অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും

പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും

പശുക്കളിലെ സാംക്രമ രോഗങ്ങളും പ്രതിരോധവും

രോഗങ്ങള്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ഷീരമേഖലയിലെ ചിലവും, ഉല്‍പാദന നഷ്ടവും വലിയതോതില്‍ കുറയ്ക്കാന്‍ സാധിക്കും. മാത്രവുമല്ല, പശുക്കളുടേയും കിടാക്കളുടേയും അകാലമ രണം, വന്ധ്യത, ഗര്‍ഭമലസല്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഒഴിവാക്കാനും സാധിക്കും. പശുക്കളെ മികച്ച ആരോഗ്യത്തോടെ പരിപാ ലിക്കുന്നതിനായി അവയെ ബാധിക്കാന്‍ ഇടയുള്ള രോഗങ്ങ ളെക്കുറിച്ചുള്ള ധാരണ വളര്‍ത്തി യെടുക്കേണ്ടതാണ്. വൈറസു കള്‍, ബാക്ടീരിയകള്‍, പ്രോട്ടോ സോവകള്‍, ഫംഗസുകള്‍, ബാഹ്യ- ആന്തരിക പരാദങ്ങള്‍ തുടങ്ങി പശുക്കളിലെ സാംക്രമിക രോഗകാരികള്‍ ഏറെയാണ്. പട്ടുണ്ണികള്‍ പോലുള്ള ചില പരാഗങ്ങള്‍ രോഗവാഹകര്‍ കൂടിയാണ്.

വൈറസ് രോഗങ്ങളും പ്രതിരോധവും


“ഡോക്ടര്‍, എന്‍റ പശുക്കളുടെ വായില്‍ പൊള്ളലേറ്റെന്നു തോന്നുന്നു. വായ നിറയെ ചുമന്ന് തിണര്‍ത്ത പാടുകളാ, നല്ല പനിയും, തീറ്റയൊന്നു കഴിക്കുന്നില്ല. എന്തായിരിക്കും പ്രശ്നം?” നിറഞ്ഞ ആശങ്കയുമായി രാവിലെ തന്നെ കര്‍ഷകരില്‍ ഒരാളുടെ ഫോണ്‍കോള്‍. ലക്ഷണങ്ങളില്‍ നിന്ന് തന്നെ രോഗത്തെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും വന്ന് പരിശോധിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. നാവിലും ചുവന്നു തിണര്‍ത്ത് പൊള്ളലിന് സമാനമായ പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും, ശക്തമായ പനിയും, തീറ്റയോടുള്ള വിരക്തിയുമെല്ലാം പ്രധാനമായും കുളമ്പുരോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളാണ്. കേരളത്തിലെ ക്ഷീരമേഖലയില്‍ ഇന്നും വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന പ്രധാന വൈറല്‍ രോഗങ്ങളിലൊന്ന് ഫൂട്ട് & മൗത്ത് ഡിസീസ് (FMD) അഥവാ കുളമ്പുരോഗം. ഊര്‍ജ്ജിത പ്രതി രോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും വൈറസിന്‍റെ ജനിതക വ്യതിയാനം രോഗവാ ഹകരായ കന്നുകാലികലെ അന്യ സംസ്ഥാനത്ത് നിന്നും മറ്റും കൊണ്ടുവരല്‍, പ്രതിരോധ കുത്തി വെപ്പില്‍ കര്‍ഷകരില്‍ ചിലര്‍ കാണിക്കുന്ന വിമുഖതയെല്ലാം കുളമ്പുരോഗം പടരുന്നതിന്‍റെ കാരണങ്ങളാണ്.

മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ക്ക് പുറമെ വായില്‍ നിന്ന് ഉമിനീര്‍ പതഞ്ഞൊലിക്കല്‍, ചുണ്ടുകള്‍ പ്രത്യേക ശബ്ദത്തോടെ ചേര്‍ത്തടക്കല്‍ (Smacking), വായിലെ തിണര്‍പ്പുകള്‍ക്ക് പുറമെ അകിടിലും ഇവ പ്രത്യക്ഷപ്പെടാം. ശക്തമായ ശരീരവേദന മൂലം നടക്കാന്‍ പോലും പശു പ്രയാ സപ്പെടുന്നതായി കാണാം. മൂന്ന് ദിവസത്തിനകം ഈ കുമിളകള്‍ പൊട്ടി വ്രണങ്ങള്‍ ആവുകയും കുലമ്പുകളിലേക്കും കൂടി വ്രണ ങ്ങള്‍ വ്യാപിക്കുകയും ചെയ്യും. കുളമ്പ് രോഗബാധ മൂലം വലിയ പശുക്കളില്‍ മരണനിരക്ക് കുറവാ ണെങ്കിലും പാലുല്‍പാദനം ഗണ്യ മായി കുറയാനും, അകിട് വീക്കമട ക്കമുള്ള തുടര്‍രോഗങ്ങള്‍ വരാനും, പിന്നീട് വന്ധ്യതക്കും ഈ രോഗം കാരണമാകുന്നു. ആറു മാസ ത്തില്‍ താഴെയുള്ള കിടാക്കളില്‍ മരണനിരക്ക് ഉയര്‍ന്നതാണ്. വൈറസിനെതിരെ കൃത്യമായ ചികിത്സ ലഭ്യമല്ലെങ്കിലും പ്രതിരോധശേഷി കുറയുന്നതും മറ്റും കൊണ്ട് ഉണ്ടായേക്കാവുന്ന ബാക് ടീരിയല്‍ അണുബാധ തടയാന്‍ ആന്‍റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കാം. വായ പൊട്ടാസ്യം പെര്‍മാംഗനേറ്റ് (0.01%) ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ബോറിക് ആസിഡ് പൊടി തേനില്‍ ചാലിച്ച് റോബസ്റ്റ പഴത്തോടൊപ്പം ചേര്‍ത്ത് പുരട്ടുന്നത് ഫലപ്രദമാണ്. കൈകാലുകള്‍ തുരിശ് ലായനിയില്‍ (2%) കഴുകി, വ്രണങ്ങളിലെ പുഴുബാധ തടയാന്‍ മരുന്നു പ്രയോഗിക്കണം.

കുളമ്പുരോഗം തടയാനുള്ള ഫലപ്രദമായ മാര്‍ഗം പ്രതിരോധ കുത്തിവെപ്പ് തന്നെയാണ്. നാല് മാസം പ്രായമായ കിടാക്കളെ ആദ്യ കുത്തിവെപ്പിന് വിധേയമാ ക്കാം. കൃത്യമായ ഇടവേളകളില്‍ കുളമ്പുരോഗത്തിനെതിരെ മൃഗ സംരക്ഷണ വകുപ്പ് നടത്തുന്ന പ്രതിരോധ കുത്തിവെപ്പ്, തങ്ങളുടെ പശുക്കള്‍ക്കും ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മുടന്തന്‍ പനി എന്ന് കര്‍ഷക ര്‍ക്കിടയില്‍ അറിയപ്പെടുന്ന രോഗമാണ് റാബ്ഡോ വൈറസ് കാരണമായുണ്ടാകുന്ന എപ്ഹെ മറല്‍ ഫീവര്‍. മൂന്ന് ദിവസത്തോളം മാത്രം രോഗലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ത്രീഡെ സിക്ക്നസ് എന്ന ഓമനപ്പേരും ഉണ്ട്. പനി, പേശികളുടെ വിറയല്‍, മുടന്തല്‍, പെട്ടെന്ന് പാല്‍ കുറയല്‍ എന്നിവയെല്ലാം ലക്ഷണങ്ങളാണ്. ശരീരവേദന കുറയാനും, പനിക്കെ തിരെയുള്ള മരുന്നുകള്‍ ഡോക്ട റുടെ നിര്‍ദ്ദേശാനുസരണം രോഗാരംഭത്തില്‍ തന്നെ നല്‍കണം. ചെറു ഈച്ചകള്‍ പകര്‍ത്തുന്ന രോഗം ആയത് കൊണ്ട് തന്നെ അവയെ അകറ്റാനുള്ള ലേപനങ്ങ ളും ഉപയോഗിക്കാം.

ബാക്ടീരിയല്‍ രോഗങ്ങള്‍ അറിയാന്‍


“പശുവിനെ കുറച്ച് ദൂരെനിന്ന് വാങ്ങിയതാണ്, ഇവിടെ വീട്ടില്‍ കൊണ്ടുവന്നതു മുതല്‍ അസുഖം തുടങ്ങി. പനിയും, നല്ല ശ്വാസ തടസ്സവും, മൂക്കൊലിപ്പും, വായില്‍ ചെറിയ വീക്കവും ഉണ്ട്.” കര്‍ഷ കരുടെ ഈ പരിഭവം മിക്കവാറും പാസ്ചുറല്ല രോഗത്തിന്‍റെ (ഹെമറേജിക് സെപ്റ്റിസീമിയ) അഥവാ കുരലടപ്പന്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാവാം. പ്രതികൂല കാലാവസ്ഥ, ദീര്‍ഘദൂര യാത്ര തുടങ്ങി പശുക്കളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഉണ്ടാവുന്ന സാഹചര്യ ങ്ങള്‍, അവയുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതിന് കാരണമാവുന്നു. പശുക്കളില്‍ സാധാരണയായി കാണുന്ന പാസ്ചുറല്ല ബാക്ടീരിയ ഈയവസര ത്തില്‍ പെറ്റുപെരുകി, രോഗല ക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുന്നു. എരുമകളില്‍ ഈ രോഗം കൂടു തല്‍ ഗുരുതരമാണ്. വായുവിലൂ ടെയും തീറ്റയിലൂടെയുമൊക്കെ രോഗം പകരാം. മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ക്കൊപ്പം ഉയര്‍ന്ന ശ്വസന നിരക്ക്, വയറിളക്കം തുടങ്ങിയവയും കണ്ടുവരുന്നു. ആന്‍റിബയോട്ടിക് കുത്തിവെപ്പ് അടക്കമുള്ള ചികിത്സ സത്വരമായി ഉറപ്പുവരുത്തണം. കേരളത്തില്‍ മഴക്കാലങ്ങളില്‍ ഈ അസുഖം വ്യാപകമായി കണ്ടുവരുന്നതിനാല്‍, മഴക്കാലത്തിനു മുന്‍പ് തന്നെ കുരലടപ്പനെതിരായ പ്രതി രോധ കുത്തിവെപ്പ് പശുക്കള്‍ക്ക് ഉറപ്പ് വരുത്തണം. നാലുമാസം പ്രായമായ കിടാക്കള്‍ക്ക് ആദ്യ കുത്തിവെപ്പ് നല്‍കാം. പിന്നീട് വര്‍ഷാവര്‍ഷം തുടരുകയും ചെയ്യാം. പ്രതിരോധ കുത്തിവെപ്പി നായി അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ടാല്‍ മതി.

എലിപ്പനി പശുക്കളെ ബാധിക്കുമോ?

എലികളുടെ മൂത്രത്തില്‍ കാണപ്പെടുന്ന അണുക്കള്‍, വെള്ളം, തീറ്റ എന്നിവ വഴിയും, ശരീരത്തിലെ മുറിവുകളിലുടെയും ശരീരത്തിനകത്തെത്തിയാല്‍ പശുവടക്കമുള്ള മൃഗങ്ങളില്‍ അത് എലിപ്പനിക്ക് കാരണമാകും. ശക്തമായ പനി, ചുവന്ന ശ്ലേഷ്മ സ്തരങ്ങള്‍, ആറു മാസത്തിനു മുകളില്‍ ചെനയുള്ള പശുക്കളുടെ ഗര്‍ഭമലസല്‍ എന്നിവയെല്ലാം എലിപ്പനി രോഗത്തില്‍ കണ്ടുവരുന്നു. കറവ പശുക്കളില്‍ അകിടു വീക്കത്തിനും, പാലിന്‍റെ നിറം ഇളം ചുവപ്പായി വ്യത്യാസപ്പെടു ന്നതിനും എലിപ്പനി കാരണമാവും. ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനിടയുള്ള രോഗമായതിനാല്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും വേണം. ഗര്‍ഭമലസിയതിന്‍റെ അവശിഷ്ടങ്ങളും മറ്റും കയ്യുറ ഉപയോഗിച്ച് മാത്രമേ കൈകാര്യം ചെയ്യാവൂ. നല്ല കുടിവെള്ളം ലഭ്യമാക്കുക. തീറ്റസാധനങ്ങള്‍ ശുചിയായി സൂക്ഷിക്കാനും തൊഴുത്തിലും പരിസരങ്ങളിലും എലികളെ നിയന്ത്രിക്കുന്നതിനും ശ്രദ്ധിക്കണം.

കട്ടന്‍ചായയുടെ നിറമുള്ള മൂത്രവും പ്രോട്ടോസോവല്‍ രോഗങ്ങളും


“ഡോക്ടര്‍, പശു കട്ടന്‍ ചായയുടെ നിറത്തിലാണ് മൂത്രം ഒഴിക്കുന്നത്. നല്ല പനിയും ഉണ്ട്. എന്താ അസുഖം?” ക്ഷീരകര്‍ഷ കര്‍ സാധാരണ ഉന്നയിക്കുന്ന സംശയങ്ങളിലൊന്നാണിത്. കേരളത്തില്‍ പട്ടുണ്ണികള്‍, വട്ടന്‍ തുടങ്ങിയ ബാഹ്യപരാദങ്ങള്‍ വഴി പകരുന്ന പ്രോട്ടോസോവല്‍ രോഗ ങ്ങള്‍ താരതമ്യേന കൂടുതലാണ്. കട്ടന്‍ ചായയുടെ നിറമുള്ള മൂത്രവും, പനിയും ബബിസിയോസിസ് എന്ന അസുഖത്തിന്‍റെ പ്രാരംഭലക്ഷണങ്ങളാണ്. തൈലേറിയോസിസ്, അനാപ്ലാസ് മോസിസ് തുടങ്ങിയ പ്രോട്ടസോവല്‍ അസുഖങ്ങളും, സാധാരണയായി കണ്ടുവരുന്നു. വേനല്‍ക്കാലത്ത്, രോഗാണുവാഹ കരായ പരാദങ്ങള്‍ കൂടുതലായി പെറ്റു പെരുകുന്നതിനാല്‍ ഈ രോഗങ്ങള്‍ കൂടുതലായി കണ്ടു വരുന്നു. മേയാന്‍ വിടുന്ന പശുക്കളിലും, കാടിന് സമീപം വളര്‍ത്തുന്നവയിലുമെല്ലാം രോഗസാ ധ്യത ഏറെയാണ്. ഉയര്‍ന്ന പനി, മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങള്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, കണ്ണിലേയും മോണ യിലേയും ശ്ലേഷ്മസ്തരങ്ങളുടെ രക്തവര്‍ണം നഷ്ടപ്പെടല്‍, വിളര്‍ച്ച തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ ഈ രോഗങ്ങളില്‍ കണ്ടുവരുന്നു. രക്തസാമ്പിള്‍ പരിശോധിച്ച് കൃത്യമായ രോഗനി ര്‍ണയം നടത്താനുള്ള സംവിധാനം എല്ലാ മൃഗാശുപത്രികളിലും ഉണ്ട്. ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്ന പക്ഷം ഉടന്‍ ഡോക്ടറെ ബന്ധ പ്പെട്ട് രോഗനിര്‍ണയവും ചികിത്സയും ആരംഭിക്കണം. ഗുരുതരമാ വുന്ന പക്ഷം പശു കിടപ്പിലാവു ന്നതിനും, മഞ്ഞപ്പിത്തത്തെ തുടര്‍ന്നുള്ള മരണത്തിനും കാരണമാവാം. രോഗവാഹകരായ ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കുന്നതിനായി കീടനിയന്ത്രണ ലേപനങ്ങള്‍ ഉപയോഗിക്കുന്നത് ഗുണകരമാണ്. വേപ്പെണ്ണ കര്‍പ്പൂരത്തില്‍ ചാലിച്ച്, പശുവിന്‍റെ ശരീരത്തില്‍ പുരട്ടുന്നതും പട്ടുണ്ണികളെ അകറ്റും.

ചാണക പരിശോധന നടത്തി കൃത്യമായ ഇടവേളകളില്‍ ആന്തര വിരകള്‍ക്കെതിരെ മരുന്നു നല്‍കല്‍, തൊഴുത്തിലെ ശുചിത്വം ഉറപ്പുവരുത്തല്‍, വെറ്ററിനറി ഡോ ക്ടറുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് പരിരക്ഷ മൃഗങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നിവയിലും ക്ഷീരകര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഡോ. മുഹമ്മദ് ആസിഫ് എം.

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate