অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എരുമ വളര്‍ത്തല്‍

ആമുഖം

പശുവിനെ അപേക്ഷിച്ച്‌ ചെലവുകുറഞ്ഞ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷിച്ചു പകരം ധാരാളം പാല്‍ തരുന്ന ഒരു മൃഗമാണ്‌ എരുമ. വിവിധതരത്തിലുള്ള കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജീവിക്കുന്നതിനുള്ള കഴിവ്‌ എരുമകള്‍ക്കുണ്ട്‌. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലും എരുമകളെ സംരക്ഷിച്ചുപോരുന്നു. ഇറ്റലിയിലെ സമശീതോഷ്‌ണ കാലാവസ്ഥയിലും ഇന്ത്യയിലെ ഉഷ്‌ണമേഖലയിലും ഒരുപോലെ വിജയകരമായി എരുമകളെ വളര്‍ത്തുന്നുണ്ട്‌.
എരുമപ്പാലിന്റെ പ്രത്യേകത അതിലെ കൊഴുപ്പിന്റെ വര്‍ധിച്ച അളവാണ്‌. എരുമപ്പാലിലെ കൊഴുപ്പിന്റെ ശതമാനം ശരാശരി 7 മുതല്‍ 8 വരെയാണ്‌. എന്നാല്‍ 15 ശതമാനം കൊഴുപ്പുവരെയും എരുമപ്പാലില്‍നിന്നും ലഭിക്കുന്നു. ഇന്ത്യയിലെ നല്ലയിനം എരുമകള്‍ ദിവസേന ശരാശരി 4 മുതല്‍ 5 ലിറ്റര്‍ വരെ പാല്‍ നല്‍കുന്നുണ്ട്‌. 20 മുതല്‍ 25 ലിറ്റര്‍ വരെ പാല്‍ തരാന്‍ കഴിവുള്ള എരുമകളും ഇന്ത്യയിലുണ്ട്‌. നമ്മുടെ ഒരു സാധാരണ പശുവില്‍നിന്നും ലഭിക്കുന്ന പാലിന്റെ ഇരട്ടി അളവു പാല്‍ ശരിയായി സംരക്ഷിക്കപ്പെടുന്ന എരുമയില്‍നിന്നും കിട്ടും.
ഉത്തരേന്ത്യയിലെ പല പ്രധാന ക്ഷീരോല്‍പ്പാദന കേന്ദ്രങ്ങള്‍ക്കാവശ്യമായ പാല്‍ എരുമകളില്‍നിന്നാണ്‌ ലഭിക്കുന്നത്‌. അതിനാല്‍ ക്ഷീരവ്യവസായ വികസനത്തിന്‌ ഇപ്പോഴും ഭാവിയിലും ഒരു പ്രധാന ഘടകമായി കരുതേണ്ട മൃഗമാണ്‌ എരുമ.
ഇന്ത്യയിലെ പ്രധാനപ്പെട്ട ഇനം എരുമകള്‍ മെഹ്‌സ്സാന, സൂര്‍ത്തി, മുറ, നീലി, നാഗ്‌പൂരി, ജഫ്രാബാദി എന്നിവയാണ്‌.

എരുമ :ഇനങ്ങള്‍

മെഹ്‌സാന

ഗുജറാത്ത്‌ സംസ്ഥാനത്തിലെ മെഹ്‌സാന ജില്ലയാണ്‌ ഈ ജനുസിന്റെ ആവാസമേഖല. ഇവിടെയുള്ള മെഹ്‌സാന പട്ടണത്തിന്റെ പേരില്‍ നിന്നാണ്‌ പ്രസ്‌തുത ജനുസിന്‌ ഈ പേരു ലഭിച്ചത്‌. ഗുജറാത്തിലെ ബനസ്‌ക്കണ്‌ഠ ജില്ലയിലെ പാലന്‍പൂര്‍, ദീസ എന്നീ സ്ഥലങ്ങളിലും, സബര്‍ക്കണ്‌ഠ ജില്ലയിലെ രധന്‍പൂര്‍, താരാട്ട്‌ എന്നീ പ്രദേശങ്ങളിലും മെഹ്‌സാന ജനുസില്‍പ്പെട്ട എരുമകളെ കണ്ടുവരുന്നു. ശുദ്ധജനുസില്‍പ്പെട്ട എരുമകളെ മെഹ്‌സാന, പട്ടാന്‍, സിധാപൂര്‍, ബീജാപൂര്‍, കാടി, കേല്‍, രാധന്‍പൂര്‍ എന്നീ പട്ടണങ്ങളിലാണ്‌ കണ്ടുവരുന്നത്‌. മെഹ്‌സാന ജനുസില്‍പെട്ട എരുമകളുടെ ആവാസമേഖല പൊതുവേ വടക്കന്‍ ഗുജറാത്താണെന്നു പറയാം.
പൊതുലക്ഷണങ്ങള്‍: തൃപ്‌തികരമായ പാലുല്‍പ്പാദനത്തിനും നീണ്ട കറവയ്‌ക്കും മെഹ്‌സാന ജനുസ്സ്‌ പേരുകേട്ടതാണ്‌. കറവറ്റകാലം പൊതുവേ ഹ്രസ്വമായിരിക്കും. മുംബൈ നഗരത്തില്‍ പാല്‍ക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുറാവര്‍ഗത്തില്‍പെട്ട എരുമകളെക്കാള്‍ മെഹ്‌സാനവര്‍ഗത്തില്‍ പെട്ട എരുമകളെയാണിഷ്‌ടപ്പെടുന്നത്‌. ഈ എരുമകള്‍ സാമ്പത്തികമായി നേട്ടം ഉണ്ടാക്കുന്നതിനു സഹായിക്കുന്നതാണിതിനു കാരണം. പൊതുവേ പറഞ്ഞാല്‍ അവിടത്തെ കര്‍ഷകര്‍ പോത്തുകള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കുന്നില്ല. പോത്തുകിടാങ്ങളെ വേണ്ടവിധം ശ്രദ്ധിക്കാത്തതുകൊണ്ട്‌ പലപ്പോഴും അവ അകാലത്തില്‍തന്നെ ചത്തുപോകുന്നു.
സൂര്‍തിജനുസില്‍പ്പെട്ട ഉരുക്കളും മുറാജനുസില്‍പെട്ട ഉരുക്കളും തമ്മില്‍ പ്രജനനം നടത്തിയായിരിക്കണം മെഹ്‌സാനജനുസ്‌ രൂപം കൊണ്ടത്‌.
ഇടത്തരം ശരീരവലിപ്പമുള്ള ഈ എരുമകള്‍ ഉയരം കുറഞ്ഞതും ആഴം കൂടിയ ശരീരകോടരങ്ങളോടുകൂടിയവയുമാണ്‌. ഇതിന്റെ തല മുറാജനുസിന്റെ തലയോടു സാദൃശ്യമുണ്ട്‌. എന്നാല്‍ കണ്ണുകള്‍ അല്‍പം തുറിച്ചു നില്‍ക്കുന്നവയാണ്‌. കൊമ്പുകള്‍ മുറാജനുസില്‍പ്പെട്ട ഉരുക്കളുടേതുപോലെയോ സൂര്‍തിജനുസില്‍പ്പെട്ടവയുടേതു പോലെയോ കാണാറുണ്ട്‌. സൂര്‍തിജനുസിന്റെ കൊമ്പുകള്‍ നീണ്ട്‌ അരിവാള്‍ ആകൃതിയിലും, മുറാജനുസിന്റേത്‌ ചുരുണ്ട രൂപത്തിലും കണ്ടുവരുന്നു. മെഹ്‌സാന എരുമകളുടെ കഴുത്ത്‌ നീണ്ടതും ഭംഗിയുള്ളതുമാണ്‌. അകിടിനും ശരീരത്തിന്റെ പുറവശത്തിനും മുറാവര്‍ഗത്തോട്‌ സാദൃശ്യമുണ്ട്‌.
ഈ ജനുസില്‍പ്പെട്ട എരുമകളുടെ ശരാശരി തൂക്കം 400-500 കി.ഗ്രാമും പ്രായപൂര്‍ത്തിയായ വിത്തുപോത്തിന്റെ തൂക്കം 600 കി.ഗ്രാമില്‍ കൂടുതലുമാണ്‌. ഒരു കറവയില്‍ 1500-2000 കി.ഗ്രാം വരെ പാല്‍ ലഭിക്കാറുണ്ട്‌. കറവ 300 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നു.
തൊലിയുടെ നിറം കറുപ്പാണ്‌. കൈകാലുകളും വാല്‍ക്കൊണ്ടയും കറുത്ത നിറത്തിലുള്ളതായിരിക്കും. പൊതുവേ ഈ ജനുസ്‌ ശാന്തപ്രകൃതമുള്ളവയാണ്‌. കെട്ടിനിറുത്തി തീറ്റ കൊടുത്തതും അഴിച്ചുവിട്ട്‌ മേയിച്ചും ഈ എരുമകളെ വളര്‍ത്താം. തൊലി കനം കുറഞ്ഞതും മാര്‍ദവമുള്ളതുമാണ്‌. ശരീരത്തില്‍ പൊതുവേ രോമങ്ങള്‍ കുറവായിരിക്കും. ശാന്തപ്രകൃതമുള്ള എരുമകളായതുകൊണ്ട്‌ അവയുടെ പരിപാലനം എളുപ്പമാണ്‌.

സുര്‍തി

ഈ ജനുസില്‍ ആവാസമേഖല ഗുജറാത്ത്‌ സംസ്ഥാനത്തിലെ ചരോട്ടാര്‍ പ്രദേശമാണ്‌. കെയിറാ ജില്ലയും അതിനോട്‌ ചേര്‍ന്നു കിടക്കുന്ന ബറോഡാ ജില്ലയിലെ ചില ഭാഗങ്ങളും ഈ പ്രദേശത്തില്‍ ഉള്‍പ്പെടുന്നു. സുര്‍തി ജനുസിലെ ഒന്നാംതരം ഉരുക്കള്‍ കെയിറാ ജില്ലയില്‍പ്പെട്ട നടിയാട്ട്‌, ആനന്ദ്‌, ബോര്‍സതു എന്നീ താലൂക്കുകളിലും, ബറോഡാ ജില്ലയിലെ പെഡ്‌ലാത്‌ എന്ന സ്ഥലത്തും ധാരാളം കണ്ടുവരുന്നു.
മിക്ക കൃഷിക്കാര്‍ക്കും ഒന്നോ രണ്ടോ എരുമകള്‍ കാണും. അവയില്‍നിന്നു കിട്ടുന്ന ആദായം ഒരു ഉപ ആദായമായി അവര്‍ കണക്കാക്കുന്നു. വഗാരീസ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ സുര്‍തി പോത്തുകളെ പ്രജനനത്തിനായി വളര്‍ത്താറുണ്ട്‌. കൃഷിക്കാര്‍ വിത്തു പോത്തുകളെ പരിപാലിക്കുന്നതില്‍ താല്‍പര്യം കാണിക്കാറില്ല. അവര്‍ പോത്തുകിടാങ്ങളെ വഗാരീസിനേല്‍പ്പിച്ചു കൊടുക്കുന്നു.
ഒരു എരുമയില്‍നിന്നും ഒരു കറവയില്‍ 1700 കി.ഗ്രാം-1800 കി.ഗ്രാം പാല്‍ കിട്ടും. ചില എരുമകളില്‍നിന്നും ഒരു കറവയില്‍ (10-11 മാസം) 2500-2700 കി.ഗ്രാം പാല്‍ കിട്ടിയിട്ടുണ്ട്‌. പാലില്‍ കൊഴുപ്പിന്റെ തോത്‌ 7.5 ശതമാനമാണ്‌. ഏറ്റവും കൂടുതല്‍ കൊഴുപ്പു കണ്ടത്‌ 10 ശതമാനമാണ്‌. ആദ്യപ്രസവ സമയത്തു കണ്ട ഏറ്റവും കുറഞ്ഞ പ്രായം രണ്ടു വര്‍ഷം 9 മാസവും ഏറ്റവും കൂടിയ പ്രായം 4 വര്‍ഷം 4 മാസവും ശരാശരി പ്രായം 3 വര്‍ഷം 9 മാസവുമാണ്‌. പൊതുവേ സാമ്പത്തികമായ നേട്ടം കൈവരിക്കുവാന്‍ പര്യാപ്‌തമായ ഒരു ജനുസാണ്‌ സുര്‍തി. ഗുജറാത്ത്‌ സംസ്ഥാനത്തുനിന്നും കൊണ്ടുവന്ന സുര്‍തി എരുമകള്‍ ബോംബെ നഗരത്തില്‍ ധാരാളമായി കണ്ടുവരുന്നു.
മിതമായ ശരീരവലിപ്പമുള്ള ആകൃതിയൊത്തവയാണ്‌ സുര്‍തി എരുമകള്‍. പ്രായമെത്തിയ എരുമകള്‍ക്ക്‌ 600-700 കി.ഗ്രാം ഭാരമുണ്ട്‌. വിത്തുപോത്തുകള്‍ക്ക്‌ 700-800 കി.ഗ്രാമും. ശാന്തപ്രകൃതമുള്ളവയും ഉയരം കുറഞ്ഞവയുമാണ്‌ അവ. ഉണര്‍വുള്ള പ്രകൃതവും വട്ടത്തിലുള്ളതും അല്‍പം ഉന്തിനില്‍ക്കുന്നതും പ്രകാശമാനവുമായ കണ്ണുകളും അവയുടെ പ്രത്യേകതയാണ്‌. സാമാന്യം നീളമുള്ള കൊമ്പുകള്‍ക്ക്‌ അരിവാളിന്റെ ആകൃതിയാണുള്ളത്‌. കറുത്തനിറവും തവിട്ടുനിറവും കാണാറുണ്ട്‌. ചില നല്ലയിനം സുര്‍തികളില്‍ കഴുത്തില്‍ രണ്ടുവെള്ള വരകള്‍ കാണാം. പുറം ഒരേ നിരപ്പിലാണ്‌. തലയ്‌ക്ക്‌ സാമാന്യം നീളവും അതിനൊത്ത വീതിയും കാണാറുണ്ട്‌. കൊമ്പുകള്‍ക്കിടയിലുള്ള ഭാഗം ഉരുണ്ടിരിക്കുന്നതും കാണാം. നെറ്റിത്തടം അല്‍പം ഉന്തിനില്‍ക്കുന്നതും സാമാന്യം വിസ്‌താരമുള്ളതുമാണ്‌. നാസാരന്ധ്രങ്ങളും മുഞ്ഞിയും വലിപ്പമുള്ളവയാണ്‌. ചിലപ്പോള്‍ പുരികങ്ങളില്‍ ഒരുവരി വെള്ള രോമം കാണാറുണ്ട്‌. ചെവികള്‍ സാമാന്യ വലിപ്പമുള്ളവയും, അവയുടെ അകം ചുവപ്പുനിറത്തിലുള്ളതുമാകുന്നു.
എരുമകളുടെ കഴുത്ത്‌ നീളം കൂടിയും വണ്ണം കുറഞ്ഞും കാണപ്പെടുന്നു. വിത്തുപോത്തുകളുടെ കഴുത്തിനു നല്ല വണ്ണം കാണാം. അകിടിന്‌ നല്ല വലിപ്പമുണ്ട്‌. അത്‌ ആകൃതി ഒത്തതും ഉടലുമായി നല്ല രീതിയില്‍ ഘടിപ്പിച്ചിരിക്കുന്നതുമാണ്‌. ഇളം ചുവപ്പുനിറമാണ്‌ അകിടിന്റെ തൊലിയുടേത്‌. മുലക്കാമ്പുകള്‍ ഒത്ത നീളമുള്ളവയും അകിടില്‍ ചതുരാകൃതിയില്‍ ഘടിപ്പിച്ചിരിക്കുന്നതുമാണ്‌. ക്ഷീരസിരകള്‍ നല്ല വലിപ്പമുള്ളവയായിരിക്കും.
ഉടലിലെ ത്വക്കിനു സാമാന്യം കനമുണ്ടെങ്കിലും മൃദുവും വലിച്ചാല്‍ വലിയുന്നതുമാണ്‌. രോമങ്ങള്‍ പൊതുവേ കുറവായ ത്വക്കിന്‌ സാധാരണ കറുത്ത നിറമാണെങ്കിലും ഇളം ചുവപ്പുനിറവും കണ്ടുവരുന്നു. തവിട്ടുനിറത്തിലുള്ള എരുമകളെയും കാണാറുണ്ട്‌. കറുത്തനിറത്തിലുള്ള എരുമകളില്‍ പോലും കാല്‍മുട്ടിനും ഹോക്ക്‌ സന്ധിക്കും താഴെ കാണുന്ന രോമങ്ങള്‍ക്കു ചാരനിറമാണുള്ളത്‌.

മുറാ

തെക്കന്‍ പഞ്ചാബും ഡല്‍ഹിയുമാണ്‌ മുറാജനുസിന്റെ തറവാടെന്നു പറയാം. എങ്കിലും ഉത്തരപ്രദേശ്‌ മുതല്‍ പഞ്ചാബ്‌ അടക്കം സിന്ധുവരെ മുറാഎരുമകളുടെ ആവാസമേഖലയായി കണക്കാക്കാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും മുറാ എരുമകളെ സംരക്ഷിച്ചു വരുന്നുണ്ട്‌. ശുദ്ധജനുസില്‍പെട്ട മുറാ എരുമകളെ ഹരിയാനാ സംസ്ഥാനത്താണ്‌ കണ്ടുവരുന്നത്‌. നാഭ, പാട്യാല, ഹിസ്സാര്‍ ജില്ല എന്നിവിടങ്ങളിലും നല്ല മുറാ എരുമകളെ കാണാം.
കൊഴുപ്പുള്ള പാല്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന എരുമകളാണ്‌ മുറാജനുസില്‍പ്പെട്ടവ. ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും പാലിന്റെ ആവശ്യത്തിനും നെയ്യ്‌ ഉല്‍പ്പാദിപ്പിക്കുന്നതിനും വേണ്ട ധാരാളം മുറാ എരുമകളെ വളര്‍ത്തുന്നുണ്ട്‌.
മിക്ക സംസ്ഥാനങ്ങളിലും ഗവണ്‍മെന്റുടമയില്‍ മുറാ എരുമകളെ പരിപാലിച്ചുവരുന്നു. ഇതുകൂടാതെ സ്വകാര്യമേഖലയിലുള്ള മുറാഫാമുകളുമുണ്ട്‌. ഈ ഫാമുകളില്‍ ശരാശരി 1500-2200 കി.ഗ്രാം പാല്‍ ലഭിച്ചു വരുന്നു. ചില എരുമകള്‍ ഒരു കറവയില്‍ 3500 കി.ഗ്രാമില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്‌.ശരാശരി 7 ശതമാനം കൊഴുപ്പ്‌ കണ്ടുവരുന്നു.
മുറാ എരുമയുടെ ശരീരം ഭാരിച്ചതും കഴുത്തും ശിരസും താരതമ്യേന വലിപ്പം കുറഞ്ഞവയുമാണ്‌. കൊമ്പുകള്‍ നീളം കുറഞ്ഞവയും ചുരുണ്ടു മടങ്ങിയവയും ആയിരിക്കും. അകിടിനു നല്ല വലിപ്പം കാണാം. വാല്‍ നീളം കൂടിയതും ഹോക്ക്‌ സന്ധിക്ക്‌ താഴെവരെ ഇറങ്ങി നില്‍ക്കുന്നതുമാണ്‌. ഇവയ്‌ക്ക്‌ നല്ല കറുപ്പുനിറമാണ്‌. വാലിന്റെ അഗ്രത്തിനു വെള്ളനിറമുണ്ടാകും. നെറ്റിയിലും കൈകാലുകളുടെ അഗ്രങ്ങളിലും കാണുന്ന വെള്ളനിറം ശുദ്ധജനുസിന്റെ ലക്ഷണമല്ല.
ശരീരത്തിന്റെ വലിപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ തലയ്‌ക്കു വലിപ്പം കുറവാണ്‌. എരുമകളില്‍ തല രൂപമൊത്തതായിരിക്കുമെങ്കിലും പോത്തുകളില്‍ തല വലിപ്പമുള്ളതും ഭാരിച്ചതുമായിരിക്കും. നെറ്റിത്തടം വിസ്‌താരമുള്ളതും ഉയര്‍ന്നു നില്‍ക്കുന്നതുമാണ്‌. മുഖത്തു വെള്ളപ്പാടുകള്‍ കാണാറില്ല. നാസാരന്ധ്രങ്ങള്‍ സാമാന്യം വലുതും അവ തമ്മില്‍ വേണ്ടത്ര അകലം നിലനിറുത്തുന്നതുമാകുന്നു. എരുമകളുടെ കണ്ണുകള്‍ വലുതും പ്രകാശമുള്ളവയുമാണ്‌. ചെറിയതും കനംകുറഞ്ഞതും തൂങ്ങിക്കിടക്കുന്നതുമായ ചെവികളാണിവയ്‌ക്കുള്ളത്‌. കൊമ്പുകള്‍ ചുരുണ്ടു മടങ്ങിയിരിക്കും.
അകിട്‌ നല്ല വളര്‍ച്ച കാണിക്കുന്നു. ക്ഷീരസിരകള്‍ നല്ലപോലെ തടിച്ചതും മുലക്കാമ്പുകള്‍ നല്ല നീളമുള്ളവയുമാണ്‌. പിന്‍മുലക്കാമ്പുകള്‍ക്കു മുന്‍മുലക്കാമ്പുകളെ അപേക്ഷിച്ച്‌ നീളം കൂടുതലുണ്ട്‌. ശരീരത്തില്‍ രോമം പൊതുവേ കുറവായിരിക്കും.

നീലി

പാക്കിസ്ഥാനിലുള്ള പൊതുവേ താഴ്‌ന്ന പ്രദേശങ്ങളായ മോണ്‍ട്‌ ഗോമെറി, മുള്‍ത്താന്‍ എന്നീ ജില്ലകളും ഫെറോസുപ്പൂര്‍ ജില്ലയും നീലി ജനുസിന്റെ ആവാസമേഖലയാണെന്നു പറയാം. സത്‌ലജ്‌ നദീതടങ്ങളില്‍ ധാരാളമായി കണ്ടുവരുന്നതുകൊണ്ട്‌ സത്‌ലജ്‌ നദിയിലെ വെള്ളത്തിന്റെ നീലനിറത്തെ ആസ്‌പദമാക്കിയായിരിക്കണം ഈ ജനുസ്സിന്‌ നീലി എന്ന പേര്‌ ലഭിച്ചത്‌.
പോത്തുകിടാങ്ങള്‍ക്കു ഇവിടെ വലിയ മതിപ്പില്ല. ചിലര്‍ അവയെ കശാപ്പു ചെയ്യുന്നു. എന്നാല്‍ എരുമക്കുട്ടികളെ നല്ലപോലെ പരിപാലിക്കാറുണ്ട്‌. നല്ല കറവയുള്ള എരുമകള്‍ക്കുണ്ടാകുന്ന പോത്തുകിടാങ്ങളെ ശ്രദ്ധാപൂര്‍വം വളര്‍ത്തി പ്രജനനത്തിന്‌ ഉപയോഗിക്കുന്നു. ജംഗ്ലികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാടുചുറ്റികളായ ഒരു കൂട്ടം ആളുകളാണ്‌ മുഖ്യപരിപാലകര്‍. അവര്‍ കൂടുതല്‍ എരുമകളെ പരിപാലിക്കുന്നതില്‍ കാണുന്നു. ചില സന്ദര്‍ഭങ്ങളില്‍ വാല്‍ക്കൊണ്ടയ്‌ക്കും വെള്ളനിറം കാണാറുണ്ട്‌. നാഗ്‌പ്പുരി എരുമകള്‍ പൊതുവേ ശാന്തപ്രകൃതമുള്ളവയാണ്‌. കൂടാതെ മെച്ചപ്പെട്ട രോഗപ്രതിരോധശക്തിയുമുണ്ട്‌.

ജാഫരാബാദി

തെക്കന്‍ കാഠിയവാഡ്‌, ജാഫറാബാദ്‌ എന്നീ പ്രദേശങ്ങളില്‍ ഈ ജനുസില്‍പ്പെട്ട എരുമകളെ കാണാം. ഉടലിനു പൊതുവേ നീളക്കൂടുതലാണെങ്കിലും ഒതുക്കം കുറവാണ്‌. ആടയും അകിടും നല്ല വളര്‍ച്ച കാണിക്കാറുണ്ട്‌. തലയും കഴുത്തും വലുതാണ്‌. നെറ്റിത്തടം വളരെ വിസ്‌തൃതമായിരിക്കും. കൊമ്പുകള്‍ക്കു പ്രത്യേക ആകൃതിയാണുള്ളത്‌. ഉല്‍ഭവസ്ഥാനത്തുനിന്നും കുറച്ച്‌ താണതിനുശേഷം കൊമ്പുകള്‍ വീണ്ടും ഉയരുന്നു. ശരീരത്തിന്റെ നിറം കറുപ്പാണ്‌. പോത്തുകള്‍ക്ക്‌ ഏകദേശം 650 കി.ഗ്രാമും എരുമകള്‍ക്ക്‌ 500 കി.ഗ്രാമും തൂക്കം കാണാറുണ്ട്‌. കറവക്കാലത്ത്‌ 1800 മുതല്‍ 2250 കി.ഗ്രാം വരെ പാല്‍ തരുന്നു.

പാന്ധാര്‍പുരി

മഹാരാഷ്‌ട്രയിലെ കോലാപൂര്‍, സോളാപൂര്‍, പാന്ധാര്‍പുരി, സാംഗ്ലി, സത്താറ ജില്ലകളില്‍ കാണപ്പെടുന്നു. നീണ്ട തല, ചാരനിറം, നീണ്ട്‌ പിന്നിലോട്ട്‌ വളഞ്ഞ കൊമ്പുകള്‍, ഇടത്തരം ആകൃതിയിലുള്ള അകിട്‌ എന്നിവ പ്രത്യേകതകളാണ്‌. ഇവയ്‌ക്ക്‌ മണിക്കൂറുകളോളം പാല്‍ ചുരത്താനുള്ള കഴിവുണ്ട്‌. അതിനാല്‍ കര്‍ഷകര്‍ വീടുതോറും എരുകളെ കൊണ്ടുപോയി പാല്‍ കറന്ന്‌ വില്‍പ്പന നടത്തിവരുന്നു. ഒരു കറവക്കാലത്ത്‌ 1500 ലിറ്റര്‍ പാല്‍ ലഭിക്കും.

കുട്ടനാട്‌ എരുമകള്‍

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളുടെ വിവിധഭാഗങ്ങളില്‍ കണ്ടുവരുന്നു. വംശനാശ ഭീഷണിയിലാണ്‌. പാലുല്‍പ്പാദനം 2-3 ലിറ്റര്‍ മാത്രം. ഉഴവുശേഷിയില്‍ മുന്നിലാണ്‌. ഇവയെ സംരക്ഷിക്കുവാനുള്ള പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല നടപ്പാക്കിവരുന്നു.
ബാദാവരി, ഗോദാവരി, ടോഡ, മെഹ്‌സാന, നാഗ്‌പുരി, മറാത്ത്‌വാഡി, സൗത്ത്‌ കാനറ, സാംബല്‍പുരി, സിക്കിമീസ്‌, ജെറാംഗി മുതലായവ വിവിധ എരുമ ജനുസ്സുകളാണ്‌.
കുട്ടനാട്‌ എരുമകളെയും വളര്‍ത്തിവരുന്നു. സൗത്ത്‌ കാനറ, കുട്ടനാട്‌ എരുമകളെയും വളര്‍ത്തിവരുന്നു. സൗത്ത്‌ കാനറ ഇനങ്ങളെ ദക്ഷിണ കര്‍ണാടക മലബാര്‍ പ്രദേശങ്ങളില്‍ (കണ്ണൂര്‍, കാസര്‍ഗോഡ്‌) കണ്ടുവരുന്നു.

എരുമ വളര്‍ത്തല്‍

ഇന്ത്യയില്‍ എരുമവളര്‍ത്തലിനു വളരെ പ്രാധാന്യമുണ്ട്‌. ലോകത്തെ ഏറ്റവും കൂടുതല്‍ പാലുല്‍പ്പാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പാലിന്റെ 54%-വും കാലിസമ്പത്തിന്റെ 33% വരുന്ന എരുമകളില്‍ നിന്നാണ്‌. പാലിനുവേണ്ടി വളര്‍ത്തുന്ന 18 എരുമജനുസ്സുകള്‍ ഇവിടെയുണ്ട്‌.
ലോകത്താകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50%-വും ഇന്ത്യയിലാണ്‌ (1.4 ദശലക്ഷം ടണ്‍). പാകിസ്ഥാന്‍ രണ്ടാം സ്ഥാനത്തും ചൈന മൂന്നാം സ്ഥാനത്തുമാണ്‌. ഇന്ത്യയില്‍ ഇറച്ചിയുല്‍പ്പാദനത്തില്‍ 70.2% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്‌. മാട്ടിറച്ചി പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയെ അപേക്ഷിച്ച്‌ പോത്തിറച്ചിയില്‍ കൊഴുപ്പിന്റെ അളവ്‌ 16.5%മാത്രമാണ്‌ (4 വയസ്സില്‍ താഴെ പ്രായത്തില്‍). കൊളസ്‌ട്രോളിന്റെ അളവ്‌ കുറവാണ്‌. മാംസതന്തുക്കളില്‍ 2-3% കൊഴുപ്പു മാത്രമേയുള്ളൂ. ഭ്രാന്തിപ്പശു രോഗഭീഷണിയുമില്ല. ആതിനാല്‍ അന്താരാഷ്‌ട്ര വപണിയില്‍ പോത്തിറച്ചിക്ക്‌ ആവശ്യക്കാര്‍ ഏറെയാണ്‌.
ആവശ്യമായ പരിചരണം ലഭിക്കാതെ ഇന്ത്യയില്‍ പ്രതിവര്‍ഷം 5.5 ദശലക്ഷം പോത്തിന്‍ കുട്ടികളാണ്‌ ചത്തൊടുങ്ങുന്നത്‌. ഇവയെ ശാസ്‌ത്രീയരീതിയില്‍ വളര്‍ത്തിയാല്‍ ഇറച്ചിയുല്‍പ്പാദനത്തില്‍ വന്‍ വര്‍ധനയുണ്ടാകും. ഇവയെ പാഴാക്കുന്നതിലൂടെ 200 കോടിയോളം രൂപയുടെ വാര്‍ഷിക നഷ്‌ടത്തിനിടവരുന്നു.
പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യയിലെ വാര്‍ഷിക വളര്‍ച്ചാനിരക്ക്‌ 82% ആണ്‌. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പത്തോളം വന്‍കിട അറവുശാലകളും മാംസസംസ്‌കരണശാലകളും ഇന്ത്യയിലുണ്ട്‌. മീറ്റ്‌ കം ബോണ്‍മീല്‍, കൊഴുപ്പ്‌, എല്ലുപൊടി എന്നിവ ഉപോല്‍പന്നങ്ങളായി നിര്‍മിച്ചുവരുന്നു.
എരുമപ്പാലില്‍ കൊഴുപ്പും ഖരപദാര്‍ത്ഥങ്ങളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്‌. കൊളസ്‌ട്രോളിന്റെ അളവ്‌ കുറവാണ്‌. ബയോളജിക്കല്‍ മൂല്യം കൂടുതലാണ്‌. എരുമപ്പാലില്‍ പശുവിന്‍ പാലിന്റേതിനെക്കാള്‍ കൂടുതല്‍ ടോകോഫെറോള്‍, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്‌. ക്രീം, ഐസ്‌ക്രീം, തൈര്‌, ചീസ്‌ മുതലായവ ഉണ്ടാക്കാന്‍ എരുമപ്പാല്‍ ഉപയോഗിക്കുന്നു. കീര്‍ത്തികേട്ട ചീസുകളായ ഇറ്റലിയിലെ സാള്‍ട്ടീ, ഫിലിപ്പൈന്‍സിലെ വൈറ്റ്‌ ചീസ്‌, ഇറ്റലിയിലെ മൊസറല്ല, റികോട്ട എന്നിവയും, ബള്‍ഗേറിയയിലെ പെക്കോസിനോയും എരുമപ്പാലില്‍നിന്ന്‌ ഉല്‍പ്പാദിപ്പിച്ച്‌ അന്താരാഷ്‌ട്ര വിപണിയില്‍ വില്‍പ്പന നടത്തിവരുന്നവയാണ്‌.
കാരബീഫ്‌ (cara beef), ബഫല്ലോ ബീഫ്‌ എന്നീ പേരുകളിലാണ്‌ പോത്തിറച്ചി അന്താരാഷ്‌ട്ര വിപണിയില്‍ അറിയപ്പെടുന്നത്‌.
ലോകത്താകമാനമുള്ള എരുമകളില്‍ 97%-വും ഏഷ്യയിലാണുള്ളത്‌. അതായത്‌ ഏതാണ്ട്‌ 168 ദശലക്ഷം എരുമകളില്‍ 161 ദശലക്ഷവും ഏഷ്യയില്‍. ഈജിപ്‌തില്‍ പശുക്കളെക്കാള്‍ കൂടുതല്‍ എരുമകളാണ്‌. ഏഷ്യയിലുല്‍പ്പാദിപ്പിക്കപ്പെടുന്ന പാലില്‍ 50%-വും ഇന്ത്യയില്‍നിന്നാണ്‌. ഏഷ്യന്‍ എരുമകളില്‍ 57%-വും ഇന്ത്യയിലാണുള്ളത്‌.
18-ഓളം എരുമ ജനുസ്സുകള്‍ ഇന്ത്യയിലുണ്ടെന്നു സൂചിപ്പിച്ചല്ലോ. എരുമപ്പാലുല്‍പ്പാദനത്തില്‍ 35%-വും മുറ, നിലിരവി, സുര്‍ത്തി, മെഹ്‌സാന, ജാഫറബാഡി, കുന്തി ഇനങ്ങളില്‍ നിന്നാണ്‌. 65% നാടന്‍ ജനുസ്സുകളില്‍നിന്നും. റബാഡി, കുന്തി ഇനങ്ങളില്‍ നിന്നാണ്‌. 65% നാടന്‍ ജനുസ്സുകളില്‍നിന്നും. ഒരു കറവക്കാലയളവില്‍ മുറയുടെ പാലുല്‍പ്പാദനം 1500-3200 ലിറ്റര്‍ ആണ്‌.
ഒരു ലക്ഷത്തോളം എരുമകള്‍ മാത്രമുള്ള കേരളത്തില്‍ അടുത്തകാലത്തായി എരുമകളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചതുപ്പു നിലങ്ങളും വെള്ളക്കെട്ടുള്ള പാടങ്ങളും കടലോരങ്ങളുമുള്ള കേരളത്തില്‍ എരുമവളര്‍ത്തല്‍ കൂടുതല്‍ വിപുലപ്പെടുത്താവുന്നതാണ്‌. പോത്തിന്‍ കുട്ടികളെ ശാസ്‌ത്രീയ രീതിയില്‍ വളര്‍ത്തി ഗുണമേന്മയുള്ള ഇറച്ചി ഉല്‍പ്പാദിപ്പിക്കാം. ഇതോടൊപ്പം ശാസ്‌ത്രീയ അറവുശാലകളും മാംസപരിശോധന സംവിധാനങ്ങളും നിലവില്‍ വരേണ്ടതുണ്ട്‌. ഇന്ന്‌ കേരളത്തിലെ മാംസസംസ്‌കരണം തീര്‍ത്തും അസംഘടിത മേഖലയിലാണ്‌. വിരലിലെണ്ണാവുന്ന ശാസ്‌ത്രീയ അറവുശാലകള്‍ മാത്രമേയുള്ളൂ. വഴിയോരത്തും റോഡരികിലുമാണ്‌ അറവുപ്രക്രിയ നടന്നുവരുന്നത്‌. രോഗം ബാധിച്ച മൃഗങ്ങളുടെ ഇറച്ചികഴിക്കുന്നതിലൂടെ 200-ഓളം രോഗങ്ങളാണ്‌ മനുഷ്യരിലേക്ക്‌ പകരുന്നത്‌.
കേരളത്തില്‍ എരുമവളര്‍ത്തലിനു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്‌. കൊഴുപ്പിന്റെ അളവ്‌ കൂടുതലായതിനാല്‍ എരുമപ്പാലിനു പശുവിന്‍ പാലിനെക്കാള്‍ വില ലഭിക്കും. 2-5 വരെ എരുമകളെ വളര്‍ത്തുന്ന യൂണിറ്റുകള്‍ക്കു സാധ്യതയേറെയാണ്‌. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളില്‍ തീറ്റപ്പുല്ല്‌ കൃഷി ചെയ്യാം.
മഹാരാഷ്‌ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പോത്തിന്‍ കുട്ടികളെ ശാസ്‌ത്രീയരീതിയില്‍ വളര്‍ത്തുന്ന സംയോജിത രീതി (integrated approach) നടപ്പിലാക്കിവരുന്നു. ഈ പദ്ധതിയില്‍ പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന കര്‍ഷകരെ കണ്ടെത്തി അവയ്‌ക്ക്‌ വിരമരുന്ന്‌, തീറ്റ, വിറ്റാമിന്‍ മിശ്രിതങ്ങള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്‌തുവരുന്നു. അറവുപ്രക്രിയയ്‌ക്ക്‌ തയാറാക്കുമ്പോള്‍ അവയെ കര്‍ഷകരില്‍നിന്നും വാങ്ങി ആധുനിക ശാസ്‌ത്രീയ അറവുശാലകളില്‍ കശാപ്പിനു വിധേയമാക്കി ഇറച്ചി സംസ്‌കരിച്ച്‌ കയറ്റുമതി ചെയ്‌തുവരുന്നു. ഇറച്ചിയുല്‍പ്പാദനം മുതല്‍ വിപണനം വരെ HACCP അനുവര്‍ത്തിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിച്ചുവരുന്നു. അലാന, ഹിന്ദ്‌ ആഗ്രോ, അലാന സണ്‍സ്‌, അല്‍കബീര്‍ എന്നീ ഏജന്‍സികള്‍ ഇവയില്‍ ചിലതാണ്‌. ഈ സംവിധാനത്തിലൂടെ കര്‍ഷകര്‍ക്ക്‌ മെച്ചപ്പെട്ട വിലയും ഉപഭോക്താവിന്‌ ഗുണമേന്മയുള്ള ഇറച്ചിയും ലഭിക്കും.
ഇന്ത്യയില്‍ പ്രതിവര്‍ഷം 1.41 ദശലക്ഷം ടണ്‍ പോത്തിറച്ചി ഉല്‍പ്പാദിപ്പിച്ചുവരുന്നു. 1415 കോടിയോളം രൂപയുടെ പോത്തിറച്ചിയാണ്‌ പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്നത്‌. പോത്തിറച്ചിയില്‍ രണ്ടുശതമാനത്തില്‍ താഴെ മാത്രമേ കൊഴുപ്പ്‌ അടങ്ങിയിട്ടുള്ളൂ. മറ്റു ഘടകങ്ങള്‍ 76.4% ജലാംശം, 20.4% പ്രോട്ടീന്‍, 1.5% കൊഴുപ്പ്‌, 1% ധാതുലവണങ്ങള്‍, 5.1% വെള്ളത്തില്‍ ലയിക്കുന്ന പ്രോട്ടീനുകള്‍, 0.37% ഉപ്പില്‍ ലയിക്കുന്ന പ്രോട്ടീനുകള്‍, 0.12% പ്രോട്ടീന്‍ ഇതര നൈട്രജന്‍ എന്നിവയാണ്‌. ഹൈഡ്രോക്‌സിപ്രോലിന്റെ അളവ്‌ മാട്ടിറച്ചിയിലേതിനെക്കാള്‍ കുറവാണ്‌. പോത്തിറച്ചിയില്‍ നിന്നുള്ള ഊര്‍ജത്തിന്റെ അലവ്‌ 6.8 K Cal/gആണ്‌. പൂരിത കൊഴുപ്പമ്ലങ്ങളുടെയും കൊഴുപ്പമ്ലങ്ങളുടെയും അനുപാതം പാചകം ചെയ്യുമ്പോള്‍ വര്‍ധിച്ചുവരുന്നു. നിരവധി ഉല്‍പ്പന്നങ്ങള്‍ ഇറച്ചിയില്‍നിന്നും നിര്‍മിച്ചു വരുന്നുണ്ട്‌. പ്രായക്കൂടുതലുള്ള പോത്തിന്‍ കുട്ടികളുടെ ഇറച്ചിക്ക്‌ മൃദുത്വം കുറയും. നിറം, മൃദുത്വം, ശൈത്യഹ്രസ്വത (cold shortening) എന്നിവയ്‌ക്കായി വൈദ്യുത ഉദ്ദീപനം ഉപയോഗിച്ചുവരുന്നു.
സോസേജുകള്‍, ഇറച്ചി ബ്ലോക്കുകള്‍, നഗ്ഗെറ്റ്‌സ്‌, റോള്‍സ്‌, ലോഫ്‌, കബാബ്‌, റോസ്റ്റഡ്‌ ചിങ്ക്‌സ്‌, അച്ചാറുകള്‍, ഹാം ബേക്കന്‍ (bacon), മീറ്റ്‌ ജെര്‍ക്കി തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ പോത്തിറച്ചിയില്‍നിന്നും നിര്‍മിക്കാം.
മൂല്യവര്‍ധന (value addition)യിലൂടെ ഇറച്ചി സംസ്‌കരണത്തില്‍നിന്ന്‌ കൂടുതല്‍ വരുമാനം നേടാം. ശുചിത്വമുള്ള അറവുപ്രക്രിയ, സംസ്‌കരണം, ഇറേഡിയേഷന്‍, ശീതീകരണം, പാക്കിങ്‌ എന്നിവയിലൂടെ ഇറച്ചിയുടെ ഗുണമേന്മ വര്‍ധിപ്പിക്കാവുന്നതാണ്‌.
ഫിലിപ്പൈന്‍സ്‌, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പത്തുവയസ്സിനുമേല്‍ പ്രായമുള്ള പോത്തുകളെ മാത്രമേ അറവുപ്രക്രിയയ്‌ക്ക്‌ വിധേയമാക്കാവൂ. എന്നാല്‍ ഇന്ത്യയില്‍ പ്രായം കുറഞ്ഞവയെ ഇറച്ചിക്കുവേണ്ടി ഉപയോഗിക്കുന്നതിനാല്‍ പോത്തിറച്ചിക്ക്‌ മൃദുത്വം കൂടുതലാണ്‌. അതിനാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ഇന്ത്യന്‍ പോത്തിറച്ചിക്ക്‌ ആവശ്യക്കാര്‍ കൂടുതലാണ്‌!

തീറ്റക്രമം

എരുമകള്‍ക്ക്‌ നിലനില്‍പ്പിനായി 2 കി.ഗ്രാം തീറ്റയും ഓരോ 2 കി.ഗ്രാം പാലിന്‌ ഒരു കി.ഗ്രാം എന്ന തോതിലും തീറ്റ നല്‍കണം. 6 മാസത്തിനുമേല്‍ ചെനയുള്ള എരുമകള്‍ക്ക്‌ ഒരു കി.ഗ്രാം തീറ്റ കൂടുതലായി നല്‍കണം.
തീറ്റപ്പുല്ല്‌ അധികം നല്‍കുന്നത്‌ ഉല്‍പ്പാദനച്ചെലവ്‌ കുറയ്‌ക്കാന്‍ സഹായിക്കും. വേനലില്‍ പോഷകന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍ എ അടങ്ങിയ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ത്ത്‌ നല്‍കണം.
ഉല്‍പ്പാദന വര്‍ധനവിനായി പ്രോബയോട്ടിക്കുകള്‍ തീറ്റയില്‍ ചേര്‍ത്ത്‌ നല്‍കുന്നത്‌ പോഷകമൂല്യം കുറഞ്ഞ പരുഷാഹാരങ്ങളുടെ തീറ്റപരിവര്‍ത്തനശേഷി ഉയര്‍ത്താന്‍ സഹായിക്കും. പ്രോബയോട്ടിക്കുകളായി ഉണക്കിപ്പൊടിച്ച യീസ്റ്റ്‌ (active dried yeast) നല്‍കാവുന്നതാണ്‌.

പരിചരണം

എരുമകളുടെ ഉല്‍പ്പാദനക്ഷമത നിലനിര്‍ത്താന്‍ പരിചരണം അത്യാന്താപേക്ഷിതമാണ്‌. വേനല്‍ക്കാല സ്‌ട്രെസ്സ്‌ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും. ദിവസേന 2-3 തവണ കുളിപ്പിക്കുന്നത്‌ നല്ലതാണ്‌. ചൂടു കൂടുതലുള്ള സമയങ്ങളില്‍ അവയെ വെള്ളത്തിലിറക്കാം. ശുദ്ധജല യഥേഷ്‌ടം കുടിക്കാന്‍ നല്‍കണം.
ശാസ്‌ത്രീയരീതിയില്‍ വളര്‍ത്തുന്ന എരുമക്കിടാരികള്‍ 30-36 മാസത്തില്‍ പ്രായപൂര്‍ത്തിയെത്തും. ആദ്യപ്രസവം 40-48 മാസങ്ങളില്‍ നടക്കും. പ്രസവിച്ച്‌ 3-4 മാസത്തിനകം മദലക്ഷണം കാണിക്കും. മദം 18-24 മണിക്കൂര്‍ നീണ്ടുനില്‍ക്കും. 2 പ്രസവം തമ്മിലുള്ള ഇടവേള 15-18 മാസങ്ങളാണ്‌. ഗര്‍ഭകാലം 300 ദിവസങ്ങളാണ്‌. പ്രകടമായ മദലക്ഷണം കാണിക്കാത്തതിനാല്‍ എരുമകളെ സൂക്ഷ്‌മമായി നിരീക്ഷിക്കണം. പാലുല്‍പ്പാദനത്തില്‍ കുറവ്‌, ഇടയ്‌ക്കിടെയുള്ള മൂത്രമൊഴിപ്പ്‌, ഈറ്റത്തില്‍നിന്നും കൊഴുത്ത ദ്രാവകം പുറത്തേക്ക്‌ ഒഴുകല്‍ എന്നിവയാണ്‌ പ്രകടമായ ലക്ഷണങ്ങള്‍. മദലക്ഷണങ്ങള്‍ കണ്ട്‌ 14-20 മണിക്കൂറിനകം കൃത്രിമ ബീജസംയോജനം നടത്താം. മദലക്ഷണം പുറത്ത്‌ കാണിക്കാതെയുള്ള നിശ്ശബ്‌ദം മദ (suboestrum) എരുമകളില്‍ കൂടുതലായി കണ്ടുവരുന്നു.

കന്നുകുട്ടി പരിപാലനം

എരുമവളര്‍ത്തലില്‍ കന്നുകുട്ടി പരിപാലനത്തിന്‌ പ്രത്യേകം ഊന്നല്‍ നല്‍കണം. എരുമക്കുട്ടികളില്‍ മരണനിരക്ക്‌ കൂടുതലാണ്‌. അവയ്‌ക്ക്‌ ജനിച്ച്‌ ആദ്യത്തെ ആഴ്‌ച കന്നിപ്പാല്‍ നല്‍കണം. 3,7,21 ദിവസങ്ങളിലും പിന്നീട്‌ മാസംതോറും വിരമരുന്ന്‌ നല്‍കണം.
എരുമക്കുട്ടികള്‍ക്ക്‌ 3 മാസം വരെ പാല്‍ നല്‍കണം. ഈര്‍പ്പരഹിതമായ ചുറ്റുപാടില്‍ പാര്‍പ്പിക്കണം.
പശുവളര്‍ത്തലില്‍ സ്വീകരിക്കുന്ന പരിചരണ രോഗനിയന്ത്രണമാര്‍ഗങ്ങള്‍ എരുമവളര്‍ത്തലിലും അവലംബിക്കേണ്ടതാണ്‌.
എരുമകളില്‍ ആദ്യപ്രസവത്തിനുശേഷം മുലക്കാമ്പുകള്‍ ചുവന്ന്‌ തടിച്ചിരിക്കും. തൊട്ടാല്‍ വേദനയും കാണിക്കും. മാമിലൈറ്റിസ്‌ രോഗമാണിത്‌. ഒരിനം ഹെര്‍പ്പിസ്‌ വൈറസാണ്‌ രോഗഹേതു. പാലിന്‌ നിറവ്യത്യാസം കാണപ്പെടാറില്ല. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികില്‍സ നല്‍കേണ്ടിവരും.
തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി തീറ്റപ്പുല്ല്‌ കൃഷിചെയ്‌ത്‌ എരുകളെ വളര്‍ത്താം. ചാണകം തെങ്ങിനും തീറ്റപ്പുല്ലിനും വളമായി ഉപയോഗിക്കാം. തൊഴുത്ത്‌ കഴുകിയ വെള്ളം കുളങ്ങളിലേക്കു വിട്ട്‌ മല്‍സ്യങ്ങളെ വളര്‍ത്താവുന്നതാണ്‌.
കര്‍ണാലിലെ ദേശീയ ക്ഷീരവികസന ഇന്‍സ്റ്റിറ്റിയൂട്ട്‌, ആനന്ദിലെ ദേശീയ ക്ഷീരവികസന ബോര്‍ഡ്‌, പഞ്ചാബ്‌ കാര്‍ഷിക സര്‍വകലാശാല, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ ബഫല്ലോസ്‌ (CIRB), കേരള കാര്‍ഷിക സര്‍വകലാശാല എന്നിവിടങ്ങളില്‍ എരുമവളര്‍ത്തലില്‍ ഗവേഷണം നടത്തിവരുന്നു. എന്നാല്‍ കേരളത്തില്‍ 2000ത്തിലെ കന്നുകാലി സെന്‍സസിനെ അപേക്ഷിച്ച്‌ എരുമകളുടെ എണ്ണത്തില്‍ 60%-ത്തോളം കുറവ്‌ 2003-ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

കടപ്പാട് : ജീവലോകം

അവസാനം പരിഷ്കരിച്ചത് : 5/29/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate