অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹം: നൂതന ചികിത്സകള്‍

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാര ആവശ്യമാണ്. എന്നാല്‍ അതിന്റെ അളവ് നിയന്ത്രിതമായിരിക്കേണ്ടത് പ്രാധാന്യം അര്‍ഹിക്കുന്നു. 100-120 മില്ലിഗ്രാം ആണ് 100 മില്ലി രക്തത്തില്‍ സാധാരണ കാണേണ്ടത്.

ഹൈപ്പോഗ്ലൈസീമിയ


രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. അളവില്‍ വളരെ കുറഞ്ഞാല്‍ തലകറക്കം, വിയര്‍ക്കല്‍ എന്നിവ ഉണ്ടാകുന്നു. അതിയായ ക്ഷീണവും തളര്‍ച്ചയും ബോധക്ഷയവും ഉണ്ടാകാം. ആഹാരം സമയത്തിന് കഴിക്കാതിരിക്കുക, അമിത വ്യായാമത്തില്‍ ഏര്‍പ്പെടുക, പ്രമേഹമരുന്നുകള്‍ കൂടിപ്പോവുക എന്നിവയാണ് സാധാരണ കാരണങ്ങള്‍. മനസ്സിലാക്കിയാല്‍ വേഗംതന്നെ സുഖപ്പെടുത്താവുന്ന അവസ്ഥയാണിത്.

പ്രമേഹം


പഞ്ചസാരയുടെ അളവ് അധികരിക്കുന്ന പ്രക്രിയയാണിത്. പരിശോധനാ സമയത്തോടടുത്ത് ആഹാരം കഴിക്കുന്നതുമായി ബന്ധപ്പെട്ട് വ്യതിയാനം വരാത്ത പരിശോധനയാണ് എച്ച്ബിഎവണ്‍സി (HbA1C). ഇതിന്റെ സാധാരണ അളവ് 4.5-6% വരെയാണ്. ആറിനു മുകളിലായാല്‍ പ്രമേഹം തുടങ്ങി എന്നു വേണം കരുതാന്‍.

പ്രമേഹം എത്ര വ്യാപകമാണ്
ലോകത്തെമ്പാടും പ്രമേഹരോഗികളുടെ എണ്ണം വളരെ വേഗം വര്‍ധിച്ചുവരികയാണ്. ഏഷ്യയിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ ആളുകള്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത ജനിതകകാരണങ്ങളാല്‍ അധികമാണ്. ആഹാരക്രമത്തിലെ വ്യത്യാസവും ജീവിതരീതികളിലെ വ്യതിയാനവും പ്രമേഹം വര്‍ധിക്കാന്‍ ഇടയാകുന്നു. കേരളത്തിലെ 18 ശതമാനത്തോളം ആളുകള്‍ പ്രമേഹരോഗബാധിതരാണ്. പലരും പരിശോധന നടത്താത്തതിനാല്‍ വളരെ നാളുകള്‍ കഴിഞ്ഞേ ഇത് കണ്ടുപിടിക്കപ്പെടുന്നുള്ളു.

പ്രമേഹം രണ്ടുതരം


ടൈപ്പ്-1 പ്രമേഹം: ഇത് സാധാരണയായി കുട്ടിക്കാലത്തുതന്നെ തുടങ്ങുന്നതായാണ് കാണുന്നത്. ഇന്‍സുലിന്‍ ഉണ്ടാകുന്നതിനുള്ള പാന്‍ക്രിയാസ് ഗ്രന്ഥിയുടെ ശേഷി ഏതാണ്ട് പൂര്‍ണമായിത്തന്നെ ഇല്ലാതാവുന്ന അവസ്ഥയാണിത്. ഇന്‍സുലിന്‍, ആന്റിബോഡികള്‍ എന്നിവയുടെ സാന്നിധ്യംമൂലം ഇന്‍സുലിന്‍ പ്രവര്‍ത്തനരഹിതമാവുന്നു.

ടൈപ്പ്-2 പ്രമേഹം: ആഹാരനിയന്ത്രണം ഇല്ലാത്തതിനാല്‍ ഇന്‍സുലിന്റെ ആവശ്യകത കൂടുക, ഇന്‍സുലിന്‍ ആവശ്യത്തിനുസരിച്ച് ഉണ്ടാവാതിരിക്കുക, ഉണ്ടായ ഇന്‍സുലിന്‍ ശരീരത്തിലെ കൊഴുപ്പില്‍ നഷ്ടപ്പെടുക എന്നിവയാണ് ടൈപ്പ് രണ്ട് പ്രമേഹത്തിന് പ്രധാന കാരണങ്ങള്‍.

പ്രമേഹംമൂലം ഉണ്ടാകുന്ന അപകടങ്ങള്‍


ചെറുപ്രായത്തില്‍ത്തന്നെ ഉണ്ടാകുന്ന ഹൃദയാഘാതം." വൃക്കകളുടെ ക്ഷീണംമൂലം ഡയാലിസിസ് ചെയ്യേണ്ടിവരിക. (ഡയാലിസിസ് വേണ്ടിവരുന്ന രോഗികളില്‍ 45 ശതമാനവും പ്രമേഹമാണ് അതിലേക്കു നയിച്ചത്). " ഞരമ്പുകളുടെ ക്ഷീണംമൂലം കാലുകളിലെ പെരുപ്പ്." കാലുകളില്‍ കരിയാത്ത വ്രണം, പഴുപ്പ് മുതലായവമൂലം കാല്‍ മുറിച്ചുകളയേണ്ടിവരിക. " കണ്ണുകളില്‍ റെറ്റിനോപ്പതി വന്ന് കാഴ്ച നഷ്ടപ്പെടല്‍. " നേരത്തെ ഉള്ള മരണം.

ചികിത്സകള്‍


ടൈപ്പ് ഒന്ന് പ്രമേഹത്തിന് ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കുക മാത്രമാണ് പരിഹാരം. കൃത്യസമയത്ത് ആവശ്യമായ അളവില്‍ ഇന്‍സുലിന്‍ നല്‍കുന്ന സംവിധാനമാണ് ഇന്‍സുലിന്‍ പമ്പ്. ചെറിയൊരു സൂചി ശരീരത്തോട് ചേര്‍ത്തുവച്ച് ഇത് പ്രവര്‍ത്തിക്കുന്നു. ടൈപ്പ് രണ്ട് രോഗികള്‍ക്ക് ആഹാരത്തിലെ ശ്രദ്ധയിലൂടെയും വ്യായാമത്തിലൂടെയും അധികരിക്കാത്ത പ്രമേഹത്തെ (HbA1c 67%) നിയന്ത്രിക്കാന്‍ സാധിക്കും. എച്ച്ബിഎവണ്‍സി ഏഴിനു മുകളിലായാല്‍ ഗുളികകള്‍ തുടങ്ങുന്നതാണ് നല്ലത്.

രണ്ടുതരം ഗുളികകള്‍ കൊണ്ട് നിയന്ത്രണം സാധ്യമായില്ലെങ്കില്‍ ഇന്‍സുലിന്‍ കുത്തിവയ്പ് എടുക്കുന്നതാണ് നല്ലത്. പ്രമേഹത്തിന്റെ അളവ് കൂടി നില്‍ക്കുന്നതാണ് ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നത്. ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികകളോ, ഇന്‍സുലിനോ കാര്യമായ ഒരു ദോഷവും ഉണ്ടാക്കാറില്ല. ഇന്‍സുലിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എടുത്താലും 33% പേരില്‍ മാത്രമേ HbA1c സാധാരണ നിലയില്‍ തുടര്‍ന്ന് നിര്‍ത്താന്‍ സാധിക്കുകയുള്ളു. HbA1c ഓരോ യൂണിറ്റ് കൂടുന്നതനുസരിച്ച് പ്രമേഹം കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ വളരെയധികം വര്‍ധിക്കുന്നു. ഇതിന്റെ അളവ് ഒരു യൂണിറ്റ് കുറയുന്നതുതന്നെ മരണനിരക്ക് 21%വും, കണ്ണ്, വൃക്ക രോഗങ്ങള്‍ 37%വും ഹൃദ്രോഗം 14%വും കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.

പ്രമേഹം മാറ്റാന്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍


ആമാശയത്തിലോ, ചെറുകുടലിലോ ചെയ്യുന്ന താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ പ്രമേഹം മാറ്റാന്‍ സഹായിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്ന അറിവാണ്. പൊണ്ണത്തടിയുള്ള പ്രമേഹരോഗികളില്‍ സ്ലീവ് ഗാസ്ട്രക്ടമി എന്ന പ്രക്രിയയും, അമിതവണ്ണം ഉള്ളവരില്‍ ഇലിയല്‍ ഇന്റര്‍ പൊസിഷന്‍ എന്ന ശസ്ത്രക്രിയയുമാണ് സാധാരണയായി അവലംബിക്കുന്നത്. കുടലിലെ ഹോര്‍മോണായ ജിഎല്‍പി - 1ന്റെ അളവ് കൂട്ടിയാല്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിച്ച് പ്രമേഹം പൂര്‍ണമായി സുഖപ്പെടുത്താമെന്ന് മനസ്സിലാക്കിയിരിക്കുന്നു. ചെറുകുടലിന്റെ അവസാനഭാഗത്താണ് ജിഎല്‍പി-1 കൂടുതലായി ഉള്ളത്. അധികം ദഹിക്കാത്ത ആഹാരം ആ ഭാഗത്ത് എത്തുന്നത് ഈ ഹോര്‍മോണിനെ ഉദ്ദീപിപ്പിക്കും. ആമാശയത്തിന്റെ വലുപ്പം കുറച്ച് സാധാരണ രീതിയാക്കുന്നു. ശസ്ത്രക്രിയകള്‍ ആഹാരം കഴിക്കുന്നത് നിയന്ത്രിക്കുന്നതോടൊപ്പം, ആഹാരത്തിന്റെ അനിയന്ത്രിത ദഹനത്തെ കുറയ്ക്കുകയും അത് കെട്ടിക്കിടക്കാതെ ചെറുകുടലിലേക്ക് എത്താന്‍ സഹായിക്കുകയും ചെയ്യും. ചെറുകുടലിന്റെ അവസാനഭാഗം ആമാശയത്തോട് അടുപ്പിക്കുന്നത് ജിഎല്‍പി - 1 ഉല്‍പ്പാദനം കൂട്ടാന്‍ ഇടയാക്കുന്നു.

ജിഎല്‍പി - 1 ഹോര്‍മോണിനെ ഉദ്ദീപിപ്പിക്കുന്നതിനും, സാധാരണ ഭക്ഷണക്രമത്തിനുസരിച്ച് നിയന്ത്രിക്കുന്നതിനും സ്ഥിരം സംവിധാനം, താക്കോല്‍ദ്വാര ശസ്ത്രക്രിയകളാണ്. ഈ നൂതന ചികിത്സാരീതിയിലൂടെ 90%ത്തിലധികം രോഗികള്‍ക്ക് ഇന്‍സുലിനോ ഗുളികയോ ഇല്ലാതെ ഡയബറ്റീസ് പൂര്‍ണനിയന്ത്രണത്തിലാക്കാന്‍ സാധിക്കുന്നുണ്ട്. ടൈപ്പ്-2 പ്രമേഹം ഉള്ളവരുടെ പാന്‍ക്രിയാസിന് (ആഗ്നേയാഗ്രന്ഥിക്ക്) ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷി എത്രയുണ്ട് എന്ന രക്തപരിശോധനയിലൂടെ മനസ്സിലാക്കിയാണ് ഈ ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നത്. ഇന്‍സുലിന്‍ ഒട്ടും നിര്‍മിക്കാന്‍ കഴിയാത്ത ടൈപ്പ്-1 പ്രമേഹ രോഗികള്‍ക്ക് ഇത്തരം ശസ്ത്രക്രിയകള്‍ പ്രയോജനംചെയ്യില്ല. ശസ്ത്രക്രിയകള്‍ കൂടുതല്‍ ഫലപ്രദമാകുന്നത്, കൂടുതല്‍ വണ്ണം ഉള്ളവരിലും പ്രമേഹം വളരെ പഴകാത്തവരിലുമാണ്.

പ്രമേഹംമൂലം വിവിധ അവയവങ്ങള്‍ കേടുവരുന്നതിനുമുമ്പും ഇന്‍സുലിന്‍ നിര്‍മിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥി നശിക്കുന്നതിനു മുമ്പും ഇത്തരം ചികിത്സകള്‍ക്ക് വിധേയമാകുന്നതാണ് കൂടുതല്‍ അഭികാമ്യം. ഇത്തരം ശസ്ത്രക്രിയകളിലൂടെ പ്രമേഹം വളരെവേഗം സുഖപ്പെടുന്നതിനു പുറമെ ശരീരത്തിലെ അധികമായ കൊഴുപ്പ് നഷ്ടപ്പെടുക, കൊളസ്ട്രോളിന്റെ അളവ് സാധാരണ നിലയിലാകുക, ശ്വാസംമുട്ടല്‍, ഹൃദയാഘാതം എന്നിവയ്ക്ക് വലിയൊരു ശമനം ഉണ്ടാകുക എന്നീ ഗുണങ്ങള്‍കൂടിയുണ്ട്. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള ലോകസംഘടനകളും, ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ പോലെയുള്ള വിഖ്യാത മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളും അംഗീകരിച്ചതോടെ പ്രമേഹത്തിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ക്ക് പ്രചാരം വന്നിട്ടുണ്ട്. ഈ മേഖലയില്‍ കൂടുതല്‍ ശസ്ത്രക്രിയാ വിദഗ്ധര്‍ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണ്. ശസ്ത്രക്രിയകള്‍ കീഹോള്‍ സംവിധാനത്തിലൂടെ ചെയ്യുന്നതിനാല്‍ രോഗികള്‍ക്ക് കാര്യമായ ബുദ്ധിമുട്ട് ഇല്ലാത്തതാകുന്നു. മൂന്നോ നാലോ ദിവസത്തെ ആശുപത്രിവാസംകൊണ്ട് ചികിത്സ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. അത്യാധുനിക സംവിധാനങ്ങളും, വിലയേറിയ സ്റ്റേപ്ലറുകളും അതീവ ശസ്ത്രക്രിയാപ്രാവീണ്യവും വേണ്ട ഈ ചികിത്സക്ക് ഏകദേശം മൂന്നുലക്ഷത്തോളം രൂപ ചെലവുവരും. പ്രമേഹം തുടര്‍ന്നാലുള്ള ചെലവുകളും വിവിധ അവയവങ്ങളുടെ ക്ഷതംമൂലം ഉണ്ടാകുന്ന ശാരീരികവും, മാനസികവും, സാമ്പത്തികവുമായ പ്രയാസങ്ങളും കണക്കിലെടുക്കുമ്പോള്‍ ശസ്ത്രക്രിയാ ചികിത്സയാണ് വളരെ ഭേദമെന്ന് ബോധ്യപ്പെടും.

കടപ്പാട് :ഡോ. ആര്‍ പത്മകുമാര്‍, സണ്‍റൈസ് ഹോസ്പിറ്റൽ

അവസാനം പരിഷ്കരിച്ചത് : 11/25/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate