മുല്ല/പിച്ചി (ജാസ്മിനം സ്പീഷ്സ്)
കേരളത്തില്‍ വാണിജ്യകൃഷിയ്ക്ക് യോജിച്ച ഒരു ചെടിയാണ് മുല്ല. ജാസ്മിനം, സംബാക്ക് എന്ന ഇനം കേരളത്തിന് യോജിച്ചതാണ്. മാല, ഹാരം എന്നിവയുണ്ടാക്കാന്‍ ഇതിന്‍റെ പൂക്കള്‍ ഉപയോഗിക്കുന്നു. ജാസ്മിന്‍ എണ്ണയ്ക്ക് ധാരാളം കയറ്റുമതി സാധ്യതയുളളതും, വിദേശനാണ്യം നേടിത്തരാന്‍ കെല്‍പുളളതും ആകുന്നു. ഇതിന് ഔഷധഗുണവും ഉണ്ട്.
പ്രധാന ഇനങ്ങള്‍
തറയില്‍ പടരുന്നതും, മരത്തില്‍ പിടിച്ച് വളരുന്നതും, കുറ്റിച്ചെടിയായി വരുന്നതുമായ ഇനങ്ങള്‍ ഉണ്ട്. പ്രധാന ഇനങ്ങള്‍ താഴെ പറയുന്നവയാണ്.
ജാസ്മിനം സംബാക് :- ഗുണ്ടുമല്ലി, മോട്ടിയ, വിരുപക്ഷി, സൂചിമല്ലി, മദനബാണം, രാമബാണം.
ജാസ്മിനം ഗ്രാന്‍റിഫ്ളോറം:- സി ഒ-1 പിച്ചി, സി.ഒ- 2 പിച്ചി, തിമ്മപുരം, ലക്നൗ.
ജാസ്മിനം ആര്‍ട്ടികുലേറ്റം:- സി ഒ-1 മുല്ല, സിഒ-2 മുല്ല, ലോങ്ങ്പോയിന്‍റ്, പോങ്ങൗണ്ട്, ഷോര്‍ട്ട് പോയിന്‍റ്, ഷോര്‍ട്ട്റൗണ്ട്.
മണ്ണും കാലാവസ്ഥയും
മുല്ല/പിച്ചി വിവിധ തരത്തിലുളള മണ്ണില്‍ നന്നായി വളരുന്നു. നന്നായി നീര്‍വാഴ്ചയുളളതും, മണല്‍ കലര്‍ന്ന എക്കല്‍ മണ്ണും, ചുവന്ന എക്കല്‍ മണ്ണും ഈ ചെടിയുടെ വളര്‍ച്ചയ്ക്ക് യോജിച്ചതാകുന്നു. കളിമണ്ണിന്‍റെ അളവ് കൂടുതലുളള മണ്ണില്‍ കായികവളര്‍ച്ച കൂടുമെങ്കിലും പുഷ്പിക്കുക വളരെ കുറവാണ്. മഴ കുറഞ്ഞ കാലാവസ്ഥയില്‍ നല്ല തോതില്‍ പൂക്കള്‍ ഉണ്ടാകും.
വംശവര്‍ദ്ധന:
പതിവച്ചൊ, തണ്ടുകള്‍ മുറിച്ചു നട്ടൊ വംശവര്‍ദ്ധന നടത്താം. പരുപരുത്ത മണലില്‍ നട്ടാല്‍ നല്ല രീതിയില്‍ വേരുപിടിക്കും. കൂടാതെ ഐബിഎ (5000 പി.പി.എം), ഐഎഎ (1000പി.പി.എം) എന്‍എഎ (5000 പി.പി.എം) എന്നീ ഹോര്‍മോണുകളേതെങ്കിലും ഉപയോഗിച്ചും വേരു പിടിക്കുന്നത് ത്വരിതപ്പെടുത്താം. സാധാരണ ഒറ്റ പതിവയ്ക്കലോ, കൂട്ടായി പതിവയ്ക്കലോ നടത്തി തൈ ഉത്പാദിപ്പിക്കാം. ഇതിന് ജൂണ്‍ - ജൂലായ് മുതല്‍ ഒക്ടോബര്‍- നവംബര്‍ മാസം വരെ യോജിച്ചതാണ്. പതിവച്ച് 90-120 ദിവസങ്ങള്‍ക്കു ശേഷം തൈകള്‍ നടാന്‍ തയ്യാറാകും.
നടീല്‍
നിലം നന്നായി ഉഴുത ശേഷം 40*40*40 സെന്‍റീമീറ്റര്‍ വലിപ്പത്തിലുള്ള കുഴികള്‍ എടുത്ത് അതില്‍മേല്‍ മണ്ണും, 15 കിലോഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും നിറയ്ക്കണം. നടീല്‍ അകലം ഇനങ്ങള്‍ക്കും, മണ്ണിനും, കാലാവസ്ഥയ്ക്കും അനുസരിച്ച് മാറും.
സ്പീഷീസ് | നടീല്‍ അകലം |
ജാസ്മിനം സംബാക് |
1.2*1.2 മീറ്റര്‍ |
ജ. ആറികുലേറ്റം |
1.8*1.8 മീറ്റര്‍ |
ജ. ഗ്രാന്‍റി ഫ്ളോറം |
2.0*1.5 മീറ്റര്‍ |
ജൂണ്‍- ജൂലായ് മാസത്തിലാണ് നടാന്‍ പറ്റിയ കാലം.
വളപ്രയോഗം
ഓരോ ചെടിക്കും പാക്യജനകം: ഭാവകം: ക്ഷാരം എന്നിവ 120:240:240 ഗ്രാം എന്ന തോതില്‍ നല്‍കണം. ജനുവരി, ജൂലായ് മാസങ്ങളിലായി രാസവളങ്ങള്‍ രണ്ടുഗഡുക്കളായി നല്‍കണം. ഇതിനു പുറമേ ജൈവവളമായ വേപ്പിന്‍പിണ്ണാക്ക്, കടലപിണ്ണാക്ക് എന്നിവ ചെടി ഒന്നിന് 100 ഗ്രാം ഒരു മാസത്തില്‍ എന്ന തോതില്‍ നല്‍കണം.
പ്രൂണിംഗ്
പ്രൂണിംഗ് വളരെ പ്രധാനമായ ഒരു പരിചരണമാണ്. തറയില്‍ നിന്ന് 45 സെന്‍റീമീറ്റര്‍ ഉയരത്തില്‍ ചെടിയുടെ ശാഖകള്‍ മുറിച്ചു മാറ്റണം. ഡിസംബര്‍ പകുതി മുതല്‍ ജനുവരി വരെയാണ് ഇതു ചെയ്യാന്‍ ഉത്തമം.
കളനിയന്ത്രണം
പാരാക്വാട്ട് എന്ന കളനാശിനി ഉപയോഗിച്ച് കളനിയന്ത്രിക്കാം. പുതയിടീല്‍ പ്രാവര്‍ത്തികമാക്കിയാല്‍ കളയുടെ വളര്‍ച്ച നിയന്ത്രിക്കാവുന്നതാണ്.
ജലസേചനം
ഉയര്‍ന്ന ഉത്പാദനത്തിന് പൂക്കാലമായ മാര്‍ച്ച് - ഒക്ടോബര്‍ കാലയളവില്‍ സ്ഥിരമായി ജലസേചനം നടത്തേണ്ടതാണ്. പൂക്കാലം കഴിഞ്ഞാല്‍ ജലസേചനം നാമമാത്രമായി പരിമിതപ്പെടുത്താം. വേനല്‍ക്കാലത്ത് ഒരാഴ്ചയില്‍ 2 തവണ ജലസേചനം നല്‍കണം.
കീടങ്ങള്‍
മുല്ല/പിച്ചിയില്‍ തണ്ടുതുരപ്പന്‍, മുളതുരപ്പന്‍ പൂക്കളില്‍ കാണുന്ന ചെറുകീടങ്ങള്‍ എന്നിവയാണ് സാധാരണ കാണുന്ന കീടങ്ങള്‍. ഇവയെ 0.15-0.20 ശതമാനം കാര്‍ബാറില്‍ തളിച്ച് നിയന്ത്രിക്കാം.
രോഗങ്ങള്‍
ഇലയിലെ ബ്ലൈറ്റ് :- 0.2 ശതമാനം വീര്യമുള്ള മാന്‍കോസെബ്/ 0.1 ശതമാനമുള്ള ബിനോമില്‍ ഉപയോഗിക്കുക.
ഫ്യൂസേറിയം വാട്ടം : 1 ശതമാനം വീര്യമുള്ള ബോഡോമിശ്രിതം ചുവട്ടില്‍ ഒഴിച്ച് കുതിര്‍ക്കുക.
റസ്റ്റ് : 0.2 ശതമാനം വീര്യമുള്ള സിനെബ് ഉപയോഗിക്കുക.
വിളവ്:
ജാസ്മിന്‍ ഓയിലിന്‍റെ അളവ് ഇനങ്ങള്‍ക്കനുസരണമായും, പരിചരണ മാര്‍ഗ്ഗങ്ങള്‍ക്കനുസരണമായും മാറും.
ഇനങ്ങള്‍ |
പൂവിന്‍റെഅളവ്
(ടണ്‍/ഹെക്ടര്‍)
|
എണ്ണയുടെ അളവ്
(കി.ഗ്രാം/ഹെക്ടര്‍)
|
ജാസ്മിനം സംബാക് |
5 |
15.44 |
ജ. ആറികുലേറ്റം |
5 |
28.00 |
ജ. ഗ്രാന്‍റിഫ്ളോറം |
6 |
29.00 |
മട്ടുപ്പാവിലെ കുറ്റിമുല്ലത്തോട്ടം
വലിയ പണച്ചെലവില്ലാതെ മട്ടുപ്പാവില്‍ കുറ്റിമുല്ല വളര്‍ത്തിയാല്‍ നല്ല ആദായം ലഭിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ചിതറ കൃഷിഭവനിലെ കൃഷി അസിസ്റ്റന്‍റായ സോമരാജന്‍. വര്‍ഷം മുഴുവന്‍ പൂവും പണവും നല്‍കുന്ന കാമധേനു ആണ് കുറ്റിമുല്ല. കടയ്ക്കല്‍ ടൗണ്‍ എല്‍.പി. സ്കൂളിനു സമീപമുള്ള തന്‍റെ വീടിനു മുകളിലെ ഒഴിഞ്ഞുകിടക്കുന്ന ടെറസ്സില്‍ ഇപ്പോള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലത്തോട്ടം നോക്കി അദ്ദേഹം പറയുന്നു.
പൂക്കളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്ന തിന് നാം സ്വന്തം വീടുകളില്‍ കുറ്റിമുല്ല വളര്‍ത്തിയാല്‍ മതിയാകും. വിവാഹം, ക്ഷേത്രങ്ങളിലെ പുണ്യ കര്‍മങ്ങള്‍, വനിതകളുടെ കേശാലങ്കാരം, മറ്റ് പുഷ്പാലങ്കാരങ്ങള്‍ എന്നിവയ്ക്കാ വശ്യമായ മുല്ലപ്പൂവിന് നാം ഇപ്പോള്‍ തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്.
എന്നും പുഷ്പിക്കുകയും കുറ്റിച്ചെടിയായി വളരുകയും ദീര്‍ഘകാലം പൂക്കള്‍ നല്‍കുകയും ചെയ്യുന്ന കുറ്റിമുല്ല ടെറസ്സില്‍ അനായാസം വളര്‍ത്താം.
ഒന്നരയടി ഉയരമുള്ള ചെടിച്ചട്ടികളില്‍ അടിയില്‍ രണ്ടുവരി തൊണ്ട് മലര്‍ത്തിയടുക്കി അതിനുമുകളില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം മുക്കാല്‍ ഭാഗത്തോളം നിറച്ച് ഇതില്‍ വേരുപിടിപ്പിച്ച കുറ്റിമുല്ലത്തൈകള്‍ നട്ടു.
വീട്ടുമുറ്റത്തുണ്ടായിരുന്ന ഒരു കുറ്റിമുല്ലയില്‍ നിന്നുതന്നെ സ്വന്തമായി തൈകള്‍ ഉത്പാദിപ്പിച്ചതു കൊണ്ട് മുതല്‍മുടക്കും ഉണ്ടായില്ല. ദിവസവും രണ്ടുനേരം നനച്ചു.
അറുപതു ദിവസം കഴിയുന്പോള്‍ മുല്ല പുഷ്പിക്കാന്‍ തുടങ്ങും. ഒരു വര്‍ഷം കഴിയുന്പോള്‍ കൂടുതല്‍ പൂവ് കിട്ടും. ഇങ്ങനെ പതിനഞ്ചു വര്‍ഷം വരെ തുടര്‍ച്ചയായി ആദായം ലഭിക്കും. എത്രത്തോളം സംരക്ഷണം നല്‍കുന്നുവോ, അത്രത്തോളം പൂവും കിട്ടും.
കൂടുതല്‍ പൂക്കള്‍ ലഭിക്കുന്നതിന് തറനിരപ്പില്‍നിന്ന് ഒരടി ഉയരത്തില്‍ വച്ച് എല്ലാ ശാഖകളും മുറിച്ചു നീക്കണം. ഇതിന് പ്രൂണിംഗ് എന്നു പറയുന്നു. എല്ലാവര്‍ഷവും പ്രൂണിംഗ് നടത്തണം. ഇതുമൂലം കൂടുതല്‍ പുതിയ ശാഖകള്‍ ഉണ്ടാകുകയും ധാരാളം പൂക്കള്‍ കിട്ടുകയും ചെയ്യും. ഡിസംബര്‍ മാസമാണ് പ്രൂണ്‍ ചെയ്യാന്‍ നല്ലത്.
തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഇലകള്‍ നുള്ളിക്കളയുന്നതും പ്രൂണിംഗിനുശേഷം പുക നല്‍കുന്നതും നല്ലതാണ്. പുഷ്പിക്കുന്ന ശാഖകള്‍ ഒഴിച്ച്, താഴെനിന്ന് നീളത്തില്‍ പൊട്ടിവരുന്ന ശരങ്ങള്‍ ഉടന്‍തന്നെ മുറിച്ചുമാറ്റണം.
മാസത്തില്‍ ഒരിക്കല്‍ നല്ലതുപോലെ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടി ചേര്‍ത്തു കൊടുത്താല്‍ മുല്ല നല്ലതുപോലെ തഴച്ചു വളരും. രണ്ടാഴ്ചയിലൊരിക്കല്‍ ഒരു സ്പൂണ്‍ 17:17:17 കോംപ്ലക്സ് ചേര്‍ത്തു കൊടുക്കുന്നത് പൂമൊട്ടുകളുടെ വലുപ്പം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വൈകുന്നരംതോറും പൂമൊട്ടുകള്‍ ഇറുത്തെടുത്ത് വില്‍ക്കാം. കിലോയ്ക്ക് അന്‍പതു രൂപാ മുതല്‍ മുന്നൂറ് രൂപാ വരെ വില കിട്ടും. ചിലപ്പോള്‍ അറുനൂറുരൂപ വരെയും വില കിട്ടിയിട്ടുണ്ട്. കുടുംബത്തിലെ എല്ലാവര്‍ക്കും ഒഴിവു സമയങ്ങളില്‍ മുല്ലച്ചെടി പരിചരിക്കുകയും ചെയ്യാം. പ്രത്യേകിച്ച് ചെലവുമില്ല.
മട്ടുപ്പാവില്‍ മുല്ലപ്പൂക്കള്‍, പൂത്ത് പരിലസിക്കുന്നതു കാണുന്പോള്‍ മാനസികോല്ലാസവും ലഭിക്കും, പരിസരം മുഴുവന്‍ സുഗന്ധവും നിറയും, ഒപ്പം മടിശ്ശീലയ്ക്ക് തെല്ലു ഗുണം നല്‍കുകയും ചെയ്യും - അതെ, മട്ടുപ്പാവിലെ മുല്ലത്തോട്ടം സോമരാജന്‍റെ നിത്യജീവതത്തിന്‍റെ ഭാഗമാകുന്നു.
തുന്പയും തുളസിയും
ദ്രോണപുഷ്പി, ചിത്രപത്രിക, കരഭപ്രിയ എന്നീ സംസ്കൃത നാമങ്ങളിലറിയപ്പെടുന്ന തുന്പയുടെ ഉപയോഗം നിരവധിയാണ്. തുന്പയുടെ പൂക്കളില്‍ ഒരു സുഗന്ധ ദ്രവ്യവും ആല്‍ക്കലോയ്ഡും ഇലകളില്‍ ഗ്ലൂക്കോസൈഡും അടങ്ങിയിട്ടുണ്ട്.
തുന്പപ്പൂവും ഇലയും ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ പാല്‍ക്കായം ചാലിച്ചുചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്ക് കൊടുത്താല്‍ വിരശല്യം കൊണ്ടുണ്ടാകുന്ന വിഷമതകള്‍ മാറിക്കിട്ടും. തുന്പയില നന്നായി ഞെരടി തേള്‍ കടിച്ച ഭാഗത്ത് തിരുമ്മിത്തേച്ചാല്‍ വിഷാശം ഒഴിവാകും. പ്രസവശേഷം തുന്പയിട്ടു വെന്തവെള്ളത്തില്‍ കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ ഉത്തമമാണ്. തുന്പക്കുടം ഇടിച്ചു പിഴിഞ്ഞ്, അരിച്ചെടുത്ത് കുടിച്ചാല്‍ രോഗ പ്രതിരോധശേഷി ലഭിക്കും. മഞ്ഞപ്പിത്തം ബാധിച്ചുണ്ടാകുന്ന കടുത്ത പനിക്ക് തുന്പക്കുടം ഇടിച്ചുപിഴിഞ്ഞ്, അരിച്ചെടുത്ത്, കരിപ്പെട്ടി ചീകിയിട്ട് ഒരാഴ്ച കുടിച്ചാല്‍ ശമനമുണ്ടാകും. തുന്പപ്പൂവിട്ടു കാച്ചി വെള്ളം വറ്റിച്ച പാല്‍ പതിവായി കുഞ്ഞുങ്ങള്‍ക്കു കൊടുത്താല്‍ ഗ്രഹണി പിടിച്ച കുഞ്ഞുങ്ങള്‍ക്ക് രോഗശമനമുണ്ടാകും. ബോധക്കേടുണ്ടാകുന്പോള്‍ തുന്പപ്പൂവോ കുരുന്നിലയോ ഉള്ളം കയ്യിലിട്ട് തിരുമ്മി നീരെടുത്ത് ഓരോ തുള്ളി കണ്ണിലും മൂക്കിലും ഇറ്റിച്ചാല്‍ ഉടനെ ബോധം തെളിയും. കന്നുകാലിത്തൊഴുത്തില്‍ തുന്പ പുകച്ചാല്‍ കാലികളുടെ പനിയും തുമ്മലും മാറും.
അതിപുരാതനകാലം മുതല്‍ തുന്പ പ്രസിദ്ധിയാര്‍ജിച്ച ഔഷധിയാണ്. ശ്രീപരമ്വേരന് ഏറ്റവും പ്രിയപ്പെട്ട പൂവാണ് തുന്പപ്പൂവ്. ഭൂമിയിലെ ഏറ്റവും പരിപാവനമായ പൂക്കളിലൊന്നാ ണിത്. സന്പല്‍ സമൃദ്ധിയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ പൊന്നിന്‍ ചിങ്ങമാസത്തില്‍ അത്തം മുതല്‍ തിരുവോണം വരെ ചാണകം മെഴുകിയ തിരുമുറ്റത്ത് ആദ്യമായി ഇടുന്നത് തുന്പപ്പൂക്കളാണ്. തിരുവോണ നാളില്‍ പൂമാറ്റല്‍ ചടങ്ങിനു ശേഷം ഓണത്തപ്പനെ എഴുന്നെള്ളിച്ച് ആവണിപ്പലകയില്‍ ഇരുത്തി തുന്പക്കുടം കൊണ്ട് പൂജിക്കുന്നു. തുന്പിതുള്ളുവാന്‍ പൂക്കുലക്കു പകരം തുന്പച്ചെടിയും ഉപയോഗിക്കുന്നു. ആചാരാനുഷ്ഠാനങ്ങളിലും ഗൃഹവ്യൈത്തിലും ഈ കൊച്ചുചെടിക്ക് പ്രഥമസ്ഥാനം തന്നെയുണ്ട്.
തുളസി
പണ്ടുമുതല്‍ ഭാരതത്തില്‍ ഉപയോഗത്തിലിരിക്കുന്ന ഒരുത്തമ ഔഷധിയാണ് തുളസി. രാമതുളസി., കൃഷ്ണ തുളസി, കര്‍പ്പൂര തുളസി എന്നിവ പ്രധാന ഇനങ്ങളാണ്. കൃഷ്ണതുളസിയാണ് ഏറെ ഉപയോഗിക്കുന്നത്. തുളസിയുടെ എല്ലാ ഭാഗത്തിനും ഔഷധ ഗുണമുണ്ട്. വാതം, പിത്തം, കഫം എന്നിവയുടെ ചികിത്സയ്ക്കു നല്ലതാണ്.
അര ഔണ്‍സ് തുളസിയില നീര് സമം തേനും ചേര്‍ത്ത് മൂന്നു നേരം കൊടുത്താല്‍ വസൂരി, ചിക്കന്‍പോക്സ്, പല പ്രകാര ത്തിലുള്ള പനി ഇവയ്ക്ക് ശമനം കിട്ടും. തുളസിയില തണലിലു ണക്കിപ്പൊടിച്ച് ശീലപ്പൊടിയാക്കി മൂക്കില്‍ വലിച്ചാല്‍ പീനസം (സൈനോസൈറ്റീസ്), മൂക്കടപ്പ്, ജലദോഷം എന്നിവ മാറും. ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീര് ഓരോ വലിയ കരണ്ടി വീതം ദിവസവും കഴിച്ചാല്‍ മലന്പനി, മഞ്ഞപ്പിത്തം, വയറുകടി എന്നിവ ശമിക്കും. തണ്ടോടുകൂടി പറിച്ചെടുത്തു കഴുകി, കുരുമുളക്, ചുക്ക്, കരുപ്പെട്ടി, മല്ലി, ചുവന്നുള്ളി ഇവയിട്ട് വെള്ളം തിളപ്പിച്ചു വറ്റിച്ച് ഓരോ തുടം വീതം രണ്ടുമൂന്നു നേരം കഴിച്ചാല്‍ പനി, ചുമ, ജലദോഷം എന്നിവ മാറിക്കിട്ടും. വായ്വട്ടം കുറഞ്ഞ പാത്രത്തില്‍ വെള്ളം തിളപ്പിച്ച ശേഷം തുളസി കതിരോടു കൂടി പറിച്ച്, കഴുകിയടച്ചുവച്ച് അല്പസമയത്തിനു ശേഷം ആവികൊണ്ടാല്‍ ജലദോഷം, മൂക്കടപ്പ്, തലയ്ക്കുണ്ടാകുന്ന കനം എന്നിവ മാറിക്കിട്ടും. തുളസി, കുരുമുളക്, മല്ലി ഇവയിട്ടു തിളപ്പിച്ച് കാപ്പിപ്പൊടിയും കരുപ്പെട്ടിയും ചേര്‍ത്ത് ചൂടോടെ കുടിച്ചാല്‍ വൈറല്‍ ഫീവര്‍, മലന്പനിയുള്‍പ്പെടെയുള്ള പനിയും ദേഹം വേദനയും കുറയും. തലയിലെ പേന്‍ പോകാന്‍ തുളസിക്കതിര്‍ തലയിലും തലയിണയിലും വിതറിയിട്ടു കിടന്നാല്‍ മതി. തുളസിയിലയിട്ട് എണ്ണകാച്ചിത്തേച്ചാല്‍ തലവേദനയും ജലദോഷവും ഉണ്ടാകുകയില്ല. ചിലന്തി കടിച്ച ഭാഗത്ത് തുളസി യിലയും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടുകയും ഇത് തേങ്ങാപ്പാലില്‍ കലക്കി ഒരാഴ്ച കുടിക്കുകയും ചെയ്യുക. വീടിനു ചുറ്റും തുളസി നട്ടുപിടിപ്പിച്ചാല്‍ കൊതുകുശല്യം കുറയും. പഴത്തോട്ടങ്ങളില്‍ കെട്ടിത്തൂക്കി കായീച്ചയെ നിയന്ത്രിക്കാം. |
ഗ്ലാഡിയോലസ് (ഗ്ലാഡിയോലസ് സ്പീഷിസ്)
ഗ്ലാഡിയോലസ്, അതിന്‍റെ ആകര്‍ഷകമായ വലിയ ഇതളുകളോടുകൂടിയ പൂക്കള്‍ ഉള്ള പൂക്കുലയ്ക്കും, വൈവിധ്യമാര്‍ന്ന നിറങ്ങള്‍ക്കും, വ്യത്യസ്ത വലിപ്പത്തിനും, കൂടാതെ ദീര്‍ഘമായ കാലം പുഷ്പകലശത്തില്‍ സൂക്ഷിക്കാമെന്നതിനാലും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ഇനങ്ങള്‍
ഫ്രണ്ട്ഷിപ്പ്, സ്പികും സ്പാനും, മന്‍സോര്‍റെഡ്, ഡോ. ഫ്ളെമിംഗ്, പീറ്റര്‍ പിയേഴ്സ്, വൈറ്റ്ഫ്രണ്ട്ഷിപ്പ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. ഇന്ത്യയില്‍ ഉത്ഭവിച്ച ഇനങ്ങളാണ് സപ്ന, പൂനം, നസ്റാന, അപ്സര, അഗ്നിരേഖ, മയൂര്‍, സുചിത്ര, മന്‍മോഹന്‍, മുക്ത, അര്‍ച്ചന, അരൂണ്‍, ശോഭ.
മണ്ണ്
വൈവിധ്യമായ മണ്ണില്‍ ഗ്ലാഡിയോലസ് വളര്‍ത്താം. നല്ല ആഴമുള്ളതും, നീര്‍വാഴ്ചയുള്ളതുമായ അമ്ലഗുണമുള്ള (പി.എച്ച് 5.5 - 6.5) മണ്ണാണ് കൃഷിയ്ക്ക് അനുയോജ്യം.
വംശവര്‍ദ്ധനവ്
ചെടിയുടെ കിഴങ്ങുകള്‍ ഉപയോഗിച്ചാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. കിഴങ്ങുകളുടെ വലിപ്പം ചെടിയുടെ വളര്‍ച്ചയെയും, പുഷ്പിക്കലിനേയും ബാധിക്കും. ഇടത്തരവും, വലിപ്പമുള്ളതുമായ കിഴങ്ങുകളാണ് നടാന്‍ ഉത്തമം. ചെറിയ കിഴങ്ങുകള്‍ നട്ടുണ്ടാക്കുന്ന ചെടികള്‍ ചെറിയ പൂക്കുലയേ നല്‍കൂ.
നടീല്‍
നിലം രണ്ടോ മൂന്നോ തവണ ഉഴുതുമറിക്കണം. ഇതിനോടൊപ്പം 25 ടണ്‍ കാലിവളം ഒരു ഹെക്ടറിന് എന്ന തോതില്‍ ചേര്‍ക്കുകയും ചെയ്യേണ്ടതാകുന്നു. 20 സെന്‍റീമീറ്റര്‍ അകലത്തില്‍ തടങ്ങളുണ്ടാക്കി വേണം നടാന്‍ 50:60:60 കിലോ ഗ്രാം എന്ന തോതില്‍ പാക്യ ജനകം:ഭാവകം:ക്ഷാരം എന്നിവ നല്‍കണം. കിഴങ്ങുകള്‍ 30 സെന്‍റീമീറ്റര്‍ അകലത്തിലും 5 സെന്‍റീമീറ്റര്‍ ആഴത്തിലും നടണം. മേല്‍ വളമായി 50 കിലോ പാക്യജനകം നട്ട് 45 ദിവസങ്ങള്‍ക്കു ശേഷം നല്‍കുകയും ഒപ്പം മണ്ണിളക്കുകയും വേണം. സെപ്റ്റംബര്‍-നവംബര്‍ കാലയളവാണ് നടീലീന് ഉത്തമം.
ജലസേചനം
2-3 ദിവസത്തിലൊരിക്കല്‍ ജലസേചനം നല്‍കണം. എന്നാല്‍ മണ്ണിന്‍റെ ഘടനയ്ക്കും കാലാവസ്ഥക്കും അനുസരിച്ച് മാറ്റം വരുത്താവുന്നതാണ്.
സസ്യസംരക്ഷണം
വിവിധ ഇനത്തിലുളള എഫിഡ് അഥവാ ഇലപ്പേനുകള്‍ (പച്ചനിറത്തിലുളള പീച്ച് എഫിഡ്, ഉരുളകിഴങ്ങ്, തണ്ണിമത്തന്‍ എന്നിവയിലെ എഫിഡുകള്‍) ഗ്ലാഡിയോലസ് ചെടിയില്‍ നാശം വിതക്കാറുണ്ട്. ഇവ ഇലകളേയും, പൂക്കളേയും ഉപദ്രവിക്കുന്നു. ഡൈമെതോയേറ്റ് ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്. ത്രിപ്സ്, മറ്റു തരത്തിലുളള പുഴുക്കള്‍ എന്നിവയെ മോണോക്രോട്ടോഫോസ് അല്ലെങ്കില്‍ ഫോസ്ഫാമിഡോണ്‍ ഉപയോഗിച്ച് നിയന്ത്രിക്കാം.
ബ്രൗണ്‍, ഫ്യൂസേറിയം വാട്ടം എന്നിവയാണ് പ്രധാനരോഗങ്ങള്‍. 30 ഗ്രാം കോപ്പര്‍ ഓക്സിക്ലോറൈഡ് 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ചോ, 0.1 ശതമാനം വീര്യമുളള കാര്‍ബണ്‍ഡാസിം ഉപയോഗിച്ച് ചെടിയുടെ ചുവട് കുതിര്‍ത്തോ ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്.
വിളവെടുപ്പും ആദായവും
ഇനങ്ങള്‍ക്കനുസരണമായി നട്ട് 2-3 മാസത്തില്‍ ചെടികള്‍ പൂക്കാന്‍ തുടങ്ങും. പൂക്കലയിലെ അടിയിലത്തെ 1-2 പൂക്കള്‍ വിരിയുന്പോള്‍ പൂക്കുല 2 ഇലയോടൊപ്പം തണേ്ടോടു കൂടി മുറിച്ചെടുക്കണം. ഒരു ഹെക്ടറില്‍ നിന്നും 2 ലക്ഷത്തോളം പൂക്കുലകള്‍ ലഭിക്കും.
വിളവെടുത്തു കഴിഞ്ഞാല്‍ ചെടിയെ നിലനിര്‍ത്തണം. ചെടികള്‍ക്ക് മഞ്ഞനിറം ബാധിച്ചു തുടങ്ങുന്പോള്‍ അവ പിഴുതെടുത്ത് ചുവട്ടില്‍ കാണുന്ന കിഴങ്ങുകള്‍ വേര്‍തിരിച്ചെടുത്ത് അടുത്ത നടീലിന് ഉപയോഗിക്കാം.
മാരിഗോള്‍ഡ് (ടാജെറ്റിസ് സ്പീഷിസ്)
വാണിജ്യകൃഷിക്ക് ഉത്തമമായ ഒരു പുഷ്പചെടിയാണ് മാരിഗോള്‍ഡ്, വിവിധ പരിസരങ്ങളോട് ഇണങ്ങി ചേരാനുളള കഴിവും, പ്രയാസമില്ലാത്ത കൃഷിരീതികളും ഈ പുഷ്പത്തെ പ്രശ്നമാക്കുന്നു. വളരെ ചുരുങ്ങിയ കാലയളവില്‍ പുഷ്പിക്കുകയും, വിവിധ നിറത്തിലും, രൂപത്തിലുമുളള പൂക്കളും, കൂടാതെ പൂക്കളെ വളരെക്കാലം സൂക്ഷിക്കാന്‍ കഴിയും എന്നതും ഈ ചെടിയുടെ പ്രചാരം വര്‍ദ്ധിപ്പിച്ചു.
ഇനങ്ങള്‍ :-
ആഫ്രിക്കന്‍ മാരിഗോള്‍ഡ് (ടാജെറ്റസ് ഇറെക്ട്) ഫ്രഞ്ച് മാരിഗോള്‍ഡ് (ടാജെറ്റസ് പാറ്റുല) ഇവയാണ് 2 പ്രധാന ഇനങ്ങള്‍. ഈ രണ്ടിനങ്ങളുടേയും ഹൈബ്രിഡ് ഇനങ്ങളും ലഭ്യമാണ്. ഇവയെ ചുവപ്പ് ഹൈബ്രിഡ്, സ്വര്‍ണ്ണ ഹൈബ്രിഡ് എന്നിങ്ങനെ അറിയപ്പെടുന്നു. ഈ ഗണത്തില്‍പ്പെട്ട ഇനങ്ങളാണ് നഗെറ്റ്, ഷോബോട്ട്, റെഡ് സെവന്‍സ്റ്റാര്‍.
ആഫ്രിക്കന്‍ മാരിഗോള്‍ഡ് ഇനങ്ങള്‍ :-
ആപ്രികോട്ട്, പ്രൈംറോസ്, സണ്‍ജയന്‍റ്, ഗിനിയഗോള്‍ഡ്, ഫിയെസ്റ്റ, ഗോള്‍ഡന്‍ എല്ലോ, ഹവായി, ക്രൗണ്‍ ഓഫ് ഗോള്‍ഡ്, ഹണികോന്പ്, കുപിഡ്, പുസനാരങ്കിജയന്ത, പുസബസന്തിജയന്ത.
ഫ്രഞ്ച് മാരിഗോള്‍ഡ് ഇനങ്ങള്‍ :-
റസ്റ്റിറെസ്, നോട്ടി, മാരിയേറ്റ, ഫ്ളേയിം, സ്റ്റാര്‍ ഓഫ്ഇന്ത്യ, ഹാര്‍മൊണി.
മണ്ണ് : -
വിവിധ തരത്തിലുളള നല്ല നീര്‍വാഴ്ചയുളള മണ്ണില്‍ ഈ ചെടി നന്നായി വളരും. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാ (പി എച്ച് 5.6-6.5) ണ് ഏറ്റവും അനുയോജ്യം.
വംശ വര്‍ദ്ധന :-
വിത്ത് ഉപയോഗിച്ചാണ് വംശവര്‍ദ്ധന നടത്തുന്നത്.
പരിചരണ മാര്‍ഗ്ഗങ്ങള്‍ :-
തടങ്ങളില്‍ വിത്ത് പാകി മുളപ്പിച്ചാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. തടങ്ങള്‍ 6 മീറ്റര്‍ നീളത്തിലും, 1.2 മീറ്റര്‍ വീതിയിലും 10-20 സെന്‍റീമീറ്റര്‍ ഉയരത്തിലും നിര്‍മ്മിക്കണം. 30 കിലോഗ്രാം കാലിവളവും 0.5 കിലോഗ്രാം 15:15:15 എന്ന അനുപാതത്തില്‍ രാസവളവും നന്നായി കൂട്ടികലര്‍ത്തി തടങ്ങള്‍ ഉണ്ടാക്കുന്പോള്‍ മണ്ണില്‍ ചേര്‍ക്കണം. ഇങ്ങനെ നിര്‍മ്മിച്ച തടത്തില്‍ 7.5 സെന്‍റീമീറ്റര്‍ അകലത്തില്‍ വരിയായി വിത്ത് വിതക്കണം. ഇത്തരത്തില്‍ വിതച്ച വിത്തിനെ നന്നായി ഉണക്കിപ്പൊടിച്ച കാലിവളം കൊണ്ട് ചെറിയ പാളി പോലെ മൂടണം. വിത്ത് വിതച്ച് ഒരു മാസത്തിനു ശേഷം തൈകള്‍ മാറ്റിനടാം.
തൈകള്‍ മാറ്റി നടുന്നതിനു മുന്‍പായി നിലം ഒരുക്കണം. നിലം നന്നായി ഉഴുത്. അടിവളമായി 20 ടണ്‍ കാലിവളം ചേര്‍ക്കണം. കൂടാതെ ഒരു ഹെക്ടറില്‍ 112.5 കിലോ പാക്യജനകം, 60 കിലോ ഭാവകം, 60 കിലോ ക്ഷാരം എന്നിവയും അടിവളമായി ചേര്‍ക്കണം. തൈകള്‍ 30ഃ30 സെന്‍റിമീറ്റര്‍ അകലത്തിലൊ (ഫ്രഞ്ച് മാരിഗോള്‍ഡ്) 45ഃ45 സെന്‍റീമീറ്റര്‍ അകലത്തിലോ (ആഫ്രിക്കന്‍ മാരിഗോള്‍ഡ്) നടാവുന്നതാണ്. നട്ടതിനു ശേഷം ഉടന്‍ ജലസേചനം നല്‍കണം. 30-45 ദിവസത്തിനു ശേഷം മേല്‍വളമായി 112.5 കിലോ പാക്യജനകം നല്‍കി മണ്ണ് ഇളക്കികൊടുക്കണം. കൂടുതല്‍ വിളവ് ലഭിക്കാനായി ചെടിയുടെ അഗ്രം നട്ട് 30-45 ദിവസത്തിനു ശേഷം നുള്ളി മാറ്റണം.
മണ്ണിലെ ജലാംശത്തിന്‍റെ അളവനുസരിച്ചും, കാലാവസ്ഥയ്ക്കനുസരിച്ചും 4-6 ദിവസത്തിലൊരിക്കല്‍ ജലസേചനം നല്‍കണം. ഒരു മാസ ഇടവേളകളില്‍ കളകള്‍ മാറ്റണം.
സസ്യസംരക്ഷണം : -
സാധാരണയായി രോഗകീടങ്ങള്‍ ഈ ചെടിയെ ഉപദ്രവിക്കാറില്ല. എന്നിരുന്നാല്‍ പൂവണ്ടുകള്‍, ഇലച്ചാടികള്‍, തണ്ടുതുരപ്പന്‍, മണ്ഡരി എന്നിവ കുറഞ്ഞ തോതിലെങ്കിലും ഉപദ്രവിക്കാറുണ്ട്. നീര്‍വാഴ്ച തീരെ കുറവായ സ്ഥലങ്ങളില്‍ ഫൈറ്റോഫ് തോറ എന്ന കുമിള്‍ കാരണമുളള മൂട് ചീയല്‍ ദൃശ്യമാണ്. സ്ക്ലീറോറ്റിനിയ ക്ലീയിറോറ്റിയോറം എന്ന കുമിള്‍ കാരണമുളള തണ്ട് ചീയലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മൂട്ചീയല്‍ തടുക്കാനായി കോപ്പര്‍ ഓക്സിക്ലോറൈസ് ലായനി മണ്ണില്‍ ഒഴിച്ച് കുതിര്‍ക്കണം. തണ്ടുചീയലിന് കുമിള്‍നാശിനി ഉപയോഗിച്ച് ചുവട് നന്നായി നനച്ചുകൊടുക്കണം.
വിളവെടുപ്പ് :-
തൈകള്‍ മാറ്റി നട്ട് 2മ്മ മാസത്തിനു ശേഷം പൂക്കള്‍ പറിച്ചെടുക്കാവുന്നതാണ്. ആദ്യ വിളവെടുപ്പിനു ശേഷം അടുത്ത 2-2മ്മ മാസക്കാലം വരെ ചെടി പൂക്കള്‍ നല്‍കും. പൂക്കള്‍ പരാമാവധി വലിപ്പമായതിനു ശേഷമേ പറിച്ചെടുക്കാവൂ. പൂക്കളുടെ തണ്ടു കൂടി വൈകുന്നേരമാണ് വിളവെടുക്കേണ്ടത്. ഫ്രഞ്ച് മാരിഗോള്‍ഡ് 8-12 ടണ്‍/ഹെക്ടര്‍ എന്ന തോതിലും ആഫ്രിക്കന്‍ മാരിഗോള്‍ഡ് 11-18 ടണ്‍/ഹെക്ടര്‍ എന്ന തോതിലും വിളവ് നല്‍കും.
ആന്തൂറിയം
കയറ്റുമതി സാദ്ധ്യത ഏറെയുളള ഒരു അലങ്കാരപുഷ്പ ചെടിയാണ് ആന്തൂറിയം. ഇന്ന് ഏകദേശം 500ല്‍ പരം വ്യത്യസ്ത ഇനങ്ങള്‍ നിലവിലുണ്ട്. അതില്‍ വളരെ കുറച്ച് എണ്ണത്തിനു മാത്രമേ കയറ്റുമതി സാദ്ധ്യതയുള്ളൂ.
ആന്തൂറിയം ആന്‍ഡ്രിയാനം, ആന്തൂറിയം വെയ്റ്റ്ചി, ആന്തൂറിയം ഷെര്‍സേറിയാനം എന്നിവയാണ് പ്രധാനമായി കയറ്റുമതി സാദ്ധ്യത കൂടുതലുളള ഇനങ്ങള്‍. ഇവയില്‍ ഭൂരിഭാഗവും ഭാഗികവുമായി അന്തരീക്ഷത്തില്‍ വളരുന്ന ഇനങ്ങളാണ്. ഈ ചെടികള്‍ തണല്‍ ഇഷ്ടപ്പെടുന്നു. ഉഷ്ണ പ്രദേശത്ത് 20 - 30 ശതമാനം മാത്രമേ കൂടിയ വെളിച്ചത്തെ അതിജീവിക്കൂ. കൂടുതല്‍ വെളിച്ചം ഇലകളുടെ മഞ്ഞളിപ്പിനും, ഇലകള്‍ ചുരുളാനും ഇടയാക്കും. എന്നാല്‍ തണല്‍ കൂടിയാല്‍ കായികവളര്‍ച്ച കൂടുകയും പുഷ്പിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. അതിനാല്‍ നല്ല വളര്‍ച്ചയ്ക്കും ഒപ്പം കൂടുതല്‍ പൂക്കള്‍ ലഭിക്കാനും കൃത്രിമമായി നിര്‍മ്മിച്ച തണല്‍ ക്രമീകരണ പന്തലുകളില്‍ ആന്തൂറിയം വളര്‍ത്തണം. ഇങ്ങനെ വളര്‍ത്തുന്പോള്‍ ആപേക്ഷിക ഈര്‍പ്പം 60 ശതമാനവും ഊഷ്മാവ് 30 ഡിഗ്രി സെന്‍റിഗ്രേഡും ആയി നില നിര്‍ത്തണം.
വംശവര്‍ദ്ധനവ്
വിത്ത്, കാണ്ടം മുറിച്ച് വേരുപിടിപ്പിച്ച കഷണം, ചെടിയുടെ ചുവട്ടിലെ ചെറിയ തൈകള്‍ എന്നിവ മുഖേന വംശവര്‍ദ്ധനവ് നടത്താം. എന്നാല്‍ വാണിജ്ജ്യകൃഷിക്ക് വിത്ത് മുഖേന വംശവര്‍ദ്ധനവ് നടത്തുന്നത് അഭികാമ്യമല്ല. കാരണം ഇത് പുതിയ ചെടിയില്‍ വളരെയധികം വ്യതിയാനങ്ങള്‍ സൃഷ്ടിക്കും എന്നതുതന്നെ. ടിഷ്യുകള്‍ച്ചര്‍ മുഖാന്തിരം വളരെ കൂടിയ തോതില്‍ ആവശ്യാനുസരണം തൈകള്‍ ഉണ്ടാക്കാന്‍ കഴിയും.
വിത്ത് വഴിയുളള വംശവര്‍ദ്ധനവ്
തൈകള്‍ കൊണ്ട് പരാഗണം നടത്തി വിത്ത് ഉണ്ടാക്കാവുന്നതാണ്. ഒരേ പൂവില്‍ നിന്നോ വ്യത്യസ്ത പൂക്കള്‍ തമ്മിലോ പരാഗണം നടത്താവുന്നതാണ്. 4 - 6 മാസത്തിനുളളില്‍ വിത്ത് പാകമാകും. പാകമായ വിത്തിനുമുകളിലായി കൊഴുപ്പുളള ഒരു ആവരണം കാണാം. ഈ ആവരണം വിത്തിനു മുകളില്‍ നിന്ന് ശ്രദ്ധയോടെ നീക്കം ചെയ്തതിനു ശേഷം ഉടനെ തന്നെ നടണം. വിത്തുകള്‍ വൃത്തിയാക്കിയ മണലിലോ, നനഞ്ഞ പഞ്ഞിയിലോ വച്ച് മുളപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ മുളപ്പിച്ച തൈകളെ മണ്ണിലേക്ക് മാറ്റിനടണം. ഇങ്ങനെ വിത്ത് മുളപ്പിച്ചെടുത്ത തൈകള്‍ പൂക്കാനായി 2 വര്‍ഷം കഴിഞ്ഞെ പൂവിടുകയുള്ളൂ.
കായികവംശവര്‍ദ്ധനവ്:
ചെടിയുടെ തണ്ട് 3-4 സെന്‍റീമീറ്റര്‍ നീളത്തില്‍ കുറഞ്ഞത് രണ്ടുമുളയുള്ള കഷണങ്ങളായി മുറിച്ചെടുത്ത് അവയെ കുമിള്‍നാശിനിയില്‍ മുക്കിയതിനു ശേഷം നല്ല മണലില്‍ നടാവുന്നതാണ്. ഇങ്ങനെ മുറിച്ചെടുക്കുന്ന കഷണങ്ങള്‍ക്ക് വണ്ണം കൂടുതലാണെങ്കില്‍ അവയെ വീണ്ടും രണ്ടാക്കി മുറിക്കാം. ഇത്തരത്തില്‍ നട്ട കഷണങ്ങള്‍ ഒന്നു രണ്ടു മാസം കൊണ്ടു മുളയ്ക്കും. പൂക്കുന്ന ചെടികളുടെ ചവട്ടില്‍ നിന്നും വരുന്ന ചെറിയ തൈകള്‍ മാറ്റി നട്ടും പുതിയ ചെടി ഉണ്ടാക്കാം.
തൈകളും 5 മുതല്‍ 10 സെന്‍റീമീറ്റര്‍ ഉയരമുള്ള വേരു പിടിപ്പിച്ച തണ്ടുകളും ചെടിച്ചട്ടികളിലോ, കവറുകളിലോ, നിലത്തോ മാറ്റിനടാവുന്നതാണ്. സമതലങ്ങളില്‍ ചെടിച്ചട്ടികളില്‍ നടുന്നതാണ് അഭികാമ്യം. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്നും 1000 മീറ്ററും അതിലധികവും ഉയരമുള്ള സ്ഥങ്ങളില്‍ തടങ്ങളെടുത്ത് നടുന്നതാണ് ഉത്തമം. തറനിരപ്പിനു മുകളില്‍ അയഞ്ഞതും മുറുക്കം കുറഞ്ഞതുമായ വളര്‍ച്ചാമാദ്ധ്യമം അന്തൂറിയത്തിനു ആവശ്യമാണ്. പഴയതും ചെറിയ കഷണങ്ങളാക്കിയതുമായ തൊണ്ട് (3 സെന്‍റീമീറ്റര്‍ വലിപ്പം), വിറക് കരി, ഇഷ്ടിക കഷ്ണങ്ങള്‍ എന്നിവ കൂട്ടികലര്‍ത്തി ചെറിയ ചാലുകളില്‍ തറനിരപ്പില്‍ നിന്നും 10 സെന്‍റീമീറ്റര്‍ ആഴത്തിലും ഉയരത്തിലും നിറച്ചതിനു ശേഷം ചെടികള്‍ അതില്‍ നടാവുന്നതാണ്. ചെടിച്ചട്ടികളിലും ഇത്തരത്തിലുള്ള മിശ്രിതം നിറക്കാവുന്നതാണ്. ചെടിച്ചട്ടികള്‍ക്ക് മേല്‍ ഭാഗത്ത് 30 സെന്‍റീമീറ്റര്‍ വ്യാസവും ചുവട്ടില്‍ 3 വലിയ ദ്വാരവും ആവശ്യമാണ്. ഒരു ചട്ടിയില്‍ ഒരു തൈവീതം നടാവുന്നതാണ്. ഇനങ്ങള്‍ക്കനുസരണമായി തറയില്‍ നടുന്പോള്‍ 45-60 സെന്‍റീമീറ്റര്‍ അകലം നല്‍കണം. പച്ചച്ചാണകം അല്ലെങ്കില്‍ വേപ്പിന്‍ പിണ്ണാക്ക് 10-15 ഇരട്ടിവെള്ളവുമായി കൂട്ടികലര്‍ത്തി 4-5 ദിവസം വച്ചതിനു ശേഷം, മിശ്രിതം തെളിച്ചെടുത്ത് ആ ലായനി ചെടികളില്‍ തളിക്കുന്നത് നല്ലതാണ്. ഗോമൂത്രം 25 ഇരട്ടി വെള്ളവുമായി കൂട്ടിക്കലര്‍ത്തി ചെടികളില്‍ തളിക്കുകയോ ചുവട്ടില്‍ ഒഴിക്കുകയോ ചെയ്യാവുന്നതാണ്. 2.5-5 ഗ്രാം രാസവളം ഒരു ലിറ്റര്‍ വെള്ളത്തില്‍ (പാക്യജനകം: ഭാവകം: ക്ഷാരം എന്നിവ 20:20:20 എന്ന അനുപാതത്തില്‍) ലയിപ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ വളരുന്ന മാധ്യമത്തില്‍ നല്‍കണം. സാവധാനം വളരുന്ന മാധ്യമത്തില്‍ നല്‍കണം. സാവധാനം ലയിക്കുന്ന രാസവളമാണ് നല്‍കുന്നതെങ്കില്‍ അവ 2 - 3 മാസത്തിലൊരിക്കല്‍ വേണം നല്‍കാന്‍.
പഴയ ഇലകളും, ചെടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലുണ്ടാകുന്ന തൈകളും അപ്പോഴപ്പോള്‍ മാറ്റുകയും മഴക്കാലം എത്തുന്നതിന് മുന്നോടിയായി ചെടി വൃത്തിയാക്കുകയും വേണം.
സസ്യസംരക്ഷണം:---
ബാക്ടീരിയല്‍ ബ്ലൈറ്റ്, ആന്ത്രക്നോഡ് എന്നിവയാണ് 2 പ്രധാന രോഗങ്ങള്‍, ചെടിയുടെ തണ്ടുകള്‍ കറുക്കുകയും, ഇലയുടെ തണ്ടുകള്‍ ചീയുന്നതുമാണ് ബാക്ടീരിയല്‍ ബ്ലൈറ്റിന്‍റെ ലക്ഷണങ്ങള്‍. എന്നാല്‍ ആന്ത്രക്നോഡ് രോഗത്തില്‍ ഇലകളിലും തണ്ടുകളിലും വട്ടത്തിലുള്ള കറുത്ത പൊട്ടുകളായി രോഗലക്ഷണം കാണാം. മാന്‍കോസെബ് 0.3 ശതമാനം അല്ലെങ്കില്‍ കാര്‍ബണ്‍ഡാസിം 0.1 % തളിച്ചു ഈ അസുഖം നിയന്ത്രിക്കാം. പൈതിയം, ഫൈറ്റോഫ്തോറ എന്നിവ കാരണമുണ്ടാക്കുന്ന വേരുചീയല്‍ രോഗം 0.3 ശതമാനം വീര്യമുള്ള പൊട്ടാസ്യം ഫോസ്ഫോണേറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാം.
വിളവെടുപ്പ്:-
പൂക്കള്‍ അവയുടെ നീണ്ട തണ്ടിനോടൊപ്പം പറിച്ചെടുക്കണം. പൂക്കള്‍ വിരിഞ്ഞു തുടങ്ങുന്നതു മുതല്‍ മുക്കാല്‍ ഭാഗം വിടരുന്നതു വരെയുള്ള സമയമാണ് വിളവെടുക്കാന്‍ ഉത്തമം. പുക്കളുടെ നിറത്തിനുണ്ടാകുന്ന വ്യതിയാനം നോക്കി വിളവെടുക്കാം. എന്നാല്‍ ഇനങ്ങള്‍ക്കനുസരിച്ച് നിറത്തിലും വ്യത്യാസം വരാം.
കണ്ണിനഴകായി ഗ്ലാഡിയോലസ്
രൂപഭംഗിയും വര്‍ണവൈശിഷ്ട്യവുമുള്ള പൂക്കള്‍. കേടുകൂടാതെ ഫ്ളവര്‍വേസുകളില്‍ സൂക്ഷിക്കാമെന്ന സൗകര്യം. ഗ്ലാഡിയോലസിലെ ലോകമെങ്ങും പ്രിയമുള്ളതാക്കുന്ന ഗുണങ്ങളാണിത്.
തെക്കന്‍ ആഫ്രിക്കന്‍ സ്വദേശിയായ ഗ്ലാഡിയോലസ് ഇറിഡേസിയേ എന്ന സസ്യകുടുംബത്തിലെ അംഗമാണ്.
ഗ്ലാഡിയോലസ് എന്ന ലാററിന്‍പദം കൊണ്ട് അര്‍ഥമാക്കുന്നത് വാളുപോലെ ഇലയുള്ള ചെടിയെന്നാണ്. പൂക്കളുടെ വലിപ്പത്തെ അടിസ്ഥാനമാക്കി ഇതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. വലിയ പൂക്കളുള്ളവയും ചെറിയ പൂക്കളുള്ളവയും. കടുത്ത തവിട്ടുനിറം മുതല്‍ പിങ്ക്, വയലററ്, ലൈലാക്ക്, ഓറഞ്ച്, ചുവപ്പ്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള പൂക്കളാണ് സാധാരണ കാണാറുള്ളത്. ഇതു കൂടാതെ ഇവയുടെ പല ഷേഡുകളും കാണാറുണ്ട്. ചെറിബ്ലൂസം കോര്‍ണസ്, ഓസ്കര്‍, പീററര്‍ പേഴ്സ്, സ്റ്റോപ്രിന്‍സ്, വൈല്‍ഡ് റോസ് തുടങ്ങിയവ ചില പ്രധാനപ്പെട്ട ഇനങ്ങളാണ്. ഇതുകൂടാതെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഫോര്‍ട്ടികള്‍ച്ചറല്‍ റിസേര്‍ച്ച് ഇന്‍സ്ററിററ്യൂട്ടില്‍ നിന്നും ചില ഹൈബബ്രിസുകളും വിപണിയിലുണ്ട്.
പരിപാലനം
ഗ്ലാഡിയോലസ് സാധാരണയായി നിലത്തും ചട്ടികളിലും വളര്‍ത്താം. എവിടെയായാലും ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് ഇവയ്ക്കാവശ്യം. മണ്ണ് നല്ല നീര്‍വാഴ്ചയുള്ളതായിരിക്കണം. നന്നായി ഉഴുതുമറിച്ച മണ്ണില്‍ 5-6 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകവും 60 ഗ്രാം എല്ലുപൊടിയും ഒരു ചതുരശ്രമീറററിനു എന്ന തോതില്‍ ചേര്‍ത്തിളക്കി തയാറാക്കിയ തടങ്ങളില്‍ 15.25 സെന്‍റിമീററര്‍ അകലത്തില്‍ ചെറുകുഴികളെടുത്ത് ഗ്ലാഡിയോലസ് നടാം. ഈ വരികള്‍ തമ്മില്‍ 30-45 സെന്‍റിമീററര്‍ അകലവും ഉണ്ടായിരിക്കണം. തെരഞ്ഞെടുത്ത കിഴങ്ങുകള്‍ 5-7 സെന്‍റീമീററര്‍ താഴ്ചയില്‍ നടണം.
ചട്ടിയിലാണ് നടുന്നതെങ്കില്‍ 30 സെന്‍റിമീററര്‍ ചുററളവുള്ള ചട്ടിയായിരിക്കും നല്ലത്. നീര്‍വാര്‍ച്ചയ്ക്കു വേണ്ടി ചട്ടിക്കടിയില്‍ ദ്വാരങ്ങള്‍ ഉണ്ടായിരിക്കണം. പോട്ടിംഗ് മിശ്രിതത്തില്‍ ഒരു ഭാഗം മേല്‍മണ്ണും രണ്ടു ഭാഗം ചാണകപ്പൊടിയും ഒരു ഭാഗം മണലും ചേര്‍ത്തുള്ള മിശ്രിതമാണ് ഗ്ലാഡിയോലസ് നടാന്‍ ഉത്തമം. മിശ്രിതം നിറയ്ക്കുന്നതിനു മുന്പായി ചട്ടിയ്ക്കടിയില്‍ ഓടിന്‍കഷണങ്ങള്‍ ചകിരിനാര് എന്നിവ നിരത്തണം. വെള്ളം വാര്‍ന്നു പോകുന്നതിനുള്ള ദ്വാരങ്ങള്‍ അടഞ്ഞു പോകാതിരിക്കാനാണിത്. പിന്നീട് തയാറാക്കിയ മിശ്രിതം ചട്ടിയില്‍ നിറയ്ക്കണം. ഓരോ പിടി എല്ലിന്‍പൊടിയും ചാരവും ചട്ടിയൊന്നിന് ചേര്‍ക്കുന്നത് പൂക്കളുടെ വലിപ്പം കൂടുന്നതിനും ചെടി നന്നായി വളരുന്നതിനും സഹായിക്കും.
ഓരോ സ്ഥലത്തിന്‍റെയും കാലാവസ്ഥയ്ക്കനുസരണമായി നടുന്ന സമയത്തിനും മാററമുണ്ടാകും. സാധാരണ താഴ്ന്ന പ്രദേശങ്ങളില്‍ (തിരുവനന്തപുരം, തൃശൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍) സെപ്ററംബര്‍-ഒക്ടോബര്‍ മാസമാണിതിനുത്തമം. എന്നാല്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ ഒക്ടോബര്‍-നവംബര്‍ മാസമാണ് അനുയോജ്യം. ഗ്ലാഡിയോലസ് സാധാരണ അതിന്‍റെ കിഴങ്ങുവഴിയാണ് കൃഷിചെയ്യുന്നത്. എന്നാല്‍ വിത്തുകളും ഇതിനുപയോഗിക്കാറുണ്ട്. വിത്തില്‍നിന്നുണ്ടാകുന്ന തൈകള്‍ പൂക്കാന്‍ കാലതാമസമുണ്ടാകും. അതിനാല്‍ പുതിയ ഇനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ മാത്രമാണ് വിളകള്‍ ഉപയോഗിക്കുന്നത്. ഇടത്തരം വലിപ്പമുള്ള പൂക്കള്‍ വേണ്ടപ്പോള്‍ 7.5 മുതല്‍ 10 സെന്‍റീമീററര്‍ വ്യാസമുള്ള കിഴങ്ങുകളാണ് ഉപയോഗിക്കുന്നത്. മുളച്ചുതുടങ്ങിയ കിഴങ്ങുകളാണ് നടുന്നതെങ്കില്‍ വളരെ വേഗത്തില്‍ പൂക്കളുണ്ടാകും. അതിനാല്‍ കിഴങ്ങുകള്‍ ഇരുണ്ടസ്ഥലത്തോ മണലില്‍ പൂഴ്ത്തിവയ്ക്കുകയോ ചെയ്യാം. ഇങ്ങനെ മുളപൊട്ടിയ കിഴങ്ങുകള്‍ തടങ്ങളിലോ ചട്ടിയിലോ നടാന്‍ ഉപയോഗിക്കാം.
ജൈവവളങ്ങളാണ് ഇവയ്ക്കുത്തമം. പച്ചച്ചാണകം വെള്ളത്തില്‍ കലക്കി തെളിഞ്ഞ വെള്ളം ആഴ്ചയിലൊരിക്കല്‍ ചെടിക്കു ചുററും ഒഴിച്ചുകൊടുക്കുന്നതു ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ചെടി പൂക്കാന്‍ തുടങ്ങുന്പോള്‍ ചെടിക്കുചുററും ഉണങ്ങിയ ഇല കൊണ്ട് പുതയിടുന്നത് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കള വളരുന്നത് തടയാനും സഹായിക്കും. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും നനയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ മഴക്കാലത്തും മഞ്ഞുകാലത്തും നന ആഴ്ചയിലൊരിക്കലോ പത്തുദിവസത്തിലൊരിക്കലോ മതിയാകും. പൂക്കാറാകുന്പോള്‍ ചെടിക്കു താങ്ങുകൊടുക്കേണ്ടതാണ്. ഇതിനായി മുളയുടെ കഷണങ്ങളോ ഈററയോ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് പൂക്കള്‍ ഒടിയാതെ നില്ക്കാന്‍ സഹായിക്കും.
പൂക്കുലയിലെ ഏററവും അടിയിലത്തെ പൂവ് വിരിയുന്ന സമയമാണ് പൂക്കുല മുറിച്ചെടുക്കാന്‍ അനുയോജ്യം. നല്ല മൂര്‍ച്ചയുള്ള കത്തിയുപയോഗിച്ച് തണ്ടിന്‍റെ ഏററവുമടിയില്‍ വച്ചു തന്നെ മുറിച്ചെടുക്കണം. മുറിച്ചെടുത്തയുടനെ ഇവയുടെ തണ്ട് വെള്ളത്തില്‍ മുക്കിവയ്ക്കണം.
ഇല പഴുത്തു തുടങ്ങുന്ന സമയമാണ് കിഴങ്ങുകള്‍ ശേഖരിക്കേണ്ടത്. ഇതിനായി മണ്ണിളക്കി കിഴങ്ങുകള്‍ വേര്‍പെടുത്തുക. ഇവ തണലിലിട്ട് ഒരുദിവസം ഉണക്കി അഞ്ചുശതമാനം വീര്യമുള്ള ബി.എച്ച്.സി പൊടി വിതറിയശേഷം പോളിത്തീന്‍ ബാഗില്‍ സൂക്ഷിച്ചുവയ്ക്കാം. കിഴങ്ങ് ചീയാതിരിക്കാന്‍ 0.2 ശതമാനം വീര്യമുള്ള ഏതെങ്കിലും കുമിള്‍നാശിനിയില്‍ അരമണിക്കൂര്‍ മുക്കിവച്ച ശേഷം ഉണക്കി സൂക്ഷിക്കുക.
ട്യൂബ് റോസ് - (പോളിയാന്‍ന്ത ട്യൂബെറോസ)
അലങ്കാര സസ്യശ്രേണിയില്‍ ട്യൂബ് റോസ് അതിന്‍റെ പരിമളം കൊണ്ടും ചാരുതകൊണ്ടും ലാവണ്യം കൊണ്ടും പ്രത്യേക സ്ഥാനം വഹിക്കുന്നു. ട്യൂബ്റോസിന് വാണിജ്യപരമായി വളരെ പ്രാധാന്യം ഉണ്ട്. ഇവയുടെ പൂക്കള്‍ സുഗന്ധഎണ്ണ വ്യവസായത്തില്‍ ധാരാളമായി ഉപയോഗിക്കുന്നു.
ഇനങ്ങള്‍
നാല് തരത്തിലുളള ഇനങ്ങള്‍ താഴെ പ്രതിപാദിക്കുന്നു.
ഒറ്റനിറം:- പൂക്കള്‍ തൂവെളളനിറത്തിലുളളതും, ദളപുടം ഒറ്റവരിയായി കാണുകയും ചെയ്യുന്നു. ശ്രീനഗര്‍, കല്‍ക്കട്ട സിംഗിള്‍, മെക്സിക്കന്‍ സിംഗിള്‍, സുവര്‍ണ്ണരേഖ.
രണ്ടു നിറത്തിലുളളവ:- പൂക്കള്‍ക്ക് വെളളനിറമാണ്. വെളളയില്‍ ചെറിയ പിങ്ക് കലര്‍ന്ന ചുവന്ന പുളളികള്‍ കാണാം. ദളപുടങ്ങള്‍ ധാരാളം ചുറ്റുകളായി വളരുന്നു. സുവാസിനി, കല്‍ക്കട്ട ഡബിള്‍, പേള്‍ എന്നിവയാണ് ഇനങ്ങള്‍.
അര്‍ദ്ധ-ഇരു നിറത്തിലുളളവ:- രണ്ടുവരി ഗണത്തില്‍പ്പെട്ട ഇനങ്ങളോടു സാമ്യമുണ്ടെങ്കിലും രണ്ടോ മൂന്നോ ദളപുടങ്ങളെ കാണുകയുള്ളൂ.
ബഹുവര്‍ണ്ണ ഇനങ്ങള്‍:- ഇവയ്ക്ക് ബഹുവര്‍ണ്ണമായ ഇലകളും അവയുടെ അരികുകള്‍ക്ക് മഞ്ഞനിറവുമായിരിക്കും.
മണ്ണ്:-
വായൂ സഞ്ചാരമുളളതും, നീര്‍വാഴ്ചയുളളതുമായ മണല്‍ കലര്‍ന്ന എക്കല്‍ മണ്ണാണ് ട്യൂബ് റോസിന് ഉത്തമം.
വംശവര്‍ദ്ധന:-
കിഴങ്ങുകള്‍ (ബള്‍ബ്) വഴി വംശവര്‍ദ്ധനവ് നടത്തുന്നു. ബോട്ടിന്‍റെ ആകൃതിയുള്ള കിഴങ്ങുകള്‍ (2-3 സെന്‍റീ മീറ്റര്‍ വലിപ്പത്തിലുള്ളവ) ആണ് നടാന്‍ ഉത്തമം. 1.25-1.50 ലക്ഷം കിഴങ്ങുകള്‍ (800-900 കിലോഗ്രാം) ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് ആവശ്യമാണ്.
പരിചരണ മാര്‍ഗ്ഗങ്ങള്‍:-
3-4 തവണ നിലം നന്നായി ഉഴണം. അടിവളമായി 30ടണ്‍ കാലിവളം നല്‍കണം. മേയ്- ജൂലായ് മാസമാണ് നടാന്‍ ഉത്തമമായ സമയം. 2-5 സെന്‍റീമീറ്ററോ അതിലധികമോ വലിപ്പത്തിലുള്ള കിഴങ്ങുകള്‍ 7-10 സെന്‍റീമീറ്റര്‍ ആഴത്തിലും, 20*25 സെന്‍റീമീറ്റര്‍ അകലത്തിലും നടേണ്ടതാണ്. ഒരു ഹെക്ടറിന് 100:50:50 കിലോഗ്രാം പാക്യജനകം:ഭാവകം:ക്ഷാരം എന്നിവ നല്‍കണം. പകുതി പാക്യജനകവും, മുഴുവന്‍ ഭാവകവും ക്ഷാരവും നടുന്പോഴും, ബാക്കിയുള്ള പാക്യജനകം പൂക്കുല ഉണ്ടാകുന്പോഴും നല്‍കണം. കാലാവസ്ഥയ്ക്ക് അനുസരണമായി 5-10 ദിവസത്തില്‍ നല്ല രീതിയില്‍ ജലസേചനം നല്‍കണം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് പൂക്കാലം.
കുറ്റിവിള:
വിളവെടുപ്പിനുശേഷം, പൂക്കുലയുടെ തണ്ട് താഴ്ത്തി മുറിച്ചുമാറ്റിയ ശേഷം വളവും, ജലസേചനവും നല്‍കേണ്ടതാകുന്നു. ഒറ്റനടീല്‍കൊണ്ട് 3-4 കുറ്റിവിള വരെ ചെടി നിലനിര്‍ത്താം. 3-4 കുറ്റിവിളയ്ക്കു ശേഷം കിഴങ്ങുകള്‍ മാറ്റി നട്ടില്ലാ എങ്കില്‍ പൂക്കുല ചെറുതാകും.
സസ്യ സംരക്ഷണം
പുല്‍ച്ചാടി, കക്ക, ത്രിപ്സ് എന്നിവയാണ് പ്രധാന കീടങ്ങള്‍. മാലത്തിയോണ്‍, കാര്‍ബാറില്‍ എന്നിവ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം. നിമാവിരയുടെ ആക്രമണം ഉണ്ടായാല്‍ കാര്‍ബോ ഫ്യുറാന്‍ ഉപയോഗിക്കണം. സാധാരണയായി ട്യുബ്റോസില്‍ അസുഖമൊന്നും കാണാറില്ല. എന്നാലും ചെറിയ തോതിലെങ്കിലും സ്ക്ലീറോഷ്യം കുമിളകള്‍ ഇലയേയും പൂവിന്‍റെ തണ്ടിനെയും ആക്രമിക്കുന്നത് കാണാം. ഇതുമൂലം ഇലപൊഴിയുകയും, തണ്ടുകള്‍ ഒടിയുകയു ചെയ്യും. കുമിള്‍നാശിനി ഉപയോഗിച്ച് ഇതു നിയന്ത്രിക്കാം.
വിളവെടുപ്പും, ആദായവും
മേശപ്പുറം അലങ്കരിക്കാനായി ട്യൂബ്റോസിന്‍റെ പൂക്കുലകള്‍ അടിഭാഗം ചേര്‍ത്ത് മുറിച്ചെടുക്കണം. എന്നാല്‍ ഹാരം, മറ്റ് അലങ്കാരങ്ങള്‍ എന്നിവയ്ക്ക് ഓരോ പൂവായി തണ്ടില്‍ നിന്നും പറിച്ചെടുക്കാം. വിവിധ വിളകളില്‍ കിട്ടുന്ന പൂവിന്‍റെ അളവ് താഴെ ചേര്‍ക്കുന്നു
ഒന്നാംമുഖ്യവിള 5-10 ടണ്‍/ ഹെക്ടര്‍
ഒന്നാം കുറ്റിവിള 5-10 ടണ്‍/ഹെക്ടര്‍
രണ്ടാം കുറ്റിവിള 4-6 ടണ്‍/ഹെക്ടര്‍
ക്രൊസാന്‍ഡ്ര
ക്രൊസാന്‍ഡ്രയുടെ പൂക്കള്‍ അവയുടെ നിറം കൊണ്ടും, തൂക്കക്കുറവു കൊണ്ടും, നീണ്ടകാലം സൂക്ഷിക്കാമെന്നതു കൊണ്ടും പ്രശസ്തമാണ്. നല്ല കടുത്ത ഓറഞ്ച് നിറത്തിലുള്ള പൂക്കള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. ഈ പൂക്കള്‍ ഹാരമുണ്ടാക്കാനും, തലയില്‍ ചൂടാനും ധാരാളമായി ഉപയോഗിക്കുന്നു.
ഇനങ്ങള്‍ :-
എല്ലോ ഓറഞ്ച്, ലുട്ടിയഎല്ലോ, ഡെല്‍ഹി.
മണ്ണ് :-
വൈവിധ്യമായ മണ്ണില്‍ ഈ ചെടി വളര്‍ത്താം. വളകൂറുള്ളതും, ചുവന്നതുമായ മണ്ണില്‍ നന്നായി വളരുന്നു. പി. എച്ച് 6-7.5 വരെ ഉത്തമം.
വംശവര്‍ദ്ധന :- --
തണ്ട് മുറിച്ചു നട്ടും, വിത്തു പാകിയും വംശവര്‍ദ്ധന നടത്താം. വിത്ത് മുളപ്പിച്ച തൈകള്‍ക്ക് 4-5 ജോഡി ഇലയാകുന്പോള്‍ മാറ്റി നടാവുന്നതാണ്. ട്രിപ്ലോയിസ് ഇനങ്ങളില്‍ തണ്ട് മുറിച്ചു നട്ടാണ് വംശവര്‍ദ്ധന നടത്തുന്നത്. നല്ല രീതിയില്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഇവയെ മാറ്റി നടാവുന്നതാണ്.
പരിചരണമാര്‍ഗ്ഗങ്ങള്‍ :-
നിലം 3-4 തവണ നന്നായി ഉഴുത് അടിവളമായി 25 ടണ്‍ കാലിവളങ്ങളും ചേര്‍ക്കണം. 60 സെന്‍റീമീറ്റര്‍ അകലത്തില്‍ തടങ്ങളെടുക്കണം. 33.3 ഃ 60 ഃ 60 കിലോഗ്രാം പാക്യജനകം: ഭാവകം:ക്ഷാരം എന്നിവ ഒരു ഹെക്ടറിന് എന്ന തോതില്‍ നല്‍കണം. 30 സെന്‍റീമീറ്റര്‍ അകലത്തില്‍ തൈകള്‍ നടാവുന്നതാണ്.
മേല്‍വളമായി 33.3 കിലോഗ്രാം പാക്യജനകം ഒരു ഹെക്ടറിന് എന്ന തോതില്‍ നട്ട് 3 മാസത്തിനു ശേഷവും, 8-9 മാസത്തിനു ശേഷവും നല്‍കണം. വളം നല്‍കി കഴിഞ്ഞാലുടന്‍ ജലസേചനം നടത്തണം. കളനശീകരണം, വളപ്രയോഗം, മണ്ണിളക്കല്‍ എന്നിവ ഒരുമിച്ച് നടത്തണം.
സസ്യസംരക്ഷണം :-
ഇലമൂട്ടകളും, പറ്റലുകളും, വെളളഈച്ചകളുമാണ് പ്രധാന കീടങ്ങള്‍. ഇവയെ ഫോസാലോണ്‍ (0.07%) അല്ലെങ്കില്‍ മീതൈല്‍ പാരത്തിയോണ്‍ (0.01%) എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം.
ഫ്യുസേറിയം സൊരാനി എന്ന കുമിള്‍ കാരണം ഇലകള്‍ മഞ്ഞളിച്ച്, ചെടികള്‍ വാടി നശിക്കുന്നു. ഈ രോഗം നിമാവിരയുളള പ്രദേശങ്ങളില്‍ കൂടുതലായി കാണുന്നു. ഫോറേറ്റ് 1 ഗ്രാം ഒരു ചെടിക്ക് എന്ന തോതില്‍ നല്‍കി നിയന്ത്രിക്കാം.
വിളവെടുക്കലും വിളവും :-
ചെടികള്‍ നട്ട് 2-3 മാസത്തിനു ശേഷം പൂത്തുതുടങ്ങുകയും, വര്‍ഷത്തില്‍ മുഴുവനും പൂക്കള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ മഴക്കാലത്ത് ഉത്പാദനം കുറവായിരിക്കും. പൂക്കള്‍ രാവിലെയാണ് പറിച്ചെടുക്കാന്‍ ഉത്തമം. ഒന്നിടവിട്ട ദിവസങ്ങളില്‍ വേണം പൂക്കള്‍ പറിക്കാന്‍. ഒരു ഹെക്ടറില്‍ നിന്നും 5 ടണ്‍ വരെ പൂക്കള്‍ ലഭിക്കും.
ഓര്‍ക്കിഡ്
ഇന്ന് പൂക്കളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് ഓര്‍ക്കിഡുകള്‍ ആണ്. ഓര്‍ക്കിഡ് പൂവിന് സവിശേഷതകള്‍ പലതുണ്ട്-- വളര്‍ത്താന്‍ വളരെ കുറച്ച് സ്ഥലം മതി. കേരളത്തിലെ കാലാവസ്ഥ ഓര്‍ക്കിഡ് വളര്‍ത്താന്‍ വളരെ യോജിച്ചതാണ്. ഓര്‍ക്കിഡ് പൂക്കള്‍ ഇറുത്തെടുത്ത് കഴിഞ്ഞാലും ദീര്‍ഘനാള്‍ വാടാതെ നില്‍ക്കും.
ഓര്‍ക്കിഡ് ചെടികള്‍ വളരാനും നന്നായി പുഷ്പിക്കാനും കേരളത്തിലെ കാലാവസ്ഥ അനുയോജ്യമാണ്; പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ കാലാവസ്ഥ. ആന്തരിക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പനിലയും, ഇളം ചൂടുള്ള കാറ്റും ഓര്‍ക്കിഡ് ചെടികളെ പുഷ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. പൂഷ്പകൃഷിയുടെ മേഖലയില്‍ ഇത്രമാത്രം ആദായം തരുന്ന ചെടികള്‍ വളരെ കുറവാണ്.
വലിയ കുടുംബം
\'ഓര്‍ക്കിഡേസി\' എന്നു പേരുള്ള ഒരു വലിയ സസ്യകുടുംബത്തിലെ അംഗങ്ങളാണ് ഇന്ന് നാം കാണുന്ന ഓര്‍ക്കിഡുകള്‍. ഇതില്‍ ഏതാണ്ട് 35000--ത്തോളം വ്യത്യസ്ഥ ഇനങ്ങള്‍ ഉണ്ട്.
വളരുന്ന സ്വഭാവമനുസരിച്ച് ഓര്‍ക്കിഡുകള്‍ രണ്ടു തരമുണ്ട്. ഒറ്റക്കന്പായി വളരുന്നതും, ഒന്നിലേറെ കന്പുകളിലൂടെ വളരുന്നതും. ഒറ്റകന്പായി മുകളിലേയ്ക്ക് വളര്‍ന്നു പോകുന്നതിനെ ശാസ്ത്രജ്ഞന്‍മാര്‍ \'മോണോപോഡിയല്‍\' എന്നു പറയുന്നു. ചുവട്ടില്‍ നിന്നും ഒന്നിലധികം കാന്പുകള്‍ കൂട്ടമായി വളരുന്നതാണ് \'സിംപോഡിയല്‍\'
പ്രധാന ഇനങ്ങള്‍ തിരിച്ചറിയുക
ഓര്‍ക്കിഡുകളുടെ വിസ്മയിപ്പിക്കുന്ന രൂപവും ഭാവവും നിറവും ഉള്ള പൂക്കള്‍ കണ്ട് പലരും ഓര്‍ക്കിഡ് വളര്‍ത്തുവാന്‍ തയ്യാറാകാറുണ്ട്. വലിയ വില കൊടുത്ത് ഇതിന്‍റെ തൈ അവര്‍ വാങ്ങുകയും ചെയ്യും. എന്നാല്‍ വളര്‍ത്തുന്ന ഇനത്തിന്‍റെ ചിട്ടവട്ടങ്ങള്‍ അറിയില്ലാ എങ്കില്‍, കൈനഷ്ടം വരും എന്നു തീര്‍ച്ച. അതിനാല്‍ ഓര്‍ക്കിഡ് വളര്‍ത്താന്‍ ഒരുങ്ങുന്നതിന് മുന്‍പ് ഈ കുടുംബത്തിലെ പ്രമുഖരെ ഒന്നു പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.
വാന്‍ഡ
സര്‍വ്വസാധാരണമായി നട്ടുവളര്‍ത്തുന്ന ഒരിനം ഓര്‍ക്കിഡാണ് വാന്‍ഡ. ഇതിന് വാണിജ്യ പ്രാധാന്യമുണ്ട്. വാന്‍ഡ തന്നെ രണ്ട് തരമുണ്ട്. സ്റ്റ്രാപ്പ് ലീഫ്ഡ് വാന്‍ഡയും ടെറേറ്റ് വാന്‍ഡയും.
സ്റ്റ്രാപ്പ് ലീഫ്ഡ് വാന്‍ഡ
ഇതിന് വീതി ഇലയന്‍ വാന്‍ഡ എന്നു പറയാം. ഇതിന്‍റെ ഇലകള്‍ സ്റ്റ്രാപ്പു പോലെ കട്ടിയും വീതിയുമുള്ളതാണ്. ഇലകള്‍ അടുത്തടുത്തായി വളരും. മരത്തിലും മറ്റു പറ്റിപ്പിടിച്ചു വളരുന്ന വാന്‍ഡ ടെസ്ലേറ്റ, വാന്‍ഡ സെറൂളി എന്നിവ സാധാരണ ഇനങ്ങളാണ്. വാന്‍ഡകള്‍, മരത്തില്‍ വച്ചു കെട്ടിയോ, തൂക്കു ചട്ടികളിലോ വളര്‍ത്താം.
ടെറേറ്റ് വാന്‍ഡ
വെയിലത്തു വളരാന്‍ ഇഷ്ടപ്പെടുന്ന ടെറേറ്റ് വാന്‍ഡുകള്‍, പെന്‍സിലിന്‍റെ രൂപത്തില്‍ ഇലകളുള്ളതാണ്. ഇത് വലിയ പൂക്കള്‍ തരും. വളരുന്നതനുസരിച്ച് താങ്ങു നല്‍കണം, തറ യില്‍ വരികളായോ കൂട്ടമായോ വളര്‍ത്താം.
വളരുന്നതിനനുസരണമായി 17:17:17 എന്ന രാസവളമിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കാം. കൂടാതെ ചാണകപ്പൊടിയും ചേര്‍ക്കാം.
മിസ് ജൊവാക്യം, ജോണ്‍ക്ലബ്, വൈറ്റ് ഫോം, റൂബി പ്രണ്‍സ്, ജോസഫിന്‍ വാന്‍ബ്രെറോ തുടങ്ങിയവ വാന്‍ഡയുടെ ചില വാണിജ്യപ്രാധാന്യമുള്ള ഇനങ്ങളാണ്.
ചട്ടിയിലാണ് നടുന്നതെങ്കില്‍ 22 സെന്‍റീമീറ്റര്‍ വലിപ്പമുള്ള പൂച്ചട്ടിയില്‍ തൊണ്ട്, ഇഷ്ടികക്കഷ്ണം, മരക്കരി എന്നിവ തുല്യയളവില്‍ ചേര്‍ത്ത മിശ്രിതം നിറച്ചിട്ടു നടുക.
അരാക്ക്നിസ്
\'അരാക്ക്നിസ്\' എന്ന ഗ്രീക്കു പദത്തിനര്‍ത്ഥം \'ചിലന്തി\' എന്നാണ്. ചിലന്തിയോടു സാദൃശ്യമുള്ള പൂക്കള്‍ വിടര്‍ത്തുന്നതുകൊണ്ടാണ് ഈ ഓര്‍ക്കിഡിന് അരാക്ക്നിസ് എന്നു പേരു കിട്ടിയത്. ഉയരത്തില്‍ വളരുന്ന സ്വഭാവമാണ്. അതിനാല്‍ താങ്ങുകള്‍ നല്‍കണം.
അരാക്ക്നിസ് ഓര്‍ക്കിഡ് രണ്ടു തരമുണ്ട്. എല്ലോ റിബണും, റെഡ് റിബണും. എല്ലോ റിബണ്‍ ഇനത്തില്‍ പൂവിതളില്‍ മഞ്ഞ വരകള്‍ ഉണ്ടാവും. എന്നാല്‍ റെഡ് റിബണിലാകട്ടെ ചുവന്ന വരകളാണ് പൂവിതളില്‍ ഉള്ളത്. അരാക്ക്നിസ് ചെടികളുടെ മുകളിലേയ്ക്കു വളരുന്ന ഭാഗം രണ്ടു മൂന്നു വേരുകളോടെ മുറിച്ചു നട്ടു വളര്‍ത്താം. ഇതിന് സൂര്യപ്രകാശം ഇഷ്ടമാണ്.
ഫലനോപ്സിസ്
ഒറ്റക്കന്പായി വളരുന്ന ഒരിനം ഓര്‍ക്കിഡ് ആണിത്. \'ഫലനോപ്സിസ്\' എന്നാല്‍ \'നിശാശലഭത്തോട് സാമ്യമുള്ളത്\' എന്നര്‍ത്ഥം. നിശാശലഭത്തോടു രൂപസാദ്യശ്യമുള്ള പൂക്കള്‍ ആണ് ഈ ഓര്‍ക്കിഡിന് ഫലനോപ്സിസ് എന്നു പേരു നേടിക്കൊടുത്തത്.
ഇതിന്‍റെ ഇലകള്‍ വീതി കൂടി തടിച്ചതും കടുംപച്ചയോ പിങ്കുകലര്‍ന്ന പച്ചയോ നിറം ഉള്ളതുമാണ്. ഫലനോപ്സിസ്, സംവിധാനം മാത്രമേ വളരുകയുള്ളു. ഉയരവും വളരെ കുറവായിരിക്കും.
ഫലനോപ്സിസ് അമാബിലിസ്, ഫലനോപ്സിസ് സാന്‍ഡറാന, ഫലനോപ്സിസ് വയല്യേ, ഫലനോപ്സിസ് പമീല എന്നിവ ഇതിന്‍റെ മികച്ച ഇനങ്ങളാണ്.
ഫലനോപ്സിസ്, തൂക്കു ചട്ടിയില്‍ വളര്‍ത്താം. വേരുകള്‍ക്കു ചുറ്റും ഈര്‍പ്പമുണ്ടായിരിക്കുന്നത് ഈ ഓര്‍ക്കിഡിനിഷ്ടമാണ്. അതിനാല്‍ ചുവട്ടില്‍ ചകിരി വച്ചുകൊടുക്കാം. ഇത് നടാനുള്ള ചട്ടി നേരത്തെ തന്നെ പകുതി മരക്കരി കൊണ്ടു നിറച്ചിരിക്കണം. തൈ നട്ടുകഴിഞ്ഞ് ചുറ്റും കരിക്കഷണങ്ങള്‍ നിരത്തി നിറയ്ക്കണം.
ഉണങ്ങിയ മരക്കഷണങ്ങളില്‍ കെട്ടിത്തൂക്കിയും ഫലനോപ്സിസ് വളര്‍ത്താം. ചിലപ്പോള്‍ ഫലനോപ്സിസിന്‍റെ ചുവട്ടില്‍ നിന്നോ പൂക്കള്‍ കൊഴിഞ്ഞ തണ്ടില്‍ നിന്നോ പുതിയ തൈകള്‍ ഉണ്ടാകാറൂണ്ട്. ഇവ ഇളക്കിയെടുത്ത്ു നടാവുന്നതാണ്.
ഡെന്‍ഡ്രോബിയം
ആയിരത്തോളം ഇനങ്ങളുള്ള ഒരിനം ഓര്‍ക്കിഡാണ് ഡെന്‍ഡ്രോബിയം. ചെടിയുടെ തണ്ടില്‍ ഒന്നുരണ്ടു പൂക്കള്‍ ഉണ്ടാകുന്നവയും, നീണ്ട പൂത്തണ്ടില്‍ നിരവധി പൂക്കള്‍ ഉണ്ടാകുന്നവയും ഉണ്ട്. ഇതില്‍ രണ്ടാമത്തെ ഇനം അലങ്കാരപൂഷ്പം (കട്ട് ഫ്ളവര്‍) എന്ന നിലയ്ക്കുപയോഗിക്കാന്‍ നല്ലതാണ്.
ഏറ്റവും പുതിയ തണ്ട്് ഒന്നോ രണേ്ടാ വേരുകളോടുകൂടി വേര്‍പെടുത്തി, ഡെന്‍ഡ്രോബിയം വളര്‍ത്താം.
മാഡം പാന്പഡോര്‍, സീസര്‍, ജാക്വിലിന്‍ കണ്‍സര്‍ട്ട്, സോണിയ എക്കാപോള്‍ പാന്‍ഡാ, എമ്മാ വൈറ്റ്, പിങ്ക് ഡയമണ്ട്, ഷെരീഫ ഫാത്തിമ എന്നിവയാണ് ഡെന്‍ഡ്രോബിയത്തിന്‍റെ കച്ചവട പ്രാധാന്യമുള്ള ഇനങ്ങള്‍.
ഒണ്‍സീഡിയം
നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുകയും പൂഷ്പിക്കുകയും ചെയ്യുന്ന ഒരിനം ഓര്‍ക്കിഡാണ് ഒണ്‍സീഡിയം. ഇതിന് താരതമ്യേന രോഗ ശല്യവും കുറവാണ്. \'നൃത്തം ചെയ്യുന്ന പെണ്‍ക്കുട്ടിയുടെ\' രൂപമാണ് ഒണ്‍സീഡിയത്തിന്‍റെ പൂക്കള്‍ക്ക്. അതിനാല്‍ ഇതിന് \'ഡാന്‍സിംഗ് ഗേള്‍\' എന്നും പറയുന്നു. \'ഗോള്‍ഡന്‍ ഷവര്‍\' എന്നും ഒണ്‍സീഡിയത്തെ വിളിക്കാറുണ്ട്. തടിച്ചു പരന്ന ചുവടും ചെറിയ ഇലകളുമാണ് ഇതിന്‍റെ പ്രത്യേകത. വളരെ വേഗം വളരും.
ഒണ്‍സീഡിയം പൂക്കള്‍, പൂഷ്പാലങ്കാരത്തിന് വളരെയേറെ ഉപയോഗിക്കുന്നു. \'ഒണ്‍സീഡിയം ഗോള്‍ഡിയാനം\' എന്ന ഇനമാണ് സര്‍വ്വസാധാരണമായി കാണപ്പെടുന്നത്.
ഗോവര്‍ റാംസേ, ടാക്ക, ഗേള്‍ഡന്‍ ഈഗിള്‍ എന്നിവ മഞ്ഞപ്പൂക്കള്‍ തരുന്നു.
ഗോള്‍ഡന്‍ സണ്‍സെറ്റ്, ലിന്‍ഡ്, റെയിന്‍ബോ എന്നിവ ചുവന്ന പൂക്കള്‍ വിടര്‍ത്തുന്നു.
പകുതി കരിക്കട്ട നിരത്തിയ ചട്ടിയില്‍ ഒണ്‍സീഡിയം നടാം. വളരുന്നതിനനുസരിച്ച് ജൈവവളവും രാസവളവും നല്‍കണം 17:17:17 മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തളിക്കുന്നത് ചെടി നന്നായി വളരാനും പുഷ്പിക്കാനും സഹായകമാകും.
കാറ്റ്ലിയ
കാറ്റ്ലിയ ഓര്‍ക്കിഡുകള്‍ ചെറിയ ചെടികളാണ്. എങ്കിലും വലിയ പൂക്കള്‍ വിടര്‍ത്തുന്നു. പൂക്കളില്‍ ധാരാളം നിറക്കൂട്ടുകള്‍ ഉണ്ടാവും. ഇത് ഓര്‍ക്കിഡ് ചട്ടികളില്‍ കെട്ടിത്തൂക്കി വളര്‍ത്താം. 60 % സൂര്യപ്രകാശമാണ് കാറ്റ്ലിയയ്ക്കും പഥ്യം.
സങ്കരങ്ങള്‍
മൂന്ന് ഇനം ഓര്‍ക്കിഡുകള്‍ തമ്മില്‍ സങ്കരണം നടത്തി. രൂപപ്പെടുത്തുന്നതാണ് \'ത്രിവര്‍ഗ്ഗസങ്കരങ്ങള്‍\'. ഇവയുടെ എല്ലാം പേരുകള്‍ \'അഞഅ\' എന്നീ മൂന്ന് അക്ഷരങ്ങളിലായിരിക്കും അവസാനിക്കുക. മൊക്കാറ സപ്നാരാ, ഹോള്‍ട്ടുമാറ, കഗ്വാരാ, ലിമാരാ, ലിയാരാ ഇവയൊക്കെ ഇതില്‍പ്പെടുന്നു.
വളങ്ങള്‍
ഓര്‍ക്കിഡിന്‍റെ വളപ്രയോഗം യഥാര്‍ത്ഥത്തിന്‍ ഇതൂമായി ബന്ധപ്പെട്ടു നിരന്തരം പ്രവര്‍ത്തിക്കുന്നവര്‍ വര്‍ഷങ്ങളായി സ്വന്തം അനുഭവത്തില്‍ നിന്നു രൂപപ്പെടുത്തി എടുത്തതാണ്. അതുകൊണ്ടു തന്നെ ഒരു ഓര്‍ക്കിഡ് കൃഷിക്കാരനും മറ്റൊരാളും ചെയ്യുന്ന വളപ്രയോഗത്തില്‍ വ്യത്യസങ്ങള്‍ ഉണ്ടാകാം.
ജൈവവളങ്ങളും രാസവളങ്ങളും ഓര്‍ക്കിഡിന്‍റെ ശരിയായ വളര്‍ച്ചയ്ക്കും പുഷ്പിക്കലിനും ആവശ്യമാണ്.
കാലിവളമാണ് ഇതില്‍ പ്രധാനം. മാസത്തുലൊരിക്കല്‍ വീതം കാലിവള പ്രയോഗം നടത്താം. പച്ചച്ചാണകവും ഉണക്കച്ചാണകവും കലര്‍ത്തിയെടുക്കുന്നതാണ് കാലിവളം എന്നോര്‍ക്കുക ഇത് 1:5, 1:10,1:15,1:20 എന്നിങ്ങനെ വിവിധയനുപാതത്തില്‍ വെള്ളവുമായി കലര്‍ത്തി തെളിയെടുത്ത് ചെടിച്ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം.
കോഴിവളമാണ് മറ്റൊന്ന്. ഇത് പ്രയോഗിക്കുന്നതിനു മുന്‍പ് കോഴിവളം ചൂടുള്ള ഒരു പദാര്‍ത്ഥമാണെന്നും അതുപയോഗിക്കുന്പോള്‍ തീര്‍ച്ചയായും നനവുണ്ടായിരിക്കണമെന്നും ഉറപ്പാക്കണം. 3 മാസത്തിലൊരിക്കലാണ് കോഴിവളം പ്രയോഗിക്കാവുന്നത്. തറയില്‍ വളര്‍ത്തുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് 200 ഗ്രാം കോഴിവളവും, ചട്ടിയില്‍ വളര്‍ത്തുന്നവയ്ക്ക് 20 ഗ്രാമൂമാണ് നല്‍കാവുന്നത്.
പന്നിവളവും ഓര്‍ക്കിഡിന് ഒരു നല്ല ജൈവാഹാരമാണ്. ഒരു ഭാഗം പന്നിവളം 10 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതിന്‍റെ തെളിയെടുത്ത് ഓരോ ചെടിയുടെയും ചുവട്ടില്‍ അരലിറ്റര്‍ വീതം ഒഴിച്ചു കൊടുക്കുക
ഗോമൂത്രംവും ഒരു ലിറ്റര്‍ 20 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടിച്ചുവട്ടില്‍ കുറേശ്ശെ ഒഴിച്ചുകൊടുക്കാവുന്നതാണ്.
രാസവളങ്ങള്‍
വിപണിയില്‍ കുട്ടുന്ന 10:10;10 എന്ന രാസവള മിശ്രിതമോ അല്ലെങ്കില്‍ 17:17:17 എന്ന രാസവള മിശ്രിതമോ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടികള്‍ക്കു നല്‍കാം.
സൂക്ഷ്മ മൂലക മിശ്രിതം
ഓര്‍ക്കിഡുകളില്‍ പുഷ്പിക്കല്‍ ത്വരിതപ്പെടുത്തുന്നതിനും. മറ്റും സഹായിക്കുന്ന ഒരു സൂക്ഷ്മ മൂലക മിശ്രിതം (ഫെര്‍ട്ടിലൈസര്‍ സൊല്യൂഷന്‍) കേരള കാര്‍ഷിക സര്‍വ്വകലാശാല ശൂപാര്‍ശ ചെയ്യുന്നു.
ഇത് തയ്യാറാക്കുന്നതിനുള്ള ചേരുവകള്‍ നോക്കുക
പൊട്ടാസ്യം നൈട്രേറ്റ് : 2.63 ഗ്രാം
അമോണിയം സള്‍ഫേറ്റ് : 0.44ഗ്രാം
മഗ്നിഷ്യം സള്‍ഫേറ്റ് : 2.04 ഗ്രാം
മോണോ കാല്‍സിയം ഫോസ്ഫേറ്റ് : 1.09 ഗ്രാം
കാല്‍സിയം സള്‍ഫേറ്റ് : 4.86 ഗ്രാം
ഫെറസ് സള്‍ഫേറ്റ് : 0.50 ഗ്രാം
മഗ്നീഷ്യം സള്‍ഫേറ്റ് : 1 ശതമാനം (ഇതില്‍ നിന്ന് 2.5 മി.ലി. മാത്രമുപയോഗിക്കുക)
വെള്ളം : 4 ലിറ്റര്‍
ഈ മിശ്രിതം തുല്യയളവു വെള്ളവുമായി കലര്‍ത്തിയാണ് ഉപയോഗിക്കുന്നത്.
പണം തരുന്ന ഓര്‍ക്കിഡ് പൂക്കള്‍
ഇന്ന് ലോക പൂഷ്പ വിപണിയില്‍ തന്നെ ഏറ്റവുമധികം വരുമാനം എത്തിക്കുന്നത് ഓര്‍ക്കിഡ് പൂക്കളാണ്. തായ്ലണ്ട്, ഹോളണ്ട്, മല്യേ, സിംഗപൂര്‍, എന്നീ വിദേശ രാജ്യങ്ങളൊക്കെ പൂതിയ പുതിയ നിറവും രൂപവും ഉള്ള ഓര്‍ക്കിഡ് പൂക്കള്‍ സങ്കരണത്തിലൂടെ ഉല്പാദിപ്പിച്ച് വിപണിയില്‍ എത്തിച്ച് പണം നേടുന്നു. തായ്ലാണ്ട്, ഓരോ വര്‍ഷവും 30 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നേടുന്ന ഓര്‍ക്കിഡ് പൂഷ്പ വ്യാപാരം നടത്തുന്നു. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക പോലും അലങ്കാര പൂഷ്പക്കൃഷിയില്‍ വളരെ മുന്നേറിയിരിക്കുന്നു. ഈ രാജ്യങ്ങളിലൊക്കെ ഓര്‍ക്കിഡ് കൃഷി വളരെ ചെലവു കൂടിയ സന്പ്രദായമാണ്. കാരണം ഇവിടങ്ങളില്‍ ഗ്ലാസ് ഹൗസും ഗ്രീന്‍ ഹൗസും മറ്റും കൃത്രിമമായി പണിത് അതിനുള്ളില്‍ ഓര്‍ക്കിഡ് ചെടികള്‍ വളരാന്‍ വേണ്ട അന്തരീക്ഷം സൃഷ്ടിച്ചിട്ടാണ് അവ വളര്‍ത്തുന്നത്. എന്നാല്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഇതിന്‍റെയൊന്നും ആവശ്യമില്ല. ഇവിടെ ഓര്‍ക്കിഡ് തുറന്ന അന്തരീക്ഷത്തില്‍ തന്നെ വളര്‍ത്താം അത്യാവശ്യം വെയില്‍ നിയന്ത്രിക്കുവാനുള്ള തണല്‍ വലകള്‍ (ഷെയിഡ് നെറ്റുകള്‍) കെട്ടിക്കൊടുത്താന്‍ മതി.
100 ചെടികള്‍ ഒരു ഓര്‍ക്കിഡ് യൂണിറ്റായി കണക്കാക്കുകയാണെങ്കില്‍-
വാന്‍ഡ-100 വാന്‍ഡാ ചെടികളില്‍ നിന്ന് ശരാശരി 600 പൂക്കള്‍ ഒരു വര്‍ഷം കിട്ടും. ഇതില്‍ നിന്നുള്ള വരുമാനം 7200 രൂപ. തൈകള്‍ വിറ്റു കുട്ടുന്ന വരുമാനം വേറെ.
അരാക്ക്നിസ് ഓര്‍ക്കിഡിന്‍റെ മികച്ച നടീല്‍ വസ്തുവിന് 15 രൂപ വരെ വില കിട്ടും. എന്നാല്‍ മൊക്കാറ. ആരാന്‍ഡ പോലുള്ള ഇനങ്ങള്‍ക്ക് 250 രൂപ വരെ ഒരു തൈയ്ക്ക് വിലയുണ്ട്.
ഒണ്‍സീഡിയം-100 ഒണ്‍സീഡിയം ചെടികളില്‍ നിന്ന് ശരാശരി 10000 രുപ മുതല്‍ 20000 രുപ വരെ പ്രതിവര്‍ഷം പൂക്കള്‍ വിറ്റുകിട്ടും. രണ്ടുവര്‍ഷം കൊണ്ട് ചെടികളുടെ എണ്ണവും വര്‍ദ്ധിക്കും,
ഡെന്‍ഡ്രോബിയം -100 ഡെന്‍ഡ്രോബിയം ഓര്‍ക്കിഡുകളില്‍ നിന്ന് പ്രതിവര്‍ഷം 5000 മുതല്‍ 8000 വരെ രൂപയ്ക്കുള്ള പൂക്കള്‍ കിട്ടും.
തുടക്കം കുറഞ്ഞ രീതിയില്‍ മതി. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെടാന്‍ കഴിയുന്ന ആര്‍ക്കും ഓര്‍ക്കിഡ്, വളര്‍ത്താം. കുറച്ച് നല്ല ഓര്‍ക്കിഡ് തൈകള്‍ വാങ്ങി വളര്‍ത്തി നോക്കുക. അവ പൂഷ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ സ്ഥലവും സൗകര്യവും നോക്കി വിപൂലപ്പെടുത്തുന്നതാ ലോചിക്കാവുന്നതേയുള്ളു. പൂക്കള്‍ക്ക് വിപണി കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഓര്‍ക്കിഡ് പൂക്കള്‍ ഉണെ്ടങ്കില്‍ ആവശ്യക്കാര്‍ നിങ്ങളെത്തേടിയെത്തും. മാലകളും, ബൊക്കേകളും, ബ്രൈഡല്‍ ബൊക്കേകളും ഒക്കെ ഇന്ന് ഓര്‍ക്കിഡ് പൂക്കള്‍ കൊണ്ട് ധാരാളം തയ്യാറാക്കുകയും വിറ്റഴിക്കുകയും ചെയ്യുന്നു.
രോഗങ്ങള്‍
ഓര്‍ക്കിഡ് ചെടികളെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടത് ആന്ത്രാക്നോസ് ആണ്.
ആന്ത്രാക്നോസ്
ഒരു പ്രധാന കുമിള്‍ രോഗം ഇലകളില്‍ മഞ്ഞപ്പുള്ളികള്‍ കാണുന്നു. ഇത് ക്രമേണ വ്യാപിച്ച് ഇല പാടേ മഞ്ഞ നിറമായി അടര്‍ന്നുവീഴുന്നു. ചെടിയുടെ വളര്‍ച്ചയും മുരടിക്കും.
ഫോള്‍ട്ടാഫ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ സിനെബ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ബാവിസ്റ്റിന്‍ (ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തല്‍) എന്നിവയില്‍ ഏതെങ്കിലുമൊരു കുമിള്‍ നാശിനി ആഴ്ചയില്‍ ഒരിക്കല്‍ തളിച്ച് രോഗം നിയന്ത്രിക്കാം.
മണ്ടയഴുകല്‍
ഒരു മാരക രോഗം. ഫലനോപ്സിസ്, അരാന്‍ഡ പോലുള്ള ഇനങ്ങളില്‍ ഈ രോഗം പെട്ടെന്നുണ്ടാകും. മണ്ടയഴുകലുള്ള ചെടിയുടെ ഇല, വലിച്ചാല്‍ ഊരിപ്പോരും. രോഗ ബാധിതമായ ഇലകള്‍ നീക്കി മണ്ട വൃത്തിയാക്കി അവിടെ ഫോള്‍ട്ടാഫ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) സിനെബ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ഇവയില്‍ ഒരു കുമിള്‍നാശിനി ഉപയോഗിച്ചു രോഗം നിയന്ത്രിക്കം.
വേരുചീയല്‍
പേരു സൂചിപ്പിക്കുന്നതുപോലെ രോഗം ബാധിച്ച ചെടിയുടെ വേരുകള്‍ അഴുകി ചെടികള്‍ നശിക്കുന്നു. മഴക്കാലത്താണ് ഈ രോഗബാധയ്ക്ക് സാധ്യത കൂടുതല്‍. \'അരാന്‍ഡ\' ഇനത്തിലാണ് വേരുചീയല്‍ കൂടുതല്‍ കാണുന്നത്. തൊണ്ടുപയോഗച്ച് ഓര്‍ക്കിഡ് ചെടികള്‍ നടുന്നതും രോഗം വരുന്നതിനുള്ള ഒരു കാരണമായി പറയാറുണ്ട്. ഫോള്‍ട്ടാഫ് (2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ബാവിസ്റ്റിന്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ഇവയില്‍ ഏതെങ്കിലുമൊരു കുമിള്‍ നാശിനി ആഴ്ചയിലൊരിക്കല്‍ വീതം തളിച്ച് രോഗനിയന്ത്രണം നടത്താം. വേരുകള്‍ക്കു ചുറ്റും വേണ്ടത്ര വായുസഞ്ചാരം ലഭ്യമാക്കാനും ശ്രദ്ധിക്കണം.
കീടങ്ങള്‍
ശല്‍ക്കപ്രാണികള്‍
പ്രധാന ശത്രുക്കളിലൊന്ന്. ചെടിയുടെ ചുവടോടു ചേര്‍ന്ന് ഇലകളുടെ ഇരുവശത്തുമായി പറ്റിക്കൂടിയിരുന്ന് നീരൂറ്റിക്കുടിക്കുന്നു. അങ്ങനെ ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു. മൂന്നു സ്പൂണ്‍ വൈറ്റ് ഓയില്‍ 2 ലിറ്റര്‍ വെള്ളത്തില്‍ മാലത്തയോണുമായി കലര്‍ത്തി ചെടിയില്‍ തളിച്ച് ശല്‍ക്ക പ്രാണികളെ ഒഴിവാക്കാം. അല്ലെങ്കില്‍ 1.5 മില്ലി ലിറ്റര്‍ നുവാക്രോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചും നിയന്ത്രണം ഉറപ്പാക്കാം.
മീലി മുട്ട
ഓര്‍ക്കിഡിന്‍റെ ഇലയിലും തണ്ടിലും നിന്ന് നീര് വലിച്ചു കുടിക്കുന്ന മീലി മുട്ടകളെയും നേരെത്തെ പറഞ്ഞ മരുന്നുപ്രയോഗം കൊണ്ടു നശിപ്പിക്കാം.
പാറ്റയും ഒച്ചും
ഓര്‍ക്കിഡ് ചെടികളുടെ പുതുവേരുകളെ പാറ്റകള്‍ തിന്നുന്നു. ഇതിനെ \'ബെയ്ഗോണ്‍ ബെയിറ്റ്\' ഉപയോഗിച്ചു നിയന്ത്രിക്കുക.
രാത്രി സമയത്ത് പുറത്തിറങ്ങി ഓര്‍ക്കിഡിന്‍റെ തളിരിലയും പുതുമുളകളും നശിപ്പിക്കകയാണ് ഒച്ചിന്‍റെ പരിപാടി. ഇവയെ കൈകൊണ്ട് പെറുക്കി നശിപ്പിക്കാം അല്ലെങ്കില്‍ മെറ്റാല്‍ഡിഹൈഡ് ബെയിറ്റ് വച്ചു കൊല്ലം. ബെയിറ്റ് കീടനാശിനികളും മറ്റും വില്ക്കുന്ന കടകളില്‍ വാങ്ങാന്‍ കുട്ടും.
ചുവന്ന ചെള്ള്
ഇലകളുടെ അടിവശത്ത് പറ്റിയിരുന്ന് നീരുറ്റിക്കുടിക്കുന്നതാണ് ചുവന്ന ചെള്ള്. മാലത്തയോണ്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം.
ഓര്‍ക്കിഡ് പൂക്കള്‍ക്ക് രസകരമായ പേരുകള്‍
വളരെ തന്മയത്വത്തോടെ വര്‍ണ്ണങ്ങള്‍ പരസ്പരം കൂട്ടിക്കലര്‍ത്തിയും മറ്റെങ്ങും കാണാന്‍ കഴിയാത്ത രൂപഭാവങ്ങള്‍ നല്‍കിയുമാണ് പ്രകൃതി, ഓര്‍ക്കിഡ് പൂഷ്പങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. മിക്കവാറും പൂക്കള്‍ക്കൊക്കെ അവയുടെ രൂപവുമായി ഇണങ്ങുന്ന ഒരു സാധാരണ പേരു കൂടിയുണ്ടാകും. പൂതുതായി ഈ രംഗത്തേയ്ക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഈ സാധാരണ പേരുകള്‍, ഇവയെ വളരെ വേഗം തിരിച്ചറിയാന്‍ സഹായിക്കും.
സാധാരണപേര്
ശാസ്ത്രനാമം
ലേഡീസ് സ്ലീപ്പര്‍ ഓര്‍ക്കിഡ്
പാഫിയോപെഡിലം സ്പീഷീസ്
ഡാന്‍സിംഗ് ഗേള്‍
ഒണ്‍സീഡിയം ഗോള്‍ഡിയാന
ഫോക്സ് ടെയില്‍ ഓര്‍ക്കിഡ്
റിങ്കോസ്റ്റെലിസ് റെട്ടൂസ
മങ്കി ഓര്‍ക്കിഡ്
വാന്‍ഡ ടാട്സെറി
ഗ്രീന്‍ മാന്‍ ഓര്‍ക്കിഡ്
അക്കിറാസ് ആന്ത്രപ്പോഫോറ
റാറ്റ് ടെയില്‍ ഓര്‍ക്കിഡ്
ഒബെറോണിയ സ്പീഷീസ്
സ്പൈഡര്‍ ഓര്‍ക്കിഡ്
അരാക്ക്നിസ് സ്പീഷീസ്
ഡൗവ് ഓക്കിഡ്
പെരിസ്റ്റേറിയ എലേറ്റ
ബട്ടര്‍ഫ്ളൈ ഓര്‍ക്കിഡ്
ഒണ്‍സീഡിയം പാപ്പിലിയോ
ബീ ഓര്‍ക്കിഡ്
ഒഫ്രിസ് എപ്പിഫെറ
ജ്യൂവല്‍ ഓര്‍ക്കിഡ്
അനക്റ്റോകൈലസ് സ്പീഷീസ്
ബ്ലൂ വാന്‍ഡാ
വാന്‍ഡ സെറൂളി
റെഡ് വാന്‍ഡ
റെനന്തിറ ഇംഷുട്ടിയാന
ഹോളി ക്രോസ്ഓര്‍ക്കിഡ്
എപ്പിഡെന്‍ഡ്രം ഇബാജ്യൂയിന്‍സ്
ടൈഗര്‍ഓര്‍ക്കിഡ്
ഗ്രാമറ്റോഫില്ലം സ്പീഷീയോസം
മറ്റു പൂക്കള്‍ക്കൊന്നുമില്ലാത്ത ഒരു പ്രാധാന മേന്മ കൂടി ഓര്‍ക്കിഡ് പൂക്കള്‍ക്കുണ്ട്. ദീര്‍ഘനാള്‍ വാടാതെയും ചൈതന്യം നഷ്ടമാകാതെയും നില്‍ക്കുമെന്നതിനാല്‍, വളര്‍ത്തുന്ന ആര്‍ക്കും ചെടിയില്‍ വിടര്‍ന്നുനില്‍ക്കുന്ന പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ അവസരമുണ്ടാകുന്നു. അങ്ങനെ ലഭിക്കുന്ന മാനസികോല്ലാസം വിലമതിക്കാവുന്നതല്ല. എന്നാല്‍ ഭംഗി കൊണ്ടു മാത്രമായില്ലല്ലോ- വിറ്റുപോകുന്പോഴും ഓര്‍ക്കിഡ് പൂക്കള്‍ കര്‍ഷകന് തരക്കേടില്ലാത്ത വില തിരിച്ചു നല്‍കുന്നു. തന്നെ ശ്രദ്ധാപൂര്‍വ്വം വളര്‍ത്തിയതിനുള്ള പ്രത്യൂപകാരം ഇതാണ് ഓര്‍ക്കിഡ് പൂക്കളുടെ മഹത്ത്വവും.
സര്‍പ്പസൗന്ദര്യവുമായി ഒരു ഓര്‍ക്കിഡ്
സര്‍പ്പസൗന്ദര്യമാണ് പാഫിയോ പീഡലത്തിന്‍റെ പുക്കളുടേത്. \'പാഫിയോപീഡിലം കല്ലോസം\' എന്ന ഇനത്തിന്‍റെ പൂവിന് തല ഉയര്‍ത്തിപ്പിടിച്ച സര്‍പ്പത്തിന്‍റെ ആകൃതിയാണ്. നിറങ്ങളും വരകളും കുറികളുമൊക്കെ ഏകദേശം അതുപോലെ തന്നെ.
സ്ത്രീകളുടെ സ്ലിപ്പറിന്‍റെ രൂപത്തിലുള്ള പ്രത്യേക തരം പുഷ്പാധരമാണ് ലേഡീസ് സ്ലിപ്പര്‍ എന്ന പേര് ഇതിന് സന്പാദിച്ചു കൊടുത്തത്. വളരെ പ്രചാരമുള്ള ഓര്‍ക്കിഡാണിത്. വിദേശ രാജ്യങ്ങളില്‍ പാഫിയോ പീഡിലത്തിന്‍റെ ധാരാളം സങ്കരയിനങ്ങള്‍ വിപുലമായി കൃഷി ചെയ്യുന്നുണ്ട്. തണുപ്പു കാലത്ത് പൂക്കുന്ന സ്വഭാവം, കൂടുതല്‍ നാള്‍ വാടാതെ നില്‍ക്കാനുള്ള കഴിവ്, ഇളംചുവപ്പ്, പച്ച, തവിട്ട്, വെള്ള നിറങ്ങളിലുള്ള മനോഹരമായ പൂക്കള്‍ -ഇവയൊക്കെ പാഫിയോ പീഡിലത്തിന്‍റെ പ്രത്യേകതകളാണ്.
അറുപതോളം സ്പീഷീസുകള്‍ പാഫിയോ പീഡിലത്തില്‍ കാണുന്നു. ധാരാളം സങ്കരയിനങ്ങളുമുണ്ട്. ഏഴിനം സ്പീഷീസുകള്‍ ഇന്ത്യയില്‍ കാണുന്നുണ്ട്. അവയെല്ലാം ഇന്ത്യയുടെ കിഴക്കും വടക്കുമുള്ള ഉയരം കൂടിയ മലന്പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. പൂക്കള്‍ക്ക് നല്ല ആകര്‍ഷണീയത യുള്ളതിനാല്‍ ഓര്‍ക്കിഡ് വളര്‍ത്തുന്നവരുടെ ഇടയില്‍ ഇതിന് ഗണ്യമായ പരിഗണനയുണ്ട്.
പ്രധാന സ്പീഷീസുകള്‍
പാഫിയോപീഡിലം ഫെറിയാനം പാഫിയോപീഡിലം ഹിര്‍സൂട്ടിസിമം പാഫിയോപീഡിലം ഇന്‍സിഗ്നെ പാഫിയോ പീഡിലം സ്പൈസെറിയാനം പാഫിയോപീഡിലം വെനസ്റ്റം പാഫിയോപീഡിലം വില്ലോസം പാഫിയോപീജിലം ഡ്രൂറി
ഇവ ടെറസ്ട്രിയല്‍ വിഭാഗത്തില്‍പെടുന്നു. കട്ടിയുള്ള വേരുകളുണ്ട്്. പര്‍വത പ്രാന്തങ്ങളില്‍ കാണുന്ന ചുണ്ണാന്പുകല്ല് അടങ്ങിയ പാറകളിലാണ് സാധാരണ വളരുന്നത്. ഇലകള്‍ നീളമുള്ളതും മൃദുത്വമേറിയവയുമാണ്. പാഫിയോപീഡിലം വെനസ്റ്റം പോലുള്ള ചില ഇനങ്ങളുടെ ഇലയ്ക്ക് നീളം കുറവും ഇലയുടെ അടിയില്‍ ചില പാടുകളും കാണുന്നു. ഒന്നോ രണേ്ടാ പൂക്കള്‍ മാത്രമേ ഉണ്ടാകാറുള്ളൂ.
ഫെയ്റിയാനം ഇനങ്ങളുടെ പൂക്കള്‍ക്ക് ബാലെ നൃത്തക്കാരിയുടെ ആകര്‍ഷണീയതയുണ്ട്. പച്ച കലര്‍ന്ന വെള്ള പൂക്കള്‍. ഇതളുകള്‍ക്ക് ധൂമ്രവര്‍ണം (കറുപ്പും ചുവപ്പും കലര്‍ന്ന നിറം), ഇന്‍സിഗ്നെ ധൂമ്രവര്‍ണം കലര്‍ന്ന തവിട്ടുനിറമാണ്. ഇടക്കിടെ പൂക്കുന്നു. സ്പൈസെറിയാനത്തിന് മഞ്ഞ കലര്‍ന്ന പച്ചനിറമാണ്. വെനസ്സത്തിന് പച്ചകലര്‍ന്ന വെള്ള നിറമാണ്. പാഫിയോപീഡിലം ജനുസ്സിലുള്ള പൂക്കളുടെ നിറം വ്യക്തമായി പറയുക ഏറെ ബുദ്ധിമുട്ടാണ്. കാരണം വിദളങ്ങള്‍ക്ക് ഒരു നിറവും ദളങ്ങള്‍ക്കു മറ്റൊരു നിറവും അധരത്തിന് മൂന്നാമതൊരു നിറവും - ഇങ്ങനെയാണ് ഇതിന്‍റെ പൂക്കളുടെ നിറഭേദം.
സങ്കരയിനങ്ങള്‍
പാഫിയോപീഡിലം വിന്‍സ്റ്റണ്‍ - ചര്‍ച്ചില്‍
പാഫിയോപീഡിലം ഡൗണ്‍ലാന്‍ഡ്
പാഫിയോപീഡിലും മില്ലേര്‍സ് ഡാട്ടര്‍ സ്നോമെയ്ഡന്‍
പാഫിയോ പീഡിലം മാഡിയെ
പാഫിയോപീഡിലം ഹെല്ലാസ്
പാഫിയോപീഡിലം പെസഫിക് ഓഷ്യന്‍
കേരളത്തിലെ അഗസ്തിഗിരിയുടെ പ്രാന്തങ്ങളില്‍ മാത്രമുള്ള ഒരിനമാണ് പാഫിയോ പീഡിലം ഡ്രൂറി. ഓര്‍ക്കിഡ് പ്രേമികള്‍ക്കിടയില്‍ ഏറെ കീര്‍ത്തിയുള്ള ഓര്‍ക്കിഡാണിത്. പല കാരണങ്ങളാല്‍ ഡ്രൂറി പ്രാധാന്യമര്‍ഹിക്കുന്നു. ഇന്ത്യയില്‍ കാണുന്ന മറ്റിനങ്ങളായ ലേഡീസ് സ്ലിപ്പര്‍ പോലുള്ളവ വടക്കു--കിഴക്കന്‍ ഹിമാലയ സാനുക്കളിലാണ് കാണുന്നത്. പക്ഷെ ഡ്രൂറി അവിടെ കാണുന്നില്ല. തെക്കുള്ള കൊടുമുടി പ്രാന്തങ്ങളില്‍ മാത്രമായി ഡ്രൂറി ഒതുങ്ങുന്നു. ഇതിന്‍റെ പൂക്കള്‍ക്ക് മഞ്ഞ നിറമാണ്. ദളങ്ങളില്‍ നീളത്തില്‍ കറുത്ത രേഖകള്‍ കാണുന്നു.
കൃഷി രീതി
ചെടിച്ചട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന രീതിയില്‍ ഈ ഓര്‍ക്കിഡ് നടണം. താഴ്ന്നു പോകരുത്. നല്ല ജലനിര്‍ഗമന സൗകര്യം ഉണ്ടായിരിക്കണം. ഈ ഇനം ചെടികളില്‍ കപടകന്ദം ഇല്ലാത്തതു കൊണ്ട് വെള്ളം സംഭരിച്ചുവെക്കാന്‍ ചെടിക്ക് സൗകര്യമില്ല. അതിനാല്‍ കൂടെക്കൂടെ നനച്ചുകൊടുക്കണം. ഷേഡ്നെറ്റിനു താഴെ വേണം വളര്‍ത്താന്‍. തണുത്ത അന്തരീക്ഷം ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ കൂടെക്കൂടെ നനച്ചു കൊടുത്താല്‍ ചെടിക്കുചുറ്റും നല്ല തണുപ്പുകിട്ടും. അഴകിയ ഇല, ആറ്റുമണ്ണ്, ചെറിയ കരിക്കഷണം, ചെറുതായി ഉടച്ച ഓടിന്‍ കഷ്ണം എന്നിവ നന്നായി കലര്‍ത്തി ചട്ടി നിറയ്ക്കാന്‍ ഉപയോഗിക്കാം. ചെടി പൂത്തുകഴിഞ്ഞാല്‍ കൂടെക്കൂടെ നനയ്ക്കേണ്ട് ആവശ്യമില്ല. ധാരാളം വായുസഞ്ചാരമുള്ള സ്ഥലത്തുവേണം ചട്ടി സൂക്ഷിക്കുവാന്‍.
പൂക്കള്‍ കൂടുതല്‍ നാള്‍ വാടാതെ സൂക്ഷിക്കാന്‍ കഴിയുന്നതുകൊണ്ട് ഇതിന്‍റെ ചെടികള്‍ക്ക് വില കൂടുതലാണ്.
പൂക്കാലം
പാഫിയോപീഡജിലം ഇന്‍സിഗ്നെ : ഒക്ടോബര്‍-ഫെബ്രൂവരിയില്‍ പൂക്കുന്നു.
പാഫിയോപീഡിലം ഹിര്‍സൂട്ടിസിമം : ഏപ്രില്‍ - മേയ് മാസങ്ങളില്‍ പൂക്കുന്നു
പാഫിയോപീഡിലം സ്പൈസെറിയാനം : നവംബര്‍ - ഡിസംബറില്‍ പൂക്കുന്നു
പാഫിയോ പീഡിലം വെനസ്റ്റം : ഫെബ്രൂവരി - മാര്‍ച്ചില്‍ പൂക്കുന്നു.
പാഫിയോപീഡിലം വില്ലോസം : മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പുഷ്പിക്കുന്നു.
പാഫിയോപീഡിലം ഡ്രൂറി : ജനുവരി - മാര്‍ച്ചില്‍ പൂക്കുന്നു
ആന്തൂറിയം - ഓര്‍ക്കിഡ് ചെടികളിലെ സസ്യ സംരക്ഷണം
ആന്തൂറിയത്തിന്‍റെ ശത്രുജീവികള്‍
വളരെയധികം കയറ്റുമതി സാധ്യതയുള്ള ഒരു പുഷ്പ വിളയാണ് ആന്തൂറിയം. പ്രക്യത്യാ തന്നെ ഏറെ കീടപ്രതിരോധശക്തി ഈ ചെടിക്കുണ്ട്. എന്നാല്‍ അടുത്തകാലത്ത് ആന്തൂറിയം ക്യഷി വ്യാപകമായതോടുകൂടി ഈ വിളയേയും പല ശത്രുജീവികള്‍ ആക്രമിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. അവയില്‍ ചിലതാണ് ഇനിപ്പറയുന്നത്.
മുഞ്ഞ (അുവശറ)െ
ചെറി., നേര്‍ത്ത ശരീരമുള്ള, മിക്കവാറും പച്ച നിറത്തോടുകൂടിയ ഒരു കീടമാണ് മുഞ്ഞ. ഈ കീടങ്ങള്‍ ചെടികളില്‍ നിന്ന് നീരുറ്റിക്കുടിക്കുന്നു. തന്മൂലം ഇലകള്‍ മഞ്ഞളിക്കുകയും ചെടിക്ക് ബലക്ഷയമുണ്ടാകുകയും ചെയ്യുന്നു. മാത്രമല്ല മുഞ്ഞ പല കുമിള്‍ രോഗങ്ങളെ പരത്തുകയും ചെയ്യുന്നു. ഒരു ചെടിയില്‍ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് മുഞ്ഞയെ ചുമന്നുകൊണ്ടു പോകുന്നത് ഉറുന്പുകളാണ്. ഇതിന് പ്രതിഫലമായി മുഞ്ഞ ഉത്പാദിപ്പിക്കുന്ന തേന്‍ പോലുള്ള ഒരു ദ്രാവകം ഉറുന്പുകള്‍ക്ക് ലഭിക്കുന്നു. ഈ ദ്രാവകം വീഴുന്ന ഇലകളില്‍ കരിംപൂപ്പല്‍ എന്ന കുമിള്‍രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു കീടനാശിനി ആഴ്ചയിലൊരിക്കല്‍ തളിച്ചാല്‍ മുഞ്ഞയെ നിയന്ത്രിക്കാന്‍ കഴിയും.
മെറ്റാസിഡ് 50 ഇ.സി. - ഒരു മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍
ഇക്കാലക്സ് 2 ഇ.സി. - 2 മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളത്തില്‍
ശല്‍ക്കകീടങ്ങളും മീലിമുട്ടകളും (ടരമഹല ശിലെര േെ& ങലമഹ്യ യൗഴ)െ
പല ചെടികളിലും കാണുന്ന കീടങ്ങളാണിവ. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇവയുടെ സംഖ്യ കൂടുതലായിരിക്കും. തണ്ട്, ഇല എന്നിവയില്‍ നിന്ന് ശല്‍ക്കകീടങ്ങള്‍ നീരുറ്റിക്കുടിക്കുന്നു. കട്ടികുറഞ്ഞ ശല്‍ക്കങ്ങളെ ഉറുന്പുകളാണ് ആന്തൂറിയം ചെടിയില്‍ കൊണ്ടു വരുന്നത്. കട്ടികൂടിയ ശല്‍ക്കകൂടങ്ങള്‍ വലുതും (3 മില്ലീമീറ്റര്‍ വ്യാസം) ബ്രൗണ്‍ നിറത്തിലുള്ളവയുമാണ്. ഇവ വളരെ വേഗം പെറ്റുപെരുകുകയും ചെടിയില്‍ നിന്ന് നീരുറ്റിക്കുടിച്ച് അവയ്ക്ക് ബലക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. തൈകള്‍ ചിലപ്പോള്‍ ശല്‍ക്കബാധ കൊണ്ട് കരിഞ്ഞു പോകാനിടയുണ്ട്. മീലിമുട്കളുടെ ശരീരത്തിനു പുറത്ത് വെളുത്ത പൊടി പറ്റിയിരിക്കുന്നതുകാണാം. ഇവയും ചെടികളുടെ നീരുറ്റിക്കുടിച്ച് ജീവിക്കുന്നു. മുഞ്ഞയെപ്പോലെ മീലിമുട്കളും ഒരു മധുര ദ്രാവകം പുറപ്പെടുവിക്കുന്നു. അതിനാല്‍ ഉറുന്പുകളെ ഇവയുടെ കൂടെ എപ്പോഴും കാണാം.
നിയന്ത്രണ മാര്‍ഗങ്ങള്‍
കീടബാധ കുറവാണെങ്കില്‍ ഒരു പല്ലുകുത്തി കൊണേ്ടാ ബ്രഷ് കൊണേ്ടാ ഈ പ്രാണികളെ ചുരണ്ടി മാറ്റാവുന്നതേയുള്ളു. ഈ കീടങ്ങളുടെ പുറത്ത് മെഴുകുപോലെയുള്ള ഒരു പശ ഉള്ളതിനാല്‍ സാധാരണ കീടനാശിനികളുടെ ഉപയോഗം ഫലപ്രദമല്ല. അതിനാല്‍ ഒരു അന്തര്‍വായാപക കീടനാശിനി ഉപയോഗിക്കണം. റോഗര്‍ (ഡൈമെത്തൊയേറ്റ്) 30 ഇ.സി. 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളും തണ്ടുകളും പൂര്‍ണമായി നനയത്തക്കവണ്ണം ആഴ്ചതോറും തളിക്കണം.
ഇലപ്പേന്‍ (ഠവൃശു)െ
ആന്തൂറിയത്തെ ആക്രമിക്കുന്ന രണ്ടുതരം ഇലപ്പേനുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെടികളില്‍ നിന്ന് നീരുറ്റിക്കുടിക്കുന്ന ഒരു കീടമാണ് ഇലപ്പേന്‍. ഇലകളിലും പൂക്കളിലും തണല്‍ ഉള്ള ഭാഗങ്ങളില്‍ ഇലപ്പേന്‍ ധാരാളമായി കാണുന്നു. ഇലയുടെ അടിഭാഗത്ത് കറുത്ത പുള്ളികളോടുകൂടിയ വെള്ളി നിറത്തിലുള്ള ഭാഗങ്ങള്‍ ഈ കീടബാധയുടെ പ്രധാന ലക്ഷണമാണ്. കീടബാധ കൂടുതലാണെങ്കില്‍, ഇലയുടെ രണ്ടുവശവും കരിയുന്നു. ആദ്യം വിരിഞ്ഞ ഇലകള്‍ കൊഴിഞ്ഞുപോകുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
താഴെ കൊടുത്തിരിക്കുന്ന കീടനാശിനികളില്‍ ഒന്ന് ഇലയുടെ അടിഭാഗത്ത് വീഴത്തക്കവണ്ണം തളിക്കണം.
മെറ്റാസിഡ് 50 ഇ.സി - ഒരു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍
ഇക്കാലക്സ് 25 ഇ.സി. - രണ്ടു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍
ലിമാ വണ്ട് (ഘലാമ യലലഹേല )
ആന്തൂറിയം തോട്ടങ്ങളില്‍ സാധരണ കാണാറുള്ള ഒരു ചെറിയ വണ്ടാണിത്. ഇവ ചെടിയുടെ ഇല തിന്നു നശിപ്പിക്കുന്നു. ലാര്‍വ ഓരാഴ്ച കൊണ്ട് പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു. സമാധിദശ വെള്ള കൊക്കൂണ്‍ രൂപത്തില്‍ ചെടിയുടെ ഉണങ്ങിയ ഭാഗങ്ങളിലോ മണ്ണിലോ കഴിക്കുന്നു.
ഒരു കീടനാശിനി തളിച്ചാലേ ഈ വണ്ടിനെ നശിപ്പിക്കാല്‍ സാധിക്കൂ. താഴെ കൊടുത്തിരിക്കുന്ന കീടനാശിനികളിലൊന്ന് ആഴ്ചയിലൊരിക്കല്‍ തളിക്കണം.
സെവിന്‍ 50 ണജ - ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍
ഇക്കാലക്സ് 25 ഋഇ- 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍
വിട്ടില്‍ (ഏൃമവൈീുുലൃ)
അറ്റ്രാക്ടോമോര്‍ഫാ ക്രിനുലേറ്റ എന്നാണ് ആന്തൂറിയം ചെടിയെ ആക്രമിക്കുന്ന വിട്ടിലിന്‍റെ ശാസ്ത്രനാമം. പച്ച നിറത്തിലുള്ള മെലിഞ്ഞ ഈ ശത്രുകീടം ഇല തിന്നു നശിപ്പിക്കുന്നു.
സെവിന്‍ 50 ണജ (കാര്‍ബറില്‍) 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ ഈ കീടത്തെ നിയന്ത്രിക്കാം.
കുഴല്‍പ്പുഴു (ആമഴംീൃാ)
ഈയടുത്ത കാലത്ത് കേരളത്തിലെ ചില ഭാഗങ്ങളില്‍ കണ്ടു വരുന്ന ഒരു കീടമാണ് കുഴല്‍പ്പുഴു. അക്കാന്‍തോ സൈക്കീമിനിമ എന്നു പേരുള്ള ഈ പുഴു ഇലകളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുന്നു. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ഈ ശത്രുകീടത്തിന്‍റെ ശല്യം ഏറ്റവും കൂടുതലായി കാണുന്നത്.
സെവിന്‍ 50 ണജ (കാര്‍ബറില്‍) 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിച്ചാല്‍ കുഴല്‍പ്പുഴുവിനെ പൂര്‍ണമായി നിയന്ത്രിക്കാം.
ഇലതീനിപ്പുഴു (ഘലമള രമലേൃുശഹഹമൃ)
സ്പോടോപ്ടീറാ ലിറ്റ്യൂറ എന്ന ഈ പുഴു ഇലകളെ വളരെ വേഗം തിന്നു നശിപ്പിക്കുന്നു. സമാധിദശ കഴിക്കുന്നത് മണ്ണിലാണ്. നിയന്ത്രണ മാര്‍ഗം ഉടന്‍ അവലംബിച്ചില്ലെങ്കില്‍ ധാരാളം ചെടികളെ ഒറ്റദിവസം കൊണ്ട് നശിപ്പിക്കാന്‍ ഈ പുഴുവിന് കഴിയും. പുഴു കറുത്തതാണ്. കൂട്ടമായി കണ്ടു വരുന്നു.
ഡര്‍സ്ബാന്‍ 20 (ക്ലോര്‍പൈറിഫോസ്) ഒരു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്താല്‍ ഇലതീനിപ്പുഴുവിനെ നിയന്ത്രിക്കാന്‍ കഴിയും.
മണ്ഡരി (ങശലേ)
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇതിന്‍റെ ആക്രമണം വര്‍ധിച്ച തോതിലുണ്ടാകുന്നത്. പൂക്കളുടെയും ഇലകളുടെയും തണലുള്ള കക്ഷഭാഗങ്ങളിലാണ് മണ്ഡരികളുടെ ആക്രമണം കൂടുതല്‍ കണ്ടുവരുന്നത്. ഈ ജീവികള്‍ ചെടിയുടെ നീരുറ്റിക്കുടിക്കുന്നു. തുറക്കാത്ത പൂക്കളുടെ ഉള്ളില്‍ കടന്ന് നിറമാറ്റം സംഭവിപ്പിക്കുന്നു. തന്മൂലം അവ പിന്നീട് വില്‍പനയ്ക്ക് അനുയോജ്യമല്ലാത്തതായിത്തീരുന്നു. ഓറിബാറ്റിഡ് മണ്ഡരി എന്ന ഒരു പുതിയ വിഭാഗം മണ്ഡരിയുടെ ആക്രമണവും ഈയിടെയായി ആന്തൂറിയതതില്‍ കണ്ടുവരുന്നുണ്ട്.
മണ്ഡരി നാശിനിയായ കെല്‍ത്തേന്‍ 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചതോറും സ്പ്രേ ചെയ്താല്‍ മണ്ഡരിയുടെ ആക്രമണത്തില്‍ നിന്നും ചെടിയെ രക്ഷിക്കാം.
ഒച്ചുകള്‍ (ടിമശഹ െമിറ ടഹൗഴ)െ
വഴുവഴുപ്പുള്ള ഇഴഞ്ഞുനടുക്കുന്ന ജീവികളാണ് ഒച്ചുകള്‍. ഇവ സാധാരണയായി ആന്തൂറിയം തൈകളെ തിന്നു നശിപ്പിക്കുന്നു. വലിയ ചെടികളുടെ ഇലകളില്‍ ദ്വാരം ഉണ്ടാക്കുകയും വേരുകളെ മുറിക്കുകയും ചെയ്യുന്നു. മൂന്നുതരം വലിയ ഒച്ചുകള്‍ ആന്തൂറിയം ചെടികളെ നശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.
1. ഹെലിക്സ് അസ്പേര്‍സ
2. അക്കാറ്റിന ഫ്യൂളിക്ക
3. അക്കാറ്റിന പാന്തിറ
ഇവയോടൊപ്പം അഗ്രോലിമാക്സ് ലീവിസ് എന്ന ഒരുതരം ചെറിയ ഒച്ചും ആന്തൂറിയം ചെടികളെ ആക്രമിക്കുന്നുണ്ട്.
നിയന്ത്രണ മാര്‍ഗങ്ങള്‍
സന്ധ്യ കഴിഞ്ഞേ ഒച്ചുകള്‍ പുറത്തിറങ്ങാറുള്ളൂ. ഇത് ഈ ജീവികളുടെ ഒരു പ്രത്യേക സ്വഭാവമാണ്. രാത്രി ടോര്‍ച് ലൈറ്റ് പ്രകാശിപ്പിച്ചാല്‍ ഒച്ചുകളെ കണ്ടുപിടിക്കാന്‍ സാധിക്കും. അവയെ പിടിച്ച് സാന്ദ്രത കൂടിയ ഉപ്പുവെള്ളത്തില്‍ ഇട്ട് നശിപ്പിക്കണം.
മെറ്റാല്‍ ഡിഹൈഡും കരുപ്പുകട്ടിയും ചേര്‍ത്ത ഒരു മിശ്രിതം ഉണ്ടാക്കി പൂന്തോപ്പില്‍ പല സ്ഥലങ്ങളില്‍ വയ്ക്കുക. കരുപ്പുകട്ടിയാല്‍ ആകര്‍ഷിക്കപ്പെട്ടു വരുന്ന ഒച്ചുകള്‍ മെറ്റാല്‍ ഡിഹൈഡിന്‍റെ വിഷബാധയാല്‍ കൊല്ലപ്പെടും.
ഒച്ചുകളെ നശിപ്പിക്കാന്‍ വൈഡേറ്റ് എന്ന ഒരു വിഷക്കൂട് ഈയിടെയായി കന്പോളങ്ങളില്‍ ലഭ്യമാണ്. ഒരു ആന്തൂറിയം ചട്ടിയില്‍ 5 ഗ്രാം വൈഡേറ്റ് വിതറണം.
ആന്തൂറിയത്തിന്‍റെ രോഗങ്ങള്‍
ആന്ത്രക്നോസ് (അിവേൃമരിീലെ)
ഇതൊരു കുമിള്‍ രോഗമാണ്. ബ്രൗണ്‍ നിറത്തിലുള്ള വലിയ പുള്ളികള്‍ ഇലയില്‍ കാണുന്നതാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. ഇത്തരം പുള്ളികള്‍ ചേര്‍ന്ന് വലിയ കരിഞ്ഞ ഭാഗങ്ങള്‍ ഉണ്ടാകുന്നു. ഇവ ചിലപ്പോള്‍ ഇളകി വീഴുന്നതിന്‍റെ ഫലമായി ഇലകളില്‍ ദ്വാരങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഇലഞെട്ടിലാണെങ്കില്‍ ആദ്യം നീളത്തില്‍ ഒരു ചുവന്ന ഭാഗം ദ്യശ്യമാകുകയും അത് ക്രമേണ കട്ടികൂടിയ ബ്രൗണ്‍ നിറത്തിലുള്ള പാടായി മാറുകയും ചെയ്യുന്നു. ചിലപ്പോള്‍ പൂക്കളെയും ഈ രോഗം ബാധിക്കുന്നു. പൂപ്പാളിയില്‍ കാണുന്ന ചുവന്ന പുള്ളികള്‍ പിന്നീട് ബ്രൗണും കറുപ്പുമായി മാറുന്നു. തിരിയില്‍ കറുത്ത പുള്ളികളാണ് ഉണ്ടാവുക. മഴയും ചൂടും കലര്‍ന്ന കാലാവസ്ഥ ഈ രോഗം പകരുന്നതിനു സഹായിക്കുന്നു. മാത്രമല്ല, ചെടികള്‍ അടുത്തു നട്ടാലും രോഗസാധ്യത വര്‍ധിക്കും.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗം ബാധിച് ഇലകള്‍ പറിച്ച് തീയിലിട്ട് ചുട്ടുനശിപ്പിക്കുക.
ഇന്‍ഡോഫില്‍ എം-45 എന്ന കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചതോറും തളിക്കണം. ഇതിനുപകരമായി ക്യാപ്റ്റാന്‍ (3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ബാവിസ്റ്റിവ്, (ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്.
ആന്ത്രക്നോസ് രോഗത്തെ ചെറുത്തുനില്‍ക്കാന്‍ കഴിവുള്ള പല ജനുസുകളും ഇന്നു ലഭ്യമാണ്. നിറ്റ, മേരിയന്‍സീഫര്‍ത്ത്, അന്യൂന്യൂ, കാമിലിയോണ്, മനോവമിസ്റ്റ് എന്നിവ ചില ഉദാഹരണങ്ങളാണ്. രോഗമുള്ള സ്ഥലങ്ങളില്‍ ഇവ നടുന്നത് നല്ലതാണ്.
ഇലപൊള്ളലും തിരിചീയലും (ഘലമള യഹശഴവ േമിറ ുെമറശഃ ൃീ)േ
രോഗകാരണം കൊളറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡിസ് എന്ന ഒരു പൂപ്പലാണ്. തണല്‍പ്പുരയില്‍ സാധാരണ ഉണ്ടാകാറുള്ള ഈര്‍പ്പം കൂടിയ കാലാവസ്ഥ ഈ രോഗത്തെ വിളിച്ചു വരുത്തുന്നു.
ഇലയുടെ ഞരന്പുകളില്‍ ചെറിയ വട്ടപ്പുള്ളികളായി രോഗം തുടങ്ങുന്നു. അവ ക്രമേണ വലുതായി ബ്രൗണ്‍ നിറത്തിലുള്ള പുള്ളികളായി മാറുന്നു. പിന്നെ രണേ്ടാ മൂന്നോ പുള്ളികള്‍ ഒരുമിച്ചു ചേരുകയും, ആ ഭാഗത്തെ കോശങ്ങള്‍ ഉണങ്ങി നശിക്കുകയും ചെയ്യുന്നു. പുള്ളികളുടെ ചുറ്റും എപ്പോഴും മഞ്ഞനിറം കാണും.
ഈ കുമിള്‍ രോഗം പൂക്കളെയും ബാധിക്കാറുണ്ട്. രോഗം ബാധിച്ച പൂക്കള്‍ അഴുകി പ്പോകുന്നതുമൂലം വില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുന്നു. പൂന്തോട്ടത്തില്‍ വച്ചും പൂക്കള്‍ കയറ്റി അയയ്ക്കുന്പോഴും രോഗാക്രമണം ഉണ്ടാകാം.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗം ബാധിച്ച ഭാഗങ്ങള്‍ നശിപ്പിക്കുക.
ഇന്‍ഡോഫില്‍ എം-45 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്ണം മാന്‍കോസെബ് (3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍), കാര്‍ബന്‍ഡാസിം (ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്നീ കുമിള്‍ നാശിനികള്‍ ആഴ്ചയിലൊരിക്കല്‍ മാറിമാറി തളിക്കുന്നതും നല്ലതാണ്.
ബാക്ടീരിയ മൂലമുള്ള ഇല പൊള്ളല്‍ (ആമരലേൃശമഹ ഘശഴവ)േ
സാന്തോമോണാസ് ക്യാംപസ്ട്രീസ് എന്ന ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണം. ചെറിയ കോണാക്യതിയിലുള്ള പുള്ളികള്‍ ഇലയുടെ അരികില്‍ പൊള്ളി വരുന്നതാണ് ആദ്യലക്ഷണം. ഇത്തരത്തിലുള്ള രണേ്ടാ മൂന്നോ പൊള്ളലുകള്‍ ഒരുമിച്ചുചേര്‍ന്ന മഞ്ഞ നിറത്തിലുള്ള വലിയ പുള്ളിയായി മാറുന്നു. രോഗം കൂടുപോള്‍ ഇത്തരം പുള്ളികള്‍ ബ്രൗണ്‍ നിറത്തിലായി കരിയുകയും ചെയ്യുന്നു. ഇവയുടെ ചുറ്റും മഞ്ഞ നിറത്തിലുള്ള ഒരു വളയം എപ്പോഴും കാണാം.
വെള്ളം കെട്ടിനില്‍ക്കുക, കുറഞ്ഞ നീര്‍വാര്‍ച്ച, മണ്ണില്‍ വായു സഞ്ചാരം കുറയുക എന്നീ ഘടകങ്ങള്‍ ചെടിയെ പൂര്‍ണമായി വാടിപ്പോകാന്‍ ഇടയാക്കുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗത്തിന്‍റെ ആദ്യലക്ഷണം കണ്ടു തുടങ്ങുന്പോള്‍ത്തന്നെ ചെടി പിഴുതെടുത്ത് തീയിലിട്ട് നശിപ്പിക്കുക.
ഈ രോഗത്തോടൊപ്പം സാധാരണ കുമിള്‍ രോഗങ്ങളും ബന്ധപ്പെട്ടു കാണാറുണ്ട്. അവയെ തടയാനായി കോപ്പര്‍ഓക്സിക്ലോറൈഡ് എന്ന കുമിള്‍ നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്നതോതില്‍ കലക്കി ആഴ്ചതോറും തളിക്കണം.
ബാക്ടീരിയല്‍ രോഗങ്ങള്‍ക്ക് പ്രതിവിധി ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ ആണ്. സ്ട്രെപ്റ്റോസൈക്ലിന്‍ സള്‍ഫേറ്റ് (200 മില്ലീ ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ അഗ്രിമൈസിന്‍ (600 മില്ലീഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) ആഴ്ചതോറും ചെടികളില്‍ തളിക്കുന്നതാണ് ഈ രോഗത്തെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.
ഓജക്ഷയം (അിവേൗൃശൗാ റലരഹശില)
ഈ രോഗത്തിന്‍റെ കാരണങ്ങള്‍ വിവിധങ്ങളാണ്.
ഫൈറ്റോഫ്തോറ എന്ന കുമിള്‍ കൊണ്ടുണ്ടാകുന്ന വേരുരോഗവും വേരുചീയലും.
വേരില്‍ പിത്തിയം സ്പീഷീസ് എന്ന മറ്റൊരു പൂപ്പലുണ്ടാക്കുന്ന രോഗം.
വേരുകളില്‍ നിമാവിരകളുടെ ആക്രമണം.
വെള്ളം കെട്ടിലില്‍ക്കല്‍
ജൈവ വസ്തുവിന്‍റെ അധികത
ജലസേചനത്തിനുള്ള വെള്ളത്തിനോ, ചെടിയുടെ ചുവട്ടിലോ കാണുന്ന ക്ഷാരരസം.
പൂപ്പലുകളെയും നീമാവിരകളെയും ക്ഷാര രസത്തെയും കണ്ടുപിടിക്കാന്‍ കൃഷിക്കാര്‍ക്ക് വിഷമമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാനങ്ങളുടെയോ, കൃഷി ഡിപ്പാര്‍ട്ടുമെന്‍റ് ആഫീസര്‍മാരുടെയോ സഹായം ഇതിനു വേണ്ടി തേടണം.
നിയന്ത്രണ മാര്‍ഗങ്ങള്‍
രണ്ടാഴ്ചയിലൊരിക്കല്‍ കോപ്പര്‍ ഓക്സിക്ലോറൈഡ് (3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍) എന്നിവ മാറിമാറി തളിക്കുക. ഇവയോടൊപ്പം, റഡോമില്‍, അലിയേറ്റ് എന്നിവയില്‍ ഏതെങ്കിലുമമൊന്ന് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി മാസത്തിലൊരിക്കല്‍ സ്പ്രേ ചെയ്യണം.
നിമാവിരകള്‍ക്കെതിരായി ഫോറേറ്റ് (തൈമെറ്റ്) 10 ജി 3 ഗ്രാം ഒരു ചട്ടിക്ക് എന്ന കണക്കിലോ ഫ്യൂറഡാന്‍ 3 ജി 10 ഗ്രാം എന്ന കണക്കിലോ ചട്ടിയില്‍ വിതറണം. ചട്ടിയില്‍ 4-5 സ്ഥലത്ത് ചെറിയ കുഴികള്‍ കുത്തിയും കീടനാശിനി തരികള്‍ ഇടാം.
ചെടികള്‍ ആദ്യമായി നടുന്ന അവസരത്തിലും മാറ്റി നടുന്പോഴും 2 റിഡോമില്‍ എന്ന കുമിള്‍ നാശിനിയില്‍ 4-5 മിനിറ്റ് മുക്കി, 2 മണിക്കൂര്‍ തണലില്‍ ഉണ്ടാക്കേണ്ടതാണ്.
രണ്ടു മാസത്തിലൊരിക്കല്‍ 50 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ക്കുന്നത് ഈ രോഗത്തെ കുറയ്ക്കാന്‍ സഹായിക്കുമെന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ആന്തൂറിയം മൊസേക് (അിവേൗൃശൗാ ാീമെശര)
വെള്ളീച്ചയെന്ന ഒരു പ്രാണിയാണ് ഈ രോഗം പരത്തുന്നത്. ചുരുങ്ങിച്ചുളിഞ്ഞ ഇലകളും പൂക്കളും ഉണ്ടാകുക, ഇലകളില്‍ കറുത്ത പുള്ളി ഉണ്ടാകുക എന്നവയാണ് ഈ രോഗത്തിന്‍റെ ലക്ഷണങ്ങള്‍. രോഗം പരത്തുന്ന കീടത്തെ നശിപ്പിക്കുക മാത്രമാണ് ഈ രോഗം നിയന്ത്രിക്കാനുള്ള ഏക മാര്‍ഗം. ഇക്കാലക്സ് 2 മില്ലീലിറ്റര്‍ ഒരു മിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ സ്പ്രേ ചെയ്ത് രോഗം നിയന്ത്രിക്കാം.
ഓര്‍ക്കിഡുകളുടെ ശത്രുജീവികള്‍
ഓര്‍ക്കിഡുകളെ സാധാരണ ആക്രമിക്കുന്ന ശത്രുജീവികള്‍ ഇവയാണ്.
മുഞ്ഞ
ശല്‍കകകീടങ്ങളും മീലിമുട്ടകളും
പാറ്റ
ഇലപ്പേന്‍
കൂര്‍ത്ത മുഖമുള്ള വണ്ടുകള്‍
പരാഗണം നടത്തുന്ന കീടങ്ങള്‍
മണ്ഡരി
ഒച്ചുകള്‍
ഇവയില്‍ പലതും ആന്തൂറിയത്തെയും ആക്രമിക്കുന്നവയാണ്. അതിനാല്‍ ഇവയെപ്പറ്റി മുകളില്‍ വിശദീകരിച്ചിട്ടുണ്ട്. ബാക്കി ശത്രു ജീവികളെപ്പറ്റി ഇനിപ്പറയുന്നു.
പാറ്റ
ഈയിടെയായി ഓര്‍ക്കിഡുകളുടെ ഒരു പ്രധാന ശത്രു ജീവിയായി പാറ്റ മാറിയിട്ടുണ്ട്. പകല്‍ സമയം ഇവ ചട്ടിയില്‍ ഒളിച്ചിരിക്കുന്നു. വേരുകളുടെ പച്ചയായ അറ്റം തിന്നും, ചെടിയുടെ വളരുന്ന അഗ്രഭാഗങ്ങള്‍ നശിപ്പിച്ചും പാറ്റകള്‍ ജീവിക്കുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
ബെയ്ഗോണ്‍ പോലുള്ള പലതരം കാര്‍ഷക വിഷങ്ങള്‍ ഇപ്പോള്‍ കന്പോളത്തില്‍ ലഭ്യമാണ്. അവ ഉപയോഗിക്കാം.
ചട്ടിയെ ചെടിയോടുകൂടി വെള്ളം നിറച്ച ഒരു പ്ലാസ്റ്റിക് തൊട്ടിയില്‍ അഞ്ചുമിനിട്ട് ഇറക്കിവച്ചാല്‍ പാറ്റകള്‍ വെളിയില്‍ വരും. അപ്പോള്‍ അവയെ പിടിച്ചു നശിപ്പിക്കാം. വെള്ളത്തിനുപകരം 2 മില്ലീലിറ്റര്‍ മാലത്തയോണ്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയ കീടനാശിനി ലായനി ഉപയോഗിച്ചാല്‍ പാറ്റ ഇതില്‍ വീണ് താനേ ചത്തുകൊള്ളും.
കൃഷിക്കാര്‍ തന്നെ ഈ അടുത്തകാലത്ത് പാറ്റയെ നശിപ്പിക്കാന്‍ ഒരു ഭക്ഷ്യാകര്‍ഷക വിഷം കണ്ടുപിടിച്ചിട്ടുണ്ട്. ബോറിക് ആസിഡ്, പഞ്ചസാര, മൈദമാവ് എന്നിവ 1 : 2 : 7 എന്ന അനുപാതത്തില്‍ ചേര്‍ത്ത്, ചെറിയ ഉരുളകളാക്കി ചെടികളുടെ അടുത്ത് രാത്രിയിലടുത്തുവച്ചാല്‍, ഈ കീടങ്ങള്‍ വിഷം തിന്ന് സ്വയമേ നശിച്ചുകൊള്ളും.
കൂര്‍ത്ത മുഖമുള്ള വണ്ടുകള്‍
വണ്ടുകള്‍ ചെടിയുടെ വളരുന്ന അഗ്ര ഭാഗത്തും മറ്റുഭാഗങ്ങളിലും തുളച്ച് ആ ദ്വാരങ്ങളില്‍ മുട്ട ഇടുന്നു. വിരിഞ്ഞിറങ്ങുന്ന വെളുത്ത ലാര്‍വകള്‍ ചെടിയുടെ ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു. വണ്ടുകള്‍ക്ക് 5 മില്ലീമീറ്റര്‍ മാത്രമേ നീളം കാണുയുള്ളൂ. ആക്രമണം മിക്ക വാറും വളരുന്ന അഗ്രമുകുളങ്ങളില്‍ ആയതിനാല്‍ ചെടി പൂര്‍ണമായി നശിച്ചുപോകാന്‍ സാധ്യതയുണ്ട്. പൂക്കളെയും മൊട്ടുകളെയും ചിലപ്പോള്‍ ഈ വണ്ടുകള്‍ തിന്നു നശിപ്പിക്കാറുണ്ട്.
നിയന്ത്രണ മാര്‍ഗങ്ങള്‍
വണ്ടുകളുടെ എണ്ണം കുറവാണെങ്കില്‍ കൈകൊണ്ട് പിടിച്ച് നശിപ്പിക്കാം,
സെവിന്‍ 50 4 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അങ്കെില്‍ റോഗര്‍ 2 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിക്കണം.
വണ്ട് ആക്രമിച്ച ഭാഗങ്ങളില്‍ കുമിള്‍ രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഒരു കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യണം.
പരാഗ കീടങ്ങള്‍
പലതരം തേനീച്ചകള്‍, ചിത്രശലഭങ്ങള്‍, വണ്ടുകള്‍ മുതലായവ ഓര്‍ക്കിഡുകളില്‍ പരാഗണം നടത്തുന്നു. പരാഗണം നടന്നാല്‍ പൂക്കള്‍ വാടിപ്പോകുന്നു. ഒരു പൂങ്കുലയിലെ ഒരു പൂവ് വാടിയാല്‍പ്പോലും അതിന്‍റെ വിപണി നഷ്ടപ്പെടുന്നു.
പരാഗകീടങ്ങളുടെ നിയന്ത്രണം വളരെ വിഷമമാണ്. വില കൂടിയ പൂങ്കുലകളെ രക്ഷിക്കാന്‍ തായ്ലന്‍ഡിലും സിംഗപ്പൂരിലുമൊക്കെ നേര്‍ത്ത കന്പിവല ഉപയോഗിക്കുന്നു. പക്ഷേ, ഇത് ചെലവേറിയ ഒരു നിയന്ത്രണരീതിയാണ്.
ഓര്‍ക്കിഡുകളുടെ രോഗങ്ങള്‍
ആന്ത്രക്നോസ്
ഇലയില്‍ വ്യത്താക്യതിയില്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളങ്ങള്‍ കാണാം. ഈ പുള്ളികള്‍ക്കു ചുറ്റും മഞ്ഞനിറമായിരിക്കും. പൂക്കളില്‍ ബ്രൗണ്‍ നിറത്തിലോ കറുത്ത നിറത്തിലോ ഉള്ള പുള്ളികള്‍ ഉണ്ടാകുന്നു.
നിയന്തണ്ര മാര്‍ഗങ്ങള്‍
രോഗമുള്ള ഭാഗങ്ങള്‍ മുറിച്ചെടുത്ത് നശിപ്പിക്കുക.
ഇന്‍ഡോഫില്‍ എം-45 എന്ന കുമിള്‍നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കണം. സ്പ്രേലായനി പൂക്കളില്‍ വീഴാതെ ശ്രദ്ധിക്കണം.
ഇലപ്പുള്ളി രോഗം
ഡെന്‍ഡ്രോബിയം ചെടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്.
ഈ രോഗം അത്ര കടുത്തതല്ല. രോഗമുള്ള ഇലകള്‍ മുറിച്ചു മാറ്റിയാല്‍ മതിയാകും.
പൂപ്പുള്ളി രോഗം
പൂക്കളില്‍ പുള്ളി ഉണ്ടാകുകയും ക്രമേണ ചീയല്‍ വന്ന് പൂക്കള്‍ നശിച്ചു പോകുകയുമാണ് ഈ രോഗത്തിന്‍റെ ലക്ഷണം. മഴയുള്ള തണുത്ത കാലാവസ്ഥ ഈ രോഗത്തിന്‍റെ വ്യാപ്തി വര്‍ധപ്പിക്കുന്നു.
ഏതെങ്കിലും കുമിള്‍നാശിനി പൂങ്കുലയില്‍ പൂക്കള്‍ വിരിയുന്നതിനു മുന്പ് സ്പ്രേ ചെയ്യണം.
വാടല്‍
ഫ്യൂസേറിയം എന്ന കുമിളാണ് ഓര്‍ക്കിഡുകളില്‍ ഈ രോഗം ഉണ്ടാക്കുന്നത്. ഇത് മാരകമായ ഒരു രോഗമാണ്. ചെടി പൂര്‍ണമായി വാടി നശിച്ചു പോകുന്നു. തണ്ടില്‍ ഉണ്ടാകുന്ന ചുവന്ന നിറവ്യതായാസം ഈ രോഗത്തെ തിരിച്ചറിയാന്‍ സഹായിക്കും.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗലക്ഷണമുള്ള ചെടികളെ നശിപ്പിക്കുന്നു.
ഇന്‍ഡോഫില്‍ എം-45 ക്യാപ്റ്റാന്‍, മാനെബ് എന്നീ കീടനാശിനികളില്‍ ഒന്ന് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിക്കണം.
അഴുകല്‍
കുറഞ്ഞ വായു സഞ്ചാരം, കൂടിയ ജലാര്‍ദ്രത, അടുത്തടുതത് ചെടികള്‍ നടുക. അമിതമഴ എന്നിവ ഈ ബാക്ടീരിയല്‍ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നു. തൈകളെ ഈ രോഗം മാരകമായി ബാധിക്കാറുണ്ട്. രോഗം മൂലം ചെടി പൂര്‍ണമായി അഴുകിപ്പോകുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
രോഗലക്ഷണം ആദ്യം കാണുന്ന ചെടികളെ തീയിട്ട് പൂര്‍ണമായി നശിപ്പിക്കുക.
ബാക്ടീരിയല്‍ രോഗത്തിനെതിരെ ആന്‍റിബയെട്ടിക് മരുന്നുകളാണ് ഉപയോഗിക്കേണ്ടത്. അഗ്രിസൈസില്‍ 600 മില്ലീഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ സ്രെട്രപ്റ്റോസൈക്ളിന്‍ സള്‍ഫേറ്റ് 200 മില്ലീ ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ കലക്കി സ്പ്രേ ചെയ്യണം.
വൈറസ് രോഗങ്ങള്‍
ഓര്‍ക്കിഡ് വളര്‍ത്തുന്ന പല രാജൃങ്ങളില്‍ നിന്നും വൈറസ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇനിപ്പറയൂന്നു.
സിംബിഡിയം മൊസേക്ക് വൈറസ് ധഇ്യങഢപ
ടുബാക്കോമെസേക്ക് വൈറസ്-ഓര്‍ക്കിഡ് ടൈപ്പ് ധഠങഢ-ഛപ
ഒഡോണ്‍ടോഗ്ലോസ്സം റിംഗ്സ്പോട്ട് വൈറസ് ധഛഞടഢപ
ഇവയൊന്നും തന്നെ ഭാരതത്തിലേയ്ക്ക് കടന്നിട്ടുള്ളതായി തെളിവില്ല. വൈറസ് രോഗങ്ങള്‍ക്ക് മരുന്നുകളൊന്നും തന്നെയില്ല. രോഗമുള്ള ചെടികളെ തീയിട്ട് നശിപ്പിക്കുകയേ മാര്‍ഗമുള്ളു.
ഓര്‍ക്കിഡിന് ഫസ്റ്റ് എയ്ഡ്
അലങ്കാരപുഷ്പ കുടുംബത്തിലെ പട്ടമഹിഷിയാണ് ഓര്‍ക്കിഡ് പൂവ്. വിപണിയില്‍ സാമാന്യം നല്ല വില കിട്ടുന്നു എന്നതിനാല്‍ ഓര്‍ക്കിഡിന് ആരാധകര്‍ ഏറെയാണ്. മറ്റു കാര്യങ്ങളില്‍ എന്തെല്ലാം നിഷ്കര്‍ഷിച്ചാലും രോഗങ്ങളില്‍ നിന്നും പ്രാണികളില്‍ നിന്നും ഓര്‍ക്കിഡിനെ രക്ഷിക്കുവാന്‍ കൂടെ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ പുഴുക്കേടും ഇലക്കേടും ഇല്ലാതെ ചോടു നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുകയുളളു. ചുരുക്കത്തില്‍ ഓര്‍ക്കിഡ് വളര്‍ത്തുന്ന ഒരാള്‍ക്ക് ഫസ്റ്റ് എയ്ഡ് ജഞാനവും ഓര്‍ക്കിഡ് തോട്ടത്തിന് ഫസ്റ്റ് എയ്ഡ് സംരക്ഷണവും ലഭിക്കണം എന്നര്‍ഥം.
ഓര്‍ക്കിഡിനെ ഉപദ്രവിക്കാനെത്തുന്ന ശത്രുപ്രാണികളില്‍ നിന്നു തുടങ്ങാം.
മുഞ്ഞ (ഏഫിഡ്)
ഓര്‍ക്കിഡ് ചെടിയുടെ വളരുന്ന അഗ്രഭാഗങ്ങളില്‍ കൂടിയിരുന്ന് സസ്യനീരു വലിച്ചു കുടിക്കുന്ന ചെറിയ പ്രാണിയാണ് മുഞ്ഞ. ഇവയ്ക്ക് പച്ചയോ വെളളയോ നിറമാകാം. മുഞ്ഞ ബാധിച്ച ചെടി കുറച്ചു കഴിഞ്ഞ് മഞ്ഞളിക്കാന്‍ തുടങ്ങും. മുഞ്ഞയെ ഒരു ചെടിയില്‍ നിന്ന് വേറൊരു ചെടിയിലേക്കു പരത്തുന്നത് ഉറുന്പാണ്. മുഞ്ഞയുടെ ശരീരത്തില്‍ നിന്നു സ്രവിക്കുന്ന മധുരരസം നുണയാനാണ് ഉറുന്പുകള്‍ ഇവയെ പറ്റിക്കൂടുന്നത്. ഈ മധുരസ്രവം കൊണ്ട് മറ്റൊരു ദോഷവുമുണ്ട്. ഇവ ഇലകളില്‍ പറ്റിപ്പിടിച്ചാല്‍ ക്രമേണ അവിടെ കരിംപൂപ്പു വളരും. ഇതും ചെടിക്ക് ഹാനികരമാണ്.
മുഞ്ഞയെ അകറ്റി നിര്‍ത്താന്‍ ഇനിപ്പറയുന്നവയില്‍ ഒരു കീടനാശിനി രണ്ടാഴ്ച ഇടവിട്ട് തളിക്കണം. റോഗര്‍30 ഇ. സി. അല്ലെങ്കില്‍ എക്കാലക്സ് 25 അ. സി (ഒരു ലിറ്റര്‍ വെളളത്തില്‍ രണ്ടു മില്ലി മരുന്ന്) മുഞ്ഞബാധ ഒഴിവായാല്‍ മരുന്നുതളിയും നിര്‍ത്തണം.
ഉറുന്പ്
ഉറുന്പിനെ, ഓര്‍ക്കിഡിന്‍റെ ഒരു പ്രധാന ശത്രു എന്നു പറയാന്‍ കഴിയില്ല. എങ്കിലും ശല്യക്കാരയ മുഞ്ഞകളെ പരത്തുന്നത് ഉറുന്പാണ്. അതുകൊണ്ട് ഉറുന്പിന്‍ കൂട്ടത്തെയും നിയന്ത്രിച്ചേ തീരു. ഇതിന് സെവിന്‍ 50 ണജ എന്ന മരുന്നുപയോഗിക്കാം. ഈ മരുന്ന് 4 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിക്കണം.
ശല്‍ക്കം
ശല്‍ക്കപ്രാണി (സ്കെയില്‍സ്) ഓര്‍ക്കിഡിന്‍റെ ഒരു മുഖ്യ ഉപദ്രവകാരിയാണ്. ബ്രൗണ്‍ സ്കെയില്‍സ്, സോഫ്റ്റ് സ്കെയില്‍സ്, ഹാര്‍ഡ്സ്കെയില്‍സ് എന്നിങ്ങനെ വിവിധതരം ശല്‍ക്കപ്രാണികള്‍ ഓര്‍ക്കിഡിന് നാശം വരുത്താറുണ്ട്. ഇല, പൂവ്, തണ്ട് എന്നിവയിലൊക്കെ ശല്‍ക്കം പറ്റിക്കൂടി നീരുകുടിച്ച് നശിപ്പിക്കും. കീടബാധയേറ്റ ഭാഗങ്ങള്‍ ഉണങ്ങി നശിക്കും. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ശല്‍ക്കശല്യം രൂക്ഷമാകുന്നത് ശല്‍ക്ക പ്രാണികള്‍ വളരെ വേഗം പെറ്റു പെരുകുമെന്നതും പ്രശ്നമായിത്തീരാറുണ്ട്.
ശല്‍ക്കപ്രാണികള്‍ക്ക് അവയുടെ ശരീരത്തിനു പുറത്ത് മെഴുകു കൊണ്ടുളള സ്വാഭാവികമായ ഒരു പുറംചട്ടയുണ്ട്. അതിനാല്‍ സ്പര്‍ശക വിഷങ്ങളൊന്നും ഏര്‍ക്കില്ല. ഇവിടെ അന്തര്‍വ്യാപനശേഷിയുളള റോഗര്‍ 30 ഇ സി എന്ന കീടനാശിനിയാണുപയോഗിക്കേണ്ടത്. ഇതില്‍ രണ്ടു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ചെടിയില്‍ രണ്ടാഴ്ച ഇടവിട്ട് നന്നായി സ്പ്രേ ചെയ്യുക. മരുന്ന് മുക്കിയ പഴയ ടൂത്ത്ബ്രഷ് ഉരസി തണ്ടില്‍ നിന്നും മറ്റും ബലമായി ഇവയെ ഇളക്കിക്കളയുമാവാം.
മീലിമുട്ട
ഇലയുടെയും തണ്ടിന്‍റെയും മുട്ടുകളിലും മൂലയിലും ഒക്കെ വെളുത്ത പൊടി പോലെ പറ്റിക്കൂടിയിരിക്കുന്നതാണ് മീലിമുട്ട. ഇവ വളരെ മൃദുല ശരീരികളാണ്. ഇവയും ഉറുന്പുകളെ ആകര്‍ഷിക്കുന്നതിനായി മധുരദ്രവം സ്രവിക്കാറുണ്ട്.
എണ്ണത്തില്‍ കുറവെങ്കില്‍ മീലിമുട്ടയെ ഒരു പഴയ ടൂത്ത് ബ്രഷോ മറ്റോ കൊണ്ട് തുടച്ചു നീക്കാവുന്നതാണ്. ബ്രഷിന്‍റെ അഗ്രഭാഗം കുറച്ച് ആല്‍ക്കഹോളില്‍ മുക്കിയിട്ട് തുടച്ചാല്‍ മതി.എക്കാലക്സ് 25 ഇ സി അല്ലെങ്കില്‍ മെറ്റാസിഡ് 50 ഇ സി ഇവയിലൊരു കീടനാശിനി രണ്ടു മില്ലിലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിച്ചും മീലിമുട്ടയെ നശിപ്പിക്കാം.
പാറ്റ
ഓര്‍ക്കിഡ് തോട്ടത്തില്‍ പാറ്റയും ശല്യക്കാരന്‍ തന്നെ. പ്രത്യേകിച്ച് തണല്‍വല വിരിച്ച് ചെടികള്‍ വളര്‍ത്തുന്ന തോട്ടത്തില്‍. വളരുന്ന വേരുകളുടെ അഗ്രഭാഗം ചവച്ചു തിന്നുന്നതു പാറ്റയ്ക്ക് വളരെ ഇഷ്ടമാണ്. പാറ്റ പകല്‍ സമയത്ത് ചട്ടിക്കുളളില്‍ത്തന്നെ ഒളിച്ചിരിക്കും. ചട്ടി അതോടെ എടുത്ത് കുറച്ചു നിമിഷങ്ങള്‍ വെളളത്തില്‍ മുക്കിയാല്‍ പാറ്റ പുറത്തു ചാടുന്നതു കാണാം.
ഈ വെളളത്തില്‍ മാലത്തയോണ്‍ പോലുളള ഒരു കീടനാശിനി കൂടെ കലക്കിയിരുന്നാല്‍ പാറ്റയെ കൊല്ലുക എളുപ്പമാകും. ബെയ്ഗോണ്‍ പോലെ പാറ്റയെ ആകര്‍ഷിച്ചു നശിപ്പിക്കുവാന്‍ കഴിവുളള വിഷവും ഉപയോഗിക്കാം. ഇതു അഞ്ചു ഗ്രാം വീതം ഒരോ ചട്ടിയുടെയും ചുവട്ടില്‍ വിതറിയിരുന്നാല്‍ മതി. പാറ്റയെ കൊല്ലാന്‍ കഴിവുളള ഒരു നാടന്‍ വിഷക്കൂട്ടും ഉപയോഗിക്കാം. ഇതിന് ബോറിക് ആസിഡ്, പഞ്ചസാര, മൈദമാവ് എന്നിവ 1:2:7 എന്ന അനുപാതത്തില്‍ കലര്‍ത്തി വിഷം തയ്യാറാക്കണം.
ഇത് 10 ഗ്രാം വീത് ഒരോ ചട്ടിയിലും നിക്ഷേപിച്ചാല്‍ പാറ്റകളെ ആകര്‍ഷിച്ച് നശിപ്പിക്കുവാന്‍ സാധിക്കും.
ത്രിപ്സ്
ചെറിയ നേര്‍ത്ത ഒരു മില്ലി മീറ്റര്‍ മാത്രം നീളമുളള കുഞ്ഞു പ്രാണികളാണ് ത്രിപ്സ്. ഇവ പൂവില്‍നിന്നും പൂമൊട്ടില്‍ നിന്നും നീര് വലിച്ചെടുക്കുന്നു. വേനല്‍ സമയത്താണ് ഇവയുടെ ശല്യം രൂക്ഷമാവുക. എക്കാലക്സ്, റോഗര്‍ ഇവയിലൊരു കീടനാശിനി 2 മില്ലി, ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ചാല്‍ ത്രിപ്സ് ശല്യം നിയന്ത്രിക്കാം. കീടശമനമുണ്ടാകുന്നതു വരെ മരുന്നു തളി എല്ലാ ആഴ്ചയും നടത്തണം.
ഓര്‍ക്കിഡ് വണ്ട്
ലിമ പെക്റ്റൊറാലിസ് എന്നു പേരുളള മഞ്ഞ നിറമുളള വണ്ടും അഗോണിറ്റ സ്പാത്തോഗ്ലോട്ടിസ് എന്നു പേരായ ചെറിയ ബ്രൗണ്‍ നിറമുളള വണ്ടും ഓര്‍ക്കിഡിന് ഉപദ്രവമാകാറുണ്ട്. ഇവ രണ്ടും ഓര്‍ക്കിഡ് പൂമൊട്ടുകള്‍ തിന്ന് അവയില്‍ സുഷിരങ്ങള്‍ വീഴ്ത്തുന്നു. ഇവയുടെ പുഴുക്കള്‍ പൂമൊട്ടും ഇളംഇലകളും വേരുകളുമൊക്കെ നശിപ്പിക്കും. സെവിന്‍, ഡൈമെത്തോയേറ്റ് ഇവയിലൊരു കീടനാശിനി ആഴ്ച തോറും തളിച്ച് വണ്ടുകളെ നിയന്ത്രിക്കാം.
ചെളള്
ഇലയില്‍ നിന്നും തണ്ടില്‍ നിന്നും നീരൂറ്റിക്കുടിക്കുകയാണ് ചെളളുകളുടെ ആക്രമണശൈലി. നനവും ചൂടും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ ചെളള് കണക്കില്ലാതെ പെറ്റു പെരുകുന്നു. ഇലകളുടെ അടിവശത്താണ് ചെളള് പറ്റികൂടിയിരിക്കുക. പൂക്കളെയും ഇത് പ്രതികൂലമായി ബാധിക്കും.
കെല്‍ത്തെയിന്‍ എന്നു പേരായ മരുന്ന് രണ്ടു മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിച്ചാല്‍ ചെളളിനെ നശിപ്പിക്കാം.
ഒച്ച്
രാത്രി കാലങ്ങളില്‍ ഓര്‍ക്കിഡ് ചെടിക്ക് നാശം വരുത്തുന്നതില്‍ ഒച്ച് വലിയ പങ്ക് വഹിക്കുന്നു. വേരിന്‍റെയും തണ്ടിന്‍റെയും അഗ്രഭാഗമാണ് ഇവ തിന്നുക. അക്കാറ്റിന ഫ്യുളിക്ക എന്നു പേരായ തടിയന്‍ ആഫ്രിക്കന്‍ ഒച്ചും ശല്യമാകാറുണ്ട്. രാത്രിയില്‍ ചെടികളില്‍ ടോര്‍ച്ച് തെളിച്ച് നോക്കിയാല്‍ ഇവ മെല്ലെ സഞ്ചരിക്കുന്നത് കാണാം. ഒച്ചുകളെ കയ്യോടെ പിടികൂടി കടുപ്പത്തില്‍ ഉപ്പ് കലര്‍ത്തിയ വെളളത്തില്‍ മുക്കികൊല്ലാം. അല്ലെങ്കില്‍ മെറ്റാല്‍ഡിഹൈഡ് ബെയിറ്റ് വച്ചും പിടിക്കാം.
രോഗങ്ങള്‍-ഒരു പിടി രോഗങ്ങളും ഓര്‍ക്കിഡ് തോട്ടത്തിന് ഉപദ്രവമായിത്തീരാറുണ്ട്. ആന്ത്രാക്നോസ്, അഴുകല്‍, ഇലപ്പുളളി, വാടല്‍ തുടങ്ങിയവ ഇവയില്‍ പ്രധാനപ്പെട്ടതാണ്.
ആന്ത്രാക്നോസ്
ഗ്ലിയോസ്പോറിയം ഇനത്തില്‍പ്പെട്ട കുമിളാണ് ആന്ത്രാക്നോസ് രോഗം വരുത്തി വയ്ക്കുന്നത്. ഇലകളില്‍ പുളളി കുത്തായി രോഗം തുടങ്ങുന്നു. ക്രമേണ നിറം മാറി കരിഞ്ഞുണങ്ങുന്നു. പൂക്കളിലും ഈ രോഗം ബ്രൗണോ കറുപ്പോ നിറത്തിലുളള പുളളികളായി കാണാം.
ഇന്‍ഡോഫില്‍ എം -45 എന്ന കുമിള്‍നാശിനി 2 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി ആഴ്ച തോറും തളിച്ച് രോഗം നിയന്ത്രിക്കാം.
അഴുകല്‍
ഫൈറ്റോഫ്തോറ എന്ന കുമിളാണ് അഴുകല്‍ രോഗത്തിന് ഹേതു. ശരിയായ വായു സഞ്ചാരമില്ലാത്തതും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍റെ അംശം അധികരിക്കുന്നതും രോഗ ബാധയ്ക്കിടയാക്കും. അഴുകല്‍ തൈകളെ വളരെ വേഗം ബാധിക്കും. ഇലകളില്‍ ബ്രൗണോ കറുപ്പോ നിറമായി മാറുന്നു. കൊന്പുകള്‍ ഉണങ്ങാനും മതി. വേര്, പൂവ് എന്നിവയെയും അഴുകല്‍ ബാധിക്കും. യഥാസമയം നിയന്ത്രിച്ചില്ലെങ്കില്‍ ചെടി പാടേ നശിക്കും.
ഗുരുതരമായി രോഗം ബാധിച്ച ചെടികളെ തോട്ടത്തില്‍ നിന്നൊഴിവാക്കി നശിപ്പിച്ചു കളയുക. ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തളിക്കുക.
ഇലപ്പുളളി
ഒന്നിലധികം കുമിളുകളുടെ ഉപദ്രവമാണ് ഒര്‍ക്കിഡിന് ഇലപ്പുളളി വരാന്‍ കാരണം. ഡോഡ്രോബിയം ഓര്‍ക്കിഡില്‍ ആണ് ഇവയുടെ ശല്യം കൂടുതലായി കാണുന്നത്. ഇന്‍ഡോഫില്‍ എം 45 എന്ന കുമിള്‍നാശിനി തന്നെയാണ് ഇലപ്പുളളിരോഗം മാരകമാകുന്നത് തടയാന്‍ ഫലപ്രദം.
പൂപൊളളല്‍
കര്‍വുലേറിയ, ബോട്രിറ്റിസ് എന്നിങ്ങനെ രണ്ടിനം കുമിളുകളാണ് ഓര്‍ക്കിഡിന്‍റെ വിലയുളള പൂക്കളെ പൊളളിയതു പോലെ വികലമാക്കുന്നതും തല്ലിക്കൊഴിക്കുന്നതും. പൂക്കളില്‍ പ്രത്യക്ഷപ്പെടുന്ന അഴുകിയതു പോലുളള പാടുകള്‍ വളരെ വേഗം വ്യാപിക്കുന്നു.
0.2 ശതമാനം ഇന്‍ഡോഫില്‍ എം 45 തളിച്ച് അവശേഷിക്കുന്ന പൂക്കളെ രക്ഷിക്കാം.
വാട്ടരോഗം
വളരെ ഗുരുതരമായ ഒരു കുമിള്‍ രോഗമാണ് വാട്ടം(വില്‍റ്റ്) രോഗബാധിതമായ ചെടിയുടെ ഈര്‍പ്പം മുഴുവന്‍ നഷ്ടപ്പെടും. ക്രമേണ തണ്ടിനും മറ്റു നിറം മാറി ചെടി വാടി നശിക്കും.
ബാവിസ്റ്റിന്‍ എന്ന കുമിള്‍ നാശിനി 0.1 ശതമാനം വീര്യത്തില്‍ ആഴ്ച തോറും തളിച്ചാല്‍ ചെടിയെ വാട്ടത്തില്‍ നശിക്കാം.
ബാക്റ്റീരിയല്‍ റോട്ട്
വളരെ തിങ്ങിഞെരുങ്ങി ഓര്‍ക്കിഡ്ചെടികള്‍ വളരുന്ന തോട്ടങ്ങളില്‍ വേണ്ട്ത്ര വായുസഞ്ചാരമില്ലാതെ വളരുകയും ഈര്‍പ്പത്തിന്‍റെ അംശം കൂടുകയും ചെയ്യുന്പോള്‍ ബാക്റ്റീരിയല്‍ റോട്ട് പ്രത്യക്ഷപ്പെടും. ഡെന്‍ഡ്രോബിയം ഓര്‍ക്കിഡിനെയാണ് ഈ രോഗം ഏറെയും ബാധിക്കുക. തൈകളെ ബാക്റ്റീരിയല്‍രോഗവും. രോഗബാധിതമായ ഓര്‍ക്കിഡിന്‍റെ ഇലകളില്‍ തവിട്ടു നിറമുളള ചെറിയ പുളളികള്‍ കാണാം. ഇത് ഇല മുഴുവന്‍ വ്യാപിച്ച് കൊഴിയാനും ഇടയാക്കും.
രോഗബാധ ദൃശ്യമായാല്‍ ഉടന്‍ തന്നെ അത്തരം ചെടികള്‍ തോട്ടത്തില്‍ നിന്ന് നീക്കണം. അന്തരീക്ഷത്തില്‍ ഈര്‍പ്പാംശം അധികമുളള സമയത്ത് ചെടികളില്‍ എന്തെങ്കിലും മുറിവോ ക്ഷതമോ ഉണ്ടായാല്‍ അത് ബാക്റ്റീരിയല്‍ ബാധയ്ക്ക് വഴി തെളിക്കും. അഗ്രിമൈസിന്‍ എന്ന ഔഷധം 600 മില്ലി ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ സ്ട്രെപ്റ്റോസൈക്ലിന്‍ 200 മില്ലി ഗ്രാം 1 ലിറ്റര്‍-വെളളത്തില്‍ ഇവയിലൊന്ന് ആഴ്ച തോറും രോഗബാധ കണ്ട ചെടികളില്‍ തളിയ്ക്കുക.
വൈറസ് രോഗങ്ങള്‍
ഇലകള്‍ക്ക് നിറം മാറ്റം, രൂപ വ്യാത്യാസം, വരകളും മറ്റും വീഴുക, മെസൈക്ക് രൂപത്തില്‍ കുത്തുകള്‍ പടരുക ഇവയൊക്കയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. വൈറസ് രോഗമായതിനാല്‍ നിയന്ത്രണ വിധികളുമില്ല.
അതുകൊണ്ട് വൈറസ് ബാധ കണ്ടാലുടന്‍ തന്നെ അത്തരം ചെടികള്‍ കൂട്ടത്തില്‍ നിന്നു മാറ്റുക. എന്നിട്ട് തീ കത്തിച്ച് നശിപ്പിക്കുക. അല്ലാത്തിടത്തോളം അവ രോഗവാഹകരായി പ്രവര്‍ത്തിച്ചു കൊണേ്ടയിരിക്കും.
ഒരു കൗതുകത്തിനു വേണ്ടി ഒന്നോ രണേ്ടാ, ഓര്‍ക്കിഡ് ചെടികള്‍ വളര്‍ത്തുന്നവരായാലും പത്തോ ആയിരമോ ചെടികള്‍ ഒരു വാണിജ്യ യൂണിറ്റായി വളര്‍ത്തുന്നവരായാലും ഓര്‍ക്കിഡുകള്‍ക്ക് നല്‍കേണ്ട സസ്യ സംരക്ഷണ വിധികള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
ചില ഉദ്യാനസസ്യങ്ങൾ
അഴകുള്ള ഇലച്ചെടികള്‍
പന്നല്‍
രണ്ട് സൗമ്യമൃഗങ്ങളാണ് കലമാനും മുയലും, കലമാനിനെ കണ്ടാല്‍ ഒന്നു തൊടാനും മുയലിനെ കണ്ടാല്‍ ഒന്നെടുക്കാനും ആര്‍ക്കാണ് തോന്നാത്തത്? ഇലച്ചെടികളും ഈ സൗമ്യമൃഗങ്ങളുമായി എന്തു ബന്ധം എന്നല്ലേ. പറയാം. ഇവയോടു രണ്ടിനോടും സാദൃശ്യമുള്ള രണ്ട് ഇലച്ചെടികളെക്കുറിച്ചാണ് ഈ പംക്തിയില്‍ പറയാന്‍ പോകുന്നത്. രണ്ടും ഫോണ്‍സ് അഥവാ പന്നല്‍ച്ചെടികളുടെ വിഭാഗത്തില്‍പ്പെടുന്നവയാണ്.
ആദ്യം കലമാനിന്‍റെ കാര്യം തന്നെ നോക്കാം. പ്ലാറ്റിസീരിയം ബൈഫര്‍ക്കേറ്റം എന്നാണ് ഈ പന്നല്‍ച്ചെടി.യുടെ പേര്. പന്നല്‍ച്ചെടികളുടെ കൂട്ടത്തില്‍ ഭംഗി കൊണ്ടും രൂപസവിശേഷത കൊണ്ടും ഒരുപക്ഷേ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് പ്ലാറ്റിസീരിയം, ഇതിന്‍റെ ഇലകള്‍ കണ്ടാല്‍ മാനിന്‍റെ കൊന്പുകള്‍ പോലെയിരിക്കും. അങ്ങനെയാണ് ഇതിന് സ്റ്റാഗ് ഹോണ്‍ ഫേണ്‍ എന്ന പേരു കൈവന്നത്.
സ്റ്റാഗ്ഹോണിനു വളരാന്‍ പ്രത്യേകം ചട്ടി വേണ്ട. സ്പാഗ്നം മോസ് അല്ലെങ്കില്‍ പായല്‍ പറ്റിപ്പിടിച്ച ഒരു കഷണം തടിയില്‍ കെട്ടിവച്ചു കൊടുത്താല്‍ സ്റ്റാഗ്ഹോണ്‍ സാമാന്യം തരക്കേടില്ലാതെ വളരും. തേങ്ങയുടെ തൊണ്ട് സുലഭമായി ലഭിക്കുന്ന നമ്മുടെ നാട്ടില്‍ ഇതു വളര്‍ത്താന്‍ തടിക്കഷണം ഒന്നും തേടിപ്പോകേണ്ടതില്ല. തൊണ്ടിനുള്ളില്‍ മേല്‍പ്പറഞ്ഞ മോസ്, ചകിരിച്ചോറ് എന്നിവ നിറച്ച് അതിന്‍റെ വിള്ളലില്‍ തൈ നട്ടുകൊടുത്താല്‍ മതി. ഇത് ഇതേപടി വൃക്ഷക്കൊന്പുകളിലോ വീടിന്‍റെ വരാന്തയിലോ കെട്ടിത്തൂക്കി വളര്‍ത്തിയാലും മതി.
നേരിട്ടുള്ള സൂര്യപ്രകാശത്തോട് സ്റ്റാഗ്ഹോണിന് വലിയ താല്പര്യമില്ല. എന്നു കരുതി തെളിഞ്ഞ സൂര്യപ്രകാശം വേണ്ടന്നല്ല. അതുപോലെ നിത്യവും നനയ്ക്കുകയും വേണം. കടുത്ത ചൂടുള്ള വേനലില്‍ സ്റ്റാഗ്ഹോണ്‍ തണലത്തേക്ക് മാറ്റുന്നതിലും തെറ്റില്ല. തടിയില്‍ ആണ് വളര്‍ത്തുന്നതെങ്കില്‍ ആഴ്ചയിലൊരിക്കല്‍ 15 മിനിട്ടു നേരം തടി അതേപടി നല്ല വെള്ളത്തില്‍ താഴ്ത്തിവയ്ക്കുന്നതു നല്ലതാണ്.
ചാണകം വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുന്ന തെളിവെള്ളം ഇടയ്ക്കിടയ്ക്ക് തളിച്ചു കൊടുത്താല്‍ ചെടി നന്നായി വളരും. തൊണ്ടില്‍ നിന്നായാലും തടിയില്‍ നിന്നായാലും പുറത്തേക്ക് പൊട്ടി വളരുന്ന കന്നുകള്‍ (തൈകള്‍) പറിച്ച് പുതിയ തൈകളുണ്ടാക്കാം. നട്ട് ഒന്നോ രണ്ടോ വര്‍ഷം കഴിയുന്പോള്‍ തോലുപോലുള്ള ഒരാവണംകൊണ്ട് തൊണ്ട് പാടേ മൂടിയിരിക്കുന്നതു കാണാം. പാളിയായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഈ ആവരണത്തിനു മുകളില്‍ നിന്നാണ് മാനിന്‍റെ കൊന്പു പോലുള്ള ഇലകള്‍ നാലുവശത്തേക്കും നീണ്ടു വളരുന്നത്.
സ്റ്റാഗ് ഹോണിന്‍റെ ഇലകള്‍ മറ്റ് അലങ്കാരച്ചെടികളുടെ ഇലകള്‍ പോലെ ഒരിക്കലും നനച്ചു തുടയ്ക്കാന്‍ ശ്രമിക്കരുത്. ഇലകീറാനും രൂപവ്യത്യാസം വരാനും ഇതിടയാക്കും. അതിനാല്‍ ഇലകള്‍ വൃത്തിയും മെനയുമായി സൂക്ഷിക്കാന്‍ അതിസൂക്ഷ്മമായ കണികകളായി പതിയും വിധം സ്പ്രേയര്‍ ഉപയോഗിച്ച് വെള്ളം തളിച്ചാല്‍ മതി. ഇങ്ങനെ തളിക്കുന്നതിന്, കഴിയുമെങ്കില്‍ കിണറ്റുവെള്ളം തന്നെ ഉപയോഗിക്കുക.
പ്ലാറ്റിസീരിയം ബൈഫര്‍ക്കേറ്റം മജൂസ് എന്ന ഇനം നല്ല കട്ടിത്തുകലു പോലുള്ള ഇലകളാല്‍ ശ്രദ്ധേയമാണ്. എന്നാല്‍ ഇതിന്‍റെ ഇലകളില്‍ കീറലുകള്‍ താരതമ്യേന കുറവായിരിക്കും.
സശ്രദ്ധം വളര്‍ത്തിയാല്‍ രൂപഭംഗി കൊണ്ട് ഇത്രത്തോളം ആകര്‍ഷണീയമായ മറ്റ് ഇലച്ചെടികള്‍ താരതമ്യേന കുറവാണ് എന്നു പറയാം. ഒരു കാര്യം കൂടെ ഇവിടെ പറയേണ്ടിരിക്കുന്നു-സ്റ്റാഗ്ഹോണ്‍ സാധാരണ തടി, തൊണ്ട് തുടങ്ങിയ പ്രകൃതിദത്ത പദാര്‍ഥങ്ങളില്‍ മാത്രമേ ചുവടുറപ്പിച്ച് പറ്റിപ്പിടിപ്പിച്ചു വളരാനിഷ്ടപ്പെടുന്നുള്ളൂ. നേരേ മറിച്ച് ഇതിനെ മറ്റുചെടികള്‍ പോലെ പ്ലാസ്റ്റിക്ക് ചട്ടിയിലോ മറ്റോ വളര്‍ത്താമെന്നു കരുതിയാല്‍ തെറ്റി - ഇതിന്‍റെ ചുവട് പ്ലാസ്റ്റിക്കില്‍ അത്രയെളുപ്പം പറ്റിപ്പിടിക്കുകയോ അതിനെ ആവരണം ചെയ്യുകയോ ഇല്ല.
ഗൃഹാന്തര്‍ഭാഗങ്ങള്‍ക്ക് മിഴിവേകാന്‍ അനുയോജ്യമായ പന്നല്‍ച്ചെടിയാണ് പോളിപ്പോഡിയം. ഉദ്യാനത്തില്‍ വളര്‍ത്താന്‍ യോജിച്ച നിരവധി ഇനം പോളിപ്പോഡിയങ്ങളുണ്ട്. ഹെയേഴ്സ് ഫുട്ട് ഫോണ്‍ എന്നാണ് ഇതിന്‍റെ സാധാരണ നാമം. പോളിപോഡിയത്തിന്‍റെ ചുവട്ടില്‍ വളരുന്ന വിത്തുകിഴങ്ങിന് ഇഴഞ്ഞു വളരുന്ന സ്വഭാവവും രോമപ്പുതപ്പു കൊണ്ട് മൂടിയതുപോലുള്ള ഉപരിതലവും ഉള്ളതിനാല്‍ കാഴ്ചയ്ക്ക് ഇത് നനുനനുത്ത രോമക്കുപ്പായമണിഞ്ഞ മുയലിന്‍റെ കാലിന്‍റെ ആകൃതിയോട് സാമ്യമുള്ളതാണ്. അതിനാലാണ് പോളിപ്പൊഡിയത്തിന് ഹെയേഴ്സ് ഫുട്ട് ഫേണ്‍ എന്ന പേരു ലഭിച്ചത്.
അല്പം വലിപ്പമുള്ള എന്നാല്‍ ആഴം കുറഞ്ഞ ചട്ടിയില്‍ പോളിപ്പോഡിയം വളര്‍ത്തുന്നതാണ് നല്ലത്. തുല്യയളവ് മണല്‍, ഇലപ്പൊടി, മണ്ണ് എന്നിവ കലര്‍ത്തി തയാറാക്കുന്ന മിശ്രിതം ചട്ടിയില്‍ നിറച്ചിട്ടാണ് ചെടി നടേണ്ടത്. ചെടിച്ചുവട്ടില്‍ ഇഴഞ്ഞു വളരുന്ന വിത്ത് കിഴങ്ങിനെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ് ചട്ടിയ്ക്ക് അല്പം വലിപ്പം കൂടുന്നതില്‍ തെറ്റില്ല എന്നു പറയുന്നത്. ചെടിയ്ക്ക് നല്ല നനവു വേണം. നേരിട്ടുള്ള സൂര്യവെളിച്ചത്തില്‍ ചെടികള്‍ വയ്ക്കരുത്. ഇല പൊള്ളാനിടയുണ്ട്. ചൂട് അമിതമായി വര്‍ധിക്കുന്ന അവസരത്തില്‍ ചട്ടി അതേപടി വെള്ളം നിറച്ച വലിയ ട്രേയിലോ മറ്റോ കല്ലുകള്‍ ഇട്ട് അതിനു മീതെയോ വയ്ക്കുന്നതില്‍ തെറ്റില്ല. അതുപോലെ ഇലകളില്‍ വെള്ളം വളരെ നേര്‍മ്മമായി സ്പ്രേ ചെയ്യുകയുമാവാം. ജല ദൗര്‍ലഭ്യത അനുഭവപ്പെടുന്നുവെങ്കില്‍ കണ്ടാലുടനെ അറിയാം ഇലകള്‍ക്ക് നിറം മാറ്റം സംഭവിച്ച് ബ്രൗണ്‍ നിറം കൈവരും. ഇതിനിടയാക്കരുത്. ചെടി വളരുന്നതനുസരിച്ച് ജൈവവളങ്ങളോ രാസവളങ്ങളോ നല്‍കാം. രാസവളമിശ്രിതമാണെങ്കില്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ചു നേര്‍പ്പിച്ച് ഈരണ്ടാഴ്ച കൂടുന്പോള്‍ ചെടിച്ചട്ടിയില്‍ തടത്തിലൊഴിച്ചു കൊടുത്താല്‍ മതി. ചെടി, ചട്ടി നിറഞ്ഞു വളരുന്നു എന്നും വിത്തുകിഴങ്ങുകള്‍ ചട്ടിയില്‍ തിങ്ങി ഞെരുങ്ങി എന്നും തോന്നുന്പോള്‍ ചെടി മാറ്റി നടണം.
വിത്തു കിഴങ്ങിന്‍റെ അഗ്രഭാഗത്തു നിന്നും 7.5 സെന്‍റിമീറ്റര്‍ നീളമുള്ള കഷണം മുറിച്ചെടുത്ത് വിത്തു മുളപ്പിക്കാനുള്ള മിശ്രിതത്തില്‍ പാകുക. വേരു പൊട്ടാന്‍ വേണ്ടത്ര നനവും തണുപ്പും വിത്തു കഷണങ്ങള്‍ക്കു നല്‍കുക. ഇതിന് വേരുപിടിച്ചു പറ്റിയാല്‍ പുതിയ തൈ ആയി.
പോളി പോഡിയം ഓറിയം ഏരിയോലേറ്റം എന്ന ഇനം വളരെ ശ്രദ്ധേയമാണ്. നീലയും പച്ചയും നിറം കലര്‍ന്ന ഇതിന്‍റെ ഇലകള്‍ക്ക് തുകലിന്‍റെ കട്ടിയുണ്ട്.
പേളിപോഡിയം ഓറിയംമയി എന്ന ഇനത്തിന്‍റെ ഇലകള്‍ ഒഴുക്കന്‍ മട്ടിലുള്ളതും വെള്ളി കലര്‍ന്ന പച്ചനിറമുള്ളതും ഞെരന്പുകള്‍ക്ക് പര്‍പ്പിള്‍ നിറമുള്ളതാണ്.
വിവിധതരം ഫേണുകള്‍ ഇടകലര്‍ത്തി സജ്ജീകരിച്ചു വളര്‍ത്തുന്ന സ്ഥലത്തിന് ഇംഗ്ലീഷില്‍ ഫേണറി എന്നാണു പറയുന്നത്. ലളിതമായി പറഞ്ഞാല്‍ പന്നല്‍ച്ചെടികള്‍ കൂട്ടമായി വളരുന്നയിടം എന്നര്‍ഥം. പന്നല്‍ച്ചെടികള്‍ നിറഞ്ഞു വളരുന്ന ഇത്തരം സ്ഥലങ്ങള്‍ നല്ല തണുപ്പും ശീതളിമയും തീര്‍ത്തും നിശബ്ദവും മനസിന് വളരെ ലാഘവത്വവും സൗഖ്യവും പകരുന്നവയാണ്. പന്നല്‍ച്ചെടികള്‍ ഒരിക്കല്‍ പോലും പുഷ്പിക്കുന്നില്ലെങ്കിലും കണ്ണിനിന്പം പകരുമാറ് ഇവ സദാ പച്ചനിറമായിരിക്കും. ഏതു തരത്തില്‍ രൂപകല്പന ചെയ്തു നിര്‍മ്മിച്ച വീടുകള്‍ അലങ്കരിക്കാനും ഇവ അത്യൂത്തമമാണ്. തൂക്കു ചട്ടികളിലും പന്നല്‍ച്ചെടികള്‍ വളര്‍ത്താം. അവ എവിടെ വളര്‍ത്തിയാലും തകരാറില്ല. അവ നന്നായി നനയ്ക്കാന്‍ മറക്കരുത്. കാരണം അവ നമ്മില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏകസഹായം നനയ്ക്കലും സ്ഥിരമായി നനവു നിലനിര്‍ത്താനുള്ള കാര്യങ്ങളും മാത്രമാണ്.
ഉഴിഞ്ഞ
ദശപുഷ്പങ്ങളില്‍ എട്ടാമത്തേതാണ് ഉഴിഞ്ഞ. ഇതില്‍ ഇന്ദ്രന്‍ അധിവസിക്കുന്നു.
ബലൂണ്‍വൈന്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന ഉഴിഞ്ഞ സാപിന്‍ഡേസി കുടുംബത്തില്‍പ്പെടുന്നു. ഇതിന്‍റെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മം ഹലികാകാബം. ചക്രലത, ഇന്ദ്രവല്ലി എന്ന് സംസ്കൃതനാമം.
വര്‍ഷം മുഴുവന്‍ പുഷ്പിക്കുന്ന സ്വഭാവഗുണത്തോടു കൂടിയ ഈ വള്ളിസസ്യം പലവിധ രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിച്ചു വരുന്നു. ഇല, വിത്ത്, വേര്, ചെടി സമൂലം ഔഷധയോഗ്യമാണ്. ധാരാളം മൂത്രം പോകുന്നതിനും മലം അയഞ്ഞു പോകുന്നതിനും പനി ശമിപ്പിക്കുന്നതിനും വാതം, നീര് ഇവയ്ക്കും, മുടിവളര്‍ച്ചയ്ക്കും ഉത്തമമായ ഔഷധമാണിത്. മലബന്ധം, വയറുവേദന എന്നീ അസുഖങ്ങള്‍ക്ക് ഉഴിഞ്ഞ സമൂലം കഷായം വച്ച് 30 മില്ലീലിററര്‍ വീതം രാവിലെയും വൈകിട്ടും രണ്ടു മൂന്നു ദിവസം കഴിച്ചാല്‍ ശമനം കിട്ടും. ഈ കഷായം 15-20 ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ വാതത്തിനും ശമനം കിട്ടും.
ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞെരടിപ്പിഴിഞ്ഞ് താളിയാക്കി തല കഴുകിയാല്‍ മുടി വൃത്തിയാകും. ഇല നന്നായി അരച്ച് എണ്ണ കാച്ചിത്തേച്ചാല്‍ മുടി വളരാന്‍ സഹായിക്കും. ഇല ആവണക്കെണ്ണയില്‍ വേവിച്ച് നന്നായി അരച്ച് വാതം, നീര്, സന്ധികളിലുണ്ടാകുന്ന വേദന എന്നിവയ്ക്ക് പുറമേ പുരട്ടിയാല്‍ രോഗം മാറും. സ്ത്രീകള്‍ക്കുള്ള ആര്‍ത്തവതടസ്സം മാറുന്നതിന് ഇല വറുത്ത് നന്നായി അരച്ച് കുഴന്പാക്കി അടിവയററില്‍ പുരട്ടിയാല്‍ മതിയാകും. പുരുഷന്മാരുടെ വൃഷണവീക്കത്തിന് ഇല അരച്ച് പൂശുണ്ടാക്കി ലേപനം ചെയ്താല്‍ മതിയാകും. സുഖപ്രസവത്തിനും കഷായം സേവിക്കാറുണ്ട്. പശു, കാള എന്നിവയെ കുളിപ്പിക്കുന്പോള്‍ ഉഴിഞ്ഞ സമൂലമെടുത്ത് അവയുടെ ദേഹത്ത് നന്നായി ഉരച്ചു തേച്ചാല്‍ വ്രണങ്ങളും മുറിവുകളും ഉണങ്ങുകയും ചെള്ളിന്‍റെ ശല്യം കുറയുകയും ചെയ്യും. തൊഴുത്തില്‍ ഉഴിഞ്ഞ പുകച്ച് പുക കൊള്ളിച്ചാല്‍ കന്നുകാലികള്‍ക്കുണ്ടാകുന്ന പനിയും വിറയലും മാറിക്കിട്ടും.
ചെറൂള
ദശപുഷ്പങ്ങളില്‍ ഒന്‍പതാമത്തേതാണ് ചെറൂള. ഇതില്‍ യമധര്‍മ്മന്‍ അധിവസിക്കുന്നു.
നിലത്തു പടര്‍ന്നും അരമീററര്‍ ഉയരത്തിലും നമ്മുടെ നാട്ടില്‍ കളയായി വളരുന്ന ഈ സസ്യത്തിന് ഔഷധഗുണം ഏറെയാണ്. ഇതില്‍ ടാനിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അമരാന്തേസി കുടുംബക്കാരിയായ ഇതിന്‍റെ ശാസ്ത്രനാമം എര്‍വലനേററ എന്നും സംസ്കൃതത്തില്‍ ഭദ്രാ, ഭദ്രികാ, ഗോരക്ഷഗംജാ, കുരണ്ടിക എന്നും ചില സ്ഥലങ്ങളില്‍ ആലില, കല്ലൂര്‍വഞ്ചി എന്നും പേരുണ്ട്. ബലികര്‍മങ്ങളില്‍ ചെറൂള ഒഴിച്ചുകൂടാനാവാത്ത പുഷ്പമാണ്. അതുകൊണ്ട് ബലിപ്പൂവ് എന്നും പേരുണ്ട്.
പ്രമേഹമുള്ളവര്‍ മഞ്ഞള്‍, ചെറൂള, തേററാന്പരല്‍, പൊന്‍കുരണ്ടി എന്നിവ സമം എടുത്ത് കഷായം വെച്ചു സേവിച്ചാല്‍ പ്രമേഹം മാറും. സമൂലമെടുത്ത് കഷായം വെച്ച് രാവിലെയും വൈകിട്ടും സേവിച്ചാല്‍ മൂത്രാശയക്കല്ല് ക്രമേണ ദ്രവിച്ചുപോകും. ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസ്രാവം ശമിപ്പിക്കും. കൃമിനാശിനി കൂടിയാണിത്. പനി കുറയ്ക്കുന്നതിനും ഈ കഷായം ഉത്തമമാണ്.
ഗര്‍ഭിണികള്‍ 7 മാസം കഴിഞ്ഞ് പ്രസവാനന്തരം വരെയുള്ള കാലയളവില്‍ ചെറൂള സമൂലം കഷായം വച്ച് ആ കഷായത്തില്‍ പാല്‍ ചേര്‍ത്ത് വീണ്ടും പാലിന്‍റെ അളവാകുന്നതു വരെ വററിച്ച് അരിച്ചെടുത്ത് 60 മില്ലീലിററര്‍ വീതം രാവിലെയും വൈകിട്ടും കുടിക്കുന്നത് നല്ലതാണ്. ഇല, ഉണക്കലരി, ചേര്‍ത്തരച്ച് കരുപ്പെട്ടിയും ചേര്‍ത്ത് കുറുക്കിത്തിന്നുന്നതും വളരെ ഗുണം ചെയ്യും.
കാറ്റ്ലിയ - ഓര്‍ക്കിഡുകളില്‍ സുന്ദരി
ഓര്‍ക്കിഡിലെ പ്രസിദ്ധിയുള്ള ജനുസുകളിലൊന്നായ കാറ്റ്ലിയ കണ്ടുപിടിച്ചത് ഡോ.വില്യം ലിന്‍ഡ്ലേയാണ്. അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്കു വേണ്ടിയാണ് ഈ ഇനത്തിന് വില്യം കാറ്റ്ലിയ എന്ന പേര് നല്കിയത്.
കാറ്റ്ലിയ തെക്കേ അമേരിക്കന്‍ ഓര്‍ക്കിഡാണ്. ബ്രസീലില്‍ ബഹിയ എന്ന സ്ഥലത്ത് ധാരാളമായി കണ്ടുവരുന്നു.
ചിലയിനങ്ങള്‍ വെനിന്‍സ്വേല, ബ്രിട്ടീഷ് ഗിനിയ, ഇക്വഡോര്‍, കൊളംബിയ എന്നീ സ്ഥലങ്ങളില്‍ കണ്ടുവരുന്നുണ്ട്.
ഓര്‍ക്കിഡുകളില്‍ പ്രൗഢിയും ഗാംഭീര്യവുമുള്ളവയാണ് കാറ്റ്ലിയകള്‍. വ്യത്യസ്ത നിറങ്ങളിലുള്ള പുഷ്പങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഇനങ്ങളുണ്ട്.
അറുപതോളം സ്പീഷിസുകളുള്ള ഇവ മറ്റു ചെടികളില്‍ പറ്റിപ്പിടിച്ചു വളരുന്ന എപ്പിഫൈറ്റിക് വിഭാഗത്തില്‍പ്പെടുന്നു. വനങ്ങളിലാണ് വളരുന്നതെങ്കിലും ഇന്ത്യന്‍ വനങ്ങളില്‍ കണ്ടെത്താനായിട്ടില്ല.
കാറ്റലിയയുടെ ഇലകള്‍ ഉണ്ടാവുന്നത് ചെടിയുടെ ചുവട്ടില്‍ നിന്നാണ്. ഇലകള്‍ക്ക് 15 സെന്‍റിമീറ്റര്‍ മുതല്‍ 25 സെന്‍റീമീറ്റര്‍വരെ നീളം കാണും.
വെള്ള, സിന്ദൂര ചുവപ്പ്, മഞ്ഞ, ഇളം ചുമപ്പ് എന്നീ നിറങ്ങളിലാണ് പൂക്കള്‍. ബഹുവര്‍ണ്ണ നിറത്തിലുള്ള പൂക്കളും ഉണ്ടാകാറുണ്ട്. കാറ്റ്ലിയ പൂക്കളുടെ ലിപ് അഥവാ പുഷ്പാധരം മറ്റു ദളങ്ങളില്‍ നിന്നും വ്യത്യസ്ത നിറമാണ്. പൂക്കളിലെ ഏറ്റവും ആകര്‍ഷകമായ ഭാഗവും പുഷ്പാധരം തന്നെ.
ഇനങ്ങള്‍
കാറ്റ്ലിയ ബൗറിന്‍ഗിയാന, കാറ്റിലിയ സിട്രീന, കാറ്റ്ലിയ ഗുട്ടാഠ, കാറ്റ്ലിയ ലാറെന്‍സിയാന, കാറ്റ്ലിയ മെന്‍ഡെലി, കാറ്റ്ലിയ മൊസ്സിയെ, കാറ്റ്്ലിയ ട്രിയാനെ, കാറ്റ്ലിയ വാള്‍കറിയാന, കാറ്റ്ലിയസ്കിന്നറി, കാറ്റ്ലിയ ഡവ്വിയാന, കാറ്റ്ലിയ ബൈകളര്‍ എന്നിവയാണ് പ്രധാന സ്പീഷീസുകള്‍. ബൗറിന്‍ഗിയാനയുടെ പൂക്കള്‍ക്ക് റോസ് കലര്‍ന്ന രക്തവര്‍ണമാണ്. പൂവിന്‍റെ പുഷ്പാധരം കടുംചുവപ്പാണ്. ഓഗസ്റ്റ-ഒക്ടോബര്‍ മാസങ്ങളിലാണ് ഇത് പുഷ്പിക്കുന്നത്.
സങ്കരയിനങ്ങള്‍
കാറ്റ്ലിയ സ്നോഡണ്‍, കാറ്റ്ലിയ ബോബെല്‍സ്, കാറ്റ്ലിയ ഹാര്‍ഡിയാന, കാറ്റ്ലിയ പോര്‍ഷ്യ, ലേലിയോ കാറ്റ്ലിയ പോര്‍ഷ്യ, ലേലിയോ കാറ്റ്ലിയ, ബ്രോസോലേലിയോ കാറ്റ്ലിയ എന്നിവ പ്രധാനപ്പെട്ട സങ്കരയിനങ്ങളാണ്. ഇതില്‍ ലേലിയൊ കാറ്റ്ലിയ, ലേലിയ, കാറ്റ്ലിയ എന്നീ ജനുസുകളുടെ സങ്കരയിനമാണ്. ബട്ടര്‍ഫ്ളൈവിംഗ്സ്, ബ്ലാന്‍ഷിയാക്ക, സഗാറിവാക്സ് മുതലായവ അവയ്ക്ക് ഉദാഹരണങ്ങളാണ്.
ബ്രാസൊലേലിയൊ കാറ്റ്ലിയ എന്ന ഇനത്തില്‍ ബ്രാസവോള എന്ന ജനുസും ലേലിയ എന്ന ജനുസും കൂടി സങ്കലനം നടത്തിയതാണ്. ഇതിന് ഉദാഹരണങ്ങളാണ് ലക്കിസ്ട്രൈക്ക്, വാര്‍ചന്ദ് സിയാം റൂബി, ഗോള്‍ഡന്‍ സ്ലിപ്പര്‍, ഹവായിയന്‍ വെഡിംഗ്സോങ്ങ് മുതലായവ.
കേരളത്തിലെ കാലാവസ്ഥ കാറ്റ്ലിയ വളര്‍ത്താന്‍ വരെ അനുയോജ്യമാണ്. കേരളത്തില്‍ പലയിടങ്ങളിലും കാറ്റ്ലിയ വിജയകരമായി വളര്‍ത്തുന്നുണ്ട്.
കൃഷി രീതി
കാറ്റ്ലിയ വളര്‍ത്താന്‍ വളരെ എളുപ്പമാണ്. ചെടിച്ചട്ടികളിലോ തടിയിലുള്ള ബാസ്കറ്റുകളിലോ നട്ട് ഒരു മീറ്റര്‍ പൊക്കത്തില്‍ കെട്ടിത്തൂക്കി വളര്‍ത്തണം. ചെടിച്ചട്ടിയുടെ അടിഭാഗത്ത് ചെറുതായി ഉടച്ച ഓടിന്‍കഷണം നിറയ്ക്കണം. അതിനു മുകളിലാണ് ചെടി നടേണ്ട്.
ധാരാളം വായുസഞ്ചാരം ഉണ്ടാകത്തക്ക രീതിയില്‍ വേണം ചെടികള്‍ സൂക്ഷിക്കാന്‍. അതുപോലെ രാവിലെയും വൈകുന്നേരവും നന്നായി നനച്ചുകൊടുക്കുകയും വേണം.
ചെടി വളരുന്ന അന്തരീക്ഷം നല്ല ഈര്‍പ്പമുള്ളതായിരിക്കണം. ആഴ്ചയില്‍ മൂന്നുതവണ 17-17-17 കോംപ്ലക്സ് വളം അഞ്ചുഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കുന്നത് ചെടികള്‍ കൊഴുപ്പോടു കൂടി വളരാനും പെട്ടെന്ന് പുഷ്പിക്കാനും സഹായിക്കും.
മുക്കുറ്റി
ഉദ്യാനപ്രേമികളെ ഏറ്റവും ആകര്‍ഷിക്കുന്ന ചില നാടന്‍ ചെടികള്‍ നമുക്കുണ്ട്. അവയില്‍ ഒന്നാണ് മുക്കുറ്റി. കമ്മല്‍ച്ചെടി എന്നും ഇതിനെ ചില സ്ഥലങ്ങളില്‍ പറഞ്ഞുവരുന്നു. കോസ്മോസ് എന്ന പുഷ്പത്തിന്‍റെ ഇളയ സഹോദരിയായ ഇതിനു ബെറ്റര്‍ സ്റ്റഡ് എന്നും പേരുണ്ട്.
തണല്‍ ഇഷ്ടപ്പെടാത്തൊരു ചെടിയാണിത്. നല്ല വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ചെടികള്‍ നിറയെ മഞ്ഞനിറത്തിലുള്ള പൂക്കള്‍ പൂത്തുനില്‍ക്കുന്ന കാഴ്ച അതീവ മനോഹരമാണ്. വിത്തു പാകി മുളപ്പിച്ചു പുതിയ തൈകണുണ്ടാക്കാം. പൂന്തോപ്പുകളില്‍ വരിവരിയായി നടാനും കൂട്ടമായി നടാനും ഇത്രയും നല്ല ചെടികള്‍ അധികമില്ല.
അമിതമായ പരിചരണമോ ശ്രദ്ധയോ കൂടാതെതന്നെ എന്നും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടാകാം മിക്കവാറും എല്ലാ ഉദ്യാനങ്ങളിലും വീട്ടുമുറ്റങ്ങളുടെ ഓരങ്ങളിലും ഈ പൂച്ചെടി കണ്ടു വരുന്നു.
അരാന്‍ഡ
അരാന്‍ഡ അരാക്ക് നിസ് എന്ന ചിലന്തി ഓര്‍ക്കിഡിന്‍റെയും വാന്‍ഡയുടെയും സങ്കരമാണ് അരാന്‍ഡ. അരോക്ക്നിസ് പൂവിന്‍റെ രൂപവൈവിധ്യവും വാന്‍ഡ പൂവിന്‍റെ ആകര്‍ഷകമായ വലിപ്പവും നിറവും ഒറ്റച്ചെടിയില്‍ ഇണക്കുകയായിരുന്നു സങ്കരണത്തിന്‍റെ ഉദ്ദ്യേം അരാന്‍ഡയുടെ പൂവിതളുകള്‍ക്ക് നല്ല ഒതുക്കവുമുണ്ട്. പീറ്റര് എവര്‍ട്ട്, ലൂസിലേ കോക്ക്, മജുള, ഗോള്‍ഡന്‍ സാന്‍ഡ്സ്, എറിക്ക് മെക്കി, നൂരാ അല്‍സഗോഫ്, ക്രിസ്ററെയിന്‍ എന്നിവയാണ് കച്ചവടസാധ്യതയുള്ള അരാന്‍ഡ ഇനങ്ങള്‍.
ഇനി, അരാന്‍ഡ നടുന്ന വിധം. വെയിലുള്ള സ്ഥലങ്ങളില്‍ തടങ്ങളിലോ ചട്ടികളിലോ വളര്‍ത്താം. ഒന്നോ ഒന്നരയോ അടി നീളമുള്ള തണ്ടിന്‍റെ മേല്‍ഭാഗമോ ശിഖരങ്ങളോ മുറിച്ചു നടാം. ഇങ്ങനെ മുറിച്ചെടുക്കുന്ന കഷണത്തില്‍ കുറഞ്ഞത് മൂന്നു വേരുകള്‍ എങ്കിലും വേണം. ഇത് വളരെവേഗം വളരും. വളരുന്നതിനനുസരിച്ച് താങ്ങു നല്‍കണം. നീളത്തില്‍ തടങ്ങളെടുത്ത് തൊണ്ട് ചരിച്ച് അടുക്കി അതിലും ചെടികള്‍ നടാം. തടങ്ങളില്‍ അരാന്‍ഡ വളര്‍ത്തുന്പോള്‍ വരികള്‍ തമ്മില്‍ ഒരടി അകലം നല്‍കാം. എന്നാല്‍ ചെടികള്‍ തമ്മിലുള്ള അകലം ഒരടിയില്‍ കുറവു മതി.
അരാന്‍ഡ നട്ട് ഒരാഴ്ച കഴിഞ്ഞ് വളപ്രയോഗം തുടങ്ങാം. ജൈവവളവും രാസവളവും ഓരോ ആഴ്ച ഇടവിച്ച് മാറി മാറിക്കൊടുക്കുകയാണു നല്ലതെന്ന് അനുഭവസന്പന്നരായ ഓര്‍ക്കിഡ് പ്രേമികള്‍. പച്ചച്ചാണകം വെള്ളത്തില്‍ കലക്കി മട്ടടിയാന്‍ വയ്ക്കുക. എന്നിട്ടു തെളിയൂറ്റി ചെടിയുടെ മണ്ട ഒഴികെ ബാക്കിയെല്ലായിടത്തും തളിക്കുക. ഇതിനു ശേഷം കുമിള്‍ബാധ തടയുന്നതിനായി ഇന്‍ഡോഫിന്‍ എം-45 എന്ന കുമിള്‍നാശിനി രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് ചെടിയില്‍ തളിച്ചു കൊടുക്കണം. നാലു ദിവസം കൂടി കഴിഞ്ഞാല്‍ രാസവളം കൊടുക്കാം. ഇതിന് 17.17.17. എന്ന രാസവളമിശ്രിതം രണ്ടര ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ചെടിയിലാകെ തളിക്കാം. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് വളത്തിന്‍റെ അളവും അതു തയ്യാറാക്കുന്ന ലായിനിയുടെ വീര്യവുമാണ്. തോതു കൂടിപ്പോയാല്‍ വേരുകളുടെ അറ്റം പൊള്ളിക്കരിഞ്ഞു പോകും.
തോട്ടവാഴ
വലിയ ഉദ്യാനങ്ങളിലും വീട്ടുമുറ്റത്തെ ചെറിയ പൂന്തോപ്പിലും സര്‍വസാധാരണയായി കണ്ടുവരുന്നതും ഏവര്‍ക്കും എളുപ്പത്തില്‍ നട്ടുപിടിപ്പിക്കാന്‍ കഴിയുന്നതുമായ ഒരു ഉദ്യാനസസ്യമാണ് ‘കാന’ വര്‍ഗത്തില്‍പ്പെട്ട തോട്ടവാഴ. നാട്ടുന്പുറങ്ങളില്‍ ഇതിനെ അത്രയധികം ശ്രദ്ധിച്ചു വളര്‍ത്താറില്ലെങ്കിലും നഗരങ്ങളിലെ പൂന്തോട്ടങ്ങളില്‍ ഈ ചെടി പ്രധാന ആകര്‍ഷണകേന്ദ്രമായ സസ്യമാണ്. സാധാരണയായി കണ്ടുവരുന്ന ചുവപ്പ്, മഞ്ഞ, റോസ്, മിക്സഡ്, തവിട്ട് മുതലായ നിറങ്ങളാണ്. ആധുനിക പ്രജനനരീതികളില്‍ ഇതിന്‍റെ സങ്കരയിനങ്ങളും ഇന്നു നഴ്സറികളില്‍ ലഭ്യമാണ്. ജൈവവളം ഇഷ്ടപ്പെടുന്നതാണ് ഈ സസ്യം. മഴയുടെ ആരംഭത്തില്‍ ഇവയുടെ കിഴങ്ങു മാറ്റി നട്ടാണ് പുതിയ സസ്യങ്ങള്‍ ഉണ്ടാക്കുന്നത്. എന്തുകൊണ്ടും തോട്ടങ്ങള്‍ക്കും വീട്ടുമുറ്റങ്ങളിലെ പുല്‍ത്തകിടികള്‍ക്കും ഇത് ഒരു അലങ്കാരം തന്നെയാണ്.
സാല്‍വിയ
അധികം ഉയരത്തില്‍ വളരുകയില്ല എങ്കിലും മുല്ലമൊട്ടു പോലെ അടുക്കടുക്കായി ചുവന്ന പൂക്കള്‍ വിടര്‍ത്തുന്നതു കൊണ്ട് വളരെയധികം പ്രചാരം നേടിയ ഉദ്യാനസസ്യമാണ് സാല്‍വിയ പൂത്തടങ്ങള്‍ ഒരുക്കാനും പൂച്ചട്ടികളില്‍ വളര്‍ത്താനും യോജിച്ചതാണ്.
വിദേശിയാണ് സാല്‍വിയ മെക്സിക്കോയില്‍ നിന്നെത്തിയത് തെളിവെയില്‍ കിട്ടുന്ന സ്ഥലമാണു മെച്ചം ഒപ്പം വെള്ളക്കെട്ടു പാടില്ല. വളക്കൂറും നന്ന്. നമ്മുടെ ഉദ്യാനങ്ങളിലും സാല്‍വിയ നന്നായി വളരും തടത്തിനു പുറമേ ചട്ടിയിലും വളര്‍ത്താം.
നിരവധി ഇനങ്ങള്‍ സാല്‍വിയയിലുണെ്ടങ്കിലും സ്കാര്‍ലെറ്റ് സേജ് എന്നയിനം ഏറെ പ്രസിദ്ധം. ഇതിന്‍റെ കുടും ചുവപ്പുനിറമുള്ള പൂക്കള്‍ എറെ ആകര്‍ഷകം. ഉയരം കുറഞ്ഞതും കൂടിയതുമായ ചെടികള്‍ ഈയിനത്തില്‍ ഉണ്ട്. ഉയരമുള്ള ചെടി 90 സെ മീറ്റര്‍ വരെ വളരുന്പേള്‍ ഉയരം കുറഞ്ഞത് 20--30 സെ മീറ്റര്‍ ഉയരത്തിലേ വളരുകയുള്ളു. നീണ്ട പൂത്തണ്ടുകളില്‍ നിറയെ പൂക്കളുണ്ടാകുകയും അവ ഇലപ്പരപ്പിനു മീതെ ഉയര്‍ന്നു നില്‍ക്കുകയും ചെയ്യും.
സാല്‍വിയ ഹോര്‍മിനം എന്ന ഇനത്തില്‍ പൂത്തണ്ടുകളില്‍ ചെറിയ പിങ്കോനീലയോ ചുവപ്പോ വെള്ളയോ പൂക്കളുണ്ടാകുന്നു സാല്‍വിയ കോക്സീനിയ എന്ന ഇനം ദക്ഷിണ്യേയില്‍ വളരെ പ്രചാരം നേടിയതാണ്. ഇത് 75 സെ. മീറ്റര്‍ ഉയരത്തില്‍ വളരുന്നു. പൂക്കള്‍ ചെറുതും ചൂവപ്പ് പിങ്ക് വെള്ള എന്നീ നിറങ്ങള്‍ ഉള്ളതുമാണ.്
സമതലപ്രദേശങ്ങളില്‍ ഓഗസ്റ്റ് സെപ്റ്റംബറിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ മാര്‍ച്ച് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ വരെയും വിത്തു പാകാം. പാകിയ വിത്തിനു മീതെ നേരിയ ഒരു പാളി മണലും ഇലവളവും വിതറി മൂടണം. രണ്ടാഴ്ച കൊണ്ട് വിത്തു മുളയ്ക്കും. ഇല വിരിയാന്‍ തുടങ്ങിയാല്‍ തൈ ഇളക്കി നടാം. വത്തു പാകി മൂന്നോ മൂന്നരയോ മാസത്തെ വളര്‍ച്ച മതി സാല്‍വിയ പുഷ്പിക്കാന്‍. കന്പ് മുറിച്ചു നട്ടും സാല്‍വിയ വളര്‍ത്താറുണ്ട്.
ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ മണ്ണും മണലും ചാണകപ്പൊടിയും തുല്യയളവില്‍ കലര്‍ത്തിയ മിശ്രിതം നിറച്ചാണ് തൈ നടുക. ചട്ടിയിലായാലും തടത്തിലായാലും ചെടി വളര്‍ന്നു പുഷ്പിച്ചു തുടങ്ങുന്പോള്‍ നിറം വളര്‍ന്നു പുഷ്പിച്ചു തുടങ്ങുന്പോള്‍ നിറം മാറുന്ന പൂങ്കുലകള്‍ യഥാസമയം നീക്കം ചെയ്യണം. എങ്കിലേ പൂക്കള്‍ ആകര്‍ഷകമായി നില്‍ക്കുകയുള്ളു. അതുപോലെ തന്നെ അന്തരീക്ഷോഷ്മാവ് വളരെ താഴുന്നതും സാല്‍വിയയുടെ വളര്‍ച്ചയ്ക്കു തടസ്സം സൃഷ്ടിക്കാനുണ്ട്.
പെറ്റൂണിയ
രണ്ടു നിറത്തിലുളള ഇതളുകളാണ് പെറ്റൂണിയയുടെ പ്രത്യേകത. വര്‍ഷം മുഴുവന്‍ പൂവുണ്ടാകും. ഇതളുകളുടെ നിറം ചെടികള്‍ തോറും മാറും. സ്വദേശം തെക്കേ അമേരിക്ക. 30-45 സെന്‍റീമീറ്റര്‍ ഉയരത്തില്‍ വളരും. ഇലകള്‍ വൃത്താകൃതിയില്‍. പൂക്കള്‍ കോളാന്പി പോലെ.
ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുളള സമയമാണ് നടീല്‍കാലം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാര്‍ച്ച് -ഏപ്രിലിലും കൃഷിയാകാം. പെറ്റൂണിയയുടെ വിത്തു തീരെ ചെറുതായതിനാല്‍ മണലുമായി കലര്‍ത്തി മാത്രമേ നടാന്‍ പാടുളളൂ. തൈകള്‍ക്ക് ഒരു മാസത്തെ വളര്‍ച്ചയാകുന്പോള്‍ പിരിച്ചു നടാം.
ചെടി വളരാന്‍ തുടങ്ങി അരയടി ഉയരമാകുന്പോള്‍ തലപ്പു നുളളിക്കളയണം. എങ്കിലേ ശിഖരങ്ങള്‍ പൊട്ടുകയുളളൂ. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ജൈവവളങ്ങള്‍ മതിയാകും. ചാണകപ്പൊടി ഉത്തമം. അത്യാവശ്യമെങ്കില്‍ 17:17:17 എന്ന രാസവള മിശ്രിതം 2.5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ നേര്‍പ്പിച്ച് ഒന്നോ രണേ്ടാ മാസം കൂടുന്പോള്‍ ചെടിത്തടത്തില്‍ ഒഴിച്ചു കൊടുക്കാം. വളമിശ്രിതം ഇലകളിലും പൂക്കളിലും വീഴാന്‍ പാടില്ല. സാധാരണ ഗതിയില്‍ വിത്തു പാകി മൂന്നു മാസം കൊണ്ടു പൂ വിരിയും.
ടോര്‍ച്ച് ലില്ലി
ലില്ലിയെസിയ-സസ്യകുടുംബത്തില്‍പെട്ട ഈ പൂന്തോട്ട സുന്ദരിയുടെ ജന്മനാട് ദക്ഷിണാഫ്രിക്കയാണ്. വീതി കുറഞ്ഞ നീണ്ട ഇലകള്‍ക്കു നടുവില്‍ ഉയര്‍ന്നൂ നില്‍ക്കുന്ന തീപ്പന്തം പോലുളള ഇതിന്‍റെ പൂവ് ആരെയും മോഹിപ്പിക്കുന്നു. നിഫോഫിയ യുവേറിയ (ഗിശുവീളശമ ൗ്മൃശമ) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇതിനെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയത് ജോണ്‍ ഹിറോണിമസ് നിഫോഫ് (1704-1763) എന്ന ജര്‍മ്മന്‍ സസ്യശാസ്ത്രജ്ഞനാണ്. തന്‍റെ പേരിനാല്‍ തന്നെ അറിയപ്പെടുന്ന ഈ സസ്യത്തെകുറിച്ച് അദ്ദേഹം സ്വന്തം പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ലോകമെന്പാടുമായി 60 മുതല്‍ 75 വരെ സ്പീഷീസുകളുളള ഇതിന്‍റെ ചുവപ്പും മഞ്ഞയും കലര്‍ന്ന കുലയോടുകൂടിയ പൂവിനമാണ് ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ കണ്ടുവരുന്നത്. വേനല്‍ക്കാലാന്ത്യത്തിലും ശരത്ക്കാലമധ്യത്തിലും കൂട്ടമായ ഇലകള്‍ക്കു നടുവില്‍ ഭംഗിയുളള പൂക്കുലകള്‍ ഉയര്‍ന്നുവരുന്നു. ഇത്തരം ചെടികള്‍ ഫലഫൂയിഷ്ഠമായതും നീര്‍വാര്‍ച്ചാ സൗകര്യമുളളതുമായ മണ്ണില്‍ നന്നായി വളരുന്നു. ഉറച്ച നാരുവേരു പടലമുളള ടോര്‍ച്ച് ലില്ലി, ലാന്‍ഡ് സ്കേപ്പ് ചെയ്തിട്ടുളള പൂന്തോട്ട പാര്‍ശ്വങ്ങളിലും റോക്ക് ഗാര്‍ഡനുകളുടെ വശങ്ങളിലും ഒരു മണ്ണു സംരക്ഷകയായി നട്ടു വളര്‍ത്താവുന്നതാണ്. പ്രജനനം വിത്തുമൂലമോ തായ്ച്ചെടിയുടെ ചുവട്ടില്‍ നിന്ന് പിരിച്ചുനട്ടോ സാധ്യമാക്കാം. കെ.എല്‍.ഡി. ബോര്‍ഡ് മാട്ടുപ്പെട്ടിയിലെ കൊച്ചു പൂന്തോട്ടത്തിന് പുതുമയെന്നോണം നിഫോഫിയ എന്ന ഈ ആഫ്രിക്കന്‍ സുന്ദരി വര്‍ഷത്തിലൊരിക്കല്‍ പൂക്കള്‍ കൊണ്ട് വര്‍ണ്ണപ്പകിട്ടേകുന്നു.
ബിഗോണിയ
വിചിത്ര ഡിസൈനുകള്‍ കോറിയ കണ്ണുപിടിക്കുന്ന ഇലകള്‍; അത്യാകര്‍ഷകമായ പൂക്കള്‍-ഇവ രണ്ടും രമ്യമായി ഇണങ്ങിയാല്‍ ബിഗോണിയ എന്ന അലങ്കാര ഇലച്ചെടിയായി ഏതോ ഉഷ്ണമേഖലാ രാജ്യങ്ങളില്‍ നിന്നെത്തിയ അതിസുന്ദരിയായ ഈ ഇലച്ചെടി മൂന്നുതരമുണ്ട്. ഇതില്‍ത്തന്നെ ഏററവും ശ്രദ്ധേയയാണ് ബിഗോണിയ റെക്സ്.
വിശറി പോലെ പരന്ന് അഗ്രം തെല്ലു കൂര്‍ത്ത ഒലിവു കലര്‍ന്ന പച്ചനിറമുള്ള ഇലകള്‍, ഇലയുടെ അടിഭാഗത്തിന് ചുവപ്പു നിറമാണ്. വര്‍ഷം മുഴുവന്‍ ഇതില്‍ ഇളം പിങ്കുനിറത്തില്‍ പൂക്കളുണ്ടാവും.
റെക്സില്‍ നിന്നു രൂപം കൊണ്ട സങ്കരയിനങ്ങളൊക്കെ അത്യാകര്‍ഷകമായ ഇലകളുടെ വശ്യതയ്ക്കു പേരെടുത്തവയാണ്. ബിഗോണിയ റെക്സിന്‍റെ തന്നെ ക്ലിയോപാട്ര എന്ന ഇനം അരികുകളോടടുത്ത് ചോക്ലേററു കലര്‍ന്ന ചുവപ്പു നിറമുള്ള പച്ചിലകളാല്‍ ആകര്‍ഷകമാണ്.
ഇലകള്‍ പച്ച നിറമുള്ളതും തുകല്‍ പോലെ തടിച്ചതുമായ മറ്റൊരിനമാണ് ബിഗോണിയ മാക്കുലേററ. ഇതിന്‍റെ ഇലകള്‍ പ്രകൃതി തന്നെ ഒരൊഴുക്കന്‍ രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇലയുടെ ഉപരിതലത്തില്‍ വെള്ളനിറവും വെള്ളിനിറമുള്ള പുള്ളികളും കാണാം. അടിവശത്ത് നല്ല കടുംചുവപ്പുനിറമുണ്ടാകും.
കുറച്ചുകൂടി ഉയരത്തില്‍ വളരുന്ന ഒരു ഇനമാണ് ബിഗോണിയ മെററാലിക്ക ഒലിവു കലര്‍ന്ന പച്ചനിറവും തിളക്കമുള്ള ഇലകളില്‍ നല്ല പ്രകാശമാനമായ ഞരന്പുകള്‍ തെളിഞ്ഞു കാണാം.
ബിഗോണിയ മസോണിയാന എന്നു പേരായ ഇനത്തിന്‍റെ ഇലകള്‍ നല്ല പച്ചനിറമുള്ളതും ചെറുതും വൃത്താകാരവുമാണ്. ഓറിക്കുലേററയുടെ ഇലത്തണ്ടുകള്‍ നീണ്ടതാണ്. ഒലിവു കലര്‍ന്ന പച്ചനിറത്തിലുള്ള ഇലകള്‍ മെഴുകുപുരട്ടിയതുപോലെ തിളക്കമുള്ളതും ഒഴുക്കുള്ളതുമാണ്.
ഇലകള്‍ കൂടാതെ പൂക്കളുടെ ചന്തത്തിനു വേണ്ടി വളര്‍ത്തുന്ന ഒരു വിഭാഗം ബിഗോണിയകളുമുണ്ട്. പിങ്ക്, ചുവപ്പ്, വെള്ള, ക്രീം, ഓറഞ്ച്, പാടലം തുടങ്ങി വിവിധ നിറങ്ങളില്‍ ഇവയില്‍ പൂക്കള്‍ വിടരാറുണ്ട്.
റോസ്ഫോം, കമീലിയ, കാര്‍ണേഷന്‍, ഡാഫൊഡില്‍ തുടങ്ങിയ ഇനങ്ങള്‍ വൈവിധ്യമാര്‍ന്ന രൂപത്തില്‍ പൂക്കള്‍ വിടര്‍ത്താറുണ്ട്. പൂവിതളിന്‍റെ പൊതുവായ നിറത്തില്‍നിന്നു വ്യത്യസ്തമായി അരികുകള്‍ക്ക് വിവിധ നിറങ്ങളുടെ മിശ്രണമുള്ളതാണ് പിക്കോട്ടി ഡബിള്‍ എന്ന ബിഗോണിയ. നിറയെ പുഷ്പിക്കുന്ന സ്വഭാവമുള്ള പെന്‍ഡുല എന്ന ബിഗോണിയ തൂക്കുചട്ടികളില്‍ വളര്‍ത്താന്‍ നന്ന്.
ബിഗോണിയ, ഏതിനത്തില്‍പ്പെട്ടതായാലും നേരിട്ടുള്ള സൂര്യപ്രകാശം ഇഷ്ടപ്പെടുന്നില്ല. ഭാഗികമായ തണലെങ്കിലും കൂടിയേ തീരൂ. നനവും തണുപ്പുമുള്ള അന്തരീക്ഷമാണ് ഇതിനു വളരാന്‍ യോജിച്ചത്.
തണ്ടുകുത്തിയും ഇലനട്ടും ബിഗോണിയ വളര്‍ത്താം. തണ്ടുകുത്തി ബിഗോണിയ പിടിപ്പിക്കുന്പോള്‍ ആദ്യമായി തണ്ടുകള്‍ ഒരു പരന്ന പെട്ടിയിലോ മറ്റോ നട്ടു വേരു പിടിപ്പിച്ചശേഷം ഇളക്കി നടുകയാണ് നല്ലത്. നടാനൊരുക്കുന്ന ചട്ടിയുടെ അടിവശത്ത് ഒരു നിരപൊട്ടിച്ച ഇഷ്ടിക കഷണങ്ങള്‍ നിരത്തണം. അതിനുമീതെ ഒരു നിര കരിയില, പിന്നീട് നല്ലതുപോലെ പൊടിഞ്ഞ കാലിവളവും മണ്ണും സമമായി ചേര്‍ത്തു ചട്ടി നിറയ്ക്കുക. ഇതിലാണ് തണ്ടു കുത്തുക. ഇല നട്ടുവളര്‍ത്തുന്ന അവസരത്തില്‍ ഒരു കഷണം തണ്ടോടുകൂടി ഇല മുറിച്ചെടുക്കുക. ഇലയുടെ ചുററും മുറിച്ച ശേഷം ഇല നട്ടാല്‍ ഏതാനും ദിവസം കൊണ്ടു തന്നെ ഇലയുടെ നടുവില്‍ നിന്ന് മുളകള്‍ പൊട്ടിവരുന്നതു കാണാം.
നുള്ളിക്കൊടുത്താല്‍ ചെടി പടര്‍ന്നുവളരും. നന്നായി നനയ്ക്കുന്നത് ബഗോണിയയുടെ വളര്‍ച്ചയ്ക്കത്യാവശ്യമാണ്. എങ്കിലും അമിതമായി നനയ്ക്കുന്നതും ചെടി വളരുന്ന മണ്ണുണങ്ങുന്നതും ഒരു പോലെ ഹാനികരമാണ്.
തണലത്തു വളരാനിഷ്ടപ്പെടുന്നു എന്നു കരുതി ഇത് വല്ലപ്പോഴും വെളിച്ചം കൊള്ളിക്കാന്‍ മറക്കരുത്. എങ്കില്‍ മാത്രമേ ഇലകളില്‍ പ്രകൃതി ഒളിച്ചുവച്ചിരിക്കുന്ന വര്‍ണ വൈവിധ്യം തെളിയുകയുള്ളൂ.
വലിയ ഉദ്യാനങ്ങളുടെ പൂത്തടങ്ങള്‍ക്കു ചുററും നിരത്താനും ഗൃഹാന്തര്‍ഭാഗങ്ങളില്‍ അത്യാവശ്യം മോടി കൂട്ടാനും ബിഗോണിയ തികച്ചും അനുരൂപയാണ്.
ആനി ബ്ലാക്ക്
ഏറെ പ്രചാരമുള്ള ഒരിനം ഓര്‍ക്കിഡാണ് ആനി ബ്ലാക് (അിില ആഹമരസ). അരാക്കനിസ് എന്ന ജനുസ്സും റെനാന്ത്ര എന്ന മറെറാരു ജനുസ്സും തമ്മില്‍ സങ്കരണം നടത്തി ലഭിച്ചതാണ് ആനി ബ്ലാക് പ്രതിനിധീകരിക്കുന്ന അരാന്ത്ര. റെനാന്ത്രയുടെ പ്രത്യേകത അതിന്‍റെ പൂക്കള്‍ കടുംചുവപ്പും നീണ്ടതും ശിഖരങ്ങളുമുള്ളവയുമായിരിക്കുമെന്നതാണ്. പൂങ്കുലകള്‍ക്ക് ഉജ്വല ശോഭയാണ്. റെഡ് വാണ്ടയെന്നും ഇതിനെ അറിയപ്പെടുന്നു. അരാക്കനിസിന്‍റെ പൂക്കള്‍ വലിപ്പമേറിയതും ധാരാളം പുഷ്പിക്കുന്നതുമാണ്. പൂങ്കുലകള്‍ക്ക് ശിഖരങ്ങള്‍ കാണുന്നു.
അരാന്ത്ര എന്ന സങ്കരയിനത്തില്‍ പ്രധാനമായി കാണാറുള്ളത് അരാന്ത്ര ആനിബ്ലാക്, അരാന്ത്ര ജെയിംസ് സ്റേറാറി, അരാന്ത്ര ബിയാട്രീസ്, അരാന്ത്ര ലില്ലിപുട്, അരാന്ത്ര മുഹമ്മദ് ഹനീഫ് എന്നീ അഞ്ച് ഇനങ്ങളാണ്.
അരാക്കനിസ് മാഗി ഓയി എന്ന സങ്കരയിനവും റെനാന്ത്രയിലെ കോക്സീനിയാ എന്ന സ്പീഷിസും തമ്മില്‍ സങ്കരണം നടത്തിയാണ് ആനിബ്ലാക് വികസിപ്പിച്ചെടുത്തിട്ടുള്ളത്.
കനം കുറഞ്ഞ തണ്ടും ചെറിയ ഇലകളും തണ്ടില്‍ അവിടവിടെ കറുത്ത പാടുകളും കാണുന്നു. ഇതാണ് ചെടി തിരിച്ചറിയാന്‍ സഹായിക്കുന്നത്. ചെടിക്ക് ധാരാളം സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം കൂറഞ്ഞാല്‍ ചെടി പുഷ്പിക്കുകയില്ല.
പൂക്കള്‍ ചെറുതാണെങ്കിലും ഒരു കുലയില്‍ 100-150 പൂക്കള്‍ കാണും,
നടീല്‍ രീതി
തലപ്പ് വെട്ടി നട്ടാണ് ചെടി വളര്‍ത്തുന്നത്. കുറഞ്ഞത് മൂന്ന് വായുമൂലങ്ങളെങ്കിലും (അലൃശമഹ ൃീീ)േെ ഉള്ള 45 സെന്‍റീമീററര്‍ നീളമുള്ള തലപ്പുകള്‍ വെട്ടി വരിയായി നട്ടുവളര്‍ത്താം. ചെടി നടുന്പോള്‍ അകന്നുപോകാനോ അടുത്തുപോകാനോ പാടില്ല. ഇലകള്‍ക്ക് നീളം കുറവായതിനാല്‍ ചെടികള്‍ തമ്മിലുള്ള അകലം 15 സെന്‍റീമീററര്‍ നല്‍കിയാല്‍ മതിയാകും. എന്നാല്‍ വരികള്‍ തമ്മില്‍ 30 സെന്‍റീമീററര്‍ അകലം നല്‍കണം. കയറുകെട്ടി കുത്തനെ നിറുത്തിയോ താങ്ങുകന്പുകള്‍ നിറുത്തി അതില്‍ കെട്ടി ഉറപ്പിച്ചുനിറുത്തിയോ ചെടി വളര്‍ത്താം. താങ്ങുകന്പായി ഈറ ഉപയോഗിക്കാവുന്നതാണ്. തറയില്‍ മൂന്നുനിര തൊണ്ട് നിരത്തി അതിലാണ് ചെടി വളര്‍ത്തുന്നത്. അടിയിലെ രണ്ടുനിര തൊണ്ട് മലര്‍ത്തിയും മുകളിലെ ഒരുനിര കമഴ്ത്തിയും അടുക്കണം. തൊണ്ട് അടുക്കിയിരിക്കുന്നതിനാല്‍ ചെടികള്‍ക്ക് ആവശ്യമുള്ള അന്തരീക്ഷ ഈര്‍പ്പം ലഭിക്കുന്നു.
വളപ്രയോഗം
സൂര്യപ്രകാശത്തിന്‍റെ ലഭ്യത, നടാനുപയോഗിച്ചിരിക്കുന്ന മാധ്യമം മുതലായവയുടെ അടിസ്ഥാനത്തില്‍ ഉപയോഗിക്കേണ്ട വളത്തിന്‍റെ തോത് ഓരോ സ്ഥലത്തും വ്യത്യാസപ്പെടുന്നു. ആഴ്ചയിലൊരിക്കല്‍ 2 ഗ്രാം 17:17:17 കോംപ്ലക്സ്വളം ഒരു ലിററര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ധാരാളം സൂര്യപ്രകാശമുള്ള പ്രദേശങ്ങളില്‍ ചെടിയുടെ മുകളില്‍ തളിച്ചുകൊടുക്കാം. സൂര്യപ്രകാശത്തിന്‍റെ തീവ്രത കൂറവാണെങ്കില്‍ വളത്തിന്‍റെ അളവ് കുറയ്ക്കണം.
ഓര്‍ക്കിഡുകള്‍ക്ക് പച്ചച്ചാണകം വളരെ ഗുണപ്രദമാണ്. അരകിലോഗ്രാം പച്ചച്ചാണകം 10 ലിററര്‍ വെള്ളത്തില്‍ കലക്കി ചെടികളുടെ മുകളില്‍ക്കൂടി താഴോട്ടൊഴിക്കണം. ഇത് ചെടി പുഷ്ടിയോടെ വളരുവാന്‍ സഹായിക്കുന്നു.
രാസവളങ്ങളോടൊപ്പം അല്‍പം മൈക്രോഫുഡ് കൂടി ചേര്‍ക്കാം. തേങ്ങാവെള്ളം ഒരുലിററര്‍ വെള്ളത്തില്‍ 250 മില്ലീലിററര്‍ എന്ന തോതില്‍ ചേര്‍ക്കുന്നത് ചെടികള്‍ പുഷ്ടിയോടും ഓജസ്സോടുംകൂടി വളരാന്‍ സഹായിക്കും.
നനയ്ക്കല്‍
ചെടികളെ ദിവസവും ഒരു പ്രാവശ്യമെങ്കിലും നിര്‍ബന്ധമായി നനയ്ക്കണം. ചെടികള്‍ കുതിരത്തക്ക വിധം നന്നായി നനയ്ക്കണം. വളര്‍ത്തുന്ന മാധ്യമം കുതിരേണ്ട ആവശ്യമില്ല. നനച്ച് ഒരുമണിക്കൂര്‍ കഴിയുന്പോഴേയ്ക്കും ചെടികളും മാധ്യമവും ഉണങ്ങുകയും വേണം. ഹോസില്‍കൂടി ശക്തിയായി വെള്ളം ചെടിയുടെ മേല്‍ തളിക്കരുത്. അങ്ങനെ തളിച്ചാല്‍ ചെടികളുടെ മണ്ട ഒടിഞ്ഞുപോകാന്‍ കാരണമാകും.
കീട-രോഗനിയന്ത്രണം
ചെടികളില്‍ കീടങ്ങളുടെയോ രോഗങ്ങളുടെയോ ഉപദ്രവം കാണുന്നുണ്ടെങ്കില്‍ അനുയോജ്യമായ കീടനാശിനിയോ കുമിള്‍നാശിനിയോ തളിക്കണം. നുവാക്രോണ്‍, മോണോക്രോട്ടോഫോസ് എന്നീ കീടനാശിനികളും ഇന്‍ഡോഫില്‍ എം.45, ബാവിസ്ററിന്‍ എന്നീ കുമിള്‍നാശിനികളും ഉപയോഗിക്കാം. കൂടിയ തോതില്‍ കൃഷിയുണ്ടെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രതിരോധ മരുന്നുതളി നടത്തേണ്ടതാണ്.
കണിക്കൊന്ന
നമ്മുടെ സംസ്ഥാന പുഷ്പമാണ് കണിക്കൊന്ന. കൊന്നപ്പൂക്കള്‍ കണികാണുന്നത് ശുഭകരമെന്നാണ് വിശ്വാസം. വിഷുപ്പുലരിയില്‍ കണിയൊരുക്കാന്‍ സ്വര്‍ണം, നവധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കൊപ്പം കൊന്നപ്പൂക്കളും ഉപയോഗിക്കുന്നതിനാലാണ് കൊന്നമരത്തിന് കണിക്കൊന്ന എന്ന പേരു ലഭിച്ചത്. കാഷ്യഫിസ്റ്റുല എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കണിക്കൊന്നയ്ക്ക് കര്‍ണികാരമെന്നും പേരുണ്ട്. പാതയോരങ്ങളില്‍ തണലിനായും പൂന്തോട്ടങ്ങളില്‍ അലങ്കാരത്തിനായും നട്ടുവളര്‍ത്താവുന്ന കണിക്കൊന്നയ്ക്ക് ഔഷധസസ്യമെന്ന നിലയിലും പ്രാധാന്യമുണ്ട്. കണിക്കൊന്ന മരങ്ങള്‍ പൂവിടുന്നതും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു.
ഏപ്രില്‍ മാസത്തിലാണ് കൊന്നമരങ്ങള്‍ സാധാരണ പൂക്കാറുളള്ളത്. കൊന്നപൂക്കുന്ന സമയത്തെ അടിസ്ഥാനമാക്കിയാണ് കര്‍ഷകര്‍ കാലവര്‍ഷത്തിന്‍റെ തുടക്കം കണക്കാക്കിയിരുന്നത്. നിലം ഉഴുന്നതും വിത്തുവിതയ്ക്കുന്നതുമെല്ലാം കൊന്നപൂക്കുന്ന സമയത്തെ ആശ്രയിച്ചായിരുന്നു. കൊന്നമരങ്ങള്‍ നേരത്തേ പൂത്താല്‍ മഴ നേരത്തേ ലഭിക്കുമെന്നും പൂക്കാന്‍ വൈകിയാല്‍ മഴ വൈകുമെന്നും കര്‍ഷകര്‍ മനസ്സിലാക്കിയിരുന്നു.കൊന്നപൂക്കുന്ന സമയം കണക്കാക്കി കാലവര്‍ഷം പ്രവചിച്ചിരുന്ന കര്‍ഷകരുടെ ഈ രീതിക്ക് ശാസ്ത്രീയാടിസ്ഥാനമുണ്ടെന്ന് കാലാവസ്ഥാനിരീക്ഷകരും വ്യക്തമാക്കുന്നണ്ട്.
കണിക്കൊന്നയുടെ വേര്, തൊലി, കായ് എന്നിവയെല്ലാം ആയൂര്‍വേദത്തില്‍ ഔഷധത്തിനായി ഉപയോഗിച്ചുവരുന്നു. ത്വക്ക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍, വാതം എന്നിവയ്ക്കുള്ള ഔഷധങ്ങളുടെ നിര്‍മാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. കായ്കളുടെ ഉള്ളിലുള്ള മാംസളഭാഗം (പള്‍പ്പ്) കുടല്‍ സംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഔഷധമാണ്. കണിക്കൊന്നയുടെ പട്ട (തൊലി) ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായവും എണ്ണയും ത്വക്ക് രോഗങ്ങളും ശമിപ്പിക്കും. കൊന്നത്തൊലി, ത്രിഫലത്തോട് (കടുക്ക, നെല്ലിക്ക, താന്നിക്ക), ചന്ദനം, മുന്തിരി ഇവ സമം ചേര്‍ത്ത് തയ്യാറാക്കുന്ന കഷായം മൂത്രസംബന്ധമായ അസുഖങ്ങള്‍ ശമിപ്പിക്കുമെന്നു പറയപ്പെടുന്നു. കുരുകളഞ്ഞ പള്‍പ്പ് പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന മലബന്ധം അകറ്റാന്‍ സഹായിക്കും. കണിക്കൊന്ന പ്രധാന ചേരുവയായി തയ്യാറാക്കുന്ന ഔഷധമാണ് ആരഗ്വധാരിഷ്ഠം. കന്നുകാലികളുടെ പനിക്ക് കണിക്കൊന്നയുടെ ഇല കഷായം വച്ച് കറിയുപ്പും ചേര്‍ത്ത് കൊടുക്കുന്നത് ഫലപ്രദമായ ഔഷധമാണ്.
കണിക്കൊന്നയുടെ വേരിലും തൊലിയിലും ടാനിന്‍ എന്ന രാസഘടകം ധാരാളമായി അടങ്ങിയിട്ടുണ്ട്. പള്‍പ്പില്‍ ധാരാളമായി പെക്ടില്‍, മ്യൂസിലേജ് എന്നിവയും ഉണ്ട്. തുണികള്‍ക്ക് നിറം കൊടുക്കുന്നതിനും തുകല്‍ സംസ്കരിക്കുന്നതിനും കണിക്കൊന്നയുടെ തൊലി ഉപയോഗിക്കുന്നു. വണ്ണം കുറഞ്ഞ ബലമുള്ള ഇവയുടെ തടി കാര്‍ഷികോപകരണങ്ങള്‍ക്ക് കൈപ്പിടി ഉണ്ടാക്കുന്നതിനും കെട്ടിട നിര്‍മാണത്തിന് താങ്ങു തൂണുകളായും ഉപയോഗിക്കാറുണട്.്
വിത്ത് മുളപ്പിച്ചാണ് കണിക്കൊന്നയുടെ തൈകള്‍ ഉണ്ടാക്കുന്നത്. വിളഞ്ഞു പാകമായ കായ്കള്‍ പൊട്ടിച്ച് പള്‍പ്പ് മാറ്റി വിത്ത് വേര്‍തിരിച്ചെടുത്ത് വെയിലത്ത് ഉണക്കണം. വിത്ത് പാകുന്നതിനു മുന്‍പ് അരമണിക്കൂര്‍ തിളച്ച വെള്ളത്തിലും അതിനുശേഷം ഏഴെട്ടുമണിക്കൂര്‍ തണുത്ത വെള്ളത്തിലും മുക്കിവച്ചശേഷം നടുന്നത് വേഗത്തില്‍ മുളയ്ക്കുവാന്‍ സഹായിക്കും. തവാരണകളില്‍ പാകി മുളപ്പിച്ച തൈകള്‍ നാലഞ്ച് ഇല പ്രായമായാല്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ സമം ചേര്‍ത്തു നിറച്ച പോളിത്തീന്‍കവറുകളില്‍ മാറ്റി നടാവുന്നതാണ്. പത്ത്-പന്ത്രണ്ട് അടി അകലത്തില്‍ ഒന്നര അടി സമചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്ത് മുക്കാല്‍ ഭാഗം മേല്‍മണ്ണ് നിറച്ചശേഷം തൈകള്‍ നടാവുന്നതാണ്. ആദ്യകാല വളര്‍ച്ചയ്ക്ക് ആവശ്യമായ ചാണകപ്പൊടിയോ മറ്റു ജൈവവളങ്ങളോ മേല്‍മണ്ണിനോടൊപ്പം കുഴികളില്‍ ചേര്‍ത്തുകൊടുക്കുന്നത് തൈകളുടെ ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കും.
സ്വര്‍ണ നിറത്തിലുള്ള പൂങ്കുലകളാല്‍ തോരണം ചാര്‍ത്തി നില്‍ക്കുന്ന പ്രത്യേക പരിചരണങ്ങളൊന്നും കൂടാതെ നട്ടുവളര്‍ത്താവുന്ന കണിക്കൊന്നയ്ക്ക് നമ്മുടെ മണ്ണും കാലാവസ്ഥയുമെല്ലാം യോജിച്ചതാണ്. ഔഷധ സസ്യവും അലങ്കാര സസ്യവും തണല്‍ വൃക്ഷവുമായ കണിക്കൊന്നമരങ്ങള്‍ വീട്ടുവളപ്പുകളിലും പൂന്തോട്ടങ്ങളിലും പാതയോരങ്ങളിലും നട്ടുവളര്‍ത്തുന്നത് ഗുണകരമായിരിക്കും.
വിഷുക്കാലം..... കര്‍ഷകന്‍റെ അറ നിറഞ്ഞ് അകം നിറയുന്ന കാലം. വേനല്‍കാലത്ത് മനുഷ്യര്‍ക്കായി ദേവന്മാര്‍ സ്വര്‍ണക്കുടങ്ങള്‍ തുറന്ന് നിധി താഴേയ്ക്ക് വീഴ്ത്തുന്നതായിട്ടാണ് ഐതിഹ്യങ്ങളില്‍ പറയുന്നത്. ഇതിനെ അന്വര്‍ഥമാക്കിക്കൊണ്ട് പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്നകള്‍ എത്ര ചേതോഹരമായ കാഴ്ചയാണ്!
ഭാരതത്തിലെ ശ്രേഷ്ഠമായ മരങ്ങളിലൊന്നാണ് കണിക്കൊന്ന. നമ്മുടെ സംസ്ഥാന പുഷ്പമെന്ന ബഹുമതിയും കണിക്കൊന്ന യ്ക്കുണ്ട്. മേടത്തില്‍ വിഷുവിന് മുന്പുതന്നെ കൊന്ന പൂക്കുന്നു. നേരത്തെ കൊന്ന പൂത്താല്‍ വേനല്‍ കൂടും എന്നാല്‍ ചൊല്ലുണ്ട്. ഇതെത്ര സത്യമാണെന്ന് ഇക്കാലത്തെ അനുഭവങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ ചില സ്ഥലങ്ങളില്‍ കണിക്കൊന്ന രണ്ടുതവണ പൂക്കാറുണ്ട്. കന്നി - തുലാം (ഒക്ടോബര്‍) മാസങ്ങളിലാണ് രണ്ടാമത്തെ പൂക്കാലം. കണിക്കൊന്നപ്പൂവിന് നേരിയ സുഗന്ധമുണ്ട്. പത്തു കേസരങ്ങളുള്ള കണിക്കൊന്ന പ്പൂവിന്‍റെ തന്തുക്കള്‍ക്കും മഞ്ഞ നിറമാണ്. രണ്ടടി നീളവും രണ്ടു സെന്‍റീമീററര്‍ വ്യാസവും സ്വയം പൊട്ടാത്ത സ്വഭാവവിശേഷത്തോടു കൂടിയതാണ് കണിക്കൊന്നയുടെ കായ്കള്‍. ഒരു കായില്‍ അന്പതില്‍ കുറയാതെ വിത്തുകളുണ്ടാകും. കായില്‍ വിത്തിനെ പൊതിഞ്ഞ് മാംസളഭാഗവുമുണ്ട്.
ലെഗുമിനേസേ കുടുംബത്തില്‍പെട്ട ഇതിന്‍റെ ശാസ്ത്രനാമം കാഷ്യഫിസ്റ്റുല (ലിന്‍) എന്നാണ്; ഇംഗ്ലീഷില്‍ ഇന്ത്യന്‍ ലാബര്‍നം എന്നും. സംസ്കൃതത്തില്‍ കൃതമാല,ആരഗ്വധഃ എന്നീ പേരുകളിലും അറിയപ്പെടുന്നു. വിത്തുപാകി മുളപ്പിച്ച് പുതിയ തൈകളുണ്ടാക്കാം. പൊട്ടിച്ചെടുത്ത വിത്ത് അഞ്ചുമിനിററ് തിളപ്പിച്ചെടുത്ത് പാകുന്നത് വേഗം മുളയ്ക്കാന്‍ സഹായിക്കും. തിളപ്പിച്ച വിത്ത് നഴ്സറി ബെഡ്ഡുകളിലോ പോളിത്തീന്‍കവറുകളിലോ പാകാവുന്നതാണ്. മാര്‍ച്ചില്‍ വിത്തു പാകിയാല്‍ ജൂലായില്‍ തൈ പറിച്ചുനടാം. ഒരു വര്‍ഷം പ്രായമായാല്‍ തായ്വേരുകള്‍ വളരെ ആഴത്തില്‍ പോകുന്നതിനാലസ് പറിച്ചുനടാന്‍ ബൂദ്ധിമുട്ടാകും. നാലഞ്ചുമാസം പ്രായമായ തൈകള്‍ പറിച്ചുനടുന്നതാണുത്തമം. നല്ല നീര്‍വാര്‍ച്ചയുള്ള ഏതുതരം മണ്ണിലും കണിക്കൊന്ന സമൃദ്ധിയായി വളരും. ചെറിയ തണലും വരള്‍ച്ചയും ഇത് സഹിക്കും. മഞ്ഞുകാലം കണിക്കൊന്നയ്ക്ക് അത്ര നന്നല്ല. സമതലങ്ങള്‍ മുതല്‍ 10000 മീററര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വരെ കണിക്കൊന്ന വളരും.
കണിക്കൊന്നയുടെ പൂവ് മാത്രമല്ല, കായിലടങ്ങിയിട്ടുള്ള മാംസളഭാഗം, വേര്,തൊലി എന്നിവയും ഉപയോഗയോഗ്യമാണ്. മാംസളഭാഗത്തിന് വീരോചനഗുണവും തൊലിക്ക് വ്രണമുണക്കാനുള്ള ശേഷിയുമുണ്ട്. ഇതിന്‍റെ വേര് അരച്ച് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ പുഴുക്കടി ശമിക്കും. കൊന്നത്തൊലിയില്‍ ടാനിനും അടങ്ങിയിരിക്കുന്നു. നല്ല ബലമുള്ളതിനാല്‍ കാര്‍ഷിക പണിയായുധങ്ങള്‍ നിര്‍മിക്കുന്നതിനും തൂണ്, കഴ എന്നിവയായി ഉപയോഗിക്കുന്നതിനും ഉത്തമമാണ്.
കണിക്കൊന്നയുടെ മഹത്വങ്ങള്‍ ഏറെയാണ്. ഏഴ് തിരികളിട്ട് കത്തിച്ച നിലവിളക്കിനു മുന്പില്‍ തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ അഷ്ടമംഗല്യവും കണിവെള്ളരിക്കയും കണിക്കൊന്നപ്പൂവും പീതാംബരധാരിയായ കൃഷ്ണവിഗ്രഹവും കണികണ്ടുണരുന്പോള്‍ കൈനീട്ടമായി കിട്ടുന്ന നാണയത്തുട്ടുകളും ഏത് മലയാളിയുടെ മനസ്സിലും ആദ്യം ഓടിയെത്തുന്ന ചിത്രമായിരിക്കും.
കണിക്കൊന്നപ്പൂവേ കണിമലരേ....! പൂത്തുലഞ്ഞുനില്‍ക്കുന്ന കണിക്കൊന്ന കണ്ടാല്‍ ഏത് മനസ്സിലാണ് കുളിര്‍മ തോന്നാത്തത്.
നാഗലിംഗപ്പൂവ്
രൂപവൈജാത്യത്താലും അത്യപൂര്‍വമായ സുഗന്ധത്താലും ഏറെ പ്രത്യേകതയുള്ള പുഷ്പമാണ് നാഗലിംഗപ്പൂവ്. സൂക്ഷിച്ചു നോക്കിയാല്‍ പുഷ്പമധ്യത്തില്‍ ശിവലിംഗത്തിന്‍റെ ആകൃതിയും പുരുഷകേസരം ഒന്നിച്ചു ചേര്‍ന്ന് ഫണം വിടര്‍ത്തിയ സര്‍പ്പത്തിന്‍റെ മുഖവും ദൃശ്യമാകുന്നതിനാലാകണം ഈ പുഷ്പത്തിന് നാഗലിംഗ പുഷ്പം എന്ന പേരുവന്നത്. പുഷ്പങ്ങള്‍ വലുപ്പമുള്ളതും മാസളവു മാണ്. ഇതളുകളുടെ അരികുവശത്ത് മഞ്ഞനിറവും ഉള്ളില്‍ ഇരുണ്ട പാടലവര്‍ണവും ഏറ്റവും ഉള്ളില്‍ വെളുപ്പും ചേര്‍ന്ന നിറങ്ങളുടെ സമന്വയം പുഷ്പത്തെ ഏറെ ആകര്‍ഷകമാക്കുന്നു. 75 അടി വരെ ഉയരമുള്ള വൃക്ഷങ്ങള്‍ ഏറെയും ക്ഷേത്രപരിസരത്താണ് കാണുന്നത്. അവയ്ക്കുതാഴെയാവും നാഗപ്രതിഷ്ഠകള്‍. ശിവപൂജയ്ക്ക് ഈ പുഷ്പങ്ങള്‍ ഉപയോഗിക്കുന്നു. സര്‍പ്പക്കളമെഴുത്ത്, ആഭിചാര കര്‍മങ്ങള്‍ ഇവയ്ക്കെല്ലാം ഈ പുഷ്പങ്ങള്‍ ധാരാളമായി ഉപയോഗിച്ചു കാണുന്നു എന്നതിനാല്‍ ഈ പൂവിനെ പുണ്യ പുഷ്പങ്ങളുടെ കൂട്ടത്തില്‍ പെടുത്തിയിരിക്കുന്നു. കൗര്‍പിറ്റ ഗൈനന്‍സിസ് എന്ന ശാസ്ത്രനാമമുള്ള ഈ മരത്തിന്‍റെ ജന്മദേശം ഗയാനയാണ്. തെക്കേ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി പതിനഞ്ചോളം ഇനങ്ങള്‍ കണ്ടുവരുന്നു. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഈ മരം പുഷ്ടിയോടെ വളരുന്നു. മരത്തിന്‍റെ തായ്ത്തടിയോടു ചേര്‍ന്നും പ്രധാന ശാഖകളിലും പൂക്കള്‍ കൂട്ടമായി വിടര്‍ന്ന് മരത്തിന് അത്യാകര്‍ഷക സൗന്ദര്യം പ്രദാനം ചെയ്യുന്നു.
കാനന്‍ബാള്‍ട്രീ എന്ന ഇംഗ്ളീഷ് നാമധേയം ലഭിച്ചത് കായ്കളുടെ പ്രത്യേകതയാലാണ്. പീരങ്കിയുണ്ടയ്ക്ക് സമാനമായ കായ്കള്‍ വളരെയേറെ വലുപ്പമുള്ളതും ഇരുണ്ട ബ്രൗണ്‍ നിറത്തിലു ള്ളതുമാണ്. കായ്കള്‍ പാകമാകാന്‍ 8-9 മാസം മുതല്‍ ഒരു വര്‍ഷം വരെ എടുക്കും. കായുടെ പുറംചട്ട കട്ടിയേറിയതാണ്. ഉള്ളിലെ ദശ കുഴന്പുരൂപത്തിലുള്ളതും പുളിമണമുള്ളതും വിത്തുകള്‍ നിറഞ്ഞതുമാണ്.
നീഗ്രോകള്‍ ഉള്ളിലെ മാംസളമായ ദശ ഭക്ഷിക്കുകയും പള്‍പ്പ് ഉപയോഗിച്ച് ലഹരി പാനീയങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പുറം തോടുപയോഗിച്ച് പാത്രങ്ങളും മറ്റും ഉണ്ടാക്കുന്നു. വളര്‍ത്തുനായ് ക്കള്‍ക്ക് ത്വക്രോഗ ചികിത്സയ്ക്ക് പഴുത്ത കായ്കള്‍ ഫലപ്രദമാണെന്ന് എഴുതിക്കാണുന്നു.
വിത്തുപയോഗിച്ചും ധാരാളമായി വളരുന്ന കന്നുകളു പയോഗിച്ചുമാണ് പ്രജനനം നടത്തുന്നത്. അപൂര്‍വ സൗന്ദര്യമുള്ള പുഷ്പങ്ങളാലും കൗതുകകരമായ കായ്കളാലും ഏറെ വേറിട്ടു നില്‍ക്കുന്ന ഈ മരത്തെ സംബന്ധിച്ച് വളരെക്കുറച്ചു മാത്രമേ പഠനങ്ങള്‍ നടന്നിട്ടുള്ളൂ. ഏറെ ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈ വൃക്ഷത്തെ സംബന്ധിച്ച വരുംകാല പഠനങ്ങള്‍ നമുക്കു നല്‍കുമെന്നു പ്രതീക്ഷിക്കാം.
ഉദ്യാന പ്രവേശം
ഉദ്യാനത്തിലെ നടപ്പാതകള്‍ മഴക്കാലത്ത് വെള്ളച്ചാലുകളായി രൂപാന്തരപ്പെടരുത്. ഇതിനായി നടപ്പാതകളും റോഡുകളും നിര്‍മ്മിക്കുന്പോള്‍ വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും നിര്‍മ്മിക്കണം.
ഉദ്യാനത്തിന് അത്യാന്താപേക്ഷിതമായ ഘടകങ്ങളാണ് അതിലെ റോഡുകളും നടപ്പാതകളും. ഇവ ഉദ്യാനത്തിന്‍റെ നട്ടെല്ലാണെന്നു ഫറയാം. സൗകര്യപൂര്‍വം ഉദ്യാനത്തില്‍ ഉലാത്തുന്നതിനും ഉദ്യാനപരിപാലനത്തിന് ഉപയോഗിക്കുന്ന പലവിധ യന്ത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നതിനും പാതകള്‍ ആവശ്യമാണ്.
പൂന്തോട്ടത്തിലെ സ്ഥിരഘടകങ്ങളാണ് റോഡുകളും നടപ്പാതകളും. അതായത് ഒരിക്കല്‍ നിര്‍മിച്ചുകഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഇവയ്ക്ക് സ്ഥാനചലനം സംഭവിച്ചുകൂടാ. അതിനാല്‍ വളരെ ശ്രദ്ധയോടുകൂടി വേണം ഇവയുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുവാന്‍.
പൂന്തോട്ടത്തിന്‍റെ ഭംഗി ശരിയായി ആസ്വദിക്കാനുതകുന്ന രീതിയിലായിരിക്കണം നടപ്പാതകള്‍ ആസൂത്രണം ചെയ്യേണ്ടത്. ഉദ്യാനത്തിലെ പ്രധാന ഘടകങ്ങളായ പൂപ്പടര്‍പ്പുകള്‍, പുല്‍ത്തകിടുകള്‍ മുതലായവയ്ക്കനുസരിച്ചു വേണം റോഡുകളുടെയും നടപ്പാതകളുടെയും സ്ഥാനനിര്‍ണയം നടത്തുന്നത്. ആവശ്യത്തില്‍ കൂടുതല്‍ നടപ്പാതകള്‍ നിര്‍മ്മിക്കുന്നത് പൂന്തോട്ടത്തിന്‍റെ ആകര്‍ഷകത വളരെ കുറയക്കും. പുല്‍ത്തകിടിയെ മുറിക്കുന്ന വിധത്തില്‍ ഒരിക്കലും നടപ്പാതകള്‍ ഉണ്ടാക്കരുത്. പുല്‍ത്തകിടി മുറിച്ചു കടക്കേണ്ട ആവശ്യത്തിന് ഭംഗിയുള്ള പരന്ന കല്ലുകള്‍ പാകിയാല്‍ മതി.
പൂന്തോട്ടത്തിന്‍റെ രണ്ടു ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുവാന്‍ പാതകള്‍ വളരെ ഉപയുക്തമാണ്. പക്ഷേ, അവ ഒരിക്കലും പൊടുന്നനെ അവസാനിക്കുന്ന രീതിയിലായിരിക്കരുത്. പ്രതിസാമ്യരീതിയിലുള്ള പൂന്തോട്ടത്തില്‍ നേരെയുള്ള പാതയാണുതകുന്നതെങ്കില്‍ സ്വഭാവിക രീതിയില്‍ സംവിധാനം ചെയ്ത പൂന്തോട്ടത്തില്‍ തോട്ടത്തിനു ചേര്‍ന്ന രീതിയില്‍ വളഞ്ഞുള്ള പാതകളാണ് യോജിക്കുക.
പൂവള്ളികള്‍ പടര്‍ത്തിയ കമാനങ്ങള്‍ (ആര്‍ച്ചുകള്‍) നടപ്പാതകള്‍ക്ക് ഭംഗി പകരുന്നു. സാധാരണയായി ഇവ മുഖ്യപാതയില്‍ പലയിടത്തായിട്ടാണ് സ്ഥാപിക്കുന്നത്. ഇതു ശരിയായ രീതിയല്ല. നടപ്പാതകള്‍ തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും കമാനങ്ങള്‍ സ്ഥാപിക്കുന്നതാണേറ്റവും ഉചിതം. രണ്ടു പാതകള്‍ യോജിക്കുന്നിടത്തും ഒരു നല്ല കമാനം സ്ഥാപിക്കണം.
പാതയുടെ വീതി നിശ്ചയിക്കുന്നത് അതിന്‍റെ ആവശ്യകത അനുസരിച്ചാണ്. വാഹന സഞ്ചാരത്തിനു വേണ്ടിയാണെങ്കില്‍ പാതയ്ക്ക് എട്ട് അടിയെങ്കിലും വീതി വേണം (2.44 മീറ്റര്‍) ചെറിയ ഉദ്യാനങ്ങളാണെങ്കില്‍ വലിയ പാത തീരെ യോജിച്ചതല്ല. ചെറിയ പൂന്തോട്ടത്തില്‍ നടപ്പാതയുടെ വീതി നാല് അടിയില്‍ ഒതുക്കാം. ചുരുങ്ങിയ പക്ഷം രണ്ടു പേര്‍ക്കു നടക്കാവുന്ന വീതിയെങ്കിലും നടപ്പാതകള്‍ക്ക് വേണം. ഒറ്റയടിപ്പാതകളും നിര്‍മ്മിക്കാറുണ്ട്.
റോക്കറി (കൃത്യമമായി ഉണ്ടാക്കുന്ന പാറക്കെട്ട്) താമരക്കുളം എന്നിവയിലേക്ക് നയിക്കുന്ന ചെറിയ നടപ്പാതകള്‍ക്ക് രണ്ട് അടി വീതി മതി.
പാതകള്‍ ഒരേ നിരപ്പിലായിരിക്കുന്നതാണ് അഭികാമ്യം. ഭൂമി നിരപ്പല്ലെങ്കില്‍ പൂന്തോട്ടം പല തട്ടുകളായി ക്രമീകരിക്കുക പതിവാണ്.
ആ പരിത:സ്ഥിതിയില്‍ തട്ടുകള്‍ തമ്മില്‍ വേര്‍തിരിക്കുന്ന സ്ഥലത്ത് പാതയില്‍ ഒന്നോ രണ്ടോ പടികള്‍ സ്ഥാപിക്കാം. പക്ഷേ, വാഹന ഗതാഗതം ഇല്ലാത്ത പാതകളിലേ പടികള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ.
ഉദ്യാനത്തിലെ നടപ്പാതകള്‍ വര്‍ഷക്കാലങ്ങളില്‍ വെള്ളച്ചാലുകളായി രൂപാന്തരപ്പെടാതിരിക്കാനുള്ള സംവിധാനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിനായി നടപ്പാതകളും റോഡുകളും നിര്‍മ്മിക്കുന്പോള്‍ ഒപ്പം വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും നിര്‍മ്മിക്കണം.
നടപ്പാതകളുടെ ഉപരിതലം എന്തു തന്നെയായാലും അവയുടെ അടിത്തറ വളരെ ബലവത്തായിരിക്കണം. അടിത്തറ ബലമില്ലാത്തതാണെങ്കില്‍ മഴ പൊയ്താല്‍ പാത അലങ്കോലമാകും. പഴയ ഇഷ്ടിക തുണ്ടുകളോ ചരലോ 15 മുതല്‍ 20 സെന്‍റീമീറ്റര്‍ വരെ താഴ്ചയില്‍ ഇട്ട് അവ നന്നായി അമര്‍ത്തിയിടിച്ച് ഉറപ്പിക്കണം. ഇതിനു മീതെ മണ്ണിട്ട് നല്ലതുപോലെ അടിച്ചുറപ്പിക്കുക. ഇതുപോലെ അടിച്ചുറപ്പിച്ച മണ്ണിനുമേല്‍ ഏകദേശം 15 സെന്‍റിമീറ്റര്‍ നനഞ്ഞ മണലിടുന്നു. പാതയുടെ മല്‍ഭാഗം സിമന്‍റ്, കോണ്‍ക്രീറ്റ്, കല്ലുകള്‍, ഇഷ്ടിക തുടങ്ങിയ കടുപ്പമുള്ള വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നതെങ്കില്‍ അടിത്തറ വളരെ ഉറപ്പായിരിക്കുവാന്‍ ശ്രദ്ധിക്കണം.
പാതയുടെ ഇരുവശങ്ങളിലും സിമന്‍റോ, ഇഷ്ടികയോ, കല്ലോ കൊണ്ടുള്ള ബോര്‍ഡറുകള്‍ ഉണ്ടാക്കാം. ഇങ്ങനെയുള്ള സംവിധാനങ്ങള്‍ പുല്‍ത്തകിടിയും പൂപ്പടര്‍പ്പും മറ്റും പാതയിലേക്ക് അതിക്രമിച്ചു കടക്കുന്നതിനെ തടഞ്ഞ് നടപ്പാതയെ വൃത്തിയായി സൂക്ഷിക്കും.
കുറച്ചു ഭാവനയുണ്ടെങ്കില്‍ ഉദ്യാനത്തിലെ നടപ്പാതകള്‍ വളരെ ആകര്‍ഷകമാക്കാന്‍ സാധിക്കും. പാതയുടെ മേല്‍ഭാഗത്ത് പാകിയിരിക്കുന്നത് എന്തു വസ്തുവാണെന്നതനുസരിച്ചിരിക്കും പാതയുടെ ഭംഗി.
പാതയുടെ മുകളില്‍ പാകാന്‍ ഏറ്റവും എളുപ്പം കോണ്‍ക്രീറ്റാണ്. പക്ഷേ, ഇതിന് ചെലവു വളരെ കൂടുതലാണ്. പല നിറങ്ങളും സമ്മേളിച്ചിരിക്കുന്ന മനോഹരമായ ഒരു ഉദ്യാനത്തിന് കോണ്‍കീറ്റ് പാത ഒട്ടും യോജിക്കുകയുമില്ല. സിമന്‍റ് പാതയുടെ വിരസത ഒഴിവാക്കാനായി സ്ലാബുകളുടെ ഇടയില്‍ പച്ചപ്പുല്ലു വളര്‍ത്തിയാല്‍ നന്നായിരിക്കും.
ഇഷ്ടിക കൊണ്ട് പല സംവിധാനങ്ങളും ചെയ്യാം. സിമന്‍റ് ഇട്ട് ഉറപ്പിച്ചിട്ടുള്ള ഇഷ്ടികള്‍ക്കിടയില്‍ കുറച്ച് അകലം ഉണ്ടായിരുന്നാല്‍ ഈ സ്ഥലത്ത് പുല്ലോ ചെറിയ ചെടികളോ വളര്‍ത്താം. ഡെയ്സി, പോര്‍ട്ടുലാക്കാ, സീനിയാ, മെര്‍ബീന തുടങ്ങിയ പൂച്ചെടികള്‍ ഈ ആവശ്യത്തിനുപയോഗിക്കാം.
സ്വാഭാവിക രീതിയില്‍ സംവിധാനം ചെയ്തിട്ടുള്ള ഒരു പൂന്തോട്ടത്തില്‍ ഉണ്ടാക്കുന്ന പാതയ്ക്ക് ഭ്രാന്തന്‍പാത എന്നു പറയാറുണ്ട്. അരികുകള്‍ ഒപ്പമല്ലാത്ത ഏതിനം കല്ലും ഇതിനുപയോഗിക്കാം. രണ്ടു മുതല്‍ രണ്ടര വരെ ഇഞ്ച് കനവും 12 ഇഞ്ച് നീളവുമുള്ള കല്ലുകള്‍ ഇതിനു യോജിച്ചതാണ്. വഴിയുടെ അറ്റങ്ങളില്‍ നിന്നു തുടങ്ങി ഉള്‍ഭാഗത്തേക്ക് കല്ലുകള്‍ ക്രമീകരിക്കാം.
ഒരേ വലുപ്പത്തിലുള്ള പരന്ന, ഭംഗിയുള്ള കല്ലുകള്‍-ഫ്ളാഗ് സ്റ്റോണുകള്‍- ഉപയോഗിച്ചും പാത ഉണ്ടാക്കാം.
അല്‍പ്പം പക്കം ചെന്ന മരപ്പലകകള്‍ പാകിയും പാത ഉണ്ടാക്കാം. പ്രായമുള്ള മരങ്ങളില്‍നിന്നും മരക്കഷണങ്ങള്‍ മുറിച്ചെടുത്ത് പാതയുടെ മുകളില്‍ പാകാവുന്നതാണ്. മരപ്പലകകളുടെ അടിഭാഗത്ത് ടാര്‍ തേയ്ക്കുകയും ഇടയ്ക്കുള്ള സ്ഥലം പൊടിമണല്‍ കൊണ്ട് നിറയ്ക്കുകയും ചെയ്യണം.
മുയല്‍ച്ചെവിയന്‍
ദശപുഷ്പങ്ങളില്‍ പത്താമത്തേതാണ് മൂയല്‍ച്ചെവിയന്‍.
എമിലിയ സോന്‍ചിഫോളിയ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മുയല്‍ച്ചെവിയന്‍ ആസ്റെററേസി കുടുംബത്തില്‍പ്പെടുന്നു. ഗൃഹവ്യൈത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനം മുയല്‍ച്ചെവിയനുണ്ട്. നാരായണപ്പച്ച, എഴൂതാന്നിപ്പച്ച എന്നിങ്ങനെ നാടന്‍പേരുകളും ഇതിനുണ്ട്. സംസ്കൃതത്തില്‍ ആഖുകര്‍ണി, ശശശ്രുതി, സംബരി എന്നും അറിയപ്പെടുന്നു. ഒരു പാഴ്ച്ചെടിയായി വളരുന്ന ഈ സസ്യത്തിന് വളരെ വിലപ്പെട്ട ഔഷധഗുണങ്ങളാണുള്ളത്. ചെടി സമൂലം ഉപയോഗപ്രദമാണ്.
സമൂലം പറിച്ചെടുത്ത പച്ചച്ചെടി നന്നായി കഴുകി ഇടിച്ചു പിഴിഞ്ഞ നീര് അര ഔണ്‍സു വീതം മൂന്നു നാല് ദിവസം കഴിച്ചാല്‍ കൃമിശല്യം കുറയും. ഈ നീര് 5-10 മില്ലീലിററര്‍ ദിവസം രണ്ടു നേരം കഴിച്ചാല്‍ ജ്വരം ശമിക്കും. ഇല നന്നായി കഴുകി പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ അരിച്ച് കണ്ണില്‍ ഒഴിച്ചുനിര്‍ത്താമെങ്കിലും നേത്രരോഗങ്ങള്‍ മാറുകയും കണ്ണിന് നല്ല കുളിര്‍മ അനുഭവപ്പെടുകയും ചെയ്യും. മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് 3-6 ഗ്രാം എടുത്ത് മോരില്‍ കലക്കി കുടിച്ചാല്‍ അര്‍ശസ് മാറിക്കിട്ടും. പച്ചയില കഴുകി തുടച്ചെടുത്ത് വെള്ളം ചേര്‍ക്കാതെ ഉപ്പുകല്ലും കൂട്ടിയരച്ച് തൊണ്ടയില്‍ തോരെത്തോരെ പുരട്ടിയാല്‍ 2-3 ദിവസം കൊണ്ട് ടോണ്സിലൈററിസ് മാറിക്കിട്ടും. മഞ്ഞള്‍, ഇരട്ടിമധുരം എന്നിവ മുയല്‍ച്ചെവിയന്‍ സമൂലം ഇടിച്ചു പിഴിഞ്ഞനീരും ചേര്‍ത്ത് വിധിയാം വണ്ണം എണ്ണ കാച്ചി കര്‍പ്പൂരവും മെഴുകും ചേര്‍ത്തു കുഴച്ച് വ്രണത്തില്‍ പുരട്ടിയാല്‍ വ്രണം വേഗത്തില്‍ ഉണങ്ങും. പശുവിന്‍റെ അകിട് വിണ്ട് കീറുന്നതിന് മുയല്‍ച്ചെവിയന്‍ നന്നായി കഴുകി വെണ്ണപോലെ മഞ്ഞളും ചേര്‍ത്തരച്ച് വിണ്ടുകീറിയ ഭാഗങ്ങളില്‍ തോരെത്തോരെ ഇടുന്നത് ഫലപ്രദമാണ്.
ഡാലിയ
ഡാലിയ നടാന്‍ പറ്റിയ കാലമാണിത്. ഇപ്പോള്‍ നട്ടാല്‍ വരുന്ന മഞ്ഞുകാലത്ത് ചെടി നിറയെ പൂക്കളുണ്ടാകും.
ഏറ്റവും മനോഹരമായ പൂക്കളില്‍ മുന്‍നിരയിലാണ് ഡാലിയയ്ക്കു സ്ഥാനം. സ്വീഡനിലെ പ്രമുഖ സസ്യശാസ്ത്രജ്ഞനായിരുന്ന ആന്ദ്രേ ഡാലിന്‍റെ ഓര്‍മ്മയ്ക്കായാണ് ഈ പൂവിന് ഡാലിയ എന്നു പേരിട്ടത്.
വലിയ ചൂടും മഴയുമില്ലാത്ത കാലമാണ് ഡാലിയ വളര്‍ത്താന്‍ യോജ്യം. സുഖശീതോഷ്ണ പ്രദേശങ്ങളില്‍ എപ്പോഴും വളര്‍ത്താം. ഡാലിയ നൂറിലധികം ഇനങ്ങളുണ്ട്.
കേരളത്തില്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഡാലിയത്തൈകള്‍ നട്ടു ശുശ്രൂഷിച്ചാല്‍ മഞ്ഞുകാലത്ത് ഇവയില്‍ ധാരാളം പൂക്കളുണ്ടാകും.
വളക്കൂറും നല്ല അയവുമുള്ള ഏതു മണ്ണിലും ഡാലിയ വളരും. വെറും ചൊരിമണലില്‍ പോലും ചാലെടുത്ത് ധാരാളം ജൈവവളം ചേര്‍ത്ത് നടുന്ന പക്ഷം ഡാലിയ നന്നായി വളരും. ധാരാളം പൂക്കളുമുണ്ടാകും. തണലും വെള്ളക്കെട്ടും പാടില്ല.
മുപ്പതു സെ.മീറ്റര്‍ മധ്യവിസ്താരമുള്ള ചട്ടികളിലും അതുപോലുള്ള പെട്ടികളിലും മണ്ണും വളവും ചേര്‍ത്ത് ഡാലിയ വളര്‍ത്താം. ഈ ചട്ടികളും പെട്ടികളും ഇടയ്ക്കിടെ സ്ഥലം മാറ്റി വയ്ക്കുകയും ചെയ്യാം. ചട്ടിയില്‍ മണ്ണും പൊടിഞ്ഞ കാലിവളവും 2.1 എന്ന അനുപാതത്തിലാണ് ചേര്‍ക്കേണ്ടത്. വിത്ത്, കിഴങ്ങ്, കന്പ് എന്നിവയില്‍ നിന്നും ഡാലിയ വളര്‍ത്തിയെടുക്കാം. സവിശേഷ ഇനങ്ങള്‍ ചെടിയില്‍ ഒട്ടിച്ചെടുക്കാറുമുണ്ട്.
വിത്തില്‍ നിന്ന് തൈയുണ്ടാക്കുക വളരെ എളുപ്പമാണ്. വിത്ത് ചട്ടിയില്‍ പാകി നനച്ചാല്‍ മൂന്നാഴ്ച കൊണ്ട് പറിച്ചു നടാറാവും. പക്ഷേ കിഴങ്ങുപയോഗിച്ചു വളര്‍ത്തുന്ന ഡാലിയയ്ക്കാണ് പൊലിമ. കിഴങ്ങ് തണ്ടു ചേര്‍ത്തു പാകിയില്ലെങ്കില്‍ മുളയ്ക്കില്ല. കാരണം തണ്ടിലാണ് മൊട്ടുകള്‍ ഉള്ളത്. ഈ മൊട്ടുകള്‍ കിഴങ്ങില്‍ നിന്ന് ഭക്ഷണം വലിച്ചെടുത്ത് പുഷ്ടിയായിവളരും. ഇതു മനസ്സിലാക്കാതെ കിഴങ്ങുമാത്രം നട്ടാല്‍ നിരാശയാവും ഫലം.
നടുന്നതിന് ഏതാനും ദിവസം മുന്പ് കിഴങ്ങുകള്‍ ഒരു പെട്ടിയില്‍ മണലു കൊണ്ടു മൂടി ഇരുട്ടു മുറിയില്‍ വയ്ക്കണം. ഇടയ്ക്കിടെ മണ്ണില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കുറച്ചു ദിവസം കഴിയുന്പോള്‍ മണ്ണിലൂടെ രണ്ടോ മൂന്നോ മുള പൊട്ടുന്നതു കാണാം. ഈ സമയത്ത് കിഴങ്ങ് മണലില്‍ നിന്ന് ഓരോ മുളയോടു കൂടി ഭാഗിച്ച് തടത്തിലോ ചട്ടിയിലോ നടാം.
വളര്‍ന്നുവരുന്ന ചെടികളുടെ കന്പുകള്‍ മുറിച്ചു നട്ടാല്‍ അവയും വേരു പിടിക്കും. കന്പ് ഏതെങ്കിലും ഹോര്‍മോണ്‍ ഉപയോഗിച്ച് നട്ടാല്‍ വേരു പിടിക്കുകയും ചെയ്യും. പക്ഷേ കിഴങ്ങുപയോഗിച്ച് ഡാലിയ വളര്‍ത്തുന്നതാണ് അഭിലഷണീയം.
തൈകള്‍ നടുന്നത് 100 സെ. മീ അകലത്തില്‍ വേണം. ഡാലിയയില്‍ തന്നെ കുറിയ ഇനങ്ങളുണ്ട്. അവ തമ്മില്‍ 60 സെ. മീ അകലം മതി.
ചെടികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഒരു ടേന്പിള്‍ സ്പൂണ്‍ 17:17:17 രാസവളമിശ്രിതം ചേര്‍ക്കുന്നതു നന്ന്. തണ്ടുകള്‍ക്ക് അല്‍പം അകലെ വളം തൂവി മണ്ണിളക്കി നല്ലപോലെ നനയ്ക്കണം. ചെടിയില്‍ മൊട്ടുകള്‍ ഉണ്ടാകുന്പോള്‍ ഒരു തവണ കൂടി വളം ചേര്‍ക്കുക. പ്രധാന ശിഖരത്തിന്‍റെ അറ്റം മുറിച്ചുകളഞ്ഞാല്‍ ധാരാളം ഉപശിഖരങ്ങളുണ്ടാവും. കൂടുതല്‍ പൂക്കളുണ്ടാക്കുന്നതിന് ഇതുവഴി സാധിക്കും. ഒരു കടയില്‍ നാലോ അഞ്ചോ തണ്ടേ വളര്‍ത്താവൂ.
നട്ട് അഞ്ചു മാസത്തിനകം ഡാലിയയുടെ പൂക്കാലം അവസാനിക്കും. വാടിയ പൂക്കളും ഇലകളും കൂടെകൂടെ നീക്കുന്ന പക്ഷം പൂക്കാലം നീട്ടാം. പക്ഷേ ക്രമേണ പൂക്കളുടെ വലിപ്പം കുറഞ്ഞുവരും.
ഡാലിയയ്ക്ക് മുളവാരിയോ മറ്റോ കൊണ്ട് താങ്ങു കൊടുക്കണം. ഓരോ തണ്ടും ഓരോ താങ്ങില്‍ വെവ്വേറെ കെട്ടിനിര്‍ത്തണം.
പൂക്കാലം കഴിഞ്ഞാല്‍ ചെടി ഉണങ്ങുന്നു. അപ്പോള്‍ മണ്ണില്‍ നിന്ന് ഏതാനും ഉയരത്തില്‍ തണ്ടു മുറിച്ച് കുറച്ചുദിവസം കാത്തിരിക്കുക. പിന്നീട് കിഴങ്ങിന് കേടുതട്ടാതെ കുഴിച്ചെടുത്ത് അതിലെ മണ്ണു നീക്കി മണ്‍പാത്രത്തിലോ പെട്ടിയിലോ മണല്‍ നിറച്ച് അതില്‍ സൂക്ഷിച്ചു വയ്ക്കണം. ഈ കിഴങ്ങ് അടുത്തകൊല്ലം നടാനെടുക്കാം.
വെള്ളചെമ്പരത്തി
ചെമ്പരത്തി ഒരു ഉദ്യാനസസ്യമാണ്. ഏതൊരു വീട്ടുവളപ്പിലും ഒരു ചെമ്പരത്തി നട്ടുവളര്‍ത്താതിരിക്കില്ല. പെട്ടെന്നു വേരുപിടിച്ചു കിട്ടുന്ന ഒരു സസ്യമായതു കൊണ്ടാകാം നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വേലികള്‍ക്കായിപ്പോലും ചെന്പരത്തിയാണ് ഉപയോഗിക്കാറുള്ളത്.
ഇത്രയും വ്യത്യസ്ത നിറത്തിലും തരത്തിലുമുള്ള പുഷ്പങ്ങള്‍ ഉള്ള ഉദ്യാനസസ്യങ്ങള്‍ അധികമില്ല തന്നെ. വെള്ളച്ചെന്പരത്തിയുടെ ഇതളുകള്‍ തിളപ്പിച്ചാറ്റിയ എണ്ണ മുടികൊഴിച്ചില്‍ തടയുമെന്നു കണ്ടെത്തിയിരിക്കുന്നു. പഴയകാലത്തു സ്ത്രീകള്‍ തലയില്‍ തടവാന്‍ ഈ എണ്ണയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഇതിനുപകരം വിവിധ കന്പനികളുടെ ഷാംപൂ വിപണിയില്‍ ഇറങ്ങിയതോടെ ചെന്പരത്തി ഇട്ട് കാച്ചെണ്ണ തയാറാക്കാനും മറ്റും സമയമെവിടെ? എന്നാല്‍ ആയുര്‍വേദത്തില്‍ വെള്ളച്ചെന്പരത്തിക്കു നല്ല സ്ഥാനമാണു കല്‍പിച്ചിരിക്കുന്നത്.
ഏതു മണ്ണിലും വളരുമെങ്കിലും വളക്കൂറുള്ള കരിമണ്ണിലാണ് ചെന്പരത്തി നന്നായി വളരുന്നത്. ചാണകപ്പൊടിയും അല്‍പം രാസവളവും ഇട്ടു നനച്ചു കൊടുത്താല്‍ ധാരാളം പൂക്കള്‍ വിരിയുന്ന ചെന്പരത്തിച്ചെടി ഉദ്യാനത്തിന് ഒരലങ്കാരം തന്നെയാണ്.
|
ടൈഗര്‍ ഓര്‍ക്കിഡ്
ചെടിയുടെ രൂപം കൊണ്ടും പൂവിന്‍റെ വലിപ്പം കൊണ്ടും ഓര്‍ക്കിഡ് കുടുംബത്തിലെ ഭീമനാണ് ടൈഗര്‍ ഓര്‍ക്കിഡ്. ഭീമാകാര രൂപം കൊണ്ട് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി എന്ന സവിശേഷത കൂടി ഈ ഓര്‍ക്കിഡിനുണ്ട്. പൂവിതകളില്‍ വ്യക്തമായി കാണാവുന്ന കടുവാവരകള്‍ മൂലമാണ് ഗ്രാമറേറാഫില്ലത്തിന് ടൈഗര്‍ ഓര്‍ക്കിഡ് എന്ന ഓമനപ്പേര് കൈവന്നത്.
1825- ല്‍ കാള്‍ ബ്ലും എന്ന ഡച്ചു സസ്യശാസ്ത്രജ്ഞനാണ് ജാവയിലെ ബോഗോര്‍ വനങ്ങളില്‍ വളരുന്ന ടൈഗര്‍ ഓര്‍ക്കിഡിനെ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ബര്‍മ്മ, തായ്ലാന്‍ഡ് ലാവോസ്, സുമാത്ര, ബോര്‍ണിയോ, ഫിലിപൈന്‍സ്, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ടൈഗര്‍ ഓര്‍ക്കിഡ് ഉളളതായി രോഖപ്പെടുത്തിയിരിക്കുന്നു. 1851- ല്‍ ലണ്ടനിലെ ക്രസ്ററല്‍ പാലസില്‍ പ്രദര്‍ശിപ്പിച്ച ടൈഗര്‍ ഓര്‍ക്കിഡിന്‍റെ ഒരു ചെടിക്ക് രണ്ടു ടണ്ണോളം ഭാരമുണ്ടായിരുന്നു.
തിരുവന്തപുരത്ത് പാലോട് ട്രോപ്പിക്കില്‍ ബൊട്ടോണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിററ്യൂട്ടില്‍ ഈയിടെ ഭീമാകാരനായ ഒരു ടൈഗര്‍ ഓര്‍ക്കിഡ് പൂവിട്ടത് ഏറെ ശ്രദ്ധ നേടി. ഇവിടെ ഇത് മരപ്പട്ടികകള്‍ കൊണ്ടു പ്രത്യേകം തീര്‍ത്ത് വലിയ തടിപ്പെട്ടിയിലാണ് ഓര്‍ക്കിഡേറിയത്തിനുളളില്‍ സൂക്ഷിച്ചിരിക്കുന്നത്. കരിന്പില്‍ തണ്ടു പോലെ കനമുളള തണ്ടും കരിന്പോലകള്‍ പോലെ നീളവും വീതിയും ഉളള വലിയ ഇലകളും ഈ ചെടിയുടെ പ്രത്യേകതകളാണ്. പൂക്കാലം ഒന്നരമാസത്തോളം നീണ്ടുനില്‍ക്കാം. |
കല്യാണ സൗഗന്ധികം
പൂന്തോട്ടത്തിന് മനോഹാരിത നല്‍കുന്നതിനു പുറമെ സുഗന്ധവും പകരുന്നതാണ് കല്യാണ സൗഗന്ധികം.
പാലപ്പൂവിനെപ്പോലെ സന്ധ്യാനേരത്താണ് ഈ പുഷ്പം ചുറ്റും സുഗന്ധം പരത്തുന്നത്. നീളമുള്ള പച്ച ഇലകളുടെ ഏറ്റവും മുകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന വെള്ള പുഷ്പങ്ങള്‍ ലില്ലിപ്പൂക്കള്‍ പോലെ മനോഹരം. ഇഞ്ചിയുടെ കുടുംബത്തില്‍പ്പെട്ട കല്യാണസൗഗന്ധികത്തിന്‍റെ ശാസ്ത്രനാമം ഹെലിക്കോണിയ റോസ്ട്രേറ്റ എന്നാണ്. വീട്ടുമുറ്റത്തുള്ള പൂന്തോട്ടങ്ങളില്‍ സാധാരണയായി വളരുന്ന ഈ സസ്യം ഹാങിംഗ് ലോബസ്റ്റര്‍ ക്ലോ എന്നാണ് ഇംഗ്ലീഷില്‍ അറിയപ്പെടുന്നത്.
ഒരു പൂങ്കുലയിലെ എല്ലാ പൂക്കളും വിരിയുന്നതിന് നാലഞ്ചു ദിവസങ്ങള്‍ വേണം.
നടീലും ശുശ്രൂഷയും :
പൂന്തോട്ടത്തില്‍ തണല്‍ ഉള്ളിടത്ത് ഇഞ്ചിയുടേതു പോലുള്ള കിഴങ്ങ് നടാം. തറയില്‍ നട്ടാല്‍ അഞ്ചു വര്‍ഷത്തോളം അനക്കേണ്ടതില്ല. ചെടിച്ചട്ടിയിലും വളര്‍ത്താം. പക്ഷേ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു ശേഷം പറിച്ച് വേറെ മണ്ണു നിറച്ച് വീണ്ടും നടേണ്ടതാണ്.
ഒരു തണ്ടില്‍ നിന്ന് ഒരു പൂങ്കുലയേ ഉണ്ടാകുകയുള്ളൂ. എല്ലാ പൂക്കളും വിരിഞ്ഞതിനു ശേഷം തണ്ടുകള്‍ മുറിച്ചു മാറ്റുന്നത് പുതിയ തണ്ടുകള്‍ ഉണ്ടാകുവാന്‍ സഹായിക്കും.
അധികം പരിചരണം വേണ്ടാത്ത കല്യാണ സൗഗന്ധികം സാധാരണ പൂന്തോട്ടങ്ങളിലെ അംഗമാണ്. സന്ധ്യാനേരത്ത് പൂക്കളുടെ നറുമണം നമ്മുടെ വീട്ടു മുറ്റത്തും അനുഭവപ്പെടാന്‍ കല്യാണ സൗഗന്ധികം പോലുള്ള നാടന്‍ ചെടികള്‍ ഉപകരിക്കും.
ജമന്തി
പ്രചാരത്തിലും ആരാധകരുടെ കാര്യത്തിലും പനിനീര്‍പ്പൂവിന് തൊട്ടടുത്താണ് ജമന്തിപ്പൂവിന്‍റെ സ്ഥാനം. 2500 വര്‍ഷത്തിലധികമായി സൗന്ദര്യാരാധകനായ മനുഷ്യന്‍ ജമന്തിപ്പൂവ് വളര്‍ത്തിവരുന്നു എന്നത് ചരിത്രസത്യം. നമ്മുടെ നാട്ടിലും ജമന്തി സുലഭമായി വളരും. ഇംഗ്ളീഷ് പേര് ക്രൈസാന്തിമം. ചീനയാണ് ഈ സുന്ദര സുമത്തിന്‍റെ ജന്മനാട് എന്നു കരുതൂന്നു. വന്‍തോതില്‍ കൃത്രിമ സങ്കരണം നടന്നതിനാല്‍ ഇന്ന് വിവിധരാജ്യങ്ങളിലായി ഏതാണ്ട് മൂവായിരത്തിലേറെയിനം ജമന്തി വളരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൂര്യകാന്തിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ഈ വാര്‍ഷിക പുഷ്പിണിയില്‍ വിടരുന്ന മഞ്ഞ, കടും മഞ്ഞ, സ്വര്‍ണ്ണ എന്നീ നിറങ്ങളിലുള്ള പൂക്കള്‍ ഏത് അരസികനെയും ഒരു നിമിഷം പിടിച്ചുനിര്‍ത്തും. പോരാത്തതിന് പരിശുദ്ധിയുടെ നിറമായ വെള്ള ജമന്തിയും ഉണ്ട്. ഗ്രീക്ക് പദങ്ങളായ ക്രൈസോസ്, ആന്‍തോസ് എന്നിവയില്‍ നിന്നാണ് ക്രൈസാന്തിമം എന്ന പേര് ഈ പൂവിന് കിട്ടിയത്. സ്വര്‍ണ്ണ നിറമൂള്ള പുഷ്പം എന്നര്‍ഥം. ക്രെസാന്തിമം ഇനങ്ങളെ പ്രധാനമായും ഏഴു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒത്ത പന്തിന്‍റെ രൂപമുള്ള ഇന്‍കര്‍വ്ഡ്, തെല്ലുവളഞ്ഞ് തൂങ്ങിയ കുഞ്ഞു പൂക്കള്‍ ചേര്‍ന്ന റിഫക്സ്ഡ് ഇതളുകള്‍ നിശ്ചിത രൂപമില്ലാത്ത വളഞ്ഞ ഇന്‍കര്‍വിംഗ്, കുഴലുപോലുള്ള മധ്യഭാഗവും ഒറ്റയിതളുമൂള്ള അനിമോണ്‍,തീരെ ചോറിയ പൂക്കളുള്ള പോംപണ്‍, അഞ്ചിതളൂള്ള സിങ്കിള്‍സ്, ഇതളുകളുടെ അറ്റത്ത് കൊളുത്തുള്ള സ്പൈഡര്‍, ഇതളുകളൂടെ അഗ്രം സ്പൂണിന്‍റെ ആകൃതിയിലുള്ള സ്പൂണ്‍, വ്യക്തമായ മദ്ധ്യഭാഗവും ചെറിയ ഒറ്റയോ ഇരട്ടയോ പൂക്കളും ഉള്ള കൊറിയന്‍സ് തൂവലു പോലെ ഇതളുകളുള്ള റയോണ്‍നാമ്റിസ്. ജമന്തി ഏതുമണ്ണിലും വളരും. തണലിനോട് താത്പര്യമില്ല. നല്ല വെയില്‍ വേണംതാനും. സെപ്തംബര്‍- ഒക്ടോബര്‍, ജൂണ്‍- ജൂലായ് എന്നീ മാസങ്ങളാണ് ജമന്തി വളര്‍ത്താന്‍ യോജിച്ച സമയം. വെളുത്ത പൂക്കള്‍ വിടര്‍ത്തുന്ന ഹിമാനി, ഹൊറൈസണ്‍, ബ്യുട്ടിസ്നോ, ഇന്നസെന്‍റ്, മഞ്ഞപ്പുക്കള്‍ തരുന്ന സൂപ്പര്‍ ജയന്‍റ്, ഈവനിംഗ് സ്റ്റാര്‍, ബാസന്തി, സുജാത, ചുവന്ന പൂക്കള്‍ വിരിയുന്ന ബോയ്സ്, ഡിസ്റ്റിംഗ്ഷന്‍, ഗ്രാഗണ്‍ എന്നിവ നമ്മുടെ നാട്ടില്‍ വളരുന്ന ഇനങ്ങളാണ്. വിത്ത്, കന്ന്, കന്പ് എന്നിവയുപയോഗിച്ച് ജന്തി വളര്‍ത്താം. വിത്ത് മണലില്‍ പാകി നനച്ചുകൊടുത്താല്‍ സാധാരണഗതിയില്‍ എട്ടു ദിവസം കൊണ്ട് മുളക്കും, പുഷ്പിച്ചു കഴിഞ്ഞ ചെടികള്‍ തറനിരപ്പില്‍ നിന്ന് അരയടി മുകളില്‍ വച്ച് മുറിച്ചു കളയുന്നു. അങ്ങനെ മുളച്ചുവരുന്ന കന്നുകള്‍ ഇളക്കിയെടുത്ത് ചെറിയ ചട്ടിയില്‍ നടാം. ചട്ടിയില്‍ ഒരുഭാഗം വീതം മണ്ണ്, മണല്‍, ഇലപ്പൊടി, അല്പം ചാരം എന്നിവ കലര്‍ത്തിയ മിശ്രിതം നിറച്ചിട്ടുവേണം നടാന്‍. 10 സെന്‍റിമീറ്റര്‍ വലിപ്പമുള്ള ചട്ടി മതിയാകും.
നന്നായി വളരുന്ന തണ്ടില്‍ നിന്നും നല്ല മഴക്കുശേഷം 5-8 സെന്‍റിമീറ്റര്‍ നീളമുള്ള ചെറിയകന്പ് മുറിച്ചെടുക്കുക. ഇതിന്‍റെ ഇലകളൊക്കെ നീക്കം ചെയ്യണം.എന്നിട്ട് ഇത്തരം കന്പുകള്‍ അവയുടെ മുറിഭാഗം സെറാഡിക് ബി എന്ന ഹോര്‍മോണ്‍ പൊടിയില്‍ മുക്കിയിട്ട് മണലും മറ്റും നിറച്ച ചട്ടിയില്‍ നടുന്നു. ഇങ്ങനെ നടുന്ന കന്പുകള്‍ വേഗം പുഷ്പിക്കുന്നതായി കണ്ടിട്ടുണ്ട്.
വളപ്രയോഗം ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് നല്ലതാണ്. ചാണകത്തെളി വളരെ വിശേഷമാണ്. അരക്കിലോഗ്രം പച്ചചാണകം രണ്ടര ലിറ്റര്‍വെള്ളത്തില്‍ കലക്കി നാലോ അഞ്ചോ ദിവസം വയ്ക്കുക. ശരിയായ പുളിപ്പിക്കല്‍ നടന്നുകളിയുന്പോള്‍ തെളിയൂറ്റി വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക. അപ്പോള്‍ ലായനിക്ക് ഇളം തേയില വെള്ളത്തിന്‍റെ നിറമാകും. ഇത് ജമന്തിക്ക് ഏറെ ഇഷ്ടപ്പെട്ട വളമാണ്. പ്രത്യേകിച്ച് ചെടിയില്‍ പൂമൊട്ടുണ്ടായിതുടങ്ങിയാല്‍ പൂക്കള്‍ ഏതാണ്ട് പാതി വിരിയുന്നതുവരെ ആഴ്ചയിലൊരിക്കല്‍ വീതം ഈ ചാണകത്തെളി നിര്‍ബന്ധമായും നല്‍കണം. എന്നാല്‍ വളപ്രയോഗം അമിതമാകുകയുമരുത്. ചെടിക്ക് ആവശ്യത്തിന് വളം കിട്ടിയിട്ടുണേ്ടാ എന്ന് അറിയാന്‍ ഒരു മാര്‍ഗ്ഗമുണണ്ട്. നല്ല കടും പച്ച നിറമുള്ള ഒരു ഇല കൈയിലെടുത്ത് ഒടിച്ചു നോക്കുക. അത് അനായാസം പൊട്ടി രണ്ട് കഷണങ്ങളാകുന്നുവെങ്കില്‍ വളപ്രയോഗം മതി എന്നര്‍ത്ഥം.
ജമന്തി വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ടണ്ട ഒരത്യാവശ്യകാര്യമാണ് പിഞ്ചിങ് അഥവാ നാന്പുനുള്ളല്‍. വളരുന്ന ചെടികളുടെ തലപ്പ് നുള്ളുകയാണ് ഇവിടെ ചെയ്യുന്നത്. അങ്ങനെ ചെയ്താല്‍ ഇലയിടുക്കുകളില്‍ സുഷുപ്തിയിലിരിക്കുന്ന മുകുളങ്ങള്‍ മുളപ്പൊട്ടി ശിഖിരങ്ങള്‍ ശക്തിയായി വളരും. അതില്‍ കൂടുതല്‍ വലിയ പൂക്കള്‍ കിട്ടുന്നതിന് ഒന്ന്, മൂന്ന്, ആറ് എന്ന ക്രമത്തിലാണ് ശാഖകള്‍ നിറുത്തുന്നത്. ഓരോ ശിഖരത്തിന്‍റെയും അഗ്രഭാഗത്തുണ്ടാകുന്ന മൊട്ട് (ക്രൗണ്‍ ബഡ്) മാത്രം വളരാന്‍ അനുവദിക്കുകയും തൊട്ടു വളങ്ങളിലെ മുകുളങ്ങള്‍ മുറിച്ചു നീക്കുകയും ചെയ്യും. ഇതിന് ഡിസ്ബഡ്ഡിംഗ് എന്നുപറയുന്നു. ഇതിനു പുറമെ വളരുന്ന ജമന്തിച്ചെടിക്ക് താങ്ങ് നല്‍കുകയും വേണം.
മഞ്ഞുകാലത്തിന്‍റെ തുടക്കത്തിലാണ് ജമന്തി നിറയെ പൂക്കുന്നത്. കുറഞ്ഞ ഊഷ്മാവുള്ള സ്ഥലങ്ങളില്‍ വലിയ പൂക്കള്‍ ഉണ്ടാകുന്നതായി കണ്ടിറ്റുണ്ട്. അതുകൊണ്ടുതന്നെ പല വിദേശരാജ്യങ്ങളിലും കൃത്രിമമായി ഊഷ്മവ്യതിയാനങ്ങള്‍ സൃഷ്ടിച്ച പോളിഹൗസുകള്‍ ജമന്തി ധാരാളം പുഷ്പിച്ചെടുക്കുന്നു. കേരളത്തില്‍ ജമന്തിയുടെ കൃഷി ഇനിയും വാണിജ്യവത്കരിക്കേണ്ടതായിട്ടാണിരിക്കുന്നത്.
ഫ്ളോക്സ് വടക്കേ അമേരിക്കന്‍ സ്വദേശിയായ ഈ പൂച്ചെടി ലോകമെന്പാടും പ്രസിദ്ധമാണ്. സാധാരണയായി ഒരു സീസണ്‍ മാത്രം ജീവിക്കുന്ന ഈ ചെടി കുന്നുകളിലും സമതലങ്ങളിലുമെല്ലാം നന്നായി വളരുന്നു. കേരളത്തിലെ കാലാവസ്ഥയും ഇതിന് ഇണങ്ങിയതാണ്.
പരമാവധി 30-45 സെ.മീ. ഉയരത്തില്‍ വളരുന്ന ഇവയുടെ പുഷ്പങ്ങള്‍ അത്യാകര്‍ഷകമാണ്. ഒറ്റ നിറമുള്ളവയും പല നിറങ്ങളോടു കൂടിയവയുമുണ്ട്.
പ്രധാന നിറങ്ങള്‍:- പിങ്ക്, മഞ്ഞ, ക്രിംസണ്‍, ലാവെന്‍ഡര്‍, വയലറ്റ്.
കൂടുതല്‍ കാലം നിലനില്‍ക്കുന്ന ചില ഇനങ്ങള്‍ക്കു പിങ്ക്, വെള്ള, ലൈലാക്ക്, ഇളം നീല തുടങ്ങിയ നിറങ്ങളിലുള്ള പൂക്കളാണ് ഉണ്ടാകുന്നത്. ഇവയില്‍ ധാരാളം പൂക്കള്‍ ഒത്തുചേര്‍ന്ന് ഒരു കൂട്ടമായി രൂപപ്പെടുന്നു.
വിത്ത് പാകി മുളപ്പിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുക. ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളിലാണ് തരിമണലില്‍ വിത്തു പാകേണ്ടത്. പതിനഞ്ചു ദിവസത്തിനുശേഷം പറിച്ചുനടാം. മൂന്ന്-മൂന്നര മാസമാകുന്പോള്‍ ചെടികള്‍ പൂത്തുതുടങ്ങും. ഇവ ചെടിച്ചട്ടികളിലും പൂത്തടങ്ങളിലും നടപ്പാതയുടെ അരികുകള്‍, പുല്‍ത്തകിടിയുടെ വശങ്ങള്‍ എന്നിവിടങ്ങളിലും നടാം. നട്ടുവളര്‍ത്താന്‍ എളുപ്പം. ധാരാളം പൂക്കളും വിരിയുന്നു. മാത്രമല്ല, മറ്റു പൂച്ചെടികളെ അപേക്ഷിച്ച് ഇവ കൂടുതല്‍ കരുത്തുറ്റവയുമാണ്.
സ്റ്റെവിയ എന്ന മധുരച്ചെടി
കരിന്പിന്‍ നീരില്‍ നിന്നുള്ള പഞ്ചസാരയേക്കാള്‍ മെച്ചമാണ് ഈ ചെടിയില്‍ നിന്നെടുക്കുന്ന പഞ്ചസാര.
തെക്കേ അമേരിക്കയിലെ പരാഗ്വെയില്‍ കണ്ടു വരുന്ന സ്റ്റെവിയ എന്ന മധുരച്ചെടി ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. കരിന്പിന്‍ നീരില്‍ നിന്നുണ്ടാക്കുന്ന പഞ്ചസാരയ്ക്കു പകരം ഈ ചെടിയില്‍ നിന്നെടുക്കുന്ന പഞ്ചസാരയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്.
കരിന്പുകൃഷി ഏറെ ശ്രമകരമാണ്. ഏറ്റവുമധികം വെള്ളവും രാസവളങ്ങളും ഉപയോഗിച്ചു വേണം കരിന്പു കൃഷിചെയ്യുവാന്‍. ഫാക്ടറി നിര്‍മിതമായ പഞ്ചസാരയാകട്ടെ ആരോഗ്യത്തിന് ഹാനികരമാണെന്നു പറയപ്പെടുന്നു. ഇതിലെ കലോറി (ഊര്‍ജം) അളവ് കൂടുതലാകയാല്‍ ദേഹത്തിന്‍റെ തൂക്കം വര്‍ധിപ്പിക്കുന്നതിനും ഇതിടയാക്കും. പ്രമേഹരോഗികള്‍ക്കു വര്‍ജ്യവുമാണു പഞ്ചസാര.
സ്റ്റെവിയ സംസ്കരണം എളുപ്പമാണ്. രാസവസ്തുക്കള്‍ തീരെ ആവശ്യമില്ല. പ്രകൃതിദത്തമായ ഉള്‍പന്നം. കൊളെസ്ടെറോള്‍ രഹിതമാണ്. ബിസ്കറ്റ്, ചോക്ലേറ്റ്, ഐസ്ക്രീം, ജാം, ബേക്കറി പലഹാരങ്ങള്‍ എന്നിവയിലെല്ലാം സ്റ്റെവിയ മധുരം ഉപയോഗിക്കാം. അവ പ്രമേഹ രോഗികള്‍ക്കു പോലും കഴിക്കാവുന്നതാണ്. പഞ്ചസാര ചേര്‍ത്ത പലഹാരങ്ങള്‍ പല്ലുകള്‍ക്ക് കേടാണെങ്കില്‍ സ്റ്റെവിയ ഉപയോഗിക്കുന്പോള്‍ കുട്ടികളുടെ പല്ലുകള്‍ക്കും മോണയ്ക്കും കേടുണ്ടാകുന്നില്ല. പ്രമേഹ രോഗികള്‍ക്കുള്ള ടോണിക്കുകള്‍, ടൂത്ത് പേസ്റ്റ് മുതലായവയില്‍ ഇതു ചേര്‍ക്കാം. ഉണക്കിപ്പൊടിച്ച ഒരു കിലോ സ്റ്റെവിയയുടെ വില 350 രൂപയാണ്.
കൃഷിരീതി
കൃഷി അനായാസകരമാണ്. വീട്ടുപരിസരത്തു പോലും കൃഷി നടത്താം. മൂന്നു മാസം കൊണ്ട് 45 സെ.മീ. ഉയരം വയ്ക്കുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം.
സ്ഥലം ഉഴുത് ആഴത്തില്‍ കിളച്ചു കട്ടയുടച്ചു നിരപ്പാക്കി മണ്ണ് പരുവപ്പെടുത്തണം. അവസാന ഉഴവിനൊപ്പം ഏക്കറിന് 25 ടണ്‍ ജൈവവളങ്ങള്‍ മണ്ണില്‍ കലര്‍ത്തണം. എല്ലാ മണ്ണിലും വളരുമെങ്കിലും ചെമ്മണ്ണ്, മണല്‍ കലര്‍ന്ന ചെളിമണ്ണ് ഇവ ഉത്തമമെന്നു കണ്ടിരിക്കുന്നു. മണ്ണിലെ അമ്ലത്വം 6-7 ആയിരിക്കണം.
വാരം കോരിയാണ് നടീല്‍. ഇതിനായി 40 സെ.മീ. അകലം നല്‍കി 60 സെ.മീ. വീതിയിലും 15 സെ.മീ. ഉയരത്തിലും വാരങ്ങളെടുക്കണം. ഒരേക്കറില്‍ 35,000 ചെടികള്‍ നടാം. ഈ വിളയ്ക്ക് ജലസേചനം ആവശ്യമാണ്. ഡ്രിപ്പ് ജലസേചനമാണ് അഭികാമ്യം. മഴയില്ലെങ്കില്‍ ദിവസവും നന വേണം. ചെടിക്കു വാട്ടം തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ജൈവവളങ്ങള്‍ക്കു പുറമെ രാസവളങ്ങളും വിളപ്പൊലിമയ്ക്ക് ആവശ്യമാണ്. ഏക്കറിനു യൂറിയ 250 കി.ഗ്രാം, റോക് ഫോസ്ഫേറ്റ് 250 കി ഗ്രാം പൊട്ടാഷു വളം 75 കി. ഗ്രാം ശുപാര്‍ശ ചെയ്തിരിക്കുന്നു. മണ്ണിന്‍റെ വളക്കൂറ് അനുസരിച്ച് അളവില്‍ മാറ്റമുണ്ടാകും. വളമിശ്രിതം മാസന്തോറും പത്ത് തുല്യഭാഗങ്ങളായി ചേര്‍ക്കാവുന്നതാണ്.
സാധാരണ നിലയില്‍ ഈ വിളയ്ക്ക് കീടരോഗശല്യം ഇല്ലെന്നു പറയാം. കളയെടുപ്പ് ആവശ്യാനുസരണം നടത്തണം. ചെടികളുടെ അഗ്രം നുള്ളി മാറ്റിയാല്‍ ശാഖോപശാഖകളോടെ ഇടതൂര്‍ന്നു വളരും. കളവളര്‍ച്ചയെ ഇത് നിയന്ത്രിക്കുകയും ചെയ്യും.
ചുവട്ടില്‍ നിന്ന് 15 സെ.മീ. ഉയരത്തില്‍ വച്ചു വിളവെടുക്കാം. ചെടികള്‍ തണലില്‍ ഉണക്കി ഇലകള്‍ വേര്‍പ്പെടുത്താം. ഇല ഉണക്കിപ്പൊടിച്ച് അരിച്ചെടുത്ത് നല്ല പായ്ക്കറ്റുകളിലാക്കി സൂക്ഷിക്കണം.
സ്റ്റെവിയ-ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ലഭിക്കാന്‍ ഗ്രോ മോര്‍ ബയോടെക്നോളജി ലാബ്, ഹൊസൂര്‍, ആയി ബന്ധപ്പെടുക.
ആസ്റ്റര്‍
ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിജയകരമായി കൃഷിചെയ്യുന്ന ചെടിയാണ് ആസ്റ്റര്‍. ആകര്‍ഷകമായ നിറവും കാണാനഴകുമുളള ഈ പൂക്കള്‍ പുഷ്പാലങ്കാരത്തില്‍ ഒഴിച്ചു കൂടാനാവാത്തതാണ്. അതുകൊണ്ടു തന്നെ വിപണിയില്‍ നല്ല പ്രിയവും വിലയുമുണ്ട്. ആവശ്യക്കാരും ധാരാളം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂക്കളാണ് ഇപ്പോള്‍ കേരളത്തിലെ വിപണിയിലെത്തുന്നത്. അതു പോലും ആവശ്യത്തിനു കിട്ടാനില്ലാത്ത സ്ഥിതിയാണ്.
ആസ്റ്റര്‍ നമ്മുടെ നാട്ടിലും കൃഷി ചെയ്യാന്‍ കഴിയും. ഇതിന്‍റെ പലതരം ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോമേറ്റ്, പുര്‍ണിമ, കാമിനി എന്നിവയാണ് മെച്ചം.
ഏതുതരം മണ്ണിലും ആസ്റ്റര്‍ കൃഷി ചെയ്യാം. നല്ല നീവാര്‍ച്ചയുള്ള ചെമ്മണ്ണാണ് ഏറ്റവും യോജിച്ചത്.
വിത്തുപാകി തൈകള്‍ ഉണ്ടാക്കാം 7.5 മീ. നീളവും 1.2 മീ വീതിയും 10 സെ. മീ പൊക്കവുമുളള തടങ്ങളിലാണ് വിത്തുകള്‍ പാകേണ്ടത്. ഒരു തടത്തില്‍നിന്നുളള തൈകള്‍ കൊണ്ട് ഒരു ഹെക്ടറില്‍ നടാം. വിത്തുകള്‍ പാകിയ ശേഷം അതിനുമുകളില്‍ ചാണകപ്പൊടി വിതറണം. ഉടന്‍തന്നെ നന്നായി നനയ്ക്കുകയും വേണം. വിത്തുകള്‍ മുളച്ച് നാലാഴ്ചയ്ക്കകം അവ കൃഷി സ്ഥലത്തേക്കു പറിച്ചുനടാം.
കൃഷിസ്ഥലം നല്ലതുപോലെ കിളച്ച് പാകപ്പെടുത്തി ഹെക്ടറിന് 10-15 ടണ്‍ കാലിവളവും 195 കി. ഗ്രാം യൂറിയയും 600 കി. ഗ്രാം മസൂറി റോക്ക് ഫോസ്ഫേറ്റും 100 കി. ഗ്രാം പൊട്ടാഷും ചേര്‍ത്തിളക്കുക. അതിനു ശേഷം വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും 30 സെ. മി അകലം വരത്തക്കവിധം അവ നടാം. മണ്ണിലെ ഈര്‍പ്പവും കാലാവസ്ഥയും അനുസരിച്ച് നാലഞ്ച് ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. മുപ്പതു ദിവസം ഇടവിട്ട് രണ്ടു പ്രാവശ്യം മണ്ണ് കുട്ടികൊടുക്കണം.
വാട്ടരോഗം കാണുകയാണെങ്കില്‍ 0.2% വീര്യമുളള മാങ്കോ സെബ് ലായനിയും കീടങ്ങളുടെ അക്രമണം കാണുകയാണെങ്കില്‍ 0.2% വീര്യമുളള കാര്‍ബറില്‍ ലായനിയും തളിക്കാം.
ഏതാണ്ട് 10 മുതല്‍ 12 മാസം പ്രായമാകുന്പോള്‍ പൂക്കള്‍ വിളവെടുപ്പിനു തയാറാകും. ഒരു ചെടിയിലെ മിക്കവാറും എല്ലാ പൂക്കളും പൂര്‍ണ്ണമായി വിരിയുന്പോഴാണ് അവ പറിച്ചെടുക്കുന്നത്. ചെടി മുഴുവനായി പിഴുതെടുത്ത് 10-12 എണ്ണം വരുന്ന കെട്ടുകളായി തിരിച്ചാണ് വിപണിയില്‍ എത്തിക്കേണ്ടത്. ഒരു ഹെക്ടറില്‍ നിന്ന് ഏകദേശം 10 മുതല്‍ 12 ടണ്‍ വരെ വിളവു പ്രതീക്ഷിക്കാം.
ബോണ്‍സായ്
വന്മരങ്ങള്‍ രൂപഭംഗി തെല്ലും നഷ്ടമാകാതെ പ്രത്യേകരീതിയില്‍ വളര്‍ച്ച നിയന്ത്രിച്ച് ചെടിച്ചട്ടിയില്‍ വളര്‍ത്തുന്ന കലയാണ് ബോണ്‍സായ് ഇതു ചെടിയെ മുരടിപ്പിച്ചു നിര്‍ത്തുന്ന വിദ്യയല്ല. ഒരു യഥാര്‍ത്ഥ ബോണ്‍സായ് വലിപ്പത്തിലൊഴികെ എല്ലാ കാര്യത്തിലും ശരിയായ വൃക്ഷം തന്നെ. അരയാലും പുളിയും നെല്ലിയും പേരയും സപ്പോട്ടയുമൊക്കെ ചെടിച്ചട്ടിയിലെ ഇത്തിരിപ്പോന്ന മണ്ണില്‍ ഒതുങ്ങിക്കൂടി വളരുന്നതു കാണുന്പോള്‍ ആര്‍ക്കാണു കൗതുകം തോന്നാത്തത.്
പറ്റിയ തൈ തെരഞ്ഞെടുക്കുകയാണ് ബോണ്‍സായ് ഉണ്ടാക്കുന്നതിന്‍റെ ആദ്യഘട്ടം വിശ്വസ്തമായ നഴ്സറിയില്‍ നിന്നു തൈ വാങ്ങുന്നത് ഒരു മാര്‍ഗം മരക്കന്പുകള്‍ ലെയറു ചെയ്തും പാറയിടുക്കുകളിലോ സിമന്‍റ് ചുമരുകള്‍ക്കിടയിലോ മരങ്ങള്‍ക്കിടയിലോ ഞെരുങ്ങി വളരുന്ന തൈകള്‍ ഇളക്കിയെടുത്തും ബോണ്‍സായ് ഉണ്ടാക്കാം. ചെടി പിഴുതെടുക്കുന്പോള്‍ വേരിനുചുറ്റുമുള്ള മണ്ണ് ഇളകി പോകാതെ സൂക്ഷിക്കണം. ഇളക്കിയെടുത്ത തൈ വാടാതിരിക്കാന്‍ വേരുകള്‍ നനഞ്ഞ മണ്ണോ നനവുള്ള പായലോ കൊണ്ട് പൊതിഞ്ഞുകെട്ടുക. കാഴ്ചയ്ക്കു ഭംഗിയില്ലാത്ത ശാഖകള്‍ തുടക്കത്തില്‍ തന്നെ മുറിച്ചു മാറ്റാം. വ്യക്ഷത്തിന് വളര്‍ത്താനുള്ള പാത്രം തെരഞ്ഞെടുക്കാന്‍ ചതുരം, സമചതുരം, വ്യത്തം, ത്രികോണം എന്നിങ്ങനെ പാത്രത്തിന്‍റെ നീളം ബോണ്‍സായിയുടെ പൊക്കത്തിനു മുന്നില്‍ രണ്ടുവേണം. പാത്രത്തിന് ആഴം കുറഞ്ഞിരിക്കണം. നീര്‍വ്വാര്‍ച്ചാസൗകര്യം വേണം. ബോണ്‍സായിയുടെ ഇല, പൂവ്, കായ് എന്നിവയ്ക്കിണങ്ങുന്ന നിറമായിരിക്കണം പാത്രത്തിന്‍റേത്. നിത്യഹരിത വൃക്ഷങ്ങള്‍ക്ക് ചുവപ്പ്, കറുപ്പ്, കാപ്പിപ്പൊടി നിറങ്ങളും ഇലപൊഴിയും ഇനങ്ങള്‍ക്ക് നീല, വെളുപ്പ് നിറങ്ങളും കൊള്ളാം
ബോണ്‍സായ് സംവിധാനത്തില്‍ പല രീതികളുണ്ട്. ഏറ്റവും പ്രചാരമുള്ള ചില രീതികള്‍ അറിയുക.
നേര്‍ലംബ രീതി
മരത്തിന്‍റെ തനതു രൂപം നിലനിര്‍ത്തുകയും ശിഖരങ്ങള്‍ ഇരുവശത്തിലേക്കു മാത്രം വളരാന്‍ അനുവദിക്കുകയും ചെയ്യുന്ന രീതിയാണിത്. ഏറ്റവും ചുവട്ടിലുള്ള ശിഖരത്തിന് താരതമ്യേന വണ്ണം കൂടും. ഇതിനു പ്രധാന തടിയുടെ മുന്നിലൊന്ന് നീളം ഉണ്ടാകണം. താഴത്തെ ശിഖരങ്ങള്‍ക്ക് ശരിയായ വെളിച്ചം കിട്ടും വിധം തൊട്ടുമുകളിലത്തെ ശിഖരം മുറിച്ച് ക്രമീകരിക്കണം. വൃക്ഷത്തലപ്പിന് പിരമിഡിന്‍റെ രൂപമായിരിക്കും. ഇതിന് ദീര്‍ഘചതുരാകൃതിയും കൂടുതല്‍ ആഴവുമുള്ള പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. ബോണ്‍സായ് ചെയ്തു വളര്‍ത്തി പഠിക്കാന്‍ പറ്റിയ രീതി ഇതാണ്.
ലംബരീതി
പ്രധാന തടി തെല്ലു വളഞ്ഞ മരങ്ങളെയാണ്. ഈ രീതിയില്‍ വളര്‍ത്തിയെടുക്കാവുന്നത്. ശിഖരങ്ങളിലും ഈ വളവു കാണാം. മുകളിലേക്കു പോകും തോറും പ്രധാനതടിയുടെ വളവു കുറഞ്ഞു വരും. ഓവല്‍ ആകൃതിയുള്ള പാത്രങ്ങളാണ് ഈ രീതിക്കു പറ്റിയത്.
കാറ്റടിച്ച രീതി
നിരന്തരം കാറ്റടിക്കുന്ന സ്ഥലങ്ങളിലുള്ള മരങ്ങള്‍ക്ക് കാറ്റടിക്കുന്ന ദിശയിലേക്ക് ചരിവുണ്ടാകുക സ്വാഭാവികം. തായ്ത്തടിയും ശിഖരങ്ങളും ഇങ്ങനെ ചരിഞ്ഞു നില്‍ക്കുന്നതു പോലെ വളവുകള്‍ ഉണ്ടാക്കാം. ഇവിടെ പ്രധാനതടി നിവര്‍ന്നു നില്‍ക്കുന്നതോ 45 ഡിഗ്രി ചരിവുള്ളതോ ആകാം. വൃത്താകൃതിയോ ദീര്‍ഘചതുരാകൃതിയോ ഉള്ള പാത്രങ്ങളാണു നല്ലത്.
വെള്ളച്ചാട്ട രീതി
വെള്ളച്ചാട്ടത്തിനടുത്തുള്ള മരങ്ങളുടെ പ്രധാന തടി താഴേക്കു വളര്‍ന്നു കിടക്കുന്നതായി കാണാം. ഈ രീതിയിലുള്ള രൂപമാക്കി മാറ്റാന്‍ തുടക്കത്തില്‍ തന്നെ പ്രധാന തടി തറനിരപ്പില്‍ നിന്നും കുറച്ചു ഉയരത്തില്‍ വച്ച് മുറിച്ചു മാറ്റി അതില്‍ നിന്നും ശാഖകള്‍ വളരാന്‍ അനുവദിക്കണം. ഇടക്കിടെ മുകുളങ്ങള്‍ നുള്ളിക്കളയുകയും മുകുളത്തിന് ഒടിഞ്ഞു പോകാത്ത വിധം കൂടുതല്‍ ശക്തി നല്‍ശുകയും വേണം. ആഴം കൂടിയ പാത്രങ്ങള്‍ ഇവിടെ ഉപയോഗിക്കാം. പാത്രത്തിന്‍റെ ഒത്ത നടുവില്‍ ചെടി നടരുത്. പ്രധാന തടിയ്ക്ക് 45 ഡിഗ്രി ചരിവ് ആകാം.
ഒരു ചെടി ബോണ്‍സായ് ആക്കണമെങ്കില്‍ അതിന് ചില പരിശീലനങ്ങള്‍ നല്‍കണം. തുടക്കമെന്ന നിലയ്ക്ക് ആദ്യത്തെ 3-4 മാസം വെള്ളവും വളവും തെല്ലു കുറിച്ചിട്ട് കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കാന്‍ അനുവദിക്കണം. ചെടിക്ക് കരുത്ത് കൂടാനാണിത്. അടുത്ത പടി കന്പിപ്രയോഗമാണ്. പ്രധാന തടിയും ശിഖരങ്ങളും നാം ഉദ്ദേശിക്കുന്ന രീതിയില്‍ വളച്ചെടുക്കാനും ആവശ്യമില്ലാത്ത വളവുകള്‍ നിവര്‍ത്തിയെടുക്കാനുമാണ് കന്പി ഉപയോഗിക്കുന്നത്. കന്പി ചെന്പോ അലൂമിനിയമോ ആകാം വണ്ണം കുറഞ്ഞ ശിഖരങ്ങള്‍ക്ക് വണ്ണം കുറഞ്ഞ കന്പി, വണ്ണം കൂടിയ കന്പി ചെന്പുകന്പിയാണ് കൂടുതലും ഉപയോഗിക്കുന്നത്.
കന്പി പ്രധാനതടിയോടു ചേര്‍ത്ത് മണ്ണിലിറക്കി അഗ്രഭാഗം ചെടിച്ചട്ടിയിലെ അടിയിലെ ജലനിഗമനദ്വാരത്തിലൂടെ പുറത്തെടുത്ത് ചെടിച്ചട്ടിയില്‍ കെട്ടുന്നു. ഇനി ഇതേ കന്പി പ്രധാന തടിയില്‍ തുല്യഅകലത്തില്‍ ചുറ്റുന്നു. വളര്‍ത്താനുദ്ദേശിക്കുന്ന രീതിയനുസരിച്ച് ആവശ്യമായ ചരിവ് നല്‍കി കന്പി മണ്ണില്‍ ഉറപ്പിക്കണം. പ്രധാനതടിയില്‍ ചുറ്റിയ അതേ കന്പി തന്നെ ശിഖരങ്ങള്‍ ചുറ്റാനും ഉപയോഗിക്കാം. കന്പിയുടെ അടിയില്‍ ഒരു കഷ്ണം റബറോ സ്പോഞ്ചോ വച്ചാല്‍ തടിയില്‍ അടയാളം വീഴാതിരിക്കും. നാലോ അഞ്ചോ വര്‍ഷം കൊണ്ട് സ്ഥിരമായ രൂപം കൈവരും.
ചെടിയെ കുള്ളനാക്കി നിര്‍ത്താന്‍ ശിഖരങ്ങളും കോതേണ്ടതുണ്ട്. തമ്മില്‍ കൂട്ടിമുട്ടുന്ന ശിഖങ്ങള്‍, ഒരു ശാഖയുടെ മുകളില്‍ കൂടി കടന്നുപോകുന്ന ശിഖരം, അനാവശ്യമായ ചെറുശിഖരങ്ങള്‍, ഉണങ്ങിയ ശിഖങ്ങള്‍ നീക്കം ചെയ്യുന്നു. ഇതുപോലെ തൈകളുടെ തായ്വേര് കൂടുതല്‍ താഴേക്ക് വളരുന്നതും മുറിച്ചു മാറ്റണം. അപ്പോള്‍ കൂടുതല്‍ ചെറുവേരുകള്‍ പൊട്ടും. ഈ വേരുകള്‍ ഓരോ വര്‍ഷവും വെട്ടി ക്രമപ്പെടുത്തണം. അങ്ങനെ ചെയ്താല്‍ രണ്ടു മൂന്നു വര്‍ഷം കൊണ്ട് ബോണ്‍സായിക്ക് അനുയോജ്യമായ വേരുപടലമായി മാറും. ഏകദേശം 20 ശതമാനം വേരുകള്‍ മുറിച്ചു മാറ്റണം എന്നതാണ് കണക്ക.് ചെറുശിഖരങ്ങളും ഇലകളും മുറിച്ചു നീക്കുന്നത് പുതിയ ചെറിയ ഇലകള്‍ കൂടുതല്‍ ശക്തിയോടെ വളരാന്‍ സഹായിക്കും. ഇലകോതല്‍ വഴി ശരിയായ തലപ്പ് രൂപപ്പെടുകയും ചെയ്യും.
ബോണ്‍സായ് വളര്‍ത്താന്‍ ഉചിതമായ മിശ്രിതം മണലും ചുവന്ന മണ്ണും ചാണകപ്പൊടിയും 2:1:4 എന്ന അനുപാതത്തില്‍ കലര്‍ത്തിയതാണ്. ചട്ടിയുടെ ചുവട്ടിലെ സുഷിരം ഒരു ചെറിയ ഓടിന്‍ കഷണമോ മണ്ണോ കൊണ്ടടച്ച് ഒരു നിര മണലും ഗ്രാവലും നിരത്തുക. ചാണകത്തിനു പകരം ഇലപ്പൊടി ആയാലും മതി. ചെടി നട്ടു കഴിഞ്ഞ് ഏറ്റവും മീതെ പായലോ ചകിരിച്ചാറോ ഇട്ടാല്‍ നനവ് നഷ്ടപ്പെടാതിരിക്കും വേനല്‍ക്കാലത്ത് ചെടിച്ചട്ടിയിലെ മിശ്രിതം ഉണങ്ങാതെ സൂക്ഷിക്കുകയും വേണം.
ചെറിയ തോതില്‍ രാസവളം നല്‍കാം. 17:17:17 എന്ന രാസവളമിശ്രിതം 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച മാസത്തിലൊരിക്കല്‍ നല്‍കാം. വര്‍ഷത്തിലൊരിക്കല്‍ ചട്ടി മാറ്റുന്നതു കൊള്ളാം ജനുവരി ഫെബ്രുവരി മാസമാണിതിനു നന്ന്, ചട്ടിയില്‍ നിന്നിളക്കിയെടുത്ത് കേടായ വേരുകളെയും മറ്റും നീക്കി പുതിയ ചട്ടിയില്‍ പുതിയ ചട്ടിയില്‍ പുതിയ പോട്ടിങ് മിശ്രിതം നിറച്ചു വേണം മാറ്റി നടാന്‍.
നമ്മുടെ നാട്ടില്‍ ബോണ്‍സായ് അക്കാന്‍ പറ്റിയ ചെടികള്‍ അനവധിയുണ്ട്. ബൊഗെന്‍ വല്ല, മഞ്ഞക്കോളാന്പി, കണിക്കൊന്ന, ചെന്പരത്തി, തെറ്റി, അശോകത്തെറ്റി തുടങ്ങിയ പൂച്ചെടികളും, പുളി, സപ്പോട്ട, കശുമാവ്, മാവ്, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങളും ആല്‍മരം, വേപ്പ്, കാറ്റാടി, ക്രിസ്മസ് ട്രീ, സില്‍വര്‍ ഓക്ക, തൂജ തുടങ്ങിയ മരങ്ങളും ബോണ്‍സായിയാക്കി മാറ്റാന്‍ കഴിയും.
ബോണ്‍സായിയുടെ വില ഒറ്റനോട്ടത്തില്‍ നിര്‍ണയിക്കുക ശ്രമകരമാണ്. ആകൃതി, രൂപഭംഗി വളര്‍ത്തിയ ശൈലി, ചെടിയുടെ വലുപ്പം, പ്രായം തുടങ്ങിയവയെ ആസ്പദമാക്കിയാണ് വില ആല്‍മരത്തിന്‍റെ ബോണ്‍സായിയ്ക്ക് എല്ലാക്കാലത്തും നല്ല വിലയാണ്. ലക്ഷക്കണക്കിനു രൂപ വില മതിക്കുന്ന ആല്‍ബോണ്‍സിയകളുണ്ട്. പൊതുവെ പറഞ്ഞാല്‍ 150 രൂപ മുതല്‍ 25000 രൂപ വരെ വിലയുള്ള ബോണ്‍സായികള്‍ ഉണ്ട്. ഫൈക്കസും മറ്റും 250 മുതല്‍ 500 രൂപ പരെ വിലയ്ക്കു കിട്ടും.
കള്ളിമുള്ളിലെ സുന്ദരികള്‍
കള്ളിമുള്ളുകള്‍ക്കൊരു സൗന്ദര്യമുണ്ട്. മുള്ളു കൊണ്ടു മൂടിയ സൗന്ദര്യം. ഉള്ളുണര്‍ത്തുന്ന ആ സൗന്ദര്യമാണ് അവയെ ഉദ്യാനപ്രേമികളുടെ പ്രിയങ്കരികളാക്കുന്നത്.
സുന്ദരികളാണെങ്കിലും കള്ളിച്ചെടികള്‍ക്ക് ഇപ്പോഴുമുണ്ടൊരു പതിത്വം. ഒരു തൊട്ടുകൂടായ്മ. തൊട്ടാല്‍ മുള്ളുകള്‍ നോവിക്കുന്നെന്ന സത്യം അതിനു പിന്നിലുണ്ടെന്നു സമ്മതിക്കാം. എങ്കിലും ഇന്നു ലോകമെന്പാടും ഉദ്യാനങ്ങളലങ്കരിക്കുന്നതില്‍ കള്ളിച്ചെടികള്‍ക്കു ഒരു പ്രധാന പങ്കുണ്ട്.
കേരളത്തില്‍ ഇവയ്ക്കു വേണ്ടത്ര പ്രചാരം ഇപ്പോഴുമില്ല. പക്ഷേ കള്ളിച്ചെടികളെ ഇഷ്ടത്തോടെ വളര്‍ത്തുന്നവര്‍ കുറവല്ലതാനും. വിവിധയിനം കള്ളിച്ചെടികള്‍ ശേഖരിച്ച് ഉദ്യാനത്തിനു അഴകാക്കി മാറ്റുന്നതു ഹരമാക്കിയവര്‍ ധാരാളം. മറ്റു ചെടികളെപ്പോലെ നനയോ ശ്രദ്ധാപൂര്‍വമായ പരിചരണമോ ഇവയ്ക്ക് ആവശ്യമില്ലെന്നത് ഒരു സവിശേഷതയാണ് ഒരാവരണമുണ്ടായി അതില്‍ നിന്ന് വേരിറങ്ങും. ഈ സമയത്ത് മണല്‍ നിറച്ച ചട്ടിയില്‍ നട്ട് ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെറുതായി നനച്ചു കൊടുക്കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വേരുകളുണ്ടായി. വളരാന്‍ കുറച്ചു സ്ഥലമേ ആവശ്യമുള്ളൂ. മണ്ണിലും ചട്ടിയിലും നടാം. കള്ളിച്ചെടിയുടെ തണ്ടിലെ പൊടിപ്പുകള്‍ അടര്‍ത്തി മാറ്റി നടാനുപയോഗിക്കാം. നടുന്നതിനു മുന്പ് നാലഞ്ചു ദിവസം തണലില്‍ സൂക്ഷിക്കുന്നതു നല്ലതാണ്. അപ്പോള്‍ മുറിഞ്ഞ ഭാഗത്ത് മാറ്റി നടാന്‍ പാകമാവും. മണലും കാലിവളവും നിറച്ച ചട്ടിയാണു നടാന്‍ ഉത്തമം. ചെടി മഴക്കാലത്തു ചീഞ്ഞു പോകാതിരിക്കാന്‍ നീര്‍വാര്‍ച്ചയുള്ള ചട്ടി തെരഞ്ഞെടുക്കണം. കള്ളിച്ചെടികളുടെ മാസളമായ തണ്ടില്‍ ജലം ശേഖരിച്ചു വയ്ക്കാന്‍ സാധിക്കുന്നതിനാല്‍ സ്ഥിരമായി നന വേണ്ട. തീരെ പ്രതീക്ഷിക്കാത്ത അവസരങ്ങളിലാകും കള്ളിച്ചെടികള്‍ പുഷ്പിക്കുന്നത്. വിവിധ ആകൃതികളില്‍ വിവിധ വരകളോടും വര്‍ണങ്ങളോടും വിരിയുന്ന മനോഹരമായ പൂക്കള്‍. പൂന്തോട്ടത്തിലും വീടിനകത്തും പുറത്തും വളര്‍ത്താവുന്ന കള്ളിച്ചെടികള്‍ വിവിധയിനങ്ങളുണ്ട്. സസ്യലോകത്തെ സുന്ദരമായതിനെയെല്ലാം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ ഈ ഉദ്യാനസുന്ദരിയെയും കൈ നീട്ടി സ്വീകരിക്കാന്‍ ഇനി മടിച്ചു നില്ക്കേണ്ടതില്ല.
മുള്ളില്‍ വിരിയും സൗന്ദര്യം
എളുപ്പം വളര്‍ത്താവുന്ന കള്ളിച്ചെടികള്‍ ഏതുദ്യാനത്തിനും മുതല്‍ക്കുട്ടായിരിക്കും.
റോസ്, ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയ സുന്ദരികളുടെ പട്ടികയില്‍ കള്ളിച്ചെടികള്‍ പെടുകയില്ലായിരിക്കാം. എന്നാല്‍ ഇവയുടെ പ്രത്യേക ഘടനയും ചാരുതയും ഉദ്യാനപ്രേമികളെ ആകര്‍ഷിച്ചുവരികയാണ്. മരുപ്രദേശം മുതല്‍ ധ്രുവമേഖല വരെ എവിടെയുമുണ്ട് കള്ളിമുള്‍ച്ചെടികള്‍.
അനേക ദശലക്ഷവര്‍ഷങ്ങള്‍ നീണ്ട പരിണാമപ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞതാണിവ. ക്ലെറോഫൈറ്റ്സ് എന്നറിയപ്പെടുന്ന ഇവയ്ക്ക് വെള്ളം സംഭരിക്കാന്‍ വിശേഷമായ കഴിവുണ്ട്. ഇലയിലോ തണ്ടിലോ വേരിലോ ആകാം സംഭരണം.
കള്ളിച്ചെടികളില്‍ ചില ഇനങ്ങള്‍ക്കേ ഇലകളുള്ളൂ. സംഭരിക്കാന്‍ തക്കവിധം ഇവയുടെ വേരുകള്‍ പലപ്പോഴും വീര്‍ത്തിരിക്കുന്നതു കാണാം.
കള്ളിച്ചെടികള്‍ ചട്ടികളിലോ പെട്ടികളിലോ വളര്‍ത്താം. വളരെ കുറച്ചു സ്ഥലമുള്ള ഫ്ളാറ്റിലെ സിറ്റൗട്ടില്‍ പോലും ചെടിച്ചട്ടി വയ്ക്കാം.
കള്ളിച്ചെടികളുടെ വംശത്തെ സസ്യശാസ്ത്രജ്ഞന്മാര്‍ കാക്റ്റേസി കുടംബം എന്നു വിളിച്ചുവരുന്നു. ഇവയുടെ തണ്ടാണ് നമുക്ക് ഇലയായിത്തോന്നുന്നത്. മാംസളമാ തണ്ടും വേരും ധാരാളം വെള്ളം സംഭരിച്ചു വയ്ക്കും. അതുകൊണ്ടാണ് ഇവയ്ക്ക് വല്ലപ്പോഴും മാത്രം മഴയുള്ള മരുപ്രദേശത്തുപോലും അല്ലലേതും കൂടാതെ വളരാന്‍ കഴിയുന്നത്. മാംസളമായ ശരീരഭാഗങ്ങള്‍ ഉള്ളതിനാല്‍ കള്ളിച്ചെടികളെ സക്കുലന്‍റ്സ് എന്നും വിളിക്കാറുണ്ട്.
കള്ളിച്ചെടികള്‍ക്ക് തണ്ടുകളില്‍ മുള്ളോ രോമമോ ഉണ്ടാകും. ഒപ്പുണ്‍ഷ്യ മാമിലേറിയ, എച്ചിനോസിറിയസ്, എപ്പിഫൈലം, എച്ചിനോ കാക്ടസ് മുതലായവയാണ് കള്ളിച്ചെടിയിലെ അവാന്തരവിഭാഗങ്ങള്‍. ഇവയ്ക്ക് പല രൂപങ്ങളും ഭാവങ്ങളും ഉണ്ടായിരിക്കും.
ജലജന്തുവായ സ്റ്റാര്‍ ഫിഷിന്‍റെ ആകൃതിയാണ് ചില ഇനങ്ങള്‍ക്ക്. വീര്‍ത്ത ബലൂണില്‍ കൂര്‍ത്ത മുള്ളുകള്‍ തറച്ച പോലെ തോന്നിക്കുന്നതുമുണ്ട്. വെള്ളത്താടി നീട്ടി ഭസ്മക്കുറിയിട്ട് തപസ്സു ചെയ്യുന്ന ഋഷിവര്യനെപ്പോലെ കാണുന്ന ചെടികള്‍ അതീവ കൗതുകം പകരുന്നു.
കള്ളിച്ചെടികളുടെ വൈവിധ്യം കണ്ടറിയാന്‍ നമ്മുടെ സര്‍വകലാശാലകളിലെ സസ്യശാസ്ത്രവിഭാഗവുമായി ബന്ധപ്പെടുന്നതു നന്ന്. അവസരം ലഭിക്കുന്നപക്ഷം വടക്ക് ചണ്ഡിഗഢിനടുത്ത് പഞ്ച്കിലയിലെ കാക്ടസ് ഉദ്യാനം സന്ദര്‍ശിക്കുക. അവിടെ വൈവിധ്യമാര്‍ന്ന 2500 തരം കള്ളിച്ചെടികള്‍ കാണാനാവും.
കള്ളിച്ചെടികള്‍ പലതരം ചട്ടികളില്‍ വളര്‍ത്താം. ചെറിയ ചട്ടികളില്‍ പോലും ഇവ നന്നായി വളരും. ഇവയുടെ കക്ഷണങ്ങള്‍ മുറിച്ചു നട്ടാല്‍ ചെടികള്‍ വേരോടി വളരുന്നതാണ്.
കള്ളിച്ചെടിയുടെ തണ്ടിനടിയില്‍ നിന്നു വേണം കഷണങ്ങള്‍ എടുക്കാന്‍. ഇത്തരം കഷണങ്ങള്‍ നാലഞ്ചു ദിവസം തണലില്‍ സൂക്ഷിക്കണം. അപ്പോള്‍ മുറിവേറ്റ ഭാഗത്ത് ഒരാവരണം ഉണ്ടാകും. ക്രമേണ അതില്‍ നിന്ന് വേരിറങ്ങാന്‍ തുടങ്ങും.
കള്ളിച്ചെടികള്‍ പലതരം ചട്ടികളില്‍ വളര്‍ത്താം. ചെറിയ ചട്ടികളില്‍ പോലും ഇവ നന്നായി വളരും. ഇവയുടെ കഷണങ്ങള്‍ മുറിച്ചു നട്ടാല്‍ ചെടികള്‍ വേരോടി വളരുന്നതാണ്.
ഈ സമയത്ത് ഇവ മണല്‍ നിറച്ച ചട്ടിയിലോ പെട്ടിയിലോ നട്ട് ആഴ്ചയില്‍ രണ്ടോ മുന്നോ തവണ ചെറുതായി നനച്ചുകൊടുക്കണം. ഇങ്ങനെ രണ്ടു മൂന്നാഴ്ച കഴിഞ്ഞാല്‍ ചെടിയില്‍ ധാരാളം വേരുണ്ടാകും. പിന്നെ മാറ്റി നടാം.
മാറ്റി നടുന്ന ചട്ടിക്ക് നല്ല നീര്‍വാര്‍പ്പു വേണം. ചട്ടിയുടെ അടിയില്‍ സാധാരണ പോലെ പൊടിഞ്ഞ ഓടിന്‍കഷണങ്ങളുടെ ഒരു നിര പരത്തി അതിന്മീതെ ഇഷ്ടികക്കഷണങ്ങള്‍ അടുക്കുക. പിന്നീട് മണലും പൊടിഞ്ഞ ഇലയും കരിക്കട്ടയും ചട്ടിയില്‍ നിറച്ച് പൊടിഞ്ഞ കാലിവളം മീതെ വിതറണം.
കരിക്കട്ടയും ഇഷ്ടികക്കഷണങ്ങളും വകഞ്ഞുണ്ടാക്കിയ കുഴിയില്‍ കള്ളിച്ചെടി നടാം. ദിവസവും കുറച്ചുനേരം ചെടികള്‍ക്ക് വെയില്‍ തട്ടണം. രണ്ടുമൂന്നു ദിവസം ഇടവിട്ട് ചെറുതായി നനച്ചാല്‍ മതി.
ചെടിയില്‍ പൊടിയും മറ്റും പറ്റിപ്പിടിച്ചിരിക്കാതെ വെള്ളം ചാന്പുന്നതു നല്ലതാണ്.
രണ്ടു കൊല്ലം കൂടുന്പോള്‍ ചെടികള്‍ മാറ്റി നടണം. ചെടിയിലെ മുള്ളുകളും രോമങ്ങളും ദേഹത്ത് ഉരയാതെ സൂക്ഷിക്കേണ്ടതാണ്. അതല്ലെങ്കില്‍ ചിലപ്പോള്‍ മേലാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടെന്നു വരും.
കള്ളിച്ചെടികള്‍ക്ക് ഒരു തരം ചെതുന്പലുകളുടെ ശല്യം കാണാറുണ്ട്. അവ കാണുന്ന മാത്രയില്‍ തന്നെ നീക്കം ചെയ്യണം. അല്ലെങ്കില്‍ അവ ചെടി മുഴുവന്‍ പൊതിഞ്ഞ് നാശം ചെയ്യും.
ചില കള്ളിച്ചെടികള്‍ ആരോരുമറിയാതെ ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ പൂവിട്ടു നില്‍ക്കുന്നതു കാണാം. ആ പൂക്കളാകട്ടെ അതിമനോഹരമായിരിക്കും.
ഫ്യൂഷിയ
കര്‍ണാഭരണങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വര്‍ണാഭമായ പൂക്കള്‍. ഇതു ഫ്യുഷിയ. ഹൈറേഞ്ചുകളിലെ തണുത്ത കാലാവസ്ഥയില്‍ സമൃദ്ധമായി വളര്‍ന്നു പൂ ചൂടി വിലസുന്ന ഈ സുന്ദരിച്ചെടിയെ സമതലപ്രദേശങ്ങളിലും വളര്‍ത്തിയെടുക്കാം.
തെക്കേ അമേരിക്കയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്ത്യയിലെത്തിയ ഓണഗ്രേസി സസ്യകുടുംബാംഗമായ ഈ പൂച്ചെടി, കേരളത്തില്‍ ഡിസംബര്‍ - ഫെബ്രുവരി കാലത്താണ് പൂവിടുന്നത്. ശിഖരങ്ങളില്‍ നിന്നു ഞാന്നുകിടക്കുന്ന പൂക്കളും, പൂക്കളില്‍ നിന്നു നീളത്തില്‍ പുറത്തേക്കു തളളി നില്ക്കുന്ന കേസരങ്ങളും ഫ്യൂഷിയെ ഏറെ സുന്ദരിയാക്കുന്നു.
ഫ്യുഷിയ എന്ന ജനുസില്‍ നിലത്തു പടര്‍ന്നു വളരുന്ന ഇനങ്ങളും കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും ഉണ്ട്. ഇവയില്‍ കുറ്റിച്ചെടിയായി വളര്‍ന്നു വെളുത്ത വിദളങ്ങളും ചുവപ്പിന്‍റെ വര്‍ണ്ണഭേദങ്ങളോടു കൂടിയ പൂക്കള്‍ വിടരുന്നതുമായ ഇനങ്ങള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരം. ഫ്യുഷിയ കൊക്സിനിയ, ഫ്യു, മെഗല്ലനിക്ക, ഫ്യു, ആര്‍ബോറിയ എന്നിവയുടെ സങ്കരങ്ങളായ സ്വാന്‍ലിജെം, സൈറ്റേഷന്‍, പിങ്ക്, ക്ലൌഡ്, പാര്‍ട്ടി ഫ്രോക്ക് എന്നീ ഇനങ്ങള്‍ വര്‍ണശോഭയില്‍ മുന്നിട്ടു നില്ക്കുന്നു.
ഇടത്തരം മൂപ്പുളള കന്പുകള്‍ മുറിച്ചു നട്ടും, വിത്തുകള്‍ പാകി മുളപ്പിച്ചും, ഫ്യുഷിയ വളര്‍ത്താം. മേല്‍മണ്ണും അഴുകിപ്പൊടിഞ്ഞ കാലിവളവും പുഴമണലും സമാനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നിറച്ച ചട്ടികളില്‍ 25 സെ മീ നീളം വരുന്ന കന്പുകള്‍ 10 സെ. മീ. വരെ താഴ്ത്തി നടാം. കന്പുകള്‍ നട്ട് ഒരു മാസത്തിനകം തന്നെ പുതിയ തലപ്പുകള്‍ വന്നു തുടങ്ങും. കന്പുകള്‍ക്ക് നന്നായി വേരു പിടിക്കുന്നതു വരെ ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ചട്ടികള്‍ വെക്കേണ്ടതാണ്. കന്പുകള്‍ നട്ട് ഒരു വര്‍ഷത്തിനകം തന്നെ ചെടികളില്‍ പൂ മൊട്ടുകള്‍ കണ്ടു തുടങ്ങും.
ആനത്തലയന്‍ ആന്തൂറിയം
സാധാരണ ആന്തൂറിയത്തില്‍ നിന്നു വ്യത്യസ്തമായൊരിനമാണ് ആനത്തലയന്‍ ആന്തൂറിയം. ഇതിന്‍റെ പൂവല്ല, മറിച്ച് ഇലകളാണ് ചെടികള്‍ക്കു ഭംഗി കൊടുക്കുന്നത്. തലയെടുപ്പോടെ നില്‍ക്കുന്ന ആനയുടെ മസ്തകത്തെ ഓര്‍മ്മിപ്പിക്കുന്ന, സൂര്യപ്രകാശമുള്ള വശത്തേക്കു തിരിഞ്ഞ് കുത്തനെ നില്‍ക്കുന്ന, ഇരുണ്ട പച്ച നിറത്തില്‍ എടുത്ത് കാണും വിധം വെള്ള കലര്‍ന്ന ഇളം പച്ച നിറത്തിലുള്ള ഇല ഞരന്പുകളോടെയുള്ള ഇലകള്‍ ഈ ചെടിക്കു നല്‍കുന്നത് ആനച്ചന്തം തന്നെ.
മറ്റ് ആന്തൂറിയം ഇനങ്ങളെപ്പോലെ ഇതിനും നല്ല തണുപ്പും ഈര്‍പ്പവും നിറഞ്ഞ, നേരിട്ടു സൂര്യപ്രകാശം പതിക്കാത്ത ചുറ്റുപ്പാടുകളാണ് പഥ്യം. ദീര്‍ഘവൃത്താകൃതിയില്‍, മുകളറ്റത്ത് ഒരു വിടവോടെയുള്ള ഇലകള്‍ രണ്ടര അടിയോളം നീളത്തിലും ഒന്നരഅടിയോളം വീതിയിലും വളരുന്നു. തുടക്കത്തില്‍ ഭൂകാണ്ഡമായിരിക്കുമെങ്കിലും ക്രമേണ ഇത് കുത്തനെ മുകളിലേക്ക് വളരും. ഇലകളുടെ ചുവടറ്റങ്ങളും ശല്‍ക്കപത്രങ്ങളും കൊണ്ടു മൂടിയ കാണ്ഡത്തില്‍ നിന്ന് വായുവിലേക്ക് വളരുന്ന വേരുകള്‍ ധാരാളമായി കാണാം..
Çേഷ്മസ്തരവുമായി സന്പര്‍ക്കമുണ്ടായാല്‍ ചൊറിച്ചിലുണ്ടാകുന്ന കോശദ്രവം ചെടിയുടെ എല്ലാ ഭാഗങ്ങളിലുമുണ്ട്. കോശങ്ങള്‍ക്കുള്ളില്‍ കാണുന്ന കാല്‍സിയം ഓക്സലേറ്റ് പരലുകളാണ് ചൊറിച്ചിലുണ്ടാകുന്നത്. ഇക്കാരണത്താല്‍ മൃഗങ്ങളൊന്നും ഈ ചെടി തിന്നാറില്ല.
ചെടിയില്‍ മൂന്ന് നാല് ഇലകള്‍ വന്നു കഴിഞ്ഞാല്‍ പൂത്തുതുടങ്ങും. പൂക്കുലയ്ക്കു തീരെ ഭംഗിയില്ല. ഒന്നോ ഒന്നരയോ അടി നീളത്തിലുള്ള പൂങ്കുലയെ പൊതിയുന്ന ഒരാവരണം ഇതിനുണ്ട്. ഇലയെ അപേഷിച്ച് ഇളം പച്ചനിറമുള്ള ഈ പൂങ്കുല ഏറെനാള്‍ ചെടിയല്‍ ഉണ്ടാകും. വിരുഞ്ഞ് ഏതാനും നാള്‍ കഴിയുന്പോള്‍ പൂക്കുല നിറയെ ചെറുതേന്‍ തുള്ളികള്‍ പറ്റിപിടിച്ചിരിക്കുന്നതു കാണാം. അതു കുടിക്കാനെത്തുന്ന ഉറുന്പൂകളെയും. തണ്ടില്‍ ചുറ്റോട് ചുറ്റും അടുപ്പിച്ച് അടുക്കിയിട്ടുള്ള പൂക്കള്‍ ദ്വലിംഗികളാണ്.. എന്നാല്‍ അവയിലൊരിക്കലും വിത്ത് ഉല്പാദിപ്പിക്കപ്പെടാറില്ല. കൃത്രിമപരാഗണം നടത്തിനോക്കിയിട്ട് വിത്ത് ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞില്ല. ഈ ഇനത്തിന്‍റെ തൈകള്‍ തായ്ച്ചെടിയില്‍ നിന്ന് തനിയെ മുളച്ച് കാണാറില്ല. ഇക്കാരണത്താല്‍ ഇതിന്‍റെ തൈകള്‍ ലഭിക്കുക അത്ര ള്ളുപ്പമുള്ളതല്ല.
വലിയ ചട്ടികളില്‍ മണലും ഉണങ്ങിപ്പൊടിഞ്ഞ കരയിലയും ഉണങ്ങിയ ചാണകവും കലര്‍ത്തിനിറച്ചതില്‍ വേണം ചെടി വളര്‍ത്തേണ്ടത്. രോഗകീടബാധ അപൂര്‍വ്വമായതിനാല്‍ സസ്യസംരക്ഷണ നടപടികളൊന്നും തന്നെ വേണ്ട.
മുന്നോ നാലോ വര്‍ഷം പ്രായമായ ചെടിയില്‍ കാണ്ഡം മുകളിലേക്കു വളര്‍ന്നു പൊങ്ങിയാല്‍ ചെടിയുടെ ഭംഗി കുറയും. അപ്പോള്‍ അതിനെ ചട്ടിയില്‍നിന്നു മാറ്റി നടണം. കാണ്ഡത്തിന്‍റെ അറ്റം മുറിച്ചെടുത്ത് ഇലകള്‍ മുറച്ച് മാറ്റിയ ശേഷം മറ്റൊരു ചട്ടിയില്‍ മിശ്രിതം നിറച്ച് നടണം. അവശേഷിച്ച കാണ്ഡം ഇളക്കിയെടുത്ത് ഒരിഞ്ചു നീളമുള്ള കഷണങ്ങളാക്കി കുറുകെ മുറിച്ച്, ഈരണ്ടായി നെടുകെ പിളര്‍ന്ന് വേരുകള്‍ മുറിച്ച് മാറ്റിയ ശേഷം നഴ്സറിയില്‍ നടുക. കാണ്ഡത്തിന്‍റെ പുറംവശം മുകളില്‍ വരത്തക്കവിധം നടണം. നന്നായി നനച്ചുകൊടുക്കുകയും വേണം. ആഴ്ചകള്‍ കഴിയുന്പോള്‍ ഓരോന്ന് മുളച്ച് തൈച്ചെടികളായി മാറും. ആദ്യത്തെ ഇലകള്‍ വന്നാല്‍ ചട്ടിയിലേക്ക് പറിച്ചു നടാം. എട്ടിഞ്ചുനീളമുള്ള കാണ്ഡത്തില്‍ നിന്ന് പതിനാറു ചെടികള്‍ കിട്ടും. തലപ്പ് കിളിര്‍ത്ത് മറ്റൊരു ചെടിയാകും. അങ്ങനെ മൊത്തം പതിനേഴ് ചെടികള്‍. സാമാന്യം വളര്‍ച്ചയെത്തിയ ഒരു ചെടിയ്ക്ക് രൂപ വരെ വില കിട്ടും.
ബൊഗൈന്‍വില്ല
കുറ്റിച്ചെടികളില്‍ മുന്പനാണ് ബൊഗൈന്‍വില്ല. കേരളത്തില്‍ സമതലങ്ങളില്‍ ഇതു നല്ലപോലെ വളരും.
ഇതു വെട്ടി നിര്‍ത്തി നല്ല വേലിയായി വളര്‍ത്താം. പന്തലില്‍ പടര്‍ത്താനും പറ്റിയത്. കമാനത്തില്‍ കയറ്റിയാല്‍ ഇതിന്‍റെ ഭംഗി ഒന്നു വേറെ തന്നെയാണ്. നല്ല വായ്വിസ്താരമുള്ള ചട്ടിയിലും വീപ്പയിലും മണ്ണു നിറച്ചും ബൊഗൈന്‍വില്ല വളര്‍ത്താം.
ബൊഗൈന്‍വില്ല പടര്‍ന്നു പന്തലിക്കുന്നതാണ്. അതുകൊണ്ട് വെട്ടിനിര്‍ത്തിയാലേ ഇതിന് ശരിയായ അഴകു ലഭിക്കൂ. വിശാലമായ ഉദ്യാനങ്ങള്‍ക്കു പറ്റിയതാണ് ഊതയും കടുംചുവപ്പും നിറമുള്ള ബൊഗൈന്‍ വില്ലകള്‍. ചെറിയ ഉദ്യാനങ്ങളില്‍ ശോഭിക്കുന്ന നനുത്ത നിറങ്ങളിലുള്ള ചെടികളും ഇന്നു സുലഭമാണ്. തൂവെള്ള, ഓറഞ്ച്, മഞ്ഞ, ഇളംമഞ്ഞ, ചുവപ്പ്, ചോക്കലേറ്റ് എന്നീ നിറങ്ങളിലുള്ളവയുമുണ്ട്.
സ്നോവൈറ്റ്, സ്നോക്യൂന്‍ എന്നീ ഇനങ്ങള്‍ ബ്രസീലില്‍ നിന്ന് കുടിയേറിയവയാണ്. നല്ല നിലാവുള്ള രാത്രികളില്‍ ഈ ശുക്ലാംബരധാരികള്‍ കാറ്റില്‍ ഉലഞ്ഞു നില്‍ക്കുന്നതു കാണാന്‍ എന്തു ഭംഗിയാണെന്നോ!
ഇളം നീലനിറമുള്ള ട്രിനിഡാഡാണ് മറ്റൊരു സുന്ദരി. ഋതുഭേദമനുസരിച്ച് നിറംമാറ്റമുണ്ടാകുന്ന ഇനമാണ് ഗോള്‍ഡന്‍ക്യൂന്‍. എന്നാല്‍ തനി തങ്കക്കുടമായ ഒരിനം ബൊഗൈന്‍വില്ലയുണ്ട്, ലേഡി മേരി ബാറിങ്.
ചോക്കലേറ്റ് നിറമുള്ള ഇനങ്ങളാണ് ടൊമാറ്റോ റെഡ്ഡും മഹാരാജ ഓഫ് മൈസൂറും. കടും ചുവപ്പുനിറം ഇഷ്ടപ്പെടുന്നവര്‍ക്ക് മിസ്സിസ് ഭട്ടിനെ തെരഞ്ഞെടുക്കാം.
കന്പു നട്ടും പതി വച്ചും ബൊഗൈന്‍വില്ല വച്ചുപിടിപ്പിക്കാം. ഇടയ്ക്കിടെ വെട്ടി നിര്‍ത്തിയാല്‍ അനേകവര്‍ഷം ഇത് നമ്മുടെ തോട്ടത്തില്‍ അഴകു വിടര്‍ത്തി നില്‍ക്കും.
ബാംഗ്ലൂരിലെ ലാല്‍ബാഗില്‍ ബൊഗൈന്‍വില്ലയുടെ വലിയൊരു ശേഖരമുണ്ട്.
ആന്തൂറിയത്തിന്‍റെ ശത്രുക്കള്‍
കാഴ്ചയില്‍ ഭംഗിയുളളതാണ് ആന്തൂറിയം പൂക്കള്‍. നല്ല രക്തവര്‍ണമുളള പൂപ്പാളിയും ഇളം ചുവപ്പ് ഷെയിഡുളള തിരിയും വിടര്‍ന്ന് നില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കും. പൂക്കളുടെ ഈ ചന്തവും ഭംഗിയും കണ്ടിട്ടാണോ എന്നറിയില്ലാ ഒരു പറ്റം പ്രാണികളും രോഗങ്ങളും ആന്തൂറിയത്തിന് സ്ഥിരം ഉപദ്രവകാരികളായി എത്താറുണ്ട്.
ആന്തൂറിയം വളര്‍ത്തി തുടങ്ങുന്നവരായാലും വളര്‍ത്തി പരിചയ സന്പത്ത് നേടിയവരായാലും ചെടിയെ ഈ ശത്രു പാണികളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിച്ചേ തീരൂ.
ആദ്യം ആന്തൂറിയത്തിന് ഉപദ്രവമുണ്ടാക്കുന്ന ശത്രു പ്രാണികളെക്കുറിച്ച് നോക്കാം
ഏഫിഡ്
ആന്തൂറിയം വളര്‍ത്തുന്നിടത്തെ നനവ് വളരെ ഇഷ്ടമായതിനാലാണ് ഏഫിഡുകള്‍ അടുത്തു കൂടുന്നത്. ഏഫിഡുകളുടെ ശല്യം നിമിത്തം ചെടികളുടെ ഇലകള്‍ക്ക് നിറഭേദം വരുകയും മഞ്ഞളിപ്പ് പ്രകടമാകുകയും ചെയ്യുന്നു. ഏഫിഡുകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇവ ചെടികളില്‍ നിന്ന് നീരൂറ്റി കുടിക്കുകയും പകരം പശ പോലുളള ഒരു തരം ദ്രാവകം അവിടെ സ്രവിക്കുകയും ചെയ്യുന്നു. ഈ ദ്രാവകം പറ്റിപ്പിടിക്കുന്നിടത്ത് പിന്നീട് കറുത്ത പൂപ്പല്‍ വളരാനും ഇയൊകും.
മാലത്തയോണ്‍ എന്ന കീടനാശിനി 2 മി.ലി. ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി സ്പ്രേ ചെയ്താല്‍ ഏഫിഡുകളുടെ ഉപദ്രവം കുറയ്ക്കാം ഇത് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ തളിക്കണം.
ത്രിപ്സ്
ആന്തൂറിയത്തിന്‍റെ പൂപ്പാളിയോടാണ് ത്രിപ്സ് എന്ന ചെറുപ്രാണിക്ക് ഏറെ പ്രിയം ചെറുതും വലുതുമായ ത്രിപ്സ് ഉപദ്രവത്തിനെത്തുന്നു. ത്രിപ്സ് കുത്തിയ പൂപ്പാളി (സ്പെയിത്ത്) പിന്നീട് വിടരുന്പോള്‍ വരകള്‍ വീണ് വികൃതമാകും.
മാലത്തയോണ്‍ എന്ന കീടനാശിനി 2 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് ഇലയിടുക്കില്‍ നിന്ന് പൂമൊട്ടു വിരിയാന്‍ തുടങ്ങുന്നതിന് മുന്പ് തന്നെ തളിച്ച് കൊടുക്കണം. നേരിട്ട് മൊട്ടിലല്ലാതെ അതിന്‍റെ ചുറ്റും തളിച്ച് കൊടുത്താല്‍ മതി. രണ്ടാഴ്ച ഇടവിട്ട് മൂന്നോ നാലോ പ്രാവശ്യം മരുന്ന് തളി നടത്തിയാല്‍ ത്രിപ്സിന്‍റെ ശല്യം ഒഴിവാക്കാം. ഡൈമത്തോറ്റ് തളിച്ചും ത്രിപ്സിനെ നിയന്ത്രിക്കാം.
ചെളള്
ആന്തൂറിയം ചെടികളുടെ തളിരിലകളിലെ ചാറ് ഊറ്റിക്കുടിക്കുന്നതു മൂലം ചെടിയുടെ വളര്‍ച്ച മുരടിക്കുന്നു. ചുവന്നതും കറുത്തതുമായ ചെളളുകളുണ്ട്. കെല്‍ത്തേന്‍ എന്ന മരുന്ന് 2 മി.ലി. ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ചെടിയുടെ പുതിയ ഇലകളില്‍ തളിച്ചാല്‍ ചെളളിന്‍റെ ഉപദ്രവം നിയന്ത്രിക്കാം. നുവാക്രോണ്‍ എന്ന കീടനാശിനി ഒന്നര മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിച്ചാലും മതി. രണ്ടാഴ്ച ഇടവിട്ട് രണേ്ടാ മൂന്നോ പ്രാവശ്യം മരുന്നു തളി നടത്തണം.
ശല്‍ക്കപ്രാണി
ആന്തൂറിയത്തിന്‍റെ തണ്ടിലും ഇലകളിലും ശല്‍ക്കപ്രാണികളുടെ ഉപദ്രവമുണ്ടാക്കാറുണ്ട്. പറ്റിയിരിക്കുന്ന ഭാഗത്ത് നിന്നു നീരൂറ്റിക്കുടിക്കുന്നതാണ് ഇവയുടെ ആക്രമണ രീതി. ഇത് ചെടിയ്ക്ക് ക്ഷീണമുണ്ടാക്കും. ബ്രഷ് കൊണ്ട് മാലത്തയോണ്‍ എന്ന കീടനാശിനി പുരട്ടി തണ്ടിലും മറ്റും പറ്റിക്കൂടിയിരിക്കുന്ന ശല്‍ക്കപ്രാണികളെ നശിപ്പിക്കാം. കൂടാതെ 2 മി.ലി മാലത്തയോണ്‍ ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കിയെടുത്ത് മരുന്നുലായനി തളിക്കുകയുമാവാം
വൈറ്റ് ഫ്ളൈ
ആന്തൂറിയം പൂക്കള്‍ക്കും ഇലകള്‍ക്കും പൂത്തണ്ടിനും ഒരു പോലെ ശല്യം ചെയ്യുന്ന പ്രാണിയാണ് വൈറ്റ് ഫ്ളൈ ഇതിന്‍റെ ഉപദ്രവം അമിതമാകുന്പോള്‍ പൂപ്പാളിയിലും മറ്റും വെളുത്ത മെഴുക് പോലെയുളള ഒരു തരം പൊടി പറ്റിയിരിക്കുന്നത് കാണാം. പൂക്കളുടെ വിലയിടിക്കാന്‍ ഈ ചെറുപ്രാണിയ്ക്ക് കഴിയുമെന്നു പറയേണ്ടതില്ലല്ലോ.
0.05% വീര്യത്തില്‍ ഡൈമെത്തോവേറ്റ് അല്ലെങ്കില്‍ 0.05% വീര്യത്തില്‍ മോണോക്രോട്ടോഫോസ് എന്നിവയില്‍ ഏതെങ്കിലുമൊരു കീടനാശിനി രണ്ടാഴ്ച ഇടവിട്ട് മൂന്നോ നാലോ പ്രാവശ്യം തളിച്ചാല്‍ വൈറ്റ് ഫ്ളൈയുടെ ഉപദ്രവം കുറയ്ക്കാം.
ഒച്ച്
ജലാംശം കൂടിയ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വളരുന്ന ആന്തൂറിയം തോട്ടങ്ങളില്‍ ഒച്ചുകളുടെ ഉപദ്രവം ഉണ്ടാകുന്നതായി കാണാം. ഇലകളും മറ്റ് ജൈവവസ്തുക്കളും അഴുകിപ്പൊടിയുന്നിടത്താണ് ഒച്ചുകള്‍ പെറ്റു പെരുകുന്നത്. ഒച്ച് ഇലയും പൂക്കളും തിന്നു നശിപ്പിക്കും
തോട്ടം വൃത്തിയും ശുചിയുമായി സൂക്ഷിക്കുക, രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുന്ന ഒച്ചിനെ കൊല്ലാന്‍ കഴിവുളള മെറ്റാല്‍ഡി ഹൈഡ് ഉപയോഗിക്കുക. മെറ്റാല്‍ഡി ഹൈഡ് ബെയിറ്റ് കീടനാശിനികള്‍ വില്‍ക്കുന്ന കടകളില്‍ കിട്ടും.
വരുമാനത്തിന് നാടന്‍ പൂക്കള്‍
ജീവിതമാര്‍ഗമായി പൂക്കൃഷിയെ കണ്ടിരുന്നവര്‍ ചുരുക്കമായെങ്കിലും പണ്ടുമുതല്‍ക്കേയുണ്ട്. ചെണ്ടുമുല്ല, കാക്കടമുല്ല, ഇരുവാഷി, ഈര്‍ക്കിലിമുല്ല, പിച്ചി, താമര തുടങ്ങിയവ വളര്‍ത്തി പണം സന്പാദിച്ചവര്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയില്‍ത്തന്നെ അത്തരം പരന്പരാഗത കൃഷി കുടുംബങ്ങള്‍ ആര്യാട്, കഞ്ഞിക്കുഴി, മുഹമ്മ, മണ്ണഞ്ചേരി പഞ്ചായത്തുകളില്‍ ഇന്നുമുണ്ട്. അവരില്‍ ചിലരുടെ കുടുംബനാമങ്ങള്‍ തന്നെ പൂന്തോട്ടം, പൂക്കളം, പൂക്കാരന്‍വീട്, പുഷ്പസദനം എന്നൊക്കെയാണ്. അച്ഛനപ്പൂപ്പന്മാരില്‍നിന്നും കൈമാറിയ പൂക്കൃഷിയും പൂമാലകെട്ടു കൊണ്ട് ഉപജീവനം നയിക്കുന്നവരാണ് അവരില്‍ ഏറെപ്പേരും.
എന്നും മുല്ലമൊട്ട് ശേഖരിക്കാന്‍ പാകത്തില്‍ കുററിമുല്ല വ്യാപിച്ചതോടെ പൂക്കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. പൂക്കൃഷിയും പൂമാലകെട്ടും ഒരു തൊഴിലായി സ്വീകരിച്ചവര്‍ മുല്ലപ്പൂക്കള്‍ വാങ്ങാന്‍ നഗരത്തിലെ പൂക്കടയില്‍ പോകേണ്ട. അയല്‍വീടുകളില്‍നിന്നും മററും അവ ശേഖരിക്കാം എന്ന അവസ്ഥയുണ്ടായി. ഒരു മുല്ലമൊട്ടിന് ഒരു പൈസ, ഒന്നരപ്പൈസ എന്ന ക്രമത്തില്‍ വില നല്കാന്‍ തുടങ്ങി. നൂറുമൊട്ട് മുതല്‍ ആയിരവും അതില്‍കൂടുതലും ദിവസേന അടര്‍ത്തിയെടുന്നു നല്‍കുന്ന ചെറുകിട പൂ ഉത്പാദകരുടെ നടുവില്‍ എത്തും പുഷ്പസദനങ്ങളും കൂടായായപ്പോള്‍ പൂക്കൃഷി ചെയ്യാന്‍ ഗ്രാമീണര്‍ക്ക് കൂടുതല്‍ ആവേശമുണ്ടായി. നാട്ടിലെ കല്യാണങ്ങള്‍ക്കും മററും നാട്ടിലെ പൂക്കള്‍ തന്നെ ശേഖരിച്ച് ഉപയോഗിക്കാമെന്ന സ്ഥിതി ഏറെ അഭിമാനകരം കൂടിയാണ്.
ചാരിററബിള്‍ സൊസൈററി ആക്ടനുസരിച്ച് രൂപം കൊണ്ട പൂക്കൃഷി സമിതികള്‍ കഞ്ഞിക്കുഴി, മാരാരിക്കുളം, ആര്യാട്, പാണാവള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കഞ്ഞിക്കുഴിയില്‍ ഇപ്പോള്‍ മൂന്നു സമിതികളുണ്ട്. അവയില്‍ രണ്ടെണ്ണം സ്ത്രീകള്‍ മാത്രം അംഗങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ്. പത്തും പതിനഞ്ചും കിലോ പൂക്കള്‍ ദിവസേന ശേഖരിക്കുന്ന സമിതികളുണ്ട്. അവ ഉച്ചയ്ക്കു മുന്പേ നഗരത്തിലെ പൂക്കടകളിലെത്തും. ആഴ്ചതോറുമാണ് കച്ചവടക്കാര്‍ വില നല്കുക. വിലവാങ്ങി ഓരോ ആഴ്ചയിലും അംഗങ്ങള്‍ക്കു നല്കും. ചെറിയ ഒരു കമ്മീഷന്‍ മാത്രം സമിതിക്ക്.
കൊച്ചുകൊച്ചു പൂക്കൃഷിക്കാരെ സംഘടിപ്പിച്ച് പൂക്കൃഷി സംഘം പ്രവര്‍ത്തിക്കുന്നതു കൊണ്ട് അന്പതും നൂറും ചുവട് കുററിമുല്ല വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്ന വീട്ടമ്മമാര്‍ക്കും തങ്ങളുടെ ഉല്പന്നം വിററഴിക്കാന്‍ ഇടയാവുന്നു. സംഘങ്ങള്‍ക്കും ഇപ്പോള്‍ ടേബിള്‍ ബാലന്‍സ്, മേശ, കസേര, ഫ്രിഡ്ജ് എന്നിവ സ്വന്തമായുണ്ട്. പൂമാല കെട്ടാനും പൂക്കള്‍ ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കളും ചെണ്ടുകളും ബൊക്കെകളും നിര്‍മിക്കാനും സംഘത്തിലെ അംഗങ്ങള്‍ക്കു കഴിയുന്നു. ജാതി, മത, രാഷ്ട്രീയ ചിന്തകളില്ലാതെ വീട്ടമ്മമാര്‍ക്ക് കുടുംബശ്രേയസ് മാത്രം ലക്ഷ്യമാക്കി പല പദ്ധതികളും നടപ്പാക്കാമെന്ന് പൂക്കൃഷി സംഘങ്ങളുടെ പ്രവര്‍ത്തനം തെളിയിക്കുന്നു. അതേസമയം സംഘത്തിലെ പ്രവര്‍ത്തകരും പൂക്കൃഷിക്കാരും നേരിടുന്ന വെല്ലുവിളികള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നില്ല.
പൂക്കൃഷി ചെയ്യുന്നതിനേക്കാള്‍ പ്രശ്നങ്ങള്‍ നിറഞ്ഞത് പൂ വിപണനരംഗമാണ്. പൂക്കളുടെ ഡിമാന്‍റ് എന്നും ഒരുപോലെയല്ല. കന്നിയിലും കര്‍ക്കിടകത്തിലും കല്യാണങ്ങള്‍ തീരെയില്ലെന്നുപറയാം. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ടാണല്ലോ ഏററവുമധികം പൂക്കള്‍ ചെലവാകുക. വധുവിനു മാത്രമല്ല പങ്കെടുക്കുന്ന അംഗനമാര്‍ക്കെല്ലാം അന്ന് പൂക്കളും പൂമാലയും ചൂടാന്‍ ഉത്സാഹം.
മുല്ലപ്പന്തല്‍ അലങ്കരിക്കാന്‍ കിലോക്കണക്കിനു പൂക്കള്‍ വാങ്ങുന്ന സന്പന്നരുണ്ട്. വിവാഹംകഴിഞ്ഞാല്‍ പൂക്കളുടെ ഉപയോഗം ക്ഷേത്രത്തിലെ പൂജാരികള്‍ക്കും മററുമായി ചുരുങ്ങുന്നു. ചില സമുദായക്കാര്‍ മരണാനന്തര ക്രിയകള്‍ക്കും മുല്ലപ്പൂക്കള്‍ ഉപയോഗിക്കുന്നു.
ദേവന്മാരുടെ ചിത്രത്തിലും വാഹനങ്ങളിലുമൊക്കെ ഒരു മുഴം പൂമാലയെങ്കിലും ചാര്‍ത്തുന്നവരുണ്ട്. അതിനപ്പുറം നമ്മുടെ നാട്ടില്‍ പൂക്കളുടെ ഉപയോഗം വര്‍ധിക്കുന്നില്ല.
ദശപുഷ്പങ്ങളെ അടുത്തറിയുക
ഹൈന്ദവരുടെ ഇടയില്‍ ദശപുഷ്പങ്ങള്‍വളരെ പ്രസിദ്ധമാണ്. തിരുവാതിര നാളിലും പല മതപരമായ ചടങ്ങുകളിലും ദശപുഷ്പങ്ങല്‍ ഒഴിച്ച് കൂടാന്‍ കഴിയാത്തവയാണ്. ഈ പുഷ്പങ്ങളെല്ലാം തന്നെ ഔഷധങ്ങളുമാണ് ഇന്നത്തെ തലമുറയില്‍ ഈ സസ്യങ്ങളെ തിരിച്ചറിയുന്നവര്‍ തന്നെ ചുരുക്കം.
ദശപുഷ്പങ്ങള്‍
കറുക
കയ്യോന്നി
ചെറൂള
തുളസി
നിലപ്പന
പൂവാംകുറുന്തല്‍
മുക്കൂററി
മുയല്‍ ചെവിയന്‍
വിഷ്ണുക്രാന്തി
ശംഖുപുഷ്പം.
കറുക
നമ്മുടെ വയലോരങ്ങളിലും വഴിയരുകുകളിലും ചെളി പ്രദേശങ്ങളിലും കളയായി പടര്‍ന്നു വളരുന്ന സസ്യമാണ് കറുക. പുതുവര്‍ഗ്ഗത്തില്‍പ്പെടുന്ന ശാസ്ത്രനാമം സൈനോഡോണ്‍ ഡാക്ടലോണ്‍ എന്നാണ്. ഇത് ഗ്രാമിനേ കുലത്തില്‍പ്പെടുന്നു
സംസ്കൃതത്തില്‍ ഭൃവാ, രുഹ, അനന്ത മുതലായ നാമങ്ങളില്‍ അറിയപ്പെടുന്നു. ഇത് സമൂലമാണ് ഔഷധങ്ങളില്‍ ഉപയോഗിച്ച്വരുന്നത്
പ്രമേഹം, അര്‍ശ്ശസ്സ്, ഉന്മാദം, അപസ്മാരം, സോറിയാസിസ് മുതലായരോഗങ്ങള്‍ക്ക് കറുക ഔഷധമാണ്.
കയ്യോന്നി
അരമീറററോളം പൊക്കത്തില്‍ വളരുന്ന ഒരു ഏകവര്‍ഷ സസ്യമാണ് കയ്യോന്നി. തണ്ട വളരെ മൃദുലവും ഇളം ചുവപ്പ് നിറവുമാണുളളത്. വയല്‍ വരന്പ്കളിലും എക്കല്‍ നിറഞ്ഞ സ്ഥലങ്ങളിലും സ്വാഭാവികമായി വളരുന്നു. ശാസ്ത്രനാമം എക്ലപ്ററ ആല്‍ബ എന്നാണ്. ഇത് കംപിസിറേറാ കുടുംബത്തില്‍പ്പെടുന്നു.
സംസ്കൃതത്തില്‍ കേശരാജ, ഭൃംഗരാജ, സുവര്‍ണ മുതലായ പേരുകളില്‍ അറിയപ്പെടുന്നു. ആയൂര്‍വേദത്തില്‍ ഉത്തമമായ കേശവര്‍ദ്ദിനിയായി അറിയപ്പെടുന്നു. കൂടാതെ കാഴ്ച ശക്തി വര്‍ദ്ധിക്കുന്നു. കരളിന്‍റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും, മഞ്ഞപ്പിത്തം, നിശാന്ധത മുതലായ അസുഖങ്ങള്‍ ശമിപ്പിക്കും
ചെറൂള
അരമീറററോളം ഉയരത്തില്‍ വളരുന്ന സസ്യമാണ് ചെറൂള. ഇത് മണ്ണില്‍ പടര്‍ന്ന രീതിയിലും ചിലപ്പോള്‍ കുററിച്ചെടിയായും കാണപ്പെടുന്നു. ഹിന്ദുക്കളുടെ മതപരമായ പല ചടങ്ങുകളിലും ചെറൂളക്ക് പ്രത്യേക സ്ഥാനമുണ്ട്. ഈ ചെടി ആലില കല്ലൂര്‍ വഞ്ചിയെന്ന പേരിലും അറിയപ്പെടുന്നു.
അമരേന്തേസിയ സസ്യകുടുംബം, സംസ്കൃതത്തില്‍ ഭദ്രക, ഗോരക്ഷഗംജം മുതലായ പേരുകളില്‍ അറിയപ്പെടുന്നു. ആയൂര്‍വേദത്തില്‍ ഒരു മൂത്ര ശോചനീയ ഔഷധമാണ്. മൂത്രാശയ കല്ലിനെ ക്രമേണ ദ്രവിപ്പിച്ച് കളയുന്നു. കൃമിനാശകമാണ് പനിയ്ക്ക് നല്ലത് സമൂലം ഔഷധത്തിനായി ഉപയോഗിച്ച് വരുന്നു.
തുളസി
നമുക്ക് വളരെ സുപരിചിതവും പാവനവുമായ സസ്യമാണ് തുളസി. തുളസി പ്രധാനമായും രണ്ടിനങ്ങളാണ് നിറത്തെ അടിസ്ഥാനമാക്കി ചുവന്ന തുളസി. വെളുത്ത തുളസി എന്നിങ്ങനെ അറിയപ്പെടുന്നു. ആയൂര്‍വേദം ഇതിനെ ജ്വരഘനൗഷധങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ ശാസ്്ത്രനാമം ഓസിമം സാങ്ററം എന്നാണ്.
ലോബിയേററ കുടുംബത്തില്‍പ്പെടുന്നു ജ്വരം. ഉദരകൃമി എന്നിവയ്ക്ക് ഔഷധമാണ്. ചിലന്തിവിഷം, തേള്‍ വിഷം, പാന്പ് വിഷം എന്നിവയ്ക്കും ഉത്തമം. കഫത്തെ ഇളക്കിക്കളയുന്നു. വസൂരി, ചിക്കല്‍പോക്സ് എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു
നിലപ്പന
കേരളത്തിലെ മലയോരപ്രദേശങ്ങളില്‍ ധാരാളമായി വളരുന്ന സസ്യമാണിത്. ഒരു ബഹുവര്‍ഷി ഔഷധമാണിത്. ഇതിന്‍റെ മൂലകാണ്ഡം മണ്ണില്‍ വളര്‍ന്ന് കൊണേ്ടയിരിക്കും ഉപയോഗത്തെ ആധാരമാക്കി ഈ സസ്യത്തെ ആയൂര്‍വേദം വാജീകരണ ഔഷധഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. ഈ സസ്യത്തിന്‍റെ ശാസ്ത്രനാമം കുര്‍കിലിഗോ ഓര്‍ക്കിയോയിഡെസ് എന്നാണ്. അമാരില്ലിയേസിയേ കുടുംത്തില്‍പ്പെടുന്നു. ഇത് അലങ്കാരസസ്യമായും നട്ട് വളര്‍ത്താവുന്നതാണ്.
പൂവാംകുറുന്തല്‍
അരമീറററോളം പൊക്കത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി ഔഷധമാണ് പൂവാംകുറുന്തല്‍ അല്ലെങ്കില്‍ പൂവാംകുറുന്തില. സമതലങ്ങളിലും കുന്നുകളിലും വയലിലും റോഡരികിലുമെല്ലാം ഈ ചെടി കണ്ട് വരുന്നു. ഇത് കംപോസ്റേറാ സസ്യകുടുംബത്തില്‍പ്പെടുന്നു. സംസ്കൃതത്തില്‍ സഹദേവി എന്നറിയപ്പെടുന്നു. ആയൂര്‍വേദം. ഈ സസ്യത്തെ ജ്വരനാധകൗഷധങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. മൂത്ര പ്രവാഹം സുഗമമാക്കുന്നു, നീര് വററിക്കുന്നു, തേള്‍ വിഷത്തിന് ഉത്തമമാണ് രക്തശുദ്ധിയുണ്ടാക്കുന്നു.
മുയല്‍ ചെവിയന്‍
ദശപുഷ്പങ്ങളില്‍പ്പെടുന്ന മുയല്‍ ചെവിയന്‍ ചെറു സസ്യമാണ്. ഏകവര്‍ഷിയുമാണ്. ഇന്ത്യയില്‍ മിക്കവാറും എല്ലാ സ്ഥലങ്ങളിലും തന്നെ കാ്ണപ്പെടുന്നു. അരയടിയോളം മാത്രമേ ഇതിന് ഉയരമുണ്ടാവുകയുളളു. എമിലിയ സോന്‍ചിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ ഇത് അറിയപ്പെടുന്നു. അസറററേസി കുടുംബത്തില്‍പ്പെടുന്നു. സംസ്കൃതത്തില്‍ ശശശ്രുതി, ആംപുകര്‍ണി, ചിത്രചിത്ര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ഇത് എലി കടിച്ച വിഷത്തിനും തലച്ചോര്‍ സംബന്ധമായ രോഗങ്ങള്‍ക്കും നാഡീരോഗങ്ങള്‍ക്കും ഉപയോഗിച്ച് വരുന്നു.
വിഷ്ണുക്രാന്തി
ഇന്ത്യയിലുട നീളം ഒരു കളയായി കണ്്ടു വരുന്നതും നിലം പററി വളരുന്നതുമായ സസ്യമാണ് ഇത്. വ്യക്തമായ കാണ്ഡമില്ലാത്ത ഈ സസ്യത്തിന്‍റെ ദാരുശ മൂലകാണ്ഡത്തില്‍ നിന്നും ധാരാളം ശാഖകളുണ്ടായി മണ്ണില്‍ പടര്‍ന്ന് വളരുന്നു, ശാഖകളും ഇലകളും രോമാവൃതമാണ്. ഈ സസ്യത്തിന്‍റെ ശാസ്ത്രനാമം ഇവോള്‍വുലസ് അറ്റസിനോയിഡെസ് എന്നാണ്. ഇത് കണ്‍വോള്‍വുലേസി സസ്യകുടുംബത്തില്‍പ്പെടുന്നു. സംസ്കൃതത്തില്‍ ഹരിക്രാന്തിജം, വിഷ്ണുദയിനം, നീലപുഷ്പി മുതലായ പേരുകളില്‍ അറിയപ്പെടുന്നു. ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും. പനിയ്ക്ക് നല്ലതാണ്. രക്തശുദ്ധി ഉണ്ടാകും, തലമുടി വളരും. കൂടാതെ ബുദ്ധിമാന്ദ്യം, ഓര്‍മ്മക്കുറവ് മുതലായവയ്ക്കും വിഷ്ണുക്രാന്തി ഒരു ഔഷധമായി ഉപയോഗിച്ച് വരുന്നു.
ശംഖ്പുഷ്പം
മനോഹരമായ ഒരു ആരോഹിസസ്യമാണ് ശംഖ്പുഷ്പം ഇതിന് രണ്ടിനങ്ങള്‍ കാണപ്പെടുന്നു വെളുത്ത പൂക്കള്‍ ഉണ്ടാകുന്നതും നീലപൂക്കള്‍ ഉണ്ടാവുന്നതും. ഇതിന്‍റെ ശാസ്ത്രനാമം ക്ലിറേറാറിയ ടെര്‍നേററിയ എന്നാണ്. ഇത് ലെഗുമിനോസേ സസ്യകുടുംബത്തില്‍പ്പെടുന്നു. സംസ്കൃതത്തില്‍ ശംഖുപുഷ്പി, അപരാജിത, ഗവാക്ഷി, മംഗ്യല്യാകരി മുതലായ പേരുകളില്‍ അറിയപ്പെടുന്നു.
മുക്കൂററി
നാട്ടിന്‍പുറങ്ങളിലും വീട്ടുമുററത്തും തൊടിയിലും എല്ലാം കാണപ്പെടുന്നു മിക്കവാറും ഏകവര്‍ഷിയും ചിലപ്പോള്‍ ചിരസ്ഥയായും കാണപ്പെടുന്ന ഒരു ചെറുസസ്യമാണിത്. 10 മുതല്‍ 15 വരെ സെ. മീ ഉയരത്തില്‍ ഒരു ചെറുയ തെങ്ങിന്‍റെ ആകൃതിയില്‍ വളരുന്നു. അതൂകൊണ്ട് ഇതിനെ നെലം തെങ്ങ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഈ സസ്യത്തിന്‍റെ ശാസ്ത്രനാമം യോഫിററം സെല്‍സിറൈവം എന്നാണ്. ഇത് ജറാനിയേസി സസ്യകുടുംത്തില്‍പ്പെടുന്നു സംസ്കൃത്തില്‍ അലംബൃഷ, ജലപുഷ്പി, പീനപുഷ്പ, കൃതാഞ്ചലി എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
റോസാപ്പൂക്കള്‍
റോസാച്ചെടികളെ രൂപവിശേഷങ്ങളനുസരിച്ച് അഞ്ചിനങ്ങളായി തരം തിരിച്ചിട്ടുണ്ട്. ഹൈബ്രിഡ് ടീ, ഫ്ളോറിബണ്‍ഡ, പോളിയാന്ത, മിനിയേച്ചര്‍, വളളിയായി വളരുന്നവ എന്നിങ്ങനെ.
വലിപ്പമേറിയ ആകര്‍ഷകമായ നിറവും രൂപവുമുളള പൂക്കളുണ്ടാകുന്നവ യാണ് ഹൈബ്രിഡ് ടീം എന്ന ഇനം.
കുലയായി പൂക്കള്‍ ഉണ്ടാകുന്നു എന്നതാണ് ഫ്ളോറിബണ്‍ഡ ഇനത്തിന്‍റെ പ്രത്യേകത. വലിപ്പമേറിയ അഞ്ചോ ആറോ പൂക്കളുണ്ടാകും ഒരു കുലയില്‍ ചെറിയ പൂക്കള്‍ നിറയെയുണ്ടാകുന്നുവെന്നതാണ് പോളിയാന്ത ഇനത്തിന്‍റെ പ്രത്യേകത. 12 മാസവും പൂക്കളുണ്ടാവും.
കുളളന്‍ റോസിനമാണ് മിനിയേച്ചര്‍. ഒറ്റയ്ക്കോ കുലകളായോ പൂക്കളുണ്ടാകും. ചട്ടികളില്‍ വളര്‍ത്താന്‍ ഒന്നാന്തരമാണ്.
വളളികളായി പടര്‍ത്തിവിടാവുന്ന റോസിനങ്ങള്‍ പൂന്തോട്ട കമാനങ്ങളിലും മറ്റും സ്ഥാനം പിടിക്കുന്നു. പൂക്കള്‍ കുലകളായി നിറയെയുണ്ടാകും.
കമാനം ഒരുക്കാന്‍ അരബിഡെയ
അതിവേഗം പടര്‍ന്നു പൂക്കളിടുന്ന ചിരസ്ഥായി സസ്യമാണ് അരബീഡയെ. ബിഗ്നോണിയോസി സസ്യ കുടുംത്തില്‍പെടുന്ന മനോഹരമായ ഈ ലതാ സസ്യം കൊളംബിയയില്‍ നിന്നാണ് ഇന്ത്യയിലെത്തിയത്. കടുത്ത വേനലിനെ ചെറുത്തു നില്‍ക്കാന്‍ കെല്‍പുള്ള ഇത് വര്‍ഷത്തില്‍ പല തവണ പുഷ്പിക്കും. ഹരിത പശ്ചാതലത്തില്‍ ഇവയുടെ അലമാന്‍ഡ പോലുള്ള ഇളംപാടല വര്‍ണപൂക്കള്‍ ആരുടെയും മനവും മിഴിയും കവരും. എതിര്‍ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഇലകള്‍ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്നു.
കടുത്ത വേനലിനെപ്പോലും അതിജീവിക്കുന്ന അരബീഡെയ ഉദ്യാന വൃക്ഷങ്ങളില്‍ പടര്‍ത്തി വളര്‍ത്താവുന്ന ചെടിയാണ്. കേരളത്തിലെ അലങ്കാര പുഷ്പ വിപണിയില്‍ ഏറ്റവും പ്രിയവും വിലയുമുള്ളതാണ് ആസ്റ്റര്‍. ഇതു കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാം.
ഉദ്യാന വൃക്ഷങ്ങളില്‍ പടര്‍ത്തി വളര്‍ത്താനും സിമന്‍റ് തൂണുകളിലും പോര്‍ച്ചുകളിലും കമാനങ്ങളിലൂം കെട്ടിവളര്‍ത്തി, പ്രൂണ്‍ ചെയ്ത് നിര്‍ത്താനും പറ്റിയ ഇനമാണ് അരബിഡയെ മാഗ്നിഫിക്ക. ഹൈറേഞ്ചിലും സമതല പ്രദേശങ്ങളിലുമുള്ള, നല്ല ജൈവവളാംശവും നീര്‍ വാര്‍ച്ചയുള്ളതുമായ ഏതുതരം മണ്ണിലും പുഷ്ടിയോടെ തഴച്ചു വളരും. എങ്കിലും നല്ലതു പോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളാണ് ഏറ്റവും അനുയോജ്യം.
വര്‍ഷത്തില്‍ പലതവണ പൂവിടുമെങ്കിലും ഇവയില്‍ അപൂര്‍വമായേ കായ്കളും വിത്തുകളും കാണറാുള്ളു. കായികപ്രവര്‍ധനമാണ് വംശവര്‍ദ്ധനയ്ക്കുള്ള വഴി. രണ്ടോ മൂന്നോ സന്ധികളുള്ള (ിീറല)െ 30 സെ. മീ. നീളം വരുന്ന കന്പുകള്‍ നടാന്‍ ഉപയോഗിക്കാം. ഭൂനിരപ്പിനു സമാന്തരമായി വളരുന്ന ശാഖകളിലെ വേരിറങ്ങിയ കന്പുകള്‍ മുറിച്ചു നട്ടാല്‍ ള്ളുപ്പത്തില്‍ പിടിച്ചുകിട്ടും. ഒന്നരയടി സമചതുരത്തില്‍ കുഴികള്‍ എടുത്ത്, ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ കന്പോസ്റ്റോ അടി വളമായി ചേര്‍ത്ത് മേല്‍ മണ്ണ് നിറച്ച ശേഷം കന്പുകള്‍ നടാം. നനസൗകര്യമുള്ള തോട്ടങ്ങളില്‍ അരബിഡെയ ഏതുകാലത്തും വളര്‍ത്താം. കന്നുകാലികളോ രോഗ കീടങ്ങളോ കാര്യമായി ശല്യം ചെയ്യാറില്ല.
കോളിയസ് ഇലകളില്‍ നിറച്ചാര്‍ത്ത്
ഇലകളാണ് കോളിയസിന്‍റെ ആകര്‍ഷണം നിറയെ നിറങ്ങള്‍ വെയില്‍ കൊണ്ടാല്‍ നിറങ്ങള്‍ കൂടുതല്‍ മനോഹരം.
അകര്‍ഷകവും വൈവിധ്യമാര്‍ന്നതുമായ നിറങ്ങളുളള ഇലകളാണ് കോളിയസിനെ ഉദ്യാനത്തില്‍ ശ്രദ്ധേയമാക്കുന്നത്. ലാബിയേറ്റ് സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്‍റെ തണ്ട് വളരെ മൃദുലമാണ്. ചെടി നട്ട് ഏകദേശം 3-4 മാസം വരെ വളരെ ആകര്‍ഷകമായി വളര്‍ന്ന ഇത് ഉദ്യാനത്തിനു മോടികൂട്ടുന്നു.
വിത്ത് പാകി മുളപ്പിച്ചും ചെടിയുടെ ശിഖരങ്ങള്‍ മുറിച്ചു നട്ടുമാണ് പുതിയ ചെടികള്‍ ഉത്പാദിപ്പിക്കുന്നത്. ഇടതൂര്‍ന്നു വളരുന്നതിനു പൂക്കള്‍ നുളളിക്കളയണം. അതുപോലെ ചെടികള്‍ ഏകദേശം 15 സെ. മീ. ഉയരമാകുന്പോള്‍ ചെടി.യുടെ അഗ്രഭാഗം നുളളിക്കളയണം. ഇതുവഴി ചെടികള്‍ സമൃദ്ധമായി വളരുന്നു.
നല്ല സൂര്യപ്രകാശം, ചൂട് എന്നിവയ്ക്കു പുറമേ ഈര്‍പ്പവും വിവിധ പോഷകങ്ങളും കോളിയസിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ചെടിയുടെ ചുവട്ടില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം. വേണ്ടത്ര വെളളമല്ലെങ്കില്‍ ഇലകള്‍ വാടിപ്പോകും.
നല്ലൊരുദ്യാനത്തിന് ഒഴിച്ചുകൂടാനാവാത്ത ചെടിയാണ് കോളിയസ്. അകര്‍ഷണീയതയ്ക്കു വേണ്ടി ഉദ്യാനങ്ങളില്‍ ഈ ചെടി കൂട്ടംകൂട്ടമായി വളര്‍ത്താറുണ്ട്.
വെയിലടിച്ചാലേ ഇലകളില്‍ ആകര്‍ഷകമായ രീതിയില്‍ നിറങ്ങള്‍ രൂപം കൊളളുകയുളളു. പൊക്കം കുറഞ്ഞ് ശാഖോപശാഖകളായി പിരിഞ്ഞ് വിവിധ വര്‍ണങ്ങളോടു കൂടിയ കോളിയസിന്‍റെ അനവധി സങ്കരയിനങ്ങള്‍ ഇപ്പോള്‍ ലഭിക്കും. റെഡ് വിസാര്‍ഡ്, റോസ് വിസാര്‍ഡ്, സണ്‍സെറ്റ് വിസാര്‍ഡ്, ഫിജിമിക്സ്, കെയര്‍ഫ്രീ മിക്സ് തുടങ്ങിയവ കോളിയസിന്‍റെ സങ്കരയിനങ്ങളാണ്.
പാമ്പിൻ തോലണിഞ്ഞ സുന്ദരിച്ചെടി
പാമ്പിൻതോലിനോടു സാമ്യമുള്ള ഇലകളോടു കൂടിയ പൂച്ചെടിയാണ് ഫിറ്റോണിയ. സ്നേക്ക് സ്കിന്‍ പ്ലാന്‍റ് എന്നും ഇതിനെ വിളിക്കുന്നു. അധികം ഉയരത്തില്‍ വളരില്ല. വീട്ടിനുള്ളില്‍ വളര്‍ത്താനാണുത്തമം. തൂക്കുചട്ടികളിലും വളര്‍ത്താം.
ഇളംപച്ച നിറത്തില്‍ മുട്ടയുടെ ആകൃതിയിലുള്ളതാണ് ഇലകള്‍. ഇവയില്‍ വിവിധ നിറത്തില്‍ ഞരന്പുകള്‍ നിറഞ്ഞിരിക്കുന്നു. മിക്കവാറും ചെടിയില്‍ ഇലകള്‍ മൂടി വളരുകയാണു പതിവ്.
തണലും നനവും ഇഷ്ടപ്പെടുന്ന അലങ്കാര ഇലച്ചെടിയാണ് ഫിറ്റോണിയ. മണ്ണും മണലും ഇലപ്പൊടിയും തുല്യ അളവില്‍ കലര്‍ത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ വേണം ഇതു വളര്‍ത്താന്‍. ഇടയ്ക്കിടയ്ക്ക് ഇലകളില്‍ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നതും നന്ന്. ചാണകപ്പൊടിയാണ് നല്ല വളം. 17: 17: 17 എന്ന രാസവളമിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചുവട്ടിലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ്. രാസവളപ്രയോഗം അമിതമായാല്‍ ഇലകളുടെ നിറം കുറയും. രണ്ടാഴ്ച കൂടുന്പോള്‍ വളപ്രയോഗം നടത്താം. മഴക്കാലത്ത് വല്ലപ്പോഴും പുറത്തിറക്കി വച്ച് വെയിലു കൊള്ളിക്കണം.
നാലില സഹിതം വളരുന്ന അഗ്ര ഭാഗം മുറിച്ചു നട്ടു പുതിയ തൈ വളര്‍ത്താം. പതിവച്ചും തൈയുണ്ടാക്കാം. ചില ഇനങ്ങളുടെ ഇലകള്‍ക്ക് ഒലീവ് പച്ചനിറമാണ്. ഞരന്പുകള്‍ക്കു നേരിയ പിങ്കു കലര്‍ന്ന ചുവപ്പുനിറമായിരിക്കും. എന്നാല്‍ ശരിയായ ഫിറ്റോണിയയുടെ ഇലകള്‍ ചെറുതും ക്രീം നിറത്തിലുള്ള ഞരന്പുകളോടു കൂടിയതുമാണ്. നനവു കൂറഞ്ഞാല്‍ ഇലകള്‍ വാടിയുണങ്ങും.
കോഴിപ്പൂവ്
കോഴിപ്പൂവ് എന്നറിയപ്പെടുന്ന ഹ്രസ്വകാല പൂച്ചെടിയാണ് സെലോഷ്യ. ഇതില്‍ സെലോഷ്യ ക്രിസ്റ്റേറ്റ എന്ന ഇനത്തിന്‍റെ പൂവ് കോഴിപ്പൂവു പോലെയും സെലോഷ്യ പ്ലുമോസ എന്ന ഇനത്തിന്‍റേത് നീണ്ട പൂങ്കുലയോടുകൂടിയതുമാണ്. ഏഷ്യയിലെ ഉഷ്ണമേഖലാപ്രദേശങ്ങളാണ് ജന്മദേശം. ചീരവംശത്തില്‍പെടുന്ന ഇവ അമരാന്തസിയേ എന്ന സസ്യകുടുംബത്തിലെ അംഗങ്ങളാണ്. ഇരുപതു മുതല്‍ തൊണ്ണൂറു വരെ സെന്‍റിമീറ്റര്‍ ഉയരത്തില്‍ വളരും. നീണ്ട പൂങ്കുലകളുണ്ടാകും. ചില കുളളന്‍ ഇനങ്ങളുമുണ്ട്. ഇളംമഞ്ഞ, മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടുംചുവപ്പ് എന്നിങ്ങനെ പലനിറത്തിലൂളള പൂക്കളുണ്ടാകും. പൂക്കാലം ആറു മുതല്‍ എട്ട് ആഴ്ചയോളം.
പൂന്തോട്ടത്തിലെ നടപ്പാതകള്‍ക്ക് ഇരുവശവും നട്ടുപിടിപ്പിക്കുവാന്‍ പറ്റിയ പൂച്ചെടി. മറ്റു ചെടികള്‍ക്കൊപ്പം പൂത്തടങ്ങളിലും അതിരുകളിലും പുല്‍ത്തകിടിയുടെ ഹരിത പശ്ചാത്തലത്തില്‍ പലവരികളായുളള പൂത്തടങ്ങളിലും വളര്‍ത്താം. ചെടിച്ചട്ടികളില്‍ വളര്‍ത്താനും നന്ന്. ഇവയുടെ പൂക്കള്‍ ഫ്ളവര്‍വേസില്‍ ഏറെനാള്‍ വാടാതിരിക്കും. പൂക്കള്‍ അറുത്തെടുത്ത് ഉണക്കിയും ഉപയോഗിക്കാം. ഇത്തരം പൂക്കള്‍ മാസങ്ങളോളം നിറം മങ്ങാതെ നില്‍ക്കും.
കോഴിയുടെ തലയിലെ പൂവുമാതിരി പരന്ന പൂക്കള്‍ ഉണ്ടാകുന്ന സെലോഷ്യ ക്രിസ്റ്റേറ്റ ഇനങ്ങളില്‍ പല വലിപ്പത്തിലുളള പൂക്കള്‍ കാണും. മൂന്നടി ഉയരത്തില്‍ വളരുന്ന സെലോഷ്യ ഇനങ്ങളാണ് ഗോള്‍ഡന്‍ ഫ്ളീസ് (സുവര്‍ണ മഞ്ഞ), ഫ്ളെയിമിങ്ങ്ഫയര്‍ (ഓറഞ്ച്), പ്രൈഡ് ഓഫ് കാസില്‍ (മഞ്ഞ, സ്കാര്‍ലറ്റ്്, ക്രിംസണ്‍, ചുവപ്പു കലര്‍ന്ന ഓറഞ്ച്), പാംപാസ് പ്ലും (പകിട്ടാര്‍ന്ന അനേകം വര്‍ണങ്ങള്‍) എന്നിവ. ഗില്‍ബര്‍ട്ട്, ഫയറി ഫെതര്‍ (കടും ചുവപ്പ്), ഗോള്‍ഡന്‍ഫെതര്‍ (രജതകാന്തി), ഓറഞ്ച് ഫെതര്‍ (ഓറഞ്ച്), ലില്ലിപ്പുട്ട്(പല വര്‍ണസങ്കരം) തുടങ്ങിയവ ഒരടി മാത്രം ഉയരത്തില്‍ വളരുന്ന ഇനങ്ങളാണ്. ഗോള്‍ഡന്‍ കിംഗ്, ജൂവല്‍ ബോക്സ്, ഗ്ലാസ്ഗോ പ്രൈഡ്, ഫ്ളെയിം ഓഫ് ഫയര്‍ ഓറിയ എന്നിവയും കുളളന്‍ ഇനങ്ങള്‍.
മഴക്കാലവും വേനലും അനുയോജ്യമാണെങ്കിലും നന്നായി വളരുന്നത് വേനലിന്‍റെ ആരംഭത്തിലാണ്. വളര്‍ച്ച മഴക്കാലത്തു പൂര്‍ത്തിയാക്കിയ ശേഷം വേനല്‍ക്കാലത്തു പൂക്കുന്ന വിധത്തിലായിരിക്കണം ചെടിനടേണ്ടത്. കേരളത്തില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വിത്തു പാകി ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പറിച്ചുനടാം.
വിത്തു പാകിയാണ് തൈകള്‍ ഉണ്ടാക്കുന്നത്. ചട്ടികളിലോ തറയിലോ വിത്തുപാകാം. വളരെ നേര്‍ത്ത മണ്ണുകൊണ്ട് നിര്‍മിച്ചതായിരിക്കണം വിത്തുതടം. വിത്തു തുല്യ അളവില്‍ മണലും ചേര്‍ത്ത് പാകിയശേഷം അര സെന്‍റിമീറ്റര്‍ കനത്തില്‍ പൊടിമണല്‍ കൊണ്ട് മൂടി രാവിലെയും വൈകിട്ടും പൂവാളി കൊണ്ടു നനയ്ക്കുക. മൂന്നാം ദിവസം തൊട്ടു വിത്തു ശതമാനം വീര്യമുളള ബി. എച്ച്. സി. പൊടി വിതറിയാല്‍ വിത്ത് ഉറുന്പരിച്ചു പോകുന്നതു തടയാം. വിത്തു മുളച്ചു തൈകള്‍ക്ക് നാലിലകള്‍ വന്നാല്‍ (ഏകദേശം മൂന്നു സെ. മീ. ഉയരമാകുന്പോള്‍) പറിച്ചു നടാം.
നല്ല വെയില്‍ കിട്ടുന്ന സ്ഥലങ്ങളില്‍ നീര്‍വാര്‍ച്ചയുളള മണ്ണില്‍ ധാരാളം ജൈവവളം ചേര്‍ത്തു പുഷ്ടിപ്പെടുത്തിയ തടങ്ങളില്‍ 15 സെസ്റീമീറ്റര്‍ അകലം വിട്ടു തൈകള്‍ നട്ടു തണല്‍ കുത്തി നനച്ചു വളര്‍ത്താം. പറിച്ചു നട്ടയുടന്‍ ഉയരമുളള ഇനങ്ങളുടെ ചെടികള്‍ക്ക് താങ്ങു കൊടുക്കണം. ചെടികള്‍ നട്ടു രണ്ടു മാസത്തിനു ശേഷം പൂഷ്പിച്ചു തുടങ്ങും. രണ്ടു മൂന്നു മാസം വരെ പൂക്കള്‍ നിലനില്ക്കും. ധാരാളം പൂക്കള്‍ ഉണ്ടാകുന്നതിന് ചാണകമോ പിണ്ണാക്കോ പൊടിച്ചു കിഴികെട്ടി വെളളത്തിലിട്ട് വള സത്ത് ഊറിയ ദ്രാവകവളം ചേര്‍ത്തു കൊടുത്താല്‍ മതി. പച്ചച്ചാണകം കലക്കിയൊഴിച്ചു കൊടുത്താലും പൂക്കള്‍ കൂടുതലുണ്ടാകും. ജൈവവളങ്ങള്‍ മാത്രം നല്‍കുന്നത് പൂക്കളുടെ ഭംഗിയും നിലനില്‍പ്പുകാലവും കൂട്ടാന്‍ സഹായിക്കുമെന്നു കണ്ടിട്ടുണ്ട്.
മണത്തിനും പണത്തിനും കുററിമുല്ല
നമ്മുടെ നാട്ടില്‍ പ്രചാരമേറിവരുന്ന ഒരു പുഷ്പവിളയാണ് കുററിമുല്ല. ഹൃദയഹാരിയായ സൗരഭ്യവും അത്യന്തം ഭംഗിയുമുള്ള മുല്ലപ്പൂവ് സ്ത്രീകളുടെ കേശാലങ്കാരത്തിനും പുഷ്പഹാരനിര്‍മ്മാണത്തിനും ആരാധനാവശ്യങ്ങള്‍ക്കുമാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. മുല്ലയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സുഗന്ധതൈലത്തിനു വ്യവസായികാടിസ്ഥാനത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. സുഗന്ധദ്രവ്യങ്ങള്‍, വാസനസോപ്പ്, ഔഷധങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ അവശ്യഘടകമാണിത്. വിവാഹസീസണിലും മററും ആവശ്യക്കാരേറുന്പോള്‍ അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും പൂക്കച്ചവടക്കാരെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഈയിനത്തില്‍ ഭീമമായ ഒരു തുകയാണ് പ്രതിവര്‍ഷം കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്കൊഴുകുന്നത്. കേരളത്തില്‍ കുററിമുല്ല കൃഷി വ്യാപകമാകുന്നതോടു കൂടി കുറെയെങ്കിലും പരിഹാരം കാണാനാകും.
കേരളത്തിലെ പ്രകൃതിയും കാലാവസ്ഥയും കുററിമുല്ല കൃഷിക്ക് വളരെയേറെ അനുയോജ്യമാണ്. ഉയരം കുറഞ്ഞ് അധികം പടരാതെ കുററിച്ചെടിയായി വളരുന്നതിനാല്‍ ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ ചെടികള്‍ വളര്‍ത്താവുന്നതാണ്. ചട്ടികളില്‍ വളര്‍ത്തുന്നതിന് വളരെ അനുയോജ്യമായതിനാല്‍ സ്ഥലദൗര്‍ലഭ്യമുള്ളവര്‍ക്ക് വീട്ടാവശ്യത്തിനായി വരാന്തയിലും മട്ടുപ്പാവിലുമൊക്കെ ഇത് കൃഷിചെയ്യാവുന്നതാണ്. സൂര്യപ്രകാശം നന്നായി ലഭിക്കത്തക്ക വിധത്തിലാകണം ചട്ടികള്‍ ക്രമീകരിക്കേണ്ടത്.
വിവിധതരം മണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണ്, ചുവന്നമണ്ണ് എന്നിവയാണ് മുല്ലകൃഷിക്ക് ഉത്തമം. കളിമണ്ണിന്‍റെ അംശം കൂടിപ്പോയാല്‍ അത് കായികവളര്‍ച്ച വര്‍ദ്ധിക്കുന്നതിനും കുറയുന്നതിനും ഇടയാക്കും. കന്പ് മുറിച്ചുനട്ടും പതിവച്ചും കുററിമുല്ലയുടെ പ്രവര്‍ധനം നടത്താം. കന്പുവേര് പിടിപ്പിക്കുന്നതിനായി മണലില്‍ നടുന്നതാണ് നല്ലത്. വേരുപിടിക്കല്‍ ത്വരിതപ്പെടുത്തുന്നതിനായി നടുന്നതിനു മുന്പ് കന്പ് ഇന്‍ഡോള്‍ ബ്യൂട്ടറിക്ക് ആസിഡ് (കആഅ -5000 പി.പി.എം) ഇന്‍ഡോള്‍ അസററിക്ക് ആസിഡ് (കഅഅ -1000 പി.പി.എം) നാഫ്തലിന്‍ അസറ്റിക്ക് ആസിഡ് (ചഅഅ- 5000 പി.പി.എം) എന്നീ ഹോര്‍മോണുകളില്‍ ഏതെങ്കിലും ഒന്നില്‍ അല്‍പം നേരം മുക്കിവയ്ക്കുന്നത് നല്ലതാണ്.
നന്നായി ഉഴുതോ കിളച്ചോ ഒരുക്കിയ നിലത്ത് 30-40 സെന്‍റീമീററര്‍ വീതം നീളവും വീതിയും ആഴമുളള കുഴികള്‍ തയ്യാറാക്കി അവ മേല്‍മണ്ണും ഉണക്കിപ്പൊടിച്ച ചാണകവും അല്ലെങ്കില്‍ കന്പോസ്റ്റും കൊണ്ട് നിറയ്ക്കണം. നടുന്നത് ചട്ടികളിലാണെങ്കിലും ഇപ്രകാരം മേല്‍മണ്ണും കന്പോസ്റ്റും ചേര്‍ത്ത മിശ്രിതം നിറയ്ക്കേണ്ടതാണ്. ഇങ്ങനെ തയ്യാറാക്കിയ കുഴികളുടെയും ചട്ടികളുടെയും മദ്ധ്യേ 15 സെന്‍റീമീററര്‍ താഴ്ചയില്‍ ആയാണ് മുല്ലച്ചെടി നടേണ്ടത്. ചെടികള്‍ തമ്മില്‍ ഒരു മീററര്‍ അകലം നല്‍കണം. പൂര്‍ണവളര്‍ച്ചയെത്തിയ ചെടി ഒന്നിന് 260 ഗ്രാം യൂറിയ, 1.2 കിലോഗ്രാം മസൂറിഫോസ്, 400 ഗ്രാം മ്യൂറിയേററ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ത്ത് കൊടുക്കണം. രണ്ടുതവണയായി ജനുവരിയിലും ജൂലൈയിലുമാണ് വളം നല്‍കേണ്ടത്. ഇതിനു പുറമേ, കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നതിനായി നട്ടുകഴിഞ്ഞ് ആദ്യവര്‍ഷം ഒരു മാസത്തിലൊരിക്കല്‍ 1 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകവും ഒരു ടേബിള്‍സ്പൂണ്‍ സ്റ്റെറാമീല്‍ അല്ലെങ്കില്‍ 17:17:17 മിശ്രിതവും നല്‍കാം. ചെടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ഇവയുടെ തോത് വര്‍ദ്ധിപ്പിക്കാവുന്നതാണ്. ഇടക്കിടെ മണ്ണിരകന്പോസ്റ്റ് ചേര്‍ത്തു കൊടുക്കുന്നതും പുഷ്പങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നതിനു സഹായിക്കും.
കൃഷിസ്ഥലം കളവിമുക്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. മതിയായ അളവിലുളള ജലസേചനം തൃപ്തികരമായ പുഷ്പിക്കലിന് അത്യന്താപേക്ഷിതമാണ്. നട്ടുകഴിഞ്ഞ് കുറച്ചുദിവസത്തേക്ക് ദിവസേന രണ്ടുനേരം നനയ്ക്കണം. പിന്നീടിത് ദിവസത്തില്‍ ഒരു തവണയായി കുറയ്ക്കാവുന്നതാണ്. കുററിമുല്ലകൃഷിയില്‍ കന്പുകോതലിന് വളരെയധികം പ്രാധാന്യമുണ്ട്. ചെടിയുടെ വളര്‍ച്ചയും ഉയരവും ക്രമീകരിക്കുന്നതിനും കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. സാധാരണയായി ഡിസംബര്‍-ജനുവരി മാസത്തിലാണ് കന്പുകോതല്‍ നടത്തുന്നത.് ചെടിയുടെ മൊത്തത്തിലുള്ള ഉയരം 45 സെന്‍റീമീററര്‍ വരത്തക്കവിധം ശിഖരങ്ങള്‍ മുറിച്ചുകൊടുക്കണം. ഇങ്ങനെ മുറിച്ചു മാററുന്ന കന്പുകള്‍ വേര് പിടിപ്പിച്ച് പുതിയ നടീല്‍ വസ്തുവാക്കി ഉപയോഗിക്കാവുന്നതാണ്.
മുല്ലയെ ആക്രമിക്കുന്ന പ്രധാന കീടങ്ങളായ മൊട്ടുതുരപ്പന്‍ പുഴുവിന്‍റെയും പൂവീച്ചകളുടെയും ശല്യം രൂക്ഷമാണെങ്കില്‍ അവയെ നിയന്ത്രിക്കാന്‍ കാര്‍ബാറില്‍ 50ണജ 3-4 ഗ്രാം ഒരു ലിററര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചു കൊടുക്കാം. ഇല ചീയല്‍, വാട്ടം തുടങ്ങിയ കുമിള്‍രോഗങ്ങള്‍ കാണപ്പെട്ടാല്‍ ഒരു ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം തളിച്ചുകൊടുത്താല്‍ മതി. നല്ല പരിചരണം നല്‍കുകയാണെങ്കില്‍ ഒരു ഹെക്ടറില്‍ നിന്ന് ദിവസേന 5 കിലോഗ്രാമോളം പൂക്കള്‍ ലഭിക്കും. വീട്ടമ്മമാര്‍ക്ക് ഒഴിവ് വേളകളില്‍ ഫലപ്രദമായി ചെയ്യാവുന്ന നല്ല ഒരു സ്വയം തൊഴില്‍ സംരംഭവുമാണ് കുററിമുല്ല കൃഷി. വ്യവസായികാടിസ്ഥാനത്തില്‍ കൃഷിചെയ്യുകയാണെങ്കില്‍ സോപ്പ്, സുഗന്ധദ്രവ്യം തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുളള അസംസ്കൃതവസ്തുവായി പൂക്കള്‍ വിനിയോഗിക്കാം.
പുഷ്പങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നയെണ്ണയ്ക്ക് ഹൃദ്യമായ പരിമളമുണ്ട്. പാനീയനിര്‍മ്മാണത്തിനും കുങ്കുമപ്പൂവിന് പകരമായും മുല്ലപൂവ് ഉപയോഗിച്ചു വരുന്നു.
പൂക്കളില്‍ 0.07% ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഈ എണ്ണയില്‍ നിന്നും പ്രത്യേക ലായകങ്ങളുപയോഗിച്ച് വേര്‍തിരിച്ചെടുക്കുന്ന പദാര്‍ത്ഥമാണ് ജാസ്മിന്‍ കോണ്‍ക്രീററ്. ഇതിനെ 95 ശതമാനം വീര്യമുള്ള ആല്‍ക്കഹോള്‍ ഉപയോഗിച്ച് വീണ്ടും ശുദ്ധീകരിക്കുന്പോള്‍ ലഭിക്കുന്ന ജാസ്മിന്‍ ആബ്സല്യൂട്ട് (ഓട്ടോ) സുഗന്ധദ്രവ്യ നിര്‍മ്മാണത്തിലെ പ്രധാന അസംസ്കൃതവസ്തുവാണ്. ഒരു ടണ്‍ പൂവില്‍ നിന്ന് 2.8-3 കിലോഗ്രാം കോണ്‍ക്രീററും 1.3-1.5 കിലോഗ്രാം അബ്സല്യൂട്ടും ലഭിക്കും.
കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നത് മാര്‍ച്ച്- ഒക്ടോബര്‍ കാലയളവിലാണെങ്കിലും ശരിയായി പരിചരിക്കുകയാണെങ്കില്‍ കുററിമുല്ല ചെടിയില്‍ നിന്നും വര്‍ഷം മുഴുവനും പൂക്കള്‍ ലഭിക്കും.
ഓര്‍ക്കിഡുകള്‍ വേഗം പൂവണിയാന്‍
ഓര്‍ക്കിഡ് പൂക്കളുടെ മനോഹാരിത കണ്ട് മനംമയങ്ങി ധാരാളം ഓര്‍ക്കിഡുകള്‍ വന്‍വിലകള്‍ നല്‍കി വാങ്ങി കൃഷിചെയ്യുന്ന പല കൃഷിക്കാരുമുണ്ട. ആദ്യത്തെ ആവേശത്തില്‍ കാലത്തും വൈകിട്ടും നനയ്ക്കുകയും രണ്ടാഴ്ചയിലൊരിക്കല്‍ ചാണകത്തെളി ഒഴിക്കുകയും ആഴ്ചതോറും രാസവളം തളിക്കുകയുമൊക്കെ ചെയ്യുന്നു. ഇത്രയും കഴിയുന്പോള്‍ പൊതുവെ നിരാശ അനുഭവപ്പെടുന്നു. കാരണം ചെടികള്‍ പുഷ്പിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ എന്തെല്ലാം ചെയ്യാമെന്ന് മനസ്സിലക്കാം.
ചെടികള്‍ക്ക് നല്ല ആരോഗ്യമുണ്ടായിരിക്കണം
ഓര്‍ക്കിഡ് ചെടികള്‍ കാണുന്പോള്‍ തന്നെ അവ ആരോഗ്യമുള്ള ചെടികളാണോയെന്ന് നിശ്ചയിക്കാന്‍ കഴിയും. ആരോഗ്യമുള്ളവയുടെ ഇലകളും തണ്ടും നല്ല ഓജസ്സുള്ളവയായിരിക്കും. തണ്ടിന് ചെടിയുടെ സ്വഭാവമനുസരിച്ച് ആവശ്യമായ വലിപ്പമുണ്ടായിരിക്കും. ന്‍െഡ്രോബിയം ഇനങ്ങളില്‍ ഫലനോപ്സിസ് ടൈപ് എന്ന വിഭാഗത്തില്‍പെടുന്നവയുടെ ഇലകള്‍ നീണ്ട് വീതിയുള്ളവയാണ്. തണ്ട് താരതമ്യേന നീളം കുറവായിരിക്കും. കെയിന്‍ ടൈപ്പാണെങ്കില്‍ തണ്ടിന് നീളം കൂടുതലായിരിക്കും. മുഴുപ്പുള്ള തണ്ടുകള്‍ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. ഇലകള്‍ മാംസളമായിരിക്കണം. ഒടിച്ചാല്‍ ഒടിയണം. ഈ സ്വഭാവങ്ങള്‍ ചെടിക്ക് ലഭിക്കണമെങ്കില്‍ ഇനിപ്പറയുന്ന കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം.
വായു
ചെടിയുടെ ഇടയിലും ചുറ്റിലുമെല്ലാം ധാരാളം വായുസഞ്ചാരമുണ്ടായിരിക്കണം. വായുസഞ്ചാരം കുറയുന്പോള്‍ ചെടികളില്‍ രോഗങ്ങള്‍ ബാധിക്കും. കുമിള്‍ രോഗങ്ങളാണ് സാധാരണ ഉണ്ടാകുന്നത്. ഇടുങ്ങിയ പ്രദേശങ്ങളില്‍ ഓര്‍ക്കിഡ് കൃഷി ചെയ്താല്‍ ആവശ്യമായ വായു ലഭ്യമല്ലാതെ വരുന്നു. ചെടിക്ക് ശ്വസിക്കുവാനാവശ്യമായ ഓക്സിജന്‍ ലഭിക്കുന്നതും വായുവില്‍നിന്നാണ്.
സൂര്യപ്രകാശം
ചെടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സൂര്യപ്രകാശവും വളരെ പ്രധാനമായ ഘടകമാണ്. ചെടിക്ക് ആവശ്യമായ ചൂടും സൂര്യപ്രകാശം പ്രദാനം ചെയ്യുന്നു. സൂര്യപ്രകാശം മതിയാകാതെ വരുന്പോള്‍ ചെടിയുടെ വളര്‍ച്ച നില്‍ക്കുന്നു.
പൊക്കത്തില്‍ വളരുന്ന മിക്കവാറും എല്ലാ മോണോപോഡിയല്‍ വിഭാഗത്തിലുള്ള ഓര്‍ക്കിഡുകള്‍ക്കും പൂര്‍ണ സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം കുറഞ്ഞാല്‍ ചെടിപുഷ്പിക്കുന്നില്ല. ഷേഡ്നെറ്റ് വാങ്ങിക്കെട്ടി കൃഷിചെയ്യുന്നത് സിംപോഡിയല്‍ വര്‍ഗ്ഗത്തിലുള്ള ചെടികളാണ്. കാറ്റ്ലിയ, ഓണ്‍സീഡിയം, ഡെന്‍ഡ്രോബിയം എന്നീ ഇനങ്ങള്‍ക്ക് 75 ശതമാനം സൂര്യപ്രകാശം ലഭിച്ചാല്‍ മതി. അതിനുവേണ്ടി 25 ശതമാനം ഷേഡ്നെറ്റ് വാങ്ങി കെട്ടണം. നെറ്റ് ആവശ്യമാണോയെന്ന് നല്ലവണ്ണം പരിശോധിച്ചശേഷമേ കെട്ടാന്‍ പാടുള്ളൂ. ചുറ്റും നില്‍ക്കുന്ന വൃക്ഷങ്ങളുടെ തണല്‍ രാവിലെ മുതല്‍ ചെടിയില്‍ വീഴുന്നുണെ്ടങ്കില്‍ നെറ്റ് ആവശ്യമില്ല. രാവിലെയുള്ള സൂര്യപ്രകാശമാണ് ചെടികള്‍ക്ക് ആവശ്യം. ചെടിക്ക് ആവശ്യമായ സൂര്യപ്രകാശം ലഭിക്കുന്നുണേ്ടായെന്ന് ഇലകള്‍ നോക്കി തിട്ടപ്പെടുത്താം. ഇലകള്‍ക്ക് കടുംപച്ചനിറമാണെങ്കില്‍ ചെടിക്ക് ലഭിക്കുന്ന സൂര്യപ്രകാശം അപര്യാപ്തമാണെന്ന് മനസ്സിലാക്കാം. ഇലയില്‍ മഞ്ഞനിറം കാണുകയാണെങ്കില്‍ ചെടി കൂടുതല്‍ സൂര്യപ്രകാശത്തിലാണ് വളരുന്നതെന്ന് കരുതണം. ഇളംപച്ചനിറവും ദൃഢതയുമാണ് ആവശ്യമായ സൂര്യപ്രകാശം ചെടിക്ക് ലഭിക്കുന്നുവെന്നതിന്‍റെ ലക്ഷണം.
അന്തരീക്ഷ ആര്‍ദ്രത
ഓര്‍ക്കിഡ് കൃഷിയെ സംബന്ധിച്ചിടത്തോളം അന്തരീക്ഷത്തിലെ ആര്‍ദ്രത ഒരു നിര്‍ണായക ഘടകമാണ്. അന്പത് ശതമാനത്തിനും എഴുപത്തഞ്ച് ശതമാനത്തിനുമിടയ്ക്കുള്ള ആര്‍ദ്രതയാണ് ഓര്‍ക്കിഡ് കൃഷിക്ക് ഏറ്റവും അനുയോജ്യം. അന്തരീക്ഷത്തിലെ ആര്‍ദ്രതയും ഓര്‍ക്കിഡ് ചെടിയുടെ വളര്‍ച്ചയും തമ്മില്‍ അഭ്യേമായ ബന്ധമുണ്ട്. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ ഇവ നന്നായി വളരുന്നു.
ആര്‍ദ്രത വര്‍ധിപ്പിക്കുവാന്‍ ബക്കറ്റിലും മറ്റും വെള്ളം ചെടികളുടെയിടയില്‍ വെക്കാവുന്നതാണ്. അതുപോലെ ടെറസ്സില്‍ വളര്‍ത്തുന്ന ചെടികളുടെ തറ നനച്ചുകൊടുക്കുന്നതുകൊണ്ട് ആര്‍ദ്രത കൂട്ടാന്‍ കഴിയുന്നു.
നനയ്ക്കല്‍
ചെടികള്‍ രാവിലെ നന്നായി കുതിരത്തക്കവിധം നനയ്ക്കണം. എന്നാല്‍ ചെടികള്‍ തൊണ്ടിലാണ് വളര്‍ത്തുന്നതെങ്കില്‍ അവ കുതിരത്തക്കവിധം നനച്ചാല്‍ അധികസമയം ഈര്‍പ്പം തൊണ്ടില്‍ നില്‍ക്കാനും ചെടികള്‍ അഴുകാന്‍ കാരണമാകും. ഉണക്കുകാലത്ത് വൈകുന്നേരം 4 മണിയോടെ ഒന്നുകൂടി നനയ്ക്കാം. എന്നാല്‍ ചെടികളുടെ വേരുപടലം പെട്ടെന്ന് ഉണങ്ങണം.
വളപ്രയോഗം
ചെടികളുടെ ഇലകളും തണ്ടും പരിശോധിച്ചാലറിയാം നല്‍കുന്ന വളം അപര്യാപ്തമാണോയെന്ന്. ഇലകള്‍ മാംസളമാണെങ്കില്‍ ചെടിക്ക് ആഹാരക്കുറവില്ലായെന്ന് മനസ്സിലാക്കാം. മോണോപോഡിയല്‍സിന് ആഴ്ചയില്‍ 2 ഗ്രാം 17:17:17 കോംപ്ലക്സ് വളം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുകയോ ചെടിയുടെ മുകളില്‍ കോരിയടിക്കുകയോ ചെയ്യാം. സിംപോഡിയല്‍ വിഭാഗത്തില്‍പെട്ട കാറ്റ്ലിയ, ഓണ്‍സീഡിയം, ഡെന്‍ഡ്രോബിയം എന്നിവയ്ക്ക് 5 ഗ്രാം 17:17:17 കോപ്ലക്സ് വളം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ആഴ്ചയില്‍ 3 പ്രാവശ്യം മുകളില്‍ പറഞ്ഞതുപോലെ നല്‍കാം. 2 ഗ്രാം വീതം മൈക്രോഫുഡ് കൂടി നല്‍കേണ്ടതാണ്.
ചെടി ഓജസ്സോടും ആരോഗ്യത്തോടുംകൂടി വളരാനാവശ്യമായ പ്രധാന ഘടകങ്ങളാണ് മുകളില്‍ പ്രതിപാദിച്ചത്. എന്നാല്‍ ചെടി പുഷ്പിക്കുന്നതിന് പ്രേരണ നല്‍കാന്‍ കഴിയുന്ന മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിക്കണം.
ചെടി പുഷ്പിക്കുന്നതിന് പ്രേരണ നല്‍കല്‍
ചെടി കൊഴുത്ത് തഴച്ചുവളരുമെങ്കിലും പലപ്പോഴും പുഷ്പിക്കാറില്ല. ചെടി പുഷ്പിക്കുവാന്‍ പ്രേരണ നല്‍കാന്‍ കഴിയുന്ന ചില ഘടകങ്ങളുണ്ട്.
ശരിയായ രാസവളപ്രയോഗം
ചെടി പുഷ്പിക്കുവാന്‍ പ്രേരണ നല്‍കാന്‍ കഴിയുന്ന ഒരു സസ്യപോഷകമൂലകമാണ് ഫോസ്ഫറസ്. 17:17:17 കോംപ്ലകിസിനുപകരം ഫോസ്ഫറസിന് മുന്‍ഗണന നല്‍കി 1:3:1 എന്ന അനുപാതത്തിലുള്ള രാസവളക്കൂട്ട് ഉപയോഗിക്കണം. 100 ഗ്രാം 17:17:17 കോംപ്ലക്സ് വളത്തോടൊപ്പം 200 ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ് കൂടി കലര്‍ത്തിയാല്‍ 1:3:1 എന്ന അനുപാതത്തിലുള്ള വളം കിട്ടുന്നു. ഇത് ഉദ്ദേശിക്കുന്ന ഫലം നല്‍കുന്നു. സൂപ്പര്‍ ഫോസ്ഫേറ്റ് എഫ്. ഏ.സി.റ്റി. ഡിപ്പോകളില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും മറ്റ് പല വളക്കന്പിനികളും വിതരണം ചെയ്യുന്നുണ്ട്.
ഹോര്‍മോണ്‍ പ്രയോഗം
പല ഹോര്‍മോണുകളും ലഭ്യമാണെന്ന് മാധ്യമങ്ങളിലൂടെ കേള്‍ക്കാറുണെ്ടങ്കലും വിപണിയില്‍ അവയൊന്നും ലഭ്യമല്ലായെന്നതാണ് സത്യം. സൈറ്റോസൈം എന്ന ഹോര്‍മോണ്‍ വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കാന്‍ കഴിയുന്നതിനാല്‍ അത് വാങ്ങി 1 മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തളിച്ചാല്‍ ചെടികള്‍ പുഷ്പിക്കാന്‍ സഹായിക്കുന്നു.
തേങ്ങാവെള്ളം തളിക്കല്‍
തേങ്ങാവെള്ളത്തില്‍ ഹോര്‍മോണുകള്‍ അടങ്ങിയിരിക്കുന്നുവെന്നും അതുപയോഗിച്ചാല്‍ ചെടികള്‍ പെട്ടെന്ന് പുഷ്പിക്കുമെന്നും പരക്കെ അറിയപ്പെടുന്നുവെങ്കിലും ഗവേഷണങ്ങള്‍ ഇതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. എങ്കിലും തേങ്ങാവെള്ളം ഒരു ലിറ്റര്‍ വെള്ളത്തില്‍ 250 മില്ലീലിറ്റര്‍ എന്ന തോതില്‍ ചേര്‍ത്ത് തളിച്ചപ്പോള്‍ ചെടികള്‍ കൂടുതല്‍ പുഷ്പിക്കുവാന്‍ സഹായകരമായെന്ന് അനുഭവസ്ഥര്‍ പറയുന്നു. ആയതുകൊണ്ട് തേങ്ങാവെള്ളത്തെ ഒരു ഉത്തേജകദ്രാവകമായി കണക്കാക്കാവുന്നതാണ്.
വൈറ്റമിന്‍-ബിയുടെ പ്രയോഗം
വിപണിയില്‍ ലഭിക്കുന്ന വൈറ്റമിന്‍-ബി ഗുളികകള്‍ 30 മില്ലീഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലയിപ്പിച്ച് തളിച്ചാല്‍ ചെടിക്ക് പുഷ്പിക്കാനുള്ള പ്രേരണ ലഭിക്കുന്നു.
തണലില്‍ വളരുന്ന ബിഗോണിയകള്‍
തണലുള്ള എവിടെയും ബിഗോണിയ വളര്‍ത്താം. വീട്ടിനകത്തും വളര്‍ത്താം. ഇലകളും പൂക്കളുമാണ് ഈ ചെടിക്ക് മനോഹാരിത പകരുന്നത്. കുറ്റിച്ചെടിയായും ചെറിയ മരമായും വളരുന്നു.
നല്ലതു പോലെ വായുവും വെളിച്ചവും ഇവയ്ക്കാവശ്യമുണ്ട്. പക്ഷേ, നേരിട്ടുള്ള സൂര്യപ്രകാശം താങ്ങാനുള്ള കഴിവ് ഇല്ല. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ബിഗോണിയ നന്നായി വളരുന്നു. അമ്ലഗുണമുള്ള മണ്ണാണെങ്കില്‍ ഏറെ നല്ലത്. ചട്ടിയിലും നട്ടുവളര്‍ത്താം. രണ്ടു ഭാഗം മേല്‍മണ്ണ്, ഒരു ഭാഗം അഴുകിപ്പൊടിഞ്ഞ പച്ചിലവളം അല്ലെങ്കില്‍ കന്പോസ്റ്റ്, ഒരു ഭാഗം ആറ്റുമണല്‍ എന്നിവ ചേര്‍ന്ന മിശ്രിതമാണ് ചട്ടിയില്‍ നിറയ്ക്കേണ്ടത്. ഇലകള്‍ മുറിച്ചു നട്ടു വേരുപിടിപ്പിച്ചതോ കാണ്ഡഭാഗങ്ങളോ നടീല്‍ വസ്തുവായി ഉപയോഗിക്കാം.
അഴുകിത്തുടങ്ങിയതും രോഗം ബാധിച്ചതും പ്രാണികള്‍ തിന്ന് വികൃതമാക്കിയതുമായ ഇലകള്‍ മുറിച്ചുമാറ്റണം. കീടബാധ അധികമാണെങ്കില്‍ 0.1% വീര്യമുള്ള കാര്‍ബാറില്‍ ലായനിയും രോഗബാധ കാണുകയാണെങ്കില്‍ 0.1% വീര്യമുള്ള മാങ്കോസെബ് ലായനിയും തളിക്കണം.
ഒരു ചെന്പരത്തിയില്‍ പലതരം പൂക്കള്‍
വളരെ ആകര്‍ഷകമായ നിറവും വലുപ്പവുമുളള അനേകതരം ചെന്പരത്തികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഇങ്ങനെ നിറത്തിലും വലുപ്പത്തിലും ആകൃതിയിലും വൈവിധൃത്തിമുളള പൂക്കള്‍ ഒരൂ ചെടിയില്‍തന്നെ പുഷ്പിച്ചെടുക്കുന്നത് വളരെ കൗതുകകരമായിരിക്കും. നമ്മുടെ പൂന്തോട്ടത്തിന്‍െറ വിസ്തൃതി സ്ഥലപരിമിതിമൂലം കുറഞ്ഞുവരുന്നതിനാലും ചെന്പരത്തി പോലുളള ചെടികള്‍ വളര്‍ത്തുന്നതിന് കൂടുതല്‍ സ്ഥലം വേണമെന്നുളളതു കൊണ്ടും മേല്‍പറഞ്ഞ കാരൃത്തിന് പ്രസക്തിയേറുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കാവുന്ന നല്ല ഒരു മാര്‍ഗമാണ് ഗ്രാഫ്ററിങ്. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഗ്രാഫ്ററിങ് രീതിയെക്കുറിച്ചാണ് ഇനിപ്പറയുന്നത്.
ആദ്യമായി പൂന്തോട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലത്ത് നല്ല ഒരു ചെന്പരത്തി നട്ടുപിടിപ്പിക്കണം. പ്രധാന തണ്ടില്‍നിന്ന് ധാരാളം മുകുളങ്ങളുണ്ടായി വശങ്ങളിലോട്ട് വളരാതെ നേരെ മുകളിലോട്ട് വളരുന്ന, നാടന്‍ ഇനമാണ് ഇതിന് യോജിച്ചത്. ഒരടി നീളം, വീതി, ആഴം എന്നീ അളവില്‍ കുഴിയെടുത്ത് മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുലൃമായി ചേര്‍ത്തിളക്കി കുഴി നിറയ്ക്കുക. അതില്‍ വിരലിന്‍റെ വണ്ണവും രണ്ടടി നീളവുമുളള ചെന്പരത്തിക്കന്പ് നട്ടുപിടിപ്പിക്കുക.
പെട്ടെന്ന് ദ്രവിച്ചു പോകാത്ത പ്ലാസ്ററിക് ചാക്കുകള്‍ അല്ലെങ്കില്‍ വലുപ്പമേറിയ ചെടിച്ചട്ടി എന്നിവയിലും മേല്‍പറഞ്ഞ മിശ്രിതം നിറച്ച് നടാം.
കുറെ ദിവസങ്ങള്‍ക്കുശേഷം ധാരാളം മുകുളങ്ങളുണ്ടായി മേല്‍പോട്ട് വളര്‍ന്ന് തുടങ്ങും. ഒന്നോ രണ്ടാ മുകുളങ്ങള്‍ മാത്രമേ കിളിര്‍ത്ത് വളരുന്നുവെങ്കില്‍ അവയുടെ അഗ്രമുകുളങ്ങള്‍ നുളളിക്കളയുക. അടിയില്‍ നിന്നും വീണ്ടും കിളിര്‍ത്ത് പൊങ്ങും. അങ്ങനെ നല്ല ശാഖകള്‍ ഉണ്ടാക്കിയെടുക്കുന്നതിനുസരിച്ച് കൂടുതല്‍ ഇനം ചെന്പരത്തിക്കന്പുകള്‍ ഗ്രാഫ്ററ് ചെയ്യാന്‍ കഴിയും. തായ്ത്തടിയില്‍ നിന്നും വശങ്ങളിലോട്ട് വളരുന്ന ശാഖകളില്‍ ഗ്രാഫ്ററ് ചെയ്താല്‍ പിടികിട്ടുമെങ്കിലും അവയുടെ വളര്‍ച്ച പരിമിതമായിരിക്കും.
ഗ്രാഫ്ററ് ചെയ്യാന്‍ ആവശൃമായ സാമഗ്രികള്‍
നല്ല മൂര്‍ച്ചയുളള ഗ്രാഫ്ററിങ് കത്തി അല്ലെങ്കില്‍ ബ്ലെയിഡ്.10 സെന്‍റീമീററര്‍ നീളവും 1 സെന്‍റീമീററര്‍ വീതിയുളള ബലമുളള പ്ലാസ്ററിക് നാട.
രണ്ട സെന്‍റെ#ീമീററര്‍ വീതിയും 10 സെന്‍റീമീററര്‍ നീളവുമുളള പ്ലാസ്ററിക് ഉറ (ഐസ് മിഠായി ഉണ്ടാക്കുവാന്‍ കൂള്‍ബാറില്‍ ഉപയോഗിക്കുന്ന തരത്തിലുളളത്).
ഡെന്‍ഡ്രോബിയവും ഫലനോപ്സിസും
വാണിജ്യടിസ്ഥാനത്തില്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും അധികം വളര്‍ത്തുന്നത് ഏത് ഓര്‍ക്കിഡുകളാണ് എന്നു ചോദിച്ചാല്‍ ആരും കണ്ണുമടച്ചു പറയുന്ന ഒരുത്തരമുണ്ട് ഡെന്‍ഡ്രോബിയം. സങ്കരയിനങ്ങളും ഏറെ. അതുകൊണ്ട് ഈയിനം ഒന്നെങ്കിലും ഇല്ലാത്ത തോട്ടങ്ങള്‍ കുറയും.
ഓര്‍ക്കിഡ് സസ്യ കുടുംബത്തിലെ രണ്ടാമത്തെ വലിയ വിഭാഗം ചെടികളുടെ കൂട്ടമാണ് ഡെന്‍ഡ്രോബിയം. ഏതാണ്ട് ആയിരത്തിലേറെ ഇനങ്ങള്‍ ഇതിലുണ്ട്.
മൂന്നു തരം പൂക്കള്‍ വിടര്‍ത്തുന്ന ഡെന്‍ഡ്രോബിയങ്ങള്‍ ഉണ്ട്.
ഫലനോപ്സിസ് പൂക്കളോട് സാദൃശ്യമുളള പൂക്കള്‍ ഉത്പാദിപ്പിക്കുന്നവ, ഇവയുടെ പുഷ്പദളങ്ങള്‍ക്ക് ഏതാണ്ട് വൃത്താകൃതിയായിരിക്കും.
കന്പിപോലുളളത്- ഇതില്‍ പുഷ്പദളങ്ങള്‍ അഗ്രഭാഗം വളഞ്ഞിരിക്കും. ഹോണ്‍ ടൈപ്പ് എന്നും ഇതിനു പേരുണ്ട്.
ഇനി ഇവ തമ്മിലുളള സങ്കരയിനമാണ് ഇന്‍റര്‍മീഡിയറ്റ് ടൈപ്പ്. ഇതില്‍ പുഷ്പപദങ്ങളും ബാഹ്യദളങ്ങളും നേരിയ തോതില്‍ ചുരുണ്ടിരിക്കും.
ഇവയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം വളര്‍ത്തുന്നത് ഫലനോപ്സിസ് ടൈപ്പില്‍ പെട്ട ഡെന്‍ഡ്രോബിയം ഓര്‍ക്കിഡാണ്.
ആകര്‍ഷകമായ പല നിറങ്ങളില്‍ ഡെന്‍ഡ്രോബിയം പൂക്കള്‍ വിടര്‍ത്താറുണ്ട്. ടവളള, പിങ്ക് ചുവപ്പ്, നീല, പര്‍പ്പിള്‍, മഞ്ഞ എന്നിങ്ങനെ പല നിറത്തിലുളള പൂക്കള്‍ ഇതിനുണ്ട്. ഇന്ന് ഏറെ പ്രചാരം നേടിയിട്ടുളള ഏതാനും ചില സങ്കരയിനങ്ങളെ നമുക്കു പരിചയപ്പെടാം.
ഡെന്‍ഡ്രോബിയം സോണിയ
ഡെന്‍ഡ്രോബ്യം സീസര്‍ ഡെന്‍ഡ്രോബിയം ടോമി ഡ്രെയിക്ക് എന്നിവയുടെ സങ്കരമാണിത്. ഡെന്‍ഡ്രോബ്യം സങ്കരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സ്വതന്ത്രമായി പുഷിപിക്കുന്നു എന്നതാണ് ഈ ഇനത്തിന്‍റെ സവിശേഷത. കേരളത്തില്‍ ഇതു നന്നായി വളരും പുഷ്പിക്കുകയും ചെയ്യും. പൂക്കള്‍ക്ക് ഉള്‍ഭാഗത്ത് വെളുപ്പും അഗ്രഭാഗങ്ങളില്‍ കടുത്ത പിങ്ക് നിറവുമായിരിക്കും.
ഡെന്‍ഡ്രോബ്യം എക്കാപോള്‍ പാന്‍ഡ
ഡെന്‍ഡ്രോബിയം ടോനിഡ്രെയിക്ക് ഡെ ലിഹപ്പ എന്നിവയുടെ സങ്കരമാണ് ഇത്. അതിസുന്ദരമാണ് ഇതിന്‍റെ പൂക്കള്‍ കടുത്ത മജന്ത നിറത്തിലുളള അഗ്രഭാഗമാണ് പൂവിതളുകള്‍ക്കുളളത്. ഉള്‍ഭാഗം നല്ല വെളള നിറമായിരിക്കും.
ഡെന്‍ഡ്രോബിയം കാസിം വൈറ്റ് വലിയ വെളള പൂക്കള്‍ ബൊക്കേകള്‍ തയ്യാറാക്കാന്‍ അത്യുത്തമം.
ഡെന്‍ഡ്രോബ്യം മാഡം പാന്പഡോര്‍
കടുത്ത പര്‍പ്പിള്‍ നിറമുളള പൂക്കളാണിതിന്‍റെ സവിശേഷത. ഒരു പൂത്തണ്ടില്‍ തന്നെ പത്തോ ഇരുപതോ പൂക്കള്‍ ഉണ്ടായിരിക്കും. വളരെ പ്രചാരം നേടിക്കഴിഞ്ഞ സങ്കരയിനം.
ഡെന്‍ഡ്രോബ്യം സരിഫ ഫാത്തിമ
കേരളത്തില്‍ നന്നായി വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന സങ്കരയിനം. ഇടത്തരം വലിപ്പമുളള പൂക്കള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞ നിറമാണ്. പൂത്തണ്ടില്‍ 10 മുതല്‍ 20വരെ പൂക്കളുണ്ടാകും.
ഇവയ്ക്കു പുറമെ എമ്മാവൈറ്റ് സീക്കര്‍ കാസിം ഗോര്‍ഡ് വാര്‍ട്ടര്‍ ഒമേ ജിയാദ് ഗോള്‍ഡ് തുടങ്ങി വേറെയും സങ്കരയിനങ്ങള്‍ പ്രചാരത്തിലുണ്ട്. ഇവയൊക്കെ തന്നെ നമ്മുടെ നാട്ടില്‍ സുഗമമായി വളരുകയും ഒരു വര്‍ഷം കുറഞ്ഞത് ആറു പൂത്തണ്ടുകളെങ്കിലും ഉത്പാദിപ്പിക്കുകയും ചെയ്യും.
ഡെന്‍ഡ്രോബ്യം ശരിയായ ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ മാത്രമേ ഉദ്ദേശിക്കുന്ന രീതിയില്‍ വളരുകയുളളു. തറയില്‍ നിന്ന് ഒരു കിലോമീറ്ററെങ്കിലും ഉയര്‍ത്തി വച്ച ചട്ടികളില്‍ വേണം ഇവ വളര്‍ത്താന്‍ . 70% സൂര്യപ്രകാശം മതിയാകും ഇവയുടെ വളര്‍ച്ചയ്ക്ക്. ചട്ടിയില്‍ കരി, തണ്ട,് ഓട് എന്നിവയുടെ മിശ്രിതമാണ് വളര്‍ത്താനുപയോഗിക്കുന്ന മാധ്യമം. ഒന്നുകില്‍ പുതിയ തൈകള്‍ വാങ്ങി നടുക. അല്ലെങ്കില്‍ വളര്‍ന്നു കഴിഞ്ഞ ചെടിയുടെ ഏറ്റവും പുതിയ തണ്ട് ഒന്നോ രണേ്ടാ വേരുകളോടെ മുറിച്ചെടുത്ത് നടുക. ചട്ടിയില്‍ നടുന്പോള്‍ വേരുകള്‍ മുഴുവനും മൂടിപ്പോകാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം. മാത്രവുമല്ല ചട്ടിയില്‍ പോട്ടിംങ്ങ് മിശ്രിതം കുത്തി നിറയ്ക്കുകയുമരുത്. സുഗമമായ വായു സഞ്ചാരത്തിനുളള സൗകര്യം തീര്‍ച്ചയായും ഉണ്ടായിരിക്കും. തടിക്കൂടകളില്‍ കരികട്ട നിറച്ചും ഡെന്‍ഡ്രോബ്യം തൈകള്‍ നട്ടുവളര്‍ത്താം. മരക്കൊന്പിലും മറ്റും ചകിരിയില്‍ കെട്ടിവച്ചും ഡെന്‍ഡ്രോബിയം വളര്‍ത്താറുണ്ട്.
ഫലനോപാസിസ്.
ഓര്‍ക്കിഡ് പൂക്കളുടെ കൂട്ടത്തില്‍ ഏറ്റവും ചന്തമുളള ഒരു വിഭാഗമാണ് ഫലനോപ്സിസ്. ഇത് മാസങ്ങളോളം ചെടിയില്‍ വാടാതെ നില്‍ക്കും. പൂക്കള്‍ക്കു നിശാശലഭത്തോടു സാമ്യമുണ്്ട്. അതിനാല്‍ ഇതിന് മോത്ത് ഓര്‍ക്കിഡ് എന്നും പേരുണ്ട്. ഫലനം എന്നാല്‍ നിശാശലഭം എന്നര്‍ത്ഥം ഓപ്സിസ് എന്നാല്‍ സാമ്യമുളളത്. ഫലനോപ്സിസ് എന്നാല്‍ നിശാശലഭത്തോടു സാമ്യമുളളത്. അങ്ങനെയാണ് ഇവയ്ക്ക് ഫലനോപ്സിസ് എന്ന പേരു കിട്ടിയത്.
മോണോപോഡിയല്‍ വളര്‍ച്ചതാസ്വഭാവമാണ് ഇതിനുളളത്. ഇവ തണിലിഷ്ടപ്പെടുന്ന ഓര്‍ക്കിഡുകളാണ് തൂക്കുചട്ടികളിലും ട്രീഫേണിന്‍റെ കഷണങ്ങളിലും ഇവയെ നട്ടുവളര്‍ത്താം. തൂക്കുചട്ടികളിലും ഇവയെ നട്ടു വളര്‍ത്താം. തൂക്കു ചട്ടികള്‍ പോലെ തന്നെ ട്രീഫോണിന്‍റെ കഷണങ്ങളിലും വാങ്ങാന്‍ കിട്ടും.
ഫലനോപ്സിസിന്‍റെ ഇലകള്‍ എണ്ണത്തില്‍ കുറവും മാംസളവുമാണ്. നീണ്ട പൂത്തണ്ടുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത തൂവെളള മുതല്‍ ചുവപ്പ് മഞ്ഞ കടും പര്‍പ്പിള്‍ ഇങ്ങനെ പല നിറങ്ങളില്‍ പൂക്കള്‍ വിളര്‍ത്തുന്ന ഫലനോപ്സിസുകള്‍ ഉണ്ട്.
വളരെ സാവധാനം വളരുന്ന സ്വഭാവമാണ് ഫലനോപ്സിസിന്‍റേത്. ചട്ടിയിലും മറ്റും വളര്‍ത്തുന്പോള്‍ വേരുകള്‍ക്കു ചുറ്റും ചകിരിയോ മറ്റോ ചേര്‍ത്തു വയ്ക്കണം. ഈര്‍പ്പസംരക്ഷണത്തിനു വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. ചട്ടിയുടെ പകുതിയോളം മരക്കരി കൊണ്ട് നിറയ്ക്കാം. പൂതിയ തൈ ചട്ടിയുടെ ഒത്ത നടുവില്‍ നടുകെ കുത്തി നിര്‍ത്തിയിട്ട് ചുറ്റിനും കരിക്കഷണങ്ങള്‍ നിരത്തി വേണം ഉറപ്പിക്കാന്‍. അതുപോലെ തന്നെ തൂക്കുചട്ടി ലേശം ചരിച്ചു നിര്‍ത്തുവാനും പ്രത്യേകം ശ്രദ്ധിക്കണം. ഇലകള്‍ക്കിടയില്‍ വെളളം കെട്ടിനിന്ന് ചെടി ചീഞ്ഞ് നശിച്ചു പോകുന്നതൊഴിവാക്കാനിങ്ങനെ ചെയ്തേ മതിയാവൂ. നേരത്തെ സൂചിപ്പിച്ചതു പോലെ ഇവയ്ക്കു നേരിട്ടുളള സൂര്യപ്രകാശം മതിയാകും. അതുപോലെ നേരിട്ടുളള മഴയും ചെടിയുടെ വളര്‍ച്ചയ്ക്കു ഗുണകരമല്ല.
വെളുത്ത പൂക്കളുണ്ടാകുന്ന ഫലനോപ്സിസ് അമാബിലിസ് മഞ്ഞയും റോസും നിറം കലര്‍ന്ന പൂക്കളുണ്ടാകുന്ന ഫലനോപ്സിസ് പിങ്ക് സണ്‍സറ്റ് വയലറ്റ് പൂക്കള്‍ വിടര്‍ത്തുന്ന ഫവയല്യേ, പിങ്ക് പൂക്കള്‍ ഉത്പാദിപ്പിക്കുന്ന ഫ:ഗ്രേയ്സ്പാം എന്നിവയാണ് പ്രധാന ഇനങ്ങള്‍.
ജലനോപ്സിസ് മറ്റ് ജനുസ്സുകളുമായി സങ്കരണം നടത്തിക്കിട്ടിയ ഇനങ്ങളും ഇന്ന് പ്രചാരം നേടിയിട്ടുണ്ട്. ഫലനോപ്സിസ് വാന്‍ഡയുമായി സങ്കരണം നടത്തിക്കിട്ടിയ വാന്‍ഡോപ്സിസ്, ഡോറിറ്റിനോപ്സിസ്ഡോറിറ്റി നോപ്സിസ്, റെനാന്ത്രായുമായി സങ്കരണം നടത്തിക്കിട്ടിയ റെനാന്തോപ്സിസ് തുടങ്ങിയവ ഇതില്‍ പെടുന്നു.
അലങ്കാരപ്പൊലിമയുമായി ചെന്നായ് വാലൻ
മരക്കൂട്ടങ്ങളുടെ ഏകവര്‍ണത്തിനു വെല്ലുവിളിയെന്നോണം പൂത്തുലഞ്ഞു നില്ക്കുന്ന സുന്ദരന്‍ ഓര്‍ക്കിഡുകളാണ് ചെന്നായ് വാലൻ(ഫോക്സ്ടെയില്‍). അരെയും മോഹിപ്പിക്കും വിധം കുല കുത്തിക്കിടക്കുന്ന പൂക്കള്‍.
ടോണി
കാടുകയറുന്നവര്‍ക്കൊക്കെയും സുന്ദരമായ ഓര്‍മയായി മനസില്‍ തളിര്‍ത്തുനില്ക്കുന്ന കാഴ്ചയാണിത്.
35,000-ത്തോളം വ്യത്യസ്ത ഇനങ്ങളുള്ള ഓര്‍ക്കഡേസീ കുടുംബത്തിലാണ് \'റിങ്കോസ്റ്റൈലിസ് റെട്ടൂസാ\' എന്നു ശാസ്ത്രനാമമുള്ള ഫോക്സ്ടെയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുറുക്കന്‍റെ വാലുപോലെയാണ് ഇതിന്‍റെ പൂക്കള്‍. ഇലകളുടെ വശങ്ങളില്‍ നിന്നുമാണ് പൂങ്കുലകള്‍ ഉണ്ടാകുക. പൂക്കള്‍ വളരെ തിങ്ങി നിറഞ്ഞിരിക്കും. ചില സമയങ്ങളില്‍ ഒരു ചെടിയില്‍ നിന്നുതന്നെ 10-16 കുലകള്‍ ഒന്നിച്ചു വളര്‍ന്നു കാണാറുണ്ട്. പൂവുകള്‍ക്ക് ഇളം പിങ്ക് നിറമാണ്. പൂവിന്‍റെ മധ്യഭാഗത്ത് കടുത്ത പിങ്ക് നിറത്തിലുള്ള പൊട്ടുകള്‍ കാണാം. പ്രാണികളെ പരാഗണത്തിനു സഹായിക്കുന്നതാണ് നാവു പോലെ പ്രത്യേക ആകൃതിയിലുള്ള പൂവിന്‍റെ മധ്യഭാഗം കേസരങ്ങള്‍ ഉരുണ്ടിരിക്കും. ദളങ്ങള്‍ താരതമ്യേന ചെറുതാണ്.
തെക്കന്‍ കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ ഫോക്സ്ടെയില്‍ ഓര്‍ക്കിഡ് ഏറെ കാണാം. ആഞ്ഞിലി പോലെയുള്ള വന്‍ വൃക്ഷങ്ങളിലാണ് ഈ ഓര്‍ക്കിഡ് പറ്റിപ്പിടിച്ചു വളരുന്നത്. ഇന്ത്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ സര്‍വസാധാരണമാണ്. കാടുകളില്‍നിന്നും മനുഷ്യര്‍ ഫോക്സ്ടെയില്‍ ഓര്‍ക്കിഡ് പറിച്ചെടുത്ത് വീടുകളില്‍ കൊണ്ടുപോയി വളര്‍ത്താറുണ്ട്. പൂക്കളാണ് ഏവരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുന്നത്. വീട്ടിലെ കൃത്രിമ സാഹചര്യങ്ങളിലും ഈ ചെടി നന്നായി വളരും.
സര്‍വസാധാരണമായി നട്ടുവളര്‍ത്തുന്ന \'വാന്‍ഡ\' എന്ന വര്‍ഗത്തിലാണ് റിങ്കോസ്റ്റൈലിസിന്‍റെയും സ്ഥാനം. മരങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന ഇനമായതുകൊണ്ട് പ്രത്യേകമായി വളങ്ങള്‍ നല്കേണ്ട ആവശ്യമൊന്നുമില്ല. വൃക്ഷത്തില്‍നിന്നും പോഷകാംശങ്ങള്‍ വലിച്ചെടുക്കാന്‍ ഇതിനു കഴവുണ്ട്.
ഇലകള്‍ക്കു നല്ല നീളവും വീതിയുമാണ്. മാംസളമാണ് ഇലകള്‍. ഏറെ ജലസംഭരണശേഷിയുണ്ട്. നീളവും വീതിയും യഥാക്രമം 6-20 ഇഞ്ച്, 2-5 ഇഞ്ച് എന്നീ ക്രമത്തിലായിരിക്കും. നന്നായി തടിച്ച തണ്ടുകള്‍ക്ക് മൂന്നു മുതല്‍ എട്ടുവരെ ഇഞ്ച് നീളമുണ്ട്.
മരത്തില്‍ വച്ചുകെട്ടിയോ തൂക്കുചട്ടികളിലായോ ഫോക്സ്ടെയില്‍ വളര്‍ത്താം. നിലത്തുവയ്ക്കാവുന്ന ചട്ടികളും ഉപകരിക്കും. 22 സെന്‍റിമീറ്റര്‍ വലിപ്പമുള്ള പൂച്ചട്ടിയില്‍ തൊണ്ടും ഇഷ്ടികയും മിക്കരിയും തുല്യയളവില്‍ നിക്ഷേപിച്ച ശേഷം ചെടി വളര്‍ത്താം. വീട്ടുമുറ്റത്തിനടുത്തുള്ള ചെറുവൃക്ഷങ്ങളില്‍ തൂക്കി വളര്‍ത്തിയാലും മനോഹാരിത ഏറും. വളങ്ങള്‍ ആവശ്യമേയില്ല. രാസവളങ്ങളും ചാണകപ്പൊടിയും നല്കുന്നതുകൊണ്ട് വളര്‍ച്ച മെച്ചപ്പെടുകയേ ഉള്ളൂ.
ഓര്‍ക്കിഡ് കുടുംബത്തിലെ കപോതപുഷ്പം
വര്‍ണപ്പകിട്ടും രൂപവൈവിധ്യവുമുള്ള ആധുനിക സങ്കര ഓര്‍ക്കിഡ് ഇനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതിനും മുന്പ്, നമുക്ക് സുപരിചിത മായിരുന്ന ചില നാടന്‍ ഓര്‍ക്കിഡ് സസ്യങ്ങളുണ്ടായിരുന്നു. ഇതില്‍ ഒന്നാണ് ഡൗ ഓര്‍ക്കിഡ്. പെരിസ്റ്റോറിയ ഇലേററ എന്ന് ശാസ്ത്രനാമം.
പെരിസ്റ്റോറിയോണ്‍ എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് പൂവിന് ഈ പേരു കിട്ടിയത്. പെരിസ്റ്റേറിയോണ്‍ എന്നാല്‍ കുട്ടിപ്രാവ് എന്നര്‍ത്ഥം. ഡൗഓര്‍ക്കിഡിന്‍റെ പൂവിനുള്ളില്‍ പറക്കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രാവിനെപ്പോലെ ഒരു രൂപം വ്യക്തമായി കാണാം. അങ്ങനെയാണ് ഈ ഓര്‍ക്കിഡ് ചെടിക്ക് ഡൗഓര്‍ക്കിഡ് എന്ന പേര് കിട്ടിയത്.
പ്രാവിനോടുള്ള ഈ പൂവിന്‍റെ രൂപസാമ്യം കണ്ടിട്ടാണ് മഹാകവി കുമാരനാശാന്‍ ഇതിനെ കപോതപുഷ്പം എന്നു വിളിച്ചത്. കപോതം എന്നാല്‍ പ്രാവ്.
പെരിസ്റ്റോറിയ എന്ന ജനുസ്സില്‍ പതിനൊന്നോളം ഇനത്തില്‍ പെട്ട ചെടികളുണ്ട്. ഇവയൊക്കെയും മധ്യ-ദക്ഷിണ അമേരിക്ക യിലായി വളരുന്നു. ഡൗഓര്‍ക്കിഡ് ഏററവും അധികം വളരുന്നത് കോസ്റ്ററിക്ക, വെനീസുല, പനാമ, കൊളംബിയ എന്നീ രാജ്യങ്ങളിലാണ്. പനാമയുടെ ദേശീയ പുഷ്പം എന്ന പദവി കൂടി ഡൗഓര്‍ക്കിഡിനുണ്ട്.
ചെടിയുടെ ചുവട്ടില്‍ നിന്ന് വളങ്ങളിലേയ്ക്ക് ചരിഞ്ഞു വളരുന്ന വീതിയും കട്ടിയുമുള്ള ഇലകളാണിതിനുള്ളത്. ഏതാണ്ട് രണ്ടുമീറററോളം നീളമുള്ള പൂങ്കുലകള്‍ ചുവട്ടിലെ കിഴങ്ങില്‍ നിന്നും നേരെ മുകളിലേയ്ക്ക് വളരുന്നു. പൂക്കള്‍ക്ക് കപ്പിന്‍റെ ആകൃതിയും മെഴുകു തേച്ചതു പോലെ തൂവെള്ള നിറവും ദളങ്ങളില്‍ അങ്ങിങ്ങ് പള്‍പ്പിള്‍ നിറമുള്ള പുള്ളിക്കുത്തുകളും നല്ല മണവുമുണ്ടാകും. പൂത്തണ്ടില്‍ പൂക്കള്‍ താഴെ നിന്നു മുകളിലേയ്ക്ക് എന്ന ക്രമത്തിലാണ് വിടരുക. വിടരുന്ന ഓരോ പൂവും 2-3 ദിവസം വിടര്‍ന്നു വിലസി നില്‍ക്കുകയും ചെയ്യും.
നടപ്പാതകള്‍ക്ക് അലങ്കാരമായി പോര്‍ട്ടുലാക്ക നിലം പറ്റിയാണ് വളരുന്നതെങ്കിലും നിറയെ ചന്തമുള്ള കൊച്ചു പൂക്കളുണ്ടാകുന്ന പോര്‍ട്ടുലാക്ക കണ്‍കുളിര്‍പ്പിക്കുന്ന കാഴ്ചയാണ്. ദക്ഷിണ അമേരിക്കന്‍ സ്വദേശിയെങ്കിലും ഈ ഉദ്യാനസസ്യം നമ്മുടെ മണ്ണില്‍ നന്നായി വളരും.
പോര്‍ട്ടുലാക്ക 10--15 സെ.മീറ്റര്‍ ഉയരത്തിലേ വളരുകയുള്ളൂ. പടര്‍ന്നും ഇഴഞ്ഞും വളരാനാണ് ഇതിനിഷ്ടം. ഇലകള്‍ വളരെ ചെറുതും മാംസളവുമാണ്. കപ്പിന്‍റെ ആകൃതിയില്‍ വിടരുന്ന പൂക്കള്‍ക്ക് അത്യാകര്‍ഷകമായ നിറമാണ്.
ചിലതരം പൂക്കള്‍ കാഴ്ചയ്ക്ക് റോസാപ്പൂവാണെന്നേ തോന്നുകയുള്ളൂ. പൂക്കള്‍, തണ്ടിന്‍റെ അഗ്രഭാഗത്ത് ഒറ്റയ്ക്കൊറ്റക്കാണ് വിരിയുക. സ്കാര്‍ലറ്റ്, മഞ്ഞ, പിങ്ക്, ഓറഞ്ച്, പര്‍പ്പിള്‍, വെള്ള, ക്രിംസണ്‍ എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള പൂക്കളുണ്ട്. ചിലയിനങ്ങളില്‍ പൂവിതളുകളില്‍ വ്യത്യസ്തമായ നിറങ്ങളും വരകളുമുണ്ടാകും. ഒറ്റയടുക്കിതളും ഒന്നിലേറെ അടുക്കുള്ള ഇതളുകളുമുള്ള പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട്. പൂര്‍ണമായും വിരിയുക, പകലാണ്. രാവിലെ പത്തു മണിയോടെ വിരിഞ്ഞു തുടങ്ങുന്നു. രണ്ടു മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും വിടരുന്ന പൂക്കള്‍ ഉച്ചയോടെ കൂന്പാന്‍ തുടങ്ങും. മാനം മൂടിക്കെട്ടിയ ദിവസങ്ങളില്‍ പൂക്കള്‍ നന്നായി വിരിയാറില്ല.
പോര്‍ട്ടുലാക്ക തടങ്ങളിലും മറ്റും വളര്‍ത്തുകയാണെങ്കില്‍ അവിടം ഒരു \"പൂമെത്തയായി\' മാറും. ഗ്രാന്‍ഡിഫ്ളോറ, സിങ്കിള്‍ മിക്സ്ഡ്, ഡബിള്‍ മിക്സ്ഡ്, മാജിക് കാര്‍പ്പറ്റ് എന്നീ ഇനങ്ങള്‍ ഏറെ പ്രചാരം നേടിക്കഴിഞ്ഞു.
ഉദ്യാനങ്ങളിലെ നടപ്പാതയ്ക്കിരുവശവും അരികു പിടിച്ചതു പോലെ വളര്‍ത്താനും പോര്‍ട്ടുലാക്ക ഉത്തമമാണ്.
തണ്ടുകള്‍ മുറിച്ചുനട്ട് വംശവര്‍ധന, മണ്ണും മണലും കുറച്ചു ചാണകപ്പൊടിയും കലര്‍ത്തിയെടുത്ത പോട്ടിങ് മിശ്രിതത്തില്‍ തണ്ടു കുത്തിയാല്‍ പെട്ടെന്ന് വേരു പിടിച്ചു കിട്ടും.
ചെടി വളരുന്നതനുസരിച്ച് ഇടയ്ക്കിടെ ചാണകപ്പൊടി ചുവട്ടില്‍ ചേര്‍ത്തു കൊടുക്കാം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം വയ്ക്കാന്‍. എങ്കിലേ ചെടി കരുത്തോടെ വളരുകയും നന്നായി പുഷ്പിക്കുകയും ചെയ്യൂ. പിടിച്ചു കിട്ടിയാല്‍ പിന്നെ വലിയ പരിചരണം ആവശ്യമില്ല.
വിനോദത്തിനായി വളര്‍ത്താവുന്ന ഓര്‍ക്കിഡുകള്‍
ഓര്‍ക്കിഡ് വളര്‍ത്തല്‍ ഇന്ന് വളരെയധികം പേരെ ആകര്‍ഷിക്കുന്ന ഒരു രംഗമായി മാറിയിരിക്കുകയാണ്. ചേതോഹരവും വൈവിധ്യവുമാര്‍ന്ന ഇതിന്‍റെ പൂക്കള്‍ ആരുടെയും മനംകവരും. അവ വളര്‍ത്തുന്നവര്‍ക്ക് ഒരു ആദായമാര്‍ഗം കൂടിയാകുന്പോള്‍ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിക്കുന്നു. നിത്യേന കൂടുതല്‍ ആളുകള്‍ ഓര്‍ക്കിഡ് കൃഷിയിലേക്കു തിരിയുന്നു. എന്നാല്‍ ഉദ്ദേശിക്കുന്ന വിജയം ഉറപ്പാക്കാന്‍ ഓര്‍ക്കിഡുകളുടെ പ്രത്യേകതകള്‍, ഇനങ്ങള്‍, ഒരോ ഇനങ്ങളുടെ സവിശേഷതകള്‍ ഇവയൊക്കെ അറിയേണ്ടിയിരിക്കുന്നു.
ആദ്യമായി നിങ്ങള്‍ തീരുമാനിക്കേണ്ടത് ഓര്‍ക്കിഡ് വളര്‍ത്തുന്നത് ഒരു ഹോബി എന്ന നിലയ്ക്കാണോ, വാണിജ്യാടിസ്ഥാനത്തിലാണോ. ഓര്‍ക്കുക-ഇതു രണ്ടിനും വേണ്ട സമീപനം വ്യത്യസ്തമാണ്. വാണിജ്യാടിസ്ഥാനത്തിലാണെങ്കില്‍ വിപണനസാധ്യത ഉറപ്പുള്ള ഏതാനും മെച്ചപ്പെട്ട ഇനങ്ങള്‍ മാത്രം തിരഞ്ഞെടുത്തു വേണം വളര്‍ത്താന്‍. വിനോദത്തിനാണെങ്കില്‍ അധികം മുതല്‍മുടക്കില്ലാതെ വാങ്ങാവുന്നതും എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്നതുമായ ഏറെ ഇനങ്ങളുമുണ്ട്.
ഒരു ഹോബി എന്ന നിലയില്‍ ഓര്‍ക്കിഡ് വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ നട്ടുവളര്‍ത്താവുന്ന ചില ഇനങ്ങളെ പരിചയപ്പെടാം.
അരാക്കിനിസ് സ്പൈഡര്‍ ഓര്‍ക്കിഡ്, സ്കോര്‍ ഷിയണ്‍ ഓര്‍ക്കിഡ് എന്ന പേരുകളിലും അറിയപ്പെടുന്നു. പുര്‍ണ സൂര്യപ്രകാശത്തില്‍ വളര്‍ത്താം. ഷേഡ് നെറ്റുകള്‍ വേണ്ട. ഉയരത്തില്‍ വളരുന്നതു കൊണ്ട് താങ്ങ് വേണം. മുകളിലേക്കു വളരുന്ന ഭാഗം രണ്ടു മൂന്നു വേരുകളോടെ മുറിച്ചു നടാം. സമൃദ്ധിയായ് പൂക്കുന്ന ഒരിനമാണിത്. ഏറ്റവും പ്രചാരമുള്ള ഇനം \'മാഗി ഓയി\' ഇവയില്‍ തന്നെ പൂവിതളില്‍ മഞ്ഞ വരകളുള്ളവ- യെല്ലോ റിബണ്‍, ചുവന്ന വരകളുള്ളവ റെഡ് റിബ്ബണും. തൊണ്ടിന്‍ കഷണങ്ങള്‍, മരക്കരി, ഇഷ്ടികകഷണങ്ങള്‍ എന്നിവ ചാലുകളില്‍ നിറച്ച് അതില്‍ അരാക്കിനിസ് ചെടികള്‍ നടാം.
ഡെന്‍ഡ്രോബിയം:
നമ്മുടെ നാട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും അധികം വളര്‍ത്തുന്നത് ഡെന്‍ഡ്രോബിയവും അതിന്‍റെ സങ്കരയിനങ്ങളുമാണ്. അതിമനോഹരമായ പൂങ്കുലകള്‍ ഉള്ള ഈ ഇനം വിവിധ വര്‍ണങ്ങളില്‍ ലഭ്യമാണ്. പുഷ്പ സംവിധാനങ്ങളും ബൊക്കെകള്‍ ഉണ്ടാക്കാനും ഏറെ അനുയോജ്യമാണിവ. ശരിയായ ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ മാത്രമേ ഡെന്‍ഡ്രോബിയം ഉദ്ധ്യോശിക്കുന്ന രീതിയില്‍ വളരുകയുള്ളൂ. നല്ല വായുസഞ്ചാരം വേണമെന്നതിനാല്‍ തറയില്‍ നിന്ന് ഒരു മീറ്ററെങ്കിലും ഉയര്‍ത്തിവെച്ച ചട്ടികളില്‍ വേണം ഇവ വളര്‍ത്താന്‍. ഇവയുടെ വളര്‍ച്ചയ്ക്ക് 70 ശതമാനം സുര്യപ്രകാശം മതി. ഷേഡുനെറ്റുകള്‍ ഉപയോഗിക്കണം എന്നര്‍ത്ഥം. ഡെന്‍ഡ്രോബിയം സിസര്‍ എന്ന പിങ്ക് പൂങ്കുലകള്‍ പിടിക്കുന്ന ഒരിനവും വെളളരിപ്രാവുകളെ അനുസ്മരിപ്പിക്കുന്ന പിജിയണ്‍ ഓര്‍ക്കിഡും താരതമ്യേന എളുപ്പത്തില്‍ വളര്‍ത്താവുന്നതും സമ്യദ്ധിയായി പൂക്കുന്നവയുമാണ്. മരങ്ങളിലും മറ്റും തൊണ്ടും കയറും ഉപയോഗിച്ച് വച്ചു കെട്ടിപ്പിടിപ്പിക്കാമെന്ന ഗുണവുമുണ്ട്. അന്തരീക്ഷ ഊഷ്മാവ് താഴുന്പോള്‍ പിജിയണ്‍ ഓര്‍ക്കിഡുകള്‍ പൂക്കും. സാധാരണയായി ഒരു മഴയ്ക്ക് തൊട്ടുമുന്പോ കഴിഞ്ഞ ഉടനെയുളള ദിവസങ്ങളിലോ പിജിയണ്‍ ഓര്‍ക്കുടുകള്‍ പുഷ്പിക്കും. മറ്റു ഡെന്‍ഡ്രോബിയങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇവയ്ക്ക് പൂര്‍ണ സൂര്യപ്രകാശം വേണം. അതിനാല്‍ ഷെഡ് നെറ്റുകളുടെ ആവശ്യമില്ല.
വാന്‍ഡകള്‍:
തറയില്‍ ചാലുകളെടുത്ത് അതില്‍ ഓര്‍ക്കിഡ് മിശ്രിതം നിറച്ച് നട്ടുവളര്‍ത്താവുന്ന ഇനമാണിവ. മേലോട്ട് വളരുന്നവ. മേലോട്ട് വളരുന്നവ ആകയാല്‍ താങ്ങ് കൊടുക്കണം. പെന്‍സില്‍ പോലെ മെലിഞ്ഞ് ഉരുണ്ട ഇലകളുളളവയാണിവ. നല്ല സൂര്യപ്രകാശവും വേണം. തുറസ്സായ സ്ഥലത്ത് തറയില്‍തന്നെ വളര്‍ത്താമെന്ന് ചുരുക്കം. ജോണ്‍ ക്ലബ്ബ്, പോപ്പ് ഡയാന, മിസ്ജോവാക്യം തുടങ്ങിയ ഇനങ്ങള്‍ തുടക്കക്കാര്‍ക്ക് എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാവുന്നവയാണ്.
ഓയിന്‍സീഡിയം
ഗോള്‍ഡണ്‍ ഷവര്‍, നൃത്തക്കാരി എന്നൊക്കെ വിളിക്കപ്പെടുന്ന ഒരിനം ഓര്‍ക്കിഡ്. തൊണ്ട് തൂക്ക് ചട്ടിയുടെ ആകൃതിയില്‍ വെട്ടി അതില്‍ വച്ചു പിടിപ്പിക്കാം. നന്നായി വളരുകയും സമൃദ്ധിയായി വളരുകയും ചെയ്യും. പുഷ്പാലങ്കാരത്തിന് പറ്റിയ പൂക്കളാണ്. 50-60 ശതമാനം വെയില്‍ മതി.
ഫലനോപ്സിസ്
വളരെ സാവധാനത്തില്‍ വളരുന്നവയാണെങ്കിലും ഒരിക്കല്‍ പൂത്താല്‍ മാസങ്ങളോളം വാടാതെ നില്‍ക്കുമെന്നതാണ് ഇതിന്‍റെ സവിശേഷത. നിശാശലഭങ്ങളെപ്പോലെയുളള പൂക്കള്‍, മോത്ത് ഓര്‍ക്കിഡ് എന്ന പേര് ഇതിനു നേടിക്കൊടുത്തു. തൂക്കുചട്ടികളില്‍ 50 ശതമാനം സൂര്യപ്രകാശം കിട്ടുന്ന ഇടങ്ങളില്‍ വളര്‍ത്തുക. ഉണങ്ങിയ മരകഷ്ണങ്ങളില്‍ കെട്ടിത്തൂക്കിയും ഫലനോപ്സിസ് വളര്‍ത്താം.
ചുവട്ടില്‍ നിന്നോ പൂക്കള്‍ കൊഴിഞ്ഞ തണ്ടില്‍ നിന്നോ ഉണ്ടാകുന്നു പുതിയ തൈകള്‍ ഇളക്കി നടാം.
പുഷ്പകൃഷി പ്രശ്നങ്ങളും സാധ്യതകളും
കേരളീയ സംസ്കാരവുമായി അഭ്യേബന്ധം തന്നെ പൂക്കള്‍ക്കുണ്ട്. ദേവാരാധനയ്ക്കും മറ്റെല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും പൂക്കള്‍ കൂടിയേ തീരൂ. എന്നിരിക്കിലും വാണിജ്യാടിസ്ഥാനത്തില്‍ പുഷ്പകൃഷി എന്ന ആശയം നമ്മുടെ നാട്ടില്‍ വ്യാപകമായത് അടുത്തകാലത്തു മാത്രമാണ്. അതും പരന്പരാഗത പുഷ്പങ്ങളുടെ കൃഷിയല്ലതാനും. കൃത്യമായി പറഞ്ഞാല്‍ ഓര്‍ക്കിഡ്, ആന്തൂറിയം എന്നീ പുഷ്പങ്ങഴാണ്. വാണിജ്യാടിസ്ഥാനനിലയില്‍ ഒതുങ്ങിക്കഴിഞ്ഞിരിന്ന ഈ പുഷ്പകൃഷി 97 അവസാനത്തോടെ 8.56 കോടി രൂപയുടെ വരുമാനം നമ്മുടെ സംസ്ഥാനത്തിനു നേടിത്തരുന്ന ഒരു നിലയിലെത്തിയിരിക്കുകയാണ്. ഉപയോഗമനുസരിച്ച് പുഷ്പങ്ങളെ മൂന്നായി തരംതിരിക്കാം.
പരന്പരാഗത ഇനങ്ങള്‍
ആരാധനകള്‍ക്ക്, മംഗളകര്‍മ്മങ്ങള്‍ക്ക്, മോടി പിടിപ്പിക്കാന്‍, തലയില്‍ ചൂടാന്‍ എന്നിങ്ങനെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് പല ആവശ്യങ്ങള്‍ക്കായി പൂക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു പ്രധാനമായും നാം മുല്ല, പിച്ചി, പനിനീര്‍, ചെന്പകം, താമര, കനകാംബരം, മുതലായ പുഷ്പങ്ങളും തുളസി, കൂവളം എന്നീ ഇലകളും ഉപയോഗപ്പെടുത്തുന്നു.
ഇത്തരം പുഷ്പങ്ങളുടെ വ്യാപകമായ കൃഷി ഇന്നും നമ്മുടെ നാട്ടില്‍ പ്രചാരത്തിലില്ല.
ആധുനിക ഇനങ്ങള്‍
ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ പുഷ്പാലങ്കാരത്തിനും, ബൊക്കെകള്‍, റീത്തുകള്‍ എന്നിവയ്ക്കും ഇന്നീ പുഷ്പങ്ങളുടെ ആവശ്യം വര്‍ധിച്ചിട്ടുണ്ട്.
ഇത്തരം ആവശ്യങ്ങള്‍ക്കായി പ്രധാനമായും പകുതി വിടര്‍ന്ന പുഷ്പങ്ങളാണ് പ്രിയങ്കരം. ഓര്‍ക്കിഡുകള്‍, ആന്തൂറിയം, കാര്‍ണേഷന്‍സ്, റോസ്, ട്യൂബ്റോസ്, ക്രിസാന്തിമം എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. കട്ഫ്ളവേഴ്സ് എന്നാണ് സാധാരണ ഇവയെ പറയാറ്.
|
|
ബോണ്‍സായ്
കേരളത്തില്‍ ബോണ്‍സായ് വളര്‍ത്തല്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു. മറ്റ് അലങ്കാരസസ്യങ്ങള്‍ നട്ടു വളര്‍ത്തുന്നതുപോലെ അത്ര കണ്ട് അനായാസമല്ല ബോണ്‍സായ് വളര്‍ത്തല്‍. തികച്ചും ഇത് സാങ്കേതികത്വം അടങ്ങിയിട്ടുള്ള ഒരു കൃഷിയാണ്.
പ്രകൃത്യാലുള്ള രൂപഭംഗിയോടു കൂടി മരങ്ങളെയും കുറ്റിച്ചെടികളെയും കുള്ളന്‍ ഇനങ്ങളായി പ്രത്യേകരീതിയില്‍ ചട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ബോണ്‍സായ്. ചട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന മറ്റു ചെടികളില്‍നിന്നും അവ എല്ലാത്തരത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. ചട്ടികളില്‍ സാധാരണ വളര്‍ത്തുന്നത് അലങ്കാരസസ്യങ്ങളായ ഇലച്ചെടികളും പൂച്ചെടികളുമാണല്ലോ. എന്നാല്‍ ബോണ്‍സായ് അതിന്‍റെ ആകര്‍ഷണീയമായ മിനിയേച്ചര്‍ രൂപഭംഗി വര്‍ഷങ്ങളോളം കാത്തു സൂക്ഷിക്കുന്നു.
ജാപ്പനീസ് ഭാഷയില്‍നിന്നും ഉരുത്തിരിഞ്ഞിട്ടുള്ളതാണ് ബോണ്‍സായ് എന്ന പദം. ബോണ്‍സായ് ആകൃതിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു.
തായ്ത്തടി നേരേ മുകളിലേക്കു വളരുന്നു. വൃക്ഷത്തിന്‍റെ തനതായ ആകൃതി നിലനിര്‍ത്തിക്കൊണ്ട് ശിഖരങ്ങള്‍ ഇരുവശങ്ങളിലേക്കും വളരുന്നു. ചെടിയുടെ മുകള്‍ഭാഗം അര്‍ദ്ധവൃത്താകൃതിയിലോ ത്രികോണാകൃതിയിലോ കാണുന്നു.
തായ്ത്തടിയില്‍ വളവു കാണും. ശിഖരങ്ങളുടെ വളവ് തായ്ത്തടിയുടെ വളവിനനുസൃതമായിരിക്കും. മുകളിലേക്ക് എത്തുന്തോറും തായ്ത്തടിയുടെ വളവു കുറഞ്ഞു വരുന്നു.
തായ്ത്തടി ഒരു ഭാഗത്തേക്ക് മാത്രം വളരുന്ന രീതിയാണിത്. ഇടത്തോട്ടോ വലത്തോട്ടോ 450 വരെ ചരിവോടെ ചെടി വളരുന്നു.
തായ്ത്തടി രണ്ടു ശാഖകളായി പിരിഞ്ഞു കാണുന്നു. ശാഖകള്‍ പിരിയുന്ന ഭാഗത്ത് 'ഢ' ആകൃതി ഉണ്ടായിരിക്കും.
രണ്ടിലധികം ശാഖകളുള്ള രീതിയെയാണ് ബഹുതായ്ത്തടി രീതിയെന്നു വിളിക്കുന്നത്.
അനുയോജ്യമായ ചെടികള്‍
ബോണ്‍സായിക്ക് അനുയോജ്യമായ ചെടികള്‍ക്ക് ഇനി പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കണം.
- ചെടിയുടെ തണ്ടു കടുപ്പമുള്ളതായിരിക്കണം. ആഴം കുറഞ്ഞ പാത്രങ്ങളില്‍ ദീര്‍ഘകാലം വളരുന്നതിന് ഇതു സഹായിക്കും.
- സാധാരണ കാണാറുള്ള മരങ്ങളുടെ തടിപോലെ ആകര്‍ഷണീയവും പ്രകൃത്യാ സൗന്ദര്യമുള്ളവയുമായിരിക്കണം.
- ചെടി വളര്‍ത്താനുപയോഗിക്കുന്ന പാത്രത്തിന്‍റെ ആകൃതിയും വളര്‍ത്തുന്ന ചെടിയുടെ ആകൃതിയും തമ്മില്‍ ചേര്‍ച്ചയുണ്ടായിരിക്കണം.
- പൊക്കക്കുറവ്, കട്ടിയുള്ള തായ്ത്തടി, തടിച്ച അടിഭാഗം ഇവയെല്ലാം കൂടി ചേരുമ്പോള്‍ നല്ല ബോണ്‍സായ് ആയി.
- ബോണ്‍സായ് വളര്‍ത്തിയെടുക്കുവാന്‍ യോജിച്ച ചെടികള്‍ ആല്‍മരം, പേരാല്‍, വേപ്പ്, മുള, കാഞ്ഞിരം, പനവര്‍ഗ്ഗങ്ങള്‍, കശുമാവ്, പുളി, പ്ലാവ്, മാവ്, സപ്പോട്ട, ചാമ്പ, നാരകം, നെല്ലി, മാതളം, പേര എന്നിവയാണ്.
വളര്‍ത്തുന്ന രീതി
അനുയോജ്യമായ ചെടികള്‍ ചെറുതും പരന്നതുമായ ചട്ടികളില്‍ നടുന്നു. വീട്ടുപറമ്പില്‍ വളരുന്ന ചെടികള്‍ സൂക്ഷിച്ച് വേരുകളോടെ പിഴുതെടുത്താല്‍ മതി. ആദ്യം സാധാരണ ചട്ടിക്കകത്തു നട്ട് ഒന്നോ രണ്ടോ വര്‍ഷം വളര്‍ത്തണം. അതിനുശേഷം അധികം താഴ്ചയില്ലാത്ത ചട്ടിയില്‍ മാറ്റി നടണം.
പാഴ്ച്ചെടി മണ്ണില്‍നിന്നും ഇളക്കിയെടുത്ത ശേഷം അതിലുള്ള വേരുകളും ശിഖരങ്ങളും കോതണം. തുടര്‍ന്നു ചട്ടിയില്‍ നടാം.
കഴിയുന്നതും മണ്ണുകൊണ്ടുണ്ടാക്കുന്ന ചട്ടികള്‍ വേണം ഉപയോഗിക്കുവാന്‍. അധികം ആഴം ആവശ്യമില്ല. ചെടിയുടെ ആകൃതിയും വലുപ്പമനുസരിച്ച് ചട്ടിയുടെ വലുപ്പവും വ്യത്യാസപ്പെടാം.
ചട്ടിനിറയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്ണില്‍ വെള്ളംകെട്ടി നില്‍ക്കത്തക്കവിധം കളിമണ്ണിന്‍റെ അംശം അധികമാകാന്‍ പാടില്ല. നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. അധികം വളാംശം ആവശ്യമില്ല. അധികം പശയുള്ള മണ്ണോ വെറും മണലോ ആകരുത്. അഴുകിപ്പൊടിഞ്ഞകരിയില മണ്ണുമായി കലര്‍ത്താം.
കനമുള്ള വേരുകളും കെട്ടുപിണഞ്ഞ കനം കുറഞ്ഞ വേരുകളുടെ അഗ്രവും നീക്കം ചെയ്യണം. ശിഖരങ്ങള്‍ കൂട്ടമായി കാണുന്നെങ്കില്‍ അവ മുറിച്ചുമാറ്റണം. ഇതു ചെടിക്കു കുള്ളന്‍ ആകൃതി ലഭിക്കാന്‍ സഹായിക്കും. ശിഖരങ്ങളൊന്നുമില്ലാതെയാണു ചെടി വളരുന്നതെങ്കില്‍ അതിന്‍റെ തലപ്പ് ഒരു നിശ്ചിത അളവില്‍ മുറിച്ചുമാറ്റണം-ശിഖരങ്ങള്‍ ചെറുതും നന്നായി ക്രമീകരിച്ചിരിക്കുന്നതുമാണെങ്കില്‍ കോതേണ്ട ആവശ്യമില്ല. ചെടി കോതുന്നതെപ്പോഴും അതിന്‍റെ വളര്‍ച്ചാനിരക്കും ചെടി പ്രതികരിക്കുന്ന രീതിയും കണക്കിലെടുത്തുവേണം. വലുപ്പമുള്ള ഇലകളുള്ള ചെടികളില്‍ ഇലകോതല്‍ കൂടുതലും ചെറിയ ഇലയുള്ള ചെടികളില്‍ ഇലകോതല്‍ കുറവുമായിരിക്കും.
നടീലും പരിപാലനവും
ചട്ടിയുടെ കീഴ്ഭാഗത്തുള്ള ദ്വാരങ്ങള്‍ ഓടിന്‍കഷണംകൊണ്ടു മൂടണം. അടിയില്‍ ഒരു നിര ഗ്രാവല്‍ ഇടണം. അതിനു മുകളില്‍ വലുപ്പമില്ലാത്ത പരുത്ത മണല്‍ ഒരു നിര ഇട്ടു ചെടി നടാം. നേര്‍ത്തമണ്ണു ചെടിയുടെ വേരു ഭാഗത്തു ചുറ്റുമായും ഇട്ടു കൊടുക്കുക. കൈകൊണ്ട് ഏറെ അമര്‍ത്തരുത്. ചുവടറ്റം ചട്ടിയുടെ മദ്ധ്യഭാഗത്തു വയ്ക്കുവാന്‍ ശ്രദ്ധിക്കണം. പൂപ്പാളി ഉപയോഗിച്ചു നനയ്ക്കണം.
നട്ട ചെടി തണുപ്പും തണലുമുള്ള സ്ഥലത്ത് സൂക്ഷിക്കണം. ഇതു പുതിയ വേരുകള്‍ ഉണ്ടായി ചെടി ഉറയ്ക്കാന്‍ സഹായിക്കുന്നു. രാവിലെയുള്ള സൂര്യപ്രകാശം രണ്ടു മണിക്കൂര്‍ വീതം ലഭിക്കത്തക്കവണ്ണം ചെടികള്‍ കുറേശ്ശെ വെയിലത്തുവച്ച് ശീലിപ്പിക്കണം. ചട്ടിയിലുള്ള മണ്ണ് പൂര്‍ണമായി ഉണങ്ങാന്‍ അനുവദിക്കരുത്.
ചെറിയ ഉണക്ക് ഏറ്റാല്‍പോലും ചെടി വാടാന്‍ സാദ്ധ്യതയുണ്ട്. അതു കാലാന്തരത്തില്‍ ചെടി നശിച്ചുപോകാന്‍ ഇടയാക്കുന്നു. അധികജലവും ചെടിയുടെ വളര്‍ച്ചയെ ബാധിക്കുവാന്‍ കാരണമാണ്. പൂപ്പാട്ട ഉപയോഗിച്ചു ദിവസവും രാവിലെ നനയ്ക്കണം.
ചട്ടിയിലെ വളക്കൂറു മുഴുവന്‍ നശിക്കുകയും വേരുകള്‍ വളര്‍ന്നു നിറയുകയും ചെയ്യുമ്പോള്‍ ബോണ്‍സായ് ഇളക്കി നടണം. വളര്‍ച്ചാ ഘട്ടത്തില്‍ ചെടി വര്‍ഷത്തിലൊരിക്കലേ ഇളക്കി നടാന്‍ പാടുള്ളൂ. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ചെടി രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ ഇളക്കി നട്ടാല്‍ മതി. ഇളക്കിനടുമ്പോള്‍ ചട്ടിയിലുണ്ടായിരുന്ന മണ്ണ് കഴിയുന്നതും മാറ്റണം. കേടായ വേരുകളും നീക്കണം.
ശിഖരക്രമീകരണം
ചെടി ഒരു കുള്ളന്‍ മരത്തിന്‍റെ രൂപത്തില്‍ വളര്‍ത്തിയെടുക്കുവാന്‍ തായ്ത്തടിയുടേയും ശാഖകളുടേയും ക്രമീകരണം സഹായിക്കും. ശിഖരങ്ങളുടെ ക്രമീകരണം ആകര്‍ഷകമാക്കുവാന്‍ നേര്‍ത്ത കമ്പി ഉപയോഗിക്കാവുന്നതാണ്. വളരെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നു മാത്രം. ചെമ്പുകമ്പിയാണ് ഇതിന് ഉചിതം. ഇരുമ്പുകമ്പി തുരുമ്പെടുക്കും. ചെടിയുടെ നിശ്ചിത ആകൃതി അനുസരിച്ചു കമ്പികൊണ്ടു കെട്ടണം.
വളപ്രയോഗം
അധികം ആഴമില്ലാത്ത പരന്ന ചട്ടികളില്‍ വളരുന്ന ചെടികള്‍ എന്ന നിലയില്‍ നല്ലവണ്ണം വളം ചെയ്യേണ്ടതാണ്. അധികവളപ്രയോഗം വേരുകള്‍ നശിക്കാന്‍ കാരണമാകും.
50 ഗ്രാം നിലക്കടല പിണ്ണാക്കും 50 ഗ്രാം വേപ്പിന്‍പിണ്ണാക്കും ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചശേഷം തെളിയെടുത്ത് 5 ഇരട്ടി വെള്ളവും ചേര്‍ത്ത് രണ്ടാഴ്ചയിലൊരിക്കല്‍ ഒഴിച്ചു കൊടുക്കണം. 17.17.17 കോംപ്ലക്സ് വളം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചുവടുവിട്ട് ശേഷിക്കുന്ന ഭാഗത്ത് ഒഴിക്കാം. ഇതു മാസത്തിലൊരിക്കല്‍ ചെയ്യാം.
പൂന്തോട്ടം
പുഷ്പകൃഷിക്ക് കേരളത്തില്‍ സാധ്യതയേറെയാണ്. പരമ്പരാഗത പുഷ്പങ്ങള്‍ ഹോബിയെന്ന നിലയിലാണ് പ്രധാനമായും വളര്‍ത്തിയിരുന്നതെങ്കില്‍ ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയ വെട്ടുപൂക്കളും വെട്ടിലകളും വാണിജ്യാടിസ്ഥാനത്തിലാണ് വളര്‍ത്തുന്നത്.
അക്കാലിഫ
അക്കാലിഫ - കുറുനരിവാലന്‍
കുറുനരിവാലനോ കുരങ്ങുവാലനോ? അതോ പൂച്ചവാലനോ - പേര് എന്തായാലും വിരോധമില്ല; ചെടി ഒന്നുതന്നെ; ഈ മൂന്നു വിശേഷണങ്ങളും ചേരുകയും ചെയ്യും. അതാണ് ഉദ്യാനത്തിലെ വിചിത്ര പുഷ്പിണി എന്നു പേരെടുത്ത 'അക്കാലിഫ.' മുഴുവന്‍ പേര് 'അക്കാലിഫ ഹിസ്പിഡ' 'അക്കാലിഫ സാന്‍ഡെറി' എന്നും പറയും. നീണ്ട് ആകര്‍ഷകമായ നിറത്തിലുള്ള പൂങ്കുല കുരങ്ങിന്‍റെയോ കുറുനരിയുടെയോ പൂച്ചയുടെയോ വാലുപോലെ തൂങ്ങിക്കിടക്കുന്നതിനാലാണ് ഇതിന് ഈ പേരുകളൊക്കെ കിട്ടിയത്; റെഡ് ഹോട്ട് ക്യാറ്റ് ടെയില്‍, ഫോക്സ് ടെയില്‍, ഇങ്ങനെ അക്കാലിഫയ്ക്ക് ഇംഗ്ലീഷില്‍ ഇനിയുമുണ്ട് ഓമനപ്പേരുകള്‍.
'യൂഫോര്‍ബിയേസീ' സസ്യകുലത്തില്‍പ്പെട്ട ഈ അലങ്കാരച്ചെടി ഈസ്റ്റ് ഇന്ത്യയിലാണ് ജനിച്ചത്. വളരെ കുറച്ചുമാത്രം ശിഖരങ്ങളുണ്ടാകുന്നതാണ് ഇതിന്‍റെ സ്വഭാവം. ചെടി നീണ്ടു നിവര്‍ന്നു വളരും. ആറു മുതല്‍ 12 അടി വരെ ഉയരത്തിലും 3-6 അടി വരെ പടര്‍ന്നും വളരുന്നു. ഇലകള്‍ക്ക് മുട്ടയുടെ ആകൃതിയും 10-20 സെ.മീറ്റര്‍ വരെ നീളവും 7.5-10 സെ.മീ. വരെ വീതിയുമുണ്ട്. പൂക്കള്‍ക്ക് സാധാരണ നിറം കടും ചുവപ്പാണെങ്കിലും പര്‍പ്പിള്‍ നിറത്തിലും പൂങ്കുല കാണാം. 'ആല്‍ബ' എന്ന ഇനത്തിന്‍റെ പൂങ്കുലയ്ക്ക് ക്രീം കലര്‍ന്ന വെള്ളനിറമാണ്. പ്രകാശമാനമായ പച്ചിലച്ചാര്‍ത്തിനിടയില്‍ കുറുനരിവാലുപോലെ നീണ്ടു തൂങ്ങിക്കിടക്കുന്ന ചുവന്ന പൂങ്കുലകള്‍ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. പൂവിന് 10 മുതല്‍ 50 സെ.മീറ്റര്‍ വരെ നീളം കാണും. വര്‍ഷം മുഴുവന്‍ പൂ ചൂടി നില്‍ക്കും എന്നതാണ് സവിശേഷത.
നല്ല സൂര്യപ്രകാശവും ഉഷ്ണമേഖലാ കാലാവസ്ഥയും അക്കാലിഫയ്ക്ക് ഇഷ്ടപ്പെട്ട വളര്‍ച്ചാഘടകങ്ങളാണ്. നനയും വളവും നല്‍കിയാല്‍ സാമാന്യം നന്നായി വളരുകയും ചെയ്യും. ചിരസ്ഥായി സ്വഭാവമുള്ള ചെടിയാണ് അക്കാലിഫ എങ്കിലും ഇതിനെ ഒരു വാര്‍ഷികപുഷ്പിണിയായിട്ടാണ് കണക്കാക്കി വരുന്നത്.
വേനല്‍മാസങ്ങളിലാണ് ഈ ചെടിയുടെ പാതിമൂപ്പായ തണ്ടുകള്‍ മുറിച്ച് നട്ട് പുതിയ ചെടി വളര്‍ത്തുക. മണ്ണും മണലും ചാണകപ്പൊടിയും തുല്യയളവില്‍ കലര്‍ത്തിയുണ്ടാക്കിയ പോട്ടിങ് മിശ്രിതം ചട്ടിയിലോ പോളിത്തീന്‍ സഞ്ചിയിലോ നിറച്ചശേഷം തണ്ടു മുറിച്ചുനട്ട് വേരുപിടിപ്പിക്കണം.
തറയിലോ ചട്ടിയിലോ തൂക്കുചട്ടിയിലോ അക്കാലിഫ വളര്‍ത്താം. എവിടെ വളര്‍ത്തിയാലും രണ്ടാഴ്ച ഇടവിട്ട് ചാണകപ്പൊടി, ഇലപ്പൊടി എന്നീ ജൈവവളങ്ങള്‍ ചേര്‍ക്കുന്നത് ചെടി കരുത്തോടെ വളരാന്‍ സഹായിക്കും. വളരുന്നതനുസരിച്ച് ശ്രദ്ധാപൂര്‍വം ചെടിയുടെ അഗ്രം നുള്ളി വിടുക. ചെറിയ തോതില്‍ കൊമ്പുകോതുക (പ്രൂണിങ്) എന്നിവകൂടി നടത്തിയാലേ ഈ ഉദ്യാനസസ്യം വളരെ ഉയരത്തില്‍ നീണ്ടുവളര്‍ന്ന് കാഴ്ചയ്ക്ക് ഇമ്പമില്ലാത്തതായി തീരാതിരിക്കൂ. ചെടിയില്‍ ഇലകളും ഇലക്കൂട്ടത്തിനിടയില്‍ പൂക്കളും നിറയെ പിടിക്കുന്ന പ്രകൃതമായതിനാല്‍ അപൂര്‍വമായെങ്കിലും ഇതിന് ചുവന്ന ചിലന്തിച്ചെള്ള്, ശല്‍ക്കപ്രാണികള്‍, മീലിമൂട്ട എന്നിവ ഉപദ്രവകാരികളായിത്തീരാറുണ്ട്. ശരിയായ നിരീക്ഷണവും ഇടതിങ്ങി വളരുന്ന ചില ശിഖരങ്ങളെങ്കിലും യഥാസമയം നീക്കുന്നതും കീടശല്യം കുറയാന്‍ സഹായിക്കും. മാലത്തയോണ്‍ രണ്ടു മില്ലി ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു തളിച്ചും ഇവയെ നിയന്ത്രിക്കാം.
ആന്തൂറിയം
കേരളത്തില്‍ ആന്തൂറിയം കൃഷി പ്രചരിക്കുവാന്‍ തുടങ്ങിയിട്ട് ഒരു ദശാബ്ദക്കാലം കഴിഞ്ഞിരിക്കുന്നു. ആന്തൂറിയം കൃഷി പ്രചാരത്തില്‍ വരുവാന്‍ അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളത്. അന്തരീക്ഷ ആര്‍ദ്രത, അന്തരീക്ഷ ഊഷ്മാവ്, മഴ, സംസ്ഥാനമൊട്ടാകെ പരന്നു കിടക്കുന്ന തീരപ്രദേശം എന്നിവയാണ് ആന്തൂറിയം കൃഷി പ്രചരിക്കുവാന്‍ അനുകൂലമായ ഘടകങ്ങള്‍. കേരളത്തില്‍ 60% ത്തിനും 80% ത്തിനും ഇടയ്ക്കുള്ള അന്തരീക്ഷ ഈര്‍പ്പം, 1600 C നും 3200 C നും ഇടയ്ക്കുള്ള അന്തരീക്ഷ ഊഷ്മാവ്, 300 സെന്‍റീമീറ്റര്‍ വാര്‍ഷിക വര്‍ഷപാതം എന്നിവ ലഭിക്കുന്നതിനാല്‍ അവയെല്ലാം ആന്തൂറിയം കൃഷിക്ക് അനുകൂലമായ ഘടകങ്ങളാണ്.
ആന്തൂറിയം ഒരു ദുര്‍ബല സസ്യമാണ്. ചെടികള്‍ വളരെ പതുക്കെ മാത്രമേ വളരുന്നുള്ളൂ. ഇലകള്‍ തണ്ടിനു ചുറ്റുമായി കാണപ്പെടുന്നു. വളരെ അകലം കുറഞ്ഞ പര്‍വ്വാന്തരങ്ങള്‍ ആയതിനാല്‍ ചെടിക്ക് ഇല ഞെരുക്കവും ദൃഢതയുമുണ്ടായിരിക്കും. ചെടി 50-100 സെന്‍റിമീറ്റര്‍ പൊക്കത്തില്‍ വളരുന്നു. നല്ലപോലെ ശ്രദ്ധിച്ചു വളര്‍ത്തിയാല്‍ പത്തുവര്‍ഷവും അതിനു മുകളിലും ചെടി വളരുന്നു.
നല്ല ആന്തൂറിയം ചെടിക്കു ചില പ്രത്യേക ഗുണങ്ങള്‍ ഉണ്ടായിരിക്കും. ധാരാളം കന്നുകള്‍ ഉല്‍പാദിപ്പിക്കുവാനുള്ള കഴിവ്. ആകര്‍ഷകമായ നിറമുള്ള പൂപ്പാളി, പൂപ്പാളിയുടെ ഹൃദയാകാരം, പൂപ്പാളിയില്‍ കാണുന്ന ചുളിവുകളും കുമിളകളും, പൂപ്പാളിയുടെ തിളക്കം, പൂപ്പാളിയേക്കാള്‍ ചെറിയ തിരി, പൂപ്പാളിക്കു സമാന്തരമായതോ 250-400ചരിഞ്ഞു പൂപ്പാളിയില്‍ ബന്ധിപ്പിച്ചിരിക്കുന്ന തിരി ഇവയെല്ലാം ആന്തൂറിയത്തിന്‍റെ മെച്ചപ്പെട്ട ഇനങ്ങളില്‍ കാണാന്‍ കഴിയുന്ന സ്വഭാവവിശേഷങ്ങളാണ്.
ആന്തൂറിയം ജനുസ്സില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ പ്രചാരത്തിലുള്ളവ ആറോ ഏഴോ ഇനങ്ങള്‍ മാത്രമാണ്. ആന്തൂറിയം ആന്‍ഡ്രിയാനം, ആന്തൂറിയം ഷേര്‍സെറിയാനം, ആന്തൂറിയം വിച്ചി, ആന്തൂറിയം, ക്ലാരിനെര്‍വിയം, ആന്തൂറിയം വാരൊക്യാനം, ആന്തൂറിയം ക്രിസ്റ്റലൈനം എന്നിവയാണ് പ്രധാനപ്പെട്ട ഇനങ്ങള്‍. അതില്‍ ആന്തൂറിയം ആന്‍ഡ്രിയാനവും ആന്തൂറിയം ഷേര്‍സെറിയാനവും ആണു പൂക്കള്‍ക്കു വേണ്ടി സാധാരണ വളര്‍ത്തുന്നത്. കേരളത്തിലെ കാലാവസ്ഥാ ഘടകങ്ങള്‍ക്ക് അനുയോജ്യമായ ഇനം ആന്തൂറിയം ആന്‍ഡ്രിയാനം ആണ്. ഇതിന്‍റെ വളരെയധികം ഇനങ്ങള്‍ ഇവിടെ പ്രചരിച്ചു കഴിഞ്ഞു. അവയില്‍ ഭൂരിപക്ഷവും വിദേശികളാണ്. നെതര്‍ലാന്‍ഡ്, മൗറീഷ്യസ്, ജമൈക്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ ആന്തൂറിയം ധാരാളം കൃഷി ചെയ്യുന്നുണ്ടെങ്കിലും വിപുലമായ തോതില്‍ ആന്തൂറിയം കൃഷി ആദ്യം ആരംഭിച്ചത് ഹാവായ് യിലാണ്. വ്യാവസായികപ്രാധാന്യമുള്ള മിക്ക ഇനങ്ങളും ഉല്‍പ്പാദിപ്പിച്ചതിന്‍റെ ഉത്തരവാദിത്വം ഹാവായ് യൂണിവേഴ്സിറ്റിക്കാണ്.
പൂപ്പാളിയുടെ നിറത്തിന്‍റെ അടിസ്ഥാനത്തില്‍ ആന്തൂറിയത്തിന്‍റെ പ്രധാന ഇനങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതു ചുവപ്പു നിറമുള്ള പൂക്കള്‍ക്കാണ്.
ചുവപ്പു പൂപ്പാളിയോടു കൂടിയ ഇനങ്ങള്‍
കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ളത് ഈ ഇനത്തിനാണ്. ഇതു ഹോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഒരിനമാണ്. ഇതുവരെ ഉല്‍പ്പാദിപ്പിച്ചിട്ടുള്ള ഇനങ്ങളില്‍ കൂടുതല്‍ വലിപ്പമുള്ള പൂപ്പാളിയുള്ളത് ഈ ഇനത്തിനാണ്. ഇതിന്‍റെ പേരു ഹോളണ്ടില്‍ പ്രചാരമുള്ള ക്യാന്‍ക്യാന്‍ നൃത്തത്തെ അനുസ്മരിപ്പിക്കുന്നു.
പൂപ്പാളിക്കു ക്യാന്‍ക്യാനോളം വലുപ്പമില്ല. എങ്കിലും മികച്ച ഇനം തന്നെ. ഇതും ഹോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഒരിനമാണ്.
വലുപ്പമേറിയ പൂപ്പാളിയും നല്ല ചുവപ്പും വിപണിയില്‍ ഡിമാന്‍ഡുള്ള ഇനവുമാണ്. പൂപ്പാളിയിലെ ചുളിവുകളും കുമിളകളും ആനയുടെ നെറ്റിപ്പട്ടത്തിനോടു സാദൃശ്യം.
വലുപ്പമേറിയ പൂപ്പാളി. ലിപ്സ്റ്റിക്കിന്‍റെ നിറമായതുകൊണ്ടാണ് ഇതിന് ആ പേരു ലഭിച്ചിട്ടുള്ളത്. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്.
ഇടത്തരം വലുപ്പം. തിരി പൂപ്പാളിയേക്കാള്‍ വലുതും കുത്തനെ നില്‍ക്കുന്നവയുമാണ്. അതിനാല്‍ പാക്കിംഗിന് അസൗകര്യമാണ്. വിപണിയില്‍ ഡിമാന്‍ഡ് കുറവാണ്.
ഇതിന്‍റെ പൂപ്പാളി ജയന്‍റ് ടൈപ്പാണ്. നാക്കുപോലെ നീണ്ടുവളഞ്ഞു തൂങ്ങിക്കിടക്കുന്നു. പൂപ്പാളിയില്‍ ഞൊറിവുകളും കുമിളകളും കുറവാണ്. കേരളത്തില്‍ ഇതിനകം പ്രചാരം സിദ്ധിച്ചുകഴിഞ്ഞ ഒരിനമാണ്.
വിദേശി. വലിയ പൂപ്പാളി. പൂപ്പാളിയുടെ കീഴെ അറ്റത്തു പച്ചനിറം കാണുന്നു.
പൂപ്പാളി നീണ്ട ത്രികോണാകൃതിയില്‍ കാണുന്നു. ചെറിയ പൂപ്പാളി. മിനിയേച്ചര്‍ ടൈപ്പ്. ഇല ഇരുണ്ട പച്ച നിറം. ഇലയ്ക്ക് ആകര്‍ഷണീയതയുണ്ട്. കേരളത്തില്‍ പ്രചാരമുള്ള ഇനം.
വലുപ്പമേറിയ പൂക്കള്‍. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്. നല്ല ചുവപ്പ്. കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
കരളിന്‍റെ ചുവപ്പിനോടു സാമ്യം. ഇടത്തരം വലുപ്പമുള്ള പൂപ്പാളി. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്.
കടും ചുവപ്പ്. തിളക്കമുള്ള നിറം. വലുപ്പമേറിയ പൂപ്പാളി. ഹോളണ്ടില്‍ ആവോ നഴ്സറിയില്‍ ഉല്‍പ്പാദിപ്പിച്ചത്.
ഇന്‍ഡ്യ.പശ്ചിമ ബംഗാളില്‍ പ്രചാരമുള്ള ഇനം. വലിയ പൂപ്പാളി. കടും ചുവപ്പ്.
മുളകിന്‍റെ ചുവപ്പ്. പൂക്കള്‍ ഇടത്തരം വലുപ്പം. കേരളത്തില്‍ പ്രചാരമുള്ള ഇനം.
അഗ്നിയുടെ ചുവപ്പ്. പൂപ്പാളി ജയന്‍റ് ടൈപ്പ്. ഇന്‍ഡ്യയില്‍ വികസിപ്പിച്ചെടുത്തത്.
കരളിന്‍റെ ചുവപ്പ്. ഡ്യൂക് ഓഫ് എഡിന്‍ബര്‍ഗ് എന്നാണിതിന്‍റെ ശരിയായ പേര്. പൂപ്പാളി ഇടത്തരം വലുപ്പം.
ഓറഞ്ചു നിറത്തിലുള്ള പൂപ്പാളിയോടു കൂടിയ ഇനങ്ങള്‍
- ഹാവായ് - ഇടത്തരം വലുപ്പമുള്ള പൂപ്പാളി. മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറം.
- റോസറ്റ - വലുപ്പമേറിയ പൂപ്പാളി
- നിറ്റ - വലുപ്പമേറിയ പൂപ്പാളി
- ഓറഞ്ച് ഗ്ലോറി - ഇടത്തരം വലുപ്പമേറിയ പൂപ്പാളി
- കലിംപോങ് ഓറഞ്ച് - വലുപ്പമേറിയ പൂപ്പാളി
- മൗറീഷ്യസ് ഓറഞ്ച് - വലുപ്പമേറിയ പൂപ്പാളി
വെള്ള പൂപ്പാളിയോടു കൂടിയ ഇനങ്ങള്‍
- അക്രോപോളിസ് - ഇടത്തരം പൂപ്പാളി. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഇനം. തിളക്കമുള്ള വെള്ള നിറം
- കാര്‍നവല്‍ - വലുപ്പമേറിയ പൂപ്പാളി. ഹോളണ്ടില്‍ വികസിപ്പിച്ചെടുത്തത്.
- മിസ്റ്റിക് - വലുപ്പമേറിയ പൂപ്പാളി.
- മാര്‍ഗെറത്ത - വലുപ്പമേറിയ പൂപ്പാളി. നല്ല വെള്ള നിറം. വിദേശി.
- ലേഡിജെയിന്‍ - ചെറിയ പൂപ്പാളി. ത്രികോണാകൃതി. കേരളത്തില്‍ പ്രചാരമുള്ള ഇനം.
- ഫ്ളാവൈറ്റ് - ഇടത്തരം വലുപ്പമുള്ള പൂപ്പാളി.
- ലിമാവൈറ്റ് - പൂപ്പാളി ജയന്‍റ് ടൈപ്പ് ആണ്. പച്ചകലര്‍ന്ന വെള്ളനിറം. കാണാന്‍ മനോഹരം.
- മോനോമിസ്റ്റ് - വലുപ്പമേറിയ പൂപ്പാളി. വിദേശി
യൂണിവായ്, കഹൂനവൈറ്റ്, മെറെങ്, മൗറീഷ്യസ് വൈറ്റ്, മോണിക് മുതലായവ വെള്ള പൂപ്പാളിയുള്ള മറ്റിനങ്ങളാണ്.
പിങ്കുനിറമുള്ള പൂപ്പാളിയുള്ള പ്രധാനപ്പെട്ട ചില ഇനങ്ങളാണ് ഫെയര്‍ ലേഡി, ചിയേഴ്സ്, എവറസ്റ്റ്, അഗ്നിഹോത്രി, ലേഡി ജയിന്‍, ജോണ്‍സണ്‍സ് പിങ്ക് മുതലായവ.
പ്രധാനപ്പെട്ട മറ്റൊരിനമാണ് ഒബേക്ടൈപ്പ്. ഇതിന്‍റെ പൂപ്പാളിക്ക് രണ്ടു നിറം കാണുന്നു. ആകൃതിയിലും അല്‍പസ്വല്‍പം മാറ്റം ഉണ്ടാകും. അഫ്രൊഡൈറ്റ്, ഫറൗ, ലംബാഡ, പ്രീമിയര്‍, പ്രസിഡന്‍റ്, സെനറ്റര്‍, സുല്‍ത്താന്‍, കെമിലിയന്‍ മുതലായവ ഈ വിഭാഗത്തില്‍പെടുന്നു.
- ആന്തൂറിയത്തിന്‍റെ കൃഷിരീതി
ആയിരം ചെടിച്ചട്ടികള്‍ക്കു താഴെയാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാണ് സൗകര്യം. ചെടി ഇരിക്കുന്ന സ്ഥലത്തെ സൂര്യപ്രകാശത്തിന്‍റെ തീവ്രത അനുസരിച്ച് എടുത്ത് അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റി വയ്ക്കാനും വളരെ സൗകര്യമാണ്. വലിയ ചെടി വളര്‍ത്തുന്നതിനു പത്തിഞ്ചു ചട്ടികളാണ് ഉത്തമം. ചെറിയ ചെടികള്‍ എപ്പോഴും ചെറിയ ചട്ടിയില്‍ മാത്രമേ നടാന്‍ പാടുള്ളൂ. ചെറിയ ചെടികള്‍ വലിയ ചട്ടിയില്‍ നട്ടാല്‍ എളുപ്പം വളരുന്നില്ല. ചട്ടി നിറയ്ക്കാന്‍ പല മാധ്യമങ്ങളും ഉപയോഗിക്കാമെങ്കിലും ഓടിന്‍കഷണവും കരിയുമാണ് ഉത്തമം. ചട്ടിയുടെ ചുവട്ടില്‍ 2-3 ഇഞ്ചു പൊക്കത്തില്‍ വലിയ ഓടിന്‍കഷണം ഇടണം. വെള്ളം പെട്ടെന്നു വാര്‍ന്നു പോകാന്‍ ഇതു സഹായിക്കും. അതിനു മുകളിലായി ചെറുതായി ഉടച്ച ഓടിന്‍ കഷണവും കരിയും കൂടി കലര്‍ത്തി ഇടണം. ചെടി നടണം. ചെറുതായി മുറിച്ച ചകിരി കളഞ്ഞ തൊണ്ടിന്‍ കഷണം വേരിനു സമീപമായി ഇടണം. നാലോ അഞ്ചോ കഷണം ഇട്ടാല്‍ മതി. ചട്ടി ഒരിക്കലും നിറയെ നിറയ്ക്കാന്‍ പാടില്ല. ചെടി വളരുന്നതനുസരിച്ച് മാധ്യമവും തൊണ്ടിന്‍ കഷണവും കൂടി കലര്‍ത്തി ഇട്ടു കൊടുക്കണം. മാധ്യമമായി ആറ്റുമണ്ണും ഉപയോഗിക്കാം.
ചെടികള്‍ കാലത്തും വൈകിട്ടും നനയ്ക്കണം. നാലോ അഞ്ചോ ഇലകള്‍ നിര്‍ത്തിയശേഷം ശേഷിക്കുന്നവ മുറിച്ചു മാറ്റണം. ആന്തൂറിയം ഒരു ദുര്‍ബല സസ്യമായതിനാല്‍ ജൈവ വളങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. 50 ഗ്രാം വീതം നിലക്കടലപിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ടു 3 ദിവസം വച്ചശേഷം തെളി എടുത്തു നേര്‍പ്പിച്ച് ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. ഇത് ആഴ്ചയിലൊരിക്കല്‍ മതി. രണ്ടു ഗ്രാം17:17:17 കോംപ്ലക്സ് വളം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ ചെടിയുടെ ചുവട്ടില്‍ ഒഴിക്കണം.
കൂടുതല്‍ ചെടികള്‍ തറയില്‍ കൃഷി ചെയ്യുന്നതാണുത്തമം. നല്ല വളക്കൂറുള്ളതും ഇളക്കമുള്ളതുമായ മണ്ണായിരിക്കണം ഇതിനായി തെരഞ്ഞെടുക്കുവാന്‍. നന്നായി കിളച്ചു മണ്ണു പൊടിഞ്ഞശേഷം ഒരു മീറ്റര്‍ വീതിയിലും 20 സെന്‍റിമീറ്റര്‍ പൊക്കത്തിലും പണകള്‍ കോരണം. രണ്ടു പണകള്‍ക്കിടയില്‍ 50 സെന്‍റിമീറ്റര്‍ വീതിയില്‍ നടപ്പാത ഉണ്ടായിരിക്കണം. പരുത്ത ആറ്റുമണ്ണ് 4 ഭാഗം, കരിയിലപ്പൊടി 2 ഭാഗം, ചകിരിച്ചോറു കമ്പോസ്റ്റ് ½ ഭാഗം, ചാമ്പല്‍ ½ ഭാഗം, ഉണക്കച്ചാണകം ½ ഭാഗം, എല്ലുപൊടി ½ ഭാഗം, കോഴിവളം ½ ഭാഗം, വേപ്പിന്‍പിണ്ണാക്ക് ½ഭാഗം എന്ന അളവില്‍ അവയെല്ലാം കൂടി എടുത്തു നന്നായി കലര്‍ത്തണം. ശേഷം കൂനകൂട്ടി സൗകര്യമായി എവിടെയെങ്കിലും സൂക്ഷിക്കണം. തയ്യാറാക്കിയ പണകളില്‍ ചെറിയ തടമുണ്ടാക്കി അതിനുള്ളില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം തയ്യാറാക്കിയ മാധ്യമമിട്ട് ചെടി നടണം. 45 സെന്‍റിമീറ്റര്‍ അങ്ങോട്ടുമിങ്ങോട്ടും അകലം നല്‍കി ചെടി നടണം. തറയില്‍ നടാന്‍ ഉപയോഗിക്കുന്ന തൈകള്‍ 20 - 25 സെന്‍റിമീറ്ററെങ്കിലും പൊക്കമുള്ളവയായിരിക്കണം. ധാരാളം വേരുകള്‍ ഉണ്ടായിരിക്കണം. വലുപ്പമുള്ള തൈകള്‍ നട്ടാല്‍ എളുപ്പം വേരുകള്‍ മണ്ണില്‍ പിടിച്ചു കിട്ടും. തറയില്‍ നടുന്ന ചെടികളില്‍ കുമിള്‍രോഗങ്ങളുടെ ഉപദ്രവവും നിമാവിരകളുടെ ഉപദ്രവവും ഉണ്ടാകുവാന്‍ സാദ്ധ്യതകളേറെയാണ്. അതിനാല്‍ ചെടികള്‍ നടുന്നതിനു മുന്‍പ് 5 മിനിട്ട് കുമിള്‍നാശിനിയില്‍ ഇട്ടേക്കുന്നതു നല്ലതാണ്. നടുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ 5 ഗ്രാം ഫ്യുറഡാന്‍ വിതറി നട്ടാല്‍ നിമാവിരകളുടെ ഉപദ്രവം കുറയും. മണ്ണില്‍ പണകള്‍ കോരി നടുന്നതിനു പകരം ചാലു കീറി അതിലും നടാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ പിണ്ണാക്കു തെളിയും 17:17:17 കോംപ്ലക്സ് വളം വെള്ളത്തില്‍ കലക്കി അതും ചെടിയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കണം. ഈ മാധ്യമം തന്നെ ചട്ടി നിറയ്ക്കുവാനും ഉപയോഗിക്കാവുന്നതാണ്.
ആന്തൂറിയത്തില്‍ കാണുന്ന പ്രധാന കീടങ്ങള്‍ ചെള്ള്, ഏഫിഡ്, മീലിമൂട്ട, ഇലപ്പേന്‍, ശല്‍ക്ക കീടങ്ങള്‍, ഒച്ച് മുതലായവയാണ്. പ്രധാന രോഗങ്ങള്‍ ബാക്റ്റീരിയല്‍ ബ്ലൈറ്റ്, ആന്ത്രാക്നോസ്, വേരു ചീയല്‍, ഇലപ്പുള്ളി രോഗം എന്നിവയാണ്. ഇവ കൂടാതെ നിമാവിരകളുടെ ഉപദ്രവവും ഉണ്ടാകാറുണ്ട്. സൂക്ഷ്മ നിരീക്ഷണംകൊണ്ടു മാത്രമേ ഉപദ്രവ കാരണം മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ. എക്കാലക്സ്, മെറ്റാസിഡ്, മെറ്റാള്‍ഡിഹൈഡ്, ഡൈക്കഫോള്‍, ഫ്യുറഡാന്‍, സെവിന്‍ എന്നീ കീടനാശിനികളും ഇന്‍ഡോഫിന്‍ എം. 45, ബാവിസ്റ്റിന്‍ എന്നീ കുമിള്‍നാശിനികളും ഇവയെ നിയന്ത്രിക്കുവാന്‍ ആവശ്യമായി വരുന്നതാണ്. അനുയോജ്യമായ മരുന്ന് കീടരോഗശല്യം കാണുന്ന ചെടികളില്‍ തളിച്ചു കൊടുത്താല്‍ മതിയാകുന്നതാണ്.
ബ്ലീഡിംഗ് ഹാര്‍ട്ട്
ഹൃദയപുഷ്പം - ബ്ലീഡിംഗ് ഹാര്‍ട്ട്
ഹൃദയാകാരമുള്ള ഇതളിനു ചുവട്ടില്‍നിന്ന് ഇറ്റുവീഴാന്‍ വെമ്പുന്ന ചോരത്തുള്ളിയോട് അപാരമായ രൂപസാദൃശ്യമുള്ള ഈ പൂവിന് ഉദ്യാനപ്രേമികള്‍ അന്വര്‍ത്ഥമായ പേരു തന്നെ നല്‍കി 'ബ്ലീഡിംഗ് ഹാര്‍ട്ട്.' ശാസ്ത്രനാമം 'ഡൈസെന്‍ട്ര സ്പെക്റ്റാബിലിസ്.' ജപ്പാന്‍ സ്വദേശിയായ ഈ പുഷ്പസുന്ദരി ഒരിക്കല്‍ നട്ടാല്‍ ദീര്‍ഘനാള്‍ വളരുന്ന ഒരു ചിരഞ്ജീവിച്ചെടിയാണ് എന്നു പറയാം. വളരുന്നിടത്ത് തണല്‍ പൂര്‍ണ്ണമെങ്കിലും ഭാഗികമെങ്കിലും ബ്ലീഡിംഗ് ഹാര്‍ട്ടിനു പരാതിയില്ല.
അതിസുന്ദരമായ ഇലകളാണ് ഈ ചെടിയുടെ മറ്റൊരു മുഖമുദ്ര. കനംകുറഞ്ഞ്, സുതാര്യമെന്നുതന്നെ തോന്നുന്ന ഇളംപച്ച നിറമുള്ള ഇലകള്‍. പന്നല്‍ച്ചെടിയുടേതുപോലെ മൂന്നായി പിരിഞ്ഞ് വിശാലവിസ്തൃതമായി പരന്നുവളരുന്നതാണ് ഇലകളുടെ പ്രത്യേകത. പൂക്കളാകട്ടെ കമാനം (ആര്‍ച്ച്)പോലുള്ള പൂത്തണ്ടില്‍ പ്രകൃതിതന്നെ ക്രമീകരിച്ചിരിക്കുന്നു. ഒരു പൂത്തണ്ടില്‍ കുറഞ്ഞത് മൂന്നു മുതല്‍ പതിനഞ്ചു പൂക്കള്‍വരെ കാണും. ഓരോ പൂവിനും 2-3സെ.മീറ്റര്‍ നീളവും ഉണ്ടാകും. ഹൃദയത്തിന്‍റെ തനിപ്പകര്‍പ്പാണ് ഓരോ പൂവും. റോസ് പിങ്ക്, ചുവപ്പ്, വെള്ള എന്നിങ്ങനെ വിവിധ നിറങ്ങള്‍ പൂവിന്‍റെ പുറം ഇതളുകളില്‍ കാണാം. ഉള്ളിലെ ഇതളാകട്ടെ വെളുത്തതും അല്‍പം പുറത്തേക്ക് തള്ളി നില്‍ക്കുന്നതുമാണ്. എന്നാല്‍, ഇതിന് വിപരീതമായി പുറമേയുള്ള ഇതളുകള്‍ക്ക് വെളുപ്പും അകത്തെ ഇതളിനുമാത്രം ചുവന്ന നിറവുമുള്ള ഒരു സവിശേഷ ഇനവും നിലവിലുണ്ട്. അതാണ് 'ഡൈസെന്‍ട്ര സ്പെക്റ്റാബിലിസ്' വെറൈറ്റി ആല്‍ബ.
ഉദ്യാനങ്ങളില്‍ അരികുകള്‍ തീര്‍ക്കാനും പൂത്തടങ്ങളില്‍ വളര്‍ത്താനും ശിലാരാമങ്ങള്‍ക്ക് നൈസര്‍ഗിക ചാരുതയും ഗാംഭീര്യവും പകരാനും ബ്ലീഡിംഗ്ഹാര്‍ട്ടോളം പോന്ന മറ്റൊരു സുന്ദരസസ്യമില്ല.
നല്ല നീര്‍വാര്‍ച്ചയും ജൈവവളക്കൂറും ഉള്ള മണ്ണിലാണ് ഈ ചെടി വേഗം വളരുക. വിത്ത്, വേരിന്‍റെ കഷണം, ഇളംതണ്ടുകള്‍ എന്നിവ നട്ട് പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാം. 'ആല്‍ബ' എന്ന ഇനം വിത്തുവഴിയാണ് വംശവര്‍ദ്ധന നടത്തുക. തഴച്ചുവളരുന്ന മാതൃസസ്യത്തിന്‍റെ ഒരു വശത്തുനിന്ന് കുറച്ച് വേരും തലപ്പും ഉള്‍പ്പെടുന്ന ഭാഗം ശ്രദ്ധാപൂര്‍വ്വം ഇളക്കിയെടുക്കുക. തുടര്‍ന്ന് വേരും തലപ്പും വേര്‍തിരിച്ചുനടാം. മറ്റു ചെടികളും മരങ്ങളും ഒന്നും വളര്‍ന്ന് വേരോടിയിട്ടില്ലാത്ത താരതമ്യേന സ്വതന്ത്രമായ സ്ഥലത്താണ് തറയില്‍ നട്ടുവളര്‍ത്തുമ്പോള്‍ 'ബ്ലീഡിംഗ് ഹാര്‍ട്ട്' വിജയിക്കുക. തൈകള്‍ തമ്മില്‍ രണ്ട് അടി അകലം വേണം. അടുത്തടുത്ത് ചെടികള്‍ വരികളായി നടുമ്പോള്‍ വരികള്‍ തമ്മില്‍ മൂന്ന് അടി അകലം നല്‍കുക. രണ്ടു വര്‍ഷം പ്രായമുള്ള ചെടി പൂര്‍ണ്ണവളര്‍ച്ചയെത്തി രണ്ടുമൂന്നടി ഉയരം വയ്ക്കും. രണ്ടടി പടരുകയും ചെയ്യും. സ്ഥിരമായ നന നിര്‍ബന്ധമാണ് എന്ന കാര്യം മറക്കാതിരിക്കുക.
ഇതേ ചെടി തന്നെ വേണ്ടവിധം മണ്ണും മണലും ചാണകപ്പൊടിയും നിശ്ചിത അനുപാതത്തില്‍ കലര്‍ത്തിയ ചട്ടിയിലും നടാം. രാസവളമിശ്രിതം ചെറിയ തോതില്‍ നല്‍കാമെങ്കിലും ജൈവവളത്തോടുതന്നെയാണ് ബ്ലീഡിംഗ് ഹാര്‍ട്ടിന് പ്രിയം. വര്‍ഷങ്ങളോളം നിലനില്‍ക്കുന്നു എന്നതിനാല്‍ ചെടി ഒരേ സ്ഥലത്തുതന്നെ വളര്‍ത്തിയാല്‍ കാടുപോലെ വളര്‍ന്നുപടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വേരും തണ്ടുമൊക്കെ ഇടയ്ക്കിടയ്ക്ക് പിരിച്ചുമാറ്റി നടണം. വേരുകള്‍ വളരെവേഗം പൊട്ടിപ്പോകുമെന്നതിനാല്‍ അവ ഇളക്കിയെടുക്കുമ്പോഴും മറ്റും സൂക്ഷിക്കുക. ഒരു വേരുകഷണത്തില്‍ ഒരു സജീവ മുകുളമെങ്കിലും ഉണ്ടാകണം. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലമാണ് ചെടികള്‍ വിഭജിക്കാന്‍ യോജിച്ചത്.
ഇനി, ബ്ലീഡിംഗ് ഹാര്‍ട്ടിന്‍റെ ചില പ്രധാന ഇനങ്ങള്‍കൂടെ പരിചയപ്പെടാം.
- ഡൈസെന്‍ട്ര എക്സീമി
- ഡൈസെന്‍ട്ര സ്പെക്ടാബിലിസ്
- ഡൈസെന്‍ട്ര ഫോര്‍മോസ
- അഡ്രിയാന്‍ ബ്ലും-കടും ചുവപ്പ് പൂക്കള്‍, നീലപ്പച്ച നിറമുള്ള ഇലകള്‍.
- ആല്‍ബ - വെളുത്ത പൂവ്
- ബൗണ്ടിഫുള്‍ - കടും പിങ്ക് പൂക്കള്‍, നിറയെ പൂക്കുന്ന സ്വഭാവം.
- ലക്ഷൂറിയന്‍റ് - സര്‍വസാധാരണമായ ഇനം. ചെറിച്ചുവപ്പുള്ള പൂക്കള്‍, പന്നല്‍ച്ചെടിയോടു സാമ്യമുള്ള പച്ച ഇലകള്‍.
- പന്‍റാലൂണ്‍ - വെളുത്ത പൂക്കള്‍
- സ്നോ ഡ്രിഫ്റ്റ് - വെളുത്ത പൂക്കള്‍.
ഉദ്യാനത്തില്‍ വളര്‍ത്താന്‍ മാത്രമല്ല, അത്യാവശ്യം പുഷ്പാലങ്കാര സംവിധാനങ്ങള്‍ക്കും ബ്ലീഡിംഗ് ഹാര്‍ട്ട് ഉപയോഗിക്കാം.
ബൊഗെയിന്‍വില്ല
ഭൂമി വരണ്ടുണങ്ങുന്ന കടുത്ത വേനല്‍ച്ചൂടില്‍ നിറയെ പൂക്കളുണ്ടാകുന്ന ചുരുക്കം ഉദ്യാനസസ്യങ്ങളില്‍ മുന്‍നിരയിലാണ് ബൊഗെയിന്‍വില്ല. ഇലകള്‍ ഒട്ടുമേ ഇല്ലാതെ ശിഖരങ്ങള്‍ പൂങ്കുലകളായി മാറി അവയില്‍ പൂക്കള്‍ നിറയുന്നതു വേറിട്ട കാഴ്ചതന്നെ. 'കടലാസു' പുഷ്പങ്ങളുണ്ടാകുന്ന ഈ അലങ്കാരച്ചെടിയുടെ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, മജന്ത, വെളുപ്പു നിറങ്ങളിലും മിശ്രിതനിറങ്ങളിലുമുള്ള ധാരാളം ഇനങ്ങള്‍ പൂന്തോട്ടത്തിന് ഏഴഴകാണ്. പൂച്ചെടികള്‍ക്കു പറ്റിയ പ്രദേശത്തിന്‍റെ കാലാവസ്ഥാ വിഭാഗമനുസരിച്ച് 'സോണ്‍-കക' ല്‍ കേരളത്തില്‍ വളര്‍ത്താന്‍ പറ്റിയ ഉദ്യാനസസ്യങ്ങളുടെ ഗണത്തില്‍പ്പെടുന്ന ഇനമാണ് ബൊഗെയിന്‍വില്ല. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കാണുന്ന ഈ അലങ്കാരസസ്യം പണ്ടുമുതലേ വള്ളിച്ചെടിയായി മതിലുകള്‍, കമാനാകൃതിയിലുള്ള ഉയരം കുറഞ്ഞ മേല്‍ക്കൂര, വൃക്ഷങ്ങള്‍, പൂവേലി ഇവയിലെല്ലാം വളര്‍ത്തി പരിപാലിച്ചു വരുന്നു.
ബൊഗെയിന്‍വില്ലയുടെ പുതിയ അലങ്കാര ഇനങ്ങളില്‍ മഞ്ഞയും പച്ചയും ഇടകലര്‍ന്ന ഇലകളുള്ളത്, പൂക്കള്‍ക്കു രണ്ടു നിര ദളങ്ങളുള്ളത്, ശിഖരങ്ങളില്‍ നിബിഡമായി പൂക്കളുള്ളത്, രണ്ടു വര്‍ണങ്ങളില്‍ പൂക്കളുള്ളത് എന്നിവ ഉള്‍പ്പെടുന്നു. തെക്കേ അമേരിക്കയിലെയും ഏഷ്യയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ജന്മംകൊണ്ട ബൊഗെയിന്‍വില്ല ഇന്ത്യയിലെ ഉഷ്ണ-ശീതോഷ്ണ മേഖലാപ്രദേശങ്ങളില്‍ വളര്‍ത്താന്‍ പറ്റിയ പൂച്ചെടിയാണ്. മഴക്കാലത്തൊഴികെ എന്നും പൂവിട്ടു നില്‍ക്കുന്ന ഈ അലങ്കാരച്ചെടിയില്‍ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ ഉണ്ടാകുന്നത്. വെള്ളയും ചുവപ്പും പൂക്കള്‍ ഒരുമിച്ചുണ്ടാകുന്ന 'മേരിപാമര്‍', കടുംചുവപ്പു പൂക്കളുള്ള 'മിസ്സസ് ബട്ട്', 'മിസ്സസ് ബക്ക്', ഓറഞ്ച് പൂക്കളുള്ള 'ലൂയിസ് വാത്തര്‍', മഞ്ഞളിന്‍റെ നിറമുള്ള പൂക്കളുമായി 'ലേഡി മേരി ബാറിങ്', ഇഷ്ടിക നിറത്തില്‍ പൂക്കളുള്ള 'ഡോ. ആര്‍.ആര്‍. പാല്‍', സര്‍വസാധാരണമായി കാണുന്ന മജന്ത നിറമുള്ള 'സമ്മര്‍ടൈം', ടെറാക്കോട്ട നിറമുള്ള 'ടുമാറ്റോ', ഓറഞ്ച് പൂക്കള്‍ പിന്നീട് പിങ്ക് നിറമായി മാറുന്ന 'ബ്ളോണ്ടി', ചുവപ്പും വെള്ളയും പൂക്കള്‍ ഒരുമിച്ചു കാണുന്ന 'തിന്മ', തൂവെള്ള പൂക്കളുള്ള 'സ്നോക്യൂന്‍' തുടങ്ങിയവയും ബൊഗെയിന്‍വില്ലയിലെ അലങ്കാരയിനങ്ങളാണ്.
ബൊഗെയിന്‍വില്ലയുടെ യഥാര്‍ഥ പൂക്കള്‍, നേരിയ കുഴല്‍രൂപത്തില്‍ അനാകര്‍ഷകമായി മങ്ങിയ നിറമുള്ളവയാണ്. ഇവയ്ക്കു ചുറ്റും വലിപ്പത്തില്‍ മനോഹരവര്‍ണങ്ങളില്‍ കാണുന്ന മൂന്നോ ആറോ എണ്ണം ബ്രായ്ക്കറ്റുകളാണ് (വര്‍ണ ഇലകള്‍) ഇവയെ ആകര്‍ഷകമാക്കുന്നത്. സാധാരണയായി, മുള്ളുകള്‍ ഉപയോഗിച്ചു പടര്‍ന്നുകയറുന്ന വള്ളിച്ചെടിയായ ബൊഗെയിന്‍വില്ലയുടെ മുള്ളുകളില്ലാത്ത ഇനങ്ങളും വിപണിയില്‍ ലഭ്യമാണ്. മറ്റു പൂച്ചെടികള്‍ വളര്‍ത്താന്‍ പ്രയാസമുള്ള വീടിന്‍റെ മട്ടുപ്പാവില്‍, നേരിട്ടു സൂര്യപ്രകാശവും ചൂടും തട്ടുന്ന പരിതസ്ഥിതിയില്‍ പോലും ബൊഗെയിന്‍വില്ല നന്നായി വളരുകയും പൂവിടുകയും ചെയ്യും.
നടീല്‍വസ്തു- പ്രജനനരീതി
ബൊഗെയിന്‍വില്ല സാധാരണയായി കാണ്ഡഭാഗം ഉപയോഗിച്ചാണ് പ്രജനനം നടത്തുന്നത്. ഇതിനായി പെന്‍സില്‍ വണ്ണത്തില്‍ മൂപ്പെത്തിയ തവിട്ടു നിറമുള്ള പൂവിടാത്ത ശിഖരങ്ങളാണ് തിരഞ്ഞെടുക്കുക. ഒരടിയോളം നീളത്തില്‍ മുറിച്ചെടുത്ത കാണ്ഡഭാഗത്തിന്‍റെ ഇലകള്‍ മുഴുവനായി നീക്കം ചെയ്യണം. വിറകുകരി ആവശ്യത്തിനു വെള്ളവും ചേര്‍ത്തു കുഴമ്പുരൂപത്തില്‍ അരച്ചെടുത്തതില്‍ കാണ്ഡഭാഗത്തിന്‍റെ താഴത്തെ മുറിഭാഗം അരമണിക്കൂര്‍ മുക്കിവയ്ക്കുക. കുതിര്‍ത്ത ആറ്റുമണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ തയാറാക്കിയ മിശ്രിതം നിറച്ച നഴ്സറിച്ചട്ടിയില്‍ ഈ കാണ്ഡഭാഗം നടാം. പുതിയ മുളകളുണ്ടായി തുടര്‍വളര്‍ത്ത കാണിക്കുവാന്‍ 25-30 ദിവസം വരെ വേണ്ടിവരും. ഈ സമയത്ത് ചട്ടി തണലത്തുവച്ചു സൂക്ഷിക്കണം.
പതിവയ്ക്കല്‍ രീതിയിലും ബൊഗെയിന്‍വില്ല പ്രജനനം നടത്താം. ഇതിനായി പെന്‍സില്‍ വലുപ്പത്തില്‍ നന്നായി മൂപ്പെത്തിയ നീളമുള്ള ശിഖരമാണുപയോഗിക്കേണ്ടത്. ശിഖരം ചെടിയില്‍നിന്നു നീക്കം ചെയ്യാതെതന്നെ ഇലകള്‍ പറിച്ചുനീക്കി മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഒന്നരയിഞ്ചു നീളത്തില്‍ കാണ്ഡത്തിന്‍റെ പകുതിഭാഗം വരെ ആഴ്ന്നിറങ്ങുന്ന വിധത്തില്‍ ഒരു വിടവുണ്ടാക്കുക. ഈ വിടവ് അകന്നിരിക്കുവാനായി ഒരു ചെറിയ കമ്പ് (ഈര്‍ക്കിലി) വളരെ സൂക്ഷിച്ച് ഇറക്കിവയ്ക്കുക. ശിഖരത്തിന്‍റെ അഗ്രഭാഗത്ത് ഒരടിയോളം ഒഴിച്ച്, ബാക്കിഭാഗത്ത് ഒരടി അകലത്തില്‍ ഇതുപോല മുറിവുണ്ടാക്കുക. നാലടി നീളമുള്ള ശിഖരത്തില്‍ ഈ വിധത്തില്‍ മൂന്നു മുറിവ് സാധ്യമാണ്. മുറിവുണ്ടാക്കി ഈര്‍ക്കിലിക്കണം ഇറക്കിവച്ചതിനുശേഷം ഈ ഭാഗം, നഴ്സറിച്ചട്ടിയില്‍ നിറച്ച മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്തു കുതിര്‍ത്ത മിശ്രിതത്തിന്‍റെ മുകള്‍ഭാഗത്തുവച്ച് മിശ്രിതമിട്ടുമൂടി പതി വച്ചഭാഗം വിട്ടുപോരാതിരിക്കാനായി ഒരു ചെറിയ കല്ല് മുകളില്‍ വച്ചുറപ്പിക്കുക. മിശ്രിതം ദിവസവും ഒരു നേരം വീതം നേരിയ തോതില്‍ നനയ്ക്കണം. 20-25 ദിവസത്തില്‍ മുറിഭാഗത്തുനിന്നു വേരുകള്‍ ഉല്‍പ്പാദിപ്പിച്ചു പുതിയ നാമ്പുകള്‍ കണ്ടു തുടങ്ങിയാല്‍ മേല്‍മണ്ണു നീക്കി ശിഖരഭാഗം മുറിഭാഗത്തിനു താഴെവച്ചു മുറിച്ചെടുത്തു നടുവാനായി ഉപയോഗിക്കാം.
കൃഷിരീതി
ബൊഗെയിന്‍വില്ല പൂന്തോട്ടത്തില്‍ നിലത്തു നട്ട് വലിയ ഒരു വള്ളിച്ചെടിയായി പരിപാലിക്കുന്നതിനേക്കാള്‍ നല്ലത് ആകര്‍ഷകമായ ആകൃതിയില്‍ കൊമ്പു കോതി നിര്‍ത്തി ഒരു കുറ്റിച്ചെടിയായി ചട്ടിയില്‍ പരിപാലിക്കുന്നതാണ്. ഒരടിയെങ്കിലും വലുപ്പമുള്ള മണ്‍/വാര്‍ക്ക ചട്ടിയാണ് ഇതിനായി വേണ്ടത്. നന്നായി നീര്‍വാര്‍ച്ചയുള്ള നടീല്‍മിശ്രിതമാണ് ചട്ടിയില്‍ നിറയ്ക്കേണ്ടത്. ചുവന്ന മണ്ണ്, ആറ്റുമണല്‍, ചാണകപ്പൊടി ഇവ ഒരേ അനുപാതത്തില്‍ എടുത്തതില്‍ 2-3 സ്പൂണ്‍ എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക് ഇവയും ചേര്‍ത്തു നടീല്‍മിശ്രിതം തയാറാക്കാം. കാണ്ഡഭാഗമുപയോഗിച്ചോ പതിവയ്ക്കല്‍രീതി വഴിയോ ഉല്‍പ്പാദിപ്പിച്ച തൈകള്‍ നടാനായി ഉപയോഗിക്കാം. വലിയ ചട്ടിയില്‍ ഒന്നില്‍ കൂടുതല്‍ നിറങ്ങളുള്ള ഇനങ്ങള്‍ ഒരുമിച്ചുനട്ട് കൂടുതല്‍ ആകര്‍ഷകമാക്കാം. തൈകള്‍ തുടര്‍വളര്‍ച്ച കാണിച്ചു തുടങ്ങിയാല്‍ 6-7 മണിക്കൂര്‍ എങ്കിലും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നിടത്തേക്കു മാറ്റിസ്ഥാപിക്കാവുന്നതാണ്.
ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലാണ് തൈകള്‍ നടാന്‍ അനുകൂല സമയം. വര്‍ഷകാലത്തു നട്ട തൈകള്‍ നേരിട്ടു മഴവെള്ളം വീഴുന്ന ഇടങ്ങളില്‍ സ്ഥാപിക്കാതെ സൂക്ഷിക്കുക. ചെടിയില്‍ ആദ്യം ഉല്‍പ്പാദിപ്പിക്കുന്ന നാമ്പുകള്‍ മഴക്കാലം കഴിഞ്ഞാല്‍ പൂവിട്ടു തുടങ്ങും. ബൊഗെയിന്‍വില്ല പൂവിടുവാനായി വരണ്ട കാലാവസ്ഥയാണ് അനുയോജ്യം. ചട്ടിയില്‍ പരിപാലിക്കുന്നവ ഒരു കുറ്റിച്ചെടിയായി നിലനിര്‍ത്തുവാനായി വര്‍ഷകാലം ആരംഭിക്കുന്നതിനു മുന്‍പും അതിനുശേഷവും (ശരത്കാലം) രണ്ടു പ്രാവശ്യം നിലന്ധമായും കൊമ്പുകോതി നിര്‍ത്തണം. കൊമ്പു കോതുമ്പോള്‍ ശിഖരങ്ങള്‍ 4 ഇഞ്ച് നീളത്തില്‍ നിലനിര്‍ത്തി ബാക്കിഭാഗം നീക്കം ചെയ്യുക. മഴക്കാലത്തിനു മുന്‍പു കൊമ്പുകോതിയില്ലെങ്കില്‍ ചെടി, ഇലകള്‍ കുറവുള്ള നീണ്ട ശിഖരങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് അനാകര്‍ഷകമായിത്തീരും. വര്‍ഷകാലത്തിനുശേഷം കൊമ്പുകോതിയ ബൊഗെയിന്‍വില്ല ഉല്‍പ്പാദിപ്പിക്കുന്ന പുതിയ നാമ്പുകളിലാണ് പൂക്കളുണ്ടാകുക.
കാലാവസ്ഥയനുസരിച്ചു ചട്ടിയിലെ മിശ്രിതത്തില്‍ ആവശ്യത്തിനു മാത്രം ജലാംശം നില്‍ക്കുന്നവിധത്തില്‍ ചെടി നനച്ചു കൊടുക്കുക. വെള്ളം ശിഖരങ്ങളിലും ഇലകളിലും വീഴാതെ ചുവട്ടില്‍മാത്രം ഒഴിച്ചു കൊടുക്കണം. മഴക്കാലത്തിനുശേഷം കൊമ്പു കോതിനിര്‍ത്തിയ ചെടി. പുതിയ ശിഖരങ്ങള്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയാല്‍ വാടാതെ നില്‍ക്കുവാന്‍മാത്രം നേരിയ തോതില്‍ നനച്ചാല്‍ മതിയാകും. ചെടി പൂവിട്ടു തുടങ്ങിയാല്‍ നന കുറയ്ക്കണം. ഇതു തുടങ്ങിയാല്‍ നന കുറയ്ക്കണം. ഇതു ബൊഗെയിന്‍വില്ലയില്‍ നല്ല നിറത്തില്‍ ധാരാളം പൂക്കളുണ്ടാകുവാന്‍ ഉപകരിക്കും. ഈ സമയത്ത് നന അധികമായാല്‍ ചെടി പൂവിടാതെ അധിക ഇല വളര്‍ച്ച കാണിക്കുമെന്ന് ഓര്‍ക്കുക. പൂക്കള്‍ ചെടിയില്‍ 2-3 ആഴ്ച കൊഴിയാതെ നില്‍ക്കും. കൊഴിയുന്നതിനു മുന്‍പ് ചിലയിനങ്ങളില്‍ ഇവ നിറം മങ്ങി അനാകര്‍ഷകമാകും. നവീന ഇനമായ 'മിസ്സസ് മാക്ക്ലി'നില്‍ പൂക്കള്‍ സ്പഷ്ടമായി പുതിയ വര്‍ണമായി രൂപാന്തരം പ്രാപിക്കും. പൂവിട്ടുതീര്‍ന്ന കൊമ്പുകള്‍ കാലാകാലങ്ങളില്‍ നീക്കം ചെയ്യുന്നതു പൂക്കാലത്തു ചെടിയെ കൂടുതല്‍ മനോഹരമാക്കും.
മഴക്കാലത്തു ബൊഗെയിന്‍വില്ലയുടെ വളര്‍ച്ച കുറയും. ഈ സമയത്തു ജൈവവളമായി ചാണകപ്പൊടിയോ കോഴിക്കാഷ്ഠമോ ചട്ടിക്ക് ഒരു പിടി വീതം രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കാവുന്നതാണ്. മഴക്കാലം കഴിഞ്ഞ്, കൊമ്പു കോതിയശേഷം തുടര്‍വളര്‍ച്ച കാണിച്ചു തുടങ്ങിയാല്‍ മേല്‍പ്പറഞ്ഞ ജൈവളത്തോടൊപ്പം പുളിപ്പിച്ച കപ്പലണ്ടിപ്പിണ്ണാക്കിന്‍റെ തെളി 20 ഇരട്ടിയായി നേര്‍പ്പിച്ചത് ആഴ്ചയിലൊരിക്കല്‍ നല്‍കുന്നതു പൂവിടാന്‍ ഉപകരിക്കും. ഈ കാലത്ത് രാസവളമായി 18:18:18 ചട്ടിക്ക് അര സ്പൂണ്‍ (2ഗ്രാം) വീതം രണ്ടാഴ്ചയിലൊരിക്കല്‍ നല്‍കാം. നന്നായി പൂക്കള്‍ ഉല്‍പാദിപ്പിച്ചു തുടങ്ങിയാല്‍ 18:18:18നു പകരം 20:20:20 നല്‍കുന്നതു പൂക്കള്‍ക്കു കൂടുതല്‍ നിറം ലഭിക്കുവാന്‍ സഹായിക്കും.
കീട-രോഗബാധ, പ്രതിവിധി
പ്രതികൂല പരിതഃസ്ഥിതിയില്‍ വളരാന്‍ കഴിവുള്ള ബൊഗെയിന്‍വില്ലയ്ക്കു രോഗ-കീടബാധ കുറവാണ്. മുഞ്ഞ ഉണ്ടാക്കുന്ന ഇലമുരടിപ്പും ഇല കൊഴിയലുമാണ് ഒരു കീടബാധ. 'ഇമിഡാ ക്ലോറാപിഡ്', അടങ്ങിയ കീടനാശിനി അര ശതമാനം വെള്ളത്തില്‍ ലയിപ്പിച്ചതു പ്രയോഗിച്ച് ഈ കീടബാധ തടയാം. ഇതു വിപണിയില്‍ കിട്ടും.
സീനിയ
കമ്പോസിറ്റെ സസ്യകുടുംബത്തിലെ ഒരംഗം. സീനിയ എലിഗന്‍സ് എന്നാണിതിന്‍റെ ശാസ്ത്രനാമം. വളരെ പ്രചാരമുള്ള ഒരു ഹ്രസ്വകാല സസ്യമാണിത്. മഴക്കാലത്തും മഞ്ഞുകാലത്തും വളര്‍ത്താം. നിവര്‍ന്നു വളരുന്നു. 90 സെന്‍റിമീറ്റര്‍ ഉയരം വയ്ക്കാറുണ്ട്. വശങ്ങളില്‍നിന്നും ശാഖകള്‍ പൊട്ടി അവ നിറയെ പൂക്കളുണ്ടാകുന്നു. 8-10 ആഴ്ച വളര്‍ച്ചയെത്തുമ്പോള്‍ ചെടി പുഷ്പിച്ചു തുടങ്ങും. വിവിധ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വിരിയുന്നു. ഉണങ്ങിപ്പൊടിഞ്ഞ കാലിവളം തടങ്ങളില്‍ ധാരാളം ചേര്‍ത്തുകൊടുത്താല്‍ വലിപ്പമുള്ള ധാരാളം പൂക്കള്‍ ലഭിക്കുന്നു. വയലറ്റ്, ഓറഞ്ച്, മഞ്ഞ, ഇളം മഞ്ഞ എന്നീ നിറങ്ങളിലുള്ള പൂക്കളാണ് സാധാരണ കണ്ടുവരുന്നത്. മണ്ണില്‍ വളാംശം കുറവാണെങ്കില്‍ ചെടിയുടെ വളര്‍ച്ച മുരടിക്കുകയും വിളറിയ പൂക്കള്‍ മാത്രം ഉണ്ടാവുകയും ചെയ്യുന്നു. വെയില്‍ ധാരാളം ഈ ചെടിക്ക് ആവശ്യമാണ്. ദിവസവും നനയ്ക്കണം. വിത്തു പാകി പറിച്ചു നട്ടാണ് തടത്തില്‍ വളര്‍ത്തുന്നത്. നടുമ്പോള്‍ ചെടികള്‍ തമ്മില്‍ 25 സെന്‍റിമീറ്റര്‍ അകലം നല്‍കണം. നട്ട് ഒരു മാസം കഴിയുമ്പോള്‍ തണ്ടിന്‍റെ അറ്റം നുള്ളിക്കളഞ്ഞാല്‍ ധാരാളം ശാഖകള്‍ ഉണ്ടായി അതിലെല്ലാം നിറയെ പൂക്കള്‍ ഉണ്ടാകുന്നു. എല്ലുപൊടിയോ ഗാര്‍ഡന്‍ മിക്സ്ചറോ വല്ലപ്പോഴും നല്‍കുന്നത് ചെടി ആരോഗ്യത്തോടെ വളരാനും ധാരാളം പുഷ്പിക്കുവാനും സഹായിക്കുന്നു. മുറികള്‍ അലങ്കരിക്കുവാന്‍ കട്ഫ്ളവറായും ഉപയോഗിക്കുന്നു. അധിക ദിവസം കേടുകൂടാതെ അവ സൂക്ഷിക്കാവുന്നതാണ്.
ചെമ്പകം
പ്ലുമേറിയ എന്ന പേരു കേള്‍ക്കാത്തവര്‍ക്കുപോലും ചെമ്പകം, പാലമരം എന്നീ പേരുകള്‍ പരിചിതമാണ്. തെക്കേ അമേരിക്കന്‍ സ്വദേശിയായ പ്ലുമേറിയയുടെ നാടന്‍ വിളിപ്പേരുകളാണിവ.
നമുക്കെല്ലാം കണ്ടുപരിചയമുള്ള ഇലപൊഴിയും പൂമരമാണിത്. നറുമണം പേറുന്ന വെള്ളപ്പൂങ്കുലകളുള്ള ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്. കൂടാതെ ചുവപ്പ്, പിങ്ക്, മഞ്ഞ എന്നീ വര്‍ണങ്ങളിലും വര്‍ണമിശ്രിതങ്ങളിലുമായി മുന്നൂറില്‍പരം ഇനങ്ങള്‍ ഇപ്പോള്‍ കിട്ടാനുണ്ട്. ഇലകള്‍ കൂട്ടമായി ശിഖരങ്ങളുടെ അഗ്രഭാഗത്തു കാണപ്പെടുന്ന പ്ലുമേറിയയുടെ തണ്ടിന്‍റെ പുറംഭാഗം മിനുസമുള്ളതും ഉരുണ്ടതുമാണ്. പൂക്കളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ബാഷ്പീകരണശേഷിയുള്ള സുഗന്ധതൈലത്തിനു നാരങ്ങയുടെയും കറുവയുടെയും മറ്റും സമ്മിശ്രഗന്ധമാണ്. ഈ തൈലം വ്യാവസായികാടിസ്ഥാനത്തില്‍ സോപ്പുകളിലും സുഗന്ധലേപനങ്ങളിലും മറ്റും സൗരഭ്യം നല്‍കുവാന്‍ ചേര്‍ത്തുവരുന്നു.
ഒരേ ആകൃതിയില്‍ അഞ്ച് ഇതളുകളോടുകൂടിയ പൂക്കള്‍ മനശാസ്ത്ര ചികില്‍സാരീതിയില്‍ മാനസിക പിരിമുറക്കം കുറയ്ക്കുവാന്‍ ഉപയോഗിക്കുന്നുമുണ്ട്. പ്ലുമേറിയയുടെ പൂക്കളെ 'ഫ്ളവര്‍ ഓഫ് പെര്‍ഫെക്ഷന്‍' എന്നാണ് വിശേഷിപ്പിക്കാറ്. ഇതളുകളുടെ വിന്യാസം തന്നെ ഇതിനു കാരണം. സുഗന്ധപുഷ്പങ്ങള്‍ മുഖ്യമായും ഉപയോഗിച്ചുള്ള 'അരോതെറപ്പി' എന്ന നവീന വൈദ്യശാസ്ത്രശാഖയില്‍ പ്ലുമേറിയയ്ക്ക് പ്രമുഖസ്ഥാനമാണുള്ളത്.
പ്ലുമേറിയയുടെ മൂന്നു വര്‍ഗങ്ങള്‍ക്കാണ് അലങ്കാരവൃക്ഷമെന്ന നിലയില്‍ പ്രാധാന്യം കൈവന്നിരിക്കുന്നത്.
- ആല്‍ബ വര്‍ഗം: തൂവെള്ളയോ മഞ്ഞ രാശിയോടുകൂടിയ വെള്ളയോ പൂക്കളാണ് ഈയിനത്തിന്. നീളം കൂടിയ ഇലകളുമുണ്ടായിരിക്കും. സാമാന്യം ഉയരത്തില്‍ വളരുന്ന ഇല പൊഴിക്കുന്ന സ്വഭാവം കാണിക്കാറുണ്ട്.
- റൂബ്രവര്‍ഗം: ചുവപ്പ്, കടുംമഞ്ഞ, ചുവപ്പില്‍ മഞ്ഞനിറം, പിങ്ക് എന്നീ നിറങ്ങളാണ് പൂക്കള്‍ക്ക്. കാഴ്ചയ്ക്ക് ആല്‍ബവര്‍ഗംപോലെ തന്നെ.
- ഒബ്ട്യൂസവര്‍ഗം: കുറുകിയ പ്രകൃതമുള്ള ഇവ പൂന്തോട്ടത്തിലെ പുല്‍ത്തകിടിയില്‍ വളര്‍ത്തി പരിപാലിക്കുവാന്‍ യോജിച്ചതാണ്. കടുംപച്ചനിറത്തില്‍ ഇലകളും നിത്യഹരിത സ്വഭാവവുമുള്ള ഇവയ്ക്ക് ശിഖരങ്ങളും പൂക്കളും കൂടും.
പ്ലുമേറിയ പൂവിടുമ്പോള്‍ ആരംഭിക്കുന്നതിനു വളരെ മുന്‍പുതന്നെ ഇലയിലെ ഞരമ്പുകളുടെ നിറത്തില്‍നിന്ന് പൂക്കളുടെ നിറം തിരിച്ചറിയാം. വെള്ളരാശിയില്‍ ഞരമ്പുള്ളവ വെള്ളയും വെള്ളകലര്‍ന്ന മഞ്ഞ പൂക്കളും ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ചുവപ്പുരാശിയുള്ളവ ചുവപ്പും, ചുവപ്പിന്‍റെ വര്‍ണഭേദങ്ങളിലും പിങ്ക് ഞരമ്പുള്ള ഇനം പിങ്ക് പൂക്കളും ഉല്‍പ്പാദിപ്പിക്കും.
നടീല്‍വസ്തു
ഒരു വര്‍ഷമെങ്കിലും മൂപ്പെത്തിയ നേരിയ ചാരനിറമുള്ള പൂവിടാത്ത തണ്ടിന്‍റെ ഒന്നരയടി നീളമുള്ള അഗ്രഭാഗമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുക. തണ്ടിന്‍റെ മുറിപ്പാട് ഉണങ്ങുന്നതിനായി മൂന്നാഴ്ചക്കാലം തണലത്ത് കുത്തിച്ചാരി സൂക്ഷിക്കണം. ഈ സമയത്ത് മൂപ്പെത്തിയ ഇലകള്‍ കൊഴിഞ്ഞുപോയില്ലെങ്കില്‍ നീക്കം ചെയ്യുന്നത് നന്നായിരിക്കും. ഇതിനുശേഷം നടാനെടുക്കാം.
പ്ലുമേറിയയുടെ ചില സങ്കരയിനങ്ങള്‍ക്കു പതിവയ്ക്കല്‍ രീതിവഴി മാത്രമേ തൈയുണ്ടാക്കാന്‍ സാധിക്കൂ. ഇതിനായി മൂപ്പെത്തിയ തണ്ടിന്‍റെ അഗ്രഭാഗത്തുനിന്ന് ഒന്നര അടി താഴ്ത്തി ഒരിഞ്ചു വീതിയില്‍ ഒരു വളത്തിന്‍റെ ആകൃതിയില്‍ തൊലി നീക്കം ചെയ്യണം. ഈ ഭാഗം നനവ് ഏല്‍ക്കാതെ 2-3 ആഴ്ചക്കാലം സംരക്ഷിക്കുക. തൊലി നീക്കം ചെയ്തതിന്‍റെ മുകളിലെ മുറിഭാഗം ഈ സമയംകൊണ്ട് വീര്‍ത്തുവരുന്നതായി കാണാം. അവിടെ കുതിര്‍ത്ത ചകിരിയും ചുവന്ന മണ്ണും ഒരേ അളവില്‍ എടുത്തത് പ്ലാസ്റ്റിക് ഉപയോഗിച്ചു ചുറ്റി പൊതിഞ്ഞുവയ്ക്കണം. ഒരു മാസം കഴിഞ്ഞാല്‍ നേര്‍ത്ത വേരുകള്‍ മണ്ണിനു പുറത്തേക്കു വരുവാന്‍ തുടങ്ങും. വേരുകള്‍ കണ്ടു തുടങ്ങിയാല്‍ അഗ്രഭാഗം ഉള്‍പ്പെടെ തണ്ടു മുറിച്ചെടുത്ത് നടീല്‍വസ്തുവായി ഉപയോഗിക്കാം.
വളരെ അപൂര്‍വമായി മാത്രമെ പ്ലുമേറിയയില്‍ കായ്കളും വിത്തും ഉണ്ടാകാറുള്ളൂ. പൂവിന്‍റെ താഴെഭാഗം നേര്‍ത്ത കുഴല്‍ ആകൃതിയില്‍ ആയതുകൊണ്ട് സ്വാഭാവികമായി പരാഗണം നടക്കാറില്ല. കൃത്രിമ രീതിയില്‍ പരാഗണം നടത്തിയാല്‍ കാളക്കൊമ്പിന്‍റെ ആകൃതിയില്‍ നീണ്ടുവളഞ്ഞ രണ്ടു കായ്കള്‍ ഒരു തണ്ടില്‍ത്തന്നെ ഉണ്ടാകും. ഇവ വിളഞ്ഞു പാകമായാല്‍ നീളത്തില്‍ നേര്‍ത്ത് ഒരറ്റത്ത് വീതിയുള്ള ചിറകുമായി ധാരാളം വിത്തുകള്‍ കാണാനാവും. മൂപ്പെത്തിയ വിത്തും നടീല്‍വസ്തുവായി പ്രയോജനപ്പെടുത്താം. കമ്പ് കുത്തി നിര്‍ത്തുന്ന രീതിയില്‍ കുതിര്‍ത്ത ആറ്റുമണലില്‍ വിത്തിന്‍റെ ചിറകുഭാഗം മുകളില്‍ ലംബമായി വരുന്ന വിധത്തില്‍ നടാം. നേരിയ രീതിയില്‍ തുള്ളിനന ദിവസവും നല്‍കിയാല്‍ രണ്ടാഴ്ചയ്ക്കകം വിത്തു മുളച്ച് തൈ ആകും. സാവധാനത്തില്‍ വളരുന്ന തൈ മൂപ്പെത്തി പൂവിടുവാന്‍ മൂന്നുവര്‍ഷം വരെ വേണ്ടിവരും. വിത്തു നട്ടാണ് സങ്കരയിനങ്ങള്‍ സാധാരണയായി ഉണ്ടാക്കുന്നത്. ഇവയ്ക്കു തായ്വേരുള്ളതിനാല്‍ മണ്ണില്‍ ഉറച്ചു നില്‍ക്കും.
ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് പ്ലുമേറിയ നട്ടുവളര്‍ത്താന്‍ യോജിച്ചത്. ചട്ടിയില്‍ വളര്‍ത്തുന്നതിനെക്കാള്‍ നിലത്തു വളര്‍ത്തുന്നതിനാണിതു യോജിച്ചത്. ഒന്നരയടി സമചതുരത്തില്‍ കുഴിയെടുത്ത് ചുവന്ന മണ്ണും കംപോസ്റ്റും 3:1 എന്ന അനുപാതത്തില്‍ തയാറാക്കിയ മിശ്രിതം നിറച്ച് അതിലേക്കു നടീല്‍വസ്തു മൂന്നിഞ്ചോളം ഇറക്കിവച്ച് ഉറപ്പിച്ചു താങ്ങുകൊടുത്തു ബലപ്പെടുത്തണം. പ്രാരംഭദശയില്‍ നേരിയ തോതില്‍ നന മതിയാകും. നടീല്‍വസ്തുവില്‍നിന്നു പുതിയ നാമ്പും ഇലകളും ഉണ്ടാകുവാന്‍ ഒരു മാസം വരെ കാലതാമസമെടുക്കാറുണ്ട്. ഒബ്ട്യൂസ വര്‍ഗത്തിലെ കുള്ളന്‍ ഇനങ്ങളായ വൈറ്റ്, വിന്‍റ്മീല്‍ എന്നിവ ഒന്നരയടി വലിപ്പമുള്ള വാര്‍ക്കച്ചട്ടിയിലും നട്ടുവളര്‍ത്താം. മുമ്പു പറഞ്ഞ നടീല്‍മിശ്രിതം തന്നെ ചട്ടി നിറയ്ക്കുവാന്‍ ഉപയോഗിക്കുക. വിത്തുവഴി വളര്‍ത്തിയെടുത്ത തൈ ഒരടി ഉയരമായാല്‍ മാറ്റി സ്ഥാപിക്കാവുന്നതാണ്.
കൃഷിരീതി
നല്ല നീര്‍വാര്‍ച്ചയുള്ളതും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് പ്ലുമേറിയയ്ക്കു യോജിച്ചത്. സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കുന്നില്ലെങ്കില്‍ തണ്ടിനു നീളം വച്ചു വലിയ ഇലകളുമായി പൂവിടാവൃക്ഷമായി മാറും.
ചെടിയുടെ വളര്‍ച്ചയുടെ പ്രാരംഭദശയില്‍ രാസവളമായി യൂറിയ നല്‍കുന്നത് ആരോഗ്യമുള്ള തണ്ടും ഇലകളും ഉണ്ടാകാന്‍ സഹായിക്കും. പില്‍ക്കാലത്ത് 18:18:18 മതിയാകും. പൂവിട്ടു തുടങ്ങിയാല്‍ നൈട്രജന്‍ കുറവുള്ളതും ഫോസ്ഫറസും പൊട്ടാസ്യവും അധികമുള്ളതുമായ എന്‍.പി.കെ. നല്‍കാവുന്നതാണ്. പൊട്ടാസ്യവും സൂക്ഷ്മരാസവളങ്ങളും അടങ്ങിയ മിശ്രിതം നേരിയ തോതില്‍ നല്‍കുന്നത് കൂടുതല്‍ പൂക്കള്‍ ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കും. ജൈവവളമായി കമ്പോസ്റ്റും നല്‍കാവുന്നതാണ്.
ഒരു പരിധിവരെ വരണ്ട പരിതസ്ഥിതിയില്‍ വളരുവാന്‍ യോജിച്ച വൃക്ഷമാണിത്. അതുകൊണ്ടുതന്നെ നന വളരെ മിതമായി മതിയാകും. വേനല്‍ക്കാലത്ത് മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കുക. മഴക്കാലത്തു നന പൂര്‍ണമായി ഒഴിവാക്കുകയും ചെടിക്കു ചുറ്റും നല്ല നീര്‍വാര്‍ച്ചയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. മിശ്രിതത്തിലെ ജലാംശം അധികമായാല്‍ വേരുചീയലിനു സാധ്യത കൂടും. അതുപോലെ ഇല വളര്‍ച്ച കൂടുകയും ചെയ്യും.
പലവട്ടം പൂവിടുമെങ്കിലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ് പൂക്കള്‍ അധികവും. രണ്ടാഴ്ചവരെ വാടാതെ ചെടിയില്‍ നില്‍ക്കും. പൂവിട്ടുതീര്‍ന്ന തണ്ടു കൊഴിയുമ്പോള്‍ അവിടെ നിന്നു പുതിയ ശിഖരവും അതില്‍ പൂക്കളും ഉണ്ടാകും. കുറുകിയ, ധാരാളം ശിഖരങ്ങളുള്ള ഇനങ്ങള്‍ കൂടുതല്‍ പൂക്കള്‍ ഉല്‍പാദിപ്പിക്കുവാന്‍ കഴിയുന്നവയാണ്. സങ്കരയിനങ്ങള്‍ക്ക് ഒരു തണ്ടില്‍നിന്ന് 15 ശിഖരങ്ങള്‍ വരെ ഉല്‍പാദിപ്പിക്കാനാവും. ഇലപൊഴിയുന്ന സമയത്ത് നനയും വളപ്രയോഗവും നന്നായി കുറയ്ക്കണം. ഈ അലങ്കാരവൃക്ഷം പ്രകൃത്യാ ഉയരത്തില്‍ വളരാതെ, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സ്വഭാവമുള്ളതുകൊണ്ട് വളര്‍ച്ചയുടെ ഒരവസ്ഥയിലും കൊമ്പുകോതല്‍ ആവശ്യമില്ല.
രോഗകീടങ്ങള്‍
നടീല്‍ മിശ്രിതത്തില്‍ അധികം ജലാംശം നിന്നാല്‍ വേരുചീയല്‍ രോഗം വരാം. നന കുറയ്ക്കുന്നത് ഇതിനു പ്രതിവിധിയാണ്. ചീയല്‍രോഗം കണ്ടുതുടങ്ങിയാല്‍ ചെടി മണ്ണില്‍നിന്ന് ഉയര്‍ത്തിയെടുത്ത് കേടുവന്നവേരും തണ്ടും മുറിച്ചു നീക്കം ചെയ്യുക. മുറിഭാഗം കുമിള്‍നാശിനി ഉപയോഗിച്ചു കഴുകി തണലത്തു വച്ച് 2-3 ആഴ്ചക്കാലം സൂക്ഷിക്കുക. പിന്നീട് നടുവാനായി ഉപയോഗിക്കാം.
ഇലയുടെ അടിഭാഗത്ത് തണ്ടിനോടു ചേര്‍ന്നു വെള്ളച്ചോക്കുപൊടിപോലെ ചെറുപ്രാണികള്‍ കൂട്ടമായി താവളമടിച്ച് ഇലപൊഴിയല്‍ രോഗം വരുത്താറുണ്ട്. ഏതെങ്കിലും കീടനാശിനി ഇലയുടെ താഴെ ഭാഗത്തു തളിച്ചു കീടബാധ തടയാം.
ഡാലിയ
ലോകമെമ്പാടും വളര്‍ത്തുന്ന മനോഹരവും പ്രസിദ്ധിയാര്‍ജ്ജിച്ചതുമായ ഒരു പുഷ്പസസ്യമാണ് ഡാലിയ. ചെടിച്ചട്ടികളിലും തറയിലും ഒരുപോലെ അനായാസമായി വളര്‍ത്തുവാന്‍ കഴിയുന്നു. പുഷ്പവിന്യാസത്തിന് ചെറിയ പുഷ്പങ്ങള്‍ നല്‍കുന്ന ചില പ്രത്യേക ഇനങ്ങള്‍ ഉപയോഗിച്ചു വരുന്നു. സ്വീഡനിലെ പ്രമുഖ സസ്യശാസ്ത്രജ്ഞനായ ആന്ദ്രേ ഡാലിന്‍റെ ഓര്‍മയ്ക്കാണു ഡാലിയ എന്ന പേരു നല്‍കിയത്.
കൃഷി ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഡാലിയ ചെടികളെ 7 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
വിഭാഗം -1
നക്ഷത്രപൂക്കള്‍. ഇതിന്‍റെ പൂക്കള്‍ ചെറുതാണ്. കൂര്‍ത്ത മുനമ്പുള്ള രണ്ടോ മൂന്നോ നിര ദളങ്ങള്‍ കാണുന്നു. അവ തമ്മില്‍ കടന്നു കിടക്കും വിധം പൂവില്‍ അടുക്കിയിരിക്കുന്നു. ദളങ്ങളുടെ അരികു പിറകോട്ടു വളഞ്ഞിരിക്കുകയും ഉള്‍ഭാഗം നേരിയ കുഴിയോടു കൂടി കാണപ്പെടുകയും ചെയ്യുന്നു. മധ്യഭാഗത്തു ഡിസ്ക് പോലുള്ള ഭാഗം കാണുന്നു. വൈറ്റ് സ്റ്റാര്‍ എന്ന ഇനത്തിനാണു കേരളത്തില്‍ കൂടുതല്‍ പ്രചാരം.
വിഭാഗം - 2
വയലുകളില്‍ കാണുന്ന അനിമോണ്‍ പൂക്കളുടെ സാദൃശ്യം. ചുറ്റുമായി ഒരു നിര ആര പുഷ്പകം കാണുന്നു. അവ മദ്ധ്യഭാഗത്തു കാണുന്ന കുഴല്‍പോലുള്ള നീളമുള്ള പുഷ്പകങ്ങളുടെ ചുറ്റുമായാണ് കാണുന്നത്. ആകെക്കൂടി പെന്‍കുഷന്‍റെ ഒരു രൂപഭംഗി കൈ വരിക്കുന്നു. ഇവയ്ക്കു വലിയ പ്രചാരമില്ല. കോമെറ്റ് എന്ന ഇനത്തിനാണ് പ്രചാരം.
വിഭാഗം - 3
ചെറിയ കഴുത്തു പട്ടപോലെ കാണുന്നതിനാല്‍ കോളാറിട്ടെ എന്നും പേരുണ്ട്. പൂക്കള്‍ക്കു 12-15 സെന്‍റീമീറ്റര്‍ വ്യാസം കാണുന്നു. ഏക പുഷ്പങ്ങളുടെ സാമ്യം. മദ്ധ്യഭാഗത്തു കാണുന്ന ഡിസ്കിനു ചുറ്റുമായി ആരപുഷ്പകങ്ങള്‍ ഒരു വളയംപോലെ രൂപം കൊണ്ടിരിക്കുന്നു. അതിനുമുപരിയായി വളയത്തിന്‍റെ അകവശത്തു നേര്‍ത്ത പുഷ്പങ്ങള്‍ കാണുന്നു. പുറത്തുകാണുന്ന പുഷ്പകങ്ങളുടെ പകുതി വലിപ്പമേ അവയ്ക്കു കാണുകയുള്ളൂ. സാധാരണയായി ആ ഒരു നിരയുടെ നിറവും വ്യത്യാസമായിരിക്കും. ലേഡിഫ്രണ്ട്, സ്കാര്‍ലൈറ്റ്ക്വീന്‍ എന്നിവയാണു പ്രചാരത്തിലുള്ള ഇനങ്ങള്‍.
വിഭാഗം -4
പിയോണിയെന്നും പേരുണ്ട്. രണ്ടോ മൂന്നോ നിര പുഷ്പകങ്ങള്‍ മദ്ധ്യത്തുള്ള ഡിസ്കിനു ചുറ്റുമായി കാണുന്നു. അവ പരന്നു കാണപ്പെടുന്നു. പൂവിന് ഏകദേശം 17 സെ.മീ. വരെ വലുപ്പം കാണും.
വിഭാഗം - 5
ഡെക്കറേറ്റീവ് എന്നും പേരുണ്ട്. വളരെയധികം പ്രചാരമുള്ള ഇനമാണ്. പൂര്‍ണമായും ഡബിള്‍ ഇനങ്ങളാണ്. വിവിധ നിറത്തിലും വലുപ്പത്തിലും കാണുന്നു. പുഷ്പകങ്ങള്‍ ചുരുണ്ടുകാണപ്പെടുന്നു. ഈ വിഭാഗത്തില്‍ വലുതെന്നും മദ്ധ്യവലുപ്പമുള്ളവയെന്നും ചെറുതെന്നും മിനിയേച്ചര്‍ ടൈപ്പെന്നും നാല് ഇനങ്ങള്‍ ഉണ്ട്. വലുത് 20 സെ.മീറ്റര്‍ വലുപ്പവും മദ്ധ്യവലുപ്പമുള്ളവയ്ക്ക് 15-20 സെ.മീറ്ററും ചെറുത് 10-15 സെ.മീറ്ററും മിനിയേച്ചര്‍ ടൈപ്പ് 10 സെ.മീറ്ററും വ്യാസമുണ്ട്. ലിബറേറ്റര്‍, പീറ്റര്‍ റാംസേ, പീസ്, ഹൗസ് ഓഫ് ഓറഞ്ച്, ഓറഞ്ച് ബര്‍മാസ്, ചൈനീസ് ലാന്‍റ്റേണ്‍, മേരി റിച്ചാര്‍ഡ് എന്നിവയാണു പ്രധാന ഇനങ്ങള്‍.
വിഭാഗം - 6
ഇവയെ പോംപണ്‍ ടൈപ്പ് എന്നും വിളിക്കുന്നു. ഇതും ഡബിള്‍ ഇനങ്ങളാണ്. ഇവയ്ക്ക് 5-10 സെ.മീറ്റര്‍ വലുപ്പമുണ്ട്. മുഴുവന്‍ പുഷ്പകങ്ങള്‍കൊണ്ടു മൂടിയിരിക്കുന്നു. ഉരുണ്ടിരിക്കുന്നു. മദ്ധ്യഭാഗത്തുള്ള പുഷ്പകങ്ങള്‍ പുറമേ കാണുന്നവയില്‍നിന്നും അല്‍പം ചെറുതാണ്. പുഷ്പകങ്ങളുടെ അരിക് അകത്തേക്കു വളഞ്ഞു കാണുന്നു.
വിഭാഗം - 7
ഇവയെ കാകറ്റ്സ് ടൈപ്പ് എന്ന് അറിയപ്പെടുന്നു. സാധാരണയായി മദ്ധ്യഭാഗത്തു ഡിസ്ക് കാണുന്നില്ല. ദളങ്ങള്‍ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നു. അടിയില്‍നിന്നു മുകളിലേക്കു ദളങ്ങള്‍ നേര്‍ത്തു കാണുന്നു. അതു പൂവിനു നക്ഷത്രത്തിന്‍റെ രൂപഭംഗി നല്‍കുന്നു. ദളങ്ങളുടെ അരികു ചെറുതായി പിളര്‍ന്നു കാണുന്നു. ഇതു പൂക്കള്‍ക്കു ഭംഗി കൂട്ടുന്നു. ഇതും വലുത്, ചെറുത്, മദ്ധ്യമം, മിനിയേച്ചര്‍ എന്നും നാലായി തരംതിരിച്ചിട്ടുണ്ട്. സില്‍വര്‍ വെഡ്ഡിംഗ്, നിറ്റ, കാപി സ്റ്റ്രാന്‍ഡ് മുതലായവയാണു പ്രധാന ഇനങ്ങള്‍.
നടീല്‍വസ്തു
വിത്തുപയോഗിച്ചു തൈ ഉണ്ടാക്കുകയാണ് ഏറ്റവും എളുപ്പം. പൊക്കം കുറഞ്ഞ പെട്ടികളിലോ വിത്തുചട്ടികളിലോ മണ്ണുനിറച്ച് അതില്‍ നേര്‍മ്മയില്‍ വിത്തു പാകുന്നു. മണ്ണില്‍ ധാരാളം വായുരന്ധ്രങ്ങള്‍ ഉണ്ടായിരിക്കണം. അതിനു മുകളിലായി ഉണങ്ങിപ്പൊടിഞ്ഞ കരിയില വിതറി നനച്ചുകൊടുക്കണം. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ വിത്തു കിളിച്ചുവരും.
കിഴങ്ങുകള്‍ നട്ട്
കിഴങ്ങുപയോഗിച്ചു വളര്‍ത്തുന്ന ഡാലിയയ്ക്കാണു കൂടുതല്‍ കൊഴുപ്പും ആരോഗ്യവും. കിഴങ്ങുമാത്രം മുറിച്ചെടുത്തു നടാന്‍ പാടില്ല. കിഴങ്ങു തണ്ടോടുകൂടി മുറിച്ചെടുത്തു വേണം പാകുവാന്‍. തണ്ടിലാണു മുകുളം കാണുന്നത്. ഈ മുകുളം കിഴങ്ങില്‍നിന്നും ആഹാരം വലിച്ചെടുത്ത് പുഷ്ടിയായി വളരുന്നു. നടുന്നതിന് ഏതാനും ദിവസം മുന്പ് കിഴങ്ങുകള്‍ ഒരു പെട്ടിയില്‍ മണലുകൊണ്ടുമൂടി ഇരുട്ടുമുറിയില്‍ സൂക്ഷിക്കുന്നു. ഇടയ്ക്കിടെ മണ്ണില്‍ വെള്ളം തളിച്ച് ഈര്‍പ്പം നിലനിര്‍ത്തണം. കുറച്ചു ദിവസം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മുള പൊട്ടുന്നതു കാണാം. ഈ സമയത്ത് കിഴങ്ങ് ഓരോ മുളയോടുകൂടി വിടര്‍ത്തി തടത്തിലോ ചട്ടിയിലോ നടാം.
തണ്ടുമുറിച്ചുനട്ട്
വളര്‍ന്നുവരുന്ന ചെടിയുടെ തണ്ടുകള്‍ മുറിച്ചു നട്ട് അവയും വേരുപിടിപ്പിച്ചെടുക്കാവുന്നതാണ്. വിപണിയില്‍ വേരിറങ്ങാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഹോര്‍മോണില്‍ മുക്കിനട്ടാല്‍ പെട്ടെന്നു വേരു പിടിക്കുന്നു.
കാലാവസ്ഥയും മണ്ണും
വലിയ ചൂടും മഴയുമില്ലാത്ത കാലമാണു ഡാലിയ വളര്‍ത്താന്‍ അനുയോജ്യം. സമശീതോഷ്ണമേഖലയില്‍ എപ്പോഴും ഡാലിയ വളര്‍ത്താന്‍ കഴിയുന്നു. കേരളത്തില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഡാലിയ തൈകള്‍ നട്ടാല്‍ മഞ്ഞുകാലത്തു നല്ല വലുപ്പമുള്ള ധാരാളം പൂക്കള്‍ ലഭിക്കുന്നു.
വളക്കൂറും നല്ല അയവുമുള്ള ഏതു മണ്ണിലും ഡാലിയ വളരും. വെറും ചൊരിമണലില്‍ പോലും ധാരാളം ജൈവവളങ്ങള്‍ ചേര്‍ത്ത് നടുന്നപക്ഷം ഡാലിയ നന്നായി വളരുന്നതാണ്. ഡാലിയ തണുപ്പും വെള്ളക്കെട്ടും ഇഷ്ടപ്പെടുന്നില്ല.
നടുന്ന വിധം
തൈകള്‍ നടുന്നതു 100 സെ.മീറ്റര്‍ അകലത്തില്‍ വേണം. ഡാലിയയില്‍ തന്നെ പൊക്കം കുറഞ്ഞ ഇനമുണ്ട്. അവയ്ക്ക് 60 സെ.മീറ്റര്‍ അകലം നല്‍കിയാല്‍ മതി. മുപ്പതു സെ.മീ. വലുപ്പമുള്ള ചട്ടികളിലും അതുപോലുള്ള പെട്ടികളിലും മണ്ണും വളവും നിറച്ചു ഡാലിയ വളര്‍ത്താന്‍ കഴിയും. അങ്ങനെ നടുന്നതുകൊണ്ട് സൂര്യപ്രകാശത്തിന്‍റെ ലഭ്യത അനുസരിച്ച് എടുത്തു സൗകര്യംപോലെ മാറ്റി വയ്ക്കാനും കഴിയുന്നു.
വളം ചേര്‍ക്കല്‍
ചെടികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഒരു ടേബിള്‍ സ്പൂണ്‍ 17.17.17 കോംപ്ലക്സ് വളം ചേര്‍ക്കാവുന്നതാണ്. തണ്ടില്‍നിന്നും അല്‍പം അകലെയായി വേണം വളം വിതറാന്‍. അതിനുശേഷം മണ്ണു നന്നായി ഇളക്കി നനച്ചുകൊടുക്കണം. തടത്തിലാണു നടുന്നതെങ്കില്‍ കൃഷിയിടം ഒരുക്കുമ്പോള്‍തന്നെ അഴുകിപ്പൊടിഞ്ഞ ചാണകവും എല്ലുപൊടിയും ചേര്‍ക്കുന്നതു നല്ലതാണ്. ഒരു ചതുരശ്രമീറ്ററിന് അഞ്ചു കിലോഗ്രാം ചാണകപ്പൊടിയും ഒരു തടത്തിനു ഒരു കൈ എല്ലുപൊടിയും മതിയാകുന്നതാണ്. ചെടി വളരുന്നതനുസരിച്ച് എല്ലാ മാസവും ചാണകപ്പൊടിയും എല്ലുപൊടിയും ചേര്‍ക്കാം. ചെടി പുഷ്പിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒരു തവണകൂടി കോംപ്ലക്സ് വളം നല്‍കണം.
പ്രധാന തണ്ടിന്‍റെ അറ്റംമുറിച്ചു കൊടുത്താല്‍ ധാരാളം ചെറു ശിഖരങ്ങള്‍ വശങ്ങളില്‍ നിന്നു കിളിര്‍ത്തു പൊങ്ങും. ചെടി ധാരാളം പുഷ്പിക്കാന്‍ ഇതു സഹായിക്കുന്നു. ഒരു ചെടിയില്‍ പ്രധാന തണ്ടു കൂടാതെ നാലോ അഞ്ചോ ഉപശാഖകള്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ.
നട്ട് അഞ്ചു മാസത്തിനകം ചെടി പുഷ്പിക്കാന്‍ അവസാനിക്കുന്നു. വാടിയ പൂക്കളും ഇലകളും കൂടെക്കൂടെ നീക്കം ചെയ്യുകയും ചുവട്ടിലെ മണ്ണു ഇളക്കികൊടുക്കുകയും ഉണക്ക ചാണകപ്പൊടി ചുവട്ടില്‍ ഇട്ടുകൊടുക്കുകയും ചെയ്താല്‍ ചെടികള്‍ കുറെനാള്‍ കൂടി പുഷ്പിക്കുന്നതാണ്. എന്നാല്‍ ക്രമേണ പൂക്കളുടെ വലുപ്പം കുറഞ്ഞുവരുന്നതാണ്.
ചെടി മറിഞ്ഞു പോകാതിരിക്കാന്‍ താങ്ങുകമ്പു നാട്ടുന്നതു പ്രയോജനകരമാണ്. പൂക്കാലം കഴിഞ്ഞാല്‍ ചെടി ഉണങ്ങിത്തുടങ്ങും. അപ്പോള്‍ മണ്‍നിരപ്പില്‍ നിന്നു കുറച്ചു മുകളിലായി തണ്ടു മുറിക്കണം. ശേഷം കുറച്ചു ദിവസം അങ്ങനെ നിര്‍ത്തിയേക്കണം. അതിനുശേഷം കിഴങ്ങിനു കേടുപാട് ഉണ്ടാകാതെ മണ്ണില്‍ നിന്ന് ഇളക്കിയെടുക്കണം. അതിനു ചുറ്റുമുള്ള മണ്ണു നീക്കം ചെയ്തശേഷം മണ്‍പാത്രത്തിലോ പെട്ടിയിലോ മണല്‍ നിറച്ച് അതില്‍ സൂക്ഷിക്കണം. ഈ കിഴങ്ങുകള്‍ അടുത്തവര്‍ഷം നടാന്‍ ഉപയോഗിക്കാം.
മുഞ്ഞ, പുഴുക്കള്‍ തുടങ്ങിയവയുടെ ഉപദ്രവം ചെടിയില്‍ കാണുന്നുവെങ്കില്‍ മാലത്തിയോണ്‍ എന്ന കീടനാശിനി ഒരു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം. ഏതെങ്കിലും കുമിള്‍രോഗം ശ്രദ്ധയില്‍ പെടുന്നപക്ഷം ബാവിസ്റ്റിന്‍ എന്ന കുമിള്‍സംഹാരി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതി.
റോസ്
ഭൂമിയില്‍ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്‍പുതന്നെ റോസുകള്‍ വളര്‍ന്നിരുന്നതായാണ്. പാറകളില്‍ കണ്ട സസ്യാവശിഷ്ടങ്ങളായ ഫോസിലുകള്‍ തെളിയിച്ചിട്ടുള്ളത്. ഇതിന്‍റെ ഏകദേശം മുന്നൂറോളം സ്പീഷീസുകള്‍ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഡബ്ലിയു. എച്ച്. ലാറന്‍സ് എന്ന ശാസ്ത്രജ്ഞന്‍ ലിസ്റ്റു ചെയ്തിട്ടുണ്ട്.
റോസ് അലങ്കാരത്തിനായ് മുറിക്കുള്ളില്‍ ഫ്ളവര്‍വേസില്‍ സൂക്ഷിക്കാനും വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങളില്‍ നട്ടു പിടിപ്പിച്ച് പൂന്തോട്ടത്തിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുവാനും ബഹുഭൂരിപക്ഷം പേരും ഉപയോഗിച്ചു വരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുവാന്‍ വിപണിയില്‍ ഡിമാന്‍റുള്ള ഇനങ്ങള്‍ വേണം തെരഞ്ഞെടുക്കുവാന്‍. ചുവപ്പ്, ഓറഞ്ച്, പിങ്ക് എന്നീ നിറങ്ങളിലുള്ള പൂക്കള്‍ക്കാണ് ഏറെ പ്രിയം. ഇതിനെ പൂക്കളുടെ റാണി എന്നും അറിയപ്പെടുന്നു.
ഇനങ്ങള്‍
1. ഹൈബ്രിഡ് പെര്‍പെച്വല്‍
കടുപ്പമുള്ള തണ്ടും ധാരാളം ഇലകളും ശിഖരങ്ങളുമുണ്ടാകുന്നു. തുടര്‍ച്ചയായി പുഷ്പിക്കുവാന്‍ കഴിവുള്ള ഒരിനമാണ്. പൂക്കള്‍ ചെറുതാണ്. ചില ഇനങ്ങള്‍ക്കു നല്ല മണമുണ്ട്.
പ്രധാന ഇനങ്ങള്‍-നെയ്റോണ്‍, ജനറല്‍ ജക്കാനിമോട്ട്, മിസിസ് ജക്കാനിമോട്ട്.
2. ഹൈബ്രിഡ് ടീ
റോസിലെ ഏറ്റവും പ്രചാരമുള്ള ഇനമാണിത്. ദീര്‍ഘകാലം പൂക്കള്‍ കേടുകൂടാതെ ഇരിക്കുന്നു. ഒരേ വലിപ്പത്തിലുള്ള പൂക്കള്‍ വിരിയുന്നു. വ്യത്യസ്തങ്ങളായ നിറങ്ങളിലുള്ള വിവിധ ഇനങ്ങള്‍ ലഭ്യമാണ്. ഇതിന്‍റെ പൂന്തണ്ടില്‍ സാധാരണ ഒരു പൂ മാത്രമേ വിരിയാറുള്ളൂ. എങ്കിലും ഇതിന്‍റെ ഭംഗി വര്‍ണ്ണനാതീതമാണ്. ഫ്ളവര്‍ വേസില്‍ വച്ച് മുറി അലങ്കരിക്കാനും പൂച്ചെണ്ടും ഹാരങ്ങളും ഉണ്ടാക്കുവാനും ഇതിന്‍റെ പൂക്കള്‍ ഉപയോഗിക്കുന്നു.
(a) വെള്ള പൂക്കളുള്ളവ - ജവഹര്‍, മൃദുല, ജോണ്‍ എഫ്. കെന്നഡി.
(b) മഞ്ഞ പൂക്കളുള്ളവ - കനകാംഗി, സോണിയ, പൂര്‍ണ്ണിമ, ഗംഗ.
(c) ചുവപ്പു പൂക്കളുള്ളവ - ലാലിമ, രക്തകാന്ത, മി. ലിങ്കന്‍, ഹാപ്പിനസ്, പൂര്‍ണ്ണിമ.
(d) പിങ്കു നിറമുള്ള പൂക്കളുള്ളവ - മൃണാളിനി, സുരഭി, മധുമതി.
(e) ഓറഞ്ചു കലര്‍ന്ന ചുവപ്പ് പൂക്കളുള്ളവ - മഞ്ജന, അരുണ, ഹാവായ്, സൂപ്പര്‍ സ്റ്റാര്‍.
3. ഫ്ളോറിബന്ത
മുകളില്‍ പ്രസ്താവിച്ച ഹൈബ്രിഡ് ടീയെക്കാള്‍ ചെറിയ പൂക്കളാണ്. ഒരു ശിഖരത്തില്‍ അഞ്ചോ ആറോ പൂക്കളുള്ള കുലകളുണ്ടാകും. ഓരോ തണ്ടിലുമുണ്ടാകുന്ന മൊട്ടുകള്‍ ഒരേ സമയത്തു പൂക്കുകയും ചെയ്യും.
(a) വെള്ള പൂക്കളുള്ളവ - ചന്ദ്രിമ, ഐസ്ബര്‍ഗ്, ഹിമാംജിനി.
(b) ഓറഞ്ചു കലര്‍ന്ന ചുവപ്പു പൂക്കളുള്ളവ - ഉഷ, സിന്ധൂര്‍, സൂര്യകിരണ്‍.
4. പോളിയാന്ത
മുകളില്‍ പ്രസ്താവിച്ച ഇനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ ഇവയുടെ പൂക്കള്‍ ചെറുതാണ്. ശിഖരങ്ങളില്‍ കുലകളായാണു പൂക്കള്‍ ഉണ്ടാകുന്നത്. കുലയായി പൂക്കള്‍ വിരിയുന്നതിനാല്‍ പോളിയാന്ത പ്രചാരമുള്ള ഇനമാണ്. ഫ്ളോറിബന്ത എന്ന മികച്ച റോസ് വര്‍ഗ്ഗത്തിന്‍റെ പ്രജനനത്തിനു ഇതു ഉപയോഗിക്കുന്നു.
പ്രധാന ഇനങ്ങള്‍
(a) പിങ്കു പൂക്കളുള്ളവ - സ്വാതി, ചാറ്റലിന്‍ റോസ്, എക്കോ
(b) ഓറഞ്ചു പൂക്കളുള്ളവ - പോള്‍ ക്രോംപെല്‍
(c) ചുവപ്പു പൂക്കളുള്ളവ - ഐഡിയല്‍
5. മിനിയേച്ചര്‍
ഇതിനെ മിനി റോസ് എന്നും വിളിക്കുന്നു. പൂന്തളും ഇലകളും വളരെ ചെറുതാണ്. ഇതു തോട്ടത്തിന്‍റെ അരികുകളിലും പൂത്തടങ്ങളിലും തൂക്കു ചട്ടികളിലും വളര്‍ത്താന്‍ പറ്റിയവയാണ്.
(a) ചുവപ്പ് പൂക്കളുള്ളവ - ക്രൈക്രൈ, ലിറ്റില്‍ ഫ്ളോര്‍ട്ട്, ബേബി മസ്ക്യൂറോസ്, കൊറലിന്‍, സിന്‍ഡെറല, സ്വാഫ് കിങ്, സ്വീറ്റ് ഫെയറി.
6. ക്ലൈംബിംഗ് റോസ്
വള്ളിച്ചെടികള്‍ പോലെ പടര്‍ന്നു വളരുന്ന സ്വഭാവമാണിതിന്‍റേത്. ആര്‍ച്ചുകളിലും മറ്റും പടര്‍ത്തുവാന്‍ ഇതുപയോഗിക്കുന്നു. ശിഖരങ്ങള്‍ക്കു നല്ല നീളം കാണുന്നു. പല നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകും.
(a) മഞ്ഞ പൂക്കളുള്ളവ - ഗോള്‍ഡന്‍ ഷവര്‍
(b) വെള്ള പൂക്കളുള്ളവ - സമ്മര്‍ സ്റ്റോ, വിര്‍ഗോ, പ്രോസ്പെരിറ്റി
വിദേശ വിപണിയില്‍ പ്രിയമുള്ളതും കയറ്റുമതി പ്രാധാന്യമുള്ളതുമായ മറ്റു ചില ഇനങ്ങളാണ് ഗോള്‍ഡന്‍ ടൈംസ്, മേര്‍സിഡസ്, ബെലിന്‍ഡ, റെഡ് സക്സസ്, സോണിയ, മിലാന്‍ഡ, മോണ്‍ട്രിയല്‍ മുതലായവ.
കമ്പുനട്ടും പതിവച്ചും ബഡ്ഡ് ചെയ്തും ഗ്രാഫ്റ്റ് ചെയ്തും റോസ് തൈകള്‍ ഉണ്ടാക്കാം. മികച്ചയിനം റോസുകളെല്ലാം ബഡ് ചെയ്തു ഉണ്ടാക്കാവുന്നവയാണ്. ഹൈബ്രിഡ് ടീ, ഫ്ളോറി ബന്ത എന്നീ വിഭാഗത്തില്‍പ്പെട്ട ഇനങ്ങളാണ് ബഡ്ഡുചെയ്ത് തൈകളായി ലഭിച്ചുവരുന്നത്. പോളിയാന്ത, മിനിയേച്ചേഴ്സ്, ക്ലൈംബേഴ്സ് എന്നിവയുടെ കമ്പ് മുറിച്ചുനട്ടും പതിവച്ചും തൈകള്‍ ഉണ്ടാക്കാന്‍ കഴിയുന്നു.
മണ്ണും കാലാവസ്ഥയും
നല്ല നീര്‍വാഴ്ചയുള്ളതും ജൈവാംശം ഉള്ളതുമായ മണ്ണുവേണം. റോസ് നടാന്‍ തിരഞ്ഞെടുക്കുന്നത്. ധാരാളം സൂര്യപ്രകാശം ചെടിയില്‍ നേരിട്ടു പതിക്കത്തക്കവിധം സൗകര്യപ്രദമായ സ്ഥലം തിരഞ്ഞെടുക്കണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് റോസ് നട്ടുവളര്‍ത്താന്‍ ഏറ്റവും അനുയോജ്യം. കഠിനമായ വേനലും മഴയും ഒഴിച്ച് എപ്പോള്‍ വേണമെങ്കിലും റോസ് നടാവുന്നതാണ്. മണ്ണ് നല്ലവണ്ണം കിളച്ച് കല്ലും കളകളും നീക്കം ചെയ്ത് നല്ലവണ്ണം നിരപ്പാക്കിയിടണം. നടുന്നതിനു മുമ്പ് വെയില്‍ കൊള്ളിക്കുന്നതു നല്ലതാണ്. ഒരടി നീളം, വീതി, താഴ്ച എന്ന ക്രമത്തിലുള്ള കുഴികള്‍ എടുത്ത് അതില്‍ നടുമ്പോള്‍ 5 കിലോഗ്രാം ഉണക്ക ചാണകം പൊടിച്ചിടേണ്ടതാണ്.
ചെടികള്‍ നടുമ്പോള്‍ തമ്മില്‍ അകലം ഉണ്ടായിരിക്കണം. ഓരോ ഇനത്തിനും വ്യത്യസ്തമായ അകലം ആണു നല്‍കേണ്ടത്. ഹൈബ്രിഡ് ടീ എന്ന ഇനത്തിനു വരികള്‍ തമ്മില്‍ 2 അടിയും ഫ്ളോറിബന്ത എന്ന ഇനത്തിന് 2.5 അടിയും അകലം നല്‍കണം. തൈ നടുമ്പോള്‍ ബഡ് ചെയ്ത ഭാഗം മണ്ണിനു മുകളിലായിരിക്കാന്‍ ശ്രദ്ധിക്കണം. ചട്ടിയിലും റോസ് കൃഷി ചെയ്യുന്നു. ചട്ടിയില്‍ തൈ നടുമ്പോള്‍ 30 സെന്‍റിമീറ്റര്‍ വലിപ്പമുള്ള ചട്ടികള്‍ ഉപയോഗിക്കണം. അധികം പടര്‍ന്നു വളരാത്ത ഇനങ്ങള്‍ക്ക് അല്‍പം വലിപ്പം കുറഞ്ഞ ചട്ടികളായാലും മതി. വിവിധ വലിപ്പത്തിലും രീതിയിലും ഉള്ള മണ്‍ചട്ടികളും പ്ലാസ്റ്റിക് ചട്ടികളും സിമന്‍റ് ചട്ടികളും വിപണിയില്‍ ലഭ്യമാണ്. മണ്‍ചട്ടികളാണ് കൂടുതല്‍ അനുയോജ്യം.
ചട്ടിയുടെ അടിയിലുള്ള ദ്വാരങ്ങള്‍ ഓടിന്‍ കഷണമുപയോഗിച്ച് മൂടണം. പകരം 5 സെന്‍റീമീറ്റര്‍ കനത്തില്‍ ഉടഞ്ഞ ഓടിന്‍ കഷണങ്ങള്‍ നിരത്തിയിട്ടാലും മതി. ചട്ടി നിറയ്ക്കുവാന്‍ ഉണങ്ങി പൊടിഞ്ഞ കരിയിലയോ ചാണകപൊടിയോ കമ്പോസ്റ്റോ ആറ്റുമണ്ണും ചെമ്മണ്ണുമായി 1:1:1 എന്ന അനുപാതത്തില്‍ കലര്‍ത്തി ഉപയോഗിച്ചാല്‍ മതി. ചട്ടിയുടെ വക്കില്‍ നിന്നും ഒരിഞ്ചു താഴെ വരെ നിറയ്ക്കണം.
ഇനി തൈ നടാം. നട്ടശേഷം ചുറ്റുമുള്ള മണ്ണു നല്ലവണ്ണം കൈകൊണ്ടു അമര്‍ത്തിപ്പിടിച്ചശേഷം നന്നായി നനയ്ക്കണം.
വളപ്രയോഗം
കുഴികളില്‍ നട്ട ചെടികള്‍ക്കു ഓരോ വര്‍ഷവും 5 മുതല്‍ 10 വരെ കിലോഗ്രാം ജൈവവളം നല്‍കണം. പച്ചിലയോ ചാണകമോ കോഴിവളമോ പിണ്ണാക്കുകളോ നല്‍കാം. കൂടാതെ ഒരേക്കറിനു 90 കിലോഗ്രാം നൈട്രജന്‍, 60 കിലോഗ്രാം പൊട്ടാഷ് എന്നിവയും നല്‍കണം. വളം ചേര്‍ക്കുന്നത് കൊമ്പു കോതല്‍ കഴിഞ്ഞും പൂക്കാലത്തിനു ശേഷവും ആയിരിക്കണം.
ചെടിയൊന്നിനു 50 ഗ്രാം വീതം റോസ് മിക്സ്ചര്‍ വാങ്ങി ചുവട്ടില്‍ നിന്നു മാറ്റി ചുറ്റുമായി ഇട്ടുകൊടുക്കാം. ചട്ടിയില്‍ വളര്‍ത്തുന്ന ചെടികളുടെ ചുവട്ടിലെ മണ്ണില്‍ ജൈവാംശം പൂര്‍ണ്ണമായി നഷ്ടമാകുമ്പോഴോ വേരു വളര്‍ന്നു ചട്ടിയില്‍ നിറയുമ്പോഴോ മണ്ണു മാറ്റണം. വേരുകള്‍ കോതുകയും വേണം. റോസ് മിക്സ്ചര്‍ ചട്ടിയിലും കൂടക്കൂടെ ഇട്ടുകൊടുക്കാം. രാസവളം നല്‍കുമ്പോള്‍ അവ ഇട്ടശേഷം നനയ്ക്കാന്‍ ശ്രദ്ധിക്കണം.
കൊമ്പു കോതല്‍
വര്‍ഷത്തിലൊരിക്കല്‍ കൊമ്പു കോതണം. ഇതു ചെടികള്‍ നന്നായി പുഷ്പിക്കാന്‍ സഹായിക്കുന്നു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലങ്ങളില്‍ കൊമ്പുകോതല്‍ നടത്താവുന്നതാണ്. ഉണങ്ങിയ കമ്പുകളും അതോടൊപ്പം നീക്കം ചെയ്യണം. കൊമ്പു കോതല്‍ നടത്തുവാന്‍ പ്രൂണിംഗ് നൈഫ് ഉപയോഗിക്കുന്നതായിരിക്കും സൗകര്യം. കൊമ്പു കോതല്‍ കഴിഞ്ഞ് ചെടിയില്‍ ഒരടിയോളം പൊക്കമുള്ള നാലോ അഞ്ചോ ശിഖരങ്ങള്‍ മാത്രം നിര്‍ത്തുന്നതാണുത്തമം.
കൊമ്പു കോതിയ കമ്പുകളില്‍ ബോര്‍ഡോ കുഴമ്പു പുരട്ടേണ്ടതാണ്. വേനല്‍ക്കാലത്തു ചെടികള്‍ ദിവസവും നനയ്ക്കേണ്ടതാണ്.
കീടങ്ങളും രോഗങ്ങളും
റോസില്‍ ധാരാളം കീടങ്ങളും രോഗങ്ങളും കാണാറുണ്ട്.
കീടങ്ങള്‍ - ശല്‍ക്കകീടങ്ങള്‍, ചാഫര്‍ വണ്ടുകള്‍, മൈറ്റുകള്‍ (മണ്ഡരികള്‍), ഇലപ്പേനുകള്‍, ഏഫിഡുകള്‍ എന്നിവയൊക്കെയാണ് റോസിന്‍റെ പ്രധാന കീടങ്ങള്‍.
ചാഫര്‍ വണ്ട് - ഇവ ചെടിയുടെ ഇളം കമ്പിനേയും പൂമൊട്ടിനേയും വേരിനേയും തുളച്ചു കേടാക്കുന്നു.
ശല്‍ക്ക കീടങ്ങള്‍ - ഇളം തണ്ടുകളില്‍ പറ്റിപ്പിടിച്ചിരുന്ന് നീരു ഊറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ടു ഉണങ്ങുന്നു.
ഇലപ്പേനുകള്‍, മണ്ഡരികള്‍ - ഇലയുടെ അടിഭാഗത്തിരുന്നു നീരൂറ്റിക്കുടിക്കുന്നു. തന്മൂലം ഇല ചുരുണ്ടു ഉണങ്ങുന്നു.
മുകളില്‍ കാണുന്ന കീടങ്ങള്‍ മണ്ഡരി ഒഴിച്ചു ശേഷിക്കുന്ന കീടങ്ങളുടെ ഉപദ്രവം നിയന്ത്രിക്കുവാന്‍ താഴെകാണുന്ന ഏതെങ്കിലും കീടനാശിനി ഉപയോഗിച്ചാല്‍ മതി.
മോണോ ക്രോട്ടോഫോസ് - 1.5 മില്ലീ ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളം
റോഗര്‍ - 1 മില്ലീലിറ്റര്‍ 1 ലിറ്റര്‍ വെള്ളം
മണ്ഡരിയെ നിയന്ത്രിക്കാന്‍ 20 ഗ്രാം ഫുറഡാന്‍ തരികള്‍ ചുവട്ടില്‍ ഇട്ടു കൊടുത്താല്‍ മതി.
രോഗങ്ങള്‍ - കരിംപൊട്ടു രോഗം, പൊടിപ്പൂപ്പ്, കൊമ്പുണക്കം എന്നിവയാണ് പ്രധാന രോഗങ്ങള്‍.
പൊടിപ്പൂപ്പ് നിയന്ത്രിക്കാന്‍ - സള്‍ഫെക്സ് 2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.
മറ്റു രണ്ടു രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഡൈത്തേല്‍ എം.-45 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതി.
വിളവെടുപ്പ്
നന്നായി പരിപാലിച്ചു വളര്‍ത്തിയ ചെടികള്‍ ആദ്യവര്‍ഷം തന്നെ പുഷ്പിക്കുന്നു. രണ്ടാം വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തുടര്‍ച്ചയായി പൂക്കള്‍ ലഭിക്കും. അതിനുശേഷം പൂക്കളുടെ എണ്ണം കുറയുന്നു. ഒരേക്കര്‍ സ്ഥലത്തു നിന്നും നന്നായി പരിചരണം നടത്തി വളര്‍ത്തിയ ചെടികള്‍ 1.5 ലക്ഷം പൂക്കള്‍ വരെ നല്‍കുന്നു. ദിവസവും 400 മുതല്‍ 500 പൂക്കള്‍.