത്രിക്കാനോ സാധിക്കില്ല. ഇതുതന്നെയാണ് കര്‍ഷകര്‍ക്കുളള തലവേദന. വീടിനകത്ത് കടന്നുകയറുന്ന എലികളെ നശിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്നതാണ് എലിക്കെണികള്‍. ഇവ കഴുകി മാത്രമേ ഉപയോഗിക്കാവൂ. അതല്ലെങ്കില്‍ കെണിയില്‍പ്പെട്ട എലികളുടെ സ്രവങ്ങള്‍ മറ്റുള്ളവയ്‌ക്ക് മുന്നറിയിപ്പായി ഭവിക്കും.
എലിക്കെണികള്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയാണെങ്കില്‍ എലികള്‍ ഒഴിഞ്ഞുമാറാന്‍ സാധ്യതയുണ്ട്. മറ്റൊരുരീതിയും പ്രചാരത്തിലുണ്ട്.
50 സെന്റീമീറ്റര്‍ നീളവും നാല് ഇഞ്ച് കനവുമുള്ള പിവിസി പൈപ്പ് പറമ്പില്‍ കുത്തിനിറുത്തുക. പിവിസി പൈപ്പിനകത്തെ കുഴിയില്‍ വീണ് പെരുച്ചാഴി ചാകും. ഒരു പിവിസി പൈപ്പുണ്ടെങ്കില്‍ പെരുച്ചാഴികളെ നല്ലതോതില്‍ നശിപ്പിക്കാമെന്നതാണ് നേട്ടം. മരച്ചീനിക്കൃഷിയിലെ പ്രധാന ശത്രുവാണ് പെരുച്ചാഴി. കിഴങ്ങ് രൂപപ്പെടാന്‍ തുടങ്ങുമ്പോള്‍തന്നെ ഇവയുടെ ആക്രമണവും തുടങ്ങും.
മരച്ചീനിത്തോട്ടത്തില്‍ അവിടവിടെയായി ശീമക്കൊന്ന കൊത്തിയിട്ടാല്‍ പെരുച്ചാഴി ആ വഴിക്കു തിരിഞ്ഞുനോക്കില്ല.
ശീമക്കൊന്നയുടെ ഇലയും ഇളം തണ്ടും കുഴമ്പുരൂപത്തില്‍ അരച്ച് ഗോതമ്പുമണികളില്‍ പുരട്ടി തണലത്ത് ഉണക്കിയെടുക്കുക.വീട്ടില്‍ത്തന്നെ തയ്യാറാക്കാവുന്ന ചെലവുകുറഞ്ഞതും ജൈവ എലിനശീകരണി ആണിത്. ഇത്തരം ഗോതമ്പുമണികള്‍ ടിന്നിലടച്ച് സൂക്ഷിക്കാം. വീടിനകത്ത് എലിയുടെ ആക്രമണം ഉണ്ടായാല്‍ ആദ്യത്തെ രണ്ടുദിവസം സാധാരണ ഗോതമ്പുമണികള്‍ വാരിയിടാം. ഗോതമ്പുമണികള്‍ എലികള്‍ തിന്നുന്നുവെന്ന് ഉറപ്പുവരുത്തിയശേഷം ശീമക്കൊന്ന പുരട്ടി ഉണക്കിയ ഗോതമ്പുമണികള്‍ വിതറാം. ഇര തിന്നുന്ന എലികള്‍ കൊല്ലപ്പെടും.
ഉണക്കമീന്‍ പൊടിച്ചതും സിമന്റും ഒരേ അനുപാതത്തില്‍ കലര്‍ത്തി നല്‍കുന്ന രീതിയുമുണ്ട്. സംയോജിത എലിനിയന്ത്രണ ലക്ഷ്യം കൈ വരിക്കേണ്ടത് സുരക്ഷിത ഭാവി ജീവിതത്തിന് അനിവാര്യമാണ്. കൃഷിയുല്‍പാദനത്തില്‍ കര്‍ഷകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന എലികളെ തുരത്താതെ കൃഷി ലാഭകരമാകില്ല. വീടുകളില്‍ പച്ചക്കറി കൃഷി രീതി വ്യാപകമാകുന്ന ഇന്നത്തെ കാലത്ത് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതും നല്ലതാണ്.
ആവശ്യമുള്ള സാധനങ്ങള്‍ .രണ്ടുലിറ്റര്‍ പെറ്റ് ബോട്ടില്‍ ,അമ്പതു ഗ്രാം പഞ്ചസാര,ഒരു ...ടേബിള്‍ സ്പൂണ്‍ യീസ്റ്റ്,മൂന്ന് ഗ്ലാസ് വെള്ളം.ആദ്യമായി ഒരു പാത്രത്തില്‍ പഞ്ചസാര ഇട്ടു അടുപ്പില്‍ വച്ച് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക ,അതിലേക്കു ഒരുഗ്ലാസ് വെള്ളം ഒഴിച്ച് പഞ്ചസാര മുഴുവന്‍ അലിയുന്നത് വരെ ഇളക്കുക,അടുപ്പില്‍ നിന്നും വാങ്ങുക,ലായനിയിലെക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് തണുപ്പിക്കുക,ഒരു സ്പൂണ്‍ യീസ്റ്റ് ലായനിയില്‍ ചേര്‍ത്തിളക്കുക
ചിത്രത്തിലെ പോലെ കുപ്പി കട്ട് ചെയ്യുക,കട്ട് ചെയ്ത ഭാഗം തലകീഴായി കുപ്പിക്കുള്ളിലേക്ക് ടൈറ്റായി ഇറക്കുക.വശങ്ങള്‍ ലീക്ക് വരാത്ത വിധം സെല്ലോ ടേപ്പ് ഒട്ടിക്കുക ,(ചിത്രത്തില്‍ കറുത്തനിരത്തില്‍ കാണാം )ലായനി കുപ്പിയിലേക്ക് ഒഴിക്കുക .കുപ്പി കുട്ടികള്‍ കൈകാര്യം ചെയ്യാനാകാത്ത ഇടങ്ങളില്‍ വയ്ക്കുക
ഈ ലായനി മണിക്കൂറുകള്‍ക്കകം കാര്‍ബണ്‍ ഡയോക്സൈഡ് പുറപ്പെടുവിക്കാനാരംഭിക്കും ,കാര്‍ബണ്‍ഡൈ ഓക്സൈഡ് ഗന്ധം മനുഷ്യ സാമീപ്യമെന്നു ധരിക്കുന്ന കൊതുകുകള്‍ ഇടുങ്ങിയ കുപ്പിക്കഴുത്തിലൂടെ അകത്തേക്ക് കടന്നു ട്രാപ്പില്‍ പെട്ട് നശിക്കും ഓരോ മാസം കൂടുമ്പോഴും ലായനി മാറ്റുന്നത് ഫലപ്രദമെന്നു കാണുന്നു.ഇതുപോലുള്ള കുപ്പികള്‍ പലതുണ്ടാക്കി പരിസരങ്ങളില്‍ വയ്ക്കുക കൊതുകിനെ പാടേ തുരത്താം..
കേരളത്തിലെ മണ്ണുകള്‍ക്ക് വളരെ അനുയോജ്യമായ ഒരു ജീവാണുവളമാണ് വാം (VAM വെസിക്കുലാര്‍ ആര്‍ബസ് ക്കുലാര്‍ മൈക്കോ റൈസ). കര്‍ഷകര്‍ ക്കിടയില്‍ അടുത്ത കാലത്തായി പ്രചാരം സിദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ ജീവാ ണു സസ്യങ്ങളുടെ വേരുമായി ബന്ധപ്പെട്ടുകാണുന്നു. അന്തര്‍ വ്യാപന മൈക്കോറൈസ എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ കുമിളുകള്‍ക്ക് വേരിനോടു ചേര്‍ന്ന്, അതായത്, വേരിന്റെ ഭാഗമായി മാത്രമേ നില നില്‍ക്കാന്‍ സാധിക്കൂ. ചെടി കള്‍ക്ക് ഉപകാരപ്രദമായ ഈ കുമിളുകള്‍ സസ്യങ്ങളുടെ വേരിനുള്ളിലും പുറമെയുമായി അഭേദ്യമായ ബന്ധത്തില്‍ കഴിയുന്നു. മണ്ണില്‍ ലഭ്യമായ ഫോസ്ഫറസിനെ കൂടിയ അളവില്‍ ചെടികളെ വലിച്ചെടുക്കാന്‍ സഹായിക്കുന്നതിനു പുറമെ നൈട്രജന്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വെള്ളവും ധാരാളം ആഗീരണംചെയ്യുന്നതിന് ചെടികളെ സഹായിക്കുന്നു.
ഈ ഫംഗസ് സസ്യങ്ങളുടെ റൂട്ട് ഹെയേഴ്സ് ആയി വര്‍ത്തിക്കുന്നു. ഇരുന്നൂറോളം സസ്യ കുടുംബ ങ്ങളില്‍പ്പെട്ട ചെടികളില്‍ ഈ ഫംഗസിന് അഭേദ്യമായ ബന്ധം ഉണ്ട്. പ്രകൃത്യാതന്നെ മണ്ണു കളില്‍ കണ്ടുവരുന്ന ഈ അത്ഭുത കുമിള്‍ അനുയോജ്യ സസ്യത്തിന്റെ വേരുമായി ബന്ധപ്പെട്ടാല്‍ അവയുടെ വേരുകളിലേക്ക് സന്നി വേശിക്കുന്നു. ആതിഥേയ സസ്യത്തിന്റെ ആവരണശേഷി വര്‍ധിപ്പിക്കുകയും തന്മൂലം വളര്‍ച്ച് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ പ്രവേശി ക്കുന്ന ഫംഗസ്, ഹൈഫകള്‍ ഉണ്ടാക്കി (വേരു പോലെയുള്ള ഭാഗം) സസ്യവേരിന്റെ ഉള്‍ ഭാഗത്ത് വ്യാപിക്കുന്നു. ബലൂണ്‍ ആകൃതിയില്‍ രൂപപ്പെടുന്ന വെസിക്കിള്‍സ് വലിച്ചെടുക്കുന്ന ഫോസ്ഫറസും മറ്റും ശേഖരിച്ചു വയ്ക്കാന്‍ ഫംഗസിനെ സഹായി ക്കുന്നു. കോശങ്ങളുടെ ഉള്ളില്‍ പ്രവേശിച്ചശേഷം പലപ്രാവശ്യം വിഭജിച്ച് നാരുപോലുള്ള ആര്‍ ബസ്ക്യൂള്‍സ് ഉണ്ടാകുന്നു. ഇവിടെ വച്ചാണ് വേരുകളും ഫംഗസും തമ്മിലുള്ള പോഷക കൈമാറ്റം നടക്കുന്നത്.
ചെടിക്കു വേണ്ട മൂലകങ്ങള്‍ കൂടുതലായി ആഗിരണംചെയ്ത് അവ ചെടി കള്‍ക്ക് ലഭ്യമാക്കുമ്പോള്‍, വാമിനുവേണ്ട കാര്‍ബണിക പദാര്‍ഥങ്ങളും മറ്റ് മൂലകങ്ങളും ചെടിയില്‍നിന്ന് ഇവ സ്വീകരി ക്കുന്നു. രോമ വേരുകളെക്കാള്‍ കൂടുതല്‍ ഈ കുമിള്‍ വളരുന്ന തിനാല്‍ കൂടുതല്‍ സ്ഥലത്തുനിന്ന് പോഷകങ്ങള്‍ ആഗിര ണംചെയ്യാന്‍ സസ്യങ്ങളെ സഹാ യിക്കുന്നു.
വാമിന്റെ പ്രധാന ഗുണങ്ങള്‍
1. വാമും ചെടിയുമായുള്ള സഹവര്‍ത്തിത്വത്തില്‍ ഫോസ് ഫറസിനു പുറമെ നാകം, ചെമ്പ്, സള്‍ഫര്‍, ഇരുമ്പ്, നൈട്രജന്‍, മഗ്നീഷ്യം, പൊട്ടാസ്യം തുട ങ്ങിയ മൂലകങ്ങള്‍ ആഗിര ണംചെയ്ത് ചെടികള്‍ക്ക് നേരിട്ട് കൂടുതല്‍ അളവില്‍ ലഭ്യമാക്കുന്നു. ചെടി വളരുന്ന സ്ഥലത്ത് മൂലകങ്ങളുടെ ലഭ്യത കുറവാണെങ്കില്‍ ഈ കുമിളു കളുടെ തണ്ടുകള്‍ മണ്ണിലൂടെ വളര്‍ന്ന് ലഭ്യത കൂടുതല്‍ ഉള്ള സ്ഥലത്തുനിന്ന് ഇവയെ ചെടി കള്‍ക്ക് ലഭ്യമാക്കുന്നു.
2. വാം നിരവധി ഹോര്‍ മോണുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇത്തരം ഹോര്‍മോണുകള്‍ സസ്യവളര്‍ച്ചയെ ത്വരിതപ്പെടു ത്തുന്നു.
3) ചെടികള്‍ക്ക് ഉപകാരപ്രദ മായ മറ്റു പല ജീവാണു ക്കളുടെയും (അസോസ് പൈറില്ലം, അസറ്റോബാക്ടര്‍, ഫോസ്ഫറസ് ലയിപ്പിക്കുന്ന ബാക്ടീരിയ) വളര്‍ച്ചയ്ക്കും വര്‍ധനവിനും ഉപകരിക്കുന്നു.
4) മണ്ണില്‍ കാണുന്ന ഉപദ്രവകാരികളായ പിത്തിയം, റൈസക്റ്റോണിയ, ഫൈറ്റോ ഫ്ത്തോറ തുടങ്ങിയ കുമിളു കളില്‍നിന്നും നിമാവിര കളില്‍നിന്നും സസ്യങ്ങളെ വാം സംരക്ഷിക്കുന്നു. ആഹാരത്തി നും സ്ഥലത്തിനും വേണ്ടിയുള്ള മത്സരം മൂലമാണ് രോഗഹേതു ക്കളായ കുമിളുകളുടെ അളവില്‍ കുറവു വരുത്തി രോഗപ്രതി രോധ ശക്തി നേടിയെടു ക്കുന്നത്.
5) വാം കുമിളിന്റെ തന്തുക്കള്‍ വേരു പടലത്തിനു ചുറ്റുമുള്ള പരിസരത്ത് ഈര്‍പ്പം നിലനിര്‍ ത്താന്‍ സഹായിക്കുന്നു. അങ്ങനെ ചെടികള്‍ക്ക് വരള്‍ച്ചാ സഹനശേഷി നല്‍കുന്നു.
6) വിഷമൂലകങ്ങളില്‍നിന്നു ചെടികള്‍ക്ക് കൂടുതല്‍ സഹന ശേഷി, ഉയര്‍ന്ന ഊഷ്മാവ്, അമ്ലത്വം, പറിച്ചുനടു മ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം എന്നിവയെ പ്രതിരോധിക്കാന്‍ ചെടിക്ക് കഴിവു നല്‍കുന്നു.
7) നൈട്രജന്‍ യൗഗീകരണ ത്തെയും മൂലാര്‍ബുദങ്ങളുടെ വളര്‍ച്ചയെയും സഹായിക്കുന്നു.
ഉപയോഗരീതിതവാരണകളില്‍ വിത്തു പാകുമ്പോള്‍ വാം ചേര്‍ത്തു കൊടുക്കുക. മണ്ണിനു മുകളില്‍ വാം നേര്‍ത്ത ഒരു പാളിയായി വിതറിയശേഷം വിത്ത് വിതയ്ക്കുക. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടുക. തല്‍ഫലമായി തൈകള്‍ പറിച്ചുനടുമ്പോള്‍ കൃഷിയിടത്തിലാകമാനം വ്യാപിക്കും. അല്ലാത്തപക്ഷം നേരിട്ട് കൃഷിയിടത്തില്‍ സസ്യ ങ്ങളോടനുബന്ധിച്ച് ഇട്ടുകൊടുക്കാം. വിത്ത് ഇടുമ്പോള്‍ ആദ്യം വാം ഇട്ടശേഷം വിത്തിടുക. മുളച്ചുവരുന്ന വേരുകള്‍ വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ െആദ്യം വാം ഇട്ടശേഷം വിത്തിടു ക. മുളച്ചുവരുന്നവേരുകള്‍വാം കള്‍ചറിലൂടെ കടന്നുപോകു മ്പോള്‍ വേരുകളില്‍ വാം വളരുന്നു. ടിഷ്യൂകള്‍ചര്‍ ചെടി കള്‍, പോളിബാഗില്‍നടുന്ന തൈകള്‍
ഇവയ്ക്ക് അത്യുത്തമം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. തീരെ വരണ്ട മണ്ണുകളില്‍ വാമിന് നിലനില്‍പ്പില്ല. അതി നാല്‍ ന നല്‍കിയശേഷം വാം ഉപയോഗിക്കുക.
2. വാം പ്രയോഗിക്കുന്നതിന് ഒരാഴ്ച മുമ്പും പ്രയോഗിച്ച് ഒരാഴ്ച കഴിഞ്ഞും രാസവള, കീടകുമിള്‍നാശിനികള്‍ പാടില്ല.
3. നേരിട്ട് ചൂടേല്‍ക്കുന്ന സ്ഥലങ്ങളില്‍ വാം സൂക്ഷി ക്കുന്നത് നല്ലതല്ല.
4. ജൈവവളങ്ങള്‍ ഈ കുമിളിന്റെ വളര്‍ച്ചയെ ത്വരിത പ്പെടുത്തുന്നു.
5. വിള പരിക്രമം, തുടര്‍വിള സമ്പ്രദായം തുടങ്ങിയ കൃഷി രീതികള്‍ അനുവര്‍ത്തിക്കു മ്പോള്‍ വാം വളരെവേഗം വളരു കയും വംശവര്‍ധന നടത്തുക യും ചെയ്യുന്നു.
6. വളക്കൂറ് കുറഞ്ഞ മണ്ണുകളിലാണ് ഇവ വളരെ പെട്ടെന്ന് വളരുന്നതും വംശ വര്‍ധന നടത്തുന്നതും.
7. ചൂടുകാലത്ത് ഇവയുടെ എണ്ണം കുറയുന്നു.
8. മണ്ണ് നന്നായി ഉഴുതു മറിക്കുന്നത്, തീയിടല്‍, മണ്ണൊ ലിപ്പ്, മേല്‍മണ്ണിന്റെ നഷ്ടം, ധൂമീകരണം, കൂടുതല്‍ കാലം വെള്ളം കെട്ടി ക്കിടക്കുക, സൗരതാപീകരണം തുടങ്ങിയവ വാമിന്റെ വളര്‍ച്ചയ്ക്ക് ഹാനികര മാണ്.
കേരളത്തില്‍ എല്ലായിടത്തും വളര്‍ന്നു കായ്ഫലം നല്‍കുന്ന ചെടിയാണ് കടച്ചക്ക. ശീമപ്ലാവ്, ബിലാത്തിപ്ലാവ് എന്ന പേരിലും അറിയപ്പെടുന്ന ഈ ബ്രെഡ് ഫ്രൂട്ട് ട്രി, മൊറേഡി കുലത്തില്‍പ്പെട്ട ചിരസ്ഥായിയായ ഫലവൃക്ഷമാണ്. ശാന്തസമുദ്ര ദ്വീപുകളില്‍ ഉത്ഭവിച്ച ഈ വൃക്ഷം തെക്കേ ഇന്ത്യന്‍ സമതലങ്ങളില്‍ സുലഭമായി കാണുന്നു. Artocarpus altilis എന്നാണ് ചെടിയുടെ ശാസ്ത്രനാമം. ഇതൊരു ഫലവൃക്ഷമാണെങ്കിലും പച്ചക്കറിയായാണ് കണക്കാക്കപ്പെടുന്നത്. കടപ്ലാവിന്റെ ചില കാട്ടിനങ്ങളില വിത്ത് കാണാറുണ്ടെങ്കിലും നാം കൃഷിചെയ്യുന്ന ഇനത്തില്‍ വിത്തുണ്ടാകാറില്ല. അതിനാല്‍ വിത്ത് ഉപയോഗിച്ചുള്ള വംശവര്‍ധന കടച്ചക്കയില്‍ സാധ്യമല്ല. ശാഖകള്‍ നേരിട്ട് മുറിച്ചുനട്ടാലും വേരിറങ്ങി വളരാറില്ല. ബഡ്ഡിങ്, ഗ്രാഫ്റ്റിങ് രീതികളും വേണ്ടത്ര വിജയിക്കാറില്ല. മണ്ണില്‍ അധികം താഴെയല്ലാത്ത ഭാഗത്തിലൂടെ പോകുന്ന വേരുകളില്‍ ഏതെങ്കിലും വിധത്തില്‍ മുറിവോ ക്ഷതമോ ഉണ്ടായാല്‍ അവിടെനിന്ന് തൈകള്‍ കിളിര്‍ത്തുവരും. ഇവ തൊട്ടുചേര്‍ന്നുള്ള ഒരു കഷണം വേരോടുകൂടി മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. എന്നാല്‍ പലപ്പോഴും നമുക്കിത് ആവശ്യത്തിനു കിട്ടാറില്ല.
നന്നായി വിളവു നല്‍കുന്ന കടപ്ലാവിന്റെ വേര് മുറിച്ചെടുത്ത് മുളപ്പിച്ച് ആവശ്യത്തിന് തൈകള്‍ ഉണ്ടാക്കാം. കേടുപറ്റാത്ത ഏതാണ്ട് വിരല്‍വണ്ണം മുഴുപ്പുള്ള വേര് ശ്രദ്ധയോടെ മണ്ണു നീക്കി മുറിച്ചെടുക്കണം. ഏതാണ്ട് 15-20 സെ. മീറ്റര്‍ നീളത്തില്‍ ഇവ മുറിച്ച് മണ്ണ്, മണല്‍, ചാണകപ്പൊടി ഇവ സമം കലര്‍ത്തിയ മിശ്രിതത്തില്‍ കിടത്തിവച്ച് പാകിയശേഷം അല്‍പ്പം മണലിട്ടു മൂടുക. ദിവസേന നച്ചുകൊടുക്കണം. നട്ട് നാലുമാസംകൊണ്ട് ഇവ കിളിര്‍ത്തുവരും. ഏതാണ്ട് ഒരുവര്‍ഷത്തെ വളര്‍ച്ചയെത്തിയാല്‍ സ്ഥിരമായ സ്ഥലത്തേക്ക് വേരിന് കേടുകൂടാതെ പറിച്ചെടുത്ത് നട്ടുപിടിപ്പിക്കാം. ചെടികള്‍ മണ്ണില്‍ നന്നായി വേരുറയ്ക്കുന്നതുവരെ കൊടുംവെയിലില്‍നിന്നു രക്ഷ നല്‍കാനും, നട്ടസ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും, വരള്‍ച്ച അനുഭവപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ഒരിക്കല്‍ നട്ടാല്‍ ഒട്ടേറെ വര്‍ഷം ഇവ സമൃദ്ധിയായി വിള നല്‍കും. അന്നജപ്രധാനമായ ഫലമാണിത്. 28 ശതമാനം അന്നജത്തിനുപുറമെ 1.5 ശതമാനം മാംസ്യം, 0.9 ശതമാനം ധാതുലവണങ്ങള്‍ 0.04 ശതമാനം കാത്സ്യം, 0.03 ശതമാനം ഫോസ്ഫറസ്, 0.5 ശതമാനം ഇരുമ്പ് എന്നിവയും വിറ്റാമിന്‍ എയും സിയും അടങ്ങിയിരിക്കുന്നു.
പശ്ചിമഘട്ടമലകളിലൊന്നിന്റെ തെക്കേ ചെരുവിലെ അഞ്ചേക്കർ പുരയിടം. കൃഷി ചെയ്യാൻ കൊള്ളില്ലെന്നു പലരും പറഞ്ഞ ആ ഭൂമിയെ വിളവൈവിധ്യത്തിന്റെ പൂങ്കാവനമാക്കിയിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ വെണ്മണി പുളിയന്മാക്കൽ ജോർജ്. മണ്ണിലെ വർഗ സങ്കരണ പരീക്ഷണങ്ങളിലൂടെ ഇദ്ദേഹം രൂപം നൽകിയ സിയോൺ മുണ്ടി എന്ന കുരുമുളക് ഇനത്തിനു സവിശേഷതകളേറെ.
തണലിലും മെച്ചപ്പെട്ട വിളവ് തരുന്നതിനൊപ്പം ദ്രുതവാട്ടത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഈ ഇനം ജോർജിനെ ഇന്നവേഷൻ ഫൗണ്ടേഷന്റെ ദേശീയ അവാർഡിന് അർഹനാക്കി. കർഷക കണ്ടുപിടിത്തത്തിനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നു ജോർജ് ഏറ്റുവാങ്ങി.
ഈ കൃഷിയിടത്തിലെ പ്രധാന വിള കുരുമുളകാണ്. ജോർജിന്റെ കൂടുതൽ ഗവേഷണങ്ങളും കുരുമുളകിൽ തന്നെ. മലമ്പ്രദേശത്ത് ഇടതൂർന്ന വൃക്ഷങ്ങളുടെ തണലിലും മെച്ചപ്പെട്ട വിളവു തരുന്ന കുരുമുളകിൽ കാറ്റിലൂടെയും പരാഗണം നടക്കുമെന്ന് ജോർജ് പറയുന്നു.
(മഴയിലൂടെയാണ് പ്രധാനമായും പരാഗണം) ഒരേ താങ്ങുമരത്തിൽ ഇവ രണ്ടും നട്ടുവളർത്തി രണ്ടിനങ്ങളും ചേര്ന്നു വരുന്ന തിരികളിൽ, നീലമുണ്ടിയുടെ മണി മുളപ്പിച്ചാണ് സിയോൺ മുണ്ടി ഇദ്ദേഹം ഉരുത്തിരിച്ചെടുത്തത്. മെതിച്ചെടുക്കാനുള്ള എളുപ്പം, കൂടിയ തിരിനീളം, മണിവലുപ്പം, നല്ല കറുപ്പ് നിറം, നല്ല എരിവ്, കൂടുതൽ തൈലം, ഉണങ്ങി കഴിയുമ്പേൾ ലഭിക്കുന്ന തൂക്കത്തിന്റെ ഉയർന്ന തോത് എന്നിവയും സിയോൺ മുണ്ടി കുരുമുളകിന്റെ സവിശേഷതകളാണ്.
ജോർജിന്റെ കൃഷിയിടത്തിലെ മാസ്റ്റർ പീസ് ഇനം കുരുമുളകു മരങ്ങളാണ്. താങ്ങുമരമില്ലാതെ സ്വതന്ത്രമായി വളരുന്ന ബ്രസീലിയൻ തിപ്പലി പാകത്തിന് ഉയരത്തിൽ (5.6 അടി) വട്ടം മുറിച്ച് സിയോൺ മുണ്ടി കൊടിയുടെ വശങ്ങളിലേക്ക് വളരുന്ന തല ഗ്രാഫ്റ്റു ചെയ്താണ് കുരുമുളകു മരമാക്കുന്നത്. ഇതിന്റെ ചുവട്ടിൽ നിന്നു കൊണ്ടുതന്നെ കുരുമുളകു പറിച്ചെടുക്കാം. പ്രതിരോധശേഷി കൂടുതലുള്ള ബ്രസീലിയൻ തിപ്പലിയിൽ വളരുന്നതിനാൽ രോഗ,കീടബാധ കുറവാണെന്ന മെച്ചവുമുണ്ട്. രണ്ടുവർഷത്തിനുള്ളിൽ വിളവെടുക്കാനാവും. കുരുമുളകുവള്ളിയെ മരമാക്കുന്ന ഈ ജോർജിയൻ കൃഷിരീതി ഇന്ന് ഏറെപ്പേർ അനുവർത്തിക്കുന്നു.
ഇവിടെ കുരുമുളകുമരങ്ങൾ മാത്രമല്ല മരങ്ങളിൽ പടർത്തുന്ന കുരുമുളകു കൊടികളുമുണ്ട് രണ്ടായിരത്തിലേറെ. ഇവയുടെ താങ്ങുമരങ്ങൾ ഫലവൃക്ഷങ്ങളും ഒൗഷധവൃക്ഷങ്ങളും ആണെന്നുമാത്രം. ഔഷധവൃക്ഷങ്ങളും ആണെന്നുമാത്രം. ഔഷധവൃക്ഷങ്ങളിൽ അശോകം, കുമ്പിൾ, നീർമരുത്, പലകപ്പയ്യാനി തുടങ്ങിയവയും ഫലവൃക്ഷങ്ങളിൽ പ്ലാവുമാണ് പ്രധാനം. ആയിരത്തിലധികം പ്ലാവുകളിൽ കുരുമുളകു കൊടികൾ പടർന്നു കിടക്കുന്നത് ജോർജിന്റെ പുരയിടത്തിൽ കാണാം.
പ്ലാവുകളുമായി ജോർജിന് അഭേദ്യ ബന്ധമാണുള്ളത്. വീടിന്റെ മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു പ്ലാവുണ്ട്. അതിൽ വർഷത്തിൽ 365 ദിവസവും വിളഞ്ഞു കിടക്കുന്ന ഉണ്ടച്ചക്കകളും. ചക്ക മടലുമുൾപ്പെടെ അരിഞ്ഞതും പൊടിയരിയും വേവിച്ച്, ആഫ്രിക്കൽ പായലും ചേർത്താണ് ജോർജിന്റെ പശുക്കളുടെയും പന്നികളുടെയും കോഴികളുടെയും മീനുകളുടെയും പ്രധാന ആഹാരം.
ആടുകൾക്കു പ്ലാവിലയും. ഏതു മൃഗത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട ഭോജ്യവസ്തു ചക്കയും പ്ലാവിലയുമാണെന്നു ജോർജ് പറയുന്നു. ജോർജിന്റെ കുടുംബത്തിലെ പ്രധാന ആഹാരവും ചക്കതന്നെ. മാമ്പഴം, മാംഗോസ്റ്റിൻ, റംബൂട്ടാൻ, അത്തി, വെണ്ണപ്പഴം, സ്ട്രോബറി, വിവിധയിനം വാഴകൾ എന്നിവയും ജോർജിന്റെ കൃഷിയിടത്തെ ഫലസമൃദ്ധമാക്കുന്നു. ആദിവാസികളുടെ തനത് ഇനവും രുചികരവുമായ വരിക്കവാഴ, പച്ചച്ചിങ്ങൻ, പൂജകദളി, സുന്ദരിവാഴ, കറക്കണ്ണൻ, പാളയംകോടൻ, റോബസ്റ്റ, ഞാലിപ്പൂവൻ എന്നിവയാണ് ജോർജിന്റെ പുരയിടത്തിലെ വാഴയിനങ്ങൾ.
പുളിയമ്മാക്കലെ മറ്റൊരു സവിശേഷവിളയാണ് ആകാശക്കപ്പ. മറ്റു മരങ്ങളുടെ താങ്ങിൽ ഉയരത്തിലേക്ക് കയറിപ്പോകുന്ന ഈ കപ്പ, വൃക്ഷങ്ങൾക്കിടയിൽ കൃഷി ചെയ്യാം. വാണിജ്യാടിസ്ഥാനത്തിൽ വിജയകരമല്ലെങ്കിലും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കപ്പ എല്ലാ സമയവും ലഭ്യമാണ്. മരത്തിന്റെ ചുവട്ടിൽനിന്ന് 5-6 അടി അകലത്തിൽ കമ്പി കൊണ്ടോ മുള്ളുകൊണ്ടോ കൊത്തിയിളക്കി ഇതു നടാം. കിളച്ചു മറിക്കുകയോ കൂന കൂട്ടുകയോ ചെയ്യേണ്ടതില്ല.
നീളമുള്ള (8-10 അടി) കപ്പത്തണ്ടിന്റെ ചുവട് മണ്ണിൽ ഒരിഞ്ചു താഴ്ത്തിവച്ച് മുകൾഭാഗം മരത്തിലേക്ക്് പ്ലാസ്റ്റിക് കയറുപയോഗിച്ച് കെട്ടിക്കൊടുക്കണം. തലപ്പ് പൊട്ടി കൂടുതൽ ഉയരത്തിലേക്ക് വളർന്നു കയറിപ്പോവുന്നതു കാണാം. കിഴങ്ങ് പാകമായിക്കഴിഞ്ഞാൽ ആവശ്യാനുസരണം മാന്തിയെടുക്കാം. കിഴങ്ങെടുക്കുന്നതിന് ഒരു മാസം മുൻപ് അൽപം കുമ്മായം ഇട്ടുകൊടുക്കുന്നത് ചിലപ്പോൾ ഉണ്ടായേക്കാവുന്ന കയ്പ് ഒഴിവാക്കാമെന്ന് ജോർജ് പറയുന്നു.
കുരുമുളക് കൂടാതെ ഏലം, ജാതി, ഗ്രാമ്പൂ, കറുവ തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുന്നുണ്ട്. ഒന്നാന്തരം മ്യൂസിയം കൂടിയാണ് പുരയിടം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ചെങ്ങഴിനീർ കിഴങ്ങ് ,ചെത്തിക്കൊടുവേലി, ചിറ്റരത്ത (രാസ്ത) എന്നിവയ്ക്കു പുറമേ ശതാവരി, അമൃത്, കാട്ടുകിരിയാത്ത്, പനിക്കൂർക്ക, അണലി വേഗം, തിപ്പലി, മഞ്ഞപ്പിത്തത്തിനുള്ള അപൂർവ ഔഷധസസ്യങ്ങൾ എന്നിവയും ജോർജിന്റെ പുരയിടത്തിലുണ്ട്.
പശു, ആട്, കോഴി, താറാവ്, വാത്ത, ടർക്കി, ഗിനി എന്നിവയെ കൂടാതെ പുരയിടത്തിലെ ഒന്നിലധികം കുളങ്ങളിലായി നാടൻ മുഷി, തിലോപ്പിയ, കട്ല, രോഹു, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെയും ജോർജ് വളർത്തുന്നു.
നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന നഴ്സറിയും ജോർജിനുണ്ട്. വേരു പിടിപ്പിച്ച കുരുമുളകു വള്ളികളാണ് പ്രധാനം ഇനം. ഒരു കൊടിയിൽനിന്നും ഒരേ സമയം മുളകും തൈകളും(മുകളിലേക്കു കയറുന്ന കൂടുതൽ തലപ്പുകൾ ഉണ്ടാക്കി) ഉൽപാദിപ്പിക്കാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.
ജോർജിലെ കർഷകനെയും ഗവേഷകനെയും തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തുന്നു. മികച്ച പട്ടികവർഗ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷകജ്യോതി അവാർഡ് 2003-’04 വർഷത്തിൽ ജോർജിനായിരുന്നു. കാർഷിക സർവകലാശാലയുടെ കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം 2008ൽ കർഷക ശാസ്ത്രജ്ഞൻ അവാർഡു നൽകി ആദരിച്ചു. ജൈവകൃഷിക്കായി വിവിധ ഏജൻസികൾ ഏർപ്പെടുത്തിയ സംസ്ഥാന തല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഫോൺ : 8111915160
മലപ്പുറം കരുവാരക്കുണ്ടിലെ മാത്യു സെബാസ്റ്റ്യനും കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും കൈകോര്‍ത്തപ്പോള്‍ വാണിജ്യകൃഷിക്ക് പറ്റിയൊരു മുന്തിയ ഇനം ജാതി ഉരുത്തിരിഞ്ഞുഐ.ഐ.എസ്.ആര്‍. കേരളശ്രീ.
ഇതുവരെയുള്ള ജാതിക്കഥകളെയെല്ലാം പിന്നിലാക്കാന്‍ പോന്ന ജാതകവിശേഷങ്ങളുള്ള ഇനം. കരുവാരക്കുണ്ടില്‍ കണ്ണത്തുമലവാരത്താണത്, താഴത്തേല്‍ മാത്യു സെബാസ്റ്റ്യന്റെ ജാതികൃഷി പരീക്ഷണശാല. ജാതിയും കവുങ്ങും കുരുമുളകുമെല്ലാമുള്ള 12 ഏക്കര്‍. കവുങ്ങില്‍ മോഹിത്‌നഗര്‍ 4,000 മരങ്ങള്‍, കുരുമുളകില്‍ ശ്രീകരയും ശുഭകരയും പഞ്ചമിയുമാണ് മുഖ്യം. എണ്ണത്തില്‍ രണ്ടാംസ്ഥാനം ജാതിക്കാണെങ്കില്‍ ആദായത്തില്‍ മേല്‍ക്കോയ്മയുണ്ട് ആയിരത്തിലേറെ വരും മരങ്ങള്‍. 22 ഇനങ്ങള്‍, കേരളത്തിനുപുറമേ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീവിടങ്ങളില്‍നിന്ന് മികച്ച ഇനങ്ങള്‍ തിരഞ്ഞെടുത്താണ് കൃഷിയിറക്കിയത്. ഏറ്റവും നല്ലത് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടി. 1999ലാണ് കൃഷിത്തുടക്കം. ഇവിടം ജാതിത്തോട്ടമായി. ജാതിക്ക് കിലോഗ്രാമിന് 80 രൂപയുള്ളപ്പോഴാണ് കൃഷിക്കിറങ്ങിയത്.
വളര്‍ച്ചക്കൂടുതല്‍കാട്ടി ഏതാനും ജാതിത്തൈകള്‍ ശ്രദ്ധകവര്‍ന്നു. അവ നാലാംവര്‍ഷംമുതല്‍ കായ്ക്കാന്‍ തുടങ്ങി. ആണ്ട് പിന്നിടുന്തോറും കായ്കളുടെ എണ്ണംകൂട്ടി അദ്ഭുതം കാട്ടി. പിന്നെ അവയ്ക്ക് പ്രത്യേക പരിചരണമായി. ഇവയുടെ കമ്പെടുത്ത് മറ്റ് മരങ്ങളില്‍ ഒട്ടിച്ചു. അങ്ങനെ അവിടം മേല്‍ത്തരക്കാരുടെ വിളനിലമായി. 'കേരളശ്രീ' പിറന്നു.
പത്താംവര്‍ഷം ഒറ്റമരത്തില്‍നിന്നുള്ള ആദായം പതിനായിരം കവിഞ്ഞു. ഇക്കാര്യം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കാതിലുമെത്തി. വന്ന് കണ്ടവര്‍ കീഴടങ്ങി. ശാസ്ത്രീയ കൃഷിരീതികളുടെ അല്ലറചില്ലറ ചിട്ടവട്ടങ്ങള്‍ നിര്‍ദേശിച്ചു. കായ്പിടിത്തം കുറഞ്ഞ ഇനങ്ങളെ വെട്ടി നീക്കാന്‍ കല്പിച്ചു. പരാഗണം സുഗമമാക്കാന്‍ ഏതാനും ആണ്‍മരങ്ങള്‍ നട്ടു. കായയെ പൂര്‍ണമായും പൊതിഞ്ഞ പത്രി, ഉണക്കുഭാരം കൂടുതല്‍, മരത്തില്‍ കായ്കളുടെ എണ്ണക്കൂടുതല്‍, രോഗകീടബാധകള്‍ കുറവ്... കേരളശ്രീയുടെ പെരുമകള്‍ പലതാണ്.
കര്‍ഷകപങ്കാളിത്ത ഗവേഷണ പദ്ധതിപ്രകാരം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.എസ്.എസ്. ആര്‍.) വികസിപ്പിച്ചെടുത്ത ജാതി ഇനമാണ് കേരളശ്രീ. 2013 നവംബറില്‍ നടന്ന ദേശീയ സെമിനാറിലാണ് കേരളശ്രീക്ക് ഈ ഭാഗ്യമൊരുങ്ങിയത്. കൃഷിയിടത്തിലെയും പരീക്ഷണശാലയിലെയും നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാണിജ്യകൃഷിക്ക് അത്യുത്തമമെന്ന് തെളിഞ്ഞത്. ഇനി ഐ.ഐ.എസ്.ആറിന്റെ മേല്‍നോട്ടത്തിലാണ് ഇവയുടെ തൈ ഉത്പാദിപ്പിക്കുക.
10 വര്‍ഷം പിന്നിട്ട് നാലരഅഞ്ച് മീറ്റര്‍ പൊക്കമുള്ള മരത്തില്‍ 2,000ത്തിലേറെ കായ്കള്‍ വിളഞ്ഞാണ് കേരളശ്രീ മിടുക്കുകാട്ടിയത്. 21 കിലോഗ്രാമായിരുന്നു തൊണ്ടോടുകൂടിയ ജാതിക്കയുടെ അളവ്. ജാതിപത്രിയാണെങ്കില്‍ 4.2 കിലോഗ്രാം. ഹെക്ടറൊന്നിന് 360 മരങ്ങള്‍ നടാം. 10 വര്‍ഷം പിന്നിട്ടാല്‍ അവിടെ ഏഴരടണ്‍ ജാതിക്കയും ഒന്നര ടണ്‍ ജാതിപത്രിയും വിളയും.
മലപ്പുറത്തെ മേലാറ്റൂരിലാണ് മാത്യുവിന്റെ താമസം. വീടിനടുത്താണ് ജാതിത്തൈകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള പോളിഹൗസ് നഴ്‌സറിയൊരുക്കിയത്. 6,000 ചതുരശ്ര അടിയാണ് പോളിഹൗസിന്റെ വിസ്തീര്‍ണം. 10,000 തൈകളാണ് ഇത്തവണ ഉത്പാദിപ്പിക്കുന്നത്.
കോട്ടയം കുറവിലങ്ങാട്ടുനിന്ന് നാലുപതിറ്റാണ്ടുമുമ്പ് കരുവാരക്കുണ്ടിലെത്തിയതാണ് മാത്യുവിന്റെ കുടുംബം. കരുവാരക്കുണ്ട് പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍. 2012ലെ മികച്ച കര്‍ഷകനുള്ള കര്‍ഷക തിലകമടക്കം ഒരുപിടി അവാര്‍ഡുകള്‍ കിട്ടി.
(മാത്യു സെബാസ്റ്റ്യന്‍ഫോണ്‍: 9447178151, 8553418025)
ചിത്രകീടത്തെ പറ്റി കുറെ അന്ധവിശ്വാസങ്ങള്‍ നമ്മുടെ കൃഷിക്കാരുടെ ഇടയില്‍ ഉണ്ട് ..ഞാന്‍ മനസിലാക്കിയ ചില സത്യങ്ങള്‍ ഇതാണ് തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ തിരുത്തുക
വിശ്വാസം :- ചിത്ര കീടം എന്തോ പ്രത്യേകതരം പ്രാണി ആണ്
സത്യം :- അങ്ങനെ ഒരു പ്രാണി ഇല്ല ചില പ്രത്യേക തരം ഈച്ച, ശലഭം, വണ്ട് എന്നിവ യുടെ ലാര്‍വ ആണ് വില്ലന്‍
വിശ്വാസം :- എന്തെങ്കിലും കീട നാശിനി ഉപയോഗിച്ചാല്‍ ചിത്ര കീടത്തെ നശിപ്പിക്കാം
സത്യം :- എന്‍റെ അറിവില്‍ ഒരു കീടനാശിനിയും ചിത്ര കീടത്തെ കൊല്ലില്ല
ചിത്രകീടതിന്റെ കാരണവും പ്രധിവിധികളും
ഒരു ഇലയെ കുറെ കനം കുറഞ്ഞ ഇലകള്‍ ചേര്‍ത്ത് ഒട്ടിച്ചു വെച്ചതായി കണക്കാക്കാം(ചിത്രം 3 ) .വണ്ട്, ഈച്ച, ശലഭം തുടങ്ങിയവയുടെ പെണ്ണീച്ചകള്‍ ഇലയില്‍ ദ്വാരം ഉണ്ടാക്കി അതിലോ ഇലയുടെ അടിവശത്തോ മുട്ടയിടുന്നു. ഈ മുട്ട രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വിരിയുമ്പോള്‍ ഉണ്ടാകുന്ന ലാര്‍വ ഇലക്കുള്ളിലേക്ക് തുരങ്കം ഉണ്ടാക്കി കടക്കുന്നു. രണ്ടു മൂന്നു ആഴ്ച ഇലയുടെ മടക്കുകള്ക്കി്ടയില്‍(ചിത്രം 3 ) അതിലെ ഹരിതകം ശാപ്പിട്ട് തിന്നു മുന്നോട്ടു നീങ്ങുന്നു. ഹരിതകം തിന്നു കഴിയുമ്പോള്‍ തിന്നഭാഗം വെളുത്ത നിറമാകുന്നു. വീണ്ടും മുന്നോട്ടു നീങ്ങി അവിടെയുള്ള ഹരിതകം തിന്നുന്നു. അവിടെയും വെളുത്ത നിറമാകുന്നു. അങ്ങനെ അത് തിന്നുതിന്നു മുന്നോട്ടോ വശങ്ങളിലേക്കോ നീങ്ങുന്നു. അതിനനുസരിച്ച് വെളുത്ത ഒരു ചാല്, രൂപപ്പെടുന്നു. ഒപ്പം ആ കീടം വളരുന്നു, തടിക്കുന്നു, കൂടുതല്‍ സ്ഥലത്തെ പച്ചപ്പ് തിന്നുന്നു. അപ്പോള്‍ ആ വെളുത്ത വരയുടെ വണ്ണം കൂടുന്നു.
ഓര്മിക്കുക, എപ്പോഴും അത് ആ വെളുത്ത വരയുടെ വീതി കൂടിയ അറ്റത്ത് ഉണ്ടാകും ആ ലാര്‍വ .(ചിത്രം 2 )
ചിത്ര കീടം വരക്കുവാന്‍ തുടങ്ങിയാല്‍ രണ്ടു വിരലുകള്‍ കൊണ്ട് ആ വരയുടെ വണ്ണം കൂടിയ ഭാഗത്ത് ഞെക്കുക. അതോടെ അതിന്‍റെ പ്രശ്നം തീര്‍ന്നു.
വളരെ അധികം ബാധിചിട്ടുണ്ടെങ്കില്‍ ആ ഇലകള്‍ പറിച്ചെടുത് ഞെരുടി നശിപ്പിക്കുക. അല്ലാതെ നാം പുറത്തു നിന്ന് എന്ത് തളിച്ചാലും അവനെ ഏശില്ല. ഇലയില്‍ തളിച്ചാല്‍ ഇല കുതിര്ന്നു ഇലക്കകത്തു കയറി പ്രവര്ത്തി്ക്കാന്‍ കഴിയുന്ന രാസ കീടനാശിനിക്ക് മാത്രമേ ഇതിനെ കൊല്ലാന്‍ കഴിയൂ. അപ്പോള്‍ ഇത് വരാതിരിക്കാനുള്ള വഴി മാത്രമേ ജൈവ രീതിയില്‍ പറ്റൂ. കാന്താരി, പുകയില, വെളുത്തുള്ളി കഷായങ്ങള്‍ തളിച്ചാല്‍ അതിന്‍റെ തീക്ഷ്ണമായ എരുവും വാസനയും കാരണം ഈ പ്രാണികള്‍ മുട്ടയിടാന്‍ വരില്ല.
പുഴുക്കള്‍ അകത്തു കയറിയാല്‍ ഇലക്കു അകത്തുവെച്ചുതന്നെ ലാര്‍വ യില്നിന്നു പ്യൂപ്പ അവസ്ഥയിലേക്ക് മാറും. കുറേദിവസം നില്ക്കുന്ന ഇലകളാണെങ്കില്‍ ഇലകളില്‍ നിന്നുതന്നെ അത് ശലഭമോ വണ്ടോ ആയി വിരിഞ്ഞ് മറ്റു ഇലകളിലേക്ക് മാറി മുട്ടയിടല്‍ തുടരും. നാലഞ്ചു തലമുറവരെ ഇങ്ങനെ അവിടം പെറ്റുപെരുകും. ഈ ജീവചക്രം തിരുത്താന്‍ കഴിഞ്ഞാല്‍ അവയുടെ വംശ വര്ധന പാടെ നില്ക്കും . അതിനു ഏറ്റവും നല്ലത് വേപ്പെണ്ണ തളിക്കലാണ്. വേപ്പെണ്ണ ചിത്രകീടത്തെ കൊല്ലില്ലെങ്കിലും അതിന്‍റെ ജീവചക്രത്തെ മാറ്റി മാറ്റിമറിക്കാനുള്ള കഴിവ് വേപ്പെണ്ണക്ക് ഉണ്ട്. ചിത്രകീടം വരാതിരിക്കാന്‍ അഞ്ചു ദിവസത്തിലൊരിക്കല്‍ നേര്പ്പി ച്ച വേപ്പെണ്ണ (ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍) തളിക്കുക. ചിത്ര കീടം വന്നു പണി തുടങ്ങിയാല്‍ ആ ചിത്രപ്പണിയുടെ ഏറ്റവും വണ്ണം കൂടിയ അറ്റത്ത് വിരലുകള്‍ കൊണ്ട് (ഇലയുടെ മേലെയും താഴെയും ഓരോ വിരല്‍ വെച്ചു) ഞെക്കി കൊല്ലുക. അത് ചത്തു എന്നറിയാന്‍ പിറ്റേ ദിവസം നോക്കിയാല്‍ ആ ഞെക്കിയ ഭാഗം തവിട്ടു നിറമായി മാറിയതായി കാണാം, മൂന്നാം ദിവസത്തേക്ക് കറുത്തിട്ടും
മലയാളികളുടെ ഒരു വലിയ പ്രശ്നം ആണ് കുടവയറും അമിത വണ്ണവും അതിനു ഒരു ലളിതമായ പരിഹാരം ഇതാ...
പരീക്ഷിച്ചു നോക്കു ഫലം ഉറപ്പ് ആണ് ....
വണ്ണം കുറക്കാൻ സഹായിക്കുന്ന ഒരു ജ...ലം. അതിനെകുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ…???
എന്നാൽ ഇതാ അത്തരം ഒരു വെള്ളം. സാസ്സി (saassy water ) വാട്ടർ എന്നാണു ഇതിൻറെ പേര്.
വണ്ണം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി. ചെറുനാരങ്ങ, വെള്ളരി, ഇഞ്ചി, പുതിനയില എന്നിവ ചേർത്തുണ്ടാക്കുന്ന സാസ്സി വാട്ടറിലെ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. അത് മൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങി ശരീരം മെലിയുകയും ചെയ്യും. കക്കിരി ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും.
Recipe #1
ഒരു ഭരണിയിലോ ജഗ്ഗിലോ 8 ഗ്ലാസ് വെള്ളവും ഒരു ടീസ്പൂണ്‍ ഇഞ്ചി ചെറുതാക്കി മുറിച്ചതും ഒരു ഇടത്തരം കഷണം വെള്ളരി മുറിച്ചതും, ഒരു ഇടത്തരം വലിപ്പമുള്ള ചെറുനാരങ്ങ ചെറുതാക്കി മുറിച്ചതും ഒരു ടീസ്പൂണ്‍ പുതിനയില ചെറുതാക്കി മുറിച്ചതും ചേർത്തു ഇളക്കി ഒരു രാത്രി മുഴുവൻ വെക്കുക. ഫ്രിഡ്ജിൽ വെച്ചാലും മതി. അടുത്ത ദിവസം ഉണ്ടാക്കി വെച്ച കൂട്ടിൽ നിന്നും 4-5 ഗ്ലാസ് വെള്ളം കുടിക്കുക. രാവിലെ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ആരംഭിച്ചാൽ അത് ഏറെ ഗുണം ചെയ്യും. കുടിച്ച ആദ്യ 2 മണിക്കൂറിൽ തന്നെ അതിൻറെ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ നടക്കുന്നതായി നിങ്ങൾക്ക് തന്നെ അനുഭവപ്പെടുകയും ചെയ്യുന്നതാണ്.
Recipe #2
ഒരു 700 ml തണുപ്പിച്ച വെള്ളം ഒഴിച്ച് അതിലേക്ക് 3-5 കഷണം വെള്ളരി വട്ടത്തിൽ മുറിച്ചതും, അര കഷണം ചെറുനാരങ്ങ വട്ടത്തിൽ അറിഞ്ഞതും, 1/4 ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കി വെച്ച ശേഷം കുടിക്കുക. വയറു ഒതുങ്ങാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാനും ഒരു ഉത്തമ പാനിയമാണ് ഇതു.
വെള്ളരി ശരീരത്തിലെ ജലാംശത്തെ കാത്തു സൂക്ഷിക്കുകയും, ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ശരീരത്തെ ശുദ്ധീകരിച്ച് ദഹന പ്രക്രിയയ്ക്ക് സഹായിക്കുന്നു. ഓറഞ്ചിൻറെ തൊലിയിൽ അടങ്ങിയിരിക്കുന്ന ഫ്ളാവാനോയിഡ് പ്രധിരോധശേഷി വർദ്ധിപ്പിക്കുകയും ഫങ്കസ് ബാധയിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പുതിനയില ദഹന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു
പച്ചമാങ്ങ വിളയുമ്പോഴേക്കും മാമ്പഴയീച്ചകളുടെ ഉപദ്രവം തുടങ്ങും. മാങ്ങയുടെ തൊലിക്കടിയില്‍ മുട്ടകള്‍ കുത്തിവെച്ച് പെണ്ണീച്ചയാണ് പ്രശ്‌നത്തിന് തുടക്കംകുറിക്കുക.
വിരിഞ്ഞ് പുറത്തുവരുന്ന പുഴു, മാങ്ങയുടെ മാംസളഭാഗങ്ങള്‍ തിന്ന് വളരുന്നു. താഴെ വീഴുന്ന മാമ്പഴത്തോടൊപ്പം മണ്ണിലെത്തുന്ന പുഴുക്കള്‍ സമാധിയില്‍ കഴിഞ്ഞശേഷം പൂര്‍ണവളര്‍ച്ചയെത്തിയ ഈച്ചകളായി ഊര്‍ജിതശക്തിയോടെ ആക്രമണം തുടരും. ഏതാണ്ട് 80 ശതമാനം മാങ്ങവരെ മാമ്പഴയീച്ചയുടെ ആക്രമണത്തില്‍ നഷ്ടമാകുന്നതായിട്ടാണ് കര്‍ഷക അനുഭവം.മാമ്പഴയീച്ചയെ വരുതിയിലാക്കാന്‍ ഫലപ്രദമായ മാര്‍ഗമാണ് മെറ്റ് അഥവാ മീതൈല്‍ യുജിനോള്‍ കെണി. ആകര്‍ഷിക്കാനും െകാല്ലാനും കഴിയുന്ന ഖരവസ്തുക്കള്‍ അടങ്ങിയ ചെറിയ മരക്കട്ടയാണ് ഈ കെണി. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഫിറമോണ്‍ കട്ട പ്ലാസ്റ്റിക്ക് ഉറ മാറ്റി ചരടുകൊണ്ട് കെട്ടിയിടണം. ഒരു ലിറ്റര്‍ അളവിലുള്ള പ്ലാസ്റ്റിക് കുപ്പി അടിവശം വട്ടത്തില്‍ മുറിച്ചുമാറ്റി, അടിഭാഗം തല തിരിച്ച് കയറ്റിവെച്ചാല്‍ കെണി തയ്യാര്‍.
പ്ലാസ്റ്റിക് കുപ്പിക്ക് മഞ്ഞക്കളര്‍ പെയിന്റ് അടിച്ചുകൊടുത്താല്‍ ആകര്‍ഷണം കൂടുന്നതായി കണ്ടിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രത്തില്‍ മൂന്ന് സെന്റി മീറ്റര്‍ നീളത്തില്‍ തയ്യാറാക്കുന്ന ദ്വാരങ്ങള്‍ക്ക് നേര്‍ക്ക് വരുംവിധം ഫിറമോണ്‍ കട്ട കെട്ടിയിടണം. കെണിയില്‍ ആകര്‍ഷിക്കപ്പെട്ട് ചത്തുവീഴുന്ന ഈച്ചകളെ ആഴ്ചയിലൊരിക്കല്‍ പുറത്തുകളയണം. തറയില്‍നിന്ന് മൂന്നുമുതല്‍ അഞ്ചടി ഉയരത്തില്‍ കെണികള്‍ കെട്ടിയിടാം. മാവ് പൂത്തുതുടങ്ങുമ്പോള്‍ത്തന്നെ കെണിവെക്കുകയാണ് നല്ലത്. ഒരു ഫിറമോണ്‍ കട്ടയുടെ ഗുണം മൂന്നുമാസം നില്‍ക്കും. മാവിന്റെ അടുത്ത് മഴയും വെയിലും ഏല്‍ക്കാത്ത രീതിയില്‍ കെണി കെട്ടിത്തൂക്കുന്നതാണ് നല്ലത്. 25 സെന്‍റിന് ഒരു കെണി എന്ന തോതിലാണ് ഉപയോഗിക്കേണ്ടത്.
പഴുത്ത മാമ്പഴം അലക്ഷ്യമായി വലിച്ചെറിയാതെ തീയിലിട്ടോ വെള്ളത്തിലിട്ടോ പുഴുക്കളെ നശിപ്പിക്കണം. മാവിന്‍ചുവട് നല്ല വെയിലുള്ള സമയത്ത് ചെറുതായി കൊത്തിയിളക്കിയിടുന്നത് മണ്ണിലുള്ള സമാധിദശയെ നശിപ്പിക്കും. മണ്ണില്‍ 150 ഗ്രാം ബ്യൂവോറിയ ചേര്‍ത്തുകൊടുക്കുന്നത് ഗുണപ്രദമാണ്. കാസര്‍കോട് പടന്നക്കാട് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജ് ഉള്‍പ്പെടെയുള്ള കാര്‍ഷിക സര്‍വകലാശാലയുടെ വിപണന കേന്ദ്രങ്ങളിലെല്ലാം മെറ്റ് ലഭ്യമാണ്.
ഡോ. ഹരികൃഷ്ണന്‍ എസ്, ഡോ. രേഖ മോഹന്‍
അസിസ്റ്റന്‍റ് പ്രഫസേഴ്സ്, വെറ്ററിനറി കോളജ്, മണ്ണുത്തി
മനുഷ്യരിലെന്നപോലെ തന്നെ വളര്‍ത്തു പക്ഷികളിലും രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. രോഗപ്രതിരോധ നടപടികള്‍ക്കു പുറമേ ശാസ്ത്രീയമായ മറ്റു പരിപാലനക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ട്. വേനല്‍ അവസാനിച്ച് മഴയെത്തുന്നതോടെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പക്ഷികളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. വളര്‍ത്തു പക്ഷികളില്‍ ഉത്പാദനം കുറയുക, രോഗപ്രതിരോധശേഷി നശിക്കുക, മുട്ടയുടെ വലിപ്പം കുറയുക എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. കൂട്ടത്തിലുള്ള ഒരു പക്ഷിക്ക് രോഗം ബാധിച്ചാല്‍ അതില്‍ നിന്നു മറ്റുള്ളവയിലേക്കു രോഗം പടരാന്‍ സാധ്യതയുണ്ട്. രോഗബാധിതരുടെ ഉമിനീര്‍, വിസര്‍ജ്യവസ്തുക്കള്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. മലിനമായ തീറ്റ, വെള്ളം, പാത്രങ്ങള്‍, മറ്റുപകരണങ്ങള്‍, വിരിപ്പ് എന്നിവ വഴിയും രോഗം പടരാം. അനാരോഗ്യകരമായ സാഹചര്യങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍, തീറ്റയുടെ അഭാവം എന്നിവയെല്ലാം രോഗബാധയ്ക്കു കാരണമാണ്.
രോഗപ്രതിരോധത്തില്‍ ഏറ്റവും പ്രധാനം രോഗനിയന്ത്രണ മാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കുകയാണ്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ യഥാസമയം നല്‍കുകയെന്നതാണ് മറ്റൊന്ന്. മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമാണ് രോഗം ഏതെന്നു കൃത്യമായി മനസിലാക്കി അതു ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നുള്ളത്. ഇതിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടേണ്ടതാണ്.
പ്രധാനപ്പെട്ട രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍
വലിയ കോഴികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം കൂടുകളിലായി വളര്‍ത്തണം. കുഞ്ഞുങ്ങളേയും വലിയ കോഴികളേയും ഒരാള്‍ തന്നെ പരിചരിക്കാതെ നോക്കുക. മറ്റു നിവൃത്തിയില്ലെങ്കില്‍ കോഴിക്കുഞ്ഞുങ്ങളുടെ പരിചരണശേഷം മാത്രം മുട്ടക്കോഴികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുക. അണുനാശിനികളില്‍ കൈകാലുകള്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഒരു കൂട്ടില്‍ നിന്നും മറ്റുള്ളവയിലേക്ക് പ്രവേശിക്കുക. കോഴിക്കൂടുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കഴിവതും കൂടകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കരുത്. വേണ്ടിവന്നാല്‍ അണുനാശിനികള്‍ ഉപയോഗിച്ച് കൈയ്യും കാലും കഴുകിയതിനു ശേഷം മാത്രം പ്രവേശിപ്പിക്കുക.
ചത്തുപോയ കോഴികളെ ശരിയായ വിധത്തില്‍ നശിപ്പിച്ചു കളയണം. മരണകാരണം രോഗബാധയാണെങ്കില്‍ ചത്തകോഴികളെ ചുട്ടുകരിക്കുകയോ കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചിടുകയോ വേണം. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ കോഴികളെ മാറ്റിപ്പാര്‍പ്പിക്കണം. രോഗബാധയുണ്ടെന്നു തീര്‍ച്ചയായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. കൂടുകളില്‍ എലി, ചെള്ള്, ഈച്ച തുടങ്ങിയവയെ നിയന്ത്രിക്കുകയും വിരിപ്പ് കട്ടപിടിക്കാതെ ശ്രദ്ധിക്കുകയും വേണം. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കുമ്പോഴും വിരയിളക്കല്‍ കഴിഞ്ഞതിന്‍റെ പിറ്റേന്നും വിരിപ്പ് നന്നായി ഇളക്കി കൊടുക്കാം. സര്‍വോപരി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വിര ശല്യത്തില്‍ നിന്നും കോഴികളെ മുക്തമാക്കാന്‍ കാലാകാലങ്ങളില്‍ വിരയിളക്കുന്നത് നന്നായിരിക്കും. ഏഴാമത്തെ ആഴ്ചയില്‍ ആദ്യത്തെ വിരയിളക്കല്‍ നടത്തണം. പിന്നീട് രണ്ടുമാസത്തിലൊരിക്കല്‍ വിരമരുന്നു നല്‍കാം. മരുന്നുകള്‍ വെള്ളത്തില്‍ കലര്‍ത്തി നല്‍കുകയാണ് ഉത്തമം. നാലുമണിക്കൂര്‍ കൊണ്ട് കുടിച്ചുതീര്‍ക്കാവുന്ന അളവില്‍ വെള്ളത്തില്‍ മരുന്നു കലക്കി നല്‍കാം. ആല്‍ബന്‍റസോള്‍, പൈപ്പരാസിന്‍ എന്നീ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയിളക്കാനായി ഉപയോഗിക്കാം.
കോഴിയുടെ മേല്‍ കാണുന്ന ചെള്ള്, പേന്‍ തുടങ്ങിയ കീടങ്ങള്‍ കോഴിയുടെ രക്തം ഊറ്റികുടിക്കുകയും രോഗകാരണമാകുവുന്ന മറ്റ് അണുക്കളെ ശരീരത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കീടാനാശിനികളില്‍ മുക്കിയോ, അവ സ്പ്രേ ചെയ്തോ ഇവയില്‍ നിന്നും സംരക്ഷണം തേടണം. കാലാവസ്ഥയ്ക്കനുരൂപമായതരത്തില്‍ പരിപാലനക്രമത്തില്‍ അപ്പപ്പോള്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം. മീന മേടച്ചൂടില്‍ വെന്തുരുകുന്ന ഇന്നത്തെ അവസ്ഥയില്‍ കൂടുകളിലേക്കെത്തുന്ന ചൂടിന്‍റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. പഴയകാലത്തെ ഓലമേഞ്ഞ കൂടുകള്‍ ചൂടു പ്രതിരോധിച്ചിരുന്നെങ്കിലും വര്‍ഷാവര്‍ഷം ഓല മാറ്റിമേയേണ്ടതുണ്ട്. ചൂടു പ്രതിരോധിക്കാന്‍ കൂടിനു മുകളിലായി ഓല, വൈക്കോല്‍ എന്നിവ പാകാവുന്നതാണ്. കൂടിനു മുകളില്‍ വെള്ള പൂശുന്നതും കൂടുകള്‍ക്കുളില്‍ ഫോഗര്‍ ഘടിപ്പിക്കുന്നതും കൂടിനു മുകളിലായി വെള്ളം ചീറ്റുന്ന സ്പ്രിംഗ്ളര്‍ ഘടിപ്പിക്കുന്നതും ചൂടുകൂറയ്ക്കാന്‍ സഹായകമാണ്.
തീറ്റ നല്‍കുമ്പോള്‍ പകല്‍ സമയത്ത് നല്‍കാതെ കാലത്തും വൈകിട്ടുമായി പകുത്തു നല്‍കാം. പോഷകാഹാര കുറവു കൊണ്ടുള്ള രോഗങ്ങള്‍ വരാതിരിക്കുന്നതിന് ശരിയായ രീതിയില്‍ പോഷകങ്ങള്‍, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ ചേര്‍ന്ന സമീകൃതാഹാരം ഓരോ പ്രായത്തിലും ലഭ്യമാക്കണം. അതുപോലെ തന്നെ കോഴികളുടെ എണ്ണമനുസരിച്ച് ആവശ്യത്തിനു തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും കൂടിനകത്തുണ്ടായിരിക്കണം. ചൂടുകാരണം കഴിക്കുന്ന തീറ്റയുടെ അളവു കുറയുന്നതിനാല്‍ വിറ്റാമിനുകള്‍, അമിനോ അമ്ലങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ തീറ്റയില്‍ അധികമായി ചേര്‍ക്കണം. കഴിക്കുന്ന തീറ്റയുടെ അളവിനേക്കാള്‍ 2-3 ഇരട്ടി വരെ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കണം. ചൂടുസമയങ്ങളില്‍ മരണനിരക്ക് അഞ്ചു ശതമാനം വരെ കൂടാന്‍ സാധ്യത ഉള്ളതിനാല്‍ മേല്‍പറഞ്ഞ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം.
രോഗപ്രതിരോധ കുത്തിവയ്പുകള്‍
രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യ സമയത്ത് നല്‍കുന്നതു വഴി വളരെ മാരകമായ വൈറസ് രോഗങ്ങളായ മാരക്സ്, കോഴിവസന്ത, കോഴിവസൂരി എന്നിവയില്‍ നിന്ന് വളര്‍ത്തുന്ന പക്ഷികളെ സംരക്ഷിക്കാം. വിജയകരമായ ചികിത്സാരീതികള്‍ ഇല്ലാത്ത ഈ രോഗങ്ങള്‍ തടയുവാനുള്ള ഏകപോംവഴിയും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുക എന്നതു മാത്രമാണ്.
കേരളത്തിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മാരക്സ് രോഗം, കോഴിവസന്ത, കോഴി വസൂരി എന്നിവയ്ക്കുള്ള കുത്തിവയ്പുകളും ഐബിഡി രോഗത്തിനുള്ള വാക്സിനും മുട്ടക്കോഴികള്‍ക്ക് നിര്‍ബന്ധമായും നല്‍കിയിരിക്കണം. മേല്‍പറഞ്ഞവയില്‍ മാരക്സ് രോഗം വരാതിരിക്കാനുള്ള കുത്തിവയ്പ് കുഞ്ഞ് വിരിഞ്ഞിറങ്ങുന്ന ദിവസം ഹാച്ചറിയില്‍ തന്നെ നല്‍കേണ്ടതാണ്. കോഴിവസന്ത തടയുന്നതിനായി അഞ്ചാം ദിവസം ആര്‍ഡിഎഫ്- 1 വാക്സിന്‍ ഓരോ തുള്ളി വീതം കണ്ണിലോ മൂക്കിലോ നല്‍കണം. 21-ാം ദിവസം ലസോട്ട വാക്സിന്‍ കുടിവെള്ളത്തില്‍ നല്‍കണം.
എട്ടാഴ്ചയാകുമ്പോള്‍ ആര്‍ 2 ബി എന്ന വാക്സിന്‍ ചിറകിനടയിലായി തൊലികള്‍ക്കിടയില്‍ ഒരു കോഴിക്ക് 0.5 മില്ലിലിറ്റര്‍ എന്നയളവില്‍ കുത്തിവയ്ക്കണം. വ്യാവസായികമായി കോഴിവളര്‍ത്തലില്‍ ഏര്‍പ്പെടുന്നവര്‍ ഫൗള്‍ പോക്സ് വാക്സിന്‍ (കോഴിവസൂരിക്കുള്ള കുത്തിവയ്പ്പ്) ആറാഴ്ചയാകുമ്പോള്‍ നല്‍കണം. മേല്‍പറഞ്ഞ രണ്ടു വാക്സിനുകളും രണ്ടുമുതല്‍ മൂന്നുമാസംവരെ ശീതികരിച്ചു സൂക്ഷിക്കാവുന്നതാണ്. ഐബിഡി രോഗപ്രതിരോധത്തിനായി 14, 28 ദിവസങ്ങളില്‍ കുടിവെള്ളത്തില്‍ ഐബിഡി വാക്സിന്‍ നല്‍കണം.
കുടിവെള്ളത്തിലൂടെ വാക്സിന്‍ നല്‍കുമ്പോള്‍ ക്ലോറിനോ, അണുനാശിനിയോ കലരാത്ത ശുദ്ധമായ കിണര്‍ വെള്ളം ഉപയോഗിക്കണം. വാക്സിന്‍ നല്‍കുന്നതിനു മുമ്പ് കുറഞ്ഞത് രണ്ടു മണിക്കൂര്‍ കുടിവെള്ളം നല്‍കാതിരിക്കാനും രണ്ടു മണിക്കൂറിനുള്ളില്‍ കുടിച്ചു തീര്‍ക്കാവുന്ന അളവില്‍ വാക്സിന്‍ കലര്‍ത്തിയ വെള്ളം നല്‍കാനും ശ്രദ്ധിക്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചുഗ്രാം എന്ന അനുപാതത്തില്‍ പാല്‍പ്പൊടി കലക്കിയതിനുശേഷം അതിലേക്ക് വാക്സിന്‍ കലര്‍ത്തി നല്‍കണം. ഒരിക്കല്‍ തുറന്നുപയോഗിച്ച വാക്സിന്‍ വീണ്ടും ഉപയോഗിക്കരുത്. കൂടാതെ വാക്സിന്‍ ഉത്പാദകരുടെ എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം.
രോഗം ചികിത്സിച്ചു ഭേദമാക്കല്‍
അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങള്‍ മൂലം കോഴിവളര്‍ത്തല്‍ ലാഭകരമല്ലാതായിത്തീരുന്ന അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ രോഗപ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് കര്‍ഷകര്‍ ബോധവാന്‍മാരാകേണ്ടതുണ്ട്. പൊടുന്നനെയുള്ള മരണനിരക്കിലെ വര്‍ധന, തീറ്റ എടുക്കാതെ തൂങ്ങി നില്‍ക്കല്‍ എന്നീ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടനടി വിദഗ്ധ സഹായം തേടണം. രോഗലക്ഷണങ്ങള്‍ തക്കസമയത്ത് കണ്ടുപിടിക്കുന്നതിനായി നിരന്തര ശ്രദ്ധ ആവശ്യമാണ്. രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ നല്‍കണം.
ജൈവസുരക്ഷയും രോഗനിയന്ത്രണവും
രോഗബാധ നിയന്ത്രിക്കുന്നതിനായി ഫാമുകളില്‍ ജൈവസുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ഫാമുകളില്‍ സ്വീകരിക്കേണ്ട പ്രധാന സുരക്ഷാ ക്രമീകരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
* ഒരു ഫാമില്‍ ഒരു പ്രായത്തിലുള്ള പക്ഷികളെ മാത്രമേ വളര്‍ത്താവൂ. പല പ്രായമുള്ള വളര്‍ത്തുപക്ഷികള്‍ ഫാമിലുണ്ടെങ്കില്‍ രോഗപ്രതിരോധം, അണുനശീകരണം, ശുദ്ധീകരണം മുതലായവയില്‍ പോരായ്മകള്‍ വരികയും രോഗനിയന്ത്രണം ബുദ്ധിമുട്ടാക്കുകയും ചെയ്യും. പ്രായോഗികമായി ഇതു സാധ്യമല്ലെങ്കില്‍ പ്രായവ്യതിയാനം ഏറ്റവും കുറയുന്ന രീതിയില്‍ കോഴികളുടെ ഷെഡുകള്‍ ക്രമീകരിക്കുക.
* കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ഫാമിലെ തൊഴിലാളികള്‍ അണുനാശനം നടത്തിയ ചെരുപ്പുകളും ഉടുപ്പുകളും ഉപയോഗിക്കുക.
* പുറമേ നിന്നു ഫാമിനകത്തു കടക്കുന്ന വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ അണുനശീകരണം നടത്തുക.
* കോഴികള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം നടത്തുക.
* സന്ദര്‍ശകര്‍, കച്ചവടക്കാര്‍, ജോലിക്കാര്‍ മുതലായവരുടെ സന്ദര്‍ശനം പരമാവധി കുറയ്ക്കുക.
വിരിപ്പിലും തീറ്റയിലും ഈര്‍പ്പം വരാതെ സൂക്ഷിക്കുക. അതുവഴി പൂപ്പല്‍ബാധ ഒഴിവാക്കാന്‍ സാധിക്കും.
* പുതിയ കുഞ്ഞുങ്ങളെ പാര്‍പ്പിക്കുന്നതിനു മുമ്പ് കൂടുകള്‍ വൃത്തിയാക്കി, അണുനശീകരണം ചെയ്യുക.
* ഉപയോഗം കഴിഞ്ഞ വിരിപ്പ്, നീക്കം ചെയ്യുന്ന പരാദങ്ങള്‍ എന്നിവയെ ഫാമിന് അകലെയായി നിര്‍മാര്‍ജനം ചെയ്യുക.
* പാത്രങ്ങളും ഉപകരണങ്ങളും ദിവസവും വൃത്തിയാക്കി അണുനാശിനിയില്‍ മുക്കിയെടുക്കുക.
* പുറമെ നിന്നും മറ്റു പക്ഷികള്‍, പൂച്ച, പട്ടി, എലി മുതലായവ കൂടിനകത്തോ പരിസരത്തോ വരാതെ ശ്രദ്ധിക്കുക. ഈച്ച, കൊതുക്, പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇടയ്ക്കിടെ മരുന്നു തളിക്കുക.
* ഫിനൈല്‍ പോലുള്ള അണുനാശിനി കലര്‍ത്തിയ വെള്ളം കുടിനുമുന്നിലുള്ള ഫുട്ട്ബാത്തില്‍ എപ്പോഴും ഉണ്ടായിരിക്കണം. അതില്‍ കാല്‍ മുക്കിയശേഷമേ സന്ദര്‍ശകരെ അകത്തു പ്രവേശിപ്പിക്കാവൂ.
* ക്ലോറിന്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കുടിവെള്ളം ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക.
* തീറ്റയില്‍ ഉണക്കമീന്‍ ചേര്‍ക്കുമ്പോള്‍ അതിലുള്ള അണുക്കളുടെ എണ്ണം പരിധികള്‍ക്കുള്ളിലാണോ എന്ന് ലാബില്‍ ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തേണ്ടതാണ്.
* സമീകൃതാഹാരം നല്‍കുകയും നല്ല പരിചരണമുറകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ വളര്‍ത്തു പക്ഷികള്‍ തനതായ രോഗപ്രതിരോധശേഷി കൈവരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ.ഹരികൃഷ്ണന്‍ എസ്. - 9446443700
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, ആനക്കര, പാലക്കാട്
വേനല്‍ക്കാലം തീരാറായി. അധികം താമസിയാതെ മണ്‍സൂണ്‍ ആരംഭിക്കും. മഴയ്ക്കു മുമ്പ് പച്ചക്കറി നട്ടാല്‍ ജൂണ്‍-ജൂലൈ മാസത്തോടെ വിളവെടുക്കാം. വേനല്‍ അവസാനം (മേയ് മാസം പകുതിക്കു ശേഷം) നട്ട് മഴയെത്തുന്നതോടെ വളര്‍ച്ച പൂര്‍ത്തിയാക്കുന്ന പച്ചക്കറിക്കാണ് മികച്ച വിളവു ലഭിക്കുക. കീടങ്ങളുടെ ശല്യവും പൊതുവേ കുറവായിരിക്കും, പ്രത്യേകിച്ച് നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇലപ്പേന്‍ എന്നിവ. വെണ്ട, വഴുതിന, മുളക്, പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറികളുടെ കൃഷി മേയ് മാസത്തില്‍ ആരംഭിക്കാം.
വെണ്ട
കേരളത്തിലെ കാലാവസ്ഥയില്‍ മഴക്കാലത്ത് ഏറ്റവും നന്നായി വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാനഭീഷണിയായ മഞ്ഞളിപ്പുരോഗം പരത്തുന്ന വെള്ളീച്ചകള്‍ മഴക്കാലത്ത് തീരെ കുറവായിരിക്കുമെന്നതിനാല്‍ വെണ്ടച്ചെടികല്‍ ആരോഗ്യത്തോടെ വളര്‍ന്ന് നല്ല കായ്ഫലം നല്‍കുന്നു. ജന്മം കൊണ്ട് ആഫ്രിക്കന്‍ വംശജനായ ഈ പച്ചക്കറി വിളയില്‍ ധാരാളം അയഡിനും അടങ്ങിയിട്ടുണ്ട്.
വെണ്ടയിലെ പ്രധാന ഇനങ്ങള്‍
അര്‍ക്ക അനാമിക - നല്ലപച്ചനിറത്തോടുകൂടിയ ചെറിയ കായ്കള്‍, ഉയര്‍ന്ന വിളവ്, നരപ്പ്രോഗത്തിനെരിരെ പ്രതിരോധശേഷി
സല്‍കീര്‍ത്തി - ഇളംപച്ചനിറമുള്ള നീണ്ടകായ്കള്‍
സുസ്ഥിര - ഇളംപച്ചനിറമുള്ള നല്ലവണ്ണമുള്ള കായ്കള്‍. ദീര്‍ഘകാലം വിളവ് നല്‍കാനുള്ള കഴിവ്, മഞ്ഞളിപ്പുരോധത്തിനെതിരെ പ്രതിരോധശേഷി, വീട്ടുവളപ്പിലെ കൃഷിയ്ക്ക് അനുയോജ്യം
മഞ്ചിമ - മികച്ച വിളവ്, നരപ്പിനെതിരെ പ്രതിരോധശേഷി, തിരുവനന്തപുരം ജില്ലയ്ക്ക് ഏറെ അനുയോജ്യം.
അഞ്ചിത - ഇളം പച്ചനിറമുള്ള കായ്കള്‍, പ്രതിരോധശേഷി (നരപ്പുരോഗത്തിനെതിരെ)
ഇവയ്ക്കു പുറമെ കിരണ്‍ ചുവപ്പുനിറത്തോടുകൂടിയ അരുണ, എന്നിവയും കൃഷിചെയ്യാം. നരപ്പുരോഗത്തിനെതിരെ ഉര്‍ന്ന പ്രതിരോധശേഷിയുള്ള വര്‍ഷ ഉപഹാര്‍ എന്നയിനവും കേരളത്തിലെ കൃഷിയ്ക്ക് അനുയോജ്യമാണ്. ധാരാളം ഹൈബ്രിഡ് വെണ്ടയിനങ്ങളും ഇപ്പോള്‍ ലഭ്യമാണ്.
നടീല്‍
മെയ് മാസം പകുതിയാകുമ്പോള്‍ വിത്തിടാവുന്നതാണ്. വാരങ്ങളിലോ, ഗ്രോബാഗുകളിലോ നടാം. വാരങ്ങളില്‍ നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 45 സെന്‍റീമീറ്ററും, വരികള്‍ തമ്മില്‍ 60 സെന്‍റീമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂര്‍ മുമ്പ് വെണ്ട വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്തിടേണ്ടതാണ്. ഇങ്ങനെ കുതിര്‍ക്കുമ്പോള്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ എന്നതോതിലെടുത്താല്‍ വാട്ടരോഗത്തെ ഒഴിവാക്കാം. ചെടികള്‍ മുളച്ചുവരുന്നതുവരെ ചെറിയതോതില്‍ നന ആവശ്യമാണ്. ജൂണ്‍ ആകുമ്പോഴേയ്ക്കും മഴ ലഭിക്കുന്നതോടെ ചെടികള്‍ തഴച്ചുവളരുവാന്‍ തുടങ്ങും. നട്ട് 40-45 ദിവസത്തിനുള്ളില്‍ വെണ്ട പൂവിടുകയും തുടര്‍ന്ന് തുടര്‍ച്ചയായി 3 മാസത്തോളം കായ്ഫലം ലഭിക്കുകയും ചെയ്യും. ചാണകം, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ വെണ്ടയ്ക്ക് നല്‍കാവുന്നതാണ്. പിണ്ണാക്കുകള്‍ പുളിപ്പിച്ച് നല്‍കുകയാണ് ഉത്തമം. ഒരു ചെടിയ്ക്ക് കുറഞ്ഞത് അരക്കിലോ എങ്കിലും ജൈവവളം അടിവളമായി നല്‍കേണ്ടതാണ്. കൂടാതെ നട്ട് രണ്ടാഴ്ച ഒരു തവണ എന്ന തോതില്‍ വളപ്രയോഗം നല്‍കാവുന്നതാണ്. മെയ്-ജൂണ്‍ മാസത്തിലെ വെണ്ടക്കൃഷിയിലാണ് ഏറ്റവും മികച്ചവിളവ് നമുക്ക് പ്രതീക്ഷിക്കാനാവുന്നത്. വെണ്ട വേനല്‍ക്കാലത്തും നടാമെങ്കിലും രോഗ-കീടക്രമണങ്ങള്‍ കൂടുതലായതിനാല്‍ വിളവ് പൊതുവെ കുറവായിരിക്കും.
മുളക്
നമ്മുടെ വീടുകളില്‍ ഒഴിവാക്കാനാവാത്ത പച്ചക്കറി വിളയാണ് മുളക്. പച്ചമുളകായും, ഉണക്കിയും നാം മുളക് ഉപയോഗിച്ചുവരുന്നു. സുഗന്ധവ്യഞ്ജനമായും കരുതിപ്പോരുന്ന വിളയാണിത്. മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സെസില്‍ എന്ന ഘടകമാണ് മുളകിന് എരിവുരസം നല്‍കുന്നത്. മുളക് ഏതു സമയത്തും കൃഷി ചെയ്യാമെങ്കിലും മഴക്കാലം തീര്‍ത്തും അനുയോജ്യമായ കാലമാണ്. വെള്ളം കെട്ടിനില്‍ക്കാതെ കൃഷിചെയ്യാനായാല്‍ മഴക്കാലത്ത് മുളക് മികച്ച വിളവ് നല്‍കുന്നു. നീരൂറ്റികുടിക്കുന്ന പ്രാണികളുടെ എണ്ണത്തില്‍ കാണുന്ന കുറവാണ് ഇതിനുകാരണം.
ഇനങ്ങള്‍
ഉജ്ജ്വല - നല്ലഎരിവ്, ബാക്ടീരിയാല്‍ വാട്ടത്തിനെതിരെ മികച്ച പ്രതിരോധശക്തി, മുളകുകള്‍ കൂട്ടമായി മുകളിലേയ്ക്ക് നില്‍ക്കുന്നു. അടുത്തടുത്ത് കൃഷിചെയ്യാം.
അനുഗ്രഹ - വാട്ടത്തിനെതിരെ പ്രതിരോധശേഷി ഒറ്റയ്ക്ക് തുങ്ങികിടക്കുന്ന ഇനം എരിവ് ഇടത്തരം, വീട്ടിലെത്തോട്ടത്തിന് മികച്ചത്.
വെള്ളായണി അതുല്യ - എരിവ് കുറഞ്ഞ് നീണ്ടകായ്കള്‍, ക്രീം നിറം.
ജ്വാലമുഖി, ജ്വാലസഖി - എരിവ് തീരെ കുറവ്, കട്ടിയുള്ള തൊലി തിരുവനന്തപുരം, കൊല്ലം ജില്ലയില്‍ ഉപയോഗിച്ചുവരുന്നു.
സിയറ - അത്യുല്പാദനശേഷിയുള്ള മുളകിനം, നീളമുള്ള കായ്കള്‍, തിളങ്ങുന്ന പച്ചനിറം.
ഇവയ്ക്കു പുറമെ കാന്താരിമുളകും വീട്ടില്‍ കൃഷിചെയ്യാന്‍ പറ്റിയ ഇനമാണ്. അല്പം തണലുള്ള....നല്ല സൂര്യപ്രകാശം വേണം. മുകളിലേയ്ക്ക് നില്കുന്ന നീളം കുറഞ്ഞ കായ്കള്‍ തീവ്രമായ എരിവ്, നീണ്ട വിളവുകാലം എന്നിവ ഇവയെ വീട്ടിലെ പച്ചക്കറിത്തോട്ടത്തിന് പ്രിയപ്പെട്ടതാക്കുന്നു.
നടീല്‍
വിത്തുകള്‍ പാകി മുളപ്പിച്ച തൈകളാണ് നടീല്‍ വസ്തു തൈകള്‍ ഉണ്ടാക്കുന്നതിനായി വിത്തുകള്‍ മെയ് 15 ഓടെ താവരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കുക. 20-25 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാം. ചെടികള്‍ തമ്മില്‍ 45 സെന്‍റീമീറ്ററും വാരങ്ങള്‍ തമ്മില്‍ 60 സെന്‍റീമീര്ററും ഇടയകലം നല്‍കണം. തൈകള്‍ നട്ട് 50-ാം ദിവസം വിളവെടുപ്പ് തുടങ്ങാം.
നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോഗ്രാം ജൈവവളം നല്കണം. പിന്നീട് 14 ദിവസത്തിനുള്ളില്‍ ഒരു തവണ എന്നതോതില്‍ ജൈവവളങ്ങളോ ജീവാണുവളങ്ങളോ നല്‍കാം. തൈകള്‍ മാറ്റി നടുന്ന സമയം മുതല്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ എന്നതോതില്‍ നല്‍കുന്നത് ചെടികള്‍ക്ക് നല്ല പ്രതിരോധശേഷി നല്‍കും. മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്നതും നല്ലതാണ്. കുറച്ചു മുളക്ചെടികളെങ്കിലും നമ്മുടെ വീട്ടിലുണ്ടായാല്‍ പച്ചമുളക് കടകളില്‍ നിന്ന് വാങ്ങേണ്ടിവരില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
വഴുതിന
പാവഹ്ങളുടെ തക്കാളി എന്നാണ് വഴുതിന അറിയപ്പെടുത്. വഴുതിനയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. വീട്ടിലെ പച്ചക്കറിത്തോട്ടത്തില്‍ എളുപ്പത്തില്‍ ഇവയെ വളര്‍ത്തിയെതടുക്കാം.
ഇനങ്ങള്‍
സൂര്യ - വയലറ്റ് നിറമുള്ള കായ്കള്‍ക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. വാട്ടരോഗത്തിനെതിരെ പ്രതിരോധശക്തി, കുറ്റിച്ചിടിയായി വളരുന്ന ഇനം.
ശ്വേത - വെല്ള നിറമുള്ള നീണ്ട കായ്കള്‍, തൊലിയ്ക്ക് കട്ടികുറവ്, അടുത്തടുത്ത് നടാന്‍ യോജിച്ചത്.
ഹരിത - വാട്ടരോഗം, കായ്ചീയല്‍ എന്നിവയ്ക്കെതിരെ പ്രതിരോധശേഷി, ഇളം പച്ചനിറമുള്ള നീണ്ടകായ്കള്‍, വീട്ടിലെകൃഷിയ്ക്ക് ഏറെ അനുയോജ്യം
നീലിമ - സങ്കരയിനമായ വഴുതിനയാണിത്. വാട്ടരോഗത്തിനെതിരെ പ്രതിരോധശേഷി വയലറ്റ് നിറം, മികച്ച വിളവ്.
ഇവയ്ക്കു പുറമെ ധാരാളം നാടന്‍ വഴുതിന ഇനങ്ങളും നമ്മുടെ നാട്ടില്‍ കൃഷിചെയ്തുവരുന്നു.
നടീല്‍
മുളകിന്‍റേതുപോലെ മാറ്റിനടുന്ന വിളയാണ് വഴുതിനയും. 20-25 ദിവസം പ്രായമായ തൈകള്‍ വര്‍ഷക്കാലാരംഭത്തോടെ മാറ്റി നടാവുന്നതാണ്. ചെടികള്‍ തമ്മില്‍ 60 സെന്‍റീമീറ്ററും വാരങ്ങള്‍ തമ്മില്‍ 75 സെന്‍റീമീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും, പ്രധാനകൃഷിസ്ഥലത്തും സ്യൂഡോമോണാസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റി നട്ട് 40-45 ദിവസത്തിനുള്ളില്‍ വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം.
ചെടിക്ക് ഒന്നിന് അകക്കിലോഗ്രാം ജൈവവളം അടിവളമായി നല്‍കണം. കൂടാതെ 14 ദിവസത്തിലൊലിക്കല്‍ വളപ്രയോഗം നടത്തുകയും വേണം.
ഈ വിളകള്‍ കൂടാതെ പാവല്‍, പയര്‍ തുടങ്ങിയ പച്ചക്കറിവിളകളും വര്‍ഷക്കാലാരംഭത്തോടെ നട്ടുവളര്‍ത്താം. വീടുകളിലെ അടുക്കളത്തോട്ടത്തില്‍ അവ ജൂണ്‍മാസത്തോടെ തുടങ്ങുന്നതാണ് നല്ലത്. തുടക്കത്തിലെ കൃഷിയില്‍ തന്നെ രോഗബാധകളെ ഒഴിവാക്കാന്‍ ജൈവ-ജീവാണുകുമിള്‍ നാശിനികളുടെ ഉപയോഗം നമ്മെ സഹായിക്കും. ഫോണ്‍ ജോസഫ്- 94475 29904
സി. ഹരിഹരന്‍
ഹരിത ഓര്‍ഗാനിക് ഫാംസ്
വീട്ടുമുറ്റത്തോ ടെറസിനുമുകളിലോ, അല്ലെങ്കില്‍ ബാല്‍ക്കണിയിലോ നിറയെ പൂവും കായ്കളുമായിനില്‍ക്കുന്ന ശുദ്ധമായ പച്ചക്കറികള്‍ ഏതൊരു വീട്ടമ്മയുടെയും സ്വപ്നമാണ്. മറ്റ് ജോലിത്തിരക്കുകള്‍ക്കിടയില്‍, അടുക്കളത്തോട്ടത്തില്‍ നിന്ന് വിളവെടുത്ത പയര്‍ മെഴുക്കുപുരട്ടിയും, വെണ്ടയും തക്കാളിയും, കാരറ്റുമൊക്കെക്കൊണ്ട് വിഭവങ്ങള്‍ ഒരുക്കുന്നത് സങ്കല്‍പിക്കുമ്പോള്‍ തന്നെ സംതൃപ്തികൊണ്ട് മനസു നിറയും. ശുദ്ധമായ ഭക്ഷണം പാകം ചെയ്ത് കുട്ടികള്‍ക്കും കുടുംബനാഥനും വിളമ്പുമ്പോള്‍ ആഹാരം ഔഷധമായിമാറുന്നു.
'അതെ വായിച്ചിരിക്കാന്‍ കൊള്ളാം, പച്ചക്കറികൃഷി ചെയ്യുന്നവര്‍ക്കല്ലേ ഇതിന്‍റെയൊക്കെ ബുദ്ധിമുട്ടറിയൂ... പറയാന്‍ എന്തെളുപ്പമാണ്, പത്തു വിത്ത് നട്ടാല്‍ രണ്ടെണ്ണം മുളച്ചാലായി....പിന്നെ ചെടിവളരുമ്പോ തൊടങ്ങും പ്രശ്നങ്ങള്‍ പുഴുക്കുത്ത്.... വേരഴുകല്, വാടിപ്പോകല്....അങ്ങനെ പലതും. ഇനി കായ് പിടിച്ചാലോ, വളഞ്ഞും-പൊളഞ്ഞുമൊക്കെ രണ്ടുമൂന്നെണ്ണം ഉണ്ടാവും. കുറച്ചുകഴിയുമ്പോ ആ ചെടിയും മൊരടിച്ചുപോകും, കഷ്ടപ്പാടു മാത്രം മിച്ചം....'
എന്‍റെ കാര്‍ഷികവൃത്തിയില്‍ പലപ്പോഴായി കേട്ടുകൊണ്ടിരിക്കുന്ന പരാതികളും പരിദേവനങ്ങളുമാണിവയൊക്കെ. എന്നാല്‍, ഞാന്‍ മനസിലാക്കിയിടത്തോളം പ്രശ്നം ചെടികള്‍ക്കല്ല നാം കാലങ്ങളായി അനുവര്‍ത്തിക്കുന്ന ചിലരീതികള്‍ക്കാണ്. നമ്മുടെ മുന്‍വിധികള്‍ക്കാണ്. ഓ...ഇതൊന്നും അങ്ങ്ട് കിളിര്‍ക്കില്ല....പിന്നെ മാസീകേന്‍റെ കൂടെ കിട്ടിയതല്ലെ അങ്ങ് പാകിക്കളയാം. മിക്ക ആളുകളുടെയും ചിന്താഗതി ഇങ്ങനെയൊക്കെയാണ്. നാം എന്ത് പ്രവൃത്തി ചെയ്താലും 100 ശതമാനം വിശ്വാസമുണ്ടെങ്കില്‍ മാത്രമേ അതു വിജയിപ്പിക്കാന്‍ കഴിയൂ. മറ്റേതു മേഖലയിലേയും പോലെ കൃഷിയിലും വിശ്വാസം അടിസ്ഥാനമാണ്. പത്ത് വെണ്ടവിത്തു കുത്തിയാല്‍ മൂന്നു വിത്തേ കിളിര്‍ത്തെങ്കില്‍കൂടി ഒരു കുടുംബത്തിന് ഇത് ധാരാളം മതിയാവും.
നിങ്ങള്‍ക്ക് കൃഷി ചെയ്യുന്നതിനെക്കുറിച്ചുള്ള ധാരണകളില്‍ നിന്ന് മാറിചിന്തിക്കാമെങ്കില്‍ തീര്‍ച്ചയായും കൃഷി ചെലവ് വളരെ കുറച്ചു കൊണ്ട് നല്ലൊരു പച്ചക്കറിത്തോട്ടം യാഥാര്‍ഥ്യമാക്കാം. ചുറ്റുവട്ടത്തുള്ള പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് ശുദ്ധമായ ഭക്ഷണം തയാര്‍ചെയ്യുന്നതിനുള്ള വിളകള്‍ കൃഷി ചെയ്യാം.
സ്ഥലം തെരഞ്ഞെടുക്കല്‍
കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വീടിന്‍റെ ബാല്‍ക്കണി, ഡോര്‍സ്റ്റെപ്പ്, ടെറസ്, മുറ്റത്തെ ഗാര്‍ഡനോടു ചേര്‍ന്നസ്ഥലം എന്നുവേണ്ട ലഭ്യമായ എവിടെയും കൃഷി ചെയ്യാം. പച്ചക്കറികളില്‍ ചില ഇനങ്ങള്‍ക്ക് സൂര്യപ്രകാശവും ചൂടും കൂടുതല്‍ ആവശ്യമാണ്. പ്രത്യേകിച്ച് തക്കാളി, മുളക്, കുക്കുംബര്‍, പപ്പായ, ചെടി മുരിങ്ങ തുടങ്ങിയവയ്ക്ക്. ഈ വിളകള്‍ക്ക് പറ്റിയ സ്ഥലം തെരഞ്ഞെടുക്കണം.
ചെടിവളര്‍ത്തുന്ന പാത്രങ്ങള്‍
ഒരു കാര്യം ആദ്യം പറയട്ടെ, നിങ്ങള്‍ കൂടുതല്‍ സാമ്പത്തികം അടുക്കളത്തോട്ടത്തില്‍ ചെലവഴിച്ചിട്ട് ഒരു പ്രയോജനവുമില്ല. ചെടികള്‍ക്ക് ആവശ്യം നിങ്ങളുടെ ശ്രദ്ധയും പരിചരണവുമാണ്. ഇതിന് തയാറെങ്കില്‍ മാത്രം കൃഷിയിടത്തിലേക്കിറങ്ങിയാല്‍മതി. അതുകൊണ്ട് വേസ്റ്റ് പെയ്ന്‍റ് ബക്കറ്റുകള്‍, ബാഗുകള്‍, ചെറിയ കണ്ടെയ്നര്‍ ബോക്സുകള്‍, ധാന്യങ്ങളുടെ ചെറിയ ചാക്കുകള്‍, രണ്ടു ലിറ്ററിന് മുകളിലുള്ള മിനറല്‍ ബോട്ടിലുകള്‍ എന്നിവ അടുക്കളത്തോട്ടത്തിനായി ഉപയോഗിക്കാം. ഈ വിധത്തില്‍ ശേഖരിച്ചിട്ടുള്ള പാത്രങ്ങളുടെ താഴെ വശങ്ങളിലായി സുഷിരങ്ങള്‍ ഉണ്ടാക്കേണ്ടത് അമിതമായ ജലം വാര്‍ന്നു പോകുന്നതിന് അത്യാവശ്യമാണ്. കുറഞ്ഞത് കാല്‍ ഇഞ്ച് വലുപ്പത്തിലുള്ള സുഷിരങ്ങള്‍ തന്നെ കൊടുക്കാന്‍ ശ്രദ്ധിക്കണം. ജലം കെട്ടിക്കിടന്ന് ചെടിയുടെ വളര്‍ച്ച തടസപ്പെടുത്താതിരിക്കാനാണിത്.
ചെടികളുടെ വലിപ്പവും വേരുകളുടെ വളര്‍ച്ചയും കണക്കിലെടുത്ത് പാത്രങ്ങള്‍ തരംതിരിക്കാം. കൃഷിചെയ്യുന്നതിന് ചെറിയപാത്രങ്ങള്‍ ഉപയോഗിക്കാം (പ്ലാസ്റ്റിക്ക് കൂടുകള്‍). ചീര, ലെത്യൂസ്, പുതിന എന്നീ ഇനങ്ങള്‍ വളര്‍ത്തുവാന്‍ 10 ഇഞ്ച് വ്യാസം വരുന്ന പാത്രങ്ങള്‍ മതിയാവും. തക്കാളി, വെണ്ട, വഴുതന, കാരറ്റ് എന്നീ ഇനങ്ങള്‍ക്ക് പൊക്കമുള്ള പാത്രങ്ങള്‍ ഉപയോഗിക്കണം.
മണ്ണ്
കൃഷിക്ക് അടിസ്ഥാനം ജീവനുള്ള മണ്ണുതന്നെയാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക് കൂടുകളിലും, ബക്കറ്റ്, ചാക്ക് എന്നിവയിലുള്ള കൃഷിക്ക് പോഷകസമ്പുഷ്ടമായ മണ്ണു തന്നെവേണം. കട്ടി വളരെ കുറഞ്ഞതും വെള്ളം കെട്ടിനില്‍ക്കാത്തതും ജലാംശം പിടിച്ചുനിര്‍ത്തുന്നതുമായ മണ്ണ് പരുവപ്പെടുത്തി എടുത്തുവേണം കൃഷി ചെയ്യാന്‍. ചുവന്നമണ്ണ്, പച്ചിലവളം, ചാണകപ്പൊടി എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാത്രങ്ങളുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം. മഴക്കാലത്ത് ചെടിച്ചട്ടികളുടെ ചുവട് മള്‍ച്ചിംഗ്ഷീറ്റു കൊണ്ടോ കട്ടികുറഞ്ഞ പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ടോ മൂടിയാല്‍ മൂലകങ്ങള്‍ ഒലിച്ചുപോകുന്നതു തടയാന്‍ കഴിയും.
വളപ്രയോഗം
ചെടിച്ചട്ടികളില്‍ വളക്കൂട്ടുകള്‍ നിറയ്ക്കുന്നതിനു മുന്‍പ് കുമ്മായം അല്ലെങ്കില്‍ ഡോളോമേറ്റ് തൂകിക്കൊടുക്കണം. 10 കിലോ വളക്കൂട്ടിന് 200 ഗ്രാം മേല്‍പറഞ്ഞവയില്‍ ഏതെങ്കിലുമൊന്ന് ചേര്‍ക്കുക. ഡോളോമേറ്റ് ചേര്‍ത്ത വളക്കൂട്ടുകള്‍ രണ്ടു ദിവസം കഴിഞ്ഞ് 10കിലോ വളക്കൂട്ടിലേക്ക് 100 ഗ്രാം ഫിഷ് അമിനോ, 20 ഗ്രാം ട്രൈക്കോഡര്‍മ, 20മില്ലി എഗ് അമിനോ എന്നിവ ഒരു ലിറ്റര്‍ ജലത്തില്‍ ചേര്‍ത്ത് കൊടുക്കുക. ചെടിച്ചട്ടിയില്‍ വളക്കൂട്ടുകള്‍ നിറയ്ക്കുമ്പോള്‍ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 100 ഗ്രാം എല്ലുപൊടിയും കൂടെ ചേര്‍ത്തു കൊടുക്കണം. ജൈവവളങ്ങള്‍ ചെടികള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ അഴുകി വിഘടിച്ചു വരുന്നതിന് വളരെ സമയമെടുക്കും. അതിനാല്‍ രണ്ടു മാസം മുന്‍പുതന്നെ വളക്കൂട്ട് തയാറാക്കാന്‍ ശ്രദ്ധിക്കണം.
അടുക്കളത്തോട്ടത്തില്‍ രണ്ടു രീതിയില്‍ കൃഷിചെയ്യാം, ഫ്രഷ് വെജിറ്റബിള്‍ എന്ന കാഴ്ചപ്പാടില്‍ 100 ശതമാനം ജലത്തില്‍ ലയിക്കുന്ന വളങ്ങള്‍ ഉപയോഗിച്ച് സമൃദ്ധമായി കായ്കളും പൂക്കളും ഉണ്ടാകുന്ന രീതിയില്‍ കീടനാശിനികള്‍ പ്രയോഗിക്കാതെ കൃഷി നടത്താം. സാധാരണ രാസവളങ്ങളെക്കാള്‍ വളരെകുറച്ചുമാത്രം വളങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാവും. രണ്ടു ഗ്രാം, മൂന്നുഗ്രാം എന്നിങ്ങനെ ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായിമാത്രം വളപ്രയോഗം നടത്തിയാല്‍ മതി. സാധാരണ വിപണിയില്‍ ലഭ്യമാകുന്ന വളങ്ങള്‍ 19-19-19, 13-0-45, 12-61-0, കാല്‍സ്യം നൈട്രേറ്റ്, മഗ്നീഷ്യം സള്‍ഫേറ്റ്, മൈക്രോന്യൂട്രീയന്‍സ് എന്നിവയാണ്. ചെടി വളരെ എളുപ്പത്തില്‍ ഇവ വലിച്ചെടുക്കുകയും കൂടുതല്‍ ഉത്പാദനമുണ്ടാക്കുകയും ചെയ്യും.
ജൈവ പച്ചക്കറികള്‍ മാത്രം ഉത്പാദിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ദ്രവരൂപത്തിലുള്ള വളക്കൂട്ടുകള്‍ ഏറെ പ്രയോജനം ചെയ്യും. രാസവളപ്രയോഗത്തിന്‍റെയത്രയും ഉത്പാദനം ഉണ്ടാവില്ലെന്നു മാത്രം. പഞ്ചഗവ്യം, ജീവാമൃതം, ഫിഷ് അമിനോ, എഗ് അമിനോ എന്നീ വളക്കൂട്ടുകള്‍ കരുത്തോടെയുള്ള ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാവും. കൂടാതെ സ്യൂഡോമോണസ്, ഫോസ്ഫോബാക്ടീരിയ, നൈട്രജന്‍ ഫിക്സിംഗ് ബാക്ടീരിയ എന്നീ ജൈവ വളര്‍ച്ചാ ത്വരഗങ്ങള്‍, ചെടി കരുത്തോടെ വളരുന്നതിനും പൂക്കളും കായ്കളും ഉണ്ടാകുന്നതിനും കാരണമാവും. ജൈവകൃഷി നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൈവവളം സ്വയം നിര്‍മിക്കാന്‍ ശ്രമിക്കണം. വാങ്ങുന്ന വളങ്ങള്‍ക്ക് 100 ശതമാനം ഗുണമേന്മ പ്രതീക്ഷിക്കേണ്ടതില്ല. മാത്രമല്ല, ജൈവവളങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിന് യൂറിയ ചേര്‍ക്കാറുണ്ട് എന്നത് വാങ്ങുന്ന വളത്തിന്‍റെ വിശ്വാസ്യതയില്ലാത്തതാക്കുന്നുണ്ട്.
പച്ചക്കറികള്‍ ഏതെല്ലാം
നിങ്ങളുടെ സ്ഥലത്തിന് അനുസരിച്ചുള്ള പച്ചക്കറി വിളകള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. കൂട്ടത്തില്‍ സൂര്യപ്രകാശത്തിന്‍റെ ലഭ്യതയെക്കുറിച്ചും അറിയണം. മിക്കവിളകള്‍ക്കും കുറഞ്ഞത് ദിവസത്തില്‍ ആറു മണിക്കൂറെങ്കിലും കൃത്യമായ സൂര്യപ്രകാശം അത്യാവശ്യമാണ്. തക്കാളി, വെണ്ട, വഴുതന, പയര്‍, പാവല്‍ എന്നീ വിളകള്‍ക്ക് കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ ട്യൂബര്‍ ക്രോപ്പ് വിഭാഗത്തില്‍പെട്ടവയ്ക്ക് (ചേമ്പ്, ചേന, കാരറ്റ് മുതലായവ) സൂര്യപ്രകാശം കുറഞ്ഞാലും പ്രശ്നമില്ല. കൂടുതല്‍ സൂര്യപ്രകാശം വേണ്ടുന്ന ചെടികള്‍ ഷെയ്ഡ് ഉള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യുമ്പോള്‍ തഴച്ചുവളരുമെങ്കിലും കായ്പിടുത്തം തീരെ കുറവായിരിക്കും.
സ്ഥലപരിമിതിയുള്ളവര്‍ കൂടുതല്‍ വിളകള്‍ കൃഷിചെയ്യണമെങ്കില്‍ കൃഷി ചെയ്യുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തണം. പടരുന്ന വിളകള്‍ കൃഷിചെയ്യുമ്പോള്‍ (പാവല്‍, പയര്‍, പടവലം മുതലായവ) മറ്റ് വിളകള്‍ കൂടി കൃഷിചെയ്യണമെങ്കില്‍ ചെടിയെ ചെറിയസ്ഥലത്ത് പടര്‍ത്തണം. ഉദാഹരണത്തിന് പയര്‍ കൃഷിക്ക് സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ വട്ടത്തിലുള്ള തടം എടുക്കുകയും നടുക്ക് നീളമുള്ളതും ഉറപ്പുള്ളതുമായ കുറ്റിനാട്ടി വൃത്താകൃതിയില്‍ നട്ടിട്ടുള്ള ഓരോ പയര്‍ ചെയിയും ചരടുകൊണ്ട് ബന്ധിപ്പിച്ച് നടുക്ക് നാട്ടിയിരിക്കുന്ന കുറ്റിയുടെ മുകളിലേക്ക് പടര്‍ത്താം. ഈ രീതിയില്‍ പരമാവധി ഉത്പാദനമുണ്ടാക്കാം. ബന്ധിപ്പിച്ച് നടുക്ക് നാട്ടിയിരിക്കുന്ന കുറ്റിയുടെ മുകളിലേക്ക് പടര്‍ത്താം. ഈ രീതിയില്‍ പരമാവധി ഉത്പാദനമുണ്ടാക്കാം. തക്കാളിച്ചെടികള്‍ തലകീഴായി തൂക്കിയിട്ട് കൃഷി ചെയ്യാം ഈ രീതിയില്‍ ചെറിയസ്ഥലത്ത് നിന്ന് കൂടുതല്‍ കൃഷി നടപ്പിലാക്കാവുന്നതാണ്.
മിക്കവാറും പച്ചക്കറിവിത്തുകള്‍ ചെടിച്ചട്ടിയില്‍ നേരിട്ടു കുത്തി വളര്‍ത്തിയെടുക്കാവുന്നതാണ്. ചെടിയുടെ വളര്‍ച്ച മനസിലാക്കി ആവശ്യമായ അകലം പാലിച്ചുവേണം വിത്തുകള്‍ നടാന്‍; എന്നാല്‍ ടൊമാറ്റോ, മുളക്പോലുള്ള വളരെ ചെറിയ വിത്തുകള്‍ സീഡ്ലിംഗ് പോര്‍ട്ട്ട്രേകളില്‍ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കണം. ചീര ഇനത്തില്‍പ്പെട്ട ചെടികള്‍ നാലിഞ്ച് അകലത്തില്‍ ചട്ടികളില്‍ നടാം. 20 കിലോബാഗില്‍ ടൊമാറ്റോ, വെണ്ട മുതലായവ ഒന്നുവീതവും നടാം. പൊക്കം കുറഞ്ഞ് പരന്ന ബാഗുകളില്‍ കാബേജ്, ചീര, കോളിഫ്ളവര്‍, ലെത്യൂസ് എന്നിവ ഒന്നിച്ച് വളര്‍ത്തുന്നത് അടുക്കളത്തോട്ടത്തിന് അലങ്കാരവും പരിചരണത്തിന് എളുപ്പവുമാണ്.
അമിതമായ തണുപ്പും കാറ്റും ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഈ അന്തരീക്ഷത്തില്‍ ചെടികളില്‍ മരവിപ്പ് അനുഭവപ്പെടുന്നുണ്ട്. ഈ ഘട്ടത്തില്‍ താല്‍ക്കാലികമായ സംരക്ഷണം ചെടിയുടെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രയോജനം ചെയ്യും. പ്ലാസ്റ്റിക്ഷീറ്റ്, 70 ശതമാനം ഷെയ്ഡ് നെറ്റ് എന്നിവകൊണ്ട് മറയ്ക്കുന്നത് വളരെ നല്ലതാണ്.
ജലസേചനം
ചെടിച്ചട്ടികളില്‍ ജലസേചനം വളരെ കുറച്ച് മതി. ജലസേചനം കൂടിപ്പോകുന്നതും, കുറഞ്ഞുപോകുന്നതും ഒരുപോലെ ദോഷകരമാണ്. ആവശ്യത്തിന് മാത്രം ജലസേചനം നടത്താന്‍ ശ്രദ്ധിക്കണം. മഴയുള്ള സമയങ്ങളിലും തണുപ്പുകാലത്തും വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചെടിക്ക് ജലം ആവശ്യമുള്ളൂ. ജലസേചനം നടത്തുമ്പോള്‍ ജലം ഒലിച്ചുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജലത്തോടൊപ്പം മൂലകങ്ങളും നഷ്ടപ്പെടുന്നുണ്ട്. ചൂടുകൂടിയ സമയങ്ങളില്‍ രണ്ടോ മൂന്നോ പ്രാവശ്യം ജലസേചനം നടത്തുന്നതാണ് നല്ലത്. എല്ലാദിവസവും ചെടിച്ചട്ടിയിലെ ജലാംശം പരിശോധിക്കണം. ചെടിച്ചട്ടിയിലെ മണ്ണ് മൂന്ന് ഇഞ്ച് അടിയില്‍ നിന്ന് എടുത്ത് പരിശോധിക്കണം. അടുക്കളയില്‍ പുട്ടിന് കുഴയ്ക്കുന്ന ഈര്‍പ്പമേ ചെടിച്ചട്ടിയിലെ മണ്ണിന് ആവശ്യമുള്ളൂ... മണ്ണിന്‍റെ ഈര്‍പ്പം എല്ലാദിവസവും പരിശോധനാവിധേയമാക്കണം. ചില ചെടിച്ചട്ടിയില്‍ വേരുകള്‍ തിങ്ങുന്നതുമൂലം ജലാംശം മുകളില്‍ മാത്രം കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇത് ചെടിയുടെ വളര്‍ച്ചയെ സാരമായിബാധിക്കുന്നു. ചെടിച്ചട്ടിയുടെ മൂന്നോ, നാലോ സ്ഥലങ്ങളില്‍ കമ്പുകള്‍ കുത്തിയിറക്കിയോ, വിരലുകള്‍ കൊണ്ടോ സുഷിരങ്ങള്‍ ഉണ്ടാക്കി ജലാംശം ചെടിച്ചട്ടിയുടെ ഉള്ളിലേക്ക് കടക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കണം.
കീടരോഗനിയന്ത്രണം, കളകള്‍ നീക്കംചെയ്യല്‍
ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന വിളകള്‍ നേരിടുന്ന ഒരു പ്രശ്നമാണ് കീടരോഗങ്ങളും കളകളും. ചെടിച്ചട്ടിയിലെ കളപിടിത്തംകൊണ്ട്, മൂലകങ്ങളും ലവണങ്ങളും ചെടി ആഗിരണം ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ കളകള്‍ വലിച്ചെടുക്കും ഇത് ചെടിയുടെ വളര്‍ച്ചയെ സരമായി ബാധിക്കും.
ഗുണമേന്മയുള്ള (എണ്ണയുടെ അംശം കൂടുതലുള്ള) വേപ്പിന്‍ പിണ്ണാക്ക് 100 ഗ്രാം, ഗോമൂത്രം 200 മില്ലി, അലക്കുസോപ്പ് 10 ഗ്രാം ഇവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഞെരടിചേര്‍ക്കുക. രണ്ടു ദിവസത്തിനുശേഷം 30 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്പ്രേചെയ്യുക. അതിരാവിലെയോ വൈകിട്ട് നാലുമണിക്കുശേഷമോ സ്പ്രേചെയ്യാം. ബവേറിയബസിയാന എന്ന ബയോളജിക്കല്‍ പെസ്റ്റിസൈസ് ആഴ്ചയില്‍ ഒരു പ്രാവശ്യം 5 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ സ്പ്രേ ചെയ്യുകയും 10 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ ചുവട്ടില്‍ ഡ്രഞ്ച് ചെയ്യുന്നതും പുഴുക്കള്‍ക്കും മറ്റ് കീടങ്ങള്‍ക്കും എതിരേ പ്രയോഗിക്കാവുന്നതാണ്. വെളുത്തുള്ളി-കാന്താരിമുളക് മിശ്രിതം സ്പ്രേചെയ്യുന്നതും കീടങ്ങള്‍ കുറയാന്‍ സഹായിക്കും.
മണ്ണിലെ നെമറ്റേഡിനെ നിയന്ത്രിക്കുന്നതിന് വളരെ ഫലപ്രദമായ ഒരു കൂട്ടാണ് ഒതളങ്ങയും ഒരുവേരനും സമം അരച്ചു ചേര്‍ത്ത് കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിച്ചാല്‍ നെമറ്റോഡ് വളരെ പെട്ടന്നെ ഇല്ലാതെയാക്കാം. ട്രൈക്കോകാര്‍ഡ് പാവല്‍, പയര്‍ ഇലകളില്‍ തുക്കിയിട്ടാല്‍ ട്രൈക്കോകാര്‍ഡില്‍ നിന്ന് വിരിഞ്ഞുണ്ടാകുന്ന മിത്രകീടങ്ങള്‍ ശത്രുകീടങ്ങളുടെ മുട്ടകളള്‍ നശിപ്പിക്കുകയും വംശവര്‍ദ്ധന തടയുകയും ചെയ്യും. ഫെറമോണ്‍ട്രാപ്പ് ഉപയോഗിച്ചും കീടനിയന്ത്രണം സാധ്യമാക്കാം. ട്രൈക്കോഡര്‍മ, പീസിലോമൈസസ് എന്നിങ്ങനെ ഒട്ടേറെ ജീവാണുക്കളെയും ബാക്ടീരിയകളെയും കൊണ്ട് കുമിള്‍ രോഗങ്ങളെ അകറ്റിനിര്‍ത്താം. ആഴ്ചയില്‍ ഒരിക്കല്‍ ഗന്ധകം പുകയ്ക്കുന്നത് കൂടരോഗനിയന്ത്രണത്തിന് വളരെനല്ലതാണ്. കൃഷിയിടവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പുഴുക്കുത്തുള്ള കായ്കള്‍ കുഴിച്ചുമൂടുകയോ, അല്ലെങ്കില്‍ 25 ലിറ്ററിന്‍റെ ഡ്രമ്മില്‍ പതുതിയോളം ജലം നിറച്ച് പുഴുക്കുത്തുള്ള കായ്കള്‍ ഡ്രമ്മില്‍ നിക്ഷേപിക്കുക. ഒരാഴ്ച കഴിഞ്ഞ് ഡ്രമ്മിലെ ജലം ചെടികളില്‍ സ്പ്രേചെയ്തു കൊടുക്കുന്നത് കീടങ്ങളെ അകറ്റും.
ആര്യവേപ്പില, ഉമ്മത്തിന്‍കായ്, ഒരുവേരന്‍, കൊന്നയില ഇവ സമയം എടുത്ത് ചതച്ച് ഒരു ലിറ്റര്‍ ഗോമൂത്രം, 200 ഗ്രാം നല്ല വേപ്പിന്‍പിണ്ണാക്ക,് 1 ലിറ്റര്‍ ജലം എന്നിവയുമായി കലര്‍ത്തി ഒരാഴ്ച അടച്ച് സൂക്ഷിക്കുക. 30 മില്ലി ഒരു ലിറ്റര്‍ ജലത്തില്‍ ചേര്‍ത്ത് സ്പ്രേചെയ്യുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യുക. കീടരോഗങ്ങള്‍ക്കും ചെടിയുടെ കരുത്തിനും വളരേ ഗുണം ചെയ്യും.
ചെടിച്ചട്ടിയിലെ അളവുകളും കൃഷിചെയ്യാവുന്നവിളകളും
നാലുകിലോ വളക്കൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന പാത്രങ്ങളില്‍ കൃഷിചെയ്യാവുന്ന വിളകള്‍ ലെന്യൂസ്, ചീര, കാബേജ്.
20 കിലോ നിറയ്ക്കാവുന്ന പാത്രങ്ങളില്‍ കൃഷിചെയ്യാവുന്ന വിളകള്‍ ടൊമാറ്റോ, മുളക്, വെണ്ട, വഴുതന, കറിവേപ്പില.
30 കിലോ കൊള്ളുന്ന പൊക്കം കുറഞ്ഞ പരന്ന പാത്രങ്ങളില്‍ കൃഷിചെയ്യാവുന്ന കൂട്ടുവിളകള്‍-5 ചുവട് ലന്യൂസ്, 5 ചുവട് ചീര, 2 കാബേജ്.
30 കിലോ കൊള്ളാവുന്ന ചാക്കുകളില്‍ കൃഷിചെയ്യാവുന്ന ഇനങ്ങള്‍-പയര്‍, പാവല്‍, പടവലം, പീച്ചില്‍.
ചെടികള്‍ വേരുകളില്‍ ക്കൂടിമാത്രമല്ല വളങ്ങള്‍ ആഗിരണം ചെയ്യുന്നത്. ഇലകളിലൂടെയും വലിച്ചെടുക്കുന്നുണ്ട്. ചെടിച്ചട്ടികളില്‍ കൃഷിചെയ്യുമ്പോള്‍ പൂവിടല്‍ തുടങ്ങിക്കഴിഞ്ഞാല്‍ സ്പ്രേയിംഗ് വഴിയും വളക്കൂട്ടുകള്‍ കൊടുക്കണം. പഞ്ചഗവ്യം 30 മില്ലി ഒരു ലിറ്റര്‍ ജലത്തിലും ഫിഷ് അമിനോ 10 മില്ലി ഒരു ലിറ്ററിലും എഗ്അമിനോ 50 മില്ലി ഒരു ലിറ്ററിലും ആഴ്ചയില്‍ ഒന്ന് സ്പ്രേചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9048002625
പി. എ മാത്യു
പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് (റിട്ട.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസേര്‍ച്ച്, കോഴിക്കോട്.
കര്‍ഷകന്‍ മാസികയില്‍ (ജനുവരിലക്കം 2016) ഹോമിയോ മരുന്നുപയോഗിച്ചുള്ള കൃഷിയെപ്പറ്റിയുള്ള ലേഖനത്തില്‍, ജീവാമൃതം പ്രത്യേകരീതിയില്‍ തയാറാക്കുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. കൃഷിയില്‍ ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രാപ്തി കൈവരിച്ച പാലക്കാട്ടുകാരനായ ഡോ. വിഷ്ണുദാസാണ്, കേരളത്തിലെ മണ്ണിന്‍റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഈ ദ്രാവകവളം ക്രമപ്പെടുത്തിയത്. ഈ വളത്തിന്‍റെ നിര്‍മാണം സുബാഷ് പലേക്കറുടെ ജീവാമൃതവുമായി വളരെ വ്യത്യാസമുണ്ട്. പലേക്കറുടെ ജീവാമൃതം വൃക്ഷായൂര്‍വേദത്തില്‍ നിന്നാണ് രൂപപ്പെടുത്തിയത്. മഴകുറഞ്ഞ, പോഷകങ്ങള്‍ ധാരാളമുള്ള മഹാരാഷ്ട്രയിലെ മണ്ണിന്‍റെ പ്രത്യേകതകള്‍ക്കനുസൃതമായാണ് ഇതിന്‍റെ ഘടന. അത് അതേപടി കേരളത്തില്‍ പ്രയോഗിച്ച പല കര്‍ഷകര്‍ക്കും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്ന അഭിപ്രായം ലേഖകനുമായി പങ്കുവച്ചിട്ടുണ്ട്. അതിനാല്‍ ഡോ.വിഷ്ണുദാസ് രൂപപ്പെടുത്തിയ ദ്രാവകവളത്തിന്‍റെ പ്രസക്തിയെക്കുറിച്ച് ഒരു അവലോകനം നടത്തുന്നത് കൃഷിക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നു കരുതുന്നു.എഫ്പി എഫ് എന്നാല്‍ ഫെര്‍മന്‍റഡ് (എലൃാലിലേറ) പുളിപ്പിച്ചത്, പൊട്ടെന്‍റൈസ്ഡ് (ജീലേിശേലെറ) ഹോമിയോപ്പതിയിലൂടെ ശാക്തീകരിച്ചത്, ഫോര്‍ട്ടിഫൈഡ് (എീൃ ശേളശലറ) സമ്പുഷ്ടമാക്കിയത് എന്നിവയുടെ ചുരുക്കപ്പേരാണ്. കാര്‍ഷിക വിളകളില്‍ സന്തുലിതമായ വളര്‍ച്ചയും വേണ്ടത്ര ഉത്പാദനവും ഗുണമേന്മയും സാധ്യമാകണമെങ്കില്‍ മണ്ണ് ഫലഭൂയിഷ്ടിയുള്ളതായിരിക്കണം. പ്രത്യേകിച്ച് പോഷകങ്ങള്‍ക്ക് (ധാതുലവണങ്ങള്‍) നിര്‍ണായകമായ പങ്കുണ്ട്. പോഷകലഭ്യത മണ്ണിലു ണ്ടാകണമെങ്കില്‍, പുളിരസം (പി എച്ച്), ധാതുക്കളുടെ ഉയര്‍ന്നതോതിലുള്ള സാന്നിധ്യം, ജൈവാംശം (ഹ്യുമസ് =ക്ലേദം), അണുജീവികളുടെ പ്രവര്‍ത്തനം, ജലം, വായു, നീര്‍വാര്‍ച്ച എന്നീ ഘടകങ്ങള്‍ വേണ്ടരീതിയില്‍ മണ്ണില്‍ ഉണ്ടായിരിക്കണം. പി എച്ച് ഏകദേശം 6.5 നടുത്ത് ആയിരിക്കുന്നതാണ് പോഷണം ലഭിക്കുവാന്‍ സഹായകം. ക്ഷാരഗുണങ്ങളുള്ള കാത്സ്യം, മഗ്നീഷ്യം, പൊട്ടാഷ് എന്നിവ മണ്ണില്‍ ധാരാളം ഉണ്ടായിരിക്കണം. പുളിരസം കൂടിയാല്‍ (പിഎച്ച് കുറഞ്ഞിരുന്നാല്‍) ഫോസ്ഫറസ് മണ്ണില്‍ ലയിക്കാത്ത ലവണങ്ങളായി മാറുകയും ചെടികള്‍ക്ക് ലഭിക്കാതാകുകയും ചെയ്യും. അതിവര്‍ഷമുള്ള കേരളത്തില്‍ ക്ഷാരധാതുക്കള്‍ ഒലിച്ചുപോകുന്നതിനാല്‍ പുളിരസം കൂടുതലായി കാണ പ്പെടുന്നു. ശരിയായ പോഷണത്തിലൂടെ ഈ ന്യൂനത നിയന്ത്രിച്ചില്ലെങ്കില്‍ ഉദ്ദേശിച്ച വിളവ് ലഭിക്കില്ലെന്നു മാത്രമല്ല, ചെടികള്‍ ഉണങ്ങി നശിക്കാനും സാധ്യതയുണ്ട്.
മണ്ണില്‍ പുളിരസം വര്‍ധിക്കാതിരിക്കുന്നതിനും ധാതുക്കള്‍ മഴയില്‍ ഒലിച്ചു പോകാതിരിക്കുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനും അണുജീവികളുടെ പ്രവര്‍ത്തനം വേണ്ടരീതിയില്‍ നടക്കുന്നതിനും മണ്ണിന്‍റെ ഘടന നിലനിര്‍ത്തി വായൂസഞ്ചാരം, നീര്‍വാര്‍ച്ച എന്നിവ ഉറപ്പാക്കുന്നതിനും ജൈവാംശം (ഹ്യൂമസ്=ക്ലേദം) ധാരാളം ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെയുണ്ടായിരിക്കണം. വനത്തിലെ മണ്ണില്‍ ഇത് ഏഴു ശതമാനം വരെ കാണാം. ക്ലേദം വര്‍ധിപ്പിക്കുന്നതിന് ലിഗ്നില്‍ കൂടുതലുള്ള ചെടികളുടെ ഭാഗങ്ങള്‍ (തണ്ട്, ഉണങ്ങിയ കമ്പുകള്‍, തടിക്കഷണങ്ങള്‍, ചകിരിച്ചോര്‍ മുതലായവ) കമ്പോസ്റ്റ് ചെയ്ത് മണ്ണില്‍ ഇടണം. കമ്പോസ്റ്റാക്കാതെയിരുന്നാല്‍, മണ്ണിലിടുമ്പോള്‍ താത്കാലികമായി നൈട്രജന്‍ കുറഞ്ഞുവരുകയും വിളകള്‍ക്ക് മഞ്ഞനിറം കൈവരിക്കുകയും ചെയ്യുന്നു. സാന്ദ്രീകൃത ജൈവ വളങ്ങളിലൂടെ (ഉദാ: പിണ്ണാക്കുകള്‍, ചാണകം) മണ്ണില്‍ ക്ലേദം ഒരു ശതമാനത്തില്‍ താഴെയാണ് കാണപ്പെടുന്നത്. ആവശ്യത്തിന് റോക്ക് ഫോസ്ഫേറ്റ് ചേര്‍ത്ത് അമ്ലത മാറ്റിയ ചകിരിച്ചോര്‍ കമ്പോസ്റ്റ് ക്ലേദം വര്‍ധിപ്പിക്കുവാന്‍ ഉത്തമമാണ്. ജൈവാംശം കുറഞ്ഞ മണ്ണില്‍ ഗുണകാരികളായ അണുജീവികളുടെ (നൈട്രജന്‍ ഉത്പാദിപ്പിക്കുന്നവ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ലഭ്യമാക്കുന്നവ) പ്രവര്‍ത്തനം തീരെ കുറവായിരിക്കും. കൂടാതെ അമ്ലത കൂടുതലുള്ള മണ്ണില്‍ രോഗകാരികളായ കുമിളുകള്‍ കൂടുതലായിരിക്കും. എന്നാല്‍ അമ്ലത കുറഞ്ഞ മണ്ണില്‍ ചെടികള്‍ക്ക് ഗുണം ചെയ്യുന്ന ആക്ടിനോമൈസീറ്റുകള്‍ കൂടുതലായിരിക്കും. ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്ന ദ്രാവകവളം അണുക്കളുടെ വലിയ സ്രോതസാണ്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും രാസവളങ്ങളെ കണ്ണുമടച്ചു എതിര്‍ക്കുകയും ചെയ്യുന്നവര്‍ ശ്രദ്ധിക്കാത്ത ഒരു പ്രധാന കാര്യത്തിലേക്കാണ് ലേഖകന്‍ വിരല്‍ ചൂണ്ടുന്നത്.
അതായത് ഓരോ മണ്ണിലുമുള്ള പോഷകങ്ങളുടെ (ധാതുക്കള്‍) സാന്നിധ്യവും ധാരാളിത്തവും. പാറ പൊടിഞ്ഞ് അനേകവര്‍ഷങ്ങളായി പാരിസ്ഥിതിക ഘടകങ്ങളുമായി സംവേദിച്ചാണ് മണ്ണുണ്ടാകുന്നത്. പോഷകങ്ങള്‍ ധാരാളമുള്ള മണ്ണുണ്ടാകണമെങ്കില്‍ അടിസ്ഥാന പാറയിലുള്ള ധാതുക്കളുടെ ധാരാളിത്തം നിര്‍ണായകമാണ്. ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ഠമായ മണ്ണുള്ളത് അഗ്നിപര്‍വത ലാവയില്‍ നിന്ന് ഉത്ഭവിച്ചിട്ടുള്ള മഴകുറഞ്ഞ പ്രദേശങ്ങളിലാ ണ്. ഗ്രനേഡ പോലുള്ള രാജ്യങ്ങള്‍ ഈ മണ്ണുള്ള പ്രദേശങ്ങളാണ്. ലാവയില്‍ നിന്നും രൂപപ്പെട്ടതും ധാതു സമൃദ്ധവുമാണ് ബാസാള്‍ട്ട് പാറകള്‍ (വെളുത്ത ചാരനിറത്തിലുള്ളത്). ഡെക്കാന്‍ പീഠഭൂമിയിലെ മണ്ണിനങ്ങള്‍ ഇത്തരം പാറകളില്‍ നിന്നും ഉത്ഭവിച്ചിട്ടുള്ളവയാണ്. മഴകുറവായതിനാല്‍ ഒലിച്ചുപോകുന്ന പ്രവണത കുറവായ ഈ പ്രദേശത്തെ മണ്ണ് ധാതു സമ്പുഷ്ടമാണ്. ജൈവാംശവും വെള്ളവും ലഭ്യമായാല്‍ അണുപ്രവര്‍ത്തനത്തിലൂടെ ഈ പോഷകങ്ങള്‍ ചെടികള്‍ക്കു ലഭ്യമാകും. ഇതുമൂലം പുറമെനിന്നും പോഷകങ്ങള്‍ നല്‍കിയില്ലെങ്കിലും ജൈവപ്രവര്‍ത്തനത്തിലൂടെ കിട്ടുന്ന പോഷണം മൂലം നല്ല വിളവു ലഭിക്കുന്നു. പലേക്കറുടെ ജീവാമൃതം ഇത്തരുണത്തില്‍ വളരെ പ്രയോജനപ്രദവും വിജയവുമാണ്. ഡെക്കാന്‍ പീഠഭൂമിയില്‍ മിക്കസ്ഥലത്തും മഴ 1000 മില്ലിമീറ്ററില്‍ താഴെയാണ്. അതിനാല്‍ തന്നെ ധാതുക്കള്‍ ഭൂമിക്കടിയിലേക്ക് അധികം ഒലിച്ചുപോകുന്നില്ല. അടിമണ്ണില്‍ കിടക്കുന്ന ധാതുക്കളെ ഉപരിതലത്തിലേക്ക് ജൈവ പ്രവര്‍ത്തനത്തിലൂടെ എത്തിക്കുക മാത്രമാണ് ഇവിടങ്ങളില്‍ ജീവാമൃതം ചെയ്യുന്നത്. കന്യാകുമാരി മുതല്‍ ബോംബെവരെയുള്ള പശ്ചിമഘട്ട മലനിരകളുടെയും പൂര്‍വഘട്ട മലനിരകളുടെയും വിന്ധ്യാശതപുര പര്‍വതനിരകളുടേയും ഇടയില്‍ കാണുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ത്രികോണാകൃതിയിലുള്ള പ്രദേശമാണ് ഡെക്കാന്‍ പീഠഭൂമി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഒറീസ, മധ്യപ്രദേശ് (ഭാഗികം), മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളൊഴിച്ചുള്ള ഭൂപ്രദേശം ഈ പീഠഭൂമിയിലുള്‍പ്പെടുന്നു.
കേരളത്തിലെ സ്ഥിതി മേല്‍വിവരിച്ചതില്‍ നിന്നും തികച്ചും വിഭിന്നമാണ്. ഇവിടെയുള്ള മണ്ണ് അതിവര്‍ഷവും കൊടുംചൂടും മൂലം പോഷകങ്ങള്‍ ഒലിച്ചുപോയ കരിങ്കല്ലില്‍ നിന്നുമാണ് ഉത്ഭവിച്ചിട്ടുള്ളത്. അതുകൊണ്ടാണ് കേരളത്തിലെ മണ്ണില്‍ അമ്ലത്വം കൂടുതലുള്ളതും പോഷകങ്ങള്‍ കുറഞ്ഞുമിരിക്കുന്നതും. ഹൈറേഞ്ചിലെ വനമണ്ണ് ഇതിന് നല്ല ഉദാഹരണമാണ്. ചില സ്ഥലങ്ങളില്‍ ബാസാള്‍ട്ട് പാറകള്‍ കാണുന്നുണ്ടെങ്കിലും 6000 മില്ലിമീറ്ററിലധികമുള്ള അതിവര്‍ഷം മൂലം ഫലഭൂയിഷ്ഠികുറവുള്ള മണ്ണാണ് ഇവിടങ്ങളില്‍ കാണപ്പെടുന്നത്.
ഇത്തരം മണ്ണില്‍ ധാരാളം ജൈവാംശം കൊടുത്തതുകൊണ്ടുമാത്രം ഉത്പാദന വര്‍ധന സാധ്യമല്ല. അണുക്കളുടെ പ്രവര്‍ത്തനം മൂലം ധാരാളം നൈട്രജന്‍ ഉണ്ടാകുമെങ്കിലും ആനുപാതികമായി ഫോസ്ഫറസ്, പൊട്ടാഷ്, മഗ്നീഷ്യം, കാത്സ്യം മുതലായവ മണ്ണിലില്ലാത്തതിനാല്‍ നല്ല വളര്‍ച്ച ലഭിക്കുമെന്നല്ലാതെ കായ്ഫലം വളര്‍ച്ചയ്ക്കനുസരിച്ച് ലഭിക്കുകയില്ല. ഇക്കാരണത്താലാണ് പലേക്കറുടെ ജീവാമൃതം അതേപടി കേരളത്തില്‍ പ്രയോഗിച്ച പലര്‍ക്കും നിരാശരാകേണ്ടിവന്നത്. ഇത്തരം മണ്ണ് തടി, വിറക്, ഇല എന്നിവ വളരുവാന്‍ പ്രയോജനപ്പെടും. പുറമെനിന്നും ഫോസ്ഫേറ്റ്, പൊട്ടാഷ്, മഗ്നീഷ്യം മുതലായവ മണ്ണില്‍ വളങ്ങളിലൂടെ നല്‍കണ്ടതിന്‍റെ പ്രസക്തി ഇവിടെ വ്യക്തമാകുന്നു.
അന്ധമായ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നവര്‍ മണ്ണിന്‍റെ ഉത്ഭവവും പോഷകസമൃദ്ധിയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞേ മതിയാകൂ. 1940 കളില്‍ ഡോ. ജൂലിയസ് ഹെങ്കല്‍ എന്നു പേരുള്ള ഒരു ജര്‍മന്‍ ശാസ്ത്രജ്ഞന്‍ ധാതുസമൃദ്ധമായ പാറപൊടിച്ച് വളമാക്കി വിളവര്‍ധന സാധ്യമാണെന്ന് തെളിയിച്ചിരുന്നു. എങ്കിലും എന്‍പികെ ലോബിയുടെ സമ്മര്‍ദം മൂലം ഈ നിരീക്ഷണം വെളിച്ചം കാണാതെ വരികയും, അദ്ദേഹത്തിന്‍റെ ജീവന്‍ നഷ്ടപ്പെടുകയും അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ഒരിക്കലും വീണ്ടെടുക്കപ്പെടാത്ത രീതിയില്‍ നശിപ്പിക്കപ്പെടുകയും ചെയ്തു.
വിളവര്‍ധനവിന് അനുസൃതമായി ധാതുക്കള്‍ ജൈവവളങ്ങളിലൂടെ നല്‍കുക എളുപ്പമല്ല, കൂടാതെ ഭാരിച്ച ചെലവും വരുന്നതാണ്. ജൈവവളങ്ങളുടെ ഗുണമേന്മയും ഒരു പ്രശ്നമാണ്. ഇത്തരുണത്തില്‍ രാസവളങ്ങളെ ആവശ്യാനുസരണം ഹോമിയോപ്പതിക് രീതിയിലൂടെ ഉപയോഗിക്കുകയാണ് കരണീയം. അമിതരാസവളപ്രയോഗം വേണ്ടിവരുന്നില്ല. രാസവളങ്ങള്‍ മണ്ണിരകളെ നശിപ്പിക്കും എന്ന പ്രചാരണം തെറ്റാണ് ജൈവാവശിഷ്ടങ്ങളുടെ അഭാവമാണ് മണ്ണിരകള്‍ നശിക്കാനിടയാകുന്നത്. ലേഖകന്‍റെ അനുഭവത്തില്‍ ലിഗ്നില്‍ കൂടുതലുള്ള ജൈവ വസ്തുക്കള്‍ (ചപ്പുചവറുകള്‍, ചകിരിപ്പൊടി, അറക്കപ്പൊടി മുതലായവ) മണ്ണിന് മുകളില്‍ പുതയിട്ട് (നാലിഞ്ചെങ്കിലും കനത്തില്‍) യൂറിയ, ഡൈഅമോണിയം ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നീ രാസവളങ്ങള്‍ സമാസമം എടുത്ത് കൂട്ടിക്കലര്‍ത്തി പുതയ്ക്കുമീതെ നെല്ലുവിതയ്ക്കുന്നതുപോലെ 15 ദിവസം ഇടവിട്ട് മഴക്കാലത്ത് വിതറിക്കൊടുത്താല്‍ ധാരാളം മണ്ണിരകള്‍ ഉണ്ടാകുന്നതായിട്ടാണ് അനുഭവം. ഇപ്രകാരം പ്രവര്‍ത്തിച്ച ഒരു കര്‍ഷകന്‍ പറഞ്ഞ വാക്കുകള്‍ ഉദ്ധരിക്കട്ടെ. എന്‍റെ പറമ്പിലെ മണ്ണ് സ്പോഞ്ചുപോലെയായി. ഇത്രയധികം മണ്ണിരകളും കുരിപ്പകളും ഇതുവരെ എന്‍റെ ജീവിതകാലത്തുകണ്ടിട്ടില്ല. ഒരു ജൈവകര്‍ഷകനായ അദ്ദേഹം ന്യൂട്രിഫിഷ് എന്ന മത്സ്യവളം മാത്രമെ മുന്‍പ് ഉപയോഗിച്ചിരുന്നുള്ളു. വളരെ ചെലവുകുറഞ്ഞ ഫലവത്തായ മേല്‍വിവരിച്ച വളപ്രയോഗം ഏതൊരു കൃഷിക്കാരനും അവലംബിക്കാം. യാതൊരു ദൂഷ്യവുമില്ല.മണ്ണിന്‍റെ ഫലഭൂയിഷ്ഠി നിലനിര്‍ത്തുന്നതിനും മേല്‍വിവരിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരമാണ് എഫ്പിഎഫ് ദ്രാവകവളം. ഈ വളം ഉപയോഗിച്ച ചെടികളുടെ വളര്‍ച്ചയും ഉത്പാദനവും പ്രതീക്ഷിച്ചതിലും വളരെ വലുതാണ്. പുളിപ്പിച്ച വളമായതിനാലും പച്ചച്ചാണകം ഉപയോഗിക്കുന്നതിനാലും അണുക്കളുടെ പ്രവര്‍ത്തനം വര്‍ധിക്കുകയും പോഷകങ്ങളുടെ ലബ്ധി പതിന്മടങ്ങു കൂടുകയും ചെയ്യുന്നു. ഹോമിയോ രീതിയില്‍ ആവര്‍ത്തിച്ച് ഇളക്കുന്നതിനാല്‍ പോഷകങ്ങളുടെ ശക്തി (പൊട്ടന്‍സി) വര്‍ധിക്കുകയും മൂല്യം കൂടുകയും ചെയ്യുന്നു. സമ്പുഷ്ടമാകുന്നതിനാല്‍ പോഷകന്യൂനത പരിഹരിക്കപ്പെടുന്നു. അണുക്കളുടെ വൈവിധ്യം മണ്ണില്‍ വര്‍ധിക്കുന്നു. ക്ലേദം കൂടുന്നു. വളരെ കുറഞ്ഞ തോതില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ചെലവുകുറയുകയും അമിതോപയോഗം എന്ന പ്രശ്നം ഉണ്ടാകുന്നുമില്ല. വര്‍ധിച്ച ഉത്പാദനവും ഗുണമേന്മയും ഉറപ്പുനല്‍കുന്നു. രാസവളം ഉപയോഗിക്കുവാന്‍ മടിയുള്ളവര്‍ക്ക് കോഴിവളം/ മീന്‍വളം (നൈട്രജന്‍ ലഭിക്കുവാന്‍) റോക്ക് ഫോസ്ഫേറ്റ്, സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ഉപയോഗിക്കാം. (ജൈവകൃഷിയില്‍ അനുവദിച്ചിട്ടുള്ളത്) പക്ഷെ ചെലവുകൂടും. ഫോണ്‍- 04862-288202.
പ്രകൃതിയെ സംരക്ഷിച്ച്- മണ്ണറിഞ്ഞ് കൃഷികള്‍ നടത്തുന്ന കര്‍ഷകരെ കാണണമെങ്കില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യണം. വ്യാവസായിക-വാണിജ്യകൃഷി രീതി പ്രചാരം നേടിയപ്പോഴും പരിസ്ഥിതി സംരക്ഷിച്ചുള്ള പാരമ്പര്യ കൃഷിരീതികളാണ് ഗ്രാമീണകര്‍ഷകര്‍ പിന്‍തുടര്‍ന്നു വന്നത്. വിഷാംശമില്ലാത്ത ശുദ്ധമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
നെല്‍ക്കൃഷിക്ക് പേരുകേട്ട പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് മേഖലയില്‍ ജൈവകൃഷിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്ന കുടുംബിനികളുടെ കൂട്ടായ്മകള്‍കാണാം. നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തി കൃഷിയില്‍ നിന്ന് പിന്‍മാറുന്ന കര്‍ഷകര്‍ക്ക് മാതൃകയാണ് വീട്ടമ്മമാരുടെ കൂട്ടായ്മ. അയിലൂര്‍ പഞ്ചായത്തിലെ വീഴിലി ഗ്രാമത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തി നാടിന് മാതൃകയാകുകയാണ് കരുണ അയല്‍ക്കൂട്ടം. പെണ്ണമ്മ അപ്പച്ചന്‍റെ നേതൃത്വത്തില്‍ 1999 ല്‍ രൂപീകരിച്ചതാണ് ഈ കൃഷി കൂട്ടായ്മ. 12 കുടുംബിനികള്‍ ചേരുന്ന കരുണ അയല്‍ക്കൂട്ടം 12 ഏക്കര്‍ സ്ഥലത്താണ് കൃഷി നടത്തുന്നത്. അഞ്ചുവര്‍ഷമായി ഇവര്‍ നേന്ത്രവാഴക്കൃഷിയില്‍ സജീവമാണ്.
സ്വന്തമായി കൃഷി ഭൂമിയില്ലാത്തതിനാല്‍ അയിലൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പാട്ടത്തിന് ഭൂമിയെടുത്താണ് കൃഷിയിറക്കുന്നത്. പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാടിന്‍റെ പ്രോല്‍സാഹനവും കാര്‍ഷിക നിര്‍ദേശങ്ങളും കൃഷിവളര്‍ച്ചയ്ക്കു സഹായകമാകുന്നു. ആദ്യകാലങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ വയലില്‍ പച്ചക്കറികളായിരുന്നു കൃഷി. നെല്ലും പച്ചക്കറികളും മാറിമാറി ചെയ്തുപോന്നു. വിഷാംശമില്ലാത്ത നല്ലഭക്ഷണം വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുക എന്ന സന്ദേശമാണ് കൃഷി നിലനിര്‍ത്താന്‍ ഇന്നും ഇവരെ പ്രേരിപ്പിക്കുന്ന ഘടകം. ആധുനിക ജീവിതശൈലി മൂലം ഉണ്ടാകുന്ന മാരകമായ രോഗങ്ങളെ നിയന്ത്രിക്കുവാന്‍ ജൈവകൃഷിരീതി സഹായിക്കുന്നു. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഭക്ഷിക്കുമ്പോള്‍ രോഗങ്ങളെ അകറ്റിനിര്‍ത്താനും ആരോഗ്യം സംരക്ഷിക്കുവാനും കഴിയുന്നുണ്ടെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ട് 16 വര്‍ഷം പിന്നിടുന്ന ഈ സ്ത്രീ കൂട്ടായ്മ ഇന്നും ജൈവപച്ചക്കറിക്കൃഷി മുടക്കമില്ലാതെ നടത്തുന്നു.
പഞ്ചായത്തിന്‍റെയും കൃഷിവകുപ്പിന്‍റെയും പ്രോത്സാഹനം കിട്ടിയതോടെ വാഴക്കൃഷിയിലേക്ക് തിരിയുവാനും ഇവര്‍ തയാറായി. പിഎസ്എസ്പി യുടെ കോര്‍ഡിനേറ്ററായ ബീബാത്തുമ്മ നല്‍കിയ പ്രോത്സാഹനവും ലോണ്‍സൗകര്യങ്ങളും വാഴക്കൃഷി സജീവമാക്കി. അഞ്ചു വര്‍ഷം മുമ്പ് നടത്തിയ കൃഷി വിജയമാണ് രണ്ടര ഏക്കറിലെ നേന്ത്രവാഴക്കൃഷിക്ക് നേതൃത്വം നല്‍കാന്‍ കാരണം. ചെലവുകളും ബുദ്ധിമുട്ടും കുറവുള്ള കൃഷിരീതിയാണ് നേന്ത്രവാഴയുടേത്. പൊതുവേ കൃഷിയില്‍ താത്പര്യമുള്ള അംഗങ്ങള്‍ അവരുടെ ആഭരണങ്ങള്‍ പണയം വച്ചാണ് പാട്ടഭൂമിയില്‍ നേന്ത്രവാഴക്കൃഷി വിപുലമായി ആരംഭിച്ചത്. അല്‍പസ്വല്‍പം വരുമാനം ഉണ്ടാക്കണമെന്ന ചിന്തയില്‍ കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കി. വാഴക്കര്‍ഷകരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ട് നടത്തിയ കൃഷി സാമ്പത്തികമായ നേട്ടമാണ് ഉണ്ടാക്കിയത്. പണയ ഉരുപ്പടികള്‍ തിരികെ എടുക്കാനും അടുത്ത കൃഷിയിറക്കാനുമുള്ള പണം കിട്ടിയപ്പോള്‍ കുടുംബിനികളുടെ മനസ് നിറഞ്ഞു.
ദീര്‍ഘകാലത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയില്‍ മണ്ണ് പരിശോധിച്ചാണ് വിളകള്‍ തെരഞ്ഞെടുത്ത് നട്ടിരുന്നത്. നീര്‍വാര്‍ചയുള്ളസ്ഥലത്താണ് നേന്ത്രവാഴക്കൃഷി. തമിഴ്നാട്ടില്‍ നിന്ന് ഗുണമേന്മയുള്ള കന്നുകള്‍ കൊണ്ടുവന്നു നട്ടു. കൃത്യമായ നനയും വളപ്രയോഗവും. പത്താം മാസം വിളവെടുത്തു. ഈ സമയത്താണ് ഒരു കുഴിയില്‍ രണ്ടുവാഴകള്‍ നടുന്ന രീതിയെക്കുറിച്ച് അറിയുന്നത്. ഒരു പരീക്ഷണമെന്ന നിലയില്‍ ഈ ആശയം ഉള്‍ക്കൊണ്ട്, വിളവെടുത്ത നേന്ത്രവാഴകളുടെ ചുവട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന ആരോഗ്യമുള്ള രണ്ടു തൈകള്‍ നിലനിര്‍ത്തി മറ്റുള്ളവ നശിപ്പിച്ചു കളഞ്ഞു. വളവും പണിക്കൂലിയും മറ്റു ചെലവുകളും ഇതിലൂടെ കുറയ്ക്കുവാന്‍ ഇവര്‍ക്കു സാധിച്ചു.
നേന്ത്രവാഴക്കൃഷിയില്‍ പുതിയ കന്നുകള്‍ ഓരോ വര്‍ഷവും നട്ടാണ് കൃഷിക്കാര്‍ കൃഷിചെയ്യുന്നത്. കന്നുകള്‍ പറിച്ചു മാറ്റാതെ നിലനിര്‍ത്തിയപ്പോള്‍ സ്ത്രീ കൂട്ടയ്മയെ മറ്റു കര്‍ഷകര്‍ പരിഹസിച്ചു. എന്നാല്‍ ആത്മവിശ്വാസത്തോടെ മുന്നേറിയ ഈ കുടുംബിനികള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. കുറഞ്ഞ കാലയളവില്‍ വാഴകള്‍ കുലച്ചു. ഒരു വാഴയ്ക്ക് 40 രൂപയാണ് ചെലവു വന്നത്. നല്ല രീതിയില്‍ കൃഷിചെയ്താല്‍ 10 മുതല്‍ 20 കിലോതൂക്കമുള്ള കുലകള്‍ ലഭിക്കും. സാധാരണ ഗതിയില്‍ ഒരു കിലോയ്ക്ക് 13 രൂപ മുതല്‍ 20 രൂപ വരെ വില ലഭിക്കും. ഓണസീസണില്‍ 25 രൂപയ്ക്ക് മുകളില്‍ വിലകിട്ടും. 10 കിലോവരെയുള്ള കുലകള്‍ക്കാണ് ഡിമാന്‍ഡ് ഇത് നാടന്‍ കുലകളായിട്ടാണ് മാര്‍ക്കറ്റിലെത്തുന്നത്
ഓരോ തവണയും കുല വെട്ടുമ്പോള്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നു. കൂടാതെ രണ്ടോ മൂന്നോ കഷണമാക്കി വരമ്പിന്‍റെ ചാലുകളില്‍ കൂട്ടിയിടും. ഇത് അവിടെ കിടന്ന് അഴുകിയാല്‍ വലിച്ചുയര്‍ത്തിയെടുത്ത് അടുത്ത വിളയുടെ ചുവട്ടില്‍ ഇട്ടു മൂടും. ഇതില്‍ ഒരു ചെടിക്കാവശ്യമായ ജൈവവളം ഉണ്ട്. ഇങ്ങനെ ജൈവഅവശിഷ്ടങ്ങളെ വളമാക്കി മാറ്റി ചെലവ് കുറയ്ക്കുന്ന ശാസ്ത്രീയ കൃഷിരീതിയാണ് ഈ പെണ്‍കൂട്ടായ്മ നടപ്പാക്കിവരുന്നത്. കരുണ അയല്‍ക്കൂട്ടത്തിന്‍റെ നേതൃത്വത്തില്‍ വാഴയോടൊപ്പം രണ്ടേക്കര്‍ സ്ഥലത്ത് സുഗന്ധവിള എന്ന നിലയില്‍ മഞ്ഞള്‍കൃഷിയുണ്ട്. കൂടാതെ നെല്ലും പച്ചക്കറികളും കൃഷി ചെയ്തിട്ടുണ്ട്. പന്ത്രണ്ടു മാസവും മുടക്കമില്ലാതെ ഈ കുടുംബിനികള്‍ കൃഷിയില്‍ സജീവമാണ്.
കൃഷിപ്പണികള്‍ക്കിടയില്‍ വീട്ടുകാര്യങ്ങള്‍ക്ക് സമയം കിട്ടില്ലെന്ന് പറയുന്നവരുണ്ടാകാം. ഈ കൂട്ടായ്മയിലെ ഒരംഗത്തിന് മാസത്തില്‍ ഏഴു ദിവസം കൃഷിപ്പണിചെയ്താല്‍ മതി. ബാക്കി ദിവസങ്ങള്‍ വീട്ടാവശ്യത്തിനും മറ്റുമായി മാറ്റിവയ്ക്കാം. മൂന്നു പേര്‍ അടങ്ങുന്ന നാല് ഗ്രൂപ്പായിട്ടാണ് കാര്‍ഷിക ജോലികള്‍ ചെയ്യുന്നത്. ഒരു ഗ്രൂപ്പിന് ഒരാഴ്ച എന്ന നിലയില്‍ നാല് ഗ്രൂപ്പുകള്‍ മാറി മാറി കൃഷി പരിപാലനം നടത്തുന്നു. കൃഷികളിറക്കുന്ന സമയത്ത് മാത്രമാണ് എല്ലാവരും ഒന്നിച്ചു കൃഷിയിലേക്ക് ഇറങ്ങുന്നത്.
16 വര്‍ഷം മുമ്പ് തുടക്കമിട്ട പച്ചക്കറിക്കൃഷിയില്‍ നിന്ന് മികച്ച നേട്ടമാണ് എന്നും ലഭിക്കുന്നത്. പാവല്‍, പടവലം, കോവല്‍, പയര്‍ തുടങ്ങിയവ മാറിമാറി കൃഷിചെയ്യുന്നു. ഒരു വിളവെടുപ്പ് കഴിയുമ്പോള്‍ എല്ലാ ചെലവുകളും കഴിഞ്ഞ് ഓരോരുത്തര്‍ക്കും പച്ചക്കറികൃഷിയില്‍ നിന്ന് 10,000 രൂപ ലഭിക്കുന്നുണ്ട്. നെല്‍ക്കൃഷിയില്‍ നിന്നും വാഴക്കൃഷിയില്‍ നിന്നുമുള്ള വരുമാനം വേറെ. ഒന്നിന് വിലകുറഞ്ഞാലും ഇവര്‍ക്ക് കൃഷിയില്‍ നഷ്ടം സംഭവിക്കുന്നില്ല.
ജൈവ വിളകളെന്ന നിലയില്‍ ഉയര്‍ന്ന വില ലഭിക്കുന്ന സ്ഥലങ്ങളില്‍ വില്പന നടത്തുന്ന രീതിയാണ് ഇവര്‍ പിന്‍തുടരുന്നത്. വിഎഫ്പിസികെ യുടെ മാര്‍ക്കറ്റില്‍ നിന്നും മികച്ച വില ഇടയ്ക്ക് ലഭിക്കാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. പുത്തന്‍ രീതികളെക്കുറിച്ച് പഠിക്കാനും മികച്ച കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാനും ഇവര്‍ തയാറാകുന്നു. ഇതിലൂടെ സ്വന്തമായ ഒരു കൃഷിരീതി ചിട്ടപ്പെടുത്തി കൃഷിയിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഈ കൂടുംബിനി കൂട്ടായ്മ സ്ത്രീ സമൂഹത്തിന് മാതൃകയാണ്.
ഫോണ്‍: കരുണ അയല്‍ക്കൂട്ടം-9562802512.
ടോം ജോര്‍ജ്
ഒന്ന് ഒന്നിന് തുണയാകുന്ന സംയോജിത കൃഷിരീതി പ്രാവര്‍ത്തികമാക്കുകയാണ് യുവ കര്‍ഷകന്‍. കൊല്ലം പട്ടാഴി കൈതവന വീട്ടില്‍ ശ്യാം കുമാര്‍ എന്ന 38 കാരനാണ് തന്‍റെ രണ്ടര ഏക്കറില്‍ കൃഷിവൈവിധ്യമൊരുക്കുന്നത്. പോളിടെക്നിക്ക് ഡിപ്ലോമ എടുത്തശേഷം ഗള്‍ഫ് നാടുകളിലെ ഓയില്‍ കമ്പനികളില്‍ സേഫ്റ്റി എന്‍ജിനിയറായി ജോലി നോക്കുമ്പോഴും ശ്യാമിന്‍റെ മനസുനിറയെ കൃഷിയായിരുന്നു. ഇതിനാല്‍ തന്നെ രണ്ടുമൂന്നു മാസത്തിലൊരിക്കല്‍ നാട്ടിലെത്തി കൃഷിയൊക്കെ നോക്കി തിരിച്ചുപോകുന്നതും പതിവായി. 15 വര്‍ഷത്തെ ജോലി അവസാനിപ്പിച്ച് നാട്ടില്‍ തന്‍റെ തായ ഒരു കൃഷി സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് ശ്യാമിപ്പോള്‍ ശ്രമിക്കുന്നത്. പുതുതലമുറയ്ക്ക് അന്യമാകുന്ന കാര്‍ഷിക കാഴ്ചകള്‍ തന്‍റെ കൃഷിയിടത്തില്‍ ഏകോപിപ്പിക്കുക എന്നതാണ് ഒരു ലക്ഷ്യം. ആദ്യം കൈവച്ചത് നാടന്‍ പശുക്കളില്‍ തന്നെ. ശ്രമം വിജയിച്ചു.
ഇന്ത്യയിലെ തന്നെ വ്യത്യസ്തങ്ങളായ 35 ലധികം പശുക്കള്‍ ഇന്ന് ശ്യാമിന്‍റെ തൊഴുത്തില്‍ സൗഹൃദം പങ്കുവച്ചു നില്‍ക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. നാടന്‍ പശുക്കളെക്കുറിച്ചറിയേണ്ടവര്‍ക്ക് ഇവിടെ വന്നാല്‍ എല്ലാം ഒരുമിച്ചുകാണാം. സഹിവാള്‍, ഗുജറാത്തിലെ ഗീര്‍, രാജസ്ഥാന്‍റെ കാങ്ക്രജ്, കപില, വടകര മോഴ, കാസര്‍ഗോഡ് മോഴ, പൂങ്കന്നൂര്‍, മലനാട് ഗിഡ്ഡ, കാസര്‍ഗോഡ് കുള്ളന്‍, ചെറുവള്ളി, തമിഴ്നാടന്‍ കുറിയ ഇനം നാടന്‍, കൃഷ്ണപശു ഇങ്ങനെപോകുന്നു നാടന്‍പശുക്കളുടെ നിര. നാടന്‍, മലബാറി ഇനത്തില്‍പ്പെട്ട ആടുകളും ശ്യാമിനുസ്വന്തം. ആധുനിക രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്ന തൊഴുത്തില്‍ പശുക്കള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഫ്ളഷ് സംവിധാനമൊരുക്കിയിരിക്കുന്നതിനാല്‍ പശുക്കള്‍ കുടിക്കുന്നതിനനുസരിച്ച് വെള്ളം ടബ്ബുകളില്‍ നിറയുന്നു. തൊഴുത്തുകഴുകുന്ന ചാണകം ബയോഗ്യാസ് പ്ലാന്‍റിലേക്കാണു പോകുന്നത്. പശുവിന്‍റെ ചാണകം, മൂത്രം എന്നിവയ്ക്ക് പാലിനേക്കാള്‍ വിലയും ഉപഭോഗവുമുണ്ടിവിടെ. ഇതുപയോഗിച്ച് നിര്‍മിക്കുന്ന ഘനജീവാമൃതം തൊഴുത്തിന്‍റെ ഇരുവശങ്ങളിലും ഉരുളകാളാക്കി വച്ചിരിക്കുന്നു. ചാണകം, മൂത്രം, ശര്‍ക്കര, പയറുപൊടി എന്നിവചേര്‍ത്തു നിര്‍മിക്കുന്ന ഘനജീവാമൃതം ജീവാമൃതത്തിനു പകരം ഉപയോഗിക്കാം. ഉണക്കഉരുളകളാക്കിയ അരക്കിലോയുടെ ഒരു പാക്കറ്റിന് 60 രൂപയാണ്.
ആറുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് ഒരു ചെടിക്ക് മൂന്നുരുള എന്നകണക്കില്‍ ബക്കറ്റില്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം കലക്കിതളിച്ചുകൊടുക്കാം. ജീവാമൃതം ലിറ്ററിന് 20 രൂപ നിരക്കിലും ജൈവകൃഷി പ്രോത്സാഹനാര്‍ഥം നല്‍കുന്നു. പശുവിന്‍റെ ചാണകത്തില്‍ നിന്നും ഭസ്മം, ദന്തചൂര്‍ണം, ഫ്ളോര്‍ ക്ലീനിംഗ് ലോഷന്‍ എന്നിവയെല്ലാം നിര്‍മിക്കുന്നു. നാഗ്പൂരിലെ ഗോവിജ്ഞാന്‍ കേന്ദ്രത്തില്‍ നിന്നാണ് ഈ സാങ്കേതിക വിദ്യകളൊക്കെ ശ്യാം സ്വന്തമാക്കിയത്. തൊഴുത്തില്‍ പശുക്കള്‍ ഉപയോഗിക്കാത്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വെര്‍മിക്കമ്പോസ്റ്റ് പ്ലാന്‍റിലേക്കു മാറ്റുന്നു. പശുക്കള്‍ക്കു നല്‍കാനായി വളര്‍ത്തുന്ന സിഒത്രീ പുല്ലിന് ചാണകസ്ലറി വളമാകുന്നു. അമ്പാടി ഗോശാല എന്നപേരിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
തമിഴ്നാട്, കര്‍ണാടക പോരുകോഴികള്‍ നാടന്‍ അടക്കോഴികള്‍ എന്നിവയും ശ്യാമിന്‍റെ കൃഷിത്തോട്ടത്തിലുണ്ട്. മണിത്താറാവ്, മുയല്‍., റോട്ട് വീലര്‍, ലാബ്രഡോര്‍ പട്ടികള്‍ എന്നിവയും ഫാമിനെ ആകര്‍ഷകമാക്കുന്നു. ഞാലിപ്പൂവന്‍വാഴകൃഷി വിളവെടുപ്പുകഴിഞ്ഞു. പൊപ്പലു, പൂവന്‍, ചെങ്കദളി തുടങ്ങിയ വാഴകളും കൃഷിചെയ്യുന്നു
കൃഷിയിടത്തെ തട്ടുകളാക്കി തിരിച്ച് കൃഷി
കൃഷിയിടത്തെ തട്ടുകളാക്കിതിരിച്ചാണ് ശ്യാമിന്‍റെ കൃഷി. ഓരോ തട്ടിലും ഓരോ വിളകള്‍ കൃഷിചെയ്യുന്നു. വാഴ പൊതുവിലും. വാഴകളുടെ ഇടയില്‍ ചാലുകീറി വെള്ളവും വളവും അതിലൂടെ നല്‍കുന്നു. ആദ്യം വാഴയുടെ ചുവട്ടില്‍ വളം നല്‍കുന്നു. പീന്നിട് മാറ്റിമാറ്റിയിട്ട് ചാലുവരെ മാറ്റി വളമിടുന്നു. ഇതുവഴി വാഴയുടെ വേര് ചാലുവരെ എത്തിക്കും അതിനുശേഷം വളവും വെള്ളവും ചാലിലൂടെ നല്‍കും. ഇത് ശ്യാമിന്‍റെ കണ്ടുപിടുത്തമാണ്. ചുണ്ടങ്ങയും തക്കാളിയും ക്രോസ് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്യാമിപ്പോള്‍. വാഴയുടെ ഇടയില്‍ കുറ്റയാടി, ഡി * ടി തെങ്ങുകള്‍ നട്ടിരിക്കുന്നു. 25 തേനീച്ച കൂടുകളില്‍ നിന്ന് കഴിഞ്ഞവര്‍ഷം 20 കിലോ തേന്‍ ലഭിച്ചു. ചീര, വഴുതിന, പയര്‍, പാവല്‍ വാഴയുടെ ഇടയില്‍ വരമ്പുകള്‍ക്ക് അതിരായി സിഒത്രി പുല്ല് എന്നിവയെല്ലാം കൃഷി ചെയ്തിരിക്കുന്നു. ഇതിനിടയില്‍ നനകിഴങ്ങ്, കറയില്ലാത്ത കശുവണ്ടി എന്നിവയും നട്ടിട്ടുണ്ട്. 20 മീറ്റര്‍ വീതിയുംനീളവും നാലുമീറ്റര്‍ താഴ്ചയും നല്‍കി കുഴിച്ചിരിക്കുന്ന കുളം ജല സമൃദ്ധമാണ്. മലയില്‍ നിന്നു വരുന്ന ജലം ശേഖരിക്കാനാണ് കുളം കുഴിച്ചതെങ്കിലും സ്വാഭാവിക നീരുറവയിലൂടെ കുളത്തില്‍ ജലം സമൃദ്ധമായി. റബര്‍ത്തോട്ടമായിരുന്ന സ്ഥലമാണ് ഈരീതിയില്‍ ശ്യാം മാറ്റിയെടുത്തത്. കിഴങ്ങ്, ചേന, ഇഞ്ചി, മഞ്ഞള്‍, കച്ചോലം, നീര്‍മരുത്, സര്‍വസുഗന്ധി, കരിനെച്ചി, ആര്യവേപ്പ്, കൊടുവേലി, മാംഗോസ്റ്റിന്‍തുടങ്ങി ശാമിന്‍റെ കൃഷിയിടത്തില്‍ ഇല്ലാത്തതായി ഒന്നുമില്ലന്നു തന്നെ പറയാം
സോഷ്യല്‍ മീഡിയയിലും സജീവമാണ് ശ്യാം. ഫേസ് ബുക്കിലെ പട്ടാഴി കര്‍ഷകക്കൂട്ടായ്മ എന്ന ഗ്രൂപ്പും അമ്പാടി ഗോശാല എന്ന പേജും ശ്യാമിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഭാര്യ രജനിയും മക്കളായ ഭരത്തും ഭൂമികയും സഹോദരന്‍ പ്രദീപ് കുമാറുമെല്ലാം ശ്യാമിന്‍റെ ഉദ്യമത്തില്‍ പങ്കാളികളാണ്. 10 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ തനിക്കു കഴിയുന്നതിലും സംതൃപ്തനാണ്.
ശ്യാം. ഫോണ്‍ : 95398 02133, 97473 19353.
ലേഖകന്‍റെ ഫോണ്‍: 9349599023
സീമ സുരേഷ്
ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
മത്തു പിടിപ്പിക്കുന്ന ഹൃദയഹാരിയായ സുഗന്ധം വാരിവിതറുന്ന ചെറിയ വെളുത്ത പൂക്കള്‍ നിറഞ്ഞ കുറ്റിച്ചെടി... പൂക്കള്‍ക്കെല്ലാം മണിയുടെ ആകൃതി... ഇലകളാകട്ടെ തിളക്കമുള്ള ഇളം പച്ച നിറത്തില്‍ നിറഞ്ഞു വളരുന്നു. ഇലകള്‍ക്കുമുണ്ട് സുഗന്ധം....സര്‍വാംഗ സുഗന്ധം നിറഞ്ഞ ഈ ഉദ്യാന സുന്ദരിയാണ് കാമിനിമുല്ല. കാമിനി എന്നത് ഈ സസ്യസുന്ദരിയുടെ ഹിന്ദിഭാഷയിലെ പേരാണ്. മണിപ്പൂരി ഭാഷയിലും കാമിനി കുസുമം എന്നു തന്നെയാണ് പേര്. മറാഠിയില്‍ കാമിനിയുടെ പേര് കുന്തി എന്നാണ്. മലയാളത്തില്‍ മരമുല്ലയും. ഇംഗ്ലീഷ് ഭാഷയില്‍ ഓമനപ്പേരുകള്‍ ധാരാളം- ഓറഞ്ച് ജാസ്മിന്‍, ചൈനീസ് ബോക്സ്, മോക്ക് ഓറഞ്ച്, ലേക്ക് വ്യൂ ജാസ്മിന്‍ ഇങ്ങനെ നീളുന്നു പേരുകളുടെ നിര.
എന്തു പേരു വിളിച്ചാലും കാമിനി മുല്ല അതിസുഗന്ധവാഹിയാണ്. അതുകൊണ്ടു തന്നെ ദേശഭാഷകള്‍ക്കതീതമായി ഇതിന് ആരാധകരേറെ. മനുഷ്യ മനാസില്‍ സ്നേഹത്തിന്‍റെ സുഗന്ധം വിതറാന്‍ കാമിനിമുല്ലയോളം പോന്ന മറ്റു ചെടികള്‍ കുറവാണ് എന്നു തന്നെ പറയാം. ദക്ഷിണ ചൈന, തായ്വാന്‍, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, വടക്കു-കിഴക്കന്‍ പാകിസ്ഥാന്‍, ശ്രീലങ്ക, കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, തായ്ലന്‍റ്, വിയറ്റ്നാം, ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പിന്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ കാമിനിമുല്ലയ്ക്ക് വേരോട്ടമുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അനായാസം വളരുന്ന ഇതൊരു നിത്യഹരിത സസ്യവുമാണ്. അത്യാവശ്യം അതിരു ചെടിയായോ അലങ്കാര വൃക്ഷമായോ പോലും മരമുല്ല അഥവാ കാമിനിമുല്ല വളര്‍ത്താം. നാരകച്ചെടിയോട് വളരെയടുത്ത് ബന്ധമുള്ള ഇതിനും ഓറഞ്ചോ ചുവപ്പോ നിറമുള്ള വളരെ ചെറിയ കായ്കള്‍ ഉണ്ടാകാറുണ്ട്. എങ്കിലും ഇത് ഒരു ഫലസസ്യം എന്ന നിലയ്ക്ക് ആരും വളര്‍ത്തുന്നില്ല. സുഗന്ധപുഷ്പങ്ങള്‍ വിടത്തുന്ന ഉദ്യാനസസ്യം എന്ന നിലക്കാണ് വളര്‍ത്തുന്നത്.
പരമാവധി മൂന്നു മീറ്റര്‍ ഉയരം വരെ ഇത് വളരാം. വര്‍ഷം മുഴുവന്‍ പുഷ്പിക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇലകള്‍ക്ക് സാമാന്യം കട്ടിയും കനവും തിളക്കവുമുണ്ട്. പൂക്കള്‍ ശിഖരാഗ്രഭാഗത്താണ് മൂന്നും നാലും ചേര്‍ന്നു വിടരുക. ചിലപ്പോള്‍ എട്ടുപൂക്കള്‍ വരെ കാണാം. വെളുത്ത പൂക്കളാണെങ്കിലും നിറം മങ്ങുമ്പോള്‍ ക്രീം നിറമായി മാറും. ഓറഞ്ച് മരത്തില്‍ വിടരുന്ന പൂക്കളോട് സമാനമായ സുഗന്ധമുള്ളതിനാലാണ് കാമിനിമുല്ലയ്ക്ക് ഓറഞ്ച് ജാസ്മിന്‍ എന്ന് പേരു കിട്ടിയത്. നല്ല തെളിഞ്ഞ സൂര്യപ്രകാശത്തിലും ഭാഗികമായ തണലത്തും വളരും. സാവധാന വളര്‍ച്ചാ സ്വാഭവമാണിതിന്. വളരുന്ന ചെടിയുടെ തടത്തില്‍ പൂതയിടുന്നതും കമ്പോസ്റ്റ് നിറയ്ക്കുന്നതും ചെടിക്കിഷ്ടമാണ് എന്നു കണ്ടിരിക്കുന്നു. തടം നനയ്ക്കുന്നതും നന്ന്.
നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ധാരാളം ജൈവവളങ്ങളും ചേര്‍ത്ത് ഇതു നടാം. പുതിയ തൈ നടാന്‍ 60 സെന്‍റീമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുക്കുകയാണ് ചെയ്യുക. കുഴിയില്‍ മൂന്നില്‍ രണ്ടുഭാഗം മേല്‍മണ്ണും മൂന്നില്‍ ഒരുഭാഗം കമ്പോസ്റ്റും കലര്‍ത്തി നിറയ്ക്കുക. ഒപ്പം ഒരു കപ്പ് എല്ലുപൊടിയും. ഇതല്ലെങ്കില്‍ സൂപ്പര്‍ഫോസ്ഫേറ്റ് ആയാലും മതി. മിശ്രിതം നന്നായി ഇളക്കി വേണം കുഴി നിറയ്ക്കാന്‍. നിരന്തരം നനയ്ക്കുകയും ചെടി വളര്‍ന്നു തുടങ്ങുമ്പോള്‍ ഏതെങ്കിലും രാസവളമിശ്രിതം ചേര്‍ക്കുകയും ചെയ്യുക. ഇതിന് 17:17:17/ 18:18:18/19:19:19 എന്നിവയില്‍ ഏതെങ്കിലും ഒന്ന് ലഭ്യതയനുസരിച്ച് പ്രയോഗിക്കാം. ചുവട്ടില്‍ പുതയിടണം. ചെടി വളരുന്നതിനുസരിച്ച് കൊമ്പുകോതണം. എങ്കില്‍ മാത്രമേ വേണ്ടവിധം പുഷ്പിക്കുകയുള്ളൂ.
വിത്തു വഴിയും പാതിമൂപ്പെത്തിയ തണ്ടിന്‍ കഷണങ്ങള്‍ മുറിച്ചു നട്ടുമാണ് കാമിനിമുല്ലയില്‍ വംശവര്‍ധന. വളര്‍ന്ന ചെടിയില്‍ നിന്ന് ചുറ്റുവട്ടത്ത് വീഴുന്ന വിത്തുകള്‍ പൊട്ടിമുളച്ച് പുതിയ തൈകളുണ്ടാകുന്നതും പതിവുകാഴ്ചയാണ്. തറയില്‍ വളര്‍ത്തുന്ന തൈ വേരോടിക്കഴിഞ്ഞാല്‍ വലിയൊരു പരിധിവരെ വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവും കാണിക്കുന്നു. ഏങ്കിലും ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ നന നിര്‍ബന്ധമാണ്. സ്വതസിദ്ധമായ ദൃഢതയും വൈവിധ്യമാര്‍ന്ന മണ്‍തരങ്ങളില്‍ പൊരുത്തപ്പെട്ടു വളരാനുള്ള സിദ്ധിയും കൈമുതലായുള്ളതിനാല്‍ കാമിനിമുല്ല ഉദ്യാനങ്ങളില്‍ സുഗന്ധവും സൗന്ദര്യവും ചൊരിയുന്ന ഒരു സാന്നിധ്യമായി വളര്‍ത്തി വരുന്നു. വായുവില്‍ പതിവച്ചെടുത്ത തൈകളും ഇന്നു നടാന്‍ കിട്ടും.
കാമിനിമുല്ലയെക്കുറിച്ച് രസകരമായ ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ഇന്തൊനേഷ്യയില്‍ പ്രത്യേകിച്ച് രാജവംശമായ ജോഗ്ജാ കാര്‍ത്ത സുല്‍ത്താനേറ്റിന്‍റെ ചരിത്രത്തില്‍ കാമിനിമുല്ലയ്ക്ക് സവിശേഷ പ്രാധാന്യം കല്പിച്ചിരുന്നു. ജാവ ദ്വീപില്‍ വളര്‍ന്നിരുന്ന ഈ ചെടി ഒരു രാജകീയ സസ്യം എന്ന നിലയ്ക്കും ബുദ്ധി പ്രഭാവത്തിന്‍റെ സൂചകമായുമാണ് കരുതിതിയിരുന്നത്. ഈ ഉദ്യാനസസ്യത്തിന്‍റെ അടുത്തൂകൂടെ പോകുന്ന വേളയില്‍ രാജാവ് ഒരു നിമിഷം അതിനടുത്ത് നില്‍ക്കുകയും ധ്യാനാത്മകഭാവത്തില്‍ നിശബ്ദത ഭാവിക്കുകയും ചെയ്തിരുന്നു. കൊട്ടാരസദസില്‍ ഏത് യോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും ഇത് അദ്ദേഹത്തിന്‍റെ പതിവായിരുന്നു. ജാവയിലെ ജനത കാമിനിമുല്ലയെ ഭൂതപ്രേത പിശാചുക്കളില്‍ നിന്നും ദുര്‍മ്മന്ത്രവാദത്തില്‍ നിന്നും തങ്ങളെ കാക്കുന്ന രക്ഷകനായാണ് കണ്ടിരുന്നത്. ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും കൊണ്ടുവരുന്ന ചെടി എന്ന നിലയ്ക്ക് കാമിനിമുല്ല അവര്‍ തങ്ങളുടെ ഉദ്യാനങ്ങളിലോ വീട്ടുപറമ്പുകളിലോ വളര്‍ത്തുകയും ചെയ്തിരുന്നു. മാത്രവുമല്ല ഇതിന്‍റെ പൂക്കള്‍ക്കും ഇലകള്‍ക്കും ജീവിതത്തിലെ രണ്ട് പ്രധാനഘട്ടങ്ങളില്‍ അവര്‍ ഉപയോഗവും കണ്ടെത്തിയിരുന്നു.
നവദമ്പതിമാര്‍ക്ക് സുഖകരമായ, അല്ലലില്ലാത്ത ദാമ്പത്യജീവിതത്തിന് അവര്‍ ഇതിന്‍റെ സുഗന്ധ വാഹിയായ പൂക്കള്‍ ധാരാളം ഉപയോഗിച്ചിരുന്നു. ഇലകള്‍ക്കും സുഗന്ധമുള്ളതാകയാല്‍ മരണാനന്തരച്ചടങ്ങുകളിലും മറ്റും ഇതിന്‍റെ ഇലകള്‍ ഉപയോഗിക്കുക പതിവായിരുന്നു. മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കായി കിടത്തുമ്പോള്‍ ഇതിന്‍റെ സുഗന്ധവാഹിയായ ഇലകള്‍ അതില്‍ ഒരു മെത്തപോലെ ക്രമീകരിക്കുകയും ചെയ്തിരുന്നു.
കൂടാതെ കാമിനിമുല്ലയുടെ ഇലകള്‍ക്ക് വ്യക്തമായ ഔഷധഗുണങ്ങളുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. അതിസാര ചികിത്സയിലും വ്രണങ്ങള്‍ പൊറുക്കാനുമെല്ലാം ഇതിന് ഉപയോഗമുണ്ട്. ഈ കുറ്റിച്ചെടിയുടെ തടി, ഉപകരണങ്ങള്‍ക്ക് കൈപ്പിടി തയാറാക്കാന്‍ ഉത്തമമാണ്. വീട്ടുരുപ്പടികള്‍ നിര്‍മിക്കാനും കൊത്തുപണികള്‍ക്കും അനുയോജ്യവും. പൂക്കളെ പോലെ തന്നെ ഇലകളും സൗന്ദര്യവര്‍ധക വസ്തുക്കളും സുഗന്ധ പദാര്‍ഥങ്ങളും നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നു.
കാമിനിമുള്ളല്ല ഒരേ സമയം ബോള്‍സായി ആക്കി നിലനിര്‍ത്താനും ചെടികളും വേലികളും അലങ്കരികമായി വെട്ടിയൊതുക്കി നിര്‍ത്തുന്ന 'ടോപ്പിയറി' സമ്പ്രദായത്തിലാക്കാനും അനുയോജ്യമായ ചെടിയാണ്. വേനല്‍ക്കാലം മുഴുവന്‍ കാമിനി മുല്ലപ്പൂക്കള്‍ ചൂടി മനംമയക്കുന്ന സുഗന്ധം ചൊരിഞ്ഞുകൊണ്ടേയിരിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.
ഐബിന്‍ കാണ്ടാവനം
പോളിഹൗസ് കൃഷി നഷ്ടമാണെന്ന അഭിപ്രായം വ്യാപകമാണ്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്തുന്നതിനു മുമ്പ് തമിഴ്നാട്ടിലെ ഹൊസൂര്‍ പോലുള്ള സ്ഥലങ്ങളിലെ അനുഭവങ്ങള്‍ക്കൂടി അറിയുന്നത് നന്നായിരിക്കും. ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് മിഷനുകളുമായി ബന്ധപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കേരളത്തിലെ 10 സെന്‍റ് വലുപ്പമുള്ള പോളിഹൗസ് കണ്ടുശീലിച്ചവര്‍ക്ക് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോളിഹൗസുകള്‍ കണ്ടാല്‍ കൗതുകവും ആശ്ചര്യവുമായിരിക്കും. ഇവിടത്തെ പോളിഹൗസുകളുടെ മിനിമം വലിപ്പം ഒരേക്കറാണ്. പോളിഹൗസുകളുടെ വലിപ്പംപോലെതന്നെ വളരെ ശ്രദ്ധയും പ്രാധാന്യവും നല്കിയാണ് ഇവിടെ ഓരോ പച്ചക്കറികളും വിളയിക്കുക. എന്നാല്‍ തമിഴ്നാടന്‍ കൃഷിരീതികള്‍ പൂര്‍ണമായും കേരളത്തില്‍ പരീക്ഷിക്കാനുമാവില്ല. പക്ഷേ, അറിവുകള്‍ നേടാനാകും.
പലപ്പോഴും കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തത് വിപണി കണ്ട് കൃഷിയിറക്കാന്‍ അറിയാത്തതുകൊണ്ടാണ്. മാര്‍ക്കറ്റ് എന്താവശ്യപ്പെടുന്നു, അതനുസരിച്ച് കൃഷി ചെയ്യുക, വില്‍ക്കുക. കൃഷി നഷ്ടമാണെന്നു പരിതപിക്കുന്നവര്‍ വിപണികണ്ടെത്താന്‍ അറിയാത്തവരാണെന്നനുമാനിക്കാം. തമിഴ്നാട്ടിലെ കര്‍ഷകരെ ഇക്കാര്യത്തില്‍ മാതൃകയാക്കാം. വിപണിയനുസരിച്ചാണ് ഇവിടത്തെ കൃഷി.
പോളിഹൗസ് കൃഷി കേരളത്തില്‍ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ഇന്നും ശൈശവദശയില്‍ത്തന്നെയാണ്. വേണ്ടരീതിയില്‍ നിര്‍ദേശങ്ങള്‍ നല്കാന്‍ വിദഗ്ധരില്ല എന്നതാണ് കേരളത്തിലെ പോളിഹൗസ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. പോളിഹൗസ് നിര്‍മിച്ച് കൃഷിയിലേക്ക് തിരിഞ്ഞവര്‍ക്കാകട്ടെ കൃഷിയെക്കുറിച്ച് കാര്യമായ അറിവില്ലെന്നു പറയാതിരിക്കാന്‍ വയ്യ. അതാണ് പോളിഹൗസിലെ കൃഷി നഷ്ടമാകുന്നെന്ന നിലവിളിയുയരാന്‍ പ്രധാന കാരണം. ശാസ്ത്രീയ മാര്‍ഗങ്ങള്‍ക്കൊപ്പം തനതു കാര്‍ഷിക രീതികള്‍ക്കൂടി അവംലംബിച്ച് കൃഷി ചെയ്യുന്ന പോളിഹൗസുകള്‍ ഏറെക്കുറെ വിജയം കൈവരിക്കുന്നുമുണ്ട്.
ഏതു കാലാവസ്ഥയിലും ഒരേ അന്തരീക്ഷം സൃഷ്ടിച്ച് കൃഷി ചെയ്യാം എന്നതാണ് പോളി ഹൗസ് കൃഷിയുടെ മേന്മ. എന്നാല്‍ കേരളത്തിലെ അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയില്‍ പോളിഹൗസുകളില്‍ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ആവശ്യമില്ലാത്തതാണ്. ഫോഗിംഗ് സംവിധാനം പ്രവര്‍ത്തിപ്പിച്ചാല്‍ പോളിഹൗസിനുള്ളില്‍ ഫംഗസ് ബാധ കൂടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ സര്‍ക്കാരില്‍നിന്നുള്ള സബ്സിഡി ലഭിക്കാന്‍ ഇതൊക്കെ വയ്ക്കേണ്ടതായി വരുന്നു.
തമിഴ്നാട്ടിലെ ഹൊസൂരിലേക്ക്
മുമ്പ് പറഞ്ഞപോലെ ചുരുങ്ങിയത് ഒരേക്കറാണ് ഇവിടുത്തെ പോളിഹൗസുകളുടെ വലിപ്പം. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ എന്ന പട്ടണം ആയിരക്കണക്കിനു പോളിഹൗസ് കൃഷിയിടങ്ങളുടെ കേന്ദ്രമാണ്. ഇവിടെ നിന്നു ബംഗളൂരുവിലേക്ക് 40 കിലോമീറ്റര്‍ മാത്രമേയുള്ളൂ. ബംഗളൂരു ആസ്ഥാനമാക്കി 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള പോളിഹൗസുകളുടെ എണ്ണമെടുത്താല്‍ ഉത്തരേന്ത്യയില്‍ ആകെയുള്ള പോളി ഹൗസുകളുടെ എണ്ണത്തേക്കാളേറെ വരും.
ഇവിടെ സാധാരണയായി സാലഡ് വെള്ളരി, വഴുതന, തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളും ജര്‍ബെറ, റോസ് തുടങ്ങിയ പൂക്കളുമാണ് പ്രധാനമായും പോളിഹൗസുകളില്‍ കൃഷിചെയ്തുവരുന്നത്. വിത്തുകള്‍ക്ക് വില കൂടുതലാണെങ്കിലും വിളവധികമാണ്. റിജ്ക് സ്വാന്‍ പോലെയുള്ള അന്താരാഷ്ട്ര വിത്തുകമ്പനികളാണ് കര്‍ഷകര്‍ക്കായി മികച്ച ഇനം വിത്തുകള്‍ നല്കുന്നത്.
സാലഡ് വെള്ളരി
പോളിഹൗസ് കൃഷിയില്‍ പ്രധാനി മള്‍ട്ടി സ്റ്റാര്‍ എന്ന ഇനമാണ്. വണ്ണം കുറഞ്ഞ് കടും പച്ചനിറമായിരിക്കും. കൈയ്യത്തുന്ന ഉയരത്തില്‍മാത്രമേ കുക്കുമ്പര്‍ വള്ളികള്‍ കയറ്റി വിടാറുള്ളൂ. അതിനുശേഷം താഴേയ്ക്ക് തൂക്കിയിടും. പരമാവധി അഞ്ചു മീറ്ററാണ് സാലഡ് വെള്ളരിച്ചെടിയുടെ നീളം. പയര്‍ വശങ്ങളിലേക്കു വളര്‍ത്തുന്നതു പോലെ യായാല്‍ വിളവു കുറയും. ഒന്നെങ്കില്‍ മുകളിലേക്ക് അല്ലെങ്കില്‍ താഴേക്ക്. അതാണ് സാലഡ് വെള്ളരികൃഷിയില്‍ ചെയ്യേണ്ടത്.
ഒരു മാസത്തിനുശേഷം വരുന്ന പൂക്കള്‍ മാത്രമാണ് വളരാന്‍ അനുവദിക്കുക. അതിനു മുമ്പ് വരുന്ന പൂക്കള്‍ മുറിച്ചു കളയുകയാണ് ഇവരുടെ രീതി. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച കുറയും. പൂ മുറിച്ചു കളയുന്നതിന്‍റെയോ അല്ലെങ്കില്‍ വിളവെടുക്കുന്നതിന്‍റെയോ താഴേക്കുള്ള ഇലകള്‍ മുറിച്ചു മാറ്റുന്നത് മുകളില്‍ വരുന്ന കായ്കളുടെ വളര്‍ച്ചയെ സഹായിക്കും. ആഴ്ചയില്‍ രണ്ടില. അതില്‍ക്കൂടുതല്‍ മുറിച്ചു കളയാറില്ല.
കേളത്തിലെ സാഹചര്യത്തില്‍ ഇലവലുപ്പം കുറഞ്ഞ സാലഡ് വെള്ളരി കൃഷി ചെയ്യുന്നതാണുത്തമം. ഇത് വായൂചംക്രമണം കുറേക്കൂടി സുഗമമാക്കും. ഫംഗസ് ബാധ ഒഴിവാക്കാം. ഒരു ഞെട്ടില്‍ ഒന്നില്‍ക്കൂടുതല്‍ കായ്കള്‍ ഉണ്ടാകുകയാണെങ്കില്‍ ഒരെണ്ണം മാത്രം നിലനിര്‍ത്തുന്നത് ചെടിയുടെ ആരോഗ്യത്തിനും കായ്കളുടെ വലുപ്പത്തിനും നല്ലതാണ്. വിളവെടുക്കുമ്പോള്‍ ഒരു വെള്ളരിക്ക് 90-120 ഗ്രാം ഭാരമുണ്ടാകുന്ന രീതിയിലാണ് ഇവിടത്തെ കൃഷി. കായില്‍നിന്നു പൂ പൊഴിഞ്ഞുപോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൂ പൊഴിഞ്ഞാല്‍ വെള്ളരി മൂത്തുപോയി എന്നാണു പറയുക. ഇത് വിപണിയില്‍നിന്നു തള്ളപ്പെടും. കേരളത്തിലാവട്ടെ നേരേ തിരിച്ചാണ്. പൂ കണ്ടാല്‍ മൂത്തില്ല എന്ന ചിന്ത മാത്രമേയുള്ളൂ.
വഴുതന
ഷറപ്പോവ എന്ന ഇനം വഴുതനയാണ് സാധാരണയായി ഇവിടെ കൃഷിചെയ്തുവരുന്നത്. കേരളത്തില്‍ വിപണി കണ്ടെത്തിയിട്ടില്ലാത്ത ഇനമാണിത്. പ്രധാനമായും കയറ്റുമതിയാണ് ലക്ഷ്യം. ഒരു കായയ്ക്ക് 400 ഗ്രാമോളം തൂക്കമുണ്ടാകും. ഏഴു രൂപയാണ് ഒരു വിത്തിന്‍റെ വില. ഏകദേശം 12 മീറ്ററോളം ഉയരവും വയ്ക്കും.
കാപ്സിക്കം
ബച്ചാട്ടാ എന്ന ഇനമാണ് ഇവിടെ പോളിഹൗസുകളില്‍ കൃഷി ചെയ്യുന്നത്. ഓരോ കായും 200 ഗ്രാമോളം വരും. ഒരു വര്‍ഷമാണ് കാപ്സിക്ക ചെടിയുടെ ആയുസ്. സാധാരണഗതിയില്‍ പൂ വന്ന് 50-60 ദിവസം വരെ കായ്ക്ക് പച്ച നിറമായിരിക്കും. ഈ സമയത്താണ് വിളവെടുപ്പ്. മാര്‍ക്കറ്റില്‍ വിപണിസാധ്യതയുള്ളത് പച്ച കാപ്സിക്കത്തിനാണ്. 60-80 ദിവസകൊണ്ട് കായകള്‍ പഴുത്ത് നിറമുള്ളതാകും. ഇതിന് മാര്‍ക്കറ്റില്ല. ഓരോ ചെടിയും ഏകദേശം 12 അടിയോളം ഉയരത്തില്‍ വളരും. അതനുസരിച്ച് ഓരോ ചെടിക്കും താങ്ങു നല്കിയിട്ടുണ്ട്. 70 സെന്‍റീമീറ്റര്‍ വീതിയുള്ള ബെഡും 80 സെന്‍റീമീറ്റര്‍ വീതിയുള്ള പാതയുമാണ് കാപ്സിക്കത്തിനായി ഒരുക്കുക. ചെടികള്‍ തമ്മില്‍ 45 സെന്‍റീമീറ്റര്‍ അകലവും അടുത്തടുത്ത ബെഡുകളിലെ ചെടികള്‍ തമ്മില്‍ 1.2 മീറ്റര്‍ അകലവുമാണ് ഉണ്ടായിരിക്കേണ്ടത്.
ജര്‍ബെറ
തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പൂക്കളില്‍ ഏറിയ പങ്കും കേരളത്തിലേക്കാണെത്തുക. കേരളത്തിലെ വിപണിസാധ്യത എത്രത്തോളം വലുതാണെന്നതിനുള്ള തെളിവാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂ ഉത്പാദകരായ കര്‍ണാടയിലെ 30 ശതമാനം പൂക്കളും കേരളത്തിലേക്കാണെത്തുക. എവിടി, കെഎഫ് ബയോപ്ലാന്‍റ് പൂനെ എന്നിവരാണ് ജര്‍ബെറ തൈകളുടെ വിതരണക്കാര്‍. ഒരു തൈക്ക് 35 രൂപ വില വരും. 60 സെന്‍റീ മീറ്റര്‍ വീതിയിലാണ് ബെഡ് തയാറാക്കുക. ബെഡുകള്‍ തമ്മില്‍ 45 സെന്‍റീമീറ്റര്‍ അകലവും ഉണ്ടായിരിക്കും. ഒരു ചതുരശ്ര മീറ്ററില്‍ ആറു ചെടി എന്നതാണ് ജര്‍ബെറ കൃഷിരീതി. നട്ട് 60 ദിവസങ്ങള്‍ക്കുമുമ്പ് പൂമൊട്ടുകള്‍ വന്നാല്‍ അത് പറിച്ചുകളയുകയാണു പതിവ്. മാര്‍ക്കറ്റില്‍ ഏതു നിറത്തിനാണോ ഡിമാന്‍ഡ് കൂടുതല്‍ അതനുസരിച്ചാണ് ഇവിടെ കൃഷി നടക്കുന്നത്. കേരളത്തില്‍ വെള്ളയ്ക്കു ഡിമാന്‍ഡ് കൂടുതലായതിനാല്‍ വെള്ള നിറമുള്ള ചെടിയാണ് ഇവിടെ അധികവും.
ആവശ്യത്തിനനുസരിച്ചാണ് കൃഷി. അതുകൊണ്ടുതന്നെ പൂക്കള്‍ ഒരിക്കലും കെട്ടിക്കിടക്കുന്നില്ല. മൂന്നു വര്‍ഷമാണ് ജര്‍ബെറ ചെടികളുടെ പരമാവധി ആയുസ്. രണ്ടു വര്‍ഷത്തിനു ശേഷം പൂ ഉത്പാദനം കുറയുന്നതിനാല്‍ രണ്ട്, രണ്ടര വര്‍ഷത്തിനുള്ളില്‍ റീ പ്ലാന്‍റിംഗ് നടത്തുകയാണ് പതിവ്. ലഭ്യത കുറയാതിരിക്കാനുള്ള സംവിധാനം സ്വീകരിച്ച ശേഷം മാത്രമേ റീപ്ലാന്‍റിംഗ് നടത്താറുള്ളൂ എന്നത് എടുത്തുപറയേണ്ട കാര്യമാണ്. വിപണിയില്‍നിന്നു പുറംതള്ളപ്പെടാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ സാഹചര്യത്തില്‍ പോളിഹൗസില്‍ ജര്‍ബെറ കൃഷി യോജിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിരിയുന്ന പൂവിനേക്കാള്‍ വലുപ്പവും കാണാറുണ്ട്. 400 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഒരു പോളിഹൗസില്‍ ഒരു വര്‍ഷം 96,000 പൂക്കള്‍ എന്നതാണ് കണക്ക്. പലപ്പോഴും കേരളത്തില്‍ വിപണിയിലെത്തുന്ന ജര്‍ബെറ ചെടികള്‍ ഇത്തരം പോളിഹൗസുകളില്‍നിന്ന് പ്രായാധിക്യംമൂലം ഉപേക്ഷിക്കുന്ന ചെടികളാണ്. അതുതന്നെയാണ് അവയില്‍നിന്നു പൂക്കള്‍ കിട്ടാത്തതിനു കാരണവും.
പോളിഹൗസുകളിലെ നന
പുട്ടുപൊടിയുടെ നനവ്. അതാണ് പോളിഹൗസുകളില്‍ ചെടികള്‍ക്കു നല്കേണ്ട നന. കൂടുതല്‍ വെള്ളം നല്കിയാല്‍ മണ്ണിന്‍റെ ഫീല്‍ഡ് കപ്പാസിറ്റി (വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവ്) കുറയും. കേരളത്തിലെ സാഹചര്യത്തില്‍ ഉച്ചയ്ക്കു മുമ്പ് പോളിഹൗസുകളിലെ ജലസേചനം തീര്‍ക്കുന്നതാണ് നല്ലത്. തുറസായ സ്ഥലങ്ങളിലാവട്ടെ രാവിലെയും വൈകുന്നേരം ആറിനു ശേഷവും വെള്ളം നല്കുന്നതാണ് ഉചിതം. ഇത് ചെടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ്.
പോളിഹൗസുകളില്‍ രാത്രി നന ഉണ്ടായാല്‍ ഈര്‍പ്പം കൂടി ഫംഗസ് ബാധയുണ്ടാകും. അതുകൊണ്ട് രാവിലെതന്നെ നന നല്കുന്നതാണ് ഉത്തമം. ഒരു നേരം മാത്രം നന മതി.
കേരളത്തിലെ സാഹചര്യത്തില്‍ പോളിഹൗസുകളില്‍ തക്കാളികൃഷി അത്ര വിജയകരമല്ല എന്നാണ് വിദഗ്ധാഭിപ്രായം. കേരളത്തില്‍ പ്രധാനമായി കുക്കുമ്പര്‍, പയര്‍ എന്നിവയാണ് കൃഷിചെയ്തു വരുന്നത്. അത്യാവശ്യം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ പോളിഹൗസില്‍ വജയമുറപ്പാണ്. പ്രതിസന്ധികള്‍ കര്‍ഷകന്‍റെ കൂടെപ്പിറപ്പാണ്. അതിനെ തരണം ചെയ്ത് മുന്നേറുന്നവനേ വിജയം നേടാന്‍ കഴിയൂ. കൈനനയാതെ മീന്‍ പിടിക്കാന്‍ കഴിയില്ലെന്നതുപോലെതന്നെയാണ് കൃഷിയുടെ കാര്യം. ബുദ്ധിമുട്ടാതെ ഒന്നും നേടാന്‍ കഴിയില്ല എന്നോര്‍ക്കുന്നതു നന്ന്.
പോളിഹൗസ് കൃഷിയെക്കുറിച്ചുള്ള സംശയനിവാരണത്തിന് ബന്ധപ്പെടുക. ഹരീഷ്: 9544764777,
ലേഖകന്‍: 9539720020
ടോം ജോര്‍ജ്
നെല്ലിയാമ്പതി മലമുകളില്‍ 900 ഏക്കറില്‍ പരന്നുകിടക്കുന്ന തോട്ടങ്ങള്‍. ഉത്പാദനവും സ്ംസ്കരണവും വിപണനവും ഏകോപിപ്പിച്ച് സംയോജിത കൃഷി സമ്പ്രദായത്തിനു മാതൃക കാട്ടുകയാണ് നെല്ലിയാമ്പതിയിലെ കൃഷിവകുപ്പിനു കീഴിലുള്ള ഗവണ്‍മെന്‍റ് ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാം. നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പോളിഹൗസ് ഉള്‍പ്പെടെയുള്ള നവീന കൃഷിരീതികള്‍ കണ്ടറിയുന്നതിനും വിവിധ കാര്‍ഷിക വിളകളുടെ കൃഷി കണ്ടാസ്വദിക്കുന്നതിനും സൗകര്യമൊരുക്കുന്ന ഫാം, ഫാം ടൂറിസത്തിനും ഉത്തമോദാഹരണമാണ്. കൃഷിക്കൊപ്പം സംസ്കരണവും വിപണനവും ഏകോപിപ്പിക്കുന്നു എന്നതാണ് നെല്ലിയാമ്പതി ഫാമിന്‍റെ പ്രത്യേകത. എല്ലാ പഴങ്ങളുടേയും സ്ക്വാഷ്, ജാം, ജെല്ലി, അച്ചാറുകള്‍ തുടങ്ങിയവയെല്ലാം ഫ്രൂട്ട്നെല്‍ എന്ന ബ്രാന്‍ഡ്നെയ്മില്‍ ഇവിടെ വില്‍പനക്കു തയാറാക്കുന്നു. പൊതു മാര്‍ക്കറ്റില്‍ നല്‍കാനൊന്നും ഇവ തികയുന്നില്ല. ഉണ്ടാക്കുന്നതെല്ലാം നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തുന്നവര്‍ തന്നെ വാങ്ങി തീര്‍ക്കുന്നു.
പാഷന്‍ ഫ്രൂട്ടിന് ഒന്നാം സ്ഥാനം
കൃഷികള്‍ ഏറെയുണ്ടങ്കിലും പാഷന്‍ഫ്രൂട്ടാണ് നെല്ലിയാമ്പതിയിലെ താരം. 18 ഏക്കറില്‍ പാഷന്‍ ഫ്രൂട്ട് ഇവിടെ കൃഷിചെയ്യുന്നു. സ്ക്വാഷ്, ജാം, ജെല്ലി, തൊണ്ടുകൊണ്ടുള്ള അച്ചാര്‍ എന്നിവയാണ് പാഷന്‍ഫ്രൂട്ടില്‍ നിന്നും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍. ഔഷധമൂല്യം കൂടുതലുള്ളതിനാല്‍ ഇതിന് ചെലവു കൂടുതലാണ്. കാന്‍സര്‍ പ്രതിരോധത്തിനും രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കുന്നതിനും ഇത് ഉപയോഗിക്കുന്നതിനാല്‍ ചോദിച്ചു വാങ്ങുന്നവരും അനവധി. പാഷന്‍ ഫ്രൂട്ടുകൃഷിയില്‍ പന്തലിനാണ് ചെലവു കൂടുതലെന്ന് തോട്ടത്തിലെ കൃഷിപ്പണികള്‍ക്കു നേതൃത്വം നല്‍കുന്ന കൃഷി അസിസ്റ്റന്‍റുമാരായ നാരായണന്‍കുട്ടിയും രാജേഷ്കുമാറും പറയുന്നു. 700 മില്ലിലിറ്റര്‍ സ്ക്വാഷിന് 100 രൂപ നിരക്കിലാണ് വില്‍പന. ഇവിടെയുണ്ടാകുന്ന നാടന്‍ പേരക്കയുപയോഗിച്ചു നിര്‍മിക്കുന്ന സ്കാഷ്, ജെല്ലി എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. മാങ്ങ നെല്ലിയാമ്പതിയുടേതിനു പുറമേ പാലക്കാട് മുതലമടയില്‍ നിന്നും ഇവിടെ സംസ്കരണത്തിനെത്തിക്കുന്നു. പച്ചമാങ്ങയുടെ രുചി നല്‍കുന്ന സ്ക്വാഷ്, മാങ്ങാ സ്ക്വാഷ്, മാങ്ങാ ജാം, അച്ചാര്‍, മാങ്ങ കഷണങ്ങളാക്കി പായ്ക്ക് ചെയ്തത്, കണ്ണിമാങ്ങ തുടങ്ങി മാങ്ങയും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ഇവിടെ വില്‍ക്കപ്പെടുന്നു.
ഓറഞ്ചു തോട്ടമാണ് നെല്ലിയാമ്പതി സര്‍ക്കാര്‍ ഫാമിലെ മറ്റൊരാകര്‍ഷണം. ഒരാള്‍ പൊക്കം പോലുമില്ലാതെ കുറ്റിച്ചെടിപോലെ നില്‍ക്കുന്ന ഓറഞ്ചു മരങ്ങളില്‍ ഇലകാണാത്ത രീതിയില്‍ ഓറഞ്ചുണ്ടായി കിടക്കുന്ന കാഴ്ച വിനോദ സഞ്ചാരികളെ വല്ലാതെ ആകര്‍ഷിക്കുന്ന ഒന്നാണ്. ഓറഞ്ചില്‍ നിന്നും സ്ക്വാഷ് നിര്‍മിക്കുന്നു. ഓറഞ്ചുകൃഷി വ്യാപകമായി ചെയ്യുന്നുണ്ടിവിടെ. നാരങ്ങയില്‍ നിന്നും സ്ക്വാഷും അച്ചാറും നിര്‍മിക്കുന്നു. ചെറിയില്‍ നിന്നും നിര്‍മിക്കുന്ന സ്ക്വാഷും അച്ചാറും രുചികരമാണ്. കാട്ടുഞാവലില്‍ നിന്നുള്ള സ്ക്വാഷ് നെല്ലിയാമ്പതിയുടെ തനതു വിഭവമാണ്. ഔഷധമൂല്യം കൂടിയ ഞാവല്‍ സ്ക്വാഷിന് ആവശ്യക്കാരും ഏറെയാണ്. നെല്ലിക്കയില്‍ നിന്നും സ്ക്വാഷ്, ജാം, അച്ചാര്‍ എന്നിവയും ഇഞ്ചിയില്‍ നിന്നും സ്ക്വാഷും ജെല്ലിയും മുസമ്പി സ്ക്വാഷും തക്കാളി ജാമുമെല്ലാം നെല്ലിയാമ്പതി ഫാമില്‍ നിന്നു തന്നെയുള്ള ഉത്പന്നങ്ങളാണ്. ഇതിനു പുറമേ മിക്സഡ് ഫ്രൂട്ട് ജാം, പെനാപ്പിള്‍ ജാം, സ്ക്വാഷ്, ഏത്തക്കായുടെ ജാം, ജെല്ലി തുടങ്ങിയവയും നെല്ലിയാമ്പതി ഫാം ഔട്ട്ലറ്റില്‍ നിന്നു വാങ്ങാന്‍ സാധിക്കും.
ഊട്ടിയിലെ കാലാവസ്ഥ, പച്ചക്കറികളുടെ വിളനില
ഊട്ടിയിലെ കാലാവസ്ഥയാണ് നെല്ലിയാമ്പതിയില്‍. ഇതിനാല്‍ നല്ല തണുപ്പു കാലാവസ്ഥയില്‍ വിളയുന്ന പച്ചക്കറികള്‍ എല്ലാം തന്ന ഇവിടെ വിളയുന്നു. ഏഴേക്കറിലാണ് ഫാമില്‍ പച്ചക്കറികൃഷി നടക്കുന്നത്. ഇവിടെയുണ്ടാകുന്നവ ഫാം ഔട്ട്ലറ്റില്‍ തന്നെ വിറ്റുപോകുന്നു. കാരറ്റ്, കാബേജ്, വയലറ്റ് കാബേജ്, ലത്യൂസ്, കാന്‍സറിനെ പ്രതിരോധിക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ബ്രോ ക്കോളി, റാഡിഷ്, ഉള്ളി, സബോള, മല്ലി, ക്വാളിഫ്ളവര്‍, അമര, വഴുതന, തക്കാളി, മുളക്, പ്രത്യേക ഇനം ബട്ടര്‍ ബീന്‍സ് ഇങ്ങനെപോകുന്നു നെല്ലിയാമ്പതി ഫാമിലെ കൃഷി വൈവിധ്യം. നവംബറില്‍ തുടങ്ങുന്ന കൃഷി മാര്‍ച്ചോടെ വിളവെടുപ്പു പൂര്‍ത്തിയാകും. ട്രാക്ടര്‍വച്ച് നിലമുഴുതുകൊണ്ടാണ് കൃഷി ആരംഭിക്കുക. മണ്ണില്‍ കുമ്മായമിട്ടിളക്കി വരമ്പു നിര്‍മിച്ചതിനു ശേഷം 10 ദിവസം തരിശിടുന്നു. ഇതിനു ശേഷം വേപ്പിന്‍പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി ഫലഭൂയിഷ്ടിയുള്ള പുഴമണല്‍ എന്നിവചേര്‍ത്ത് നിലമൊരുക്കും. എന്‍പികെ വളമായ 'ഓള്‍ 90,' ചെടിമുളച്ച് 20-ാം ദിവസം ഒറ്റത്തവണ ഫോളിയാര്‍ സ്പ്രേയായി നല്‍കും.
സ്പിഗ്ളര്‍ ഉപയോഗിച്ചാണ് ജലസേചനം. കീടങ്ങളെ അകറ്റാനും ഇവര്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കുന്നു. കടുകും, ബന്തിയും വരമ്പുകളില്‍ നട്ടാല്‍ കീടബാധ കുറയും. മഞ്ഞപ്രതലത്തില്‍ പശതേച്ച മഞ്ഞക്കെണി, നീലക്കെണി, ഫിറമോണ്‍ കെണി എന്നിവയും ഇവിടെ ഫലപ്രദമായി ഉപയോഗിക്കുന്നു. പശയില്‍ ഒട്ടി കീടങ്ങള്‍ ചാകുമെന്നതാണ് മഞ്ഞ, നീലക്കെണികളുടെ പ്രത്യേകത. കാരറ്റും കാബേജുമെല്ലാം മൂന്നു മാസമാകുമ്പോള്‍ വിളവെടുക്കാം. 91 സ്ഥിരം ജീവനക്കാരും 100 താത്ക്കാലിക ജീവനക്കാരും ചേര്‍ന്നാണ് ഇവിടെ കൃഷി, സംസ്കരണ, വിപണന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്. ഇവരില്‍ നിന്നും പ്രത്യേക പരിശീലനം നേടുന്നവരേയാണ് പ്രോസസിംഗിനായി നിയോഗിക്കുന്നത്. പച്ചക്കറിയില്‍ ലക്ഷ്മി എന്ന തമിഴ്നാടന്‍ ഇനം തക്കാളി കൃഷിചെയ്തത് ഒരു ടണ്‍ വിളവെടുത്തു. ബീന്‍സ് 700 കിലോ ലഭിച്ചു. പച്ചമുളക് സിറാ എന്നയിമാണ് ചെയ്തത്. സമ്മര്‍ ആന്‍ഡ് വിന്‍റര്‍ സ്ക്വാഷ് എന്നത് വെള്ള ബോളുപോലിരിക്കുന്ന പച്ചക്കറിയാണ്. ഇതും ഇവിടെ കൃഷിചെയ്യുന്നു. കീടങ്ങളെയും കായീച്ചയേയും അകറ്റാന്‍ ഇതിനു കഴിവുണ്ട്. ഇതിനടുത്ത് ഫിറമോണ്‍ കെണികൂടെ വച്ചാല്‍ പൂര്‍ണമായും കീടനിയന്ത്രണം നടത്താം. വിളപരിക്രമ രീതി സ്വീകരിച്ചിരിക്കുന്നതിനാല്‍ കീടങ്ങളിവിടെ പ്രശ്നമാകാറില്ല.
ഫെന്‍സിംഗ് ആന നശിപ്പിക്കുന്നതിനും പരിഹാരം
ഇലക്ട്രക്ക് ഷോക്കുള്ള ഫെന്‍സിംഗ്(ചുറ്റുവേലി) ആന മരമിട്ട് തകര്‍ക്കുന്നതിനും ഇവര്‍ ഫലപ്രദമായി പരിഹാരം കണ്ടിട്ടുണ്ട്. നിലവിലെ ഫെന്‍സിംഗിന് നൂറുമീറ്റര്‍ അകലെ മരങ്ങളില്‍ ഒറ്റകമ്പികെട്ടി ഇലക്ട്രിക് ഷോക്കു ഇതില്‍ നല്‍കിയാല്‍ നല്ല ഫെന്‍സിംഗ് ആന നശിപ്പിക്കാതിരിക്കും. മരത്തിനിടയില്‍ നില്‍ക്കുന്ന കമ്പി ആനയുടെ കണ്ണില്‍ പെട്ടന്നുപെടാത്തതിനാല്‍ ഇത് നശിപ്പിക്കാറില്ലെന്നാണ് നെല്ലിയാമ്പതിയിലെ അനുഭവപാഠം. ഫാമിലെ കൃഷിയിടത്തില്‍ 40,000 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള പടുതാക്കുളം ജീവനക്കാര്‍ തന്നെ തീര്‍ത്തിട്ടുണ്ട്.
പ്രശാന്ത് വിശ്വനാഥ്
അട്ടപ്പാടി പാലക്കാട്
കോഴിക്കോട് നഗരഹൃദയത്തില്‍ ജീവിതം, സ്വന്തമായി ഒരു നല്ല ബിസിനസ്, നല്ല വരുമാനം. പക്ഷെ നാഗേഷ് പൈക്ക് ആ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറച്ചു സ്ഥലം വാങ്ങി. വലിയ ആളും ബഹളവും ഇല്ലാത്ത ഒരിടം. അവിടെ അല്പം കൃഷി ഇതായിരുന്നു മനസില്‍. അങ്ങനെ ബിസിനസ് നിര്‍ത്താന്‍ തീരുമാനിച്ചു. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് അട്ടപ്പാടിയില്‍ താവളത്തിനടുത്ത് അഞ്ചേക്കര്‍ ഭൂമിവാങ്ങി. അവിടെ ഒരൂ ചെറിയ വീടുവച്ച് അങ്ങോട്ടു താമസമായി. അടി സ്ഥാന സൗകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു മൊട്ടകുന്ന്. എല്ലാം ഒന്നില്‍ നിന്നും തുടങ്ങണം. പരമ്പരാഗതമായി കൃഷിയുമായി ഒരുബന്ധവും ഇല്ല.
അദ്യമായി പുരയിടത്തിലേക്കെത്തിപ്പെടാന്‍ ഒരു വഴിവെട്ടി. അതിനുശേഷം കൃഷിക്കനുയോജ്യമായ രീതിയില്‍ ഭൂമി തട്ടുകളായിതിരിച്ചു. തോട്ടത്തിനകത്തു നല്ല നടവഴികള്‍ ഉണ്ടാക്കി. വന്യമൃഗങ്ങളുടെ സാന്നിധ്യം അധികമായതിനാല്‍ ഒരു നല്ല വേലിയുണ്ടാക്കി അതില്‍ വന്യമൃഗങ്ങളെ അകറ്റി നിര്‍ത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി. ജലസംഭരണികളും കിണറുകളും നിര്‍മിച്ചു. ഭൂമി കൃഷിക്കനുയോജ്യമാക്കി.
ഈ അവസരത്തിലാണ് പോളിഹൗസ് കൃഷിയെക്കുറിച്ചു മനസിലാക്കുന്നത്. അങ്ങിനെ നാനൂറ് ചതുരശ്ര അടിയില്‍ ഒരു പോളിഹൗസ് നിര്‍മിച്ചു. കൃഷിവകുപ്പില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചു. നാലു വിളവ് വെള്ളരി ഇതില്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ തന്‍റെ പോളിഹൗസ് കൃഷിയില്‍ നാഗേഷ് അത്ര തൃപ്തന്നല്ല. തക്കസമയത്ത് വേണ്ട രീതിയിലുള്ള മാര്‍ഗനിര്‍ദേശം ലഭിക്കുന്നില്ലെന്നതാണ് പ്രധാനം. രോഗബാധയും ഒരു വില്ലനായി. വെള്ളരിയില്‍ നിന്നും മാറി മറ്റേതെങ്കിലും പച്ചക്കറി പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ജൈവകൃഷിയെ സ്നേഹിക്കുന്ന ഈ കര്‍ഷകന്‍. അതിനായി ബാഗ്ലൂരില്‍ പരിശീലനത്തിന് പോകാന്‍ തയാറായിരിക്കുകയാണ് അദ്ദേഹം.പഴങ്ങളോട് അമിതമായ ഒരു മമതയുണ്ട് ഈ കര്‍ഷകന്.
പലതരത്തിലുള്ള ഫലവൃക്ഷങ്ങള്‍ തേടിപ്പിടിച്ച് നട്ടുവളര്‍ത്തിയിരിക്കുന്നു. റംബുട്ടാന്‍, ലിച്ചി, സ്ട്രോബറി അങ്ങനെ പോകുന്നു. വിവിധയിനം പ്ലാവുകള്‍ പലതരം സപ്പോര്‍ട്ടകള്‍, ഏതാണ്ട് 32 ഇനം മാവുകള്‍ എല്ലാം തുള്ളിനന നല്‍കി സംരക്ഷിച്ചിരിക്കുന്നു. വിവിധ തരം തെങ്ങുകളും ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നു. അടുത്തവര്‍ഷം മുതല്‍ കാപ്പി കൃഷി തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഈ കര്‍ഷകന്‍.
പക്ഷേ നാഗേഷിന്‍റെ അഭിപ്രായത്തില്‍ മനസിന് ഏറ്റവും സംതൃപ്തി നല്‍കുന്നത് തന്‍റെ കാമേധേനുക്കളാണ്. അവയെ ഒന്നു തലോടുമ്പോഴോ, നീട്ടിവിളിക്കുമ്പോഴോ ലഭിക്കുന്ന അനുഭൂതി വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവാത്തതാണ് എന്നതാണ് ഇദ്ദേഹത്തിന്‍റെ അഭിപ്രായം. എച്ച്. എഫ് സങ്കരയിനത്തില്‍പ്പെട്ട പശുക്കളാണ് ഇപ്പോഴുള്ളത്. മുന്തിയ ജനുസില്‍പ്പെട്ട കിടാരികളെ വളര്‍ത്തി തന്‍റെ ഗോശാല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. തീറ്റപ്പുല്‍ കൃഷി, കറവയന്ത്രം, ചാണകം ഉപയോഗിച്ച് ബയോഗ്യാസ് കമ്പോസ്റ്റ് നിര്‍മാണം എല്ലാം ഉണ്ട്.നഗരത്തില്‍ ജീവിച്ച കുടുംബത്തിന്‍റെ പിന്തുണ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഭാര്യയും, രണ്ടു മക്കളും അമ്മയും പൂര്‍ണ പിന്തുണയോടെ നാഗേഷിനൊപ്പമുണ്ട്.
ഫോണ്‍- നാഗേഷ് : 93491 24468. പ്രശാന്ത്- 9446155222.
പീറ്റര്‍ ഏഴിമല
ഇത് കണ്ണൂര്‍ ജില്ലയിലെ വെള്ളൂരിനടുത്തുള്ള പെരളത്തെ റിട്ട.കൃഷി അസിസ്റ്റന്‍റ് എ.വി.നാരായണന്‍ (63).വീട്ടു വളപ്പില്‍ പച്ചപ്പും കുളിര്‍മയുമുണ്ടാക്കി പുതുതലമുറക്ക് കാര്‍ഷികവൃത്തിയുടെ മഹത്വം പകര്‍ന്നു നല്‍കുകയാണ് ഇദ്ദേഹം. കൂട്ടത്തില്‍ മാലിന്യ സംസ്കരണത്തിനായി ഇദ്ദേഹം കണ്ടെത്തിയ വഴികളിലൂടെ വിവിധതരം ജൈവവളങ്ങളും നിര്‍മിച്ച് കൃഷിക്കായി ഉപയോഗിക്കുന്നു.
നാരായണന്‍റെ വിയര്‍പ്പിന്‍റെ രുചിയറിയാത്ത മണ്‍തരികള്‍ കന്മദമെന്ന് പേരിട്ടിരിക്കുന്ന വീടുള്‍പ്പെടെയുള്ള അറുപത് സെന്‍റ് സ്ഥലത്തുണ്ടാവില്ല.തിങ്ങിനിറഞ്ഞ പച്ചപ്പു കാരണം കന്മദത്തിലെത്തുന്നവര്‍ക്ക് കാവിലെത്തിയതിന്‍റെ പ്രതീതിയാണ്. കാര്‍ഷിക മേഖലയില്‍ നിന്നും നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം കേള്‍ക്കുന്ന ഈ കാലയളവില്‍, താത്പര്യമുണ്ടെങ്കില്‍ അറുപതു സെന്‍റുസ്ഥലം കൊണ്ട് ജീവിക്കാനുള്ള വരുമാനമുണ്ടാക്കാം എന്നുകൂടി ബോധ്യപ്പെടുത്തുകയാണ് മണ്ണിന്‍റെ മനമറിഞ്ഞ നാരായണന്‍.
അപൂര്‍വങ്ങളായ പച്ചമരുന്നുകളാണ് കന്മദത്തിലെ പ്രത്യേകത. കാന്‍സറിനെ പ്രതിരോധിക്കുന്ന ലക്ഷ്മിതരു, പാമ്പു വിഷത്തിനുപയോഗിക്കുന്ന ഉറുതൂക്കി, വിഷകണ്ഠന്‍, അസ്ഥികളുടെ ഒടിവ്, ചതവ് എന്നിവക്കുപയോഗിക്കുന്ന അസ്ഥിപ്പാല, ഉപ്പിളിയം,നീല ഇഞ്ചി, ഇന്‍സുലിന്‍ ചെടി, രക്തചന്ദനം,സ്വര്‍ണചെമ്പകം,മുള്ളാത്ത, കിരിയാല്‍,അശോകം,ഓരില, മൂവില, ആനത്തകര,കാട്ടുവെണ്ട, തീവാഴ എന്നിങ്ങനെ നൂറ്റിമുപ്പതോളം അപൂര്‍വ ഔഷധച്ചെടികളാണ് ഇദ്ദേഹത്തിന്‍റെ വീട്ടുവളപ്പില്‍ തഴച്ചു വളരുന്നത്.
കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്നപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന് കുലമറ്റുപോകാതിരിക്കാന്‍ നിതാന്ത ജാഗ്രതയോടെ പരിപാലിച്ചതിന്‍റെ ഫലമായാണ് ഇന്ന് ഇത്രയും ഔഷധച്ചെടികള്‍ ഈ വീട്ടുവളപ്പില്‍ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്.ആവശ്യക്കാര്‍ മരുന്നിനായി അന്വേഷിച്ച് വരുമ്പോള്‍ പ്രതിഫലം വാങ്ങാതെയാണ് നാരായണന്‍ മരുന്നുകള്‍ പറിച്ചു നല്‍കുന്നത്.കൂട്ടത്തില്‍ കൂണ്‍കൃഷിയുമുണ്ട്.
തെങ്ങ്,കവുങ്ങ്,കുരുമുളക്,കുടംപുളി,വാഴ,മഞ്ഞള്‍,ഇ ഞ്ചി,മാങ്ങയിഞ്ചി എന്നീ കൃഷികളിലും നൂറുമേനി വിളയിക്കാന്‍ ഇദ്ദേഹത്തിനു സാധിച്ചു.വീടിന് പിന്നില്‍ നിര്‍മിച്ചിരിക്കുന്ന ജലസംഭരണിയില്‍ ശുദ്ധജല മത്സ്യകൃഷി നടത്തി വിജയിക്കാമെന്നും ഇദ്ദേഹം തെളിയിച്ചു. തിലാപ്പിയ, കാര്‍പ്പ് എന്നീ മത്സ്യങ്ങള്‍ ഇപ്പോള്‍ ഇതിനകത്തു നീന്തിതുടിക്കുകയാണ്.
ജൈവ കര്‍ഷകരുടെ കൂട്ടായ്മയായ പയ്യന്നൂരിലെ നല്ലഭൂമിയിലെ സജീവ പ്രവര്‍ത്തകനാണ് നാരായണന്‍. നല്ലഭൂമിയുടെ നേതൃത്വത്തില്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ നടക്കുന്ന ജൈവ ഉത്പന്ന വിപണന മേളയിലാണ് കഴിഞ്ഞ കുറെ മാസങ്ങളായി ഇദ്ദേഹത്തിന്‍റെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.കായ, കാമ്പ്, വാഴക്കണ്ട,താള്‍,ചെഞ്ചീര,സാമ്പാര്‍ചീര,വഷള, കുടംപുളി,കുരുമുളകുപൊടി എന്നീ ഉത്പന്നങ്ങളാണ് ഇദ്ദേഹം വില്‍പ്പനക്കായി പയ്യന്നൂരിലെത്തിക്കുന്നത്. പെരളം സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1985 മുതല്‍ 2007 വരെ കൃഷി അസിസ്റ്റന്‍റായാണ് ജോലി ചെയ്തിരുന്നത്.
അലങ്കാര കോഴികളും പക്ഷികളും ഏറെയുണ്ടായിരുന്നെങ്കിലും പരിപാലനം ബുദ്ധിമുട്ടായപ്പോള്‍ അതിനെയെല്ലാം ഒഴിവാക്കുകയായിരുന്നു. 50 സെന്‍റ് വയലില്‍ 1970കളില്‍ അഞ്ചു തൊഴിലാളികള്‍ ചെയ്തിരുന്ന ജോലി ഇന്ന് പൂര്‍ത്തീകരിക്കണമെങ്കില്‍ 60 തൊഴിലാളികള്‍ വേണമെന്നാണ് ഇദ്ദേഹം പറയുന്നത്.
മാലിന്യങ്ങള്‍ പലര്‍ക്കും തലവേദനയാകുമ്പോള്‍ നാരായണന്‍ മാലിന്യങ്ങള്‍ സ്വന്തമായ വഴികളിലൂടെ വളമാക്കി മാറ്റുകയാണ്.ഒരു ചെലവുമില്ലാതെ ഇദ്ദേഹം നിര്‍മിക്കുന്ന ചാക്ക് കമ്പോസ്റ്റ് ഒന്നാന്തരം ജൈവവളമാണ്.ചാക്ക് കമ്പോസ്റ്റ് നിര്‍മാണത്തെപ്പറ്റി നാരായണന്‍റെ വിവരണമിങ്ങനെയാണ്.50 കിലോ കൊള്ളുന്ന ഒരു പ്ലാസ്റ്റിക് ചാക്ക് തറയില്‍നിന്നും അല്‍പം ഉയരത്തില്‍ സ്ഥാപിക്കണം.ചാക്കിന്‍റെ മൂലയില്‍ ഒരു ദ്വാരമുണ്ടാക്കണം.കഞ്ഞിവെള്ളമുള്‍പ്പെടെയുള്ള എന്തും ഈ ചാക്കില്‍ നിക്ഷേപിക്കാം.ഇടക്ക് അല്‍പം കോഴിക്കാഷ്ടമോ ചാണകമോ ചാക്കില്‍ ഇടണം. മാലിന്യങ്ങള്‍ ചാക്കിലിട്ട് അമര്‍ത്തി ഉറപ്പിക്കണം.
ദിവസങ്ങള്‍ കഴിയുമ്പോള്‍ ചാക്കിന്‍റെ മൂലയിലെ ദ്വാരത്തിലൂടെ വരുന്ന ദ്രാവകം പ്ലാസ്റ്റിക് കുപ്പിയില്‍ ശേഖരിക്കണം.ഈ ദ്രാവകത്തില്‍ മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ജൈവകീടനാശിനിയായി ഉപയോഗിക്കാം. മാലിന്യങ്ങള്‍കൊണ്ട് ചാക്ക് നിറയുമ്പോള്‍ അമര്‍ത്തി ഉറപ്പിച്ച് കെട്ടിവെക്കണം.മുറുക്കി കെട്ടി വെക്കുന്നതിലൂടെയുള്ള മര്‍ദവും ഊഷ്മാവുമാണ് ഈ മാലിന്യങ്ങളെ വളമാക്കി മാറ്റുന്നത്.രണ്ടു മാസംകൊണ്ട് ചാക്കിനുള്ളിലെ മാലിന്യങ്ങള്‍ പൊടിരൂപത്തിലുള്ള വളമായി മാറും.അമര്‍ത്തി കെട്ടി വെക്കുന്നതിനാല്‍ ദുര്‍ഗന്ധം ഉണ്ടാവുകയുമില്ല.50 കിലോ മാലിന്യങ്ങളില്‍ നിന്നും 30 കിലോ വളമുണ്ടാക്കാന്‍ പറ്റുമെന്ന് നാരായണന്‍ പറയുന്നു.
ചാക്ക് കമ്പോസ്റ്റിന് പുറമേ പൈപ്പ് കമ്പോസ്റ്റ്, വെണ്ണീര്‍ കമ്പോസ്റ്റ്, കോഴിക്കാഷ്ട കമ്പോസ്റ്റ് എന്നീ വളങ്ങളും നാരായണന്‍ സ്വന്തമായി നിര്‍മിക്കുന്നു. പ്രകൃതി പഠനത്തിന്‍റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇവിടെയെത്താറുണ്ട്.അവരെയെല്ലാം ഇവിടത്തെ നഴ്സറികളും ഔഷധത്തോട്ടവും കാണിച്ച് ഓരോന്നിനേപ്പറ്റിയും വിവരിച്ച് കൊടുക്കുന്നതിനും ഇദ്ദേഹം പ്രത്യേക താത്പര്യംകാണിക്കുന്നുണ്ട്.
2008ല്‍ കണ്ണൂര്‍ ശാസ്ര്തയുടെ ജൈവപച്ചക്കറി കൃഷിക്കാരനുള്ള അവാര്‍ഡ്, 2013ല്‍ ഭൂമിക്കൊരു കുട അവാര്‍ഡ് ഈ വര്‍ഷത്തെ വനം വകുപ്പിന്‍റെ പ്രകൃതിമിത്ര അവാര്‍ഡ് എന്നിവ തേടിയെത്തിയത് പ്രകൃതിയുടെ ഈ തോഴനെയാണ്. ഭാര്യ:പുഷ്പവല്ലി. വിനീഷും വിജീഷുമാണ് മക്കള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പീറ്റര്‍ - 9446093111, നാരായണന്‍ - 9745770221.
ഡോ. കെ. മുരളീധരന്‍
റിട്ട. ജനറല്‍ മാനേജര്‍, ഇന്‍ഡോ- സ്വിസ് പ്രൊജക്ട്
1. കറവ
കറവയ്ക്കു മുന്നേപശുക്കളെകുളിപ്പിക്കുന്ന രീതി കുറെയേറെ ക്ഷീരകര്‍ഷകര്‍ അനുവര്‍ത്തിക്കുന്നുണ്ട്. വെളുപ്പിനു പശുക്കളെ കുളിപ്പിക്കണം എന്നു ശാഠ്യം പിടിക്കണമെന്നില്ല. അകിടും പിന്‍കാലുകളും പിറകുവശവും കഴികിയാല്‍ മതിയാകും. അതിനു മുന്നേ തൊഴുത്തിലെ ചാണകം ഷവല്‍ ഉപയോഗിച്ച് മീല്‍ബാരോയിലേക്കു മാറ്റാന്‍ മറക്കരുത്.
കറവ കൃത്യസമയത്തു തന്നെ നടന്നിരിക്കണം. പക്ഷെ, കറവസമയത്ത് തൊഴുത്തിലെ അന്തരീക്ഷം ശാന്തമായിരിക്കണം. പശുക്കളില്‍ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒരിക്കലും തൊഴുത്തിലുണ്ടാക്കരുത്.
കറവയ്ക്കു കന്നുകുട്ടികള്‍ പശുവിനോടു ചേര്‍ന്നു നില്‍ക്കണമെന്ന ധാരണ കര്‍ഷകര്‍ക്കിന്നില്ല. പക്ഷെ, അതിനു പകരമായി തൊഴുത്തില്‍ കറവസമയത്ത് റേഡിയോ സംഗീതം കേള്‍പിക്കുന്നതും മില്‍ക്കിംഗ് മെഷീനിന്‍റെ ശബ്ദവും കറവസമയത്ത് കാലിതീറ്റ വയ്ക്കുന്നതും നല്ലതാണ്. ഇത്തരം ദിനചര്യകള്‍ അനുഷ്ഠിക്കുന്നതു മൂലം പശുക്കളുടെ മൊത്തം പാല്‍ കറന്നെടുക്കാനും പാലിന്‍റെ ഗുണമേന്മ കൂട്ടാനും കന്നുകുട്ടികള്‍ക്ക് അവയുടെ തൂക്കത്തിനാനുപാതികമായി പാല്‍ നല്കാനും നാലാം മാസം കന്നുകുട്ടികളുടെ പാല്‍ കുടി നിറുത്താനും കര്‍ഷകര്‍ക്കു കഴിയുന്നു.
കറന്നെടുത്തപാല്‍ ഉടനെ തൊഴുത്തില്‍ നിന്നു മാറ്റി സൂക്ഷിക്കുക. പാലിന് തൊഴുത്തില്‍ കെട്ടി നില്‍ക്കുന്ന വാതകങ്ങള്‍ വലിച്ചെടുക്കാന്‍ കഴിയുമെന്നതിനാല്‍ പാല്‍ പെട്ടെന്നു കേടുവരാന്‍ ഇടയാകും. ഈ സാധ്യത ഒഴിവാക്കാനാണ് പാല്‍ തൊഴുത്തില്‍ നിന്നു മാറ്റണം എന്നു പറയുന്നത്.
കറവമാടുകള്‍ക്ക് വളരെയേറെ ശാരീരിക അധ്വാനം ഉണ്ടാകുന്ന പ്രക്രിയയാണ് കറവ. ഇക്കാരണത്താല്‍ മിക്കവാറും പശുക്കള്‍ കറവ കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കിടക്കും. കറവയ്ക്കു മുന്നേ പശുക്കളെ കുളിപ്പിച്ചാല്‍ തൊഴുത്തിന്‍റെ തറ നനഞ്ഞതായിരിക്കും. നനഞ്ഞ തറയില്‍ കിടക്കാന്‍ പശുവെന്നല്ല, ഒരു ജീവിയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് കറവകഴിഞ്ഞ് തൊഴുത്തു കഴുകുന്ന സമയത്ത് പശുക്കളെ കുളിപ്പിക്കാം എന്നു പറയുന്നത്. വെള്ളത്തിന്‍റെ ദുരുപയോഗം തടയാന്‍ ഈ പ്രക്രിയകൊണ്ടു കഴിയും എന്ന ഗുണവും ഇതുമൂലം സാധ്യമാകും.
കറവസമയത്ത് മുലക്കാമ്പിന്‍റെ അഗ്രഭാഗത്തെ സ്പിംഗ്ളര്‍ മസിലുകള്‍ വികസിച്ചിരിക്കുമ്പോള്‍ കാമ്പിന്‍റെ അഗ്രഭാഗം നനഞ്ഞ തറയില്‍ നിന്നും സ്പിംഗ്ളര്‍ മസിലുകള്‍ വഴി അണുക്കളെ അകിടിലേക്കു കടക്കാന്‍ അനുവദിക്കുന്നു. ഇതുമൂലം അകിടില്‍ അണുബാധ സാധ്യതയുണ്ടാകുന്നു.
അടുത്തയിടെ ഫോണിലൂടെ ബന്ധപ്പെട്ട ഒരു ക്ഷീകര്‍ഷകന്‍റെ പ്രശ്നം അദ്ദേഹത്തിന്‍റെ പശു കിടക്കുന്നില്ല എന്നതായിരുന്നു. പശുവിനെ പൊന്നുപോലെ പരിചരിക്കുന്ന കര്‍ഷകന്‍ അതിനെ തൊഴുത്തിനു വെളിയില്‍ ഇറക്കാറേയില്ലത്രെ. എന്‍റെ നിര്‍ദ്ദേശപ്രകാരം പശുവിനെ തൊഴുത്തിനു വെളിയില്‍ ഇറക്കി വെറും മണ്ണില്‍ തണലില്‍ കെട്ടി. അവിടെ തന്നെ കുറച്ചു പുല്ലും വൈക്കോലും കലര്‍ന്ന മിശ്രിതം അതിനു നല്കി. അരമണിക്കുറിനുശേഷം നല്ലവനായ കര്‍ഷകന്‍ എന്നെ ബന്ധപ്പെട്ടു. പശു കിടന്നുവെന്നും പുല്ല്-വൈക്കോല്‍ മിശ്രിതം നന്നായി കഴിച്ചു എന്നും പറഞ്ഞു. ദിവസവും 7-8 മണിക്കൂര്‍ പശുക്കളെ തൊഴുത്തിനു വെളിയില്‍ ഇറക്കികെട്ടണമെന്ന ഗുണപാഠം അദ്ദേഹത്തിനു പറഞ്ഞു കൊടുത്തതോടൊപ്പം മാടിന്‍റെ അകിടിന്‍റെയും കാലുകളുടെയും ആരോഗ്യത്തിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹത്തെ മനസിലാക്കി.
തൊഴുത്തിനോടു ചേര്‍ന്നു വേലികെട്ടി പാഡക്ക് നിര്‍മിച്ച് പശുക്കളെ കറവയ്ക്കുശേഷം രണ്ടു നേരവും പാഡക്കില്‍ ഇറക്കിവിടുന്ന സമ്പ്രദായം ഇന്ന് നാട്ടില്‍ പ്രാവര്‍ത്തികമാക്കിയ കര്‍ഷകര്‍ ധാരാളമുണ്ട്.
പാല്‍ മൊത്തം കറന്നെടുത്തശേഷം നാലുകാമ്പുകളും ഉടനെ മരുന്നുലായനിയില്‍ മുക്കുന്നതും അണുബാധ തടയാന്‍ നല്ലതാണ്. മിക്കവാറും കര്‍ഷകര്‍ ഇതു ചെയ്യാന്‍ മടികാണിക്കുന്നവരാണ്.
ഇതുപോലെതന്നെ പശുവിന് അകിടുവീക്കലക്ഷണങ്ങള്‍ ഉണ്ടോയെന്നറിയാന്‍ മൃഗാശുപത്രികളില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ അകിടുവീക്ക നിര്‍ണയ കിറ്റ് ലഭ്യമാണ്. ഈ മരുന്നുപയോഗിച്ച് അകിടുവീക്കം വരാന്‍ സാധ്യതയുണ്ടോ എന്ന് നേരത്തെ അറിയുവാന്‍ കര്‍ഷകര്‍ക്കു കഴിയും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ ടെസ്റ്റിംഗ് നടത്തണം. അകിടു വീക്ക സാധ്യത ബോധ്യപ്പെട്ടാല്‍ ഉടനെ ചികിത്സ ഉറപ്പാക്കുക. അകിടുവീക്കം വരാനുള്ള സാധ്യത 90 ശതമാനവും നിയന്ത്രണവിധേയമാക്കാം.
അകിടുവീക്കം മൂലം വരുന്ന നഷ്ടം അനേകം കോടി രൂപയാണെന്ന് ഓര്‍ക്കുക. അകിടിലെ കലകളില്‍ രക്തത്തില്‍ നിന്നും പാല്‍ ഊറിവരുന്ന പ്രക്രിയ അഞ്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എട്ടുമിനിട്ടുകളോളം മാത്രമേ ഉള്ളൂ. ആയതിനാല്‍ എട്ടു മിനിറ്റിനകം കറവ തീര്‍ത്തിരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കറവ മാടില്‍ നിന്നും മൊത്തം പാല്‍ ലഭിക്കാന്‍ സാധ്യതയില്ല
പശുവിന്‍റെ പിറകുവശത്തെ അകിടില്‍ പാല്‍ കൂടുതലുണ്ടാകും. എന്നാല്‍ മിക്കവാറും കര്‍ഷകര്‍ക്ക് ഇതറിയില്ല. മുന്നിലെ വലതുവശത്തെ കാമ്പില്‍ നിന്നും പാല്‍ കറന്നെടുക്കുന്നതോടൊപ്പം പിറകിലെ ഇടതുവശത്തെ കാമ്പിലെ പാല്‍ കറന്നെടുക്കണം. ഇതേപോലെ മറിച്ചും ചെയ്യുക. വടക്കേ ഇന്ത്യയിലെ വീട്ടമ്മമാര്‍ രണ്ടു പേര്‍ ചേര്‍ന്ന് ഒരേ സമയം മുന്നിലെയും പിന്നിലെയും മുലകാമ്പുകളില്‍ നിന്നും പാല്‍ കറന്നെടുക്കുന്നതിന്‍റെ രഹസ്യവും മറ്റൊന്നല്ല. കറവ എട്ടുമിനിറ്റില്‍ തീര്‍ക്കുക എന്ന രഹസ്യമാണ് ഇതിനു പിന്നില്‍. ഫോണ്‍: ഡോ. മുരളീധരന്‍- 9447055738.
എ. ജെ. അലക്സ്റോയ്
കൃഷിഭവന്‍, വാഴൂര്‍
വിഷരഹിത പച്ചക്കറി വിളകളുടെ വളര്‍ത്തുശീലം വരും തലമുറകള്‍ക്ക് പകരുന്നതിന് പള്ളിക്കൂടങ്ങളിലെ പച്ചക്കറിത്തോട്ടങ്ങള്‍ക്കായിട്ടുണ്ട്. സംസ്ഥാന കൃഷിവകുപ്പിന്‍റെ സമഗ്ര പച്ചക്കറികൃഷി വികസന പദ്ധതി ഇക്കാര്യത്തില്‍ തീര്‍ത്തും ആദരവര്‍ഹിക്കുന്നു.
സാധാരണയായി കൃഷി സ്കൂള്‍ വളപ്പുകളിലാകും. എന്നാല്‍ സ്കൂള്‍ വളപ്പിനൊപ്പം സ്കൂളിനു മുകളിലും കൃഷിചെയ്തു വിജയം കൊയ്ത് വ്യത്യസ്തമാകുകയാണ് കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്കിലെ കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍. സ്കൂളിന്‍റെ പ്രധാന മന്ദിരത്തിന്‍റെ ടെറസിലെ 3500 സ്ക്വയര്‍ മീറ്ററിലാണ് ഇവരുടെ പ്രധാന കൃഷി.
യിരം ഗ്രോബാഗുകളിലായി പയര്‍, പാവല്‍, പടവലം, മത്തന്‍, വെള്ളരി, ചീര, വെണ്ട, വഴുതന, തക്കാളി, മുളക്, കത്തിരി, കോവല്‍, കുറ്റിപ്പയര്‍, അമരപ്പയര്‍, ചതുരപ്പയര്‍ എന്നിവ കായ്ച്ച് നില്‍ക്കുന്നത് ഏതുമികച്ച കൃഷിയിടത്തെയും വെല്ലുന്ന തരത്തിലാണ്.
കവറില്‍ നിറയ്ക്കുന്ന വളക്കൂട്ടിന്‍റെ അനുപാതം, കവര്‍ നിരത്തുന്ന അകലം എന്നിവയില്‍ തികഞ്ഞ ശാസ്ത്രീയത പുലര്‍ത്തുന്നു.
കമിഴ്ത്തിവച്ച മൂന്നു ചിരട്ടകള്‍ക്കു മുകളിലായാണ് ഗ്രോബാഗുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ടെറസിലെ സാധാരണ കൃഷി വഴി ഉണ്ടാകുന്ന ഈര്‍പ്പം ഇല്ലാതാക്കാനും ടെറസിലെ ചൂടുവഴി ഗ്രോബാഗ് പെട്ടെന്നു നശിക്കുവാനുള്ള സാഹചര്യവും ഇതുവഴി തടയപ്പെടുന്നു. പടരുന്ന വിളകള്‍ക്കു മുകള്‍ വശത്തുനിന്നും പന്തല്‍ ഒഴിവാക്കി വശത്താക്കിയിരിക്കുന്നു. ഇതുവഴി കൂടുതല്‍ സ്ഥലസൗകര്യം ഒരുക്കി കൂടുതല്‍ മികവാര്‍ന്നതാക്കിയിരിക്കുന്നു.
ടെറസിലെ പച്ചക്കറി വിളകള്‍ക്ക് കൂട്ടായി വീപ്പയിലെ മണ്ണില്‍ വേരുറപ്പിച്ച് വളരുന്ന മൂവാണ്ടന്‍ മാവും ഓറഞ്ചും സപ്പോട്ടയും പപ്പായയുമെല്ലാം നിറഞ്ഞ കായ്ഫലത്തോടെ വിലസുന്നതു കാണാന്‍ തന്നെ അഴകാണ്. ഇവയ്ക്കരുകുപറ്റി തീര്‍ത്ത ചെറു ടാര്‍പോളിന്‍ കുളങ്ങളില്‍ അസോളയും കൊതുകിന്‍റെ പ്രധാന ശത്രുവായ ഗപ്പി മത്സ്യവും മാനത്തുകണ്ണിയുമൊക്കെ കൃഷിയിടത്തിനൊരു ആധികാരിക ഭാവം നല്‍കുന്നു.
സ്കൂള്‍വളപ്പിലും പച്ചക്കറിതോട്ടമുണ്ട്. ഒപ്പം വാഴത്തോട്ടവും നക്ഷത്രവനവും കിഴങ്ങുവര്‍ഗ വിളകളുടെ ശേഖരവുമൊക്കെ. പള്ളിക്കൂടത്തിനഴകൊരുക്കി സ്ഥാപിച്ചിരിക്കുന്ന പ്രാവിന്‍ കൂടുകളും, മീന്‍കുളങ്ങളും, ലൗബേര്‍ഡ്സിന്‍റെ ചെറിയ വീടും, ഗിനിപ്പന്നികളുടെ കൂട്ടവും, താറാവിന്‍ യൂണിറ്റും, തേനീച്ചക്കോളനികളുമെല്ലാം കുട്ടികളെ കൃഷിയിലേക്കും പ്രകൃതിയുടെ നല്ല പാഠങ്ങളിലേക്കും നയിക്കുന്നതിനു സഹായകമാകുന്നു.
സ്കൂള്‍ പച്ചക്കറി ഗ്രൂപ്പംഗങ്ങള്‍ക്കാണ് ഇവയുടെയൊക്കെ പരിപാലന ചുമതല. ഇവര്‍ക്കു തുണയായി സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വാലേല്‍, പിടിഎ പ്രസിഡന്‍റ് സജി ജോണ്‍, സ്കൂള്‍ പ്രധാനാധ്യാപകന്‍ പി.എ. ബാബു, കോര്‍ഡിനേറ്റര്‍ എബി ജോണ്‍ എന്നിവര്‍ ഒപ്പമുണ്ട്. കിടങ്ങൂര്‍ കൃഷിഭവനും കൃഷിവകുപ്പും ഈ പച്ചപ്പള്ളിക്കൂടത്തെ ഒരുക്കുന്നതിനു നടത്തിയ ശ്രമങ്ങള്‍ തീര്‍ത്തും മാതൃകാപരമാണ്. കൃഷിഓഫീസര്‍ ബിനിഫിലിപ്പിന്‍റെ നേതൃത്വത്തിലുള്ള പ്രാദേശിക കൃഷിവകുപ്പ് സംവിധാനം, പാമ്പാടി കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ കോരാ തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഗീത എന്നിവരുടെ ആത്മാര്‍ഥതയിലൂന്നിയ പ്രോത്സാഹനവും കരുതലും ഈ വിജയത്തിനു പിന്നിലുണ്ട്.
ഈ പച്ചപ്പള്ളിക്കൂടത്തിനായിരുന്നു 2013-14 ലെ മികച്ച സ്കൂള്‍ പച്ചക്കറിത്തോട്ട രൂപീകരണത്തിനുള്ള സംസ്ഥാനതല പുരസ്കാരം, മികച്ച സ്കൂള്‍ പിടിഎയ്ക്കുള്ള പുരസ്കാരം, 2014-15 ലെ കോട്ടയം ജില്ലയിലെ മികച്ച സ്കൂള്‍ പച്ചക്കറിത്തോട്ടത്തിനുള്ള അവാര്‍ഡ്, ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനി എലിസബത്ത് ജോണിനു ലഭിച്ച ജില്ലയിലെ മികച്ച കുട്ടിക്കര്‍ഷകയ്ക്കുള്ള പുരസ്കാരം, സ്കൂള്‍ അധ്യാപകന്‍ എബിജോണിനു ലഭിച്ച മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള ജില്ലാതല രണ്ടാം സമ്മാനം. ഇത്തരം പള്ളിക്കൂടങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഹരിതാഭമാര്‍ന്ന നല്ല നാളേക്കു നിദാനമാകുക. ഫോണ്‍ : 9495765807, 9447986590
അവസാനം പരിഷ്കരിച്ചത് : 4/23/2020