1 Kg. കപ്പലണ്ടിപ്പിണ്ണാക്കു, 1 Kg വേപ്പിൻ പിണ്ണാക്ക്, 1 Kg. എല്ലുപൊടി, ഫ്രഷ് ചാണകം ഏകദേശം 5 Kg. ഇവയെല്ലാം ഒന്നിച്ചു വെള്ളത്തിൽ അല്ലെങ്കിൽ ഗോമൂത്രത്തിൽ (ഗോമൂത്രമാണെങ്കിൽ നല്ല വീര്യം കൂടിയ മിശ്രിതമായിരിക്കും) കലക്കി നല്ലവണ്ണം tight ആയി ഒരു പാത്രത്തിൽ 4 ദിവസം അടച്ചു വയ്ക്കുക. പിന്നീട് ഒരു കോലുകൊണ്ട് ഇളക്കി എടുത്താൽ ചാണക slurry റെഡി. ഇത് ഒരു mug നു 10 mug വെള്ളം ചേർത്ത് മുളകിനും പച്ചക്കറി ചെടികൾക്കും കടയ്ക്കൽ ഒഴിക്കാം. വൈകുന്നേരങ്ങളിൽ നനയ്ക്കു ശേഷം ഒഴിച്ചുകൊടുക്കുക. ഗോമൂത്രമാണെങ്കിൽ ചേർക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുക. ഈ വള പ്രയോഗം ചെടി ചെറിയ ഗ്രോ ബാഗ്ഗിൽ ആണെങ്കിലും എളുപ്പമാണ്.
ടെറസില്‍ പച്ചക്കറി
ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്.
ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.
ടെറസില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടെറസിന്റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്റെ ബലം കൂട്ടാന്‍ കഴിയും. 20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്.
പാവല്‍
കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഒരു വെള്ളരിവര്‍ഗ്ഗ വിളയാണ് പാവല്‍. ചില പ്രദേശങ്ങളില്‍ കയ്പ എന്നും വിളിപ്പേരുണ്ട്. ഇന്ത്യയുടെ സ്വന്തം പച്ചക്കറിവിളയായ പാവലിന് വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണങ്ങളുമുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച എന്നിവയ്ക്ക് എതിരായും പാവല്‍ ഉപയോഗിക്കപ്പെടുന്നു. നനയ്ക്കുന്നതിനുള്ള സൗകര്യമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഏതുസമയത്തും പാവല്‍ കൃഷി ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഏപ്രില്‍-മെയ്, ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളില്‍ നടുന്നവയ്ക്കാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. ഈ സമയങ്ങളില്‍ തുടങ്ങുന്ന പാവല്‍കൃഷിയില്‍ കീട -രോഗ ശല്യവും താരതമ്യേന കുവായിട്ടാണ് കാണുന്നത്.
ഒരു സെന്റ് പാവല്‍ കൃഷിചെയ്യുന്നതിന് 25 ഗ്രാം വിത്ത് ആവശ്യമുണ്ട്. ഒരു സെന്റില്‍ 10 കുഴികള്‍ എടുക്കാവുന്നതാണ്. രണ്ടു ചെടികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അഥവാ ആറടിയുടെ ഇടയകലം വേണം. ഒരു കുഴിയില്‍ നാലഞ്ച് വിത്തുകള്‍ നട്ട് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടെണ്ണം മാത്രം നിലനിര്‍ത്തിയാല്‍ മതിയാകും. മൂന്നു സെന്റിമീറ്റര്‍ ആഴത്തിലാണ് വിത്തുകള്‍ നടേണ്ടത്.ചെടി നട്ട് 45 - 50 ദിവസത്തിനുള്ളില്‍ പൂവിടുന്ന പാവല്‍ 60 - 70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകുന്നു. കൃത്യമായി പരിപാലിക്കുന്ന ചെടികളില്‍നിന്ന് 3-4 മാസം വരെ വിളവെടുക്കാവുന്നതാണ്.
ഗ്രോബാഗിൽ പച്ചകറി നടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്, മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത്, ഒരു വിത്ത് മുളച്ചിറങ്ങുമ്പോള്‍ അതിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.
ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്. ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്. ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്.
ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും. ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്ക്കുകയും ചെയ്യും.
ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം. രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്. വെയിലില്‍ വെള്ളം ആവയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുടയിടുന്നതിന് അടുക്കളയിലെ പാഴ്വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുമ്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല.
മത്തന്‍
കരോട്ടിന്‍ എന്ന ജീവകം ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിവിളയാണ് മത്തന്‍. മത്തനില്‍ അടങ്ങിയിട്ടുള്ള കരോട്ടിന്‍ ചൂടുതട്ടിയാല്‍ വളരെപ്പെട്ടെന്ന് വിഘടിച്ചുപോകുന്നതിനാല്‍ നന്നായി വേവിച്ചാല്‍ ഇതിലെ ജീവകം നഷ്ടമാകും. വേനല്‍ക്കാലത്ത് ഇവ നന്നായി കൃഷിചെയ്തുവരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലും, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലുമാണ് മത്തന്‍ കേരളത്തില്‍ കൃഷിചെയ്യുന്നത്.
കുമ്പളത്തെപ്പോലെതന്നെയാണ് മത്തന്റെ കൃഷിരീതികളും. പൊതുവേ കീട-രോഗങ്ങള്‍ കുറവാണെന്നു പറയാം. മഞ്ഞളിപ്പ് രോഗത്തെ ഒഴിവാക്കുന്നതിന് സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വിത്തിടുകയാണ് നല്ലത്. ഒരു സെന്റില്‍ കൃഷിചെയ്യുന്നതിന് 6 ഗ്രാം വിത്ത് ആവശ്യമാണ്. ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ 2 മീറ്ററും ഇടയകലം നല്‍കണം. 3 സെ.മീ. ആഴത്തില്‍ വിത്ത് നടാവുന്നതാണ്.
ചുരയ്ക്ക
അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ അനുയോജ്യമായ വെള്ളരിവര്‍ഗ്ഗത്തില്‍പ്പെട്ട പച്ചക്കറിവിളകളാണ് ചുരയ്ക്ക.ഇളംപ്രായത്തിലുള്ള കായ്കളാണ് സാധാരണയായി കറികളില്‍ ഉപയോഗിക്കുന്നത്. ചുരയ്ക്കയില്‍ അധികവും നാടന്‍ ഇനങ്ങളാണ് കൃഷിചെയ്യുന്നത്.ജീവകം ബി ധാരാളമുള്ള വെള്ളരിവിളയാണ് ചുരയ്ക്ക. കുപ്പിയുമായി സാമ്യമുള്ളതുകൊണ്ട് ചുരയ്ക്കയെ ബോട്ടില്‍ഗാര്‍ഡ് എന്നാണ് വിളിക്കുന്നത്. ചുരയ്ക്കയുടെ വിത്തെടുത്തശേഷമുള്ള തൊണ്ട് പാത്രമായി ഉപയോഗിക്കാറുണ്ട്. ചുരയ്ക്കയുടെ വിത്തിന് വിരശല്യത്തെ ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്.ചുരയ്ക്കവേനല്ക്കാലത്തും മഴക്കാലത്തും കൃഷി ചെയ്യുവാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മാസത്തിനുശേഷമുള്ള സമയമാണ് ഏറ്റവും അനുയോജ്യം. വരള്‍ച്ചയെ അതിജീവിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഒരു സെന്റില്‍ കൃഷിചെയ്യാന്‍ ചുരയ്ക്ക 15 ഗ്രാമു ആവശ്യമാണ്
ചുരയ്ക്കയില്‍ മത്തന്‍വണ്ട്, എപ്പിലാക്ന (ആമ) വണ്ട്, പുഴുക്കള്‍ എന്നിവയുടെ ആക്രമണമുണ്ടാകാറുണ്ട്. ഇവയുടെ നിയന്ത്രണമാര്‍ഗങ്ങള്‍ പടവലത്തിന്റേതുപോലെയാണ്.
ഞാവൽ
ഭാരതത്തിൽ അധികവരൾച്ചയുള്ള പ്രദേശങ്ങളോഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ.30 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ഞാവൽ. പച്ചനിറം സമൃദ്ധമായ ഇലകളുടെ ഭാരത്താൽ തൂങ്ങിക്കിടക്കുന്ന ശാഖകളുള്ള ഞാവൽ മാർച്ച്-ഏപ്രിൽ മാസത്തോടെ നന്നായി പൂക്കുന്നു. പൂക്കൾക്ക് വെള്ള നിറമാണ്. പഴുത്ത കായ്കൾ നല്ല കറുപ്പുകലർന്ന കടും നീല നിറത്തിൽ കാണപ്പെടുന്നു.നിറയെ ശിഖരങ്ങളോടെ പന്തലിച്ചും ചിലയിടത്ത് നേരെ മേലോട്ടും വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. 100-ലേറെ വർഷം ജീവിക്കും. പ്രായമേറുന്തോറും കട്ടികൂടിവരുന്ന പുറംതൊലിയാണ്. തടവിയാൽ തന്നെ ഏറ്റവും പുറംതൊലി അടർന്നുപോവും. ഉള്ളിലെ തൊലിയുടെ പുറംവശത്തിന് കട്ടികുറഞ്ഞ ഒരു പച്ചപുറംഭാഗമുണ്ട്. ഇളംപച്ചനിറമുള്ള പുതിയ കമ്പുകൾ വളരുംതോറും ബ്രൗൺ നിറത്തിലാവും. കട്ടിയുള്ള ഇലകൾ, വളരുംതോറും മിനുസം നഷ്ടപ്പെടും. നുള്ളിയോ കടിച്ചോ നോക്കിയാൽ മാങ്ങയോടു സാമ്യമുള്ള ഒരു രുചിയും മണവും അനുഭവപ്പെടും. 7 മുതൽ 18 സെന്റിമീറ്റർ വരെ നീളവും 3 മുതൽ 9 സെന്റിമീറ്റർ വരെ വീതിയും ഉണ്ടാവും ഇലകൾക്ക്. പൊഴിയുന്നതിനു മുൻപ് നിറം ചുവപ്പാവും. പഴയ കമ്പുകളിലും തടിയിലും വെള്ളനിരത്തിലുള്ള പൂക്കളുടെ കുലകൾ ഉണ്ടാവുന്നു. ഉരുണ്ടും നീണ്ടുരുണ്ടുമിരിക്കുന്ന പച്ചനിറത്തിലുള്ള കായകൾ പഴുക്കുമ്പോൾ നല്ല തിളക്കമുള്ള കറുപ്പായി മാറുന്നു. നിലത്തുവീണാൽ ചതഞ്ഞുപോവും. നിയതമായ ആകൃതിയില്ലാത്ത വിത്തുകൾ കൂടിച്ചേർന്ന് നീണ്ടുരുണ്ട് ഒരു ചെറിയ സ്തരത്തിനുള്ളിലായായിട്ടാണ് പഴത്തിനുള്ളിൽ ഉണ്ടാവുക.
പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. ചവർപ്പും നല്ല നീരുമുള്ള പഴങ്ങൾ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്. ചില സ്ഥലങ്ങളിൽ ആൾക്കാർ പല്ലു വൃത്തിയാക്കാൻ ഞാവലിന്റേ കമ്പുകൾ ഉപയോഗിക്കാറുണ്ട്. നിറയെ തേനുള്ള പൂക്കളിൽ നിന്നും തേനീച്ചകൾ നല്ല തേനുണ്ടാക്കാറുണ്ട്. പക്ഷേ സംരക്ഷിച്ചില്ലെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ തേൻ മോശമാവാറുണ്ട്. നന്നായി കത്തുന്ന തടി വിറകായും കരിയുണ്ടാക്കാനും കൊള്ളാം. തടി പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. നനവു സഹിക്കുന്നതും ചിതൽ തിന്നാത്തതുമാണ് തടി. ഗിത്താർ ഉണ്ടാക്കാൻ തടി നല്ലതാണ്. മീൻവലകൾക്ക് ചായം കൊടുക്കാൻ ഉതകുന്ന ഒരു കറ ഞാവലിന്റെ തടിയിൽ നിന്നും കിട്ടുന്നു. ഫിലിപ്പൈൻസിൽ ഞാവൽപ്പഴം വ്യാപകമായി വാറ്റി മദ്യം ഉണ്ടാക്കാറുണ്ട്. ഇല വാറ്റിയാൽ ലഭിക്കുന്ന എണ്ണ സോപ്പിനു സുഗന്ധം നൽകാൻ ഉപയോഗിക്കാറുണ്ട്. കാപ്പിത്തോട്ടങ്ങളിൽ തണൽമരമായി ഞാവൽ വളർത്താറുണ്ട്. ശ്രദ്ധയോടെ മുറിച്ചു നിർത്തിയാൽ നല്ലൊരു വേലിയായും ഞാവൽ വളർത്തിയെടുക്കാം.
താന്നി
വലിയ മരമായി വളരുന്നതാണ് താന്നി. രണ്ടടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 20 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴി മൂടി വര്‍ഷകാലാരംഭത്തില്‍ തൈകള്‍ നടുന്നു. ചെടികള്‍ തമ്മിലുള്ള അകലം 20 അടി വേണം. തനിവിളയാണെങ്കില്‍ ഒരേക്കറില്‍ 100 മരങ്ങള്‍ നടാവുന്നതാണ്. സസ്യസംരക്ഷണം കുമിഴിന്റേതുപോലെതന്നെ. ദീര്‍ഘകാലം ഫലം നല്കുന്ന മരമാണിത്. 20-80 കി.ഗ്രാം വരെ കായ് ലഭിക്കാറുണ്ട്. താന്നിക്കയുടെ തോടാണ് ഔഷധയോഗ്യമായ ഭാഗം. തൊണ്ടചൊറിച്ചില്‍, ചുമ, നേത്രരോഗങ്ങള്‍, പാണ്ടുരോഗം തുടങ്ങിയവയുടെ ചികില്‍സയ്ക്ക് ഉപയോഗിക്കുന്നു. ത്രിഫലചൂര്ണം, കുമാര്യാസവം, ഭൃംഗരാജാദിതൈലം, മഹാതിക്തകം കഷായം, പശാഗുളിച്യാദികഷായം തുടങ്ങിയവ താന്നിക്കത്തോട് ചേര്‍ന്ന ഔഷധങ്ങളാണ്.
വെളിച്ചെണ്ണ
എക്സ്പെല്ലറുകളിലും റോട്ടറികളിലും ആട്ടിയാണ് കൊപ്രയില്‍നിന്ന് എണ്ണയെടുക്കുന്നത്. കൊപ്രയാട്ടുന്ന മില്ലുകളില്‍ 75% വും കേരളത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ ആകെ സസ്യജന്യ എണ്ണയുല്പാദനത്തിന്റെ 6% വെളിച്ചെണ്ണയാണ്. ഈ വെളിച്ചെണ്ണയില്‍ത്തന്നെ 20% ആഹാരാവശ്യത്തിനും 60% സോപ്പ് തുടങ്ങിയവ നിര്‍മിക്കാനും 20% വ്യാവസായികാവശ്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നു. കേരളത്തിലും, തമിഴ്നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലും വെളിച്ചെണ്ണ പരമ്പരാഗതമായ ഒരു പാചകമാധ്യമമാണ്. തലയിലും ശരീരത്തിലും തേച്ചുകുളിക്കാനും ഇതു വ്യാപകമായി ഉപയോഗിച്ചു വരുന്നു. കൂടാതെ നിരവധി ഔഷധഎണ്ണകളിലെ ഒരു അടിസ്ഥാന ചേരുവകൂടിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയുടെ പ്രത്യേക സ്വഭാവസവിശേഷതകള്‍ നിമിത്തം അതിനെ പെയിന്റ്, സോപ്പ്, ഷാമ്പൂ, അലക്കുപൊടികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിലും ഉപയോഗപ്പെടുത്താന്‍ കഴിയുന്നു.
വെറ്റില
നമ്മുടെ ദൈനംദിന ജീവിതത്തില്‍ മാന്യമായ ഒരു പദവിയാണ് വെറ്റിലയ്ക്കുള്ളത്. പൂജാമുറിയിലും വിവാഹവീട്ടിലും മരണഗൃഹത്തിലും വെറ്റിലയ്ക്കു സ്ഥാനമുണ്ട്. വിഭവസമൃദ്ധമായ സദ്യക്കുശേഷം നാലും കൂട്ടിമുറുക്കി നീട്ടിവലിച്ചൊന്നു തുപ്പിയെങ്കിലേ ചിലര്‍ക്കു പൂര്‍ണ തൃപ്തിയാകൂ.
വെണ്മണി വെറ്റില, മാവേലിക്കര ചുണ്ണാമ്പ്, ആറന്മുള അടയ്ക്ക, ജാപ്പാണം പുകയില ഇതാണത്രെ മുറുക്കാന്റെ കൂട്ട്. നല്ല പല്ലിന് വെറ്റിലയിലെ ഹരിതകം, വയറ്റിലെ അമ്ലത്വം കുറയ്ക്കാന്‍ ചുണ്ണാമ്പ്, ഉത്തേജകമായി അടയ്ക്ക, ലഹരിക്കു പുകയില അങ്ങനെ വെറ്റിലമുറുക്കിന്റെ പ്രയോജനം പലതാണ്. വെറ്റിലയുടെ മൂക്കരുത് (അറ്റം) അടയ്ക്കയുടെ തരങ്ങരുത് നൂറ് (ചുണ്ണാമ്പ്) ഏറരുത് എന്നൊരു വിധിയുണ്ട്.
വെറ്റില മുറുക്കാന്‍ ആള്ക്കാര് കൂടുതലുള്ള വീട്ടില്‍ മാവിലോ പ്ലാവിലോ ആഞ്ഞിലി, കമുക്, പൂവരശ് എന്നീ മരങ്ങളില്‍ ഏതിലെങ്കിലും ഒന്നിലോ കയറിപ്പറ്റിയ ഒരു വെറ്റിലക്കൊടിയെങ്കിലും കാണും.
അന്തരീക്ഷ ഈര്‍പ്പം കൂടുതലുള്ള സ്ഥലങ്ങളില്‍ വെറ്റില നന്നായി വളരും. വെട്ടുകല്‍ പ്രദേശത്തും മണല്‍ കലര്‍ന്ന മണ്ണിലും നന്നായി വളരുന്ന വെറ്റിലക്കൊടി വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ തീരെ ഇഷ്ടപ്പെടില്ല.
ഒരു പുതിയ തോട്ടം തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. നല്ല തണലുള്ളതും നനയ്ക്കാന്‍ വെള്ളം കിട്ടുന്നതുമായ പറമ്പുകളാണ് വെറ്റിലകൃഷിക്കു നല്ലത്. കിളച്ചൊരുക്കിയ മണ്ണില്‍ 10-15 മീറ്റര്‍ നീളത്തില്‍ ഒരു മീറ്റര്‍ ഇടയകലം കൊടുത്തു മുക്കാല്‍ മീറ്റര്‍ വീതിയിലും ആഴത്തിലുമെടുത്ത ചാലുകളില്‍ ഉണക്കിപ്പൊടിച്ച ചാണകവും ചാരവും കലര്‍ത്തി വേണം കൊടിനടാന്‍. രണ്ടുമൂന്നു വര്‍ഷമെങ്കിലും പ്രായമായ കൊടിയുടെ 1 മീറ്റര്‍ നീളവും മൂന്നു മുട്ടുകളെങ്കിലുമുള്ള തലഭാഗം മുറിച്ചെടുത്താണ് നടുന്നത്. നടുന്നതിനു മുന്‍പ് ചാലുകള്‍ നനച്ചശേഷം 20 സെ.മീ. വിട്ട് കുഴി എടുത്ത് ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവണ്ണം കൊടിത്തല നട്ട് മണ്ണ് അമര്‍ത്തി നിര്‍ത്തുന്നു. കൊടികള്‍ക്ക് ആദ്യദശയില്‍ വെള്ളം കൈകൊണ്ട് തളിച്ചാണ് നനയ്ക്കേണ്ടത്. നട്ട് മൂന്നാഴ്ചയാകുമ്പോള്‍ വേരോടെയും ഒരു മാസമാകുമ്പോള്‍ പുതിയ ഇല വിടരുകയും ചെയ്യും. അപ്പോള്‍ തൈകള്‍ക്കു താങ്ങായി മുളയോ കവുങ്ങിന്റെ വാരിയോ നാട്ടി തമ്മില്‍ കെട്ടി ബലപ്പെടുത്തണം. നാട്ടിയ കമ്പിലൂടെയോ കമ്പില്‍നിന്നും മുകളിലേക്കോ കെട്ടിയ കയറിലൂടെയോ വാരിയോലകൊണ്ടു കെട്ടിയ പന്തലുമായി ബന്ധപ്പെടുത്തി വളര്‍ത്തണം.
ബീറ്റ്റൂട്ട്
മണ്ണിനുള്ളില്‍ വളരുന്ന വേരുഭാഗം വലുതായി കിട്ടുന്ന കിഴങ്ങാണ് ഭക്ഷ്യവസ്തു. ആഗസ്റ്റ്-മുതല്‍ ജനുവരി വരെയാണിതിന്റെ കൃഷികാലം.ഡെട്രോയിറ്റ് ഡാര്‍ക്ക്റെഡ്, ക്രിംസണ്ഗ്ലോബ് എന്നിവയാണ് മേല്‍ത്തരം ബീറ്റ്റൂട്ട് ഇനങ്ങള്‍.
നല്ല നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണിവയ്ക്കു വേണ്ടത്. ഒരു ഹെക്ടറിന് 20 ടണ്‍ ജൈവവളം ചേര്‍ത്തിളക്കിയ മണ്ണില്‍ 45 സെ.മീ. അകലത്തിലും 20 സെ.മീ. ഉയരത്തിലും എടുത്ത വാര (ഏരി)ങ്ങളുടെ മധ്യത്തിലായി 10 സെ.മീ. അകലത്തില്‍ ചെടികള്‍ വരത്തക്കവണ്ണം വിത്തുപാകി മണ്ണിട്ടുമൂടുന്നു. വിത്ത് നല്ല പൊടിമണലുമായി കലര്‍ത്തിയാണ് പാകുന്നത്. ഒരു ഹെക്ടറിന് ആകെ നല്‍കേണ്ടത് 165 കി.ഗ്രാം യൂറിയയും 185 കി.ഗ്രാം മസൂരിഫോസും 65 കി.ഗ്രാം പൊട്ടാഷുമാണ്. ഇതില്‍ മുഴുവന്‍ മസൂരിഫോസും പൊട്ടാഷും പകുതി യൂറിയയും അടിവളമായും മണ്ണുകൂടുമ്പോള് മേല്‍വളമായും നല്‍കണം. വിത്തു വിതച്ച് ഒന്നര രണ്ടുമാസമാകുമ്പോള്‍ വിളവെടുക്കാം.
ബയോഗാര്‍ഡ്, ബയോവെര്‍ട്ട്, ബയോമെറ്റ്, പാസിഹിറ്റ് എന്നിവയാണ് ജീവാണുകീടനാശിനികളില് പ്രധാനം.ജൈവകീടനാശിനികള്‍ അഞ്ച് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കീടങ്ങളുടെ ആക്രമണം കണ്ടാല്‍ ഉടന്‍ തളിച്ചു കൊടുക്കാവുന്നതാണ്. കീടത്തിന്റെ തീവ്രതയനുസരിച്ച് 15-21 ദിവസം ഇടവിട്ട് വീണ്ടും തളിക്കുക. ഒരു വര്‍ഷംവരെ ഇവ കുപ്പികളില്‍ ഭദ്രമായി വയ്ക്കാവുന്നതാണ്. പച്ചക്കറിയിലും നെല്ലിലും സുഗന്ധവിളകളിലും കര്‍ഷകര്‍ ഏറെ ഭയപ്പെടുന്ന കീടങ്ങളായ ഇലതീനിപ്പുഴുക്കള്‍, മുഞ്ഞ, ചാഴി, വെള്ളീച്ച എന്നിവയെ നശിപ്പിക്കാന്‍ മിത്രകുമിളുകള്‍ ഇന്നു ലഭ്യമാണ്. കൊടിയ വിഷങ്ങള്‍ ഒഴിവാക്കി പ്രകൃതിയുടെ വരദാനമായി ഈ മിത്രകുമിളുകളെ ഉപയോഗിക്കേണ്ടതാണ്.
മിത്രകുമിളുകളായ ബയോഗാര്‍ഡ്, മെറ്റാറൈസിയം അടങ്ങിയ ബയോമെറ്റ്, പാസിഹിറ്റ്, വെര്‍ട്ടിസീലിയം അടങ്ങിയ ബയോവെര്‍ട്ട് എന്നിവ 5 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അതില്‍ 10 മില്ലി വേപ്പെണ്ണ 100 ഗ്രാം ശര്‍ക്കര എന്നിവ ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. കുമിള്‍ ലായനി മണ്ണില്‍ ഒഴിച്ചുകൊടുക്കുകയും ഇലകളില്‍ തളിക്കുകയും ആകാം. വൈകുന്നേരം തളിക്കുന്നതാണ് ഉചിതം. ശത്രുകീടങ്ങളെ കൃഷിയിടത്തില്‍ കണ്ടതിനുശേഷമാണ് മിത്രകുമിളുകള്‍ പ്രയോഗിക്കേണ്ടത്. നല്ല അന്തരീക്ഷ ഈര്‍പ്പവും മിത്രക്കുമിളുകളുടെ പ്രവര്‍ത്തനത്തിന് അനുകൂലമാണ്. കുമിളിന്റെ വിത്തുകള്‍ മുളച്ച് ശത്രുകീടത്തിന്റെ പുറം തോടിനുള്ളില്‍ പ്രവേശിക്കുകയും ഉള്ളില്‍ മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്നു. ശരീരകോശങ്ങളുടെ തകര്‍ച്ച, ആഹാരക്കുറവ്, മിത്രക്കുമിളുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില വിഷവസ്തുക്കളുടെ പ്രവര്‍ത്തനം എന്നിവ കീടങ്ങളെ പടിപടിയായി തകര്‍ക്കുന്നു. ഈ കുമിളുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില വിഷവസ്തുക്കള്‍ കീടങ്ങള്‍ക്കു മാരകമാണ്.
രോഗം ബാധിച്ച ശത്രുകീടത്തിന്റെ ശരീരത്തില്‍നിന്നും പുറത്തേക്കു വളരുന്ന കുമിളിന്റെ വിത്തുകള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചും മറ്റ് ശത്രുകീടങ്ങളിലും രോഗം പരത്തുന്നു. രോഗം മൂര്‍ച്ഛിച്ച ശത്രുകീടം തീറ്റ നിര്‍ത്തുന്നതിനാല്‍ അവയുടെ അക്രമണത്തില്‍നിന്നും വിള രക്ഷപ്പെടുന്നു. ശരീരത്തില്‍ പൂപ്പല്‍ മൂടിയതുപോലെ കാണുന്ന ശത്രുകീടങ്ങള്‍ മീത്രകുമിളുകളുടെ അക്രമണം ഏറ്റവയാണ്.
കൊക്കോ
കൊക്കോയില്‍ ഏറ്റവും അധികം വൈവിധ്യം കാണുന്ന വടക്കേ അമേരിക്കയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ആമസോണ്‍ നദീതടങ്ങളാണ് ഇവയുടെ വൈവിധ്യത്തിന്റെ പ്രാഥമിക കേന്ദ്രം. കൊക്കോ കൃഷി തുടങ്ങി 200 വര്‍ഷം പിന്നിടുന്ന മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങള്‍ വൈവിധ്യത്തില്‍ രണ്ടാമത്തെ സ്ഥാനം കയ്യാളുന്നു. ക്രയോളോ കൊക്കോയാണ് മധ്യ അമേരിക്കയിലുള്ളത്. സ്പെയിന്‍കാരുടെ വരവോടുകൂടി അമേരിക്ക ഉപഭൂഖണ്ഡത്തില്‍ കൊക്കോ വേഗത്തില്‍ പ്രചരിച്ചു. ട്രിനിഡാഡ്, ജമൈക്ക, ഹെയ്റ്റി തുടങ്ങിയ മറ്റു ദ്വീപുകള്‍ എന്നിവിടേക്കെല്ലാം കൊക്കോ കൊണ്ടുപോകപ്പെട്ടു. ആമസോണിലെ ഫൊറാസ്റ്റീറോയുടെ നടീല്‍വസ്തുക്കള്‍ ട്രിനിഡാഡിനു ലഭിച്ചതു കിഴക്കേ വെനിസ്വലയില്‍ നിന്നുമായിരിക്കണം എന്നു കരുതപ്പെടുന്നു. ഫൊറാസ്റ്റിറോയുടെയും ക്രയോളയുടെയും ജനിതകസമ്മിശ്രീകരണം മൂലമാണ് ഭിന്നജാതീയമായ (Heterogenous) ട്രിനിറ്റാരിയോ രൂപപ്പെട്ടത്. വടക്കു കിഴക്കേ ഏഷ്യ, ഉഗാണ്ട, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കാണ് കൊക്കോ പിന്നീട് സന്നിവേശിക്കപ്പെട്ടത്.
ഉഷ്ണമേഖലയിലുള്ള വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് കൊക്കോ കൃഷിചെയ്യുന്നത്. ഇതില്‍ ആഫ്രിക്കന്‍ രാജ്യമായ കോട്ട്ഡി ഐവോര്‍ത്ത് ആണ് കൊക്കോയുടെ ലോകവ്യാപാരത്തില്‍ അമേരിക്കന്‍ രാജ്യങ്ങളെ തൊട്ടുപിന്നിലാക്കിക്കൊണ്ട് ഒന്നാം സ്ഥാനത്തുള്ളത്. ലോകത്തിന്റെ ആകെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ എങ്ങും തന്നെയില്ല. കൊക്കോയുടെ പ്രാഥമിക ഉല്‍പ്പന്നങ്ങള്‍ വരുന്നത് ഉഷ്ണമേഖലാ പ്രദേശത്തുനിന്നാണെങ്കിലും മിതോഷ്ണമേഖലയിലെ രാജ്യങ്ങളില്‍ നിന്നുമാണ്.
ഭാരതത്തില്‍ കേരളം, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊക്കോ കൃഷി ചെയ്യുന്നത്. 1998-99ലെ കണക്കനുസരിച്ച് 14,193 ഹെക്ടറില്‍നിന്നുള്ള ഉല്‍പ്പാദനം 5,562 ടണ്ണും ശരാശരി ഉല്‍പ്പാദനക്ഷമത ഒരു ഹെക്ടറില്‍നിന്നും 560 കിലോയുമാണ്. ഭാഗികമായ തണല്‍ ആവശ്യമുള്ളതുകൊണ്ടുതന്നെ ജലസേചന സൗകര്യമുള്ള തെങ്ങിന്‍തോപ്പുകള്‍ക്കും കവുങ്ങിന്‍തോപ്പുകള്‍ക്കും യോജിച്ച ഒരു ഇടവിളയാണ് കൊക്കോ.
പരമ്പരാഗതമായി കൊക്കോ കൃഷിചെയ്യുന്ന പ്രദേശങ്ങള്‍ കൂടാതെ ഗോവ, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍, പോണ്ടിച്ചേരി, ഒറീസ്സ, പശ്ചിമ ബംഗാള്‍ എന്നിവിടെയും കൊക്കോ കൃഷിക്കു വലിയ സാധ്യതയുണ്ട്. വര്‍ഷത്തില്‍ 9.7 കോടി രൂപവരെ (1997-98) വിദേശ നാണ്യം നേടിത്തരുവാന്‍ കഴിവുള്ള വലിയ കയറ്റുമതി സാധ്യതയുള്ള കൊക്കോ ഉല്‍പ്പന്നങ്ങളാണ് ചോക്കലേറ്റുകള്‍, മധുരപലഹാരങ്ങള്‍, കൊക്കോ, വെണ്ണ, കൊക്കോ പൊടി തുടങ്ങിയവ. വര്‍ധിക്കുന്ന ആവശ്യമനുസരിച്ച് ഇന്ത്യയിലെ കൊക്കോ ഉല്പാദനത്തിന്റെ ഗതിവേഗത്തില്‍ മാറ്റമില്ലെന്നു മാത്രമല്ല, വര്‍ഷം തോറും ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം കൂടിവരികയുമാണ്. രാജ്യത്തിനകത്തുനിന്നുള്ള ഉല്‍പ്പാദനം നമ്മുടെ ആവശ്യങ്ങള്‍ക്കു തികയാതെ 1995 മുതല്‍ വരുന്നതുമൂലം വ്യവസായസ്ഥാപനങ്ങള്‍ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കൊക്കോയുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരത്തെക്കുറിച്ച് 2000-ല്‍ ഒരു പഠനം നടത്തിയപ്പോള്‍ 10,000 ടണ്ണിന്റെ കുറവാണ് കാണാന്‍ കഴിഞ്ഞത്.
ഞവര കൃഷി
ഞവര (നവര) നെല്‍ക്കൃഷിക്ക് തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ സമയമായി. ഒരുകാലത്ത് അന്യംനിന്നുവെന്നു കരുതിയ ഞവര നെല്ലിന് ഇപ്പോള്‍ പ്രിയം ഏറിവരികയാണ്. ഔഷധഗുണമുള്ളതു കാരണം ആയുര്‍വേദ ചികിത്സാവിധികളില്‍ ഞവരക്ക് ഏറെ സ്ഥാനമുണ്ട്. ഔഷധഗുണംകൊണ്ടുതന്നെ ഭക്ഷണത്തിലും ഞവരച്ചോറ് ഇടംപിടിച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടാംവിളക്കാലമാണ് ഞവര നെല്‍ക്കൃഷിക്ക് ഉത്തമം. വിത്തുശേഖരണത്തിനും നിലമൊരുക്കാനും ഇപ്പോഴേ തയ്യാറെടുത്തുതുടങ്ങുന്നത് ഉചിമതമാണ്- മൂപ്പുകുറഞ്ഞ നെല്ലിനങ്ങളിലൊന്നാണ് ഞവര. 60-90 ദിവസമാണ് മൂപ്പ്. രണ്ടിനം ഞവര കേരളത്തില്‍ പ്രചാരമുണ്ട്; കറുത്തതും വെളുത്തതും. രണ്ടിന്റെയും അരിയുടെ നിറം ചുവപ്പാണ്. ഔഷധഗുണം കറുത്ത ഞവരയ്ക്കാണ് കൂടുതല്‍.
എന്നാല്‍, ഉല്‍പ്പാദനം കൂടുതല്‍ ലഭിക്കുക വെളുത്ത ഞവരയില്നിന്നാണ്. ഒരുമീറ്ററിലധികം ഉയരത്തില്‍ ഞവര വളരും. മൂപ്പെത്താറാവുമ്പോഴേക്കും ചാഞ്ഞുവീഴാന്‍ ഇടയുള്ള ഇനമാണിത്. അതുകൊണ്ടുതന്നെ നല്ല നീര്‍വാര്‍ച്ച ഉള്ളതും വെള്ളക്കെട്ട് നിയന്ത്രിക്കാന്‍ സാധിക്കുന്നതുമായ വയലുകള്‍ വേണം ഞവരക്കൃഷിക്കായി ഉപയോഗിക്കാന്‍. ഒരു ഹെക്ടറില്‍ 80 കിലോഗ്രാം നെല്വിത്തുവേണം കൃഷിയിറക്കാന്‍. നുരിയിടല്‍ രീതിയിലാണെങ്കില്‍ 90 കിലോ വിത്തും വേണം. പറിച്ചുനടുന്ന രീതിയാണ് ഉല്‍പ്പാദനം കൂടാന്‍ ഇടയാക്കുന്നതെന്നാണ് അനുഭവസ്ഥരുടെ കാഴ്ചപ്പാട്.
ഒരു ഹെക്ടറില്‍ അഞ്ചുടണ്‍ ജൈവവളം (കാലിവളമായാലും മതി) ഉപയോഗിക്കണമെന്ന് കാര്‍ഷികവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പറിച്ചുനടുന്നതിന് 15 ദിവസം മുമ്പെങ്കിലും ജൈവവളം ചേര്‍ത്ത് ഉഴുതുമറിക്കണം. ചിനപ്പുപൊട്ടുന്ന സമയത്ത് മണ്ണിരക്കമ്പോസ്റ്റ് (ഒരു ഹെക്ടറില്‍ 50 കിലോഗ്രാം ചേര്‍ത്തുകൊടുക്കുന്നത് നെല്ലിന്റെ വളര്‍ച്ച വര്‍ധിക്കാനും ഉല്‍പ്പാദനം ഇരട്ടിയായി മാറാനും സാധിക്കും. നല്ല രോഗപ്രതിരോധശേഷിയുള്ള ഇനമാണ് ഞവര. എങ്കിലും കീടങ്ങളുടെ ആക്രമണം പ്രതീക്ഷിക്കാം. ഇലചുരുട്ടിപ്പുഴു, ചാഴി തുടങ്ങിയവയുടെ ശല്യം ഞവരയെ ബാധിക്കാറുണ്ടെന്ന് വയനാട്ടിലെ കര്‍ഷകസുഹൃത്തുക്കള്‍ അനുഭവങ്ങളില്‍നിന്ന് അറിഞ്ഞിട്ടുണ്ട്.
ചാഴിശല്യം തടയാന്‍ വേപ്പെണ്ണയും വെളുത്തുള്ളിനീരും ചേര്‍ത്ത ലായനി തളിച്ചുകൊടുക്കുന്നത് ഉചിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്- 20 മില്ലിഗ്രാം വേപ്പെണ്ണയും 20 മില്ലിഗ്രാം വെളുത്തുള്ളിനീരും ചേര്‍ത്ത ലായനിയില്‍ 20 മില്ലിഗ്രാം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുവേണം നെല്ലിന് തളിക്കാന്‍. ചാരം ചേര്‍ത്തുകൊടുക്കുന്നത് ഉല്‍പ്പാദനം വര്‍ധിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വയനാടന്‍ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ഇലചുരുട്ടിപ്പുഴു പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ ടൈക്കോ ഗ്രാമകാര്ഡ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമെന്നും കര്‍ഷകര്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്.
മധുരക്കിഴങ്ങ്
ചുരുങ്ങിയകാലംകൊണ്ട് നല്ല ആദായം എന്നതാണ് മധുരക്കിഴങ്ങ് കൃഷിയുടെ നിര്‍വചനം. മരച്ചീനി കഴിഞ്ഞാല്‍ പ്രധാന കിഴങ്ങുവര്‍ഗവിളയാണ് മധുരക്കിഴങ്ങ്. കരോട്ടിന്റെ അളവ് മധുരക്കിഴങ്ങില്‍ വളരെ കൂടുതലാണ്.
ശ്രീഅരുണ്‍, ശ്രീവരുണ്‍, ശ്രീഭദ്ര, ശ്രീകനക, ശ്രീരത്ന തുടങ്ങിയവ മധുരക്കിഴങ്ങിന്റെ അത്യുത്പാദനശേഷി ഇനങ്ങളാണ്. തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഈ ഇനങ്ങള്‍ പാടത്തും പറമ്പിലും നല്ല ഉത്പാദനക്ഷമത കാഴ്ചവെക്കുന്നു. തെങ്ങിന്തോട്ടങ്ങളില് സപ്തംബര്‍ മാസമാണ് നടാന്‍ അനുയോജ്യം. തടത്തിനുപുറത്തായി വാരങ്ങള്‍ എടുത്താണ് മണ്ണൊരുക്കേണ്ടത്. രണ്ടോ മൂന്നോ മുട്ടുകളുള്ള വള്ളികള്‍ മണ്ണിനടിയിലാക്കി കിടത്തിയോ ചരിച്ചോ നടാം. ഇത്തരത്തില്‍ നടുമ്പോള്‍ വള്ളിയുടെ അഗ്രഭാഗം മണ്ണിന് പുറത്തായിരിക്കണം. സെന്റ് ഒന്നിന് 20 കിലോഗ്രാം കാലിവളം അടിവളമാക്കാം. രണ്ടാഴ്ചയിലൊരിക്കല്‍ ചാരം വിതറി മണ്ണിട്ട് കൊടുക്കണം.
രാസവളം ചേര്‍ക്കുന്നെങ്കില്‍ സെന്റൊന്നിന് അരകിലോഗ്രാം വീതം യൂറിയയും രാജ്ഫോസും 350 ഗ്രാം പൊട്ടാഷും നല്‍കണം. മുഴുവന്‍ വളങ്ങളും ഒന്നിച്ച് നല്‍കുന്നതിനുപകരം പകുതിവീതം യൂറിയയും പൊട്ടാഷും മുഴുവന്‍ രാജ്ഫോസും അടിവളമായി നല്‍കാം. വളങ്ങളുടെ കാര്യക്ഷമത കൂട്ടുന്നതിനായി ബാക്കി പകുതി യൂറിയയും പൊട്ടാഷും ഒരു മാസം കഴിഞ്ഞ് നല്കി മണ്ണ് കൂട്ടണം. 250 ഗ്രാം പി.ജി.പി.ആര്. മിക്സ് 1, 25 കിലോഗ്രാം ചാണകപ്പൊടിയുമായി ചേര്‍ത്ത് മാസത്തിലൊരിക്കല്‍ ചേര്‍ത്തുകൊടുക്കാം.
നട്ട് മൂന്നുമാസംകൊണ്ട് വിളവെടുക്കാവുന്ന മധുരക്കിഴങ്ങിന് കീടരോഗ ബാധ കാണാറില്ല. വിളവെടുക്കുന്നതിന് 20 ദിവസം മുമ്പായി നന നിര്‍ത്തണം.
മൈസൂര്‍ മുളക്
ഏകദേശം ഉരുണ്ട വഴുതനയുടെ വലിപ്പത്തില്‍ തീരെ എരിവു കുറഞ്ഞ ഇത്തരം മുളക് പച്ചക്കറിയായാണ് ഉപയോഗിക്കുന്നത്. സലാഡുകളിലും സ്റ്റഫ് ചെയ്യുന്നതിനും ഇത്തരം മുളക് ഉപയോഗിച്ചുവരുന്നു. കാപ്സിക്കം ആനം വെറൈറ്റി ഗ്രോസ്സം എന്നാണിതിന്റെ ശാസ്ത്രനാമം. സലാഡിന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്ന എരിവില്ലാത്ത ഈ ഇനത്തെ സലാഡ് പപ്രിക്ക എന്നാണ് വിളിക്കുന്നത്. ഇതു കൂടാതെ പപ്രിക അഥവാ സ്പൈസ് പപ്രിക എന്നൊരു ഇനവുമുണ്ട്. തീരെ എരിവില്ലാത്ത ഇവയുടെ കായ്കള്‍ക്ക് കടുംചുവപ്പുനിറമായിരിക്കും. ഇവയുടെ മൂത്തു പഴുത്ത കായ് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പൊടി മറ്റു ഭക്ഷ്യവസ്തുക്കള്‍ക്ക് നിറം കൊടുക്കാനായി ഉപയോഗിക്കുന്നു. ഇവയ്ക്ക് വിദേശവിപണിയില്‍ ഏറെ പ്രിയമുള്ളതിനാല്‍ ഇവയുടെ കയറ്റുമതിയില്‍നിന്നു നല്ല ആദായം നേടാന്‍ കഴിയും.
കുംക്വറ്റ്
നമ്മുടെ ഓറഞ്ച് ഉം നാരങ്ങയും ചൈനീസ് ഓറഞ്ച് ഉം ഒക്കെ ഉൾപ്പെടുന്ന സിട്രസ് കുടുംബത്തിലെ ഒരു അംഗമാണ് നാമിന്നു പരിചയപെടാൻ പോകുന്ന Kumquat. കണ്ടാൽ ചൈനീസ് ഓറഞ്ച് പോലെ ആണ് ഇത് പക്ഷെ ചൈനീസ് ഓറഞ്ച് അല്ല.
നാരകത്തെ പോലെതന്നെ മുള്ളുള്ള ഒരു ചെടിയാണ് Kumquat. 8 തൊട്ടു 15 അടി വരെ ഉയരം വയ്ക്കാം. വളരെ സാവധാനമേ വളരു ഒരു അലങ്കാര ചെടികൂടെ ആണ് ഇത്.
നാരക കുടുംബത്തിൽ ഒരുപാട് പേരുണ്ടെങ്കിലും എന്നെ അതിശയിപ്പിച്ച ഒന്നാണിത് കുഞ്ഞു 3 - 3.5 cm വലുപ്പമുള്ള നീണ്ട കായ്കൾ ആണ് ഇതിനുള്ളത്. തോടോട് കൂടെ കഴിക്കാം. അതിന്റെ മാതളതെക്കാളും മധുരം ഉണ്ട് പുറംതൊലിക്കു. കമ്പിളി നാരകം ( ബംബിളിമാസ്സ് ) ഇന്റെ രുചിയോടാണ് സാമ്യം. സലാടിനും പഴമായും മറ്റും ഉപയോഗിച്ചുവരുന്നു.
Kumquat ന്റെ ജന്മദേശം ചൈനയാണെന്ന് വിശ്വസിക്കപ്പെടുന്നു. ചൈനയിൽ ഇതിനെ GOLDEN ORANGE എന്ന് വിളിക്കുന്നു. 1178-ലെ ചൈനീസ് ഗ്രന്ഥങ്ങളിൽ ഈ ചെടി പരാമർശിക്കപ്പെട്ടിട്ടുണ്ട്. 1915-ൽ ഈ ചെടിയെ സിട്രസ് വിഭാഗത്തിൽ നിന്നും മാറ്റി ഫോർച്ചുനെല്ല എന്ന പ്രത്യേക ജാതിയായി കണക്കാക്കാൻ തുടങ്ങി.
പച്ചിലവളം
ജൈവകൃഷിയില്‍ ഏറെ പ്രാധാന്യമുള്ള കാര്യമാണ് പച്ചിലവളങ്ങളും ആവരണവിളകളും. മണ്ണിനെ പൂര്‍ണ്ണമായും പൊതിഞ്ഞു സൂക്ഷിക്കുന്നതിനുവേണ്ടി വളര്‍ത്തുന്ന വിളകളാണ് ആവരണ വിളകള്‍. പച്ചിലവളങ്ങളാകട്ടെ മണ്ണിലേക്ക് നേരിട്ടോ ഉഴുതോ ചേര്‍ത്തു മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുവാന്‍ ഉദ്ദേശിച്ചു വളര്‍ത്തുന്നവയാണ്. സ്വഭാവത്തിലെ വ്യത്യാസം മൂലം ആവരണവിളകള്‍ ദീര്‍ഘകാലത്തേക്ക് കൃഷി ചെയ്യപ്പെടുന്നവയും പച്ചിലവളങ്ങള്‍ കുറഞ്ഞ കാലത്തേക്കു മാത്രമായി സംരക്ഷിക്കപ്പെടുന്നവയുമാണ്.
കാലാവസ്ഥക്കും മണ്ണിനും യോജിച്ച പച്ചിലവളങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. ഡൊയിഞ്ച, ക്രോട്ടലേറിയ, കിലുക്കി, ചണമ്പ്, ശീമക്കൊന്ന, വന്‍പയര്‍ തുടങ്ങിയവ ശ്രേഷ്ഠമായ ജൈവവള സ്രേതസുകളാണ്.
ബാങ്കോക്ക് ചാമ്പ.
നമ്മുടെ കാലാവസ്ഥയിൽ വളരെ നല്ലതുപോലെ വളരുകയും കായ്ക്കുകയും ചെയ്യും, ജലാംശം നന്നായുള്ള സ്പോഞ്ചുപോലെ ഇരിക്കുന്ന ഇവയ്ക്കു കരിമ്പ് പോലെ മധുരവും ആണ്. മാത്രമല്ല അരിയും ഇല്ല.
ഇതിന്റെ ഉറവിടം ഫിലിപ്പിൻസ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവടങ്ങളിലാണ്. ഇതിനെ വാക്സ് ആപ്പിൾ, ലവ് ആപ്പിൾ, ജാവ ആപ്പിൾ എന്നിങ്ങനെ തായ്വാൻ ഭാഷയിൽ പറയാറുണ്ട്. ഈ മരങ്ങൾ കരീബിയൻ ദ്വീപുകളിലും ധാരാളമായി വളരാറുണ്ട്.
ഇന്ന സീസണ് എന്നൊന്നുമില്ല മിക്കപ്പോഴും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ഇവയുടെ പൂക്കാലം എന്നത് വേനൽ ആണെന്ന് പറയുന്നു. മണികളോട് സാമ്യമുള്ള കായകളെ bell apple എന്ന് വിളിക്കാറുണ്ട്.
ഈ മരം സാധാരണ 12 മീറ്റർ വരെ ഉയരം വക്കാറുണ്ട്. ഇതിന്റെ ഇലകൾക്ക് 10-25 സെ.മീ. വരെ നീളവും, 5-10 സെ.മീ. വരെ വീതിയുമുണ്ടാവാറുണ്ട്. ഇതിന്റെ പൂക്കൾക്ക് 2.5 സെ.മീ. വ്യാസമുള്ളതാണ്.
തൈകൾ കമ്പ് പതിവെച്ചുണ്ടാക്കുന്നു, വലിയ രോഗങ്ങളൊന്നും കാണുന്നില്ല ഇവയിൽ. നീർവാർച്ചയുള്ള സ്ഥലത്ത് നട്ട് വളവും കൊടുത്താൽ നല്ല കായ്ഭലം തരും.
ബയോഗ്യാസ് സ്ലറി
ഏത് ജൈവവസ്തുവും വായു സമ്പര്‍ക്കമില്ലാത്ത സാഹചര്യത്തിലായിരുന്നാല് അവ ജൈവവാതകം ഉല്‍പ്പാദിപ്പിക്കും. ഈ ജൈവവാതകത്തില്‍ മീതൈനും, കാര്‍ബണ്‍ഡൈ ഓക്സൈഡും ഉണ്ടാകും. മീതൈന്‍ കത്തുന്ന വാതകമാണ്. ഇതിനെ ബയോഗ്യാസ് എന്നു പറയുന്നു. ചാണകം ഒരു ജൈവവസ്തുവാണ്. ചാണകത്തിനു ജൈവമാറ്റം സംഭവിച്ച് വാതകം ഉണ്ടാകത്തക്കവണ്ണം ശാസ്ത്രീയമായി രൂപകല്പന ചെയ്ത് ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് ബയോഗ്യാസ് പ്ലാന്റ്.
ഒരു ക്യൂബിക് മീറ്റര്‍ മുതല്‍ 5 ക്യൂബിക് മീറ്റര്‍വരെയുള്ള പ്ലാന്റുകള്സാധാരണയുണ്ട്. എങ്കിലും, 2 ക്യൂബിക് മീറ്റര്‍ പ്ലാന്റുകളാണ് സാധാരണ വീടുകളില്‍ ഉപയോഗിക്കുക. ബയോഗ്യാസ് പ്ലാന്റുകള്‍ സാധാരണ പാചകവാതക ഉല്പ്പാദനത്തിനായിട്ടാണ് ഉപയോഗിക്കുക. പക്ഷെ, കര്‍ഷകരെ സംബന്ധിച്ചിടത്തോളം ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കേണ്ടത് കൃഷി ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടിരിക്കണം. എല്ലാ കര്‍ഷകരുടെയും പുരയിടത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഒന്നാണ് ബയോഗ്യാസ് പ്ലാന്റ്. ഇതിനെ ഒരു ജൈവവളനിര്മ്മാണശാലയായി പരിഗണിക്കാം. കാരണം ഗ്യാസ് ഉല്‍പ്പാദനത്തിനുശേഷം പ്ലാന്റില്‍നിന്നും പുറത്തുവരുന്ന ചാണകലായനി (സ്ലറി) കൂടിയ തോതില്‍ അടിസ്ഥാനമൂലകങ്ങളായ നൈട്രജനും, ഫോസ്ഫറസും, പൊട്ടാഷും അടങ്ങിയ മികച്ച ജൈവവളമാണ്. നേരിട്ട് കൃഷിക്ക് ഉപയോഗിക്കാം. സസ്യത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്യും. സ്ലറി ഉപയോഗിക്കുന്നതു സസ്യങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിവിധ ഉപയോഗ സാധ്യതയുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ ജൈവകൃഷിയിലേക്ക് തിരിയുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. കേന്ദ്രസര്‍ക്കാര്‍ സഹായധനം നല്കി ഈ പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
കാപ്പി
പാനീയ വിളകളില്‍ രണ്ടാം സ്ഥാനക്കാരനായ കാപ്പി പ്രധാന വാണിജ്യ ചരക്കെന്ന രീതിയിലും രണ്ടാം സ്ഥാനമര്ഹിക്കുന്നു. കാപ്പിയുടെ ഉണങ്ങിയ കുരു വറുത്ത് പൊടിച്ചു തിളച്ച വെള്ളത്തില്‍ കലര്‍ത്തിയാണ് ഉന്മേഷവും ഉണര്‍വും നല്കുന്ന പാനീയമുണ്ടാക്കുന്നത്. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അറേബ്യയിലാണ് കാപ്പിയുടെ ഉപയോഗം ആദ്യം കണ്ടുപിടിച്ചത്. ലോകത്താകമാനം ഉല്‍പ്പാദിപ്പിക്കുന്ന കാപ്പിയില്‍ ഏകദേശം 80% വരുന്നത് കോഫിയ അറബിക്കയില്നിന്നും, 20% കോഫിയ കാനിഫോറയില്‍ നിന്നും. 1% കോഫിയ ലിബരിക്കയില് നിന്നുമാണ്. അറബിക്ക കാപ്പി അതിന്റെ സുഗന്ധത്തിനും കുറഞ്ഞ കഫീനിന്റെ അളവിനും പേരുകേട്ടതാണ്. ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയിരിക്കുന്ന റോബസ്റ്റ കാപ്പിയാണ് ഇന്‍സ്റ്റന്റ് കാപ്പിയുടെ നിര്‍മാണത്തിന് ഏറ്റവും യോജിച്ചത്. ലിബറിക്ക കാപ്പിക്കു കയ്പുരസമുള്ളതുകൊണ്ട് മറ്റു കാപ്പികളിലേക്കുള്ള പൂരകദ്രവ്യമായാണ് ഇത് ഉപയോഗിച്ചിരുന്നത്. വളരെ പുരാതനകാലം മുതല്‍ തന്നെ എത്യോപ്യയില്‍, ഉണക്കിയ കാപ്പിക്കുരു ചവയ്ക്കാനും, പൊടിച്ച് വറുത്ത കാപ്പി കൊഴുപ്പുമായി ചേര്‍ത്തു ഭക്ഷിക്കാനും ഉപയോഗിക്കുന്നു. കാപ്പിക്കുരുവിന്റെ തൊണ്ട് കാര്‍ഷികവൃത്തിയില്‍ ഒരു പുതയായും വളമായും ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ചിലപ്പോഴെങ്കിലും ഇത് കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. കാപ്പിക്കുരുവില്‍നിന്ന് കാപ്പിലൈറ്റ് എന്നറിയപ്പെടുന്ന ഒരിനം പ്ലാസ്റ്റിക്കും ഉണ്ടാക്കാന്‍ കഴിയും.
അവക്കാഡോ - വെണ്ണപ്പഴം
'പെഴ്സിയ അമേരിക്കാന' എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന അവക്കാഡോ കറുവപ്പട്ടയും കര്‍പ്പൂരവും ഉള്‍പ്പെടുന്ന 'ലോറേസി' എന്ന സസ്യകുലത്തിലെ അംഗമാണ്. മൂന്നുതരം അവക്കാഡോകള്‍ ഉണ്ട്. മെക്സിക്കന്‍, ഗ്വാട്ടിമാലന്‍, വെസ്റ്റിന്ത്യന്‍. ഇതില്‍ മെക്സിക്കന്‍ ഇനത്തിന്റെ കായ്കള്‍ തീരെ ചെറുതാണ്. പൂത്തു കഴിഞ്ഞാല്‍ 8 മാസം മതി കായ്കള്‍ മൂപ്പാകാന്‍. അല്‍പ്പം കൂടെ വലിയ കായ്കളാണ് ഗ്വാട്ടിമാലന്‍ അവക്കാഡോയുടേത്. ഇത് മൂത്തു പഴുക്കാന്‍ ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വേണം. ഇടത്തരം വലുപ്പമുള്ള കായ്കളാണ് വെസ്റ്റിന്ത്യന്‍ ഇനത്തിന്റെ പ്രത്യേകത. കായ്കള്‍ക്ക് മൂപ്പാകാന്‍ ഒമ്പതു മാസം വേണം.
ഇനങ്ങളും ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. ഏതാണ്ട് എഴുനൂറിലേറെ ഇനങ്ങളുണ്ട്. എങ്കിലും കൂടുതല്‍ പ്രചാരത്തിലുള്ള ഇനങ്ങള്‍ ഇവയാണ്.
പര്‍പ്പിള്‍ : ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കിണങ്ങിയ ഒരു മികച്ച ഇനം. മൂത്ത കായ്ക്ക് പര്‍പ്പിള്‍ നിറമാണ്. പുറന്തൊലി മിനുസവും തിളക്കവുമുള്ളത്. ഇത് വെസ്റ്റിന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നു.
പൊള്ളോക്ക് : ഉഷ്ണമേഖലയ്ക്കു യോജിച്ച മറ്റൊരിനം. ഇതിന്റെ കായ്കള്‍ ഏതാണ്ട് ഒരു കിലോയോളം തൂങ്ങും. വെസ്റ്റിന്ത്യന്‍ വിഭാഗം.
ലുല : കൊഴുപ്പിന്റെ അംശം താരതമ്യേന കുറഞ്ഞ ലുല ഉഷ്ണമേഖലാകൃഷിക്ക് അനുയോജ്യമാണ്. കായ്കള്‍ വലുത്. ഗ്വാട്ടിമാലന്‍ വിഭാഗമാണ്.
ഫര്‍ട്ടി : സങ്കരയിനമാണ് ഫര്‍ട്ടി; ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നതും ഇതു തന്നെ. തണുപ്പ് ചെറുക്കാന്‍ കഴിവുള്ളതിനാല്‍ മിതോഷ്ണമേഖലകളില്‍ വളര്‍ത്താന്‍ അനുയോജ്യം.
ഹാസ്സ് : മിതോഷ്ണമേഖലാകൃഷിക്ക് അനുയോജ്യം. ഗ്വാട്ടിമാലന്‍ വിഭാഗം.
ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതമരമാണ് അവക്കാഡോ. ശാഖകള്‍ തിരശ്ചീനമായി വളരുന്നു. വേരുകള്‍ അധികം ആഴത്തില്‍ ഓടില്ല. ഇലകള്‍ വലുതും പരുപരുത്തതും. തളിരിലകള്‍ക്ക് ഇളം ചുവപ്പ് ; മൂത്താല്‍ കടുംപച്ച. ചില്ലകളുടെ അഗ്രഭാഗത്ത് പൂക്കളുണ്ടാകും. ദ്വിലിംഗപുഷ്പങ്ങളാണ് പൂക്കള്‍. ദ്വിലിംഗികളെങ്കിലും അവ പെരുമാറുന്നത് ഏകലിംഗപുഷ്പങ്ങളെപ്പോലെയാണ്. ഓരോ പൂവും രണ്ടു തവണ വിരിയും. ആദ്യം വിരിയുമ്പോള്‍ പെണ്‍പൂവായും രണ്ടാമത് ആണ്‍പൂവായും ഇത് പ്രവര്‍ത്തിക്കും. അതിനാല്‍ പരപരാഗണമാണ് ഇതില്‍ നടക്കുന്നത്. കായ് വലുതും മാംസളവും ഒറ്റവിത്തുള്ളതുമാണ്. കായുടെ പരമാവധി നീളം 20 സെ.മീറ്റര്‍. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം. ഉള്‍ക്കാമ്പിന്റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.
കോളി ഫ്ലവര്‍
ഹൈറേഞ്ചുകളിലെ മാത്രം കൃഷിയായിരുന്ന കോളിഫ്ലവര്‍ ഇന്ന് കേരളത്തില്‍ എല്ലാ സ്ഥലങ്ങളിലും കൃഷിചെയ്യാന്‍ സാധിക്കും. ചൂടുകൂടിയ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ട്രോപ്പിക്കല്‍ ഇനങ്ങളുടെ ലഭ്യതയാണ് ഇത് സാധ്യമാക്കിയത്. താരതമ്യേന തണുപ്പ് കൂടുതല്‍ ലഭിക്കുന്ന നവംബര്‍ മുതല്‍ ഫിബ്രവരിവരെയുള്ള സമയത്ത് കൃഷി ചെയ്യണമെന്നതാണ് പരമപ്രധാനം. ഒരു സെന്റില്‍ കൃഷിചെയ്യാന്‍ രണ്ടു ഗ്രാം വിത്ത് മതിയാകും. കടുക് മണിപോലുള്ള ചെറിയ വിത്തുകള്‍ പാകി, 20 -25 ദിവസം പ്രായമായ തൈകള്‍ പറിച്ചുനട്ടാണ് കൃഷി. പ്രോട്രേകളിലും പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വളര്‍ത്തിയ നടാന്പാകമായ തൈകള്‍ കൃഷിവകുപ്പ്, വി.എഫ്.പി.സി.കെ., കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ ഗവേഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് നവംബര്‍ മുതല്‍ ലഭിക്കും. നല്ല വെയിലും നീര്‍വാര്‍ച്ചയുമുള്ള സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. രണ്ടടി അകലത്തിലും ഒരടി വീതിയിലും ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകളെടുക്കണം. ജൈവവളം മേല്മണ്ണുമായിച്ചേര്ത്ത് ചാലുകള്‍ മുക്കാല്‍ഭാഗത്തോളം മൂടണം. ഒരു സെന്റിന് 100 കിലോ ജൈവവളം ചേര്‍ക്കണം. ചാലുകളില്‍ ഒന്നരയടി അകലത്തില്‍ തൈകള്‍ നടാം. രണ്ടു മൂന്നു ദിവസത്തേക്ക് തണല്‍ കുത്തണം. നന്നായി നനയ്ക്കുകയും വേണം. ചാക്കുകളിലും ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും നടീല്‍മിശ്രിതം നിറച്ച് തൈകള്‍ നടാം. മണ്ണും ആറ്റുമണലും കമ്പോസ്റ്റും തുല്യഅനുപാതത്തില് കലര്‍ത്തിയ മിശ്രിതം വേണം നടാനായി ഉപയോഗിക്കാന്‍.
നട്ട് പത്തുദിവസമാകുമ്പോള് സെന്റൊന്നിന് 650 ഗ്രാം യൂറിയ, 2 കിലോഗ്രാം മസ്സൂറിഫോസ്, 400 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കണം. ഒരു മാസം കഴിഞ്ഞ് 650 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും നല്‍കണം. മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍പിണ്ണാക്ക് തുടങ്ങിയവ ഒരു തൈക്ക് 50 ഗ്രാം വീതം മൂന്നാഴ്ചയ്ക്കുശേഷം ചുവട്ടില്‍ ഇട്ട് മണ്ണ് കയറ്റിക്കൊടുക്കണം. ആവശ്യാനുസരണം നനയ്ക്കണം. ഏകദേശം ഒന്ന് ഒന്നര മാസമാകുമ്പോള്‍ കോളിഫ്ലവര്‍ വിരിഞ്ഞുതുടങ്ങും. 55-60 ദിവസത്തിനുള്ളില്‍ കാബേജില്‍ ഹെഡ് ഉണ്ടായിത്തുടങ്ങും. 10-12 ദിവസത്തിനകം ഇവ വിളവെടുക്കാം. കോളിഫ്ലവര്‍ കാര്‍ഡുകള്‍ പകുതി മൂപ്പാകുമ്പോള് ചെടിയുടെ ഇലകള്‍ കൊണ്ട് പൊതിഞ്ഞുകെട്ടുന്നത് നല്ല വെള്ളനിറം നല്‍കും. രോഗകീടബാധ പൊതുവേ കുറവാണെങ്കിലും ഇലതീനിപ്പുഴുക്കളുടെ ആക്രമണം കാണാറുണ്ട്. വേപ്പധിഷ്ഠിത കീടനാശിനികള്‍ 2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് കീടങ്ങളെ നിയന്ത്രിക്കും. കുമിള്രോഗത്തിനെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുന്നത് ഫലപ്രദമാണ്.
കമ്പിളി നാരങ്ങ
കമ്പിളി നാരങ്ങ കേരളത്തിലറിയപ്പെടുന്ന കമ്പിളി നാരകവും ബംബ്ലൂസ് നാരകവും ഒന്നു തന്നെയെന്നാണ് മനസിലാക്കുന്നത്. ബംബ്ലൂസ് എന്നും ഇത്ന് പേരുണ്ടെന്ന് വിക്കിയിലൂടെയാണ് ആദ്യം അറിഞ്ഞത്കമ്പിളി നാരങ്ങ അകം ചുവന്ന ഇനവും വെളുത്ത ഇനവും ഉണ്ട്. Grape Fruit പുറം ചുവപ്പ് കലർന്ന മഞ്ഞയാണ്. ഇതും അകം ചുവന്നതും വെളുത്തതും ഉണ്ടെന്ന് തോന്നുന്നു. കമ്പിളി നാരങ്ങ, ബബ്ലൂസ് നാരങ്ങ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സിട്രസ് ഫ്രൂട്ട് തടി കുറയ്ക്കാന്‍ വളരെ സഹായകമാണ്. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. ഓറഞ്ച്, ചെറുനാരങ്ങ, സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയും ഇതേ ഗുണം തന്നെയാണ് ശരീരത്തിന് നല്‍കുന്നത്.
ഇഞ്ചി
ഭാഗികമായ സൂര്യപ്രകാശത്തില്‍പ്പോലും മികച്ച വിളവ് തരാന്‍ കഴിവുള്ള ഹ്രസ്വകാല വിളയാണ് ഇഞ്ചി. ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്.ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലും കാലവര്‍ഷത്തിനുമുന്‍പ് മഴ ലഭിക്കുന്ന സ്ഥലങ്ങളിലും ഏപ്രില്‍ അവസാനത്തോടെ ഇഞ്ചി നടുന്നതാണ് നല്ലത്.ഇഞ്ചിക്കൃഷിയില്‍ ഒഴിവാക്കാനാകാത്ത ഒരു പരിചരണമാണ് പുതയിടല്‍. ഇത് മണ്ണൊലിപ്പ് കുറയ്ക്കും. മഴത്തുള്ളി ശക്തിയായി മണ്ണില്‍ പതിക്കാതിരിക്കാന്‍ സഹായിക്കും. പുറമെ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും കളകളെ നിയന്ത്രിക്കാനും ജൈവാംശത്തിന്റെ അളവ് കൂട്ടാനും പുതയിടുന്നത് സഹായകമാണ്.
ഇഞ്ചി നട്ട വാരങ്ങളില്‍ മിശ്രവിളയായ തക്കാളി, മുളക്, വെണ്ട തുവര, ഉഴുന്ന്, മുതിര, ചോളം, രാഗി തുടങ്ങിയവയും കൃഷി ചെയ്യാം. കൂടുതല്‍ പോഷക മൂലകങ്ങള്‍ വലിച്ചെടുക്കുന്ന വിളയാണ് ഇഞ്ചി.
കാപ്സിക്കം
കേരളത്തിലെ സമതലപ്രദേശങ്ങളില്‍ കാപ്സിക്കം കൃഷിചെയ്യാം. മഴക്കാലത്ത് പോളിഹൗസിലും, മഴമറ ഉണ്ടാക്കി അതിലും എല്ലാക്കാലത്തും കാപ്സിക്കം കൃഷിചെയ്യാം. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കൃഷി ആരംഭിക്കുന്നതാണ് നല്ലത്.കാലിഫോര്‍ണിയവണ്ടര്‍ എന്ന ഇനമാണ് നല്ലത്. ഈ ഇനം ലഭിക്കുന്നില്ലെങ്കില്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന വിത്ത് ഉപയോഗിക്കാം. ഒരു സെന്റില്‍ നടുന്നതിന് നാലു ഗ്രാം വിത്ത് തൈകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കണം. കാപ്സിക്കം പറിച്ചു നടേണ്ട വിളയാണ്. തൈകള്‍ ഉത്പാദിപ്പിക്കാന്‍ സീഡ് ലിംഗ് പ്ലാസ്റ്റിക്ക് ഗ്രേ കപ്പ്, പോളിത്തീന്‍ കവറുകള്‍, ഗ്രോ ബാഗ് എന്നിവ ഉപയോഗിക്കാം.
മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം 1:1:1 എന്ന അനുപാതത്തില്‍ ഉണ്ടാക്കിയ മിശ്രിതം നിറച്ചതിനുശേഷം വിത്തുകള്‍ പാകുക. ചാണകമോ കോഴിവളമോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ട്രൈക്കോഡര്‍മ ചേര്‍ത്ത് ഒരാഴ്ചയ്ക്കുശേഷം വിത്തു പാകാം. തോട്ടങ്ങളിലും വിത്ത് പാകി പറിച്ചുനടാം. രണ്ട് അല്ലെങ്കില്‍ മൂന്നടി വീതിയിലും 3,4 അടി ഉയരത്തിലും ആവശ്യാനുസരണം നീളവുമുള്ള തവാരണകള്‍ തയാറാക്കി ഉണക്കിപൊടിച്ച ചാണകം അല്ലെങ്കില്‍ കലര്‍പ്പില്ലാത്ത കോഴിവളം നന്നായി ഇളക്കി ചേര്‍ക്കുക. നഴ്സറിയില്‍ ഉണ്ടാകുന്ന കുമിള്‍ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് ഫൈറ്റൊലാന്‍ നാലു ഗ്രാം അല്ലെങ്കില്‍ 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തവാരണകളില്‍ ഒഴിക്കണം. അതിനുശേഷം ഒരാഴ്ചകഴിഞ്ഞ് വിത്തുകള്‍ പാകാവുന്നതാണ്. തൈകളുടെ വളര്‍ച്ച മോശമാണെങ്കില്‍ 15 ദിവസം പ്രായമായ തൈകള്‍ക്ക് 19:19:19 വളമിശ്രിതം ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കാം. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം. നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മൈറ്റ്സ് തുടങ്ങിയ കീടങ്ങള്‍ക്കെതിരേ കീടനാശിനിക്കടകളില്‍ നിന്ന് ലഭിക്കുന്ന നീംഓയില്‍ പ്ലസ് 10 മില്ലിലിറ്ററും കലര്‍പ്പില്ലാത്ത വേപ്പണ്ണ 10 മില്ലി ലിറ്ററും കൂടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളിലും തണ്ടിലും വീഴത്തക്കവിധത്തില്‍ തളിച്ചുകൊടുക്കണം. ഒരാഴ്ച ഇടവിട്ട് തളിച്ചുകൊടുക്കുന്നത് നല്ലതാണ്. ഇലയുടെ അടിഭാഗത്തും കൂമ്പിലും നല്ലതുപോലെ വീഴത്തക്കവിധത്തില്‍ തളിക്കണം.
വെളുത്തുള്ളികാന്താരി മിശ്രിതവും തളിക്കാം: 50 ഗ്രാം കാന്താരിയും 50 ഗ്രാം വെളുത്തുള്ളിയും 50 ഗ്രാം ഇഞ്ചിയും നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം. ഗോമൂത്രം കാന്താരി മിശ്രിതം: 50 ഗ്രാം കാന്താരി ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ അരച്ചു ചേര്‍ത്ത് 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കാം.ഇലകളില്‍ പുള്ളിക്കുത്ത് വന്ന് ഇലകള്‍ കൊഴിയുന്നുണ്ടെങ്കില്‍ ബോര്‍ഡോമിശ്രിതം അല്ലെങ്കില്‍ ഫൈറ്റൊലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചുകൊടുക്കണം.തൈകളില്‍ ആദ്യം ഉണ്ടാകുന്ന പൂക്കള്‍ പറിച്ചുകളയണം. കായ്കള്‍ക്ക് നല്ല തിളക്കമാകുമ്പോള്‍ വിളവെടുക്കാം. നല്ലതുപോലെ പരിപാലിക്കുകയാണെങ്കില്‍ കൂടുതല്‍ നാള് കാപ്സിക്കം ഉല്പാദനം നല്‍കും. രാസവളമിടാതെ ജൈവകൃഷി രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.
ചേമ്പ് കൃഷി
സാധാരണയായി വീട്ടുവളപ്പുകളില്‍ ഒരു ഇടവിളയായാണ് ചേമ്പ് കൃഷിചെയ്യുന്നത്. മറ്റ് കിഴങ്ങ് വര്ഗ്ഗവിളകളെപ്പോലെത്തന്നെ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ചേമ്പ് കൃഷിക്കനുയോജ്യം. മെയ്-ജൂണ്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. നനയുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം. .എളുപ്പത്തില്‍ ദഹിക്കുന്ന അന്നജം ചേമ്പിന്റെ മാത്രം പ്രത്യേകതയാണ്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍വരെ ചേമ്പ് ഉള്‍പ്പെടുത്താം. ചേമ്പിലയില്‍ മാംസ്യവും ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. നമ്മുടെ നാടന്‍ വിഭവങ്ങളിലെ പ്രധാന ചേരുവയായി ചേമ്പ് തിരഞ്ഞെടുത്തിരുന്നതിന്റെ പിന്നിലെ രഹസ്യവും മറ്റൊന്നല്ല. 'കര്‍ക്കടകത്തില്‍ ചേമ്പ് കട്ടിട്ടായാലും കൂട്ടണം' എന്നത് പാഴ്വാക്കല്ല. ചേമ്പിനെ വാഴത്തോട്ടത്തിലെ ഇടവിളയാക്കിയാല്‍ കൃഷിച്ചെലവ് കൂടാതെ തന്നെ വരുമാനം കൂട്ടാന്‍ സാധിക്കും. നാല് വാഴയുടെ നടുവില്‍ ഒരു ചേമ്പ് എന്നതാണ് കണക്ക്. സീസണില്‍ കിലോഗ്രാമിന് 50 രൂപവരെ കിട്ടും. മറ്റ് കിഴങ്ങുവര്‍ഗ വിളകളെ അപേക്ഷിച്ച് നേരത്തേ വിളവെടുക്കാമെന്നതും ചേമ്പിന്റെ വാണിജ്യസാധ്യത കൂട്ടുന്നു
ചായമന്‍സ അടുക്കളത്തോട്ടത്തിലെ നവാതിഥിയായ ഇലക്കറി
ആരോഗ്യസംരക്ഷണം കൂടി അജന്ഡയായതോടെ അടുക്കളയില്‍ ഇലക്കറി വിളകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.സംരക്ഷിത ആഹാരം എന്ന നിലയില്‍ എല്ലാ പ്രായക്കാരുടേയും ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഇലക്കറികള്‍. പലതരം ചീരകള്‍, തഴുതാമ, പാലക്, മുരിങ്ങയില, തഴുതാമ തുടങ്ങി ഒട്ടേറെ ഇലക്കറി വിളകള്‍ അടുക്കളത്തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ഈ വിളകളിലെ പുതിയ താരമാണ് മെക്സിന്‍ മരച്ചീര, ട്രീ സ്പിനാച്ച്, മായന്‍ ചീര തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചായ മന്‍സ. മെക്സിക്കോയിലും മധ്യ അമേരിക്കന്‍ പ്രദേശങ്ങളിലും ഉഷ്ണമേഖലാ കാലാവസ്ഥയില്‍ കൃഷിചെയ്യുന്ന ബഹുവര്‍ഷ നിത്യഹരിത ഇലക്കറി വിള കേരളത്തിലും നന്നായി വളരും. മറ്റു ഇലക്കറി വിളകളേക്കാള്‍ പോഷകമേന്മ കൂടുതലുള്ള ചായമന്‍സയില്‍ നിന്നും കൂടുതല്‍ ഇലകളും ലഭിക്കും. സമൃദ്ധമായി ഇലകള്‍ ഉല്പാദിപ്പിക്കുന്ന ചായ മന്‍സയുടെ ഒരു ഇലയ്ക്ക് കൈപ്പത്തിയുടെ വിസ്തൃതിയുണ്ട്. മെക്സിക്കോയിലെ പ്രാചീനമായ മായന്‍ നേത്രസമൂഹം നൂറ്റാണ്ടുകളായി ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്ന സസ്യമാണ് ചായമന്‍സ. യൂറോര്‍ബിയേസിയ കുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്ത്രനാമം സ്നിഡോസ്കോളസ് അക്കോണിറ്റിഫോളിയസ് എന്നാണ്.
ചൂടും ആര്‍ദ്രതയുമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയില്‍ നന്നായി തഴച്ചുവളരുന്ന കുറ്റിച്ചെടിയാണ് ചായമന്‍സ. തണുത്ത കാലാവസ്ഥ നന്നല്ല. നീര്‍വാര്‍ച്ചയുള്ള ഏതു മണ്ണിലും കൃഷി ചെയ്യാം. തീരപ്രദേശങ്ങളിലെ മണല്‍ മണ്ണിലും നന്നായി വളരും. ഭാഗികമായ തണലിലും അടുക്കളതോട്ടത്തിലും നട്ടുവളര്‍ത്താം. സമുദ്രനിരപ്പില്‍ നിന്നു 1000 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വരെ കൃഷിചെയ്യാം. കനത്ത മഴയോടും നേരിയ വരള്‍ച്ചയോടും പ്രതിരോധ ശേഷിയുള്ള സസ്യത്തിന് കാര്യമായ കീടരോഗബാധകളുമില്ല. അടുപ്പിച്ചു നട്ടാല്‍ ജൈവവേലിയായും വളര്‍ത്താം. 25 ഡിഗ്രി സെല്‍ഷ്യസും മുകളിലും ഉള്ള അന്തരീക്ഷ താപനിലയാണ് വളര്‍ച്ചക്കു അനുയോജ്യം. ആറുമുതല്‍ എട്ടടിവരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ് ചായമന്‍സ. ആറടി ഉയരത്തില്‍ വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്തുന്നതാണ് വിളവെടുപ്പിന് നല്ലത്.
കമ്പുകള്‍ മുറിച്ചുനട്ടാണ് ചെടിയുടെ പ്രവര്‍ധനം. കമ്പുകള്‍ നേരിട്ട് അടുക്കളതോട്ടത്തില് നട്ടോ പോളിബാഗുകളില്‍ മുളപ്പിച്ച് തൈകളാക്കിയതിനു ശേഷമോ നടാം. അടുക്കളതോട്ടത്തില് ഒരു ചെടി നട്ടാല്‍ പോലും ആവശ്യത്തിന് ഇലകള്‍ ലഭിക്കും. ആറിഞ്ചോ എട്ടിഞ്ചോ നീളത്തില്‍ മുറിച്ച കമ്പുകള്‍ നടാന്‍ ഉപയോഗിക്കാം. കമ്പുകള്‍ മരച്ചീനി നടന്നതുപോലെ കൂനകളിലോ മണ്ണിളക്കിയോ നടാം. മുറിച്ച കമ്പുകള്‍ നാലാഴ്ച വരെ സൂക്ഷിച്ചാലും കേടാകില്ല. ജൈവവളം നല്കി ജൈവരീതിയില്‍ കൃഷിചെയ്യുമ്പോള്‍ ഈ ചെടി ധാരാളം ഇലകള്‍ ഉല്പാദിപ്പിക്കും. രണ്ടു മാസമാകുമ്പോഴേക്കും ഇലകള്‍ ഉല്പാദിപ്പിച്ചു തുടങ്ങുമെങ്കിലും ഒരു വര്‍ഷം പ്രായമെത്തിയതിനുശേഷം ഇലകള്‍ വിളവെടുക്കുന്നതാണ് നല്ലത്. തണ്ടിന്റെ അറ്റത്തുള്ള ഇളം ഇലകളാണ് വിളവെടുക്കേണ്ടത്. 60 ശതമാനം വരെ ഇലകള്‍ വിളവെടുത്താലും ചെടികള്‍ കേടില്ലാതെ വളരും വര്‍ഷങ്ങളോളം തുടര്‍ച്ചയായി വിളവെടുക്കാവുന്ന ബഹുവര്‍ഷ ഇലക്കറി വിളയാണ് ചായമന്‍സ. മരച്ചീനിയിലേതുപോലെ കട്ട് ഉളവാക്കുന്ന ഹൈഡ്രോ സയനിക് ഗ്ലൈക്കോസൈഡ്സ് എന്ന വിഷരാസവസ്തു ഇലകളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചായമന്‍സയുടെ ഇലകള്‍ പച്ചക്ക് കഴിക്കാന്‍ പാടില്ല. കുറഞ്ഞത് 20 മിനിറ്റെങ്കിലും വേവിച്ച് പാചകം ചെയ്താല്‍ കട്ട് നിര്‍വീര്യമാക്കി ഭക്ഷ്യയോഗ്യമാകും. ഇലകള്‍ അരിഞ്ഞ് പാചകം ചെയ്യണം. ഇലകള്‍ അലുമിനിയം പാത്രത്തില്‍ പാകം ചെയ്യുന്നതും ഒഴിവാക്കണം. ചായ മന്‍സ ഇലകള്‍കൊണ്ട് സാധാരണ ചീര ഇനങ്ങള്‍കൊണ്ട് ഉണ്ടാക്കാവുന്ന തോരനും കറികളും തയ്യാറാക്കാം. പയറിനും മറ്റ് പച്ചക്കറികള്‍ക്കുമൊപ്പം ചേര്‍ത്ത് കറിയായും ഉപയോഗിക്കാം. ഇലകള്‍ ചെറുതായി അരിഞ്ഞ് വേവിച്ചെടുത്ത് സലാഡുകളും തയ്യാറാക്കാം. ചായ മന്‍സ ഇലകളില്‍നിന്നും തയ്യാറാക്കുന്ന ചായയ്ക്ക് പ്രമേഹം നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്. സാധാരണ പച്ച ഇലക്കറി വിളകള്‍ക്ക് ഉള്ളതിനേക്കാല്‍ മൂന്നിരട്ടി പോഷകമേന്മയുള്ള ഇലക്കറി വിളയാണ് ചായ മന്‍സ. ഇതില്‍ നല്ലയളവില്‍ പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, ആന്റി ഓകിഡന്റുകള്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ., വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. സാധാരണ ചീരയില്‍ ഉള്ളതിലും കൂടുതല്‍ ഇരുമ്പ് ഇലകളില്‍ ഉള്ളതിനാല്‍ വിളര്‍ച്ച മാറ്റാന്‍ നല്ലതാണ്. കാത്സ്യം കൂടുതല്‍ ഉള്ളതിനാല്‍ അസ്ഥികള്‍ക്കും നല്ലതാണ്. രക്തചംക്രമണം വര്‍ധിപ്പിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൊളസ്ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും ചായമന്‍സയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ദഹനത്തെ സഹായിക്കുന്ന ചായ മന്‍സ ഇലകള്‍ വാതരോഗങ്ങളെ തടയുന്നതിനും ശ്വാസകോശങ്ങളെ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനും നല്ലതാണ്. മെക്സിക്കന്‍ മരച്ചീന എന്ന ചായ മന്‍സയുടെ ഒരു ചെടിമാത്രം അടുക്കള തോട്ടത്തില്‍ നട്ടുവളര്‍ത്തിയാലും ആണ്ടുമുഴുവനും പോഷകമേന്മയും ഔഷധകഗുണവുമുള്ള ഇലകള്‍ ലഭിക്കും.
കടും പച്ച നിറത്തിലുള്ള ഇലകള്‍ നിറഞ്ഞ ഈ നിത്യഹരിത ചെറുവൃക്ഷം അലങ്കാലച്ചെടിയായും വളര്‍ത്താം. കേരളത്തിലെ സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൃഷി കൂട്ടായ്മകളുമാണ് മെക്സിക്കന്‍ അത്ഭുത മരച്ചീനിയെ അതിവേഗം പ്രചരിപ്പിക്കുന്നത്.
ലിച്ചി
ലിച്ചി ഒരിനം നിത്യഹരിതവൃക്ഷമാണ്.ഉത്തർ പ്രദേശ്,ബീഹാർ,പശ്ചിമബംഗാൾ എന്നിവടങ്ങളിൽ ലിച്ചി കൃഷി ചെയ്തു വരുന്നു. ചൈന ലോകത്തിനു സംഭാവന ചെയ്തിട്ടുള്ള ഫലങ്ങളിലൊന്നാണ് ലിച്ചി.ഇന്ത്യയിൽ ബീഹാറിലാണ് ഏറ്റവും കൂടുതൽ ലിച്ചി കൃഷി ചെയ്യുന്നത്.കേരളത്തിൽ ഇവ അസാധാരണമായി കാണപ്പെടുന്നു.ഒൻപത് മുതൽ പന്ത്രണ്ട് മീറ്റർ വരെ ഉയരത്തിൽ വളരുന്നതും ഇലഞെരുക്കമുള്ളതുമായ നിത്യഹരിതസസ്യമാണ് ഈ വൃക്ഷം. കടും പച്ച നിറമുള്ള ഇലകളിൽ തളിരിലകൾക്ക് ചെമ്പ് നിറമാണുള്ളത്. ശരാശരി 30 എണ്ണം വരെ കായ്കൾ വീതമുള്ള കുലകളായി ശിഖരത്തിൻറെ അഗ്രങ്ങളിൽ കൂട്ടമായി കുലച്ചു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. നീണ്ടുരുണ്ട പഴങ്ങളുടെ പുറത്തെ തൊലി പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ പരുക്കനായി കാണപ്പെടുന്നു. അകത്ത് മുന്തിരി പോലെ കാണപ്പെടുന്ന വിത്തുമാണ് ഉള്ളത്. വിത്തിന് ചുറ്റും കാണുന്ന കഴമ്പിന് നല്ല മധുരമാണ്. ധാരാളം ജീവകങ്ങളും പോഷക പദാർഥങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
കായ്കൾക്ക് പൂർണ്ണനിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് അയയ്ക്കാനായി പാതി നിറമെത്തിയ കായ്കളാണ് വിളവെടുക്കുന്നത്. 5വർഷം പ്രായമായ മരത്തിൽ നിന്നും 500 ലിച്ചിപ്പഴങ്ങൾ വരെ വിളവെടുക്കാവുന്നതാണ്. 20 വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 4000 മുതൽ 5000 എണ്ണം വരെ കായ്കൾ ലഭിക്കാറുണ്ട്.വിളവെടുത്തതിനുശേഷം 3 ദിവസം മുതൽ 5 ദിവസം വരെ മാത്രമേ സ്വതസ്സിദ്ധമായ നിറം നിലനിർത്താൽ കഴിയുകയുള്ളൂ. ഇലകൾ, കടലാസു കഷണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ചവരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതീകരിച്ചതുമായ സംഭരണികളിൽ 2 വർഷം വരെ സൂക്ഷിക്കാവുന്നതുമാണ്. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സൂക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെയും സൂക്ഷിക്കാവുന്നതാണ്.
കൈതച്ചക്ക
കൈതച്ചക്ക ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലമാണ്.ദക്ഷിണ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും കൈതചക്ക കൃഷി ചെയ്തു വരുന്നു.ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.കൈത നീർവാർച ഉള്ള സ്ഥലങ്ങളിലാണ് നന്നായി വളരുക.കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.ചില ഭാഗങ്ങളിൽ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു.
കൈതയുടെ ഫലം, ഇല എന്നിവയാണ് ഓഷധയോഗ്യമായ ഭാഗം.ദഹനം കൂട്ടുന്നതിനും ചുമയും തൊണ്ടരോഗങ്ങളും മാറ്റുന്നതിനും കൈതച്ചക്ക ഉപയോഗിച്ചു വരുന്നു.കൈതച്ചക്കയുടെ കൂമ്പും, ചക്കയുടെ തണ്ടിൽ നിന്നുണ്ടാകുന്ന മുളപ്പും നടാനായി ഉപയോഗിക്കുന്നു. നടാൻ പറ്റിയ കാലം മേയ് മുതൽ ജൂൺ വരെയാണ്. തനിവിളയായും ഇടവിളയായും കൃഷി ചെയ്യാം. വേനല്‍ക്കാലത്ത് രണ്ടാഴ്ച ഇടവിട്ടു നനച്ചാൽ ചക്കയുടെ വലിപ്പവും തൂക്കവും കൂടും.കൈതച്ചെടിയുടെ അടീയിൽ നിന്നുണ്ടാവുന്ന മുളപ്പാണ് (കാനി) ആണ് നടാൻ ഉപയോഗിക്കുന്നത്. ചെടിയുടെ താഴത്തെ ഇല തണ്ടുമായി ചേരുന്ന ഭാഗത്താണ് മുളപ്പുണ്ടാകുന്നത്.
ഉറികെട്ടൽ
ഉറികെട്ടൽ പച്ചക്കറി കൃഷിയിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന് മറ്റൊരു വിദ്യയാണ്.പച്ചക്കറി തോട്ടത്തിൽ (പന്തലിനിടയിൽ) കെട്ടിത്തൂക്കി കീടങ്ങളെ നിയന്ത്രിക്കുന്ന ഒരു രീതിയാണ്. ഒരു ചിരട്ടയിൽ വെള്ളം നിറച്ച് അതിൽ ഫ്യൂരുടാനും പഴവും മുറിച്ചിടുക. ഇത് പച്ചക്കറി തോട്ടത്തിൽ (പന്തലിനിടയിൽ) കെട്ടിത്തൂക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം ഒഴിച്ച് കൊടുക്കുക. ഒട്ടുമിക്ക കീടങ്ങളും ഇതിൽ വന്ന് വീഴുകയും ഫ്യൂറിഡാന്റെ വിഷബാധയാൽ നശിക്കുകയും ചെയ്യും.
കോഴി കാഷ്ടം
കോഴി കാഷ്ടം ഒരു ഉത്തമ ജൈവ വളം ആണ്. നമ്മുടെ നാട്ടില്‍ നാം സാദാരണയായി ഇത് ഉപയോഗിക്കാറുള്ള ജൈവ വളം ആണ് കോഴി കാഷ്ടം.കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 100 കിലോ കോഴിക്കാഷ്ടത്തി നു 30 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി ആയി മൂടി യിടുക. മൂന്നാം ദിവസം നന്നയി ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം . നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. . 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും.തയ്യാറായ ജൈവ വളം ചെടിയുടെ മുരട്ടില്‍ നിന്നും ഒരടി അകലത്തില്‍ മാത്രമേ ഇടാവൂ . അതിനു ശേഷം നന്നായി നനക്കുക.
തുളസിക്കെണി
തുളസിക്കെണി കൃഷിയിൽ കീടങ്ങളുടെ ആക്രമണം തടയാനുപയോഗിക്കുന്ന ഒരു മാർഗ്ഗമാണു്.ഇതു് തയ്യാറാക്കാൻ വേണ്ടി ഒരു കൈപിടി നിറയെ എന്ന കണക്കിൽ തുളസിയില അരച്ച് ചിരട്ടക്കുള്ളിൽ ഇടുക. അരച്ചെടുത്ത തുളസിയിലകൾ ഉണങ്ങിപ്പോകാതിരിക്കാൻ കുറച്ചുവെള്ളം ചേർക്കുക. ഇതിൽ 10 ഗ്രാം ശർക്കര പൊടിച്ച് ചേർക്കുക. പിന്നീട് ഒരു നുള്ള് കാർബോഫുറാൻ തരി ചാറിൽ ഇട്ട് ഇളക്കുക.കാർബോഫുറാൻ തരിമൂലം വിഷലിപ്തമായ ഇതിലെ ചാറ് കുടിച്ച് കീടങ്ങൾ നശിക്കും.കായീച്ചശല്യവും ,ഗാളീച്ച ശല്യവും കുറയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് തുളസിക്കെണി.
ശതാവരി
ശതാവരി ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഔഷധ സസ്യമാണ് ഋഗ്വേദത്തിലും ,അഥർവ വേദത്തിലും ശതാവരിയുടെ ഔഷധ ഗുണത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.ശതാവരി ആയുർവേദത്തിലെ ജീവന പഞ്ചമൂലത്തിൽ ഉൾപ്പെട്ടിട്ടുള്ള ഒരു സസ്യമാണ്.അനേകം ഔഷധ ഗുണം ഉള്ളത് കൊണ്ട് സംസ്കൃതത്തിൽ ഇതിനു സഹസ്രവീര്യ എന്ന് അറിയപ്പെടുന്നു.കിഴങ്ങുവേരുകൾ ഉള്ള ആരോഹി സസ്യമാണിത്.ഇലകൾ ചെറു മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു.
പ്രധാനമായും രണ്ടുതരം ശതാവരികളാണ് നമ്മുടെ നാട്ടിൽ നാട്ടിൽ കണ്ടുവരുന്നത്.അധികം ഉയരത്തിൽ വളരുന്ന അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനവും. അധികം ഉയരമില്ലാത്ത അസ്പരാഗസ് റസിമോസസ് എന്ന ഇനവും. അസ്പരാഗസ് ഗൊണോക്ലാഡസ് എന്ന ഇനം വളരെ ഉയരത്തിൽ പടർന്നു വളരുന്നവയും മുള്ളുകൾ അല്പം വളഞ്ഞതുമാണ്. ജനുവരി - മാർച്ച് മാസങ്ങളിൽ പുഷ്പിക്കുന്നു. അസ്പരാഗസ് റെസിമോസസ് എന്ന വർഗ്ഗം അധികം ഉയരത്തിൽ പടരാത്തവയും നേരെയുള്ള മുള്ളുകൾ ഉള്ളതുമാണ്. ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ പുഷ്പിക്കുന്നു.അയവുള്ളതും ഈർപ്പം ഉള്ളതുമായ എല്ലാ മണ്ണിലും ശതാവരി വളരുന്നു.ഇന്ത്യയിലുടനീളം ഈ സസ്യം കൃഷി ചെയ്യപ്പെടുന്നു.
ശതാവരിയുടെ ഇല,കിഴങ്ങ് എന്നിവ ഔഷധ യോഗ്യ ഭാഗങ്ങളാണ്.ക്ഷയം,പിത്തം,വാതം എന്നിവയ്ക്കും ,മുലപ്പാൽ വർദ്ധിക്കുന്നതിനും,ലൈംഗിക ശേഷി കൂട്ടുന്നതിനും അത്യുത്തമമാണ് ശതാവരി.ശതാവരി പലവിധ ഔഷധ കൂട്ടുകളിലും ഉപയോഗിക്കുന്നു .ശതാവരിഗുളം, ശതാവരി ഘൃതം, സഹജരാദി കുഴമ്പ്, രാസ്നാദി കഷായം എന്നിവയിൽ ഉപയോഗിക്കുന്നു.
പച്ചിലവളം മികച്ച ഒരു ജൈവവളമാണ്.പച്ചിലവളം മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ വളമാണ്.ധാതുവിയോഗം സംഭവിക്കാത്ത ഹരിത സസ്യപദാര്‍ത്ഥങ്ങളെ മണ്ണിലേക്ക് ഉഴുതോ കിളച്ചോ ചേര്‍ക്കുന്നതിന് പച്ചിലവളപ്രയോഗം എന്ന് പറയുന്നു.കേരളത്തില്‍ സുലഭമായി കാണുന്ന പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന.ഇതിന്റെ കമ്പുകൾ കോന്തി ചെടികളുടെ ചുവട്ടിൽ ഇട്ടാൽ ചുറ്റുമുള്ള മണ്ണിനു നല്ല തണുപ്പും കിട്ടുന്നു.ശീമക്കൊന്ന,എരിക്ക്,കരിമരുത് ,താന്നി,ഉങ്ങ്,വേങ്ങ തുടങ്ങിയ മരങ്ങളുടെ ഇലകൾ പച്ചില വളമായി ഉപയോഗിക്കുന്നു.പയറുവർഗച്ചെടികൾക്ക് അതിന്റെ വേരുകളിൽ നൈട്രജൻ സംഭരിക്കാൻ കഴിയും എന്ന വസ്തുതയാണ് പച്ചിലവളച്ചെടികളെ തിരഞ്ഞെടുക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. പറമ്പിലും വയലിലും മറ്റും ഈ കഴിവുള്ള ചെടികളെ നട്ടുവളർത്തി അവ പൂക്കാൻ തുടങ്ങുന്ന സമയത്ത് മണ്ണിനോട് ഉഴുത്ചേർത്താണ് ഇവയെ വളമാക്കിയിരുന്നത്. ചണമ്പ്, വൻപയറ്, കിലുക്കി, സെസ്ബേനിയ തുടങ്ങിയ ചെടികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
പുകയില കഷായം
മുഞ്ഞ, മിലി മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലതീനിപ്പുഴു തുടങ്ങിയ കീടങ്ങളെ പുകയില കഷായം ഉപയോഗിച്ച് നിയന്ത്രിക്കാം.
പുകയില കഷായം തയ്യാറാക്കാൻ വേണ്ട ചേരുവകൾ
പുകയില (ഞെട്ടോടെ) - അര കിലോ
ബാർ സോപ്പ് - 120 ഗ്രാം
വെള്ളം - 4 1/2 ലിറ്റർ
പുകയില ചെറുതായി അരിഞ്ഞ് വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വെയ്ക്കുക . അതിനുശേഷം അതിനുശേഷം പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെല്ല്സം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മുഞ്ഞ, മിലീമുട്ട , ശല്‍ക്കീടം, തുടങ്ങിയ ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്
ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് 2-3 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്
ഗ്രാമ്പു
ഗ്രാമ്പു ഔഷധ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ്.കരയാമ്പൂ എന്നും ഇതു അറിയപ്പെടുന്നു.കേരളത്തിൽ കോട്ടയം ,ഇടുക്കി,എറണകുളം എന്നിവിടങ്ങളിൽ ഗ്രാമ്പു കൂടുതലായി കൃഷി ചെയ്യപ്പെടുന്നു.ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്. ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.പൂമൊട്ടുകൾ വിടരുന്നതിനു മുൻപേ പറിച്ചെടുത്തു ഉണങ്ങുന്നു.പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന് മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനോടോപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.പൂമൊട്ട്, ഇല, കായ്, തൊലി, വേര് എന്നിവ ഇതിന്റെ ഔഷധയോഗ്യമായ ഭാഗങ്ങളാണ്.
ബീറ്റ്റൂട്ടിന്റെ ഗുണങ്ങൾ
1. ബീറ്റ്റൂട്ട് അയണിന്റെ മികച്ച കലവറയാണ്. അതിനാൽ അയണ്‍ ഹീമോഗ്ളോബിന്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് വിളർച്ചയുണ്ടാകുന്നത് തടയുന്നു.
2. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക് ആസിഡ് വളരെ അത്യാവശ്യമാണ്. ബീറ്റ്റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്ക്ക് കൂടിയേ തീരൂ.
3.ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ കഴിയും.
4. ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും ദോഷകരമായ കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു.
5. ബീറ്റ്റൂട്ടിന് കടുംചുവപ്പ് നിറം നല്‍കുന്നത് ബീറ്റാസയാനിന് ആണ്. ഇത് മികച്ച ഒരു ആന്റിഓക്സിഡന്റ് കൂടിയാണ്. ഇത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ ഓക്സീകരണം കുറയ്ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത് തടയുകയും ചെയ്യും. ഇത് ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്ക്കുന്നു.
6.ബീറ്റ്റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത് കാത്സ്യമാണ്.
7.പ്രമേഹ രോഗികള്‍ക്ക് മധുരത്തോട് ആസക്തി തോന്നുന്നത് സാധാരണയാണ്. ഒരു കഷണം ബീറ്റ്റൂട്ട് കഴിച്ച് ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്. ബീറ്റ്റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ് തീരെയില്ല.
8.ബീറ്റ്റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ ഇത് സ്റ്റാമിന വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസവും ഒരു കഷണം ബീറ്റ്റൂട്ട് കഴിച്ചാല്‍ അത് നിങ്ങള്‍ക്ക് നവോന്മേഷം നല്‍കും.
9.ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രായമായവരില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കൂട്ടുമെന്ന് പഠനം പറയുന്നു.
10. ചർമ്മ പ്രശ്നങ്ങൾ,ഡാർക് സ്പോർട്സ് എന്നിവ അകറ്റാൻ ബീറ്റ്റൂട്ട് വളരെ നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചർമ്മം നൽകുന്നു.
വഴുതന
വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള നാസുനിൻ എന്ന ഘടകം ക്യാൻസർ കോശങ്ങളുടെ വളർച്ച തടയും. പ്രതിരോധശേഷി നൽകാൻ കഴിവുള്ള വഴുതനങ്ങ തലച്ചോറിനു പറ്റിയ ഭക്ഷണവുമാണ്. ഫ്രീ റാഡിക്കലുകളിൽ നിന്നും തലച്ചോറിന് സംരക്ഷണം നല്കി ബുദ്ധിവികാസത്തിന് സഹായിക്കുന്ന വഴുതനങ്ങ ഹൃദയധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടാതെ സഹായിക്കും . ഹൃദയധമനികളുടെ വികാസത്തിനും ഇതുവഴി രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. പ്രമേഹരോഗികൾക്ക് ഉപകാരിയാണ്. ഇതിലെ അലിഞ്ഞു പോകുന്ന കാർബോഹൈഡ്രേറ്റുകളും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവു വർദ്ധിക്കാതെ സഹായിക്കും. വഴുതനങ്ങ ഇടയ്ക്കിടെ കഴിയ്ക്കുന്നത് പ്രമേഹം വരുന്നത് തടയും.
കുടംപുളി
കുടംപുളിയെ മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. മധ്യതിരുവിതാംകൂറിലെ മീന്‍കറിക്ക് കുടംപുളി അത്യാവശ്യ ചേരുവയാണ്. വടക്കന്‍ പുളി, പിണംപുളി, മലബാര്‍പുളി എന്നിങ്ങനെ പല പേരില്‍ ഇത് കേരളത്തില്‍ അറിയപ്പെടുന്നു. ഇതിന്റെ പാകമായ കായ്കളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാവുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് (എച്ച് സി എ) എന്ന രാസവസ്തുവിന് അമിതവണ്ണം കുറയ്ക്കുവാനുള്ള കഴിവുണ്ട്.
ആയുര്‍വേദത്തില്‍ ഉദരരോഗങ്ങള്‍, ദന്തരോഗം, കരള്‍രോഗം എന്നിവയ്ക്ക് പ്രതിവിധിയായും രക്തസ്രാവം തടയുന്നതിനും കുടംപുളി ഔഷധമായി ഉപയോഗിക്കുവാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
വാതരോഗത്തിനെതിരെയും പ്രസവശേഷം ഗര്‍ഭപാത്രം പൂര്വസ്ഥിതിയിലാകുവാനും ഇവയുടെ പുറംതൊലി ഉപയോഗിക്കുന്നു. സ്വര്‍ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്. മനുഷ്യശരീരത്തിലെ അമിതവണ്ണം നിയന്ത്രിച്ച് ഹൃദ്രോഗവും വാതസംബന്ധമായ രോഗങ്ങളും അകറ്റിനിര്‍ത്തുവാനുള്ള അലോപ്പതി മരുന്നുകളുടെ നിര്‍മാണത്തിന് കുടംപുളി ഉപയോഗിക്കുന്നുണ്ട്.
ആറ്റുതീരങ്ങളിലും സമതലങ്ങളിലുമാണ് കുടംപുളി നന്നായി വളരുന്നതെങ്കിലും ഉയര്‍ന്ന കുന്നിന് ചരുവുകളില്‍ പോലും വളരെ ലാഭകരമായി കൃഷി ചെയ്യാം. ഏതുതരം മണ്ണും കുടംപുളിക്ക് അനുയോജ്യമാണെങ്കിലും മണല്‍ കലര്‍ന്ന എക്കല്‍മണ്ണിലാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്.
ബ്രോക്കോളി
നമ്മൾ സാധാരണയായി ഉപയോഗിക്കാത്തതാണെങ്കിലും ബ്രോക്കോളിയുടെ ഉപയോഗം ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്നു . ബ്രൊക്കോളി പതിവായിക്കഴിക്കുന്നത് ഹൃദയാരോഗ്യം വീണ്ടെടുക്കാൻ വളരെ നല്ലതാണ് . രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമൂലം രക്തക്കുഴലുകൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ബ്രൊക്കോളി സഹായിക്കുന്നു. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കന്ന സൾഫോറാഫിൻ എന്ന പദാർത്ഥം രക്തക്കുഴലുകളെ സംരക്ഷിക്കുന്ന എൻസൈമുകളുടെ ഉൽപാദനത്തെ ത്വരിതപ്പെടുത്തുകയും ഇതുവഴി ഹൃദയ കോശങ്ങൾക്ക് ദോഷകരമായ തന്മാത്രകളുടെ ഉല്പാദനം കുറയ്ക്കുകയും ചെയ്യുന്നു. രക്തക്കുഴലുകൾക്കുണ്ടാകുന്ന തകരാറുകളാണ് ഹൃദയസംബന്ധമായ മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത്. കാബേജ് കുടുംബത്തിൽപ്പെടുന്ന സസ്യമാണ് ബ്രൊക്കോളി.
പച്ച മുളക് കൃഷി
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക, വിത്ത് ലഭ്യത ആണ് നിങ്ങളുടെ പ്രശ്നം എങ്കില്‍ ഒരു വഴിയുണ്ട്. വീട്ടില്‍ വാങ്ങുന്ന ഉണക്ക മുകളില്‍ നല്ലത് നോക്കി ഒന്നെടുക്കുക, അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. ദ്രാവക രൂപത്തിലുള്ളതിനു വില കൂടുതല്‍ ആണ്. വങ്ങുമ്പോള് ഉത്പാദന ഡേറ്റ് നോക്കി വാങ്ങണം, നിശ്ചിത കാലയളവിനുള്ളില്‍ ഇത് ഉപയോഗിച്ചു തീര്ക്കേണ്ടാതാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോള്‍ ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം.
വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്നു ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സില്‍ ആകുമ്പോള്‍ ഗ്രോ ബാഗ് ആണ് നല്ലത്. ഗ്രോ ബാഗ് , ഗ്രോ ബാഗിലെ കൃഷി രീതി, നടീല്‍ മിശ്രിതം ഇവ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം , ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് കൃഷി തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിചോര്‍ ഉപയോഗിക്കാം, അതിന്റെ വിവരം ഇവിടെ ചേര്‍ത്തിട്ടുണ്ട്. കൂടാതെ സി പോം എന്ന കയര്‍ബോര്‍ഡിന്റെ ജൈവ വളം, കയര്‍ഫെഡ് ഇറക്കുന്ന ജൈവ വളം ഇവയും ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന് പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.
തൈകള്‍ വളര്‍ന്നു വരുന്ന മുറയ്ക്ക് വളപ്രയോഗം നടത്തുക കൂടാതെ ആവശ്യത്തിനു നനയ്ക്കുക. ” ഗ്രോ ബാഗിലെ വളപ്രയോഗം – ടെറസ് കൃഷിയിലെ വളപ്രയോഗം ” നോക്കുക. പച്ച മുളക് കൃഷിയിലെ പ്രധാന ശത്രു മുരടിപ്പ് രോഗമാണ്. ടെറസ്സില്‍ വളര്‍ത്തിയ പച്ച മുളകുകള്‍ക്ക് മുരടിപ്പ് അധികം ബാധിച്ചു കണ്ടിട്ടില്ല. ഇവിടെ കൊടുക്കുന്നത് എന്റെ പച്ച മുളക് കൃഷിയുടെ ചിത്രങ്ങള്‍ ആണ്. ഒരു രാസ വളവും കീടനാശിനിയും ഇല്ലാതെ നന്നായി കൃഷി ചെയ്യുന്നു. ചെടികള്‍ വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം, അല്ലെങ്കില്‍ മറിഞ്ഞു വീഴും.
മുള്ളന്‍ചക്ക
നാലു മീറ്റര്‍ ഉയരത്തില്‍ തിളക്കമാര്‍ന്ന ഇലച്ചാര്‍ത്തുകളോടെ ശിഖരിച്ചുവളരുന്ന കുറ്റിച്ചെടിയാണ് മുള്ളന്‍ചക്ക. മുള്ളാത്ത എന്നുകൂടി അറിയപ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം അനോണ മ്യൂറിക്കേറ്റ (Annona Muricata) എന്നാണ്. സീതപ്പഴവും ആത്തയും ഉള്‍പ്പെടുന്ന ജനുസ്സിലെ മറ്റൊരംഗം.
കരീബിയന്‍ പ്രദേശങ്ങളും മധ്യഅമേരിക്കയുമാണ് ജന്മദേശമെങ്കിലും മുള്ളന്‍ചക്ക ഏഷ്യന്‍ രാജ്യങ്ങളിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ നട്ടുവളര്ത്തിവരുന്നുണ്ട്. ഇളം മഞ്ഞ നിറത്തില്‍ മാംസളമായ ദളങ്ങളോടുകൂടിയ പൂക്കളും നിറയെ മൃദുലമായ മുള്ളുകളാല്‍ ആവൃതമായ ഹൃദയാകാരത്തിലുള്ള ഫലങ്ങളും ഈ സസ്യത്തെ മറ്റിനങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു. ഒരടി വരെ നീളം വരുന്ന ഫലങ്ങള്‍ക്ക് ഒന്നു മുതല്‍ രണ്ടര കിലോഗ്രാം വരെ തൂക്കം വരും. ഒരോ ഫലത്തിലും അനേകം കറുത്ത വിത്തുകളും കാണാം.ഫലങ്ങള്‍ പാകമെത്തുന്നതോടെ പള്‍പ്പ് കൂടുതല്‍ രസഭരമാവുന്നു. മധുരവും അല്പം ചവര്‍പ്പും ഉള്ള പള്‍പ്പ് പലതരം പാനീയങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചുവരുന്നു. മുള്ളന്‍ചക്ക, ഐസ്ക്രീമിലും ഫ്രൂട്ട് സലാഡുകളിലും മെക്സിക്കോ, കൊളംബിയ എന്നിവിടങ്ങളില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ട്. മുള്ളന്‍ചക്ക കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ്. ജീവകം സി, ബി1, ബി2, പൊട്ടാസിയം, നാരുകള്‍ എന്നിവയാലും സമ്പുഷ്ടമാണ്. മൂപ്പെത്തിയ കായ്കള്‍ കറിവെക്കുവാനും യോജിച്ചവയാണ്.
മുട്ടപ്പഴം
സപ്പോട്ടേസ്യ കുടുംബത്തിലെ അധികം അറിയപ്പെടാത്ത ഒരു പഴമാണ് മുട്ടപ്പഴം (Egg Fruit) ധാരാളം ശിഖരങ്ങളുണ്ടാകുന്ന നിത്യഹരിത വൃക്ഷത്തിലാണ് ഈ പഴം ഉണ്ടാകുന്നത്. കേരളത്തിലെ എല്ലാ ഭാഗത്തും ഇത് കാണപ്പെടുന്നു. ഈ മരം 20-30 അടി ഉയരത്തിൽ വളരുന്നു. അപൂർവമായി പ്രാദേശിക വിപണികളിൽ ഈ പഴം വിൽപനക്ക് എത്താറുണ്ട്.
പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന്റെ പ്രത്യേകതയുമാണ് മുട്ടപ്പഴം എന്ന് പേര് വരാൻ കാരണം. പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെയാണ് പഴുത്ത മുട്ടപ്പഴത്തിന്റെ ഉൾഭാഗം. മഞ്ഞക്കരു പൊടിയുന്ന പോലെ ഈ പഴം പൊടിയും. തൊലി ഒഴിവാക്കിയാണ് ഇത് കഴിക്കുന്നത്. മരത്തിൽനിന്ന് തന്നെ മൂപ്പെത്തി പഴുത്തില്ലെങ്കിൽ ചവർപ്പ് അനുഭവപ്പെടും. നന്നായി പഴുത്താൽ തൊലി് മഞ്ഞ നിറമാകുകയും വിണ്ടുകീറുകയും ചെയ്യും.വിറ്റാമൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് ഈ പഴം.വിത്ത് മുളപ്പിച്ചാണ് പുതിയ ചെടി വളർത്തുന്നത്.
ലെമണ്‍ വൈന്‍
നിത്യഹരിതാഭയാര്‍ന്ന നേര്‍ത്ത വള്ളികള്‍ നിറയെ മനോഹരമായ മുത്തുമണികള്‍ പോലെ കായ്കളുണ്ടാകുന്ന 'ലെമണ്‍ വൈന്‍' കേരളത്തിലും വേരോടിത്തുടങ്ങി. വെസ്റ്റിന്‍ഡീസ് സ്വദേശിയായ ഈ ചെടി മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും. താഴേക്കൊതുങ്ങിയ വള്ളികളുടെ അഗ്രഭാഗത്തുണ്ടാകുന്ന ചെറുപൂക്കള്‍ക്ക് ഇളംമഞ്ഞ നിറവും നേര്‍ത്ത സുഗന്ധവുമുണ്ടാകും. പൂക്കള്‍ വിരിഞ്ഞുണ്ടാകുന്ന ചെറുകായ്കള്‍ക്ക് പച്ച, മൂപ്പെത്തിയവ മഞ്ഞ, പഴുത്തവ ചുവപ്പു നിറങ്ങളിലും കാണാം.
ദീര്‍ഘനാളേക്ക് കൊഴിയാതെ വള്ളികളില്‍ നില്ക്കുന്ന കായ്കളില്‍ ചെറിയ ഇലകള്‍ കാണുന്നുവെന്ന അപൂര്‍വതയുമുണ്ട്. മധുരവും നേരിയ പുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളര്‍ത്തുന്നത്. വലിയ ചെടിച്ചട്ടികളിലും ഒതുങ്ങി വളരുന്ന ലെമണ്‍ വൈനിന്റെ വള്ളികളില്‍ ജലാംശം ശേഖരിച്ചു വെക്കുന്നതിനാല്‍ വരള്‍ച്ചയെ സ്വാഭാവികമായി അതിജീവിക്കും. 'പെരിസ്ക്യ അക്യുലേറ്റ' എന്ന ശാസ്ത്രനാമമുള്ള ഇവയുടെ മൂപ്പെത്തിയ വള്ളികള്‍ ചാണകപ്പൊടി, ചകിരിച്ചോര്‍, മണല്‍ എന്നിവ സമം ചേര്‍ത്തു നിറച്ച കൂടകളില്‍ നട്ടു വേരുപിടിപ്പിച്ച് വളര്‍ത്തിയ ശേഷം അനുയോജ്യമായ മണ്ണില്‍ മാറ്റി നടാം. വെള്ളക്കെട്ടില്ലാത്ത നേരിയ വളക്കൂറുള്ള മണ്ണില്‍ ജൈവ വളങ്ങള്‍ ചേര്‍ത്ത് നട്ടു പടര്‍ന്നു വളരാന്‍ സൗകര്യമൊരുക്കിക്കൊടുക്കണം.
മഹാകൂവളം
ഔഷധ ഗുണമുള്ള മാധുര്യമുള്ള പഴങ്ങള്‍ ലഭിക്കുന്ന സസ്യമാണ് 'മഹാ കൂവളം'. ഇവയുടെ കായ്കളുടെ ഉള്ളിലെ മാംസളഭാഗം ഉദരരോഗങ്ങള്‍ക്കെല്ലാം പ്രതിവിധിയായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉപയോഗിച്ചുവരുന്നു. ഇടത്തരം ഉയരത്തില്‍ ശാഖകളോടെയാണ് മഹാകൂവളത്തിന്റെ വളര്‍ച്ച. ഇലകള്‍ വല്ലാതെ ചെറുതാണ്. തണ്ടുകളില്‍ ചെറുമുള്ളുകളും കാണാം. കടുപ്പമുള്ള തടി മിനുസ്സമില്ലാത്ത തൊലി എന്നിവയും ഇവയ്ക്കുണ്ടാകും.
ഉഷ്ണമേഖല കാലാവസ്ഥയ്ക്ക് അനുഗുണമായ ഈ സസ്യം വേനലിലാണ് പുഷ്പിക്കുക. ചെറുവെള്ള പൂക്കള്‍ക്ക് നനുത്ത സുഗന്ധവുമുണ്ടാകും. വൃത്താകൃതിയിലുള്ള വലിയ കായ്കള്‍ക്ക് കട്ടിയേറിയ പുറംതൊലിയുണ്ടാകും. പാകമായ കായ്കള്‍ ശേഖരിച്ച് ഉള്ളിലെ മാംസളമായ പള്‍പ്പ് കഴിക്കാം. ക്ഷേത്രങ്ങളില്‍ കൂവളത്തിന്റെ ഇല മാലചാര്‍ത്താനായി ഉപയോഗിക്കുന്നതോടൊപ്പം ഇല, തൊലി, വേര് തുടങ്ങിയവ ആയുര്‍വേദ ഔഷധങ്ങളില്‍ ചേരുവയായും ഉപയോഗിക്കുന്നു. മഹാകൂവളത്തിന്റെ വിത്തുകളില്‍ നിന്ന് തയ്യാറാക്കിയ തൈകള്‍ നടീല്‍ വസ്തുവായി ഉപയോഗിക്കാമെങ്കിലും ഫലങ്ങള്‍ ഉണ്ടാകാന്‍ താമസമെടുക്കും.
ഒട്ടുതൈകള്‍ നട്ടുപരിപാലിച്ചാല്‍ മൂന്നാം വര്‍ഷംതന്നെ കായ്കള്‍ ഉണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് അരമീറ്റര്‍ നീളം, വീതി, താഴ്ച്ചയുള്ള കുഴിയെടുത്ത് ജൈവവളങ്ങള്‍ അടിസ്ഥാനമാക്കി നല്കി ഒട്ടുതൈകള്‍ നടാം. വേനല്‍ അധികമായാല്‍ നന നല്‍കണം. ഔഷധഗുണങ്ങളുടെ കലവറയായ മഹാകൂവളം വീട്ടുവളപ്പിന് അനുയോജ്യമായ ഫലസസ്യങ്ങളില്‍ ഒന്നാണ്.
കാട്ടുനാരകം
രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരുന്ന മുള്ളുകളുള്ള ഒരു വലിയ കുറ്റിച്ചെടിയാണ് കാട്ടുനാരകം. (ശാസ്ത്രീയനാമം: Atalantia monophylla). പലവിധ ഔഷധമൂല്യങ്ങളുള്ള ഒരു ചെടിയാണിത്. ഫ്ലോറിദയിൽ ഇത് ഒരു അലങ്കാരസസ്യമായി വളർത്തിവരുന്നു. കമ്പുനട്ടോ വിത്തുവഴിയോ പ്രജനനം നടത്താം. കുരുവിൽനിന്നു കിട്ടുന്ന എണ്ണ പഴക്കം ചെന്ന വാതത്തിനും, പക്ഷപാതത്തിന്നും ഉപയോഗിക്കുവാൻ നല്ലതാകുന്നു. കൊങ്കണ രാജ്യത്തു ഇല പിഴിഞ്ഞു എടുക്കുന്ന നീർ പക്ഷപാതത്തിനു കുഴമ്പ് ഉണ്ടാക്കാനുപയോഗിക്കുന്നു.
കൈതച്ചക്ക
ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ് കോമോസസ്. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാല്‍സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.
ചില ഭാഗങ്ങളില്‍ ഇത് കന്നാരചക്ക, കന്നാര ചെടി എന്നിങ്ങനെ അറിയപ്പെടുന്നു. തെക്കെ അമേരിക്കയില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ കടന്നുവന്ന പഴവര്‍ഗ്ഗമാണ് കൈതച്ചക്ക. വവൃക്ഷങ്ങളില്‍ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ് ഈ ചെടി. പൈന്‍ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിള്‍ എന്ന പേരു സിദ്ധിച്ചത്.
വെല്‍വെറ്റ് ആപ്പിള്‍
ധാരാളം വിദേശപഴങ്ങള്‍ ഇപ്പോള്‍ നമ്മുടെ മണ്ണിലും നന്നായി വളരുന്നു. ഇത്തരത്തില്‍ വിരുന്നുകാരനായിവന്ന് വീട്ടുകാരനാവാന്‍ തയ്യാറെടുക്കുന്ന ഫലസസ്യമാണ് 'വെല്‍വെറ്റ് ആപ്പിള്‍'. വെല്‍വെറ്റ് പോലെയുള്ള നേര്‍ത്ത പുറംതോലാണ് പഴത്തിന് ഈ പേര് നേടിക്കൊടുത്തത്. ഫിലിപ്പീന്‍സ് സ്വദേശിയാണ്. ഉഷ്ണമേഖലകള്‍ക്ക് ഇണങ്ങിയതായതിനാല്‍ കേരളത്തിലും വളരും.
സാവധാന വളര്‍ച്ചയാണിതിന്റെ പ്രത്യേകത. ഏറ്റവും കുറഞ്ഞത് 18 മീറ്റര്‍ ഉയരത്തില്‍ വളരും. ദീര്‍ഘവൃത്താകൃതിയോ മുട്ടയുടെ ആകൃതിയോ ഒക്കെയാണ് പഴത്തിന്. കായ്കള്‍ ഒരു ഞെട്ടില്‍ ഇരട്ട വീതമായുണ്ടാകുകയാണ് പതിവ്. പഴത്തിന് പാല്‍ക്കട്ടിയുടെ ഗന്ധമുണ്ട്. എന്നാല്‍, തോല് നീക്കിക്കഴിഞ്ഞാല്‍ നന്നായി പഴുത്ത ആപ്പിളിന്റെ സുഗന്ധമാണ്.
അധികം ചാറില്ലാത്ത പഴം, മധുരമുണ്ട്. ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമ്മിശ്ര സ്വാദ്. 8-10 സെ. മീറ്റര്‍ വലിപ്പം കാണും.വിത്ത്പാകി വളര്‍ത്തുന്ന തൈകള്‍ കായ്പിടിക്കാന്‍ ആറേഴു വര്‍ഷം വേണം. എന്നാല്‍, ഒട്ടിച്ചോ മുകുളനം നടത്തിയോ കിട്ടുന്ന തൈകള്‍ക്ക് കായ്പിടിക്കാന്‍ 3-4 വര്‍ഷം മതി.
പോഷകസമൃദ്ധമാണ് വെല്‍വെറ്റ് ആപ്പിള്‍. ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ഭക്ഷ്യയോഗ്യമായ നാര്, മാംസ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പുസത്ത്, ജീവകം എ, സി, ബി എന്നിവയാല്‍ സമ്പന്നം.
പഴത്തിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മര്‍ദം കുറച്ച് ശരീരത്തിലെ രക്തയോട്ടം അനായാസമാക്കുന്നു. ഇരുമ്പുസത്ത് അരുണരക്താണുക്കളുടെ വര്‍ധനയ്ക്ക് സഹായകം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസനവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദഹനം സുഖകരമാക്കാനും ത്വഗ്രോഗ ചികിത്സയിലുമെല്ലാം വെല്‍വെറ്റ് ആപ്പിള്‍ ഉപകാരിയാണ്.
ആപ്പിള്‍
ലോകമെമ്പാടും ഉപയൊഗിക്കപ്പെടുന്ന ഒരു ഫല വര്‍ഗ്ഗമാണ് ആപ്പിള്‍. ആപ്പിളിന്റെ ജന്മസ്ഥലം ഏഷ്യയാണെന്നൂ കരുതുന്നു. വിവിധ നിറങ്ങളില്‍ ലഭിക്കുന്ന ആപ്പിള്‍ Malus domestica എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു. ആപ്പിള്‍ മരം 5മുതല്‍ 12 മീറ്റര്‍ ഉയരത്തില്‍ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിര്‍ത്തുന്നതിനു തൈകള്‍ ബഡ്ഡു ചെയ്തു വളര്‍ത്തുന്നു. ലോകത്തിലേറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണ്. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, കാശ്മീര്‍, ആസ്സാം, നീലഗിരി എന്നിവിടങ്ങളില്‍ വളരുന്നു.
ആപ്പിളും ഹൃദയവും തമ്മിലുള്ള സവിശേഷബന്ധത്തെക്കുറിച്ച്, വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിനിയായ കാതറീന് ബൊണ്ഡോണോ ആണ് പഠനം നടത്തിയത്. നൈട്രിക് ഓക്സൈഡ് ഉല്പാദനത്തിലും ഹൃദയാരോഗ്യത്തെ ബാധിക്കുന്ന എന്ഡോതിലിയല് പ്രവര്‍ത്തനത്തിലും ആപ്പിള്‍ നല്കുന്ന ഫലങ്ങളെക്കുറിച്ചായിരുന്നു പഠനം.
ആപ്പിളിന്റെ തൊലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം പി എന്നും സിട്രിന് എന്നും അറിയപ്പെടുന്ന ഫ്ലേവനോയിഡുകള് ആണ് ആപ്പിളിന് അതിന്റേതായ ഗന്ധം നല്‍കുന്നത്.
രക്തക്കുഴലിന്റെ ആന്തരഭിത്തിയായി വര്‍ത്തിക്കുന്ന കോശനിരയാണ് എന്‍ഡോതീലിയം. ഇതാണ് നൈട്രിക് ഓക്സൈഡ് ഉല്പാദിപ്പിക്കുന്നത്. ചുറ്റുമുള്ള പേശികളെ വിശ്രാന്താവസ്ഥയിലെത്തിക്കാന് നൈട്രിക് ഓക്സൈഡ് സന്ദേശം നല്കുന്നു. ഇതുമൂലം രക്തക്കുഴലിലൂടെ ധാരാളം രക്തപ്രവാഹം ഉണ്ടാകുന്നു.
റബര്‍
റബര്‍ കൃഷി മലമ്പ്രദേശങ്ങളിലാണ് ചെയ്തുവരുന്നത്. വിത്തു ശേഖരിച്ചും മറ്റിനം റബറുകളില്‍ നിന്ന് കമ്പ് മുറിച്ചെടുത്ത് ബഡ് ചെയ്തും പുതിയ തൈകള്‍ ഉണ്ടാക്കാം. നാടന്‍ കുരു ശേഖരിച്ച് മണലിലിട്ട് മുളപ്പിക്കുക. പിന്നീട് മണ്ണ് കൊണ്ട് ഒരു തറയുണ്ടാക്കുക. ഈ തറയില്‍ മുളച്ച കുരു വെക്കുക. 6 മാസം കഴിഞ്ഞ് ബഡ്ഡ് ചെയ്യുക. (ബഡ്ഡിംഗ് – പ്രത്യുല്പാദന ശേഷിയുള്ള റബ്ബറിന്റെ മുകുളം വരുന്ന ഭാഗം വേറെ തയ്യില്‍ ഒട്ടിക്കുക) 15 ദിവസം കൊണ്ട് ആ ബഡ്ഡ് പിടിച്ചിരിക്കും. ബഡ് തൈകള്‍ നടുന്നതിന് പറ്റിയ മാസം ജൂണ്‍ മാസമാണ്. മഴകനക്കുന്നതിന് മുമ്പ് നടീല്‍ പൂര്‍ത്തിയാക്കണം. ബഡ്ഡിംഗ് പിടിച്ച തയ്യിന്റെ മുകള്‍ ഭാഗം വെട്ടിക്കളയുക. തൈ വെച്ച് കുഴി മൂടുമ്പോള്‍ ഓരോ കുഴിയിലും 12 കി.ഗ്രാം വീതം ഉണങ്ങിയ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. ഇവ കുഴിയുടെ മുകളിലത്തെ 20 സെ.മീ. ഭാഗത്തു വരത്തക്കവണ്ണം മണ്ണുമായി ചേര്‍ക്കണം. വളഞ്ഞുപിരിഞ്ഞതോ ഒന്നിലധികം തായ് വേരുള്ളതോ ആയ തൈകള്‍ ഒഴിവാക്കുക.
ഇല ചുരുളലിന് തുരിശും കുമ്മായവും അടിക്കുക. തയ്യിന് 2 വര്‍ഷം പ്രായമായാല്‍ വേനല്‍ക്കാലത്ത് ചീക്ക് എന്ന രോഗം ഉണ്ടാകും. (പാല് പൊട്ടി ഒലിക്കുക) തുരിശും കുമ്മായവും അടിച്ചാല്‍ ഇതിന് കുറവുണ്ടാകും. വര്‍ഷത്തില്‍ വര്‍ഷക്കാലത്ത് 3 പ്രാവശ്യം രാസവളം ഇടുക. മഴക്കാലത്ത് സൊസൈറ്റിയില്‍ നിന്നും ലഭ്യമായ റബര്‍ കോട്ട് അടിക്കുക. 6 വര്‍ഷം കഴിഞ്ഞാല്‍ റബര്‍ വെട്ടി പാലെടുക്കാം. അതിനുമുന്നോടിയായി മാര്‍ക്ക് ചെയ്യണം.
മാര്‍ക്കു ചെയ്യുന്ന വിധം. മാന്തി, പട്ട എന്നിവ ഉപയോഗിച്ച് 5 അടി ഉയരത്തില്‍ 22 ഇഞ്ച് വണ്ണവും ആയ റബര്‍ മാര്‍ക്ക് ചെയ്യുക. ഒരു ദിവസം ഇടവിട്ട് ടാപ്പിംഗ് നടത്തുക.
ചുരക്ക
ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ ബോട്ടിൽ ഗൗഡ് (Bottle gourd) എന്നും സംസ്കൃതത്തിൽ തുംബീ എന്നുമാണ് അറിയപ്പെടുന്നത്. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു.
ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാൺ. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു,കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാൺ. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.
ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലംചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക. ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ്, ഭ്രാന്ത് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസ്സങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവെണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക (പേചുരക്ക) നല്ല ഔഷധഫലം നല്‍കുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വെച്ച് 24 മണിക്കൂറിന് ശേഷം കഴിച്ചാൽ പ്രമേഹത്തിന് ശമനം കിട്ടും.
ചുരക്ക, ശരീരത്തിനെ തണുപ്പിക്കുന്നു, മൂത്രച്ചൂട് കൊണ്ടു കഷ്ടപ്പെടുന്നവർ ദിവസവും രാവിലെ ചുരക്ക നീർ കുടിക്കുന്നത് ഇതിൽ നിന്നും മോചനം കിട്ടാൻ ഒരു പരിധിവരെ സഹായിക്കും. ഒരു ഗ്ലാസ് ചുരക്ക നീരിൽ ഒരു സ്പൂൺ നാരങ്ങനീർ് ചേർത്ത് ദിവസവും കഴിക്കുകയാണെങ്കിൽ മൂത്രക്കല്ല് അലിഞ്ഞു പോകും. ചുരക്കനീരിന്റെ ഉപയോഗം അകാലനര വരാതെ തടുക്കുകയും ചെയ്യും ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ചെടുത്ത് കഴിച്ചാൽ വൃക്കരോഗത്തിൻ ഏറ്റവും ഫലപ്രദമാൺ. കരൾ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ട് പ്രയോജനം.സിദ്ധിക്കും. വയറിളക്കം, പ്രമേഹം ഇവ മൂലമുണ്ടാകുന്ന ദാഹത്തിൻ ചുരക്ക നീർ നല്ലതാൺ. ചുരക്ക കൊണ്ട് വിവിധ തരം കറികൾ ഉണ്ടാക്കാം.
കറുവപ്പട്ട
ഇംഗ്ലീഷില്‍ “സിനമണ്‍“ ഹിന്ദിയില്‍ “ദരുസിത”എന്നു അറിയപ്പെടുന്ന ഇലവര്‍ങം എന്ന വൃക്ഷമാണ് കറുവ അഥവാ വയണ. എട്ട് മുതല്‍ പത്ത് മീറ്ററോളം ഉയരത്തില്‍ വളരുന്നു. നട്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ തൊലി ശേഖരിക്കാന്‍ പ്രായമാകുന്നു. ശിഖരങ്ങള്‍ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ് “കറുവപ്പട്ട“. കറുവപ്പട്ട കറിമസാലയിലും, ഇത് വാറ്റിയെടുക്കുന്ന തൈലം മരുന്നുകള്‍ക്കും ഉപയോഗിക്കുന്നു. ശ്രീലങ്കയിലും ദക്ഷിണെന്ത്യയിലുമാണ് ഇത് കൃഷിചെയ്യ്ത് വരുന്നത്. തൊലിക്കുപുറമേ, ഇതിന്റെ ഇലയില്‍ പൊതിഞ്ഞ് ചക്കയട, കുമ്പിളപ്പം തുടങ്ങിയ പലഹാരങ്ങള്‍ പുഴുങ്ങിയെടുക്കുന്നതിനും കേരളത്തില്‍ ഉപയോഗിക്കുന്നു. അറബി ഭാഷയിലെ കറുവ എന്ന പദത്തില്‍ നിന്നാണിത് ആദേശം ചെയ്യപ്പെട്ടത് ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലും എലവര്‍ങത്തെപറ്റി പറയുന്നുണ്ട്. അതിപുരാതനകാലം മുതല്‍ കറുവ അറേബ്യയിലേക്ക് കയറ്റുമതി ചെയ്തിരുന്നതായി പറയുന്നു. ഈജിപ്തിലെ സുന്ദരിമാര്‍ എലവര്‍ങം തുടങ്ങിയ സുഗന്ധ വസ്തുക്കള്‍ പുകച്ച് ആ പുകയേറ്റ് ശരീരസൌരഭ്യം വര്‍ദ്ധിപ്പിക്കുക പതിവായിരുന്നു. കറുവ ദഹനശക്തിയെ വര്‍ദ്ധിപ്പിക്കും. രുചിയെ ഉണ്ടാക്കും. ചുമ, ശ്വാസം മുട്ടല്‍ എന്നിവയെ ശമിപ്പിക്കും.
കരണ്ടിപ്പഴം
അച്ചാറിടാൻ പറ്റിയ ചെറിയ കായകൾ ഉണ്ടാകുന്ന ഒരു മുൾച്ചെടിയാണ് കാര. കരിമുള്ളി, കരണ്ടിപ്പഴം, കാരക്ക, ചെറി,കരോണ്ട, കറുത്തചെറി എന്നെല്ലാം ഇത് അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Carissa carandas). ധാരാളം ഇരുമ്പും ജീവകം സി യും അടങ്ങിയിട്ടുണ്ട് ഈ കായകളിൽ. പച്ച നിറമുള്ള കായ വിളയുമ്പോൾ ചുവക്കും. ഇലയും കായും ഔഷധഗുണമുള്ളവയാണ്. നിറയെ പടലമുള്ള വേരുകൾ മണ്ണൊലിപ്പ് തടയാൻ പര്യാപ്തമായവയാണ്. ഇലകൾ പട്ടുനൂൽപ്പുഴുക്കൾക്ക് ഭക്ഷണമായി നൽകാറുണ്ട്, ചതച്ച വേര് ഈച്ചകളെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. ഇന്ത്യയിൽ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്.
വരണ്ട പ്രദേശങ്ങളിൽ ധാരാളമായി വളരുന്ന മുൾച്ചെടി വിഭാഗം ആണ് . പഴങ്ങൾ ചെറിപ്പഴത്തോട് സാമ്യം .ചെറിയ ചുവന്ന കുലകൾ ആയ പഴങ്ങൾ അച്ചാർ, ജാം, ജെല്ലി എന്നിവയുണ്ടാക്കാൻ ഉപയോഗിക്കുന്നു. വളരുന്ന ഒരിനം വലിയ കുറ്റിച്ചെടിയാണ് കാര. ബേക്കറിയിൽ നിന്നും ലഭിക്കുന്ന ചുവന്ന ചെറിപ്പഴം ഉണ്ടാക്കാനുപയോഗിക്കുന്ന പഴമാണ് കാര അഥവ കരോണ്ട (ബേക്കറി ചെറി). അപ്പോസൈനേസീ കുടുംബത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം കരിസ്സ കരാൻഡസ് എന്നാണ്.
ആഗസ്ത് മാസാവസാനത്തോടെ പാകമാകുന്ന പഴങ്ങൾ ആദ്യം ഇളം മഞ്ഞ കലർന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പും ആയി വരും . അയൺ , വിറ്റാമിൻ -സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു .വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നു.
സീതപ്പഴം
ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. (ശാസ്ത്രീയനാമം: Annona squamosa). പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്.കേരളത്തിലെ കാലാവസ്ഥയുമായി ന്നായി ഇണങ്ങി വളരുന്നതും അധിക ശുശ്രൂഷകളൊന്നുമില്ലാതെ വീട്ടുവളപ്പില്‍ വളര്‍ത്താവുന്നതുമായ ഒരു ഫലവര്‍ഗവിളയാണ് സീതപ്പഴം. കടുത്ത ചൂടിയുെം വരള്‍ച്ചയെയും അതിജീവിക്കുവാുള്ള കരുത്ത് ഈ വിളയ്ക്കുണ്ട്. അധികം ഉയരം വെക്കാതെ ധാരാളം ശാഖോപശാഖകളായി വളരുന്നതിാല്‍ കാഴ്ചയ്ക്ക് ഈ മരത്ത്ി ല്ല ഭംഗിയുമുണ്ട്. അാ സ്ക്വാമോസ എന്ന ശാസ്ത്രാമത്തിലും 'കസ്റാര്‍ഡ് ആപ്പിള്‍' എന്ന് ഇംഗ്ളീഷിലും അറിയപ്പെടുന്നു. സീതപ്പഴത്ത്ി മുന്തിരിപ്പഴമെന്നും ഓമപ്പേരുണ്ട്. ഉപ്പുരസമില്ലാത്ത ഏതു മണ്ണിലും പ്രത്യേകിച്ച് വളക്കൂറില്ലാത്തിടത്തു പോലും ഇത് ന്നായി വളര്‍ന്ന് ഫലം തരുമെങ്കിലും ചരല് കലര്‍ന്ന ചെമ്മണ് പ്രദേശങ്ങളില്‍ പുഷ്ടിയായി വളരും.
സീതപ്പഴത്തില്‍ അമ്പതില്പരം ഇങ്ങള് ഉണ്ടെങ്കിലും വ്യാവസായികാവശ്യങ്ങള്‍ക്കായി കൃഷി ചെയ്യപ്പെടുന്നത് മവോദ്, പാലാഗര്‍, വാഷിങ്ടണ്‍, കുറ്റാലം എന്നീ ഇങ്ങളാണ്. വിത്തുകള്‍ പാകിക്കിളിര്‍പ്പിച്ചും, ബഡ്ഡ്തൈകള്‍ ട്ടും കൃഷിചെയ്യാം. മഴക്കാലാരംഭത്തില്‍ ട്ടാല്‍ ജലസേചം ഒഴിവാക്കാം. ഒരു വര്‍ഷം പ്രായമായ തൈകളാണ് ടാന്‍ ഉത്തമം. 70 സെന്റീമീറ്റര്‍ ഉയരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ചാണകപ്പൊടിയുമായി ചേര്‍ത്ത് കുഴിിറച്ച് ടണം. ഒരു വര്‍ഷം പ്രായമാകുമ്പോള്‍ വീണ്ടും കാലിവളത്തോടൊപ്പം 500 ഗ്രാം വീതം വേപ്പിന്‍പിണ്ണാക്കും സൂപ്പര്‍ ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പോട്ടാഷും ല്കണം. എല്ലാവര്‍ഷവും വളപ്രയോഗം വേണമെങ്കിലും ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കണം. ട്ട് മൂന്നു വര്‍ഷം കഴിയുമ്പോള്‍ കായ്ച്ചു തുടങ്ങും. മഞ്ഞുകാലത്ത് ഇലകള്‍ പൊഴിയും. അതുകഴിഞ്ഞ് തളിരിലയും അതോടൊപ്പം ധാരാളം പൂക്കളും ഉണ്ടാകും. ഭൂരിഭാഗം പൂക്കള്‍ പൊഴിയുന്നതും സജീവസ്വഭാവമാണ്. ാലുമാസങ്ങള്‍ കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ് മുതല്‍ വംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്റെ കമുള്ള പുറംതൊലി അകേം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്റെ ഇടഭാഗം മഞ്ഞിറമാകുമ്പോള്‍ കായ് പറിക്കാം. പറിച്ച കായ്കള്‍ ഒരാഴ്ച കൊണ്ട് ന്നായി പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ളത് ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവെച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ ിന്നും 60 മുതല്‍ 80 വരെ കായ്കള്‍ ലഭിക്കും. 200 മുതല്‍ 400 ഗ്രാം വരെ തൂക്കവും ഉണ്ടാകും. ഒരു കിലോഗ്രാം പഴത്ത്ി 20 രൂപ വരെ വിപണിയില്‍ വിലയുണ്ട്. രോഗ-കീട പ്രതിരോധ ശക്തിയുള്ളതാണ് സീതപ്പഴമരം എന്നാലും, ചില സ്ഥലങ്ങളില്‍ തളിരിലകളെയും, ഇളം കായ്കളെയും പുഴുക്കള്‍ തിന്ന് ശിപ്പിക്കുന്നുണ്ട്. അത്ി ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മില്ലീലിറ്റര്‍ മോണോ ക്രോട്ടോഫോസ് എന്ന തോതില്‍ ചേര്‍ത്ത് തളിക്കണം. വിളവെടുപ്പ് കഴിഞ്ഞ് കൊമ്പുകോതല്‍ ടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും. സീതപ്പഴത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. വേര്, ഇല, കായ്, വിത്ത് ഇവയില്‍ 'അന്‍കാരിന്‍' അടങ്ങിയിരിക്കുന്നതിാല്‍ ഇവ കീടാശിി ിര്‍മാണത്തിും പെയിന്റ് ിര്‍മാണത്തിും പ്രയോജപ്പെടുന്നു. കുരുപൊടിച്ച് തലയില്‍ തേച്ചാല്‍ പിേന്റെ ശല്യം പൂര്‍ണമായും ഒഴിവാകും. കന്നുകാലികളില്‍ ഉണ്ടാകാറുള്ള പുഴുക്കടി മാറാന്‍ ഇതിന്റെ ഇലതേച്ച് കുളിപ്പിക്കാറുണ്ട്. ഇതിന്റെ ഇലകള്‍ മണ്ണില്‍ ചേര്‍ത്താല്‍ ചിതലിന്റെ ഉപദ്രവം ഉണ്ടാകുകയില്ല. 100 ഗ്രാം പഴം ഭക്ഷിച്ചാല്‍ 105 കലോറി ഊര്‍ജം ലഭിക്കുന്നു. ാരില്ലാത്ത ഈ ഫലം പോഷകമൂലകങ്ങളാല്‍ സമൃദ്ധമാണ്. അത്യൂഷ്ണകാലങ്ങളില്‍ സീതപ്പഴം കഴിച്ചാല്‍ ശരീരം തണുക്കും. പിത്തസംബന്ധമായ അസുഖം ഉള്ളവര്‍ക്ക് ഇതിന്റെ പഴം ിഷിദ്ധമാണ്. ിങ്ങളൊരു ഫലവര്‍ഗപ്രേമിയാണെങ്കില്‍ തീര്‍ച്ചയായും മറ്റു മരങ്ങളുടെ ഇടയില്‍ സീതപ്പഴമരത്തിും സ്ഥാം ല്‍കേണ്ടതുണ്ട്.
മാമ്മേ ആപ്പിൾ
നമ്മുടെ ആപ്പിളുമായി ഒരു ബദ്ധവുമില്ല ഇവന്. മാമ്മീ or മാമ്മേ അമേരിക്കാനാ Calophyllaceae ഫാമിലിയിൽ പെട്ട സസ്യമാണ്. നമുക്ക് സുപരിചിതമല്ലാത്ത ഒരു അപൂർവ ഫലമാണ് . നമ്മുടെ മാമ്മേ സാപോട്ടെ യിൽ നിന്നും വ്യത്യസ്ഥനാണ് മാമ്മേ അമേരിക്കാനാ. ഫല വൃക്ഷങ്ങളിൽ ആളു VIP ആണ്.കണ്ടാൽ നമ്മുടെ സപോട്ടെ പഴമാണെന്നു ആദ്യം തോന്നും. 70 അടിയോളം ഉയരത്തിൽ ഈ മരങ്ങൾ വളരുന്നു. മാമ്മേ ആപ്പിളിനെ പഴവർഗങ്ങളിൽ ബെറി ഇനത്തിലാണ് ചേർത്തിട്ടുള്ളത്. സപോട്ട പഴത്തെ പോലെ ബ്രൌണ്‍ നിറമുള്ള പുറംതോട്, കടുത്ത ഓറഞ്ച് നിറമുള്ള സുഗന്ധം നിറഞ്ഞ പൾപ്പ് ബെറിയുടേയും അപ്രികോട്ടിനറെയും രുചി തരുന്ന മധുരമുള്ള പഴമാണിത് . ഇവയുടെ ജന്മദേശം തെക്കെ അമേരിക്കയാണ്. വിത്തുകൾ മുഖേനയാണ് തൈകൾ കിളിർപ്പിക്കുന്ന്തു. ഇവ മുളയ്ക്കാൻ 2 മുതൽ 5 മാസത്തോളം സമയമെടുക്കും. ഇവയുടെ വിത്തുകൾ പൊടിച്ചെടുത്തു ചർമ്മ രോഗങ്ങൾക്ക് ഉപയോഗിക്കാറുണ്ട് . വെസ്റ്റ് ഇൻഡിസിൽ മാമ്മെ പൂക്കളിൽ നിന്നും distillation വഴി Eau de Créole, or Crème de Créole എന്ന പേരുകളിൽ ആരോമാടിക് ആൽകഹൊളിക് liqueurs പാനിയങ്ങൾ നിർമിച്ചു വരുന്നു.
ഫിജിയൻ ലോൻഗൻ
ഞാവൽ പഴങ്ങൾ പോലെ കുലകളായിട്ടാണ് ഇവ പിടിക്കുന്നത്. . തെക്ക് -കിഴക്കൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. മേപ്പിളിനറെയും ലിച്ചിയുടെയും അതേ ഫാമിലിയായ Sapindaceae കുടുംബത്തിലാണ് ഇവന്റെ ജനനം. 130 അടിയോളം ഉയരത്തിൽ വളരുന്ന ഒരു മഹാവൃക്ഷമാണിവ. മലേഷ്യ, ശ്രിലങ്ക , ഇന്തോനേഷ്യ ,ഫിലിപ്പിനെസ് , പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ ഇവ സുലഭമായി കാണപ്പെടുന്നു. വ്യവാസയിക ആവശ്യങ്ങൾക്ക് ഇവയുടെ തടി ഉപയോഗിച്ച് വരുന്നു. മുഖ്യമായും വിദേശതേക്ക് കയറ്റിഅയക്കുന്ന ഇവയുടെ തടികളെ "wild tauna " എന്നറിയപ്പെടുന്നു. പല നിറങ്ങളിൽ ഇവയുടെ പഴങ്ങൾ കാണപ്പെടുന്നു , പച്ച , മഞ്ഞ, കടും ചുവപ്പ് , കറുപ്പ്. ലിച്ചി പഴത്തിനോടു പുറമെ സാദ്രിശ്യമുള്ള പഴങ്ങൾ. മധുരമുള്ള പഴമാണെങ്കിലും ലിച്ചി പഴം പോലെയല്ല ഇവയിൽ ജലാംശം കുറവാണു . ഒരു പഴത്തിനുള്ളിൽ 1 മുതൽ 3 വിത്തുകൾ വരെ കാണപ്പെടുന്നു. വിത്തുകളും ഭക്ഷ്യയോഗ്യമാണ് . ഈ സസ്യത്തിന്റെ ഇലകളും മരതൊലിയും ഔഷധഗുണമുള്ളവയാണ്.
വാളന്‍പയര്‍
ചൂടുകൂടിയ കാലാവസ്ഥയിലും ജലാംശം കുറഞ്ഞ മണ്ണിലും ഇത് നന്നായി വളരുന്നു. ഇതില്‍ പ്രധാനമായും രണ്ടിനങ്ങളാണ് കൃഷി ചെയ്യുന്നത്.ഒന്ന് അധികം പടര്‍ന്നുവളരാത്തതും 15-30 സെ.മീ. വലുപ്പമുള്ള കായ്കള്‍ ഉണ്ടാകുന്നതും വെളുത്ത വിത്തുകള്‍ ഉള്ളതും ആകുന്നു . മറ്റൊന്ന് പടര്‍ന്നുവളരുന്നതും കായ്കള്‍ക്ക് 30-50 സെ.മീ. വലുപ്പമുള്ളതും ചുവന്ന വിത്തുകള്‍ ഉള്ളതും ആകുന്നു. ആദ്യത്തെ ഇനം ശീമപ്പയര്‍ എന്നും രണ്ടാമത്തെ ഇനം വാളരിപ്പയര്‍ എന്നും ചില സ്ഥലങ്ങളില്‍ അറിയപ്പെടുന്നു . മൂപ്പെത്താത്ത കായ്കള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വേവിച്ച വിത്തുകള്‍ ഭക്ഷ്യയോഗ്യമാണ്. ഇതിന്റെ കായില്‍ 2.7% പ്രോട്ടീന്‍, 0.2% കൊഴുപ്പ്, വിറ്റാമിന്‍ എ,ബി ,സി,ഇരുമ്പ്,കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു.
കൃഷി രീതി
സമയം -മെയ്-ജൂണ്‍,സെപ്റ്റംബര്‍,നവംബര്‍ .
വിത്തുകള്‍ നേരിട്ട് വിതച്ചാണ് കൃഷി ചെയ്യുന്നത്. അധികം പടര്‍ന്നുവളരാത്ത ശീമപ്പയര്‍ 4x3 മീ. അകലത്തിലും,വാളരിപ്പയര്‍ 60x60 സെ.മീ. അകലത്തിലും നടുന്നു . തടങ്ങള്‍ എടുത്ത് വിത്ത് വിതയ്ക്കുന്നു. ഒരു തടത്തില്‍ 1-2 വിത്തുകള്‍ നടാം.
വളവും പ്രയോഗവും
അടിവളമായി കുഴി ഒന്നിന് 5 കി.ഗ്രാം കാലിവളവും ഒരു കി.ഗ്രാം രാസവളമിശ്രിതം (7:10:5)പല പ്രാവശ്യമായി നല്‍കണം. ഹെക്ടര്‍ ഒന്നിന് 5 ടണ്‍ കാലിവളം ആണ് ആവശ്യം.
പരിചരണങ്ങള്‍
വെളുത്ത വിത്തുള്ള ഇനങ്ങള്‍ക്ക് കമ്പുകള്‍ നാട്ടി താങ്ങു കൊടുക്കണം . ചുവന്ന വിത്തുള്ള ഇനങ്ങള്‍ക്ക് പന്തല്‍ ഇട്ടുകൊടുക്കുകയും വേണം. വേനല്‍കാലത്ത് ആഴ്ചയില്‍ രണ്ടു നന കൊടുക്കണം .
വിളവ്
ഒരു ചെടിയില്‍ നിന്ന് 10-15 കി.ഗ്രാം വിളവ് ലഭിക്കും.
ചക്ക പുരാണം
പണ്ട് കേരളത്തില്‍ വന്നൊരു വിദേശി ചക്ക കണ്ടിട്ട് ഹൊ ഇതെന്തൊരു പഴം! ഒരാടിന്റെ വലിപ്പമുണ്ടല്ലോ ഇതിന്! എന്ന് അന്തം വിട്ടതായി ഒരു കഥയുണ്ട്. ആ അന്തംവിടലില്‍ കാര്യമുണ്ട്. മരത്തിലുണ്ടാകുന്ന പഴങ്ങളില്‍ ലോകത്തിലെ ഏറ്റവും വലുത് ചക്കപ്പഴമാണ്. വലുപ്പത്തില്‍ മാത്രമല്ല പോഷകഗുണത്തിലും ഔഷധഗുണത്തിലും ചക്ക ഒന്നാം സ്ഥാനത്തുതന്നെയാണ്. എയ്ഡ്സ് വൈറസിനെയും കാന്‍സറിനെയും പ്രതിരോധിക്കാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. കേരളത്തില്‍ പാഴാക്കപ്പെടുന്ന ഫലങ്ങളില്‍ ഒന്നാം സ്ഥാനത്തും ചക്ക തന്നെ.
ചക്കയില്‍ നിന്ന് എയ്ഡ്സിന് മരുന്ന്
ചക്കക്കുരുവിലും ചുളയിലുമുള്ള ജാക്കലിന്, ലെയ്റ്റിന് എന്നീ ഘടകങ്ങള്‍ക്ക് എയ്ഡ്സ് പ്രതിരോധശേഷിയുണ്ടെന്ന് കണ്ടെത്തിയത് ജീന്‍ ഫവേറോയും സംഘവുമാണ്. ഫ്രാന്‍സിലെ മോണ്ട് പെല്ലര്‍ സര്‍വകലാശാലയിലെ മൈക്രോബയോളജി വിഭാഗം ശാസ്ത്രജ്ഞനാണ് ജീന്‍ ഫവേറോ. ചക്കക്കുരുവിന്റെ തവിട്ടു നിറത്തിലുള്ള തൊലിയില്‍ കാന്‍സറിനെ ചെറുക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രലോകം മുമ്പേ തന്നെ കണ്ടെത്തിയിരുന്നു.
മള്‍ബറി കുടുംബം
മള്‍ബറി (മോറേസി) കുടുംബക്കാരനാണ് ചക്ക. ചക്കയുടെ ശാസ്ത്രനാമം ആര്‍ട്ടോ കാര്‍പ്പസ് ഹെറ്ററോ ഫില്ലസ്. ഇംഗ്ലീഷുകാരിതിനെ ജാക്ക് ഫ്രൂട്ട് എന്നു വിളിച്ചു. പ്ലാവിനെ ജാക്ക് ട്രീ എന്നും. ഹിന്ദിയില്‍ കടാഹല്‍, തമിഴില്‍ പളാപഴം, കന്നടയില്‍ ഹാലാസു, സംസ്കൃതത്തിലും തെലുങ്കിലും പനസ എന്നെല്ലാമാണ് നമ്മുടെ ചക്ക അറിയപ്പെടുന്നത്.
വൃശ്ചികമാസത്തോടെ പെട്ടന്നാണ് പ്ലാവിന്റെ തായ്ത്തടിയിലും ചില്ലകളിലുമെല്ലാം ചക്ക പോളയിടുന്നത് (ചക്ക പൂക്കുക എന്ന് ആരും പറയാറില്ല). വലിപ്പം വയ്ക്കുന്നതിനൊപ്പം ചക്കപ്പുറത്തുള്ള മുള്ളുകളെല്ലാം നന്നായി വിരിഞ്ഞു പരക്കുന്നു. വേനല്ക്കാലമാകുമ്പോഴേക്കും അത് മൂത്ത് പാകമാകും.
മൂത്ത ചക്ക പ്ലാവില്‍നിന്നും കെട്ടിയിറക്കുന്നതാണ് കേടുവരാതിരിക്കാന്‍ നല്ലത്. ഇതു പഴുപ്പിച്ചെടുക്കാം. പഴുത്ത ചക്ക വട്ടത്തില്‍ മുറിച്ച് മൊളഞ്ഞില്‍ അഥവാ വെളഞ്ഞി (അരക്ക്) ചകിരിയിലോ മുളങ്കോലിലോ ചുറ്റിയെടുക്കണം. വീണ്ടും ചെറുകഷണങ്ങളാക്കി കൂഞ്ഞിലും ചെത്തി വിടര്‍ത്തിയാല്‍ ചക്കച്ചുള തിന്നാന്‍ പാകത്തിന് റെഡിയായി.
പ്ലാവിലകൊണ്ട് കഞ്ഞികുടിച്ചാല്‍
പണ്ട് കുത്തരിക്കഞ്ഞി കേരളീയരുടെ ഒരു നിത്യാഹാരമായിരുന്നു. നല്ല പഴുത്ത പ്ലാവില കുമ്പിളുകുത്തിയാണ് കഞ്ഞി കുടിക്കുക. ഇങ്ങനെ കഞ്ഞി കുടിക്കുന്നതുകൊണ്ട് പല ഗുണങ്ങളും ഉണ്ട്. ചൂടുകഞ്ഞി എളുപ്പം തണുക്കും. കിണ്ണത്തിലെ കഞ്ഞി ഒരു വറ്റുപോലും കളയാതെ മുഴുവന്‍ വടിച്ചു കുടിക്കാം. കൂടാതെ പ്ലാവിലയ്ക്ക് ചില ഔഷധഗുണങ്ങളുമുണ്ട്. പഴുത്ത പ്ലാവിലകൊണ്ട് കഞ്ഞി കുടിക്കുന്നത് വാതം വരാതിരിക്കാന്‍ നല്ലതാണത്രെ. വായുകോപവും എക്കിട്ടവും വയറുവേദനയും മഹോദരവും ഇല്ലാതാക്കാന്‍ പ്ലാവിലയിലെ ചില ഘടകങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് ആയുര്‍വേദം പറയുന്നു.
ചക്കയ്ക്കു ചുക്ക്
അധികമായാല്‍ അമൃതും വിഷമാണല്ലോ. ചക്ക അധികം തിന്നാലുണ്ടാകുന്ന പ്രശ്നങ്ങളില്ലാതെയാക്കാന്‍ ചുക്കുകാപ്പിയോ കഷായമോ കുടിച്ചാല്‍ മതി എന്നാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്. മുള്ള് ചെത്തി ചക്കമടല് കൂടി ചേര്‍ത്ത് പുഴുങ്ങിയാലും വയറിന് നല്ലതാണ്. പഴുത്ത ചക്ക നെയ്യോ തേനോ ചേര്‍ത്ത് കഴിച്ചാലും ഒരസുഖവുമുണ്ടാകില്ല.
മൊളഞ്ഞില്‍ കൊണ്ട് ഓട്ടയടയ്ക്കാം
ചക്ക മൊളഞ്ഞില്‍ തീയില്‍ കാണിച്ച് ഉരുക്കിയെടുത്ത് ഇരുമ്പുബക്കറ്റിന്റെയും അലുമിനിയം പാത്രങ്ങളുടെയും ഓട്ടയടയ്ക്കാം. പാചകം ചെയ്യാന്‍ ഉപയോഗിക്കാത്ത പാത്രങ്ങളിലാണ് ഇങ്ങനെ ഓട്ട അടയ്ക്കുക.
ആടും പ്ലാവും
ആടിനേറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ് പഴുത്തപ്ലാവില. കറവയുള്ള ആടിന് പച്ചപ്ലാവില കൊടുത്താല്‍ പാലധികം കിട്ടും. പണ്ടൊക്കെ ആടിനെ കറക്കുമ്പോള്‍ പച്ചപ്ലാവില അതിന്റെ മുന്നില്‍ കെട്ടിത്തൂക്കും. ആട് അതു കടിച്ചു തിന്നുമ്പോള്‍ നിര്‍ത്താതെ പാല് ചുരത്തുമത്രെ.
പഴുതാര കടിച്ചാല്‍ പ്ലാവില മരുന്ന്
പഴുതാര കടിച്ചാല്‍ പഴുത്ത പ്ലാവില തുളസിച്ചാറില്‍ അരച്ചു മുറിവില്‍ പുരട്ടിയാല്‍ മതി. പഴുതാരവിഷം മാറികിട്ടും.
കേരളത്തില്‍ എത്ര ചക്കകള്‍
കേരളത്തില്‍ ഏകദേശം രണ്ടുലക്ഷത്തി എണ്‍പതിനായിരത്തോളം പ്ലാവുകള്‍ ഉണ്ടെന്നാണ് ഒരു കണക്ക്. ഈ പ്ലാവുകളില്‍ നിന്നൊക്കെയായി ഒരു വര്‍ഷം ശരാശരി 310 ദശലക്ഷത്തോളം ചക്ക ലഭിക്കുന്നുണ്ട്. മുറ്റത്തെ മുല്ലയ്ക്കു മണമില്ലെന്നു പറഞ്ഞതുപോലെയുള്ള മലയാളികളുടെ മനോഭാവം കാരണം ഇതില്‍ വലിയൊരുഭാഗവും പാഴാക്കപ്പെടുകയാണ്. ഉണക്കിയും പൊടിച്ചും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് ഉണ്ടാക്കിയും മറ്റും ഈ പാഴാകല്‍ ഇല്ലാതാക്കാം. കീടനാശിനിയോ രാസവളമോ സ്പര്‍ശിക്കാത്ത പരിശുദ്ധവും ആരോഗ്യകരവുമായ ചക്കയെ നമ്മുടെ ഭക്ഷ്യസുരക്ഷ ഉറുപ്പുവരുത്തുന്നതില്‍ ഒരു പ്രധാന പങ്കാളിയാക്കാം.
മുട്ടംവരിക്കയും സിലോണ്‍ പ്ലാവും
നമ്മുടെ നാട്ടില്‍ പല നാടന്‍ ഇനങ്ങളും പ്രചാരത്തിലുണ്ടെങ്കിലും തേനൂറുന്ന ചുളകളുള്ള മുട്ടം വരിക്കയും ശ്രീലങ്കന്‍ തേന്‍ വരിക്കയുമാണ് എല്ലാവര്‍ക്കുമിഷ്ടം. വെള്ളായണി കാര്‍ഷിക കേന്ദ്രമാണ് മുട്ടംവരിക്ക വികസിപ്പിച്ചെടുത്തത്. ശ്രീലങ്കയില്‍ നിന്നും 1947 ല്‍ ഇറക്കുമതി ചെയ്ത ചക്കയിനമാണ് സിലോണ്‍ പ്ലാവ്. ബാര്‍ലിയാര്‍ -1, പാലൂര് - 1, പേച്ചിപ്പാറ മുതലായ ഇനങ്ങള്‍ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചവയാണ്. ദക്ഷിണേന്ത്യയില്‍ ഒരു കാലത്ത് വളരെയേറെ കാണപ്പെട്ടിരുന്ന ഒരു പ്രാചീനയിനം ചെറിയ ചക്കയാണ് രുദ്രാക്ഷി. ഇന്ന് ഈ ഇനം വംശനാശം നേരിടുകയാണ്.
വെൽവെറ്റ് പുളി
രുചിയിൽ പുളിയാണെങ്കിലും കാണാൻ നമ്മുടെ മുന്തിരി കുലകൾ പോലെ ഭംഗിയുള്ള പഴങ്ങൾ.Fabaceae ഫാമിലിയിൽ പെടുന്ന സസ്യങ്ങൾ. മധുരവും പുളിപ്പും നിറഞ്ഞ രുചി. കറുത്ത് കട്ടിയുള്ള തോടിന്റെ ഉള്ളിൽ ഓറഞ്ച് ബ്രൌണ്‍ നിറത്തിലുള്ള പുളി. തോടുകൾ ഭക്ഷ്യയോഗ്യമല്ല. 43 m ഓളം ഉയരത്തിൽ വളരുന്ന മരങ്ങൾ. Broneo പഴശ്രേണിയിൽ അറിയപ്പെടുന്ന ഒരു പഴമാണ് "കെരഞ്ഞി" എന്നു വിളിപ്പേരുള്ള വെൽവെറ്റ് പുളി . തായ്ലാൻഡിൽ candy സ്നാക്ക്സ് ആയി ഇവ കഴിക്കാറുണ്ട്. പല തരത്തിലുള്ള വെൽവെറ്റ് പുളികൾ ഉണ്ട് വലിപ്പമുള്ള പുളി , ചെറിയ പുളി, തോടിനു കട്ടിയുള്ളതും കട്ടി കുറഞ്ഞതും. മലേഷ്യ ,ഇന്തോനേഷ്യ , ബ്രൂണൈ, എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
നാരകം
നമ്മുടെ തൊടികളില്നിന്ന് അന്യമായി മറഞ്ഞുപോയ നാടന്‍ചെടിയാണ് നാരകം. ഇവയുടെ കമ്പുകള്‍ മുറിച്ചു മണ്ണില്‍ നട്ടാല്‍ വേരുകള്‍ പിടിച്ച് പുതിയൊരു സസ്യമായി സ്വഭാവികമായി വളരുന്നതിനാലാണ് ഈ പേര് ലഭിച്ചത്.
ചെറുവൃക്ഷമായി പടര്‍ന്നു പന്തലിച്ച് താഴേക്ക് ഒതുങ്ങിയ ശാഖകളോടെ വളരുന്ന ഇവയുടെ തണ്ടില്‍ ചെറുമുള്ളുകളും കാണാം. ശാഖാഗ്രങ്ങളില്‍ കുലകളായുണ്ടാകുന്ന വെള്ളപ്പൂക്കള്‍ക്ക് നേര്‍ത്ത ഗന്ധവുമുണ്ടാകും. കായ്കള്‍ ചെറുതാണ്. പച്ചനിറമാര്‍ന്ന ഇളം നാരങ്ങകള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഒടിച്ചുകുത്തി നാരങ്ങയുടെ നീരെടുത്ത് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ദാഹശമനിയായി ഉപയോഗിക്കാം. ഇവ അച്ചാറിനും ഉപയോഗിക്കാം. ഇരുമ്പ്, മാംസ്യം, അന്നജം, ജീവകങ്ങള്‍ എന്നിവ അടങ്ങിയ നാരാങ്ങാനീര് ദഹനത്തെ സഹായിക്കുകയും വിരശല്യം, ചുമ തുടങ്ങിയ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. ചാണകം, ചകിരിച്ചോറ്, മണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം കൂടകളിലോ ചെറുചട്ടികളിലോ നിറച്ച് ഇടത്തരം മൂപ്പെത്തിയ ഒടിച്ചുകുത്തി നാരകക്കമ്പുകള്‍ നട്ടുനനച്ചാല്‍ പെട്ടെന്നുതന്നെ കിളിര്‍ത്തു തുടങ്ങും. ഈ ചെടികള്‍ മഴക്കാലാരംഭത്തില്‍ തോട്ടത്തിലേക്കോ വലിയ ചെടിച്ചട്ടികളിലേക്കോ മാറ്റി നടാം. മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നവര്‍ ഒടിച്ചുകുത്തി നാരകത്തിനും സ്ഥാനം നല്കിയാല് അതിഥികള്‍ എത്തുമ്പോള്‍ 'ഫാം ഫ്രഷ്' ശീതളപാനീയം നല്‍കാനാവും.
ഏതുതരം മണ്ണിലും കാര്യമായ പരിചരണം ആവശ്യമില്ലാത്ത ഒടിച്ചുകുത്തി നാരകം സീസണില്ലാതെ സമൃദ്ധമായി ഫലങ്ങള്‍ നല്‍കും
കശുമാവ്:
കേരളത്തില്‍ വളരെ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു വിളയാണ് കശുമാവ്. മറ്റു വിളകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവും അധ്വാനവും, കശുവണ്ടിക്ക് ലഭിക്കുന്ന നല്ല വിലയും ആണ് കശുമാവ് കൃഷി ആകര്‍ഷകമാക്കുന്നത്.
ചെളി നിറഞ്ഞതും വെള്ളം കെട്ടി നിലക്കാത്തതുമായ ഏതുതരം മണ്ണിലും നന്നായി വളരുന്ന വൃക്ഷമാണ് കശുമാവ്.
സാധാരണ വിത്ത് പാകിയാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പതി വെച്ചോ, ഒട്ടിച്ചെടുക്കുന്നതോ ആയ തൈകള്‍ മാതൃ സസ്യത്തിന്റെ എല്ലാ ഗുണങ്ങളും ഉള്ളവയായിരിക്കും.
മികച്ച ആരോഗ്യം, വളര്‍ച്ച, ധാരാളം ശിഖരങ്ങളും ഉള്ള, കൂടുതല്‍ എണ്ണം ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന, ഒരു വര്‍ഷം 15 kg എങ്കിലും ഇടത്തരം വലിപ്പവും ഭാരവും ഉള്ള കശുവണ്ടികള്‍ ഉണ്ടാകുന്നതുമായ മാതൃ വൃക്ഷങ്ങളില്‍ നിന്നും വേണം തൈകള്‍ തയ്യാറാക്കേണ്ടത്.
വിത്താണ് നടീല്‍ വസ്തു എങ്കില്‍ മേല്‍ പറഞ്ഞ ഗുണങ്ങളുള്ള കശുമാവില്‍ നിന്നും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ശേഖരിക്കുന്ന ഇടത്തരം വലുപ്പമുള്ള നന്നായി മൂത്ത വിത്തണ്ടികള്‍ വെള്ളത്തിലിട്ട് താഴ്ന്നു പോകുന്നവ മാത്രം വെയിലത്ത് ഉണക്കി മെയ് മാസത്തോടുകൂടി നടാനുപയോഗിക്കാം.
1-2 ദിവസം വെള്ളത്തില്‍ കുതിര്‍ത്ത കശുവണ്ടി മേല്‍മണ്ണ് നിറച്ച പോളിത്തീന്‍ കവറുകളില്‍ നടാം.
നന്നായി ഉഴുതു മറിച്ച നിലത്തില്‍ കുഴികളെടുത്ത് അതില്‍ ഉണങ്ങിയ ചാണകമോ കമ്പോസ്റ്റോ മേല്‍മണ്ണും അതില്‍ റോക്ക് ഫോസ്ഫേറ്റും ചേര്‍ത്ത് കുഴികളില്‍ നിറച്ചു അതില്‍ തൈകള്‍ നടാവുന്നതാണ്. നല്ല വിളവു ലഭിക്കുന്നതിനായി വര്‍ഷാവര്‍ഷം ചാണകപ്പൊടി, യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ ചേര്‍ത്ത് കൊടുക്കണം.
ഗോവന്‍ ഫെന്നി ഉണ്ടാക്കുന്നത് കശുമാവിന്റെ പഴസത്തില്‍ നിന്നുമാണ്. പച്ച കശുവണ്ടിപരിപ്പ്-അവിയല്‍, തീയല്‍, മെഴുക്കുപുരട്ടി എന്നിവ ഉണ്ടാക്കാനും നല്ലതാണ്. നാട്ടുചികില്സയില് ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് പഴത്തിന്റെ സത്ത് ഉപയോഗിക്കുന്നു.
കശുമാവ്:
കേരളത്തില്‍ വളരെ വ്യാപകമായി കൃഷി ചെയ്യുന്ന ഒരു വിളയാണ് കശുമാവ്. മറ്റു വിളകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവും അധ്വാനവും, കശുവണ്ടിക്ക് ലഭിക്കുന്ന നല്ല വിലയും ആണ് കശുമാവ് കൃഷി ആകര്‍ഷകമാക്കുന്നത്.
ചെളി നിറഞ്ഞതും വെള്ളം കെട്ടി നിലക്കാത്തതുമായ ഏതുതരം മണ്ണിലും നന്നായി വളരുന്ന വൃക്ഷമാണ് കശുമാവ്.
സാധാരണ വിത്ത് പാകിയാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പതി വെച്ചോ, ഒട്ടിച്ചെടുക്കുന്നതോ ആയ തൈകള്‍ മാതൃ സസ്യത്തിന്റെ എല്ലാ ഗുണങ്ങളും ഉള്ളവയായിരിക്കും.
മികച്ച ആരോഗ്യം, വളര്‍ച്ച, ധാരാളം ശിഖരങ്ങളും ഉള്ള, കൂടുതല്‍ എണ്ണം ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന, ഒരു വര്‍ഷം 15 kg എങ്കിലും ഇടത്തരം വലിപ്പവും ഭാരവും ഉള്ള കശുവണ്ടികള്‍ ഉണ്ടാകുന്നതുമായ മാതൃ വൃക്ഷങ്ങളില്‍ നിന്നും വേണം തൈകള്‍ തയ്യാറാക്കേണ്ടത്.
വിത്താണ് നടീല്‍ വസ്തു എങ്കില്‍ മേല്‍ പറഞ്ഞ ഗുണങ്ങളുള്ള കശുമാവില്‍ നിന്നും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ശേഖരിക്കുന്ന ഇടത്തരം വലുപ്പമുള്ള നന്നായി മൂത്ത വിത്തണ്ടികള്‍ വെള്ളത്തിലിട്ട് താഴ്ന്നു പോകുന്നവ മാത്രം വെയിലത്ത് ഉണക്കി മെയ് മാസത്തോടുകൂടി നടാനുപയോഗിക്കാം.
1-2 ദിവസം വെള്ളത്തില്‍ കുതിര്‍ത്ത കശുവണ്ടി മേല്‍മണ്ണ് നിറച്ച പോളിത്തീന്‍ കവറുകളില്‍ നടാം.
നന്നായി ഉഴുതു മറിച്ച നിലത്തില്‍ കുഴികളെടുത്ത് അതില്‍ ഉണങ്ങിയ ചാണകമോ കമ്പോസ്റ്റോ മേല്‍മണ്ണും അതില്‍ റോക്ക് ഫോസ്ഫേറ്റും ചേര്‍ത്ത് കുഴികളില്‍ നിറച്ചു അതില്‍ തൈകള്‍ നടാവുന്നതാണ്. നല്ല വിളവു ലഭിക്കുന്നതിനായി വര്‍ഷാവര്‍ഷം ചാണകപ്പൊടി, യൂറിയ, റോക്ക് ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവ ചേര്‍ത്ത് കൊടുക്കണം.
ഗോവന്‍ ഫെന്നി ഉണ്ടാക്കുന്നത് കശുമാവിന്റെ പഴസത്തില്‍ നിന്നുമാണ്. പച്ച കശുവണ്ടിപരിപ്പ്-അവിയല്‍, തീയല്‍, മെഴുക്കുപുരട്ടി എന്നിവ ഉണ്ടാക്കാനും നല്ലതാണ്. നാട്ടുചികില്സയില് ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് പഴത്തിന്റെ സത്ത് ഉപയോഗിക്കുന്നു
പാലക്ക്
സംരക്ഷിത ആഹാരമെന്ന നിലയില്‍ ഇലക്കറികള്‍ക്കു ഭക്ഷണക്രമത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ചീരയാണ് ഇലക്കറി വിളകളില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന പച്ചക്കറി വിള. ചീരയ്ക്കൊപ്പമോ അതിലേറെയോ പോഷകസമ്പന്നമായ ഇലക്കറി വിളയാണ് പാലക്ക് അഥവാ ഇന്ത്യന്‍ സ്പിനാച്ച്. താരതമ്യേന തണുത്ത കാലാവസ്ഥയില്‍ വളരുന്ന ശീതകാല പച്ചക്കറിവിളയാണ് പാലക്ക്. ഈ ഇലക്കറിവിളയുടെ ഉഷ്ണമേഖലാ ഇനങ്ങള്‍ നാട്ടിന് പുറങ്ങളിലും വിജയകരമായി കൃഷിചെയ്യാമെന്നു കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജിലെ പച്ചക്കറി കൃഷി വിഭാഗത്തില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചു വരെ മാസങ്ങളില്‍ നാട്ടിലെ അടുക്കളതോട്ടങ്ങളിലും മട്ടുപാവുകളിലും വീട്ടുവളപ്പുകളിലെ ഗ്രോബാഗുകളിലുമെല്ലാം പാലക്കു വളര്‍ത്തിയെടുക്കാം. ചീരയെക്കാളും എളുപ്പത്തില്‍ കൃഷിചെയ്യാവുന്ന ഇലക്കറിയാണ് പാലക്ക്. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ് ഈ ഇലക്കറി. ഊട്ടിപോലെ തണുത്ത കാലാവസ്ഥയുള്ള മലമ്പ്രദേശങ്ങളില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ഇതിനു പ്രചാരം കുറവാണ്. എന്നാല്‍ അനുയോജ്യമായ ഉഷ്ണമേഖലാ, ഇനങ്ങള്‍ ലഭ്യമായതോടെ കാബേജും കോളിഫ്ളവറുമെല്ലാം കൃഷി ചെയ്യുന്ന സീസണില്‍ കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ ഇനിമുതല്‍ പാലക്കും കൃഷിചെയ്തു തുടങ്ങാം. ഓള് ഗ്രീന്‍, ഹരിതശോഭ തുടങ്ങിയ ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനങ്ങളാണ്. ഓള് ഗ്രീന്‍ ഗ്രീന്‍ഹൗസുകളില്‍ ആണ്ടുമുഴുവന്‍ കൃഷിചെയ്യാം.
ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുന്‍നിരയിലാണ് പാലക്കിന്റെ സ്ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്ഥിരഭക്ഷണം സഹായിക്കും. പ്രമേഹരോഗം കൊണ്ടു ശരീരത്തിനു സംഭവിച്ചേക്കാവുന്ന സങ്കീര്‍ണതകളെ പാലക്കു തടയും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദത്തെയും കറക്കും. ഹൃദയത്തിന്റെ സംരക്ഷണത്തിനും പാലക്കു സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഉയര്‍ന്നതോതില്‍ നാരുകള്‍ അടങ്ങിയ ഇലക്കറിയാണ് പാലക്ക്. വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി, മഗ്നീഷ്യം, കോപ്പര്‍, സിങ്ക്, ഫോസ്ഫറസ്, തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പാലക്ക്.
ഇളംതണ്ടുകള്‍ക്കും മൃദുവായ പച്ചയിലകള്‍ക്കും വേണ്ടിയാണ് പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകള്‍ സലാഡുകളില്‍ പച്ചയായി ചേര്‍ത്തോ വേവിച്ചു പാചകം ചെയ്തോ ഭക്ഷിക്കാം. പനീര്‍, ഉരുളകിഴങ്ങ്, കോളിഫ്ളര്‍, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളില്‍ രുചി കൂട്ടുന്ന ചേരുവയായും പാലക്ക് ഉപയോഗിക്കാം. വിത്തു പാകി മുളപ്പിച്ചാണ് പാലക്ക് കൃഷി ചെയ്യുന്നത്. ട്രേകളിലോ പ്ലാസ്റ്റിക് ചട്ടികളിലോ ഗ്രോബാഗുകളിലോ വളര്‍ത്താം. ആഴത്തില്‍ പോകാനും വേരുകളുള്ളതിനാല്‍ എവിടെയും ഇത് ആയാസഹരിതമായി വളര്‍ത്താം. ഭാഗികമായ തണലിലോ നല്ല സൂര്യപ്രകാശത്തിലോ കൃഷി ചെയ്യാം. നല്ല വളക്കൂറുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് കൃഷിക്കു അനുയോജ്യം. മണ്ണിന് നല്ല നീര്‍വാര്‍ച്ചയുണ്ടായിരിക്കണം. തുടര്‍ച്ചയായി നനച്ചുകൊടുത്താല്‍ വളര്‍ച്ചയുണ്ടാകും. ചട്ടികളിലോ ഗ്രോബാഗുകളിലോ വളര്‍ത്തുകയാണെങ്കില്‍ മണ്ണ്, മണല്‍, കമ്പോസ്റ്റ്, കൊക്കോപീറ്റ്, എന്നിവ തുല്യഅളവില്‍ നിറക്കുക. വിത്തു നന്നായി മുളക്കുന്നതിന് ഒരു രാത്രി മുഴുവനും വെള്ളത്തില്‍ മുക്കിവെക്കണം. വിത്തുകള്‍ നട്ട് പത്താംദിവസം മുഴുവന്‍ നനച്ചു തുടങ്ങണം.
വെള്ളത്തില്‍ ലയിക്കുന്ന 19:19:19 എന്‍.പി.കെ. മിശ്രിതം രണ്ടു മുതല്‍ അഞ്ചുഗ്രാം വരെ ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു ആഴ്ചയില്‍ ഒരിക്കല്‍ ചെടികള്‍ക്കു തളിച്ചുകൊടുക്കണം. ജൈവവളം മാത്രം നല്‍കിയും പാലക്കു കൃഷിചെയ്യാം. ജൈവവളമാണ് നല്കുന്നതെങ്കില് അടിവളമായി എല്ലുപൊടിയും മേല്‍വളമായി വേപ്പിന് പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയും ചേര്‍ത്തു കൊടുക്കണം. ഓരോ വിളവെടുപ്പിനു ശേഷവും ചാണകം കലക്കിയവെള്ളം ഒഴിച്ചുകൊടുത്താല്‍ വിളവുകൂടും. സ്യൂഡോമോണാസ് ലായനി രണ്ടാഴ്ചയില്‍ ഒരിക്കല്‍ തളിച്ചുകൊടുത്താല്‍ രോഗബാധനിയന്ത്രിക്കാം. വിത്തു നട്ട് ഒരു മാസത്തിനുള്ളില്‍ ആദ്യവിളവെടുപ്പു നടത്താം. തറനിരപ്പില്‍ നിന്നും അഞ്ചു സെന്റിമീറ്റര്‍ ഉയരത്തില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് തണ്ടോടെ മുറിച്ചെടുക്കണം. വിളവെടുത്തതിനുശേഷം രാസവളങ്ങളോ, ജൈവവളങ്ങളോ ചേര്‍ത്തുകൊടുക്കണം. രണ്ട്, മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ വിളവെടുക്കാം. വിളവെടുപ്പിനുശേഷം ഒരു ദിവസത്തിലധികം പുറത്തുവെച്ചിരുന്നാല്‍ ഇലകള്‍ കേടായിപ്പോകും. കൊടുംചൂടുള്ള കാലാവസ്ഥ പാലക്കിന്റെ വളര്‍ച്ചക്കു ഹാനികരമാണ്. തണുപ്പുള്ള മലമ്പ്രദേശങ്ങളില്‍ ഇത് ആണ്ടു മുഴുവന്‍ കൃഷിചെയ്യാം. നാട്ടിലെ കാലാവസ്ഥയില്‍ മറ്റു പ്രദേശങ്ങളില്‍ സെപ്തംബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള മാസങ്ങളില്‍ കൃഷിചെയ്യാം
ഗ്രോബാഗില്‍ മണ്ണ് നിറയ്ക്കുന്ന രീതി
ഗ്രോബാഗ് പച്ചക്കറികൃഷി നാട്ടില്‍ വ്യാപകമായിക്കഴിഞ്ഞു. ടെറസിലും മുറ്റത്തും ഗ്രോബാഗ് നിരന്നുവെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ പലര്‍ക്കും സാധിച്ചില്ല. വെയിലും നനയും ഒത്തുവന്നിട്ടും ഗ്രോബാഗ് കൃഷി പരാജയപ്പെടാനുള്ള പ്രധാനകാരണം മണ്ണുതന്നെ. ഗ്രോബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും.
മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നിരപ്പാക്കണം. നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇനി മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്ന് ഉറച്ചിരിക്കാനായി അരികുകളില്‍ അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയും ചെയ്യും. ഒന്നരമാസംവരെ താപീകരിച്ച മണ്ണാണ് ഗ്രോബാഗ് കൃഷിക്ക് അത്യുത്തമം.
മണ്ണിന് പുളിരസമുള്ളതിനാല്‍ ഒരുപിടി കുമ്മായം ഓരോ ഗ്രോബാഗിലും ചേര്‍ക്കണം. നനച്ച മണ്ണില്‍ കുമ്മായമിട്ട് ഇളക്കിച്ചേര്‍ത്താലേ ഗുണമുള്ളൂ. ഇനി ജൈവവളത്തിന്റെ ഊഴമാണ്. നമുക്കുതന്നെ തയ്യാറാക്കാവുന്ന മണ്ണിരക്കമ്പോസ്റ്റോ കളവളമോ ജൈവവള കമ്പോസ്റ്റോ ആട്ടിന്‍കാഷ്ഠമോ ചാണകപ്പൊടിയോ ഇതിനായി ഉപയോഗിക്കാം. ഉപയോഗിക്കുന്ന ജൈവവളത്തില്‍ 100 കിലോഗ്രാമിന് ഒരു കിലോഗ്രാം എന്ന കണക്കില്‍ ട്രൈക്കോഡര്‍മ ചേര്‍ക്കുന്നത് ഗ്രോബാഗില്‍ നിറയ്ക്കുന്ന പോട്ടിങ് മിശ്രിതത്തിന്റെ ഗുണം കൂട്ടും.
മികച്ച വിളവിന് അര്‍ക്കരക്ഷക്' തക്കാളി
ബാംഗ്ലൂരിലെ 'ഇന്ത്യന്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്' വികസിപ്പിച്ച അര്‍ക്കരക്ഷക് എന്ന തക്കാളിയിനം കര്‍ഷകര്‍ക്ക് മികച്ച വിളവ് നല്കുന്നു.
തക്കാളിയെ ബാധിക്കുന്ന ബാക്ടീരിയാ വാട്ടം, ഇലചുരുളല് രോഗം, തൈ ചീയല്‍ എന്നീ മൂന്ന് രോഗങ്ങളെയും ചെറുക്കുന്ന ഇനമാണിത്. ഇത് സാമാന്യം ഉയരത്തില്‍ വളരുന്നു. വേനലിലും മഴക്കാലത്തും ഒരുപോലെ കൃഷിചെയ്യാം.
80 മുതല്‍ 100 ഗ്രാം വരെ ഭാരമുള്ളതാണ് ഈയിനത്തിന്റെ കായ്കള്‍. ഇവയെ 15 മുതല്‍ 20 ദിവസംവരെ കേടാകാതെ സൂക്ഷിക്കാനാവും. 140 മുതല്‍ 150 ദിവസംകൊണ്ട് ഒരു ഹെക്ടറില്‍നിന്ന് 90 മുതല്‍ 100 ടണ്‍ തക്കാളി വിളവെടുക്കാന്‍ കഴിയും.
വെളുത്തുള്ളി മാഹാത്മ്യം
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള വെളുത്തുള്ളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍. സൗത്ത് ഓസ്ട്രേലിയയിലെ അഡലെയ്ഡ ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.
വെളുത്തുള്ളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാറ്റിലും വെളുത്തുള്ളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു.
ഗവേഷകസംഘം 600 മുതല്‍ 900വരെ മില്ലിഗ്രാം വെളുത്തുള്ളിയാണ് നിത്യേന രോഗികള്‍ക്ക് നല്‍കിയത്. ഇത്തരക്കാരില്‍ ശരാശരി 4.6 എന്ന തോതില്‍ അമിതരക്തസമ്മര്‍ദം കുറഞ്ഞതായാണ് കണ്ടെത്തിയിരിക്കുന്നത്.
രക്തസമ്മര്‍ദം വളരെ ഉയര്‍ന്നതോതിലുള്ള രോഗികളില്‍ വെളുത്തുള്ളിയുടെ ഫലം കൂടിയ തോതിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീറ്റാ ബ്ലോക്കേഴ്സ്പോലുള്ള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുള്ളിയും കാഴ്ചവെക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ. കാനിന്റീഡ് പറയുന്നു. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ചിലയിനം കാന്‍സറുകള്‍ക്കും പ്രത്യേകിച്ചും ഉദരത്തില്‍ കാണപ്പെടുന്നതിന്, വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലിമെന്ററി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന് പറയുന്നു.
കൊക്കോ കൃഷി
അധികം ഈര്‍പ്പമില്ലാത്ത, നീര് വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
തനിവിള
മറ്റു കൃഷികളുടെ ഇടയില്‍ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ തമ്മില്‍ പത്തടിയും, രണ്ടു ലൈനുകള്‍ തമ്മില്‍ പത്തടിയും ആയിട്ട് നട്ടാല്‍, ഒരെക്രയില്‍ നാനൂറു ചെടികള്‍ നടാം.
ഇടവിള
മറ്റു സ്ഥിരമായ കൃഷിയുടെ ഇടയില്‍ (തെങ്ങ്, കമുക്, റബര്‍ മുതലായവ) നടുന്ന രീതിയാണ്. ഇങ്ങനെ നടുമ്പോള്‍, ചെടികള്‍ തമ്മില്‍ പത്തോ പതിനഞ്ചോ അടി അകലവും, രണ്ടു ലൈനുകള്‍ തമ്മില്‍ ഇരുപതടി അകലവും വേണം.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച് നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക. ഒരു മാസം കഴിയുമ്പോള്‍ പത്തു ഗ്രാം ഫാക്ടം ഫോസ് ഇട്ടാല്‍ നന്നായിരിക്കും. വളത്തിന്റെ അളവ് കുറച്ചു, മാസം തോറും ഇടുന്നത് നല്ലതാണ്.
ബഡ് തൈകള്‍.
നൂറു ചെടികള്‍ ഉണ്ടെങ്കില്‍, മുപ്പതു ചെടികളില്‍ നിന്ന് എഴുപതു ശതമാനവും, എഴുപതു ചെടികളില്‍ നിന്ന് മുപ്പതു ശതമാനവും ആദായമാണ് കിട്ടുക. പകരം, മുഴുവന്‍ ബഡ് തൈകളാണെന്കില്‍, നൂറു ചെടികളില്‍ നിന്നും നൂറു ശതമാനം ആദായം കിട്ടും. കായ്ഫലമുള്ള ചെടികളും ബഡ് ചെയ്തു ഫലഭൂയിഷ്ടമാക്കാം
കപ്പ
നമ്മുടെ നാട്ടില്‍ പണ്ടുമുതലേ കൃഷിചെയ്തിരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗമാണ് കപ്പ.
കൃഷി രീതി :
കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കിയതിനുശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണില്‍ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിര്‍ത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോള്‍ തന്നെ ചേര്‍ക്കണം. ഓരോയിനത്തിന്റെയും മൂപ്പിനനുസരിച്ച് വിളവെടുപ്പ് സമയം തീരുമാനിക്കാം.
മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല് പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല. കപ്പ പോഷകസമ്പുഷ്ടവും സ്വാദേറിയതുമാകുന്നു.
പടവലം
ഇനങ്ങള്‍: കൗമുദി: വെളുത്ത് നീണ്ട (75-90 സെ.മീ.) കായ്കള്‍
ടി.എ.19: പച്ചയില്‍ വെളുത്ത വരകളുള്ള ഇനം
ബേബി: ഒരടി മാത്രം നീളമുള്ള വെളുത്ത ഇനം
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : മെയ്-ആഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച്
ആവശ്യമായ വിത്ത് : 3-4 കി.ഗ്രാം. വിത്ത് / ഹെക്ടര്‍.
നടീല്‍ അകലം: കുഴികള്‍ തമ്മില്‍ 2മീ x 2മീ.
വളപ്രയോഗം : ഒരു ഹെക്ടര്‍ സ്ഥലത്തേയ്ക്ക് 20-25 ടണ്‍ കാലിവളം, 70 കി.ഗ്രാം പാക്യജനകം, 25 കി.ഗ്രാം. ഭാവഹം, 25 കി.ഗ്രാം. ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം ഇവ മുഴുവനായും പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായും ബാക്കി വരുന്ന പാക്യജനകം, ക്ഷാരം എന്നിവ രണ്ടാഴ്ച ഇടവിട്ട് പലതവണകളായി മണ്ണില്‍ ചേര്‍ത്തുകൊടുക്കുക.
അമര പയര്‍
വീട്ടുമുറ്റത്തൊരു അമരപ്പന്തല് ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക് വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്. ദഹനത്തിനും ശോധനയ്ക്കും ഇത് വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ് അമര ധാരാളം കൃഷി ചെയ്തിരുന്നെങ്കിലും ഇന്ന് വിരളമായേ കാണാനുള്ളൂ.
Indian Butter Bean - ഫാബേസീ (Fabaceae) സസ്യകുടുംബത്തിലെ പയറുവര്‍ഗം. ശാസ്ത്രനാമം: ഡോളിക്കോസ് ലാബ്ലാബ് (Dolichos lablab) ഇത് ചിരസ്ഥായിയായി വളരുമെങ്കിലും വാര്‍ഷികവിളയായാണ് കൃഷി ചെയ്യാറുള്ളത്. വള്ളി വീശിപ്പടരുന്ന ഇതിന്റെ തണ്ട് ഉരുണ്ടതും ഇലകള്‍ മൂന്നു പത്രങ്ങള്‍ വീതം അടങ്ങിയതുമാണ്. പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ് കാണപ്പെടുന്നത്. പൂക്കള്‍ വെളുത്തതോ പാടലവര്‍ണത്തോടുകൂടിയതോ ആണ്. പരന്ന കായ്കള്‍ക്ക് 6-10 സെ.മീ. നീളം വരും. തോടിനുള്ളില്‍ 4-6 വിത്തുകള്‍ കാണാം. കായുടെ പാര്‍ശ്വഭാഗങ്ങളിലുള്ള നിരവധി ഗ്രന്ഥികളില്‍നിന്നും ദുര്‍ഗന്ധമുള്ള ഒരുതരം എണ്ണ ഊറിവരുന്നു. അമരയില്‍ സ്വയം പരാഗണമാണ് കാണുന്നത്.
കുരുമുളക്
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് പണ്ട് മുതലേ പാപ്പിനിശ്ശേരിയില്‍ വ്യാപകമായി കൃഷി ചെയ്തിരുന്നു. ഇപ്പോള്‍ പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലകളില്‍ വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ് ഇപ്പോള്‍ കുരുമുളക് കൃഷിയുള്ളത്.
കീടരോഗങ്ങളുടെ ആക്രമണം കാരണം കൃഷി നശിച്ചു. അതോടൊപ്പം ഗ്രാമങ്ങള്‍ മാറി പട്ടണങ്ങളായി തീര്‍ന്നു, സ്ഥല പരിമിതി മൂലം ജനങ്ങള്‍ കുരുമുളക് കൃഷി ഉപേക്ഷിച്ചു. ഇന്ന് വീട്ടാവശ്യത്തിന് കുരുമുളക് കടയില്‍ നിന്നും വാങ്ങേണ്ടി വരുന്ന സ്ഥിതിയാണ്.
ഇതിന് പരിഹാരമാണ് കുററി കുരുമുളക്. കായ് തരുന്ന കുരുമുളക് ചെടികള്‍ ചട്ടിയില്‍ വളര്‍ത്തിയാല്‍ മതിയാകും. ഇവയ്ക്ക് കൂടുതല്‍ സ്ഥലം ആവശ്യമില്ല എന്നു മാത്രമല്ല തോട്ടത്തില്‍ വെക്കുന്നത് പൂന്തോട്ടത്തിന് മോടി കൂട്ടുകയും ചെയ്യും. വര്‍ഷം മുഴുവന്‍ കുരുമുളക് മണികള്‍ ലഭിക്കുകയും ചെയ്യും. കുററി കുരുമുളക് നിലത്തും കൃഷി ചെയ്യാം. പാപ്പിനിശ്ശേരിയുടെ പടിഞ്ഞാറ് ഭാഗങ്ങളില്‍ കൃഷിക്ക് സൗകര്യമുണ്ടെങ്കിലും മഴക്കാലത്ത് വെള്ളം കെട്ടി നില്ക്കുന്നതിനാല് കുരുമുളക് കൃഷി ചെയ്യാറില്ല. ഇതിനൊക്കെ ഒരു പരിഹാരമാണ് ചെടിച്ചട്ടികളില്‍ വളര്‍ത്തുന്ന കുററി കുരുമുളക്.
വലിയ ചെടിച്ചട്ടികളില്‍ മണ്ണും, ഉണക്കി പൊടിച്ച കാലിവളവും ചേര്‍ത്ത് വേര് പിടിപ്പിച്ച കുരുമുളക് തണ്ടുകള്‍ നടാം. ഇങ്ങിനെ നടുന്ന കുററി കുരുമുളകിന് കൂടുതല്‍ വളം ആവശ്യമാണ്.
കുററി കുരുമുളക് ചെടികള്‍ നട്ട് ഒരു വര്‍ഷത്തിനകം വിളവ് തരാന്‍ തുടങ്ങും. ആദ്യത്തെ വര്‍ഷം ഒരു ചെടിയില്‍ നിന്നും 500 ഗ്രാം കുരുമുളക് ലഭിക്കും. ചെടിച്ചട്ടികളില്‍ നിന്നു തന്നെ വീട്ടാവശ്യത്തിനു വേണ്ട കുരുമുളക് ഉണ്ടക്കാവുന്നതാണ്. ചട്ടിയിലെ ചെടികള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ 2 ഗ്രാം യൂറിയ, 3 ഗ്രാം സൂപ്പര്‍ ഫോസ്ഫേററ്, 3 ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ത്ത വള മിശ്രിതം ഒരു ടീസ്പൂണ്‍ വീതം നല്‍കണം. കാലി വളം 25 ഗ്രാം എന്നതോതിലും കടലപിണ്ണാക്കും വേപ്പിന് പിണ്ണാക്കും എല്ലാ വര്‍ഷവും മെയ് മാസത്തില്‍ നല്‍കുന്നത് കുററി കുരുമുളകിന്റെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
ദിവസേന നനക്കുന്നത് തുടക്കത്തില്‍ തിരിയിലെ മണിപിടിത്തം കൂട്ടാനും മണി കൊഴിച്ചല്‍ കുറക്കാനും സഹായിക്കും. കുററി കുരുമുളക് ചെടിയില്‍ നിന്നും വര്‍ഷം മുഴുവനും കുരുമുളക് ലഭിക്കുകയും അഞ്ച് വര്‍ഷത്തോളം നല്ല വിളവ് ലഭിക്കുകയും ചെയ്യും. പറിക്കാന്‍ ആളെ ആവശ്യമില്ല. നടാന്‍ അധികം സ്ഥലം വേണ്ട, വള്ളി പടര്‍ത്താന്‍ മരം വേണ്ട എന്നിവയാണ് പ്രത്യേകതകള്‍.
വെണ്ട
'കുറഞ്ഞ കൃഷിച്ചെലവില്‍ കൂടിയ ഉത്പാദനം' അതാണ് കാസര്‍കോട് ജില്ലയിലെ വേട്രാഡിയില്‍ നാരായണന് നായരുടെ ഹൈബ്രിഡ് വെണ്ട കൃഷിയിലെ പ്രത്യേകത. നല്ല മുഴുപ്പും സ്വാദുമുള്ള കായകള്‍, 'മൊസൈക്ക്' രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ്. ഒരു ചെടിയില്‍ നിന്നും ഒരു കിലോയിലധികം ഉത്പാദനം - എങ്ങനെ നോക്കിയാലും ഹൈബ്രിഡ് വെണ്ട കേമന്‍ തന്നെ.
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വരികള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും അകലം വരുന്ന തരത്തില്‍ കുഴിയെടുത്താണ് നാരായണന്‍നായര്‍ ഹൈബ്രിഡ് വെണ്ട വിത്ത് പാകുന്നത്. അരയടി താഴ്ചയുള്ള കുഴിയില്‍ കോഴിവളം ചേര്‍ത്ത് മേല്‍മണ്ണിട്ട് മൂടുന്നു. ഹൈബ്രിഡ് വെണ്ടവിത്ത് ഒരിഞ്ച് ആഴത്തിലധികം പോകരുതെന്നത് നാരായണന്‍നായരുടെ അനുഭവസാക്ഷ്യം. ഒരു കുഴിയില്‍ ഒരു വിത്ത് മതി. കുതിര്‍ക്കാതെ നടുന്ന ഹൈബ്രിഡ് വെണ്ട വിത്ത് നാലു ദിവസത്തിനുള്ളില്‍ തന്നെ മുളയ്ക്കും.
ചെടിയുടെ ചുവട്ടില്‍ നിന്ന് അരയടി അകലത്തില്‍ ഒരു പിടി കോഴിക്കാഷ്ഠം മേല്‍വളമായി നല്‍കണം. നട്ട് 15 ദിവസത്തിനു ശേഷവും 25 ദിവസത്തിനുശേഷവുമാണ് നാരായണന്‍നായര്‍ കോഴിക്കാഷ്ഠം ചേര്‍ക്കുന്നത്. ഇനി പൊട്ടാഷിന്റെ ഊഴമാണ്. ഓരോ ആഴ്ചത്തെ ഇടവേളയിലും 20 ഗ്രാം പൊട്ടാഷ് ചേര്‍ക്കും. വളം ചേര്‍ക്കുമ്പോള്‍ മണ്ണില്‍ നനവുണ്ടാകണമെന്നതും വളം ചേര്‍ത്ത ഉടനെ മണ്ണ് കൂട്ടണമെന്നതും നിര്‍ബന്ധം.
നട്ട് 25 ദിവസത്തിനുള്ളില്‍ ഹൈബ്രിഡ് വെണ്ട പൂവിടും. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ ആദ്യവെണ്ട പറിച്ചെടുക്കാം. ഇനിയുള്ള ഒന്നര മാസക്കാലം ഹൈബ്രിഡ് വെണ്ടകൃഷിയില്‍ വിളവെടുപ്പിന്റേതാണ്. ഓരോ മുരട്ടിലും ഒന്നുമുതല്‍ മൂന്നുവരെ കായകള്‍.
മുളക്
ഇനങ്ങള്‍: ജ്വാലാമുഖി / ജ്വാലാസഖി: പച്ചക്കറിക്ക് അനുയോജ്യം. എരുവുകുറഞ്ഞ ഇനം.
ഉജ്വല: നല്ല എരിവും, നിറവും ഉള്ള ഇനം. ബാക്ടീരിയല്‍ വാട്ടത്തെ ചെറുത്തുനില്ക്കുന്നു. ഒരു കുലയില്‍ 8 മുതല്‍ 10 വരെ മുളകുകള്‍ കാണാം.
അനുയോജ്യമായ മണ്ണും, കാലാവസ്ഥയും:
നടീല്‍ സമയം : ഏപ്രില്‍ മാസം
ആവശ്യമായ വിത്ത് : 1 കി.ഗ്രാം. / ഹെക്ടര്‍
നേഴ്സറിയിലെ വളര്‍ച്ച: വിത്ത് വിതച്ച് തൈകള്‍ 8-10 സെ.മീ. ഉയരമാകുമ്പോള്‍ പറിച്ചുനടുക. മെയ് രണ്ടാം വാരത്തില്‍ തൈകള്‍ പറിച്ചു നടുകയാണ് അഭികാമ്യം.
നടീല്‍ അകലം: ചെടികള്‍ തമ്മില്‍ 50 സെ.മീ. അകലവും വാരങ്ങള്‍ തമ്മില്‍ 60 സെ.മീ. അകലവും വേണം.
വളപ്രയോഗം : അടിവളമായി ഹെക്ടറില്‍ 25 ടണ്‍ ജൈവവളം നല്‍കും. നട്ട് ഒരാഴ്ച കഴിഞ്ഞ് 37.5 കി.ഗ്രാം. പാക്യജനകം, 40 കി.ഗ്രാം ഭാവഹം 12.5 കി.ഗ്രാം. ക്ഷാരം എന്നിവ നല്‍കുക. വീണ്ടും 1 മാസത്തിനു ശേഷം 19 കിഗ്രാം പാക്യജനകം 12.5 കി.ഗ്രാം ക്ഷാരം എന്നിവ ചേര്‍ത്ത് മണ്ണ് കയറ്റുക. വീണ്ടും 1 മാസത്തിന് ശേഷം 18.7 കി.ഗ്രാം പാക്യജനകം നല്കി മണ്ണ് കയറ്റണം.
കീട നിയന്ത്രണം: രോഗ നിയന്ത്രണം :
കുരടിപ്പ് : കിരിയാത്ത് സോപ്പും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിന്റെ 10% വീര്യമുള്ള ലായനി തയ്യാര്‍ ചെയ്യുക. ഇതില്‍ 1 ലിറ്റര്‍ ലായനിക്ക് 20 ഗ്രാം എന്ന തോതില്‍ വെളുത്തുള്ളി അരച്ചു ചേര്‍ത്ത് ഇലയില്‍ തളിക്കുക. ആവശ്യഘട്ടത്തില്‍ 2 മി.ലി. മാലത്തിയോണ്‍ 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലയില്‍ അടിക്കുക.
വാട്ടരോഗം: 4 ഗ്രാം ഫൈറ്റലാന്‍ 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കുക. പ്രതിരോധ ഇനമായ ഉജ്വല കൃഷിചെയ്യുക.
വിളവ്: ഒരു ഹെക്ടറില്‍ 8-10 ടണ്‍ പച്ചമുളക്
തക്കാളി
സോളാനേസി (Solanaceae) സസ്യകുടുംബത്തില്‍ പെട്ടതാണ് തക്കാളി. ടൊമാറ്റോ (Tomato) എന്ന് ഇംഗ്ലീഷിലും ദന്തശഠം എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്നു.
വിത്ത് പാകി മുളപ്പിച്ചാണ് തക്കാളി കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടുതല്‍ തൈകള്‍ വേണമെന്നുണ്ടെങ്കില്‍ ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്ത് ഇളക്കിയ സ്ഥലത്ത് പാകി കിളിര്‍പ്പിച്ചു എടുക്കണം. കിളിര്‍ത്തു ഒരു മാസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയും valakkoorum ulla mannaanu തക്കാളി കൃഷിക്ക് പറ്റിയത് . പുളിരസമുള്ള മണ്ണ് അത്ര നല്ലതല്ല.പുളി മണ്ണില്‍ വളരുന്ന തൈകള്‍ക്ക് ബാക്ടീരിയ മൂലമുള്ള വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയില്‍ നിന്നുമാണ് കൂടുതല്‍ വിളവു ലഭിക്കുന്നത്. തക്കാളിക്ക് കരുത്തു കുറവായതിനാല്‍ താങ്ങ് കൊടുക്കണം. ഇത് വഴി കൂടുതല്‍ വിളവു ലഭിക്കുവാനും, തക്കാളി മണ്ണില്‍ പറ്റി കേടു വരാതെയിരിക്കുവാനും സഹായിക്കുന്നു. ആവശ്യമില്ലെന്ന് തോന്നുന്ന കമ്പുകള്‍ മുറിച്ചു മാറ്റി കൊടുത്താല്‍ നന്നായി തക്കാളി പിടിക്കും. ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധിക്കാനായി നിലമോരുക്കുമ്പോള്‍ കുറച്ചു കുമ്മായം കൂടെ ചേര്‍ക്കേണ്ടതാണ്. വാട്ടത്തെ പ്രതിരോധിക്കാന്‍ ശക്തി എന്നയിനമാണ് നല്ലത്. പുഴു കുത്തിയ കായ്കള്‍ കണ്ടെത്തി നശിപ്പിച്ചു കളയണം. കായ്തുരപ്പന്‍ പുഴുവിന്റെ ഉപദ്രവമുന്ടെങ്കില്‍ മീനെണ്ണ കലര്‍ത്തിയ സോപ്പ് ലായനി തളിച്ചാല്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താം. ( അവലംബം : കാര്‍ഷിക കേരളം ) തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. ശരാശരി 21-23 °C താപ നില ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യമാണ്. 18-27 °C വരെ താപനിലയുള്ള പ്രദേശങ്ങളിൽ തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി ഏതാനും വർഷം വരെ വളരുന്ന ചിരസ്ഥായി സസ്യമാണെങ്കിലും കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്.
ടെറസ്സിൽ കൃഷി എങ്ങനെ, എന്തൊക്കെ.?
പ്രധാനമായും ചെറിയ ഒരു ടെറസുള്ളവർക്കു പോലും ചെയ്യാവുന്ന കൃഷിയാണ് ഇഞ്ചി, വാഴ, പപ്പായ, കറിവേപ്പില മുതലായവ. ഇവ ചെടിച്ചട്ടിയിലും ചെയ്യാവുന്നതേയുള്ളൂ.
കൂടാതെ മേൽ പ്രതിപാദിച്ച എല്ലാത്തരം പച്ചക്കറികളും ടെറസ്സിൽ കൃഷി ചെയ്യാം.
മാത്രമല്ല, പച്ചക്കറി കൃഷി എല്ലായ്പ്പോഴും (എല്ലാ കാലങ്ങളിലും) ചെയ്യാവുന്ന ഒന്നാണ്. മട്ടുപാവിൽ കീടശല്യം താരതമ്യേന കുറവായിരിയ്ക്കുകയും ചെയ്യും. നടൽവസ്തു അടുത്തുള്ള എല്ലാ അഗ്രികൾചറൽ കോളേജുകളിലും ലഭ്യമാണ്.
പ്ലാസ്റ്റിക് ചാക്കുകളിൽ അതായത് വളചാക്ക്, സിമന്റ് ചാക്കു തുടങ്ങിയവയിൽ ടെറസ്സിൽ കൃഷി ചെയ്യുന്നത് എളുപ്പമാണ്. എലി ശല്യം കുറഞ്ഞുകിട്ടും, മാത്രമല്ല താഴെ സുഷിരങ്ങൾ ആവശ്യമായിവരുന്നില്ല, വെള്ളം താനേ ഊർന്നു പോകും. നേരെമറിച്ച് പോളിത്തീൻ കവറുകളിൽ സുഷിരങ്ങൾ ആവശ്യമാണുതാനും. ചാക്കിൽ കിഴങ്ങുവർഗ്ഗങ്ങൾ നന്നായി വളരുമത്രേ.
ചാക്കിലെ കൃഷിയ്ക്കു ലഭിയ്ക്കുന്ന മറ്റൊരു സൗകര്യമാണ്, ചാക്കിന്റെ കാൽഭാഗം മണ്ണിട്ട് പരത്തിയ ശേഷം, ചെടി വെച്ച് ബാക്കി മുകളിലുള്ള കാൽ ഭാഗം മടക്കിവെയ്ക്കാം എന്നത്, ആവശ്യമുള്ളപ്പോൾ നിവർത്തിവെച്ചാൽ നല്ല തണലും ഇതു നൽകുന്നു.
ചെറിയ വിത്തുകളായ ചീര, മുളക്, തക്കാളി, വഴുതന, എന്നിവ പാകി മുളപ്പിയ്ക്കാം. വലിയ വിത്തുകളായ വെണ്ട, പയർ, പടവലം, പാവൽ എന്നിവ നേരിട്ടു നടാം.
ഒരു ചാക്കിൽ രണ്ടു ചെടി, രണ്ടു പോയിന്റുകളിലായി നടാം. സ്പെയർ എന്ന രീതിയിലാണ് ഒരു ചാക്കിൽ രണ്ടെണ്ണം എന്നതിന്റെ ഉദ്ദേശ്ശം. ഒന്നു പിടിച്ചെല്ലെങ്കിൽ മറ്റതെടുക്കാം എന്നതു തന്നെ.
3 ആഴ്ച കഴിയുമ്പോൾ അതു പറിച്ചെടുത്ത് വേറൊരു ചാക്കിലേയ്ക്കു മാറ്റി നടാം
പറഞ്ഞാല്‍ തീരാത്ത ഇഞ്ചി മഹാത്മ്യം
ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ് ഇഞ്ചി. ഇഞ്ചി കൊണ്ടുള്ള പല ഭക്ഷണങ്ങളും നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ഇഞ്ചി കഴിക്കുന്നത് സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു എന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും.ചര്‍മ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും ഇഞ്ചി കൊണ്ടുള്ള ഭക്ഷണ്പദാര്‍ഥങ്ങള്‍ സഹായിക്കുന്നു അത് ഏതൊക്കെ എന്ന് നോക്കാം-
പ്രായാധിക്യംമൂലം നമ്മുടെ ശരീരത്തില്‍ ധാരാളം ചുളുവുകള്‍ ഉണ്ടാകാറുണ്ട്. ഇവ വരാതിരിക്കാന്‍ ഇഞ്ചി കൊണ്ടുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ധാരാളം ഉള്കൊള്ളിക്കുക. ഇതുകൂടാതെ ശരീരത്തിലേയ്ക്കുള്ള രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ചര്‍മ്മത്തിന് തിളക്കവും, ശരീരത്തിന് ഊര്‍ജ്ജസ്വലതയും ലഭിക്കുന്നതിനും സഹായിക്കുന്നു. കയ്യില്‍ ഉണ്ടാകുന്ന ചെറിയ പൊള്ളലുകള്‍ മാറുന്നതിന് ഇഞ്ചിനീനീര് അരച്ച് പിഴിഞ്ഞ് ദിവസവും പൊള്ളലുള്ള ഭാഗത്ത് ഒഴിച്ചാല്‍ മതിയാകും.
ദിവസവും ഇഞ്ചി ചതച്ചതിനുശേഷം മുഖത്ത് ഉരസുകയാണെങ്കില്‍ മുഖത്തിന് തിളക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. ഇഞ്ചിയുടെ ഉപയോഗം നമ്മുടെ ശരീരത്തില്‍ രക്തഓട്ടം വര്‍ദ്ധിപ്പിക്കുന്നതുമൂലം തലയോട്ടിയിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും മുടിവളരുന്നതിന് സഹായിക്കുന്നു. ഇത് മുടിക്ക് തിളക്കവും പ്രധാനം ചെയ്യുന്നു. കൂടാതെ ഇഞ്ചി നല്ലൊരു അണുനാശിനികൂടിയാണ് നമ്മുടെ തലയിലെ താരനെ നശിപ്പിക്കുന്നു. ഇതു കൂടാതെ മുടിയുടെ അറ്റം പിളരുക, മുടിപൊട്ടുക തുടങ്ങി മുടിയെ ബാധിക്കുന്ന സാധാരണപ്രശ്നങ്ങള്ക്കും പരിഹാരമാണ് ഇഞ്ചിയുടെ ഉപയോഗം. ഇതുകൂടാതെ സാധാരണയുണ്ടാകാറുള്ള ഛര്‍ദ്ധി, ഗര്‍ഭകാല ഛര്‍ദി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാറുണ്ടത്രെ.
ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഛര്‍ദ്ധി എന്നിവക്ക് മരുന്നായി ഇഞ്ചി ഉപയോഗിക്കാം. ചില സ്ഥലങ്ങളില്‍ ഇഞ്ചിയില്‍ നിന്ന് കിട്ടുന്ന നീര് വൃണങ്ങളില്‍ ശമനാഷൗധമായി ഉപയോഗിക്കുന്നു . ഭക്ഷ്യവിഭവങ്ങളിലും ബീവറേജ് ഉല്പന്നങ്ങളിലും ഇഞ്ചിഫ്ലേവര് ഉപയോഗിക്കാറുണ്ട് ,സോപ്പുകളിലും മറ്റ് കോസ്മറ്റിക്സുകളിലും വാസനയ്ക്കും ഉപയോഗിക്കാറുണ്ട്. ഇഞ്ചി പ്രത്യേകതരത്തില്‍ ഉണക്കിയെടുക്കുന്ന ചുക്ക്, ആയുര്‍വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്.
മധുരിക്കും പപ്പായ
മലയാളിയുടെ തൊടിയിലെ അവശ്യ സസ്യമാണ് എന്നും പപ്പായ മരം. കാരിക്കാ പപ്പായ എന്ന ശസ്ത്രീയ നമത്തില്‍ അറിയപ്പെടുന്ന പപ്പായമരത്തിന് കപ്പളം എന്നും പപ്പായപഴത്തിന് "കപ്പളങ്ങപഴം" എന്നും അറിയപ്പെടുന്നു. പപ്പായ യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ ഒരു അഥിതിയായി എത്തിയതാണ്. പപ്പായയും പപ്പായയുടെ പൂര്‍വ്വികരും മെക്സിക്കോയില്‍ നിന്നുള്ളവരത്രെ. സാധാരണ 5-10 മീറ്റര്‍ ഉയരംവരെ 'മരം' പോലെ ഒറ്റത്തടിയായി വളരുന്ന പപ്പായമരങ്ങളുണ്ട്. ബ്രസീല്‍, ബഗ്ലാദേശ്, പാക്കിസ്ഥാന്, ഇന്ത്യ തുടങ്ങിയ ട്രോപ്പിക്കന്‍ കാലവസ്ഥയുള്ള മിക്കരാജ്യങ്ങളിലും ഇന്ന് പപ്പായ വിപുലമായരീതിയില്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ പപ്പായ മരത്തിന് വളരാന്‍ സാധിക്കുകയില്ല, അതുകൊണ്ടുതന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ പപ്പായ പഴത്തിന് വിലയുണ്ട്. 6 യൂറോവരെ( ഏകദേശം 350 രൂപ) ഒരു കിലോ പപ്പായയ്ക്ക് ഇവിടെ വിലലഭിക്കും.
പപ്പായമരത്തിന്റെ മിക്കഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. പപ്പായ പഴം അനേകം വിറ്റാമിനുകളുടെ സമൃദ്ധമായ ഉറവിടമാണ്. പപ്പായ പഴത്തിനു പുറമേ പപ്പായയുടെ ഇല ചില സ്ഥലങ്ങളില്‍ spinach എന്നപോലെ പാചകം ചെയ്തു കഴിക്കാറുണ്ട്. ഉണക്കിയെടുത്ത പപ്പായ ഇലകളുപയോഗിച്ച് തയ്യാര്‍ ചെയ്യുന്ന 'ചായ' Papaya Tea മലേറിയ തുടങ്ങിയ രോഗങ്ങളില്‍ നിന്ന് പ്രതിരോധ ശേഷിനേടാന്‍ സഹായിക്കുമത്രേ.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന "ഫൈറ്റോ കെമിക്കല്‍സ്" മനുഷ്യരില്‍ പ്രെജെസ്റ്റിറോന് ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും, പപ്പായ വിത്തിലും, പഴുക്കാത്ത പപ്പായയിലും അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ പുരുഷ, സ്ത്രീ വന്ധ്യതയ്ക്കും, മിസ്കാര്യേജിനും മറ്റും കാരനമാകാമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു, പക്ഷെ കുറഞ്ഞ അളവില്‍ പപ്പായ പഴം കഴിക്കുന്നതു വഴി മേല്പറഞ്ഞ പ്രശ്നങ്ങല്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
മലയാളികളുടെ പല വിശേഷ കറികളിലും പപ്പായ ഒഴിച്ചുകൂട്ടാനാവില്ല. അവിയല്‍, സാമ്പാര്‍, സാലദ്, സ്റ്റ്യൂ മുതലായ വിശേഷവിഭവങ്ങളില് പഴുക്കാത്ത പപ്പായ ധാരാളമായി ഉപയോഗിക്കുന്നു. പപ്പായ മരത്തിന്റെ മിക്ക ഭാഗങ്ങളും പലതരം ഔഷധങ്ങളില്‍ ഉപയോഗിക്കുന്നു. ദഹന സംബന്ധമായ അസുഖങ്ങള്‍ക്കും പപ്പായ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
പപ്പായയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന "പപ്പൈന്‍" എന്ന എന്‍സൈം ചേര്‍ന്ന ലേപനങ്ങല്‍ മുറിവ്, ചതവ്, പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുന്നതിന് ഫലപ്രദമാണ്. പഴുക്കാത്ത പപ്പായയിലും, കുരുവിലും അടങ്ങിയിരിക്കുന്ന കാര്‍പൈന്‍(carpaine) എന്ന ആല്‍ക്കലോയ്ഡ് വിര, കൃമി തുടങ്ങിയ പാരസൈറ്റുകളെ ഇല്ലാതാക്കുന്നതിനുള്ള ഔഷധങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്.
നമ്മുടെ പ്രതിരൊധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും, കാന്‍സര്‍ തടയുന്നതിനും ദോഷകാരികളായ Escherichia Coli, Staphylococcus aureus, Salmonella typhi തുടങ്ങിയ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനും പപ്പായയ്ക്ക് കഴിവുണ്ട്.
കാന്താരിയും പച്ചമുളകും പിന്നെ കാപ്സിക്കവും
സൗത്ത് അമേരിക്കന്‍ ഉപഭൂഗണ്ഡത്തില്‍ സൊളനേസിയെ കുടുംബത്തില്‍ പിറന്ന സുന്ദരിമാരാണ് കാന്താരിയും പച്ചമുളകും പിന്നെ ക്യാപ്സിക്കവും. ഇവയെ പൊതുവായി ചില്ലി (എരിവ് ഉള്ളവ) യെന്നും കാപ്സിക്കം (ബെല്‍ പെപ്പര്‍ )- (എരിവില്ലാത്തവ) യെന്നും തരംതിരിക്കാം. 'ചില്ലി' യെന്ന മെക്സിക്കന്‍ പേരിലാണ് മുളക് പല രാജ്യങ്ങളിലും അറിയപ്പെടുന്നത് . മുളകിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് യഥാര്‍ത്ഥത്തില്‍ സ്പാനിഷ്കാരാണ് . സ്പെയിന്‍കാരുടെ കുക്കിംഗില്‍ വിവിധ ചില്ലി ഐറ്റംസ് വളരെയധികം ഉപയോഗിക്കുന്നു. എരിവുള്ള ചില്ലി ഉപയോഗിച്ച് പാചകംചെയ്ത ഭക്ഷണസാധനങ്ങളെ "പിക്കാന്തെ" എന്നും എരിവ് ഇല്ലാത്തവയെ "ദുള്സെ" എന്നുമാണ് സ്പാനിഷില്‍ അറിയപ്പെടുന്നത് .
പോര്‍ച്ചുഗീസുകാരാണ് മുളകിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എല്ലാ ഇന്ത്യന്‍ കുക്കിംഗ് രീതികളിലും ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് ചില്ലി. മുളക് പച്ചയായും ഉണക്കിപ്പൊടിച്ചും ഒക്കെ വിവിധതരം കറികളിലും മറ്റും ഉപയോഗിക്കുന്നു. കറികള്‍ക്കും മറ്റ് ഭക്ഷ്യസാധനങ്ങള്‍ക്കും ചുവന്ന നിറം കൊടുക്കാന്‍ എരിവില്ലാത്ത മുളകുപൊടി (കാശ്മീരി മുളകുപൊടി / ബെന്‍ പെപ്പര്‍ ) വ്യാപകമായി ഉപഗോഗിക്കപ്പെടുന്നു.
മുളകിന് എരിവ് കൊടുക്കുന്നത് 'കാപ്സെയ്സിന്' എന്ന പദാര്‍ത്ഥമാണ് . ശാസ്ത്രീയമായി പറഞ്ഞാല്‍ കാപ്സെയിന്‍ എന്നത് മീതൈല്‍ വാനിലില്‍ നോണ്‍ ഇനമൈഡ് എന്ന കെമിക്കല്‍ ആണ്. മുളകിന്റെ ഉള്‍ഭാഗത്ത് വിത്തുകള്‍ (സീഡ്സ് ) പിടിച്ചിരിക്കുന്ന കോശങ്ങളില്‍ മാത്രമാണ് കാപ്സെയ്സിന് ഉള്ളത് . സസ്തനികള്ക്കുമാത്രമേ മുളകിന്റെ എരിവ് (കാപ്സൈസിന് ) ബാധിക്കാറുള്ളൂ. ഉദാഹരണത്തിന് പക്ഷികളെ എരിവ് ബാധിക്കാത്തതിനാല്‍ വളരെ വിദൂര സ്ഥലങ്ങളിലേക്കു പോലും മുളകിന്റെ വിത്തുകള്‍ വളരെവേഗം എത്തിപ്പെടുകയും മുളക് ചെടികള്‍ കൂടുതല്‍ ഏരിയയിലേയ്ക്ക് പരക്കുകയും ചെയ്യുന്നു.
മുളകിന്റെ എരിവ് അളക്കുന്നത് സ്ക്കോവില്ലെ ഹീറ്റ്യൂണിറ്റ് എന്ന മാനകം ഉപയോഗിച്ചാണ് . മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി അടുത്തിടെ കണ്ടുപിടിച്ച "ട്രിനിഡാഡ് മൊറുഗാ സ്കോര്പിയോണ് " എന്നയിനം മുളകിലാണ് ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും എരിവുള്ളത് . 30 ഓളം കാപ്സികം സ്പീഷീസുകള്‍ (മുളക് ഇനങ്ങള്‍ ) കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും കാപ്സിക്കം ആനം, കാപ്സിക്കം ഫ്രൂട്ടസെന്സ് എന്നീ രണ്ട് സ്പീഷീസുകള്‍ മാത്രമാണ് കൂടുതലായി കുക്കിംഗിന് ഉഅപയോഗിക്കുന്നത്
നേരിട്ട് ഭക്ഷണത്തിനും, മറ്റ് കറിക്കൂട്ടുകളിലും, മസാല പൊടികളിലും ഉപയോഗിക്കപ്പെടുന്നതിന് പുറമേ അനേകം ഉപയോഗങ്ങളും ഗുണങ്ങളും മുളകിനുണ്ട്.
എല്ലാ മുളക് വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് കാപ്സിക്കം വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് . ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും, കൊളസ്റ്റിറോള്‍ നിയന്ത്രണവിധേയമായി നിലനിര്‍ത്തുന്നതിനും, ഹാര്‍ട്ട് അറ്റാക്ക് വരാതിരിക്കുന്നതിനും കാപ്സിക്കം നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുമൂലം സാധിക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ബ്രോങ്കിയല്‍ ആസ്ത്മ, കാറ്ററാക്ട് എന്നിവയെ തടയുന്നതിനും കാപ്സിക്കം ഭക്ഷണത്തില്‍ സ്ഥിരമായി ഉള്‍പ്പെടുത്തുന്നത് നല്ലതാണ് . മുളകില്‍ അടങ്ങിയിരിക്കുന്ന കാപ്സൈസിന് എന്ന പദാര്‍ത്ഥം വേദനസംഹാരിയായും ഉപയോഗിക്കാം. ക്യാന്‍സര്‍ തടയുന്നതിന് കാപ്സൈസിന് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കാര്‍സിനോജനിക് പദാര്‍ത്ഥങ്ങള്‍ ഡി.എന്‍ .എ യുമായി കൂടിച്ചേരുന്നത് തടയുകയാണ് യഥാര്‍ത്ഥത്തില്‍ കാപ്സൈസിന്റെ ധര്‍മ്മം.
ഭക്ഷണ പദാര്‍ത്ഥങ്ങളിലെ രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാനും കാപ്സൈസിനു കഴിയും. ചില്ലി ഒരു ലാക്സേറ്റീവ് കൂടിയാണ് . പ്രമേഹ രോഗമുള്ളവര്‍ സ്ഥിരമായി കാപ്സിക്കം കഴിക്കുന്നത് നല്ലതാണ് .
ഭക്ഷ്യ, ആരോഗ്യ മേഘലകളിലുള്ള ഉപയോഗത്തിന് പുറമേ മറ്റനേകം വ്യാവസായിക ഉപയോഗങ്ങളും ചില്ലിക്കുണ്ട്. കാപ്സൈസിന് കലര്‍ന്ന 'പെപ്പര്‍' സ്പ്രെകള്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും, സ്വയരക്ഷയ്ക്കും മറ്റും ഉപയോഗിക്കുന്നുണ്ട്.
ഗ്രാഫ്റ്റ് ചെയ്ത മാവ് നടുമ്പോള്‍
തുറസ്സായതും സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതുമായ സ്ഥലത്തു മാത്രമേ മാവിന്റെ ഗ്രാഫ്റ്റ് തൈ നടാവൂ. ഗ്രാഫ്റ്റ് ചെയ്ത മാവ് പൂക്കാത്തതിന്റെ പ്രധാന കാരണം സൂര്യപ്രകാശത്തിന്റെ അഭാവമാണ്.
നല്ല നീര്‍വാര്‍ച്ചയും കൂടിയ ജൈവാംശവുമുള്ള മണ്ണാണ് മാവ് കൃഷിക്ക് അനുയോജ്യം. ഒരു വര്‍ഷം പ്രായമായ നല്ല ആരോഗ്യമുള്ള ഗ്രാഫ്റ്റാണ് നടാന്‍ തിരഞ്ഞെടുക്കേണ്ടത്.
രണ്ട് മാവുകള്‍ തമ്മില്‍ ഒമ്പത് മീറ്റര്‍ അകലം വേണം. ഗ്രാഫ്റ്റ് നട്ടുകഴിഞ്ഞാല്‍ ഒട്ടിച്ച ഭാഗത്തിനുതാഴെനിന്നുണ്ടാകുന്ന തളിര്‍പ്പുകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യം. നാലുവര്‍ഷമെങ്കിലും പ്രായമാകാതെ മാവ് കായ്ക്കാന്‍ അനുവദിക്കരുത്
കൃഷിരീതി
ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികള്‍ മാവ് നടാനായി തയ്യാറാക്കാം. 10 കിലോഗ്രാം വീതം കമ്പോസ്റ്റും ചാണകപ്പൊടിയും മേല്‍മണ്ണും ചേര്‍ത്ത് കുഴി നിറയ്ക്കണം. കുഴിയൊരുക്കി ഒരു മാസത്തിനുശേഷം മാത്രമേ ഗ്രാഫ്റ്റ് നടാവൂ. കുഴിയുടെ മധ്യത്തിലായി ഒരു ചെറിയ കുഴിയുണ്ടാക്കി ഒട്ടിച്ച ഭാഗം മണ്ണിനുമുകളില്‍ വരത്തക്കവിധമാണ് ഗ്രാഫ്റ്റ് നടേണ്ടത്. ഗ്രാഫ്റ്റ് തൈകള്‍ പോളിത്തീന്‍ കവറില്‍നിന്ന് മാറ്റുമ്പോള്‍ വേരിന് ചുറ്റുമുള്ള മണ്ണ് ഇളകാതെ നോക്കണം. ഗ്രാഫ്റ്റ് ചെയ്ത ഭാഗം കാറ്റത്ത് ഒടിയാതിരിക്കാന്‍ ഒരു ചെറിയ കുറ്റി നാട്ടി തൈ അതിനോട് ചേര്‍ത്ത് കെട്ടാം.
പരിചരണം
മാവ് ഗ്രാഫ്റ്റിന് ശരിയായ പരിചരണവും കൂടിയുണ്ടെങ്കിലേ ഉദ്ദേശിച്ച ഫലം കിട്ടൂ. ആദ്യത്തെ അഞ്ചുവര്‍ഷം വേനല്‍ക്കാലത്ത് പത്തു ദിവസത്തിലൊരിക്കലെങ്കിലും നനയ്ക്കണം. വളത്തിന്റെ അളവ് ക്രാമാനുഗതമായി കൂട്ടാം. ഒന്നാം വര്‍ഷം 20 കിലോഗ്രാം ജൈവവളമാണ് നല്‍കേണ്ടത്. ഓരോ വര്‍ഷവും 10 കിലോഗ്രാം എന്ന തോതില്‍ കൂട്ടി 7 വര്‍ഷം പ്രായമായ മാവിന് 80 കിലോഗ്രാം ജൈവവളം നല്‍കണം. പച്ചിലവളവും ചാരവും ചാണകപ്പൊടിയും അടങ്ങിയ െജെവവളക്കൂട്ടാണ് മാവിന് ഉത്തമം. മരത്തില്‍നിന്ന് മാറി ഇലച്ചാര്ത്തിന് കീഴെ ഒരടി ആഴത്തില്‍ ചാലുകീറി കാലവര്‍ഷക്കാലത്താണ് ജൈവവളം നല്‍കേണ്ടത്. നാലുവയസ്സുവരെ മുഴുവന്‍ രാസവളവും ജൈവവളത്തോടൊപ്പംതന്നെ ചേര്‍ക്കണം. 7 വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ രാസവളം ചേര്‍ക്കാം. ഓരോ തവണയും അര കിലോഗ്രാം യൂറിയയും ഒരു കിലോഗ്രാം വീതം എല്ലുപൊടിയും പൊട്ടാഷും മെയ്-ജൂണ്‍ മാസത്തിലും ആഗസ്ത്-സപ്തംബര്‍ മാസത്തിലുമായി നല്‍കണം.
8 മാസത്തെ വളര്‍ച്ചയെത്തിയ ശിഖരങ്ങളിലാണ് മാവ് പൂക്കുക. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് പൂക്കളുടെ എണ്ണം കൂട്ടുമെന്ന് മാത്രമല്ല, പൂകരിച്ചില്‍ കുറയ്ക്കാനും സഹായിക്കും.
അവസാനം പരിഷ്കരിച്ചത് : 3/13/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള ...
കൂടുതല്‍ വിവരങ്ങള്‍