എം.എന്‍. നസിയബീഗം, എം. രമ്യ
കേരള കാര്‍ഷിക സര്‍വകലാശാല
നമ്മുടെ കാലാവസ്ഥയില്‍ കീടങ്ങളും രോഗങ്ങളുമില്ലാതെയുള്ള പച്ചക്കറികൃഷി അസാധ്യമാണ്. രാസകീടനാശിനിയുടെ അമിതമായ ഉപയോഗം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നു. കൂടിയ തോതിലുള്ള രാസകീടനാശിനി പ്രയോഗം അവയുടെ ഘടകങ്ങള്‍ ചെടികളില്‍ അവശേഷിപ്പിക്കുന്നതിനും ഒരേ കീടനാശിനിയുടെ നിരന്തരമായ ഉപയോഗം കീടങ്ങളില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും കാരണമാകുന്നു. ഈ പശ്ചാത്തലത്തില്‍ നമുക്ക് സസ്യജന്യമായ പല കീടനാശിനികളും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ ചെലവില്‍ നമുക്കു വീട്ടില്‍ തന്നെ ഇവ തയാറാക്കാം. വിവിധതരം സസ്യജന്യ കീടനാശിനികള്‍ തയാറാക്കുന്നവിധം പരിചയപ്പെടാം.
കിരിയാത്ത് ചെടിയുടെ ഇലകളും ഇളംതണ്ടും ചതച്ച് 500 മില്ലിഗ്രാം നീരെടുക്കുക. 250 മില്ലി വെള്ളത്തില്‍ 30 ഗ്രാം ബാര്‍സോപ്പ് ലയിപ്പിച്ച് സോപ്പ് ലായനി തയാറാക്കുക. ലായനിയും കിരിയാത്ത് നീരും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ഏഴരലിറ്റര്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചശേഷം 165 ഗ്രാം വെളുത്തുള്ളി നന്നായി അരച്ചുചേര്‍ക്കുക. ഈ മിശ്രിതം ഒരു തുണി ഉപയോഗിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.
നാറ്റപ്പൂച്ചെടിയുടെ ഇലകളും ഇളംതണ്ടും ചതച്ച് (500 മില്ലിഗ്രാം) നീരെടുക്കുക. 30ഗ്രാം ബാര്‍സോപ്പ് ചെറുതായി മുറിച്ചെടുത്ത് 250 മില്ലി വെള്ളത്തില്‍ ലയിപ്പിച്ച് ഉണ്ടാക്കിയ ലായനി, നാറ്റപ്പൂച്ചെടി നീരുമായി ചേര്‍ക്കുക. ഈ മിശ്രിതത്തില്‍ ഏഴരലിറ്റര്‍ വെള്ളം ചേര്‍ത്ത് ലയിപ്പിച്ച് ഉപയോഗിക്കാം.
50 ഗ്രാം വെളുത്തുള്ളി, 100 മില്ലി വെള്ളത്തില്‍ കുതിര്‍ക്കുക. അടുത്തദിവസം വെളുത്തുള്ളി തൊലികളഞ്ഞ് അരച്ച് പേസ്റ്റാക്കുക. ഇതേപോലെ, മുളക് 25 ഗ്രാം, 50 മില്ലി ലിറ്റര്വെള്ളത്തിലും ഇഞ്ചി 50 ഗ്രാം, 100 മില്ലി ലിറ്റര്‍ വെള്ളത്തിലും അരച്ചു പേസ്റ്റാക്കി മൂന്നുംകൂടി മൂന്നുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇളക്കി അരിച്ചെടുക്കുക. ഈ മിശ്രിതം പുഴുക്കള്‍ക്കെതിരേ ഫലപ്രദമാണ്.
നുറുക്കിയ 50 ഗ്രാം പപ്പായ ഇല 100 മില്ലി വെള്ളത്തില്‍ മുക്കി ഒരു രാത്രി വയ്ക്കുക. ഇല അടുത്തദിവസം ഞെരടി പിഴിഞ്ഞെടുത്ത സത്ത് മൂന്നുനാലിരട്ടി വെള്ളംചേര്‍ത്ത് തളിക്കുക. ഇലതീനി പുഴുക്കളെ അകറ്റാന്‍ ഇത് ഫലപ്രദമാണ്.
ഐബിന്‍ കാണ്ടാവനം
പോളിഹൗസ് കൃഷി നഷ്ടമാണെന്ന അഭിപ്രായം വ്യാപകമാണ്. എന്നാല്‍ ഇങ്ങനെയൊരു അഭിപ്രായത്തിലെത്തുന്നതിനു മുമ്പ് തമിഴ്നാട്ടിലെ ഹൊസൂര്‍ പോലുള്ള സ്ഥലങ്ങളിലെ അനുഭവങ്ങള്‍ക്കൂടി അറിയുന്നത് നന്നായിരിക്കും. ജില്ലാ ഹോര്‍ട്ടി കോര്‍പ്പ് മിഷനുകളുമായി ബന്ധപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കേരളത്തിലെ 10 സെന്റ് വലുപ്പമുള്ള പോളിഹൗസ് കണ്ടുശീലിച്ചവര്‍ക്ക് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ പോളിഹൗസുകള്‍ കണ്ടാല്‍ കൗതുകവും ആശ്ചര്യവുമായിരിക്കും. ഇവിടത്തെ പോളിഹൗസുകളുടെ മിനിമം വലിപ്പം ഒരേക്കറാണ്. പോളിഹൗസുകളുടെ വലിപ്പംപോലെതന്നെ വളരെ ശ്രദ്ധയും പ്രാധാന്യവും നല്‍കിയാണ് ഇവിടെ ഓരോ പച്ചക്കറികളും വിളയിക്കുക. എന്നാല്‍ തമിഴ്നാടന്‍ കൃഷിരീതികള്‍ പൂര്‍ണമായും കേരളത്തില്‍ പരീക്ഷിക്കാനുമാവില്ല. പക്ഷേ, അറിവുകള്‍ നേടാനാകും.
പലപ്പോഴും കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ പിടിച്ചുനില്ക്കാന് കഴിയാത്തത് വിപണി കണ്ട് കൃഷിയിറക്കാന്‍ അറിയാത്തതുകൊണ്ടാണ്. മാര്‍ക്കറ്റ് എന്താവശ്യപ്പെടുന്നു, അതനുസരിച്ച് കൃഷി ചെയ്യുക, വില്‍ക്കുക. കൃഷി നഷ്ടമാണെന്നു പരിതപിക്കുന്നവര്‍ വിപണികണ്ടെത്താന്‍ അറിയാത്തവരാണെന്നനുമാനിക്കാം. തമിഴ്നാട്ടിലെ കര്‍ഷകരെ ഇക്കാര്യത്തില്‍ മാതൃകയാക്കാം. വിപണിയനുസരിച്ചാണ് ഇവിടത്തെ കൃഷി.
പോളിഹൗസ് കൃഷി കേരളത്തില്‍ ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ഇന്നും ശൈശവദശയില്‍ത്തന്നെയാണ്. വേണ്ടരീതിയില്‍ നിര്‍ദേശങ്ങള്‍ നല്കാന് വിദഗ്ധരില്ല എന്നതാണ് കേരളത്തിലെ പോളിഹൗസ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. പോളിഹൗസ് നിര്‍മിച്ച് കൃഷിയിലേക്ക് തിരിഞ്ഞവര്‍ക്കാകട്ടെ കൃഷിയെക്കുറിച്ച് കാര്യമായ അറിവില്ലെന്നു പറയാതിരിക്കാന്‍ വയ്യ. അതാണ് പോളിഹൗസിലെ കൃഷി നഷ്ടമാകുന്നെന്ന നിലവിളിയുയരാന്‍ പ്രധാന കാരണം. ശാസ്ത്രീയ മാര്‍ഗങ്ങള്‍ക്കൊപ്പം തനതു കാര്‍ഷിക രീതികള്‍ക്കൂടി അവംലംബിച്ച് കൃഷി ചെയ്യുന്ന പോളിഹൗസുകള്‍ ഏറെക്കുറെ വിജയം കൈവരിക്കുന്നുമുണ്ട്.
ഏതു കാലാവസ്ഥയിലും ഒരേ അന്തരീക്ഷം സൃഷ്ടിച്ച് കൃഷി ചെയ്യാം എന്നതാണ് പോളി ഹൗസ് കൃഷിയുടെ മേന്മ. എന്നാല്‍ കേരളത്തിലെ അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയില്‍ പോളിഹൗസുകളില്‍ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും ആവശ്യമില്ലാത്തതാണ്. ഫോഗിംഗ് സംവിധാനം പ്രവര്‍ത്തിപ്പിച്ചാല്‍ പോളിഹൗസിനുള്ളില്‍ ഫംഗസ് ബാധ കൂടുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍ സര്‍ക്കാരില്‍നിന്നുള്ള സബ്സിഡി ലഭിക്കാന്‍ ഇതൊക്കെ വയ്ക്കേണ്ടതായി വരുന്നു.
തമിഴ്നാട്ടിലെ ഹൊസൂരിലേക്ക്
മുമ്പ് പറഞ്ഞപോലെ ചുരുങ്ങിയത് ഒരേക്കറാണ് ഇവിടുത്തെ പോളിഹൗസുകളുടെ വലിപ്പം. തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂര്‍ എന്ന പട്ടണം ആയിരക്കണക്കിനു പോളിഹൗസ് കൃഷിയിടങ്ങളുടെ കേന്ദ്രമാണ്. ഇവിടെ നിന്നു ബംഗളൂരുവിലേക്ക് 40 കിലോമീറ്റര്‍ മാത്രമേയുള്ളൂ. ബംഗളൂരു ആസ്ഥാനമാക്കി 100 കിലോമീറ്റര്‍ ചുറ്റളവിലുള്ള പോളിഹൗസുകളുടെ എണ്ണമെടുത്താല്‍ ഉത്തരേന്ത്യയില്‍ ആകെയുള്ള പോളി ഹൗസുകളുടെ എണ്ണത്തേക്കാളേറെ വരും.
ഇവിടെ സാധാരണയായി സാലഡ് വെള്ളരി, വഴുതന, തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളും ജര്‍ബെറ, റോസ് തുടങ്ങിയ പൂക്കളുമാണ് പ്രധാനമായും പോളിഹൗസുകളില്‍ കൃഷിചെയ്തുവരുന്നത്. വിത്തുകള്‍ക്ക് വില കൂടുതലാണെങ്കിലും വിളവധികമാണ്. റിജ്ക് സ്വാന് പോലെയുള്ള അന്താരാഷ്ട്ര വിത്തുകമ്പനികളാണ് കര്‍ഷകര്‍ക്കായി മികച്ച ഇനം വിത്തുകള്‍ നല്‍കുന്നത്.
സാലഡ് വെള്ളരി
പോളിഹൗസ് കൃഷിയില്‍ പ്രധാനി മള്‍ട്ടി സ്റ്റാര്‍ എന്ന ഇനമാണ്. വണ്ണം കുറഞ്ഞ് കടും പച്ചനിറമായിരിക്കും. കൈയ്യത്തുന്ന ഉയരത്തില്‍മാത്രമേ കുക്കുമ്പര്‍ വള്ളികള്‍ കയറ്റി വിടാറുള്ളൂ. അതിനുശേഷം താഴേയ്ക്ക് തൂക്കിയിടും. പരമാവധി അഞ്ചു മീറ്ററാണ് സാലഡ് വെള്ളരിച്ചെടിയുടെ നീളം. പയര്‍ വശങ്ങളിലേക്കു വളര്‍ത്തുന്നതു പോലെ യായാല്‍ വിളവു കുറയും. ഒന്നെങ്കില്‍ മുകളിലേക്ക് അല്ലെങ്കില്‍ താഴേക്ക്. അതാണ് സാലഡ് വെള്ളരികൃഷിയില്‍ ചെയ്യേണ്ടത്.
ഒരു മാസത്തിനുശേഷം വരുന്ന പൂക്കള്‍ മാത്രമാണ് വളരാന്‍ അനുവദിക്കുക. അതിനു മുമ്പ് വരുന്ന പൂക്കള്‍ മുറിച്ചു കളയുകയാണ് ഇവരുടെ രീതി. അല്ലെങ്കില്‍ ചെടിയുടെ വളര്‍ച്ച കുറയും. പൂ മുറിച്ചു കളയുന്നതിന്റെയോ അല്ലെങ്കില്‍ വിളവെടുക്കുന്നതിന്റെയോ താഴേക്കുള്ള ഇലകള്‍ മുറിച്ചു മാറ്റുന്നത് മുകളില്‍ വരുന്ന കായ്കളുടെ വളര്‍ച്ചയെ സഹായിക്കും. ആഴ്ചയില്‍ രണ്ടില. അതില്‍ക്കൂടുതല്‍ മുറിച്ചു കളയാറില്ല.
കേളത്തിലെ സാഹചര്യത്തില്‍ ഇലവലുപ്പം കുറഞ്ഞ സാലഡ് വെള്ളരി കൃഷി ചെയ്യുന്നതാണുത്തമം. ഇത് വായൂചംക്രമണം കുറേക്കൂടി സുഗമമാക്കും. ഫംഗസ് ബാധ ഒഴിവാക്കാം. ഒരു ഞെട്ടില്‍ ഒന്നില്‍ക്കൂടുതല്‍ കായ്കള്‍ ഉണ്ടാകുകയാണെങ്കില്‍ ഒരെണ്ണം മാത്രം നിലനിര്‍ത്തുന്നത് ചെടിയുടെ ആരോഗ്യത്തിനും കായ്കളുടെ വലുപ്പത്തിനും നല്ലതാണ്. വിളവെടുക്കുമ്പോള്‍ ഒരു വെള്ളരിക്ക് 90-120 ഗ്രാം ഭാരമുണ്ടാകുന്ന രീതിയിലാണ് ഇവിടത്തെ കൃഷി. കായില്‍നിന്നു പൂ പൊഴിഞ്ഞുപോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പൂ പൊഴിഞ്ഞാല്‍ വെള്ളരി മൂത്തുപോയി എന്നാണു പറയുക. ഇത് വിപണിയില്‍നിന്നു തള്ളപ്പെടും. കേരളത്തിലാവട്ടെ നേരേ തിരിച്ചാണ്. പൂ കണ്ടാല്‍ മൂത്തില്ല എന്ന ചിന്ത മാത്രമേയുള്ളൂ.
വഴുതന
ഷറപ്പോവ എന്ന ഇനം വഴുതനയാണ് സാധാരണയായി ഇവിടെ കൃഷിചെയ്തുവരുന്നത്. കേരളത്തില്‍ വിപണി കണ്ടെത്തിയിട്ടില്ലാത്ത ഇനമാണിത്. പ്രധാനമായും കയറ്റുമതിയാണ് ലക്ഷ്യം. ഒരു കായയ്ക്ക് 400 ഗ്രാമോളം തൂക്കമുണ്ടാകും. ഏഴു രൂപയാണ് ഒരു വിത്തിന്റെ വില. ഏകദേശം 12 മീറ്ററോളം ഉയരവും വയ്ക്കും.
കാപ്സിക്കം
ബച്ചാട്ടാ എന്ന ഇനമാണ് ഇവിടെ പോളിഹൗസുകളില്‍ കൃഷി ചെയ്യുന്നത്. ഓരോ കായും 200 ഗ്രാമോളം വരും. ഒരു വര്‍ഷമാണ് കാപ്സിക്ക ചെടിയുടെ ആയുസ്. സാധാരണഗതിയില്‍ പൂ വന്ന് 50-60 ദിവസം വരെ കായ്ക്ക് പച്ച നിറമായിരിക്കും. ഈ സമയത്താണ് വിളവെടുപ്പ്. മാര്‍ക്കറ്റില്‍ വിപണിസാധ്യതയുള്ളത് പച്ച കാപ്സിക്കത്തിനാണ്. 60-80 ദിവസകൊണ്ട് കായകള്‍ പഴുത്ത് നിറമുള്ളതാകും. ഇതിന് മാര്‍ക്കറ്റില്ല. ഓരോ ചെടിയും ഏകദേശം 12 അടിയോളം ഉയരത്തില്‍ വളരും. അതനുസരിച്ച് ഓരോ ചെടിക്കും താങ്ങു നല്‍കിയിട്ടുണ്ട്. 70 സെന്റീമീറ്റര്‍ വീതിയുള്ള ബെഡും 80 സെന്റീമീറ്റര്‍ വീതിയുള്ള പാതയുമാണ് കാപ്സിക്കത്തിനായി ഒരുക്കുക. ചെടികള്‍ തമ്മില്‍ 45 സെന്റീമീറ്റര്‍ അകലവും അടുത്തടുത്ത ബെഡുകളിലെ ചെടികള്‍ തമ്മില്‍ 1.2 മീറ്റര്‍ അകലവുമാണ് ഉണ്ടായിരിക്കേണ്ടത്.
ജര്‍ബെറ
തമിഴ്നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പൂക്കളില്‍ ഏറിയ പങ്കും കേരളത്തിലേക്കാണെത്തുക. കേരളത്തിലെ വിപണിസാധ്യത എത്രത്തോളം വലുതാണെന്നതിനുള്ള തെളിവാണിത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂ ഉത്പാദകരായ കര്‍ണാടയിലെ 30 ശതമാനം പൂക്കളും കേരളത്തിലേക്കാണെത്തുക. എവിടി, കെഎഫ് ബയോപ്ലാന്റ് പൂനെ എന്നിവരാണ് ജര്‍ബെറ തൈകളുടെ വിതരണക്കാര്‍. ഒരു തൈക്ക് 35 രൂപ വില വരും. 60 സെന്റീ മീറ്റര്‍ വീതിയിലാണ് ബെഡ് തയാറാക്കുക. ബെഡുകള്‍ തമ്മില്‍ 45 സെന്റീമീറ്റര്‍ അകലവും ഉണ്ടായിരിക്കും. ഒരു ചതുരശ്ര മീറ്ററില്‍ ആറു ചെടി എന്നതാണ് ജര്‍ബെറ കൃഷിരീതി. നട്ട് 60 ദിവസങ്ങള്‍ക്കുമുമ്പ് പൂമൊട്ടുകള്‍ വന്നാല്‍ അത് പറിച്ചുകളയുകയാണു പതിവ്. മാര്‍ക്കറ്റില്‍ ഏതു നിറത്തിനാണോ ഡിമാന്‍ഡ് കൂടുതല്‍ അതനുസരിച്ചാണ് ഇവിടെ കൃഷി നടക്കുന്നത്. കേരളത്തില്‍ വെള്ളയ്ക്കു ഡിമാന്‍ഡ് കൂടുതലായതിനാല്‍ വെള്ള നിറമുള്ള ചെടിയാണ് ഇവിടെ അധികവും.
ആവശ്യത്തിനനുസരിച്ചാണ് കൃഷി. അതുകൊണ്ടുതന്നെ പൂക്കള്‍ ഒരിക്കലും കെട്ടിക്കിടക്കുന്നില്ല. മൂന്നു വര്‍ഷമാണ് ജര്‍ബെറ ചെടികളുടെ പരമാവധി ആയുസ്. രണ്ടു വര്‍ഷത്തിനു ശേഷം പൂ ഉത്പാദനം കുറയുന്നതിനാല്‍ രണ്ട്, രണ്ടര വര്‍ഷത്തിനുള്ളില്‍ റീ പ്ലാന്റിംഗ് നടത്തുകയാണ് പതിവ്. ലഭ്യത കുറയാതിരിക്കാനുള്ള സംവിധാനം സ്വീകരിച്ച ശേഷം മാത്രമേ റീപ്ലാന്റിംഗ് നടത്താറുള്ളൂ എന്നത് എടുത്തുപറയേണ്ട കാര്യമാണ്. വിപണിയില്‍നിന്നു പുറംതള്ളപ്പെടാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തിലെ സാഹചര്യത്തില്‍ പോളിഹൗസില്‍ ജര്‍ബെറ കൃഷി യോജിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിരിയുന്ന പൂവിനേക്കാള്‍ വലുപ്പവും കാണാറുണ്ട്. 400 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഒരു പോളിഹൗസില്‍ ഒരു വര്‍ഷം 96,000 പൂക്കള്‍ എന്നതാണ് കണക്ക്. പലപ്പോഴും കേരളത്തില്‍ വിപണിയിലെത്തുന്ന ജര്‍ബെറ ചെടികള്‍ ഇത്തരം പോളിഹൗസുകളില്‍നിന്ന് പ്രായാധിക്യംമൂലം ഉപേക്ഷിക്കുന്ന ചെടികളാണ്. അതുതന്നെയാണ് അവയില്‍നിന്നു പൂക്കള്‍ കിട്ടാത്തതിനു കാരണവും.
പോളിഹൗസുകളിലെ നന
പുട്ടുപൊടിയുടെ നനവ്. അതാണ് പോളിഹൗസുകളില്‍ ചെടികള്‍ക്കു നല്‍കേണ്ട നന. കൂടുതല്‍ വെള്ളം നല്കിയാല് മണ്ണിന്റെ ഫീല്‍ഡ് കപ്പാസിറ്റി (വെള്ളം ആഗിരണം ചെയ്യാനുള്ള കഴിവ്) കുറയും. കേരളത്തിലെ സാഹചര്യത്തില്‍ ഉച്ചയ്ക്കു മുമ്പ് പോളിഹൗസുകളിലെ ജലസേചനം തീര്‍ക്കുന്നതാണ് നല്ലത്. തുറസായ സ്ഥലങ്ങളിലാവട്ടെ രാവിലെയും വൈകുന്നേരം ആറിനു ശേഷവും വെള്ളം നല്‍കുന്നതാണ് ഉചിതം. ഇത് ചെടിയുടെ വളര്‍ച്ചയ്ക്കു നല്ലതാണ്.
പോളിഹൗസുകളില്‍ രാത്രി നന ഉണ്ടായാല്‍ ഈര്‍പ്പം കൂടി ഫംഗസ് ബാധയുണ്ടാകും. അതുകൊണ്ട് രാവിലെതന്നെ നന നല്‍കുന്നതാണ് ഉത്തമം. ഒരു നേരം മാത്രം നന മതി.
കേരളത്തിലെ സാഹചര്യത്തില്‍ പോളിഹൗസുകളില്‍ തക്കാളികൃഷി അത്ര വിജയകരമല്ല എന്നാണ് വിദഗ്ധാഭിപ്രായം. കേരളത്തില്‍ പ്രധാനമായി കുക്കുമ്പര്‍, പയര്‍ എന്നിവയാണ് കൃഷിചെയ്തു വരുന്നത്. അത്യാവശ്യം ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ പോളിഹൗസില്‍ വജയമുറപ്പാണ്. പ്രതിസന്ധികള്‍ കര്‍ഷകന്റെ കൂടെപ്പിറപ്പാണ്. അതിനെ തരണം ചെയ്ത് മുന്നേറുന്നവനേ വിജയം നേടാന്‍ കഴിയൂ. കൈനനയാതെ മീന്‍ പിടിക്കാന്‍ കഴിയില്ലെന്നതുപോലെതന്നെയാണ് കൃഷിയുടെ കാര്യം. ബുദ്ധിമുട്ടാതെ ഒന്നും നേടാന്‍ കഴിയില്ല എന്നോര്‍ക്കുന്നതു നന്ന്.
പോളിഹൗസ് കൃഷിയെക്കുറിച്ചുള്ള സംശയനിവാരണത്തിന് ബന്ധപ്പെടുക. ഹരീഷ്: 9544764777,ലേഖകന്‍: 9539720020
ഡോ. കെ. മുരളീധരന്
റിട്ട. ജനറല്‍ മാനേജര്‍, ഇന്‍ഡോ- സ്വിസ് പ്രൊജക്ട്
കറവ
കറവയ്ക്കു മുന്നേപശുക്കളെകുളിപ്പിക്കുന്ന രീതി കുറെയേറെ ക്ഷീരകര്‍ഷകര്‍ അനുവര്‍ത്തിക്കുന്നുണ്ട്. വെളുപ്പിനു പശുക്കളെ കുളിപ്പിക്കണം എന്നു ശാഠ്യം പിടിക്കണമെന്നില്ല. അകിടും പിന്‍കാലുകളും പിറകുവശവും കഴികിയാല്‍ മതിയാകും. അതിനു മുന്നേ തൊഴുത്തിലെ ചാണകം ഷവല്‍ ഉപയോഗിച്ച് മീല്‍ബാരോയിലേക്കു മാറ്റാന്‍ മറക്കരുത്.
കറവ കൃത്യസമയത്തു തന്നെ നടന്നിരിക്കണം. പക്ഷെ, കറവസമയത്ത് തൊഴുത്തിലെ അന്തരീക്ഷം ശാന്തമായിരിക്കണം. പശുക്കളില്‍ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങള്‍ ഒരിക്കലും തൊഴുത്തിലുണ്ടാക്കരുത്.
കറവയ്ക്കു കന്നുകുട്ടികള് പശുവിനോടു ചേര്‍ന്നു നില്‍ക്കണമെന്ന ധാരണ കര്‍ഷകര്‍ക്കിന്നില്ല. പക്ഷെ, അതിനു പകരമായി തൊഴുത്തില്‍ കറവസമയത്ത് റേഡിയോ സംഗീതം കേള്പിക്കുന്നതും മില്‍ക്കിംഗ് മെഷീനിന്റെ ശബ്ദവും കറവസമയത്ത് കാലിതീറ്റ വയ്ക്കുന്നതും നല്ലതാണ്. ഇത്തരം ദിനചര്യകള്‍ അനുഷ്ഠിക്കുന്നതു മൂലം പശുക്കളുടെ മൊത്തം പാല് കറന്നെടുക്കാനും പാലിന്റെ ഗുണമേന്മ കൂട്ടാനും കന്നുകുട്ടികള്‍ക്ക് അവയുടെ തൂക്കത്തിനാനുപാതികമായി പാല് നല്‍കാനും നാലാം മാസം കന്നുകുട്ടികളുടെ പാല് കുടി നിറുത്താനും കര്‍ഷകര്‍ക്കു കഴിയുന്നു.
കറന്നെടുത്തപാല്‍ ഉടനെ തൊഴുത്തില്‍ നിന്നു മാറ്റി സൂക്ഷിക്കുക. പാലിന് തൊഴുത്തില്‍ കെട്ടി നില്ക്കുന്ന വാതകങ്ങള്‍ വലിച്ചെടുക്കാന്‍ കഴിയുമെന്നതിനാല്‍ പാല് പെട്ടെന്നു കേടുവരാന്‍ ഇടയാകും. ഈ സാധ്യത ഒഴിവാക്കാനാണ് പാല് തൊഴുത്തില്‍ നിന്നു മാറ്റണം എന്നു പറയുന്നത്.
കറവമാടുകള്‍ക്ക് വളരെയേറെ ശാരീരിക അധ്വാനം ഉണ്ടാകുന്ന പ്രക്രിയയാണ് കറവ. ഇക്കാരണത്താല്‍ മിക്കവാറും പശുക്കള്‍ കറവ കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കിടക്കും. കറവയ്ക്കു മുന്നേ പശുക്കളെ കുളിപ്പിച്ചാല്‍ തൊഴുത്തിന്റെ തറ നനഞ്ഞതായിരിക്കും. നനഞ്ഞ തറയില്‍ കിടക്കാന്‍ പശുവെന്നല്ല, ഒരു ജീവിയും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് കറവകഴിഞ്ഞ് തൊഴുത്തു കഴുകുന്ന സമയത്ത് പശുക്കളെ കുളിപ്പിക്കാം എന്നു പറയുന്നത്. വെള്ളത്തിന്റെ ദുരുപയോഗം തടയാന്‍ ഈ പ്രക്രിയകൊണ്ടു കഴിയും എന്ന ഗുണവും ഇതുമൂലം സാധ്യമാകും.
കറവസമയത്ത് മുലക്കാമ്പിന്റെ അഗ്രഭാഗത്തെ സ്പിംഗ്ളര്‍ മസിലുകള്‍ വികസിച്ചിരിക്കുമ്പോള്‍ കാമ്പിന്റെ അഗ്രഭാഗം നനഞ്ഞ തറയില്‍ നിന്നും സ്പിംഗ്ളര്‍ മസിലുകള്‍ വഴി അണുക്കളെ അകിടിലേക്കു കടക്കാന്‍ അനുവദിക്കുന്നു. ഇതുമൂലം അകിടില്‍ അണുബാധ സാധ്യതയുണ്ടാകുന്നു.
അടുത്തയിടെ ഫോണിലൂടെ ബന്ധപ്പെട്ട ഒരു ക്ഷീകര്‍ഷകന്റെ പ്രശ്നം അദ്ദേഹത്തിന്റെ പശു കിടക്കുന്നില്ല എന്നതായിരുന്നു. പശുവിനെ പൊന്നുപോലെ പരിചരിക്കുന്ന കര്ഷകന് അതിനെ തൊഴുത്തിനു വെളിയില്‍ ഇറക്കാറേയില്ലത്രെ. എന്റെ നിര്‍ദ്ദേശപ്രകാരം പശുവിനെ തൊഴുത്തിനു വെളിയില്‍ ഇറക്കി വെറും മണ്ണില്‍ തണലില്‍ കെട്ടി. അവിടെ തന്നെ കുറച്ചു പുല്ലും വൈക്കോലും കലര്‍ന്ന മിശ്രിതം അതിനു നല്കി. അരമണിക്കുറിനുശേഷം നല്ലവനായ കര്ഷകന് എന്നെ ബന്ധപ്പെട്ടു. പശു കിടന്നുവെന്നും പുല്ല്-വൈക്കോല്‍ മിശ്രിതം നന്നായി കഴിച്ചു എന്നും പറഞ്ഞു. ദിവസവും 7-8 മണിക്കൂര്‍ പശുക്കളെ തൊഴുത്തിനു വെളിയില്‍ ഇറക്കികെട്ടണമെന്ന ഗുണപാഠം അദ്ദേഹത്തിനു പറഞ്ഞു കൊടുത്തതോടൊപ്പം മാടിന്റെ അകിടിന്റെയും കാലുകളുടെയും ആരോഗ്യത്തിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹത്തെ മനസിലാക്കി.
തൊഴുത്തിനോടു ചേര്‍ന്നു വേലികെട്ടി പാഡക്ക് നിര്‍മിച്ച് പശുക്കളെ കറവയ്ക്കുശേഷം രണ്ടു നേരവും പാഡക്കില്‍ ഇറക്കിവിടുന്ന സമ്പ്രദായം ഇന്ന് നാട്ടില്‍ പ്രാവര്‍ത്തികമാക്കിയ കര്‍ഷകര്‍ ധാരാളമുണ്ട്.
പാല് മൊത്തം കറന്നെടുത്തശേഷം നാലുകാമ്പുകളും ഉടനെ മരുന്നുലായനിയില്‍ മുക്കുന്നതും അണുബാധ തടയാന്‍ നല്ലതാണ്. മിക്കവാറും കര്‍ഷകര്‍ ഇതു ചെയ്യാന്‍ മടികാണിക്കുന്നവരാണ്.
ഇതുപോലെതന്നെ പശുവിന് അകിടുവീക്കലക്ഷണങ്ങള്‍ ഉണ്ടോയെന്നറിയാന്‍ മൃഗാശുപത്രികളില്‍ നിന്നും ചുരുങ്ങിയ ചെലവില്‍ അകിടുവീക്ക നിര്‍ണയ കിറ്റ് ലഭ്യമാണ്. ഈ മരുന്നുപയോഗിച്ച് അകിടുവീക്കം വരാന്‍ സാധ്യതയുണ്ടോ എന്ന് നേരത്തെ അറിയുവാന്‍ കര്‍ഷകര്‍ക്കു കഴിയും. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഈ ടെസ്റ്റിംഗ് നടത്തണം. അകിടു വീക്ക സാധ്യത ബോധ്യപ്പെട്ടാല്‍ ഉടനെ ചികിത്സ ഉറപ്പാക്കുക. അകിടുവീക്കം വരാനുള്ള സാധ്യത 90 ശതമാനവും നിയന്ത്രണവിധേയമാക്കാം.
അകിടുവീക്കം മൂലം വരുന്ന നഷ്ടം അനേകം കോടി രൂപയാണെന്ന് ഓര്‍ക്കുക. അകിടിലെ കലകളില്‍ രക്തത്തില്‍ നിന്നും പാല് ഊറിവരുന്ന പ്രക്രിയ അഞ്ച് ഹോര്‍മോണുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം എട്ടുമിനിട്ടുകളോളം മാത്രമേ ഉള്ളൂ. ആയതിനാല്‍ എട്ടു മിനിറ്റിനകം കറവ തീര്‍ത്തിരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കറവ മാടില്‍ നിന്നും മൊത്തം പാല് ലഭിക്കാന്‍ സാധ്യതയില്ല.
പശുവിന്റെ പിറകുവശത്തെ അകിടില്‍ പാല് കൂടുതലുണ്ടാകും. എന്നാല്‍ മിക്കവാറും കര്‍ഷകര്‍ക്ക് ഇതറിയില്ല. മുന്നിലെ വലതുവശത്തെ കാമ്പില്‍ നിന്നും പാല് കറന്നെടുക്കുന്നതോടൊപ്പം പിറകിലെ ഇടതുവശത്തെ കാമ്പിലെ പാല് കറന്നെടുക്കണം. ഇതേപോലെ മറിച്ചും ചെയ്യുക. വടക്കേ ഇന്ത്യയിലെ വീട്ടമ്മമാര്‍ രണ്ടു പേര് ചേര്‍ന്ന് ഒരേ സമയം മുന്നിലെയും പിന്നിലെയും മുലകാമ്പുകളില്‍ നിന്നും പാല് കറന്നെടുക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. കറവ എട്ടുമിനിറ്റില്‍ തീര്‍ക്കുക എന്ന രഹസ്യമാണ് ഇതിനു പിന്നില്‍. ഫോണ്‍: ഡോ. മുരളീധരന്- 9447055738
ഡോ. ഹരികൃഷ്ണന് എസ്, ഡോ. രേഖ മോഹന്‍
അസിസ്റ്റന്റ് പ്രഫസര്‍, വെറ്ററിനറി കോളജ്, മണ്ണുത്തി.
ആയിരം കോഴിക്ക് അരക്കാട എന്നാണുചൊല്ല്. ആ പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുംവിധം ഏറ്റവും വേഗത്തില്‍ വരുമാനം നേടിത്തരുന്ന ഒരു തൊഴില്‍ സംരംഭമാണ് കാടവളര്‍ത്തല്‍. കാടകളെ ഒരു ദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ വിപണിയില്‍ നിന്നു ലഭിക്കും. ഇവയെ വീടിന്റെ ചായ്പിലോ, പ്രത്യേകമായി ഷെഡ്ഡു നിര്‍മിച്ചോ കേജ് രീതിയിലോ പാര്‍പ്പിക്കാം. വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാഴ്ച ബ്രൂഡര്‍ കാടകള്‍ എന്നറിയപ്പെടുന്ന ഇവയെ പരിചരിക്കാന്‍ കൃത്രിമ ചൂടു നല്കാന് സംവിധാനമുള്ള ബ്രൂഡര്‍ കേജുകള്‍ ഉണ്ടാക്കണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടില്‍ 100 കുഞ്ഞുങ്ങളെ പാര്‍പ്പിക്കാം. ഒരു കുഞ്ഞിനു ഒരുവാട്ട് എന്ന പ്രകാരം 60 കുഞ്ഞുങ്ങള്‍ക്ക് 60 വാട്ടിന്റെ ഓരോ ബള്‍ബ് ലഭ്യമാക്കണം. ഇത്തരത്തില്‍ രണ്ടാഴ്ച വരെ കൃത്രിമ ചൂട് നല്‍കേണ്ടത് അത്യാവശ്യമാണ്. കൂട്ടില്‍ ചണച്ചാക്ക് വിരിക്കുന്നത് കുഞ്ഞുങ്ങള്‍ വഴുതി വീഴാതിരിക്കാന്‍ ഉപകരിക്കും. ആദ്യത്തെ ആഴ്ച പത്രക്കടലാസില്‍ തീറ്റ നല്‍കണം. ആഴം കുറഞ്ഞ വെള്ളപ്പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ വെള്ളപ്പാത്രത്തില്‍ മുങ്ങിച്ചാകുന്നത് ഒരു പരിധിവരെ തടയാം.
മൂന്നാഴ്ചകള്‍ക്കുശേഷം ആരോഗ്യമുള്ള കാടക്കുഞ്ഞുങ്ങളെ ഗ്രോവര്‍ കൂടുകളിലേക്കു മാറ്റാം. നാലടി നീളം, രണ്ടടി വീതി, ഒരടി ഉയരമുള്ള കൂട്ടില്‍ ഏകദേശം 60 ഗ്രോവര്‍ കാടകളെ വളര്‍ത്താം. തീറ്റയും വെള്ളവും കൂടിനു പുറത്തു സജീകരിക്കാം. വെള്ളം നല്‍കുന്നതിനായി പി.വി.സി. പൈപ്പുകള്‍ രണ്ടുവശത്തും അടപ്പിട്ടതിനുശേഷം നെടുകെ പിളര്‍ന്നു വീതികുറഞ്ഞ ഭാഗത്തായി പിടിപ്പിക്കാം. തീറ്റ നല്‍കാനായി അഞ്ചിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പ് മുകളില്‍ പറഞ്ഞ രീതിയില്‍ നിര്‍മിച്ച് കൂടിന്റെ നീളം കൂടിയ ഭാഗത്തായി ഉറപ്പിക്കാം. ഗ്രോവര്‍ കാടകള്‍ക്ക് കൃത്രിമ ചൂടോ വെളിച്ചമോ നല്‍കരുത്. ഗ്രോവര്‍ കാടകളുടെ ലിംഗ നിര്‍ണയം എളുപ്പമാണ് ആണ്‍കാടകള്‍ക്കു കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലര്‍ന്ന നിറമാണ്. പെണ്‍കാടകള്‍ക്ക് ഈ ഭാഗത്തായി കറുത്ത പുള്ളിക്കുത്തോടുകൂയിയ ചാരനിറമാണ്. ഇത്തരത്തില്‍ കാടകളെ വേര്‍തിരിച്ച ശേഷം ആണ്കാടകളെ ഇറച്ചിക്കായി വില്‍ക്കുകയും പെണ്‍കാടകളെ മാത്രം മുട്ടയ്ക്കായി വളര്‍ത്തുകയും ചെയ്യാം.
ഏഴാഴ്ചയ്ക്കുശേഷം കാടകള്‍ മുട്ടയിട്ടു തുടങ്ങുന്നു. അഞ്ചു കാടകളെ വളര്‍ത്താന്‍ ഒരു ചതുരശ്ര അടിസ്ഥലം ആവശ്യമാണ്. അതായത് നൂറ് മുട്ടക്കാടകളെ വളര്‍ത്താന്‍ ഏഴടി നീളവും മൂന്നടി വീതിയും ഒരടി പൊക്കവുമുള്ള കൂട് ധാരാളം. കേജിന്റെ തട്ടുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്തണം. കൂടിന്റെ അടിഭാഗത്തായി കാഷ്ഠം ശേഖരിക്കുന്നതിന് റബര്‍ഷീറ്റോ, പ്ലാസ്റ്റിക് ഷീറ്റോ ഉപയോഗിക്കാം. കാഷ്ഠം വീഴുന്ന ഷീറ്റില്‍ അറക്കപ്പൊടിയോ തവിടോ വിതറിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാകും. രൂക്ഷഗന്ധം ഒഴിവാക്കാന്‍ വിനാഗിരി തളിക്കാവുന്നതാണ്. മുട്ടയിടുന്ന കാട കള്‍ക്ക് 14-16 മണിക്കൂര്‍ വെളിച്ചം അത്യാവശ്യമാണ്. ഇതിനായി ഷെഡ്ഡില്‍ ബള്‍ബ്, ട്യൂബുകള്‍ എന്നിവ ഘടിപ്പിക്കാം. പകല്‍ സമയത്ത് സ്വാഭാവിക സൂര്യപ്രകാശം ലഭ്യമായതിനുശേഷം 16 മണിക്കൂര്‍ തികയ്ക്കാനായി കൃത്രിമ വെളിച്ചം ഉപയോഗിക്കാം. കാടകള്‍ വൈകുന്നേരങ്ങളില്‍ കൂട്ടത്തോടെ മുട്ടയിടുന്നു. ഇതിനാല്‍ പകല്‍ ജോലിത്തിരക്കുകള്‍ക്കു ശേഷം മുട്ട ശേഖരണവും മറ്റു പരിപാലനങ്ങളും നടത്താവുന്നതാണ്.
കൊത്തുമുട്ടകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കാടകളെ വളര്‍ത്തുന്നതെങ്കില്‍ 1:4 അനുപാതത്തില്‍ ആണ്‍കാടകളെയും പെണ്‍കാടകളെയും ഒരുമിച്ചു പാര്‍പ്പിക്കണം. പെണ്‍കാടകള്‍ മുട്ടിയിട്ടു തുടങ്ങി ഏതാണ്ട് 3-4 ആഴ്ച കഴിഞ്ഞു മാത്രം ആണ്കാടകളെ കൂട്ടിലേക്കു വിടാം. ഇത്തരത്തില്‍ ഇണചേരാന്‍ അനുവദിച്ച് ഏതാണ്ട് ഒരാഴ്ചക്കു ശേഷം വിരിയിക്കാനുള്ള മുട്ടകള്‍ ശേഖരിക്കാം. കാടകള്‍ അടയിരിക്കല്‍ സ്വഭാവം കാണിക്കാത്തതിനാല്‍ ലഭിക്കുന്ന കൊത്തുമുട്ടകള്‍ ഇന്‍ക്യുബേറ്റര്‍ സഹായത്തോടെ മാത്രമേ വിരിയിക്കാനാകൂ. ഏതാണ്ട് എട്ടുമാസം ഇത്തരത്തില്‍ കൊത്തുമുട്ടകള്‍ ശേഖരിച്ചുപയോഗിക്കാവുന്നതാണ്.
തീറ്റക്രമം
ബ്രോയിലര്‍ കോഴികള്‍ക്കു നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റതന്നെ കാടകള്‍ക്ക് ആറാഴ്ച വരെ നല്‍കാം. മുട്ടയിട്ടു തുടങ്ങിയശേഷം മുട്ടക്കാട തീറ്റ നല്കിത്തുടങ്ങാം. മുട്ടക്കാടത്തീറ്റ വിപണിയില്‍ ലഭ്യമല്ലെങ്കില്‍ ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ കക്കപ്പൊടിച്ചിട്ട് മുട്ടക്കാടത്തീറ്റയായി ഉപയോഗിക്കാം. ഇതിനായി 94 കിലോ ബ്രോയ്ലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റയില്‍ ആറു കിലോ കക്കപൊടിച്ചിട്ട് നന്നായി മിശ്രണം ചെയ്യുക. കാടകള്‍ ആറാഴ്ച വരെ ഏകദേശം 650 ഗ്രാം തീറ്റയും അതിനുശേഷം 52 ആഴ്ച വരെ ഒമ്പതുകിലോ തീറ്റയും കഴിക്കുമെന്നു കണക്കാക്കപ്പെടുന്നു. മുട്ടക്കാടകള്‍ക്ക് ഒരു ദിവസം 25-30 ഗ്രാം തീറ്റ ആവശ്യമാണ്. തീറ്റ പാഴാക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. തീറ്റയിലെ പുപ്പല്‍ബാധ തടയാനായി നനവില്ലാത്ത സ്ഥലത്തു സൂക്ഷിക്കണം. പൂപ്പല്‍ കലര്‍ന്ന തീറ്റ കാടകളുടെ ഉള്ളില്‍ ചെന്നാല്‍ പലവിധ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും മുട്ടയില്‍ കുറവു വരികയും ചെയ്യും. പ്രതിരോധ കുത്തിവയ്പ്പുകള്‍, വിരമരുന്നുകള്‍ എന്നിവ നല്‍കേണ്ടതില്ല. എന്നിരുന്നാലും പരിപാലനത്തിലെ പോരായ്മകള്‍ മൂലം രക്താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ കണ്ടുവരുന്നു. തുടക്കത്തില്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കി ഇത്തരം പ്രശ്നങ്ങള്‍ വഷളാകാതെ ശ്രദ്ധിക്കണം. കുറഞ്ഞസ്ഥലത്തു കൂടുതല്‍ കാടകളെ തിങ്ങിപാര്‍പ്പിക്കുക, ആവശ്യത്തിലേറെ കൃത്രിമ വെളിച്ചം നല്‍കുക എന്നീ കാര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
സര്‍വകലാശാല ഫാമില്‍ നിന്നും ഒരു ദിവസം പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ 0487 2371178 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
ഇറച്ചി കാടകള്‍
മുട്ടയ്ക്കു മാത്രമല്ല, ഇറച്ചിക്കുവേണ്ടിയും കാടകളെ വളര്‍ത്തി വരുന്നു. ഇതിനായി കൂടുതല്‍ശരീരഭാരംകൈവരിക്കുന്ന ഇനം കാടകളെ ഗവേഷകര്‍ ഉരുത്തിരിച്ചിട്ടുണ്ട്. തമിഴ്നാട് വെറ്ററിനറി സര്‍വകലാശാലയുടെ നാമക്കല്‍ കാടകള്‍ ഇത്തരത്തില്‍ കൂടുതല്‍ ഇറച്ചി ഉത്പ്പാദിപ്പിക്കുന്നവയാണ്. മുട്ടക്കാടകള്‍ ശരാശരി 100-150 ഗ്രാം ഭാരം നേടുമ്പോള്‍ ഇറച്ചിക്കാടകള്‍ 200-250 ഗ്രാം തൂക്കം വയ്ക്കും. ആറാഴാച കൊണ്ട് ഇവയെ വില്‍ക്കാനാകും. അതുകൊണ്ടു തന്നെ ഏറ്റവും വേഗത്തില്‍ മുടക്കുമുതല്‍ തിരികെ നല്കുന്ന മൃഗസംരക്ഷണ മാതൃകകളില്‍ ഇറച്ചി കാട വളര്‍ത്തലിന് മുന്തിയ സ്ഥാനമുണ്ട്.
കൂടുകളിലും ഡീപ്പ് ലിറ്റര്‍ രീതിയിലും ഇറച്ചിക്കാടകളെ വളര്‍ത്താം. കുറഞ്ഞ കാലത്തില്‍ കൂടുതല്‍ ഭാരം കൈവരിക്കേണ്ട കൃഷിയായതിനാല്‍ ശാസ്ത്രീയ പരിചരണത്തിലും തീറ്റ നല്‍കലിലും ശ്രദ്ധിക്കേണ്ടതുണ്ട്. കാടത്തീറ്റ ലഭ്യമാകാത്ത പക്ഷം ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ നല്‍കാവുന്നതാണ്. കാടകളെ മൊത്തമായി വില്ക്കുകയോ ഡ്രസ് ചെയ്ത് ഇറച്ചിയായി വില്ക്കുകയോ ചെയ്യാം. കൂടുതല്‍ വരുമാനത്തിനായി മൂല്യ വര്‍ധിത ഉത്പന്നങ്ങളായി കാട ഇറച്ചി വില്‍ക്കാവുന്നതാണ്. കാട ചുട്ടത്, ചില്ലി കാട, കാട അച്ചാര്‍, കാട ഫ്രൈ എന്നിങ്ങനെ വിവിധ രൂചിഭേദങ്ങളായി കാടകളെ വിപണിയിലെത്തിക്കാം. ബ്രോയിലര്‍ രംഗത്തെ പോലെ ഇറച്ചി ഉപഭോഗം കുറയുന്ന മാസങ്ങളില്‍ (രാമായണ മാസം, ശബരിമല തീര്‍ഥാടനകാലം, ചെറിയ-വലിയ നോമ്പ് കാലങ്ങള്‍) ഫാമുകളില്‍ ഇറച്ചി കാടകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഉപഭോഗം കൂടുന്നതായാണ് കണ്ടുവരുന്നത്. വിപണിയിലെ ഏറ്റക്കുറച്ചിലനുസരിച്ച് തന്ത്രപരമായി വളര്‍ത്തല്‍ രീതികള്‍ അവലംബിച്ചാല്‍ ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂടുതല്‍ വരുമാനം തരുന്ന കൃഷിരീതിയാകും ഇറച്ചികാട വളര്‍ത്തല്‍.
ഡോ.ഹരികൃഷ്ണന്. എസ്. 9446443700
സീമ സുരേഷ്
ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം
വിസ്മയകരമായ ഇലകളും നിറങ്ങളുടെ ധാരാളിത്തമുള്ള പൂക്കളും-ബ്രസീലിയന്‍ ഫയര്‍വര്‍ക്സ് എന്ന ഉദ്യാനസുന്ദരിയുടെ തിരിച്ചറിയല്‍ രേഖകളാണിവ. വെള്ളിനിറം ചാലിച്ചു ചേര്‍ത്ത ഇലകള്‍, ഇരുനിറങ്ങള്‍ ഇണങ്ങിയ സവിശേഷമായ പൂക്കള്‍, പിങ്ക് നിറമുള്ള പൂത്തണ്ടും കുഞ്ഞുപൂക്കളുടെ കൂട്ടത്തിനാകട്ടെ പര്‍പ്പിള്‍ നിറവും. കാഴ്ചക്ക് ഒരു തരം കരിമരുന്നു പ്രയോഗത്തിന്റെ വര്‍ണപ്പകിട്ട്. ചട്ടിയില്‍ വളര്‍ത്തി ഏതു കോണില്‍ വച്ചാലും അവിടമാകെ പ്രകാശഭരിതമാക്കുന്ന തരം വര്‍ണവിസ്ഫോടനം. തെക്കേ അമേരിക്കന്‍ സ്വദേശിയായ ഈ ഉദ്യാന സുന്ദരിക്ക് ബ്രസീലിയന്‍ ഫയര്‍ വര്‍ക്സ് എന്ന പേരു കിട്ടിയത് ഈ പ്രത്യേകതകള്‍ കൊണ്ടാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെല്ലാം തടങ്ങളില്‍-പ്രത്യേകിച്ച് പൂത്തടങ്ങളില്‍ കൂട്ടമായി വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണ് ബ്രസീലിയന്‍ ഫയര്‍വര്‍ക്സ്. സസ്യനാമം പോര്ഫൈറോകോമ ഫോളിയാന. അകത്തളങ്ങളിലും ഉദ്യാനങ്ങളിലും ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയില്‍ ഇത് നന്നായി വളരും. അത്യാവശ്യം തണല്‍ സഹിക്കാനും കഴിവുണ്ട്. അതുകൊണ്ടുതന്നെ കാര്‍പോര്‍ച്ച്, പോര്‍ട്ടിക്കോ, പൂമുഖം, ജനല്‍പ്പടി എന്നിവിടങ്ങളിലെല്ലാം ഇത് നിഷ്പ്രയാസം വളര്‍ത്താം.
പര്‍പ്പിള്‍ ഷ്റിംപ്, ബ്ലൂ ഷ്റിംപ്, മരാക്കസ,് ബ്രസീലിയന്‍ ഫയര്‍വര്‍ക്സ് തുടങ്ങി വിളിപ്പേരുകള്‍ പലതുണ്ട് ഈ ചെടിക്ക്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സമൃദ്ധമായി പുഷ്പിക്കുന്നു എന്നതാണിതിന്റെ സവിശേഷത. സിങ്കപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ ലാന്‍ഡ് സ്കേപ്പിംഗിന് ഫയര്‍വര്‍ക്സ് പോലെ ഉപയോഗിക്കുന്ന ചെടികള്‍ വിരളമാണ്. കുറ്റിച്ചെടിയാണിത്. പരമാവധി 30 സെന്റീമീറ്റര്‍ ഉയരത്തില്‍ വളരും. കടുത്ത പച്ച നിറമുള്ള ഇലകളുടെ പ്രതലത്തില്‍ വെള്ളി ഉരുക്കിയൊഴിച്ച് ഡിസൈന്‍ ചെയ്തുപോലെ ഇലഞരമ്പുകള്‍. പൂക്കള്‍ ചെടിയുടെ അഗ്രഭാഗത്താണ് വിടരുക. പ്രത്യേകിച്ച് വേനല്‍ക്കാലത്ത.് വേനലാകുമ്പോള്‍ ഒരേസമയം സവിശേഷഭംഗിയുമായി ഇലകളും വര്‍ണാഭമായ പൂങ്കുലകളും ഒന്നിനൊന്ന് മത്സരിച്ച് കാണികളെ വിസ്മയിപ്പിക്കും.
വര്‍ണാഭമായ കരിമരുന്നുപ്രയോഗം എന്ന അര്‍ഥത്തില്‍ ഇതിന് ബ്രസീലിയന്‍ ഫയര്‍ വര്‍ക്സ് എന്ന വിചിത്രമായ പേര് ലഭിച്ചതിനു രണ്ടു പ്രധാന കാരണങ്ങളാണ് ഉദ്യാനപ്രേമികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിലൊന്ന് പൂക്കളുടെ സവിശേഷമായ നിറച്ചാര്ത്തുതന്നെ. വ്യത്യസ്ഥ നിറങ്ങളുടെ സ്ഫോടനം ഓരോ പൂങ്കുലയിലും കാണാം. ഇനിയൊന്ന് പൂക്കളുടെ ചന്തവും നിറവും മങ്ങിക്കഴിയുമ്പോള്‍ അത് വിത്തുകള്‍ പുറത്തേക്കു തെറിപ്പിക്കുന്ന സ്വഭാവം കാട്ടുന്നു എന്നതാണ്. ഇങ്ങനെ വിത്തു തെറിപ്പിക്കുന്ന സ്വഭാവത്തിന് കരിമരുന്നുപ്രയോഗത്തോടുള്ള സാമ്യവും ഈ പ്രത്യേക പേരിനു നിദാനമാകുന്നു.
ചെടി വളര്‍ത്താന്‍ തുടങ്ങുന്നവര്‍ ചില പ്രത്യേക കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കണം. ഇതിലൊന്ന് വളര്‍ത്താന്‍ യോജിച്ച സ്ഥലമാണ്. യഥേഷ്ടം തണല്‍ ലഭിക്കുന്ന സ്ഥലമാണ് ഫയര്‍വര്‍ക്സിന് നന്ന്. ഇത് വീടിനകത്തോ പുറത്തോ ആകാം. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ചെടി നടാന്‍ നന്നല്ലെന്നറിയുക. വിത്തു പാകിയോ തണ്ടു മുറിച്ചു നട്ടോ പുതിയ ചെടി വളര്‍ത്താം. നനവുള്ള മാധ്യമമാണ് ചെടിക്കു വളരാനിഷ്ടം. ജൈവവളങ്ങള്‍ക്കൊപ്പം 20-20-20 പോലുള്ള രാസവളമിശ്രിതങ്ങളും വെള്ളത്തില്‍ നേര്‍പ്പിച്ച് തെളിയൂറ്റി നല്‍കാം. നിറം മങ്ങുന്ന പൂക്കളും വാടിത്തുടങ്ങുന്ന ഇലകളും യഥാസമയം നീക്കം ചെയ്യണം. എങ്കിലേ ചെടി ആകര്‍ഷകമായി നിലനില്ക്കുകയുള്ളൂ. ഇടയ്ക്ക് ചെടി വളരുന്ന മാധ്യമം വേരുകള്‍ക്കു കേടുപറ്റാതെ ഇളക്കിക്കൊടുക്കുന്നതും നല്ലതാണ്. മാധ്യമത്തിലുണ്ടാകുന്ന വായൂസഞ്ചാരം ചെടിയുടെ കരുത്തേറിയ വളര്‍ച്ചയ്ക്കു സഹായിക്കും എന്നതിനാലാണിത്. മറ്ററ്റൊരു സവിശേഷത ചെടി വളര്‍ത്താന്‍ വളരെ കുറച്ചു ശ്രദ്ധമാത്രം മതി എന്നതാണ്. ഉദ്യാനങ്ങളില്‍ പൊതുവേ വളര്‍ത്താനും ചട്ടികളില്‍ വളര്‍ത്താനും ഫയര്‍വര്‍ക്സ് ചെടി ഉത്തമമാണ്. കുറഞ്ഞ വെളിച്ചത്തിലും നിറയെ പൂ പിടിക്കാനുള്ള ഇതിന്റെ കഴിവു ശ്രദ്ധേയമാണ്. അന്തരീക്ഷോഷ്മാവ് 19 ഡിഗ്രി സെന്റീഗ്രേഡില് താഴുന്നത് ഫയര്‍വര്‍ക്സിന് ഗുണകരമല്ല. ഈ ഘട്ടത്തില്‍ ഇതിന്റെ ഇലകള്‍ക്കു മഞ്ഞനിറമാകുകയും ഞൊറിഞ്ഞ ചുളിവു വീഴുകയും ചെയ്യും.
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, ആനക്കര, പാലക്കാട്
ടെറസ് കൃഷിയുമായി മുന്നോട്ടുപോകുമ്പോള്‍ ഏവരും ഉന്നയിക്കുന്ന ഒരു ചോദ്യമാണ് ചെടികള്‍ക്കു നല്‍കേണ്ട വളങ്ങള്‍ ഏതൊക്കെയെന്നത്. ടെറസ് കൃഷിയില്‍ ജൈവവളങ്ങള്‍ ഉപയോഗിക്കുകയാണ് ഉത്തമം. രാസവളങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നല്ല ശ്രദ്ധ നല്‍കണം. ഉപയോഗിക്കപ്പെടുന്ന രാസവളങ്ങളിലെ ചില രാസഘടകങ്ങള്‍ ടെറസിനെ നശിപ്പിക്കുന്നതിനു കഴിവുള്ളവയാണ്. ചോര്‍ച്ച, ടെറസിന്റെ ഭാഗങ്ങള്‍ ദ്രവിച്ചുപോകല്‍ എന്നിവയ്ക്ക് തുടര്‍ച്ചയായ രാസവളപ്രയോഗം കാരണമായേക്കാം. എന്നാല്‍ ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതുവഴി ചെടികള്‍ക്കും മനുഷ്യനും ആരോഗ്യം കൈവരുന്നതോടൊപ്പം ടെറസിന് ഒരു തരത്തിലുള്ള നാശവും വരുത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനായി ഉപയോഗിക്കുന്ന ജൈവവളങ്ങള്‍ പരമാവധി നമുക്കു തന്നെ നിര്‍മിക്കുവാന്‍ കഴിയുമെന്നതാണ് വലിയ കാര്യം. പച്ചക്കറികൃഷി വര്‍ധിപ്പിക്കുവാനും ഒരു പരിധിവരെ മാലിന്യ സംസ്കരണത്തിനും ഈ രീതി പ്രയോജനപ്പെടുന്നു.
ജൈവവളങ്ങളുടെ ഉപയോഗത്തോടൊപ്പം കൃഷി ആരംഭിക്കുന്നതിനു മുമ്പായി ഗ്രോബാഗിലെ മണ്ണില്‍ 100 ഗ്രാം കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ചേര്‍ത്തു കൊടുക്കുന്നത് ചെടികളുടെ വളര്‍ച്ചയ്ക്ക് വളരെ ഉപകാരപ്രദമാണ്. മണ്ണിന്റെ അമ്ള-ക്ഷാര സ്വഭാവം ക്രമീകരിക്കുന്നതിനും ഇതു സഹായകരമാണ്. ജൈവവളങ്ങളെ രണ്ടായി തിരിക്കാം. ചെടിയുടെ അടിയില്‍ മണ്ണില്‍ ചേര്ത്തുകൊടുക്കാവുന്നതും ഇലകളില്‍ തളിച്ചു കൊടുക്കാവുന്നതും.
വിവിധയിനം കമ്പോസ്റ്റുകള്‍ (മണ്ണില്‍ ചേര്ത്തുകൊടുക്കാവുന്നത്)
1. മണ്ണിര കമ്പോസ്റ്റ്
മണ്ണിര കമ്പോസ്റ്റ് നല്ലൊരു ജൈവവളമാണ്. കൂടാതെ അടുക്കളയിലെ ജൈവ മാലിന്യങ്ങളെ നന്നായി ഉപയോഗിക്കുതിനും സഹായിക്കുന്നു. മണ്ണിരകമ്പോസ്റ്റിംഗിന് പറ്റിയ മണ്‍പാത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 45 സെന്റീമീറ്റര്‍ നീളം, 30 സെന്റീമീറ്റര്‍ വീതി, 45 സെന്റീമീറ്റര്‍ ഉയരം എന്നിവയുള്ള വീഞ്ഞപ്പെട്ടിയോ പ്ലാസ്റ്റിക് പാത്രമോ ഉപയോഗിക്കാം. പെട്ടിയുടെ ചുവട്ടില്‍ വെള്ളം വാര്‍ന്നു പോകുന്നതിന് രണ്ടോ മൂന്നോ ദ്വാരങ്ങള്‍ ഇടണം. അടിയില്‍ പ്ലാസ്റ്റിക് ഷീറ്റു വിരിച്ച് മണല്‍ ഇട്ട് ഇതിനുമുകളിലായി ചകിരി വെയ്ക്കാവുന്നതാണ്. തുടര്‍ന്ന് മൂന്നിഞ്ചുകനത്തില്‍ മണ്ണിരയോടുകൂടിയ കമ്പോസ്റ്റ് നിരത്തണം. മണ്ണിരകുറഞ്ഞത് 100-150 എണ്ണം വേണം. അടുക്കളയിലെ മാലിന്യം നന്നായി അഴുകിയതിനുശേഷം ഇതിലേയ്ക്കിട്ടുകൊടുക്കണം. അഴുകാത്ത മാലിന്യം നേരിട്ട് മണ്ണിരയുടെ മേല്‍ ഇട്ടുകൊടുത്താല്‍ മണ്ണിരകള്‍ നശിച്ചുപോകാനിടയുണ്ട്.
ഈ പെട്ടികള്‍ക്ക് മുകളില്‍ കമ്പിവല ഇടുന്നത് എലി, കാക്ക, മുതലായവയുടെ ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും. പെട്ടിക്കു മുകളില്‍ ഒരു ചാക്ക് വിരിച്ച് അനക്കാതെ മാറ്റിവെച്ചശേഷം ദിവസവും വെള്ളം തളിച്ചു കൊടുക്കാവുന്നതാണ്. ഈ പെട്ടി അഥവാ പാത്രം വെയിലത്തു വച്ചാല്‍ മണ്ണിരകള്‍ അടിയില്‍ പോകും. അതിനു ശേഷം മീതെയുള്ള കമ്പോസ്റ്റ് എടുത്തതിനുശേഷം വീണ്ടും കമ്പോസ്റ്റു നിര്‍മാണത്തിനുപയോഗിക്കാം. എണ്ണയും എരിവും കൂടുതലുള്ള അവശിഷ്ടങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ജൈവാവശിഷ്ടങ്ങള്‍ ഇളക്കികൊടുക്കണം. മണ്ണിര കമ്പോസ്റ്റില്‍ കൂടി വെള്ളം സാവധാനത്തില്‍ അഒഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകമാണ് വെര്‍മി വാഷ്. ഇത് അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കാവുന്നതാണ്.
2. ഇ. എം കമ്പോസ്റ്റ്
ജൈവഘടകങ്ങളെ അല്ലെങ്കില്‍ വളങ്ങളെ എളുപ്പത്തില്‍ ചെടികള്‍ക്കു ലഭ്യമാകുന്ന രീതിയില്‍ മാറ്റിയെടുക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്ന ഒരു കൂട്ടം സൂക്ഷാമാണുക്കളെ ഉപയോഗിച്ച് നടത്തുന്ന കമ്പോസ്റ്റിംഗ് രീതിയാണ് ഇ.എം. കമ്പോസ്റ്റിംഗ്. ഇതിനായി ഇ.എം-1 എന്ന ലായനി ഉപയോഗിക്കുന്നു. ഒരു ലിറ്റര്‍ ഇ. എം. ലായനി 20 ലിറ്റര്‍ വെള്ളവും ഒന്നര കിലോഗ്രാം ശര്‍ക്കരയുമായി നന്നായി യോജിപ്പിച്ച് ഒരു ബക്കറ്റില്‍ അടച്ചുവെച്ച് പ്രകാശം തട്ടാത്തസ്ഥലത്ത് 10 ദിവസം സൂക്ഷിച്ചുവയ്ക്കുക. പത്തുദിവസത്തിനുശേഷം എടുത്തു നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. മണ്ണില്‍ ഇട്ടുകൊടുത്ത ജൈവവളങ്ങളെ മുഴുവനായും വിഘടിപ്പിക്കുന്നതിന് ഇ.എം ലായനിക്ക് കഴിയുന്നു. കമ്പോസ്റ്റ് ഉണ്ടാക്കുന്നതിന് ചപ്പുചവറുകള്‍ കൂട്ടിയിട്ട് അതിനുമുകളില്‍ ഇ എം. ലായനി നേര്‍പ്പിച്ചത് തളിച്ചുകൊടുത്താല്‍ കമ്പോസ്റ്റിംഗ് എളുപ്പത്തിലാകും. നമ്മുടെ വീടുകളില്‍ ഉള്ള വിവിധ മരങ്ങളുടെ ഇലകള്‍ കൂട്ടിയിട്ട് കമ്പോസ്റ്റിംഗ് നടത്തുന്നതോടെ മാലിന്യ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരമാകും. ഫോണ്‍- ജോസഫ്-9447529904.
കൂണ് കൃഷിയില്‍ പോളിഹൗസ് മോഡല്‍
വിനീഷ് വിശ്വം
ആധുനിക കൃഷിരീതി ഉപയോഗിച്ച് കൂണ്‍കൃഷിയില്‍ പുതിയ നേട്ടവും വിജയഗാഥയുമായി വീട്ടമ്മ. പീച്ചി സ്വദേശിനി ഷീല അനില്‍കുമാറാണ് കൂണ്‍കൃഷിയില്‍ അപൂര്‍വ നേട്ടങ്ങള്‍ വിളവെടുക്കുന്നത്. വീട്ടിലെ കൂണ്‍പുരയില്‍ 450 ഗ്രാം ചിപ്പിക്കൂണാണ് ഒറ്റമുളയിലുണ്ടായത്. ഇതു കൂണ്‍കൃഷിയില്‍ അപൂര്‍വ നേട്ടമാണെന്നാണ് കൂണ് ഗവേഷണ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. സാധാരണ ചിപ്പിക്കൂണ്‍ കൃഷിയില്‍ 300 ഗ്രാമേ പരമാവധി ലഭിക്കാറുള്ളൂ. കൂണ്‍പുരയുടെ ഘടനയും കൃഷിരീതിയുടെ സവിശേഷതയും വിത്തിന്റെ ഗുണനിലവാരവും കൃഷിയിലെ ആത്മസമര്‍പ്പണവുമാണ് ഷീലയുടെ വിജയത്തിനു പിന്നിലെന്ന് വിദഗ്ധര്‍ പറയുന്നു.
വീട്ടമ്മമാര്‍ക്കു ചെയ്യാവുന്ന മികച്ച തൊഴിലെന്നതാണ് ബിരുദദാരിയായ പീച്ചി മുണ്ടേക്കുടിയില്‍ അനില്‍കുമാറിന്റെ ഭാര്യ ഷീലയെ കൂണ്കൃഷിയിലേക്കാകര്ഷിച്ചത്. ടെറസില്‍ വെറുതേ കിടക്കുന്ന 1,000 ചതുരശ്രയടി സ്ഥലത്ത് കൂണ്‍പുര ഉണ്ടാക്കി ഹൈടെക് രീതിയില്‍ കൃഷി ആരംഭിച്ചിട്ട് ഒരുവര്‍ഷത്തോളമായി. തിരുവനന്തപുരം പ്ലാന്റേഷന് ഡവലപ്മെന്റ് സൊസൈറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് കൃഷി. പോളിഹൗസിനു സമാനമാണ് ഷീലയുടെ കൂണ്‍പുര. ഇരുമ്പു ചട്ടക്കൂടിനുമുകളില്‍ ഇറക്കുമതി ചെയ്ത 200 മൈക്രോണ്‍ കനമുള്ള പ്രത്യേക തരം ഷീറ്റാണ് മേഞ്ഞിരിക്കുന്നത്.
അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതിനും കൂണ്‍പുരയിലെ ചൂട് കുറയ്ക്കുന്നതിനും ഒരുവശം വെള്ളനിറവും മറുവശത്ത് കറു ത്തനിറവുമുള്ള ഷീറ്റുകളാണ് മേല്‍ക്കൂര നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കീടാക്രമണം തടയുന്നതിനും വായൂ സഞ്ചാരം ക്രമീകരിക്കുന്നതിനും പ്രത്യേകതരം വലകളു പയോഗിച്ച് നാലുവശവും മറച്ചിട്ടുണ്ട്. ഉഷ്ണവായു കുറയ്ക്കുന്ന തിനായി ഫോഗര്‍ യന്ത്രവും ഘടിപ്പിച്ചിട്ടുണ്ട്. സംസ്കരി ച്ചെടുത്ത വൈക്കോലിലാണ് കൂണ് തടങ്ങള്‍ ഉണ്ടാക്കുന്നത്. 20-22 ദിവസംകൊണ്ട് കൂണ് വിളവെടുക്കാനാകും. സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കാണ് കൂണ് വില്‍ക്കുന്നത്. കിലോയ്ക്ക് 350 രൂപയാണ് വില.
ഫോണ്‍ ഷീല-9446914019
ഡോ. കെ. മുരളീധരന്
റിട്ട. ജനറല്‍ മാനേജര്‍
ഇന്‍ഡോ- സ്വിസ് പ്രൊജക്ട്
ഇറച്ചി ഉപയോഗത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങള്‍ ധാരാളം പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാലഘട്ടമാണല്ലൊ ഇത്. ഓരോ വ്യക്തിയുടെയും ഭക്ഷണരീതി, വിഭവങ്ങള്‍ എന്നിവ ആ വ്യക്തി വളര്‍ന്നുവരുന്ന ചുറ്റുപാടുകള്‍, കാലാവസ്ഥ, അസംസ്കൃത വിഭവങ്ങളുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മറ്റാര്‍ക്കും ഇതിനെ നിയന്ത്രിക്കാനോ തീര്‍ത്തും തടയാനോ കഴിയില്ല.
യൂണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (USDA) റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ ബീഫ് ഭക്ഷിക്കുന്ന രാജ്യങ്ങളാണ് ഉറുഗ്വേ, അര്‍ജന്റീന, ബ്രസീല്‍, യൂണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ തുടങ്ങിയവ. കാനഡ, റഷ്യ, ഹോങ്ങ് കോങ്, ന്യൂസിലാന്‍ഡ് തുടങ്ങിയവരും ഇവര്‍ക്കു പിറകെ സ്ഥാനം പിടിക്കുന്നു.
ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്, ചൈന, റഷ്യ, അര്‍ജന്റീന, ഓസ്ട്രേലിയ, മെക്സിക്കോ, കാനഡ എന്നിവരാണ് ലോകത്തിലെ വന്‍ ബീഫ് ഉത്പാദക രാഷ്ടങ്ങള്‍. ഇതില്‍ ബ്രസീല്‍ – 10 മില്യന്‍ ടണ്‍, യൂറോപ്യന്‍ യൂണിയന് – എട്ട്, ചൈന- ആറ്, അര്‍ജന്റീന, ഓസ്ട്രേലിയ- 2.8, മെക്സിക്കോ, കാനഡ- രണ്ടു മില്യണ്‍ ടണ്‍ വീതം ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്ക്.
ഈ വന്‍ ബീഫ് ഉത്പാദകരില്‍ ഭൂരിഭാഗവും വന്‍ ബീഫ് കയറ്റുമതിക്കാരാണെന്നതാണ് മറ്റൊരുയാഥാര്‍ഥ്യം. അതേസമയം യുഎസ്എ, റഷ്യ, ജപ്പാന്, വിയറ്റ്നാം, തെക്കന്‍ കൊറിയ, ഈജിപ്ത്, മലേഷ്യ എന്നിവര്‍ ബീഫ് ഇറക്കുമതി ചെയ്യുന്നവരില്‍ മുന്നില്‍ നില്ക്കുന്നു. ഇറച്ചി ഉത്പാദനത്തില്‍ ഇന്ത്യയുടെ പങ്ക് ഉദ്ദേശം മൂന്നു ശതമാനത്തോളം വരുമത്രേ. ഇന്ത്യന്‍ ഇറച്ചി ഉത്പാദനത്തില്‍ 30 ശതമാനത്തോളം കന്നുകാലികളുടെതാണ്. പോത്തിറച്ചി ഇതില്പ്പെടുന്നതല്ല. ഉദ്ദേശം 11 ശതമാനത്തോളം ആടിന്റെയും, ആറു ശതമാനത്തോളം ചെമ്മരി ആടിന്റെയും, 12 ശതമാനത്തോളം കോഴിയിറച്ചിയും നമ്മുടെ ഉത്പാദനമികവിന്റെ ഭാഗമാണ്. ലോക ഇറച്ചി ഉത്പാദനരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എട്ടാണെന്ന് കണക്കുകള്‍ പറയുന്നു. ചുരുക്കത്തില്‍ ഗുണമേന്മയുള്ള ബീഫ്, ബീഫ് ഇതര ഇറച്ചി എന്നിവ ഉത്പാദിപ്പിച്ച് ശക്തമായ വിതരണ മേഖല ഉറപ്പാക്കിയാല്‍ പാലിന്റെ വിഷയത്തില്‍ എന്നതുപോലെ ഇറച്ചിയുടെ കാര്യത്തിലും നമുക്ക് ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ 2011-12 കാലയളവില്‍ 5.5 മില്യന്‍ ടണ്‍ ഇറച്ചി ഉത്പാദനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 13 ശതമാനംവര്ധനവിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇറച്ചിയുടെ പോഷകമൂല്യങ്ങള്‍
ഇറച്ചിയിലുള്ള പ്രധാനപോഷകമൂല്യങ്ങളാണ് മാംസ്യം (പ്രോട്ടീന്‍) ജീവകങ്ങള്‍ (വിറ്റാമിനുകള്‍) ധാതുലവണങ്ങള്‍ (മിനറല്‍സ്) കൊഴുപ്പ് അമ്ളങ്ങള്‍(ഫാറ്റി ആസിഡുകള്‍) ആന്റീ ഓക്സിഡന്റുകള്‍, ബയോ ആക്ടീവ് പെപ്ടൈഡുകള്‍ എന്നിവ. ഇറച്ചിയുടെ പ്രധാന പോഷകഘടകമായ മാംസ്യ (പ്രോട്ടീന്‍)ത്തില്‍ ഉദ്ദേശം 20 അമീനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. 65 ശതമാനം പ്രോട്ടീനുകള്‍ എല്ലുകളോട് ചേര്‍ന്ന മാംസങ്ങളിലും 30 ശതമാനം ടിഷ്യുവിലും, ബാക്കി രക്തത്തിലും തൊലിയിലും ക്രമീകരിച്ചിരിക്കുന്നു. കൊഴുപ്പുകുറഞ്ഞ ഇറച്ചിയിലെ അമീനോ ആസിഡുകള്‍ രീരത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ഇറച്ചിയിലെ മാംസ്യത്തിന്റെ ഘടനയും അളവും അതിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു.
മൃഗകൊഴുപ്പ് മുഖ്യമായും ട്രൈഗ്ലിസറൈഡുകള്‍ ആയിരിക്കും. ഇത് എട്ടുശതമാനം മുതല്‍ 20 ശതമാനം വരെ ഇറച്ചിയില്‍ കാണ്ടേക്കാം. ഇത്തരം ഫാറ്റി ആസിഡുകളില്‍ മുഖ്യമാണ് പാല്മെറ്റിക്, സ്റ്റീയറിക് പാല്മറ്റോലിക്ക് ഒലീക്ക്, ലിനോലീക്ക്, ലിനോലിനീക്ക്, അരക്കിഡോനിക് എന്നിവ. ബീഫ്, പോര്‍ക്ക്, മട്ടന്‍ എന്നിവയില്‍ പാല്മെറ്റീക്, സ്റ്റീയറിക് ആസിഡുകള്‍ യഥാക്രമം 29 28, 25 ശതമാനം എന്ന തോതിലും കാണുന്നു. ഒലീക് ആസിഡ് ബീഫില്‍ 42 ശതമാനം കാണും. ബാക്കി ഫാറ്റി ആസിഡ് അമ്ലങ്ങള്‍ വളരെ കുറച്ചുമാത്രമെ ഇറച്ചിയില്‍ കാണുകയുള്ളു. ശരീരത്തിനുവേണ്ട ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ കൊഴുപ്പ് മുഖ്യമായും സഹായിക്കുന്നു.
വിറ്റാമിനുകളുടെ (ജീവകങ്ങള്‍) കലവറയാണ് ഇറച്ചി. ജീവകം ബി 1 ബീഫില്‍ ഉള്ളതിനേക്കാള്‍ കൂതുല്‍ പോര്‍ക്കില്‍ (പന്നിഇറച്ചി) ലഭ്യമാണ്. കരള്‍, വൃക്ക എന്നിവയില്‍ ജീവകം എ,സി,ഡി,ഇ,കെ എന്നിവ സുലഭമാണ്. വിറ്റാമിന്‍ ബി 1, ബി 6 എന്നിവ ഇറച്ചി കൂടുതല്‍ പാചകം ചെയ്യുമ്പോഴും, ബി ജീവകം ഫ്രീസറില്‍ നിന്നും പലതവണ എടുത്തു കഴുകുമ്പോഴും നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയരുത്.
ധാതുലവണങ്ങളുടെ കലവറയാണ് ഇറച്ചി. കാത്സ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസിയം, മഗ്നീഷ്യം, ക്ലോറിന്‍- എ എന്നിവയും ഇരുമ്പ്, കോപ്പര്‍, സിങ്ക് എന്നീ മൈക്രോമിനറുകളും ഇറച്ചിയില്‍ നിന്നും ലഭ്യമാണ്. ഇറച്ചിയിലുള്ള ഇരുമ്പിന്റെ അംശം ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. അറവ് കഴിഞ്ഞ ഉടനെ ഇറച്ചില്‍ ഒരു ശതമാനം ഗ്ലൈക്കോജന്‍ (കാര്‍ബോഹൈഡ്രേറ്റ്) ഉണ്ടായിരിക്കും. ഈ ഗ്ലൈക്കോജന്‍ ഇറച്ചിയില്‍ ലാക്ടിക്ക് ആസിഡായി രൂപാന്തരം പ്രാപിക്കുന്നു. ഇക്കാരണത്താല്‍ ഇറച്ചിയുടെ പി.എച്ച് 7 ല്‍നിന്നും കുറഞ്ഞ് 5.8-5.4 ആകുന്നു. ചുരുക്കത്തില്‍ ഇറച്ചിയുടെ അമ്ലഗുണം കൂട്ടുന്നു. ഇറച്ചിയുടെ രുചി, പ്രത്യേക മണം എന്നിവയുടെ മൂല കാരണം ഇറച്ചിയുടെ ഇത്തരത്തിലുള്ള അമ്ലഗുണമാണ്. ഈ അമ്ലഗുണം ഇറച്ചിയിലെ ബാക്ടീരിയയുടെ വര്‍ധനവ് പ്രതിരോധിക്കാനും കാരണമാകുന്നു.
മൃഗങ്ങളെ ക്രൂരമായി കൈകാര്യം ചെയ്യുക, ദീര്‍ഘദൂരം നടത്തുക, വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുക തുടങ്ങിയവ ശരീരത്തിലെ ഗ്ലൈക്കോജന്‍ നഷ്ടപ്പെടാന്‍ ഇടവരുത്തുന്നു. ഇത് ഇറച്ചിയുടെ ഗുണമേന്മ നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഇറച്ചിയുടെ ചുവപ്പുനിറം അതിലുള്ള മയോഗ്ലോബിന്‍ എന്ന പദാര്‍ഥം മൂലമുണ്ടാകുന്നതാണ്. ഇറച്ചിലുള്ള ഓക്സിജന്റെ കലവറയാണ് മയോഗ്ലോബിന്‍. ബീഫില്‍ മറ്റു ഇനത്തിലുള്ള ഇറച്ചിയേക്കാള്‍ കൂതുതല്‍ മയോഗ്ലോബിന്‍ ഉള്ളതിനാല്‍ ഇറച്ചിയുടെ ചുവപ്പുനിറം കൂടുതലായിരിക്കും.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് ഉത്തര്‍പ്രദേശിലാണ് ഉണ്ടാക്കുന്നത്. ആന്ധ്രയും പഞ്ചാബും തൊട്ടുപിറകെതന്നെയുണ്ട്. ഉദ്ദേശം 30,000 കോടിരൂപയുടെ വിദേശ വിപണി നേടിതരുന്ന പ്രസ്ഥാനമാണിതെന്ന് ഓര്‍ക്കുക. കൂട്ടത്തില്‍ മൂന്നു കോടി കുടുംബങ്ങളുടെ വരുമാനസ്രോതസും.
ഫോണ്‍: ഡോ. മുരളീധരന്-9447055738
ജീന്‍ ഷാജി & ഡോ. ലുലു ദാസ്
സസ്യരോഗവിഭാഗം, കാര്‍ഷിക കോളജ്, വെള്ളായണി
ഒരുകാലത്ത്, ഇടിവെട്ടി തിമിര്‍ത്തു പെയ്യുന്ന ഇടവപ്പാതി തോരാന്‍ കാത്തുനില്ക്കും കേരളത്തിലെ വീട്ടമ്മമാര്‍. പിറ്റേന്ന് പറമ്പിലേക്കിറങ്ങിയാല്‍ കാണാം വെള്ളാരംകല്ലുപോലെ അങ്ങിങ്ങായി മൊട്ടായും കുടചൂടിയും വിടര്‍ന്നു നില്ക്കുന്ന അരിക്കൂണും ചിതല്ക്കൂണുമൊക്കെ. പക്ഷെ ഇന്നത്തെ ന്യൂജെന്‍ വീട്ടമ്മമാര്‍ പണ്ടത്തെതില് നിന്ന് അല്പം വ്യത്യസ്തമായി ഇടവപ്പാതിക്കു ചെവിയോര്‍ക്കാതെ വര്‍ഷത്തിലുടനീളം കൂണ് ഉത്പാദിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാനങ്ങള്‍ തേടുകയാണ്.
ഇന്ത്യയില്‍ ശാസ്ത്രീയമായി കൂണ് ഉത്പാദിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍ ബട്ടണ്‍ മഷ്റൂം, ചിപ്പിക്കൂണ്‍, പാല്ക്കൂണ്, വൈക്കോല്‍ കൂണ് എന്നിവയാണ്. കേരളത്തില്‍ ചിപ്പിക്കൂണ്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് പാല്ക്കൂണ് ആണ്. പാലു പോലെ തൂവെള്ള നിറമുള്ള ഈ കൂണ് കാലോസെബ് ജനുസില്‍പ്പെടുന്നു. തൂവെള്ള നിറത്തെ ആസ്പദമാക്കിയാണ് പാല്ക്കൂണ് അഥവാ മില്‍ക്കി മഷ്റൂം എന്നറിയപ്പെടുന്നത്.
സാധാരണ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന കൂണുകളെ അപേക്ഷിച്ച് പാല്‍ക്കൂണുകള്‍ ഓരോന്നിനും നല്ല തൂക്കമുണ്ടായിരിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ നടത്തിയ പഠനത്തില്‍ പാല്ക്കൂണിന് 60-130 ശതമാനം വരെ ഉത്പാദനക്ഷമത ഉള്ളതായി തെളിഞ്ഞിട്ടുണ്ട്. മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ജീവകങ്ങളും ധാതുക്കളും ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ഒരു ശതമാനം, മാംസ്യം 2.75ശതമാനം, അന്നജം 6.8 ശതമാനം, ഫൈബര്‍, ലിപിഡ് എന്നിവയാണ് പ്രധാന ഘടകങ്ങള്‍. രുചിയില്‍ മാംസാഹാരത്തോട് കിടപിടിക്കുന്നതും എന്നാല്‍ കൊഴുപ്പിന്റെ അളവ് വളരെ കുറവാണെന്നതും കൂണുല്പ്പന്നങ്ങളെ നമ്മുടെ തീന് മേശകളില്‍ ഒഴിച്ചുകൂടാനാവാത്തതാക്കുന്നു. ഗ്യാസ്ട്രബിള്‍, മലബന്ധം മുതലായവ അകറ്റുന്നതിനുള്ള വിശിഷ്ടമായ ഔഷധഗുണങ്ങളും പാല്ക്കൂണിനുണ്ട്.
കൃഷിരീതിചിപ്പികൂണ് കൃഷിയെപ്പോലെ വൈക്കോലാണ് പാല്‍കൂണ്‍ കൃഷിക്കും ഉപയോഗിക്കുന്ന പ്രധാനമാധ്യമം. ചിപ്പിക്കൂണിന്റെ ഉപയോഗശൂന്യമായ ബെഡിലും പാല്‍കൂണ്‍ കൃഷി ചെയ്യാം. ഇതിനായി 12-16 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത വൈക്കോല്‍ 45 മിനിട്ട് നേരം ആവിയില്‍ പുഴുങ്ങുക. 60-65 ശതമാനം വരെ ഈര്‍പ്പം നില്ക്കത്തക്കരീതിയില് അണുവിമുക്തമായ ഒരു പ്രതലത്തില്‍ വിരിച്ചു വേണം വയ്ക്കോല് ഉണക്കാന്‍. സുതാര്യവും 30ഃ60 സെന്റീമീറ്റര്‍ വീതിയും നീളവുമുള്ള (ആവശ്യാനുസരണം) പോളിപ്രൊപിലിന്‍ കവറുകളാണ് അനുയോജ്യം.
വൈക്കോല്‍ വട്ടത്തില്‍ ചുറ്റി (ചുമ്മാട് രൂപത്തില്‍) കവറിനുള്ളില്‍ വയ്ക്കണം. കൂണ്‍വിത്ത്, കവറിന്റെ അരികിലൂടെ മാത്രം വൃത്താകൃതിയില്‍ വരത്തക്കരീതിയില്‍ വിതറുന്നു. വീണ്ടും അതേ കനത്തില്‍ വയ്ക്കോല് വയ്ക്കുന്നു. കൂണ്‍വിത്ത് വീണ്ടും അരികിലൂടെ ഇടുന്നു. കവര്‍ നിറയുന്നതുവരെ ഇതു തുടരുക. കവറിന്റെ വായ്ഭാഗം ചരടുകൊണ്ട് നന്നായി വരിഞ്ഞുകെട്ടുക. ഇവ ഒരു ഇരുട്ടുമുറിയില്‍ സൂക്ഷിച്ചു വയ്ക്കുക. 15-20 ദിവസം വരെ അവിടെ തന്നെ സൂക്ഷിക്കണം. ഇത്രയും സമയം കൊണ്ട് കൂണ് തന്തുക്കള്‍ വളര്‍ന്ന് വൈക്കോലില്‍ മുഴുവന്‍ വ്യാപിക്കുന്നതു കാണാം.
കേസിങ്ങ്
15-20 ദിവസം കഴിയുമ്പോള്‍ കൂണ്‍തടം നടുവെ മുറിക്കണം. ഇപ്പോള്‍ കിട്ടുന്ന 2 തടവും പാല്ക്കൂണിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായ കേസിങ്ങ് എന്ന പ്രക്രിയയ്ക്ക് വിധേയപ്പെടുന്നു. ഇതിനായി മണ്ണ്, മണല്‍, ചാണകപ്പൊടി, എന്നിവ സമംചേര്‍ത്ത് 30 ശതമാനം ഈര്‍പ്പത്തില്‍ കൂട്ടിക്കലര്‍ത്തി 30 മിനിട്ട് ആവിയില്‍ പുഴുങ്ങി എടുക്കുക. അല്‍പ്പം കുമ്മായപ്പൊടി ചേര്‍ക്കുന്നത് ഉത്തമമാണ്. ഈ മിശ്രിതം തണുപ്പിച്ചശേഷം ഒന്നരയിഞ്ചു കനത്തില്‍ കൂണ് തടത്തിനു മുകളില്‍ ഇടണം. ഈര്‍പ്പം നിലനിര്‍ത്താന്‍ ദിവസേന ഹാന്ഡ്സ്േ്രപ ഉപയോഗിച്ച് നനച്ചുകൊടുക്കണം. ഏകദേശം 10 ദിവസത്തിനുശേഷമാണ് തന്തുക്കള്‍ ഒന്നരയിഞ്ചുകനമുള്ള കേസിങ്ങ് മിശ്രിതത്തിന്റെ മുകളിലെത്തുക. വായുസഞ്ചാരവും വെളിച്ചവുമുള്ള മുറിയിലാണ് ഇനി തടങ്ങള്‍ സൂക്ഷിക്കേണ്ടത്. താപനില 30-35 ഡിഗ്രി സെല്‍ഷ്യസില്‍ ആര്‍ദ്രത 80-90 ശതമാനവും നിലനിര്‍ത്തണം. ചുറ്റുപാടിലുണ്ടാകുന്ന ഈ വ്യതിയാനം മൂലം 3-5 ദിവസത്തിനുള്ളില്‍ മുകുളങ്ങള്‍ പുറത്തുവരും. 7-10 ദിവസത്തിനകം ഇവ വിളവെടുപ്പിനും യോഗ്യമാകും.
പൂര്‍ണവളര്‍ച്ചയെത്തിയ കൂണ് തടത്തില്‍ നിന്നു പിരിച്ചു വേര്‍പെടുത്തുന്നു. ഒരു കൂണിന് ശരാശരി 100-150 ഗ്രാം വരെ ഭാരമുണ്ടാകും. മറ്റു കൂണുകളെ അപേക്ഷിച്ച്, പാല്‍കൂണിന്റെ സൂക്ഷിപ്പു കാലാവധി കൂടുതലാണ്. അന്തരീക്ഷ ഊഷ്മാവില്‍ മൂന്നു ദിവസവും റഫ്രിജറേറ്ററില്‍ 7-10 ദിവസം വരെയും കേടുകൂടാതെ സൂക്ഷിക്കാം. വാണിജ്യാടിസ്ഥാനത്തില്‍ ഉണ്ടാകുന്ന പാല്‍കൂണ്‍ അച്ചാര്‍, സൂപ്പ്, കാനിംഗ് തുടങ്ങിയ പലവിധ സംസ്കരണ പ്രക്രിയകള്‍ക്കും ഉപയോഗിക്കാം. വേനല്‍ക്കാലത്ത് ചിപ്പിക്കൂണിനെക്കാള്‍ ആദായകരം പാല്‍കൂണ്‍ ആണ്. രോഗങ്ങളും കീടങ്ങളും കുറവാണെന്നതും പാല്‍കൂണിനെ മലയാളിക്കള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു.
ഗീതു എ.എസ്, ജ്യോതി കെ. നായര്‍
സിഡിബി, സിഐടി വാഴക്കുളം
മൃഗജന്യ പാലുത്പന്നങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന സസ്യജന്യ പാലുത്്പന്നമായ നാളികേര ജ്യൂസിന് (തേങ്ങാപ്പാല്‍)പ്രാധാന്യമേറുന്നു. ആരോഗ്യപരമായ ഗുണമേന്മകളാണ് നാളികേര ജ്യൂസിനുള്ളത്. വിവിധ ഫ്ളേവറുകളിലുള്ള റെഡി ടു ഡ്രിങ്ക് ഫ്ളേവേര്‍ഡ് മില്‍ക്കാണ് ഈ പുതിയ ഉത്പന്നം. ഇത് ഗ്ലൂട്ടന്‍, ലാക്ടോസ് ഫ്രീയാണ്. ലാക്ടോസ് ഇന്‍ടോളറന്‍സ് (lactose intolerance) ഉള്ളവര്‍ക്ക് ഇത് മികച്ച പകരക്കാനാണ്. ഈ ജ്യൂസ് ആല്ബുമിന് ഗ്ലോബുലിന്‍, പ്രോലാമിന്‍, ഗ്ലൂട്ടിന്‍ തുടങ്ങിയ പ്രോട്ടീനുകളാല്‍ സമൃദ്ധമാണ്.
നാളികേര ജ്യൂസ് ഉത്പാദിപ്പിക്കുന്നതിന് 9 മുതല്‍ 10 മാസം മൂപ്പെത്തിയ പച്ചത്തേങ്ങയാണ് ഉചിതം. തൊണ്ട്, ചിരട്ട തുടങ്ങിയവ വേര്‍പെടുത്തിയ നാളികേരത്തിന്റെ ബ്രൗണ്‍ നിറത്തിലുള്ള ആവരണം (ബ്രൗണ്‍ ടെസ്റ്റ്) സ്ക്രേപ്പറിന്റെ സഹായത്തോടെ ചുരണ്ടി മാറ്റി വെള്ളക്കാമ്പ് ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുക്കണം. അതിനുശേഷം ചൂടുവെള്ളത്തിലോ ആവിയിലോ വെച്ച് ബ്ലാഞ്ച് ചെയ്ത് അണുവിമുക്തമാക്കുന്നു.
ഒരു ഡിസിന്റഗ്രേറ്ററിന്റെ സഹായത്തോടെ കാമ്പിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുന്നു. ഇങ്ങിനെ മുറിച്ചെടുത്ത തേങ്ങാപ്പൂളുകളെ സ്ക്രൂപ്രസിലൂടെ കടത്തി വിട്ട് തേങ്ങാപ്പാല്‍ വേര്‍തിരിച്ചെടുക്കുന്നു. ഫ്ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉത്പാദിപ്പിക്കുന്നതിനുവേണ്ടി ഈ തേങ്ങാപ്പാലില്‍ തേങ്ങാവെളളവും പഞ്ചസാരയും ശുദ്ധജലവും ഫുഡ് അഡിറ്റീവ്സും ചേര്‍ക്കുന്നു. ഈ മിശ്രിതം ആവശ്യത്തിന് താപനിലയില്‍ ചൂടാക്കിയ ശേഷം പായ്ക്ക് ചെയ്തെടുക്കുന്നു. ഉപോത്പന്നങ്ങളായ ചിരട്ട, കൊഴുപ്പ് നീക്കിയ ഡെസിക്കേറ്റഡ് കോക്കനട്ട്, ബ്രൗണ്‍ ടെസ്റ്റ് എന്നിവയ്ക്ക് മികച്ച വിപണന സാധ്യത ഉളളവയാണ്. ഫ്ളേവേര്‍ഡ് കോക്കനട്ട് മില്‍ക്ക് ഉണ്ടാക്കുന്നതിന് താഴെ പറയുന്ന പ്രക്രിയകള്‍ സ്വീകരിക്കാവുന്നതാണ്.
പാസ്ച്വറൈസേഷന്‍ (Glass Bottle / PP Bottle)
തേങ്ങാപാലിനെ 800 C Â/10 മിനിറ്റ് തുടര്‍ച്ചയായി ചൂടാക്കിയതിനു ശേഷം തണുപ്പിക്കുന്നു. ഒരേപോലെയുളള ചൂടാക്കല്‍/തണുപ്പിക്കല്‍ പ്രക്രിയയ്ക്കു വേണ്ടി മെഷീനിന്റെ സഹായത്തോടെ ഇളക്കണം. പാസ്ചുറൈസേഷന്റെ താപനില, തേങ്ങാപ്പാലിലെ അണുക്കളെ നിര്‍മാര്‍ജ്ജനം ചെയ്യത്തക്കരീതിയില് ആയിരിക്കണം. ഈ താപനില ഭക്ഷണപദാര്‍ഥങ്ങളെ നശിപ്പിക്കുന്ന ബാക്ടീരിയ, യീസ്റ്റ്, മോള്‍ഡ്, എന്നിവയെ നശിപ്പിച്ച് ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന രീതിയില്‍ ആയിരിക്കണം.
പ്രക്രിയ
UHT പ്രക്രിയയില്‍ ഫ്ളേവേര്‍ഡ് കോക്കനട്ട്
ജ്യൂസിനെ 1400 ഇ ല്‍ 3-15 സെക്കന്റ് വരെ ചൂടാക്കി ഉടനെ അന്തരീക്ഷ താപനിലയിലേക്ക് തണുപ്പിക്കുന്നു. ഇത് എല്ലാവിധ സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്നു. തന്മൂലം ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിനെ 6 മാസം വരെ അന്തരീക്ഷ ഊഷ്മാവില്‍ സുരക്ഷിതമായി വെക്കുവാന്‍ സാധിക്കും. നാളികേര ജ്യൂസില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ നഷ്ടപ്പെടാതെ ദീര്‍ഘകാലത്തേക്ക് ശേഖരിച്ചു വയ്ക്കാമെന്നുള്ളതാണ് ഈ പ്രക്രിയയുടെ പ്രത്യേകത. ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ ഉത്പാദനച്ചെലവു കുറയ്ക്കുന്നു.
എന്തുകൊണ്ടാണ് UHT ?
പാസ്ച്വറൈസേഷന്‍ പ്രക്രിയയില്‍ തേങ്ങാപ്പാലിനെ 800 ഇ ല്‍ പത്ത് മിനിറ്റ് ചൂടാക്കി തണുപ്പിച്ച് എടുക്കുന്നു. വളരെ കൃത്യതയോടുകൂടി ഈ പ്രക്രിയ ചെയ്താല്‍ പോലും പാസ്ച്വറൈസ് ചെയ്ത തേങ്ങാപ്പാലിന് 5 മുതല്‍ 15 ദിവസം വരെയാണ് കാലാവധി ലഭിക്കുന്നത്. എന്നാല്‍ UHT പ്രക്രിയയില്‍ തേങ്ങാപ്പാല്‍ 138 മുതല്‍ 140 ഡിഗ്രി സെല്‍ഷ്യസിലാണ് 15 സെക്കന്റില്‍ ചൂടാക്കുന്നത്. തുടര്‍ച്ചയായി ചെയ്യുന്ന ഈ പ്രക്രിയയില്‍ അന്തരീക്ഷവായുവുമായി ബന്ധമില്ലാത്ത രീതിയില്‍ അതി വിദഗ്ധമായും സാങ്കേതികമായും ചെയ്യുന്നതിനാല്‍ അന്തരീക്ഷത്തില്‍ നിന്നുള്ള അണുബാധയേല്‍ക്കാതെ സഹായിക്കുന്നു. ഈ പ്രക്രിയയിലൂടെ ലഭിക്കുന്ന ഫ്ളേവേര്‍ഡ് കോക്കനട്ട് ജ്യൂസിന്റെ കാലാവധി ആറുമാസമാണ്.
സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് ആഗോള വ്യാപകമായി ഡയറി കെയര്‍ പാലുത്പന്നങ്ങള്‍ വിപണിയില്‍ 29 ശതമാനം വര്‍ധിച്ചിട്ടുണ്ട്. സസ്യജന്യ പാലുത്പന്നങ്ങളുടെ വില്പന 48 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. കേരകര്‍ഷകരുടെ ഭാവി സുരക്ഷ ഉറപ്പാക്കാനുതകുന്ന നൂതന ഉത്പന്നം തന്നെയാണ് കോക്കനട്ട് ജ്യൂസ്.
ഫോണ്‍ മിനി മാത്യു (പിആര്‍ഒ, സിഡിബി)- 9447665105.
ടോം ജോര്‍ജ്
ജൈവകൃഷി എങ്ങനെ ചെലവുകുറച്ച് ശാസ്ത്രീയമായി ചെയ്യാം. കര്‍ഷകര്‍ വളരെ നാളുകളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. ഇതിന് ശാസ്ത്രീയമായി തന്നെ പരിഹാരം കണ്ടെത്തിത്തരികയാണ് ഈ രംഗത്തെ അതികായരായ കോട്ടയം പൂവന്തുരുത്തില് പ്രവര്‍ത്തിക്കുന്ന അഗ്രോ ബയോടെക് റിസേര്‍ച്ച് സെന്റര്‍ അഥവാ അബ്ടെക്. ഒരുമയുണ്ടെങ്കില്‍ ആര്‍ക്കും ഒരുക്കാം, വിഷമില്ലാത്ത പച്ചക്കറിത്തോട്ടം’ എന്നാണ് ഈ പദ്ധതിക്ക് പേരു നല്‍കിയിരിക്കുന്നത്. കര്‍ഷക കൂട്ടായ്മകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ സ്വയം സഹായക സംഘങ്ങള്‍, വിഎഫ്പിസികെ, മറ്റു സാമൂഹിക കൂട്ടായ്മകള്‍, സ്കൂള്‍ പിടിഎകള്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതിയില്‍ അംഗങ്ങളാകാം. ബുക്കു ചെയ്യുന്നവര്‍ക്ക് ഒരു ശാസ്ത്രജ്ഞന് ഉള്‍പ്പെടെയുള്ള അബ്ടെക്കിന്റെ ടെക്നിക്കല്‍ ടീം സ്ഥലത്തെത്തി സൗജന്യ പരിശീലനം നല്‍കും.
ജൈവ നിയന്ത്രണം എങ്ങനെ സാധ്യമാക്കാം, ജൈവ കൃഷി എങ്ങനെ ലാഭകരമാക്കാം തുടങ്ങിയ വിവരങ്ങളാകും ക്ലാസായി നല്‍കുക. ഒപ്പം ജൈവ പച്ചക്കറി കൃഷിക്കാവശ്യമായ ഗ്രോബാഗുകള്‍, പോട്ടിംഗ് മിശ്രിതം, ഹൈബ്രിഡ് വിത്തുകള്‍, ജൈവജീവാണുവളങ്ങള്‍, കീടനാശിനികള്‍ എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാക്കും.മാലിന്യ നിര്‍മാര്‍ജനം എങ്ങനെ സാധ്യമാക്കാം എന്നതില്‍ പരിശീലനവും ഇതോടൊപ്പമുണ്ടാകും. പരിശീലന പരിപാടി സംഘടിപ്പിക്കാനാഗ്രഹിക്കുന്നവര് 0481- 6531339, 9446302900 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ മതിയാകും.
1993 ലാണ് കേരളത്തില്‍ സ്വകാര്യമേഖലയില്‍ ആദ്യമായി ജീവാണുവള നിര്‍മാണ സ്ഥാപനമായ അഗ്രോ ബയോടെക് റിസേര്‍ച്ച് സെന്റര്‍ (അബ്ടെക്) സ്ഥാപിക്കപ്പെടുന്നത്. ജീവാണുവളങ്ങളുടെയും ജീവ കുമിള്‍നാശിനികളുടെയും ഉത്പാദനത്തില്‍ ഏറ്റവും കൂടുതല്‍ നിര്‍മാണ പ്രാപ്തിയുള്ള സ്ഥാപനമാണ് ഇന്ന് അബ്ടെക്. ജീവാണു വളങ്ങളായ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍, റൈസോബിയം, ഫോസ്ഫോ ബാക്ടീരിയ, വാം, ബയോ പൊട്ടാഷ് എന്നിവ അബ്ടെക് വിപണിയിലിറക്കുന്നു. ട്രൈക്കോഡര്‍മ, സ്യൂഡോമോണസ്, ബ്യൂവേറിയ, വെര്‍ട്ടിസീലിയം, ഹിര്സ്യൂട്ടെല്ല, ബാസിലസ്, പീസിലോമൈസിസ്, മെറ്റാറൈസിയം നൊമേറിയ എന്നിവയാണ് അബ്ടെക്കിന്റെ ജീവാണു കീട- കുമിള്‍ നാശിനികള്‍. സൂപ്പര്‍ മീല്‍, ബയോ ഓര്‍ഗാനിക്സ്, ഓര്‍ഗാനിക്ക് മാനുവര്‍, സൂപ്പര്‍ ഓര്‍ഗാനിക്ക്, സൂപ്പര്‍ ഓര്‍ഗാനിക്ക് പ്ലസ്, വെര്‍മി കമ്പോസ്റ്റ്, നീം കേക്ക് എന്നിവയാണ് അബ്ടെക്കിന്റെ ജൈവവളങ്ങള്‍.
സുസജ്ജമായ ലാബ്
സൂക്ഷ്മജീവികളെ കൈകാര്യം ചെയ്യുമ്പോള്‍ അത്രതന്നെ സൂക്ഷ്മത കാണിച്ചില്ലെങ്കില്‍ ഫലം കുറയുമെന്ന് അബ്ടെക് എംഡി കെ.ജെ ജേക്കബും(രാജു) ലാബിന്റെ ചുമതല നോക്കുന്ന ജേക്കബിന്റെ ഭാര്യ എല്‍സിയും പറയുന്നു. കേള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നു ശാസ്ത്രജ്ഞനായി വിരമിച്ച ഡോ. പി. ശിവപ്രസാദ് സാങ്കേതിക ഉപദേഷ്ടാവായ ടീമാണ് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാധാരണ, പൗഡര്‍ ബേസിലാണ് ജീവാണുവളങ്ങളും, കീട കുമിള്‍ നാശിനികളും വില്പനക്കെത്തുന്നത്്. എന്നാല്‍ എക്സ്ഫോലിയേറ്റഡ് വെര്മിക്കുലേറ്റാണ് (ഋഃളീഹശമലേറ ഢലൃാശരൗഹമലേ) അബ്ടെക് ബേസായി ഉപയോഗിക്കുന്നത്. പൗഡറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് വില കൂടുതലാണെങ്കിലും അഞ്ചിരട്ടിവരെ ജീവാണുക്കളെ കൂടുതല്‍ ഇതില്‍ വളര്ത്താനാവുമെന്നതാണ് പ്രത്യേകത. ഫലം അഞ്ചിരട്ടി വര്‍ധിക്കുമെന്നു ചുരുക്കം. മൈക്രോ ബയോളജി ലാബ് പ്രത്യേകമാണ് ക്രമീകരിച്ചിട്ടുള്ളത്.
ഓരോ ജീവാണുക്കളേയും പ്രത്യേകം കാബിനുകളിലാണ് വളര്‍ത്തുന്നതും മാധ്യമത്തിലേക്കു മാറ്റുന്നതും. ഒന്നിച്ചായാല്‍ ജീവാണുക്കള്‍ വായുവിലൂടെ മറ്റൊന്നിലേക്കു വളരാന്‍ കാരണമാകും. ഇതുമൂലം നല്കുന്ന ജീവാണുക്കളുടെ ഫലം കുറഞ്ഞുപോകാനും സാധ്യതയുള്ളതിനാലാണ് പ്രത്യേക സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ജീവാണു കീടനാശിനികളായ ബി.ടി.കെ., ബ്യുവേറിയ, വെര്‍ട്ടിസീലിയം എന്നിവയുടെ കേരളത്തിലെ ഏക ലൈസന്‍സിയാണ് അബ്ടെക്. ഹോളണ്ട് കമ്പനിയായ കലാഷ് ബിജോയുടെ വിത്തുകളാണ് നല്‍കുന്നത്. കീടങ്ങളെ ലാബില്‍ വളര്‍ത്തിയ ശേഷം ജൈവ കീട കുമിള്‍ നാശിനികള്‍ അവയില്‍ പ്രയോഗിച്ചാണ് ഫലപ്രദമാണോ എന്നു കണ്ടെത്തുന്നത്.
ജൈവവളക്കൂട്ടുകള്ക്കൊപ്പം ജീവാണുക്കളും
ജൈവവളക്കൂട്ടുകള്ക്കൊപ്പം ജീവാണു കീട- കുമിള്‍ നാശിനികള്‍ നല്കിയാല് ഇരട്ടിഫലമാണ് നല്‍കുന്നതെന്ന് രാജു പറയുന്നു. ഫിഷ് അമിനോ, എഗ് അമിനോ എന്നിവയോടൊപ്പം ബ്യുവേറിയ, സ്യൂഡോമോണസ്, ട്രൈക്കോഡര്‍മ എന്നിവ ചേര്‍ത്ത് ഏലത്തില്‍ വരെ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ഫലമാണ് ഏലത്തില്‍ ഇത് നല്കിക്കൊണ്ടിരിക്കുന്നതെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുമൂലം വിഷം അടിക്കുന്നത് ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുന്നു. ട്രൈക്കോഡര്‍മ ചുവട്ടിലും സ്യൂഡോമോണസ് സ്പ്രേയിലൂടെയുമാണ് ഏലത്തിനു നല്‍കുന്നത്. ജൈവ വളങ്ങളോടും കീടനാശികളോടും കര്‍ഷകര്‍ക്ക് താത്പര്യം വര്‍ധിക്കുകയാണ്. രാസവളങ്ങളും കീടനാശിനികളും മൂലം മനുഷ്യനിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് മിത്ര ബാക്ടീരിയകളും സൂക്ഷ്മജീവികളും അടങ്ങുന്ന ജൈവ കീടനാശിനികളും ജീവാണുക്കളും ഉപയോഗിച്ചുള്ള കൃഷിയെന്ന് രാജു അഭിപ്രായപ്പെടുന്നു. 100 ലധികം ജീവനക്കാരും 850 ഡീലേഴ്സും 10000 ലധികം സ്ഥിരം ഉപയോക്താക്കളും ഒക്കെയായി അബ്ടെക്കിന്റെ വളര്‍ച്ച സൂചിപ്പിക്കുന്നതും ജീവാണുക്കളോടും ജൈവവളങ്ങളോടുമുള്ള ജനങ്ങളുടെ താത്പര്യം കൂടിയാണ്.
ഫോണ്‍- രാജു: 9447047720.
പ്രഫ. കോമളസനാത്
കുട്ടമ്പേരൂര്‍
പച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. വെള്ളക്കെട്ടു കൂടുതലുള്ള സ്ഥലങ്ങളില്‍ വെള്ളത്തിനു മുകളിലും കൃഷി നടത്താം. അനുഗ്രഹ, ഉജ്ജ്വല, ജ്വാലാസഖി, ജ്വാലമുഖി, വെള്ളായണി സമൃദ്ധി, അതുല്യ എന്നീ ഇനങ്ങളെല്ലാം ഇന്ന് കര്‍ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന വയാണ്. ശാസ്ത്രീയമായി ചെയ്താല്‍ ലാഭം കൊയ്യാനുമാകും.
കൃഷി എങ്ങനെ?
ഏതുകൃഷിയും ശ്രദ്ധാപൂര്‍വം ചെയ്യണം. ചാണകം ഉണക്കി പൊടിയാക്കി മണ്ണില്‍ ചേര്‍ക്കണം. നല്ലതുപോലെ മണ്ണിളക്കയശേഷം വിത്തു പാകുക. നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുള വന്ന് ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാം. തൈകള്‍ പറിച്ചുനടുന്ന സ്ഥലവും നല്ലവണ്ണം നനച്ചു മണ്ണിളക്കി പാകപ്പെടുത്തണം. നല്ലവണ്ണം നനച്ചശേഷമേ മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കാവൂ. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ നല്‍കണം. പത്തു ദിവസമാകുമ്പോള്‍ കാലിവളം, എല്ലുപൊടി എന്നിവ നല്‍കാം. ചാണകം കലക്കിയതും ഗോമൂത്രവും എട്ടിരട്ടി വെള്ളം ചേര്‍ത്ത് വളമായി നല്‍കണം. കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്തത് വളമായി നല്കാവുന്ന ഒന്നാണ്. ചെടികള്‍ക്ക് താങ്ങു നല്‍കണം. വേനല്‍ക്കാല കൃഷിക്ക് എന്നും നന പ്രധാനമാണ്. അല്ലാത്ത സമയം വലിയ നന ആവശ്യമില്ല.
സംരക്ഷണം:
കീടങ്ങളില്‍ നിന്നും രക്ഷനല്കാന് ഒരു സെന്റ് കൃഷിക്ക് ഒരു കിലോ വേപ്പിന് പിണ്ണാക്ക് ചേര്‍ക്കണം. തൈചീയല്, ഇലയുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ എന്നിവയെ ഇല്ലാതാക്കാന്‍ വേപ്പെണ്ണ ഉപയോഗിക്കാം. 100 ഗ്രാം ബാര്‍സോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് കൂട്ടത്തില്‍ ഒരു ലിറ്റര്‍ വേണ്ണെ ചേര്‍ത്തിളക്കണം. ഈ ലായനിയില്‍ പത്തിരട്ടി വെള്ള് ചേര്‍ത്ത് മുളകുചെടികളില്‍ തളിക്കുക.
ജലത്തിലെ കൃഷി
കര മാത്രമല്ല, കായലും പുഴയും ഇന്ന് കൃഷിക്ക് ഉപയോഗിച്ചു വരുന്നു. ജലാശയത്തില്‍ കുളവാഴ, ആഫ്രിക്കന്‍ പായല്‍, മറ്റ് ജലസസ്യങ്ങള്‍ എന്നിവകൊണ്ട് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മെത്തനിര്മിക്കണം. ഏതാണ്ട് രണ്ടു മീറ്റര്‍ വീതി, അരമീറ്റര്‍ ഘനം, നീളം അമ്പതു മുതല്‍ 60 മീറ്റര്‍ വരെ. മുള, ഈറ്റ, കയര്‍ എന്നിവ മെത്ത ബലവത്താക്കാന്‍ ഉപയോഗിക്കാം. ഈ മെത്തകള്‍ വെള്ളത്തില്‍ കുറ്റിനാട്ടി കെട്ടിനിര്‍ത്തുന്നു. രണ്ടു മെത്തകള്‍ക്കിടയില്‍ അല്പം സ്ഥലം വേണം. ഒരു ചെറിയ വള്ളത്തില്‍ സഞ്ചരിക്കാനാണിത്. വിതയ്ക്കല്‍, വിത്തുനടല്‍, വളം ചേര്‍ക്കല്‍, കളപറിക്കല്‍, വിളവെടുക്കല്‍ ഒക്കെ വള്ളത്തില്‍ സഞ്ചരിച്ചു നടത്തണം. പൂര്‍ണമായും ജൈവവസ്തുക്കള്‍ കൊണ്ട് ഇത്തരം മെത്തകള്‍ നിര്‍മിക്കുന്നതിനാല്‍ രാസവളങ്ങളൊന്നും വേണ്ട. വളരെയധികം പച്ചക്കറികള്‍ ഈ മാര്‍ഗത്തിലൂടെ പലരാജ്യങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.
ഈ കൃഷിരീതിയില്‍ കൃഷിയോഗ്യമായ സ്ഥലത്തിന്റെ വിസ്തൃതികൂട്ടാം. കൃഷിക്കാര്‍ക്കും കായലോരനിവാസികള്ക്കും പച്ചക്കറിയുടെ ലഭ്യതയിലും വരുമാനത്തിലും സ്വയം പര്യാപ്തത ഉറപ്പിക്കാം. ഉത്പാദനക്ഷമത കരക്കൃഷിയേക്കാള് പതിന്മടങ്ങു വര്‍ധിക്കുന്നു. ഈ കൃഷിരീതിമൂലം ജലമലിനീകരണം ഉണ്ടാകുവാനുള്ള സാധ്യതകള്‍ ഇല്ലാതാകുന്നു. ജൈവകൃഷിയായതിനാല്‍ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നു. ജലജന്യ കളകള്‍ മൂലമുള്ള പരിസ്ഥിതികപ്രശ്നങ്ങള്ക്ക് ഫലപ്രദമായ പരിഹാരമാര്‍ഗം കൂടിയായി ഈ കൃഷിരീതിഏറ്റെടുക്കാം. ജലത്തിലെ ഉപ്പിന്റെ അംശം ഈ കൃഷിയെ ബാധിക്കാം എന്നൊരു ന്യൂനതയുമുണ്ട്.
കടപ്പാട് : kandavanamibin.blogspot.in
അവസാനം പരിഷ്കരിച്ചത് : 6/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അക്വാപോണിക്സ് കൃഷിരീതിയെ സംബന്ധിക്കുന്ന വിവരങ്ങൾ