പണ്ട് വളരെ മുമ്പ് ജപ്പാനിൽ് ഒരു പാവപ്പെട്ടയാൾ തന്റെ ദാരിദ്ര്യം മാറ്റാൻ ദൈവത്തോട് കരഞ്ഞ് അപേക്ഷിച്ചു. തന്റെ പട്ടിണി മാറ്റാൻ ഒരു വഴികാണിച്ചുതരാൻ കരഞ്ഞപേക്ഷിച്ച ഭക്തനുമുൻപിൽ പ്രത്യക്ഷപ്പെട്ട ജപ്പാൻ കൃഷിദേവത 'ഇനാരി ഒക്കാമി' തന്റെ ദൂതനായ കുറുക്കനെ പറഞ്ഞയച്ച് കാട്ടിലെ ഒരു പ്രത്യേക മരത്തിന്റെ തൈ കാണിച്ചുകൊടുത്തു. അയാൾ ആ ച്ചെടി തന്റെ ഭാഗ്യമായിക്കരുതി വീട്ടുവളപ്പിൽ നട്ടുവളർത്തി കായ്ഫലം എടുക്കുകയും പിന്നീട് അതിന്റെ തൈകൾ വീറ്റ് തന്റെ ദാരിദ്ര്യം മാറ്റുകയും ചെയ്തു.
കണ്ടാൽ പിസ്തയെപ്പോലെ തോന്നുന്ന ആഫ്രിക്കൻ പിസ്തയെന്ന ് കരുതി നമ്മിൽപ്പലരും നഴ്‌സറികളിൽനിന്ന് വാങ്ങിവീട്ടുവളപ്പിൽ നട്ടുവളർത്തിപ്പോരുന്ന പച്ചിറയെന്ന മലബാർ ചെസ്റ്റ് നട്ടാണ് ജപ്പാനിലെ പാവപ്പെട്ടകൃഷിക്കാരന്റെ ദാരിദ്ര്യം അകറ്റിയ കാശ് മരം. അതെ വിദേശങ്ങളിൽ മലബാർ ചെസ്റ്റ്‌നട്ട് അറിയപ്പെടുന്നത് മണിട്രീ എന്നാണ്. ഫ്രഞ്ച് പീനട്ട് എന്നും ഇത് അറിയപ്പെടുന്നുണ്ട്. സാധാരണ പിസ്തയിൽ നിന്ന് വ്യത്യസ്തമായി നിലക്കടലയുടെ രുചിയാണ് ഇതിന്. തെക്കേ അമേരിക്കയാണ് ജന്മദേശം. പച്ചിറ അക്വാട്ടിക്കയെന്നാണികതിന്റെ ശാസ്ത്രനാമം. നല്ല നീർവാർച്ചയുള്ള, വളക്കൂറുള്ള പശിമരാശിമണ്ണിൽ നല്ലസൂര്യപ്രകാശം ലഭിക്കുന്നിടത്ത് പച്ചിറ നന്നായി വളരുന്നു. വരൾച്ചയെ ഒരു പരിധിവരെ ചെറുക്കുന്ന ചെടി തണലിലും നന്നായി വളർച്ചകാണിക്കുമെങ്കിലും കായ്്പിടുത്തം കുറവായിരിക്കും.
കൃഷിചെയ്യാം
കൂടിയാൽ ഏഴ്-എട്ട് മീറ്റർ വരെ മാത്രം പൊക്കംവെക്കുന്ന പച്ചിറയുടെ മരത്തിൽ നല്ലതിളങ്ങുന്ന പച്ചനിറത്തിലുള്ള ചെറിയവട്ടത്തിലുള്ള ഇലകളുണ്ടാകും. ചെറുപ്രായത്തിൽ ഇതിന്റെ തെലിക്കും മിനുസമാർന്ന പച്ച നിറമായിരിക്കും. വിത്തുകൾ പാകിയോ കമ്പുകൾ മുറിച്ചുനട്ടോ എയർ ലെയറിങ് നടത്തിയോ പുതിയ തൈകൾ ഉണ്ടാക്കാം.
നന്നായി പൊടിയാക്കിയ മണ്ണിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും മണലും സമാസമം ചേർത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. പത്തുദിവസം കൊണ്ട് വിത്തുകൾ മുളയ്ക്കും. ബഡ്ഡ് ചെയ്ത തൈകൾ നന്നായി വേരു പിടിച്ചതിനുശേഷമേ മാറ്റിനടാവൂ. മുളച്ച് ഒന്നരമാസം പ്രായമെത്തിയാലോ നാലഞ്ചു ജോഡി ഇലകൾ വന്നാലോ പറിച്ച് മാറ്റിനടാവുന്നതാണ്. അതിരുകളിൽ പൊക്കത്തിൽ ജൈവവേലിപോലെ പുരയിടങ്ങളിൽ നട്ടുവളർത്താം. തടങ്ങളിൽ രണ്ടര മീറ്റർ ഇടവിട്ട് നട്ട് കൃഷിചെയ്യാം.
കൃഷി ചെയ്യുമ്പോൾ മുളച്ച് രണ്ടാഴ്്ചയ്ക്കുശേഷം. നന്നായി അടിവളം ചേർത്ത മണ്ണ് നിറച്ച കുഴിയിലേക്ക് പറിച്ചുനട്ട് വളർത്തിയെടുക്കാം. കുഴിക്ക് രണ്ട്് അടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചുദിവസം കൂടുമ്പോൾ ചാണകപ്പൊടി അടിയിൽ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം ചില കർഷകർ ചെടി തഴച്ചുവളരാൻ 50 കിലോഗ്രാം യൂറിയയും 200 കിലോ സൂപ്പർഫോസ്‌ഫേറ്റും 50 കിലോ പൊട്ടാഷും െഹക്ടറിലേക്ക് അടിവളമായിനൽകാറുണ്ട്. ചെടിയുടെ ചുവട്ടിൽവെള്ളം കെട്ടിനിൽക്കരുത്. അങ്ങനെ നിന്നാൽ ചെടിമൊത്തം ചീഞ്ഞുപോവും. വേനൽക്കാലത്ത് ആഴ്ചയിലൊരിക്കൽ നനച്ചു കൊടുക്കാം്. മഴക്കാലത്ത് വേരുപൊന്താതിരിക്കാൻ മുരട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കണം. നല്ല പ്രതിരാധശേഷിയുള്ള ഇനമായതിനാൽ രോഗകീടബാധയൊന്നും ഇതിന് ഏൽക്കാറില്ല. മൂന്ന് നാല് വർഷത്തിനുള്ളിൽ കായ്ക്കുന്ന ഇത് വർഷം മുഴുവനും കായ തരുന്ന ഇനമാണ്.
കായപറിക്കാം ഇലയും പൂവും കറിവെക്കാം
തിളങ്ങുന്ന പച്ചനിറമുള്ള ഇലകളും നേർത്തസൂചിപോലുള്ള ഇതളുകളോടെയുള്ള ഇളം മഞ്ഞപൂക്കളാണ് ഇതിനുണ്ടാവുക. ഇളം ഇലകളും പൂവുകളും ഉപ്പേരിവെക്കാനും കറിവെക്കാനം ഉപയോഗിച്ചുവരുന്നു. പച്ചനിറത്തിലുണ്ടാകുന്ന കായകൾ 10 മുതൽ 15 സെമീവരെ നീളം വെക്കുന്നു. ഒരു കുലയിൽത്തന്നെ മൂന്നും നാലും കായകൾ ഉണ്ടാകുന്നു. ഇതിന്റെ ഉള്ളിൽ കാണപ്പെടുന്ന ഇളം കാപ്പിനിറത്തിൽ വെള്ളവരകളോടുകൂടിയവിത്തുകളാണ് കഴിക്കാവുന്നത് ഇവ നേരിട്ടും വറുത്തും പൊടിയാക്കി മാവിന്റെ രൂപത്തിലും ഭക്ഷണമാക്കാം. നമ്മുടെ ഒഴിഞ്ഞ പറമ്പിലും പറമ്പിന്റെ അതിരുകളിലും നട്ട് വളർത്തിയെടുത്താൽ കാശ്മരം ശരിക്കും കാശ് തരുന്ന മരമാകും.
pramodpurath@gmail.com
പ്രമോദ്കുമാർ വി.സി.