অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷികമേഖലയും അറിവുകളും

ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍

കുരുമുളകിന്‍റെ രോഗങ്ങള്‍ അകറ്റാം

മലയാളികര്‍ഷകരുടെ അരുമയായ കറുത്തപൊന്നിന് വിലകൂടിയ അവസരത്തിലൊക്കെ അത് കിട്ടാത്തതായിരുന്നു പ്രശ്നം. പണ്ടുകാലത്ത് ദീര്‍ഘകാലം നല്ല വിളവു നല്‍കിയിരുന്ന കുരുമുളകുവള്ളികള്‍ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ ഉത്പാദനശേഷിവളരെക്കുറവും. കൂനിന്മേല്‍ക്കുരുവായി പലവിധരോഗങ്ങളും കീടങ്ങളുമായതോടെ നമ്മുടെ അഭിമാനമായിരുന്ന കുരുമുളകിന്‍റെ  ശനിദശയാണിപ്പോള്‍. അതിനെ മറികടക്കാന്‍ ഇപ്പോള്‍ ഉള്ള കുരുമുളകുവള്ളികളെങ്കിലും സംരക്ഷിച്ച്‌ നിര്‍ത്തേണ്ടതുണ്ട് അതിന് കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കണം. കറുത്തപൊന്നിനെ ബാധിക്കുന്ന ചില പ്രധാനരോഗങ്ങളെ ഇല്ലാതാക്കാനുള്ള വഴികള്‍.

ദ്രുതവാട്ടം

കുരുമുളകുവള്ളികളെ ബാധിക്കുന്ന അതി ഗുരുതരമായ രോഗമാണ് ദ്രുതവാട്ടം. കാലവര്‍ഷക്കാലത്ത് പരക്കെ കാണപ്പെടുന്ന രോഗത്തിന് കാരണം ഫൈറ്റോഫ്തോറ കാപ്സിസി എന്നയിനത്തില്‍പ്പെട്ട കുമിളാണ് കാരണം. വള്ളിയെ മൊത്തം ബാധിച്ച്‌ നശിച്ചുപോകുന്നതാണ് ദ്രുതവാട്ടം.

നിയന്ത്രിക്കാം

  1. കുരുമുളക് വള്ളിയുടെ ചുവടുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.
  2. രോഗപ്രതിരോധശേഷിയുള്ള വള്ളിത്തലകള്‍ അലെങ്കില്‍ ഇനങ്ങള്‍ തിരഞ്ഞെടുക്കണം. നടീല്‍വസ്തുക്കള്‍ രോഗമില്ലാത്ത വള്ളികളില്‍ നിന്ന് ശേഖരിക്കുക.
  3. രോഗം വന്ന് ഉണങ്ങിപ്പോയി തോട്ടത്തില്‍ നില്‍ക്കുന്ന ചെടികളെ പറിച്ചെടുത്ത് കത്തിച്ച്‌ നശിപ്പിക്കണം.
  4. ഒരു ശതമാനം ബോര്‍ഡോ മിശ്രിതം ഇലകളില്‍ തളിക്കുക, 0.2 ശതമാനം വീര്യമുള്ള സി.ഒ.സി. കലക്കി കൊടിയൊന്നിന് 5-10 ലിറ്റര്‍ പ്രകാരം തടങ്ങളില്‍ ഒഴിച്ചുകൊടുക്കുക.
  5. ഓരോ കൊടിയുടെയും തടത്തില്‍ മഴയ്ക്കു മുന്‍പ് 50 ഗ്രാം ട്രൈക്കോഡര്‍മ വീതം കലക്കിയൊഴിക്കുക മഴയ്ക്കുശേഷവും 50 ഗ്രാം വീതം പ്രയോഗിക്കണം.

പൊള്ളുരോഗം (തിരികൊഴിച്ചില്)

തിരികൊഴിച്ചില്‍ രോഗം കുരുമുളകിന്‍റെ വിളവിനെ സാരമായി ബാധിക്കുന്നു. ഇത് മഴക്കാലത്തിന്‍റെ ഒടുവിലാണ് സാധാരണയായി കണ്ടുവരുന്നത്. ഇലകളില്‍ മഞ്ഞവലയത്തോടുകൂടിയ തവിട്ടു പുള്ളിക്കുത്തുകള്‍ കണ്ടുവരുന്നതാണ് രോഗത്തിന്‍റെ ലക്ഷണങ്ങളിലൊന്ന്. തുടക്കത്തില്‍ തിരികളുടെ അറ്റത്ത് തവിട്ടുനിറത്തിലുള്ള പാടുകള്‍ കാണപ്പെടുകയും പിന്നീട് ചെറിയ മണികള്‍ പൊട്ടിപ്പോവുകയും തിരി ആകമാനം പൊഴിഞ്ഞുപോവുകയും ചെയ്യുന്നു.

നിയന്ത്രണം

കുരുമുളകുതോട്ടത്തിലെ ചോല നിയന്ത്രിക്കുകയാണ് ഇത് നിയന്ത്രിക്കാനുള്ള ആദ്യപടി. ഒരു ശതമാനം വീര്യത്തിലുള്ള ബോര്‍ഡോ മിശ്രിതം സ്പ്രേ ചെയ്തുകൊടുക്കുക. അല്ലെങ്കില്‍ ഒരു ശതമാനം വീര്യത്തില്‍ കാര്‍ബെന്റാസിം ലായനി തളിച്ചു കൊടുക്കുകയെന്നതാണ് ഇതിന്‍റെ  പ്രതിവിധി.

മൊസൈക്ക് രോഗം

മൊസൈക്ക് രോഗമാണ് കുരുമുളകിനെ ബാധിക്കുന്ന പ്രധാനരോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. ഇലകള്‍ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും തിരി പിടുത്തം തീരെക്കുറയുകയുമാണിതിന്‍റെ ലക്ഷണം.

നിയന്ത്രണം

രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വള്ളിത്തലകള്‍ ശേഖരിക്കുക, ആരോഗ്യമുള്ളചെടികള്‍ മാത്രം തടത്തില്‍ നിര്‍ത്തുകയെന്നിവയാണിതിന് ചെയ്യാവുന്നത്. വേപ്പധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലുകളായി തളിക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുകയുമാണ് ഇതിന്റെ ലക്ഷണം. പിന്നിട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇല മൊത്തം വ്യാപിച്ച്‌ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു.

നിയന്ത്രണം

രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയെന്നതാണിതിന്‍റെ പ്രതിരോധമാര്‍ഗങ്ങള്‍.

സാവധാനവാട്ടം

നിമാവിരയുടെ ബാധകൊണ്ടും വള്ളിയെ സാവധാനം മാത്രം ബാധിക്കുന്ന കുമിള്‍ കാരണവും ഉണ്ടാകുന്ന വാട്ടമാണ് സാവധാനവാട്ടം എന്നറിയപ്പെടുന്നത്. സാവധാനവാട്ടം സാധാരണയായികാണപ്പെടുന്നത് മഴക്കാലത്തിന് ശേഷമാണ്. ഇലകളില്‍ മഞ്ഞളിപ്പ്, ഇല കൊഴിയല്‍, കൊടികളില്‍ വാട്ടം എന്നിവയാണ് സാവധാനവാട്ടത്തിന്‍റെ ലക്ഷണങ്ങള്‍. അടുത്ത മഴയോടെ വള്ളികള്‍ ആരോഗ്യം വീണ്ടെടുത്തേക്കാം. എന്നാല്‍ രണ്ടുമൂന്നു വര്‍ഷം കൊണ്ട് വള്ളികള്‍ പൂര്‍ണമായി നശിച്ചുപോവും.

നിയന്ത്രണം

  1. രോഗംമൂലം നശിച്ച വള്ളികളുടെ വേര് ഉള്‍പ്പെടെ നശിപ്പിക്കുക.
  2. കൊടികള്‍ നടുന്നതിന് മുന്‍പ് കുഴിയെടുത്ത് അതില്‍ നിറയെ ചപ്പു ചവറുകള്‍ നിറച്ച്‌ കത്തിക്കുക,
  3. വിരബാധയേല്‍ക്കാത്ത കൊടികള്‍ മാത്രം നടീല്‍വസ്തുവായി ഉപയോഗിക്കുക.
  4. വിരബാധ രൂക്ഷ്മായ സ്ഥലങ്ങളില്‍ പൗര്‍ണമിയെന്ന പ്രതിരോധശേഷിയുള്ളയിനം വള്ളികള്‍ ഉപയോഗിക്കുക.
  5. ട്രൈക്കോഡര്‍മ/പോച്ചോണിയ എന്നിവ കൊടിയോരോന്നിനും 50 ഗ്രാം വീതം നല്‍കുക.
  6. കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് എന്നിവ മൂന്നു മാസത്തിലൊരിക്കല്‍ പുതര്‍ത്തി വള്ളിത്തടത്തില്‍ ഒഴിക്കുക.
    6ശീമക്കൊന്നയുടെ ഇലകള്‍, വേപ്പിന്‍റെ ഇലകള്‍ എന്നിവയുപയോഗിച്ച്‌ പുതയിടുക. ഇത്രയുമാണ് കുരുമുളക് കര്‍ഷകര്‍ തങ്ങളുടെ വിളവ് വര്‍ധിപ്പിക്കാനായും രോഗങ്ങളെ അകറ്റാനായും അനുവര്‍ത്തിക്കേണ്ടത്.

ആര്യവേപ്പിന്‍റെ ഔഷധ ഗുണങ്ങള്‍

ഔഷധ വൃക്ഷമാണ് ആര്യവേപ്പ്. ഇതിന്‍റെ ഇല, തൊലി, വിത്ത്, തടി തുടങ്ങിയവയെല്ലാംഔഷധവീര്യമുള്ളവയാണ്. ഇത് ഔഷധമായും ജൈവകീടനാശിനിയായും ഒരേ സമയംഉപയോഗിക്കാം.വൃക്ഷത്തിന്‍റെ ഔഷധ ഗുണങ്ങള്‍ എണ്ണമറ്റതാണ്.

ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ സ്ഥിരമായി കുളിച്ചാല്‍ എല്ലാവിധ ത്വക്ക് രോഗങ്ങള്‍ക്കും ശമനമുണ്ടാകും.

വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേര്‍ത്ത് പുളിച്ച മോരില്‍ കലക്കി വായില്‍ കൊണ്ടാല്‍ വായ് പുണ്ണ് ശമിക്കും.

തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി രോഗങ്ങളുടെ ചൊറിച്ചില്‍ ശമിക്കുവാന്‍ വേപ്പില കൊണ്ട് തലോടുന്നത് നല്ലതാണ്.

ആര്യവേപ്പിലയുടെ നീര് തേനുമായി സമാസമം ചാലിച്ച്‌ മൂന്നു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ കൃമി ശല്യത്തിന് ശമനം കിട്ടും.

ആര്യവേപ്പിന്‍റെ ഇലയോ പട്ടയോ കഷായമാക്കി പുരട്ടിയാല്‍ മുറിവുണങ്ങും..ചര്‍മരോഗങ്ങള്‍ ഉള്ള ശരീരഭാഗങ്ങളില്‍ ഈ കഷായം പുരട്ടിയാല്‍രോഗശമനമുണ്ടാകും. സ്ഥിരമായി ഉണങ്ങാത്ത മുറിവിന് ആര്യവേപ്പിന്‍റെ പട്ടകഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും.

കുരുമുളക്, ഞാവല്‍പട്ട എന്നിവയോടൊപ്പം ആര്യവേപ്പിന്‍റെ പഴുപ്പും ചേര്‍ത്ത്ഉണക്കിപ്പൊടിച്ച്‌ പൂര്‍ണമായി ഒരു സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത്കഴിച്ചാല്‍ വയറിളക്കം ശമിക്കും.

വിഷ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന മുറിവിന് ആര്യവേപ്പ് മികച്ച ഔഷധമാണ്.ആര്യവേപ്പിലയും കണവും അരച്ച്‌ മുറിവില്‍ ദിവസവും രണ്ടു പ്രാവശ്യം വീതംപുരട്ടിയാല്‍ മുറിവുണങ്ങും.

പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാല്‍ മുറിവ് വേഗത്തിലുണങ്ങും.

മികച്ച അണുനാശിനിയും കീടനാശിനിയുമാണ് ആര്യവേപ്പില. പയറുവര്‍ഗ്ഗങ്ങള്‍ക്ക് ആര്യവേപ്പിന്റെ ഏതാനും ഇലകള്‍ കൂടി നിക്ഷേപിച്ചാല്‍ അവയ്ക്ക് കീടബാധഏല്‍ക്കുകയില്ല. ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കും. വേപ്പിന്‍ തൈലം നല്ലൊരു കീടനാശിനിയായി ഔഷധത്തോട്ടങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. ആര്യവേപ്പിന്‍റെ എണ്ണ ആട്ടിയെടുത്ത ശേഷം മാറ്റുന്ന വേപ്പിന്‍ പിണ്ണാക്ക് നല്ലൊരു ജൈവവളമാണ്.

സ്ഥല സൗകര്യമുണ്ടെങ്കില്‍ ഗൃഹപരിസരത്ത് നട്ടുവളര്‍ത്താവുന്ന ഒരു വൃക്ഷമാണ്ആര്യവേപ്പ്. ആര്യവേപ്പിന്‍റെ ഇലകളില്‍ തട്ടിവരുന്ന കാറ്റു പോലും ഔഷധഗുണപ്രദമാണെന്ന കാര്യം ഓര്‍ക്കുക.വേപ്പിന്‍ തൈലം കൈകാലുകളില്‍ പുരട്ടിയാലോ, വെള്ളവുമായി മിശ്രണം ചെയ്ത് മുറിക്കുള്ളില്‍ സന്ധ്യാസമയത്ത് ചെറുതായി സ്പ്രേ ചെയ്താലോ കൊതുകിന്‍റെ ശല്യം മാറും.

കസ്തൂരി വെണ്ട

മാൽവേസി കുടുംബത്തിൽപ്പെട്ട വെണ്ടയോട്‌ സാമ്യമുള്ള ചെടിയാണ്‌ കസ്തൂരിവെണ്ട. ഹിബിസ്കസ്‌ അബൽമോസ്ക്കസ്‌ എന്ന്‌ ശാസ്ത്രനാമം. ഔഷധവീര്യമുള്ള ഒരു സസ്യമാണിത്‌. വളർച്ചാ ശൈലിയിലും ബാഹ്യരൂപത്തിലും വെണ്ടയുമായി വളരെ സാമ്യമുണ്ട്‌. . ഇതിന്‍റെ വിത്തിലും ഇലയിലും വേരിലും വേരിന്‍റെ തൊലിയിലും അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കസ്തൂരിവെണ്ടയെ ഒരു ഔഷധച്ചെടിയാക്കുന്നു.

ഭാരതത്തിൽ മഞ്ഞുമലകൾ ഒഴികെയുള്ള മലഞ്ചെരിവുകളിലും കുന്നുകളിലും പ്രാന്തപ്രദേശങ്ങളിലും വന്യമായി വളരുന്ന ഒരു ഔഷധിയാണിത്‌. പൂക്കൾക്ക്‌ നല്ല മഞ്ഞനിറമാണ്‌ ഉള്ളത്.കുടലിലും വദനഗഹ്വരത്തിലും പ്രത്യക്ഷപ്പെടുന്ന രോഗചികിത്സക്കും മൂത്രാശയ രോഗചികിത്സക്കും പ്രാചീനകാലം മുതൽ ഉപയോഗിച്ചുവരുന്നു.

വിത്തിൽ മാംസ്യവും അന്നജവും  അടങ്ങിയിരിക്കുന്നു. സസ്യശരീര കോശത്തിലാകമാനം ഒരുതരം പശയും ആൽബുമിനും ഉണ്ട്‌. കൂടാത കറയും കട്ടിയുള്ള സ്ഫടിക പദാർത്ഥവും ഒരു സ്ഥിരതൈലവും വിത്തിൽ ഉണ്ട്‌. .

വെണ്ടയ്ക്കായുടെ പുറംതോട്‌ മഞ്ഞനിറം ബാധിക്കും മുൻപ്‌ ഉള്ളിലുള്ള വിത്ത്‌ പളുങ്കുപോലെ വെളുത്ത നിറത്തിലായിരിക്കും. മൂത്രാശയരോഗങ്ങളുടെ ചികിത്സയിലും ശ്വാസകോശരോഗ ചികിത്സയിലും ഭിഷഗ്വരന്മാർ കസ്തൂരിവെണ്ടയുടെ ഇല, തണ്ട്‌, വേര്‌, വേരിന്റെ തൊലി എന്നിവ ശുപാർശ ചെയ്യുന്നു. ഔഷധഗുണത്തോടൊപ്പം പോഷകഗുണവുമുള്ളതാണ്‌ കസ്തൂരിവെണ്ടയുടെ കായ്‌. വിത്തുവഴിയാണ്‌ വംശവർദ്ധനവ്‌ നടത്തുന്നത്‌. കസ്തൂരി വെണ്ടയിൽ നിന്ന് ലഭിക്കുന്ന എണ്ണ മൃഗജന്യ കസ്തൂരിക്ക് പകരം ഉപയോഗിക്കുന്നു. ഇതിന്‍റെ കുരു കാപ്പിപ്പൊടിയിൽ ചേർക്കുകയും, ഫലവും തളിരിലകളും പച്ചക്കറിയായി ഉപയോഗിക്കുകയും ചെയ്യുന്നു. തിളച്ച എണ്ണയിലിട്ടാൽ എള്ളിന്‍റെ രുചിയും മണവും നൽകുന്നു

ഗ്രാമ്പൂ കൃഷി ചെയ്യാം

വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിന്‍തോപ്പിലുമെല്ലാം ആദായകരമായി വളര്‍ത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്ബൂ. 75 സെന്‍റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ 6-7 മീറ്റര്‍ ഇടയകലം വിട്ട് എടുക്കണം. ഇത് ഒറ്റവിളയായി നടുമ്പോഴത്തെ കാര്യമാണ്. മേല്‍മണ്ണും നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളവും ചേര്‍ത്ത് കുഴി പാതി നിറയ്ക്കുക. മഴക്കാലം തുടങ്ങുന്നതോടെ (ജൂണ്‍--,ജൂലായ് മാസം) തൈ നടാം. വളരുന്ന ചെടിയൊന്നിന് 15 കിലോ കാലിവളം അഥവാ കമ്പോസ്റ്റ് ചേര്‍ക്കണം.

ആദ്യവര്‍ഷം 40 ഗ്രാം യൂറിയ, 110 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 80 ഗ്രാം പൊട്ടാഷ് വളം എന്നത് വര്‍ഷംതോറും വര്‍ധിപ്പിച്ച്‌ 15 വര്‍ഷം പ്രായമായ ചെടിക്ക് 600 ഗ്രാം യൂറിയ, 1560 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 1250 ഗ്രാം പൊട്ടാഷ് വളം എന്ന ക്രമത്തിലാക്കണം.

ജൈവവളം മെയ്-ജൂണ്‍ മാസവും രാസവളം രണ്ടുതുല്യ ഗഡുക്കളായി മെയ്-ജൂണിലും സപ്തംബര്‍ മാസവുമായി ഒരു മീറ്റര്‍ വലയത്തിലെടുത്ത ആഴം കുറഞ്ഞ ചാലുകളില്‍ ഇട്ട് മണ്ണിളക്കിച്ചേര്‍ക്കണം. തെങ്ങ്, മാവ്, പ്ലാവ് , വാഴ തുടങ്ങിയവയോടൊപ്പം മികച്ച രീതിയില്‍ ഇടവിളയായി ഗ്രാമ്പൂ വളര്‍ത്താം. ഹൈറേഞ്ച് മേഖലകളിലെ വീട്ടുവളപ്പില്‍ കാപ്പി,കുരുമുളക് എന്നിവയോടൊപ്പം ഗ്രാമ്പൂ ഇടവിളയാക്കുന്നു. ഗ്രാമ്പൂ വളരുന്ന പരിസരം സദാ തണുപ്പും ഈര്‍പ്പവുമുള്ള സൂക്ഷ്മ കാലാവസ്ഥയാക്കി നിലനിര്‍ത്താന്‍ വാഴ ഇടവിളയായി വളര്‍ത്താന്‍ ശുപാര്‍ശ ചെയ്യാറുമുണ്ട്. ചില സ്ഥലങ്ങളില്‍ ശീമക്കൊന്ന തന്നെ വളര്‍ത്തി ഇവയ്ക്ക് തണല്‍ നല്‍കാനും ശ്രമിക്കാറുണ്ട്.

കൊമ്പുണക്കവും പൂമൊട്ടു കൊഴിയലും ഗ്രാമ്പൂമരത്തില്‍ ചിലപ്പോള്‍ കാണാറുണ്ട്. ഇത് കുമിള്‍രോഗമാണ്. 1 % വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒന്നര മാസം ഇടവിട്ട് തളിച്ചാല്‍ രോഗം നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളു. ഗ്രാമ്പൂ മരങ്ങള്‍ക്കിടയില്‍ കളകള്‍ വളരാന്‍ അനുവദിക്കാതെയും നോക്കുക. മരത്തിന് പുതയിടുകയും ചെയ്യാം. നട്ട് 7-8 വര്‍ഷമാകുമ്പോഴാണ് ഗ്രാമ്പൂമരം വിളവ് തരാനൊരുങ്ങുക. സമതലപ്രദേശത്ത് സപ്തംബര്‍ - ഒക്ടോബര്‍ മാസവും ഹൈറേഞ്ചുകളില്‍ ഡിസംബര്‍  -ജനുവരിയുമാണ് ഗ്രാമ്പൂവിന്‍റെ പൂക്കാലം. പൂര്‍ണമായും തുറക്കാത്ത പൂമൊട്ടുകള്‍ ഉരുണ്ടു തുടുത്തിരിക്കുമ്പോള്‍ത്തന്നെ വിളവെടുക്കണം. ഇവ പിന്നീട് ഉണക്കി സൂക്ഷിക്കാം. ഉണക്കിയ ഗ്രാമ്പൂവിന് ഗ്രാമ്പൂമൊട്ടിന്റെ മൂന്നിലൊരു ഭാഗം തൂക്കമേ കാണുകയുള്ളു. ഏകദേശം 11,000 മുതല്‍ 15,000 മൊട്ടുവരെ വേണം ഒരു കിലോ തൂങ്ങാന്‍.

ചെടിച്ചട്ടികളില്‍ ഔഷധച്ചെടികള്‍ വളര്‍ത്താം

ഔഷധ സസ്യങ്ങള്‍ പലരും വീട്ടില്‍ വളര്‍ത്താറുണ്ട്. കാരണം ഇവ വീട്ടില്‍ വളര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പക്ഷെ ചെടിച്ചട്ടിയിലാണോ അതോ മണ്ണിനടിയില്‍ ചുമ്മാ കുഴിച്ചിടുകയാണോ ചെയ്യേണ്ട്ത് എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ചെടിച്ചട്ടിയില്‍ വളര്‍ത്താവുന്ന ഔഷധച്ചെടികള്‍ പരിചയപ്പെടാം.

  • തുളസി
    തുളസിക്ക് ഇളംചൂട് ഇഷ്ടമാണെങ്കിലും അത് നേരിട്ടുള്ള സൂര്യപ്രകാശം എല്‍ക്കുകയാണെങ്കില്‍ വാടിപ്പോകും. അതുകൊണ്ട് സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത, എന്നാല്‍ ഇളംചൂട് ലഭിക്കുന്ന സ്ഥലത്ത് ഇവ വയ്ക്കുക. ജൂണ്‍ മാസമാണ് തുളസി നടുവാനുള്ള ഏറ്റവും നല്ല സമയം. നന്നായി ഉണങ്ങിയ മണ്ണില്‍ വേണം തുളസി നടുവാന്‍. ജലാംശം ഉണ്ടെങ്കില്‍ അത് തുളസിയുടെ വേരിനെ നശിപ്പിക്കുന്നതാണ്.
  • പനിക്കൂര്‍ക്ക
    പനിക്കൂര്‍ക്ക ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തുകയാണെങ്കില്‍, അവ നിങ്ങളുടെ പിസ്സയിലും സൂപ്പിലുമെല്ലാം ചേര്‍ത്ത് സ്വാദ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇതുപോലെ ചട്ടിയില്‍ വളര്‍ത്താവുന്ന ഒരുപാട് പ്രയോജനകരമായ ഔഷധച്ചെടികളുണ്ട്. പുതിന, തുളസി എന്നിവ ഉദാഹരണം. ഇവ വീടിനകത്ത് വളര്‍ത്തുമ്പോള്‍ അവയുടെ പച്ചപ്പും പ്രത്യേക സുഗന്ധവും ഉണ്ടാകും.
  • പുതിന
    വളര്‍ന്നു പന്തലിക്കാന്‍ അധികം സമയം വേണ്ടാത്ത ചെടിയാണിത്. ചായ ഉണ്ടാക്കുവാനും, ചട്ടിണി ഉണ്ടാക്കുവാനും, സൂപ്പിലും മറ്റും ഉപയോഗിക്കുവാനും ഉത്തമമാണ് പുതിനയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലത്ത് വളര്‍ത്താവുന്നതാണ് പുതിനച്ചെടി. ചട്ടികള്‍ വളര്‍ത്തുവാന്‍ ഏറ്റവും നല്ല ഔഷധച്ചെടികളില്‍ ഒന്നാണിത്.
  • അയമോദകം
    അയമോദകം വളര്‍ത്തുവാന്‍ ക്ഷമ അത്യാവശ്യമാണ്. കാരണം, ഇവ വിത്തില്‍ നിന്ന് പൊട്ടിവിടരാന്‍ കുറച്ച്‌ സമയം എടുക്കും. എന്നാല്‍, ഇവ വളരാന്‍ തുടങ്ങിയാല്‍ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ഇലകളും പൂക്കളും ലഭിക്കുന്നതാണ്.

റോസിനെ പരിപാലിക്കാം

നമ്മുടെ വീടുകളിലെ പൂന്തോട്ടങ്ങളില്‍ റോസച്ചെടി സര്‍വ്വസാധാരണമാണ്. വീടുകളില്‍ കമ്പുകള്‍ നാട്ടിയാണ് റോസച്ചെടികള്‍ വളര്‍ത്തുന്നത്. എന്നാല്‍ റോസച്ചെടികളില്‍ പരിക്ഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത വര്‍ണ്ണ വൈവിധ്യം പുതിയ ഇനങ്ങളെ വീടുകളില്‍ എത്തിച്ചിരിക്കുകയാണ്.

ബഡ്ഡു തൈകളാണ് ഇന്ന് റോസച്ചെടികളില്‍ കൂടുതലും വളര്‍ത്തുന്നത്. ഇത്തരത്തിലുള്ള ചെടികള്‍ നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. സാധാരണയായി നഴ്സറികളില്‍ നിന്ന് വാങ്ങുന്ന തൈകള്‍ ചെടിച്ചട്ടികളിലാണ് നാം വളര്‍ത്തുന്നത്. ചെടിച്ചട്ടികളുടെ ദ്വാരത്തിന്‍റെ സ്ഥാനത്ത് ഒരു ഓടിന്റെ കഷണം വെച്ച്‌ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പുവരുത്തി അതില്‍ മണ്ണ്, ജൈവവളം, മണല്‍ എന്നിവ നിറച്ച്‌ റോസച്ചെടികല്‍ നടാവുന്നതാണ്.

ചട്ടിയുടെ മുക്കാല്‍ ഭാഗത്തോളം മണ്ണ് നിറയ്ക്കുന്നതാണ് നല്ലത്. ബാക്കിഭാഗം പിന്നീട് വളപ്രയോഗത്തിനുള്ള സ്ഥലമായി മാറ്റിയിടണം. നഴ്സറിയില്‍ നിന്ന് വാങ്ങിയ ചെടികള്‍ നടുന്നതിന് മുമ്പ്പ്ലാസ്റ്റിക് കവര്‍നീക്കിയ ശേഷം അതിന്‍റെ വലുപ്പത്തില്‍ ചട്ടിയിലെ മണ്ണ് നീക്കി വേണം തൈകള്‍ നടുവാന്‍. തൈകളുടെ ബഡ്ഡു ചെയ്തഭാഗം മണ്ണിനു മുകളിലായിരിക്കണം. രണ്ടാഴ്ച നന്നായി നനക്കുന്നത് നല്ലതാണ്.

തൈകള്‍നടുവാന്‍ നേരത്ത് തൈകളിലെ ആവശ്യമില്ലാത്ത ഇലകള്‍, പൂക്കള്‍, മൊട്ടുകള്‍ എന്നിവ പറിച്ച്‌ കളയണം. ഇത് നന്നായി ചെടി പുഷ്ടിപ്പെടുവാന്‍ സഹായിക്കും. ശേഷം ഒന്നുകൂടെ മൊട്ടുകള്‍ നുള്ളിക്കളയുന്നത് നല്ലതാണ്.

ചെടികള്‍ നട്ട് ഒരുമാസത്തിനുള്ളില്‍ ഗാര്‍ഡന്‍മിക്സ്ചര്‍ നല്‍കണം. മുട്ടത്തോടിന്‍റെ പൊടി, ചകിരി എന്നിവ ചെടിച്ചോട്ടില്‍ ഇട്ട് നനയ്ക്കണം. രോഗബാധയുണ്ടെങ്കില്‍ മുരടിച്ച ഇലകള്‍ നീക്കം ചെയ്യണം. കീടനാശിനി പ്രയോഗവും നടത്താവുന്നതാണ്. പൂക്കള്‍ ഉണ്ടാകുവാന്‍ ഹോര്‍മോണ്‍ പ്രയോഗവും നടത്താറുണ്ട്.

റോസച്ചെടിച്ചട്ടികള്‍ നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതാണ് നല്ലത്. നാടന്‍ ഇനങ്ങളുടെ മൂത്തകമ്പുകളുടെ അഗ്രഭാഗത്ത് ചാണകം പുരട്ടി നട്ടാല്‍ വേഗത്തില്‍ കിളിര്‍ക്കും.

കാഞ്ഞിരം

കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സാധാരണയായി കാണാം. സ്ട്രിക്നോസ് നക്സ് വോമിക്ക (Strychnos nux-vomica) എന്നാണിതിന്‍റെ ശാസ്ത്രീയനാമം. സംസ്കൃതത്തില് കാരസ്കരം എന്നാണിതിന്‍റെ പേര്.

ഔഷധ പ്രയോഗം : പ്രകൃതിദത്ത ഡെറ്റോളാണ് കാഞ്ഞിരം. മുറിവുണ്ടായാല്‍ കാഞ്ഞിരത്തിന്‍റെ ഇലയും തൊലിയും ഇട്ട് വെള്ളം വെന്ത്, ആ വെള്ളത്തില്‍ മുറിവ് കഴുകിയാല്‍ ശുദ്ധമാകുകയും കരിയുകയും ചെയ്യും. വാതരക്തം, സിരാഗ്രന്ഥി( വെരിക്കോസിസ്) തുടങ്ങിയ രോഗങ്ങളാല്‍ കാലിലുണ്ടാകുന്ന വ്രണങ്ങളും നിറം മാറ്റവും മാറുന്നതിനായി തൈലം തേയ്ക്കുന്നതിന് മുമ്പായി കാഞ്ഞിരത്തിന്‍റെ ഇല, തൊലി, ഉപ്പ് എന്നിവയിട്ട് വെള്ളം തിളപ്പിക്കുക. സഹിക്കാവുന്ന ചൂടില്‍ 20 മിനിറ്റ് വെള്ളത്തില്‍ കാല്‍ മുക്കി വയ്ക്കുക. വ്രണത്തിലും മാംസത്തിലുമുള്ള ദുഷ്ട് ആ വെള്ളത്തില്‍ അലിഞ്ഞുചേരും.

കാഞ്ഞിരത്തൊലിയിട്ട് വെന്ത കഷായത്തില്‍ കാഞ്ഞിരക്കുരു ആട്ടിന്‍പാലില്‍ അരച്ച്‌ കലക്കി കല്‍ക്കം ചേര്‍ത്ത് എള്ളെണ്ണ കാച്ചി തേച്ചാല്‍ ടെന്നീസ് എല്‍ബോ ശമിക്കും. തൈലം കാച്ചാന്‍: ഒരു കിലോ കാഞ്ഞിരത്തിന്‍റെ തൊലിയിട്ട് വെള്ളം വെന്ത് രണ്ടര ലിറ്റര്‍ ആകുമ്പോള്‍ വാങ്ങി അരിച്ചെടുത്ത് മുക്കാല്‍ ലിറ്റര്‍ എള്ളെണ്ണ ചേര്‍ക്കുക. ഇതിലേക്ക് 80 ഗ്രാം കാഞ്ഞിരക്കുരു ആട്ടിന്‍പാലില്‍ അരച്ച്‌ കല്‍ക്കം ചേര്‍ത്ത് മണല്‍ പാകത്തില്‍ കാച്ചി അരിച്ച്‌ തേയ്ക്കുക.

മഹാവിഷമുക്തി തൈലം, കാരസ്കര ഘൃതം എന്നിവയില്‍ കാഞ്ഞിരത്തൊലിയും കാഞ്ഞിരക്കുരുവും കാഞ്ഞിരപ്പഴവും ഉപയോഗിക്കുന്നു. കാഞ്ഞിരക്കുരു ഒരു വിഷമാണ്. അതിനാല്‍ പശുവിന്‍ പാലില്‍ പുഴുങ്ങി കുരുവിന്റെ പുറമെയുള്ള തൊലി ചുരണ്ടിക്കളഞ്ഞ് അകത്തെ മുകുളവും നീക്കി വേണം അകത്ത് കഴിക്കാനുള്ള മരുന്ന് തയ്യാറാക്കാന്‍. കാഞ്ഞിരക്കുരു കഴിച്ചാല്‍ പ്രതിവിധിയായി പശുവില്‍ പാലും പശുവിന്‍ നെയ്യും സേവിക്കുക. കാഞ്ഞിരക്കുരു ആട്ടിന്‍ പാലില്‍ അരച്ച്‌ കാല്‍മുട്ടില്‍ തേച്ചാല്‍ മുട്ടുവേദനയും നീരും മാറും. കാഞ്ഞിരക്കുരു അലോപ്പതി, ഹോമിയോപ്പതി മരുന്നുകളിലും ധാരാളം ഉപയോഗിക്കുന്നു. പശുവിന്‍ പാലില്‍ ശുദ്ധിചെയ്ത കാഞ്ഞിരക്കുരു ഉണക്കിപ്പൊടിച്ച്‌ 25 മില്ലി ഗ്രാം വീതം ദിവസം മൂന്ന് നേരം പശുവിന്‍പാലില്‍ ചേര്‍ത്ത് സേവിച്ചാല്‍ മൂന്ന് മാസം കൊണ്ട് സന്ധിവാതം, ആമവാതം ഇവ ശമിക്കും.

നീലയമരി കൃഷിചെയ്യാം

ഔഷധസസ്യങ്ങളില്‍ വളരെയധികം വാണിജ്യപ്രാധാന്യമുള്ള ഒരു സസ്യമാണ് നീലയമരി.  ഇന്റിഗോ എന്ന് അറിയപ്പെടുന്ന പയര്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന കുറ്റിച്ചെടിയാണിത്.  ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഇതിന് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും.  തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കേശതൈലങ്ങള്‍ക്ക് പുറമെ ആസ്തമ, അപസ്മാരം, പ്രമേഹം, ത്വഗ്രോഗങ്ങള്‍, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു.

പാമ്പ്, തേള്‍, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാല്‍ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേര്‍ത്തോ ഉപയോഗിക്കാറുണ്ട്. ഞരമ്പുരോഗങ്ങള്‍ക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാം. പഴകിയ വ്രണം ഉണങ്ങുന്നതിന് നീലയമരി ഇട്ട് കാച്ചിയ വെളിച്ചെണ്ണ ഉപയോഗിക്കാം. നീലയമരിവേര്, ഉങ്ങിന്‍വേര് ഇവകൊണ്ട് കഷായം ഉണ്ടാക്കി കഴിച്ചാല്‍ പേപ്പട്ടിവിഷത്തിന് ശമനമുണ്ടാകുമെന്ന് പറയുന്നു.

ഈ ചെടിയുടെ ഇലകളില്‍ നിന്നാണ് പണ്ട് നീലം എടുത്തിരുന്നത്. അതുകൊണ്ട് നീലച്ചെടി എന്നും വിളിക്കും. കൃത്രിമനീലം ഉത്പാദിപ്പിച്ചതോടെ അമരിക്കൃഷി വന്‍തോതില്‍ നടത്തുന്നത് ലാഭകരമല്ലാതായി. ഏഷ്യയാണ് നീലച്ചെടിയുടെ ജന്മദേശം. ഇലയും വേരുമാണ് മരുന്നിനുപയോഗിക്കുന്നത്.

കൃഷിരീതി

വിത്ത് പാകിയാണ് നീലയമരി നടുക. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് വിത്ത് വിതയ്ക്കാന്‍ അനുയോജ്യം. വളരെ ചെറിയ വിത്താണ് ഇതിന്റേത്. ഒരു സെന്റിന് ഏകദേശം 12 ഗ്രാം വിത്ത് വേണ്ടി വരും. തീരദേശമൊഴികെ എല്ലായിടത്തും ഇവ കൃഷിചെയ്യാം.നല്ല സൂര്യപ്രകാശവും നീര്‍വാര്‍ച്ചാ സൗകര്യവുമുള്ള ഏതു മണ്ണിലും നന്നായി വളരും. ഉയര്‍ന്ന ചെങ്കല്‍ പ്രദേശമാണ് ഏറ്റവും അനുയോജ്യം.

വളരെ കട്ടിയുള്ള വിത്തായതിനാല്‍ മുളപ്പിക്കുന്നതിന് മുമ്പ് വിത്ത് മണലുമായി ചേര്‍ത്ത് പതുക്കെ ഉരസണം. അല്ലെങ്കില്‍ തിളച്ച വെള്ളത്തില്‍ ഒരു സെക്കന്റ് നേരം മുക്കണം. മൂന്നിരട്ടി മണല്‍ ചേര്‍ത്താണ് വിത്ത് വിതയ്‌ക്കേണ്ടത്. നീളത്തില്‍ ദീര്‍ഘ ചതുരാകൃതിയില്‍ തറനിരപ്പില്‍ നിന്ന് ഒരടി ഉയരത്തില്‍ മണലും ചാണകപ്പൊടിയും ചേര്‍ത്ത് നടാനുള്ള തറകള്‍ തയാറാക്കാം. വിതച്ച് രണ്ടാഴ്ചയ്ക്കകം വിത്തുകള്‍ മുളയ്ക്കും ശരാശരി 12 സെ.മീ വളര്‍ച്ചയെത്തുമ്പോള്‍ പോളിത്തീന്‍ കവറുകളിലേക്കോ കൃഷിസ്ഥലത്തോക്കോ മാറ്റി നടാം.ആഴത്തില്‍ കിളച്ചൊരുക്കിയ സ്ഥലത്ത് മൂന്നടി അകലത്തില്‍ തൈകള്‍ നടാം. ഏകദേശം ഒന്നരയടി ആഴവും അത്രയും വ്യാസവുമുള്ള കുഴികളില്‍ ഒരു കുട്ട ചാണകവും പച്ചിലയും മേല്‍മണ്ണും ചേര്‍ത്ത് കുഴി കൂനകൂട്ടി ഓരോന്നിലും മൂന്നു തൈകള്‍ വീതം നടാം.

നട്ട് രണ്ടു മൂന്നു മാസം കഴിയുമ്പോള്‍ ചെടികള്‍ പൂക്കാന്‍ തുടങ്ങും. പൂവിടുന്നതോടെ വിളവെടുക്കാം. ചെടിയുടെ ചുവട്ടില്‍ നിന്നും ഒന്നരയടി ഉയരത്തിലുള്ള ചെറുകമ്പുകള്‍ ഇലകളോടെ വെട്ടിയെടുക്കുകയാണ് വിളവെടുപ്പ് രീതി. വിളവെടുത്ത ശേഷം നനയ്ക്കണം. ഒന്നരരണ്ട് മാസം കഴിഞ്ഞാല്‍ അടുത്ത വിളവെടുപ്പ് നടത്താം. വളര്‍ച്ചയനുസരിച്ച് വര്‍ഷത്തില്‍ നാലോ അഞ്ചോ തവണ വിളവെടുക്കാം. കമ്പുകള്‍ വെട്ടുന്നതിന് രണ്ടാഴ്ച മുമ്പ് ജൈവവളമിട്ട് ചെടിക്ക് മണ്ണുകയറ്റുന്നതു നന്ന്. വിത്തിനു വേണ്ടി മാറ്റി നിര്‍ത്തുന്ന ചെടികളില്‍ നിന്നും ഇല വെട്ടരുത്. നല്ല കാലാവസ്ഥയും മണ്ണുമാണെങ്കില്‍ ചെടിയില്‍ നിന്നും മൂന്നു വര്‍ഷം വരെ ഇലയെടുക്കാം. അതിനു ശേഷം വേരിനോളം തൂക്കം കുറ്റിയും ചേര്‍ത്ത് വില്‍ക്കാം.

പ്രിന്‍സസ് ഫ്ളവര്‍ എന്ന ഉദ്യാനസുന്ദരി

സോസറിന്‍റെ  ആകൃതിയിൽ കടുംപർപ്പിൾ നിറമുള്ള പൂക്കൾ. ഒറ്റപ്പൂക്കൾ ഏറെനേരം വിടർന്ന് നിൽക്കില്ലെങ്കിലും പുതുപൂക്കൾ ദീർഘനാൾ വിടർന്നുകൊണ്ടേയിരിക്കുമെന്നത് ഈ ഉദ്യാനസുന്ദരിയുടെ മുഖമുദ്രയാണ്. ഇലകൾക്ക് ഇടത്തരം മുതൽ കടുംപച്ചവരെ നിറം. ഇലപ്പരപ്പിൽ ഞരമ്പുകൾ എഴുന്നു നിൽക്കുന്നതു കാണാം. ഇലയുടെ പ്രതലമാകട്ടെ ചെറിയ നനുത്ത വെള്ളപ്പട്ടുരോമങ്ങളാൽ ആവൃതമായിരിക്കും. ഇലയരികിന് വരമ്പുപോലെ ചുവപ്പു നിറവുമുണ്ടാകും. കണ്ണഞ്ചും നിറമുള്ള പൂക്കളും പൂക്കളേക്കാൾ സവിശേഷതകളുള്ള ഇലകളും നിറഞ്ഞ ചെടിയാണ്  പ്രിൻസസ് ഫ്ളവർ.  ചട്ടിയിലൊതുക്കി വളർത്തിയാൽ ഈ നിത്യഹരിത സസ്യം 2–3 അടി ഉയരത്തിലും തറയിൽ വളർത്തിയാൽ മൂന്നു മുതൽ ആറടി വരെ ഉയരത്തിലും വളരും.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ പ്രിൻസസ് ഫ്ളവർ സാമാന്യം നന്നായി വളരുകയും പൂ ചൂടുകയും ചെയ്യുന്നതായി കണ്ടിരിക്കുന്നു. വർഷം മുഴുവനും പൂക്കൾ ഉണ്ടാകുമെങ്കിലും പൂക്കൾ വിടർന്നു പ്രഭചൊരിയുന്നത് മേയ് മുതലാണ്. ഒന്നുകിൽ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്‌ഥലം, അല്ലെങ്കിൽ ഭാഗികമായെങ്കിലും സൂര്യപ്രകാശം കിട്ടുന്നിടം. ഈ രണ്ടു സ്‌ഥലത്തേ പ്രിൻസസ് ഫ്ളവർ നടാൻ പാടുള്ളൂ. പച്ചിലകൾക്ക് വീശി വളരാനും ചെടിക്ക് നിവർന്നു വളരാനും സൗകര്യമുണ്ടായാൽ ഏറെനന്ന്. ബ്രസീലാണ് പ്രിൻസസ് ഫ്ളവറിന്റെ ജന്മനാട്.

നാലുതരത്തിൽ ഇതിൽ വംശവർധന നടത്താം. ആദ്യത്തേത് ചെടിച്ചുവട്ടിൽ കൂട്ടമായി വളരുന്ന തൈകൾ ഇളക്കിനട്ടാണ്. കഴിയുന്നതും ചെടി പുഷ്പിക്കാതിരിക്കുന്ന സമയം നോക്കിവേണം ഇതു ചെയ്യാൻ. ഒരു മൺകോരിയോ കരണ്ടിയോ കൊണ്ട് വേരോടെ ചെറുതണ്ടുകൾ, തൈകൾ ഇളക്കുക. ഉച്ചകഴിഞ്ഞ് തണൽ കിട്ടുന്നിടത്ത് പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയിൽ നട്ടു വളർത്താം.

ചെടിയുടെ തണ്ട് നാലിഞ്ച് നീളത്തിൽ മുറിച്ച്, ചുവട്ടിലെ ഇലകൾ നീക്കി, തണ്ടിന്റെ ചുവടറ്റം ഏതെങ്കിലും ഒരു വേരുപിടിപ്പിക്കൽ ഹോർമോൺ പൊടി പുരട്ടി നടുന്നതാണ് ഇനിയൊരു രീതി. മാധ്യമത്തിന് നനവു വേണം. 10–12 ആഴ്ച കഴിയുമ്പോഴേക്കും തണ്ടിന് വേരു പൊട്ടിയിട്ടുണ്ടാവും. ഇത് പിന്നീട് മാറ്റി നട്ടു വളർത്താം. ഏറ്റവും മികച്ച രീതി ഇതു തന്നെ.

പതിവച്ചും പ്രിൻസസ് ഫ്ളവറിൽ പുതിയ തൈകൾ ഉത്പാദിപ്പിക്കുക പതിവണ്. കൂനപ്പതി (മൗണ്ട്ലെയറിംഗ്) ആണ് ഇവിടെ ചെയ്യുന്നത്. വസന്തകാലത്താണ് ഇതു ചെയ്യുക. ചെടിത്തണ്ട് 8–10 ഇഞ്ച് പുതുവളർച്ചയായി കഴിയുമ്പോൾ മൂർച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് പുതുതണ്ടിന്റെ പുറംതൊലി ചുരണ്ടിമാറ്റുക. അര ഇഞ്ച് വീതിയിൽ വേണം ഇതു ചെയ്യാൻ. പുതിയ വളർച്ച ഉണ്ടാകുന്ന സ്‌ഥലത്തിന് രണ്ടിഞ്ച് ഉയരത്തിൽ വേണം ഇതു ചെയ്യാൻ. ചെടിയുടെ ഒരടി ചുവട്ടിലുള്ള ഇലകൾ മുഴുവൻ നീക്കുക. പീറ്റ് മോസും തുല്യയളവ് മേൽമണ്ണും കലർത്തിയ മിശ്രിതം ചെടിയിൽ ഒരടി ഉയരത്തിൽ കൂനകൂട്ടുക. മിശ്രിതത്തിന് നനവ് നിർബന്ധം. മിശ്രിതത്തിൽ പൂഴ്ത്തിയ മുറിപ്പാടുകളിൽ ശരത്കാലാഗമനത്തോടെ വേരുപൊട്ടും. ശ്രദ്ധാപൂർവം മണ്ണ് മാറ്റുക. പുതുതായി വേരു പൊട്ടിയ തണ്ടുകൾ വേരിനു താഴെ വച്ച് മുറിച്ചെടുക്കുക. ഇത് ചട്ടികളിലേക്കു മാറ്റി നടാം. പുതിയ ചെടിയായി ഇത് വളർന്നുകൊള്ളും.

ജൈവവളങ്ങളെല്ലാം പ്രിൻസസ് ഫ്ളവറിന് ഇഷ്ടമാണ്. കമ്പോസ്റ്റ്, ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, ചാരം, ബയോഗ്യാസ് സ്ലറി, മണ്ണിരകമ്പോസ്റ്റ് ഇവയിൽ ഏതും നൽകാം. കൂടാതെ തടത്തിൽ രണ്ടിഞ്ച് കനത്തിൽ പുതയിടുന്നതും നന്ന്. കരിയിലപ്പുതയായാലും മതി. വളർച്ച പോരാ എന്നു തോന്നുന്നെങ്കിൽ 17–17–17, 20–20–20 തുടങ്ങിയ രാസവളമിശ്രിതങ്ങൾ വെള്ളത്തിൽ ലയിപ്പിച്ച് ചെടിത്തടത്തിൽ തളിക്കാം. രാസവളങ്ങൾ ചെടിത്തണ്ടിലോ ഇലകളിലോ വീഴരുത് എന്നു മാത്രം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നനയ്ക്കാൻ ശ്രദ്ധിക്കണം. ചെടി വളരുന്നതനുസരിച്ച് അമിതമായി നീണ്ടു വളരുന്ന ശിഖരങ്ങൾ മുറിക്കാം ചെടി ഒതുക്കി വളർത്താനും കൂടുതൽ ശിഖരങ്ങളും പൂക്കളും ഉണ്ടാകാനും ഇതു സഹായിക്കും. മാത്രമല്ല, കൃത്യമായി കൊമ്പുകോതി വളർത്തുന്ന ചെടികളിൽ താഴത്തെ ശിഖരങ്ങളിൽ പിടിക്കുന്ന പൂമൊട്ടുകൾ പോലും വിടർന്ന് പൂക്കളാകുന്നതായി കണ്ടിട്ടുണ്ട്.

ഗ്ലോറി ബുഷ്, പർപ്പിൾ ഗ്ലോറി ട്രീ എന്നെല്ലാം പ്രിൻസസ് ഫ്ളവറിന് വിളിപ്പേരുകളുണ്ട്. ടിബൗച്ചിന അർവെല്ല്യാന എന്ന് സസ്യനാമം. മനോഹരിയായ ഈ ഉദ്യാനസസ്യം അതിരുകൾ തീർക്കാനും വീടിനോട് ചേർന്ന് വളർത്താനും ഉത്തമമാണ്.

മൃഗം-പക്ഷി -മത്സ്യ കൃഷി

മുട്ടനാടിനെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ആട് വളര്‍ത്തല്‍ കുറേക്കൂടി ശാസ്ത്രീയമായ രീതിയില്‍ നടത്തിയാല്‍ കൂടുതല്‍ ലാഭകരമാക്കാം. അതില്‍ ഏറ്റവും പ്രധാനമാണ് പെണ്ണാടുകളെ നല്ല വര്‍ഗത്തില്‍പ്പെട്ട ആരോഗ്യമുള്ളതും പ്രായപൂര്‍ത്തിയായതുമായ മുട്ടനാടുകളെക്കൊണ്ട് ഇണചേര്‍പ്പിക്കുക എന്നത്. മുട്ടനാടുകള്‍ ശാരീരിക വൈകല്യമില്ലാത്തതും നല്ല വളര്‍ച്ചനിരക്കുള്ളതുമായിരിക്കണം. അവ പ്രത്യുത്പാദന നിരക്കും ഉത്പാദനവും കൂടിയതായിരിക്കണം. രക്ത ബന്ധമുള്ളവയെ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാതിരിക്കുകയാണ് ഉത്തമം.

മുട്ടനാടുകളുടെ കുട്ടികളെ ചെറുപ്പം മുതലേ മറ്റ് പെണ്ണാടുകളില്‍നിന്ന് മാറ്റിപാര്‍പ്പിക്കണം. ഇവയുടെ കൂടുകള്‍ അടുത്തടുത്ത് ആവാന്‍ പാടില്ല. മുതിര്‍ന്ന പെണ്ണാടിന് കൊടുക്കുന്ന തീറ്റതന്നെ ആണാടിനും കൊടുക്കാം. ശുദ്ധജലം സദാസമയവും ലഭ്യമായിരിക്കണം. ബാഹ്യപരാദങ്ങളെയും ആന്തരിക പരാദങ്ങളെയും നിര്‍മാര്‍ജനം ചെയ്യണം. മൂന്ന് മാസം ഇടവിട്ട് വിരമരുന്ന് കൊടുക്കാം. ദിനംപ്രതികുറച്ച്‌ സമയം മേയാന്‍ വിടണം. ഇത് വഴി അവയ്ക്ക് വ്യായാമം ലഭിക്കുകയും കുളമ്പിന്‍റെ അധിക വളര്‍ച്ച തടയാനും സാധിക്കുന്നു. മാസത്തില്‍ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. നിത്യേന രോമം ബ്രഷ് ചെയ്ത് വൃത്തിയാക്കുകയും വേണം. നല്ല വളര്‍ച്ചയുള്ള മുട്ടന്മാര്‍ ആറുമാസം കൊണ്ട് പ്രത്യുത്പാദനശേഷി കൈവരിക്കുന്നു. എങ്കിലും 10 മാസം പ്രായമാകുന്നതിനു മുന്‍പേ ഇണചേര്‍ക്കാന്‍ ഉപയോഗിച്ചാല്‍ പൂര്‍ണ ശാരീരിക വളര്‍ച്ചയെത്തുന്നതിന് തടസ്സമാകും.

പ്രായപൂര്‍ത്തിയായ മുട്ടനെ ആഴ്ചയില്‍ ആറോ ഏഴോ തവണ ഇണചേര്‍ക്കാന്‍ ഉപയോഗിക്കാം. ഓരോ പെണ്ണാടിനെയും രണ്ട് പ്രാവശ്യം ഇണചേര്‍ക്കുന്നതാണ് നല്ലത്. ആട് ഫാമുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഒരേ മുട്ടനാടിനെ ഉപയോഗിക്കരുത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യവും വര്‍ഗഗുണവുമുള്ള പുതിയ ആട്ടിന്‍തലമുറയെ വളര്‍ത്താം.

മികച്ച വരുമാനം നേടാന്‍ മത്സ്യകൃഷി ചെയ്യാം

മികച്ച വരുമാനം നേടിതരുന്ന ഒന്നാണ് മത്സ്യകൃഷി. കേരളത്തില്‍ മത്സ്യക്കൃഷിയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മത്സ്യങ്ങളാണ് കട്ള, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവ.

സ്വഭാവിക കുളങ്ങളിലും ടാര്‍പോളിന്‍ ഷീറ്റുകള്‍ വിരിച്ച കുളങ്ങളിലും മത്സ്യകൃഷി ചെയ്യാവുന്നതാണ്. മത്സ്യ കൃഷിയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് മത്സ്യക്കുള നിര്‍മ്മാണം. കുളം നിര്‍മ്മിക്കാനായി സ്ഥലം തിരെഞ്ഞെടിക്കുമ്പോള്‍ ജലത്തിന്റെ ലഭ്യത ശ്രദ്ധിക്കേണ്ട ഒന്നാണ്.

എപ്പോഴും കുറഞ്ഞത് 4 അടിയെങ്കിലും വെള്ളം കുളത്തിലുണ്ടാകുവാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് കുളത്തിലേക്ക് ജലം ഒഴുകാതെ വരമ്പ് നിര്‍മ്മിച്ച്‌ സംരക്ഷിക്കണം. വെള്ളം കുളത്തില്‍ നിന്ന് തുറന്ന് വിടുവാന്‍ പറ്റിയ രീതിയില്‍ കുളം നിര്‍മ്മിക്കുന്നതാണ് നല്ലത്.

മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്ന സമയവും നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വലിപ്പവും മത്സ്യ കൃഷിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അനിയോജ്യമായ വളര്‍ച്ചയെത്താത്ത മത്സ്യത്തെ കുളത്തില്‍ നിക്ഷേപിച്ചാല്‍ നശിച്ച്‌ പോകാന്‍ ഇടയുണ്ട്. 50 മില്ലി മീറ്റര്‍ വലുപ്പം എങ്കിലുമായ കുഞ്ഞുങ്ങളാണ് കുളത്തിലേക്ക് വിടുവാന്‍ നല്ലത്.

സമ്മിശ്ര മത്സ്യ കൃഷിയാണ് ചെയ്യുന്നതെങ്കില്‍ കുളത്തിനു മേല്‍തട്ടില്‍ കഴിയുന്ന മത്സ്യങ്ങളായ കട്ല,സില്‍വര്‍ കാര്‍പ്പ് എന്നിവ 40 ശതമാനവും. ഇടത്തട്ടില്‍ കഴിയുന്ന ഇനമായ രോഹു 30 ശതമാനവും. അടിത്തട്ടില്‍ കഴിയുന്ന മൃഗാള്‍, കോമണ്‍ കാര്‍പ്പ് എന്നിവ 30 ശതമാനവും എന്ന തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താവുന്നതാണ്.

ഒരു കുളത്തില്‍ നിക്ഷേപിക്കാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ തോത് കുളത്തിന്‍റെ വലുപ്പവും ജൈവോല്‍പ്പാദന ശേഷിയനുസരിച്ച്‌ വിത്യാസപ്പെട്ടിരിക്കുന്നു. ഹെക്ടറിന് 8000 മുതല്‍ 10000 വരെ മത്സ്യക്കുഞ്ഞുങ്ങളെ വിടാം.കൃത്രമാഹാരം തിരഞ്ഞെടുക്കുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. മത്സ്യങ്ങള്‍ക്ക് സ്വീകാര്യമായിരിക്കുന്നതും എളുപ്പത്തില്‍ ദഹിക്കുന്നതുമായിരിക്കണം തീറ്റ. സസ്യജന്യവും ജന്തുജന്യവുമായ കൃത്രിമാഹാരങ്ങളാണ് സാധാരണ മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്.

പുല്ല്, കിഴങ്ങുകള്‍, വേരുകള്‍, പിണ്ണാക്ക്, തവിട്,മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവയും നല്‍കാം. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ വേണം നല്‍കുവാന്‍.

മത്സ്യത്തിന്‍റെ വളര്‍ച്ച മൂന്ന് ഘട്ടങ്ങളായിട്ടാണ്. ആദ്യത്തെയും അവസാനത്തെയും ഘട്ടങ്ങളില്‍ വളര്‍ച്ച നിരക്ക് കുറവായിരിക്കും. മീനുകള്‍ക്ക് ആവശ്യമായ തൂക്കം ഉണ്ടായിക്കഴിഞ്ഞാല്‍ വിളവെടുക്കാവുന്നതാണ്. സാധാരണ ഒരു ഹെക്ടറില്‍ നിന്നും 2000 മുതല്‍ 2500 കിലോ ഗ്രാം വരെ മത്സ്യം ലഭിക്കും.

വേനല്‍ക്കാലത്ത് മൃഗപരിപാലനം കരുതലോടെ വേണം

വേനല്‍ക്കാലം രൂക്ഷമാകുന്നതോടെ മൃഗപരിപാലനം കരുതലോടെ വേണമെന്ന് അധികൃതര്‍. .  മൃഗങ്ങള്‍ക്കും വേനല്‍ക്കാലം അത്ര സുഖകരമല്ല. പ്രത്യേകിച്ച്കെട്ടിയിട്ടുവളര്‍ത്തുന്ന മൃഗങ്ങളുടെ പരിചരണം ഏറെ കരുതലോടെ വേണമെന്ന്ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും മൂലമുള്ള താപസമ്മര്‍ദ്ദം ഉരുക്കള്‍ക്ക് ഭീഷണിയാണ്. തൊഴുത്തില്‍ വായുസഞ്ചാരം ക്രമീകരിച്ചാല്‍ അമിത ആര്‍ദ്രത നിയന്ത്രിക്കാനാകും. കന്നുകാലികളുടെ വേനല്‍ക്കാലത്തെ പ്രധാനഭീഷണി കുളമ്പുരോഗമാണ്. ഇതിന്‍റെ  പ്രതിരോധത്തിനും നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശാസ്ത്രീയമായ പരിപാലനരീതികള്‍ അവലംബിക്കണമെന്ന് വെറ്ററിനറി അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു.
കന്നുകാലികള്‍ക്ക് 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കുക, വെയിലത്ത് തുറസായസ്ഥലത്ത് മേയാന്‍ വിടാതിരിക്കുക, കൂടിനു പുറത്ത് തണലത്തു മാത്രം കെട്ടുക, കൂടിന്‍റെ വശങ്ങളില്‍ വോള്‍ഫാന്‍ ഉപയോഗിക്കുക, ഉച്ചക്കും വൈകിട്ടും കുളിപ്പിക്കുക, രാവിലെ കുളിപ്പിക്കരുത്, രാവിലെ 8 ന് മുമ്പും വൈകിട്ട് 4ന്ശേഷവും സാന്ദ്രീകൃത തീറ്റകള്‍ നല്‍കുക, വൈക്കോല്‍ രാത്രിയിലും അതിരാവിലെയും മാത്രം നല്‍കുക, പരമാവധി പച്ചപ്പുല്ലും ധാതുലവണ മിശ്രിതവും നല്‍കുക, 25 ഗ്രാം അപ്പക്കാരവും 50 ഗ്രാം ഉപ്പും അരിക്കാടിയിലോ, കഞ്ഞിവെള്ളത്തിലോ ചേര്‍ത്ത് ദിവസവും നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്.

മുട്ടക്കോഴിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോഴിമുട്ട അയല്‍ സംസ്ഥാനങ്ങളില്‍നിന്നുകൊണ്ടുവന്നാണ് നമ്മള്‍ ആവശ്യം നിറവേറ്റുന്നത്. കോഴിവളര്‍ത്തലിന് വളരെയധികം സാധ്യതകളുണ്ട് കേരളത്തില്‍. നിറമുള്ള മുട്ടത്തോടുള്ള കോഴിമുട്ടയ്ക്കാണ് ജനങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം. അവയ്ക്ക് വെള്ളത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ വിലയും ലഭിക്കുന്നു.

ഈയിടെയായി കേജ് സമ്പ്രദായത്തില്‍ ധാരാളം മുട്ടക്കോഴികളെ വളര്‍ത്തിവരുന്നു. കോഴികളെ പുറത്തുവിടാതെ തീറ്റയും വെള്ളവുംകൂട്ടില്‍ത്തന്നെ കൊടുത്ത് വളര്‍ത്തുന്നതാണ് കേജ് സമ്പ്രദായം. ഇത്തരത്തില്‍ വളര്‍ത്തുമ്പോള്‍ ചില കോഴികള്‍ പ്രതീക്ഷയ്ക്കനുസരിച്ച്‌ മുട്ടയിടണമെന്നില്ല. അത്തരം കോഴികളെ ചിലപ്പോള്‍ ഒഴിവാക്കേണ്ടിവരും. ഒരു നല്ല മുട്ടക്കോഴിയെ എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം.

നല്ല മുട്ടക്കോഴികളുടെ പൂവ് നിറഞ്ഞ് ചുവന്നുതിളങ്ങുന്നതായിരിക്കും. നല്ല രക്തസംക്രമണമുള്ളതുകൊണ്ട് തൊടുമ്പോള്‍ ചൂടുതോന്നും. മുട്ടയുത്പാദനശേഷി കുറഞ്ഞതാണെങ്കില്‍ പൂവ് ചുരുങ്ങിവാടി വിളര്‍ത്തിരിക്കും. കോഴികളുടെ ഉത്പാദനശേഷി നിലച്ചാലും ഇതുപോലെ പൂവും തൂവല്‍ഘടനയും വാടി വിളര്‍ത്തിരിക്കും.

മികച്ച മുട്ടക്കോഴികളുടെ കണ്ണിന് വലിപ്പവും പ്രാമുഖ്യവും തിളക്കവുമുണ്ടാകും. ഉദരത്തിന് നല്ല വ്യാപ്തി ഉണ്ടായിരിക്കുക എന്നതാണ് മറ്റൊരു ലക്ഷണം. നല്ല മുട്ടക്കോഴികളുടെ ഉടല്‍ മൃദുവായിരിക്കും. ഉദരഭാഗത്ത് അധികം കൊഴുപ്പു കാണില്ല. മേന്മയില്ലാത്ത കോഴികളുടെ ഉടല്‍ പരുക്കനും വലുപ്പമുള്ളതും ധാരാളം കൊഴുപ്പുള്ളതുമായിരിക്കും.

സാധാരണ ജനുസ്സ് കോഴികളുടെ തൊലിക്ക് മഞ്ഞനിറമാണുണ്ടാവുക. കണ്ണിന് ചുറ്റും കൊക്കിന്മേലും കണങ്കാലിലും നിറം തെളിഞ്ഞുകാണാം. കോഴികള്‍ മുട്ടയുത്പാദനം തുടങ്ങുമ്പോള്‍ ഈ മഞ്ഞയും തീറ്റയിലെ മഞ്ഞയും ചേര്‍ന്ന് മുട്ടയിലെ മഞ്ഞ ഉത്പാദിപ്പിക്കുന്നു. ഉത്പാദനനിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച്‌ പക്ഷിയുടെ വര്‍ണകം കുറഞ്ഞുവരുന്നു. ഉത്പാദനം തുടങ്ങി രണ്ടാഴ്ച കഴിയുമ്പോള്‍ കണ്ണിന് ചുറ്റും വര്‍ണകം ഉണ്ടാവുകയേയില്ല.

കോഴികള്‍ക്ക് വര്‍ഷംതോറും പുതിയ തൂവല്‍ മുളച്ചുവരും. നല്ല മുട്ടക്കോഴികളുടെ തൂവല്‍ പെട്ടെന്ന് കൊഴിഞ്ഞുപോവുമ്പോള്‍ മോശപ്പെട്ടവയുടേത് സാവധാനത്തിലേ കൊഴിയുകയുള്ളൂ. ചുരുക്കത്തില്‍ ഒരു നല്ല മുട്ടക്കോഴിക്ക് നല്ല വലിപ്പവും വികാസവും ഉടലിന് ക്ഷമതയും ഉണ്ടായിരിക്കും. തിളങ്ങുന്ന കണ്ണ്, ലക്ഷണമൊത്ത മുഖം, ചടുലത, നല്ല നില്‍പ്പും നടപ്പും ഊര്‍ജസ്വലത എന്നിവയുണ്ടാകും.

ആടുവളര്‍ത്തലിലൂടെ മികച്ച ആദായം നേടാം

പാവപ്പെട്ടവന്‍റെ പശു എന്നറിയപ്പെടുന്ന വളര്‍ത്തുമൃഗമാണ് ആട്. നമ്മുടെ നാട്ടില്‍ ആടുവളര്‍ത്തലിന് അനുകൂലമായ പല ഘടകങ്ങളുമുണ്ട്. മനുഷ്യര്‍ക്ക് ഉപയോഗമില്ലാത്ത വസ്തുക്കളാണ് മിക്കവാറും ആടുകളുടെ തീറ്റ. ഇത്തരം വസ്തുക്കള്‍ ഭക്ഷിച്ച്‌ പോഷക സമ്പന്നമായ പാലും മാംസവും ഉത്പാദിപ്പിക്കുന്നുവെന്നതാണ് ആടുകളുടെ പ്രധാന സവിശേഷത.

ആടുവളര്‍ത്തലിന് പ്രാരംഭത്തില്‍ വേണ്ട മുതല്‍മുടക്ക് കുറവാണ്. ആട്ടിന്‍കൂട് പ്രാദേശികമായി ലഭിക്കുന്ന കവുങ്ങ്, പന, പടുമരങ്ങള്‍, ഓല എന്നിവ കൊണ്ട് നിര്‍മിക്കാം. തീറ്റച്ചെലവും താരതമ്യേന കുറവാണ്. വീട്ടിലെ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതിനെ വളര്‍ത്തുന്ന സംരംഭത്തില്‍ ഏര്‍പ്പെടാം. കൂട്ടമായി സഞ്ചരിക്കുന്നതുകൊണ്ട് ഒരു കൂട്ടം ആടുകളെ ഒരാള്‍ക്കു തന്നെ വളര്‍ത്താം.

സന്താനസമൃദ്ധി ആടിന്‍റെ മറ്റൊരു സവിശേഷതയാണ്. മിക്ക വര്‍ഗത്തില്‍നിന്നും ഒരു പ്രസവത്തില്‍ ഒന്നിലേറെ കുട്ടികളെ ലഭിക്കുന്നു. ഗര്‍ഭകാലാവധി അഞ്ചു മാസമാണ്. രണ്ടു വര്‍ഷംകൊണ്ട് മൂന്നു തവണയെങ്കിലും പ്രസവിക്കും.  ആടുകളെയും കുട്ടികളെയും ഏതവസരത്തിലും നല്ല വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.

ആട്ടിന്‍ പാലാകട്ടെ ഔഷധമൂല്യമുള്ളതാണ്. അതിലെ കൊഴുപ്പിന്‍റെ കണികകള്‍ വളരെ ചെറുതായതുകൊണ്ട് ചെറിയ കുട്ടികള്‍ക്കുപോലും എളുപ്പത്തില്‍ ദഹിക്കുന്നു. ആടിന്‍റെ കാട്ടവും മൂത്രവും നല്ല ജൈവവളമാണ്.

മലബാരി ആടുകള്‍

ഇന്ത്യയില്‍ കാണുന്ന ആടുകള്‍ പൊതുവേ രണ്ടിനത്തില്‍പ്പെട്ടവയാണ്. കോലാടും ചെമ്മരിയാടും. കേരളത്തില്‍ സാധാരണയായി വളര്‍ത്തിവരുന്നത് കോലാടുകളെയാണ്. മലബാരി, ജംനാപാരി, ബാര്‍ബാറി, ബീറ്റല്‍, ഒസ്മാനാബാദി, അട്ടപ്പാടിബ്ലേക്ക്, ഒളൂര്‍ക്കാന, സിരോഹി എന്നിവയാണ് ഇന്ത്യയിലെ പ്രധാനയിനങ്ങള്‍. ഇവയുടെ കൂട്ടത്തില്‍ കേരളത്തില്‍ വളര്‍ത്താന്‍ കൂടുതല്‍ അനുയോജ്യം മലബാരിയാണ്. ഇവിടത്തെ കാലാവസ്ഥ  ഈയാടുകള്‍ക്ക് യോജിച്ചതാണ്. അറേബ്യന്‍, സൂര്‍ത്തി, കച്ചി, ജംനാപാരി എന്നിവയും നാടന്‍ ആടുകളും ചേര്‍ന്ന ഒരു സമ്മിശ്രവര്‍ഗമാണ് മലബാരി.

മലബാറില്‍ പ്രത്യേകിച്ച്‌ തലശ്ശേരി, കണ്ണൂര്‍ പ്രദേശത്താണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ ജനുസ്സിലെ ആടുകള്‍ പല നിറത്തിലും വലിപ്പത്തിലും കണ്ടുവരുന്നു. കൊമ്പുള്ളവയും ഇല്ലാത്തവയുമുണ്ട്. ചെവികള്‍ നീണ്ടതും തലയുടെ ഇരുഭാഗങ്ങളിലേക്ക് തള്ളിനില്‍ക്കുന്നവയുമാണ്. പൊക്കം ശരാശരി 60 സെ.മീറ്ററാണ്. പ്രായപൂര്‍ത്തിയായ മുട്ടന് 50 കിലോയും കൊറ്റിയാടിന് 30 കിലോയും തൂക്കംകാണും. ക്ഷീരോത്പാദനത്തിനും മാംസത്തിനും  ഇവയെ ഉപയോഗിച്ചുവരുന്നു. ശരാശരി പ്രതിദിന പാലുത്പാദനം ഒരു ലിറ്ററാണ്.

അലങ്കാര മത്സ്യകൃഷിയിലെ ഗപ്പിയഴക്

അലങ്കാര മത്സ്യകൃഷിയിലെ ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ ഇനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് നിറവൈവിധ്യങ്ങളുടെ ഗപ്പിയില്‍ മത്സ്യ കൃഷി എത്തിനില്‍ക്കുന്നു. ആയിരം രൂപ വില വരുന്ന ഗപ്പികള്‍ ഇന്ന് സുലഭമാണ്. പരിചരണത്തിലെ ശ്രദ്ധ കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം നേടാന്‍ സഹായിക്കും.

3-4 മാസം പ്രായമായ ഗപ്പികളെ വളര്‍ത്തിയെടുക്കുന്നതാണ് ബ്രീഡിങിന് അനുയോജ്യം. ബ്രീഡിങിനായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ ഒരേ നിറമുള്ളവയായിക്കുന്നതാണ് നല്ലത്. 1:2, 1:1 ആണ്‍ പെണ്‍ അനുപാതത്തില്‍ ഗപ്പികളെ പ്രജനനത്തിനായി നിക്ഷേപിക്കാം. എന്നാല്‍ മൂന്ന് പെണ്‍ മത്സ്യങ്ങള്‍ക്ക് മുകളില്‍ നിക്ഷേപിക്കരുത്. പ്രജനന ടാങ്കില്‍ പായല്‍ പോലുള്ള ചെടികള്‍ ആവശ്യത്തിനുണ്ടായിരിക്കണം. വെള്ളത്തിന്റെ വൃത്തി എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീന്‍ അധികമായുള്ള ഭക്ഷണമാണ് ഗപ്പികള്‍ക്കാവശ്യം.

28 ദിവസമാണ് ഗപ്പികളുടെ ഗര്‍ഭകാലം. ഇനങ്ങളനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും. സാധാരണ ഇനങ്ങളില്‍ നിന്നും പത്തു മുതല്‍ അന്‍പതു കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ ആല്‍ബിനോ ഇനങ്ങളില്‍ കുഞ്ഞുങ്ങളുടെ എണ്ണം കുറവായിരിക്കും.

ജനിച്ചിറങ്ങുന്ന കുഞ്ഞുങ്ങളെ മറ്റൊരു ടാങ്കിലേക്ക് മാറ്റി പാര്‍പ്പിക്കുന്നത് വളര്‍ച്ച കൂടാന്‍ സഹായിക്കും. മൂന്നാഴ്ചയ്ക്ക് ശേഷമാണ് പൊടി രൂപത്തിലുള്ള തീറ്റ കുഞ്ഞുങ്ങള്‍ക്ക് നല്‍കി തുടങ്ങുന്നത്. ഭക്ഷണത്തിന്റെ അളവു കുറച്ച് നാല് നേരം എന്ന രീതിയില്‍ നല്‍കുന്നതായിരിക്കും ഉത്തമം.
മൂന്നു മാസം പ്രായമാകുമ്പോള്‍ വില്‍പന നടത്താം. പെണ്‍ മത്സ്യം വലിപ്പമുള്ളതാവും. ആഴ്ചയില്‍ 2-3 തവണ ലൈവ് ഫീഡുകള്‍ നല്‍കുന്നത് നല്ലതാണ്.

30 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ബ്രീഡിങ്ങിനായി തിരഞ്ഞെടുക്കാം. ടാങ്കില്‍ 1.5 അടി വെള്ളമുള്ളത് ഗപ്പികള്‍ക്ക് അനുയോജ്യമാണ്. കൃത്യമായ ഫില്‍ട്രേഷന്‍ സംവിധാനം വെള്ളം പുതിയത് നിറക്കുന്നതിനും മറ്റും സഹായകരമാക്കുന്നു.

രോഗ പ്രതിരോധ ശേഷി ഗപ്പിക്ക് കൂടുതലാണെങ്കിലും കാലാവസ്ഥ വ്യതിയാനം, ജലം എന്നിവ രോഗത്തിന് കാരണമാകാറുണ്ട്. വെറ്റ് സ്‌പോട്ട് അല്ലെങ്കില്‍ ചൊറിച്ചിലാണ് പ്രധാന അസുഖം. മത്സ്യങ്ങള്‍ തങ്ങളുടെ ശരീരം ടാങ്കിലുള്ള വസ്തുക്കളില്‍ ഉരക്കുന്നത് കാണാം. ഈ സാഹചര്യത്തില്‍ ടാങ്കിലെ ചെടികള്‍ മാറ്റി അല്‍പം കല്ലുപ്പ് ഇടുന്നത് നല്ലതാണ്. 48 മണിക്കൂറിന് ശേഷം വെള്ളം മാറ്റാം.

വളം - കീടനാശിനികള്‍

ഫ്ളാറ്റുകളില്‍ പച്ചകൃഷിക്കാവശ്യമായ മണ്ണിരക്കമ്പോസ്റ്റ് നിര്‍മിക്കാം

ഫ്ളാറ്റുകളില്‍ ചട്ടികളിലും മറ്റും പച്ചക്കറി വളര്‍ത്തുന്നവര്‍ക്കും വളമായി മണ്ണിരക്കമ്പോസ്റ്റ് തയ്യാറാക്കാം. 45x 30x 45 സെന്‍റീമീറ്റര്‍ വലിപ്പമുള്ള അടിഭാഗം പരന്ന നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഒരു പെട്ടി കണ്ടെത്തുക. മണ്ണ്,തടി,പ്ലാസ്റ്റിക് എന്നിങ്ങനെ ഏതുകൊണ്ടുമാകാം പെട്ടി. ഇതിനടിയില്‍ ഉള്‍ഭാഗത്ത് സുഷിരങ്ങളുള്ള പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുക. ഇതിനു മുകളില്‍ മൂന്ന് സെന്‍റീമീറ്റര്‍ ഘനത്തില്‍ മണ്ണും അഞ്ചു സെന്‍റീമീറ്റര്‍ ഘനത്തില്‍ ചകിരിയും നിരത്തുക. ഇതിനു മീതേ നേരിയ ഘനത്തില്‍ മണ്ണിരക്കമ്പോസ്റ്റും 250 എണ്ണം മണ്ണിരകളെയും നിക്ഷേപിച്ചതിനുശേഷം ദിവസവും കിട്ടുന്ന ജൈവാവശിഷ്ടങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുക.

നനഞ്ഞ ഒരു ചാക്കുതുണികൊണ്ട് പെട്ടി മൂടി ഉള്ളിലെ വെളിച്ചം നിയന്ത്രിക്കണം. മുളക്, എണ്ണ കൂടുതലുള്ള വസ്തുക്കള്‍ ഇവയൊന്നും പെട്ടിയില്‍ ഇടരുത്. പെട്ടി നിറഞ്ഞു കഴിഞ്ഞാല്‍ ഒരാഴ്ച കൊണ്ട് കമ്പോസ്റ്റ് പാകമായിക്കിട്ടും.  ഇപ്പോള്‍ പെട്ടിക്കുമേല്‍ വിരിച്ച തുണി മാറ്റുക. ഇതോടെ മണ്ണിരകള്‍ താഴേക്ക് നീങ്ങും. മുകളില്‍ നിന്നും മണ്ണിരയില്ലാതെ കമ്പോസ്റ്റ് മാത്രം ശേഖരിക്കുക. ഇത് അരിച്ച്‌ ഉണക്കി സൂക്ഷിക്കുകയോ അപ്പോള്‍ത്തന്നെ വളമാക്കുകയോ ചെയ്യാം.

ചാണകത്തേക്കാള്‍ മൂന്നിരട്ടി സസ്യമൂലകസമ്പന്നമാണ് മണ്ണിരക്കമ്പോസ്റ്റ് . കമ്പോസ്റ്റ് നിര്‍മാണത്തോടൊപ്പം വെര്‍മിവാഷ് (മണ്ണിരസത്ത്) ലഭിക്കും. ഇത് കമ്പോസ്റ്റില്‍ നിന്ന് ഊറി വരുന്നതാണ്. കമ്പോസ്റ്റ് ടാങ്കിന്‍റെ അടിയിലൊരു കുഴല്‍ ഘടിപ്പിച്ചാല്‍ അതിലൂടെ ഊറിവരുന്ന വാഷ് താഴെയൊരു പാത്രം വെച്ച്‌ അതില്‍ ശേഖരിക്കാം.

ഇത് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്‌ ചെടികളില്‍ തളിച്ചുകൊടുക്കാം. ചെടിക്ക് പെട്ടെന്ന് വലിച്ചെടുക്കാന്‍ കഴിയുന്ന മികച്ച വളമാണിത്. മണ്ണിരക്കമ്പോസ്റ്റ് ഇഴയകലമുള്ള തുണിയില്‍ കിഴികെട്ടി ഒന്നര ലിറ്റര്‍ വെള്ളത്തില്‍ രണ്ടുദിവസം കുതിര്‍ത്തുവെച്ചിട്ട് അത് നന്നായി പിഴിഞ്ഞെടുത്താല്‍ കട്ടന്‍ചായയുടെ നിറമുള്ള വെര്‍മിവാഷ് കിട്ടും. ഇത് നേര്‍പ്പിച്ച്‌ ചെടികളില്‍ തളിക്കാം. ഈ വിധത്തിലും വെര്‍മിവാഷ് തയ്യാറാക്കാം. ഇന്നിപ്പോള്‍ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സഹായകമായ റെഡിമെയ്ഡ് ടാങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്. വെള്ളം ചോരാത്ത ഭാരം കുറഞ്ഞ സില്‍പോളിന്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

പുത്തനറിവുകള്‍ - വിജയകഥകള്‍

മുപ്പതിനായിരത്തോളം ഓര്‍ക്കിഡുകളില്‍ നിന്ന് എബിയുടെ മാസവരുമാനം ഒരു ലക്ഷം രൂപ

റബ്ബറിന്റെ വിലയിടിവിനെത്തുടര്‍ന്ന് റബ്ബര്‍ വെട്ടിമാറ്റിയ സ്ഥലത്ത് ഓര്‍ക്കിഡ് വളര്‍ത്തി സുവര്‍ണനേട്ടം കൊയ്യുകയാണ് ഏറ്റുമാനൂര്‍ കടപ്പൂര് എബി മാത്യു. ഒരേക്കര്‍ സ്ഥലം നിരപ്പാക്കി ഇരുമ്പ് പൈപ്പും ഷെയ്ഡ് നെറ്റും ഉപയോഗിച്ച്‌ ഷെഡ്ഡ് നിര്‍മിച്ച്‌ മഴയെയും വെയിലിനെയും പ്രതിരോധിക്കുകയായിരുന്നു ആദ്യപടി.

മണ്ണില്‍ നേരിട്ട് നടാവുന്ന 'ആനി ബ്ലാക്ക്' ഓര്‍ക്കിഡ് ആണ് കൃഷി ചെയ്തിരിക്കുന്നത്. നേര്‍വരിയായി അടുത്തടുത്ത് നടാവുന്ന ഓര്‍ക്കിഡാണിത്. മുകളിലേക്കാണ് ആനി ബ്ലാക്കിന്റെ വളര്‍ച്ച. കാര്യമായി പരിചരണമാവശ്യമില്ലാത്ത ആനി ബ്ലാക്കിന് ചാണകം, പയറുപൊടി, ഇ.എം. ലായനി എന്നിവ ചേര്‍ത്ത മിശ്രിതം വെള്ളംചേര്‍ത്ത് വേരുകളില്‍ തളിച്ചുകൊടുക്കുകയാണ് പതിവ്. മൂന്നുനാലു ദിവസം കൂടുമ്പോള്‍ പരിമിതമായി ജലസേചനവും നല്‍കുന്നു.

തോട്ടത്തിലുള്ള മുപ്പതിനായിരത്തോളം ഓര്‍ക്കിഡുകളില്‍നിന്ന് മാസം ഏഴായിരത്തിലധികം പൂക്കള്‍ ലഭിക്കുന്നു. ഒരു ലക്ഷം രൂപയോളം വരുമാനമാണ് മാസംതോറും എബിക്ക് ലഭിക്കുന്നത്. ദിവസങ്ങളോളം വാടാതിരിക്കുന്ന പൂക്കള്‍ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ കച്ചവടക്കാര്‍ക്ക് പായ്ക്ക്ചെയ്ത് തീവണ്ടി മാര്‍ഗം അയച്ചുകൊടുക്കുകയാണ് പതിവ്. എക്കാലത്തും തുടര്‍ച്ചയായി പുഷ്പിക്കുന്ന പതിവുള്ള ആനിബ്ലാക്കിന്റെ ഉയരം കൂടുന്നതനുസരിച്ച്‌ മുറിച്ചുനട്ട് പുതിയ തൈകളാക്കുകയാണ് പതിവ്. തൈകളുടെ വില്പനയിലും നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്.

അഞ്ചുവര്‍ഷമായി പുഷ്പകൃഷി രംഗത്തുള്ള എബി ഇപ്പോള്‍ 'മെസഞ്ചിയാന' എന്ന അലങ്കാര ഇലച്ചെടിയും വളര്‍ത്തുന്നുണ്ട്. തണല്‍ ഇഷ്ടപ്പെടുന്ന ഇവ റബ്ബറിന് ഇടവിളയായി വളര്‍ത്താം. എബിയുടെ പുഷ്പകൃഷിക്ക് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും കാണക്കാരി കൃഷി ഓഫീസര്‍ മിനി തമ്പിയുടെയും സാങ്കേതിക സഹകരണങ്ങളുമുണ്ട്.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate