കോഴിക്കോട്, വയനാട് ഭാഗങ്ങളിൽ ദീർഘകാല വിളകളായ ജാതി,കൊക്കോ, ഗ്രാമ്പൂ എന്നീ വിളകളിൽ തടതുരപ്പൻ പുഴുവിന്റെ ആക്രമണം രൂക്ഷമായി കാണപ്പെട്ടിട്ടുണ്ട്. ചെറിയ ഇത്തരം വുകളുടെ പുഴുക്കൾക്ക് വെളുത്ത നിറമാണുള്ളത്. ആക്രമണം കാണപ്പെട്ട സുഷിരങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ പുറത്ത് തള്ളി കാണപ്പെടുന്നതാണ് ലക്ഷണം. തടികഷ്ണങ്ങൾ കീറി നോക്കിയാൽ ഇതിനുള്ളിൽ ധാരാളം നീണ്ട അറകൾ കാണാനാകും. അവയ്ക്കുള്ളിൽ കീടത്തിന്റെ വിവിധ ഭാഗങ്ങൾ കാണാനും കഴിയും. കീടാക്രമണം ബാധിച്ച ശിഖിരങ്ങൾ ക്രമേണ ഉണങ്ങി നശിക്കുന്നതായാണ് കാണപ്പെടുന്നത്. കനത്ത മഴയ്ക്ക് ശേഷമാണ് ആക്രമണം കണ്ടു തുടങ്ങിയിട്ടുള്ളതെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.എത്രയും പെട്ടന്ന് ആക്രമണം വ്യാപിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വിദഗ്ധസംഘം സ്ഥല സന്ദർശനശേഷം നിർദ്ദേശിച്ചിട്ടുള്ളത്. രൂക്ഷമായി ആക്രമണം കാണപ്പെട്ട ചെടികളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി കത്തിച്ചുകളയുന്നത് കീടാക്രമണം വ്യാപിക്കാതിരിക്കുവാൻ സഹായിക്കും.മരങ്ങളുടെ തടിയിലും ശിഖരങ്ങളിലും കോൾ ടാർ അല്ലെങ്കിൽ വേപ്പെണ്ണ കലർത്തിയ ചെളി/റബ്ബർകോട്ട് എന്നിവ പുരട്ടിയാൽ ആക്രമണം തടയാവുന്നതാണ്.കൃഷിയിടങ്ങളിൽ ശുചിത്വം പാലിക്കുകയും കളകൾ,മരങ്ങളിലെ കരിഞ്ഞുണങ്ങിയശിഖരങ്ങൾ എന്നിവ നശിപ്പിക്കുകയും ചെയ്യണം. കൃഷി ഉദേ്യാഗസ്ഥരുടെ നിർദ്ദേശ പ്രകാരം ബ്യുവേറിയ എന്ന ജൈവ കീടനാശിനി ഉപയോഗിക്കാവുന്നതുമാണ്.
- കെ. ജാഷിദ് -
അവസാനം പരിഷ്കരിച്ചത് : 6/26/2020