অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൃഗ സംരക്ഷണ വിവരങ്ങള്‍

മൃഗ സംരക്ഷണ വിവരങ്ങള്‍

ജയന്റ് ഗൗരാമി; അറിഞ്ഞിരിക്കാന്‍ അല്‍പ്പം കാര്യം

ജോസ്

ജയന്റ് ഗൗരാമി, പേരുപോലെതന്നെ ഭീമന്‍മാരാണ് ഇവര്‍. വലിപ്പംകൊണ്ടും രുചികൊണ്ടും കേരളത്തിലെ മത്സ്യപ്രേമികളുടെയിടയില്‍ പ്രചാരം നേടിയ മത്സ്യം. മലയന്‍ ദ്വീപസമൂഹങ്ങളില്‍ പിറന്ന ഇവര്‍ വളര്‍ത്തുമത്സ്യം എന്നതിനാല്‍ ലോകത്തെമ്പാടും വ്യാപിക്കപ്പെട്ടു. ഇന്നു വിദേശരാജ്യങ്ങളിലെ മത്സ്യപ്രേമികളുടെ സ്വീകരണമുറികളില്‍ വലിയ ചില്ലു കൂടുകളില്‍ അരുമകളായി വളര്‍ത്തുന്നു. 1916ല്‍ ഇന്ത്യയിലാദ്യമായി കൊല്‍ക്കത്തയില്‍ ഇറക്കുമതി ചെയ്തു. പതിഞ്ഞ ദീര്‍ഘവൃത്താകൃതിയിലുള്ള ശരീരം. മികച്ച വളര്‍ച്ച, ആയുര്‍ദൈര്‍ഘ്യം, കൂടുണ്ടാക്കിയുള്ള പ്രജനനം, അന്തരീക്ഷത്തില്‍നിന്നു നേരിട്ടു ശ്വസിക്കുവാനുള്ള കഴിവ് തുടങ്ങിയവ ഗൗരാമി മത്സ്യങ്ങളുടെ പ്രത്യേകതയാണ്.

അലങ്കാരത്തിനും വളര്‍ത്താനും

അലങ്കാര മത്സ്യങ്ങളും വളര്‍ത്തുമത്സ്യങ്ങളും ഉള്‍പ്പെട്ട ഒരു വലിയ കുടുംബമാണു ഗൗരാമികളുടേത്. അന്തരീക്ഷത്തില്‍ നിന്നു നേരിട്ടു ശ്വസിക്കുന്നതിനായി പ്രത്യക ശ്വസനാവയവം ഉള്ളതിനാല്‍ ഓക്സിജന്‍ കുറവുള്ള ജലത്തിലും ജീവിക്കാന്‍ കഴിയും. ഇവയില്‍ ജയന്റ് ഗൗരാമികളെ മാത്രമാണു ഭക്ഷണാവശ്യത്തിനായി വ്യാപകമായി വളര്‍ത്തുന്നത്. കേരളത്തിലും വ്യാപകമായി വളര്‍ത്തുന്ന ജയന്റ് ഗൗരാമികളെ അല്പമൊന്നു ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം നേടിത്തരുന്ന ഒരു മേഖലയാക്കി മാറ്റാന്‍ കഴിയും. ജയന്റ് ഗൗരാമി (Osphronemous gourami), ആനച്ചെവിയന്‍ ഗൗരാമി (Osphronemous Exodon), ചുമന്നവാലന്‍ ഗൗരാമി (Osphronemous Lacticlavius), ആല്‍ബിനോ ജയന്റ് ഗൗരാമി എന്നിവരാണ് ഗൗരാമി കുടുംബത്തിലെ ഭീമന്മാര്‍. ചേമ്പ്, ചേന, വാഴ തുടങ്ങിയവയുടെ ഇലകളും പുല്ലും പച്ചക്കറികളുമൊക്കെ തീറ്റയായി നല്കാം. വേവിച്ച മാംസാവശിഷ്ടങ്ങളും ഗൗരാമികള്‍ക്കു പ്രയപ്പെട്ടതാണ്. ശുദ്ധജല മത്സ്യമായ ജയന്റ് ഗൗരാമി തെളിഞ്ഞ ജലാശയത്തിനേക്കാളേറെ പായല്‍നിറഞ്ഞ ജലാശയം ഇഷ്ടപ്പെടുന്നവരാണ്. 3.5-4 വര്‍ഷത്തില്‍ പ്രായപൂര്‍ത്തിയാകും. പാര്‍ശ്വചിറകുകളിലെ നിറവും ശരീര ഘടനയും കീഴ്ത്താടിയും നോക്കി ലിംഗനിര്‍ണയം നടത്താം. ആണ്‍മത്സ്യത്തിനു ശരീരവലിപ്പം കൂടുതലും തടിച്ചുവീര്‍ത്ത് മുമ്പോട്ടുന്തിയ കീഴ്ത്താടിയും നെറ്റിയില്‍ മുഴയുമുണ്ടാകും. പെണ്‍മത്സ്യങ്ങളുടെ പാര്‍ശ്വചിറകുകള്‍ക്കു ചുവട്ടില്‍ കറുപ്പു നിറവും ആണ്‍മത്സ്യത്തെ അപേക്ഷിച്ചു വലിപ്പം കുറവുമായിരിക്കും.

പ്രജനന പ്രായത്തില്‍ ഒറ്റയ്ക്ക്

ആദ്യ മൂന്നു വര്‍ഷം ഗൗരാമിയുടെ ഒപ്പം മറ്റു മത്സ്യങ്ങളെയും വളര്‍ത്താം. എന്നാല്‍ പ്രജനനപ്രായമായാല്‍ ഗൗരാമികളുടെയൊപ്പം മറ്റുമത്സ്യങ്ങള്‍ പാടില്ല. ജോടിയായും അല്ലെങ്കില്‍ ഒരു ആണ്‍മത്സ്യത്തിനു മൂന്നുവരെ പെണ്‍മത്സ്യങ്ങള്‍ എന്ന രീതിയിലും പ്രജനന കുളങ്ങളില്‍ നിക്ഷേപിക്കാം. വലിപ്പമുള്ളതും ആരോഗ്യമുള്ളതുമായ മത്സ്യങ്ങളെയാവണം പ്രജനനത്തിനു ഉപയോഗിക്കേണ്ടത്. കൂടുണ്ടാക്കുന്നതിനായി കുളത്തിനു ചുറ്റും പുല്ലുപിടിപ്പിച്ച് കുളത്തിലേക്കിറക്കാം. അതിനുള്ള സൗകര്യമില്ലെങ്കില്‍ മുളയോ പിവിസി പൈപ്കൊണ്ടുണ്ടാക്കിയ ഫ്രയിമോ നല്കണം. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന കുളമായിരിക്കണം. വെള്ളത്തിന്റെ താപനില കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാലാണിത്. പാറക്കുളങ്ങളാണു പ്രജനനത്തിനു യോജിച്ചവ. എന്നാല്‍ സിമന്റ് കുളങ്ങളിലും പടുതാക്കുളങ്ങളിലും കുഞ്ഞുങ്ങളുണ്ടാകും. ജയന്റ് ഗൗരാമികള്‍ക്കു വര്‍ഷത്തില്‍ രണ്ടു പ്രജനന കാലമാണുള്ളത്. മേയ്-ജൂലൈ, ഒക്ടോബര്‍-ഡിസംബര്‍. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ അനുസരിച്ചു പ്രജനനകാലത്തിനു മാറ്റം വരാറുണ്ട്.

മഴയില്‍ പ്രജനനം

മഴ തുടങ്ങുന്ന സമയത്താണ് പ്രജനനം. മുട്ടയിടാറായ ജോടികള്‍ കൂടുണ്ടാക്കാന്‍ ഉചിതമായ സ്ഥലം കണ്ടുപിടിച്ചു പുല്ല്, ഇലകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചു കൂട് നിര്‍മിക്കും. ആണ്‍മത്സ്യമാണ് കൂടുണ്ടാക്കുക. ഒന്നിലധികം ആണ്‍മത്സ്യങ്ങളുള്ള കുളങ്ങളില്‍ കൂടുകള്‍ തമ്മില്‍ 10 അടിയെങ്കിലും അകലമുണ്ടന്നു ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ആണ്‍മത്സ്യങ്ങള്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും കൂടുകള്‍ പരസ്പരം നശിപ്പിക്കുകയും ചെയ്യും. ജലോപരിതലത്തോടു ചേര്‍ന്നു നിര്‍മിക്കുന്ന കൂട്ടില്‍ മുട്ട നിക്ഷേപിച്ച് ആണ്‍മത്സ്യം ബീജവര്‍ഷം നടത്തും. മുട്ടകള്‍ക്ക് ഇളം മഞ്ഞനിറമാണ്. 24 മണിക്കൂറിനുള്ളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ 18-25 ദിവസം വരെ കൂടിനുള്ളിലായിരിക്കും. ഈ സമയത്ത് മാതാപിതാക്കള്‍ മാറിമാറി കാവല്‍നില്ക്കും. മീനിന്റെ ആകൃതിയായി, സ്വയം തീറ്റ തേടാറായിക്കഴിയുമ്പോഴാണു കുഞ്ഞുങ്ങള്‍ കൂടിനുള്ളില്‍നിന്നു വെളിയില്‍ വരിക. പുറത്തിറങ്ങിയ കുഞ്ഞുങ്ങളെ സന്ധ്യാസമയങ്ങളില്‍ കുളത്തിന്റെ വശങ്ങള്‍ നിരീക്ഷിച്ചാല്‍ കാണാന്‍ കഴിയും. കുളത്തിലെ പ്ലവങ്ങളും ചെറുസസ്യങ്ങളുമാണു കുഞ്ഞുങ്ങളുടെ ആഹാരം. പ്ലവങ്ങളുടെ വളര്‍ച്ച കൂട്ടുന്നതിനായി പച്ചച്ചാണകം, ആട്ടിന്‍കാഷ്ടം എന്നിവ കുളത്തില്‍ നിക്ഷേപിക്കുന്നതു നല്ലതാണ്. കൈത്തീറ്റ കഴിക്കാറാകുമ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായ സ്റ്റാര്‍ട്ടര്‍ തീറ്റ നല്കാം. 3-4 മാസത്തിനുള്ളില്‍ വില്പനയ്ക്കു തയാറാകും. കുഞ്ഞുങ്ങള്‍ക്കു കൂര്‍ത്ത മുഖവും ശരീരത്തില്‍ വരകളും വാലിനോടുചേര്‍ന്നു ഇരുവശത്തും കറുത്തപൊട്ടും ഉണ്ട്. മറ്റു വളര്‍ത്തു മത്സ്യങ്ങളെ അപേക്ഷിച്ചു ആദ്യത്തെ ഒരു വര്‍ഷം ഗൗരാമിക്കുഞ്ഞുങ്ങളുടെ വളര്‍ച്ച കുറവായിരിക്കും. പിന്നീടുള്ള വളര്‍ച്ച ദ്രുതഗതിയിലാണ്. പ്രായപൂര്‍ത്തിയാകുന്ന കാലത്ത് 3-3.5കി.ഗ്രാം തൂക്കമെത്തും.

രോഗങ്ങള്‍

സാധാരണഗതിയില്‍ രോഗങ്ങള്‍ ജയന്റ് ഗൗരാമികളെ ബാധിക്കാറില്ല. ഫംഗസ് ബാധിച്ചാല്‍ കൃത്യമായ പരിചരണമില്ലാതെ രക്ഷിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഫംഗസ് ബാധയേറ്റാല്‍ മത്സ്യങ്ങളെ പ്രത്യേക ടാങ്കുകളിലേക്കുമാറ്റി വെള്ളത്തില്‍ മെതിലില്‍ ബ്ലൂ ലായനി ഒഴിച്ച് ശക്തിയായി വാതായനം നടത്തണം. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ അസുഖം മാറിക്കൊള്ളും. വലിയ കുളങ്ങളില്‍ മത്സ്യങ്ങളെ നിക്ഷേപിക്കുന്നതിനുമുമ്പു പച്ചച്ചാണകം കലക്കുന്നത് ഫംഗസ്ബാധയെ പ്രതിരോധിക്കും. വെള്ളത്തിലെ ഓക്സിജന്റെ അളവു കുറഞ്ഞാലും ഗൗരാമികള്‍ക്കു ജീവിക്കാന്‍ കഴിയുമെങ്കിലും അവശിഷ്ടങ്ങള്‍ അടിഞ്ഞു മോശമാകുന്നതിനനുസരിച്ച് വെള്ളം മാറി നല്‍കുന്നത് രോഗങ്ങളുണ്ടാവാതിരിക്കുന്നതിനു നല്ലതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9539720020, 9946674661

നായ്കളെ പരിചരിക്കാം ശാസ്ത്രീയ രീതിയില്‍

മനുഷ്യന്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ നായ്ക്കളെ വളര്‍ത്തലും ആരംഭിച്ചിട്ടുണ്ട്. ഒരു പക്ഷെ മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ മൃഗവും നായ്ക്കളായിരിക്കാം. വീട്ടുകാവലിനും ഓമനിക്കാനും എന്തിന് ആഡംഭരമായും ഇന്നു നായ്ക്കളെ വളര്‍ത്തുന്നു. വീട്ടുമുറ്റത്ത് മുതല്‍ ഫ്‌ളാറ്റില്‍ വരെ വളര്‍ത്താവുന്ന ഇനം നായ്ക്കള്‍ ഇന്നു നമ്മുടെ നാട്ടിലുണ്ട്. കൃത്യമായ പരിചരണം നായ്ക്കള്‍ക്ക് ആവശ്യമാണ്. ചെറിയ കുട്ടിയെ വാങ്ങി വളര്‍ത്തുന്നതു മുതല്‍ ഇത് ആരംഭിക്കണം, പ്രത്യേകിച്ചും വിദേശ ജനുസുകള്‍ക്ക്. നായ്ക്കുട്ടികളുടെ പരിചരണം ഏതൊക്കെ വിധത്തിലായിരിക്കണമെന്നു നോക്കാം.

ജനനം മുതല്‍ ശ്രദ്ധിക്കണം

വായ, മൂക്ക്, ശരീരം എന്നിവങ്ങള്‍ ജനിച്ച ഉടനം തുണികൊണ്ട് തുടച്ചു കൊടുക്കണം. കുട്ടിക്ക് ശ്വാസതടസ്സം തോന്നുന്നുണ്ടെങ്കില്‍ നെഞ്ച് പതിയെ തടവിക്കൊടുക്കണം. പൊക്കിള്‍ക്കൊടി കുട്ടിയുടെ
വയറില്‍നിന്ന് മൂന്ന് സെന്റീമീറ്റര്‍ വിട്ട് മുറിക്കാം. രക്തസ്രാവം ഉണ്ടെങ്കില്‍ കട്ടിയുള്ള നൂല്കൊണ്ട് കെട്ടാം. പോവിഡിന്‍ അയഡിന്‍ പോലുള്ള മരുന്ന് പുരട്ടണം. ചുറ്റുപാടും വൃത്തിയാക്കി പേപ്പര്‍, തുണി എന്നിവ വിരിച്ച് ചൂട് കിട്ടത്തക്കവണ്ണം കിടത്തണം. ആദ്യനാളുകളില്‍ 2-3 മണിക്കൂര്‍ ഇടവിട്ട് തള്ളയുടെ പാല്‍ കുടിപ്പിക്കണം. ശരീരഭാരം രേഖപ്പെടുത്തണം. ദിവസം 5-10 ശതമാനം ശരീരഭാരം കൂടണം. ഇത് ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇതിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഡോക്റ്ററുടെ സഹായം തേടണം.

നല്ല ഉറക്കം അത്യാവശ്യം

ജനിച്ച് മൂന്ന് ആഴ്ചവരെ നായ്ക്കുട്ടി മിക്കവാറും ഉറക്കത്തിലായിരിക്കും. ശരീരവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇത് നല്ലതാണ്. കണ്ണ്, ചെവി ഇവയുടെ പ്രവര്‍ത്തനം ഉണ്ടാകില്ല. നാലാമത്തെ ആഴ്ച നടക്കാന്‍ തുടങ്ങും. ഖരാവസ്ഥയിലുള്ള ഭക്ഷണവും ഈ സമയത്ത് കഴിക്കാന്‍ തുടങ്ങും. 8-12 ആഴ്ച ആകുമ്പോള്‍ തള്ളയില്‍ നിന്ന് വേര്‍പെടുത്താം. പരിശീലനം തുടങ്ങാനും നല്ലത് ഈ സമയമാണ്. 12-24 ആഴ്ച ആകുമ്പോള്‍ ആദ്യത്തെ സ്ഥിരം പല്ല് വളരുന്നു. ആഹാരം ചവച്ച് കഴിക്കാന്‍ തുടങ്ങും. 24-48 ആഴ്ച ആകുമ്പോള്‍ പ്രായപൂര്‍ത്തിയാകും.

ഭക്ഷണം നല്‍കാം

കൃത്യസമയത്ത് ഭക്ഷണം നല്‍കി ചെറുപ്പത്തിലേ ശീലിപ്പിക്കണം. ദിവസം രണ്ട് നേരം ഭക്ഷണം കൊടുത്ത് ശീലിപ്പിക്കുന്നതാണ് നല്ലത്. രാവിലെ ഏഴ്മണിക്ക് പ്രാതല്‍. വൈകുന്നേരത്തെ ഭക്ഷണം ആറ്മണിക്കും. എപ്പോഴും കിട്ടുത്തക്കവണ്ണം വെള്ളം പാത്രത്തില്‍ നിറച്ചുവെക്കണം.

മരുഭൂമിയിലെ ഒട്ടകപ്പക്ഷി നമ്മുടെ മുറ്റത്തും

മൃഗസംരക്ഷണ മേഖലയിലെ പുതിയ സംരഭങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് കൈവെക്കാവുന്ന ഒരു മേഖലയാണ് ഒട്ടകപക്ഷി വളര്‍ത്തല്‍. എഴുപതോളം രാജ്യങ്ങളില്‍ ഒട്ടകപക്ഷിയെ വ്യാവസായികമായി വളര്‍ത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഒട്ടകപ്പക്ഷി വളര്‍ത്തലിന് വലിയ പ്രചാരമൊന്നും ലഭിച്ചിട്ടില്ല. തമിഴ്‌നാട് വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കാട്ടുപാക്കം ലൈവ്‌സ്റ്റോക് റിസര്‍ച്ച് സ്‌റ്റേഷനോടനുബന്ധിച്ച് ഒട്ടകപ്പക്ഷി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. മലേഷൃയില്‍ നിന്നാണ് ഇവിടേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവന്നത്.

തൂവലും മാംസവും

തൂവലിനും കൊഴുപ്പു കുറഞ്ഞ മാംസത്തിനും തുകലിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. കൊഴുപ്പും കൊളസ്‌ട്രോളും തീരെ കുറവായതിനാല്‍ വരും നാളുകളില്‍ ഒട്ടകപ്പക്ഷിയുടെ മാംസത്തിന് ഡിമാന്റ് വര്‍ധിക്കുമെന്ന് ഉറപ്പാണ്. വസ്ത്രങ്ങളിലും ഡസ്റ്റുകളുടേയും മറ്റു കാഴ്ച്ച വസ്തുക്കളുടേയും ഉത്പാദനത്തിനു വേണ്ടിയാണ് തൂവല്‍ ഉപയോഗിക്കുന്നത്. ഒന്നര കിലോഗ്രാം തൂക്കമാണ് ഒരു മുട്ടയ്ക്കുണ്ടാകുക. ഒരു വര്‍ഷം 40 മുതല്‍ 100 മുട്ട വരെയിടും. മുട്ട പുഴുങ്ങി വേവിക്കാന്‍ 1.5 മണിക്കൂര്‍ തിളപ്പിക്കണം. കൗപുക വസ്തുവായ മുട്ടത്തോടിന് ആവശൃക്കാര്‍ ഏറെയാണ്. പണ്ടു കാലങ്ങളില്‍ ആഫ്രിക്കന്‍ മരുഭൂമിയിലെ ആട്ടിടയന്‍മാര്‍ വെള്ളം സൂക്ഷിച്ചു വെയ്ക്കാന്‍ ഈ മുട്ടത്തോട് ഉപയോഗിച്ചിരുന്നു. പ്രായപൂര്‍ത്തിയായ ഒട്ടകപക്ഷിക്ക് എട്ടു മുതല്‍ 10 അടി വരെ ഉയരവും 100 മുതല്‍ 150 കി.ഗ്രാം വരെ തൂക്കവും ഉണ്ടാകും. പ്രായപൂര്‍ത്തിയായ പെണ്‍പക്ഷിക്ക് ചാരനിറമാണ്. ആണ്‍ പക്ഷിക്ക് കറുത്തനിറവും ചിറകിന്റെ അറ്റത്തും വാലിലും വെള്ള നിറവും കാണുന്നു. എല്ലാ കാലാവസ്ഥയ്ക്കും വളരാന്‍ കഴിയുമെന്നതാണ് ഒട്ടകപക്ഷിയെ പ്രിയങ്കരമാക്കുന്നത്. രണ്ടു ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷൃസ് വരെ ചൂടു താങ്ങാന്‍ ഇവയ്ക്ക് കഴിയും.

പുല്ലും പച്ചക്കറികളും

വ്യവസായികമായി വളര്‍ത്തുന്നവയ്ക്ക് ഖരാഹാരത്തിനു പുറമെ പുല്ലുകളും പച്ചക്കറികള്‍ തുടങ്ങിയവയും നല്‍കാം. നാരുകളെ ദഹിപ്പിക്കാനുള്ള കഴിവുണ്ട് ഒട്ടപ്പക്ഷികള്‍ക്ക്. ആമാശയത്തില്‍ ശേഖരിച്ചു വച്ച കല്ലുകളുടെ സഹായത്തോടെയാണ് ഇവ തീറ്റ പൊടിക്കുന്നത്. മുതിര്‍ന്ന ഒട്ടക പക്ഷിയുടെ ആമാശയത്തില്‍ 500 ഗ്രാമോളം ഇത്തരത്തിലുള്ള കല്ലുകള്‍ കാണാറുണ്ട്. രണ്ടു പിടക്ക് ഒരു പൂവന്‍ എന്ന നിരക്കില്‍ വളര്‍ത്തുന്നതാണ് നല്ലത്. വിരിയാനുള്ള മുട്ട 15 ഡിഗ്രി മുതല്‍ 20 ഡിഗ്രി സെല്‍ഷൃസ് ഊഷ്മാവില്‍ സൂക്ഷിക്കണം. ജൂലായ് മുതല്‍ ഡിസംബര്‍ വരെയാണ് മുട്ടകള്‍ ലഭിക്കുക. ചില പക്ഷികള്‍ വര്‍ഷം മുഴുവന്‍ മുട്ടയിടും. മുട്ട വിരിയാന്‍ 39 മുതല്‍ 42 വരെ ദിവസം എടുക്കും , പകല്‍ പെണ്‍ പക്ഷിയും രാത്രി ആണ്‍ പക്ഷിയുമാണ് അടയിരിക്കുക. ഇന്‍കുബേറ്ററിന്റെ സഹായത്തോടെയും മുട്ട വിരിയിക്കാം.

വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആഴ്ച 32 ഡിഗ്രി സെല്‍ഷ്യസ് ചൂടു നല്‍കാം. പിന്നീട് ഓരോ ആഴ്ചയും രണ്ടു ഡിഗ്രി സെല്‍ഷ്യല്‍സ് വീതം കുറച്ചു കൊണ്ടു വരണം. നമ്മുടെ കാലാവസ്ഥയില്‍ അഞ്ചാമത്തെ ആഴ്ച മുതല്‍ കൃത്രിമ ചൂട് ആവശ്യമില്ല. ഒട്ടകപ്പക്ഷിയില്‍ രോഗബാധ പൊതുവെ കുറവാണ്. പക്ഷെ വൈറസ് രോഗമായ ന്യൂകാസില്‍ രോഗം കുഞ്ഞുങ്ങളില്‍ മരണ കാരണമാകാറുണ്ട്. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളില്‍ ആഗിരണം ചെയ്യപ്പെടാത്ത മഞ്ഞക്കരുവിന്റെ ബാക്ടീരിയബാധ ഒരു പ്രധാന പ്രശ്‌നമാണ്. ഭക്ഷണത്തിലെ ധാതുക്കളുടെയും വൈറ്റമിനുകളുടെയും അപര്യാപ്തത മൂലമുണ്ടാകുന്ന കാലുകളുടെയും കഴുത്തിന്റെയും തളര്‍ച്ചയും ശ്രദ്ധിക്കേണ്ടതാണ്. കണ്ണില്‍ കണ്ടതെല്ലാം വിഴുങ്ങുന്ന സ്വഭാവമുള്ളതിനാല്‍ ഉദരസ്തംഭനവും കൂടുതലാണ്.

സര്‍ക്കാര്‍ സഹായവും

ഒട്ടകപ്പക്ഷികളെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നബാര്‍ഡില്‍ നിന്നും സഹായം ലഭൃമാണ്. കേരളത്തിലെ ചില കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ട്. കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് തിരൂര്‍ വെട്ടത്തെ സി.എം. മുഹമ്മദ് ഒട്ടകപ്പക്ഷി കുഞ്ഞുങ്ങളെ വളര്‍ത്തി തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ കാട്ടുപാക്കത്തെ ഫാമില്‍ നിന്നും കര്‍ഷകര്‍ക്ക് 12, 000 രൂപ നിരക്കില്‍ കുഞ്ഞുങ്ങളെ ലഭമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു. അതോടെ ഈ സംരംഭം കൂടുതല്‍ ജനകീയമാകുമെന്ന് പ്രതീക്ഷിക്കാം.

ഡോ. പി. കെ. ശിഹാബുദ്ദീന്‍
സീനിയര്‍ വെറ്റിനറി സര്‍ജന്‍
ജില്ലാ വെറ്റിനറി കേന്ദ്രം
കോഴിക്കോട്
9645912269

(മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഒട്ടകപ്പക്ഷി ഫാമായ കുവൈത്ത് ഓസ്ട്രിച്ച്് പ്രൊഡക്ഷന്‍ കമ്പനിയുടെ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റായിരുന്നു ലേഖകന്‍ )

ജൈവകൃഷിക്കായി നാടന്‍ പശുക്കള്‍

ജൈവ കൃഷിയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത മേഖലയാണ് പശു വളര്‍ത്തല്‍. വളത്തിനും കീടനാശിനികള്‍ തയാറാക്കാനും ചാണകവും ഗോമൂത്രവും കൂടിയേ തീരൂ. പണ്ടുകാലത്ത് പശുക്കള്‍ ഇല്ലാത്ത വീടുകള്‍ ചുരുക്കമായിരുന്നു, സ്ഥലപരിമിതിയും സമയവും ഈ രീതിയെ ഇല്ലാതാക്കി. ഇതോടെ കേരളത്തിലെ നാടന്‍ ജനുസുകളില്‍ പലതും ഇല്ലാതായി, മിക്കവയും വംശനാശ ഭീഷണിയിലുമാണ്. ജൈവകൃഷി വ്യാപകമായതോടെ പശുവളര്‍ത്തലും പതുക്കെ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. ദിവസവും ലിറ്ററുകള്‍ ചുരത്തുന്ന സങ്കര ഇനം മുതല്‍ ഒരു കുടുംബത്തിലെ ആവശ്യത്തിനുള്ള പാല്‍ മാത്രം തരുന്ന നാടന്‍ ഇനങ്ങള്‍ വരെ നമ്മുടെ നാട്ടിലുണ്ട്.

പശുവിനെ തെരഞ്ഞെടുക്കല്‍

നമ്മുടെ ആവശ്യമാണ് പശുവിനെ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത്. വീട്ടിലെ ആവശ്യത്തിനും കൃഷിക്കും മാത്രമാണെങ്കില്‍ ചെറിയ ഇനങ്ങള്‍ മതി. എന്നാല്‍ ക്ഷീര കര്‍ഷകനാവാണ് ലക്ഷ്യമെങ്കില്‍ അത്യുല്‍പാദന ശേഷിയുള്ള സങ്കര ഇനങ്ങള്‍ വേണം. കാസര്‍ഗോഡ് കുള്ളന്‍ പശു, വെച്ചൂര്‍ പശു, വടകര ഡ്വാര്‍ഫ്, ഹൈറേഞ്ച് ഡ്വാര്‍ഫ്, ചെറുവള്ളി പശു, കപില, കുട്ടമ്പുഴ കുള്ളന്‍, എന്നിവയാണ് കേരളത്തിലെ പ്രധാന തനതു നാടന്‍ ഇനങ്ങള്‍. ഇവയുടെ ലഭ്യത വിഷകരമായ സംഗതിയാണ്. ജൈവകാര്‍ഷിക കൂട്ടായ്മകളുമായി ബന്ധപ്പെട്ടാല്‍ നാടന്‍ ഇനങ്ങളെ ലഭിക്കുന്നതിനെ കുറിച്ച് അറിയാം. നല്ല ആരോഗ്യമുള്ള പശുക്കളെ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. നാടന്‍ പശുക്കളുടെ ചാണകം, മൂത്രം എന്നിവ ജൈവ കൃഷിക്ക് ആവശ്യമാണ്. പല വളങ്ങളും ഔഷധങ്ങളും വരെ ഇതില്‍ നിന്നും തയാറാക്കുന്നു.

വൃത്തിയുള്ള തൊഴുത്ത്

സങ്കര ഇനങ്ങളെ അപേക്ഷിച്ച് നാടന്‍ പശുക്കള്‍ക്ക് രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. പാലിലും നിരവധി പോഷക ഗുണങ്ങള്‍ ഉണ്ടായിരിക്കും. എന്നാലും തൊഴുത്തും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശാസ്ത്രീയമായി വേണം തൊഴുത്ത് നിര്‍മിക്കാന്‍. പശുവളര്‍ത്തുന്നവരുടെ അടുത്തെത്തി വിവരങ്ങള്‍ നേരിട്ടു മനസിലാക്കണം. വീട്ടിലും പരിസരത്തും ലഭിക്കുന്ന പുല്ലുകളും ഭക്ഷണാവശിഷ്ടങ്ങളും മതി ഇവയ്ക്ക് ഭക്ഷണമായി. തീറ്റപ്പുല്ലുകള്‍ വളര്‍ത്തുന്നത് നല്ലതാണ്, എല്ലാ സീസണിലും പശുവിന്റെ തീറ്റ ലഭ്യത ഉറപ്പ് വരുത്താം. ഇടയ്ക്ക് വെറ്റിനറി ഡോക്റ്ററുടെ സേവനവും തേടണം. നാടന്‍ പശുക്കളുടെ വംശത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രോത്സാഹന ജനകമാണ്. ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത് പ്രകൃതിയും മനുഷ്യന്റെ ആരോഗ്യവുമാണ്.

കൈ നിറയെ കാശ് തരും പാവപ്പെട്ടവന്റെ പശു

പാവപ്പെട്ടവന്റെ പശു എറിയപ്പെടുന്ന ആട് മനുഷ്യനുമായി എളുപ്പം ഇണങ്ങിച്ചേരുന്ന ജീവിയാണ്. നിരവധി പോഷകമൂല്യങ്ങള്‍ നിറഞ്ഞതാണ് ആട്ടിന്‍പാല്‍. ഇതിലുള്ള കൊഴുപ്പും മാത്സ്യവും വേഗത്തില്‍ ദഹിക്കും. ഗര്‍ഭിണികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ഔഷധമായി ആട്ടിന്‍ പാല്‍ നല്‍കുന്നു. കുറഞ്ഞ തീറ്റ ചെലവ്, പരിമിതമായ താമസ സൗകര്യം, വളരെ പോഷകമൂല്യമുള്ള പാല്, മൂല്യം കൂടിയ ആട്ടിറച്ചി, തുകല്‍ എന്നിവ മറ്റേത് മൃഗങ്ങളില്‍ നിന്നും ആട് വളര്‍ത്തലിനെ ലാഭകരമാക്കുന്നു. കൂടാതെ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ആടുകള്‍ക്കുണ്ട്്.

ലളിതമായ പരിപാലനമാണ് ആടു വളര്‍ത്തലിനെ വ്യത്യസ്തമാക്കുന്നത്. നമ്മുടെ നാട്ടിലെ വിശാലമായ പാടങ്ങളിലും പറമ്പുകളിലും മേഞ്ഞു നടക്കുന്ന ആടുകള്‍ ഒരു കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ മേച്ചില്‍ സ്ഥലങ്ങള്‍ കുറഞ്ഞുവരുന്നത് ആട് വളര്‍ത്തലിന് ഭീഷണിയാണ്.ഏകദേശം 17 -18 ദശലക്ഷം ആടുകള്‍ കേരളത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്.

വിവിധ തരം ജനുസ്സുകള്‍

കേരളത്തിന്റെ തനതു ജനുസ്സാണ് മലബാറി അഥവാ തലശ്ശേരി ആടുകള്‍. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യന്‍ കച്ചവടക്കാര്‍ കൊണ്ടുവന്ന ആടുകളുടെയും മലബാറിലുണ്ടായിരുന്നവയുടെയും സങ്കരസന്തതികളാണ് ഇപ്പോള്‍ കണ്ടുവരുന്ന ‘മലബാറി’ ആടുകള്‍. കറുപ്പ്, തവിട്ട്, വെളുപ്പ് എന്നീ നിറങ്ങളിലും ഈ നിറങ്ങള്‍ ഇടകലര്‍ന്നതുമായ നിറങ്ങളിലും മലബാറി ആടുകള്‍ കണ്ടുവരുന്നു. ആണാടുകള്‍ക്ക് ശരാശരി 40 കിലോഗ്രാമും പെണ്ണാടുകള്‍ക്ക് ശരാശരി 30 കിലോഗ്രാമും തൂക്കമുണ്ടാകും. ഇവയുടെ പ്രതിദിന ശരാശരി പാലുത്പാദനം അര ലിറ്ററാണ്. ഏതാണ്ട് അഞ്ചു മാസം വരെ കറവക്കാലം നീണ്ടു നില്‍ക്കും. ഇന്ത്യയിലെ വലിപ്പം കൂടിയ ജനുസ്സുകളില്‍ പ്രധാനിയാണ് ജമുനാപാരി. ഉത്തര്‍പ്രദേശിലെ ഇത്താവാ, മധുര, ആഗ്ര എന്നീ ജില്ലകളിലാണ് ഇവ ധാരാളമായി കണ്ടു വരുന്നത്. നല്ല ഉയരവും ശരീര വളര്‍ച്ചയുമുള്ള ഈ ഇനങ്ങളിലെ മുട്ടനാടുകള്‍ക്ക് 70 മുതല്‍ 90 കി.ഗ്രാം വരെയും പെണ്ണാടുകള്‍ക്ക് 50 മുതല്‍ 75 കി.ഗ്രാം വരെയും ഭാരമുണ്ടാകും. മുകളിലേക്ക് തള്ളി നില്‍ക്കുന്ന വളഞ്ഞ നാസികയും വളരെ നീണ്ട് (30 സെ.മീ വരെ) ാര്‍ശ്വങ്ങളിലേക്ക് തൂങ്ങിക്കിടക്കുന്ന ചെവിയും ജമുനാപാരിയുടെ പ്രത്യേകതകളാണ്. തൂവെള്ളയോ, മഞ്ഞ കലര്‍ന്ന വെള്ളയോ നിറമുള്ള ഇവയുടെ ദേഹത്ത് ചുവപ്പോ കറുപ്പോ നിറമുള്ള പുള്ളികളും കാണാറുണ്ട്. 240 ദിവസം നീണ്ടു നില്‍ക്കുന്ന കറവകാലത്തിനുള്ളില്‍ 160 മുതല്‍ 200 ലിറ്റര്‍ വരെ പാല്‍ ഇവ ഉത്പാദിപ്പിക്കും. ഇതു കൂടാതെ ക്ഷീരോത്പാദനത്തിനു പ്രസിദ്ധിയാര്‍ജിച്ച വിദേശ ജനുസ്സുകളായ സാനന്‍, ആല്‍പൈന്‍, എന്നീ ഇനങ്ങളും മലബാറി ഇനവും തമ്മിലുള്ള സങ്കര വര്‍ഗ്ഗങ്ങെളെയും കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏവര്‍ക്കും ബലി പെരുന്നാള്‍ ആശംസകള്‍


ആടുകളെ തെരഞ്ഞെടുക്കുമ്പോള്‍

ആടുകളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ വര്‍ഗ്ഗശുദ്ധിയും ഗുണമേന്മയും വളരെ പ്രാധാന്യമുള്ളതാണ്. നല്ല കറവയാടിനെ തെരഞ്ഞെടുക്കുമ്പോള്‍ പാലിന്റെ അളവ്, തൂക്കം, വലിപ്പം എന്നിവ പരിഗണിക്കണം. പെണ്ണാടുകളെ തെരഞ്ഞെടുക്കുമ്പോള്‍ തള്ളയാടിന്റെ കൂടെ പിറന്ന പെണ്ണാടുകളുടെയും ഉത്പാദന- പ്രത്യുല്‍പാദന ക്ഷമതയും കണക്കിലെടുക്കണം. ഒരു വശത്ത് നിന്നു നോക്കുമ്പോള്‍ മുമ്പോട്ട് തള്ളി നില്‍ക്കുന്ന അകിട്, തുടുത്ത പാല്‍ ഞരമ്പുകള്‍, വലിപ്പ വ്യത്യാസമില്ലാത്തതും മാര്‍ദ്ദവമുള്ളതുമായ അകിട് എന്നിവ നല്ല കറവയാടിന്റെ ലക്ഷണമാണ്. പ്രസവമടുക്കുമ്പോള്‍ ആടുകള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കണം. മാംസോത്പാദനത്തിന് ഉപയോഗിക്കുന്ന ആടുകളുടെ തൂക്കത്തിന്റെ കാര്യത്തിലാണു പ്രാധാന്യം നല്‍കേണ്ടത്. നല്ല ശരീര പുഷ്ടിയും ഉര്‍ജ്ജ്വസലതയുമുള്ള മുട്ട നാടുകളെയാണ് പ്രജനനത്തിനായി തെരഞ്ഞെടുക്കേണ്ടത്.

ആഹാര രീതി

അയവിറക്കുന്ന മൃഗമാണ് ആട്. ഒരു ആടിന്റെ വലുപ്പമുള്ള പശു കഴിക്കുന്നതിനേക്കാള്‍ ഭക്ഷണം ആട് കഴിക്കും. ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ ദിവസേന നാല് പ്രവശ്യമെങ്കിലും പാലു നല്‍കണം. അങ്ങനെ ലഭിക്കുന്ന കന്നിപ്പാല്‍ ആട്ടിന്‍കുട്ടിക്ക് നല്ല പ്രതിരോധ ശേഷി നല്‍കുന്നു. ഒരാഴ്ച പ്രായമാവുമ്പോള്‍ തന്നെ ആട്ടിന്‍കുട്ടിക്ക് ഖരാഹാരം കുറേശ്ശെ കൊടുത്ത് ശിലീപ്പിക്കണം. മൂന്നു മാസത്തിന് ശേഷം പാല്‍ നല്‍കേണ്ടതില്ല. ആടുകള്‍ക്ക് ധാരാളം പച്ചിലകള്‍ ലഭ്യമാണെങ്കില്‍ ശരീരസംരക്ഷണത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കും. പ്ലാവ്, മുരിക്ക്, വേങ്ങ, കൈനി തുടങ്ങിയ വൃക്ഷങ്ങളുടെയും വിവിധതരം പയറു വര്‍ഗ്ഗങ്ങളുടെ ഇലകളും നല്ലതാണ്. ഗര്‍ഭിണികളായ ആടുകള്‍ക്ക് നാലാം മാസം മുതല്‍ 20 ഗ്രാം തീറ്റ അധികം നല്‍കണം.

ആരോഗ്യ പരിപാലനം

തീറ്റ, വെള്ളം എന്നിവ വൃത്തിയുള്ള പാത്രങ്ങളില്‍ നല്‍കുക, കൂട് വൃത്തിയായും നനവില്ലാതെയും സൂക്ഷിക്കുക, കിടാക്കള്‍ക്ക് മാസം തോറും വിരമരുന്നു നല്‍കുക എന്നിവ പ്രധാനമാണ്. കുളമ്പു രോഗം, കുരലടപ്പന്‍ എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കണം. ജനിച്ചയുടനെ അവയുടെ പൊക്കിള്‍കൊടിയില്‍ അണുനാശിനി പുരട്ടണം.
വിരശല്യം, വയറിളക്കം, ശ്വാസകോശ അസുഖങ്ങള്‍, രക്താതിസാരം, വസൂരി, ടെറ്റനസ് എന്നിവ ആടുകളില്‍ കാണാറുണ്ട്. വിരബാധ ആട്ടിന്‍കുട്ടികളുടെ വളര്‍ച്ച മുരടിപ്പിക്കും. ആഹാരത്തോടുള്ള വിരക്തി, വയറിളക്കം, ക്രമാതീതമായി വയറ് വീര്‍ക്കുക എന്നിവ വിരശല്യത്തിന്റെ ലക്ഷണങ്ങളാണ്. മാസം തോറും മരുന്ന് കൊടുത്ത് വിരബാധ നിയന്ത്രിക്കാം. മുറിവുകള്‍ വേണ്ട വിധം ശ്രദ്ധിക്കാതെ വന്നാല്‍ ഇതിലൂടെ അണുബാധയുണ്ടായി ടെറ്റനസ് എ എന്ന രോഗം ബാധിക്കും. ആടുകളില്‍ കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ് ആടു വസന്തം. മുഖത്തും കീഴ്ചുണ്ടിലും വൃണങ്ങള്‍, വയറിളക്കം എന്നിവയ്ക്ക് പുറമെ ശ്വാസകോശത്തിലും ഇതു ബാധിക്കും. വായിലെ വൃണങ്ങള്‍ കാരണം ആഹാരം കഴിക്കാന്‍ സാധിക്കാതെ മരണം വരെ സംഭവിക്കുന്നു.

പണം വരും വഴികള്‍

നമ്മുടെ നാട്ടില്‍ ഏറെ പ്രിയമുള്ള ഇറച്ചിയാണ് ആടിന്റേത്. പ്രതിവര്‍ഷം 10 ലക്ഷത്തോളം ആടുകളെ കേരളത്തില്‍ കശാപ്പു ചെയ്യുന്നു. സംസ്ഥാനത്തെ മൊത്തം മാംസോത്പാദനത്തിന്റെ 14 % ശതമാനവും ആട്ടിറച്ചിയാണ്. ഒരു വയസ്സില്‍ താഴെയുള്ള ആടുകളുടെ ഇറച്ചിക്കാണ് ഏറെ ഡിമാന്‍ഡ്. ആട്ടിന്‍രോമത്തിനും ആവശ്യക്കാര്‍ ഏറെയാണ്. ഗുണമേന്മയും വലിപ്പവുമുള്ള ആടിന്റെ രോമങ്ങളില്‍ നിന്നു രോമക്കുപ്പായം, കമ്പിളി എന്നിവ നിര്‍മ്മിക്കുന്നു. നല്ല ജൈവവളമാണ് ആട്ടിന്‍ കാഷ്്ടം. ഇതു പൊടിയാക്കി എല്ലാ പച്ചക്കറികള്‍ക്കും ജൈവവളമായി ഉപയോഗിക്കാറുണ്ട്. ആട്ടിന്‍ കാഷ്്ടത്തില്‍ അല്‍പ്പം കുമ്മായം വിതറി കൂട്ടിയിട്ടാല്‍ 15 ദിവസം കഴിയുമ്പോള്‍ നല്ല പൊടിയായി മാറും. ഇത് വളമായി ഉപയോഗിക്കാം.

വീട്ടുവളപ്പിലൊരു മീന്‍ കുളം

മീന്‍ വിഭവങ്ങളില്ലാതെ ചോറു കഴിക്കാന്‍ മടിയാണ് ഭൂരിഭാഗം മലയാളികള്‍ക്കും. എന്നാല്‍ കടലിലെ മത്സ്യസമ്പത്ത് ദിവസം ചെല്ലും തോറും കുറഞ്ഞു വരുകയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന മീനാണെങ്കില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്തതും. ഇവിടെയാണ് വീട്ടുവളപ്പിലൊരു മീന്‍കുളം എന്ന ആശയത്തിന്റെ പ്രസക്തി. വീട്ടുവളപ്പില്‍ കുളമുണ്ടെങ്കില്‍ മീന്‍ വളര്‍ത്തല്‍ എളുപ്പമാണ്.

ടാങ്ക് നിര്‍മാണം

ന്നാല്‍ കുളമുള്ള വീടുകള്‍ ഇന്ന് അപൂര്‍വമാണ്. ഇതിനു പരിഹാരമായി വീട്ടുവളപ്പില്‍ കൃത്രിമ കുളം നിര്‍മിക്കാം. സിമന്റ് ടാങ്കിലൊ സില്‍പ്പാളിന്‍ ടാങ്കിലൊ വെള്ളം നിറച്ച് മീനുകളെ വളര്‍ത്താവുന്നതാണ്. 11 അടി നീളവും 9 അടി വീതിയും 4 അടി താഴ്ചയുമുള്ള കുളങ്ങളാണ് വീട്ടുവളപ്പില്‍ നിര്‍മിക്കാന്‍ നല്ലത്. ഇതിനുള്ളില്‍ സീല്‍പ്പാളിന്‍ ഷീറ്റ് വിരിച്ച് നാലുവശത്തേയ്ക്കും പൊക്കി കല്ലുവച്ച് ഷീറ്റുതാഴെ വീഴാതെ ശ്രദ്ധിക്കണം. വെയില്‍ അധികമില്ലാത്ത സ്ഥലത്തായിരിക്കണം കുളമുണ്ടാക്കുന്നത്. മൂന്ന് അടി ഉയരത്തില്‍ വെള്ളം നിറക്കുക. വെള്ളത്തിന്റെ അമ്ലക്ഷാര നില ഏഴു മുതല്‍ 7.5 വരെയാക്കി നിലനിര്‍ത്തണം. ഇതിനായി രണ്ടു കിലോഗ്രാം കുമ്മായം വെള്ളത്തില്‍ കലക്കണം. മൂന്നു നാലു ദിവസം കഴിഞ്ഞാല്‍ അരക്കൊട്ട പച്ചച്ചാണകവും കൂടി വെള്ളത്തില്‍ കലര്‍ത്തുക. ഏഴു ദിവസം കഴിഞ്ഞാല്‍ മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടാവുന്നതാണ്.

ഭക്ഷണം

ആദൃത്തെ രണ്ടുമാസം ഉരിയ അവലും അതിനു ശേഷം നമ്മുടെ വീട്ടില്‍ ഉണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, ഇറച്ചി വേവിച്ചത് എന്നിവയൊക്കെ നല്‍കാം. കുളത്തിലെ വെള്ളം തണുപ്പുള്ളതായിരിക്കാനും ജലനിരപ്പ് എപ്പോഴും ഒരേപോലെയിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കുളത്തിനു മീതെ വല കെട്ടുന്നതും നല്ലതാണ്. കാക്ക, പരുന്ത് എന്നിവയുടെ ഉപദ്രവം ഉണ്ടാകില്ല.

വീട്ടുമുറ്റത്തൊരു കാട വളര്‍ത്തല്‍

 

1000 കോഴിക്ക് അരക്കാട എന്നാണല്ലോ ചൊല്ല്. കോഴിയെപ്പോലെ മാംസവും മുട്ടയും ലഭിക്കാനായി നമുക്ക് ആശ്രയിക്കാവുന്ന പക്ഷിയാണ് കാടയും. എന്നാല്‍ കോഴിയെ വളര്‍ത്തുന്നതു പോലെ തുറന്നു വിട്ട് കാടകളെ വളര്‍ത്താന്‍ പറ്റില്ല.ഇതു കൊണ്ട് സ്ഥല പരിമിതിയുള്ളവര്‍ക്കും കാടകളെ എളുപ്പത്തില്‍ വളര്‍ത്താം. ധാരാളം പോഷകങ്ങള്‍ അടങ്ങിയതും രോഗപ്രതിരോധ ശേഷിയുള്ളതുമാണ് കാടയുടെ ഇറച്ചിയും മുട്ടയും.

മുറ്റത്തും പറമ്പിലും

മുറ്റത്തും മട്ടുപ്പാവിലുമെല്ലാം നിഷ്പ്രയാസം കാടകളെ വളര്‍ത്താം. രണ്ടു ചതുരശ്രയടി സ്ഥലത്ത്് എട്ടു മുതല്‍ 10 കാടകളെ വളര്‍ത്താവുന്നതാണ്. ആറാഴ്ച പ്രായമുള്ള കാടക്കുഞ്ഞുങ്ങളെ നമുക്ക് കൂടുകളില്‍ വളര്‍ത്താം. തടി ഫ്രയ്മുകളില്‍ കമ്പിവലകള്‍ കൊണ്ട് അടിച്ചുണ്ടാക്കിയ കൂടുകളാണ് നല്ലത്. കൂടിന്റെ അടിയില്‍ കമ്പിവലയിടുന്നത് കാഷ്ടം പുറത്തേക്കു പോകുന്ന തരത്തിലായിരിക്കണം. കൂടിന്റെ രണ്ടുവശത്തുമായി ഓരോ വാതിലുകളും ഉണ്ടായിരിക്കണം. കൂടിനു മുകളില്‍ മഴയും വെയിലും ഏല്‍ക്കാത്ത സ്ഥലത്ത് വേണം വയ്ക്കാന്‍. രാത്രി കൂട്ടിനുള്ളില്‍ ബള്‍ബിട്ട് വെളിച്ചം കൊടുക്കണം.

തീറ്റ പ്രധാനം

ആറാഴ്ച പ്രായമാകുമ്പോള്‍ കാടകള്‍ വളര്‍ച്ച പൂര്‍ത്തിയാക്കി മുട്ടയിട്ടുതുടങ്ങും. ഈ സമയത്താണ് തീറ്റ കൂടുതലായി വേണ്ടത്. മാംസ്യം ധാരാളമടങ്ങിയ ലേയര്‍ തീറ്റയും അസോളയും കൂട്ടി കൊടുക്കാവുന്നതാണ്. കാടകള്‍ സാധാരണയായി ഉച്ചകഴിഞ്ഞും രാത്രിയിലുമാണ് മുട്ടയിടുന്നത്. എട്ടു മുതല്‍ 25 ആഴ്ച വരെയാണ് കാടകള്‍ നന്നായി മുട്ടയിടുക. ഒരുവര്‍ഷം 300 മുട്ടകള്‍വരെ ഒരു കാട ഇടാറുണ്ട്. ആണ്‍കാടകളെ ആറാഴ്ച പ്രായമാകുമ്പോള്‍ മുതല്‍ വില്‍ക്കാം. ആണ്‍കാടകള്‍ക്ക് കഴുത്തിനുതാഴെ ഇളം തവിട്ടുനിറവും പെണ്‍ കാടകള്‍ക്ക് ഇളം തവിട്ടു നിറത്തില്‍ കറുത്ത കുത്തുകളുമുണ്ടാകും. പൊതുവേ രോഗപ്രതിരോധ ശേഷി കൂടുതലുള്ള പക്ഷിയാണ് കാട. എന്നാലും ദിവസവും കൂടു വൃത്തിയാക്കിയും വൃത്തിയുള്ള തീറ്റ നല്‍കിയും കാടകളെ രോഗത്തില്‍ നിന്നും രക്ഷിക്കാം. മൃഗാശുപത്രികളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ ലഭിക്കുന്നതാണ്

വരുമാനം തരും കുറുമ്പി പൂച്ചകള്‍

ആദ്യകാലം മുതല്‍ക്കേ മനുഷ്യന്‍ ഇണക്കി വളര്‍ത്തുന്ന മൃഗമാണ് പൂച്ച. എലിയെ പിടിക്കാനും വീട്ടിനുള്ളില്‍ ഓമനിച്ചു വളര്‍ത്താനും പൂച്ചയോളം പ്രിയപ്പെട്ട മൃഗമില്ല. ഇത്രത്തോളം മനുഷ്യനുമായി ഏറ്റവും അടുത്ത് ഇണങ്ങിക്കഴിയുന്ന മറ്റൊരു ജീവിയുമില്ല. പൂച്ചവളര്‍ത്തല്‍ നല്ല വരുമാനം നേടിത്തരുന്ന ഹോബി കൂടിയാണിന്ന്. അലങ്കാര പൂച്ചകളെ വീടുകളില്‍ വളര്‍ത്തുന്ന ശീലം മലയാളിയും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സാധാരണ നാടന്‍ പൂച്ചകളയാണ് നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്നത്. കൂടുതല്‍ ഓമനത്വമുള്ള രോമക്കുപ്പായം ധരിച്ച വിദേശികളായ പൂച്ചകളാണിപ്പോള്‍ താരം. അലങ്കാരപ്പൂച്ച വളര്‍ത്തലിന് വന്‍ സാധ്യതകളാണ് ഉള്ളത്.

വീട്ടിനകത്തും വളര്‍ത്താം

വീടിനകത്തോ മട്ടുപ്പാവിലോ പൂച്ചകള്‍ക്ക് കൂടൊരുക്കാം. പ്രത്യേക സ്ഥലം ആവശ്യമില്ലാത്ത് പ്രാരംഭ മുതല്‍ മുടക്കില്‍ വലിയൊരു ലാഭം നേടിത്തരും. അമ്പതിനായിരം രൂപ ചെലവഴിച്ചാല്‍ മതി വീടിന്റെ മട്ടുപ്പാവു തന്നെ പൂച്ചകളുടെ കൂടാക്കി മാറ്റാം. വീട്ടുകാരുമായി ഇണങ്ങി ജീവിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച അലങ്കാര പൂച്ചകള്‍ക്ക് 5000 അധികം രൂപയുണ്ട് വില. 14-15 വര്‍ഷമാണ് പൂച്ചയുടെ ആയുസ്. ഒരു പ്രസവത്തില്‍ ആറു മുതല്‍ എട്ടുവരെ കുഞ്ഞുങ്ങളെ ലഭിക്കും.

ഇനങ്ങള്‍

പേര്‍ഷ്യന്‍, ലൈലാ ടെക്, പോയിന്റര്‍, സയാമിസ്, കലികോ, ഡോള്‍ഫേസ്, സെമിഫ്രഞ്ച് തുടങ്ങിയ ഇനങ്ങളാണ് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം.
കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ കുത്തിവെപ്പുകളും ആളുകളുമായി ഇണങ്ങാനുള്ള പരിശീലനവും നല്‍കണം. പൂച്ചകളെ വളര്‍ത്തുന്ന ഫാമുകള്‍ സന്ദര്‍ശിച്ച് ഇക്കാര്യത്തില്‍ പരിശീലനം നേടാം. ഓരോ പൂച്ചകളുടെയും ആരോഗ്യസ്ഥിതി സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കണം. പ്രായം, നല്‍കിയ കുത്തിവെയ്പ്പുകള്‍, രോഗങ്ങള്‍ എന്നിവ രേഖപ്പെടുത്തിവെയ്ക്കുന്നത് ഗുണം ചെയ്യും. വില്‍പ്പന സമയത്ത് ഉടമസ്ഥന് ഇതു കൈമാറാം. അവര്‍ക്ക് ഭാവി പരിചരണത്തിന് ഇതു സഹായിക്കും. പാല്‍, മുട്ട, ഇറച്ചി, റെഡിമെയ്ഡ് ഭക്ഷണങ്ങള്‍ എന്നിവ തീറ്റയായി നല്‍കാം. കാര്യമായ അസുഖങ്ങളൊന്നും വരാത്തതിനാല്‍ ചികിത്സാച്ചെലവുകളും കുറവാണ്.

പ്രതിസന്ധിക്കിടയിലും പന്നിവളര്‍ത്തല്‍

ആഗോള തലത്തില്‍ ഇറച്ചിയുത്പാദന മേഖലയില്‍ മുന്നില്‍ പന്നിയിറച്ചിയാണ് മുന്നില്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ എല്ലാം പന്നി ഇറച്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. നമ്മുടെ നാട്ടില്‍ മധ്യകേരളത്തിലാണ് പന്നിയിറച്ചിക്ക് ഡിമാന്‍ഡ് കൂടുതല്‍. എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിരവധി പന്നി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതപരമായ കാരണങ്ങള്‍ കൊണ്ടു മലബാറില്‍ പന്നി ഫാമുകള്‍ കുറവാണ്. ദ്രുതഗതിയിലുള്ള വളര്‍ച്ച, കൂടിയ പ്രജനനക്ഷമത, കുറഞ്ഞ ഗര്‍ഭകാലം, കുറഞ്ഞ തീറ്റച്ചെലവ്, ജൈവാവശിഷ്ടങ്ങള്‍ ഇറച്ചിയായി മാറ്റാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി, മെച്ചപ്പെട്ട വിപണി എന്നിവ പന്നിവളര്‍ത്തലിന്റെ ഗുണങ്ങളാണ്.

മറികടക്കാന്‍ നിരവധി പ്രതിസന്ധികള്‍

നിരവധി പ്രതിസന്ധികളാണ് പന്നിവളര്‍ത്തല്‍ മേഖല നേരിടുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് പന്നിഫാമുകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഇതു ഭയന്ന് അയല്‍വാസികളൊന്നും പന്നി വളര്‍ത്തലിന് അനുമതി നല്‍കാന്‍ മടിക്കും. മലിനീകരണ നിയന്ത്രണത്തിന് ശാസ്ത്രീയമായ രീതിയില്‍ സംവിധാനമൊരുക്കണം. പല സ്ഥലങ്ങളിലും ഫാമുകള്‍ പരിസരവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂട്ടേണ്ടിയും വന്നിട്ടുണ്ട്. പന്നിവളര്‍ത്തലിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ ശീമപ്പന്നികളെയും നാടന്‍പന്നികളെയുമാണ് ഏവരുടെയും മനസില്‍ എത്തുക. ശാസ്ത്രീയ പന്നിവളര്‍ത്തലിനെക്കുറിച്ചും ഇറച്ചി സംസ്‌കരണത്തെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അന്താരാഷ്ട്ര നിലവാരം

പന്നിവളര്‍ത്തലില്‍ ഇന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മാറ്റമാണ് കേരളത്തില്‍ സംഭവിക്കുന്നത്. നാടന്‍ ശീമപ്പന്നികള്‍ക്കു പകരം ഉത്പാദനക്ഷമതകൂടിയ വിദേശ ജനുസുകളായ ലാര്‍ജ് വൈറ്റ്, ഡുറോക്ക്, ലാന്‍ഡ്‌റേസ് തുടങ്ങിയ സങ്കരയിനങ്ങളാണ് ഇപ്പോള്‍ ഏറെയും. ഹൈടെക് പന്നി ഫാമുകളുണ്ടെങ്കിലും പന്നിയെക്കുറിച്ചുള്ള അവജ്ഞ ഭൂരിഭാഗം പേരിലും നിലനില്‍ക്കുന്നതിനാല്‍ ആഗോള ഇറച്ചിയുത്പാദനത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പന്നിവളര്‍ത്തല്‍ ഇവിടെ തഴയപ്പെട്ടിരിക്കുകയാണ്. പന്നിഫാമുകള്‍ തുടങ്ങുന്നതിനു മുമ്പ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിരവധി മാനദണ്ഡങ്ങള്‍ പാലിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലത്ത് പന്നിവളര്‍ത്തല്‍ ആരംഭിക്കരുത്. പന്നിവളര്‍ത്തല്‍ ഫാമുകളും വീടുകളും തമ്മില്‍ നിശ്ചിത അകലത്തിലായിരിക്കണം. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ പന്നിഫാം തുടങ്ങരുത്. വെള്ളം, വൈദ്യുതി, വാഹനസൗകര്യം എന്നിവയുള്ള സ്ഥലങ്ങള്‍ മാത്രം തെരഞ്ഞെടുക്കുക.

ഫാം നിര്‍മാണം

പന്നിഫാമുകള്‍ വിവിധരീതിയില്‍ തുടങ്ങാവുന്നതാണ്. ഇറച്ചിക്കുവേണ്ടി പന്നിക്കുട്ടികളെ വാങ്ങി അഞ്ചോ ആറോ മാസം വരെ വളര്‍ത്തുന്ന ഫാറ്റനിങ്ങ് യൂണിറ്റ് , പ്രജനനത്തിനുവേണ്ടി വളര്‍ത്തി കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വില്‍പന നടത്തുന്ന പ്രജനന യൂണിറ്റ് എന്നിവ ഇവയില്‍ ചിലതാണ്. മേല്‍പ്പറഞ്ഞ രണ്ട് യൂണിറ്റുകളും ഒരുമിച്ചുള്ള പ്രജനന ഫാറ്റനിങ്ങ് യൂണിറ്റും തുടങ്ങാവുന്നതാണ്.

വേഗത്തില്‍ വളരുന്ന പന്നികള്‍

ശാസ്ത്രീയ രീതിയില്‍ വളര്‍ത്തിയാല്‍ ആണ്‍പന്നികള്‍ മൂന്നു വര്‍ഷത്തിലും പെണ്‍ പന്നികള്‍ 8-10 മാസത്തിലും പ്രായപൂര്‍ത്തിയെത്തും. ഈ പ്രായത്തില്‍ ഇവയെ ഇണ ചേര്‍ക്കാവുന്നതാണ്. 144 ദിവസമാണ് ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ 8-12 കുഞ്ഞുങ്ങള്‍വരെയുണ്ടാകും. കുഞ്ഞുങ്ങളെ 45-60 ദിവസം പ്രായത്തില്‍ തള്ളപ്പന്നിയില്‍ നിന്നു മാറ്റാം. ആദ്യത്തെ രണ്ടുമാസം ഇരുമ്പ് സത്ത് അടങ്ങിയ കുത്തിവെപ്പുകളും സമീകൃത തീറ്റയും തള്ളയുടെ മുലപ്പാലും ഇടയ്ക്ക് ആവശ്യമാണ്. തീറ്റച്ചെലവ് കുറയ്ക്കാനായി അടുക്കള, ഹോട്ടല്‍, പച്ചക്കറി, അറവുശാല അവശിഷ്ടങ്ങള്‍ എന്നിവ പന്നികള്‍ക്കു നല്‍കുന്നതാണ് മാലിന്യപ്രശ്‌നങ്ങള്‍ക്കു കാരണം. ഇവ സംസ്‌കരിച്ചു നല്‍കുന്നത് കൂട്ടിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും. സമീകൃത തീറ്റ മാത്രം നല്‍കുന്ന ഫാമുകളില്‍, മറ്റു ഫാമുകളെ അപേക്ഷിച്ച് ദുര്‍ഗന്ധം കുറവുമാണ്. പന്നിക്കൂട്ടില്‍ നിന്ന് കാഷ്ഠവും കൂട് കഴുകിയ വെള്ളവും ഒരുമിച്ച് പുറത്തേക്ക് വിടുന്നത് ദുര്‍ഗന്ധത്തിനിടവരുത്തും. കാഷ്ഠം പ്രത്യേകം എടുത്തുമാറ്റി കൂട് കഴുകിയാല്‍ ദുര്‍ഗന്ധം കുറയ്ക്കാവുന്നതാണ്.

രോഗങ്ങളെ ശ്രദ്ധിക്കണം
ആറു മുതല്‍ എട്ടുമാസം പ്രായമായാല്‍ ഇറച്ചിക്കായി പന്നികളെ വില്‍പന നടത്താം. ഈ പ്രായത്തില്‍ 80-100 കി.ഗ്രാം തൂക്കമുണ്ടായിരിക്കും ഇവ. പന്നിപ്പനിയാണ് അടുത്തിടെ കേരളത്തിലെ ഫാമുകളില്‍ പടര്‍ന്നു പിടിച്ച രോഗം. വൈറസ് രോഗമായതിനാല്‍ ഫലപ്രദമായ ചികിത്സയില്ല. രോഗംമൂലം പന്നികളില്‍ മരണനിരക്ക് വളരെ കൂടുതലാണ്. വൈറസ് പകര്‍ത്തുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. പനി, തീറ്റയെടുക്കാതിരിക്കല്‍, തളര്‍ച്ച, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങല്‍. കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പന്നിപ്പനി കേരളത്തിലേെക്കത്തിയത്. രോഗ നിയന്ത്രണത്തിനായി വാക്‌സിനുകള്‍ ഇന്ന് നിലവിലുണ്ട്. രോഗബാധ സംശയിക്കുന്ന പ്രദേശത്തെ പന്നികളെ പന്നിപ്പനിക്കെതിരായി കുത്തിവെപ്പിക്കേണ്ടതാണ്. രോഗം അതിവേഗം പടരും. ഇതിനാല്‍ കൂടും പരിസരവും രോഗാണുവിമുക്തമാക്കണം.

കൈ നിറയെ പണം തരും നായ വളര്‍ത്തല്‍

ആധുനിക മനുഷ്യ സംസ്‌കാരം രൂപപ്പെട്ടു തുടങ്ങിയ കാലം മുതല്‍ നായ്ക്കളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയെന്നാണ് ചരിത്രം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന മൃഗമായ നായ ലോകത്തിന്റെ ഏതു ഭാഗത്തും മനുഷ്യന്റെ മിത്രമാണ്. വീട്ടില്‍ നായകളെ വളര്‍ത്തുന്നത് ആഢംബരത്തിന്റെ അടയാളം കൂടിയാണിപ്പോള്‍. നാടന്‍ ഇനങ്ങളില്‍പ്പെട്ട നായ്ക്കളെ തെരുവില്‍ മാത്രമാണിപ്പോള്‍ കാണുന്നത്. വിദേശികളായ നായ്ക്കളാണിപ്പോള്‍ വീടുകാവലിന്. വലിയ വിപണന സാധ്യതകളാണ് നായ് വളര്‍ത്തല്‍ നമുക്കു മുന്നില്‍ തുറന്നിടുന്നത്.

ശ്വാനന്‍മാര്‍ നിരവധി

മുമ്പ് കേരളത്തില്‍ നാടന്‍ നായ്ക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രചാരത്തില്‍ ഉണ്ടായിരുന്നത് ഊട്ടിയില്‍ നിന്നു കൊണ്ടുവരുന്ന വെള്ളപഞ്ഞിക്കെട്ടു പോലുള്ള നായ്ക്കളായിരുന്നു. വീടിനകത്ത് ഓമനിച്ചു വളര്‍ത്താനുള്ള ഇവ കുട്ടികള്‍ക്കും ഏറെ പ്രിയങ്കരമായിരുന്നു. ഇതിനു ശേഷം ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, അല്‍സേഷ്യന്‍ എന്നീ ജനുസ്സുകള്‍ വീട്ടുകാവലിനെത്തി. എന്നാല്‍

കാലം ചെന്നതോടെ പുതിയ നിരവധി ഇനം ശ്വാനന്‍മാരാണ് കേരളത്തിലേക്കെത്തിയത്. പോമറേനിയന്‍, ഡോബര്‍മാന്‍, പിന്‍ഷ്വര്‍, ലാബ്രഡോര്‍, ഡാഷ് ഹൂഡ്, ഗ്രേറ്റ്ഡാന്‍, പുള്‍ഡോഗ് തുടങ്ങി നിരവധി ഇനങ്ങള്‍ പിന്നീടെത്തി.
അല്‍പം കൂടുതല്‍ ശൗര്യമുഉള്ള ഇനത്തിനെ വേണ്ടവര്‍ക്കായി റോട്‌വീലര്‍ യൂറോപ്പില്‍ നിന്നെത്തി. ഏറെ അപകടകാരികളാണ് ഈ ജനുസ്സില്‍പ്പെടുന്ന നായ്ക്കള്‍. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ ജനുസ്സിനെ നിരോധിച്ചിരിക്കുന്നു. നാടന്‍ ഇനങ്ങള്‍ക്ക് പ്രിയം കുറഞ്ഞതോടെയാണ് നായ വളര്‍ത്തലിലെ വിപണന സാധ്യതകള്‍ വര്‍ധിച്ചത്. പശു,കോഴി വളര്‍ത്തല്‍ പോലെ പുതിയൊരു തൊഴില്‍ രംഗമായി നായ വളര്‍ത്തല്‍.
ചുരുക്കം ചില ആളുകള്‍ നടത്തിയിരുന്ന നായ വളര്‍ത്തല്‍ പെട്ടെന്ന് വ്യാപിക്കുകയും കൂടുതല്‍ കെന്നല്‍ ഫാമുകളും മറ്റും നാട്ടിന്‍ പുറങ്ങളില്‍ വരെ ഉയര്‍ന്നു വന്നു. നായ്ക്കളോട് സ്‌നേഹവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ കെന്നല്‍ ആരംഭിക്കാം. ആത്മാര്‍ഥയോടെ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ മാത്രം ഈ രംഗത്തേക്ക് കടന്നാല്‍ മതി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മികച്ച സാമ്പത്തിക നേട്ടവും ലഭിക്കും.

നായ് വളര്‍ത്തലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. വിലകൂടിയ ജനുസ്സുകളെ ആദ്യം തന്നെ വാങ്ങി കെന്നല്‍ തുടങ്ങരുത്. അധികം വിലയില്ലാത്തതും എന്നാല്‍ വിപണിയില്‍ ഡിമാന്‍ഡുള്ളതുമായ ഇനത്തെ തെരഞ്ഞെടുത്ത് കെന്നല്‍ ആരംഭിക്കുക.
  2. ഓരോ നായ്ക്കളെക്കുറിച്ചും കൃത്യമായ റജിസ്റ്റര്‍ സൂക്ഷിക്കുക. ഇണചേര്‍ത്ത ദിവസം, പ്രസവം, പ്രതിരോധ കുത്തിവെയ്പ്പുകള്‍, മൈക്രോചിപ്പ് ഘടിപ്പിച്ചതിന്റെ വിവരങ്ങള്‍, ഭക്ഷണക്രമങ്ങള്‍, അസുഖം, ചികിത്സ എന്നിവ കൃത്യമായി സൂക്ഷിക്കുക.
  3. യഥാസമയം പ്രതിരോധകുത്തിവെയ്പ്പുകളും വിരയിളക്കുവാനുള്ള മരുന്നും മറ്റു സപ്ലിമെന്റ്ുകളും നല്‍കുക.
  4. വാങ്ങുന്ന നായ്ക്കള്‍ക്ക് കെന്നല്‍ ക്ലബ്ബിന്റെ സര്‍ട്ടിഫിക്കെറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. വിപണനം, പ്രദര്‍ശനം എന്നിവയ്ക്ക് കെന്നല്‍ ക്ലബ്ബിന്റെ സര്‍ട്ടിഫിക്കെറ്റ് ഗുണം ചെയ്യും.
  5. പെണ്‍പട്ടിയെ ആദ്യമദിയില്‍ തന്നെ ഇണ ചേര്‍ക്കാതിരിക്കുക. പട്ടിയുടെ ആരോഗ്യത്തെ ഇത് ബാധിക്കും. അതുപോലെ ഒരു പ്രസവം കഴിഞ്ഞ് ഉടനെ മദിലക്ഷണം കാണിക്കുകയാണെങ്കില്‍ ഇണചേര്‍ക്കരുത്. നായ്ക്കളെ ഇണചേര്‍ക്കുമ്പോള്‍ ആരോഗ്യമുള്ളതും ജനുസ്സിന്റെ ഗുണം പൂര്‍ണമായും കാണിക്കുന്നവയെ തെരഞ്ഞെടുക്കുകയും അതാതു വിഭാഗത്തില്‍ പെടുന്നവയെ മാത്രം പരസ്പരം ഇണചേര്‍ക്കുക.
  6. നായ്‌വളര്‍ത്തലില്‍ മുന്‍ പരിചയം ഉള്ളവരോടും മൃഗഡോക്റ്റര്‍മാരില്‍ നിന്നും പുസ്തകങ്ങള്‍, ചാനലുകള്‍, സൈറ്റുകള്‍ എന്നിവയില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിക്കുക.
  7. അസുഖം ബാധിച്ചനായ്ക്കളെ മറ്റുള്ളവയില്‍ നിന്നും മാറ്റിപാര്‍പ്പിക്കുകയും ശരിയായ ചികിത്സ നല്‍കുകയും ചെയ്യുക. മുറിവുപറ്റിയതോ, പ്രസവിച്ചുകിടക്കുന്നതോ ആയ പട്ടികളുടെ അടുത്ത് പോകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. മുറിവുകളില്‍ മരുന്ന് വെക്കുമ്പോഴും മറ്റും അവയുടെ വായയും മുഖവും പ്രത്യേകം തയ്യാറാക്കിയ മാസ്‌ക് കൊണ്ട് മറക്കുക.
  8. പായ്ക്കറ്റ് ഫുഡ് വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ളത് മാത്രം തെരഞ്ഞെടുക്കുക. അവ ഈര്‍പ്പമില്ലാത്ത ഇടങ്ങളില്‍ സൂക്ഷിക്കാനും ശ്രദ്ധിക്കുക. പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ ഭക്ഷണം നായ്ക്കള്‍ക്ക് നല്‍കരുത്. മാര്‍ക്കറ്റില്‍ നിന്നും പുറം തള്ളുന്ന വേസ്റ്റും അല്‍പം മഞ്ഞള്‍ പൊടിയും ചേര്‍ത്ത് ചോറു തയ്യാറാക്കി നല്‍കിയാല്‍ മതിയെന്ന ധാരണ തിരുത്തുക. കൊഴുപ്പു കൂടിയ ഭക്ഷണം മനുഷ്യര്‍ക്കെന്നപോലെ നായ്കള്‍ക്കും ദോഷകരമാണ്.
  9. അനാവശ്യ സന്ദര്‍ശകരെ നിങ്ങളുടെ നായ്ക്കളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതിരിക്കുക. ഓരോജനുസ്സിനും അനുസരിച്ച് വലിപ്പമുള്ള കൂടുകള്‍ നിര്‍മിക്കുക. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. കൂടിനകത്ത് ജലവും ആഹാരസാധനങ്ങളും കാഷ്ടവും കിടന്ന് മലിനമാകരുത്.
  10. നായ്ക്കളെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുക. പ്രത്യേകം തയ്യാറാക്കിയ സോപ്പ് ഉപയോഗിക്കണം.
  11. രോമമുള്ള ജനുസ്സാണെങ്കില്‍ അവയുടെ രോമം യഥാസമയം ചീകുക. ചെള്ള്, പേന്‍ എന്നിവയെ നശിപ്പിക്കുന്ന പൗഡര്‍ ഉപയോഗിക്കണം.

ആദായകരം താറാവ് വളര്‍ത്തല്‍

കുട്ടനാട്ടിലെ കായലിലും പാടത്തും നീന്തിക്കളിക്കുന്ന താറാവിനെ ഒരിക്കലെങ്കിലും രുചിച്ച് നോക്കാത്തവരുണ്ടാകില്ല. തേങ്ങാപ്പാല്‍ ചേര്‍ത്ത താറാവ് കറി മലയാളികളുടെ തനത് വിഭവമാണ്. ഇതിന്റെ രുചിയില്‍ മയങ്ങി വിദേശികളെല്ലാം ആലപ്പുഴയിലെത്തുന്നു. കേരളത്തില്‍ താറാവ് വളര്‍ത്തല്‍ ഏറ്റവുമധികമുള്ളത് ആലപ്പുഴ ജില്ലയിലാണ്. എന്നാല്‍ അല്‍പ്പം ശ്രദ്ധയോടെ നടത്തിയാല്‍ കേരളത്തിലെവിടെയും താറാവ് വളര്‍ത്താം. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയതും ചീത്ത കൊഴുപ്പിന്റെ അംശം കുറവുമായതിനാല്‍ ഏതുപ്രായക്കാര്‍ക്കും കഴിക്കാവുന്നതാണ് താറാവിറച്ചി. വിറ്റാമിന്‍ ബി 3 ധാരാളം അടങ്ങിയിട്ടുമുണ്ട്.

വീട്ടുമുറ്റത്തും താറാവ്

ധാരാളം സ്ഥലം ആവശ്യമാണ് വ്യാവസായിക അടിസ്ഥാനത്തില്‍ താറാവ് വളര്‍ത്താന്‍. എന്നാല്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കും വീട്ടുവളപ്പില്‍ താല്‍ക്കാലിക കുളങ്ങളുണ്ടാക്കി താറാവുകളെ വളര്‍ത്താം. ആറ് അടി നീളവും നാല് അടി വീതിയും രണ്ട് അടി

ആഴവുമുള്ള കുഴിയുണ്ടാക്കലാണ് ആദ്യ പടി. കുഴിയില്‍ നിന്നുമാറ്റിയ മണ്ണുപയോഗിച്ച് വരമ്പുണ്ടാക്കണം. കുഴിയില്‍ പ്ലാസ്റ്റിക്ക് ചാക്കുവിരിച്ചതിനു ശേഷം മുകളില്‍ ടാര്‍പ്പായ വിരിക്കണം. ടാര്‍പ്പായയ്ക്കു മുകളില്‍ ഇഷ്ടികവ ച്ച് ഷീറ്റ് ടാങ്കിലേക്ക് വീഴാതെ തടയണം. തുടര്‍ന്ന് ടാങ്കിലേക്ക് വെള്ളം നിറച്ച്, നാലാഴ്ച പ്രായമായ താറാവു കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടാം.
കുളത്തിനു ചുറ്റുമായി 10 അടി നീളത്തിലും അഞ്ച് അടി വീതിയിലും ഒരു വേലി തീര്‍ക്കണം. മേല്‍പ്പറഞ്ഞ അളവില്‍ തീര്‍ത്ത ടാങ്കില്‍ 300 ലിറ്റര്‍ വെള്ളം നിറക്കാം. ഇതില്‍ 25 താറാവു കുഞ്ഞുങ്ങളെ വരെ വളര്‍ത്താം.

ഭക്ഷണം

അടുക്കളയില്‍ ബാക്കി വരുന്ന അവശിഷ്ടങ്ങല്‍, വാഴതട, പപ്പായ എന്നിവ ചെറുകഷണങ്ങളാക്കി താറാവുകള്‍ക്ക് ഭക്ഷണമായി കൊടുക്കാവുന്നതാണ്. കുതിര്‍ത്ത് പകുതി വേവിച്ച ഗോതമ്പും അരിയും തുല്യമായി കലര്‍ത്തി ദിവസവും 50 ഗ്രാം ഒരുതാറാവിനെന്ന കണക്കിനു കൊടുക്കണം.
അസോള, ഗോതമ്പുമാവ് കുറുക്കിയത്, ഉണക്കമീന്‍ എന്നിവ കൂട്ടികലര്‍ത്തിയും താറാവുകള്‍ക്ക് കൊടുക്കാം. പകല്‍ സമയങ്ങളില്‍ താറാവുകളെ അഴിച്ചുവിടുന്നത് നല്ലതാണ്. ചെറു പ്രായത്തില്‍ തന്നെ താറാവു വസന്ത പോലുള്ള രോഗങ്ങള്‍ തടയാന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. രാത്രി സമയത്ത് താറാവുകള്‍ക്ക് ഉറങ്ങാന്‍ ചെലവുകുറഞ്ഞ വൃത്തിയുള്ള കൂടുകള്‍ തയ്യാറാക്കണം. അറക്കപ്പൊടി അല്ലെങ്കില്‍ ഉമി തറയില്‍ ഇട്ടുകൊടുക്കുന്നതിലൂടെ താറാവിന്റെ കാഷ്ടവും മറ്റും വൃത്തിയാക്കാന്‍ എളുപ്പമാകും. 120 ദിവസമാകുന്നതോടെ താറാവുകള്‍ മുട്ടയിട്ടു തുടങ്ങും. ഒരു താറാവ് ശരാശരി 200 മുട്ടവരെ ഒരുവര്‍ഷം തരുന്നതാണ്.

മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം

 

വീട്ടമ്മമാര്‍ക്ക് വലിയ അധ്വാനമില്ലാതെ പണം സമ്പാദിക്കാനുള്ള മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. അടുക്കളത്തോട്ടത്തിലോ വീട്ടുമുറ്റത്തോ കൂടൊരുക്കി മുയലുകളെ വളര്‍ത്താം. മാനസിക സന്തോഷത്തിനൊപ്പം വരുമാനം കൂടി നല്‍കും മുയല്‍ വളര്‍ത്തല്‍.
ഇറച്ചിക്കും ചര്‍മത്തിനും വേണ്ടിയാണ് ഇവയെ വളര്‍ത്തുന്നത്. മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ച് തീറ്റപരിവര്‍ത്തന ശേഷി ഇവയ്ക്ക് വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് പെറ്റുപെരുകാനുള്ള കഴിവ്, കൊഴുപ്പു കുറഞ്ഞ ഇറച്ചി എന്നിവയും മുയലുകളെ പ്രിയങ്കരമാക്കുന്നു. കുറഞ്ഞ സ്ഥല സൗകര്യവും മുതല്‍ മുടക്കും മുയല്‍ വളര്‍ത്തലിനെയിപ്പോള്‍ ജനപ്രിയമാക്കുന്നു. കുട്ടികള്‍ മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും മുയലുകളെ പരിപാലിക്കാനും എളുപ്പമാണ്. മുയലിറച്ചിയിലുള്ള ഒമേഗ- ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗസാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. മറ്റു മാംസാഹരങ്ങള്‍ കഴിക്കാന്‍ പറ്റാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം. സോവിയറ്റ് ചിഞ്ചില , ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ്, ഡച്ച് എന്നിവയാണ് ഇറച്ചിക്കായി വളര്‍ത്തുന്ന മുയല്‍ വര്‍ഗങ്ങള്‍.

കൂടു നിര്‍മാണം പ്രത്യേക ശ്രദ്ധയോടെ

മുയല്‍ വളര്‍ത്തലില്‍ കൂടു നിര്‍മാണം വളരെ പ്രധാന്യമര്‍ഹിക്കുന്നു.

നല്ല വായുസഞ്ചാമുള്ള കൂടുകള്‍ മരം, കമ്പിവല എന്നിവ കൊണ്ടു നിര്‍മിക്കാം. ഇഴജന്തുക്കള്‍ കടക്കാത്ത സ്ഥലത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. കൂട്ടില്‍ വൃത്തിയില്ലെങ്കില്‍ പല തരത്തിലുമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കും. പ്രജനനത്തിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90 സെ.മി നീളവും 70 സെ.മി വീതിയും 50 സെ.മി ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്. കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ പൊക്കത്തിലായിരിക്കണം. വിസര്‍ജ്യവസ്തുക്കള്‍ എളുപ്പത്തില്‍ താഴേക്കു പോകുന്ന രീതിയിലാവണം കൂടു നിര്‍മാണം. ശുദ്ധജലം കൂടിനുള്ളില്‍ എപ്പോഴും ലഭ്യമാക്കണം. ഇതിനായി മണ്‍ചട്ടികളോ, ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക് ട്യൂബ് ഘടിപ്പിച്ചതോ ഉപയോഗിക്കാം.

ആഹാരക്രമം

പച്ചപ്പുല്ല്, മുരിക്കില, കാരറ്റ്, കാബേജ്, പയറുകള്‍, പച്ചക്കറിയുടെ അവശിഷ്ടങ്ങള്‍ എന്നിവയോടൊപ്പം കറിക്കടല, കടലപ്പിണ്ണാക്ക്, എള്ളിന്‍ പിണ്ണാക്ക്, തവിട് അരിച്ചത്, ഗോതമ്പ്, ധാതുലവണ മിശ്രിതം എന്നിവ മുയലുകള്‍ക്ക് നല്‍കണം. യഥേഷ്ടം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.

ഇണചേരലും പ്രസവവും

ആണ്‍ മുയലിനെയും പെണ്‍മുയലിനെയും പ്രത്യേകം കൂടുകളിലാണ് വളര്‍ത്തുന്നത്. അഞ്ച് പെണ്‍ മുയലുകള്‍ക്ക് ഒരു ആണ്‍ മുയല്‍ എന്ന അനുപാതത്തിലാണ് വളര്‍ത്തേണ്ടത്. എട്ടു -12 മാസം പ്രായം പൂര്‍ത്തിയായ ആണ്‍മുയലുകളെയും ആറ്-എട്ട് മാസമുള്ള പെണ്‍മുയലുകളെയും ഇണചേര്‍ക്കാം. തടിച്ചു ചുവന്ന ഈറ്റം, അസ്വസ്ഥത, മുഖം കൂടിന്റെ വശത്ത് ഉരയ്ക്കുക, പുറകുവശം പൊക്കിക്കിടക്കുക, വാല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണ് മദിയുടെ ലക്ഷണങ്ങള്‍. ഈ സമയത്ത് പെണ്‍ മുയലിനെ ആണ്‍ മുയലിന്റെ കൂട്ടിലേക്ക് വിടണം. വിജയകരമായി ഇണ ചേര്‍ന്നാല്‍ ആണ്‍ മുയല്‍ പുറകിലേക്കോ വശത്തേക്കോ മറിഞ്ഞു വീഴും. 28-34 ദിവസം വരെയാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചയില്‍ തടികൊണ്ടോ വീഞ്ഞപ്പെട്ടികൊണ്ടോ ഒരു പ്രത്യേക കൂട് കൂട്ടിനുള്ളില്‍ വെയ്ക്കണം. ഇതിന് 50ഃ30ഃ15 സെ.മി വലിപ്പമുണ്ടാകണം.
ഒറ്റ പ്രസവത്തില്‍ ആറു മുതല്‍ എട്ട് വരെ കുട്ടികള്‍ ഉണ്ടായിരിക്കും. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത തള്ളമുയലുകള്‍ കാണിക്കാറുണ്ട്. ഗര്‍ഭകാലത്തെ ശരിയായ തീറ്റക്രമം കൊണ്ടിത് ഒഴിവാക്കാം. നാലു മുതല്‍ ആറ് ആഴ്ച വരെ പ്രായമാകുമ്പോള്‍ കുഞ്ഞുങ്ങളെ തള്ളയില്‍ നിന്നും മാറ്റണം.

ഗര്‍ഭപരിശോധന

പെണ്‍ മുയലിന്റെ ചെവിക്ക് പിന്നിലും കഴുത്തിന് മുകളിലുമായി വലതു കൈകൊണ്ട് പിടിക്കുക. ഇടതുകൈ മുയലിന്റെ ശരീരത്തിന്റെ അടിയിലൂടെ ഇടുപ്പിന്റെ മുന്നില്‍ (ഗര്‍ഭാശയം സ്ഥിതി ചെയ്യുന്ന ഭാഗത്തിന് പുറത്ത്) ഏകദേശം ഗര്‍ഭാശയ കോര്‍ണുവയുടെ മുന്നിലായി മലര്‍ത്തിവെയ്ക്കുക. ഇടതുകൈയുടെ തള്ള വിരല്‍ ഗര്‍ഭാശയത്തിന്റെ വലത് വശത്ത് തൊടുക. തള്ളവിരലും മറ്റുവിരലുകളും വലത്തേക്ക് ചലിപ്പിക്കുമ്പോള്‍ ചെറിയ ഗോപി പോലുള്ള ഭ്രൂണം പുറകിലേക്ക് പോകുതായി അനുഭവപ്പെട്ടാല്‍ ഗര്‍ഭിണിയാണെന്ന് അനുമാനിക്കാം. പരിചയസമ്പനായ ഒരാള്‍ക്ക് എട്ട് മുതല്‍ 12 വരെ ദിവസത്തിനുള്ളില്‍ ഇപ്രകാരം ഗര്‍ഭപരിശോധന നടത്താന്‍ കഴിയും.

എടുക്കുന്ന രീതി

തിളങ്ങുന്ന നനുത്ത രോമക്കുപ്പായമുള്ള മുയലുകളെ എടുത്ത് ഓമനിക്കാന്‍ കൊതിക്കാത്തവര്‍ ആരുണ്ട്. മുയലുകളെ എടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയിലും കാലിലും തൂക്കിപ്പിടിച്ച് എടുക്കരുത്. വലിയ മുയലുകളെ കഴുത്തിന് പുറകിലുള്ള അയഞ്ഞ തൊലിയില്‍ വലതുകൈകൊണ്ട് പിടിക്കുതിനോടൊപ്പം ഇടതുകൈകൊണ്ട് പിന്‍ഭാഗം താങ്ങി എടുക്കണം. വളരെ ചെറിയ മുയലുകളെ കൈകളിലായി പിടിക്കാം.

നല്ല ലക്ഷണങ്ങള്‍

മിനുമിനുത്ത രോമങ്ങളും തിളങ്ങു കണ്ണുകളുമുള്ള കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. ചര്‍മ രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണം. പെണ്‍ മുയലുകള്‍ക്ക് എട്ട് മുലക്കാമ്പുകള്‍ ഉണ്ടായിരിക്കണം. നാലു മുതല്‍ ആറുവരെ മാസം പ്രായമാകുമ്പോള്‍ ഇവയെ ഇറച്ചിക്കായി വില്‍പന നടത്താം. ഒരു കിലോ ഇറച്ചിക്ക് ശരാശരി 300 രൂപ ലഭിക്കും.

രോഗങ്ങള്‍

കാണാന്‍ ഓമനത്തമുള്ള പോലെ പാവത്താന്‍മാരാണ് മുയലുകള്‍. നിരവധി രോഗങ്ങളും ഇവയെ എളുപ്പത്തില്‍ ബാധിക്കും. ഇതില്‍ പ്രധാനമായ ചില രോഗങ്ങള്‍ താഴെ വിവരിക്കുന്നു.

പാസ്ചുറെല്ലോസിസ്

മൂക്കൊലിപ്പ്, ചുമ, ശ്വാസതടസം, ശ്വാസകോശ വീക്കം, ഉയര്‍ന്ന ശരീരതാപനില എന്നിവയാണ് രോഗലക്ഷണങ്ങള്‍. തീവ്രം, അതിതീവ്രം, തുടര്‍ന്നു നില്‍ക്കുന്നത് എന്നീ മൂന്നു രീതികളില്‍ രോഗം കാണപ്പെടുന്നു. മുയല്‍ക്കുഞ്ഞുങ്ങളെയാണ് അതിതീവ്ര പാസ്ചുറെല്ലോസിസ് ബാധിക്കുന്നത്. ഈ അവസ്ഥയില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാതെ മുയല്‍ക്കുഞ്ഞുങ്ങള്‍ ചത്തുവീഴും. ആന്റീബയോട്ടിക്കുകളും സള്‍ഫാ മരുന്നുകളും ഫലപ്രദമാണ്.

കോക്‌സീഡിയോസിസ്

ആറ് മുതല്‍ 12 ആഴ്ച വരെയുള്ള മുയല്‍ക്കുഞ്ഞുങ്ങളെയാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ആഹാരത്തിലൂടെ പകരുന്ന ഈ രോഗം കരളിനെയും കുടലിനെയുമാണ് ബാധിക്കുക. പ്രോട്ടോസോവ വര്‍ഗത്തിലെ കോക്‌സീഡിയ അണുക്കളാണ് രോഗമുണ്ടാക്കുത്. സള്‍ഫാ മരുന്നുകള്‍ ഫലപ്രദമാണ്.

ചര്‍മരോഗങ്ങള്‍

സാര്‍കോപ്റ്റ്‌സ് പോലുള്ള ചെറുകീടങ്ങള്‍ ഉണ്ടാക്കുന്ന മേഞ്ച് ബാധയാണ് സാധാരണ മുയലുകളില്‍ കാണുന്ന ചര്‍മരോഗം. മൂക്കിനു ചുറ്റും ചെവിയുടെ വശങ്ങളിലും രോമം കൊഴിയുകയും കുരുപ്പുപോലെ കാണപ്പെടുകയും ചെയ്യും. തുടര്‍ന്നു ജനനേന്ദ്രിയങ്ങളിലേക്കും നഖങ്ങളിലേക്കും രോഗം പടരാം. ബെന്‍സൈല്‍ബെന്‍സോയേറ്റ് ലോഷന്‍ പുരട്ടുന്നത് രോഗം ശമിക്കാന്‍ സഹായിക്കും. ശുചിത്വം പാലിക്കുകയും ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ നല്‍കുകയും ചെയ്താല്‍ രോഗബാധ ഒരു പ്രശ്‌നമാകില്ല.

തീന്‍മേശയിലെ താരം ചിക്കന്‍

മൃഗ സംരക്ഷണ വിവരങ്ങള്‍

ചിക്കനില്ലാതെ മലയാളിക്ക് എന്താഘോഷം. നമ്മുടെ നിത്യ ഭക്ഷണത്തില്‍ ചിക്കന്‍ സ്ഥിരമായി ഇടം പിടിച്ചിട്ട് വര്‍ഷങ്ങളായി. അയല്‍ സംസ്ഥാനത്ത് നിന്നെത്തുന്ന മരുന്ന് കുത്തിവച്ച ചിക്കനാണ് മലയാളികളുടെ ആരോഗ്യ പ്രശ്‌നത്തിന്റെ പ്രധാന കാരണം. ഇതിനൊരു മാറ്റമുണ്ടായേ പറ്റൂ. നാടന്‍ ഇനങ്ങളില്‍പ്പെട്ട കോഴികളെ നമ്മുടെ അടുക്കള മുറ്റത്ത് വളര്‍ത്തിയാല്‍ ഇറച്ചിക്കും മുട്ടയ്ക്കും മറ്റാരെയും ആശ്രയിക്കേണ്ട. അല്‍പ്പം സമയം ചെലവഴിച്ചാല്‍ മതി കോഴി വളര്‍ത്തലിന്. വിദേശ സങ്കരയിനം കോഴികള്‍ സുലഭമാണെങ്കിലും നാടന്‍ കോഴികളുടെ മുട്ടയുടേയും മാംസ്യത്തിന്റെയും ഗുണം മറ്റൊന്നിനും ലഭിക്കില്ല. ഗ്രാമലക്ഷ്മി (ആസ്‌ട്രോവൈറ്റ്) ഗ്രാമപ്രിയ, അതുല്യ (ഐ.എല്‍.എം.90) കലിംഗാ ബ്രൗ (റോഡോവൈറ്റ്), പാസ്സ് ജ്യോതി, ഗിരിരാജ തുടങ്ങിയ സങ്കരവര്‍ഗ്ഗക്കോഴികള്‍ കേരളത്തിന് അനുയോജിച്ചവയാണ്. മൃഗസംരക്ഷണ വകുപ്പ് സ്ഥാപനങ്ങളിലും സ്വകാര്യ ഹാച്ചറുകളിലും കോഴികുഞ്ഞുങ്ങള്‍ ലഭിക്കും.

കൂടൊരുക്കാം സുരക്ഷിതമായി

വീട്ടുവളപ്പില്‍ 10-12 കോഴികളെ പകല്‍ തുറന്നുവിട്ടു തീറ്റിപ്പോറ്റുകയും രാത്രി കൂട്ടില്‍ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സാധാരണ രീതി. അന്തരീക്ഷ ഊഷ്മാവും ഈര്‍പ്പവും നിറഞ്ഞ കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമാണിത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഒരു കോഴിക്ക് പാര്‍ക്കാന്‍ ഒരു ചതുരശ്ര അടി സ്ഥലം അനുവദിക്കണം. നാലു അടി നീളവും മൂന്ന് അടി വീതിയും രണ്ടടി പൊക്കവുമുള്ള കൂട്ടില്‍ 10- 12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പില്‍ നിന്ന് ഒന്നോ രണ്ടോ അടി ഉയരത്തില്‍ കാലുകള്‍ ഉറപ്പിച്ചു വേണം കൂട് നിര്‍മിക്കാന്‍. മരം കൊണ്ടോ കമ്പിവലകള്‍ കൊണ്ടോ ചെലവു കുറഞ്ഞ കൂടുകള്‍ പ്രാദേശികമായി നിര്‍മിക്കാം. ഓല, ഓട്, ഷീറ്റ് എന്നിവ കൊണ്ടു മേല്‍ക്കൂര നിര്‍മിക്കാം. അടുക്കളത്തോട്ടത്തിന് സമീപത്തുള്ള ഉയര്‍ന്ന പ്രദേശത്തായിരിക്കണം കൂട് സ്ഥാപിക്കേണ്ടത്. ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാന്‍ പറ്റുന്ന തരത്തിലായിക്കും കൂട് സ്ഥാപിക്കല്‍. കൂട്ടിനുള്ളില്‍ തീറ്റയ്ക്കും വെള്ളത്തിനും പാത്രങ്ങള്‍ സജ്ജീകരിക്കണം. സുരക്ഷിതവും യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുമാവണം കൂട് നിര്‍മാണം. കൂടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

എണ്ണം പത്തില്‍കൂടിയാല്‍

ഡീപ്പ് ലിറ്റര്‍ (അറുക്കപ്പൊടി ഉപയോഗിച്ച്) സമ്പ്രദായത്തില്‍ കോണ്‍ക്രീറ്റ് തറകളില്‍ വളര്‍ത്തുന്നതാണ് കോഴികളുടെ എണ്ണം പത്തില്‍ കൂടിയാല്‍ ഉത്തമം. മുട്ട ഉത്്പാദനവും വിപണനവുമാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്ക് 2.25 ചതുരശ്ര അടി സ്ഥലം അനുവദിക്കണം. എഗ്ഗര്‍ നഴിസറിയാണ് ലക്ഷ്യമെങ്കില്‍ ഒരു കോഴിക്കുഞ്ഞിന് അര ചതുരശ്ര അടി സ്ഥലം മതിയാകും. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ കൃത്രിമച്ചൂട് നല്‍കി വളര്‍ത്താന്‍ സാധിക്കും.

നഗരത്തിരക്കിലെ കോഴി വളര്‍ത്തല്‍

നഗരത്തിലെ തിരക്കില്‍ കോഴികളെ വളര്‍ത്താന്‍ സ്ഥലമില്ലെന്ന പരാതി വേണ്ട. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പിഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60ഃ50ഃ35 സെന്റിമീറ്റര്‍ വലുപ്പമുളള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം. കൂടിനുള്ളില്‍ തന്നെ തീറ്റയ്ക്കും വെള്ളത്തിനുമുള്ള പാത്രങ്ങള്‍ പ്രത്യേക തരത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. കാഷ്ഠം കൂടിന് അടിയിലുള്ള ട്രേയില്‍ ശേഖരിക്കപ്പെടും. ഇതിനാല്‍ നീക്കം ചെയ്യാനും എളുപ്പമാണ്

കടപ്പാട്-http:harithakeralamnews.com

അവസാനം പരിഷ്കരിച്ചത് : 7/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate