പഴം- പച്ചക്കറി കൃഷി ഗ്രോബാഗ് പച്ചക്കറിക്കൃഷിചെയ്യുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീട്ടിലേക്കാവശ്യമായ പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഗ്രോബാഗ് കൃഷിയില്‍ കയ്പ്പേറിയ അനുഭവമുള്ളവര്‍ ധാരാളം. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതും അകത്തെ കറുത്ത ലൈനിങ്ങും ടെറസ്സിലും മുറ്റത്തും മാറ്റിവെക്കാമെന്നതുമൊക്കെ അനുകൂല ഘടകങ്ങളാണ്. എന്നാലും ഈ കൃഷി പലപ്പോഴും ഫലവത്താകുന്നില്ല. മണ്ണും വിത്തും വിളയും വിളവും അറിഞ്ഞുവേണം ഗ്രോബാഗ് പച്ചക്കറിക്കൃഷിയില്‍ കാലെടുത്തുവെക്കാന്‍. രണ്ട് സീസണ് തുടര്‍ച്ചയായി കൃഷിചെയ്താല്‍ ഗ്രോബാഗിലെ മണ്ണ് മാറ്റണം. സൂര്യതാപീകരണംചെയ്ത മണ്ണും മണലും ട്രൈക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും ഒരേ അനുപാതത്തില്‍ കലര്‍ത്തി ബാഗിന്റെ മുക്കാല്‍ഭാഗം നിറയ്ക്കാം. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചകിരിച്ചോര്‍ കമ്പോസ്റ്റോ മലര്‍ത്തി ആടുക്കിയ ചകിരിയോ പാകണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരി സഹായിക്കും. നനച്ച മണ്ണുമിശ്രിതത്തിലേക്ക് ഒരുപിടി കുമ്മായമോ ഡോളമൈറ്റോ കലര്‍ത്തണം. രണ്ടാഴ്ച കഴിഞ്ഞാല്‍ മണ്ണൊരുങ്ങിയതായിക്കണ്ട് കൃഷി തുടങ്ങാം. മണ്ണറിയാതെ അല്ലെങ്കില്‍ മണ്ണൊരുങ്ങാതെ വിത്തിട്ടാല്‍ കീടരോഗബാധ ഉറപ്പ്. വിത്തുഗുണമാണ് പത്തുഗുണം. നല്ല വിത്ത് നടുന്നതോടൊപ്പം മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍ തടയുന്നതിനായി സ്യൂഡോമോണസ് പുരട്ടാനും ശ്രദ്ധിച്ചേ മതിയാകൂ. മണ്ണിലാണ് കീടങ്ങളുടെയും കുമിളുകളുടെയും സുഷുപ്താവസ്ഥ. തക്കംപാര്‍ത്തിരിക്കുന്ന അവയെ പ്രതിരോധിക്കുന്നതിനായി തിരഞ്ഞെടുക്കേണ്ട മിത്ര ബാക്ടീരിയയാണ് സ്യൂഡോമോണസ്. ഒരു ഗ്ളാസ് വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് കലര്‍ത്തി ആറുമണിക്കൂര്‍ വിത്ത് കുതിര്‍ക്കാം. ചീരപോലെ മുക്കിവെക്കാതെ നടുന്ന വിത്ത് ഇരട്ടി സ്യൂഡോമോണസും പുളിച്ച കഞ്ഞിവെള്ളവുംകൊണ്ട് നനച്ച് അരമണിക്കൂറിനുശേഷം പാകണം. ഒരിക്കലും വിത്ത് ആഴത്തില്‍ നടരുത്. വിത്തിന്റെ വലിപ്പംതന്നെയാണ് വിത്താഴം. പറിച്ചുനടുന്ന ചെടിയുടെ വേര് സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയ ലായനിയില്‍ അരമണിക്കൂര്‍ മുക്കിവെച്ച് നടാം. രണ്ടാഴ്ചയിലൊരിക്കല്‍ മണ്ണിര കമ്പോസ്റ്റോ ഉണങ്ങിപ്പൊടിഞ്ഞ കോഴിവളമോ ചാണകപ്പൊടിയോ പുളിച്ച പിണ്ണാക്കോ ചേര്‍ക്കണം. കീടബാധ ഒഴിവാക്കുന്നതിനായി വേപ്പെണ്ണ എമല്‍ഷന്‍ ആഴ്ചയിലൊരിക്കല്‍ തളിക്കണം. ഓരോ ഇനത്തിനും ഉത്പാദന ക്ഷമതയില്‍ വ്യത്യാസമുണ്ടാകും അതുകൊണ്ടുതന്നെ സന്തുലിത വളപ്രയോഗത്തിലൂടെ വിളവ് കൂട്ടാം. രാസകീടനാശിനികള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് ഓരോ വിളയുടെയും ആവശ്യമായ സമയത്തും ആവശ്യമായ രീതിയിലും വളപ്രയോഗം നടത്തിയാല്‍ ഗ്രോബാഗ് പച്ചക്കറികൃഷിയില്‍ വിജയം സുനിശ്ചിതം ഇടയിളക്ക് – കളനീക്ക് ഉപകരണങ്ങള്‍ വരിയില്‍ വിതച്ചതും യന്ത്രങ്ങള്‍ കൊണ്ടു നട്ടതുമായ വയലുകളില്‍ കളയിളക്കികള്‍ ഉപയോഗിച്ചാല്‍ വലിയൊരളവില്‍ കളനിയന്ത്രണം സാദ്ധ്യമാണ്. ‘റോട്ടറിവീഡര്‍’ എന്നറിയപ്പെടുന്ന കറങ്ങുന്ന ചക്രങ്ങളുള്ള കളയിളക്കികളാണ് വെള്ളക്കെട്ടുള്ള വയലുകളില്‍ ഉപയോഗിക്കുന്നത്. ‘ഫിംഗര്‍ ടൈപ്പ് വീഡര്‍’, ‘കോണോ വീഡര്‍’ എന്നിങ്ങനെ രണ്ടു തരം കളയിളക്കികള്‍ പ്രചാരത്തിലുണ്ട്. ശരിയായ സമയത്തുപയോഗിച്ചില്ലെങ്കില്‍ ഇത്തരം കളയിളക്കികള്‍ കൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടില്ല. മണ്ണില്‍ വായുസഞ്ചാരം കൂടുന്നതിനാല്‍ വേരുകള്‍ കൂടുതല്‍ നീളത്തില്‍ വളരാനും നെല്ലു പുഷ്ടിപ്പെടാനും കളയിളക്കി സഹായകമാണ്. പൂക്കള്‍ കാഴ്ചവയ്ക്കുന്ന നിറമുള്ള സംരംഭ മേഖല. ചെടി നട്ട് വളര്‍ത്തി അതില്‍ നിന്നുള്ള പൂക്കള്‍ വിപണനം നടത്തുന്നത് സാധാരണ രീതി. എന്നാല്‍ പൂക്കള്‍ കാഴ്ചവയ്ക്കുന്ന മറ്റൊരു നിറമുള്ള സംരംഭ മേഖലയുണ്ട്. പുഷ്പാലങ്കാരങ്ങളുടെ ലോകമാണിത്. ജനനം മുതല്‍ ചാവു വരെയെന്തിനും പൂക്കളെ ഉപയോഗിക്കുന്ന ആധുനിക സംസ്കാരം നാട്ടില്‍ വളര്‍ന്നു കൊണ്ടാണിരിക്കുന്നത്. ഇത്തരം ഉപഭോഗശീലം പ്രചരിപ്പിക്കുന്നതിലും സംരംഭകര്‍ ശ്രദ്ധ ചെലുത്തുന്നതു നന്നായിരിക്കും. വിവാഹ വാര്‍ഷികം, ചരമ വാര്‍ഷികം, പിറന്നാള്‍, ആദ്യകുര്‍ബാന, കടകളുടെ ഉദ്ഘാടനം തുടങ്ങിയ മുഹൂര്‍ത്തങ്ങള്‍ക്കു ചാരുത പകരാന്‍ പൂക്കളെപ്പോലെ മറ്റൊന്നിനും സാധിക്കില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പുഷ്പാലങ്കാരങ്ങളുടെ ഓര്‍ഡറുകളെടുക്കുന്നതിനു സാധിക്കും. മൂലധനച്ചെലവ് അമ്പതിനായിരം രൂപ മുതല്‍ വളര്‍ത്തു മൃഗങ്ങളെ സ്നേഹിക്കുന്നവർക്കായി ഹോം4പെറ്റ് മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ ഇഷ്ടപ്പെടാത്തവരില്ല. മിക്കവരുടെയും ഓമനകളായിരിക്കും വളര്‍ത്തുമൃഗങ്ങള്‍. ചരിത്രാതീത കാലം മുതല്‍ക്കെ മനുഷ്യന് മൃഗങ്ങളെ ഇണക്കി വളര്‍ത്തിയിരുന്നു. ഇന്നും മനുഷ്യന്റെ സന്തതസഹചാരിയാണിവര്. ലോകത്തില്‍ നായകളുടെ എണ്ണത്തില്‍ ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. നായ്ക്കളെ വളര്‍ത്തുന്നവരുടെ എണ്ണവും രാജ്യത്ത് കൂടി വരികയാണ് ഇതോടൊപ്പം പെറ്റ് ഫുഡ്, ഹെല്‍ത്ത് പ്രൊഡക്ട്, പെറ്റ് ആക്സസറീസ് എന്നിവയുടെ വിപണിയും വളരുകയാണ്. തങ്ങളുടെ ഓമന മൃഗങ്ങളെ എങ്ങനെ പരിശീലിപ്പിക്കാം പരിചരിക്കാം എന്നൊക്കെ ആശങ്കപ്പെടുന്നവര്‍ക്കായി ഒരു സ്റ്റാര്‍ട്ടപ്പും രൂപം കൊണ്ടു. ഹോം4പെറ്റ് എന്ന പേരില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വളര്‍ത്തു മൃഗങ്ങളെ പരിചരിക്കാനുള്ള എല്ലാ വിധ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുന്നു. രാജീവ് തല്‍വാര്‍, അവ്താര്‍ സിങ് വിര്‍ക്, വിനോദ് അഗര്‍വാള്‍ എന്നിവരാണ് വളര്‍ത്തു മൃഗങ്ങളെ സ്നേഹിക്കുന്നവരെ ഒരുമിച്ചു കൂട്ടുന്ന ഈ സംരംഭത്തിന്റെ ശില്പികള്. തന്റെ കരിയര്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ കുറെ മൃഗസ്നേഹികളെ ഒപ്പം കൂട്ടിയാണ് രാജീവ് തല്‍വാര്‍ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഇന്ന് നിരവധി വളര്‍ത്തു മൃഗങ്ങളുടെ ഉടമസ്ഥര്‍ ഹോം4പെറ്റിന്റെ ഉപഭോക്താക്കളാണ്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, ബെഡ്, പെറ്റ് സെക്യൂരിറ്റി ടാഗ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും പെറ്റ് ലാബ്, പെറ്റ് ടാക്സി, ആംബുലന്‍സ് പെറ്റ് ലോഡ്ജിങ്, പെറ്റ് പരിശീലകന്, പെറ്റ് കഫേ, പെറ്റ് ഫോട്ടോഗ്രാഫേഴ്സ്, പെറ്റ് മാഗസിന് ,പെറ്റ് ബര്‍ത്ത് ഡേ ഓര്‍ഗനൈസര്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ പെറ്റ് പരിശീലന കോഴ്സ്, പെറ്റ് ഇന്‍ഷുറന്‍സ് സ്കീം എന്നിവയും സ്റ്റാര്‍ട്ടപ്പ് നല്‍കുന്നുണ്ട്. പെറ്റ് പ്രൊഡക്ട്സ് വില്‍പ്പനക്കാര്‍ക്കും വളര്‍ത്തു മൃഗങ്ങളുടെ ഉടമകള്‍ക്കും ഒരു പോലെ പ്രയോജനകരമാണ് ഈ സ്റ്റാര്‍ട്ടപ്പ്. വില്‍പ്പനക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സൗജ്യമായി വെബസൈറ്റ് വഴി വില്‍ക്കാം. ഉപഭോക്താവിന് ഇഷ്ടമുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും ഓണ്‍ലൈനായി പേയ്മെന്റ് നടത്താനും സൗകര്യമുണ്ട്. ഹോം4പെറ്റ്.കോം വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഈ സേവനങ്ങളെല്ലാം ഉപയോഗപ്പെടുത്താനാകും. ഹോം4പെറ്റ് പ്രസിദ്ധീകരിക്കുന്ന ഡോഗ്സ് ആന്‍ഡ് മോര് എന്ന പെറ്റ് മാഗസിന് ഇന്ത്യയിലെ തന്നെ ആദ്യത്തെ പെറ്റ് മാഗസിനാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പെറ്റ് ഫിറ്റ്നസ് എന്ന പേരില്‍ ഒരു ആപ്ലിക്കേഷനും വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സ്റ്റാര്‍ട്ടപ്പ്. ഇന്ത്യയിലാകമാനം പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്ന ഹോം4പെറ്റ് ഇപ്പോള്‍ പൂനെ, ചെന്നൈ, മുംബൈ, ബെംഗളൂരു, നാസിക് എന്നീ നഗരങ്ങളിലേക്കുകൂടി ചുവടുവെക്കാനൊരുങ്ങുകയാണ്. കാല്സെന്റിലെ ഐ ഫാം.. സ്ഥലക്കണക്കു നോക്കിയാല്‍ കാല് സെന്റില്‍ താഴെ മതി. ഒരു കുടുംബത്തിനു വേണ്ട പച്ചക്കറിയും മീനും മുട്ടയുമെല്ലാം ജൈവരീതിയില്‍ കൃഷിചെയ്ത് ഉണ്ടാക്കാം. വീട്ടിലെ അടുക്കള മാലിന്യങ്ങള്‍ സംസ്കരിക്കാനും സൗകര്യമുണ്ട്. കേരള വെറ്ററിനറി സര്‍വകലാശാലയുടെ വൈല്‍ഡ് ലൈഫ് സ്റ്റഡീസ് സെന്റര്‍ വിഭാവനം ചെയ്ത ഈ കാല്‍സെന്റ് തോട്ടത്തിന് ഐ ഫാം എന്നാണു പേര്. എട്ടടി നീളവും അഞ്ചടി വീതിയും അകത്തേക്കു കയറാനുള്ള ഒരു വാതിലുമുള്ള ഇരുമ്പുകൂടാണ് പ്രധാന ഘടകം. ഈ കൂടിനകത്ത് സര്‍വകലാശാലയുടെതന്നെ ‘ഐശ്വര്യ’ കോഴിക്കൂടുണ്ട്. ഒരു വര്‍ഷം 300 മുട്ട തരുന്നതാണ് ഈ കോഴികള്‍. ഇരുമ്പുകൂട്ടില്‍ രണ്ടോ മൂന്നോ തട്ടുകളിലായി പിവിസി പാത്തി ഘടിപ്പിച്ചിട്ടുണ്ടാകും. ഈ പാത്തിയില്‍ മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും നിറച്ചാണ് ചീര, വെണ്ട, പച്ചമുളകുപോലെയുള്ള പച്ചക്കറികള്‍ നടേണ്ടത്. കൂടിനകത്തു ചകിരിച്ചോറും ചാണകവും മണ്ണും നിറച്ച ഗ്രോബാഗില്‍ കോളി ഫ്ലവര്‍ പോലെയുള്ള പച്ചക്കറികളും നടാം. ഏറ്റവും പ്രധാന ഘടകം അക്വാപോണിക്സ് രീതിയില്‍ പച്ചക്കറികളും മീനും കൃഷി ചെയ്യുന്നതാണ്. രണ്ടോ മൂന്നോ തട്ടുകളിലായി വലിയ അക്വേറിയം ടാങ്കുകളാണ് ഇതിനു വേണ്ടത്. ഇതില്‍ മുകളിലത്തെ തട്ടിലെ ടാങ്കില്‍ പച്ചക്കറിക്കൃഷി നടത്താം. താഴത്തെ രണ്ട് അക്വേറിയം ടാങ്കുകളിലും മീനുകളെ വളര്‍ത്താം. ഈ ടാങ്കുകള്‍ തമ്മില്‍ പൈപ്പുകള്‍ വഴി ബന്ധിപ്പിച്ചു പരസ്പരം വെള്ളം എത്തിക്കാം. വീട്ടിലെ അടുക്കള മാലിന്യങ്ങളും ഒപ്പം കോഴിക്കാഷ്ഠവും നിക്ഷേപിക്കാന്‍ ചെറിയ മാലിന്യസംസ്കരണ യൂണിറ്റും കൂടിനകത്തുണ്ടാകും. അതിലെ വളം തന്നെ ചെടികള്‍ക്ക് ഉപയോഗിക്കാം. അമ്പാടിയില്‍ മൊബൈല്‍ ഡയറി ഫാം പുലർച്ചെ പാൽ വാങ്ങാൻ പാത്രവുമായി റോഡിലേക്കിറങ്ങുന്ന വീട്ടമ്മമാർ, റോഡിലൂടെ ഓടിയെത്തി നിന്ന മിനി പിക്കപ് വാനിന്റെ പിന്നിലേക്കാണു പോക്ക്, കയ്യിൽ കരുതിയ എടിഎം കാർഡ് പോലെയുള്ള സെറാമിക് കാർഡ് വാനിൽ ഘടിപ്പിച്ചിട്ടുള്ള മെഷീനിൽ സ്വൈപ് ചെയ്യുന്നു, ആവശ്യമുള്ള പാലിന്റെ അളവ് രേഖപ്പെടുത്തുന്നു. മെഷീനിനു ചുവടെയുള്ള ഭാഗത്തു വച്ച പാത്രത്തിൽ അതാ പാൽ നിറയുന്നു. ഇംഗ്ലിഷ് സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമൊന്നുമല്ല ഇത്അധികം വൈകാതെ നമ്മുടെ നാട്ടിൻപുറത്തെ തെരുവുകളിൽ കാണാൻ കഴിയുന്ന കാഴ്ചയാണ്. എടിഎം മെഷീനിൽ നിന്നു കാർഡ് ഉപയോഗിച്ചു പണം എടുക്കുന്നതു പോലെ പാൽ വാങ്ങാൻ കഴിയുന്ന മിൽക്ക് വെൻഡിങ് മെഷീൻ. തിരുവൻവണ്ടൂർ നന്നാട് അമ്പാടിയിൽ ഹൈടെക് ഡെയറി ഫാം ആണു പദ്ധതിക്കു പിന്നിൽ. കാർഡിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആദ്യത്തേതാണു സംരംഭമെന്നു ഫാം ഉടമ ടി.വി. അനിൽ കുമാർ പറയുന്നു. ഫാമിലെ പ്ലാന്റിൽ നിന്നു കൈ തൊടാതെ എത്തുന്ന പാലാണ് ഉപയോക്താക്കളെ വീടു തേടിയെത്തുന്നത്. കറവയന്ത്രങ്ങളുപയോഗിച്ചു കറന്നെടുക്കുന്ന പാൽ നേരെ വെൻഡിങ് മെഷീനിലേക്കു നിറയ്ക്കുകയാണു ചെയ്യുന്നത്. എട്ടു ലക്ഷത്തോളം രൂപ ചെലവിലാണു മിൽക് വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നത്. ഈ ഫാം ഹൈടെക് ആണ് 2006 ൽ രണ്ടു ജഴ്സി പശുക്കളുമായി തുടങ്ങിയ ഫാമിൽ ഇന്ന് ഇരുനൂറോളം പശുക്കളുണ്ട്. സങ്കരയിനങ്ങളായ ജഴ്സിയും എച്ച്എഫും മുതൽ നാടൻപശുവായ വെച്ചൂരും എരുമകളും ഫാമിൽ വിലസുന്നു. പൂർണമായും യന്ത്രവൽകൃതമാണു ഫാം. ജർമനിയിൽ നിന്ന് ഇറക്കുമതിചെയ്ത ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. മേൽക്കൂരയ്ക്കു ചുവടെ പശുക്കളെ അഴിച്ചു വിട്ടു വളർത്തുന്ന ഫ്രീ സ്റ്റാൾ സമ്പ്രദായമാണു ഫാമിൽ. ഇതു മൂലം പശുക്കൾക്കു വിശപ്പുള്ളപ്പോൾ തീറ്റയെടുക്കാനും ദാഹമുള്ളപ്പോള്‍ വെള്ളം കുടിക്കാനും കഴിയുന്നു. തൊഴുത്തിലെ ചൂടു നിയന്ത്രിക്കാൻ മേൽക്കൂരയ്ക്കു ചുവടെ ഓല മെടഞ്ഞു മേഞ്ഞിട്ടുണ്ട്. കൂടാതെ ഇറക്കുമതി ചെയ്ത ഡെയറി ഫാനുകളും ഗോക്കളെ തണുപ്പിക്കുന്നു. ഇനി പശുക്കൾക്ക് ഒന്നു പുറം ചൊറിയണമെങ്കിലോ സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന കൗ ബ്രഷിന് അടുത്തെത്തിയാൽ മതി. പശുവിന്റെ ദേഹം സ്പർശിക്കുമ്പോൾ ബ്രഷ് തനിയെ പ്രവർത്തിച്ചു തുടങ്ങും. തീറ്റയും ഹൈടെക് പകുതി വിളവെത്തിയ ചോളവും (സൈലേജ്) ചോളപ്പൊടി, പിണ്ണാക്ക്, തവിട് എന്നിവയും ചേർത്തുണ്ടാക്കുന്ന കാലിത്തീറ്റയാണു പശുക്കൾക്കു നല്‍കുന്നത്. തീറ്റ നൽകുന്ന രീതിക്കും പ്രത്യേകതയുണ്ട്. ടോട്ടൽ മിക്സ് റേഷൻ (ടിഎംആർ) മെഷീനിലേക്കു തീറ്റ ഇട്ടുകൊടുക്കും. ഓരോ വിഭാഗത്തിലുമുള്ള പശുക്കളെ പ്രത്യേകം പാർപ്പിച്ചിരിക്കുന്ന ഫാമിനുള്ളിലൂടെ ട്രാക്ടറിൽ ഘടിപ്പിച്ച മെഷീൻ ഓടിക്കുകയേ വേണ്ടൂ. അതതു വിഭാഗത്തിന് ആവശ്യമായ അളവിൽ തീറ്റ കൃത്യമായി ഇരുവശത്തേക്കുമായി വീണു കൊള്ളും. കുളിപ്പിക്കലും കറവയും മെഷീൻ വക അമ്പാടിയിൽ ഫാമിൽ കറവസമയത്തു പശുക്കളെ പ്രത്യേക ബാരിക്കേഡിനുള്ളിലൂടെ കടത്തിവിടും. നിശ്ചിതസ്ഥലത്തെത്തുമ്പോൾ പശു തനിയെ നിൽക്കും. അവിടെയാണു ഷവർ ബാത്ത്. ബാരിക്കേഡിലെ പൈപ്പുകളിൽ ഘടിപ്പിച്ചിട്ടുള്ള ഷവർ പോയിന്റുകളിൽ നിന്നു വെള്ളം പശുക്കളുടെ ദേഹത്തേക്കു സമൃദ്ധമായി സ്പ്രേ ചെയ്യും. അതോടെ കുളി കഴിഞ്ഞു. തുടർന്നു മിൽക്കിങ് പാർലറിലേക്കാണു യാത്ര. ജർമൻ നിർമിത കറവയന്ത്രങ്ങളാണു പശുക്കളെ കറക്കാനായി സ്ഥാപിച്ചിട്ടുണ്ട്. രണ്ടു നിരകളിലായി 12 പശുക്കളെ ഒരേ സമയം കറക്കാനായി അത്രയും കറവയന്ത്രങ്ങളുണ്ട്. അഞ്ചു മിനിട്ടിനകം കറവ പൂർത്തിയായി പാൽ പാർലറിൽ നിന്നു നേരെ ചില്ലിങ് പ്ലാന്റിലേക്കു പോകും. പാസ്ചുറൈസേഷൻ നടത്തി പായ്ക്ക് ചെയ്തു വിപണിയിലേക്ക്. നാളികേര വെള്ളത്തില്‍ നിന്നും കോക്കനട്ട് ഹണി കോക്കനട്ട് ഹണി നിര്‍മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുവായ നാളികേര വെള്ളം വലിയ മുതല്‍ മുടക്കില്ലാതെ ലഭിക്കുമെന്നുള്ളതു തന്നെയാണ് ഈ വ്യവസായത്തിന്റെ ഏറ്റവും വലിയ സാധ്യത. വലിയ തോതിലുള്ള മുതല്‍ മുടക്കോ സാങ്കേതിക വിദഗ്ധരുടെ പിന്തുണയോ ഇല്ലാത്ത രണ്ട് സ്ത്രീ ജീവനക്കാരെ ഉപയോഗിച്ച് കോക്കനട്ട് ഹണി ഉല്‍പ്പാദനം സാധ്യമാകും. ഇന്ത്യയില്‍ കോക്കനട്ട് ഹണി ഉല്‍പ്പാദനം ആരംഭിച്ചു വരുന്നതേയുള്ളൂ. അതുകൊണ്ടു തന്നെ ഉപഭോഗവും വ്യാപകമായിട്ടില്ല. ഫ്രൂട്ട് ജാമുകള്ക്ക് പകരമായും സ്ലിമ്മിങ് ഏജന്റായും വീടുകളില്‍ കോക്കനട്ട് ഹണി ഉപയോഗിക്കുവാന്‍ സാധിക്കും. കൂടുതലായി മിഠായികള്‍, ഹല്‍വ, കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍, മരുന്നു നിര്‍മാണം തുടങ്ങിയവയ്ക്കെല്ലാം കോക്കനട്ട് ഹണി ഉപയോഗപ്പെടുത്താം. രണ്ടു വര്‍ഷത്തിലധികം കേടാകാതെയിരിക്കും എന്നുള്ളതും ഈ ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റിംഗ് സാധ്യത വര്‍ധിപ്പിക്കുന്നു. മാര്‍ക്കറ്റിംഗ് നൂതന ഉല്‍പ്പന്നം എന്ന നിലയില്‍ വിപണിയില്‍ ഇടം നേടാന്‍ അല്‍പ്പ സമയമെടുക്കും. എങ്കിലും പ്രകൃതിദത്ത ഉല്‍പ്പന്നം എന്ന നിലയില്‍ കോക്കനട്ട് ഹണിക്ക് സ്ഥാനമുണ്ട്. റീട്ടെയ്ല്‍ പായ്ക്കുകള്‍ തയ്യാറാക്കുമ്പോള്‍ 100 ഗ്രാം, 250 ഗ്രാം, 500 ഗ്രാം പായ്ക്കുകളായിരിക്കും നല്ലത്. പുതിയ ഉല്‍പ്പന്നം എന്ന നിലയില്‍ ഉപഭോക്താവിന് വലിയ പായ്ക്കുകളോട് താല്പര്യം കുറവായിരിക്കും. രുചിയും ഗുണവും തിരിച്ചറിഞ്ഞ് ആവശ്യക്കാരേറുന്നതോടെ വലിയ പായ്ക്കിംഗും ആലോചിക്കാവുന്നതാണ്. കോക്കനട്ട് ഹണിയില്‍ ആയുര്‍വേദ ചേരുവകള്‍ ചേര്‍ത്ത് അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഔഷധമായും മാറ്റിയെടുക്കാം. ഫ്രൂട്ട് ജാമുകള്‍ കഴിച്ച് മടുത്ത ഉപഭോക്താവിന് കോക്കനട്ട് ഹണിയുടെ ജാം ഒരു വലിയ അനുഭവമായിരിക്കും. കച്ചപ്പുകളിലും പേസ്റ്റുകളിലും ഉപയോഗിക്കുന്നതടക്കമുള്ള സാധ്യതകളുണ്ട്. വിദേശവിപണിയെ ലക്ഷ്യം വെച്ചുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും പരീക്ഷിക്കാവുന്നതാണ്. പുതിയ ഉല്‍പ്പന്നം എന്ന നിലയില്‍ മാര്‍ക്കറ്റിംഗിന് അനുകരിക്കാവുന്ന മോഡലുകള്‍ നിലവിലില്ലാത്തതിനാല്‍ സ്വന്തം പാത സ്വയം കണ്ടെത്തുകയാണു നല്ലത്. സാങ്കേതിക വിദ്യ പരിശീലനം കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന കേരള അഗ്രിക്കള്‍ച്ചര്‍ വാല്യു ആഡഡ് പ്രൊഡക്റ്റ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പിംഗ് സെന്ററില്‍ നിന്നും കോക്കനട്ട് ഹണി നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യയും പരിശീലനവും ലഭിക്കും. കൂടാതെ സാങ്കേതിക വിദ്യയെടുക്കുന്ന സംരംഭകര്‍ക്ക് ബാങ്ക് സപ്പോര്‍ട്ടും ഈ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. സ്വന്തമായി സംരംഭം ആരംഭിക്കുന്നതിനു മുമ്പ് കാവ് പ്രാഡില് നിന്നും കോക്കനട്ട് ഹണി വാങ്ങി വിപണി പഠിക്കുന്നതിനുള്ള സൌകര്യവും ലഭ്യമാണ്. വിപണി ഉണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ സംരംഭം ആരംഭിക്കുകയുമാവാം. ഫോണ്‍ നമ്പര്‍: 0484 2242410 പാല് തരും യന്ത്രം കേരളത്തിലും.. എടിഎം കാര്‍ഡ് ഉപയോഗിച്ചു പണമെടുക്കുന്നതു പോലെ മെഷീനില്‍നിന്ന് ഇനി പശുവിന്‍പാലും!. കറവയന്ത്രങ്ങള്‍ ഉപയോഗിച്ചു കറന്നെടുത്ത പാല് കൈ തൊടാതെ തന്നെ മില്‍ക് വെന്‍ഡിങ് മെഷീനിലേക്കും തുടര്‍ന്ന് ഉപഭോക്താവിന്റെ കൈകളിലേക്കും എത്തുന്ന പുത്തന്‍ സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണു ചെങ്ങന്നൂരിനടുത്തു തിരുവന്വണ്ടൂൂര് നന്നാട്ടെ അമ്പാടിയില്‍ ഹൈടെക് ഡെയറി ഫാം. തീറ്റ കൊടുക്കുന്നതും കുളിപ്പിക്കുന്നതും മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ യന്ത്രസഹായമുണ്ട്. ഫാമിലെ മില്‍ക്കിങ് പാര്‍ലറില്‍ ജര്‍മന്‍ നിര്‍മിത കറവയന്ത്രങ്ങളുപയോഗിച്ച് 12 പശുക്കളെ ഒരേ സമയം കറക്കുന്നു. അഞ്ചു മിനിട്ടിനകം കറവ പൂര്‍ത്തിയായി പാല് പാര്‍ലറില്‍നിന്നു നേരേ പിക്കപ് വാനില്‍ ഘടിപ്പിച്ച വെന്‍ഡിങ് മെഷീനിന്റെ 300 ലീറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലെത്തും. വീട്ടുമുറ്റത്തെത്തുന്ന വാനിന്റെ പിന്നില്‍ മെഷീനില്‍ കാര്‍ഡ് സ്വൈപ് ചെയ്ത് ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള അളവില്‍ പാലെടുക്കാം. കാര്‍ഡില്‍ പണം നിറയ്ക്കാന്‍ ഫാമുമായി ബന്ധപ്പെടണം. എട്ടു ലക്ഷത്തോളം രൂപ ചെലവിലാണു മില്‍ക് വെന്‍ഡിങ് മെഷീന് സ്ഥാപിച്ചത്. രണ്ടു ജഴ്സി പശുക്കളുമായി 2006ല്‍ തുടങ്ങിയ ഫാമില്‍ ഇപ്പോള്‍ ഇരുനൂറോളം പശുക്കളുണ്ട്. എണ്ണം ഉടന്‍ തന്നെ അഞ്ഞൂറിലേക്ക് എത്തിക്കുമെന്ന് അനില്‍ കുമാര്‍ പറയുന്നു. ജഴ്സികയുടെയും എച്ച്എഫിന്റെയും സങ്കരയിനങ്ങള്‍ മുതല്‍ നാടന്‍പശുവായ വെച്ചൂര്‍ വരെ ഇവിടെയുണ്ട്. എരുമകളെയും വളര്‍ത്തുന്നു. മേല്‍ക്കൂരയ്ക്കു കീഴില്‍ പശുക്കളെ അഴിച്ചുവിട്ടു വളര്‍ത്തുന്ന ഫ്രീ സ്റ്റാള്‍ സമ്പ്രദായമാണു ഫാമില്‍. ഇതുമൂലം പശുക്കള്‍ക്കു വിശപ്പുളളപ്പോള്‍ തീറ്റയെടുക്കാനും ദാഹമുള്ളപ്പോള്‍ വെള്ളം കുടിക്കാനും കഴിയുന്നു. തൊഴുത്തിലെ ചൂടു നിയന്ത്രിക്കാന്‍ മേല്‍ക്കൂരയ്ക്കു കീഴിലായി ഓലമെടഞ്ഞു മേഞ്ഞിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഡെയറി ഫാനുകളും ഗോക്കളെ തണുപ്പിക്കുന്നു. സെന്‍സര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന കൗബ്രഷില് പശുക്കളുടെ ദേഹം സ്പര്‍ശിക്കുമ്പോള്‍ ബ്രഷ് തനിയെ പ്രവര്‍ത്തിച്ച് അവയുടെ പുറം ചൊറിഞ്ഞുകൊടുക്കും. പകുതി വിളവെത്തിയ ചോളവും (സൈലേജ്) ചോളപ്പൊടി, പിണ്ണാക്ക്, തവിട് എന്നിവയും ചേര്‍ത്തുണ്ടാക്കുന്ന കാലിത്തീറ്റയാണു പശുക്കള്‍ക്കു നല്‍കുന്നത്. തമിഴ്നാട്ടിലെ തേനിയില്‍ നിന്നാണു ചോളം എത്തിക്കുന്നത്. അരിഞ്ഞെടുക്കുന്ന ചോളച്ചെടിയും കതിരുമെല്ലാം 45 ദിവസത്തോളം വായു കടക്കാതെ ഫെര്മന്റേഷന് നടത്തി സൂക്ഷിച്ചാണു സൈലേജ് ഉണ്ടാക്കുന്നത്. തീറ്റ നല്കുന്ന രീതിക്കും പ്രത്യേകതയുണ്ട്. ടോട്ടല്‍ മിക്സ് റേഷന്‍ (ടിഎംആര്‍) മെഷീനിലേക്കു തീറ്റ ഇട്ടുകൊടുക്കും. ഒരോ വിഭാഗത്തിലുമുള്ള പശുക്കളെ പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്ന ഫാമിനുള്ളിലൂടെ ട്രാക്ടറില്‍ ഘടിപ്പിച്ച മെഷീന് ഓടിക്കുകയേ വേണ്ടൂു. അതാതു വിഭാഗത്തിന് ആവശ്യമായ അളവില്‍ തീറ്റ കൃത്യമായി ഇരുവശത്തേക്കുമായി വീഴും. കൃഷിയും യന്ത്രങ്ങളും കോണോ പഡ്ലര്‍ എല്ലാത്തരം മണ്ണിലും ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ഭാരം കുവായതിനാല് 1500 മി.മീ വരെ വീതിയില്‍ ഉപയോഗിക്കാനാകും. ഒരു ദിവസം 2 ഏക്കര്‍ ഉഴാന് കഴിയും. മൃദുവായ മണ്ണില്‍ ഉഴവ് നടത്താന്‍ കോണിക്കല്‍ ആകൃതിയിലുള്ള ഈ ഉപകരണത്തിന് കഴിയും. ഏകദേശ വില -Rs. 4,000/- മെതിയുപകരണങ്ങള് രണ്ടു തരം മെതിയന്ത്രങ്ങള്‍ പ്രചാരത്തിലുണ്ട്. കറ്റകള്‍ കയ്യിലെടുത്ത് യന്ത്രത്തിന്റെ കറങ്ങുന്ന സിലിണ്ടറിനുനേരെ പിടിച്ചു മെതിച്ചെടുക്കുന്ന ‘ഹോള്‍ഡ് ഓണ്‍’ എന്ന ഇനവും മുഴുവന്‍ നെല്‍കറ്റകളും യന്ത്രത്തിനുള്ളിലേക്കിട്ടു കൊടുക്കുന്ന ‘ഫ്ളോത്രൂ’ എന്ന ഇനവും. ആദ്യ ഇനത്തില്‍പ്പെട്ടവ പൊതുവെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഏകദേശം 15,000 രൂപയ്ക്കു ലഭ്യമായ ഇത്തരം യന്ത്രങ്ങള്‍ കൊണ്ട് ഒരു മണിക്കൂറില്‍ 100 കിലോയോളം നെല്ലു മെതിച്ചു കിട്ടും. വൃത്തിയാക്കിയെടുക്കാന്‍ മനുഷ്യാധ്വാനം ആവശ്യമാണ്. ഏഴര എച്ച്.പി.യുടെ എന്‍ജിനിലോ വൈദ്യുത മോട്ടോറിന്റെ ശക്തിയിലോ പ്രവര്‍ത്തിക്കുന്ന വലിയ മെതിയന്ത്രങ്ങള്‍ ട്രാക്ടറില്‍ വലിച്ചുകൊണ്ടുപോയി പാടത്തു വച്ച് മെതിയ്ക്കാവുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കറ്റകള്‍ കെട്ടഴിച്ചശേഷം വേണം യന്ത്രത്തിലേക്കിടാന്‍. ഒരു മണിക്കൂറില്‍ ഏകദേശം 500 മുതല്‍ 700 കിലോ നെല്ലുവരെ ഈ യന്ത്രമുപയോഗിച്ചു മെതിക്കാം. വൈക്കോല്‍ മുറിഞ്ഞുപോകില്ല; എന്നാല്‍ അത് മെതിച്ച ശേഷം കറ്റ കെട്ടി സൂക്ഷിക്കാന്‍ കഴിയില്ല.. കൊയ്ത്ത് ഉപകരണങ്ങള്‍ പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷീനറി കോര്പ്പറേഷന് (കാംകോ) നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന ‘കെ.ആര്.120’ എന്ന കൊയ്ത്ത് യന്ത്രം സ്ത്രീകള്‍ക്കും അനായാസം ഉപയോഗിക്കാം. പെട്രോളില്‍ സ്റ്റാര്‍ട്ടുചെയ്ത് മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന 3.5 എച്ച്.പി.യുടെ എന്‍ജിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. യന്ത്രത്തിന്റെ വില 65,000 രൂപയോളമാണ്. ഒരു മണിക്കൂറില്‍ അരയേക്കറോളം ഈ യന്ത്രമുപയോഗിച്ച് കൊയ്യാന്‍ പറ്റും. ഒരു വശത്തേക്ക് വരിയായി മുറിച്ചിടുന്ന നെല്‍കറ്റകള്‍ കെട്ടി ചുരുട്ടുകളാക്കാന്‍ മനുഷ്യസഹായം വേണം. ഞാറു നടീല്‍ യന്ത്രങ്ങള്‍ അടുത്ത കാലത്ത് ഏറ്റവും പ്രചാരം നേടിയ കൃഷിയന്ത്രമാണിത്. എട്ടു നിരയില്‍ ഒരേ സമയം നട്ടുപോകുന്ന ഞാറുനടീല്‍ യന്ത്രങ്ങളാണ് കേരളത്തില്‍ കൂടുതലും ഉപയോഗിക്കുന്നത്. ഈ യന്ത്രം കേരളത്തിലെ നെല്‍കൃഷിക്ക് അനുയോജ്യമാണെന്നു ആദ്യം കണ്ടെത്തിയത് 1995-97 ല്‍ പട്ടാമ്പിയിലെ പ്രാദേശിക ഗവേഷണ കേന്ദ്രമാണ്. 23.8 സെ.മീ ആണ് ഈ യന്ത്രമുപയോഗിച്ചു നടുമ്പോള്‍ വരിയകലം. നുരികള്‍ തമ്മില്‍ 14 സെ.മീ, 17 സെ.മീ എന്നീ അകലങ്ങള്‍ ലഭിക്കും. ശരാശരി അരയേക്കറില്‍ ഒരു മണിക്കൂര്‍ കൊണ്ട് ഞാറു നടാം. 3.5 കുതിര ശക്തിയുടെ ഡീസലെഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രത്തിന് ഒരു മണിക്കൂര്‍ സമയത്തേക്ക് 3/4 ലിറ്ററോളം ഡീസല്‍ വേണം. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരാളും യന്ത്രത്തിന്റെ ട്രേയിലേക്ക് പായ് ഞാറ്റടി എടുത്തുവയ്ക്കാന്‍ ഒരാളും ആവശ്യമാണ്. മൂന്ന് പേരുടെ ഒരു സംഘം ഉണ്ടെങ്കില്‍ ഞാറു നടീല്‍ സുഗമമാക്കാം. ഞാറുനടീല്‍ യന്ത്രത്തില്‍ ഉപയോഗിക്കാന്‍ പായ്ഞാറ്റടി തയ്യാറാക്കണം. ഏകദേശം ഒരു മീറ്റര്‍ വീതിയുള്ള പോളിത്തീന്‍ ഷീറ്റ് നിരപ്പുള്ള സ്ഥലത്ത് വിരിച്ച് അതിനുമേലെ 1.5 സെ.മീറ്റര്‍ കനത്തില്‍ മണ്ണു നിരത്തി അതിനുമീതെ വിത്തിടുക. ഒരു ച.മീറ്റര്‍ സ്ഥലത്ത് 600 ഗ്രാം വിത്തെങ്കിലും വിതറണം. ഞാറുനടുമ്പോള്‍ ഉഴുതിട്ട വയലിലെ ചെളി ഒരളവുവരെ ഉറഞ്ഞിരിക്കണം. വയലില്‍ മണ്ണിന്റെ ഘടനയനുസരിച്ച് 2-4 ദിവസം മുമ്പേ ഉഴുത് നിരപ്പാക്കണം. ഉഴുതയുടന്‍ യന്ത്രമുപയോഗിച്ചു നടാന്‍ കഴിയില്ല. വയലില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയില്‍ ഈ യന്ത്രം ഉപയോഗിച്ചാല്‍ ഓളം വെട്ടുന്നതുമൂലം അരികിലുള്ള നുരികള്‍ ചെളികൊണ്ടു മൂടിപ്പോകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ചെളിയും വെള്ളവും കൂടി ഓളമുണ്ടാകാത്ത അവസ്ഥയില്‍ വേണം നടീല്‍ നടത്താന്‍. ഏകദേശം 1,60,000 രൂപയാണ് ഇതിന്റെ വില. ഹൈഡ്രോളിക് സംവിധാനമുള്ള യന്ത്രങ്ങള്‍ക്ക് വരമ്പുകള്‍ കയറാന്‍ കൂടുതല്‍ എളുപ്പമാണ്. ഹൈഡ്രോളിക് സംവിധാനമുള്ള 8 വരി ഞാറുനടീല്‍ യന്ത്രം ഇന്ന് വിപണിയിലുണ്ട്. ഈ യന്ത്രത്തിനും 23.8 സെ.മീറ്റര്‍ തന്നെയാണ് വരികള്‍ തമ്മിലുള്ള അകലം. ഇതിന് വില ഏകദേശം 1.5 ലക്ഷം രൂപയാണ്. ഇതേ കമ്പനിയുടെ തന്നെ സെല്‍ഫ് സ്റ്റാര്‍ട്ടോടുകൂടിയ 6 എച്ച്.പി. എന്‍ജിനുള്ള ഞാറുനടീല്‍ യന്ത്രവും ലഭ്യമാണ്. ഇതിന് അല്പം കൂടി വില കൂടും. പിന്നില്‍ നടന്നുകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന തരം നിരവധി ഞാറുനടീല്‍ യന്ത്രങ്ങള്‍ ഇന്നുണ്ട്. 30 സെ.മീ വരിയകലത്തില്‍ 4 വരിയില്‍ ഞാറുനടുന്നവയാണിവയേറെയും. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് വിതരണം ചെയ്യുന്ന ‘കുബോട്ട’ ജപ്പാന് നിര്‍മ്മിതമാണ്. നിരവധി ചൈനീസ് നിര്‍മ്മിത യന്ത്രങ്ങള്‍ പലപേരുകളില്‍ വിപണിയില്‍ കാണുന്നുണ്ട്. നാലുചക്രവും കൂടുതല്‍ സൗകര്യങ്ങളുമുള്ള ഞാറുനടീല്‍ യന്ത്രങ്ങളാണ് ‘കുബോട്ടാ’, ‘കുക്ജേ’, ‘യാന്മാര്’ തുടങ്ങിയ ജാപ്പനീസ് കൊറിയന്‍ യന്ത്രങ്ങള്‍. ഇവയ്ക്ക് 8 മുതല്‍ 12 ലക്ഷം രൂപ വരെ വിലയുണ്ട്. മിക്ക നാലുചക്രനടീല്‍ യന്ത്രങ്ങള്‍ക്കും 6 വരിയില്‍ ഒരേ സമയം നടാനാവും. 15-18 എച്ച്.പി.യുടെ പെട്രോള്‍ എന്‍ജിനുള്ള ഇത്തരം യന്ത്രങ്ങള്‍ക്ക് 14,16,18,21 എന്നീ നുരിയകലങ്ങളില്‍ നടാനാവും. വയലില്‍ അല്പം വെള്ളം കെട്ടിനിന്നാലും ഈ യന്ത്രങ്ങള്‍ക്ക് തകരാറില്ല. വിത്തുവിതയ്ക്കാന്‍ യന്ത്രങ്ങള്‍ വിത്തുവിത രണ്ടു തരത്തിലുണ്ട് പൊടിവിതയും , ചേറ്റുവിതയും . പൊടിവിതക്കും ചേറ്റുവിതക്കും പ്രത്യേകം യന്ത്രങ്ങളാണ് ഉള്ളത് . പൊടിവിതയ്ക്ക് വരിയായി വിത്തിടാനുള്ള യന്ത്രം ട്രാക്ടര്‍ കള്‍ട്ടിവേറ്ററില്‍ ഘടിപ്പിച്ചിരിക്കുന്ന തരത്തിലുള്ളതാണ്. കള്‍ട്ടിവേറ്ററിന്റെ കൊഴുകള്‍ക്കു പിന്നില്‍ വിത്തുനിക്ഷേപിക്കുന്ന തരത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. ഒരു വിത്തുപെട്ടിയില്‍ ശേഖരിക്കുന്ന വിത്ത് കുറേശ്ശേ ഒരു കുഴലില്‍ക്കൂടി വരിയായി വയലില്‍ നിക്ഷേപിക്കുന്നു.ശരിയായ ആഴം പാലിച്ചില്ലെങ്കില്‍ നെല്‍വിത്തുകള്‍ മുളപൊട്ടുകയില്ല എന്നതാണ് ഈ യന്ത്രത്തിന്റെ പോരായ്മ. ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചാല്‍ വരിയായി വിത്തിടാനും കളനിയന്ത്രണോപകരണങ്ങള്‍ തുടര്‍ന്ന് ഉപയോഗിക്കാനും കഴിയും. ഈ യന്ത്രത്തിന് കള്ട്ടിവേറ്റര് ഉള്‍പ്പെടെ 50,000 രൂപയോളം വിലയുണ്ട്. ചേറ്റുവിതക്കുപയോഗിക്കുന്ന ‘ഡ്രം സീഡര്’ എന്ന ഉപകരണം അതിലളിതമാണ്. ഒരു ഷാഫ്റ്റില്‍ ഘടിപ്പിച്ചുറപ്പിച്ച നാലു കറങ്ങുന്ന വിത്തുപാട്ടകളാണ് ഇതിന്റെ പ്രധാന ഭാഗം. വശങ്ങളില് ചക്രങ്ങള്‍ ഉള്ള ഈ ഉപകരണം ഒരാള്‍ക്ക് ചെളിയിലൂടെ അനായാസം വലിച്ചുകൊണ്ടു പോകാം. അകലത്തില്‍ വരികളായി വിത്തുവിതക്കുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. ഏകദേശം 5000 രൂപക്ക് ‘ഐശ്വര്യ’ എന്ന പേരില്‍ ‘റെയ്ഡ്കോ’ ഈ ഉപകരണം വിതരണം ചെയ്യുന്നുണ്ട്. വെള്ളം നന്നായി നിയന്ത്രിക്കാന്‍ കഴിയുന്ന വയലുകളില്‍ ഉപയോഗിക്കാന്‍ പറ്റിയ ഉപകരണമാണിത്. ശരിയായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ പറിച്ചുനട്ട നെല്ലിനൊപ്പം തന്നെ വിളവും കിട്ടും. നെല്‍കൃഷിക്ക് നിലമൊരുക്കാന്‍ യന്ത്രങ്ങള്‍ നെല്‍കൃഷിയില്‍ നിലമൊരുക്കല്‍ അതിപ്രധാനമാണ്. ഒന്നാംവിളക്കാലത്തെ പൊടിപ്പൂട്ടിന് സാധാരണ ഉപയോഗിക്കുന്നത് ട്രാക്ടറില്‍ ഘടിപ്പിക്കുന്ന ‘കള്ട്ടിവേറ്റര്’ എന്ന യന്ത്രക്കലപ്പയാണ്. പൊടിവിതയില്‍ മണ്ണു നല്ല പൊടിയായാലേ വിത്തുകള്‍ ഒരുപോലെ നന്നായി മുളച്ചു പൊന്തുകയുള്ളൂ. ‘കള്ട്ടിവേറ്റര്’ എന്ന ഉപകരണം അനേകം ചാല് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമേ വേണ്ടത്ര ഉഴവു ലഭിക്കാറുള്ളൂ. എന്നാല്‍ ട്രാക്ടറില്‍ ഘടിപ്പിക്കുന്ന ‘റോട്ടവേറ്റര്’ എന്ന കറങ്ങുന്ന ‘കൊഴു’ കളുള്ള ഉപകരണം ഉപയോഗിച്ചാല്‍ രണ്ടുചാല് ഉഴവുമതി മണ്ണു നന്നായി പരുവപ്പെടാന്‍. പവര്‍ടില്ലറിന്റെ കറങ്ങുന്ന കൊഴുക്കളോടു സമാനമായി പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം താരതമ്യേന ഊര്‍ജ്ജക്ഷമവുമാണ്. എന്‍ജിന്റെ ശക്തി പി.ടി.ഒ. ഷാഫ്റ്റ് വഴി നേരിട്ട് റോട്ടവേറ്ററിലേക്കെത്തുന്നതിനാലാണിത്. മഴയെത്തിക്കഴിഞ്ഞുള്ള കൃഷിയില്‍, ചേറ്റുവിതയായാലും പറിച്ചുനടീലായാലും ചെളിയിലാണ് ഉഴവ് നടത്തേണ്ടത്. ട്രാക്ടറില്‍ ‘കേജ്വീല്‍’ എന്നറിയപ്പെടുന്ന ഇരുമ്പുചക്രങ്ങള്‍ ഘടിപ്പിച്ച് വയലില്‍ ചെളികലക്കുന്ന രീതിയാണ് ഇന്നു പ്രചാരത്തിലുള്ളത്. മണിക്കൂറിനു 450 മുതല്‍ 500 രൂപ വരെയാണു വാടക. എന്നാല്‍ ഇങ്ങനെ ചെളികലക്കുമ്പോള്‍ വേണ്ടിവരുന്നതിനേക്കാള്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മികച്ച രീതിയില്‍ ചെളികലക്കല്‍ നടത്താവുന്ന ഒരുപകരണം സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. ‘കെ.എ.യു പഡ്ലര്‍’ എന്ന പേരില്‍ സര്‍പ്പിള ബ്ലേഡുകളോടുകൂടിയ ഈ ഉപകരണം ട്രാക്ടറിനു പിന്നില്‍ ഘടിപ്പിച്ചുപയോഗിച്ചാല്‍ 40-45 ശതമാനം സമയലാഭവും 35-40 ശതമാനം ഇന്ധനലാഭവും ലഭിക്കും. പൊതുമേഖലാ സ്ഥാപനമായ ഷൊര്‍ണ്ണൂരിലെ ‘മെറ്റല്‍ ഇന്‍ഡസ്ട്രീസ്’ ഇതു വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നുണ്ട്. 30,000 രൂപയാണ് വില. പുത്തനറിവുകള്‍ - വിജയകഥകള്‍ വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത് ഉപയോഗിക്കാം മുരിങ്ങയിലസത്ത് വളര്‍ച്ചാ ഹോര്‍മോണായി വിളകളില്‍ ഉപയോഗപ്പെടുത്താം. മുരിങ്ങയിലയില്‍ സൈറ്റോകൈനുകള്‍ എന്ന ഹോര്‍മോണുകള്‍ നല്ല തോതിലുണ്ട്. സിയാറ്റിന്‍ ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഹോര്‍മോണുകളാണ് ഇവ. മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളം ഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക്കും. ചണ്ടി കോഴിത്തീറ്റയായി ഉപയോഗിക്കുന്നു. സത്ത് 32 ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിക്കുകയും സ്പ്രെയറില്‍ നിറച്ച് തളിക്കുകയും ചെയ്യുന്നു. വിളകളുടെ ഇലകളിലാണ് ഇത് തളിക്കുക. പച്ചക്കറിയുള്‍പ്പെടെ പല വിളകളിലും മുരിങ്ങയില സത്ത് തളിക്കുന്നുണ്ട്. വിത്ത് മുളച്ച് 10 ദിവസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞും കായ്കള്‍ രൂപപ്പെടുമ്പോഴും ഇതുതളിക്കാം. ഉണ്ടാക്കി അഞ്ച് മണിക്കൂറിനുള്ളില്‍ മുരിങ്ങയിലസത്ത് തളിക്കുന്നതാണ് നല്ലത്. (അല്ലെങ്കില്‍ ഫ്രീസറില്‍ വെച്ചശേഷം കൂടുതല്‍ നാള് ഉപയോഗിക്കാം.) ഇലകളില്‍ തളിക്കുമ്പോള്‍ 30 മുതല്‍ 150 ശതമാനം വരെ വിളവര്‍ധനയാണ് ഇതുണ്ടാക്കുക. കൃഷിയിടങ്ങളിലും ഗ്രീന്‍ ഹൗസുകളിലെ വിളകളിലും മുരിങ്ങയിലസത്ത് വ്യാപകമായി തളിക്കുന്നുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജൈവകൃഷിയുടെ പ്രധാനഭാഗമായി ഇതുമാറിക്കഴിഞ്ഞു. വിത്തുകളുടെ മുളയ്ക്കലും വളര്‍ച്ചയും മെച്ചപ്പെടുത്താനും മുരിങ്ങയില സത്തിനാകും. പഞ്ചഗവ്യത്തോടൊപ്പം രണ്ട് ശതമാനം വീര്യത്തില്‍ മുരിങ്ങയില സത്ത് തളിക്കുന്നതും മെച്ചമാണെന്നും തെളിയുകയുണ്ടായി. വീട്ടുവളപ്പിലെ മുട്ടക്കോഴി വളർത്തൽ ലാഭകരമാക്കാം പത്തു മുതൽ പതിനഞ്ചു വരെ കോഴികളെ വീട്ടുവളപ്പിൽ തുറന്നുവിട്ടു വളർത്തുന്നസമ്പ്രദായമാണ് വീട്ടുവളപ്പിലെ കോഴിവളർത്തൽ. സ്ഥലം, ഭക്ഷ്യാവശിഷ്ടങ്ങളുടെ ലഭ്യത എന്നവ കണക്കിലെടുത്ത് കോഴികളുടെ എണ്ണം കൂട്ടാവുന്നതാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ സംഭാവ നൽകുന്ന കാർഷിക പ്രവർത്തനമാണ് ഇത്.. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മുട്ടയുടെ 80 ശതമാനവും ഈ രീതിയിലുള്ള കോഴിവളർത്തലിലൂടെയാണ് സാധ്യമാകുന്നത്. ഉൽപാദനച്ചെലവിന്റെ 70-80 ശതമാനവും തീറ്റച്ചെലവിനാകുന്നതിനാലും തീറ്റയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാലും വ്യാവസായിക കോഴിവളർത്തലിനെ അപേക്ഷിച്ച് വീട്ടുവളപ്പിലെ കോഴിവളർത്തലാണ് അഭികാമ്യം. ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവയാണ് ഈ സമ്പ്രദായത്തിൽവളർത്തുവാൻ കേരളത്തിൽ ലഭ്യമായ ഇനങ്ങൾ. മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങൾമുഖേനയും കേരള പൗൾട്രി വികസന കോർപറേഷൻ വഴിയും കോഴിക്കുഞ്ഞുങ്ങൾ ലഭ്യമാണ്. കൂട് ഒരു കോഴിക്ക് ഒരു ചതുരശ്ര അടി എന്ന തോതിൽ സ്ഥലം കണക്കാക്കി രാത്രികാല കൂട്നിർമിക്കാം. കൂട്ടിനുള്ളിൽ യഥേഷ്ടം കാറ്റും വെളിച്ചവും ലഭിക്കണം. പത്തിൽ കൂടുതൽ കോഴികളെ ഷെഡിന്റെ തറയിൽ ലിറ്റർ (അറക്കപ്പൊടി) ഉപയോഗിച്ചു വളർത്താം.ഇങ്ങനെ വളർത്തുമ്പോൾ മുട്ടക്കോഴി ഒന്നിന് 2-2.5 ചതുരശ്ര അടി സ്ഥലം നൽകണം. അറക്കപ്പൊടി കൃത്യമായി ഇളക്കിക്കൊടുക്കുകയും നനവില്ലാതെയും പൂപ്പലേൽക്കാതെയും ശ്രദ്ധിക്കുകയും വേണം. കൂടാതെ കൂട്ടിനുള്ളിൽ മുട്ടയിടാനുളള മുട്ടപ്പെട്ടി അഞ്ച് മാസം പ്രായമാകുമ്പോൾ വച്ചു കൊടുക്കണം. ഏതു പ്രായത്തിലുള്ള കുഞ്ഞുങ്ങളേയും വാങ്ങാം. സർക്കാർ/അംഗീകൃത നഴ്സറികളിൽനിന്ന് രണ്ട് മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയാണ് ഉത്തമം. ഈപ്രായത്തിൽ തൂവൽ വളർച്ച പൂർത്തിയായിരിക്കും. കൂടാതെ കോഴിവസന്തരോഗം തടയുന്നതിനുള്ള രണ്ടാമത്തെ കുത്തിവയ്പും നൽകിയിരിക്കണം. നാടൻകോഴികൾ ഒരു വർഷം ശരാശരി 90 മുട്ടയിടും. സാന്ദ്രീകൃതകോഴിത്തീറ്റ നൽകിയാൽ പരമാവധി 120 മുട്ടകൾ വരെ ലഭിക്കാം. എന്നാൽ സർക്കാർ കോഴിവളർത്തൽഫാം/അംഗീകൃത നഴ്സറികളിൽ നിന്ന് വീട്ടുവളപ്പിലെ കോഴിവളർത്തലിന് അനുയോജ്യമായ ഇനം കോഴികളെ വാങ്ങി ഭക്ഷ്യാവശിഷ്ടവും 50 ശതമാനം കോഴിത്തീറ്റയും നൽകിയാൽ ഒരു വർഷം 180 ൽ കുറയാതെ മുട്ടകൾ ലഭിക്കും. ഒരു വർഷത്തെ മുട്ട ഉൽപാദനത്തിനുശേഷം ഇവയെ ഇറച്ചിക്കായി ഉപയോഗിക്കാം. തവിട്ട് (ബ്രൗൺ) തോടുള്ള മുട്ടയ്ക്ക് നാടൻ മുട്ട എന്ന നിലയിൽ കൂടുതൽ വില ലഭിക്കുന്നുണ്ട്. ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവ തവിട്ടുമുട്ട നൽകുന്നതും വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്താൻ പറ്റിയതുമായ ഇനങ്ങളാണ്. സങ്കരയിനം കോഴികൾ സാധാരണ അടയിരിക്കാറില്ല. എന്നാൽ ഇവയുടെ കൊത്തുമുട്ടകൾ നാടൻ കോഴിക്ക് അടവച്ചോ ഇൻകുബേറ്റർ ഉപയോഗിച്ചോ വിരിയിക്കാവുന്നതാണ്. ഇതിനായി 10 പിടയ്ക്ക് ഒരു പൂവൻ എന്ന കണക്കിൽവളർത്തണം. മുട്ടയിട്ടു തുടങ്ങുന്നതിനുള്ള മുമ്പുള്ള ചേഷ്ടകൾ മനസിലാക്കി മുട്ടയിടുവാൻ ഇരുണ്ടതും വായുസഞ്ചാരമുള്ളതുമായ സ്ഥലം തരപ്പെടുത്തി കൊടുക്കണം. അല്ലാത്ത പക്ഷം മുട്ട മുഴുവൻ ലഭിക്കാതെവരും. അഞ്ച് കോഴികൾക്ക് മുട്ടയിടുവാൻ ഒരു വലിയ കലം/കുട്ട എന്ന തോതിൽ വായുസഞ്ചാരമുള്ളതും ഇരുണ്ടതുമായ സ്ഥലത്ത് സ്ഥാപിച്ച് മുട്ടയിടൽ ശീലിപ്പിക്കാവുന്നതാണ്. ഇനം, പ്രായം എന്നിവയ്ക്കനുസരിച്ച് കോഴി കഴിക്കുന്ന തീറ്റയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കും. മുട്ടയിടുന്ന കാലയളവിൽ 100-120 ഗ്രാം തീറ്റ തിന്നും. വീട്ടുവളപ്പിൽ നിന്ന് ലഭിക്കുന്ന അവശിഷ്ടങ്ങളുടെ അളവും ഗുണവും അടിസ്ഥാനമാക്കി 50 ശതമാനം സാന്ദ്രീകൃത കോഴിത്തീറ്റ കൂടി നൽകണം. നമ്മുടെ നാട്ടിലെ കോഴികൾക്ക് സാധാരണയായി കാണുന്ന അസുഖങ്ങൾ രക്താതിസാരം, കോഴിവസന്ത, കോഴിവസൂരി എന്നിവയാണ്. വിരയിളക്കിയതിനുശേഷം ആറാമത്തെ ആഴ്ചയിൽ കോഴിവസന്തയ്ക്കും എട്ടാമത്തെ ആഴ്ചയിൽ കോഴിവസൂരിക്കുമുള്ള പ്രതിരോധകുത്തിവയ്പ് നൽകണം. ചെള്ള്, പേൻ തുടങ്ങിയ ബാഹ്യപരാദങ്ങളെ ഒഴിവാക്കുവാൻ മരുന്നുചേർത്ത വെള്ളത്തിൽ മുക്കിയെടുക്കാം. കൂടിനടുത്ത് ചാരവും ഗന്ധകവും കലർത്തിവിസ്താരമുള്ള പാത്രത്തിൽ നിറച്ചു വച്ചാൽ ആവശ്യമുള്ളപ്പോൾ ഈ മിശ്രിതത്തിൽ കോഴികൾ പൊടിസ്നാനം ചെയ്തുകൊള്ളും. കോഴിക്കാഷ്ഠം അമൂല്യജൈവവളമാണ്. ഇത് സസ്യങ്ങൾക്കാവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങളാൽ സമ്പുഷ്ടമാണ്. വിരിപ്പിൽ (മരപ്പൊടിതുടങ്ങിയവ) അടച്ചിട്ട് വളർത്തുന്ന 100 കോഴികൾ, വർഷത്തിൽ രണ്ടര ഏക്കർ നെൽകൃഷിക്ക് അഥവാ ഒന്നേകാൽ ഏക്കർ പച്ചക്കറികൃഷിക്ക് വേണ്ട വളം പ്രദാനംചെയ്യും. മറ്റൊരു തരത്തിൽ വിശദീകരിച്ചാൽ മൂന്ന് വലിയ കോഴികൾ വർഷത്തിൽ നൽകുന്ന വളം ഒരു ഇടത്തരം ശരീരഭാരമുള്ള പശു വർഷത്തിൽ നൽകുന്ന ചാണകത്തിന് (ഗുണത്തിൽ) തുല്യമാണ്. മണ്ണില്ലാതെയും ചെടികള്‍ വളര്‍ത്താം സ്വന്തം വീട്ടില്‍ ഒരു പൂന്തോട്ടം ആഗ്രഹിക്കാത്തവരുണ്ടാകില്ല.വീട്ടുമുററമുള്ളവര്‍ക്ക് ഇതൊരു പ്രശ്നമല്ല. എന്നാല്‍ ഫ്ലാറ്റുകളില്താമസിക്കുന്നവര്ക്ക് പരിമിതമായ സ്ഥലത്ത് ഒരു പൂന്തോട്ടം പലപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത കാര്യമാണ്. ആകെ ബാല്‍ക്കണിയിലാണ് ചെടികള്വയ്ക്കുവാന് സ്ഥലമുണ്ടാകുക. ഇവിടെ മണ്ണും വെള്ളവും ആകുന്നത് ബാല്ക്കണിയെവൃത്തികേടാക്കുകയും ചെയ്യും. എന്നാല്‍ മണ്ണില്ലാതെ തന്നെ എളുപ്പംനട്ടുവളര്ത്താവുന്ന ചില ചെടികളുണ്ട്. പടര്‍ന്നുവളരുന്ന ഓര്‍ക്കിഡുകള്‍ :മണ്ണില്ലാതെ തന്നെ വച്ചുപിടിപ്പിക്കാവുന്നവയാണ്.ഒരു നീണ്ട മുകള്‍ഭാഗമുളള ഒരു കുപ്പിയില്‍ പകുതി വെളളമെടുത്ത് ഇത്തരംഓര്ക്കിഡുകള് അതില്‍ വളര്‍ത്താം. ഇവയുടെ വേരുളള ഭാഗം വെള്ളത്തിലിടണമെന്നേയുള്ളൂ. ഇടയ്ക്കിടെ കുപ്പിയിലെ വെളളം മാറ്റുകയും വേണം.മണലിലും വെള്ളാരംകല്ലിലും ഇത്തരം ഓര്‍ക്കിഡുകള്‍ വളര്‍ത്താം. മണ്ണ്ആവശ്യമില്ലാത്ത മണിപ്ലാന്റ്: ഫാംഗ്ഷുയി വിശ്വാസപ്രകാരം വീടുകളില്വളര്ത്താറുണ്ട്. ഇവ കുപ്പിയിലോ ഫ്ളവര്വേസിലോ വെളളം നിറച്ച് അതില്വളര്ത്താം. പടര്‍ന്നുകയറാനായി ഇവ ഏതെങ്കിലും വടിയിലേക്കോ അല്ലെങ്കില്ജനാലയിലേക്കോ കെട്ടിവയ്ക്കണം. ചെടിയുടെ പച്ചനിറം നിലനിര്ത്തുവാന്ഇവയ്ക്ക് സൂര്യപ്രകാശം ലഭിക്കേണ്ടത് അത്യാവശ്യമാണ്. ചെടിക്കുള്ള വളം വെള്ളത്തിലേക്ക് നേരിട്ട് ചേര്‍ക്കാവുന്നതേയുള്ളൂ. ഇംഗ്ലീഷ് ഐവി എന്നറിയപ്പെടുന്ന ഹൈഡ്രിയ ഹെലിക്സ് : ബാല്‍ക്കണികളെ മനോഹരമാക്കുന്നചെടിയാണ്. ഇവയ്ക്ക് വേരുകള്‍ മുളക്കുന്നതു വരെ നനവുള്ള തുണിയില്പൊതിഞ്ഞുവയ്ക്കണം. വേരുകള്‍ വന്നു തുടങ്ങിയാല്‍ ഇവയെ ഈര്‍പ്പമുളള മണലില്നടാം. ഇവ വെട്ടിനിറുത്തുവാനോ അല്ലെങ്കില്‍ പടര്‍ത്തുവാനോ സാധിക്കുന്ന ഇനംചെടികളാണ്. ഗ്രാഫ്റ്റിങ് പരീക്ഷണം പച്ചക്കറികൃഷിയിലും വ്യാപിക്കുന്നു കരുത്തും രോഗപ്രതിരോധശേഷിയുമുള്ള പച്ചക്കറി തൈകളുടെ ഉല്പാദനം ലക്ഷ്യമിടുന്ന ഗ്രാഫ്റ്റിങ് പരീക്ഷണം പച്ചക്കറികൃഷിയിലും വ്യാപിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാപകമായുള്ള, കര്‍ഷകര്‍ക്ക് തന്നെ എളുപ്പം ചെയ്യാന്‍ കഴിയുന്ന രീതിയാണ് വയനാട്ടിലും കര്‍ഷകര്‍ക്കിടയില്‍ പ്രചാരമേറുന്നത്. പരമ്പരാഗതമായുള്ള പച്ചക്കറികൃഷി നേരിടുന്ന കീടബാധയും വിളനാശത്തെയുമെല്ലാം നേരിടാന്‍ ഗ്രാഫ്റ്റിങ്ങ് രീതി കൊണ്ട് കഴിയുമെന്നാണ് കര്‍ഷകരുടെ അനുഭവ സാക്ഷ്യം. ഏതു മണ്ണിലും നല്ല വേരോട്ടവും കരുത്തുമുള്ള ആനച്ചുണ്ട, ചുരയ്ക്ക തുടങ്ങിയവയുടെ മാതൃതൈകളാണ് ഗ്രാഫ്റ്റിങ്ങിന് കൂടുതല്‍ അനുയോജ്യം. വഴിയരികില്‍ സ്വാഭാവികമായ ആവാസസാഹചര്യങ്ങളില് കരുത്തോടെ വളരുന്ന ഇവയുടെ വിത്തുകളും തൈകളും ശേഖരിക്കാനും പ്രയാസമില്ല. പ്രോ ട്രേയില്‍ ഇവയുടെ വിത്തുപാകി മുളപ്പിച്ച് ഈ തൈകളില്‍ എളുപ്പം ഗ്രാഫ്റ്റ് ചെയ്യാം. തക്കാളി, വഴുതനങ്ങ, മുളക്, തുടങ്ങി മിക്ക പച്ചക്കറികളുടെയും തൈകള്‍ നാടന്‍ തൈകളിലേക്ക് ഗ്രാഫ്റ്റ് ചെയ്യുമ്പോള്‍ ഇവ കരുത്തോടെ വളരുന്നു. ചെടിയുടെ താഴ്ഭാഗത്ത് നിന്നും ഒരിഞ്ച് മുകളിലായി ബ്ലേഡ് കൊണ്ട് വെട്ടിമാറ്റി ഗ്രാഫ്റ്റ് ചെയ്യാന്‍ തയ്യാറാക്കിയ മുറിച്ചെടുത്ത തൈ ഇവിടെ ഒട്ടിച്ചുച്ചേര്ക്കുന്നു. രണ്ടു മിനിറ്റ് സമയം മാത്രം വേണ്ടി വരുന്ന ഒരു പ്രക്രിയയാണിത്. ഗ്രാഫ്റ്റിങ് എളുപ്പമാക്കാന്‍ വിപണിയില്‍ നിന്നും ട്യൂബുകളും ക്ലിപ്പുകളും ലഭിക്കും. ഗ്രാഫ്റ്റ് ചെയ്ത തൈകളില്‍ രണ്ടു ദിവസം കഴിയുന്നതിനുമുമ്പേ വളര്‍ച്ചയും തുടങ്ങും. അഞ്ചു ദിവസത്തിനുള്ളില്‍ ക്ലിപ്പുകളും മാറ്റാം. ട്രേയില്‍ നിന്നും ഗ്രോബാഗിലേക്കോ കൃഷിയിടത്തിലേക്കോ തൈകള്‍ പിന്നീട് മാറ്റി നടാം. ചാണകം തുടങ്ങിയ ജൈവവളങ്ങള്‍ ചുവട്ടില്‍ വിതറിയാല്‍ പോലും മണ്ണില്‍ നിന്നും എളുപ്പം ഇവ ആഗിരണം ചെയ്യാന്‍ മാതൃതൈകളുടെ വേരുകള്‍ക്ക് കഴിയുന്നുണ്ട്. സാധാരണ ഗതിയില്‍ നിന്നും ഏറെയുള്ള വളര്‍ച്ചയും ഗ്രാഫ്റ്റ് ചെയ്ത വിളകളില്‍ പ്രകടമാണ്. ഗ്രാഫ്റ്റ് ചെയ്ത തക്കാളി, വഴുതനങ്ങ എന്നിവയിലെല്ലാം ചെടികള്‍ക്ക് ഇരട്ടി ആയുര്ദൈര്ഘ്യവുമുണ്ട്. ബാക്ടീരിയ ബാധയ്ക്കും നല്ല കുറവുള്ളതായി കര്‍ഷകര്‍ പറയുന്നു. കൊളുബ്രീനം ചെടികളില്‍ കുരുമുളക് തൈകള്‍ ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയും ഇപ്പോള്‍ വയനാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായുണ്ട്. ഇതിനുപുറമെയാണ് പച്ചക്കറി ഉല്പാദനത്തില് കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴുയുന്ന രീതിയില്‍ ഗ്രാഫ്റ്റിങ് രീതിയും തുടങ്ങുന്നത്. മൊതക്കരയില്‍ കര്‍ഷകരുടെ കൂട്ടായ്മയിലുള്ള പഴശ്ശി ആഗ്രോ ക്ലസ്റ്ററിന്റെ നഴ്സറിയിലും ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകള്‍ വില്പനയ്ക്കായുണ്ട്. നല്ല തോതില്‍ വിളവ് ലഭിക്കുമെന്നതിനാല്‍ ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് കര്ഷകന് കൂടിയായ ഐ.സി.ജോര്‍ജ്ജ് പറയുന്നു. വിപുലമായ രീതിയില്‍ ഗ്രാഫ്റ്റിങ് തുടങ്ങാനാണ് ഇവരുടെയും പദ്ധതി. വലിയ കൃഷിയിടങ്ങള്‍ തുടങ്ങി ഗ്രോബാഗിലും അടുക്കളത്തോട്ടത്തിലുമെല്ലാം ഈ പച്ചക്കറികള്‍ കൃഷി ചെയ്യാമെന്നതും പ്രത്യേകതയാണ്. ഇത്തവണ പതിവില്‍ നിന്നും കൂടുതലായി വരള്‍ച്ചയും എത്തിയതോടെ ഗ്രോബാഗിലും മറ്റുമുള്ള കൃഷിയിലേക്കാണ് കൂടുതല്‍ കര്‍ഷകരും ചുരുങ്ങിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളം ഇവയ്ക്കും പ്രയോജനപ്പെടുത്താം. ഇതിനായി ഗ്രാഫ്റ്റ് തൈകള്‍ തേടിവരുന്നവരുമുണ്ട്. കരോന്താ : ഒരു അച്ചാർ സസ്യം നമ്മുടെ നാട്ടിൽ അമ്പഴങ്ങ, ചിലമ്പി, കൊടമ്പുളി എന്നിവയുടെ പുളിരസം പ്രസിദ്ധമാണല്ലോ? അതുപോലെതന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ- വിശിഷ്യ, രാജസ്ഥാൻ, ഛത്തീസ്ഘട്ട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ മഴക്കാലത്ത് പച്ചക്കറികടകളിൽ നിന്ന് സുലഭമായി ലഭിക്കുന്ന ഒരു പുളിയൻ കായാണ് കരോന്താ എന്ന അച്ചാറുഫലം. ഇവിടങ്ങളിലെ ഗ്രാമങ്ങളിലും നഗരോദ്യാനങ്ങളിലും വീട്ടുവളപ്പുകളിലും ഒക്കെ കരോന്താച്ചെടി നട്ടുനനച്ചു വളർത്തിവരാറുണ്ട്. . വേലിയോരങ്ങളിലും കയ്യാലയ്ക്കടുത്തും അതിർത്തിഭിത്തികളോട് ചേർന്നുംഉദ്യാനങ്ങളിലെ നാലതിരുകളിലും ഇവ നട്ടുവരാറുണ്ട്.. നാരകം, കരിവേപ്പ്, പേര പോലുളള ഒരു ചെടിയാണിത്. നാരകംപോലെ മുളളുളളതിനാൽ ഇതിനെ ഹെഡ്ജ് തോൺ പ്ലാന്റ് എന്ന് ഇംഗ്ലീഷുകാർ പറഞ്ഞിരുന്നു. ഇതിന്റെ ഇലകളും ഏകദേശം നാരകത്തിന്റേതു പോലെയോ ചുവന്ന ചെത്തിച്ചെടിയുടേതു പോലെയോ ആണ്.. നല്ലതുപോലെ മൂത്തുപഴുത്ത കരോന്താ കായ്കളിൽ നിന്നും വിത്തെടുത്ത് പാകികിളിപ്പിച്ചോ, നേഴ്സറികളിൽ നിന്ന് സസ്യച്ചെടി വാങ്ങിയോ ആണ് ഇവ നട്ടുവരുന്നത്. അധിക അധ്വാനമോ, ജലസേചനമോ, വളമോ ഇവയ്ക്കാവശ്യമില്ല. എത്രവലിയ ചൂടും താങ്ങുവാനുളള കഴിവുണ്ടീച്ചെടിക്ക്. അതുകൊണ്ട് ഈ ചെടി വളർത്തുന്നവർക്ക് അത്യധ്വാനമോ, ശ്രദ്ധയോ ആവശ്യമില്ല. മൂന്നോ നാലോ വർഷമാവുമ്പോൾ ഈ ചെടി പുഷ്പിക്കുവാൻ തുടങ്ങും. ഇവിടങ്ങളിൽ ശൈത്യകാലം കഴിഞ്ഞ് വേനൽ അടുക്കാറാകുമ്പോഴാണ് (മാർച്ച്, ഏപ്രിൽ) കരോന്തയുടെ പൂക്കാലം ആരംഭിക്കുന്നത്. ഈ സസ്യത്തിന്റെ ശാഖാഗ്രങ്ങളിൽ കുലകുലകളായി വിരിയുന്ന വെളളപ്പൂക്കൾ ഹരിതാഭമായ ഈ ചെടിയെ മനോഹരമാക്കുന്നു.വെളളനിറമാർന്ന ഈ ചെറുപുഷ്പങ്ങളുടെ തണ്ട് ചുവന്നതുമാണ്. . വളരെയേറെ കായ്കൾ പിടിക്കുന്ന ഈ ചെടിയുടെ കായ്കളും ആരംഭകാലങ്ങളിൽ നല്ല പച്ചനിറമാണ്.പച്ചിലകൾക്കിടയിൽ പച്ചക്കായ്കൾ അത്രവേഗം നമ്മുടെ ശ്രദ്ധയിൽപെടില്ല. കായ്മൂക്കുന്നതനുസരിച്ച് നിറഭേദം വന്നുകൊണ്ടിരിക്കും. മധ്യവേനലിൽ മഴ ലഭിച്ചാൽ കായ്കൾ വേഗം വളർന്ന് വലുതാകും. മഴക്കാലമാരംഭിക്കുമ്പോൾ കരോന്തയുടെ വിളവെടുപ്പ് സമയമാവും. മൺസൂൺ കാലങ്ങളിൽ കരോന്തക്കായ് പച്ചക്കറികടകളിൽസമൃദ്ധിയായി വിൽപനയ്ക്കെത്തുന്നു. കരിവേപ്പിൻ കായ് പോലെയോ, അമ്പഴങ്ങ പോലെയോ മാത്രംവലുപ്പം വരുന്ന ഇവൻ ആള് വലിയ പുളിയൻ തന്നെ. രാജസ്ഥാനികളുടെ അച്ചാറുകളിലും സബ്ജിയിലുമൊക്കെ കരോന്തയ്ക്കും കാര്യമായ സ്ഥാനമാണുളളത്. ചപ്പാത്തിക്കറിയായും അച്ചാറായും ഇതുപകരിക്കുന്നു. അരിഭക്ഷണക്കാരായ കേരളീയർക്കും പുളിക്കൂട്ടാനായും പുളിയിഞ്ചിയായും തൈർശാതം ശാപ്പിടുമ്പോൾ അച്ചാറിന്റെ സ്ഥാനത്തും കരോന്തായച്ചാർ ബഹുരസം തന്നെ. ഉപ്പിലിടാനും ഉത്തമൻ മാങ്ങ, അമ്പഴങ്ങ, നെല്ലിക്ക എന്നിവപോലെ കരോന്തക്കായും ഉപ്പുവെളളം നിറച്ചഭരണയിലോ, കുപ്പിയിലോ സൂക്ഷിച്ചുവച്ചാൽ ഒന്നൊന്നരയാഴ്ചയ്ക്കുളളിൽ ഉപയോഗിക്കാം. പച്ചമുളകോ, കാന്താരിയോ ചേർത്താൽ ഏറെ രുചികരവുമാകും. കരോന്തകൊണ്ട് ചട്ട്നി, റിഡൈപ്പ്, ജാം, വിവിധ അച്ചാറുകൾ എന്നിവയും ഉണ്ടാക്കാം. കരോന്ത- ആഹാരവും ഔഷധവും കൊളൊസ്ട്രോൾ നിയന്ത്രിക്കുവാൻ കഴിവുളള ഫലമാണ് കരോന്താക്കായ്. ഛത്തീസ്ഗഡ്ഡിലെ നാടൻ ചികിത്സകർ, കാൻസർ രോഗങ്ങൾക്കും മറ്റും ഈ ഫലം ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്.. വിവിധ പോഷകാംശങ്ങൾ പ്രത്യേകിച്ചും വിറ്റാമിൻ സി അടങ്ങിയിട്ടുളളതാണ് ഈ കായ്. . ഇംഗ്ലീഷിൽ കരോൻഡാക്രാൻബെറി, ഹെഡ്ജ്-ത്രോൺ പ്ലാന്റ്, കൗ-പിൻ എന്നീ പേരുകളാൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം കരീസാ കരാന്താസ് എന്നാണ്.ചൂടും വരൾച്ചയും അതിജീവിക്കുവാൻ കഴിവുളള ഈ ചെടി പേരകം, നാരകം, കരിവേപ്പുപോലെ ഉറച്ച തടിയുളളതാണ്. ഇവയുടെ ദൃഢമായ തണ്ടുകൾ കോടാലി, കൈക്കോട്ട്, വെട്ടുകത്തി എന്നിവയുടെ പിടിക്കുപയോഗിക്കാം. മരപ്പണിക്കാർ ഇതുപയോഗിച്ച് ചെറു തവികളും ആപ്പയും ചെത്തിയെടുക്കാറുണ്ടിവിടെ. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. ഇതൊരു മുൾച്ചെടി ആയതുകൊണ്ട് ഗ്രാമപ്രദേശങ്ങളിൽ അതിർത്തി വേലിയും മതിലോരങ്ങളും മറ്റും സുരക്ഷിതമാക്കാൻ നട്ടുവളർത്തിവരുന്നു, അതിർത്തി സംരക്ഷിക്കുവാൻ കഴിയുന്ന സസ്യമാകയാൽ ഇതിനെ ഹെഡ്ജ് പ്രൊട്ടക്ടർ എന്നും പറഞ്ഞുവരുന്നു. ഇരുപതുവർഷത്തോളം ഫലം തരുന്ന ഈ ചെടിയിൽ നിന്ന് (മഴക്കാലങ്ങളിൽ) 20/25 കിലോ കായ് ലഭിക്കുന്നു. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ ചെടി മ്യാൻമാർ, മലാക്കാ, ശ്രീലങ്ക എന്നിവിടങ്ങളിലും വളർന്നുവരുന്നുണ്ട്. നമ്മുടെ നാട്ടിലെ കാരയ്ക്കാ ചെടിക്ക് തുല്യമായ ഒരു സസ്യവർഗമാണിത്.. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാനാ എന്നിവിടങ്ങളി ലെ ഉദ്യാന ഹോർട്ടിക്കൾച്ചർ-നേഴ്സറി തുടങ്ങിയ സർക്കാർ ഉടമയിലുളള സ്ഥാപനങ്ങളിൽ നിന്ന് നല്ലയിനം വിത്തുകളോ, ചെടിയോ ലഭ്യമാണ്. .കേരളത്തിലെ മണ്ണിൽ കരോന്താ ചെടി തീർച്ചയായും വേരുറയ്ക്കും. പുതുകൃഷിയുടെ പ്രതീക്ഷ ഭക്ഷ്യ പ്രതിസന്ധിയുണ്ടായപ്പോളാണ് ആദിമമനുഷ്യൻ കൃഷി ചെയ്തു തുടങ്ങിയത് എന്നത് തെറ്റായ ഒരു കാഴ്ചപ്പാടാണ്. ശരിക്കു പറഞ്ഞാൽ ഒരു ഫലഭുക്കായിരുന്ന മനുഷ്യൻ കാട്ടിൽ യഥേഷ്ടം ലഭിച്ചിരുന്ന കായ്കനികളും കിഴങ്ങുകളും മടുത്ത് കൃഷി ചെയ്തു തുടങ്ങിയപ്പോളാണ് പ്രതിസന്ധിയുണ്ടായത്. ഫലവൃക്ഷങ്ങളിലെ സ്ഥല-ഉല്പാദന അനുപാതം കൃഷിയിടങ്ങളിലെ സ്ഥല-ഉല്പാദന അനുപാതത്തേക്കാൾ വളരെ കൂടുതലായിരുന്നു. അതായത് ഒരു ഫലവൃക്ഷത്തിൽ ഉണ്ടാകുന്നത്ര ഉല്പാദനം ഒരു കൃഷിയിടത്തിൽ നിന്നും കിട്ടണമെങ്കിൽ ആ വൃക്ഷം ഉപയോഗിക്കുന്ന വ്യാപ്തിയെക്കാൾ പതിന്മടങ്ങ് സ്ഥലവ്യാപ്തിയും പ്രയത്നവും വേണ്ടിവരുന്നു. തീവ്രമായ അർത്ഥത്തിൽ പറഞ്ഞാൽ കൃഷി എന്നതുതന്നെ പ്രകൃതിവിരുദ്ധമാണ്. ഏറ്റവും ലളിതമായി ഏറ്റവും ചെലവുകുറഞ്ഞ കൃഷിരീതിയുമായി വന്ന സുഭാഷ് പലേക്കർ ഇന്ന് ഭാരതീയ കർഷകരിൽ ഒരു പുത്തൻ ആവേശമുണ്ടാക്കിയിരിക്കുന്നു. ആന്ധ്ര, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പതിനായിരക്കണക്കിന് ഏക്കർ സ്ഥലത്ത് പലേക്കറുടെ പ്രകൃതികൃഷി രീതിയിൽ കൃഷി ചെയ്ത് മുന്തിയ വിളവെടുക്കുന്നു. ഏതൊരു പുതിയ രീതിയെയും സംശയത്തോടെ മാത്രം വീക്ഷിക്കുകയും ഏറ്റവും അവസാനം മാത്രം സ്വീകരിക്കുകയും ചെയ്യുന്ന മലയാളികൾക്കിടയിൽപ്പോലും പലേക്കർ ആവിഷ്കരിച്ച സീറോ ബജറ്റ് പ്രകൃതികൃഷിക്ക് പ്രചുരപ്രചാരം കിട്ടിക്കഴിഞ്ഞു. മനുഷ്യന്റെ ഇടപെടലില്ലാത്തിടത്തെല്ലാം വിളവിന് ഒരു കുറവുമില്ല എന്ന നിരീക്ഷണമാണ് അദ്ദേഹം അടിസ്ഥാനമാക്കിയിട്ടുള്ളത്. ലോകാരാദ്ധ്യനായ ഫുക്കുവോക്ക പറഞ്ഞതും മറ്റൊന്നായിരുന്നില്ല. ഒരു നാടൻ പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ച് മണ്ണിലുള്ള സൂക്ഷ്മാണുക്കളെ പെരുപ്പിച്ച്, വർദ്ധിച്ച ഉല്പാദനമുണ്ടാക്കുന്ന ലളിതമായ കൃഷിരീതിയാണ് പലേക്കറുടേത്. കേരളത്തിൽ ഹിലാലും കൂട്ടരുമാണ് ഈ വിഷമില്ലാ പ്രകൃതിക്കൃഷിയുടെ ഏറ്റവും വലിയ പ്രായോഗിക വക്താക്കൾ. വിഷവിമുക്തമായ ടൺ കണക്കിന് അരിയാണ് ഇവർ ഓരോ വർഷവും അഞ്ചോളം ജില്ലകളിലായുള്ള പ്രകൃതി കൃഷിയിടങ്ങളിൽ നിന്ന് ഉല്പാദിപ്പിക്കുന്നത്. രാസവളമോ കീടനാശിനികളോ ഉപയോഗിക്കാതെ ഉല്പാദിപ്പിക്കുന്ന ഈ അരിയ്ക്ക് ഇപ്പോൾ വൻ ഡിമാന്റാണ്. ചിതൽ, പാമ്പ്, എലി, പല്ലി, തവള, കാട്ടുപൂച്ച എന്നീ കർഷക മിത്രങ്ങളെ തുരത്താനേ രാസവളത്തിനും രാസകീടനാശിനികൾക്കും കഴിയൂ. എന്നാൽ ഇവയെല്ലാം കൃഷിയിടങ്ങളിലുണ്ടാവേണ്ടത് ജൈവകൃഷിക്ക് അത്യാവശ്യമാണ്. രാസവളപ്രയോഗം കൊണ്ട് മണ്ണിലുള്ള കോടാനുകോടി സൂക്ഷ്മജീവികൾ നശിച്ചുപോകുന്നു. വിത്തുകൾ വിതയ്ക്കുന്നതിനു മുമ്പേ ബീജാമൃതവും, വിതച്ചതിനുശേഷം ജീവാമൃതവും ഉപയോഗിച്ചുള്ള പ്രകൃതികൃഷിയിലൂടെ ഏറ്റവും സംശുദ്ധമായ, മികച്ച അളവിലുള്ള വിളവാണ് ലഭിക്കുക. ബീജാമൃതത്തിൽ മുക്കിയതിനു ശേഷം വിത്തുകൾ നടുകയാണെങ്കിൽ അത് കൂടുതൽ കരുത്താർജ്ജിക്കുകയും അങ്കുരണശേഷി ഉദ്ദീപിക്കപ്പെടുകയും ചെയ്യുന്നു. ചാണകം വളമല്ല. വിളകൾക്ക് ആഹാരവുമല്ല. ഈ അറിവില്ലാത്ത കൃഷിശാസ്ത്രജ്ഞർ ഒരേക്കറിൽ കൃഷി ചെയ്യാൻ ഇരുപത്തഞ്ച് വണ്ടി ചാണകം, ഊറൽ മണ്ണ്, നൂറ്റെഴുപത്തഞ്ച് കിലോ എൻ.പി.കെ. (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ്) മുതലായവ വേണമെന്ന് വാദിക്കുന്നു. വാസ്തവത്തിൽ ചാണകം വളമേയല്ല, മറിച്ച് അത് ജീവാണുക്കളുടെ സമുച്ചയമാണ്. ചാണകത്തിലുള്ള അനേകവിധം ജീവാണുക്കൾ, മണ്ണിലുള്ള പോഷകാംശവും ചെടിയുടെ വേരുകളും തമ്മിലുള്ള പാലമായി വർത്തിക്കുന്നു. ഈ സാഹചര്യത്തിൽ, ഒരേക്കറിൽ കൃഷി ചെയ്യാൻ എത്രത്തോളം ജീവാണുക്കളുടെ ആവശ്യമുണ്ട് എന്നതാണ് പ്രധാനം. ഭൂമിക്കാവശ്യമായ ജീവാണുക്കളുടെ അളവനുസരിച്ച് ചാണകത്തിന്റെ അളവും നാം തീരുമാനിക്കേണ്ടതുണ്ട്. ഒരേക്കറിൽ കൃഷിയിറക്കാൻ (അതേതുതരം മണ്ണോ വിളയോ ആയാലും) മാസം പത്തുകിലോ ചാണകം മാത്രം മതി. അതായത് ഒരു നാടൻ പശുവിന്റെ ചാണക-മൂത്രം കൊണ്ടുമാത്രം മുപ്പതേക്കർ ഭൂമിയിൽ കൃഷി ചെയ്യാനാവും. കൃഷിഭൂമിയിൽ പൂർണ്ണമായും കൊത്തും കിളയും ഒഴിവാക്കിക്കൊണ്ടുള്ളതാണ് പ്രകൃതികൃഷിരീതി. മണ്ണിര ചെയ്യേണ്ട പണികൾ കർഷകർ ഏറ്റെടുക്കേണ്ടതില്ലെന്നാണ് പലേക്കറുടെ മതം. മണ്ണിരകൾ സദാ സമയവും പണിയെടുക്കുന്നു. അവശിഷ്ടങ്ങൾ തിന്ന് സത്തു നൽകുന്നു. 15 മുതൽ 25 അടി ആഴത്തിലേക്ക് പോകുന്നു. പിന്നെ മുകളിലേക്ക് വരുന്നു. ഇങ്ങനെ ആഴത്തിലേക്ക് പോയി വരുമ്പോൾ ഒരിക്കൽ ഉപയോഗിച്ച വഴി അവ പിന്നെ ഉപയോഗിക്കില്ല. മണ്ണിരകൾ താഴേക്കും മുകളിലേക്കും സഞ്ചരിക്കുമ്പോൾ ദ്വാരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഈ ദ്വാരങ്ങൾ അടയുന്നില്ല. ഇങ്ങനെ യാത്ര ചെയ്യുമ്പോൾ മണ്ണിരയുടെ ദേഹത്തുനിന്നു ചില രാസപദാർത്ഥങ്ങൾ പുറത്തുവന്ന് ദ്വാരത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക്കുന്നു. മണ്ണിര സ്രവിക്കുന്ന രാസപദാർത്ഥങ്ങളിൽ എല്ലാ തരത്തിലുള്ള ആൽക്കലൈഡുകളും ഗ്രോത്ത് ഹോർമോണുകളും അമിനോ ആസിഡുകളുമുണ്ട്. ഇവ സസ്യത്തിന്റെ വളർച്ചക്കു സഹായകമാകുന്നു. സസ്യം ഈ ദ്വാരങ്ങളിൽ വേരു പടർത്തുമ്പോൾ ആ വേരുകൾക്ക് വേണ്ട പോഷകാംശങ്ങളും സൂക്ഷ്മ ആഹാരദ്രവ്യങ്ങളും ധാരാളമായി ലഭിക്കുന്നു. മണ്ണിരകൾ വിശ്രമമില്ലാതെ പണിയെടുക്കുന്നതുകൊണ്ട് ഭൂമിക്ക് ഉഴമയുടെ ആവശ്യമില്ല. ചെടിയുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ ഭൂമിയുടെ ഉള്ളറ നിരന്തരമായി ഉഴുതുമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രകൃതികൃഷിയിൽ എത്ര വലിയ മഴ വന്നാലും മണ്ണ് ഒലിച്ചു പോകുന്നില്ല. മണ്ണിരകളും സൂക്ഷ്മാണുക്കളും ഏറ്റവും സ്വസ്ഥമായ അവസ്ഥയിലായിരിക്കുന്നത് ഒരു പ്രത്യേക സൂക്ഷ്മകാലാവസ്ഥയിലാണ്. പക്ഷേ, ഇതിന് പൊതയിടൽ അഥവാ മൽച്ചിങ്ങ് അത്യന്താപേക്ഷിതമാണ്. പൊതയിടലിന് വ്യാപകമായി ഉപയോഗിക്കുന്ന പല രീതികളുമുണ്ട്. ഭൂമിയുടെ മേൽപാളിയിലെ നാലര ഇഞ്ച് മണ്ണ് എല്ലാ സത്തുക്കളും ഉൾക്കൊണ്ടിരിക്കും. മണ്ണിരകളുടെയും ജീവാണുക്കളുടെയും പ്രിയപ്പെട്ട ആവാസസ്ഥലം ഈ നാലര ഇഞ്ച് മണ്ണാണ്. പ്രകൃതികൃഷിയിൽ ക്ലേദം (Humus) ഉണ്ടാവുന്നതും ഈ മേൽമണ്ണിലാണ്. വിളകൾക്ക് നടുവിലുള്ള മണ്ണിന്റെ മേൽഭാഗത്ത് മൽച്ചിങ്ങ് കൂടുന്തോറും ക്ലേദം കൂടുതൽ സമ്പന്നമാകുന്നു. സ്വയം പര്യാപ്തമായൊരു കൃഷിരീതിയാണ് പലേക്കർ വിഭാവനം ചെയ്തിരിക്കുന്നത്. നിങ്ങളുടെ കൃഷിയിടത്തിലേക്ക് വളമായോ കീടനാശിനിയായോ ഒന്നും തന്നെ പുറത്തുനിന്നും കൊണ്ടുവരേണ്ടതില്ല. ഫുക്കുവോക്ക പഠിപ്പിച്ച, പ്രകൃതിയിൽ നിന്നും കിട്ടുന്നതൊക്കെ പ്രകൃതിയിലേക്ക് തന്നെ മടക്കി നൽകുക എന്ന തത്ത്വമാണ് ഇദ്ദേഹവും പ്രാവർത്തികമാക്കുന്നത്. എന്തായാലും കാർഷികഭാരതത്തിന്റെ വരും നാളുകളിൽ പലേക്കർക്ക് ഒഴിവാക്കാനാവാത്ത ഒരു സ്ഥാനമുണ്ടായിരിക്കുമെന്നത് തീർച്ചയാണ്. പെപ്പിനോ എന്ന ജർമൻ വഴുതന വാഴപ്പഴത്തിന്റെയും വെള്ളരിയുടെയും തേനിന്റെയും സമ്മിശ്ര സ്വാദും നേരിയ പുളിരസവും തേൻതുള്ളിയുടെ സുഗന്ധവും. ആകർഷകമായ ഈ സദ്ഗുണങ്ങളെല്ലാം രമ്യമായി ഇടകലർന്ന ഫലം – അതാണ് പെപ്പിനോ എന്ന ജർമൻ വഴുതന. ചെറിയ കായ്കൾക്ക് ഉരുണ്ടതോ ദീർഘവൃത്താകൃതിയോ രൂപം. ഒരിടത്തരം ആപ്പിളിന്റെയോ ഓറഞ്ചിന്റെയോ ഒക്കെ വലിപ്പം. ചിലപ്പോൾ ചെറിയ നെല്ലിക്കയോളമേ വരൂ. കായ്കൾക്ക് ഇളം പച്ചയോ മഞ്ഞയോ നിറം. തൊലിപ്പുറത്ത് തവിട്ടുവരകളും കാണാം. പെപ്പിനോ ചെടി കണ്ടാൽ തക്കാളിയോട് രൂപസാദ്യശ്യമുണ്ട്. അതുകൊണ്ടു തന്നെ ചെടി വളരുന്നതനുസരിച്ച് താങ്ങ് കൊടുത്തു വളർത്തുന്നത് നന്നായിരിക്കും.നമുക്ക് സുപരിചിതമായ തക്കാളിയുടെയും വഴുതനയുടെയും ഒക്കെ ബന്ധുവാണ് പെപ്പിനോ എന്ന ജർമൻ വഴുതന (ജർമൻ ബ്രിഞ്ച്വോൾ). തെക്കേ അമേരിക്കൻസ്വദേശിയാണ് ഈ നിത്യഹരിതസസ്യം. ഇതിന്റെ സവിശേഷസ്വാദ് നിമിത്തം ഇംഗ്ലീഷുകാർ ഇതിനെ മധുരവെള്ളരി എന്നയർത്ഥത്തിൽ സ്വീറ്റ് കുക്കുംബർ എന്നും വിളിക്കാറുണ്ട്. പെപ്പിനോ മെലൺ, മെലൺ പെയർ, ട്രീ മെലൺ എന്നെല്ലാം വിളിപ്പേരുകൾ ധാരാളം. പാകമായ കായ്കൾ അധികനാൾ സൂക്ഷിച്ചുവെക്കാൻ കഴിയില്ല എന്നതാണ് പെപ്പിനോയുടെ ഏക പോരായ്മ. നീർവാർച്ചയുള്ള മാധ്യമം നിറച്ച ചട്ടിയിലായാലും നിലത്തായാലും ധാരാളം ജൈവവളങ്ങളും ചേർത്ത് പെപ്പിനോ വളർത്താം. തടത്തിൽ പുതയിട്ടുകൊടുക്കുന്നതും നല്ലതാണ്.. വളർന്ന ചെടിയുടെ തണ്ട് മുറിച്ചുനട്ട് പുതിയ ചെടികൾ വളർത്താം.ചെടിച്ചട്ടികളിൽ വളർത്തി വീട്ടുമുറ്റത്തോ പോർട്ടിക്കോയിലോ ഒക്കെ വെച്ചാൽ ഒന്നാംതരം അലങ്കാരച്ചെടിയാണെന്നേ തോന്നൂ. ഹരിതാഭമായ ഇലച്ചാർത്തും സവിശേഷനിറമുള്ള കായ്കളും പെപ്പിനോയ്ക്ക് അലങ്കാരസസ്യത്തിന്റെ പരിവേഷവും നൽകുന്നു. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർവരെ ഉയരമുള്ള സ്ഥലങ്ങളിൽ പെപ്പിനോ അനായാസം വളരും. തമിഴ്നാട്ടിലെ നീലഗിരി മേഖലകളിൽ നിന്നാണ് കേരളത്തിലേക്കും പെപ്പിനോ എത്തിയത്. അൽപം തണുപ്പുള്ള ഹൈറേഞ്ച് കാലാവസ്ഥയോട് ഇതിന്പ്രത്യേക പ്രിയവുമുണ്ട്. കായുണ്ടാകാൻ പരാഗണം ആവശ്യമില്ലാത്ത ചെടിയായതിനാൽ ഗ്രീൻഹൗസ് കൃഷിക്കും അത്യുത്തമമാണ് പെപ്പിനോ എന്ന് സ്റ്റേറ്റ് വെജിറ്റബിൾ ഫാം സൂപ്രണ്ട് എൻ.എസ്.ജോഷ് പറയുന്നു. പെപ്പിനോയുടെ ഔഷധ മഹിമ വിസ്മയാവഹമാണ്. ജീവക-മാംസ്യ സമ്പന്നമാണ് കായ്കൾ.സ്വതന്ത്രറാഡിക്കലുകളെ നശിപ്പിക്കാൻ കഴിവുള്ള ബീറ്റാ-കരോട്ടിന്റെ ഉറവിടംകൂടിയാണ് പെപ്പിനോ. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയവയ്ക്കെല്ലാം ഇത് പ്രതിരോധം തീർക്കുന്നു. ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും ദഹനക്രിയ സുഗമമാക്കാനും ഇതിന് കഴിവുണ്ട്. ഊർജ ഏകകമായ കലോറി വളരെ കുറവായതിനാൽ ദുർമേദസ്സുകൊണ്ട് പൊറുതിമുട്ടുന്നവർക്കും പെപ്പിനോസധൈര്യം കഴിക്കാം. വിനോദസഞ്ചാരത്തിനും സുഗന്ധദ്രവ്യവിളകൾക്കും പേരുകേട്ട ഇടുക്കിജില്ലയിൽപ്രവർത്തിക്കുന്ന സംസ്ഥാന കൃഷിവകുപ്പിന്റെ വണ്ടിപ്പെരിയാർ സ്റ്റേറ്റ്വെജിറ്റബിൾ ഫാമിൽ പെപ്പിനോയുടെ തൈകൾ ആവശ്യാനുസരണം കിട്ടും. പൂന്തോട്ടത്തിലെ മണ്ണു പുഷ്ടിപ്പെടുത്താം പൂന്തോട്ടത്തിലെ മണ്ണ് കൃത്യസമയത്ത് വളമിട്ട് പുഷ്ടിപ്പെടുത്തേണ്ടതുണ്ട്. ചെടികളുടെ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഇത് സഹായിക്കും. വീടിന് പുറത്തെയും ബാല്‍ക്കണിയിലേയും പൂന്തോട്ടങ്ങള്‍ക്ക് ഇത് ബാധകമാണ്. നിങ്ങളുടെ അടുക്കളിയിലെ ചില അടിസ്ഥാന ചേരുവകള്‍ ഇതിനായി ഉപയോഗിക്കാം. മുട്ടത്തോട് : മുട്ടയുടെ പോഷക ഗുണം വിവരിക്കാന്‍ കഴിയാത്ര അത്രയുണ്ട്. എന്നാല്‍, മുട്ടത്തോടിന്റെയോ? ഇവയുടെ സ്ഥാനം പലപ്പോഴും ചവറ കൂനയിലാണ്. നിങ്ങളുടെ മണ്ണിലെ പോഷക ഗുണം ഉയര്‍ത്താന്‍ ഈ മൊട്ടത്തോടുകള് ഉപയോഗിക്കാം. മുട്ടത്തോടുകള്‍ പൊടിച്ച് മണ്ണില്‍ വിതറുക. ഇവയിടങ്ങിയിട്ടുള്ള കാത്സ്യം മണ്ണിനെ പുഷ്ടിപ്പെടുത്തും. ഇന്തുപ്പ് : നമ്മള് കാലുകള്‍ പതിവായി ഉപ്പുവെള്ളത്തില്‍ മുക്കി വയ്ക്കാറുണ്ട്.ഇവ കുളിക്കുമ്പോഴും ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇന്തുപ്പ് എത്രത്തോളം നല്ല വളമാണന്ന് നിങ്ങള്‍ക്ക് അറിയാമോ? പെട്ടന്ന് ആഗിരണം ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള മഗ്നീഷ്യവും സള്‍ഫറും ഇന്തുപ്പില് അടങ്ങിയിട്ടുണ്ട്. പരല്‍ രൂപത്തില്‍ മണ്ണില്‍ ഇടുകയോ വെള്ളത്തില്‍ ചേര്‍ത്ത് ലായിനിയാക്കി ചെടികളില്‍ തളിക്കുകയോ ചെയ്യാം പച്ചക്കറി അവശിഷ്ടങ്ങള്‍ :ഭൂമിയിലെ മാലിന്യങ്ങള്‍ കൂടാനുള്ള കാരണം എന്താണ് ? അടുക്കളയിലെ എല്ലാ അവശിഷ്ടങ്ങളും വളമാക്കി മാറ്റിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത് നിങ്ങളുടെ തോട്ടത്തിലെ മണ്ണിനെ സമ്പുഷ്ടമാക്കുക മാത്രമല്ല ഭൂമിയിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തിരുന്നു. കാപ്പിപ്പൊടി : മണവും രൂചിയും നഷ്ടപ്പെട്ട കാപ്പിപ്പൊടി കളയുകയാണ് പതിവ്. എന്നാല്‍ അടുത്ത തവണ മുതല്‍ ഇവ പൂന്താട്ടത്തിലെ മണ്ണില്‍ ഇടുക. കാപ്പി മണ്ണിനെ പുഷ്ടിപ്പെടുത്തുകയും സസ്യങ്ങള്ക്കാവശ്യമുള്ള പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന് പുറമെ ഒച്ചുകളെ അകറ്റുകയും ചെയ്യും. തേയില: കാപ്പിപ്പൊടി പോലെ തന്നെ തേയിലയും നമുക്ക് ഉപയോഗപ്പെടുത്താം. ഉപയോഗിച്ച തേയില കഴുകി പൂന്തോട്ടത്തിലെ മണ്ണിലും ചെടിച്ചട്ടിയിലും ഇടുക. വീടിനു പുറത്തുള്ള ചെടികള്‍ക്ക് ഇടുന്നതായിരിക്കും നല്ലത്. അകത്താണെങ്കില്‍ പൂപ്പല്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. കൂണ് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരളത്തിലെ കാലാവസ്ഥയില്‍ അനുയോജ്യമായി കൃഷി ചെയ്തെടുക്കാവുന്ന രണ്ടുതരം കൂണുകളാണുള്ളത്. ചിപ്പിക്കൂണും പാല്‍ക്കൂണും. അനുകൂല സാഹചര്യമാണെങ്കില്‍ 5-6 ദിവസം കൊണ്ട് കൂണ് വിത്തുകള്‍ വളര്‍ന്നു വരും. തൂവെള്ള നിറത്തിലാണ് കൂണുകള്‍ വളര്‍ന്നു വരുന്നത്. നിറം തൂവെള്ളയ്ക്കു പകരം ചിലപ്പോള്‍ പച്ചയോ കറുപ്പോ ആയേക്കാം. ഇതു രണ്ടും ദോഷകരമാണ്. കൂണില്‍ കറുപ്പ് നിറം കാണുന്നത് ബാക്ടീരിയയുടെ സാന്നിധ്യമാണ്. പച്ചനിറമാണ് ഗുരുതരം. പച്ചനിറമായാല്‍ വിത്തു മുഴുവന്‍ മോശമാണെന്ന് മനസ്സിലാക്കാം. കവറുകള്‍ പൂര്‍ണമായും കൂണ് ബെഡില്‍ നിന്നും മാറ്റി കത്തിച്ചുകളയണം. ഒട്ടും കലര്‍പ്പില്ലാത്ത ശുദ്ധമായ വിത്തുതന്നെ ഉപയോഗിക്കണം. കൂണ്‍വിത്ത് വാങ്ങുമ്പോള്‍ ഒരേ സ്ഥലത്തുനിന്നും തുടര്‍ച്ചയായി വാങ്ങരുത്. മുളച്ച കുമിള്‍ 18-20 ദിവസം കൊണ്ട് ദ്വാരങ്ങള്‍ വഴി പുറത്തുവരും. കൂണ് പൂര്‍ണമായി വിരിയുന്നതിന് മുമ്പ് വിളവെടുക്കണം. ദ്വാരത്തില്‍ക്കൂടി പുറത്തുവരുന്ന കൂണ്‍മുകുളങ്ങള്‍ മൂന്നു ദിവസത്തിനകം വിളവെടുത്തിരിക്കണം. വിളവെടുത്ത കൂണ് തരംതിരിച്ച് ഒരേ വലിപ്പവും മിഴിവും ഉള്ളവ വേര്‍തിരിച്ച് പാക്കറ്റുകളില്‍ നിറയ്ക്കുക. നിറച്ച പാക്കറ്റുകള്‍ ഉടന്‍ മാര്‍ക്കറ്റില്‍ എത്തിക്കുക. വിളവെടുത്ത കൂണുകള്‍ 10-15 മണിക്കൂറിനുള്ളില്‍ പാചകം ചെയ്തിരിക്കണം. പഴകിയ കുമിള്‍ ഭക്ഷ്യയോഗ്യമല്ല. കൂണിന്റെ ഈച്ചകളെ തുരത്താന്‍ കൂണ്‍പുരയില്‍ വേപ്പെണ്ണ വശങ്ങളില് തേച്ചുപിടിപ്പിച്ച വെളുത്ത കൊടി തൂക്കിയിടാം. ഈച്ചകള്‍ പറന്നു കൊടിയുടെ പ്രതലത്തില്‍ പറ്റിപ്പിടിച്ച് ചത്തുപോകും. കൂടാതെ വേപ്പെണ്ണയുടെ ഗന്ധവും ഈച്ചകളെ അകറ്റും. ഒരു ബെഡില്‍ നിന്നും 750 ഗ്രാം മുതല്‍ ഒരു കിലോവരെ വിളവു കിട്ടും. ഒരു ബെഡില്‍ നിന്നും 3-4 തവണ വിളവെടുക്കാം. തുടര്‍ന്ന് ബെഡ് മാറ്റണം. ആദ്യ വിളവെടുപ്പ് കഴിഞ്ഞാല്‍ ഒരാഴ്ച ഇടവിട്ട് ബാക്കി വിളവെടുപ്പും പൂര്‍ത്തിയാക്കാം. കൂണ്‍കൃഷിയില്‍ പ്രധാനം ശുചിത്വമാണ്. അണുനശീകരണം നടത്തിയ പ്ലാസ്റ്റിക് ഷീറ്റുകളില്‍ വേണം വൈക്കോല്‍ ഉണക്കാന്‍... കഴുകി ഉണക്കിയ വസ്ത്രങ്ങള്‍ ധരിച്ചുവേണം കൂണ്‍പുരയില്‍ പ്രവേശിക്കാന്‍. വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ മാത്രമേ കൂണ് കൃഷി ചെയ്യാവൂ. മൃഗം-പക്ഷി -മത്സ്യ കൃഷി കേരളത്തിലെ ഏറ്റവും വലിയ വര്‍ണ മത്സ്യങ്ങളുടെ ശേഖരം കേരളത്തിലെ ഏറ്റവും വലിയ വര്‍ണ്ണമത്സ്യങ്ങളുടെ അക്വേറിയം വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്നുള്ള വെള്ളടക്കുന്നില് പ്രവര്‍ത്തനം തുടങ്ങി. വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഈ അക്വേറിയത്തില്‍ വിവിധയിനം അലങ്കാര മത്സ്യങ്ങളെ പരിചയപ്പെടാം. ഫിഷറീസ് വകുപ്പ് 111.52 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പബ്ലിക് അക്വേറിയത്തില്‍ 29 ഇനം മത്സ്യങ്ങളുണ്ട്. അലങ്കാര, നാടന്‍ വിഭാഗങ്ങളില്‍പ്പെടുന്ന വര്‍ണ്ണ മീനുകളെയാണ് 3000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ച അക്വേറിയത്തിലെ സംഭരണികളില്‍ നിക്ഷേപിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ പ്രദര്‍ശനത്തിനും സഞ്ചാരികളുടെ ബോധവത്കരണത്തിനുമായി സജ്ജമാക്കിയ അക്വേറിയത്തില്‍ ഇതോടെ സഞ്ചാരികളുടെ തിരക്കേറി. വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു സന്ദര്‍ശകരാണ് ദിവസം തോറും ഇവിടെ എത്തുന്നത്. ഗ്രീന്‍ ടെറര്‍, കോയി കാര്‍പ്, ടൈഗര്‍ ഷവല്‍ നോസ്, ഒറാന്‍ഡ ഗോള്‍ഡ്, നിയോണ്‍ ടെട്രാ, ഫ്രഷ് വാട്ടര്‍ ഈല്‍, മിസ് കേരള, യലോസണ്‍ കാറ്റ് ഫിഷ്, ആര പൈമ, ടൈഗര്‍ ഒസ്കര്, പാക്കു, എയ്ഞ്ചല്‍, മലാവി ബയോടോപ്പ്, ടിന് ഫോയില്‍ ബാര്‍ബ്, കരിമീന്‍, റെഡ് പാരറ്റ്, അലിഗേറ്റര്‍ ഗര്‍, ജയന്റ് ഗുരാമി, മലബാര്‍ സ്നേക്ക് ഹെഡ്, ഫ്ളവര്‍ ഹോണ്‍, സാരിവാലന്‍, ബാര്‍ബ്, ഗിഫ്റ്റ്, റെഡ് ടെയില്‍ ഷാര്‍ക്ക്, ടൈഗര്‍ ഷാര്‍ക്ക്, ടൈഗര്‍ ഒസ്കര്, റെഡ് സീബ്ര, സില്‍വര്‍ അരോമ എന്നീ ഇനം മത്സ്യങ്ങളാണ് അക്വേറിയത്തിലുള്ളത്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മത്സ്യകൃഷിക്കാരില്‍നിന്നു ശേഖരിച്ചതാണ് ഈ ഇനങ്ങളില്‍ ഏറെയും. അക്വേറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. കാരാപ്പുഴ പബ്ലിക് അക്വേറിയം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സന്ദര്‍ശിക്കുന്നു മുതിര്‍ന്നവര്‍ക്ക് 20-ഉം കുട്ടികള്‍ക്ക് 10-ഉം രൂപയുമാണ് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് . നെല്ലാറാച്ചാല്‍ ആദിവാസി കോളനിയിലെ നാല് യുവതികള്‍ക്കാണ് അക്വേറിയം സൂക്ഷിപ്പ് ചുമതലയും ഫിഷറീസ് വകുപ്പ് ഏല്‍പ്പിച്ചിരിക്കുന്നത്. പാമ്പിന് വിഷബാധ മൃഗങ്ങളില്‍ പാമ്പിന്റെ ഇനം, വലുപ്പം, കടിയേറ്റസ്ഥലം, മൃഗത്തിന്റെ വലുപ്പം, മൃഗങ്ങളുടെ ശരീരരീതി എന്നിവയെ ആശ്രയിച്ചാണ് വിഷബാധയേല്‍ക്കുന്നത്. മൂര്‍ഖന്റെ കടിയേറ്റാല്‍ 15 മിനിറ്റ് മുതല്‍ 17 മണിക്കൂറിനകവും അണലി കടിച്ചാല്‍ 24 മണിക്കൂര്‍ മുതല്‍ 240 മണിക്കൂറിനകവും വെള്ളിക്കെട്ടന്റെ കടിയേറ്റാല്‍ 18 മണിക്കൂറു മുതല്‍ 60 മണിക്കൂറിനകവും മരണമുണ്ടാകും. കടിയേറ്റാല്‍ ചെയ്യേണ്ടത് - കടിയേറ്റഭാഗത്തിന് 4 ഇഞ്ച് മുകളിലായി തുണിക്കഷ്ണമോ മയമുള്ള ചരടോ ഉപയോഗിച്ച് മിതമായ ബലത്തില്‍ രക്തപ്രവാഹത്തെ തടസ്സപ്പെടുത്താത്ത തരത്തില്‍ കെട്ടണം. കടിവായ ശുദ്ധജലം കൊണ്ടോ, ആന്റി സെപ്റ്റിക് ചേര്‍ന്ന വെള്ളം കൊണ്ടോ കഴുകണം. മുറിവില്‍ നിന്ന് കുറച്ചെങ്കിലും രക്തം അമര്‍ത്തിക്കളയണം. ശുദ്ധവായു കിട്ടുന്ന സ്ഥലത്ത് മൃഗത്തെ കിടത്തി വിശ്രമിപ്പിക്കുകയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കുകയും വേണം. ലക്ഷണങ്ങള്‍ - ഇലാപിഡേ കുടുംബത്തില്‍ പെട്ട മൂര്‍ഖനും വെള്ളിക്കെട്ടനും കടിച്ചാല്‍, തലകറക്കം,ഉറക്കം തൂങ്ങല്‍, തലവേദന, ശ്വസിക്കാന്‍ പ്രയാസം, വായിലും തൊണ്ടയിലും ഉമിനീര് കെട്ടിനില്‍ക്കുക,കൈകാല്‍ വേദന, മാംസപേശികള്‍ക്ക് ബലക്കുറവ് എന്നീ ലക്ഷണങ്ങള്‍ കാണുന്നു. മൂര്‍ഖന്‍ വിഷം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ട് ശ്വാസം കഴിക്കാനാവാതെയാകും മരണം. ഇവയുടെ വിഷത്താല്‍ വയറിളക്കമുണ്ടാകുകയും ക്രമേണ അബോധാവസ്ഥയിലാവുകയും ചെയ്യും. വെള്ളിക്കെട്ടന് കടിച്ചതാണെങ്കില്‍ വയറുവേദന, ഛര്‍ദ്ദി ഉണ്ടാകുമെങ്കിലും വയറ്റിളക്കം കാണുകയില്ല. അതുപോലെ ബോധംനഷ്ടപ്പെടുകയുമില്ല. വൈപറിഡേ കുടുംബത്തില്‍ പെട്ട അണലിവിഷം രക്തക്കുഴലുകളെ ബാധിക്കും. രക്തം ചുമച്ചുതുപ്പുക,ത്വക്കിനടിയില്‍ രക്തസ്രാവം, മൂത്രത്തില്‍ രക്തം എന്നിവകൊണ്ട് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കോളുബ്രിഡേ കുടുംബത്തില്‍ പെട്ട ചേരക്കു വിഷമുണ്ടാവില്ല. മൃഗങ്ങളില്‍ പാമ്പിന് വിഷമേറ്റാല്‍ - ഇന്ത്യയില്‍ ഏകദേശം 270 ഇനം പാമ്പുകളുണ്ട്. ഇതില്‍ വിഷമുള്ളത് 60 ഇനങ്ങള്‍. മൃഗങ്ങളില്‍ പാമ്പിന്വിഷമേല്ക്കുന്നതും പലപ്പോഴും അറിയാത്തതുമൂലം ഗുരുതരാവസ്ഥയിലാകുന്നതും പതിവാണ്. ലക്ഷണങ്ങള്‍ - പെട്ടെന്നുള്ള ക്ഷീണം–തളര്‍ച്ച, ഛര്‍ദി, തുപ്പല് പതയുക, വെളിച്ചമേല്‍ക്കുമ്പോള്‍ പ്രതികരണ ശേഷി ഇല്ലാതാകുക, മൂത്രത്തില്‍ രക്തം, മുറിവില്‍നിന്നുള്ള രക്തസ്രാവം ഒലിച്ചുകൊണ്ടിരിക്കും, ഹൃദയമിടുപ്പ് കൂടും, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണ നായകളില്‍ ഒന്നുമുതല്‍ ആറുമണിക്കൂറിനുള്ളിലും പൂച്ചകളില്‍ 15 മണിക്കൂറിനുള്ളിലും പാമ്പ് കടിച്ചുകഴിഞ്ഞാല്‍ ലക്ഷണം കാണിക്കും. പാമ്പിന്‍വിഷം കൂടുതല്‍ ഏല്‍ക്കുന്നത് നായകളിലും കുറവ് കുതിരകളിലും ആണ്. കുതിരകളില്‍ തീരെ ഇല്ലാ എന്നുതന്നെ പറയാം. സാധാരണ കടിയേല്‍ക്കുന്നത് മുഖത്തും, വയറിന്റെ അടിയിലും, നെഞ്ചിലും ആണ്. നായ കൂടുതല്‍ അക്രമസ്വഭാവം ഉള്ളതുകൊണ്ട് ഇവ പാമ്പിനെ ഓടിച്ച് പിടിക്കുന്നു. ചികിത്സ - കടിയേറ്റാല്‍ ഉടന്‍ സോപ്പുവെള്ളത്തില്‍ കഴുകണം. കടിഭാഗം മുറിച്ച് വിഷം കളയാന്‍ ശ്രമിക്കരുത്. പ്രാഥമിക ചികിത്സക്കായി മുറിവിന്റെ മുകള്ഭാഗം കെട്ടാതിരിക്കുന്നതാണ് നല്ലത്. ഡോക്ടറുടെ സാന്നിധ്യത്തില്‍ വേണം ഇതു ചെയ്യാന്‍. കടിയേറ്റ മൃഗത്തെ രണ്ടുമണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കണം. 24 മണിക്കൂര്‍ ഗൌരവമേറിയ സമയമാണ്. നിരീക്ഷണവും ചികിത്സയും നടത്തും. ശേഷം 10 ദിവസം ചികിത്സയില്‍ വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തണം. പോളിവാലന്റ് ആന്റിവെനം ആണ് ഉപയോഗിക്കുന്നത്. കൂടെ മറ്റു ചികിത്സാരീതികളും. കടിയേറ്റാല്‍ പ്രാഥമിക ചികിത്സചെയ്യാതെ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്ത് എത്തിക്കണം. കടിയേറ്റാല്‍ ശരീരഭാഗവും കടിയേറ്റ ഭാഗവും ചലിക്കാതെ നോക്കണം. വൃക്കകള്‍ക്ക് തകരാറുവരുന്നത് 24 മുതല്‍ 72 മണിക്കൂറിനുള്ളിലാണ്. വിഷമുള്ളതും അല്ലാത്തതും തിരിച്ചറിയല്‍ (ചിലതുമാത്രം) തല ത്രികോണാകൃതി. വിഷമുള്ളത്. വൃത്താകൃതി ഇല്ലാത്തത്. പക്ഷേ കോറല്‍ സ്നേക്സ് (സാധാരണ അമേരിക്കയില്‍ കാണുന്നത്) വൃത്താകൃതി ആണെങ്കിലും വിഷമുള്ളതാണ്. വാലിന്റെ അറ്റത്ത് ചിതമ്പലുകള്‍ ഒരുവരി ഉള്ളത് വിഷമുള്ളവ. രണ്ടുവരി വിഷം ഇല്ലാത്തത്. വാലിന്റെ അടിയിലും മറ്റു ശരീരത്തിന്റെ അടിയിലും ഒരേപോലെയുള്ള അടയാളമാണെങ്കില്‍ വിഷമുള്ളവ. വാലിന്റെ അടിയില്‍ മാത്രം ഡയമണ്ട് ആകൃതിയിലോ ക്രോസ് രൂപത്തിലോ കാണുന്നുവെങ്കില്‍ വിഷമില്ലാത്തവ. കടിയുടെ അടയാളം 'രണ്ട് കുത്ത്' പോലെയാണെങ്കില്‍ വിഷമുള്ളവ. 'റ' പോലെ ചീന്തിയ കടിപ്പാടാണെങ്കില് വിഷമില്ലാത്തത്. കണ്ണില്‍ ലംബത്തില്‍ മധ്യഭാഗത്ത് ഒരു വരപോലെ ഉണ്ടെങ്കില്‍ വിഷമുള്ളത്. വിഷമില്ലാത്തവയ്ക്ക് വര കാണില്ല. കണ്ണിന്റെയും നാസാദ്വാരങ്ങളുടെയും ഇടയില്‍ ഹീറ്റ് സെന്സിറ്റിങ് പിറ്റ് വിഷം ഉള്ളതിനു കാണും. പ്രതിരോധ മാര്‍ഗങ്ങള്‍ പാമ്പ് കൂടുതലായുള്ള സ്ഥലത്ത് ഇവയെ പിടിക്കാന്‍ ട്രാപ്പുകള്‍ വയ്ക്കാം. ഇവയെ കൊല്ലരുത്. മനുഷ്യര്‍ക്കാണെങ്കില്‍ കാലില്‍ ധരിക്കാവുന്ന വലിയ ഗംബൂട്സ് ഉപയോഗപ്പെടുത്താം. പാമ്പിന്ശല്യം കൂടുതല്‍ വ്യാപകമാണെങ്കില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാര്‍ക്സ് ആന്‍ഡ് വൈല്‍ഡ് ലൈവ് സ്റ്റേക്ക് റിമൂവല്‍ സ്കീമിനെ വൈല്‍ഡ് കെയര്‍ ഹെല്പ്ലൈന്വഴി അറിയിക്കാം. സഹായത്തിന് വനംവകുപ്പിനെയും വിളിക്കാം. വേനൽച്ചൂടിൽ കോഴികൾക്കും കരുതൽ വേണം കോഴികൾക്ക് സസുഖം വാഴാൻ പറ്റിയ അന്തരീക്ഷ താപനില 18-22 ഡിഗ്രി സെൽഷ്യസാണ്.. താപനില 28-35 ഡിഗ്രി സെൽഷ്യസ് എന്ന പരിധിയിൽ വരുമ്പോൾ ചൂടുകൊണ്ടുള്ള സമ്മർദ്ദം ഒഴിവാക്കാൻ ശാരീരിക പ്രവർത്തനങ്ങളിൽ വ്യത്യാസം വരുന്നു. കോഴികൾ തന്നെ തൊലിയിലേയും തലപ്പൂവിലേയും താടയിലേയും രക്തക്കുഴലുകൾ വികസിപ്പിച്ച് ചൂടിനെ പുറന്തള്ളുന്നു. കൂട്ടിലെ തണുപ്പുള്ള സ്ഥലത്തേക്ക് അതായത് വെള്ളപ്പാത്രങ്ങളുടെ അടുത്തേക്ക് അവ പോയിരുന്ന് ചൂട് കുറയ്ക്കാൻ ശ്രമിക്കും. അന്തരീക്ഷ താപനില ശരീര താപനിലയേക്കാൾ കൂടുന്നതോടെ അണയ്ക്കുന്ന കോഴികൾ ചൂട് പുറന്തള്ളാനുള്ള വഴി കണ്ടെത്തുകയാണ്. ഇതിനപ്പുറത്തേക്ക് പോകുന്നതോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയും മരണം സംഭവിക്കുകയും ചെയ്യാം. ഷെഡിലെ താപനില ക്രമാതീതമായി ഉയരുന്നതോടെ കോഴി തീറ്റ തിന്നുന്നതിന്റെ അളവിൽ കുറവു വരികയും അമിത ദാഹം കാണിക്കുകയും ചെയ്യുന്നു. തീറ്റ കുറയുന്നതോടെ മുട്ടയുൽപ്പാദനത്തിൽ കുറവുണ്ടാകുകയും മുട്ടത്തോടിന് കട്ടികുറഞ്ഞ് എളുപ്പം പൊട്ടിപ്പോകുകയും ചെയ്യുന്നു. ഇറച്ചിക്കോഴികളിൽ വളർച്ചാ നിരക്കും തീറ്റ പരിവർത്തനശേഷിയും കുറയുന്നു. അന്തരീക്ഷ താപനില 32-38 ഡിഗ്രി സെൽഷ്യസ് പരിധിയിലാകുമ്പോൾ ഓരോ ഡിഗ്രിയുടെ വർദ്ധനയിലും തീറ്റയെടുക്കുന്ന അളവിൽ അഞ്ചു ശതമാനത്തിലധികമാണ് കുറവു വരുക. കടുത്ത വേനലിൽ കോഴികൾക്ക് ഏറെ കരുതൽ ആവശ്യമാണ്. : കിഴക്കുപടിഞ്ഞാറ് ദിശയിൽ പണിതിരിക്കുന്ന ഷെഡ്ഡുകളിൽ ചൂട് കുറവായിരിക്കും. ഷെഡിന്റെ ഉയരം കുറവാണെങ്കിലും ചൂട് അധികമായിരിക്കും. അതിനാൽ ഷെഡ് പണിയുമ്പോൾ നടുവിൽ മേൽക്കൂരവരെ 3.3 മീറ്ററും വശങ്ങളിൽ 1.8 മീറ്ററും ഉയരം നൽകണം. വശങ്ങളിൽ അരഭിത്തിയുടെ ഉയരം ഒരടി മാത്രം മതി. ബാക്കിഭാഗം കമ്പിവല മതിയാകും. മേൽക്കൂരയ്ക്ക് ഭിത്തിയിൽ നിന്ന് ഒരു മീറ്റർ പുറത്തേക്ക് തള്ളൽ വേണം. ഷെഡിന്റെ വീതി ഒമ്പതു മീറ്ററിലധികം പാടില്ല. 6-7 മീറ്ററാണ് സാധാരണ വീതി. ചൂട് വെളിയിലേക്ക് വിടാൻ ഷെഡിൽ എക്സോസ്റ്റ് ഫാൻ വയ്ക്കണം. മേൽക്കൂര കോൺക്രീറ്റോ, ഷീറ്റോ ആണെങ്കിൽ ചൂട് കൂടുതലായിരിക്കും. അതിനുമേൽ വൈക്കോൽ ഓല, പുല്ല്, ചാക്ക് തുടങ്ങിയവ ഇട്ടുകൊടുത്തതിനുശേഷം നനയ്ക്കുക. ഷീറ്റാണ് മേൽക്കൂരയെങ്കിൽ കുമ്മായമോ, വെള്ള പെയിന്റോ അടിക്കാം. ഷെഡിനു ചുറ്റും തണൽ മരങ്ങൾ വച്ചു പിടിപ്പിക്കണം. വായു സഞ്ചാരത്തിന് തടസമുണ്ടാകാതിരിക്കാൻ വശങ്ങളിലെ കമ്പിവല തുടച്ചു വൃത്തിയാക്കണം. നനച്ച ചാക്കുകൾ കാറ്റിന്റെ ദിശയിൽ തൂക്കിയിടുന്നതും ചൂടു കുറയ്ക്കും. തറയിൽ പുതിയ ലിറ്റർ വിരിക്കുകയും ദിവസം രണ്ടു മൂന്നു തവണ വിരി ഇളക്കി കൊടുക്കുകയും വേണം. വേനൽക്കാലത്തെ തീറ്റയും തീറ്റക്രമവും ഏറെ പ്രധാനമാണ്.\":: : ചൂട് കുറഞ്ഞ രാവിലെയും വൈകിട്ടും തീറ്റ നൽകുക അതിരാവിലെ ഷെഡിൽ വെളിച്ചം നൽകിയാൽ തീറ്റ നല്ലതുപോലെ തിന്നുകൊള്ളും. ചൂട് കൂടുന്നതോടെ കോഴികൾ തീറ്റയെടുക്കുന്നതിന്റെ അളവ് കുറയുന്നതിനാൽ കൊടുക്കുന്ന തീറ്റ ഗുണമേന്മയുള്ളതാവണം. തീറ്റ അൽപ്പം നനച്ചു നൽകാം. പെല്ലറ്റ് തീറ്റയാണ് നല്ലത്. മുട്ടക്കോഴികൾക്ക് കക്ക നൽകുന്നത് മുട്ടത്തോടിന് കട്ടികൂടാൻ നല്ലതാണ്. തണുത്ത ശുദ്ധജലം സദാസമയവും ലഭ്യമാക്കണം. ഐസ് കഷ്ണങ്ങൾ ഇട്ടുകൊടുത്ത് വെള്ളം തണുപ്പിക്കാം. വാട്ടർ ടാങ്കിലെ വെള്ളം ചൂടാകാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളപ്പാത്രത്തിന്റെ എണ്ണത്തിൽ വർദ്ധനവ് വേണം. ഷെഡിലെ സ്ഥല ലഭ്യത കൂട്ടണം. ഒരു ഇറച്ചിക്കോഴിക്ക് സാധാരണ നൽകാറുള്ള ഒരു ചതുരശ്രയടി സ്ഥലത്തിനു പകരം 1.2 ചതുരശ്രയടി സ്ഥലം നൽകാം. പ്രതിരോധ കുത്തിവെയ്പുകൾ, മരുന്നുകൾ എന്നിവയും അതിരാവിലേയോ വൈകുന്നേരമോ നൽകുന്നത് നല്ലത്. വിറ്റാമിനുകളും, ഇലക്ട്രോലൈറ്റുകളും അടങ്ങിയ ടോണിക്കുകൾ കുടിവെള്ളത്തിൽ ചേർത്ത് നൽകുന്നത് വേനലിൽ കുളിർമ നൽകും. കറവപ്പശുക്കൾക്ക് വേനലിൽ കൂടുതല്‍ കരുതല്‍ നല്‍കാം നാടിന്റെ സ്വന്തം നാടൻ പശുക്കൾക്ക് പാലുൽപാദനം കുറവായിരുന്നെങ്കിലും വെയിലും മഴയും പ്രശ്നമല്ലായിരുന്നു. ഉയർന്ന പാലുൽപാദനം ലക്ഷ്യം വെച്ച് നാടൻപശുക്കളെ, തണുപ്പു രാജ്യങ്ങളിൽ നിന്നുള്ള വിദേശ ജാനസുകളുമായി പ്രജനനംനടത്തിയുണ്ടാക്കിയ സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാൻ കഴിവ് കുറവാണ്.. സുനന്ദിനി എന്ന ഓമനപ്പേരിലറിയപ്പെടുന്ന കേരളത്തിലെ സങ്കരയിനം പശുക്കൾക്ക്ചൂടുകാലം കഷ്ടകാലമാണ്. അതിനാൽ ഇവയ്ക്ക് വേനൽക്കാലത്ത് പ്രത്യേക പരിചരണം ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ഉൽപാദനക്ഷമതയിലുണ്ടാകുന്നഏറ്റക്കുറച്ചിലുകൾ മൃഗസംരക്ഷണ മുൾപ്പെടെയുള്ള കാർഷികവൃത്തിയിൽഏർപ്പെട്ടിരിക്കുന്ന കർഷകർ എക്കാലവും നേരിടുന്ന വെല്ലുവിളിയാണ്. . മനുഷ്യന്റെ നിയന്ത്രണങ്ങൾക്ക് അതീതമായ ഇത്തരം സന്ദർഭങ്ങളെ കാര്യക്ഷമമായി നേരിടാനുതകുന്ന ഭൗതിക സാഹചര്യങ്ങളും പരിചരണമുറകളും സ്വായത്തമാക്കുക എന്നതാണ് ഈ സന്ദർഭങ്ങളിൽ ഏറ്റവും പ്രായോഗികമായ കാര്യം. മൃഗസംരക്ഷണം ഒരു ഉപജീവനമാർഗ്ഗമായി സ്വീകരിച്ച കർഷകർ ഏറ്റവുമധികം പ്രതിസന്ധിനേരിടുന്നത് വേനൽക്കാലങ്ങളിലാണ്. പുല്ലിന്റെ ദൗർല്ലഭ്യവും, തീറ്റയെടുക്കാൻ ഉരുക്കൾ കാണിക്കുന്ന വൈമുഖ്യവും, പാലിന്റെ ഉൽപാദനത്തിൽ വരുന്ന വലിയ കുറവും അവരെ ബുദ്ധിമുട്ടിലാക്കുന്നു. ഈ പ്രതിസന്ധിയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് പരോക്ഷമായിപരിഹാര മാർഗ്ഗങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതുകൊണ്ടുതന്നെ ഈ കടുത്തവേനൽച്ചൂട് നമ്മുടെ മാടുകളുടെ ശാരീരിക പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുന്നുഎന്ന് നാം അറിയേണ്ടതുണ്ട്. എല്ലാ ജീവജാലങ്ങളിലും ശാരീരിക പ്രവർത്തനങ്ങളുടെ ഫലമായി ധാരാളം ചൂട് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അന്തരീക്ഷവുമായുള്ള നിരന്തര സംവേദനം വഴി അതൊരു നിശ്ചിത ശരീര ഊഷ്മാവായി നിലനിർത്തപ്പെടുന്നു. പശു, എരുമ തുടങ്ങിയ അയവെട്ടുന്ന മൃഗങ്ങളിൽ സങ്കീർണ്ണമായ ദഹനപ്രക്രിയ വഴി ഉൽപാദിപ്പിക്കപ്പെടുന്ന ചൂടും ചുറ്റുപാടിലേക്ക് പുറന്തള്ളപ്പെടുന്നു. ആഹാരശേഷം രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ ഈ ചൂടിന്റെ ഉൽപാദനം അതിന്റെ ഉച്ചസ്ഥായിലെത്തുന്നു. കറവമാടുകളിൽ പാലുൽപാദനത്തിന്റെ തോതനുസരിച്ച് ശരീരഊഷ്മാവിൽ വ്യതിയാനങ്ങൾ കാണപ്പെടുന്നു. കൂടുതൽ പാലുൽപാദിപ്പിക്കുന്ന മാടുകൾ വേനൽക്കാലങ്ങളിൽ ഏറിയ ശാരീരിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ചൂടിന്റെ ചുറ്റുപാടിലേക്കുള്ള വ്യാപനം ഫലപ്രദമായി നടത്തുവാൻ കൂടിയ അന്തരീക്ഷ ഊഷ്മാവ് ഒരു തടസമാകുന്നു. ശരീരത്തിൽ തന്നെ അടിഞ്ഞുകൂടുന്ന ചൂട് ശരീരോഷ്മാവ് ഉയർത്തുവാനും പനിയുടേതുപോലുള്ള അവസ്ഥസൃഷ്ടിക്കുവാനും ഇടയാക്കും. ഈ അവസ്ഥയിൽ ശാരീരിക പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും പ്രകടമായ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നു. സാധാരണയായി ഒരു പ്രത്യേക പരിധിക്കുള്ളിൽ അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശാരീരിക പ്രവർത്തനങ്ങളിൽ അധിക സമ്മർദ്ദം ചെലുത്തുന്നില്ല. ഈപരിധി നമ്മുടെ പശുക്കളെ സംബന്ധിച്ചിടത്തോളം 10 മുതൽ 27 ഡിഗ്രി സെൽഷ്യസ്വരേയും, എരുമകൾക്ക് 4 മുതൽ 21 വരേയുമാണ്. ഈ പരിധിക്ക് പുറത്തു വരുന്ന ഏറ്റക്കുറച്ചിലുകളാണ് ഉരുക്കളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്. കട്ടികൂടിയതും കൂടുതൽ ചൂട് ആഗിരണം ചെയ്യാൻ കഴിയുന്നതുമായ കറുത്തതൊലിയും വിയർപ്പുഗ്രന്ഥികളുടെ വളരെക്കുറഞ്ഞ സാന്നിദ്ധ്യവും എരുമകളിൽ സ്ഥിതി വളരെരൂക്ഷമാക്കുന്നു. കൂടിയ ശരീരോഷ്മാവ് ഒരു രോഗാവസ്ഥയിൽ എത്തുന്നത് ക്രമേണ കൂടിവരുന്ന ലക്ഷണങ്ങളുടെ തീവ്രതയിൽ നിന്നും മനസിലാക്കാം. തീറ്റയെടുക്കാനുള്ള താൽപ്പര്യക്കുറവ്, മേച്ചിൽ സ്ഥലങ്ങളിൽ തണലുള്ളിടത്ത് മേയാതെ മാറിനിൽക്കുക, വെള്ളം ശരീരത്തിൽ തട്ടിത്തെറിപ്പിക്കുന്നതിനുള്ള പ്രവണതകാണിക്കുക, കിടക്കാനുള്ള മടി, വായിൽ നിന്നും നുരയും പതയും വരിക, നാക്ക്പുറത്തേക്ക് നീട്ടി കിതയ്ക്കുക, ശരീരത്തിൽ തൊട്ടുനോക്കുമ്പോൾ പൊള്ളുന്നചൂട് അനുഭവപ്പെടുക എന്നിവ ഈ ലക്ഷണങ്ങളിൽ ചിലതാണ് മേൽപ്പറഞ്ഞവ കൂടാതെ എരുമകളിൽ വയറിനടിയിലും കാലുകൾക്കിടയിലുമൊക്കെ ചുവപ്പു നിറവും ചിലപ്പോൾകണ്ടുവരുന്നു. ഏറ്റവും തീക്ഷ്ണമായ അവസ്ഥയിൽ അപസ്മാര ലക്ഷണങ്ങളും മരണംതന്നെയും സംഭവിക്കുന്നു. പരിചരണമുറകളിൽ വ്യതിയാനങ്ങൾ വരുത്തിയും, ചില കരുതൽ നടപടികൾ കൈകൊണ്ടും ഒരു വലിയ അളവോളം ശരീര സമ്മർദ്ദം കുറയ്ക്കാനും ഉൽപാദനം ഏറെക്കുറെ നിലനിർത്താനും സാധിക്കും. ഉരുക്കൾക്ക് വിരമരുന്നുകളും പ്രതിരോധ കുത്തിവെയ്പുകളും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകിയിരിക്കണം. നേരിട്ടുള്ള സൂര്യവികിരണങ്ങൾ ഏൽക്കാതിരിക്കുന്നതിന് പശുക്കളേയും, എരുമകളേയും കാലത്ത് 9 മണിക്ക്മുമ്പോ വൈകിട്ട് 3 മണിയ്ക്ക് ശേഷമോ മാത്രമേ മേയാൻ അനുവദിക്കാവൂ.അതിൽത്തന്നെ 3 മണിക്ക് ശേഷമുള്ള മേയലാണ് അഭികാമ്യം. കാരണം ദഹനപ്രക്രിയമൂലം ഉണ്ടാകുന്ന ചൂട് അധികമായി പുറത്തുവിടുന്നത് അന്തരീക്ഷ ഊഷ്മാവ് ഏറ്റവും ഉയർന്നിരിക്കുന്ന ഉച്ചനേരങ്ങളിൽ ആവാതിരിക്കാൻ ഇതുസഹായിക്കുന്നു. മേച്ചിൽ സ്ഥലങ്ങളിലും തൊഴുത്തിലും കുടിക്കാനുള്ള വെള്ളം എപ്പോഴും ലഭ്യമാക്കണം. ശരീര ഊഷ്മാവ് ഓരോ ഡിഗ്രി കൂടുമ്പോഴും ഒരുകിലോഗ്രാം വീതം തീറ്റയെടുക്കുന്നതിൽ കുറവ് വരുന്നതായികണക്കാക്കപ്പെട്ടിട്ടുണ്ട്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുന്ന അവസരത്തിൽ അതിന്റെ ഗുണമേന്മ കൂടുക എന്നത് കുറവ് നികത്താൻ സഹായിക്കും.മാംസ്യവും പൂരിത കൊഴുപ്പുകളും ഉയർന്ന അളവിൽ അടങ്ങിയ പരുത്തിക്കുരുവും മുന്തിയ മാംസ്യ സ്രോതസായ ബൈപ്പാസ് പ്രോട്ടീനുകളും ഈ കാലഘട്ടത്തിൽ കൊടുക്കുന്നത് പാലുൽപാദനത്തിന് ഏറെ സഹായകമാകും. കൂടാതെ വിറ്റാമിനുകളും ധാതുക്കളും അടങ്ങുന്ന മിശ്രിതം നിശ്ചിത അളവിൽ നിത്യേന നൽകുന്നതും നല്ലതാണ്. പച്ചപ്പുല്ലിന്റെ അഭാവത്തിലുണ്ടാകുന്ന ആമാശയത്തിലെ അമ്ലത ഒരുവേനൽക്കാല പ്രശ്നമായതിനാൽ അത് ഒഴിവാക്കുന്നതിനായി സോഡിയം ബൈ കാർബണേറ്റും, മഗ്നീഷ്യം ഓക്സൈഡും 3:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം കാലിത്തീറ്റയിൽ 1 മുതൽ 11/2 ശതമാനംവരെ ചേർത്ത് ഈ കാലഘട്ടങ്ങളിൽ നൽകാവുന്നതാണ്. കാലത്ത് 11 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ കറവമാടുകളെ തൊഴുത്തിലോ തണലുള്ളിടത്തോ നിറുത്തേണ്ടതാണ്. (എരുമകളെ ജലാശയങ്ങളിൽ മുങ്ങിക്കിടക്കാൻ അനുവദിക്കുന്നതാണ് അഭികാമ്യം. ഈ അവസരങ്ങളിൽ രണ്ടുപ്രാവശ്യമെങ്കിലും ശരീരത്തിൽ വെള്ളം തളിക്കണം. തൊഴുത്തുകളിൽ പശുക്കളുടെ പുറത്ത് വെള്ളംവീഴാവുന്ന രീതിയിൽ ഷവറുകൾ ഘടിപ്പിക്കുന്നതിനും, ചൂട് കൂടുന്ന സമയങ്ങളിൽ 3 മിനിറ്റ് നേരത്തേക്ക് രണ്ട് മണിക്കൂർ ഇടവിട്ട് വെള്ളം തുറന്നിടുന്നതും ഏറെ ഗുണം ചെയ്യും. അനുവർത്തിക്കാൻ എളുപ്പമായ ഇത്തരം ചെറിയ കാര്യങ്ങളിൽ ചെലുത്തുന്ന ശ്രദ്ധ, ക്ഷീര കർഷകന് വേനൽക്കാല പ്രശ്നങ്ങളിൽ നിന്ന് വലിയ ആശ്വാസം നൽകും. ഗപ്പി കൃഷി പരിപാലനം സാധാരണയായി കാണപ്പെടുന്ന അലങ്കാര മത്സ്യങ്ങളില്‍ നാല് ഇനങ്ങളാണ് പ്രസവിക്കുന്ന മത്സ്യങ്ങള്‍. ഗപ്പി, മോളി, പ്ലാറ്റി, വാള്‍വാലന്‍ എന്നിവയാണവ. കൊതുക് കൂത്താടികളെ തിന്നു തീര്‍ക്കുന്ന മോസ്കിറ്റോ ഫിഷ് എന്നൊരിനമുണ്ടെങ്കിലും അവ ഗപ്പിയോടു ഏറെ സാമ്യമുള്ളതിനാല്‍ അങ്ങിനെ വേറിട്ട് കാണാറില്ല. അപൂര്‍വ്വമായ വേറെയും ഒന്ന് രണ്ടിനങ്ങളുണ്ട്. അവ നമ്മുടെ നാട്ടില്‍ സാധാരണമല്ല. ഗപ്പി ഒരു പക്ഷെ അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സര്‍വ്വ സാധാരണവും സര്‍വ്വ വ്യാപിയുമായ മത്സ്യം വേറെയുണ്ടാകില്ല. ഏറ്റവും ഇണക്കമുള്ളതും കൂടുതല്‍ വില്ക്കപ്പെടുന്നതും ഇത് തന്നെയായിരിക്കും. മറ്റു മത്സ്യങ്ങളുടെ കൂട്ടത്തില്‍ വളര്‍ത്താവുന്ന ശാന്ത സ്വഭാവമുള്ള കൊച്ചു മത്സ്യം. വളര്‍ത്താന്‍ വളരെ എളുപ്പം. ആണ് മത്സ്യങ്ങള്‍ 3 ഉം പെണ് മത്സ്യങ്ങള്‍ 6 ഉം സെന്റീ മീറ്റര്‍ വരെ വളരുന്നു. ആണ് മത്സ്യങ്ങളുടെ വാല്‍ചിറകുകള്‍ മയില്‍പീലി പോലെ ആകര്ഷനീയവും വര്‍ണ്ണ മനോഹരവുമാണ്. രൂപം കൊണ്ടും വര്‍ണ്ണ ഭംഗിയുള്ള വലിയ വാല് കൊണ്ടും അഴകാര്‍ന്ന ആണ് മത്സ്യങ്ങളെ വേഗത്തില്‍ തിരിച്ചറിയാം. ഗപ്പികളില്‍ നിരവധി ഉപ വിഭാഗങ്ങളുണ്ട്. വാലിന്റെ പ്രത്യേകത അനുസരിച്ചും, നിറത്തെ ആസ്പദമാക്കിയും ആണ് ഗപ്പികളെ തരം തിരിക്കുന്നത്. വൈല് റ്റൈല് ഗപ്പി, ഫ്ലാഗ് റ്റൈല് ഗപ്പി, ലോവര്‍ സ്വാര്‍ഡ് റ്റൈല് ഗപ്പി, ലേസ് റ്റൈല് ഗപ്പി, ലെയര്‍ റ്റൈല് ഗപ്പി, ലോങ്ങ് ഫിന് ഗപ്പി, ഫാന്‍ റ്റൈല് ഗപ്പി, അപ്പര്‍ സ്വാര്‍ഡ് റ്റൈല് ഗപ്പി, ഡബിള്‍ സ്വാര്‍ഡ് റ്റൈല് ഗപ്പി, റെഡ് അപ്പര്‍ റ്റൈല് ഗപ്പി, ട്രിയാങ്കില്‍ റ്റൈല് ഗപ്പി, റൌണ്ടട് ഗപ്പി, ഫാന്‍സി ഗപ്പി, ടെക്സിഡോ ഗപ്പി, ഗ്ലാസ് ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിംഗ് കോബ്ര ഗപ്പി, സ്നേക്ക് സ്കിന്‍ ഗപ്പി, പീ കൊക്ക് ഗപ്പി എന്നിവയോക്കെ വാലിന്റെ പ്രത്യേകതയനുസരിച്ച് പ്രത്യേക വിഭാഗമായി ഗണിക്കപ്പെടുന്ന ഗപ്പികളാണ് റെഡ് ഗപ്പി, മോസ്കോ ബ്ലൂ, മോസ്കോ ബ്ലാക്ക്, ഫുള്‍ ബ്ലാക്ക്, ഹാഫ് ബ്ലാക്ക്, ഗ്രീന്‍ ടെക്സിഡോ, യെല്ലോ ഗപ്പി തുടങ്ങി നിറത്തിന്റെ അടിസ്ഥാനത്തിലും നിരവധി തരം തിരിവുകള്ണ്ട്. ചെറിയ മീനുകള്‍ ആയതു കൊണ്ടും 7 മുതല്‍ 8 വരെ പി എച്ച് ഉള്ള വെള്ളത്തില്‍ ജീവിക്കാന്‍ കഴിയുന്നത് കൊണ്ടും ഓക്സിജന്‍ അല്‍പ്പം കുറഞ്ഞ വെള്ളത്തിലും നിലനില്ക്കാന് കഴിയുന്നത് കൊണ്ടും കൊതുക് കൂത്താടികള്‍ ഇഷ്ട വിഭാവമായത് കൊണ്ടും ഇവയെ ഓടകള്‍ പോലുള്ള അല്‍പ്പം മോശമായ വെള്ളത്തില്‍ വരെ വളര്‍ത്താന്‍ കഴിയും. നേരിയ ഉപ്പുരസവും ക്ഷാരഗുണവും ഉള്ള വെള്ളം ഇഷ്ടപ്പെടുന്നു. സ്വദേശം മധ്യഅമേരിക്കയാണ്. എങ്കിലും ലോകം മുഴുവന്‍ പ്രത്യേകിച്ച് ഉഷ്ണമേഘലാ പ്രദേശങ്ങളില്‍ ഇവ ധാരാളമായുണ്ട്. കൊതുക് നിയന്ത്രത്തിനു ഏറ്റവും അനുയോജ്യമായ മീനാണ് ഗപ്പി. മലേറിയ പോലുള്ള അസുഖങ്ങള്‍ നിയന്തിക്കാന്‍ ഇവയെ പ്രയോജനപ്പെടുത്താറുണ്ട്. “റോബര്‍ട്ട് ജോണ്‍ ലക്മീര് ഗപ്പി” എന്നയാളാണ് ഗപ്പിയെ കണ്ടെത്തിയത്. മിസ്സ് കേരള'യുടെ പ്രജനന സാധ്യതകള്‍ അറിയാം അലങ്കാരമത്സ്യ വിപണിയില്‍ പ്രിയങ്കരിയായ കേരളത്തിന്റെ തനതുമത്സ്യം മിസ് കേരളയുടെ പ്രജനന സാധ്യതകള്‍ അറിയാം. 30 മണിക്കൂറിനുള്ളില്‍ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നു. 2 ഗ്രാം തൂക്കമുള്ള പെണ് മത്സ്യത്തില്‍ നിന്നും ശരാശരി 200 മുതല്‍ 500 വരെ മുട്ടകള്‍ ലഭിക്കുന്നു. കുഞ്ഞുങ്ങളുടെ പരിപാലനം മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുങ്ങള്‍ക്ക് അടുത്ത രണ്ടു ദിവസത്തേക്കുള്ള ആഹാരം മുട്ടയുടെ മഞ്ഞക്കരുവില്‍ നിന്നും ലഭിക്കും. 3-ാം ദിവസം മുതല്‍ അവ ചെറു പ്ലവങ്ങള്‍ ഭക്ഷിച്ച് തുടങ്ങും. ഈ ഘട്ടത്തില്‍ ഇന്ഫുസേറിയ, സ്പൈറുലിന തുടങ്ങിയവ ആഹാരമായി നല്‍കാവുന്നതാണ്. 5 ദിവസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് സൂക്ഷ്മ വിരകളും, വിരിഞ്ഞ ആര്‍ട്ടീമിയ കുഞ്ഞുങ്ങളും 10-ാം ദിവസം മുതല്‍ നല്ല വളര്‍ച്ച കിട്ടുവാനായി മൈക്രോഎന്കാപ്സുലേറ്റഡ് ഫീഡ് മിശ്രിതം ആഹാരമായി നല്‍കുന്നതാണ് അഭികാമ്യം. നാലാഴ്ച പ്രായമെത്തിയ കുഞ്ഞുങ്ങള്‍ക്ക് 100 മൈക്രോണിലധികം വലിപ്പമുള്ള കൃത്രിമ തീറ്റ ഭക്ഷണമായി നല്‍കാവുന്നതാണ്. ഇതിന് പുറമേ ആള്ട്ടീമിയ, ട്യൂബിഫെക്സ് വിരകള്‍ തുടങ്ങിയവ കൂടുതല്‍ ഇടവേളകളില്‍ ശരീരഭാഗത്തിന്റെ 5 % വരെ തീറ്റയായി കൊടുക്കാം. 10 ആഴ്ച പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് കൃത്രിമ തീറ്റയ്ക്ക് പുറമെ മുട്ട കസ്റ്റാര്‍ഡും നല്കി തുടങ്ങാം. 16 മുതല്‍ 18 ആഴ്ച പ്രായമായ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ചുവന്ന വരകള്‍ പ്രത്യക്ഷപ്പെടും. കുഞ്ഞുങ്ങളുടെ പരിപാലനത്തിന് ജലത്തിന്റെ നിലവാരം വളരെ പ്രധാനപ്പെട്ടതാണ്. ജലത്തിന്റെ പി.എച്ച് 6.5 മുതല്‍ 7.5 ആയി നിലനിര്‍ത്തണം. ജലത്തില്‍ അടങ്ങിയ ഓക്സിജന്റെ അളവ് 4 പി.പി.എം ല്‍ കുറയാന്‍ ഇടവരരുത്. ആഹാരാവശിഷ്ടങ്ങളും വിസര്ജനങ്ങളും യഥാസമയം സൈഫണ് ചെയ്ത് ടാങ്കുകള്‍ വൃത്തിയാക്കണം. റോഡോവൈറ്റ് കുഞ്ഞുങ്ങളെ വീട്ടുമുറ്റത്ത് വളര്‍ത്താം വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ച സങ്കരയിനം മുട്ടക്കോഴിയാണ് റോഡോവൈറ്റ്. ഈയിനത്തിന്റെ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക് തയ്യാറായി. വെറ്ററിനറി സര്‍വകലാശാല കോഴിവളര്‍ത്തല്‍ മേഖലയിലെ ശാസ്ത്രജ്ഞര്‍ ഡോ. പി. അനിതയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ പ്രത്യേകയിനമാണ് റോഡോ വൈറ്റ്. മുട്ടക്കോഴിയിനങ്ങളായ റോഡ് ഐലന്‍ഡ് റെഡ്, വൈറ്റ്ലഗോണ്‍ എന്നിവയുടെ സങ്കരയിനമാണിവ. വര്‍ഷത്തില്‍ ഇരുന്നൂറോളം മുട്ട ലഭിക്കുന്ന റോഡോ വൈറ്റ് കോഴികള്‍ അഞ്ചാമത്തെ മാസത്തില്‍ മുട്ടയിടാന്‍ തുടങ്ങും. വെള്ളത്തൂവലുകളില്‍ സ്വര്‍ണനിറത്തൂവലുകള്‍ ഇടകലര്‍ന്ന ഇവയുടെ മുട്ടയ്ക്ക് തവിട്ടുനിറമാണ്. വീട്ടുമുറ്റത്ത് വളര്‍ത്താന്‍ യോജിച്ച റോഡോവൈറ്റ് കോഴിക്കുഞ്ഞുങ്ങളെ നികുതിയടക്കം 30 രൂപ നിരക്കില്‍ തിരുവാഴാംകുന്ന് വളര്‍ത്തുപക്ഷി ഗവേഷണ കേന്ദ്രത്തില്‍നിന്ന് ലഭിക്കും. നിശ്ശബ്ദ കൊലയാളിയായ ബ്രൂസല്ലോസിസ് കേരള വെറ്ററിനറി സർവകലാശാലയുടെ തിരുവിഴാംകുന്നു ഫാമിൽ ബ്രൂസല്ലോസിസ് എന്ന മാൾട്ടാപനി ബാധിച്ച നൂറോളം കന്നുകാലികളെ കൊന്നൊടുക്കേണ്ടിവന്നതു മാധ്യമങ്ങളിൽ പ്രധാന വാർത്തയായി. ക്ഷീര കര്‍ഷകർക്കു കനത്ത സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതിനാലും മനുഷ്യരിലേക്കു പകരുന്നതിനാലും ഈ വാർത്ത സമൂഹത്തിലാകെ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. കന്നുകാലി, പന്നി, ചെമ്മരിയാട്, ആട്, ഒട്ടകം, കുതിര, നായ, അയവെട്ടുന്ന ഒട്ടേറെ മൃഗങ്ങൾ, സമുദ്ര സസ്തനികൾ തുടങ്ങി മനുഷ്യരിൽവരെ കാണുന്ന ഈ രോഗബാധ മധ്യപൂർവ്വേഷ്യ, മെഡിറ്ററേനിയൻ പ്രദേശം, ആഫ്രിക്ക, ചൈന, ഇന്ത്യ, പെറു, മെക്സിക്കോ എന്നിവിടങ്ങളിലാണ് ഏറെ വ്യാപകം. പശ്ചിമ, ഉത്തര യൂറോപ്പ്, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങൾ രോഗവിമുക്തമാണ്. ക്രിമിയൻ യുദ്ധകാലത്ത് 1853ൽ മാൾട്ടയിലാണ് ഈ രോഗം ആദ്യം കണ്ടത്. അതിനാൽ ഇതിനു മാൾട്ടാപനിയെന്നു പേരുണ്ടായി. ബാക്ടീരിയയാണ് രോഗഹേതുവെന്ന് ബ്രൂസ് എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചതോടെ ബ്രൂസല്ല എന്ന പേരും കിട്ടി. 1897ൽ ബാങ് എന്ന ശാസ്ത്രജ്ഞൻ ബ്രൂസല്ല അബോർട്ടസ് ബാക്ടീരിയയെ വേർതിരിച്ചതോടെ ബാങ്സ് രോഗം എന്ന പേരുമുണ്ടായി. മനുഷ്യനിൽ വരുന്ന രോഗത്തിനു മെഡിറ്ററേനിയൻ പനി, അൺഡുലന്റ് ഫീവർ, മാൾട്ടാപനി എന്നിങ്ങനെ ഒട്ടേറെ പേരുകളും ലഭിച്ചു. ഏതായാലും പൊതുവിൽ ബ്രൂസല്ലോസിസ് എന്നാണ് ഇതിനെ വിളിക്കുന്നത്. ബ്രൂസല്ല കുടുംബത്തിലെ വിവിധ വർഗങ്ങളിൽപ്പെട്ട ബാക്ടീരിയകളാണ് ഓരോ ജീവി വിഭാഗത്തിലും രോഗമുണ്ടാക്കുന്നത്. എന്നാലും മിക്ക ബ്രൂസല്ല ബാക്ടീരിയകളും ഒന്നിലേറെ ജീവിവർഗങ്ങളിൽ രോഗം വരുത്താൻ കഴിവുള്ളവയാണ്. ബ്രൂസല്ല അബോർട്ടസ്, ബ്രൂസല്ല മെലിറ്റൻസിസ്, ബ്രൂസല്ല സൂയിസ് എന്നിവയാണ് കന്നുകാലി, ആട്, പന്നി എന്നിവയിൽ രോഗകാരണമാകുന്നത്. മൂന്നു ജീവികളിലെയും ബ്രൂസല്ല രോഗം ലോക മൃഗാരോഗ്യ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ രോഗബാധ ഉണ്ടായാൽ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടണം. മൃഗങ്ങളിൽ പ്രത്യുൽപാദനവ്യൂഹത്തെയാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗർഭമലസൽ, പ്രത്യുൽപാദന പരാജയം എന്നിവയാണ് ഇതിന്റെ ഫലങ്ങൾ. ആദ്യത്തെ ഗർഭമലസലിനു ശേഷം കന്നുകാലികളിൽ വീണ്ടും ഗർഭധാരണം നടക്കുമെങ്കിലും അതേ മൃഗങ്ങൾ പിന്നീട് ബാക്ടീരിയവാഹകരും സ്രോതസ്സുമായിത്തീരുന്നു. പ്രസവസമയത്തോ, ഗർഭമലസിയ സമയത്തോ ആണ് ബ്രൂസല്ല പ്രധാനമായും പടരുന്നത്. രോഗമുള്ള മൃഗത്തിന്റെ ഗർഭപാത്ര, ജന്മസ്രവങ്ങളിൽ ധാരാളം ബാക്ടീരിയ അടങ്ങിയിരിക്കും. ശരീരത്തിനു വെളിയിൽ പ്രത്യേകിച്ച് തണുപ്പും ആർദ്രതയുമുള്ള പരിസ്ഥിതിയിൽ മാസങ്ങളോളം ഇവ നിലനിൽക്കുന്നു. തീറ്റ, വെള്ളം തുടങ്ങിയവയിലൂടെ വദനമാർഗം രോഗം പകരുന്നു. അകിടിലും താമസമുറപ്പിക്കുന്നതിനാൽ ഇവ പാലിലും കാണപ്പെടും. കൂടാതെ, ചര്‍മത്തിലെ മുറിവുകൾ, ശ്ലേഷ്മസ്തരങ്ങൾ എന്നിവ വഴിയും രോഗം മനുഷ്യനിലും മൃഗങ്ങളിലും എത്താം. കാട്ടുപന്നിപോലെ ഒട്ടേറെ വന്യജീവികൾ ഈ രോഗത്തിന്റെ സ്രോതസ്സ് ആയി വർത്തിക്കുന്നതിനാൽ രോഗം തുടച്ചുനീക്കാൻ ബുദ്ധിമുട്ടാണ്. രോഗാണു കടന്ന തീറ്റ, വെള്ളം എന്നിവ കൂടാതെ ഇണചേരൽവഴിയും കന്നുകാലികളിൽ രോഗം പടരുന്നു. ഗർഭകാലത്തിന്റെ മൂന്നാം ഘട്ടത്തിൽ (ആറാം മാസവും ശേഷവും) ആണ് ഗർഭമലസുക. സന്ധിവീക്കം, ലസികാഗ്രന്ഥി വീക്കം, മറുപിള്ള വീഴാതിരിക്കൽ, വന്ധ്യത, പാലുൽപാദനത്തിൽ കുറവ് എന്നിവയുമുണ്ടാകും. കന്നുകാലികളിൽ ഗർഭമലസൽവരെ മറ്റു രോഗലക്ഷണങ്ങൾ കാണണമെന്നില്ല. രോഗം ബാധിച്ചു മാസങ്ങൾ കഴിഞ്ഞാണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. മൂരികളിൽ വൃഷണങ്ങൾ വലുതാകും. മുട്ടിൽ സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ. കുതിരകളിൽ പുറത്തോ, തലയുടെ പുറകിലോ മുഴകൾ കാണപ്പെടാം. ഗർഭമലസുകയോ, ദുർബലരായ, മൃതപ്രായരായ കുതിരക്കുട്ടികൾ ജനിക്കുകയോ ചെയ്യാം. പ്രതിരോധ കുത്തിവയ്പ് പാളുന്നതെങ്ങനെ കന്നുകാലികളിലെ ബ്രൂസല്ല രോഗബാധ സാമ്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ്. പ്രത്യുൽപാദനശേഷിക്കുറവ്, ഗർഭമലസൽ, വന്ധ്യത, മറുപിള്ള വീഴാതിരിക്കൽ, പ്രായമെത്താതെയുള്ള ജനനം, ദുർബലരായ കുഞ്ഞുങ്ങൾ തുടങ്ങിയവയൊക്കെ കർഷകനു നഷ്ടം വരുത്തുന്നു. രോഗമുള്ള മൃഗത്തിന്റെ ശരീരഭാഗങ്ങളിൽ താമസമുറപ്പിച്ചു മറ്റു മൃഗങ്ങളിലേക്കു രോഗം പടർത്താൻ വിരുതരാണ് ഈ രോഗകാരികൾ. മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിൽ പ്രധാനമാണ് ബ്രൂസല്ലോസിസ്. വെറ്ററിനറി ഡോക്ടർമാർ, ക്ഷീരകർഷകർ, അറവുശാലകളിലെ പണിക്കാർ, മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ, ലബോറട്ടറികളിൽ ബ്രൂസല്ലയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവർ തുടങ്ങി ജോലിസംബന്ധമായി മൃഗങ്ങളുമായി നിരന്തര സമ്പർക്കം പുലർത്തുന്നവർക്കാണ് രോഗസാധ്യത കൂടുതൽ. ഗർഭമലസിയ വിസർജ്ജ്യങ്ങൾ, മൂത്രം, ശവശരീരം, ചാണകം തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോഴും മുൻകരുതൽ വേണം. പാസ്ചുറൈസ് ചെയ്യാതെയോ തിളപ്പിക്കാതെയോ പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കുന്നതും രോഗം വരുത്താം. നല്ലതുപോലെ വേവിക്കാത്ത മാംസം, മാംസോൽപന്നങ്ങൾ എന്നിവ വഴിയും രോഗബാധയുണ്ടാകാം. ഇടയ്ക്കിടെ കൂടുകയും കുറയുകയും (വിശേഷിച്ച് രാവിലെയും വൈകുന്നേരവും കാണുന്ന) ചെയ്യുന്ന പനി, ക്ഷീണം, തലവേദന, തൊണ്ടവേദന, പ്ലീഹയുടെ വലുപ്പം കൂടുതൽ, ഉറക്കമില്ലായ്മ, തലകറക്കം തുടങ്ങിയവയാണ് മനുഷ്യരിൽ രോഗലക്ഷണങ്ങൾ. പുരുഷൻമാരിൽ വന്ധ്യതയും സ്ത്രീകളിൽ ഗർഭധാരണപ്രശ്നങ്ങളും ഉണ്ടാകാം. കന്നുകാലികളിൽ ഗർഭമലസൽ (വിശേഷിച്ച് അവസാനഘട്ടത്തിൽ) കണ്ടാൽ രോഗബാധ സംശയിക്കണം. രക്തം, പാൽ എന്നിവ പരിശോധിച്ചു രോഗം സ്ഥിരീകരിക്കാനുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പിനുണ്ട്. രോഗം സ്ഥിരീകരിക്കാനുള്ള മാർഗരേഖ ലോക മൃഗാരോഗ്യ സംഘടന നൽകുന്നു. കർഷകർ പുതുതായി വാങ്ങുന്ന മൃഗങ്ങളിൽ പരിശോധന നടത്തണം. സ്ഥിരമായ രോഗബാധയുള്ള സ്ഥലത്ത് 4,8 മാസം പ്രായങ്ങളിൽ വാക്സിനേഷൻ നടത്താറുണ്ട്. രോഗം ഉറപ്പായാൽ മനുഷ്യത്വപരമായ മാർഗങ്ങള്‍ ഉപയോഗിച്ചു കൊല്ലുക എന്നതാണ് രോഗബാധ പടരുന്നതു തടയാനുള്ള പ്രധാനമാർഗം. അനസ്തീഷ്യ കൊടുത്തു മയക്കിയോ, മറ്റു നിർദിഷ്ട മാർഗങ്ങൾ ഉപയോഗിച്ച് (കാപ്റ്റീവ് ബോൾട്ട് പിസ്റ്റൾ) മയക്കിയോ, വിദഗ്ധരുടെ മേൽനോട്ടത്തിൽ വേദനയറിയാതെ കൊന്ന് ആഴത്തിൽ കുഴിച്ചുമൂടുകയോ, ഉയർന്ന മർദത്തിൽ ചൂടാക്കി വേവിച്ചു പൊടിക്കുന്ന റെൻഡിങ് പ്രക്രിയ നടത്തുകയോ വേണം. കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ കീഴിലുള്ള ജന്തുക്ഷേമ ബോർഡിന്റെ മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പാലിക്കണം. മനുഷ്യരിലെ രോഗബാധ തടയാൻ മൃഗങ്ങളിലെ രോഗബാധ നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാൽ, മാംസം തുടങ്ങിയവ തിളപ്പിച്ച് അല്ലെങ്കിൽ നന്നായി വേവിച്ചതിനുശേഷം മാത്രം ഉപയോഗിക്കണം. പ്രസവസമയത്തും കന്നുകാലികളുടെ ഗർഭമലസിയാലും കൈകൊണ്ടു തൊടരുത്. രോഗസാധ്യത കൂടുതലുള്ള ജോലി ചെയ്യുന്നവർ സംരക്ഷണ വസ്ത്രങ്ങളും സാമഗ്രികളും ഉപയോഗിക്കണം. ഗർഭാവശിഷ്ടങ്ങൾ, ഗർഭമലസിയതിന്റെ ബാക്കിഭാഗങ്ങൾ, മറുപിള്ള, മറ്റു വിസർജ്ജ്യങ്ങൾ എന്നിവ അയഡിൻ, ക്ലോറിൻ എന്നിവ ഉപയോഗിച്ച് അണുനാശനം നടത്തി ആഴത്തിൽ കുഴിച്ചിടണം. കന്നുകുട്ടികള് ആരോഗ്യത്തോടെ വളരാന്‍ യൂറിയ ചേര്‍ത്ത വയ്ക്കോല് നല്‍കാം സാധാരണയായി കന്നുകാലികള്‍ക്ക് വയ്ക്കോല് നല്‍കുന്നത് അതിലുള്ള പോഷകഗുണത്തെ ഉദ്ദേശിച്ചല്ല. ദഹനപ്രക്രിയ വയ്ക്കോലിനെ സംബന്ധിച്ചാണെങ്കില്‍ വളരെ വിഷമമേറിയതാണ്. വയ്ക്കോലില്‍ നാരിന്റെ അംശം കൂടുതലായതുകൊണ്ട് പോഷകഗുണം താരതമ്യേന വളറെ കുറവാണ്. കന്നുകാലികളുടെ ആമാശയത്തില്‍ വയ്ക്കോല് മറ്റ് ആഹാര വസ്തുക്കളെപ്പോലെ എളുപ്പം ദഹിക്കുന്നില്ല. ഈ കുറവ് നികത്താനും ഒരളവ് വരെ ക്ഷീരോത്പാദനം ലാഭകരമാക്കാനും ഉതകുന്ന ഒരു പുതിയ സാങ്കേതികരീതി ലഭ്യമാണ്. വയ്ക്കോലില്‍ യൂറിയ ചേര്‍ത്ത് സമ്പുഷ്ടമാക്കുക നിശ്ചിത തോതില്‍ യൂറിയ വയ്ക്കോലില്‍ ചേര്‍ത്ത് അതിന്റെ ദഹനപ്രക്രിയ വര്‍ദ്ധിപ്പിക്കാനും അതു വഴി കന്നുകാലി തിന്നുന്ന വയ്ക്കോലിന്റെ തോത് വര്‍ദ്ധിപ്പിക്കാനും കഴിയും. യൂറിയ ചേര്‍ത്ത് തയ്യാറാക്കിയ വയ്ക്കോല് രാസപ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഒന്നുരണ്ടു ദിവസം കൊണ്ട് അമോണിയം സമ്പുഷ്ടമാക്കുന്നു. കന്നുകാലികളുടെ ആമാശയത്തിലുള്ള സൂക്ഷ്മാണുക്കള്‍ ഈ അമോണിയയെ പ്രോട്ടീന്‍ നിര്‍മാണത്തിന് പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പം സള്‍ഫറിന്റെ ആവശ്യമുണ്ട്. നൈട്രജന്റെയും സള്‍ഫറിന്റെയും അനുപാതം 10:1 ആയിരിക്കണം. യൂറിയ ചേര്‍ത്ത 100 കിലോഗ്രാം വയ്ക്കോലിനൊപ്പം 1400 ഗ്രാം അമോണിയം സള്‍ഫേറ്റും ചേര്‍ത്താല്‍ ഈ അനുപാതം നിലനിര്‍ത്താം. യൂറിയ ചേര്‍ക്കേണ്ട വിധം 100 കിലോ ഉണങ്ങിയ വയ്ക്കോലിന് 4 കിലോ യൂറിയ എന്ന തോത് പ്രയോജനപ്പെടുത്താം. ഇത്രയും വയ്ക്കാല്‍ നനയ്ക്കാന്‍ ആവശ്യമായ വെള്ളത്തില്‍ നിശ്ചിത തോതില്‍ യൂറിയ ചേര്‍ത്ത് ലായനി തയ്യാറാക്കണം. ഉണങ്ങിയ വയ്ക്കോലിന്റെയും യൂറിയ ലായനിയുടെയും തോത് 1:1 എന്ന അനുപാതത്തിലായിരിക്കണം. യൂറിയ ചേര്‍ത്ത വയ്ക്കോല് ഒരാഴ്ച അതേപടി സൂക്ഷിക്കണം. ആവശ്യമായ അളവില്‍ തയ്യാറാക്കിയ വയ്ക്കോല് മണ്പാത്രങ്ങളില് നിറച്ച് പച്ചവാഴയില കൊണ്ട് മൂടുകയോ , മഴവെള്ളം കടക്കാത്ത രീതിയില്‍ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടുകയോ ,പ്ലാസ്റ്റിക് ലൈനിംഗ് ഉള്ള ചാക്കുകളില്‍ നിറച്ചോ സൂക്ഷിക്കാം. ഒരു തവണ അഞ്ചോ പത്തോ കിലോഗ്രാം വയ്ക്കോല് മാത്രം സംസ്കരിക്കേണ്ടിവരുമ്പോള്‍ ചാക്കുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ ഏത് രീതിയിലാണെങ്കിലും വയ്ക്കോല് നല്ലവണ്ണം അമര്‍ത്തി വയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യൂറിയ ചേര്‍ത്ത് തയ്യാറാക്കിയ വയ്ക്കോല് കന്നുകാലികള്‍ക്ക് നല്‍കുന്നതിന് മുമ്പ് അതിനുള്ള അമോണിയ ഗന്ധം പൂര്‍ണമായി മാറ്റാന്‍ ഒരു മണിക്കൂറെങ്കിലും തുറന്നുവച്ചിരിക്കണം. പുതുതായി കൊയ്തെടുത്ത വയ്ക്കോലില്‍ ജലാംശം ഉള്ളതുകൊണ്ട് യൂറിയ വെള്ളത്തില്‍ ലയിപ്പിക്കാതെ നേരിട്ടുതന്നെ പ്രയോജനപ്പെടുത്താം. എന്നാല്‍ ചേര്‍ക്കുന്ന യൂറിയയുടെ തോത് പകുതി (2.5%) ആയിരുന്നാല്‍ മതിയാകും. വായു കടക്കാതെ ശരിയായ രീതിയില്‍ സൂക്ഷിച്ച യൂറിയ ചേര്‍ത്ത വയ്ക്കോല് 40 ദിവസം വരെ സുരക്ഷിതമായി സൂക്ഷിക്കാമെന്ന് കണ്ടിട്ടുണ്ട്. കന്നുകുട്ടികള്ക്കാണെങ്കില് യൂറിയ ചേര്‍ത്ത വയ്ക്കോല് ചെറുതായി അരിഞ്ഞു നല്‍കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ആമാശയത്തിലെ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം വേഗത്തില്‍ നടക്കുകയും ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യും. യൂറിയ ചേര്‍ത്ത കറവമാടുകളുടെ കുട്ടികള്‍ കൂടുതല്‍ ആരോഗ്യമുള്ളതും വേഗത്തില്‍ വളരുന്നതുമായിരിക്കും. യൂറിയ അധികമായാല്‍ ഒരു വിഷവസ്തുവാകും. അതുകൊണ്ട് യൂറിയ ലായനി കന്നുകാലികള്‍ കുടിക്കാന്‍ ഒരിക്കലും ഇടനല്കരുത്. വേനൽച്ചൂടിൽ നിന്ന് കോഴികളെ സംരക്ഷിക്കാം മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും പക്ഷികളിലും കഠിനമായ വേനൽച്ചൂട് മാരകമാണ്. കോഴികളിൽ മുട്ട -ഇറച്ചി ഉത്പാദനത്തിനെയും ഇവയുടെ വിലയെയും ഇത് ബാധിക്കും. കോഴി ഷെഡ്ഡുകളിലെ താപനില സാധാരണ 23.8-29.4 ഡിഗ്രി സെന്റിഗ്രേഡ് വരെയാണ്. 32.3 ഡിഗ്രി മുകളിലാണെങ്കിൽ ഇവ അസ്വസ്ഥത കാട്ടുകയും തീറ്റ കഴിക്കുന്നത് കുറയുകയും ചെയ്യുന്നു. 37.8ന് മുകളിൽ ഇവയുടെ മരണസാധ്യത കൂടുകയും ചെയ്യും. അന്തരീക്ഷ താപനില 35 ഡിഗ്രി മുകളിലെത്തുമ്പോൾ ശരീരം ചൂടിന് അടിമപ്പെടുകയും ഉപരിതല ചർമത്തിലെ ചെറിയ രക്തക്കുഴലുകളെ ആശ്രയിക്കുകയും ചെയ്യുമ്പോൾ ശരീരം തണുപ്പിച്ചുനിർത്താനുള്ള സംവിധാനം നഷ്ടപ്പെടും. മാത്രമല്ല, ഊർജവും ജലവും നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും. കിതയ്ക്കൽ, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, കൂടുതൽ വെള്ളം കുടിക്കാനുള്ള വ്യഗ്രത, തീറ്റ കുറയുക, മുട്ട ഉത്പാദനം കുറയുക, മുട്ടത്തോട് നേരിയതാവുക, ഭാരം കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. പരിഹാരങ്ങൾ ഇവയാണ്. ധാരാളം കുടിവെള്ളം നൽകുക, ഐസ് പൊടിച്ച് വെള്ളത്തിലിട്ടു കൊടുക്കുക.ഷെഡ്ഡിനു ചുറ്റും തണൽമരങ്ങൾ വെച്ചുപിടിപ്പിക്കണം. കാറ്റിനെ തടഞ്ഞു നിർത്താതിരിക്കാനും മറ്റുപക്ഷികൾ മരത്തിൽ വന്നിരുന്ന് പരിസരം മലിനപ്പെടുത്താതെയും ശ്രദ്ധിക്കണം. ഷെഡ്ഡിന് മുകളിൽ വെള്ളം സ്പ്രിംഗ്ലർ വഴി നനച്ചുകൊടുക്കണം. കൂടിന്റെ വശങ്ങളിലുള്ള നെറ്റിൽ കുടുങ്ങിയിരിക്കുന്ന പൊടിപടലങ്ങളെ നീക്കംചെയ്യണം. എങ്കിൽ കാറ്റ് അനായാസം ഷെഡ്ഡിൽ കടക്കും. പഴക്കം വന്ന ലിറ്റർ മാറ്റി പുതിയത് വിരിച്ചുകൊടുക്കണം. അന്തരീക്ഷം തണുത്തിരിക്കുന്ന രാവിലെ കൂടുതൽ വെളിച്ചം നൽകി കോഴികളെ കൂടുതൽ ഭക്ഷണം കഴിക്കാൻ സഹായിക്കുക. പോഷകാഹാരം അടങ്ങിയ മരുന്നുകൾ പ്രത്യേകിച്ച് കാത്സ്യം, ജീവകം സി, ഇലക്ട്രോലൈറ്റ് ലായനികൾ, പ്രോ ബയോട്ടിക് മരുന്നുകൾ എന്നിവ യഥാസമയം നൽകണം. ഷെഡ്ഡിൽ ധാരാളം കാറ്റുകിട്ടുന്നതിനായി ഫാനുകൾ പ്രവർത്തിപ്പിക്കണം. ഷെഡ്ഡിന്റെ വശങ്ങളിൽ നനഞ്ഞ നേരിയ ചാക്ക് തൂക്കിയിടുക. ഷെഡ്ഡിന്റെ മേൽക്കൂര വശങ്ങളിൽ നിന്ന് 3-5 അടിയെങ്കിലും തള്ളിനിൽക്കണം. വെള്ളത്തിൽ 0.25 ശതമാനം ഉപ്പുചേർത്തു കൊടുത്താൽ വെള്ളം കൂടുതൽ കുടിക്കും. ഒരു ലിറ്റർ വെള്ളത്തിൽ 1-2 ഗ്രാം എന്ന തോതിൽ ഇലക്ട്രോലൈറ്റ് പൗഡർ ഇട്ടുനൽകാം. യാത്രാസമയത്ത് നിർബന്ധമായും ഇലക്ട്രോലൈറ്റ് ലായനി കുടിക്കാൻ നൽകണം. വെള്ളം സംഭരിച്ചുവെച്ചിട്ടുള്ള ടാങ്ക് നനഞ്ഞ ചാക്കുകൊണ്ട് മൂടിവെക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കണം. അക്വേറിയത്തില്‍ ആവശ്യമായ ജലസസ്യങ്ങള്‍ മനുഷ്യന്റെ നിലനില്‍പ്പിന് സസ്യങ്ങള്ക്കെന്ന പോലെ മത്സ്യങ്ങള്‍ക്കുമുണ്ട് പ്രാധാന്യം. അക്വേറിയത്തില്‍ സസ്യങ്ങള്‍ വളര്‍ത്തുന്നത് അലങ്കാരമത്സ്യങ്ങള്‍ക്ക് വളരെ അത്യാവശ്യമാണ്. ഇവയുടെ ആവശ്യം പലവിധത്തിലാണ് അക്വേറിയത്തില്‍ ഉപകരിക്കുന്നത്. ശ്വസനത്തിന് ശേഷം മത്സ്യങ്ങള്‍ പുറത്ത് വിടുന്നതും ജലത്തില്‍ അടങ്ങിയതുമായ കാര്‍ബണ്‍ഡൈ ഓക്സൈഡ്, നൈട്രജന്‍ എന്നി വാതകങ്ങള്‍ അക്വേറിയത്തിലെ ചെടികള്‍ ആഗീരണം ചെയ്യുന്നു. ഇതു മൂലം ജലം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. ചെടികളില്‍ പ്രകാശ സംശ്ലേഷണം നടക്കുമ്പോള്‍ വെള്ളത്തിലടങ്ങിരിക്കുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉപയോഗിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്നു. ഇത് മത്സ്യങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. മത്സ്യങ്ങള്‍ക്ക് ചെടികളുടെ അടിയില്‍ ഇരിക്കാന്‍ ഇഷ്ടമാണ് കൂടാതെ വലിയ മത്സ്യങ്ങളില്‍ നിന്ന് ചെറിയ മത്സ്യങ്ങളെ സംരക്ഷിക്കുന്നതും ചെടികളാണ്. പെണ്‍മത്സ്യങ്ങള്‍ക്ക് മറ്റ് മത്സ്യങ്ങളില്‍ നിന്ന് അകന്ന് മുട്ടയിടുന്നതിന് അക്വേറിയത്തിലെ ചെടികള്‍ സഹായിക്കുന്നു. ചില മത്സ്യങ്ങള്‍ സസ്യഭുക്കുകളാണ് ഇവയ്ക്ക് ചെടികള്‍ ആഹാരമായി മാറുകയും ചെയ്യുന്നുണ്ട്. ഇതില്‍ തന്നെ ഔഷധച്ചെടികളും ഉണ്ട്. അക്വേറിയത്തില്‍ ഉപയോഗിക്കുന്നത് പ്രധാനമായും രണ്ട് തരത്തിലുള്ള സസ്യങ്ങളാണ് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നവയും മുങ്ങിക്കിടക്കുന്നവയും. പൊങ്ങിക്കിടക്കുന്ന സസ്യങ്ങള്‍ സൂര്യപ്രകാശം വെള്ളത്തിലേക്ക് കടക്കാതെ സൂക്ഷിക്കുന്നു. മത്സ്യങ്ങള്‍ മുട്ടയിട്ടിരിക്കുന്ന അക്വേറിയങ്ങളില്‍ ഇത്തരത്തില്‍ പൊങ്ങിക്കിടക്കുന്ന സസ്യങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്തരം സസ്യങ്ങള്‍ സൂര്യപ്രകാശം വെള്ളത്തിലേക്ക് കടക്കാതെ സൂക്ഷിക്കുന്നു. ഇത്തരം സസ്യങ്ങള്‍ ടാങ്കിലെ വിസര്‍ജ്യങ്ങള്‍ വലിച്ചെടുത്ത് ടാങ്ക് വൃത്തിയാക്കാന്‍ സഹായിക്കുന്നു. സാല്‍വീനിയ, ലെമ്ന, പിസ്റ്റിയ, അസോള, ഐക്കോര്‍ണിയ എന്നി സസ്യങ്ങള്‍ ഇത്തരത്തിലുള്ളവയാണ്. ചില സസ്യങ്ങളുടെ വേരുകള്‍ ടാങ്കിന്റെ അടിത്തട്ടില്‍ ഉറക്കുകയും തണ്ടുകള്‍ ഇലയെ ജലനിരപ്പില്‍ നിന്നും ഉയര്‍ത്തിപ്പിടിക്കുന്നതുമാണ് ഇത്തരത്തിലുള്ള ചെടികള്‍ക്ക് ഉദാഹരണമാണ് വാട്ടര്‍ ലില്ലികള്‍. ജലത്തില്‍ സസ്യങ്ങള്‍ രണ്ടു തരത്തിലുണ്ട്. വേരുള്ളവയും വേരില്ലാത്തവയും. വേരുകള്‍ ഇല്ലാത്തവ വെള്ളത്തില്‍ കൂട്ടമായിട്ടാണ് കാണുക. വെള്ളത്തിലേക്ക് ഓക്സിജനെ പുറംതള്ളാന്‍ ഇവയ്ക്ക് കഴിയും. സിററ്റോഫില്ല, നെറ്റല്ലാ എന്നിവ ഇത്തരം സസ്യങ്ങള്‍ക്ക് ഉദാഹരണമാണ്. വേരുകള്‍ ഉള്ള സസ്യങ്ങള്‍ മണ്ണില്‍ ഉറച്ച് നില്ക്കുന്നവയാണ്. ഇത്തരത്തിലുള്ള ചെടികളുടെ ഇലകള്‍ വളരെ നീണ്ടതും വീതികുറഞ്ഞതുമായിരിക്കും. വാലിസ്നേറിയ, ഇലിയോക്കാരിസ് എന്നിവ ഇത്തരം സസ്യങ്ങളാണ്. ഇത് അക്വേറിയത്തിന്റെ പിന്നില്‍ നടുന്നതാണ് കൂടുതല്‍ നല്ലത്. മൂന്നാമത്തെയിനം ചെടികളുടെ വേരുകള്‍ മണ്ണിനടിയിലായിരിക്കും കടഭാഗം മണ്ണിന്റെ നിരപ്പിലും കാണുന്നു. ഇതിന്റെ ഇലകള്‍ കടയ്ക്ക് ചുറ്റും ഇതളുകള്പ്പോലെ കാണപ്പെടുന്നു. ഇത്തരത്തിലുള്ള ചെടികള്‍ ടാങ്കിന്റെ നടുവിലായി നട്ടാല്‍ നല്ല ഭംഗിയാണ്. അക്കോറസ്, അല്പനോഗെറ്റോണ്, ബ്ലിക്സ് സിറപ്റ്റോറൈസ്, സിനമ്മ എന്നീ സസ്യങ്ങളെ വേണം അക്വേറിയത്തില്‍ നടുവാന്‍. പുതിയതായി വാങ്ങിയ ചെടികളില്‍ ഒട്ടിപ്പിടിച്ചിരിക്കാന്‍ സാദ്ധ്യതയുള്ള ഒച്ചുകള്‍, മുട്ടകള്‍ എന്നിവ നീക്കം ചെയ്യണം ശേഷം വെള്ളത്തില്‍ കഴുകി ചുണ്ണാമ്പ് കലക്കിയ വെള്ളത്തില്‍ മുക്കിവെക്കണം. പിന്നീട് പൊട്ടാസ്യം പെര്‍മാംഗനേറ്റോ, പൊട്ടാഷോ കലര്‍ത്തിയ വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വെച്ച ശേഷം ശുദ്ധജലത്തില്‍ കഴുകി അക്വേറിയത്തിലേക്ക് മാറ്റാവുന്നതാണ്. പക്ഷികളിലെ വസൂരി രോഗം പക്ഷികളില്‍ സാധാരണ കാണുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനപ്പെട്ട ഒരു രോഗമാണ് വസൂരി (പോക്സ്). വൈറസ് ഇനത്തില്‍പ്പെട്ട സൂക്ഷാമാണുക്കളാണ് രോഗഹേതു. കോഴി, ടര്‍ക്കി, പ്രാവ് തുടങ്ങി എല്ലായിനം പക്ഷികള്‍ക്കും രോഗം വരാം. പക്ഷികള്‍ തമ്മില്‍ കൊത്തുകൂടുമ്പോഴുണ്ടാകുന്ന മുറിവുകളിലൂടെയോ രോഗാണുവാഹകരായ ക്യൂലക്സ് ഇനം കൊതുകുകള്‍ രക്തം കുടിക്കുമ്പോഴോ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കും. രോഗാണുക്കളുടെ സാന്നിദ്ധ്യമുള്ള വായു ശ്വസിക്കുമ്പോഴും പക്ഷികള്‍ക്ക് രോഗം വരാം. വൈറസുകള്‍ ശരീരത്തില്‍ കടന്നാല്‍ നാലു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ രോഗലക്ഷണം പ്രകടമാകും. ശരീരത്തില്‍ തൂവലുകള്‍ താരതമ്യേന കുറവുള്ള പൂവ്, ആട, ചുണ്ട്, കണ്പോള, കഴുത്ത്, കാല്, പാദം, മലദ്വാരം എന്നിവിടങ്ങളില്‍ പോളങ്ങള്‍ വന്ന് കുരുപ്പുകള്‍ ഉണ്ടാകുന്നതാണ് പ്രധാന രോഗലക്ഷണം. വായ, നാവ്, അന്നനാളം, ശ്വസനനാളി എന്നീ ഭാഗങ്ങളിലും കുരുപ്പുകള്‍ വരാം. കണ്പോളകള് വീര്‍ത്ത് കാഴ്ച മറയും. വെള്ളവും തീറ്റയും എടുക്കാനാവാതെ പട്ടിണിയാകും. തൊയില് കഫം നിറഞ്ഞ് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. ഉന്മേഷക്കുറവ്, തൂക്കക്കുറവ്, മുട്ടയുല്പാദനം കുറയുക എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ശരിയായി പരിചരിക്കാതിരുന്നാല്‍ മരണം സംഭവിക്കും. വൈറസ് രോഗമായതിനാല്‍ പ്രത്യേക ചികിത്സയില്ല. പക്ഷികളുടെ ജീവന് നിലനിര്‍ത്തുന്നതിനാവശ്യമായ ഊര്‍ജ്ജവും പോഷക വസ്തുക്കളും അടങ്ങിയ മരുന്നുകള്‍ നല്‍കണം. ത്വക്കിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് വൈറ്റമിന്‍ എ നല്‍കണം. നന്നായി പരിചരിച്ചാല്‍ മൂന്നു നാല് ആഴ്ചയോടെ രോഗം ഭേദമാകും. വീര്‍ത്ത കണ്പോളകള് 2% സലൈന്‍ ലായനി ഉപയോഗിച്ച് കഴുകണം. ക്ലോറോമൈസെറ്റിന്‍ പോലെയുള്ള ആന്റിബയോട്ടിക് കുഴമ്പ് പുരട്ടാം. കണ്ണില്‍ അണുബാധയേറ്റാല്‍ കാഴ്ച നഷ്ടപ്പെടും. ശരീരത്തിലെ കുരുപ്പുകള്‍ വൃണമായാല്‍ ബാക്ടീരിയ, ട്രൈക്കോമോണസ് തുടങ്ങിയ അണുബാധയേല്ക്കാനിടയുണ്ട്. അതിനാല്‍ പൊവിഡോണ് അയഡിനോ ബോറിക് ആസിഡ് കുഴമ്പോ പുരട്ടണം. കണ്പോളകള് അടഞ്ഞ പക്ഷികള്‍ക്ക് തീറ്റയും വെള്ളവും എടുത്തു നല്‍കേണ്ടി വരും. കുരുപ്പുകള്‍ ക്രമേണ ചുക്കിയുണങ്ങി പൊറ്റയായി കൊഴിഞ്ഞുവീഴും. ഇങ്ങനെ കൊഴിയുന്ന കുരുപ്പുകളില്‍ ധാരാളം വൈറസുകള്‍ ഉാകും. ഈ വൈറസുകള്‍ ആ പ്രദേശത്ത് വര്‍ഷങ്ങളോളം നശിക്കാതെ കിടക്കുന്നതിനാല്‍ പിന്നീട് രോഗബാധയുണ്ടാകുന്നതിന് കാരണമാകും. അതിനാല്‍ വസൂരി വന്ന പക്ഷികളുടെ കൂടും ഉപകരണങ്ങളും പരിസരവും അണുനാശിനി തളിച്ച് രോഗാണു വിമുക്തമാക്കണം. കൊതുകുകളുടെ എണ്ണം പെരുകുന്നത് പക്ഷികളില്‍ വസൂരി രോഗം പെട്ടെന്ന് പടരുന്നതിന് കാരണമാകാറുണ്ട്. അതിനാല്‍ കൂടിന്റെ പരിസരത്ത് മലിനജലം കെട്ടിക്കിടക്കാനനുവദിക്കരുത്. കൂടും പരിസരവും എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. ചെള്ള്, മണ്ഡരി മുതലായ പരാദങ്ങളും വസൂരി പകര്ത്താനിടയുള്ളതിനാല് ബാഹ്യപരാദ നിയന്ത്രണം അനിവാര്യമാണ്. വിലകൂടിയ പക്ഷികളുടെ കൂടിന് കൊതുകുവല ഇടണം. വസൂരി രോഗവുമായി സാമ്യമുള്ള മറ്റ് രോഗങ്ങള്‍ തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സ നല്‍കുന്നതിന് വെറ്ററിനറി ഡോക്ടറുടെ ഉപദേശം തേടണം. കോഴിക്കുഞ്ഞുങ്ങളില്‍ ബയോട്ടിന്‍ എന്ന വിറ്റാമിന്റെ കുറവ് തൊലിയിലും വിരലുകളിലും കുരുപ്പുകള്‍ വരുന്നതിന് കാരണമാകും. ബയോട്ടിന്‍ (വിറ്റാമിന്‍ ബി-ഏഴ്) ന്യൂനത വസൂരി രോഗത്തില്‍ നിന്നും വേര്‍തിരിച്ചറിഞ്ഞ് ചികിത്സ നല്‍കണം. പ്രാവുകള്‍ക്ക് വസൂരി രോഗത്തോടൊപ്പം ട്രൈക്കോമോണിയാസിസ് (കാങ്കര്‍) രോഗവും വരാം. വായില്‍ മഞ്ഞ കലര്‍ന്ന വെള്ള കുരുപ്പുകളാണ് പ്രധാന ലക്ഷണം. മെട്രോണിടാസോള് എന്ന മരുന്ന് ഒരാഴ്ച നല്കിയാല് രോഗം ഭേദമാകും. വസൂരി രോഗം ഒരിക്കല്‍ വന്ന് ഭേദമായാല്‍ പക്ഷികള്‍ക്ക് ശാശ്വതമായ രോഗപ്രതിരോധശേഷി കിട്ടുന്നതിനാല്‍ പിന്നീട് വസൂരി വരാനുള്ള സാദ്ധ്യതയില്ല. എന്നിരുന്നാലും യഥാസമയം വസൂരി പ്രതിരോധ കുത്തിവയ്പ് നല്കി രോഗം നിയന്ത്രിക്കാവുന്നതാണ്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ച പ്രായത്തിലും പന്ത്രണ്ടു മുതല്‍ പതിനാറ് ആഴ്ച പ്രായത്തിലും കുത്തിവയ്പ് നല്‍കാം. ബ്രോയിലര്‍ (ഇറച്ചി) കോഴികള്‍ക്ക് വസൂരി പ്രതിരോധ കുത്തിവയ്പ് നല്‍കാറില്ല. പക്ഷികള്‍ക്ക് വസൂരി പ്രതിരോധകുത്തിവയ്പ് നല്‍കിയശേഷം ഒരാഴ്ച കഴിഞ്ഞ് കുത്തിവയ്പ് നല്കിയ ശരിരഭാഗത്ത് കുരുപ്പുപോലെ തടിപ്പ് വന്നിട്ടുണ്ടെങ്കില്‍ പ്രതിരോധമരുന്ന് ഫലപ്രദമായി എന്ന് മനസ്സിലാക്കാം. ഇങ്ങനെ തടിപ്പ് വന്നിട്ടില്ലാത്ത പക്ഷികള്‍ക്ക് വീണ്ടും മരുന്ന് നല്‍കേണ്ടി വരും. ടര്‍ക്കികോഴികള്‍ക്ക് ഏഴ്-എട്ട് ആഴ്ച പ്രായത്തിലും പിന്നീട് മൂന്നു നാലുമാസം കഴിഞ്ഞും വസൂരി പ്രതിരോധ കുത്തിവയ്പ് നല്‍കാം. പ്രാവുകള്‍ക്ക് ആറ് ആഴ്ച പ്രായത്തില്‍ വസൂരി പ്രതിരോധ കുത്തിവയ്പ് നല്‍കണം. പക്ഷികളിലെ വസൂരി രോഗം ഫൗള്‍ പോക്സ് (ഏവിയന്‍ പോക്സ്) എന്നാണ് അറിയപ്പെടുന്നത്. പക്ഷി വസൂരി മനുഷ്യരിലേക്ക് പകരില്ല. എന്നാല്‍ പശു, എരുമ, എന്നിവയില്‍ കാണുന്ന വസൂരി അവയെ പരിപാലിക്കുന്ന കറവക്കാരുടെ കൈത്തയില്‍ ചെറിയ കുരുക്കള്‍ ഉണ്ടാകുന്നതിന് ഇടയാകാറുണ്ട്. കറവക്കാര് കൈ സോപ്പും അണുനാശിനിയും ഉപയോഗിച്ച് കഴുകിയാല്‍ ഈ സാധ്യത ഒഴിവാക്കാം. മനുഷ്യരില്‍ കാണുന്ന ചിക്കന്‍ പോക്സ് എന്ന രോഗത്തിന് ചിക്കന്‍ അഥവാ കോഴിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഓര്‍ക്കണം. മനുഷ്യരില്‍ നിന്നും ഈ രോഗം കോഴികളിലേക്ക് പകരുകയില്ല. കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുന്ന രോഗമാണ് പക്ഷി വസൂരി. വൃത്തിയും രോഗാണു വിമുക്തവുമായ ചുറ്റുപാട്, വായു സഞ്ചാരവും സൂര്യപ്രകാശം ഏല്‍ക്കുന്നതുമായ കൂട്, പോഷക സമൃദ്ധമായ തീറ്റ, കൊതുകു നിയന്ത്രണം, വസൂരി പ്രതിരോധ കുത്തിവയ്പ് എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പക്ഷിവസൂരി നിന്ത്രണവിധേയമാക്കാം. ഗ്രാമപ്രിയ കോഴികള്‍ ഗ്രാമങ്ങളിലായാലും നഗരങ്ങളിലായാലും വളര്‍ത്താന്‍പറ്റുന്ന ഇനമാണ് ഗ്രാമപ്രിയ. മുട്ട ഉല്‍പ്പാദനത്തില്‍ വളരെ മുന്നിട്ടു നില്ക്കുന്ന ഇവ വര്‍ഷത്തില്‍ 200 മുട്ടവരെ നല്‍കും. മുട്ടയുടെ നിറം തവിട്ടു നിറം. തൂക്കം 55 മുതല്‍ 60 ഗ്രാം വരെ. ഹൈദരാബാദിലെ പൌള്‍ട്രി വിഭാഗം ഡയറക്ടറേറ്റ് വികസിപ്പിച്ചെടുത്തതാണ്. കൂടുകളുടെ വിസ്തൃതി: ഓരോ കോഴിക്കും രണ്ടര ചതുരശ്ര അടി സ്ഥലം അനുവദിക്കണം. സ്ഥലം കുറഞ്ഞാല്‍ ഇവ പരസ്പരം കൊത്തി ചാകുകയും ഉല്‍പ്പാദനം കുറയുകയും ചെയ്യും. വെള്ളം ധാരാളം നല്‍കണം. ധാതുലവണ മിശ്രിതങ്ങളും ജീവകങ്ങളും ഭക്ഷണത്തില്‍ കലര്‍ത്തിക്കൊടുക്കണം. കൂടുകളില്‍ ശുദ്ധവായു ലഭിക്കാന്‍ കമ്പിവലകളിലെ അഴുക്കുകള്‍ തുടച്ചുമാറ്റണം. ഡീപ് ലിറ്ററില്‍ വളര്ത്തുന്നവയ്ക്ക് (മുറികള്‍ക്കുള്ളില്‍) 24 മണിക്കൂറും വെള്ളം നല്‍കണം. തീറ്റയില്‍ 18 ശതമാനം മാംസം ഉണ്ടാകണം. നാരിന്റെ അംശം എട്ടുശതമാനം. കൂടുതല്‍ പാടില്ല. കൂട്ടില്‍ പച്ചപ്പുല്ലുകള്‍, ചീര എന്നിവ മുകളില്‍ കെട്ടിവച്ച് നല്‍കാം.കൊത്താതിരിക്കാനും, മുട്ട സ്വയം പൊട്ടിക്കാതിരിക്കാനും വേണ്ടിയാണ് ഇങ്ങിനെചെയ്യുന്നത്. കേജ് രീതിയിലും വളര്‍ത്താം: നല്ല ഉറപ്പുള്ള കമ്പിവലകള്‍ ഉപയോഗിക്കണം. കമ്പികളുടെ ഘനം 9–10 ഗേജ് ആകാം.കൂടിന്റെ വശങ്ങളിലും മുകളിലും ഉപയോഗിക്കുന്ന വലക്കണ്ണികള്‍ രണ്ട്–മൂന്ന് ഇഞ്ച് വലുപ്പം ആകണം. കൂടുകളുടെ ഉയരം 15 ഇഞ്ച്. നീളം മുന്‍ഭാഗത്ത് 18 ഇഞ്ചുംപിന്നില് 15 ഇഞ്ചും ആകണം. മുട്ടകള്‍ കൂടിന്റെ മുന്ഭാഗത്തേക്ക്ഉരുണ്ടുവരാന് വേണ്ടിയാണിത്. ഉരുണ്ടുവരുന്ന മുട്ടകള്‍ ശേഖരിക്കാന്‍ വേണ്ടികൂട്ടില് നിന്ന് മുന്നിലേക്ക് കൂടിന്റെ അടിഭാഗത്ത് കമ്പിവല 15 സെന്റീമീറ്റര്‍ പുറത്തേക്കു വളച്ചുവയ്ക്കണം. ഒരു കൂടിനുള്ളില്‍ മൂന്ന് കോഴികളെ വരെ പാര്‍പ്പിക്കാം. ജീവകങ്ങളുടെയും ധാതുലവണ മിശ്രിതങ്ങളുടെയും കുറവും പാര്‍പ്പിട സ്ഥലത്തിന്റെ അളവ്കുറയുമ്പോഴും മറ്റു പരിസ്ഥിതി പ്രശ്നങ്ങള്‍ ഉള്ളപ്പോഴും കോഴികള്‍ തമ്മില്‍ കൊത്തി ചാകുകയും ഇവയുടെ മുട്ട കൊത്തി നശിപ്പിക്കുന്നതും കാണാം. ഇതു തടയാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കണം. മത്സ്യക്കുള നിര്‍മ്മാണം സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും പ്രധാനമായി കണക്കിലെടുക്കേണ്ട സംഗതി വേണ്ടത്ര ജലം സുഗമമായി ലഭിക്കുമോയെന്നുള്ളതാണ്. കഴിയുന്നതും അരുവിക്ക് കുറച്ചകലെ വേണം കുളം നിര്‍മ്മിക്കുവാന്‍. കുളത്തിലെ ജലം ഉണക്കു കാലത്ത് അരുവിയിലേക്ക് അരിച്ചിറങ്ങാതിരിക്കാനും വെള്ളപ്പൊക്കമുള്ള സമയത്ത് കുളം മുങ്ങിപ്പോകാതിരിക്കാനു മൊക്കെ തക്കതായ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കും. എല്ലായ്പ്പോഴും കുളത്തില്‍ കുറഞ്ഞത് 4 അടി താഴ്ചയില്‍ ജലം ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിന്റെ വരമ്പ് ചോര്‍ച്ചയില്ലാത്തതും ഉറപ്പും ഉള്ളതും എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്നതും കനത്ത മഴയില്‍ ഇടിഞ്ഞുവീഴാത്തതുമായിരി ക്കണം. കുളം നിര്‍മ്മിക്കുമ്പോള്‍ കുഴിച്ചെടുക്കുന്ന മണ്ണുപയോഗിച്ച് വരമ്പ് നിര്‍മ്മിക്കാം. പക്ഷെ വേണ്ടത്ര സാന്ദ്രതയില്ലാത്ത മണ്ണാണെങ്കില്‍ കളിമണ്ണ് ഉള്ളില്‍ നിറച്ച് വാട്ടര്‍ ടൈറ്റ് ആക്കേണ്ട താണ്. കുളത്തില്‍ ശേഖരിക്കാനുദ്ദേശിക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്നനിരപ്പിനേ ക്കാള്‍ 50-75 സെ.മീ ഉയരം വരമ്പിനുണ്ടായിരിക്കും. വരമ്പില്‍ വാഴ, തെങ്ങ് മുതലായവ വളര്‍ത്തുന്നത് ആദായകരമായിരിക്കുമെങ്കിലും കുളത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് ഇവ പാടില്ല. വെള്ളം തുറന്നു വിടാനുള്ള സൗകര്യമുള്ള കുളമാണ് മത്സ്യക്കൃഷിക്ക് ഏറ്റവും പറ്റിയത്. ചുറ്റും 50 സെ.മീ.ഉയരത്തില്‍ മണല്‍ത്തിട്ട പിടിപ്പിച്ച് പുരയിടത്തിലെ വെള്ളം കുളത്തിലേക്കിറങ്ങാതെ ആക്കുന്നത് നന്നായിരിക്കും. ഔഷധ മൃഗങ്ങള്‍ എരുമപ്പാലിന്റെ സവിശേഷതകള്‍ കൊഴുപ്പ്, പ്രോട്ടീന്‍ കൂടുതല്‍, കൊളസ്റ്ററോള്‍ കുറവ്, ഇവയുടെ ജൈവമൂല്യവും പശുവിന് പാലിന്റേതിനേക്കാള് കൂടുതലാണ്. സ്വാഭാവിക ആന്റിഓക്സിഡന്റ് കൂടുതലളവിലുണ്ട്. നേരിയ മധുരം, കോശങ്ങളുടെ എണ്ണം കുറവ്, വെളുത്ത നിറം എന്നിവയുണ്ട് ലൈസോസൈം, പെപ്റ്റിഡേസ് ഇവ കുറവായതിനാല്‍ ഉല്പന്നങ്ങള് ദീര്‍ഘകാലം കേടാകാതെയിരിക്കും. പശുവിന്‍പാലിനോട് അലര്‍ജിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്ലത്. കട്ടിയുള്ള ക്രീം ലഭിക്കുന്നു. 100 ഗ്രാം പശുവിന്‍പാലില്‍ നിന്ന് 89 കലോറി ഊര്‍ജം കിട്ടുമ്പോള്‍ അത്രയും എരുമപ്പാലില് നിന്ന് 117 കലോറി ഊര്‍ജം കിട്ടും. ചൂടാക്കാന്‍ ഊര്‍ജം കുറച്ചു മതി. തൈര്, ശ്രീകാന്ത് തുടങ്ങിയ പുളിപ്പിച്ച ഉല്പന്നങ്ങളും ഖോവ, ഖീര്‍, പേഡ, വര്ഫി, ഗുലാബ് ജാമുന് എന്നിവയുമുണ്ടാക്കാന് നന്ന്. ഗുണമേന്മയുള്ള പനീര്‍ ഉണ്ടാക്കാം. ഒരു കിലോഗ്രാം ചീസ് ഉണ്ടാക്കാന്‍ 8 കി.ഗ്രാം പശുവിന്പാല് വേണ്ടപ്പോള്‍ എരുമപ്പാല് 5 കി.ഗ്രാം മതി. ഔഷധഗുണമുള്ള മൃഗങ്ങള്‍ പശു - പശുവിന്റെ പഞ്ചഗവ്യം (പാല്, ഗോമൂത്രം, ചാണകം, തൈര്) ഉപയോഗിച്ച്ആയുര്വേദവിധിപ്രകാരം നെയ്യ് കാച്ചുന്നു. ഈ നെയ്യ് ശരീരത്തിന്റെ കോശ ശക്തിവീണ്ടെടുക്കാന്‍, മാനസിക –ശാരീരിക ക്ലേശം, വാതരോഗം, സന്താന ലബ്ധി എന്നിവക്ക്ഉപയോഗിക്കുന്നു. ഗോരോജനം ആയുര്‍വേദഗുളികകള്‍ നിര്‍മ്മിക്കാന്‍ വിശേഷപ്പെട്ടതാണ്. ആട് - ആട്ടിന്പാല്, മൂത്രം ഇവ വിഷ ചികിത്സക്ക് ഉപയോഗിക്കുന്നു. ആട്ടിന്‍ കൊമ്പ്ആയുര്വേദഗുളികകള് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികള്‍,കൈകാല്‍ എന്നിവ തിളപ്പിച്ച്ഉപയോഗിക്കുന്നു. ആട്ടിന്കുടല് – കുടല് സംബന്ധമായ അസുഖങ്ങള്‍ക്ക് മറ്റു ഔഷധങ്ങളുമായി ഉപയോഗി ക്കുന്നു.ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി,അയമോദകം എന്നിവയിട്ട് എണ്ണയില്‍ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേര്‍ത്ത് പ്രസവിച്ച സ്ത്രീകള്‍ക്ക് കൊടുക്കാം. പന്നി - പന്നിയുടെ നെയ്യ് തളര്‍വാതത്തിനുള്ള പഞ്ചസ്നേഹക്കുഴമ്പ് കാച്ചാന്‍ ഉപയോഗിക്കുന്നു.പന്നിയുടെകുളമ്പ്, തേറ്റ എന്നിവ അപസ്മാര രോഗത്തിന് ഉപയോഗിക്കുന്നു. കസ്തൂരിമാന്‍ - കസ്തൂരിമാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കസ്തൂരി ശ്വാസകോശ രോഗങ്ങള്‍, ശ്വാസംമുട്ടല്‍,കഫക്കെട്ട്, നെഞ്ചിടിപ്പ്, ആസ്തമ, എന്നിവക്ക് വിശേഷപ്പെട്ട മരുന്നാണ്. കസ്തൂരി പിന്നീട്കൊമ്പന്ജാതി,ഗോരോജനാദി എന്നീ ഗുളികകള്‍ക്ക് അരച്ചുണ്ടാക്കുന്നതില് ആനക്കൊമ്പ്,കാട്ടുപോത്തിന്റെ കൊമ്പ്, മാന്‍കൊമ്പ് എന്നിവ ചേര്‍ക്കുന്നു. കൊമ്പന്ജാദി ഗുളികകള്ക്ക്സന്നി വാതജ്വരം, അപസ്മാരം, വിഷ ചികിത്സഎന്നിവ ചെറുക്കാനുള്ള കഴിവുണ്ട്. കസ്തൂരിപാലില് ചേര്‍ത്ത് കഴിച്ചാല്‍ വസൂരി മാറും. മനഞ്ഞില് മത്സ്യം - ഇതിന്റെ തോല് ഉണക്കി തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ആസ്തമ,ശ്വാസംമുട്ട് എന്നിവമാറും. മൃഗങ്ങളും ഉപയോഗങ്ങളും മയില്‍ - മയിലെണ്ണ ഉണ്ടാക്കാന്‍. തവളയിറച്ചി - കാലു വിള്ളല്‍ മാറാന്‍. ആമയിറച്ചി - മൂലക്കുരുവിന് ശമനം കിട്ടാന്‍ ശ്വാസം മുട്ടലിന് മരുന്നായി കാട്ടുമുയലിനെ കഴിക്കാം. ആട്ടിന്‍ തല സൂപ്പുവെച്ച് കുടിച്ചാല്‍ തലവേദന പെട്ടെന്ന് മാറും.കാട്ടുമുള്ളന്റെ തോല് തിളപ്പിച്ച് ആ വെള്ളം കുടിച്ചാല്‍ ശ്വാസംമുട്ടല്‍ അതിവേഗം മാറും വിവിധയിനം ഉല്പന്നങ്ങള് ആട്ടിന്പാല് - ചുമ, ക്ഷയം, ശ്വാസം മുട്ടല്‍, എന്നീ അസുഖങ്ങള്‍ക്ക് ആട്ടിന്പാല് തിളപ്പിച്ചു കുടിക്കുന്നതു നല്ലതാണ്. ശരീരബലം വര്‍ദ്ധിക്കും ആടിന്റെ കയ്യ്, കാല്, തല എന്നീ ഭാഗങ്ങള്‍ കൊണ്ടുണ്ടാക്കുന്ന സൂപ്പ് ഊരവേദനയ്ക്കും മറ്റ് ശരീരസംബന്ധമായ എല്ലാ വേദനക്കും വളരെ ഉത്തമമാണ്. ആട്ടിന്പാല് ശരീരപുഷ്ടിക്കും, ആരോഗ്യത്തിനും, ചര്‍മ്മ സംരക്ഷണത്തിനും ഉപയോഗിക്കുന്നു. ആരോഗ്യത്തിനും, പ്രസവശുശ്രൂഷക്കും അജമാംസ രസായനം തയ്യാറാക്കുന്നതിനും ആടിനെ ഉപയോഗിക്കുന്നു. ആടിന്റെ മൂത്രം ചെവിക്കുത്തിന് നല്ലതാണ്. പാല് പാട തൊലിയില്‍ തേച്ചാല്‍ തൊലി വിണ്ടുകീറുന്നതിന് ശമനം ഉണ്ടാവും. ഗോമൂത്രം – കുഴിനഖം ഭേദമാക്കാനും, ശരീരത്തിലെ നീര് മാറ്റാനും ഉപയോഗിക്കുന്നു.ഗോമൂത്രവും കടുക്കത്തോടും അരച്ച് മോരില്‍ കലര്‍ത്തി കുടിച്ചാല്‍ മഹോദരം മാറും. എരുമനെയ്യ് - കഴിക്കുകയും ഉപ്പൂറ്റിയില്‍ പുരട്ടുകയും ചെയ്താല്‍ ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറും. എരുമ പാലില്‍ നിന്നും ലഭിക്കുന്ന നെയ്യ് പുരട്ടിയാല്‍ ചുടുവാതം ശമിക്കും. വെണ്ണ - കടന്നല് കുത്തിയാല്‍ നീര് വന്ന ഭാഗത്ത് പശുവിന് പാലില്‍ നിന്ന് എടുത്ത വെണ്ണ തേക്കുക. കോഴിമുട്ട - കുട്ടികള്‍ നെഞ്ചിടിച്ച് വീണാല്‍ പച്ച കോഴിമുട്ടയില്‍ ജീരകം ചേര്‍ത്ത് കൊടുത്താല്‍ മതി. താരന്റെ ശല്യത്തിന് മുട്ടയുടെ വെള്ള തേക്കുക. ചുമക്കും നെഞ്ചുവേദനക്കും മുട്ടയുടെ മഞ്ഞക്കരുവും ഓറഞ്ചുനീരും കഴിച്ചാല്‍ മതി പ്രാവ് വളർത്തൽ പൊതുസ്വഭാവം കൊളമ്പ ലിവിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പ്രാവുകള്‍ കറുപ്പ്, വെളുപ്പ് ചാരനിറം ഇളംചുവപ്പ് എന്നീ നിറങ്ങളില്‍ കാണുന്നു. രണ്ട് കറുത്ത തടിച്ചവരകള്‍ ഇരു ചിറകിലും കാണാം, ഇതിന്റെ വായിലും കറുത്തവര കാണുന്നു. കാലിന്റെ നിറം ചുവപ്പാണ്. തൂക്കം 369 ഗ്രാം നീളം 28 സെ.മീറ്റര്‍. പറക്കുമ്പോള്‍ ചിറകുകളുടെ അഗ്രഭാഗം തമ്മില്‍ മുട്ടുമ്പോള്‍ കൈയ്യടി പോലെയുള്ള ശബ്ദം ഉണ്ടാകുന്നു. കൂട് മരച്ചില്ലകള്‍. ചെറിയ വടികള്‍, പുല്ല് എന്നിവ ഉപയോഗിച്ചാണ് സാധാരണ ഇവ കൂടു കെട്ടുന്നത്. ആണ്‍പ്രാവുകളാണ് കൂടുണ്ടാക്കുവാന്‍ സാമഗ്രികള്‍ ശേഖരിക്കുന്നതും കൂടിനെയും പെണ്‍പ്രാവിനെയും സംരക്ഷിക്കുന്നതും. പ്രാവിനെ വളര്‍ത്താനായി നാം കൂട് ഒരുക്കുമ്പോള്‍ 25 ജോഡികള്‍ക്ക് 8 അടി നീളം 6 അടി വീതി 7 അടി ഉയരം എന്ന തോതില്‍ സ്ഥലം അനുവദിക്കണം. ഇതില്‍ പകുതി മേല്‍ക്കൂര നിര്‍മ്മിച്ച് ബാക്കും മേല്‍ക്കൂര ഇല്ലാതെയും പറക്കുന്നതിനും, വ്യായാമത്തിനും വേണ്ടി നീക്കിവെക്കണം. കൂട് ചെറിയ ഇരുമ്പ് വലകള്‍ ഉപയോഗിച്ച് ഭദ്രമാക്കാവുന്നതാണ്. കൂട്ടിനുള്ളില്‍ പരന്ന മരക്കൊമ്പിന് ചില്ലകള്‍ ഉപയോഗിക്കാം. ഇവയ്ക്ക് ഒരു ഇഞ്ച് വീതിയും കനവും ഉണ്ടാകാം. പലകൂടുകളില് കഴിയുന്ന പ്രാവുകളെ ഒരു കൂടിലേക്ക് മാറ്റരുത്. ആണ് പ്രാവുകള്‍ തമ്മില്‍ കൊത്താന്‍ സാധ്യതയുണ്ട്. മതിയായ സ്ഥലമില്ലാതെ ഇവയെ നീക്കിപ്പാര്പ്പിക്കരുത്. ഇത് സമ്മര്‍ദ്ദത്തിനിടയാക്കും. ഭക്ഷണം ധാന്യങ്ങള്‍, വിത്തുകള്‍, മറ്റു ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ, ഇവയെ പറക്കാന്‍ അനുവദിച്ചാല്‍ ചെറിയ പ്രാണികള്‍, മറ്റു ജീവികള്‍ എന്നിവയെ ഇവ ഭക്ഷണത്തിന്നായി ഉപയോഗപ്പെടുത്തും. ദിവസം 30 മില്ലീമീറ്റര്‍ (1 ഔണ്‍സ്) വെള്ളം ഇതിന് നല്‍കണം. പ്രജനനം പ്രാവുകള്‍ 5-6 മാസമാകുമ്പോള്‍ പ്രായ പൂര്‍ത്തിയാകുന്നു. ഇണ ചേര്‍ന്നതിനുശേഷം 8 ദിവസമാകുമ്പോള്‍ ആദ്യത്തെ മുട്ടയിടുന്നു. രണ്ടാമത്തെ മുട്ട രണ്ട് ദിവസത്തിന് ശേഷവും സാധാരണയായി വൈകുന്നേരം അഞ്ച് മണിക്കും ഏഴ് മണിക്കും ഇടയിലാണ് ആദ്യത്തെ മുട്ടിയിടുന്നത്. രണ്ടാമത്തെ മുട്ട ഉച്ചകഴിഞ്ഞ് രണ്ട് മണിക്കും മൂന്നു മണിക്കും ഇടയിലും. ഒന്നാമത്തെ മുട്ടയിടാന്‍ ഉടന്‍ തന്നെ മാറ്റണം. രണ്ടാമത്തെ മുട്ടയിട്ടതിനുശേഷം വിരിയിക്കുന്നതിനായി കൂട്ടില്‍ വെച്ച് കൊടുക്കണം. അല്ലെങ്കില്‍ ആദ്യത്തെ മുട്ട രണ്ട് ദിവസം മുമ്പേ വിരിയും കൂട്ടിലെ ചൂട് 102-105 ഡിഗ്രി എ ആയി ക്രമീകരിക്കണം. 4-6 ആഴ്ച പ്രായമായാല്‍ കുഞ്ഞുങ്ങള്‍ വേര്‍പിരിയുന്നു.ഇതിനിടയില്‍ പെണ് പ്രാവ് കൂടുതല്‍ മുട്ടകള്‍ ഇടുന്നു. കൊല്ലത്തില്‍ 8 ക്ലച്ചുകളിലായിട്ടാണ് മുട്ടയിടുന്നത്. ആയുസ് പ്രാവുകള്‍ 15-20 വര്‍ഷം വരെ ജീവിക്കും (വളര്‍ത്തുകയാണെങ്കില്‍) പ്രകൃതിയില്‍ കഴിയുന്ന പ്രാവുകള്‍ മറ്റു മൃഗങ്ങളുടെ ആക്രമണം മൂലവും, ഭക്ഷണം, വെള്ളം ഇവയുടെ കുറവുകൊണ്ടും അസുഖം കാരണവും മറ്റു സമ്മര്‍ദ്ദങ്ങള്‍ മൂലവും ഓരോ വര്‍ഷവും 30% പ്രാവുകള്‍ ചത്തുപോകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരിശീലനം വീടുകളില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്ക് പലതരത്തിലുള്ള പരിശീലനവും നല്‍കും. ആരോഗ്യമുള്ള പ്രാവുകളുടെ വിസര്‍ജ്യത്തിന് ദുര്‍ഗന്ധമുണ്ടാകില്ല. പക്ഷെ അനാരോഗ്യമുള്ളവയുടേതിന് ദുര്‍ഗന്ധമുണ്ടായിരിക്കും. വീടുകളില്‍ ഇതു ഒഴിവാക്കുന്നതിനായി പോട്ട് ട്രെയിനിംഗ്, പീജിയന്‍ പാന്റ് എന്നിവ ഉപയോഗപ്പെടുത്താം. നിശ്ചിത സ്ഥലത്ത് വെച്ചിട്ടുള്ള പാത്രത്തില്‍ വന്നിരുന്ന് വിസര്‍ജ്ജനം ചെയ്യിക്കുന്ന രീതിയാണിത്. കാഷ്ടം നിലത്തു വീഴാതിരിക്കാനായി പ്രത്യേകരീതിയില്‍ തയ്യിച്ച് ഉടുപ്പിക്കുന്നതാണ് പീജിയന്‍ പാന്റ്. ഇത് കൊണ്ട് പ്രാവുകള്‍ക്ക് പറക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകാറില്ല. ചരിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പ്രാവുകള്‍ മനുഷ്യരുമായി ഇണങ്ങി ജീവിച്ചിരുന്നു. 220 വര്‍ഷം മുമ്പ് തന്നെ ബെല്‍ജിയത്തില്‍ പ്രാവ് വളര്‍ത്തല്‍ പ്രചാരത്തിലുണ്ടായിരുന്നു. സന്ദേശ വാഹകരെന്നറിയപ്പെടുന്ന പ്രാവുകളെ കത്തുകള്‍ കൈമാറുന്നതിനും പട്ടാളസേന യുദ്ധസന്ദേശങ്ങള് നല്കുവാനും ഉപയോഗപ്പെടുത്തിയിരുന്നു. ബെല്‍ജിയം ജര്‍മ്മനി, എന്നീ രാജ്യങ്ങള്‍ പണ്ട് കാലങ്ങളില്‍ ഇതിനുവേണ്ടി പ്രാവുകളെ ഉപയോഗപ്പെടുത്തിയിരുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന ഇവ 1600 - 2000 കിലോമീറ്റര്‍ വരെ പറന്ന് തിരിച്ച് വന്നിട്ടുണ്ട്. ലോകത്തില്‍ എവിടെക്കൊണ്ടുവിട്ടാലും സ്വവസതി കണ്ടുപിടിക്കാനുള്ള കഴിവ് പ്രാവുകളുടെ പ്രത്യേകതയാണ്. കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുത്തു വളര്‍ത്തുന്ന പക്ഷിയാണ് പ്രാവുകള്‍. തൊണ്ടയുടെ ഭാഗത്ത് അന്നനാളത്തില്‍ ചെറിയ സഞ്ചിപോലെ തൂങ്ങിക്കിടക്കുന്ന ക്രോപ് എന്ന അവയവത്തിലെ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് പീജിയന്‍ മില്‍ക്ക് എന്നറിയപ്പെടുന്നത്. ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ഇവയില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ പശുവിന്പാല് മുലപ്പാല്‍ എന്നിവയിലേതിനേക്കാളും കൂടുതലാണ്. രോഗപ്രതിരോധശക്തി നല്കുന്ന ആന്റിബോഡീസ് ഘടകവും കൂടുതലായിട്ടുണ്ട്. മുട്ടവിരിയുന്നതിന് 5 ദിവസം മുമ്പ് തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന ഇവ കുഞ്ഞുങ്ങള്‍ക്ക് രണ്ടാഴ്ചവരെ പ്രാവുകള്‍ ആണ് പെണ് വ്യത്യാസമില്ലാതെ നല്കുന്നു. സാധാരണയായി അമിതാഹാരം ശേഖരിച്ചുവെക്കാനാണ് ക്രോപിനെ ഉപയോഗപ്പെടുത്തുന്നത്. ക്രോപ്പില്‍ നിന്ന് പാലിനെ വായയില്‍ കൊണ്ട് വന്ന് കുഞ്ഞുങ്ങള്‍ക്ക് നല്കുന്നു. രോഗങ്ങൾ പ്രാവുകളില്‍ കാണപ്പെടുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് തലതിരിച്ചില്‍. ചിലപ്പോള്‍ അതോടൊപ്പം തന്നെ തൂങ്ങി നില്ക്കല്, വട്ടം കറങ്ങല്, കരണം മറിയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടും. ഈ രോഗാവസ്ഥ പ്രധാനമായും രണ്ട് രോഗങ്ങളുടെ ലക്ഷണങ്ങളായാണ് കാണപ്പെടുന്നത്. പ്രാവുകളിലെ മാരകമായ പാരാമിക്സോ വൈറസ് രോഗവും ഹീമോപ്രോട്ടിയസ് എന്ന പ്രോട്ടോസോവ രോഗവുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. പാരാമിക്സോ വൈറസ് രോഗം നമ്മുടെ നാട്ടില്‍ വ്യാപകമായി കണ്ടുവരുന്നു. ഈ രോഗം ബാധിച്ച പ്രാവുകളില്‍ മറ്റു രോഗ ലക്ഷണങ്ങളായ പച്ച കലര്‍ന്ന വയറിളക്കം, തീറ്റയോടുള്ള വൈമുഖ്യം എന്നിവയും കാണപ്പെടുന്നു. വൈറസ് രോഗമായതുകൊണ്ട് ഫലപ്രദമായ ചികിത്സയില്ല. പാര്‍ശ്വാണു ബാധയ്ക്കെതിരായി ആന്റിബയോട്ടിക്കുകളും മറ്റ് അനുബന്ധ ചികിത്സകളും ഒരു പരിധിവരെ ഉപയോഗപ്രദമാണ്. ഇതിനെതിരായ കുത്തിവെപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ ലഭ്യമാണെങ്കിലും നമ്മുടെ നാട്ടില്‍ ലഭ്യമല്ല. വിലയേറിയ ഇനങ്ങളെ വളര്‍ത്തുന്നവര്‍ വിദേശങ്ങളില്‍ നിന്ന് മരുന്ന് വരുത്തി കുത്തിവെപ്പുകള്‍ നല്‍കാറുണ്ട്. ഹീമോപ്രോട്ടിയസ് വിഭാഗത്തില്‍പ്പെട്ട അണുക്കള്‍ മലേറിയ രോഗം വരുത്തുന്നു. ഇവ പ്രധാനമായും പ്രാവുകളുടെ ശരീരത്തില്‍ കാണുന്ന പ്രാണികളിലൂടെ മറ്റുള്ളവയിലേക്ക് പകരുന്നു. ശ്വേതരക്താണുക്കളെയാണ് പ്രധാനമായും ബാധിക്കുന്നത്. ഈ രോഗത്തിലും തലതിരിച്ചില്‍ കാണപ്പെടാറുണ്ട്. കൂടാതെ വിളര്‍ച്ച, തൂങ്ങി നില്ക്കല്, തൂക്കം കുറയല്‍ എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നു. ഇതിന് ഫലപ്രദമായ മരുന്നുകള്‍ ഉണ്ട്. രോഗാരംഭത്തില്‍ ക്ലോറോക്വിന് അടങ്ങിയ മരുന്നുകള്‍ ഫലപ്രദമായി കണ്ടുവരുന്നു. മേല്പറഞ്ഞ രോഗങ്ങള്‍ കൂടാതെ വിറ്റാമിനുകളുടെ പ്രത്യേകിച്ച് B1 വിറ്റാമിന്റെ അപര്യാപ്തതയിലും തലതിരിച്ചില്‍ കാണപ്പെടാം. ഇങ്ങിനെയുള്ളപ്പോള്‍ B1 വിറ്റാമിന്‍ ഉള്ള മരുന്നുകള്‍ നല്‍കുന്നത് ഫലപ്രദമാണ്. ചികിത്സയോടൊപ്പം തന്നെ അസുഖം ബാധിച്ചവയെ മറ്റുള്ളവയില്‍നിന്ന് മാറ്റിയിടുകയും കൂടുതല്‍ ശ്രദ്ധ നല്‍കുകയും വേണം. ഭക്ഷണവും വെള്ളവും കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നതുകൊണ്ട് ഫില്ലറോ, സിറിഞ്ചോ ഉപയോഗിച്ച് ലഘുവായ ഭക്ഷണങ്ങള്‍ വായില്‍ ഒഴിച്ചു കൊടുക്കണം. പ്രാണികളുടെ നിയന്ത്രണത്തിനും ശ്രദ്ധ നല്‍കേണ്ടതുണ്ട്. വളര്‍ത്തു മല്‍സ്യങ്ങള്‍ കൃഷിക്ക് തിരഞ്ഞെടുക്കുന്ന മല്‍സ്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്നു വലുതാകാനും കഴിയുന്നത്രയധികം മാംസം ഉല്‍പ്പാദിപ്പിക്കാനും കഴിവുണ്ടായിരിക്കണം. ഇവ സസ്യഭുക്കുകളോ, പ്ലവകാഹാരികളോ, ചീത്ത ജൈവ വസ്തുക്കള്‍ ഭക്ഷിക്കുന്നവയോ ആയിരിക്കുന്നതാണ് അഭികാമ്യം. കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭ്യമാക്കേണ്ടതുണ്ട്. കുളത്തില്‍ തന്നെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാംസമാക്കി മാറ്റാന്‍ കഴിവുള്ളവയായിരിക്കുന്നവയും, പൂരകാഹാരം സ്വീകരിക്കുന്നവയും, കൂടിയ ആഹാരപരിവര്‍ത്തനശേഷി കാണിയ്ക്കുന്നവയുമായിരിക്കണം. രോഗങ്ങള്‍ക്കെതിരെ പ്രതിരോധശക്തിയുള്ളതും, മുള്ളു കുറവായതും സര്‍വ്വോപരിപോഷക ഗുണമേറിയതുമായ മത്സ്യങ്ങളെയാണ് മത്സ്യക്കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. ഇന്‍ഡ്യന്‍ മേജര്‍ കാര്‍പ്പുകള്‍ (കട്ല, രോഹു, മൃഗാള്‍) കോമണ്‍ കാര്‍പ്പ് എന്നറിയപ്പെടുന്ന സൈപ്രിനസ്, ചൈനീസ് കാര്‍പ്പുകള്‍ (സില്‍വര്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്) എന്നീ മത്സ്യങ്ങളെയാണ് ശുദ്ധജലമത്സക്കൃഷിയില് സാധാരണ ഉള്‍പ്പെടുത്തുന്നത്. കട്ല ജന്തു പ്ളവകങ്ങളാണ് മുഖ്യമായ ആഹാരം. ഒരു വര്‍ഷം കൊണ്ട് 5 കിലോഗ്രാം വരെ വളരാനുള്ള കഴിവുണ്ട്. രോഹു (ലേബിയോ രോഹിത) ശൈശവദശയില്‍ ജന്തു പ്ലവകങ്ങള്‍ ഭക്ഷിക്കുമെങ്കിലും വലുതായ സൂക്ഷ്മ ജലസസ്യങ്ങളും ചീഞ്ഞ ജൈവപദാര്‍ത്ഥങ്ങളുമാണ് പഥ്യാഹാരം. പ്രധാനമായും ഇടത്തട്ടില്‍നിന്നും ആഹാരം തേടുന്നു. ഇവയ്ക്ക് ഒരു വര്‍ഷം കൊണ്ട് 3.50 കി.ഗ്രാം വരെ വളരാനുള്ള ശേഷിയുണ്ട്. മൃഗാള്‍ (സിറൈനസ് മൃഗല) മൃഗാള്‍ കുഞ്ഞുങ്ങള്‍ ക്രസ്റ്റ്യേ, റോട്ടിഫെറ തുടങ്ങിയ ജന്തു പ്ളവകങ്ങളെയാണ് ഭക്ഷിക്കുന്നത്. പക്ഷെ വളര്ച്ചയെത്തിയാല് പ്രധാനമായും ചീഞ്ഞ സസ്യപദാര്‍ത്ഥങ്ങള്‍ ആസ് മുഖ്യാഹാരം. ആല്‍ഗകളേയും വലിയ ജലസസ്യങ്ങളെയും ഇവ തിന്നുന്നു. സാധാരണ ജലാശയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് ഇവ ഇര തേടുന്നത്. 600 ഗ്രാം മുതല്‍ 3000 ഗ്രാം വരെ ഒരു വര്‍ഷം കൊണ്ട് വളരുന്നു. ഗ്രാസ് കാര്‍പ്പ് (പുല് മത്സ്യം) (ക്ടിനോഫാരിംഗോഡോണ്‍ ഇടെല്ല) ഗ്രാസ് കാര്‍പ്പിന്റെ കുഞ്ഞുങ്ങള്‍ ജന്തു പ്ളവകങ്ങളെയാണ് ഭക്ഷിക്കുന്നതെങ്കിലും 17-18 മി.മീറ്റര്‍ വരെ നീളമെത്തിയാല്‍ വലിയ ജലസസ്യങ്ങളെ തിന്നു തുടങ്ങും. കുളത്തില്‍ കാണുന്ന ഹൈഡ്രില്ല, നാജാസ്, വാലിസ്നേറിയ, വുള്‍ഫിയ, ലെമ്ന, സ്പൈറോഡില തുടങ്ങിയ ജലസസ്യങ്ങളെ ആര്‍ത്തിയോടെ ഇവ തിന്നു തീര്‍ക്കുന്നു. അതുകൊണ്ട് മത്സ്യകുളത്തിലേയും മറ്റു ജലാശയങ്ങളിലേയും ജല സസ്യ നിവാരണത്തിന് ഏറ്റവും ഉത്തമമായ ജൈവമാര്‍ഗ്ഗമായി ഇതിനെ ഉപയോഗിച്ചുവരുന്നു. ഒരു വര്‍ഷം കൊണ്ട് 8 കി.ഗ്രാം വരെ തൂക്കം വെക്കാറുണ്ട്. സില്‍വര്‍ കാര്‍പ്പ് (ഹൈപോഫ്താല്‍മിക്ത്തിസ് മോളിട്രിക്സ്) സില്‍വര്‍ കാര്‍പ്പ് കുഞ്ഞുങ്ങള്‍ക്ക് ജന്തുപ്ലവകങ്ങളാണ് ആഹാരം. എന്നാല്‍ ശൈശവദശയിലുള്ളതും വളര്‍ച്ചയെത്തിയതുമായ മത്സ്യങ്ങള്‍, പ്രധാനമായും സൂക്ഷ്മസസ്യങ്ങളേയും റോട്ടിഫെറ, പ്രോട്ടോസോവ എന്നീ ജന്തുപ്ലവകങ്ങളെയും ഭക്ഷിക്കുന്നു. സമ്മിശ്ര മത്സ്യക്കൃഷിയില്‍ വര്‍ഷത്തില്‍ 1 മുതല്‍ 2.5 കി.ഗ്രാം വരെ വളരുന്ന ഇവയ്ക്ക് ഒരു വര്‍ഷം കൊണ്ട് 5.50 കി.ഗ്രാം ഭാരം വെക്കാനുള്ള ശേഷിയുണ്ട്. സാധാരണ കാര്‍പ്പ് (കോമണ്‍ കാര്‍പ്പ്) (സൈപ്രിനസ് കാര്‍പിയോ) ശൈശവദശയില്‍ ജന്തുപ്ലവകങ്ങളാണ് പഥ്യാഹാരം. ക്രസ്റ്റ്യേ, റോട്ടിഫെറ എന്നീ വര്‍ഗ്ഗത്തിലുള്ള പ്ലവകങ്ങളാണ് ഇഷ്ടാഹാരമാണ്. എന്നാല്‍ വളര്ച്ചയെത്തിയാല് സര്‍വാഹാരിയാണ്.കാര്‍പ്പ് ജലാശയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വിവിധയിനം ജലജന്തുക്കളെയും ചീയുന്ന സസ്യങ്ങളെയും ആഹാരമാക്കുന്നു. കുളത്തിന്റെ അടിത്തട്ടില്‍ വളരുന്ന ജലസസ്യങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിലും നിയന്ത്രിക്കുന്നതിലും കോമണ്‍ കാര്‍പ്പ് ഒരു വലിയ പങ്കാണ് വഹിക്കുന്നത്. സര്‍വാഹാരിയായതുകൊണ്ട് സമ്മിശ്ര മത്സ്യക്കൃഷിയില്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച മത്സ്യമാണ് സാധാരണ കാര്‍പ്പ്. കുറഞ്ഞ സാന്ദ്രതയില്‍ 3 മുതല്‍ 4 കി.ഗ്രാം വരെ വളരുമെങ്കിലും ഉയര്‍ന്ന നിക്ഷേപതോതുകളില്‍ 600 ഗ്രാം മുതല്‍ 1000 ഗ്രാം വരെയാണ് സാധാരണഗതിയില്‍ വളരാറുള്ളത്. കന്നുകുട്ടികളിലെ വയറിളക്കം തടയാം ബാക്ടീരിയ, വൈറസ്, പാരസൈറ്റ് എന്നിവയുടെ അണുക്കളാണ് കന്നുകുട്ടികളില്‍ വയറിളക്കം ഉണ്ടാക്കുന്നത്. 2 മുതല്‍ 30 ദിവസം വരെയുള്ള പ്രായത്തിലാണ് വയറിളക്കം അധികമായി കണ്ടുവരുന്നതും കൂടുതല്‍ മരണം സംഭവിക്കുന്നതും. ജനിക്കുമ്പോള്‍ ശരീരത്തില്‍ 70% ജലാംശം അടങ്ങിയിരിയ്ക്കും. രോഗം പിടിപെടുമ്പോള്‍ കോശങ്ങളിലെ ജലം ഉപയോഗപ്പെടുത്തി ശരീരം ജീവന് നിലനിര്‍ത്തുമ്പോള്‍ നിര്‍ജലീകരണം (dehydration) സംഭവിക്കുകയും രോഗാവസ്ഥ മാരകമായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ഒരു ദിവസം 5-10% ശരീരഭാരം നഷ്ടപ്പെടുന്നു. 8% ജലം നഷ്ടപ്പെടുകയാണെങ്കില്‍ സിരകളില്‍ കൂടി ഇലക്ടോലൈറ്റ് (electrolyte) ലായനികള്‍ കുത്തിവെയ്ക്കണം. 14% ജലം നഷ്ടപ്പെടുകയാണെങ്കില്‍ മരണം നിശ്ചയമാണ്. ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന ജലം ഉടന്‍ തന്നെ നിശ്ചിത അളവില്‍ തിരികെ നല്‍കുക എന്നതാണ് പ്രഥമിക ചികിത്സ. നിര്‍ജലികരണ ശതമാനം അറിയാന്‍ തൊലി (പ്രത്യേകിച്ച് കഴുത്തിലേത്) രണ്ട് വിരുകള്‍ കൊണ്ട് നുളളി വലിച്ച് പിടിക്കുക. അല്പസമയം കഴിഞ്ഞ് കൈകൊണ്ടുള്ള പിടുത്തം സാവധാനം വിടുക. തൊലിയുടെ മടക്ക് (ചുരുള്‍) നിവര്‍ന്നു കഴിയുന്ന സമയം സെക്കന്റില്‍ രേഖപ്പെടുത്തണം. 8സെക്കന്റ്: 10-14% ഡിഹൈഡ്രേഷന് 6 സെക്കന്റ് : 8-10% ഡിഹൈഡ്രേഷന് 4 സെക്കന്റ് : 6-8% ഡിഹൈഡ്രേഷന് 2 സെക്കന്റ് : 4-6% ഡിഹൈഡ്രേഷന് ശരീരഭാരത്തെ ശതമാനം കൊണ്ട് ഗുണിച്ച് 100 കൊണ്ട് ഹരിച്ചാല്‍ എത്ര ലിറ്റര്‍ ജലമാണ് അടിയന്തിരമായി കൊടുക്കേണ്ടതെന്നറിയാം. ഉദാഹരണത്തിന് 25 കി.ഗ്രാം തൂക്കമുളള ഒരു കന്നുകുട്ടിയ്ക്ക് 8% ഡിഹൈഡ്രേഷന് ഉണ്ടെങ്കില്‍ അതിന് ഉടന്‍ 2 ലിറ്റര്‍ ജലം നല്‍കണം. ഇത് കൂടാതെ ജീവന് നിലനിര്‍ത്തുന്നതിനുളള ജലവും കൂടി നല്‍കണം. വയറിളക്കത്തിന്റെ ലക്ഷണങ്ങള്‍ വയറ്റില്‍ നിന്ന് വെളള , മഞ്ഞ, ചാരനിറം, രക്തം കലര്‍ന്നതോ ആയ ചാണകം ഒലിച്ചു പോകുക, വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകള്‍ , മൂക്ക് , മോണ, കണ്പോള എന്നിവ വരളുക, ചുണ്ട് നക്കുക, ഭാരക്കുറവ് , പാല് കുടിക്കാതിരിക്കുക, ശോഷിച്ച ശരീരം, മൂത്രത്തിന്റെ അളവ് കുറയുക.കൈകാലുകളുടെ അഗ്രം തണുത്തിരിക്കുക, ചലനമറ്റ് കിടക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കന്നുകുട്ടികളുടെ ആദ്യ മൂന്നാഴ്ചകളില്‍ രോഗപ്രതിരോധശക്തി കുറവായിരിക്കും. ഇത് കൂട്ടുവാനാണ് പ്രസവിച്ച ഉടന്‍ നിശ്ചിത അളവില്‍ യഥാസമയം കന്നിപ്പാല്‍ (lotostrum) കൊടുക്കേണ്ടത്. കന്നിപ്പാലിന്റെ അഭാവം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുവാനും രോഗം വരുത്തുവാനും ഇടയാക്കുന്നു. കന്നിപ്പാല്‍ കന്നുകുട്ടിക്ക് പ്രസവിച്ച് അര മണിക്കൂറിനുളളില്‍ നല്‍കണം.നാല് ദിവസം വരെയെങ്കിലും തുടരണം. കന്നിപ്പാലിന് പ്രോട്ടീന്‍, ലവണങ്ങള്‍, ജീവകങ്ങള്‍, രോഗപ്രതിരോധശക്തി നല്കുന്ന ഘടകങ്ങള്‍ എന്നിവ യഥേഷ്ടം അടങ്ങിയിടുണ്ട്. പ്രസവിച്ച ഉടന്‍ പശു മരണപ്പെടുകയാണെങ്കില്‍ കന്നിപ്പാല്‍ കൃത്രിമമായി ഉണ്ടാക്കിക്കൊടുക്കാം. കൃത്രിമ കന്നിപ്പാല്‍ 300 മില്ലിലിറ്റര്‍ ചൂടുവെളളത്തില്‍ ഒരു മുട്ടകലക്കി വെയ്ക്കുക.അര ടീസ്പൂണ്‍ ആവണെക്കെണ്ണ, ഒരു ടീസ്പൂണ്‍ കോഡ് ലിവര്‍ ഓയില്‍, 500 മി.ല്ലി ചൂടാക്കിയ പാല് ഇവ നന്നായി ഇളക്കി ശരീരോഷ്മാവിന്റെ അളവുള്ള ചൂടില്‍ ഒറ്റ തവണയായി കുടിപ്പിക്കുക. ഇത് പ്രകാരം ദിവസം 3-4 തവണ കൊടുക്കണം. ശരീരഭാരത്തിന്റെ അനുപാതത്തില്‍ നിര്‍ജലീകരണ ശതമാനം മനസ്സിലാക്കി ഇലക്ടോലൈറ്റ് ലായനി വേണ്ടുന്ന അളവില്‍ നല്‍കണം. ഇലക്ടോലൈറ്റ് ലായനികള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കുവാന്‍ സാധിക്കും. ഗ്ഗൂക്കോസ് / ഡെക്ട്രൈസ് - 60 ഗ്രാം അപ്പക്കാരം -13 ഗ്രാം കറിയുപ്പ് - 6 ഗ്രാം പൊട്ടാസ്യം ക്ലോറെഡ് - 3 ഗ്രാം ചൂടുവെളളം - 2 ലിറ്റര്‍ 10 കി.ഗ്രാം ശരീരഭാരത്തിന് 1 ലിറ്റര്‍ എന്ന അളവില്‍ ദിവസം 3-4 തവണയായി ഇത് നല്‍കണം. പാല് കുടിക്കുന്നതിന് 2 മണിക്കൂര്‍ മുമ്പോ, ആല്ലെങ്കില്‍ കുടിച്ചതിനുശേഷം 2 മണിക്കൂര്‍ കഴിഞ്ഞോ വേണം ലായനി നല്കാന്. മുന്‍കരുതലുകള്‍ പ്രസവിച്ച ഉടന്‍ മൂക്കും,വായും,ശരീരവും വൃത്തിയായി തുടച്ച് വെക്കണം. പൊക്കിള്‍ക്കൊടി അണുബാധയേല്കാതെ ഓയിന്മെന്റൊ, ലോഷനോ പുരട്ടണം. മൂന്നാമത്തെ ആഴ്ചയില്‍ വിരമരുന്ന് നല്‍കണം. കന്നിപ്പാല്‍ 4-5 ദിവസം നിര്‍ബന്ധമായും നല്‍കണം. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വേണ്ടുവോളം കാറ്റും വെളിച്ചവും ലഭ്യമാക്കണം. ശുദ്ധമായ വെളളം വേണ്ടുവോളം നല്‍കണം. ചാണകം, മൂത്രം എന്നിവ വിസര്‍ജ്യങ്ങള്‍ യഥാസമയം മാറ്റി കഴുകി അണുനാശിനി കലര്‍ത്തിയ ലോഷന്‍ തെളിക്കണം. കുട്ടിയെ പാല് കുടിപ്പിക്കുന്നതിന് മുമ്പ് അകിട് വൃത്തിയായി കഴുകണം. കറവക്കാരന്റെ കൈ വൃത്തിയുളളതായിരിക്കണം.പാല് കറന്നെടുത്ത് കുട്ടിയെ കുടിപ്പിക്കുയാണെങ്കില് പാത്രങ്ങള്‍ വൃത്തിയുളളതായിരിക്കണം. മോശമായ പാല് ഒരിക്കലും കുടിപ്പിക്കരുത്. ഒട്ടകപ്പക്ഷിയെ നമുക്ക് നാട്ടിലും വളര്‍ത്താം മരുഭൂമിയിലെ പക്ഷി-ഒട്ടകപക്ഷി എന്ന് നാം വായിച്ചറിഞ്ഞതും വിശേഷിപ്പിക്കപ്പെട്ടിരുന്നതും ഇനി നമുക്ക് തിരുത്തി വായിക്കേണ്ടിവരും. ഇതിനെ നമുക്ക് നാട്ടിലും വളര്‍ത്താം. ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയതും ചെറിയ ചിറകുള്ളതും പറക്കാന്‍ പറ്റാത്തതും ഏറ്റവും വേഗത്തില്‍ ഓടുന്നതും ആയ ഇവയുടെ ജന്മനാട് ആഫ്രിക്കയാണ്. സഹാറ എന്ന സ്ഥലത്ത് മരുഭൂമി പ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്നത് കൊണ്ടാണ് മരുഭൂമിയിലെ പക്ഷി എന്ന് വിശേഷിപ്പിച്ചിരുന്നത്. ആദ്യമായി ഒട്ടകപക്ഷി ഫാം തുടങ്ങിയത് 1863 ല്‍ ആഫ്രിക്കയിലെ 'കാരു ' എന്ന സ്ഥലത്തായിരുന്നു. 1870 ല്‍ ഇവയെ സംരക്ഷിക്കുവാനായി നിയമം കൊണ്ടുവന്നു. 1884 ല്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുമ്പോള്‍ അധിക നികുതി ചുമത്തി ആഫ്രിക്ക ആധിപത്യം സ്ഥാപിച്ചു. എങ്കിലും എമുവിന്റെ നാടായ ഓസ്ട്രേലിയ ഇവയെ ഇറക്കുമതി ചെയ്തു. ഇപ്പോള്‍ ഇതില്‍ 4000 അംഗങ്ങളും 70,000 പക്ഷികളും ഉണ്ട്. ലോകത്തില്‍ ഇപ്പോള്‍ 50 രാജ്യങ്ങളില്‍ ഒട്ടകപ്പക്ഷിയെ വളര്‍ത്തി വരുന്നു. 1991 ലെ 'ഗാട്ട്' കരാറിനെ തുടര്‍ന്ന് ഇന്ത്യയിലും വന്‍ മുന്നേറ്റം വന്നു. 25-2-1997 ല്‍ ബാംഗ്ലൂരില്‍ 'ഒട്ടകപക്ഷി ഫാമിംഗും, ഇറച്ചിയും' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു സെമിനാര്‍ നടന്നു. 3-11-1997 ല്‍ ഇവിടെ തന്നെ ഇവയുടെ ഒരു പ്രദര്‍ശനവും നടത്തുകയുണ്ടായി. കര്‍ണ്ണാടക സര്‍ക്കാര്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഭൂമി ആവശ്യക്കാര്‍ക്ക് വിട്ട് കൊടുത്തിരുന്നു. പ്രത്യേകതകള്‍ ആണ്‍പക്ഷിക്ക് കറുപ്പ് നിറം (ചിറകും വാലും വെളുപ്പ്) പെണ്‍പക്ഷിക്ക് തവിട്ട് (ചാര) നിറം. ആണ് പക്ഷി 30 മാസം പ്രായത്തിലും പെണ്‍പക്ഷി 24 മാസത്തിലും പ്രായപൂര്‍ത്തിയാകും. ആണ് പക്ഷി 2-3 പെണ്‍പക്ഷിയുമായി കഴിയും. ആയുസ്സ് 70 വര്‍ഷം. പ്രജനന കാലം 30 വര്‍ഷം. കൊല്ലത്തില്‍ 80 മുട്ട (ഒരു മുട്ടയ്ക്ക് 400 -600 രൂപ വില മതിക്കും). നിറം ക്രീം (മഞ്ഞ കലര്‍ന്ന വെള്ള). മുട്ട വിരിയാന്‍ 45 ദിവസം വേണം. ഭക്ഷണം സസ്യഭുക്കാണെങ്കിലും ചെറിയ പ്രാണികളെ വിഴുങ്ങും. ഇവയ്ക്ക് പല്ല് ഇല്ല. ഭക്ഷണം വിഴുങ്ങും. ഇവ ദഹിപ്പിക്കുവാനായി ചെറിയ കല്‍കഷ്ണങ്ങള്‍ കഴിക്കും. ഇവയുടെ ആമാശയത്തില്‍ എപ്പോഴും ഒരു കി.ഗ്രാം കല്ല് ഉണ്ടായിരിക്കും. വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയാമെങ്കിലും വെള്ളത്തില്‍ മദിച്ച് കളിക്കാന്‍ ഇവ ഇഷ്ടപ്പെടുന്നു. ഏത് കാലാവസ്ഥയുമായും പൊരുത്തപ്പെടും. ഇവ 6 മാസം വരെ ദിവസം 1 സെ.മി വെച്ച് വളരും. 12 മാസമാകുമ്പോള്‍ മാംസത്തിനായി ഉപയോഗിക്കാം. 35 - 45 കിഗ്രാം മാംസം കിട്ടും. (മാംസത്തിന് ഒരു കി ഗ്രാമിന് 450 മുതല്‍ 650 വരെ വില വരും). ഇണ ചേരുന്നത് മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ്. സെപ്തംബര്‍ വരെയും ആകാം. ആണ് പക്ഷി പ്രബലനാണെങ്കില്‍ കൂട്ടത്തിലുള്ള എല്ലാ പെണ് പക്ഷികളുമായി ഇണ ചേരും. പെണ്‍പക്ഷി മിടുക്കി ആണെങ്കില്‍ ഒരു ആണ് പക്ഷിയെ മാത്രമെ സ്വീകരിക്കുകയുള്ളൂ. ആണ് പക്ഷികള്‍ ഉണ്ടാക്കുന്ന കുഴിയിലാണ് പെണ് പക്ഷികള്‍ മുട്ടയിടുന്നത്. ഒരു കുഴിക്ക് 1 -2 അടി ആഴവും 9 - 10 അടി വീതിയും ഉണ്ടായിരിക്കും. മുട്ടയ്ക്ക് അടയിരിക്കുന്നത് രാത്രി കാലങ്ങളില്‍ ആണ് പക്ഷിയും പകല്‍ സമയങ്ങളില്‍ ഏതെങ്കിലും പെണ്‍പക്ഷിയും മാറി മാറി ആണ്. പല പെണ്‍പക്ഷികളും ഇട്ട മുട്ടയില്‍ നിന്ന് സ്വന്തം മുട്ടയെ തിരിച്ചറിയുവാനുള്ള കഴിവ് പെണ് പക്ഷിക്കുണ്ട്. നാട്ടില്‍ ഇവ വളര്‍ന്നുവരുമ്പോള്‍ കൃത്രിമമായി കുഴിയുണ്ടാക്കി കൊടുക്കണമെന്നില്ല. (മുട്ടയിടാന്‍ സാധാരണ നിലത്ത് ഇടുന്ന മുട്ട അപ്പോഴപ്പോള്‍ ശേഖരിച്ചുവെന്നും വിരിയിപ്പിക്കാന്‍ ഇന്ന് ഇന്‍കുബേറ്റര്‍ സുലഭമാണ്. ഇവ പേടിച്ചാല്‍ തല പൂഴിയില്‍ (നിലത്ത് )താഴ്ത്തി വെക്കും എന്നുള്ളത് ശരിയല്ല. ഇങ്ങനെ കാണുന്നത് ഇവ ഭക്ഷണം കഴിക്കുമ്പോഴാണ്. തൂവ്വലുകളും ചര്‍മ്മവും തൂവലുകള്‍ അലങ്കാരവസ്തുവായി ഉപയോഗിക്കാം. ഇവയെക്കൊണ്ട് ജാക്കറ്റ്, സ്ക്കര്‍ട്ട്സ് ,ഹാന്‍സ് ബാഗ്, പേഴ്സ്, ബെല്‍റ്റ്, ആഡംബര കാറുകള്‍ക്കുള്ളില്‍ അലങ്കാരമായി പാനല്‍സ് എന്നിവയും ഉണ്ടാക്കാം. മുട്ടത്തോട് കൊണ്ട് ജ്വല്ലറി ഇനങ്ങളായ, നെക്ലസ്, കമ്മലുകള്‍ (മുട്ടത്തോട് കഷണങ്ങള്‍ കൊണ്ട്) കൂടാതെ തോടിനുള്ളില്‍ ബള്‍ബ് വെച്ച് (മുട്ടത്തോട് ബള്‍ബുകള്‍) പ്രകാശിപ്പിക്കാം. ഗുണനിലവാരമുള്ള ഇറച്ചി ഇന്ന് കിട്ടുന്ന ഇറച്ചികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠവും ലോകത്ത് ഒന്നാം നമ്പര്‍ ഇറച്ചിയായി കണക്കാക്കിയിരിക്കുന്നതും ഒട്ടക പക്ഷിയുടേതാണ്. മറ്റു ഇറച്ചികള്‍ക്ക് ഒട്ടകപക്ഷിയുടെ ഇറച്ചിയേക്കാള്‍ രണ്ടിരട്ടി കലോറിയും, 6 ഇരട്ടി കൊഴുപ്പും, 3 ഇരട്ടി കൊളസ്ട്രോളും ഉണ്ട്. കൂടും സ്ഥലവും വലിയ തുറന്ന കൂടുകളിലും കൂട്ടിലാക്കാതേയും വളര്‍ത്താം. 21 ദിവസം പ്രായം വരെ കൂട് ആവശ്യമാണ്. 22 മുതല്‍ 90 ദിവസം പ്രായമുള്ള ഒരു ഒട്ടകക്കുഞ്ഞിന് ഒരു സ്ക്വയര്‍ മീറ്റര്‍ സ്ഥലം വേണം. ഇറച്ചിക്കായി വളര്‍ത്തുന്നത് 12 മാസം വരെയാണ്. ഇതിന് കൂട് വേണമെന്നില്ല. തുറന്ന സ്ഥലത്ത് ഒന്നിന് 100 സ്ക്വയര്‍ മീറ്റര്‍ സ്ഥലം വേണം. മുട്ടയ്ക്കായി വളര്‍ത്തുന്നത് 24 മാസം മുതല്‍ മുകളിലേക്കാണ്. അതേ പോലെത്തന്നെയാണ് പ്രജനനത്തിനായി വളര്‍ത്തുന്നവയും. ഇവര്‍ക്ക് 500 - 800 സ്ക്വയര്‍മീറ്റര്‍സ്ഥലം ഒന്നിന് വേണം. തുറന്ന സ്ഥലത്ത് ചുറ്റും കമ്പിവേലി 5 - 6 അടിയോളം പൊക്കത്തില്‍ 4 മീറ്റര്‍ ഇടവിട്ട് ഒരു സിമന്റ് തൂണ് ഉണ്ടാക്കി വെക്കണം. കൂടിനാണെങ്കില് 2.50മീറ്റര്‍ ഉയരവും വാതിലിന്റെ വീതി 1.50 മീറ്റര്‍ ആയിരിക്കണം, ബലമേറിയറാലും കുളമ്പ് പോലുള്ള രണ്ട് പാദങ്ങളും ഉള്ള ഇവയുടെ കൊക്ക് വീതിയേറിയതും വളരെ ചെറുതും ആണ്. വലിയ കണ്ണുള്ള ഇവയുടെ ശ്രവണ - കാഴ്ച ശക്തി അപാരമാണ്. കരിം കോഴി കറുത്തനിറത്തിലുള്ള ഇറച്ചിയും, എല്ലുകളും, തൊലിയും ഉള്ള കോഴിവര്ഗങ്ങളാണ് പൊതുവെ 'കരിം കോഴികള്‍' എന്നറിയപ്പെടുന്നത്. മറ്റു കോഴികളെപ്പോലെ 'ഗാലസ് ഗാലസ കര്യാമസ്റ്റിക്കസ്' കുടുംബത്തില്‍പ്പെടുന്നതാണ് ഇവയും. ഇന്ത്യയില്‍ മധ്യപ്രദേശില്‍ കണ്ടുവരുന്ന 'കടക്കനാത്ത്', ഇന്തോനേഷ്യയില്‍ കാണുന്ന 'ഐഎംസി മാന്‍', ചൈനയില്‍ കാണപ്പെടുന്ന 'സില്‍ക്കീ ' എന്നിവയൊക്കെ കരിം കോഴികളുടെ ഗണത്തില്‍പ്പെടുന്നവയാണ്. പക്ഷേ സില്‍ക്കീ കോഴികളുടെ തൂവലിന്റെ നിറം വെളുപ്പാണ്. ഇതാണ് മറ്റു കരിം കോഴികളില്‍നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. നീല, ചാരം, കറുപ്പ് എന്നീ നിറങ്ങളിലും അപൂര്‍വമായി കാണാം. മൃദുലവും, തൂവെള്ള നിറവും സില്‍ക്പോലുള്ള തൂവലുകളും ഉള്ളതുകൊണ്ടാണ് ഇതിനെ കരിം കോഴികളിലെ 'വെളുത്ത മുത്ത്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നത്. ചൈനീസ്ഭാഷയില്‍ ഇതിനെ ഡബ്ള്യുയു ജിയു ജെഐഎസ് അഥവാ 'കറുത്ത എല്ലുകളുള്ള കോഴി ' എന്നാണ് വിളിക്കുന്നത്. മെലാനിന്‍ പിഗ്മെന്റിന്റെ ആധിത്യംകൊണ്ടാണ് കറുപ്പുനിറം കാണുന്നത് പ്രത്യേകതകള്‍ പഞ്ഞിപോലെ മിനുസ്സമുള്ള തൂവെള്ള തൂവലുകള്‍, നീലനിറമുള്ള താടയിലെ പൂവുകള്‍, കാലുകള്‍ക്ക് അഞ്ച് വിരല്‍വീതം (മറ്റു കോഴികള്‍ക്ക് നാലെണ്ണംവീതം മാത്രം). വര്‍ഷം നൂറിലധികം മുട്ട തരുന്നു, ഒരു അലങ്കാരപ്പക്ഷിയായാണ് ഇവയെ വളര്‍ത്തുന്നത്, 'ക്രീം' നിറത്തിലുള്ള മുട്ടകള്‍, പൂവന് 1.8 കി.ഗ്രാം ഭാരം, പിടയ്ക്ക് 1.36 കിലോഗ്രാം, ഇവ രണ്ട് ഇനങ്ങളിലായി കാണുന്നു, താടി ഉള്ളവയും ഇല്ലാത്തവയും, താടി ഉള്ളവയ്ക്ക് കൊക്കിന്റെ താഴെ ഒരുകൂട്ടം തൂവലുകള്‍ താടയെ പൊതിഞ്ഞിരിക്കുന്നതായി കാണാം. പ്രതിരോധശക്തി കൂടുതലാണ്. അതുകൊണ്ട് രോഗങ്ങള്‍ അധികം വരാറില്ല. ഏതു കാലാവസ്ഥയിലും ഇണങ്ങിജീവിക്കും. മുട്ടയും ഇറച്ചിയും ആസ്ത്മ, വൃക്കരോഗങ്ങള്‍, അസഹനീയമായ തലവേദന, വന്ധ്യത എന്നിവയ്ക്ക് ഗുണപ്രദമാണ്. പോഷകഗുണങ്ങള്‍ പ്രോട്ടീന്‍ 25 ശതമാനം. മറ്റു കോഴികളില്‍ 18–20 ശതമാനം. കൊഴുപ്പ് 0.73 മുതല്‍ 1.03 ശതമാനംവരെ. മറ്റുള്ളവയില്‍ 13–25% കൊളസ്ട്രോള്‍ 100 ഗ്രാമില്‍ 184.75 മില്ലിഗ്രാം. മറ്റുള്ളവയില്‍ 218.12 ഗ്രാം. അമിനോ ആസിഡുകളും ഹോര്‍മോണുകളും കൂടുതലാണ്. ജീവകങ്ങളായ ബി1, ബി2, ബി6, ബി12, സി, ഇ, നിയാസിന്, കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നിവ സുലഭമായി അടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഇതിനെ വളര്‍ത്തുന്നുണ്ടെങ്കിലും സേലം മേഖലകളിലാണ് കൂടുതലായി വളര്‍ത്തുന്നത്. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍ ഇവയെ വളര്‍ത്തിവരുന്നു. കോട്ടയത്ത് കുഴിമറ്റത്തിനടുത്ത് ഒരു ഫാമില്‍ 'സില്‍ക്കീ ചൈന' കോഴികളെയും വളര്‍ത്തുന്നുണ്ട്. പാലിന്റെ ഉല്പാദനത്തിനു കാലിത്തീറ്റ വിളകളും പച്ചപ്പുല്ലും പശുക്കളുടെ ഉയര്‍ന്ന പാലുല്പാദനത്തിന് ആരോഗ്യപരിപാലത്തോടൊപ്പം ശാസ്ത്രീയമായ ശരിയായ തീറ്റക്രമം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വെള്ളം കൂടാതെ അടിസ്ഥാന പോഷകങ്ങളായ അന്നജം, മാംസ്യം, കൊഴുപ്പ്, ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവയും നാരുകളും പാലുല്പാദനത്തിന് അത്യന്താപേക്ഷിതമാണ്. ഇവ വിവിധ തീറ്റകളില്‍ വിവിധ അളവിലാണ് അടങ്ങിയിരിക്കുന്നത്. കന്നുകാലികള്‍ക്ക് ആവശ്യമായ ജീവകങ്ങളും ധാതുലവണങ്ങളും പച്ചപ്പുല്ലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.പച്ചപ്പുല്ല്, ഇലവര്ഗങ്ങള് എന്നിവ ധാരാളമായി കന്നുകാലികളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തുന്നത് അവയുടെ രോഗപ്രതിരോധശേഷി വര്‍ധിക്കുന്നതിനും യഥാസമയം മദി വരുന്നതിനും സഹായിക്കുന്നു. കന്നുകാലികളുടെ ആഹാരത്തില്‍ നാരുകള്‍ കൂടുതലടങ്ങിയ പരുഷാഹാരങ്ങള്‍ക്ക് വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്. പാലിന്റെ ഉല്പാദനത്തിനും കാലിത്തീറ്റ വിളകളുടെ കൃഷിയിലൂടെ സാധിക്കും. അനുദിനം മിശ്രിത കാലിത്തീറ്റയുടെയും അസംസ്കൃത വസ്തുക്കളുടെയും വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ പാലുല്പാദനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പച്ചപ്പുല്ലിനുള്ള പ്രാധാന്യം വളരെയാണ്. ധാരാളം പോഷകങ്ങളടങ്ങിയ കോംഗോസിഗ്നല്‍, സങ്കരനേപ്പിയര്‍, ഗിനി മുതലായ തീറ്റപ്പുല്ലിനോടൊപ്പം വന്‍പയര്‍, സുബാബുള്‍, സ്റ്റൈലോസാന്തസ്, എന്നീ പയര്‍ വര്‍ഗത്തില്‍പ്പെട്ട പുല്ലിനങ്ങള്‍ കൂടി നല്കുമ്പോള് പാലിന്റെ അളവും ഗുണമേന്മയും ഒരുപോലെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. ഇപ്പോള്‍ തന്നെ ദീര്‍ഘകാല വിളകളും ഹ്രസ്വകാല വിളകളും ഉണ്ട്. കാലിത്തീറ്റ വിളകളെ പൊതുവെ പുല്ലിനങ്ങള്‍, ധാന്യവിളകള്‍, പയര്‍വര്‍ഗങ്ങള്‍, വൃക്ഷവിളകള്‍ എന്നിങ്ങനെ 4 ആയി തിരിക്കാം. പുല്ലിനങ്ങളിലും ധാന്യവിളകളിലും മാംസ്യത്തിന്രെ അളവ് കുറഞ്ഞിരിക്കുകയും അന്നജത്തിന്റെയും നാരിന്റെയും അളവ് കൂടിയിരിക്കുകയും ചെയ്യുമ്പോള്‍ പയര്‍വര്‍ഗ്ഗങ്ങളിലും വൃക്ഷവിളകളിലും മാംസ്യത്തിന്റെ അളവ് കൂടുതലായിരിക്കും. കേരളത്തിന് അനുയോജ്യമായ കാലിത്തീറ്റ വിളകള്‍ കൃഷിരീതികള്‍ 1. സങ്കരനേപ്പിയര്‍ ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്നതിനാല്‍ കേരളത്തിലെ കര്‍ഷകര്‍ ഏറ്റവുമധികം കൃഷി ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന ഇനമാണ് നേപ്പിയറിന്റെയും ബദ്റയുടെയും സങ്കരമായ സങ്കരനേപ്പിയര്‍. സങ്കര ഇനമായതിനാല്‍ അതിന്റെ വിത്തിന് അങ്കുരണ ശേഷി ഇല്ല. വെള്ളം കെട്ടി നില്‍ക്കാത്ത എല്ലാ പ്രദേശങ്ങള്‍ക്കും അനുയോജ്യമായ ഇനമാണ്. നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടര്‍ ഒന്നിന് 5 ടണ്‍ ചാണകം, 50 കിലോ വീതം നൈട്രജന്‍, ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ ലഭ്യമാകുന്ന വിധത്തില്‍ രാസവളവും ചേര്‍ക്കണം. തണ്ടുകള്‍ തമ്മില്‍ ഒന്നര അടി അകലത്തിലാണ് നടേണ്ടത്. കാലവര്‍ഷാരംഭത്തോടെ നടുന്നത് തൈകള്‍ പെട്ടെന്ന് വേരു പിടിച്ച് വളരുന്നതിന് ഉത്തമമാണ്. ജലസേചന സൗകര്യമുണ്ടെങ്കില്‍ ഏതു സമയത്തും തണ്ടുകള്‍ നടാവുന്നതാണ്. നട്ട് 50-6- ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യവിളവെടുക്കാം. ഹെക്ടറിന് 110 കിലോ എന്ന കണക്കില്‍ യൂറിയ നല്‍കുകയും ആവശ്യമായ ജലലഭ്യത ഉറപ്പാക്കുകയും ചെയ്താല്‍ പിന്നീട് 45 ദിവസം ഇടവിട്ട് വിളവെടുക്കാവുന്നതാണ്. ചെടികള്‍ പുഷ്പിക്കുന്നതിന് മുമ്പ് വിളവെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അടുത്ത വിളവെടുപ്പില്‍ അളവ് കുറയും. ഓരോ വിളവെടുപ്പിന് ശേഷവും മുന്‍പറഞ്ഞ നിരക്കില്‍ യൂറിയ അല്ലെങ്കില്‍, ചാണകവും ഗോമൂത്രവും കലര്‍ന്ന സ്ലറി ഉപയോഗിച്ചുള്ള ജലസേചനം എന്നിവ നടത്തണം. ഒരു വര്‍ഷം 7 മുതല്‍ 8 വരെ വിളവെടുപ്പിലൂടെ 250-300 ടണ്‍ വരെ പച്ചപ്പുല്ല് ലഭിക്കും. സങ്കരനേപ്പിയറിന്റെ തണ്ടുകള്‍ക്ക് കട്ടി കൂടുതലായതിനാല്‍ ഇവ ഉണക്കി 'ഹേ' ആക്കി സൂക്ഷിക്കാന്‍ യോജിച്ചതല്ല. എന്നാല്‍ മക്കചോളം പോലെയുള്ള ധാന്യവിളകളുമായി ചേര്‍ത്ത് 'സൈലേജ്' ആക്കി സൂക്ഷിക്കാന്‍ ഉത്തമമാണ്. ഗിനിപുല്ല് (കുതിരപ്പുല്ല്) കേരളത്തിലെ എല്ലാ ജില്ലകളിലും കൃഷി ചെയ്യാവുന്ന ഇനം. നമ്മുടെ കാലാവസ്ഥയില്‍. ഉല്പാദന ശേഷിയിലും ഗുണമേന്മയിലും മികച്ചു നില്ക്കുന്ന ഈ ഇനം കന്നുകാലികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പുല്ലാണ്. മെയ്-ജൂണ്‍ മാസങ്ങളില്‍ മഴയെ ആശ്രയിച്ച് കൃഷി തുടങ്ങാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം. വിത്തും ഗുണമേന്മയുമുള്ള ചിനപ്പുകളും നടീലിന് ഉപയോഗിക്കാം. നിലം ഒരുക്കുമ്പോള്‍ അടിവളമായി 10 ടണ്‍ ചാണകം,50 കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 50 കിലോഗ്രാം പൊട്ടാഷ് എന്നിവ ഹെക്ടര്‍ ഒന്നിന് ചേര്‍ക്കണം. 200 കിലോഗ്രാം യൂറിയ മേല്‍വളമായി രണ്ടുതവണ നല്‍കണം. ആദ്യത്തെ വിളവെടുപ്പിന് ശേഷം ഒന്നാമത്തെ യൂറിയ വളപ്രയോഗവും മഴക്കാലത്തിന് ശേഷം രണ്ടാമത്തെ വളപ്രയോഗവും നടത്താം. ഗിനിപ്പുല്ലിനൊപ്പം പയര്‍ വര്‍ഗചെടികളും നട്ടുവളര്‍ത്തി ഒപ്പം അരിഞ്ഞു തീറ്റയായി നല്കിയാല് പശുക്കള്‍ക്ക് ഖരാഹാരത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. വളരെ രുചികരവും പോഷകസമ്പുഷ്ടമവുമായ ഈ പുല്ലില്‍, പശുക്കളുടെ കാത്സ്യം ആഗിരണത്തെ തടയുന്ന ഓക്സലേറ്റിന്റെ അളവ് അല്പം പോലുമില്ലെന്നത് പ്രോത്സാഹജനകമാണ്. കോംഗോസിഗ്നല്‍ മണ്ണില്‍ പടര്‍ന്നു വളരുന്ന ഈ ഇനം ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം. മണ്ണുസംരക്ഷണത്തിനും മണ്‍തിട്ടകളുടെ ബലത്തിനും ഇത് കൃഷി ചെയ്യുന്നത് അനുയോജ്യമാണ്. 50-100 സെന്റി മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ ഇനത്തിന്റെ നടീല്‍ വസ്തുക്കള്‍ വിത്തുകളും പുല്കടകളുമാണ്. മേയ്-ജൂണ്‍ മാസമോ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസമോ കാലവര്‍ഷം ആശ്രയിച്ച് കൃഷി തുടങ്ങാം നിലം നന്നായി ഉഴുതു മറിച്ച് കളകള്‍ നീക്കുക.ഹെക്ടറിന് 2-5 കിലോഗ്രാം എന്ന നിരക്കില്‍ വിത്തും ,പുല്ക്കടകളാണെങ്കില് 40-20 സെന്റിമീറ്റര്‍ അകലത്തിലും നടാവുന്നതാണ്. അടിവളമായി 5 ടണ്‍ ചാണകം,50 കിലോഗ്രാം ഫോസ്ഫേറ്റ് , പൊട്ടാഷ് എന്നിവ ചേര്‍ക്കണം. മേല്‍വളമായി 100 കിലോഗ്രാം യൂറിയ മാസത്തില്‍ ഒരിക്കല്‍ നല്‍കുന്നത് നല്ല വളര്‍ച്ചയുണ്ടാക്കും. പാരാപുല്ല് എരുമപ്പുല്ല് എന്ന പേരില്‍ വടക്കേ ഇന്ത്യയിലും മൗറീഷ്യസ് പുല്ല് എന്ന പേരില്‍ വിദേശത്തും അറിയപ്പെടുന്ന ഈ പുല്ലിനും കുട്ടനാടന്‍ വെള്ളക്കെട്ടു പ്രദേശങ്ങള്‍ക്കും ചതുപ്പുനിലങ്ങള്‍ക്കും അനുയോജ്യമാണ്. ജൈവവള ലഭ്യതയില്‍ തഴച്ചുവളരുന്നതും രോമാവൃതമായ തണ്ടുകളോടു കൂടിയതുമായ ഈ ഇനം തീരപ്രദേശങ്ങളിലാണ് മികച്ച വിളവ് നല്‍കുന്നത്. മൂന്ന് മുട്ടുകളുള്ള തണ്ടുകള്‍ നടീല്‍ വസ്തുക്കളായി ഉപയോഗിക്കാം.ഹെക്ടര്‍ ഒന്നിന് 30,000 മുതല്‍ 40,000 കടകള്‍ ആവശ്യമാണ്. തറനിരപ്പില്‍ നിന്നും 60 സെന്റിമീറ്റര്‍ 70 സെന്റിമീറ്റര്‍ ഉയരമെത്തുമ്പോള്‍ മുറിച്ചുമാറ്റാവുന്ന ഈ പുല്ലില്‍ പോഷകമൂല്യം കുറവാണ്. ദന്തപരിചരണം നായ്ക്കളില്‍ ദന്തക്ഷയം മനുഷ്യരെ അപേക്ഷിച്ച് നായ്ക്കളില്‍ പല്ലിനുപോട് എന്ന ദന്തക്ഷയം തുലോം കുറവാണ്. പല്ലിന്റെ നിരപ്പായ പ്രതലത്തിന്റെ കുറവ്, പല്ലുകള്‍ തമ്മിലുള്ള വിടവ്, ആഹാരത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ കുറവ്, ഉമിനീരിലെ അമ്ലാംശം എന്നിവയാണ് ഇവയില്‍ പല്ലിനു പോടുണ്ടാകാത്തതിനു കാരണമായി കണ്ടിട്ടുള്ളത്. എന്നാല്‍ ചെറിയ പോടുകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. അവ വലുതായി ആഹാരം കഴിക്കുന്നതിനെ ബാധിക്കുന്ന അവസ്ഥ വരുമ്പോഴായിരിക്കും ഉടമയുടെ ശ്രദ്ധയില്‍ പെടുക. പല്ല് എടുത്ത് മാറ്റുക മാത്രമാണ് പിന്നെ പോംവഴി. അതിനാല്‍ ഇടയ്ക്കിടെ ദന്തപരിശോധന നടത്തുന്നത് നന്ന്, ഡെന്റല്‍ ടാര്‍ടാര്‍ : നായ്ക്കളില്‍ ഏറ്റവും കൂടിതല്‍ കാണുന്ന രോഗമാണ് ടാര്‍ടാര്‍. പല്ലുകള്‍ക്കു ശരിയായ പരിചരണം കിട്ടാതെ വരുമ്പോള്‍ ആദ്യം നേര്‍ത്ത പാട പല്ലിന്റെ പുറം പ്രതലത്തില്‍ രൂപപ്പെടുന്നു. തുടര്‍ന്ന് ശരീരത്തിലെ ധാതുലവണങ്ങള്‍ സാവധാനം ഈ പാടയില്‍ നിക്ഷേപിക്കപ്പെട്ട് അവയ്ക്ക് കട്ടിയും നിറവും കൂടി വരികയും അവസാനം കറുത്ത നിറത്തില്‍ കാണപ്പെടുന്നു ഒരു പലകപോലെ പല്ലിന്റെ പുറം പ്രതലത്തില്‍ കാണുന്ന ഈ വസ്തുവാണ് ടാര്‍ടാര്‍. ടാര്‍ടാര്‍ വലുതാകുന്നത് അനുസരിച്ച് അവ മോണയില്‍ മര്‍ദം ചെലുത്താന്‍ തുടങ്ങുകയും മോണരോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പല്ലില്‍നിന്ന് ടാര്‍ടാര്‍ നീക്കം ചെയ്യാന്‍ ഇന്ന് അള്‍ട്രാസൌണ്ട് സ്കെയിലിങ് എന്ന ചികിത്സാരീതി നായ്ക്കളില്‍ ഏറെ ഉപയോഗിക്കുന്നുണ്ട്. ഇതിനായി നായയെ പൂര്‍ണമായി മയക്കേണ്ടിവരും. ടാര്‍ടാര്‍ നീക്കം ചെയ്യുന്നതോടൊപ്പം മറ്റു പല്ലുകളുടെ ആരോഗ്യം പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് ഈ രീതിയുടെ മേന്മ. മോണരോഗങ്ങള്‍: പലപ്പോഴും ടാര്‍ടാര്‍ അടിഞ്ഞുകൂടി മോണയെ നശിപ്പിക്കുമ്പോഴാണ് മോണരോഗങ്ങള്‍ ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന ലക്ഷണം ചുവന്നു വീര്‍ത്ത മോണയും ടാര്ടാറും ആണ്. മോണയില്‍ നിന്ന് രക്തം പുറത്തേക്കു വരുന്നത് പതിവ്. തക്കസമയത്തു ചികിത്സിച്ചില്ലെങ്കില്‍ പല്ലിന്റെ വേരിനെയും തുടര്‍ന്ന് അസ്ഥിയെയും ബാധിച്ച് രോഗം മൂര്‍ച്ഛിക്കാനിടയുണ്ട്. രോഗലക്ഷണങ്ങള്‍ : വായ്നാറ്റം, ആഹാരം കഴിക്കുന്നരീതിയില് വ്യത്യാസം, പല്ലിനോ മുഖത്തോ നിരന്തരമായി മാന്തല്‍, ഉമിനീരൊഴുക്ക്, ചുവന്നു തുടുത്ത മോണകള്‍, പല്ലുകള്ക്കുനിറവ്യത്യാസം എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ നായയെ വിദഗ്ധ ഡോക്ടറെ കാണിക്കണം. പ്രതിരോധ മാരഗങ്ങള്‍: കൃത്യമായ ദന്തപരിചരണത്തിലൂടെ ഈ രോഗങ്ങള്‍ തടയാം. നായ്ക്കള്‍ക്കായി ബ്രഷും പേസ്റ്റും ഇന്നു വിപണിയില്‍ കിട്ടും. ഫ്ലൂറൈഡ് പേസ്റ്റുകള്‍ കഴിവതും ഒഴിവാക്കണം. ആഴ്ചയില്‍ മൂന്നോ നാലോ തവണ പല്ല് ബ്രഷ് ചെയ്യണം. നായയ്ക്കു ച്യൂ ടോയിസ് നല്‍കാം. ഇടയ്ക്ക് നായയുടെ ചുണ്ടുകള്‍ ഉയര്‍ത്തി നോക്കി പല്ലും മോണയും പരിശോധിക്കേണ്ടതാണ്. ഇതോടൊപ്പം വായ്നാറ്റത്തിന്റെ ലക്ഷണങ്ങളും പരിശോധിക്കാം. രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വൈകാതെ വിദഗ്ധ ചികിത്സ നല്‍കണം. നായകളുടെ പരിചരണവും പ്രതിരോധ കുത്തിവയ്പും നായകളുടെ ആരോഗ്യവും അനുസരണശീലവും ഉറപ്പാക്കാന്‍ ശാസ്ത്രീയ പരിചരണം അത്യാവശ്യമാണ്. കുട്ടി ജനിച്ച ഉടന്‍ തന്നെ ഇതു പ്രാവര്‍ത്തികമാക്കുകയും വേണം ജനിച്ച ഉടന്‍ കുട്ടിയുടെ വായ, മൂക്ക്, ശരീരം എന്നീ ഭാഗങ്ങള്‍ ഉണങ്ങിയ തൂവാലകൊണ്ട് തുടയ്ക്കണം. ശ്വാസതടസ്സമുണ്ടെങ്കില്‍ നെഞ്ച് പതിയെ തടവണം. പൊക്കിള്‍ക്കൊടി കുട്ടിയുടെ വയറില്‍ നിന്ന് മൂന്നു സെ.മീറ്റര്‍ വിട്ട് മുറിക്കാം. രക്തസ്രാവം ഉണ്ടെങ്കില്‍ കട്ടിയുള്ള നൂലുകൊണ്ട് കെട്ടാം. പോവിഡിന്‍ അയഡിന്‍ പോലുള്ള മരുന്നു പുരട്ടണം. ചുറ്റുപാടും വൃത്തിയാക്കി പേപ്പറുകള്‍, തണികള്‍ എന്നിവ വിരിച്ച് ചൂട് കിട്ടത്തക്കവിധം കിടത്തണം. ആദ്യ നാളുകളില്‍ 2-3 മണിക്കൂര്‍ ഇടവിട്ട് തള്ളയുടെ പാല് കുടിപ്പിക്കണം. ശരീരഭാരം രേഖപ്പെടുത്തണം. ദിവസം 5-10 % ശരീരഭാരം കൂടണം. ഇത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശ്വാസോച്ഛാനം ക്രമത്തിലാണോ എന്നു നിരീക്ഷിക്കണം. സാധാരണയായി മിനിറ്റില്‍ 15-40 തവണ ശ്വസിക്കും. ശരീര ഊഷ്മാവ് 90-94 ഡിഗ്രി ഫാരന്‍ ഹീറ്റ് ഉണ്ടായിരിക്കണം. മൂന്ന് ആഴ്ചവരെ നായക്കുട്ടി മിക്കവാറും ഉറക്കത്തിലായിരിക്കും. ശരീരവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് നല്ലതാണ്. കണ്ണ്, ചെവി ഇവയുട പ്രവര്‍ത്തനം ഉണ്ടാകില്ല. നാലാമത്തെ ആഴ്ച നടന്നു തുടങ്ങും. ഖരഭക്ഷണം കഴിക്കാന്‍ തുടങ്ങും. 8-12 ആഴ്ച ആകുമ്പോള്‍ തള്ളയില്‍ നിന്നു വേര്‍പെടുത്താം. പരിശീലനം തുടങ്ങാം. 12-24 ആഴ്ച ആകുമ്പോള്‍ ആദ്യത്തെ സ്ഥിരം പല്ല് വളരുന്നു. ആഹാരം ചവച്ചു കഴിക്കാന്‍ തുടങ്ങുന്നു. 24-48 ആഴ്ച ആകുമ്പോള്‍ പ്രായപൂര്‍ത്തിയാകുന്നു. ജനിച്ച ഉടന്‍ കുട്ടി എഴുന്നേറ്റു നില്‍ക്കില്ല, അതിനു പത്തു ദിവസം കഴിയണം. കണ്ണു തുറക്കാന്‍ 14 ദിവസം വരെ കാത്തിരിക്കണം. കുട്ടികളുടെ ഗുഹ്യഭാഗം 2-.3 ആഴ്ചവരെ തള്ള, നക്കുന്നതു. മല, മൂത്ര വിസര്‍ജനത്തെ ഉത്തേജിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്. ഭക്ഷണം : വലിയവയ്ക്കു ദിവസം രണ്ടു നേരം ഭക്ഷണം കൊടുത്തു ശീലിപ്പിക്കുന്നതാണ് ശരിയായ ദഹനത്തിനും ആരോഗ്യത്തിനും നല്ലത്. രാവിലെ ഏഴിനു പ്രാതല്‍, വൈകിട്ടത്തെ ഭക്ഷണം ആറിനും. വെള്ളം എപ്പോഴും പാത്രത്തില്‍ നിറച്ചു വയ്ക്കണം. രാവിലെ ഏഴിനു പാത്രം കഴുകി വെള്ളം പകുതി നിറയ്ക്കണം. ഉച്ചയ്ക്ക് പാത്രത്തിലെ ബാക്കി വെള്ളം കളഞ്ഞ് കഴുകി പകുതി നിറയ്ക്കണം. ഉച്ചയ്ക്ക് പാത്രത്തിലെ ബാക്കി വെള്ളം കളഞ്ഞ് കഴുകി പകുതി നിറയ്ക്കണം. വൈകിട്ട് ആറിന് പാത്രം പിന്നെയും കഴുകി പകുതി വെള്ളം നിറച്ച് വയ്ക്കണം. ഉറങ്ങുന്നതിനു മുമ്പ് പാത്രം കഴുകി കാല് ഭാഗം വെള്ളം നിറയ്ക്കണം. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമോ പെറ്റ്ഷാപ്പില് നിന്നു കിട്ടുന്ന ടിന് ഫുഡുകളോ കൊടുക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ ഇറച്ചി, പച്ചക്കറി, ചോറ് എന്നിവ ചേര്‍ക്കാം. ബീഫ്, കോഴി, മീന്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍ ഇവയില്‍ നിന്ന് പ്രോട്ടീനും, കാരറ്റ് , മറ്റു പച്ചക്കറികള്‍ എന്നിവയില്‍ നിന്ന് വിറ്റാമിനുകളും ചോറ്, പൊട്ടറ്റോ, ഓട്സ് എന്നിവയില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റും കിട്ടും. ഉപ്പ് ആവശ്യത്തിന് മധുരം അധികമാകരുത്. ഉറക്കവും കളിയും: ദിവസം 14 മണിക്കൂറെങ്കിലും ഉറങ്ങാന്‍ അനുവദിക്കണം. 16 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തിനു നന്നല്ല. കുട്ടികള്‍ കൂടുതല്‍ സമയം ഉറങ്ങും. രാവിലെയും വൈകിട്ടും 15 മിനിറ്റെങ്കിലും നായകളുടെ കൂടെകളിക്കാന്‍ സമയം കണ്ടെത്തണം. ദിവസം അരമണിക്കൂര്‍ നായയുടെ കൂടെ നടക്കണം. ഇതു രാവിലെയും വൈകിട്ടുഭക്ഷണത്തിനു മുമ്പും ചെയ്യണം. ഉച്ചയ്ക്കു നായയെ രണ്ടുകാലില്‍ നടക്കാന്‍ പഠിപ്പിക്കണം. ഇതിന് \'ഡോഗ് വോക്കര്‍\' ഉപയോഗപ്പെടുത്താം. ഉടമസ്ഥര്‍ വിശ്രമിക്കുമ്പോഴും ടെലിവിഷന്‍ കാണുമ്പോഴും നായയെ അടുത്തു വിളിച്ച് ഇരുത്താം. ഇതു സ്നേഹം വര്‍ധിപ്പിക്കും. മലമൂത്ര വിസര്‍ജ്ജനം: ഇതിനായി പരിശീലനം നല്‍കണം. വീടിനുള്ളിലാണെങ്കില്‍ നിശ്ചിതസ്ഥലത്ത് കിടക്കാനും ഉറങ്ങാനും ശീലിപ്പിക്കണം. വിസര്‍ജ്ജനത്തിനായി രണ്ടു മാസം പ്രായമായവയെ മൂന്നു മണിക്കൂര്‍ ഇടവിട്ടും നാലുമാസമായവയെ അഞ്ച് മണിക്കൂര്‍ ഇടവിട്ടും മുതിര്‍ന്നവയെ മൂന്നു തവണയോ അതില്‍ കൂടുതലോ തവണയും കൊണ്ടുപോകണം. പ്രതിരോധ കുത്തിവെയ്പ്: പേവിഷബാധയ്ക്കെതിരെ ആദ്യ കുത്തിവെയ്പ് മൂന്നുമാസം പ്രായമാകുമ്പോഴും ബൂസ്റ്റര്‍ കുത്തിവെയ്പ് ഇതിനുശേഷം മൂന്നുമാസം ആകുമ്പോഴും പിന്നീട് വര്‍ഷത്തിലൊരിക്കലും നല്‍കണം. കാനൈയിന്‍ ഡിസ്റ്റംബര്‍, കാനൈയിന്‍ ഹെപ്പറ്റൈറ്റിസ്, കൊറോണ വൈറസ്, എന്ടറൈറ്റിസ്, പാരവോ വൈറസ്, ലെപ്ടോസ്പൈറോസിസ് എന്നീ രോഗങ്ങള്‍ക്കുള്ള വാക്സിന് ആദ്യകുത്തിവെയ്പ് ആറ് ആഴ്ച പ്രായത്തിലും ബൂസ്റ്റര്‍ കുത്തി വെയ്പ് ഇതിനു ശേഷം മൂന്ന് ആഴ്ചയ്ക്കും 16 ആഴ്ചയ്ക്കും ഉള്ളിലും ചെയ്യിക്കണം. പിന്നീട് എല്ലാവര്‍ഷവും തുടരണം. വിരമരുന്ന്: മൂന്നുമാസത്തില്‍ താഴെ പ്രായമുള്ളവയ്ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ വിരമരുന്നു നല്‍കണം. മൂന്ന്-ആറുമാസത്തിന് മധ്യേ പ്രായമുള്ളവയ്ക്ക് മാസത്തില്‍ ഒരു തവണയും 6 മുതല്‍ 12 മാസം വരെ പ്രായമുള്ളതിന് രണ്ടു മാസത്തില്‍ ഒരു തവണയും നല്‍കണം. ഒരു വയസ്സുകഴിഞ്ഞാല്‍ മൂന്നു മാസത്തില്‍ ഒരു തവണ എന്ന ക്രമത്തില്‍ മരുന്നു നല്‍കാം. പൂച്ചയെ വളര്‍ത്തുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ വീട് വീടാവുന്നത് അവിടെ ഒരു പൂച്ചകൂടി ഉള്ളപ്പോഴാണെന്ന് പറയാറുണ്ട്. പൂച്ചകള്‍ ഓമനത്തമുള്ള ജീവികളാണ്. അവ സ്നേഹം പ്രകടിപ്പിക്കും. പൂച്ചകളോടുള്ള അടുപ്പം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ നിരീക്ഷിക്കുന്നു. വളര്‍ത്തു മൃഗങ്ങളാവുമ്പോള്‍ നമുക്കവയോട് ചില ഉത്തരവാദിത്തങ്ങളുമുണ്ട്. കൃത്യസമയത്ത് ഭക്ഷണവും വെള്ളവും നല്‍കുക, അസുഖം വരുമ്പോള്‍ ചികിത്സിക്കുക എന്നിങ്ങനെ. നാടന്‍ പൂച്ചകളെ വളര്‍ത്താനാണ് കൂടുതല്‍ എളുപ്പം സങ്കരയിനത്തേക്കാള്‍ അവയ്ക്ക് പ്രതിരോധശേഷി കൂടും. നായകളേക്കാള്‍ വേഗത്തില്‍ പൂച്ചകളെ ഇണക്കാനാവും. പൂച്ചകളുടെ ടോയ്ലെറ്റ് ട്രെയിനിങും എളുപ്പമാണ്. ഒരു പേപ്പറില്‍ മണല്‍ വിരിച്ച് അതില്‍ വിസര്ജ്ജിക്കാന് ശീലിപ്പിക്കാം. ഇതിനുള്ള ലിറ്റര്‍ ബോക്സുകള്‍ വാങ്ങാന്‍ കിട്ടും പൂച്ചകളെ കഴുത്തിനു പുറകില്‍ ഇറുക്കി പിടിക്കുന്നത് അവയ്ക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ രണ്ടു കൈകൊണ്ടും കോരിയെടുക്കുന്നതാണ് അവയ്ക്ക് സുഖകരമാകുക. ഉറങ്ങാനും വിശ്രമിക്കാനും ഒരു പ്രത്യേക സ്ഥലം ഇഷ്ടമുള്ള ജീവിയാണ് പൂച്ച. ഇതിനായി മിനുസമുള്ള കൊച്ചുമെത്ത ഉണ്ടാക്കി നല്‍കാം. കുഞ്ഞുങ്ങളും പൂച്ചകളും വീട്ടില്‍ ചെറിയ കുട്ടികളുണ്ടെങ്കില്‍ പൂച്ചയുമായി അവര്‍ അടുത്ത് ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍ പരുക്കനായി പെരുമാറുമ്പോള്‍ അവ മാന്താന്‍ സാധ്യതയുണ്ട്. മൃഗ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചുള്ള വാക്സിനേഷനുകള്‍ വളര്‍ത്തു പൂച്ചയ്ക്കു നല്‍കേണ്ടതാണ്. പൂച്ചയുടെ ദേഹത്ത് ചെള്ളുപോലെയുള്ള ജീവികള്‍ കുറവാണ്. അവ സദാ സമയം ശരീരം നക്കി വൃത്തിയാക്കുന്ന ജീവികളാണ് . അഥവാ ഉണ്ടെങ്കില്‍ കൈകൊണ്ട് എടുത്തു കളയാവുന്നതേയുള്ളൂ. ചെള്ളു കൂടുതലുണ്ടെങ്കില്‍ മൃഗഡോക്ടറെ കാണിക്കണം. ക്ഷീണിച്ച് കനം തൂങ്ങിയ കണ്ണുകളുമായി ഒരു മൂലയില്‍ ചടഞ്ഞിരിക്കുക, ഛര്‍ദി, അതിസാരം എന്നിവയാണ് പൂച്ചകളുടെ രോഗലക്ഷണങ്ങള്‍. മൃഗഡോക്ടറെ കാണിക്കുക. മനുഷ്യര്‍ കഴിക്കുന്ന മരുന്നുകള്‍ പൂച്ചയ്ക്കു നല്‍കരുത്. പെട്ടെന്ന് നിര്‍ജലീകരണം വന്ന് ജീവാപായം വരെ സംഭവിക്കാവുന്ന ജീവിയാണ് പൂച്ച. പുറത്തുവിടുന്ന പൂച്ചകളാണെങ്കില്‍ എവിടെ നിന്നെങ്കിലും വെള്ളം കുടിച്ചു കൊള്ളും. വീട്ടില്‍ മാത്രം വളരുന്നവയ്ക്ക് വെള്ളം വെച്ചുകൊടുക്കണം. കുട്ടി പൂച്ചകളാണെങ്കില്‍ അവ വെള്ളം കുടിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. നമ്മള് കഴിക്കുന്ന എന്തു ഭക്ഷണവും പൂച്ചയ്ക്ക് നല്‍കാം. പൂച്ചയെ തനിച്ചാക്കി ഒരു ദിവസം മുഴുവനും പുറത്തുപോയാല്‍ പോലും കുഴപ്പമൊന്നുമില്ല. പൂച്ച സ്വയം മാനേജ് ചെയ്തുകൊള്ളും. വേണ്ട ഭക്ഷണവും വെള്ളവും ഒരുക്കി വച്ചാല്‍ മതി. വളം - കീടനാശിനികള്‍ അഞ്ചില കീടവരട്ടി നിർമിക്കുന്ന രീതി കീടങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ടി അഞ്ച് തരം ഇലകൾ ഉപയോഗിച്ച് നിർമ്മിക്കുന്നു. കയ്പ്പുള്ളതും (ആര്യവേപ്പ് ,ആടലോടകം തുടങ്ങിയവ ), മണമുള്ളതും (തുളസി ,നൊച്ചി തുടങ്ങിയവ ), പാലുള്ളതും (പാല,പപ്പായ തുടങ്ങിയവ ), ദുർഗന്ധമുള്ളതുമായ (കാട്ടുകർപ്പൂരം ,പെരുവലം ,നാറ്റപൂച്ചെടി തുടങ്ങിയവ ) 5 തരം ഇലകൾ തുല്യ അളവിൽ എടുത്ത് ചെറുതായി അരിയുക.ഇത് ഒരു പാത്രത്തിൽ ഇട്ട് ഇലകൾ മുങ്ങിനിൽക്കത്തക്ക രീതിയിൽ ഗോമൂത്രം ഒഴിച്ച് പാത്രത്തിന്റെ വായ്ഭാഗം പരുത്തിതുണി ഉപയോഗിച്ച് കെട്ടിവയ്ക്കുക. 11 ദിവസങ്ങൾക്കുശേഷം ഉപയോഗിക്കാം ഉപയോഗിക്കുന്ന വിധം അഞ്ചില കീടവരട്ടി 10 മടങ്ങ് വെള്ളം ചേർത്ത് നേർപ്പിച്ചാണ് ഉപയോഗിക്കേണ്ടത് . നെൽകൃഷിയിൽ വിതകഴിഞ്ഞ് 30 ദിവസത്തിനുശേഷം നെല്ല് പൂക്കുന്നതുവരെ 15 ദിവസം ഇടവിട്ട് നേർപ്പിച്ച അഞ്ചില കീടവരട്ടി തളിച്ചുകൊടുക്കാവുന്നതാണ്. കീടബാധയുണ്ടാവുന്നത് പ്രതിരോധിക്കാൻ സാധിക്കുന്നു . കീടങ്ങളെ ചെറുക്കാന്‍ ചില ജൈവവഴികള്‍ ഭംഗിയായി വളര്‍ത്തിക്കൊണ്ടുവരുന്ന വിളകളെ കീടങ്ങള്‍ നശിപ്പിക്കുന്നതാണ് എല്ലാ കര്‍ഷകരുടെയും പ്രധാന വെല്ലുവിളി. കീടങ്ങളെ ചെറുക്കാന്‍ രാസമാര്ഗവും ജൈവമാര്‍ഗങ്ങളുമുണ്ട്. മാരകരോഗങ്ങള്‍ സമ്മാനിച്ച് ഇഞ്ചിഞ്ചായി ആളെ കൊല്ലുന്നവയാണ് ഒട്ടുമിക്ക രാസകീടനാശിനികളും. പച്ചക്കറി വിളകളിലാണ് ചെറിയ ഇടവേളകളില്‍ കീടനാശിനിപ്രയോഗം നിര്‍ബന്ധമുള്ളത്. ഇതിന് ജൈവമാര്‍ഗം തേടിയാല്‍ തന്നെ പരിസ്ഥിതിആരോഗ്യപ്രശ്നങ്ങള് ഏറെ കുറക്കാം. ജൈവകീടനാശിനികള്‍ക്ക് ചെലവും കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. പച്ചക്കറി കൃഷിയിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ജൈവപ്രതിവിധിയുമുണ്ട്. ചില ചിട്ടകള്‍ പാലിക്കണമെന്ന് മാത്രം. തയാറാക്കിയ അന്നുതന്നെ ഉപയോഗിക്കണം. വായു കടക്കാത്ത കുപ്പികളില്‍ കുറച്ചു ദിവസം സൂക്ഷിക്കാം. ഗുണം കുറയാനിടയുണ്ട്. വേണ്ട അളവിനനുസരിച്ച് ചേരുവകളില്‍ ആനുപാതിക മാറ്റം വരുത്തിയാണ് ഇവ നിര്‍മിക്കേണ്ടത്. നേര്‍പ്പിച്ചേ ഉപയോഗിക്കാവൂ. ഏറെക്കാലം രോഗപ്രതിരോധം സാധ്യമല്ല. അതിനാല്‍ ചെറിയ ഇടവേളകളില്‍ വീണ്ടും പ്രയോഗിക്കേണ്ടി വരും. ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര് ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം. പുകയില കഷായം വിളകളുടെ നീരൂറ്റിക്കുടിക്കുന്ന മൃദുശരീരകീടങ്ങളെ തുരത്താനുള്ള മാര്‍ഗമാണ് പുകയില കഷായം. മുഞ്ഞ, ഇലപ്പേന്‍, ചാഴി, തുള്ളന്‍ തുടങ്ങിയ കീടങ്ങളുടെ അന്തകനാണിത്. 250 ഗ്രാം പുകയില 2. 250 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക. 60 ഗ്രാം അലക്കുസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത പുകയില സത്ത് ശക്തിയായി ഇളക്കുന്നതിനൊപ്പം സോപ്പുലായനി അതിലേക്ക് ചേര്‍ക്കുക. ഇതില്‍ ആറേഴിരട്ടി വെള്ളം ചേര്‍ത്ത് വിളകളില്‍ തളിക്കാം. മണ്ണെണ്ണക്കുഴമ്പ് : നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനുള്ള സ്പര്‍ശന കീടനാശിനിയാണിത്. രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം അലക്കുസോപ്പ് ചീകിയിട്ട് അലിയുംവരെ തിളപ്പിക്കുക. ഇത് തണുത്തശേഷം നാലര ലിറ്റര്‍ മണ്ണെണ്ണ ഇതിലൊഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. നല്ല കുഴമ്പു പരുവത്തിലാകുന്നതാണ് ഇളക്കുപാകം. 15, 20 ഇരട്ടി വെളളം ചേര്‍ത്ത് തളിക്കാം. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് തണ്ടുകളില്‍ തേച്ചുകൊടുക്കാം. ഇലകളില്‍ വീഴാതെ സൂക്ഷിക്കണം. വേപ്പെണ്ണ എമള്‍ഷന്‍: : ഇലപ്പേന്‍, പച്ചത്തുള്ളന്‍, മീലിമൂട്ടകള്‍, ചിത്രകീടങ്ങള്‍, മുഞ്ഞ എന്നിവയുടെ ആക്രമണം തടയാനുള്ള ജൈവമാര്‍ഗമാണ് വേപ്പെണ്ണ എമള്‍ഷന്‍. കായ്തുരപ്പന്‍ പുഴുവും തണ്ടുതുരപ്പന്‍ പുഴുവും ഇവനുമുന്നില്‍ കീഴടങ്ങും. വിളയുടെ അടിഭാഗത്ത് തളിച്ചാണ് പച്ചത്തുള്ളനെ വരുതിയിലാക്കുന്നത്. ഒരു ലിറ്റര്‍ വേപ്പെണ്ണ, 60 ഗ്രാം അലക്കുസോപ്പ്, വെളുത്തുള്ളി എന്നിവയാണ് ചേരുവകള്‍. അര ലിറ്റര്‍ വെള്ളത്തില്‍ അലക്കുസോപ്പ് ചീകിയിട്ട് ലയിപ്പിക്കുക. ഇതിലേക്ക് വേപ്പെണ്ണ ഒഴിച്ച് നന്നായി ഇളക്കുക. ഈ ലായനിയില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന ലായനിയില്‍ ഓരോ ലിറ്റര്‍ ലായനിയിലും 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കണം. ഈ മിശ്രിതം അരിച്ച് കരടുമാറ്റിയ ശേഷം തളിക്കാം. വേപ്പിന്‍കുരു സത്ത് : വഴുതിന, പാവല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍, പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്. വേപ്പിന്‍കുരു പൊടിച്ചത് 50 ഗ്രാം, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് വേണ്ടത്. വേപ്പിന്‍കുരു പൊടിച്ച് തുണിയില്‍ കിഴികെട്ടി വെള്ളത്തില്‍ കുതിരാന്‍ വെക്കണം. 12 മണിക്കൂര്‍ കഴിഞ്ഞ് നന്നായി പിഴിഞ്ഞ് കിഴി മാറ്റാം. അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് തയാറായി. ഇവ നേരിട്ടും നേര്‍പ്പിച്ചും തളിക്കാം. വേപ്പിന് കുരു പൊടിച്ചതിന് പകരം വേപ്പിന്‍പിണ്ണാക്ക് ഉപയോഗിച്ചും കീടനാശിനിയുണ്ടാക്കാം. ഇതിന് 200 ഗ്രാം വേപ്പിന് പിണ്ണാക്ക് വേണം. നാലഞ്ചുദിവസം വെള്ളത്തിലിട്ട് അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത്. മീന്‍കെണി : ഉണങ്ങിയ മീന്‍പൊടിയും ഫ്യുറഡാനുമാണ് മീന്‍കെണിയുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന് ഇതില്‍ ചേര്‍ത്തിളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക് കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും. ചാരം കൊണ്ടുള്ള ഉപയോഗങ്ങള്‍ ഓയില്‍ കറ കളയാം : പലതരം എണ്ണ മൂലമുണ്ടാവുന്ന ചാരം ബെസ്റ്റാണ്. വീട്ടില്‍ സിമന്റ്, ടാറിങ്ങിനുപയോഗിക്കുന്ന മഷി എന്നിവ കൊണ്ടുണ്ടാകുന്ന കറയും ചാരം ഉപയോഗിച്ച് കളയാം. ഇതിന് കറയുള്ള ഭാഗത്ത് അല്‍പ്പം ചാരം വിതറുകയും അത് നന്നായി പിടിക്കാനും അനുവദിക്കുക. അല്‍പ്പസമയത്തിന് ശേഷം ഒരു ചൂലുപയോഗിച്ച് നീക്കം ചെയ്യാം....... ദുര്‍ഗന്ധമകറ്റാം: വീട്ടിലെവിടെയെങ്കിലും ദുര്‍ഗന്ധമനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ ഭാഗത്ത് ഒരു പാത്രത്തില്‍ അല്‍പ്പം ചാരം കൊണ്ടുവെച്ചാല്‍ മതി. പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം ചാരം മാറ്റി പുതിയത് വെയ്ക്കണമെന്ന് മാത്രം. പാത്രങ്ങള്‍ വൃത്തിയാക്കാം : പാത്രങ്ങള്‍ വൃത്തിയാക്കാന്‍ മുമ്പ് നമ്മുടെയൊക്കെ വീടുകളില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഒന്നാണ് ചാരം. വിളക്കിലെ ക്ലാവ് നീക്കം ചെയ്യാനും പാത്രത്തിന്റെ തിളക്കം കൂട്ടാനും ചാരം അത്യുത്തമം തന്നെ. വളം : നല്ലൊരു വളമാണ് ചാരം. മണ്ണിലെ അമ്ലാംശം നിയന്ത്രിച്ച് നിര്‍ത്താന്‍ ചാരം സഹായിക്കും. 70 ശതമാനം വരെയാണ് ചാരത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയിരിക്കുന്നത്. കീടങ്ങളുടേയും ഒച്ചിന്റേയും ആക്രമണം ചെറുക്കാം : വീട്ടിലെ പൂന്തോട്ടത്തില്‍ ഒച്ചിന്റേയും കീടങ്ങളുടേയുമെല്ലാം ആക്രമണത്തില്‍ പൊറുതിമുട്ടിയിരിക്കുന്നവര്‍ക്ക് ആശ്രിയിക്കാവുന്ന ഒന്നാണ് ചാരം. ഓരോ ചെടികളുടേയും ചുവട്ടില്‍ വട്ടത്തില്‍ ചാരം വിതറിയാല്‍ ഒരു കീടം പോലും നിങ്ങളുടെ പൂന്തോട്ടത്തെ തൊട്ടുനോക്കുകപോലുമില്ല. – പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം ഗാര്‍ഹിക മാലിന്യസംസ്കരണത്തില്‍ വളരെ ലളിതമായ ഒരു പ്രായോഗിക രീതിയാണ് പൈപ്പ് കമ്പോസ്റ്റ് നിര്‍മ്മാണം . മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊണ്ണൂറ് ശതമാനം സബ്സിഡിയില്‍ പൈപ്പ് കമ്പോസ്റ്റ് വിതരണം ചെയ്തു വരികയാണ്. വീട്ടുമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിലൂടെ വീടിന്റെയും പരിസരത്തിന്റെയും ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം പുരയിടം കൃഷിക്കായി ആദായകരവും ജൈവ സംപുഷ്ടിദായകവുമായ ഉത്തമ ജൈവവളവും ലഭിക്കുന്നു. ആവശ്യമായ വസ്തുക്കള്‍ 1. 1.3 മീറ്റര്‍ നീളവും 8 ഇഞ്ച് വ്യാസവുമുള്ള പിവിസി പൈപ്പുകള്‍ രണ്ടെണ്ണം (പൈപ്പ് 6 ,12 എന്നീ വ്യാസങ്ങളിലുള്ളതുമാവാം ) 2. പൈപ്പുകള്‍ക്ക് ആവശ്യമായ അടപ്പുകള്‍ സ്ഥാപിക്കുന്ന വിധം അടുക്കള ഭാഗത്ത് സ്ഥാപിക്കുന്നതാണ് ഉചിതം . PVC പൈപ്പ് 30 സെന്റീമീറ്റര്‍ താഴ്ചയില്‍ മണ്ണില്‍ കുത്തനെ ഉറപ്പിച്ച് നിര്‍ത്തുക .മണ്ണില്‍ താഴ്ത്തുന്ന ഭാഗത്ത് പൈപ്പില്‍ 20 സെ.മി ഉയരത്തിലായി മുന്നോ നാലോ തുളകള്‍ ഇടുന്നത് നല്ലതാണ് .പൈപ്പിന്റെ മുകള്ഭാഗം അടപ്പ് ഉപയോഗിച്ച് അടക്കാം. ഉറച്ച പ്രതലമാണെങ്കില്‍ മണ്ണ് നിറച്ച 35 സെ.മി ഉയരമുള്ള ബക്കറ്റിലും പൈപ്പ് താഴ്ത്തി വെക്കാം . മാലിന്യസംസ്കരണ രീതി ആദ്യമായി പൈപ്പിന്റെ ഏറ്റവും അടിത്തട്ടില്‍ മണ്ണിലേക്കായി പച്ചചാണക ലായനി ഒഴിക്കണം . ലായനിക്കായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രാം പച്ചചാണകം കലക്കാം . കൂടെ 200 ഗ്രാം വെല്ലവും ചേര്‍ത്താല്‍ നന്നായിരിക്കും. ശേഷം അഴുകുന്ന പാഴ്വസ്തുക്കള് അതായത് പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണ വസ്തുക്കള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍,പൂവ് ,ഇലകള്‍, വേഗത്തില്‍ അഴുകുന്ന അടുക്കള മാലിന്യങ്ങള്‍ മുതലായവ ജലാംശം കളഞ്ഞ് ദിവസേന പൈപ്പിനകത്തേക്ക് ഇടുക. വലിയ അവശിഷ്ടങ്ങള്‍ നുറുക്കിയിടുന്നത് അഴുകല്‍ വേഗത്തിലാക്കും . നേരിയ ഈര്‍പ്പം പൈപ്പിനകത്ത് വേണം. അതെ സമയം കുഴമ്പ് പരുവത്തിലാകാതെ നോക്കണം .ആഴ്ച തോറും ചാണകം / ശര്‍ക്കര/ പുളിച്ച തൈര്/ നന്നായി പുളിപ്പിച്ച മോര്/വേപ്പിന് പിണ്ണാക്ക് എന്നിവ ഏതെങ്കിലും പൈപ്പിനകത്ത് തളിച്ച് കൊടുക്കണം . അവശിഷ്ടങ്ങള്ളില് വായുസഞ്ചാരത്തിനായി ഇടക്കിടെ ഇളക്കി കൊടുക്കാം . അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ ആഴ്ചയില്‍ ചെറിയ ചുള്ളിക്കമ്പുകളോ അല്പം പുല്ലോ ഇട്ടുകൊടുക്കാം. ഇടക്കിടെ അടപ്പ് പാതി തുറന്നുവെക്കുകയുമാവാം. ഒരു മാസത്തോടെ പൈപ്പ് നിറയും. മേല്പറഞ്ഞതുപോലെ അടുത്ത പൈപ്പും ഇതുപോലെ സ്ഥാപിക്കുകയും അവശിഷ്ടങ്ങള്‍ ഇടുകയും ചെയ്യുക . രണ്ടുമാസം ആകുമ്പോഴേക്കും ആദ്യ പൈപ്പില്‍ മാലിന്യം വിഘടിച്ച് വളം രൂപപ്പെട്ടിട്ടുണ്ടാകും . കമ്പോസ്റ്റ് സംസ്കരണത്തില്‍ ശ്രദ്ധിക്കേണ്ടവ പൈപ്പ് കംപോസ്റ്റിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിനായി വിവിധതരം ബാക്ടീരിയ ലായനികള്‍ / ഇ എം ലായനികള്‍ എന്നിവ ലഭ്യമാണ് . ഇടക്കിടെ ഇവ നേര്‍പ്പിച്ച് നേരിയ അളവില്‍ ഒഴിച്ചുകൊടുക്കാന്‍ മറക്കരുത് . വീട്ടുവളപ്പിലെ എല്ലാത്തരം കൃഷിക്കും ചെടികളുടെ ഏതു പ്രായത്തിലും പൈപ്പ് കമ്പോസ്റ്റ് ഉപയോഗിക്കാവുന്നതാണ്. കാര്‍ബണിന്റെയും നൈട്രജന്റെയും അഭാവത്തില്‍ വിഘടനം നടക്കാതെ വരുമ്പോഴാണ് അവശിഷ്ടങ്ങള്‍ മഞ്ഞസ്ളറി രൂപത്തില്‍ ചിലപ്പോള്‍ കാണുന്നത് . സംസ്കരണം എളുപ്പത്തിലാക്കുവാന്‍ അവശിഷ്ടങ്ങള്‍ക്കകത്ത് വായുഅറകള്‍ ഉണ്ടായിരിക്കണം. ഇതിനായി കമ്പ് ഉപയോഗിച്ച് ഇളക്കി കൊടുക്കാം .അടപ്പ് ഇടക്കിടെ തുറന്ന് കൊടുക്കുകയുമാവാം . പ്ലാസ്ടിക്,ഖരമാലിന്യം എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ് .പച്ചക്കറി അവശിഷ്ടങ്ങളാണുത്തമം. പച്ചചാണക ലായനി രണ്ടു അടപ്പുവീതം ദിവസവും ഒഴിച്ചുകൊടുക്കുകയാണെങ്കില്‍ സൂഷ്മാണുക്കള്‍ പെരുകി വിഘടനം വേഗത്തിലാക്കും. കഞ്ഞിവെള്ളം പൈപ്പില്‍ ഒഴിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിലും കഞ്ഞിവെള്ളം ഒരു ദിവസം വെച്ച് പുളിപ്പിച്ച ശേഷം നേര്‍പ്പിച്ച് ഹ്രസ്വകാലവിളകള്‍ക്ക് പ്രത്യേകിച്ച് പച്ചക്കറിചെടികളുടെ ഇലകളില്‍ തളിച്ചും ചുവട്ടില്‍ ഒഴിച്ചും കൊടുക്കാം. രോഗകീടങ്ങളെ ചെറിയ തോതില്‍ ചെറുക്കാനും പ്രതിരോധശേഷിക്കും പ്രയോജപ്പെടും. ഗാര്‍ഹിക ശുചിത്വം ,പരിസര ശുചിത്വം എന്നിവയോടൊപ്പം ഉറവിട സംസ്കരണത്തിലൂടെ ജൈവവളവും ലഭിക്കുന്നു . ഇതിലൂടെ നേരാംവണ്ണം കൈകാര്യം ചെയ്യുന്നതിലൂടെ ഗാര്‍ഹികാവശിഷ്ടങ്ങള്‍ സമ്പത്താണെന്നുള്ള തിരിച്ചറിവും ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും മാലിന്യ നിര്‍മ്മാര്‍ജനം പ്രാവര്‍ത്തികമാക്കാന്‍ കഴിയും. മണ്ണിനെ സമ്പന്നമാക്കുന്ന ഉണക്ക ഇല ഏതുതരം മണ്ണിനെയും ഫലഭൂയിഷ്ടമാക്കുന്ന ഒരു പാഴ്വസ്തുവാണ് ഉണക്ക ഇല.അവികസിത രാജ്യങ്ങളിൽ മിക്കതിലും നമ്മുടെ കേരളത്തിലും മിക്കവരും ഉണങ്ങിയ ഇലയെ ഒരു ശല്യമായിട്ടാണ് കാണുന്നത്. കഴിയുന്നതും വേഗംഅടിച്ചു വാരിക്കൂട്ടി തീയിട്ടുകളയുന്നു. വനങ്ങളിൽ ആരും വളമിടുന്നില്ല. മരങ്ങളിലെ ഇല കൊഴിഞ്ഞുവീണ് ചീയുന്നു.വിത്തുകൾ അതിന്റെ മുകളിൽ വീഴുന്നു. അവ പെട്ടെന്ന് മുളച്ചു വളർന്ന് വൻമരങ്ങളായിത്തീരുന്നു. മണ്ണിനെ ഫലഭൂയിഷ്ടമാക്കുന്നതിനായി മിക്ക രാജ്യങ്ങളിലും മുറിക്കുന്നചില്ലക്കമ്പുകളും ഉണങ്ങിയ ഇലയും പൊടിച്ച് ജൈവമാലിന്യങ്ങളുമായി കൂട്ടിക്കലർത്തി അഴുകിച്ചേർന്നതിനുശേഷം മണ്ണിൽ ഉഴുതു ചേർക്കുന്നു. ഇടുന്ന വിത്തുകളുടെ പൊട്ടിവരുന്ന വേരുകൾ സുഗമമായി മണ്ണിലേയ്ക്കിറങ്ങുന്നു.ചെടികൾ പെട്ടെന്ന് തഴച്ചുവളർന്ന് ഫലം പുറപ്പെടുവിക്കുന്നു. അൽപം രാസവളമിശ്രിതം കൂടി വെള്ളത്തിൽ നേർപ്പിച്ച് കലക്കി ചേർക്കുകയും ചെയ്യുമ്പോൾ ചെടികളുടെ വളർച്ചയും ഫലം പുറപ്പെടുവിക്കലും വളരെവേഗത്തിലാകുന്നു. ഇലകളിൽ പ്രത്യേകിച്ച് വാകവർഗത്തിലുള്ളവ ചെടികൾക്ക് വളരുന്നതിന് ആവശ്യമായ വളരെയധികം പോഷക വസ്തുക്കൾ അടങ്ങിയിരിക്കുന്നു. കത്തിക്കുമ്പോൾ അവയെല്ലാം നഷ്ടപ്പെടുന്നു. നാം ഇവിടെ കട്ടിയായ മണ്ണിൽ അൽപം വെള്ളമൊഴിച്ച് കിളച്ച് വിത്തിടുന്നു.ചെടികളുടെ വേര് മണ്ണിലേയ്ക്ക് സുഗമമായി ഇറങ്ങാൻ സാധിക്കുന്നില്ല. അവയുടെ വളർച്ച മുരടിച്ചുപോകുന്നു. വളരെ അൽപമായേ ഉൽപ്പന്നങ്ങൾ ഉണ്ടാകുന്നുള്ളു. അന്യസംസ്ഥാനങ്ങളെ ഭക്ഷ്യവസ്തുക്കൾക്കായി ആശ്രയിക്കേണ്ടിവരുന്നു.നമുക്ക് ശല്യമാണെന്ന് കരുതപ്പെടുന്ന ഉണക്ക ഇലയും ജൈവമാലിന്യങ്ങളും നമുക്ക് അത്യാവശ്യമായ ഭക്ഷണസാധനങ്ങൾ സമൃദ്ധമായി ഉൽപ്പാദിപ്പിക്കുവാനായി ഉപയോഗപ്പെടുന്നു. ഒരേസമയം പരിസര ശുദ്ധിയും ഭക്ഷണസമൃദ്ധിയും തോട്ടത്തിലെ ഫംഗസ് ബാധ തടയാം എല്ലാ തോട്ടങ്ങളിലെയും പൊതുവായ പ്രശ്നമാണ് ഫംഗസ് ബാധ. ഫംഗസ് എല്ലായിടത്തും ഉണ്ടെങ്കില്‍, അതുകൊണ്ടുള്ള പ്രശ്നങ്ങളും ചുറ്റുമുണ്ടാകും. അതിനാല്‍ എങ്ങനെ ഇതില്‍ നിന്ന് രക്ഷ നേടാം എന്ന് അറിയേണ്ടതുണ്ട്. കുറ്റിച്ചെടിയോ, വള്ളിച്ചെടിയോ എന്തു തന്നെയാലും ഒരു സസ്യവും യഥാര്‍ത്ഥത്തില്‍ ഫംഗസിനെ പ്രതിരോധിക്കുന്നില്ല. ഫംഗസ് ആതിഥേയ സസ്യങ്ങള്ക്കനുസരിച്ച് ഉണ്ടാകുന്നതാണ്. അതിനാല്‍ ഒരു സസ്യത്തില്‍ ഫംഗസിനെ കണ്ടു എന്നു കരുതി അത് മറ്റുള്ളവയിലേക്ക് പടരണം എന്നില്ല. പച്ചക്കറി തോട്ടത്തിലെ സസ്യങ്ങളില്‍ ഫംഗസിനെ കണ്ടു തുടങ്ങിയാല്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.. വെള്ളയോ ചാര നിറത്തിലോ ഉള്ള പൊട്ടുകളായിട്ടാണ് ഇവ കാണപ്പെടുക. ഇത് കണ്ടു തുടങ്ങുമ്പോള്‍ തന്നെ അതിനുള്ള പരിഹാരം ചെയ്യണം. ഫംഗസ് ബാധ കൂടുതലായിട്ടുണ്ടെങ്കില്‍ ഇലകള്‍ മഞ്ഞ നിറത്തിലാകും. ഫംഗസ് ബാധിച്ച പച്ചക്കറി തോട്ടം സസ്യപ്രേമികളെ സംബന്ധിച്ച് വളരെ വിഷമമുണ്ടാക്കുന്നതാണ്. പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാനുള്ള ചില മാര്‍ഗങ്ങള്‍ 1. കീടനാശിനി കീടനാശിനികള്‍ തളിച്ചാല്‍ പച്ചക്കറി തോട്ടത്തിലെ ഫംഗസുകളില്‍ നിന്നും രക്ഷനേടാന്‍ കഴിയും. ഒരു ടേബിള്‍ സ്പൂണ്‍ സോപ്പ് ലായിനി ഒരു ഗാലന് വെള്ളത്തില്‍ ചേര്‍ത്ത് ചെടികളില്‍ തളിക്കുക. 2. വെളുത്തുള്ളി വെളുത്തുള്ളിക്ക് ഏറെ സവിശേഷതകള്‍ ഉണ്ട്. തോട്ട സംരക്ഷണത്തിലും വെളുത്തുളളിയുടെ സ്ഥാനം വളരെ വലുതാണ്. ഫംഗസിനെ പ്രതിരോധിക്കാന്‍ വെളുത്തുള്ളി അല്ലികള്‍ ഉപയോഗിക്കാം. വെളുത്തുള്ളി വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി ഇത് ചെടികളില്‍ തളിക്കുക. 3. അപ്പക്കാരം പച്ചക്കറി തോട്ടത്തിലെ ഫംഗസ് ബാധ തടയാന്‍ അപ്പക്കാരം നല്ലതാണ്. വെള്ളം, ഡിഷ് വാഷ് ലായിനി, ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഇളക്കി ചെടികളില്‍ തളിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യണം. 4.വെളുത്തുള്ളി, കുരുമുളക് മിശ്രിതം വെളുത്തുള്ളിയും കുരുമുളകും ചേര്‍ന്ന മിശ്രിതം ഫംഗസിനെ കളയാന്‍ വളരെ നല്ലതാണ്. വെളുത്തുള്ളി, സോപ്പ് ലായിനി, വെള്ളം ,കുരുമുളക് എന്നിവ ചേര്‍ത്ത് ഇളക്കി ഫംഗസ് ബാധിച്ച ചെടികളില്‍ തളിക്കുക. 5. സള്‍ഫര്‍ ഫംഗസുകളെ കളയാന്‍ സള്‍ഫര്‍ സഹായിക്കും. ഫംഗസിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നതിന് മുമ്പേയാണ് തളിക്കുന്നതെങ്കില്‍ നല്ല പോലെ ശ്രദ്ധിക്കണം. സള്‍ഫര്‍ തളിക്കുമ്പോള്‍ താപനില 90 ഫാരന്‍ഹീറ്റിന് മുകളിലാവാതെ സൂക്ഷിക്കണം. സള്‍ഫറിന്റെ അളവ് കൂടുന്നത്് സസ്യത്തിന് ഹാനികരമാണ്. അതിനാല്‍ നല്ല ശ്രദ്ധയോടെ തളിക്കുക. 6 എണ്ണ എണ്ണ തളിച്ചും ഫംഗസ് ബാധ തടയാം. എണ്ണ സ്ഥിരമായി ചെടികളില്‍ തളിക്കുക. വേപ്പെണ്ണയും ജോജോബ എണ്ണയും ഫംഗസിനെ തടായന്‍ നല്ലതാണ്. ഉയര്‍ന്ന താപനിലയില്‍ എണ്ണ തളിക്കരുത്. ഇവ ഉപയോഗിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക . പുത്തന്‍തലമുറ വളങ്ങള്‍ കൃഷിസമ്പ്രദായങ്ങള്‍ പലതും മാറ്റത്തിന്റെ പാതയിലാണ്. അതുപോലെതന്നെ കൃഷിക്ക് ആവശ്യമായ വളങ്ങളും. കൃഷിയുടെ സമ്പ്രദായം ഏതായാലും കൃഷിക്ക് വളം ആവശ്യമാണ്. കൃഷി ആരംഭിക്കുന്ന കാലത്ത് മണ്ണില്‍ വേണ്ടത്ര വളമുണ്ടായിരുന്നു. തുടര്‍ച്ചയായ കൃഷിമൂലം കൃഷിഭൂമിയില്‍നിന്ന് വര്‍ധിച്ച തോതില്‍ സസ്യപോഷകമൂലകങ്ങള്‍ വലിച്ചുമാറ്റപ്പെടുന്നതിനാല്‍ അവയുടെ കുറവ് മണ്ണുപരിശോധനയില്‍ മനസ്സിലാക്കാന്‍ കഴിയും. അങ്ങനെ പോകുന്നതും പോരാഞ്ഞ്, മണ്ണില്‍ ചേര്‍ത്തുകൊടുത്താല്‍മാത്രമേ ഉല്‍പ്പാദനം വേണ്ടരീതിയില്‍ കിട്ടുകയുള്ളു. അതിനുവേണ്ടി മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന സസ്യപോഷകങ്ങളാണ് വളങ്ങള്‍ എന്നറിയപ്പെടുന്നത്. വളങ്ങള്‍ പലരൂപത്തിലുണ്ട്. ജൈവവസ്തുക്കള്‍ അഴുകിയുള്ള ജൈവവളങ്ങള്‍ , മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, ചാണകം, പിണ്ണാക്കുകള്‍ , മൃഗാവശിഷ്ടങ്ങള്‍ തുടങ്ങി പലതരം ജൈവവളങ്ങള്‍ക്കുപുറമെ രാസവളങ്ങളും കര്‍ഷകര്‍ ഉപയോഗിച്ചുപോരുന്നു. ഏതു വിളയ്ക്കും ഏറ്റവും കൂടുതല്‍ വേണ്ട മൂലകങ്ങള്‍ കാര്‍ബണ്‍ , ഹൈഡ്രജന്‍ , ഓക്സിജന്‍ , നൈട്രജന്‍ , ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ്. ഇതില്‍ ആദ്യ മൂന്നു മൂലകങ്ങള്‍ അന്തരീക്ഷവായുവില്‍ നിന്നുതന്നെ ചെടി സ്വീകരിക്കും. മറ്റുള്ളവ മണ്ണില്‍നിന്നാണ് കിട്ടേണ്ടത്. അതു കുറഞ്ഞാല്‍ മണ്ണില്‍ ചേര്‍ത്തുകൊടുക്കേണ്ടത് അനിവാര്യമാണ്. മൂലകങ്ങളുടെ ലഭ്യതയുടെ ഏറ്റവും നല്ല സ്രോതസ്സ് ജൈവ വളങ്ങള്‍തന്നെയാണ്. പക്ഷേ, അവ കൈകാര്യംചെയ്യാനാണ് ബുദ്ധിമുട്ട്. കൃഷിസ്ഥലത്തേക്ക് എത്തിക്കാനും മണ്ണില്‍ ചേര്‍ത്തു കൊടുക്കാനും ഏറെ അധ്വാനം ആവശ്യമാണ്. പരിഹാരമെന്ന നിലയില്‍ ജൈവവളങ്ങള്‍ കൃഷിസ്ഥലത്തുതന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയണം. അതല്ലെങ്കില്‍ ജൈവവളവിളകള്‍ വളര്‍ത്തി പുഷ്പിക്കുന്നതിനുമുമ്പ് മണ്ണില്‍ ഉഴുതുചേര്‍ക്കുന്ന രീതിയും അഭികാമ്യമാണ്. ജൈവവളങ്ങളില്‍നിന്ന് വേണ്ടത്ര അളവില്‍ മൂലകങ്ങള്‍ ലഭ്യമാകുന്നില്ലെങ്കില്‍മാത്രമേ രാസവളങ്ങള്‍ ചേര്‍ക്കേണ്ടതുള്ളു. കോംപ്ലക്സ്, നേര്‍വളങ്ങള്‍ , മിക്സ്ചറുകള്‍ എന്നിങ്ങനെ രാസവളങ്ങള്‍ ലഭ്യമാണ്. ഇത്തരം വളങ്ങളില്‍നിന്ന് അവയുടെ പേര് സൂചിപ്പിക്കുംപോലെ ഒന്ന്, രണ്ട്, മൂന്ന്, നാല് മൂലകങ്ങള്‍ മാത്രമാണ് വിളകള്‍ക്കു ലഭിക്കുക. ഇത്തരം വളങ്ങള്‍ ടണ്‍കണക്കിനാണ് കൃഷിയിടങ്ങളില്‍ ഉപയോഗപ്പെടുത്തിപ്പോരുന്നത്. തുടര്‍ച്ചയായ അവയുടെ ഉപയോഗം ഒരുപാട് കെടുതികള്‍ സമ്മാനിക്കുന്നുണ്ടെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണില്‍ അമ്ലത വര്‍ധിപ്പിക്കുന്നു, മണ്ണിന്റെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുന്നു. ജലം മലിനമാക്കുന്നു, മണ്ണിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നു എന്നിങ്ങനെ നീളുന്നു ദോഷങ്ങള്‍ . പരിഹാരമെന്നോണം ജൈവകൃഷിസമ്പ്രദായങ്ങള്‍ കൂടുതല്‍ വ്യാപകമാവുന്നുമുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ മണ്ണിനെയും ജലത്തെയും വല്ലാതെ ഹനിക്കാത്ത പുത്തന്‍തലമുറ വളങ്ങളുടെ സാധ്യതയും പലരും പരീക്ഷിക്കുന്നുണ്ട്. പുത്തന്‍തലമുറ വളങ്ങളുടെ സാധ്യത ആദ്യം കണ്ടെത്തിയത് ഇസ്രയേലാണ്. തുടര്‍ന്ന് യൂറോപ്പിലും ഗള്‍ഫ് മേഖലയിലും പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. പ്രധാനമായും പ്രിസിഷന്‍ , സംരക്ഷിതകൃഷി സമ്പ്രദായങ്ങളിലാണ് ഈ വളങ്ങളുടെ സാധ്യത ഏറെയും. മുന്‍പറഞ്ഞ രാജ്യങ്ങളില്‍ ഇത്തരം കൃഷിരീതികള്‍ വ്യാപകമാണ്. പ്രിസിഷന്‍ - സംരക്ഷിതകൃഷി സമ്പ്രദായത്തില്‍ വളങ്ങള്‍ ഫെര്‍ട്ടിഗേഷനായിട്ടാണ് നല്‍കുന്നത്. ഇറിഗേഷനും ഫെര്‍ട്ടിലൈസേഷനും ഒന്നിച്ചുനടത്തുന്നതിനെയാണ് ഫെര്ട്ടിഗേഷന് എന്നു പറയുന്നത്. സസ്യങ്ങള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ ജലസേചനത്തിനുള്ള വെള്ളത്തില്‍ത്തന്നെ ലയിപ്പിച്ച് ചെടികളുടെ വേരുപടലങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഫെര്ട്ടിഗേഷന് സമ്പ്രദായത്തില്‍ മൂലകങ്ങള്‍വളരെ കുറച്ചു നല്‍കിയാല്‍മതി. കൂടുതല്‍ തവണകളായി ചെടികള്‍ക്ക് ആവശ്യമുള്ള അളവില്‍ വളര്‍ച്ചയ്ക്കനുസരിച്ചു നല്കാന് കഴിയും. തുള്ളിനന രീതിയായതിനാല്‍ കൃഷിഭൂമിയിലെ മണ്ണ് ചീത്തയാവുകയോ, ഭൂഗര്‍ഭജലം മലിനമാവുകയോ ചെയ്യുന്നില്ല. തുള്ളിനനയായതിനാല്‍ ജലസേചനത്തിന് കുറച്ചുവെള്ളം മതിയാവും. വളമിടാന്‍ മണ്ണിളക്കുന്നതിനും വളങ്ങള്‍ പ്രയോഗിക്കുന്നതിനും തൊഴിലാളികളുടെ ആവശ്യകതയും വേണ്ടിവരുന്നില്ല. കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ടണ്‍കണക്കിന് വളങ്ങളുടെ സ്ഥാനത്ത് ഏതാനും ബാഗ് വളങ്ങള്‍കൊണ്ട് കൃഷി നടത്താമെന്നതിനാല്‍ കടത്തുകൂലിയിലും ലാഭമുണ്ടാകുന്നു. ഒരു കൃഷിവിദഗ്ധന്റെ സഹായത്തോടെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 4-5 ഗ്രാം വളം എന്ന തോതില്‍ ഓരോ വളര്‍ച്ചഘട്ടത്തിലും വളര്‍ച്ചനിരീക്ഷണ അടിസ്ഥാനത്തില്‍ പ്രയോഗിക്കാന്‍കഴിയും. വളരുമ്പോഴും പുഷ്പിക്കുമ്പോഴും കായ്ക്കുമ്പോഴും പ്രത്യേകം പ്രത്യേകം ഫെര്ട്ടിഗേഷന് ഷെഡ്യൂള്‍ ആവശ്യമാണ്. പരിചയസമ്പന്നനായ ഒരു കൃഷിവിദഗ്ധന് ഇക്കാര്യത്തില്‍ കൃഷിക്കാരെ സഹായിക്കാന്‍കഴിയും. ക്രമേണ കൃഷിക്കാരനും ഇക്കാര്യത്തില്‍ വൈദഗ്ധ്യം നേടാന്‍ കഴിയും. ഇന്ത്യയിലെ ആദ്യത്തെ പ്രിസിഷന്‍ കൃഷിരീതി നടപ്പാക്കി വിജയിപ്പിച്ച ധര്‍മപുരിയിലെയും കൃഷ്ണഗിരിയിലെയും കര്‍ഷകര്‍ നിരക്ഷരരായിരുന്നു എന്ന കാര്യം നമുക്കിവിടെ ഓര്‍ക്കാം. കേരളത്തിലെ ആദ്യത്തെ പ്രിസിഷന്‍കൃഷി ഏറ്റെടുത്ത പെരുമാട്ടി പഞ്ചായത്തിലെ പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്ക് ഇത്തരം വളങ്ങളുടെ ഡീലര്‍ഷിപ്പ് നേടി അവിടത്തെ കര്‍ഷകര്‍ക്ക് ഇവ വ്യാപകമായി ലഭ്യമാക്കുന്നു. പുത്തന്‍തലമുറ വളങ്ങള്‍ ദ്രവരൂപത്തിലും ഖരരൂപത്തിലും ലഭ്യമാണ്. ഒരേക്കര്‍ പച്ചക്കറിക്കൃഷി ചെയ്യാന്‍ പുത്തന്‍തലമുറ വളങ്ങള്‍ ഒന്നോ രണ്ടോ ചെറുബാഗുകളില്‍ കൊള്ളുന്ന അളവു മതിയാകും. പ്രിസിഷന്‍ കൃഷിസമ്പ്രദായത്തില്‍മാത്രമല്ല ഇത്തരം വളങ്ങളുടെ സാധ്യത. നമ്മുടെ സാധാരണ കൃഷിയിലും നല്ല ഫലം ലഭിക്കുന്നതാണ്. അലങ്കാരച്ചെടികള്‍ , വളംചേര്‍ക്കാന്‍ ബുദ്ധിമുട്ടുള്ള മഴക്കാലത്ത് നെല്‍കൃഷിയില്‍ , പച്ചക്കറിക്കൃഷിയില്‍ ഒക്കെ ഫോളിയാര്‍ ആയി സ്പ്രേചെയ്ത് വിളകള്‍ക്ക് വളം നല്‍കാം. (ഇലകളില്‍ തളിച്ചുകൊടുക്കുന്ന പത്രപോഷണരീതിയാണ് ഫോളിയാര്‍ സ്പ്രേയിങ്) ആവശ്യത്തിന് ജൈവവളങ്ങള്‍ നല്കുന്ന വിളയാണെങ്കില്‍ ജലസേചനത്തിലൂടെയും ഫോളിയാര്‍ രീതിയിലും സസ്യങ്ങള്‍ക്ക് ഈ വളങ്ങള്‍ നല്‍കാവുന്നതാണ്. പല കോമ്പിനേഷനുകളില്‍ പുത്തന്‍തലമുറ വളങ്ങള്‍ ലഭ്യമാണ്. 19:19:19, 30:0:35, 15:5:0:0:18, 0:0:50, 0:5:34, 12:61:0, 13:40:13, 17:44:0 തുടങ്ങി നീളുന്നു അവയുടെ കോമ്പിനേഷനുകള്‍ . പല പേരുകളില്‍ ഇവ ലഭ്യമാണ്. പ്രധാനമായും ഇവയൊക്കെ ഇറക്കുമതിചെയ്യുന്നുണ്ടെങ്കിലും ചില കമ്പനികള്‍ ഇന്ത്യയിലും ഉല്‍പ്പാദിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ജൈവവളമായാലും രാസവളമായാലും പുത്തന്‍തലമുറ വളമായാലും ഓരോ കൃഷിക്കും ഏതു വളമാണ് വേണ്ടതെന്ന് മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിലും കാര്‍ഷിക വിദഗ്ധരുടെ നിര്‍ദേശപ്രകാരവും കാര്‍ഷികാനുഭവങ്ങളുടെ വെളിച്ചത്തിലും വേണം തെരഞ്ഞെടുക്കാന്‍ . പൈപ്പ്കമ്പോസ്റ്റ് കൈകാര്യംചെയ്യുമ്പോള്‍ ലളിതവും ചെലവുകുറഞ്ഞതുമായ ഗാര്‍ഹികമാലിന്യ സംസ്കരണ ഉപാധിയാണ് പൈപ്പ് കമ്പോസ്റ്റ്. അടുക്കളയിലെ പച്ചക്കറി അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവാവശിഷ്ടങ്ങള്‍ (ചെറിയ അളവില്‍) സംസ്കരിച്ചെടുത്ത് വളമാക്കിമാറ്റാന്‍ ഇതുവഴി സാധിക്കും. എന്നാല്‍ ഇവ കൈകാര്യംചെയ്യുന്ന രീതിയിലെ പോരായ്മകള്‍ കാരണം പൈപ്പ്കമ്പോസ്റ്റ് ഫലപ്രദമാകുന്നില്ലെന്ന അഭിപ്രായം ചിലരില്നിന്നൊക്കെ ഉയരുന്നുണ്ട്. ശ്രദ്ധിച്ച് കൃത്യതയോടെ ഉപയോഗിച്ചാല്‍ നല്ലരീതിയില്‍തന്നെ പ്രയോജനപ്പെടുത്താനാവും. രണ്ട് പിവിസി പൈപ്പാണ് വേണ്ടത്. എട്ട് ഇഞ്ച് വ്യാസമുള്ളതും 1-3 മീറ്റര്‍ നീളവും വേണം. ഇവയ്ക്ക് ഓരോ അടപ്പും ഉണ്ടാവണം. അടുക്കളഭാഗത്ത് വെള്ളക്കെട്ടോ വെയിലോ ഇല്ലാത്തിടത്ത് ഇത് സ്ഥാപിക്കണം. മണ്ണില്‍ 30 സെ. മീ. (ഒരടി) താഴ്ചയില്‍ പൈപ്പ് കുത്തനെ താഴ്ത്തിനിര്‍ത്തുക. മണ്ണില്‍ താഴ്ന്നുനില്‍ക്കുന്ന ഭാഗത്തെ പൈപ്പില്‍ മൂന്നോ നാലോ ദ്വാരമുണ്ടാക്കിയാല്‍ അധികമായി അകത്ത് ജലം ഊറുന്നത് ഇല്ലാതാക്കാം. ഇതിനകത്ത് ജൈവവസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുമുമ്പായി, ഒരുലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രം പച്ചച്ചാണകവും 200 ഗ്രാം വെല്ലവും (പൊടിച്ചത്) കലര്‍ത്തിയ ലായനി ഒഴിച്ചുകൊടുക്കുക. ഇതിനു മുകളില്‍ ജൈവവസ്തുക്കള്‍ ചെറുതായി അരിഞ്ഞിടണം. മാംസം, മസാല കലര്‍ന്നവ, ചെറുനാരങ്ങ ചേര്‍ത്തവ തുടങ്ങിയവ ഒഴിവാക്കുക. ഈര്‍പ്പം അധികമാകാതിരിക്കാനും തീരെ കുറയാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കൂടിയാല്‍ ദുര്‍ഗന്ധം വമിക്കും. കുറഞ്ഞാല്‍ അഴുകല്‍പ്രക്രിയ നടക്കാന്‍ വൈകും. ഒരുദിവസം ഒരു കി.ഗ്രാം മാത്രമേ ജൈവവളം നിക്ഷേപിക്കാവൂ. ആഴ്ചയില്‍ ഒരുതവണ പച്ചച്ചാണകം നേര്‍പ്പിച്ച ലായനിയോ, വെല്ലം ലയിപ്പിച്ച ലായനിയോ, അല്ലെങ്കില്‍ പുളിയുള്ള മോരോ ഏതെങ്കിലും ഒന്ന് അല്‍പ്പം മാത്രം കുടഞ്ഞ് ഈര്‍പ്പം ഉറപ്പുവരുത്താം. ഇവ അഴുകല്‍പ്രക്രിയക്ക് സഹായകവുമാണ്. പൈപ്പിനുമുകളില്‍ അടപ്പുവേണം. ഈച്ചവന്നിരുന്ന് പുഴുക്കളുണ്ടാകാതിരിക്കാനാണ് അടപ്പ് നിര്‍ബന്ധമാക്കുന്നത്. പൈപ്പിനകത്ത് അവശിഷ്ടങ്ങള്‍ അട്ടിയായിക്കിടന്ന് വായുസഞ്ചാരമില്ലാത്ത സാഹചര്യം ദൂഷ്യംചെയ്യും. അതുകൊണ്ട് ആഴ്ചയില്‍ ഒരുതവണ ചെറിയ കമ്പുകൊണ്ടോ മറ്റോ ഇളക്കിക്കൊടുക്കാനും ശ്രദ്ധിക്കുക. സാധാരണരീതിയില്‍ ഒന്നോ ഒന്നരയോ മാസംകൊണ്ട് പൈപ്പ് നിറയും. ഒരുമാസംകൂടി അടച്ചുവച്ചാല്‍ ഇത് കമ്പോസ്റ്റായി മാറും. ആദ്യ പൈപ്പ് നിറഞ്ഞാല്‍ രണ്ടാമത്തെ പൈപ്പ് സ്ഥാപിക്കാം. ഇങ്ങനെ ആവര്‍ത്തിക്കാം. പ്ളാസ്റ്റിക് ഖരമാലിന്യങ്ങളും അഴുകാന്‍ ഏറെ താമസിക്കുന്ന വസ്തുക്കളും ഇതില്‍ നിക്ഷേപിക്കരുത്. അടുക്കളമാലിന്യ സംസ്കരണത്തിന് ഉത്തമമാര്‍ഗമാണ് പൈപ്പ് കമ്പോസ്റ്റ്. 1200-1500 രൂപയ്ക്കകം ഇത് സാധിക്കും. കേരളത്തിന് അനുയോജ്യമായ കാലിത്തീറ്റ വിളകള്‍ സങ്കരനേപ്പിയര്‍: ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്നതിനാല്‍ കേരളത്തിലെ കര്‍ഷകര്‍ ഏറ്റവുമധികം കൃഷി ചെയ്യാന്‍ താത്പര്യപ്പെടുന്ന ഇനമാണ് നേപ്പിയറിന്റെയും ബദ്റയുടെയും സങ്കരമായ സങ്കരനേപ്പിയര്‍. സങ്കര ഇനമായതിനാല്‍ അതിന്റെ വിത്തിന് അങ്കുരണ ശേഷി ഇല്ല. വെള്ളം കെട്ടി നില്‍ക്കാത്ത എല്ലാ പ്രദേശങ്ങള്‍ക്കും അനുയോജ്യമായ ഇനമാണ്. നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടര്‍ ഒന്നിന് 5 ടണ്‍ ചാണകം, , 50 കിലോ വീതം നൈട്രജന്‍, ഫോസ്ഫറസ്,പൊട്ടാഷ് എന്നിവ ലഭ്യമാകുന്ന വിധത്തില്‍ രാസവളവും ചേര്‍ക്കണം. തണ്ടുകള്‍ തമ്മില്‍ ഒന്നര അടി അകലത്തിലാണ് നടേണ്ടത്. കാലവര്‍ഷാരംഭത്തോടെ നടുന്നത് തൈകള്‍ പെട്ടെന്ന് വേരു പിടിച്ച് വളരുന്നതിന് ഉത്തമമാണ്. ജലസേചന സൗകര്യമുണ്ടെങ്കില്‍ ഏതു സമയത്തും തണ്ടുകള്‍ നടാവുന്നതാണ്. നട്ട് 50-60- ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യവിളവെടുക്കാം. ഹെക്ടറിന് 110 കിലോ എന്ന കണക്കില്‍ യൂറിയ നല്‍കുകയും ആവശ്യമായ ജലലഭ്യത ഉറപ്പാക്കുകയും ചെയ്താല്‍ പിന്നീട് 45 ദിവസം ഇടവിട്ട് വിളവെടുക്കാവുന്നതാണ്. ചെടികള്‍ പുഷ്പിക്കുന്നതിന് മുമ്പ് വിളവെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അടുത്ത വിളവെടുപ്പില്‍ അളവ് കുറയും. ഓരോ വിളവെടുപ്പിന് ശേഷവും മുന്‍പറഞ്ഞ നിരക്കില്‍ യൂറിയ അല്ലെങ്കില്‍, ചാണകവും ഗോമൂത്രവും കലര്‍ന്ന സ്ലറി ഉപയോഗിച്ചുള്ള ജലസേചനം എന്നിവ നടത്തണം. ഒരു വര്‍ഷം 7 മുതല്‍ 8 വരെ വിളവെടുപ്പിലൂടെ 250-300 ടണ്‍ വരെ പച്ചപ്പുല്ല് ലഭിക്കും. സങ്കരനേപ്പിയറിന്റെ തണ്ടുകള്‍ക്ക് കട്ടി കൂടുതലായതിനാല്‍ ഇവ ഉണക്കി \'ഹേ\' ആക്കി സൂക്ഷിക്കാന്‍ യോജിച്ചതല്ല. എന്നാല്‍ മക്കചോളം പോലെയുള്ള ധാന്യവിളകളുമായി ചേര്‍ത്ത് \'സൈലേജ്\' ആക്കി സൂക്ഷിക്കാന്‍ ഉത്തമമാണ്. ഗിനിപുല്ല് (കുതിരപ്പുല്ല്) കേരളത്തിലെ എല്ലാ ജില്ലകളിലും കൃഷി ചെയ്യാവുന്ന ഇനം. നമ്മുടെ കാലാവസ്ഥയില്‍. ഉല്പാദന ശേഷിയിലും ഗുണമേന്മയിലും മികച്ചു നില്ക്കുന്ന ഈ ഇനം കന്നുകാലികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പുല്ലാണ്. മെയ്-ജൂണ്‍ മാസങ്ങളില്‍ മഴയെ ആശ്രയിച്ച് കൃഷി തുടങ്ങാം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം. വിത്തും ഗുണമേന്മയുമുള്ള ചിനപ്പുകളും നടീലിന് ഉപയോഗിക്കാം. നിലം ഒരുക്കുമ്പോള്‍ അടിവളമായി 10 ടണ്‍ ചാണകം,50 കിലോഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 50 കിലോഗ്രാം പൊട്ടാഷ് എന്നിവ ഹെക്ടര്‍ ഒന്നിന് ചേര്‍ക്കണം. 200 കിലോഗ്രാം യൂറിയ മേല്‍വളമായി രണ്ടുതവണ നല്‍കണം. ആദ്യത്തെ വിളവെടുപ്പിന് ശേഷം ഒന്നാമത്തെ യൂറിയ വളപ്രയോഗവും മഴക്കാലത്തിന് ശേഷം രണ്ടാമത്തെ വളപ്രയോഗവും നടത്താം.ഗിനിപ്പുല്ലിനൊപ്പം പയര്‍ വര്‍ഗചെടികളും നട്ടുവളര്‍ത്തി ഒപ്പം അരിഞ്ഞു തീറ്റയായി നല്കിയാല് പശുക്കള്‍ക്ക് ഖരാഹാരത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. വളരെ രുചികരവും പോഷകസമ്പുഷ്ടമവുമായ ഈ പുല്ലില്‍, പശുക്കളുടെ കാത്സ്യം ആഗിരണത്തെ തടയുന്ന ഓക്സലേറ്റിന്റെ അളവ് അല്പം പോലുമില്ലെന്നത് പ്രോത്സാഹജനകമാണ്. കോംഗോസിഗ്നല്‍: മണ്ണില്‍ പടര്‍ന്നു വളരുന്ന ഈ ഇനം ഇടവിളയായും തനിവിളയായും കൃഷി ചെയ്യാം. മണ്ണുസംരക്ഷണത്തിനും മണ്‍തിട്ടകളുടെ ബലത്തിനും ഇത് കൃഷി ചെയ്യുന്നത് അനുയോജ്യമാണ്. 50-100 സെന്റീ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ഈ ഇനത്തിന്റെ നടീല്‍ വസ്തുക്കള്‍ വിത്തുകളും പുല്കടകളുമാണ്. മേയ്-ജൂണ്‍ മാസമോ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസമോ കാലവര്‍ഷം ആശ്രയിച്ച് കൃഷി തുടങ്ങാം നിലം നന്നായി ഉഴുതു മറിച്ച് കളകള്‍ നീക്കുക.ഹെക്ടറിന് 2-5 കിലോഗ്രാം എന്ന നിരക്കില്‍ വിത്തും ,പുല്ക്കടകളാണെങ്കില് 40-20 സെന്റീമീറ്റര്‍ അകലത്തിലും നടാവുന്നതാണ്. അടിവളമായി 5 ടണ്‍ ചാണകം,50 കിലോഗ്രാം ഫോസ്ഫേറ്റ് , പൊട്ടാഷ് എന്നിവ ചേര്‍ക്കണം. മേല്‍വളമായി 100 കിലോഗ്രാം യൂറിയ മാസത്തില്‍ ഒരിക്കല്‍ നല്‍കുന്നത് നല്ല വളര്‍ച്ചയുണ്ടാക്കും. പാരാപുല്ല് : എരുമപ്പുല്ല് എന്ന പേരില്‍ വടക്കേ ഇന്ത്യയിലും മൗറീഷ്യസ് പുല്ല് എന്ന പേരില്‍ വിദേശത്തും അറിയപ്പെടുന്ന ഈ പുല്ലിനും കുട്ടനാടന്‍ വെള്ളക്കെട്ടു പ്രദേശങ്ങള്‍ക്കും ചതുപ്പുനിലങ്ങള്‍ക്കും അനുയോജ്യമാണ്. ജൈവവള ലഭ്യതയില്‍ തഴച്ചുവളരുന്നതും രോമാവൃതമായ തണ്ടുകളോടു കൂടിയതുമായ ഈ ഇനം തീരപ്രദേശങ്ങളിലാണ് മികച്ച വിളവ് നല്‍കുന്നത്. മൂന്ന് മുട്ടുകളുള്ള തണ്ടുകള്‍ നടീല്‍ വസ്തുക്കളായി ഉപയോഗിക്കാം.ഹെക്ടര്‍ ഒന്നിന് 30,000 മുതല്‍ 40,000 കടകള്‍ ആവശ്യമാണ്. തറനിരപ്പില്‍ നിന്നും 60 സെന്റീമീറ്റര്‍ 70 സെന്റീമീറ്റര്‍ ഉയരമെത്തുമ്പോള്‍ മുറിച്ചുമാറ്റാവുന്ന ഈ പുല്ലില്‍ പോഷകമൂല്യം കുറവാണ്. വെര്‍മികമ്പോസ്റ്റ് നിര്‍മ്മാണം അറിയേണ്ടതെല്ലാം ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകമൂലകങ്ങളും അടങ്ങിയ ജൈവവളമാണ് മണ്ണിരകമ്പോസ്റ്റ്. മണ്ണിരയുടെ കാഷ്ഠമാണിതില്‍ കമ്പോസ്റ്റായി ഉപയോഗിക്കുന്നത്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ സാധാരണ കമ്പോസ്റ്റില്‍ അടങ്ങിയിരിക്കുന്നതിനെക്കാള്‍ ഏകദേശം മൂന്നിരട്ടി അളവില്‍ ചെടികള്‍ക്ക് പെട്ടെന്ന് കിട്ടത്തക്കരൂപത്തില്‍ മണ്ണിരവളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് മണ്ണിന്റെ അമ്ലത്വം കുറയ്ക്കുന്നു ചെടികള്‍ക്ക് രോഗപ്രതിരോധശക്തി നല്കുന്നു വിളകളുടെ സൂക്ഷിപ്പുകാലം കൂട്ടുന്നു. ടാങ്കു നിര്‍മാണം: തറനിരപ്പില്‍നിന്ന് മേല്‍പ്പോട്ടാണ് കമ്പോസ്റ്റുണ്ടാക്കാനുള്ള ടാങ്ക് നിര്‍മിക്കേണ്ടത്. അല്ലെങ്കില്‍ കമ്പോസ്റ്റ് ഉണ്ടാക്കാന്‍ സഹായിക്കുന്ന മണ്ണിരകളെ തിന്നു ജീവിക്കുന്ന ഒരിനം നാടന്‍ മണ്ണിര ഉള്ളില്‍ കടക്കാനിടയുണ്ട്. തണലുള്ളതും വെള്ളം കെട്ടിനില്‍ക്കാത്തതുമായ സ്ഥലമായിരിക്കണം. ടാങ്ക് സിമന്റ് തേച്ചുറപ്പിക്കേണ്ട ആവശ്യം പോലുമില്ല. വീതി കഴിയുന്നതും മൂന്നു മീറ്ററില്‍ കൂടുതല്‍ ആകരുത്. ചുറ്റും 5 സെ.മീ. വീതിയിലും 2.5 സെ.മീ. താഴ്ചയിലും ചാല് നിര്‍മിച്ച് അതില്‍ വെള്ളംകെട്ടിനിര്‍ത്തണം. ഉറുമ്പ് കടക്കുന്നത് തടയാനാണിത്. ടാങ്കുനിര്‍മിക്കുമ്പോള്‍ അതിനകത്ത് വീഴുന്ന ജലം വെളിയില്‍പോകാന്‍ ഒരു പ്ലാസ്റ്റിക് കുഴല്‍ ഏറ്റവും അടിയില്‍ ഉറപ്പിക്കണം. അത് എപ്പോഴും അടച്ചുവയ്ക്കണം. അല്ലെങ്കില്‍ അതുവഴി ഉറുമ്പ് ടാങ്കുവഴി കയറും. എലി ശല്യം ഒഴിവാക്കാന്‍ കമ്പിവല ഫെമിയില്‍ ഘടിപ്പിച്ച് ടാങ്കിന്റെ മുകളില്‍ വയ്ക്കണം. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ കൂരയും ഉണ്ടാക്കണം. മണ്ണിരകളെ തെരഞ്ഞെടുക്കല്‍: ഒരു പ്രത്യേകതരം മണ്ണിരകളെയാണ് കമ്പോസ്റ്റുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. കേരളത്തില്‍ സാധാരണയായി ഉപയോഗിക്കുന്നത് ആഫ്രിക്കന്‍ മണ്ണിരയാണ് (യുഡ്രിലസ് യൂജിന). അവ ഒരടിവരെ വളരും മണ്ണിരയെ വാങ്ങുമ്പോള്‍ പ്രായപൂര്‍ത്തിയായവയെ കുറച്ചെ വാങ്ങാവൂ. കുഞ്ഞുങ്ങളായിരിക്കണം കൂടൂതല്‍. കുഞ്ഞുങ്ങള്‍ പുതിയ സ്ഥലത്ത് വേഗത്തില്‍ വളരാന്‍ സാധ്യതകൂടുതലാണ്. മണ്ണിരകളെ നിഷേപിക്കല്‍: ടാങ്കില്‍ മണ്ണിരകളെ ഇടുമ്പോള്‍ ആദ്യം വേണ്ടത് ഇവയുടെ എണ്ണം കൂട്ടുകയാണ്. കാരണം മണ്ണിരയുടെ ഭക്ഷണത്തോടു അതിന്റെ ശരീരഭാരത്തിന്റെ ഏകദേശം 50 ശതമാനമാണ്. ടാങ്കിനുള്ളില്‍ നന്നായി നനച്ച ഉണക്കച്ചാക്കോ നല്ല മണ്ണിരകമ്പോസ്റ്റോ മൂന്നിഞ്ച് കനത്തില്‍ വിരിക്കണം. അതിനുമുകളില്‍ പച്ചച്ചാണകം രണ്ടിഞ്ച് കനത്തില്‍ നെടുനീളത്തില്‍ ചിറകെട്ടുന്നതുപോലെ വയ്ക്കണം. എന്നിട്ട് മണ്ണിരകളെ ടാങ്കില്‍ നിഷേപിച്ച് തടം നന്നായി നനയ്ക്കണം. അതിനുശേഷം നനഞ്ഞ ചണച്ചാക്കുകൊണ്ട് 'ചാണകച്ചിറ' മൂടിയിടണം. വിരയിളക്കാന്‍ മരുന്നുകൊടുത്തിട്ടുള്ള കന്നുകാലികളുടെ ചാണകം ഒരു മാസക്കാലം ടാങ്കിലിടരുത്. മണ്ണിരയ്ക്കു ഭക്ഷണം: മണ്ണിര അഴുകിയ ഭക്ഷണപദാര്‍ത്ഥങ്ങളേ കഴിക്കുകയുള്ളൂ. പച്ചിലയും കരിയിലയും ജൈവപദാര്‍ത്ഥങ്ങളും അവയുടെ ഭാരത്തിന്റെ പത്തിലൊന്ന് പച്ചച്ചാണകവുമായി കലര്‍ത്തി നന്നായി നനച്ചുവയ്ക്കണം. മൂന്നുനാലു ദിവസത്തിലൊരിക്കല്‍ അവ ഇളക്കി നനച്ചുകൊടുക്കണം. ഈ മിശ്രിതം 25-30 ദിവസം കഴിയുമ്പോള്‍ ആഹാരമായി നല്‍കാം. അടുക്കളാവശിഷ്ടങ്ങള്‍, അറവുശാലയിലെ അവശിഷ്ടങ്ങള്‍ എന്നിവ നേരിട്ടുതന്നെ നല്‍കുക. പക്ഷേ, ഇവയെല്ലാം നല്‍കേണ്ടത് കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒരുമാസം കഴിഞ്ഞേ ആകാവൂ. ഇവ ടാങ്കില്‍ നിഷേപിച്ച് മൂടിയിണം. അല്ലെങ്കില്‍ ഈച്ചയുടെ ഉപദ്രവം വരും. കുറശ്ശെ മാത്രമേ നല്‍കാനും പാടുള്ളൂ. ആദ്യമായി കൊടുത്ത ചാണകം തിന്നുകഴിയുമ്പോള്‍ രണ്ടാമതും പച്ചച്ചാണകമിടുക. അവയും തിന്നുന്നതിനുശേഷം മറ്റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ നല്‍കിതുടങ്ങാം. ഇതിനു ഏകദേശം 25-30 ദിവസം വേണ്ടിവരും. ഭക്ഷണം ഒരിക്കലും 10-15 സെ.മീ. കനത്തില്‍ കൂടുതല്‍ ഒരു സമയം നല്‍കരുത്. ടാങ്കിന്റെ വശങ്ങളില്‍നിന്ന് 15-30 സെ.മീ. മാറ്റി ഉള്ളിലായിവേണം ഭക്ഷണം നിഷേപിക്കാന്‍. ഒരിക്കല്‍ കൊടുത്ത ഭക്ഷണം കഴിച്ചിട്ടേ വീണ്ടും നല്‍കാവൂ. അല്ലെങ്കില്‍ മണ്ണിരകമ്പോസ്റ്റിനുപകരം സാധാരണ കമ്പോസ്റ്റായിരിക്കും കിട്ടുക. മനുഷ്യന് ഭക്ഷിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും മണ്ണിരയ്ക്കു ഭക്ഷണമായി നല്‍കും. കോഴിയുടെ തൂവല്‍, മനുഷ്യന്റെ മുടി എന്നിവയും മണ്ണിര ഭക്ഷിക്കും. ഈര്‍പ്പം നിലനിര്‍ത്തല്‍: മണ്ണിര 75 %-85% ഈര്‍പ്പമുള്ള സ്ഥലത്ത് നന്നായി വളരും. ഈര്‍പ്പം നിലനിര്‍ത്താനുള്ള എളുപ്പമാര്‍ഗ്ഗം നനച്ച ചണച്ചാക്ക് ഉപയോഗിക്കുകയാണ്. ചാക്കിലെ ഈര്‍പ്പം മാറാതെ നോക്കിയാല്‍ മതി. ഈര്‍പ്പം അധികമായാല്‍ വംശവര്‍ധന കുറയും. കമ്പോസ്റ്റ് ശേഖരണം: കമ്പോസ്റ്റ് ഉല്‍പ്പാദനം തുടങ്ങി ഒന്നരമാസം കഴിയുമ്പോള്‍ അവ ടാങ്കില്‍നിന്ന് ശേഖരിച്ച് തുടങ്ങാം. ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും ടാങ്കിന്റെ ചുവരിന്റെയും ഇടയിലുള്ള സ്ഥലത്തായിരിക്കും കമ്പോസ്റ്റ് കാണപ്പെടുക. ഇവിടെനിന്ന് ഒരാഴ്ച ഇടവിട്ട് ശേഖരിക്കാം. അതോടൊപ്പം കിട്ടുന്ന മണ്ണിരകളെ തിരികെ ടാങ്കില്‍ വി ട്ടാല്‍ മതിയാകും. നിറഞ്ഞതിനുശേഷമാണ് ശേഖരിക്കുന്നതെങ്കില്‍ ആദ്യം ടാങ്കില്‍ ഒരു ഭാഗത്ത് പച്ചച്ചാണകം കട്ടിയായി 5-8 സെ.മീ. കനത്തില്‍വയ്ക്കുക. എന്നിട്ട് നനഞ്ഞ ചാക്കുകൊണ്ട് മൂടിയിണം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ ടാങ്കിലുള്ള മണ്ണിരയുടെ 80% ചാണകക്കൂനയില്‍ വരും. അപ്പോള്‍ ചാക്കുമാറ്റിയിട്ട് ചാണകവും മണ്ണിരയും ഒന്നിച്ച് ശേഖരിച്ച് ഒരു സ്ഥലത്തുവയ്ക്കുക. ബാക്കി കിടക്കുന്ന മണ്ണിരകമ്പോസ്റ്റ് വാരി നല്ല വെയില് ലഭിക്കുന്ന സ്ഥലത്ത് ചെറിയകൂനകളായി വയ്ക്കുക. മൂന്നു മണിക്കൂറോളം വെയില് കൊള്ളാന്‍ അനുവദിക്കുക. അപ്പോള്‍ മണ്ണിരകള്‍ കൂനയുടെ അടിഭാഗത്തെത്തും. അപ്പോള്‍ കൂനയുടെ മുകള്‍ ഭാഗത്തുനിന്നും കുറെശ്ശെയായി മണ്ണിരകമ്പോസ്റ്റ് വാരിമാറ്റി വയ്ക്കാം. അടിഭാഗത്തുകാണുന്ന മണ്ണിരകളെയും വീണ്ടും ടാങ്കില്‍ നിഷേപിക്കാം. മണ്ണിരകമ്പോസ്റ്റ് ഈര്‍പ്പം തട്ടാതെ പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച് തണലത്തുസൂക്ഷിച്ചാല്‍ രണ്ടുവര്‍ഷംവരെ ഗുണം നഷ്ടപ്പെടാതെയിരിക്കും. കമ്പോസ്റ്റ് ഒരിക്കലും വെയിലത്തിട്ട് ഉണക്കരുത്. അതിലുള്ള ഉപകാരപ്രദമായ അണുക്കള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ട്. മണ്ണിരകളുടെ ശത്രുക്കള്‍: മണ്ണിരകളുടെ മുഖ്യശത്രുക്കള്‍ എലി, പെരിച്ചാഴി, കോഴി, ഉറുമ്പ് എന്നിവയാണ്. കൂടാതെ മണ്ണിരകളെ ഭക്ഷിക്കുന്ന ചില മണ്ണിരകളുമുണ്ട്. ഈ മണ്ണിരയുടെ കൂടുതല്‍ വരുന്നത് കുഴികളില്‍ കമ്പോസ്റ്റ് ഉല്‍പ്പാദിപ്പിക്കുമ്പോഴും പഴയ ചാണകം ഉപയോഗിക്കുമ്പോഴാണ്. ഉറുമ്പിന്റെ ഉപദ്രവത്തെ തടയാനാണ് ടാങ്കിനുചുറ്റും ചാല് നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തുന്നത്. ഔഷധ - പുഷ്പ - വാണിജ്യ വിളകള്‍ കാച്ചിൽ ഇപ്പോൾ നടാം ഏറെ പോഷകസമ്പന്നമായ വിളയാണ് കാച്ചിൽ. ഇതിൽ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റമിനുകൾ, മറ്റു ധാതുലവണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. കേരളീയ ഭൂപ്രകൃതി അനുസരിച്ച് മൂന്നു രീതിയിൽ വേണം കാച്ചിൽ കൃഷി ചെയ്യാൻ. നടുന്നത് മാർച്ച് മുതൽ മേയ് മാസം വരെയാണ്. മലമ്പ്രദേശങ്ങളിൽ : ഏതെങ്കിലും ഒരു മരം തിരഞ്ഞെടുക്കുക. മരത്തിൻചുവട്ടിൽനിന്ന് ഒരു മീറ്റർ അകലെ മാറി വലിയ വേരില്ലാത്ത ഭാഗത്തായി രണ്ടര അടി താഴ്ചയിൽ രണ്ടടി വീതിയിൽ കുഴി എടുക്കുക. കുഴിയുടെ നടുക്കായി മൂന്നു കഷണം വാഴപ്പിണ്ടി മൂന്നര അടി ഉയരത്തിൽ മുറിച്ച് ഒന്നിച്ചുകെട്ടി നാട്ടിവയ്ക്കുക. മണ്ണുനിരപ്പിൽനിന്ന് പിണ്ടി ഒരടി ഉയർന്നു നിൽക്കണം. വാഴപ്പിണ്ടിയുടെ ചുവടുഭാഗം കുഴിയുടെ അടിത്തട്ടിൽ മുട്ടിനിൽക്കണം. വാഴപ്പിണ്ടിയുടെ വട്ടം എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണകം ഉണക്കിപ്പൊടിച്ചത്, കരിയില, പതിര് (ഇല്ലെങ്കിൽ ഉമി) ഇവ മണ്ണിനകത്ത് ഇളക്കി പിണ്ടിയുടെ വട്ടം ഇട്ട് കുഴി നിറയ്ക്കുക. മണ്ണു നിരപ്പാകുമ്പോള്‍ ഈ മിശ്രിതം ചവിട്ടി താഴ്ത്തണം. താഴുന്നിടത്ത് വീണ്ടും ഇട്ടു നിരപ്പാക്കുക. കാച്ചിലിനു നല്ല ആകൃതി കിട്ടുന്നതിനും മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനുമാണ് വാഴപ്പിണ്ടി ഉപയോഗിക്കുന്നത്. വാഴപ്പിണ്ടി പൊങ്ങിനിൽക്കുന്ന ബാക്കിഭാഗത്ത് പിണ്ടി മൂടത്തക്കവിധം മേൽമണ്ണു ചിരണ്ടിയിട്ട് കൂനയാക്കുക. ഇപ്പോൾ മണ്ണുനിരപ്പിൽനിന്ന് കാച്ചിൽ തടത്തിന് ഒരടി ഉയരം കാണും. (കാച്ചിൽ ഒന്നിന് 500 ഗ്രാം എല്ലുപൊടി, 500 ഗ്രാം വേപ്പിൻപിണ്ണാക്ക്, ഒരു കുട്ട ചാണകപ്പൊടി, ഒരു കുട്ട കരിയില, രണ്ടു കൈ പതിര് ഇല്ലെങ്കിൽ ഉമി. ഉമിയും പതിരും ഇല്ലെങ്കിലും കുഴപ്പമില്ല. മണ്ണിന് ഇളക്കമുണ്ടാകാനാണ് ഇവ ഉപയോഗിക്കുന്നത്). ഇതിനുശേഷം ഒരു കിലോ തൂക്കമുള്ള കാച്ചിൽ കഷണം മുറിച്ച ഉടനെ ചാരം പുരട്ടി അപ്പോൾതന്നെ നടാം. അല്ലെങ്കിൽ മുറിച്ച ഭാഗം ചാണകസ്ലറിയിൽ മുക്കി മൂന്നു ദിവസം എങ്കിലും ചെറുചൂടിൽ ഉണക്കിയതിനുശേഷം നടുക. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ കാച്ചിൽ കഷണങ്ങൾ ആക്കിയത് പാകി കിളിർപ്പിച്ചും നടാം. പാകിയ കാച്ചിൽ മുള വന്നാൽ ഉടൻ വേര് മണ്ണിൽ ആഴത്തിൽ ഇറങ്ങുന്നതിനു മുൻപ് എടുത്തു നടണം. നടാനെടുത്ത മൂടിയ കുഴിയുടെ മണ്ണിട്ടതിനുശേഷം കുഴിയുടെ മധ്യഭാഗത്ത് വരത്തക്കവണ്ണം കാച്ചിൽ കഷണം തൊലിയുള്ള ഭാഗം മുകളിലായി നട്ടു കുറച്ചു മണ്ണിടുക. അതിനു മുകളിലായി ഒരു പിടി ഉണങ്ങിയ ചാണകപ്പൊടി, കരിയില എന്നിവയിട്ടതിനു ശേഷം കുറച്ചു മണ്ണിട്ടു മൂടുക. മൂടിയ ഭാഗം ഇടിഞ്ഞുപോകാതിരിക്കാൻ ഓല മുറിച്ചു വയ്ക്കുക. കാച്ചിൽ കിളിർത്തു വരുമ്പോൾ കമ്പും കയറും ഉപയോഗിച്ച് മരത്തിനു മുകളിൽ കയറത്തക്കവണ്ണം ഏറ്റം കെട്ടുക. കാച്ചിൽ മരത്തിൽ കയറുന്നതിനെ ആശ്രയിച്ചാണ് കിഴങ്ങു വളരുന്നത്. സമതലങ്ങളിൽ മേൽപറഞ്ഞ രീതിയിൽ തന്നെ കാച്ചിൽ നടാം. എന്നാൽ കുഴിയുടെ താഴ്ച ഒരടിയും വാഴപ്പിണ്ടിയുടെ നീളം രണ്ടടിയും മതി. ശരിയായ രീതിയിൽ ഏറ്റംകെട്ടി മുകളിലോട്ട് എത്രയും എത്തിക്കാമോ അത്രയും എത്തിച്ചാൽ നല്ല വലുപ്പം ഉള്ള കാച്ചിൽ വിളവെടുക്കാം. മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വിളവെടുക്കാം. കുട്ടനാടൻ പ്രദേശങ്ങളിൽ: വെള്ളം കയറുന്ന പ്രദേശങ്ങളിൽ നടാനുള്ള കുഴിക്ക് ഏറെ ആഴം വേണ്ടതില്ല. ഒരടി വീതിയിൽ അര അടി താഴ്ചയിൽ ഒരു ചെറിയ കുഴി എടുത്ത് ഒരു വാഴപ്പിണ്ടി രണ്ടടി നീളത്തിൽ കുഴിച്ചുവയ്ക്കുക. ഒരു വലിയ പ്ലാസ്റ്റിക് ചാക്ക് പകുതിവച്ച് രണ്ടായി മുറിക്കുക. അതിനുശേഷം മുറിച്ച ചാക്കിന്റെ ചുവടുഭാഗം നേരെ മണ്ണുനിരപ്പിന്റെ നിരപ്പിൽ മുട്ടത്തക്കവണ്ണം കുത്തനെ നിവർത്തി നിർത്തുക. (ചാക്ക് നിവർന്നു നിൽക്കുന്നതിനുവേണ്ടി നാലുഭാഗത്തും കുറ്റി അടിച്ച് നിവർത്തി കെട്ടിവയ്ക്കുക. ചാക്കിന്റെ അടിഭാഗവും മുകൾഭാഗവും തുറന്നിരിക്കണം. വാഴപ്പിണ്ടി മുറിച്ച ചാക്കിന്റെ മുക്കാൽ ഭാഗത്തോളം വേണം. പിണ്ടിക്കു ചുറ്റും വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി (മൂട് ഒന്നിന് 500 ഗ്രാം വീതം) ഉണങ്ങിയ ചാണകപ്പൊടി, കരിയില, പതിര് ഇവ മണ്ണുമായി ഇളക്കി ചാക്കു നിറയ്ക്കുക. അതിനുശേഷം മുകളിൽ കുറച്ചു മണ്ണിടുക. ഇതിനു മുകളിൽ വാഴപ്പിണ്ടിയുടെ മുകൾഭാഗത്തായി മധ്യത്തിൽ വരത്തക്കവണ്ണം ഏകദേശം ഒരു കിലോ തൂക്കമുള്ള കാച്ചിൽ കഷണം നടുക. (ചെറിയ കാച്ചിൽ ആണെങ്കിൽ മുഴുവനായി നടാം). നട്ട കാച്ചിലിന് മുകളിൽ ഒരു പിടി വീതം ചാണകപ്പൊടി, കരിയില ഇവയിട്ട ശേഷം മണ്ണിട്ടു മൂടുക. 15 കിലോയിൽ കുറയാതെ അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിളവെടുക്കാം. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വളമിടേണ്ടത്. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. രാസവളങ്ങൾ ആണെങ്കിൽ ഫാക്ടംഫോസ് 100 ഗ്രാം, പൊട്ടാഷ് 50 ഗ്രാം, യൂറിയ 50 ഗ്രാം വീതം മൂടൊന്നിന് ഇട്ടുകൊടുക്കുക. ജൈവവളമാണ് ഇടുന്നതെങ്കിൽ ഒരു കിലോ വീതവും. വളമിടീല് കാച്ചിലിന്റെ ചുവട് ഇളകാത്ത രീതിയിൽ കൈകൊണ്ട് പുല്ലു നീക്കം ചെയ്തശേഷം മൂട്ടിൽനിന്ന് ഒരടി മാറ്റി ചുറ്റും ഇളക്കിയ വളങ്ങൾ വിതറുക. അതിനുശേഷം ചുവട്ടിൽനിന്ന് അഞ്ചടി മാറ്റി വേരൊന്നും മുറിയാതെ മണ്ണെടുത്ത് വളത്തിനു മുകളിൽ ഇട്ടു മൂടുക. ജൈവവളമാണെങ്കിലും ഇതേ രീതി മതി. സർവസുഗന്ധി വളർത്താം ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി. സമതലങ്ങളിലും നിത്യഹരിത ചെടിയാണിതെങ്കിലും കായ്കളുണ്ടാകുന്നത് ഉയർന്ന തലങ്ങളിലാണ്. ഈ വിളയിൽ ആൺപെൺ മരങ്ങൾ വെവ്വേറെയാണ്. പൂവ് ആകുന്നതോടെ മാത്രമേ ഈ വ്യത്യാസം അറിയാനാകൂ. സർവസുഗന്ധി കടത്തീര സാമീപ്യമുള്ള മലമ്പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്നു. ശരിയായ നീർവാർച്ചയുള്ള എല്ലാത്തരം മണ്ണും സർവസുഗന്ധി കൃഷിക്കു പറ്റിയതാണ്. പഴുത്ത കായ്കളിൽനിന്നു ലഭിക്കുന്ന വിത്ത് ശേഖരിച്ചുകഴിഞ്ഞാലുടൻ പാകി മുളപ്പിക്കണം. അധികദിവസം സൂക്ഷിച്ചുവച്ചാൽ കിളിർപ്പുശേഷി കുറയും. ഒന്നൊന്നര വർഷം പ്രായമായ തൈകളാണ് നടാനുത്തമം. ഒട്ടുമിക്ക നഴ്സറികളിലും ഇപ്പോൾ തൈകൾ വിൽപനയ്ക്കുണ്ട്. ആറു മീറ്റർ അകലം നൽകി തൈകൾ നടാം. കാര്യമായ വളപ്രയോഗം ആവശ്യമില്ല. വളമായി വർഷംതോറും 20–25 കി.ഗ്രാം ചാണകമോ കമ്പോസ്റ്റോ ചേർത്താൽ മതിയാകും. അഞ്ചാറു വർഷമാകുന്നതോടെ സർവസുഗന്ധി കായ്ച്ചുതുടങ്ങും. കാലാവസ്ഥയും സാഹചര്യങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. സാധാരണ ജൂലൈ–സെപ്റ്റംബർ മാസങ്ങളിലാണ് പൂവിടുന്നത്. പൂവിട്ടാൽ മൂന്നുനാലു മാസംകൊണ്ട് വിളവെടുപ്പിനു പാകമാകുന്നു. സർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ്. മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്നു. ദഹനക്കുറവ്, തജ്ജന്യമായ അസുഖങ്ങൾ എന്നിവയ്ക്കും ഫലപ്രദമാണ്. തടി ഉറപ്പുള്ളതാകയാൽ ഊന്നുവടി, കുടക്കാൽ എന്നിവയ്ക്കും പ്രയോജനപ്പെടുത്താം. സർവസുഗന്ധിയിൽനിന്നുള്ള മറ്റൊരു ഉൽപന്നമാണ് തൈലം. ഇതു വാറ്റിയെടുക്കുന്നതിനുള്ള സാധ്യത കേരളത്തിൽ ഇപ്പോഴില്ല. കറിവേപ്പ് എന്നപോലെ മത്സ്യം, മാംസം, ബിരിയാണി എന്നിവയിൽ ഇല ചതച്ചിട്ടാൽ വിഭവങ്ങൾ സ്വാദിഷ്ഠമാകും പുഷ്പകൃഷി പ്രശ്നങ്ങളും സാധ്യതകളും കേരളീയ സംസ്കാരവുമായി അഭ്യേബന്ധം തന്നെ പൂക്കള്‍ക്കുണ്ട്. ദേവാരാധനയ്ക്കും മറ്റെല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും പൂക്കള്‍ കൂടിയേ തീരൂ. എന്നിരിക്കിലും വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പകൃഷി എന്ന ആശയം നമ്മുടെ നാട്ടില്‍ വ്യാപകമായത് അടുത്തകാലത്തു മാത്രമാണ്. അതും പരമ്പരാഗത പുഷ്പങ്ങളുടെ കൃഷിയല്ലതാനും. കൃത്യമായി പറഞ്ഞാല്‍ ഓര്‍ക്കിഡ്, ആന്തൂറിയം എന്നീ പുഷ്പങ്ങഴാണ്. വാണിജ്യാടിസ്ഥാനനിലയില് ഒതുങ്ങിക്കഴിഞ്ഞിരിന്ന ഈ പുഷ്പകൃഷി 97 അവസാനത്തോടെ 8.56 കോടി രൂപയുടെ വരുമാനം നമ്മുടെ സംസ്ഥാനത്തിനു നേടിത്തരുന്ന ഒരു നിലയിലെത്തിയിരിക്കുകയാണ്. ഉപയോഗമനുസരിച്ച് പുഷ്പങ്ങളെ മൂന്നായി തരംതിരിക്കാം. പരമ്പരാഗത ഇനങ്ങള്‍ ആരാധനകള്‍ക്ക്, മംഗളകര്‍മ്മങ്ങള്‍ക്ക്, മോടി പിടിപ്പിക്കാന്‍, തലയില്‍ ചൂടാന്‍ എന്നിങ്ങനെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് പല ആവശ്യങ്ങള്‍ക്കായി പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു പ്രധാനമായും നാം മുല്ല, പിച്ചി, പനിനീര്, ചെമ്പകം, താമര, കനകാംബരം, മുതലായ പുഷ്പങ്ങളും തുളസി, കൂവളം എന്നീ ഇലകളും ഉപയോഗപ്പെടുത്തുന്നു. ഇത്തരം പുഷ്പങ്ങളുടെ വ്യാപകമായ കൃഷി ഇന്നും നമ്മുടെ നാട്ടില്‍ പ്രചാരത്തിലില്ല. ആധുനിക ഇനങ്ങള്‍ ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പുഷ്പാലങ്കാരത്തിനും, ബൊക്കെകള്‍, റീത്തുകള്‍ എന്നിവയ്ക്കും ഇന്നീ പുഷ്പങ്ങളുടെ ആവശ്യം വര്‍ധിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ക്കായി പ്രധാനമായും പകുതി വിടര്‍ന്ന പുഷ്പങ്ങളാണ് പ്രിയങ്കരം. ഓര്‍ക്കിഡുകള്‍, ആന്തൂറിയം, കാര്‍ണേഷന്‍സ്, റോസ്, ട്യൂബ്റോസ്, ക്രിസാന്തിമം എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. കട്ഫ്ളവേഴ്സ് എന്നാണ് സാധാരണ ഇവയെ പറയാറ്. കടപ്പാട്: www.infomagic.com