অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മാറുന്ന കാലാവസ്ഥയില്‍ കൃഷി കരുതലോടെ

മാറുന്ന കാലാവസ്ഥയില്‍ കൃഷി കരുതലോടെ

കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ആഗോളതാപനില വർധിച്ചത് 0.74 ഡിഗ്രി സെൽഷ്യസാണ്. ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ അന്തരീക്ഷ ഊഷ്മാവ് 1.4 മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കണക്ക്. താപനില ഇങ്ങനെ ഉയർന്നാൽ സമുദ്രജലനിരപ്പ് 18-50 സെന്റീമീറ്റർ വരെ ഉയരും. പല ദ്വീപുകളും പട്ടണങ്ങളും കടലോര(പദേശങ്ങളും കടലെടുക്കും. കഠിനമായ ഉഷ്ണക്കാറ്റ്, വരൾച്ച, പ്രളയം ഇങ്ങനെ എണ്ണമറ്റ മാറ്റങ്ങളാണ് ആഗോളതാപനം മൂലമുണ്ടാകുന്നത്. പ്രാദേശികമായി പൊരുത്തപ്പെട്ടു കഴിയുന്ന ഒട്ടുമിക്ക ജീവജാലങ്ങളും നശിക്കും. ആവാസവ്യവസ്ഥയും പരിസ്ഥിതി വ്യൂഹവും താറുമാറാകും.

ഈ മാറ്റങ്ങൾ ജീവികളുടെ നിലനില്പിനും ഉത്പാദനശേഷിക്കും വെല്ലുവിളികളുയർത്തും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയേയും കാലാവസ്ഥ പ്രതികൂലമായി ബാധിക്കും. എത്ര ഉന്നത സാങ്കേതികവിദ്യകളുണ്ടായാലും കാലാവസ്ഥാ മാറ്റങ്ങളുമായുള്ള ചൂതാട്ടമായിത്തന്നെ കൃഷി തുടരും. കേരളത്തിലുണ്ടായ അസാധാരണമായ ചുഴലിക്കൊടുംകാറ്റും പേമാരിയും പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും മറ്റു ഭൗമപ്രതിഭാസങ്ങളും ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും അനന്തരഫലമാണ്.

യു.എൻ.ഒയുടെ കീഴിൽ 1988ൽ സ്ഥാപിതമായ 198 രാജ്യങ്ങളടങ്ങുന്ന സമിതിയായ ഐപിസിസിയാണ് ആഗോള താപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് പഠിച്ച് മുന്നറിയിപ്പുകൾ നൽകുന്നത്. 2018 ൽ പോളണ്ടിലെ കാറ്റോ വിറ്റ്സയിൽ നടന്ന ഉച്ചകോടി വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

അപ്രതീക്ഷിത കെടുതികൾ ഒഴിവാക്കാൻ ആഗോളതാപനില 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതെ നോക്കണമെന്ന് ഐപിസിസി മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയിലെ അന്തരീക്ഷ താപനില 1.2 ഡിഗ്രി സെൽഷ്യസ് വർധിച്ചു കഴിഞ്ഞു. 2030 ൽ 1.5 ഡിഗ്രി സെൽഷ്യസായി താപവർധന പിടിച്ചുനിർത്തണം. ഇല്ലെങ്കിൽ കൂടുതൽ രൂക്ഷമായ ചുഴലിക്കൊടുങ്കാറ്റുകൾ, കാട്ടുതീ, ജലക്ഷാമം, കൃഷിനാശം, ഭക്ഷ്യപ്രതിസന്ധി, പട്ടിണി മരണം, കടൽ അമ്ലത്വ വർധന, ആവാസവ്യവസ്ഥാ വ്യതിയാനം, മത്സ്യത്തിന്റെയും പവിഴപ്പുറ്റുകളുടെയും നാശം, പകർച്ചവ്യാധി വ്യാപനം, പുതിയതരം രോഗങ്ങൾ, പരിണാമം സംഭവിച്ച കള,കീട, രോഗാണുക്കൾ മുതലായവയെ നേരിടേണ്ടി വരും. ആർക്ടിക്, അന്റാർക്ടിക്ക് മേഖലയിലെ മഞ്ഞുരുകി കടൽ ജലനിരപ്പുയർന്നാൽ ലോകത്തെ വൻ നഗരങ്ങളടക്കം കടലോരത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും മാത്രമല്ല, നദികളുടെയും ഉൾനാടൻ ജലസ്രോതസുകളുടെയും തീരത്തുള്ളവരും വെള്ളത്തിനടിയിലാവും.

എന്താണ് കാലാവസ്ഥാവ്യതിയാനം

ആഗോളതാപനഫലമായി കാലാവസ്ഥയിലുണ്ടാകുന്നഅസാധാരണ മാറ്റങ്ങളെയാണ് കാലാവസ്ഥാവ്യതിയാനം എന്നുപറയുന്നത്. 1970 നു ശേഷം തുടർച്ചയായി ആഗോളതാപനം വർധിക്കുകയാണ്. 21-ാം നൂറ്റാണ്ട് അവസാനത്തോടെ താപവർധന 1.4-4 ഡിഗ്രി സെൽഷ്യസ് ആകുമെന്നു കണക്കാക്കുന്നു.

മനുഷ്യന്റെ പ്രകൃതിയിലെ ഇടപെടലുകൾ, ഭൂഖണ്ഡങ്ങളുടെ സ്ഥാനചലനം, അഗ്നിപർവതങ്ങൾ, ഭൂമിയുടെ ചരിവ്, സമുദ്രത്തിലെ പ്രവാഹങ്ങൾ മുതലായവയും ഇതിൽ ഒരു പങ്കു വഹിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ് ദേശാടനപ്പക്ഷികൾ പറന്നെത്തുന്നതും കാർഷിക കലണ്ടർ ക്രമം തെറ്റുന്നതും, ഫലവൃക്ഷങ്ങളുടെ പൂവിടൽ മാറുക, വന്യ ജീവികൾ കാടുവിട്ട് നാട്ടിലിറങ്ങുക, കാലം തെറ്റിയുള്ള മഴയും വേനലും, രൂക്ഷമായ ഇടിമിന്നലും വൻ മഴത്തുള്ളികളും, ചൂടുകനക്കുക, മരുഭൂമിവത്കരണം, വിളവും പാലും മത്സ്യസമ്പത്തും കുറയുക എന്നിവയെല്ലാം ഇതിനോടു ചേർത്തു വായിക്കാം. മറ്റു ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും തൊഴിൽ ക്ഷമതയെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. പതിവിലേറെ നീളുന്ന മഴക്കാലവും, പെയ്തടങ്ങാത്ത മഴയും, മഴമാറിനിന്നാൽ ഉടനെത്തുന്ന കൊടുംചൂടുമെല്ലാം കാലാവസ്ഥാവ്യതിയാനം കാരണമെന്ന് വ്യക്തം. കാലാവസ്ഥ കൂടുതൽ പ്രവചനാതീതമാകുന്തോറും ദുരിതത്തിന്റെ വ്യാപ്തിയും വർധിക്കും. കാണാനാകാത്തതും കാണുന്നതുമായ നിരവധി മാറ്റങ്ങൾക്കാണ് ഇതു മൂലം ഭൂമി വിധേയമായിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ കാര്യക്ഷമമായി നേരിടണമെങ്കിൽ ഇവയെപ്പറ്റിയെല്ലാം വിശദമായ പഠനങ്ങളും ഗവേഷണങ്ങളും അനിവാര്യമാണ്.

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഒറ്റനോട്ടത്തില്‍

കാലാവസ്ഥ

  • താപനില, മഴ, കാറ്റ്, ബാഷ്പീകരണം, സൂര്യപ്രകാശം ഇവയിൽ പ്രവചനാതീതമായ മാറ്റങ്ങൾ ഉണ്ടാകും.
  • ശീതകാലം ചുരുങ്ങും, ഈർപ്പമേറിയതാകും.
  • വരൾച്ച അധികരിച്ച് വേനൽക്കാലം നീളും.
  • നനവേറിയ മണ്ണിൽ പേമാരിയും വെള്ളപ്പൊക്കവും വർധിക്കും.
  • ഉണക്കേറിയ മണ്ണിൽ വേനലും, വരൾച്ചയും ജലദൗർലഭ്യവും അധികരിക്കും.
  • കൃഷിക്കാലം വേഗത്തിലാവുകയും ചുരുങ്ങുകയും ചെയ്യും.
  • ധ്രുവങ്ങളിൽ മഞ്ഞുരുകൽ വർധിക്കും.

കൃഷിഭൂമി

  • മണ്ണൊലിപ്പ്, വേലിയേറ്റം, വെള്ളപ്പൊക്കം, ഉപ്പുവെള്ളം കയറൽ തുടങ്ങിയ കാരണങ്ങളാൽ തീര പ്രദേശത്തും താഴ്ന്ന പ്രദേശങ്ങളിലും കൃഷിഭൂമി ലഭ്യത കുറയും.
  • കൃഷിഭൂമി നഷ്ടം, ജലദൗർലഭ്യം, ആവാസവ്യവസ്ഥയിലെ മാറ്റം മുതലായവയാൽ ഭൂവിനിയോഗത്തിൽ സാരമായ മാറ്റമുണ്ടാകും.
  • ആഗോളതലത്തിൽ ഉത്തരാർധഗോളത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കൃഷിസാധ്യതയും ഭൂവിനിയോഗവും കൂടും.
  • ദക്ഷിണാർധഗോളത്തിലെ താഴ്ന്ന പ്രദേശങ്ങൾ കടലെടുത്ത കൃഷി അസാധ്യമാകും.
  • മണ്ണിലെ അധികരിച്ച് നീർവാർച്ചയാലുള്ള നൈട്രജൻ നഷ്ടം, മണ്ണൊലിപ്പ്, ജൈവവൈവിധ്യശോഷണം എന്നിവയാലുള്ള പാരിസ്ഥിതികപ്രശ്നം രൂക്ഷമാകും.
  • ജലസ്രോതസുകളുടെ ദൗർലഭ്യത്താൽ മണ്ണ് ശിഥിലീകരിക്കും.
  • മണ്ണിന്റെ ജൈവാംശവും, വളക്കൂറും ഉത്പാദനശേഷിയും കുറയും.

ഭക്ഷ്യോത്പാദനം

കനൽകാറ്റ്, വരൾച്ച, പേമാരി, വെള്ളപ്പൊക്കം, അതിശല്യം, മഞ്ഞുറയൽ മുതലായവ വിളകളെയും കാർഷിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും.

  • വിളകളുടെ വളർച്ചാ കാലവും ഉത്പാദനശേഷിയും കുറയും.
  • പ്രകൃത്യായുള്ള വിളശോഷണം മൂലം പുതിയ കാലാവസ്ഥയ്ക്കു യോജിച്ച വിളകളിലേക്കുള്ള ചുവടുമാറ്റം അനിവാര്യമാകും.
  • ജീവജാലങ്ങളുടെ ത്വരിതഗതിയിലുള്ള പരിണാമത്താൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ കണ്ടെത്തേണ്ടിവരും.
  • കാലാവസ്ഥാ വ്യതിയാനം, ദീർഘകാല തോട്ടവിളകളെ കൂടുതൽ ദോഷമായി ബാധിക്കും.
  • പ്രാദേശികമായി പരിണാമം സംഭവിച്ച പുതിയ കള- കീടരോഗാണുക്കളുടെ ശല്യം വിളനഷ്ടം രൂക്ഷമാക്കും.
  • ജലസേചനം, വളപ്രയോഗം കള- കീടനാശിനി പ്രയോഗങ്ങളിലെ മാറ്റം മൂലം കൃഷിരീതികളിലും മാറ്റങ്ങളുണ്ടാക്കേണ്ടിവരും.
  • ഉഷ്ണമേഖലയിൽ താപവർധനയും ജലദൗർലഭ്യവുമുണ്ടാകും. ധാന്യഉത്പാദനവും ഗുണമേന്മയും കുറയും.
  • 1996- 2003 കാലഘട്ടങ്ങളിൽ ആഗോളഭക്ഷ്യാത്പാദനം 1800 മില്യൻ ടൺ ആയിരുന്നു. ഇത് 10 ശതമാനം കുറഞ്ഞുകഴിഞ്ഞു. 21-ാം നൂറ്റാണ്ടോടെ 30 ശതമാനം കുറയും.
  • ആഗോള ഭക്ഷ്യോത്പാദനത്തിലെ കുറവ് ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളെ തകിടം മറിക്കും.
  • സമശീതോഷ്ണ മേഖലയിൽ കൃഷിയും വിളവും വർധിച്ചേക്കാം.
  • ജലദൗർലഭ്യവും അകാലമഴയും ഫലവർഗ-പച്ചക്കറി വിളകളുടെ ഉത്പാദനവും വിളവും കുറയ്ക്കും.
  • ഭക്ഷ്യസുരക്ഷ തകിടം മറിയുകയും ഭക്ഷ്യപ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.

പാൽ, മുട്ട, മത്സ്യം, മാംസം മുതലായവ

പുൽമേടുകൾ ശോഷിച്ച് കന്നുകാലിവളർത്തൽ പ്രയാസമേറും.

  • കന്നുകാലി വളർത്തൽ മേഖലയിൽ ജലം, തൊഴുത്ത്, ഊർജം എന്നിവയുടെ ആവശ്യം അധികരിക്കും.
  • പാലുത്പാദനവും ഗുണവും കുറയും.
  • പുതിയതരം കീട- രോഗങ്ങൾ വർധിക്കും.
  • മുട്ട, മത്സ്യ, മാംസ സമ്പത്ത് അളവിലും ഗുണത്തിലും കുറയും.
  • രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാൽ സസ്യാഹാര രീതിയിലേക്ക് മാറും.
  • ചുരുക്കിപ്പറഞ്ഞാൽ കാർഷിക മേഖല പ്രവചനാതീതമായ വൻ മാറ്റങ്ങൾക്കു വിധേയമാകും. അതിരൂക്ഷമായ കാർഷിക ദുരന്തങ്ങളും പ്രതിസന്ധികളുമാണ് നേരിടേണ്ടി വരിക. ഭാവിതലമുറയ്ക്ക് ശുദ്ധമായ വായുവും ജലവും ഭക്ഷണവും ലഭ്യമാകണമെങ്കിൽ ആഗോളതാപനവും, കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുവാനുള്ള സത്വരനടപടികൾ അനിവാര്യമാണ്.

എന്താണ് ആഗോളതാപനം?

വാഹനങ്ങളും വ്യവസായശാലകളും പുറന്തള്ളുന്ന കാർബൺ, ജൈവവസ്തുക്കൾ അഴുകുമ്പോഴുണ്ടാകുന്ന മീഥൻ, എയർകണ്ടീഷണർ മുതലായവ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ക്ലോറോഫ്ളൂറോ കാർബൺ, ഓസോൺ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം മൂലം ഭൗമോപരിതലത്തിന്റെയും അന്തരീക്ഷത്തിന്റെയും താപനില വർധിക്കുന്ന പ്രതിഭാസമാണ് ആഗോളതാപനം.

പ്രകാശവും താപവും വഹിക്കുന്ന സൂര്യരശ്മികൾ ബഹിരാകാശത്തുകൂടി കടന്ന് ഭൂമിയുടെ ഉപരിതലത്തിൽ പതിക്കുന്നു. ഇപ്രകാരം പകല്‍സമയത്ത് പതിക്കുന്ന സൂര്യരശ്മികളിലെ ഊർജത്തിന്റെ ഏറിയപങ്കും മേഘങ്ങളിലും സമുദ്ര, ജലോപരിതലത്തിലും ഹിമാവരണത്തിലും തട്ടി പ്രതിഫലിച്ചു പോകും. ചെറിയൊരു പങ്കു ഭൂമിയും അതിലെ ജലവും ജീവജാലങ്ങളും കൂടി ആഗീരണം ചെയ്യും. ഇങ്ങനെ ആഗീരണം ചെയ്യുന്ന ഊർജം ഭൂമിയുടെ താപനില ഉയർത്തും. തത്ഫലമായി ഭൂമി ഇൻഫ്രാറെഡ് തരംഗങ്ങൾ ഉത്സർജിക്കുന്നു. ഈ രശ്മികൾക്ക് ഭൂമിയിലേക്ക് പതിക്കുന്ന രശ്മിയേക്കാൾ തരംഗ ദൈർഘ്യമുണ്ട്. പകൽ ഊർജം സ്വീകരിച്ച ഭൂമി രാത്രിയും വികിരണങ്ങൾ ഉത്സർജിച്ചുകൊണ്ടിരിക്കും. ഈ താപരശ്മികളെ ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങൾ ആഗീരണം ചെയ്യും. ഇതിന്റെ ഫലമായി ബഹിരാകാശത്തേക്ക് ബഹിർഗമിക്കേണ്ട ചൂടിൽ ഒരു വലിയ ഭാഗം ഭൂമിയിൽ തന്നെ തങ്ങും. തുടർച്ചയായ ഈ പ്രക്രിയയുടെ ഫലമായി ഭൂമിയുടെ ഉപരിതലവും അന്തരീക്ഷത്തിലെ കീഴ്ഭാഗവും ജീവയോഗ്യമായ താപനില കൈവരിക്കുന്നു. ഇങ്ങനെ ഒരു നല്ല പുതപ്പിന്റെ ധർമം നിർവഹിക്കുന്ന അന്തരീക്ഷത്തിലെ ഈ വാതകങ്ങളെ ഹരിതഗൃഹവാതകങ്ങൾ എന്നു പറയുന്നു. എന്നാൽ ഈ വാതകങ്ങൾ നിശ്ചിത പരിധിയിൽ കൂടിയാൽ പ്രശ്നങ്ങളുണ്ടാകും. ഹരിതഗൃഹങ്ങളുടെ ചില്ലുമേൽക്കൂരയിൽക്കൂടി സൂര്യരശ്മികളിലെ പ്രകാശം അകത്തേക്കു കടക്കും. താപവികിരണം തടയപ്പെടും. തുടർച്ചയായി അകത്തേക്ക് പ്രവേശിക്കുന്ന പ്രകാശോർജം താപമായി മാറും. ഈ താപം മുകളിലേക്കു പോയി ചില്ലുമേൽക്കുരയിൽ തട്ടി പുറത്തേക്കു കടക്കാനാകാതെ ഹരിതഗൃഹത്തിനുള്ളിൽ തന്നെ നിൽക്കും. ഇങ്ങനെ ഹരിതഗൃഹങ്ങളിലെ താപം ക്രമേണ വർധിച്ച് പുറത്തുള്ളതിനേക്കാൾ കൂടിയ നിലയിൽ എത്തും. ഇതിനെ ഹരിതഗൃഹപ്രഭാവം എന്നു പറയുന്നു. ഈ പ്രതിഭാസത്തിനു കാരണമാകുന്ന വാതകങ്ങളെ ഹരിതഗൃഹവാതകങ്ങൾ എന്നു പറയുന്നു. നീരാവി, കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ളൂറോ കാർബൺ, ഓസോൺ, എയ്റോസോൾ എന്നിവയാണ് ഹരിതഗൃഹവാതകങ്ങൾ. ഇവയിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് 70 ശതമാനവും ബാക്കിയുള്ളവ താരതമ്യേന കുറവുമായതിനാൽ പകുതിയിലധികം ഹരിതഗൃഹപ്രഭാവത്തിന് കാരണം കാർബൺ ഡൈ ഓക്സൈഡ് ആണ്.

ആഗോളതാപനത്തിന്റെ കാരണങ്ങൾ

1850കളിൽ വ്യവസായ വിപ്ലവം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയതോടെയാണ് അന്തരീക്ഷം ചൂടുപിടിച്ചു തുടങ്ങിയത്. ഫോസിൽ ഇന്ധനോപയോഗം വർധിച്ചതോടെ വൻതോതിൽ കാർബൺ പുറതള്ളാൻ തുടങ്ങി. ലോകത്തിലെ ശരാശരി താപനില ഉയർന്നു. ഇതോടെ ധ്രുവങ്ങളിലെ മഞ്ഞുരുകി കടൽ നിരപ്പുയരാൻ തുടങ്ങി. വർധിച്ച ഫോസിൽ ഇന്ധനോപയോഗവും വൻകിട വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളും വ്യവസായശാലകളും വാഹനപ്പെരുപ്പവും ആധുനിക ശീതീകരണ സംവിധാനങ്ങളും ജനപ്പെരുപ്പവും കാര്യങ്ങൾ കൂടുതൽ വഷളാക്കി.

പുതുതലമുറയുടെ ധൂർത്തും ആഡംബരഭ്രമവും ഉപഭോഗസംസ്കാരവും ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയൽ ശൈലിയും കൂടി ചേർന്നപ്പോൾ പരിസരം മുഴുവനും മലീമസവും കാര്യങ്ങൾ നിയന്ത്രണാതീതവും ആയിക്കൊണ്ടിരിക്കുന്നു.

കാർബൺ ഡൈ ഓക്സൈഡിനെക്കാൾ ചൂടിനെ കൂട്ടുവാനുള്ള ശേഷി മീഥേന് 20 മടങ്ങും നൈടസ് ഓക്സൈഡിന് 200 മടങ്ങും, ക്ലോറോ ഫ്ളൂറോ കാർബണിന് 10,000 മടങ്ങും കൂടുതലാണ്. ഹരിതഗൃഹവാതകങ്ങളിൽ 70 ശതമാനം കാർബൺ ഡൈ ഓക്സൈഡ് ആണ്. അതിനാൽ അന്തരീക്ഷത്തിലെ താപനില പ്രധാനമായും കാർബൺ ഡൈ ഓക്സൈഡിന്റെ അളവിനെ ആശ്രയിച്ചിരിക്കും.

മൊത്തം താപവർധനവിൽ കാർബൺ ഡൈ ഓക്സൈഡ് 50 ശതമാനത്തിലേറെയും ക്ലോറോഫ്ളൂറോ കാർബൺ 14 ശതമാനവും ഓസോൺ 12 ശതമാനവും നൈട്രസ് ഓക്സൈഡ് ആറുശതമാനവും മീഥേൻ 18 ശതമാനവും കാരണമാകുന്നു.

ഇന്ത്യയുടെ 2004 ലെ ആദ്യ കാലാവസ്ഥാ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഇപ്രകാരമാണ്. ഊർജം- 61 ശതമാനം, കൃഷി- 28 ശതമാനം, വ്യവസായം- എട്ടു ശതമാനം, മാലിന്യം- രണ്ടു ശതമാനം ഭൂവിനിയോഗമാറ്റം- ഒരു ശതമാനം എന്നിങ്ങനെയാണ്. കൃഷിയിൽ പ്രധാനമായും എന്റെറിക് ഫെർമെന്റേഷൻ- 59 ശതമാനം, നെൽകൃഷി- 23 ശതമാനം, മണ്ണ്- 12 ശതമാനം, വളങ്ങൾ-അഞ്ചു ശതമാനം, വിളാവശിഷ്ടങ്ങൾ- ഒരു ശതമാനം എന്നിങ്ങനെയാണ്.

(പധാനമായും ഫോസിൽ ഇന്ധനോപയോഗം മൂലം കാർബൺ ഡൈ ഓക്സൈഡും കൃഷി സ്ഥലങ്ങളിൽ നിന്ന് മീഥേനും നൈട്രസ് ഓക്സൈഡും കന്നുകാലികളിൽ നിന്ന് മീഥേനും ശീതീകരണ സംവിധാനങ്ങളിൽ നിന്ന് ക്ലോറോ ഫ്ളൂറോ കാർബണും, ജലോപരിതത്തിൽ നിന്ന് എത്തുന്ന നീരാവിയും അന്തരീക്ഷത്തിലെ താപവർധനയ്ക്ക് കാരണമാകുന്നു.

വ്യാവസായ വിപ്ലവത്തിനു ശേഷം അന്തരീക്ഷ ത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 30 ശതമാനവും മീഥേന്റെ സാന്ദ്രത 147 ശതമാനവും നൈട്രസ് ഓക്സൈഡിന്റെ സാന്ദ്രത 15 ശതമാനവും ക്ലോറോഫ്ളൂറോ കാർബണിന്റേത് 900 ശതമാനം വർധിച്ചു. അതിന് ആനുപാതികമായി ചൂടും വർധിച്ചു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 1850 ൽ 280 പിപിഎം ആയിരുന്നത് 1957 ൽ 315 പിപിഎമ്മും 1990 ൽ 360 പിപിഎമ്മും 2004ൽ 379 പിപി എമ്മുമായി വർധിച്ചു. 2100 ൽ ഇത് 670 പിപിഎം ആകുമെന്ന് കണക്കാക്കുന്നു. ഒരു ടൺ കാർബൺ കത്തുമ്പോൾ 3.3 ടൺ കാർബൺ ഡൈ ഓക്സൈഡുണ്ടാകുന്നു. 1990 നു ശേഷം ഓരോവർഷവും ആറു ബില്യൺ ടൺ കാർബൺ പുറന്തള്ളപ്പെടുന്നെന്നാണ് കണക്ക്.

പരിസ്ഥിതിയെ തകർക്കുന്ന സംസ്കാരം

സാങ്കേതികജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഗുണകരമാകുന്ന തരത്തിൽ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള വികസനമാണ് നാം പിന്തുടരുന്നത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂർത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വൻ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവർത്തനം നാം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇത് കൂടുതൽ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഉപയോഗശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്ത നമ്മുടെ ജീവിതത്തോടൊപ്പം ചേർത്തുപിടിച്ചതു മുതലാണ് ഭൂമിയിൽ മാലിന്യങ്ങൾ കുന്നുകൂടാൻ തുടങ്ങിയത്.

വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായശാലകൾ തുപ്പുന്ന വിഷപ്പുകയും, ജലാശയങ്ങളിലേക്ക് തുറന്നു വിടുന്ന മാലിന്യങ്ങളും, കൃഷിയിടങ്ങളിൽ അടിക്കുന്ന കീടനാശിനികളുമെല്ലാം ഇതിനകം ഭൂമിയെ കാർന്നു തിന്നുകഴിഞ്ഞു. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആർത്തിക്കുംവേണ്ടി ചൂഷണം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നത് കാൽക്കീഴിലെ മണ്ണാണെന്ന് നാം ഓർക്കുന്നില്ല. ഭൂമി അതിന്റെ ഏറ്റവും ദുരിതപൂർണമായ കാലത്തെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.

പരിഹാരമാർഗങ്ങൾ

രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും കൂട്ടായ ശ്രമംകൊണ്ടു മാത്രമേ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കൊണ്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകു. ഭൂമി മനുഷ്യരുടേതല്ല, മനുഷ്യർ ഭൂമിയുടെതാണെന്ന സത്യം നാം മനസിലാക്കണം.

മാനുഷിക ഇടപെടൽ മൂലമുണ്ടാകുന്ന ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും തന്മൂലമുള്ള തീവ്രപ്രകൃതി ദുരന്ത സാധ്യതയുടെയും അളവുകോലാണ് വാർഷിക കാർബൺ പുറന്തള്ളൽ അഥവാ കാർബൺ കാലടിപ്പാട് (കാർബൺ ഫുട്പിന്റ്). ഊർജ ഉപയോഗം, വ്യവസായം, ഗതാഗതം, കൃഷി, മാലിന്യ സംസ്കരണം തുടങ്ങിയവയിലൂടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ വാർഷിക അളവാണ് കാർബൺ കാലടിപ്പാടുകളായി കണക്കാക്കുന്നത്. ആഗോളതാപനം മൂലമുള്ള പ്രകൃതിദുരന്തങ്ങൾ കുറയ്ക്കാൻ വിവിധമേഖലകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ ഏതു വിധേനയും കുറയ്ക്കേണ്ടിയിരിക്കുന്നു.

കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ

  • ഫോസിൽ ഇന്ധനോപയോഗം കുറച്ച് ബദൽ ഊർജമാർഗങ്ങൾ സ്വീകരിക്കണം.
  • ഊർജോത്പാദനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കണം.
  • ഊർജക്ഷമതയുള്ള യന്ത്രസാമഗ്രികളും സംവിധാനങ്ങളും ഉപയോഗിക്കുക.
  • വാഹനപ്പെരുപ്പം കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക, സ്വകാര്യ വാഹനങ്ങൾ നിയന്ത്രിച്ച് പൊതു ഗതാഗതം മെച്ചപ്പെടുത്തുക.
  • മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരം ശീലിക്കുക.
  • വനനശീകരണം തടയുക. കൂടുതൽ വനങ്ങളും സസ്യങ്ങളും നട്ടുപിടിപ്പിച്ച് കാർബൺ വലിച്ചെടുക്കുന്നതിനു വഴിയൊരുക്കുക.
  • കാർബൺ കുറഞ്ഞ സാങ്കേതികവിദ്യകളും സമ്പദ്വ്യവസ്ഥയും കെട്ടിപ്പടുക്കുക.
  • കൃഷി മേഖലയിൽ ഊർജ സംരക്ഷണവും വിനിയോഗവും കാര്യക്ഷമമാക്കുക.
  • രാസവള പ്രയോഗം കുറച്ച്, ജൈവവളവും വിളാവശിഷ്ട പുനഃചംക്രമണവും കൂട്ടുക.
  • കാർബൺ പുറന്തള്ളൽ കുറഞ്ഞ് പുതിയവിളകൾ, ഇനങ്ങൾ, കൃഷി ഭൂവിനിയോഗ രീതികൾ, വിഭവ സംരക്ഷണ സാങ്കേതികവിദ്യകൾ, കീടജാഗ്രതാമാർഗങ്ങൾ എന്നിവ കണ്ടെത്തുക.

സുസ്ഥിരവികസനം

  • അന്ധമായ വികസന നിർമാണ പ്രവൃത്തികൾക്കു പകരം വരും തലമുറയെക്കൂടി കരുതിയുള്ള സുസ്ഥിര വികസന മാതൃക സ്വീകരിക്കുക.
  • വിഭവങ്ങളുടെ ലഭ്യത, നിലനില്പ്, കാര്യക്ഷമത, പരിസ്ഥിതി എന്നിവയ്ക്ക് മുൻഗണന നൽകുക.
  • എല്ലാ മേഖലയിലും ഭൂവിഭവ വിനിയോഗവും സംരക്ഷണവും കാര്യക്ഷമമാക്കുക.
  • വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഊർജ സ്രോതസുകളെ കൂടുതൽ ആശ്രയിക്കുക. ഏറ്റവും കാര്യക്ഷമവും മാലിന്യരഹിതവുമായ ഉത്പാദനങ്ങൾ നടത്തുക.

മാലിന്യനിർമാർജനം

  • മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഉപേക്ഷിക്കുക.
  • ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്കാരം ഉപേക്ഷിക്കുക. പകരം സംസ്കാരം പിന്തുടരുക.
  • പാഴ്വസ്തുക്കളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റുകൾ വ്യാപകമാക്കുക.
  • മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും സംസ്കാരവും വളർത്തിയെടുക്കുക.

ബോധവത്കരണം

  • വരും തലമുറയെ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പഠിപ്പിക്കുക.
  • എല്ലാ പ്രദേശങ്ങളിലും സമയബന്ധിത കാലാവസ്ഥാ മുന്നറിയിപ്പു സംവിധാനങ്ങളൊരുക്കി, തുടർ നിരീക്ഷണവും വിലയിരുത്തലും കാര്യക്ഷമമാക്കുക.
  • പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള കൃഷിനാശത്തിന് ഇൻഷ്വറൻസ് പരിരക്ഷ നല്കുക.
  • ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മാലിന്യസംസ്കരണവും സംബന്ധിച്ച സാക്ഷരതാ പ്രചാരണം എല്ലാ തലത്തിലും വ്യാപിപ്പിക്കുക.

ആർഭാടരഹിത ജീവിതശൈലി

  • ധൂർത്തും ആർഭാടവും ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങിയ ലളിതജീവിതം നയിക്കുക. അടുത്ത തലമുറയെ അതിനായി അഭ്യസിപ്പിക്കുക.
  • ഏറ്റവും കുറച്ച് ഊർജം ഉപയോഗിക്കുന്നതും പാഴ്വസ്തുക്കൾ ഉത്പാദിപ്പിക്കാത്തതുമായ ജീവിതശൈലിയിലേക്ക് മാറുക.
  • എല്ലാവിധത്തിലും ഉത്തമമായ സൈക്കിൾ സംസ്കാരം പ്രോത്സാഹിപ്പിക്കുക.
  • നാം വസിക്കുന്ന ഭൂമി വരും തലമുറയ്ക്ക് ഏറ്റവും സുരക്ഷിതമായി കൈമാറാനുള്ള ഉത്തരവാദിത്വബോധം ഉൾക്കൊണ്ടു മാത്രം പ്രവർത്തിക്കുക.
  • ഭൂമി നമ്മുടെ മാത്രമല്ല, സഹജീവികൾക്കും കൂടിയുള്ളതാണെന്ന് ബോധ്യത്തോടെ എല്ലാ ജീവജാലങ്ങളോടും കരുണയുള്ളവരാകുക.
  • ആത്യന്തിക പരിഹാരം ആർഭാടങ്ങൾ ഒഴിവാക്കിയുള്ള മാലിന്യരഹിത ലളിത ജീവിതം തന്നെ.

മുന്നോട്ട് എങ്ങനെ?

ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും തിക്തഫലങ്ങൾ കേരള ത്തിൽ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ മഹാപ്രളയത്തോടെ പ്രത്യക്ഷത്തിൽ നാം അനുഭവിച്ചുകഴിഞ്ഞു. ഓരോ മേഖലയിലേയും നമ്മുടെ പ്രളയാനന്തര പുനർനിർമാണവും ഭാവിവികസനവും കാർബൺ തുലിതം (കാർബൺ ന്യൂട്രൽ) അളക്കേണ്ടതുണ്ട്. അതായത് ഓരോ വികസനപ്രവർത്തനത്താലും പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവു തിട്ടപ്പെടുത്തി അത്രതന്നെ കാർബൺ പ്രകൃതിയിൽ നിന്ന് ആഗീരണം ചെയ്യാനുള്ള സൗകര്യമൊരുക്കണം.

കേരളം കാർബൺ തുലിതമാക്കുക

2030 ആകുമ്പോഴേക്കും സമ്പൂർണ കാർബൺ തുലിതസംസ്ഥാനമായി കേരളത്തെ മാറ്റണമെന്നാണ് നിർദേശം. വയനാട് ജില്ലയിലെ മീനങ്ങാടിയെ കാർബൺ തുലിത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കണം. ആദ്യപടിയായി നിലവിലെ ഹരിത വാതകങ്ങളുടെ അളവു കണ്ടെത്തണം. അതിനുശേഷം സസ്യജാലങ്ങളിലും മണ്ണിലുമായി ശേഖരിക്കപ്പെട്ടിട്ടുള്ള കാർബണിന്റെ അളവും കണ്ടെത്തണം.

ഡീസൽ, പെട്രോൾ വാഹനങ്ങൾക്ക് പകരം വൈദ്യുതവാഹനങ്ങളിലേക്കുള്ള ചുവടു മാറ്റത്തിന്റെ വേഗം വർധിപ്പിക്കണം. സിഎൻജി, എൽഎൻജി എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. സൗരോർജത്തിലേക്കു മാറണം. കാർബൺ ന്യൂടൽ സംസ്ഥാനമാകാൻ വ്യക്തമായ കാര്യപരിപാടികൾ തയാറാക്കണം.

കാർഷിക മേഖലയിലെ മാറ്റങ്ങൾ

രൂക്ഷമാകുന്ന ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും, പരിസരമലിനീകരണവും, ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും കാർഷികമേഖലയ്ക്കും മനുഷ്യരാശിയുടെ നിലനില്പിനുതന്നെയും ഭീഷണിയായിക്കൊണ്ടിരിക്കുന്നു. ഇവ പ്രത്യക്ഷമായി കൂടുതൽ ബാധിക്കുന്നത് കാർഷികമേഖലയെയാണ്. രൂക്ഷമാകുന്ന ചുഴലിക്കൊടുങ്കാറ്റുകൾ, ഇടിമിന്നലുകൾ, കാലം തെറ്റിയുള്ള പേമാരി, വെള്ളപ്പൊക്കം, മണ്ണാലിപ്പ്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വേനൽ, വരൾച്ച, ജലക്ഷാമം, മരുഭൂമിവത്കരണം, കൃഷിനാശം, ഭക്ഷ്യപ്രതിസന്ധി, ജൈവവൈവിധ്യശോഷണം, കള- കീടരോഗാണുക്കളുടെ പരിണാമങ്ങൾ എല്ലാം തന്നെ ഇതിന്റെ പ്രത്യക്ഷമായ ലക്ഷണങ്ങളാണ്. കൃഷിഭൂമിയുടെ ലഭ്യത കുറയുക, മണ്ണിന്റെ ഉത്പാദനക്ഷമത കുറയുക, ധാന്യം, പാൽ, മാംസാദി ഭക്ഷ്യാത്പാദനം കുറയുക, ഭക്ഷ്യ പ്രതിസന്ധി ഉണ്ടാകുക ഇതെല്ലാം കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങളാണ്. ശുദ്ധജല ദൗർലഭ്യം രൂക്ഷമാകും. ആരോഗ്യപ്രശ്നങ്ങൾ വർധിക്കും.

ഗ്ലൈഫോസേറ്റ് നിരോധിച്ചു

സംസ്ഥാനത്തെ ഘട്ടംഘട്ടമായി കീടനാശിനി വിമുക്തമാക്കി മാറ്റുക എന്ന സംസ്ഥാന സർക്കാരിന്റെ ജൈവ നയത്തിന്റെ ഭാഗമായി ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെ അമിതോപയോഗം ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് 1968 ലെ ഇൻസെക്ടിസൈഡ് ആക്റ്റ് സെക്ക്ഷൻ 27 (1) ലെ വ്യവസ്ഥകൾ പ്രകാരം ഗ്ലൈഫോസേറ്റ് എന്ന കീടനാശിനിയുടെയും ഗൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും വിൽപനയും വിതരണവും ഉപയോഗവും 2019 ഫെബ്രുവരി 2 മുതൽ സംസ്ഥാനത്ത് പൂർണമായും നിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.

കടപ്പാട്: കര്‍ഷകന്‍

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate