"ബട്ടർഫ്രൂട്ട് " എന്ന അന്വർത്ഥമായ പേരിൽ അറിയപ്പെടുന്ന അവൊക്കാഡോ മെക്സിക്കൻ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യൻ മിഷണറിമാരാണ് 1892 ൽ ഭാരതത്തിലെത്തിച്ചത്. അമേരിക്കൻ ഐക്യനാടുകളിലും യൂറോപ്പിലും വൻപ്രചാരമുള്ള ഈ പഴത്തിന് ഇന്ത്യയിൽ ഇനിയും പ്രചാരം നേടേണ്ടതുണ്ട്. " പെർസിയ അമേരിക്കാന" എന്ന് ശാസ്ത്രലോകത്തിൽ അറിയപ്പെടുന്ന അവൊക്കാഡോ മൂന്ന് വിഭാഗത്തിൽ ലഭ്യമാണ്. മെക്സിക്കൻ, ഗ്വാട്ടിമാലൻ, വെസ്റ്റ് ഇന്ത്യൻ എന്നീ വിഭാഗങ്ങളുള്ളതിൽ, കേരളത്തിൽ കൃഷി ചെയ്യാവുന്നത് വെസ്റ്റ് ഇന്ത്യൻ ഇനങ്ങളാണ്.
കേരളത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വളരെ സാദ്ധ്യതയുള്ള അവൊക്കാഡോ പഴത്തിന് ഈയടുത്തകാലത്തായി ആവശ്യക്കാർ കൂടിവരുന്നു. ഏറ്റവുമധികം കൊഴുപ്പടങ്ങിയ ഫലമാണ് അവൊക്കാഡോ എന്നതിനാൽ സസ്യാഹാരഭോജികൾക്ക് മാംസത്തിന് പകരമായി ഈ പഴം ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. അവൊക്കാഡോയിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തിന്റെ 75 ശതമാനവും അതലെ അപൂരിത കൊഴുപ്പിൽ നിന്നു ലഭിക്കുന്നു എന്നത് ഈ പഴത്തിന്റെ ഏറ്റവും പ്രധാനമായ പ്രത്യേകതയാണ്. അമേരിക്കൻ - യൂറോപ്യൻ ഭക്ഷണരീതിയിൽ അവാക്കാഡോ ധാരാളമായി ഉപയോഗപ്പെടുത്തുന്നത് ഈ പ്രത്യേക്ത കണക്കിലെടുത്താണ്.
വെള്ളക്കെട്ടില്ലാത്ത ഏതുതരം മണ്ണിലും അവൊക്കാഡോ നന്നായി വളർന്ന് ഫലങ്ങൾ നൽകും. കൊമ്പുകോതൽ നടത്തി, മരങ്ങളെ രൂപപ്പെടുത്തി, പൊക്കം കുറച്ചു വളർത്തിയാൽ ഇടവിളയായി കൂടി അവൊക്കാഡോ കൃഷി ചെയ്യാവുന്നതാണ്. വളർന്നു വരുന്ന തൈകൾക്ക്, വരണ്ട മാസങ്ങൾ നനച്ച്, തുടർന്ന് കാലവർഷാരംഭത്തോടെ, വേണ്ടരീതിയിൽ ഗ്രാഫ്റ്റ് ചെയ്യ്ത തൈകൾ മൂന്നുവർഷത്തിനുള്ളിൽ പുഷ്പിച്ച് കായ്കൾ നൽകുന്നതായി കണ്ടുവരുന്നു. കായ്കളുടെ വിളവും കാലാവസ്ഥയുമായി അഭേദ്യബന്ധമുള്ളതിനാൽ നല്ല ചൂടുള്ള പ്രദേശങ്ങളിൽത്തറ് മാസം കൊണ്ട് കായ്കൾ പാകമാകുമ്പോൾ തണുപ്പു കൂടിയ പ്രദേശങ്ങളിൽ ഒരു വർഷം വരെ വേണ്ടിവരുന്നു.
അഹല്യ ഉണ്ണിപ്രവൻ