অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത്‌

പ്രമേഹത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ടത്‌

ആമുഖം

ആഹാരം ദഹിച്ച്‌ കഴിഞ്ഞാല്‍ ആഹാരത്തിലെ ഗ്ലൂക്കോസ്‌ കുടലിലെ കാപ്പിലറീസ്‌ വഴി രക്‌തത്തില്‍ പ്രവേശിക്കുന്നു. ഈ ഗ്ലൂക്കോസിനെ നമ്മുടെ എല്ലാവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജത്തിനായി ശരീരകോശങ്ങള്‍ ഉപയോഗിക്കുന്നു. രക്‌തത്തില്‍ നിന്നും ഗ്ലൂക്കോസ്‌ കോശങ്ങളില്‍ പ്രവേശിക്കുവാന്‍ പാന്‍ക്രിയാസ്‌ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണ്‍ അത്യന്താപേക്ഷിതമാണ്‌.

ഇതിന്റെ അഭാവമോ അപര്യാപ്‌തതയോ പ്രവര്‍ത്തനവൈകല്യമോ പ്രവര്‍ത്തന തടസമോ മൂലം ഗ്ലൂക്കോസിനെ കോശങ്ങള്‍ക്ക്‌ വേണ്ടവിധം ഉപയോഗിക്കുവാന്‍ കഴിയാതെ വരികയും രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ ഉയരുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ പ്രമേഹം.

ഗ്ലൂക്കോസിന്റെ സാധാരണ അളവ്‌ എത്ര?

രാവിലെ വെറുംവയറ്റില്‍ FPG (8-12 മണിക്കൂര്‍ ആഹാരം കഴിക്കാതെ) 70 mg - 100 mg % താഴെ വരെയും ആഹാരം കഴിച്ച്‌ 2 മണിക്കൂര്‍ സമയത്ത്‌ (2 hrs PPG) 140 mg % ല്‍ താഴെവരെയുമാണ്‌ നോര്‍മല്‍. 3 മാസത്തെ രക്‌തത്തിലെ പഞ്ചസാരയുടെ ശരാശരി (HbA1C) പരമാവധി 5.6 ശതമാനം വരെയുമാകാം.

പ്രമേഹം നിയന്ത്രണ വിധേയമാണെന്ന്‌ എങ്ങനെ മനസിലാക്കാം?

എ.ഡി.എ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രക്‌ത ഗ്ലൂക്കോസ്‌ ഫാസ്‌റ്റിംഗില്‍ പരമാവധി 130 mg % ന്‌ താഴെയും ആഹാരത്തിന്‌ രണ്ട്‌ മണിക്കൂര്‍ ശേഷം പരമാവധി 180 mg % ന്‌ താഴെയും HbA1C 7 % ന്‌ താഴെയും ആണെങ്കില്‍ പ്രമേഹം നിയന്ത്രണവിധേയമാണ്‌. ഗര്‍ഭിണികളില്‍ (ജി.ഡി.എം) യഥാക്രമം 90 mg % ന്‌ താഴെയും 120 mg % ന്‌ താഴെയും ആയിരിക്കേണ്ടതാണ്‌.

പ്രമേഹം എങ്ങനെ നിര്‍ണയിക്കാം

1. രക്‌തത്തിലെ ഗ്ലൂക്കോസ്‌ രാവിലെ ആഹാരത്തിന്‌ മുമ്പ്‌ - 126 mg %. അല്ലെങ്കില്‍
2. മൂന്നുമാസത്തെ രക്‌തഗ്ലൂക്കോസിന്റെ ആവറേജ്‌ (HbA,C)- 6.5 %. അല്ലെങ്കില്‍
3. റാന്‍ഡം ഗ്ലൂക്കോസ്‌ - 200 mg % വും പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളും. അല്ലെങ്കില്‍
4. 75 mg ല്‍ ഓറല്‍ ഗ്ലൂക്കോസ്‌ ടോളറന്‍സ്‌ ടെസ്‌റ്റില്‍ (ഒ.ജി.ടി.ടി) 2 മണിക്കൂര്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ > 200 mg %.

പ്രധാന പ്രമേഹ രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

അമിത ദാഹം, ക്രമാതീതമായ മൂത്രംപോക്ക്‌, അമിത ക്ഷീണം, അമിത വിശപ്പ്‌, ശരീരഭാരം കുറയുക തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍. പക്ഷേ, ഭൂരിഭാഗം രോഗികളിലും മിക്കപ്പോഴും യാതൊരുവിധ രോഗലക്ഷണങ്ങളും കാണാറില്ല. ലക്ഷണങ്ങള്‍ ഇല്ലാത്തതുകൊണ്ട്‌ പല പ്രമേഹരോഗികളും ചികിത്സ തുടങ്ങാനോ തുടരുവാനോ നിയന്ത്രിക്കുവാനോ മുതിരാറില്ല.

രോഗലക്ഷണങ്ങളില്ലാതെ പ്രമേഹത്തിന്‌ ചികിത്സിക്കേണ്ടതുണ്ടോ?

പ്രമേഹം കൊണ്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ സാധാരണ രീതിയില്‍ 10 - 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതലായി പ്രകടമാകാം. ശരീരത്തിലെ എല്ലാ അവയവങ്ങളെയും പ്രമേഹം ബാധിക്കാം.

പ്രധാനമായും നാഡിവ്യൂഹങ്ങള്‍, തലച്ചോര്‍, രക്‌തക്കുഴലുകള്‍, ഹൃദയം, റെറ്റിന, കരള്‍, ആമാശയം, കുടലുകള്‍, മൂത്രാശയം, ജനനേന്ദ്രിയം, രോഗപ്രതിരോധ ശേഷി എന്നിവയെ പ്രതികൂലമായി ബാധിക്കാം.

പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരില്‍ ഹൃദയാഘാതം 2-4 ഇരട്ടിവരെ കൂടുതലാകുക മാത്രമല്ല, ഹൃദയാഘാതത്തിന്റെ സങ്കീര്‍ണതകള്‍ നാലിരട്ടിവരെ ഉയരുകയും ചെയ്യാം.

നിശബ്‌ദ ഹൃദയാഘാതം ഗുരുതരമായ 'മാസീവ്‌ ഹാര്‍ട്ടറ്റാക്ക്‌', മള്‍ട്ടിപ്പിള്‍ ബ്ലോക്ക്‌, ഡിസ്‌റ്റല്‍ ബ്ലോക്ക്‌, സ്‌മോള്‍ വെസല്‍ ബ്ലോക്ക്‌ എന്നിവ പ്രമേഹരോഗികളില്‍ സാധാരണയായി കണ്ടുവരുന്നു. സ്‌ത്രീകളില്‍ ഈസ്‌ട്ര?ജന്റെ പരിരക്ഷ നഷ്‌ടപ്പെടുകയും നേരത്തേതന്നെ ഹൃദ്രോഗം പിടിപെടുകയും ചെയ്യാം.

പക്ഷാഘാതം പ്രമേഹരോഗികളില്‍ നാലിരട്ടി വരെ കൂടുതലാണ്‌. കാലിലെയും കൈയിലെയും നാഡികളുടെ സംവേദനശേഷി നഷ്‌ടപ്പെടുകയും കൈകാല്‍ പെരുപ്പ്‌, തരിപ്പ്‌, മരവിപ്പ്‌ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്യാം. അപകടങ്ങള്‍ മൂലമല്ലാതെ കാല്‍ മുറിച്ചുമാറ്റപ്പെടുന്നവരില്‍ പകുതിയധികവും പ്രമേഹരോഗികളാണ്‌. 50 ശതമാനം വൃക്കരോഗികളും പ്രമേഹ രോഗബാധിതരാണ്‌.

കണ്ണിനെ ബാധിക്കുന്ന റെറ്റിനോപ്പതി പൂര്‍ണാന്ധതയ്‌ക്ക് കാരണമാകാം. ജനനേന്ദ്രിയസംബന്ധമായ നാഡികളെയോ, രക്‌തക്കുഴലിനെയോ ബാധിച്ചാല്‍ ഉദ്ധാരണശേഷി ഭാഗികമായോ പൂര്‍ണമായോ നഷ്‌ടമാകാം. ആരംഭദശയില്‍ തന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കിയാല്‍ ഭാവിയിലുണ്ടാകുന്ന ഇത്തരം സങ്കീര്‍ണതകള്‍ പലതും ഒഴിവാക്കാം.

എന്താണ്‌ പ്രീഡയബറ്റിസ്‌ ?

നോര്‍മലിനും ഡയബറ്റിനും ഇടയ്‌ക്കുള്ള അവസ്‌ഥ. FPG 100 - 125 mg %. അല്ലെങ്കില്‍ 75 ഗ്രാം ഒ.ജി.ടി.ടിയില്‍ 2 മണിക്കൂര്‍ സമയത്തെ ഗ്ലൂക്കോസ്‌ 140 - 199 mg % വരെ. അല്ലെങ്കില്‍ HbA1C 5.7 % 6.4 % വരെ. ഈ അവസ്‌ഥയില്‍ ശ്രദ്ധിച്ചാല്‍ പ്രമേഹരോഗത്തിലേക്കുള്ള പോക്ക്‌ തടഞ്ഞുനിര്‍ത്താനോ സാധാരണ നിലയിലേക്ക്‌ തിരിച്ചുവരുവാനോ സാധിച്ചേക്കാം.

അതിനാല്‍ പ്രീ ഡയബെറ്റിക്‌ അവസ്‌ഥ യാതൊരു കാരണവശാലും നിസാരവല്‍ക്കരിക്കാതെ ഡയബറ്റോളജിസ്‌റ്റിന്റെ സഹായത്തോടെ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്‌. ഏറ്റവും കൂടുതല്‍ പ്രീ ഡയബറ്റിക്‌ രോഗികള്‍ ഉള്ളതിനു പുറമേ ഇന്ത്യയില്‍ വര്‍ഷം തോറും ഏറ്റവും കൂടുതല്‍ പ്രീ ഡയബറ്റിക്‌ രോഗികള്‍ ഡയബറ്റിക്‌ അവസ്‌ഥയിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്നു.

ഡയബറ്റിക്‌ സങ്കീര്‍ണതകള്‍ എങ്ങനെ തടയാം?

പരിശോധനകള്‍, ജീവിത ശൈലിയിലുള്ള മാറ്റങ്ങള്‍, ഔഷധചികിത്സ എ ന്നിവയാണ്‌ പ്രമേഹത്തെ തുടര്‍ന്നുള്ള സങ്കീര്‍ണതകള്‍ക്ക്‌ തടയിടാനുള്ള പ്രധാന മൂന്നു മാര്‍ഗങ്ങള്‍.

പരിശോധനകള്‍

1. സ്വയം രക്‌ത പരിശോധന (SMPG)

ഗ്ലൂക്കോമീറ്റര്‍ (1200 രൂപ മുതല്‍ ഗുണനിലവാരമുള്ള ഗ്ലൂക്കോ മീറ്ററുകള്‍ വിപണിയില്‍ ലഭ്യമാണ്‌). ഗ്ലൂക്കോ മീറ്റര്‍ ഉപയോഗിച്ച്‌ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഏറ്റവും ചുരുങ്ങിയത്‌ രാവിലെ ആഹാരത്തിനു മുമ്പും ആഹാരത്തിന്‌ 2 മണിക്കൂര്‍ ശേഷവും രാത്രി ആഹാരത്തിന്‌ മുമ്പും പരിശോധിക്കുകയും പരിശോധനാ ഫലം റെക്കോര്‍ഡ്‌ ചെയ്‌ത് ക്ലിനിക്കല്‍ ചെക്ക്‌ അപ്‌ സമയത്ത്‌ ഡോക്‌ടറെ കാണിക്കേണ്ടതുമാണ്‌.

2. സ്വയം പാദ പരിശോധന

എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ്‌ കാല്‍ കഴുകി വൃത്തിയായി തുടച്ചശേഷം ഒരു കണ്ണാടിയുടെ സഹായത്താല്‍ മുറിവുകള്‍, ചതവുകള്‍, വീക്കം, ആഴത്തിലുളള വിള്ളല്‍, കുമിളകള്‍, വിരലുകള്‍ക്കിടയില്‍ അഴുകിയ രീതിയില്‍ കാണുന്ന പൂപ്പല്‍ ബാധ എന്നിവയുണ്ടോ എന്നു സ്വയം പരിശോധിക്കേണ്ടതാണ്‌. ചര്‍മ്മത്തിനു താരതമ്യേന ചൂടോ, തണുപ്പോ കൂടുതലായി ഉണ്ടോ എന്നുകൂടി തൊട്ടുനോക്കി പരിശോധിക്കുക. എന്തെങ്കിലും സംശയം തോന്നിയാല്‍ പോേഡാളജിസ്‌റ്റിനെയോ, ഡയബറ്റോളജിസ്‌റ്റിനെയോ സര്‍ജനെയോ സമീപിക്കാവുന്നതാണ്‌.

ക്ലിനിക്കല്‍ പരിശോധനകള്‍

1. ശരീരഭാരം, BMI, ഫാസ്‌റ്റിംഗ്‌ പ്ലാസ്‌മ ഗ്ലൂക്കോസ്‌ (FPG), 2 മണിക്കൂര്‍ പി.പി.ജി. (2 hrs PPG).
2. 3 - 6 മാസത്തിലൊരിക്കല്‍ HbA1C പരിശോധിക്കേണ്ടതാണ്‌. കഴിഞ്ഞ 3 മാസത്തിലെ ബ്ലഡ്‌ ഗ്ലൂക്കോസിന്റെ ശരാശരിയാണിത്‌. (സാധാരണ അളവ്‌ 5.6 ശതമാനം വരെ. നിയന്ത്രണ വിധേയം 7 ശതമാനത്തിന്‌ താഴെ)

വാര്‍ഷിക പരിശോധന

രണ്ടുമൂന്നു മാസത്തിലൊരിക്കലുള്ള ക്ലിനിക്കല്‍ പരിശോധനകള്‍ക്ക്‌ പുറമെ വര്‍ഷത്തിലൊരിക്കല്‍ താഴെ പറയുന്നവ പരിശോധിക്കേണ്ടതാണ്‌.
1. ഫാസ്‌റ്റിംഗ്‌ ലിപ്പിഡ്‌ പ്ര?ഫൈല്‍ - രക്‌തത്തിലെ വിവിധ കൊഴുപ്പുകളെക്കുറിച്ച്‌ അറിയാന്‍.
2. സെറം ക്രിയാറ്റിനിന്‍ - വൃക്കകളുടെ പ്രവര്‍ത്തനം മനസിലാക്കാന്‍.

3. മൈക്രോ ആല്‍ബുമിന്‍ - മൂത്രത്തില്‍ ആല്‍ബുമിന്‍, രക്‌താണുക്കള്‍, പഴുപ്പ്‌ എന്നിവ ഇല്ലെങ്കില്‍ മൈക്രോ ആല്‍ബുമിന്‍ പരിശോധന പ്രമേഹം വൃക്കകളില്‍ ഉണ്ടാക്കിയ ക്ഷതം മനസിലാക്കാന്‍ സഹായിക്കുന്നു. ഈ പരിശോധനയില്‍ നിന്നും പൊതുവേ വാസ്‌കുലാര്‍ ഡാമേജ്‌ വന്നിട്ടുണ്ടോ എന്ന്‌ മനസിലാക്കുന്നതിനുപരി വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്ന ഘട്ടത്തിലേക്കുള്ള പ്രയാണം തടഞ്ഞുനിര്‍ത്താനുള്ള ഉപാധികള്‍ മുന്‍കൂട്ടി സ്വീകരിക്കാന്‍ നമ്മെ സഹായിക്കുന്നു.

4. SGPT/SGOT- (AST/ALT) - കരള്‍ പ്രവര്‍ത്തനം മനസിലാക്കാനുള്ള ഏറ്റവും പ്രധാന ഉപാധികള്‍.
5. TSH - തൈറോയിഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം വിയിരുത്താന്‍.
6. ECG 35 വയസിന്‌ മേല്‍
7. സമഗ്ര പാദ പരിശോധന- എല്ലാ ഡയബറ്റിക്‌ ക്ലിനിക്കുകളിലും മോണോഫിലമെന്റ്‌ ടെസ്‌റ്റ്, ട്യൂണിംഗ്‌ ഫോര്‍ക്ക്‌ ടെസ്‌റ്റ്, ബയോതീസിയോമെട്രി, വസ്‌കുലാര്‍ ഡോപ്ലര്‍ സ്‌റ്റഡി തുടങ്ങിയ പരിശോധനകള്‍ക്ക്‌ സൗകര്യമുണ്ടായിരിക്കും.

8. വര്‍ഷത്തിലൊരിക്കല്‍ നേത്രരോഗവിദഗ്‌ധന്റെ സഹായത്തോടെ റെറ്റിനോപ്പതി ബാധിച്ചിട്ടില്ലെന്ന്‌ ഉറപ്പുവരുത്തുക.

ജീവിത ശൈലിയിലുള്ള മാറ്റങ്ങള്‍

1. വ്യായാമം - നടത്തം, ജോഗിംഗ്‌, സൈക്കളിംഗ്‌, നീന്തല്‍, ടെന്നീസ്‌, ഷട്ടില്‍, ഡാന്‍സ്‌ തുടങ്ങി എന്തു വ്യായാമവും ചെയ്യാവുന്നതാണ്‌. പക്ഷേ, പൊണ്ണത്തടിയുള്ളവര്‍, 10 - 15 വര്‍ഷത്തില്‍ കൂടുതല്‍ പ്രമേഹരോഗം ഉള്ളവര്‍, വൃക്കയ്‌ക്കോ, റെറ്റിനയ്‌ക്കോ ഡയബറ്റിസ്‌ ബാധിച്ചവര്‍, ഹൃദ്രോഗികള്‍, കാലിലെ രക്‌തധമനികളില്‍ ബ്ലോക്ക്‌ ഉള്ളവര്‍ എന്നിവര്‍ക്ക്‌ വ്യായാമം തുടങ്ങുന്നതിനു മുമ്പ്‌ ചില പരിശോധനകളും ഡോക്‌ടറുടെ ഉപദേശവും വേണ്ടിവരും.

നടത്തം എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമാണ്‌. ചുരുങ്ങിയത്‌ 30 മിനിട്ട്‌ എല്ലാ ദിവസവും അല്ലെങ്കില്‍ ആഴ്‌ചയില്‍ 5 ദിവസമെങ്കിലും നടക്കേണ്ടതാണ്‌. കാല്‍മുട്ടിന്‌ പ്രശ്‌നമുള്ളവര്‍ അപ്പര്‍ ബോഡി എക്‌സര്‍സൈസ്‌ ചെയ്യേണ്ടതാണ്‌.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കാലില്‍ ശക്‌തമായ മരവിപ്പ്‌ ഉള്ളവര്‍ ഡോക്‌ടറുടെ ഉപദേശം തേടേണ്ടതാണ്‌.
2. ഗുണനിലവാരമുള്ള സ്‌പോര്‍ട്‌സ് ഷൂ ഉപയോഗിക്കുക.

3. വ്യായാമത്തിനു മുമ്പ്‌ ധാരാളം വെള്ളം കുടിക്കുക.
4. ഫാസ്‌റ്റിംഗ്‌ പ്ലാസ്‌മ ഗ്ലൂക്കോസ്‌ 250 mg ശതമാനത്തിന്‌ മുകളില്‍ ഉള്ളവര്‍ വ്യായാമം ഒഴിവാക്കണം.

5. പ്രമേഹ രോഗികള്‍ വ്യായാമ സമയത്ത്‌ ഗ്ലൂക്കോസ്‌, പഞ്ചസാര അല്ലെങ്കില്‍ ഗ്ലൂക്കോസ്‌ ടാബ്‌ലെറ്റ്‌ എന്നിവയില്‍ ഏതെങ്കിലും കൈയില്‍ കരുതാവുന്നതാണ്‌. (വ്യായാമത്തിനിടയില്‍ പഞ്ചസാര കുറയുകയാണെങ്കില്‍ (ഹൈപ്പോ ഗ്ലൈസീമിയ) ഉപയോഗിക്കുവാന്‍ വേണ്ടി.
6. വ്യായാമത്തിന്‌ മുമ്പും ശേഷവും രക്‌ത ഗ്ലൂക്കോസ്‌് പരിശോധിക്കുന്നത്‌ (ടൈപ്പ്‌ 1 പ്രമേഹരോഗികള്‍ക്ക്‌) നന്നായിരിക്കും.

7. വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ വ്യായാമം നിര്‍ത്തിവയ്‌ക്കേണ്ടതാണ്‌. ഹൃദ്രോഗ പരിശോധനകള്‍ ചെയ്യുക.
8. വ്യായാമ സമയത്ത്‌ കണങ്കാല്‍ പേശികള്‍ക്ക്‌ വേദന ഉണ്ടാവുകയും 2 - 3 മിനിട്ട്‌ വിശ്രമിക്കുമ്പോള്‍ അത്‌ മാറുകയും ചെയ്യുന്നു എങ്കില്‍ കാലിലേക്കുള്ള രക്‌തപ്രവാഹം കുറവാണെന്ന്‌ അനുമാനിക്കാം. ഇവര്‍ കാലിലെ രക്‌തപ്രവാഹം നിര്‍ണയിക്കാന്‍ ഡോപ്ലര്‍ പരിശോധനയ്‌ക്ക് വിധേയമാകണം. സാധാരണ രീതിയില്‍ കാലിലെ രക്‌തപ്രവാഹം കുറയുകയാണെങ്കില്‍ ഹൃദയപേശിയിലേക്കുള്ള രക്‌തപ്രവാഹവും കുറഞ്ഞേക്കാം. അതിനാല്‍ ഹൃദ്രോഗപരിശോധന നടത്തേണ്ടതാണ്‌.

9. ഉദ്ധാരണശേഷി കുറവുള്ളവര്‍ വ്യായാമം ആദ്യമായി തുടങ്ങുന്നതിനു മുമ്പ്‌ ഹൃദ്രോഗ പരിശോധന ചെയ്യേണ്ടതുണ്ട്‌.
10. ശാരീരികാസ്വാസ്‌ഥ്യം ഉള്ള സമയത്ത്‌ വ്യായാമം ഒഴിവാക്കണം.
11. ശ്വസിക്കാനോ, സംസാരിക്കാനോ ബുദ്ധിമുട്ട്‌ വ്യായാമത്തിനിടെ അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമത്തിന്റെ തീവ്രത കുറക്കേണ്ടതാണ്‌.

പുകവലി, മദ്യം

ലഹരി വസ്‌തുക്കള്‍ എന്നിവ ഒഴിവാക്കുക യാതൊരു കാരണവശാലും ഡയബറ്റിക്‌ രോഗികള്‍ പുകവലിക്കാന്‍ പാടുള്ളതല്ല. ഇതു ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും പാന്‍ക്രിയാസിലേക്കുള്ള രക്‌തപ്രവാഹവും പാന്‍ക്രിയാസില്‍നിന്നുള്ള ഇന്‍സുലിന്‍ ഉല്‍പാദനവും കുറയാന്‍ ഇടയാക്കും

ആഹാരം

ആവശ്യത്തിന്‌ കാര്‍ബോഹൈഡ്രേറ്റ്‌ (അന്നജം), പ്രോട്ടീന്‍, ചെറിയ അളവില്‍ എണ്ണ, നാര്‌ എന്നിവയടങ്ങിയ സമീകൃതാഹാരമായിരിക്കണം.
1. കോണ്‍സന്‍ട്രേറ്റഡ്‌ ഷുഗര്‍ - ഗ്ലൂക്കോസ്‌, പഞ്ചസാര, ശര്‍ക്കര, കരിപ്പെട്ടി, മധുര പാനീയങ്ങള്‍, കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഹെല്‍ത്ത്‌ ഡ്രിംഗ്‌സ്, കോള എന്നിവ ഒഴിവാക്കുക.
2. തേങ്ങയുടെ ഉപയോഗം കുറയ്‌ക്കുക. തേങ്ങാപ്പാല്‍ ഉപയോഗിച്ചുള്ള ആഹാര സാധനങ്ങള്‍ ഒഴിവാക്കുക.

3. ആഹാരത്തില്‍ കോംപ്ലക്‌സ് കാര്‍ബോ ഹൈഡ്രേറ്റുകള്‍ (നെല്ലു കുത്തിയ അരി, ഗോതമ്പ്‌, കൂരവ്‌, ചോളംമുതലായവ) ഉള്‍പ്പെടുത്തുകയും മൈദ ഒഴിവാക്കുകയും ചെയ്യുക.
4. എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക, വറുത്തതും പൊരിച്ചതും എണ്ണയിലിട്ടു പാചകം ചെയ്യുന്നതും ബേക്കറി സാധനങ്ങളും ഒഴിവാക്കുക. പാചകത്തിനു ഒരു ദിവസം ഒരാള്‍ക്ക്‌ 15 മില്ലി ലിറ്റര്‍ എണ്ണയില്‍ കൂടുതല്‍ ശരാശരി ഉപയോഗം പാടില്ല. പാചകത്തിനു ഒന്നിലധികം എണ്ണകള്‍ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. പ്രീമിക്‌സ്ഡ്‌ എണ്ണകള്‍ ഇപ്പോള്‍ വിപണിയില്‍ സുലഭമാണ്‌.

5. കിഴങ്ങുവര്‍ഗങ്ങള്‍ മാത്രമടങ്ങിയ ആഹാര സാധനങ്ങള്‍ ഒഴിവാക്കുകയോ മറ്റ്‌ മറ്റ്‌അന്നജ സമ്പൂര്‍ണമായ ആഹാരത്തിന്‌ (ഉദാഹരണം ചോറ്‌) പകരം കഴിക്കുകയോ ചെയ്യുക.
6. ഇലക്കറികളും മറ്റ്‌ വെജിറ്റബിള്‍സും ഇഷ്‌ടാനുസരണം ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

7. ആപ്പിള്‍, ഓറഞ്ച്‌, പപ്പായ, പൈനാപ്പിള്‍, പാളയംകോടന്‍ പഴം, റോബസ്‌റ്റ ഇവയിലേതെങ്കിലും വൈകിട്ടു ചായ സമയത്തോ, രാത്രിയില്‍ കിടക്കുന്നതിനു മുമ്പോ ഉപയോഗിക്കാം. പ്രധാന ആഹാത്തിന്റെ കൂടെ പഴവര്‍ഗങ്ങള്‍ ഒഴിവാക്കുക. കലോറി മൂല്യം കൂടിയ ഈന്തപ്പഴം, ചക്കപ്പഴം, മാമ്പഴം, ഏത്തപ്പഴം, പൂവന്‍ പഴം, ഫ്രൂട്ട്‌ ജൂസ്‌, ഡ്രൈ ഫ്രൂട്ട്‌ എന്നിവ ഒഴിവാക്കുക.
8. ആഹാരകാര്യത്തില്‍ ഡയറ്റീഷന്റെയോ ഡയബറ്റോളജിസ്‌റ്റന്റെയോ സഹായത്താല്‍ കൃത്യമായ സമയവും കാലറിയും തയാറാക്കുക.

9. നമ്മള്‍ മൂന്നുപ്രാവശ്യം കഴിക്കുന്ന പ്രധാന ആഹാരത്തിന്റെ അളവ്‌ കുറച്ച്‌ ഇടഭക്ഷണം (സാലഡ്‌, ഫ്രൂട്ട്‌ മുതലായ സ്‌നായ്‌ക്കുകള്‍) ഉള്‍പ്പെടുത്തി, ആഹാരം 5 - 6 പ്രാവശ്യമായി ക്രമീകരിക്കേണ്ടതാണ്‌.
10. കൊളസ്‌ട്രോള്‍ കൂടിയ ആഹാരങ്ങള്‍ - കൊഞ്ച്‌, ഞണ്ട്‌, കക്കയിറച്ചി, ബീഫ്‌, പോര്‍ക്ക്‌, ആട്ടിറച്ചി, ഓര്‍ഗന്‍ മീറ്റ്‌ (കരള്‍ പോലുള്ളവ) മുട്ടയുടെ മഞ്ഞക്കരു, മീന്‍മുട്ട, പാലിന്റെ പാട, നെയ്യ്‌, ഡാള്‍ഡ മുതലായവ ഒഴിവാക്കുക.

ഔഷധ ചികിത്സ

എല്ലാ ടൈപ്പ്‌ 2 പ്രമേഹരോഗികള്‍ക്കും മറ്റ്‌ Contraindications ഒന്നുമില്ലെങ്കില്‍ മെറ്റ്‌ഫോര്‍മിന്‍ (Metformin) ഗുളിക മാത്രമായിട്ടോ ഇന്‍സുലിനൊപ്പമോ മറ്റ്‌ ആന്റിഡയബറ്റിക്‌ മരുന്നുകള്‍ക്കൊപ്പമോ വേണ്ടിവരും. ടൈപ്പ്‌ 1 ഡയബറ്റിസിനും ഗര്‍ഭിണികള്‍ക്കും പ്രധാനമായും ഇന്‍സുലിന്‍ മാത്രമാണ്‌ ചികിത്സ.

40 വയസിനു മുകളില്‍ പ്രായമുള്ള ഗര്‍ഭിണികള്‍ അല്ലാത്ത എല്ലാ ഡയബറ്റിക്‌ രോഗികളും ഗുരുതരമായ കരള്‍ രോഗമില്ലെങ്കില്‍ സ്‌റ്റാറ്റിന്‍ ഗുളിക സ്‌ഥിരമായി ഉപയോഗിക്കുന്നത്‌ വാസ്‌കുലാര്‍ സംബന്ധമായ സങ്കീര്‍ണതകള്‍ ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ സഹായിക്കും.

ഹൈപ്പോ ഗ്ലൈസീമിയ

രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ 70mg ശതമാനത്തില്‍ താഴെ പോകുമ്പോള്‍ ശരീര തളര്‍ച്ച, നെഞ്ചിടിപ്പ്‌, കലശലായ വിയര്‍പ്പ്‌, വയറു കത്തല്‍, വിറയല്‍, കാഴ്‌ച ഇരുട്ടിക്കുക, തലചുറ്റുക, വെപ്രാളം തോന്നുക, തലവേദന, സ്വഭാവത്തില്‍ വ്യത്യാസം പ്രകടിപ്പിക്കുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം.

എത്രയും വേഗം 15 - 20 mg ഗ്ലൂക്കോസ്‌ പഞ്ചസാര, ചോക്കലേറ്റ്‌, ഫ്രൂട്ട്‌ ജൂസ്‌ അല്ലെങ്കില്‍ പെട്ടെന്നു ദഹിക്കുന്ന ആഹാര സാധനങ്ങള്‍ ഇവയിലേതെങ്കിലും ഉപയോഗിക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ അവസ്‌ഥ മാരകമായേക്കാം.

ഇടയ്‌ക്കിടെ ഇങ്ങനെ സംഭവിച്ചാല്‍ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.അതുകൊണ്ട്‌ ഇടയ്‌ക്കിടെ ഹൈപ്പോഗ്ലൈസീമിയ ഒഴിവാക്കാനുള്ള മുന്‍കരുതലുകളും ആഹാരക്രമീകരണങ്ങളും ഔഷധത്തിലോ അതിന്റെ മാത്രയിലുള്ള ക്രമീകരണങ്ങളും വേണ്ടിവന്നേക്കാം.

ഡോ. ഹരിസോമന്‍

കണ്‍സള്‍ട്ടന്റ്‌ ഡയബറ്റോളജിസ്‌റ്റ്,
ഹരീസ്‌ ഡയബറ്റിക്‌ ആന്‍ഡ്‌ ഫെര്‍ട്ടിലിറ്റി സെന്റര്‍, പ്ലാവിന്‍മൂട്‌
പാരിപ്പള്ളി, കൊല്ലം

സ്‌ത്രീ പ്രമേഹരോഗികള്‍ വര്‍ധിക്കുന്നു

വികസിത രാജ്യമാണെങ്കിലും അല്ലെങ്കിലും സ്‌ത്രീപ്രമേഹരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സ്‌ത്രീകളില്‍ മരണ നിരക്ക്‌ ഉയരുന്നതിനുള്ള കാരണങ്ങളില്‍ ഒമ്പതാം സ്‌ഥാനത്താണ്‌ പ്രമേഹം

പ്രമേഹം ഒരു പകര്‍ച്ചവ്യാധിപോലെ ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ 60 ശതമാനം പ്രമേഹരോഗികള്‍ ഏഷ്യയിലാണ്‌. പ്രമേഹബാധിതരുടെ എണ്ണം കേരളത്തില്‍ കൂടുതലാണ്‌.

ബ്രിട്ടീഷ്‌ ജേര്‍ണല്‍ ഓഫ്‌ ഡയബറ്റസ്‌ വാസ്‌കുലാര്‍ ഡിസീസ്‌ 2007- ല്‍ പുറത്തുവിട്ട പഠനറിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സ്‌ത്രീകളിലെ പ്രമേഹനിരക്ക്‌ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്‌. ഇത്‌ 15.3 ശതമാനം ആണ്‌.

വികസിത രാജ്യമാണെങ്കിലും അല്ലെങ്കിലും സ്‌ത്രീ പ്രമേഹരോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. സ്‌ത്രീകളില്‍ മരണ നിരക്ക്‌ ഉയരുന്നതിനുള്ള കാരണങ്ങളില്‍ ഒമ്പതാം സ്‌ഥാനത്താണ്‌ പ്രമേഹം.

എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രമേഹത്തിന്‌ രണ്ടാം സ്‌ഥാനമാണുള്ളത്‌. മുന്‍ വര്‍ഷങ്ങളില്‍ പ്രമേഹം മൂലം മരണമടഞ്ഞ സ്‌ത്രീകളുടെ എണ്ണം രണ്ട്‌ കോടി അടുത്താണ്‌.

പ്രായവ്യത്യാസമില്ലാതെ

സ്‌ത്രീകളില്‍ പ്രമേഹം ഏതു പ്രായത്തിലും പിടിപെടാം. കുട്ടികളിലും കൗമാരക്കാരിലും സാധാരണയായി കണ്ടുവരുന്നത്‌ ടൈപ്പ്‌ 1 പ്രമേഹമാണ്‌. ടൈപ്പ്‌ 1 പ്രമേഹ നിയന്ത്രണം അത്യന്താപേക്ഷിതമാണ്‌. സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള അസൗകര്യം, കൃത്യസമയത്തുള്ള കുത്തിവയ്‌പ്പിലെ വീഴ്‌ചകള്‍ തുടങ്ങി രോഗവിവരം മറ്റുള്ളവര്‍ മനസിലാക്കുന്നതിലെ നാണക്കേടുവരെ പ്രമേഹ നിയന്ത്രണം കാര്യക്ഷമമല്ലാതാകുന്നു.

ടൈപ്പ്‌ 1 പ്രമേഹബാധിതരായ പെണ്‍കുട്ടികളില്‍ ഷുഗര്‍ നില പെട്ടന്ന്‌ താഴ്‌ന്ന് പോകുന്ന അവസ്‌ഥ (ഹൈപ്പോഗ്ലൈസീമിയ) കീറ്റോ അസിഡോസിസ്‌ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്‌. ടൈപ്പ്‌ 1 പ്രമേഹത്തിനു കാരണം. പ്രമേഹനിയന്ത്രണ മാര്‍ഗങ്ങളായ വ്യായാമം, ഭക്ഷണക്രമീകരണം, ശരീരഭാര നിയന്ത്രണം എന്നിവയുടെ അഭാവമാണ്‌. ഇപ്പോള്‍ സാധാരണയായി ചെറുപ്പക്കാരായ സ്‌ത്രീകളില്‍ ടൈപ്പ്‌ 2 പ്രമേഹം ധാരാളമായികണ്ടുവരുന്നു.

ഗര്‍ഭകാലത്തെ പ്രമേഹം

ഗര്‍ഭകാലത്തുണ്ടാകുന്ന പ്രമേഹം പിന്നീട്‌ 50 ശതമാനം സ്‌ത്രീകളില്‍ ടൈപ്പ്‌ 2 പ്രമേഹമായി മാറുന്നു. ഗര്‍ഭാകാലത്തിന്റെ ആരംഭഘട്ടത്തിലുണ്ടാകുന്ന പ്രമേഹം നിയന്ത്രണ വിധേയമാക്കിയില്ലങ്കില്‍ അപകടകരമാണ്‌. കുഞ്ഞിന്റെ തലച്ചോര്‍ ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ രുപം കൊണ്ടു തുടങ്ങുന്ന ഈ ഘട്ടത്തില്‍ രക്‌തത്തിലെ പഞ്ചസാര നില ഉയര്‍ന്നു നില്‍ക്കുന്നത്‌ കുട്ടിയുടെ വളര്‍ച്ചയെ ബാധിക്കാം.

ഇക്കാരണങ്ങളാല്‍ അച്‌ഛനോ അമ്മയ്‌ക്കോ രണ്ടാള്‍ക്കുമോ പ്രമേഹമുള്ള സ്‌ത്രീകളില്‍ ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുമ്പോള്‍ നിര്‍ബന്ധമായും ഷുഗര്‍ നില പരിശോധിക്കണം. ഉയര്‍ന്ന രക്‌താതി സമ്മര്‍ദവും ഉയര്‍ന്ന കൊഴുപ്പിന്റെ അളവും രക്‌തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവും മൂലം സ്‌ത്രീകളില്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകുന്നു.

പ്രമേഹമുള്ള സ്‌ത്രീകള്‍ക്ക്‌ ഹൃദയാഘാതമുണ്ടാവുകയാണെങ്കില്‍ പുരുഷനെ അപേക്ഷിച്ച്‌ സ്‌ത്രീകളുടെ ജീവിതദൈര്‍ഘ്യം വളരെ കുറവാണ്‌.

രോഗവും സങ്കീര്‍ണതകളും

ടൈപ്പ്‌ 2 പ്രമേഹബാധിതരായ സ്‌ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്‌ മൂത്രത്തിലെ അണുബാധ, തൈറോയിഡ്‌ എന്നിവ. പ്രമേഹം നിയന്ത്രണ വിധേയമാക്കിയില്ലങ്കില്‍ ഇത്‌ കണ്ണിനെ ബാധിക്കുകയും ഡയബറ്റിക്‌ റെറ്റിനോപ്പതി എന്ന അവസ്‌ഥയില്‍ എത്തുകയും ചെയ്യുന്നു.

ഇവയ്‌ക്കുള്ളമരുന്നുകളും കൊളസ്‌ട്രോള്‍ മരുന്നു മൊക്കെ ആരംഭിച്ച ഒരു പ്രമേഹരോഗിക്ക്‌ പിന്നീട്‌ ഗര്‍ഭധാരണം സാധ്യമായെന്നുവരില്ല. സ്‌ത്രീകളില്‍ കണ്ടുവരുന്ന ടൈപ്പ്‌ 2 പ്രമേഹത്തിന്‌ ഒരു പ്രധാന കാണം അമിത വണ്ണമാണ്‌.

ചിട്ടയില്ലാത്ത ആഹാരശീലവും ശരീരികാധ്വാനമില്ലാത്ത അവസ്‌ഥയുമാണ്‌ അമിത വണ്ണത്തിന്‌ കാരണമാകുന്നത്‌. ഇത്‌ ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടു തന്നെ പ്രമേഹത്തിന്റെ നിയന്ത്രണം ഇവര്‍ക്കു ബുദ്ധിമുട്ടാണ്‌. അമിതമായ അളവില്‍ മാംസാഹാരം കഴിക്കുന്നത്‌ കൃത്രിമ ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയുന്നതു മൂലം അമിതവണ്ണം നിയന്ത്രിക്കാം.

സ്വയം നിയന്ത്രണം

പ്രമേഹരോഗി അരിയാഹാരത്തിന്റെ അളവ്‌ നിയന്ത്രിക്കേണ്ടതാണ്‌. പകരം നാരുകളടങ്ങിയ ഭക്ഷണപദാര്‍ഥങ്ങളായ തവിട്‌ നീക്കാത്ത ധാന്യങ്ങള്‍, തവിട്‌ കളയാത്ത ഓട്‌സ്, നുറുക്ക്‌ ഗോതമ്പ്‌, ഇലക്കറികള്‍, പച്ചക്കറികള്‍, എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുകയും സ്‌റ്റാര്‍ച്ച്‌ കൂടുതലടങ്ങിയ കപ്പ, ചേന, ഉരുളകിഴങ്ങ്‌ മുതലായ കിഴങ്ങു വര്‍ഗങ്ങള്‍ കുറയ്‌ക്കുകയും വേണം. പഴങ്ങള്‍ ജൂസ്‌ ആക്കേണ്ട.

നാരുകള്‍ നഷ്‌ടപ്പെടാതിരിക്കാനാണിത്‌. പാചകത്തിനുപയോഗിക്കുന്ന എണ്ണയുടെ അളവ്‌ പരിമിതപ്പെടുത്തണം. ചിട്ടയായ വ്യായാമവും പ്രമേഹ നിയന്ത്രണത്തിന്‌ അത്യാവശ്യമാണ്‌. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമത്തിനായി ചെലവഴിക്കാന്‍ പ്രമേഹരോഗി ശ്രദ്ധിക്കുക. വ്യായാമം കൊണ്ട്‌ ഇന്‍സുലിന്‍ പ്രവര്‍ത്തനശേഷി വര്‍ധിക്കുകയും പ്രമേഹ നിയന്ത്രണം സാധ്യമാകുകയും ചെയ്യുന്നു.

ഏതുവ്യക്‌തിക്കും വളരെ അനായാസം ചെയ്യാന്‍ പറ്റുന്ന വ്യായാമമാണ്‌ നടത്തം. എന്നാല്‍ ഹൃദ്രോഗം, പാദരോഗം എന്നിവയുള്ള ആളുകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രം വ്യായാമം ചെയ്യുക. ഷുഗര്‍നില ഉയര്‍ന്നിരിക്കുമ്പോഴും താഴ്‌ന്നിരിക്കുമ്പോഴും വ്യായാമം ഒഴിവാക്കുക.

പ്രമേഹരോഗബാധിതരായ സ്‌ത്രീകള്‍ പാദസംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധചെലുത്തേണ്ടതാണ്‌. തുണി അലക്കും പാത്രം കഴുക്കുമൊക്കെയായി പാദം പലപ്പോഴും ശുചിയായി വയ്‌ക്കാന്‍ സ്‌ത്രീകള്‍ക്ക്‌ കഴിയാറില്ല. ഇത്‌ ന്യൂറോപ്പതി മൂലം പാദരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.

പ്രായമായ സ്‌ത്രീകളില്‍

പ്രായമായ സ്‌ത്രീകളില്‍ പ്രമേഹം സര്‍വസാധാരണമാണ്‌. ഇവരുടെ മരണനിരക്ക്‌ കൂടുന്നതിനുള്ള പ്രധാനകാരണം പ്രമേഹമാണ്‌. ഇവരില്‍ പ്രമേഹം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം കണ്ണിന്റെ കാഴ്‌ച നഷ്‌ടപ്പെടല്‍ തുടങ്ങിയവയ്‌ക്ക് കാരണമാകുന്നു. വൃദ്ധരായ സ്‌ത്രീകളില്‍ കാണുന്ന പ്രമേഹത്തിന്‌ പ്രധാനകാരണം അമിതവണ്ണവും വ്യായാമക്കുറവുമാണ്‌.

പ്രമേഹരോഗികളായ സ്‌ത്രീകള്‍ക്ക്‌ പ്രമേഹരോഗികളായ പുരുഷന്മാരെ അപേക്ഷിച്ച്‌ പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകള്‍ കൂടുതലാണ്‌. പ്രമേഹം മൂലം മരണമടയുന്ന സ്‌ത്രീകളുടെ എണ്ണം വളരെകൂടുതലാണ്‌.

പ്രത്യേകിച്ച്‌ ഹൃദയാഘാതംപോലുള്ള അസുഖങ്ങള്‍ മൂലം. സര്‍ക്കാര്‍ പോളിസിയുടെ ഭാഗമായി ആരോഗ്യ സെമിനാറുകളും ലഘുലേഖയും പോസ്‌റ്റര്‍ പ്രദര്‍ശനങ്ങളും വീഡിയോകളിലൂടെയുള്ള പരസ്യങ്ങളും വഴി ജനങ്ങളില്‍ പ്രമേഹബോധ വല്‍ക്കരണം നടത്തേണ്ടതാണ്‌. സമൂഹത്തില്‍ പ്രമേഹരോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച്‌ സ്‌ത്രീകളായ രോഗികളുടെ വിവാഹവും, കുടുംബജീവിതവും മെച്ചപെടുത്തുന്നതിന്‌ സര്‍ക്കാര്‍തല പ്രമേഹബോധ വല്‍ക്കരണ പരിപാടികള്‍ ഒരു നല്ല മാറ്റം സൃഷ്‌ടിക്കും.

ഡോ. അശോക്‌ കൃഷ്‌ണന്‍

ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ആന്‍ഡ്‌
കണ്‍സള്‍ട്ടന്റ്‌ ഡയബറ്റോളജിസ്‌റ്റ്, അഹല്യ ഡയബറ്റീസ്‌ ഹോസ്‌പിറ്റല്‍
പാലക്കാട്‌

പ്രമേഹം കാഴ്‌ച മറയ്‌ക്കുമ്പോള്‍

പ്രമേഹമുള്ള വ്യക്‌തിക്ക്‌ ഗ്ലൂക്കോസ്‌ ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്‌ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടിയും കുറഞ്ഞുമിരിക്കുന്നത്‌ കാഴ്‌ചശക്‌തിയെ ബാധിക്കും

അന്ധതയ്‌ക്കുള്ള മുഖ്യ കാരണങ്ങളില്‍ ഒന്നായി ഇന്ന്‌ പ്രമേഹം മാറിയിരിക്കുന്നു. പ്രമേഹം ശരീരത്തെ കീഴടക്കുന്നതിലും വേഗത്തിലും ആഴത്തിലും കണ്ണുകളെയും ബാധിക്കുന്നു. പ്രമേഹം മൂലം റെറ്റിനയ്‌ക്കും കണ്ണിലെ ചെറു രക്‌തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങള്‍ക്ക്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നു.

പ്രമേഹമുള്ള വ്യക്‌തിക്ക്‌ ഗ്ലൂക്കോസ്‌ ശരിയായ രീതിയില്‍ ശരീരത്തില്‍ സംഭരിച്ചുവയ്‌ക്കാനും ഉപയോഗപ്പെടുത്താനും കഴിയാതെ വരുന്നു. ഇങ്ങനെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടിയും കുറഞ്ഞുമിരിക്കുന്നത്‌ കാഴ്‌ചശക്‌തിയെ ബാധിക്കും. സാധാരണയായി പ്രമേഹം രണ്ടുതരത്തിലുണ്ട്‌.

ടൈപ്പ്‌ 2- പ്രമേഹരോഗികളെ അപേക്ഷിച്ച്‌ ടൈപ്പ്‌ 1 പ്രമേഹരോഗികള്‍ക്കാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതി അധികമായും വരുന്നത്‌. ടൈപ്പ്‌-2 രോഗികളില്‍ ഇത്‌ വരാനുള്ള സാധ്യത 20 ശതമാനം മാത്രമാണ്‌. പെട്ടെന്ന്‌ കാഴ്‌ചമങ്ങുക, കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത്‌ പോലെ കാണുക, വെളിച്ചത്തിന്‌ ചുറ്റും വൃത്തങ്ങള്‍ കാണുക, കാഴ്‌ച കുറഞ്ഞുവരിക തുടങ്ങിയവയാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ലക്ഷണങ്ങള്‍.

നിശബ്‌ദമായി എത്തുന്നു

പ്രമേഹം ബാധിച്ച ഉടന്‍തന്നെ ഡയബറ്റിക്‌ റെറ്റിനോപ്പതി പിടിപെടുന്നില്ല. കാലക്രമേണയാണ്‌ പ്രമേഹം കണ്ണുകളെ കീഴ്‌പ്പെടുത്തുന്നത്‌. 30 വയസിനു മുമ്പ്‌ പ്രമേഹം വന്ന ഒരാള്‍ക്ക്‌ 10 വര്‍ഷത്തിനുശേഷം ഡയബറ്റിക്‌ റെറ്റിനോപ്പതി വരാനുള്ള സാധ്യത 50 ശതമാനവും 30ന്‌ ശേഷം ഇതേ രോഗം വരാന്‍ 90 ശതമാനവുമാണ്‌ സാധ്യത.

അതിനാല്‍ പ്രമേഹം ബാധിച്ച വ്യക്‌തിയില്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി തിരിച്ചറിയപ്പെടാതെ പോകുന്നു. 2025 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രമേഹം മൂലമുള്ള നേത്രരോഗികളുടെ എണ്ണം 20 ദശലക്ഷം ആയിരിക്കുമെന്നാണ്‌ കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍.

കണ്ണിനെ കാക്കാം

ഏര്‍ലി ട്രീറ്റ്‌മെന്റ്‌ ഓഫ്‌ ഡയബെറ്റിക്‌ റെറ്റിനോപ്പതി സ്‌റ്റഡി (ഇ.ടി.ഡി.ആര്‍.എസ്‌), ഡയബെറ്റിസ്‌ റെറ്റിനോപ്പതി കണ്‍ട്രോള്‍ ആന്‍ഡ്‌ കോംപ്ലിക്കേഷന്‍ ട്രയല്‍ (ഡി.സി.സി) തുടങ്ങിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌ ഡയബറ്റിക്‌ റെറ്റിനോപതിയുടെ തീവ്രതയും വ്യാപനവും ചികിത്സകൊണ്ട്‌ കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ്‌. പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം.

പ്രായം കൂടുംതോറും രോഗത്തിന്റെ വ്യാപനവും വര്‍ധിച്ചേക്കാം. പ്രത്യേകിച്ച്‌ ടൈപ്പ്‌ 1 പ്രമേഹരോഗികളില്‍. ഡയബറ്റിക്‌ റെറ്റിനോപ്പതിയെ ആരംഭഘട്ടം എന്നും അവസാന ഘട്ടം എന്നും രണ്ടായി തരം തിരിക്കാം.

നോണ്‍ പ്ര?ലിഫറേറ്റീവ്‌ ഡയബറ്റിക്‌ റെറ്റിനോപതി എന്നറിയപ്പെടുന്ന ആദ്യ ഘട്ടത്തില്‍ റെറ്റിനയിലെ ചെറിയ രക്‌തക്കുഴലുകള്‍ക്ക്‌ കേടുണ്ടാകുകയും അവിടെനിന്നും രക്‌തമോ മറ്റു ദ്രാവകങ്ങളോ ഒലിക്കും. 25 ശതമാനം പ്രമേഹരോഗികളിലും ഈ അവസ്‌ഥ കാണാറുണ്ട്‌.
അവസാന ഘട്ടമായ 'പ്ര?ലിഫറേറ്റിവ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതിയില്‍ റെറ്റിനയില്‍ വളരെയധികം രക്‌തക്കുഴലുകള്‍ക്ക്‌ കേടുണ്ടാക്കുന്നു.

രക്‌തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുന്നതോടെ റെറ്റിനയ്‌ക്ക് ആവശ്യത്തിന്‌ പോഷണം ലഭിക്കാതെ വരുന്നു. റെറ്റിനയുടെ ഉപരിതലത്തില്‍ നശിച്ചുപോയ ചെറിയ രക്‌തക്കുഴലുകള്‍ക്കു പകരം പുതിയ രക്‌തക്കുഴലുകള്‍ ഉണ്ടാകും. ഈ രക്‌തക്കുഴലുകള്‍ പൊട്ടി കണ്ണിനുള്ളില്‍ രക്‌തസ്രാവവും (വിട്രിയസ്‌ ഹെമറേജ്‌), റെറ്റിനയ്‌ക്ക് ചുളുക്കവും വലിവും സംഭവിക്കുന്നു. അവസാനഘട്ടത്തില്‍ വേദനയോടുകൂടിയ സമ്മര്‍ദ്ദം രക്‌തകുഴലുകള്‍ക്കുചുറ്റും ഉണ്ടായി കാഴ്‌ചശക്‌തി നശിക്കാം.

ഗര്‍ഭിണികളുടെ ശ്രദ്ധയ്‌ക്ക്

ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ കണ്ടുവരുന്ന പ്രമേഹം പ്രസവത്തോടെ മാറുന്നതായാണ്‌ കണ്ടുവരുന്നത്‌. എന്നാല്‍ പ്രമേഹമുള്ള സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ ഡയബറ്റിക്‌ റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.

ഗര്‍ഭിണികളെ കൂടാതെ ഉയര്‍ന്നതോതിലുള്ള രക്‌തസമ്മര്‍ദ്ദം , അനീമിയ, നെേ്രഫാപതി എന്നിവയുള്ളവര്‍ക്കും ഡയബറ്റിക്‌ റെറ്റിനോപ്പതി വരാനുള്ള സാധ്യത കൂടുതലാണ്‌.

കാഴ്‌ചയും പ്രമേഹവും

കണ്ണിലെ നേത്രാന്തരപടലത്തേയും (റെറ്റിന) കേന്ദ്രഭാഗമായ മാക്കുലയെയും പ്രമേഹം തകരാറിലാക്കുന്നു. രക്‌തത്തിലെ പഞ്ചസാര കൂടുമ്പോള്‍ റെറ്റിനയിലെ രക്‌തക്കുഴലുകളില്‍നിന്ന്‌ രക്‌തം ചോര്‍ന്ന്‌ റെറ്റിനയ്‌ക്ക് വീക്കം സൃഷ്‌ടിക്കുന്നു.

തുടര്‍ന്ന്‌ പുതിയ രക്‌തക്കുഴലുകള്‍ വികസിച്ചുവരുമെങ്കിലും അവ ദുര്‍ബലവും പെട്ടെന്ന്‌ പൊട്ടി പോകുന്നവയും ആയിരിക്കും. ഇതാണ്‌ ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ആദ്യഘട്ടം. തുടക്കത്തിലേയുള്ള ചികിത്സ രോഗം മൂര്‍ച്‌ഛിക്കാതെയിരിക്കാന്‍ സഹായിക്കും. യഥാര്‍ഥ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ വൈകുംതോറും കണ്ണില്‍ രക്‌തസ്രാവം കൂടുകയും കാഴ്‌ചശക്‌തി പൂര്‍ണമായും നശിക്കുകയും ചെയ്യുന്നു.

റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ പ്രശ്‌നം പോലും കാഴ്‌ചയെ തകരാറിലാക്കും. ഇതുമൂലം റെറ്റിനയില്‍ കൃത്യമായ പ്രതിബിംബങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയാതെവരികയും പ്രതിബിംബങ്ങള്‍ കൃത്യമായി തലച്ചോറിലെത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. റെറ്റിനയിലെ പ്രശ്‌നങ്ങളുടെ തോതനുസരിച്ച്‌ കാഴ്‌ചയ്‌ക്ക് വ്യതിയാനം സംഭവിക്കുകയും ചെയ്യുന്നു. നേര്‍ത്ത അവ്യക്‌തത മുതല്‍ പൂര്‍ണ്ണ അന്ധത വരെയാണ്‌ ഇതിന്റെ പരിണിത ഫലം.

മറ്റെല്ലാ ശാരീരികാവയവങ്ങളെയും പോലെ റെറ്റിനയും നേത്രനാഡിയും പോഷകങ്ങള്‍ സ്വീകരിക്കുന്നതും രക്‌തത്തില്‍നിന്നാണ്‌. പ്രമേഹത്തിന്റെ തോത്‌ വര്‍ദ്ധിക്കുന്നതോടെ ഈ ഭാഗത്തേക്കുള്ള രക്‌തക്കുഴലുകള്‍ സങ്കോചിക്കുകയും രക്‌തപ്രവാഹം കുറയുകയും ചെയ്യുന്നു, പിന്നീട്‌ രക്‌തചംക്രമണം പൂര്‍ണമായി നിലയ്‌ക്കുകയും കാഴ്‌ചയെ തകരാറിലുമാക്കുന്നു.

ചികിത്സ

ഡയബറ്റിക്‌ റെറ്റിനോപതി പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. രോഗം നിയന്ത്രിച്ചുനിര്‍ത്താനും ഭാവിയില്‍ റെറ്റിനയ്‌ക്ക് ഉണ്ടാകാന്‍ ഇടയുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ്‌ ചികിത്സിക്കാനും കഴിയും. ആരംഭത്തിലേയുള്ള ചികിത്സയാണ്‌ ഇതിന്‌ ആവശ്യം.

ഡയബറ്റിക്‌ റെറ്റിനോപ്പതിക്ക്‌് ലേസര്‍ ചികിത്സ ആവശ്യമായേക്കാം. ശക്‌തിയേറിയ പ്രകാശരശ്‌മികള്‍ ഉപയോഗിച്ച്‌ കേടുവന്ന കോശങ്ങള്‍ കരിയിച്ചുകളയുന്ന രീതിയാണിത്‌. വേദനയോ, മറ്റുപ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല എന്നതിനൊപ്പം ആശുപത്രിയില്‍ കിടക്കേണ്ട എന്ന ഗുണവുമുണ്ട്‌.

കണ്ണിനുള്ളില്‍ രക്‌തസ്രാവം ഉണ്ടാവുകയോ റെറ്റിനയ്‌ക്ക് വലിവുണ്ടായി കാഴ്‌ചക്കുറവ്‌ സംഭവിക്കുകയോ ചെയ്‌താല്‍ വിട്രക്‌റ്റമി എന്ന ശസ്‌ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌. വിട്രിയസ്‌ നീക്കി ഫ്‌ളൂയിഡ്‌ നിറയ്‌ക്കുകയാണ്‌ ഈ ശസ്‌ത്രക്രിയയില്‍ ചെയ്യുന്നത്‌.

ശ്രദ്ധയും മുന്‍കരുതലും

പ്രമേഹം നിയന്ത്രിച്ചുനിര്‍ത്തുകയാണ്‌ രോഗം തടയാനുള്ള മാര്‍ഗം. ജനങ്ങള്‍ക്ക്‌ പ്രമേഹത്തെക്കുറിച്ച്‌ ആഴത്തിലുള്ള അറിവ്‌ ഉണ്ടായിരിക്കുക എന്നതാണ്‌ മുഖ്യം. രോഗമുണ്ടെന്ന്‌ കണ്ടാല്‍ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചുനിര്‍ത്തുക. മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന പ്രമേഹമായാലും കുട്ടികളില്‍ ഉണ്ടാകുന്ന പ്രമേഹമായാലും രോഗം നിയന്ത്രിക്കാന്‍ വൈകുംതോറും ഡയബറ്റിക്‌ റെറ്റിനോപ്പതിക്കുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.

പ്രമേഹത്തിനൊപ്പം രക്‌തസമ്മര്‍ദ്ദം അനീമിയ എന്നിവയുണ്ടെങ്കില്‍ അവയും നിയന്ത്രിച്ചുനിര്‍ത്തണം. പുകവലി ഉപേക്ഷിക്കുക. എല്ലാവര്‍ഷവും പ്രമേഹരോഗികള്‍ നേത്രപരിശോധന നടത്തണം. കാഴ്‌ചയ്‌ക്ക് മങ്ങല്‍ സംഭവിച്ചിട്ടില്ലെങ്കില്‍പോലും ഡയബറ്റിക്‌ റെറ്റിനോപ്പതിയുടെ ഭാഗമായ കാഴ്‌ചക്കുറവ്‌ ആരംഭത്തിലേ കണ്ടെത്തി തടയാന്‍ ഇത്‌ സഹായിക്കും.

രോഗം തിരിച്ചറിയാം

പ്രമേഹത്തിന്റെ ഫലമായി കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങളെ തിരിച്ചറിയുകയെന്നതാണ്‌ പ്രധാനം. റെറ്റിന ഡയലേറ്റു ചെയ്യുന്നതിനുള്ള മരുന്ന്‌ കണ്ണില്‍ ഒഴിക്കും. അതിനുശേഷം ഒപ്‌താല്‍മാസ്‌ക്കോപ്പ്‌ എന്ന ഉപകരണം ഉപയോഗിച്ച്‌ നേത്രരോഗ വിദഗ്‌ദ്ധന്‍ റെറ്റിനയുടെ യഥാര്‍ഥ വൈകല്യം മനസിലാക്കുന്നു.

ഡയബറ്റിക്‌ റെറ്റിനോപതി ഉണ്ടെങ്കില്‍ ചില രോഗികള്‍ക്ക്‌ ഫ്‌ളൂറോ സീന്‍ ആന്‍ജിയോ ഗ്രാഫി ചെയ്യേണ്ടി വരും. സോഡിയം ഫ്‌ളൂറസിന്‍ എന്ന ഡൈ കുത്തിവച്ച്‌ റെറ്റിനയുടെ ചിത്രങ്ങള്‍ എടുക്കും. ഇതിലൂടെ രക്‌തക്കുഴലുകള്‍ക്കുണ്ടാകുന്ന മാറ്റം, രക്‌തസ്രാവം എന്നിവ മനസിലാക്കാന്‍ സാധിക്കും.

വിവരങ്ങള്‍ക്ക്‌ കടപ്പാട്‌:

ഡോ. തോമസ്‌ ജോസഫ്‌

കണ്‍സല്‍ട്ടന്റ്‌
ഓഫ്‌ത്താല്‍മോളജിസ്‌റ്റ്, കോട്ടയം

ഗര്‍ഭിണികളിലെ പ്രമേഹം: ചികിത്സ

രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രണ വിധേയമാക്കേണ്ടത്‌ ആരോഗ്യവതിയായ അമ്മയ്‌ക്കും കുഞ്ഞിനും അത്യന്താപേക്ഷിതമാണ്‌.

നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം ഗര്‍ഭസ്‌ഥശിശുവിനും അമ്മയ്‌ക്കും ഒരുപോലെ അപകടകരമാണ്‌. അതുകൊണ്ട്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രണ വിധേയമാക്കേണ്ടത്‌ ആരോഗ്യവതിയായ അമ്മയ്‌ക്കും കുഞ്ഞിനും അത്യന്താപേക്ഷിതമാണ്‌.

ഗര്‍ഭകാലത്തെ പ്രമേഹ ചികിത്സ എന്നത്‌ ഒരു ഫിസിഷന്‍ അല്ലെങ്കില്‍ ഡയബറ്റോളജിസ്‌റ്റിന്റെയും ഗൈനക്കോളജിസ്‌റ്റിന്റെയും കൂട്ടുത്തരവാദിത്വമാണ്‌. പ്രസവത്തിന്‌ ശേഷം നവജാത ശിശുവിനുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ശിശുരോഗവിദഗ്‌ധന്റെ സേവനവും ആവശ്യമാണ്‌.

ചികിത്സ വേണം ഗര്‍ഭം ധരിക്കും മുമ്പ്‌

ഗര്‍ഭിണികളിലെ പ്രമേഹ ചികിത്സയെ പ്രധാനമായും രണ്ടായി തിരിക്കാം. അതില്‍ ആദ്യത്തേത്‌ രക്‌തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം അഥവാ പ്രമേഹ നിയന്ത്രണമാണ്‌. ഇവിടെയാണ്‌ ഡയബറ്റോളജിസ്‌റ്റിന്റെ അഥവാ ഫിസിഷന്റെ പ്രധാന ആവശ്യം.

രണ്ടാമത്തേത്‌ ഗര്‍ഭകാല പരിചരണവും പ്രസവവുമാണ്‌. ഇത്‌ പ്രധാനമായും ഗൈനക്കോളജിസ്‌റ്റാണ്‌ ചെയ്യുന്നത്‌. പ്രസവത്തിന്‌ ശേഷം നവജാതശിശുവിന്‌ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പീഡിയാട്രീഷന്‍ അല്ലെങ്കില്‍ നിയോനാറ്റോളജിസ്‌റ്റ് കൈകാര്യം ചെയ്യുന്നു.

സാധാരണ ഗര്‍ഭിണികളുടെ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ വെറും വയറ്റില്‍ 90 ഉം ഭക്ഷണത്തിനു ശേഷം 120 ണ്ഡദ്ദ% ഉം ആണ്‌. അതുകൊണ്ടുതന്നെ പ്രമേഹ ബാധിതരിലും രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ഏറെക്കുറെ ഇതിന്‌ സമാനമായി നിലനിര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌.

മറ്റ്‌ ഏത്‌ പ്രമേഹത്തേയും പോലെതന്നെ ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനും ഗര്‍ഭകാലത്തെ പ്രമേഹ ചികിത്സയിലും വളരെ പ്രാധാന്യമുണ്ട്‌. എങ്കിലും ഏതൊക്കെത്തരത്തിലുള്ള വ്യായാമം ചെയ്യാം എന്നുള്ളത്‌ ഡോക്‌ടര്‍മാരുമായി ആലോചിച്ച്‌ തീരുമാനിക്കണം.

ഗര്‍ഭിണിയാകുന്നതിന്‌ മുമ്പുതന്നെ പ്രമേഹം ബാധിച്ചവരില്‍ ഗര്‍ഭധാരണത്തിന്‌ മുമ്പുതന്നെ പ്രമേഹം നിയന്ത്രണ വിധേയമാക്കേണ്ടത്‌ ഗര്‍ഭസ്‌ഥശിശുവിന്‌ അംഗവൈകല്യം വരാതിരിക്കാന്‍ അത്യാവശ്യമാണ്‌.

പ്രമേഹരോഗത്തിന്‌ വിവിധതരം ഗുളികകള്‍ കഴിക്കുന്നവര്‍ ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം ഗുളികകള്‍ ഒഴിവാക്കി ഇന്‍സുലിന്‍ ഉപയോഗിച്ച്‌ പ്രമേഹം നിയന്ത്രണ വിധേയമാക്കിവേണം ഗര്‍ഭം ധരിക്കേണ്ടത്‌. ഇന്‍സുലി സുലിനൊപ്പം ഭക്ഷണ നിയന്ത്രണവും വ്യായാമവും ഡോക്‌ടറുടെ നിര്‍ദേശത്തിനനുസരിച്ച്‌ ചെയ്യുന്നതു വഴി പ്രമേഹം നിയന്ത്രിക്കാം.

ഗര്‍ഭകാലത്തെ ചികിത്സ

ഭക്ഷണ നിയന്ത്രണവും മെഡിക്കല്‍ ന്യൂട്രീഷന്‍ തെറാപ്പിയുമാണ്‌ ഗര്‍ഭകാലത്തെ പ്രമേഹ ചികിത്സയില്‍ പ്രധാനം. ഭക്ഷണ നിയന്ത്രണം ഗര്‍ഭിണികളിലെ പ്രമേഹം നിയന്ത്രിക്കുവാന്‍ അത്യാവശ്യമാണ്‌. കൂടുതല്‍ ഭക്ഷണം ഒറ്റയിരുപ്പിന്‌ കഴിക്കുന്നതിന്‌ പകരം അല്‍പ്പാല്‍പ്പം പല തവണകളായി ഭക്ഷണം കഴിക്കുന്നത്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ പെട്ടെന്ന്‌ കുതിച്ചുയരുന്നത്‌ തടയാന്‍ സഹായിക്കും.

ഗര്‍ഭകാലത്ത്‌ ഒരു സ്‌ത്രീയുടെ ശരീരഭാരം 10 മുതല്‍ 12 കിലോ ഗ്രാം വരെ കൂടുന്നത്‌ സ്വാഭാവികമാണ്‌. അതായത്‌ ആഴ്‌ചയില്‍ ഏകദേശം 300 മുതല്‍ 400 ഗ്രാം വരെ. ഭക്ഷണ നിയന്ത്രണത്തില്‍പ്പെട്ടിരിക്കുന്ന സ്‌ത്രീക്ക്‌ ഗര്‍ഭകാലത്ത്‌ ആവശ്യമായ ഭാരവര്‍ധനവ്‌ ഉണ്ടാകുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌. അതുപോലെ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ലളിതമായ വ്യായാമവും ഗര്‍ഭകാലത്ത്‌ ചെയ്യാവുന്നതാണ്‌.

ഭക്ഷണ നിയന്ത്രണം കൊണ്ട്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രണ വിധേയമാക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ ഇന്‍സുലിന്‍ ചികിത്സ തുടങ്ങുന്നത്‌. വെറും വയറ്റില്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ഏകദേശം 90 ല്‍ താഴെയും ഭക്ഷണ ശേഷം ഒന്നര - രണ്ട്‌ മണിക്കൂര്‍ ആകുമ്പോഴുള്ള രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ ഏകദേശം 105 ന്‌ അടുത്തെത്തുന്നതാണ്‌ ഗര്‍ഭിണികളില്‍ അഭികാമ്യം.

ഗര്‍ഭിണികള്‍ ഗ്ലൂക്കോമീറ്ററിന്റെയോ മറ്റോ സഹായത്താല്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ വീട്ടില്‍ വച്ച്‌ കൂടെക്കൂടെ സ്വയം പരിശോധിക്കുന്നത്‌ ഇന്‍സുലിന്റെ അളവ്‌ ക്രമീകരിക്കാനും പ്രമേഹം നിയന്ത്രണവിധേയമാക്കാനും വളരെ സഹായിക്കും.

ഗര്‍ഭകാല പരിചരണം

സാധാരണ ഗര്‍ഭിണികളേക്കാള്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും പ്രമേഹബാധിതരില്‍ വേണം. പ്രമേഹ നിയന്ത്രണത്തിന്‌ പുറമെ ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ച, അംഗവൈകല്യത്തിനുള്ള സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു.

അതുപോലെ പ്രമേഹം ബാധിച്ച അമ്മമാരില്‍ ഗര്‍ഭകാലത്ത്‌ ഉണ്ടാകുന്ന രക്‌താതിസമ്മര്‍ദം, അണുബാധ, വെള്ളക്കൂടുതല്‍ തുടങ്ങിയ സങ്കീര്‍ണതകളൊന്നും ഇല്ലെന്ന്‌ ഓരോ പ്രാവശ്യവും ഉറപ്പുവരുത്തേണ്ടതുണ്ട്‌.

അതുപോലെ ഗര്‍ഭസ്‌ഥശിശുവിന്‌ വലിപ്പക്കൂടുതല്‍ ഉണ്ടോ എന്നും വിലയിരുത്തേണ്ടതുണ്ട്‌. അള്‍ട്രാ സൗണ്ട്‌ സ്‌കാന്‍, ഫീറ്റല്‍ എക്കോ തുടങ്ങിയ ടെസ്‌റ്റുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന്‌ അറിയുവാന്‍ സഹായിക്കുന്നു.

പ്രസവസമയം തീരുമാനിക്കുന്നത്‌

പ്രമേഹ ബാധിതരായ ഗര്‍ഭിണികളുടെ പ്രസവം സങ്കീര്‍ണമാകാനുള്ള സാധ്യത ഏറെയാണ്‌. കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുക എന്നതുതന്നെയാണ്‌ വെല്ലുവിളി. ഇത്തരം അവിചാരിതമായ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങള്‍ കൂടി കണക്കിലെടുത്താണ്‌ പ്രമേഹ ബാധിതയായ സ്‌ത്രീയുടെ പ്രസവം നിര്‍ണയിക്കുന്നത്‌.

പ്രമേഹം ഭക്ഷണനിയന്ത്രണംകൊണ്ട്‌ മാത്രം നിയന്ത്രണവിധേയമായിത്തീരുകയും മറ്റ്‌ സങ്കീര്‍ണതകള്‍ ഇല്ലാതിരിക്കുകയും ചെയ്‌താല്‍ സാധാരണയായി നേരത്തേ പ്രസവിക്കേണ്ട ആവശ്യമില്ല. ഗര്‍ഭസ്‌ഥശിശുവിന്റെ വളര്‍ച്ച പൂര്‍ണമാകുന്നതുവരെ കാത്തിരിക്കാം.

എന്നാല്‍ ഇന്‍സുലിന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവരില്‍ 38 ആഴ്‌ചയാകുമ്പോള്‍ പ്രസവിക്കുന്നതാണ്‌ നല്ലത്‌. പക്ഷേ, എന്തെങ്കിലും സങ്കീര്‍ണതകള്‍ കാണുകയാണെങ്കില്‍ 38 ആഴ്‌ചകള്‍ക്ക്‌ മുമ്പുതന്നെ പ്രസവിക്കേണ്ടിവരും.

പ്രി എസ്‌.ഡി.എം ബാധിതരില്‍ സങ്കീര്‍ണതകള്‍ ഇല്ലെങ്കില്‍ പോലും 38 ആഴ്‌ചയിലോ അതിന്‌ മുമ്പോ പ്രസവിക്കേണ്ടിവരും. അതുപോലെതന്നെ ഗര്‍ഭസ്‌ഥശിശുവിനോ അമ്മയ്‌ക്കോ സങ്കീര്‍ണതകളൊന്നും ഇല്ലെങ്കില്‍ സാധാരണ പ്രസവത്തിന്‌ ബുദ്ധിമുട്ട്‌ ഉണ്ടാവുകയില്ല.

എന്നാല്‍ സങ്കീര്‍ണതകളോടുകൂടിയ അവസ്‌ഥയില്‍ അമ്മയുടെയും കുട്ടിയുടെയും സുരക്ഷിതത്വത്തിന്‌ സിസേറിയന്‍ ചെയ്യുകയാവും ഉചിതം. പ്രസവസമയത്ത്‌ രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടെക്കൂടെ പരിശോധിച്ച്‌ ഇന്‍സുലിന്‍ ആവശ്യമുണ്ടോ എന്ന്‌ തീരുമാനിക്കേണ്ടതാണ്‌.

നവജാതശിശുവിന്‌ ഒരു ശിശുരോഗവിദഗ്‌ധന്റെയും പരിചരണം ആവശ്യമാണ്‌. പ്രസവശേഷം എത്രയും വേഗം ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മുലയൂട്ടല്‍ ആരംഭിക്കാവുന്നതാണ്‌. നേരത്തേ പ്രമേഹമുള്ളവര്‍ക്ക്‌ പ്രസവശേഷവും ഇന്‍സുലിന്‍ തുടരേണ്ടിവരും. ഗര്‍ഭകാല പ്രമേഹ ബാധിതര്‍ പ്രസവശേഷം 6 ആഴ്‌ചയാകുമ്പോള്‍ വീണ്ടും രക്‌തം പരിശോധിച്ച്‌ പ്രമേഹം ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതാണ്‌.

ഇവര്‍ വീണ്ടും ഗര്‍ഭം ധരിക്കുമ്പോള്‍ ഗര്‍ഭകാലത്ത്‌ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. കൂടാതെ ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്‌. അതുപോലെ ജി.ഡി.എം ബാധിതരില്‍ ഭാവിയില്‍ പ്രമേഹം വരാനുള്ള സാധ്യതയും കൂടുതലാണ്‌.

ഡോ. രവീന്ദ്രന്‍ ഏ.വി.
ഡോ. രജനി രവീന്ദ്രന്‍

അവസാനം പരിഷ്കരിച്ചത് : 3/13/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate