অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹവും കൊളസ്ട്രോളും

പ്രമേഹവും കൊളസ്ട്രോളും

പ്രായാതിവേഗം ആരോഗ്യത്തെ കീഴ്പ്പെടുത്തുന്ന ഒരു മഹാമാരിയാണ് പ്രമേഹം. ജീവിതശൈലീരോഗമായ പ്രമേഹത്തിന്റെ മാരകശേഷിക്ക് ആയുധബലം പകർന്നു നൽകുന്ന ‘മച്ചുന’നാണു കൊളസ്ട്രോൾ എന്നു പറയാം. 75 ശതമാനത്തോളം പ്രമേഹരോഗികളും മരണപ്പെടുന്നതു കൊളസ്ട്രോൾ രക്തക്കുഴലിൽ അടിഞ്ഞുകൂടിയുണ്ടാവുന്ന ഹൃദ്രോഗം, പക്ഷാഘാതം, ഗാംഗ്രീൻ മുതലായവ മൂലമാണ്. പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. ഇതിൽനിന്നുതന്നെ പ്രമേഹരോഗികൾ കൊളസ്ട്രോളിനും ചികിത്സ എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുമല്ലോ. പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ള ചില സാധാരണ സംശയങ്ങളും ഉത്തരവുമാണ് ഈ ഫീച്ചർ.

പ്രമേഹവും കൊളസ്ട്രോളും തമ്മിലുള്ള ബന്ധമെന്ത്?

ശരീരത്തിലെ ഇൻസുലിൻ കൂടിയാൽ രക്തത്തിലെ കൊളസ്ട്രോൾ കണികകളെ ദോഷകരമായി ബാധിക്കും. നല്ല (എൽഡിഎൽ) കൊളസ്ട്രോൾ കുറയ്ക്കും. ചീത്ത (എച്ച്ഡിഎൽ) കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും നിരക്ക് ഉയർത്തുകയും ചെയ്യും. കൂടാതെ പ്രമേഹത്തിൽ അധികമുണ്ടാവുന്ന ഗ്ലൂക്കോസ് എൽഡിഎൽ കൊളസ്ട്രോളുമായി ചേർന്ന് (ഗ്ലൈകോസിലേറ്റ് ) കരളിൽ അതു നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് തടസ്സമാവുന്നു.

എന്താണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ?

പ്രമേഹരോഗികളിലെ നല്ല കൊളസ്ട്രോൾ കുറവും ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കൂടുതലും ആയിരിക്കുമെന്നു പറഞ്ഞല്ലോ? അതായത് പ്രമേഹമുള്ളവരിലെ ലിപിഡ് പ്രൊഫൈൽ തെറ്റായ ദിശയിലാണ് പോകുന്നത്. ഈ പ്രതിഭാസത്തെയാണ് ഡയബറ്റിക് ഡിസ്ലിപിഡെമിയ എന്നു പറയുന്നത്. അകാലത്തിൽ ഹൃദയധമനീരോഗം വരുന്നവരിലും ഈ ലിപിഡ് ക്രമക്കേട് സംഭവിച്ചിട്ടുള്ളതായി കാണാം.

പഠനങ്ങൾ പറയുന്നതു ടൈപ്പ് 2 പ്രമേഹത്തിനു മുന്നോടിയായുള്ള ഇൻസുലിൻ പ്രതിരോധവും ഡയബറ്റിക് ഡിസ്ലിപിഡിമിയയും അതിരോസ്ക്ലീറോസിസും രക്തക്കുഴലുമായി ബന്ധപ്പെട്ടുള്ള രോഗങ്ങളുമെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഹൃദ്രോഗസാധ്യത കൂടുതലോ?

ആണെന്നു പറയേണ്ടിവരും. പ്രമേഹരോഗികളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സിജൻ ഫ്രീ റാഡിക്കലുകൾ കൊളസ്ട്രോളിനെ ഓക്സീകരിച്ച് രക്തക്കുഴലിന്റെ ഭിത്തികളിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയും തന്മൂലം ഹൃദ്രോഗസാധ്യതയും വർധിപ്പിക്കുന്നു. പ്രമേഹവും കൊളസ്ട്രോളിന്റെ ആധിക്യവും ഉള്ളവരിൽ രക്താതിസമ്മർദവും അമിത വണ്ണവും കൂടുതലായി കാണപ്പെടുന്നതു കൊണ്ടു വീണ്ടും ഹൃദ്രോഗസാധ്യത പല മടങ്ങായി വർധിക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ പ്രമേഹസൂചനയാകാമെന്നു പറയുന്നതിൽ വാസ്തവമുണ്ടോ?

ഇതിൽ വാസ്തവമുണ്ട്. ടൈപ്പ് 2 ഇൻസുലിൻ പ്രതിരോധമുള്ളവരിൽ പ്രമേഹം പൂർണമായി പ്രകടമാകുന്നതിനു മുമ്പു തന്നെ കൊളസ്ട്രോൾ നിരക്ക് ഉയർന്നു കാണാറുണ്ട്. അതിനാൽ എൽഡിഎൽ നിരക്ക് ഉയർന്നു തുടങ്ങുമ്പോഴേ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചു തുടങ്ങണം.

പ്രത്യേക വ്യായാമ—ഭക്ഷണക്രമീകരണം ഈ ഘട്ടത്തിൽ തുടങ്ങിയാൽ, ആസന്നമായേക്കാവുന്ന ഹൃദ്രോഗത്തെ പ്രതിരോധിക്കാം. പ്രത്യേകിച്ചും പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളവരിൽ.

പ്രമേഹനിയന്ത്രണം കൊളസ്ട്രോൾ കുറയ്ക്കുമോ?

ടൈപ്പ് 1 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത് കൊളസ്ട്രോളിന്റെ അളവിൽ ഗണ്യമായ വ്യത്യാസം വരുത്തും. ടൈപ്പ് 1 പ്രമേഹക്കാരിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ചാൽ പ്രമേഹമില്ലാത്തവരുടേതിനു സമാനമായ സാധാരണ നിരക്കിലേക്കു കൊളസ്ട്രോൾ മാറും. ടൈപ്പ് 1 പ്രമേഹം കൃത്യമായി നിയന്ത്രിക്കാഞ്ഞാൽ രക്തത്തിലെ നല്ല കൊളസ്ട്രോൾ താഴും. ട്രൈഗ്ലിസറൈഡുകളുടെ നിരക്കു വർധിക്കും.

ടൈപ്പ് 2 പ്രമേഹക്കാരിലും പ്രമേഹനിയന്ത്രണം കൊണ്ട് എച്ച്ഡിഎൽ കൂടുകയും ട്രൈഗ്ലിസറൈഡ് നിരക്ക് കുറയുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇവരുടെ രക്തധമനികളിലുണ്ടാകുന്ന പ്ലാക്കുകൾ കൊഴുപ്പു കൂടിയവയും നാരംശം കുറഞ്ഞവയുമായിരിക്കും. ഇത് ഹൃദയധമനീ രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള സാധ്യത കൂട്ടുന്നു. അതിനാൽ തന്നെ ഇത്തരക്കാരിലെ രോഗനിയന്ത്രണം പ്രധാനമാണ്.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ, രക്തത്തിലെ പഞ്ചസാര നിയന്ത്രണവിധേയമാക്കിയ ശേഷം മാത്രം ട്രൈഗ്ലിസറൈഡ് കുറയ്ക്കാനുള്ള മരുന്നു തുടങ്ങുന്നതാണ് അഭികാമ്യം. എങ്കിലേ, യഥാർഥത്തിൽ എത്രമാത്രം കൊളസ്ട്രോൾ കുറയ്ക്കണമെന്നു തീർച്ചപ്പെടുത്താനാകൂ.

പ്രമേഹരോഗികൾ കൊളസ്ട്രോൾ ടെസ്റ്റ് ചെയ്യേണ്ടത് എപ്പോഴൊക്കെ?

പ്രമേഹരോഗികൾ തുടക്കത്തിലും പിന്നീട് ആറു മാസത്തിലോ, വർഷത്തിൽ ഒരിക്കലെങ്കിലുമോ ഫാസ്റ്റിംഗ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. എട്ടു മുതൽ പത്തു മണിക്കൂർ ഭക്ഷണം കഴിക്കാതെ വേണം ചെയ്യാൻ. പക്ഷേ, പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവർ വർഷത്തിൽ ഒരിക്കൽ മാത്രം കൊളസ്ട്രോൾ നിരക്കു പരിശോധിച്ചാൽ പോരാ. ഇടയ്ക്കിടെ പരിശോധന ചെയ്യേണ്ടിവരും.

ടെസ്റ്റ് ചെയ്യുന്നതിനു മുമ്പ് എന്തൊക്കെ ശ്രദ്ധിക്കണം?

ടെസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുമ്പു വ്യായാമം ചെയ്യുന്നത് റിസൽട്ടിൽ മാറ്റങ്ങൾ വരുത്തും എന്നതുകൊണ്ടു ടെസ്റ്റ് ചെയ്യുന്ന ദിവസം രക്തം എടുത്തതിനു ശേഷം മാത്രം വ്യായാമം ചെയ്യുക. അതുപോലെതന്നെ ടെസ്റ്റിന്റെ തലേദിവസം അമിതഭക്ഷണവും കൊഴുപ്പു കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങളും മദ്യപാനവും ഒഴിവാക്കണം.

സ്റ്റാറ്റിൻ മരുന്ന് ടൈപ്പ് 2 പ്രമേഹം കൂട്ടുമെന്ന് ഒരു പഠനം തെളിയിച്ചതായി വായിച്ചു. ഇതു ശരിയാണോ? അങ്ങനെയെങ്കിൽ പ്രമേഹരോഗികൾ ഈ മരുന്നു കഴിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവരിൽ നേരിയ തോതിലുള്ള പ്രമേഹസാധ്യത ഉള്ളതായി ഒന്നു രണ്ടു പഠനങ്ങളിൽ കണ്ടിരുന്നു. പക്ഷേ, സ്റ്റാറ്റിൻ മൂലമുള്ള ഗുണഫലങ്ങൾ ഇതിനെക്കാളൊക്കെ എത്രയധികമാണ്. പ്രമേഹരോഗികളിൽ ആസന്നമായേക്കാവുന്ന ഹൃദ്രോഗം, സ്ട്രോക്ക്, പെരിഫറൽ വാസ്കുലർ രോഗം എന്നിവയിൽ നിന്നെല്ലാമുള്ള സംരക്ഷണമാണ് സ്റ്റാറ്റിൻ വാഗ്ദാനം ചെയ്യുന്നത്. തന്നെയുമല്ല, ഇത്തരമൊരു നെഗറ്റീവായ കണ്ടെത്തൽ നടന്നിട്ടുള്ളത് ഒന്നോ രണ്ടോ പഠനങ്ങളിൽ മാത്രമാണ്. അമേരിക്കൻ ഡയബറ്റിക് അസോസിയേഷന്റെ ഇക്കാര്യത്തിലുള്ള നിർദേശം ഇപ്രകാരമാണ്. സ്റ്റാറ്റിന്റെ ഇത്തരമൊരു അയോഗ്യതയെ കണക്കിലെടുത്ത് മരുന്നു നിർത്തുന്നത് അഭികാമ്യമല്ല. മാത്രമല്ല, കഴിവതും പ്രമേഹരോഗികൾ തുടർച്ചയായി സ്റ്റാറ്റിൻ കഴിക്കണം.

പ്രമേഹരോഗികൾക്ക് ഭക്ഷണത്തിലൂടെ പരമാവധി ലഭിക്കാവുന്ന കൊളസ്ട്രോൾ അളവ് എത്രയാണ്?

പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർക്ക് ദിവസം പരമാവധി 200 മി.ഗ്രാം കൊളസ്ട്രോൾ മതി. പ്രമേഹവും ഹൃദ്രോഗവും പോലെ ഒന്നിലധികം ആപത്ഘടകങ്ങൾ ഉള്ളവർ ഭക്ഷണത്തിലൂടെ ലഭിക്കുന്ന കൊളസ്ട്രോൾ 200 മി.ഗ്രാമിലും താഴെയായി നിലനിർത്തുന്നതാണ് അഭികാമ്യം. ഇതിനായി ശരീരത്തിലെത്തുന്ന പൂരിത കൊഴുപ്പിന്റെ അളവു കുറയ്ക്കണം. മൃഗങ്ങളുടെ ശരീരാവയവ ഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്ട്രോൾ ഉള്ളത്. കഴിവതും അത്തരം മാംസം ഒഴിവാക്കണം. പാലും തൈരും കൊഴുപ്പു നീക്കി ഉപയോഗിക്കണം. മുട്ടയുടെ മഞ്ഞക്കരുവിൽ തന്നെ 213 മി.ഗ്രാം കൊളസ്ട്രോളുണ്ട്. അതിനാൽ വെള്ള കഴിക്കുന്നതാണ് സുരക്ഷിതം.

പ്രമേഹമുള്ള കൊളസ്ട്രോൾ രോഗികളിൽ ഗാംഗ്രീനും സ്ട്രോക്കിനും സാധ്യത കൂടുതലാണോ?

പ്രമേഹരോഗിക്ക് ഇവയുണ്ടാവാനുള്ള സാധ്യത പ്രമേഹമില്ലാത്തവരെക്കാൾ മൂന്നു മുതൽ അഞ്ചിരട്ടി വരെയാണ്. അപ്പോൾ, പ്രമേഹത്തോടൊപ്പം കൊളസ്ട്രോളുമുള്ളവരുടെ കാര്യം പറയണ്ടല്ലോ? കാലിലേക്കുള്ള രക്തക്കുഴലുകളുടെ ഉൾഭിത്തികളിലെ ആവരണത്തിൽ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെട്ടുണ്ടാകുന്നതാണ് പെരിഫറൽ വാസ്കുലർ രോഗം. അതു വഷളായാൽ ഗാംഗ്രീൻ ആകും.

രക്തത്തിലെ പഞ്ചസാര ഉയർന്നു നിന്നാൽ അതു ശരീരഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാം. ഇതോടൊപ്പം കൊളസ്ട്രോൾ ഉയരുകയും ചെയ്താൽ ഗാംഗ്രീനുള്ള സാധ്യത ഇരട്ടിയാകും. സ്ട്രോക്കിന്റെ കാര്യത്തിലും സ്ഥിതി ഇതു തന്നെ.

പ്രമേഹമുള്ളവരിലെ കൊളസ്ട്രോൾ നിരക്ക് എത്രയാകണം?

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ നിർദേശമനുസരിച്ച്, പ്രമേഹത്തോടൊപ്പം ഹൃദയധമനീ രോഗവുമുള്ളവരിൽ എൽഡിഎൽ 70 മി.ഗ്രാമിൽ താഴെയാകണം. എൽഡിഎൽ ഇത്രയും കുറയ്ക്കുന്നത് ഹൃദയാഘാതസാധ്യത ഗണ്യമായി കുറയ്ക്കും. പക്ഷേ, ഇതിന് ഉയർന്ന ഡോസ് മരുന്നു വേണ്ടി വന്നേക്കാം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാമും എച്ച്ഡിഎൽ നിരക്ക് 40—മി.ഗ്രാമും ആകണം. സ്ത്രീകളിൽ നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) 50 മി.ഗ്രാം വേണം.

മറ്റു ഹൃദയധമനീ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികളിൽ എൽഡിഎൽ 100—മി.ഗ്രാമും എച്ച്ഡിഎൽ 50—മി.ഗ്രാമിനു മുകളിലും ആയിരിക്കണം. ട്രൈഗ്ലിസറൈഡ് നിരക്ക് 150—മി.ഗ്രാം ആയി നിലനിർത്താം. ഇവരിൽ, എച്ച് ബി എ1സി പരിശോധനയിൽ ഗ്ലൂക്കോസ് നിരക്ക് ഏഴു ശതമാനത്തിലും കുറവായിരിക്കണം.

പ്രമേഹരോഗിയിലെ കൊളസ്ട്രോൾ കുറയ്ക്കാൻ മരുന്നു വേണോ? വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരേ?

പ്രമേഹരോഗിയിൽ നേരിയ തോതിലേ കൊളസ്ട്രോൾ ഉയർന്നിട്ടുള്ളൂ എങ്കിൽ പോലും അത് അങ്ങേയറ്റം അപകടകരമാകാം. അതിനാൽ ഡോക്ടർ മരുന്നു കഴിക്കാൻ നിർദേശിച്ചാൽ മടി വിചാരിക്കരുത്. കൊളസ്ട്രോളിനു മരുന്നു നിർദേശിക്കുന്നത് രോഗിയിലെ ആപത്ഘടകങ്ങളെ കൂടി കണക്കിലെടുത്താണ്. 40 വയസ്സു കഴിഞ്ഞ പ്രമേഹരോഗിയിൽ അമിതവണ്ണം പോലെയുള്ള ആപത്ഘടകങ്ങൾ ഒന്നിലധികമുണ്ടെങ്കിൽ എൽഡിഎൽ കൊളസ്ട്രോൾ അളവ് 70ൽ താഴെ നിലനിർത്തണം. ഈ അളവിലെത്തണമെങ്കിൽ വ്യായാമവും ഭക്ഷണനിയന്ത്രണവും മാത്രം പോരാ. ഉയർന്ന ഡോസിലുള്ള സ്റ്റാറ്റിൻ മരുന്നും കഴിക്കേണ്ടി വരാം.

ഡോ. പി. സുരേഷ്കുമാർ ചീഫ് ഡയബറ്റോളജിസ്റ്റ്, ഡയാബ്കെയർ ഇന്ത്യ, കോഴിക്കോട്

പ്രമേഹരോഗിക്ക് ഡയറ്റ് ഡ്രിങ്കുകൾ

പ്രമേഹം മാറ്റാൻ ദിവസവും 600 കാലറി മാത്രം വരുന്ന ആഹാരം കഴിച്ചാൽ മതിയെന്നു വിശദമാക്കുന്ന ന്യുകാസിൽ സർവകലാശാലയുടെ ആഹാരചികിത്സയിൽ ഡയറ്റ് ഡ്രിങ്കുകൾക്കു വലിയ പ്രാധാന്യമാണുള്ളത്. ആഹാരം ദിവസവും 600 കലോറിയിൽ താഴെയാകുമ്പോൾ വേണ്ടത്ര വിറ്റമിനുകളും പോഷണവും ശരീരത്തിനു ലഭിക്കാതാകും. ഇതു പരിഹരിക്കാൻ ഈ പോഷകങ്ങൾ ഡയറ്റ് ഡ്രിങ്കായി കഴിക്കേണ്ടി വരും.

പ്രമേഹരോഗിയുടെ ഒരു നേരത്തെ പ്രധാന ആഹാരത്തിനു പകരമായി കഴിക്കാൻ രൂപകൽപ്പന ചെയ്ത പാനീയരൂപത്തിലുള്ള ആഹാരമാണ് ഡയറ്റ് ഡ്രിങ്ക്. എന്നാൽ ഡയറ്റ് ഡ്രിങ്കുകളെമാത്രം കേന്ദ്രീകരിച്ച് പ്രമേഹരോഗി ആഹാരക്രമം ചിട്ടപ്പെടുത്തരുതെന്നും ഓർമിക്കുക.

പ്രമേഹവും ഡയറ്റ് ഡ്രിങ്കും

പ്രമേഹം നിയന്ത്രിക്കുന്നതിൽ മെഡിക്കൽ ന്യൂട്രീഷൻ തെറപ്പി (എംഎൻടി)ക്കു വലിയ പ്രാധാന്യമുണ്ടെന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് ശരിയായ അളവിൽ നിലനിർത്തുക, ശരിയായ ശരീരഭാരം നിലനിർത്തുക, രക്തത്തിലെ കൊഴുപ്പ് ശരിയായി ക്രമീകരിക്കുക, പ്രമേഹസങ്കീർണതകൾ ഒഴിവാക്കുക എന്നീ പ്രത്യേകലക്ഷ്യങ്ങൾ മുമ്പിൽ കണ്ട് ആഹാരം നിയന്ത്രിക്കുന്നവരിൽ ഡയറ്റ്് ഡ്രിങ്കുകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

പോഷകങ്ങൾ എല്ലാം ചേർത്ത്

ഊർജം കുറച്ച് ശരീരത്തിനാവശ്യമായ പോഷകങ്ങൾ എളുപ്പം ലഭ്യമാകുന്ന വിധത്തിൽ തയാറാക്കുന്ന പാനീയങ്ങളാണ് ഡയറ്റ് ഡ്രിങ്കുകൾ. അമിതഭാരമുള്ള പ്രമേഹരോഗികൾ, പ്രമേഹം വരുന്നതിനു തൊട്ടുമുമ്പുള്ള അവസ്ഥ(പ്രീഡയബറ്റിക്)യിലുള്ളവർ ഇവർക്കെല്ലാം ഡയറ്റ് ഡ്രിങ്കുകൾ ഏറെ ഗുണകരമാണ്. എല്ലാ പോഷകങ്ങളും സൂക്ഷ്മപോഷകങ്ങൾ ഉൾപ്പെടെ നിശ്ചിതഅളവിൽ രോഗിക്കു ലഭ്യമാകത്തക്കവിധമാണ് ഡയറ്റ് ഡ്രീങ്കുകൾ തയാറാക്കുന്നത്. ശരീരഭാരം കൂടിയവരിൽ ഇതൊരു മീൽ റീപ്ലേസ്മെന്റ് (പകരം വയ്ക്കാവുന്ന ആഹാരം) കൂടിയാണ്.

ഡയറ്റ് ഡ്രിങ്ക് കഴിക്കുമ്പോൾ

ഡയറ്റ് ഡ്രിങ്കുകൾ കഴിക്കുന്ന പ്രമേഹരോഗികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ദിവസം ഒരു നേരം മാത്രമേ ഡയറ്റ് ഡ്രിങ്ക് കഴിക്കാവൂ. ആ ദിവസത്തെ ഒരു പ്രധാനഭക്ഷണത്തിനു പകരമായാണിതു കഴിക്കേണ്ടത്.

ഒരു സാധാരണ പ്രമേഹരോഗിക്ക് ഒരു ദിവസം ആഹാരത്തിൽ നിന്നു ലഭിക്കേണ്ട ഊർജം 1500 കലോറിയാണ്. എന്നാൽ വണ്ണമുള്ള പ്രമേഹരോഗിക്ക് 1200 കലോറി കലോറി മതിയാകും. മെലിഞ്ഞവർക്ക് 1800 ആയാലും കുഴപ്പമില്ല. പുരുഷൻമാരിലും സ്ത്രീകളിലും ഈ കലോറി വ്യത്യാസപ്പെടാം.

പ്രധാനഭക്ഷണങ്ങളായ പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം ഇവയിലൂടെ 400 കലോറി വീതം ഊർജമാണ് സാധാരണ ലഭിക്കുന്നത്. അപ്പോൾ ആകെ കലോറി 1200 ആയിക്കഴിഞ്ഞു. ശേഷിക്കുന്ന 300 കലോറി ഊർജം ലഭിക്കേണ്ടത് രണ്ടുനേരം കഴിക്കുന്ന സ്നാക്കുകളിലൂടെയാണ്. ഇതിൽ 400 കലോറി ഊർജം ലഭിക്കുന്ന ഒരു പ്രധാനഭക്ഷണത്തിനു പകരമാണ് ഡയറ്റ് ഡ്രിങ്കിന്റെ സ്ഥാനം. കഴിയുമെങ്കിൽ അത്താഴത്തിനു പകരമായി ഇതു കഴിക്കാം.

600 കലോറി —ശ്രദ്ധിക്കുക

ഒരു ദിവസം 600 കലോറി എന്നു നിശ്ചയിക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിനു പകരമായി 200 കലോറി കിട്ടത്തക്കവിധം ഡയറ്റ് ഡ്രിങ്ക് ക്രമീകരിക്കാം. 400 കലോറി വരുന്ന രീതിയിൽ മറ്റ് ആഹാരവും കഴിക്കണം. എന്നാൽ ദിവസം 600 കലോറി മാത്രം ആഹാരം എന്നത് പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരമായി അഭികാമ്യമല്ല.

ഡയറ്റ് ഡ്രിങ്ക് കഴിക്കുന്നതിനൊപ്പം ദിവസം നാലോ അഞ്ചോ സെർവിങ്ങുകളിലൂടെ നാരുകളടങ്ങിയ പച്ചക്കറികളും കഴിക്കണം. ഒരു സെർവിങിൽ 50 ഗ്രാം പച്ചക്കറികൾ ഉൾപ്പെടുത്തിയാൽ അഞ്ചു സെർവിങ്ങുകളാകുമ്പോൾ 250 ഗ്രാം പച്ചക്കറി ദിവസവും ആഹാരത്തിലുൾപ്പെടുത്താനാകും. ഗർഭിണികളായ പ്രമേഹരോഗികൾ, രോഗസങ്കീർണതയുള്ളവർ ഇവരെല്ലാം ഡയറ്റ് ഡ്രിങ്കുകളെ ആശ്രയിക്കുന്നത് അഭികാമ്യമല്ല.

ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകൾ

ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകൾ ഇന്ന് വിപണിയിലും ലഭ്യമാണ്. എന്നാൽ കൂടൂതൽ പോഷകപ്രദമായി രുചികരമായി അവ വീട്ടിൽ തയാറാക്കാം. തവിടു നീക്കാത്ത ധാന്യങ്ങളാണ് പ്രധാന ചേരുവ. ഓട്സ്, നുറുക്കുഗോതമ്പ്, അവിൽ ഇവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇതിനൊപ്പം കൊഴുപ്പു കുറഞ്ഞ പാൽ, അണ്ടിപ്പരിപ്പുകൾ, തൈരു പോലുള്ള പ്രോബയോട്ടിക് ആഹാരം (പ്രോബയോട്ടിക് ആഹാരം പ്രതിരോധശക്തിയെ വർധിപ്പിക്കുന്നു)എന്നിവയും ചേർക്കുന്നു. ഡയറ്റ് ഡ്രിങ്കിൽ പഞ്ചസാര ചേർക്കേണ്ടതില്ല. പകരം ഉണക്കമുന്തിരി ചേർക്കാവുന്നതാണ്.

ഡയറ്റ്ഡ്രിങ്ക് കഴിച്ചിട്ടും വിശപ്പു ശമിക്കാത്ത പ്രമേഹരോഗികൾക്ക് അതിനുശേഷം പച്ചക്കറി സാലഡോ, സൂപ്പോ കഴിക്കാം. തക്കാളി, ഉള്ളി, വെള്ളരിക്ക തുടങ്ങി ജലാശാം കൂടുതലുള്ള തരം പച്ചക്കറികളാണ് ഇതിനനുയോജ്യം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. അനിതാ മോഹൻ ന്യൂട്രീഷൻ വിദഗ്ധ, തിരുവനന്തപുരം

പ്രമേഹത്തിനു മരുന്നുകഴിച്ചോ, പാർക്കിൻസൺ വരില്ല

ഒരു രോഗത്തിനു കഴിക്കുന്ന മരുന്ന് മറ്റൊരു രോഗത്തെ പ്രതിരോധിക്കുമെങ്കിൽ നല്ലകാര്യമല്ലേ? പ്രമേഹരോഗത്തിനു കഴിക്കുന്ന ഗ്ലിറ്റാസോൺ വിഭാഗത്തിൽ പെട്ട മരുന്നിന് പാർക്കിൻസൺ രോഗം തടയാനുള്ള കഴിവുണ്ടെന്നാണ് ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ നടന്ന പഠനം വ്യക്തമാക്കുന്നത്. ഗ്ലിറ്റാസോൺ ആന്റിഡയബറ്റിക് മരുന്ന് കഴിക്കുന്ന പ്രമേഹരോഗികളിൽ പാർക്കിൻസൺ രോഗത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 28 ശതമാനം കുറവാണത്രേ.

യുകെയിലെ ഒന്നരലക്ഷം പ്രമേഹരോഗികളുടെ പരിശോധനാഫലം പഠിച്ചുകൊണ്ടായിരുന്നു ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. ഇവരിൽ അരലക്ഷത്തോളം പേർ ഗ്ലിറ്റാസോൺ മരുന്നും ബാക്കി ഒരു ലക്ഷം പേർ മറ്റ് ആന്റിഡയബറ്റിക് മരുന്നുകളുമാണ് പ്രമേഹത്തിന് കഴിച്ചിരുന്നത്. 1999ൽ ആണ് ഗ്ലിറ്റാസോൺ പ്രമേഹ ചികിൽസാ രംഗത്ത് ആദ്യമായി കൊണ്ടുവരുന്നത്. അന്നു മുതൽ 2013 വരെ സ്ഥിരമായി ഈ മരുന്ന് കഴിച്ച പ്രമേഹരോഗികളെയാണ് പഠനത്തിനു വിധേയമാക്കിയത്.

മറ്റു മരുന്നുകൾ കഴിച്ച പ്രമേഹരോഗികളിൽ പലരും പാർക്കിൻസൺ രോഗത്തിന് അടിമപ്പെട്ടപ്പോൾ ഗ്ലിറ്റാസോൺ കഴിച്ചവരിൽ പാർക്കിൻസൺ രോഗം ബാധിച്ചവർ കുറവുള്ളതായി കണ്ടെത്തി. എങ്കിലും ഡോക്ടറുടെ നിർദേശത്തോടെ മാത്രമേ ഈ മരുന്ന് തിരഞ്ഞെടുക്കാവു എന്നും വൈദ്യശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.

അവസാനം പരിഷ്കരിച്ചത് : 7/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate