অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ധാന്യവിളകളും തോട്ടവിളകളും ഭാഗം-3

കുരുമുളക്


മറ്റു പല കാർഷികവിളകളെയുംപോലെ കുരുമുളകും വന്യവർഗ്ഗത്തിൽനിന്ന് വേർതിരിഞ്ഞ് കാർഷികവിളയായി തീർന്നതാണ്. ദക്ഷിണേന്ത്യയാണ് കുരുമുളകിന്‍റെ ജന്മദേശം. പുരാതനകാലം മുതൽക്കുതന്നെ പാശ്ചാത്യരും പൗരസ്ത്യരും തമ്മിൽ കുരുമുളകിന്‍റെ ക്രയവിക്രയങ്ങൾ നടത്തിയിരുന്നു. ചൈനക്കും, വിയറ്റ്നാമിനും പിന്നിലാണ് ആഗോള ഉൽപാദനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം.

ലോക കമ്പോളത്തിൽ ഏറ്റവുമധികം വ്യാപാരം നടക്കുന്ന സുഗന്ധവ്യജ്ഞനമാണ് കുരുമുളക്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന കുരുമുളകിന്റെ 90 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളും കുരുമുളകു കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളാണ്. കുരുമുളകുകൃഷിസ്ഥല വിസ്ത്യതിയിലും ഉൽപാദനത്തിലും ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. ഇന്ത്യയിൽ പോണ്ടിച്ചേരി, ആസ്സാം, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, ആൻഡമാൻ ദ്വീപുകൾ എന്നിവിടങ്ങളിൽ കുരുമുളക് കൃഷിയുണ്ട്.

കേരളത്തിലെ കുരുമുളകു കൃഷിയിടങ്ങളുടെ ഭൂരിഭാഗവും കണ്ണൂർ, വയനാട്, കോഴിക്കോട്, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലാണ്. കേരളത്തിന്‍റെ കുത്തക ക്യഷിയാണ് കറുത്തപ്പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക്. കേരളത്തിൽ 2006-07 കാലയളവിൽ 216702 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷി ചെയ്തിരുന്നു. ഇതിൽനിന്നും 64259 ടൺ കുരുമുളക് ഉൽപാദിപ്പിച്ചതായിട്ടാണ് കണക്ക്. ഇന്ത്യയിലെ കുരുമുളക് കൃഷിയിടങ്ങളുടെ മൊത്തം വിസ്തീർണത്തിന്‍റെ 96 ശതമാനവും, ഉൽപാദനത്തിൽ 97 ശതമാനവും കേരളത്തിൽ നിന്നാണ്. ഇന്ത്യയിൽ കുരുമുളകിന്റെ ശരാശരി ഉൽപാദനം ഹെകടറൊന്നിന് 297 കി.ഗ്രാം ആണ്. ആഗോള കുരുമുളക് ഉൽപാദനത്തിന്‍റെ ഏതാണ്ട് 21 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കുരുമുളക് കൃഷി ചെയ്യുന്നതും ഏറ്റവുമധികം ഉൽപാദിപ്പിക്കുന്നതും ഇടുക്കി ജില്ലയിലാണ്.

ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് കുരുമുളകിന് ഏറ്റവും അനുയോജ്യം. 2500 മി.മി. വരെ വാർഷിക വർഷപാതം ലഭിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ കുരുമുളക് നന്നായി വളരുകയുള്ളൂ. കുരുമുളകില്‍ പരാഗണസഹായിയായി വർത്തിക്കുന്നത് മഴവെളളമാണ്. സമൃദ്ധമായി മഴ ലഭിച്ചാൽ മാത്രമേ കുരുമുളക് തിരികൾ പൂവിടാൻ ആരംഭിക്കാറുള്ളൂ.

മണി പിടിക്കണമെങ്കിൽ തുടർന്ന്, അല്പം ദീർഘമായ ഉണക്ക് (Dry spell) ലഭിക്കണം. എന്നാൽ നീണ്ടുനിൽക്കുന്ന വരൾച്ച സഹിക്കാൻ കുരുമുളക് കൊടികൾക്ക് കഴിയില്ല. പൂവിട്ടതിനുശേഷമുള്ള ഉണക്ക് അധികകാലം നീണ്ടുനിൽക്കുകയാണെങ്കിൽ തിരികളും കിളിന്തുമണികളും ഉണങ്ങിപ്പോകാൻ ഇടയാകുന്നു. ഈർപ്പമുളള മണ്ണിലാണ് കുരുമുളക് നന്നായി വളരുന്നതെങ്കിലും വെള്ളക്കെട്ട് തീരെ പാടില്ല. ജൂൺ-ജൂലൈ മാസങ്ങളാണ് കൊടി നടാൻ ഏറ്റവും യോജിച്ചത്. വളർച്ചയെത്തിയ കുരുമുളക് കൊടിയിൽ മെയ്-ജൂൺ മാസങ്ങളിലാണ് തിരിയിടുന്നത്. എന്നാൽ മഴയുടെ ലഭ്യതയനുസരിച്ച് ഇത് അല്പം മുന്നോട്ടോ പിന്നോട്ടോ ആകാം. തീരദേശങ്ങളിൽ നവംബർ മുതൽ ജനുവരി വരെയും, മലയോര പ്രദേശങ്ങളിൽ ജനുവരി-മാർച്ച് മാസങ്ങളിലുമാണ് മണികൾ മൂപ്പെത്തുക.

കുരുമുളക് കൊടികളുടെ വളർച്ചയ്ക്ക് മഴ അത്യന്താപേക്ഷിതമാണങ്കിലും ഇവയെ ആക്രമിക്കുന്ന കുമിളിന്റെയും കീടങ്ങളുടെയും ശല്യം രൂക്ഷമാകുന്നതും മഴക്കാലത്തുതന്നെയാണ്. മാത്രമല്ല തടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത് പൂപ്പൽ രോഗമായ ദ്രുതവാട്ടത്തിനും വഴിതെളിക്കും.

കുരുമുളകിന്റെ വളർച്ചയെ സഹായിക്കുന്ന പ്രധാന കാലാവസ്ഥാഘടകങ്ങളാണ്.

1. ലഭിക്കുന്ന മഴയുടെ അളവും വിതരണവും

2. ആപേക്ഷിക ആർദ്രത

3. അന്തരീക്ഷ ഊഷ്മാവ്

4, സൂര്യപ്രകാശലഭ്യത

കുരുമുളക് വള്ളികൾ നടുന്നതിനും വേരുപിടിപ്പിക്കുന്നതിനും ഏറ്റവും അനുയോജ്യം ജൂൺ-ജൂലൈ മാസങ്ങളാണ്. നട്ട് രണ്ടോ മൂന്നോ വർഷങ്ങൾ കഴിയുമ്പോൾ കുരുമുളക് വള്ളികൾ പ്രത്യുൽപ്പാദനക്ഷമമാകുന്നു. കാലാവസ്ഥയുടെ സ്വാധീനം ഏറ്റവും നിർണ്ണായകമാകുന്നത് ഈ ഘട്ടത്തിലാണ്. ഡിസംബർ-ജനുവരി മാസങ്ങളിലെ വിളവെടുപ്പിനുശേഷം കുരുമുളക് തിരികൾ നീണ്ട വരൾച്ചയെ അഭിമുഖീകരിക്കുന്നു (ഫെബ്രുവരി-മെയ്). നീണ്ടുനിൽക്കുന്ന വരൾച്ച വള്ളികളിലെ രൂക്ഷമായ ഇല പൊഴിച്ചിലിന് കാരണമാകുന്നു. വേനൽമഴ ലഭിച്ചുതുടങ്ങുന്നതോടുകൂടി കുരുമുളക് വള്ളികൾ തളിർക്കാൻ ആരംഭിക്കുന്നു. 70 മി.മി. ൽ കുറയാത്ത വേനൽമഴ ലഭിച്ചാൽ മെയ്-ജൂൺ മാസത്തോടെ കുരുമുളക് വള്ളികൾ തിരിയിടാൻ ആരംഭിക്കും.

കുരുമുളക് തിരിയിൽ മണി പിടിക്കുന്നതുവരെ മിതമായും തുടർച്ചയായും മഴ ലഭിക്കുന്നതാണ് അഭികാമ്യം. കുരുമുളക് വള്ളികൾ മഴയോട് ഏറെ ആശ്രിതത്വം പുലർത്തുന്നു. മഴയുടെ ലഭ്യതയ്ക്കും അളവിനും അനുസരിച്ചായിരിക്കും വിളവും. 2500 മി.മീ. വരെ മഴ ലഭിക്കുന്ന സ്ഥലങ്ങളിലാണ് കുരുമുളക് വള്ളികൾ നന്നായി വളരുന്നതെങ്കിലും മഴയുടെ സന്തുലിതമായ വിതരണവും കുരുമുളകിന്റെ വളർച്ചയ്ക്ക് അനുയോജ്യമത്രേ.

കുരുമുളക് തിരിയിട്ട് കഴിഞ്ഞതിനുശേഷം മഴ തീരെ ഇല്ലാത്ത ഒരു ഇടവേള ലഭിക്കുന്നത് നന്നായി മണി പിടിക്കുന്നതിന് വളരെയേറെ അനുയോജ്യമാണ്. വളർച്ചയുടെ നിർണ്ണായക ഘട്ടങ്ങളിൽ വരുന്ന മഴക്കുറവ് വിളവിൻറെ 25 ശതമാനം വരെ കുറവ് വരുത്തുന്നുണ്ട്. മഴയുടെ വിതരണത്തിലുണ്ടാകുന്ന അപാകതകൾ കുരുമുളക് തിരിയുടെ നീളം, മണികളുടെ എണ്ണം, ഭാരം എന്നിവ കുറയ്ക്കുന്നതിനിടയാക്കുന്നു. കനം കുറഞ്ഞ കുരുമുളക് മണികൾ ഉണ്ടാകുന്നതും, പൂർണമായി വികസിക്കാത്ത തിരികൾ കൊഴിഞ്ഞു പോകുന്നതും സാധാരണമാണ്. മഴ അത്യന്താപേക്ഷിതമാണെങ്കിലും, ചെടിയെ ബാധിക്കുന്ന രോഗങ്ങളും പടർന്ന് പിടിക്കുന്നത് ഇക്കാലത്താണ്. ദ്രുതവാട്ടം. സാവധാനവാട്ടം, പൊളളുരോഗം, വേരുചീയൽ തുടങ്ങിയ രോഗങ്ങൾ മഴക്കാലത്താണ് കൂടുതൽ.

കുരുമുളക് ചെടികളിലെ മുകുളനവും മണിപിടുത്തവും (108 ദിവസം – 16 ആഴ്ച്ച)

വേനല്‍ക്കാലം/വരള്‍ച്ചാക്കാലം – കുരുമുളക് ചെടികള്‍ വിശ്രമാവസ്ഥയില്‍

വേനല്‍ മാസങ്ങളില്‍ 70 മി.മീറ്ററോ അതില്‍ കൂടുതലായോ മഴ ലഭിച്ചാല്‍

പാര്‍ശ്വശാഖകള്‍ വളരാന്‍ ആരംഭിക്കുന്നു. പൂമൊട്ടുകള്‍ കാണപ്പെടുന്നു.

20 ദിവസം

കൂടുതല്‍ പാര്‍ശ്വശാഖകള്‍ ഉണ്ടാവുകയും മുകുളനം പൂര്‍ണ്ണമാവുകയും ചെയ്യുന്നു.

12 ദിവസം

കുരുമുളക് തിരിയിടാന്‍ ആരംഭിക്കുന്നു


30 ദിവസം

കൂടുതല്‍ തിരികള്‍ ഉണ്ടാവുന്നു. ആദ്യമാദ്യം ഉണ്ടായിരുന്നവയില്‍ പൂവിടലും പ്രത്യുല്‍പ്പാദനവും നടക്കുന്നു.

16 ദിവസം

തിരിയിടലും പൂവിടലും നിലച്ച് തുടങ്ങുന്നു. മണികള്‍ പിടിച്ചു തുടങ്ങുന്നു.

30 ദിവസം

തിരിയിടലും പൂവിടലും നിലയ്ക്കുന്നു.

താപനില

10°C മുതൽ 40°C വരെയുള്ള താപനിലകൾ താങ്ങാൻ കുരുമുളക് ചെടികൾക്ക് കഴിയുമെങ്കിലും 13- 35 C വരെയുള്ള താപനിലയാണ് കുരുമുളകിന് അഭികാമ്യം. സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയരത്തിൽ കുരുമുളക് വളരാറുണ്ട്. എന്നാൽ അധികം ഉയർന്നതല്ലാത്ത സ്ഥലങ്ങൾ ആണ് കുരുമുളക് കൃഷിക്ക് അനുയോജ്യം.

വരള്‍ച്ച

6 മാസമോ അതിലധികമോ നീളുന്ന വരള്‍ച്ച കുരുമുളക് വള്ളികളെ ഭാഗികമായോ പൂര്‍ണ്ണമായോ നശിപ്പിച്ചേക്കും. എന്നാല്‍ ഇടമഴ ലഭിക്കുകയാണെങ്കില്‍ ചെടി നശിക്കാതെ നിലനില്‍ക്കും. തുലാവര്‍ഷം ശുഷ്കിക്കുകയോ, വേനല്‍മഴ ലഭിക്കാതിരിക്കുകയോ ചെയ്‌താല്‍ 5 വര്‍ഷത്തില്‍ താഴെ പ്രായമുള്ള കുരുമുളക് വള്ളികള്‍ നശിച്ചുപോകാന്‍ ഇടയുണ്ട്. കഠിനമായ വരള്‍ച്ച കുരുമുളക് ചെടിയുടെ പ്രകാശസംശ്ലേഷണത്തിനുള്ള കഴിവിനെ ബാധിക്കുന്നു.

ഏലം

"സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി''യെന്നാണ് ഏലം അറിയപ്പെടുന്നത്. പശ്ചിമഘട്ട പർവ്വതനിരകളിലെ നിത്യഹരിതവനങ്ങളിലാണ് ഏലം പ്രകൃത്യാ കണ്ടുവരുന്നത്. ഏകദേശം 5000 വർഷങ്ങൾക്കുമുമ്പ് മദ്ധ്യ-പൗരസ്ത്യദേശങ്ങളിൽ എത്തിച്ചേർന്ന സുഗന്ധദ്രവ്യങ്ങൾ ഏലവും കുരുമുളകും ആയിരുന്നു. കുരുമുളക് കഴിഞ്ഞാൽ ഏറ്റവും പ്രാധാന്യമുള്ള സുഗന്ധവ്യജ്ഞനമാണ് എലം. അന്താരാഷ്ട്രവിപണിയിൽ ഇന്ത്യൻ ഏലത്തിന് പ്രമുഖസ്ഥാനമുണ്ട്. ലോകത്തിൽ ഏറ്റവുമധികം ഏലകൃഷിയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യക്കുപുറമേ ശ്രീലങ്ക, ഗ്വാട്ടിമാല, തായ്ലാന്റ് എന്നീ രാജ്യങ്ങളാണ് ഏലത്തിന്റെ മുഖ്യ ഉൽപാദകർ. കോസ്റ്റാറിക്ക, ലാവോസ്, എൽസാവദോർ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലും ചെറിയ തോതിൽ ഏലകൃഷിയുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ഏലത്തിന്റെ 92 ശതമാനം ഇവിടെ ആഭ്യന്തരവിപണിയിൽ തന്നെയാണ് വിറ്റഴിയുന്നത്. 1999-2000 കാലയളവിൽ 550 ടൺ ഏലമാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഏലത്തിന്റെ ആഗോള ഉൽപാദനം പ്രതിവർഷം 35,000 ടൺ ആണ്; അതിൽ 12000 ടണ്ണോളം ഇന്ത്യയിൽ നിന്നാണ്.

ഏലത്തിന്റെ തറവാടായി അറിയപ്പെടുന്നത് പശ്ചിമ ഘട്ടത്തിലെ നിത്യഹരിതവനങ്ങളാണ്. തമിഴ്നാട്, കർണ്ണാടകം എന്നിവടങ്ങളിലും ഏലം കൃഷി ചെയ്യുന്നു. ഇന്ത്യയിലെ ഏലം ഉൽപ്പാദനത്തിന്റെ 70 ശതമാനം കേരളത്തിലും ബാക്കി കർണ്ണാടകത്തിലും, തമിഴ്നാട്ടിലുമാണ്. 2006-07 കാലങ്ങളിൽ കേരളത്തിൽ 41362 ഹെക്ടർ സ്ഥലത്ത് ഏലം കൃഷി ചെയ്തിരുന്നതിൽനിന്നും 8545 ടൺ ഏലം ഉൽപാദിപ്പിച്ചതായിട്ടാണ് കണക്ക്. ഇടതൂർന്നു വളരുന്ന നിത്യഹരിതവനങ്ങളിൽ 16-32°C വരെ താപനിലയിൽ 90-95 ശതമാനം ആർദ്രതയിൽ ഏലം നന്നായി വളരുന്നു. നല്ല തണൽ എക്കാലവും ഏലത്തിന് ഉണ്ടായിരിക്കണം. 1500-2000 മി.മീറ്റർ മഴ ഇടവേളകളില്ലാതെ ലഭിച്ചാൽ ഏലം നന്നായി വളരും. ജൈവവസ്തുക്കളടങ്ങിയ മണ്ണാണ് ഏലം കൃഷിക്ക് ഉത്തമം. വളർച്ചയെത്തിയ ഒരു ഏലചെടിയിൽ നിന്നും 2000 കായ്കൾ വരെ ലഭിക്കും. അന്താരാഷ്ട്ര വിപണിയിൽ വിദേശനാണ്യം നേടിത്തരുന്ന വിളയെന്ന നിലയിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഏലം. ഗുണനിലവാരത്തിന്‍റെ കാര്യത്തിൽ ഇന്ത്യൻ ഏലമാണ് മുന്നിൽ. 1970 വരെ ഉൽപ്പാദനത്തില്‍

പ്രഥമസ്ഥാനത്തായിരുന്ന ഇന്ത്യ, ഇപ്പോൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഏലം ഉൽപ്പാദനം ഇന്ത്യയിൽ ഹെക്ടറൊന്നിന് 195 കിലോഗ്രാമാണ്. ഇപ്പോൾ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ഗ്വാട്ടിമാലയിലാകട്ടെ ഇത് ഹെക്ടറൊന്നിന് 595 കിലോഗ്രാം ആണ്. മൺസൂൺ മഴയെ അതിരുവിട്ട് ആശ്രയിക്കുന്നതും, വനനശീകരണവും തുടർച്ചയായ വരൾച്ചാ വേളകളും ആയിരിക്കാം കേരളത്തിൽ കുറഞ്ഞ ഏലം ഉൽപ്പാദനത്തിന് കാരണങ്ങളെന്ന് കരുതപ്പെടുന്നു. കേരളത്തിലുള്ള ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ ഏലം ഉൽപ്പാദിപ്പിക്കുന്നത്.

പശ്ചിമഘട്ട പർവ്വതനിരകളിലെ ആർദ്രാഷ്ണമേഖലകളിൽ കാണപ്പെടുന്ന ശീതളമായ കാലാവസ്ഥയാണ് ഏലത്തിന് യോജിച്ചത്. പശ്ചിമഘട്ടത്തിലെ വന്യപ്രക്യതി ഏലം ക്യഷിക്ക് ഏറ്റവും അനുയോജ്യമാണ്.

20-)൦ നൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരു-കൊച്ചി മലബാർ മേഖലയിൽ ഏതാണ്ട് 50 ശതമാനം വനമുണ്ടായിരുന്നത്, നൂറ്റാണ്ടിന്‍റെ അന്ത്യത്തിൽ 29 ശതമാനമായി കുറഞ്ഞു. വനമേഖലയുടെ ദ്രുതഗതിയിലുളള ശോഷണം അനുബന്ധ കാലാവസ്ഥാ-പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഏലം കൃഷിയെ നാശോൻമുഖമാക്കി കൊണ്ടിരിക്കുന്നു.

കാലാവസ്ഥാ മാറ്റങ്ങളോട് വളരെയേറെ സംവേദനം പുലർത്തുന്ന വിളയാണ് ഏലം. പരിസ്ഥിതിയിൽ പ്രത്യേകിച്ച് കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു ഇടപെടലും ഏലത്തിൻറെ വളർച്ചയേയും ഉൽപ്പാദനത്തെയും ദോഷകരമായി ബാധിക്കുന്നു. ഇന്ത്യയിലെ 75 ശതമാനത്തിലേറെ ഏലത്തോട്ടങ്ങളും മഴയെ ആശ്രയിച്ചാണ് നിലകൊളളുന്നത്. ഏലം മേഖലയിൽ ലഭിക്കുന്ന മഴയുടെ 80-90 ശതമാനവും മെയ് മുതൽ നവംബർ വരെയുള്ള കാലയളവിൽ പെയ്യുന്നു. ലഭിക്കുന്ന മഴയുടെ അളവു മാത്രമല്ല, അതിന്റെ വിതരണവും നല്ല ഏലം വിളവിന് അത്യാവശ്യമാണ്. 1983ൽ നവംബർ മുതൽ മെയ് വരെ നീണ്ട കാലയളവിൽ മഴക്കുറവ് മൂലം പശ്ചിമഘട്ട നിരകളിലെ ഏലം ഉൽപ്പാദനം ഗണ്യമായി കുറയുകയുണ്ടായി. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഏലതോട്ടങ്ങൾ വരൾച്ചയെ അഭിമുഖീകരിക്കാറുണ്ട്; പ്രത്യേകിച്ച് ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ. ഏലച്ചെടികളിൽ ശരംപൊട്ടൽ ഡിസംബർ-ഏപ്രിൽ മാസങ്ങളിലാണ്. എന്നാൽ പൂവിടുന്ന ഏപ്രിൽ മാസത്തിൽ ലഭിക്കുന്ന മഴയുടെ വിതരണം ഏലത്തിന്റെ ഉൽപ്പാദനത്തെ നിർണ്ണയിക്കുന്നു. 1982-83 ലെ വരൾച്ച സമയത്ത് പരിചരണം കുറഞ്ഞ് പോയ ഏലചെടികൾ കൂട്ടത്തോടെ നശിച്ചു. അതുപോലെ 2002ലേയും 2003ലേയും വരണ്ട വേനൽക്കാലം കേരളത്തിലെ ഏലം ഉൽപ്പാദനം കുറയുന്നതിന് കാരണമായിട്ടുണ്ട്. 2000-3000 മി.മി. വർഷപാതം ലഭിക്കുന്ന സ്ഥലങ്ങളിൽ കൃഷിചെയ്യാൻ പറ്റിയ വിളയാണ് ഏലം. ഒരു വർഷം മൊത്തം ലഭിക്കുന്ന മഴയേക്കാൾ വളർച്ചയുടെ ചില പ്രത്യേക ഘട്ടങ്ങളിൽ പ്രതിമാസം ലഭിക്കുന്ന മഴയുടെ അളവും വിന്യാസവുമാണ് ഏലച്ചെടിയെ സംബന്ധിച്ച് നിർണ്ണായകഘടകം. ശരംപൊട്ടൽ തുടങ്ങുന്ന സമയത്തും, പൂവിടുന്ന സമയത്തും, സാധാരണഗതിയിൽ 6-7 മാസം (ഡിസംബർ-ജൂൺ) വരെ ലഭിക്കുന്ന മഴയും, ശേഷം ലഭിക്കുന്ന തുലാമഴയും വേനൽമഴയും ഏലച്ചെടിക്ക് അത്യന്താപേക്ഷിതമാണ്. ശൈത്യമാസങ്ങളിലെ (ഡിസംബർ-ഫെബ്രുവരി) സുദീർഘമായ വരണ്ട കാലാവസ്ഥയും തീരെ

വേനൽ മഴ (മാർച്ച്-മെയ്) ലഭിക്കാത്ത അവസ്ഥയും ഏലച്ചെടിക്ക് ദോഷകരമാണ്. വർഷത്തിൽ രണ്ട് പ്രാവശ്യം മഴക്കാലമുളള (കാലവർഷവും തുലാവർഷവും) പ്രദേശങ്ങളിലാണ് ഏലം നന്നായി വളരുന്നത്. അതിനാലാണ് കേരളത്തിന്‍റെ ദക്ഷിണ ജില്ലകളിൽ ഏലം സമൃദ്ധമായി വിളയുന്നത്.

താപനില

ചില പ്രത്യേക താപീയ മേഖലകളിൽ, സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരത്തിൽ ഏലം നന്നായി വളരുന്നു. ഏലം മേഖലയിലെ ദൈനംദിന താപനിലയിൽ കണ്ടുവരുന്ന മാറ്റത്തിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാം. മേഘാവൃതമായ അന്തരീക്ഷം, അന്തരീക്ഷ ആർദ്രത, അന്തരീക്ഷ പര്യയനം, കാറ്റ്, മണ്ണിലെ ഈർപ്പം, തുടങ്ങിയ ഘടകങ്ങൾക്ക് ഇതുമായി ബന്ധമുണ്ട്. 13Cനും 32°C നും ഇടയിലുള്ള താപനിലയിൽ ഏലച്ചെടി നന്നായി വളരുന്നു.

താപനിലയിലെ ഏറ്റക്കുറച്ചിലുകളോട് വളരെ പെട്ടെന്ന് പ്രതികരിക്കുന്ന വിളയാണ് ഏലം. 26°C ആണ് ഏറ്റവും അഭികാമ്യമായ ശരാശരി വാർഷിക താപനില. എന്നാൽ അത്യധികം ഉയർന്ന താപനിലയിൽ ഏലച്ചെടികൾക്ക് ഉണക്ക് ബാധിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന വനനശീകരണം വഴി പ്രകടമായ വ്യതിയാനം താഴ്ന്ന താപനിലയിൽ വന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.

പ്രകാശതീവ്രത

പൊതുവേ, തണൽ ഇഷ്ടപ്പെടുന്ന വിളയാണ് ഏലം. വിളകൾക്കിടയിലെ താപനിലയും ഈർപ്പവും നിയന്ത്രിക്കുന്നതിനായി ഏലത്തോട്ടങ്ങളിൽ തണൽച്ചെടികൾ നട്ടുവളർത്താറുണ്ട്. അതു ചെടികളിലെ വളർച്ച വർദ്ധിക്കുകയും വേരു പിടുത്തം വർദ്ധിക്കുന്നതിന് സാഹചര്യമൊരുക്കുകയും ചെയ്യുന്നു. തന്നെയുമല്ല, വിളവിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന മണ്ണിലെ ഈർപ്പത്തിന്റെ അളവ്, പോഷകമൂല്യം എന്നിവ നിലനിർത്തുന്നതിനും തണൽ ചെടികള്‍ക്ക് കഴിയുന്നു. തണൽ ചെടികൾ ചെറിയ ഇലകളുടെ വലിയ ഇലചാർത്ത് ഉള്ളവയും വശങ്ങളിലേക്ക് പടർന്ന് പന്തലിക്കാത്തവയും, ഏലം പൂവിടുന്ന സമയത്തും മഴക്കാലത്തും ഇല പൊഴിക്കുന്നവയും, എന്നാൽ വേനലിൽ ഇല പൊഴിക്കാത്തവയും ആകുന്നതാണ് അഭികാമ്യം. തണൽചെടികളിലൂടെ അരിച്ചിറങ്ങുന്ന മിതമായ സൂര്യപ്രകാശം ലഭിച്ചാൽ 50 മുതൽ 60 ശതമാനം വരെ വിളവർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. തുറസ്സായ സ്ഥലത്ത് കിട്ടുന്ന വെയിലിന്റെ 40 മുതൽ 60 ശതമാനംവരെ കിട്ടത്തക്കവണ്ണം തണൽ ക്രമീകരികരിക്കണം. ഭൂമിയുടെ കിടപ്പനുസരിച്ചും ഈർപ്പത്തിന്റെ അവശേഷിപ്പ് അനുസരിച്ചും തണൽമരങ്ങൾ ക്രമീകരിക്കുന്നതാണുത്തമം. തണൽ മരച്ചില്ലകളുടെ ആധിക്യം, ഇലകളുടെ വലിപ്പക്കൂടുതൽ എന്നിവ മൂലം ഇടതൂർന്ന തണലാണെങ്കിൽ ശാഖകൾ മുറിച്ചോ കോതി ഒതുക്കിയോ തണൽ നിയന്ത്രിക്കണം.

നേരിട്ടുള്ള സൂര്യപ്രകാശത്തിൽ വളർത്തുന്ന ഏലചെടികളുടെ ഇലകൾ സൂര്യഘാതം ഏറ്റ് നശിക്കുന്നു. തണൽ ഇഷ്ടപ്പെടുന്ന ചെടിയാണെങ്കിലും തീരെ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ അതും ഏലച്ചെടിക്ക് ദോഷകരമായിരിക്കും. പ്രകാശസംശ്ലേഷണനിരക്കിൽ കുറവ്

കൃമി-കീട-രോഗബാധ, തണൽ ചെടികളുടെ അമിതവളർച്ച തുടങ്ങിയവ ഏലച്ചെടിയുടെ വളർച്ചയെ മന്ദീഭവിപ്പിക്കും.

കാറ്റ്

വരണ്ട ശക്തിയറിയ കാറ്റ് ഏലച്ചെടികളെ ദോഷകരമായി ബാധിക്കും. ഏലകൃഷിത്തോട്ടങ്ങളിൽ കാറ്റുതടകൾ ഇല്ലെങ്കിൽ വരണ്ട കാറ്റുമൂലം മണ്ണിൽ നിന്നുള്ള ഈർപ്പനഷ്ടവും ഇലകളിൽ നിന്നുള്ള ബാഷ്പ്പനഷ്ടവും സംഭവിക്കാം.

കേരളത്തിൻറെ കിഴക്കെ അറ്റത്തുള്ള പശ്ചിമഘട്ട പർവ്വതനിരകളിലുള്ള ഏലത്തോട്ടങ്ങൾക്ക് സ്വാഭാവികമായും പടിഞ്ഞാറൻ കാറ്റിന്‍റെ ശക്തി നേരിടേണ്ടി വരുന്നു. കാറ്റ് തടകൾ നട്ടുവളർത്തുന്നത് ചെടികൾക്ക് കാറ്റിൽ നിന്നുള്ള സംരക്ഷണം മാത്രമല്ല വേനൽ കാലത്തെ കടുത്ത ചൂടിൽ നിന്നും രക്ഷ നൽകും. തോട്ടങ്ങളിൽ നിലവിൽ ഉളള മരങ്ങൾ തണൽ മരങ്ങളായി മാത്രമല്ല കാറ്റുതടകളായും വർത്തിക്കാം.

ജലസേചനം

വേനൽകാലത്ത് ഏലച്ചെടിക്ക് ആവശ്യമായ തോതിൽ വെളളം നൽകുന്നത് കൊണ്ട് മാത്രം വിളവ് 40 മുതൽ 50 ശതമാനം വരെ വർദ്ധിക്കുന്നുണ്ട്. പൊതുവെ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയും ചില സമയങ്ങളിൽ ജനുവരി മുതൽ മെയ് വരേയും ജലസേചനം വേണ്ടിവരാറുണ്ട്. ചിമ്പുകളും ശരങ്ങളും പൊട്ടി വരുന്ന സമയമാണിത്. ഈ സമയത്ത് ചെടിക്ക് വേണ്ടത്ര വെള്ളവും വളവും കിട്ടിയില്ലെങ്കിൽ ഉല്‍പ്പാദനം കുറയും. പരിസ്ഥിതിക്ക് വലിയ തകരാറൊന്നും ഉണ്ടാവാത്ത തടയണകളും മറ്റും കെട്ടി മഴവെള്ളം ശേഖരിക്കുകയും അത് വരൾച്ചാസമയത്ത് ജലസേചനത്തിന് ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. അതാത് തോട്ടങ്ങളിൽ ലഭ്യമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ

സൗകര്യപ്രദമായ ജലസേചനരീതി വേണം സ്വീകരിക്കാൻ. കോരി നനയ്ക്കൽ, ഹോസ് വഴി നനയ്ക്കൽ, സ്പ്രിംഗ്ളർ, കണിക ജലസേചനം എന്നീ രീതികളിൽ ഏത് വേണമെങ്കിലും അനുവർത്തിക്കാം. കോരി ഒഴിച്ചും, ഹോസ് വഴിയും നനയ്ക്കുമ്പോൾ ചെടി ഒന്നിന് 20 -30 ലിറ്റർ വെള്ളം കിട്ടത്തക്കവിധം ആഴ്ചയിലൊരിക്കൽ നനയ്ക്കണം. സ്പ്രിംഗ്ളർ വഴിയാണെങ്കിൽ 40 മി.മീ. മഴയ്ക്ക് തുല്യമായ അളവിൽ 15 ദിവസം ഇടവിട്ട് വെള്ളം തൂവി കൊടുക്കണം. തുള്ളിനന വഴിയാണെങ്കിൽ ചെടി ഒന്നിന് പ്രതിദിനം 4-6 ലിറ്റർ വെള്ളം കിട്ടത്തക്കവണ്ണം വേണം നനയ്ക്കാൻ.

ഏലകൃഷി വിവിധ മേഖലകൾ

കാലാവസ്ഥാ സൂചികകൾ, വിളയുടെ ദൈർഘ്യം, മണ്ണിൽ ലഭ്യമായ ഈർപ്പത്തിൻറെ അളവ്, മണ്ണിന്‍റെ ഇനം, ഉൽപ്പാദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ പശ്ചിമ ഘട്ടത്തിലെ ഏലം കൃഷി ചെയ്തുവരുന്ന പ്രദേശങ്ങളെ 3 മേഖലകളായി തിരിച്ചിട്ടുണ്ട്.

1) ദക്ഷിണകേരളവും തമിഴ്നാടും

2) വയനാട് മേഖല

3) കർണ്ണാടക മേഖല

മേഖല ഒന്നിൽ മറ്റു മേഖലകളെ അപേക്ഷിച്ച് ഉൽപ്പാദനം, വിളവെടുപ്പിന് വേണ്ടിവരുന്ന കാലദൈർഘ്യം, എന്നിവ കൂടുതലാണ്. താപനിലയിലെ അന്തരം താരതമ്യേന കുറവുമാണ് (14.1°C). ഈ വാർഷിക ഈർപ്പ സൂചിക 90 ശതമാനത്തിന് മുകളിലും വാർഷിക സാഹചര്യങ്ങൾ ഉയർന്ന ഉൽപ്പാദനം കൈവരിക്കുന്നതിന് കാരണമാകുന്നു. രണ്ടാമത്തെ മേഖലയിൽ ഏലത്തിന്റെ പരമാവധി ഉൽപ്പാദനം കുറവാണ് (ഹെക്ടറൊന്നിന് 150-200 കി.ഗ്രാം.). വാർഷിക താപനിലയിലെ അന്തരം 15.6 °C വരെയായി കാണുന്നു. വർഷത്തിൽ കാലവർഷം മാത്രം ലഭിക്കുന്ന ഈ മേഖലയിൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഈർപ്പസംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നല്ലതാണ്. കേരളത്തിൻറെ തെക്കൻ മേഖലയും, തമിഴ്നാട്ടിലെ താണ്ടിക്കുടിയുൾപ്പെട്ട പ്രദേശങ്ങളും ഉൽപ്പാദനം വർദ്ധിപ്പിക്കുവാൻ ഏറെ സാദ്ധ്യതയുള്ള പ്രദേശങ്ങളാണ്. വളക്കൂറുള്ള മണ്ണും, മഴയുടെ ലഭ്യതയും വളരേ അനുകൂലമായ ഘടകങ്ങളാണ്. മൂന്നാമത്തെ മേഖലയിൽ വാര്‍ഷിക താപനിലയിലെ അന്തരത്തിൽ ഉള്ള വർധനവ് (19.1°C) കൂടുതലാകുന്നത് ഉൽപ്പാദനത്തെ ദോഷകരമായി ബാധിക്കുന്നു.

ഏലം ഉൽപ്പാദനവും വെള്ളക്കമ്മിയും

വേനൽ മാസങ്ങളിലെ വെള്ളക്കമ്മിയും ഏലം ഉൽപ്പാദനവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഡിസംബർ-മെയ് മാസത്തിലെ ജലലഭ്യതയിലെ കുറവ് ഏലം ഉല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കും.

എലകൃഷിയുടെ വിവിധ മേഖലകള്‍

ഏലം കൃഷി ചെയ്യുന്ന മേഖല

സ്ഥലം

മണ്ണിനം

ഈര്‍പ്പത്തിന്‍റെ സൂചിക

വിളയുടെ ദൈര്‍ഘ്യം

താപനിലയിലെ അന്തരം

ഉല്‍പ്പാദന ക്ഷമത

വാര്‍ഷിക ശരാശരി

വേനല്‍ മാസ ശരാശരി

1

വണ്ടന്‍മേട്, അയ്യപ്പന്‍കോവില്‍, പാമ്പാടുംപാറ, ഉടുമ്പന്‍ചോല എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇടുക്കി ജില്ലയുടെ ഭാഗങ്ങള്‍. തമിഴ്നാട്ടിലെ സേത്തൂര്‍ കുന്നുകള്‍, മേഘമലൈ, അഗസ്ത്യമല, പഴനി കുന്നുകള്‍

പശിമരാശി മണ്ണ്

>90

80-90

301 ദിവസം

14.1

200 ന് മുകളില്‍

2

വയനാട് ജില്ലയിലെ പ്രദേശങ്ങള്‍, തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ല.

പശിമരാശി മണ്ണ്

80-85

>70

265 ദിവസം

15.6

150-200

3

വിരാജ്പേട്ട, മടിക്കേരി, സോമവാര്‍പേട്ട, സക്ലേഷ്പൂര്‍, മുടിഗേരി താലൂക്കിലെ പ്രദേശങ്ങളായ കൂര്‍ഗ്, ചിക്കമംഗലൂര്‍, ഹസ്സന്‍ ജില്ലകള്‍

ചുവന്ന പശിമരാശി മണ്ണ്

70-75

50

230 ദിവസം

19.0

100-150

ഏലച്ചെടികളിൽ ശരംപൊട്ടുന്നതും, പൂങ്കുലകൾ വളരുന്നതും, പൂവിരിയുന്നതും വേനൽക്കാലത്താകയാൽ മണ്ണില്‍ അനുഭവപ്പെടുന്ന ഈർപ്പത്തിൻറെ കുറവ് ഉൽപ്പാദനത്തിലും പ്രതിഫലിക്കുന്നു. അതുകൊണ്ട് തന്നെ വെള്ളക്കമ്മി ആരംഭിക്കുന്ന സമയം മുതൽ (ഡിസംബർ-ജനുവരി) കാലവർഷം വരെ (മെയ്-ജൂൺ) നനക്കുന്നത് നല്ലതാണ്. ഏലച്ചെടിക്ക് പ്രത്യുൽപ്പാദനഘട്ടത്തിൽ നേരിടുന്ന (45-60 ദിവസം വരെ) മിതമായ വരൾച്ച ഗുണം ചെയ്യുമെന്ന് കണ്ടിട്ടുണ്ട്. അതുകൊണ്ട് ഡിസംബർ-ജനുവരി മാസത്തിൽ ആരംഭിക്കുന്നതിനു പകരം ഫെബ്രുവരി ആദ്യവാരത്തിൽ ആരംഭിക്കുന്ന നന കാലവർഷാരംഭം വരെ തുടരുന്നത് ഗുണകരമാണ്. എന്നാൽ പ്രത്യുൽപ്പാദനഘട്ടത്തിൽ ഏലച്ചെടിക്ക് അനുഭവപ്പെടുന്ന ജലദൗർലഭ്യം കടുത്തതാണെങ്കിൽ ഏലം ഉൽപ്പാദനം 40 ശതമാനം കണ്ട് കുറയുന്നു.

കാപ്പി

കാപ്പിയുടെ ജൻമദേശം അറേബ്യയാണെന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ ദക്ഷിണേന്ത്യയിലെ

പശ്ചിമ-പൂർവ്വ ഘട്ടങ്ങളിലെ മലമ്പ്രദേശങ്ങളാണ് പരമ്പരാഗതമായുള്ള കാപ്പി കൃഷി പ്രദേശങ്ങൾ. ഇന്ത്യയിലെ പ്രധാന തോട്ടവിളകളിൽ ഒന്നായ കാപ്പി, കർണ്ണാടകം, കേരളം, തമിഴ്നാട് മുതലായ സംസ്ഥാനങ്ങളിലെ ഉയർന്ന പ്രദേശങ്ങളിലാണ് മുഖ്യമായും കൃഷി ചെയ്യുന്നത്. ഒറീസ്സ, ആന്ധ്രപ്രദേശ്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും കാപ്പി കൃഷിചെയ്യുന്നുണ്ട്. ബ്രസീൽ, ടാൻസാനിയ, എത്യോപ്യ, ഉഗാണ്ട, ശ്രീലങ്ക, അങ്കോളാ, കോംഗോ തുടങ്ങിയ രാജ്യങ്ങളിൽ വൻതോതിൽ കാപ്പി ഉൽപാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന കാപ്പിയുടെ 75 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. കേരളത്തിൽ 2006-07 കാലയളവിൽ 82871 ഹെക്ടറിൽ കാപ്പി കൃഷി ചെയ്തിരുന്നതിൽനിന്നും 58370 ടൺ കാപ്പിക്കുര ലഭിച്ചതായിട്ടാണ് കണക്ക്. വാർഷിക വർഷപാതം 1300 മില്ലീമീറ്ററിനും 3000

മില്ലിമീറ്ററിനും മധ്യേ ലഭിക്കുന്ന പ്രദേശങ്ങൾ കാപ്പി കൃഷിക്ക് യോജിച്ചതാണ്. ചായ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം കൃഷി ചെയ്യുന്ന പാനീയ വിളയാണ് കാപ്പി. ഏറ്റവും കൂടുതൽ കാപ്പി കൃഷി ചെയ്യുന്ന സംസ്ഥാനം കർണ്ണാടകയാണ്. കേരളത്തിൽ പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിൽ കാപ്പി കൃഷി ചെയ്യുന്നുണ്ട്.

കാപ്പിച്ചെടിയുടെ പൂവിടൽ, കുരുപിടുത്തം, തുടങ്ങിയ ഘട്ടങ്ങളിൽ കാലാവസ്ഥയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ഉയർന്ന വേനൽചൂട്, മണ്ണിലെ ഈർപ്പശോഷണം തുടങ്ങിയവ ദക്ഷിണേന്ത്യയിലും, താരതമ്യേന ദീർഘമായ ശൈത്യകാലം ഉത്തരേന്ത്യയിലും കാപ്പികൃഷിക്ക് തടസ്സം സൃഷ്ടിക്കുന്നു.

പ്രധാനമായും രണ്ടിനം കാപ്പി ഇനങ്ങളാണ് ഇന്ത്യയിൽ കൃഷിചെയ്യുന്നത്. 'അറബിക്കയും', "റോബസ്റ്റയും'. ഈ രണ്ടിനങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളോട് വ്യത്യസ്ഥമായ രീതിയിലാണ് പ്രതികരിക്കുന്നത്.

കാപ്പി ഇനങ്ങളും അനുകൂല കാലാവസ്ഥാ ഘടകങ്ങളും

 

അറബിക്ക

റോബസ്റ്റ

സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം

1500 മീറ്റര്‍ വരെ

1000 മീറ്റര്‍ വരെ

മഴ

1600-2500 മി.മീ.

1000-2000 മി.മീ.

പുഷ്പിക്കുന്ന സമയത്തെ മഴ

2.5.-4.0 മി.മീ.

മാര്‍ച്ച്‌-ഏപ്രില്‍

2.0-4.0 മി.മീ.

ഫെബ്രുവരി-മാര്‍ച്ച്

കായ് പിടിക്കുന്ന സമയത്തെ മഴ

5.0-7.5 മി.മീ.

ഏപ്രില്‍-മേയ്

5.0-7.5 മി.മീ.

ഏപ്രില്‍-മേയ്

താപനില

15-20C

20-30C

ആര്‍ദ്രത

70-80%

80-90%

ലോകത്ത് കൃഷി ചെയ്യുന്ന കാപ്പിയിൽ ഗുണവും മണവും വിപണിയിൽ കൂടുതൽ വില കിട്ടുന്നതും അറബിക്ക കാപ്പിക്കാണ്. പടർന്നുപന്തലിക്കുന്ന കുറ്റിച്ചെടിയാണ് അറബിക്ക കാപ്പി. ശക്തിയേറിയ വേരുപടലങ്ങൾ കാപ്പിചെടിയുടെ (പത്യേകതയാണ്. വർഷത്തിൽ ഒരു തവണ മാത്രമേ കാപ്പിചെടി പുഷ്പിക്കയുള്ളൂ. രാത്രിയിലാണ് വിരിയാറ്. പൂക്കൾക്ക് വെളളനിറവും; നല്ല സുഗന്ധവും ഉണ്ട്. പൂക്കൾ വിരിയുന്നതിനു മുൻപ് കാപ്പിച്ചെടിക്ക് മഴ കിട്ടിയിരിക്കണം. മൊട്ടുകൾ വേനലിൽ ഉണ്ടാകുന്നു. മഴ കിട്ടിയില്ലെങ്കിൽ പൂമൊട്ടുകൾ വിരിയാതെ കരിഞ്ഞുപോകും. അങ്ങിനെയായാൽ ആ വർഷം കാപ്പിക്കുരു ഉണ്ടാകുകയില്ല. മാത്രമല്ല, ചെടികൾ പുഷ്പിക്കുന്ന സമയം വ്യത്യാസപ്പെടുകയും ചെയ്യും. മാർച്ച്-ഏപ്രിൽ മുതൽ ഒക്ടോബർ-നവംബർ വരെ കായ്കൾ പുഷ്പിച്ച് പാകമാകുന്ന സമയമാണ്.

റോബസ്റ്റ ചെടികൾ അറബിക്ക ചെടികളെ അപേക്ഷിച്ച് വലിപ്പം കൂടിയവയാണ്. പൂക്കൾ വെളളനിറമുള്ളതായിരിക്കും എന്നാൽ, അറബിക്ക ചെടിയിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂക്കൾ റോബസ്റ്റയുടെ മൊട്ടുകളിൽ ഉണ്ടാകുന്നു.

കാപ്പി പ്രധാനമായും ഉയരം കൂടിയ പശ്ചിമഘട്ടങ്ങളിലാണ് ക്യഷി ചെയ്യുന്നത്. 2000 അടി ഉയരവും 1300-3000 മി. മീറ്റർ മഴയും 12-25C വരെ അന്തരീക്ഷ താപനിലയും കാപ്പി കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. എന്നാൽ റോബസ്റ്റ കാപ്പി എല്ലാ പ്രദേശങ്ങളിലും വളരുന്നതായി കണ്ടുവരുന്നു. കിഴക്കോട്ട് നേരിയ ചെരിവുള്ള പ്രദേശങ്ങൾ കാപ്പികൃഷിക്ക് യോജിച്ചതാണ്. എന്നാൽ വടക്കു കിഴക്ക് കിടക്കുന്ന ഭൂമി കാപ്പികൃഷിക്ക് പറ്റിയതല്ല. കാറ്റുള്ള സ്ഥലങ്ങളിൽ കാറ്റിനെ പ്രതിരോധിക്കാൻ മരങ്ങൾ വച്ചുപിടിപ്പിക്കണം. കാപ്പി ദീർഘകാല വിളയായതിനാൽ ജലസേചനം, സസ്യസംരക്ഷണം, വളപ്രയോഗം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രധാനമായും മഴയെ ആശ്രയിച്ച് വളരുന്ന ചെടിയാണ് കാപ്പി. എന്നാൽ മഴ കൂടിയാൽ പലതരം രോഗങ്ങളും കീടങ്ങളും ഉണ്ടാകും. കളകളും ക്രമാതീതമായി വളരും. വേനൽക്കാലത്ത് ഇല പൊഴിയാത്തതും ചെറിയ ഇലകളുള്ളതും ക്യമി-കീട-രോഗബാധകൾ പിടിപെടാത്തതുമായ മരങ്ങളാണ് തണൽ മരങ്ങളായി തോട്ടങ്ങളിൽ നട്ടുവളർത്തേണ്ടത്. കാറ്റത്ത് ഒടിഞ്ഞുവീഴാൻ സാധ്യതയുള്ള മരങ്ങൾ ഒഴിവാക്കണം. മുള്ളില്ലാമുരിക്ക്, അമ്പഴം, പ്ലാവ്, വീട്ടി, പുലിവാക, അത്തി, സിൽവർ ഓക്ക് തുടങ്ങിയവ തണൽ മരങ്ങളായി ഉപയോഗിക്കാം. രണ്ട്‌ കാപ്പിച്ചെടികൾക്ക് ഒരു തണൽമരം എന്ന തോതിൽ നടണം. വർഷത്തിൽ രണ്ട് തവണ കൊമ്പുകൾ മുറിക്കണം. കാപ്പിച്ചെടികളിലെ പ്രകാശസംശ്ലേഷണപ്രക്രിയ കൂടുതൽ സൂര്യപ്രകാശം ലഭിക്കുമ്പോൾ മന്ദീഭവിക്കും. തണൽ ക്രമീകരണത്തിന്റെ പ്രസക്തി ഇവിടെയാണ്. കാപ്പിച്ചെടിയിൽനിന്നും കിട്ടുന്ന വിളവ്, ചെടികൾക്കുള്ള ശാഖാപടലങ്ങളേയും ഓരോ ശാഖകളിലുമുള്ള മൊട്ടുകളെയും ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥക്കനുസരിച്ചാണ് കാപ്പിപ്പൂക്കളുടെ വിരിയൽ. അറബിക്കാപൂക്കൾ ഉണ്ടാകുന്നത് മഴയും മൂടിക്കെട്ടിയ അന്തരീക്ഷത്തിലുമാണ്. വളർച്ചയെത്തിയ പൂക്കൾ വിരിയാൻ മഴ ലഭിച്ചിരിക്കണം. എന്നാൽ വിരിയുന്ന ദിവസം മഴ നന്നല്ല. മഴ പെയ്താൽ പൂക്കൾ നശിച്ചുപോകുന്നു. മഴയില്ലെങ്കിൽ, പയർ വഴിയുള്ള നനയിൽ കാപ്പിപ്പൂക്കൾ വിരിയുന്നു. സാധാരണഗതിയിൽ വിരിയുന്ന പൂക്കളിൽ നിന്നും 45 ശതമാനവും കായ്കളായി തീരുന്നു; 100 പുക്കളിൽനിന്ന് 45 കാപ്പിക്കുരു കിട്ടുമെന്നാണ് കണക്ക്. കഠിനമായ വേനൽ, അതിവർഷം എന്നിവ മൂലം കായ്കൾ കൊഴിയാറുണ്ട്. കായ് കൊഴിച്ചിൽ അധികം കാണുന്നത് ആദ്യത്തെ മൂന്ന് മാസങ്ങളിലാണ്. അറബിക്ക നവംബർ മാസത്തോടു കൂടിയും റോബസ്റ്റ ഡിസംബർ മാസത്തോടെയും പഴുക്കാനാരംഭിക്കുന്നു.

താപനില

പൂങ്കുല ഉണ്ടാകുന്നത് മുതൽ പൂക്കൾ വിരിയുന്നത് വരെയുള്ള കാലയളവിൽ അന്തരീക്ഷ ഊഷ്മാവിലുള്ള വ്യതിയാനങ്ങൾ വളരെ പ്രാധാന്യമുള്ളതാണ്. ഉയർന്ന അന്തരീക്ഷ താപനിലയിൽ പൂമൊട്ടുകൾ സുഷുപ്താവസ്ഥയിൽ ആയിക്കാണുന്നു. എന്നാൽ ചെടികളുടെ വളർച്ച ദ്രുതഗതിയിലുമായിരിക്കും. പൂമൊട്ടുകൾ വിടരുവാനനുയോജ്യമായ പകൽ താപനില 23 °C ഉം രാത്രി താപനില 17°C ഉം ആണ്.

വരൾച്ച

പൂങ്കുലകൾ ഉണ്ടാകുന്നതിനു മുൻപ് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മിതമായ വരൾച്ച കാപ്പിചെടിക്ക് നല്ലതാണ്. പൂമൊട്ടുകൾ രൂപപ്പെടുന്നതിനും ഒരേ പോലെ പുഷ്പിക്കുന്നതിനും ഈ ഈർപ്പക്കമ്മി സഹായകമാണ്. എന്നാൽ കൊടും വരൾച്ച പൂ കൊഴിച്ചിലിനും തൻമൂലം കൃഷി നഷ്ടത്തിനും ഇടയാക്കുന്നു. ചെറിയ തോതിലുള്ള ഈർപ്പക്കമ്മി ആഴത്തിൽ വേരോടുന്നതിന് സഹായകരമാണെന്ന് കണ്ടിട്ടുണ്ട്. അറബിക്ക ഇനത്തിൽപ്പെട്ട കാപ്പി ചെടികളാണ് വരൾച്ചയോട് കൂടുതൽ സഹിഷ്ണുത കാണിക്കുന്നത്.

മഴ

കാപ്പിച്ചെടികൾ പൂവിടുന്നതിനും തുടർന്ന് കായ് പിടിക്കുന്നതിനും മഴ ഒരു അനിവാര്യ ഘടകമാണ്. ഫെബ്രുവരി-മാർച്ച് മാസത്തിൽ ആവശ്യത്തിനുവേണ്ട മഴ കിട്ടിയില്ലെങ്കിൽ പൂവിടൽ മോശമായിരിക്കും. കുരുപിടിച്ചു തുടങ്ങുന്ന ഘട്ടത്തിലും (മാർച്ച്-ഏപ്രിൽ) ആവശ്യത്തിന് മഴ ലഭ്യമാകേണ്ടത് കായ്പിടിത്തത്തിന് നല്ലതാണ്. എന്നാൽ പൂവിരിയുന്ന ദിവസങ്ങളിൽ പെയ്യുന്ന മഴ പ്രതികൂലഫലമാണ് ഉളവാക്കുക.

കാപ്പി ഉൽപ്പാദനത്തെ ദോഷകരമായി ബാധിച്ചേക്കാവുന്ന അന്തരീക്ഷ സാഹചാര്യങ്ങൾ

 

അറബിക്ക

 

റോബസ്റ്റ

 

പുഷ്പിക്കുന്ന സമയത്തെ മഴക്കുറവ്

 

ശുഷ്കമായ പൂവിടൽ

 

ശുഷ്കമായ പൂവിടൽ

 

പൂക്കൾ വിടരുന്ന ദിവസം പെയ്യുന്ന മഴ

പൂക്കൾ പൂർണമായി

നശിച്ചേക്കാം

 

പൂക്കൾ ഭാഗികമായി

നശിക്കുന്നു

 

ആലിപ്പഴം വീഴ്ച്ച

പൂക്കളുൾപ്പെടെയുള്ള സസ്യഭാഗങ്ങൾക്ക് ക്ഷതം സംഭവിച്ചേക്കാം

 

പൂക്കളുൾപ്പെടെയുള്ള സസ്യഭാഗങ്ങൾക്ക് ക്ഷതം സംഭവിച്ചേക്കാം

 

കാപ്പിക്കുരു പിടിക്കുന്ന സമയത്തെ മഴ

മോശപ്പെട്ട വിളവ്

മോശപ്പെട്ട വിളവ്

വെള്ളക്കെട്ട്

ഭാഗികമായോ പൂര്‍ണ്ണമായോ വിള നശിക്കുന്നു

ഭാഗികമായോ പൂര്‍ണ്ണമായോ വിള നശിക്കുന്നു

കാറ്റ്

കാപ്പിചെടിക്ക് കേടുപാട് വരുത്തുന്നു

കാപ്പിചെടിക്ക് കേടുപാട് വരുത്തുന്നു

ഉയര്‍ന്ന താപനില

ഇലകള്‍ക്കും കമ്പുകള്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നു.

ഇലകള്‍ക്കും കമ്പുകള്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നു.

മഴയോട് വിഭിന്ന രീതിയിൽ പ്രതികരിക്കുന്ന വിളകളാണ് കാപ്പിയും കുരുമുളകും. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നിലനിൽക്കുന്ന അന്തരീക്ഷസ്ഥിതിക്കനുസരിച്ചായിരിക്കും ലഭിക്കുന്ന വിളവ്. മാർച്ച് മുതൽ ഏപ്രിൽ പകുതി വരെ ലഭിക്കുന്ന മഴ, ഈ രണ്ട് വിളകളിലും വിരുദ്ധമായ പ്രതികരണങ്ങളാണ് ഉളവാക്കുന്നത്. ഈ മാസങ്ങളിൽ ലഭിക്കുന്ന മഴ, കാപ്പിചെടിയിൽ വിളവ് വർദ്ധിപ്പിക്കുന്നതായി കാണപ്പെടുമ്പോൾ ഇതേ മഴ, കുരുമുളകിൽ വിളവ് കുറയാനിടയാക്കുന്നു. ഈ മാസങ്ങളിൽ അനുഭവപ്പെടുന്ന ഉയർന്ന അന്തരീക്ഷ താപനിലയാണ് കുരുമുളകിനെ സംബന്ധിച്ചിടത്തോളം അഭികാമ്യം. അതോടൊപ്പം ജൂൺ-സെപ്തംബർ മാസങ്ങളിൽ പരക്കെ ലഭിക്കുന്ന കാലവർഷമഴയും കുരുമുളകിൽ സമൃദ്ധമായ വിളവിന് സഹായകമാകുന്നു. വേനൽ മാസങ്ങളിലെ കാലാവസ്ഥയോട് കാപ്പിയും കുരുമുളകും പ്രദർശിപ്പിക്കുന്ന വിരുദ്ധ പ്രതികരണം മൂലം കാലവർഷാശ്രിത കൃഷി രീതികൾ സ്വീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കാപ്പിയും കുരുമുളകും സംയോജിതമായി കൃഷി ചെയ്യുന്നത് നന്നായിരിക്കും.

തേയില

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു പാനീയമാണ്ചായ. ചൈന, ഇന്ത്യ, ശ്രീലങ്ക, റഷ്യ, ഇന്തോനേഷ്യ, പശ്ചിമ ആഫ്രിക്ക, ജപ്പാൻ എന്നീ രാജ്യങ്ങളിലാണ് തേയില പ്രധാനമായും കൃഷി ചെയ്യുന്നത്. തേയിലയുടെ ഉൽപാദനത്തിലും കയറ്റുമതിയിലും ഉപഭോഗത്തിലും ഇന്ത്യയാണ് മുന്നിൽ. ആഗോള തേയില കൃഷി വിസ്തീർണത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണ് (507057 ഹെക്ടർ); ആഗോള ഉൽപ്പാദനത്തിന്റെ 28 ശതമാനവും. കയറ്റുമതിയിലൂടെ ഏകദേശം 1000 കോടിയിൽപരം വിദേശനാണ്യം നമുക്കു ലഭിക്കുന്നുണ്ട്. ഇന്ത്യയിൽ ആസ്സാം, പശ്ചിമബംഗാൾ, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ തേയില കൃഷിചെയ്യുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കപ്പെടുന്നത് ആസ്സാമിലാണ്. ഉൽപാദനത്തിന്റെ 21 ശതമാനം കയറ്റുമതി ചെയ്യുന്നു. ബഹുഭൂരിപക്ഷം (90 ശതമാനത്തിലേറെ) ആഭ്യന്തര ഉപഭോഗത്തിന് ഉപയോഗിക്കുന്നു. 2006-07 ലെ കണക്ക് പ്രകാരം കേരളത്തിൽ 35098 ഹെക്ടർ സ്ഥലത്തു നിന്നും 53659 ടൺ തേയില ഉൽപാദനമുണ്ടായിരുന്നു. ഇടുക്കി ജില്ലയിലാണ് ഏറ്റവുമധികം ഉൽപ്പാദനം.

ഫലഭൂയിഷ്ടവും, നീർപിടിത്തമുള്ളതുമായ എക്കൽ മണ്ണാണ് തേയിലകൃഷിക്ക് ഏറ്റവും അനുയോജ്യം. വർഷത്തിൽ രണ്ട് കാലയളവുകളിലാണ് തേയിലച്ചെടിയുടെ വളർച്ച പ്രധാനമായും നടക്കുന്നത്. മാർച്ച് മദ്ധ്യം മുതൽ ജൂൺ മദ്ധ്യം വരേയും, ആഗസ്ത് മദ്ധ്യം മുതൽ നവംബർ മദ്ധ്യം വരേയും.

തേയിലച്ചെടിയുടെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രതിമാസ അന്തരീക്ഷ താപനില 18 മുതൽ 25°C വരെയാണ്. കുറഞ്ഞ താപനില 13°C വരേയ്ക്കും കൂടിയ താപനില 30°C വരേയ്ക്കും തേയിലച്ചെടികൾ സഹിഷ്ണുത പ്രകടിപ്പിക്കുന്നു. എന്നാൽ താപനില 13°C നേക്കാൾ കുറവായാൽ പുതിയ ശിഖരങ്ങൾ പൊട്ടുന്നത് നിലയ്ക്കുന്നു. താപനില 30°C അതിക്രമിക്കുന്നപക്ഷം തണൽ നൽകുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. പുറമേ ഉയർന്ന ആർദ്രതയും തേയിലതോട്ടങ്ങളിൽ നിലനിർത്തണം.

രാത്രിസമയത്തെ അന്തരീക്ഷ താപനിലയും ആപേക്ഷിക ആർദ്രതയുമാണ് തേയിലച്ചെടിയുടെ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്ന ഘടകങ്ങൾ. വളരെ കുറഞ്ഞ രാത്രി താപനിലയും വളരെ കുറഞ്ഞ ആർദ്രതയും തേയിലചെടിയുടെ ഉൽപ്പാദനം ഗണ്യമായി കുറയ്ക്കുന്നു. കമ്പൊതുക്കിയ തേയിലച്ചെടിയിൽ കിളിന്ത്‌ നുള്ളുന്നതുവരെയുള്ള ഇടവേള അഞ്ച് ആഴ്ച്ചയാണ്; കമ്പൊതുക്കാത്തവയിൽ ഇത് നാലാഴ്ചയും. അതിനാൽ കിളിന്ത് നുള്ളുന്നതിന്‍റെ മുൻ മാസത്തെ കാലാവസ്ഥ തേയില ചെടിയിൽ നിന്നുള്ള ഉൽപ്പാദനത്തെ നിയന്ത്രിക്കുന്നു. വരണ്ട ശൈത്യമാസങ്ങളിൽ, അതായത് ജനുവരി മധ്യം മുതൽ മാർച്ച് മാസം വരെ നടത്തുന്ന ജലസേചനം തേയിലച്ചെടികളുടെ ഉൽപ്പാദനത്തിൽ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാക്കാറില്ല. കാരണം ഈ സമയത്തെ താഴ്ന്ന അന്തരീക്ഷ താപനില ഒരു പ്രതികൂല ഘടകമാണ്. എന്നാൽ വരണ്ട വേനൽ മാസങ്ങളിൽ ചെടികൾക്ക് നൽകുന്ന ജലസേചനം തേയില ഉൽപ്പാദനത്തെ വർദ്ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.

വേനൽക്കാലത്ത് ചെടികൾക്ക് ജലസേചനം നൽകേണ്ടതാണ്. 15 സെ. മീ. ആഴത്തിൽ നനവ് കിട്ടത്തക്കവണ്ണം ചെടിയൊന്നിന് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ ആഴ്ചയിലൊരിക്കൽ നനക്കണം.

തേയില തോട്ടത്തിൽ തണലിനായി സിൽവർ ഓക്കാണ് ഉപയോഗിക്കുന്നത്. ചെറിയ തോതിലുളള തണലാണ് അഭികാമ്യം. തേയില പലവിധത്തിലുള്ള പ്രൂണിങ്ങിലൂടെ ഉയരം കുറച്ച് കുറ്റിച്ചെടിയായി വളർത്തുന്നു. 3-5 വർഷം വരെ പ്രായമായ ചെടിയിൽനിന്നും തേയില കൊളുന്തുകൾ ശേഖരിക്കാം. ചെടിയുടെ ഏറ്റവും മുകളിലത്തെ രണ്ടിലയും വിരിയാത്ത മുകുളവുമാണ് കൊളുന്തായി നുള്ളിയെടുക്കുന്നത്. 40 പൗണ്ട് കൊളുന്തിൽനിന്നും 10 പൗണ്ട് തേയില ഉണ്ടാക്കാം.

അന്തരീക്ഷ താപനിലയ്ക്കു പുറമേ ഉയർന്ന വാർഷിക വർഷപാതം ലഭിക്കുന്ന സ്ഥലങ്ങളിലാണ് തേയിലച്ചെടികൾ നന്നായി വളരുന്നത്. വാർഷിക വർഷപാതം 900 മി.മീറ്റർ മുതൽ 4000 മി.മീറ്റർ വരെ ലഭിക്കുന്ന സ്ഥലങ്ങളിൽ തേയിലകൃഷി നടത്താം. വെള്ളക്കെട്ട് തീരെ ഇല്ലാത്ത കുത്തനെയുള്ള ചരിവുകളിലാണ് തേയിലതോട്ടങ്ങൾ സാധാരണയായി കണ്ടുവരുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ മുതൽ 2400 മീറ്റർ വരെ ഉയരത്തിൽ ആണ് തേയില തോട്ടങ്ങൾ കാണപ്പെടുന്നത്.

കൊക്കോ

ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൊക്കോ കൃഷി ആരംഭിച്ചത് 1960-കളിലാണ്. തോട്ടവിളയായി കൊക്കോ കൃഷി ചെയ്യുന്നതിൽ പ്രഥമസ്ഥാനം കേരളത്തിനാണ്. കേരളത്തിൽ തെങ്ങ്, കമുക് ഇവയുടെ ഇടവിളയായി കൊക്കോ കൃഷി ചെയ്യുന്നു. 2006-07 ൽ കേരളത്തിൽ 10708 ഹെക്ടർ സ്ഥലത്ത് കൊക്കോ കൃഷിചെയ്തിരുന്നു. ഇതിൽനിന്നും 5783 ടൺ ഉൽപാദനവും ഉണ്ടായിരുന്നു. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊക്കോ കൃഷി ചെയ്യുന്നുണ്ട്. അധികം ആഴത്തിൽ പോകാത്ത വേരുപടലമുള്ള മരമാണ് കൊക്കോ.

ചെടികൾ 18- 20 അടിവരെ വളരുമെങ്കിലും അധികം ഉയരം വെക്കാതെ കോതിനിർത്തണം. ശിഖരങ്ങളിൽ സൂര്യപ്രകാശം ലഭിക്കാൻ സൗകര്യമുണ്ടാകണം. മിതമായ സൂര്യപ്രകാശം മാത്രമേ കൊക്കോ ചെടികൾക്കാവശ്യമുള്ളു. സാധാരണയായി തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളയായിട്ടാണ് കൊക്കോ കൃഷി ചെയ്യുന്നത്. 900 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ കൊക്കോ കൃഷി ചെയ്യുന്നുണ്ട്. 1500-2000 മി.മീറ്റർ മഴ ആവശ്യമാണ്. വർഷത്തിൽ എത്ര മഴ കിട്ടുന്നു എന്നതിനേക്കാൾ ക്രമമായി മാസംതോറും കിട്ടുന്ന മഴക്കാണ് പ്രധാന്യം. ദീര്‍ഘമായ വേനൽ കൊക്കോ ചെടികൾക്ക് ദൂഷ്യം ചെയ്യും. ഇടക്കിടെ നനക്കേണ്ടതാവശ്യമായി വരും. ആദ്യവർഷങ്ങളിൽ ജലസേചനം അത്യാവശ്യമാണ്. വെള്ളക്കെട്ട് കൊക്കോ ചെടികൾക്ക് ദൂഷ്യം ചെയ്യും. മഴക്കാലത്ത് വെള്ളം ഒഴുകി പോകാൻ സൗകര്യമേർപ്പെടുത്തണം. ധാരാളം ജൈവവസ്തുക്കൾ അടങ്ങിയ മണ്ണാണ് കൃഷിക്ക് ഉത്തമം. മണൽ പ്രദേശങ്ങൾ ഈകൃഷിക്ക് പറ്റിയതല്ല.

ചെടികൾക്ക് കാറ്റിന്റെ ശക്തി താങ്ങാൻ പറ്റാത്തതിനാൽ നല്ല കാറ്റുള്ള സ്ഥലങ്ങളില്‍ തണൽ മരങ്ങൾ വളർത്തി കാറ്റിന്റെ ശക്തി കുറക്കണം. കമുകിന്‍തോട്ടങ്ങളിലും കൊക്കോ കൃഷി ചെയ്യാം; മരങ്ങൾ തമ്മിൽ എട്ടടി അകലം ഉണ്ടാകണം എന്നു മാത്രം.

അമരിക്കയിലെ ആമസോൺ തടങ്ങളാണ് കൊക്കോയുടെ ജന്മദേശം. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലാണ് കൊക്കോ ഇന്ത്യയിൽ എത്തപ്പെട്ടത് തോട്ടവിളകളുടെ കൂട്ടത്തിലാണ്

മാവ്

ആഗോളതലത്തിൽ പഴവർഗ്ഗ ഉൽപാദനത്തിൽ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ഇന്ത്യയിൽ കൃഷി ചെയ്യുന്ന പഴവർഗ്ഗവിളകളിൽ 42 ശതമാനവും മാവിനങ്ങളാണ്. ഇന്ത്യയിൽ പഴവർഗ്ഗങ്ങൾ പ്രധാനമായും ഉത്തർപ്രദേശ്, ബീഹാർ, ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്, കേരളം, തമിഴ്നാട്, കർണാടക, ആന്ധാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്യഷി ചെയ്യുന്നത്. പഴങ്ങളുടെ രാജാവായ മാമ്പഴം ഇന്ത്യയുടെ തനതായ സമ്പത്താണ്. മാവ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ഉത്തർപ്രദേശിലാണ്. കേരളത്തിൽ 2006-07 കാലയളവിൽ 76709 ഹെക്ടർ നിന്നുള്ള ഉൽപാദനം 445423 ടണ്ണായിരുന്നു. മാവിനങ്ങളെ സംബന്ധിച്ചിടത്തോളം അതിന്റെ ഉൽപാദനക്ഷമത, മാമ്പഴത്തിന്റെ സ്വാദ് എന്നിവ, ക്യഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയിൽ, ഏറ്റവും കൂടുതൽ സ്വാദുള്ള അൽഫോൻസ മാമ്പഴം ഉണ്ടാകുന്നത് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ്. കേരളത്തിൽ പാലക്കാട് ജില്ലയിലെ മുതലമട പ്രദേശങ്ങളിൽ അൽഫോൺസ ഒരുവിധം വിളവ് തരുന്നതായി കണ്ടിട്ടുണ്ട്. കാലാവസ്ഥയുടെ പ്രത്യേകതകൾക്കനുസരിച്ച്, ഇന്ത്യയിൽ ഏറ്റവും ആദ്യം മാമ്പഴക്കാലം തുടങ്ങുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിൽ മാവ് കൃഷി ചെയ്യുന്ന ഏകദേശം 70,000 ഹെക്ടർ സ്ഥലത്തും പ്രധാനമായും നാടൻ മാവിനങ്ങളാണ് വളരുന്നത്. കേരളത്തിലെ മാമ്പഴക്കാലം ഏതാണ്ട് ഫെബ്രുവരി മാസം മുതൽ തുടങ്ങും. പാലക്കാട് ജില്ലയാണ് കേരളത്തിലെ മാമ്പഴകൃഷിയിൽ മുമ്പിൽ നിൽക്കുന്നത്. എല്ലാത്തരം കാലാവസ്ഥയിലും നന്നായി വളരുന്ന വിളയാണ് മാവ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1500 മീറ്റർ ഉയരമുള്ള പ്രദേശങ്ങളാണ് അനുയോജ്യം.

ലോകത്തുള്ള 1100 മാവിനങ്ങളിൽ 1,000 ഇനങ്ങളും ഇന്ത്യയിലാണ് കൃഷി ചെയ്യുന്നത്. ലോകത്തെ മാങ്ങയുൽപ്പാദനത്തിന്റെ 50 ശതമാനത്തിലേറെ ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്.

വാഴ

"പറുദീസയിലെ ആപ്പിൾ' എന്നറിയപ്പെടുന്ന വാഴ മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത വിളകളിലൊന്നാണ്. പ്രശസ്ത രാജ്യതന്ത്രജ്ഞൻ ആയിരുന്ന കൗടില്യന്റെ അർത്ഥശാസ്ത്രത്തിലും, രാമായണത്തിലും വാഴയെ പറ്റി പരാമർശമുണ്ട്. വാഴയുടെ ജന്മദേശം മലേഷ്യയാണെന്ന് കരുതപ്പെടുന്നു. സമുദ്രനിരപ്പിൽനിന്നും ഉയർന്ന ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഈർപ്പമുള്ള കാലാവസ്ഥയാണ് വാഴകൃഷിക്കനുയോജ്യം. ഈർപ്പം നിലനിൽക്കുന്ന ഫലഭൂഷ്ടിയുള്ള മണ്ണ് വാഴക്കുഷിക്ക് അത്യന്താപേക്ഷിതമാണ്. മഴക്കാലവിളയായി ഏപ്രിൽ-മെയ് മാസങ്ങളിലും ജലസേചനസൗകര്യമുണ്ടെങ്കിൽ ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലും വാഴകൃഷി നടത്താം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് നടീൽ സമയങ്ങളിൽ മാറ്റം വരുത്താവുന്നതാണ്. കടുത്ത വരൾച്ച, കനത്ത മഴ എന്നിവയ്ക്കുള്ളപ്പോൾ നടീൽ ഒഴിവാക്കേണ്ടതാണ്. കടുത്ത വരൾച്ചയിലും ഉയർന്ന താപനിലയിലും കുലകൾ രൂപപ്പെടുന്നത് ഒഴിവാക്കാൻ കഴിയുന്ന രീതിയിൽ നടീൽ ക്രമീകരിക്കണം. ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. നട്ട് 9-10 മാസത്തിനുള്ളിൽ മിക്ക വാഴയിനങ്ങളും വിളവെടുക്കാൻ സാധിക്കും. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, വയനാട്-മലപ്പുറം ജില്ലയിലെ വടക്കു-കിഴക്കൻ പ്രദേശങ്ങൾ, തിരുവനന്തപുരം, എറണാകുളം, ത്യശൂർ എന്നിവിടങ്ങളിലാണ് വാഴകൃഷി കൂടുതലായുള്ളത്. മലപ്പുറവും ത്യശൂരുമാണ് നേന്ത്രവാഴക്കുലയുൽപാദനത്തിൽ മുന്നിൽ. വാഴയെ നശിപ്പിക്കുന്ന പ്രധാന രോഗങ്ങൾ കുറുനാമ്പ്, കൊക്കൻരോഗം, ഇലപ്പുളളി രോഗം, കടചീയൽ, പനാമവാട്ടം എന്നിവയാണ്. വാഴതോട്ടത്തിൽ നീർവാർച്ചാസൗകര്യം വർദ്ധിപ്പിക്കുകയും ശരിയായ ഇടയകലം നൽകുകയും സന്തുലിതമായ വളപ്രയോഗം നടത്തുകയും ചെയ്താൽ ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാം.

പപ്പായ

കേരളത്തിന്റെ സ്വന്തം ഫലവൃക്ഷമാണ് പപ്പായ മരം. കപ്ലങ്ങ, ഓമക്കായ, പപ്പായ തുടങ്ങിയ പേരുകളിൽ പല സ്ഥലങ്ങളിൽ അറിയപ്പെടുന്നു. അമേരിക്കൻ ഉഷ്ണമേഖലാപ്രദേശമാണ് പപ്പായയുടെ ജന്മദേശം. പ്രത്യേകിച്ചൊരു പരിചരണവുമില്ലാതെ വീട്ടുമുറ്റത്തും പറമ്പിലും വളരുന്ന ചെടിയാണിത്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ നന്നായി വളരുന്നവിളയാണ് പപ്പായ. കുറഞ്ഞ താപനിലയും ശൈത്യവും പപ്പായ കൃഷിക്ക് യോജിച്ചതല്ല. കുറഞ്ഞത് 22-26°C താപനിലയെങ്കിലും ഇവയുടെ വളർച്ചക്ക് അനിവാര്യമാണ്. കേരളത്തിലെ ഉയർന്ന മഴയും വേനൽമാസങ്ങളിലെ കഠിനമായ വരൾച്ചയുമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള പപ്പായകൃഷിക്ക് തടസ്സമായിട്ടുള്ളത്. നല്ല നീർച്ചവാർച്ചയുള്ള മണ്ണാണ് പപ്പായകൃഷിക്ക് അനുയോജ്യം. മികച്ച വിളവ് ലഭിക്കുന്നതിന് ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കേണ്ടതാണ്.

കൈതച്ചക്ക

“സ്വർഗ്ഗീയ ഫല"മെന്നാണ് കൈതച്ചക്ക അറിയപ്പെടുന്നത്. ഉഷ്ണമേഖലാ പഴവർഗ്ഗമാണ്. കൈതച്ചക്കയുടെ ജന്മദേശം തെക്കേ അമേരിക്കയിലെ പരാന-പരാഗ്വ നദീതടപ്രദേശമാണ്. (ബസീൽ, ഘാന, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ആസ്ട്രെലിയ, ഫിലിപ്പീൻസ്, മലേഷ്യ, തായ്ലന്റ് ഇന്ത്യ എന്നീ രാജ്യങ്ങളിൽ കൃഷിചെയ്യുന്നു. ഇന്ത്യയിൽ ഏകദേശം 55,000 ഹെക്ടർ സ്ഥലത്ത് നിന്നും 8,00,000 ടൺ കൈതച്ചക്ക ഉൽപ്പാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ മൂവാറ്റുപുഴ താലൂക്കിലെ വാഴക്കുളത്തുനിന്ന് മാത്രം പ്രതിവർഷം 50,000 ടണ്ണിലേറെ ചക്കകൾ ഉൽപാദിപ്പിക്കുന്നു.

സാധാരണയായി ഉയരംകുറഞ്ഞ സ്ഥലത്തു നന്നായി വളരുന്ന പഴവർഗ്ഗമാണിത്. ഏറ്റവും

അനുയോജ്യമായ താപനില 15-30°C മധ്യേയാണ്. പ്രത്യേക ജലശേഖരണകോശങ്ങളുള്ളതിനാൽ വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട് ഈ ചെടിക്ക്. വാർഷിക വർഷപാതം 600 മി.മീറ്ററിനും 2500 മീ. മീറ്ററിനും ഇടയിൽ കിട്ടുന്ന പ്രദേശങ്ങളിൽ കൈതച്ചക്ക നന്നായി വളരും. എന്നാൽ ഏറ്റവും അനുയോജ്യം 1000-1500 മി.മീ മഴയാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ വളർച്ച മോശമായിരിക്കും.

ചക്ക

പഴവർഗ്ഗങ്ങളിലെ ഏറ്റവും വലിയ ഫലമാണ് ചക്ക. തെക്കേ ഇന്ത്യയിലെ കർണാടകം, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ തണൽവിളയായും കമുക്, ഏലം, കുരുമുളക് തോട്ടങ്ങളിൽ ഇടവിളയായും കൃഷി ചെയ്യുന്നു. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ചക്ക ഉല്പാദിപ്പിക്കുന്നില്ലെങ്കിലും മിക്കവാറും എല്ലാ വീട്ടുവളപ്പുകളിലും പ്ലാവ് ചക്കക്ക് വേണ്ടി വളർത്തുന്നുണ്ട് ഈർപ്പമുള്ള, നീർവാർച്ചയുള്ള മണ്ണാണ് വളർച്ചക്ക് ഉത്തമം. 1000 മീറ്ററിൽ ഏറെ ഉയരമുള്ള പ്രദേശത്ത് ധാരാളമായും കണ്ടുവരുന്നു. ജലാംശം, മണ്ണിലെ വായുസഞ്ചാരം എന്നിവ പ്ലാവിന്റെ വളർച്ചയെ ബാധിക്കുന്ന ഘടകങ്ങളാണ്. വരിക്ക, കൂഴ എന്നിങ്ങനെ രണ്ടുതരമായി ചക്കയെ തരംതിരിക്കാം. ചുളയുടെ വലിപ്പവും സ്വഭാവവുമനുസരിച്ചാണ് ഈ തരംതിരിവ്. കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ചവയാണ് സിംഗപ്പൂർ ചക്ക, മുട്ടംവരിക്ക എന്നിവ. ചക്കച്ചുളയിൽ പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ-എ, സി, ഇരുമ്പ് എന്നിവയുണ്ട്. ചക്കക്കുരുവിലാകട്ടെ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.

മരച്ചീനി

കേരളത്തിൽ നെൽകൃഷി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യവിളയാണ് മരച്ചീനി. 17-)൦ നൂറ്റാണ്ടിലാണ് കേരളത്തിൽ മരച്ചീനി കൃഷി ആരംഭിച്ചത്. ബ്രസീലാണ് മരച്ചീനിയുടെ ഉൽഭവസ്ഥാനമെന്ന് കരുതപ്പെടുന്നു. കൊള്ളിക്കിഴങ്ങ്, പൂളക്കിഴങ്ങ്, മരച്ചീനി, കപ്പ, മരക്കിഴങ്ങ് തുടങ്ങി പല പേരുകളിൽ ഇത് അറിയപ്പെടുന്നു. അന്നജസമ്പുഷ്ടമായ വിളവാണ് മരച്ചീനി.

നല്ല ചൂടും നീരാവിയുമുള്ള അന്തരീക്ഷമാണ് മരച്ചീനി കൃഷിക്ക് ഏറ്റവും യോജിച്ചത്. നല്ല ചൂടും സൂര്യപ്രകാശവും ഇതിന്റെ വളർച്ചക്ക് ആവശ്യമാണ്‌. തണലിൽ വളരുന്ന ചെടികൾ മോശമായി കാണുന്നത് സൂര്യപ്രകാശത്തിന്‍റെ കുറവുകൊണ്ടാണ്. കഠിനമായ ചൂടിനെയും അതിവർഷത്തേയും ഏറെക്കൂറെ അതിജീവിക്കാനുള്ള കഴിവ് മരച്ചീനിക്കുണ്ട്. ജലസേചനസൗകര്യമുണ്ടെങ്കില്‍ മഴക്കുറവുള്ള പ്രദേശങ്ങളിലും മരച്ചീനി ആദായകരമായി കൃഷി ചെയ്യാം. നല്ല നീർവാർച്ചാസൗകര്യമുള്ള സ്ഥലങ്ങളാണ് ക്യഷിക്കുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. മൂടൽമഞ്ഞില്ലാത്ത സ്ഥലങ്ങളാണെങ്കിൽ സമ്യദ്രനിരപ്പിൽനിന്ന് 800 മീറ്റർ വരെ ഉയരത്തിൽ മരച്ചീനി കൃഷി ചെയ്യാമെങ്കിലും സമതലങ്ങളിൽ നിന്നാണ് കൂടുതൽ വിളവ് ലഭിക്കുന്നത്. ശക്തിയേറിയ കാറ്റുള്ള സ്ഥലങ്ങളിൽ കാറ്റിന്റെ ശക്തിയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളിൽ അവലംബിച്ചിട്ടുവേണം കൃഷിയിറക്കാൻ. തണ്ടുകൾക്ക് ബലം കറവായതിനാൽ കാറ്റിൽ ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട്.

മിക്കവാറും എല്ലാതരം മണ്ണിലും മരച്ചീനി വളരുമെങ്കിലും ചരലടങ്ങിയ പശിമരാശി മണ്ണാണ് ഇതിന്റെ ക്യഷിക്ക് ഏറ്റവും അനുയോജ്യം. വെള്ളം വാർന്നുപോകാൻ സൗകര്യമുള്ള എല്ലാ മണ്ണിലും മരച്ചീനി കൃഷി ചെയ്യാം. കേരളത്തിൽ വെട്ടുകൽമണ്ണ്, മണൽ മണ്ണ്, ചെമ്മണ്ണ് ഇവയിലെല്ലാം മരച്ചീനി നന്നായി വളരുന്നു.

മരച്ചീനിക്കിഴങ്ങിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ (ശതമാനം)

ജലാംശം

59.4

 

അന്നജം

38.2

 

പ്രോട്ടീൻ

0.7

ധാതുക്കൾ

1.1

 

മധുരക്കിഴങ്ങ്

കിഴങ്ങുവർഗ്ഗങ്ങളിൽ ഉരുളക്കിഴങ്ങ് കഴിഞ്ഞാൽ അടുത്ത സ്ഥാനമാണ് മധുരക്കിഴങ്ങിനുള്ളത്. ഒരു ആഹാരപദാർത്ഥമെന്ന നിലക്കാണ് ഇന്ത്യയിൽ ഇത് കൃഷി ചെയ്തുവരുന്നത്. തെക്കേ അമേരിക്കയാണ് മധുരക്കിഴങ്ങിന്റെ ഉൽഭവസ്ഥാനം. സ്പെയിൻകാരാണ് തെക്കേ അമേരിക്കയിൽ നിന്ന് ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് മധുരക്കിഴങ്ങ് കൃഷി വ്യാപിപ്പിച്ചത്. ചൈനയിൽ മധുരക്കിഴങ്ങ് കൃഷി പണ്ടുമുതൽക്കേ ഉണ്ടായിരുന്നു.

തുടർച്ചയായി നാലു മാസക്കാലം നല്ല താപനിലയുളള ഏതു പ്രദേശത്തും മധുരക്കിഴങ്ങ് കൃഷി ചെയ്യാം. ഭൂമധ്യരേഖാപ്രദേശങ്ങളിലാണ് മുഖ്യമായും മധുരക്കിഴങ്ങ് കൃഷി ചെയ്തു വരുന്നത്. എന്നിരിക്കിലും, വേനൽമാസങ്ങളിൽ സമശീതോഷ്ണമേഖലയിലും ഇത് ക്യഷി ചെയ്തുവരുന്നു. സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിൽ വരെ മധുരക്കിഴങ്ങ് കൃഷി ചെയ്യാം. ഉയരം കൂടുന്നതിനനുസരിച്ച് താപനില കുറയുന്നതിനാൽ അവിടങ്ങളിൽ വേനലിൽ കൃഷി ചെയ്യുന്നതാണ് ഉത്തമം. അതേസമയം സമതലപ്രദേശങ്ങളിൽ രണ്ട് വിളവെടുക്കാം. മഴക്കൂടുതലുള്ളതും വെള്ളം കെട്ടി നിൽക്കുന്നതുമായ പ്രദേശങ്ങളിൽ ഇതിന്റെ കൃഷിക്ക് അനുയോജ്യമല്ല. വെള്ളക്കെട്ട് വള്ളികളുടെ വളർച്ചയെ നശിപ്പിക്കുന്നതിനു പുറമെ കിഴങ്ങുണ്ടാവുന്നതിന് പ്രതിബന്ധമാവുകയും ചെയ്യുന്നു. മിക്കവാറും എല്ലാത്തരം മണ്ണിലും മധുരക്കിഴങ്ങ് വളരുമെങ്കിലും മണൽമണ്ണ്, ലോംമണ്ണ് ഇവയാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യം. മണൽപ്രദേശങ്ങളിൽ കിഴങ്ങുകൾ വണ്ണം കുറഞ്ഞ് നീണ്ടിരിക്കും. ജൈവാംശം അധികമുള്ള മണ്ണിൽ സസ്യവളർച്ചയായിരിക്കും കൂടുതൽ.

കാലവർഷാരംഭത്തോടെയാണ് പൊതുവേ മധുരക്കിഴങ്ങ് ക്യഷി ആരംഭിക്കുന്നത്. ജലസേചനസൗകര്യമുള്ളിടങ്ങളിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽതന്നെ കൃഷി ആരംഭിക്കാം. മഴക്കുറവുള്ള പ്രദേശങ്ങളിൽ ജലസേചനസൗകര്യത്തോടുകൂടി മധുരക്കിഴങ്ങ് കൃഷി ചെയ്യാം.

മധുരക്കിഴങ്ങിലെ ഘടകങ്ങള്‍ (ശതമാനം)

ജലാംശം

66.5

അന്നജം

31.0

പ്രോട്ടീന്‍

1.2

ധാതുക്കള്‍

0.3

ചേന

നമ്മുടെ നാട്ടിലെ കിഴങ്ങുവർഗ്ഗങ്ങളുടെ കൂട്ടത്തിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ് ചേനക്കുള്ളത്. ഇന്ത്യയിൽ എന്നാണ് ചേനകൃഷി തുടങ്ങിയതെന്നുള്ളതിന് വ്യക്തമായ കണക്കുകളില്ല. ഇന്ത്യയോ ആഫിക്കയോ ആകണം ചേനയുടെ ഉത്ഭവസ്ഥാനം എന്ന് കരുതപ്പെടുന്നു. ചേനയുടെ ഇരുപതിലേറെ വന്യ സ്പീഷീസുകൾ ഇന്ത്യയിലെ കാട്ടുപ്രദേശങ്ങളിൽ കണ്ടുവരുന്നു.

ഭൂമധ്യരേഖാപ്രദേശങ്ങളിലെ ഒരു വിളയാണിത്. നല്ല സൂര്യപ്രകാശവും മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ ചേനകൃഷി ചെയ്യാം. നീർവാർച്ചയുള്ള മണ്ണാണ് ചേനകൃഷിക്ക് ഏറ്റവും അനുയോജ്യം. കട്ടി കൂടുതലുള്ള മണ്ണിൽ ചേനക്ക് വളരാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ മുഴുപ്പുള്ള ചേന ഉണ്ടാകില്ല. മണൽ ലോം മണ്ണാണ് ചേനകൃഷിക്ക് ഏറ്റവും യോജിച്ചത്. സമതലപ്രദേശങ്ങളിലാണ് ചേന കൂടുതൽ നന്നായുണ്ടാകുന്നത്. ചരലും കൽകഷ്ണങ്ങളും വളരെ പ്രതികൂലമായി ബാധിക്കും. ഏകദേശം 1500 മി.മീ തോതിലുള്ള വർഷപാതം ആവശ്യമുള്ള വിളയാണ് ചേന. നീർവാർച്ചയുള്ള കട്ടിയുള്ള ഇടത്തരം മണ്ണിൽ ചേന കൃഷി നന്നായി ചെയ്യാം. കേരളത്തിലെ പല സ്ഥലങ്ങളിലും തെങ്ങിൻപുരയിടങ്ങളിൽ ഒരു ഉപവിളയായിട്ടാണ് ഇത് ക്യഷി ചെയ്യുന്നത്. ഏപ്രിൽ-മെയ് മാസങ്ങളിൽ കാലവർഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ചേന നടുന്നത്. നവംബർ-ഡിസംബർ മാസങ്ങളിൽ ചേന വിളവെടുക്കാൻ പാകമാവുകയുള്ളു.

ചേനയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ (ശതമാനം)

ജലാംശം

78.7

പ്രോട്ടീന്‍

1.2

കൊഴുപ്പ്‌

0.01

അന്നജം

18.4

കാത്സ്യം

0.05

ഫോസ്ഫറസ്‌

0.02

ഇരുമ്പ്

0.04

മറ്റു ധാതുക്കള്‍

0.8

ചേമ്പ്

കിഴങ്ങുവർഗ്ഗത്തിലുൾപ്പെട്ട ചേമ്പിന്റെ ഉൽഭവസ്ഥലം തെക്കു-കിഴക്കേ ഏഷ്യയാകുന്നു. ആകെ 13 സ്പീഷിസുകൾ ഉള്ളതിൽ ഇന്ത്യയിൽ 6 എണ്ണം മാത്രമേ കൃഷി ചെയ്യുന്നുള്ളൂ. സമുദ്രനിരപ്പിൽനിന്ന് 2600 മീറ്റർ വരെ ഉയരത്തിൽ ചേമ്പ് കൃഷിചെയ്യുന്നു. ക്യഷി ചെയ്യപ്പെടുന്ന സ്ഥലത്തെ മണ്ണിന്റെ പ്രകൃതം, നിലവിലുള്ള കാലാവസ്ഥ ഇവയെ ആശ്രയിച്ച് കൃഷി ചെയ്യപ്പെടുന്ന ചേമ്പിന്റെ ഇനങ്ങളും വ്യത്യസ്തമായിരിക്കും. വ്യത്യസ്ത പരിതസ്ഥിതികളിൽ വളരുന്ന പലയിനം ചേമ്പിനങ്ങൾ കേരളത്തിലുണ്ട്. ചെളിയും മണലും ഇടകലർന്ന മണ്ണ് ചേമ്പ് ക്യഷിക്ക് ഉത്തമമാണ്. ഫലപുഷ്ടി, ജലസംഗ്രഹശേഷി എന്നീ ഗുണങ്ങൾ ഉള്ള മണ്ണിൽ ചേമ്പ് നന്നായി വളരും. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ചേമ്പുകൃഷിക്ക് പറ്റിയതല്ല. കേരളത്തിൽ ചേമ്പു കൃഷിക്ക് ഏറ്റവും പറ്റിയ മണ്ണ് കാണപ്പെടുന്നത് ഓണാട്ടുകരയിലാണ്. ചേമ്പ് ഏതുകാലത്തും കൃഷി ചെയ്യാം. കേരളത്തിൽ പൊതുവേ രണ്ട് കാലങ്ങളിൽ ചേമ്പ് കൃഷി ചെയ്തുവരുന്നു. വിളവെടുപ്പിന് പാകമാകുന്ന ക്രമത്തിൽ "കർക്കിടകചേമ്പ്' എന്നും 'വ്യശ്ചികചേമ്പ്' എന്നും ഇവ അറിയപ്പെടുന്നു. ഉഷ്ണമേഖലാ- മിതോഷ്ണമേഖല, പ്രദേശങ്ങളിൽ കൃഷിക്കനുയോജ്യമായ ഈ വിളക്ക് ഈർപ്പമുള്ള അന്തരീക്ഷം ആവശ്യമാണ്. മഴക്കാലത്താണ് കൃഷി ചെയ്യുന്നതെങ്കിൽ 1200-1500 മി.മീ മഴ വളർച്ചാകാലഘട്ടത്തിൽ ലഭ്യമാക്കേണ്ടതുണ്ട്. വിള നടുന്ന സമയത്ത് ഭൂമിയിൽ ആവശ്യമായ ഈർപ്പം ഉറപ്പുവരുത്തേണ്ടതുണ്ട്. കിഴങ്ങുനട്ട് ഒരാഴ്ച്ചക്കു ശേഷമുള്ള ജലസേചനം വിളയുടെ ഒരേ അളവിലുള്ള വളർച്ചക്ക് സഹായകമാണ്. 12-15 ദിവസങ്ങൾ ഇടവിട്ട് തുടർച്ചയായി ജലസേചനം നടത്തണ്ടതാണ്. വിളവെടുപ്പിന് 3-4 ആഴ്ചകൾ മുൻപു തന്നെ നന അവസാനിപ്പിക്കണം.

ചേമ്പിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ (ശതമാനം)

ജലാംശം

73.0

മാംസ്യം

3.0

കൊഴുപ്പ്

0.1

അന്നജം

22.0

കാത്സ്യം

0.04

ഫോസ്ഫറസ്‌

0.14

ഇരുമ്പ്

2.1% മി.ഗ്രാം/100

കൂടാതെ കുറഞ്ഞ അളവിൽ വിറ്റാമിൻ A യും B യും ചേമ്പിൽ അടങ്ങിയിരിക്കുന്നു.

ഇഞ്ചി

പുരാതനകാലം മുതൽതന്നെ മലബാറിന്റെ പ്രശസ്തി വിദേശ വിപണികളിലെത്തിച്ചിരുന്ന ഒരു സുഗന്ധവിളയാണ് ഇഞ്ചി. ഇഞ്ചി കൃഷിയിൽ ഇന്നും ഒന്നാംസ്ഥാനം ഭാരതത്തിനാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഞ്ചി കൃഷി ചെയ്യുന്നത് കേരളത്തിലാണ്. ദക്ഷിണേഷ്യയാണ് ഇഞ്ചിയുടെ ജന്മദേശം. ഉഷ്ണമേഖലാപ്രദേശങ്ങളാണ് ഇഞ്ചികൃഷിക്ക് ഏറ്റവും പറ്റിയത്. കനത്ത മഴ കിട്ടുന്ന മലബാർ തീരത്തും ദക്ഷിണ കർണ്ണാടകപ്രദേശങ്ങളിലും ഇത് സമൃദ്ധമായി വളരുന്നു. ചെറിയ തണലും ധാരാളം ഈർപ്പവും ഈ വിളക്കാവശ്യമാണ്. മഴ സാമാന്യം കിട്ടുന്ന പ്രദേശങ്ങളിൽ ജലസേചനം നടത്തിയും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മൊത്തം ഉൽപാദനത്തിന്റെ 19% കേരളത്തിൽ നിന്നാണ്. കേരളത്തിൽ മാത്രം ഏതാണ്ട് 11082 ഹെക്ടർ സ്ഥലത്ത് ഇഞ്ചികൃഷി

ചെയ്തുവരുന്നു. ഇന്ത്യയിൽ കേരളത്തിനു പുറമേ ഒറീസ്സ, ജമ്മു-കാശ്മീർ, മേഘാലയ, സിക്കിം, മണിപൂർ, ഉത്തർഖണ്ഡ്, ത്രിപുര, നാഗാലാന്റ് അരുണാചൽപ്രദേശ്, ആസ്സാം, ആന്ധാപ്രദേശ്, ഹിമാചൽപ്രദേശ്, പശ്ചിമബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലും ചെറിയ തോതിൽ ഇഞ്ചികൃഷി ചെയ്തുവരുന്നുണ്ട്.

നല്ല നീർവാർച്ചയും, വായുസഞ്ചാരവുമുള്ള മണ്ണാണ് ഇഞ്ചി കൃഷി ചെയ്യുവാൻ ഏറ്റവും പറ്റിയത്. നല്ല വളക്കൂറുള്ള മണ്ണായിരിക്കണം. ഇഞ്ചിക്യഷിക്ക് അധികം ആഴമുള്ള മണ്ണ് ആവശ്യമില്ല. തുടർച്ചയായി ഒരേ മണ്ണിൽതന്നെ ഇഞ്ചി കൃഷി ചെയ്യരുത്. ഒരു വിള കഴിഞ്ഞ് ചുരുങ്ങിയത് മൂന്നുവർഷത്തെ ഇടവേളയെങ്കിലും അടുത്ത കൃഷിക്ക് മുൻപ് നൽകണം. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിലാണ് ഇഞ്ചി നന്നായി വളരുക. വർഷത്തിൽ 1500 മുതൽ 3000 മി.മീ. വരെ മഴ ഈ കൃഷിക്കാവശ്യമാണ്. നടുന്ന സമയത്ത് മിതമായും, വളര്‍ച്ചാസമയത്ത് സമൃദ്ധമായും മഴ കിട്ടുന്നതാണ് ഇഞ്ചിക്കേറ്റവും അനുയോജ്യം. വിളവെടുപ്പിനു ഒരു മാസം മുന്‍പെങ്കിലും മഴ നിലച്ചിരിക്കണം.

സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ ഉയരംവരെ ഇഞ്ചികൃഷി ചെയ്യാം; എന്നാൽ 300 മുതൽ 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം.

ജാതി

നമ്മുടെ സുഗന്ധവിളകളിൽ പ്രധാനപ്പെട്ട ഒന്നാണ് ജാതി. ജാതിക്കയുടെ ജന്മദേശം മലാക്കാ ദ്വീപുകളാണെന്നും ഈസ്റ്റിൻഡ്യാ കമ്പനിക്കാരുടെ ശ്രമഫലമായിട്ടാണ് ഇന്ത്യയിൽ വന്നതെന്നും കരുതപ്പെടുന്നു. എന്നാൽ ജാതിക്ക ഇന്ത്യയിൽ ബി.സി. ഒന്നാംശതകം മുതല്‍ക്കെങ്കിലും സുലഭമായിരുന്നുവെന്നതിന് തെളിവുകളുണ്ട്.

ചതുപ്പുനിലമൊഴിച്ചുള്ള കേരളത്തിലെ മിക്ക പ്രദേശങ്ങളഉം ജാതികൃഷിക്ക് യോജിച്ചതാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ ജാതി കൃഷിക്ക് പറ്റിയതല്ല. ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ജാതിയ്ക്ക് ഗുണകരം. കേരളത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ നദീതീരങ്ങളിൽ ജാതി സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പുതൊട്ട് 1000 മീറ്റർ ഉയരമുള്ള സഹ്യാദി ശ്യംഗങ്ങൾ വരെയുള്ള മണൽപ്രദേശങ്ങളിലും മലയോരങ്ങളിലെ കന്നിമണ്ണിലും ജാതി നല്ലപോലെ വളരുന്നു. 1000 മീറ്ററിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിൽ ജാതി നന്നായി വളരുകയില്ല. ആണ്ടിൽ 2000 മി.മീ. മഴ ഇടവിട്ടുകിട്ടുന്ന കാലാവസ്ഥയാണ് ജാതികൃഷിക്ക് ഏറ്റവും യോജിച്ചത്.

മഞ്ഞൾ

മഞ്ഞളിന്റെ ജന്മദേശം ദക്ഷിണേഷ്യയാണെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്ത് എല്ലാ ഉഷ്ണമേഖലാരാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നു. ഇന്ത്യയിൽ മിക്കാറും എല്ലാ സംസ്ഥാനങ്ങളിലും മഞ്ഞൾ കൃഷി ചെയ്യപ്പെടുന്നു. കേരളത്തിൽ തെങ്ങിൻ തോട്ടങ്ങളിലും മറ്റു വിളകളോടൊപ്പം വീട്ടുവളപ്പുകളിലുമാണ് മഞ്ഞൾ സാധാരണ കൃഷി ചെയ്തുവരുന്നത്. ധാരാളം മഴ ലഭിക്കുന്ന പ്രദേശങ്ങളും ചൂടുള്ള കാലാവസ്ഥയും ഈർപ്പമുളള അന്തരീക്ഷവുമാണ് മഞ്ഞൾകൃഷിക്ക് ഏറ്റവും അനുയോജ്യം. 1250 മുതൽ 2400 വരെ മി. മീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ മഞ്ഞൾ സമൃദ്ധിയായി വളരും. അത്യധികമായ തണൽ ഇതിന് ദോഷകരമാണ്. താപനില 20° C ൽ കുറയാതിരിക്കുന്നതാണ് ഉത്തമം. സമുദ്രനിരപ്പിൽനിന്ന് 1500 മീറ്റർ വരെ ഉയരത്തിൽ മഞ്ഞൾ കൃഷി ചെയ്യപ്പെടുന്നു.

നല്ല ഫലപുഷ്ടിയും ജലസേചനസൗകര്യമുള്ള ചെളിയും മണലും കലർന്ന മണ്ണാണ് ഈ കൃഷിക്ക് ഉത്തമം. കളിമണ്ണിന്റെയും മണലിന്റേയും അംശമുള്ള കറുത്ത മണ്ണിലും മഞ്ഞൾ വളരും. എന്നാൽ ചരൽ മണ്ണോ കളിമണ്ണോ മഞ്ഞൾ ക്യഷിക്ക് യോജിച്ചതല്ല. മണ്ണിലെ ജൈവാംശവും നീർവാർച്ചയും വളർച്ചക്ക് നല്ലതാണ്.

കരയാമ്പൂ

സുഗന്ധവിളകളിൽ അത്യുന്നതമായ ഒരു സ്ഥാനമാണ് കരയാമ്പൂവിനുള്ളത്. ജന്മദേശം ഇന്തോനേഷ്യയാണ്. ചൈനക്കാരാണ് ആദ്യമായി കരയാമ്പൂ ഉപയോഗിച്ചു തുടങ്ങിയത്. ഈ മരത്തിന്റെ പൂമൊട്ട് ഉണങ്ങിയതാണ് കരയാമ്പൂ. കരയാമ്പൂവിന്റെ ഇലകളിലുള്ള ഒരു തരം എണ്ണ കാരണമാണ് അവക്ക് സുഗന്ധമുണ്ടാകുന്നത്.

ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലാം തന്നെ ഗ്രാമ്പൂ കൃഷി ചെയ്യുന്നുണ്ട്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ കരയാമ്പൂ വിളയിക്കുന്ന രാജ്യം സാൻസിബാർ ആണ്. രണ്ടാംസ്ഥാനം മഡഗാസ്കറിനുമാണ്. ലോക വാണിജ്യരംഗത്ത് കുരുമുളകു കഴിഞ്ഞാൽ രണ്ടാംസ്ഥാനം ഗ്രാമ്പുവിനാണ്. കേരളത്തിൽ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഗ്രാമ്പൂ കൃഷി കൂടുതൽ ചെയ്യുന്നത്.

ഉഷ്ണമേഖലാപ്രദേശങ്ങളിൽ 1500 മി.മീറ്ററിനും 2500 മി.മീറ്ററിനും ഇടയിൽ മഴ കിട്ടുന്ന പ്രദേശങ്ങളിലാണ് ഗ്രാമ്പു വളരുന്നത്. സമുദ്രനിരപ്പിനു മുകളിൽ 1000 മീറ്റർ വരെ ഉയരമുള്ള മലയോരങ്ങളിൽവരെ ഗ്രാമ്പു വളരുന്നുണ്ട്. നല്ല ആഴമുള്ളതും ജൈവാംശങ്ങൾ ഉള്ളതുമായ ചരൽ കലർന്ന എക്കൽമണ്ണാണ് കൃഷിക്ക് അനുയോജ്യം. 16-40°C വരെ താപനിലയും സാമാന്യം ഈർപ്പവും വളർച്ചക്ക് ആവശ്യമാണ്. തുടർച്ചയായി പെയ്യുന്ന ശക്തിയേറിയ മഴ ഗ്രാമ്പൂക്ക്യഷിക്ക് യോജിച്ചതല്ല. കൂടുതൽ ഈർപ്പമുള്ള കാലാവസ്ഥയിൽ

ഗ്രാമ്പു ചെടികൾ പൂക്കുകയില്ല. ഇടവിട്ട് കിട്ടുന്ന മഴയും വേനലുമാണ് ഏറ്റവും അനുയോജ്യം. മണൽപ്രദേശത്ത് ഈ കൃഷി പറ്റിയതല്ല; അതുപോലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളും.

കടപ്പാട്: കാലാവസ്ഥയും കൃഷിയും

സി.എസ്.ഗോപകുമാര്‍, കെ.എന്‍.കൃഷ്ണകുമാര്‍, എച്ച്.വി.പ്രസാദറാവു

 

അവസാനം പരിഷ്കരിച്ചത് : 6/21/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate