অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാര്‍ഷിക മാതൃകകള്‍

പ്രതിരോധം കൂട്ടാം, വിഷം കുറയ്ക്കാം

മാരകമായ രാസകീടനാശിനികൾ തളിച്ച പച്ചക്കറികളാണ് നമുക്കിന്ന് കടകളിൽ നിന്നു കിട്ടുന്നതിലധികവും. പ്രഷർ, പ്രമേഹം, കൊളസ്ട്രോൾ, കാൻസർ തുടങ്ങി ജീവിതശൈലി രോഗങ്ങൾ കൊണ്ട് കേരളജനത ദുരിതമനുഭവിക്കുകയാണ്. വളക്കുറില്ലാത്തതും ഉള്ളതുമായ മണ്ണിൽ എല്ലായിനം പച്ചക്കറികളും നന്നായി കൃഷി ചെയ്തിരുന്നവരാണ് നാം. ചാണകപ്പൊടിയും ആട്ടിൻകാഷ്ടവും കോഴിക്കാഷ്ടവും വെണ്ണീറും കുളത്തിലെ പായലുമൊക്കെ വളമായുപയോഗിക്കുന്നു. മുൻജന്മപാപം പോലെ മുമ്പുചെയ്തിരുന്ന രാസവളകൃഷിയുടെ ബാക്കി പത്രമായി നമുക്ക് ലഭിച്ചതും സൂക്ഷ്മ മൂലകങ്ങളുടെ ശോഷണമാണ്. കാത്സ്യവും മഗ്നീഷ്യവും ബോറോണും നമ്മുടെ മണ്ണിൽ പൊതുവേ കുറവാണ്. കാത്സ്യത്തിന്റെ അഭാവത്തിൽ മണ്ണിലെ പുളി കൂടി ചെടികളുടെ പ്രതിരോധശക്‌തി നശിച്ചു. എത്ര കീടനാശിനി തളിച്ചാലും കീടങ്ങൾ പൂർണമായി നശിക്കുന്നില്ല. സ്വാഭാവികമായുള്ള പ്രതിരോധശക്‌തി ലഭിക്കാൻ കാത്സ്യം ധാരാളമായി മണ്ണിൽ വേണം. കാത്സ്യം കാർബണേറ്റ് എന്ന കുമ്മായം ചേർത്താൽ മണ്ണിര അസിഡിറ്റി (പുളി) കുറയും. ചെടികളുടെ പ്രതിരോധശക്‌തി കൂടും. പ്രതിരോധശക്‌തി വർധിച്ചാൽ കീടശല്യമുണ്ടാവില്ല. വിഷം തളിക്കേണ്ടിവരുന്നില്ല.

ചെടിക്കാവശ്യമായ കാത്സ്യം ലഭിച്ചാൽ, കായ്കനികൾ കഴിക്കുന്ന നമുക്കും ആവശ്യമായ കാത്സ്യം കിട്ടും. വില കൂടുതൽ കാരണം പലരും കുമ്മായമിടാറില്ല. മണ്ണിലെ പുളിരസം കൂടിയാൽ ഉള്ള സൂക്ഷ്മമൂലകങ്ങൾ പോലും ചെടിക്ക് വലിച്ചെടുക്കാൻ പറ്റാതാകും. നെല്ലിനും തെങ്ങിനും വാഴക്കും ഇതേപ്രശ്നം തന്നെയാണുള്ളത്.

മണ്ണിലുണ്ടെങ്കിൽ മരത്തിലുണ്ട്, മരത്തിലുണ്ടെങ്കിൽ മനുഷ്യരിലുണ്ട്. എന്താണ്? സൂക്ഷ്മ മൂലകങ്ങൾ തന്നെ. അതിലേറ്റവും പ്രധാനം മഗ്നീഷ്യം. എല്ലാ വിളകൾക്കും ആവശ്യമായ ഒരു സൂക്ഷ്മ മൂലകമാണ് മഗ്നീഷ്യം. മഗ്നീഷ്യം മണ്ണിലില്ലാതായിട്ട് നാളേറെയായി. ആരും ചെടികൾക്ക് മഗ്നീഷ്യമിടുന്നില്ല. മനുഷ്യരിൽ മഗ്നീഷ്യമില്ലാത്തത് മുട്ടുവേദന, കൈകാൽ മരവിപ്പ് കുഴഞ്ഞുവീണു മരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. എല്ലാ ചെടികൾക്കും മഗ്നീഷ്യംസൾഫേറ്റ് ഇടുക എന്നതാണ് പരിഹാരം. തെങ്ങൊന്നിന് 500 ഗ്രാം മഗ്നീഷ്യംസൾഫേറ്റ് രണ്ടുപ്രാവശ്യമായി 250 ഗ്രാം വീതം തടത്തിലിടണം. വാഴക്ക് 50 ഗ്രാം മതിയാകും. പച്ചക്കറികൾക്ക് ഒരു തടത്തിൽ അഞ്ചുഗ്രാം (ഒരുടേബിൾസ്പൂൺ) ഇടണം. പച്ചക്കറികൾക്ക് ഒരു പ്രാവശ്യം ഇട്ടാൽ മതി. മഗ്നീഷ്യം കുറഞ്ഞാൽ ഇലകൾക്ക് പച്ചനിറം കുറയും. മഞ്ഞളിപ്പു വരും. പൂവും കായും കുറയും. മഗ്നീഷ്യമിട്ടാൽ ഇലകൾക്ക് കടുംപച്ചനിറമാകും. ഇലകളിൽ പ്രകാശസംശ്ലേഷണം നടക്കുന്നത് മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തിലാണ്.

ബോറോൺ എന്ന സൂക്ഷ്മ മൂലകം നമ്മുടെ മണ്ണിൽക്കുറവാണ്. തെങ്ങിന്റെ മച്ചിങ്ങകൊഴിയുക, വിളവെത്തും മുമ്പ് വിണ്ടുകീറി തേങ്ങ കൊഴിയുക ഇതെല്ലാം ബോറോണിന്റെ കുറവുമൂലമാണ്. അടയ്ക്ക വിണ്ടുകീറുക, ജാതിക്ക മൂപ്പെത്തും മുമ്പ് വിണ്ടുകീറി കൊഴിയുക ഇതെല്ലാം ബോറോ ണിന്റെ അഭാവം മൂലമാണ്. ബോനക്സ് തടത്തിലിട്ടുകൊടുത്താൽ കുഴപ്പംമാറും. ബോറോണിന്റെ അഭാവം വാഴയിൽ വളരെ രൂക്ഷമാണ്. കൂമ്പ് ഒടിയുക, കുമ്പു വിളറിവരുക, വിരിയാൻ മടിച്ച് ചുരുളായിരിക്കുക, ഓലവരാതിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വാഴയൊന്നിന് പത്തുഗ്രാം ബോറാക്സ് തടത്തിവിട്ടുകൊടുത്താൽമതി.

തെങ്ങിന് ഇടവിളയായി വാഴ നടുന്നതും പരമ്പരാഗതരീതിയാണ്. നേന്ത്രനും ഞാലിപ്പൂവനും മറ്റും നന്നായി വളർന്ന് നല്ലകുലകിട്ടാൻ ജൈവവളം ചേർക്കണം. ജൈവവളങ്ങളുടെ പ്രത്യേകിച്ച് പിണ്ണാക്കുകളുടെ വില കുതിച്ചുയർന്നു. പിണ്ടിപ്പുഴുശല്യം വാഴകൃഷിയെ തകിടം മറിച്ചു. നേന്ത്രനേയും പാളേങ്കോടനേയും കൂടുതലായി പിണ്ടിപ്പുഴു ആക്രമിക്കുന്നെന്നു മനസിലാക്കിയ കൃഷിക്കാർ തരതമ്യേനപുഴു ശല്യം കുറഞ്ഞ ഞാലിപ്പൂവനിലേക്ക് ചുവടുമാറി. മറ്റുവാഴകൾ ലഭ്യമല്ലാതായപ്പോൾ പിണ്ടിപ്പുഴു ഞാലിപ്പുവനേയും ആക്രമിച്ചുതുടങ്ങി. ഏത്തക്കായ്ക്ക് വിലയും കൂടി.

നട്ട് നാലുമാസം കഴിയുമ്പോൾ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ചെല്ലിവന്ന് ചെറിയ ദ്വാരമുണ്ടാക്കി അതിൽ കുറെ മുട്ടകളിടും. മുട്ടകൾ വിരിഞ്ഞ് പുഴുക്കൾ ഉണ്ടാകുന്നു. ഇവ പിണ്ടിതിന്ന് ഉള്ളിലേക്ക് കടന്ന് മദ്യഭാഗവും തിന്നു കയറുമ്പോൾ വാഴ ഒടിഞ്ഞു വീഴുന്നു. ചെല്ലി വരാതിരിക്കാൻ നാലു മാസം കഴിഞ്ഞ വാഴയുടെ കവിളിൽ ബാർസോ പ്പിന്റെ ചെറുകഷ്ണം വയ്ക്കുക. ഒരുവാഴയ്ക്ക് രണ്ടു കഷണം വേണം. ഇരുവശത്തുമായി രണ്ടു കവിളുകളിൽ ഇടുക. മഴയില്ലെങ്കിൽ അല്പം വെള്ളമൊഴിച്ചുകൊടുക്കണം. ഇതും ഒരിക്കൽ ചെയ്താൽ പോര. ഒരു മാസം ഇടവിട്ട് മൂന്നു പ്രാവശ്യം ചെയ്യണം.

നാളികേര വികസന ബോർഡ് നീര ചെത്തുതുടങ്ങിയെങ്കിലും ചെത്തുകാർ കുറവായതിനാൽ കൂടുതൽ തെങ്ങുചെത്താൻ പറ്റുന്നില്ല. ദേഹമനങ്ങിയുള്ള പണികളെല്ലാം ബംഗാളിയെ ഏല്പിച്ചതുപോലെ തെങ്ങു ചെത്താനും അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

കർഷകരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ടതുപോലെയായി തേങ്ങയുടെ വിലയിടിവ്. എട്ടോ പത്തോ തേങ്ങയാണ് ഒരു തെങ്ങിൽ നിന്നും ഒരിടീലിന് കിട്ടുന്നത്. അതുവിറ്റാൽ കയറ്റക്കാരനു കൂലികൊടുക്കാൻ തികയില്ല. താഴെവീഴുന്ന തേങ്ങാമാത്രം എടുക്കുന്ന എന്ന രീതിയിലേക്ക് കർഷകർ മാറിത്തുടങ്ങി. തേങ്ങവിളഞ്ഞത് ഉണങ്ങിതെങ്ങിൽ നിന്നാൽ കായ്പിടുത്തം കുറയുമെന്നുള്ളതും ശാസ്ത്രീയതത്ത്വം.

തെങ്ങിൽ കറുത്തവണ്ടും ചെമ്പൻ ചെല്ലിയും രൂക്ഷം. ചാണകത്തിലായിരുന്നു കറുത്ത വണ്ട് മുട്ടയിടുന്നത്. ഇത് പുഴുവായും വണ്ടായും വളർന്ന് തെങ്ങിന്റെ മണ്ടയിൽ കൊമ്പുകൊണ്ട് ദ്വാരമുണ്ടാക്കിആക്രമിക്കുന്നു. കൂമ്പുവിരിഞ്ഞ് പച്ചഓലയാകുമ്പോൾ കത്രികയ്ക്ക് മുറിച്ചപോലെകാണാം. ചാണകം കുറഞ്ഞപ്പോൾ ഈ വണ്ടുകൾ മുട്ടയിടുന്നത് നാം വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളുടെ കൂനയിലാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാതെ വലിച്ചെറിയുന്നതും വണ്ടുകൾ പെരുകാൻ കാരണമാകുന്നു. ഇവ തെങ്ങിന്റെ ഓല മുറിക്കുന്നത് വലിയ ദോഷമല്ലെങ്കിലും ഈ കറുത്തവണ്ടുകളുണ്ടാക്കിയ മുറിവുകളിലൂടെയാണ് ചെമ്പൻ ചെല്ലി തെങ്ങിന്റെ മണ്ടയിൽ ആക്രമിക്കുന്നത്. മണ്ടമറിയുന്ന തെങ്ങുനശിക്കുന്നു. കറുത്ത വണ്ടും ചെമ്പൻ ചെല്ലിയും വരാതിരിക്കാനായി വേപ്പിൻപിണ്ണാക്കും കല്ലുപ്പും 250 ഗ്രാം വീതം ഇടങ്ങഴി മണലിൽ ചേർത്തു ഇളം കവിളുകളിൽ ഏപ്രിൽ മേയ് മാസങ്ങളിലിട്ടാൽ മതി. കയറ്റക്കാരല്ലാതെ ഇത് സാധിക്കില്ല.



വിളകൾക്ക് ചുവട്ടിൽ പുതയിടുന്നത് വിളവുകൂട്ടാനുപകരിക്കും. കുളങ്ങളിലെയും തോടുകളിലെയും പായൽ പുതയായി ഇട്ടാൽ മതി. ജലാശയങ്ങൾ വൃത്തിയാവും. മുറ്റത്തും പറമ്പിലും വീഴുന്ന കരിയില ചുട്ടുകളയാതെ ചാക്കിൽ ശേഖരിച്ചുവച്ചാൽ വിളവിറക്കുമ്പോൾ പുതയിടാം. വേലിക്കുനാട്ടാനുപയോഗിക്കുന്ന ശീമക്കൊന്ന വെട്ടി പുതയിടാൻ പലർക്കുമറിയില്ല. ശീമക്കൊന്ന വേലികെട്ടാൻ മാത്രമായുള്ളതണെന്നാണ് മിക്കവരുടെയും മനസിലിരിപ്പ്. മണ്ണ്വളക്കുറുള്ള താക്കാൻ ശീമയിൽനിന്നു കൊണ്ടുവന്നതാണ് ശീമക്കൊന്ന.

തെങ്ങുകയറ്റം പരിശീലിപ്പിക്കാൻ ചങ്ങാതിക്കൂട്ടം എന്ന പേരിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കിയിരുന്ന പദ്ധതി കർഷകർക്ക് ഗുണകരമായിരുന്നു. പക്ഷെ അവസാനിപ്പിച്ച മട്ടാണ്. കൃഷിവകുപ്പ് തെങ്ങുകയറ്റപരിശീലന പദ്ധതി ഏറ്റെടുക്കണം. നീര ചെത്താനുള്ള പരിശീലനം ഊർജ്‌ജിതമാക്കിയാൽ നീരയുത്പാദനം വർധിപ്പിച്ച് വരുമാനം കൂട്ടാം.

വിളകൾക്കെല്ലാം കുമ്മായവും സൂക്ഷ്മ മൂലകങ്ങളും പ്രയോഗിച്ചാൽ വിളകളുടെ ആരോഗ്യവും പ്രതിരോധശക്‌തിയും ഉറപ്പാക്കാം. ഒപ്പം നമ്മുടെ ആരോഗ്യഭക്ഷ്യസുരക്ഷയും. കൂടുതൽ വിവരങ്ങൾക്ക്: 9447650369.

പി. ജെ. ജോസഫ്
റിട്ട. അസി. ഡയറക്ടർ, കൃഷിവകുപ്പ്

തെങ്ങിനു ഇടവിളയായി ചെത്തിക്കൊടുവേലി

കേരളത്തിലെ തെങ്ങിൻ തോപ്പു കളിൽ ഇടവിള യായി കൃഷി ചെയ്യാവുന്ന ഒരു ഔഷധസസ്യ മാണ് ചെത്തി ക്കൊടുവേലി. പ്ലംബാജി നേസി യേ സസ്യകുടും ബത്തിൽ പ്പെ ടുന്ന കൊടുവേലിയുടെ മൂന്നി നങ്ങൾ ഇന്ത്യയിൽ കണ്ടുവരുന്നു. പൂക്കളുടെ നിറം അനുസരിച്ച് ഇവയെ മൂന്നായി തരംതിരിക്കാം. ചുവന്ന പൂക്കളു ള്ളവയാണ് പ്ലംബാഗോ റോസിയ അഥവ ചെത്തിക്കൊടുവേലി. ചിത്രക് എന്ന് സംസ്കൃതത്തിലും റോസ് കളേഴ്സ് റെഡ്മെർട്ട് എന്ന് ഇംഗ്ലീഷിലും അറിയ പ്പെടു ന്നു. ‘പ്ലംബാഗോ സെനാലിക്ക’യെന്ന വെള്ളക്കൊടു വേലി യും പ്ലംബാഗോ കാപെൻസിസ് എന്നു പേരുള്ള നീലക്കൊടു വേലിയു മാണ് മറ്റു രണ്ടിനങ്ങൾ. എന്നാൽ കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നതും ഔഷധ നിർമാണരംഗത്ത് ഏറെ ഉപയോ ഗിക്കപ്പെടുന്നതും ചെത്തിക്കൊടു വേലിയാണ്.



പ്രജനനവും വിളപരിപാലനവും

അത്യുത്പാദന ശേഷിയുള്ള അഗ്നി, മൃദുല എന്നീ രണ്ടിനങ്ങൾ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയിൽ അഗ്നി എന്ന ഇനം ഒരു ഹെക്ടറിനു 10.4 ടണ്ണും മൃദുല 11.2 ടണ്ണും ശരാശരി വിളവു തരും. എന്നാൽ വിളവു കൂടുതലാണെ ങ്കിലും വേരുകളിൽ അടങ്ങി യിരിക്കുന്ന രാസപദാർഥമായ പ്ലംബാജിന്റെ അളവ് അഗ്നിയെ അപേക്ഷിച്ച് മൃദുലയിൽ കുറവാണ്.

ഒന്നര മുതൽ രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടി, വിത്തുകൾ ഉത്പാദി പ്പിക്കാറില്ല. തണ്ടു മുറിച്ച് വേരു പിടിപ്പിച്ചാണ് പ്രജനനം നടത്തു ന്നത്. തീരെ ഇളയ തണ്ടുകളും മൂപ്പു കൂടിയവയും നടീൽ വസ്തു വായി ഉപയോഗിക്കാതിരിക്കുക. 2–3 മുട്ടുകളോടു കൂടിയ തണ്ടുകൾ 0.05% ശതമാനം വീര്യമുളള ഐ.ബി.എ ലായനി കളിൽ മുക്കി നടുന്നത് എളുപ്പ ത്തിൽ വേരു പിടിക്കാൻ സഹായിക്കും. കിഴങ്ങുകൾ പോലെ വീർത്ത വേരുകൾക്കാണ് ഔഷധഗുണ മുള്ളത്. വേരു കൾക്കു വേണ്ടി നട്ടുവള ർത്തുന്നതിനാലും ആഴ ത്തിൽ വേരോടുന്നതു കൊണ്ടും നല്ല താഴ്ചയിൽ മണ്ണിളക്കി വേണം നിലമൊരുക്കാൻ. ജൈവവളം ഹെക്ടറിന് 10 ടൺ എന്ന തോ തിൽ നിലമൊരുക്കുമ്പോൾ അടിവളമായി ചേർക്കുക. വേരു പിടിപ്പിച്ച തൈകൾ രണ്ടു മാസ ത്തിനു ശേഷം 10–15 സെന്റീമീറ്റർ അകലത്തിൽ മാറ്റിനടാം. വിളവു വർധിപ്പിക്കാൻ 50 കിലോ നൈട്ര ജൻ, 50 കിലോ ഫോസ്ഫറസ്, 50 കിലോ പൊട്ടാഷ് എന്ന തോതിൽ ഒരു ഹെക്ടറിനു ആവശ്യമാണ്. 50 കിലോ ഫോസ്ഫറസ് മുഴുവ നായും അടിവളമായി നൽകാം. നൈട്രജനും പൊട്ടാഷും നട്ട് രണ്ട്, നാലു മാസങ്ങളിൽ രണ്ടു തവണ കളായി ചേർത്തു കൊടുക്കാം. വളപ്രയോഗത്തിനു ശേഷം മണ്ണു കയറ്റിയിടാൻ ശ്രദ്ധിക്കുക.



സസ്യ സംരക്ഷണം

വേനൽക്കാലത്ത് രണ്ടു തവണ നനയ്ക്കുന്നതും പുതയിടുന്നതും നല്ലതാണ്. നിമാവിരകളുടെ ശല്യമുള്ള പ്രദേശങ്ങളിൽ തൈ കൾ മാറ്റി നടുമ്പോൾ സ്യൂഡോ മോണാസ് ഫ്ളൂറസൻസ് എന്ന ജൈവ മിത്ര ബാക്ടീരിയ 10 ഗ്രാം ഒരു ചെടിക്ക് എന്ന തോതിൽ ചേർത്തുകൊടുക്കുക. പൂപ്പൽ രോഗങ്ങളെ നിയന്ത്രിക്കാനും ഇവ ഫലപ്രദമാണ്. അല്ലെങ്കിൽ വേപ്പിൻ പിണ്ണാക്ക് രണ്ടു കിലോ ഒരു സെന്റിന് എന്ന തോതിൽ നടുന്ന സമയത്തും ആറു മാസത്തിനു ശേഷവും ചേർത്തു കൊടുക്കുക. ഇലപ്പേൻ, നീലിമുട്ട എന്നീ കീടങ്ങളെ നിയന്ത്രിക്കാൻ രണ്ടു ശതമാനം വീര്യമുള്ള വേപ്പെണലായനി ഉപയോഗിക്കാം.

വിളവെടുപ്പ്

നട്ട് 12–18 മാസത്തിനു ശേഷം വിളവെടുക്കാം. കൂടുതൽ കാലം വളരാനനുവദിച്ചാൽ ആദായം കൂടുകയും വേരുകളിൽ അടങ്ങി യിരിക്കുന്ന പ്ലംബാജിൻ എന്ന രാസപദാർഥത്തിെൻറ അളവ് വർധിക്കുകയും ചെയ്യും. വിള വെടുത്ത വേരുകൾ നന്നായി കഴുകിയ ശേഷം ചുണ്ണാമ്പു വെള്ളത്തിലിട്ട് ശുദ്ധി ചെയ്ത് തണലിൽ ഉണക്കി സൂക്ഷിക്കാം. കൊടുവേലിയുടെ ശുദ്ധി ചെയ്യാ ത്തവേര് ശരീരഭാഗങ്ങളിൽ സ്പർശിച്ചാൽ പൊള്ളലേൽ ക്കുന്നതു കൊണ്ട് ശ്രദ്ധാപൂർവം കൈ ഉറകൾ ധരിച്ചുവേണം അവ കൈകാര്യം ചെയ്യാൻ. ഒരു ഹെക്ടറിൽ നിന്ന് 10 ടൺ പച്ചവേരും 3–3.5 ടൺ ഉണക്ക വേരും ലഭിക്കും.

ഔഷധഗുണങ്ങൾ

ഏറെ ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ചെത്തിക്കൊടു വേലി. കൊടുവേലിയുടെ വേരും വേരിന്റെ തൊലിയും ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്വക്കുരോഗങ്ങൾക്ക് സിദ്ധൗഷധ മാണ് ഈ സസ്യം. കൂടാതെ വാതം, വെള്ളപ്പാണ്ട്, മന്ത്, ഗ്രഹണി എന്നീ രോഗങ്ങൾ ശമിപ്പി ക്കാൻ കൊടുവേലിക്ക് കഴിവുണ്ട്. അഗ്നിമാന്ദ്യം, അരുചി, പ്ലീഹാ വൃദ്ധി, ആമവാതം, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കൊടുവേലി മറ്റ് ഔഷധങ്ങളുടെ കൂടെച്ചേർത്ത് ഉപയോഗിക്കാറുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 8547991644
-

ഉദ്യാനത്തിലെ ബലൂൺ പൂക്കൾ

വിടരാൻ വെമ്പുന്ന പൂമൊട്ടുകൾക്ക് ബലൂണിന്റെ രൂപഭാവമാണ്; അങ്ങനെയാണ് ‘പ്ലാറ്റികൊഡോൺ ഗ്രാൻഡിഫ്ളോറസ്’ എന്ന ഉദ്യാനസുന്ദരിക്ക് ബലൂൺ പൂവ് എന്ന് പേരു കിട്ടുന്നത്. ഏഷ്യയാണ് ബലൂൺ പൂവിന്റെ ജന്മനാട്. കൃത്യമായി പറഞ്ഞാൽ കിഴക്കൻ ഏഷ്യ. ഇവിടത്തെ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ ബലൂൺ പൂവ് സർവസാധാരണമാണ്. വളരുന്ന പ്രദേശമനുസരിച്ച് ഇതിന് കൊറിയൻ ബെൽ ഫ്ളവർ, ചൈനീസ് ബെൽ ഫ്ളവർ ജാപ്പാനീസ് ബെൽ ഫ്ളവർ എന്നിങ്ങനെ വിളിപ്പേരിൽ വ്യത്യാസമുണ്ടെന്നു മാത്രം.



ചെടി പരമാവധി 60 സെന്റീമീറ്റർ ഉയരത്തിൽ വളരും. കടും പച്ചിലകളും വേനൽ തീരാറാകുന്നതോടെ ചെടി നിറയെ വിടരുന്ന നീലപ്പൂക്കളും വിടരാറാകുന്നതിന് തൊട്ടുമുമ്പ് പൂമൊട്ടുകളെല്ലാം ബലൂൺ പോലെ വീർത്തുവരുന്നതാണ് ഇവിടുത്തെ പ്രത്യേകത. പോരാത്തതിന് പൂവിന്റെ അഞ്ചിതജകളും ചുവടോടു ചേർന്ന് ഒരു മണിപോലെ ചേർന്നിരിക്കുകയും ചെയ്യും. നീലക്കുപുറമേ വെള്ള, പിങ്ക്, പർപ്പിൾ നിറത്തിൽ പൂക്കൾ വിടർത്തുന്ന ഇനങ്ങളുണ്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് പൂക്കാലം. പർപ്പിൾ കലർന്ന നീലനിറമാണ് പൂക്കൾക്ക്. നല്ല വെയിലത്ത് വളരുന്നതുപോലെ തന്നെ ഭാഗികമായ തണലത്തും ചെടി വളരും. ചെടിയുടെ പ്ലാറ്റികോഡോൺ എന്ന ഗ്രീക്ക് പദത്തിനർഥം വിസ്തൃതമായ മണി എന്നാണ്. പൂക്കളുടെ രൂപവും ഇതിനോടു സദൃശമാണ്. വായു നിറച്ച് വീർത്തതുപോലെ കാണപ്പെടുന്ന ഇതിന്റെ പൂമൊട്ടുകൾ കൈയിൽ വച്ച് ഞെരട്ടി പൊട്ടിച്ചാൽ നേരിയ ശബ്ദത്തോടെ പൊട്ടുന്നത് കേൾക്കാം. ഇത് വളരുന്നയിടങ്ങളിൽ കൊച്ചുകുട്ടികൾ പൂമൊട്ടുകൾ ഇത്തരത്തിൽ പൊട്ടിച്ചു രസിക്കുക പതിവു കാഴ്ചയാണ്.



സാധാരണഗതിയിൽ വളർന്ന് പ്രായമായ ചെടികൾ ചെറുതൈകളായി പിരിച്ചു നട്ടോ വിത്തുകൾ ശേഖരിച്ചു പാകിയോ ആണ് ബലൂൺ പൂവിന്റെ പ്രജനനം നടത്തുന്നത്. വിടർന്നു വികസിച്ച പൂവ് വാടിക്കരിയുമ്പോഴേക്കും തണ്ടിന്റെ അഗ്രഭാഗത്തായി ബ്രൗൺ നിറത്തിൽ ഇതിന്റെ കായ് കാണാം. കുറച്ചു കൂടെ കായ്കൾ ഉണങ്ങാൻ അനുവദിക്കുക. ഇനി കായ്കൾ തട്ടിത്തുറന്നാൽ ഉള്ളിൽ നേർത്ത വിത്തുകൾ ബ്രൗൺ നിറത്തിൽ ധാരാളം കാണാം. ഇവ അല്പം ജൈവവളവും മണ്ണും കലർത്തിയ പോട്ടിംഗ് മിശ്രിതത്തിൽ പാകുക. രണ്ടാഴ്ചക്കുള്ളിൽ വിത്തുകൾ മുളപൊട്ടും. ഇതുപോലെ തന്നെ ചുവട്ടിൽ വളരുന്ന തൈകൾ ഇളക്കിനട്ടും ചെടി വളർത്താം. മണ്ണിനടിയിൽ നിന്ന് നീണ്ടുവളരുന്ന വേരുകളും (റണ്ണർ) ചിലയവസരത്തിൽ ചെറുതൈകൾ ഉത്പാദിപ്പിക്കാറുണ്ട്. ചെടി ഉയരത്തിൽ വളരുന്നതിനുസരിച്ച് ചിലപ്പോൾ താങ്ങു കൊടുക്കേണ്ടിവരും. ഇടയ്ക്ക് ചെടിയുടെ തടം തുറന്ന് 1–2 ഇഞ്ച് കനത്തി ൽ ജൈവപ്പുത ഇട്ടുകൊടുക്കുന്നത് നല്ലതാണ്. എന്നാൽ ഇതിന്റെ തന്നെ ഉയരം കുറഞ്ഞ ഇനങ്ങളുമുണ്ട്.



ബലൂൺ ഫ്ളവറിന്റെ ചില പ്രധാന ഇനങ്ങൾ പരിചയപ്പെടാം.

അപ്പോയമ : 10–15 ഇഞ്ച് മാത്രം ഉയരത്തിൽ വളരുന്ന ഇനം. നിവർന്നു വളരും. വയലറ്റ് നിറമുള്ള പൂക്കൾ.

ഫ്യൂജി : 2–3 അടി ഉയരത്തിൽ വളരുന്ന ഇനം. പിങ്കോ, വെള്ളയോ, നീലയോ പൂക്കൾ വിടർത്തും. വെട്ടുപൂക്കളായുപയോഗിക്കാൻ അനുയോജ്യം.

കോമാച്ചി : തെളിഞ്ഞ നീലനിറമുള്ള പൂക്കൾ, പൂമൊട്ട് രണ്ടിഞ്ച് വരെ വലിപ്പത്തിൽ കാറ്റു നിറഞ്ഞതുപോലെ വികസിക്കുന്നത് കാണാം. എന്നാൽ മൊട്ട് തുറന്നുകൊള്ളണമെന്നില്ല.

സെന്റിമെന്റൽ ബ്ലൂ : ആറു മുതൽ ഒമ്പതിഞ്ച് ഉയരത്തിൽ വളരുന്ന ഇനം നീലപ്പൂക്കൾ. ഇവയ്ക്കു പുറമേ ആസ്ട്രബ്ലൂ, ഹക്കോൺ ബ്ലൂ എന്നീ ഇനങ്ങളുമുണ്ട്.

നീർവാർച്ചയുള്ള വളർച്ചാമാധ്യമം നിർബന്ധമെങ്കിലും ബലൂൺ പൂവിന് അല്പം പുളിരസമുള്ള മണ്ണിലും വളക്കൂറ് കുറഞ്ഞ മണ്ണിലും വളരാൻ കഴിയും.

ആസ്ട്ര സീരീസ്

വലിയ പൂമൊട്ടുകൾക്ക് ബലൂൺ ആകൃതിയാണ്. ഇവ വിടരുമ്പോൾ മൂന്നടി വീതിയിൽ നക്ഷത്രാകൃതിയിൽ പൂക്കൾ വിടരും. ഉയരക്കുറവ്, കുറ്റിച്ചെടിയായി നിറയെ ശിഖരങ്ങളുമായി വളരുന്ന സ്വഭാവം. വേനൽക്കാലത്ത് നിറയെപ്പൂചുടുന്നത് പതിവ്. ഉദ്യാനങ്ങളിൽ അരികുകൾക്ക് ഭംഗി പകരും വിധം നടാനും ചട്ടികളിൽ വളർത്തി പൂമുഖം അലങ്കരിക്കാനും ജനാലപ്പടിമേൽ ചെറിയ തടിക്കൂടയിൽ വളർത്തി വയ്ക്കാനുമൊക്കെ ഉചിതം.

ആസ്ട്ര ബ്ലൂ, ആസ്ട്ര വൈറ്റ്, ആസ്ട്ര പിങ്ക്, ആസ്ട്ര സെമി ഡബിൾ ബ്ലൂ, തുടങ്ങിയവ ഈ സീരീയസിലെ പ്രധാന ഇനങ്ങൾ ആണ്.

ഫ്യൂജി സീരിസ്

2–3 അടി ഉയരത്തിൽ വളരുന്ന ചെടി. ബലൂൺ പൂമൊട്ടുകൾ പൊട്ടിത്തുറക്കുമ്പോൽ രണ്ടടി വീതിയുള്ള നീലയോ, പിങ്കോ വെള്ളയോ നിറമുള്ള പൂക്കൾ വിടരും. ചെടിക്ക് താങ്ങുനൽകി വളർത്തണം.

ഫ്യൂജി വൈറ്റ്, ഫ്യൂജി പിങ്ക്, തുടങ്ങിയവ സാധാരണ ഇനങ്ങൾ

ഹക്കോൺ ഡബിൾ സീരീസ്

15–24 അടി ഉയരമുള്ള നീളൻ തണ്ടുകളിൽ 2–3 അടി വീതിയുള്ള ഇരട്ടപ്പൂക്കൾ വടർത്തുന്നതാണ് ഇവയുടെ പ്രത്യേകത. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് ഈ സീരീസിൽപ്പെട്ട ചെടികളുടെ പൂക്കാലം. ഹാക്കോൺ ഡബിൾ ബ്ലൂ, ഹാക്കോൺ ഡബിൾ വൈറ്റ് എന്നിവ പ്രധാന ഇനങ്ങൾ.

ഇവയ്ക്കു പുറമെ കുള്ളൻ ബലൂൺ പൂവാണ് മരിയേസി. 15–18 അടി മാത്രം ഉയരം. ഭാഗികമായ തണലിൽ വളരാനിഷ്ടം. ജൂൺ മുതൽ ഓഗസ്റ്റ് വരെ ബലൂൺ പൂമൊട്ടുകൾ രൂപപ്പെട്ട് വിടർന്ന് രണ്ടടി വലിപ്പമുള്ള നീലനിറമുള്ള നക്ഷത്രപ്പൂക്കൾ മിഴിതുറക്കും.

ഒരിക്കൽ വേരോടിക്കഴിഞ്ഞാൽ ബലൂൺ പൂവിന് അധികനന വേണ്ട. ഇടവേളകളിൽ വരൾച്ചെയ സഹിക്കാൻ ഇതിന് കഴിവുണ്ട്. അമിത വളപ്രയോഗവും വേണ്ട. എങ്കിലും ഇടയ്ക്ക് ജൈവവളങ്ങൾ ചേർക്കുന്നത് നന്ന്. ആറിഞ്ച് ഉയർന്ന ചെടി. അഗ്രം നുള്ളി വിട്ടാൽ നന്നായി പടർന്നു വളരും. വാടിയ പൂക്കളും പൂകൊഴിഞ്ഞ് നീർജീവമായ തണ്ടുമെല്ലാം യഥാസമയം നീക്കണം. വാടിയ പൂക്കൾ മാത്രമേ മാറ്റേണ്ടതുള്ളൂ. അവശേഷിക്കുന്ന പൂമൊട്ടുകൾ നിശ്ചയമായും വിടരും എന്നോർക്കുക. വാടിയ പൂക്കൾ യഥാസമയം നീക്കുന്നത് ചെടിയുടെ പൂക്കാലത്തിന്റെ ദൈർഘ്യം കൂട്ടുകയും ചെയ്യും.

ഉദ്യാനങ്ങളെ പുഷ്പസുരഭിലമാക്കുന്ന ബലൂൺ പൂവിന് നിരവധി ഔഷധ ഗുണങ്ങളുമുണ്ട്. ചെടിയുടെ ചുവട്ടിൽ വളരുന്ന കിഴങ്ങ് ഭക്ഷ്യാവശ്യത്തിനും ഔഷധാവശ്യത്തിനും പണ്ടേക്കുപണ്ടേ ഉപയോഗിച്ചുവരുന്നു.

സീമ സുരേഷ്
ജോയിന്റ് ഡയറക്ടർ 
കൃഷിവകുപ്പ്, തിരുവനന്തപുരം

എംബിഎക്കാരിയുടെ സംരംഭം; പശുവളർത്തൽ മാസവരുമാനം 30,000

ബംഗളൂരു അൽ അമീൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് എംബിഎ ഫസ്റ്റ് ക്ലാസിൽ പാസായ ലിയാ മാത്യു ഉദ്യോഗം വേണ്ടെന്നു വച്ചാണ് 2011 ജനുവരിയിൽ പശുളർത്തൽ തുടങ്ങിയത്. എംബിഎക്കാരിക്കു പറ്റിയ പണിയാണോ പശുപരിപാലനമെന്ന് ചിലരൊക്കെ ചോദിച്ചു. പശുവിനു തീറ്റപറിക്കുന്നതിലും കുളിപ്പിക്കുന്നതിലും പാൽ കറന്നെടുക്കുന്നതിലും എന്താ കുറവെന്ന ലിയായുടെ ചോദ്യത്തിനു മുന്നിൽ മറുചോദ്യം ഉണ്ടായില്ല. 

ഒരു പശുവിൽ തുടങ്ങിയ സംരംഭം ഇപ്പോൾ 13 പശുക്കളിൽ എത്തി നിൽക്കുന്നു. ദിവസം 250 ലിറ്റർ പാൽ ഉത്പാദനം. 20 ലിറ്റർ വരെ കറവയുള്ള പശുക്കൾ പലതുണ്ട്. 

ഇത്രത്തോളം പാൽ എവിടെ എങ്ങനെ വിൽക്കുമെന്നാവും പലർക്കുമുണ്ടാകുന്ന ആശങ്ക. തുടക്കത്തിൽ മിൽമ സൊസൈറ്റിയിലായിരുന്നു പാൽ കൊടുത്തിരുന്നത്. പശുക്കളുടെ എണ്ണവും പാൽകറവയും കൂടിയതോടെ ലിയ സ്വന്തം സ്കൂട്ടറിൽ പാൽ വീടുകളിൽ വിൽക്കാൻ തുടങ്ങി.



എംബിഎക്കാരി പാൽക്കുപ്പിയുമായി സ്കൂട്ടറിൽ പോയി വീടുകളിൽ അത് വിറ്റു തുടങ്ങിയപ്പോൾ പലരും ചോദിച്ചു. നല്ല ജോലി കിട്ടുമെന്നിരിക്കെ എന്തിനാണ് പാൽക്കച്ചവടമെന്ന്. ഏതു ജോലിയും മാന്യമാണെന്ന മറുപടിയാണ് ലിയായ്ക്ക് അവരോടൊക്കെ പറയാനുണ്ടായിരുന്നത്.

ഒരു ലിറ്റർ പാലിന് ഇന്നു 40 രൂപ കിട്ടും. സംരക്ഷണച്ചെവു കിഴിച്ചാൽ മാസം മുപ്പതിനായിരം രൂപയ്ക്കു മുകളിലാണ് ഈ വീട്ടമ്മയുടെ വരുമാനം. വിജയകരമായ സംരഭം തുടങ്ങി വിജയിപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ് 34–കാരിയായ ലിയ.കോട്ടയം പേരൂർ പുതുക്കരി യിൽ ലിയാ മാത്യുവിന്റെ ഈ വിജയഗാഥയ്ക്കു പിന്നിൽ പ്രോത്സാഹനം നൽകുന്നത് ഭർത്താവ് ഹൈക്കോടതി അഭിഭാഷകനായ ഹാൻസൺ പി മാത്യുവാണ്. മകൾ സാറ മരിയയും അമ്മയോടൊപ്പം തൊഴുത്തിസലും തൊടിയിലും സജീവമാണ്. കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ പ്രോത്സാഹനവും ലിയായുടെ വിജയഗാഥയ്ക്കു പിന്നിലുണ്ട്. വനിതാശാക്‌തീകരണത്തിൽ കെഎസ്എസ് നൽകിയ പ്രോത്സാഹവും പിൻതുണയും പ്രധാനമായിരുന്നു. എല്ലാ തൊഴിലും മഹത്തരമാണെന്നും പശുവളർത്തൽപോലുള്ള സ്വയംതൊഴിൽ ലാഭകരമായി നടത്താനാകുമെന്നുമുള്ള തിരിച്ചറിവ് ഇവിടെയാണ് ലഭിച്ചത്. കെഎസ് എസ്എസ് നേതൃത്വത്തിൽ പേരൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന തൃപ്തി വനിതാ സ്വയം സഹായസംഘത്തിലെ അംഗവുമാണ് ലിയ.

എംബിഎ പഠനത്തിനുശേഷം കോട്ടയത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ലിയ. ഇതിനിടെയാണ് മാതാപിതാ ക്കളുടെ ഉത്തരവാദിത്വവും ലിയയിൽ വന്നുചേർന്നത്. അങ്ങനെയിരിക്കെ ജോലി നിർത്തി വീട്ടിലെ കാര്യങ്ങൾ നോക്കാൻ ലിയ തീരുമാനിച്ചു. വീട്ടുചുമതലയുണ്ടായിട്ടും ചെയ്യാൻ സാധി ക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണമെന്നു ലിയ ആഗ്രഹിച്ചു. അങ്ങനെയാണ് പശുവളർത്തൽ തൊഴിലായി സ്വീകരിച്ചത്.

ഒരു പശുവിൽ തുടങ്ങിയ സംരഭം എച്ച്എഫ്, ജേഴ്സി, ബ്രൌൺസിസ് ഇനങ്ങളിൽപ്പെട്ട 13 പശുക്കളിൽ എത്തി നിൽക്കുന്നു. പ്രസവശേഷം മൂന്നു മാസം കഴിയുമ്പോൾ കിടാരികളെ വിൽക്കുകയാണ് പതിവ്. വീടിനടുത്തുള്ള തൊഴുത്ത് അത്രയേറെ നൂതനമൊന്നുമല്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പശുക്കളെ കുളിപ്പിക്കും. അടുത്തയിടെയായി രണ്ടു പേരുടെ സഹായം ഇതിനുണ്ട്. തൊഴുത്തിൽ ഫാനും സംഗീതവു മൊക്കെയുണ്ടെന്നതാണ് ആഡംബരം. ആഴ്ചയിൽ രണ്ടു ദിവസം ഓരോ പശുക്കളെയും മുറ്റത്ത് ഇറക്കിക്കെട്ടും. പുരയിടത്തിലൂടെ നടത്തിക്കും. രണ്ടോ മൂന്നോ നേരമാണ് തീറ്റ. സ്വന്തം പുരയിട ത്തോട് ചേർന്നുള്ള കൃഷിയിട ത്തിൽ പുൽ കൃഷിചെയ്യുന്ന തോടൊപ്പം സ്‌ഥലം പാട്ടത്തി നെടുത്തും കൃഷിയുണ്ട്. ദിവസം ആറു കിലോ വീതം പോഷാകാഹാര തീറ്റയും ഓരോ പശുവിനും നൽകുന്നുണ്ട്. കുളമ്പുരോഗം ഉൾപ്പെടെ പ്രധിരോധ കുത്തിവയ്പ്പുകളും മരുന്നുകളും ഇവയ്ക്കു നൽകുന്നു. ചാണകവും തൊഴുത്തിലെ അവശിഷ്‌ടങ്ങളും പുരയിടത്തിൽ ജൈവവളമായി മാറുന്നു. വാഴയും കപ്പയും ചേനയും ചേമ്പുമൊക്കെ ഈ പുരയിടത്തിൽ സമൃദ്ധമായി വളരുന്നു. ദിവസവും പുലർച്ചെ മൂന്നിന് ലിയയുടെ ദിനചര്യ തുടങ്ങും. കറവ യന്ത്രം ഉപയോ ഗിച്ച് പശുക്കളെ കറന്നശേഷം അഞ്ചര മുതൽ തന്റെ വീടിനോട് ചേർന്നുള്ള അഞ്ച് കിലോമീറ്റർ പ്രദേശത്താണ് പാൽവിൽപന. വീട്ടിൽ തയാറാക്കിയ തൈരും ഇവർ വിൽക്കുന്നുണ്ട്. അധ്വാനിക്കാൻ മനസുണ്ടെങ്കിൽ പശുവളർത്തൽ ലാഭകരവും ഒപ്പം രസകരവുമാണെന്നാണ് ഈ എംബിഎക്കാരിക്കു പറയാനുള്ളത്. ലിയ മാത്യു ഫോൺ: 9496544261.

റെജി ജോസഫ്
-

വിളവിനൊപ്പം വിപണിയും

കൃഷിചെയ്യുന്ന കർഷകരായാലും കൃഷി ഗ്രൂപ്പുകളായാലും ഉണ്ടാക്കുന്ന വിഭവങ്ങൾ വിറ്റഴിക്കാൻ മാർഗമുണ്ടായാലേ ലാഭമുണ്ടാകു. കൃഷി ചെയ്ത്, ഉത്പാദനം നടക്കുന്ന വേളയിൽ വിപണിയന്വേഷിച്ചിറങ്ങുന്ന കർഷകർക്ക് നഷ്‌ടം സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഇതു വരാതിരിക്കാൻ കൃഷി ആസൂത്രണം തുടങ്ങുമ്പോൾ വിപണിയും മനസിൽക്കാണണം. അത് സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന ഡോർ ടു ഡോറാവാം, മൂല്യവർധിത ഉത്പന്ന നിർമാണമാകാം, സംരംഭം തുടങ്ങുന്നതോ കയറ്റുമതി സാധ്യമാക്കുന്നതോ ആകാം. ഇടനിലക്കാർ ഒഴിഞ്ഞു നിൽക്കുന്ന അല്ലെങ്കിൽ ഇവരുടെ എണ്ണം കുറയുന്ന കൃഷി വിപണികൾക്കേ കർഷകർക്ക് ലാഭം നേടി കൊടുക്കാനാവൂ. ഇത്തരത്തിൽ കൃഷിയും വിപണിയും ഒരുമിപ്പിക്കുന്ന ചില കർഷകരെയും കർഷക കൂട്ടായ്മകളെയും പരിചയപ്പെടുത്തുകയാണ്.



രാമച്ചക്കൃഷിയോടൊപ്പം വിപണിയുമന്വേഷിച്ചപ്പോൾ അജയന്റെയും സജയന്റെയും കൃഷി വിജയത്തിലെത്തി. അച്ഛന്റെ കാർഷിക പാരമ്പര്യം പിന്തുടർന്ന് തനി നാടൻ രാമച്ചം ഉത്പാദിപ്പിക്കുകയാണ് സഹോദരങ്ങൾ. മലപ്പുറം പാലപ്പെട്ടി കൈപ്പട വീട്ടിൽ പരേതനായ കിട്ടുവിന്റെ മക്കളായ അജയനും സജയനുമാണ് രാമച്ചക്കൃഷിയിലും വിപണനത്തിലും തനതു ശൈലി രചിക്കുന്നത്. അച്ഛനോടൊപ്പം തന്റെ 15–ാം വയസിൽ കൃഷി ആരംഭിച്ചതാണെന്ന് അജയൻ പറയുന്നു. രാമച്ചകൃഷിയിലെ സർവവിജ്‌ഞാന കോശമായിരുന്നു അച്ഛൻ. പ്രീഡിഗ്രി കഴിഞ്ഞതിനു ശേഷമാണ് സജയനും അജയനും രാമച്ചകൃഷിയിൽ സജീവമായത്. ഇന്ന് നാട്ടിലും തമിഴ്നാട്, മുംബൈ, ബംഗളുരു തുടങ്ങിയ അന്യ സംസ്‌ഥാനങ്ങളിലും അജയന്റെയും സജയന്റെയും പാലപ്പെട്ടി രാമച്ചമെത്തുന്നു. തൃശൂർ ജില്ലയിലെ മന്ദലാംകുന്ന്, അണ്ടത്തോട്, അകലാട് എന്നീസ്‌ഥലങ്ങളിലാണ് പ്രധാനമായും കൃഷിനടക്കുന്നത്. സ്വന്തമായുള്ള ഒന്നര ഏക്കറിനു പുറമേ 25 ഏക്കർ പാട്ടത്തിനെടുത്തും കൃഷി നടത്തുന്നു. ഡിസംബറിൽ നട്ട് അടുത്ത ഡിസംബറിൽ വിളവെടുക്കുന്ന നാടൻ രാമച്ചമാണ് ഇവിടെ കൃഷി ചെയ്യുന്നത്. 

കൃഷി രീതി

രാമച്ചത്തിന്റെ വേരെടുത്തതിനു ശേഷം ഈ തൈകൾ തന്നെ ചെറുതായി മുറിച്ചാണ് അടുത്ത കൃഷിക്കുപയോഗിക്കുന്നത്. ചുവടിൽ നിന്നും അഞ്ചു മുതൽ ഏഴു സെന്റീമിറ്റർ ഉയരത്തിൽ വെട്ടിയ തൈകൾ ചണച്ചാക്കിൽ ഒരു ദിവസം വെള്ളത്തിലിടും. പിന്നെ വെള്ളത്തിൽ നിന്നെടുത്ത് ജൈവപുത ചാക്കിനു മുകളിൽ വിരിച്ച് രണ്ടോ മുന്നോ ദിവസം വയ്ക്കും. അപ്പോഴേക്കും ചുവട്ടിൽ നിന്നും വേരുകൾ വളർന്നിട്ടുണ്ടാവും. ഈ തൈകൾ നടുന്നതിനുമുമ്പ് കൃഷി സ്‌ഥലം ഉഴുതുമറിക്കും. ഒരേക്കറിന് 1000 കിലോ ചാണകപ്പൊടി ചേർത്തശേഷമാണ് നിലം ഉഴുതു മറിക്കുന്നത്. വളം ഇട്ടശേഷം 2–3 ദിവസത്തിനുള്ളിൽ തൈകൾ നടും. നട്ടു മുന്നു ദിവസം തുടർച്ചയായി നനയ്ക്കണം. അതിനു ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ നന നൽകണം. തൈ നട്ട് രണ്ടു മാസം കഴിഞ്ഞ് ചാരം തൂകിക്കൊടുക്കും. ജൂണിലാണ് മുഖ്യ വളപ്രയോഗം. കളപറിച്ച് രാമച്ചത്തിന്റെ തലപ്പ് ഒന്നരഅടി താഴ്ത്തി വെട്ടിയ ശേഷം കടലപ്പിണ്ണാക്ക് പൊടിച്ച് മേൽമണ്ണിൽ ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കടലപ്പിണ്ണാക്കിട്ട് മൂന്നു മാസം കഴിയുമ്പോൾ നടത്തുന്ന ഒരു വളപ്രയോഗത്തോടെ കൃഷി വിളവെടുപ്പിലേക്കു നീങ്ങുകയായി. ഡിസംബറിലാണ് വിളവെടുപ്പ്.



പ്രതിസന്ധികൾ

തമിഴ്നാട്ടിൽ നിന്നും കുറഞ്ഞവിലയ്ക്കെത്തുന്ന ഉപ്പുരസമുള്ള നിലവാരം കുറഞ്ഞ രാമച്ചം കേരള്തിലെ രാമച്ചത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്. ഇതിനാൽ രാമച്ചത്തിന് കിലോയ്ക്ക് 75–80 രൂപയാണ് ലഭിക്കുന്നത്. ചെലവുകൾ നോക്കിയാൽ ലാഭം കുറയുകയാണ്. ഒരേക്കർ വിളവെടുക്കണമെങ്കിൽ 100 ആണുങ്ങളുടെ അധ്വാനം ആവശ്യമാണ്. 60 സ്ത്രീതൊഴിലാളികളും വേണ്ടിവരും. പുരുഷ തൊഴിലാളികൾക്ക് 600 രൂപയും സ്ത്രീകൾക്ക് 400 രൂപയുമാണ് ദിവസക്കൂലി. ഒരേക്കറിന് 30000– 40000 രൂപ പാട്ടമായി ഒരു വർഷം നൽകണം. നന തെറ്റാൻ പാടില്ലാത്തതിനാൽ ബോർവെല്ലുപയോഗിച്ചാണ് ജലസേചനം. ഇതെല്ലാമായി ചെലവ് ഒരു കിലോയ്ക്ക് 70 രൂപയോളം വരുന്നുണ്ട്. വളരെ കുറച്ചു കർഷകർ മാത്രമാണ് കേരളത്തിൽ രാമച്ചകൃഷി ചെയ്യുന്നത്. ഇളകിയ മണ്ണിൽ നല്ല വെയിൽ ലഭിക്കുന്ന പ്രദേശങ്ങളിലാണ് രാമച്ചം കൃഷി ചെയ്യാൻ സാധിക്കുക. തൃശൂർ, മലപ്പുറം ജില്ലകളുടെ തീരപ്രദേശങ്ങളിലും പാലക്കാടു ജില്ലയിലുമാണ് രാമച്ചകൃഷി വ്യാവസായികാടിസ്‌ഥാനത്തിൽ അധികം നടക്കുന്നത്. ഈ കർഷകരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ രാമച്ചക്കൃഷി കേരളത്തിന് അന്യംനിന്നു പോകാൻ സാധ്യതയേറെയാണ്. 

ഗുണങ്ങൾ, മുല്യവർധന

രാമച്ചത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കാം. തൊപ്പി, വിശറി, ചെരുപ്പ്, ചവിട്ടി, പഴ്സ്, മേലുതേയ്്ക്കുന്നതിന് ചകിരിക്കു പകരം, ഷാംപൂ, സോപ്പ് എന്നിവ നിർമിക്കാനൊക്കെ രാമച്ചം ഉപയോഗിക്കപ്പെടുന്നു. അരിഷ്‌ടം, കഷായം എന്നിവയിലെയൊക്കെ ചേരുവയാണിത്. ശരീരത്തിനു തണുപ്പു പകരാൻ രാമച്ചത്തിനുള്ള കഴിവ് ലോകപ്രശസ്തമാണ്. ത്വക്ക് രോഗ ങ്ങൾ, സന്ധിവേദന, സ്ട്രോക്ക് എന്നിവയ്ക്കുള്ള ഔഷധമായും ഉപയോഗിക്കപ്പെടുന്നു. ശരീരത്തിന്റെ ഊർജതോത് ഉയർത്തുന്നതിന് രാമച്ചത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ ഉപയോഗിക്കുന്നു. അമിത ഉത്കണ്ഡ, അമിത പ്രവർത്തനം (എഡിഎച്ച്ഡി) തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും രാമച്ചം ഔഷധമാണ്. ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാനും രാമച്ചത്തിനു കഴിവുണ്ട്. ചർമ്മത്തിനു പുറത്തെ കറുത്തപാടുകൾ മാറ്റി ചർമകാന്തി പ്രാദാനം ചെയ്യുന്നതിനും അത്യുത്തമമാണ് രാമച്ചം. രാമച്ചത്തിന്റെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നതെങ്കിവും ഇലയ്ക്കും ഔഷധമൂല്യമുണ്ട്. 

സംരംഭകർക്ക് സ്വാഗതം

രാമച്ചമുപയോഗിച്ച് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുകയാണ് സജയനും അജയനും. ഇങ്ങനെ ആരെങ്കിലും മുന്നോട്ടു വന്നാൽ അവർക്ക് രാമച്ചം എത്തിച്ചു നൽകാൻ തയാറാണ് ഇരുവരും. 

വിപണി

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലേക്ക് വർഷങ്ങളായി അജയനും സജയനും രാമച്ചം നൽകുന്നു. കേരളത്തിലെ മറ്റുകടകളിലും ഇവരുടെ രാമച്ചമെത്തുന്നുണ്ട്. അന്യസംസ്‌ഥാനങ്ങളിലും ഇവിടെ നിന്ന് രാമച്ചമെത്തുന്നു. 100 രൂപയെങ്കിലും വില ലഭിച്ചെങ്കിലെ കൃഷി ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണിരുവരുടേയും അഭിപ്രായം. പറിച്ച് മണ്ണുകളഞ്ഞു ശുദ്ധിയാക്കി, കെട്ടുകളാക്കിതിരിച്ചാണ് രാമച്ചം കടകളിലേക്കു നൽകുന്നത്. ഇതിനായി 65 പേർക്ക് ആറുമാസം തൊഴിൽ നൽകാൻ കഴിയുന്നതിന്റെ ചാരിതാഥ്യവും ഇവർ മറച്ചു വയ്ക്കുന്നില്ല. അമ്മ കാർത്യായിനിയും അജയന്റെ ഭാര്യ സുബിതയും സജയന്റെ ഭാര്യ ഷീജയും കൃഷിക്ക് പിന്തുണയുമായി ഒപ്പമുണ്ട്. 

ഫോൺ: അജയൻ– 99467 09891
സജയൻ– 98467 95719.
ലേഖകന്റെ ഫോൺ– 93495 99023.

കടപ്പാട് : ദീപിക

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate