অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നാണ്യവിള പരിപാലനം

പഞ്ചസാര നിര്‍മിക്കുന്ന കിഴങ്ങ്, മലയാളിക്ക് അപരിചിതമായ ഷുഗര്‍ ബീറ്റ് കൃഷി

കരിമ്പിന്‍ നിന്നു പഞ്ചസാര ഉത്പാദിപ്പിക്കുന്ന കാര്യം നമുക്കെല്ലാമറിയാം. എന്നാല്‍ കിഴങ്ങു വര്‍ഗത്തില്‍പ്പെട്ടൊരു വിളയില്‍ നിന്നും പഞ്ചസാര ഉത്പാദിപ്പിക്കുന്ന കാര്യം മലയാളിക്ക് അത്ര പരിചിതമായേക്കില്ല. ഷുഗര്‍ ബീറ്റ് എന്ന വിളയാണ് പഞ്ചസാര നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തില്‍ നമ്മുടെ മധുരക്കിഴങ്ങിനോടും കാരറ്റിനോടുമെല്ലാം സാമ്യമുണ്ട് ഷുഗര്‍ ബീറ്റിന്. രാജസ്ഥാന്‍, മഹാരാഷഷ്ട്ര, ഉത്തരപ്രദേശ്, കാശ്മീര്‍ എന്നിവടങ്ങളില്‍ വന്‍തോതില്‍ ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്നു.

പഞ്ചസാര അടങ്ങിയ വേരുകള്‍

ചെടിയില്‍ നട്ട് ഒന്നാം വര്‍ഷം വേരുകളും ഇലകളും ഉണ്ടാകുന്നു. രണ്ടാം വര്‍ഷം പുഷ്പിച്ച് വിത്തുമുണ്ടാകും. വിത്തുകളില്‍ നിന്നുള്ള വെളുത്ത വേരുകളാണ് പഞ്ചസാര നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 15 മുതല്‍ 16 ശതമാനം വരെ പഞ്ചസാര വേരുകളില്‍ അടങ്ങിയിട്ടുണ്ട്. തണുപ്പ് കാലാവസ്ഥയുള്ള സ്ഥലങ്ങളിലാണ് ഷുഗര്‍ ബീറ്റ് കൃഷി ചെയ്യാന്‍ ഉത്തമം. ഒക്‌റ്റോബര്‍ – മേയ് മാസങ്ങളില്‍ കൃഷി ആരംഭിക്കാം.നീര്‍വാര്‍ച്ചയുള്ള, മണല്‍ കലര്‍ന്ന മണ്ണിലും ഉയര്‍ന്ന ക്ഷാരത്വമുള്ളമണ്ണിലും ഷുഗര്‍ ബീറ്റ് നന്നായി വളരും. മണ്ണില്‍ വെള്ളക്കെട്ടുണ്ടാകാതെ സൂക്ഷിക്കണം. തണുപ്പ് കാലാത്ത് കരിമ്പിനോടൊപ്പം ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്ന പതിവുമുണ്ട്. നന്നായി ഉഴുതുമറിച്ച കൃഷിസ്ഥലത്ത് 15 സെന്റിമീറ്റര്‍ ഉയരവും 50 സെന്റിമീറ്റര്‍ അകലമുള്ള വരമ്പുകളില്‍ 2.5 സെന്റിമീറ്റര്‍ ആഴത്തില്‍ വിത്ത് വിതയ്ക്കാം. മണ്ണ് ചെറുതായി നനച്ചതിന് ശേഷം നടുന്നതാണ് ഉത്തമം. ഒക്ടോബര്‍ നവംബറിലാണ് വിതയ്ക്കുവാന്‍ പറ്റിയ സമയം. തൈകള്‍ തമ്മില്‍ 20 സെന്റിമീറ്റര്‍ അകലം ക്രമീകരിക്കുന്നതാണ് നല്ലത്.

നന അത്യാവശ്യം

20 ദിവസത്തിന്റെ ഇടവേളകളില്‍ ചെടികള്‍ നനയ്ക്കണം. ചെടികള്‍ വാടാത്ത വിധത്തില്‍ നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. കീടങ്ങളും രോഗണുക്കളും ഷുഗര്‍ ബീറ്റിനെ അധികം ആക്രമിക്കാറില്ല. മാര്‍ച്ച്, മേയ് മാസങ്ങളിലാണ് ഷുഗര്‍ ബീറ്റ് വിളവെടുക്കുന്നത്. ഇവയുടെ വേരുകള്‍ സംസ്‌കരിച്ച ശേഷം കന്നുകാലിത്തീറ്റ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കേരളത്തില്‍ എവിടെയും ഷുഗര്‍ ബീറ്റ് കൃഷി ചെയ്യുന്നതായി അറിയില്ല. ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്ക് ഏറെ ലാഭം നേടി കൊടുക്കുന്ന വിളയാണിത്. കേരളത്തില്‍ തണുപ്പുള്ള സ്ഥലങ്ങളില്‍ ഷുഗര്‍ ബീറ്റ് കൃഷി പരീക്ഷിക്കാം.

കൊക്കോയുടെ തിരിച്ചു വരവ്

ചോക്ലേറ്റിന്റെ മാധുര്യം ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. ദിവസം കോടിക്കണക്കിന് രൂപയുടെ ചോക്ലേറ്റാണ് വിവിധ ബ്രാന്‍ഡുകളുടെ പേരില്‍ ലോകത്ത് വിറ്റഴിയുന്നത്. ഈ ചോക്ലേറ്റിന്റെ പ്രകൃതിദത്ത ഉറവിടം കൊക്കോയാണ്. നമ്മുടെ നാട്ടിലും സമൃദ്ധമായി വളരുന്ന ചെടിയാണ് കൊക്കോ. ഏറ്റവും വിലപിടിപ്പുള്ള പാനീയമായ കൊക്കോ ഡ്രിങ്കും കൊക്കോയില്‍ നിന്നുള്ള ഉത്പന്നം തന്നെ.
തെക്കെ അമേരിക്കയിലെ ആമസോണാണ് കൊക്കോയുടെ ജന്മദേശം. കേരളത്തിലെ കാലാവസ്ഥയും മണ്ണും കൊക്കോ കൃഷിക്ക് ഏറെ യോജിച്ചതാണ്. എന്നാല്‍ നമ്മുടെ കര്‍ഷകരെ കണ്ണീരു കുടിപ്പിച്ച പാരമ്പര്യവും കൊക്കോയ്ക്കുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് 1970-1975 കാലഘട്ടത്തില്‍ കേരളത്തില്‍ വ്യാപകമായി കൊക്കോ കൃഷി ചെയ്യുവാന്‍ തുടങ്ങി. എന്നാല്‍ കായ്ഫലമായിത്തുടങ്ങിയപ്പോള്‍ വിറ്റഴിക്കാനും മുടക്കുമുതല്‍ തിരികെ കിട്ടാനും സാധിക്കാതെ വന്നതോടെ കര്‍ഷകര്‍ കൂട്ടത്തോടെ കൊക്കോ ചെടികള്‍ വെട്ടി മാറ്റുന്ന അവസ്ഥയുണ്ടായി.ഇടുക്കി, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് കൊക്കോ പ്രധാനമായും കൃഷി ചെയ്തിരുന്നത്. പിന്നീട് റബ്ബറിലായി കര്‍ഷകരുടെ ശ്രദ്ധ. എന്നാല്‍ റബ്ബറിന്റെ ഇപ്പോഴത്തെ വിലയിടവ് മറ്റുവിളകളെ പരീക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു. ചോക്ലേറ്റിന്റെ മുഖ്യ ചേരുവയായതിനാല്‍ കൊക്കോയുടെ ഡിമാന്‍ഡ് കുറയില്ലെന്നാണ് പ്രതീക്ഷ. ഉത്പാദന ചെലവും അധ്വാനവും കൊക്കോ കൃഷിയില്‍ താരതമ്യേന കുറവാണ്. ലോകത്തെ ചോക്ലേറ്റ് വിപണിയുടെ വലിയൊരു ശതമാനവും ഇന്ത്യയിലാണ്. ഇതിന്റെ സാധ്യതകള്‍ മനസിലാക്കി കൊക്കോ കൃഷിക്ക് പുതിയൊരുണര്‍വുണ്ടായിരിക്കുകയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഗുണമേന്മയുള്ള കൊക്കോ കായ്കള്‍ സംഭരിക്കുതിന് മോണ്ട്‌ലസ് ഇന്ത്യാ ഫുഡ്‌സ് (കാഡ്ബറി ഇന്ത്യ) ജീന്‍ഡാല്‍ കൊക്കൊ, അമുല്‍, നെസ്‌ലെ ഫുഡ്‌സ്, കാംപ്‌കോ തുടങ്ങി പതിനഞ്ചോളം കമ്പനികളും ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇനങ്ങള്‍

കൊക്കോയില്‍ ഫോറസ്റ്റിറോ, ക്രയോള, ട്രിനിറ്റാറിയോ എന്നിങ്ങനെ മൂന്നിനങ്ങളുണ്ട്.ഇന്ത്യയില്‍ അനുസൃതമെന്നു കണ്ടിട്ടുള്ളതു ഫോറസ്റ്റിറോ വിഭാഗത്തില്‍പ്പെട്ട ഇനങ്ങളാണ്. ഈയിനത്തിനു മൂപ്പാകുന്നതിനു മുന്‍പ് പച്ചനിറവും പഴുത്താന്‍ മഞ്ഞനിറവുമാകും. ക്രയോള ഇനത്തിന്റെ കായ്കള്‍ക്ക് ചുവന്ന നിറമാണുള്ളത്. ഇതിന്റെ ഒരു കായില്‍ 20-30 വിത്തുകള്‍ ഉണ്ടാകും.

കൃഷി രീതികള്‍

തണല്‍ ആവിശ്യമുള്ള വിളയാണ് കൊക്കോ. തെങ്ങ്, കവുങ്ങ്, റബ്ബര്‍ തോട്ടങ്ങളില്‍ ഇടവിളയായി കൊക്കോ നടാം. വ്യത്യസ്തമായ രീതിയിലാണ് ഓരോ വിളയ്ക്ക് ഇടയിലും കൃഷി ചെയ്യേണ്ടത്. മഴക്കാലം ആരംഭിക്കുന്നതോടെ തൈകള്‍ നടാം. അഞ്ച്- ആറ് മാസം പ്രായമായ തൈകളാണ് നടാന്‍ ഉപയോഗിക്കേണ്ടത്. നിശ്ചിത അകലത്തില്‍ 50*50*50 സെമി വലിപ്പത്തില്‍ കുഴികളെടുത്താണ് തൈ നടേണ്ടത്. മേല്‍മണ്ണും ചാണകപ്പൊടിയും കൂട്ടിക്കലര്‍ത്തിയ ശേഷം നിറച്ച് മധ്യത്തില്‍ തൈ നടുക. വേനലില്‍ പുതയിടുകയും നനയ്ക്കുകയും വേണം. ചെടിയുടെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാറ്റില്‍ നിന്നു രക്ഷ നേടാന്‍ കമ്പു നാട്ടിക്കൊടുക്കണം. ജൈവവളം തൈയൊന്നിന് അഞ്ചു കിലോ നിരക്കില്‍ നടുന്നതിന് മുന്‍പ് നല്‍കണം. നാലു മാസമാകുമ്പോള്‍ നാലു കിലോ ജൈവവളവും 20 ഗ്രാം സൂക്ഷ്മാണു വളവും നല്‍കണം. രണ്ടാം വര്‍ഷം ആദ്യം നല്‍കിയ വളത്തിന്റെ ഒന്നരയിരട്ടി വളം ചേര്‍ക്കുക. മൂന്നാം വര്‍ഷം മുതല്‍ ഓരോ ചെടിക്കും 7-10 കിലോ കമ്പോസ്റ്റ് വളം, 40 കിലോ കാലിവളം, ഒരു കിലോ ചാരം എന്നിവ നാലു തവണകളായി ചേര്‍ക്കുക.

മധുരംകിനിയും മധുരക്കിഴങ്ങ്

പേരു സൂചിപ്പിക്കും പോലെ മധുരം നിറഞ്ഞ കിഴങ്ങാണിത്. നല്ല നീര്‍വാഴ്ചയുള്ള മണ്ണില്‍ മധുരക്കിഴങ്ങ് കൃഷി ചെയ്യാം. കേരളത്തിലെ മിക്ക സ്ഥലങ്ങളും മധുരക്കിഴങ്ങ് കൃഷിക്ക് അനുയോജ്യമാണ്. ചക്കരക്കിഴങ്ങെന്നും ചില സ്ഥലങ്ങളില്‍ ഇത് അറിയപ്പെടുന്നു. വേനല്‍ക്കാലവിളയായി സമുദ്രനിരപ്പില്‍ നിന്ന് 1500 മുതല്‍ 1800 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളാണ് കൃഷിക്ക് ഏറെ അനുയോജ്യം.
സൂര്യപ്രകാശം കൂടുതലുള്ള പകലും തണുപ്പുള്ള രാത്രിയും കൂടുതല്‍ കിഴങ്ങുണ്ടാകാന്‍ സഹായിക്കും. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍ ജൂണ്‍ – ജൂലൈ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ മാസങ്ങളിലും മധുരക്കിഴങ്ങ് നടാം. ജലസേചനം നടത്തി കൃഷി ചെയ്യുമ്പോള്‍ ഒക്‌റ്റോബര്‍-നവംബര്‍ മാസങ്ങളില്‍ കരപ്രദേശങ്ങളിലും ജനുവരി ഫെബ്രുവരി മാസങ്ങളില്‍ പാടങ്ങളിലും മധുരക്കിഴങ്ങ് വള്ളികള്‍ നടാം. ശ്രീവര്‍ദ്ധിനി, പൂസാറെഡ്, ക്രോസ്-4 എന്നിവ അത്യുല്‍പ്പാദനശേഷിയുള്ള

ഇനങ്ങളാണ്. ഭദ്രകാളിച്ചുവല, കൊട്ടാരം ചുവല, ചീനവെള്ള, ചക്കരവള്ളി, ആനക്കൊമ്പന്‍ എിവയാണ് സാധാരണ കൃഷി ചെയ്യുന്ന നാടന്‍ ഇനങ്ങള്‍.

നിലമൊരുക്കലും നടീലും

15 മുതല്‍ 25 സെ.മീറ്റര്‍ വരെ ആഴത്തില്‍ മണ്ണ് നല്ലതുപോല കിളയ്ക്കുക. 60 സെ.മീ അകലത്തില്‍ 25-36 സെ.മീ ഉയരത്തിലുള്ള വാരങ്ങള്‍ തയാറാക്കി അതില്‍ വള്ളികള്‍ നടണം. വള്ളികള്‍ ഉത്പാദിപ്പിക്കാന്‍ ആദ്യമായി തവാരണകള്‍ തയ്യാറാക്കണം. ഒരു ഹെക്റ്റര്‍ സ്ഥലത്ത് നടാനായി ഇടത്തരം വലിപ്പമുള്ളതും വണ്ടിന്റെ ആക്രമണം ഇല്ലാത്തതുമായ 80 കിലോഗ്രാം മധുരക്കിഴങ്ങ് വേണ്ടിവരും.
തവാരണയില്‍ 60 സെ. മീ അകലത്തില്‍ തയ്യാറാക്കിയ വാരങ്ങളില്‍ വാരങ്ങളില്‍ 25-25 സെ.മീ അകലത്തില്‍ കിഴങ്ങ് നടുക. ആദ്യം തവാരണയില്‍ ഉണ്ടാകുന്ന മുളകള്‍ 25 സെ.മീ. വീതം അകലം വരത്തക്കവിധം രണ്ടാം തവാരണയില്‍ മാറ്റിനടണം. അഗ്രഭാഗത്തും അതിനടുത്തും ഉള്ള വള്ളികളാണ് നടാന്‍ നല്ലത്. ഒരുമാസം കഴിയുമ്പോള്‍ വള്ളികള്‍ നടാന്‍ പാകമാവും. രണ്ടാമത്തെ തവാരണയില്‍ ഹെക്ടറൊന്നിന് 30 കിലോ പാക്യജനകം ലഭിക്കത്തക്കവിധം രാസവളം ചേര്‍ക്കണം. നടുന്നതിന് രണ്ടു ദിവസം മുമ്പ് വള്ളികള്‍ മുറിച്ച് അടുക്കിക്കെട്ടി നനച്ചവാഴയിലയില്‍ പൊതിഞ്ഞ് തണലില്‍ സൂക്ഷിക്കാം. 20-25 സെ.മീ നീളത്തില്‍ തയ്യാറാക്കിയ വള്ളികള്‍ 60 സെ.മീ അകലത്തിലായി തയ്യാറാക്കിയ വാരങ്ങളില്‍ നടണം. വരികളില്‍, വള്ളികള്‍ തമ്മില്‍ 15-20 സെ.മീ അകലം ഉണ്ടായിരിക്കണം. വള്ളിയുടെ മദ്ധ്യഭാഗം മണ്ണിനടിയിലും രണ്ടറ്റവും മണ്ണിന് പുറത്തും വരത്തക്കവിധമാണ് വള്ളികള്‍ നടേണ്ടത്. നട്ട ഉടന്‍ മണ്ണില്‍ നല്ല ഈര്‍പ്പം ഉണ്ടായിരിക്കണം. എന്നാല്‍ ഒരിക്കലും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.

വളപ്രയോഗം

നിലമൊരുക്കു സമയത്ത് ഹെക്ടറൊന്നിന് 10 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. ഇതിനുപുറമെ ഹെക്ടറൊന്നിന് 75 കിലോഗ്രാം പാക്യജനകം, 50 കിലോഗ്രാം ഭാവഹം, 75 കിലോഗ്രാം ക്ഷാരം എന്നിവ ലഭിക്കത്തക്കവിധം വള പ്രയോഗം നടത്തണം. നടുന്ന സമയത്ത് പറഞ്ഞ ഭാവഹം, ക്ഷാരം എന്നിവ മുഴുവനും പകുതി പാക്യജനകവും ചേര്‍ക്കണം. ബാക്കി പാക്യജനകം നട്ട് 4-5 ആഴ്ചകള്‍ കഴിയുമ്പോള്‍ ചേര്‍ക്കാം. നട്ട് ആദ്യത്തെ 10 ദിവസം ഇടവിട്ടുള്ള ദിവസങ്ങളില്‍ വെള്ളമൊഴിക്കണം. അതിനുശേഷം ആഴ്ചയിലൊരിക്കല്‍ നനച്ചാല്‍ മതി.

സസ്യസംരക്ഷണം

വണ്ടുകളാണ് മധുരക്കിഴങ്ങിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. വണ്ടിനെ നിയന്ത്രിക്കാന്‍ വള്ളികള്‍ നടും മുമ്പ് 0.05 ശതമാനം ഫെന്‍തയോ അല്ലെങ്കില്‍ ഫെനിന്രോതയോ ലായനിയില്‍ 5-10 മിനിട്ട് മുക്കിവയ്ക്കണം. മുമ്പ് ചെയ്ത കൃഷിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തശേഷം പുതിയ കൃഷിയിറക്കുക. മൂന്നു മുതല്‍ നാലു മാസമാകുമ്പോഴേയ്ക്കും മധുരക്കിഴങ്ങ് വിളവെടുക്കാനാകും. ഇലകള്‍ മഞ്ഞ നിറമായിത്തുടങ്ങുമ്പോള്‍ കിഴങ്ങുകള്‍ പാകമായി എന്നു മനസിലാകും.

കിഴങ്ങു വര്‍ഗങ്ങള്‍ ജൈവരീതിയില്‍

പച്ചക്കറികള്‍ പോലെ കിഴങ്ങു വര്‍ഗങ്ങളും ജൈവരീതിയില്‍ വീട്ടു വളപ്പുകളില്‍ അനായാസം കൃഷി ചെയ്യാം. ഒരു പ്രയാസവുമില്ലാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ കിഴങ്ങു വര്‍ഗങ്ങള്‍ കൃഷി ചെയ്യാം. വീട്ടില്‍ നിന്നു ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ വളമായി ഉപയോഗിച്ചാല്‍ രാസവളങ്ങള്‍ പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.

പ്രധാന കിഴങ്ങു വിളകള്‍

കേരളത്തിലെ പ്രധാന കിഴങ്ങുവര്‍ഗ വിളകളാണ് മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, പാല്‍ച്ചേമ്പ്, കൂവ, ചെറുകിഴങ്ങ്, കൂര്‍ക്ക എന്നിവ. ഇതില്‍ മരച്ചീനി ഒരു പ്രധാന ഭക്ഷ്യവിളയായും മറ്റുള്ളവ പച്ചക്കറികളുടെ കൂട്ടത്തിലും ഉള്‍പ്പെടുത്താം. ചേന, ചേമ്പ്, പാല്‍ ചേമ്പ് എന്നിവയുടെ ഇലയും തണ്ടും ഇലക്കറിയായി ഉപയോഗിക്കാം. നല്ല സൂര്യ പ്രകാശമുള്ള സ്ഥലങ്ങളാണ് മരച്ചീനി, മധുരക്കിഴങ്ങ്, കൂര്‍ക്ക കൃഷിക്ക് നല്ലത്. ചേന, ചേമ്പ്, കാച്ചില്‍, പാല്‍ ചേമ്പ് എന്നിവയ്ക്ക്

അധികം സൂര്യപ്രകാശം ആവശ്യമില്ല. തീരെ സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളില്‍ കൂവ പോലുള്ളവ നടാം. തെങ്ങിന്റെ തണലില്‍ ചേന, ചേമ്പ്, പാല്‍ ചേമ്പ്, ചെറുക്കിഴങ്ങ് എന്നിവ കൃഷി ചെയ്യാം.
നല്ല ഇളക്കമുള്ള മണ്ണിലാണ് കിഴങ്ങു വര്‍ഗങ്ങള്‍ നടേണ്ടത്. ഇല്ലെങ്കില്‍ മണ്ണു നന്നായികിളച്ച് പരുവപ്പെടുത്തണം. വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ കിഴങ്ങു കൃഷിക്ക് യോജിച്ചതല്ല. ധാരാളം ജൈവ വളവും ക്ഷാരവും മണ്ണില്‍ ഉണ്ടെങ്കില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളില്‍ നിന്നു നല്ല വിളവു പ്രതീക്ഷിക്കാം. വീട്ടില്‍ നിന്നു ലഭിക്കുന്ന ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി കിഴങ്ങു വിളകള്‍ക്കുള്ള ജൈവവളമാക്കാം. ചാണകം, ചാരം, കോഴിവളം, മണ്ണിരകമ്പോസ്റ്റ്, പച്ചില വളങ്ങള്‍ തുടങ്ങിയവയും നല്ല ജൈവവളമാണ്. കൂടാതെ ജീവാണു വളങ്ങളും ഇതോടൊപ്പം ഉപയോഗിക്കാം.

നടേണ്ട രീതികള്‍

മരച്ചീനിയും കാച്ചിലും വരികള്‍ തമ്മിലും മൂന്ന് അടി അകലത്തില്‍ കുനകൂട്ടി നടാം. ചേനയും പാല്‍ചേമ്പും വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും മൂന്നടി അകലത്തില്‍ കുഴികള്‍ എടുത്ത് അതില്‍ നടാം. മധുരക്കിഴങ്ങ് 60 സെ.മീറ്റര്‍ അകലത്തില്‍ വാരവും ചാലും എടുത്ത് വാരത്തില്‍ 20 സെ.മീറ്റര്‍ അകലത്തില്‍ നടാം. ചേമ്പ് 60 സെ.മീറ്റര്‍ അകലത്തില്‍ നടാം. ഒരു മീറ്റര്‍ വീതിയുള്ള തടങ്ങള്‍ എടുത്ത് അതില്‍ 15ഃ15 സെ.മീ അകലത്തില്‍ കൂര്‍ക്കയും 30ഃ15 സെ.മീ അകലത്തില്‍ കൂവയും നടാം.

നടീല്‍വസ്തു തെരഞ്ഞെടുപ്പ്

നല്ല മൂപ്പെത്തിയ വിളകളില്‍ നിന്നു മാത്രമേ നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കാവൂ. രോഗകീട മുക്തമായിരിക്കണമിവ. മൊസൈക്ക്, ശല്‍ക്കകീടങ്ങള്‍ ഇല്ലാത്ത മരച്ചീനിക്കമ്പും ചെള്ളിന്റെ ആക്രമണമില്ലാത്ത മധുരക്കിഴങ്ങ് വള്ളിയും വൈറസ് രോഗമില്ലാത്ത ചേനവിത്തും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ചേന, ചേമ്പ്, പാല്‍, ചേമ്പ്, കാച്ചില്‍ എന്നിവയുടെ വിത്തുകള്‍ ചാണകക്കുഴമ്പില്‍ പുരട്ടി രണ്ടാഴ്ച തണലില്‍ വെച്ച് ഉണക്കിയ ശേഷം നടണം. സ്ഥലം കുറവാണൈങ്കില്‍ മട്ടുപ്പാവില്‍ ഗ്രോബാഗുകള്‍, ചാക്ക് എന്നിവയിലും കിഴങ്ങുവര്‍ഗങ്ങള്‍ കൃഷി ചെയ്യാം. ഇത്തരത്തില്‍ കൃഷി ചെയ്യുമ്പോള്‍ നല്ല വിളവും ലഭിക്കുന്നു.

പരിപാലനം

കിഴങ്ങുവര്‍ഗങ്ങള്‍ നട്ട് ഉദ്ദേശം ഒരു മാസം കഴിഞ്ഞും രണ്ടു മാസം കഴിഞ്ഞും ഇടകിളയ്ക്കലും കളയെടുപ്പും നടത്തണം. മധുരക്കിഴങ്ങ് നട്ട് 15 ദിവസത്തിനു ശേഷവും ഒരു മാസം കഴിഞ്ഞും ഇടകിളയ്ക്കണം. കാച്ചില്‍, ആഫ്രിക്കന്‍ കാച്ചില്‍, ചെറുക്കിഴങ്ങ് എന്നിവ നട്ട് ഒരു മാസത്തിനകം വള്ളികള്‍ പടര്‍ത്തികൊടുക്കണം. രോഗകീടങ്ങളെ നിയന്ത്രിക്കാന്‍ ജൈവ മരുന്നുകള്‍ ഉപയോഗിക്കാം.

കൊക്കോ ഡി മെര്‍ അഥവാ തെങ്ങും പനയും ഒന്നായത്

ഭൂമിയിലെ അപൂര്‍വ സസ്യങ്ങളില്‍ ഒന്നാണ് കൊക്കോ ഡി മെര്‍. തേങ്ങും പനയും ഒന്നായപോലെയുള്ള ഈ സസ്യം ഇരട്ടത്തെങ്ങന്നും അറിയപ്പെടുന്നു. ശാസ്ത്രീയ നാമം lodo-iceamaldivica. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെഷല്‍സ് ദ്വീപ് സമൂഹങ്ങളിലാണ് ഇരട്ടത്തെങ്ങ് അധികവും ഉള്ളത്. അതും ഏകദേശം 5000 വൃക്ഷങ്ങള്‍ മാത്രം, അതിലധികവും പ്രായപൂര്‍ത്തിയാവാത്തതും. ശ്രീലങ്ക, മാലി ദ്വീപ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഇരട്ടത്തെങ്ങ് കാണപ്പെടുന്നുണ്ട്.

കടല്‍ത്തേങ്ങയെന്നും പേര്

1768 ല്‍ സീഷെല്‍സിലെ പ്രാസ്ലിന്‍ ദ്വീപില്‍ കൊക്കോ ഡി മെര്‍ വൃക്ഷം കണ്ടെത്തുന്നതു വരെ

കടലിനടിയില്‍ വളരുന്ന ഏതോ ദിവ്യവൃക്ഷത്തിന്റെ കായ്കളാണ് ഇതെന്നാണ് ലോകം കരുതിയിരുന്നത്. ഇതു കാരണം കടല്‍ത്തേങ്ങ എന്നും പേരുകിട്ടി.
ആണു പെണ്ണും മരങ്ങള്‍ വെവ്വേറെയുള്ള ഇരട്ടത്തെങ്ങിന്‍ തേങ്ങയ്ക്ക് 15-40 കി.ഗ്രാം ഭാരമുണ്ടാകും. സസ്യലോകത്തെ ഏറ്റവും ഭാരം കൂടിയ ഫലമാണ് ഇരട്ടത്തേങ്ങ. രണ്ടു തേങ്ങകള്‍ ചേര്‍ത്തു വച്ചതുപോലെയാണ് രൂപം. തേങ്ങ മൂക്കാന്‍ 6-7 വര്‍ഷവും മുളയ്ക്കാന്‍ രണ്ടു വര്‍ഷവും വേണം. പെണ്‍മരങ്ങള്‍ ഏകദേശം 100 വര്‍ഷം കഴിഞ്ഞാലേ കായ്ക്കുകയുളളൂ. വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിലുള്ള ഈ വൃക്ഷത്തെ സെഷല്‍സ് ദ്വീപില്‍ പ്രത്യേകം സംരക്ഷിക്കുകയാണ്.

മുംബൈയില്‍ ചെന്നാല്‍ കാണാം


പതിനെട്ടാം നൂറ്റാണ്ടില്‍ ക്യാപ്റ്റന്‍ ഡഷ്മിന്‍ എന്ന നാവികന്‍ സെഷല്‍സില്‍ നിന്ന് ഇരട്ടത്തേങ്ങ മുംബയില്‍ കൊണ്ടു വന്നതായി പറയുന്നുണ്ട്. ഏതായാലും ഇപ്പോള്‍ ഇന്ത്യയിലുള്ള ഒരേ ഒരു ഇരട്ടതെങ്ങുള്ളത് ഹൗറയിലെ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ്. സെഷല്‍സില്‍ നിന്നും 1894 ല്‍ കൊണ്ട് വന്ന വിത്തു തേങ്ങ നട്ടുണ്ടായതാണ് ഈ ഇരട്ടത്തെങ്ങ്. 1998 ല്‍ ആദ്യമായി ഈ വൃക്ഷം പൂവിട്ട ശേഷമാണ് ഇത് പെണ്‍മരമാണെന്നറിഞ്ഞത്. ഏകദേശം രണ്ടു വര്‍ഷം വരെ സജീവമായി നിന്ന ഞൊട്ട (പൂങ്കുല) ആണ്‍മരത്തിന്റെ അഭാവത്തില്‍ കായ് പിടിക്കാതെ ഉണങ്ങിപ്പോയി. തുടര്‍ന്ന് 2006 മുതല്‍ പതിവായി പൂവിട്ടു വന്ന ഈ വൃക്ഷത്തിന് പുറത്ത് നിന്നു കൊണ്ടുവന്ന പൂമ്പൊടി ഉപയോഗിച്ച് കൃത്രിമ പരാഗണം നടത്തി നോക്കിയിരുന്നു. എന്നാല്‍ 2013 ല്‍ തായ്‌ലാന്‍ഡില്‍ നിന്ന് വരുത്തിയ പൂമ്പൊടി ഉപയോഗിച്ചു നടത്തിയ കൃത്രിമപരാഗണമാണ് വിജയം കണ്ടത്. ഈ പരാഗണം വഴിയാണ് മൊത്തം രണ്ടു ഇരട്ടത്തേങ്ങകള്‍ ഉണ്ടായത്. ഇവ മൂപ്പെത്താന്‍ ഇനിയും രണ്ടു മൂന്നു വര്‍ഷം വേണ്ടിവരും.

അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളും

ഇരട്ടത്തെങ്ങിനെ ചുറ്റിപ്പറ്റി ഒട്ടേറെ ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നുണ്ട്. ഇരട്ടത്തേങ്ങ കൈവശമുണ്ടെങ്കില്‍ സര്‍വ്വ ഐശ്വര്യങ്ങളുമുണ്ടാകുമെന്നാണ് ഇതില്‍ പ്രധാനം. യൂറോപ്യന്‍ കൊട്ടാരങ്ങളിലും അരമനകളിലും ഇത് സമ്പത്തും സൗഭാഗ്യവും നല്‍കുന്ന ദൈവത്തിന്റെ വിശുദ്ധവിത്ത് (Holyseed) എന്ന നിലയില്‍ പ്രസിദ്ധമാണ്.

ഡോ. ബി. ശശികുമാര്‍

അര്‍ബുദരോഗകോശങ്ങളെ നിയന്ത്രിക്കുന്ന മഞ്ഞള്‍

നാണ്യവിള പരിപാലനം

നമ്മുടെ ദൈനംദിന ജീവിതത്തില്‍ മുഖ്യ സ്ഥാനമുള്ള ഒരു വിളയാണ് മഞ്ഞള്‍. പണ്ടുകാലം മുതലെ ഹൈന്ദവ ചടങ്ങുകളില്‍ മഞ്ഞളിന് പ്രമുഖ സ്ഥാനമാണുള്ളത്. നമ്മുടെ മിക്ക വിഭവങ്ങളിലും മഞ്ഞള്‍ പ്രധാന ചേരുവയാണ്. ആരോഗ്യസംരക്ഷണത്തിലും ശരീരകാന്തി വര്‍ധിപ്പിക്കാനും മഞ്ഞള്‍ പണ്ടു കാലം മുതലേ ഉപയോഗിക്കുന്നു. ഇതിലെ പ്രധാന ഘടകമായ കുര്‍ക്കുബിന്‍ അര്‍ബുദരോഗ കോശങ്ങളുടെ വര്‍ച്ച നിയന്ത്രിക്കാന്‍ ഫലവത്താണെ് പഠനങ്ങളില്‍ തെളിഞ്ഞതാണ്. മഞ്ഞളില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്ന സുഗന്ധ തൈലവും ഒളിയോറസിനും വാണിജ്യ പ്രാധാന്യമുള്ള വസ്തുക്കളാണ്. കൂര്‍ക്കുമാലോംഗെ എന്ന ശാസ്ത്ര

നാമത്തില്‍ അറിയപ്പെടുന്ന മഞ്ഞള്‍ സിന്‍ജറേസിയ കുടുംബത്തിലെ ഒരംഗമാണ്. കാന്‍സര്‍ മുതല്‍ അല്‍ഷിമേഴ്‌സ് വരെയുള്ള പല രോഗങ്ങളെ തടയാന്‍ മഞ്ഞളിനു കഴിയും. മുറിവുണക്കുന്നതിനും വിഷാംശത്തെ നശിപ്പിക്കാനുമുള്ള മഞ്ഞളിന്റെ കഴിവ് ചരിത്രകാലം തൊട്ടേ പ്രസിദ്ധമാണ്.

നടുന്ന രീതി

ഏപ്രില്‍-മെയ് മാസങ്ങളില്‍ ഒന്നു രണ്ട് പുതുമഴ ലഭിക്കുന്നതോടു കൂടി മഞ്ഞള്‍ നടാം. നല്ല ഒരു മഴകിട്ടിയാല്‍ കൃഷി സ്ഥലം നന്നായി കിളച്ച് പരുവപ്പെടുത്തി ഒരു മീറ്റര്‍ വീതിയും ഒരടി ഉയരവും ആവശ്യത്തിനു നീളവുമുള്ള തടങ്ങള്‍ കോരി ചാണകം ചേര്‍ക്കുക. തടങ്ങള്‍ തമ്മില്‍ 10 -15 അടി അകലം കൊടുക്കണം. ഇങ്ങനെ തയ്യാറാക്കിയ തടത്തില്‍ 5 -10 സെ.മി താഴ്ചയില്‍ ചെറിയ കുഴികളുണ്ടാക്കി അതില്‍ വിത്ത് പാകുക. ചെടികള്‍ തമ്മില്‍ ഒരടി അകലം കൊടുത്തിരിക്കണം. ജൂണില്‍ നല്ല മഴ ലഭിക്കുമ്പോഴും വിത്ത് മുളച്ച് നല്ല കായിക വളര്‍ച്ചയിലെത്തും. നിലമൊരുക്കുമ്പോള്‍ അമ്ലത്വമുള്ള മണ്ണില്‍ ഒരു സെന്റിന് രണ്ടു കിലോ എന്ന തോതില്‍ കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്.
നട്ടയുടനെ പച്ചിലകള്‍ കൊണ്ട് പുതയിടുക. വെള്ളം ശക്തിയായി മണ്ണില്‍ പതിക്കാതിരിക്കാന്‍ സഹായിക്കും. കളകളെ നിയന്ത്രിക്കാനും പുതയിടല്‍ നല്ലതാണ്. നട്ട് 40, 90 ദിവസങ്ങളിലും വീണ്ടും പുതയിടാം. ഒരു മാസം കഴിയുമ്പോള്‍ മഞ്ഞള്‍ മുളച്ചു തുടങ്ങും. മുളച്ച് മൂന്നു-നാലു മാസം വരെ ചെടികള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാകും. കീടങ്ങള്‍ ചെടിയെബാധിക്കുന്നത് വളരെ അപൂര്‍വമാണ്. തുരപ്പന്‍ പുഴുവിന്റെ ആക്രമണം ഉണ്ടെങ്കില്‍ ജൈവകീടനാശിനികള്‍ തളിക്കാം. ഭാഗികമായി സൂര്യപ്രകാശം കിട്ടു സ്ഥലത്തും തണലിടങ്ങളിലും മികച്ച വിളവ് തരാന്‍ മഞ്ഞളിന് കഴിയും.

വിളവെടുപ്പ്

ജനുവരി മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് നടത്തുന്നത്. ഇലകളും തണ്ടുകളും ഉണങ്ങിയാല്‍ ഉടനെ മഞ്ഞള്‍ പറിച്ചെടുക്കാം. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ മുറിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ ലഭിക്കുന്ന മഞ്ഞള്‍ പുഴുങ്ങി ഉണക്കി പൊടിച്ച് കറികളില്‍ ഉപയോഗിക്കാം. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന മിക്ക ബ്രാന്‍ഡ് മഞ്ഞള്‍ പൊടിയിലും മായം കലര്‍ന്നിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായ പല രോഗങ്ങളും ബാധിക്കാന്‍ ഇതു കാരണമാകും. വലിയ പരിചരണം കൂടാതെ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്താല്‍ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം.

ജാതിക്കയും ജാതിപത്രിയും

വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാത്ത നാണ്യവിളയാണ് ജാതി. ജാതിക്കയും ജാതിപത്രിയും ഏറെ വാണിജ്യ പ്രാധാന്യമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് ജാതി. തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി ജാതി നടുന്നതാണ് നമ്മുടെ കര്‍ഷകരുടെ രീതി. ജാതിക്കയ്ക്കുള്ളിലായി ജാതിക്കുരുവും കറുത്ത കുരുവിനെ പൊതിഞ്ഞ് ചുവ നിറത്തില്‍ ജാതി പത്രിയും കാണാം. എന്നാല്‍ മഞ്ഞ, പിങ്ക്, നിറത്തിലുള്ള പത്രികളും ചില മരങ്ങളില്‍ കാണാറുണ്ട്. ജാതിയുടെ സുഗന്ധത്തിനാധാരം അതില്‍ അടങ്ങിയിരിക്കു മെരിസ്റ്റിസിന്‍ എന്ന രാസവസ്തുവാണ്. ജാതിയില്‍ ആണ്‍, പെണ്‍ വൃക്ഷങ്ങള്‍ വെവ്വേറെ കാണുന്നു. അപൂര്‍വ്വമായി ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന വൃക്ഷങ്ങളും ആണ്‍ പൂക്കളും പെണ്‍ പൂക്കളും ഉണ്ടാകുന്ന വൃക്ഷങ്ങളും കണ്ടു വരാറുണ്ട്.

ഒട്ടിക്കല്‍ (ഗ്രാഫ്റ്റിംഗ്)

ഒന്നു രണ്ടു വര്‍ഷം പ്രായമായ നാടന്‍ ജാതിയുടെ കൂടത്തൈകള്‍ അത്യുത്പാദന ശേഷിയുള്ള പെണ്‍മരങ്ങളിലെ നേര്‍കമ്പുമായി ചേര്‍ത്ത് ഒട്ടിക്കുന്ന രീതിയാണ് വശം ചേര്‍ത്ത് ഒട്ടിക്കല്‍ അഥവാ അപ്രോച്ച് ഗ്രാഫ്റ്റിംഗ്.

തൈകള്‍ നടുന്ന രീതി

ജാതികൃഷിക്ക് തണല്‍ അനിവാര്യമാണ്. തെങ്ങിന്‍ തോപ്പില്‍ നാലു തെങ്ങുകള്‍ക്ക് നടുവില്‍ ഒരു ജാതി എന്ന കണക്കിന് തൈ നടാം. ശാഖാശിഖിരങ്ങള്‍ ഒട്ടിച്ച തൈകള്‍ ആണെങ്കിലും തനിവിളയാണെങ്കിലും അഞ്ച്- ആറ് മീറ്റര്‍ ഇടയകലം മതി. ഉദ്ദേശം മൂന്നടി സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് ഭാഗികമായി മൂടി അതില്‍ തൈ നടാം. ഒട്ടിച്ച ഭാഗം മണ്ണിനു മുകളില്‍ വരത്തക്കവിധമാണ് ഒട്ടുതൈകള്‍ നടേണ്ടത്. പ്ലാസ്റ്റിക് ഉറ നീക്കി വേരിന് കോട്ടം വരാതെ ഇറക്കി വെയ്ക്കണം. ഒരു കമ്പുനാട്ടി അതില്‍ തൈകള്‍ ചേര്‍ത്ത് കെട്ടി താങ്ങു കൊടുക്കണം. നട്ട ഉടന്‍ തണല്‍ കൊടുക്കണം, കടയ്ക്കല്‍ പുതയിടുകയും വേണം. ഒരു തോട്ടത്തില്‍ പരാഗണം നടത്തി കായ്ഫലം തരാന്‍ ഇരുപത് പെണ്‍ ചെടികള്‍ക്ക് ഒരാണ്‍ ചെടിയെങ്കിലും വേണം.

വിള പരിപാലനം

ജാതി വേരുകള്‍ ഉപരിതലത്തിലായതിനാല്‍ ആഴത്തിലുള്ള കൊത്തുകിള വേണ്ട. വേനലില്‍ പുതയിടലും നനയും നിര്‍ബന്ധം. ജലസേചനം ജാതിക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ജൈവവളങ്ങള്‍ സുലഭമാണെങ്കില്‍ ജൈവകൃഷി അവലംമ്പിക്കാം. ചാണകപ്പൊടി, ആട്ടിന്‍ കാഷ്ഠം, കോഴിക്കാഷ്ഠം, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ സമൃദ്ധമായി ഇട്ടുകൊടുക്കാം. തൈകള്‍ക്ക് 20 കി.ഗ്രാം ജൈവവളം ഒരു വര്‍ഷം പല തവണയായി നല്‍കണം. ഈ അളവ് ക്രമേണ കൂട്ടാം. 15 വര്‍ഷം പ്രായമാകുമ്പോഴേക്കും മരമൊന്നിന് 100 കിലോഗ്രാം തോതിലാക്കണം. മരമൊന്നിന് ഒരു കിലോ എല്ലുപൊടിയും ആറു കിലോ തോതില്‍ ചാരവും നല്‍കുന്നത് വിളവ് കൂട്ടും.

വിളവ് എടുപ്പ്

വിത്തു മുളപ്പിച്ച തൈകള്‍ ഏഴ്- എട്ടു വര്‍ഷം മുതല്‍ കായ്ക്കും. എന്നാല്‍ ഒട്ടു തൈകള്‍ മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ കായ്ച്ചു തുടങ്ങും. സ്ഥായിയായ ഉത്പാദനത്തിന് 10-15 വര്‍ഷം എടുക്കും. ഈ സമയത്ത് ഒരു മരത്തില്‍ നിന്നു 1500-2000 കായ് വരെ ലഭിക്കും. നൂറുവര്‍ഷം വരെ ആയുസുണ്ടെങ്കിലും ഏതാണ്ട് 50- 60 വര്‍ഷം വരെ മാത്രമേ നല്ല വിളവ് ലഭിക്കുകയുള്ളൂ. പ്രധാന വിളവെടുപ്പു കാലം ജൂണ്‍ – ജൂലായ് ഒക്‌റ്റോബര്‍ നവംബര്‍ മാസമാണ്. വിരിയുന്ന പൂക്കള്‍ ജൂണ്‍-ജൂലായ് മാസം വിളവെടുപ്പിന് പാകമാകും. പാകമായ കായുടെ പുറം തോടുപൊട്ടി കായയും പത്രിയും കാണും വിധമാകും.

 

സുഗന്ധ വിളകളിലെ ഔഷധ രാജാവ്

മഞ്ഞളുപോലെ വളരുന്ന ചെടിയാണ് ഇഞ്ചി. ഔഷധ ഗുണങ്ങളുടെ കാര്യത്തിലും ഇഞ്ചി മഞ്ഞളിനൊപ്പമെത്തും. സിഞ്ചിബറേസി കുടുംബത്തില്‍പ്പെട്ട സുഗന്ധവ്യഞ്ജനവിളയായ ഇഞ്ചിയുടെ ശാസ്ത്രീയനാമം സിഞ്ചിബെര്‍ ഓഫീസിനേല്‍ എന്നാണ്. മണ്ണിനടിയില്‍ വളരുന്ന കാണ്ഡങ്ങളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. പച്ചയായും ഉണക്കി ചുക്കാക്കിയും ചുക്കില്‍ നിന്ന് ഒളിയോരസിനും ബാഷ്പശീലതൈലവും വേര്‍ത്തിരിച്ചെടുത്തും ഉപയോഗിച്ചു വരുന്നു.

ഔഷധ ഗുണങ്ങള്‍

സുഗന്ധവ്യഞ്ജനമെന്നതിലുപരി ഔഷധഗുണത്തിലും ഇഞ്ചി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അതിപ്രാചീനകാലം മുതലേ തന്നെ ഇന്ത്യയിലും ചൈനയിലും ഇഞ്ചിയുടെ ഔഷധ ഗുണങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ചുക്കില്ലാത്ത കഷായമില്ലെന്ന മലയാളത്തിലെ പഴമൊഴി ഇഞ്ചിയുടെ ഔഷധ ഗുണത്തെ ചൂണ്ടി കാണിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്കും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും ആമാശയം, കുടല്‍ എന്നിവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും.

ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്

തെക്കു കിഴക്കേ ഏഷ്യയാണ് ഇഞ്ചിയുടെ ഉത്ഭവസ്ഥാനം. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് മറ്റു രാജ്യങ്ങളിലേക്ക് ഇഞ്ചി കൃഷി പ്രചരിച്ചത്. ആഗോളതലത്തില്‍ ഇഞ്ചി ഉത്പാദനത്തില്‍ ഇന്നും ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. നാം കയറ്റി അയക്കു കൊച്ചി ഇഞ്ചി, കോഴിക്കോട് ഇഞ്ചി എന്നിവ അന്താരാഷ്ട്ര വിപണിയില്‍ ഏറെ പ്രിയമുള്ളതാണ്. ഇന്ത്യയില്‍ ഏകദേശം 1.6 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യുന്നു. ഏകദേശം 7.6 ലക്ഷം ടണ്ണാണ് ഉത്പാദനം. കേരളത്തിലെ ഇഞ്ചി 6,000 ഹെക്ടര്‍ സ്ഥലത്ത് ചെയ്യുന്നു. വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് പ്രധാനമായും കൃഷി ഇഞ്ചി കൃഷി ചെയ്യുന്നത്.

സ്ഥലം തെരഞ്ഞെടുക്കല്‍

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 300 മുതല്‍ 900 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളാണ് ഇഞ്ചിക്കൃഷിക്കുത്തമം. ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം. മഴയെ ആശ്രയിച്ചോ, ജലസേചന സൗകര്യം ഏര്‍പ്പടുത്തിയോ ഇഞ്ചിക്കൃഷി ചെയ്യാം. നടുന്ന സമയത്ത് മിതമായും വളര്‍ച്ചാ സമയത്ത് സമൃദ്ധമായും മഴ പെയ്യുന്നത്് നല്ലതാണ്. വിളവെടുക്കുന്നതിന് ഒരു മാസം മുന്‍പെങ്കിലും മഴ കഴിഞ്ഞിരിക്കണം. മിതമായ തണലില്‍ കൃഷി ചെയ്യാമെങ്കിലും സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന സ്ഥലങ്ങളിലാണ് ഇഞ്ചി സമൃദ്ധിയായി ഉണ്ടാകുക. തെങ്ങിന്‍ തോപ്പിലും കവുങ്ങിന്‍ തോപ്പിലും ഇടവിളയായും ഒരു വിളമാത്രം എടുക്കുന്ന വയലുകളിലും ഇഞ്ചിക്കൃഷി ചെയ്യാം. പുതുതായി റബ്ബര്‍ നട്ട തോട്ടങ്ങളിലും ആദ്യത്തെ മൂന്നു വര്‍ഷം ഇഞ്ചിക്കൃഷി ചെയ്യാവുന്നതാണ്.

യോജിച്ച മണ്ണ്

ജൈവാംശം, വളക്കൂറ്, നീര്‍വാര്‍ച്ച, വായു സഞ്ചാരം എന്നീ ഗുണങ്ങളുള്ള മണ്ണാണ് ഇഞ്ചിക്കൃഷിക്കേറ്റവും യോജിച്ചത്. അമ്ലത്വം കൂടിയ മണ്ണില്‍ കുമ്മായമിട്ട് അമ്ലത്വം കുറയ്ക്കുന്നത് നല്ലതാണ്. കുറേക്കാലം ഒരു കൃഷിയും ചെയ്യാതെ കിട മണ്ണാണ് യഥാര്‍ഥത്തില്‍ ഇഞ്ചിക്കൃഷിക്ക് ഉത്തമം. മണ്ണില്‍ നിന്ന് ധാരാളം വളം വലിച്ചെടുക്കുന്നത് കൊണ്ടും മണ്ണില്‍ കൂടി രോഗം പകര്‍ത്തുന്ന ബാക്ടീരിയയും കുമിളകളും പടരുന്നത് കൊണ്ടും ഓരേ സ്ഥലത്ത് തുടര്‍ച്ചയായി ഇഞ്ചിക്കൃഷി ചെയ്യാന്‍ പാടില്ല. രണ്ടുവര്‍ഷത്തെ ഇടവേളയെങ്കിലും പിന്നീട് കൃഷി ചെയ്യാന്‍ നല്‍കണം.

ഇനങ്ങള്‍

കുറുപ്പംപടി, തൊടുപുഴ, വേങ്ങര, വള്ളുവനാട്, ഏറനാട്, ചേറനാട്, ഏറനാട് മഞ്ചേരി, വയനാട് ലോക്കല്‍, വയനാട് മാനന്തവാടി, വയനാട് കുന്ദമംഗലം തുടങ്ങിയ കേരളീയ ഇനങ്ങളും റയോഡിജനിറോ, ചൈന, തൈവാന്‍, ടാഫിന്‍ജിവ, സിറോലിയോ തുടങ്ങിയ വിദേശ ഇനങ്ങളും ഇഞ്ചിയിലെ പ്രധാന ഇനങ്ങളാണ്. ഇവ കൂടാതെ കേരള കാര്‍ഷിക സര്‍വ്വകലാശാല, കേന്ദ്രസുഗന്ധവിള ഗവേഷണ കേന്ദ്രം എന്നിവയുടെ ഗവേഷണഫലമായി അത്യുലത്പാദനശേഷിയുള്ള ആതിര, കാര്‍ത്തിക, ഐ.ഐ.എസ്.ആര്‍ വരദ, ഐ.ഐ.എസ്.ആര്‍ രജത, ഐ.ഐ.എസ്.ആര്‍ മഹിമ തുടങ്ങിയ അഞ്ച് ഇനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

വിത്ത് തെരഞ്ഞെടുക്കലും പരിചരണവും

ഇഞ്ചിക്കൃഷിയില്‍ ഏകദേശം 40 % ചെലവും വരുന്നത് വിത്തിനാണ്. ഇഞ്ചിക്കൃഷിയുടെ വിജയവും പ്രധാനമായും വിത്തിനെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് വിത്ത് തെരഞ്ഞെടുക്കലും സൂക്ഷിക്കലും അതീവ പ്രധാന്യമര്‍ഹിക്കുന്നു.ഡിസംബര്‍ – ജനുവരി മാസത്തില്‍ പറിച്ചെടുത്ത വിത്തിഞ്ചി ഏപ്രില്‍ മാസം വരെ, അതായത് വര്‍ഷത്തിലെ ഏറ്റവും ചൂട് കൂടിയ സമയത്ത് ഒട്ടും ചുങ്ങാതേയും രോഗകീടബാധയേല്‍ക്കാതെയും സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി പലതരം രീതികള്‍ അനുവര്‍ത്തിക്കാമെങ്കിലും തണുപ്പുള്ള ഷെഡ്ഡുകളില്‍ കുഴികളുണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ് നല്ലത്. വിത്തിനായി തെരഞ്ഞെടുത്ത ഇഞ്ചി കുമിള്‍ നാശിനിയും കീടനാശിനിയും അടങ്ങിയ ലായനിയില്‍ 30 മിനിറ്റ് മുക്കിവെക്കുന്നത് രോഗകീടബാധയില്‍ നിന്നും സംരക്ഷണം നല്‍കും. വിത്തിഞ്ചിയുടെ മീതെ പാണലിന്റെ ഇലയിട്ടു മൂടുന്നത് കീടബാധയില്‍ നിന്നു സംരക്ഷണത്തിനും വിത്തിഞ്ചി ചുങ്ങാതിരിക്കാനും നല്ലതാണ്. ഇപ്രകാരം സൂക്ഷിച്ച ഇഞ്ചിവിത്ത് കൃഷിക്കിറക്കുന്നതിന് മുന്‍പ് 15 -20 ഗ്രാം തൂക്കം വരുന്നതും ഒന്നോ രണ്ടോ മുകുളങ്ങളുള്ളതുമായ ചെറിയ കഷ്ണങ്ങളാക്കി പൊട്ടിച്ച് വീണ്ടും അതേ കുമിള്‍ നാശിനിയിലും അരമണിക്കൂര്‍ മുക്കി വച്ച് തണലില്‍ ഉണക്കി നടാന്‍ ഉപയോഗിക്കാം.

നിലമൊരുക്കലും നടീലും

മഴയെ ആശ്രയിച്ചുള്ള കൃഷിയാണെങ്കില്‍ പുതുമഴ കിട്ടുന്നതോടെ നിലമൊരുക്കണം. കാലാവസ്ഥാവ്യതിയാനം പ്രകടമായ ഈ സാഹചര്യത്തില്‍ ഏപ്രില്‍-മെയ് മാസത്തെ കഠിനമായ ചൂടുമൂലം മെയിലെ രണ്ടാം പകുതിയിലാണ് ഇഞ്ചി നടുന്നത്. ഏപ്രില്‍ മാസത്തില്‍ നടുകയാണെങ്കില്‍ മഴയുടെ അഭാവത്തില്‍ നല്ലവണ്ണം നനച്ചുകൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണിളക്കം നല്ലവണ്ണം വരുന്ന വിധത്തില്‍ ഉഴുതോ കിളച്ചോ തടമെടുക്കാം. തടത്തിന്റെ നീളവും വീതിയും അതാതു സ്ഥലത്തെ കൃഷി രീതിയനുസരിച്ചെടുത്താല്‍ മതി. നിലമൊരുക്കുന്നതോടു കൂടി 25-30 ടണ്‍ കാലിവളം ഒരു ഹെക്ടറിനെന്ന തോതില്‍ ചേര്‍ക്കണം. ഏകദേശം 25 സെ.മി ഉയരത്തില്‍ തടങ്ങളെടുത്താല്‍ മഴക്കാലത്ത് വെള്ളക്കെട്ടില്‍ നിന്ന് സംരക്ഷണമാകും. തടങ്ങള്‍ തമ്മില്‍ ഏകദേശം ഒരടി അകലമുണ്ടായിരിക്കണം. തടത്തില്‍ 25ഃ25 സെ.മി അകലത്തില്‍ ചെറിയ കുഴികളെടുത്ത് വിത്ത് ഏകദേശം അഞ്ച് സെ.മി താഴ്ത്തി നടണം. നടുന്നതോടൊപ്പം ട്രൈക്കോഡര്‍മ്മയടങ്ങിയ ചാണകപ്പൊടി-വേപ്പിന്‍ പിണ്ണാക്ക് മിശ്രിതം എന്നിവ കൂടിയിടുന്നത് കീടങ്ങളെ അകറ്റും.

ശാസ്ത്രീയ വളപ്രയോഗം

മണ്ണില്‍ നിന്ന് വളരെയധികം മൂലകങ്ങള്‍ വലിച്ച് വളരുന്ന വിളയാകയാല്‍ ശാസ്ത്രീയമായ വളപ്രയോഗം ഇഞ്ചിക്കൃഷിക്ക് അത്യാവശ്യമാണ്. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് നല്ലത്.
നട്ട് ആദ്യത്തെ മൂന്ന്-നാല് മാസമാണ് ധ്രുതഗതിയിലുള്ള വളര്‍ച്ചാ ഘട്ടം. അതു കൊണ്ടുതന്നെ വളപ്രയോഗം നാലു മാസത്തിനുള്ളില്‍ തീര്‍ക്കണം. നൈട്രജന്‍, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം എന്നിവയാണ് അത്യാവശ്യമുള്ള മൂലകങ്ങള്‍. ഇഞ്ചിക്കൃഷി ചെയ്യുന്ന മണ്ണില്‍ ഈയിടെയായി സിങ്കിന്റെ അഭാവം കാണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിങ്ക് സള്‍ഫേറ്റ് അഞ്ച് കി.ഗ്രാം ഒരു ഹെക്ടറിന് എന്ന തോതില്‍ കൊടുക്കുന്നത് നല്ലതാണ്.

മണ്ണും പുതയിടലും

പുതയിടല്‍ ഇഞ്ചിക്കൃഷിയില്‍ ഏറെ ഗുണം ചെയ്യും. ഇഞ്ചി നട്ട്് കഴിഞ്ഞ ഉടനെ പച്ചില തടത്തിനു മുകളില്‍ പരത്തിയിടുന്നത് മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാന്‍ നല്ലതാണ്. കൂടാതെ മണ്ണിലെ ജൈവാംശം കൂട്ടുന്നതിനും പുതയിടല്‍ സഹായിക്കും. ഓരോ പ്രാവശ്യവും വളപ്രയോഗത്തിന് മുമ്പ് കളകള്‍ പറിച്ച് മാറ്റണം. അതിനുശേഷം വളമി’് തടങ്ങളില്‍ മണ്ണുകയറ്റി പുതവയ്‌ക്കേണ്ടതാണ്. പ്രകന്ദങ്ങള്‍ കൂടുതലായി വളരാനും ശല്ക്കകീടങ്ങളുടെ ആക്രമണം കുറയ്ക്കുതിനും മണ്ണ് കയറ്റിടല്‍ സഹായകമാകും.

കീടങ്ങളും പ്രതിരോധമാര്‍ഗങ്ങളും

മണ്ണില്‍ കൂടിയും വിത്തില്‍ കൂടിയും പകരുന്ന മൃദുചീയല്‍, ബാക്ടീരിയല്‍ വാട്ടം എന്നീ രോഗങ്ങളാണ് ഇഞ്ചിയില്‍ പ്രധാനമായും കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ രോഗം വരാതിരിക്കാനുള്ള മുന്‍കരുതലും കൃത്യമായ സസ്യസംരക്ഷണമാര്‍ഗ്ഗങ്ങളും വലിയ തോതിലുള്ള വിളനാശം സംഭവിക്കാതിരിക്കാന്‍ സഹായകമാകും. തണ്ടുതുരപ്പനാണ് ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കീടം.

കേരളത്തിന്റെ സ്വന്തം കശുമാവ് കൃഷി

കടല്‍ക്കാറ്റും മണ്ണൊലിപ്പും തടയാന്‍ പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവന്നതാണ് കശുമാവ്. ഇതിനാല്‍ പറങ്കിമാവെന്നും കേരളത്തില്‍ കശുമാവിന് പേരുണ്ട്. കശുവണ്ടിയുടെ പരിപ്പ് നിരവധി ഔഷധഗുണങ്ങളാണ് ഉള്ളത്. ഒരു കാലത്ത് നമ്മുടെ കാര്‍ഷിക മേഖലയുടെ സാമ്പത്തികാവസ്ഥയില്‍ കശുമാവിന് വലിയ സ്ഥാനമാണുണ്ടായിരുന്നത്. കശുവണ്ടിക്ക് ലോകമാകെ പ്രചാരം ലഭിച്ചത് കേരളത്തിന്റെ ശ്രമഫലമായാണ്. ഇന്ത്യല്‍ ഏറ്റവും കൂടുതല്‍ കശുമാവ് കൃഷിയും തോട്ടണ്ടി ഉത്പാദനവും ഉണ്ടായിരു കേരളം ഇപ്പോള്‍ കൃഷിയില്‍ ആറാം സ്ഥാനത്തും തോട്ടണ്ടി ഉത്പാദനത്തില്‍ നാലാം സ്ഥാനത്തുമാണ്.



എവിടെയും വളരും

കൂടുതല്‍ ആദായം നല്‍കുന്ന ഫലവൃക്ഷമാണ് കശുമാവ്. ഏത് തരിശിലും നല്ല വിളവ് ലഭിക്കും. ഇതെല്ലാം മനസിലാക്കി മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കശുമാവ് കൃഷി വിപുലപ്പെടുത്തി കൊണ്ടിരിക്കുകയാണ്. 1970ല്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം മെട്രിക് ടണ്‍ തോട്ടണ്ടി ഉത്പാദിപ്പിച്ച് ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇപ്പോള്‍ വെറും 83000 മെട്രിക് ടണ്ണാണ്. 1985 ല്‍ 1.38 ലക്ഷം ഹെക്ടര്‍ വിസ്തൃതി ഉണ്ടായിരുന്ന കശുമാവ് കൃഷി 80,000 ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. കശുമാവ് കൃഷിയില്‍ വ്യാപൃതരായിരുന്ന 90% കര്‍ഷകരും റബ്ബര്‍ കൃഷിയിലേക്ക് മാറിയതാണ് ഈ അവസ്ഥക്ക് പ്രധാന കാരണം. വന്‍വൃക്ഷമായി പടര്‍ന്നു വളരു കശുമാവില്‍ നിന്നു വിഭിമായി അധികം പടരാത്തതും ഉയരം കുറഞ്ഞതും അത്യുത്പാദന ശേഷിയുമുള്ള ഇനങ്ങളും സുലഭമാണിപ്പോള്‍. നട്ടു മൂന്നാം വര്‍ഷം മുതല്‍ കായ്ഫലം തരുന്ന കശുമാവിനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച് കര്‍ഷകരില്‍ എത്തിച്ചിട്ടുണ്ട്. ഒരു മരത്തില്‍ നിന്ന് 10 മുതല്‍ 25 കിലോ വരെ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ഇനങ്ങളാണിവ. കാലാവസ്ഥ അനുകൂലവും വേനല്‍കാലത്ത് ചെറിയ തോതില്‍ നനയും നല്‍കിയാല്‍ ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടി വിളവ് കശുമാവില്‍ നിന്നു കിട്ടും.

കശുമാവ് കൃഷി കൂടുതല്‍ വരുമാനം

കശുമാവ് തോട്ടങ്ങളില്‍ ഇടവിള കൃഷിയിലൂടെയും കര്‍ഷകര്‍ക്ക് അധിക വരുമാനം നേടാം. റബ്ബര്‍ ടാപ്പിംഗിലെ പോലെ പ്രാവീണ്യവും ഇവിടെ വേണ്ട. പൊഴിഞ്ഞു വീഴു കശുമാങ്ങ പെറുക്കി എടുക്കുകയെന്ന ലളിതമായ ജോലിമാത്രമേ ഇവിടെയുള്ളൂ. കശുമാമ്പഴം പലതരം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. റബ്ബറിന്റെ വിലയിടിവില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കശുവണ്ടി കൃഷിയിലേക്ക് മടങ്ങുകയാണ് പല കര്‍ഷകരും. റബ്ബറിനെ അപേക്ഷിച്ച് പരിചരണ ചെലവു കുറവാണ്. തോട്ടണ്ടിയുടെ വില ഇപ്പോള്‍ വര്‍ധിച്ചു കൊണ്ടുമിരിക്കുന്നു.

കറുത്ത പൊന്നിന്റെ കഥ

കറുത്ത പൊന്നിന്റെ കഥകള്‍ എത്ര പറഞ്ഞാലും തീരില്ല. കുരുമുളകിന്റെ രുചി തേടിയാണ് അറബികളും പോര്‍ച്ചുഗീസുകാരുമടക്കമുള്ള വിദേശികള്‍ കേരളത്തിലേക്ക് എത്തിയത്. ഇന്ത്യാമഹാരാജ്യത്തിന്റെ ചരിത്രത്തില്‍ കുരുമുളകിന്റെ സ്ഥാനം വളരെ വലുതാണ്. വിദേശ നാണ്യം നേടിത്തരുന്നതിലും കുരുമുളക് വലിയ പങ്കാണ് വഹിക്കുന്നത്. കേരളമായിരുന്നു ലോകത്തില്‍ ഏറ്റവും നല്ല കുരുമുളക് ഉപയോഗിച്ചിരുന്നത്. തിരുവാതിര നാറ്റുവേലയില്‍ കുരുമുളകു ചെടി നട്ട് കൃഷി തുടങ്ങിയിരുന്നു നമ്മുടെ പൂര്‍വികര്‍. രോഗങ്ങളും കൃഷി സ്ഥലങ്ങള്‍ കുറഞ്ഞതും കേരളത്തിന്റെ കുരുമുളക് പാരമ്പര്യത്തിന് തിരിച്ചടിയായി. ഒരു കാലത്ത് കേരളത്തിലെ മലയോര പ്രദേശങ്ങളിലെ പ്രധാന വരുമാന മാര്‍ഗം കുരുമുളക് കൃഷിയായിരുന്നു. വയനാട്, ഇടുക്കി ജില്ലകളിലെ പല കുടിയേറ്റ കര്‍ഷകരും ജീവിതം പച്ച പിടിപ്പിച്ചത് കുരുമുളക് കൃഷിയിലൂടെയാണ്.
പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിച്ചും ശാസ്ത്രീയമായ രീതി അവലംബിച്ചും നഷ്ടപ്പെട്ടു പോയ കുരുമുളക് കൃഷിക്ക് പുതിയ ജീവന്‍ നല്‍കാന്‍ സാധിക്കും.

പ്രധാന ഇനങ്ങള്‍

ഇന്ത്യയില്‍ 75 ഓളം കുരുമുളക് ഇനങ്ങള്‍ കൃഷി ചെയ്ത് വരുന്നു. കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ളതും രോഗപ്രതിരോധ ശക്തി കൂടുതലുള്ളതമായ കരിമുണ്ടയാണ് നാടന്‍ കുരുമുളകിനത്തില്‍ പ്രധാനി. കൊറ്റമാടന്‍, നാരായ കൊടി, നീലമുണ്ടി, കുതിരവള്ളി തുടങ്ങിയ നടന്‍ ഇനങ്ങളും പ്രചാരത്തിലുണ്ട്. കൂടാതെ കുരുമുളക് ഗവേഷണ സ്ഥാപനങ്ങളില്‍ വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള കുരുമുളക് ഇനങ്ങളും വിപണിയിലുണ്ട്.സുഗന്ധവിള ഗവേഷണ സ്ഥാപനത്തില്‍ നിന്നു വികസിപ്പിച്ചെടുത്ത ശുഭകര, ശ്രീകര, പഞ്ചമി, പൗര്‍ണമി, ശക്തി, തേവം, ഗിരിമുണ്ട എന്നിവയും കാര്‍ഷിക സര്‍വകലാശാലയുടെ പിയൂര്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത പിയൂര്‍-1, പിയൂര്‍-2, പിയൂര്‍-3, പിയൂര്‍-4, പിയൂര്‍-5, പിയൂര്‍-6, പിയബര്‍-7 എന്നിവയും പ്രധാനപ്പെട്ടവയാണ്. ഇതില്‍ പൗര്‍ണിമ നിമാ വിരകള്‍ മൂലമുള്ള സാവധാന വാട്ടവും ശക്തി, തേവം എന്നിവ ദൃതവാട്ടത്തെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്.

മണ്ണും കാലാവസ്ഥയും

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മാത്രം വളരുന്ന ഒരു വിളയാണ് കുരുമുളക്. ധാരാളം മഴയും ഈര്‍പ്പവും മിതമായ ചൂടും അനുഭവപ്പെടുന്ന പശ്ചിമഘട്ട പ്രദേശമാണ് ഈ വിളയ്ക്ക് ഏറ്റവും അനുയോജ്യം. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളില്‍ കുരുമുളക് കൃഷി ചെയ്യാം. 125 മുതല്‍ 200 സെ.മി തോതില്‍ ക്രമമായ വര്‍ഷപാതം ആവശ്യമാണ്. വിവിധ തരം മണ്ണില്‍ കൃഷി ചെയ്യാമെങ്കിലും ധാരാളം ജൈവാംശമുള്ള തരിയും ചരലും കലര്‍ന്ന ചുവന്ന ലാറ്ററേറ്റ് മണ്ണാണ് ഏറ്റവും അനുയോജ്യം.

നടുന്ന രീതി

വിത്ത് പാകി മുളപ്പിച്ചും വള്ളികള്‍ വേരുപിടിപ്പിച്ചും കുരുമുളകു തൈകള്‍ ഉണ്ടാക്കാം. വിത്ത് വഴി ഉത്പാദിപ്പിക്കുന്ന തൈകള്‍ക്ക് അമ്മച്ചെടിയുടെ സ്വഭാവ ഗുണങ്ങള്‍ കുറയും. എന്നാല്‍ വള്ളികള്‍ വേരുപിടിപ്പിച്ചെടുത്താല്‍ അമ്മച്ചെടിയുടെ അതേ സ്വഭാവഗുണങ്ങളുള്ള തൈകള്‍ ഉണ്ടാക്കാം. ചെന്തലകളാണ് സാധാരണയായി വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. കൊടികള്‍ നന്നായി വേരുപിടിച്ച് മൂന്നു-നാല് ഇലകള്‍ വന്നതിനുശേഷം മെയ്, ജൂണ്‍ മാസങ്ങളില്‍ മഴ കിട്ടിയാല്‍ തോട്ടങ്ങളില്‍ നടാവുന്നതാണ്. മഴയില്ലെങ്കില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ ദിവസേന ചെറുതായി നനച്ചു കൊടുക്കണം.
നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ആദ്യം വൃത്തിയാക്കണം. കുറച്ച് ചരിവുള്ള പ്രദേശമാണ് കുരുമുളക് കൃഷിക്ക് അനുയോജ്യം. തെക്കുദിശയിലേക്ക് ചരിവുള്ള പ്രദേശങ്ങളില്‍ കുരുമുളക് വള്ളി നടുന്നത് ഒഴിവാക്കുക. ഇത് വേനല്‍കാലത്ത് കൊടികള്‍ക്ക് സൂര്യതാപമേല്‍ക്കാന്‍ ഇടയാക്കും. നല്ല താങ്ങുകാലിനെ ആശ്രയിച്ചാണ് കുരുമുളകു ചെടിയുടെ വളര്‍ച്ചയും നിലനില്‍പ്പും. കോക്രിറ്റ് പോസ്റ്റ്, ഗ്രാനെറ്റ് പില്ലറുകള്‍, തേക്ക്തടി തുടങ്ങിയവ താങ്ങുകാലാക്കാം. ആഴത്തിലുളള വേരുപടലവും ഇല വളര്‍ച്ച കുറവുമുള്ള മരങ്ങളും ഉപയോഗിക്കാം.
ഏകവിളയായി കൃഷി ചെയ്യുമ്പോള്‍ മൂന്നു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയും വരത്തക്കമാണ് നടീല്‍ അകലം ക്രമീകരിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ ഹെക്ടറിന് ഏകദേശം 1,100 താങ്ങുകള്‍ ആവശ്യമായി വരും. ചരിഞ്ഞ പ്രദേശങ്ങളില്‍ 3ഃ2 മീറ്റര്‍ അകലമാണ് സാധാരണ ഉപയോഗിക്കാറുള്ളത്. നിര്‍ജീവ താങ്ങുകാല്‍ ഉപയോഗിക്കുമ്പോള്‍ 1.5 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമെന്ന തോതിലുള്ള അകലമാണ് തുടരുന്നത്.

കൊടി നടല്‍

50 സെ.മി നീളവും വീതിയും ആഴവുമുള്ള സമചതുര കുഴികള്‍ താങ്ങുന്ന മരത്തില്‍ നിന്നും വടക്കുഭാഗത്ത് 30 സെ.മി അകലത്തിലെടുത്താണ് സാധാരണ കുരുമുളക് വള്ളി നടുന്നത്. നടീല്‍ മിശ്രിതം, മേല്‍മണ്ണ്, ചാണകം എന്നിവ കൂട്ടിക്കലര്‍ത്തി കുഴികള്‍ മൂടിയതിനു ശേഷം പ്രകൃതിദത്തമായ റോക്ക് ഫോസ്‌ഫേറ്റ്/ ബോ മീല്‍ (150 ഗ്രാം) വേപ്പിന്‍ പിണ്ണാക്ക് (ഒരു കി.ഗ്രാം), ട്രൈകോഡര്‍മ ഹാര്‍സിയാനം (50 ഗ്രാം) എന്നിവ നടുന്ന സമയത്ത് ചേര്‍ത്ത് ഇട്ടു കൊടുക്കുന്നത് നല്ലതാണ്. വള്ളിയുടെ വളര്‍ച്ച ഒരു മീറ്റര്‍ എത്തിക്കഴിഞ്ഞാല്‍ താഴ്ഭാഗത്തുള്ള ഇലകള്‍ പറിച്ചുകളഞ്ഞ് മുക്കാല്‍ ഭാഗം വരെ താങ്ങിനോട് ചേര്‍ത്ത് മണ്ണിട്ടു മൂടണം. ഇങ്ങനെ ചെയ്യുന്നതുമൂലം കൂടുതല്‍ വേര് ഉണ്ടാകുകയും കൂടുതല്‍ പുതിയ തളിരുകള്‍ മുളച്ച് താങ്ങിനു ചുറ്റും കൊടി തിങ്ങി വളരാനും സഹായിക്കും.

തണല്‍ ക്രമീകരണം

തുറസായ സ്ഥലങ്ങളിലുള്ള ചെറിയ വള്ളികള്‍ക്ക് തണല്‍ നല്‍കിവേനല്‍കാലത്തെ അതിശക്തമായ ചൂടില്‍ നിന്നും സംരക്ഷിക്കണം. ഇതിനുവേണ്ടി ഓലയോ, അല്ലെങ്കില്‍ കവുങ്ങിന്‍ പട്ടയോ ഉപയോഗിക്കാം. മഴക്കാലമായാല്‍ ഇവ എടുത്ത് മാറ്റണം. താങ്ങു മരങ്ങള്‍ വലുതാവുമ്പോള്‍ നേരെ വളരാന്‍ വശങ്ങളിലുള്ള ചില്ലകള്‍ കോതിക്കൊടുക്കുക. താങ്ങുമരം വലുതായാല്‍ തണല്‍ നിയന്ത്രിക്കാനും സൂര്യരശ്മി കൊടികളിലേക്ക് എത്താനും വേണ്ടി ഇടയ്ക്കിടക്ക് കൊമ്പുകള്‍ വെട്ടികൊടുക്കണം.

കൊടിക്ക് പുതയിടല്‍

കുരുമുളകു കൊടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ് പുതയിടല്‍. ഈര്‍പ്പം നിലനിര്‍ത്തുക, മണ്ണിലെ താപം നിയന്ത്രിക്കുക, ബാഷ്പീകരണം കുറയ്ക്കുക, കളകളുടെ വളര്‍ച്ച തടയുക, സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക, മണ്ണിലെ ഫലപുഷ്ടി വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് പുതയിടല്‍ സഹായിക്കും.
കുരുമുളകിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമുള്ള ഈര്‍പ്പത്തിന്റെ അളവ് വ്യത്യാസമാണ്. പുഷ്പിക്കല്‍, തിരിയിടല്‍, തിരിവലുതാവല്‍, കായ്പിടിക്കല്‍ എന്നിവയിലെല്ലാം തന്നെ നനവ് അത്യാവശ്യമാണ്. ഇതിനാല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മണ്ണില്‍ ഈര്‍പ്പം നില നിര്‍ത്തുകയും അത്യാവശ്യമായാല്‍ വേനലില്‍ നനച്ചു കൊടുക്കുകയും ചെയ്യണം.

ഇടവിളകളും അനുയോജ്യം

കുരുമുളക് കൃഷിക്ക് ഇടവിളകളും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ സുഗന്ധവിള വിള ഗവേഷണ കേന്ദ്രത്തില്‍ നടത്തിയ പഠനം ഇതു ശാസ്ത്രീയമായി തെളിയിച്ചു. ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, തീറ്റപ്പുല്ല്, വാനില തുടങ്ങിയവ കുരുമുളകിന് ചേര്‍ന്ന ഇടവിളകളാണ്. ഉയര്‍ന്നപ്രദേശങ്ങളില്‍ തേയില, കാപ്പി, ഏലം എന്നിവയോടൊപ്പവും കുരുമുളക് കൃഷി ചെയ്യുന്നു. നെല്ല്, പയറുവര്‍ഗമായ പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയ ഏക വര്‍ഷ വിളകളുടെ ഇടയിലും കുരുമുളക് കൃഷി ചെയ്യുന്നു. തെങ്ങ്, കവുങ്ങ് എന്നിവയുടെ ഇടവിളയായി കൃഷിചെയ്യാന്‍ ശ്രീകര, ശുഭകര, പിയൂര്‍- 5 തുടങ്ങിയ ഇനങ്ങള്‍ നല്ലതാണ്.

പോഷക ക്രമീകരണം

കാലിവളം, കമ്പോസ്റ്റ്, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് തുടങ്ങിയവ ജൈവവളമായി ഉപയോഗിക്കാം. ജൈവ വളങ്ങള്‍ മണ്ണില്‍ എത്തുന്നതുവഴി മണ്ണിലെ ജീവകങ്ങളുടെയും പോഷകങ്ങളുടെയും അളവ് കൂടുന്നു. സസ്യങ്ങള്‍ക്ക് ഉപകാരപ്രദമായ സൂക്ഷ്മ ജീവികളുടെയും കുമിളകളുടേയും അളവ് വര്‍ദ്ധിക്കുന്നതു വഴി രോഗങ്ങളുടെയും കീടങ്ങളുടെയും അളവ് കുറയുകയും ചെയ്യും. പച്ചിലകള്‍, ഉണങ്ങിയ ഇലകള്‍, ചാരം, കാലിവളം, പിണ്ണാക്ക് (വേപ്പിന്‍ പിണ്ണാക്ക്), എല്ലുപൊടി എന്നിവയും ജൈവവളങ്ങളായി ഉപയോഗിക്കാം. മേയ് മുതല്‍ ജൂണ്‍ വരെയാണ് ജൈവവളം നല്‍കുവാന്‍ പറ്റിയ സമയം.

രോഗങ്ങള്‍

കുരുമുളകിനെ ബാധിക്കുന്ന പ്രധാന രോഗമാണ് സാവധാന വാട്ടം. ഇലകളുടെ മഞ്ഞളിപ്പും കുറേശ്ശേയുള്ള ഇല പൊഴിച്ചിലും തണ്ടിന്റെ അഗ്രഭാഗത്തുള്ള വാട്ടവും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗബാധയേറ്റ ചെടികളുടെ മഞ്ഞളിപ്പ് ഒക്‌ടോബര്‍ – നവംബര്‍ മാസത്തിലാണ് കാണുന്നത്. നല്ല വിളവ് നല്‍കുന്ന കുരുമുളകു ചെടികളിലെ ബാധിക്കുന്ന രോഗമാണ് തിരി കൊഴിയില്‍ രോഗം. വേനല്‍ മഴയും കാലവര്‍ഷവും യഥാസമയം ആവശ്യമായ തോതില്‍ ലഭിക്കാതെ വരുമ്പോഴാണ് രോഗം രൂക്ഷമാകുത്. വിവിധ വൈറസ് രോഗങ്ങളും ചെടികള്‍ക്ക് പിടിപെടാറുണ്ട്. രോഗബാധയുള്ള വള്ളികളുടെ വിളവ് ക്രമേണ കുറഞ്ഞു വരുന്നു. കുകുംബര്‍ മൊസൈക് വൈറസ് , ബാഡ്‌ന വൈറസ് എന്നീ രണ്ടിനം വൈറസുകളാണ് ഈ രോഗത്തിന് കാരണം. ശല്‍ക്ക കീടങ്ങള്‍, മീലി മുട്ടകള്‍, തണ്ടു തുരപ്പന്‍ എന്നിവയും കുരുമുളകു ചെടിയെ ബാധിക്കുന്ന രോഗമാണ്. പ്രായം കുറഞ്ഞ കൊടികളെയാണ് തണ്ടുതുരപ്പന്‍ ബാധിക്കുക.

മഴ പെയ്തു, ഭൂമി തണുത്തു, കിഴങ്ങ് വര്‍ഗങ്ങള്‍ നടാന്‍ ഒരുക്കങ്ങള്‍ തുടങ്ങാം

കുംഭത്തില്‍ മഴ പെയ്താല്‍ കുന്നോളം ചോറ് എന്നാണ് പഴമ. കേരളത്തില്‍ പല സ്ഥലങ്ങളിലും ഒന്നു രണ്ട് മഴ ലഭിച്ച് കഴിഞ്ഞു. കിഴങ്ങ് വര്‍ഗങ്ങളായ ചേന, കപ്പ, കാച്ചില്‍, ചേമ്പ് എന്നിവ നടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തിലും ടെറസിലും ഗ്രോബാഗിലും ചാക്കിലുമെല്ലാം നട്ടാലും കിഴങ്ങു വര്‍ഗങ്ങള്‍ നല്ല വിളവ് നല്‍കും.

ചേനയും ചേമ്പും നടാം

പുതിയ പച്ച ചാണകം ഒരു ബക്കറ്റില്‍ എടുത്ത് കുഴമ്പാക്കി അതില്‍ അല്‍പ്പം കുമിള്‍ നാശിനിയോ Tricodurma യോ ചേര്‍ത്ത് ഇളക്കുക. മുളകുത്തി വെച്ചിരിക്കുന്ന ചേന ചാണക കുഴമ്പില്‍ 5 മിനിറ്റ് വെക്കണം. ചാണക്കുഴമ്പില്‍ നിന്ന് ചേന എടുത്ത് തണലത്ത് ഒരു ദിവസം വെച്ച് ഉണക്കണം. ഇങ്ങനെ തയാറാക്കിയ ചേന വെയില്‍ അടിക്കാത്ത ഈര്‍പ്പമുള്ള സ്ഥലത്ത് കമഴ്ത്തിവെയ്ക്കണം. 15-20 ദിവസങ്ങള്‍ കൊണ്ട് ചേനയ്ക്ക് കരുത്തുറ്റ മുളകള്‍ വന്നു തുടങ്ങും. ഇതു മുറിച്ച് നടാം. ഇപ്പോള്‍ മുളകുത്തി തുടങ്ങിയാല്‍ കുംഭ മാസം തുടങ്ങുമ്പോള്‍ ചേന നടാം. മണ്ണിളക്കി അരയടി താഴ്ചയില്‍ കുഴിയുണ്ടാക്കി മുളപൊട്ടിയെ ചേന ഇറക്കിവയ്ക്കുക. മണ്ണും ഉണങ്ങിയ കരിയിലയും ചാണകപ്പൊയിയുമിട്ട് മണ്ണിട്ടു മൂടുക. ഇതിനു ശേഷം പുതയിടുകയും വേണം. ചേമ്പിന്റെ തട മുറിച്ചെടുത്ത് കഷ്ണങ്ങളാക്കി ചേന നടും പോലെ ചെറുകുഴികളെടുത്ത് നടുക. ചേന നടുന്ന പോലെ തന്നെ മതി ചേമ്പ് നടുന്നതും.

ഗ്രോ ബാഗിലും ചാക്കിലും

 

ഗ്രോ ബാഗില്‍ വിളഞ്ഞ കപ്പ

സ്ഥല പരിമിതിയുള്ളവര്‍ക്ക് ചേന ഗ്രോബാഗ്, ചാക്ക് എന്നിവയിലും ചേന, കപ്പ, ചേമ്പ് എന്നിവ നടാം. മണ്ണില്‍ നടുമ്പോള്‍ ലഭിക്കുന്നതു പോലെ മികച്ച കായ്ഫലം ഗ്രോബാഗിലും ചാക്കിലും ലഭിക്കുമെന്ന് ഉറപ്പാണ്. മണ്ണ്, ചാണക പൊടി, ചകിരി ചോര്‍ എന്നിവയോടൊപ്പം എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും കുട്ടികലര്‍ത്തി വേണം ഗ്രോ ബാഗ് തയാറാക്കാന്‍. വലിയ ഗ്രോ ബാഗ് തന്നെ ഇതിനായി തെരഞ്ഞെടുക്കണം. ബാഗില്‍ പകുതിമണ്ണ് നിറച്ച് അതില്‍ മുളവന്ന ഒരു കഷണം ചേന വെച്ച് മുകളില്‍ മണ്ണ് വിതറണം. ഒരാഴ്ച്ച കൊണ്ട് തന്നെ കൂമ്പ് മുകളിലെത്തും. ഇതേ രീതിയില്‍ തന്നെ ചേമ്പും നടാം. നല്ലയിനം കപ്പയുടെ കമ്പായിരിക്കണം ഗ്രോബാഗില്‍ നടേണ്ടത്. കപ്പ, ചേമ്പ്, കാച്ചില്‍ എന്നിവ രണ്ടു മഴ കൂടി കിട്ടി ഭൂമി ഒന്നു കൂടി തണുത്തതിന് ശേഷം നടുന്നതായിരിക്കും നല്ലത്. ഗ്രോ ബാഗ് ഇപ്പോള്‍ തന്നെ ഒരുക്കി വയ്ക്കുന്നതു നല്ലതാണ്.

ഇഞ്ചി നടാന്‍ ഒരുക്കം തുടങ്ങാം

വിഭവങ്ങളുടെ രുചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഇഞ്ചി നല്ലൊരു ഔഷധം കൂടിയാണ്. ഇന്നു മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഇഞ്ചിയില്‍ വന്‍ തോതില്‍ കീടനാശിനികളാണ് പ്രയോഗിക്കുന്നത്. ഏറ്റവും കൂടുതല്‍ കീടനാശിനി പ്രയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് ഇഞ്ചിയെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അടുക്കളത്തോട്ടത്തിലും ടെറസിലുമെല്ലാം എളുപ്പത്തില്‍ ഇഞ്ചിക്കൃഷി നടത്താം. ഇഞ്ചിക്കൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങേണ്ട സമയമായിക്കഴിഞ്ഞു.

വിത്തിഞ്ചി തെരഞ്ഞെടുക്കാം

നല്ല പോലെ മൂത്ത ഇഞ്ചിയാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ഇതിനായി നന്നായി വേരു കളഞ്ഞ് വൃത്തിയാക്കി ഇഞ്ചി മാറ്റിവെയ്ക്കുക. ഒരു ബക്കറ്റില്‍ നല്ല പുതിയ പച്ച ചാണകം (ബക്കറ്റിന്റെ നാലില്‍ ഒന്ന് ഭാഗം) എടുത്ത് 50 gram Tricodurmയും ചേത്തിളക്കുക. പിന്നീട് ബക്കറ്റിന്റെ പകുതിയോളം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ചാണക കുഴമ്പിലേയ്ക്ക് നേരത്തെ വൃത്തിയാക്കി വെച്ചിരിക്കുന്ന ഇഞ്ചിയിടുക. അഞ്ച് മിനിറ്റ് ചാണക കുഴമ്പിലിട്ട ഇഞ്ചി ഒരു ദിവസം തണലത്ത് വെച്ച് ഉണക്കണം. ഇതു വെയില്‍ കൊള്ളാതെ തണുപ്പുള്ള സ്ഥലത്ത് മാറ്റിവയ്ക്കുക. പാണലിന്റെ ഇലയിട്ട് പുതയിട്ടാല്‍ കീടങ്ങളെ അകറ്റാം. മേയ് മാസം അവസാനമാകുമ്പോഴേക്കും വിത്തിഞ്ചിക്ക് മുളപൊട്ടി തുടങ്ങും. മുള വന്ന വിത്തിഞ്ചി മുറിച്ച് നടാവുന്നതാണ്. ഒരു കിലോ ഇഞ്ചി 15-20 കഷ്ണങ്ങളാക്കി വേണം നടാന്‍. ആദ്യ മഴ കിട്ടി ഭൂമി തണുത്തതിന് ശേഷമാണ് നടേണ്ടത്.

ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി

ഗ്രോബാഗിലും ചാക്കിലുമെല്ലാം ഇഞ്ചി നല്ല വിളവ് നല്‍കും. ഒരു കിലോ ഇഞ്ചി വിത്ത് കൊണ്ട് ആറോ ഏഴോ ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യാം. ഒരു കുടുംബത്തിന് ദീര്‍ഘനാള്‍ ഉപയോഗിക്കാനുള്ള നല്ല ഇഞ്ചി ഇത്തരത്തില്‍ ലഭിക്കും. മൂന്നു കൊട്ട മണ്ണ്, മൂന്നു കൊട്ട ചകിരിച്ചോര്‍, ഒരു കൊട്ട ചാണക പൊടി, രണ്ടു കിലോ എല്ലു പൊടി, രണ്ടു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക്, 200 ഗ്രാം Tricodurma എന്നിവയാണ് ഗ്രോബാഗ് തയാറാക്കാന്‍ ആവശ്യമായ വസ്തുക്കള്‍. ഇവ എല്ലാം കൂടി ചേര്‍ത്തിളക്കി ഗ്രോ ബാഗിന്റെ 70 ശതമാനം നിറയ്ക്കുക. ഏഴോ എട്ടോ ഗ്രോബാഗുകള്‍ തയാറാക്കാന്‍ ഈ മിശ്രിതം മതിയാകും. നേരത്തെ തയ്യാറാക്കിയ മുളവന്നു മുറിച്ചുവെച്ചിരിക്കുന്ന രണ്ടു മൂന്നു ഇഞ്ചി കഷ്ണങ്ങള്‍ ഒരു ബാഗില്‍ നടുക. ബാക്കി വന്ന മിശ്രിതത്തില്‍ അല്‍പ്പം ഇഞ്ചിയുടെ മുകളില്‍ വിതറുക. നട്ട ഉടനെ ചെറുതായി നനയ്ക്കുന്നതും നല്ലതാണ്. I5-20 ദിവസങ്ങള്‍ കൊണ്ട് ഇഞ്ചിക്ക് ഇലകള്‍ വന്നു തുടങ്ങും. 30 ദിവസം കഴിഞ്ഞ് ആദ്യവളപ്രയോഗം നടത്താം. അല്‍പ്പം പച്ചിലകള്‍ ചുറ്റുമിട്ട് അതിനു മുകളില്‍ അല്‍പ്പം ജൈവ വളo നല്‍കി മണ്ണ് വിതറി കൊടുക്കുക. ഇങ്ങനെ മാസത്തില്‍ ഒന്നു വെച്ച് വളപ്രയോഗം നടത്താം. കടലപ്പിണ്ണാക്കും പച്ച ചാണകം പുളിപ്പിച്ച് ഗ്രോബാഗില്‍ ഒഴിച്ച് കെടുന്നത് ഇഞ്ചിക്ക് നല്ല വളര്‍ച്ചയും പുഷ്ടിയുള്ള ഇലകള്‍ ഉണ്ടാകാനും സഹായിക്കും. നല്ല മഴയുള്ള സമയത്ത് ഈ രീതി ആവര്‍ത്തിക്കാം. ഗ്രോബാഗില്‍ ഇഞ്ചിക്കൃഷി തുടങ്ങാന്‍ മഴക്കാലത്തെ കാത്തു നില്‍ക്കേണ്ട ആവശ്യമില്ല.

 

ചേന നടാന്‍ ഒരുക്കം തുടങ്ങാം

കുംഭത്തില്‍ നട്ടാല്‍ കുടത്തോളം ചേന എന്നാണ് പഴമക്കാര്‍ പറയുക. കുംഭമാസത്തില്‍ ചേന നടണമെങ്കില്‍ ഇപ്പോളേ തയാറെടുപ്പുകള്‍ തുടങ്ങണം. നിരവധി പോഷകങ്ങള്‍ അടങ്ങിയ ചേന മലയാളികളുടെ മിക്ക വിഭവങ്ങളുടെയും പ്രധാന ചേരുവയാണ്. നിരവധി ആയുര്‍വേദ-യുനാനി മരുന്നുകള്‍ക്ക് ചേന ഒരു പ്രധാന ഘടകമാണ്. ഉദരരോഗങ്ങള്‍ക്ക് ഔഷധമായും പ്രസവാനന്തര മരുന്നുകള്‍ക്കും ചേന ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്കും അര്‍ശസിനും ഔഷധമായും ഇതിനെ കണക്കാക്കാറുണ്ട്. ചേന നടാനുള്ള ഒരുക്കങ്ങള്‍ നോക്കൂ.

ചേന മുളകുത്തിവെയ്ക്കാം

പുതിയ പച്ച ചാണകം ഒരു ബക്കറ്റില്‍ എടുത്ത് കുഴമ്പാക്കി അതില്‍ അല്‍പ്പം കുമിള്‍ നാശിനിയോ Tricodurma യോ ചേര്‍ത്ത് ഇളക്കുക. മുളകുത്തി വെച്ചിരിക്കുന്ന ചേന ചാണക കുഴമ്പില്‍ 5 മിനിറ്റ് വെക്കണം. ചാണക്കുഴമ്പില്‍ നിന്ന് ചേന എടുത്ത് തണലത്ത് ഒരു ദിവസം വെച്ച് ഉണക്കണം. ഇങ്ങനെ തയാറാക്കിയ ചേന വെയില്‍ അടിക്കാത്ത ഈര്‍പ്പമുള്ള സ്ഥലത്ത് കമഴ്ത്തിവെയ്ക്കണം. 15-20 ദിവസങ്ങള്‍ കൊണ്ട് ചേനയ്ക്ക് കരുത്തുറ്റ മുളകള്‍ വന്നു തുടങ്ങും. ഇതു മുറിച്ച് നടാം. ഇപ്പോള്‍ മുളകുത്തി തുടങ്ങിയാല്‍ കുംഭ മാസം തുടങ്ങുമ്പോള്‍ ചേന നടാം. മണ്ണിളക്കി അരയടി താഴ്ചയില്‍ കുഴിയുണ്ടാക്കി മുളപൊട്ടിയെ ചേന ഇറക്കിവയ്ക്കുക. മണ്ണും ഉണങ്ങിയ കരിയിലയും ചാണകപ്പൊയിയുമിട്ട് മണ്ണിട്ടു മൂടുക. ഇതിനു ശേഷം പുതയിടുകയും വേണം.

 

ഗ്രോ ബാഗിലും ചാക്കിലും

സ്ഥല പരിമിതിയുള്ളവര്‍ക്ക് ചേന ഗ്രോബാഗ്, ചാക്ക് എന്നിവയിലും ചേന നടാം. മണ്ണില്‍ നടുമ്പോള്‍ ലഭിക്കുന്നതു പോലെ മികച്ച കായ്ഫലം ഗ്രോബാഗിലും ചാക്കിലും ലഭിക്കുമെന്ന് ഉറപ്പാണ്. മണ്ണ്, ചാണക പൊടി, ചകിരി ചോര്‍ എന്നിവയോടൊപ്പം എല്ല് പൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയും കുട്ടികലര്‍ത്തി വേണം ഗ്രോ ബാഗ് തയാറാക്കാന്‍.വലിയ ഗ്രോ ബാഗ് തന്നെ ഇതിനായി തെരഞ്ഞെടുക്കണം. ബാഗില്‍ പകുതിമണ്ണ് നിറച്ച് അതില്‍ മുളവന്ന ഒരു കഷണം ചേന വെച്ച് മുകളില്‍ മണ്ണ് വിതറണം. ഒരാഴ്ച്ച കൊണ്ട് തന്നെ കൂമ്പ് മുകളിലെത്തും.

 

പയര്‍ വര്‍ഗങ്ങളിലെ താരമായ തുവര

ഇന്ത്യയില്‍ ജന്മം കൊണ്ട പയര്‍ വര്‍ഗമാണ് തുവര. 3500 വര്‍ഷങ്ങള്‍ക്കു മുമ്പ് തുവര ഇന്ത്യയില്‍ കൃഷി ചെയ്തതു തുടങ്ങിയതായി പറയപ്പെടുന്നു. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ തുവര പയര്‍ പണ്ടു കാലത്ത് നമ്മുടെ പാടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ധാരാളം കൃഷി ചെയ്തിരുന്നു. തുവര പയര്‍ ഉണങ്ങി പരിപ്പായി മാറുന്നതാണ് സാമ്പാര്‍ പരിപ്പ്. പുതിയ തലമുറയ്ക്ക് അന്യമായ തുവരക്കൃഷിയെക്കുറിച്ച് പരിശോധിക്കാം.

പോഷക സമ്പുഷ്ടം

പരിപ്പും നെയ്യിലും തുടങ്ങി സാമ്പാറില്‍ അവസാനിക്കുന്ന സദ്യയിലെ ആദ്യവസാനക്കാരനും തുവരപ്പരിപ്പ് തന്നെ. പല സീസണിലും നല്ല വിലയാണ് തുവര പരിപ്പ് അഥവാ സാമ്പാര്‍ പരിപ്പിനുള്ളത്. പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. മൂപ്പ് എത്താത്ത തുവര പയര്‍ കൊണ്ട് സ്വാദിഷ്ടമായ തോരന്‍, ഉപ്പേരി എന്നിവ പാകം ചെയ്യാം. കഞ്ഞിക്കൊപ്പം കഴിക്കാന്‍ ഉത്തമമാണ് തുവര പയര്‍ തോരന്‍. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് സ്ഥിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് തുവര പയര്‍.

കൃഷി ചെയ്യുന്ന വിധം

വെള്ളം കെട്ടി നില്‍ക്കാത്ത ഏതു സ്ഥലത്തും തുവര കൃഷി ചെയ്യാം. പുതുമഴ പെയ്യുന്ന മെയ്- ജൂണ്‍ മാസങ്ങളിലാണ് വിത്ത് നടേണ്ടത്. രണ്ട് പ്രാവശ്യമെങ്കിലും കിളച്ച് കട്ടയുടച്ച് നിലമൊരുക്കണം. മൂന്നടി
അകലത്തിലായി കുഴികളെടുത്ത് വിത്ത് നടാം. കേരളത്തിന് ഏറ്റവും അനുേയാജ്യമായ തുവര ഇനം ബി.എസ്.ആര്‍ 1 ആണ്. മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കാല്‍ കിലോഗ്രാം സ്യൂഡോമോണസ് കലക്കി അതില്‍ എട്ടു മണിക്കൂര്‍ നേരം വിത്ത് മുക്കിവെച്ചതിന് ശേഷമേ പാകാവൂ. റൈസോബിയം കള്‍ച്ചറും വാമും പുരട്ടുന്നത് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് സഹായിക്കും. നല്ല ഇടയകലമുണ്ടെങ്കില്‍ തുവര പന്തലിച്ചു വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്. നട്ട് ആദ്യത്തെ അഞ്ചുമാസം നനയ്ക്കണം. പിന്നെ പൂത്തതിനു ശേഷമേ നന പുനരാരംഭിക്കേണ്ടതുള്ളൂ. വരള്‍ച്ചയാണ് തുവരയ്ക്ക് പൂക്കാനുള്ള പ്രചോദനം. നടുന്നതിന് പത്തുദിവസം മുമ്പ് കുഴിയിലും നട്ട് മൂന്നു മാസത്തിനു ശേഷവും ഒരു പിടി കുമ്മായം ചേര്‍ത്തു കൊടുക്കണം. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ ചാണകവളം ചേര്‍ത്ത് മണ്ണ് കൂട്ടാം. ചെറുമരമായി വളരുന്ന ഇതു വര്‍ഷത്തില്‍ ഒരു തവണയെ ഫലം തരുകയുള്ളുവെങ്കിലും ധാരാളം പയറുകള്‍ ഉണ്ടാവും. പുതുമഴയത്ത് ശിഖരങ്ങള്‍ വെട്ടി വിട്ടാല്‍ വിണ്ടും കായ്ക്കും. ചെടിയായി വളരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ വശങ്ങളില്‍ നടാന്‍ ശ്രദ്ധിക്കുക.

പരിപ്പ് എടുക്കുന്ന രീതി

സെപ്റ്റംബര്‍ മാസമാകുന്നതോടെ തുവര പൂത്ത് തുടങ്ങും. ഡിസംബര്‍-ജനുവരിയാകുമ്പോഴേക്കും മൂത്ത് പാകമാകും. തോരന്‍ വയ്ക്കാനും മറ്റും ഇതിനു മുമ്പെ പറിക്കാം. തുവരവാള്‍ മുക്കാല്‍ ഭാഗം ഉണങ്ങിയാല്‍ മുറിച്ചെടുത്ത് വെയിലത്തുണക്കി തല്ലിപ്പൊഴിക്കാം. സാധാരണഗതിയില്‍ യാതൊരു തരത്തിലുമുള്ള കീടബാധയും തുവരയില്‍ കാണാറില്ല. ആഴത്തില്‍ വേരിറങ്ങുന്ന വിളയായതിനാല്‍ മണ്ണിളക്കമുള്ളതാക്കുന്നതോടൊപ്പം അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കിറക്കാനും തുവരയ്ക്ക് കഴിയും. തെങ്ങിന്‍ തോപ്പില്‍ ഇടവിളക്കൃഷിയായും. വാഴക്കൃഷിക്ക് ജൈവ കളനിയന്ത്രണ മാര്‍ഗമെന്ന നിലയില്‍ ഇടവിളയായും തുവര നടാം. മരച്ചീനി കൃഷിയില്‍ കൂട്ടുവിള കൃഷിയായും ഉചിതമാണ്. പാലക്കാട്ടെ നെല്‍കര്‍ഷകര്‍ നെല്‍പ്പാടത്ത് വരമ്പുകളില്‍ തുവര വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. അടപ്പാടി, വയനാട് മേഖലകളിലും തുവര ഇപ്പോ
തരിശ് സ്ഥലങ്ങളില്‍ കളകളെ നിയന്ത്രിക്കുന്നതിനും മണ്ണിന്റെ ഫലപുഷ്ടി ഉയര്‍ത്താനും തുവര കൃഷി സഹായിക്കും.

കൊക്കോയുടെ കൂട്ടുകാരന്‍, കോളകളിലെ ഉന്മേഷദായിനി

പേരു സൂചിപ്പിക്കും പോലെ കോളകളില്‍ ഉപയോഗിക്കാനാണ് കോളാനട്ട് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടില്‍ സുലഭമായി വിളയുന്ന കൊക്കോയുടെ കൂട്ടുകാരനാണ് കേരളത്തിലാരും കോളാനട്ട് കൃഷി ചെയ്യുന്നില്ല. വിവിധ കോള കമ്പനികള്‍ തങ്ങളുടെ ഉത്പന്നത്തില്‍ കോളാനട്ട് ഉപയോഗിക്കുന്നതിനാല്‍ വലിയ വാണിജ്യ സാധ്യതയാണ് ഈ കൃഷിക്കുള്ളത്. ബിസ്സിനട്ട്, ഗുരുനട്ട് എന്നിങ്ങനെ പലപേരുകളിലും ഇതറിയപ്പെടുന്നു. നൈജീരിയ, പശ്ചിമാഫ്രിക്ക, ഐവറികോസ്‌ററ്, ലൈബീരിയ, ശ്രീലങ്ക, മലയ എന്നിവിടങ്ങളിലാണ് കോളാനട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. കൊക്കോയുടെ ഉപകുടുംബത്തില്‍ പെട്ടതാണ് കോളാനട്ട് കേരളത്തിലെ കാലവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്.


കൃഷി രീതി

സമുദ്രനിരപ്പില്‍ നിന്നും 300 മുതല്‍ 1800 അടിവരെ ഉയരത്തിലാണ് കോളാനട്ട് കൃഷി ചെയ്യുന്നത്. വിത്തില്‍ നിന്നും ് തൈകള്‍ ഉണ്ടാക്കാം. തോട്ടത്തില്‍ കൃഷി ചെയ്യുമ്പോള്‍ 25 മുതല്‍ 30 അടി അകലത്തില്‍ കൃഷി ചെയ്യാം. അഞ്ച് വര്‍ഷത്തിനുള്ളില്‍ കായ്കളുണ്ടാകും. 40 മുതല്‍ 65 അടിവരെ ഉയരത്തില്‍ വളരുന്ന കോളാനട്ട് മരത്തില്‍ നിന്നും 70 മുതല്‍ 100 വര്‍ഷം വരെ വിളവെടുക്കാം. ഓരോ കുലയിലും നാല് മുതല്‍ 10 വരെ കായ്കളുണ്ടാകും. സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് കോളാനട്ട് വിളവെടുക്കുന്നത്.

ശക്തമായ തടിയും

തൊണ്ടില്‍ നിന്നും വേര്‍പ്പെടുത്തിയെടുക്കുന്ന കോളാനട്ട് ഉണക്കിയും സ്പിരിറ്റില്‍ ലയിപ്പിച്ചും വീഞ്ഞായും സൂക്ഷിക്കാം.
കോളാനട്ട് വൃക്ഷത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാന്‍ കഴിയുന്നതാണ്. കോളാനട്ട് ചതച്ച് തിന്നുന്നത് വിശപ്പും ദാഹവും അകറ്റും. കൂടാതെ ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദിയും മൈഗ്രെയ്‌നും നിയന്ത്രിക്കുന്നതിന് ഉത്തമ ഔഷധമാണിത്. വീട്, ബോട്ട്, പ്രതിമ എന്നിവയുടെ നിര്‍മാണത്തിന് കോളാനട്ട് തടി ഉപയോഗിക്കുന്നുണ്ട്. ലഹരി പദാര്‍ഥങ്ങളില്‍ സ്വാദും വാസനയും വരുത്താനും ഇത് ഉപയോഗിക്കുന്നു. ദന്ത ശുദ്ധീകരണത്തിനും വിഷാദരോഗത്തിനും ഔഷധമാണ് കോളാനട്ട്.

കടപ്പാട്- http:harithakeralamnews.com

അവസാനം പരിഷ്കരിച്ചത് : 7/8/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate