കേരളത്തിൽ അഞ്ചു ലക്ഷം ക്ഷീരകർഷകരുണ്ട്. ഇതിൽ തീറ്റപ്പുൽകൃഷി നടത്തുന്നവരെ സംബന്ധിച്ച് ലാഭം ചുരത്തുന്ന ഒരു കാമധേനു തന്നെയാണിത്.* അമേരിക്കയിലെ, ദേശീയ കാർഷിക ഗവേഷണ കൗണ്‍സിലിന്‍റെ ശിപാർശപ്രകാരം ഒരു കറവപ്പശുവിന്‍റെ തീറ്റയിൽ ചുരുങ്ങിയത് 25 മുതൽ 33 ശതമാനം വരെ നാര്, ന്യൂട്രൽ ഡിറ്റർജന്‍റ് ഫൈബർ(എൻഡിഎഫ്) രൂപത്തിൽ അടങ്ങിയിരിക്കണം. ഇതിൽ 75 ശതമാനം പരുഷാഹാരത്തിൽ നിന്നു വരണം.
ആഹാരക്രമീകരണം
പശുവിന് ഒരു ദിവസം നൽകേണ്ട ചിട്ടപ്പെടുത്തിയ ആഹാരക്രമമാണ് ശാസ്ത്രീയ ആഹാരക്രമീകരണം. 10 മുതൽ 15 ലിറ്റർ വരെ പാൽ തരുന്ന പശുവിന് 60 ശതമാനം സാന്ദ്രീകൃതാഹാരമായ കാലിത്തീറ്റയ്ക്കു പുറമെ, 40 ശതമാനം പരുഷാഹാരവും കൊടുത്താൽ മാത്രമേ 25-33 ശതമാനം നാര് പശുവിനു ലഭിക്കൂ.
പരുഷാഹാരത്തിന്‍റെ പ്രാധാന്യം
കൂടുതൽ നാരടങ്ങിയ പച്ചപ്പുല്ല്, പയറുവർഗച്ചെടികൾ, വൈക്കോൽ തുടങ്ങിയവയെയാണ് പരുഷാഹാരമെന്നു പറയുന്നത്. പശുവിന്‍റെ ആമാശയത്തിന്‍റെ വലിയ അറയായ റുമൻ നിറഞ്ഞിരിക്കുന്നതിനും, ശരിയായ ദഹനപ്രക്രിയ നടക്കുന്നതിനും പരുഷാഹാരം കൂടിയേ തീരൂ. വൈക്കോൽ പരുഷാഹാരമാണെങ്കിലും പോഷകാംശം തീരെയില്ല. പ്രകൃതിദത്ത പോഷകങ്ങളടങ്ങിയ പച്ചപ്പുല്ല് നല്ലൊരു പരുഷാഹാരമാണ്. 20 കിലോ പച്ചപ്പുല്ല് ഒരുകിലോ കാലിത്തീറ്റക്കു പകരം വയ്ക്കാം. ലാഭകരമായ പാലുത്പാദനത്തിൽ പച്ചപ്പുല്ല് ഒഴിച്ചു കൂടാനാവാത്തതാണ്.
പുല്ലുകൾ
കന്നുകാലികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു തീറ്റയാണ് പച്ചപ്പുല്ല്. ശരാശരി 1.5 ശതമാനം മൊത്ത പചനീയ മാംസ്യവും, 14 ശതമാനം മൊത്ത പചനീയ ഉൗർജവുമുണ്ട്. കാൽസ്യം, വിവിധ സൂക്ഷ്മ ധാതുക്കൾ, ബി ജീവകങ്ങൾ എന്നിവയും ജീവകം എയും പുല്ലുകളിലുണ്ട്. പച്ചപ്പുല്ല് കഴിച്ചു വളരുന്ന പശുക്കളുടെ ഉത്പാദനക്ഷമതയും പ്രത്യുത്പാദനക്ഷമതയും കൂടുതലായിരിക്കും.
തനിവിളയായോ, തെങ്ങ്, കവുങ്ങ് തോട്ടങ്ങളിൽ ഇടവിളയായോ പുല്ലുകൃഷി ചെയ്യാം. പാടവരന്പുകളിലും, അതിരുകളിലുമെല്ലാം തീറ്റപ്പുല്ലിന് ഇടം കണ്ടെത്താം.
അവസാനം പരിഷ്കരിച്ചത് : 2/15/2020