പച്ചക്കറികളിൽ ഉത്സവകാലങ്ങളിൽ ഏറ്റവും കൂടുതൽ വിലയുയരുന്ന, നട്ടുപിടിപ്പിച്ച് കീടങ്ങളിൽ നിന്ന് രക്ഷിച്ചെടുത്ത് ദീർഘകാലം വിളവെടുക്കുന്ന രീതിയിൽ നിലനിർത്താൻ പാടുള്ള ഒരിനമുണ്ട് അതാണ് പയർ. അങ്ങനെ നട്ടുപിടിപ്പിച്ച പയറിന്റെ വള്ളി നമ്മുടെ നെഞ്ചൊപ്പമെത്തിയാൽ അതിന്റെ തല മുറിച്ചുകളയണമെന്ന് പറയുന്നത് വലിയ പാതകം തന്നെയാണ്. പക്ഷേ, അനുഭവസമ്പത്തുള്ള പച്ചക്കറികൃഷിക്കാരുടെ രീതി അങ്ങനെയാണ്. അതിനുള്ളകാരണമെന്താണ്.
പയർവിത്താണ് ഏറ്റവും ആദ്യം മുളയ്ക്കുന്ന വിത്ത് നനച്ചുവെച്ചാൽ കേവലം മണിക്കൂറുകൾകൊണ്ടുതന്നെ പയർവിത്തിന് മുളപൊട്ടും. പക്ഷേ വേഗം മുളച്ചതുകൊണ്ട് പയർച്ചെടി വേഗം പിടിച്ച് തഴച്ചു വളരണമെന്നില്ല. അതിന് കടമ്പകളേറെയുണ്ട്.
മണ്ണൊരുക്കൽ കൃത്യമാവണം
ചുട്ടമണ്ണിൽ പച്ചക്കറി വേഗം വിളയുമെന്നാണ് അനുഭവപാഠം. അതുകൊണ്ടുതന്നെയാണ് കൃഷിക്കാർ വിത്തുനടുന്നതിന് മുൻപ് ചിലുകീറി മണ്ണ് പൊടിച്ച് അതിനുമുകളിൽ ഉണങ്ങിയ ചപ്പിലകൾ കത്തിക്കുന്നത്. അങ്ങനെ ചേയ്താൽ മണ്ണിലുള്ള ചെടിയെ ദോഷകരമായിബാധിക്കുന്ന ബോറൻ പുഴു പോലുള്ള കീടങ്ങളുടെ മുട്ടയും ഫംഗസുകളും ചിതലും നശിച്ചുപോകുന്നു അങ്ങനെ കത്തിക്കുമ്പോളുള്ള ചാരം പച്ചക്കറിത്തടത്തിന് വളമാവുകയുംചെയ്യും. പയറിന്റെ കാര്യത്തിൽ എന്തായാലും കത്തിക്കൽ പ്രകൃയ അനിവാര്യമാണ്.
ചട്ടിയിലും ചെയ്യാം
ചട്ടിയിലോ ബാഗിലോ ചാക്കിലോ ഇങ്ങമെ മണ്ണൊരുക്കി കൃഷിനടത്താം ഫ്‌ളാറ്റിലും തീരെ സൗകര്യം കുറഞ്ഞ വീടുകളിലും വെയിലത്ത് പത്ത് ചട്ടി വെക്കാൻ കഴിഞ്ഞാൽ പയർവിളയിക്കാം. നിറയ്ക്കാനുള്ള മണ്ണൊരുക്കലാണ് ആദ്യപടി. മണ്ണ്കിട്ടാൻ പാടുള്ള ഫ്‌ളാറ്റുകളിൽ ചകിരിച്ചോറിന്റെ കട്ടവാങ്ങിപുതർത്തി ബാഗിൽ നിറച്ചാലും മതി. മണ്ണുകിട്ടുന്നയിടങ്ങളിൽ മണ്ണ്, മണൽ, ചാണകപ്പൊടി(കോഴിവളം), എന്നിവ 3:3:1: എന്ന അനുപാതത്തിൽ കൂട്ടിക്കലർത്തി അതിനുമുളളിൽ ചപ്പിലയിട്ട് കത്തിച്ചശേഷം നന്നായിളക്കി ബാഗിന്റെയും ചട്ടിയുടെയും അരഭാഗത്തോളം നിറയ്ക്കുക. ചാണകം ലഭിക്കാൻ പ്രയാസമുള്ളയിടങ്ങളിൽ കടലപ്പിണ്ണാക്കും വേപ്പിൻപിണ്ണാക്കും വാങ്ങി പുതർത്തിപുളിപ്പിച്ച് ചകിരിച്ചോറിന്റെ കൂട്ടത്തിൽ കൂട്ടി നടീൽമിശ്രിതം തയ്യാറാക്കാം.
വിപണിയിൽ കിട്ടുന്ന വിത്തുകൾ ചട്ടിയിൽ നടാൻ ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുൻപ് കടയിൽനിന്ന് വാങ്ങുന്ന സ്യൂഡോമോണസ് പുരട്ടി തണലത്തുണക്കിയെടുക്കാം. റൈസോബിയം എന്നജീവാണുവളവും പോട്ടിങ്് മിശ്രിതത്തിൽ ചേർത്തുകൊടുക്കാം. വിത്ത് നട്ടബാഗ്, ചാക്ക,് ചട്ടി എന്നിവ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. വിത്ത് നട്ട് രണ്ടാംനാൾ മുളച്ചുപൊന്തും. ആഴ്ചയിലൊരിക്കൽ കടലപ്പിണ്ണാക്ക് പുതർത്തി നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം. മാസത്തിലൊരിക്കൽ 50 ഗ്രാം മലേഷ്യൻ സാൾട്ട്(പൊട്ടാഷ്) ഒരു ചെടിക്ക് നൽകാം.
തല മുറിക്കാം
പയർത്തൈ വലുതായി വരുമ്പോൾ കമ്പോ കയറോ കെട്ടി വീടിന്റെ ഇറയത്തേക്കോ ജനൽക്കമ്പിയിലേക്കോ പടർത്തിവിടാം. നമ്മുടെ നെഞ്ചിന്റെ ഉയരത്തിൽ വള്ളിയെത്തിക്കഴിഞ്ഞാൽ അതിന്റെ തല നുള്ളിക്കളയണം. ചെടി ഉണങ്ങിപ്പോകുമോയെന്ന് വിചാരിച്ച് അതിന് മിക്കവരും മടികാണിക്കും. എന്നാൽ ഒരു തലപ്പ് ഒരുതവണ നുള്ളിക്കഴിഞ്ഞാൽ അതിന്റെ മ്്റ്റ് എല്ലാ മുട്ടിൽനിന്നും പുതുവള്ളികൾ പൊട്ടുകയും അതിലെല്ലാം കായകൾ ഉണ്ടാവുകയും ചെയ്യും.
വേപ്പെണ്ണയും വെളുത്തുള്ളിയും
പയറിന്റെ മുഞ്ഞ, വെള്ളീച്ച, ചാഴി എന്നിവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ എമൽഷൻ ആണ് ഉത്തമം. കീടങ്ങൾ വരുന്നതിന് മുൻപ് തന്നെ ഇത് തളിക്കാൻ തുടങ്ങണം. പയർച്ചെടിയുടെ നിരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ പ്രതിരോധിക്കാൻ കഞ്ഞിവെള്ളം നന്നായി സ്‌പ്രേ ചെയ്തുകൊടുത്താൽ മതി. കീടങ്ങളെ പ്രതിരോധിക്കാൻ ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളും പുകയില, വെളുത്തുള്ളി കഷായങ്ങളും ഫലപ്രദമാണ്.
ചെടിയെ നിരീക്ഷിക്കുകയെന്നതാണ് പ്രധാനം. വണ്ടുകൾ ചെറിയ പുഴുക്കൾ എന്നിവയെ കീടനാശകങ്ങളുടെ സഹായമില്ലാതെത്തന്നെ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം.
വളം ചെയ്യാം
വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ വളം ചെയ്യാത്തതാണ് പച്ചക്കറികൾ ശോഷിക്കാനും ഉണങ്ങാനും കാരണം. ഓരോമാസവും രണ്ടുപ്രാവശ്യം എന്ന തോതിൽ കടപ്പിണ്ണാക്കോ, കംപോസ്‌റ്റോ, ചാണപ്പൊടിയോ, ജൈവവളമോ നൽകണം. കൂട്ടത്തിൽ മാസത്തിലൊരിക്കൽ 50ഗ്രാം പൊട്ടാഷും മുരട്ടിൽ നിന്ന് വിട്ട് ചട്ടിയിൽ വിതറിക്കൊടുക്കണം. എന്നാൽ ആരോഗ്യത്തോടെ നിൽക്കുന്ന വള്ളിയിൽ നിന്ന് ദീർഘകാലം പയർ പറിച്ച് ഉപയോഗിക്കാം.
പ്രമോദ്കുമാർ വി.സി.