অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൃഷിക്ക് കരുത്തായി പുനര്‍ജ്ജനി

കൃഷിക്ക് കരുത്തായി പുനര്‍ജ്ജനി

കൃഷി ഒരു സംസ്‌ക്കാരമായിരുന്നു മലയാളിക്ക്. അതുകൊണ്ടു തന്നെ കാര്‍ഷിക മേഖലയില്‍ ഉറച്ചുനില്‍ക്കുന്ന പലരും മറ്റ് ജോലികള്‍ തേടിപ്പോയാലും അല്‍പമെങ്കിലും കൃഷിയോട് താല്‍പര്യം കാണിക്കുമായിരുന്നു. കൃഷി യുവജനങ്ങള്‍ക്കിടയില്‍ വെള്ളക്കോളര്‍ ജോലി തേടുന്നതിനിടയില്‍ കൃഷി അവര്‍ക്കൊരു പ്രൊഫഷന്‍ ആയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കൃഷിയെ ഒരു പ്രൊഫഷണല്‍ മേഖലയായി കാണുന്നവര്‍ ധാരാളമുണ്ടായി. പ്രളയത്തിന് മുമ്പും പ്രളയശേഷവും ധാരാളം സംരംഭങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള സംരംഭകര്‍ക്ക് പ്രളയം കനത്ത നഷ്ടം ഉണ്ടായെങ്കിലും അവരാരും കാര്‍ഷിക മേഖലയിലെ സംരംഭം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. കാര്‍ഷിക സംരംഭകത്വം എന്ന ആശയം ഏറെ പ്രസക്തമാകുന്ന ഒരു കാലഘട്ടമാണ് ഇത്. സുരക്ഷിതമായ ഭക്ഷണം തേടി അലയുന്ന ജനങ്ങള്‍ക്ക് വിഷരഹിതമായതും പോഷകസമ്പുഷ്ടമായതുമായ വിഭവങ്ങള്‍ നല്‍കുന്നതിന് ഒരു കാര്‍ഷിക സംരംഭകന് മാത്രമേ കഴിയൂ. മറ്റ് പലമേഖലകളിലേയും പോലെ കാര്‍ഷിക സംരംഭകര്‍ക്കും ധാരാളം പ്രോത്സാഹനങ്ങള്‍ ലഭിക്കുന്ന കാലഘട്ടമാണിത്. ഇതിന്റെ കൂടി ഭാഗമായാണ് കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി കാര്‍ഷികോത്പന്ന സംസ്‌ക്കരണവും മൂല്യവര്‍ദ്ധനവും ലക്ഷ്യംവെച്ച് വൈഗ എന്ന പേരില്‍ കൃഷി ഉന്നതിമേള നടന്നുകൊണ്ടിരിക്കുന്നത്. ഈ ശില്‍പശാലകളില്‍ പങ്കെടുത്ത് ധാരാളം പുതിയ സംരംഭകര്‍ കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
നവ മാധ്യമകാലത്ത് നവസംരംഭങ്ങള്‍ പുതിയ കാര്‍ഷിക സംരംഭങ്ങള്‍ വളര്‍ന്നുവന്നതില്‍ നവമാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പുസ്തകങ്ങളിലൂടെയായിരുന്നു മുന്‍പൊക്കെ വിജയഗാഥകള്‍ ജനങ്ങളിലെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ കാര്‍ഷിക മേഖലയിലെ പുതിയ മാതൃകകളും കണ്ടെത്തലുകളും സാങ്കേതിക വിദ്യകളും അറിവുകളും ജനങ്ങളിലെത്തുന്നതിനാല്‍ കാര്‍ഷിക മേഖലയിലേക്ക് തിരിയാന്‍ അവര്‍ക്ക് ഈ വിവരങ്ങള്‍ പ്രോത്സാഹനജനകമാകുന്നുണ്ട്. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്,ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഓണ്‍ലൈന്‍ കാര്‍ഷിക മാസികകളുമെല്ലാം അതിവേഗമാണ് കാര്‍ഷിക വിജയഗാഥകള്‍ പ്രചരിപ്പിക്കുന്നത്.ഇതില്‍ പ്രചോദിതരായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനായി ധാരാളം ചെറുപ്പക്കാര്‍ കേരളത്തില്‍ മുന്നോട്ടുവന്നിട്ടുണ്ട്.  തൃശൂര്‍ മറ്റത്തൂരുള്ള പാരമ്പര്യ കര്‍ഷകകുടുംബത്തില്‍ പിറന്ന ഇരുപത്തിയേഴുകാരനായ പി.എസ്. പ്രദീപ് എന്ന യുവ എഞ്ചിനിയറും, സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവായ
അഞ്ചല്‍ സ്വദേശിയായ അനീഷ് എന്‍.രാജും, മാരാരിക്കുളത്തെ നിഷാദുമെല്ലാം ഈ രംഗത്തെ പുതിയ ഉദാഹരണങ്ങള്‍ മാത്രം. തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ഇവര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു.തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കാര്‍ഷിക വിപണി എന്ന
ഫെയ്‌സ്ബുക്ക് കൂട്ടായ്മക്ക് ഇപ്പോള്‍ ഒരുലക്ഷത്തിലധികം അംഗങ്ങളാണുള്ളത്. തങ്ങളുടെ വീട്ടില്‍ ഉല്‍പാദിപ്പിക്കുന്ന എന്തുതരം ഉല്‍പന്നവുംവില്‍പ്പനയ്ക്കായി ഇവര്‍ ഈ സമൂഹമാധ്യമത്തെ ഉപയോഗിക്കുന്നു. ഇതേ മാതൃകയില്‍ ധാരാളം പുതിയ സംരംഭകരും സംരംഭകമേഖലയിലെ പ്രോത്സാഹനം നല്‍കുന്നവരും ഉയര്‍ന്നുവന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയില്‍ പരിസ്ഥിതി സൗഹൃദമായി 101 വീട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച നിറവ് ഇന്നൊരു കാര്‍ഷിക സംരംഭംകൂടിയായി വളര്‍ന്നുവന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷക വനിതക്കുള്ള പുരസ്‌കാരം നേടിയ പാലക്കാട് ജില്ലയിലെ ഇലവഞ്ചേരിയിലെ സാറാമ്മ പൗലോസും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലെ ആനക്കാംപോയിലിലുള്ള എം.എം. ഡൊമിനിക്കുമെല്ലാം ഈ രംഗത്തെ പ്രോത്സാഹിപ്പിക്കപ്പെടേണ്ട സംരംഭകര്‍ തന്നെയാണ്.

കാര്‍ഷികമേഖലയിലെ വൈവിധ്യം

മുമ്പൊക്കെ നെല്ല്, ഇഞ്ചി, വാഴ അങ്ങനെ നാലോ അഞ്ചോ ഇനങ്ങള്‍ മാത്രമായിരുന്നു വരുമാനത്തിനായി കര്‍ഷകര്‍ കൃഷിചെയ്തിരുന്നുവുള്ളൂഎങ്കില്‍ ഇന്ന് കാര്‍ഷിക മേഖലയിലെ വൈവിധ്യം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് വരുമാന വര്‍ദ്ധനവിന് മാത്രമല്ല കേരളത്തെ ഒരു പ്രധാന കാര്‍ഷിക-പുഷ്പ-പഴ-ഫലവര്‍ഗ്ഗ ഹബ്ബാക്കി മാറ്റുന്നതിനും ഇടയാക്കിയിട്ടുണ്ട്. ക്ഷീര ഉല്‍പാദനത്തിലും മുട്ട ഉല്‍പാദനത്തിലും പച്ചക്കറി ഉല്‍പാദനത്തിലും സ്വയം പര്യാപ്തതയ്ക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ അരി, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, പഴങ്ങള്‍ എന്നിവയ്ക്കും ഒരു സ്വാശ്രയ അവബോധം വളര്‍ത്താന്‍ പുതിയ ചില നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക മന്ത്രാലയത്തിന്റെയും സംസ്ഥാന കൃഷിവകുപ്പിന്റെയും വിവിധ ഏജന്‍സികളുടെയും സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടുകൃഷി സമ്പ്രദായം വെറും സബ്‌സിഡി സ്‌കീമുകള്‍ മാത്രമല്ല. അവ കര്‍ഷകന് താങ്ങും തണലും വരുമാനവുമാണ്. വിവിധ പദ്ധതികളെ ഏകോപിപ്പിച്ചുള്ള വൈവിധ്യവല്‍ക്കരണവും ഇന്ന് ഗ്രാമീണ മേഖലയില്‍ നടന്നുവരുന്നുണ്ട്. നെല്‍കൃഷി മേഖലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-16ല്‍ 1.96 ലക്ഷം ഹെക്ടറിലായിരുന്നു നെല്‍കൃഷി ഉണ്ടായിരുന്നത്. 2016-17ല്‍ ഇത് 1.71 ലക്ഷം ഹെക്ടറിലായിരുന്നു. 2016-17 വര്‍ഷം 2204999.375 ഹെക്ടര്‍ നെല്‍കൃഷി നടന്നിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. 12 വര്‍ഷത്തിന് ശേഷം ആദ്യമായി കേരളത്തിന്റെ നെല്ലുല്‍പാദനം ആറ് ലക്ഷം ടണ്‍ കവിഞ്ഞു. തരിശുനില കൃഷിയും കരനെല്‍ കൃഷിയും സജീവമാക്കിയതാണ് കൃഷി വ്യാപിക്കാന്‍ കാരണം. വിസ്തൃതമായ പാടശേഖരങ്ങള്‍, തരിശുരഹിതമാക്കിയും കൃഷിയോഗ്യമാക്കിയും നെല്‍കൃഷി വ്യാപന പദ്ധതിയില്‍ കര്‍ഷകര്‍ ഏര്‍പ്പെടുകയായിരുന്നു. കേരളത്തിലെ കാര്‍ഷികമേഖലയില്‍ 2016-17ല്‍ 2.5 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം മൂല്യവര്‍ദ്ധനവില്‍ കാര്‍ഷിക അനുബന്ധമേഖലയിലെ വിഹിതം കുറഞ്ഞത് ആശങ്കാജനകമായിരുന്നു. ഇത് പരിഹരിക്കുന്നതിന് വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവശ്യമായി വന്നിരിക്കുകയാണ്. 2012-13ല്‍ മൊത്തം മൂല്യവര്‍ദ്ധനവില്‍ 13.7ശതമാനമായിരുന്നു കാര്‍ഷിക അനുബന്ധ മേഖലയില്‍ നിന്നുള്ള വിഹിതം. എന്നാല്‍ 2016-17ല്‍ ഇത് 10.5 ശതമാനമായി കുറഞ്ഞു. തുടര്‍ന്നുണ്ടായ പ്രളയവും 2017-18 വര്‍ഷത്തില്‍ ഈ മേഖലയില്‍ നിന്നുള്ള വിഹിതം കുറയാന്‍ കാരണമാകും.ഇത് പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൃഷി വ്യാപനത്തിനും ഉല്‍പാദന വര്‍ദ്ധനവിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2017ല്‍ മഴ കുറവും, 2018ല്‍ മഹാ പ്രളയവുമാണ് കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിച്ചത്. പ്രളയശേഷം ഏകദേശം 350ലധികം പുതിയ സംരംഭങ്ങളാണ്  കേരളത്തില്‍ആരംഭിക്കാനിരിക്കുന്നത്. ഇതിനായുള്ള സാങ്കേതിക ചര്‍ച്ചകള്‍ നടന്നതായികൃഷിവകുപ്പ് അറിയിച്ചുകഴിഞ്ഞു. കൂടാതെ അട്ടപ്പാടിയില്‍ 1200 ഹെക്ടര്‍ സ്ഥലത്ത് ചെറുധാന്യങ്ങളുടെ കൃഷി ആരംഭിക്കുകയും മില്ലറ്റ് മിഷന്റെ ഭാഗമായി മില്ലറ്റ് ഗ്രാമങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തേന്‍സംഭരിച്ച് സംസ്‌ക്കരിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തില്‍ തൃശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ ബനാന ഹണി പാര്‍ക്ക് ആരംഭിക്കുകയാണ്. 30 ടണ്‍ തേനാണ് ഇവിടെ സംസ്‌ക്കരിക്കാന്‍ കഴിയുക. 23 കോടി രൂപ കിഫ്ബിയില്‍ നിന്ന് എടുത്ത് നിര്‍മ്മിക്കുന്ന ബനാന ഹണി പാര്‍ക്ക് കണ്ണാറയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിലെ കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് അത് വലിയൊരു മുതല്‍ക്കൂട്ടാകും. നാല്‍പത് ഇനം പ്രാദേശിക നെല്ലുകള്‍ ബ്രന്റ് ചെയ്യാനായതായും 400ല്‍പരം ചെറിയ മില്ലുകള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ കഴിഞ്ഞതായും കൃഷിമന്ത്രി വിഎസ്.സുനില്‍കുമാര്‍ പറഞ്ഞു. മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ കൃഷിവിജ്ഞാന്‍ കേന്ദ്രം മുഖേന പരിശീലനങ്ങള്‍ നല്‍കിവരുന്നുണ്ട്.കര്‍ഷകര്‍ക്ക് പരിജ്ഞാനം ലഭിക്കുന്നതരത്തില്‍ അറിവും സാങ്കേതികവിദ്യയും കൈമാറാനാണ് ശ്രമിക്കുന്നത്. സംരംഭകരെ കോര്‍ത്തിണക്കിക്കൊണ്ട് സ്‌മോള്‍ ഫാര്‍മേഴ്‌സ് അഗ്രോ ബിസിനസ് കണ്‍സോഷ്യം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇന്നുവരെ കേന്ദ്രസര്‍ക്കാരിന്റെതടക്കം പ്രശംസ പിടിച്ചുപറ്റുകയും ദേശീയ പ്രാധാന്യം ലഭിക്കുകയും ചെയ്ത സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രോ ബിസിനസ് കണ്‍സോഷ്യം ശക്തിപ്പെടുന്നതുവഴി കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. പരമ്പരാഗതമായ കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും ഭക്ഷ്യോത്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മാത്രമാണ് കര്‍ഷകന് സ്ഥായിയായ വരുമാന വര്‍ദ്ധനവ് ഉണ്ടാവുകയുള്ളൂ. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് വിവിധ തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് കര്‍ഷകര്‍ക്കിടയില്‍ നല്ല സ്വീകാര്യതയും ലഭിച്ചുകഴിഞ്ഞു.
സി.വി.ഷിബു

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate