অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞു വിശേഷങ്ങള്‍

അമ്മേ എനിക്ക് വിശക്കുന്നു

മടി കാണിക്കുന്ന കുട്ടിയെ ഭക്ഷണം കഴിപ്പിക്കാനുള്ള എളുപ്പ വഴികള്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു..

രാവിലെ പ്രയാസപ്പെട്ട് ഉണ്ടാക്കിയ ദോശ എങ്ങനെയെങ്കിലും മൂന്നു വയസുകാരന്‍ ജിത്തുവിന്റെ വായില്‍ കയറ്റാനുള്ള തത്രപ്പാടിലാണ് പ്രീത. ദോശ ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ജിത്തുവിന് ദോശ വേണ്ട. ഇടിയപ്പം മതി. ഇഷ്ടമില്ലാത്ത ദോശ തിന്നാന്‍ നിര്‍ബന്ധിക്കുന്നതിനാല്‍ ജിത്തുവിന് ദേഷ്യവും ഒപ്പം കരച്ചിലും. കരച്ചില്‍ നിര്‍ത്താന്‍ പ്രീത ടി.വി. വച്ചുകൊടുത്തു. പക്ഷെ ടി.വി. നോക്കിക്കൊണ്ടിരിക്കുന്നതല്ലാതെ ജിത്തു ദോശ കഴിക്കുന്നില്ല. പ്രീത പകരം പാല്‍ നല്‍കി. പക്ഷെ, പാലും ജിത്തു കുടിക്കുന്നില്ല. പ്രീതയ്ക്ക് ദേഷ്യവും കരച്ചിലും വന്നു.

ഭക്ഷണശീലം വളര്‍ത്തിയെടുക്കേണ്ടത് ഒരു കലയാണ്. അതിന് തയ്യാറെടുപ്പുകള്‍ ചെറുതിലേ തുടങ്ങണം. കുട്ടിയുടെ ഭക്ഷണ സമയം കുഞ്ഞിനോട് സംസാരിച്ചും, കഥ പറഞ്ഞും, കളിച്ചും, ചിരിച്ചും സന്തോഷകരമാക്കണം. അമ്മയും ആ സമയം ആസ്വദിക്കണം. എങ്കിലേ കുഞ്ഞും ഭക്ഷണം ആസ്വദിച്ച് കഴിക്കുകയുള്ളൂ.

ചില കുട്ടികള്‍ പതിനെട്ടു മാസം പ്രായമാകുമ്പോഴെ ഭക്ഷണം തനിയെ കഴിച്ചു തുടങ്ങും. ആഹാരം തനിയെ കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ കുഞ്ഞ് വൃത്തിയും, വെടിപ്പുമായി കഴിക്കുമെന്ന് വിചാരിക്കരുത്. ഒരു വലിയ ട്രേയ്ക്കകത്ത് പ്ലേറ്റ് വച്ച് കൊടുക്കുക. അപ്പോള്‍ വൃത്തിയാക്കാന്‍ എളുപ്പമാകും. ആദ്യമായി തനിയെ കഴിപ്പിക്കാന്‍ ശീലിപ്പിക്കുമ്പോള്‍ അമ്മ അടുത്തിരുന്ന് ഫുട്‌ബോള്‍ കമന്ററി പറയുന്നതുപോലെ രസകരമായി കുഞ്ഞിനെ ഓരോ സ്പൂണും എടുക്കാന്‍ പ്രേരിപ്പിക്കണം. കഴിക്കുമ്പോള്‍, അമ്മയ്ക്ക് സന്തോഷമായി, എന്നു പറഞ്ഞ് ചിരിച്ച് പ്രോത്സാഹിപ്പിക്കണം. പുതിയ ആഹാര സാധനങ്ങള്‍ പടിപടിയായി വേണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍. പക്ഷെ കട്ടി ആഹാരം കഴിപ്പിച്ചു തുടങ്ങുമ്പോള്‍ വളരെയേറെ ക്ഷമ ആവശ്യമാണ്. ആദ്യം ഏതൊരു പുതിയ ആഹാരവും കഴിച്ചു തുടങ്ങാന്‍ കുട്ടി വിമുഖത കാട്ടും. കുഞ്ഞുങ്ങള്‍ ആദ്യമായി ചവച്ചു തുടങ്ങുമ്പോള്‍ കുറച്ചു പ്രയാസം കാണിക്കും. ദോശയും, ചപ്പാത്തിയുമൊക്കെ പല ആകൃതിയിലും രൂപത്തിലുമൊക്കെ ഉണ്ടാക്കാം. ആപ്പിളിന്റെ ഷേപ്പിലും, മാങ്ങയുടെ ഷേപ്പിലും അക്ഷരങ്ങളുടെ ഷേപ്പിലും എളുപ്പത്തില്‍ ദോശ ഉണ്ടാക്കാവുന്നതേയുള്ളൂ. വലിയ ഇഡ്ഡലിയെക്കാളും കുഞ്ഞി ഇഡ്ഡലികള്‍ കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമാകും. ചപ്പാത്തിക്കും, ദോശക്കും വെജിറ്റബിള്‍സും, ജാമും, ചമ്മന്തിയും ഉപയോഗിച്ച് കണ്ണും, മൂക്കും ഉണ്ടാക്കി പല തരത്തില്‍ ആകര്‍ഷകമാക്കാം.

എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍ കുഞ്ഞുങ്ങള്‍ ഇഷ്ടപ്പെടും. അത് കൂടുതല്‍ വാങ്ങി കൊടുക്കുന്നത് നല്ലതല്ല. ചിപ്‌സ് മാത്രമേ കഴിക്കുകയുള്ളൂ എന്ന് പറഞ്ഞ് അതു മാത്രം കൊടുത്തു ശീലിപ്പിക്കരുത്. പാര്‍ട്ടി വേളയിലും, കുടുംബ സദസ്സിലും സ്വന്തം കുഞ്ഞിന്റെ ആഹാരദുഃശീലങ്ങള്‍ ചര്‍ച്ച ചെയ്ത് ആസ്വദിക്കുന്നത് ഒരു ഫാഷനാണ്. പക്ഷെ കുഞ്ഞിന്റെ ആഹാര ശീലത്തെ തികച്ചും ഹാനികരമായിട്ടാണ് ഇത് ബാധിക്കുന്നത്. മുന്‍പില്‍ ആഹാരം വയ്ക്കുമ്പോള്‍ കുഞ്ഞിന്റെ അബോധമനസ്സില്‍ ആഹാര വിരക്തിയെപ്പറ്റിയുള്ള നിരന്തര ചര്‍ച്ചയാകും പൊങ്ങിവരുക. തല്‍ഫലമായി ആഹാരം കഴിക്കാനുള്ള പ്രവണത കുറയും. കൊച്ചു കുഞ്ഞിന്റെ മുന്നില്‍ വച്ച് എപ്പോഴും കുഞ്ഞ് ആഹാരം കഴിക്കണമെങ്കില്‍ ഭയങ്കര പ്രയാസപ്പെടണം എന്ന തരത്തിലുള്ള സംസാരം ഒഴിവാക്കണം.

കുട്ടി പതിവായി ടി.വി. കണ്ട് കൊണ്ടേ ആഹാരം കഴിക്കൂ എന്ന് ചില അമ്മമാര്‍ പരാതിപ്പെടുക പതിവാണ്. കൊച്ചുകുഞ്ഞിന് ആഹാരം കഴിക്കാന്‍ നേരം ആരാണ് ടി.വി. ഓണ്‍ ചെയ്ത് കൊടുത്തത് ? ദുഃശീലങ്ങളെല്ലാം ശീലിപ്പിച്ചതിനു ശേഷം എല്ലാം കുട്ടിയുടെ കുഴപ്പം കൊണ്ടാണെന്ന് പറയുന്നത് മാതാപിതാക്കളുടെ സ്ഥിരം ഏര്‍പ്പാടാണ്. ടി.വി. കണ്ടുകൊണ്ട് ആഹാരം കഴിക്കുമ്പോള്‍ കുട്ടിയുടെ ശ്രദ്ധ മുഴുവന്‍ ടി.വി.യിലായിരിക്കും. വായ്ക്കകത്ത് എന്താണ് പോകുന്നത് എന്ന് പോലും കുഞ്ഞ് അറിയുന്നില്ല. എന്നാല്‍ കഴിക്കുന്ന ഓരോ സാധനത്തെക്കുറിച്ചും അത് ഉണ്ടായതിനെ കുറിച്ചും അമ്മ എന്ത് പ്രയാസപ്പെട്ടാണ് അത് ഉണ്ടാക്കിയതെന്നും കുഞ്ഞിന് കഥ രൂപത്തില്‍ പറഞ്ഞു കൊടുക്കാം. മാത്രമല്ല അടുത്ത ദിവസം അമ്മ ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ മൂന്നു വയസുകാരന് ചെറിയ ഒരു ഉരുള കൊടുത്ത് കേക്കിന്റെ പലകയിന്മേല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ അവനെ പ്രേരിപ്പിക്കുകയും ആവാം.

കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്ക് പോയപ്പോള്‍ ഒരു സുഹൃത്ത് മിക്‌സി കൂടി കൊണ്ടുവന്നു. എന്തിനാണെന്ന് തിരക്കിയപ്പോഴാണ് വിവരമറിഞ്ഞത്. സ്വന്തം കുട്ടി ആഹാരം കഴിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടായതിനാല്‍ എല്ലാ ആഹാരവും മിക്‌സിയിലടിച്ചാണ് കൊടുക്കുന്നത്. ഇത്രയൊക്കെ പ്രയാസപ്പെട്ട് മിക്‌സിയിലടിച്ച് കൊടുത്താല്‍ തന്നെയും കുട്ടി കഴിക്കുന്നില്ല എന്ന പരാതിയായിരുന്നു അമ്മയ്ക്ക്. കട്ടി ആഹാരം കുറച്ചു മിനക്കെട്ട്, ക്ഷമിച്ച് തന്നെ കുഞ്ഞിന് കൊടുത്തു ശീലിപ്പിക്കണം. കട്ടി ആഹാരം കഴിക്കേണ്ട സമയത്ത് അതു ശീലിപ്പിക്കാതെ എളുപ്പത്തിന് പാനീയരൂപത്തിലുള്ള ആഹാരം കൊടുത്തു ശീലിപ്പിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും യോജിച്ചതല്ല.

ദേ... അമ്മേ നിക്ക് ദേശ്യം വരണ്ണ്ട്‌ട്ടോ...

കുഞ്ഞുങ്ങളുടെ അമിത ദേഷ്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒരുപാടാണ്. ഇത് നിയന്ത്രിക്കാന്‍ എന്തൊക്കെ വഴികള്‍? പ്രശസ്ത ചൈല്‍ഡ് സൈക്കോളജിസ്റ്റ് ഡോ.എ.നിര്‍മല വിശദീകരിക്കുന്നു...

സീമയുടെ മോന്‍ എട്ടു വയസുകാരന്‍ ഗൗതം മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. ഇളയ മകള്‍ക്ക് നാലു മാസം പ്രായം. പൊതുവെ ശാന്തപ്രകൃതക്കാരനായ ഗൗതമിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സീമയ്ക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല മോന്റെ നല്ല സ്വഭാവത്തെക്കുറിച്ച് നാലുപേര്‍ കൂടുന്നിടത്തൊക്കെ സീമയും ഭര്‍ത്താവ് ശ്രീജിത്തും വാചാലമാകുമായിരുന്നു.

അങ്ങനെയിരിക്കെയാണ് സീമ എന്നെ കാണാന്‍ വന്നത്. മുഖം കണ്ടാല്‍ തന്നെ അറിയാം, ആകെ അസ്വസ്ഥമായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് ഗൗതമിന്റെ സ്വഭാവത്തിന് ഒരു മാറ്റം. സ്‌കൂളില്‍ നിന്നും വരുമ്പോഴെ ദേഷ്യം. ബാഗ് വലിച്ചെറിയുന്നു. എന്ത് ആഹാരം കൊടുത്താലും ഇഷ്ടപ്പെടില്ല. കുറ്റം കണ്ടെത്തും. ഇഷ്ടപ്പെട്ട കളിപ്പാട്ടം ആയിട്ടും ദീര്‍ഘനേരം കളിക്കാന്‍ പോലും പറ്റുന്നില്ല. പറയുന്നതൊന്നും മനസ്സിലാക്കാനോ കേള്‍ക്കാനോ ഉള്ള ക്ഷമ കാണിക്കുന്നില്ല.

ആവശ്യമില്ലാതെ വെറുതെ ചിണുങ്ങുന്നു. ഇഷ്ടമായി കഴിച്ചുകൊണ്ടിരുന്ന ദോശ ഇപ്പോള്‍ ഒട്ടും ഇഷ്ടമല്ല. എന്തു കൊടുത്താലും തൃപ്തിയില്ല. പെട്ടെന്ന് ദേഷ്യം. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം. കാര്യം ചോദിച്ചിട്ട് വ്യക്തമായി ഒന്നും പറയുന്നില്ല.

ഇളയകുഞ്ഞിനെ നോക്കുന്നത് കൊണ്ട് സീമയ്ക്ക് ഗൗതമിന്റെ സ്‌കൂളില്‍ പോയി തിരക്കാന്‍ പറ്റിയില്ല. ശ്രീജിത്ത് പോയി തിരക്കിയപ്പോള്‍ സ്‌കൂളില്‍ കാര്യമായി ഒരു പ്രശ്‌നവുമില്ലെന്ന് ടീച്ചര്‍ പറഞ്ഞു. പിന്നെ എന്താണ് കുഴപ്പം ? ഗൗതമിന്റെ ദേഷ്യം കാരണം വീട്ടിലെ അന്തരീക്ഷമാകെ തകിടം മറിഞ്ഞു.

ഗൗതമിന് എന്താണ് സംഭവിച്ചത് ? അതുവരെ വീട്ടില്‍ ഗൗതമിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത്, ആവശ്യങ്ങള്‍ക്കനുസൃതമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ സഹായത്തിനായി അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു. ഇളയ സഹോദരിയുടെ വരവോടു കൂടി തന്റെ പ്രാധാന്യം കുറഞ്ഞതായി അവന് തോന്നി. ആകപ്പാടെ ഒരു വൈകാരികമായ ഒരു അരക്ഷിതാവസ്ഥ. സ്വന്തം വസ്തുക്കളോടുതന്നെ പരിധിയില്‍ കവിഞ്ഞ സ്വാര്‍ത്ഥത ഈ സമയത്തു അവന് അറിയാതെ തോന്നാം. ഗൗതമിന് അനിയത്തി ഗാര്‍ഗിയെ സ്‌നേഹമാണെങ്കിലും എങ്ങുനിന്നോ അറിയാതെ അബോധമനസ്സില്‍ അവളോട് ഒരുതരം പക ഉയരുന്നു.

മൂത്ത കുഞ്ഞിലുണ്ടാക്കുന്ന ഉല്‍കണ്ഠ പൊതുവെ അച്ഛനമ്മമാര്‍ മനസ്സിലാക്കാറില്ല. ഗൗതം നോക്കുമ്പോള്‍ ഗാര്‍ഗിയെ ഏതു സമയവും അമ്മ കൈയിലെടുത്ത് ഓമനിക്കുന്നു. ഉമ്മ കൊടുക്കുന്നു. ഗാര്‍ഗി ഇല്ലാതെ അമ്മ തന്റെ അടുത്തുപോലും വരുന്നില്ല. ഗാര്‍ഗിക്ക് കിട്ടുന്ന പ്രത്യേക ശ്രദ്ധയും, ശാരീരിക സമ്പര്‍ക്കവും ഗൗതമിന്റെ സ്ഥാനത്തിനു നേരെയുള്ള ഭീഷണിയായി തോന്നുന്നു. അതുവരെ തന്റേതുമാത്രമായിരുന്ന അച്ഛനും അമ്മയും വേറെയാളുടേതു കൂടിയായി. അച്ഛനമ്മമാര്‍ ഓര്‍ക്കേണ്ട കാര്യം മൂത്തയാളുടെ അസൂയ മൂലമുള്ള പ്രവൃത്തികള്‍ തുടക്കത്തില്‍ എത്ര ശ്രമിച്ചാലും വ്യക്തമായി കണ്ടുപിടിക്കാന്‍ കുറച്ചു പ്രയാസമാണ്. നഖം കടി, സാധാരണയില്‍ കവിഞ്ഞ സംസാരം, സംസാരമില്ലായ്മ, വെറുതെയുള്ള വാശികള്‍, തനിയെ ചെയ്യാവുന്ന പ്രവൃത്തികള്‍ക്കുപോലും അച്ഛന്റെയും അമ്മയുടേയും സഹായം ആവശ്യപ്പെടല്‍, എല്ലാറ്റിനോടും ദേഷ്യം എന്നിങ്ങനെ പോകുന്നു ലക്ഷണങ്ങള്‍.

ഓരോരുത്തരുടേയും ദേഷ്യത്തിന് കാരണം കണ്ടെത്തിവേണം അതിനു പരിഹാരം ഉണ്ടാക്കേണ്ടത്. ഇവിടെ ഗൗതമിന് വേണ്ടത്ര പരിഗണന കിട്ടാത്തതും, വാല്‍സല്യ പ്രകടനങ്ങളുടെ പോരായ്മയും ആയിരുന്നു ദേഷ്യത്തിന് കാരണം. സീമ ഗൗതമിന് കൊടുക്കുന്ന സ്‌നേഹത്തിന്റെയും, പരിഗണനയുടെയും അളവ് കൂട്ടുവാന്‍ പറഞ്ഞപ്പോള്‍ സീമയ്ക്കും ദേഷ്യം വന്നു. ''ഞാന്‍ ഗാര്‍ഗിയെ നല്ലതുപോലെ നോക്കുന്നതുപോലും ഇല്ല. കൂടുതല്‍ സമയവും മൂത്ത മോന്റെ പുറകെ ആണ്........'' സീമ വാചാലയായി. പക്ഷെ വേണ്ടത്ര പരിഗണന കിട്ടിയിരുന്നുവെങ്കില്‍ ഗൗതം ഇങ്ങനെ ആവശ്യമില്ലാതെ ദേഷ്യം പ്രകടമാക്കുകയില്ല എന്നതാണ് സത്യം. അനുസരണയില്ലാതെ ദേഷ്യത്തോടെ ഇരിക്കുന്ന കുഞ്ഞിനെ കൈകാര്യം ചെയ്യുന്നത് വളരെ ക്ഷമയോടുകൂടെ വേണം. ഏതൊരമ്മയ്ക്കും മക്കളോട് തുല്യസ്‌നേഹമായിരിക്കും ഉള്ളിലുള്ളത്. പക്ഷെ ഉള്ളിലുള്ള സ്‌നേഹം പ്രകടിപ്പിച്ചെങ്കില്‍ മാത്രമെ കൊച്ചുകുഞ്ഞുങ്ങള്‍ക്ക് അത് തൃപ്തിയായി അനുഭവിച്ചറിയാന്‍ സാധ്യമാകൂ. ചുരുക്കത്തില്‍ അമ്മമാര്‍ മൂത്ത കുഞ്ഞിന്റെ മുമ്പില്‍ ബോധപൂര്‍വ്വം സ്‌നേഹപ്രകടനം നടത്തണം എന്ന് സാരം.

ഇളയ കുഞ്ഞുവാവയ്ക്ക് ഉമ്മ കൊടുക്കുന്നതു പോലെ കൂടുതല്‍ ഉമ്മകളും, തലോടലുകളും മൂത്തയാള്‍ക്കും കൊടുക്കുക. വിരുന്നുകാര്‍ വരുമ്പോള്‍ സൗഹൃദ സംഭാഷണത്തില്‍ മൂത്തകുഞ്ഞിനെ കുറിച്ച് കൂടുതല്‍ പ്രകീര്‍ത്തിക്കുക. രാത്രിയും ഉറക്കമില്ലാത്തതു കാരണവും ജോലികൂടുതല്‍മൂലവുമുണ്ടാകുന്ന അമ്മയുടെ ക്ഷീണവും, പ്രയാസങ്ങളും മുതിര്‍ന്നവരോട് പറയുന്നതുപോലെ മൂത്തയാളിനോടും പങ്കുവയ്ക്കുക. ഇങ്ങനെ അംഗീകരിക്കുന്നതുവഴി വലിയ സന്തോഷം വരും. അമ്മയ്ക്കും, അച്ഛനും ഏറ്റവും ഇഷ്ടം മോനെതന്നെയാണെന്ന് സ്വകാര്യമായി ഇടയ്ക്കിടെ അറിയിക്കണം. ഇങ്ങനെ അംഗീകാരവും, അഭിനന്ദനങ്ങളും കിട്ടുമ്പോള്‍ അസൂയമൂലം ഉണ്ടായ ദേഷ്യം കുറയും.

ഇനി കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന ദേഷ്യപ്രകടനങ്ങളെപ്പറ്റി വിലയിരുത്താം. കുട്ടികളൊക്കെ തന്നെ അസ്വസ്ഥരും, ദുഃഖിതരുമാവുമ്പോള്‍ അവരുടെ വികാരം പ്രകടിപ്പിക്കാനായി ആവശ്യമില്ലാതെ കരച്ചില്‍, ചിണുങ്ങല്‍, മറ്റുള്ളവരെ ശല്യപ്പെടുത്തല്‍ തുടങ്ങിയ പ്രവൃത്തിയും ഏര്‍പ്പെടാറുണ്ട്. എന്താണിതിനു കാരണം? സ്ഥായിയായ ദേഷ്യപ്രകടനങ്ങള്‍ മിക്കവാറും ലാളിച്ചു വഷളാക്കപ്പെട്ട കുട്ടികളിലാണ് സ്ഥിരമായി കണ്ടുവരാറുള്ളത്. കുട്ടികള്‍ക്കൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പകരം അവനെ കളിപ്പാട്ടങ്ങള്‍ കൊണ്ട് സംതൃപ്തനാക്കാനോ അമിതമായി സ്‌നേഹം പ്രകടിപ്പിക്കാനോ ശ്രമിക്കുന്ന മാതാപിതാക്കള്‍ക്കാണ് ഈ പ്രശ്‌നം കൂടുതലായി നേരിടേണ്ടി വരുന്നത്.

കുട്ടികള്‍ ഇഷ്ടമുള്ള ആള്‍ക്കാരുടെ അടുത്താവും ദേഷ്യം പ്രകടിപ്പിക്കുക. ഇത് ഉടനെതന്നെ നിയന്ത്രിക്കേണ്ടതാണ്. കുഞ്ഞിന്റെ ദേഷ്യം നിയന്ത്രിക്കുന്നതിന് മുമ്പ് മാതാപിതാക്കള്‍ സ്വയം വിലയിരുത്തുക. അച്ഛനമ്മമാര്‍ കുഞ്ഞിന്റെ മുന്‍പില്‍ വച്ച് ആവശ്യമില്ലാതെ തര്‍ക്കങ്ങളും ഉറക്കെയുള്ള സംസാരവും നിര്‍ബന്ധമായും ഒഴിവാക്കണം. ബഹളങ്ങളും, കോപപ്രകടനങ്ങളും നിറഞ്ഞ ഒരു അന്തരീക്ഷത്തിലാണ് കുട്ടി വളരുന്നതെങ്കില്‍ കുഞ്ഞിന് സ്വാഭാവികമായും ദേഷ്യം കൂടും. ക്ഷിപ്രകോപിയായ മാതാപിതാക്കള്‍ക്ക് സ്വന്തം കുഞ്ഞുങ്ങളുടെ ദേഷ്യം നിയന്ത്രിക്കാന്‍ സ്വല്‍പം പ്രയാസം വരും. കാരണം അനുകരണത്തിലൂടെയാണ് ഒട്ടുമിക്ക സ്വഭാവവും കുഞ്ഞുങ്ങളില്‍ രൂപപ്പെടുന്നത്.

കുട്ടിയുടെ ദേഷ്യപ്രകടനം തീരെ പ്രോത്സാഹിപ്പിക്കരുത്. വികാരാധീനനായി നില്‍ക്കുന്ന കുട്ടിയെ നിയന്ത്രിക്കാന്‍ വിവേകമുള്ള മാതാപിതാക്കള്‍ക്ക് നിഷ്പ്രയാസം കഴിയും. അതിനുള്ള കഴിവ് ഓരോരോ മാതാപിതാക്കളിലും ദൈവം തന്നിട്ടുണ്ട്. അത് ഉപയോഗിക്കാത്തതാണ് കാരണം.

സ്വന്തം കുട്ടിക്ക് എപ്പോഴൊക്കെയാണ് ദേഷ്യം വരുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ എളുപ്പം മനസ്സിലാക്കാവുന്നതേ ഉള്ളൂ. ആവശ്യമില്ലാത്ത ദേഷ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കരുത്. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ദേഷ്യപ്പെടുമ്പോള്‍ അവഗണിക്കുക, അംഗീകരിക്കാതിരിക്കുക. നിരന്തരമായ അവഗണനയും, അംഗീകാരമില്ലായ്മയും കോപപ്രകടനങ്ങളെ ശമിപ്പിക്കും. ദേഷ്യപ്രകടനം കഴിഞ്ഞ് ശാന്തനായിരിക്കുമ്പോള്‍ കുട്ടിയെ വിളിച്ച് സ്വകാര്യമായി കാര്യം തിരക്കുക.

ദേഷ്യം നല്ല വികാരമല്ല. ദേഷ്യപ്പെടുന്നതുവഴി ബാക്കിയുള്ളവര്‍ക്ക് നമ്മോട് വെറുപ്പ് തോന്നും. ദേഷ്യം വരുമ്പോള്‍ നമ്മുടെ മുഖം വികൃതമാകുന്നതുപോലെ നമ്മുടെ മനസ്സും ചിന്തകളും വികൃതമാകും. തല്‍ഫലമായാണ് നാം ചീത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് എന്നും പറഞ്ഞു മനസ്സിലാക്കുക. ബോധപൂര്‍വ്വമായ ഇത്തരം മനസ്സിലാക്കലുകള്‍ കുട്ടിയുടെ അബോധമനസ്സില്‍ രൂപപ്പെടുത്തേണ്ടത് മാതാപിതാക്കളുടെ ചുമതലയാണ്. അതിനുപകരം, എന്റെ കുട്ടിക്ക് എളുപ്പത്തില്‍ ദേഷ്യം വരും, അവനെ നിയന്ത്രിക്കാന്‍ പ്രയാസമാണ് എന്നു കുട്ടിയുടെ മുമ്പില്‍ വച്ചുതന്നെ ചര്‍ച്ച ചെയ്യാതിരിക്കുക. യാതൊരു കാരണവശാലും ബഹളം നിര്‍ത്തുന്നതിന് സമ്മാനം നല്‍കി ദേഷ്യം നിര്‍ത്തുന്ന രീതി ശരിയല്ല.

കോപം നിയന്ത്രിക്കാന്‍ വിശ്രമത്തിന് കഴിയും. കുട്ടിക്ക് ഇടയ്ക്കിടെ ആവശ്യത്തിന് വിശ്രമം കൊടുക്കണം. യോഗ പരിശീലിപ്പിക്കുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്.. വെള്ളത്തിന് നമ്മുടെ മനസ്സിനെ ശാന്തമാക്കാന്‍ പ്രത്യേക കഴിവുണ്ട്. ഇഷ്ട ഗാനങ്ങള്‍ കേള്‍ക്കുവാനും, ഇഷ്ട ദൈവത്തെ പ്രാര്‍ത്ഥിക്കുവാനും ശീലിപ്പിക്കണം. അച്ഛനും, അമ്മയ്ക്കും ദേഷ്യം വരുമെന്നും നമ്മള്‍ അത് എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്നും പറഞ്ഞു കൊടുക്കാം. ചിലപ്പോള്‍ നിങ്ങളുടെ സ്പര്‍ശനമോ, തലോടലോ കുഞ്ഞിനെ ശാന്തനാക്കിയേക്കും. അവന്‍ ശാന്തനാകുന്നതു വരെ നിശബ്ദത പാലിക്കുന്നതും അനുയോജ്യമാണ്.

മിണ്ടാത്ത കുട്ടിയെ മിണ്ടിക്കാം

സംസാരിക്കാന്‍ വൈകുന്ന കുട്ടിക്ക് ചികിത്സ മാത്രമല്ല വേണ്ടത്. അമ്മയുടെയും അച്ഛന്റെയും സ്‌നേഹവും പരിചരണവും കൂടിയേ തീരൂ...

രണ്ട് വയസ്സ് പ്രായമായിട്ടും കുഞ്ഞ് എന്താണൊന്നും മിണ്ടാത്തത്... ഒരു ശബ്ദം പോലും ഉണ്ടാക്കുന്നില്ലല്ലോ...എപ്പോഴും മിണ്ടാതിരുന്ന് കളിക്കും ,അത്ര തന്നെ..അച്ഛനമ്മമാര്‍ക്ക് ആധിയാവാന്‍ മറ്റെന്ത് വേണം ! ' ഇവന്റെ അച്ഛന്‍ മിണ്ടിത്തുടങ്ങിമ്പോള്‍ വയസ്സ് പത്താ...' , വീട്ടിലെ മുത്തശ്ശിമാര്‍ ആശ്വസിപ്പിക്കും.പ്രശ്‌നം അവിടംകൊണ്ടും തീരില്ല. വയസ്സ് മൂന്ന് കഴിഞ്ഞിട്ടും കുഞ്ഞ് സംസാരിക്കുന്നില്ല. പിന്നെ ഡോക്ടര്‍, ചികിത്സ...

നിസ്സാരമാക്കരുത്

പല കാരണങ്ങള്‍ കൊണ്ടാണ് കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വൈകുന്നത് ( സ്പീച്ച് ഡിലെ ). അവയില്‍ ചിലത് ജന്മനാ ഉള്ള കാരണങ്ങള്‍കൊണ്ടാണ്. ചിലത് വളര്‍ച്ചയുടെ ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഉണ്ടാവുന്നതും.

കേള്‍വിശക്തിക്ക് കുഴപ്പമുള്ള കുഞ്ഞുങ്ങള്‍ സംസാരിക്കാന്‍ വിമുഖത കാട്ടാറുണ്ട്. ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കളിപ്പാട്ടം കിലുക്കിക്കാണിച്ച് കളിപ്പിക്കുക. കുഞ്ഞ് ശബ്ദം കേട്ട ഭാഗത്തേക്ക് ശ്രദ്ധ തിരിക്കുന്നുണ്ടോ എന്ന് നോക്കുക. യാതൊരു പ്രതികരണവുമില്ലെങ്കില്‍ വിവരം നിര്‍ബ്ബന്ധമായും ഡോക്ടറോട് പറയണം. സ്‌ക്രീനിങ്ങ് ടെസ്റ്റ് ചെയ്ത് കേള്‍വിക്കുറവുണ്ടോ എന്നറിയണം.

നേരത്തെയുള്ള ജനനം, പാരമ്പര്യമായി കേള്‍വിശക്തിക്ക് പ്രശ്‌നമുള്ള കുടുംബപശ്ചാത്തലം, എന്നിവയും മഞ്ഞപ്പിത്തം, ജന്മനാലുള്ള തൈറോയിഡ് കുഴപ്പങ്ങള്‍, ഓട്ടിസം, ബുദ്ധിമാന്ദ്യം എന്നീ രോഗങ്ങളും കുഞ്ഞുങ്ങളില്‍ കേള്‍വിക്കുറവിന് ഇടയാക്കാം.

ഇരട്ടക്കുട്ടികളാണെങ്കില്‍ ചിലപ്പോള്‍ അവരുടെ സംസാരം വൈകാറുണ്ട്. കുഞ്ഞുങ്ങളെ നന്നായി കൊഞ്ചിച്ച് അമ്മമാര്‍ സംസാരിക്കാറുണ്ടല്ലോ. ഇത് ഭാഷ പഠിക്കാന്‍ അവര്‍ക്ക് ഉത്സാഹം നല്‍കും.

മറ്റുള്ളവര്‍ പറയുന്നത് കേട്ടാലേ കുഞ്ഞുങ്ങള്‍ നന്നായി സംസാരിക്കുകയുള്ളൂ. അധികം സംസാരിക്കാത്ത മാതാപിതാക്കളുടെ മക്കള്‍ സംസാരിക്കാന്‍ വൈകിയേക്കും. അതുപോലെ ഒന്നിലധികം ഭാഷ പറയുന്നവരാണ് അച്ഛനമ്മമാരെങ്കില്‍ മക്കള്‍ ചിലപ്പോള്‍ ഭാഷ പഠിച്ചെടുക്കാന്‍ താമസിക്കും. കുഞ്ഞുങ്ങളുടെ സംസാരശക്തി വികസിക്കാന്‍ നിശ്ചിതമായ പ്രായമില്ല. സാധാരണനിലയില്‍ ആറ് മാസംതൊട്ട് ശബ്ദമുണ്ടാക്കിത്തുടങ്ങും. ഇതില്‍ ആഴ്ചകളുടെയോ ഒന്നോ രണ്ടോ മാസങ്ങളുടെയോ വ്യത്യാസം ഉണ്ടായാല്‍ പേടിക്കാനില്ല. വല്ലാതെ വൈകുന്നെങ്കില്‍ പരിശോധിക്കുകയും വേണം. ആണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ പെണ്‍കുട്ടികളിലാണ് ഭാഷാപരമായ കഴിവുകള്‍ വികസിക്കുന്നത്.

അച്ഛനമ്മമാരുടെ ശ്രദ്ധ കുഞ്ഞിന് ഏപ്പോഴും ആവശ്യമാണ്. ചില കുടുംബങ്ങളില്‍, കുഞ്ഞിന് അച്ഛനമ്മമാരുടെ ശാരീരികമായ അടുപ്പം തീരെ കിട്ടാതെ വരുമ്പോള്‍ സംസാരശേഷി വികസിക്കാതെ പോവാറുണ്ട്. വളരെ അപൂര്‍വ്വമായി, മാനസിക പീഡനങ്ങള്‍ക്കിരയാവുന്ന കുഞ്ഞുങ്ങള്‍ക്കും ഇതേ അവസ്ഥ ഉണ്ടാവാറുണ്ട്. വൈകാരികമായ അടുപ്പം കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമാണ്. ആരും അടുത്തില്ലാതെ ഒറ്റയ്ക്ക്് ഏറെ സമയം ചെലവഴിക്കുന്ന കുഞ്ഞുങ്ങളിലും സംസാരവൈകല്യങ്ങള്‍ കാണാറുണ്ട്. ശബ്ദങ്ങളുടേയും വാക്കുകളുടേയും നടുവില്‍ ഭാഷയും സംസാരവും ശ്രദ്ധിച്ച് ജീവിക്കുമ്പോഴാണ് അവരില്‍ ഭാഷാകഴിവ് രൂപപ്പെടുന്നത്.

എട്ടാം മാസത്തില്‍ കുഞ്ഞ് ഒരു അക്ഷരമെങ്കിലും പറഞ്ഞിരിക്കണം. പത്താം മാസത്തില്‍ 'കാക്ക', ' അമ്മ' എന്നിങ്ങനെ രണ്ട് വാക്കുകള്‍ വരെ പറയുന്നു. ഒന്നാം വയസ്സില്‍ രണ്ടോ മൂന്നോ വാക്കുകള്‍, അര്‍ത്ഥം മനസ്സിലാക്കിത്തന്നെ പറയും. 15-ാം മാസത്തില്‍ കുഞ്ഞ് വേഗത്തില്‍ സംസാരിക്കും. നമുക്കത് മുഴുവനായും മനസ്സിലാവില്ല. ആളുകളുടെ പേര് പറയും. 18-ാം മാസത്തില്‍ കണ്ണ്, ചെവി, മൂക്ക് എന്നൊക്കെ പറയുന്നത് കേള്‍ക്കാം. രണ്ടാം വയസ്സില്‍ 'അമ്മ പോയി ' എന്നും 'ഞാന്‍ വന്നു' എന്നുമൊക്കെ പറയും. മൂന്ന് - നാല് വയസ്സില്‍ കൊച്ചു വാചകങ്ങള്‍ പറയാറാവും.

ഭാഷ പഠിപ്പിക്കാന്‍ കളികള്‍

ഒരു വയസ്സിനും മൂന്ന് വയസ്സിനും ഇടയില്‍ കുട്ടികളെ ഭാഷയിലേക്ക് അടുപ്പിക്കുക എളുപ്പമാണ്. ഇക്കാലത്ത് നിറപ്പകിട്ടുള്ള ചിത്ര പുസ്തകങ്ങള്‍ കുഞ്ഞിനൊപ്പമിരുന്ന് വായിച്ച് പറഞ്ഞ് കൊടുക്കുക. കടുത്ത നിറങ്ങള്‍ കുഞ്ഞിന് ഇഷ്ടമാവും. ഓരോ ചിത്രവും ചൂണ്ടിക്കാട്ടി പേര് പറഞ്ഞ് കൊടുക്കുക. പുസ്തകത്തിലെ മാത്രമല്ല, തൊടിയിലെ മരങ്ങളുടേയും പൂക്കളുടേയും പേര് ചൂണ്ടിക്കാട്ടി പറഞ്ഞ് കൊടുക്കാം. കൊച്ചു ചിത്രകഥകള്‍ ഈ പ്രായത്തില്‍ അവര്‍ക്ക് നന്നേ രസിക്കും. നല്ല താളത്തിലുള്ള കുഞ്ഞിപ്പാട്ടുകള്‍ പാടിപ്പിക്കുക, പാടിക്കൊടുക്കുക.

അ... അമ്മ, ആ... ആന...

കോട്ടയം തിരുവഞ്ചൂര്‍ താഴൂര്‍ വീട്ടില്‍ ഇന്ന് സന്തോഷം നിറയുകയാണ്. നാല് വയസ്സുവരെ ഒരു വാക്കുപോലും മിണ്ടാതിരുന്ന, മീരാകൃഷ്ണ എന്ന കൊച്ചുമിടുക്കി ജീവിതം തിരിച്ചുപിടിച്ചതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍.

''വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം കഴിഞ്ഞുണ്ടായ കുഞ്ഞ്. പക്ഷേ, മാസം തികയാതെയുള്ള പ്രസവം. തൂക്കവും തീരെ കുറവ്. കുറേ ദിവസം ഇന്‍ക്യുബേറ്ററില്‍... മോളെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടില്ലെന്ന് വരെ തോന്നിയ നിമിഷങ്ങള്‍. പക്ഷേ, ദൈവം ഞങ്ങടെ പ്രാര്‍ഥന കേട്ടു'', മീരയുടെ അമ്മ സുധ ഓര്‍ക്കുന്നു.

''വളര്‍ച്ചയൊക്കെ സാധാരണപോലെത്തന്നെയായിരുന്നു. മോള്‍ അച്ഛന്‍, അമ്മ എന്നൊക്കെ വിളിക്കുന്നൊരു ദിവസം. അതായിരുന്നു ഞങ്ങളുടെ സ്വപ്‌നം. ആ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടായിരുന്നു പിന്നീടുള്ള കാര്യങ്ങളെല്ലാം. സാധാരണപോലെയുള്ള കളിയും ചിരിയുമെല്ലാമുണ്ട്. പക്ഷേ, ഒരു വയസ്സ് കഴിഞ്ഞിട്ടും ഒരക്ഷരം പോലും മിണ്ടാതായതോടെ ഞങ്ങള്‍ക്ക് ആധിയായി. ഞങ്ങള്‍ മോളുടെ കൂടെത്തന്നെയിരുന്നു. ഓരോ വസ്തുക്കളും ചൂണ്ടിക്കാണിച്ച് പേര് പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിച്ചു. 'അമ്മ', 'അച്ഛന്‍', 'വെള്ളം', 'ആന' എന്നിങ്ങനെ ഓരോ വാക്കുകളും പറഞ്ഞുകൊടുത്തു. പലപ്പോഴും ഞങ്ങള്‍ പറയുന്നത് ഏറ്റുപറയാന്‍ മോള്‍ ശ്രമിക്കുകയും ചെയ്തു. പക്ഷേ, 'ക്ക്' എന്നൊരക്ഷരം മാത്രമേ പുറത്തുവന്നുള്ളൂ.'' വേദനയോടെയേ ഇന്നും ആ ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ മീരയുടെ അച്ഛന്‍ ജയന് കഴിയുന്നുള്ളൂ.

കുറേ ചികിത്സകള്‍ ചെയ്‌തെങ്കിലും ഒന്നും ഫലം കണ്ടില്ല. നാക്കിന് കട്ടി കൂടിയാല്‍, ചില കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെയുണ്ടാകുമെന്ന് പലരും പറഞ്ഞു. പരിശോധിച്ച് നോക്കിയപ്പോള്‍ അതിലും പ്രശ്‌നമൊന്നുമില്ല. ഞങ്ങള്‍ നേരാത്ത നേര്‍ച്ചകളില്ല, കാണിക്കാത്ത ഡോക്ടര്‍മാരില്ല. എല്ലാവരും പറഞ്ഞത്, കുട്ടിക്ക് യാതൊരു കുഴപ്പവുമില്ല, വേഗം സംസാരിക്കും. നിങ്ങള്‍ കൂടുതല്‍ സമയം കുട്ടിയോടൊപ്പം ഇരുന്ന് ഓരോ വാക്കുകളും പറഞ്ഞ് പഠിപ്പിക്കണമെന്നാ. അവള്‍ പ്രതികരിച്ചാലും ഇല്ലെങ്കിലും'', സുധ ഓര്‍ക്കുന്നു.

''ഏറ്റവും വേദന തോന്നിയത് മറ്റുള്ളവരുടെ പരിഹാസം കേട്ടപ്പോഴായിരുന്നു. 'എന്തായിട്ടെന്താ, മിണ്ടാന്‍ കഴിയാത്ത കുട്ടിയല്ലേ?' പലരും പരിഹസിച്ചു.എങ്കിലും മറ്റു കുട്ടികളെപ്പോലെത്തന്നെ വളര്‍ത്തണമെന്നായിരുന്നു മോഹം. അങ്ങനെ അങ്കണവാടിയില്‍ ചേര്‍ത്തു. അവിടെയുള്ള കുട്ടികളുമായി ഇടപഴകുമ്പോഴെങ്കിലും എല്ലാം ശരിയാകുമെന്ന് ഓര്‍ത്തു. അവിടെ കുട്ടികളെ നോക്കാന്‍ രണ്ടു മൂന്നു പേരുണ്ടായിരുന്നു. അവര്‍ നാരങ്ങയും പഞ്ചസാരയുമൊക്കെ തൊട്ടുകാണിച്ച് അതിന്റെ പേരുകള്‍ പറഞ്ഞുകൊടുക്കും. അവള്‍ ഏറ്റുപറയാന്‍ ശ്രമിക്കുമെങ്കിലും അവ്യക്തമായ ചില വാക്കുകള്‍ മാത്രമാണ് പുറത്തുവരുന്നത്'', സുധ ഓര്‍മിച്ചു.

''അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ ഏറ്റുമാനൂരമ്പലത്തില്‍ പോയതായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ദാഹം തോന്നി. കുറേ എന്നെയിങ്ങനെ പിടിച്ചുവലിച്ചു. പിന്നീട്, പതുക്കെ 'ള്ളം' എന്നൊരു ശബ്ദം പുറത്തുവന്നു. പിന്നെ, അവ്യക്തമായി 'വെള്ളം' എന്നു പറഞ്ഞു. ഞങ്ങള്‍ക്ക് സന്തോഷംകൊണ്ട് എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഞങ്ങള്‍ പൊട്ടിക്കരഞ്ഞുപോയി.'' നഷ്ടപ്പെട്ടെന്നു കരുതിയ സന്തോഷം തിരിച്ചുകിട്ടുകയായിരുന്നു ജയനും സുധയ്ക്കും.

''പിന്നീട് ഞങ്ങള്‍ തുടര്‍ച്ചയായി ഓരോന്ന് ചോദിക്കാന്‍ തുടങ്ങി. ഓരോ വാക്കുകള്‍ പെറുക്കി പെറുക്കി അവള്‍ സംസാരിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ, നന്നായി സംസാരിച്ചു തുടങ്ങി. പാട്ട് കേട്ടാല്‍ എല്ലാം മറന്ന് അവള്‍ ശ്രദ്ധിക്കുമായിരുന്നു. സംസാരിച്ച് തുടങ്ങിയതോടെ, അതേറ്റു പാടാനുള്ള ശ്രമമായി. ഇതു കണ്ടപ്പോ ഞങ്ങള്‍ പാട്ടൊക്കെ റെക്കോഡ് ചെയ്തുകൊടുത്തു. ഇവിടെയുള്ള ക്ലബ്ബുകാരും മറ്റും പാട്ടുപാടാന്‍ മോളെ വിളിച്ചു തുടങ്ങി. പിന്നീട്, അമ്പലങ്ങളില്‍ ഉത്സവത്തിനും പാടിത്തുടങ്ങി. ഏറ്റുമാനൂര്‍ അമ്പലത്തില്‍ ഒരു മണിക്കൂറാണ് തുടര്‍ച്ചയായി പാടിയത്'', അമ്മ സുധയുടെ വാക്കുകളില്‍ അഭിമാനം നിറയുന്നു. മണര്‍കാട് സെന്റ് മേരീസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മീര.

വീടുകള്‍ തോറും പലഹാരങ്ങള്‍ വില്‍ക്കുന്ന ജോലിയാണ് ജയന്. സാമ്പത്തികപരാധീനതകളുണ്ടെങ്കിലും മകളെക്കുറിച്ച് നിറമുള്ള സ്വപ്‌നങ്ങള്‍ നെയ്യുകയാണ് ഈ അച്ഛനും അമ്മയും. ''മോളെ ഇനി സംഗീതം പഠിപ്പിക്കണമെന്നാണ് ഞങ്ങടെ ആഗ്രഹം.''

കടപ്പാട്: ഡോ.വി.കെ.പാര്‍വതി

ശിശുരോഗ വിഭാഗം മേധാവി

അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍

സയന്‍സസ്, തൃശൂര്‍

കണ്ണിലൊരു കണ്ണ് വേണം

കുഞ്ഞിനെ കണ്‍മണിയെന്നു സ്‌നേഹത്തോടെ വിളിക്കാറുണ്ട് നമ്മള്‍. അവരുടെ കണ്ണിന്റെ കരുതലിലും ഇതേ സ്‌നേഹം കാണിക്കാന്‍ മറക്കരുത്.

കുഞ്ഞ് ജനിക്കുമ്പോഴേ തുടങ്ങണം കണ്ണിന്റെ പരിചരണവും. നവജാതശിശുക്കള്‍ക്ക് മുതിര്‍ന്നവരുടെ അത്ര കാഴ്ചശക്തി ഉണ്ടാവില്ല. പക്ഷേ പിറന്നുവീഴുമ്പോള്‍തന്നെ അവര്‍ അനങ്ങുന്ന വസ്തുവിനെ നോക്കിത്തുടങ്ങണം. വളര്‍ച്ചക്കനുസരിച്ച് കാഴ്ചശക്തി മെച്ചപ്പെട്ടുകൊണ്ടിരിക്കും.

ഒരു വയസ്സാവുമ്പോഴേക്കും മുതിര്‍ന്നവരുടെ അത്രയും കാഴ്ചശക്തി ഉണ്ടാകും. ഒന്നരമാസമാവുമ്പോഴേക്ക് അമ്മയുടെ മുഖത്തേക്ക് കുഞ്ഞ് കണ്ണുറപ്പിച്ചുതുടങ്ങും. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഇങ്ങനെ ചെയ്യുന്നില്ലെങ്കില്‍ കാഴ്ചശക്തിക്ക് തകരാറുണ്ടോ എന്ന് പരിശോധിക്കണം.

കണ്ണിലെ പഴുപ്പ്

പിറന്നുവീഴുമ്പോഴേ ചിലപ്പോള്‍ കുഞ്ഞിന്റെ കണ്ണില്‍നിന്ന് മഞ്ഞകലര്‍ന്ന ദ്രാവകം വരുന്നത്് കാണാം. ഇങ്ങനെ വന്നാല്‍ അണുവിമുക്തമായ പഞ്ഞിയോ മൃദുവായ തുണിയോ കൊണ്ട് കണ്ണ് വൃത്തിയാക്കിക്കൊടുക്കണം. ഒരു കണ്ണ് തുടച്ച തുണികൊണ്ട് മറ്റേ കണ്ണില്‍ തുടയ്ക്കാതിരിക്കുക. കുളിപ്പിക്കുമ്പോള്‍ ശുദ്ധജലം ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണുകള്‍ കഴുകുന്നതും നല്ലതാണ്.

ആദ്യമാസങ്ങളില്‍തന്നെ ഒരു കണ്ണിന് ഇടയ്ക്കിടയ്ക്ക് കണ്‍പീളപോലെ വരുന്നതുകാണാം. കണ്ണില്‍നിന്ന് മൂക്കിലേക്കുള്ള നാളം വികസിക്കാത്തതിനാല്‍ കണ്ണുനീര്‍ കെട്ടിക്കിടന്ന് അവിടെ സൂക്ഷ്മാണുക്കള്‍ വളരുന്നതാണ് ഇതിന് കാരണം. പഴുപ്പ് കണ്ടാല്‍ ആന്റിബയോട്ടിക് തുള്ളിമരുന്നുകള്‍ ഉപയോഗിക്കാം. കുളിപ്പിക്കുമ്പോഴും മറ്റും മൂക്കിന്റെ വശങ്ങളില്‍ തടവുന്നതും നല്ലതാണ്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതല്‍ കാണുന്നത്. ഇതിനുശേഷവും പ്രശ്‌നം തുടരുന്നുണ്ടെങ്കില്‍ നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടണം.

കണ്‍കുരു ഉണ്ടാവുക, പൊടിവീഴുക, കണ്ണ് ചൊറിച്ചില്‍ എന്നിവയൊക്കെ കുഞ്ഞുങ്ങളില്‍ പതിവായി കാണുന്ന പ്രശ്‌നങ്ങളാണ്. ഇവയൊന്നും ഒട്ടും പേടിക്കേണ്ടതില്ല. വലിയ ബുദ്ധിമുട്ടുണ്ടാക്കാതെ ഈ പ്രശ്‌നങ്ങള്‍ കടന്നുപോവും. കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങിക്കൊടുക്കുമ്പോഴും കണ്ണിന്റെ കാര്യത്തിലൊരു ശ്രദ്ധ വേണം. കൂര്‍ത്തമുനകളും അരികുകളുമുള്ള കളിപ്പാട്ടംകൊണ്ട് കണ്ണിന്റെ അകത്ത് മുറിവുണ്ടാവാമെന്ന് മറക്കേണ്ട.

കാഴ്ചക്കുറവ് കാണാതെ പോവരുത്

നിസ്സാരലക്ഷണങ്ങളോടെയാവും കുഞ്ഞുങ്ങളിലെ കാഴ്ചക്കുറവിന്റെ തുടക്കം. കളിപ്പാട്ടങ്ങള്‍ക്കായി ആവശ്യത്തിലധികം തപ്പിത്തടയുന്നുണ്ടെങ്കില്‍ അവന്റെ മേല്‍ ഒന്നുകണ്ണുവെച്ചേക്കണം. നടക്കുമ്പോള്‍ തട്ടിത്തടഞ്ഞു വീഴുന്നതും കാഴ്ചക്കുറവിന്റെ ലക്ഷണമാവാം.സ്‌കൂളിലൊക്കെ പോയിത്തുടങ്ങുമ്പോള്‍ ടീച്ചര്‍ ബോര്‍ഡിലെഴുതുന്നത് വായിക്കാനുള്ള പ്രയാസം, പുസ്തകം അകലത്തില്‍ പിടിച്ച് വായിക്കുന്ന ശീലം, അടുത്ത് പിടിച്ച് വായിക്കുന്നത്്, അക്ഷരങ്ങളും വരികളും വളഞ്ഞിരിക്കുന്നതായി പറയുക എന്നിവയൊക്കെ കണ്ടാലും ശ്രദ്ധിക്കണം. വായിക്കുമ്പോള്‍ കണ്ണുവേദന, കണ്ണുനീര്‍ വരിക, തലവേദന എന്നിവയും കാഴ്ചക്കുറവിന്റെ ലക്ഷണങ്ങളാവാം. ഈ തകരാറുകള്‍ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങണം.

ആവശ്യമായ പോഷകാഹാരം കിട്ടിയില്ലെങ്കിലും കുഞ്ഞിന്റെ കാഴ്ചക്ക് പ്രശ്‌നങ്ങളുണ്ടാവാം. ചില കുട്ടികള്‍ക്ക് വൈകുന്നേരമാവുമ്പോള്‍ കാഴ്ച മങ്ങുന്നതായി തോന്നും. വിറ്റാമിന്‍ എ.യുടെ അഭാവം ഭക്ഷണത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണിത്. വിറ്റാമിന്‍ എ.യുടെ കലവറയായ നെല്ലിക്ക, കാരറ്റ്, ബ്രൊക്കോളി, പപ്പായ, മാങ്ങ എന്നിവയൊക്കെ കഴിക്കാന്‍ കുഞ്ഞിനെ ശീലിപ്പിക്കുകയാണ് ഉത്തമപരിഹാരം.

കാഴ്ചശക്തി പരിശോധിക്കാം

കുഞ്ഞിന്റെ കാഴ്ചശക്തി വളരെ നേരത്തെത്തന്നെ പരിശോധിപ്പിച്ച് തുടങ്ങണം. അതിന്് അക്ഷരങ്ങള്‍ എഴുതിത്തുടങ്ങുന്നതുവരെയോ വായിച്ചുതുടങ്ങുന്നതുവരെയോ കാത്തിരിക്കേണ്ടതില്ല, കാരണം മൂന്നുവയസ്സാവുമ്പോഴേക്കും കുഞ്ഞുങ്ങളില്‍ കാഴ്ചത്തകരാറുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

കോങ്കണ്ണ്, ഹ്രസ്വദൃഷ്ടി,ദീര്‍ഘദൃഷ്ടി തുടങ്ങിയവയൊക്കെ ഈ സമയത്തേ കണ്ടെത്താം. ഹ്രസ്വദൃഷ്ടിയുള്ള കുഞ്ഞുങ്ങള്‍ക്ക് അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാനാവും. പക്ഷേ അകലെയുളളവയുടെ കാഴ്ച മങ്ങിയിരിക്കും. അനുയോജ്യമായ കണ്ണട ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാം. ഇതിനുനേരെ വിപരീതമായ അവസ്ഥയാണ് ദീര്‍ഘദൃഷ്ടി. ഈ പ്രശ്‌നം കുഞ്ഞ് വളര്‍ന്നുവരുന്നതിനനുസരിച്ച് കുറഞ്ഞുവരാറുണ്ട്. കുട്ടികളില്‍ ഏറ്റവും സാധാരണമായ മറ്റൊരു നേത്രവൈകല്യമാണ് കോങ്കണ്ണ്. ഇത് ആറുമാസത്തിനുശേഷവും തുടരുകയാണെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.

മോഷ്ടാവ് ജനിക്കുന്നു

കുട്ടിമോഷ്ടാവ് എവിടെ ജനിക്കുന്നു? അവരവരുടെ വീടുകളില്‍ എന്നുതന്നെയാണ് പോലീസ് പറയുന്നത്. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി ബൈക്ക് മോഷ്ടിച്ച കേസുകളില്‍ 24 കുട്ടികളെ പോലീസ് അറസ്റ്റു ചെയ്തു. പിടിയിലായവരില്‍ ഭൂരിഭാഗവും 18 വയസ്സിനു താഴെ പ്രായമുള്ളവരായിരുന്നു. ഇവരേയും രക്ഷിതാക്കളേയും ഒന്നിച്ചിരുത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പോലീസ് ഒരു സംവാദം സംഘടിപ്പിച്ചു. ഈ സംവാദത്തില്‍ മിക്ക രക്ഷിതാക്കളുടെയും സംസാരത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, തങ്ങളുടെ മക്കളുടെ നീക്കങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവ് ഉണ്ടായിരുന്നു എന്നുതന്നെയാണ്. മോഷ്ടിച്ച തൊണ്ടിമുതലുകള്‍ മിക്കവരും സൂക്ഷിച്ചിരുന്നതും സ്വന്തം വീടുകളില്‍ത്തന്നെയായിരുന്നു. ഒരു രക്ഷിതാവ് പറഞ്ഞു, ''ബൈക്ക് വാങ്ങിക്കാനും കാതുകുത്തി കടുക്കനിടാനും നല്ല ഭക്ഷണം കഴിക്കാനും തലമുടി സ്റ്റൈലില്‍ വെട്ടാനുമൊക്കെ പൈസ വേണമെന്ന് പറഞ്ഞ് സ്ഥിരം വഴക്കാണ് വീട്ടില്‍. ഞങ്ങള്‍ക്കാണെങ്കില്‍ അതിനുള്ള സാമ്പത്തികശേഷിയില്ല. ഒരു ദിവസം അവനൊരു ബൈക്കുമായി വീട്ടില്‍ വന്നു. ആരുടെ ബൈക്കാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, വാങ്ങിക്കൊടുക്കാന്‍ ശേഷിയില്ലാത്ത ഞാനത് ചോദിച്ചാല്‍ പ്രശ്‌നം കൂടുകയേ ഉള്ളൂ. അതുകൊണ്ട് ഒന്നും മിണ്ടിയില്ല.''

കണ്ണൂര്‍ ജില്ലയിലെ ഒരു കേസില്‍ ഒരു രക്ഷിതാവിന്റെ ഇടപെടല്‍ പോലീസിനെപ്പോലും കുഴക്കി. മകന്റെ 'വളര്‍ച്ച'യില്‍ അസൂയാലുക്കളായ പോലീസ് അവനെ കള്ളക്കേസില്‍ കുടുക്കുന്നു എന്നാണ് ആ രക്ഷിതാവ് പറഞ്ഞത്. മലപ്പുറത്തെ മറ്റൊരു രക്ഷിതാവ് പറഞ്ഞു, ''കുട്ടികളാവുമ്പോള്‍ ചില്ലറ മോഷണങ്ങളൊക്കെ ചെയ്‌തെന്നിരിക്കും. ചെറുപ്പകാലത്ത് ഞാനും ഇങ്ങനെയൊക്കെ ചെയ്തിരുന്നു. വലുതാകുമ്പോള്‍ ഈ ശീലമൊക്കെ തനിയെ മാറിക്കൊള്ളും.''

''മോഷണക്കേസുകളില്‍ കുടുങ്ങുന്ന മിക്ക കുട്ടികളും മാതാപിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് വിട്ടുപോകുന്നവരാണ്. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ബൈക്കുമായി വീട്ടില്‍ വരുമ്പോള്‍ എവിടെ നിന്നാണ് അത് കിട്ടിയതെന്നും പെട്രോള്‍ ചിലവ് എങ്ങനെ കിട്ടുന്നു എന്നും ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്. കുട്ടി എന്തെങ്കിലും കടുംകൈ ചെയ്തുപോകുമോ എന്നാണവര്‍ ചിന്തിക്കുന്നത്'', കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ന്യൂറോസയന്‍സിലെ ഡയറക്ടര്‍ ഡോ. കെ. കൃഷ്ണകുമാര്‍ പറയുന്നു.

തങ്ങളുടെ കുട്ടികള്‍ തെറ്റുകാരല്ല എന്ന വിശ്വാസം രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്നതില്‍ തെറ്റില്ല. പക്ഷേ, അത് കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യത്തെ സംരക്ഷിക്കുന്ന മട്ടിലാകരുത്. ഡോ. കൃഷ്ണകുമാര്‍ തന്റെ ചികിത്സാനുഭവത്തില്‍ നിന്ന് ഒരു കഥ പറഞ്ഞു, ''14 വയസ്സുള്ള മകന്‍ വീട്ടില്‍നിന്ന് പണം മോഷ്ടിക്കുന്നു, ചോദ്യം ചെയ്താല്‍ എതിര്‍ത്ത് സംസാരിക്കുന്നു, ഭയങ്കര ദേഷ്യം എന്നൊക്കെ പറഞ്ഞ് ഒരാള്‍ മകനെ കൂട്ടി എന്നെ കാണാന്‍ വന്നു. ഞാന്‍ രക്ഷിതാവിനോട് അല്‍പനേരം പുറത്തിരിക്കാന്‍ പറഞ്ഞു. പിന്നെ അവന്റെയടുത്ത് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അവന്‍ എന്നോട് പറഞ്ഞു, ഇളയമ്മ മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. അവരെ കാണാന്‍ പോകുമ്പോള്‍ കുറച്ച് പൈസ വേണം എന്ന്. വളരെ സത്യസന്ധമായി തോന്നിയപ്പോള്‍ ഞാനവന് 100 രൂപ കൊടുത്തു. നാലഞ്ചു ദിവസത്തിനു ശേഷം അവന്റെ അച്ഛന്‍ എന്നെ കാണാന്‍ വന്നു. 'എന്റെ മോന്‍ ഡോക്ടറേയും പറ്റിച്ചു അല്ലേ' എന്ന് ചോദിച്ചു. ആ പയ്യന്‍ എന്നോടു പറഞ്ഞതെല്ലാം കളവായിരുന്നുവെന്ന് അപ്പോഴാണ് ഞാനറിയുന്നത്. ഇത് രക്ഷിതാവ് വന്ന് പറഞ്ഞതുകൊണ്ട് അവനെ വേണ്ട രീതിയില്‍ ചികിത്സിക്കാനായി. അല്ലെങ്കില്‍ കുട്ടിക്ക് യാതൊരു പ്രശ്‌നവുമില്ല എന്നു വിശ്വസിക്കുമായിരുന്നു ഞാന്‍.''

മാത്തോട്ടം നടുവട്ടത്തെ ഒരു വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണം അവസാനിച്ചത്, ആ വീട്ടിലെ കുട്ടിയില്‍ത്തന്നെ. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കയറിയ രീതിയില്‍ നടന്ന മോഷണത്തില്‍ നഷ്ടമായത് ഒന്നേകാല്‍ പവന്‍ സ്വര്‍ണം. വീട്ടിലെ പയ്യനെ ചോദ്യം ചെയ്തപ്പോള്‍ മോഷണകഥയുടെ ചുരുളഴിഞ്ഞു. അവനുള്‍പ്പെടെ 16-ഉം 17-ഉം വയസ്സുള്ള ഏഴു കൂട്ടുകാര്‍ ചേര്‍ന്നായിരുന്നു മോഷണം. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ 'കുട്ടിസംഘം' നടത്തിയ മറ്റു മോഷണങ്ങളുടെയും ചുരുളഴിഞ്ഞു. ഇവരില്‍ നിന്ന് 75,000 രൂപയും എയര്‍ഗണ്ണും പിടിച്ചു. കുട്ടിസംഘത്തിലെ മുതിര്‍ന്ന കുട്ടികള്‍ തോക്കു ചൂണ്ടിയാണ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. അടിപൊളി ഡ്രസ് വാങ്ങാനും ബൈക്ക് വാടകയ്‌ക്കെടുത്ത് ഓടിക്കാനുമാണ് മോഷണം തുടങ്ങിയതെന്ന് കുട്ടിസംഘം പോലീസിനോടു വെളിപ്പെടുത്തി.

പരിശീലനത്തിന് ഗുണ്ടകള്‍

'മോഷ്ടാക്കള്‍ കുട്ടികളാകുമ്പോള്‍ എളുപ്പം പിടിക്കപ്പെടും', സ്വാഭാവികമായി ജനം വിശ്വസിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇവര്‍ ചേ ട്ടന്‍മാരെക്കാള്‍ പ്രൊഫഷണല്‍സ് ആണെന്നാണ് പോലീസ് പറയുന്നത്. മിക്ക കുട്ടിമോഷ്ടാക്കള്‍ക്കും പരിശീലനം നല്‍കുന്നത് അതാതിടത്തെ ഗുണ്ടാസംഘങ്ങളാണ്. പ്രത്യുപകരമായി മോഷ്ടിക്കുന്ന മുതലുകള്‍ തുച്ഛമായ വിലയ്ക്ക് ഇവര്‍ക്ക് നല്‍കണം. 70,000 രൂപ വിലവരുന്ന ബൈക്കുകള്‍ പതിനായിരം രൂപയ്‌ക്കൊക്കെ ഇവരില്‍ നിന്ന് ഗുണ്ടാസംഘങ്ങള്‍ കൈക്കലാക്കുന്നു. ഗുണ്ടാസംഘത്തിലേക്ക് 'ഭാവിതലമുറയെ വാര്‍ത്തെടുക്കുക' എന്ന ഉദ്ദേശ്യവും അവര്‍ക്കുണ്ട്.

കണ്ടാല്‍ കള്ളന്മാരാണെന്ന് തോന്നില്ല എന്നതുതന്നെയാണ് കുട്ടിമോഷ്ടാക്കളെ പിടികൂടുന്നതിന് പ്രധാന തടസ്സം. ''മിക്കവരും നല്ല രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍. ജിമ്മില്‍ പോയി പെരുപ്പിച്ച മസിലുമായി ബൈക്കില്‍ ചെത്തിനടക്കുന്ന പയ്യന്‍സിനെ കണ്ടാല്‍ കള്ളനെന്നു എങ്ങനെ കരുതാന്‍ പറ്റും'', പോലീസ് നിസ്സഹായത വെളിപ്പെടുത്തുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ടാല്‍ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊന്നും ദൂഷ്യം കാണാന്‍ പറ്റില്ല. പക്ഷേ, സംഘം ചേര്‍ന്നാല്‍ മദ്യപാനവും പുകവലിയും മയക്കുമരുന്ന് ഉപയോഗവുമൊക്കെയുണ്ട്. ഇതിനൊക്കെയുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് പലരും മോഷണം തുടങ്ങുന്നത്.

ചെറുവണ്ണൂരില്‍ വെച്ച് കൈ കാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോയ ബൈക്കിനെ പിന്തുടര്‍ന്ന പോലീസ് ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരെ പിടികൂടി. ഒരു എഞ്ചിനീയറിങ് ഡിപ്ലോമ വിദ്യാര്‍ഥിയും ഒരു ബിരുദവിദ്യാര്‍ഥിയുമായിരുന്നു അവര്‍. വിശദമായ ചോദ്യം ചെയ്യലില്‍ അവര്‍ ഓടിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായി. ഇതിനു പുറമെ വേറെ ബൈക്ക് മോഷണങ്ങളും അവര്‍ നടത്തിയിട്ടുണ്ടെന്ന് പോലീസിനോടു സമ്മതിച്ചു. വ്യാജത്താക്കോലും ബൈക്കുകളുടെ ഫ്യൂസ് ഉരിമാറ്റിയുമായിരുന്നു അവരുടെ മോഷണം. ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഇവര്‍ പോലീസ് പരിശോധന കണ്ടാല്‍ വാഹനം ഉപേക്ഷിച്ച് മുങ്ങുകയാണ് ചെയ്തിരുന്നത്.

കുട്ടികള്‍ക്ക് നേര്‍വഴി കാണിക്കാം

കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുവരികയാണ്. അതു പാടില്ല. കുട്ടികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനുള്ള അവസരം കൊടുക്കണം. അത് കേള്‍ക്കാനുള്ള മനസ് രക്ഷിതാക്കള്‍ക്ക് ഉണ്ടാവുകയും വേണം.

 

അസ്വസ്ഥമായ കുടുംബാന്തരീക്ഷം കുട്ടികളുടെ മനസ്സും അസ്വസ്ഥമാക്കും. പരസ്​പരം വഴക്കുകൂടുന്ന മാതാപിതാക്കളെ കണ്ടു വളരുന്ന കുട്ടി അവരെ അനുസരിക്കാതെ വളരാനുള്ള പ്രവണത കാണിക്കും. മാതാപിതാക്കളില്‍ ഒരാളുടെ മാത്രം സംരക്ഷണത്തില്‍ വളരുന്ന കുട്ടിയിലും ഇതുപോലെയുള്ള പ്രവണത കാണാറുണ്ട്.

 

കുട്ടി ആരൂടെ കൂടെയാണ് ഇടപഴകുന്നത്, അവന്റെ കൂട്ടുകാര്‍ ആരൊക്കെ എന്നെല്ലാം രക്ഷിതാക്കള്‍ ചോദിച്ചറിയണം. കൂട്ടുകാരായ കുട്ടികളുടെ രക്ഷിതാക്കളുമായി ബന്ധം വെയ്ക്കുന്നതും നല്ലതാണ്. ഇതൊക്കെ കര്‍ശനമായി പട്ടാളച്ചിട്ട പോലെ ചെയ്യണം എന്നല്ല. അങ്ങനെ ചെയ്താല്‍ അത് വിപരീത ഫലമേ ഉണ്ടാകൂ. പട്ടാളച്ചിട്ടയില്‍ വളരുന്ന കുട്ടികള്‍ അച്ഛനമ്മമാരോട് റിബല്‍ സ്വഭാവം കാണിക്കുന്നത് സ്വാഭാവികമാണ്.

അവഗണന ഒരു കുട്ടിയും സഹിക്കില്ല. അവരുടെ സ്വാതന്ത്ര്യം അംഗീകരിക്കണം. അതേസമയം ആ സ്വാതന്ത്ര്യത്തിന് പരിധി വെയ്ക്കുകയും വേണം. കുട്ടികള്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍ തങ്ങള്‍ കൂടെയുണ്ടെന്ന് മാതാപിതാക്കള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം.

കുട്ടികളുടെ പോരായ്മകള്‍ മാത്രം ചൂണ്ടിക്കാട്ടി അവരെ ശാസിക്കരുത്. അവര്‍ക്കുള്ള കഴിവുകള്‍ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുക. പഠിക്കാന്‍ മോശമുള്ള കുട്ടി ചിലപ്പോള്‍ നന്നായി ചിത്രം വരയ്ക്കുമായിരിക്കും.

പോക്കറ്റ് മണി നല്‍കിയും അമിത വാത്സല്യം കാണിച്ചും കുട്ടികളുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കരുത്. ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹം കാണിക്കുന്നതും പൈസ കൊടുക്കുന്നതും മാതാപിതാക്കള്‍ ചോദിച്ചാല്‍ എന്തുംതരുമെന്ന ചിന്ത അവരിലുണ്ടാക്കും. പിന്നെ അനാവശ്യമായ കാര്യങ്ങള്‍ക്കുപോലും വാശി കാണിക്കാന്‍തുടങ്ങും.

കുട്ടികളുടെ കൈയില്‍ പരിധിയിലധികം പൈസ കാണുകയാണെങ്കില്‍ അത് എവിടെനിന്നു കിട്ടി, എങ്ങനെ കിട്ടി എന്നൊക്കെ അന്വേഷിച്ചറിയണം.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ വീട്ടില്‍ കൊണ്ടുവരുകയോ, കച്ചവടം നടത്തുകയോ ചെയ്യുന്നതായി അറിഞ്ഞാല്‍ അതിനെക്കുറിച്ചന്വേഷിക്കുക.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം വീട്ടില്‍ നിന്നു കൊടുക്കുക. ആത്മീയ മൂല്യങ്ങള്‍, മാനുഷികത, കാരുണ്യം തുടങ്ങിയവ ശീലിപ്പിക്കുക.

വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രകള്‍ നിരീക്ഷിക്കുക. സ്‌കൂള്‍ അധ്യാപകരുമായുള്ള രക്ഷിതാവിന്റെ ആശയവിനിമയം നിര്‍ബന്ധമാണ്. മാസത്തിലൊരിക്കലെങ്കിലും മകനെ പഠിപ്പിക്കുന്ന അധ്യാപകനെ നേരില്‍ക്കണ്ട് കുട്ടിയുടെ വിവരങ്ങള്‍ മനസ്സിലാക്കുക.

മക്കള്‍ മോഷണം നടത്തി എന്നറിഞ്ഞാല്‍ അതൊരു വൈകാരികപ്രശ്‌നമായി കണ്ട് അവരെ ശിക്ഷിക്കരുത്. കുട്ടിയോട് ഒരു കുറ്റവാളിയോടെന്നപോലെ പെരുമാറിയാല്‍ അതവന്റെ മനസ്സ് വേദനിപ്പിക്കും. ഇത് കളവുപറയാനും കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്ക് കടക്കാനുമുള്ള പ്രേരണയാകും. ചെയ്ത തെറ്റ് ബോധ്യപ്പെടുത്തിക്കൊടുത്ത് അവരെ തിരുത്താനാണ് ശ്രമിക്കേണ്ടത്.

ഒരു കളവുകേസില്‍ പിടിക്കപ്പെട്ടു എന്നതുകൊണ്ട് ആരും കള്ളനാകുന്നില്ല. മോഷണം നടത്തിയ കുട്ടിയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് അവനെ കൂടുതല്‍ കളവുകള്‍ക്ക് പ്രേരിപ്പിക്കുകയേ ഉള്ളൂ.

നമ്മുടെ നിയമത്തില്‍ 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ അവരെ ജുവനൈല്‍ ഹോമുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ജുവനൈല്‍ ഹോമുകളിലെത്തുന്ന കുട്ടികളില്‍ ചിലര്‍ തിരിച്ചിറങ്ങിയാല്‍ കൂടുതല്‍ കുറ്റുകൃത്യങ്ങളില്‍ പങ്കാളിയാവുന്നതായിട്ടാണ് കണ്ടുവരുന്നത്. ചിലരിലെങ്കിലും കൗണ്‍സലിങ് കൊണ്ട് മാറ്റിയെടുക്കാവുന്ന അസുഖത്തെ കൂടുതല്‍ ഗുരുതരമാക്കാനേ ഇത് ഇടവരുത്തൂ.

അവര്‍ പറയട്ടെ, നമുക്ക് കാതോര്‍ക്കാം

നമുക്കെപ്പോഴും തിരക്കാണ്. കുട്ടികള്‍ക്കുമതെ, സ്‌കൂളും പഠനവും. ഇതിനിടയില്‍ മക്കളോടൊന്ന് സംസാരിക്കാനെവിടെ സമയം. എന്തായാലും നമ്മുടെ തിരക്കിനും കുട്ടിയുടെ ഹോംവര്‍ക്കിനുമിടയില്‍ അവര്‍ക്കൊപ്പം ഒന്നു മിണ്ടിയും പറഞ്ഞുമിരിക്കാന്‍ സമയം കണ്ടെത്തിയേ പറ്റൂ. വളരുമ്പോള്‍ കുട്ടികളുടെ പ്രശ്‌നങ്ങളോരോന്നും മനസ്സിലാക്കാന്‍ നല്ലൊരു ആശയവിനിമയം നേരത്തെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. യോജിച്ച എല്ലാ അവസരങ്ങളും ഇതിനായി നമുക്ക് ഉപയോഗപ്പെടുത്താം.

കാറില്‍ കുട്ടിയോടൊപ്പം പോകുമ്പോള്‍ വെറുതെ സ്‌കൂളിലെ കാര്യങ്ങളോരോന്നും ചോദിച്ചറിയുക.

രാവിലെ നേരത്തെ ഉണര്‍ന്ന് വീടിന്റെ ഉമ്മറത്തോ മറ്റോ കുട്ടിയുമായി കുറച്ചുനേരം ചെലവഴിക്കാം. എന്തെങ്കിലുമൊക്കെ ചെറുതായി സംസാരിച്ചു തുടങ്ങുക. കുട്ടിക്ക് നല്ലൊരു ശ്രോതാവായി ഇരുന്നു കൊടുക്കുന്നതാണ് നല്ലത്.

രാത്രി ഉറങ്ങും മുമ്പ് കുട്ടിയോട് വെറുതെ വിശേഷങ്ങള്‍ തിരക്കുക. പലപ്പോഴും പകല്‍ പറയാന്‍ മടിക്കുന്ന പലതും കുട്ടി ഈ സമയത്ത് ടെന്‍ഷനില്ലാതെ പറഞ്ഞെന്നിരിക്കും.

വൈകിട്ടൊരു ഔട്ടിങ്ങ്. പറ്റുമ്പോഴൊക്കെയും വൈകുന്നേരങ്ങളില്‍ കുട്ടിയോടൊത്തൊരു ഔട്ടങ്ങിന് പോവുക. അതും നിങ്ങളും കുട്ടിയും മാത്രമായി. കുട്ടിക്ക് ഇഷ്ടമുള്ളൊരു കോഫി ഷോപ്പിലോ, ഹോട്ടലിലോ പോവാമല്ലൊ. അപ്പോഴും അതു സംസാരിക്കാനുള്ളൊരു അവസരമായി മാറ്റുക.

ടിവി കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും ചിലപ്പോള്‍ കുട്ടികളെയും ഒപ്പം കൂട്ടാം. വാര്‍ത്തകളും മറ്റു വിവരങ്ങളും അവരുമായി പങ്കിടാമല്ലോ.

കടപ്പാട്-channelkeralalzone.blogspot.in

അവസാനം പരിഷ്കരിച്ചത് : 5/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate