অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കിഴങ്ങ് വര്‍ഗ്ഗങ്ങള്‍

ചേമ്പ് (കൊളോക്ക്യേ എസ്കലെന്‍റാ)


ഉഷ്ണമേഖലാ സമ - ശീതോഷ്ണ മേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചേമ്പ്ന് ചൂടും ഈര്‍പ്പവും ഉള്ള കാലാവസ്ഥയാണ് യോജിച്ചത്. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് 120 - 150 സെ.മീ. മഴ വളര്‍ച്ചയും വിവിധ ഘട്ടങ്ങളിലായി ലഭിച്ചിരിക്കണം. കിഴങ്ങുകള്‍ ഒരു പോലെ വളരുന്നതിന് നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് അത്യന്താപേക്ഷിതമാണ്

കാലാവസ്ഥ

മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് മേയ് - ജൂണ്‍ മുതല്‍ ഒക്ടോബര്‍ - നവംബര്‍ വരെ.
ജലസേചന കൃഷിക്ക് : വര്‍ഷം മുഴുവനും

ഇനങ്ങള്‍

ശ്രീരശ്മി, ശ്രീപല്ലവി എന്നിവ അതുല്പാദന ശേഷിയുള്ള പുതിയ ഇനങ്ങളാണ്.

വിത്തും നടീലും

25 - 35 ഗ്രാം ഭാരമുളള വശങ്ങളില്‍ വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് വളരുന്ന കിഴങ്ങുകളാണ് നടാന്‍ അനുയോജ്യം. ഒരു ഹെക്ടറിലേക്ക് 1200 കിലോഗ്രാം തൂക്കമുള്ള 37000 വിത്തു ചേന്പുകള്‍ വേണ്ടി വരും.

20 - 25 സെന്‍റീമീറ്റര്‍ ആഴത്തില്‍ ഉഴുതോ കിളച്ചോ നിലം തയാറാക്കി അതില്‍ 45 സെന്‍റീമീറ്റര്‍ അകലത്തില്‍ വിത്തുചേന്പുകള്‍ നടണം.

വളപ്രയോഗം

വശങ്ങള്‍ തയ്യാറാക്കുന്പോള്‍ തന്നെ അടിവളമായി ഹെക്ടറിന് 12 ടണ്‍ എന്ന തോതില്‍ കാലി വളമോ കന്പോസ്റ്റോ ചേര്‍ക്കണം. ശുപാര്‍ശ ചെയ്തിട്ടുള്ള രാസ വളങ്ങളുടെ തോത് 80:25:100 കിലോഗ്രാം എന്‍:പി:കെ ഹെക്ടറൊന്നിന് എന്ന നിരക്കിലാണ്. വിത്തു ചേന്പ് മുളപ്പ് ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ ഭാവഹവും പകുതി വീതം പാക്യ ജനകവും പൊട്ടാഷും ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കലും നടത്തുന്നതോടൊപ്പം നല്‍കണം.

ഇടകിളയ്ക്കല്‍

കളയെടുപ്പ്, ചെറുതായി മണ്ണിളക്കല്‍, മണ്ണ് ചുവട്ടില്‍ അടുപ്പിച്ചു കൊടുക്കല്‍ എന്നീ പ്രവര്‍ത്തികള്‍ 30 - 45 ദിവസങ്ങളിലും 60 - 75 ദിവസങ്ങളിലും ചെയ്യണം. വിളവെടുപ്പ് ഒരു മാസം മുന്പ് ഇലകള്‍ വെട്ടി ഒതുക്കുന്നത് കിഴങ്ങുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

ജലസേചനം

നടുന്പോള്‍ മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടായിരിക്കണം. ഒരേപോലെ മുളപൊട്ടല്‍ നട്ടുകഴിഞ്ഞും ഒരാഴ്ചയ്ക്കു ശേഷവും നനയ്ക്കണം. മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് പിന്നീടുള്ള ജലസേനം 12 - 15 ദിവസങ്ങള്‍ ഇടവിട്ട് നല്‍കാം. വിളവെടുപ്പിന് 3 - 4 ആഴ്ച മുന്‍പ് ജലസേചനം നിര്‍ത്തണം. വിളവെടുപ്പുവരെ 9 മുതല്‍ 12 വരെ തവണ നനയ്ക്കേണ്ടി വരും. മഴയെ ആശ്രയിച്ചുള്ള കൃഷിക്ക് നീണ്ട വരള്‍ചാ കാലത്ത് ആവശ്യമായ ജലസേചനം നടത്തണം.

പുതയിടല്‍

നട്ടുകഴിഞ്ഞ് വാരങ്ങള്‍ പുതയിടുന്നത് ജലസംരക്ഷണത്തിനും കളനിയന്ത്രണത്തിനും സഹായിക്കും.

സസ്യ സംരക്ഷണം

ബ്ലൈറ്റ് രോഗത്തിനെതിരെ സിറാം, മിനബ് മാങ്കോമെബ്, കോപ്പര്‍ ഭാക്സിക്ലോറൈഡ് എന്നിവയിലേതെങ്കിലും ഒരു കുമിള്‍ നാശിനി 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി (1 കിലോഗ്രാം / ഹെക്ടര്‍) തളിച്ചു കൊടുക്കണം. ഏഫീഡുകളുടെ ആക്രമണം രൂക്ഷമാണെങ്കില്‍ ഡൈറമെത്തോയെറ്റ് അല്ലെങ്കില്‍ മോണോക്രോട്ടോഫോസ് 0.05 ശതമാനം വീര്യത്തില്‍ സ്പ്രേ ചെയ്യണം. ഇലതീനിപ്പുഴുക്കളെ നിയന്ത്രിക്കുന്നതിന് മാലത്തിയോണ്‍, കാര്‍ബാറില്‍, എന്‍ഡോസള്‍ഫാന്‍ എന്നിവയിലേതെങ്കിലും ഒരു കീടനാശിനി ഉപയോഗിക്കണം.

വിളവെടുപ്പ്

നട്ട് 5 - 6 മാസം കഴിയുന്പോള്‍ ചേന്പ് വിളവെടുക്കാം. മാതൃകിഴങ്ങുകളും പാര്‍ശ്വ കിഴങ്ങുകളും വിളവെടുപ്പിനു ശേഷം വേര്‍തിരിക്കണം.

വിത്തു ചേമ്പ് സംഭരണം

മാതൃകിഴങ്ങില്‍ നിന്നും വേര്‍പെടുത്തിയ പാര്‍ശ്വ കിഴങ്ങുകളെ തറയില്‍ മണല്‍ നിരത്തി അതില്‍ സൂക്ഷിച്ചാല്‍ അഴുകുന്നത് ഒഴിവാക്കാം.

കാച്ചില്‍ (ഡയോസ്കോറിയ അലേറ്റ)


ഉഷ്ണപ്രദേശങ്ങളില്‍ വളരുന്ന വിളയാണ് കാച്ചില്‍. മഞ്ഞും ഉയര്‍ന്ന താപനിലയും താങ്ങാനുള്ള കഴിവ് ഇതിനില്ല. 300 അന്തരീക്ഷ ഊഷ്മാവും 120 മുതല്‍ 200 സെന്‍റീമീറ്റര്‍ വരെ മഴയും ലഭിക്കുന്ന കാലാവസ്ഥയാണ് അനുയോജ്യം. വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ പകല്‍ ദൈര്‍ഘ്യം 12 മണിക്കൂറില്‍ കൂടുതലും അവസാനഘട്ടങ്ങളില്‍ കുറഞ്ഞ പകല്‍ ദൈര്‍ഘ്യവും വിളവിനെ തൃപ്തികരമായി സാധിക്കുന്നു. കാച്ചിലിന് നല്ല ഇളക്കമുള്ളതും ആഴം, നീര്‍വാര്‍ച്ചാ, ഫലഭുയിഷ്ഠത എന്നിവ ഉള്ളതുമായ മണ്ണാണ് യോജിച്ചത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കാച്ചില്‍ നന്നായി വളരുകയില്ല.

കൃഷികാലം :

വേനല്‍കാലം അവസാനിക്കുന്പോള്‍ സാധാരണയായി മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് കാച്ചില്‍ വിത്തുകള്‍ നടുന്നത്. മഴ ലഭിച്ചു തുടങ്ങുന്നതോടെ അവ മുളയ്ക്കുന്നു. നടാന്‍ വൈകുന്പോള്‍ കാച്ചില്‍ സംഭരണ സ്ഥലത്തുവച്ചു തന്നെ മുളയ്ക്കാറുണ്ട്. അത്തരം കാച്ചില്‍ നടുന്നതിന് യോജിച്ചതല്ല.

ഇനങ്ങള്‍

1.ശ്രീ കീര്‍ത്തി : തെങ്ങിന്‍തോപ്പുകളിലും വാഴത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്യുവാന്‍ യോജിച്ചത്.

2.ശ്രീ രൂപ:- ഇതിന്‍റെ പാചക ഗുണം അത്യുത്തമമാണ്.

3. ഇന്ദു:- തനിവിളയായും കുട്ടനാടന്‍ പ്രദേശങ്ങളില്‍ തെങ്ങിന്‍ തോട്ടത്തില്‍ ഇടവിളയായി കൃഷിചെയ്യാന്‍ യോജിച്ചത്.

4. ശ്രീ ശില്പ :- പാചകത്തിന് യോജിച്ച ഈ ഇനം കാച്ചിലിന്‍റെ ആദ്യ സങ്കര ഇനമാണ്. മൂപ്പ് 8 മാസം കിഴങ്ങുകളില്‍ 33-35 ശതമാനം ഡ്രൈമാറ്റും 17-19 ശതമാനം അന്നജവും 1.4-2 ശതമാനം പ്രോട്ടീനുകളും 0.8 - 1.2 ശതമാനം പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

വിത്തും നടീലും

കാച്ചില്‍ സാധാരണയായി ഒരു തല മാത്രമുള്ളതും വലുപ്പമുള്ളതുമായ ഒറ്റ കിഴങ്ങാണ് ഉല്പാദിപ്പിക്കുന്നത്--. നടുന്നതിനായി എടുക്കുന്ന എല്ലാ കിഴങ്ങുകളിലും മുകുളം കിട്ടുന്നതിനായി കാച്ചില്‍ കിഴങ്ങുകള്‍ 250-300 ഗ്രാം തൂക്കമുള്ള കഷണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കണം. നടുന്നതിനു മുന്പായി ചാണകകുഴന്പില്‍ മുക്കി തണലത്തുണക്കിയെടുക്കണം. ഒരു ഹെക്ടര്‍ പ്രദേശത്തേക്ക് 2500 മുതല്‍ 3000 കിലോഗ്രം കാച്ചില്‍ കിഴങ്ങ് വേണ്ടി വരും.

നിലമൊരുക്കല്‍:-

15-20 സെന്‍റീമീറ്റര്‍ ആഴത്തില്‍ നിലം ഉഴുതോ കിളച്ചോ തയ്യാറാക്കണം. 1*1 മീറ്റര്‍ അകലത്തില്‍ 45*45*45 സെന്‍റീമീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴികള്‍ തയ്യാറാക്കി 1-1, 25 കിലോഗ്രാം കാലിവളം മേല്‍ മണ്ണുമായി കലര്‍ത്തി കുഴിയുടെ മുക്കാല്‍ ഭാഗം വരെ മൂടുക. കാച്ചില്‍ കിഴങ്ങുകള്‍ കുഴിയില്‍ നട്ടശേഷം കുഴി ഇലകളും മറ്റും കൊണ്ട് പുകയിടണം ഇപ്രകാരം ചെയ്താല്‍ മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനും അനുയോജ്യമായ താപനില നിലനിര്‍ത്തുവാനും സഹായിക്കും. -

വളപ്രയോഗം:

അടിവളമായി 10-15 ടണ്‍ കാലിവളമോ കന്പോസ്റ്റോ ചേര്‍ക്കണം. ഹെക്ടറിന് 80:60:80 കിലോഗ്രാം നൈട്രജന്‍ : ഫോസ്ഫറസ് : പൊട്ടാഷ് എന്നിവ രണ്ടു തവണയായി നല്‍കണം. ആദ്യവളപ്രയോഗം നട്ട് ഒരാഴ്ച കഴിഞ്ഞ് മുഴുവന്‍ ഫോസ്ഫറസും പകുതി വീതം നൈട്രജനും പൊട്ടാഷും എന്ന കണക്കില്‍ നല്കണം. ബാക്കിയുള്ള നൈട്രജനും പൊട്ടാഷും ഒന്നാം വളപ്രയോഗം കഴിഞ്ഞ് ഒരു മാസത്തിനുശേഷം കളയെടുപ്പും മണ്ണ് അടുപ്പിച്ചുകൊടുക്കുന്നതും ചെയ്യുന്പോള്‍ നല്കണം.

സസ്യസംരക്ഷണം:-

കൃഷിയിടത്തിലും സംഭരണ കേന്ദ്രത്തിലു നീരുറ്റി കുടിക്കുന്ന ശല്ക്കപ്രാണികള്‍ കീഴങ്ങുകളെ ആക്രമിക്കാറുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ വിത്തുകിഴങ്ങുകള്‍ 0.05 ശതമാനം വീര്യമുള്ള മോണോക്രോട്ടോഫോസ് കീടനാശിനി ലായനിയില്‍ 10 മിനുട്ട് മുക്കിയശേഷം സൂക്ഷിക്കാവുന്നതാണ്.

വള്ളി പടര്‍ത്തല്‍:

ഇലകള്‍ക്ക് സൂര്യപ്രകാശം നന്നായി ലഭിക്കുന്നതിന് വള്ളികള്‍ പടര്‍ത്തണം. മുളച്ച് 15 ദിവസത്തിനുള്ളില്‍ കയര്‍ ഉപയോഗിച്ച് തുറസ്സായ സ്ഥലങ്ങലില്‍ കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ കൃത്രിമ താങ്ങുകാലുകളിലും ഇടവിളയായി കൃഷിചെയ്യുന്ന കാച്ചില്‍ വള്ളികളെ മരങ്ങളിലും പടര്‍ത്താം. തുറസ്സായ സ്ഥലങ്ങളില്‍ കൃഷിചെയ്യുന്പോള്‍ ശാഖകള്‍ ഉണ്ടാകുന്നതനുസരിച്ച് വള്ളികള്‍ ശരിയായി പടര്‍ത്തണം. 3-4 മീറ്റര്‍ ഉയരം വരെ വള്ളികള്‍ പടര്‍ത്താം.

വിളവെടുപ്പ് :-

നട്ട് 8-9 മാസം കഴിയുന്പോള്‍ കാച്ചില്‍ വിളവെടുക്കാം. വള്ളികള്‍ ഉണങ്ങിക്കഴിയുന്പോള്‍ കിഴങ്ങുകള്‍ക്ക് കേടു വരാതെ വിളവെടുക്കണം.

ആഫ്രിക്കന്‍ കാച്ചില്‍ (ഡയോസ്കോറിയ റോട്ടന്‍ഡേറ്റ)


നൈജിരിയയില്‍ നിന്നുള്ള ഭക്ഷ്യയോഗ്യമായ ഒരു കാച്ചില്‍ വിളയാണിത്. 

ഇനങ്ങള്‍

ശ്രീ ശുദ്ര : കിഴങ്ങുകളില്‍ 27-28 ശതമാനം ഡ്രൈമാറ്റര്‍, 21-22 ശതമാനം അന്നജം, 1.8-2 ശതമാനം മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വരള്‍ച്ചയെ ചെറുക്കുവാന്‍ ശേഷിയുള്ള ഈ ഇനത്തിന് 9-10 മാസത്തെ മൂപ്പുണ്ട്. 

ശ്രീ പ്രിയ :- കിഴങ്ങുകളില്‍ 25-27 ശതമാനം ഡ്രൈമാറ്റര്‍, 19-21 ശതമാനം അന്നജം, 2-2.5 ശതമാനം മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. വരര്‍ച്ചയെ ചെറുക്കുവാന്‍ ശേഷിയുള്ള ഇതിന് 9-10 മാസമാണ് മൂപ്പ്. വളര്‍ന്ന തെങ്ങിന്‍ തോപ്പുകളിലും വാഴത്തോട്ടങ്ങളിലും ഇടവിളയായി വളര്‍ത്തുവാന്‍ അനുയോജ്യമാണ്. 

ശ്രീധന്യ:- ആദ്യത്തെ കുറിയ ഇനമാണിത്. കിഴങ്ങുകളില്‍ 28-30 ശതമാനം ഡ്രൈമാറ്റര്‍, 22-24 ശതമാനം മാംസ്യം, 0.3-0.5 ശതമാനം പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്.

ചെറുകിഴങ്ങ് (ഡയോസ്കോറിയ എസ്കുലെന്‍റ)

കാര്‍ഷിക കാലാവസ്ഥ, നടീല്‍ സമയം, വളപ്രയോഗം എന്നിവ കാച്ചില്‍ കൃഷിയിലേതുപോലെ തന്നെ.

ഇനങ്ങള്‍

ശ്രീലത:- തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള ഒരു നാടന്‍ ഇനത്തില്‍ നിന്നു തിരെഞ്ഞെടുത്ത 8 മാസം മുതലുള്ള ഇനമാണ്. കിഴങ്ങുകള്‍ ീയഹീിഴ/ ളൗശെളീൃാ ആകൃതിയിലുള്ളതും ക്രീം കലര്‍ന്ന വെള്ള നിറത്തോടു കൂടിയ ചതയുള്ളതും ആണ്. വള്ളികള്‍ സാധാരണയായി ഇടത്തേക്ക് പടരുന്നവയാണ്.

ശ്രീകല :- 7 1/2 മാസം മൂപ്പുള്ള ഹ്രസ്വകാല ഇനമാണ്. കിഴങ്ങുകളില്‍ 35 - 37 ശതമാനം ഡ്രൈമാറ്റര്‍, 23 - 25 ശതമാനം അന്നജം, 1 - 1.3 ശതമാനം പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു.

വിത്തും നടിലും

ഇടത്തരം വലുപ്പമുള്ള 100 - 150 ഗ്രാം തുക്കമുള്ള കിഴങ്ങുകളാണ് നടാന്‍ വേണ്ടത്. കിഴങ്ങ് മുഴുവനായി തന്നെ ഓരോ കൂനകളില്‍ നട്ട ശേഷം മണ്ണുകൊണ്ട് മൂടണം. മണ്ണിലെ ചൂടും ഈര്‍പ്പവും തൃപ്തികരമാകുന്നതിന് പുതയിടണം. ഒരു ഹെക്ടര്‍ പ്രദേശത്ത് നടുന്നതിനായി 1800 മുതല്‍ 2700 കിലോഗ്രാം കിഴങ്ങുകള്‍ വേണ്ടി വരും.

നിലമൊരുക്കല്‍ :-

15 - 20 സെന്‍റിമീറ്റര്‍ ആഴത്തില്‍ ഉഴുതോ കിളച്ചോ നിലം തയ്യാറാക്കണം. 75*75 സെന്‍റിമീറ്റര്‍ അകലത്തില്‍ കൂനുകള്‍ തയ്യാറാക്കി കൂനയൊന്നിന് 1 കിലോ കാലി വളം ചേര്‍ത്തു കൊടുക്കണം.

വളമീടീല്‍ :- വളപ്രയോഗം കാച്ചില്‍ കൃഷിയിലേതുപൊലെ തന്നെ

വള്ളി പടര്‍ത്തല്‍ :- ചെറുകന്പുകള്‍ നാട്ടി 4 മുതല്‍ 6 വരെ ചെടികളെ കയറുപയോഗിച്ച് പടര്‍ത്തണം.

വിളവെടുപ്പ് :- നട്ട് 7 - 8 മാസം കഴിയുന്പോള്‍ ചെറുകിഴങ്ങ് വിളവെടുക്കാം. ശാസ്ത്രീയ കൃഷി മുറകള്‍ പാലിക്കുകയാണെങ്കില്‍ ഹെക്ടറിന് 20 - 25 വിളവ് വരെ ലഭിക്കും.

ശതാവരി


മാംസളമായ വേരുകളോടു കൂടിയതും പടര്‍ന്നുകയറുന്ന സ്വഭാവമുളളതുമായ സസ്യമാണ് ശതാവരി. നനവാര്‍ന്നതും ഫലഭുഷ്ഠവുമായ എക്കല്‍മണ്ണും വനപ്രദേശത്തു കാണുന്ന മണ്ണുമാണ് ഇതിന്‍റെ കൃഷിക്ക് അനുയോജ്യം. അനേകായിരം വര്‍ഷങ്ങള്‍ക്കു മുന്പു മുതല്‍ ശതാവരി ഒരു പ്രധാന ഔഷധമായി ഉപയോഗിച്ചു വന്നിരുന്നു. ഇന്ത്യയിലുടനീളം എല്ലാ സ്ഥലങ്ങളിലും തന്നെ ശതാവരി കണ്ടുവരുന്നു. അസ്പരാഗസ് റസിമോസസ് എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം. ഈ സസ്യം ലില്ലിയേസിയോ കുടുംബത്തില്‍പ്പെടുന്നു. സംസ്കൃതത്തില്‍ ശതാവരി, അഭിരു, സഹസ്രമൂലി, ദശവീര്യ മുതലായ പേരുകളില്‍ അറി.പ്പെടുന്നു. ആയൂര്‍വേദത്തില്‍ ഇതിനെ ജീവനപഞ്ചമൂലങ്ങളില്‍ പ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ കാലാവസ്ഥ ഔഷധ സസ്യത്തിന്‍റെ കൃഷിക്ക് വളരെ യോജിച്ചതാണ്.

വിത്തുശേഖരണം

ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുളള കാലയളവിലാണ് ശതാവരി പുഷ്പിച്ചുകാണാറുളളത്. ഏപ്രില്‍- മെയ് മാസങ്ങളില്‍ കായ്കള്‍ വിളഞ്ഞുപാകമാകുന്നു. വിളഞ്ഞുപഴുത്ത് കായ്കള്‍ ശേഖരിച്ച് നന്നായി കഴുകി വിത്തുനു പുറത്തു കാണ്ടപ്പെടുന്ന പള്‍പ്പു നീക്കം ചെയ്ത ശേഷം ഒരു ദിവസം വെയിലില്‍ ഉണക്കി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഈ വിത്തുകള്‍ തവാരണകളില്‍ പാകുന്നതിന് പാകമായി കഴിഞ്ഞു.

നഴ്സറി

നന്നായി സ്ഥലം കിളച്ചൊരുക്കി കല്ലും കട്ടയും നീക്കം ചെയ്ത ശേഷം സെന്‍റിന് 200 കിലോ ചാണകപ്പൊടിയും അല്‍പം മണലും ചേര്‍ത്ത് ഇളക്കിയതിനു ശേഷം മൂന്നു മീററര്‍ നീളം അര മീററര്‍ വീതി 13 സെന്‍റിമീററര്‍ ഉയരം എന്ന കണക്കില്‍ വാരങ്ങളെടുക്കുക. ഈ വാരങ്ങളുടെ മുകള്‍ഭാഗം നിരപ്പാക്കിയ ശേഷം ആറു മണിക്കൂര്‍ നേരം വെളളത്തില്‍ കുതിര്‍ത്തുവച്ച ശതാവരിക്കിഴങ്ങുകള്‍ 10 സെന്‍റിമീററര്‍ അകലത്തില്‍ വാരങ്ങള്‍ക്കു മുകളില്‍ വിതറികൊടുക്കുക. ഈ വിത്തുകള്‍ മുകളില്‍ രണ്ടു സെന്‍റി മീററര്‍ കനത്തില്‍ മണ്ണും മണലും ചാണകപ്പൊടിയും ചേര്‍ത്ത് മിശ്രിതം വിരിക്കുക. അതിനു മുകളില്‍ പഴകിയ വൈക്കോലോ, പച്ചിലകളോ നിരത്തി നനച്ചുകൊടുക്കുന്പോള്‍ 15-20 ദിവസം കൊണ്ട് തൈകള്‍ മുളച്ചു വളര്‍ന്നു തുടങ്ങും. തൈകള്‍ക്ക് 5-6 സെന്‍റിമീററര്‍ ഉയരം ആവുന്ന മുറയ്ക്ക് തവാരണകളില്‍ നിന്നും പറിച്ചെടുത്ത് പോളീബാഗുകളില്‍ നടാവുന്നതാണ്.

പോളിബാഗുകള്‍ തയാറാക്കുന്ന വിധം

14 ത 10 സെന്‍റിമീററര്‍ സൈസിലുളള കറുത്ത പോളീബാഗുകളില്‍ മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി നിറയ്ക്കുക. ഈ കവറുകളില്‍ മുകളില്‍ പറഞ്ഞ രീതിയില്‍ തയാറാക്കിയിട്ടുളള തൈകള്‍ ഓരോന്നും ശ്രദ്ധാപൂര്‍വം നടുക. അതിനുശേഷം കവറുകള്‍ നിരനിരയായി അടുക്കിവച്ച് തണല്‍ നല്കി നനച്ചുകൊടുക്കുക. ഇപ്രകാരം രണ്ടുമാസം സൂക്ഷിച്ച തൈകള്‍ തോട്ടങ്ങളില്‍ നടുന്നതിനായി ഉപയോഗിക്കാം.

കൃഷിരീതി

നന്നായി കിളച്ചൊരുക്കിയ മണ്ണില്‍ ഒരു മീററര്‍ അകലത്തില്‍ ഒരടി സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത് അതില്‍ ഓരോന്നിലും 10 കി. മീ. വീതം ചാണകപ്പൊടിയോ കന്പോസ്റ്റോ നിക്ഷേപിച്ചതിനു ശേഷം കുഴികളുടെ അരികുകള്‍ ഇടിച്ചുമൂടി കുഴികള്‍ മുകള്‍ഭാഗം അല്പം ഉയരത്തിലാക്കുക. ഓരോ കുഴിയിലും ഓരോ തൈ വീതം നടുക. തൈകള്‍ നടുന്നതിന് മെയ്- ജൂണ്‍ മാസങ്ങളാണ് ഏററവും പററിയത്. തൈകള്‍ നട്ടതിനു ശേഷം ക്രമമായ കളയെടുക്കല്‍, ആണ്ടില്‍ രണ്ടു പ്രാവശ്യം ജൈവവളപ്രയോഗം എന്നിവ ആവശ്യമായിവരും. ശതാവരിയുടെ വളളികള്‍ പടര്‍ന്നുകയറുന്ന മുറയ്ക്ക് കന്പുകള്‍ കുത്തികൊടുത്ത് ചെടി അതില്‍ പടര്‍ത്തുക. നാലു കന്പുകള്‍ക്ക് ഒന്ന് എന്ന തോതില്‍ കന്പുകളുടെ അഗ്രം കൂട്ടിക്കെട്ടി ആ കെട്ടുകള്‍ തമ്മില്‍ കയര്‍ വലിച്ചുകെട്ടി ബന്ധിക്കുക. അപ്പോള്‍ ചെടികള്‍ കയറുകളില്‍ കൂടി പടര്‍ന്നു വളര്‍ന്നുകൊളളും. വേനല്‍ക്കാലത്ത് ജനസേചന സൗകര്യമുണ്ട് എങ്കില്‍ നനച്ചുകൊടുക്കുക. വേനല്‍ക്കാലത്ത് ജലസേചന സൗകര്യമുണ്ടെങ്കില്‍ വിളവ് വര്‍ധിക്കുന്നതായി കണ്ടിട്ടുണ്ട്. രണ്ടാം വര്‍ഷാവസാനത്തോടെ ചെടികള്‍ വെട്ടിനീക്കി കൂനകള്‍ കിളച്ച് കിഴങ്ങുകള്‍ ശേഖരിക്കാം. ഈ കിഴങ്ങുകള്‍ കഴുകി പച്ചയായി തന്നെ ഏതെങ്കിലും ആയൂര്‍വേദ ഔഷധ നിര്‍മാതാക്കള്‍ക്ക് നല്കാവുന്നതാണ്. ശതാവരിക്കിഴങ്ങ് ആയൂര്‍വേദ ഔഷധനിര്‍മാണത്തിനായി ഉപയോഗിക്കുന്നതു കൂടാതെ അച്ചാറുകള്‍, സ്ററപ്പുകള്‍ എന്നിവ നിര്‍മിക്കുന്നതിനായും ഉപയോഗിച്ചുവരുന്നു.

ശതാവരി തനിവിളയായി കൃഷി ചെയ്യാം. ഇഞ്ചി, മഞ്ഞള്‍, കച്ചോലം എന്നിവയോടൊപ്പം ഇടവിളയായും കൃഷി ചെയ്യാം. ശതാവരി അലങ്കാരസസ്യമായും തോട്ടങ്ങളില്‍ നട്ടുപിടിപ്പിച്ചു വരാറുണ്ട്.

ചെങ്ങള്‍ നീര്‍ കിഴങ്ങ്


ഇഞ്ചി, കച്ചോലം, മഞ്ഞള്‍ ഇവയുടെ കുടുംബത്തില്‍പെടുന്ന ഔഷധ സസ്യമാണ് ചെങ്ങള്‍ നീര്‍കിഴങ്ങ്. രക്തം ശുദ്ധീകരിക്കാനും, നീര് വറ്റിക്കാനും ഉതകുന്ന ഈ സസ്യം അശോകാരിഷ്ടം, ച്യവനപ്രാശം, തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങളുടെ ചേരുവയുമാണ്. ഇതിന്‍റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് പഴകിയ വ്രണങ്ങളിലും, ശരീരത്തില്‍ നീരുള്ളിടങ്ങളിലും പ്രയോഗിക്കുന്നു. പല സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും ചേരുവയാണിത്. എന്നാല്‍ ദൗര്‍ലഭ്യം മൂലം പലപ്പോഴും ഇവ ഒഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു.

സൗഗന്ധികം (സുഗന്ധമുള്ളത്), ഹല്ലകം (വണ്ടിനാല്‍ ആകര്‍ഷിക്കപ്പെടുന്നത്), ഉല്‍പലം, ഭൂമി ചെന്പക, കല്‍ഹാരം എന്നിങ്ങനെ പല പേരുകളില്‍ ഈ ചെടി അറിയപ്പെടുന്നു.

ഭൂകാണ്ഡവും അതിനോടു ചേര്‍ന്ന വേരുകള്‍ രൂപാന്തരം പ്രാപിച്ചു വരുന്ന മണികളുമുള്ള സസ്യത്തിന്‍റെ മണികളാണ് ഔഷധ പ്രധാനം. ഹ്രസ്വകാല വിളയായി ഈ സസ്യം നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാം. പരിചരണവും ഇഞ്ചി, കച്ചോലം എന്നിവയുടേതു പോലെ തന്നെ.

ഏപ്രില്‍, മേയ് മാസങ്ങളില്‍ നിലം നന്നായി കിളച്ചൊരുക്കി ഒരു മീറ്റര്‍ വീതിയില്‍ 15-20 സെ.മീ. ഉയരത്തില്‍ സൗകര്യപ്രദമായ നീളത്തില്‍ വാരങ്ങള്‍ ഉണ്ടാക്കണം. വാരങ്ങള്‍ തമ്മില്‍ 40-45 സെ. മീ. അകലം ഉണ്ടാക്കുന്നതു കൊള്ളാം. ഇവയില്‍ 20-25 സെ. മീ. അകലത്തില്‍ ചെറിയ കുഴികളെടുത്ത് ഉണക്കിപ്പൊടിച്ച കാലിവളം, കന്പോസ്റ്റ് ഇവ ചേര്‍ത്തിളക്കി ചെങ്ങള്‍ നീര്‍കിഴങ്ങിന്‍റെ ചെറിയ പ്രകന്ദങ്ങള്‍ (5 സെ. മീ.) നടണം.

നട്ടു കഴിഞ്ഞാല്‍ ഉടന്‍ പച്ചില കൊണ്ട് പുതയിടണം. ആരോഗ്യമുള്ള മുളകള്‍ ഉണ്ടാകാനും കള വളര്‍ച്ച തടയാനും ഇതുപകരിക്കും. പുതയിടുന്ന പച്ചില വളവുമാകും.

രണ്ടാമത്തെ ആഴ്ചയോടെ ചെടി മുളച്ച് പുതിയ ഇലകള്‍ വന്നു തുടങ്ങും. ഇലകള്‍ക്ക് മഞ്ഞിലയുടെ ആകൃതിയാണ്. എന്നാല്‍ ഇലയുടെ നടുഭാഗത്തിന് കടുത്ത പച്ച നിറവും, വശങ്ങളില്‍ ഇളം പച്ച നിറവുമായിരിക്കും.

പണകളില്‍ ഇടയ്ക്ക് മണ്ണു കയറ്റി കൊടുക്കുന്നത് വളര്‍ച്ച ത്വരിതപ്പെടുത്തും. ഇ സസ്യങ്ങള്‍ക്ക് കീടാണു ബാധയെ കാണാറില്ല. ഏപ്രില്‍ - മേയ് മാസങ്ങളില്‍ നടുന്ന ചെടിയുടെ ഇലകള്‍ ഡിസംബര്‍, ജനുവരിയോടെ പഴുത്ത് ഉണങ്ങാന്‍ തുടങ്ങും. ആ സമയത്ത് വിളവെടുക്കാം. കിഴങ്ങുകളും മണികളും മുറിഞ്ഞ് പോകാതെ പറിച്ചെടുക്കണം. കിഴങ്ങ് നടീല്‍ വസ്തുവായും മണികള്‍ ഔഷധത്തിനായും ഉപയോഗിക്കാം. ഇവ പച്ചയായി തന്നെ ഔഷധത്തിനു ഉപയോഗിക്കുന്നതിനാല്‍ മണലില്‍ നിരത്തി സൂക്ഷിക്കാം. ഒരു സ്ഥലത്തു നിന്ന് ഏകദേശം 75 - 100 കി . ഗ്രാം ചെങ്ങള്‍ നീര്‍കിഴങ്ങ് കിട്ടും.

മരച്ചീനി

 

 

കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളില്‍ മരച്ചീനി അറിയപ്പെടുന്നു. കേരളീയരുടെ പ്രതേകിച്ചു കൃഷിക്കാരുടെ ഇടയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിളയാണ് ഇത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ് പക്ഷെ വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യ പ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാന്‍. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവ് മരചീനിക്കുണ്ടെങ്കിലും നാട്ടയുടനെ ആവശ്യത്തിനു നനയ്ക്കുന്നതാണ് നല്ലത്. മണ്ണ് ഇളക്കി കൂനകള്‍ ആക്കിയാണ് സാധാരണ മരച്ചീനി കൃഷി ചെയ്യാറ്‌. കപ്പ തണ്ട് ഒരു ചാണ്‍ നീളത്തിലുള്ള തണ്ടുകളാക്കി വേണം നടാന്‍ ഓരോ തണ്ടും തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലവും ഉണ്ടാവണം. കംബോസ്റ്റോ കാലി’ വളമോ അടിവളമായി ചേര്‍ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞും കമ്പുകള്‍ മുളക്കുന്നില്ലെങ്കില്‍ മാറ്റി വേറെ കമ്പ് നടാവുന്നതാണ്. മിക്ക ഇനങ്ങളും 8-10 മാസം കൊണ്ട് കിഴങ്ങുകള്‍ പാകമാവുന്നവയാണ്.

മരചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസൈക്ക് ആണ്. രോഗമില്ലാത്ത കമ്പുകള്‍ നടനായി ഉപയോഗിക്കുകയോ രോഗ പ്രതിരോധശേഷി കൂടിയ ഇങ്ങനള്‍ (ഉദാ H-165) കൃഷി ചെയ്തോ ഒരു പരിധി വരെ ഈ രോഗത്തെ ചെറുക്കാം.

ഇനങ്ങള്‍

  • കല്പക – തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാം. നട്ടു കഴിഞ്ഞു 6-7 മാസം കൊണ്ട് വിളവെടുക്കാം.
  • ശ്രീ വിശാഖം – മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
  • ശ്രീ സഹ്യ- മൊസൈക്ക് രോഗത്തെ തടയാനുള്ള ശേഷി കൂടിയ ഇനം.
  • ശ്രീ പ്രകാശ്‌
  • മലയന്‍ -4 – സ്വാദേറിയ ഇനം.
  • H 97- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
  • H 165- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.
  • H 226- മൊസൈക്ക് രോഗ പ്രതിരോധശേഷി കൂടിയ ഇനം.

 

മരച്ചീനിയെ ബാധിക്കുന്ന രണ്ട് പ്രധാന രോഗങ്ങളാണ് കസാവാ മൊസേക്കും ഇലപ്പുളളിയും. വൈറസ് എന്ന അതി സൂക്ഷ്മാണുക്കള്‍ മൂലം ഉണ്ടാകുന്ന രോഗമാണ് കസാവാമൊസേക്ക്. മരച്ചീനി ഇലയുടെ ഹരിത നിറം മങ്ങുകയും ക്രമേണ ഇളം മഞ്ഞ മുതല്‍ വെളള നിറം വരെ ആകുകയും ചെയ്യുന്നു. രോഗം മൂര്‍ദ്ധന്യത്തിലെത്തുന്പോള്‍ ഇലകള്‍ ചുളുങ്ങി, ചുരുണ്ട്, വിക്യതമാകുന്നു. ചെടികളുടെ വളര്‍ച്ചമുരടിക്കുകയും തണ്ടിന്‍റെ നീളം, വണ്ണം, ഇലകളുടെ ഞെട്ടിന്‍റെ നീളം, ഇലപടലത്തിന്‍റെ വിസ്ത്യതി എന്നിവയിലെല്ലാം സാരമായ കുറവും ഉണ്ടാകുന്നു. വിളവും കുറയുന്നു.

രോഗം ബാധിച്ച ചെടികളില്‍ നിന്നുളള കന്പ് വീണ്ടും നടുന്നതിന് ഉപയോഗിക്കുന്നതു മൂലമാണ് രോഗം വ്യാപിക്കുന്നത്. ബെമീസിയാടബാസി എന്ന ചെറിയ വെളളീച്ചകള്‍ രോഗത്തിന് ഹേതുവായ വൈറസിനെ രോഗം ബാധിച്ച മരച്ചീനിയില്‍ നിന്ന് മററ് മരച്ചീനികളിലേക്ക് വ്യാപിക്കുന്നു. ഇവ സസ്യ നീര് വലിച്ചു കുടിക്കുന്നതു വഴിയാണ് രോഗം പകര്‍ത്തുന്നത്.

ഇലയുടെ അടിഭാഗത്ത് നിക്ഷേപിക്കുന്ന മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന ചെറിയ പുഴുക്കള്‍ കുറേസമയം ഇഴഞ്ഞു നടക്കുകയും ഇലയില്‍ പററിപ്പിടിച്ചിരുന്ന് നീരു വലിച്ചുകുടിച്ച ശേഷം സമാധിയാകുകയും ചെയ്യും. പിന്നീട് വെളളീച്ച വെളിയില്‍ വരുന്നു. ജീവിതദശകള്‍ പൂര്‍ത്തിയാക്കുന്നതിനു 15 മുതല്‍ 30 ദിവസം വേണ്ടി വരും. ഉഷ്ണകാലത്തും കാലവര്‍ഷത്തിനു തൊട്ടുമുന്‍പുളള സമയത്തും വെളളീച്ചയെ കൂടുതലായി കാണുന്നു. മരച്ചീനിക്കു പുറമേ പരുത്തി, പുകയില, കുരുമുളക് മുതലായ ചെടികളിലും വെളളീച്ച മുട്ടയിട്ട് വംശവര്‍ദ്ധനവ് നടത്തുന്നു.

രോഗപ്രതിരോധ ശക്തിയുളള എച്ച് 165, എച്ച് 97 എച്ച് 1687 (ശ്രീവൈശാഖം), എച്ച് 2304 (ശ്രീസഹ്യ) എന്നീ ഇനങ്ങള്‍ കൃഷി ചെയ്യാവുന്നതാണ്. രോഗബാധയില്ലാത്ത ആരോഗ്യമുളള മരച്ചീനിക്കന്പുകള്‍ നടുവാന്‍ ഉപയോഗിക്കണം. കന്പുകള്‍ നട്ട് ഒന്നരമാസത്തിനകം രോഗം ബാധിച്ചച്ചെടികള്‍ പിഴുതുനശിപ്പിച്ചശേഷം രോഗവിമുക്തമായ കന്പുകള്‍ നട്ടുപിടിപ്പിക്കണം. നട്ടു നാലു മാസം കഴിഞ്ഞ് വീണ്ടും പരിശോധിച്ച് രോഗം ബാധിച്ചവ പ്രത്യേകം അടയാളപ്പെടുത്തി പിഴുതുമാററാവുന്നതാണ്. ഇളം പ്രായത്തിലുളള ഇലകളെ വെളളീച്ച സമീപിച്ച് നീരു വലിച്ചു കുടിക്കുന്നു. തത്സമയം വൈറസിനെ ചെടിയിലേയ്ക്ക് വ്യാപിപ്പിക്കുന്നു. രോഗം വ്യാപിപ്പിക്കുന്ന വെളളീച്ചയെ നിയന്ത്രിക്കുന്നതിന് 0.03 ശതമാനം ഡൈമെത്തോയേററ് (ഒരു മില്ലീലിററര്‍ റോഗര്‍, ഒരു ലിററര്‍ വെളളത്തില്‍ എന്ന തോതില്‍ കലര്‍ത്തിയത്) ഓരോ മാസവും എല്ലാ ഇലകളിലും വീഴത്തക്കവണ്ണം നന്നായി തളിക്കണം.

ഇലപ്പുളളി രോഗത്തിന് ഹേതു സെര്‍ക്കോസ്പോറ ഹെനിംഗ്സി എന്ന കുമിളകളാണ്. ഇലയില്‍ ചുവന്ന തവിട്ടുനിറത്തോടു കൂടിയ പുളളിക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നു. പുളളിക്കുത്തുകളുടെ മധ്യഭാഗം തവിട്ടുനിറത്തിലും അരികുകള്‍ കറുത്തും ഇരിക്കും. രോഗം വര്‍ദ്ധിക്കുന്നതോടെ പുളളികുത്തുകളുടെ വിസ്താരവും വര്‍ദ്ദിക്കുന്നു. വലിപ്പം വച്ചു വരുന്ന പുളളിക്കുത്തുകള്‍ അന്യോന്യം യോജിക്കുന്നതോടെ ഇലകള്‍ ഉണങ്ങികൊഴിഞ്ഞുപോകുന്നു. രോഗലക്ഷണം കണ്ടാല്‍ ഒരു ശതമാനം ബോര്‍ഡോ മിശ്രിതം മൂന്നോ നാലോ പ്രാവശ്യം തളിച്ച് നിയന്ത്രിക്കാം.

വെള്ളീച്ചയുടെ ആക്രമണത്തോടെ മരച്ചീനിയുടെ ഇലകള്‍ മഞ്ഞളിച്ചു ചുരുളുന്നു. തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ പൂപ്പലുണ്ടാക്കുന്നു. ക്രമേണ ഇലകള്‍ കൊഴിഞ്ഞ് ചെടിയുടെ വരള്‍ച്ച മുരടിക്കുന്നു. വേനലിലാണ് ശല്യം രൂക്ഷമെങ്കിലും മഴക്കാലത്തും ഇത് സജീവം.

മരച്ചീനിയുടെ മുഖ്യ ശത്രുവായി മാറുകയാണ് വെള്ളീച്ച. ഇതിന്‍റെ ആക്രമണത്തോടെ ഇലകള്‍ മഞ്ഞളിച്ച് ചുരുളുകയും ഇലയുടെ ഉപരിതലത്തില്‍ കറുത്ത പൂപ്പല്‍ കാണുകയും ചെയ്യുന്നു. ക്രമേണ ഇലകള്‍ കൊഴിഞ്ഞ് ചെടി.യുടെ വരള്‍ച്ച മുരടിക്കുന്നു. വേനലിലാണ് ശല്യം രൂക്ഷമെങ്കിലും മഴക്കാലത്തും ഇതിന്‍റെ സാന്നിധ്യം സജീവമാണ്.

ഏതാണ്ട് രണ്ടു മി. മീ. നീളവും വെളുപ്പു നിറവുമുള്ള ഈ കീടങ്ങള്‍ ഇലയുടെ അടിയില്‍ കൂട്ടം കൂട്ടമായി ഇരുന്നു നീര് ഊറ്റി കുടിക്കുന്നു. കീടബാധയേറ്റ ചെടികള്‍ ഒരു തരം വെളുത്ത പൊടി കൊണ്ട്് ആവരണം ചെയ്തിരിക്കും. മുട്ടകള്‍ ഇലയുടെ അടിഭാഗത്ത് ഒരു വാച്ചിന്‍റെ സ്പ്രിംഗു പോലെയുള്ള ആകൃതിയിലാണ് നിക്ഷേപിക്കുന്നത്. അതു കൊണ്ട് ഇവയെ സ്പൈറല്‍ വൈറ്റ് ഫ്ളൈ എന്നും പറയാറുണ്ട്. മുട്ടകളെ മൂടിയും ഒരു തരം പൊടി കാണാം. നാലു മുതല്‍ ആറു ദിവസ മുതല്‍ 14 ദിവസത്തിനകം ജീവചക്രം പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.

കീടനിയന്ത്രണത്തിന് രാസനിര്‍മിത കീടനാശിനികള്‍ ( റോഗര്‍ നുവാക്രോണ്‍ -0.05%) തളിക്കുന്നതിലും ഉചിതം മുട്ടകള്‍ അടങ്ങിയ ഇലകള്‍ നുള്ളിക്കളയുന്നതാണ്. കൂടാതെ വീര്യമുള്ള സോപ്പുലായനി തളിക്കുന്നതും കീടത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ചിലയിനം വണ്ടുകള്‍ വെള്ളീച്ചയുടെ കുഞ്ഞുങ്ങളെ തിന്നുന്നതായി കണ്ടിട്ടുണ്ട്. ഇതേക്കുറിച്ച് കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനത്തില്‍ കൂടുതല്‍ പഠനങ്ങള്‍ തുടരുന്നു.

കൂർക്ക

 

കൂര്‍ക്കയുടെ കിഴങ്ങുകള്‍ മുളപ്പിച്ചുള്ള വള്ളികള്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ കൃഷിസ്ഥലത്തു നട്ട് കൃഷിയിറക്കുന്നു. വെളളം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ സൌകര്യമുള്ളതും വളക്കൂറുള്ളതുമായ സ്ഥലം കൃഷിക്കായി തെരഞ്ഞെടുക്കാം.    കൂര്‍ക്കയിലെ പ്രധാന ഇനങ്ങളാണ്  ശ്രീധരയും നിധിയും.

വള്ളി മുറിച്ചെടുക്കുന്നതിന് ഒരു മാസം മുമ്പ് നഴ്സറി തയ്യാറാക്കണം. അടിസ്ഥാനവളമായി കാലിവളം ചേര്‍ക്കണം.  30 സെ.മീ. അകലത്തിലെടുത്തിട്ടുള്ള വരമ്പുകളില്‍ 15 സെ.മീ. അകലത്തില്‍ വിത്തുകള്‍ പാകാം.  വിത്തിട്ടു മൂന്നാഴ്ച കഴിയുന്നതോടെ 10-15 സെ.മീ. നീളമുള്ള കഷ്ണങ്ങളായി വള്ളികള്‍ മുറിച്ചെടുക്കണം. കിളച്ചൊരുക്കിയ സ്ഥലത്ത് 30 സെ.മീ. അകലത്തില്‍ 60-90 സെ.മീ. വീതിയില്‍ വാരങ്ങളെടുത്ത്  30 x 15 സെ.മീ. അകലം നല്കി വള്ളികള്‍ നടാം.

വളപ്രയോഗം -  കാലിവളം, യൂറിയ, രാജ്ഫേസ്, പൊട്ടാഷ് വളം എന്നിവ നിലമൊരുക്കുന്നതോടൊപ്പം ചേര്‍ക്കുക.  നട്ട് 45-)0  ദിവസം മേല്‍വളമായി യൂറിയ, പൊട്ടാഷ് വളം, കൂടി ചേര്‍ക്കണം.  കളയെടുപ്പും മണ്ണടുപ്പിക്കലുംആവശ്യമെങ്കില്‍ യഥാസമയംനടത്തണം.  വള്ളി നട്ട് അഞ്ച് മാസമാകുന്നതോടെ വിളവെടുക്കാം

പ്രചാരം തേടുന്ന കൂര്‍ക്ക
പാചകം ചെയ്യുമ്പോള്‍ വേറിട്ട സുഗന്ധം, വ്യത്യസ്തമായ സ്വാദ്, ഇലകള്‍ക്കും പ്രത്യേക ഗന്ധം, കൂര്‍ക്കയുടെ മുഖമുദ്രകളാണിതൊക്കെ. കിട്ടാന്‍ താരതമ്യേന ദുര്‍ലഭമെങ്കിലും കൂര്‍ക്ക വളര്‍ത്താന്‍ ഇറങ്ങുന്നവരെ മോഹിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്. ചെലവു കുറഞ്ഞ കൃഷിരീതി, ഉയര്‍ന്ന ഉത്പാദനക്ഷമത, ഉപഭോക്താക്കള്‍ എന്നും നല്‍കുന്ന മുന്‍ഗണന, വിപണിക്ക് ഏറെ പ്രിയങ്കരം, കൃഷിയിറക്കിയാല്‍ തരക്കേടില്ലാത്ത ആദായം- ഇതില്‍പ്പരം ഒരു വിളയ്ക്ക് മറ്റെന്തു ഗുണങ്ങളാണ് വേണ്ടത്.

ഗുണങ്ങള്‍ ഇത്രയൊക്കെയുണ്ടെങ്കിലും കൂര്‍ക്ക വളര്‍ത്തല്‍ നമ്മുടെ നാട്ടില്‍ ഇനിയും പ്രചരിക്കേണ്ടതുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ അല്പം കാര്യമായും മറ്റിടങ്ങളില്‍ അങ്ങിങ്ങുപേരിനും മാത്രമേ കൂര്‍ക്ക കൃഷി ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് കൂര്‍ക്കയെ സാധ്യതകള്‍ ഇനിയും ചൂഷണം ചെയ്യപ്പെടാത്ത കിഴങ്ങുവിള എന്ന് വിശേഷിപ്പിക്കുന്നത്. എക്കാലവും നല്ല ഡിമാന്‍ഡുള്ളതും വില്പനയ്ക്ക് വൈഷമ്യമില്ലാത്ത തുമാണെങ്കിലും കൂര്‍ക്ക കൃഷി വ്യാപിച്ചിട്ടില്ല. ഉരുളക്കിഴങ്ങിനോട് രൂപസാമ്യവും സമാനമായ പോഷകഗുണങ്ങളുമുണ്ട് കൂര്‍ക്കയ്ക്ക്. അതുകൊണ്ടുതന്നെ ഇതിന് 'ചീനന്റെ ഉരുളക്കിഴങ്ങ്' എന്ന് ഓമനപ്പേരുമുണ്ട്.

ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ കൃഷിയാണ് കൂര്‍ക്കയുടേത്. അന്നജവും മാംസ്യവും ധാതുക്കളും പഞ്ചസാരയും പുറമേ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കുന്ന ഫ്ലേവനോയിഡുകളും ഇതിലടങ്ങിയിട്ടുണ്ട്. ചെളി അധികമുള്ള സ്ഥലമൊഴിച്ച് എവിടെയും കൂര്‍ക്ക വളര്‍ത്താം. ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ പ്രിയം. വളരുമ്പോള്‍ മഴ കിട്ടിയാല്‍ നന്ന്. മഴയില്ലെങ്കില്‍ നനച്ചു വളര്‍ത്തണമെന്നേയുള്ളൂ. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ കൂര്‍ക്ക നടാം. സപ്തംബറില്‍ നട്ടാല്‍ നല്ല വലിപ്പമുള്ള കൂര്‍ക്ക വിളവെടുക്കാം. കൂര്‍ക്കച്ചെടിയുടെ തലപ്പ് തന്നെയാണ് നടുക. ഞാറ്റടിയൊരുക്കി അതില്‍ തൈകള്‍ വളര്‍ത്തുകയാണ് ആദ്യപടി. ഇത് നടുന്നതിന് ഒന്നരമാസം മുന്‍പുവേണം. ഒരേക്കര്‍ സ്ഥലത്ത് കൃഷിയിറക്കാന്‍ തൈകള്‍ കിട്ടാന്‍ ഏതാണ്ട് രണ്ടരസെന്റ് സ്ഥലത്ത് ഞാറ്റടിയിടണം. സെന്റിന് 10 കിലോ എന്ന അളവില്‍ ചാണകപ്പൊടി ഇട്ട് ഒരുക്കിയസ്ഥലത്ത് തടംകോരി അതില്‍ 15 സെ.മീ. ഇടയകലത്തില്‍ വിത്തുകിഴങ്ങ് പാകണം. പാകി ഒരു മാസം കഴിയുമ്പോള്‍ തലപ്പുകള്‍ മുറിക്കാം. ഈ തലപ്പുകള്‍ 30 സെ.മീ. അകലത്തില്‍ പ്രധാന കൃഷിയിടത്തിലെ തടങ്ങളില്‍ നടണം. ഇടയ്ക്ക് കളയെടുപ്പ് നടത്തണം. അടി വളമായി സെന്റൊന്നിന് 40 കിലോ ചാണകപ്പൊടി, 260 ഗ്രാം യൂറിയ, 1.5 കി.ലോ സൂപ്പര്‍ ഫോസ്‌ഫേറ്റ്, 335 ഗ്രാം പൊട്ടാഷ് വളം എന്നിവയാണ് ശുപാര്‍ശ. കൂടാതെ ആറാഴ്ച കഴിഞ്ഞ് ഇതേഅളവില്‍ യൂറിയയും പൊട്ടാഷും മേല്‍വളമായി നല്‍കാം. ഒപ്പം ചുവട്ടില്‍ മണ്ണിളക്കുകയും വേണം.

കൂര്‍ക്കയ്ക്ക് സാധാരണ രോഗ-കീട ശല്യമൊന്നും ഉണ്ടാകാറില്ല. ഇടയ്ക്ക് നിമാവിര ബാധ ഉണ്ടായേക്കാം. ഇതിന് നേരത്തേതന്നെ കൃഷിയിടം താഴ്ത്തിയിളക്കുകയും മുന്‍ കൃഷിയുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കത്തിക്കുകയും ചെയ്താല്‍ മതി. നട്ട് 5-ാം മാസം കൂര്‍ക്ക വിളവെടുക്കാം. ഉണങ്ങിയ വള്ളി നീക്കി കിഴങ്ങിന് മുറിവുപറ്റാതെ ശ്രദ്ധയോടെ ഇളക്കിയെടുക്കണം. നിധി, സുഫല, ശ്രീധര തുടങ്ങിയ മികച്ച ഇനങ്ങള്‍ ഇന്ന് കൂര്‍ക്കയിലുണ്ട്. ഇതില്‍ നിധിയും സുഫലയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും 'ശ്രീധര' കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെയും കണ്ടെത്തലുകളാണ്. കൂര്‍ക്ക നടും മുന്‍പ് മെയ്-ജൂണില്‍ കൂര്‍ക്കപ്പാടത്ത് മധുരക്കിഴങ്ങിന്റെ 'ശ്രീഭദ്ര' എന്ന ഇനം നട്ടുവളര്‍ത്തിയാല്‍ അത് നിമാവിരകള്‍ക്ക് ഒരു കെണിവിളയാകുകയും ചെയ്യും. കൂര്‍ക്ക മെഴുക്കുപുരട്ടിയും സവിശേഷമായ കൂര്‍ക്ക അച്ചാറുമൊക്കെ എന്നും എല്ലാവര്‍ക്കും പ്രിയ വിഭവങ്ങളാണ്

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate