অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൃഗസംരക്ഷണ മേഖലയില്‍ പുത്തന്‍ സംരംഭങ്ങള്‍

പ്രവാസികള്‍ക്ക് പുത്തന്‍ സംരംഭങ്ങള്‍

ജീവിതത്തില്‍ നല്ലൊരുഭാഗം വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ചെലവഴിച്ച് നാട്ടില്‍ വരുന്നതിന് മുമ്പ് സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കാവുന്ന സംരംഭങ്ങളെ കുറിച്ചറിയാന്‍ ഏറെ പ്രവാസികള്‍ താത്പര്യപ്പെടുന്നുണ്ട്. ഏറെ കഷ്ടപ്പെട്ട് കൈമുതലാക്കിയ സാഹചര്യം ഫലപ്രദമായി വിനിയോഗിക്കാവുന്ന പദ്ധതികളെക്കുറിച്ചറിയാനാണ് ഏവര്‍ക്കും താല്‍പര്യം !

മൃഗസംരക്ഷണ മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്ന നിരവധി സംരംഭങ്ങളുണ്ട്. ഇന്നത്തെ ആഗോളവത്കൃതയുഗത്തില്‍ 'ആഗോളഗ്രാമം' എന്ന ആശയത്തിന് പ്രസക്തിയേറുമ്പോള്‍ ഭക്ഷ്യസുരക്ഷിതത്വ (Food Safety) ത്തിന്റെ ഭാഗമായി ജന്തുജന്യ ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണന സാധ്യതകളിന്നുണ്ട്. ഡയറിഫാം, ആട് ഫാം, ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റ്, പന്നിഫാമുകള്‍, കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍, മുയല്‍, കാട, താറാവ് വളര്‍ത്തല്‍ യൂണിറ്റുകള്‍, ഇറച്ചിയുല്പാദനത്തിനായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന ഫാമുകള്‍ തുടങ്ങി വൈവിധ്യങ്ങളായ നിരവധി സംരംഭങ്ങള്‍ മൃഗസംരക്ഷണ മേഖലയില്‍ തുടങ്ങാവുന്നതാണ്. ഈ സാധ്യത മുന്നില്‍ക്കണ്ടുകൊണ്ട് അടുത്തയിടെ കേരളത്തില്‍ ആരംഭിച്ച വെറ്റിനറി സര്‍വ്വകലാശാല സംരംഭക്ത്വത്തിന് ഊന്നല്‍ നല്‍കികൊണ്ട് എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനും വ്യാവസായികാടിസ്ഥാനത്തിലുള്ള തൊഴില്‍ സംരംഭങ്ങള്‍ കേരളത്തിനാവശ്യമാണെന്ന തിരിച്ചറിവാണ് ഈ കേന്ദ്രത്തിന്റെ തുടക്കത്തിന് കാരണം.
ഡയറിഫാമുകള്‍ തുടങ്ങുമ്പോള്‍കേരളത്തില്‍ പാലിന്റെ ലഭ്യതയും ആവശ്യകതയും തമ്മില്‍ വന്‍ അന്തരം നിലനില്‍ക്കുന്നു. ശുദ്ധമായ പാലിന് ആവശ്യക്കാര്‍ ഏറെയാണ്. പാലുല്പന്ന വിപണിയില്‍ ഉല്പന്നങ്ങള്‍ കുറവാണ്. ഈ സാധ്യത ഡയറിഫാമുകളുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാന്‍ വിവരസാങ്കേതിക വിദ്യാരംഗത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
സ്ഥലംഡയറിഫാം തുടങ്ങുമ്പോള്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യ കടമ്പ. വെള്ളം കെട്ടിനില്‍ക്കാത്തതും ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നതും, നല്ല നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലം കണ്ടെത്തണം. ചതുപ്പുപ്രദേശങ്ങള്‍, വെള്ളക്കെട്ടുള്ള പാടങ്ങള്‍ എന്നിവ ഇതിന് യോജിച്ചതല്ല. ഫാമിന് എത്ര സ്ഥലം ആവശ്യമാണെന്ന് പലരും ചോദിക്കാറുണ്ട്. എത്ര സ്ഥല വിസ്തൃതി കൂടുന്നുവോ അത്രയും ഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാം !
ഡയറിഫാമിന്റെ ചെലവില്‍ 75 ശതമാനവും തീറ്റയ്ക്ക് വേണ്ടിയാണ്. തീറ്റച്ചെലവ് കുറയ്ക്കാനുള്ള എളുപ്പമാര്‍ഗ്ഗം തീറ്റപ്പുല്ല് കൃഷിചെയ്യുകയാണ്. സ്ഥലവിസ്തൃതി കൂടുമ്പോള്‍ തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്താനും ഡയറിഫാം ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.സ്ഥലം ഗതാഗതയോഗ്യമായിരിക്കണം. വൈദ്യുതി, ശുദ്ധമായ വെള്ളം ചികിത്സാ സൗകര്യം, വിപണന സൗകര്യം എന്നിവ അടുത്തു തന്നെ വേണം.
തൊഴുത്ത്
തൊഴുത്ത് പണിയുമ്പോള്‍ വലിയ മുതല്‍ മുടക്ക് വരുത്തരുത്. മേല്‍ക്കൂരയ്ക്ക് പകരം ഓല, ലൈറ്റ് റൂഫിംഗ് മുതലായവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം. ഹൈടെക് ഫാമുകള്‍ തുടങ്ങാനാണ് താല്‍പര്യമെങ്കില്‍ കോണ്‍ക്രീറ്റ്, ഫെറോസിമന്റ് കെട്ടിടങ്ങള്‍ വേണ്ടിവരും. മേല്‍ക്കൂരയ്ക്ക് കൂടുതല്‍ ഉയരം വേണം. തൊഴുത്തില്‍ യഥേഷ്ടം വായു സഞ്ചാരത്തിനുള്ള സൗകര്യം വേണം. തൊഴുത്തിനടുത്ത് സ്റ്റോര്‍ റൂം, തൊഴിലാളികള്‍ക്കുള്ള താമസ സൗകര്യം, എന്നിവ ഒരുക്കണം. തൊഴുത്തില്‍ പശുക്കള്‍ക്ക് സുഖപ്രദമായ അവസ്ഥ (Cow comfort) സംജാതമാകുന്ന രീതി പ്രാവര്‍ത്തികമാക്കണം. തൊഴുത്തിന്റെ തറ ഭൂനിരപ്പില്‍ നിന്നും ഒരടിയെങ്കിലും ഉയരത്തിലായിരിക്കണം. നിലം അധികം ചെരിവില്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. വളക്കുഴി അടുത്തു തന്നെ നിര്‍മ്മിക്കണം. മൂത്രച്ചാല്‍, തീറ്റത്തൊട്ടി എന്നിവ ശാസ്ത്രീയ രീതിയില്‍ നിര്‍മ്മിക്കണം.

പശുക്കള്‍ കിടക്കുമ്പോള്‍ അന്യോന്യം കൂട്ടിമുട്ടാന്‍ പാടില്ല. തൊഴുത്തില്‍ പശുവൊന്നിന് കൂടുതല്‍ സ്ഥലവസ്തൃതി ഉറപ്പുവരുത്തണം. സാധാരണയായി ശുപാര്‍ശ ചെയ്യുന്ന പശുവൊന്നിനുള്ള 1.7 മീറ്റര്‍ നീളവും, 1.2 മീറ്റര്‍ വീതിയും ഇീം രീാളീൃ േഉറപ്പുവരുത്താറില്ല. അതിനാല്‍ വിദേശരാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്നതുപോലെ പശുവൊന്നിന് കുറഞ്ഞത് മൂന്ന് മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും തൊഴുത്തില്‍ ലഭ്യമാക്കണം. തൊഴുത്തിന്റെ തറയില്‍ റബ്ബര്‍ മാറ്റിടുന്നത് കുളമ്പ് പാദരോഗങ്ങള്‍ കുറയ്ക്കാനിടവരുത്തും. തൊഴുത്തിനകത്തെ ചൂടു കുറയ്ക്കാന്‍ മിസ്റ്റ് (Mist) സംവിധാനം ഘടിപ്പിയ്ക്കാം.
കന്നുകാലികള്‍ഫാം തുടങ്ങുമ്പോള്‍ സംരംഭകനുള്ള പ്രധാനപ്പെട്ട സംശയം ഡയറി ഫാമില്‍ പശുക്കളാണോ, എരുമകളാണോ നല്ലത് ?
പ്രതിദിനം ഒമ്പത് ലിറ്ററില്‍ കൂടുതല്‍ പാല്‍ ഒരു കറവമാടില്‍ നിന്നും ലഭിച്ചാല്‍ മാത്രമെ ഫാം ലാഭകരമാക്കാന്‍ സാധിക്കൂ. നീണ്ട 305 ദിവസക്കാല കറവ പശുക്കളില്‍ നിന്ന് ലഭിക്കുമ്പോള്‍ എരുമകളില്‍ നിന്നും 200 ദിവസത്തില്‍ കൂടുതല്‍ കറവ ഏറെ ശ്രമകരമാണ്. എരുമപ്പാലില്‍ കൊഴുപ്പിന്റെ അളവ് കൂടുമെങ്കിലും, എരുമകളില്‍ നിന്നുള്ള പാലുല്പാദനം കുറവാണ്. കറവ, പരിചരണം എന്നിവ പശുക്കളെ അപേക്ഷിച്ച് അത്ര എളുപ്പമല്ല ! 

അടുത്തയിടെ ഞാന്‍ ഹൈദരബാദിലെ സ്വകാര്യ എരുമ ഫാം സന്ദര്‍ശിച്ചപ്പോള്‍ ഒരു ലിറ്റര്‍ എരുമപ്പാല്‍ 47 രൂപയ്ക്കാണ് വില്‍പന നടത്തുന്നത് എന്നറിയാന്‍ കഴിഞ്ഞു. അതിനാല്‍ അയല്‍ സംസ്ഥാന വിപണി ലക്ഷ്യമിടുന്നുണ്ടെങ്കില്‍ മാത്രമേ എരുമ വളര്‍ത്തലിലേക്ക് തിരിയാവൂ.പശുക്കളാണെങ്കില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്റ്റീന്‍, ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. ജേഴ്‌സിക്ക് ഹോള്‍സ്റ്റീനെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലും പാലിന്റെ അളവ് കുറവുമാണ്. 
രണ്ട് പ്രസവങ്ങള്‍ തമ്മിലുമുള്ള ഇടവേള 15-16 മാസങ്ങളായിരിക്കണം. ആദ്യപ്രസവം രണ്ടര വയസ്സിനുള്ളില്‍ നടക്കണം. മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ ഫാമിലേക്ക് വാങ്ങരുത്. ഫാമിലെ പശുക്കളില്‍ 80% കറവയിലും ബാക്കി ചെനയിലുമായിരിക്കണം. പ്രായകൂടുതലുള്ളവയെ ഒഴിവാക്കണം.
തീറ്റ, തീറ്റക്രമംശാസ്ത്രീയ തീറ്റക്രമം അനുവര്‍ത്തിക്കണം. ആവശ്യമായ തീറ്റയുടെ പകുതിയെങ്കിലും തീറ്റപ്പുല്ല് (ഒരുഗ്രാം തീറ്റയ്ക്ക് 10 കി. ഗ്രാം.) എന്ന തോതില്‍ നല്‍കണം. ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കണം. തീറ്റ അല്പം വെള്ളത്തില്‍ കുഴച്ച് വെള്ളം പ്രത്യേകമായി യഥേഷ്ടം നല്‍കണം. ശുദ്ധമായ വെള്ളം മാത്രമെ പശുക്കള്‍ക്ക് നല്‍കാവൂ. രാത്രിയില്‍ വെള്ളം യഥേഷ്ടം കുടിക്കാന്‍ നല്‍കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
പരിചരണംശാസ്ത്രീയമായ കറവരീതി അനുവര്‍ത്തിക്കണം. തൊഴുത്ത് ദിവസേന കഴുകി വൃത്തിയാക്കണം. നിലം രോഗാണു വിമുക്തമാക്കാന്‍ കുമ്മായം, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിക്കാം. കറവയ്ക്ക് ശേഷം പോവിഡോണ്‍ അയഡിന്‍ ലായനി ഉപയോഗിച്ച് ടീറ്റ് ഡിപ്പിംഗ് പ്രാവര്‍ത്തികമാക്കാം. ഇത് അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. പശുക്കളെ ദിവസേന കുളിപ്പിക്കണം. അവയ്ക്ക് 14 മണിക്കൂര്‍ കിടന്ന് വിശ്രമിക്കാനുള്ള സൌകര്യം തൊഴുത്തില്‍ ആവശ്യമാണ്.

മുഴുവന്‍ പാലും കറന്നെടുക്കണം. അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും പോറലുകളും ചികിത്സിപ്പിയ്ക്കണം. പ്രസവാനന്തരം, ചെനയുള്ളപ്പോള്‍, കറവ വറ്റുമ്പോള്‍ എന്നീ കാലയളവില്‍ പരിചരണ രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തണം. പ്രസവിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം കൃത്രിമ ബീജാധാനം നടത്തണം.
രോഗനിയന്ത്രണംകുളമ്പു രോഗം, കുരലടപ്പന്‍ എന്നീ സാംക്രമിക രോഗങ്ങള്‍ക്കെതിരായി പശുക്കളെ കുത്തിവെപ്പിയ്ക്കണം. പ്രസവിച്ച് ആദ്യത്തെ രണ്ടാഴ്ചകള്‍ക്കുള്ളില്‍ വിരമരുന്ന് നല്‍കണം. വിറ്റാമിന്‍ ധാതുലവണ മിശ്രിതം എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ പശുക്കള്‍ക്ക് നല്‍കരുത്.

അകിടുവീക്കം നിയന്ത്രിക്കാന്‍ മുഴുവന്‍ പാലും കറന്നെടുക്കണം. തൊഴുത്ത് രോഗാണുവിമുക്തമാക്കണം. കറവയ്ക്ക് ശേഷം ടീറ്റ് ഡിപ്പിംഗ് പ്രക്രിയ അനുവര്‍ത്തിക്കണം. അടുത്ത പ്രസവനത്തിനു മുമ്പ് ക്രമമായി മാത്രമെ കറവ വറ്റിക്കാവൂ. കറവവറ്റിയ്ക്കുമ്പോള്‍ മുലക്കാമ്പില്‍ മൂന്നാഴ്ച ഇടവിട്ട് ആന്റിബയോട്ടിക്ക് മരുന്നുകള്‍ കയറ്റുന്ന വറ്റുകാല ചികിത്സ അനുവര്‍ത്തിക്കണം.
വിപണനം
വിപണന സാധ്യതയ്ക്കനുസരിച്ച് പാല്‍ നേരിട്ടോ, മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കിയോ വില്‍പന നടത്താം. ശുദ്ധമായ പാല്‍ 'Fresh milk' ആയി വില്‍പന നടത്താം. അധികമുള്ള പാല്‍, തൈര്, മോര്, നെയ്യ് എന്നിവയായി മാറ്റാം. വ്യാവസായികാടിസ്ഥാനത്തില്‍ യൂണിറ്റുകള്‍ക്ക് ഐസ്‌ക്രീം, പേഡ, മറ്റു പാലുല്പന്നങ്ങള്‍ എന്നിവയ്ക്കായി വില്‍പന നടത്താം.

ചാണകം ഉണക്കിപ്പൊടിച്ച് പച്ചക്കറി കൃഷി, ഉദ്യാനകഷി എന്നിവയ്ക്കുള്ള Vegetable Manure, Garden manure എന്നിവയാക്കി വില്‍പന നടത്താം. കുടുംബശ്രീ യൂണിറ്റുകളെ വിപണനവുമായി ബന്ധപ്പെടുത്താം.
ജനുസ്സ്, യന്ത്രവല്‍ക്കരണം, തീറ്റക്രമംഡയറിഫാം തുടങ്ങുമ്പോള്‍ സ്ഥല ലഭ്യതയ്ക്കനുസരിച്ച് ജനുസ്സുകളെ തിരഞ്ഞെടുക്കണം. താരതമ്യേന അന്തരീക്ഷോഷ്മാവ് കുറഞ്ഞ, ദീര്‍ഘനാള്‍ പച്ചപ്പുല്ല് ലഭിക്കുന്ന ഇടുക്കി, വയനാട് ജില്ലകളിലും, മലയോര മേഖലകളിലും അത്യുത്പാദനശേഷിയുള്ള ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. അന്തരീക്ഷോഷ്മാവ് കൂടിയ ഈജിപ്തിലും ഗള്‍ഫ് രാജ്യങ്ങളിലും ഹോള്‍സ്റ്റീന്‍ ഇനങ്ങളെ വളര്‍ത്തുന്നുണ്ടെങ്കിലും കൂടിയ അന്തരീക്ഷ ആര്‍ദ്രത നമ്മുടെ നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മറ്റുമേഖലകളില്‍ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യനെ അപേക്ഷിച്ച് വലിപ്പം കുറവാണ്. ശാന്തസ്വഭാവക്കാരായതിനാല്‍ പരിപാലനവും എളുപ്പമാണ്. പാലില്‍ കൊഴുപ്പിന്റെ അളവും കൂടുതലാണ്. ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന് പാലുല്പാദനം കൂടുതലാണെങ്കിലും വലിപ്പകൂടുതല്‍ കാരണം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പാലില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്.

ജനുസ്സു തീരുമാനിച്ചു കഴിഞ്ഞാല്‍ പശുക്കളുടെ ലഭ്യത ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍ണ്ണാടകയിലെ കോലാറിലെ ചന്തയില്‍ നിന്നും ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനം പശുക്കളെ ലഭിക്കും. കോലാര്‍ പാലിനും, സ്വര്‍ണ്ണത്തിനും കീര്‍ത്തികേട്ട സ്ഥലമാണ് ! കൂടാതെ പൊള്ളാച്ചി, സേലം, കോയമ്പത്തൂര്‍ മേഖലകളില്‍ നിന്നും സങ്കരയിനം പശുക്കളെ ലഭിക്കും. 5-10 പശുക്കളെ നാട്ടില്‍ നിന്നും, കര്‍ഷകരുടെ വീടുകളില്‍ നിന്നും വാങ്ങുന്നതാണ് നല്ലത്. എരുമകളാണെങ്കില്‍ മുറ ഇനങ്ങളെ പഞ്ചാബ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച് വാങ്ങാം.

സാധാരണയായി ഡയറിഫാം തുടങ്ങുമ്പോള്‍ സംരംഭകര്‍ കന്നുകാലികളെ വാങ്ങാന്‍ ഇടനിലക്കാരെ ഏല്‍പ്പിക്കാറാണ് പതിവ്. ഇത് ഫാം നഷ്ടത്തിനിടവരുത്താറുണ്ട്. സംരംഭകന്‍ മുന്‍കയ്യെടുത്ത് വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പശുക്കളെ വാങ്ങുന്നതാണ് നല്ലത്.

മഹാരാഷ്ട്രയില്‍ സാംഗ്ലി ജില്ലയിലെ ചിറ്റലെ ഡയറിഫാമില്‍ യന്ത്രവല്‍ക്കരണം പ്രാവര്‍ത്തികമാക്കി വരുന്നു. പശുക്കളുടെ കഴുത്തില്‍ ട്രാന്‍സ്‌പോണ്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവയിലൂടെ അവയുടെ വിവരങ്ങള്‍ ഡാറ്റാറൂമിലെ കംപ്യൂട്ടറില്‍ തെളിയും. അവയുടെ ശരീരത്തൂക്കം, ഉല്പാദനം എന്നിവയ്ക്കനുസൃതമായ Total Milk Ration System ഇവിടെ പ്രാവര്‍ത്തികമാക്കി വരുന്നു. ചാണകം എടുത്തുമാറ്റാന്‍ ഓട്ടോമാറ്റിക്ക് ഡങ്ങ് സ്‌ക്രാപ്പറുണ്ട്. കറവയ്ക്ക് മില്‍ക്കീംഗ് പാര്‍ലര്‍ സിസ്റ്റവുമുണ്ട്. കറന്ന പാല്‍ കൈകൊണ്ട് തൊടാതെ ഡയറി പ്ലാന്റലേക്ക് പമ്പ് ചെയ്ത് വരുന്നു. ചിറ്റലെയിലെ പാല്‍ ഉല്പന്നങ്ങള്‍ പൂനെ, മുംബൈ എന്നിവിടങ്ങളിലുള്ള Chitale Shop ല്‍ നിന്നു ലഭിക്കും. ചിറ്റലെ ബര്‍ഫിക്ക് ഏറെ ആവശ്യക്കാരിന്നുണ്ട്.കേരള കന്നുകാലി വികസന ബോര്‍ഡിന്റെ മാട്ടുപ്പെട്ടി, കോലാഹലമേട് കേന്ദ്രങ്ങളില്‍ ആരംഭിച്ചു വരുന്ന ഹൈടെക് ഫാമുകളില്‍ ആധുനിക രീതിയിലുള്ള തൊഴുത്തും, യന്ത്രവല്‍ക്കരണ സംവിധാനവും നിലവിലുണ്ട്. 

ഡയറിഫാമില്‍ സ്ഥല വിസ്തൃതി കുറവാണെങ്കില്‍ TMR (Total Mixed Ration) രീതി അനുവര്‍ത്തിക്കാം. പ്രത്യേകിച്ച് വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവയൊന്നും നല്‍കാതെ പശുക്കള്‍ക്കാവശ്യമായ എല്ലാ പോഷകങ്ങളുമടങ്ങിയ തീറ്റയാണ് TMR. ഇത് ബ്ലോക്കായി ഇഷ്ടിക രൂപത്തിലും, പെല്ലറ്റുകളായും വിപണിയില്‍ ലഭ്യമാണ്. ഇവ നല്‍കുമ്പോള്‍ യഥേഷ്ടം ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ നല്‍കിയാല്‍ മതി. ഡയറിഫാമുകളില്‍ 24 മണിക്കൂറും വെള്ളം ലഭിക്കുന്ന ഓട്ടോമാറ്റിക്ക് വാട്ടറിംഗ് സിസ്റ്റം ഉറപ്പു വരുത്തണം. 

പാല്‍ ശുദ്ധിയോടെ കറന്നെടുക്കാന്‍ കറവയന്ത്രം ഉപയോഗിക്കാം. 50 ല്‍ കൂടുതല്‍ പശുക്കളുണ്ടെങ്കില്‍ മില്‍ക്കിംഗ് പാര്‍ലര്‍ സിസ്റ്റം പ്രാവര്‍ത്തികമാക്കാം. മില്‍ക്കിംഗ് പാര്‍ലറില്‍ പശുക്കളുടെ അകിട് കഴുകാനും, കറവയ്ക്കും കറന്ന ശേഷം മുലക്കാമ്പുകള്‍ രോഗാണു വിമുക്തമാക്കി അകിടുവീക്കം നിയന്ത്രിക്കുവാനുമുള്ള സംവിധാനമുണ്ട്. ഡീലാവല്‍ ഇന്ത്യ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു.ഡയറിഫാമില്‍ ഡാറ്റാ റിക്കാര്‍ഡിങ്ങ് സംവിധാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഓരോ പശുവിന്റെയും വിവരങ്ങള്‍ സൂക്ഷിച്ച് കമ്പ്യൂട്ടറില്‍ ലഭ്യമാക്കുന്നത് തീറ്റക്രമം, രോഗ നിയന്ത്രണം എന്നിവ എളുപ്പത്തിലാക്കാന്‍ സഹായിക്കും.

കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കുന്നതിനെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. തീറ്റക്കാവശ്യമായ എല്ലാ ചേരുവകളും അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നതിനാല്‍ തീറ്റയുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചു വരുന്നു. തുടക്കത്തില്‍ വിപണിയില്‍ നിന്നും ലഭിക്കുന്ന ഗുണമേന്മയുള്ള പെല്ലറ്റ് രൂപത്തില്‍ ലഭിക്കുന്ന ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കുന്നതാണ് നല്ലത്.കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന തീറ്റ പശുക്കള്‍ക്ക് നല്‍കാമെങ്കിലും ഇവ ദഹനക്കേട്, അസിഡോസിസ്, വയറിളക്കം എന്നിവയ്ക്കിടവരുത്തരുത്. ഇത് പാലുല്പാദനം കുറയ്ക്കാനും, വന്ധ്യതയ്ക്കും വഴിയൊരുക്കും.ഡിസ്റ്റിലറി വേസ്റ്റ് അടുത്ത കാലത്തായി പശുക്കള്‍ക്ക് കൂടുതലായി നല്‍കി വരുന്നുണ്ട്. ഇത് കൂടിയ അളവില്‍ നല്‍കുന്നത് ക്രോണിക്ക് അസിഡോസിസ്സിനും, വന്ധ്യതയ്ക്കും വഴിയൊരുക്കുമെന്ന് സൂചിപ്പിക്കുന്നു. 
കാലിത്തീറ്റ സ്വന്തമായി നിര്‍മ്മിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അളവില്‍ ചേര്‍ക്കണം.
മിശ്രിതം - 1
കടലപ്പിണ്ണാക്ക് - 32%
തവിട് - 30%
ഉണക്ക കപ്പ - 30%
എള്ളിന്‍ പിണ്ണാക്ക് - 5%
വിറ്റാമിന്‍ ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%

മിശ്രിതം - 2
തേങ്ങപ്പിണ്ണാക്ക് - 30%
(കടലപ്പിണ്ണാക്ക്) 
തവിട് - 30%
ഉണക്ക കപ്പ - 27%
പരുത്തിക്കുരുപ്പിണ്ണാക്ക് - 10%
വിറ്റാമിന്‍ - ധാതുലവണ മിശ്രിതം - 2%
ഉപ്പ് - 1%

തീറ്റ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പ്രത്യേകമായി നല്‍കണം.
മൃഗസംരക്ഷണം - സാധ്യതയേറുന്നു
ഭക്ഷ്യസുരക്ഷാബില്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ ഏറെ സാധ്യതകളുള്ള മേഖലകളിലൊന്നായിരിക്കും മൃഗസംരക്ഷണം. കൃഷി ആണ്ടില്‍ 120 തൊഴില്‍ ദിനങ്ങള്‍ മാത്രം പ്രദാനം ചെയ്യുമ്പോള്‍ മൃഗസംരക്ഷണ മേഖലയില്‍ നിന്നും 365 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നു എന്നത് ഈ മേഖലയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കുറഞ്ഞ സ്ഥലത്ത് എളുപ്പത്തില്‍ ലാഭം കൊയ്യാനുതകുന്ന ഘടകങ്ങളാണ് മൃഗസംരക്ഷണമേഖലയിലുള്ളത്. 

ജന്തുജന്യ ഉല്പന്നങ്ങളായ പാല്‍, മുട്ട, ഇറച്ചി, ഇവയുടെ ഉത്പന്നങ്ങള്‍, തുകല്‍, തുകലുത്്പന്നങ്ങള്‍, എല്ലുപൊടി, ജലാറ്റിന്‍ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ ഉറവിടം മൃഗസംരക്ഷണമേഖല തന്നെയാണ്. ആഗോളതലത്തില്‍ പ്രോട്ടീന്‍ ന്യൂനതമൂലമുള്ള രോഗങ്ങള്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ കൂടുതലായി കണ്ടു വരുന്നു. സസ്യപ്രോട്ടീനിനെ അപേക്ഷിച്ച് ഇവയ്ക്ക് ഏറ്റവും നല്ല പ്രതിവിധി ജന്തജന്യ പ്രോട്ടീനിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ജന്തുജന്യപ്രോട്ടീന്‍ സ്രോതസ്സുകളായ പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം ആഗോള, ദേശീയ, സംസ്ഥാന തലങ്ങളില്‍ ഏറെ വലുതാണ്. ഉപഭോഗം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (Indian Council of Medical Research -ICMR), ദേശീയ പോഷണ ഇന്‍സ്റ്റിറ്റിയൂട്ട് (National Institute of Nutrition -NIN) എന്നിവയുടെ ശുപാര്‍ശയെക്കാളും തീരെ കുറവാണ് NIN ശുപാര്‍ശകള്‍ ICMR ശുപാര്‍ശ ചെയ്യുന്ന അളവിനേക്കാളും കുറവാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് ഒരാള്‍ക്ക് ഒരു ദിവസം 30 ഗ്രാം മുട്ട, 30 ഗ്രാം ഇറച്ചി, 250 ഗ്രാം പാല്‍ എന്നിവ ആവശ്യമാണ്. എന്നാല്‍ പ്രതിശീര്‍ഷ ലഭ്യതയാകട്ടെ തുലോം കുറവും. NIN ശുപാര്‍ശകളനുസരിച്ചെങ്കിലും പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കണമെങ്കില്‍ നാം ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ട്. കാര്‍ഷികോത്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തുള്ള ഉത്പന്നക്കമ്മി 200 ശതമാനത്തിലധികമാണ്. ഇത് മൃഗസംരക്ഷണ മേഖലയിലുള്ള അനന്തസാധ്യതകള്‍ക്കു തെളിവാണ്. കാര്‍ഷിക രാജ്യമായ ഇന്ത്യയിലെ മുഖ്യ ഉപതൊഴില്‍, സ്വയംതൊഴില്‍ മേഖല കൂടിയാണിത്. അടുത്തകാലത്തായി ഈ മേഖല ഉപജീവനമാര്‍ഗമായും മാറിക്കൊണ്ടിരിക്കുകയാണ്.

മൃഗസംരക്ഷണമേഖല എന്നു കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ വരുന്നത് കന്നുകാലിവളര്‍ത്തലും കോഴിവളര്‍ത്തലുമാണ്. വൈവിധ്യമാര്‍ന്ന നിരവധി ഉപവിഭാഗങ്ങളുള്ള ഈ മേഖലയില്‍ 80 ശതമാനത്തിലധികം വനിതാ പങ്കാളിത്തവുമുണ്ട്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള ഇന്ത്യ പാലുല്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. ഇവിടെ 460 ദശലക്ഷം കന്നുകാലികളും, 360 ദശലക്ഷം കോഴികളുമുണ്ട്. ഈ രംഗത്തെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4-5% ആണ്. മുട്ടയുത്പാദനം, കോഴിയിറച്ചി ഉത്പാദനം എന്നിവയില്‍ ഇന്ത്യക്ക് യഥാക്രമം രണ്ടും നാലും സ്ഥാനമാണുള്ളത്. പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യ മുന്നിട്ടു നില്‍ക്കുന്നു.

ഇന്ത്യയിലെ വാര്‍ഷിക പാലുല്പാദനം 104 ദശലക്ഷം ടണ്ണിലധികമാണ്. മൊത്തം വരുമാനത്തിന്റെ 42.5% ഭക്ഷണത്തിനുവേണ്ടി ചെലവഴിക്കുന്നു. ഇതില്‍ 24.5% പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. (പാല്‍, പാലുല്പന്നങ്ങള്‍ - 18.2%, ഇറച്ചി, മുട്ട, മത്സ്യം -6.3%). പട്ടണങ്ങളിലിത് 28% ത്തിലധികമാണ്. ധാന്യങ്ങള്‍ക്കു വേണ്ടി 23.4% മാത്രമേ ചെലവിടുന്നുള്ളൂ! 

ലോകത്തില്‍ ഓരോ മിനുട്ടിലും 251 പേര്‍ ജനിക്കുന്നതായും 106 പേര്‍ മരിക്കുന്നതായും കണക്കാക്കപ്പെടുന്നു. ഓരോ വര്‍ഷവും 76 ദശലക്ഷം കുട്ടികളാണ് ജനിക്കുന്നത്. 2020-ഓടു കൂടി ലോക ജനസംഖ്യ 7.8-9.2 ബില്ല്യന്‍ ആകാനാണ് സാധ്യത. ഈ കാലയളവിലെ വര്‍ധിച്ച പ്രോട്ടീന്‍ ആവശ്യകതയ്ക്ക് ആശ്രയിക്കാവുന്നത് പാല്‍, മുട്ട, ഇറച്ചി ഉത്പന്നങ്ങളെയാണ്. ആയതിനാല്‍ ഈ ലക്ഷ്യമിട്ടുള്ള ഉത്പാദന തന്ത്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. Production, Population, Policies എന്നിവയടങ്ങിയ 3P Strategies ഇതിനാവശ്യമാണ്.

ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളത്തില്‍ മൃഗസംരക്ഷണമേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതായാണ് കേന്ദ്രകാര്‍ഷികോത്പന്ന വില നിര്‍ണ്ണയക്കമ്മയറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ ശരാശരി ആളോഹരി സ്ഥലലഭ്യത 0.27 ഹെക്ടറാണ്. ദേശീയതലത്തിലിത് 1.41 ഹെക്ടറും. 92% സങ്കരയിനം കറവമാടുകള്‍, പഞ്ചായത്ത് തല മൃഗാശുപത്രികള്‍, ചിട്ടയോടെയുള്ള രോഗനിയന്ത്രണ പദ്ധതികള്‍ എന്നിവ കേരളത്തിന്റെ മാത്രം പ്രത്യേകതകളാണ്.കേരളത്തില്‍ കാര്‍ഷികമേഖലയില്‍ നിന്നുള്ള വാര്‍ഷിക വിറ്റുവരവ് മൃഗസംരംക്ഷണ മേഖലയെക്കാള്‍ കൂടുതലാണ്. എന്നാല്‍ മൃഗസംരംക്ഷണമേഖലയിലിത് 3.6 ശതമാനമാണ്. വാര്‍ഷിക വളര്‍ച്ചാനിരക്ക് മൃഗസംരംക്ഷണമേഖലയില്‍ 3.8%വും കാര്‍ഷികമേഖലയില്‍ 0.9% വുമാണ്. മൃഗസംരംക്ഷണ മേഖലയിലേക്കുള്ള ദിശാവ്യതിയാനത്തിന്റെ സൂചനയാണിത്. 18-മത് കന്നുകാലി സെന്‍സസ്സില്‍ കേരളത്തില്‍ ആടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ജന്തുജന്യ ഉത്പന്നങ്ങളുടെ വ്യാപാരത്തിന് അനന്ത സാധ്യതകളാണുള്ളത്. എന്നാല്‍ ലോക വ്യാപാരക്കരാറിന്റെ നിബന്ധനകള്‍ പാലിക്കാനുള്ള പരിമിതികളും വികസിത രാജ്യങ്ങള്‍ അനുവര്‍ത്തിച്ചുവരുന്ന സബ്‌സിഡി നിയന്ത്രണവും ഈ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. ഇറക്കുമതി തീരുവ ഉയര്‍ത്തി ഈ മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.ജന്തുജന്യ ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ടവയാണ് പാല്‍, ഇറച്ചി, മുട്ട, തുകല്‍ കമ്പിളി ഉത്പന്നങ്ങള്‍ തുടങ്ങിയവ. ആഗോളവ്യാപാരക്കരാറിന്റെ അടിസ്ഥാനത്തില്‍ വികസിത രാജ്യങ്ങളില്‍ നിന്നുള്ള മൃഗോത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ യഥേഷ്ടം വിപണനം നടത്തപ്പെടുന്നു. ഉത്പാദനച്ചെലവ് കുറവായ, സബ്‌സിഡി വെട്ടിക്കുറച്ച വികസ്വര രാജ്യങ്ങളിലെ ഉത്പന്നങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വികസിത രാജ്യങ്ങളില്‍ നിന്നും ഇവ അന്താരാഷ്ട്ര വിപണിയിലെത്തുന്നു. വികസിത രാജ്യങ്ങളില്‍ സംരക്ഷണം എന്ന പേരില്‍ കര്‍ഷകര്‍ക്ക് അദൃശ്യ സബ്‌സിഡി നല്‍കിവരുന്നതിനാല്‍ ഉത്പാദനച്ചെലവ് തുലോം കുറവാണ്. പശുവളര്‍ത്തലിന് 200% വരെ സബ്‌സിഡി നല്‍കി വരുന്ന രാജ്യങ്ങളുണ്ട്. അവിടെ നിന്നുള്ള ഉത്പന്നങ്ങളെത്തുന്ന വികസ്വര രാജ്യങ്ങളില്‍ ഇറക്കുമതി തീരുവ തീരെ കുറഞ്ഞ നിരക്കിലുമാണ്.

ക്ഷീരോല്പന്നങ്ങള്‍ 5-6% മാത്രമേ അന്താരാഷ്ട്ര വിപണിയില്‍ വ്യാപാരം നടത്തപ്പെടുന്നുള്ളൂ. യൂറോപ്പ്, ന്യൂസിലാന്‍ഡ്, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് 66% പാല്‍പ്പൊടി (Whole milk powder) 75% വെണ്ണ, ചീസ് എന്നിവ കയറ്റുമതി ചെയ്യുന്നത്. യൂറോപ്പിലും, അമേരിക്കയിലും ചീസിന്റെ ഇറക്കുമതി യഥാക്രമം 2%-വും 5%-വും മാത്രമാണ്.അന്താരാഷ്ട്ര വിപണിയേക്കാളും ഉയര്‍ന്ന താങ്ങുവില നല്‍കിയാണ് യൂറോപ്പ്, അമേരിക്ക, ജപ്പാന്‍, കാനഡ മുതലായ രാജ്യങ്ങളില്‍ ക്ഷീരോല്പാദന, ഇറച്ചി സംസ്‌കരണ മേഖല നിലനിര്‍ത്തുന്നത്. യൂറോപ്പ്, കാനഡ എന്നീ രാജ്യങ്ങളില്‍ വെണ്ണയ്ക്കുള്ള ഇറക്കുമതി തീരുവ യഥാക്രമം 100%-വും 500%-വുമാണ്. എന്നാല്‍ ഇന്ത്യയിലിത് 40-60%-ത്തില്‍ താഴെ മാത്രമാണ് കഴിഞ്ഞ പതിറ്റാണ്ടു കാലയളവില്‍ ഇറച്ചി ഉല്പന്നങ്ങള്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ യഥാക്രമം 253%, 549% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തുകല്‍, കമ്പിളി എന്നിവയിലിത് 77% വും 33-%വുമാണ്.

ആഗോളവ്യാപാരക്കരാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ജൈവസാങ്കേതികവിദ്യ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും വേണം.ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് പന്നിയിറച്ചിയാണ്. എന്നാല്‍, ഇന്ത്യയില്‍ കോഴിയിറച്ചിയാണ്. ആഗോളതല്ത്തില്‍ തന്നെ പന്നിയിറച്ചിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് കോഴിയിറച്ചിയുടെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നു. ഇന്ത്യയില്‍ നിന്നുള്ള പോത്തിറച്ചി കയറ്റുമതിക്ക് ഉയര്‍ന്ന സാധ്യതകളുണ്ട്. കൊഴുപ്പ് കുറവും ഭ്രാന്തിപ്പശുരോഗമില്ലായ്മയും പോത്തിറച്ചിയുടെ കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ആട്ടിറച്ചിക്ക് ഇന്ന് നല്ല വിപണനസാധ്യതയുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വരവില്ലാത്തതും വര്‍ധിച്ച ആവശ്യകതയും ഭാവിയില്‍ കേരളത്തില്‍ ഈ മേഖലയ്ക്കുള്ള അനന്ത സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുന്നു. കൂടാതെ ആട്ടിറച്ചിക്കും (Chevon) ചെമ്മരിയാടിറച്ചിയ്ക്കും (mutton) അന്താരാഷ്ട്ര വിപണിയിലേക്ക് വന്‍ കയറ്റുമതി സാധ്യതകളിന്നുണ്ട്.ഭക്ഷ്യസുരക്ഷിതത്വം (Food safety) അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്തു വരുന്നു. ജന്തുജന്യ ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഉത്പാദനം മുതല്‍ ഉപഭോഗം വരെ ഗുണമേന്മ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അന്താരാഷ്ട്ര വിപണി വിരല്‍ ചൂണ്ടുന്നത്.കീടനാശിനികള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെ തോത് നിയന്ത്രിത പരിധിയിലും കുറയ്ക്കുന്നതോടൊപ്പം കാലിത്തീറ്റയില്‍ ജന്തുജന്യ പ്രോട്ടീന്‍ ചേര്‍ക്കാത്ത, മൃഗസംരക്ഷണ രീതിയാണാവശ്യം. ഭക്ഷ്യസുരക്ഷാമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചെറുകിട, നാമ മാത്ര കര്‍ഷകര്‍ക്ക് ഉത്പാദനം മുതല്‍ വിപണനംവരെ അവലംബിക്കാവുന്ന പരിപാലന തന്ത്രങ്ങള്‍ ആവശ്യമാണ്.

ജന്തുജന്യ ഉത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്താന്‍ അന്താരാഷ്ട്ര തലത്തിലുള്ള മൂന്ന് ഏജന്‍സികളാണ് WTO, Codex, OIE എന്നിവ. ഉത്പാദനം മുതല്‍ വിപണനം വരെയുള്ള ആധുനികവത്കരണം ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കും. ഇതിനായി GMP (Good Manufacturing Practices), HACCP (Hazard Analysis and Critical Control Points), SOP, GRP (Good Retail Practices) എന്നിവ അനുവര്‍ത്തിക്കണം. ഉത്പാദനച്ചെലവ് കുറയ്ക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കണം.ഗുണമേന്മ വിലയിരുത്താന്‍ Residue Monotoring, self Monitoring System, Customer Satisfaction Needs എന്നിവ ആവശ്യമാണ്. Agricultural Products Export Development Authority (APEDA) GOI, ISO 9001, ISO 2001, HACCP, BIS, PFA നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്.വികസിതരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് കൂടിയ ഇറക്കുമതി തീരുവ ചുമത്തുന്നതോടൊപ്പം കയറ്റുമതിയ്ക്ക് ഉയര്‍ന്ന സബ്‌സിഡിയും ഇന്ത്യ നല്‍കേണ്ടതുണ്ട്. SPS (Sanitory and physto Sanitary) നിബന്ധനകള്‍ പാലിക്കുന്നതോടൊപ്പം ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കും. 2020-ഓടുകൂടി ഇന്ത്യക്ക് ലോക ഭക്ഷ്യശൃംഖലയില്‍ ഏറെ മുന്നേറാന്‍ ഇത് സഹായകമാകും.

വ്യവസായവത്കരണവും കയറ്റുമതിയും

ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായികാടിസ്ഥാനത്തിലുള്ള മൃഗസംരക്ഷണ രീതികള്‍ക്ക് രാജ്യത്തുടനീളം പ്രാധാന്യമേറിവരികയാണ്. ഈ മാറ്റം കേരളത്തിലും ദൃശ്യമായി തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 30 ശതമാനത്തോളം സംഭാവന ചെയ്യുന്ന മൃഗസംരക്ഷണ മേഖലയില്‍, കേരളത്തിലിത്, മൊത്തം കാര്‍ഷിക വരുമാനത്തിന്റെ 40%-ല്‍ അധികമാണ്. മൃഗസംരംക്ഷണമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള മാറ്റം മനസ്സിലാക്കിക്കൊണ്ട് മൃഗസംരംക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമങ്ങള്‍, ഫാമിങ്ങ് രീതികള്‍, പരിചരണ മാര്‍ഗ്ഗങ്ങള്‍, ലാഭനഷ്ടക്കണക്കുകള്‍, ഉത്പന്നവൈവിധ്യവത്കരണം, കയറ്റുമതി, ജൈവകൃഷി, ഫാം ടൂറിസം, മലിനീകരണ നിയന്ത്രണം, യന്ത്രവത്കരണം, സാമ്പത്തിക സഹായം, സബ്‌സിഡികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കി വരുന്നു.

വാണിജ്യാടിസ്ഥാനത്തില്‍ ഫാം തുടങ്ങുന്നതിനു മുന്‍പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെള്ളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവയ്ക്ക് മുന്‍ഗണന നല്‍കണം. തീറ്റപ്പുല്ല് കൃഷിചെയ്യാവുന്ന സ്ഥലങ്ങളില്‍ ഫാം കൂടുതല്‍ ലാഭകരമായിരിക്കും.കുറഞ്ഞ ചെലവില്‍ തൊഴുത്ത്, കൂട് എന്നിവ നിര്‍മ്മിക്കണം. ഫാമിന്റെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വന്‍തുക വിനിയോഗിക്കരുത്. ജന്തുജന്യ ഉത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെ ഭക്ഷ്യസുരക്ഷാനടപടികള്‍ അനുവര്‍ത്തിക്കണം. Good Retail Practices (GRP) അത്യന്താപേക്ഷിതമാണ്. ഉത്പന്ന വൈവിധ്യവല്‍ക്കരണം പ്രാവര്‍ത്തികമാക്കണം. 

കയറ്റുമതി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ ഭക്ഷ്യ സുരക്ഷാ (Food safety) നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് സ്ഥായിയായ സംവിധാനം ഏര്‍പ്പെടുത്തണം. ഫാമുകള്‍ കൂടുതല്‍ ആരംഭിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന് മുന്തിയ പരിഗണന നല്‍കണം.ജൈവോല്പന്നങ്ങളോടുള്ള ഉപഭോക്താക്കളുടെ താത്പര്യം ജൈവകൃഷി മേഖല (Organic farming) യുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ജൈവകൃഷിയ്ക്കു വേണ്ട മുഖ്യ ഘടകങ്ങളിലൊന്ന് കന്നുകാലിവളര്‍ത്തലാണ്. 

പരിസ്ഥിതിക്കിണങ്ങിയ വിനോദ സഞ്ചാര വികസനത്തില്‍ ഇക്കോടൂറിസത്തിന്റെ ഭാഗമായുള്ള ഫാം ടൂറിസത്തിനും ഏറെ സാധ്യതകളുണ്ട്. കേരളത്തിലെ കൃഷിരീതികള്‍, ഫാം ഫ്രഷ് ഉത്പന്നങ്ങള്‍, രുചിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് ഫാം ടൂറിസം വികസിപ്പിക്കാവുന്നതാണ്.പന്നിഫാമുകളിലെ മാലിന്യ പ്രശ്‌നങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു വരുന്നു. ഫാമുകളില്‍ വളര്‍ത്താവുന്നവയ്ക്കനുസരിച്ചുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകളും പാലിക്കണം. ഫാം തുടങ്ങാനാവശ്യമായ മൂലധനത്തിന്റെ 5-8 ശതമാനത്തോളം മാലിന്യ നിര്‍മാര്‍ജ്ജനത്തിന് നീക്കി വയ്‌ക്കേണ്ടി വരും. ഉത്പന്ങ്ങളുടെ ഗുണമേന്മ വിലയിരുത്താന്‍ ജി.എല്‍.പി. GLP (Good Laboratory Practices) ഉള്ള ലബോറട്ടറികള്‍ ആരംഭിക്കേണ്ടതാണ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (CIFT) യുടെ സഹകരണത്തോടെ മൃഗസംരക്ഷണവകുപ്പ് കൊച്ചിയിലാരംഭിച്ച ലൈവ്‌സ്റ്റോക്ക് പ്രൊഡക്ട്‌സ് ഇന്‍സ്‌പെക്ഷന്‍ ലാബ് ഈ രംഗത്ത് സംസ്ഥാനത്തിന് ഒരു മുതല്‍ക്കൂട്ടാണ്. 

ഇറച്ചി സംസ്‌കരണ-വിപണന മേഖലകളില്‍ കേരളത്തിന് അനന്ത സാധ്യതകളാണിന്നുള്ളത്. ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെ ഉപോത്പന്നങ്ങള്‍ പാഴാകാതെ സംസ്‌കരിക്കാം. ശാസ്ത്രീയ അറവുശാലകളുടെ പ്രാധാന്യം എടുത്തു പറയത്തക്കതാണ്.ഏതു ഫാമിങ്ങ് രീതിയ്ക്കും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് പ്രധാനം. കേരളത്തിലെ കാലാവസ്ഥയ്ക്കിണങ്ങിയ കന്നുകാലി ജനുസ്സുകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. താരതമ്യേന അന്തരീക്ഷതാപനില കുറഞ്ഞ മലയോരമേഖലകളില്‍ ശുദ്ധജനുസ്സുകളെ വളര്‍ത്താവുന്നതാണ്. എന്നാല്‍ മറ്റു മേഖലകളില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്‌യറ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ആടുവളര്‍ത്തലില്‍ വിദേശ ഇനമായ ബോവറിനു പകരം മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം എന്നിവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ തീറ്റപ്പുല്ല് കൃഷി ചെയ്ത് വരുമാനം നേടാവുന്നതാണ്.സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിന് ഭക്ഷ്യസുരക്ഷാക്രമങ്ങളില്‍ ഏറെ മുന്നേറാനുണ്ട്. ആവശ്യമായ കാലിത്തീറ്റയുടെ 55 ശതമാനത്തോളം സമീകൃത തീറ്റ മാത്രമേ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ. ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെത്തുന്നത്. കാലിത്തീറ്റയുടെ ഗുണമേന്മ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സഹായിക്കും. ആരോഗ്യത്തിനു ഹാനികരമായ മാംസത്തിനു ബദലായി മുയലിറച്ചിക്ക് പ്രാധാന്യമേറിവരുന്നു. കുറഞ്ഞ കൊളസ്റ്റ്‌റൊളിന്റെ അളവും കൂടിയ പ്രജനനനിരക്കും കൂടുതല്‍ ലാഭം ലഭിക്കാന്‍ വഴിയൊരുക്കുന്നു. 

ആഗോളീകരണത്തിന്റെ പശ്ചാതലത്തില്‍ ഇറച്ചി, പാല്‍, മുട്ട എന്നിവ ഗുണമേന്മയോടെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കേണ്ടതുണ്ട്.മൃഗസംരക്ഷണ മേഖലയില്‍ ശാസ്ത്രീയ പ്രജനനം, തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍ വിപണിയെ പൂര്‍ണ്ണമായും ലക്ഷ്യമിട്ടിരുന്നില്ല.വിപണി ലക്ഷ്യമാക്കിയുള്ള ഉത്പാദന തന്ത്രങ്ങള്‍ MARKET oriented production stratgies) ഇന്ന് അത്യന്താപേക്ഷിതമാണ്. ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെച്ചപ്പെട്ട വിപണി കണ്ടെത്താനുള്ള ശ്രമങ്ങളും ആവിഷ്‌കരിക്കണം.ഫാമുകളില്‍ യന്ത്രവത്ക്കരണം പ്രാവര്‍ത്തികമാക്കുന്നത് ഉത്പന്ന ശുചിത്വം ഉറപ്പുവരുത്തുന്നതോടൊപ്പം ഉത്പാദനച്ചെലവ് കുറയ്ക്കാനും സഹായിക്കും. സംയോജിത കൃഷി, സമ്മിശ്ര കൃഷി എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.
മൃഗസംരക്ഷണം: ആഗോള പ്രത്യാഘാതങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍
വികസ്വരരാജ്യമായ ഇന്ത്യയില്‍ കൃഷിയുടെ അനുബന്ധഘടകമെന്ന നിലയില്‍ മൃഗസംരക്ഷണമേഖല കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലയളവില്‍ വന്‍ വളര്‍ച്ചാ നിരക്കു കൈവരിച്ചിട്ടുണ്ട്. കോഴിവളര്‍ത്തലിലും കന്നുകാലി വളര്‍ത്തലിലുമാണ് ഈ മാറ്റം ഏറെ പ്രകടം. 2020 -ഓടുകൂടി ഇറച്ചിയുത്പാദന രംഗത്ത് 60% വും പാലുല്പാദനമേഖലയില്‍ 50% വും വളര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഗ്രാമീണമേഖലയില്‍ 70% പേരും അധികവരുമാനത്തിനായി മൃഗസംരക്ഷണ മേഖലയെ ആശ്രയിക്കുന്നു. ഇവരില്‍ സ്ത്രീ പങ്കാളിത്തം 90% മാനത്തില്‍ അധികമാണ്. എന്നാല്‍ ദേശീയ തലത്തില്‍ മൃഗസംരക്ഷണമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം 4.88%-ല്‍ നിന്ന് 2.9%-മായി കുറയുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വികസിതരാജ്യങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ മൃഗസംരക്ഷണരീതി        വളരെ വ്യത്യസ്തമാണ്. വികസിത രാജ്യങ്ങളില്‍ വന്‍കിടഫാമുകളിലാണ് കന്നുകാലികളെ വളര്‍ത്തുന്നത്. ഇന്ത്യയിലാകട്ടെ, ഭൂരിഭാഗവും ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നത്.കാലാനുസൃതമായ വളര്‍ച്ചയെന്നോണം ഇന്ന് മൃഗസംരക്ഷണമേഖലയില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള മാറ്റം (Commercial outlook) കണ്ടു തുടങ്ങിയിട്ടുണ്ട്. വികസിതരാജ്യങ്ങളെ അപേക്ഷിച്ച് പാലുല്പാദനച്ചെലവ് കുറഞ്ഞ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളവത്കരണത്തിന്റെ പ്രതിഫലനമെന്നോണം ഇന്ത്യയില്‍ സബ്‌സിഡി നിര്‍ത്തലാക്കിയതും, വികസിതരാജ്യങ്ങള്‍ ജൃീലേരശേീി എന്ന പേരില്‍ 'സബ്‌സിഡി' നല്‍കുന്നതും വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഉത്പാദനച്ചെലവ് കൂട്ടാന്‍ ഇടവരുത്തിയിട്ടുണ്ട്. തന്മൂലം അന്താരാഷ്ട്ര വിപണിയില്‍ വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നില്ല. ഉത്പന്നങ്ങളുടെ ഗുണമേന്മ അന്താരാഷ്ട്ര വിപണിയില്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ട്. 

ഇറക്കുമതി ചുങ്കം ചുമത്തിയതിലൂടെ, അമേരിക്കയില്‍ നിന്നുള്ള കോഴിക്കാലുകളുടെ വരവു തടയാന്‍ കഴിഞ്ഞെങ്കിലും ശ്രീലങ്ക വഴി ഇത് ചിക്കന്‍ സോസേജായി ഇന്ത്യയിലെത്തുന്നുവെന്നതാണ് വസ്തുത. കോഴിവളര്‍ത്തലില്‍ ഇന്ത്യയെ ആശ്രയിച്ചാണ് ശ്രീലങ്ക നിലനില്‍ക്കുന്നത്! വിദേശവിപണിയില്‍ ഏറെ സാധ്യതകളുള്ള പാലുത്പന്നമാണ് ചീസ്, നിര്‍ഭാഗ്യവശാല്‍ ഗുണമേന്മയുള്ള ചീസിന്റെ ഉത്പാദനത്തില്‍ നാം പിറകിലാണ്. മേച്ചില്‍പ്പുറങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയുടെ വിസ്തൃതിയിലുള്ള കുറവ് തീറ്റപ്പുല്‍ ദൗര്‍ലഭ്യം, തീറ്റവില എന്നിവ ഈ മേഖലയിലെ പരിമിതികളില്‍ ചിലതാണ്. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ പാലിന്റെ വിലയില്‍ 50%-വും കാലിത്തീറ്റ വിലയില്‍ 45%-വും വര്‍ദ്ധനയുണ്ടായി. 

2007 ലെ കന്നുകാലി സെന്‍സസ്സില്‍ കേരളത്തില്‍ എല്ലാ മൃഗങ്ങളുടെ എണ്ണത്തിലും മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ 1992 മുതല്‍ കന്നുകാലികളുടെ എണ്ണത്തില്‍ മാത്രമേ കുറവ് രേഖപ്പെടുത്തിയിട്ടുള്ളൂ! ഉത്പാദനക്ഷമത കുറഞ്ഞ നാടന്‍ പശുക്കള്‍ സങ്കരയിനമായി മാറിയത് കന്നുകാലികളുടെ എണ്ണം കുറയ്ക്കാനുള്ള കാരണങ്ങളില്‍ ഒന്നായി കരുതാം.ആടുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. തീറ്റപ്പുല്‍ ദൗര്‍ലഭ്യം, നഗരവത്ക്കരണം, ആട്ടിറച്ചിയുടെ ഉപയോഗം എന്നിവ ഇതിന് വഴിയൊരുക്കിയിട്ടുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാലുല്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയിലെ 2010 ലെ പാലുല്പാദനം 104 ലക്ഷം ടണ്ണാണ്. ഉത്പാദിപ്പിക്കപ്പെടുന്ന പാലില്‍ 54% വും കാലിസമ്പത്തിന്റെ മൂന്നിലൊന്നോളം വരുന്ന എരുമകളില്‍ നിന്നാണ്. കേരളത്തില്‍ പാലില്പാദനം 2010 ല്‍ 24 ലക്ഷം ലിറ്ററാണ്. കന്നുകാലികളുടെ എണ്ണത്തിലുണ്ടായ കുറവും കുളമ്പുരോഗവുമാണിതിന് കാരണമായത്. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സഹായത്തോടെ കേരളത്തില്‍ നടപ്പാക്കുന്ന ഗോരക്ഷാ പദ്ധതി കുളമ്പുരോഗം നിയന്ത്രിക്കുവാനും പാലുല്പാദനം വര്‍ദ്ധിപ്പിക്കുവാനും ഇടവരുത്തുന്നു.

എരുമകളുടെ എണ്ണത്തിലും സംസ്ഥാനത്ത് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള വിപണിയില്‍ പോത്തിറച്ചിക്ക് പ്രിയമേറുമ്പോള്‍ കേരളത്തില്‍ എരുമകളുടെ എണ്ണം 60000 ല്‍ താഴെ മാത്രമാണ്. വ്യാവസായികാടിസ്ഥാനത്തിലുള്ള മുട്ടക്കോഴി വളര്‍ത്തല്‍ കേരളത്തില്‍ ലാഭകരമല്ല. എന്നാല്‍ കുറഞ്ഞ മുതല്‍മുടക്കുള്ള വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍, താറാവുവളര്‍ത്തല്‍ എന്നിവയ്ക്ക് സാധ്യതകളുണ്ട്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവു കുറഞ്ഞതും പക്ഷിപ്പനിയും മൂലം നിര്‍ജ്ജീവാവസ്ഥയിലായിരുന്ന ഇറച്ചിക്കോഴി, കാട വിപണി ഇന്ന് ഉയിര്‍ത്തെഴുന്നേല്‍ പ്പിന്റെ പാതയിലാണ്. മൂല്യവര്‍ദ്ധിത നികുതി, പക്ഷിപ്പനി നിയന്ത്രണ നടപടികള്‍ എന്നിവ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴികളുടെ വരവ് കുറയ്ക്കാനിടവരുത്തിയിട്ടുണ്ട്. അഭ്യന്തര കോഴിയുത്പാദനം, വിപണനം, എന്നീ മേഖലകള്‍ കൂടുതല്‍ സജീവമാകാന്‍ ഇതുപകരിക്കും.കേരളത്തില്‍ പന്നികളുടെ എണ്ണത്തിലും 47%-ത്തോളം കുറവ് രേഖപ്പെടുത്തി യിട്ടുണ്ട്. മലിനീകരണ പ്രശ്‌നങ്ങളാണിതിന് മുഖ്യകാരണം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് സര്‍ക്കാര്‍ നിബന്ധനകള്‍ അനുവര്‍ത്തിച്ച് പന്നിഫാമുകള്‍ ലാഭകരമായി നടത്താവുന്നതാണ്.

ആഗോളതലത്തില്‍ വെജിറ്റേറിയനിസം ഏറെ വിപുലപ്പെട്ടു വരുന്നു. എന്നാല്‍ പ്രോട്ടീന്‍ ന്യൂനത പ്രശ്‌നമായ ഇന്ത്യയെപ്പോലെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ജന്തുജന്യ പ്രോട്ടീനാണ് ഏക ആശ്രയം.ജൈവകൃഷിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉത്പാദനം സാധ്യമാക്കാനായി കൃഷി, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതികളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.പന്നിഫാമുമായി സംയോജിപ്പിച്ച് മത്സ്യം വളര്‍ത്താം. ഇത് മലിനീകരണ പ്രശ്‌നങ്ങള്‍ ഒരളവുവരെ നിയന്ത്രിക്കാന്‍ സഹായിക്കും.

കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ കൃഷിരീതികള്‍ക്കുതകുന്ന സമ്മിശ്രകൃഷിക്കും സാധ്യതകളിന്നുണ്ട്. പശു, ആട്, മുയല്‍, കോഴിവളര്‍ത്തല്‍ എന്നിവ ആരംഭിക്കാവുന്നതാണ്.പ്രകൃതിക്കിണങ്ങിയതും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതുമായ സുസ്ഥിര കൃഷിയ്ക്ക് (Sustainable farming) അന്താരാഷ്ട്രതലത്തില്‍ പ്രാധാന്യം ലഭിച്ചു വരുന്നു. മൃഗസംരക്ഷണ മേഖലയില്‍ ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കാന്‍ മെച്ചപ്പെട്ട ജനുസ്സുകളെ വളര്‍ത്തുന്നതോടൊപ്പം ശാസ്ത്രീയ തീറ്റക്രമം, പരിചാരണമുറകള്‍, രോഗനിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവ അനുവര്‍ത്തിക്കുകയും വേണം.

തീറ്റ നിര്‍മ്മാണ രംഗത്ത് നിരവധി നവീന സാങ്കേതികവിദ്യകള്‍ ഇന്ന് അനുവര്‍ത്തിച്ചു വരുന്നു. ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ, ബൈപ്പാസ് കൊഴുപ്പ് തീറ്റ, യൂറിയ-മൊളാസസ്സ് ബ്ലോക്ക്, യൂറിയ സംപുഷ്ടീകരണം, വൈക്കോല്‍ പെല്ലറ്റുകള്‍, ഹേ നര്‍മ്മാണം, തീറ്റപ്പുല്‍കൃഷി എന്നിവ ഇവയില്‍ ചിലതാണ്.വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതപ്പെടുത്തുന്നത് ശാസ്ത്രീയ തീറ്റക്രമ പരിചരണമുറകള്‍ സ്വീകരിക്കാന്‍ കര്‍ഷകരെ സഹായിക്കും. പഞ്ചായത്തുതോറുമുള്ള മൃഗാശുപത്രികള്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. നൂതന ഗവേഷണ ഫലങ്ങള്‍, ബയോടെക്‌നോളജി മുതലായവ മൃഗചികിത്സാരംഗത്ത് പ്രയോജനപ്പെടുത്തി വരുന്നു. സാംക്രമിക രോഗങ്ങളുടെ കാര്യത്തില്‍ പ്രതിരോധകുത്തിവെയ്പ് മുന്‍ഗണന നല്‍കണം. Good manufacturing Practices (GMP) പാലിക്കുന്ന വാക്‌സിന്‍ ഉത്പാദന കേന്ദ്രങ്ങള്‍, R&D യൂണിറ്റുകള്‍ എന്നിവ അത്യാവശ്യമാണ് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പാലോട് പ്രവര്‍ത്തിക്കുന്ന Institute of Aniamal Health and Veterinary Biologicals ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ലബോറട്ടറികളില്‍ Good laboratory Practices (GLP) ഉറപ്പുവരുത്തുന്നത് രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും പുത്തന്‍ ഉണര്‍വേകും.

കേരളത്തിലുത്പാദിപ്പിക്കപ്പെടുന്ന പാലില്‍ 20% ല്‍ താഴെ മാത്രമേ സംഘടിത മേഖലയിലൂടെ വിപണനം നടത്തുന്നുള്ളൂ. ബാക്കിയുള്ള പാലും മുട്ടയും ഇറച്ചിയും കര്‍ഷകര്‍ നേരിട്ട് വില്‍പന നടത്തുന്നത് അസംഘടിത മേഖലയിലൂടെയാണ്. ഗുണമേന്മയുള്ള ഇത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലക്ക് ശാസ്ത്രീയ വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് ലഭ്യമാക്കേണ്ടതുണ്ട്.ഓമനമൃഗങ്ങളുടെയും പക്ഷികളുടെയും പരിപാലനത്തില്‍ വന്‍ മാറ്റം കേരളത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. നായയെ വീട്ടുകാവലിലെന്നതിനുപരി സന്തതസഹചാരിയെന്ന നിലയിലാണ് പലരും കരുതുന്നത്.

ജൈവകൃഷി സംരംഭങ്ങള്‍

മൃഗസംരക്ഷണമേഖലയില്‍ കന്നുകാലികള്‍, കോഴികള്‍ എന്നിവയ്ക്ക് അവയുടെ പ്രാകൃത്യാലുള്ള സ്വഭാവസവിശേഷതകള്‍ നിലനിറുത്താനാവുന്ന രീതിയില്‍ പരിചരണം ആവശ്യമാണ്. ഇത് അവയുടെ ഉത്പാദനക്ഷമതയെ സ്വാധിനിക്കും. ജൈവകൃഷി തുടങ്ങുന്നതിനു മുമ്പ് എല്ലാ ഘട്ടങ്ങളിലും സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്. കന്നുകാലിവളര്‍ത്തലില്‍ ഫാം മുഴുവനായി ജൈവകൃഷിയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ കുറഞ്ഞത് മൂന്നുവര്‍ഷം വേണ്ടിവരും. വേണ്ടത്ര വായുസഞ്ചാരം, അമിത സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം, തൊഴുത്തില്‍ ആവശ്യത്തിന് സ്ഥലസൗകര്യം, യഥേഷ്ടം ശുദ്ധജലം എന്നിവ അത്യന്താപേക്ഷിതമാണ്. താറാവ്, കോഴി, മുയല്‍ എന്നിവയെ കൂടുകളില്‍ (Cages) പാര്‍പ്പിക്കരുത്. കാലിത്തീറ്റയായി നല്‍കുന്ന തീറ്റപ്പുല്ല്, പ്രാകൃതിക പുല്‍വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് കീടനാശിനികള്‍, കളനാശിനികള്‍, രാസവളങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കൂട്ടത്തോടെ ജീവിക്കുന്ന മൃഗങ്ങളെ വെവ്വേറെ കൂടുകളില്‍ പാര്‍പ്പിക്കരുത്. ജൈവകൃഷിയുടെ നിബന്ധനകള്‍ പാലിച്ചു കഴിഞ്ഞാല്‍ ജൈവോല്പന്നങ്ങള്‍ വില്‍പ്പന നടത്താം. 

മൃഗചികിത്സ നടത്തുമ്പോള്‍ ജൈവസംരംഭങ്ങളില്‍ ഹോര്‍മോണുകള്‍, വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. അടിയന്തിരഘട്ടങ്ങളില്‍, രോഗഭീഷണി നിലവിലുണ്ടെങ്കില്‍ മാത്രമേ വാക്‌സിനുകള്‍ ഉപയോഗിക്കാവൂ. ആയുര്‍വേദ, ഹോമിയോ, യുനാനി മരുന്നുകള്‍ ഉപയോഗിക്കാം. അക്യുപങ്ചര്‍ ചികിത്സയും അനുവര്‍ത്തിക്കാം. വെറ്ററിനറി മരുന്നുകള്‍ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. ഇവ ഉപയോഗിക്കുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് Withholding Period ആവശ്യമാണ്.
കടമ്പകളേറെ
മൃഗസംരക്ഷണമേഖലയില്‍ ജൈവകൃഷിയ്ക്ക് കടമ്പകളേറെയാണ്. ജൈവോത്പന്നങ്ങള്‍ക്ക് വിദേശരാജ്യങ്ങളില്‍ സാധ്യതയുണ്ടെങ്കിലും വികസിതരാജ്യങ്ങളിലെ ആവശ്യത്തിനനുസരിച്ച് വികസ്വര രാജ്യങ്ങള്‍ ഉത്പാദന പ്രക്രീയയില്‍ മാറ്റം വരുത്തുന്നത് ആഭ്യന്തര ഉത്പാദനം കുറയാനിടവരുത്തും. ജൈവകൃഷിയില്‍ ഉത്പാദനക്ഷമത തന്മൂലം തുലോം കുറവാണ്. ജൈവകൃഷി സംരംഭങ്ങള്‍ ലാഭകരമാക്കാന്‍ വിളകള്‍ക്ക് മികച്ച വില ലഭിക്കേണ്ടതുണ്ട്. വികസിതരാജ്യങ്ങളില്‍ Organic Products- നോടുള്ള താത്പര്യം മനസ്സിലാക്കി വികസ്വര രാജ്യങ്ങള്‍ രാജ്യാന്തര വിപണിയിലേക്ക് ഉത്പന്നങ്ങള്‍ ലഭ്യമാക്കി വരുന്നു. എന്നാല്‍ 5% താഴെ കര്‍ഷകരുള്ള വികസിത രാജ്യങ്ങള്‍ ജൈവകൃഷി താത്പര്യപ്പെടുന്നതുപോലെ 75% ത്തോളം കര്‍ഷകരുള്ള ഇന്ത്യ ജൈവകൃഷിയിലേക്ക് തിരിയുന്നത് ഭക്ഷ്യസുരക്ഷിതത്വത്തെ പ്രതികൂലമായി ബാധിക്കും.

എന്നാല്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള പരമ്പരാഗത കൃഷിസംരംഭങ്ങള്‍ ജൈവകൃഷിമേഖലയിലേക്കു മാറ്റുന്നതാണ് എളുപ്പം. രാജ്യാന്തര വിപണിയിലെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാതൃകാപരമായ രീതിയില്‍ ചെറിയൊരു ശതമാനം കൃഷിരീതികള്‍ പരമ്പരാഗത ശൈലിയില്‍ നിന്നും ജൈവകൃഷിയിലേക്ക് മാറ്റുന്നതാണ് കരണീയം.ജൈവകൃഷി പരിസ്ഥിതിക്കിണങ്ങിയതായതിനാല്‍ സ്ഥായിയായ കാര്‍ഷിക ആവാസ വ്യവസ്ഥ വികസിപ്പിച്ചെടുക്കുവാന്‍ ഏറെ സഹായകമാണ്.

വിപണിയില്‍ ലഭിക്കുന്ന ജൈവോത്പന്നങ്ങള്‍ പൂര്‍ണ്ണമായും ജൈവീകം ആയിരിക്കണമെന്നില്ല. എത്ര ശതമാനം ഓര്‍ഗാനിക് ആണെന്ന് ലേബലില്‍ പ്രത്യേകം കാണിച്ചിരിക്കും. പരമ്പരാഗത കൃഷിരീതിയില്‍ നിന്നും ജൈവകൃഷിയിലേക്കുള്ള മാറ്റത്തിന് ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയം വേണ്ടി വരും. ഇത് Conversion Period എന്ന പേരിലറിയപ്പെടുന്നു. ഏതൊരു ജൈവകൃഷിയിലും ഒഴിച്ചു കൂടാന്‍ പറ്റാത്ത ഘടകമാണ് കന്നുകാലിവളര്‍ത്തല്‍. ജൈവകൃഷിയില്‍ മികച്ച ജൈവവളം ചാണകം തന്നെയാണ്.മൃഗസംരംക്ഷണമേഖലയില്‍ ജൈവകൃഷി ശ്രമകരമാണെന്ന് സൂചിപ്പിച്ചല്ലോ. പ്രജനനം, പരിചരണം, തീറ്റക്രമം, രോഗനിയന്ത്രണം എന്നിവയ്ക്ക് അനുയോജ്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം. പരിസ്ഥിതിക്കിണങ്ങിയ, അതാത് സ്ഥലത്ത് വളര്‍ത്താന്‍ യോജിച്ച ഇനങ്ങളെ മാത്രമേ ജൈവകൃഷിയില്‍ വളര്‍ത്താവൂ. ജന്തുക്കള്‍ക്കൊരുക്കുന്ന പാര്‍പ്പിടത്തില്‍ ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടായിരിക്കണം. ഉദാഹരണമായി ജൈവപാല്‍ ഉത്പാദിപ്പിക്കാന്‍ ഓര്‍ഗാനിക് ഡയറി ഫാം തുടങ്ങുമ്പോള്‍ ഒരു ഹെക്ടറില്‍ 1.8 എന്ന തോതില്‍ മാത്രമേ കന്നുകാലികള്‍ പാടുള്ളൂ. പശുവിന് തൊഴുത്തില്‍ 6 ചതുരശ്ര മീറ്റര്‍ സ്ഥല സൗകര്യം വേണം വ്യായാമത്തിന് മൂന്നു ചതുരശ്രമീറ്റര്‍ അധികമായി വേണം. വിത്തുകാളകള്‍ക്ക് 10 ചതുശ്ര മീറ്റര്‍ സ്ഥലവിസ്തൃതിയും 30 ചതുരശ്രമീറ്റര്‍ വ്യയാമത്തിനുള്ള നടസ്ഥലവും ആവശ്യമാണ്.

കിടാരികള്‍ക്ക് തൊഴുത്തില്‍ 1.5 ചതുരശ്രമീറ്റര്‍ എന്ന തോതില്‍ സ്ഥലം വേണം. ടര്‍ക്കി, താറാവ്, അരയന്നം എന്നിവയെ ജൈവകൃഷി സംരംഭത്തില്‍ കൂട്ടില്‍ വളര്‍ത്താന്‍ യഥാക്രമം 2,10,2 ചതുരശ്ര മീറ്റര്‍ സ്ഥലം ആവശ്യമാണ്.കൂട്ടില്‍ യഥേഷ്ടം വായുസഞ്ചാര സൗകര്യം വേണം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് സംരക്ഷണം ലഭിക്കത്തക്കവിധം കൂടുകള്‍ നിര്‍മ്മിക്കണം. യഥേഷ്ടം ശുദ്ധജലം ആവശ്യമാണ്. പ്രകൃത്യാലുള്ള സ്വഭാവ സവിശേഷതകള്‍ അനുവര്‍ത്തിക്കാനുള്ള സൗകര്യവും ഒരുക്കണം.
ശ്രദ്ധിക്കുക

ജൈവകൃഷിയില്‍ നിന്നുള്ള ജന്തുജന്യ ഉത്പന്നങ്ങള്‍ ജൈവകൃഷി തുടങ്ങിയാല്‍ ജൈവോത്പന്നങ്ങളായി വിപണനം നടത്താം. ലേബലില്‍ Conversion Period ലാണെന്ന് പ്രത്യേകം വ്യക്തമാക്കിയിരിക്കണം.
ജൈവകൃഷിയ്ക്കായി കൊണ്ടുവരേണ്ട മൃഗങ്ങളുടെയും പക്ഷികളുടെയും പ്രായം ചുവടെ ചേര്‍ക്കുന്നു.
a) ഇറച്ചിക്കോഴി കുഞ്ഞുങ്ങള്‍ 2 ദിവസം പ്രായത്തില്‍
b) മുട്ടക്കോഴി - 18 ആഴ്ച പ്രായത്തില്‍
c) താറാവ്, ടര്‍ക്കി - 2 ആഴ്ച പ്രായത്തില്‍
d) പന്നിക്കുഞ്ഞുങ്ങള്‍ - 6 ആഴ്ച പ്രായത്തില്‍
e) കന്നുകുട്ടികള്‍ - 4 ആഴ്ച പ്രായത്തചന്റ

സര്‍ട്ടിഫിക്കേഷന്‍ രീതികള്‍ പരമാവധി 5 വര്‍ഷങ്ങള്‍ക്കകം പൂര്‍ത്തിയാക്കേണ്ടതാണ്.ജൈവകൃഷിയില്‍ കൃത്രിമ ബീജസംയോജനം പ്രാവര്‍ത്തികമാക്കാം. ഹോര്‍മോണുകള്‍, ജനിതകവ്യതിയാനം വഴി ഉരുത്തിരിച്ചെടുത്ത ജനുസ്സുകള്‍ എന്നിവ അനുവദനീയമല്ല.100% ജൈവകൃഷിയിലൂടെ വളര്‍ത്തിയ തീറ്റ മാത്രമേ കന്നുകാലികള്‍ക്ക് നല്‍കാവൂ. വളര്‍ച്ച ത്വരിതപ്പെടുത്തുന്ന വസ്തുക്കള്‍ (growth promoters, stimulants) എന്നിവ ഉപയോഗിക്കരുത്. പ്രകൃത്യാലുള്ള വിറ്റാമിനുകളും ധാതുലവണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. സാംക്രമിക രോഗങ്ങള്‍ക്കെതിരായുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ നല്കാവുന്നതാണ്. ചികിത്സക്കായി ഹെര്‍ബല്‍, ഹോമിയോ, ആയുര്‍വേദ, യുനാനി മരുന്നുകളും, അക്യുപംക്ചര്‍ രീതികളും അവലംബിക്കാം. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കരുത്. ആന്റിബയോട്ടിക്കുകള്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് Double withdrawal period അതായത് നിഷ്‌കര്‍ഷിക്കുന്നതിന്റെ ഇരട്ടിക്കാലയളവ് ഉപയോഗിക്കരുത്. കൂടാതെ ലേബലില്‍ ഉപയോഗക്രമം രേഖപ്പെടുത്തുകയും വേണം.

ഇറച്ചി സംസ്‌കരണ പ്രക്രിയയില്‍ കശാപ്പിനുള്ള മൃഗങ്ങളെ വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ യഥേഷ്ടം ശുദ്ധജലം കൊടുക്കണം. ആവശ്യത്തിന് വിശ്രമവും നല്‍കണം. സ്‌ട്രെസ്സുളവാക്കുന്ന കാര്യങ്ങള്‍ ഉപയോഗിക്കണം. ഒരു മൃഗത്തെ അറവു പ്രക്രിയയ്ക്ക് വിധേയമാക്കുമ്പോള്‍ മറ്റു മൃഗങ്ങള്‍ കാണരുത്. കന്നുകാലികളെ അറവുശാലയില്‍ എത്തിക്കാന്‍ 8 മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കരുത്. മയക്കുമരുന്നുകള്‍ (tranquilizers) ഉപയോഗിക്കരുത്. തൊഴുത്തും കൂടും പരിസരവും ശുചിയാക്കാന്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് , സോഡിയം ഹൈഡ്രോക്‌സൈഡ്, നീരാവി, ഫോര്‍മലിന്‍, അമ്ലങ്ങള്‍, സസ്യജന്യ കാര്‍ബണിക അണുനാശിനികള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, സോഡിയം കാര്‍ബണേറ്റ്, പൊട്ടാസ്യം സോപ്പ്, സോഡിയം സോപ്പ് മുതലായവ ഉപയോഗിക്കാം.

കേരളത്തില്‍ അടുക്കളമുറ്റത്തെ കോഴി, താറാവ്, ടര്‍ക്കി വളര്‍ത്തലില്‍ ജൈവകൃഷി വളരെ ഫലപ്രദമായി പ്രാവര്‍ത്തികമാക്കാം. കാലാവസ്ഥയ്ക്കിണങ്ങിയ കോഴികളെ വളര്‍ത്തണം. ഇതിലൂടെ ലഭിക്കുന്ന ജൈവ മുട്ടകള്‍ക്ക് (Organic eggs) ആവശ്യക്കാര്‍ ഏറെയാണ്. വലിയ മുതല്‍മുടക്കില്ലാതെ ഈ പ്രക്രിയ നടപ്പിലാക്കാം. രോഗനിയന്ത്രണത്തിനായി കോഴികള്‍ക്ക് വാക്‌സിന്‍ നല്‍കാവുന്നതാണ്.ഇറച്ചിക്കോഴി, ഇറച്ചിത്താറാവ്, ടര്‍ക്കി മൂരിക്കുട്ടി വളര്‍ത്തല്‍ എന്നിവയിലും ജൈവകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാം. ജൈവകൃഷിയില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുചിത്വവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ജൈവ ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഓര്‍ഗാനിക് ആണെന്നത് ലേബലില്‍ രേഖപ്പെടുത്തിയിരിക്കണം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ജൈവ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ജൈവകൃഷിയ്ക്ക് സാക്ഷ്യപത്രം നല്‍കുന്ന നിരവധി സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സികളുണ്ട്. അവയില്‍ ചിലത് :
1) Association for Promotion of Organic Farming, Bangalore
2) Bio Inspector, Switzerland
3) Indian Organic Certification Agency. Indocert, Aluva, Kochi
4) SGS India Pvt. Limited, Gurgaon
5) Skal International, Netherlands, Bangalore
6) Naturland, Kochi 

അക്രെഡിറ്റഡ് ഏജന്‍സികള്‍ സര്‍ട്ടിഫിക്കേഷന്‍ നടത്തിയാല്‍ മാത്രമേ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ പാടുള്ളൂ. മൃഗസംരക്ഷണമേഖലയില്‍ കടമ്പകളേറെയുള്ള ജൈവകൃഷി പരീക്ഷണാടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കുന്നതാണ് നല്ലത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Centre for Bharatiya MARKETING Development (CBMD) എന്ന ഏജന്‍സി ജൈവകൃഷി പ്രോതാസാഹിപ്പിച്ചു വരുന്നു. ജൈവ ഉത്പന്നങ്ങളില്‍ കീടനാശിനി, കളനാശിനി, വിഷാംശം ആന്റിബയോട്ടിക്കുകള്‍ മുതലായവ കുറവാകണമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്നാല്‍ രാജ്യത്തിന്റെ 1.13% ഭൂവിസ്തൃതിയുള്ള നമ്മുടെ സംസ്ഥാനത്ത് ചുരുക്കം ചില സ്ഥലങ്ങളില്‍ മാത്രമേ കൂടുതല്‍ സ്ഥലം പശുവളര്‍ത്തലിനായി കണ്ടെത്താന്‍ സാധിക്കൂ. തൊഴിലും ഉപജീവനമാര്‍ഗവുമായി പശുവളര്‍ത്തല്‍ മാറിക്കഴിഞ്ഞ ഇക്കാലത്ത് ഊര്‍ജിത ഉത്പാദന പ്രക്രിയകള്‍ ജൈവകൃഷിയാക്കി മാറ്റുക തീര്‍ത്തും അസാധ്യമാണ്.
ഫാമിങ്ങ് - വിദേശരീതികള്‍

ക്ഷീരോത്പാദന മാംസോത്പാദന രംഗത്ത് അമേരിക്കയിലെ വളര്‍ച്ച അത്ഭുതാവഹമാണ്. കന്നുകാലി വളര്‍ത്തലില്‍ പാലിനും ഇറച്ചിക്കും വേണ്ടി വെവ്വേറെ ഇനങ്ങള്‍ തന്നെയുണ്ട്. പാലുത്പാദനം ലക്ഷ്യമിട്ട് വിദേശജനുസ്സുകളായ ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഗെരന്‍സി മുതലായവയെ വളര്‍ത്തി വരുന്നു. ഇറച്ചിക്കുവേണ്ടി ബീഫ്, കാറ്റില്‍ ഇനങ്ങളുണ്ട്. ഇവ സങ്കരയിനങ്ങളാണ്.വികസിതരാജ്യങ്ങളിലെ മൃഗപരിപാലന രീതികള്‍ തികച്ചും വ്യത്യസ്തമാണ്. മേച്ചില്‍ പുറങ്ങള്‍ യഥേഷ്ടമുള്ള ഇവിടെ വന്‍കിടഫാമുകളിലായാണ് പശു, ആട്, ചെമ്മരിയാട്, പന്നി, കോഴി, ടര്‍ക്കി എന്നിവയെ വളര്‍ത്തുന്നത്. 

2000-3000 മൃഗങ്ങളുള്ള നിരവധി ഫാമുകളുണ്ട്. ഒരു ഫാമില്‍ കുറഞ്ഞത് 500 പശുക്കളെങ്കിലുമുണ്ടാകും. വിളവെടുപ്പിനു ശേഷമുള്ള ചോളം, ചോളപ്പൊടി, കാര്‍ഷിക ഉപോത്പന്നങ്ങള്‍, ഗോതമ്പ് തുടങ്ങിയ തീറ്റ വസ്തുക്കള്‍ക്കും ചേരുവകള്‍ക്കും ഇവിടെ ക്ഷാമമില്ല. ഓരോ സ്ഥലത്തെയും തീറ്റ വസ്തുക്കളുടെ ലഭ്യതയനുസരിച്ചാണ് കാലിവളര്‍ത്തല്‍ രീതികള്‍. പ്രോട്ടീന്‍ കാലിത്തീറ്റ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഇറച്ചിക്കുവേണ്ടിയുള്ള ഇനങ്ങള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റിന് സമീപം പന്നി വളര്‍ത്തല്‍ എന്നിവ അനുവര്‍ത്തിച്ചു വരുന്നു. പാലുല്പാദനത്തിനും, ഇറച്ചിയുല്പാദനത്തിനും പ്രത്യേകം മേഖലകളുണ്ട്. കന്നുകാലിഫാമുകള്‍ നഗര പ്രദേശങ്ങളില്‍ നിന്ന് മാറി പ്രാന്ത പ്രദേശങ്ങളിലാണ്. നഗരങ്ങളില്‍ ഓമനമൃഗങ്ങളാണ് കൂടുതല്‍.

ഫാമുകള്‍ യന്ത്രവത്കൃതവും കംപ്യൂട്ടര്‍വത്കൃതവുമാണ്. കുടുംബാംഗങ്ങള്‍ തന്നെയാണ് ഫാം നടത്തുന്നത്. കാലിഫോര്‍ണിയയിലും പരിസരങ്ങളിലും Family Labour System പ്രാവര്‍ത്തികമാക്കി വരുന്നു.വിപണി ലക്ഷ്യമിട്ടുള്ള ഉത്പാദന പ്രക്രിയയാണ് നടത്തി വരുന്നത്. വന്‍കിട ഭക്ഷ്യശൃംഖലകളും (Food chain) സൂപ്പര്‍മാര്‍ക്കറ്റുകളുമുള്ള ഗ്രൂപ്പുകളാണ് പാലും പാലുത്പന്നങ്ങളും കര്‍ഷകരില്‍ നിന്നും സംഭരിക്കുന്നത്.MARKET Integration ഇവിടെ പൂര്‍ണ്ണമായും പാലിക്കപ്പെട്ടു വരുന്നു.ഉത്പന്ന ശുചിത്വം, ഗുണമേന്മതന്ത്രം, തീറ്റക്രമ-പരിചരണ രീതികള്‍, HACCP എന്നിവയ്ക്ക് മുന്‍ഗണന നല്‍കി വരുന്നു. വിപുലമായ മൃഗചികിത്സാ സംവിധാനമുണ്ട്.ഫാമുകളിലെ ദൈനംദിന കാര്യങ്ങള്‍, അത്യാവശ്യ ചികിത്സ, കൃത്രിമബീജാധാനം, കുത്തിവെപ്പുകള്‍ എന്നിവ കര്‍ഷകര്‍ തന്നെയാണ് നടത്തുന്നത്. കര്‍ഷകര്‍ക്കു വേണ്ടി 3-6 മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു.

ക്ഷീരോത്പാദനം-ആഗോള നിബന്ധനകള്‍

ഇന്ത്യന്‍ ക്ഷീരോത്പാദക മേഖലയില്‍ 96000-ത്തോളം പാല്‍ സഹകരണ സംഘങ്ങളുണ്ട്. 10 ദശലക്ഷത്തോളം ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍ വില്‍പ്പന നടത്താനായി 15 സംസ്ഥാന പാല്‍ വിപണന ഫെഡറേഷനുകളിലായി 170-ഓളം സഹകരണ ക്ഷിരോത്പാദന യൂണിയനുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗ്രാമീണ മേഖലയില്‍ ഇന്ത്യയിലെ ക്ഷീരവ്യവസായ മേഖല വിജയകരമായി പ്രവര്‍ത്തിക്കുന്നതിന് ദേശീയ ക്ഷീരവികസനബോര്‍ഡിന്റെ (NDDB) പ്രവര്‍ത്തനങ്ങള്‍ സഹായകമാണ.് കേരളത്തില്‍ ആനന്ദ് മാതൃകയിലും പരമ്പരാഗത മേഖലയിലുമുള്ള ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. സംഘടിതമേഖലയിലുള്ള പാല്‍ വിപണനമാണ് ഇവ ലക്ഷ്യമിട്ടിരിക്കുന്നത്. സംസ്ഥാന തലത്തില്‍ മില്‍മയും (Kerala State Milk Co-operative Federataion) മേഖലാതലത്തില്‍ മലബാര്‍, എറണാകുളം, തിരുവനന്തപുരം മേഖലാ ക്ഷീരോല്പാദന യൂണിയനുകളും പ്രവര്‍ത്തിച്ചു വരുന്നു. 

ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിച്ച് സംസ്‌കരിച്ച് ചില്ലറ വില്‍പ്പനക്കാര്‍ വഴിയാണ് പാല്‍ ഉപഭോക്താക്കളിലെത്തുന്നത് (Farmer- Processor -Retailer Consumer). പാല്‍, സംഭരണം, സംസ്‌കരണം എന്നിവയില്‍ ഗുണനിലവാരം, ഉത്പാദനക്ഷമത ഉപഭോക്തൃ ബോധവല്‍ക്കരണം എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. പാലുല്പാദനത്തില്‍ ഗുണമേന്മയോടെയുള്ള ഉത്പാദനപ്രക്രീയ ഉത്പന്ന ങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഭക്ഷ്യസുരക്ഷിതത്വം നിലനിര്‍ത്താനും സഹായിക്കും.

അന്താരാഷ്ട്ര നിലവാരത്തില്‍ പാലിന്റെയും പാലുല്പന്നങ്ങളുടെയും വിപണനത്തില്‍ ഗുണമേന്മ വിലയിരുത്തുന്ന, Codex Alimentarius Commission (codex) ന്റെ പ്രവര്‍ത്തനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന സ്വതന്ത്ര ഏജന്‍സിയാണിത്. പാല്‍, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് വേണ്ടി Codex Committee for Milk and Milk Products (CCMMP) പ്രവര്‍ത്തിച്ചു വരുന്നു. അന്താരാഷ്ട്ര കയറ്റുമതിയില്‍ Codex നിവന്ധനകള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.

ഭക്ഷ്യസുരക്ഷിതത്വ മേഖലയില്‍ പാലിന്റെയും പാലുല്പന്നങ്ങളുടേയും കാര്യത്തില്‍ താഴെ കൊടുത്തിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന നിബന്ധനകള്‍ ആവശ്യമാണ്.
1. അണുജീവിസംഖ്യ കുറഞ്ഞിരിക്കണം
2. രോഗാണുക്കള്‍ ഇല്ലാതിരിക്കണം
3. വെറ്ററിനറി മരുന്നുകളുടെ അവശിഷ്ടങ്ങള്‍ ഒഴിവാക്കണം
4. അണുജീവികളില്‍ നിന്നുള്ള വിഷാംശത്തിന്റെ തോത് നിഷ്‌കര്‍ഷിക്കുന്ന 
പരിധിയിലും കുറവായിരിക്കണം.
ലോകവ്യാപാര സംഘടനയുടെ (WTO) ഗാട്ട് ഉടമ്പടി പ്രകാരമുള്ള Sanitary and Phyto Sanitary (SPS) നിബന്ധനകള്‍, Barries of Trade (TBT) എന്നിവ അന്താരാഷ്ട്ര വിപണിയില്‍ ഗുണനിലവാരത്തിന്റെ അളവുകോല്‍ നിഷ്‌കര്‍ഷിക്കുവാന്‍ പ്രവര്‍ത്തിച്ചു വരുന്നു.
പശുവളര്‍ത്തല്‍ നൂതന പ്രവണതകള്‍
കഴിഞ്ഞ നാലുപതിറ്റാണ്ടു കാലയളവില്‍ കേരളത്തിലെ കന്നുകാലി വളര്‍ത്തല്‍ മേഖലയിലുണ്ടായ മാറ്റം ഏറെ ശ്രദ്ധേയമാണ്. നാഴിപാല്‍ ചുരത്തുന്ന നാടന്‍ പശുക്കള്‍ക്കു പകരം അത്യുത്പാദന ശേഷിയുള്ള സങ്കരയിനം കറവപ്പശുക്കളെ കൂടുതാലായി കേരളത്തില്‍ വളര്‍ത്തി വരുന്നു. 92 ശതമാനത്തോളം സങ്കരയിനം കറവമാടുകളുള്ള കേരളം ഇന്ന് ഇന്ത്യക്കു തന്നെ മാതൃകയാണ്. 

വര്‍ദ്ധിച്ച ജനസാന്ദ്രത, കാലാവസ്ഥയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന വ്യതിയാനം, ജലസേചന സൗകര്യക്കുറവ്, കൂടിയ ഉത്പാദനച്ചെലവ്, കുറഞ്ഞ ഉത്പാദനക്ഷമത, മേച്ചില്‍പ്പുറങ്ങളുടെ അഭാവം, കുറഞ്ഞ സംസ്‌കരണ വിപണന സാധ്യതകള്‍, അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ വരവ്, ആഗോളീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ കന്നുകാലിവളര്‍ത്തല്‍ മേഖലയിലെ പ്രശ്‌നങ്ങളില്‍ ചിലതാണ്. എന്നാല്‍ കന്നുകാലിവളര്‍ത്തലില്‍ ഏറ്റവും അനുയോജ്യമായ ഭൂപ്രദേശമല്ല കേരളമെങ്കിലും ഇവ അതിജീവിച്ചു കൊണ്ട് ക്ഷീരോത്പാദന മേഖലയില്‍ ഒരു കുതിച്ചു കയറ്റം തന്നെ സാധ്യമായിട്ടുണ്ട്. പ്രതിശീര്‍ഷ പാലിന്റെ ഉപഭോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. 

കന്നുകാലി വര്‍ഗോദ്ധാരണത്തില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ക്കാനുപാതികമായി സങ്കരയിനം കന്നുകാലികളുടെ സംഖ്യാവര്‍ദ്ധനവ്, കാലിവളര്‍ത്തലിലെ ശാസ്ത്രീയ പരിചരണമാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചു വരുന്നു. നാടന്‍ ഇനം കന്നുകാലികളെ അപേക്ഷിച്ച് സങ്കരയിനങ്ങള്‍ ഉത്പാദനക്ഷമതയില്‍ വളരെ മുന്നിലാണെങ്കിലും, രോഗപ്രതിരോധശേഷിയില്‍ പിറകിലാണ്. ക്ഷുദ്രജീവികള്‍ക്കെതിരെയുള്ള പ്രതിരോധശക്തി, കാലാവസ്ഥാനുയോജ്യത എന്നിവയ്ക്കും പിന്നില്‍ തന്നെ. ഉയര്‍ന്ന രോഗപ്രതിരോധശേഷി, ബലിഷ്ഠമായ കാലുകള്‍ എന്നിവ നാടന്‍ ഇനങ്ങളുടെ സവിശേഷതകളാണ്. 

കേരളത്തിലെ കര്‍ഷകര്‍ മൂന്നു രീതിയില്‍ പശുക്കളെ വളര്‍ത്തുന്നു:


1) അത്യുത്പാദന ശേഷിയുള്ള സങ്കരയിനം കറവപ്പശുക്കളെ വളര്‍ത്തുന്നവര്‍: ഇവരുടെ മുഖ്യതൊഴില്‍ കറവപ്പശു വളര്‍ത്തലാണ്. അത്യുത്പാദന ശേഷിയുള്ള സങ്കരയിനങ്ങളെ വളര്‍ത്തി പരമാവധി പാലുല്പാദിപ്പിച്ച് കര്‍ഷകര്‍ വില്‍പന നടത്തുന്നു.

2) സങ്കരയിനം പശുക്കളെ വളര്‍ത്തുന്നവര്‍ ഉപതൊഴിലിനായി സങ്കരയിനം പശുക്കളെ വളര്‍ത്തുന്നു. ഇടത്തരം വലിപ്പമുള്ള സങ്കരയിനം പശുക്കളെ വളര്‍ത്തുന്ന ഈ വിഭാഗത്തിന്റെ ഉപതൊഴിലാണ് പശുവളര്‍ത്തല്‍. വീട്ടാവശ്യം കഴിച്ചുള്ള പാല്‍ വില്‍പ്പന നടത്തുന്നു. 

3) നാടന്‍ ഇനം/ഉത്പാദനശേഷി കുറഞ്ഞ സങ്കരയിനങ്ങളെ വളര്‍ത്തുന്നവര്‍: ഇവര്‍ പാല്‍ വില്‍പ്പന നടത്തുന്നില്ല. ഉത്പാദിപ്പിക്കപ്പെടുന്ന പാല്‍ വീട്ടാവശ്യത്തിനും ചാണകം കൃഷിയ്ക്കും ഉപയോഗിക്കുന്നു. ഒന്നാമത്തേയും രണ്ടാമത്തേയും വിഭാഗത്തില്‍പ്പെട്ടവര്‍ ചാണകം വിറ്റ് അധികവരുമാനം നേടുന്നുണ്ട്.

കേരളത്തില്‍ ഒന്നും, രണ്ടും വിഭാഗത്തില്‍പ്പെട്ടവര്‍ അതായത് ഉപജീവനമാര്‍ഗ്ഗമായും (മുഖ്യതൊഴില്‍) ഉപതൊഴിലായും പശുവളര്‍ത്തുന്നവരാണ് ഏറെയും! ഉപതൊഴിലായി പശുവളര്‍ത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

പശുവളര്‍ത്തല്‍ രീതിയ്ക്കനുസരിച്ച് തീറ്റക്രമം, പരിചരണം, വിപണനം എന്നിവ വ്യത്യാസപ്പെട്ടിരിക്കുന്നു. താരതമ്യേന അന്തരീക്ഷതാപനില കുറഞ്ഞ, യഥേഷ്ടം പച്ചപ്പുല്ല് ലഭിക്കുന്ന മലയോരമേഖലകളില്‍ അത്യുത്പാദനശേഷിയുള്ള ശുദ്ധജനുസ്സില്‍പ്പെട്ട ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താം. മറ്റു മേഖലകളില്‍ സങ്കരയിനം ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ ഇനങ്ങളെ വളര്‍ത്താവുന്നതാണ്. ഏവര്‍ക്കും ഇണങ്ങിയ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചത് സങ്കരയിനം ജേഴ്‌സി പശുക്കളാണ്.

കേരളത്തിലെ കന്നുകാലി പ്രജനനയം എടുത്തുപറയത്തക്കതാണ്. കന്നുകാലി പ്രജനനനയത്തില്‍ വിദേശ സ്വഭാവം 50%-ല്‍ കൂടരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരിക്കുന്നു. കാലാവസ്ഥാനുയോജ്യതയ്ക്കനുസരിച്ച് ശുദ്ധ ഇനങ്ങളെ മലയോര മേഖലകളില്‍ വളര്‍ത്തുന്ന ധാരാളം കര്‍ഷകരിന്നുണ്ട്. 

ക്ഷീരകര്‍ഷകരില്‍ 1-3 പശുക്കളെ വളര്‍ത്തുന്നവരാണ് ഭൂരിഭാഗവും. ഇവരില്‍ തന്നെ ഒരു പശുവിനെ വളര്‍ത്തുന്ന ധാരാളം മിനി ഡയറി യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ പത്തിലധികം പശുക്കളെ വളര്‍ത്തുന്ന ചെറുതും വലുതുമായ ഡയറിഫാമുകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പശു വളര്‍ത്തലില്‍ നിന്നുള്ള വരുമാനവും ലാഭവിഹിതവും പാല്‍ വിപണനത്തിലൂടെ മാത്രമല്ല; പാലുല്പാദനമേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഉത്പന്ന വൈവിധ്യവത്കരണത്തിലൂടെയും പശുവളര്‍ത്തല്‍ ആദായകരമാക്കാം. 

വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡയറിഫാമുകളില്‍ നിന്നുള്ള പാലുത്പന്നങ്ങള്‍ക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. 
ഹൈടെക് ഡയറി ഫാമുകള്‍
ഡയറി ഫാമുകളില്‍ ഇപ്പോള്‍ ആധുനിക വത്കരണം വന്‍തോതില്‍ നടപ്പിലാക്കി വരുന്നു. പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കരിച്ച വന്‍കിട ഹൈടെക് ഡയറിഫാമുകളിന്ന് നമ്മുടെ രാജ്യത്തുണ്ട്. മഹാരാഷ്ട്രയില്‍ പൂനെയ്ക്കടുത്ത് സാഗ്ലി ജില്ലയിലെ ചിറ്റലെ ഡയറി ഫാം ഇതിനൊരുദാഹരണമാണ്. 5000-ത്തോളം കറവമാടുകളുള്ള ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും കംപ്യൂട്ടര്‍വത്കരിച്ചതാണ്.
എല്ലാ കറവമാടുകളുടെയും കഴുത്തില്‍ ട്രാന്‍സ്‌പോണ്ടര്‍ ഘടിപ്പിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോണ്ടറിലൂടെ പശുവിന്റെ പ്രായം, ശരീരഭാരം, പാലുല്പാദനം, ആവശ്യമായ തീറ്റയുടെ അളവ്, മറ്റു വിവരങ്ങള്‍ എന്നിവ കംപ്യൂട്ടറില്‍ നിന്ന് മനസ്സിലാക്കാം.

തീറ്റ നല്‍കാനായി ടോട്ടല്‍ മില്‍ക്ക് റേഷന്‍ സിസ്റ്റം (Total Milk Ration System-TMR System) ഇവിടെ പ്രാവര്‍ത്തികമാക്കി വരുന്നു. തീറ്റപ്പാത്രത്തിനടുത്തേയയ്ക്കുള്ള പശുക്കളുടെ വരവ് ട്രാന്‍സ്‌പോണ്ടറിലൂടെ കപ്യൂട്ടറില്‍ രേഖപ്പെടുത്തും. അവയുടെ ശരീരതൂക്കം, ഉത്പാദനക്ഷമത, എന്നിവയ്ക്കനുസരിച്ച് തീറ്റപ്പാത്രത്തില്‍ നിന്നും തീറ്റ പശുവിന് ലഭിക്കും. സ്വയം പ്രവര്‍ത്തക തീറ്റക്രമത്തില്‍ പശുവിന്റെ ആവശ്യത്തിനനുസരിച്ചാണ് തീറ്റ ലഭിക്കുന്നത്. തീറ്റയ്ക്കുവേണ്ടി നിരനിരയായി നില്‍ക്കുന്ന പശുക്കളുടെ അടുത്തേക്ക് അവയ്ക്കാവശ്യമായ അളവില്‍ മാത്രമേ തീറ്റ എത്തുന്നുള്ളൂ. വെള്ളം കുടിക്കാനായി ഓട്ടോമാറ്റിക് വാട്ടറിങ്ങ് സിസ്റ്റം ഇവിടെയുണ്ട്. ചാണകം പ്രത്യേകം എടുത്തുമാറ്റേണ്ട ആവശ്യമില്ല. എല്ലാ സമയത്തും ചലിക്കുന്ന Automatic dung scarping system ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. 

കറവയ്ക്കുവേണ്ടി മില്‍ക്കിങ്ങ് മെഷീനുകള്‍ ഘടിപ്പിച്ച മില്‍ക്കിങ്ങ് പാര്‍ലര്‍ (Milking Parlor) ഉണ്ട്.കറവയ്ക്കു മുമ്പ് അകിടും മുലക്കാമ്പും കഴുകാനുള്ള ഓട്ടോമാറ്റിക് സിസ്റ്റം, കറവയ്ക്കു ശേഷം മുലക്കാമ്പുകള്‍ അണുനാശിനി ലായനിയില്‍ മുക്കി അകിടുവീക്കം നിയന്ത്രിക്കാനുള്ള ടീറ്റ് ഡിപ്പിങ്ങ് (Teat dipping) എന്നിവ നടത്താനാവശ്യമായ സംവിധാനങ്ങളും മില്‍ക്കിങ്ങ് പാര്‍ലറില്‍ ഒരുക്കിയിട്ടുണ്ട്.
പശുവളര്‍ത്തലില്‍ മിനി ഡയറി ഫാമുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ദേശീയ കാര്‍ഷിക വികസന ബാങ്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ (NABARD Venture Capital Fund) ഉള്‍പ്പെടുത്തി നിരവധി പദ്ധതികള്‍ക്ക് വായ്പ നല്‍കി വരുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് വായ്പ ലഭിക്കുന്നത്. 10 പശുക്കളെ വളര്‍ത്താവുന്ന യൂണിറ്റിന് 3 ലക്ഷം രൂപയുടെ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതില്‍ 10% ഗുണഭോക്താവിന്റെ വിഹിതമാണ്. 50% പലിശരഹിത വായ്പയായും, 40% മാത്രമേ പലിശയുള്ളൂ. പലിശയില്‍ പകുതി ഇളവുലഭിയ്ക്കാന്‍ വായ്പത്തുക തവണകളായി തിരിച്ചടച്ചാല്‍ മതി. ജില്ലാ തലത്തില്‍ വായ്പ ലഭിക്കാനുള്ള സാങ്കേതിക സഹായം ജില്ലാമൃഗസംരക്ഷണ വകുപ്പ് നല്‍കിവരുന്നു. കൂടാതെ, പാലുല്പന്ന നിര്‍മ്മാണ യൂണിറ്റ് , 15-20 ലക്ഷംവരെ വായ്പ നല്‍കുന്ന പദ്ധതിയും വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായ്പലഭിക്കാന്‍ ഗുണഭോക്താവിന് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല. വായ്പതുക, തവണകളായി 6-9 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാം. വായ്പ ലഭിക്കുന്നതിന് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കേണ്ടതാണ്.

ഡയറി ഫാമുകള്‍ക്കു വേണ്ടി പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ 80% കറവപ്പശുക്കളും 20% ഗര്‍ഭിണികളായ പശുക്കളുമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കന്നുകുട്ടി പരിപാലനം
കന്നുകാലി വളര്‍ത്തലില്‍ ഏറെ പ്രാധാന്യമുള്ള മേഖലയില്‍ ഒന്നാണ് കന്നുകുട്ടി പരിപാലനം. ജനനസമയത്ത് കന്നുകുട്ടിക്ക് 20-30 കി.ഗ്രാം തൂക്കമുണ്ടായിരിക്കും പിറന്നയുടനെ മൂക്കിലെ കൊഴുത്ത ദ്രാവകം, മറുപിള്ളയുടെ ഭാഗങ്ങള്‍ എന്നിവ തുടച്ചു വൃത്തിയാക്കണം. ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ നാസാരന്ധ്രത്തില്‍ പുല്‍ക്കൊടി കയറ്റി തിരിക്കുന്നതും തലകീഴായി 5-10 സെക്കന്റ് നേരം പിടിക്കുന്നതും നെഞ്ചിന്റെ വശങ്ങളില്‍ ഇടവിട്ട് അമര്‍ത്തുന്നതും നല്ലതാണ്. പൊക്കിള്‍ക്കൊടിയുടെ ഭാഗത്ത് ടിങ്ചര്‍ അയഡിന്‍/ബിറ്റാഡിന്‍ എന്നിവ പുരട്ടുന്നത് അണുബാധ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രസവിച്ച് അരമണിക്കൂറിനകം തന്നെ കന്നുകുട്ടിക്ക് കന്നിപ്പാല്‍ നല്‍കണം. സ്വയം പാല്‍കുടിക്കാന്‍ പ്രേരിപ്പിക്കണം. കന്നിപ്പാലില്‍ (കൊളസ്ട്രം) കൂടിയ അളവില്‍ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുലവണങ്ങള്‍, രോഗപ്രതിരോധ ഘടകങ്ങള്‍ എന്നിവ അടങ്ങിയ അടങ്ങിയിട്ടുണ്ട്. കന്നുകുട്ടിയെ യഥേഷ്ടം കന്നിപ്പാല്‍ കുടിപ്പിക്കണം. ആവശ്യത്തിലധികമുള്ള പാല്‍ കറന്നെടുത്ത് പുളിപ്പിച്ച കന്നിപ്പാലായി നല്‍കാം.

ഒരു കോഴിമുട്ട 275 മില്ലി ലിറ്റര്‍ ചൂടുവെള്ളത്തില്‍ നേര്‍പ്പിച്ച് അരടീസ്പൂണ്‍ ആവണക്കെണ്ണയും 10000 ഇന്റര്‍നാഷണല്‍ യൂണിറ്റ് (lu) വിറ്റാമിന്‍ അ യും കൂട്ടിക്കലര്‍ത്തിയ മിശ്രിതം 525 മില്ലി ലിറ്റര്‍ പാലില്‍ ചേര്‍ത്ത് ദിവസേന 3-4 പ്രാവശ്യം കന്നിപ്പാലിന് പകരമായി നല്‍കാം. മൂന്നുമാസം വരെ കന്നുകുട്ടിക്ക് പാല്‍ നല്‍കണം. ആദ്യമാസം കന്നുകുട്ടിയുടെ ശരീരതൂക്കത്തിന്റെ പത്തിലൊന്നും, രണ്ടാമത്തെ മാസം ശരീരതൂക്കത്തിന്റെ പതിനഞ്ചിലൊന്നും, മൂന്നാം മാസം ഇരുപതിലൊന്ന് എന്ന തോതിലും പാല്‍ നല്‍കണം. 

ദിവസേന 8 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിന്റെ ഒരു മുലക്കാമ്പ് കന്നുകുട്ടിക്ക് വിട്ട് നല്‍കാവുന്നതാണ്. രണ്ടാഴ്ച പ്രായത്തില്‍ കന്നുകുട്ടി ചെറിയ അളവില്‍ പച്ചപ്പുല്ല് തിന്നു തുടങ്ങും. തുടര്‍ന്ന് കുറഞ്ഞ അളവില്‍ തീറ്റമിശ്രിതം, ശുദ്ധജലം എന്നിവ നല്‍കാം. വിറ്റാമിന്‍ അ ന്യൂനത പരിഹരിക്കാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ 1/2 ടീസ്പൂണ്‍ വീതം മീനെണ്ണ നല്‍കാം.
കിടാരി പരിപാലനം
6 മാസത്തിനുള്ളില്‍ പ്രായമുള്ള കന്നുകുട്ടികളാണ് കിടാരികള്‍. ഇവയ്ക്ക് പച്ചപ്പുല്ല്, തീറ്റ മിശ്രിതം എന്നിവ നല്‍കണം. തീറ്റയുടെ അളവ് ക്രമമായി വര്‍ദ്ധിപ്പിക്കാം. 6-9 മാസത്തില്‍ ദിവസേന 1.25-1.3 കി.ഗ്രാം. സമീകൃത തീറ്റയും പരുഷാഹാരമായി 5-8 കി.ഗ്രാം. പച്ചപ്പുല്ലും നല്‍കണം. 9-15 മാസത്തില്‍ ദിവസേന 11/2-2 കി.ഗ്രാമും, 20 മാസത്തിനുമേല്‍ 2.25 കി.ഗ്രാമും സമീകൃത തീറ്റ നല്‍കണം. ഇവയ്ക്ക് യഥാക്രമം 15-20 കി.ഗ്രാം., 20-25കി.ഗ്രാം. തീറ്റപ്പുല്ലും നല്‍കണം.

3 ആഴ്ച പ്രായത്തില്‍ കന്നുകുട്ടിക്ക് വിരമരുന്ന് നല്‍കണം. തുടര്‍ന്ന് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ 6 മാസം വരെയും ചാണകസാമ്പിളുകള്‍ പരിശോധിച്ചും വിരമരുന്ന് നല്‍കാം. ആദ്യത്തെ മൂന്ന് മാസക്കാലയളവില്‍ പൈപ്പറാസിന്‍ അടങ്ങിയ മിശ്രിതങ്ങളും തുടര്‍ന്ന് ബ്രോഡ് സ്‌പെക്ട്രം വിരമരുന്നുകളും നല്‍കണം. കന്നുകുട്ടികളുടെ പ്രായം, ശരീരതൂക്കം എന്നിവയ്ക്കനുസരിച്ച് വിരമരുന്നിന്റെ അളവിലും ഘടനയിലും വ്യത്യാസമുണ്ട്. അടുത്തകാലത്തായി Pyrantel Pamoate അടങ്ങിയ മിശ്രിതങ്ങള്‍ 6 മാസത്തില്‍ ഒറ്റത്തവണ നല്‍കുന്ന കന്നുകുട്ടി വിരയിളക്കല്‍ പ്രക്രീയ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കി വരുന്നു. കന്നുകുട്ടി ജനിച്ച് 10 ദിവസത്തിനുള്ളില്‍ ഇത് നല്‍കണം. 3 മാസത്തിന് ശേഷം സീസണനുസരിച്ച് ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്കാം.

ശാസ്ത്രീയ രീതിയില്‍ വളര്‍ത്തുന്ന കിടാരികള്‍ 15 മാസം പ്രായത്തില്‍ പ്രായപൂര്‍ത്തിയെത്തും. തള്ളപ്പശുവിന്റെ 60% ശരീരതൂക്കം കൈവരിച്ചാല്‍ 15-18 മാസം പ്രായത്തില്‍ കൃത്രിമ ബീജധാനത്തിന് വിധേയമാക്കാം. കിടാരികള്‍ക്ക് പതിവായി വിറ്റാമിന്‍ ധാതുലവണ മിശ്രിതങ്ങള്‍ നല്‍കേണ്ടതാണ്.
തീറ്റയും തീറ്റക്രമവും
കാലിവളര്‍ത്തലില്‍ ചെലവിന്റെ 75 ശതമാനത്തിലധികവും തീറ്റയ്ക്കാണ് വേണ്ടി വരുന്നത്. ഇന്ന് തീറ്റ നിര്‍മാണ രംഗത്ത് നിരവധി പ്രവണതകള്‍ ദൃശ്യമാണ്. വിപണിയില്‍ പൊടി, തരി, പിരി, ഗുളികരൂപത്തില്‍ കാലിത്തീറ്റ ലഭ്യമാണ്. പൊടിത്തീറ്റ കറവപ്പശുക്കള്‍ക്ക് നിലനില്‍പ്പിനായി ഒന്നര-രണ്ട് കി.ഗ്രാം നല്‍കേണ്ടി വരും. ഓരോ രണ്ടര കി.ഗ്രാം പാലിനും ഒരു കിലോ എന്ന തോതില്‍ പാലുല്പാദനത്തിനുള്ള തീറ്റ നല്‍കണം. പശു 5 വയസ്സില്‍ താഴെ പ്രായത്തിലാണെങ്കില്‍ 500 ഗ്രാം. തീറ്റ കൂടുതല്‍ നല്‍കണം. 6 മാസത്തിനുമേല്‍ ചെനയുള്ള പശുക്കള്‍ക്ക് 1/2-1 കി.ഗ്രാം തീറ്റ അധികം നല്‍കണം. ഇതോടൊപ്പം ആവശ്യത്തിന് വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവ നല്‍കാം. 10 കി.ഗ്രാം തീറ്റപ്പുല്ല് ഒരു കി.ഗ്രാം തീറ്റയ്ക്ക് പകരമായി നല്‍കാം.

വൈക്കോലധിഷ്ഠിത തീറ്റക്രമത്തില്‍ പശുക്കള്‍ക്ക് പോഷക ന്യൂനതകള്‍ സ്വാഭാവികമാണ്. കറവമാടുകള്‍ക്ക് നല്‍കുന്ന തീറ്റ ആവശ്യമായ തോതിലാണെങ്കില്‍പ്പോലും ചിലപ്പോള്‍ അപര്യാപ്തമായ നിലയില്‍ മാത്രമേ പോഷകങ്ങളായി മാറുന്നുള്ളൂ. കൂടാതെ ആമാശയത്തിലെ ആദ്യത്തെ അറയായ റുമനില്‍ നടക്കുന്ന ബാക്ടീരിയത്തിന്റെ പ്രവര്‍ത്തനഫലമായി പോഷകമേന്മ കുറയാനിടവരുന്നു. ഇതിനു പരിഹാരമെന്നോണം ദേശീയ ക്ഷീരവികസന ബോര്‍ഡില്‍ രൂപപ്പെടുത്തിയെടുത്ത നൂതന സാങ്കേതിക വിദ്യയാണ് ബൈപ്പാസ് പ്രോട്ടീന്‍ ടെക്‌നോളജി. ആമാശയത്തിലെ സൂക്ഷ്മാണുക്കളുടെ അമിതമായ പ്രവര്‍ത്തനത്തിനു വിധേയമാകാത്ത, കൂടിയ അളവില്‍ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരമാണ് ബൈപ്പാസ് പ്രോട്ടീന്‍/കൊഴുപ്പ് തീറ്റകള്‍.

സാധാരണയായി പശുക്കളുടെ ആമാശയത്തിലെ ആദ്യത്തെ അറയായ റൂമനില്‍ തീറ്റഎത്തിയാല്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി അമിനോ അമ്ലങ്ങളും അമോണിയ വാതകമായി മാറുന്നു. സൂക്ഷ്മാണുക്കള്‍ അമിനോ അമ്ലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അമോണിയ വാതകം ഉപയോഗ്യശൂന്യമായിപ്പോകുന്നു. അതിനാല്‍ തീറ്റയിലെ മൊത്തം പോഷകങ്ങളുടെ മൂന്നിലൊന്ന് മാത്രമേ കറവമാടുകള്‍ക്ക് ലഭിക്കുന്നുള്ളൂ.

ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കുമ്പോള്‍ സൂക്ഷ്മാണുക്കളുടെ അമിതമായ പ്രവര്‍ത്തനത്തെ ചെറുത്ത് നില്‍ക്കാവുന്ന ലിഗ്നിന്‍ ഡബിള്‍ ബോണ്ടുള്ളതിനാല്‍ തീറ്റയിലെ പോഷകങ്ങള്‍ പൂര്‍ണ്ണമായി പശുക്കള്‍ക്ക് ലഭിക്കുന്നു. വിവിധ ലേബലില്‍ ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ വിപണിയില്‍ ലഭ്യമാണ്. പൊടിത്തീറ്റയുടെ 60% അളവില്‍ ബൈപ്പാസ് പ്രോട്ടീന്‍ തീറ്റ നല്‍കിയാല്‍ മതിയാകും. കൂടിയ തീറ്റ പരിവര്‍ത്തന ശേഷി, ഉത്പാദനക്ഷമത എന്നിവ ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയുടെ പ്രത്യേകതകളാണ്. തേങ്ങാപ്പിണ്ണാക്ക്, നിലക്കടലപ്പിണ്ണാക്ക് എന്നിവയില്‍ കൂടിയ അളവില്‍ ബൈപ്പാസ് പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ അംശം കൂടിയ ബൈപ്പാസ് കൊഴുപ്പ് തീറ്റയും ഇന്ന് വിപണിയിലുണ്ട്. പ്രസവിച്ച് പാലുല്പാദനം കൂടിയ ആദ്യത്തെ 3-4 മാസങ്ങളില്‍ ദിവസേന 100 ഗ്രാം. വീതം ബൈപ്പാസ് കൊഴുപ്പ് തീറ്റ നല്‍കുന്നത് പാലുല്പാദനം വര്‍ദ്ധിപ്പിക്കാനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുവാനും സഹായിക്കും. തീറ്റ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് വെള്ളം പ്രത്യേകമായി നല്‍കണം.
കറവപ്പശുക്കളുടെ പരിചരണം
കറവപ്പശുക്കള്‍ക്ക് പ്രസവിച്ച് ആദ്യത്തെ മാസം ബ്രോഡ് സ്‌പെക്ട്രം വിര മരുന്ന് നല്‍കണം. ഇത് പാലുല്പാദനം ഉയര്‍ത്താന്‍ സഹായിക്കും. രാത്രികാലങ്ങളില്‍ കറവപ്പശുക്കള്‍ക്ക് ധാരാളം ശുദ്ധജലം കുടിക്കാന്‍ കൊടുക്കുന്നത് പാലുല്പാദനം കൂട്ടാന്‍ സഹായിക്കും. ഇടയ്ക്കിടെയുള്ള വയറിളക്കം, വയറുവേദന, തീറ്റയ്ക്ക് രുചിക്കുറവ് മുതലായവ വിരബാധയുടെ ലക്ഷണങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ചുള്ള പരിചരണരീതികള്‍ അവലംബിക്കണം. വേനല്‍ക്കാലത്ത് പകല്‍ സമയം മരത്തണലില്‍ പാര്‍പ്പിക്കാം. ചൂടുകൂടുതലുള്ള സമയങ്ങളില്‍ അവയെ വെളിയില്‍ മേയാന്‍ വിടരുത്. പോഷകന്യൂനത ഒഴിവാക്കാന്‍ വിറ്റാമിന്‍ മിശ്രിതങ്ങള്‍ നല്‍കണം. തൊഴുത്തും പരിസരവും ദിവസേന അണുനാശകലായനി തളിച്ചു വൃത്തിയാക്കണം.

മഴക്കാലത്ത് യഥേഷ്ടം പച്ചപ്പുല്ല് ലഭിക്കുന്നതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കാം. പച്ചപ്പുല്ല് അധികം നല്‍കുന്നത് വയറിളക്കത്തിനിടവരുത്തും. പച്ചപ്പുല്ല് 1-2 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കാം. പച്ചപ്പുല്ലിനോടൊപ്പം വൈക്കോല്‍ ചേര്‍ത്തു നല്‍കുന്നതും നല്ലതാണ്.

തീറ്റയിലൂടെയുള്ള പൂപ്പല്‍ വിഷബാധ നിയന്ത്രിക്കാന്‍ തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കണം. പഴകിയതോ, പൂപ്പലുള്ളതോ പൂപ്പലുണ്ടെന്ന് സംശയിക്കുന്നതോ ആയ തീറ്റ നല്‍കരുത്. തീറ്റച്ചാക്ക് തണുത്ത കാറ്റടിക്കാത്ത മുറിയില്‍ ഭിത്തിയോട് ചേരാതെ മരപ്പലകയ്ക്കു മുകളില്‍ അടച്ചു സൂക്ഷിക്കണം. തണുത്ത/നനവുള്ള പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്.

തണുപ്പുകാലത്ത് കറവപ്പശുക്കളില്‍ പൂപ്പല്‍ വിഷബാധയ്ക്ക് സാധ്യതയേറും. തീറ്റയില്‍ വളരുന്ന അസിപര്‍ജില്ലസ് ഇനം പൂപ്പലുണ്ടാക്കുന്ന അഫ്ലാടോക്‌സിന്‍ എന്ന വിഷാംശമാണ് പൂപ്പല്‍ വിഷബാധയ്ക്ക് കാരണം. തണുപ്പുകാലത്ത് പശുക്കള്‍ക്ക് 500 ഗ്രാം തീറ്റ കൂടുതല്‍ നല്‍കണം. രാത്രികാലങ്ങളില്‍ തൊഴുത്തില്‍ പാര്‍പ്പിക്കണം. നിലക്കടലപ്പിണ്ണാക്കില്‍ പൂപ്പല്‍ വളരാന്‍ സാധ്യതകൂടുതലായതിനാല്‍ മഴക്കാലത്തും, തണുപ്പുകാലത്തും പ്രസ്തുത പിണ്ണാക്ക് തീറ്റയില്‍ ചേര്‍ത്തു നല്‍കാതിരിക്കുന്നതാണ് നല്ലത്.

ശാസ്ത്രീയ കറവരീതി അനുവര്‍ത്തിക്കണം. ചാണകം അപ്പപ്പോള്‍ തന്നെ എടുത്തുമാറ്റണം. ദഹനക്കേടുളവാക്കുന്ന തീറ്റ പശുക്കള്‍ക്ക് നല്‍കരുത്. വേനല്‍ക്കാലത്ത് പച്ചപ്പുല്ലിന്റെ അഭാവം മൂലം പശുക്കളില്‍ വിറ്റാമിന്‍ അയുടെ ന്യൂനത സ്വാഭാവികമാണ്. ഇത് പരിഹരിക്കാന്‍ മീനെണ്ണ അടങ്ങിയ മിശ്രിതം തീറ്റയില്‍ ചേര്‍ത്ത് നല്‍കാവുന്നതാണ്.

ചെനയുള്ള പശുക്കളുടെ പരിചരണം

ചെനയുള്ള പശുക്കള്‍ക്ക് 6 മാസത്തിനുമേല്‍, 500 ഗ്രാം-ഒരു കിഗ്രാം. തീറ്റ കൂടതലായി നല്‍കണം. എളുപ്പം ദഹിക്കുന്ന തവിടുപോലുള്ള തീറ്റകള്‍ അവയ്ക്ക് നല്‍കാം. അടുത്ത പ്രസവത്തിന് 1 1/2 മാസം മുമ്പ് കറവ ഒഴിവാക്കണം. കറവ ഒരിക്കലും പെട്ടെന്ന് ഒഴിവാക്കരുത്. ക്രമമായി രണ്ട് മൂന്ന് ആഴ്ചകള്‍കൊണ്ടു മാത്രമേ ഒഴിവാക്കാനാവൂ. അവസാനത്തെ കറവയില്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുത്ത ശേഷം മുലക്കാമ്പില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ മൂന്നാഴ്ച ഇടവിട്ട് കയറ്റുന്നത് പ്രസവശേഷമുള്ള അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും. കറവ നിര്‍ത്തുമ്പോള്‍ പാലുല്പാദനത്തിന് നല്‍കിവരുന്ന തീറ്റ ഒഴിവാക്കണം. പതിവായി 30 ഗ്രാം. വിറ്റാമിന്‍ ധാതുലവണ മിശ്രിതം നല്‍കണം. പ്രസവത്തിനു രണ്ടാഴ്ച മുമ്പ് ഇത് നല്‍കുന്നത് നിര്‍ത്തണം. പ്രകൃത്യാലുള്ള കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണം ത്വരിതപ്പെടുത്താനാണ് ഇത് ചെയ്യുന്നത്.

ചെനയുള്ള പശുക്കള്‍ക്ക് യഥേഷ്ടം ശുദ്ധജലം കുടിക്കാന്‍ നല്‍കണം. പ്രസവശേഷം ഗര്‍ഭാശയം, മൂത്രാശയം എന്നിവ വെളിയിലേക്ക് തള്ളി വരാറുണ്ട്. ഇത്തരം പശുക്കള്‍ക്ക് തീറ്റ 5-6 തവണകളായി നല്‍കണം. ഒരിക്കലും കൂടുതല്‍ അളവില്‍ തീറ്റയും വെള്ളവും നല്‍കി മുക്കാനിടവരുത്തരുത്. പ്രസവത്തിന് മുമ്പ് കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ ന്യൂനതമൂലം പശുക്കള്‍ക്ക് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടാകാറുണ്ട്. ഇത്തരം പശുക്കള്‍ക്ക് ഇവ അടങ്ങിയ കുത്തിവെയ്പുകള്‍ നല്‍കേണ്ടി വരും. പ്രസവലക്ഷണങ്ങള്‍ കണ്ടിട്ടും പ്രസവിക്കുന്നില്ലെങ്കില്‍ വിദഗ്ദസഹായം തേടേണ്ടതാണ്. 277 ദിവസങ്ങളാണ് ഗര്‍ഭകാലം

കറവപ്പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍

പ്രസവിച്ച് മൂന്ന് ആഴ്ചകള്‍ക്കകം തന്നെ കറവപ്പശുക്കളെ വാങ്ങണം. മൂന്നില്‍ കൂടുതല്‍ തവണ പ്രസവിച്ച പശുക്കളെ വാങ്ങരുത്. ജേഴ്‌സി, ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ സങ്കരയിനങ്ങളെ വാങ്ങാം. 5 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവയെ ഒഴിവാക്കാം. രണ്ടു പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 12-14 മാസങ്ങളില്‍ കൂടുതലാകരുത്. അകിടുവീക്കം, പ്രസവ, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയുള്ള പശുക്കളെ വാങ്ങരുത്.

കറവ പ്രത്യേകം വിലയിരുത്തണം. വാങ്ങുന്ന ആള്‍ തന്നെ കറന്നു നോക്കണം. തിയളക്കമാര്‍ന്ന കണ്ണുകള്‍, വലിപ്പമുള്ള വയര്‍, നീണ്ട ഉടല്‍, മിനുസ്സമുള്ള രോമങ്ങളോടുകൂടിയ തൊലി, തുടുത്ത പാല്‍ ഞരമ്പ് എന്നിവ ആരോഗ്യമുള്ള പശുക്ക ളുടെ ലക്ഷണങ്ങളാണ്. പശുക്കളെ വാങ്ങുന്നതിന് മുമ്പ് അവയ്ക്ക് നല്‍കിയ തീറ്റ, തീറ്റക്രമം എന്നിവ മനസ്സിലാക്കണം/ചോദിച്ചറിയണം. അകിടും മുലക്കാമ്പുകളും മൃദുവായിരിക്കണം. നീളമുള്ള മുലക്കാമ്പുകള്‍, കറവയ്ക്കുശേഷം ചുരുങ്ങുന്ന മുലക്കാമ്പുകള്‍ എന്നിവ നല്ല പാലുല്പാദനം ഉള്ളതിന്റെ ലക്ഷണങ്ങളാണ്. ഇടനിലക്കാരെ മാത്രം ആശ്രയിച്ച് പശുക്കളെ വാങ്ങരുത്. ഒരു വെറ്ററിനറി സര്‍ജന്റെ സേവനം പശുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ തേടാവുന്നതാണ്.
തൊഴുത്തു നിര്‍മ്മാണം
വെള്ളം കെട്ടി നില്‍ക്കാത്തതും ഭൂനിരപ്പില്‍ നിന്നും ഉയര്‍ന്നതുമായ സ്ഥലത്ത് തൊഴുത്ത് സ്ഥാപിക്കണം. കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന കല്ല,് ഇഷ്ടിക, കവുങ്ങ്, ഈറ്റ, പാഴ്ത്തടി, ഓല എന്നിവ ഇതിനായി ഉപയോഗിക്കാം.പശുക്കള്‍ക്ക് യഥേഷ്ടം വെള്ളം ലഭ്യമാക്കാന്‍ സൗകര്യം വേണം. തൊഴുത്ത് കിഴക്കു പടിഞ്ഞാറ് ദിശയില്‍ നിര്‍മ്മിക്കാം.

തൊഴുത്തില്‍ പശുവൊന്നിന് 1.7 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വിതിയുമുള്ള സ്ഥലം വേണം. കന്നുകുട്ടികള്‍ക്ക് 1.5-2 ചതുരശ്ര മീറ്റര്‍ സ്ഥലം വേണ്ടി വരും. തൊഴുത്തിന്റെ തറ ഭൂനിരപ്പില്‍ നിന്നും ഒരടിയെങ്കിലും ഉയരത്തിലായിരിക്കണം. തൊഴുത്തിന്റെ മുന്‍വശത്തായി 75 സെന്റിമീറ്റര്‍ വീതിയിലും 20-40 സെന്റിമീറ്റര്‍ ആഴത്തിലും തീറ്റത്തൊട്ടി നിര്‍മിക്കാവുന്നതാണ്. തൊഴുത്തിന്റെ മേല്‍ക്കൂരയ്ക്ക് മോന്തായത്തിന് 3.5 മീറ്ററും വശങ്ങളില്‍ 2.1 മീറ്ററും ഉയരം വേണം. മേല്‍ക്കൂരയ്ക്ക് ഓട്, ഓല, ലൈറ്റ് രൂഫിങ്ങ് എന്നിവയിലൊന്ന് ഉപയോഗിക്കാം. കോണ്‍ക്രീറ്റ് തൊഴുത്തുകള്‍ക്ക് കൂടുതല്‍ ഉയരവും നല്ല വായുസഞ്ചാരത്തിനുള്ള സൗകര്യവും വേണം. തൊഴുത്തിലേക്ക് പശുക്കള്‍ക്ക് അനായാസം കയറാവുന്ന പടികള്‍ ക്രമീകരിക്കണം.
പ്രസവാനന്തര രോഗങ്ങള്‍
കറവപ്പശുക്കളില്‍ പ്രസവിച്ച് 6-8 മണിക്കൂറിനകം ഗര്‍ഭാശയം വെളിയിലേക്ക് തള്ളി വരാറുണ്ട്. ഗര്‍ഭാശയപേശികളുടെ ബലക്ഷയം, ഗര്‍ഭസ്ഥ കന്നുകുട്ടിയിലെ അനിയന്ത്രചഃ ചലനങ്ങള്‍, അണുബാധ, പോഷകന്യൂനത എന്നിവ കാരണമാകും. വെളിയിലേക്ക് തള്ളി വന്ന ഭാഗം ഒരിക്കലും കൈകൊണ്ട് തള്ളിയകറ്റാന്‍ ശ്രമിക്കരുത്. എത്രയും പെട്ടെന്ന് വെറ്ററിനറി സര്‍ജന്റെ സേവനം തേടേണ്ടതാണ്. 

പ്രസവശേഷം പശുക്കള്‍ എഴുന്നേല്‍ക്കാന്‍ വിമുഖത കാണിക്കാറുണ്ട്. കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ3 എന്നിവയുടെ ന്യൂനതമൂലമുള്ള ക്ഷീരസന്നി (hypocalcaemia) ആണിതിനു കാരണം. ഇവ അടങ്ങിയ കുത്തിവെയ്പുകള്‍ നല്‍കേണ്ടി വരും. കാത്സ്യത്തോടൊപ്പം മഗ്നീഷ്യത്തിന്റെ കുറവുമുണ്ടായാല്‍ ഗ്രാസ് ടെറ്റനി ( grass tetany-hypomagnesimea) രോഗത്തിനിടവരും.

പശുക്കളില്‍ അന്നജത്തിന്റെ ഉപാപചയ തകരാറുകള്‍ മൂലം കീറ്റോസിസ് രോഗം കണ്ടു വരാറുണ്ട്. ശരീരം ക്ഷയിക്കുക, തീറ്റ തിന്നാന്‍ വിമുഖത പ്രകടിപ്പിക്കുക, തീറ്റപ്പാത്രത്തില്‍ നിന്ന് വെള്ളം മാത്രം ഊറ്റിക്കുടിക്കുക, പാലുത്പാദനത്തില്‍ കുറവ് എന്നിവയാണ് പൊതുവായ രോഗ ലക്ഷണങ്ങള്‍. ചിലപ്പോള്‍ ഭ്രാന്തിളകിയമാതിരിയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഡെക്‌സ്‌ട്രോസ് കുത്തിവെപ്പുകള്‍ രോഗം ഭേദപ്പെടുത്താന്‍ സഹായിക്കും.പ്രസവിച്ച് 8-12 മണിക്കൂറിനകം മറുപിള്ള വീഴാറുണ്ട്. ഈ കാലയളവില്‍ ചൂടുവെള്ളം മാത്രമേ കുടിക്കാന്‍ നല്കാവൂ. 12 മണിക്കൂര്‍ കഴിഞ്ഞിട്ടും മറുപിള്ള വീഴുന്നില്ലെങ്കില്‍ വിദഗ്ദസഹായം തേടേണ്ടതാണ്.
പശുക്കളിലെ വന്ധ്യത
കന്നുകാലികളില്‍ വന്ധ്യതയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ജനനേന്ദ്രിയ വളര്‍ച്ചക്കുറവും പോഷകന്യൂനതയുമാണ് കിടാരികളിലെ വന്ധ്യതയ്ക്ക് കാരണം ഗര്‍ഭാശയ അണുബാധ, ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍, അണ്‌ഡോല്‍പാദനത്തിലുള്ള കാലതാമസം, തുടക്കത്തിലുള്ള ഭ്രൂണങ്ങളുടെ വളര്‍ച്ചക്കുറവ്, പോഷകന്യൂനത മുതലായവ പശുക്കളില്‍ വന്ധ്യതയ്ക്കിടവരുത്തും. 

പോഷമൂല്യമേറിയ തീറ്റ, പച്ചപ്പുല്ല്, വിറ്റാമിന്‍ മിശ്രിതങ്ങള്‍ എന്നിവ പോഷകന്യൂനത മൂലമുള്ള വന്ധ്യത പരിഹരിക്കാന്‍ സഹായിക്കും. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.അകിടുവീക്കവും ശുദ്ധമായ പാലുത്പാദനവും
കറവമാടുകളുടെ പാലുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗമാണ് അകിടുവീക്കം എന്ന പേരിലറിയപ്പെടുന്ന മാസ്റ്റൈറ്റിസ് (mastitis). ഈ രോഗം മൂലം രാജ്യത്തെ സാമ്പത്തിക നഷ്ടം പ്രതിവര്‍ഷം 800 കോടി രൂപയിലധികമാണ്. ശാസ്ത്രീയ പരിചരണ, തീറ്റക്രമ മാര്‍ഗങ്ങള്‍, രോഗനിയന്ത്രണ നടപടികള്‍ എന്നിവ അകിടുവീക്കത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

തൊഴുത്ത് ശാസ്ത്രീയമായ രീതിയില്‍ നിര്‍മിക്കണം. വളക്കുഴി തൊഴുത്തിനടുത്തു തന്നെ വേണം. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം തൊഴുത്ത് നിര്‍മിക്കാന്‍ യോജിച്ചതല്ല. തൊഴുത്തിന്റെ തറയ്ക്ക് ഭൂ നിരപ്പില്‍ നിന്നും ഒരടിയെങ്കിലും ഉയരമുണ്ടായിരിക്കണം. തൊഴുത്തിന്റെ നിലം അധികം ചെരിവോ, മിനുസ്സമോ ഇല്ലാതെ കോണ്‍ക്രീറ്റ് ചെയ്യണം. മേല്‍ക്കൂരയ്ക്ക് ഉയരം കൂടുന്നത് വായു സഞ്ചാരത്തിനും രോഗങ്ങളെ നിയന്ത്രിക്കുന്നതിനും സഹായിക്കും.

കറവമാടുകളുടെ ആരോഗ്യസ്ഥിതി പ്രത്യേകം വിലയിരുത്തണം. സാംക്രമികരോഗങ്ങള്‍ക്കെതിരായി പ്രതിരോധ കുത്തിവെയ്പ് നടത്തിയിരിക്കണം. അകിടിലുണ്ടാകുന്ന നിസ്സാരമായ മുറിവുകള്‍, വ്രണങ്ങള്‍, ക്ഷതങ്ങള്‍ എന്നിവ ചികിത്സിച്ചു ഭേദപ്പെടുത്തണം. 

ശാസ്ത്രീയ കറവരീതി അനുവര്‍ത്തിക്കണം. കറവയ്ക്കു മുമ്പ് പശുക്കളെ കുളിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അവയുടെ പിന്‍ഭാഗം, അകിട്, മുലക്കാമ്പുകള്‍ എന്നിവ കഴുകി വൃത്തിയാക്കണം. ശുദ്ധമായ പാലുല്പാദനത്തിന് മുന്‍ഗണന നല്‍കണം. വലിയ മുലക്കാമ്പുകളാണെങ്കില്‍ ചൂണ്ടു വിരലും, തള്ളവിരലും കൊണ്ട് പിടിച്ച് മുലക്കാമ്പ് ഉള്ളംകൈയിലൊതുക്കി മടക്കി കറക്കണം പിഴിയരുത്. ചെറിയമുലക്കാമ്പുകളാണെങ്കില്‍ തള്ളവിരലും, ചൂണ്ടുവിരലും കൊണ്ട് വലിച്ച് കറക്കാം.

അകിടില്‍ പാല്‍ കെട്ടിനില്‍ക്കുന്നതും അശാസ്ത്രീയ കറവ രീതികളും, വൃത്തിയില്ലാത്ത തൊഴുത്തും അകിടുവീക്കം ക്ഷണിച്ചു വരുത്തും. തൊഴുത്ത് ദിവസേന അണുനാശക ലായനി തളിച്ച് വൃത്തിയാക്കണം. ഇതിനായി കുമ്മായം, ബ്ലീച്ചിങ്ങ് പൗഡര്‍ എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കാം.

കറവയ്ക്കു ശേഷം മുലക്കാമ്പുകള്‍ നേര്‍പ്പിച്ച അണുനാശകലായനിയില്‍ 5-10 സെക്കന്റ് നേരം മുക്കുന്നത് (Teat dipping) അകിടുവീക്കത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഒരു കപ്പ് വെള്ളത്തില്‍ 5-10 തുള്ളി പോവിഡോണ്‍ അയഡിന്‍ ലായനി ചേര്‍ക്കാം.
പ്രസവാനന്തര അകിടുവീക്കം നിയന്ത്രിക്കാന്‍ അവസാനത്തെ കറവയില്‍ മുഴുവന്‍ പാലും കറന്നെടുത്ത ശേഷം മുലക്കാമ്പില്‍ ആന്റിബയോട്ടിക് മരുന്നുകളടങ്ങിയ കിൃേമ ാമാാമൃ്യ ൗേയല െ കടത്തുന്നത് പ്രസവാനന്തര അകിടുവീക്കം തടയുന്നതിന് സഹായിക്കും. 3 ആഴ്ചയിലൊരിക്കല്‍ മുലക്കാമ്പില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കയറ്റേണ്ടതാണ്. വറ്റുകാല ചികിത്സ (Dry cow therapy) എന്ന പേരിലാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്.

പാല്‍ ശുചിത്വത്തോടെ കറന്നെടുക്കാനും ശുചിത്വത്തോടെ സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കറവയ്ക്കു തൊട്ടുമുന്‍പ് പൊടിരൂപത്തിലുള്ളതോ പാലിന് ദുര്‍ഗന്ധമുളവാക്കുന്നതോ ആയ തീറ്റ പശുക്കള്‍ക്ക് നല്‍കരുത്. കീടനാശിനി, കളനാശിനി എന്നിവ തൊഴുത്തില്‍ സൂക്ഷിക്കരുത്. ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്ന പശുക്കളുടെ പാല്‍ നിശ്ചിത കാലയളവ് കഴിഞ്ഞ ശേഷം മാത്രമേ ഉപയോഗിക്കാവൂ. പാല്‍പ്പാത്രങ്ങള്‍ കഴുകുമ്പോള്‍ ആദ്യം തണുത്ത വെള്ളം ഉപയോഗിക്കണം. അതിനുശേഷം ഡിറ്റര്‍ജന്റുകളും ചൂടുവെള്ളവും ചേര്‍ത്തു കഴുകണം. തുടര്‍ന്ന് തിളച്ചവെള്ളം കൊണ്ട് നന്നായി കഴുകി വെയിലത്ത് ഉണക്കിയെടുക്കുന്നത് നല്ലതാണ്. 'പാല്‍ പോല പരിശുദ്ധം' എന്നാണ് ചൊല്ലെങ്കിലും പാല്‍ എളുപ്പത്തില്‍ കേടാകാനുള്ള സാധ്യതയുണ്ട്.

വൃത്തിയുള്ള തൊഴുത്ത്, ആരോഗ്യമുള്ള പശു, ശുചുത്വ ബോധമുള്ള കറവക്കാരന്‍ എന്നിവ ശുദ്ധമായ പാലുല്പാദനത്തിന്റെ വിവിധ ഘടകങ്ങളാണ്. ഉത്പാദനം മുതല്‍ വിപണനം വരെ ഗുണനിലവാരം നിലനിര്‍ത്താന്‍ ഒഅഇഇജ നിബന്ധനകള്‍ ഇന്ന് പ്രാവര്‍ത്തികമാക്കി വരുന്നു. ഏറെ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണ് ശുദ്ധമായ പാലുത്പാദനം.വളക്കുഴിയിലൂടെയുള്ള രോഗാണുബാധ നിയന്ത്രിക്കാന്‍ വളക്കുഴിയില്‍ ആഴ്ചതോറും ഇടവിട്ട് കുമ്മായം വിതറുന്നത് നല്ലതാണ്.പാല്‍ രോഗാണു വിമുക്തമാക്കാനുള്ള സാങ്കേതിക വിദ്യയാണ് പാസ്ചുറൈസേഷന്‍. പാല്‍ 630 സെല്‍ഷ്യസ്സില്‍ 30 മിനിട്ടോ 720 സെല്‍ഷ്യസ്സില്‍ 15 സെക്കന്റോ ചൂടാക്കി 50 സെല്‍ഷ്യസ്സില്‍ തണുപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്ന പ്രക്രിയ കൂടിയാണിത്. പാല്‍ ചീത്തയാകാനിടവരുത്തുന്ന അണുജീവികളെയും ക്ഷയം, ബ്രൂസെല്ലോസിസ് എന്നിവയുണ്ടാക്കുന്ന രോഗാണുക്കളെയും ഇതുവഴി നശിപ്പിച്ച് സൂക്ഷിപ്പു കാലയളവ് വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും. പാല്‍ ഗുണമേന്മയോടെ കറന്നെടുക്കാന്‍ കറവയന്ത്രങ്ങള്‍ ഉപയോഗിക്കാം.

കുളമ്പുരോഗം

കന്നുകാലികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളിലൊന്നാണ് കുളമ്പുരോഗം (foot and mouth disease - FMD). കുളമ്പുരോഗം മൂലം പാല്‍, ഇറച്ചി, ഉഴവുശേഷി, വളര്‍ച്ച എന്നിവയിലുണ്ടാകുന്ന കുറവ് പ്രതിവര്‍ഷം 1750 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം രാജ്യത്തിനുണ്ടാക്കുന്നു. കുളമ്പു രോഗം നിയന്ത്രിക്കുന്നതിലൂടെ പാലുത്പാദനം 15% വര്‍ദ്ധിപ്പിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇറച്ചിയുടെ കയറ്റുമതി 3-5 മടങ്ങ് വര്‍ദ്ധിപ്പിക്കാം.

ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന പകര്‍ച്ചവ്യാധികളിലൊന്നാണ് കുളമ്പു രോഗം. പിക്കോര്‍ണ ഇനം വൈറസുകളാണ് (O,A,C, Asia 1,2, SAT 1,2,3) രോഗത്തിനു കാരണം. 

പാലുത്പാദനത്തില്‍ കുറവ്, പനി, തീറ്റതിന്നാതിരിക്കല്‍, ഉമിനീരൊഴുക്കല്‍ എന്നിവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍. വായ്ക്കകത്തും, നാവിനു മുകളിലും, കുളമ്പുകള്‍ക്കിടയിലും കുമിളകള്‍ കണ്ടു തുടങ്ങുകയും ഇവ പൊട്ടി വൃണങ്ങളാവുകയും ചെയ്യും. കന്നുകുട്ടികളില്‍ വൈറസ് ഹൃദയ പേശികളെ ബാധിക്കുന്നതിനാല്‍ മരണനിരക്ക് കൂടുതലാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്ജ്യ വസ്തുക്കള്‍, സ്രവങ്ങള്‍ എന്നിവയിലൂടെ വൈറസ് പുറത്തേക്ക് പ്രവഹിക്കും. സൂക്ഷ്മവൈറസുകളായതിനാല്‍ ഇവ വായുവില്‍കൂടി മറ്റു മൃഗങ്ങളിലെത്തി രോഗലക്ഷണമുളവാക്കും. കുളമ്പുരോഗം കന്നുകുട്ടികളില്‍ 20-25% വരെ മരണത്തിനിടവരുത്താറുണ്ട്. രോഗം ബാധിച്ച എരുമകള്‍ രോഗം ഭേദമായാല്‍ മുകരോഗവാഹികളായി വര്‍ത്തിക്കുന്നു.

വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. (4 മാസം പ്രായത്തിന് മുകളില്‍) കന്നുകാലികളെ കുളമ്പു രോഗത്തിനെതിരായുള്ള പ്രതിരോധ കുത്തിവെയ്പ്പിന് വിധേയമാക്കുന്നതാണ് രോഗപ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഇത് 8-10 മാസത്തെ രോഗപ്രതിരോധശേഷി ഉറപ്പുവരുത്തും.

കുളമ്പുരോഗ നിയന്ത്രണത്തിന് കേരളത്തില്‍ നടപ്പിലാക്കി വരുന്ന ഗോരക്ഷാ പദ്ധതി ഉള്‍പ്പെടുത്തിയുള്ള പ്രതിരോധകുത്തിവെപ്പുകള്‍ ലക്ഷ്യപ്രാപ്തി കൈവരിച്ചു വരുന്നു. ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. 5 വര്‍ഷം കൊണ്ട് കേരളം കുളമ്പുരോഗ നിയന്ത്രിത മേഖലയാക്കുകയാണ് ലക്ഷ്യം.

OIE നിബന്ധനകളനുസരിച്ച് കുളമ്പുരോഗ വിമുക്ത രാജ്യങ്ങളില്‍ നിന്നു മാത്രമേ മൃഗോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കൂ. ആഗോളവ്യാപാരക്കരാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇത് അത്യന്താപേക്ഷിതമാണ്. പന്നികളില്‍ കൂടിയുള്ള രോഗബാധയ്ക്ക് തീവ്രത കൂടുതലായതിനാല്‍ അവയെ കുളമ്പു രോഗത്തിനെതിരായി കുത്തിവെപ്പിക്കണം. രോഗം ബാധിച്ച കന്നുകാലികളെ മറ്റിപ്പാര്‍പ്പിക്കുകയും വേണം.

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate