অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശ്വാസകോശ വിവരങ്ങള്‍

ശ്വാസകോശ വിവരങ്ങള്‍

ശ്വാസകോശം

അന്തരീക്ഷവുമായി നേരിട്ട് ബന്ധമുള്ള ഒരു ആന്തരിക അവയവമാണ് ശ്വാസകോശം. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന പല രോഗാണുക്കളും മറ്റ് അവയവങ്ങളെക്കാള്‍, നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനാണ്.

യാത്രാവേളകളില്‍ പൊടിയടിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് നമ്മളില്‍ ഓരോരുത്തരും സ്വീകരിക്കുന്നത്. പൊടിയടിക്കുന്ന അവസരങ്ങളില്‍ മാത്രം മതിയോ ഈ സുരക്ഷ. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി വീടിനകത്തും പുറത്തും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്്.

അന്തരീക്ഷവുമായി നേരിട്ട് ബന്ധമുള്ള ഒരു ആന്തരിക അവയവമാണ് ശ്വാസകോശം. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന പല രോഗാണുക്കളും മറ്റ് അവയവങ്ങളെക്കാള്‍, നേരിട്ട് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളത് ശ്വാസകോശത്തിനാണ്. ശ്വാസകോശരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണവും ഇതുതന്നെ.

ആരോഗ്യപ്രശ്‌നങ്ങള്‍


ശ്വാസകോശമെന്നത് നെഞ്ചിന്‍കൂടിനകത്തെ ആന്തരിക അവയവമാണ്. നെഞ്ചിന്റെ ഇരുവശങ്ങളിലുമായിട്ടാണ് ശ്വാസകോശം സ്ഥിതി ചെയ്യുന്നത്. രക്തത്തിലേക്ക് ഓക്‌സിജന്‍ കലര്‍ത്തുകയും രക്തത്തിലുള്ള കാര്‍ബണ്‍ഡയോക്‌സൈഡിനെ അന്തരീക്ഷത്തിലേക്ക് പുറന്തളളുകയുമാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം.

അണുബാധകള്‍ മൂലം വളരെ വേഗം ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്്. നിരന്തരമായി അണുബാധകളുണ്ടാകുന്നത് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. ശുചിത്വം പാലിക്കുകയെന്നതാണ് അണുബാധകളില്‍ നിന്നും രക്ഷ നേടാനുള്ള മാര്‍ഗം.

ധാരാളം വെള്ളം കുടിക്കുക. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

അണുബാധകള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിലൂടെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനാകും. മറ്റൊന്ന് അലര്‍ജി രോഗങ്ങളാണ്. ആസ്ത്മ, സി.ഒ.പി.ഡി. തുടങ്ങിയവയൊക്കെ അലര്‍ജി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളാണ്.

അപകടങ്ങളിലോ മറ്റോ നെഞ്ചിനുണ്ടാകുന്ന ക്ഷതങ്ങള്‍, ചെസ്റ്റ് ട്രോമ മൂലം ഉണ്ടാകുന്ന പരിക്കുകള്‍ ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് തടസമാകാം. ഇത് ശ്വാസകോശത്തിനു ചുറ്റും വെള്ളം കെട്ടികിടക്കുന്നതിനും വായു കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നതോടൊപ്പം പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

കാരണങ്ങള്‍


ശ്വാസകോശരോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനമാണ് വായു മലിനീകരണം. അന്തരീക്ഷത്തില്‍ നിന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ ശ്വാസകോശരോഗങ്ങളുണ്ടാക്കാം. ഇത് രണ്ട് തരത്തിലാകാം. വീട്ടിനുള്ളില്‍ നിന്നുമുണ്ടാകുന്ന പൊടിപടലങ്ങളും പുറത്തുനിന്നുള്ളവയുമാകാം. വായുവിലൂടെ ശ്വാസകോശരോഗങ്ങള്‍ സൃഷ്ടിക്കുന്നത് ഇവയാണ്.

നിരന്തരമുള്ള പുകവലിയും ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകും. ശ്വാസകോശത്തിലെ ടൂബ്യൂളുകളില്‍ രോമങ്ങളുള്ള സെല്ലുകളുണ്ട്. ശ്വാസകോശത്തിന്റെ ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് ഈ സെല്ലുകള്‍ ആവശ്യമാണ്. സീലിയ എന്നാണ് സെല്ലുകള്‍ അറിയപ്പെടുന്നത്.

ശ്വാസകോശത്തിലേക്ക് കടന്നുപോകുന്ന വായുവിനെ ഫില്‍റ്റര്‍ ചെയ്യുകയെന്നതാണ് സീലിയയുടെ പ്രവര്‍ത്തനം. ശുദ്ധമായ വായുവാണ് ശ്വാസകോശത്തിലേക്ക് എത്തേണ്ടത്. പുകവലിക്കുന്നവരില്‍ സീലിയയുടെ പ്രവര്‍ത്തനം ക്രമേണ നഷ്ടമാകും. ഇതേത്തുടര്‍ന്ന് വായുവിന്റെ ഫില്‍റ്ററേഷന്‍ സാധ്യമാകാതെ വരും.

ശ്വാസകോശത്തില്‍ പൊടിപടലങ്ങളും മറ്റും അടിഞ്ഞു കൂടുന്നതിനും ഇത് കാരണമാകും. പുകവലി മൂലം ശ്വാസകോശാര്‍ബുദ്ദത്തിനുള്ള സാധ്യതയും കുറവല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന അലര്‍ജി, അണുബാധ ഇവയൊക്കെ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകാം.

മറ്റ് അവയവങ്ങളെ ബാധിക്കാം


ശ്വാസകോശ രോഗങ്ങള്‍ മറ്റ് അവയവങ്ങളെയും ദോഷമായി തന്നെ ബാധിക്കാം. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പരസ്പരം ബന്ധിതമാണ്. ഓക്‌സിനേഷനു വേണ്ടി അശുദ്ധ രക്തം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യുന്നത് ഹൃദയമാണ്.

ഓക്‌സിജന്‍ ആഗിരണം ചെയ്തതിനു ശേഷം ശുദ്ധരക്തം ആദ്യമെത്തുന്നത് ഹൃദയത്തിലേക്കാണ്. പിന്നീട് മറ്റ് അവയവങ്ങളിലേക്ക് എത്തുന്നു. അതിനാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ഹൃദയത്തെയും ബാധിക്കാം.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ തകാരാറുണ്ടാകുമ്പോള്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് താഴ്ന്നു പോകും. ഓക്‌സിജന്‍ രക്തത്തില്‍ എത്തിക്കുകയെന്ന ശ്വാസകോശത്തിന്റെ പ്രധാന പ്രവര്‍ത്തനം തന്നെ നിലയ്ക്കും. അതേത്തുടര്‍ന്ന് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കുമുള്ള ഓക്‌സിജന്റെ വിതരണം കുറയും.

ഓക്‌സിജന്റെ അളവ് കുറയുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂടാനുമിടയാക്കാം. ശരീരത്തിന്റെ പ്രവര്‍ത്തന ശക്തിയെ ബാധിക്കുന്നതോടൊപ്പം ശ്വാസം മുട്ടല്‍, കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ കിതപ്പ്, അമിത ക്ഷീണം, ഉത്സാഹക്കുറവ് തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകാം.

വ്യായാമം ശീലമാക്കാം


ശ്വാസകോശം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ നിത്യേനയുള്ള വ്യായാമം ശീലമാക്കേണ്ടതുണ്ട്. വ്യായാമത്തിലൂടെ ശാരീരിക ഘടന നേടുന്നതോടൊപ്പം ശ്വാസകോശത്തിന്റെ ആരോഗ്യവും നിലനിര്‍ത്താനാകും.

വ്യായാമം ചെയ്യുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ധിക്കും. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. എയ്‌റോബിക് വ്യായാമങ്ങളാണ് ശ്വാസകോശത്തിന് ഉത്തമം.

നെഞ്ചിന്‍കൂടിനുള്ളിലെ മസിലുകളുടെ വികാസവും സങ്കോചവും ശരിയായി നടക്കുന്നതിനും വ്യായാമങ്ങള്‍ സഹായിക്കും. ശ്വാസകോശത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നതിനും ഉപകരിക്കും. ഇടയ്ക്കിടെ ശ്വാസന വ്യായാമങ്ങള്‍ ചെയ്യുന്നതും ശ്വാസകോശത്തിനു ഗുണം ചെയ്യും.

വെറുതെയിരിക്കുന്ന അവസരങ്ങളില്‍ നന്നായി ശ്വാസം ഉള്ളിലേക്ക് എടുത്ത്, സാവധാനം ശ്വാസം പുറത്തേക്ക് വിട്ടുനോക്കൂ. ഇത് ശ്വാസകോശത്തെ ശുദ്ധീകരിക്കുകയും, ഓക്‌സിജന്റെ കൈമാറ്റം വേഗത്തിലാകാനും സഹായകമാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


  1. വീടിനുള്ളില്‍ പുകവലി ഒഴിവാക്കുക. വീട്ടിലുള്ളവരോ പുറത്തു നിന്നുള്ളവരോ വീടിനുള്ളില്‍ പുകവലിക്കാതെ ശ്രദ്ധിക്കുക.
  2. വീട്ടിലെ ഫര്‍ണിച്ചറുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക. പൊടിപടലങ്ങള്‍ ഏറ്റവും കൂടുതല്‍ കാണാനിടയുള്ളത് ഫര്‍ണിച്ചറുകളിലാണ്.
  3. പകല്‍ സമയം മുറികളിലെ ജനാലകള്‍ തുറന്നിടുക. ശുദ്ധവായു ലഭിക്കുന്നതിനു സഹായിക്കും.
  4. രാസവസ്തുക്കള്‍ അടങ്ങിയ റൂം ഫ്രഷ്‌നസ് കഴിവതും ഉപയോഗിക്കാതിരിക്കുക. ഇതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അലര്‍ജി ഉള്ളവര്‍ക്ക് ദോഷം ചെയ്യും.
  5. വീട് കഴിയുന്നത്ര വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടെ വൃത്തയാക്കുന്നതും നന്നായിരിക്കും.
  6. ദിവസവും വ്യായാമത്തിനായി കുറച്ചു സമയം മാറ്റി വയ്ക്കുക. ട്രാഫിക്കും പൊടിയും കൂടുതലുള്ള സ്ഥലങ്ങള്‍ വ്യായാമത്തിനായി തിരഞ്ഞെടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
  7. ജോലി സ്ഥലത്തു നിന്നും പൊടി അടിക്കേണ്ടി വന്നാല്‍ അതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക. ഉദാഹരണത്തിന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പൊടി അടിക്കേണ്ടതായി വരാം. ഇത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ പാലിക്കുക.

ഡോ. സുരേഷ് ഇ. കെ
ഫിസിഷന്‍ , മേരി ക്യൂന്‍ ഹോസ്പിറ്റല്‍, കാഞ്ഞിരപ്പള്ളി

തയാറാക്കിയത്: -നീതു സാറാ ഫിലിപ്പ്

ബ്രോങ്കൈറ്റിസ്

 

പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകവലിക്കുമ്പോള്‍ പുറത്തു കടക്കുന്ന പുക ശ്വസിക്കുന്നവരെയും ബ്രോങ്കൈറ്റിസ് ബാധിക്കും

ഇടയ്ക്കിടെയുള്ള ചുമയായിരുന്നു രാധയുടെ പ്രശ്‌നം. ആദ്യമൊന്നും അത് ഗൗരവമായെടുത്തില്ല. ശക്തമായ ശ്വാസംമുട്ടല്‍ തുടങ്ങിയപ്പോഴാണ് ഡോക്ടറെ കാണിച്ചത്. പരിശോധനയുടെ റിസല്‍ട്ട് വന്നപ്പോള്‍ രാധ ശരിക്കും ഞെട്ടി.

ബ്രോങ്കൈറ്റിസ്! പുകവലിക്കുന്നവരിലാണ് ബ്രോങ്കൈറ്റിസ് കണ്ടുവരുന്നതെന്ന് അവള്‍ കേട്ടിട്ടുണ്ട്. ഭര്‍ത്താവും അച്ഛനും പുകവലിക്കും. എന്നിട്ടും അവര്‍ക്ക് കുഴപ്പമൊന്നുമില്ല. പിന്നെ തനിക്കെങ്ങനെ.

പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല പുകവലിക്കുമ്പോള്‍ പുറത്തു കടക്കുന്ന പുക ശ്വസിക്കുന്നവരെയും ബ്രോങ്കൈറ്റിസ് ബാധിക്കുമെന്ന് ഡോക്ടര്‍ക്ക് അവളെ പറഞ്ഞു മനസിലാക്കാന്‍ ഏറെ നേരം വേണ്ടിവന്നു.

പാസീവ് സ്‌മോക്കിംഗ്


ഒരാള്‍ പുകവലിക്കുമ്പോള്‍ പുറത്തുവിടുന്ന പുക അന്തരീക്ഷവായുവില്‍ കലര്‍ന്ന് പുകവലിക്കാത്ത മറ്റൊരാളുടെ ശ്വാസകോശത്തില്‍ പ്രവേശിക്കുന്നതിനെ പാസീവ് സ്‌മോക്കിംഗ് എന്ന് വിളിക്കുന്നു.

പുകവലിക്കാരുമായി അടുത്ത ബബന്ധമുള്ളവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലിക്കാരുടെ കുട്ടികളെ ശ്വാസകോശരോഗങ്ങള്‍ വേഗത്തില്‍ ബാധിക്കാന്‍ കാരണമിതാണ്.

ബ്രോങ്കൈറ്റിസ്


പുകവലിക്കുന്നവരില്‍ അധികം ആളുകളെയും ബാധിക്കുന്ന രോഗമാണ് ക്രോണിക് ബ്രോങ്കൈറ്റിസ്. മരണസാധ്യത വളരെ കൂടുതലാണ്. കാരണം ഈ രോഗം ശ്വാസകോശങ്ങളുടെ നാശത്തിന് കാരണമായിത്തീരുന്നു.

വിട്ടുമാറാത്ത ചുമ, കഫംകെട്ടുക, ശ്വാസംമുട്ടല്‍ എന്നിവയാണ് ബ്രോങ്കൈറ്റിസിന്റെ പ്രാരംഭലക്ഷണങ്ങള്‍. ശ്വാസകോശത്തിലേക്ക് വായു കടത്തിവിടുന്ന ബ്രോങ്കൈ നാളികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ബ്രോങ്കൈറ്റിസ് എന്നു പറയുന്നത്.

50 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ചെറുപ്പത്തിലേയുള്ള പുകവലി രോഗത്തെ നേരത്തെ ക്ഷണിച്ചുവരുത്തുന്നു. പുകവലികൂടാതെയും ബ്രോങ്കൈറ്റിസ് കണ്ടുവരാറുണ്ട്.

തടിമില്ലുകള്‍, ബേക്കറി, അമോണിയ പ്ലാന്റുകള്‍, പ്ലാസ്റ്റിക് മേഖല, കയര്‍, കല്‍പ്പണിക്കാര്‍, ഖനിത്തൊഴിലാളികള്‍ എന്നിവരിലും ബ്രോങ്കൈറ്റിസ് ബാധിക്കാറുണ്ട്. എന്നാല്‍ നൂറില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രമാണിതിനുള്ള സാധ്യത.

കുടുംബത്തിനുള്ളിലെ പുകവലിയോടൊപ്പം അടുപ്പും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും ക്രോണിക് ബ്രോങ്കൈറ്റിസിന് കാരണമായിത്തീരും.

സ്ത്രീകള്‍പോലും പുകവലിക്കുന്ന വിദേശരാജ്യങ്ങളില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി ഈ രോഗത്തിന് അടിമകളാകുന്നത് സ്ത്രീകളാണ്. ഗര്‍ഭിണികള്‍ പുകവലിക്കുന്നതും പുകശ്വസിക്കുന്നതും കുഞ്ഞിന്റെ ആരോഗ്യതെത പ്രതികൂലമായി ബാധിക്കുന്നു.

ധാരാളം ആളുകള്‍ പുകവലിക്കുന്നുണ്ടല്ലോ? എന്നാല്‍ എല്ലാവരിലും ബ്രോങ്കൈറ്റിസ് കാണാറില്ലല്ലോയെന്ന് ചിന്തിക്കുന്നവരും കുറവല്ല. എല്ലാ പുകവലിക്കാരേയും ബ്രോങ്കൈറ്റിസ് ബാധിക്കണമെന്നില്ല. ജനിതകവും പാരമ്പര്യവുമായ ഘടകങ്ങള്‍ക്ക് ഇതില്‍ ഒരു സുപ്രധാന പങ്കുണ്ട്.

പുകവലിമൂലമുള്ള രോഗങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 35 ലക്ഷം പേരാണ് ലോകത്ത് ഓരോ വര്‍ഷവും പുകവലി മുഖാന്തിരം മരിക്കുന്നത്. പുകവലി കാരണം കാന്‍സര്‍ വരാനുള്ള സാധ്യത ഇരട്ടിയാണ്. കാന്‍സര്‍ ബാധിച്ചു മരിക്കുന്നവരില്‍ മൂന്നിലൊരു ഭാഗവും ശ്വാസകോശാര്‍ബുദത്തിന്റെ ഇരകളാണ്.

നിക്കോട്ടിന്‍ മാത്രമല്ല, പുകയില കത്തുമ്പോഴുണ്ടാകുന്ന നൈട്രിക് ഓക്‌സൈഡ്, ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ നിരവധി രാസവസ്തുക്കളും ശരീരത്തെ ഗുരുതരമായി ബാധിക്കുന്നു.

രക്തക്കുഴലുകളില്‍ നിക്കോട്ടിന്‍ അടിഞ്ഞ് രക്തത്തിന്റെ സുഗമമായ സഞ്ചാരത്തെ തടസപ്പെടുത്തുന്നു. നേരിട്ട് കുത്തിവയ്ക്കുകയാണെങ്കില്‍ നിക്കോട്ടിനോളം പോന്ന വിഷം മറ്റൊന്നില്ലെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ശ്വാസകോശത്തിലെത്തുന്ന ഈ വിഷപദാര്‍ഥങ്ങള്‍ ബ്രോങ്കൈയുടെ മുകളിലുള്ള കോശങ്ങളെ ഉത്തേജിപ്പിച്ച് കഫം വര്‍ധിപ്പിക്കുന്നു. വായുവിലൂടെ അകത്തു കടക്കുന്ന പൊടിപടലങ്ങളെ നിയന്ത്രിച്ചു നിറത്തുന്ന ഫിലമെന്റുകളാണ് സിലിയ.

ഇവ ബ്രോങ്കൈയുടെ പ്രതലത്തില്‍ സ്ഥിതിചെയ്യുന്നു. അമിതമായ പുകവലി സിലിയയുടെ നാശത്തിന് കാരണമായിത്തീരുകയും വിഷാംശവും പൊടിയും ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഇത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും അസഹ്യമായ ശ്വാസംമുട്ടലിനും വഴിതെളിക്കുന്നു.

ഇടക്കിടെയുള്ള ചുമയാണ് ബ്രോങ്കൈറ്റിസിന്റെ തുടക്കം. പിന്നീട് നിര്‍ത്താതെയുള്ള ചുമയും ശക്തമായ ശ്വാസംമുട്ടലും കണ്ടുവരുന്നു. കഫത്തിന്റെ അളവ് സാധാരണയും കൂടുതലായിരിക്കും. പലരും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ഈ ലക്ഷണങ്ങള്‍ രോഗത്തെ അതിന്റെ ഗുരുതരാവസ്ഥയില്‍ എത്തിക്കുകയും ചികിത്‌സകള്‍ ഫലിക്കാതെവരികയും ചെയ്യുന്നു.

ശ്വാസകോശത്തിന്റെ ഭിത്തികളിലുണ്ടാകുന്ന ചെറിയ സുക്ഷിരങ്ങളാണ് രോഗത്തിന്റെ ആദ്യപടി. പിന്നീട് ശ്വാസകോശത്തിനു പൂര്‍ണമായും നാശം സംഭവിക്കുന്നു. ഇതോടെ കഠിനമായ ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങും. രോഗം ഹൃദയത്തെ ബാധിക്കുന്നതോടെ ബ്രോങ്കൈറ്റിസിന്റെ എല്ലാ അവസ്ഥകളും പൂര്‍ത്തിയാകുന്നു. ശരീരത്തില്‍ നീര് പ്രത്യക്ഷപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം.

ഈ അവസ്ഥയില്‍ രോഗിക്ക് എഴുന്നേറ്റു നടക്കാന്‍പോലും സാധിക്കുന്നില്ല. രോഗം മൂര്‍ധന്യാവസ്ഥയിലെത്തുമ്പോള്‍ രോഗിക്ക് ഓക്‌സിജന്‍ നല്‍കേണ്ടതായി വരുന്നു. സ്വയം ശ്വാസം എടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ഇതിനു കാരണം.

രോഗത്തിന്റെ ആരംഭഘട്ടത്തില്‍ പുകവലിശീലം ഉപേക്ഷിച്ചാല്‍ രോഗത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്നതില്‍ സംശയമില്ല. രോഗം ആദ്യഘട്ടം കഴിയുന്നതോടെ നിയന്ത്രിച്ചു നിര്‍ത്താനും ചികിത്‌സിച്ചു ഭേദമാക്കുവാനും പ്രയാസമാണ്. രക്തപരിശോധന, എക്‌സ്‌റേ എന്നിവയിലൂടെ ബ്രോങ്കൈറ്റിസിനെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കും.

മരുന്നുകളെക്കാള്‍ പ്രാധാന്യം ബോധവത്കരണത്തിനാണ്. കുട്ടികളില്‍ വെറും തമാശയ്ക്കു തുടങ്ങുന്ന പുകവലിശീലം പിന്നീട് നിര്‍ത്താന്‍ സാധിക്കാതെ വരുന്നു. പുകവലി രോഗങ്ങളെക്കുറിച്ച് സ്‌കൂള്‍ തലത്തിലും കോളജ് തലത്തിലും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം.

പുകവലി നിരോധനമൊക്കെ നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന് വിചാരിക്കുന്നവര്‍ ശ്രദ്ധിക്കുക പുകവലി നിങ്ങളെ മാത്രമല്ല സമൂഹത്തെയും കുടുംബാംഗങ്ങളെയും മാത്രമല്ല കുഞ്ഞുങ്ങളെപ്പോലും രോഗത്തിന്റെ ഭീകരാവസ്ഥയില്‍നിന്ന് ഒഴിവാക്കുന്നില്ല. സ്വന്തം ഇച്ഛാശക്തിയേക്കാള്‍ നല്ല വൈദ്യനും മരുന്നും വേറെയില്ലല്ലോ.

കടപ്പാട്:
ഡോ. പി.എസ്. ഷാജഹാന്‍

ശ്വാസതടസം

 

ബോധക്കേട്, രക്തചംക്രമണം തകരാറിലാകുക, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുക, ഹൃദയസ്തംഭനം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

ജീവിതത്തില്‍ മിക്ക സന്ദര്‍ഭങ്ങളിലും ഒരു മുന്നറിയിപ്പുമില്ലാതെ ശ്വാസതടസം കടന്നുവരാറുണ്ട്. ശ്വാസകോശത്തിന് ശുദ്ധവായു വേണ്ടത്ര അളവില്‍ കിട്ടാതിരിക്കുന്നതാണ് ഇതിനു കാരണം.

ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും വായു ശരിയായ അളവില്‍ ലഭിക്കാതെ വരുമ്പോള്‍, ശാരീരികപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നു. പ്രത്യേകിച്ച് ശാരീരികപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനമായ തലച്ചോറ്, വൃക്ക, ഹൃദയം എന്നിവിടങ്ങളില്‍ ശുദ്ധവായുവിന്റെ അഭാവം മരണത്തിനുവരെ കാരണമാകുന്നു.

മൂന്നുമിനിറ്റില്‍ കൂടുതല്‍ പ്രാണവായു കിട്ടാതെ വരുന്നതോടെ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നു. ബോധക്കേട്, രക്തചംക്രമണം തകരാറിലാകുക, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുക, ഹൃദയസ്തംഭനം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ മരണത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ തൊണ്ടയില്‍ കുടുങ്ങിയുള്ള അപകടങ്ങള്‍ കൂടിവരികയാണ്. അശ്രദ്ധമായി ഭക്ഷണം കഴിക്കുന്നതും വാരിവലിച്ചു കഴിക്കുന്നതുമെല്ലാം ഇതിന് കാരണമാണ്.

അതുപോലെ കൊച്ചുകുട്ടികള്‍ നെല്ലിക്ക, ഗോഡി, കല്ല് തുടങ്ങിയ വസ്തുക്കള്‍ വിഴുങ്ങാറുണ്ട്. ഇത് തൊണ്ടയിലും ശ്വാസകോശത്തിലും തങ്ങിനില്‍ക്കുന്നു. ഇതുമൂലം വായുവിന് ശ്വാസകോശത്തിലേക്കുള്ള ഒഴുക്ക് നഷ്ടപ്പെടുന്നു.

ഇത്തരം അവസരങ്ങളില്‍ രോഗിക്ക് പ്രഥമശുശ്രൂഷ നല്‍കുകയും ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കുകയും വേണം. 
  1. എന്തെങ്കിലും തൊണ്ടയില്‍ തടഞ്ഞെന്നു തോന്നിയാല്‍ ഉടന്‍ ചുമച്ച് പുറത്തെടുക്കാന്‍ ശ്രമിക്കണം.
  2. വായില്‍ കൈയിട്ട് ഛര്‍ദ്ദിക്കുന്നതും കുടുങ്ങിയ വസ്തുക്കള്‍ പുറത്തുപോകാന്‍ സഹായിക്കും.
  3. രോഗിയെ ഇരുത്തിയോ കിടത്തിയോ പുറത്തു തട്ടി തടസം നീക്കാന്‍ നോക്കണം. 4-5 പ്രാവശ്യം ഇത് ചെയ്യണം. വയറ്റില്‍ അമര്‍ത്തി ഞെക്കുന്നതും നല്ലതാണ്.
  4. ശ്വാസം സ്വയമെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൃത്രിമശ്വാസോച്ഛ്വാസം രോഗിക്ക് നല്‍കണം.

ജലം


വെള്ളത്തില്‍ വീണുള്ള അപകടങ്ങളും ഒട്ടും കുറവല്ല. പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളത്തില്‍ വീഴുമ്പോള്‍ ജലം മൂക്കിലൂടെയും വായിലൂടെയും ശ്വാസനാളത്തിലും ശ്വാസകോശത്തിലും പ്രവേശിക്കുന്നു.

ഇത് ശ്വാസനാളത്തിലെ കോശങ്ങളുടെ സങ്കോചത്തിന് കാരണമാകുന്നു. അപകടസാധ്യത വളരെ കൂടുതലായതിനാല്‍ ഇത്തരം സാഹചര്യത്തില്‍ സമയം ഒട്ടും നഷ്ടപ്പെടുത്താതെ പ്രഥമ ശുശ്രൂഷ ആരംഭിക്കണം.

രോഗിയുടെ ഉള്ളില്‍ പ്രവേശിച്ച ജലം എത്രയും വേഗം പുറത്തേക്ക് കളയുകയും ശുദ്ധവായു ആവശ്യത്തിന് ലഭ്യമാക്കുകയും വേണം. കരുതലോടെയുള്ള ശുശ്രൂഷയാണ്് ഈ രോഗിക്ക് ആവശ്യം.

  1. രോഗിയെ മലര്‍ത്തിക്കിടത്തി കൃത്രിമശ്വാസോച്ഛ്വാസം നല്‍കുക. രോഗിയുടെ ഹൃദയമിടിപ്പ് ശരിയായ നിലയാകുന്നതിന് നെഞ്ചില്‍ തുടര്‍ച്ചയായ് ഇടിക്കുക.
  2. നനഞ്ഞവസ്ത്രങ്ങള്‍ ഊരിമാറ്റുകയും ചൂടു നല്‍കുന്ന കമ്പിളിയോ പുതപ്പോകൊണ്ട് പുതപ്പിക്കുകയും വേണം.
  3. കൈയുടെ വെള്ളയും കാല്‍വെള്ളകളും നന്നായി തിരുമ്മി ശരീരത്തില്‍ ചൂട് വര്‍ദ്ധിപ്പിക്കാവുന്നതാണ്.
  4. വയറ്റില്‍ വെള്ളം തങ്ങിനില്‍ക്കുന്നുണ്ടെന്ന് തോന്നിയാല്‍, മേല്‍വയറില്‍ ഞെക്കി വെള്ളം പുറത്തേക്ക് കളയണം.

പ്രഥമശുശ്രൂഷ നല്‍കുന്നതോടൊപ്പംതന്നെ രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയും വേണം.

മഴക്കാലത്ത് കഴിവതും നദികളിലും കുളങ്ങളിലും കുളിക്കുന്നതും ഇറങ്ങുന്നതും ഒഴിവാക്കുകയെന്നതാണ് അപകടം തടയുന്നതിനുള്ള ഏറ്റവും നല്ല മുന്‍കരുതല്‍.

നീന്തല്‍ അറിയാത്തവര്‍ ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തരുത്. ഇത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. കരയില്‍നിന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുക്കാവുന്നതാണ്.

മുകളില്‍പ്പറഞ്ഞ കാരണങ്ങളല്ലാതെ മറ്റ് നിരവധി കാര്യങ്ങളും ശ്വാസതടസത്തിന് കാരണമാകാറുണ്ട്. 
  1. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവര്‍, അബദ്ധത്തില്‍ കട്ടിയുള്ള നൂലോ കയറോ കഴുത്തില്‍ കുടുങ്ങുക എന്നീ സാഹചര്യങ്ങളില്‍
  2. അലര്‍ജി, ആസ്തമ, അപസ്മാരം എന്നിവയുടെ മുന്നോടിയായും ശ്വാസതടസം അനുഭവപ്പെടാറുണ്ട്.
  3. വൈദ്യുതിഷോക്ക്, ചില ജീവികളുടെ കടി, കുത്ത്് എന്നിവയും ശ്വാസതടസം സൃഷ്ടിക്കാറുണ്ട്.
  4. വിഷപദാര്‍ത്ഥങ്ങള്‍, അപകടകാരികളായ വാതകങ്ങള്‍ എന്നിവ ശ്വാസകോശത്തില്‍ പ്രവേശിക്കുമ്പോള്‍.
  5. ബോധക്ഷയം സംഭവിക്കുമ്പോള്‍ നാക്ക് പുറകിലോട്ട് പോകുക, ഛര്‍ദ്ദി മൂക്കിലും ശ്വാസകോശത്തിലും തടഞ്ഞുനില്‍ക്കുക എന്നിവയെല്ലാം ശ്വാസതടസത്തിന് വഴിതെളിക്കാറുണ്ട്.
  6. നെഞ്ചിന് ഭാരമുണ്ടാക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്കും തലച്ചോറ്, നാഡിവ്യൂഹങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന ക്ഷതങ്ങളും ശ്വാസതടസത്തിന് വഴിതെളിക്കാറുണ്ട്.

കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നതും സമയം നഷ്ടപ്പെടുത്താതെയുള്ള പ്രഥമശുശ്രൂഷയുമാണ്. ഇത്തരം നിര്‍ണായക നിമിഷങ്ങളെ വിലമതിക്കത്തക്കതാക്കുന്നത്.

ശ്വാസതടസം എങ്ങനെ തിരിച്ചറിയാം


  1. ത്വക്കിനുണ്ടാകുന്ന നിറവ്യത്യാസം.
  2. ഹൃദയമിടിപ്പിനുണ്ടാകുന്ന വ്യതിയാനങ്ങള്‍, അമിതമായ വിയര്‍പ്പ്.
  3. ബോധക്ഷയം, ക്ഷീണം, നുരയും പതയും പ്രത്യക്ഷപ്പെടുക.
  4. നാസാദ്വാരങ്ങളും വായും ശ്വസിക്കുന്നതിനുവേണ്ടി ഉപയോഗിക്കുക. ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടാകുന്തോറും നാസാദ്വാരങ്ങളും വികസിക്കുന്നു.

പുകവലിശീലം

 

ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും

ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ നാശത്തിലേക്ക് നയിക്കുന്ന ദുശീലമാണ് പുകവലി. അതില്‍ നിന്നുള്ള മോചനം അത്ര ലളിതമല്ല. പുകവലിയില്‍ നിന്ന് രക്ഷ നേടുവാനുള്ള ഏറ്റവും നല്ല മാര്‍ഗം അതൊരിക്കലും ആരംഭിക്കാതിരിക്കുക എന്നതാണ്.

എന്നാല്‍ ആത്മഹത്യാപരമായ ഈ ശീലത്തില്‍ നിന്നും എത്രയും വേഗം മോചനം നേടുക അനിവാര്യമാണ്. കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും രക്ഷയാണ് ഇതിലൂടെ നേടുന്നത്. ശരിയായ ഇച്ഛാശക്തിയും അര്‍പ്പണ ബോധവുമുണ്ടെങ്കില്‍ ആര്‍ക്കും അതിന് കഴിയും.

തികച്ചും പ്രായോഗികവും മനഃശാസ്ത്രപരവുമായ സമീപനമാണ് പുകവലി ശീലത്തില്‍ നിന്നും മുക്തിനേടാന്‍ ഫലപ്രദം.

  1. ദോഷവശങ്ങള്‍ അറിയുക: പുകവലിയുടെ ഫലങ്ങളെപ്പറ്റി കൂടുതല്‍ അറിയുക, ബോധവാനാവുക
  2. ഉറച്ച തീരുമാനം എടുക്കുക: പുകവലിശീലം തനിക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്‌നേഹിതര്‍ക്കും വരുത്തുവാന്‍ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങേളയും ദുരന്തങ്ങളേയും ഓര്‍ത്ത് ഈ ദുശീലം നിര്‍ത്തുമെന്ന് ഉറച്ച തീരുമാനം എടുക്കുക.
  3. തീരുമാനം പരസ്യമായി പ്രഖ്യാപിക്കുക: കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സ്‌നേഹിതര്‍ എന്നിവരോട് ഈ തീരുമാനം പ്രഖ്യാപിക്കുക. അപ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന സന്തോഷവും അനുമോദനവും നിങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രചോദനമാകും.
  4. പുകവലിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളും ഒഴിവാക്കുക: ബാക്കിയുള്ള സിഗരറ്റുപായ്ക്കറ്റുകള്‍, കത്തിയ്ക്കാനുപയോഗിക്കുന്ന തീപ്പൊരി, ലൈറ്റര്‍, ആഷ്‌ട്രേ തുടങ്ങിയവ ഇനി നിങ്ങള്‍ക്കാവശ്യമേയില്ല. അവ ഒഴിവാക്കുക.
  5. മറ്റു പ്രവൃത്തികളിലേക്ക് തിരിയുക: പുകവലിക്കണമെന്ന കലശലായ അഭിനിവേശം ആദ്യമൊക്കെ ഉണ്ടാവാനിടയുണ്ട്. അപ്പോള്‍ ഗ്യാസ് മിഠായി വായിലിടുക, ച്യൂയിംഗം ചവയ്ക്കുക, ആപ്പിള്‍, പൈനാപ്പിള്‍, വെള്ളരിക്ക, കാരറ്റ് തുടങ്ങിയവയൊക്കെ സാവധാനം ചവച്ച് രുചിച്ച് കഴിക്കുക.
  6. ദിനചര്യകള്‍ പുതുമയുള്ളതാക്കുക: രാവിലെ ടോയ്‌ലറ്റില്‍ പോകുമ്പോള്‍, കാലിച്ചായയോ, കട്ടന്‍കാപ്പിയോ കുടിക്കുമ്പോള്‍ അല്ലെങ്കില്‍ ആഹാരം കഴിയുമ്പോള്‍ പുകവലി നിര്‍ബന്ധമുള്ളവരുണ്ട്. നാളുകളായി തുടര്‍ന്നുവരുന്ന ഈ ശീലം മൂലം ആ ദിനചര്യയും പുകവലിയുമായി ഒരുബന്ധം ഉടലെടുത്തിട്ടുണ്ടാവും. അതുകൊണ്ട് ആ സമയങ്ങളില്‍ പുകവലിക്കാനുള്ള പ്രവണത അതിശക്തമായിരിക്കും. ഇത്തരം ദിനചര്യകളോടനുബന്ധിച്ച് പുകവലിയ്ക്ക് പകരമായി രസമുള്ള മറ്റെന്തെങ്കിലും ചെയ്യുന്നത് ഫലപ്രദമായി കാണാറുണ്ട്.
  7. സാഹചര്യങ്ങള്‍ ഒഴിവാക്കുക: പുകവലി നിര്‍ത്തിയതിനുശേഷമുള്ള കുറച്ചുകാലമെങ്കിലും അതിനു പ്രേരണയുണ്ടാകാവുന്ന സാഹചര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുക.
  8. വ്യായാമം ദിനചര്യയില്‍ ഉള്‍പ്പെടുത്തുക: യോഗ, നടത്തം, സൈക്കളിംഗ്, നീന്തല്‍, മറ്റു വ്യായാമങ്ങള്‍ ഇവയിലൊന്നു ദിനചര്യയാക്കുക. സംഘര്‍ഷമകറ്റുന്നതിനും പുകവലിയ്ക്കാനുള്ള പ്രചോദനം കുറയുന്നതിനും ഇത് സഹായിക്കുന്നു.
  9. മാനസിക സംഘര്‍ഷങ്ങള്‍ അകറ്റുക: പുകവലിക്കുന്നതിനുള്ള പ്രവണത തോന്നുന്നത് മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുമ്പോഴാണ്. അപ്പോള്‍ ഒരു സിഗരറ്റു വലിച്ചാല്‍ സംഘര്‍ഷത്തിന് അയവ് കിട്ടുമെന്ന് വിചാരിക്കുന്നു. ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ അതൊരു ശീലമായിത്തീരുന്നു. അതുകൊണ്ട് മാനസിക സംഘര്‍ഷങ്ങള്‍ അകറ്റാനുള്ള റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ സ്വീകരിക്കണം.
  10. ഇഷ്ട ഹോബികള്‍ സ്വീകരിക്കുക: ഉറച്ചുപോയ ഒരു ശീലത്തെ മറ്റൊരു ശീലംകൊണ്ട് മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ് പ്രായോഗികം. ആരോഗ്യകരവും രസകരവുമായ ഹോബികളോ ശീലങ്ങളോ പുകവലിക്കുപകരമായി സ്വീകരിക്കുക.

കടപ്പാട്:
ജോണ്‍ മുഴുത്തേറ്റ്
സൈക്കോളജിസ്റ്റ്, തൊടുപുഴ

ശ്വാസകോശങ്ങള്‍ക്ക് വയസാകുമ്പോള്‍

ഒരര്‍ത്ഥത്തില്‍ ഈ 'വയസാവല്‍' ജനനം മുതലേ തുടങ്ങുന്നു. നാം ശ്വസിക്കുന്ന വായുവിലുള്ള പൊടിപടലങ്ങള്‍, രാസവസ്തുക്കള്‍, അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന വിഷപ്പുകകള്‍, അണുജീവികള്‍, പുകവലി ഇവയെല്ലാംതന്നെ ശ്വാസകോശങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.

ജനനം മുതല്‍ മരണംവരെ വിശ്രമമെന്തെന്നറിയാതെ നിരന്തരം ജോലി ചെയ്യുന്ന അവയവങ്ങളാണ് ശ്വാസകോശങ്ങള്‍.

മിനിട്ടില്‍ 14-18 പ്രാവശ്യം വായു ഉള്ളിലേക്കെടുക്കുകയും പുറത്തേക്ക് വിടുകയും ചെയ്തുകൊണ്ട് പുറത്തെ അന്തരീക്ഷവുമായി മുഴുവന്‍ സമയവും ബന്ധപ്പെട്ട് നില്‍ക്കുന്ന ഏക ആന്തരാവയവമാണിത്.

മറ്റ് അവയവങ്ങളുടെ കാര്യംപോലെ ശ്വാസകോശങ്ങളും ദിനംപ്രതി വയസായിക്കൊണ്ടിരിക്കുകയാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരര്‍ത്ഥത്തില്‍ ഈ 'വയസാവല്‍' ജനനം മുതലേ തുടങ്ങുന്നു.

നാം ശ്വസിക്കുന്ന വായുവിലുള്ള പൊടിപടലങ്ങള്‍, രാസവസ്തുക്കള്‍, അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന വിഷപ്പുകകള്‍, അണുജീവികള്‍, പുകവലി ഇവയെല്ലാംതന്നെ ശ്വാസകോശങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.

ഏകദേശം 25 വയസ് മുതല്‍തന്നെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ വര്‍ഷംതോറും ചെറിയ കുറവ് വരാറുണ്ട്. പുകവലിക്കാരിലാകട്ടെ നാലിരട്ടി വേഗത്തിലാണ് ഈ കുറവ് സംഭവിക്കുന്നത്.

ഇതിനുപുറമേ ശ്വാസകോശങ്ങളുടെ ഘടനയിലും, പ്രവര്‍ത്തനക്ഷമതയിലും നിരവധി മാറ്റങ്ങള്‍ പ്രായമേറുന്നതിന്റെ ഫലമായി ഉണ്ടാകുന്നു. ശ്വാസകോശത്തിന് സഹായിക്കുന്ന പേശികളുടെ ശക്തിക്കുറവ്, നെഞ്ചിന്‍കൂടിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍.

ശ്വാസനാളികളിലെ കാര്‍ട്ടിലേങ് ഭിത്തികളില്‍ കാല്‍സിയം അടിയുക, വായു അറകളുടെ വലിപ്പം കൂട്ടുക തുടങ്ങിയവയെല്ലാം ഈ മാറ്റങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.

ശരീരത്തിന്റെ പ്രതിരോധശേഷി പ്രായമാവുമ്പോള്‍ കുറഞ്ഞുവരിക സ്വാഭാവികമാണല്ലോ. ശ്വാസകോശങ്ങളിലും ഈ മാറ്റങ്ങള്‍ പ്രതിഫലിക്കും.

കഫം പുറത്തേക്ക് കളയാന്‍ സഹായിക്കുന്ന സീലിയകളുടെ പ്രവര്‍ത്തനവും, അണുബാധയെ തടുക്കുന്ന നിരവധി പ്രതിരോധഘടകങ്ങളുടെ പ്രവര്‍ത്തനവും വൃദ്ധജനങ്ങളില്‍ മന്ദഗതിയിലാണ് നടക്കുന്നത്.

ഈ പറഞ്ഞ മാറ്റങ്ങള്‍ ഒരുദിവസം കൊണ്ടുണ്ടാകുന്നതല്ല. എല്ലാവരിലും ഒരുപോലെയുമല്ല ഇതെല്ലാം സംഭവിക്കുന്നത്.

നമ്മുടെ ജീവിതസാഹചര്യങ്ങള്‍, തൊഴില്‍ ചെയ്തിരുന്ന ഇടങ്ങളിലെ അന്തരീക്ഷം ചെറുപ്പകാലത്തുണ്ടായിട്ടുള്ള ശ്വാസകോശപ്രശ്‌നങ്ങള്‍, പുകവലി, അന്തരീക്ഷമലിനീകരണത്തിന്റെ തോത് തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഇത്തരം മാറ്റങ്ങളെ സ്വാധീനിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയിലുണ്ടാകുന്ന കുറവും ശ്വാസകോശങ്ങളെ ബാധിക്കും.

പ്രായമായവരിലെ ശ്വാസകോശപ്രശ്‌നങ്ങള്‍

ന്യുമോണിയ: -


സാധാരണ കണ്ടുവരുന്ന ഒരു ശ്വാസകോശരോഗമാണിത്. കടുത്തപനി, ശരീരവേദന, കഫത്തോടുകൂടിയ ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രായമേറുംതോറും ന്യുമോണിയയ്ക്കുള്ള സാധ്യതയുമേറും.

വയോവൃദ്ധരുടെ മരണകാരണങ്ങളില്‍ ഈ രോഗാവാസ്ഥ മുന്‍നിരയിലുണ്ട്. വൃദ്ധജനങ്ങളുടെ കൂട്ടുകാരന്‍ എന്നാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വില്യം ഓസ്‌ലര്‍ ഈ അസുഖത്തെ വിശേഷിപ്പിച്ചത്. ശാരീരിക അസ്വസ്ഥതകളില്‍നിന്ന് വയോവൃദ്ധരെ എന്നെന്നേക്കുമായി രക്ഷിക്കുന്നു എന്നര്‍ത്ഥത്തിലാണ് ആ പരാമര്‍ശം.

ന്യുമോണിയരോഗനിര്‍ണയം സാധാരണഗതിയില്‍ എളുപ്പമാണെങ്കിലും പ്രായമായവരില്‍ സ്ഥിതി മറിച്ചാണ്. സാധാരണയായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ വൃദ്ധജനങ്ങളില്‍ കാണണമെന്നില്ല.

ചെറിയ അസ്വസ്ഥതകളോ, സാധാരണയില്‍ കവിഞ്ഞ ശാരീരികക്ഷീണമോ പറയുന്നവരെ വിശദമായി പരിശോധിക്കുമ്പോഴായിരിക്കും ന്യുമോണിയ ഉണ്ടെന്നുള്ള കാര്യം കണ്ടെത്തുക.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതിരിക്കുന്നതിനു പിന്നില്‍. ഇത് നേരത്തേയുള്ള രോഗനിര്‍ണയത്തിനും ശരിയായ ചികിത്സ നല്‍കുന്നതിനും തടസമാകാറുണ്ട്.

മരുന്നുകള്‍ കൊടുത്താല്‍തന്നെ അവ ഫലപ്രാപ്തിയിലെത്താന്‍ താമസം നേരിടുന്നതായി കണ്ടുവരാറുണ്ട്. ഇതൊക്കെയാണെങ്കിലും വൃദ്ധജനങ്ങളിലും ന്യുമോണിയ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. മുതിര്‍ന്നവരുടെ ശാരീരികസ്ഥിതിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍പോലും അടിയന്തിരപരിഗണന നല്‍കണമെന്നു മാത്രം.

ക്ഷയം: -


നമ്മുടെ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളിലും കണ്ടുവരുന്ന ഒന്നാണിത്. മൈക്കോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന സൂക്ഷ്മാണുവാണ് രോഗകാരണം. ശരീരത്തിലെ ഏതവയവത്തെയും ബാധിക്കാമെങ്കിലും 90% കേസുകളിലും ശ്വാസകോശങ്ങളിലാണ് അസുഖം ഉണ്ടാകുന്നത്. രോഗാണു ഉള്ളില്‍ കടന്നതുകൊണ്ട് മാത്രം ഒരാള്‍ രോഗിയാവില്ല.

ശരീരത്തില്‍ സജീവമല്ലാതെ കഴിയാന്‍ ഇവയ്ക്ക് കഴിയും. നമ്മുടെ പ്രതിരോധശേഷി കാരണം സാധാരണഗതിയില്‍ ഇവയ്ക്ക് രോഗമുണ്ടാക്കാനാവില്ല. പ്രായമായവരില്‍ പ്രതിരോധശേഷി കുറവായിരിക്കുമല്ലോ.

പലര്‍ക്കും പ്രമേഹം, വൃക്കരോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളും കാണും. ഇത് പ്രതിരോധശേഷി വീണ്ടും കുറയ്ക്കും. ഈ സാഹചര്യങ്ങളില്‍ ക്ഷയരോഗാണുക്കള്‍ സജീവമായി അസുഖമുണ്ടാക്കാന്‍ സാധ്യതയേറുന്നു. ന്യുമോണിയയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ സാധാരണ രോഗലക്ഷണങ്ങള്‍ ഇത്തരം കേസുകളിലും കണ്ടെന്നുവരില്ല.

ശരീരത്തിലാകമാനം പടരുന്ന ക്രിപ്റ്റിക് മിലിയറി ടി.ബി, ഡിസെമിനേറ്റഡ് ടി.ബി തുടങ്ങിയവ പ്രായമായവരില്‍ കൂടുതലായി കണ്ടുവരുന്നു. ക്ഷയരോഗചികിത്സ വൃദ്ധജനങ്ങളിലും പൂര്‍ണഫലപ്രാപ്തിയിലെത്തും. എന്നാല്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ താരതമ്യേന അവരില്‍ കൂടുതലാണ്. അതിനാല്‍ ചികിത്സാകാലയളവില്‍ കൂടുതല്‍ ശ്രദ്ധയും ഇടയ്ക്കിടെയുള്ള പരിശോധനയും വേണ്ടിവരും.

സ്ഥായിയായ ശ്വാസതടസരോഗങ്ങള്‍


പുകവലിയും, അന്തരീക്ഷമലിനീകരണവുമാണിത്തരം ശ്വാസകോശരോഗങ്ങളുടെ പ്രധാന കാരണങ്ങള്‍. പേര് സൂചിപ്പിക്കുന്നതുപോലെ ശ്വാസതടസമാണ് മുഖ്യലക്ഷണം.

നിരന്തരം ചുമയും, കഫക്കെട്ടും പ്രധാന പ്രശ്‌നമായ ക്രോണിക് ബ്രോങ്കൈറ്റിസ് , ശ്വാസതടസവും, കിതപ്പും കൂടുതലായി കണ്ടുവരുന്ന എംഫിസീമ എന്നിങ്ങനെ രണ്ട് രൂപങ്ങളില്‍ ഈ അസുഖം കണ്ടുവരുന്നു. മധ്യവയസ്‌കരിലാണ് സാധാരണ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. പ്രായമേറുംതോറും രോഗതീവ്രതയുമേറും.

ശ്വാസകോശങ്ങളില്‍ നേരത്തേയുണ്ടായിട്ടുള്ള കേടുപാടുകള്‍, മറ്റവയവങ്ങള്‍ക്കുണ്ടാകുന്ന അസുഖങ്ങളും സ്വഭാവിക മാറ്റങ്ങളും എല്ലാം വൃദ്ധരില്‍ ഈ അസുഖം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാഹചര്യം ഒരുക്കും.

ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞുകുറഞ്ഞു വന്ന് സ്ഥിരമായി ഓക്‌സിജന്‍ കൊടുക്കേണ്ടിവരുന്ന സാഹചര്യംവരെ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണിത്. ഇന്ന് നിരവധി മരുന്നുകള്‍ ഈ രോഗചികിത്സയ്ക്കായി ലഭ്യമാണ്.

എന്നിരുന്നാലും പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാവുന്ന ഒന്നല്ലിത്. പുകവലി തുടങ്ങാതിരിക്കുക. അത് ശീലമാക്കിയവര്‍ ആദ്യഘട്ടത്തില്‍തന്നെ ഉപേക്ഷിക്കുക തുടങ്ങിയവയാണ് ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍.

ശ്വാസകോശ അര്‍ബുദം


കാന്‍സറുകളുടെ കൂട്ടത്തില്‍ ഏറ്റവും മാരകമായ ഒന്നാണ് ശ്വാസകോശരോഗങ്ങളെ ബാധിക്കുന്ന അര്‍ബുദം. ജനിതക ഘടകങ്ങളടക്കം നിരവധി കാരണങ്ങള്‍ ഈ അസുഖത്തിന് പിന്നിലുണ്ടെങ്കിലും പുകവലിയാണ് മുഖ്യ വില്ലന്‍. നാല്‍പ്പതുവയസ്സ് മുതല്‍ തന്നെ അസുഖം സാധാരണ കണ്ടുവരാറുണ്ടെങ്കിലും പ്രായമായവരില്‍ ഇതിന്റെ നിരക്ക് വളരെ കൂടുതലാണ്.

മിക്കപ്പോഴും രോഗം കണ്ടുപിടിക്കപ്പെടുക ഏറെ വൈകിയ വേളയിലായിരിക്കും. അതുകൊണ്ടുതന്നെ ചികിത്സ പൊതുവേ നല്ല ഫലം നല്‍കാറില്ല എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല.

ചികിത്സയേക്കാളെറെ പ്രതിരോധത്തിന് മുന്‍തൂക്കം കൊടുക്കുക എന്നതാണ് നമുക്ക് മുന്നിലുള്ള മാര്‍ഗം. സ്ഥായിയായ ശ്വാസതടസരോഗങ്ങളുടെ കാര്യത്തിലെന്നപോലെ പുകവലി ആരംഭിക്കാതിരിക്കുക, തുടങ്ങിയവര്‍ എത്രയും പെട്ടെന്ന് ആ ശീലം പരിപൂര്‍ണമായി ഉപേക്ഷിക്കുക എന്നിവയാണ് ശ്വാസകോശകാന്‍സറുകള്‍ക്ക് തടയിടാനുള്ള ഏറ്റവും നല്ല മാര്‍ഗം.

ഇന്റര്‍സ്റ്റിഷ്യല്‍ ശ്വാസകോശരോഗങ്ങള്‍


ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമത പടിപടിയായി കുറഞ്ഞ് അവ ചുരുങ്ങുന്ന അവസ്ഥയാണിത്. ശ്വാസംമുട്ടല്‍, നടക്കുമ്പോഴോ ചെറിയ ജോലികള്‍ ചെയ്യുമ്പോഴോ ഉള്ള അമിതമായ കിതപ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ഇവയൊക്കെ പല രോഗങ്ങളുടെയും ഭാഗമായി ഉണ്ടാകാനിടയുള്ളതിനാല്‍ രോഗനിര്‍ണയത്തിന് സി.ടി. സ്‌കാന്‍, ബ്രോങ്കോസ്‌കോപ്പി, ബയോപ്‌സി തുടങ്ങിയ പരിശോധനകളെ ആശ്രയിക്കേണ്ടിവരും. ഒട്ടനവധി അസുഖങ്ങളുടെ ഭാഗമായി ഇത്തരം ശ്വാസകോശചുരുക്കം കണ്ടുവരുന്നു.

പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ശ്വാസകോശങ്ങള്‍ ചുരുങ്ങുന്ന അവസ്ഥയെ ഇഡിയോപതിക് പള്‍മണറി ഫൈബ്രോസിഡ് എന്നാണ് വിളിക്കുന്നത്.

ഈ രോഗാവസ്ഥ പ്രായമായവരില്‍ കൂടുതലായി കണ്ടുവരുന്നു. സ്റ്റീറോയിഡുകള്‍ അടക്കമുള്ള നിരവധി മരുന്നുകള്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും പൊതുവേ ചികിത്സാഫലം തൃപ്തികരമല്ല.

ഈ അസുഖങ്ങള്‍ക്ക് പുറമേ മറ്റ് നിരവധി ശ്വാസകോശരോഗങ്ങളും വൃദ്ധജനങ്ങളില്‍ കണ്ടുവരുന്നുണ്ട്.

കാലിലെയും ഇടുപ്പിലെയും സിരകളില്‍നിന്നും കട്ടപിടിച്ച രക്തം ശ്വാസകോശധമനികളിലെത്തി അവിടത്തെ രക്തസംക്രമണത്തിന് തടസമുണ്ടാക്കുന്ന പള്‍മണറി എംബോളിസം ഒരുദാഹരണം മാത്രം. പെട്ടെന്ന് മരണം സംഭവിക്കാനിടയുള്ള ഇത് പലപ്പോഴും കണ്ടുപിടിക്കപ്പെടാറുപോലുമില്ല.

ആസ്ത്മ കുട്ടിക്കാലത്തുതന്നെ ആരംഭിക്കുന്ന ഒരു രോഗമാണെങ്കിലും അതിന്റെ തീവ്രത പ്രായമായവരില്‍ കൂടുതലായി കാണപ്പെടാറുണ്ട്.വാര്‍ധക്യം ഒരു രോഗാവസ്ഥയല്ല. മുതിര്‍ന്ന പൗരന്‍മാര്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്.

പ്രായമാകുന്തോറും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ജീവിതശൈലി ക്രമീകരിക്കുന്നത് ഇത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും കാണാറില്ലാത്തതിനാല്‍ ശ്വാസകോശരോഗങ്ങളില്‍ രോഗനിര്‍ണ്ണയം വൈകുന്നത് പതിവാണ്.

പ്രായമായവരുടെ ചെറിയ ചുമയോ പനിയോ ശ്വാസംമുട്ടലോപോലും ഗൗരവത്തോടെ കണ്ട് വേണ്ട ചികിത്സ ഉടനടി നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

നമ്മുടെ ദേശീയ ആരോഗ്യപരിപാടികളില്‍ വൃദ്ധരുടെ ആരോഗ്യരക്ഷാപരിപാടികള്‍ ഉള്‍പ്പെടുത്തേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

ഓര്‍ക്കുക വാര്‍ധക്യമെന്നത് ഒരു കൂട്ടര്‍ക്ക് മാത്രമായി സംവരണം ചെയ്ത ഒന്നല്ല. നാമെല്ലാം വാര്‍ധക്യത്തിലേക്ക് നടന്നടുക്കുകയാണ്.

കടപ്പാട്:
ഡോ. പി.എസ്. ഷാജഹാന്‍
പള്‍മണറി മെഡിസിന്‍

അവസാനം പരിഷ്കരിച്ചത് : 3/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate