অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷികരംഗത്തെ പുത്തനറിവുകള്‍

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

അഡീനിയം ചട്ടിയില്‍ വളർത്താം

ഉദ്യാനച്ചെടികളിൽ കൊങ്ങിണി, നന്ത്യാർവട്ടം, ചെത്തി, ഹെലിക്കോണിയ തുടങ്ങിയവ കൂട്ടമായി നടുമ്പോഴാണ് ഭംഗി ഉണ്ടാകുക. എന്നാൽ അഡീനിയത്തിന്റെ ഒറ്റച്ചെടിപോലും കാണുന്നവരിൽ ആനന്ദമുണ്ടാക്കും. പുഷ്പിച്ചു നിൽക്കുന്ന അഡീനിയത്തെ പൂച്ചെടികളുടെ ഗണത്തിലും ഒപ്പം ബോൺസായ് വർഗത്തിലും ഉൾപ്പെടുത്തും. നമ്മുടെ നാട്ടിൽ ജനസമ്മതിയുള്ള വിദേശ പൂച്ചെടികളിൽ ഒന്നാംനിരയിലാണ് അഡീനിയത്തിന്റെ സ്ഥാനം.

ഒരു നിര ഇതളുകളുള്ള പരമ്പരാഗത ഇനങ്ങൾക്കു പകരം റോസാപ്പൂവിനോടു കിടപിടിക്കുന്ന നിറത്തിലും ആകൃതിയിലുമുള്ള പൂക്കളുമായി അഡീനിയത്തിന്‍റെ ഡബിൾ പെറ്റൽ, ട്രിപ്പിൾ പെറ്റൽ ഇനങ്ങൾക്കാണ് ഇന്നു വിപണിയിൽ ഏറ്റവും ഡിമാൻഡ്. മുൻപു ലഭ്യമായിരുന്നത് പിങ്ക് പൂക്കളുള്ള ഇനം മാത്രമായിരുന്നു. എന്നാൽ ഇന്ന് മഞ്ഞ, ചുവപ്പ്, വെള്ള, വയലറ്റ് തുടങ്ങി ഒട്ടേറെ നിറങ്ങളിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വർഷത്തിൽ പല ആവൃത്തി പുഷ്പിക്കുന്ന അഡീനിയം, ചട്ടികളിൽ വളർത്താൻ ഏറ്റവും യോജിച്ച അലങ്കാരച്ചെടിയാണ്. എളുപ്പത്തിൽ ബോൺസായ് ആകൃതി രൂപപ്പെടുത്താൻ യോജിച്ച അഡീനിയത്തിന്റെ 2–3 ചെടികൾ ഒരുമിച്ചു വളർത്തി മുടി പിന്നുന്നതുപോലെ തണ്ടുകൾ പിണച്ചെടുത്ത് പ്രത്യേക ആകൃതിയിൽ ഒരുക്കിയെടുക്കാം. ഡ്രൈ ഗാർഡൻ തയാറാക്കുമ്പോൾ വെള്ളാരം കല്ലുകൾക്കിടയിൽ അഡീനിയം നട്ടുവളര്‍ത്തിയാലുള്ള ഭംഗി ഒന്നു വേറെ തന്നെ. നിറയെ ജലം ശേഖരിക്കുന്ന തരം തണ്ടുകളുള്ള അഡീനിയത്തിന്റെ പ്രാകൃതയിനങ്ങളെല്ലാം വരണ്ട കാലാവസ്ഥയിലാണ് സ്വാഭാവികമായും കാണപ്പെടുക. അതുകൊണ്ടാവാം ഇംഗ്ലിഷിൽ ‘ഡെസേർട്ട് റോസ്’ എന്ന് ഇതിനു വിളിപ്പേരു കിട്ടിയത്.

നടീൽവസ്തു: ആദ്യകാലത്ത് വിത്തുപയോഗിച്ചാണ് തൈകൾ വളർത്തിയെടുത്തിരുന്നത്. എന്നാൽ ഇവയില്‍ പലതും പൂക്കളുടെ നിറത്തിൽ മാതൃസസ്യത്തിൽനിന്നു വ്യത്യാസം കാണിച്ചതുകൊണ്ട് ഇന്ന് ഗ്രാഫ്റ്റ് ചെയ്ത ചെടികളാണ് സാധാരണയായി നടാൻ ഉപയോഗിക്കുക. ഗ്രാഫ്റ്റ് ചെയ്തവ വേഗത്തിൽ പൂവിടുമെന്നതു കൂടാതെ, മാതൃസസ്യത്തിന്‍റെ സ്വഭാവം കാണിക്കുകയും ഒപ്പം അനായാസം ബോൺസായ് ആകൃതി രൂപപ്പെടുകയും ചെയ്യും. ഫ്ലാറ്റ് ഗ്രാഫ്റ്റ് ചെയ്ത ചെടികളാണ് വിപണിയിൽ ലഭ്യമായത്. വേഗത്തിൽ ബോൺസായ് ആകൃതിയാകാൻ അഡീനിയത്തിന്‍റെ ‘അറബിക്കം’ ഇനം പ്രയോജനപ്പെടുത്താം.

നടീൽരീതി, പരിപാലനം: അഡീനിയം വളർത്താൻ പ്ലാസ്റ്റിക് ചട്ടിയാണ് യോജിച്ചത്. പത്തിഞ്ച് വലുപ്പമുള്ള പ്ലാസ്റ്റിക് ചട്ടി, ആഴം കുറഞ്ഞ പ്ലാസ്റ്റിക് ബൗൾ, ബോൺസായ് ചട്ടി എല്ലാം ഇതിനായി ഉപയോഗിക്കാം. ഒരുഭാഗം ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, ഒരുഭാഗം ചകിരിച്ചോറ്, അരഭാഗം നല്ല ചുവന്ന മണ്ണ്, വളമായി ഉണങ്ങിയ ആട്ടിൻകാഷ്ഠം. വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, അൽപം കുമ്മായവും കലർത്തിയ നല്ല നീർവാർച്ചയുള്ള നടീൽമിശ്രിതമാണ് ചെടി വളർത്താൻ ആവശ്യമായത്. വിത്തുപയോഗിച്ചോ ഗ്രാഫ്റ്റിങ് വഴിയോ വളർത്തിയെടുത്ത ചെടിയുടെ ഗോളാകൃതിയിലുള്ള താഴ്ഭാഗം മിശ്രിതത്തിനു മുകളിൽ കാണുന്ന വിധത്തിൽ ചെടി നടാം.ബോൺസായ് ആകൃതിയും കുള്ളൻ പ്രകൃതവും നിലനിർത്താനും സമൃദ്ധമായി പുഷ്പിക്കാനും അഡീനിയത്തിനു കമ്പുകോതൽ അഥവാ പ്രൂണിങ് ആവശ്യമാണ്. വിത്തുവഴി വളർത്തിയെടുത്ത ചെടിയുടെ തലപ്പ് ചെറുപ്രായത്തിൽതന്നെ മുറിച്ചു നീക്കിയാൽ തണ്ടിന്‍റെ താഴ്ഭാഗം എളുപ്പത്തിൽ ഗോളാകൃതിയിലാകും. ബോൺസായ് ആകൃതിയിലായ ചെടിചട്ടിയിലേക്കോ ബൗളിലേക്കോ മാറ്റി നടാം. ഗ്രാഫ്റ്റ് ചെയ്ത ചെടിയുടെ പൂവിട്ടു കഴിഞ്ഞ തണ്ടുകളാണ് പ്രൂൺ ചെയ്യേണ്ടത്. കടുത്ത മഴക്കാലം കഴിഞ്ഞുള്ള കാലാവസ്ഥയാണ് അഡീനിയം പ്രൂൺചെയ്യാന്‍ ഏറ്റവും യോജിച്ച സമയം. പ്രൂൺ ചെയ്ത ചെടി അനുകൂല കാലാവസ്ഥയിൽ ഉൽപാദിപ്പിക്കുന്ന തളിർപ്പുകളാണ് നന്നായി പൂക്കുന്നത്.

നാലഞ്ചു മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നിടത്തു വേണം അഡീനിയം പരിപാലിക്കാന്‍ വേനൽക്കാലത്ത് ദിവസവും ഒരു നേരം നേരിയ തോതിൽ നനയ്ക്കണം. ദിവസവുമുള്ള നന ചെടിയിൽ പൂക്കളുടെ ആയുസ് കൂട്ടാന്‍ സഹായിക്കും. മഴക്കാലത്തു നേരിട്ട് മഴവെള്ളം വീഴാത്തയിടങ്ങളിൽ ചെടികൾവച്ച് സംരക്ഷിക്കണം. നടീല്‍ മിശ്രിതം  ഉണങ്ങുന്നതായി കണ്ടാല്‍ നനയ്ക്കണം. ചെടികളുടെ ആരോഗ്യമുള്ള വളർച്ചയ്ക്ക് ഉണക്കിപ്പൊടിച്ച ആട്ടിൻകാഷ്ഠം, കപ്പലണ്ടിപിണ്ണാക്കും വേപ്പിൻപിണ്ണാക്കും പുളിപ്പിച്ചെടുത്തതിന്‍റെ തെളി നേർപ്പിച്ചത്, ഗോമൂത്രം 20 ഇരട്ടിയായി നേർപ്പിച്ചത്, എൻ.പി.കെ. 18:18:18 എന്നിവയെല്ലാം വളമായി ഉപയോഗിക്കാം. മിശ്രിതത്തിൽ എല്ലുപൊടി കലർത്തി നൽകുന്നത് നന്നായി പൂക്കാനും കായ്ക്കാനും ഉപകരിക്കും. രണ്ടു മൂന്നു വർഷത്തിലൊരിക്കൽ ചട്ടിയിലെ പഴയ മിശ്രിതം  മാറ്റി പുതിയതു നിറച്ച് ചെടി വീണ്ടും നടണം.

സംരക്ഷണം: ചെടി നടുന്ന മിശ്രിതത്തിൽ ഇൻഡോഫിൽ കുമിൾ നാശിനി (മൂന്നു ഗ്രാം / ലീറ്റർ വെള്ളത്തിൽ) കലർത്തുന്നത് വേരുചീയൽ രോഗത്തിൽനിന്ന് അഡീനിയത്തെ സംരക്ഷിക്കും. മഴക്കാലത്ത് ഈ കുമിൾനാശിനി രണ്ടാഴ്ചയിലൊരിക്കൽ ചെടിയിൽ തളിച്ച് കുമിൾബാധ ഒഴിവാക്കാം.പൂമൊട്ടുകളുടെ ആകൃതി മാറി വിരിയാതെ കൊഴിയുന്നതും ഒപ്പം ഇലകൾ മഞ്ഞളിച്ച് പൊഴിയുന്നതും ചെറുപ്രാണികൾ വഴി ഉണ്ടാകുന്ന കീടബാധയുടെ ലക്ഷണമാണ്. രണ്ടാഴ്ചയിലൊരിക്കൽ ‘കോണ്ടാഫ്’കുമിൾനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം) യും ‘ടാറ്റാമിഡാ’ കീടനാശിനി (ഒരു മില്ലി / ലീറ്റർ വെള്ളം)യും കലർത്തിയത് ചെടി മുഴുവനായി തളിച്ച് കീടബാധ ഒഴിവാക്കാം. ചട്ടിയിലെ മിശ്രിതം വൃത്തിയായി സൂക്ഷിക്കുന്നത് തണ്ടുതുരപ്പൻപുഴുവിന്‍റെ ശല്യം അകറ്റാൻ ഉപകരിക്കും. ഇലകൾ വാടി തണ്ട് ക്ഷീണിച്ചു നിൽക്കുന്നത് തണ്ടുതുരപ്പൻപുഴുവിന്‍റെ കീടബാധകൊണ്ടാകാം. ഇത്തരം കമ്പുകൾ മുറിച്ചു നീക്കി മുറിഭാഗത്ത് ഇൻഡോഫിൽ കുമിൾനാശിനി പേസ്റ്റ് രൂപത്തിലാക്കി തേച്ച് സംരക്ഷിക്കണം.

ചട്ടിയിലും ഗ്രോബാഗിലും ബ്രഹ്മി വളര്‍ത്താം

പുരാതനകാലം മുതല്‍തന്നെ ബുദ്ധിശക്തിക്കും ഓര്‍മശക്തിക്കും ഉപയോഗിച്ചുവരുന്ന ആയുര്‍വേദ ഔഷധങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബ്രഹ്മി. ഈ സസ്യത്തിന്‍റെ പ്രത്യേകത മനസ്സിലാക്കിയതുകൊണ്ട് ഭാരതത്തിന് പുറത്തുള്ളവര്‍ ഇതിനെ അത്ഭുതമരുന്നെന്ന് വിളിച്ചു. ശീതകാമിനി, നീര്‍ ബ്രഹ്മി, ദേവബല, ഭേകപര്‍ണീ എന്നിങ്ങനെ അറിയപ്പെടുന്ന ബ്രഹ്മിയുടെ ആംഗലേയ നാമം ഇന്ത്യന്‍പെനി വോര്‍ട്ട് എന്നാണ്‌. സ്‌ക്രോഫുലാരിയേസീ കുടുംബത്തില്‍പ്പെട്ട സസ്യത്തിന്റെ ശാസ്ത്രീയനാമം ബക്കോപ മൊണീരി എന്നാണ്.

നട്ടുവളര്‍ത്താം

ധാരാളം ഈര്‍പ്പം ലഭിക്കുന്ന സ്ഥലങ്ങളിലും ചതുപ്പുകളിലും മറ്റും പടര്‍ന്നു വളരുന്ന മാംസളമായ തണ്ടോടും ഇലകളോടും കൂടിയ ഒരു ചെറുസസ്യമാണ് ബ്രഹ്മി. സുലഭമായ ജലം ഇതിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. കൂടുതല്‍ ജലം ലഭ്യമാക്കി ഗൃഹപരിസരങ്ങളിലും ബ്രഹ്മി വളര്‍ത്താം. വേരുകളോട് കൂടിയ ചെറുതണ്ടുകളാണ് നടാന്‍ ഉപയോഗിക്കുന്നത്. വെള്ളം നില്‍ക്കുന്ന ഉള്‍നാടന്‍ വയലുകളില്‍ നിന്ന് ഇതിന്‍റെ തൈകള്‍ ശേഖരിക്കാം. 
നട്ട് അല്പകാലത്തിനകം കൊണ്ടുതന്നെ നന്നായി പടര്‍ന്നു വളരും.

ചട്ടിയിലോ ഗ്രോബാഗിലോ നടാം

തൈകള്‍ തയ്യാറാക്കുന്നതിന് മുമ്പ് പോട്ടിങ് മിശ്രിതം നിറച്ച്‌ ചട്ടികള്‍ തയ്യാറാക്കണം. മൂന്നുചട്ടി മണല്‍, മൂന്നുചട്ടി മണ്ണ്, മൂന്നുചട്ടിചാണകപ്പൊടി അല്ലെങ്കില്‍ രണ്ടുചട്ടി കമ്പോസ്റ്റ്, ഒരു കിലോവേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയതാണ് പോട്ടിങ് മിശ്രിതം. അത്യാവശ്യം വ്യാസമുള്ള പോളിത്തീന്‍ കവറിന്‍റെ പകുതിയായിരിക്കണം പോട്ടിങ് മിശ്രിതം.

ചട്ടിക്കും കവറിനും അടിഭാഗത്ത് വെള്ളം അധികമുള്ളത് ഒഴിഞ്ഞുപോകാന്‍ സുഷിരം ആവശ്യമാണ്. ഒരു ചട്ടിയില്‍ വേരിന്‍റെ ഭാഗമുള്ള രണ്ടോ മൂന്നോ തണ്ട് ബ്രഹ്മിയുടെ തൈ നടാം. മണ്ണിനു മുകളില്‍എപ്പോഴും നില്‍ക്കുന്ന രീതിയിലായിരിക്കണം വെള്ളത്തിന്‍റെ അളവ്. പടര്‍ന്നുതുടങ്ങിയാല്‍ ആവശ്യത്തിനനുസരിച്ച്‌ ഇലയോട് കൂടിയ തണ്ടുകള്‍ മുറിച്ചെടുത്ത്ഉപയോഗിക്കാം. എന്നാല്‍ പുറത്തുനിന്ന് ബ്രഹ്മി സംഘടിപ്പിച്ച്‌ ഉപയോഗിക്കുമ്പോള്‍ മലിനജലത്തില്‍ വളര്‍ന്നതല്ല എന്നുറപ്പാക്കണം.

കൊടുവേലി കൃഷി ചെയ്യാം

ത്വക് രോഗങ്ങള്‍ക്കുള്ള കണ്‍കണ്ട ഔഷധമാണ് കൊടുവേലി. തൊലിപ്പുറമേയുള്ള രോഗങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ പണ്ടുമുതലേ ഉപയോഗിച്ചുവരുന്ന കൂട്ടാണിത്. ചുവപ്പ്, നീല, വെള്ള എന്നിങ്ങനെയാണ് കൊടുവേലികള്. കൂടുതല്‍ പ്രാധാന്യം അധികം ഉയരത്തില്‍ വളരാത്ത ചുവപ്പുനിറമുള്ള പൂക്കളുണ്ടാകുന്നചെത്തിക്കൊടുവേലിക്കാണ്.

നിലമൊരുക്കാം

സാധാരണയായി മഴക്കാലത്തിന്‍റെ  ആരംഭത്തിലാണ് കൊടുവേലിക്കൃഷി തുടങ്ങുന്നത്. കാലവര്‍ഷത്തിന്‍റെ തുടക്കത്തോടുകൂടി കൃഷി ചെയ്യേണ്ട സ്ഥലം നന്നായി കിളച്ചൊരുക്കി അതില്‍ ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ സെന്‍റിന് 50 കിലോഗ്രാം എന്ന തോതില്‍ അടിവളമായി ചേര്‍ക്കുക. നന്നായി കിളച്ചു തയ്യാറാക്കിയ സ്ഥലം 20 സെന്‍റീമീറ്റര്‍ ഉയരത്തിലും 60 സെന്‍റീമീറ്റര്‍വീതിയിലുമുള്ള തവാരണകളാക്കി മാറ്റുക. കൊടുവേലിയുടെ വേര് എളുപ്പത്തില്‍ ഇളക്കിയെടുക്കുന്നതിനാണ് തവാരണകളാക്കുന്നത്. തവാരണകളില്‍ അരമീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് തൈകള്‍ നടാം. തൈകള്‍ നട്ടതിനുശേഷം ഓരോ തൈയ്ക്കും 50ഗ്രാം വേപ്പിന്‍ പിണ്ണാക്ക്‌, 200ഗ്രാം ചാണകപ്പൊടി, 100 ഗ്രാം എല്ലു പൊടിഎന്നിവ ചുറ്റും ഇട്ടുകൊടുത്ത് കുഴി മൂടാം. പിന്നിട് മൂന്നുമാസം ഇടവിട്ട് വളപ്രയോഗം നടത്താം.

തൈകള്‍

ചെറിയ പ്ലാസ്റ്റിക് കൂടകളില്‍ പോട്ടിങ് മിശ്രിതം നിറച്ച്‌ ഏഴു സെന്‍റിമീറ്റര്‍ നീളത്തിലുള്ള കമ്പുകള്‍ മുറിച്ചുനട്ട് വേരു പിടിപ്പിച്ചാണ് തൈകള്‍ തയ്യാറാക്കുന്നത്. തവാരണകളില്‍ കുഴിയെടുത്ത് തണ്ട് മുറിച്ച്‌ നേരിട്ട് വളര്‍ത്തിയെടുത്തും കൃഷിചെയ്യാം. എന്നാല്‍ വേരുപിടിപ്പിച്ച്‌ നടുന്നതിനെക്കാളും കാലതാമസത്തിലേ കമ്പുമുറിച്ച്‌ നേരിട്ടുനടുന്ന കൃഷിരീതിയില്‍ വിളവെടുക്കാനാവൂ എന്നതിനാല്‍ കൃഷിക്കാര്‍ തൈകള്‍ തയ്യാറാക്കി കൃഷിചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഒരേക്കറില്‍ നടാന്‍ ഏകദേശം പതിനായിരത്തിനടുത്ത് ചെടികള്‍ വേണ്ടിവരും.ചെടിയുടെ വേരുപിടിപ്പിച്ച തൈകള്‍ ആയുര്‍വേദ നഴ്സറിക്കാരില്‍ നിന്ന് ലഭിക്കും.

ഇടവിളയാക്കാം

കെടുവേലി തെങ്ങിന്‍തോപ്പുകളിലും റബ്ബര്‍ തോട്ടങ്ങളിലും ഇടവിളയാക്കി നടാവുന്നതാണ്.വേരുപിടിപ്പിച്ച കൊടുവേലി തൈകള്‍ ഓരോ ചെടിക്കും രണ്ടുമീറ്റര്‍ അകലം നല്‍കണം. വാരം ഉയര്‍ത്തിയെടുത്താണ് ചെടികള്‍ എവിടെയാണെങ്കിലും നടേണ്ടത്.

പരിപാലനം

ജൈവകൃഷിരീതിയില്‍ ചട്ടികളില്‍നടുന്ന കൊടുവേലി പരിപാലിക്കാന്‍ മൂന്നുമാസത്തിലൊരിക്കല്‍ ജൈവവളങ്ങള്‍ ചേര്‍ത്തുകൊടുക്കണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, വെര്‍മിവാഷ്നേര്‍പ്പിച്ചത്, ഗോമൂത്രം നേര്‍പ്പിച്ചത് എന്നിവ മിതമായ തോതില്‍ഒഴിച്ചുകൊടുക്കാം. ഒരു കുഴിക്ക് ഒരു മാസം 20 ഗ്രാം വേപ്പിന്‍പിണ്ണാക്ക്പൊടിച്ചത്, കടലപ്പിണ്ണാക്ക് കുതിര്‍ത്ത് കലക്കി നേര്‍പ്പിച്ച വെള്ളം എന്നിവയൊഴിച്ചുകൊടുക്കാം. ഇത് ചെടികള്‍ക്ക് വേണ്ടത്ര നൈട്രജന്‍ കിട്ടുന്നതിന് സഹായിക്കും. നീരൂറ്റിക്കുടിക്കുന്ന ചെറിയതരം പ്രാണികളാണ്ഇലകളെ മുരടിപ്പിക്കുന്നത്. വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിച്ചാല്‍ അവയെഅകറ്റാം.

വിളവെടുക്കാം

ചെടികള്‍ വളര്‍ന്നുവരുമ്പോള്‍ ചുവട്ടില്‍ മുളച്ചുവരുന്ന കളകള്‍ വര്‍ഷത്തില്‍ നാലുതവണയെങ്കിലും പറിച്ചുമാറ്റണം. വേരുപിടിപ്പിച്ചു നട്ട തൈകള്‍ ഒരുവര്‍ഷത്തിനകവും തണ്ട് നട്ട തൈകള്‍ ഒന്നരവര്‍ഷത്തിനകവും വിളവെടുക്കാം.വിളവെടുക്കുമ്പോള്‍ കൈയില്‍ പ്ലാസ്റ്റിക് കവറോ കൈയുറയോ ധരിക്കണം. വേരുകള്‍ശ്രദ്ധയോടെ കിളച്ചെടുത്ത് വേരില്‍നിന്ന് നാലു സെ.മീ. മുകളില്‍ വെച്ച്‌തണ്ടുകള്‍ മുറിച്ചെടുക്കണം.

സംസ്‌കരിക്കണം

വേരിന്പൊള്ളിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് വേര് പറിച്ചെടുക്കുമ്പോള്‍ കൈയുറധരിക്കണമെന്നുപറയുന്നത്. വേരില്‍ അടങ്ങിയിരിക്കുന്ന പ്ലംബാജിന്‍ എന്ന വസ്തുവാണ് ഔഷധവീര്യത്തിനുകാരണം. അല്പം ചുണ്ണാമ്പു കലക്കിയ വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവെച്ചതിന് ശേഷം കഴുകിയെടുത്താണ് കൊടുവേലിയുടെ വേര് സംസ്‌കരിക്കുന്നത്. കിലോയ്ക്ക് നൂറുരൂപയിലധികം വിലയുണ്ട് വിപണിയില്‍.

ത്വക്രോഗത്തിനും വൃണത്തിനും രക്തദോഷത്തിനും നാസാരോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഉത്പാദിപ്പിക്കാനും ത്വക്രോഗങ്ങള്‍ക്കുള്ള സോപ്പ് നിര്‍മാണത്തിനുമാണ് ചെത്തിക്കൊടുവേലി ഉപയോഗിക്കുന്നത്.

ഓണപ്പൂകൃഷി തുടങ്ങാം

പുത്തന്‍ ജീവിതശൈലിയില്‍ മലയാളിയുടെ ഓണാഘോഷങ്ങളും ഏറെ മാറിയിരിക്കുന്നു.എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും പൂക്കളങ്ങളില്ലാതെ ഓണാഘോഷം ഇല്ല. ഇന്ന് മത്സരങ്ങളുടെ ഭാഗമായി. ആയിരങ്ങള്‍ ചിലവഴിച്ച്‌ തന്നെ തയ്യാറാക്കുന്ന പൂക്കളം കൗതുകത്തോടെ ആസ്വദിക്കുന്നു. വീടുകളില്‍ തന്നെ നിത്യം പൂക്കളമിടുന്ന പതിവ് മാറി.പൂക്കളത്തിലെ പൂവുകളില്‍ രാജ്ഞിചെണ്ടുമല്ലി അഥവാ ബന്ദിപ്പൂവ് തന്നെ ജമന്തി, കോഴിവാലന്‍, അരളി, വാടാര്‍മല്ലി എന്നിവയാണ് മറ്റ് പൂക്കള്‍. ഇതില്‍ അരളി ഒരു ദീര്‍ഘകാലപുഷ്പിണിയാണ്. ചെണ്ടുമല്ലി,  വാടാര്‍മല്ലി, കോഴിവാലന്‍തുടങ്ങി ഹ്രസ്വകാല വിളകള്‍ വസന്തകാലത്ത് കേരളത്തില്‍ കൃഷി ചെയ്യാം. എന്നാല്‍ ജമന്തി കൃഷിയുടെ സാദ്ധ്യത വിരളം. വില്പനയ്ക്കായോ, നാടിന്‍റെ കൂട്ടായ്മയില്‍ പങ്കു ചേര്‍ന്നോ, സ്വന്തം വീട്ടാവശ്യത്തിനോ ഓണപ്പൂകൃഷി ഏറ്റെടുക്കുന്നവര്‍ ഇന്ന് പലഭാഗങ്ങളിലും ഉണ്ട്. അത്ത തലേന്ന് തുടങ്ങി ഓണത്തോടുകൂടി അവസാനിക്കുന്ന പത്തു നാളുകളാണ്ഓണപ്പൂ വിപണി. ഈ സമയം ധാരാളം പൂക്കള്‍ വിടരുമാറ് ചിട്ടയോടെ പരിചരിച്ചു വളര്‍ത്തുകയാണ് പൂകൃഷിയിലെ മികച്ച തന്ത്രം.

നാടന്‍ ചെണ്ടുമല്ലി തൈകള്‍ നട്ട് രണ്ടു മാസം ആകുന്നതോടെ പൂവിട്ടുതുടങ്ങും. എന്നാല്‍ ഇന്ന് ധാരാളം ഇതളുകളുളള കുറിയ സങ്കരയിനംചെണ്ടുമല്ലിയോടാണ് ഏവര്‍ക്കും താല്‍പര്യം. നാടന്‍ വാടാര്‍മല്ലി തൈകള്‍പുഷ്പിണിയാകാന്‍ ഏതാണ്ട് ഒരു മാസത്തിനകം പൂക്കള്‍ വിടര്‍ത്തി തുടങ്ങും.എന്നാല്‍ പുഷ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരു മാസത്തോളം ഇവയെല്ലാംതുടര്‍ച്ചയായി പൂക്കള്‍ നല്‍കിക്കൊണ്ടിരിക്കും. അതുകൊണ്ടു തന്നെഓണപ്പൂകൃഷിയ്ക്കുളള ഒരുക്കങ്ങള്‍ നേരത്തെ ആകുന്നതാണ് ഉചിതം.

വിത്ത്മുളപ്പിച്ച്‌ ഏതാണ്ട് ഒരു മാസം പ്രായമായ തൈകള്‍ വേണം നടാന്‍. നട്ട്ഒന്നര-രണ്ട് മാസം ആകുന്നതോടെ പൂക്കളുടെ വിളവെടുപ്പ് ആരംഭിക്കാം. അതായത് അത്തത്തിനു ഏതാണ്ട് രണ്ടു മാസം മുമ്പ് തൈകള്‍ നടണം എന്നര്‍ത്ഥം. ഈവര്‍ഷത്തെ കാര്യമാണെങ്കില്‍ ആഗസ്റ്റ് പകുതിയോടെ പൂനുളളല്‍ ആരംഭിക്കും വിധം പൂന്തോട്ടമൊരുക്കാന്‍ ജൂണ്‍ മധ്യത്തോടെ തൈകള്‍ നടണം. ഇതിന് മെയ് പകുതിയോടെ വിത്ത് പാകി നഴ്‌സറി ഒരുക്കണം. ഒരു സെന്റിന് 2 ഗ്രാം വിത്ത് വേണം.തൈകളാണെങ്കില്‍ നൂറെണ്ണം.കേരളത്തില്‍ ഈ വിളകളുടെ പ്രധാന പൂക്കാലം വസന്തകാലംതന്നെ. എന്നാല്‍ പൂവിപണി ഓണക്കാലമായതിനാല്‍ മഴക്കാലകൃഷി ആവശ്യം തന്നെ.അതുകൊണ്ടു തന്നെ കാലം തെറ്റിയുളള കൃഷിയ്ക്ക് പരിപാലനമുറകളും ശ്രദ്ധകൂടുതല്‍ വേണം. നാടന്‍ ഇനങ്ങളിലെ പ്രധാന പ്രതിസന്ധി പൂവിടാന്‍ വരുന്ന കാലതാമസം ആണ്. സങ്കര ഇനങ്ങളിലും നാടന്‍ ഇനങ്ങളിലും ബാക്ടീരിയല്‍ വാട്ടം, പ്രത്യേകിച്ച്‌ ചെണ്ടുമല്ലിയില്‍- നിയന്ത്രിക്കുക ഏറെ ശ്രമകരവും.

മഴക്കാലകൃഷിയായതിനാല്‍ വെളളം കെട്ടിയുളള അഴുകലിനും സാധ്യതയേറെ.മേല്പറഞ്ഞ കാര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് കൃഷിരീതിയിലും വിളവെടുപ്പിലുംഓര്‍ത്തു വയ്ക്കാന്‍ ചില കാര്യങ്ങളുണ്ട്. നടുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പ്രധാനകൃഷിയിടം കുന്നായം/ഡോളോമൈറ്റ്, സെന്‍റൊന്നിന് 2 മുതല്‍രണ്ടരകിലോ എന്ന തോതില്‍ ചേര്‍ത്ത് പുളിരസം ക്രമീകരിക്കണം. തൈകള്‍ തമ്മില്‍ഒന്നരയടി അകലം വേണം. മഴക്കാലമായതിനാല്‍ വെളളം കെട്ടി നില്‍ക്കാതിരിക്കാന്‍ ഉയര്‍ന്ന തടം വേണം. ഇടച്ചാലുകളില്‍ വെളളം കെട്ടി നില്‍ക്കുന്നവെങ്കില്‍ വാര്‍ന്നു പോകാനിട വേണം. ഇടച്ചാലുകളില്‍ വെളളം കെട്ടി നില്‍ക്കുന്ന ഇടങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ കിഴി കെട്ടി ഇടുന്നത് നന്ന്. മേല്‍മണ്ണ്ഒലിച്ചുപോകാനുളള സാധ്യത കൂടുതലായതിനാല്‍ വാരങ്ങളില്‍ ജൈവപുത ഉടുന്നത് ഗുണംചെയ്യും. മഴക്കാലമായതുകൊണ്ടു തന്നെ ഇടവിട്ടുളള വളപ്രയോഗം വേണം. നടുമ്പോള്‍ സെന്‍റൊന്നിന് 80-100 കിലോ കാലി വളം/ കോഴികാഷ്ഠം ചേര്‍ക്കാം.

നട്ട് ഒരാഴ്ചയ്ക്കു ശേഷം മഴ ഒഴിവുളള സമയം നോക്കി വെളളത്തില്‍ പൂര്‍ണ്ണമായും അലിയുന്ന വളക്കൂട്ടുകള്‍ 5-6 ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ ഇലയില്‍തളിക്കാം. പത്തു ദിവസം ഇടവിച്ച്‌ ഇതാവര്‍ത്തിച്ചാല്‍ ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുന്നതായി കണ്ടിട്ടുണ്ട്.സമൃദ്ധമായി ജൈവവളം നല്‍കിവളര്‍ത്താമെങ്കിലും സെന്‍റൊന്നിന് 2 കിലോ യൂറിയ ഒരു കിലോ രാജ് ഫോസ്, 500 ഗ്രാം പൊട്ടാഷ് എന്ന തോതില്‍ രാസവളം ചേര്‍ക്കണം. ശക്തിയായ കാറ്റിലുംമഴയിലും ചെടികള്‍ മറിഞ്ഞു വീഴുമെന്നതിനാല്‍ താങ്ങ് നല്‍കണം. വിപുലമായ കൃഷിയിടങ്ങളാണെങ്കില്‍ വരികളുടെ അറ്റങ്ങളില്‍ കുറ്റി വച്ച്‌ കയറ് വലിച്ചുകെട്ടിയും ചെടികള്‍ താങ്ങി നിര്‍ത്താം.

സങ്കരയിനങ്ങള്‍കൃഷിചെയ്യുന്ന പല തോട്ടങ്ങളിലും ഉപസൂക്ഷ്മ മൂലകങ്ങളുടെ അഭാവം കാണാറുണ്ട്. ഇലകളിലെ നിറവ്യത്യാസം, ഇലകരിച്ചില്‍, വളര്‍ച്ചാ മുരടിപ്പ് ഇതെല്ലാം പലപ്പോഴും മൂലകങ്ങളുടെ അഭാവം കൊണ്ടാണ്. ഇതിന് ലഭ്യമായ ഉപസൂക്ഷ്മക മൂലക വളക്കൂട്ടുകള്‍ ഇലയില്‍ തളിച്ചു കൊടുക്കുകയോ മണ്ണില്‍ ചേര്‍ത്തുണ്ടാക്കുകയോ ചെയ്യാം.പൂര്‍ണ്ണമായും സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളില്‍ ഒരുക്കിയ പൂന്തോട്ടങ്ങള്‍ മേല്‍പറഞ്ഞ രീതിയില്‍ പരിപാലിച്ചു പോരുകയാണെങ്കില്‍ അത്തത്തലേന്നു തന്നെ വിളവെടുപ്പിന് തയ്യാറാകും. തോട്ടത്തില്‍ പൂര്‍ണമായും വിരിഞ്ഞ പൂക്കള്‍ തിരഞ്ഞെടുത്തു പറിച്ചെടുക്കാം. മഴക്കാലമായതിനാല്‍ പൂക്കളില്‍ വെളളം ഉണ്ടാകുമെന്നതുകൊണ്ട് പറിച്ചെടുത്ത പൂക്കള്‍ വെളളം വാലാന്‍ കാറ്റ് കൊളളിക്കണം. ഒരു സെന്‍റില്‍ നിന്നും 30-40 കിലോ പൂക്കള്‍പ്രതീക്ഷിക്കാം.ചെണ്ടുമല്ലി കൃഷിയില്‍ ഇന്ന് കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം വാട്ടരോഗം തന്നെ. കേരളത്തിലെ മഴക്കാലങ്ങളില്‍ യോജിച്ച വാട്ടരോഗപ്രതിരോധശേഷിയുളള ഇനങ്ങള്‍ കണ്ടെത്താനുളള പഠനങ്ങള്‍ കാര്‍ഷികസര്‍വകലാശാലയില്‍ പുരോഗമിക്കുന്നു. ഓണക്കാലത്ത് ഒരു കിലോ പൂവിന് 80-120 രൂപവരെ ലഭിക്കുമെങ്കിലും പൊതുവില്‍ ഓണപ്പൂകൃഷി മഴയ്ക്കും വാട്ടരോഗത്തിനും ഇടയില്‍ ഉളള ഒരു തരം ചൂതാട്ടം തന്നെ എന്നാല്‍ ചെണ്ടുമല്ലി അഥവാ ബന്ദിപ്പൂവിന് നിമവിരകളെ നിയന്ത്രിക്കാനുളള കഴിവ് കാലങ്ങളായി കര്‍ഷകര്‍ക്കറിവുളളതാണ്. അതുകൊണ്ട് മറ്റ് കൃഷിയിടങ്ങളില്‍ ഇടവിളയായോ സഹവിളയായോ ചെണ്ടുമല്ലി കൃഷി ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.

നമ്മുടെ വീട്ടിലും ഏലം കൃഷിചെയ്യാം

ചൂടു കുറഞ്ഞ കാലാവസ്ഥയില്‍ മരത്തണലുകളിലാണ് സാധാരണയായി ഏലം കൃഷി ചെയ്തുവരുന്നത്. കേരളത്തില്‍ ഇടുക്കി, വയനാട്, പാലക്കാട്‌, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിലാണ് സാധാരണയായി ഏലം കൃഷിയുള്ളത്. അവിടങ്ങളില്‍ തോട്ടങ്ങളിലും പുരയിടങ്ങളിലും ഏലക്കായ കൃഷി ചെയ്തുവരുന്നു. ഏലക്കായയ്ക്ക് അനുയോജ്യമായ കൃത്രിമ സാഹചര്യം വീടുകളില്‍ നമുക്ക് സൃഷ്ടിക്കാം. വിളവിന്‍റെ  അനുപാതം സാധാരണ സാഹചര്യങ്ങളിലും കൃത്രിമ സാഹചര്യങ്ങളിലും വളരെയധികം വ്യത്യാസമുണ്ടായിരിക്കും. സാധാരണ സാഹചര്യങ്ങളെ അപേക്ഷിച്ച്‌ വിളവ് കുറവായിരിക്കും കൃത്രിമ സാഹചര്യങ്ങളില്‍.എന്നിരുന്നാലും പുരയിടത്തില്‍ അതിന് സാഹചര്യമൊരുക്കിയാല്‍ വിഷമടിക്കാത്ത ഏലക്കായ രുചിക്കാം.

സ്ഥലം തിരഞ്ഞെടുക്കാം

നല്ല തണലും തണുപ്പുമുള്ള സാഹചര്യങ്ങളിലാണ് ഏലക്കായ വളരുക. അതിനാല്‍ തടമെടുക്കാന്‍ നമ്മുടെ പുരയിടത്തിലെ തണുപ്പുള്ള തണലുള്ള സ്ഥലം തിരഞ്ഞെടുക്കണം. തടമെടുക്കാന്‍ കിളച്ചൊരുക്കിയ സ്ഥലത്ത്‌ ചതുരശ്ര മീറ്ററിന് അഞ്ച് കിലോഗ്രാം തോതില്‍ ജൈവവളം ചേര്‍ത്ത് നന്നായി ഇളക്കിയതിന് ശേഷം നിരപ്പാക്കി തടമെടുക്കുക. തൈകള്‍ ഒരു മീറ്റര്‍ അകലത്തിലാണ് നടേണ്ടത്. ഓരോ ആറുമാസവും കൂടുമ്പോഴാണ് വീണ്ടും ജൈവവളം ചേര്‍ത്തു കൊടുക്കേണ്ടത്.

നനവ് എപ്പോഴും നിലനിര്‍ത്തുകയെന്നതാണ് ഏലച്ചെടികളുടെ പ്രത്യേകത. വേനല്‍ മാസങ്ങളില്‍ നന്നായി നനയ്ക്കണം. ചെടിയുടെ കീഴെ മാത്രമല്ല ഇലകള്‍ക്കു മുകളിലും വെള്ളം വീഴുന്ന തരത്തിലാണ് സ്പ്രേ ചെയ്ത് നനയേ്ക്കണ്ടത്. എന്നാല്‍, ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന രീതിയിലാവരുത് നനക്കല്.

തൈകള്‍

വീട്ടില്‍ ഏലം കൃഷിനടത്താന്‍ നിങ്ങള്‍ തയ്യാറായാല്‍ അടുത്ത പ്രശ്നം തൈകള്‍ എവിടെ നിന്നുലഭിക്കുമെന്നതാണ്‌. കാര്‍ഷിക സര്‍വകലാശാലയുടെ ഔട്ട്ലെറ്റുകളിലും മലയോര നഴ്സറികളിലും സാധാരണയായി തൈകള്‍ ലഭിക്കാറുണ്ട്. അടുത്തുള്ള കൃഷിഭവനുകളില്‍ അന്വേഷിച്ചാല്‍ തൈകള്‍ എളുപ്പം ലഭിക്കുന്ന സഥലങ്ങള്‍ അറിയാന്‍ കഴിയും. മൂന്നുവര്‍ഷമാണ് ഏലത്തിന് കായകള്‍ ഉണ്ടാവാന്‍ വേണ്ടത്. കൃത്രിമസാഹചര്യത്തിലും അതിന് മാറ്റമൊന്നും കാണാറില്ല. രോഗങ്ങളും കീടങ്ങളും ബാധിക്കുമ്പോള്‍ നാം സാധാരണയായി ഉപയോഗിച്ചുവരുന്ന വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കണം. മൂപ്പെത്തിയ കായകള്‍ പറിച്ച്‌ വെയിലത്തുണക്കി സൂക്ഷിച്ചു വെച്ച്‌ ഉപയോഗിക്കാം.

മൃഗം-പക്ഷി -മത്സ്യ കൃഷി

മഴക്കാലത്ത് കന്നുകാലികള്‍ക്ക് വേണം ഏറെ പരിചരണം

മഴക്കാലത്ത്അന്തരീക്ഷ ഊഷ്മാവ് കുറയുന്നത് കന്നുകാലികളുടെ ക്ഷേമത്തിനും ഉത്പാദന മികവിനും അനുകൂലമാണെങ്കിലും, മഴമൂലം കൂടുന്ന അന്തരീക്ഷത്തിലെ ഈര്‍പ്പം അഥവാ ആര്‍ദ്രത പല മഴക്കാല രോഗങ്ങള്‍ക്കും കാരണമാകാം. അതുകൊണ്ടുതന്നെ താഴെപറയുന്ന മുന്‍കരുതലുകള്‍ കന്നുകാലികളുടെ പരിചരണത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.
1. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ, കേടുപാടുകള്‍ മാറ്റി തൊഴുത്ത് കെട്ടുറപ്പുള്ളതും, ശുചിത്വമുള്ളതുമാക്കുക.
2. വിരമരുന്നുകളും പ്രതിരോധ കുത്തിവെപ്പുകളും വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കൃത്യമായി നല്‍കുക.
3. തൊഴുത്തിലോ പരിസരത്തോ എലിശല്യം ഉണ്ടാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.എലിയില്‍ നിന്നും പകരുന്ന എലിപ്പനി അഥവാ ലെപ്‌ടോസ്‌പൈറോസിസ് എന്ന രോഗം ഉരുക്കള്‍ക്കും, കര്‍ഷകര്‍ക്കും ഒരുപോലെ മാരകമാണ്.
4. തൊഴുത്തിലും മേച്ചില്‍ സ്ഥലങ്ങളിലും കുടിക്കാന്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
5. തീറ്റച്ചാക്കുകള്‍ ചുമരില്‍ ചാരിവയ്ക്കാതെ മരപ്പലകയുടെയോ, ഇരുമ്പ്പലകയുടേയോ മുകളില്‍ സൂക്ഷിക്കുക. തീറ്റയില്‍ ഈര്‍പ്പം കലര്‍ന്നാല്‍ അത് മാരകമായ പൂപ്പല്‍ വിഷബാധയ്ക്ക് കാരണമാകും.
6. കൊതുക് മുട്ടയിട്ട് പെരുകുന്നത് തടയാന്‍ തൊഴുത്തും പരിസരവും വൃത്തിയാക്കി വെയ്ക്കുവാനും, വെള്ളക്കെട്ട് ഇല്ലാതിരിക്കുവാനും ശ്രദ്ധിക്കുക. ചാണക്കുഴികളില്‍ മഴ നേരിട്ട് വീഴാതെ മൂടിവെയ്ക്കുക.
7. കുളമ്പ് ചീയല്‍, കുളമ്പിനുണ്ടാകുന്ന ക്ഷതങ്ങള്‍ എന്നിവ ഒഴിവാക്കുവാനായി വെള്ളക്കെട്ടുകളില്‍ മേയാന്‍ വിടാതിരിക്കുക.
8. ചെള്ള്, ഈച്ച, പേന്‍ തുടങ്ങിയ ബാഹ്യപരാദങ്ങളെ ഒഴിവാക്കാന്‍ വിദഗ്‌ധോപദേശം തേടുക
9. പനിയോ, ശ്വാസതടസ്സമോ, കാല്‍ മുടന്തലോ ശ്രദ്ധിയില്‍പ്പെട്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

ടര്‍ക്കിക്കോഴികളെ വളര്‍ത്താം

ആസ്ട്രേലിയ, ബ്രിട്ടന്‍, കാനഡ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് ടര്‍ക്കി കോഴി വളര്‍ത്തല്. 'വാങ്കോഴികള്‍' എന്നും ഇവ അറിയപ്പെടുന്നു. ഏത് കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവുള്ളതിനാല്‍ ലോകത്തെവിടെ വേണമെങ്കിലും ഇവയെ വളര്‍ത്താം. ക്രിസ്തുമസ്, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ ടര്‍ക്കിയിറച്ചി പ്രധാനപ്പെട്ട ഭോജ്യവസ്തുവാണ്. ടര്‍ക്കി ബിരിയാണിയും ഏറെ സ്വാദിഷ്ടം തന്നെ.

കേരളത്തിലും അങ്ങിങ്ങായി ടര്‍ക്കിക്കോഴികളെ വളര്‍ത്തിവരുന്നു. ഇവയെ പുരയിടത്തില്‍വിട്ട് വളര്‍ത്താവുന്നതാണ്. ഇങ്ങനെ വളര്‍ത്തുന്ന സ്ഥലത്തുള്ള പ്രാണികള്‍, പച്ചപ്പുല്ല്, കേട് വന്ന ധാന്യങ്ങള്‍, കളകളുടെ വിത്ത്, എന്നിവ ഇവ ആഹാരമാക്കുന്നു. ഇത്തരം പുരയിടങ്ങള്‍ ടര്‍ക്കിയുടെ കാഷ്ഠം വീണ് ഫലഭൂയിഷ്ഠമാകുന്നു.

ഒരു സമീകൃതാഹാരമായ ടര്‍ക്കി മാംസത്തില്‍ പ്രധാന ജീവകങ്ങളായ ജീവകം എ, ജീവകം സി, റൈബോഫ്ളേവിന്‍, തയാമിന്‍, നിയാസിന്‍ തുടങ്ങിയവയും കാല്‍സിയം, ഫോസ്ഫറസ്, ഗന്ധകം, ക്ലോറിന്‍, സോഡിയം, പൊട്ടാസിയം, ഇരുമ്പ്, മഗ്നീഷ്യം, അയഡിന്‍ മുതലായ ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്.

എളുപ്പത്തില്‍ പാകംചെയ്യാവുന്ന ഒന്നാണ് ടര്‍ക്കിയിറച്ചി. ഇറച്ചിയിലെ നാരുകള്‍ ചെറുതും മയമുള്ളതും വളരെ എളുപ്പത്തില്‍ ദഹിക്കുന്നവയുമാണ്. ജന്തുജന്യമായ മറ്റ് ആഹാരങ്ങളെ അപേക്ഷിച്ച്‌ ഇതില്‍ കൊളസ്റ്ററോളിന്‍റെ അളവ് കുറവാണ്. 100 ഗ്രാം മാംസത്തില്‍ 60-90 മില്ലി ഗ്രാം മാത്രമേയുള്ളൂ. ആയതിനാല്‍ ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ മാംസം കഴിക്കാം

കന്നുകാലികളിലെ മുടന്തന്‍ പനിയ്ക്കെതിരെ കരുതല്‍ വേണം

മഴക്കാലമായാല്‍ കന്നുകാലികളില്‍ കാണപ്പെടുന്ന വൈറസ് രോഗമാണ് മുടന്തന്‍ പനി അഥവാ എഫിമറല്‍ ഫീവര്. രോഗം മൂലം ക്ഷീരകര്‍ഷകനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ചെറുതല്ലാത്തതുകൊണ്ട്മുന്‍കരുതലുകളെടുത്ത് രോഗബാധ തടയുകയാണ് അഭികാമ്യം.

റാബ്‌ഡോ വൈറിഡേ (Rhahdo viridae) എന്ന കുടുംബത്തിലെ എഫിമറോ വൈറസ് ആണ് രോഗകാരി. രോഗകാരി വൈറസ് ആണെങ്കിലും രോഗം പരത്തുന്നത് കൊതുകുകളും മൃഗങ്ങളെ കടിക്കുന്ന മറ്റുപ്രാണികളും മണ്ണീച്ചകളുമാണ്.

കൊതുകുകളും ഈച്ചകളും പെരുകുന്ന മെയ് ,ജൂണ്‍ മാസങ്ങളിലാണ് രോഗബാധ കൂടുതല്‍. അസുഖം ബാധിച്ച മൃഗങ്ങളില്‍ നിന്നും പ്രാണികള്‍ മുഖേനയല്ലാതെ, നേരിട്ട് മറ്റൊരു മൃഗത്തിലേക്ക് രോഗം പകരാറില്ല. മലിനമാക്കപ്പെട്ട ജലം, വായു എന്നിവയിലൂടെയും രോഗം വ്യാപിക്കാറില്ല. അതുപോലെചത്ത മൃഗങ്ങളുടെ ശരീരത്തില്‍ നിന്നോ ശരീര സ്രവങ്ങളില്‍ നിന്നോ രോഗം പകരില്ല.

പശുക്കളെ പോലെ തന്നെ എരുമകളിലും രോഗബാധ ഉണ്ടാകാറുണ്ട്. പ്രായഭേദമെന്യേ അസുഖം ബാധിക്കാറുണ്ടെങ്കിലും പശുക്കളെയും പശുക്കുട്ടികളെയും അപേക്ഷിച്ച്‌ മുതിര്‍ന്ന കിടാരികളിലാണ് രോഗബാധ കൂടുതല്‍. അസുഖം ബാധിച്ച്‌ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രോഗശമനമുണ്ടാകുന്നതു കൊണ്ട് മുടന്തന്‍ പനിയെ ത്രീ ഡേ സിക്ക്‌നസ് എന്നും വിളിക്കുന്നു.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്ന് തുടങ്ങി മൂന്നോ നാലോ ദിവസം നീണ്ടു നില്‍ക്കുന്ന പനി, തീറ്റയെടുക്കാതിരിക്കുക. മൂക്കൊലിപ്പ്, കണ്ണില്‍ നിന്നും വെള്ളമൊഴുകുക, ശരീരോഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുക , നടുവ് കുനിച്ച്‌ തലതാഴ്ത്തി നില്‍ക്കുക, സന്ധികളില്‍ നീരും വേദനയും, പേശീവേദന , മുടന്ത്, ചിലപ്പോള്‍ മുടന്ത് എല്ലാ കാലുകളെയും ബാധിക്കുകയോ നാലുകാലിലും മാറി മാറികാണപ്പെടുകയോ ചെയ്യാം. പേശീവേദന അധികമയാല്‍ പശു കിടന്നു പോകാനും സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ പനിയുടെ തോതനുസരിച്ച്‌ ഗര്‍ഭഛിദ്രം വരെ സംഭവിക്കാം.

ചികില്‍സയും പ്രതിരോധ മാര്‍ഗങ്ങളും

പനിക്കും സന്ധിവേദനയ്ക്കുമുള്ള മരുന്നുകളും കാല്‍സ്യം അടങ്ങിയ മരുന്നുകളുമാണ് ആദ്യംനല്‍കേണ്ടത്. മുടന്തന്‍ പനിയാണെന്ന് ബോധ്യപ്പെട്ടാല്‍ പനികുറയ്ക്കുന്നതിനുള്ള പാരസെറ്റമോള്‍ /അസെറ്റാമിനോഫെന്‍ എന്നിവ നല്‍കാവുന്നതാണ്. അധികം വൈകാതെ വൈദ്യസഹായം ലഭ്യമാക്കുകയും വേണം.

കിടന്നുപോകുന്ന പശുക്കള്‍ക്ക് ദ്രാവകരൂപത്തിലുള്ള മരുന്നുകള്‍ വായില്‍ ഒഴിച്ചു കൊടുക്കരുത്. അവയെ ചരിക്കുന്നതും ചെറുതായി ഉരുട്ടുന്നതും, മണല്‍ അല്ലെങ്കില്‍ ചരല്‍ വറുത്ത് കാലുകളിലും സന്ധികളിലും ചൂട് വച്ചുകൊടുക്കുന്നതും നന്നായിരിക്കും.

മുടന്തന്‍ പനി പ്രധാനമായും കാലാവസ്ഥവ്യതിയാനമനുസരിച്ച്‌ പകരുന്നതിനാല്‍ മഴക്കാലത്തോടനുബന്ധിച്ച്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും, പ്രാണികളും ഈച്ചകളും പെരുകുന്നസാഹചര്യം ഒഴിവാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. വെള്ള സംഭരണികളില്‍ മരുന്ന്തളിച്ച്‌ കൂത്താടിയെ നശിപ്പിക്കാം.  ഇതിനായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുന്നുന്നതാണ്.

250 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ അര ബക്കറ്റ് വെള്ളത്തില്‍ കലക്കി അര മണിക്കൂര്‍ വച്ചതിനു ശേഷം തെളിവെള്ളം ഊറ്റിയെടുത്ത് വെള്ളടാങ്കില്‍ ഒഴിക്കുക. 12 മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം.

തൊഴുത്തില്‍ വെള്ളം കെട്ടി നിര്‍ത്താതെ ഉണക്കി സൂക്ഷിക്കുക. കുന്തിരിക്കം, ശീമക്കൊന്ന, തുമ്പ തുടങ്ങിയവ തൊഴുത്തില്‍ പുകയ്ക്കുന്നത് കൊതുകിനെ തുരത്താന്‍നല്ലതാണ്. ചാണകവും മൂത്രവും കെട്ടിക്കിടക്കുവാന്‍ അനുവദിക്കരുത്. തൊഴുത്തും സമീപ പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക. വെള്ളവും മാലിന്യങ്ങളും കെട്ടിക്കിടന്ന് കൊതുകുകളും ഈച്ചകളും മുട്ടയിട്ട് പെരുകുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. മഴക്കാലത്ത് കൃത്യമായ ഇടവേളകളില്‍ പ്രാണികളെ തുരത്തുന്നതിനുള്ള മരുന്ന് തളിക്കുക.

തൊഴുത്തിന്‍റെ തറ വൃത്തിയാക്കാന്‍

അലക്കുകാരം/സോഡിയം കാര്‍ബണേറ്റ്:- തിളച്ച വെള്ളത്തില്‍ 3% വീര്യമുള്ള ലായനി തറയില്‍ തളിക്കാം.
കുമ്മായം:- 500 ഗ്രാം കുമ്മായം നാല് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തൊഴുത്ത് കഴുകാം.

ബ്ലീച്ചിംഗ്പൗഡര്‍ :- 150 ഗ്രാം പൗഡര്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തറ കഴുകിവൃത്തിയാക്കാം. പൊട്ടാസ്യം പെര്‍മാംഗനേറ്റ്- 1:10000 വീര്യത്തില്‍ഉപയോഗിക്കാം.

മഴക്കാലത്ത് ചെമ്മീനെ ബാധിക്കുന്ന പഞ്ഞിപ്പു രോഗത്തെ കരുതിയിരിക്കുക

ചെമ്മീനുകളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് പഞ്ഞിപ്പുരോഗം അഥവാ ക്രോണിക് സോഫ്റ്റ് ഷെല്‍ സിന്‍ഡ്രോം. നമ്മുടെ നാട്ടില്‍ എല്ലാവര്‍ഷവും മഴയുടെ തുടക്കത്തിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, വനാമി ചെമ്മീന്‍ തുടങ്ങിയ ലവണജല ഇനങ്ങളിലും ശുദ്ധജലകൊഞ്ചുകളിലും പഞ്ഞിപ്പുരോഗം കണ്ടുവരുന്നു. കൃഷിയില്‍ അതിജീവ നനിരക്ക് നന്നേകുറയുന്നതിനും ചെമ്മീന്‍കൃഷിയുടെ ലാഭസാധ്യത പരിമിതപ്പെടുത്തുന്നതിനും പഞ്ഞിപ്പുരോഗം കാരണമാവുന്നു.

ചെമ്മീനുകള്‍ വളര്‍ച്ചയുടെ ഓരോഘട്ടത്തിലും അവയുടെ പുറംതോട് ഇളക്കിക്കളയാറുണ്ട്. ഇതിനെ മോള്‍ട്ടിങ് അഥവാ തോടിളക്കല്‍ എന്നുപറയുന്നു. ചെമ്മീനുകളുടെ വളര്‍ച്ചയ്ക്ക് തോടിളക്കല്‍ അത്യന്താപേക്ഷിതമാണ്. തോടിളക്കലിനുശേഷം പുതിയ ബാഹ്യകവചം രൂപപ്പെടുന്നതുവരെ ചെമ്മീനുകള്‍ പഞ്ഞിപോലെ മൃദുവായിരിക്കും.

സാധാരണയായി വളര്‍ച്ചാ ദശയ്ക്കനുസരിച്ച്‌ രണ്ടുമൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ചെമ്മീന്‍റെ തോട്കട്ടിയുള്ളതാവും. എന്നാല്‍, ദിവസങ്ങളോളം ബാഹ്യകവചം കട്ടിപിടിക്കാതെ പഞ്ഞിപോലെ കാണപ്പെടുന്നുവെങ്കില്‍ അത് പഞ്ഞിപ്പുരോഗം കാരണമാവാം. ഇത്തരം ചെമ്മീനുകള്‍ ശക്തിക്ഷയിച്ചും ചലനശേഷി നന്നേ കുറഞ്ഞും കാണപ്പെടുന്നു. ഈ  സമയം മറ്റ് ചെമ്മീനുകള്‍ അവയെ ആഹരിക്കാന്‍ സാധ്യതയേറെയുണ്ട്. അതുപോലെ ബാക്ടീരിയ, ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം.

ചെമ്മീനുകളില്‍ മധ്യഉദര ഗ്രന്ഥിയില്‍നിന്ന് പുറംതോട് നിര്‍മാണത്തിനാവശ്യമായ കാത്സ്യവും ഫോസ്ഫറസും ബാഹ്യകവചത്തില്‍ എത്തിക്കുന്നതിനുള്ള പരാജയമാണ് പഞ്ഞിപ്പുരോഗത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വളര്‍ത്തുകുളങ്ങളിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അപര്യാപ്തതയോ ഇവയുടെ അനുപാതത്തിലെ വ്യതിയാനമോ പഞ്ഞിപ്പുരോഗത്തിന് കാരണമാവാം. വെള്ളത്തില്‍ ലവണാംശം പൊടുന്നനെ കുറയുമ്പോള്‍ പഞ്ഞിപ്പുരോഗം ഉണ്ടാവുന്നതിന് സാധ്യത വളരെ കൂടുതലാണ്.

തീറ്റയില്‍ കാത്സ്യത്തിന്‍റെയും ഫോസ്ഫറസിന്‍റെയും അപര്യാപ്തത, തെറ്റായ അനുപാതം എന്നിവയും പഞ്ഞിപ്പുരോഗത്തിന് കാരണമാവും. ഇതിനുപുറമെ പോഷകാഹാരക്കുറവ്, കീടനാശിനികളുടെ സാന്നിധ്യം, ജലത്തിന്‍റെ ഗുണനിലവാരക്കുറവ് എന്നിവയും പഞ്ഞിപ്പുരോഗത്തിന് ഹേതുവാകാം.

ആരോഗ്യകരമായ ചുറ്റുപാടുകളില്‍ കൃഷിചെയ്യുക, പോഷകഗുണമുള്ള തീറ്റ നല്‍കുക, മണ്ണിന്‍റെയും ജലത്തിന്റെയുംഗുണനിലവാരം ഉറപ്പുവരുത്തുക, കനത്ത മഴയ്ക്ക് മുമ്പേ വിളവെടുപ്പ് നടത്തുക, തീറ്റയില്‍ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അനുപാതം 1:1 നും 1:1.5 നുംഇടയില്‍ നിലനിര്‍ത്തുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.

രോഗാരംഭത്തില്‍ കല്ലുമ്മക്കായ ഇറച്ചി, കക്കയിറച്ചി എന്നിവ തീറ്റയായി നല്‍കിയാല്‍ രോഗശമനം സാധ്യമാവുന്നതായി കണ്ടിട്ടുണ്ട്. കുളങ്ങളില്‍ കുമ്മായം (ഹെക്ടറിന് 100 കി.ഗ്രാം തോതില്‍) ഇടുന്നതും രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും.

വളം - കീടനാശിനികള്‍

പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ ഉപയോഗിക്കാം

കടുംനിറത്തില്‍ മാറ്റ്’ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ.നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.

സിംഗപ്പുര്‍ ഡേയ്‌സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടിതാഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടിഞ്ച്കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ പച്ചച്ചാണകമോ നേര്‍പ്പിച്ച് തളിച്ചുകൊടുക്കണം. ഇതിനു മുകളിലായി വഡേലിയ ഒരടി കനത്തില്‍ നിരത്താം. ഈര്‍പ്പം നിലനിര്‍ത്താനായി മേല്‍പ്പറഞ്ഞ ലായനി തളിക്കണം. ഈപ്രക്രിയ കുഴിയുടെ മുകളില്‍ അരയടി ഉയരം വരെ ആവര്‍ത്തിക്കാം. ഈ കൂന കളിമണ്ണുംചാണകവും കൂട്ടിയ മിശ്രിതം ഉപയോഗിച്ച് മൂടണം. ഈര്‍പ്പം നിലനിര്‍ത്താനായി മൂന്നുദിവസത്തിലൊരിക്കല്‍ വെള്ളം തളിക്കണം.

ഒരുമാസത്തിനകം വഡേലിയ ഒന്നാന്തരം കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. പച്ചച്ചാണകത്തിനുപകരം ഇ എം ലായിനി ഉപയോഗിക്കുകയാണെങ്കില്‍ കമ്പോസ്റ്റിങ്പ്രക്രിയ വേഗത്തിലാക്കാം. ഇതിനായി ഒരുലിറ്റര്‍ വെള്ളത്തില്‍ 300 മില്ലി ശര്‍ക്കരലായനിയും അരലിറ്റര്‍ ആക്ടിവേറ്റഡ് ഇ എമ്മുമാണ് ചേര്‍ക്കേണ്ടത്. ഇങ്ങനെ തയ്യാറാക്കുന്ന ലായനി ഇടയ്ക്കിടയ്ക്ക് കമ്പോസ്റ്റില്‍ തളിക്കുന്നത് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും. ഇ എമ്മിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയ വഡേലിയയിലെ സെല്ലുലോസിനെപ്പോലും വേഗം വിഘടിപ്പിക്കുമ്പോള്‍ ആസ്പര്‍ജില്ലസും പെനിസിലിയവും വഡേലിയയിലെ ജൈവവസ്തുക്കളുടെ വിഘടനത്തിന് പ്രാധാന്യം നല്‍കുന്നു. ടര്‍പീനും, ആല്‍ഫാപൈനീനും ധാരാളമായി അടങ്ങിയ വഡേലിയയില്‍ കീടങ്ങള്‍ക്ക് ജീവിക്കാനോ ആഹരിക്കാനോ മുട്ടയിടാനോ പറ്റാറില്ല. കീടങ്ങള്‍ അടുക്കാത്ത വഡേലിയയെ അതുകൊണ്ടു തന്നെ ഒന്നാന്തരം ജൈവകീടനാശിനിയാക്കാം.

ഒരു ബക്കറ്റില്‍ ഒരുകിലോ പച്ചച്ചാണകവും 20 ഗ്രാം ശര്‍ക്കരയും ഒരു നുള്ള്യീസ്റ്റും 20 ലിറ്റര്‍ വെള്ളവും ചേര്‍ത്ത് കലക്കിയെടുക്കുക. ഈ മിശ്രിതത്തില്‍ ഒരുകിലോഗ്രാം വഡേലിയ ചണച്ചാക്കില്‍ നിറച്ച് മുക്കി തണലത്തു വക്കാം. ദിവസവും രണ്ടുനേരം നന്നായി ഇളക്കണം. മൂന്നാഴ്ച കഴിയുമ്പോള്‍ ചാക്ക് നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത് നേര്‍പ്പിച്ച് പച്ചക്കറികളില്‍ തളിക്കുകയും തടത്തില്‍ ഒഴിച്ചുകൊടുക്കുകയും ചെയ്യണം. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്താല്‍ പച്ചക്കറിക്ക് നല്ല വളര്‍ച്ച കിട്ടും.പച്ചക്കറി ക്കൃഷിയിലെ പെട്ടെന്നുള്ള കീടനിയന്ത്രണത്തിനായി വഡേലിയ വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടിയുംചേര്‍ത്ത് നേര്‍പ്പിച്ച് തളിക്കണം. എളുപ്പം അഴുകുന്ന സ്വഭാവമുള്ളതിനാല്‍ മണ്ണിരകമ്പോസ്റ്റിലെ താരമാകാനും വഡേലിയക്ക് കഴിയും.

പുത്തനറിവുകള്‍ - വിജയകഥകള്‍

കാരറ്റും മുന്തിരിയും വാഴയും മട്ടുപ്പാവില്‍ കൃഷിചെയ്ത് അശ്വതിയുടെ പരീക്ഷണം

ടെറസില്‍ വീപ്പകള്‍ വച്ച്‌ അതില്‍ മണ്ണ് നിറച്ച്‌ വാഴയും ഫലവൃക്ഷങ്ങളും നട്ട് അശ്വതിയുടെ പരീക്ഷണം. ആറ്റിങ്ങല്‍ ചെറുവള്ളിമുക്ക് പ്രസാദത്തില്‍ ഷിബിയുടെ ഭാര്യ അശ്വതി(28)യാണ് കാര്‍ഷികരംഗത്ത് പുതിയപരീക്ഷണങ്ങള്‍ നടത്തി വിജയം നേടുന്നത് . പാഴ്വസ്തുക്കളില്‍പ്പോലും പച്ചക്കറിയിനങ്ങള്‍ വളര്‍ത്തി ശ്രദ്ധ നേടിയ യുവ കർഷകയാണ് അശ്വതി.

വീടിനോട് ചേര്‍ന്ന പത്തുസെന്റ് സ്ഥലത്ത് അശ്വതി കൃഷി നടത്തിയിട്ടുണ്ട്. കൂടാതെയാണ് ടെറസിലെ കൃഷിയും . കുപ്പികളിലും കവറുകളിലും മണ്ണ് നിറച്ച്‌ ചെടികള്‍ നട്ട് ജനല്‍ക്കമ്പികളില്‍വരെ തൂക്കിയിട്ട് വളര്‍ത്തിക്കൊണ്ടായിരുന്നു ആദ്യപരീക്ഷണം. അത് വിജയമായതോടെയാണ് ടെറസില്‍ പച്ചക്കറിക്കൊപ്പം അല്പംകൂടി വലിയ ഇനങ്ങള്‍ നട്ടാലെന്തെന്ന് ആലോചിച്ചത്. അങ്ങനെയാണ് വീപ്പയില്‍ മണ്ണ്നിറച്ച്‌ വാഴ നട്ടത്.

വാഴ വളര്‍ന്നതോടെ വീണ്ടും വീപ്പകള്‍ വച്ച്‌ പേര, പുളിഞ്ചി, ആത്തി, മുരിങ്ങ, കൊടംപുളി തുടങ്ങിയവ നട്ടു. എല്ലാം ഇവിടെ വളരുന്നുണ്ട്. കാരറ്റും മുന്തിരിയും വരെ ഇവിടെ വളരുന്നു. വളരെക്കുറച്ച്‌ സ്ഥലത്ത് വീടുവച്ച്‌ താമസിക്കുന്നവര്‍ക്കും വിജയകരമായി കൃഷിനടത്താനാവുമെന്ന് തെളിയിക്കുകയാണ് ഈ യുവകര്‍ഷക. ഭര്‍ത്താവ് ഷിബിയുടെ പിന്തുണയും മകന്‍ ആദിദേവിന്‍റെ സഹായവുമാണ് അശ്വതിയുടെ കൂട്ട്. കിഴുവിലം പഞ്ചായത്തിലെ യുവകര്‍ഷക അവാര്‍ഡ് ജേതാവ് കൂടിയാണ് അശ്വതി.

ചെടികളെയും ഔഷധ സസ്യങ്ങളെയും കോക്കഡാമ രീതിയില്‍ ചെറിയ സസ്യമായി വളര്‍ത്തിയെടുക്കുന്ന കലാഅധ്യാപകന്‍

പതിനാറാം നൂറ്റാണ്ടില്‍ ജപ്പാനില്‍ പ്രചരിച്ച കോക്കഡാമ എന്ന സസ്യകലയെ അതിന്‍റെ തനതായ രൂപത്തിലും ഭംഗിയോടും ഗുണമേന്‍മയോടും അവതരിപ്പിക്കുകയാണ്പരിസ്ഥിതി സ്‌നേഹിയും കലാ അധ്യാപകനുമായ പ്രിന്‍സ് എബ്രഹാം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം കാണുന്ന ചെടികളെയും ഔഷധ സസ്യങ്ങളെയും കോക്കഡാമ രീതിയില്‍ചെറിയ സസ്യമായി വളര്‍ത്തിയെടുക്കുകയാണ് ഇദ്ദേഹം. കേരളത്തില്‍ മുന്‍പ് തന്നെപ്രചാരത്തിലുള്ള ബോണ്‍സായ് സസ്യങ്ങളോട് സമാനമായ ഇവയുടെ വേരുകള്‍ മണ്ണുകൊണ്ട് നിര്‍മിച്ച ഒരു ബോളിനുള്ളില്‍ ആയിരിക്കും എന്നതാണ് പ്രത്യേകത. ബോണ്‍സായ് മരങ്ങളെ അപേക്ഷിച്ച്‌ വളരെ ചെലവ് കുറഞ്ഞ പ്രക്രിയ ആയതിനാല്‍ പാവങ്ങളുടെ ബോണ്‍സായ് എന്ന വിളിപ്പേരും കോക്കഡാമയ്ക്ക് ഉണ്ട്. 

എന്താണീ കോക്കഡാമ ? 

മണ്ണുകൊണ്ട് നിര്‍മിച്ച ബോളിനുള്ളില്‍ കലാപരമായി വിവിധ ഇനം ചെടികള്‍ വളര്‍ത്തി അതിനുമുകളില്‍ ഈര്‍പ്പത്തിനു വേണ്ടിപായല്‍ പൊതിഞ്ഞാണ് ഈ മനോഹര സംവിധാനം നിര്‍മിക്കുന്നത്. ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിക്കുക. തുടര്‍ന്ന് നൈലോണ്‍നൂല് ഉപയോഗിച്ച്‌ ബോള്‍ രൂപത്തില്‍ കെട്ടിയെടുക്കും. ശേഷം പായല്‍ ഉപയോഗിച്ച്‌ ഈര്‍പ്പം നിലനിര്‍ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടാണ് കോക്കഡാമ നിര്‍മിക്കുന്നത്. ഇവ കെട്ടിത്തൂക്കിയിട്ടും മനോഹരമായ പാത്രങ്ങളില്‍ വച്ചും ആകര്‍ഷണീയമാക്കാം. ജപ്പാനിലാണ് തുടങ്ങിയതെങ്കിലും ലോകമെങ്ങും വലിയ സ്വീകാര്യതയാണ് ഈ ചെടികള്‍ക്ക് ഉള്ളത്.

ശ്രീലങ്കന്‍ മുല്ല മുതല്‍ പേരാല്‍ വരെ 
കേരളത്തില്‍ സുപരിചിതമായ പേരാല്‍, അരയാല്‍, ആന്തൂറിയം, മുള, തെറ്റി, പൗഡര്‍ പഫ്, വാട്ടര്‍ ബാംപു, ആയുര്‍വേദ ഔഷധമായ ചങ്ങരംപെരണ്ട, ശ്രീലങ്കന്‍ മുല്ല തുടങ്ങി വിവിധങ്ങളായ 180 ല്‍പരം അലങ്കാര സസ്യങ്ങളുടെയും വൃക്ഷങ്ങളുടെയും കോക്കഡാമ ഇനമാണ്പ്രിന്‍സിന്‍റെ പക്കലുള്ളത്. ദിവസവും വെള്ളം തളിച്ച്‌ ഈര്‍പ്പം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. വീടിനുള്ളില്‍ സ്റ്റാന്‍റുകളിലും മറ്റുമായി തൂക്കിയിടുന്ന രൂപത്തിലുള്ളതും ഭംഗിയുള്ള പ്ലേറ്റുകളിലും മറ്റും വയ്ക്കുന്നരീതിയിലുള്ളതുമായ കോക്കഡാമകളാണ് പ്രധാനമായും നിര്‍മിക്കുന്നത്.

ചെലവ് തുച്ഛം ഗുണം മെച്ചം 
ബോണ്‍സായ് ചെടികളെ അപേക്ഷിച്ച്‌ നിര്‍മാണചെലവ് തുച്ഛമാണെന്നതാണ് കോക്കഡാമകളുടെ പ്രത്യേകത. അഞ്ഞൂറ് മുതല്‍ ആയിരം രൂപയില്‍ താഴെയാണ് ഒരു കോക്കഡാമയുടെ നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. ശരിയായ വളര്‍ച്ചയുള്ള ചെടികള്‍ യഥാവിധം ലഭിച്ചാല്‍ ഒന്നരദിവസം കൊണ്ട് കോക്കഡാമകളുടെ നിര്‍മാണം പൂര്‍ത്തിയാകും എന്നതാണ് മറ്റൊരു മേന്മ. കേരളത്തിന്‍റെ കാലാവസ്ഥയ്ക്ക് അനുസൃതമായ ശരിയായ ചെടികള്‍ തെരഞ്ഞെടുക്കുന്നതാണ് വൈദഗ്ധ്യം ആവശ്യമുള്ള ജോലിയാണിതെന്ന് പ്രിന്‍സ്‌ പറയുന്നു

വാണിജ്യപരമായും മികച്ച സാധ്യത 
കേരളത്തിലെ മാറിവരുന്ന കെട്ടിടനിര്‍മാണ രീതികളും പരിസ്ഥിതി അവബോധവും കോക്കഡാമകള്‍ക്ക്മികച്ച വിപണി നേടിത്തരുന്നുണ്ട്. വീടുകള്‍ക്ക് ഉള്ളിലും പുറത്തും വയ്ക്കാനായി കോക്കഡാമകള്‍ ആവശ്യപ്പെട്ട് നിരവധിയാളുകള്‍ എത്തുന്നുണ്ടെന്ന്പ്രിന്‍സ് പറഞ്ഞു. കാര്‍ത്തികപ്പള്ളി സെന്റ് തോമസ് എച്ച്‌എസ്‌എസില്‍ കലാഅധ്യാപകനായ പ്രിന്‍സ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്ന് ഫൈന്‍ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കോക്കഡാമയുടെ സാധ്യതകള്‍ അറിഞ്ഞ് നിര്‍മാണ രീതി പഠിക്കാന്‍ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്.

ഇതോടനുബന്ധിച്ച്‌ പത്തനംതിട്ട ടൗണ്‍ഹാളില്‍ കോക്കഡാമ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. എല്ലാവിധ പിന്തുണയുമായി ഭാര്യ സോണിയയും മക്കള്‍ സറഫിനും എഫ്രയിനും ഉണ്ട്.

 

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate