অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ തരം അസുഖങ്ങളും പ്രതിവിധികളും

വിവിധ തരം അസുഖങ്ങളും പ്രതിവിധികളും

  1. തുമ്മലും നെഞ്ചു വേദനയുമോ? ഈസ്നോഫീലിയയാകാം
  2. ടോണ്‍സിലൈറ്റിസ് തടയാം...
  3. കരള്‍ രോഗങ്ങള്‍
  4. മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കാം
  5. അലര്‍ജിയും ആസ്ത്മയും
  6. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍
  7. കൊളസ്ട്രോള്‍ ചികിത്സയിലെ മുന്നേറ്റങ്ങള്‍
  8. ഓസ്റ്റിയോപെറോസിസ്
  9. വിളര്‍ച്ച തടയാം
  10. വായിലെ ക്യാന്‍സര്‍ കാരണങ്ങളും പ്രതിരോധവും
  11. ഹൃദ്രോഗഭീഷണി ഒഴിവാകാന്‍ അന്തരീക്ഷം സൗഹൃദമാക്കാം
  12. തുമ്മൽ: കാരണങ്ങളും ചികിത്സയും
  13. ശ്രദ്ധിച്ച് വെള്ളം കുടിക്കൂ; ഇല്ലെങ്കിൽ പണിപാളും
  14. ആരോഗ്യത്തിന് സൂര്യനമസ്കാരം
  15. കപ്പ കഴിക്കൂ കാൻസർ വരെ ചെറുക്കൂ
  16. പ്രമേഹത്തിന് ആയുർവേദം
  17. സന്ധിവാതരോഗങ്ങളിൽ തളരാതിരിക്കാം
  18. പനി വരുന്നതിന് മുമ്പ്
  19. ആഹാരത്തിൽ മാത്രമല്ല പാത്രത്തിലുമുണ്ട് കാര്യം
  20. പൂക്കൾക്കുമുണ്ട് ഔഷധഗുണം
  21. കാണും പോലെ നിസാരനല്ല കറ്റാർവാഴ
  22. സന്ധിവാതരോഗങ്ങളെ ഭയപ്പെടല്ലേ
  23. അർശ്ശസ്സിന് ഹോമിയോ
  24. പ്രോസ്റ്റേറ്റ് വീക്കം; ശസ്ത്രക്രിയയും കാൻസർ സാധ്യതയും ഒഴിവാക്കാം
  25. പ്രമേഹം: അറിയേണ്ട ചില കാര്യങ്ങൾ
  26. പ്രമേഹമോ? എങ്കിൽ പ്രാതൽ പ്രധാനം
  27. എന്താണ് പി സി ഒ ഡി
  28. പ്രമേഹത്തിന് നൂതന ചികിത്സാരീതികള്‍
  29. രക്തസമ്മര്‍ദം രോഗമാകുമ്പോള്‍
  30. സന്ധിവാതത്തെ അകറ്റാം
  31. വിഷംപേറും ഔഷധസസ്യങ്ങള്‍
  32. വൃക്കരോഗങ്ങളെ അറിയുക
  33. വളര്‍ച്ചാഘട്ടങ്ങളറിയാം... വൈകല്യം തടയാം...
  34. കുട്ടികളിലെ ആര്‍ത്രൈറ്റിസ്
  35. വൃക്കരോഗങ്ങള്‍ തടയാം
  36. അമിത രക്തസമ്മര്‍ദം തിരിച്ചറിയാം
  37. മാനസികാരോഗ്യത്തിന് ആയുര്‍വേദം
  38. ക്യാന്‍സര്‍ നിയന്ത്രിക്കാം
  39. പ്രകൃതിയും ആയുര്‍വേദവും
  40. സന്ധിവാതം എങ്ങനെ വരുന്നു
  41. മുട്ടുവേദന തടയാം

തുമ്മലും നെഞ്ചു വേദനയുമോ? ഈസ്നോഫീലിയയാകാം

ഡോ. കെ മുരളീധരന്‍പിള്ള 
കാരണങ്ങള്‍ പ്രത്യേകിച്ച് ഒന്നും പറയുവാനില്ലാതെ ഉണ്ടാകുന്ന ഒരുരോഗമാണ് ഈസ്നോഫീലിയ. ഈസ്നോഫില്‍സ് എന്നത് രക്തത്തിലെ ഒരുഘടകമാണ്. ഈ രോഗത്തില്‍ രക്തം പരിശോധിച്ചാല്‍ ഈസ്നോഫില്‍സിന്റെ അനുപാതം കൂടിയിരിക്കുമെന്നതുകൊണ്ടാണ് ഈസ്നോഫീലിയ എന്ന പേരുവന്നത്. ഇന്ത്യയില്‍ ഉഷ്ണപ്രദേശങ്ങളില്‍ ഈ രോഗം കൂടുതലാണ്. ഒരുകാലത്ത് ക്ഷയരോഗമെന്നോ ആസ്ത്മയെന്നോ കരുതി ചികിത്സചെയ്തിരുന്ന ഈ രോഗം ഏതാണ്ട് 1943 ഓടെയാണ് ഈസ്നോഫീലിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ശരീരത്തിന് ഉപകാരികളായ ഈസ്നോഫില്‍സ് എന്ന രക്താണുവില്‍ പരാദങ്ങളെ നേരിടാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ആസ്ത്മ, കൃമിവികാരങ്ങള്‍ എന്നിവയില്‍, ആ അവസ്ഥയെ നേരിടാനായി ഈസ്നോഫില്‍സിന്റെ എണ്ണം വര്‍ധിക്കും. സാധാരണയായി ഒന്നുമുതല്‍ ആറു ശതമാനംവരെയാണ് സ്ത്രീപുരുഷഭേദമന്യെ ഇത് രക്തത്തിലുണ്ടാകുക. മജ്ജയിലാണ് ശ്വേതരക്താണുവിലെ ഒരു ഘടകമായ ഇതിന്റെ ഉല്‍പ്പാദനം. ശരീരത്തിന് ഹാനികരമായ ബാഹ്യവസ്തുക്കള്‍ ഉള്ളിലെത്തിയാല്‍ അവയെ നിര്‍വീര്യമാക്കി നശിപ്പിക്കാനും ആന്റിജന്‍, ആന്റിബോഡി പ്രതിപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഹിസ്റ്റാമിന്‍ ഉല്‍പ്പാദനത്തിലും അതിന്റെ പ്രവര്‍ത്തനത്തിലും നിയന്ത്രണപരമായ സ്വാധീനം ചെലുത്താനും ഈസ്നോഫില്‍സിനു കഴിയുന്നു. അതിനാലാണ് അലര്‍ജി സംബന്ധമായ രോഗങ്ങളില്‍ ഹിസ്റ്റാമിന്‍സ്രാവം വര്‍ധിക്കുമ്പോള്‍ ഈസ്നോഫില്‍സിന്റെ ശതമാനവും വര്‍ധിക്കുന്നത്. പ്രത്യേകിച്ച് ഒരുകാരണവും കൂടാതെ ഉണ്ടാകുന്നതെന്നും മറ്റ് ചില രോഗങ്ങളോടനുബന്ധിച്ചുണ്ടാകുന്നതെന്നും
പൊതുവെ ഈസ്നോഫീലിയ രണ്ടുതരമുണ്ട്. രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് ഇതില്‍ ആദ്യത്തെ ഇനം പ്രത്യക്ഷപ്പെടുക. രണ്ടാമത്തെ അവസ്ഥ താഴെപറയുന്ന സന്ദര്‍ഭങ്ങളിലുണ്ടാകുന്നു.
എ. അലര്‍ജിയോടനുബന്ധിച്ച്- കൃമിജവികാരങ്ങള്‍-ശരീരം ചൊറിഞ്ഞുതടിക്കല്‍, ആസ്ത്മ, ഹേഫിവര്‍ എന്നിവയോടനുബന്ധിച്ച ഭക്ഷണപാനീയങ്ങള്‍ നിമിത്തവും (പാല്‍, മുട്ട, ചെമ്മീന്‍, ഞണ്ട്, ബീഫ് തുടങ്ങിയ) ചില മരുന്നുകളുടെ അതിസംവേദത്വം കാരണമായും (ആന്റിബയോട്ടിക്കുകള്‍, അപ്സമാരമരുന്നുകള്‍ മുതലായവ) ഉണ്ടാകുന്ന റീ ആക്ഷനുകളിലും ഈസ്നോഫീലിയ കാണാം. സ്ട്രെപ്റ്റോമൈസിന്‍, ലിവര്‍ എക്സ്ട്രാക്ട് എന്നീ മരുന്നുകളുടെ സ്ഥിര ഉപയോഗവും ഇതുണ്ടാക്കാം.
ബി. പരാന്നഭോജികളായ ചില പ്രത്യേകതരം വിരകള്‍ ശരീരത്തിലുണ്ടായാല്‍ ഈസ്നോഫില്‍സ് വര്‍ധിക്കാം.
സി. ശ്വാസകോശസംബന്ധിയായ ചില പ്രത്യേക രോഗാവസ്ഥകളില്‍ ഇത് സംഭവിക്കാം. പുക വലിക്കുന്നവരിലും പൊടിപടലങ്ങളില്‍ ജോലി ചെയ്യുന്നവരിലും ഇതുണ്ടാകാം.
ഡി. ചില പ്രത്യേകതരം പകര്‍ച്ചവ്യാധികളിലും  ഈസ്നോഫീലിയ കാണപ്പെടാം.
ഇ. അര്‍ബുദരോഗത്തില്‍- മറ്റവയവങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും ഈസ്നോഫില്‍സിന്റെ ശതമാനം വര്‍ധിച്ചുകാണാറുണ്ട്. അര്‍ബുദമുഴകളിലും ക്രോണിക് മൈലോയ്ഡ് ലുക്കീമിയയിലും ഈസ്നോഫില്‍സ് വര്‍ധിക്കാം.
എഫ്. പാരമ്പര്യമായിത്തന്നെ ചിലരില്‍ ഈസ്നോഫിലിയ കാണാറുണ്ട്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും ഇക്കൂട്ടരില്‍ പ്രകടമായി കാണപ്പെടാറില്ല എന്നതിനാല്‍ ഇത് അവഗണിക്കാവുന്നതേയുള്ളു. മന്തുരോഗത്തിലും ഈസ്നോഫില്‍സ് വര്‍ധിച്ചുകാണപ്പെടാം.
കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി ഈസ്നോഫീലിയയിലും ലക്ഷണങ്ങള്‍ വ്യത്യസ്തമാകും. വലിവും ശ്വാസംമുട്ടലും വരണ്ട ചുമയും ഒപ്പം ഉണ്ടെങ്കില്‍ അത് ആസ്ത്മ നിമിത്തമുള്ള ഈസ്നോഫീലിയ ആകാം. മൂക്കടപ്പ്, ശക്തമായും തുടര്‍ച്ചയായുമുള്ള തുമ്മല്‍, മൂക്കില്‍നിന്നും തെളിവെള്ളം ഒഴുകുക, ക്ഷീണം, കടുത്ത ക്ഷീണം, ശരീരത്തിന്റെ തൂക്കം കുറയുക, കഴലകളുടെ വീക്കം, കൈകാല്‍കഴപ്പ് എന്നിവയെല്ലാം അലര്‍ജിക്റൈനൈറ്റിസ് നിമിത്തം ഉള്ളതാകാം. ചുമ, നെഞ്ചുവേദന, തുമ്മല്‍, തളര്‍ച്ചയും ക്ഷീണവും ശരീരബലക്കുറവും, തൊണ്ടവേദനയും ചൊറിച്ചിലും, വായ്ചൊറിച്ചില്‍, കണ്ണിനുചൊറിച്ചില്‍, ശ്വാസവിമ്മിഷ്ടവും കുറുങ്ങലും എന്നീ ലക്ഷണങ്ങളുള്ളപ്പോള്‍ ആസ്ത്മയ്ക്കൊപ്പം ഈസ്നോഫീലിയ എന്ന അവസ്ഥകൂടി പരിഗണിക്കണം. ഇതിന്റെ പ്രധാനലക്ഷണം വരണ്ടചുമയാണ്. രാത്രിയില്‍ ഇതു ശക്തമാകും. ചുമയുടെ ശക്തി കൂടുന്നതിനുസരിച്ച് നെഞ്ചുവേദനയും വര്‍ധിക്കും. നെഞ്ച് ചുരുങ്ങിപ്പോകുന്നുവോയെന്ന് തോന്നുംവിധയുള്ള വേദനയാണ് അനുഭവപ്പെടുക. ശക്തമായ ചുമയുടെ ഓരോ വേഗം കഴിയുമ്പോഴും രോഗി വിയര്‍ത്തവശനാകും. ആവര്‍ത്തിച്ചുള്ള ഇത്തരം ചുമയുടെ പരമ്പരയ്ക്കുശേഷം അല്‍പ്പം കഫം. ചിലപ്പോള്‍ രക്താംശത്തോടെ തുപ്പിപ്പോകും. തലവേദന, ഛര്‍ദി, പല്ലുവേദന, ഒച്ചയടപ്പ് എന്നിവയ്ക്കൊപ്പം തൂക്കക്കുറവും ഉണ്ടാകും. അനുബന്ധമായി ചെറിയ പനിയും ഉണ്ടാകും. ഉടഞ്ഞ ചെമ്പുപാത്രത്തില്‍ തട്ടിയാലെന്നപോലെ ചിലമ്പിച്ച ശബ്ദത്തോടുകൂടിയ ചുമയാകും.
ആസ്ത്മയെപ്പോലെ ഉഛ്വാസസമയത്ത് ബുദ്ധിമുട്ടൊന്നും ഈസ്നോഫീലിയയില്‍ ഉണ്ടാവില്ല. വല്ലപ്പോഴുമുണ്ടാകുന്ന ആസ്ത്മയുടെയും ചൊറിഞ്ഞുതടിക്കലിന്റെയും പൂര്‍വചരിത്രം വെളുപ്പെടുത്തുമ്പോള്‍ ആസ്ത്മയാണെന്ന തെറ്റിദ്ധാരണ ചികിത്സകനിലുണ്ടായേക്കും. രക്തപരിശോധനയില്‍ ശ്വേതരക്താണുക്കളിലെ ഈസ്നോഫില്‍സിന്റെ ശതമാനം നിശ്ചിത അളവില്‍നിന്നു വര്‍ധിച്ചിരിക്കുന്നതായി കാണാം. ഇഎസ്ആര്‍ ചിലപ്പോള്‍ 20 മുതല്‍ 60 എംഎം/ഫവര്‍ എന്ന നിലയില്‍ ചിലപ്പോള്‍ എത്തപ്പെടാം. എക്സ്റേ പരിശോധനയില്‍ അവയവപരമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണപ്പെട്ടുവെന്നുവരില്ല. രോഗസ്ഥിതിയുടെ ഘട്ടം അനുസരിച്ച് ഇതില്‍ മാറ്റംവരാം.
കുടലിലെ വിരബാധയെക്കുറിച്ചറിയാന്‍ മലപരിശോധന സഹായകമാകും. നെഞ്ചിന്റെയും വയറിന്റെയും സിടി സ്കാന്‍ എടുത്താല്‍ വിരശല്യം ശ്വാസകോശത്തിലും കരളിലും എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോയെന്നും ലസിക ഗ്രന്ഥികളുടെ വീക്കവും മനസ്സിലാക്കാന്‍ കഴിയും. ചുരുക്കം ചില അവസരങ്ങ ളില്‍ ഈ രോഗം ആമാശയത്തിന്റെയും ചെറുകുടലിന്റെയും സാധാരണ പ്രവര്‍ത്തനങ്ങളെ അനുകൂലമായി ബാധിച്ചുകാണാറുണ്ട്. അപ്പോള്‍ വയറിളക്കം ഹൃദയം, കരള്‍, പ്ലീഹ, ലസികാവീക്കം എന്നിവയും ലക്ഷണങ്ങളായുണ്ടാകും. ലസികാവീക്കവും പേശീവീക്കവും നിമിത്തം ഈ അവസരത്തില്‍ കുടലുകളില്‍ തടസ്സവും സംഭവിച്ചേക്കാം. 
-ആയുര്‍വേദത്തിലെ രക്തവര്‍ണന തികച്ചും വ്യത്യസ്ത രീതിയിലുള്ളതാണ്. ഈസ്നോഫീലിയപോലുള്ള രക്തകോശങ്ങള്‍ വര്‍ധിച്ചുണ്ടാകുന്ന പ്രത്യേക ലക്ഷണങ്ങളെപ്പറ്റി അതില്‍ പരാമര്‍ശമില്ല. ഈസ്നോഫീലിയയില്‍ വ്യക്തമാകുന്ന ലക്ഷണങ്ങളില്‍നിന്നും ത്രിദോഷങ്ങളില്‍ ഏതാണ് കോപിച്ചിരിക്കുന്നതെന്നു വൈദ്യന്‍ വിവേചിച്ചറിയണം. പ്രകൃതി, പ്രായം, രോഗസ്ഥിതി, ആമാവസ്ഥദേശം, കാലം തുടങ്ങിയവ അറിഞ്ഞ് ചികിത്സ നിശ്ചയിക്കുകയാണ് ആയുര്‍വേദത്തിന്റെ മാര്‍ഗം. വാതവര്‍ധകങ്ങളായ ആഹാരവിഹാരങ്ങളാലുണ്ടാകുന്ന വാതകാസത്തിലെ ലക്ഷണങ്ങള്‍ പലതും ഈസ്നോഫീലിയയില്‍ കാണുന്നുവെന്നത് ശ്രദ്ധേയമാണ്. ഹൃദയഭാഗത്തും പാര്‍ശ്വങ്ങളിലും ഉരസിലും ശിരസ്സിലും വേദനയുണ്ടാകുക, ഒച്ചയടയ്ക്കുക, വായിലും തൊണ്ടയിലും വരള്‍ച്ച, ശരീരത്തിനു തളര്‍ച്ച, ക്ഷീണം, ബലക്കുറവ്, വലിയ ഒച്ചയോടൊപ്പമുള്ള ചുമ, ഓജക്ഷയം, ഏറെ ചുമച്ചാല്‍ അല്‍പ്പവും ശുഷ്കവുമായ കഫം തുപ്പിപ്പോകുക, കഫം തുപ്പിപ്പോയാല്‍ ആശ്വാസം തോന്നുക എന്നിവയാണ് വാതകാസത്തിലെ മുഖ്യലക്ഷണ ങ്ങളായി ചരകാചാര്യന്‍ വ്യക്തമാക്കുന്നത്. ശക്തമായ തുമ്മലോടുകൂടിയ ഈസ്നോഫീലിയയില്‍ ഉടനെ പറിച്ചെടുത്ത കുറുന്തോട്ടിയില അരച്ചുപൊടിച്ച് സമം ഇരുവേലി, രാമച്ചം, കൊട്ടം, ചന്ദനം, ഇരട്ടിമധുരം, ഇവ പൊടിച്ചതും കൂട്ടിച്ചേര്‍ത്ത് വെണ്ണകൂട്ടി നന്നായി മര്‍ദിച്ച് യോജിപ്പിച്ച് നീരുവറ്റിച്ച് വൈകുന്നേരം നെറുകയിലിടുക. അരമണിക്കൂര്‍ കഴിഞ്ഞ് നന്നായി തുടച്ച് രാസ്നാദിപ്പൊടി തിരുമ്മുക. വളരെ പ്രയോജനപ്രദമായി അനുഭവപ്പെട്ടിട്ടുള്ള ഈ പ്രയോഗം ഭൈഷജ്യരത്നാവലിയില്‍ പറയുന്നതാണ്. വരണ്ടചുമയും ഏറെ ചുമച്ചാല്‍ അല്‍പ്പം കഫം പോകുകയും ചെയ്യുന്ന അവസ്ഥയില്‍ അഗസ്ത്യരസായനത്തില്‍ ജാതിലവന്ദാദിപ്പൊടി ചേര്‍ത്ത് ഉപയോഗിക്കുന്നത്നല്ല ലം നല്‍കിക്കണ്ടിട്ടുണ്ട്. ആമാശയാവയവങ്ങളെ ബാധിച്ചുള്ളവയില്‍ ചിത്രഹരിതകി ലേഹ്യത്തില്‍ വ്യോഷാദിചൂര്‍ണം ചേര്‍ത്ത് ഉപയോഗപ്പെടുത്തണം. പരാന്നജീവികളുടെ ലാര്‍വയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ചിത്രഹരീതകയില്‍ വിളംഗാദിചൂര്‍ണം ചേര്‍ത്ത് ഉപയോഗിക്കണം. വ്യോഷാദിചൂര്‍ണം ആനന്ദഭൈരവരസം, സുദര്‍ശനാരിഷ്ടം, ഗുല്‍ഗുലുതിക്തകം എന്നിവയും രോഗാവസ്ഥയ്ക്കനുസൃതമായി ഉപയോഗിക്കാം. കാര്‍കോകിലരി, വരട്ടുമഞ്ഞള്‍, തൃകോല്‍പ്പകൊന്ന, പ്ലാശിന്‍കുരു ഇവ സമം പൊടിച്ച് ഗുളികരൂപത്തില്‍ ഉപയോഗപ്പെടുത്തുകയുമാകാം. പകലുറക്കം, തണുത്ത വെള്ളത്തിലുള്ള കുളി, കുളി കഴിഞ്ഞ് ക്രീമോ, എണ്ണയോ തേയ്ക്കുക, തണുത്ത ആഹാരപാനീയങ്ങള്‍, എരിവ്, മസാല, തൈര്, മോര്, മഞ്ഞ്, വെയില്‍ എന്നിവ ചികിത്സാവേളയില്‍ വര്‍ജിക്കുക തന്നെ വേണം.(തൃശൂര്‍ ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രിന്‍സിപ്പലാണ് ലേഖകന്‍)

ടോണ്‍സിലൈറ്റിസ് തടയാം...

ഡോ. പ്രിയ ദേവദത്ത് 
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ സുപ്രധാന കണ്ണികളാണ് ടോണ്‍സിലുകള്‍. തൊണ്ടയില്‍ നാവിന്റെ ഉത്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ടോണ്‍സിലുകളുടെ സ്ഥാനം. അന്നനാളം, ശ്വാസനാളം, വായു, ഭക്ഷണം ഇവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ടോണ്‍സിലുകളെ "താലുഗ്രന്ഥി' എന്നാണ് പറയുക. സാധാരണഗതിയില്‍ ടോണ്‍സിലുകള്‍ അണുക്കളെ തടഞ്ഞുനിര്‍ത്തി അവയെ നശിപ്പിച്ചോ നിര്‍വീര്യമാക്കിയോ ആരോഗ്യം നിലനിര്‍ത്തും. എന്നാല്‍ ചിലപ്പോള്‍ ഈ പ്രതിരോധ നടപടികളുടെ താളംതെറ്റും. അണുക്കള്‍ കൂട്ടത്തോടെ എത്തി ആക്രമണത്തിന്റെ ശക്തി കൂടുമ്പോള്‍ ടോണ്‍സിലുകള്‍ കീഴടങ്ങേണ്ടിവരും. ഇത്തരത്തില്‍ രോഗാണു ശക്തമാകുമ്പോഴും ശരീരത്തിന്റെ പ്രതിരോധശക്തി കുറയുമ്പോഴും ടോണ്‍സില്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ്. മുതിര്‍ന്നവരില്‍ "തുണ്ഡികേരി' എന്നും ശിശുക്കളില്‍ "താലുകണ്ടകം' എന്നീ പേരുകള്‍ ടോണ്‍സിലൈറ്റിസിനുണ്ട്. ടോണ്‍സിലൈറ്റിസ് കുട്ടികളിലാണ് ധാരാളമായി കാണപ്പെടുക. മുതിര്‍ന്നവരിലും അണുബാധ ഉണ്ടാകും. മുട്ടയുടെ ആകൃതിയുള്ള ടോണ്‍സില്‍ഗ്രന്ഥി സാധാരണഗതിയില്‍ ശ്രദ്ധയില്‍ പ്പെടണമെന്നില്ല. എന്നാല്‍ അണുബാധ ഉണ്ടായാല്‍ ടോണ്‍സില്‍ഗ്രന്ഥി തടിച്ച് ചുവന്ന് വലുതാകും.കാരണങ്ങള്‍വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസിന് കാരണമാകാറുണ്ട്. ശരീരത്തിന്റെ അകത്തും പുറത്തും രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമ്പോള്‍ രോഗം എളുപ്പം പിടിപെടും. നല്ല ചൂടുള്ള കാലാവസ്ഥയില്‍ തണുത്ത വെള്ളം, തണുത്ത ഭക്ഷണം ഇവ കഴിക്കുമ്പോള്‍ തൊണ്ടയിലെ താപനിലയില്‍ താല്‍ക്കാലികമായ കുറവുണ്ടാക്കി ടോണ്‍സിലൈറ്റിസ് ബാധിക്കാം. അതുപോലെ മഞ്ഞ് കൊള്ളുക, മഴ നയുക, തുടര്‍ച്ചയായുള്ള എസിയുടെ ഉപയോഗം ഇവയും ചിലരില്‍ ടോണ്‍സിലൈറ്റിസിന് ഇടയാക്കാറുണ്ട്.ടോണ്‍സിലൈറ്റിസ് പെട്ടെന്ന് ഉണ്ടാവുകയോ നീണ്ടുനില്‍ക്കുന്ന അണുബാധയുടെ ഫലമായോ ഉണ്ടാകാം. അണുക്കള്‍ ടോണ്‍സില്‍ ഗ്രന്ഥിയുടെ ഉപരിതലത്തില്‍ അടിഞ്ഞുകൂടിയാണ് അണുബാധ ഉണ്ടാവുക.ലക്ഷണങ്ങള്‍പനി, ശരീരവേദന, ക്ഷീണം ഇവയോടൊപ്പം ശക്തമായ തൊണ്ടവേദനയാണ് സാധാരണ കാണപ്പെടുക. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ടോണ്‍സിലുകളില്‍ ചുവപ്പ്, പഴുപ്പ്, വെളുത്തപാട ഇവ കാണപ്പെടുക, കഴുത്തിലെ കഴലകളില്‍ വീക്കവും വേദനയും, ചെവിവേദന ഇവയാണ് കാണപ്പെടുന്ന മറ്റ് പ്രധാന ലക്ഷണങ്ങള്‍. പലതവണ ടോണ്‍സിലൈറ്റിസ് വന്നവരില്‍ ഗ്രന്ഥിയില്‍ തടിപ്പ് സ്ഥിരമായി കാണാറുണ്ട്. ടോണ്‍സിലൈറ്റിസ് ഉള്ളപ്പോള്‍ ഈ തടിപ്പില്‍ തൊട്ടാല്‍ വേദനയുളവാകും.പകരുന്ന രോഗംടോണ്‍സിലൈറ്റിസ് പകരുന്ന രോഗമാണ്. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും വരുന്ന സ്രവങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് ടോണ്‍സിലൈറ്റിസ് പകരുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ എത്തും. വായുവിലൂടെയും കൈകള്‍വഴി അന്നപഥത്തിലൂടെയും അടുത്തിടപഴകുന്നവരുടെ ശരീരത്തില്‍ രോഗാണുക്കള്‍ എത്തുന്നു. തൊണ്ടവേദന- ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാംചില ഗുരുതര രോഗങ്ങളുടെ പ്രധാന ലക്ഷണമായും തൊണ്ടവേദന വരാറുണ്ട്. തൊണ്ടയുടെ ഒരുഭാഗത്ത് മാത്രമായി ഉണ്ടാകുന്ന വേദനയെ ഗൗരവമായി കാണണം. പ്രത്യേകിച്ച് മുതിര്‍ന്നവര്‍. അര്‍ബുദബാധയല്ലെന്ന് ഉറപ്പാക്കുകയും വേണം. ആവര്‍ത്തിച്ചുള്ള ടോണ്‍സിലൈറ്റിസും ശ്രദ്ധയോടെ കാണണം. രണ്ടുമുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളില്‍ ശക്തമായ തൊണ്ടവേദനയ്ക്കും പനിക്കുമൊപ്പം കഴുത്തില്‍ മുഴകള്‍കൂടി ഉണ്ടെങ്കില്‍ അത്യന്തം അപകടകാരിയായ ഡിഫ്ത്തീരിയയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്.സങ്കീര്‍ണതകള്‍ആവര്‍ത്തിച്ച് ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസും ഫലപ്രദമായി ചികിത്സിക്കാത്ത ടോണ്‍സിലൈറ്റിസും നിരവധി സങ്കീര്‍ണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്. ഹൃദയവാല്‍വിനെയും വൃക്കയുടെ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കാറുണ്ട്. ടോണ്‍സിലൈറ്റിസ് ഉള്ളവരില്‍ റുമാറ്റിക് ഫീവര്‍ എന്ന പനി വരാന്‍ സാധ്യതയുണ്ട്. ഹൃദയവാല്‍വുകളെ ബാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മൂത്രത്തിലൂടെ രക്തം വരുന്നതും മുഖത്ത് നീരുവയ്ക്കുന്നതും അണുബാധ വൃക്കയെ ബാധിക്കുന്നതിന്റെ സൂചനകളാണ്. ടോണ്‍സിലുകള്‍ രോഗാണുക്കളുടെ താവളമാകുമ്പോള്‍ സൈനസുകള്‍, മധ്യകര്‍ണം, ശ്വാസകോശം, കഴുത്തിലെ ലസികാഗ്രന്ഥി തുടങ്ങി പല ഭാഗങ്ങളിലും അണുബാധ ഉണ്ടാകും. ടോണ്‍സില്‍ഗ്രന്ഥിയുടെ ചുറ്റുമുള്ള ഭാഗത്ത് പഴുപ്പ് വ്യാപിക്കുന്ന അവസ്ഥയും ഉണ്ടാകാം. ശക്തമായ തൊണ്ടവേദന, ഭക്ഷണവും ഉമിനീരും ഇറക്കാനാകാതെ വരിക, സംസാരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. പഴുപ്പ് കഴുത്തിലേക്കു ബാധിക്കുന്ന അതീവ ഗുരുതര അവസ്ഥയും ഉണ്ടാകാനിടയുണ്ട്. തൊണ്ടവേദനയ്ക്കൊപ്പം ശ്വാസതടസ്സം, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് ഇവയും ഉണ്ടാകും.ടോണ്‍സിലൈറ്റിസ് സ്ഥിരമായി വരുന്നവര്‍ക്ക് ചെവിയില്‍ പഴുപ്പു വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ടോണ്‍സില്‍ ഗ്രന്ഥികളില്‍ അടിക്കടി അണുബാധ ഉണ്ടാകുന്നത് അവയുടെ രോഗപ്രതിരോധശേഷി നശിപ്പിക്കാറുണ്ട്. കൂടാതെ വായില്‍ രുചിവ്യത്യാസം, വായ്നാറ്റം ഇവയും ഉണ്ടാകും. കുട്ടികളില്‍ ശ്വാസതടസ്സവും കൂര്‍ക്കംവലിയും ഉണ്ടാകാനും ടോണ്‍സിലൈറ്റിസ് ഇടയാക്കാറുണ്ട്.ചികിത്സഔഷധങ്ങള്‍ക്കു പുറമെ നസ്യം, പ്രതിസാരണം (നീര് വാര്‍ത്തുകളയുക), ലേപനം, ഗണ്ഡൂഷം (കവിള്‍കൊള്ളല്‍) ഇവ ഉള്‍പ്പെട്ട ചികിത്സകളാണ് ടോണ്‍സിലൈറ്റിസിന് നല്‍കുക. ടോണ്‍സില്‍ ഗ്രന്ഥികളുടെ വീക്കം കുറയ്ക്കുന്നതോടൊപ്പം ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ ചികിത്സകളും നല്‍കും. രോഗി വിശ്രമിക്കുന്നതോടൊപ്പം ശുചിത്വം കര്‍ശനമായി പാലിക്കുകയും വേണം. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണത്തിന് സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ തിളപ്പിച്ചറിയ വെള്ളവും ദ്രവരൂപത്തിലുള്ള ഭക്ഷണവും രോഗിക്ക് നല്‍കണം. നെല്ലിക്ക നീര്, കഞ്ഞിവെള്ളം, പേരയ്ക്ക ചതച്ചുപിഴിഞ്ഞ നീര്, പച്ചക്കറി സൂപ്പ് ഇവ പ്രയോജനപ്പെടുത്താം. തണുത്ത വെള്ളവും ഭക്ഷണവും ഒഴിവാക്കണം. ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍കൊള്ളുന്നതിലൂടെ വായിലെ അണുക്കളെ കുറയ്ക്കാനാകും. മുയല്‍ച്ചെവി വേരോടെ അരച്ച് പുറമെ പുരട്ടാം.ചുക്കും ഇന്തുപ്പും പൊടിച്ചുചേര്‍ത്ത് വീക്കമുള്ള ഭാഗത്ത് പുരട്ടാം. രോഗിയുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. രോഗം ബാധിച്ചവരില്‍നിന്ന് കുട്ടികളെ അകറ്റിനിര്‍ത്താനും ശ്രദ്ധിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, ടവല്‍ ഇവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗി ടവല്‍കൊണ്ട് മുഖം മറയ്ക്കണം.മാന്നാറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക -

കരള്‍ രോഗങ്ങള്‍

ഡോ. പ്രിയ ദേവദത്ത് 
ശുദ്ധീകരണം, വിഘടനം, സംഭരണം തുടങ്ങി സങ്കീര്‍ണമായ നിരവധി ധര്‍മങ്ങളുള്ള ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. നല്ലൊരുശതമാനം നശിച്ചുപോയാലും വീണ്ടും വളര്‍ന്നെത്താനുള്ള ശേഷി കരളിനുണ്ട്. ഏകദേശം ഒന്നരക്കിലോയോളം ഭാരം വളര്‍ച്ചയെത്തിയ ഒരാളുടെ കരളിനുണ്ടാകും. മദ്യപാനം, ജീവിതശൈലിയില്‍ വന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍, വ്യായാമക്കുറവ് ഇവയൊക്കെ കരളിന്റെ ആരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കാറുണ്ട്. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനുള്ള കഴിവുള്ളതിനാല്‍ ഏറെക്കാലം പ്രതിബദ്ധതയോടെ കരള്‍ ജോലി തുടരും. വീണ്ടെടുക്കാനാകാത്തവിധം കോശങ്ങള്‍ നശിക്കുന്നതോടെ കരള്‍ പ്രവര്‍ത്തനരഹിതമാകുന്നു.
നിറയെ നേര്‍ത്ത സുഷിരങ്ങളുള്ള കോശങ്ങളാലാണ് കരള്‍ നിര്‍മിച്ചിരിക്കുന്നത്. നേര്‍ത്ത രക്തലോമികകളാല്‍ സമ്പന്നമാണ് കരളിന്റെ ഉപരിതലം. പ്രാണവായുവും പോഷകങ്ങളും നിറഞ്ഞ രക്തത്തെ രക്തലോമികകളില്‍ പിടിച്ചുനിര്‍ത്തി അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ കരള്‍ നിര്‍വഹിക്കുന്നു. "യകൃത്' എന്നാണ് കരളിനെ ആയുര്‍വേദം സൂചിപ്പിക്കുക.
ലക്ഷണമില്ലാതെ കരള്‍രോഗങ്ങള്‍കരളിനുണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ സ്വയം പരിഹരിച്ചു മുന്നേറുന്നതിനാല്‍ മിക്ക കരള്‍രോഗങ്ങളും കാര്യമായ ലക്ഷണങ്ങള്‍ ഏറെക്കാലം പ്രകടമാക്കാറില്ല. അതുകൊണ്ടുതന്നെ മിക്ക കരള്‍ രോഗങ്ങളും ഗുരുതരമായശേഷമാണ് പലരും തിരിച്ചറിയുക.കരളില്‍ കൊഴുപ്പടിയുമ്പോള്‍ (ഫാറ്റി ലിവര്‍)വളരെ വ്യാപകമായ കരള്‍രോഗങ്ങളിലൊന്നാണ് "ഫാറ്റിലിവര്‍' അഥവാ കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥ. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന രോഗമാണിത്. ഗുരുതരമായ കരള്‍രോഗങ്ങള്‍ക്കും പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങള്‍ക്കും ഫാറ്റി ലിവര്‍ തുടര്‍ന്ന് ഇടയാക്കുമെന്നതിനാല്‍ പ്രാരംഭഘട്ടമായ ഫാറ്റി ലിവറിന്റെ നിയന്ത്രണത്തിന് ഏറെ പ്രാധാന്യമുണ്ട്. മദ്യപിക്കുന്നവരിലെ ഫാറ്റി ലിവര്‍മദ്യപിക്കുന്നവരില്‍ ആദ്യമെത്തുന്ന കരള്‍രോഗം ഫാറ്റി ലിവറാണ്. മദ്യപാനികളില്‍ കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുതുടങ്ങാന്‍ അധികകാലമൊന്നും വേണ്ട. ഈ ഘട്ടത്തില്‍ കരളിന്റെ സ്വാഭാവിക തവിട്ടുകലര്‍ന്ന ചുമപ്പുനിറം മാറി വെളുത്തുതുടങ്ങും. കൊഴുപ്പടിയലിന്റെ തോത് പരിധിക്കുമുകളില്‍ ഉയരുകയും ഒപ്പം കരളിനെ മറ്റു രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുമ്പോള്‍ കരള്‍ വീര്‍ത്ത് വലുതാകാനും മൃദുത്വം നഷ്ടപ്പെടാനും തുടങ്ങും. വേണ്ടത്ര പരിഗണന നല്‍കാതിരിക്കുകയും മദ്യപാനം തുടരുകയും ചെയ്യുന്നതിലൂടെ കരള്‍രോഗങ്ങള്‍ അടുത്തഘട്ടത്തിലേക്കു നീങ്ങും.
ബാഹ്യലക്ഷണങ്ങള്‍ പൊതുവേ കുറവാണെങ്കിലും വയറിന്റെ വലതുവശത്ത് വാരിയെല്ലിനു തൊട്ടുതാഴെ ഉണ്ടാകുന്ന വേദന, വയറിനുണ്ടാകുന്ന അസ്വസ്ഥതകളും ക്ഷീണവും പ്രത്യേക ശ്രദ്ധയോടെ കാണണം. കൂടാതെ ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, കാലിലെ നീര് തുടങ്ങിയവയും ചിലരില്‍ പ്രകടമാണ്. മദ്യപിക്കാത്തവരിലെ ഫാറ്റി ലിവര്‍മദ്യപിക്കാത്തവരിലും കരളില്‍ കൊഴുപ്പടിയാറുണ്ട്. പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങള്‍, അധികഭക്ഷണം, ചില മരുന്നുകള്‍ എന്നിവ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളിലും യുവാക്കളിലും ഇത് വ്യാപകമായി കാണുന്നു. തുടക്കത്തില്‍ത്തന്നെ നിയന്ത്രിച്ചുനിര്‍ത്തേണ്ട രോഗമാണിത്. കരളിന്റെ സംഭരണശേഷിക്ക് താങ്ങാവുന്നതിനുമപ്പുറം ഗ്ലൂക്കോസ് കരളിലെത്തിയാല്‍ കൊഴുപ്പ് വിതരണംചെയ്യാനാകാതെ കരളില്‍ത്തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും. കൂടാതെ കൊഴുപ്പുകോശങ്ങളില്‍നിന്ന് ഉപയോഗത്തിനായി കൊഴുപ്പ് എടുക്കുമ്പോഴും കരളില്‍ കൊഴുപ്പടിയാം.
കരളില്‍ കൊഴുപ്പടിയുന്നതു തടയാന്‍
മദ്യപാനം പൂര്‍ണമായും ഒഴിവാക്കുക. കോളകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മധുരപാനീയങ്ങള്‍ ഇവ ഒഴിവാക്കുക. ചുവന്ന മാംസം, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, കേക്ക്, പേസ്ട്രി, മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം ഇവ പരമാവധി കുറയ്ക്കുക. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഉള്‍പ്പെട്ട നാടന്‍ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക. ലഘുവ്യായാമം ശീലമാക്കുക. പ്രമേഹം, കൊളസ്ട്രോള്‍ ഇവ നിയന്ത്രിച്ചുനിര്‍ത്തുക.
കരളില്‍ നീര്‍വീക്കമുണ്ടാകുന്ന രണ്ടാംഘട്ടംഫാറ്റി ലിവര്‍ ഉള്ളവര്‍ മദ്യപാനം തുടരുകയും ജീവിതശൈലി മെച്ചപ്പെടുത്താതിരിക്കുകയും ചെയ്യുന്നതോടെ കരള്‍രോഗം അടുത്തഘട്ടത്തിലേക്കു നീങ്ങും. മഞ്ഞപ്പിത്തം, പനി, വിശപ്പില്ലായ്മ, വയറുവേദന ഇവ ഈ ഘട്ടത്തില്‍ പ്രകടമാകും. കോശങ്ങള്‍ക്ക് ക്ഷതം ഏല്‍ക്കുന്നതോടൊപ്പം കരളില്‍ നീര്‍വീക്കവും ഉണ്ടാകുന്നതിനെത്തുടര്‍ന്ന് കോശങ്ങള്‍ക്കുചുറ്റും വെളുത്ത രക്താണുക്കള്‍ അടിയും. കൂടാതെ കരളില്‍ പൊറ്റകള്‍ രൂപപ്പെടുന്നത് കരളിന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കും. മദ്യപാനം പൂര്‍ണമായും നിര്‍ത്തുന്നതോടൊപ്പം ജീവിതശൈലി പുനക്രമീകരിക്കുന്നതും ഗുരുതരമായ അടുത്തഘട്ടത്തിലേക്കു നീങ്ങാതെ കരളിനെ സംരക്ഷിക്കും.
അവസാനഘട്ടം(യകൃത്ദരം അഥവാ സിറോസിസ്)കരളിന് വളരെ വര്‍ഷമായി ഉണ്ടാകുന്ന കോശനാശമാണ് ഒടുവില്‍ സിറോസിസില്‍ എത്തിച്ചേരുന്നത്. കരളിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും അവസാനിക്കുന്നത് സിറോസിസിലാണ്. മദ്യപാനം സിറോസിസ് രോഗികളുടെ എണ്ണത്തെ ഗണ്യമായി ഉയര്‍ത്തുന്ന പ്രധാന ഘടകമാണ്. പ്രതിരോധശക്തി കരളിനെതിരെ പ്രവര്‍ത്തിക്കുക, രക്തത്തിലും കരളിലും ചെമ്പിന്റെ അളവ് കൂടുക, പിത്താശയത്തിലെ അണുബാധകള്‍, ചില മരുന്നുകള്‍ ഇവയും സിറോസിസിന് ഇടയാക്കാറുണ്ട്.സിറോസിസ് ബാധിക്കുന്നതോടെ സ്വയം സുഖപ്പെടുത്താനുള്ള കരളിന്റെ ശേഷി നഷ്ടമാകുന്നതോടൊപ്പം മൃദുത്വവും ഇല്ലാതാകുന്നു. കരള്‍കോശങ്ങള്‍ കട്ടിപിടിച്ച് ചുരുങ്ങി വടുക്കള്‍ കെട്ടി നശിക്കും. കരളിലൂടെയുള്ള രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ കേടുവന്ന കലകള്‍ തടസ്സപ്പെടുത്തുന്നു. ക്രമേണ കരളിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നു.
തുടര്‍ന്ന് ദോഷകരമായ വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനോ രക്തം ശുദ്ധീകരിക്കാനോ അണുബാധ തടയാനോ കഴിയാതെ കരള്‍ പൂര്‍ണമായും പരാജയപ്പെടുന്നു. മഞ്ഞപ്പിത്തം, ക്ഷീണം, പേശികള്‍ക്ക് ബലക്കുറവ്, ഭാരംകുറയുക ഇവ പ്രകടമാകാറുണ്ട്. കരള്‍രോഗികളില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ ഘടകങ്ങളുടെ ഉല്‍പ്പാദനം കുറയുന്നതിനാല്‍ രക്തം ഛര്‍ദിക്കുക, കുടലിലൂടെ രക്തസ്രാവം ഉണ്ടാവുക തുടങ്ങിയ സങ്കീര്‍ണതകളും ഉണ്ടാകാറുണ്ട്. വയറില്‍ വെള്ളം കെട്ടിനില്‍ക്കുക, വയറ് വീര്‍ക്കുക, പാദങ്ങളില്‍ നീരുണ്ടാവുക തുടങ്ങിയവ ഗുരുതരാവസ്ഥയുടെ സൂചനകളാണ്.
ചികിത്സകരള്‍രോഗങ്ങളുടെ അവസ്ഥകള്‍ക്കനുസരിച്ച് വിവിധ സസ്യ ഔഷധങ്ങളെ പ്രയോജനപ്പെടുത്താറുണ്ട്. ബ്രഹ്മി, തിപ്പലി, കീഴാര്‍നെല്ലി, ചിറ്റമൃത്, പ്ലാശ്, തഴുതാമ, കൊന്ന, തകരവേര്, മഞ്ഞള്‍, കിരിയാത്ത്, നെല്ലിക്ക, പര്‍പ്പടകപ്പുല്ല്, നന്നാറി, കറ്റാര്‍വാഴ, കോവല്‍, കടുക്രോഹിണി, ഇരട്ടിമധുരം ഇവ കരളിന് ഏറെ ഗുണകരമാണ്. ഇവയില്‍ കരള്‍കോശങ്ങളുടെ ആരോഗ്യത്തിന് വേപ്പ്, ബ്രഹ്മി, പര്‍പ്പടകപ്പുല്ല് ഇവ ചേര്‍ന്ന ഔഷധങ്ങള്‍ നല്ല ഫലം തരും. പ്ലാശിന്‍തൊലി ചേര്‍ന്ന ഔഷധങ്ങള്‍ വിഷാംശങ്ങളെ നീക്കംചെയ്യുകയും കോശങ്ങളുടെ പുനരുജ്ജീവനത്തെ സഹായിക്കുകയും ചെയ്യും. ഔഷധസസ്യങ്ങളുടെ ഗുണങ്ങള്‍ ഓരോ അവസ്ഥയിലും വ്യത്യസ്തമാകും. ചില ഘട്ടങ്ങളില്‍ നസ്യം, അഞ്ജനം, ലേപനം ഇവയും അനിവാര്യമാണ്.
യകൃത്രോഗികള്‍ പൊതുവേ ദുര്‍ബലരാണ്. എന്നാല്‍, പോഷകനില സംരക്ഷിക്കുന്ന തരത്തിലുള്ള ആഹാരക്രമങ്ങളും ചികിത്സയുടെ ഭാഗമാണ്. ഔഷധങ്ങള്‍ ചേര്‍ത്ത് പാകപ്പെടുത്തിയ കഞ്ഞികള്‍, ഇഡ്ഡലി, ഓട്സ്, മലര്, റാഗി, ചെറുപയര്‍, കൊഴുപ്പുനീക്കിയ പാല്‍, പച്ചക്കറി സൂപ്പുകള്‍, കാച്ചിയ മോര്, പടവലം, ഉരുളക്കിഴങ്ങ്, ഇലക്കറികള്‍, കുമ്പളങ്ങ, വെള്ളരിക്ക, കാരറ്റ്, പപ്പായ, ഇളനീര്, നാരങ്ങാവെള്ളം, പേരക്ക, തണ്ണിമത്തന്‍ ഇവ കരള്‍രോഗിക്ക് അനുയോജ്യമാണ്.
കരളും മദ്യപാനവുംമദ്യം ഏറ്റവും ദോഷകരമായി ബാധിക്കുന്ന അവയവം കരളാണ്. കരളിലാണ് മദ്യം സംസ്കരിക്കുന്നത്. മദ്യത്തെ വിഷകരമായ രാസപദാര്‍ഥങ്ങളായി വിഘടിപ്പിക്കുന്നത് കരളിലായതിനാല്‍ മദ്യത്തിന്റെ ദോഷകരമായ ഫലങ്ങളും കരളിനെ ഏറെ ബാധിക്കുന്നു. മദ്യത്തിന്റെ ഉപാപചയത്തെത്തുടര്‍ന്നുണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ് മദ്യത്തെക്കാള്‍ അപകടകാരിയാണ്. ഈ രാസപദാര്‍ഥം കരളിലെ കോശങ്ങളില്‍ കൊഴുപ്പടിയാനും നീര്‍ക്കെട്ടുണ്ടാകാനും ഇടയാക്കും. ഈ അവസ്ഥ തുടരുമ്പോള്‍ സിറോസിസിന് വഴിയൊരുക്കുന്നു. സംയോജിത കലകള്‍ അടിഞ്ഞുകൂടി കരളിന്റെ ഘടനയെത്തന്നെ മാറ്റാന്‍ ഉപാപചയപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഫ്രീറാഡിക്കലുകള്‍ ഇടയാക്കുന്നു. അതോടെ കരള്‍ കട്ടിയുള്ളതാകുന്നു. പ്രതിസന്ധികളിലെല്ലാം കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചിരുന്ന കരള്‍ മെല്ലെ പിന്‍വാങ്ങുന്നു. മദ്യത്തില്‍നിന്ന് കരളിനെ സംരക്ഷിക്കുന്ന മരുന്നോ ഭക്ഷണമോ ഇല്ല. മദ്യപാനം വിവിധരോഗങ്ങള്‍ക്കിടയാക്കും
മദ്യപാനം കരള്‍രോഗങ്ങള്‍ക്കു പുറമെ ശാരീരികമായും മാനസികമായും നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഹൃദ്രോഗം, രക്തസമ്മര്‍ദം, പ്രമേഹം, നിര്‍ജലീകരണം, വിളര്‍ച്ച, ഹോര്‍മോണ്‍ തകരാറുകള്‍, അസ്ഥികളില്‍ ദ്വാരം വീഴുക, വാതരോഗങ്ങള്‍, ലൈംഗികതാല്‍പ്പര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് മദ്യപാനം വഴിവയ്ക്കാറുണ്ട്. മദ്യത്തോടൊപ്പം അകത്താക്കുന്ന നാരുകള്‍ തീരെ ഇല്ലാത്ത മൈദ വിഭവങ്ങള്‍, ഇറച്ചി, അച്ചാര്‍ ഇവയെല്ലാംതന്നെ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. പോഷകമടങ്ങിയ ഭക്ഷണം മദ്യത്തോടൊപ്പം കഴിച്ചാലും മദ്യത്തിന്റെ ദോഷഫലങ്ങള്‍ എല്ലാ അവയവങ്ങളെയും ബാധിക്കും. മദ്യം മനസ്സിനെ ബാധിച്ചുതുടങ്ങുന്നത് മദ്യപാനി പലപ്പോഴും അറിയാറില്ല. വിഷാദം, പങ്കാളിയെ സംശയം, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുക, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയ പ്രശ്നങ്ങളും മദ്യപാനികളില്‍ കാണാറുണ്ട്.
മദ്യപിച്ച് വണ്ടിയോടിക്കുമ്പോള്‍ സ്വന്തം വാഹനത്തിന്റെയും മറ്റ് വാഹനങ്ങളുടെയും വേഗം തിട്ടപ്പെടുത്താനുള്ള കഴിവ് നഷ്ടമാകുന്നതിനാല്‍ നിരവധി വാഹനാപകടങ്ങള്‍ക്കിടയാക്കാറുണ്ട്. ജീവന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതിനാല്‍ ആയുര്‍വേദം മദ്യത്തെ വിഷമായാണ് കാണുന്നത്. ഒപ്പം വിവിധതരം മദ്യങ്ങളെക്കുറിച്ചും അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ലഹരിബാധയ്ക്ക് പ്രാഥമികം, മധ്യമം, അന്തിമം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ ഉത്സാഹം, തൃപ്തി, തുറന്ന സംസാരം ഇവ കാണും. മധ്യഘട്ടത്തില്‍ ആശയക്കുഴപ്പം, കുറഞ്ഞ സംസാരം ഇവ കാണുന്നു. അന്തിമഘട്ടത്തില്‍ ബോധക്ഷയത്തെത്തുടര്‍ന്ന് എല്ലാ പ്രവൃത്തികളും ഒടുങ്ങുന്നു. കൂടാതെ പരമദം, പാനാജീര്‍ണം, പാനവിഭ്രമം എന്നിങ്ങനെ ഗുരുതരമായ ലഹരിബാധയുടെ ലക്ഷണങ്ങളെയും പറയുന്നു.
പിപ്പലി, രാമച്ചം, നാഗപുഷ്പം, മുന്തിരി, കായം, കുരുമുളക്, അത്തിമരത്തിന്റെ തളിരിലകള്‍, താമരത്തണ്ട്, ഏലക്ക, കുമ്പളങ്ങ, തഴുതാമ, കരിങ്കൂവളക്കിഴങ്ങ്, ചന്ദനം ഇവ മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നവയില്‍പ്പെടുന്നു. സ്ഥിരമദ്യപന്മാരെ പെട്ടെന്ന് മദ്യത്തിന്റെ പിടിയില്‍നിന്ന് മോചിതരാക്കാന്‍ കഴിയില്ല. മദ്യം ഉപയോഗിക്കാത്തതിന്റെ അസ്വസ്ഥതകളില്‍നിന്ന് രോഗിയെ മോചിപ്പിക്കുന്നതോടൊപ്പം മദ്യപാനംമൂലം ശരീരത്തിലുണ്ടായ രോഗാവസ്ഥകള്‍ക്കും ചികിത്സ നല്‍കണം. മദ്യപനെ സാധാരണ മാനസികാവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ചികിത്സകളാണ് അടുത്തഘട്ടം. വിയര്‍പ്പ്, നെഞ്ചിടിപ്പ്, വിറയല്‍, ബോധക്കേട്, ഉല്‍കണ്ഠ, ക്ഷീണം, വിഷാദം, ഉറക്കപ്രശ്നങ്ങള്‍ തുടങ്ങിയ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ക്കും ചികിത്സ തേടേണ്ടതാണ്.
(മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കാം

ഡോ. കെ മുരളീധരന്‍പിള്ള
മഴക്കാലം സാധാരണക്കാരുടെ ജീവിതത്തെ അവശതയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന വ്യാപകമായ പകര്‍ച്ചവ്യാധികളുടെ കാലഘട്ടംകൂടിയാണ്. മഴക്കാലത്ത് ചീറ്റലും തുമ്മലും കഫക്കെട്ടും എല്ലാം സ്വാഭാവികമാണെങ്കിലും ഗുരുതരങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയും മഴക്കാലത്ത് വ്യാപകമാണ്. മഴക്കാലത്ത് ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പണ്ടേ വ്യാപകമായിരുന്നെങ്കിലും പകര്‍ച്ചവ്യാധികള്‍ ഇത്രയും രൂക്ഷമായത് അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതുകൊണ്ടാണ്. പ്രധാനമായും മൂന്നുതരം പകര്‍ച്ചവ്യാധികളാണ് മണ്‍സൂണ്‍കാലത്ത് പ്രത്യക്ഷപ്പെടുന്നത.് ജലജന്യരോഗങ്ങള്‍, വായുവിലൂടെ പകരുന്നവ, വാഹകജീവികളിലൂടെ പകരുന്നവ. വൈറസുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ വായുവിലൂടെ പകരുമ്പോള്‍, ജലത്തിലൂടെ ഉദരസംബന്ധിയായ ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം എന്നിവ വ്യാപിക്കുന്നു. വാഹകജീവികള്‍ പരത്തുന്ന രോഗങ്ങള്‍ മുഖ്യമായും കൊതുകിലൂടെ വ്യാപിക്കുന്ന ചിക്കുന്‍ ഗുനിയ, പന്നിപ്പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവയാണ്. മലിനീകരണത്തിന്റെ ഫലമായി വേനല്‍ക്കാലത്ത് വര്‍ധിച്ചതോതിലുള്ള വായുവിലെ വിഷവാതകങ്ങളും, അന്തരീക്ഷത്തിലെ രോഗാണുക്കളും മഴയോടൊപ്പം മണ്ണിലും ജലത്തിലുമെത്തും. വേനലിലെ കടുത്ത ചൂടില്‍ മാസങ്ങളായി കഴിയുന്ന മനുഷ്യശരീരത്തിന്റെ ഊഷ്മാവിന് ആദ്യത്തെ കരുതല്‍മഴയോടെതന്നെ സാരമായ മാറ്റം സംഭവിക്കുന്നതിനാല്‍ പനി വരാന്‍ സാധ്യത കൂടും. പുതുമഴ നഞ്ഞാല്‍ പനി പിടിക്കുമെന്ന് നാട്ടില്‍ സാധാരണയായി ഒരു വിശ്വാസം ഉണ്ടല്ലോ. മഴക്കാലത്ത് ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവിലും തീക്ഷ്ണതയിലും മാന്ദ്യം സംഭവിക്കുന്നതിനാല്‍, രോഗാണുക്കള്‍ക്കും, രോഗാണുവാഹകരായ കൊതുകുപോലുള്ള ക്ഷുദ്രജീവികള്‍ക്കും പ്രജനത്തിന് അനുകൂലമാകും. മഴക്കാലത്ത് വെള്ളം സ്പര്‍ശിക്കാതെ നമുക്കു ജീവിക്കാനാവില്ല. ഇതു രോഗബാധ കൂടുതല്‍ സംക്രമിക്കപ്പെടാന്‍ കാരണമാകുന്നു. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു എലിമൂത്രത്തിലൂടെ ജലത്തിലെത്തിയാണ് മനുഷ്യരില്‍ രോഗകാരിയാകുന്നത്. ആദാനകാലമായ ഉഷ്ണകാലത്തെ ശരീരബലനഷ്ടം, മനുഷ്യനില്‍ മഴക്കാലത്തിന്റെ ആരംഭത്തിലും ഉണ്ടാകുമെന്നതിനാലും, നീണ്ട വേനലിലെ നിരന്തരമായ ജലബാഷ്പീകരണം ദഹനവ്യവസ്ഥയെ ക്ഷീണിപ്പിക്കും എന്നതിനാലും, രോഗപ്രതിരോധശേഷി ക്ഷയിച്ചിരിക്കുന്ന സമയമായതിനാല്‍ മഴക്കാലം തുടങ്ങുന്ന ഘട്ടത്തില്‍ രോഗങ്ങള്‍ വളരെ പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നതാണ്. മഴക്കാലത്ത് ഏറ്റവും അധികം പടര്‍ന്നുപിടിക്കുന്ന രോഗമാണ് വൈറല്‍ ഫീവര്‍. കടുത്ത ശരീരവേദന, തലവേദന, പനി, കുളിര് എന്നീ ലക്ഷണങ്ങളുള്ള ഈ പനി ഒരാഴ്ചയെടുക്കും സുഖപ്പെടാന്‍. രോഗം പകരുന്നതാകയാല്‍ വൈറല്‍ ഫീവര്‍ ബാധിച്ചവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും ചൂടുവെള്ളത്തില്‍ കഴുകുകയും വേണം. എലിപ്പനിക്കു കാരണം എലിമൂത്രത്തിലൂടെ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതാണ്. പേശീവേദന, കണ്ണുചുവപ്പ്, പനി, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തക്കസമയത്ത് ചികിത്സ ചെയ്തില്ലെങ്കില്‍ കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായി മരണംവരെ സംഭവിക്കാം.കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന "ഈഡിസ് ഈജിപ്തി' എന്ന ഇനം കൊതുകാണ് രോഗം പരത്തുന്നത്. സാധാരണ പനിയായിട്ടാകും രോഗം ആരംഭിക്കുക. തുടര്‍ന്ന് ശക്തമായ ശരീരവേദന അനുഭവപ്പെടും. എല്ല് നുറുങ്ങുംപോലെ വേദന ഉണ്ടാകുമെന്നതിനാല്‍ "ബ്രേക്ക് ബോണ്‍ ഡിസീസ്' എന്ന പേരും ഇതിനുണ്ട്. പനി തുടങ്ങി മൂന്നാം ദിവസം കണ്ണുചുവക്കും, ചെറിയ ചുവന്ന കുരുക്കള്‍ ദേഹത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും രക്തസ്രാവം സംഭവിക്കുകയും ചെയ്യും. രക്തസമ്മര്‍ദം കുറഞ്ഞ് രോഗി മരിക്കാനുള്ള സാധ്യത ഏറെയാണ്. പനി, സന്ധികളില്‍ നീര്, വേദന, ദേഹത്ത് ചുവന്ന തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളോടെ നിവര്‍ന്നുനില്‍ക്കാന്‍പോലും കഴിയാതെ രോഗി മാസങ്ങളോളം കഷ്ടപ്പെടും. രോഗം ഭേദപ്പെട്ടാലും സന്ധിവേദന വളരെക്കാലം തുടര്‍ന്നേക്കാം. വയറിളക്കം മഴക്കാലത്തെ ഒരു പ്രധാന രോഗമാണ്. ജലരൂപത്തില്‍ തുടര്‍ച്ചയായി മലവിസര്‍ജനം, വയറുവേദന, ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള ഈ രോഗത്തില്‍, ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് രോഗി വേഗംതന്നെ അവശനായിത്തീരും. ജലാംശം തക്കസമയത്തുതന്നെ ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. ടൈഫോയ്ഡിന്റെ മുഖ്യലക്ഷണങ്ങള്‍ തുടര്‍ച്ചയായ പനിയും, തലവേദന, വിറയല്‍ എന്നിവയുമാണ്. ചിലപ്പോള്‍ കറുത്ത നിറത്തില്‍ മലം സ്രവിച്ചുപോകും. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ രോഗം പകരുന്നു. രോഗം ശമിച്ചാലും രണ്ടുമാസത്തോളം രോഗിയുടെ വിസര്‍ജ്യത്തിലൂടെ രോഗാണുക്കള്‍ പടരുന്നു. മഴക്കാലത്ത് വ്യാപകമായി പടര്‍ന്നുപിടിക്കുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം. ജലത്തിലാണ് ഇതിന്റെ രോഗാണുക്കള്‍ കാണപ്പെടുന്നത്. വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, ഛര്‍ദി എന്നിവയ്ക്കൊപ്പം, മൂത്രത്തിനും കണ്ണുകള്‍ക്കും നല്ല മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യും. രക്തപരിശോധനയിലൂടെ രോഗം നിര്‍ണയിക്കാന്‍കഴിയും. ആഹാരത്തിലൂടെയും ദുഷിച്ച ജലത്തിലൂടെയും പകുരന്ന മറ്റൊരു രോഗമാണ് കോളറ. ഛര്‍ദിയും വയറിളക്കവും പനിയുമാണ് മുഖ്യലക്ഷണങ്ങള്‍. വയറിളകുന്നത് കഞ്ഞിവെള്ളത്തിന്റെ നിറത്തിലാകും. രോഗി ജലാഭാവത്താല്‍ തലചുറ്റി വീഴാനിടയുണ്ട്. വൈദ്യസഹായം ഉടന്‍ ലഭ്യമാക്കേണ്ട രോഗമാണിത്. വളംകടി മഴകാലത്ത് പലരിലും കണ്ടുവരുന്നു. വിരലുകള്‍ക്കിടയിലുള്ള ത്വക്കില്‍ അണുബാധയുണ്ടായി പഴുത്ത് നീരും വേദനയും ഉണ്ടാകുന്നു. അസഹ്യമായ ചൊറിച്ചിലും ഉണ്ടാകും. ഉപ്പിട്ട് തളിപ്പിച്ച വെള്ളത്തില്‍ ചെറുചൂടില്‍ കാല്‍ മുക്കിവയ്ക്കുകയും, ചെരിപ്പിട്ടു മാത്രം പുറത്തു സഞ്ചരിക്കുകയും വേണം. പുറത്തുപോയി വന്നാലുടന്‍ ചൂടുവെള്ളത്തില്‍ കാല്‍ കഴുകാന്‍ ശ്രദ്ധിക്കുകയും വേണം. മേല്‍സൂചിപ്പിച്ച മിക്ക രോഗങ്ങളും ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരുന്നവയാണെന്നും, രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് രോഗം വ്യാപിക്കുന്നതെന്നും കാണാം. പൊതുവായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതിലൂടെ സമീപപ്രദേശങ്ങളിലെല്ലാം രോഗാണുക്കള്‍ പടരുന്നു. ചെടികളിലും ഇലകളിലും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പുറത്തും ഇവ എത്തിച്ചേരും. ജലത്തിലൂടെ ദൂരപ്രദേശങ്ങളിലും രോഗാണുക്കള്‍ എത്തിപ്പെടാം. കായ്കനികളും പച്ചക്കറികളും വേണ്ടത്ര ശുചിയാക്കാതെയും വേവിക്കാതെയും ഭക്ഷിക്കുമ്പോള്‍ അവ മറ്റുള്ളവരില്‍ എത്തിപ്പെടാം. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ജലം മാലിന്യം ഉള്ളതായാലും അണുബാധയ്ക്കു കാരണമാകും. മഴക്കാലത്ത് പൊതുവെ ദഹനമാന്ദ്യം ഉള്ള കാലമാകയാല്‍ അമിതാഹാരവും ദഹിക്കാന്‍ വിഷമമുള്ള ഭക്ഷ്യവസ്തുക്കളും ഒഴിവാക്കണം. അശുചിയായ ജലം വര്‍ജിക്കുക. നല്ലവണ്ണം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷ്യവസ്തുക്കള്‍ ഒരിക്കലും തുറന്നുവയ്ക്കരുത്. ആഹാരം നന്നായി വേവിച്ചുമാത്രം ഉപയോഗപ്പെടുത്തുക. ആസ്മാ രോഗികള്‍ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത തണുപ്പ് ശ്വാസംമുട്ടലും ചുമയും വര്‍ധിപ്പിക്കും. പ്രമേഹരോഗികള്‍ അവരുടെ പാദങ്ങള്‍ മഴക്കാലത്ത് പ്രത്യേകിച്ചും സംരക്ഷിക്കണം. ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ ദിവസവും കുറച്ചുസമയം പാദങ്ങള്‍ മുക്കിവച്ചിരിക്കുന്നതു നല്ലതാണ്. തുടര്‍ന്ന് നന്നായി തുടച്ചുവൃത്തിയായി സൂക്ഷിക്കുക. സന്ധിവാതരോഗികളിലും മഴക്കാലത്തെ തണുപ്പ് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാല്‍ തണുപ്പേല്‍ക്കാതെ സൂക്ഷിക്കുക. കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ സഹായകമാണെന്നതിനാല്‍ വീട്ടിനുള്ളിലോ ചുറ്റുപാടുമോ ഒരു കാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരരുത്. തിളപ്പിച്ചാറ്റിയ വെള്ളം അടച്ചുവെച്ച് സൂക്ഷിച്ചുമാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ചെരിപ്പ് ഉപയോഗിച്ചുമാത്രം യാത്രചെയ്യുക. പച്ചക്കറികളും, പഴവര്‍ഗങ്ങളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക. തടികൊണ്ടുള്ള വീട്ടുപകരണങ്ങളില്‍ പൂപ്പല്‍ പരക്കുന്നത് തടഞ്ഞില്ലെങ്കില്‍ ശ്വാസംമുട്ടല്‍ രോഗം കൂടുതലാവും. തണുത്ത ആഹാരപാനീയങ്ങളും തുറന്നുവച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാന്‍പാടില്ല. ചളിവെള്ളത്തില്‍ കുളിക്കാന്‍പാടില്ല. കുഞ്ഞുങ്ങളെ അതില്‍ കളിക്കാനും അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളണം. ശരീരത്തില്‍ വേപ്പെണ്ണ പുരട്ടിയശേഷം മാത്രം വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലിക്കിറങ്ങുക. രോഗാണുക്കളെ പ്രതിരോധിക്കാന്‍ ഒരുപരിധിവരെ ഇത് ഉപകരിക്കും. അശുദ്ധജലത്തില്‍ കാലുകള്‍ സ്പര്‍ശിക്കുന്നതാണ് വളംകടിയുടെ പ്രധാന കാരണം. ഇങ്ങനെ ചില മുന്‍കരുതലുകളെടുത്താല്‍ മഴക്കാലം രോഗകാലം അല്ലാതാക്കാന്‍ കഴിയും. കടുത്ത വ്യായാമങ്ങളും പകലുറക്കവും മഴക്കാലത്ത് വര്‍ജിക്കണം. തണുപ്പും കാറ്റും ഏറ്റുകൊണ്ടുള്ള ദീര്‍ഘദൂരയാത്ര ഹിതമല്ല. ആഹാരം കഴിക്കുന്നതിനു മുമ്പും ടോയ്ലറ്റില്‍ പോയിക്കഴിഞ്ഞും സോപ്പുകൊണ്ട് കൈ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. പഴകിയതും അശുചിയായതുമായ ഭക്ഷണ പാനീയങ്ങള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. ചുരുക്കത്തില്‍ ഓരോ വ്യക്തിയും സ്വന്തം ആരോഗ്യം സംരക്ഷിക്കുകയും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പുവരുത്തുകയും ചെയ്താല്‍ മഴക്കാലരോഗങ്ങളെ നമുക്ക് പൂര്‍ണമായും പ്രതിരോധിക്കാനാകും. (ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ മെഡിക്കല്‍ കോളേജ് റിട്ടയഡ് പ്രിന്‍സിപ്പാളാണ് ലേഖകന്‍)

അലര്‍ജിയും ആസ്ത്മയും

ഡോ. സോഫിയാ സലീം  
എന്താണ് അലര്‍ജി? ചില വസ്തുക്കള്‍ക്കെതിരെയുള്ള ശരീരത്തിന്റെ അസാധാരണമായ പ്രതികരണമാണ് അലര്‍ജി. മിക്കപ്പോഴും പ്രോട്ടീനുകളുടെ. നമ്മുടെ ശരീരം ചില അത്യാവശ്യഘട്ടങ്ങളില്‍ പ്രതികരിക്കാന്‍ ആന്റിബോഡികളെ നിര്‍മിക്കുന്നു. ഇതിനെ ആന്റിജന്‍ എന്നു വിളിക്കുന്നു. സാധാരണഗതിയില്‍ ഇത് ശരീരത്തിനെ പല രോഗങ്ങളില്‍നിന്നും രക്ഷിക്കുന്നു. ഉദാഹരണത്തിന്, സാധാരണ കാണുന്ന ജലദോഷം. ചില ആന്റിബോഡികള്‍ നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കേണ്ടിവരും. ഉദാഹരണത്തിന് വസൂരി, പോളിയോ എന്നിവയ്ക്കുള്ള ഇന്‍ജക്ഷനുകള്‍. ഇത് നമ്മുടെ ശരീരത്തിനെ ജീവിതകാലം മുഴുവന്‍ ഈ രോഗങ്ങളില്‍നിന്ന് പ്രതിരോധിക്കുന്നു. ഇതുപോലെത്തന്നെ മൂക്കിന്റെ അലര്‍ജി, ആസ്ത്മ എന്നിവയ്ക്കെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ജീവിതകാലം മുഴുവന്‍ നില്‍ക്കുന്നു. ഇത് എന്തുകൊണ്ട് ഇങ്ങനെ നിലനില്‍ക്കുന്നു എന്ന കാരണം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഈ ആന്റിബോഡികള്‍ ശരീരത്തില്‍ സ്വയം നിര്‍മിതമാകുന്നത് തടയാനാകില്ല. കാരണം ഇത് ശരീരത്തിന് അത്യാവശ്യമുള്ളതാണ്. നമുക്ക് ചെയ്യാന്‍പറ്റുന്നത് അലര്‍ജിക്കെതിരെ പ്രതികരിക്കാനുള്ള രീതിയില്‍ മാറ്റംവരുത്താം എന്നതാണ്. വീടുകളിലും മറ്റും ഉണ്ടാകുന്ന പൊടികളാണ് ഇത്തരം അലര്‍ജിക്ക് പ്രധാന കാരണം. ഇതുണ്ടാകുന്നത് ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന ചെറു അണുക്കളുടെ വിസര്‍ജ്യങ്ങളില്‍നിന്നാണ്. നമ്മുടെ ശരീരത്തിലെ നിര്‍ജീവമായ പുറംതൊലി ആഹാരമാക്കിയാണ് ഈ അണുക്കള്‍ ജീവിക്കുന്നത്. കൂടാതെ ചിലപ്പോള്‍ മൃഗങ്ങളുടെ രോമങ്ങളിലും ഫംഗസുകളിലും പൂമ്പൊടികളിലും ജീവിക്കുന്നു.അലര്‍ജിയോടുള്ള ശരീരത്തിന്റെ പ്രതികരണം പൊതുവേ ഒരേപോലെയാണെങ്കിലും ചില ലക്ഷണങ്ങള്‍ വ്യത്യാസമാകും. പൊതുവേ പ്രതികരണം ഉണ്ടാക്കുന്ന വസ്തുക്കള്‍ മൂക്കിലൂടെ അകത്തുകയറുന്നതിനാല്‍ ഇവ പ്രധാനമായും മൂക്കിനെയും തൊണ്ടയെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നത്. മൂക്കൊലിപ്പ്, തുമ്മല്‍, മൂക്കടപ്പ്, മൂക്കിലൂടെ കഫം വരിക എന്നിവയാണ് മൂക്കലര്‍ജികൊണ്ട് ഉണ്ടാകുന്നത്. ചുമ, ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ചെസ്റ്റ് അലര്‍ജികൊണ്ട് ഉണ്ടാകുന്നതാണ്. കൂടാതെ മൂക്കിനും കണ്ണിനും ത്വക്കിനും ചൊറിച്ചിലുണ്ടാകാന്‍ സാധ്യതയുണ്ട്.അലര്‍ജി എങ്ങനെ നിര്‍ണയിക്കാം രോഗികള്‍ പറയുന്ന അവരുടെ ജീവിതരീതിയുടെ അടിസ്ഥാനത്തിലാണ് അലര്‍ജി നിര്‍ണയിക്കുന്നത്. അലര്‍ജി കണ്ടുപിടിക്കാനുള്ള പ്രത്യേക പരിശോധനകള്‍ ഒന്നുംതന്നെയില്ല. എങ്കിലും ചെറിയ ചെറിയ ലബോറട്ടറി ഡയഗ്നോസ്റ്റിക് രീതികളും ടെസ്റ്റുകളും ഉണ്ട്. പക്ഷേ ഇവ അപൂര്‍വമായേ രോഗനിര്‍ണയത്തിന് ഉപയോഗിക്കാറുള്ളൂ. നാസല്‍ എന്റോസ്കോപ്പി, ലങ് ഫങ്ഷന്‍ ടെസ്റ്റ്, ബ്ലഡ് ടെസ്റ്റ് എന്നിവ ഉപയോഗിച്ച് അലര്‍ജിയുടെ കാഠിന്യത്തെ മനസ്സിലാക്കാവുന്നതാണ്.അലര്‍ജി സുഖപ്പെടുത്താവുന്നതാണോഅല്ല. അലര്‍ജി സുഖപ്പെടുത്താവുന്നതല്ല. പക്ഷേ, ഇതിന്റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. അതുകൊണ്ട് രോഗിക്ക് സാധാരണജീവിതം നയിക്കാവുന്നതാണ്. പക്ഷേ, ഇത് വളരെ നീണ്ടുനില്‍ക്കുന്ന ചികിത്സയാകും. ഇതിനുള്ള മരുന്നുകള്‍ക്ക് ഇപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല.അലര്‍ജിവരുന്നത് തടയാവുന്നതോ, ഒഴിവാക്കുന്നതോ ആണോഅലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളില്‍നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍. പൊതുവേ അലര്‍ജിയുണ്ടാക്കുന്ന വീട്ടിലുണ്ടാകുന്ന പൊടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടാകും. നമ്മുടെ പരിസ്ഥിതി പൊടികളില്ലാതെ വൃത്തിയായി സൂക്ഷിച്ചാല്‍ അലര്‍ജിയുടെ കാഠിന്യം കുറയ്ക്കാവുന്നതാണ്. - 
അലര്‍ജി എങ്ങനെ നിയന്ത്രിച്ചുനിര്‍ത്താംചെറിയരീതിയിലുള്ള അലര്‍ജിയാണെങ്കില്‍ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളില്‍നിന്ന് വിട്ടുനില്‍ക്കുകയും ആന്റിസ് മൈന്‍സ് എന്ന മരുന്നുപയോഗിച്ച് തടഞ്ഞുനിര്‍ത്താവുന്നതുമാണ്. പക്ഷേ സ്ഥിരമായ അലര്‍ജിയുള്ളവര്‍ക്ക് ഈ മരുന്ന് കൂടുതല്‍കാലം നല്‍കാനാവില്ല. കോര്‍ട്ടികോ സ്റ്റെറോയ്ഡ് മൂക്കില്‍ വലിക്കുന്നതാണ് ഏറ്റവും ഉത്തമം. രോഗത്തെ മാറ്റംവരുത്താനുള്ള മോണ്‍ടിലുകാസ്റ്റ് അല്ലങ്കില്‍ ഒമാലിസുമാബ് എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
കോര്‍ട്ടികോ സ്റ്റെറോയ്ഡ് സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടുള്ള ദൂഷ്യഫലങ്ങള്‍കോര്‍ട്ടികോ സ്റ്റെറോയ്ഡ് ആവശ്യത്തിന് നമ്മുടെ ശരീരത്തില്‍ത്തന്നെയുണ്ട്. ഇത് ശരീരത്തിന്റെ പല പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നു. കോര്‍ട്ടികോ സ്റ്റെറോയ്ഡ് കൂടുതല്‍കാലം കഴിയുകയാണെങ്കില്‍ ശരീരത്തില്‍ സ്വയം നിര്‍മിക്കുന്ന സ്റ്റെറോയ്ഡുകളെ ഇത് ബാധിക്കുന്നു. ഈ ബുദ്ധിമുട്ട് ഒരളവുവരെ തിരുത്താവുന്നതാണ്. മൂക്കിലൂടെ ഈ സ്റ്റെറോയ്ഡുകള്‍ വലിക്കുമ്പോള്‍ ശ്വാസകോശത്തില്‍ ഇത് പ്രവര്‍ത്തിക്കുകയും അലര്‍ജിയുണ്ടാക്കുന്ന ആന്റിജനുകളെ തടയുകയും ചെയ്യുന്നു. ഇത് മൂക്കിലൂടെ വലിക്കുന്നത് വളരെ ചെറിയ അളവിലായതിനാല്‍ ഇത് രക്തത്തില്‍ കലരാതിരിക്കുകയും മറ്റു പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയുമില്ല. ഇത് കഴിഞ്ഞ 30 വര്‍ഷമായി കോടിക്കണക്കിന് ജനങ്ങള്‍ ഉപയോഗിച്ച് തെളിയിച്ചതാണ്.അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെങ്കില്‍ നമ്മുടെ മ്യൂക്കസ് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളുണ്ട്. ഇത് സിലിയ എന്ന രോമംപോലുള്ള വസ്തുക്കള്‍ തടഞ്ഞ് അഴുക്ക് വൃത്തിയാക്കുന്നു. മൂക്കിന്റെ ദ്വാരംമുതല്‍ ശ്വാസകോശംവരെ നീണ്ടുകിടക്കുന്ന ഈ മൃദുവായ ടിഷ്യുകള്‍ അലര്‍ജിമൂലം നശിപ്പിക്കപ്പെടുന്നു. വര്‍ഷങ്ങള്‍കൊണ്ട് ഈ സിലയയും മ്യൂക്കസ് ബ്ലാങ്കറ്റും നശിപ്പിക്കപ്പെടുമ്പോള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തീര്‍ത്തും ഇല്ലാതെയാകുന്നു. ഇതുമൂലം രോഗങ്ങള്‍ പിടിപെടുന്നു. ശ്വാസകോശത്തിനും സിനുസെസിനും സ്വയം വൃത്തിയാക്കാനുള്ള കഴിവു നഷ്ടപ്പെടുമ്പോള്‍ രോഗങ്ങള്‍ പിടിപെടുകയും അതിന്റെ സാധാരണയുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്യുന്നു. കുറെ വര്‍ഷമായുള്ള ചികിത്സ ലഭിക്കാത്ത അലര്‍ജിരോഗികള്‍ക്ക് ക്രോണിക് സിനുസിറ്റിസ് അല്ലെങ്കില്‍ എംഫീസ്മ ഉണ്ടാകുന്നു. ഈ രോഗികള്‍ക്ക് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ കഴിയുകയുമില്ല.ഈ സ്ഥിതിവിശേഷം ഒഴിവാക്കാവുന്നതാണോ ശരിയായവിധത്തില്‍ നിരന്തരമായി സ്റ്റെറോയ്ഡുകള്‍ വലിക്കുകയാണെങ്കില്‍ ഈ സ്ഥിതിവിശേഷം ഒഴിവാക്കാവുന്നതാണ്. ഒമാലിസുമാബ് എന്ന ഒരു പുതിയ മരുന്ന് ഇപ്പോള്‍ ലഭ്യമാണ്. പക്ഷേ, വില കൂടുതലായതിനാല്‍ സ്ഥിരമായി കഴിക്കാന്‍ ബുദ്ധിമുട്ടാണ്.ശസ്ത്രക്രിയയിലൂടെ അലര്‍ജി മാറ്റാവുന്നതാണോഅലര്‍ജി ഒരു രോഗലക്ഷണമാണ്. ഇത് ശസ്ത്രക്രിയയിലൂടെ മാറ്റാന്‍ സാധ്യമല്ല. പോളിപ്പസ്, സിനുസിറ്റിസ് പോലുള്ള തീവ്രമായ അലര്‍ജികള്‍ക്ക് സര്‍ജറി ചെയ്യാവുന്നതാണ്. പക്ഷേ, ഇത് ചികിത്സയുടെ അനുബന്ധമായി മാത്രമാണ്. സര്‍ജറിക്കുശേഷം രോഗികള്‍ സ്റ്റെറോയ്ഡുകള്‍ വലിക്കുകയും മറ്റു മരുന്നുകള്‍ കഴിക്കേണ്ടതുമാണ്. വളഞ്ഞുതിരിഞ്ഞ മൂക്കിന്റെ ഭിത്തികള്‍ സ്പ്രേ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ശസ്ത്രക്രിയചെയ്ത് നേരെയാക്കേണ്ടതുമാണ്. പക്ഷേ, ഇത് ദീര്‍ഘനാളത്തേക്ക് അലര്‍ജിയെ പിടിച്ചുനിര്‍ത്താന്‍ ഫലപ്രദമല്ല.സ്റ്റെറോയ്ഡ് ഇന്‍ഹെയ്ലറുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷിതമാണോ. അതുപോലെ പ്രമേഹം, ബ്ലഡ്പ്ലഷര്‍ രോഗികള്‍ക്കും ഉപയോഗിക്കാവുന്നതാണോ.മൂന്നുവയസ്സിനു മുകളിലെ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയങ്ങളിലും സുരക്ഷിതമാണ്. ജീവിതകാലംമുഴുവന്‍ ഡോക്ടറെ കാണണമെന്നാണോ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്അലര്‍ജിയുള്ളവര്‍ ജീവിതകാലം മുഴുവന്‍ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അലര്‍ജി ചികിത്സിക്കുന്ന വിദഗ്ധനായ ഒരു ഡോക്ടര്‍ നിങ്ങളെ ഇന്‍ഹെയ്ലര്‍ ഉപയോഗിച്ചുകൊണ്ട് എങ്ങനെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാം എന്നതും കുറഞ്ഞ ഡോസുകള്‍ എത്ര വേണമെന്നും പഠിപ്പിച്ചുതരും. ആസ്ത്മ രോഗികള്‍ക്ക് അവരുടെ ശ്വാസകോശത്തിലൂടെ വായുവിന്റെ പ്രവാഹം എത്രയുണ്ടെന്ന് കണ്ടുപിടിക്കാനുള്ള പീക് ഫ്ളോ മീറ്റര്‍പോലുള്ള ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇത് വീട്ടില്‍നിന്നുതന്നെ ഉപയോഗിക്കാവുന്നതാണ്. അതിനുസരിച്ച് മരുന്നുകള്‍ കൂട്ടുകയും കുറയ്ക്കാവുന്നതുമാണ്. അലര്‍ജി നമ്മളെ നിയന്ത്രിക്കുന്നതിനു പകരം നമ്മള്‍ അലര്‍ജിയെ നിയന്ത്രിച്ച് സാധാരണജീവിതം നയിക്കാവുന്നതാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ സ്വയം മരുന്നുവാങ്ങി ചികിത്സിക്കരുത് എന്ന തത്വം അലര്‍ജിചികിത്സയിലും ഏറെ പ്രാധാന്യമുള്ളതാണ്. (പട്ടം എസ്യുടി ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റ് പള്‍മോണോളജിസ്റ്റാണ് ലേഖിക)

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍

ഡോ. ആര്‍ വിജയന്‍ 
ഇന്ത്യയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ (പുരുഷഗ്രന്ഥിക്കുണ്ടാകുന്ന അര്‍ബുദം) താരതമ്യേന കുറവാണ്. എന്നാല്‍, പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വസാധാരണ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇതിനുള്ളത്. അതായത്, ഇന്ത്യയിലേതിനെക്കാള്‍ ഏകദേശം 10 മടങ്ങ് കൂടുതല്‍. ഇന്ത്യയില്‍ എല്ലാ വര്‍ഷവും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍രോഗികള്‍ ഒരുശതമാനംവീതം വര്‍ധിച്ചുവരുന്നതായി കാണുന്നു. പാശ്ചാത്യരുടെ ഇടയില്‍ 100-ല്‍ 40 പേര്‍ക്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകുന്നു, ഇന്ത്യയില്‍ 100-ല്‍ നാലുപേര്‍ക്ക് മാത്രമേ ഇത് ബാധിക്കുന്നുള്ളൂ. ജനിതകകാരണങ്ങള്‍കൊണ്ടു മാത്രമാണ് ഈ രോഗം ഉണ്ടാവുന്നതെന്ന് പറയാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലെ ഭക്ഷ്യശീലമോ കാലാവസ്ഥയോ മറ്റ് എന്തൊക്കെയോ ആണ് ഇതിനുപിന്നിലുള്ളത്. ഇന്ത്യന സാഹചര്യങ്ങളില്‍ ഏതായാലും പ്രായം, പാരമ്പര്യം, ഭക്ഷ്യശീലങ്ങള്‍ തുടങ്ങിയവയെല്ലാം പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ബാധിക്കുന്ന ഘടങ്ങളായിവേണം കരുതാന്‍.ഇതെല്ലാം ലക്ഷണങ്ങളുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെക്കുറിച്ചുള്ള (clinically relevant prostate cancer) കണക്കാണ്. ലക്ഷണങ്ങളുണ്ടാക്കാത്ത പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ബയോപ്സിയിലൂടെ മാത്രമേ കണ്ടുപിടിക്കാന്‍കഴിയൂ. ഏകദേശം 25 ശതമാനം പുരുഷന്മാരിലും 50 വയസ്സില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ കോശം ഉണ്ടാകും. എന്നാല്‍, ഈ ക്യാന്‍സര്‍കോശങ്ങള്‍ വളരെ സാവകാശം മാത്രമേ വളരുകയുള്ളൂ. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍കോശങ്ങള്‍ ഇരട്ടിക്കുന്നത് രണ്ടുവര്‍ഷംകൊണ്ടാണ്. നേരെമറിച്ച് രക്താര്‍ബുദകോശങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഇരട്ടിയാകും. 50-ാം (25 ശതമാനം പുരുഷന്മാരിലും) വയസ്സില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ കോശങ്ങള്‍ കാണുന്നുണ്ടെങ്കിലും നാലുശതമാനം ആളുകള്‍ക്കു മാത്രമേ ഇന്ത്യയില്‍ അത് പ്രോസ്റ്റേറ്റ് ക്യാന്‍സറായി മാറുന്നുള്ളൂ. പ്രോസ്റ്റേറ്റില്‍ ഉണ്ടാകുന്ന രണ്ട് പ്രധാന രോഗങ്ങളില്‍ ഒന്ന് ക്യാന്‍സറല്ലാത്ത പ്രോസ്റ്റേറ്റിലെ വീക്കവും, മറ്റൊന്ന് ക്യാന്‍സര്‍ വന്നുള്ള പ്രോസ്റ്റേറ്റ് വീക്കവുമാണ്. ക്യാന്‍സറല്ലാതെയുള്ള പ്രോസ്റ്റേറ്റ് വീക്കം വളരെ സാധാരണമാണ്. അതിന്റെ ലക്ഷണങ്ങള്‍ മൂത്രവിസര്‍ജനത്തിനുള്ള ബുദ്ധിമുട്ടും മറ്റുമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളും ഇതിനു സമാനമായതിനാല്‍, ലക്ഷണങ്ങളെ അടിസ്ഥാനമാക്കി മാത്രം ഈ രോഗത്തെ നമുക്ക് തിരിച്ചറിയാനാവില്ല. അതിനാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ നിര്‍ണയിക്കുന്നതിനുള്ള ഒരു സ്ക്രീനിങ് അനിവാര്യമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീന്‍ചെയ്യുന്നതിന് ചില ഉപാധികളുണ്ട്. ഒന്ന് ഒരു വിദഗ്ധഡോക്ടറുടെ പരിശോധന. രണ്ടാമത്തേത് പിഎസ്എ (Prostate Specific Antigen) എന്ന ഒരു പരിശോധനയിലൂടെ പ്രോസ്റ്റേറ്റില്‍ ക്യാന്‍സര്‍കോശങ്ങള്‍ ഉണ്ടോ എന്നും ഇതിന് പുനര്‍പരിശോധന ആവശ്യമാണോ എന്നും നമുക്ക് മനസ്സിലാക്കാം. അമ്പതു വയസ്സ് കഴിഞ്ഞ എല്ലാവരും പ്രോസ്റ്റേറ്റ് സ്ക്രീനിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്. രക്താര്‍ബുദം സ്ക്രീന്‍ചെയ്യുന്നതുപോലെ പ്രധാനമാണ് പ്രോസ്റ്റേറ്റ് സ്ക്രീന്‍ചെയ്യുന്നതും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ്കൊണ്ട് എത്രപേര്‍ക്ക് പ്രയോജനമുണ്ട് എന്നുള്ള ഒട്ടേറെ പഠനങ്ങള്‍ നടക്കുന്നുണ്ട്. കാരണം ഇത് പണച്ചെലവുള്ള ഒന്നാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വളരെ സാവകാശം മാത്രം വളരുന്നതിനാല്‍ പിഎസ്എ ചെയ്താലും തുടര്‍ന്ന് 10 വര്‍ഷത്തെ നിരീക്ഷണത്തില്‍ക്കൂടി മാത്രമേ സ്ഥിരീകരണമാകൂ. എന്തെങ്കിലും കാരണങ്ങളാല്‍ ഇതിനിടയില്‍ രോഗി മരിച്ചുപോയേക്കാം. അപ്പോള്‍ മരണകാരണം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ആകുന്നില്ല. ബ്രിട്ടനിലും യുഎസിലും മറ്റും സര്‍ക്കാര്‍ പണംമുടക്കി സ്ക്രീന്‍ചെയ്യുന്ന പദ്ധതികളുണ്ട്. പിഎസ്എക്ക് പണംമുടക്കുന്നതും യൂറോളജിസ്റ്റിനെ കണ്ടെത്തി ചികിത്സിക്കുന്നതും അവര്‍ക്ക് ഫീസ് നല്‍കുന്നതുമൊക്കെ സര്‍ക്കാര്‍തന്നെയാണ്. എന്നാല്‍, ഇന്ത്യയില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ് ഗവണ്‍മെന്റ് ഫണ്ട് നല്‍കുന്നത് പ്രയോജനപ്രദമാണോ അല്ലയോ എന്നത് വിവാദ വിഷയമാണ്. കാരണം 100 പേരെ സ്ക്രീന്‍ചെയ്യുകയും ചികിത്സ നല്‍കുകയും തുടര്‍പരിശോധന നടത്തുകയുമൊക്കെ ചെയ്ത് 10 വര്‍ഷം കഴിഞ്ഞ് ഇതിനു ചെലവാക്കിയ പണത്തിന് പ്രയോജനമുണ്ടായോ എന്ന് പരിശോധിച്ചാല്‍ മിക്കവാറും ഗുണമുണ്ടായതായി കാണില്ല. ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്കു മാത്രമേ ഇത് പ്രയോജനപ്പെട്ടെന്ന് പറയാന്‍കഴിയൂ. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കണ്ടുപിടിച്ച് ചികിത്സിച്ചവരില്‍ 90 ശതമാനം ആളുകളും ഹൃദയാഘാതമോ ശ്വാസകോശാര്‍ബുദമോ മറ്റെന്തെങ്കിലും രോഗമോമൂലം മരിക്കുന്നു. 10 ശതമാനം പേരേ ഒടുവില്‍ അവശേഷിക്കുന്നുണ്ടാകൂ. അതിനാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ് സാമ്പത്തികബാധ്യതയായും അതിനുസരിച്ച് പ്രയോജനകരമല്ലാത്തതായും കരുതുന്നു. എന്നാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ക്രീനിങ് ഈ രോഗം കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സഹായിക്കും എന്നത് വസ്തുതയാണ്. പൊതുജനങ്ങള്‍ക്ക് തീര്‍ച്ചയായും ഇത് പ്രയോജനപ്രദവുമാണ്. എന്നാല്‍, രക്താര്‍ബുദത്തിന്റെ കാര്യം അങ്ങനെയല്ല. രക്താര്‍ബുദം സ്ക്രീന്‍ചെയ്ത് ചെറിയൊരു തടിപ്പ് കണ്ടുപിടിച്ചാല്‍ ഒരുവര്‍ഷത്തിനകം രോഗിയുടെ മരണം സംഭവിക്കും. അതായത്, മാമോഗ്രാഫില്‍ മാത്രം കാണാന്‍കഴിയുന്ന അര്‍ബുദം ഒരുവര്‍ഷത്തിനുശേഷം പരിശോധിച്ചാല്‍ ഒരു ടെന്നീസ് ബോളിന്റെ വലുപ്പമുണ്ടാകും. അതേസമയം, ഒരു നെന്മണിയുടെ വലുപ്പമുള്ള പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, രോഗി 100 വര്‍ഷം ജീവിച്ചാലും ടെന്നീസ് ബോളിന്റെ വലുപ്പം ആവുകയില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ 50 വയസ്സ് കഴിയുമ്പോഴേക്കും സാധാരണഗതിയില്‍ നാം രോഗനിര്‍ണയ പരിശോധനകള്‍ (Executive checkup) നടത്താറുണ്ട്. ഈ പരിശോധനയില്‍ ഹൃദ്രോഗസാധ്യതകളും മറ്റു രോഗസാധ്യതകളും തിരിച്ചറിയാറുണ്ട്. പരിശോധന വേണമെന്ന് വ്യക്തിതന്നെയാണ് തീരുമാനിക്കുന്നത്. പ്രോസ്റ്റേറ്റ് സ്ക്രീനിങ്ങും ആവശ്യമുണ്ടോ എന്ന് അവരവര്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ അങ്ങനെയൊരു ശീലമില്ല. രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രമേ അവര്‍ പരിശോധനകള്‍ ചെയ്യൂ. കാരണം, അവര്‍ക്ക് പരിശോധനകള്‍ക്ക് താരതമ്യേന ചെലവ് വളരെ കൂടുതലാണ്. പ്രാഥമികഘട്ടത്തില്‍ക്കൂടി പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തിരിച്ചറിഞ്ഞാല്‍ 40 ശതമാനവും ഭേദമാക്കാനാവും. ഒട്ടുമിക്ക അര്‍ബുദചികിത്സകളും ഭേദമാകുന്നതിന്റെ നിരക്ക് അങ്ങനെത്തന്നെയാണ്. എന്നാല്‍ വൈകിയാണ് രോഗനിര്‍ണയം നടത്തുന്നതെങ്കില്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. ആറുമാസംമുതല്‍ എട്ടുവര്‍ഷംവരെയുള്ള കാലയളവിനുള്ളില്‍ ഇത് തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കണം. അതുകഴിഞ്ഞാല്‍ ക്യാന്‍സര്‍ കൂടുതല്‍ വ്യാപിക്കുകയും ചികിത്സ ഫലപ്രദമല്ലാതാവുകയും ചെയ്യും. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിക്കുന്നത് മുകളിലേക്കാണ്. കൂടുതല്‍ മുകളിലേക്ക് വ്യാപിക്കുമ്പോള്‍ അസ്ഥിക്ക് കഠിനമായ വേദന ഉണ്ടാകുന്നു. എന്നാല്‍ ഉത്ഭവസ്ഥാനത്തുതന്നെ വ്യാപിച്ചാല്‍ മൂത്രതടസ്സവും രക്തസ്രാവവും രക്തം കട്ടപിടിക്കലും ഒക്കെയായി അസഹ്യമായ വേദന ഉണ്ടാകുന്നു. ചികിത്സപ്രാഥമികഘട്ടത്തില്‍ത്തന്നെ രോഗനിര്‍ണയം നടത്തിയാല്‍ ചികിത്സിക്കുന്നതിന് രണ്ടു മാര്‍ഗങ്ങളുണ്ട്.1. ശസ്ത്രക്രിയ പ്രോസ്റ്റേറ്റ്ഗ്രന്ഥിയെ പൂര്‍ണമായി നീക്കംചെയ്യുന്നതാണ് ഈ ശസ്ത്രക്രിയ. മൂത്രനാളിയും മൂത്രസഞ്ചിയും മുറിച്ചാണ് ഈ ഗ്രന്ഥിയെ നീക്കംചെയ്യുന്നത്. അതിനുശേഷം മൂത്രനാളിയും മൂത്രസഞ്ചിയും തമ്മില്‍ തുന്നിച്ചേര്‍ക്കുന്നതോടെ ശസ്ത്രക്രിയ പൂര്‍ണമാകും. ശസ്ത്രക്രിയയുടെ ഗുണം, ചുറ്റുമുള്ള അവയവങ്ങള്‍ക്ക് കേടുപാടുകള്‍ കുറയുമെന്നുള്ളതാണ്.ശസ്ത്രക്രിയ നമുക്ക് രണ്ടു രീതിയില്‍ ചെയ്യാം. പൂര്‍ണമായും തുറന്നുള്ള ശസ്ത്രക്രിയയും (Open surgery) താക്കോല്‍ദ്വാര ശസ്ത്രക്രിയയും (Keyhole surgery). തുറന്നുള്ള ശസ്ത്രക്രിയയില്‍ കൃത്യമായി അര്‍ബുദത്തെ കാണാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ വളരെ വ്യക്തമായി കണ്ടാണ് ശസ്ത്രക്രിയ ചെയ്യുന്നത്. കൂടാതെ വേദന കുറവാണെന്നതും വേഗത്തില്‍ ആശ്വാസം ലഭിക്കുമുന്നുള്ളതും ഇതിന്റെ മെച്ചങ്ങളാണ്. 2. റേഡിയോ തെറാപ്പി റേഡിയോ തെറാപ്പി ചികിത്സയുടെ ഫലം വളരെ സാവകാശമാണ് ഉണ്ടാകുന്നത്. ഏകദേശം ഒന്നൊന്നരക്കൊല്ലമെടുക്കും. റേഡിയോ തെറാപ്പിയിലൂടെ അര്‍ബുദകോശങ്ങള്‍ കരിച്ചുകളഞ്ഞാലും ഉടനടി അവ നശിക്കുന്നില്ല. പതിയെപതിയെ കട്ടിയാവുകയാണ് ചെയ്യുന്നത്. ഈ കട്ടിയാകുന്ന പ്രക്രിയ തീരാന്‍ ഒന്നരക്കൊല്ലമെടുക്കും. അപ്പോള്‍ ഒന്നരക്കൊല്ലം കഴിഞ്ഞുള്ള പിഎസ്എയിലാണ് അടുത്ത ചികിത്സ എങ്ങനെയാകണമെന്ന് നിര്‍ണയിക്കാന്‍ കഴിയുന്നത്. ശസ്ത്രക്രിയ താങ്ങാന്‍കഴിയാത്ത ഒരാള്‍ക്കാണ് സാധാരണഗതിയില്‍ റേഡിയോ തെറാപ്പി നിര്‍ദേശിക്കുന്നത്. ഇപ്പോഴുള്ള റേഡിയോ തെറാപ്പി പഴയതില്‍നിന്നു വളരെ മെച്ചമാണ്. ആ ഗ്രന്ഥിയെ മാത്രം ഒതുക്കിനിര്‍ത്തി അതിലേക്കു മാത്രം രശ്മികളെ കടത്തിവിടുന്ന ഇന്നത്തെ റേഡിയോ തെറാപ്പിയെ കണ്‍ഫര്‍മേഷണല്‍ റേഡിയോ തെറാപ്പി എന്നുപറയുന്നു. അര്‍ബുദം വ്യാപിച്ചാല്‍പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വ്യാപിച്ചാല്‍ ആദ്യഘട്ടത്തില്‍ നിയന്ത്രണം എന്ന രീതിയാണ് പ്രയോഗിക്കുന്നത്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍കോശങ്ങളുടെ വ്യാപനത്തിനെ സഹായിക്കുന്നത് പുരുഷ ഹോര്‍മോണാണ്. അതിനാല്‍ പുരുഷ ഹോര്‍മോണിനെ ന്യൂട്രലൈസ് ചെയ്യുന്ന ഹോര്‍മോണ്‍ തെറാപ്പി നിര്‍ദേശിക്കുന്നു. വൃഷണത്തിലെ പുരുഷ ഹോര്‍മോണ്‍ സ്രവിപ്പിക്കുന്ന ഭാഗം നീക്കംചെയ്യുന്നതടക്കമുള്ള ഈ ചികിത്സയെയാണ് നിയന്ത്രണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കൂടുതല്‍ വ്യാപിച്ച രണ്ടാം ഘട്ടത്തില്‍ നാം കീമോ തെറാപ്പിയിലേക്ക് നീങ്ങുന്നു. കീമോ തെറാപ്പിയുടെ ഘട്ടത്തിലേക്ക് എത്തിയാലും മാസങ്ങളോളം ക്യാന്‍സറിനെ പിടിച്ചുനിര്‍ത്താന്‍ നമുക്കു കഴിയും. (എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റാണ് ലേഖകന്‍) -

കൊളസ്ട്രോള്‍ ചികിത്സയിലെ മുന്നേറ്റങ്ങള്‍

ഡോ. ജോര്‍ജ് തയ്യില്‍ 
അമിതകൊളസ്ട്രോള്‍ മനുഷ്യജീവന് എന്നും ഭീഷണിയാണ്. മൃദുവായ, മെഴുകുപോലുള്ള ഈ രാസഘടകത്തിന്റെ രക്തത്തിലെ അളവ് അല്‍പ്പം കൂടിയാല്‍ ആയുര്‍ദൈര്‍ഘ്യം കാതലായി കുറയുമെന്ന യാഥാര്‍ഥ്യത്തെപ്പറ്റി ഇന്ന് ഏവരും തികച്ചും ബോധവാന്മാരാണ്. എത്രയെല്ലാം ഭീഷണി ഉളവാക്കുന്നതായാലും കൊളസ്ട്രോള്‍ കൂടാതെയുള്ള ഒരു ജീവിതം അസാധ്യമാണെന്നോര്‍ക്കണം. കോശനിര്‍മാണ പ്രക്രിയയില്‍ കൊളസ്ട്രോളിന് സുപ്രധാന പങ്കുണ്ട്. കോശങ്ങളിലെ സ്തരങ്ങളില്‍ മുഖ്യഘടകം കൊളസ്ട്രോളാണ്. കോശവ്യൂഹങ്ങളിലെ വൈദ്യുതിവാഹക പ്രക്രിയക്ക് ഇത് ചുക്കാന്‍പിടിക്കുന്നു. വിവിധ ന്യൂറോണുകളുടെ ആവരണങ്ങളില്‍ ഈ രാസതന്മാത്ര സുലഭമാണ്. ശരീരത്തിലെ വിവിധയിനം കൊഴുപ്പുകളുടെയും കൊഴുപ്പില്‍ മാത്രം ലയിക്കുന്ന സവിശേഷതരം ജീവകങ്ങളുടെയും (വിറ്റാമിന്‍ എ, ഡി, ഇ, കെ) ആഗിരണത്തെ കൊളസ്ട്രോളിന്റെ സാന്നിധ്യം സജീവമാക്കുന്നു.
ശരീരത്തിന്റെ ഉപാപചയ പ്രക്രിയകള്‍ക്കും സമൂലമായ പ്രവര്‍ത്തനപന്ഥാവുകള്‍ക്കും ചുക്കാന്‍പിടിക്കുന്ന വിവിധയിനം സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനം കൊളസ്ട്രോളില്‍നിന്നാണ്. ലൈംഗിക ഹോര്‍മോണായ പ്രൊജസ്റ്റെറോണ്‍, ഈസ്ട്രോജന്‍, ടെസ്റ്റോസ്റ്ററോണ്‍ ഇവകളുടെ ഉത്ഭവവും കൊളസ്ട്രോളില്‍നിന്നുതന്നെ. ചര്‍മത്തിലുള്ള കൊളസ്ട്രോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. കൊളസ്ട്രോളിന്റെ മുഖ്യസ്രോതസ്സ് സസ്യേതര ഭക്ഷണ പദാര്‍ഥങ്ങളില്‍നിന്നാണ്. മൃഗക്കൊഴുപ്പിന്റെ ആദ്യഘടകം ട്രൈഗ്ലിസറൈഡുകളുടെ സമ്മിശ്രവും ഫോസ്ഫോലിപ്പിസുകളും കൊളസ്ട്രോളുമാണ്. തന്മൂലം മൃഗക്കൊഴുപ്പുള്ള എല്ലാ ആഹാരപദാര്‍ഥങ്ങളിലും കൊളസ്ട്രോള്‍ സുലഭമാണ്. കൊളസ്ട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്ന ശരീരത്തിലെ പ്രധാനപ്പെട്ട ഫാക്ടറി കരളാണ്. ഏകദേശം 80 ശതമാനം അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ബാക്കി കൊളസ്ട്രോള്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ശരീരത്തില്‍ എത്തിച്ചേരുന്നു. 
ആരോഗ്യപൂര്‍ണമായ മെഡിറ്ററേനിയന്‍ ഡയറ്റും കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമപദ്ധതികളും മനുഷ്യന്റെ സങ്കുചിതമായ സുഖലോലുപതയ്ക്കും ആഹാരഭ്രമത്തിനും മുന്നില്‍ വഴിമാറിയപ്പോള്‍ പ്രശ്നപരിഹാരത്തിനായി കണ്ടുപിടിക്കപ്പെട്ട മരുന്നാണ് "സ്റ്റാറ്റിന്‍സ്'. ഇന്ന് ഔഷധവിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്ന് സ്റ്റാറ്റിന്‍സ്തന്നെ. ഫാര്‍മ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ പണം നേടിക്കൊടുക്കുന്ന ഔഷധവും ഇതുതന്നെ.കൂടുതല്‍ ഫലപ്രദമായൊരു ഔഷധത്തിനുള്ള ഗവേഷണങ്ങള്‍ ചൂടുപിടിച്ചതിലൂടെ പിസിഎസ്കെ-ഒമ്പത്  ഇന്‍ഹിബിറ്റര്‍ എന്ന നൂതന ഔഷധം കണ്ടുപിടിക്കപ്പെട്ടു. ഈ മരുന്ന് ഉപയോഗിച്ച് നടത്തിയ ഗവേഷണങ്ങളുടെ പ്രാഥമികഫലങ്ങള്‍ ലോകശ്രദ്ധയെ ഹഠാദാകര്‍ഷിച്ചു. പിസിഎസ്കെ-ഒമ്പത് പ്രതിബന്ധക മരുന്നുകള്‍ ഉപയോഗിച്ചു ചികിത്സിച്ചവരില്‍ കാലയളവില്‍ 60-70 ശതമാനംവരെ താഴ്ന്നു. ഫലമോ, തുടര്‍ന്നുള്ള കാലയളവില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ഉണ്ടാകാനുള്ള സാധ്യത 50 ശതമാനത്തിലേറെ കുറഞ്ഞു. ഇത് കൊളസ്ട്രോള്‍ചികിത്സയിലെ ചരിത്രമുഹൂര്‍ത്തമായി മാറി. 
എന്താണ് പിസിഎസ്കെ-ഒമ്പത്? കരളിലെ സവിശേഷ ജീന്‍ കോഡ് ചെയ്തിരിക്കുന്ന ഒരു എന്‍സൈമാണ് പിസിഎസ്കെ-ഒമ്പത് . ഈ മാംസ്യതന്മാത്ര രക്തത്തില്‍ കൊളസ്ട്രോള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു. പിസിഎസ്കെ-9 ആന്റിബോഡികള്‍ കുത്തിവയ്പിലൂടെയാണ് നല്‍കുക. ആദ്യകാലങ്ങളില്‍ കുരങ്ങുകളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒറ്റ കുത്തിവയ്പുകൊണ്ട് 80 ശതമാനം വരെ എല്‍ഡിഎല്‍ രക്തത്തില്‍ കുറയ്ക്കാന്‍ സാധിച്ചു. രണ്ടുതരം പിസിഎസ്കെ-9 ഇന്‍ഹിബിറ്ററുകളാണ് ഇന്ന് സുലഭമായുള്ളത്. ഇവ ലോക്കു മാബു  ആലി റോക്കു മാബും . ഈ രണ്ട് ഔഷധങ്ങള്‍ ഉപയോഗിച്ച് ജപ്പാനിലും അമേരിക്കയിലും നടത്തിയ ഗവേഷണഫലങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷികസമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ജപ്പാനില്‍ നടത്തിയ യുക്കാവ സ്റ്റഡിയില്‍ കൊളസ്ട്രോള്‍ അധികരിച്ചിട്ടുള്ള 404 ഹൃദ്രോഗികളെയാണ് പഠനവിധേയമാക്കിയത്. 
രോഗികളെ രണ്ടു ഗ്രൂപ്പായി വേര്‍തിരിച്ചശേഷം ഇവ ലോക്കു മാബ് ആദ്യത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ 140 മില്ലിഗ്രാമും രണ്ടാമത്തെ ഗ്രൂപ്പിലുള്ളവര്‍ക്ക് എല്ലാ മാസവും 420 മില്ലിഗ്രാമും കുത്തിവയ്പിലൂടെ നല്‍കി. മൂന്നുമാസം കഴിഞ്ഞ് രക്തം പരിശോധിച്ചപ്പോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ 67-76 ശതമാനംവരെ കുറഞ്ഞതായി കണ്ടു. ഏകദേശം രണ്ടു ശതമാനത്തില്‍ താഴെയുള്ളവര്‍ക്കേ നിസ്സാരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായുള്ളൂ. പിസിഎസ്കെ-9 ആന്റിബോഡികളുടെ പ്രശ്നം ആദ്യം ഇന്‍സുലിന്‍ കുത്തിവയ്പുപോലെ എല്ലാ ദിവസങ്ങളിലുമല്ലെങ്കിലും മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം എടുക്കണമെന്നതാണ്. കുത്തിവയ്പ് ആര്‍ക്കും അത്ര സുഖകരമല്ല. ഈ സാഹചര്യത്തിലാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ "ഹാര്‍വാര്‍ഡ് സ്റ്റെം സെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്', കൊളസ്ട്രോളിന്റെ അളവ് ശാശ്വതമായി നിയന്ത്രിക്കാനുള്ള ജീനോം പഠനങ്ങള്‍ അത്ഭുതകരമായി ആസൂത്രണംചെയ്തത്. മുഖ്യഗവേഷകന്‍ ഡോ. കിരണ്‍ മുസനൂറു. ഈ സംരംഭത്തില്‍ കിരണ്‍ മുസനൂറുവിനെ സഹായിക്കാന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഡോ. ഡാനിയേല്‍ റാസറും ഒത്തുചേര്‍ന്നു.
ആന്റിബോഡികള്‍ കുത്തിവയ്ച്ച് പിസിഎസ്കെ-9 എന്‍സൈമിനെ തളര്‍ത്തുന്നതിനുപകരം ജനിതകമായ ഭേദികളിലൂടെ ഈ തന്മാത്രയില്‍ ഘടനാപരമായ പരിവര്‍ത്തനം നടത്തി ശാശ്വതമായി കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഗവേഷണങ്ങളാണ് നടന്നത്. 2003-ല്‍ ഒരു ഫ്രഞ്ച് കുടുംബത്തിലുള്ളവരില്‍ ജനിതക മ്യൂട്ടേഷന്‍ നടത്തപ്പെടുകയും തല്‍ഫലമായി അവരില്‍ അപകടകാരിയായ എല്‍ഡിഎല്‍ കാതലായി കുറയുന്നതായി കാണുകയും ചെയ്തു. ഈ യാഥാര്‍ഥ്യത്തില്‍നിന്നാണ് മുസനൂറുവും കൂട്ടരും തങ്ങളുടെ ഗവേഷണത്തിനുള്ള ആര്‍ജവം ഉള്‍ക്കൊണ്ടത്. 2003ല്‍ ഫ്രാന്‍സില്‍ നടന്ന ഗവേഷണങ്ങളാണ് പിസിഎസ്കെ-ഒമ്പതിന്റെ പ്രസക്തി വെളിച്ചത്തുകൊണ്ടുവന്നത്. വളരെ വര്‍ധിച്ച കൊളസ്ട്രോള്‍ അളവും ചെറുപ്പത്തിലേ സംഭവിക്കുന്ന ഹാര്‍ട്ട് അറ്റാക്കും ഉള്ള ഫ്രഞ്ച് കുടുംബങ്ങളിലാണ് പഠനം നടത്തിയത്. അങ്ങിനെയാണ് രക്തത്തില്‍ കൊളസ്ട്രോള്‍ അളവിനെ നിയന്ത്രിക്കുന്ന കരളിലെ സവിശേഷ ജീനായ പിസിഎസ്കെ-ഒമ്പതിന്റെ പ്രാധാന്യം ആദ്യമായി പുറത്തുവന്നത്. പ്രസ്തുത ജീനില്‍ അജ്ഞാതകാരണങ്ങളാല്‍ നടക്കുന്ന ജനിതകമാറ്റങ്ങള്‍ വര്‍ധിച്ച കൊളസ്ട്രോളിനും അതുവഴി ഹാര്‍ട്ട് അറ്റാക്കിനും കാരണമാകുന്നു. അതുപോലെ ടെക്സാസിലുള്ള മറ്റൊരു ഗവേഷകസംഘം, അവിടത്തെ മൂന്നു ശതമാനം അന്തേവാസികളുടെ പിസിഎസ്കെ-9 ജീനില്‍ തികച്ചും വ്യതിരിക്തവും എന്നാല്‍ അനുകൂലസ്വഭാവവുമുള്ള ജനിതകപരിവര്‍ത്തനം സംഭവിക്കുന്നുണ്ടെന്നും അക്കൂട്ടരില്‍ എല്‍ഡിഎലിന്റെ അളവ് 15-28 ശതമാനം കുറഞ്ഞതായും കണ്ടു. ഇത് അവരിലെ ഹൃദ്രോഗസാധ്യത 48-88 ശതമാനംവരെ കുറയ്ക്കാന്‍ പര്യാപ്തമായി. 
സമൂലമായ ജീനോം എഡിറ്റിങ് ആണ് പുതിയ സാങ്കേതികവിദ്യ. ജന്തുക്കളുടെ മാതൃകോശങ്ങളില്‍ ജീനോം എഡിറ്റിങ് ചരിത്രത്തില്‍ ആദ്യമായി നടത്തിയത് മുസനൂറുവും കൂട്ടരുമാണ്. ഡിഎന്‍എയില്‍ പിളര്‍പ്പുകള്‍ വരുത്താന്‍ പര്യാപ്തമായ മാംസ്യതന്മാത്രകളെ അതില്‍ സന്നിവേശിപ്പിച്ച് ജീനിന്റെ "നോക്കൗട്ട്'  നടത്തുക. അങ്ങിനെ പിസിഎസ്കെ-ഒമ്പതില്‍ ജനിതക എഡിറ്റിങ് സംഭവിച്ചപ്പോള്‍ കൊളസ്ട്രോള്‍ സാധാരണ അളവില്‍നിന്ന് 30-40 ശതമാനംവരെ കുറഞ്ഞു. ഇന്ന് ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 88 ശതമാനംവരെ കുറയ്ക്കാന്‍ പര്യാപ്തമായി. എലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ മനുഷ്യനിലും നടത്തി താമസിയാതെ മുസനൂറുവും കൂട്ടരും കൊളസ്ട്രോള്‍ ക്രമീകരിക്കാനുള്ള ശാശ്വതപരിഹാരം കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. ഇത് പ്രാവര്‍ത്തികമായാല്‍ പിന്നെ കുത്തിവയ്പുകള്‍ക്കു പിറകെ പോകേണ്ട ആവശ്യമില്ല. ഈ തെറാപ്പിയെ "ജനിറ്റിക് വാക്സിനേഷന്‍' എന്നും വിളിക്കുന്നു.കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വ്യായാമംചെയ്ത് ഭക്ഷണം നിയന്ത്രിക്കണമെന്നു പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ എത്രപേരുണ്ട്! ഇന്നത്തെ മനുഷ്യനെ ബാധിച്ചിരിക്കുന്ന ഭ്രാന്തമായ ആവേശം ഭക്ഷണത്തോടുള്ള അമിത ആര്‍ത്തിതന്നെ. എന്തും എപ്പോഴും വെട്ടിവിഴുങ്ങാന്‍ ആക്രാന്തം കാട്ടുന്നവര്‍. സമ്പാദിക്കുന്ന കാശിന്റെ നല്ലൊരുഭാഗം ഭക്ഷണത്തിനായി വിനിയോഗിക്കുന്നു. അങ്ങിനെ വികലമായിക്കൊണ്ടിരിക്കുന്ന ജീവിത-ഭക്ഷണ ശൈലിയില്‍ ഇത്തരം മരുന്നുകള്‍ക്ക് പ്രസക്തിയേറുകയാണ്. 
(എറണാകുളത്ത് ലൂര്‍ദ്ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍

ഓസ്റ്റിയോപെറോസിസ്

ഡോ. ബി പത്മകുമാര്‍ 
ജീവിതശൈലീ രോഗങ്ങള്‍ പ്രായപരിധിവിട്ട് താഴേക്കിറങ്ങിവരികയാണ്. അറുപതിനുമേല്‍ പ്രായമുള്ളവരെ പിടികൂടിയിരുന്ന ഹൃദയാഘാതവും പക്ഷാഘാതവുമൊക്കെ ഇപ്പോള്‍ ചെറുപ്പക്കാരുടെ പ്രശ്നങ്ങളാണ്. അതുപോലെതന്നെയാണ് അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന ഓസ്റ്റിയോ പൊറോസിസും. സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന ഈ ആരോഗ്യപ്രശ്നം ഇപ്പോള്‍ നാല്‍പ്പതുവയസ്സു കഴിഞ്ഞവരില്‍ സാധാരണയാണ്. ആധുനിക ജീവിതശൈലയിയാണ് ഓസ്റ്റിയോപെറോസിസ് (അസ്ഥിക്ഷയം) ഇത്രയ്ക്ക് വ്യാപകമാകാന്‍ കാരണമായത്. വ്യായാമരഹിതമായ ജീവിതരീതികളും അനാരോഗ്യകരമായ ഭക്ഷണവും പുകവലിയും മദ്യപാനവും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അസ്ഥികളുടെ ആരോഗ്യം തകരാറിലാക്കുന്ന ഘടകങ്ങളാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വളരെ സാധാരണ പ്രശ്നമാണെങ്കില്‍പ്പോലും വേണ്ടത്ര ശ്രദ്ധയും പരിഗണനയും ലഭിക്കാത്ത ഒരു നിശബ്ദ പകര്‍ച്ചവ്യാധിയാണ് ഓസ്റ്റിയോ പൊറോസിസ്. നമ്മുടെ നാട്ടില്‍ അസ്ഥിക്കു പൊട്ടല്‍ ഉണ്ടാകുന്നതിനുമുമ്പ് ഓസ്റ്റിയോ പൊറോസിസ് കണ്ടെത്തുന്നത് അപൂര്‍വമാണ്. രോഗത്തെക്കുറിച്ച് മതിയായ അവബോധമില്ലാത്തതാണ് ഇതിനു കാരണം. സ്ത്രീകളുടെ രോഗംസ്ത്രീകളില്‍ പ്രത്യേകിച്ചും ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളില്‍ പുരുഷന്മാരെ അപേക്ഷിച്ച് രോഗസാധ്യത ആറുമടങ്ങ് കൂടുതലാണ്. താമസിച്ചു മാത്രം ആര്‍ത്തവം ആരംഭിച്ചവരിലും നേരത്തെതന്നെ ആര്‍ത്തവവിരാമമെത്തിയവരിലും കൂടുതല്‍ ഗര്‍ഭംധരിച്ച സ്ത്രീകളിലും ഓസ്റ്റിയോപൊറോസിസ് കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളില്‍ സ്ത്രൈണഹോര്‍മോണായ ഈസ്ട്രജന്റെ അഭാവം അസ്ഥിക്ഷയത്തിനു കാരണമാകാറുണ്ട്. 50നു മേല്‍ പ്രായമുള്ള സ്ത്രീകളില്‍ അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകുന്നതിന്റെ പ്രധാന കാരണം ഓസ്റ്റിയോപൊറാസിസാണ്. ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കംചെയ്യുന്ന ശസ്ത്രക്രിയ വ്യാപകമായതോടെ മുതിര്‍ന്ന സ്ത്രീകളില്‍ കൂടുതലായി കണ്ടുവന്നിരുന്ന അസ്ഥിക്ഷയം നാല്‍പ്പതിലെത്തിയവരെത്തന്നെ പിടികൂടാന്‍ തുടങ്ങി. അസ്ഥികോശങ്ങളെ രൂപപ്പെടുത്തുന്ന ഓസ്റ്റിയോബ്ലാസ്റ്റുകള്‍ എന്ന സവിശേഷ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് ഈസ്ട്രജന്‍ വേണം. ഈസ്ട്രജന്റെ അഭാവത്തില്‍ അസ്ഥികോശങ്ങളെ ആഗിരണംചെയ്യുന്ന ഓസ്റ്റിയോ ക്ലാസ്റ്റുകള്‍ സജീവമാകുന്നു. ഇതാണ് അണ്ഡാശയം നീക്കംചെയ്തവരിലും ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളിലും അസ്ഥിക്ഷയമുണ്ടാകുന്നതിന്റെ കാരണം. പുതിയ ജീവിതശൈലി സമ്മാനിച്ച രോഗംആധുനിക സ്ത്രീകളുടെ അനാരോഗ്യകരമായ ജീവിതശൈലി ഓസ്റ്റിയോപൊറോസിസ് വര്‍ധിക്കാനുള്ള പ്രധാന കാരണമാണ്. കംപ്യൂട്ടറിനുമുന്നിലും ഓഫീസിലും ഏറെ നേരം ഇരുന്ന് ജോലിചെയ്യുന്ന ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് വ്യായാമത്തിന് ഒരു അവസരവും ലഭിക്കുന്നില്ല. ഇരുന്നും എഴുന്നേറ്റും ഏറെ നേരം നിന്നുമൊക്കെ അടുക്കളയില്‍ ജോലിചെയ്തിരുന്ന വീട്ടമ്മമാര്‍ക്കും അടുക്കള മോഡേണ്‍ കിച്ചനായതോടെ മെയ്യനങ്ങാന്‍ അവസരമില്ല. വ്യായാമം കുറയുന്നതോടെ അസ്ഥികളുടെ സാന്ദ്രത ഗണ്യമായി കുറയും. അസ്ഥികളുടെ ആരോഗ്യത്തിനും കാത്സ്യത്തിന്റെ ആഗിരണത്തില്‍ അത്യന്താപേക്ഷിതമായ ഘടകമാണ് ജീവകം ഡി. സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ചര്‍മം ഉല്‍പ്പാദിപ്പിക്കുന്ന ജീവകം ഡി ലഭിക്കണമെങ്കില്‍ നന്നായി വെയിലേല്‍ക്കണം. എന്നാല്‍, വീട്ടില്‍നിന്ന് ഓഫീസിലേക്കും ഓഫീസില്‍നിന്നു വീട്ടിലേക്കും പായുന്ന ഉദ്യോഗസ്ഥകള്‍ക്ക് എവിടെയാണ് വെയിലുകായാന്‍ സമയം. ഫ്ളാറ്റുകളില്‍ അടച്ചുമൂടിയ മുറിക്കുള്ളില്‍ കഴിയേണ്ടിവരുന്ന പ്രായമേറിയ സ്ത്രീകള്‍ക്കും സൂര്യപ്രകാശമേല്‍ക്കാത്തതുമൂലം വൈറ്റമിന്‍ ഡിയുടെ കുറവുണ്ടാകാം. ആധുനിക ജീവിതത്തിന്റെ ഭാഗമായ ഫാസ്റ്റ്ഫുഡും അസ്ഥികളുടെ ആരോഗ്യം കുറയ്ക്കുന്ന ഘടകമാണ്. എല്ലിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ കാത്സ്യം ഫാസ്റ്റ്ഫുഡില്‍നിന്നു ലഭിക്കുകയില്ല. തന്നെയുമല്ല, ചോക്കലേറ്റ്, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ തുടങ്ങിയവ കാത്സ്യത്തിന്റെ ആഗിരണത്തെ തടയുകയുംചെയ്യും. പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും അസ്ഥിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പുകവലിക്കാരില്‍ അസ്ഥികളെ സംരക്ഷിക്കുന്ന ഹോര്‍മോണ്‍ ഈസ്ട്രജന്റെ അളവ് കുറവായിരിക്കും. പുകവലിക്കുന്ന സ്ത്രീകളില്‍ നേരത്തെതന്നെ ആര്‍ത്തവവിരാമമെത്തുന്നതിനും സാധ്യതയുണ്ട്. മദ്യം ഉപയോഗിക്കുന്നവരില്‍ കാത്സ്യം, ജീവകം ഡി എന്നിവയുടെ അഭാവം ഉണ്ടാകാം. കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്നതും തടുര്‍ച്ചയായ വീഴ്ചകള്‍ക്കും അസ്ഥികളുടെ പൊട്ടലിനും കാരണമാകാം. തുടര്‍ച്ചയായ കാപ്പികുടിയും അസ്ഥികളുടെ ആരോഗ്യത്തിന് ഹാനികരമാണ്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ കാത്സ്യത്തിന്റെ വിസര്‍ജനത്തെ ത്വരിതപ്പെടുത്തുന്നു. ഇതും അസ്ഥികള്‍ ദുര്‍ബലപ്പെടുത്തുന്നിനും അസ്ഥികള്‍ പെട്ടെന്ന് ഒടിയുന്നതിനും കാരണമാകാം. എല്ലുകള്‍ പെട്ടെന്ന് ഒടിയുന്നുഓസ്റ്റിയോപൊറോസിസ് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. ഓര്‍ക്കാപ്പുറത്ത് എല്ലുകള്‍ പൊട്ടുമ്പോഴാണ് രോഗത്തെപ്പറ്റി സംശയമുണ്ടാകുന്നത്. തുടയെല്ല്, കശേരുക്കള്‍, കൈയുടെ മണിബന്ധത്തിനടുത്തുള്ള അസ്ഥി തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണമായി പൊട്ടല്‍ ഉണ്ടാകുന്നത്. അസ്ഥികള്‍ പൊട്ടാന്‍ പ്രത്യേകിച്ച് പരിക്കൊന്നും ഉണ്ടാകണമെന്നില്ല. പടികള്‍ ഇറങ്ങുമ്പോള്‍ കാലൊന്നു മടങ്ങിയാല്‍ കണങ്കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായെന്നുവരാം. അല്ലെങ്കില്‍ കസേരയിലേക്ക് പെട്ടെന്ന് ഇരിക്കുന്നതുപോലും തുടയെല്ലിന് പൊട്ടലുണ്ടാക്കാം. പ്രായമായവരില്‍ കുളിമുറിയില്‍ വീണ് തുടയെല്ലിന് പൊട്ടലുണ്ടാകുന്നതിന്റെ പ്രധാന കാരണം ഓസ്റ്റിയോപൊറോസിസാണ്. തുടയെല്ലില്‍ ഒടിവുണ്ടാകുന്നതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ കിടക്കയില്‍ കഴിയേണ്ടിവരുന്നത് വയോധികരില്‍ നിരവധി സങ്കീര്‍ണതകള്‍ക്കു കാരണമാകാം. ന്യുമോണിയ, ശയ്യാവൃണങ്ങള്‍, രക്തക്കുഴലുകളില്‍ രക്തക്കട്ടകള്‍ രൂപപ്പെടുക തുടങ്ങിയ സങ്കീര്‍ണതകള്‍ മരണത്തിനുപോലും കാരണമാകാം. സ്ത്രീകളില്‍ തുടയെല്ലിലെ ഒടിവിനെത്തുടര്‍ന്നുണ്ടാകുന്ന മരണസാധ്യത മാറിടത്തിലെ അര്‍ബുദത്തില്‍നിന്നുള്ള മരണസംഖ്യക്കു തുല്യമാണെന്നുള്ള കാര്യം പ്രശ്നത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. ഓസ്റ്റിയോപൊറോസിസ് വിട്ടുമാറാത്ത ശരീരവേദനയ്ക്കു കാരണമാകാം. കശേരുക്കളിലെ പൊട്ടലിനെത്തുടര്‍ന്ന് തുടര്‍ച്ചയായ നടുവേദനയുണ്ടാകാം. നെഞ്ചിനു പുറകിലുള്ള കശേരുക്കളുടെ പൊട്ടലിനെത്തുടര്‍ന്ന് ശരീരം മുന്നോട്ടുവളഞ്ഞു കൂനുള്ളതാകുന്നു. പ്രായമേറിയ സ്ത്രീകളിലെ കൂനിനു കാരണം കശേരുക്കളിലെ ഓസ്റ്റിയോപൊറോസിസാണ്. നേരത്തെ കണ്ടുപിടിക്കാം, ഡെക്സാ സ്കാനിങ്ങിലൂടെഅസ്ഥിയ്ക്ക് പൊട്ടലുണ്ടാകുന്നതിനുമുമ്പ് ഓസ്റ്റിയോപൊറോസിസ് കണ്ടെത്താന്‍ ഡെക്സാസ്കാനിങ് ഉപകരിക്കുന്നു. ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകളും നേരത്തെതന്നെ അണ്ഡാശയം നീക്കംചെയ്തവരും വര്‍ഷത്തിലൊരിക്കല്‍ ഡെക്സാസ്കാനിങ് ചെയ്യുന്നത് രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നു. സാധാരണ എക്സ്റേ പരിശോധനയില്‍ 30 ശതമാനത്തിലേറെ അസ്ഥിക്ഷയം സംഭവിച്ചാല്‍ മാത്രമേ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളു. ദീര്‍ഘനാളായി സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലെയുള്ള സന്ധിവാതരോഗങ്ങള്‍ ഉള്ളവര്‍, പുകവലിക്കാര്‍, ശരീരം മെലിഞ്ഞവര്‍ തുടങ്ങിയവരെല്ലാം ഒരു വാര്‍ഷിക ഡെക്സാ സ്കാനിങ് പരിശോധന നടത്തുന്നത് നല്ലതാണ്. പൊതുവെ സുരക്ഷിതമായ ഒരു പരിശോധനാ മാര്‍ഗമാണ് ഡെക്സാ സ്കാനിങ്. പരിശോധനാവേളയില്‍ രോഗി വളരെ ചെറിയതോതില്‍ മാത്രമേ റേഡിയേഷന് വിധേയമാകുന്നുള്ളു. ഗര്‍ഭിണികളെ ഡെക്സാ സ്കാനിങ്ങില്‍നിന്ന് ഒഴിവാക്കാറുണ്ട്. ഓസ്റ്റിയോപൊറോസിസിന്റെ ചികിത്സ പ്രധാനമായും അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താനുള്ള മരുന്നുകള്‍ ഉപയോഗിച്ചാണ് നടപ്പാക്കുന്നത്. കാത്സ്യം, വൈറ്റമിന്‍ ഡി തുടങ്ങിയവയും അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന കോശങ്ങളായ ഓസ്റ്റിക്ലാസ്റ്റകളുടെ പ്രവര്‍ത്തനത്തെ തടയുന്ന ബിസ്ഫോസ്ഫൊണേറ്റ് മരുന്നുകളും ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിജീവിതശൈലിയുടെ ആരോഗ്യകരമായ പുനഃക്രമീകരണത്തിലൂടെ ഓസ്റ്റിയോപൊറോസിസിനെ ഒരു പരിധിവരെ പ്രതിരോധിക്കാവുന്നതാണ്. എല്ലുകള്‍ക്ക് ഉറപ്പും ബലവും നല്‍കുന്നതരത്തില്‍ ഭക്ഷണകാര്യങ്ങളും ജീവിതചര്യയും ക്രമപ്പെടുത്തണം. കൃത്യമായ വ്യായാമം- അസ്ഥിയുടെ ബലം കൂട്ടാനും പേശികളുടെ ബലവും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു. വ്യായാമം ചെയ്യുമ്പോള്‍ അസ്ഥികളുടെ സാന്ദ്രത മൂന്നുശതമാനംവരെ കൂടുന്നുണ്ട്. നടത്തം, ജോഗിങ്, സൈക്ലിങ് തുടങ്ങിയവയൊക്കെ നല്ല വ്യായാമമുറകളാണ്. പ്രതിദിനം 30-45 മിനിറ്റെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. നീന്തല്‍ ഓസ്റ്റിയോപൊറോസിസ് തടയാന്‍ പറ്റിയ വ്യായാമമല്ല. ഭക്ഷണം- അസ്ഥികളുടെ ആരോഗ്യത്തിന് കാത്സ്യവും ജീവകം ഡിയും അടങ്ങിയിരിക്കുന്ന സാധനങ്ങള്‍ ധാരാളമായി കഴിക്കണം. പാല്‍, വെണ്ണ, കോഗര്‍ട്ട്, ഇലക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, അണ്ടിപ്പരിപ്പ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.പ്രതിദിനം 1000 മി.ഗ്രാംമുതല്‍ 1500 മി.ഗ്രാംവരെ കാത്സ്യത്തിന്റെ ആവശ്യമാണുള്ളത്. കാത്സ്യം ഗുളികകള്‍ കഴിക്കുന്നവര്‍ ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകളില്‍ കല്ലുണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കും. ലഹരിയില്‍നിന്നു വഴിമാറണം- പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുകവലിക്കാരില്‍ ടെസ്റ്റോസ്സീറോണ്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് കുറവാണ്. ഇത് അസ്ഥികളുടെ ഉറപ്പിനെ പ്രതികൂലമായി ബാധിക്കും. മദ്യപാനികളില്‍ പോഷകാഹാരക്കുറവിനെത്തുടര്‍ന്ന് കാത്സ്യത്തിന്റെയും ജീവകം ഡിയുടെയും കുറവുണ്ടാകാം. സൂര്യപ്രകാശമേല്‍ക്കുക- ദിവസവും അല്‍പ്പനേരം വെയില്‍കൊള്ളുന്നത് ജീവകം ഡിയുടെ ഉല്‍പ്പാദനത്തെ മെച്ചപ്പെടുത്തും. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ ചര്‍മത്തിലാണ് ജീവകം ഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. രാവിലെ പത്തുമണിക്കുമുമ്പുള്ള ഇളംവെയിലേല്‍ക്കുന്നതാണ് ഏറ്റവും നല്ലത്. ശരീരം മുഴുവന്‍ പൊതിഞ്ഞുള്ള വസ്ത്രധാരണരീതിയും ഒഴിവാക്കണം. വാര്‍ഷിക സ്ക്രീനിങ് ഓസ്റ്റിയോപൊറോസിസിനു സാധ്യത കൂടിയവര്‍ ഒരു വാര്‍ഷിക സ്ക്രീനിങ് പരിശോധന നടത്തി അസ്ഥികള്‍ക്ക് പൊട്ടലുണ്ടാകുന്നതിനുമുമ്പുതന്നെ രോഗം കണ്ടെത്താനുള്ള ശ്രമം നടത്തണം. ചികിത്സകൊണ്ടുള്ള പ്രയോജനം മനസ്സിലാക്കാനും ഡെക്സാ സ്കാനിങ് ഉപകരിക്കും. (തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

വിളര്‍ച്ച തടയാം

ഡോ. പ്രിയ ദേവദത്ത് 
ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവിലുണ്ടാകുന്ന ഗണ്യമായ കുറവ് "വിളര്‍ച്ച' എന്ന രോഗാവസ്ഥക്കിടയാക്കും. കോശങ്ങളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നതും തിരിച്ച് കാര്‍ബണ്‍ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധര്‍മം ശരീരത്തില്‍ നിര്‍വഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന ഘടകമാണ്. ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയായും വിളര്‍ച്ച വരാം. ഹീമോഗ്ലോബിന്റെ കുറവുമൂലം കോശങ്ങള്‍ക്ക് ഓക്സിജന്‍ കിട്ടാതെവരുന്നത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ചെറിയ ആയാസങ്ങള്‍പോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.ആയുര്‍വേദത്തില്‍ വിളര്‍ച്ചയെ "പാണ്ഡു' എന്നാണ് പറയുക. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിളര്‍ച്ച കൂടുതലായി കാണുന്നത്. ഗര്‍ഭകാലവും പ്രസവവുമായി ബന്ധപ്പെട്ട വിവിധ സങ്കീര്‍ണതകള്‍ക്കും വിളര്‍ച്ച ഇടയാക്കാറുണ്ട്. പുരുഷന്മാരില്‍ ഹീമോഗ്ലോബിന്റെ നില 13gm/dlലും കുറവാണെങ്കില്‍ വിളര്‍ച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളില്‍ 12gm/dlലും ഗര്‍ഭകാലത്ത് 11.5gm/dlഹലും കുറയുന്നത് വിളര്‍ച്ചയുടെ സൂചനയാണ്. മുലപ്പാലിനുപകരം പശുവിന്‍പാല്‍മാത്രം കുടിച്ചുവളരുന്ന കുട്ടികളിലും വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില കാരണങ്ങളാല്‍ ആഹാരത്തില്‍നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള ശേഷി ചിലര്‍ക്ക് കുറവാകും. ഇതും വിളര്‍ച്ചയ്ക്ക് ഇടയാക്കാറുണ്ട്. കൊക്കപ്പുഴബാധ വിളര്‍ച്ചയ്ക്കിടയാക്കുന്ന മറ്റൊരു ഘടകമാണ്.വിളര്‍ച്ച പ്രധാനമായും നാലുതരംകാരണങ്ങളുടെ അടിസ്ഥാനത്തിലും സ്വഭാവത്തിന്റെ അടിസ്ഥാനത്തിലും വളര്‍ച്ച പ്രധാനമായും നാലുതരമുണ്ട്.എ) രക്തകോശങ്ങളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കുറവുമൂലം വിളര്‍ച്ച ഉണ്ടാകാം. ഏറ്റവും സാധാരണമായി കണ്ടുവരുന്നത് ഇത്തരം വിളര്‍ച്ചയാണ്. ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഘടകമായ ഇരുമ്പിന്റെ കുറവാണ് വിളര്‍ച്ചയ്ക്കിടയാക്കുക. വളര്‍ച്ചാവേഗം കൂടുന്ന ശൈശവത്തിലും കൗമാരകാലത്തും ഗര്‍ഭകാലങ്ങളിലും ഇരുമ്പിന്റെ ആവശ്യകത കൂടും. അതുപോലെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് രക്തം നഷ്ടപ്പെടുന്നതിനാല്‍ ഇരുമ്പിന്റെ കുറവുമൂലമുള്ള വിളര്‍ച്ച സ്ത്രീകളെ ധാരാളം ബാധിക്കാറുണ്ട്.ബി) ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനത്തിലെ ജന്മനായുള്ള തകരാറുകളും വിളര്‍ച്ചയ്ക്കിടയാക്കും. ഈ അവസ്ഥയില്‍ വിവിധ കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ മജ്ജയില്‍ നിര്‍മിക്കപ്പെടുന്നതിനെക്കാള്‍ വേഗത്തില്‍ നശിച്ചുപോകുന്നു. ചുവന്ന രക്തകോശങ്ങളുടെ ഘടനാപരമായ തകരാറുകളും വിളര്‍ച്ചയ്ക്കിടയാക്കും.സി) അസ്ഥിമജ്ജയ്ക്ക് വേണ്ടത്ര രക്തകോശങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെവരുന്നതും വിളര്‍ച്ചയ്ക്കിടയാക്കാറുണ്ട്. ദീര്‍ഘനാളായുള്ള കരള്‍, വൃക്കരോഗങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, അര്‍ബുദം, ക്ഷയം ഇവയൊക്കെ മജ്ജയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാം.ഡി) അപകടങ്ങളിലും മറ്റും അമിതമായി രക്തസ്രാവമുണ്ടാകുന്നതും വിളര്‍ച്ചയ്ക്കിടയാക്കും.വിളര്‍ച്ച ഉണ്ടാകുന്നതെങ്ങനെ? ശരീരത്തിലെ രക്തത്തിന്റെ ഉല്‍പ്പാദകന്‍ മജ്ജയാണ്. ഏകദേശം അഞ്ചുലക്ഷം കോടി ചുവന്ന രക്തകോശങ്ങളാണ് ഒരുദിവസം മജ്ജ ഉല്‍പ്പാദിപ്പിക്കുന്നത്. ചുവന്നരക്താണുക്കളുടെ സ്വാഭാവികമായ ആയുസ്സ് 120 ദിവസമാണ്. ശാരീരികമായ അനാരോഗ്യംമൂലം ഇവ വീണ്ടും കുറയാം. ചുവന്ന രക്താണുക്കള്‍ നശിക്കുന്നതിനുസരിച്ച് മജ്ജയില്‍നിന്ന് പുതിയവ ഉണ്ടാകണം. നിര്‍മിക്കപ്പെടുന്നതിന്റെയും നശിക്കപ്പെടുന്നതിന്റെയും അനുപാതം ചില അവസ്ഥകളില്‍ നഷ്ടപ്പെടുന്നത് വിളര്‍ച്ചയ്ക്കിടയാക്കും.അമിതരക്തസ്രാവം വിളര്‍ച്ചയ്ക്കിടയാക്കുംകുടലിലും ആമാശയത്തിലും ഉണ്ടാകുന്ന രക്തസ്രാവം, അന്നനാളം, ആമാശയം എന്നീ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം, അര്‍ശസ്സ്, രക്തപിത്തം ഇവയൊക്കെ രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും ഇടയാക്കും. ദീര്‍ഘകാല കരള്‍രോഗങ്ങളെത്തുടര്‍ന്ന് അന്നനാളത്തില്‍ രക്തക്കുഴലുകള്‍ വീര്‍ത്തുപൊട്ടുന്നതും ഗുരുതരമായ രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും വഴിവയ്ക്കും. കൂടാതെ ബാഹ്യമായുണ്ടാകുന്ന ആഘാതങ്ങള്‍, ഭക്ഷ്യവിഷബാധ ഇവയും രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കും കാരണമാകാറുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവകാലത്തെ അമിതരക്തസ്രാവത്തിനു പുറമെ ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയ അര്‍ബുദം, അണ്ഡാശയങ്ങളിലും ഫലോപ്പിയന്‍ നാളികളിലും ഉണ്ടാകുന്ന മുഴകള്‍ തുടങ്ങിയവയും രക്തസ്രാവത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.വിളര്‍ച്ച- പ്രധാന ലക്ഷണങ്ങള്‍ഹൃദയമിടിപ്പ് കൂടുക, തളര്‍ച്ച, ക്ഷീണം, നെഞ്ചിടിപ്പ്, കണ്‍പോളകള്‍ വിങ്ങുക, ദേഷ്യം, കിതപ്പ്, ശ്വാസംമുട്ടല്‍, തണുപ്പ് സഹിക്കാന്‍ വയ്യാതാവുക, മുടികൊഴിച്ചില്‍, തലകറക്കം, ആഹാരത്തോട് വെറുപ്പ്, വിളറിയ വെളുപ്പുനിറം, പ്രത്യേകിച്ച് കണ്ണിനുതാഴെയുള്ള ശ്ലേഷ്മസ്തരത്തിലും ചര്‍മത്തിലും നാക്കിലും, ഏകാഗ്രതക്കുറവ്, പകലുറക്കം കൂടുക, ഇരുമ്പിന്റെ അഭാവംമൂലമുണ്ടാകുന്ന വിളര്‍ച്ചയുടെ പ്രത്യേകതരം രോഗലക്ഷണമായ കല്ല്, കട്ട, അരി, പേപ്പര്‍, പെയിന്റ്, തടി, തലമുടി ഇവ കഴിക്കാന്‍ തോന്നുക, കാലില്‍ രൂപപ്പെടുന്ന നീര്, ആന്തരിക രക്തസ്രാവത്തിന്റെ മുഖ്യലക്ഷണമായ മലം കറുത്തനിറത്തില്‍ പോകുക.പരിഹാരങ്ങള്‍ഔഷധത്തോടൊപ്പം ആഹാരശീലങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള രോഗമാണ് വിളര്‍ച്ച. വിളര്‍ച്ചയ്ക്കിടയാക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമാകും. ഇലവിന്‍ പശ, ഇരട്ടിമധുരം, ഞാഴല്‍പ്പൂവ്, ചിറ്റീന്തല്‍, മലര്, തഴുതാമ, പാച്ചോറ്റിത്തൊലി, മുത്തുച്ചിപ്പി, മുന്തിരി, ഈന്തപ്പഴം, മുരല്‍വിത്ത്, ലന്തപ്പഴം, മാതളം, അത്തിപ്പഴം, കരിമ്പ്, യവം ഇവ വിളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്തുന്ന ഔഷധികളാണ്. ഭക്ഷണം തെരഞ്ഞെടുക്കുന്നതിലെ അപാകങ്ങളും വിളര്‍ച്ചയ്ക്കിടയാകാറുണ്ട്. പാല്‍, പാല്‍ക്കട്ടി, മറ്റ് പാലുല്‍പ്പന്നങ്ങള്‍ ഇവ കാത്സ്യത്തിന്റെ മികച്ച സ്രോതസ്സുകളാണെങ്കിലും ഇരുമ്പിന്റെ ആഗികരണത്തെ തടസ്സപ്പെടുത്താറുണ്ട്. അതിനാല്‍ ഇരുമ്പടങ്ങിയ ഭക്ഷണം കഴിച്ച ഉടനെ പാലും പാലുല്‍പ്പന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെ അയല, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് പെട്ടെന്ന് ആഗീകരണംചെയ്യുന്നതിനാല്‍ ഭക്ഷണത്തില്‍പ്പെടുത്തേണ്ടതാണ്.ചെമ്മീന്‍, തോടുള്ള മത്സ്യവിഭവങ്ങള്‍ തുടങ്ങിയവ ഇരുമ്പിന്റെ ആഗീകരണശേഷിയെ മെച്ചപ്പെടുത്തുന്നതിനാല്‍ ഇവയ്ക്കൊപ്പം കഴിക്കുന്ന പച്ചക്കറികളില്‍നിന്ന് കൂടിയതോതില്‍ ഇരുമ്പിനെ ശരീരത്തിന് ഉപയോഗിക്കാനാകും.കൂടാതെ തവിടുകളയാത്ത അരി, തുവര, ഗോതമ്പ്, ചെറുപയര്‍, പടവലം, ബീന്‍സ്, ഇലക്കറികള്‍, ശര്‍ക്കര, ഈന്തപ്പഴം, കരിപ്പെട്ടി, കപ്പലണ്ടി, എള്ള്, മാതളം, നാരങ്ങ, നെല്ലിക്ക, മുന്തിരിങ്ങ, അത്തിപ്പഴം, കോഴിയിറച്ചി, ആട്ടിറച്ചി ഇവയൊക്കെ മാറിമാറി ഭക്ഷണത്തില്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയും. ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് പോഷകഭക്ഷണം വളരെ കുറഞ്ഞതോതില്‍ ഉപയോഗിക്കുന്നവരില്‍ ഗര്‍ഭാവസ്ഥയില്‍ വിളര്‍ച്ച വളരെ കൂടുതലാകും. ആര്‍ത്തവവേളകളിലും ഗര്‍ഭാവസ്ഥയിലും ഉണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍മൂലം ഭക്ഷണം ഒഴിവാക്കുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ വിളര്‍ച്ചയ്ക്കും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കും വന്ധ്യതപോലുള്ള രോഗങ്ങള്‍ക്കും വഴിയൊരുക്കുമെന്നതിനാല്‍ തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്. (മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

വായിലെ ക്യാന്‍സര്‍ കാരണങ്ങളും പ്രതിരോധവും

ഡോ. സുധ എസ്
ഹൃദ്രോഗം കഴിഞ്ഞാല്‍ രണ്ടാമത്തെ മരണകാരണം ക്യാന്‍സര്‍ ആണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും പുതുതായി അമ്പത്താറായിരത്തോളംപേര്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നു. ക്യാന്‍സര്‍മൂലമുള്ള മരണങ്ങളില്‍ ഏഴ് ശതമാനം പുരുഷന്മാരും നാലുശതമാനം സ്ത്രീകളും മരണമടയുന്നത് വായിലെ ക്യാന്‍സര്‍മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രായം കൂടുന്നതിനുസരിച്ച് ഏകദേശം 50 വയസ്സിനു മുകളില്‍ അര്‍ബുദബാധിതരാകാനുള്ള സാധ്യത കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുകയിലയുടെയും മയക്കുമരുന്നിന്റെയും വര്‍ധിച്ച ഉപയോഗം, ഭക്ഷണസാധനങ്ങളില്‍ കീടനാശിനികളുടെ അമിതോപയോഗം, നിറം ചേര്‍ത്തതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങളുടെ ഉപഭോഗം, നമ്മുടെ കാലാവസ്ഥയ്ക്കും ശരീരപ്രകൃതിക്കും യോജിക്കാത്ത ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ശീലിക്കല്‍ എന്നിവയുടെയൊക്കെ പരിണതഫലമായി 25 വയസ്സിനുതാഴെയുള്ളവരിലും അര്‍ബുദം സാധാരണയായി. നാവിലെയും മറ്റു വായിലെ അര്‍ബുദങ്ങളുടെയും കാര്യത്തില്‍ ഇന്ത്യയില്‍ പുരുഷ-സ്തീ അനുപാതം ഏകദേശം തുല്യമാണെന്നുകാണാം. ഇതിനു കാരണം സ്ത്രീകളില്‍ പുകയില ചവയ്ക്കുന്ന ശീലം വ്യാപകമായതുകൊണ്ടാണ്. കേരളത്തില്‍ നടത്തിയ പുതിയ പഠനത്തില്‍ വര്‍ഷത്തില്‍ 7.5 ശതമാനംവരെ വായിലെ അര്‍ബുദത്തിന്റെ വളര്‍ച്ച കാണിക്കുന്നു. ഇതില്‍തന്നെ യുവാക്കളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം ഓറല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലായി കാണുന്നു. മധ്യവയസ്കരില്‍ കൂടുതലായും കവിളുകള്‍, നാവ്, മോണ എന്നീ ക്രമത്തിലും യുവാക്കളില്‍ നാവ്, കവിളുകള്‍, കീഴ്ചുണ്ടിന്റെ ഉള്‍ഭാഗം, മോണ എന്നീ ക്രമത്തിലും വായിലെ അര്‍ബുദം കാണപ്പെടുന്നു. ഈ വ്യത്യാസം പുകയിലും പാന്‍മാസാലകളും ഉപയോഗിക്കുന്ന രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്തനാര്‍ബുദവും ഗര്‍ഭാശയ ഗള ക്യാന്‍സറുംപോലെതന്നെ ആരംഭദിശയില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ് ക്യാന്‍സറുകളിലൊന്നാണ് വായിലെ ക്യാന്‍സറും. ഒരു കോശത്തിലുണ്ടാകുന്ന ജനിതകവ്യതിയാനമാണ് ക്യാന്‍സറിനു കാരണം. ഈ കോശം ഒരു നിയന്ത്രണവുമില്ലാതെ വിഭജിക്കുകയും ജനിതകവ്യതിയാനമുള്ള ധാരാളം കോശങ്ങളുണ്ടാകുകയും ചെയ്യുന്നു. ഇത്തരം കോശങ്ങള്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു.വായില്‍ ക്യാന്‍സറുണ്ടാകുന്നതിനുള്ള കാരണങ്ങളെ നമ്മുടെ നിയന്ത്രണത്തിലുള്ളവയെന്നും നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ലാത്തതെന്നും രണ്ടായി തിരിക്കാം. നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങള്‍ താഴെപറയുന്നവയാണ്.പുകയിലയുടെ ഉപയോഗംപുകയിലയില്‍ ഏകദേശം നാലായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ക്യാന്‍സറിനു കാരണമാകുന്ന പ്രധാന ഘടകങ്ങളാണ് നൈട്രോസമിന്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍, ടാര്‍, നിക്കോട്ടിന്‍, തുടങ്ങിയവ.പുകയില രണ്ടുവിധത്തിലാണ് ഉപയോഗിക്കുന്നത്. ഒന്ന്, മുറുക്കാന്‍ അല്ലെങ്കില്‍ ചവയ്ക്കാന്‍. മറ്റൊന്ന് പുകവലിക്കാന്‍.ചവയ്ക്കാന്‍ ഉപയോഗിക്കുന്ന കൂട്ടില്‍ നാലുതരം വസ്തുക്കളുണ്ട്. പുകയില, അടയ്ക്ക, വെറ്റില, ചുണ്ണാമ്പ്. ഇവയുടെ മിശ്രിതം ക്ഷാരസ്വഭാവമുള്ളതായതുകൊണ്ട് ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വായിലെ ചര്‍മത്തിന് വളരെയധികം കേടുപാടുണ്ടാകുകയും വായയുടെ ആവരണത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുകയും കൂടുതല്‍ പരുപരുത്തതാവുകയും മുറുക്കാനുപയോഗിക്കുന്ന പദാര്‍ഥങ്ങള്‍ അവിടെ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. സാവധാനത്തില്‍ ഈ ഭാഗങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകുകയും പിന്നീട് ഉണങ്ങാത്ത വ്രണമായി മാറുകയും ചെയ്യുന്നു. വളരെയധികം പുകയിലയും ചുണ്ണാമ്പും അടയ്ക്കയും കുറച്ചുമാത്രം വെറ്റിലയും ഉപയോഗിക്കുന്നവരില്‍ ഈ മാറ്റങ്ങള്‍ വേഗ ഉണ്ടാകുന്നതായി കാണുന്നു. കൂടുതല്‍ വെറ്റില ഉപയോഗിക്കുമ്പോള്‍ വെറ്റിലയില്‍നിന്നുള്ള നീരിലെ ആലമേരമൃീലേിീശറെ പുകയിലയുടെയും ചുണ്ണാമ്പിന്റെയും അടയ്ക്കയുടെയുമൊക്കെ ദോഷഫലങ്ങളെ കുറയ്ക്കുന്നതായും കാണുന്നുണ്ട്. പുകവലിപുകവലി ചുണ്ട്, മോണ, അണ്ണാക്ക്, കണ്ഠനാളം, ശ്വാസകോശം തുടങ്ങി ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു. മാത്രമല്ല, ഒരാള്‍ വലിച്ച് പുറത്തുവിടുന്ന പുക അടുത്തുനില്‍ക്കുന്ന ആള്‍ ശ്വസിക്കുന്നതും വളരെ മാരകമായ രോഗങ്ങള്‍ക്കുടമകളാക്കുന്നു. അതുകൊണ്ടുതന്നെ പുകവലി ഒരു സാമൂഹ്യപ്രശ്നംകൂടിയാണ്. അങ്ങനെ സ്വയം നശിക്കുകയും മറ്റുള്ളവരുടെ ആരോഗ്യം നശിപ്പിക്കുകയുംചെയ്യുന്നതില്‍ പുകവലിക്ക് പ്രധാന പങ്കുണ്ട്. വായില്‍ ക്യാന്‍സര്‍ വരാനുള്ള മറ്റൊരു കാരണം മദ്യ ഉപയോഗമാണ്. ഉപയോഗിക്കുന്ന മദ്യത്തിന്റെ തരവും അളവും അനുസരിച്ച് ക്യാന്‍സറിനുള്ള സാധ്യത വ്യത്യാസപ്പെട്ടിരിക്കും. പുകയിലയിലെ ദൂഷ്യഫലങ്ങള്‍ വര്‍ധിപ്പിക്കാനുള്ള കഴിവ് മദ്യത്തിനുണ്ട്. മദ്യം വായിലെ കോശങ്ങളിലെ ജലാംശം കുറയ്ക്കുകയും പുകയിലയിലെ വിഷാംശങ്ങളെ കോശങ്ങളിലേക്ക് ആഗിരണംചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. അതായത്, ഇതുരണ്ടും ഉപയോഗിക്കുന്നവരില്‍ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല, മദ്യം കരളിലെ കോശങ്ങളെ നശിപ്പിക്കുകയും അതുവഴി ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്ന ഒരു മനുഷ്യന്റെ കരള്‍ ആരോഗ്യമുള്ളതാണെങ്കില്‍ ക്യാന്‍സര്‍ ബാധിക്കില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വദനാര്‍ബുദം വരാനുള്ള മറ്റു പ്രധാന കാരണങ്ങള്‍: കൂര്‍ത്ത പല്ലുകള്‍, പരുപരുത്ത കൃത്രിമ ദന്തപ്രതലങ്ങള്‍ ഇവ ദീര്‍ഘനാള്‍ തട്ടിയുണ്ടാകുന്ന മുറിവ്, ചിലതരം പോഷകാഹാരങ്ങളുടെ കുറവ് പ്രത്യേകിച്ച് ഇരുമ്പിന്റെ അംശം ശരീരത്തില്‍ തുടര്‍ച്ചയായി കുറയുന്നത്, വായിലെ ശുചിത്വമില്ലായ്മ, അണുക്കള്‍, അണുപ്രസരണം, സിഫിലിസ്, എയ്ഡ്സ് തുടങ്ങിയ അസുഖങ്ങള്‍. അതുപോലെ പരിസരമലിനീകരണം, പ്ലാസ്റ്റിക്കുകളുടെ അശാസ്ത്രീയമായ നിര്‍മാര്‍ജനം, വാഹനങ്ങളില്‍നിന്നുള്ള പുക, ചുവന്ന മുളകുപൊടിയുടെ അമിത ഉപയോഗം. ഇപ്പോള്‍ യുവാക്കളിലും കുട്ടികളിലും വ്യാപകമാകുന്ന പാന്‍ മസാലയുടെ ഉപയോഗം ചെറുപ്രായത്തില്‍ തന്നെ ക്യാന്‍സറിന് കാരണമാകുന്നു. ഇവയൊക്കെ നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാണ്. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ക്യാന്‍സറുകള്‍ പാരമ്പര്യവും പരമ്പരാഗതവുമായും കാണുന്നുണ്ട്.
അപായ സൂചനകള്‍സാധാരണ ചികിത്സയില്‍ ഉണങ്ങാത്ത വ്രണങ്ങളും മുഴകളും ക്യാന്‍സര്‍ ആണോ എന്ന് സംശയിക്കണം. കൂടാതെ ഒരു കാരണവുമില്ലാതെ പല്ല് ഇളകുന്നതും. വായിലും ചുണ്ടിലുമുണ്ടാകുന്ന വെള്ളയും ചുവപ്പും കറുപ്പും പാടുകള്‍, വായയുടെ ആവരണം കട്ടിയാകല്‍, ഒപ്പം എരിച്ചിലും പുകച്ചിലും അനുഭവപ്പെടുക ഇതൊക്കെ ക്യാന്‍സറിനുമുമ്പുള്ള അവസ്ഥകളാണ്. എന്നാല്‍, ഈ ലക്ഷണങ്ങളല്ലാം ക്യാന്‍സറിനു കാരണമാകണമെന്നില്ല. മറ്റുചില കാരണങ്ങള്‍കൊണ്ടും ഇവ ഉണ്ടാകാം. എന്നാല്‍, ഇവയൊക്കെ ക്യാന്‍സര്‍ ആകാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രത്യേക നിരീക്ഷണത്തിനു വിധേയമാകണമെന്നേ ഈ പറഞ്ഞതിന് അര്‍ഥമുള്ളൂ. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ക്യാന്‍സറും വായിലേക്ക് വ്യാപിക്കുന്നുണ്ട്. എങ്ങനെ പ്രതിരോധിക്കാം മാസത്തിലൊരിക്കലെങ്കിലും വായ, നാക്കിന്റെ രണ്ട് വശങ്ങളും മുകള്‍ഭാഗം, അടിഭാഗം, കവിളുകള്‍, ചുണ്ടുകള്‍, താടിയെല്ലുകള്‍, കഴുത്തിന്റെ വശങ്ങള്‍ തുടങ്ങിയവ സ്വയം കണ്ണാടിയില്‍ നോക്കി പരിശോധിക്കേണ്ടതാണ്. ആദ്യം സൂചിപ്പിച്ചതുപോലെ ആരംഭത്തിലേ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന ക്യാന്‍സറുകളിലൊന്നാണ് വായിലെ ക്യാന്‍സര്‍. വായിലെ ക്യാന്‍സറിനു കാരണമായി മേല്‍പ്പറഞ്ഞ ദുശ്ശീലങ്ങള്‍ ഉള്ളവര്‍ അതുപേക്ഷിക്കുകയും പുതുതായി ഇതുപോലുള്ള ശീലങ്ങള്‍ തുടങ്ങാതിരിക്കുകയും ചെയ്യുക. (കോഴിക്കോട് ഗവ. ഡെന്റല്‍ കോളേജ് ഓറല്‍പത്തോളജി വിഭാഗം മേധാവിയാണ് ലേഖിക)

ഹൃദ്രോഗഭീഷണി ഒഴിവാകാന്‍ അന്തരീക്ഷം സൗഹൃദമാക്കാം

ഡോ. ജോര്‍ജ് തയ്യില്‍
പണക്കാരെക്കാളുപരി പാവങ്ങളെ കൂടുതലായി വേട്ടയാടുന്ന രോഗാതുരതയായി ഹൃദ്രോഗം മാറിയിരിക്കുന്നുവെന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ഡേ. സലിം യൂസഫ് പറഞ്ഞത് വെറുതെയല്ല. ലോക ഹൃദയദിനത്തോടനുബന്ധിച്ച് അദ്ദേഹം നല്‍കിയ സന്ദേശത്തില്‍ ഈ ദുരസ്ഥയ്ക്കുള്ള കാരണങ്ങളും വിവരിക്കുന്നു. ഹൃദയധമനീരോഗങ്ങള്‍മൂലം ഭൂമുഖത്ത് 17.3 ദശലക്ഷം പേര്‍ പ്രതിവര്‍ഷം മരണമടയുകയാണ്. ഈ സംഖ്യ 2030 ആകുമ്പോള്‍ 23.6 ദശലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതായത്, എണ്ണത്തില്‍ ഓസ്ട്രേലിയയുടെ ജനസംഖ്യയെക്കാള്‍ കൂടുതല്‍! ഇതില്‍ 80 ശതമാനത്തിലധിവും സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലുള്ളവരാണെന്ന് ഓര്‍ക്കണം. ഇന്ത്യയുടെ കാര്യമെടുത്താല്‍ 1960നും 70നും ഇടയിലുള്ള കാലഘട്ടത്തില്‍ ഹൃദ്രോഗം സമ്പന്നവര്‍ഗത്തെയാണ് കൂടുതലായി ബാധിച്ചത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടന്ന പഠനങ്ങളുടെ വെളിച്ചത്തില്‍ ഹാര്‍ട്ട് അറ്റാക്ക് സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെക്കിടയിലുള്ളവരെയാണ് അധികമായി ബാധിച്ചതെന്ന് കാണാന്‍കഴിഞ്ഞു. ഇന്ത്യയിലുള്ള വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ വിശദമായ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ കുറഞ്ഞവരില്‍ ഹൃദ്രോഗസാധ്യത അധികമായി കണ്ടു. ഇക്കൂട്ടരില്‍ ബോധവല്‍ക്കരണത്തിന്റെ അപര്യാപ്തത അവശ്യഘടകങ്ങളുടെ ഗൗരവം അറിയുന്നതിനും അവയെ കാലോചിതമായി പ്രതിരോധിക്കുന്നതിനും വിലങ്ങുതടിയായി നിന്നു. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇവരില്‍ വളരെയധികം ഉയര്‍ന്നുകണ്ടു. സാമ്പത്തികമായി മേലേക്കിടയിലുള്ളവര്‍ നല്ലയിനം എണ്ണകളും കൊഴുപ്പുകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും പച്ചക്കറികളും സുലഭമായി ഉപയോഗിക്കുകയും കൂടുതലായി വ്യായാമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതായി കണ്ടെത്തി. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാവുന്നത് താണയിനം ആഹാരവിഭവങ്ങളാണെന്നതും കൂടുതല്‍ പേരും പുകവലിക്കുന്നവരാണെന്നതും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെയൊക്കെ ഫലമായി 40 വര്‍ഷമായി വികസ്വരരാജ്യങ്ങളില്‍ ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. മലിനമായ അന്തരീക്ഷത്തിലും രോഗാതുരമായ ചുറ്റുപാടുകളിലും അകപ്പെട്ട് സ്വയം രക്ഷിക്കാനാകാത്തവിധം ഓരോരുത്തരും കുടുങ്ങിപ്പോകുകയാണെന്ന് ഈ വര്‍ഷത്തെ ലോക ഹൃദയദിനം അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് അതിവേഗം വളരുന്ന നഗരവല്‍ക്കരണം തീരാശാപമായി മാറുകയാണ്. ഈ യാഥാര്‍ഥ്യം വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന് തലവേദനയുണ്ടാക്കുന്നു. "ഹൃദയസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക' (ഇൃലമശേിഴ ഒലമൃേ ഒലമഹവ്യേ ഋി്ശൃീിാലിേെ) എന്നതാണ് ഈ വര്‍ഷത്തെ ഹൃദയദിന സന്ദേശം. നാം ജീവിക്കുന്ന സമസ്ത മേഖലകളിലും ഹൃദയസൗഹൃദയ അന്തരീക്ഷം വളര്‍ത്തിയെടുക്കണം. ദാരിദ്ര്യത്തെയും ഹൃദ്രോഗസാധ്യതയെയും ബന്ധപ്പെടുത്തുന്ന മറ്റൊരു പ്രതിഭാസം ഗര്‍ഭിണികളുടെ പോഷകമൂല്യം കുറഞ്ഞ ഭക്ഷണക്രമമാണ്. ഗര്‍ഭാവസ്ഥയില്‍ പോഷകാഹാരങ്ങള്‍ കുറച്ചാണ് കഴിക്കുന്നതെങ്കില്‍ അത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രതികൂലമായ "ജനിതക പ്രോഗ്രാമിങ്' ആണ് കുട്ടിയിലുണ്ടാകുന്നത്. ആ കുട്ടി പിന്നീട് പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടിവന്നാല്‍ ജനിതകസമനില തെറ്റുമെന്ന് ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നു. ജനിതകപ്രോഗ്രാമിങ്ങിന്റെ സന്തുലിതാവസഥ തകിടംമറിക്കുമ്പോള്‍ ഭാവിയില്‍ ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, പ്രമേഹം എന്നീ രോഗാതുരതകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറുന്നു. അശാസ്ത്രീയമായ നഗരവല്‍ക്കരണവും ആരോഗ്യരംഗത്തെ ഭീഷണമായൊരവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു. 1900ല്‍ ലോകജനസംഖ്യയുടെ വെറും 10 ശതമാനം മാത്രമേ നഗരങ്ങളില്‍ ജീവിച്ചിരുന്നുള്ളു. എന്നാല്‍ ഇന്ന് 50 ശതമാനവും നഗരങ്ങളിലാണ്. 2050ല്‍ ഇത് 75 ശതമാനമായി വര്‍ധിക്കുമെന്ന് കണക്കുകള്‍ പറയുന്നു. 1960നും 2000നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ നഗരങ്ങളിലുള്ളവരുടെ ഹൃദ്രോഗസാധ്യത ആറുമടങ്ങായും ഗ്രാമീണരില്‍ രണ്ടുമടങ്ങായും വര്‍ധിച്ചു. അതായത്, നഗരവാസികളില്‍ 6-10 ശതമാനം പേര്‍ക്കും ഗ്രാമീണരില്‍ 3-4 ശതമാനം പേര്‍ക്കും ഹൃദ്രോഗമുണ്ടെന്നര്‍ഥം. വരും കാലങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മൃത്യുവിനിരയാകുന്നത് ഹൃദ്രോഗത്താലാകുമെന്നതിന് ശക്തമായ സൂചനകളുണ്ട്. ഈ സംഖ്യ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അതിഭീഷണമായ രീതിയില്‍ വര്‍ധിക്കുമെന്നും സൂചനകളുണ്ട്. 2030 ആകുന്നതോടെ 36 ശതമാനത്തിലധികം ഇന്ത്യക്കാരും ഹൃദയധമനീരോഗങ്ങള്‍മൂലം മൃത്യുവിനിരയാകും. ചുറ്റുമുള്ള അന്തരീക്ഷം ഹൃദയസൗഹൃദമാക്കണം. കൂടുതല്‍ ചെടികളും മരങ്ങളും നട്ടുവളര്‍ത്തണം. സ്കൂളുകളിലെ ഭക്ഷണശീലങ്ങള്‍ ആരോഗ്യപൂര്‍ണമാക്കണം. പുകയില ഉല്‍പ്പന്നങ്ങളുടെയും ഫാസ്റ്റ് ഫുഡിന്റെയും ഉപയോഗവും പരസ്യങ്ങളും തടയണം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വീടുകളിലും "പാസീവ് സ്മോക്കിങ്' തടയാന്‍ മുന്‍കരുതലുകളെടുക്കണം. ചുരുക്കത്തില്‍ സമസ്ത ജീവിതമേഖലകളിലും തൊഴിലിടങ്ങളിലും കളിസ്ഥലങ്ങളിലും പരിസ്ഥിതിയും മറ്റു സാഹചര്യങ്ങളും ആരോഗ്യപൂര്‍ണമാക്കണം. പുകവലിമൂലം ലോകത്ത് 50,000 കോടി ഡോളറിന്റെ നഷ്ടമാണുണ്ടാകുന്നതെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചു. 2010ല്‍ പുകവലിനിമിത്തം ആറു ദശലക്ഷം പേര്‍ മരിച്ചു. ഇതില്‍ 72 ശതമാനം പേരും വികസ്വരരാജ്യങ്ങളിലുള്ളവരാണ്. സ്ഥിരമായി പുകവലിക്കാരോടൊപ്പം സഹവസിക്കുന്ന "പാസീവ്' വലിക്കാര്‍ക്ക് ഹൃദ്രോഗസാധ്യത പുകവലിയന്മാരോടൊപ്പമുണ്ട്. വല്ലപ്പോഴും മറ്റുള്ളവര്‍ പുകവലിച്ചുവിടുന്നത് ശ്വസിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത 30 ശതമാനമാണ്. പുകവലിക്കാരന് ഹൃദ്രോഗസാധ്യത പൊതുവായി അഞ്ചരമടങ്ങാണ്. സ്ഥിരമായി പുകവലിക്കുന്നവന്റെ ആയുര്‍ദൈര്‍ഘ്യം 10-15 വര്‍ഷം വരെ കുറയുന്നു. ആഗോളമായി 700 ദശലക്ഷം കുട്ടികള്‍ മാതാപിതാക്കളോ ബന്ധുമിത്രാദികളോ വലിച്ചുവിടുന്ന പുകയിലപ്പുക ശ്വസിച്ച് വിവിധ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന ഭക്ഷണം ഹൃദയാരോഗ്യത്തിന് അനിവാര്യമാണ്. ഇവ കുറഞ്ഞാല്‍ ഹൃദ്രോഗസാധ്യത 20 ശതമാനമായി വര്‍ധിക്കുന്നു. ശരീരത്തിന്റെ ഊര്‍ജവും സമ്പുഷ്ടതയും വര്‍ധിപ്പിക്കാന്‍ ആഹാരത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനുപകരം അതിനെ കൂടുതല്‍ സമീകൃതമാക്കുക. പെട്ടെന്ന് ഭക്ഷണമുണ്ടാക്കി ജോലിസ്ഥലത്ത് കൊണ്ടുപോകേണ്ട ധൃതിയിലും സമയക്കുറവുമൂലവും നല്ല ഭക്ഷണം കഴിക്കാന്‍ പലര്‍ക്കും പറ്റാതെവരുന്നു. ക്യാന്റീനുകളാണെങ്കില്‍ ആരോഗ്യപൂര്‍ണമായ ഭക്ഷണം ഉണ്ടാക്കുന്നതില്‍ ശ്രദ്ധിക്കാറുമില്ല. കുറഞ്ഞ ചെലവില്‍ ഭക്ഷണമുണ്ടാക്കി കൊടുക്കേണ്ടതുകൊണ്ട് പലപ്പോഴും വിലകുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങളും കാലാവധി കഴിഞ്ഞ പാചകമിശ്രതങ്ങളും ഉപയോഗിക്കുന്നു. ഒരു തവണ ഉപയോഗിച്ച എണ്ണ പലവട്ടം പാചകത്തിന് ഉപയോഗിക്കേണ്ട ഗതികേടും ഉണ്ടാകുന്നു. പലപ്രാവശ്യം തിളപ്പിക്കുന്ന എണ്ണ ക്യാന്‍സറുണ്ടാക്കുന്നതില്‍ ഉദ്ദീപന ഘടകമാകുമെന്ന് ഗവേഷണങ്ങള്‍ തെളയിച്ചിട്ടുണ്ട്.അപഥ്യമായ ഭക്ഷണങ്ങളോടൊപ്പം വ്യായാമവും ഇല്ലാതാകുമ്പോഴാണ് ഹൃദയാരോഗ്യം തകിടംമറിയുക. വ്യായാമരാഹിത്യംകൊണ്ടു മാത്രം ഹൃദ്രോഗസാധ്യത പലമടങ്ങാണ്; പ്രമേഹമുണ്ടാകാനുള്ള സാധ്യത രണ്ടിരട്ടിയും. പൊത്തടിക്കുള്ള പ്രധാന ഹേതു വ്യായാമരാഹിത്യംതന്നെ. ലോകത്താകമാനമുള്ള 400 ദശലക്ഷം മുതിര്‍ന്നവര്‍ക്ക് പൊണ്ണത്തടിയുണ്ട്. 160 കോടി പേര്‍ക്ക് അമിതഭാരമുണ്ട്. 45 ദശലക്ഷം കുട്ടികള്‍ക്ക് അമിതഭാരമുണ്ട്. വികസ്വര രാഷ്ട്രമായ ഇന്ത്യയില്‍പ്പോലും 10 കോടിയിലേറെ പേര്‍ക്കും അമിതഭാരമുണ്ട്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളുമായി തുലനംചെയ്താല്‍ കേരളം എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു; പ്രത്യേകിച്ച് ഹൃദ്രോഗത്തിന്റെ കാര്യത്തില്‍. മലയാളികളുടെ കൊളസ്ട്രോള്‍ നിലവാരം അപകടകരമാംവിധം വര്‍ധിച്ചുകാണുന്നു. ഒരുദിവസം മലയാളി കഴിച്ചുതീര്‍ക്കുന്നത് 5000 ടണ്‍ മാംസാഹാരമാണ്. കേരളത്തിന്റെ മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ നിരീക്ഷണങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഉപയോഗിക്കുന്ന സംസ്ഥാനം കേരളംതന്നെ. സ്വന്തം പറമ്പില്‍ കൃഷിചെയ്ത് വിഷം പുരളാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ താല്‍പ്പര്യവും സമയവും നഷ്ടപ്പെട്ട മലയാളി എളുപ്പത്തില്‍ ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെ അഭയംപ്രാപിച്ചുതുടങ്ങി. മലയാളികളുടെ ഹൃദ്രോഗസാധ്യത ഭീഷണമാംവിധം വര്‍ധിക്കുന്നതായി അടുത്തകാലത്തു നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ജീവിത-ഭക്ഷണ ശൈലികളില്‍ അടക്കവും കൃത്യനിഷ്ഠയും നഷ്ടപ്പെട്ട മലയാളി കിട്ടുന്നതെല്ലാം ആര്‍ത്തിയോടെ അകത്താക്കുന്നു. എന്തുംവരട്ടെ പണമുള്ളതുകൊണ്ട് ചികിത്സനടത്തി രക്ഷപ്പെടാമെന്ന ചിന്തയുണ്ട്. എന്നാല്‍ ഹൃദയാഘാതം വന്നശേഷം നടത്തുന്ന ചികിത്സകളെല്ലാം പാച്ച്വര്‍ക്കുകളാണെന്നും ഹൃദ്രോഗത്തിന് ഒരു ശാശ്വതചികിത്സ ഇല്ലെന്നുമുള്ള യാഥാര്‍ഥ്യം മലയാളി മനസ്സിലാക്കുന്നില്ല. ഈ ധാര്‍ഷ്ട്യം അത്യാഹിതങ്ങളെ ക്ഷണിച്ചുവരുത്തുകതന്നെ ചെയ്യും. (ലേഖകന്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനും ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്)

തുമ്മൽ: കാരണങ്ങളും ചികിത്സയും

മൂക്കിനുള്ളിലെ നേരിയ ആവരണത്തിൽ പൊടിപടലങ്ങൾ ചെന്നുപെട്ടാൽ അവയെ പുറത്തേക്ക് കളയുവാനുള്ള ഒരു സ്വയം പ്രതിരോധ ഉപായമാണ് തുമ്മൽ.എന്നാൽ തുമ്മൽ കാരണം വളരെ ബുദ്ധിമുട്ടുന്നവരുംതുമ്മൽ തന്നെ മറ്റ് പല രോഗങ്ങൾക്കും കാരണമായ ശേഷം അവ ശരിയായി പരിഹരിക്കാൻ സാധിക്കാതെ രോഗവുമായി നടക്കുന്നവരും ഇന്ന് ധാരാളമുണ്ട്.

മൂക്കിനെ മാത്രം ആശ്രയിച്ച് പൊടി കാരണം സംഭവിക്കുന്ന തുമ്മൽ ക്രമേണ കണ്ണ്,ചെവി,തൊണ്ട, ശ്വാസകോശം തുടങ്ങിയ ഭാഗത്തേക്ക് വ്യാപിച്ച് രോഗത്തിന്റെ സ്വഭാവം തന്നെമാറുന്നു.ചുരുക്കി പറഞ്ഞാൽ തുമ്മലിൽ തുടങ്ങി ആസ്ത് മയായി പരിണമിക്കാൻ വളരെ എളുപ്പമാണെന്ന് സാരം.എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് ജീവിതരീതിയിൽ പ്രത്യേകിച്ചും ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ ചികിത്‌സ പൂർണമായും വിജയിക്കുകയുള്ളു.എന്നാൽ ജീവിത രീതിയിൽ ഒരു മാറ്റവും വരുത്താതെ ചില ആന്റി അലർജിക് ഗുളികകൾ വിഴുങ്ങി തത്കാല ശാന്തി നേടുകയും അവയെ തുടർന്ന് അസുഖം വർദ്ധിക്കുമ്പോൾ ഗുളികയുടെ ഡോസ് വർദ്ധിപ്പിച്ച് അവസാനം ആസ്ത് മയായി മാറുകയും ചെയ്യുമ്പോൾ നിരവധി ആളുകൾ എന്തു ചികിത്‌സയും ചെയ്യാൻ തയ്യാറായി ചികിത്‌സകനെ തേടി എത്താറുണ്ട്.
പക്ഷേ തുമ്മൽ മാറ്റുന്നതുപോലെ എളുപ്പമല്ലല്ലോ ആസ്ത് മ മാറ്റാൻ. മാത്രമല്ല സ്ഥിരമായി ആസ്ത് മ മാറ്റിയെടുക്കുവാൻ അത്ര എളുപ്പമൊന്നുമല്ല.അതിനാൽ അനുഭവിച്ചുതീർക്കുകയാണ് പലരും.

കാരണങ്ങൾ
പൊടി, പുക , തണുപ്പിച്ചവ,എണ്ണയിൽ വറുത്തവ,ബേക്കറി സാധനങ്ങൾ,അയല,ചൂര,ചിപ്പി,കണവ,കൊഞ്ച്,ഞണ്ട്,കശുഅണ്ടി,മുട്ട,ബ്രഡ്,ബിസ്‌കറ്റ്,അച്ചാർ,കവർ പാൽ,തൈര്,മുന്തിരി,ഓറഞ്ച്,മുസംബി തുടങ്ങിയ പുളിയുള്ള പഴങ്ങൾ മുരിങ്ങക്ക,പൂമ്പൊടി,സൂര്യപ്രകാശം,ചിലന്തിവല,പഴയ പുസ്തകങ്ങളിൽ നിന്നുള്ള പൊടി,വളർത്തുമൃഗങ്ങളിൽ നിന്നുമുള്ള രോമങ്ങൾ,സോഫാസെറ്റിയിലെ പൊടി,പൗഡർ,സ്പ്രേ തുടങ്ങിയ പെർഫ്യൂമുകളുടെ മണം,ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങൾ,വറുക്കുന്നവയുടെ മണം തുടങ്ങി മാനസിക പിരിമുറുക്കം പോലുംതുമ്മലിനു കാരണമായി മാറാം.എന്നാൽ ഒരാളിൽ ഇവയിലെ എല്ലാ കാരണങ്ങളും തുമ്മലുണ്ടാക്കണമെന്നില്ല.ഇവയിൽ പലതും തുമ്മലിന് കാരണമാകാറുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. പല കാരണങ്ങൾ ഒരുമിച്ച് ശീലിക്കുമ്പോൾ നിശ്ച്ചയമായും രോഗമുണ്ടാകുന്നു.

തുമ്മൽ സാരമായി തോന്നുമ്പോൾ തന്നെ മേൽ പ്പറഞ്ഞ എല്ലാ കാരണങ്ങളും ഒരു നാലു മാസത്തേക്ക് ഒഴിവാക്കി നോക്കൂ.അതിനു ശേഷം ഇവയിലേതെങ്കിലും കാരണം കൊണ്ടാണോ തുമ്മൽ വീണ്ടും പ്രത്യക്ഷപ്പെടുന്നതെന്ന് മേൽ പ്പറഞ്ഞ വസ്തുക്കൾ വീണ്ടും ഉപയോഗിക്കുമ്പോൾ തിരിച്ചറിയാനും എളുപ്പമാകും.അങ്ങനെയുള്ളവ മാത്രം ഒഴിവാക്കി ഈ രോഗത്തെ മരുന്ന് കൂടാതെ നിയന്ത്രിക്കാമല്ലോ?

ചികിത്സആധുനിക ശാസ്ത്രത്തിൽ
1) കാരണങ്ങളെ ഒഴിവാക്കുക
രോഗ നിയന്ത്രണത്തിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം ഇതാണ്.ഒരുപക്ഷേ കാരണങ്ങളെ ഒഴിവാക്കാതെയുള്ള ഒരു ചികിത്‌സയും ഈ രോഗത്തിൽ ഫലപ്രദമല്ലെന്നു തന്നെ പറയാം .എന്നാൽ രോഗം കാരണമുണ്ടായ ശാരീരിക വ്യതിയാനങ്ങൾ ഇതുകൊണ്ടു മാത്രം മാറില്ല.
2)ഔഷധ ചികിത് സ
രോഗിക്ക് കുറേയൊക്കെ ആശ്വാസം നൽകാൻ ഇതുകൊണ്ട് സാധിക്കുന്നു.എന്നാൽ ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോൾ ക്രമേണ അവ കൂടുതൽ അളവിൽ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തുകയും എന്നാലും ആശ്വാസം ലഭിക്കാതെ ആസ്ത്മ തുടങ്ങിയ രോഗമായി മാറുകയും ചെയ്യും.ക്ഷീണത്തേയും ഉറക്കത്തേയും ഉ ണ്ടാക്കുന്ന സ്വഭാവവും ഈ മരുന്നുകൾക്കുണ്ട്.
3)രോഗപ്രതിരോധ ചികിത്‌സ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുതകുന്ന ചികിത് സ ചിലർക്കൊക്കെ പ്രയോജനപ്പെട്ടേക്കാം.എന്നാൽ പലരിലും വെറുതെ കുറെ നാൾ മരുന്നുപയോഗിക്കാമെന്നല്ലാതെ മറ്റ് ഗുണങ്ങൾ കാണാറില്ല .
4.)സർജറി
തുടർച്ചയായ രോഗം കൊണ്ട് മൂക്കിലും മറ്റുമുണ്ടാകുന്ന ദശവളർച്ച ,മൂക്കിന്റെപാലം വളയുക തുടങ്ങിയ അവസ്ഥ കൾക്ക് മൂക്കിൽ കൂടിയുള്ള ശ്വാസോച്ഛ്വാസത്തിനു ബുദ്ധിമുട്ടാകുകയാണെങ്കിൽ സർജറി താത്കാലികമായി പ്രയോജനം ചെയ്യാം.എന്നാൽ കാരണങ്ങൾ ഒഴിവാക്കപ്പെടുന്നില്ലഎന്നതിനാൽ ഇതേ അവസ്ഥ പിന്നേയും ഉണ്ടാകാവുന്നതും സർജറി ആവർത്തിക്കേണ്ടി വരികയും ചെയ്യാം.

ആയുർവേദത്തിൽ
രോഗത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും എന്തുകൊണ്ട് അവ രോഗകാരണമാകുന്നു എന്നും എല്ലാ കാരണങ്ങളും എല്ലാ ആൾക്കാരിലും എന്തുകൊണ്ട് രോഗത്തെ ഉണ്ടാക്കുന്നില്ല എന്നും വ്യക്തമാക്കി കൊടുക്കുവാൻ ഒരു ആയുർവേദ ചികിത്‌സകന് നിഷ് പ്രയാസം സാധിക്കും.
രോഗിയുടെ ശാരീരിക വ്യതിയാനങ്ങൾ ക്കനുസരിച്ച് പലവിധ ആയുർവേദ മരുന്നുകളും ,അവയിൽ തന്നെ തലയിൽ തേയ്ക്കുവാൻ എണ്ണ വേണമോ? എങ്കിൽ ഏതു വേണം?തുടർച്ചയായി ഉള്ളിൽ കഴിക്കുവാൻ ഏതു മരുന്ന് ?ഇടയ്ക്കിടെ രോഗം വർദ്ധിക്കുമ്പോൾ അധികമായി ഉൾപ്പെടുത്തേണ്ടവ ഏത്? പഞ്ചകർമ്മ ചികിത് സകൾ, നസ്യം തുടങ്ങിയവ ഏത് മരുന്ന് ഉപയോഗിച്ച് പ്രയോജനപ്പെടുത്താം ? തുടങ്ങിയ കാര്യങ്ങൾ ഓരോ രോഗിയിലും വ്യത്യസ്തങ്ങളാണ്.
രോഗത്തിന്റേയും അവ ഉണ്ടാക്കിയ ശാരീരിക വ്യതിയാനങ്ങളുടേയും അവസ്ഥ മനസ്സിലാക്കി മാത്രമേ ഒരു ചികിത് സ നിശ്ചയിക്കാൻ ആയുർവേദത്തിലൂടെ സാധിക്കുകയുള്ളു.ഈ രോഗത്തിന്റെ ഏത് അവസ്ഥയിലുംആയുർവേദ ചികിത്‌സ വളരെ ഫലപ്രദമാണ്.

ലക്ഷണങ്ങൾ
അസുഖം വർദ്ധിക്കുന്നതിനനുസരിച്ച് രോഗവ്യാപ്തി ചെവി,തൊണ്ട ,കണ്ണ് ,ശ്വാസകോശം തുടങ്ങിയ ഭാഗങ്ങളിലെത്തുമ്പോഴാണ് ലക്ഷണ ങ്ങളുടെ എണ്ണവും തീവ്രതയും വർദ്ധിക്കുന്നത്.

മൂക്ക്
മൂക്കിനുള്ളിലെ ദശ വളർച്ച ,മൂക്കിൽ നിന്നും നേർത്തതോ കൊഴുത്തതോ ആയ ശ്രാവം ,മൂക്ക് കൊണ്ട് സംസാരിക്കുക,മൂക്കടപ്പ്,രാത്രിയിൽ വായിൽ കൂടി ശ്വാസം വിടുക ,മണമറിയായ്ക,ഭക്ഷണത്തിന്റെ രുചി അറിയായ്ക,മൂക്കിലൂടെ ശക്തിയായി ശ്വാസമെടുക്കുന്നതിനാൽ തലവേദനയും ഉണ്ടാകുന്നു.
കണ്ണ്
കൺപോള വീർപ്പ് ,കൺപോളയുടെ ഉൾ വശം ചൊറിയുകയും ചുവക്കുകയും തടിക്കുകയും ചെയ്യുക,കൺപോളയുടെ താഴെ നിറവ്യത്യാസം വരുക.
ചെവി
ചൊറിച്ചിൽ,ഇടക്കിടെ ചെവി വേദന കേൾവിക്ക് ചെറിയ കുഴപ്പങ്ങൾ,
തൊണ്ട
ശബ്ദ വ്യത്യാസം,തൊണ്ടചൊറിച്ചിൽ,പനിയോട് കൂടിയ തൊണ്ട വേദന ,ഇടക്കിടെ ജലദോഷം ,തൊണ്ടയിൽ തറഞ്ഞിരിക്കുന്നത് മാറ്റാൻ ശ്രമിക്കുന്ന പോലെ ശബ്ദമുണ്ടാക്കുക,വായനാറ്റം,മോണവീക്കം, രോഗം വർദ്ധിച്ചാൽ സൈനസൈറ്റിസ്,മൂക്കിൽ ദശ വളർച്ച,ചെവി പഴുപ്പ്,പല്ലിനും മോണയ്ക്കും കേടുപാടുകൾ,ശാസകോശ രോഗങ്ങൾ എന്നിവയിലേക്ക് രോഗം വഴിമാറും.ഇവയൊക്കെ ഇതിനേക്കാൾ ഗുരുതരമായ മറ്റ് രോഗങ്ങളിലേക്കും മാറാം

ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ
ഡിസ്പെൻസറി, ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ: 9447963481

ശ്രദ്ധിച്ച് വെള്ളം കുടിക്കൂ; ഇല്ലെങ്കിൽ പണിപാളും

വെള്ളം കുടിക്കുന്നതിന്എന്ത് ശ്രദ്ധിക്കാനാ? ആവശ്യമുള്ളപ്പോൾ കിട്ടിയത് കുടിക്കും എന്നാണെങ്കിൽ 'അത് ദോഷമാണ്. ആരോഗ്യത്തെ നശിപ്പിക്കും എന്നേ പറയാനുള്ളൂ. കുറച്ച് വിവേകത്തോടെ കാര്യങ്ങൾ ശീലിച്ചാൽ വെള്ളം കുടിക്കുന്നതും ആരോഗ്യപൂർണമാക്കാം. ആറ്മുതൽ എട്ട് ലിറ്റർ വരെ വെള്ളം ഒരാൾ കുടിക്കണമെന്നു പറയുമ്പോൾ വെള്ളമടങ്ങിയതെല്ലാം കൂടി കൂട്ടിയാൽ മതിയാകും. കിഡ്‌നി സംബന്ധമായ രോഗമുള്ളവർ അത്യാവശ്യത്തിനുള്ള വെള്ളമേ കുടിക്കാവൂ. പലരുടേയുംപ്രഭാതം ആരംഭിക്കുന്നത്  വെള്ളം കുടിച്ചുകൊണ്ടാണ്. തിളപ്പിച്ചാറ്റിയ വെള്ളമോ, ചെമ്പ് പാത്രത്തിൽ വച്ചിരുന്ന വെള്ളമോ, തലേദിവസം ചൂടാക്കിയ വെള്ളമാണെങ്കിൽ വീണ്ടും ചൂടാക്കാതെയോ രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നല്ലതാണ്. എന്നാൽ രാവിലെ ആഹാരത്തിനു മുമ്പ്  ചായയോ, കാപ്പിയോ കുടിക്കുന്നത് ഒട്ടും നല്ല ശീലമല്ല. ഗ്രീൻ ടീയെക്കാൾ നല്ലതാണ് അതേ രീതിയിൽത്തന്നെ ഉണ്ടാക്കുന്ന കഷായങ്ങൾ.

ഔഷധദ്രവ്യങ്ങൾ ചേർത്ത് തയ്യാറാക്കിയ വെള്ളമാണെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ പത്ത് ഗ്രാം മരുന്നെന്ന കണക്കിന് പൊടിച്ച് ചേർത്ത് പകുതിയാക്കി വറ്റിച്ച് അരിച്ച്  ആവശ്യത്തിന് കുടിക്കണം. അല്ലാതെ അല്പമൊന്ന് ചൂടാക്കുകയോ തിളപ്പിക്കുകയോ ചെയ്താൽ മരുന്ന് കൊണ്ടുള്ള പ്രയോജനം കിട്ടണമെന്നില്ല. ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് ചേർത്ത് ഉപയോഗിക്കരുത്. നല്ല ചൂടോടുകൂടിയും പാടില്ല.

വെള്ളംപാകപ്പെടുത്താൻ ചേർക്കുന്ന മരുന്നിനെ ആശ്രയിച്ചാണ് പ്രയോജനവും ലഭിക്കുന്നത്. ഉദാഹരണത്തിന്  ജീരകം, അയമോദകം, ചുക്ക് തുടങ്ങിയവ ചേർത്തുണ്ടാക്കിയ വെള്ളവും ചൂടുവെള്ളവും ദഹനത്തെ സഹായിക്കുമ്പോൾ പതിമുഖം, നറുനീണ്ടി, രാമച്ചം ഇവയിട്ട് തിളപ്പിച്ച വെള്ളം ആഹാരത്തോടൊപ്പം കഴിക്കുന്നത് ദഹനത്തെ കുറയ്ക്കും. എന്നാൽ വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് ലഭിക്കുന്നതിന് ആഹാരത്തിന്റെ കൂടെയല്ലാതെ ഇവ ഉപയോഗിക്കാം. ദഹിക്കാൻ പ്രയാസമുള്ള ആഹാരം കഴിച്ചശേഷം പലവിധ പഴങ്ങൾ ചേർത്തുണ്ടാക്കിയജ്യൂസ്, ഫ്രൂട്ട് സാലഡ്, ഐസ്‌ക്രീം, മധുരപലഹാരങ്ങൾ, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കുന്നത് ദഹനത്തെ കുറയ്ക്കുമെന്ന് മാത്രമല്ല അസിഡിറ്റിയെയും ഗ്യാസിനെയും ഉണ്ടാക്കുകയും ചെയ്യും. മറ്റ് പല കാരണങ്ങളാൽ കോളയും നല്ലതല്ല. പ്രധാന ആഹാരത്തോടൊപ്പംഫ്രിഡ്ജിൽ വച്ച്  തണുപ്പിച്ച ഒരു വെള്ളവും കുടിക്കാൻ പാടില്ല.
വേനൽക്കാലത്ത്‌നാരങ്ങാവെള്ളം, മോരിൻവെള്ളം, പതിമുഖം, നറുനീണ്ടി ഇവയിട്ട്  തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നല്ലതാണ്. മണ്ണുകൊണ്ടുള്ള കൂജയിൽ വെള്ളം നിറച്ച് രാമച്ചവും നറുനീണ്ടിയും ചതച്ച്  കിഴി കെട്ടിയിട്ട് അല്പം മാത്രം പച്ച കർപ്പൂരവുമിട്ട്  കുടിക്കാവുന്നതാണ്. അമിതമായിഉഷ്ണം അനുഭവപ്പെടുന്നവർക്കും വെള്ളപോക്കിന്റെ അസുഖത്തിനും പത്ത്  ഗ്രാം കൊത്തമല്ലി കിഴികെട്ടി കഞ്ഞിവെള്ളത്തിലിട്ട ്വച്ച് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കുടിക്കണം. ആഹാരത്തിനൊപ്പം അധികമായിവെള്ളം കുടിക്കരുത്.  ആഹാരത്തിന് അരമണിക്കൂർ മുമ്പോ ശേഷമോ ആവശ്യമനുസരിച്ച് വെള്ളം കുടിക്കാം. ആഹാരത്തിന് തൊട്ടുമുമ്പ് കുടിക്കുന്ന വെള്ളം വിശപ്പിനെ നശിപ്പിച്ചുകളയും. ആഹാരത്തിനു ശേഷമായാൽ അമിതവണ്ണത്തെ ഉണ്ടാക്കും. ആഹാരത്തിനോടൊപ്പം ഇടയ്ക്കിടെ കുറേശ്ശേ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനും ശരിയായ ദഹനത്തിനും നല്ലതാണ്.

അമിതമായി വെള്ളം കുടിക്കുന്നത്(പ്രത്യേകിച്ചും കപ്പലണ്ടി തുടങ്ങിയ എണ്ണക്കുരുക്കൾക്കും എണ്ണ ചേർത്ത ആഹാരത്തിനൊപ്പവും) വയറിളക്കത്തിന്  കാരണമാകും.
ധാന്യങ്ങൾ കൊണ്ടുണ്ടാക്കിയആഹാരത്തിനും ധാന്യങ്ങൾ അരച്ചോ പൊടിച്ചോ ഉണ്ടാക്കുന്ന ആഹാരത്തിനുമൊപ്പം ചൂടുവെള്ളം മാത്രമേ കുടിക്കാവൂ. ശുദ്ധജലം ആരോഗ്യം വർദ്ധിപ്പിക്കാൻ നല്ലത്. പഴച്ചാറുകളും ഏതെങ്കിലും ഒന്നിന്റെ മാത്രമാകുന്നതാണ് നല്ലത്. ഉദാ: ഓറഞ്ച്, പൈനാപ്പിൾ മുതലായവ. ഗുളിക വിഴുങ്ങുന്നതിന് തണുത്ത വെള്ളം ചായ, കാപ്പി, സോഡ, കോള, നാരങ്ങാവെള്ളം ഇവയൊന്നും ഉപയോഗിക്കരുത്. പകരം ചൂടാറ്റിയ വെള്ളമാണ് നല്ലത്. മരുന്നിനൊപ്പം അധികം വെള്ളം കുടിക്കരുത്. മരുന്നിന്റെ വീര്യം കുറഞ്ഞുപോകാൻ അത് കാരണമാകും. ചില മരുന്നുകൾ നേർപ്പിച്ച് ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ ഡോക്ടറുടെ പ്രത്യേക നിർദ്ദേശമില്ലാത്തപ്പോൾ ചൂടാറ്റിയ വെള്ളമാണ്  ഉപയോഗിക്കേണ്ടത്. ദഹിക്കാൻ വളരെപ്രയാസമുള്ള മൈദ കൊണ്ടുള്ള ആഹാരത്തിനും, ബിരിയാണിക്കും, എണ്ണയിൽ വറുത്തവയ്ക്കുമൊപ്പം ഒരു കാരണവശാലും ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം ഉപയോഗിക്കരുത്.

ഡോ.ഷർമദ് ഖാൻ സീനിയർ മെഡിക്കൽ
ഓഫീസർ
ഗവ.ആയുർവേദ
ഡിസ്പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ:9447963481

ആരോഗ്യത്തിന് സൂര്യനമസ്കാരം

എല്ലാ അവയവങ്ങൾക്കും വ്യായാമം നൽകുന്ന, വ്യായാമവും ശ്വസന പ്രക്രിയയും ഒരുമിച്ചു ചേരുന്ന ഒരു യോഗയാണ് സൂര്യനമസ്‌കാരം. തുറസ്സായ സ്ഥലത്തോ, നല്ല വായുസഞ്ചാരമുള്ള മുറിയിലോ ഇരുന്നു വേണം ചെയ്യാൻ. രാവിലെ സൂര്യനഭിമുഖമായി ചെയ്യുന്നതാണ് ഉത്തമം. വൈകുന്നേരവും ചെയ്യാം. 12 ചുവടുകളാണ് സൂര്യനമസ്‌കാരത്തിനുള്ളത്. ഇത് 12 തവണ ചെയ്യണം എന്നാണ് വിധി. സ്ത്രീകൾ ആർത്തവകാലത്തും ഗർഭകാലത്തും ഒഴിവാക്കണം എന്നേയുള്ളൂ. സൂര്യനെ നമസ്‌കരിക്കുന്ന രീതിയില്ലുള്ള ശാരീരിക വ്യായാമമാണ് സൂര്യനമസ്‌കാരം. ശാരീരികവും മാനസികവുമായ വികാസം ഉണ്ടാക്കുന്നൊരു വ്യായാമമുറയാണിത്. ശരിയായ രീതിയിൽ അനുഷ്ടിക്കുന്നതിലൂടെ അവയവങ്ങൾക്ക് ബലിഷ്ഠതയും ശക്തിയും കൈവരുന്നു. പാശ്ചാത്യനാടുകളിൽ ഈ ആചാരരീതിക്ക് പ്രശസ്തി വർദ്ധിച്ചുവരികയാണ്. വേദകാലം മുതൽ ഭാരതീയർ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യനമസ്‌കാരം.

ഗുണങ്ങൾ
എല്ലാ ശരീര അവയവങ്ങളേയും പഞ്ചേന്ദ്രിയങ്ങളേയും, മനസിനെയും ഉത്തേജിപ്പിക്കുകയും ഉന്മേഷിപ്പിക്കുകയും ചെയ്യുന്നു. രക്തസഞ്ചാരം മെച്ചപ്പെടുന്നു. എല്ലാ ഭാഗത്തേക്കും രക്തം എത്തുകയും തിരിച്ച് ഹൃദയത്തിലേക്കുള്ള പോക്ക് ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ പേശികളും ശക്തമാകുന്നു. അതോടൊപ്പം അവ അയവുള്ളതുമാകുന്നു. ശ്വാസകോശങ്ങൾ വികസിക്കുന്നതോടൊപ്പം നട്ടെല്ലിന് അയവുമുണ്ടാക്കുന്നു. വയർ, അരക്കെട്ട്, മറ്റു ഭാഗങ്ങൾ ഇവിടെയുണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുന്നു. അമിതവണ്ണമുള്ളവർക്ക് എന്നും ചെയ്താൽ വണ്ണം കുറയ്ക്കാം. വായു ശല്യം ഇല്ലാതാക്കി ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്നു. സ്ഥിരമായി ചെയ്യുന്നതിലൂടെ ശരീരത്തിന്റെ പുഷ്ടിയും, ആകാരസൗന്ദര്യവും നിലനിർത്താൻ കഴിയുന്നു.

സൂര്യനമസ്‌കാരത്തിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം സാദ്ധ്യമാകുന്നു.പ്രഭാതസൂര്യരശ്മിക്ക് ത്വക്കിൽ വിറ്റാമിൻ ഡി ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രം വിലയിരുത്തുന്നു. ഈ രശ്മികൾക്ക് കാത്സ്യം ഉല്പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്‌കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്നു. അതുപോലെ തന്നെ അവയവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീരഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല. തുടർച്ചയായി സൂര്യനമസ്‌ക്കാരം ചെയ്യുന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധിവരെ തടയാനാകും. സന്ധികൾക്ക് അയവ് വരുത്തുവാനും കുടവയർ ഇല്ലാതാക്കുവാനും മനസ്സിനും ശരീരത്തിനും ഉന്മേഷം നിലനിർത്താനും സൂര്യനമസ്‌ക്കാരം എന്ന ആചാരവിധിയിലൂടെ സാദ്ധ്യമാകുന്നുണ്ട്.

കപ്പ കഴിക്കൂ കാൻസർ വരെ ചെറുക്കൂ

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കിഴങ്ങുവർഗ‌വിളയാണ് മരച്ചീനി. കപ്പ, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നിങ്ങനെ പല പേരുകളുണ്ട് മരച്ചീനിക്ക്. ഒരുകാലത്ത് 'പാവപ്പെട്ടവന്റെ ഭക്ഷണമെന്നറിയപ്പെട്ടിരുന്ന കപ്പ' ഇന്ന് സാധാരണക്കാരുടേതിനൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിലെയും പ്രധാന വിഭവമാണ്. കപ്പയുടെ ഔഷധസാധ്യതകളെ കുറിച്ച് ചില ഗവേഷകർ പഠനം വരെ നടത്തിയിട്ടുണ്ട്. ആഫ്രിക്കൻ ജനതയുടെ ഇടയിലുള്ള സിക്കിൾസെൽ അനീമിയ (ഒരു തരം വിളർച്ചരോഗം) എന്ന രോഗത്തിന് പ്രതിവിധിയായി കപ്പയുടെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. കപ്പയിലെ വിഷാംശമായ ഗ്ലൈകോസൈഡുകൾ കാൻസർ രോഗത്തെ ചെറുക്കാൻ സമർത്ഥമാണെന്ന ഒരു വാദഗതിയും ഉയർന്നിട്ടുണ്ട്. മിക്ക സ്ഥലങ്ങളും ഈ കൃഷിക്ക് യോജിച്ചതാണ്. പക്ഷേ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിലും കടുത്ത മഞ്ഞുവീഴ്ചയുള്ളിടങ്ങളിലും മരച്ചീനി കൃഷി ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചരലടങ്ങിയ മണ്ണാണ് ഏറ്റവും അനുയോജ്യം. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാൻ. വരൾച്ചയെ ചെറുക്കാനുള്ള കഴിവ് മരച്ചീനിക്കുണ്ടെങ്കിലും നട്ടയുടനെ ആവശ്യത്തിന് നനയ്ക്കുന്നത് നല്ലതാണ്.
നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കിയ ശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണിൽ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിറുത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോൾ തന്നെ ചേർക്കണം. രണ്ടാഴ്ച കഴിഞ്ഞ് കമ്പുകൾ മുളയ്ക്കും. കളനിയന്ത്രണം സമയാസമയങ്ങളിൽ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകൾ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യണം.

പ്രധാന നടീൽ സമയം
ഏപ്രിൽ - മേയ്‌, സെപ്തംബർ - ഒക്ടോബർ
ഫെബ്രുവരി – ഏപ്രിൽ - നനവുള്ള സ്ഥലങ്ങളിൽ
ഏപ്രിൽ - മേയ്‌ മാസങ്ങളിൽ നടുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും.

വളപ്രയോഗം
മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകൾ കളയണം. അതിനുശേഷം വളം 
നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കിയ ശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണിൽ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിറുത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോൾ തന്നെ ചേർക്കണം. രണ്ടാഴ്ച കഴിഞ്ഞ് കമ്പുകൾ മുളയ്ക്കും. കളനിയന്ത്രണം സമയാസമയങ്ങളിൽ നടത്തണം. ചുരുങ്ങിയത് രണ്ടുമൂന്നു തവണയെങ്കിലും ഇടയിളക്കേണ്ടിവരും. 90 ദിവസത്തിനുശേഷം മണ്ണുകൂട്ടികൊടുക്കുകയും വേണം. മുകളിലേക്കുള്ള രണ്ടു ശാഖകൾ മാത്രം വളരുന്നതിനായി ബാക്കിയുള്ള മുകുളങ്ങൾ അപ്പപ്പോൾ നീക്കം ചെയ്യണം.

പ്രധാന നടീൽ സമയം
ഏപ്രിൽ - മേയ്‌, സെപ്തംബർ - ഒക്ടോബർ
ഫെബ്രുവരി – ഏപ്രിൽ - നനവുള്ള സ്ഥലങ്ങളിൽ
ഏപ്രിൽ - മേയ്‌ മാസങ്ങളിൽ നടുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും.

വളപ്രയോഗം
മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകൾ കളയണം. അതിനുശേഷം വളം 

പ്രധാന നടീൽ സമയം ഏപ്രിൽ - മേയ്‌, സെപ്തംബർ - ഒക്ടോബർ
ഫെബ്രുവരി – ഏപ്രിൽ - നനവുള്ള സ്ഥലങ്ങളിൽ
ഏപ്രിൽ - മേയ്‌ മാസങ്ങളിൽ നടുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും.

വളപ്രയോഗം
മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകൾ കളയണം. അതിനുശേഷം വളം ചേർക്കാം. കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തിൽ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളിൽ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടിൽ നിന്നും പാൽ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേർത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോൾ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാൽ ഇതിൽ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. കൃത്യമായ ജലസേചനം കൊണ്ട് വിളവ് വർദ്ധിപ്പിക്കാൻ സാധിക്കും. വേനല്‍ക്കാലത്ത് മാസത്തിലൊരിക്കൽ ഒരുതവണ വീതം നനയ്ക്കുന്നത് നല്ലതാണ്.

കീട നിയന്ത്രണം
മരച്ചീനിയെ ബാധിക്കുന്ന ഒരു പ്രധാന രോഗം മൊസെയ‌്ക്ക് ആണ്. വൈറസ്‌ മൂലമുണ്ടാകുന്ന ഈ രോഗം പരത്തുന്നത് വെള്ളീച്ചകളാണ്. മരച്ചീനി കൃഷിയിൽ ഒരു പ്രശ്നമാകാറുള്ള ചുവന്ന മണ്ടരിയെ നിയന്ത്രിക്കുന്നതിന് 10 ദിവസം ഇടവിട്ട്‌ വെള്ളം സ്‌പ്രേ ചെയ്‌താൽ മതിയാകും.

വിളവെടുപ്പ്‌
ഉത്പാദനശേഷി കൂടിയ ഇനങ്ങൾ ഹെക്ടറിന് 40 – 50 ടൺ വരെ വിളവ് തരും. പ്രാദേശിക ഇനങ്ങളിൽ നിന്ന് 12 മുതൽ 14 ടൺ വരെ വിളവ് ലഭിക്കും.

പ്രമേഹത്തിന് ആയുർവേദം

പ്രമേഹ രോഗികളുടെ എണ്ണം ഇന്ത്യയിൽ 2030ൽ 8 കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. രണ്ടായിരാമാണ്ടിൽ ഇത് കേവലം 1.17 കോടി മാത്രമായിരുന്നു.ഇതെന്തുകൊണ്ടെന്നാൽ മെറ്റബോളിക് ഡിസോർഡർ കാരണമുണ്ടാകുന്നതാണ്. അതായത് നാം കഴിക്കുന്ന ആഹാരത്തിനുണ്ടാകേണ്ട ദഹന പചന പ്രക്രിയകൾ ശരിയായി നടക്കാത്തതു കാരണമുണ്ടാകുന്നത്.

രക്തത്തിൽ ഷുഗറിന്റെ അളവ് വർദ്ധിക്കുമെന്നത് മാത്രമല്ല പ്രമേഹത്തിൽ സംഭവിക്കുന്നത്. മറ്റ് പല അയവങ്ങളെയും പ്രമേഹം ബാധിക്കും. എന്നാൽ പ്രമേഹത്തിന് ചികിത്സിക്കുന്ന രോഗിയും അതുപോലെ പല ഡോക്ടർമാരും രക്തത്തിലെ ഷുഗർ കുറയാനുള്ള ചികിത്സയ്ക്കു മാത്രമാണ് പ്രാധാന്യം നൽകുന്നത്. പ്രമേഹ രോഗിയുടെ ഷുഗർ നിയന്ത്രിക്കാനുള്ള മാർഗങ്ങളിൽ പ്രധാനം മെറ്റബോളിസം ശരിയാക്കുക എന്നതുപോലെ തന്നെയായിരിക്കണം. അതിലൂടെ മാത്രമേ പ്രമേഹ രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കൂ.

ടൈപ്പ് 1, ടൈപ്പ് 2 എന്നീ രണ്ടുതരം പ്രമേഹമുണ്ട്. കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്നത് ടൈപ്പ് 1. ഇൻസുലിൻ തന്നെയാണ് പ്രധാന ചികിത്സ.ടൈപ്പ് 2 മുതിർന്നവരിൽ ഉണ്ടാകുന്ന പ്രമേഹമാണ്. ഭക്ഷണം ക്രമീകരിച്ചും, വ്യായാമം ചിട്ടപ്പെടുത്തിയും മരുന്ന് കൃത്യമായി ഉപയോഗിച്ചും ഇത് നിയന്ത്രിച്ചു നിർത്താം.

ഫാസ്റ്റിംഗ് ഷുഗർ (12 മണിക്കൂർ ഫാസ്റ്റിംഗിനുശേഷം ) 70 മുതൽ 100 mg / dl വരെയും പി.പി.ബി.എസ് (ആഹാരത്തിന് 2 മണിക്കൂർ ശേഷം) 140 വരെയും നോർമൽ ആണ്. 100നു മേൽ 126 വരെയുള്ള ഫാസ്റ്റിംഗ് ഷുഗറും 160നു മേൽ 200 വരെ പി.പി.ബി.എസും പ്രമേഹത്തിന്റെ സാദ്ധ്യതയെ (പ്രീ - ഡയബറ്റിക്) കാണിക്കുന്നു. ഇതിനു മുകളിലുള്ള ഷുഗറിന്റെ അളവിന് മരുന്ന് നിർബന്ധമാണ്. മരുന്ന് കഴിച്ചാലും ഇല്ലെങ്കിലും 200 നു മുകളിൽ ഒരുമാസം ഷുഗർ ലെവൽ തുടർച്ചയായി നിന്നാൽ സെക്കൻഡറി കോംപ്ളിക്കേഷൻസ് ഉണ്ടാകും.

കാഴ്ചവൈകല്യമുള്ള (ഡയബറ്റിക് റെറ്റിനോപ്പതി) , ഞരമ്പുകളെ ബാധിക്കുന്ന വാതരോഗങ്ങൾ (ഡയബറ്റിക് ന്യൂറോപ്പതി) ,കിഡ്നിയെ ബാധിക്കുന്ന അവസ്ഥ (ഡയബെറ്റിക് നെഫ്രോപ്പതി) എന്നിവയാണ് പ്രമേഹത്തിന്റെ സെക്കൻഡറി കോംപ്ളിക്കേഷനുകൾ. മറ്റ് പല ബുദ്ധിമുട്ടുകളും ഇത് കൂടാതെയുണ്ടാകും.

കാരണങ്ങൾ

യന്ത്രങ്ങൾ വന്നതോടെ ശാരീരികാദ്ധ്വാനം കുറവുള്ള ജോലികളിലേക്ക് മനുഷ്യൻ മാറി. ദൈനംദിന പ്രവർത്തനങ്ങളിൽ പോലും യന്ത്രങ്ങളുടെ അമിതമായ ഉപയോഗവും ആഹാര രീതിയിൽ വന്ന അനാരോഗ്യകരമായ മാറ്റങ്ങളും മാനസിക സമ്മർദ്ദവും, പുകവലി, മദ്യപാനം ഉൾപ്പെടെ ലഹരി അടങ്ങിയ പാനീയങ്ങളുടെയും മരുന്നുകളുടെയും ഉപയോഗവും പ്രമേഹത്തിന് കാരണമാണ്.
പാരമ്പര്യമായി പ്രമേഹ രോഗമുള്ള കുടുംബാംഗങ്ങൾക്കും വേണ്ടത്ര അദ്ധ്വാനമില്ലാത്തവർക്കും മാനസിക സമ്മർദ്ദമുള്ളവർക്കും ഗർഭാവസ്ഥയിൽ പ്രമേഹമുണ്ടായിട്ടുള്ളവർക്കും അവരുടെ കുട്ടികൾക്കും പ്രമേഹമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

ലക്ഷണങ്ങൾ

അമിതമായ ക്ഷീണവും വിശപ്പും ദാഹവും, ശരീരഭാരം പെട്ടെന്ന് കുറയുക, കൈകാലുകളിൽ തരിപ്പും മരവിപ്പും, മുറിവുകൾ ഉണങ്ങാനുള്ള താമസം, കാഴ്ച മങ്ങുക, മൂത്രത്തിനും വായിലും ഇടയ്ക്കിടെയുണ്ടാകുന്ന അണുബാധ, കൺപോളകളിലുണ്ടാകുന്ന കുരുക്കൾ, തൊലിപ്പുറത്തുണ്ടാകുന്ന പ്രത്യേകിച്ചും ഗുഹ്യഭാഗത്തെ ചൊറിച്ചിൽ, ശരീരത്തിൽ കുരുക്കൾ തുടങ്ങിയവ ലക്ഷണങ്ങളാണ്.

ഹൈപ്പോ ഗ്ളൈസീമിയ

രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ കുറയാറുണ്ട്. ഇൻസുലിൻ ഷോക്ക് എന്നാണിതിനു പേര്. അമിതമായ വിയർപ്പും, വിശപ്പും, നെഞ്ചിടിപ്പും, തളർച്ചയും തലചുറ്റലും ബോധക്കേടും, ജന്നിയും വരാവുന്നതാണ്. ഇതിലേതെങ്കിലും ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പഞ്ചസാര ചേർത്ത ഡ്രിംഗ്‌സോ, മറ്റാഹാരമോ, മിഠായിയോ, പഞ്ചസാര തന്നെയോ കഴിക്കേണ്ടതാണ്.
ഇപ്രകാരം ഒരാൾ ബോധം കെട്ടുവീണാൽ അവരുടെ നാവിനടിയിൽ പഞ്ചസാരയോ ഗ്ളൂക്കോസോ ഇട്ടുകൊടുക്കാൻ കണ്ടുനിൽക്കുന്നവർ തയ്യാറാകണം.

ശ്രദ്ധിക്കേണ്ടവ

പ്രമേഹ രോഗി കൃത്യസമയത്ത് ഭക്ഷണം കഴിക്കണം.
3 നേരം കഴിക്കാനുള്ള ആഹാരം 5 - 7 നേരമായി കഴിച്ചാൽ മതി.
രാവിലെ വെറും വയറ്റിൽ ചായയ്ക്കും കാപ്പിയ്ക്കും പകരം 3- 5 നെല്ലിക്കാനീരിൽ 2 നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കണം.
കാഴ്ചശക്തി കൂട്ടുന്ന ആയുർവേദ തുള്ളിമരുന്ന് കണ്ണിൽ ഇറ്റിക്കണം.
കാൽപ്പാദങ്ങൾ സംരക്ഷിക്കണം.
ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുമ്പോൾ ഡോക്ടറോട് പ്രമേഹമുണ്ടെന്ന കാര്യം പ്രത്യേകം സൂചിപ്പിക്കണം.
അത്തരം മരുന്നുകൾ ഉപയോഗിക്കാൻ ആവശ്യമായ സാഹചര്യം വരാതെ പരമാവധി ശ്രദ്ധിക്കണം.
മൂത്ര വർദ്ധനവിനെ ഉണ്ടാക്കുന്ന ആഹാരവും ഔഷധവും പ്രമേഹത്തെ വർദ്ധിപ്പിക്കും.
ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചവയും കരിക്കിൻ വെള്ളവും ഒഴിവാക്കണം.
രാത്രിയിൽ കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ ഉപയോഗം ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം ശീലിക്കണം.
പേരയ്ക്ക, ഓമയ്ക്ക (പപ്പായ) മൊന്തൻ പഴം, പടറ്റി (കരിങ്കദളി) തുടങ്ങിയ മധുരം കുറഞ്ഞ പഴങ്ങളും അധികം പഴുക്കുന്നതിനുമുമ്പും ഇവ ഉപയോഗിക്കാം.
കിഴങ്ങുവർഗങ്ങൾ, അരി, മൈദ, എണ്ണ, മുട്ട, തൈര്, ഉഴുന്ന് ഇവ പരമാവധി കുറയ്ക്കുക.
പഞ്ചസാര, ശർക്കര, കരിപ്പട്ടി, തേൻ, കൃത്രിമ മധുരദ്രവ്യങ്ങൾ എന്നിവ ഒഴിവാക്കുക.
പച്ചക്കറികൾ (പച്ചയായായും പാകപ്പെടുത്തിയും) ധാരാളം ഉപയോഗിക്കുക.
ഷുഗറിന്റെ അളവ് കുറയാനെന്ന രീതിയിൽ പാവയ്ക്ക ജ്യൂസും ഇലകളും നിത്യവും ഉപയോഗിക്കരുത്. ഭക്ഷണമായി ഉപയോഗിക്കുന്നതിന് തെറ്റില്ല. എന്നാൽ അധികമാകുന്നത് നല്ലതല്ല.
ബിസ്കറ്റ്, ബ്രഡ്, കേക്ക്, പ്രിസർവേറ്റീവുകളും, കൃത്രിമ നിറങ്ങളും അടങ്ങിയവ, കോള, മദ്യം എന്നിവയൊന്നും കഴിക്കരുത്.
പുക വലിക്കുന്നവർ പ്രമേഹം സ്ഥിരീകരിച്ച അന്ന് തന്നെ അത് നിർത്തണം.
ഒരു മാസത്തിലൊരിക്കലെങ്കിലും ആഹാരത്തിന് മുമ്പും ശേഷവുമുള്ള പഞ്ചസാരയുടെ അളവ് പരിശോധിക്കണം. അതിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തണം. എന്നാൽ മരുന്നിൽ മാറ്റം വരുത്തുകയോ അളവ് ക്രമീകരിക്കുകയോ ചെയ്യേണ്ടത് ഡോക്ടറുടെ നിർദ്ദേശപ്രകാരമായിരിക്കണം.
ആയുർവേദമരുന്നുകൾകൂടി ഉൾപ്പെടുത്തി പ്രമേഹത്തെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാം.

സന്ധിവാതരോഗങ്ങളിൽ തളരാതിരിക്കാം

മനുഷ്യശരീരത്തിലെ സന്ധികളുടെയും മാംസപേശികളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സാവിഭാഗമാണ് റുമറ്റോളജി. വർഷങ്ങൾക്കു മുമ്പ് തന്നെ അന്താരാഷ്ട്രതലത്തിൽ റൂമറ്റോളജി വികാസം പ്രാപിച്ചു. എങ്കിലും എൺപതുകളുടെ അവസാനത്തോടെയാണ് കേരളത്തിൽ ഈ വിഭാഗം പ്രചാരം നേടുന്നത്. മറ്റ് അനുബന്ധവിഭാഗങ്ങളുമായി ചേർന്ന് പുതിയ ഗവേഷണ പരീക്ഷണങ്ങളിലൂടെ ഇന്ന് റൂമറ്റോളജി രോഗനിർണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ അതിദൂരം മുന്നോട്ടു പോയിരിക്കുന്നു.

സന്ധിവാതരോഗമെന്നാൽ പ്രധാനമായും മൂന്നുതരം സന്ധിവാതരോഗങ്ങളാണുള്ളത്.
1. രോഗപ്രതിരോധശേഷിയിലുള്ള വ്യതിയാനങ്ങൾ മൂലം സന്ധികളെ ബാധിക്കുന്ന രോഗങ്ങൾ (ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്).
2. പ്രായാധിക്യത്താൽ സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നതിലൂടെയുള്ള രോഗാവസ്ഥ.
3. മാംസപേശികളിലും മറ്റും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ.

ഇതിൽ ആദ്യം പറഞ്ഞത് മനുഷ്യന്റെ രോഗപ്രതിരോധശേഷി ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക അവസ്ഥയിൽ ഉണ്ടാകുന്ന രോഗങ്ങളാണ്. അതായത് ജനിതകതകരാറും ജീവിത ചുറ്റുപാടുകളുടെ സ്വാധീനവും നിമിത്തം രോഗ പ്രതിരോധശേഷി ശരീരത്തിനെതിരെ പ്രവർത്തിക്കുകയും അത് സന്ധികളുടെയും മാംസപേശികളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇതിൽ 'റൂമറ്റോയിഡ് ആർത്രൈറ്റിസ് ' ,കുട്ടികളിൽ കാണുന്ന 'ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് 'എന്നിവ സന്ധികളെ ബാധിക്കുമ്പോൾ 'എസ്.എൽ.ഇ.', 'സക്ലിറോഡെർമ', ജോഗ്രൻസ് സിൻഡ്രോം എന്നിവ സന്ധികളെ മാത്രമല്ല വൃക്ക, ചർമ്മം, തലച്ചോറ്, ഞരമ്പ് എന്നിവയെയും ബാധിക്കുന്നു. കൂടുതലും ചെറുപ്പക്കാരിലും പ്രത്യേകിച്ചും സ്ത്രീകളിലാണ് ഈ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഒരേസമയം ഒന്നിലേറെ സന്ധികളെ ഈ രോഗങ്ങൾ ബാധിക്കാറുണ്ട്.

കാൽമുട്ടുകളിലെ തേയ്മാനം മൂലം ഉണ്ടാകുന്ന രോഗമാണ് 'ഓസ്റ്റിയോ ആർത്രൈറ്റിസ് '. കഴുത്തിലെയും മറ്റും സന്ധികളിലെ തേയ്മാനം സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന രോഗാവസ്ഥയും ഉണ്ടാക്കുന്നു. ഇത് പ്രധാനമായും പ്രായം ചെന്നവരിലാണ് കണ്ടുവരുന്നത്. എന്നാൽ ജോലി, ജീവിതരീതി എന്നിവയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലും ഈ രോഗാവസ്ഥകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ള രോഗികളിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ക്രമാതീതമാകുകയും അത് സന്ധികളെയും മാംസപേശികളെയും ബാധിക്കുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയ്ക്ക് 'ഗൗട്ട് ' എന്നാണ് പേര്.

മാംസപേശികളിലും, ലിഗമെന്റുകളിലും ബാധിക്കുന്ന രോഗമാണ് 'ഫൈബോമയാൾജിയ', 'മയോഫേഷ്യൽ പെയിൻസിൻഡ്രോം' എന്നിവ. സന്ധികൾക്കു ചുറ്റുമുള്ള ലിഗമെന്റുകൾ മാംസപേശികൾ, ഞരമ്പുകൾ എന്നിവയെയാണ് ഈ രോഗം ബാധിക്കുന്നത്. ദൈനംദിന ജോലികളുമായി ബന്ധപ്പെട്ടോ, മാനസിക സമ്മർദ്ദം നിമിത്തമോ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം.

രോഗനിർണയം
മറ്റെല്ലാ രോഗികളെയും പോലെതന്നെ റുമറ്റോളജി സംബന്ധമായ ചികിത്സയ്ക്കും രോഗനിർണയം അതീവ പ്രാധാന്യമുള്ളതാണ്.'നേരത്തെ കണ്ടെത്തി ചികിത്സിക്കു' എന്നാണ് സന്ധിവാത രോഗചികിത്സയിലെ ആപ്തവാക്യം. സന്ധികളിലെയും മാംസപേശികളിലെയും കാൽമുട്ടുകളിലെയും കഠിനമായ വേദനതന്നെയാണ് പ്രധാന ലക്ഷണം. അമിതമായ ക്ഷീണം, തൂക്കക്കുറവ്, ഇടവിട്ട് വരുന്ന പനി എന്നിവ സന്ധിവാത രോഗങ്ങളുടെ ലക്ഷണങ്ങളാകാം. രോഗം ഉറപ്പിക്കുന്നതിനായും, തുടർന്ന് ചികിത്സ തീരുമാനിക്കുന്നതിനുമായി രക്തപരിശോധനകളും, എക്സ്‌റേ, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ ഉപായങ്ങളും വേണ്ടിവന്നേക്കാം.

ചികിത്സാരീതികൾ
രോഗം സ്ഥിരീകരിച്ചാൽ റൂമറ്റോളജി വിദഗ്ദ്ധന്റെ നിർദേശാനുസരണം മരുന്നുകൾ തുടങ്ങാവുന്നതാണ്. എന്നാൽ നേരത്തെ രോഗനിർണയം നടക്കാതിരിക്കുകയും സ്വയം ചികിത്സയുടെ ഭാഗമായുള്ള വേദന സംഹാരികൾ അമിതമായി ഉപയോഗിക്കുകയും ചെയ്യുന്നത് രോഗികളെ കൂടുതൽ അവശരാക്കുകയും തുടർചികിത്സയെ സങ്കീർണമാക്കുകയും ചെയ്യും. ആദ്യം സൂചിപ്പിച്ച രോഗപ്രതിരോധശേഷി ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന രോഗാവസ്ഥ (ഓട്ടോ ഇമ്മ്യൂഡിസീസ്) കൂടുതലും ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. രോഗാരംഭത്തിൽ ഉണ്ടാകുന്ന ചെറിയ വേദനയും വീക്കവും അവഗണിച്ചാൽ അവ ബാധിച്ച സന്ധികളിൽ സ്ഥായിയായി നാശം ഉണ്ടാക്കും. വൃക്ക, ശ്വാസകോശം തുടങ്ങി ഹൃദയത്തെവരെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

ഡോക്ടറുടെ നിർദ്ദേശാനുസരണമുള്ള കൃത്യമായ മരുന്നുകളുടെ ഉപയോഗം, ഒട്ടുമിക്ക രോഗാവസ്ഥയിലും ആശ്വാസം നൽകും. വേദന സംഹാരികളുടെ അമിതമായ ഉപയോഗം ഒഴിവാക്കിയുള്ള ചികിത്സാരീതിയാണ് നിലവിലുള്ളത്. മരുന്നുകൾക്ക് അനുബന്ധമായി ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, ഭക്ഷണ പുനക്രമീകരണം വ്യായാമം, ഫിസിയോതെറാപ്പി തുടങ്ങിയവയും രോഗികൾക്ക് ആശ്വാസമേകും.

രോഗാവസ്ഥ മനസിലാക്കിക്കഴിഞ്ഞാൽ റുമറ്റോളജി വിദഗ്ദ്ധന്റെ നിർദ്ദേശാനുസരണം ഒട്ടും ഭയപ്പെടാതെ മരുന്നുകൾ ഉപയോഗിക്കുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്താൽ എല്ലാ സന്ധിവാത രോഗങ്ങളെയും നിയന്ത്രണത്തിലാക്കാം. സന്ധിവാതരോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റുമറ്റോളജിക്ക് പ്രാധാന്യമേറുകയും റുമറ്റോളജി വിഭാഗങ്ങൾക്ക് ഉത്തരവാദിത്വം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. വിഷാദ് വിശ്വനാഥ്
കൺസൾട്ടന്റ് റുമറ്റോളജിസ്റ്റ് ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റ്
അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെന്റർ, തിരുവനന്തപുരം

പനി വരുന്നതിന് മുമ്പ്

പനി പേടിപ്പിച്ചു തുടങ്ങിയിരിക്കുന്നു, പ്രതിദിനം വർദ്ധിക്കുന്ന മരണങ്ങളിലൂടെ. അൽപ്പമൊന്നു സൂക്ഷിച്ചില്ലെങ്കിൽ വെറും പനി ഗുരുതരമായി മാറും. ഡെങ്കി പനി, ചിക്കുൻ ഗുനിയ, എലിപ്പനി എന്നിങ്ങനെ പനികൾ പല തരത്തിലാണ് വന്നെത്തുന്നത്. പണ്ട് പനി വന്നു പോകുന്ന വല്ലായ്മയായിരുന്നെങ്കിൽ കേൾക്കുമ്പോൾ തന്നെ ആശുപത്രിയിലേക്ക് ഓടേണ്ട സ്ഥിതിയിലാണിന്ന്.

അറിയാം ഡെങ്കി പനിയെ
ഡെങ്കി വൈറസ്സുകൾ മൂലം ഉണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. നാലുതരം ഡെങ്കി വൈറസുകൾ ഉണ്ട്. ഈ രോഗം പരത്തുന്നത് ഈഡിസ് ഈജിപ്റ്റെ എന്ന പ്രത്യേകതരം കൊതുകുകൾ ആണ്. മലേറിയ, മന്തുരോഗം, മഞ്ഞപ്പനി എന്നിവയാണ് കൊതുകുകൾ പടർത്തുന്ന മറ്റു രോഗങ്ങൾ.

രോഗം വരുന്ന വഴി
ഡെങ്കിപ്പനിക്ക് കാരണമായ വൈറസിനെ ശരീരത്തിൽ വഹിക്കുന്ന കൊതുകുകൾ ഒരാളെ കടിക്കുകയാണെങ്കിൽ വൈറസ് മനുഷ്യന്റെ രക്തത്തിലേക്ക് പ്രവേശിക്കുന്നു. ഈ സൂക്ഷ്മാണുക്കൾ പെരുകി രോഗത്തിന് കാരണമാകും. സൂക്ഷ്മാണുക്കളുടെ എണ്ണവും അതിന്റെ പ്രവർത്തനശേഷിയും വൈറസ് പ്രവേശിക്കുന്ന ആളുടെ പ്രതിരോധശേഷിയും അനുസരിച്ചാണ് രോഗത്തിന്റെ കാഠിന്യം അനുഭവപ്പെടുന്നത്. കേരളത്തിൽ ഈ രോഗം നേരത്തെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ അഞ്ച്, ആറ് വർഷങ്ങളായിട്ടാണ് ഡെങ്കിപ്പനി കേരളത്തിൽ അധികമായി കണ്ടുവരുന്നത്. ഇതിനുള്ള കാരണങ്ങൾ പൂർണമായും വ്യക്തമല്ല. തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ നിന്ന് വൈറസ് കേരളത്തിൽ എത്തിയിട്ടുണ്ട് എന്നാണ് നിഗമനം.

ലക്ഷണങ്ങൾ ഇങ്ങനെ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ടുമുതൽ ഏഴുവരെയുള്ള ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് കഠിനമായ പനിയും തലവേദനയും കണ്ണിനുവേദന, പുറം വേദന, മസിലിന് വേദന എന്നിവയും അനുഭവപ്പെടുന്നു. ദേഹത്ത് ഒരു പൊക്കൽ ആദ്യ ദിവസം തന്നെ കാണാം. ചിലപ്പോൾ കഴുത്തിന് രണ്ടുവശമുള്ള കഴലകൾ വലുതാകുവാനും ഇടയുണ്ട്. രോഗം ഒരാഴ്ച സാധാരണ നീണ്ടുനിൽക്കും. വിശപ്പില്ലായ്മ, ഛർദ്ദി, ത്വക്കിന്റെ അലർജി,രോഗാരംഭത്തിൽ കണ്ടുവരുന്ന പൊക്കൽ ശരീരത്തിൽ തുടങ്ങി കാലുകളിലോട്ടും മുഖത്തോട്ടും വ്യാപിക്കുക. മൂക്കിൽ കൂടി രക്തസ്രാവം, ദേഹത്ത് ചുവന്ന പാടുകൾ, വയറ്റിൽ അൾസർ തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ രക്തസ്രാവം ഉണ്ടാകുവാനും സാദ്ധ്യതയുണ്ട്.

ചികിത്സ
ഡെങ്കി വൈറസിന് എതിരായി മരുന്നുകൾ ഒന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കുവാനുള്ള ചെറിയ ചികിത്സകൾ മാത്രം ചെയ്താൽ മതി. ഉദാഹരണമായി പനിയും മേലുവേദനയും ഉള്ള ഒരു രോഗിക്ക് പാരസെറ്റമോൾ ക്രമമായി കൊടുക്കാം. ഡെങ്കിപ്പനി കാരണം പ്‌ളേറ്റ്ലറ്റ്‌സ് രക്തത്തിൽ കുറയുന്നത് സർവസാധാരണമാണ്. എന്നാൽ പ്‌ളേറ്റ്ലറ്റ്‌സ് കുറയുന്നതനുസരിച്ച് അത് നേരെ ആക്കുവാൻ പ്‌ളേറ്റ്ലറ്റ്‌സ് ട്രാൻസ്ഫ്യൂഷന്റെ ആവശ്യം ഇല്ല. പ്‌ളേറ്റ്ലറ്റ്‌സ് അളവ് 20,000ത്തിൽ താഴെ ആണെങ്കിലോ രക്തസ്രാവം കൂടുതൽ ഉണ്ടെങ്കിലോ പ്‌ളേറ്റ്ലറ്റ്‌സ് ട്രാൻസ്ഫ്യൂഷൻരോഗിക്ക് നൽകണം. ഈ കാരണങ്ങൾ കൂടാതെ പ്‌ളേറ്റ്ലറ്റ്‌സ് ട്രാൻസ്ഫ്യൂഷൻ അനാവശ്യമായി കൊടുക്കുകയും രോഗികളെ പരിഭ്രാന്തരാക്കി തീർക്കുകയും ചെയ്യുന്നത് ശരിയായരീതിയല്ല.

അപകടകാരികളുമുണ്ട്
ഡെങ്കി ഹെമറാജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടകാരികളായ രോഗങ്ങളുള്ളവരെ തീവ്രപരിചരണകേന്ദ്രത്തിൽ വേണം ചികിത്സിപ്പിക്കാൻ. ഇവിടെ ഓക്‌സിജൻ, ഡ്രിപ്പ്, പ്‌ളേറ്റ്ലറ്റ് മുതലായവ കൊടുത്തു ചികിത്സിക്കണം. നല്ല ചികിത്സ ലഭിക്കുകയാണെങ്കിൽ മരണ ശതമാനം ഒന്നോ രണ്ടോ ആയി കുറയ്ക്കാം.

പ്രതിരോധ നടപടികൾ
കഴിഞ്ഞ അഞ്ചുവർഷമായി കേരളത്തെ അലട്ടികൊണ്ടിരിക്കുന്ന വലിയ ആരോഗ്യപ്രശ്നമാണ് ഡെങ്കിപ്പനി. ഡെങ്കി വൈറസിനെ പരത്തുന്ന ഈഡിസ് ഈജിപ്റ്റെ കൊതുകുകളെ നിർമ്മാർജ്ജനം ചെയ്യുകയാണ് പ്രതിരോധത്തിനുള്ള ഏക പോംവഴി. പക്ഷേ എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല ഇത്. വെള്ളം കെട്ടി നിൽക്കുന്ന അനേക സ്ഥലങ്ങൾ കൊതുകു വളർത്തൽ കേന്ദ്രങ്ങളാണ്. കൊതുകിനെ നശിപ്പിക്കുന്ന മരുന്നുകൾ പലപ്പോഴും നിർവീര്യമാകുന്നു. ഡെങ്കിപ്പനിക്ക് എതിരായുള്ള വാക്‌സിനേഷൻ പരീക്ഷിച്ച് വരികയാണ്. ആദ്യഘട്ട പരീക്ഷണങ്ങൾ വിജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രോഗത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയും കൊതുക് നിർമ്മാർജ്ജന മാർഗ്ഗങ്ങളിൽ അവരെ കൂടി ഉൾപ്പെടുത്തുക എന്നതും വളരെ പ്രധാനമാണ്.

ആഹാരത്തിൽ മാത്രമല്ല പാത്രത്തിലുമുണ്ട് കാര്യം

പാകം ചെയ്തും അല്ലാതെയും മനുഷ്യൻ ആഹാരത്തെ ഉപയോഗിക്കുന്നു. പാകപ്പെടുത്താത്ത ആഹാരമെന്നാൽ തീയിൽ വേകിക്കാത്തത് എന്നാണ് പ്രധാന അർത്ഥം. എന്നാൽ അവയെല്ലാം തന്നെ സൂര്യന്റെ താപത്താൽ പാകപ്പെട്ടതുമാണ്. ഏതെങ്കിലും തരത്തിൽ പാകപ്പെട്ട ആഹാരം നാം കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ വീണ്ടുമൊരു പാകം കൂടി സംഭവിക്കുന്നതിലൂടെയാണ് ശരിയായ ദഹനവും ആഗിരണവും സാദ്ധ്യമാകുന്നത്. ഇതിൽ ശരീരത്തിനകത്ത് നടക്കുവാനുള്ള പാകത്തെ സഹായിക്കാനാണ് ആദ്യത്തെ പാകം ആവശ്യമായി വരുന്നത്.

വളരെക്കാലത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്കു ശേഷമാണ് തീയിൽ നേരിട്ടും, പാത്രങ്ങൾ ഉപയോഗിച്ചും, പിന്നീട് എന്താണോ പാകം ചെയ്യേണ്ടത് അതിനനുസരിച്ചുള്ള പാത്രങ്ങൾ ഉപയോഗിച്ചും ഒക്കെ മനുഷ്യൻ പാകം ചെയ്ത് ഭക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ സൗകര്യങ്ങൾക്കും സമയലാഭത്തിനും പ്രാധാന്യം നൽകിയപ്പോൾ ആരോഗ്യകരമായി ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള പാത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇപ്പോൾ ഉപയോഗിക്കുന്ന പല പാത്രങ്ങൾക്കും ആരോഗ്യത്തെ നശിപ്പിക്കുവാനും മുൻകാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന പലതിനും ആരോഗ്യത്തെ സംരക്ഷിക്കാനും കഴിവുണ്ട്.

ലോഹനിർമ്മിതമല്ലാത്ത സെറാമിക്, ഗ്ളാസ്, മൺപാത്രങ്ങളേക്കാൾ ലോഹനിർമ്മിതമായ അലൂമിനിയം, സ്റ്റെയിൻലെസ് സ്റ്റീൽ, ഇരുമ്പ്, ബ്രാസ്, ബ്രോൺസ് തുടങ്ങി നിരവധിയിനം പാത്രങ്ങൾ മാർക്കറ്റിലുണ്ട്.
ചൂടുള്ള ആഹാരം വാഴയിലയിൽ കഴിക്കുന്നതും വാഴയിലയിൽ പൊതിഞ്ഞ് പലഹാരങ്ങൾ വേവിച്ചെടുക്കുന്നതും വാഴയില വാട്ടിയെടുത്തതിൽ ചോറു പൊതിഞ്ഞ് മണിക്കൂറുകളോളം സൂക്ഷിക്കുന്നതും വളരെ ഹൃദ്യവും രുചികരവുമാണ്.

എന്നാൽ അലുമിനിയം ഫോയിൽ, ഗ്രോസറി തുടങ്ങിയവ സുരക്ഷിതമല്ല. ചൂ‌‌ടാറാതിരിക്കാൻ ഉപയോഗിക്കുന്ന കാസറോൾ വലിയ കുഴപ്പമില്ല. എന്നാൽ ഉച്ചയ്ക്ക് ഭക്ഷണത്തിനുള്ള ആഹാരം രാവിലെ പാത്രത്തിൽ നിറയ്ക്കുമ്പോൾ പാത്രത്തിന്റെ നാലിലൊന്ന് ഭാഗം ഒഴിച്ചിടുന്നതാണ് നല്ലത്. ഹൈഗ്രേഡ് പ്ളാസ്റ്റിക് പാത്രങ്ങളും ബോട്ടിലും മാത്രമേ സ്കൂളിലും ജോലിസ്ഥലത്തും ഭക്ഷണവും വെള്ളവും കൊണ്ടുപോകാൻ ഉപയോഗിക്കാവൂ.

മൺപാത്രങ്ങളിൽ പാകം ചെയ്യുന്ന ആഹാരത്തിന്റെ പലവിധ രുചികൾ ആസ്വദിച്ചിട്ടുള്ളവർക്ക് അത് അത്രവേഗം മറക്കാനാകില്ല. വിറകടുപ്പിൽ മൺപാത്രമുപയോഗിച്ച് കറി വയ്ക്കുകയും ചോറ് വയ്ക്കുകയും ചെയ്യുന്നവർ ഇപ്പോഴും അത്ര കുറവല്ല.

തീയിൽ ചുട്ടെടുക്കുന്നതുപോലെയല്ല ഗ്യാസിൽ ചുട്ടെടുക്കുന്നത്. ഗ്യാസിൽ നേരിട്ട് ചുട്ടെടുക്കുന്ന ചപ്പാത്തിയും ചിക്കനും ഹൈഡ്രോ കാർബണുകളുടെ സാന്നിദ്ധ്യത്തെ വർദ്ധിപ്പിക്കുമെന്നതിനാൽ ഹാനികരമായി മാറുന്നു. ഓരോ ആഹാരവും പാചകം ചെയ്യുമ്പോൾ ചില പ്രത്യേകതരം വിറകുകൾ ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശം മുൻകാലങ്ങളിൽ ശീലിച്ചിരുന്നു.

ബ്രാസ് പാത്രങ്ങൾ
സിങ്കിന്റെയും ചെമ്പിന്റെയും സംയുക്തമാണ്. എണ്ണയും നെയ്യും ചേർന്നവ പാകം ചെയ്യുന്നതിന് ഉത്തമം. ഇത്തരം പാത്രങ്ങളിൽ ശേഖരിച്ച് വച്ച വെള്ളം 48 മണിക്കൂറുകൾക്കു ശേഷം ഹാനികരമായേക്കാവുന്ന ഇ - കോളി ബാക്ടീരിയകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി പഠനങ്ങളുണ്ട്. ശരിയായ ഇടവേളകളിൽ ചെമ്പ് പാത്രങ്ങൾ ഇൗയം പൂശി ഉപയോഗിച്ചാൽ അനുവദനീയമല്ലാത്ത അളവിൽ ചെമ്പ് ശരീരത്തിലെത്തില്ല. വല്ലപ്പോഴും മാത്രം പാകം ചെയ്യാനെടുക്കുന്ന ചെമ്പ് പാത്രങ്ങൾ ശരിയായി കഴുകി വൃത്തിയാക്കിയതായിരിക്കണം. ബ്രോൺസ് പാത്രങ്ങൾ പ്രധാനമായും ചെമ്പ് തന്നെയാണ്. ടിൻ, ചെറിയ തോതിൽ ലെഡ്, സിലിക്ക എന്നിവയും അടങ്ങിയിട്ടുണ്ട്.

ഇരുമ്പ് പാത്രങ്ങൾ
പുളിയുളളതോ അസിഡിക് ആയവയോ പാകം ചെയ്യാൻ അത്ര നല്ലതല്ല. അഥവാ സാമ്പാർ, രസം, തക്കാളിക്കറി എന്നിവ പാചകം ചെയ്യുകയാണെങ്കിൽ ഉടൻതന്നെ കഴുകിയുണക്കി എണ്ണ പുരട്ടി വയ്ക്കണം.
ഇരുമ്പ് പാത്രങ്ങളിൽ വളരെനേരം വെള്ളം ശേഖരിച്ചുവച്ചാൽ വേഗം തുരുമ്പ് പിടിക്കും. ചീര മുതലായവ പാകം ചെയ്യാൻ ഇരുമ്പ് പാത്രങ്ങൾ നല്ലതാണ്. വിളർച്ച സംബന്ധമായ അസുഖങ്ങളെ കുറയ്ക്കും.
പേപ്പറോ, തെർമോക്കോളോ കൊണ്ട് നിർമ്മിതമായ കപ്പ്, വാഴയില, പാത്രം എന്നിവ മെഴുക് ആവരണത്തോട് കൂടിയതും ചൂടുള്ള ആഹാര സാധനങ്ങളോടൊപ്പം ഉള്ളിൽ ചെന്ന് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയും ആണ്.

നോൺസ്റ്റിക് പാത്രങ്ങൾ
സൗകര്യമാണെങ്കിലും ആരോഗ്യപരമായി ഹാനികരമാണ്. ഇതിലെ പോളി ടെട്രാ ഫ്ളോറോ എത്തിലീൻ ( പി.ടി.എഫ്.ഇ) എന്ന ടഫ്ളോൺ കോട്ടിംഗിലെ പെർഫ്ളൂറോ ഒക്റ്റനോയിക് ആസിഡിന്റെ (പി.എഫ്. ഒ എ) സാന്നിദ്ധ്യം കാൻസർ, തൈറോയിഡ് രോഗങ്ങൾ, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ, ജന്മവൈകല്യങ്ങൾ, രോഗപ്രതിരോധ ശേഷിക്കുറവ്, സന്ധിരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

അലൂമിനിയം പാത്രങ്ങൾ
പാചകം ചെയ്യുന്നതിന് അലൂമിനിയം പാത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ മനുഷ്യന് അനുവദനീയമായതിന്റെ ഇരട്ടിയിലേറെ അലൂമിനിയം ദിനംപ്രതി ശരീരത്തിലെത്തുന്നു. ഇത് ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും ആഗിരണത്തെ തടയുന്നതിലൂടെ വിളർച്ച രോഗമുണ്ടാക്കുന്നതിനും അൾഷിമേഴ്സ് (മറവിരോഗം) ഉണ്ടാകുന്നതിനും കാരണമാകുന്നു.

നല്ല പാത്രം ഏത്?
സ്റ്റീൽ പാത്രങ്ങൾ പാചകത്തിന് നല്ലതാണ്. എന്നാൽ ഒരുപോലെ എല്ലാ ഭാഗത്തും ചൂട് ക്രമീകരിക്കാനോ വേഗം ചൂടാക്കുവാനോ കഴിയില്ല. ആയതിനാൽ പാത്രത്തിന്റെ അടിഭാഗത്ത് ചെമ്പും മുകൾവശത്ത് സ്റ്റീലും കൊണ്ട് നിർമ്മിച്ച (കോപ്പർ ബോട്ടംഡ് സ്റ്റെയിൻലെസ് സ്റ്റീൽ) പാത്രങ്ങളാണ് നല്ലത്.

പൂക്കൾക്കുമുണ്ട് ഔഷധഗുണം

നിറങ്ങൾ കൊണ്ട് ആളെ മയക്കുന്ന പൂക്കൾക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. നമ്മുടെ ചുറ്റുപാടിലെ ഔഷധികളായ
പൂക്കളെ പരിചയപ്പെടാം.

മുല്ല
മുല്ലയെന്ന് അറിയപ്പെടുന്നത് അരിമുല്ലയാണെങ്കിലും കുടമുല്ല, അരിമുല്ല, ചെണ്ടുമുല്ല, കാട്ടുമുല്ല, ജാതിമല്ലി, നക്ഷത്രമുല്ല, പിച്ചി തുടങ്ങിയവയെല്ലാംമുല്ലയുടെ വകഭേദങ്ങളാണ്. നാട്ടുവൈദ്യം, ആയുർവേദം, യുനാനി, സിദ്ധ വൈദ്യം എന്നിവയിലെല്ലാം മുല്ലയുടെ ഔഷധ ഗുണം പ്രയോജനപ്പെടുത്തുന്നുണ്ട്.
മുല്ലയുടെ പച്ചില ചവച്ചിറക്കിയാൽ വായ്പ്പുണ്ണ് ശമിക്കും. മാനസിക സംഘർഷം കുറയ്ക്കാനും മാനസിക ആയാസം ഇല്ലാതാക്കാനും മുല്ലപ്പൂ സുഗന്ധത്തിന് കഴിയും.
 വ്രണവിരോപണ ശക്തിയുള്ള മുല്ലയുടെ ഇല അരച്ച് മുറിവിലോ ക്ഷുദ്രജീവികളുടെ കടിയേറ്റിടത്തോ ഇടുന്നത് നല്ലതാണ്. സ്ത്രീകളിൽ മുലപ്പാൽ വറ്റിക്കുന്നതിനായി സ്തനങ്ങളിൽ പിച്ചിപ്പൂവ് അരച്ചിടുകയോ സ്തനങ്ങളുമായി സമ്പർക്കത്തിൽ വരത്തക്കവിധം പൂവ് അടിയുടുപ്പുകൾക്കുള്ളിൽ ഇടുകയോ ചെയ്യുന്നത് നല്ലതാണ്.

അശോകം
ബൊക്കെ പോലെ മനോഹരമായ പൂങ്കുലയുമായി നിൽക്കുന്ന അശോകം പേരു സൂചിപ്പിക്കുന്നപോലെ തന്നെ ശോകം ഇല്ലാതാക്കും എന്ന് വിശ്വാസമുണ്ട്. ഇതിന്റെ പൂവ് അരച്ച് അരിമാവും കരിപ്പട്ടിയും ചേർത്ത് കുറുക്കി പ്രസവാനന്തരം സ്ത്രീകൾക്ക് നൽകുന്നത് ഉദരശുദ്ധിയ്ക്കുംആരോഗ്യരക്ഷയ്ക്കും നല്ലതാണ്. പൂവ് അരച്ച് വെളിച്ചെണ്ണ ചേർത്ത് കാച്ചി തേച്ചാൽ ത്വക്ക് രോഗങ്ങൾ ശമിക്കും. കുട്ടികൾക്ക് തലയിൽ പുരട്ടാനും ഇത് ഉപയോഗിക്കുന്നു.

തെച്ചി
പലനിറത്തിലും പല വലിപ്പത്തിലും കുലയായി വിടരുന്ന തെച്ചിപ്പൂവുകൾ നാട്ടിൻ പ്രദേശങ്ങളിൽ പണ്ടു ധാരാളമുണ്ടായിരുന്നു. ചുവന്ന തെച്ചിയാണ് അധികവും കാണാറുള്ളത്. ചൊറി, കുഷ്ഠം എന്നിവയ്ക്കുള്ളകഷായക്കൂട്ടിൽ തെച്ചിപ്പൂവ് ചേർക്കാറുണ്ട്. പുഴുക്കടിമൂലമുള്ള മുടി കൊഴിച്ചിലിന് തെച്ചിപ്പൂവിട്ട് കാച്ചിയ എണ്ണ തേയ്ക്കാറുണ്ട്. കുട്ടികളെ കുളിപ്പിക്കാനുള്ള സ്നാന ചൂർണത്തിൽ മറ്റു ചേരുവകൾക്കൊപ്പം തെച്ചിപ്പൂവ് ഉണക്കിപ്പൊടിച്ച് തേയ്ക്കാറുണ്ട്. തെറ്റിപ്പൂ മൊട്ട് ജീരകവും ചേർത്തരച്ച് ഇട്ടുവച്ചിരിക്കുന്ന വെള്ളം അരിച്ചെടുത്ത് കണ്ണിലൊഴുക്കിയാൽ കണ്ണിലെ നീരിനും വേദനയ്ക്കും ശമനമുണ്ടാകും.

തുമ്പപ്പൂവ്
അത്തപ്പൂക്കളത്തിലെ പ്രധാനിയായ തുമ്പയുടെ കുഞ്ഞുപൂവിന് ഔഷധ ഗുണമുണ്ട്. ഇലയോടൊപ്പം പൂവും ഇടിച്ച് പിഴിഞ്ഞ് നീര് പാലിൽ ചേർത്ത് നൽകിയാൽ കുട്ടികളുടെ വിരകോപം ശമിക്കും. ഉദരരോഗങ്ങളുണ്ടാകാതിരിക്കാൻ കുട്ടികൾക്ക് നൽകുന്ന പാലിൽ തുമ്പപ്പൂവിട്ട് കാച്ചാറുണ്ട്.

വാക
വിൻസ് ടംഗ് ട്രീ എന്ന് ഇംഗ്ളീഷിൽ വിളിക്കപ്പെടുന്ന വാകയുടെ പൂവ് അരച്ചുതേച്ചാൽ ശരീരത്തിലുണ്ടാകുന്ന കുരുവും നീരും ശമിക്കും.

ഇലഞ്ഞിപ്പൂവ്
ഇലഞ്ഞിപ്പൂവിൽ നിന്നെടുക്കുന്ന സുഗന്ധ തൈലം സുഗന്ധ ലേപനമായുപയോഗിക്കുന്നു. പൂവുകളിൽ നിന്നെടുക്കുന്ന സത്ത് ഹൃദയസംബന്ധമായരോഗങ്ങൾ, സ്ത്രീകളിലുണ്ടാകുന്ന വെള്ളപോക്ക്, അമിത രക്തസ്രാവം, എന്നിവയ്ക്ക് മറുമരുന്നായി പ്രവർത്തിക്കുന്നു. ഇത് ഒരു ഡൈയൂററ്റിക് കൂടിയാണ്. ഇലഞ്ഞിപ്പൂവിട്ടുകാച്ചിയ പാൽ അതിസാരത്തിന് മറുമരുന്നാണ്.

ചെമ്പരത്തിപ്പൂവ്
ചുവന്ന ചെമ്പരത്തി തേനിൽ ചാലിച്ച് നിത്യേന കഴിച്ചാൽ സൗന്ദര്യം വർദ്ധിക്കും.ഇലയോടൊപ്പം പൂവും താളിയ്‌ക്കായി ഉപയോഗിക്കുന്നു. 50 ഗ്രാം ചെമ്പരത്തിപ്പൂവ് 200 ഗ്രാം പഞ്ചസാരയും ചേർത്ത് ഒരു പാത്രത്തിലിട്ട് മൂന്ന് ദിവസം വച്ച ശേഷം അരിച്ച് ഒരു ടീസ്പൂൺ വീതം രണ്ട് നേരം കഴിച്ചാൽ ഉഷ്ണ രോഗവും രക്തസ്രാവവും ശമിക്കും. എന്നാൽ ഇത് അധികം കഴിക്കുന്നത് സന്താനോത്പാദനത്തിന് തടസമുണ്ടാക്കും.

താമരപ്പൂവ്
ഒരു പൂജാപുഷ്പമെന്ന നിലയിൽ വിഖ്യാതമായ താമരപ്പൂവിന് ഔഷധഗുണവുമുണ്ട്. താമരപ്പൂവ് അരച്ചുപുരട്ടുന്നത് ശരീരോഷ്ണം നിമിത്തമുള്ള ചുട്ടുനീറ്റൽ ഇല്ലാതാക്കും. താമരപ്പൂവ് പാലിൽ അരച്ചുകുടിക്കുന്നത് മൂത്രം ചൂടീൽ ശമിപ്പിക്കും. താമരക്കിഴങ്ങും തണ്ടും മാത്രമല്ല, താമരപ്പൂവും അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം, ഹൃദ്റോഗം, രക്തപിത്തം, വസൂരി, ചിക്കൻപോക്സ് എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളിൽ ചേർക്കുന്നുണ്ട്. താമരപ്പൂവ് അരച്ചുകലക്കി പാമ്പുകടിയേറ്റയാൾക്ക് ഇടവിട്ടു നൽകുന്നത് പാമ്പു വിഷം ശമിക്കാൻ സഹായകമാണ്. വെള്ളത്താമരയുടെയും ആമ്പലിന്റെയും അല്ലികൾ അരച്ച് കൺപോളകൾക്ക് ചുറ്റുമിടുന്നത് നിശാന്ധതയ്ക്ക് ശമനമുണ്ടാക്കുന്നു.

മുരിങ്ങപ്പൂവ്
സംസ്കൃതത്തിൽ തീക്ഷ്ണ ഗന്ധ എന്നറിയപ്പെടുന്ന മുരിങ്ങയുടെ പൂവ്ഒരു ഭക്ഷ്യവസ്തുവാണ്. മുരിങ്ങപ്പൂവ് വെളിച്ചെണ്ണയിൽ വരട്ടിക്കഴിക്കുന്നതും അതിൽ നിന്നൂറുന്ന എണ്ണ ചുണ്ടിൽ പുരട്ടുന്നതും പൂപ്പൽ ബാധ കുറയ്ക്കാൻ ഗുണകരമാണ്.

അഗസ്തി മുരിങ്ങ
അഗത്തിച്ചീര എന്നുപേരുള്ള അഗസ്തി മുരിങ്ങയ്ക്ക് വെള്ള , ഇളം റോസ്, കടും റോസ് നിറങ്ങളിൽ പൂക്കളുണ്ടാകുന്ന ഇനങ്ങളുണ്ട് . ഇതിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നു. അഗസ്തി മുരിങ്ങയുടെ പൂവ് കഴിക്കുന്നത് വിശപ്പുണ്ടാകാനും രക്തദോഷം , പീനസം , മാലക്കണ്ണ് , നാക്ക് വെട്ടിയ്ക്കൽ എന്നിവയെ ശമിപ്പിക്കും. കുട്ടികൾക്ക് അഗസ്തിപ്പൂവ് ധാരാളം നൽകുന്നത് നല്ലതാണ്.

നന്ത്യാർ വട്ടം
ഇളം സുഗന്ധമുള്ള വെളുത്ത പുഷ്പമാണ് നന്ത്യാർവട്ടം. ഇതിന്റെ പൂവ്കശക്കിപ്പിഴിഞ്ഞ് നീര് കണ്ണിലൊഴിച്ചാൽ കണ്ണിലുണ്ടാകുന്ന വേദനയും ചൊറിച്ചിലും ശമിക്കും.

ഡോ. ഷീജകുമാരി
കൊടുവഴന്നൂർ,
ലക്ചറർ ഇൻ പ്ളാനിംഗ് 
ആന്റ് മാനേജ്മെന്റ്
ഡയറ്റ്, ആറ്റിങ്ങൽ, 
തിരുവനന്തപുരം
ഇ മെയിൽ - 

കാണും പോലെ നിസാരനല്ല കറ്റാർവാഴ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടേറെ മികച്ച രീതികൾ നമ്മുടെ മുൻഗാമികൾക്ക് സ്വായത്തമായിരുന്നു. ഇന്നും അതിനെ പരിപാലിച്ചുവരുന്ന ഒരു സമൂഹം നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണ മാർഗത്തെക്കുറിച്ചുള്ള അജ്ഞതയോ, ഫാഷന്റെയും തിരക്കിന്റെയും അതിപ്രസരമോ മൂലം പരമ്പരാഗത രീതികൾ നാം മറക്കുകയാണ്. പകരം വിലപിടിപ്പുള്ളസൗന്ദര്യവർദ്ധക വസ്തുക്കൾ തേടി സാധാരണക്കാരടക്കം ഓടുകയാണ്.

സൗന്ദര്യവർദ്ധനയ്ക്ക് ബാഹ്യമായും ആന്തരികമായും ഉപയോഗിച്ചുവരുന്ന ഒട്ടേറെ സസ്യലതാദികൾ പ്രകൃതി നമുക്ക് കനിഞ്ഞു നല്കിയിട്ടുണ്ട്. അവയിൽ ഒന്നാണ് കറ്റാർവാഴ. ലല്ലിയോസി കുടുംബത്തിൽപ്പെട്ട കറ്റാർവാഴയുടെ ശാസ്ത്രനാമം 'അലോവീര ഡൗൺ' എന്നാണ്. സംസ്‌കൃതത്തിൽ കുമാരി, ഘൃതകാരി, ഗ്രഹകന്യ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഏറെ പരിരക്ഷയൊന്നും ആവശ്യമില്ലാതെ വെള്ളം കെട്ടിനിൽക്കാത്ത ഉയർന്ന പറമ്പുകളിൽ കൃഷി ചെയ്യാവുന്ന ഒരു പോള സസ്യമാണ് കറ്റാർവാഴ. ഇതിന്റെ ഇല ഒരുതരം തടിച്ച പോളയാണ്. അകത്ത് ഐസ് പോലെ കൊഴുപ്പുള്ള പശയുള്ള കാമ്പ്. വളരെ കൂടുതൽ ഔഷധവീര്യമുള്ള കറ്റാർവാഴ ഒരുഉദ്യാനസസ്യം കൂടിയാണ്.

കറ്റാർവാഴ പോളയുടെ ഇലച്ചാറ് ഉണക്കി എടുത്താണ് സന്നികായം അഥവാ ചെന്നിനായകം നിർമ്മിക്കുന്നത്. ഏറ്റവും കയ്പ് രസമുള്ള സന്നികായം കുട്ടികളിലെ മുലകുടി മാറ്റാൻ അമ്മമാർ മുലയിൽ പുരട്ടികൊടുക്കാറുണ്ട്. വിരൽ കടിക്കുന്ന സ്വഭാവമുള്ള കുട്ടികൾക്ക് കറ്റാർവാഴ പോള കൊണ്ട് നിർമ്മിക്കുന്ന സന്നികായം വിരലിൽ പുരട്ടിക്കൊടുക്കാവുന്നതുമാണ്.

രക്തത്തിലെ ഹീമോഗ്ലോബിൻ കൂട്ടാനും, രക്തശുദ്ധീകരണത്തിനും, ഗർഭാശയ പേശീ ധമനികളെ ഉത്തേജിപ്പിക്കുന്നതിനും കറ്റാർവാഴയ്ക്ക് കഴിവുണ്ട്. യുവതികളിൽ ആർത്തവ വേളയിലുണ്ടാവുന്ന വയറുവേദനയ്ക്ക് കറ്റാർവാഴ ഏറെ ഫലപ്രദമാണെന്നും തെളിഞ്ഞിട്ടുണ്ട്.

കറ്റാർവാഴ പോള നീരിൽ ഉലുവയിട്ട് മൂന്ന് ദിവസം വച്ച് മുളവന്നാൽ വെയിലത്ത് വച്ച് ഉണക്കി പൊടിച്ച് കാരെള്ളിൻ നല്ലെണ്ണയിൽ ചേർത്ത് തേച്ചുകുളിച്ചാൽ മുടി നന്നായി വളരും.

കറ്റാർവാഴ പോളനീർ, തേങ്ങാപ്പാൽ, പശുവിൻ പാൽ തുടങ്ങിയവ കാരെള്ളിൽ നല്ലെണ്ണയിൽ കാച്ചിയരിച്ച എണ്ണ തേച്ചാൽ താരൻ, മുടികൊഴിച്ചിൽ എന്നിവയ്ക്ക് ശമനം ലഭിക്കും. ഇതേ എണ്ണ കാലിനടിയിൽ തേച്ച് കിടന്നാൽ ഏത് നിദ്രാവിഹീനരും താനേ ഉറങ്ങും.

കറ്റാർവാഴ നീരും, പച്ച മഞ്ഞളും കൂട്ടി അരച്ച് കുഴിനഖത്തിൽ നിറച്ചാൽ അസുഖം ഭേദമാകും. ദേഹം പുകച്ചിൽ, എരിച്ചിൽ എന്നിവയ്ക്കും തീപൊള്ളലിനും കറ്റാർവാഴയുടെ നീർ കൊണ്ട് ധാര ചെയ്യാവുന്നതാണ്.

'Aloe vera The Miracle Plant' എന്ന പേരിൽ ആധുനിക ലോകം ഉറ്റുനോക്കുന്ന കറ്റാർവാഴയുടെ പേറ്റന്റിനായി മത്സരം മുറുകുന്നതും നമുക്കു ചുറ്റും തന്നെയാണ്. ഇന്ന് കറ്റാർവാഴ കൊണ്ടുള്ള ഒട്ടേറെ സൗന്ദര്യവർദ്ധക വസ്തുക്കളും തൈലങ്ങളും കമ്പോളങ്ങളിൽ സുലഭമാണ്.

ശിവപ്രസാദ് എസ്. ഷേണായി
ട്രഡിഷണൽ ആയുർവേദ
എം.ഡി സൺസൺ ഹെർബൽ പ്രൊഡക്ട്സ്
ചെയർമാൻ, സൂര്യാ ട്രസ്റ്റ്, പയ്യന്നൂർ 670 307
ഫോൺ: 04985 202177.

സന്ധിവാതരോഗങ്ങളെ ഭയപ്പെടല്ലേ

മനുഷ്യശരീരത്തിലെ സന്ധികളുടെയും മാംസപേശികളുടെയും പ്രവർത്തനങ്ങളെ ബാധിക്കുന്ന വാതരോഗങ്ങളുടെ ചികിത്സാവിഭാഗമാണ് റുമറ്റോളജി. വർഷങ്ങൾക്കു മുമ്പ് തന്നെ അന്താരാഷ്ട്രതലത്തിൽ റൂമറ്റോളജി വികാസം പ്രാപിച്ചു. എങ്കിലും എൺപതുകളുടെ അവസാനത്തോടെയാണ് കേരളത്തിൽ ഈ വിഭാഗം പ്രചാരം നേടുന്നത്. മറ്റ് അനുബന്ധവിഭാഗങ്ങളുമായി ചേർന്ന് പുതിയ ഗവേഷണ പരീക്ഷണങ്ങളിലൂടെ ഇന്ന് റൂമറ്റോളജി രോഗനിർണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിൽ അതിദൂരം മുന്നോട്ടു പോയിരിക്കുന്നു.

സന്ധിവാത രോഗമെന്നാൽ
പ്രധാനമായും മൂന്നുതരം സന്ധിവാതരോഗങ്ങളാണുള്ളത്.
1. രോഗപ്രതിരോധശേഷിയിലുള്ള വ്യതിയാനങ്ങൾ മൂലം സന്ധികളെ ബാധിക്കുന്ന രോഗങ്ങൾ (ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്).
2. പ്രായാധിക്യത്താൽ സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നതിലൂടെയുള്ള രോഗാവസ്ഥ.
3. മാംസപേശികളിലും മറ്റും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങൾ.

ഇതിൽ ആദ്യം പറഞ്ഞത് മനുഷ്യന്റെ രോഗപ്രതിരോധശേഷി ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന ഒരു പ്രത്യേക അവസ്ഥയിൽ ഉണ്ടാകുന്ന രോഗങ്ങളാണ്. അതായത് ജനിതകതകരാറും ജീവിത ചുറ്റുപാടുകളുടെ സ്വാധീനവും നിമിത്തം രോഗ പ്രതിരോധശേഷി ശരീരത്തിനെതിരെ പ്രവർത്തിക്കുകയും അത് സന്ധികളുടെയും മാംസപേശികളുടെയും പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇതിൽ 'റൂമറ്റോയിഡ് ആർത്രൈറ്റിസ് ' ,കുട്ടികളിൽ കാണുന്ന 'ജുവനൈൽ ഇഡിയോപതിക് ആർത്രൈറ്റിസ് 'എന്നിവ സന്ധികളെ ബാധിക്കുമ്പോൾ 'എസ്.എൽ.ഇ.', 'സക്ലിറോഡെർമ', ജോഗ്രൻസ് സിൻഡ്രോം എന്നിവ സന്ധികളെ മാത്രമല്ല വൃക്ക, ചർമ്മം, തലച്ചോറ്, ഞരമ്പ് എന്നിവയെയും ബാധിക്കുന്നു. കൂടുതലും ചെറുപ്പക്കാരിലും പ്രത്യേകിച്ചും സ്ത്രീകളിലാണ് ഈ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ഒരേസമയം ഒന്നിലേറെ സന്ധികളെ ഈ രോഗങ്ങൾ ബാധിക്കാറുണ്ട്.

കാൽമുട്ടുകളിലെ തേയ്മാനം മൂലം ഉണ്ടാകുന്ന രോഗമാണ് 'ഓസ്റ്റിയോ ആർത്രൈറ്റിസ് '. കഴുത്തിലെയും മറ്റും സന്ധികളിലെ തേയ്മാനം സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന രോഗാവസ്ഥയും ഉണ്ടാക്കുന്നു. ഇത് പ്രധാനമായും പ്രായം ചെന്നവരിലാണ് കണ്ടുവരുന്നത്. എന്നാൽ ജോലി, ജീവിതരീതി എന്നിവയുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലും ഈ രോഗാവസ്ഥകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ള രോഗികളിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ക്രമാതീതമാകുകയും അത് സന്ധികളെയും മാംസപേശികളെയും ബാധിക്കുകയും ചെയ്യുന്നു. ഈ രോഗാവസ്ഥയ്ക്ക് 'ഗൗട്ട് ' എന്നാണ് പേര്.

മാംസപേശികളിലും, ലിഗമെന്റുകളിലും ബാധിക്കുന്ന രോഗമാണ് 'ഫൈബോമയാൾജിയ', 'മയോഫേഷ്യൽ പെയിൻസിൻഡ്രോം' എന്നിവ. സന്ധികൾക്കു ചുറ്റുമുള്ള ലിഗമെന്റുകൾ മാംസപേശികൾ, ഞരമ്പുകൾ എന്നിവയെയാണ് ഈ രോഗം ബാധിക്കുന്നത്. ദൈനംദിന ജോലികളുമായി ബന്ധപ്പെട്ടോ, മാനസിക സമ്മർദ്ദം നിമിത്തമോ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം.

രോഗനിർണയം
മറ്റെല്ലാ രോഗികളെയും പോലെതന്നെ റുമറ്റോളജി സംബന്ധമായ ചികിത്സയ്ക്കും രോഗനിർണയം അതീവ പ്രാധാന്യമുള്ളതാണ്.'നേരത്തെ കണ്ടെത്തി ചികിത്സിക്കു' എന്നാണ് സന്ധിവാത രോഗചികിത്സയിലെ ആപ്തവാക്യം. സന്ധികളിലെയും മാംസപേശികളിലെയും കാൽമുട്ടുകളിലെയും കഠിനമായ വേദനതന്നെയാണ് പ്രധാന ലക്ഷണം. അമിതമായ ക്ഷീണം, തൂക്കക്കുറവ്, ഇടവിട്ട് വരുന്ന പനി എന്നിവ സന്ധിവാത രോഗങ്ങളുടെ ലക്ഷണങ്ങളാകാം. രോഗം ഉറപ്പിക്കുന്നതിനായും, തുടർന്ന് ചികിത്സ തീരുമാനിക്കുന്നതിനുമായി രക്തപരിശോധനകളും, എക്സ്‌റേ, എം.ആർ.ഐ, അൾട്രാസൗണ്ട് തുടങ്ങിയ ഉപായങ്ങളും വേണ്ടിവന്നേക്കാം.

ചികിത്സാരീതികൾ
രോഗം സ്ഥിരീകരിച്ചാൽ റൂമറ്റോളജി വിദഗ്ദ്ധന്റെ നിർദേശാനുസരണം മരുന്നുകൾ തുടങ്ങാവുന്നതാണ്. എന്നാൽ നേരത്തെ രോഗനിർണയം നടക്കാതിരിക്കുകയും സ്വയം ചികിത്സയുടെ ഭാഗമായുള്ള വേദന സംഹാരികൾ അമിതമായി ഉപയോഗിക്കുകയും ചെയ്യുന്നത് രോഗികളെ കൂടുതൽ അവശരാക്കുകയും തുടർചികിത്സയെ സങ്കീർണമാക്കുകയും ചെയ്യും. ആദ്യം സൂചിപ്പിച്ച രോഗപ്രതിരോധശേഷി ശരീരത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന രോഗാവസ്ഥ (ഓട്ടോ ഇമ്മ്യൂഡിസീസ്) കൂടുതലും ചെറുപ്പക്കാരിലാണ് കണ്ടുവരുന്നത്. രോഗാരംഭത്തിൽ ഉണ്ടാകുന്ന ചെറിയ വേദനയും വീക്കവും അവഗണിച്ചാൽ അവ ബാധിച്ച സന്ധികളിൽ സ്ഥായിയായി നാശം ഉണ്ടാക്കും. വൃക്ക, ശ്വാസകോശം തുടങ്ങി ഹൃദയത്തെവരെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും.

ഡോക്ടറുടെ നിർദ്ദേശാനുസരണമുള്ള കൃത്യമായ മരുന്നുകളുടെ ഉപയോഗം, ഒട്ടുമിക്ക രോഗാവസ്ഥയിലും ആശ്വാസം നൽകും. വേദന സംഹാരികളുടെ അമിതമായ ഉപയോഗം ഒഴിവാക്കിയുള്ള ചികിത്സാരീതിയാണ് നിലവിലുള്ളത്. മരുന്നുകൾക്ക് അനുബന്ധമായി ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, ഭക്ഷണ പുനഃക്രമീകരണം വ്യായാമം, ഫിസിയോതെറാപ്പി തുടങ്ങിയവയും രോഗികൾക്ക് ആശ്വാസമേകും.

രോഗാവസ്ഥ മനസിലാക്കിക്കഴിഞ്ഞാൽ റുമറ്റോളജി വിദഗ്ദ്ധന്റെ നിർദ്ദേശാനുസരണം ഒട്ടും ഭയപ്പെടാതെ മരുന്നുകൾ ഉപയോഗിക്കുകയും ജീവിതത്തിൽ അച്ചടക്കം പാലിക്കുകയും ചെയ്താൽ എല്ലാ സന്ധിവാത രോഗങ്ങളെയും നിയന്ത്രണത്തിലാക്കാം.

സന്ധിവാതരോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ റുമറ്റോളജിക്ക് പ്രാധാന്യമേറുകയും റുമറ്റോളജി വിഭാഗങ്ങൾക്ക് ഉത്തരവാദിത്വം വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. വിഷാദ് വിശ്വനാഥ്
കൺസൾട്ടന്റ് റുമറ്റോളജിസ്റ്റ് ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റ്
അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് സെന്റർ, തിരുവനന്തപുരം

അർശ്ശസ്സിന് ഹോമിയോ

മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകൾ തടിച്ചു വികസിച്ചു പുറത്തോട്ട് തള്ളിവരുന്ന അവസ്ഥയെയാണ് മൂലക്കുരു അഥവാ  പൈൽസ് എന്നു പറയുന്നത്. അർശ്ശസ്സ് എന്നും ഈ രോഗത്തെ പറയാറുണ്ട്. 

ഹെമറോയ്ഡ്‌സ് എന്നാണ് ഇവയെ മെഡിക്കൽ സയൻസിൽ പരാർശിക്കുന്നത്. സ്ത്രീപുരുഷഭേദമെന്യേ ഏതാണ്ട് 75 ശതമാനത്തോളം പേരിൽ പൈൽസ് കണ്ടുവരുന്നു. ഏതു പ്രായക്കാർക്കും രോഗം വരാമെങ്കിലും പ്രായമേറിയവരിലാണ് പൈൽസ് കൂടുതലായി കാണുന്നത്. സ്ത്രീകളിൽ കൂടുതലായി പൈൽസ് രോഗം കണ്ടുവരുന്നു. മനുഷ്യശരീരത്തിന്റെ ഏറ്റവും കൂടുതൽ സെൻസിറ്റീവായിട്ടുള്ള ഭാഗമാണ് മലദ്വാരം. അതുകൊണ്ടുതന്നെ മലദ്വാരത്തിനകത്ത്ഉണ്ടാകുന്ന അസുഖങ്ങൾക്കും വേദന കൂടുതലായിരിക്കും.

പൈൽസ് അഥവാ അർശ്ശസ്സ് വരാനുള്ള കാരണങ്ങൾ പലതാണ്. മലവിസർജന സമയത്ത് അമിത സമ്മർദ്ദം ചെലുത്തുന്നത് പൈൽസ് ഉണ്ടാകാൻ സാദ്ധ്യത കൂടുന്നു.  മലബന്ധം ഉള്ളവർ തുടക്കത്തിലേ ചികിത്സിച്ചാൽ പൈൽസ് സാദ്ധ്യത കുറയ്ക്കാം.പാരമ്പര്യമായും പൈൽസ് അടുത്ത തലമുറയിലേക്കു വരാം. പൊണ്ണത്തടി ഉള്ളവർക്ക് കാലക്രമേണ അർശ്ശസ്സ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. കൂടുതൽ സമയം ഓഫീസുകളിൽ ഇരിക്കുന്നവർക്കും പൈൽസ് കൂടുതലായി കണ്ടുവരുന്നു.മലാശയത്തിൽ കാണുന്ന ''ഏനൽ കുഷൻ''എന്ന ഭാഗത്തുനിന്നായിരിക്കും പലപ്പോഴും പൈൽസിന്റെ ഉത്ഭവം. മലദ്വാരത്തിനുള്ളിൽ ഉൾചർമ്മത്തിനകത്തായി മൂന്നു കുഷനുകൾ ഉണ്ട്. ശരിയായ വിസർജ്ജനത്തിനും വിസർജ്ജന നിയന്ത്രണത്തിനും ഇവ അത്യാവശ്യമാണ്.  ഏനൽ കുഷൻസിന് മേലുള്ള അമിതമായ ഏതു സമ്മർദ്ദവും അവ വികസിച്ചു വലുതായി പൈൽസ് ആയി പരിണമിക്കാൻ ഇടയുണ്ട്.

രോഗം വരാതിരിക്കാനുള്ള ഏറ്റവും ഉത്തമമായ മാർഗ്ഗംമലം കട്ടിയാകാതെ വിസർജനം നടത്താൻ കഴിയുക എന്നതാണ്. പൈൽസ് രോഗികളിൽ ഫൈബർ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നു. പൈൽസ് രോഗികൾ കോഴിമുട്ട, കോഴി ഇറച്ചി, ചെമ്മീൻ, അയില, ഞണ്ട് തുടങ്ങിയവ ഒഴിവാക്കണം. കൂടുതൽ ഫൈബർ അടങ്ങിയ ഭക്ഷണസാധനങ്ങൾ, ഇലക്കറികൾ എന്നിവ കഴിക്കണം. രോഗലക്ഷണങ്ങൽ കണ്ടുതുടങ്ങിയാൽ ഉടൻതന്നെ ചികിത്സ ആരംഭിക്കുന്നതാണ് ഏറ്റവും നല്ലത്.

പൈൽസിന് നാലു തരം അവസ്ഥകൾ
ഗ്രേഡ് - ഒന്ന്
വിസർജന സമയത്ത് മൂലക്കുരു പുറത്തേക്ക് തള്ളിവരുന്നവയാണ് ഗ്രേഡ് വൺ. മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം മാത്രമാണ് രോഗലക്ഷണം.
ഗ്രേഡ് - രണ്ട്
വിസർജന സമയത്ത് പുറത്തേക്കു തള്ളിവരുന്നവയാണ് ഗ്രേഡ് രണ്ട് വിഭാഗത്തിൽ പെട്ടവ. പക്ഷേ തനിയെ തിരിച്ചുകയറും. രക്തസ്രാവം ഉണ്ടാകാം.
ഗ്രേഡ് - മൂന്ന്
വിസർജന സമയത്ത് പുറത്തേക്ക് തള്ളിവരും. വിരൽകൊണ്ട് അകത്തോട്ട് തള്ളിയാൽ മാത്രമേ തിരിച്ചുപോകുകയുള്ളു. രക്തസ്രാവം, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ ഉണ്ടാകും.
ഗ്രേഡ് - നാല്
പുറത്തേക്ക് തള്ളിയാലും അകത്തേക്കു തിരിച്ചുപോകാത്തവയാണ്ഈ പൈൽസ്. അസഹ്യമായ വേദനയും അനുഭവപ്പെട്ടേക്കാം.
രോഗാരംഭത്തിൽ തന്നെ ചികിത്സിച്ചാൽ മിക്കവർക്കും വളരെഎളുപ്പത്തിൽ തന്നെ ഹോമിയോ മരുന്നുകൊണ്ട് അർശ്ശസ്സ് പൂർണ്ണമായി ഭേദപ്പെടുത്താം.

പ്രോസ്റ്റേറ്റ് വീക്കം; ശസ്ത്രക്രിയയും കാൻസർ സാധ്യതയും ഒഴിവാക്കാം

ഡോ. ടി.എൻ. പരമേശ്വരക്കുറുപ്പ് റിട്ട. ചീഫ് മെഡിക്കൽ 
ഓഫീസർ, 
ഹോമിയോപ്പതി വകുപ്പ്.
ഫോൺ: 9446379528.

പ്രോസ്റ്റേറ്റ് രോഗത്തിന് മൂന്ന് അവസ്ഥയാണുള്ളത്. 1.ബി.പി.എച്ച് (ബിനൈൽ പ്രോസ്റ്റേറ്റ് ഹൈപ്പർ പ്ലാസിയ)2.പ്രോസ്റ്റാറ്റൈറ്റിസ് (അക്യൂട്ട്/ക്രോണിക്)3.പ്രോസ്റ്റേറ്റ് കാൻസർ. ഈ മൂന്ന് അവസ്ഥകളെയും വ്യത്യസ്തമായായ രീതിയിലാണ് ഹോമിയോപ്പതി കൈകാര്യം ചെയ്യുന്നത്.

ഇതിൽ ബി.പി.എച്ച് എന്ന പ്രോസ്റ്റേറ്റ് വീക്കം ശസ്ത്രക്രിയ കൂടാതെ തന്നെ ഹോമിയോപ്പതിയിലൂടെ പരിഹരിക്കാവുന്നതാണ്. രോഗത്തിന്റെ ആരംഭത്തിൽ ഹോമിയോപ്പതി ചികിത്സ ആരംഭിച്ചാൽ ശസ്ത്രക്രിയ ഒഴിവാക്കാവുന്നതാണ്. എന്നാൽ ഹോമിയോചികിത്സ ആരംഭിക്കുന്നതിനു മുമ്പ് പി.എസ്.എ ടെസ്റ്റ് നടത്തി കാൻസറിന് സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുണ്ടാകുന്ന നീർക്കെട്ടും പഴുപ്പുമാണ് പ്രോസ്റ്റേറ്റൈറ്റിസ്. 

പെട്ടന്നുണ്ടാകുന്നതും നീണ്ടു നിൽക്കുന്നതുമായ പ്രോസ്റ്റേറ്റൈറ്റിസുകളുണ്ട്. നീണ്ടു നിൽക്കുന്നവയെ സി.പി.എസ്.എസ് (ക്രോണിക് പെൽവിക് പെയിൻ സിൻഡ്രോം) എന്നും പറയാറുണ്ട്. ബാക്ടീരിയ കാരണമാണ് രോഗമുണ്ടാകുന്നത്. പെട്ടെന്നുണ്ടാകുന്ന പ്രോസ്റ്റേറ്റൈറ്റിസിന് പനിയും കുളിരും നടുവേദനയും മൂത്രത്തോടൊപ്പമുള്ള രക്തം പോക്കും ഉണ്ടാകാം. നീണ്ടു നിൽക്കുന്നതും ആവർത്തിച്ചുണ്ടാകുന്നതുമായ ക്രോണിക് പ്രോസ്റ്റേറ്റൈറ്റിസിനു കാരണവും ബാക്ടീരിയയാണ്. നടുവിനും സന്ധികളിലുമുണ്ടാകുന്ന വേദന, ലിംഗാഗ്രത്തിൽ വേദന, വേദനയോടെയുള്ള സ്ഖലനം എന്നിവയാണ് ലക്ഷണങ്ങൾ.

ഇടവിട്ടിടവിട്ട് മൂത്രമൊഴിക്കാൻ തോന്നുക, എന്നാൽ അളവിൽ കുറച്ചു മാത്രം പോകുക, ഇരുന്ന് മൂത്രമൊഴിക്കാൻ തടസം ഇവയൊക്കെയാണ് ലക്ഷണം. പ്രായമേറും തോറും പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത ഏറുമെന്നതിനാൽ പ്രോസ്റ്റേറ്റ് സംബന്ധമായ അസുഖമുള്ളവർ ആരംഭത്തിൽ തന്നെ ചികിത്സ തേടേണ്ടതാണ്. പ്രോസ്റ്റേറ്റ് വീക്കമുള്ള പുരുഷൻമാർ ശസ്ത്രക്രിയയ്ക്ക് പോകുന്നതിനു മുമ്പ് കുറഞ്ഞത് മൂന്നു മാസമെങ്കിലും ഹോമിയോപ്പതി ചികിത്സ ചെയ്യേണ്ടതുണ്ട്. അതിലൂടെ ശസ്ത്രക്രിയയും കാൻസറിനുള്ള സാധ്യതയും ഒഴിവാക്കാം.

പ്രമേഹം: അറിയേണ്ട ചില കാര്യങ്ങൾ

ഡോ.എസ് .രാധാകൃഷ്ണൻ റിസർച്ചർ ഇൻ 
ഡയബറ്റിസ്
കൺസൾട്ടന്റ് SDPCF
ഫോൺ:9447698513 

പ്രമേഹരോഗമെന്നാൽ എന്ത്, എത്രതരം?
ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുകയും പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് തുലോം കുറഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹരോഗം എന്ന് അറിയപ്പെടുന്നത്.
പ്രമേഹരോഗം പലതരത്തിലുണ്ട്. പ്രധാനമായും രണ്ട് തരമാണുള്ളത്.
1.  ടൈപ്പ് വൺ ഡയബറ്റിസ് (ഈ വിഭാഗത്തിൽ ജന്മനാ തന്നെ ഇൻസുലിൻ ഉത്പാദനം തുലോം കുറയുകയോ ഒട്ടുമേ ഇല്ലാതിരിക്കുകയും ചെയ്യുന്നു).
2.  ടൈപ്പ് ടു ഡയബറ്റിസ് (ഈ വിഭാഗത്തിൽ വരുന്ന രോഗികൾക്ക് പ്രായപൂർത്തിയായതിന് ശേഷം ഇൻസുലിന്റെ ഉത്പാദനം കുറയുകയോ ഇൻസുലിൻ പ്രതിരോധം ശരീരത്തിൽ സംഭവിക്കുകയോ ചെയ്യുന്നു).
രോഗലക്ഷണങ്ങൾ
തുടർച്ചയായ ക്ഷീണം, അമിത വിശപ്പ്, കാരണം ഇല്ലാതെ ശരീരഭാരം കുറയുക തുടങ്ങിയവയാണ് പ്രമേഹ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. അച്ഛനോ അമ്മയ്‌ക്കോ പ്രമേഹരോഗമുണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാദ്ധ്യത കൂടുതലാണ്.

ഇൻസുലിൻ  എന്നാൽ എന്താണ്?
ഇൻസുലിൻ എന്നത് നമ്മുടെ പാൻക്രിയാസ് ആഗ്നേയഗ്രന്ഥി) ഉത്പാദിപ്പിക്കുന്ന, രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നിർത്തുന്ന ഒരു ഹോർമാണാണ്. നമ്മുടെ ശരീരത്തിന് ദിവസം മുഴുവൻ സ്ഥായിയായ അളവിൽ ഗ്ലൂക്കോസ്ആവശ്യമാണ്.  ഈ ഗ്ലൂക്കോസ് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. ഇൻസുലിൻ നമ്മുടെ ശരീരത്തിലെ കോശങ്ങളെക്കൊണ്ട് രക്തത്തിൽ നിന്ന് ഈ ഗ്ലൂക്കോസിനെ വലിച്ചെടുക്കുകയും അതിനെ ഊർജമാക്കി മാറ്റുകയും ചെയ്യുന്നു.

ഇൻസുലിന്  പാർശ്വ  ഫലങ്ങളുണ്ടോ?
മറ്റെല്ലാ മരുന്നുകളെയും പോലെ ഇൻസുലിനും പാർശ്വഫലങ്ങൾ സൃഷ്ടിച്ചേയ്ക്കാം.  കുത്തിവയ്ക്കുന്ന ഇൻസുലിൻശരീരത്തിന് ആവശ്യമുള്ളതിൽ കൂടുതലാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് പോയേക്കാം.
 ഇൻസുലിൻ കുത്തിവയ്ക്കുന്ന സ്ഥലത്തിനു ചുറ്റും ചുവപ്പ് നിറം, തടിപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടായേക്കാം.
ഹൈപ്പോഗ്ലൈസീമിയ എന്നാൽ എന്താണ്?
ഹൈപ്പോഗ്ലൈസീമിയ എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് 70 മില്ലിഗ്രാം/ഡിഎൽ-ൽ കുറവാകുന്ന അവസ്ഥയാണ്. ഭക്ഷണം കഴിക്കാതിരിക്കുക. മരുന്നിന്റെ അളവ് വർദ്ധിക്കുക. 
കഠിനമായി വ്യായാമം ചെയ്യുക തുടങ്ങിയ കാരണങ്ങളാൽ ഇത് സംഭവിക്കാം. 
ഹൈപ്പോഗ്ലൈസീമിയുടെ ലക്ഷണങ്ങൾ വിയർക്കൽ കാഴ്ച മങ്ങൽ, തളർച്ച, തലവേദന, ഹൃദയമിടിപ്പിൽ വർദ്ധന മുതലായവ ഉൾപ്പെടാം.

പ്രമേഹമോ? എങ്കിൽ പ്രാതൽ പ്രധാനം

അനു മാത്യു ഡയറ്റീഷ്യൻ
എസ്.യു.ടി ഹോസ്‌പിറ്റൽ, 
പട്ടം, തിരുവനന്തപുരം
ഫോൺ: 0471 - 4077888 

ആരോഗ്യപൂർണമായ ഭക്ഷണരീതിയുടെ തുടക്കം പ്രാതലിലൂടെയാണ്എന്ന ആശയം 2015ലെ പ്രമേഹദിന സന്ദേശമായി തിരഞ്ഞെടുത്തതിന്റെ പ്രാധാന്യം നാം വേണ്ടതുപോലെ ഉൾക്കൊള്ളേണ്ടതാണ്. കേരളത്തിൽ പ്രമേഹ രോഗികളുടെ എണ്ണം ന്യൂനപക്ഷത്തിൽ നിന്ന്ഭൂരിപക്ഷത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനസംഖ്യയിലെ ഏതാണ്ട് 35 - 40 ലക്ഷത്തോളം പേർ പ്രമേഹരോഗികളാണ്. 2030 ആവുമ്പോൾ ലോകത്തിലെ 5 പ്രമേഹരോഗികളിൽ ഒരാൾ ഇന്ത്യക്കാരനായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. തെറ്റായ ഭക്ഷണരീതികളും ജീവിത ശൈലികൊണ്ടും പിടികൂടുന്ന ഒന്നാണ് പ്രമേഹം.

താളം തെറ്റിയ ഭക്ഷണരീതി, ജീവിത രീതി

കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും ചേർന്നഭക്ഷണ രീതി നമുക്ക് സ്വന്തമായുണ്ടായിരുന്നു. അന്ന് രോഗികളുടെ എണ്ണവും ആശുപത്രികളുടെ എണ്ണവും കുറവായിരുന്നു. സ്വന്തമായി വളർത്തിയെടുത്ത നെല്ലും പച്ചക്കറികളും ഉപയോഗിക്കുന്നതിൽ അഭിമാനിക്കുന്നവരായിരുന്നു നാം.എന്നാൽ, ഇന്ന് വൈകുന്നേരങ്ങളിൽ ഭക്ഷണശാലകളിലെ തിരക്ക് കാണുമ്പോൾ മലയാളി പാചകം ചെയ്യാൻ മറന്നുപോയോ! എന്ന് സംശയിച്ചുപോകും.
ഓരോരുത്തരുടെയും  ഭക്ഷണരീതി  ചിട്ടപ്പെടുത്തേണ്ടത് അവരുടെ പ്രായം, സ്ത്രീ / പുരുഷൻ, ജോലി, ശരീരഘടന, പ്രത്യേക ശരീര അവസ്ഥ എന്നിവയൊക്കെ അടിസ്ഥാനമാക്കി വേണം എന്ന ശാസ്ത്രതത്വം നാം മറന്നുപോവരുത്.

പ്രമേഹവും ഭക്ഷണ നിയന്ത്രണവും

പ്രമേഹരോഗികൾക്ക് പൊതുസമൂഹത്തിൽ നിന്ന് എപ്പോഴും ലഭിക്കുന്ന ഒരു ഉപദേശമാണ് 'ഒന്നും കഴിക്കരുത്, ഷുഗർ കൂടും'! നല്ല ഭക്ഷണം ഒന്നും കഴിക്കാൻ സാധിക്കാത്ത ഒരാൾ എന്ന സഹതാപത്തോടെയാണ് മിക്കവരും പ്രമേഹരോഗികളെ സമീപിക്കുന്നത്.
ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. പ്രമേഹ രോഗികളുടെ ഭക്ഷണരീതി ഒരിക്കലും നല്ല ഭക്ഷണങ്ങൾ ഒഴിവാക്കിയുള്ളതല്ല. മറിച്ച് ശരീരത്തിനാവശ്യമായ വിവിധ ഭക്ഷ്യ പോഷക ഘടകങ്ങൾ ശരിയായ രീതിയിൽ തിരഞ്ഞെടുത്ത്, കൃത്യമായ അളവിൽ, കൃത്യമായ ഇടവേളകളിൽ കഴിക്കുന്നതാണ്. ഇത് എല്ലാവർക്കും പ്രാവർത്തികമാക്കാവുന്ന ആരോഗ്യപൂർണമായ ഭക്ഷണരീതിയാണ്. അതായത് കഴിക്കുന്ന ഭക്ഷണം പോഷകസമ്പുഷ്ടവും, കൊഴുപ്പും അമിത കലോറിയും കുറഞ്ഞതും ആയിരിക്കും. പ്രമേഹരോഗിയെ സംബന്ധിച്ച് മൂന്ന് കാര്യങ്ങൾ വളരെ പ്രധാനമാണ്.

എന്ത് കഴിക്കണം?എത്ര അളവിൽ  കഴിക്കണം?എപ്പോൾ കഴിക്കണം?

പ്രമേഹരോഗികൾ ശരീരഭാരം കുറഞ്ഞവർ ആണെങ്കിൽ കൂടുതൽ ഊർജം അടങ്ങിയ ഭക്ഷണവും അമിതവണ്ണമുള്ളവർ ആണെങ്കിൽ കുറഞ്ഞ ഊർജം അടങ്ങിയ ഭക്ഷണരീതിയും സ്വീകരിക്കേണ്ടതാണ്. പ്രായവും, കായികാദ്ധ്വാനവും അനുബന്ധരോഗങ്ങളും ഭക്ഷണരീതി ചിട്ടപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളാണ്.

പ്രാതൽ പ്രധാനം

ആരോഗ്യപരമായ തുടക്കം പ്രാതലിലൂടെ എന്ന 2015 - പ്രമേഹ ദിനസന്ദേശം, രോഗങ്ങളെ അകറ്റിനിർത്തി ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പാലിക്കാവുന്ന ഭക്ഷണരീതിയാണ്.
ബ്രേക്ക്ഫാസ്റ്റ് -ബ്രേക്ക് ഫുഡ് എന്നാണല്ലോ ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ''പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം പ്രദാനം ചെയ്യുന്നത്, ഊർജസ്വലമായ ഒരു ദിനം മാത്രമല്ല, ആരോഗ്യപരമായ ഒരു തുടക്കം കൂടിയാണ്.'
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ, രാവിലെ എന്തെങ്കിലും വിശപ്പുമാറ്റാൻ കഴിക്കുക എന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്, പലപ്പോഴും ഒഴിവാക്കുകയും ചെയ്യുന്നു.എന്നാൽ ഒരു ദിവസം ഓരോ നേരത്തെ ഭക്ഷണവും അതിന്റേതായ പ്രാധാന്യം അർഹിക്കുന്നു. പ്രത്യേകിച്ചും പ്രാതൽ.
പ്രമേഹരോഗികളെ സംബന്ധിച്ച് പ്രാതൽ ഏറെ നിർണായകയമായ ഒരു ഭക്ഷണമാണ്. ഇൻസുലിൻ എടുക്കുന്ന പല പ്രമേഹ രോഗികളും - ഹൈപ്പോഗ്ളൈസീമിയഅഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്ന് പോവുന്ന അവസ്ഥ നേരിടാറുണ്ട്. ശരിയായ സമയത്ത്, ശരിയായ രീതിയിലുള്ള  പ്രാതൽ കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമായിക്കൊണ്ടുപോകാൻ സാധിക്കും.
ബ്രേക്ക് ഫാസ്റ്റ് എപ്പോഴും എട്ടു മണിക്ക് മുൻപ് തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.അതിൽത്തന്നെ ഭക്ഷ്യസാധനങ്ങൾ തിരഞ്ഞെടുക്കുന്നതും പാചകം ചെയ്യുന്ന രീതിയും പ്രധാനമാണ്.
പ്രമേഹരോഗിയുടെ പ്രാതൽ പ്ളേറ്റിനെ മൂന്നായി തരംതിരിച്ച് അതിൽ എന്തെല്ലാം ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുത്താം എന്ന് നോക്കാം.
മൂന്നിൽ ഒരു ഭാഗം പ്രധാന ഊർജസ്രോതസായ അന്നജവും , ഒരു ഭാഗം മാംസ്യം, മത്സ്യം, മുട്ട, മാംസം, പാൽ, പരിപ്പ്, പയറുവർഗങ്ങൾ എന്നിവയും. അവസാനഭാഗം പച്ചക്കറികളും എടുക്കാം.
അന്നജം എപ്പോഴും മുഴുധാന്യങ്ങളും, തവിട് ഉള്ളതും, നാരുകൾ നിറഞ്ഞതും ആയിരിക്കണം. തവിടുള്ള അരി, ഗോതമ്പ്, റാഗി, ഓട്സ് എന്നിവ ഉത്തമ ധാന്യങ്ങളാണ്.
മാംസ്യത്തിന്റെകാര്യത്തിൽ വളരെ ശ്രദ്ധ വേണം. ശരീര കോശങ്ങളുടെ നിലനില്പിനും, ശാരീരിക പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാനും പ്രോട്ടീൻ വളരെ അത്യാവശ്യമാണ്. പ്രോട്ടീൻ ബ്രേക്ക് ഫാസ്റ്റിൽ ശരിയായ അളവിൽ ലഭിച്ചാൽ ദിവസം മുഴുവൻ ശരീര ക്ഷീണം അനുഭവപ്പെടാതിരിക്കാനും അതോടൊപ്പം തന്നെ ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിക്കണം എന്ന തോന്നൽ ഒഴിവാക്കാനും സഹായിക്കും.
മുട്ടയുടെ വെള്ള, ചെറു മത്സ്യങ്ങൾ,തൊലിയും കൊഴുപ്പും നീക്കം ചെയ്ത മാംസം, പാട മാറ്റിയ പാൽ, തോടോടുകൂടിയ പയർ, പരിപ്പ് വർഗങ്ങൾ എന്നിവ പ്രമേഹ രോഗികൾക്ക് ഉൾപ്പെടുത്താവുന്നതാണ്.
നാരുകളാൽ സമ്പുഷ്ടമായ പച്ചക്കറികൾ, പച്ചയ്ക്ക് അരിഞ്ഞ പച്ചക്കറികൾ, ഇലക്കറികൾ എന്നിവ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും പ്രദാനം ചെയ്യുന്നു. പ്രമേഹരോഗികളുടെ വിശപ്പ് ഒരു പരിധിവരെ തടയുന്നതിനും വയറ് നിറഞ്ഞ പ്രതീതി തോന്നുന്നതിനും ഗ്രീൻ സലാഡ് വഹിക്കുന്ന പങ്ക് ചെറുതല്ല.

ജീവിത രീതി - വ്യായാമം

ഭക്ഷണരീതിക്കൊപ്പം ജീവിതരീതിയിലെ മാറ്റവും പ്രമേഹരോഗത്തിന് കാരണമാണ്. കേരള ജനത അദ്ധ്വാനശീലരും കർഷകരും ആയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ കായികാദ്ധ്വാനം കുറഞ്ഞ ജോലികൾ ആണ് ഇന്ന് എല്ലാവരും ചെയ്യുന്നത്. ഏറെ സമയവും ഇരുന്നുകൊണ്ടുള്ള ഓഫീസ് ജോലികൾ ഇതിനുദാഹരണമാണ്. നാം ഇരിക്കുന്ന കസേര തന്നെ നമ്മെ കൊല്ലുന്നു - എന്ന അവസ്ഥയിലേക്ക് നാം പോവുന്നു.
പക്ഷേ,  ദിവസത്തിൽ 30 മിനിട്ട് എങ്കിലും വ്യായാമത്തിനായി ചെലവിടാൻ നാം തയ്യാറായാൽ രോഗങ്ങളെ നമുക്ക് ദൂരെ നിർത്താൻ സാധിക്കും. എത്രനേരം ചെയ്യുന്നു, എന്നതിനേക്കാൾ, അത് നമ്മുടെ ദിനചര്യയുടെ ഭാഗമായി, സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ചിട്ടയായ ഭക്ഷണരീതിയും പതിവായ വ്യായാമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രണവിധേയമായി ഒരു നല്ലസുഹൃത്തിനെപ്പോലെ ജീവിതത്തിൽ കൊണ്ടുപോകാൻ സാധിക്കും.

എന്താണ് പി സി ഒ ഡി

ഡോ. പി എന്‍ കരംചന്ദ്

ആദ്യമെ പറയട്ടെ, പിസിഒഡി പല രോഗാവസ്ഥകളുടെ കൂട്ടായ്മയാണ് (Syndrome). സ്ത്രീജന്യ രോഗമായാണ് (Gyaenacological disease) ഈ അവസ്ഥയെ കാണുന്നതെങ്കിലും, യഥാര്‍ഥത്തില്‍ ഇത് അന്തഃസ്രവ ഗ്രന്ഥികള്‍ക്ക് ഉണ്ടാവുന്ന അസന്തുലിതാവസ്ഥ (Endocrinal  Disorder) യാണ്. (ഒരു ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍നിലയില്‍ ഉണ്ടാവുന്ന മാറ്റം മറ്റു ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കും). എന്തെന്നാല്‍ ഹോര്‍മോണ്‍നിലകളില്‍ പരസ്പര പൂരകമായ (Feed back mechanism) ബന്ധം നമുക്ക് കാണാം.
അതുപോലെ ഇതിലുണ്ടാവുന്ന മാറ്റങ്ങള്‍ മറ്റ് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ വ്യത്യസ്തവും വിപുലവുമാകും. ആയതിനാല്‍ ഇനി നമുക്ക് - എന്താണ്  PCOD  എന്നു നോക്കാം.തലച്ചോറിനുള്ളില്‍ സ്ഥിതിചെയ്യുന്ന പിറ്റൂറ്ററി ഗ്രന്ഥി ഉല്‍പ്പാദിപ്പിക്കുന്ന ഫോളിക്കുലാര്‍ സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍, ലൂട്ടിനൈസിങ്  ഹോര്‍മോണ്‍ എന്നീ രണ്ട്ഹോര്‍മോണുകളാണ് ഒരു സ്ത്രീയുടെ പ്രത്യുല്‍പ്പാദനപരമായ (അണ്ഡാശയത്തിന്റെയും ഗര്‍ഭപാത്രത്തിന്റെയും) ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാനമായത്. ഇതില്‍ FSHന്റെ ഉത്തേജനത്താല്‍ ഈസ്ട്രജന്‍ എന്ന ഹോര്‍മോണും, ലൂട്ടിനൈസിങ് ഹോര്‍മോണിന്റെ ഉത്തേജനത്താല്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണും സന്തുലിതമായ തോതില്‍ അവയുടെ ധര്‍മം നിര്‍വഹിക്കുമ്പോഴാണ് അണ്ഡാശയത്തില്‍നിന്ന് അണ്ഡം പുറത്തുവരുന്നത്. ഇതിനെയാണ് ഓവുലേഷന്‍ എന്നുപറയുന്നത്. ഇതിനെത്തുടര്‍ന്നാണ് ആര്‍ത്തവം/ഗര്‍ഭധാരണം നടക്കുന്നതും. ഇതെല്ലാം ശരീരത്തിന്റെ അവസ്ഥകളനുസരിച്ച് മാറിക്കൊണ്ടിരിക്കും.
ഈ രീതിയിലുള്ള അവസ്ഥാവിശേഷങ്ങള്‍ സാധ്യമാവുന്നത് ഫീഡ്ബാക്ക് മെക്കാനിസം (Feed back mechanism) എന്ന സിഗ്നലിങ് സംവിധാനത്തിലൂടെയാണ്. പല കാരണങ്ങളാല്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ ഈയൊരു അവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുമ്പോഴാണ് രോഗാവസ്ഥകള്‍ ഉണ്ടാവുന്നത്.
ഇവിടെ ടൈപ്പ്-2 പ്രമേഹത്തില്‍ ഇന്‍സുലിന്റെ പ്രതിരോധം സംഭവിക്കുന്നതുപോലത്തന്നെ ഈസ്ട്രജന്‍ ഹോര്‍മോണിന് പ്രതിരോധം ഉണ്ടാവുന്നു. ആയതിനാല്‍ ആവശ്യത്തിന് ഈസ്ട്രജന്‍ ഉണ്ടെങ്കിലും അതിന് വേണ്ടുംവിധം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതിന്റെ ഫലമായി കൂടുതല്‍ ഈസ്ട്രജന്‍ ഉണ്ടാവുന്നു.; പക്ഷെ പ്രവര്‍ത്തനക്ഷമതയില്ല. അതോടൊപ്പം ഘഒ ഹോര്‍മോണിന്റെ ഉത്തേജനഫലമായി കൂടുതല്‍ ആന്‍ഡ്രൊജന്‍ ഹോര്‍മോണുകള്‍, പ്രത്യേകിച്ചും പുരുഷഹോര്‍മോണ്‍ എന്നു വിളിക്കുന്ന ടെസ്റ്റൊസ്റ്റെറോണ്‍ എന്ന ഹോര്‍മോണുകള്‍ സ്ത്രീശരീരത്തില്‍ കൂടുന്നു. (സാധാരണഗതിയില്‍ ഈസ്ട്രജനും പ്രൊജസ്ട്രോണും സ്ത്രീകളില്‍ കൂടുതലായും ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണുകള്‍ കുറഞ്ഞ അളവിലുമാണ് കാണപ്പെടുന്നത്. (പുരുഷന്മാരില്‍ നേരെ മറിച്ചും).
ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയും പ്രൊജസ്ട്രോണിന്റെ അളവിലുള്ള കുറവും കൂട്ടത്തില്‍ പുരുഷഹോര്‍മോണായ ടെസ്റ്റൊസ്റ്റെറോണ്‍ കൂടിയ അളവിലും കാണാം.അത് അണ്ഡാശയത്തിന്റെയും അണ്ഡത്തിന്റെയും വളര്‍ച്ചയെ സാരമായി ബാധിക്കുന്നു. സാധാരണഗതിയില്‍ കൃത്യമായ കാലയളവില്‍ അടയിരുന്ന മുട്ട പാകമായി പൊട്ടി, കോഴിക്കുഞ്ഞ് പുറത്തുവരുന്നപോലെ വളര്‍ച്ചയെത്തിയ അണ്ഡം പുറത്തുവരുന്നു. ഇതിനെയാണ് നാം ഓവുലേഷന്‍&ൃെൂൗീ;എന്നുപറയുന്നത്. ശാരീരിക ബന്ധപ്പെടലിനുശേഷം ഗര്‍ഭധാരണം നടക്കുകയോ- അതൊന്നും സാധ്യമായില്ലെങ്കില്‍ ആര്‍ത്തവമായി ഇതിനെ ശരീരം പുറന്തള്ളുന്നു. എന്നാല്‍ ഈ രോഗാവസ്ഥയില്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മ/പ്രൊജസ്ട്രോണിന്റെ കുറവുമൂലം അണ്ഡത്തിന് പൂര്‍ണവളര്‍ച്ചയിലെത്താനോ അണ്ഡാശയം പൊട്ടി പുറത്തുവരാനോ സാധിക്കാതെ അണ്ഡാശയത്തില്‍ത്തന്നെ നിന്നുപോവുന്നു. ഇങ്ങിനെ പൊട്ടാത്ത അണ്ഡങ്ങള്‍ വെള്ളക്കുമിളകള്‍പോലെ അണ്ഡാശയത്തില്‍ കാണപ്പെടുന്നു. ഇതിനെയാണ് സിസ്റ്റുകള്‍  അഥവാ അണ്ഡാശയമുഴകള്‍ (PCOD/PCOS) എന്നു വിളിക്കുന്നത്. ഇതിനോടൊപ്പം പ്രതിരോധശക്തിയിലും മാറ്റംവരുന്നതിനാല്‍ ഇങ്ങിനെയുള്ളവരില്‍ ജഇഛഉ യോടൊപ്പം ഇന്‍സുലിന്‍ പ്രതിരോധ ഡയബറ്റിസ് (ഠ്യുലകക ഡയബറ്റിസ്), ഉയര്‍ന്ന കൊളസ്ട്രോള്‍ നില, തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ അനുബന്ധരോഗങ്ങളും ചിലരില്‍ കൂട്ടായിട്ടുണ്ടാവാം.
ലക്ഷണങ്ങള്‍ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥയിലുള്ള ഏറ്റക്കുറച്ചിലുകള്‍, സിസ്റ്റുകളുടെ വലുപ്പം, എണ്ണം, സ്ഥാനം എന്നിവ ഓരോ രോഗിയിലും വ്യത്യസ്തമായതിനാല്‍ രോഗലക്ഷണങ്ങളും തികച്ചും വ്യത്യസ്തവും, വ്യക്തിയധിഷ്ഠിതവുമാകും. രോഗലക്ഷണങ്ങള്‍ എന്ന് നാം കരുതുന്നവ ഉണ്ടെന്നുകരുതി അത് PCOD ആവണമെന്നുമില്ല.
ടെസ്റ്റൊസ്റ്റെറോണ്‍ ഹോര്‍മോണിന്റെ അമിതപ്രവര്‍ത്തനംമൂലം മുഖക്കുരു , താടിയിലോ, മേല്‍ച്ചുണ്ടിന്റെ ഭാഗങ്ങളിലോ, നെഞ്ചിലോ, അടിവയറ്റിലോ, അമിതമായ രോമവളര്‍ച്ച എന്നീ രീതിയിലാവാം രോഗലക്ഷണങ്ങള്‍ ചിലരില്‍ പ്രത്യക്ഷപ്പെടുന്നത്.
ചിലരില്‍ അമിതമായി തലമുടി കൊഴിച്ചില്‍ (Male pattern baldness), താരന്‍ (dandreff) എന്നതാവാം പരാതി. Testosteron ഹോര്‍മോണിന്റെ മറ്റൊരു വകഭേദമായ ഡൈഹൈഡ്രോ ടെസ്റ്റൊസ്റ്റെറോണ്‍ തലമുടിയുടെ വേരില്‍ അമിതമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി രക്തക്കുഴലിലൂടെ തലമുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നില്ല. സ്വാഭാവികമായും തലമുടി കൊഴിച്ചിലാവാം ഫലം. മറ്റു ചിലര്‍ക്ക് തൊലിപ്പുറത്തുണ്ടാവുന്ന കറുത്തപാടാണ് പ്രശ്നം. പ്രത്യേകിച്ചും കഴുത്തിനുചുറ്റും, കൈയുടെ പിറകുവശം, കൈമടക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. ഇതൊന്നുംതന്നെ നമ്മള്‍ കാര്യമാക്കണമെന്നില്ല.
ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളായിട്ട്:-ക്രമരഹിതമോ താമസിച്ചുണ്ടാവുന്നതോ ആയ ആര്‍ത്തവം, വേദന- ആര്‍ത്തവത്തോടനുബന്ധമായി ശരീരവേദന, ചെറിയ പനിപോലെ, ഓക്കാനം-ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ കാണാം. മറ്റു ചിലരില്‍ ആര്‍ത്തവമില്ലായ്മ/അമിതമായ ആര്‍ത്തവം, വര്‍ഷത്തില്‍ 7-9ല്‍ താഴെമാത്രമുള്ള ആര്‍ത്തവം തുടങ്ങി തികച്ചും ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ മാത്രമായിട്ടാവും ഡോക്ടറെ കാണുന്നത്. വിവാഹാനന്തരം മാസക്കുളി ഉണ്ടെങ്കിലും ഗര്‍ഭധാരണം നടക്കുന്നില്ല എന്ന പരാതിയുമായി വന്ധ്യതാചികിത്സക്ക് എത്തുന്ന ചിലരില്‍ PCOD ഒരു പ്രധാന കാരണമായി കണ്ടുവരുന്നു. ഇവിടെ ഓവുലേഷന്‍ നടക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം.
മധ്യവയസ്കരില്‍ അമിതഭാരം-അമിതവണ്ണം, ശാരീരിക അധ്വാനം ചെയ്തിട്ടും ശരീരം ചീര്‍ത്തുവരുന്നു  എന്നൊരു തോന്നല്‍, ഉയര്‍ന്ന രക്തസമ്മര്‍ദം  ഉയര്‍ന്ന അളവിലുള്ള കൊളസ്ട്രോള്‍ നില, തൈറോയ്ഡിന്റെ പ്രശ്നങ്ങള്‍ , ഉയര്‍ന്ന അളവിലുള്ള രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയ പ്രശ്നങ്ങളും അനുബന്ധമായി കാണാറുണ്ട്.
രോഗനിര്‍ണയംമേല്‍പ്പറഞ്ഞ രോഗലക്ഷണത്തോടൊപ്പം രക്തത്തിലുള്ള  FSH, LH, Protactin, Testesteron, Estrogen (Estradiol-2)  തുടങ്ങിയ ഹോര്‍മോണ്‍ നിലകളുടെ അളവ്, ഗര്‍ഭപാത്രത്തിന്റെയും അണ്ഡാശയത്തിന്റെയും അള്‍ട്രാസൗണ്ട് (ഡഹേൃമ െീൗിറ) സ്കാനിങ്, ഇതോടൊപ്പം ഠ3/ ഠ4 / ഠടഒ, അങഅ / അഠജഛ, ഒയഅ1ഇ, ടഒആഏ തുടങ്ങിയ രക്തപരിശോധനകളിലൂടെയും, മറ്റ് രോഗനിര്‍ണയ ഉപാധികളിലൂടെയും നമുക്ക് ഈ രോഗം നേരത്തെത്തന്നെ കണ്ടെത്താം.പ്രതിരോധം ജീവിതശൈലി പുനക്രമീകരണമാണ് ആദ്യമായി ചെയ്യേണ്ടത്. അതായത്, അമിത കൊഴുപ്പ്, മധുരപലഹാരങ്ങള്‍ നിയന്ത്രിക്കുക. എന്തെന്നാല്‍ ഇതിലൂടെ ലഭിക്കുന്ന അമിത ഊര്‍ജം കൊളസ്ട്രോള്‍ അളവ് കൂട്ടുകയും, അതിന്‍പടി നാം കൂടുതല്‍ ഈസ്ട്രജന്‍ പ്രതിരോധത്തില്‍ ആവുകയും, ഇതേത്തുടര്‍ന്ന് മറ്റ് ഹോര്‍മോണ്‍ നിലകളിലും മാറ്റമുണ്ടാവുന്നു. ഇത് മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ക്ക് കാരണമാവുന്നു.
ഹോമിയോ ചികിത്സഒരു വ്യക്തിയുടെ മാനസികവും ശാരീരികവും ജൈവരാസപരമായ പ്രത്യേകതകള്‍ പരിഗണിച്ചും, രോഗത്തിന്റെ പ്രത്യേക അവസ്ഥകള്‍ പരിഗണിച്ചുള്ള ഒരു ഹോളിസ്റ്റിക് ചികിത്സ (ഒീഹശെശേര ഠൃലമോലിേ) ആണ് ഹോമിയോപ്പതി ചികിത്സാശാസ്ത്രം വിഭാവനംചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു രോഗിക്ക് നല്‍കുന്ന മരുന്നായിരിക്കില്ല മറ്റൊരു രോഗിക്ക് നല്‍കുന്നത്. എന്നിരിക്കിലും പൊതുവെ തൂജ, സെപ്പിയ, ലാക്കെസിസ്, കോണിയംമാക്ക് , ഗ്രാഫൈറ്റിസ്, സൈലീഷ്യ, പള്‍സാറ്റില, എപ്പിസ്മെല്‍ , ഐഡം , ഓറംമ്യൂര്‍ നട്ടോറിക്കം , പ്ലാറ്റിന, കോളൊസിന്ത് തുടങ്ങിയ മരുന്നുകള്‍ കൂടുതല്‍ പേരില്‍ സ്വീകാര്യമായി കണ്ടുവരുന്നു.
(ചോറ്റാനിക്കര ഡോ. പടിയാര്‍ മെമ്മോറിയല്‍ ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം മേധാവിയാണ് ലേഖകന്‍)

പ്രമേഹദിന ചിന്തകള്‍

ഡോ. ഉഷ കെ

പുതുമന അമിതമായി മൂത്രം ഒഴിഞ്ഞുപോകുക എന്നാണ് "പ്രമേഹം' എന്ന വാക്കിന്റെ അര്‍ഥം (പ്രകര്‍ഷേണ മേഹതി). ആയുര്‍വേദ സിദ്ധാന്തങ്ങള്‍ അനുസരിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തുന്നത് കഫം, പിത്തം, വാതം എന്നീ മൂന്നു ദോഷങ്ങളാണ്. ശരീരത്തിനുള്ളിലെ ഊര്‍ജദായക പ്രക്രിയായ ഉപചയത്തിന് കാരണം കഫവും ഊര്‍ജവിഘടനപ്രക്രിയയായ അപചയത്തിനു കാരണം പിത്തവുമാണ്. ഇവയെ നിയന്ത്രിക്കുന്ന ശക്തിയാണ് വാതം. ഊര്‍ജോല്‍പ്പാദക ശക്തികളായി പ്രവര്‍ത്തിക്കുന്നത് രസം (Body Fluid) രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം (Reproductive tissue) എന്നീ കലകള്‍ അഥവാ സപ്തധാതുക്കളാണ്.
ശരീരത്തിനുള്ളില്‍ അഗ്നി (Biofire) എന്നൊന്നുണ്ട്. എല്ലാ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദി അഗ്നിയാണ്. ഓരോ ധാതുവും അടുത്ത ധാതുവായി പരിണമിക്കുന്നത് ഓരോ ധാതുവിലുമുള്ള അഗ്നികാരണമാണ്. അഗ്നിക്ക് വളരെയേറെ ശക്തികുറഞ്ഞ രോഗമാണ് പ്രമേഹം. അതുകൊണ്ടുതന്നെ മൂന്നു ദോഷങ്ങള്‍ക്കും ഏഴു ധാതുക്കള്‍ക്കും തകരാര്‍ സംഭവിക്കുന്നതും മൂത്രാശയം, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുന്നതും ദീര്‍ഘനാള്‍ വിഷമിപ്പിക്കുന്നതും അനുബന്ധരോഗങ്ങള്‍ക്ക് കാരണമാവുന്നതുമായ പ്രമേഹത്തെ മഹാരോഗമായി ആയുര്‍വേദം കണക്കാക്കുന്നു. കഫവും മേദസ്സുമാണ് ഏറ്റവും വര്‍ധിക്കുന്നതും രോഗലക്ഷണങ്ങളെ വര്‍ധിപ്പിക്കുന്നതും.
രോഗകാരണങ്ങള്‍ പ്രധാനമായും പാരമ്പ്യരവും തെറ്റായ ജീവിതരീതികളുമാണ്. ആയിരക്കണക്കിന് വര്‍ഷം മുമ്പുതന്നെ ആയുര്‍വേദാചാര്യന്മാര്‍ പാരമ്പര്യഘടകത്തെ തിരിച്ചറിഞ്ഞിരുന്നു. പ്രമേഹമുള്ള അച്ഛനില്‍നിന്നു ജനിച്ച ആളിനുണ്ടാകുന്ന പ്രമേഹവും അച്ഛനമ്മമാര്‍ക്കോ അവരുടെ പാരമ്പര്യത്തിലുള്ളവര്‍ക്കോ പ്രമേഹമുണ്ടെങ്കില്‍ അടുത്ത തലമുറയില്‍പ്പെട്ട ആളിനുണ്ടാകുന്ന പ്രമേഹവും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തതാകും. മധുരപദാര്‍ഥങ്ങളുടെ അമിതോപയോഗം, ഉപ്പ്, പുളി, ഇവ കൂടുതല്‍ ഉപയോഗിക്കുക. കൊഴുപ്പുകൂടിയതും ദ്രവാംശം അധികമുള്ളതുമായ ആഹാരത്തിന്റെ കൂടുതല്‍ ഉപയോഗം, പാല്, പാലുല്‍പ്പന്നങ്ങള്‍, പുതിയ ധാന്യങ്ങള്‍, മത്സ്യമാംസങ്ങള്‍ എന്നിവയുടെ സ്ഥിരമായ ഉപയോഗം, സമയബന്ധിതമല്ലാത്ത ആഹാരരീതി, ലഹരിവസ്തുക്കളുടെ ഉപയോഗം, ഉദാസീനമായ ജീവിതരീതി, പകലുറക്കമോ അമിതമായ ഉറക്കമോ, വ്യായാമക്കുറവ്, അമിതമായ ലൈംഗിക പ്രവൃത്തികള്‍, മാനസികവിക്ഷോഭങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ജീവിതരീതികൊണ്ടുള്ളവയായി കണക്കാക്കാം. ഇവയെല്ലാം കഫത്തിനെയും മേദസ്സിനെയും ദുഷിപ്പിക്കുകയും ഉപാപചയപ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കുകയും ശരീരത്തിനുള്ളില്‍ മാലിന്യം അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ മാലിന്യങ്ങളാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ അധികമൂത്രത്തിനും അധികവിയര്‍പ്പിനും ശരീരദുര്‍ഗന്ധത്തിനും കാരണമാകുന്നത്.
അധികമായ വിയര്‍പ്പ്, ശരീരദുര്‍ഗന്ധം, അവയവങ്ങള്‍ക്ക് ബലക്കുറവ്, കൂടുതല്‍ വിശ്രമിക്കണമെന്നുള്ള ആഗ്രഹം, ദേഹം മെലിയുക, ചുമ, ശ്വാസംമുട്ടല്‍, കണ്ണിലും നാവിലും ചെവിയിലും എന്തോ പുരണ്ടിരിക്കുന്നു എന്ന തോന്നല്‍, തരിപ്പ്, വേദന, വായയും തൊണ്ടയും വരളുക, വായ്ക്കുള്ളില്‍ മധുരരസം തോന്നുക, തണുപ്പിനോട് കൂടുതല്‍ ആഗ്രഹം, കൈത്തലങ്ങളിലും കാല്‍പ്പാദത്തിലും ചുട്ടുനീറ്റല്‍, മൂത്രനാളിയിലും, വൃഷണത്തിലും വേദനയും പുകച്ചിലും നീറ്റലും. ഈ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ പ്രമേഹരോഗമുണ്ടാകാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. ഈ ലക്ഷണങ്ങള്‍ പ്രമേഹരോഗിയില്‍ തുടര്‍ന്നും കാണാറുണ്ട്.
പ്രമേഹ ചികിത്സ:-എല്ലാ പ്രമേഹരോഗിക്കും ഒരേ ചികിത്സയല്ല ആയുര്‍വേദം നിര്‍ദേശിക്കുന്നത്. 20 തരം പ്രമേഹമുണ്ട്.രോഗത്തിന്റെ ആദ്യാവസ്ഥയി കഫവും മേദസ്സും ദുഷിക്കുകയും പിന്നീട് പിത്തവും രക്തവും ദുഷിക്കുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥയും ചികിത്സിച്ചു ഭേദമാക്കാം. കഫവും പിത്തവും അുനുബന്ധമായിരുന്നുകൊണ്ട് വാതം ദുഷിക്കുകയും വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ചികിത്സ ക്ലേശകരമാകുന്നു. ജീവിതാവസാനംവരെ ചികിത്സ തുടരേണ്ടിവരുന്നു. പ്രമേഹചികിത്സയുടെ മുഖ്യഘടകമാണ് ശരിയായ ആഹാരക്രമം. പലരും രോഗത്തെ ഭയന്ന് പല ആഹാരപദാര്‍ഥങ്ങളും തീര്‍ത്തും ഉപേക്ഷിക്കുന്നു. ഇതിന്റെ ആവശ്യമില്ല. മലര്‍ക്കഞ്ഞി, ലഘുവായ ആഹാരപദാര്‍ഥങ്ങള്‍, എണ്ണയോ നെയ്യോ അധികം ചേര്‍ക്കാത്ത വിഭവങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പാവയ്ക്ക, വഴുതനങ്ങ, കോവയ്ക്ക, ചക്ക, വെണ്ടയ്ക്ക, പപ്പായ, വാഴയ്ക്ക, തക്കളി, മുരിങ്ങക്ക, അമരപ്പയര്‍, ഉള്ളി, വെളുത്തുള്ളി, ഇലവര്‍ഗങ്ങള്‍ ഇവ ധാരാളമായി ഉപയോഗിക്കാം. ശീതളപാനീയങ്ങള്‍, മദ്യം, കപ്പ, ഈന്തപ്പഴം തുടങ്ങിയവ ഒഴിവാക്കുക. ധാന്യങ്ങള്‍ ഉപേക്ഷിക്കേണ്ടതേയില്ല. അരി, ഗോതമ്പ്, റാഗി, യവം ഇവ ആവശ്യാനുസരണം ഉപയോഗിക്കണം. ഗോതമ്പും യവവും അരിയെ അപേക്ഷിച്ച് കൂടുതല്‍ ഹിതകരമാണ്. ശരീരധാതുക്കള്‍ക്ക് ഉറപ്പുനല്‍കുന്നതിനും മലബന്ധം ഇല്ലാതാക്കാനും മേദസ്സിനെ കുറയ്ക്കാനും അമിതമായ മൂത്രപ്രവര്‍ത്തനത്തെ കുറയ്ക്കാനും യവത്തിനും ഗോതമ്പിനും കഴിയുന്നു. ഇവ സാവധാനത്തിലേ പചനശേഷം ഗ്ലൂക്കോസായി മാറുന്നുള്ളു. പഴകിയ ചെന്നെല്ലരിയും നവരയരിയും നല്ലതാണ്.
ഗോതമ്പ്, മുളയരി, യവം ഇവയിലൊന്ന് ത്രിഫലകഷായത്തില്‍ ഇട്ടുവച്ചിരുന്നിട്ട് രാവിലെ വറുത്തുപൊടിച്ച് ഉപയോഗിക്കാം. പ്രമേഹചികിത്സക്കായി നിര്‍ദേശിച്ചിരിക്കുന്ന കഷായങ്ങളിലും ഇങ്ങിനെ ഇട്ടുവയ്ക്കാം. ഒരിക്കല്‍ പാകംചെയ്തുകഴിഞ്ഞ ആഹാരം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഫ്രിഡ്ജില്‍വച്ച് പഴകിയ ആഹാരവും ഉപയോഗിക്കരുത്.പ്രമേഹചികിത്സയുടെ മറ്റൊരു ഘടകമാണ് വ്യായാമം. ഗാഢമായ അഥവാ കടുപ്പമേറിയ വ്യായാമം ചെയ്യണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഔഷധങ്ങള്‍വളരെ പെട്ടെന്നു ഫലം നല്‍കുന്ന ഇന്‍സുലിന്‍ അടക്കമുള്ള ആധുനിക ഔഷധങ്ങള്‍ പ്രമേഹചികിത്സയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ആയുര്‍വേദ ഔഷധങ്ങള്‍ക്കും പ്രമേഹചികിത്സയില്‍ വലിയ സ്ഥാനമാണുള്ളത്. മരുന്നുകളും, ഉദ്വര്‍ത്തനം, ധാര തുടങ്ങിയ ചികിത്സകളും ശരീരകോശങ്ങള്‍ക്ക് സംഭവിക്കാവുന്ന ഹാനികരമായ മാറ്റങ്ങളെ ഇല്ലാതാക്കുന്നു. അനുബന്ധരോഗങ്ങളെ തടയുകയും ഉണ്ടായാല്‍ത്തന്നെ പരിഹരിക്കുകയും ചെയ്യുന്നു. ശരീരബലം വര്‍ധിപ്പിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നു. ശരീരകോശങ്ങളുടെ യൗവനം നിലനിര്‍ത്തി രസായനഫലവും തരുന്നു.
ത്രിഫലത്തോട്, മുത്തങ്ങ, മഞ്ഞള്‍, ദേവതാരം ഇവയുടെ കഷായത്തിലും മഞ്ഞള്‍പ്പൊടി കഴിക്കാം. നിശാകതകാദി കഷായം, നീദ്യൂത്യാദി ഗുളിക, ശുദ്ധിചെയ്ത കന്മദം, ധാന്വന്തരം ഘൃതം, അയസ്കൃതി തുടങ്ങിയവ പ്രമേഹചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളാണ്. ഓരോ രോഗിയുടെയും രോഗസ്വഭാവം അനുസരിച്ചാണ് ഡോക്ടര്‍മാര്‍നിര്‍ദേശിക്കുന്നത്. നിത്യവും എണ്ണതേച്ചു കുളിക്കണം. പ്രത്യേകിച്ചും തലയിലും ചെവിയിലും പാദത്തിലും. ഡയബറ്റിക് ന്യൂറോപ്പതിയെ തടഞ്ഞുനിര്‍ത്താന്‍ ഈ ശീലം സഹായിക്കും. ത്വക്കിനും കണ്ണിനും പ്രയോജനം ലഭിക്കും. ഔഷധങ്ങളാല്‍ പാകപ്പെടുത്തിയ മോരും നെല്ലിക്കാകഷായവും ചേര്‍ത്ത് ചെയ്യുന്ന തക്രധാര പ്രമേഹത്തിന് വളരെ ഫലംതരുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്കും ആധുനിക ഔഷധങ്ങളാല്‍ ചികിത്സിക്കുന്നവര്‍ക്കും ഒപ്പം ആയുര്‍വേദ ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്.
(പത്തനംതിട്ട ജില്ല ഗവ. യുര്‍വേദ ആശുപത്രിയില്‍ ചീഫ് ഫിസിഷ്യനാണ് ലേഖിക)

പ്രമേഹത്തിന് നൂതന ചികിത്സാരീതികള്‍

ഡോ.ജോതിദേവ് കേശവദേവ്
പ്രമേഹത്തിന് പഴയ മരുന്നുകളുമുണ്ട്, പുതിയ മരുന്നുകളും ചികിത്സാവിധികളുമുണ്ട്. ചിലവ തമ്മില്‍ കാര്യമായ വ്യത്യാസവുമുണ്ട്.പഴയ പല മരുന്നുകളും രോഗത്തെ ചികിത്സിക്കുന്നതിനുപകരം രോഗലക്ഷണങ്ങളെ മാത്രമാണ് ചികിത്സിച്ചിരുന്നത്. ഉദാഹരണത്തിന്, വളരെ വിലകുറഞ്ഞ, ആഹാരത്തിന് പത്തോ പതിനഞ്ചോ മിനിറ്റ്മുമ്പു കഴിക്കുന്ന മിക്കവാറും ഗുളികകളും പാന്‍ക്രിയാസില്‍നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിച്ച് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നവ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പുതിയ പല ഔഷധങ്ങളും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതോടൊപ്പം പാന്‍ക്രിയാസിലെ ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയാതെ സംരക്ഷിക്കുകയും അതോടൊപ്പം രക്തത്തിലെ പഞ്ചസാര ഗുരുതരമായി പെട്ടെന്ന് താഴ്ന്നുപോകാതിരിക്കാന്‍തക്കവിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.ഏറ്റവും പുതുതായി പുറത്തിറങ്ങിയ എസ്ജിഎല്‍ടി2(SGLT2) ഇന്‍ഹിബിറ്റേഴ്സ് (Dapagliflozin, Canagliflozin) ഗണത്തില്‍പ്പെടുന്ന ഗുളികകള്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര മൂത്രത്തിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയുന്നു. ഇങ്ങിനെ സംഭവിക്കുന്നതുവഴി പഞ്ചസാര ശരീരത്തില്‍നിന്നു നഷ്ടമാകുന്നു എന്നു മാത്രമല്ല, ശരീരഭാരം കുറയുന്നതിനും ഇതു സഹായമാകുന്നു. പ്രമേഹരോഗികള്‍ക്ക്, പ്രമേഹം ഇല്ലാത്തവര്‍ക്ക് രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ സംഭവിക്കുന്നതു പോലെ അതു മൂത്രത്തിലൂടെ പെട്ടെന്ന് നഷ്ടമാകുന്നില്ല. റീനല്‍ ത്രെഷോള്‍ഡ് പ്രമേഹരോഗികളില്‍ വളരെ ഉയര്‍ന്ന നിലയിലാകും. ഇതു താഴേക്ക് കൊണ്ടുവരികയാണ് ഗ്ലിഫ്ലോസിന്‍സ് ഗണത്തില്‍പ്പെടുന്ന നൂതന ഔഷധങ്ങള്‍ ചെയ്യുന്നത്. GLP-1 RA വിഭാഗത്തില്‍പ്പെടുന്ന Victoza, Trulictiy തുടങ്ങിയ ഇഞ്ചക്ഷനുകള്‍ ദിവസവും അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ എടുക്കുന്നതിലൂടെ പഞ്ചസാര നിയന്ത്രണവിധേയമാകുകയും ശരീരഭാരം ഒരുപരിധിവരെ നഷ്ടപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.ഇന്ത്യന്‍വിപണിയില്‍ പുതുതായി എത്തുന്ന 640എ എന്ന ഇന്‍സുലിന്‍പമ്പ് ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ് അല്ലെങ്കില്‍ കൃത്രിമ പാന്‍ക്രിയാസ് ഗണത്തില്‍പ്പെടുന്ന പ്രഥമ ഇന്‍സുലിന്‍ പമ്പ് ആണ്. ആഗോളവിപണിയില്‍ ഇതിനകംതന്നെ തരംഗങ്ങള്‍ സൃഷ്ടിച്ച ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസിന് അഞ്ചുമുതല്‍ ആറുലക്ഷം രൂപവരെയാണ് വില. പ്രതിമാസം 10,000 രൂപയിലേറെ തുടര്‍ചികിത്സാ ചെലവുമുണ്ടാകും. രക്തത്തിലെ പഞ്ചസാര കുറഞ്ഞു പോകുന്നത് സ്വയം മനസ്സിലാക്കി അത് യഥാര്‍ഥത്തിലും സംഭവിക്കുന്നതിന് ഏകദേശം അരമണിക്കൂര്‍മുമ്പ് ഇന്‍സുലിന്‍ അകത്തേക്ക് കടക്കുന്നത് നിലയ്ക്കുന്നു. രക്തത്തിലെ പഞ്ചസാര പൂര്‍വാവസ്ഥയിലെത്തുമ്പോള്‍ പമ്പ് തനിയെ പ്രവര്‍ത്തിച്ചുതുടങ്ങുന്നു. എല്ലാ നൂതന ഔഷധങ്ങളും നൂതന ഗണത്തില്‍പ്പെടുന്ന ഇന്‍സുലിന്‍ പമ്പുകളും വളരെ വിലക്കൂടുതലുള്ളവയാണ്.രോഗികള്‍ പ്രത്യക്ഷത്തില്‍ ശ്രദ്ധിക്കുന്നത് ഡോക്ടര്‍ എഴുതിക്കൊടുക്കുന്ന ഔഷധങ്ങളുടെ എണ്ണവും ഔഷധങ്ങളുടെ വിലയുമാണ്. എണ്ണം വളരെ കൂടുതലാണ് എങ്കില്‍ പല രോഗികളും അതില്‍ കുറെയെണ്ണം ഉപയോഗിക്കേണ്ട എന്നു സ്വയം തീരുമാനിക്കുന്നു. അല്ലെങ്കില്‍ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. ചില രോഗികള്‍ ഔഷധങ്ങളുടെ വില കൂടുതലാണെങ്കില്‍ കുറഞ്ഞവിലയ്ക്കുള്ള ഔഷധങ്ങള്‍ ആവശ്യപ്പെടുകയോ മറ്റൊരു ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുകയോ ചെയ്യുന്നു. എന്നാല്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതായ പ്രധാന കാര്യമുണ്ട്. പ്രമേഹം ഒരു മെറ്റബോളിക് സിന്‍ഡ്രോം ആണ്. രക്തത്തിലെ പഞ്ചസാര ഉയര്‍ന്നുനില്‍ക്കുന്നതുതന്നെ പല കാരണങ്ങള്‍ കൊണ്ടാണ്. അതിനുതന്നെ വേണ്ടിവരും ഒന്നിലധികം ഔഷധങ്ങള്‍. അതോടൊപ്പം പല രോഗികള്‍ക്കും രക്തസമ്മര്‍ദം, അമിതമായ കൊഴുപ്പ്, വൃക്കയിലെ രോഗം, ഹൃദയത്തിലെ രോഗം, അനുബന്ധരോഗങ്ങള്‍ തടയുവാനായി തൈറോയ്ഡ്, വൈറ്റമിന്‍ ഡി, യൂറിക് ആസിഡ് എന്നിങ്ങനെ പല രോഗങ്ങള്‍ക്കും അല്ലെങ്കില്‍ രോഗപ്രതിരോധത്തിനും ഔഷധങ്ങള്‍ ആവശ്യമായിവരും. രണ്ടും നാലും ഔഷധങ്ങള്‍ ഒരുമിച്ചുള്ള ഒറ്റഗുളിക കഴിക്കുന്നതിനെക്കാള്‍ പലപ്പോഴും ഓരോ ഔഷധത്തിന്റെയും അളവ് കുറവാകും അത് മൂന്നോ നാലോ ആയി സ്വീകരിക്കാന്‍ കഴിഞ്ഞാല്‍. - 

അനുബന്ധരോഗങ്ങള്‍പ്രമേഹത്തിന്റെ തുടക്കത്തില്‍ത്തന്നെ ധാരാളം രോഗികള്‍, പ്രത്യേകിച്ചും ചെറുപ്പക്കാന്‍ ആയുര്‍വേദ ചികിത്സ തേടുന്നുണ്ട്. എന്നാല്‍ ഏറെപ്പേരും അനുബന്ധരോഗങ്ങള്‍ക്കായാണ് ആയുര്‍വേദത്തെ ആശ്രയിക്കുന്നത്. സപ്തധാതുക്കള്‍ക്കും തകരാറുണ്ടാക്കുന്ന രോഗമായതിനല്‍ രക്തധമനികള്‍, നാഡികള്‍, കണ്ണുകള്‍, വൃക്കകള്‍, ഹൃദയം, ത്വക്, സന്ധികള്‍ എന്നീ ഭാഗങ്ങളെ തകരാറിലാക്കുന്ന പ്രമേഹത്തിന്റെ അനുബന്ധരോഗങ്ങള്‍ ഗൗരവമുള്ളവയാണ്.
പ്രമേഹപിടകകള്‍ (Carbuncle) പ്രമേഹം അനിയന്ത്രിതമാകുമ്പോഴാണ് പലപ്പോഴും ശരീരത്തില്‍ പലഭാഗത്തും കുരുക്കള്‍ ഉണ്ടാകുന്നത്. വേദനാജനകവും, പഴുപ്പ്, പനി എന്നീ ലക്ഷണങ്ങളോടുകുടിയതുമാകും. ചിട്ടയായ ചികിത്സയാല്‍ ഭേദപ്പെടുത്താവുന്നതാണ്.
രോഗാണുബാധപ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ പലവിധ അണുബാധയുമുണ്ടാകാം. ശ്വാസകോശരോഗങ്ങള്‍, ത്വക്രോഗങ്ങള്‍ ഇവയൊക്കെ കാരണമാകും.
നാഡി തകരാറുകള്‍ (Diabetic neuropathy) നീണ്ടുനില്‍ക്കുന്ന പ്രമേഹരോഗത്താല്‍ നാഡികോശങ്ങള്‍ ക്ഷീണിതമാകുമ്പോള്‍ വേദന, തരിപ്പ്, തൊട്ടാല്‍ അറിയായ്മ, ശരീരത്തില്‍ ഉറുമ്പിഴയുംപോലെ തോന്നല്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവും. പേശികളുടെ ബലം കുറയുക, ശരീരം മെലിയുക, ലൈംഗികശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ന്നുണ്ടാകാം. നാഡികളുടെ ക്ഷീണംമാറ്റാനും പേശികളുടെ ബലംവര്‍ധിപ്പിക്കാനും മറ്റുമുള്ള ഘൃതങ്ങള്‍ ഉള്‍പ്പെടെയുള്ള അനേക ഔഷധങ്ങള്‍, പിഴിച്ചില്‍, ഞവരക്കിഴി, വസ്തി തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ഇവയെല്ലാം ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാഴ്ച തകരാറുകള്‍ (Diabetic retinopathy) നേത്രങ്ങളിലെ രക്തക്കുഴലുകള്‍ക്ക് സംഭവിക്കുന്ന അപചയത്തിന്റെ ഫലമായി കാഴ്ചശക്തി തകരാറിലാക്കുന്നു. സൂക്ഷ്മകോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു. ദൃഷ്ടിപടലത്തില്‍ പലതരത്തിലുള്ള തടസ്സങ്ങളുണ്ടായി കാഴ്ചശക്തി കുറയുന്നു.
വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ (Diabetic nephropathy) ഇരുപതു വര്‍ഷത്തിലധികം പ്രമേഹത്തിന് പഴക്കമുണ്ടാവുമ്പോള്‍ വൃക്കകളെ ബാധിക്കുന്നു. രക്താതിമര്‍ദവുംകൂടിയാകുമ്പോള്‍ സാധ്യത കൂടുതലാകുന്നു.
കാലിലെ വ്രണങ്ങള്‍പ്രമേഹരോഗികളില്‍ പാദങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുകയും നാഡിവൈകല്യങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ധാതുക്കള്‍ക്കുണ്ടാകുന്ന നശീകരണത്താല്‍ വ്രണങ്ങളുണ്ടാകാന്‍ തുടങ്ങുന്നു. പ്രമേഹചികിത്സയില്‍ ആയുര്‍വേദ ഔഷധങ്ങളും ശരീരത്തെ ശുദ്ധിചെയ്യാനായി പഞ്ചകര്‍മ ചികിത്സകളും ചെയ്താല്‍ അനുബന്ധ രോഗങ്ങളെ തീര്‍ച്ചയായും തടഞ്ഞുനിര്‍ത്താന്‍കഴിയും.

രക്തസമ്മര്‍ദം രോഗമാകുമ്പോള്‍

ഡോ.കെ മുരളീധരന്‍പിള്ള

ജീവിതരീതിയില്‍ വന്ന മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണരീതിയും വര്‍ധിച്ച മാനസികസമ്മര്‍ദവും സമൂഹത്തില്‍ രക്തസമ്മര്‍ദാധിക്യം എന്ന അവസ്ഥ വ്യാപകമാകാന്‍ കാരണമായി. പാരമ്പര്യവും പ്രായാധിക്യവും ഒരു പരിധിവരെ ഈ അവസ്ഥയ്ക്കു കാരണമാണ്. നിയന്ത്രിക്കപ്പെടാത്ത പ്രമേഹം, അമിതമായ മദ്യപാനവും പുകവലിയും അമിതവണ്ണം ഉയര്‍ന്ന കൊളസ്ട്രോള്‍നിലയും മറ്റും ചില അടിസ്ഥാന കാരണങ്ങളാണ്. 
ആധുനിക വൈദ്യരീതിയനുസരിച്ച് ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അമിതരക്തസമ്മര്‍ദത്തെ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. ആയുര്‍വേദരീതിയില്‍ ഈ അവസ്ഥയെ ശാസ്ത്രീയമായി വിവരിക്കാന്‍ പ്രയാസമുണ്ട്. ഹൃദയവും മനസ്സും സിരാധമനികളും മുഴുവന്‍ ശരീരംതന്നെയും അധിഷ്ഠാനമായുള്ള രക്താതിമര്‍ദം ഒരു മനോ-ശരീരജന്യ രോഗമായി കണക്കാക്കാം.
ഹൃദയം പമ്പ്ചെയ്യുന്ന രക്തം ധമനികളില്‍ക്കൂടിയാണ് ശരീത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നത്. ഈ സഞ്ചാരത്തിനിടയില്‍ രക്തം ധമനിഭിത്തികളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദമാണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ്പ്രഷര്‍. "നിശബ്ദകൊലയാളി' എന്നു വിശേഷിപ്പിക്കുന്ന അമിതരക്തസമ്മര്‍ദം, പ്രത്യേകലക്ഷണങ്ങളൊന്നും രോഗികളിലുണ്ടാക്കാതെ, വര്‍ഷങ്ങള്‍കൊണ്ട് ശരീരത്തിലെ മസ്തിഷ്കം, വൃക്കകള്‍, നേത്രങ്ങള്‍, ധമനികള്‍ തുടങ്ങിയ പ്രധാന അവയവങ്ങള്‍ക്ക് കേടുവരുത്തി മരണകാരിയാകുന്നു. സാധാരണ അമ്പതുകഴിഞ്ഞവരിലാണ് ഈ അവസ്ഥ കാണാറുള്ളതെങ്കിലും ഇപ്പോഴിത് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. 
നമ്മുടെ പൂര്‍വികള്‍ പൂര്‍ണമായും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍, ദിനചര, ഋതുചര്യ എന്നിവയില്‍ ശ്രദ്ധിക്കാനും സാധിച്ചിരുന്നു. കൃത്രിമാഹാരം ഒഴിവാക്കി ആരോഗ്യസംരക്ഷണത്തിനുതകുന്ന മായംചേര്‍ക്കാത്ത ഭക്ഷണപാനീയങ്ങള്‍ സ്വന്തം വീട്ടില്‍നിന്നുതന്നെ ലഭ്യമാക്കാനും ശ്രദ്ധിച്ചിരുന്നു. ജൈവവളങ്ങള്‍ ഉപയോഗിച്ച് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ അവര്‍ സ്വയം ഉല്‍പ്പാദിപ്പിച്ചിരുന്നു. സംഘര്‍ഷരഹിതവും നിര്‍മലവുമായ സാഹചര്യത്തില്‍ മനഃസ്വസ്ഥതയോടെ കഴിഞ്ഞുകൂടാന്‍ അവര്‍ക്കു സാധിച്ചു. അന്തരീക്ഷമലിനീകരണം ഒട്ടും ഉണ്ടായിരുന്നില്ല. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരാനും വയലേലകളില്‍ കഠിനാധ്വാനം ചെയ്യാനും അവര്‍ ശ്രദ്ധിച്ചു. മനഃസംഘര്‍ഷങ്ങള്‍ അവരെ അലട്ടിയിരുന്നില്ല. ചുരുക്കത്തില്‍ സംശുദ്ധമായ ആഹാരപാനീയങ്ങള്‍, മതിയായ വ്യായാമം, ആകാംക്ഷയും ആകുലചിന്തകളുമില്ലാത്ത മാനസികാവസ്ഥ എന്നിവ രക്തസമ്മര്‍ദാധിക്യം എന്ന അവസ്ഥ ഇല്ലാതാക്കി. 
പാരമ്പര്യം, പ്രായാധിക്യം, അമിതവണ്ണം, കായികാധ്വാനം ഇല്ലാത്ത അവസ്ഥ, വര്‍ധിച്ച പുകവലി, അമിത മദ്യപാനവും ആകുലചിന്തകളും കൊഴുപ്പിന്റെയും ഉപ്പിന്റെയും അമിതോപയോഗം, പ്രമേഹരോഗം, അമിതമാംസോപയോഗം, വര്‍ധിച്ച കൊളസ്ട്രോള്‍, ധമനീപ്രതിചയം (Atherosclerosis) പോലുള്ള രോഗാവസ്ഥകള്‍ എന്നിവ രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനുള്ള അനുകൂല ഘടകങ്ങളാണ്. 
സാധാരണനിലയില്‍ രക്തസമ്മര്‍ദാധിക്യത്തിന് പ്രത്യേക ലക്ഷണങ്ങളൊന്നും വ്യക്തിക്കനുഭവപ്പെട്ടുകൊള്ളണമെന്നില്ല. മറ്റെന്തെങ്കിലും രോഗത്തോടനുബന്ധിച്ചുള്ള പരിശോധനയ്ക്കിടയിലാകും മിക്കവാറും വര്‍ധിച്ച രക്തസമ്മര്‍ദം കണ്ടെത്തുക. ക്രമേണയായിട്ടായിരിക്കും-ചിലപ്പോള്‍ വര്‍ഷങ്ങള്‍കൊണ്ട്- രക്തസമ്മര്‍ദം വര്‍ധിച്ച് ഒരു രോഗം എന്ന നിലയിലേക്കെത്തിച്ചേരുന്നത്. ചിലരില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ലാതെയായിരിക്കും രക്തസമ്മര്‍ദാധിക്യം (Idiopathic Hypertension) ഉണ്ടാകുക. പലപ്പോഴും രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിച്ച് പ്രധാന അവയവങ്ങളില്‍ രോഗം ഉണ്ടാകുമ്പോള്‍ അതിന്റെ ലക്ഷണങ്ങളുമായിട്ടായിരിക്കും പലരും ഡോക്ടറുടെ അടുത്തെത്തുക. രക്തസമ്മര്‍ദം വര്‍ധിക്കുമ്പോള്‍ മിക്കവരിലും ചെറിയ തലവേദന, തലയുടെ പുറകില്‍ പെരുപ്പ്, തലകറക്കം, ഉറക്കക്കുറവ്, നെഞ്ചില്‍ വിമ്മിട്ടവും ശ്വാസംമുട്ടലും, അമിതവിയര്‍പ്പ്, കാഴ്ചയ്ക്കു മങ്ങല്‍, മൂക്കിലൂടെയുള്ള രക്തസ്രാവം എന്നീ ലക്ഷണങ്ങള്‍ കാണപ്പെട്ടേക്കാം. കൂടാതെ തലചുറ്റല്‍, ഹൃദ്രവത്വം, ആയാസജന്യശ്വാസകഷ്ടത (Dyspnoea) ദൗര്‍ബല്യം, ക്രോധം (mental irritability) പാദശോഫം, സ്മൃതിനാശം, കണ്ണുകള്‍ക്കു ചുവപ്പ്, മലബന്ധം എന്നിവയും അനുഭവപ്പെടാം. രോഗി പറയുന്ന ലക്ഷണങ്ങള്‍ വിവേചിച്ചറിഞ്ഞ്, ത്രിദോഷങ്ങളുടെ വൃദ്ധിക്ഷയങ്ങളുമായി അവയെ ഏകോപിപ്പിച്ച് കാരണം മനസ്സിലാക്കി ചികിത്സിക്കുകയാണ് ആയുര്‍വേദത്തിന്റെ രീതി. രക്തസമ്മര്‍ദാധിക്യത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ലക്ഷണങ്ങളുള്ള മറ്റു രോഗങ്ങളെ സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുകയും (Differential Diagnosis) രക്തസമ്മര്‍ദം കൃത്യമായി പരിശോധിക്കുകയും ചെയ്യുന്നതിലൂടെ അമിതരക്തസമ്മര്‍ദം (Hypertension) ഉറപ്പാക്കാന്‍ കഴിയുന്നതാണ്.
രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനു പിന്നില്‍ ദുഷിക്കപ്പെടുന്ന ത്രിദോഷങ്ങളാണെന്നു കാണാം. കടുതിക്തകഷായ രസപ്രധാനങ്ങളായ ആഹാരപാനീയങ്ങള്‍ അധികമായുപയോഗപ്പെടുത്തുന്നതും കാമം, ക്രോധം, ഭയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാക്കുന്ന മാനസിക വിക്ഷോഭങ്ങളും വാതത്തെ പ്രകോപിപ്പിക്കും. കഫവര്‍ധകങ്ങളായ മധുരദ്രവ്യങ്ങളുടെ അമിതോപയോഗവും കൊഴുപ്പേറിയ (Fat and oil) ഭക്ഷ്യവസ്തുക്കളും കഫകോപത്തെ ഉണ്ടാക്കുന്നു. കായികാധ്വാനത്തിന്റെ കുറവ് ദുര്‍മേദസ് ശരീരത്തിലടിഞ്ഞുകൂടാനിടയാക്കും. മേദോവൃദ്ധിയും സ്രോതോരോധവും രക്തസമ്മര്‍ദാധിക്യ ലക്ഷണങ്ങളുണ്ടാക്കാം. കരള്‍, ഹൃദയം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും രക്തസമ്മര്‍ദാധിക്യം ഉണ്ടാക്കാം. 
വൃക്കകളുടെ പ്രവര്‍ത്തനമാന്ദ്യത്തില്‍ "റെനിന്‍' എന്ന ഹോര്‍മോണുമായി ബന്ധപ്പെട്ടും സോഡിയത്തിന്റെ ബഹിഷ്കരണവുമായി ബന്ധപ്പെട്ടും രക്തസമ്മര്‍ദം സാധാരണയില്‍ കൂടുതലാകാം. ചുരുക്കത്തില്‍ രക്തസമ്മര്‍ദാധിക്യം ത്രിദോഷജന്യമായ രോഗമാണെന്നും, രസം, രക്തം, മേദസ്സ്, ഇവ ദൂഷ്യങ്ങളാണെന്നും മനസ്സിലാക്കാം. രസ-രക്ത വഹസ്രോതസ്സുകള്‍ക്കും ദുഷ്ടിയും സംഭവിക്കുന്നുണ്ട്. വാതകോപത്താല്‍ അതിന്റെ ഖരസൂക്ഷ്മഗുണവും കഫത്തിന്റെ സ്ഥിരഗുണവും സംയോജിച്ച് സിരാധമനികളെ കഠിനമാക്കി അതിന്റെ സ്ഥിതി സ്ഥാപകശക്തിയെ (Elasticity) ക്ഷയിപ്പിക്കും. പിത്തത്തിന്റെ ഗുണങ്ങളും കഫത്തിന്റെ പിശ്ചിലഗുണവുംകൂടി രക്തത്തിന്റെ ദ്രവത്വവും സാന്ദ്രതയും വര്‍ധിപ്പിക്കുകയുംചെയ്യും. അധികരിച്ച് അപക്വമായ മേദസ്സ് (Improperly converted fat) ധാത്വഗ്നി മാന്ദ്യത്താല്‍ രക്തധമനികളില്‍ സഞ്ചയിച്ച് അവയെ ഇടുങ്ങിയതാക്കിത്തീര്‍ക്കുകയുംചെയ്യും.
കാരണങ്ങള്‍, സമ്പ്രാപ്തി വിശേഷങ്ങള്‍ ഘട്ടം എന്നിവ പരിഗണിച്ച് അനുയോജ്യമായ പരിഹാരം കണ്ടെത്താനുള്ള ഉത്തരവാദിത്തം ചികിത്സകനില്‍ നിക്ഷിപ്തമാണ്. ത്രിദോഷങ്ങളുടെ സമാവസ്ഥ ഉറപ്പുവരുത്താനും സ്രോതസ്സുകളില്‍ സഞ്ചയിച്ചിട്ടുള്ള മേദസ്സിനെ ദൂരീകരിക്കാനും രക്തവാഹികളുടെ കാഠിന്യം ഒഴിവാക്കിക്കൊണ്ട് രക്തത്തിന്റെ ദ്രവത്വവും സാന്ദ്രതയും കുറയ്ക്കാന്‍ സഹായകമായ ഔഷധങ്ങള്‍ ഇവിടെ ഉപയോഗപ്പെടുത്തണം. രസായനം ഗുണമുള്ളതും മേധ്യവും ഹൃദ്യവും വസ്തിശോധകവുമായ ഔഷധങ്ങളും ഇവിടെ അനുയോജ്യമാണ്. രക്തശുദ്ധികരവും ശ്ലേഷ്മ ഉപശോഷകവുമായവയ്ക്കും പ്രത്യേക പ്രസക്തിയുണ്ട്. ഇവയ്ക്ക് രക്താതിമര്‍ദത്തോടൊപ്പം പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഉപദ്രവവ്യാധികളെ ശമിപ്പിക്കുവാനും കഴിവുണ്ടായിരിക്കും. ഔഷധങ്ങള്‍ എത്ര ഔചിത്യത്തോടെ നല്‍കിയും നിദാനപരിവര്‍ജനംകൂടി ഒപ്പം സാധ്യമാകുന്നില്ലെങ്കില്‍ പൂര്‍ണശമനം പ്രതീക്ഷിക്കാനാവില്ല. 
ജീവിതശൈലിയിലെ മാറ്റങ്ങളാണ് മനോശരീരജന്യരോഗങ്ങളുടെ അടിസ്ഥാനകാരണം. മധുരം, എരിവ്, മസാല, ഉപ്പ്, പുളി, കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍, വിരുദ്ധാഹാരസേവ ഇവയുടെ ഉപയോഗം കഴിയുന്നത്ര ഒഴിവാക്കുക. ആകാംക്ഷ, ആകുലചിന്തകള്‍ എന്നീ വൈകാരിക വിക്ഷോഭങ്ങള്‍ വര്‍ജിക്കുകതന്നെ വേണം. മനസ്സ് സദാ പ്രസന്നവും ശാന്തവുമായിരിക്കാന്‍ ശ്രദ്ധിക്കുക. രക്തവാഹികളായ സിരാധമനികളില്‍ പിത്തത്തിന്റെ സ്വാധീനം നിമിത്തം ഇടയ്ക്കിടെ വിരേചനം ശീലമാക്കുന്നതു നല്ലതാണ്. രക്തത്തിന്റെ ദ്രവത്വവും സാന്ദ്രതയും കുറയ്ക്കാന്‍ സഹായകമാകുന്ന തക്രധാരയും വിദഗ്ധമേല്‍നോട്ടത്തില്‍ ചെയ്യുന്നത് നല്ലതാണ്്. വാതകോപം ഒഴിവാക്കാന്‍ വസ്തികര്‍മവും പ്രയോജനപ്രദമാണ്. കൂടാതെ സര്‍പ്പഗന്ധി, ശിഗ്രു, ശംഖപുഷ്പി, ജ്യോതിഷ്മതി, വിഷ്ണുക്രാന്തി, രജതഭസ്മം, ഗുല്‍ഗുലു, അഭ്രകഭസ്മം, സിദ്ധമകരധ്വജം തുടങ്ങിയവയുടെ യുക്തിപൂര്‍വമായ ഉപയോഗവും രക്തസമ്മര്‍ദാധിക്യത്തെ കുറയ്ക്കാന്‍ സഹായകമാണ്. 
ശരീരഭാരം ക്രമാതീതമായി വര്‍ധിക്കാതെ നോക്കുക. അമിതവണ്ണം ഉള്ളവര്‍ ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും അതു കുറയ്ക്കാന്‍ ശ്രദ്ധിക്കുക. അമിതാഹാരം, കൊഴുപ്പ്, ഉപ്പ്, മധുരം ഇവ ഉപേക്ഷിക്കണം. അച്ചാറും ഉണക്കമീനും പപ്പടവും വര്‍ജിക്കുന്നതാണ് നല്ലത്. നാരുകള്‍ ധാരാളമുള്ള ധാന്യങ്ങളും ആന്റി-ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. മധുരനാരങ്ങ, പച്ചക്കറികള്‍, ധാന്യങ്ങള്‍, വെണ്ടയ്ക്ക എന്നിവയിലൊക്കെ ധാരാളം പൊട്ടാഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ അവ നന്നായി ഉപയോഗപ്പെടുത്തണം. കാരണം പൊട്ടാഷ്യം ശരീരത്തില്‍ കുറഞ്ഞാല്‍ അതു സോഡിയം വര്‍ധിക്കാനിടയാക്കുകയും രക്തസമ്മര്‍ദം വര്‍ധിക്കുകയുംചെയ്യും. കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങുന്ന ആഹാരങ്ങളും രക്തസമ്മര്‍ദം സാധാരണനിലയില്‍ നിര്‍ത്താന്‍ സഹായിക്കും. സോയാബീന്‍പോലുള്ള പ്രോട്ടീന്‍ ധാരാളമുള്ള ഭക്ഷ്യവസ്തുക്കളും ഉപയോഗപ്പെടുത്തണം. 
തുടക്കത്തില്‍ത്തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ രക്തസമ്മര്‍ദാധിക്യം മരുന്നുകളില്ലാതെതന്നെ ആഹാരവിഹാരങ്ങളുടെ ക്രമീകരണത്തിലൂടെ നിയന്ത്രണാധീനമാക്കി വയ്ക്കാന്‍ കഴിഞ്ഞേക്കാം. മദ്യപാനവും പുകവലിയും പൂര്‍ണമായി നിര്‍ത്തണം. മനസ്സ് അസ്വസ്ഥമാകാതെ ശ്രദ്ധിക്കണം. ജൈവവളം ഉപയോഗിച്ച് കൃഷിചെയ്ത ഭക്ഷ്യവസ്തുക്കള്‍ ആഹാരമായി പ്രയോജനപ്പെടുത്തണം. നാം കഴിക്കുന്ന ആഹാരം നമ്മുടെ രക്തസമ്മര്‍ദത്തെയും സ്വാധീനിക്കുമെന്നോര്‍ക്കുക. ഉപ്പിന്റെ ഉപഭോഗം പരമാവധി കുറയ്ക്കുക. ചോറില്‍ ഉപ്പ് ചേര്‍ക്കാതിരിക്കുയകും കഴിവതും ഒരു കറി മാത്രം ഉപയോഗിക്കുകയും ചെയ്താല്‍ ഉപ്പ് വളരെ കുറച്ചേ ഉള്ളില്‍ എത്തുകയുള്ളു. ഉപ്പു കൂടുതലടങ്ങുന്നതിനാല്‍ നിര്‍മ്മിതഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലത്. യുക്തമായ പരിഹാരം യഥാസമയം തേടാത്ത രക്തസമ്മര്‍ദാധിക്യം ഗുരുതരമായ ആരോഗ്യപ്രശ്നമായി പരിണമിച്ചേക്കും. പ്രത്യേകിച്ച് മസ്തിഷ്കവും വൃക്കയും ഹൃദയവും നേത്രങ്ങളും സംബന്ധിച്ച തകരാറുകള്‍. അതുകൊണ്ട് രക്തസമ്മര്‍ദം ഉയര്‍ന്നനിലവാരത്തില്‍ കണ്ടാല്‍ ഉടന്‍തന്നെ അതിനെ സാധാരണ നിലയിലെത്തിക്കാനുള്ള മരുന്നുകളും പഥ്യക്രമങ്ങളും ശീലിക്കാന്‍ ഒട്ടുംതന്നെ അമാന്തിച്ചുകൂടാ. അമിത രക്തസമ്മര്‍ദം ഉള്ളവര്‍ ചികിത്സകന്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തുകതന്നെ വേണം. 

(ഒല്ലൂര്‍, തൈക്കാട്ടുശേരി വൈദ്യരത്നം ആയുര്‍വേദ കോളേജ് റിട്ട. പ്രിന്‍സിപ്പലാണ് ലേഖകന്‍)

ഹൃദയാഘാതത്തിനുമപ്പുറം

ഡോ. മീര ആര്‍ 
ഹൃദ്രോഗം എന്നാല്‍ മലയാളിയെ സംബന്ധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള രോഗമാണ്. എന്നാല്‍ നിശബ്ദവും മാരകവുമായ മറ്റൊരു ഹൃദ്രോഗത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നത്. ഹൃദയമിടിപ്പുകളുടെ താളത്തെ നിയന്ത്രിക്കുകയും താളപ്പിഴകളെ തിരിച്ചറിയുകയും ചെയ്യുന്ന ഒരുകൂട്ടം നാഡികള്‍ ഹൃദയത്തിനുള്ളില്‍ സദാ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ താളപ്പിഴകള്‍ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യും. വളരെ നിശബ്ദമെങ്കിലും ഭയാനകമായ ഭവിഷ്യത്തുകള്‍ ഇതിന്റെ ഫലമായി ഉണ്ടാകാം. തലചുറ്റല്‍, ബോധക്ഷയം, നെഞ്ചിടിപ്പ് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
മറ്റു ചിലരില്‍ ഹൃദയപേശികളെ ബാധിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്ന അവസ്ഥവരെ എത്തിച്ചേരാം. പേസ്മേക്കര്‍ എന്ന ഉപകരണമാണ് ഇങ്ങിനെയുള്ള അവസ്ഥകളില്‍ ഘടിപ്പിക്കുന്നത്. പേസ്മേക്കര്‍ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത് ഹൃദയമിടിപ്പുകളുടെ ക്രമീകരണം&ൃെൂൗീ;എന്നാണ്. വളരെ കുറഞ്ഞ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയത്തിന്റെ ഗതിയെ തിരിച്ചറിഞ്ഞ് കൃത്രിമമായി ഹൃദയമിടിപ്പുകളെ പ്രദാനംചെയ്യുക എതാണ് ഈ ഉപകരണത്തിന്റെ ധര്‍മം. കഴിവതും സ്വതസിദ്ധമായ നെഞ്ചിടിപ്പുകളെ അനുവദിക്കുകയും ആവശ്യമാകുന്ന സാഹചര്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയില്‍ ഇതിനെ പ്രോഗ്രാംചെയ്യാം.
രോഗിയെ ബോധംകെടുത്താതെ വളരെ ലളിതമായ ശസ്ത്രക്രിയവഴി പേസ്മേക്കര്‍ ഘടിപ്പിക്കാവുന്നതാണ്. ഈ യന്ത്രത്തിന്റെ ആധുനിക പതിപ്പാണ് ഐസിഡി  ഐസിഡി എന്നാല്‍ Implantable Cardioverter Defibrillator . പെട്ടെന്നുണ്ടാകുന്ന ബോധക്ഷയത്തെത്തുടര്‍ന്നുള്ള മരണത്തില്‍നിന്ന് ഷോക്ക്; നല്‍കി രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ യന്ത്രത്തിനു കഴിയും.
ടെക്നോളജിയുടെ മുന്നേറ്റം അവിടെയും അവസാനിക്കുന്നില്ല. ഹൃദയപേശികളുടെ തളര്‍ച്ചമൂലം മരണം സംഭവിക്കുന്നത് സാധാരണയാണ്. ഹൃദയം മാറ്റിവയ്ക്കല്‍ heart transplant എന്ന അവസാന വാക്കിനു തൊട്ടുമുമ്പ് മറ്റൊരു തരത്തിലുള്ള പേസ്മേക്കര്‍ ചില പ്രത്യേകതരം രോഗികളില്‍ ഘടിപ്പിക്കാം. ഇതിനെ സിആര്‍ടി അഥവാ കാര്‍ഡിയാക് റീസിന്‍ക്രണൈസേഷന്‍ തെറാപ്പി എന്നു വിശേഷിപ്പിക്കുന്നു. സദാ പ്രവര്‍ത്തനക്ഷമമായ ഈ ഉപകരണം നല്ലൊരു ശതമാനം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ ഉപകരിച്ചിട്ടുണ്ട്.
മറ്റൊരു ചികിത്സാരീതിയായ ഭറേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ ഹൃദയത്തിലെ ഭഷോര്‍ട്ട് സര്‍ക്യൂട്ടുകളെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്ന ചികിത്സാരീതിയാണ്. അതായത്, താളപ്പിഴകളെ യഥാസമയം തിരിച്ചറിഞ്ഞാല്‍ ജീവിതത്തിന്റെ താളംതെറ്റില്ല.
(തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റാണ് ഡോ. മീര)

ഫാറ്റിലിവര്‍ എന്ന വില്ലൻ

ഡോ. ലക്ഷ്മി സി പി

അടുത്തകാലത്തായി നാം ഏറെ കേള്‍ക്കുന്ന പദമാണ് ഫാറ്റിലിവര്‍. എനിക്ക് പ്രഷറും ഷുഗറും കൊളസ്ട്രോളും ഉണ്ട് എന്നു പറഞ്ഞുനടക്കുന്ന ഒരുകൂട്ടം ആളുകള്‍ അതിനോടൊപ്പം ഫാറ്റിലിവറെന്ന പുതിയൊരു വില്ലനെപ്പറ്റിയും സംസാരിച്ചുതുടങ്ങിയിരിക്കുന്നു. തടിയന്മാരുടെ രോഗം എന്ന കുപ്രസിദ്ധിയില്‍നിന്നും മെലിഞ്ഞവരിലും വന്നേക്കാവുന്ന ഒന്നായി ഇതു മാറിക്കഴിഞ്ഞു. ഈ ഫാറ്റിലിവറിനെക്കുറിച്ച് നമുക്ക് ഒരല്‍പ്പം മനസ്സിലാക്കാം. അതിനുമുമ്പ് നമുക്ക് ചില രോഗികളെ പരിചയപ്പെടാം. 1. മിസിസ് എ: 55 വയസ്സുള്ള ഒരു തനി നാട്ടിന്‍പുറത്തുകാരിയാണ്. പാരമ്പര്യമായി കിട്ടിയ അമിതവണ്ണം ഓരോ വര്‍ഷവും കൂടുന്നതല്ലാതെ കുറയുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രഷറും ഷുഗറും കൊളസ്ട്രോളുമുണ്ട്. ഇതൊന്നും പോരാത്തതിനാണ് കഴിഞ്ഞമാസം ചെയ്ത ചെക്കപ്പില്‍ ഫാറ്റിലിവര്‍കൂടി ഉണ്ടെന്ന് മനസ്സിലാക്കുന്നത്. 2. മിസ്റ്റര്‍ ബി: 32 വയസ്സുള്ള ചെറുപ്പക്കാരന്‍ ഐടി വിദഗ്ധനാണ്. തിരക്കേറിയ ജോലിയും ദിവസവുമുള്ള സമയംതെറ്റിയ ആഹാരവും, നിത്യേനയുള്ള ഫാസ്റ്റ്ഫുഡും. പാരമ്പര്യമായി അച്ഛനും അമ്മയ്ക്കും ഷുഗറുമുണ്ട്. അമിതവണ്ണമോ മദ്യപാനമോ ഒന്നുമില്ല. ഐടി കമ്പനി വാര്‍ഷിക മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കിയപ്പോള്‍ ടെസ്റ്റ്ചെയ്തപ്പോഴാണ് ഫാറ്റിലിവറും കൊളസ്ട്രോളും ഉണ്ടെന്നറിയുന്നത്. 3. മിസ്റ്റര്‍ സി: ഇദ്ദേഹമൊരു 58 വയസ്സുള്ള റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പല കൂട്ടുകാരും മദ്യപിക്കുമെങ്കിലും ഇദ്ദേഹം അതിനടുത്തുകൂടിപോലും പോയിട്ടില്ല. വര്‍ഷങ്ങളായി ഷുഗറും പ്രഷറും കൊളസ്ട്രോളും ഉണ്ട്. ഇതെല്ലാം കൃത്യമായി ചികിത്സിക്കുന്നുമുണ്ട്. അതിനിടയിലാണ് പെട്ടെന്നൊരു ദിവസം ഇദ്ദേഹം രക്തം ഛര്‍ദിച്ച് ഐസിയുവില്‍ അഡ്മിറ്റാകുന്നത്. പരിശോധനകളില്‍ തെളിഞ്ഞത് ഇദ്ദേഹത്തിന് ഫാറ്റിലിവര്‍മൂലം ഉണ്ടായ ലിവര്‍സിറോസിസ് (കരള്‍രോഗം) ആണെന്നാണ്. യാസ്ട്രോ എന്‍റോളജിസ്റ്റിന്റെ അടുത്താണ് ഫാറ്റിലിവര്‍ രോഗികള്‍ എത്തുന്നത്. സാധാരണയായി ഈ മൂന്നു തരങ്ങളില്‍ ഒരു രോഗലക്ഷണവുമില്ലാതെ ചെറുപ്രായംതൊട്ട് ഉള്ളില്‍ കടന്നുകൂടി മധ്യവയസ്സിനുശേഷം നമ്മുടെ കരളിനെ പൊടുന്നനെ തളര്‍ത്തുന്ന വില്ലനാണ് ഫാറ്റിലിവര്‍. എന്താണ് ഈ ഫാറ്റിലിവര്‍? കരളില്‍ അമിതമായി കൊഴുപ്പടിഞ്ഞ് അത് കരളിന്റെ പ്രവര്‍ത്തനത്തെവരെ ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം മദ്യപാനംതന്നെയാണ്. എന്നാല്‍ മദ്യപാനി അല്ലാത്തവരിലും ഇതു കണ്ടുവരുന്നു. മദ്യപാനംമൂലം ഉണ്ടാകുന്ന കരള്‍രോഗത്തെപ്പറ്റി ഈ ലേഖനത്തില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ഇതിന്റെ ചികിത്സ എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്; മദ്യപാനം നിര്‍ത്തുക എന്നത്. ഇതു നടക്കുന്നില്ലെകില്‍ ഇത്തരം രോഗികളെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. മദ്യപാനികളല്ലാത്തവരില്‍ ഉണ്ടാകുന്ന ഫാറ്റിലിവറിനെപ്പറ്റി നമുക്ക് കൂടുതല്‍ അടുത്തറിയാം. എന്തൊക്കെയാണ് കാരണങ്ങള്‍? മദ്യപാനംമൂലം അല്ലാതെയുള്ള ഫാറ്റിലിവറിന്റെ പ്രധാന കാരണം അമിതവണ്ണംതന്നെയാണ്. ഇത്തരക്കാരില്‍ സാധാരണയായി അമിതരക്തസമ്മര്‍ദവും പ്രമേഹവും രക്തത്തില്‍ അമിതമായി കൊളസ്ട്രോളിന്റെ അളവും കണ്ടുവരുന്നു. പ്രമേഹരോഗികളിലാകട്ടെ അമിതവണ്ണം ഇല്ലാതെയും ഫാറ്റിലിവര്‍ സാധാരണമാണ്. എന്നാല്‍ ഒരുകൂട്ടം രോഗികള്‍ക്ക് മേല്‍പ്പറഞ്ഞ ഒരു രോഗങ്ങളും, അമിതവണ്ണവും ഒന്നുമില്ലാതെ പാരമ്പര്യമായുള്ള ഫാറ്റിലിവര്‍ കണ്ടുവരുന്നു. ചില ജനിതകമായ കരള്‍രോഗങ്ങളിലും ഹെപ്പറ്റൈറ്റിസ് സി അണുബാധയിലും ഫാറ്റിലിവര്‍ കാണാറുണ്ട്. ഫാറ്റിലിവറിന്റെ രോഗലക്ഷണങ്ങള്‍ എന്താണ്? ഫാറ്റിലിവറിനെപ്പറ്റി നാം അറിയേണ്ട ഒരു പ്രധാന ഘടകം എന്താണെന്നാല്‍, എല്ലാ ഫാറ്റിലിവറുകളും അപകടകാരിയല്ല എന്നതുതന്നെയാണ്. ഫാറ്റിലിവര്‍ ബാധിക്കുന്ന ഭൂരിപക്ഷം രോഗികളിലും ഇതു കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ഇത്തരക്കാര്‍ക്ക് കൃത്യമായ വ്യായാമവും ആഹാരരീതികളും ഉണ്ടെങ്കില്‍ മറ്റൊന്നും പേടിക്കാനില്ല. എന്നാല്‍ ചില രോഗികളില്‍ ഇത് പതുക്കെപ്പതുക്കെ കരള്‍വീക്കം (ഹെപ്പറ്റെറ്റിസ്), പിന്നീട് കരളിന് സ്ഥായിയായ കേടുപാടുകള്‍ (ലിവര്‍ സിറോസിസ്) എന്നീ അവസ്ഥകളിലേക്കു നയിക്കുന്നു. അപൂവം രോഗികളില്‍ ഇത് കരളിലെ ക്യാന്‍സറിനും കാരണമാകാം. തുടക്കത്തില്‍ ഈ രോഗത്തിന് പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ല. ഇത്തരക്കാരില്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായുള്ള പരിശോധനയിലാണ് രോഗം കണ്ടുപിടിക്കുന്നത്. ഹെപ്പറ്റൈറ്റിസ് അവസ്ഥയില്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടേക്കാം. കരളില്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഇത് കാലിലും വയറിലും നീര്, രക്തം ഛര്‍ദിക്കല്‍, അബോധാവസ്ഥ, മഞ്ഞപ്പിത്തം തുടങ്ങിയ കടുത്ത രോഗലക്ഷണം ഉണ്ടായേക്കാം. എന്നാല്‍ ഇത്തരം കടുത്ത പ്രശ്നങ്ങള്‍ ചില രോഗികളില്‍ മാത്രമേ സംഭവിക്കാറുള്ളു. എല്ലാവരിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല. രോഗം എങ്ങിനെ കണ്ടുപിടിക്കാംനേരത്തെ പറഞ്ഞതുപോലെ തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ടെസ്റ്റുകളിലൂടെ മാത്രമേ ഈ രോഗം കണ്ടുപിടിക്കാനാകൂ. പ്രധാനമായും അള്‍ട്രാസൗണ്ട് സ്കാനിങ്ങിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. പ്രമേഹം, അമിതമായ കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നീ രോഗങ്ങളുള്ളവര്‍ ഈ സ്കാനിങ് ചെയ്യുന്നത് ഉത്തമമാണ്. എല്ലാ ഫാറ്റിലിവറും അപകടകാരികളല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. നിങ്ങളുടെ ഫാറ്റിലിവര്‍ പ്രശ്നക്കാരനാണോ അല്ലയോ എന്നറിയാന്‍ രക്തപരിശോധനകള്‍ അത്യാവശ്യമാണ്. ലിവര്‍ഫങ്ഷന്‍ ടെസ്റ്റുകള്‍, പ്രത്യേകിച്ച് എസ്ജിപിടി, എസ്ജിഒടി എന്നിവയില്‍ കേടുകളുണ്ടെങ്കില്‍ ഇത്തരം ഫാറ്റിലിവറുകള്‍ ചികിത്സിക്കേണ്ടതാണ്. ഈ രക്തപരിശോധനകള്‍ നോര്‍മലാണെങ്കില്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഈ ടെസ്റ്റുകള്‍ വീണ്ടും ചെയ്യേണ്ടതാണ്. ഫാറ്റിലിവറുള്ള രോഗികള്‍, പ്രത്യേകിച്ചും രക്തടെസ്റ്റുകളില്‍ അപാകങ്ങളുള്ളവര്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചുള്ള മറ്റു ചില ടെസ്റ്റുകള്‍കൂടി ചെയ്യേണ്ടിവന്നേക്കാം. ഇതിനു ചികിത്സയുണ്ടോ? ഉണ്ടെന്നുതന്നെയാണ് ഉത്തരം. എന്നാല്‍ ഈ ചികിത്സയില്‍ മരുന്നുകള്‍ക്കല്ല പ്രധാന പങ്ക്. ഈ രോഗം മാറ്റിയെടുക്കുന്ന ഒരേയൊരു ചികിത്സ എന്നു തെളിയിക്കപ്പെട്ടത് വ്യായാമംതന്നെയാണ്. കൃത്യമായ വ്യായാമം, ആഹാരത്തിലെ കൊഴുപ്പു കുറയ്ക്കല്‍, പ്രമേഹവും കൊളസ്ട്രോളും രക്തസമ്മര്‍ദവും കൃത്യമായി കണ്‍ട്രോള്‍ ചെയ്യുക, അമിതവണ്ണം കുറയ്ക്കുക... ഈ ചികിത്സകളാണ് ഫാറ്റിലിവറിന്റെ രോഗപുരോഗതിയെ മാറ്റിമറിക്കുന്നത്. അമിതവണ്ണം ഇല്ലാതെയുള്ള ഫാറ്റിലിവര്‍ രോഗികള്‍ക്കും കൃത്യമായ വ്യായാമം മാത്രമാണ് ചികിത്സക്കായി പലപ്പോഴും വേണ്ടത്. ഈ രോഗികള്‍ മദ്യപാനം (അതു ചെറിയ അളവിലാണെങ്കില്‍പ്പോലും) തീര്‍ത്തും ഒഴിവാക്കേണ്ടതും ആവശ്യമാണ്. രക്തടെസ്റ്റുകളില്‍ കാര്യമായ വ്യത്യാസങ്ങളുള്ള രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചില മരുന്നുകള്‍കൂടി ഉപയോഗിക്കേണ്ടതുണ്ട്. ഒരു വ്യായാമവും ഇല്ലാതെ എനിക്ക് ഫാറ്റിലിവര്‍ മാറാന്‍ മരുന്നു തരൂ എന്നു പറഞ്ഞുവരുന്ന രോഗികള്‍ നിരവധിയാണ്. ഇവരോട് ഒന്നേ പറയാനുള്ളു. വ്യായാമം ചെയ്യാനാകുന്നില്ലെങ്കില്‍ മരുന്നുകള്‍ മാത്രം ആശ്രയിക്കുന്നത് നിങ്ങളുടെ രോഗം മാറ്റാനല്ല. മരുന്നുകമ്പനികള്‍ക്ക് ലാഭമുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കു. കൃത്യമായ വ്യായാമം മാത്രമാണ് ഈ രോഗത്തിന്റെ ചികിത്സ. തക്കസമയത്തു കണ്ടുപിടിച്ച് കൃത്യമായ വ്യായാമവും ചില മരുന്നുകളും ഉണ്ടെങ്കില്‍ നമുക്ക് ഈ രോഗത്തെ തടഞ്ഞുനിര്‍ത്താനാകും. ഓര്‍ക്കുക, ഫാറ്റിലിവര്‍ ഒരു ജീവിതശൈലി രോഗമാണ്. ജീവിതരീതികളിലെ നല്ലൊരു മാറ്റമാണ് ഇതിന്റെ പ്രധാന ചികിത്സ. ആരോഗ്യപൂര്‍ണമായ കരളിനുവേണ്ടി, ആരോഗ്യപരമായ ജീവിതത്തിനുവേണ്ടി, നമ്മുടെ ജീവിതശൈലികളില്‍ ആരോഗ്യപരമായ മാറ്റംവരുത്താന്‍ നമുക്കെല്ലാം പരിശ്രമിക്കാം. (തിരുവനന്തപുരം പട്ടം എസ്യുടി ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ്, ഗ്യാസ്ട്രോ എന്ററോളജിസറ്റാണ് ലേഖിക)

സന്ധിവാതത്തെ അകറ്റാം

ഡോ. ബി പത്മകുമാര്‍ 
രോഗത്തിന്റെ സ്വഭാവം അനുസരിച്ചും രോഗംബാധിച്ച സന്ധികളുടെ എണ്ണം മനസ്സിലാക്കിയുമാണ് സന്ധിവാതരോഗങ്ങളെ തരംതിരിക്കുന്നത്. ഈ തരംതിരിവ് രോഗത്തിന്റെ ഭാവിയെക്കുറിച്ചു മനസ്സിലാക്കാനും രോഗചികിത്സയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കാനും സഹായകമാകും.സന്ധിവാതരോഗങ്ങളെ പ്രധാനമായും തരംതിരിക്കുന്നത് രണ്ടു വിഭാഗമായാണ്:1) സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം.2) സന്ധികളുടെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം.നീര്‍വീക്കത്തെത്തടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ സന്ധികള്‍ക്കു ചുറ്റുമായി പ്രകടമാകുന്ന നീര്‍ക്കെട്ടും വേദനയുമാണ്. സന്ധികളുടെ ഉപരിതലത്തില്‍ തൊട്ടുനോക്കുമ്പോള്‍ ചൂട് അനുഭവപ്പെട്ടേക്കാം. സന്ധികള്‍ക്ക് അനുഭവപ്പെടുന്ന ശക്തമായ വേദനയാണ് സുപ്രധാനമായ രോഗലക്ഷണം. ഈ വേദനയും അതോടൊപ്പം സന്ധികള്‍ക്കുണ്ടാകുന്ന പിടുത്തവും വഴക്കമില്ലായ്മയും വിശ്രമമെടുക്കുമ്പോള്‍ അധികരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ ചലനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ലഘുവായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുമ്പോഴും വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. ഒരു രാത്രിയിലെ വിശ്രമത്തിനുശേഷം രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് സന്ധികളിലെ പിടുത്തം കൂടുതലായി അനുഭവപ്പെടുന്നത്. ഇത് ഒരുമണിക്കൂറിലേറെ നീണ്ടുനിന്നേക്കാം. ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ സന്ധികളുടെ പിടുത്തത്തിന് അയവുണ്ടാകുന്നു. സന്ധികളുടെ നീര്‍വീക്കത്തെത്തുടര്‍ന്ന് അവയുടെ ഉപരിതലത്തിലുള്ള ചര്‍മത്തിന് ചുവപ്പുനിറവും ഉണ്ടാകാം. രക്തപരിശോധനയില്‍ ഇഎസ്ആറ് അടക്കമുള്ള നീര്‍വീക്കത്തെ സൂചിപ്പിക്കുന്ന ഘടകങ്ങള്‍ ഉയര്‍ന്നിരിക്കും. സന്ധിവേദനയോടൊപ്പം ക്ഷീണം, തളര്‍ച്ച, പനി, വിശപ്പില്ലായ്മ, ശരീരം ക്ഷീണിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാവുന്നതാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, എസ്എല്‍ഇ, ഗൗട്ട്, വൈറസ്ബാധയെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങള്‍, സോറിയാസിസ് രോഗികളിലെ സന്ധിവാതരോഗങ്ങള്‍ ഇവയെല്ലാംതന്നെ നീര്‍വീക്കത്തെത്തുടര്‍ന്നുള്ള സന്ധിവാതരോഗങ്ങളാണ്.എന്നാല്‍ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗം പൊതുവേ മിതമായ ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. ജോലികള്‍ ചെയ്യുമ്പോള്‍ സന്ധികള്‍ക്ക് അനുഭവപ്പെടുന്ന വേദന വിശ്രമമെടുക്കുമ്പോള്‍ കുറയുകയാണു ചെയ്യുന്നത്. രാവിലെ ഉണ്ടാകുന്ന സന്ധികളുടെ വഴക്കമില്ലായ്മയും കുറച്ചുസമയം മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. സന്ധികളുടെ ചുറ്റും ചൂടും ചുവപ്പുമൊന്നും അനുഭവപ്പെടുകയില്ല. പ്രായമേറുന്തോറും സന്ധിതേയ്മാനത്തെ ത്തുടര്‍ന്നുണ്ടാവുന്ന സന്ധിവാതരോഗങ്ങളുടെ സാധ്യതയും വര്‍ധിക്കുന്നു. അമിതവണ്ണത്തെത്തുടര്‍ന്നും തെറ്റായ രീതിയിലുള്ള ഇരിപ്പും നടപ്പുമൊക്കെ സ്വീകരിക്കുന്നതിനെത്തുടര്‍ന്നും ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സന്ധിതേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗത്തിന് ഉദാഹരണമാണ്. കൂടാതെ നീണ്ടുനില്‍ക്കുന്ന നടുവേദനയുടെ പ്രധാന കാരണമാണ് നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനം.രോഗത്തിന്റെ കാലയളവ് അനുസരിച്ച് സന്ധിവാതരോഗങ്ങളെ ഹ്രസ്വകാല സന്ധിവാതരോഗമെന്നും ദീര്‍ഘകാല സന്ധിവാതരോഗമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. സന്ധിവേദന ആരംഭിച്ച് ഏതാനും മണിക്കൂറോ, ദിവസങ്ങളോ മാത്രമേ ആയിട്ടുള്ളൂവെങ്കിലും അതിനെ ഹ്രസ്വകാല സന്ധിവാതരോഗങ്ങള്‍ എന്നുപറയുന്നു. രോഗാണുബാധയെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതവും രക്തത്തിലെ യൂറിക് ആസിഡ് വര്‍ധിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഗൗട്ടും ഇതിന് ഉദാഹരണമാണ്. പലപ്പോഴും അടിയന്തരചികിത്സ വേണ്ടിവരുന്നവയാകും ഈ സന്ധിവാതരോഗങ്ങള്‍. എന്നാല്‍ സന്ധിവേദനകള്‍ ആറാഴ്ച കഴിഞ്ഞും നീണ്ടുനില്‍ക്കുകയാണെങ്കില്‍ അത് ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ലക്ഷണമാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, സ്പൊണ്ടൈലോ ആര്‍ത്രൈറ്റിസ്, സോറിയാസിസ് രോഗികളിലെ സന്ധിവാതം ഇവയെല്ലാം ദീര്‍ഘകാല സന്ധിവാതരോഗങ്ങളുടെ ഉദാഹരണമാണ്.രോഗം ബാധിച്ച സന്ധികളുടെ എണ്ണത്തെ ആസ്പദമാക്കിയും സന്ധിവാതരോഗങ്ങളെ തരംതിരിക്കാവുന്നതാണ്.ഒരു സന്ധിയെ മാത്രം രോഗം ബാധിക്കുക.രണ്ടുമുതല്‍ നാലു സന്ധികളെ മാത്രം രോഗം ബാധിക്കുക.അഞ്ചോ, അതിലേറെയോ സന്ധികളെ രോഗം ബാധിക്കുക.ഒരു സന്ധിയെ മാത്രം രോഗം ബാധിക്കുന്ന അവസ്ഥ സാധാരണയായി കാണുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, രോഗാണുബാധയെത്തുടര്‍ന്നുള്ള സന്ധിവാതരോഗം, ഗൗട്ട്, പരിക്കിനെത്തുടര്‍ന്നുണ്ടാകുന്ന സന്ധിവാതരോഗങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലാണ്. രണ്ടുമുതല്‍ നാലുവരെ സന്ധികളെ ബാധിക്കുന്ന സന്ധിവാതരോഗങ്ങള്‍ പ്രധാനമായും നട്ടെല്ലിനെ ബാധിക്കുന്ന അന്‍കൈലോസിങ് സ്പൊണ്ടലൈറ്റിസ് രോഗാണുബാധയെത്തുടര്‍ന്നുണ്ടാകുന്ന റിയാക്ടീവ് ആര്‍ത്രൈറ്റിസ്, ചില തരത്തിലുള്ള സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, ഗൗട്ട് തുടങ്ങിയവയാണ്. എന്നാല്‍ പ്രധാനപ്പെട്ട പല ദീര്‍ഘകാല സന്ധിവാതരോഗങ്ങളും അഞ്ചിലേറെ സന്ധികളെ ബാധിക്കുന്നവയാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, എസ്എല്‍ഇ, വൈറല്‍ ആര്‍ത്രൈറ്റിസ്, ചില പ്രത്യേക തരത്തിലുളള സോറിയാറ്റിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയെല്ലാം നിരവധി സന്ധികളെ ബാധിക്കുന്ന സന്ധിവാതരോഗങ്ങളാണ്.സന്ധിവാതരോഗം എങ്ങനെ സന്ധികളെ ബാധിക്കുന്നു എന്ന രീതി മനസ്സിലാക്കിയാല്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കും. ഒന്നിനുപിറകെ മറ്റൊന്നായി നിരവധി സന്ധികളെ രോഗം ഒരുമിച്ച് ബാധിക്കുന്നതാണ് ഒരു രീതി. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഇതിന് ഉദാഹരണമാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനുശേഷം ദീര്‍ഘനാള്‍ രോഗം പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് മറ്റൊരു രീതി. ഗൗട്ട് ഇതിനൊരു ഉദാഹരണമാണ്. ഒരു സന്ധിയെ രോഗം ബാധിച്ചശേഷം ആ സന്ധിയിലെ നീര്‍ക്കെട്ടും വേദനയും പൂര്‍ണമായും ഭേദമായതിനെത്തുടര്‍ന്നു മാത്രം മറ്റൊരു സന്ധിയിലേക്ക് രോഗം വ്യാപിക്കുന്നതാണ് വേറൊരു രീതി. റുമാറ്റിക് ഫീവര്‍, ഗോണോകോക്കല്‍ രോഗാണുബാധയെത്തുടര്‍ന്നുള്ള സന്ധിവാതം തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്.ശരീരത്തിലെ ഇരുവശങ്ങളിലുമുള്ള സന്ധികളെ ഒരുപോലെ രോഗം ബാധിക്കുന്ന രീതിയാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസില്‍ കാണുന്നത്. എന്നാല്‍ സ്പൊണ്ടൈലോ ആര്‍ത്രൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയില്‍ ഈയൊരു പ്രത്യേകത പ്രകടമാകുന്നില്ല. ഇവ ശരീരത്തിന്റെ ഒരുവശത്തെ സന്ധികളെ മാത്രമാകും ബാധിക്കുന്നത്.സന്ധിവേദനകളെല്ലാം സന്ധിവാതരോഗമല്ലസന്ധിവേദനകളും പേശിവേദനകളുമെല്ലാം സന്ധിവാതരോഗങ്ങളുടെ മാത്രം ലക്ഷണമാകണമെന്നില്ല. സന്ധികള്‍ക്കു ചുറ്റുമുള്ള പേശികളുടെയും സ്നായുക്കളുടെയുമൊക്കെ നീര്‍ക്കെട്ട് സന്ധിവേദനയ്ക്കു കാരണമാകാം. നീര്‍ക്കെട്ടുള്ള ഭാഗത്ത് സമ്മര്‍ദം ഏല്‍പ്പിക്കുമ്പോള്‍ വേദനയുണ്ടാകുന്നു. അതുപോലെ അമിതാധ്വാനംമൂലം സന്ധികള്‍ക്ക് തുടര്‍ച്ചയായി സമ്മര്‍ദം ഉണ്ടാകുന്ന സാഹചര്യങ്ങളും താല്‍ക്കാലികമായി സന്ധിവേദനകള്‍ക്കിടയാക്കാം. പലപ്പോഴും ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കിയാല്‍ത്തന്നെ ഇവ അപ്രത്യക്ഷമായേക്കും.എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ സന്ധിവാതരോഗത്തിന്റെ സൂചനകളായി എടുക്കാവുന്നതാണ്. സന്ധിവേദനയോടൊപ്പം സന്ധികള്‍ക്ക് വീക്കവും ചര്‍മത്തിന് ചൂടും ചുവപ്പും അനുഭവപ്പെടുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സന്ധികള്‍ക്ക് നീണ്ടുനില്‍ക്കുന്ന വഴക്കമില്ലായ്മ അനുഭവപ്പെടുക, വിശ്രമശേഷവും വേദന മാറാതിരിക്കുക, വേദനയോടൊപ്പം പനി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകുക തുടങ്ങിയവയൊക്കെ സന്ധിവാതരോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങളോടൊപ്പം ഉചിതമായ രക്തപരിശോധനയും എക്സ്റേ ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകളും രോഗനിര്‍ണയത്തിനു സഹായകമാണ്. (ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍ )

വിഷംപേറും ഔഷധസസ്യങ്ങള്‍

ഡോ. പ്രിയ ദേവദത്ത് 
പ്രകൃതിയിലെ നൈസര്‍ഗികമായ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ സസ്യങ്ങള്‍ വഹിക്കുന്ന പങ്ക് അതുല്യമാണ്. പ്രാണവായു, ഔഷധം, മറ്റ് അസംസ്കൃതവസ്തുക്കള്‍ തുടങ്ങി ജീവന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായ ഘടകങ്ങള്‍ ശാന്തമായി നല്‍കിയാണ് സസ്യങ്ങള്‍ ആവാസവ്യവസ്ഥയില്‍ പ്രധാന പങ്കാളികളാകുന്നത്. ലോകത്തിന്റെ എല്ലാ ഭാഗത്തും സസ്യങ്ങളുണ്ട്. പായലും, കുറ്റിച്ചെടിയും, വള്ളിയും, പുല്ലും മരവുമൊക്കെയായി സസ്യലോകത്ത് മൂന്നരലക്ഷത്തോളം സ്പീഷീസുണ്ട്.ആയുര്‍വേദം ഔഷധത്തിനായി പ്രയോജനപ്പെടുത്തുന്നതില്‍ നല്ലൊരു ശതമാനവും സസ്യങ്ങളാണ്. ഔഷധഗുണങ്ങള്‍ക്കനുസരിച്ച് സസ്യത്തിന്റെ വേര്, ഇല, കായ്, പൂവ്, പൂങ്കുല, കാതല്‍, തൊലി, കറ, പശ, കിഴങ്ങ് ഇവയൊക്കെ ഉപയോഗപ്പെടുത്തുന്നു. ചില സസ്യങ്ങള്‍ സമൂലമായും ഉപയോഗിക്കാറുണ്ട്. ഔഷധസസ്യങ്ങളുടെ കൂട്ടത്തില്‍ വിഷസ്വഭാവം കാട്ടുന്ന സസ്യങ്ങളുമുണ്ട്. സ്ഥാവര വിഷവിഭാഗത്തിലാണ് വിഷസസ്യങ്ങളെ പ്രതിപാദിച്ചിരിക്കുന്നത്. ഒരു വിഷസസ്യത്തിന്റെ എല്ലാ ഭാഗങ്ങളും വിഷമയമായിരിക്കണമെന്നില്ല. ഒരേ ചെടിയില്‍ത്തന്നെ മാരകമായ വിഷമയഭാഗവും ഭക്ഷ്യയോഗ്യമായ ഭാഗവും കാണാറുണ്ട്. സസ്യത്തില്‍ അടങ്ങിയിരിക്കുന്ന ചിലയിനം ആല്‍ക്കലോയ്ഡുകള്‍, അമീനുകള്‍, ഗ്ലൂക്കോസൈഡുകള്‍, സാപോണിന്‍, ബാഷ്പശീലതൈലം, റസീനുകള്‍, ഓര്‍ഗാനിക് അമ്ലങ്ങള്‍, ടാനിനുകള്‍ തുടങ്ങിയ രാസഘടകങ്ങളാണ് വിഷസ്വഭാവത്തിന് ഇടയാക്കുന്നത.് വിവിധ ശുദ്ധീകരണ പ്രക്രിയകളിലൂടെ വിഷയത്തെ നിര്‍വീര്യമാക്കിയാണ് ഇത്തരം സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന അമൂല്യമായ ഔഷധഗുണത്തെ പ്രയോജനപ്പെടുത്തുക.ഔഷധത്തിനും അലങ്കാരത്തിനുമായി പൂന്തോട്ടത്തിലും തൊടിയിലുമായി നട്ടുവളര്‍ത്തുന്ന ചില സസ്യങ്ങളുടെ പ്രത്യേക ഭാഗങ്ങളില്‍ വിഷസ്വഭാവം പതിയിരിപ്പുണ്ട്. മനോഹരമായ പൂക്കളും, നിറമുള്ള വിത്തുകളുമുള്ള ഇത്തരം സസ്യങ്ങളില്‍ ആകൃഷ്ടരായി അപകടത്തില്‍പ്പെടുന്നത് ഏറെയും കുട്ടികളാണ്. നിരവധി വിഷസസ്യങ്ങളെപ്പറ്റി ആയുര്‍വേദത്തില്‍ പരാമര്‍ശമുണ്ട്. മനുഷ്യരിലെന്നപോലെ കന്നുകാലികളിലും മറ്റു ജന്തുക്കളിലും വിഷബാധ ഉണ്ടാക്കുന്ന സസ്യങ്ങളും നിരവധിയാണ്. സുപരിചിതമായ സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷസ്വഭാവത്തെ അറിയുന്നതിലൂടെ അബദ്ധത്തില്‍ സംഭവിക്കാവുന്ന അപകടങ്ങളെ ഒഴിവാക്കാനാകും. ആയുര്‍വേദത്തില്‍ വിഷചികിത്സാവിഭാഗം "അഗദതന്ത്രം' എന്നാണറിയപ്പെടുക. സസ്യവിഷബാധയില്‍ വളരെ പെട്ടെന്ന് പ്രതിവിധി ചെയ്യേണ്ടതുണ്ട്. ശരീരത്തില്‍ ആഗീകരണം ചെയ്തിട്ടില്ലാത്ത വിഷാംശത്തെ നീക്കംചെയ്യുക, ആഗീകരണം ചെയ്യപ്പെട്ടവയെ നിര്‍ഹരിക്കുക, വിഷവീര്യം കുറയ്ക്കാനായി പ്രത്യൗഷധം നല്‍കുക, വിഷബാധകൊണ്ട് ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കുക എന്നിവ അതിപ്രധാനമാണ്്. ആന്തരികമായ വിഷബാധയുടെ വിവിധ ഘട്ടങ്ങളില്‍ വമനം, ആമാശയ ക്ഷാളനം (കഴുകല്‍), മൂത്രവര്‍ധകങ്ങളായ ഔഷധങ്ങള്‍ നല്‍കുക, വിരേചനം ഇവ നല്‍കാറുണ്ട്. വിദഗ്ധചികിത്സ അനിവാര്യമാണ്.അരളിപൂന്തോട്ടത്തെ അലങ്കരിക്കുന്ന മറ്റൊരു മനോഹര സസ്യമാണ് അരളി. സാധാരണയായി വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ കാണുന്നു. കാലവ്യത്യാസം വലുതായി ബാധിക്കാതെ കായ്ക്കുകയും പൂവിടുകയും ചെയ്യുന്ന അരളി അപോസൈനേസി കുടുംബത്തില്‍പ്പെടുന്നു. മഞ്ഞ അരളി (തെവെഷ്യപെരുവിയാന, തെവെഷ്യ നിരിഫോളിയജസ്)മഞ്ഞ അരളിയുടെ കായ്, കറ, പട്ട, വേര്, ഇല ഇവ വിഷമയമാണ്. കായ്ക്കുള്ളില്‍ ധാരാളമായി അടുക്കിയിരിക്കുന്ന വിത്തുകളിലാണ് കൊടിയ വിഷസ്വഭാവമുള്ള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നത്. തേവേഷിന്‍, സെറിബെറിന്‍, നീറിഫോളിന്‍ എന്നിവയാണ് ഇവയില്‍ മുഖ്യം. ഇത് ചവച്ചാല്‍ വായില്‍ ചുട്ടുനീറ്റല്‍, നാക്ക് ഉണങ്ങുക, ഛര്‍ദി, വയറിളക്കം, പേശികളുടെ ശക്തി നഷ്ടപ്പെടുക തുടങ്ങിയവ ഉണ്ടാകും. തുടര്‍ന്ന് ബോധരഹിതനായി ഹൃദയസ്തംഭനം ഉണ്ടായി മരണത്തിനിടയാകും.ചുമന്ന അരളി (നിരിയം ഇന്‍ഡിക്കംമില്‍):സസ്യത്തിന്റെ എല്ലാ ഭാഗത്തും വിഷമുണ്ട്. നിരിയോഡോറിന്‍, കരാബിന്‍ ഇവ വേര്, പട്ട, വിത്ത് എന്നീ ഭാഗങ്ങളില്‍ കാണുന്നു. നിരിയോഡോറിനും കരാബിനും ഹൃദയത്തെ ബാധിക്കുന്ന വിഷങ്ങളാണ്. വിഷം സുഷുമ്നാകാണ്ഡത്തെയും ബാധിക്കാറുണ്ട്. ഹൃദയശ്വാസോച്ഛ്വാസ പ്രവര്‍ത്തനങ്ങളില്‍ വരുന്ന വ്യതിയാനംമൂലം മരണം സംഭവിക്കും. എരുമപ്പാല്‍ തൈരും പഞ്ചസാരയും ചേര്‍ത്ത് കഴിക്കുകയോ പഞ്ഞിപ്പരുത്തിയുടെ പൂവ് വെള്ളത്തില്‍ ചതച്ച് പിഴിഞ്ഞ നീര് പലതവണ കഴിക്കുന്നതും വിഷത്തിന്റെ തീവ്രത കുറയ്ക്കും. കരവീരം, അശ്വമാര, ഹപുഷ എന്നും അരളിയെ പറയാറുണ്ട്. ത്വക്രോഗങ്ങള്‍, ഹൃദയ-ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയില്‍ അരളിയെ ഉപയോഗിക്കാറുണ്ട്.കുന്നി (അബ്രസ്പ്രിക്കറ്റോറിയസ് ലിന്‍)ഒരു പടര്‍പ്പന്‍ ചെടിയായി പൂന്തോട്ടത്തില്‍ വളര്‍ത്തുന്ന ഔഷധസസ്യമാണ് കുന്നി. പച്ച ഇലകളും തിളക്കമുള്ള കടുചുവപ്പും കറുപ്പും ചേര്‍ന്ന വിത്തുകളും കുട്ടികളെ ഏറെ ആകര്‍ഷിക്കാറുണ്ട്. കുന്നിക്കുരുവില്‍ അബ്രിന്‍ എന്ന ആല്‍ബുമിനും അബ്രിലിന്‍ എന്ന ഗ്ലൂക്കോസൈഡും അടങ്ങിയിട്ടുണ്ട്. ഇലയിലും അബ്രിന്‍ ഉണ്ട്. കട്ടിയുള്ള പുറന്തോട് പൊട്ടിയാല്‍ മാത്രമേ വിഷം പുറത്തുവരൂ. കുന്നിക്കുരു മുറിവിലും മറ്റും അരച്ചുപുരട്ടുന്നത് മാരകമാണ്. കുരുവിനെ കൂടാതെ വേര്, ഇല, പട്ട ഇവയും വിഷമയമാണ്. വിഷം ഉള്ളില്‍ ചെന്നാല്‍ ശക്തിയായ ഛര്‍ദി, വയറിളക്കം, ഇവയെത്തുടര്‍ന്ന് കരളിന്റെ പ്രവര്‍ത്തനം നിലച്ച് മരണത്തിനിടയാക്കും. വിത്തുകളുടെ നിറത്തെ ആസ്പദമാക്കി കുന്നി പ്രധാനമായും രണ്ടു തരം. വെളുത്തതും ചുമന്നതും. വെള്ളക്കുന്നിക്കുരുവിന് വിഷശക്തി കൂടുതാണ്. ഒന്നോ രണ്ടോ കുന്നിക്കുരു അകത്തുചെന്നാല്‍തന്നെ മരണം ഉണ്ടാകും. കുട്ടികള്‍ കുന്നിക്കുരുവമായി അടുത്തിടപെടുന്നത് ശ്രദ്ധയോടെ കാണണം. പശുവിന്‍പാല്‍, തേന്‍, മുന്തിരിങ്ങ ഇവ ഉള്ളില്‍ക്കഴിക്കുന്നത് കുന്നിവിഷത്തിന് പ്രതിവിധിയാണ്. പശുവിന്‍പാല്‍ പഞ്ചസാര ചേര്‍ത്ത് ഉടന്‍ കഴിക്കുന്നതും ഗുണകരമാണ്. ഗുഞ്ജ, കാകപീലു തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന കുന്നി "ഫാബേസി' കുടുംബത്തില്‍പ്പെടുന്നു. പാണ്ടുരോഗം, മുടികൊഴിച്ചില്‍, ഗോയിറ്റര്‍, നീര് ഇവയില്‍ ആയുര്‍വേദം കുന്നിയെ പ്രയോജനപ്പെടുത്തുന്നു.മാതളം (പ്യൂണികഗ്രനേറ്റംലിന്‍)വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന ഔഷധസസ്യമാണ് മാതളം. പ്യൂണിക്കേസീ കുടുംബത്തില്‍പ്പെടുന്ന മാതളത്തിന് ഡാഡിയം, ലോഹിതപുഷ്പം എന്നീ പേരുകളുമുണ്ട്. ദഹനശക്തിക്കുറവിനും, രക്തക്കുറവിനും, തളര്‍ച്ചയ്ക്കും മാതളം നല്ല ഫലം തരും. കൂടാതെ ക്ഷീണം അകറ്റാനും ബീജവര്‍ധനവിനും മാതളം ഉപയോഗപ്പെടുത്താറുണ്ട്. മാതളത്തിന്റെ പട്ടയും കറയുമാണ് വിഷമായഭാഗങ്ങള്‍. തണ്ടിന്റെയും വേരിന്റെയും തൊലിയില്‍ പെല്ലറ്റിറൈന്‍, മീഥൈന്‍ ഐസോപെല്ലെറ്റിറൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. സസ്യത്തിന്റെ മിക്കവാറും ഭാഗങ്ങളില്‍ വലിയ അളവില്‍ ടാനിക് അമ്ലം ഉണ്ട്. പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, വൈറ്റമിന്‍ സി, പെക്റ്റിന്‍ തുടങ്ങിയവ അടങ്ങിയ ഫലം പോഷകസമ്പന്നമാണ്. തണ്ടിലെ കറ അധികമായി ഉള്ളില്‍ചെന്നാല്‍ തലവേദന, തലകറക്കം, ഛര്‍ദി, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ ആദ്യമുണ്ടാകും. വിഷം കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതോടൊപ്പം കാഴ്ചശക്തിയെ സാരമായി ബാധിക്കും. ശ്വാസതടസ്സംമൂലം മരണം സംഭവിക്കാം. ആമാശയ ക്ഷാളനം, വിരേചനം, കൃത്രിമശ്വാസോച്ഛ്വാസം നല്‍കുക, ലക്ഷണങ്ങള്‍ക്കനുസരിച്ച് മറ്റു ചികിത്സകള്‍ ഇവ നല്‍കേണ്ടിവരും.മേന്തോന്നി (Gloriosa Superba Lin)ഭംഗിയുള്ള പുഷ്പങ്ങളുമായി വൃക്ഷങ്ങളില്‍ പടര്‍ന്നുവളരുന്ന വള്ളിച്ചെടിയാണ് മേന്തോന്നി. മധ്യഭാഗം മഞ്ഞയും അഗ്രം ഓറഞ്ച് നിറമുള്ള പൂവാകെ പിന്നീട് ചുമന്നനിറമാകും. ത്വക്രോഗം, ദഹനപ്രശ്നങ്ങള്‍, അര്‍ശ്ശസ്, നീര് തുടങ്ങിയ രോഗങ്ങളില്‍ മേന്തോന്നി ഉപയോഗിക്കാറുണ്ട്. ശരീരത്തില്‍ മുള്ളു തറച്ചാല്‍ മേന്തോന്നിക്കിഴങ്ങ് അരച്ചുപുരട്ടിയാല്‍ മുള്ള് പുറത്തുവരും. പാമ്പിന്‍വിഷ ചികിത്സയിലും ഉപയോഗിക്കാറുണ്ട്. കിഴങ്ങാണ് വിഷമുള്ള ഭാഗം. മേന്തോന്നിക്കിഴങ്ങില്‍ സൂപ്പര്‍ബൈന്‍, ഗ്ലോറിയോസൈന്‍, കോള്‍ച്ചിസിന്‍ എന്നീ ഘടകങ്ങളാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ശുദ്ധിചെയ്യാത്ത മേന്തോന്നിക്കിഴങ്ങ് കഴിച്ചാല്‍ ചുണ്ടിലും വായിലും തൊണ്ടയിലും മരവിപ്പ്, പൊള്ളല്‍, ചുട്ടുനീറ്റല്‍ ഇവ അനുഭവപ്പെടും. കൂടുതല്‍ അളവിലായാല്‍ ഛര്‍ദി, വിരേചനം, ത്വക്കില്‍ മരവിപ്പും പെരുപ്പും ഉണ്ടാകും. ഹൃദയസ്തംഭനംമൂലം മരണം സംഭവിക്കാം. മേന്തോന്നി വിഷബാധ ഉണ്ടായാല്‍ ചുക്ക് അരച്ച് വെള്ളത്തില്‍ കലക്കി കഴിപ്പിക്കണം. താന്നിക്കത്തോട് കഷായംവച്ചു കഴിക്കുന്നതും, നില അമരി ചതച്ച നീര് കഞ്ഞിവെള്ളത്തില്‍ ചാലിച്ച് കഴിക്കുന്നതും വിഷത്തിന്റെ തീവ്രത കുറയ്ക്കും. ലാംഗലി, ഹരിപ്രിയ, ശക്രപുഷ്പി തുടങ്ങിയ പേരുകളും മേന്തോന്നിക്കുണ്ട്. "ലിലിയേസി' എന്ന കുടുംബത്തിലെ അംഗമാണ് മേന്തോന്നി.നീല ഉമ്മം (ഡറ്റ്യൂറഫാസ്റ്റുവോസ)നീലനിറത്തില്‍ മനോഹരപുഷ്പങ്ങള്‍ ഉള്ളതും വിഷശക്തി ഏറെയുള്ളതുമായ നീല ഉമ്മം ആണ് നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നത്. ആസ്ത്മ, ആര്‍ത്തവവേദന, പേപ്പട്ടിവിഷബാധ, താരണം തുടങ്ങിയ രോഗങ്ങളില്‍ ഉമ്മത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. കനക, ധുത്തൂര, ഉന്മത്ത എന്നീ പേരുകളുള്ള ഉമ്മം സോളാനേസി കുടുംബത്തില്‍പ്പെടുന്നു. ഡറ്റ്യൂറ സ്ട്രോമോണിയം ഉയരംകൂടിയ ഇനമാണ്. ഈ ചെടിയുടെ എല്ലാ ഭാഗവും വിഷമയമാണ്. ഉമ്മത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും വിഷസ്വഭാവമുണ്ട്. വിത്തില്‍ വിഷാംശം കൂടുതലാണ്. കനംകുറഞ്ഞ വേരുകളിലും വിഷഘടകങ്ങള്‍ ഏറെയുണ്ട്. സ്കോപാളമിന്‍, ഹയോസൈന്‍, ഹയോസയാമൈന്‍, അട്രോപിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ പ്രധാനമായും ജീവഹാനിക്കിടയാക്കും. വിഷം നാഡീവ്യൂഹത്തിന്റെയും ആമാശയത്തിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. മുള്ളുകള്‍ നിറഞ്ഞ പച്ചനിറമുള്ള കായ്കളും, പൂക്കളും ആകര്‍ഷകങ്ങളാണ്. ഉമ്മം ഉള്ളില്‍ ചെല്ലാനിടയായാല്‍ വായിലും തൊണ്ടയിലും ചുട്ടുനീറ്റല്‍, പെരുമാറ്റത്തില്‍ വ്യതിയാനം, കൃഷ്ണമണി വികസിക്കുക, മയക്കം, ഗാഢനിദ്ര, നാഡീവ്യൂഹത്തെ ബാധിച്ച് ശരീരത്തിന് ചലനശേഷി നഷ്ടമാകുക ഇവ ഉണ്ടാകും. മാരകമാത്രയില്‍ വിഷം ഉള്ളില്‍ചെന്നാല്‍ മരണം സംഭവിക്കും. വമനം, വിരേചനം, കരിക്കിന്‍വെള്ളത്തില്‍ ചന്ദനം ചേര്‍ത്ത് ഉടന്‍ നല്‍കുക ഇവ വിഷത്തിന്റെ തീവ്രത കുറയ്ക്കും.കാഞ്ഞിരം (സ്ട്രിക്നോസ് നക്സ്-വോമിക്കലിന്‍)വേരുമുതല്‍ ഇലവരെ കയ്പുരസം നിറഞ്ഞ മരമാണ് കാഞ്ഞിരം. വിഷദ്രുമ, കുപീലുകാരസ്കാരം എന്നിങ്ങനെ പേരുകളുള്ള കാഞ്ഞിരം കേരളത്തില്‍ സമൃദ്ധമായി കാണപ്പെടുന്നു. സന്ധിവാതം, തളര്‍വാതം, വ്രണം, തലവേദന തുടങ്ങിയ രോഗങ്ങളില്‍ ഉപയോഗിക്കുന്നു. കാഞ്ഞിരപ്പലകകൊണ്ടുള്ള കട്ടില്‍ വാതശമനമാണ്. വിഷചികിത്സയിലും ശുദ്ധിചെയ്ത കാഞ്ഞിരക്കുരു ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ലോഗാനിയേസി എന്ന കുടുംബത്തിലാണ് കാഞ്ഞിരം ഉള്‍പ്പെടുന്നത്. പരന്ന് വൃത്താകൃതിയിലുള്ള കുരുക്കളാണ് കാഞ്ഞിരവൃക്ഷത്തിലെ വിഷത്തിന്റെ കലവറ. സ്ട്രിക്നിന്‍, ബ്രൂസിന്‍, വോമിസിന്‍ തുടങ്ങിയ അപകടകരമാകുന്ന രാസപദാര്‍ഥങ്ങളില്‍ മുഖ്യമായവ വിത്ത്, ഇല, വേര്, തടി, പട്ട എന്നിവയില്‍ അടങ്ങിയിട്ടുണ്ട്. 30-120 മില്ലിഗ്രാംവരെ കുരുക്കള്‍ ഉള്ളില്‍ ചെന്നാല്‍ മരണമുണ്ടാകും. ഇല കഴിക്കുന്നതും മാരകമാണ്. വിഷം ഉള്ളില്‍ചെന്നാല്‍ പേശിവലിയല്‍, വിറയല്‍, കൈകാലുകള്‍ കോച്ചിവലിയല്‍, ഒടുവില്‍ രക്തസമ്മര്‍ദം കുറഞ്ഞ് മരണവും സംഭവിക്കും. വള്ളിക്കാഞ്ഞിരം (സ്ട്രിക് നോസ് ബോര്‍ഡിലോണി, സ്ട്രി. കൊളുബ്രൈനു), മരക്കാഞ്ഞിരം (സ്ട്രി. നക്സ്വോമിക്ക) എന്നിങ്ങനെ കാഞ്ഞിരം രണ്ടുതരമുണ്ട്. രണ്ടും വിഷമയമാണ്. വിളഞ്ഞ് പാകമായ കായകള്‍ കടുത്ത ഓറഞ്ച്നിറത്തില്‍ ആകര്‍ഷകങ്ങളാണ്. തണലില്‍ വളരുന്ന മരമാണെങ്കിലും വരള്‍ച്ചയോ അതിശൈത്യമോ കാഞ്ഞിരത്തെ ബാധിക്കാറില്ല. കാഞ്ഞിരത്തില്‍ വളരുന്ന ഇത്തിള്‍ ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്കും വിഷബാധ ഉണ്ടാകും. കാഞ്ഞിരക്കുരു കഴിച്ചുണ്ടാകുന്ന വിഷബാധയുടെ തീവ്രത കുറയ്ക്കാന്‍ കുന്നിയുടെ തളിരില കഴിക്കുകയും അതുതന്നെ അരച്ച് ദേഹം മുഴുവന്‍ പുരട്ടുകയും ചെയ്യാം. പശുവിന്‍പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും ഗുണകരമാണ്. ആമാശയക്ഷാളനം, ഛര്‍ദി, വിരേചനം ഇവ പ്രതിവിധിയായി നല്‍കും.ഒതളം (സെര്‍ബെറ ഒഡോളം ഗെര്‍ട്ടന്‍)പച്ചമാങ്ങയുടെ നിറവും ആകൃതിയുമുള്ള ഒതളങ്ങയെ തെറ്റിദ്ധരിച്ച് കെണിയില്‍പ്പെടുന്നത് ഏറെയും കുട്ടികളാണ്. പുഴയോരത്തും തോടിന്റെ അരികിലുമെല്ലാം സമൃദ്ധമായി വളരുന്ന ഒരു ചെറുവൃക്ഷമാണിത്. ഒതളങ്ങയില്‍ അടങ്ങിയിട്ടുള്ള "സെര്‍ബെറിന്‍', "തേവേഫിന്‍' എന്നീ ആല്‍ക്കലോയ്ഡ് ഗണത്തില്‍പ്പെട്ട രാസപദാര്‍ഥങ്ങളാണ് ജീവഹാനിക്കിടയാക്കുക. ഒതളത്തിന്റെ ഫലം, കറ, ഇല, പട്ട ഇവയെല്ലാം വിഷമയമാണ്. ഫലത്തിലാണ് കൂടുതല്‍ വിഷം അടങ്ങിയിരിക്കുന്നത്. വിഷം ഉള്ളില്‍ചെന്നാല്‍ വയറിളക്ക, ഛര്‍ദി, തളര്‍ച്ച, കാഴ്ചമങ്ങല്‍, ഒടുവില്‍ ശ്വാസോച്ഛാസം താളംതെറ്റി ഹൃദയാഘാതംമൂലം മരണപ്പെടും. ആമാശയക്ഷാളനത്തോടൊപ്പം ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നല്‍കണം. ഒതളത്തിന് പ്രധാനമായും വമനവിരേചന ഗുണങ്ങളാണുള്ളത്. മത്സ്യവിഷമായി ഉപയോഗിച്ചുവരുന്നു. ഒതളം അപോസൈനേസി കുടുംബത്തില്‍പ്പെടുന്നു.ആവണക്ക് (റൈസിനസ് കമ്യൂണിസ് ലിന്‍)ആവണക്ക് വെളുത്തത്, ചുമന്നത് എന്നിങ്ങനെ രണ്ടുതരം. ശക്തമായ വാതത്തെപ്പോലും ശമിപ്പിക്കാന്‍ കഴിയുന്ന ഔഷധമാണിത്. ഏരണ്ഡ, ഗന്ധര്‍വഹസ്ത എന്നീ പേരുകളുള്ള ആവണക്കിന്റെ കുടുംബം യൂഫോര്‍ബിയേസി ആണ്. ആവണക്കിന്റെ കണ്ഡവും ഇലയിലെ വിത്തും വിഷമയമാണ്. എണ്ണയ്ക്ക് വിഷഗുണം കുറവാണ്. ഫലവും വിത്തും വലുപ്പമേറിയതും വിഷംകൂടുതലുള്ളതുമാണ്. കുരുവിലെ പ്രധാന ഘടകമായ "റിസിന്‍' ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും. വിഷബാധയില്‍ വായും തൊണ്ടയും ചുട്ടുനീറുക, വെള്ളദാഹം, തലച്ചുറ്റല്‍ ഇവ ഉണ്ടാകും. ആറു മി.ഗ്രാം റിസിന്‍ ഉള്ളില്‍ച്ചെന്നാല്‍ മാരകമാവുകയും മരണം സംഭവിക്കുകയും ചെയ്യും. വിരേചനവും ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും നല്‍കണം. കമുക്, ആത്ത, കാട്ടുചേന, എരുക്ക്, കൊടുവേലി തുടങ്ങി ഔഷധഗുണത്തോടൊപ്പം വിഷവും പേറുന്ന സസ്യങ്ങള്‍ നിരവധിയുണ്ട്. സസ്യവിഷബാധയേറ്റാല്‍ ഉടന്‍ ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുകയും എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയുംവേണം.(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ്് ലേഖിക)

വൃക്കരോഗങ്ങളെ അറിയുക

ഡോ. ജയന്ത് തോമസ് മാത്യു 
വൃക്കരോഗ ലക്ഷണങ്ങളെപ്പറ്റി ആദ്യം പറയാം. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ മറ്റ് അവയവങ്ങളിലാണ് പ്രകടമാവുന്നത്. അതിനാല്‍ അതിനെക്കുറിച്ച് തികഞ്ഞ അവബോധം ഉണ്ടെങ്കില്‍ മാത്രമേ കാലേക്കൂട്ടി കണ്ടുപിടിച്ച് ചികിത്സിക്കാന്‍ സാധിക്കുകയുള്ളു.
1. വൃക്കരോഗത്തിന്റെ സാധാരണ ലക്ഷണമായി ശരീരത്തിലെ നീര് കണക്കാക്കുന്നു. മുഖത്തും കാലുകളിലും, വയറിലും കാണുന്ന നീര് ഇതിന്റെ മുഖ്യലക്ഷണങ്ങളാണ്. രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ക്കു ചുറ്റും നീര് അനുഭവപ്പെടുന്നു. നീര് ഒരു ലക്ഷണമാണെങ്കിലും ഇത് വൃക്കരോഗത്തിന്റെ അടയാളമായി പൂര്‍ണമായി കണക്കാക്കേണ്ട. ചില വൃക്കരോഗങ്ങളില്‍ വൃക്കയ്ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിക്കുന്നില്ല. എങ്കിലും നീര് പ്രത്യക്ഷപ്പെടാറുണ്ട്. (ഉദാ: നെഫ്രാട്ടില്‍ സിന്‍ഡ്രോം) മാത്രമല്ല എല്ലാ വൃക്കരോഗങ്ങള്‍ക്കും നീര് കാണണമെന്നുമില്ല.
2. വിശപ്പില്ലായ്മ: മാലിന്യങ്ങള്‍ ഉള്ളില്‍നിന്ന് പുറന്തള്ളപ്പെടാത്ത അവസ്ഥയില്‍ ശരീരത്തിലെ വിഷാംശം വര്‍ധിക്കുന്നു. ഇതുമൂലം മേല്‍പ്പറഞ്ഞ ലക്ഷണം കാണുന്നു.
3. രക്തസമ്മര്‍ദത്തിന്റെ അതിപ്രസരം: 30 വയസ്സില്‍ താഴെയുള്ള ഒരാളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായാല്‍ വൃക്കരോഗത്തിന്റെ ലക്ഷണമാകാം.
4. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ വിളര്‍ച്ച/തളര്‍ച്ച/ക്ഷീണം/കിതപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുന്നു.
5. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെങ്കില്‍ സംഭവിക്കുന്ന വിളര്‍ച്ച വൃക്കരോഗമായി സംശയിക്കേണ്ടതുണ്ട്.
6. നട്ടെല്ലിന്റെ അടിഭാഗത്ത് വേദന, ചൊറിച്ചില്‍, ശരീരവേദന, കാലിലും കൈയിലും കടച്ചില്‍, അഥവാ പിടുത്തം ഇതെല്ലാം പൊതുവായി പറയുന്ന ബുദ്ധിമുട്ടുകളാണ്. വൃക്കരോഗം ബാധിച്ച കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവ്, പൊക്കക്കുറവ്, കാലെല്ല് വളയുക എന്നിവ കണ്ടുവരുന്നു. എന്നാല്‍ ഈ ലക്ഷണങ്ങളുണ്ടെങ്കിലും അത് വൃക്കരോഗ ലക്ഷണമാകണമെന്നില്ല.
7. മൂത്രത്തിന്റെ അളവ് കുറയുക, തുടരെതുടരെ മൂത്രം പോകുക, മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക ഇതെല്ലാം വൃക്കരോഗത്തിന്റെ ലക്ഷണമാണ്. മൂത്രച്ചൂട് മൂത്രനാളിയിലെ അണുബാദയുടെ ലക്ഷണമാണ്. മൂത്രതടസ്സം, അല്ലെങ്കില്‍ തുള്ളിതുള്ളിയായി പോവുക, തീരെ പോവാതിരിക്കുക ഇവയും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. ഇവയില്‍ ഏതിലെങ്കിലും സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് പരിശോധിച്ച് ടെസ്റ്റുകള്‍ നടത്തി സംശയം ദൂരീകരിക്കണം. രോഗം ഉണ്ടെങ്കില്‍ ചികിത്സ തുടങ്ങുകയും വേണം. മുള്ളുകൊണ്ട് എടുക്കാവുന്നത് എടുത്തില്ലെങ്കില്‍ തൂമ്പകൊണ്ട് എടുക്കേണ്ടിവരുമെന്ന് മറക്കരുത്.
2. ക്രോണിക് കിഡ്നി ഡിസീസ് സ്ഥായിയായ വൃക്കരോഗംഈ അവസ്ഥയില്‍ എത്തുന്ന രോഗിയുടെ ചികിത്സാ ചെലവ് ഭീമമാണ്. ചികിത്സിച്ചു മാറ്റാനും സാധിക്കില്ല. കൃത്യമായി രോഗപരിശോധന നടത്തി വൃക്കസ്തംഭനംവരെ എത്തുന്നതു തടയാന്‍ കഴിയും. മാനസികവും ശാരീരികവുമായ ടെന്‍ഷന്‍ ഒഴിവാക്കുകയും ചെയ്യും. ആരൊക്കെയാണ് വൃക്കപരിശോധനയ്ക്ക് വിധേയരാവേണ്ടവര്‍? വൃക്കരോഗസാധ്യത അധികവും ആര്‍ക്കാണ്? ആര്‍ക്കും വൃക്കരോഗം ഉണ്ടാകാം. എന്നാല്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ ഇവരാണ്.
1. വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ ഉള്ള വ്യക്തി
2. പ്രമേഹരോഗി
3. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകാത്ത വ്യക്തി
4. പാരമ്പര്യമായി പ്രമേഹം, വൃക്കരോഗം, രക്തസമ്മര്‍ദം ഉള്ളവര്‍
5. പുകവലി, മദ്യപാനം, അമിതവണ്ണം, 60 വയസ്സിനു മുകളിലുള്ളവര്‍
6. വേദനസംഹാരികളുടെ ദീര്‍ഘകാല ഉപയോഗമുള്ളവര്‍
7. മൂത്രനാളിയുടെ ജന്മനാ ഉള്ള വൈകല്യം
വൃക്കരോഗനിര്‍ണയ പരിശോധനകള്‍ ഏവ? 1. യൂറിന്‍ ടെസ്റ്റ്: വളരെ ചെലവുകുറഞ്ഞതും ഏറ്റവും ഫലപ്രദമായ ഒന്നുമാണ് ഇത്. മൂത്രപരിശോധനയില്‍ കാണുന്ന അപാകങ്ങള്‍ വൃക്കരോഗത്തിലേക്ക് വിരല്‍ചൂണ്ടിയേക്കാം. മൂത്രത്തില്‍ പ്രോട്ടീനിന്റെ സാന്നിധ്യം മിക്ക വൃക്കരോഗങ്ങളിലും കണ്ടുവരുന്നു. ഒരു പ്രമേഹരോഗിയില്‍ പ്രോട്ടീനിന്റെ സാന്നിധ്യം മൂത്രത്തിലുണ്ടെങ്കില്‍ അത് വൃക്കയെ ബാധിച്ചിട്ടുണ്ട് എന്നതിന്റെ ലക്ഷണമാകാം. മൂത്രത്തില്‍ പഴുപ്പ് ഉണ്ടെങ്കില്‍ മൂത്രാശയത്തില്‍ അണുബാധ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. പ്രോട്ടീന്‍, ചുവന്ന രക്താണു, ഇവ മൂത്രത്തില്‍ ഉണ്ടെങ്കില്‍ വൃക്കവീക്കം എന്ന അസുഖത്തിന്റെ ലക്ഷണമാകാം. മൈക്രോ ആല്‍ബുമിനൂറിയപ്രോട്ടീന്‍ വളരെ ചെറിയ അളവില്‍ മൂത്രത്തില്‍ ഉണ്ടാകുമ്പോള്‍ അത് പ്രമേഹം വൃക്കയെ ബാധിച്ചു എന്നതിന്റെ തെളിവാണ്. ഈ അവസ്ഥയില്‍ ശരിയായ ചികിത്സ എടുത്താല്‍ അത് വൃക്കയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
മറ്റു മൂത്ര പരിശോധനകള്‍1. ആല്‍ബുമിനൂറിയ: 24 മണിക്കൂറില്‍ മൂത്രത്തില്‍ക്കൂടി പോകുന്ന പ്രോട്ടീനിന്റെ അളവ് നിര്‍ണയിക്കാനാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. 2. യൂറിന്‍ കള്‍ചര്‍ ആന്‍ഡ് സെന്‍സിറ്റിവിറ്റി ടെസ്റ്റ്: 48 മുതല്‍ 72 മണിക്കൂര്‍വരെ ഈ ടെസ്റ്റിന് സമയം വേണ്ടിവന്നേക്കും. മൂത്രനാളിയില്‍ ഏതുതരം അണുബാധയാണ് എന്നു തിട്ടപ്പെടുത്താന്‍വേണ്ടിയാണ് ഈ ടെസ്റ്റ്. ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതും ഈ ടെസ്റ്റ് അടിസ്ഥാനപ്പെടുത്തിയാണ്. 3. യൂറിന്‍ ടെസ്റ്റ് ഫോര്‍ ആസിഡ് ഫാസ്റ്റ് ബാസിലി (അഎആ). മൂത്രനാളിയില്‍ ഉണ്ടാകുന്ന ട്യൂബര്‍ക്ലോസിസ് നിര്‍ണയിക്കാനുള്ള ടെസ്റ്റാണിത്. രക്തപരിശോധനയൂറിയയും ക്രിയാറ്റിനിനും വൃക്ക പുറന്തള്ളുന്ന രണ്ടു മലിനപദാര്‍ഥങ്ങളാണ്. രക്തത്തില്‍ ഇവയുടെ അളവ് കൂടിയാല്‍ വൃക്ക പൂര്‍ണമായും പ്രവര്‍ത്തനക്ഷമം അല്ല എന്നതിന്റെ സൂചനയാണ്. ക്രിയാറ്റിന്‍ 0.9-1.2 മില്ലി. ഗ്രാം, യൂറിയ 20-40 മില്ലി. ഗ്രാം ആണ് നോര്‍മല്‍. ഇതിക കവിഞ്ഞാല്‍ അപാകം ഉണ്ടെന്നതിന്റെ സൂചനയാണ്. ഹീമോഗ്ലോബിന്‍ചുവന്നരക്താണുക്കളെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ വൃക്ക പ്രധാന പങ്കു വഹിക്കുന്നു. ഹീമോഗ്ലോബിന്‍ കുറയുമ്പോള്‍ വിളര്‍ച്ച അനുഭവപ്പെടും. എന്നാല്‍ വിളര്‍ച്ച ഉള്ളതുകൊണ്ടു മാത്രം വൃക്കരോഗം ഉണ്ടെന്ന് അര്‍ഥമില്ല.
മറ്റു പരിശോധനകള്‍സോഡിയം, പൊട്ടാസിയം, ഫോസ്ഫറസ്, പ്രോട്ടീന്‍, കൊളസ്ട്രോള്‍, കാത്സ്യം, പഞ്ചസാര ഇതെല്ലാം ആവശ്യാനുസരണം പരിശോധിക്കണം. റേഡിയോളജിക്കല്‍ ടെസ്റ്റ് അള്‍ട്രാസൗണ്ട് സ്കാന്‍വൃക്കയുടെ വലുപ്പം, ഏതെങ്കിലും മുഴ, കല്ല്, സിസ്റ്റ് ഇവയുടെ സാന്നിധ്യം കണ്ടെത്താന്‍സാധിക്കും. മാത്രമല്ല, മൂത്രതടസ്സം, മൂത്രനാളിയിലോ മൂത്രക്കുഴലിലോ മൂത്രസഞ്ചിയിലോ ഉണ്ടെങ്കില്‍ അതും കണ്ടെത്തുന്നു. വൃക്കരോഗികളില്‍, പ്രത്യേകിച്ചും പൂര്‍ണമായും പ്രവര്‍ത്തനരഹിതരുടെ വൃക്കകള്‍ സ്കാനില്‍ ചെറുതായി കാണപ്പെടുന്നു. എക്സ്റേകല്ലുകള്‍ കണ്ടെത്താന്‍ സാധിക്കും.
ഐ വി യു ടെസ്റ്റ്: മൂത്രാശയം, നാളി, സഞ്ചി ഇവയുടെ ഘടനാപരമായ പ്രശ്നങ്ങള്‍, മൂത്രതടസ്സം, കല്ലുകള്‍ ഇവയെല്ലാം ഈ ടെസ്റ്റിലൂടെ അറിയാന്‍സാധിക്കുന്നു. മറ്റു റേഡിയോളജിക്കല്‍ ടെസ്റ്റ്സിടി സ്കാന്‍, ആന്‍ജിയോഗ്രഫി, ആന്റിഗ്രേഡ്/റിടോഗ്രോയ്ഡ് പൈലോഗ്രഫി. മറ്റു ടെസ്റ്റുകള്‍1. ബയോപ്സി2. സിസ്റ്റോസ്കോപ്പി3. യൂറോഡൈനാമിക്സ്വൃക്കയുടെ ബയോപ്സി, പല വൃക്കരോഗങ്ങളുടെയും കാരണം കണ്ടുപിടിക്കാന്‍ സഹായകരമായ ഒന്നാണ്. ബയോപ്സിഒരു സൂചി ഉപയോഗിച്ച് വൃക്കയിലെ ഒരു കോശം എടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചാല്‍ വൃക്കരോഗത്തിന്റെ കൃത്യമായി കാരണം കണ്ടെത്താന്‍ സാധിക്കും. എപ്പോഴാണ് വൃക്ക ബയോപ്സി ആവശ്യമായി വരുന്നത്?ചില രോഗികളില്‍ മൂത്രപരിശോധനയും രക്തപരിശോധനയും കൊണ്ട് രോഗനിര്‍ണയം പൂര്‍ണമായും നടത്താന്‍ സാധിക്കില്ല. അങ്ങനെയുള്ളവരിലാണ് ബയോപ്സി നടത്തുന്നത്.
പ്രമേഹവും വൃക്കരോഗവും തമ്മിലുള്ള ബന്ധം? പ്രമേഹമാണ് വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമായി കണക്കാക്കപ്പെടുന്നത്. വളരെ ഉയര്‍ന്ന തോതില്‍ രക്തത്തില്‍ പഞ്ചസാര ഉള്ള ആള്‍ക്കാരില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കും. ആദ്യഘട്ടത്തില്‍ മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു. ഇത് പിന്നീട് പടിപടിയായി രക്തസമ്മര്‍ദം, നീര്, വൃക്കയ്ക്ക് കേടുപാട് ഇവയെല്ലാം ഉണ്ടാക്കുന്നു. ഇത് അന്തിമഘട്ടത്തില്‍ വൃക്കസ്തംഭനം എന്ന അവസ്ഥയിലെത്തുന്നു. വൃക്കസ്തംഭനം സംഭവിക്കുന്ന 40-45% രോഗികളില്‍ അതിന് കാരണക്കാരനാകുന്നത് പ്രമേഹമാണ്.വൃക്കസ്തംഭനം ഉണ്ടാകുന്നവര്‍ക്ക് ചികിത്സാ ചെലവ് വളരെ ഭീമമായി തീരുന്നു. മുന്‍കൂട്ടിയുള്ള ശ്രദ്ധയും അറിവും ഇതു തടയാന്‍ സാധിക്കും. മാത്രമല്ല, ഡയാലിസിസ് ഘട്ടംവരെ രോഗി എത്തുന്നത് ഒരു പരിധിവരെ തടയാം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പ്രമേഹംമൂലം ഉണ്ടാകുന്ന വൃക്കരോഗം പ്രതികൂലമായി ബാധിക്കും. എപ്പോഴാണ് വൃക്കരോഗത്തിലെത്തുന്നത്?നിയന്ത്രണത്തിലാകാത്ത പ്രമേഹംനിയന്ത്രണത്തിലാകാത്ത രക്തസമ്മര്‍ദംപാരമ്പര്യമായി പ്രമേഹവും വൃക്കരോഗവും ഉള്ളവര്‍പ്രമേഹംമൂലം കണ്ണിന്റെ കാഴ്ചയ്ക്കോ ഞരമ്പുകള്‍ക്കോ തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍അമിതവണ്ണം, പുകവലിമേല്‍പ്പറഞ്ഞ ഘടകങ്ങള്‍ ഏതെങ്കിലും ഉള്ള ആളില്‍ പ്രമേഹ വൃക്കരോഗസാധ്യത കൂടുതലാണ്. ടൈപ്പ്-2 പ്രമേഹം, രോഗിയുടെ വൃക്കയെ ആദ്യത്തെ 10 വര്‍ഷം ആക്രമിക്കുന്നില്ല. ഉണ്ടെങ്കിലും വളരെ കുറച്ചുമാത്രം. ഈ സമയത്ത് ശ്രദ്ധിച്ചാല്‍ അത് ഗുരുതരാവസ്ഥയിലേക്കു പോകുന്നത് തടയാം. 25 വര്‍ഷത്തിനുശേഷവും ടൈപ്പ് 2 പ്രമേഹം വൃക്കയെ ബാധിക്കുന്നില്ലെങ്കില്‍ അത് സംഭവിക്കാനുള്ള സാധ്യത കുറവാകാം. എന്നാല്‍ പൂര്‍ണമായും സാധ്യത തള്ളിക്കളയാനാവില്ല. കൃത്യമായി ഡോക്ടറെ കാണുകപ്രമേഹം നിയന്ത്രണത്തിലാക്കാന്‍ ശ്രദ്ധിക്കുക. ഒയഅകഇ<7രക്തസമ്മര്‍ദം 130/80 താഴെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. രക്തസമ്മര്‍ദം തടയാനുള്ള മരുന്നുകളും കഴിക്കുക. അമിതമായി ഉപ്പും പഞ്ചസാരയും ഉപയോഗിക്കാതിരിക്കുക. മൂത്രപരിശോധനയും രക്തപരിശോധനയും ചെയ്ത് മൈക്രോ ആല്‍ബുമിനൂറിയയും ക്രിയാറ്റിനും എത്രയെന്ന് കണ്ടെത്തുക. അമിതവണ്ണം, പുകവലി, വേദനസംഹാരികള്‍, മദ്യപാനം ഇവ ഉപേക്ഷിക്കുക. ചികിത്സപ്രമേഹത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക. രക്തസമ്മര്‍ദം മരുന്നുകൊണ്ട് നിയന്ത്രിക്കുക. വൃക്കരോഗത്തെ ഒരുപരിധിവരെ ഇത് തടുക്കും. പ്രമേഹരോഗിയില്‍ മൈക്രോ ആല്‍ബുമിനൂറിയ കാണുമ്പോള്‍തന്നെ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് കഴിക്കുക.ഉപ്പും വെള്ളവും കുറച്ച് നീര് കുറയാന്‍ ഡയൂററ്റിക്സ് നല്‍കുന്നു.മരുന്ന് ആവശ്യാനുസരണം മാറ്റുക. പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയുടെ തോത് പെട്ടെന്ന് കുറയുന്ന ഒരു പ്രവണതയുണ്ട്. അതിന് ഡോക്ടറെ സമീപിച്ച് ആവശ്യമായ മാറ്റങ്ങള്‍ മരുന്നിലും ഭക്ഷണത്തിലും സ്വീകരിക്കുക. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിക്കുക.
പ്രമേഹംമൂലം വൃക്കരോഗം ഉള്ള ആള്‍ ഒരു വൃക്കരോഗ വിദഗ്ധനെ സമീപിക്കേണ്ടതെപ്പോള്‍? പെട്ടെന്ന് ശരീരഭാരം കൂടിയാല്‍, മൂത്രത്തിന്റെ അളവ് കുറഞ്ഞാല്‍, ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ട് തോന്നിയാല്‍.നെഞ്ചുവേദന, രക്തസമ്മര്‍ദം കൂടുക, ഹൃദയമിടിപ്പ് കുറയുകയോ കൂടുകയോ ചെയ്താല്‍. ഇടയ്ക്കിടെയുള്ള പനി, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ, ഛര്‍ദി.വിട്ടുമാറാത്ത പനി, മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍, മൂത്രത്തിന്റെ ഗന്ധം മാറുക, മൂത്രത്തില്‍ ചോരയുടെ അംശം. ഇന്‍സുലിന്റെയും പ്രമേഹമരുന്നുകളുടെയും ആവശ്യകത കുറയുക. തളര്‍ച്ച, ജന്നി, ക്ഷീണം ഇവ ഏതെങ്കിലും ഉണ്ടായാല്‍.വൃക്കരോഗമുള്ളവര്‍ ആത്മവിശ്വാസം കൈവിടരുത്.
( തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍ ആന്‍ഡ് നെഫ്രോളജി ചീഫാണ് ലേഖകന്‍ )

വളര്‍ച്ചാഘട്ടങ്ങളറിയാം... വൈകല്യം തടയാം...

ഡോ. പ്രിയ ദേവദത്ത്
ജീവിതത്തിന്റെ സാഫല്യമാണ് കുഞ്ഞുങ്ങള്‍. ഒരു കുഞ്ഞിന്റെ വളര്‍ച്ചയിലെ നിര്‍ണായകഘട്ടങ്ങള്‍ മൂന്നു വയസ്സുവരെയുള്ള കാലയളവിലാണ് കടന്നുപോവുക. മാതാപിതാക്കളുടെ സ്നേഹവലയത്തിനുള്ളില്‍ എപ്പോഴും സുരക്ഷിതമായിരിക്കുന്നത്കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. ശരീരവളര്‍ച്ച, സൂക്ഷ്മകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിലെ മിടുക്ക്, ഭാഷാവികാസം, സാമൂഹികശേഷി തുടങ്ങിയ വളര്‍ച്ചാഘട്ടങ്ങളിലെ തലങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ച് കുട്ടിക്ക് മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ഇല്ലെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്. അമ്മയ്ക്കു വേണ്ട നിര്‍ദേശങ്ങള്‍, കുഞ്ഞുങ്ങള്‍ക്ക് വിവിധ ഘട്ടങ്ങളിലുള്ള ആഹാരവിധികള്‍, പരിചരണരീതികള്‍ ഇവയൊക്കെ അടങ്ങിയ "കൗമാരഭൃത്യം' അഥവാ ബാലചികിത്സ ആയുര്‍വേദത്തിലെ എട്ടു വിഭാഗങ്ങളില്‍ ഒന്നാണ്. രണ്ടു വയസ്സുവരെയുള്ള വിഷയങ്ങള്‍ ശിശുപരിപാലനത്തിലും രണ്ടു വയസ്സുമുതല്‍ 12 വയസ്സുവരെയുള്ളവ ബാല്യത്തിലും പെടുന്നു. ജനംമുതല്‍ കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ നല്‍കുന്ന ഔഷധയോഗങ്ങളെ പ്രാകാരയോഗങ്ങള്‍ എന്നാണ് പറയുക. "മസ്തിഷ്കവികാസം' -അനുഭവസമ്പത്ത് അനിവാര്യംഒരു കുഞ്ഞ് പിറന്നുവീഴുന്നത് വളര്‍ച്ച പൂര്‍ത്തിയാകാത്ത തലച്ചോറുമായാണ്. കുഞ്ഞിന്റെ മസ്തിഷ്കം തുടര്‍ന്ന് വികസിക്കുന്നതിന് ജീവിക്കുന്ന സാഹചര്യങ്ങളുമായി ഏറെ ബന്ധമുണ്ട്. പുറംലോകവുമായി നടത്തുന്ന അനുഭവങ്ങളുടെ വെളിച്ചത്തിലാണ് മസ്തിഷ്കകോശങ്ങള്‍ ക്രമേണ പരസ്പരം ബന്ധിക്കപ്പെട്ട് പുതിയ കഴിവുകള്‍ നേടിയെടുത്തു വളരുന്നത്. ജനിച്ച് ആദ്യവര്‍ഷങ്ങളിലാണ് ഇത്തരം വികാസങ്ങള്‍ ഏറെയും നടക്കുക. കാണുക, കേള്‍ക്കുക, ഇടപഴകുക തുടങ്ങിയ അനുഭവസമ്പത്ത് കുഞ്ഞിന്റെ മസ്തിഷ്കകോശങ്ങളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അമ്മയുടെ സ്നേഹപരിചരണങ്ങള്‍, ആശ്വാസം ഇവയിലൂടെയാണ് ആവശ്യങ്ങള്‍ നേടാന്‍ കുഞ്ഞ് പഠിക്കുന്നത്. വിവിധ ശബ്ദങ്ങള്‍, പല നിറങ്ങള്‍, സ്നേഹത്തോടെയുള്ള പെരുമാറ്റം ഇവയൊക്കെ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തില്‍ നല്ല മാറ്റംവരുത്തുന്നു. മറിച്ച് വളര്‍ച്ചാഘട്ടങ്ങളുടെ നിര്‍ണായക വര്‍ഷങ്ങളില്‍ സ്നേഹമോ ലാളനയോ പരിഗണനയോ ലഭിക്കാത്ത കുഞ്ഞുങ്ങളുടെ തലച്ചോറില്‍ പുതിയ കഴിവുകള്‍ രൂപപ്പെടുന്ന പ്രവര്‍ത്തനം തീരെ മന്ദഗതിയിലാകും. അതിനാല്‍ കുഞ്ഞിനോട് സംവദിക്കാന്‍ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത്. വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍നാലാമത്തെ ആഴ്ച: ഏതാനും സെക്കന്‍ഡ് തല നേരെ പിടിക്കും. ശബ്ദത്തിനുനേരെ തല തിരിക്കും. ആറ് ആഴ്ച: ആകുന്നതോടെ അമ്മയുടെ മുഖത്തു നോക്കി ചിരിക്കുകയും നടക്കുന്ന ആളുകളെ കണ്ണുകൊണ്ട് പിന്തുടരുകയും ചെയ്യും. 12 ആഴ്ച: കളിക്കോപ്പുകള്‍ കാണുമ്പോള്‍ സന്തോഷം, മറ്റുള്ളവര്‍ക്കു നേരെ കൈനീട്ടി പിടിക്കുന്നു, ഒച്ചയുണ്ടാക്കാന്‍ ശ്രമിക്കുന്നു. 13 ആഴ്ച: കഴുത്ത് ഉറയ്ക്കുന്നു. തലയും കൈയും ഉയര്‍ത്തുന്നു.16 ആഴ്ച എത്തുമ്പോള്‍ അമ്മ സംസാരിക്കുമ്പോള്‍ തിരിച്ച് ശബ്ദമുണ്ടാക്കും. ഉടുപ്പ് പിടിച്ചുവലിക്കും.21 ആഴ്ച: ചാരി ഇരുത്തിയാല്‍ ഇരിക്കും. മലര്‍ന്ന് നീന്തുന്നു. 22 ആഴ്ച: കമിഴ്ന്നു വീഴുന്നു. 28 ആഴ്ച: കപ്പില്‍നിന്ന് കുടിക്കാന്‍ തുടങ്ങും. 32 ആഴ്ച: നിര്‍ത്തുമ്പോള്‍ കാലുകളില്‍ ബലം കൊടുക്കുന്നു. വേണ്ട എന്നു പറഞ്ഞാല്‍ മനസ്സിലാകും.34 ആഴ്ച: സഹായമില്ലാതെ ഇരിക്കുന്നു, നീന്തുന്നു. 36 ആഴ്ച: കസേരയില്‍ പിടിച്ചുനില്‍ക്കും. രണ്ട് അക്ഷരം കൂട്ടി പലതരം ശബ്ദങ്ങള്‍. അപരിചിതരെ തിരിച്ചറിയുന്നു. 10 മാസം: പിടിച്ചുനടക്കുന്നു. 11-ാം മാസം: മുട്ടിലിഴയുന്നു. 12-ാം മാസം: പിടിക്കാതെ നില്‍ക്കുന്നു. അര്‍ഥമുള്ള വാക്കുകള്‍ പറയും. പന്ത് തട്ടിക്കളിക്കുകയും മറ്റുള്ളവരെ അനുസരിച്ച് സംസാരിച്ചു കാണിക്കും. 13-ാം മാസം: പതുക്കെ നടക്കും.15-ാം മാസം: പിടിക്കാതെ എഴുന്നേല്‍ക്കുന്നു. പെന്‍സില്‍കൊണ്ട് വരയ്ക്കുന്നു. ചെരിപ്പ് അഴിക്കും. 18-ാം മാസം: കാലുകള്‍ അകറ്റി നടക്കും. 21-ാം മാസം: കോണിപ്പടികള്‍ കയറാന്‍തുടങ്ങും. 24-ാം മാസം: കോണിപ്പടികള്‍ കയറുന്നതോടൊപ്പം ഇറങ്ങുമ്പോള്‍ ഓരോ സ്റ്റെപ്പിലും രണ്ടു കാലും വയ്ക്കുന്നു. ഓരോ പേജായി പുസ്തകം മറിക്കുന്നു. വാചകങ്ങളായി പറയുന്നു. രണ്ടര വയസ്സ്: പെന്‍സില്‍ ശരിയായ രീതിയില്‍ പിടിക്കുന്നു. മൂന്നു വയസ്സ്: പേര് കൃത്യമായി പറയുകയും സംശയങ്ങള്‍ വ്യക്തമായി ചോദിക്കുകയും ചെയ്യും. ഓരോ കുട്ടിയുടെയും വളര്‍ച്ചാഘട്ടത്തില്‍ അല്‍പ്പം ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. അസ്വാഭാവികത തോന്നുന്നത് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തണം. വളര്‍ച്ചാഘട്ടങ്ങള്‍ താളംതെറ്റുമ്പോള്‍ പല കാരണങ്ങള്‍കൊണ്ടും വളര്‍ച്ചാഘട്ടങ്ങളുടെ താളംതെറ്റാറുണ്ട്. മാസംതികയാതെ പിറക്കുക, ഭാരംകുറഞ്ഞ കുഞ്ഞുങ്ങള്‍, ജനിതകപരമായ ക്രമക്കേടുകള്‍, വിവിധ അണുബാധകള്‍, ഇവയൊക്കെ വളര്‍ച്ചാഘട്ടങ്ങളില്‍ വിവിധ പ്രശ്നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. എന്നാല്‍ സാധാരണരീതിയില്‍ ജനിക്കുകയും മാതാപിതാക്കളില്‍നിന്ന് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കാത്തതുകൊണ്ട് വളര്‍ച്ചാ നാഴികക്കല്ലുകളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്ന കുട്ടികളുടെ എണ്ണം ഇന്ന് കൂടുകയാണ്. പഠനവൈകല്യം, അമിതവികൃതി, ഓട്ടിസത്തിനു സമാനമായ ലക്ഷണങ്ങള്‍, സംസാരത്തില്‍ വ്യക്തതയില്ലായ്മ, ഒറ്റപ്പെട്ടിരിക്കാന്‍ ഇഷ്ടം തുടങ്ങിയ പ്രശ്നങ്ങള്‍ ബാധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. മസ്തിഷ്കവളര്‍ച്ച ഏറ്റവും വേഗത്തില്‍ നടക്കുന്നത് രണ്ടര വയസ്സുവരെയുള്ള കാലയളവിലാണ്. മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ സ്നേഹോഷ്മളമായ പരിചരണങ്ങള്‍ക്കു പകരം രണ്ടര വയസ്സിനു മുമ്പുതന്നെ ദീര്‍ഘനേരം ടിവിക്കു മുമ്പില്‍ ചെലവാക്കുന്ന തെറ്റായ പ്രവണത മസ്തിഷ്കവളര്‍ച്ചയെ ബാധിക്കാറുണ്ട്. ചടുലമായി മിന്നിമറിയുന്ന ദൃശ്യങ്ങളും വലിയ ശബ്ദവും മസ്തിഷ്കത്തിന് ഗുണകരമല്ല. അശ്രദ്ധ, അമിതവികൃതി ഒക്കെ ഇത്തരം കുഞ്ഞുങ്ങളില്‍ കൂടും. അനുഭവസമ്പത്ത് തീരെ കുറഞ്ഞ മാതാപിതാക്കള്‍, ജോലിത്തിരക്ക് അമിതമായി ഉള്ളവര്‍, ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്നമുള്ള മാതാപിതാക്കള്‍ ഇവരൊക്കെ അടുത്ത ബന്ധുക്കളുടെ സഹായത്തോടെ കുഞ്ഞിന് വേണ്ടത്ര പരിചരണം നല്‍കേണ്ടതാണ്.

മുഖത്തുനോക്കി ചിരിക്കാന്‍ തുടങ്ങുക, കഴുത്ത് ഉറയ്ക്കുക, പിടിക്കാതെ ഇരിക്കുക, പിടിച്ചുനില്‍ക്കുക, സംസാരിക്കാന്‍ തുടങ്ങുക എന്നിവ കുട്ടികളുടെ വളര്‍ച്ചയിലെ പ്രധാന ഘട്ടങ്ങളാണ്. ഈ നാഴികക്കല്ലുകള്‍ വൈകുന്ന കുട്ടികളില്‍ ബുദ്ധിപരമായ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തി ഡോക്ടറുടെ സഹായത്തോടെ ശരിയായ പരിശീലനം നല്‍കണം. ഒപ്പം കമിഴ്ന്നുവീഴുക, നിരങ്ങിനീങ്ങുക, പിടിച്ചുനടക്കുക പോലെയുള്ള വളര്‍ച്ചാഘട്ടങ്ങള്‍ കുട്ടിക്ക് സുഗമമായി ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയും വേണം.മുലപ്പാല്‍ പോഷകസമ്പുഷ്ടംപുതിയ ലോകത്തിലേക്ക് പിറന്നുവീഴുന്ന കുഞ്ഞിന്റെ ആദ്യ ഭക്ഷണം മുലപ്പാലാണ്. കുഞ്ഞിന്റെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. സ്തനങ്ങളില്‍നിന്ന് ആദ്യം സ്രവിച്ചുവരുന്ന പോഷകസമ്പന്നമായ കൊളസ്ട്രം കുഞ്ഞിന് രോഗപ്രതിരോധശേഷി നല്‍കും. ആയുര്‍വേദം മുലപ്പാലിനെ "ജീവനീയം' എന്നാണ് വിശേഷിപ്പിക്കുന്നത്. കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങളിലെ മികച്ച ഭക്ഷണം മുലപ്പാലാണ്. എളുപ്പം ദഹിക്കുന്നതരത്തിലുള്ള പ്രോട്ടീനുകളാണ് മുലപ്പാലിലുള്ളത്. നാഡീവ്യൂഹത്തിെന്‍ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ടോറിന്‍, സിസ്റ്റീന്‍ തുടങ്ങിയ അമിനോ ആസിഡുകള്‍ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന് ഒളിമങ്ങാത്ത ബുദ്ധിയും ഓര്‍മയും നല്‍കുന്ന ലിനോളിക് ആസിഡ്, ലാക്ടാല്‍ബുമിന്‍ എന്നീ ഘടകങ്ങളും മുലപ്പാലിലുണ്ട്. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ നാഡീതന്തുക്കളുടെ നിര്‍മാണത്തിനും സ്റ്റിറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിനും ആവശ്യമായ കൊളസ്ട്രോള്‍, പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്നിവയുടെ നിര്‍മിതിക്കും ആവശ്യമാണ്. ശ്വാസകോശരോഗങ്ങള്‍, വയറിളക്കം, ആസ്ത്മ, അലര്‍ജി എന്നിവയും മുലയൂട്ടല്‍വഴി ഫലപ്രദമായി തടയാം.രണ്ടരവര്‍ഷം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ ബുദ്ധിശക്തിയിലും പെരുമാറ്റത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികളുടെ എണ്ണം ഇന്ന് ഗണ്യമായി കുറയുകയാണ്. ജോലിക്കു പോകുന്നവര്‍ക്കും പാല്‍ പിഴിഞ്ഞു സൂക്ഷിച്ച് കുഞ്ഞിന് നല്‍കാവുന്നതാണ്. സാധാരണ ഊഷ്മാവില്‍ എട്ടുമണിക്കൂര്‍വരെ പാല്‍ കേടുകൂടാതിരിക്കും. അമ്മയ്ക്ക് എന്തെങ്കിലും രോഗംമൂലം മുലപ്പാല്‍ നല്‍കാനാകാതെ വന്നാല്‍, ഒരിക്കലും മുലപ്പാലിന് തുല്യമാകില്ലെങ്കിലും പുത്തരിച്ചുണ്ടവേരോ, ഓരിലവേരോ ചതച്ച് കിഴികെട്ടി തിളപ്പിച്ച പശുവിന്‍പാലോ ആട്ടിന്‍പാലോ നല്‍കാം. മുലയൂട്ടല്‍ അമ്മയ്ക്കും നല്ല ഫലം തരും. ഗര്‍ഭാശയം എളുപ്പം ചുരുങ്ങാനും പ്രസവാനന്തര രക്തസ്രാവം കുറയ്ക്കാനും സ്തനാര്‍ബുദം-അണ്ഡാശയാര്‍ബുദം ഇവ ഭാവിയില്‍ വരാതിരിക്കാനും മുലയൂട്ടല്‍ സഹായിക്കും.ചോറും പഴച്ചാറും കുറുക്കുംആറുമാസം കഴിഞ്ഞാല്‍ മുലപ്പാലിനൊപ്പം പഴച്ചാറുകളും ചോറും കുറുക്കും നല്‍കിത്തുടങ്ങാം. മുന്തിരിയും മാതളവും ഏറെ നല്ലതാണ്. ആപ്പിള്‍, ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് ഇവ ആവിയില്‍ വേവിച്ചുടച്ച് നല്‍കാം. ചോറ്, ചെറുപയര്‍പരിപ്പ്, നെയ്യ് ഇവ ചേര്‍ത്ത് കൈകൊണ്ട് ഉടച്ച് നല്‍കണം. ഇലക്കറികളും നെയ്യും ചേര്‍ത്തും ചോറ് നല്‍കാം. ചവച്ചിറക്കാനുള്ള പരിശീലനവും ഇതിലൂടെ കുഞ്ഞിനു ലഭിക്കും. മുത്തങ്ങ, റാഗി, നേന്ത്രക്കായ, ചെറുപയര്‍ ഇവയിലേതെങ്കിലും പൊടിച്ച് കുറച്ച് പാല്‍മാത്രം ചേര്‍ത്ത് കുറുക്കി കരിപ്പെട്ടി ചേര്‍ത്ത് നല്‍കുന്നത് ഏറെ പോഷകം നല്‍കും. കഞ്ഞിവെള്ളം, ഇളനീര്‍ ഇവയും നല്‍കാം.ഗര്‍ഭകാലം ശ്രദ്ധയോടെആരോഗ്യമുള്ള കുഞ്ഞിന്റെ ജനത്തിന് മുന്നൊരുക്കമായി തൈറോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദം, വിളര്‍ച്ച ഇവ നിര്‍ണയിക്കുന്നതോടൊപ്പം ആദ്യത്തെ പ്രസവം 25 വയസ്സിനുമുമ്പ് കഴിയാനും അമ്മ ശ്രദ്ധിക്കണം. ഗര്‍ഭസ്ഥശിശുവിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കാനായി പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഒപ്പം മാനസിക സമ്മര്‍ദ്ദവും വൈകാരികപ്രശ്നങ്ങളം ഒഴിവാക്കുകയും വേണം. ഗര്‍ഭസ്ഥശിശുവിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്കും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനുമായി ആയുര്‍വേദം പാല്‍ക്കഷായങ്ങള്‍ നല്‍കുന്നു. 15 ഗ്രാം മരുന്ന് കഴുകിച്ചതച്ച് 150 മി. ലി. പാലും 600 മി. ലി. വെള്ളവും ചേര്‍ത്തുതിളപ്പിച്ച് 150 മില്ലി ആക്കി പിഴിഞ്ഞരിച്ച് രാത്രിയില്‍ കഴിക്കാം. 1 മാസം - കുറുന്തോട്ടിവേര്, 2 മാസം - തിരുതാളി/പുഷ്കരമൂലം, 3 '' - പുത്തരിച്ചുണ്ടയും കണ്ടകാരിച്ചുണ്ടയും, 4 '' - ഓലിലവേര്, 5 '' - ചിറ്റമൃത്, 6 '' - കണ്ടകാരിച്ചുണ്ട, 7 '' - യവം8 '' - പെരുങ്കുരുമ്പവേര്, 9 '' - ശതാവരിക്കിഴങ്ങ്. കുറുന്തോട്ടി മാത്രമായും ഉപയോഗിക്കാം.( മാന്നാറിലെ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക )

കുട്ടികളിലെ ആര്‍ത്രൈറ്റിസ്

ഡോ. സുമ ബാലന്‍
ആര്‍ത്രൈറ്റിസ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ ഈ രോഗം പ്രായമായവരില്‍ മാത്രം കാണപ്പെടുന്ന ഒന്നാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്്. എന്നാല്‍, കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന ആര്‍ത്രൈറ്റിസിനെക്കുറിച്ചും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ ലോക ആര്‍ത്രൈറ്റിസ് ദിനം കുട്ടികളില്‍ കണ്ടുവരുന്ന ആര്‍ത്രൈറ്റിസിനെക്കുറിച്ചായിരുന്നു.
ആമുഖം
കുട്ടികളില്‍ സന്ധികളിലും, മറ്റ് ശരീരഭാഗങ്ങളിലും ഉള്ള വേദന വളരെ സാധാരണമാണ്. ഈ വേദനകളുടെ കാരണങ്ങള്‍ മിക്കപ്പോഴും വളരെ ലളിതവും മരുന്നുകള്‍ നല്‍കാതെത്തന്നെ പെട്ടെന്ന് ശമിക്കുന്നതുമാണ്. എന്നാല്‍, ചിലപ്പോഴെല്ലാം ഇത്തരം വേദനകളുടെ കാരണങ്ങള്‍ അല്‍പ്പം ശ്രദ്ധ നല്‍കേണ്ടവതന്നെയാണ്. കുട്ടികള്‍ ഇത്തരം വേദനകള്‍ (സന്ധി, മസില്‍ വേദനകള്‍) പറയുന്നുവെങ്കില്‍ ഒരു ശിശുരോഗ വിദഗ്ധനെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
കാരണങ്ങള്‍
കുട്ടികളില്‍ ഇത്തരത്തിലുള്ള വേദനയ്ക്ക് കാരണങ്ങള്‍ പലതാണ്.സന്ധികളുടെ അമിത വഴക്കം, ചെറിയ പരിക്കുകള്‍, മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ എന്നിങ്ങനെ പലപല കാരണങ്ങളുണ്ട് ഇത്തരം വേദനകള്‍ക്ക്. ബാല്യത്തിലെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും ആയി ബന്ധപ്പെട്ട കാരണങ്ങളും, ഒട്ടും ദൃഢമല്ലാത്ത പേശികളും ഈ വേദനയുടെ മറ്റു ചില കാരണങ്ങളാണ്. കുട്ടികളിലെ ആര്‍ത്രൈറ്റിസ് (വാതം) അത്ര സാധാരണമായി കണക്കാക്കപ്പെടുന്നില്ല. ഇത് തീര്‍ത്തും തെറ്റായ ഒരു ധാരണയാണ്. ആഴ്ചകളോളം സന്ധികളിലെ വേദനയും, ലക്ഷണങ്ങളും തുടരുന്നു എങ്കില്‍ അത് തീര്‍ച്ചയായും കുട്ടിക്കാലത്തെ ആര്‍ത്രൈറ്റിസ് (വാതം) ആയി ഇതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.വളരെ അപൂര്‍വമായിമാത്രം സന്ധിവേദന പ്രത്യേകതരം അര്‍ബുദത്തിന്റെ പ്രാരംഭ ലക്ഷണവും ആകാം.
എത്രത്തോളം സാധാരണമാണ് കുട്ടികളില്‍ ഈ രോഗം
കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന പനിയും അനുബന്ധ രോഗങ്ങളും പോലെ അത്രത്തോളം സാധാരണമല്ല ആര്‍ത്രൈറ്റിസ് (വാതം) എങ്കിലും ലോകത്താകമാനം ആയിരത്തിലൊരാള്‍ എന്ന കണക്കില്‍ ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് (ജെഐഎ) എന്ന രോഗം ബാധിച്ചിരിക്കുന്നു എന്നത് നാം ഓര്‍മിക്കേണ്ട വസ്തുതയാണ്.
ബാല്യത്തിലെ ആര്‍ത്രൈറ്റിസ് (വാതം) ബാധയ്ക്ക് നല്‍കിയിരിക്കുന്ന പേരാണ് ജുവനൈല്‍ ഇടിയോപതിക് ആര്‍ത്രൈറ്റിസ് എന്നത്. ഏതു പ്രായത്തിലും ഈ രോഗബാധ ഉണ്ടാകും എന്നതും കുട്ടികളില്‍ ഇത് സാധാരണമാണ് എന്നതും ഏറെ പ്രാധാന്യത്തോടെ നാം ഓര്‍ക്കേണ്ടതാണ്. കൃത്യമായി രോഗലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം. ബാല്യകാലത്ത് കണ്ടുവരുന്ന റുമറ്റോയ്ഡ്, ആര്‍ത്രൈറ്റിസ് (ഒരുതരം സന്ധിവാതം) ആയി കണക്കാക്കപ്പെടുന്നില്ല. കുട്ടികള്‍ ചെറിയ പ്രായപൂര്‍ത്തിയായവര്‍ അല്ല എന്നു പറയുംപോലെ കുട്ടികളുടെ സന്ധികളിലെ പ്രശ്നങ്ങളുടെ ആകെ തുകയാണ് ജുവനൈല്‍ ഇടിയോപതിക് ആര്‍ത്രൈറ്റിസ് എന്ന ഈ രോഗം. ഈ രോഗബാധ ഉണ്ടെങ്കിലും സാധാരണ രക്തപരിശോധനയില്‍ റുമറ്റോയ്ഡ് ഫാക്ടറൊന്നും മനസ്സിലാക്കാന്‍ കഴിയുകയും ഇല്ല.
എന്തുകൊണ്ട് കുട്ടികളില്‍ ആര്‍ത്രൈറ്റിസ്
ശരീരത്തിലെ രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടാകുന്ന തകരാറുമൂലം ശരീരത്തിനുള്ളിലെത്തന്നെ ആന്റിബോഡി (ദോഷവസ്തുക്കള്‍) ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ്  ഈ രോഗത്തിന്റെ കാരണം. ഇത് ഏതെങ്കിലും വിധമുള്ള ഭക്ഷണരീതിയോ ജീവിതരീതിയോ, മറ്റേതെങ്കിലും കാരണങ്ങളുമായോ ബന്ധപ്പെട്ടതല്ല എന്നതും പ്രത്യേകം ഓര്‍ക്കുക. എങ്ങനെ കണ്ടുപിടിക്കാംകൃത്യമായ വൈദ്യപരിശോധനയിലൂടെ വിദഗ്ധ ഡോക്ടര്‍ക്ക് ഈ രോഗം പ്രാരംഭത്തില്‍ത്തന്നെ കണ്ടുപിടിക്കാം. കഴിയുമെങ്കില്‍ ഇത്തരം രോഗികള്‍ ശിശുരോഗവിദഗ്ധനായ റുമറ്റോളജിസ്റ്റിനെ കാണണം.
എല്ലാ കുട്ടികളിലും കാണുന്നത് ഒരേ ലക്ഷണങ്ങളാണോ?
പലതരത്തിലുള്ള ജുവനൈല്‍ ഇടിയോപതിക് ആര്‍ത്രൈറ്റിസ് ഉണ്ട്. അതുകൊണ്ടുതന്നെ ഇതിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമാകും.
എന്തുകൊണ്ട് പ്രാരംഭഘട്ടത്തിലുള്ള രോഗനിര്‍ണയം പ്രാധാന്യമര്‍ഹിക്കുന്നു
വളര്‍ച്ചയുടെ ദശയിലുണ്ടാകുന്ന ആര്‍ത്രൈറ്റിസ് കുട്ടികളുടെ അവയവങ്ങളെ ബാധിക്കുകയും അവരുടെ ശരീരവളര്‍ച്ചയെ ബാധിക്കുംവിധമുള്ള രൂപവൈകൃതത്തിനുവരെ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പ്രാരംഭദശയിലുള്ള രോഗനിര്‍ണയവും പ്രതിവിധിയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
ചികിത്സ
ഇന്ന് ഏറ്റവും ഫലപ്രദമായ ചികിത്സാവിധികള്‍ ഈ രോഗത്തിന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ് ഗുരുതരാവസ്ഥയിലാണെങ്കില്‍ സന്ധികളില്‍ നല്‍കുന്ന കുത്തിവയ്പ് രോഗത്തിന്റെ കാഠിന്യവും, വൈകല്യ സാധ്യതയും കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനുശേഷം ആഴ്ചകളില്‍ എടുക്കുന്ന കുതിവയ്പുകളായോ, ഗുളികകളായോ രോഗത്തിന് അനുയോജ്യമായ ചികിത്സ നല്‍കാവുന്നതാണ്. ഇത് പതുക്കെപ്പതുക്കെ ആര്‍ത്രൈറ്റിസിനെ നിയന്ത്രണവിധേയമാക്കും. രോഗം നേരത്തെത്തന്നെ നിര്‍ണയിക്കപ്പെട്ട മിക്കവാറും കുട്ടികള്‍ക്ക് ഒന്നോ, രണ്ടോ തവണ നല്‍കുന്ന ചികിത്സ ഫലം നല്‍കാറുണ്ട്. മിക്കവാറും രോഗികള്‍ക്ക് ചികിത്സക്കുവേണ്ടി ആശുപത്രികളില്‍ താമസിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. ഈ ചികിത്സയിലൂടെ, ലക്ഷം കുട്ടികള്‍ക്ക് ആര്‍ത്രൈറ്റിസ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.രൂപവൈകല്യം ഉണ്ടാകാതെ ശ്രദ്ധിച്ച് അവരെ മാനസികമായും, ശാരീരികമായും ആരോഗ്യമുള്ളവരാക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്.
മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?
സാധാരണയായി മാതാപിതാക്കള്‍ക്ക് കണ്ടുവരുന്ന ഉല്‍ക്കണ്ഠയാണ് മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നുള്ളത്. രോഗബാധിതമായ ശരീരഭാഗത്തിന് ആവശ്യമായ മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് രോഗബാധ ഇല്ലാത്ത ശരീരഭാഗങ്ങളെയും ബാധിക്കാനുള്ള സാധ്യതയാണ് പാര്‍ശ്വഫലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതാണ്ട് എല്ലാ മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നാല്‍, എല്ലാവരിലും അത് പ്രത്യക്ഷപ്പെടുന്നില്ല എന്നു മാത്രം.
മിക്കവാറും കുട്ടികള്‍ കൃത്യമായി നല്‍കുന്ന ആര്‍ത്രൈറ്റിസ് മരുന്നുകളുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. പ്രശ്നങ്ങള്‍ പ്രാരംഭത്തില്‍ത്തന്നെ കണ്ടുപിടിക്കുന്നതിനും അവ പരിഹരിക്കുന്നതിനും കൃത്യമായ മേല്‍നോട്ടം അത്യാവശ്യമാണ്.
മറ്റു സങ്കീര്‍ണതകള്‍
ജുവനൈല്‍ ഇഡിയോപതിക് ആര്‍ത്രൈറ്റിസ് (ജെഐഎ) ബാധിച്ച ചില കുട്ടികളില്‍ ഈ രോഗം കണ്ണിനെ ബാധിക്കാറുണ്ട്. കൃത്യമായ നേത്രപരിശോധനയിലൂടെ ഈ അവസ്ഥ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചറിയാന്‍കഴിയും. കാഴ്ചയെ ബാധിക്കാത്തവിധം ചികിത്സിച്ചു മാറ്റാനുമാകും.
ജെഐഎ യുടെ അനന്തരഫലം എന്താണ്?
50-60 ശതമാനംവരെ രോഗികള്‍ കൃത്യമായ ചികിത്സകൊണ്ട് ഈ രോഗാവസ്ഥയെ മറികടക്കാറുണ്ട്. ചിലര്‍ക്ക് ദീര്‍ഘകാലത്തെ പരിചരണം ആവശ്യമായും വരാറുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ ഒരു ചെറിയവിഭാഗത്തിന് അവരുടെ ബാല്യത്തില്‍ത്തന്നെ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കണ്ടുവരുന്നുണ്ട്. എങ്കിലും ചികിത്സയും ജീവിതരീതിയില്‍ വരുത്തുന്ന മാറ്റങ്ങളുംകൊണ്ട് ഒരു പ്രമേഹരോഗി സാധാരണ ജീവിതം നയിക്കുംപോലെ കൃത്യമായ ചികിത്സയും, രീതികളുംകൊണ്ട് ആര്‍ത്രൈറ്റിസ് രോഗവും നിയന്ത്രണവിധേയമാക്കാം.
പൂര്‍ണമായ രോഗശമനം സാധ്യമോ?
ശാസ്ത്രീയമല്ലാത്തതും ചിട്ടിയില്ലാത്തതുമായ മരുന്നുകള്‍ പൂര്‍ണമായ രോഗത്തിനു വിലങ്ങുതടിയാണ്. എന്തുതന്നെയായാലും ഈ രോഗാവസ്ഥയെ നിയന്ത്രിക്കാന്‍ കഴിയുകയും, ഒരിക്കല്‍ നിയന്ത്രണവിധേയമായാല്‍ അത് നിലനിര്‍ത്തുകയും, ആവശ്യത്തിനുള്ള മരുന്നുകള്‍ മാത്രം കഴിക്കുകയും ചെയ്യുക എന്നത് പരമപ്രധാനം. രോഗം നിയന്ത്രിക്കാനായാല്‍, രോഗബാധിതനായ കുട്ടിക്ക് സാധാരണ രീതിക്കുള്ള ജീവിതം നയിക്കാനാകും, ജീവിതത്തില്‍ ഉന്നതനിലകളില്‍ എത്താനും കഴിയും.
സംഗ്രഹം
ബാല്യത്തിലെ ആര്‍ത്രൈറ്റിസ് വിരളമല്ല. കുട്ടികളിലെ ആര്‍ത്രൈറ്റിസ്, പ്രായപൂര്‍ത്തിയായവരില്‍ കണ്ടുവരുന്ന രോഗാവസ്ഥയുടെ വകഭേദമായി കണക്കാക്കപ്പെടുന്നില്ല. ഇതിന് പല വകഭേദങ്ങളുണ്ട്.ഏറ്റവും ഫലപ്രദമായ ചികിത്സാരീതികള്‍ ഇന്ന് കുട്ടികളിലെ ആര്‍ത്രൈറ്റിസിന് ലഭ്യമാണ്. പ്രാരംഭദശയില്‍ത്തന്നെയുള്ള രോഗനിര്‍ണയവും, കൃത്യമായ മേല്‍നോട്ടത്തോടെയുള്ള ചികിത്സയും ആര്‍ത്രൈറ്റിസ്മൂലം ഉണ്ടാകുന്ന രൂപവൈകൃത്യങ്ങളെ തടയുന്നതിനു സഹായിക്കും. രോഗബാധിതരായ കുട്ടികളുടെ വളര്‍ച്ചയും, വികാസവും കൃത്യമായി നിരീക്ഷിക്കേണ്ടതാണ്.
(കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പീഡിയാട്രിക് റുമറ്റോളജിസ്റ്റാണ് ലേഖിക)

വൃക്കരോഗങ്ങള്‍ തടയാം

ഡോ. ബി പത്മകുമാര്‍
തെറ്റായ ജീവിതശൈലി സമ്മാനിച്ച രോഗങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ പ്രശ്നങ്ങളുമൊക്കെ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗമാണ് വൃക്കരോഗങ്ങള്‍. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്. ചെറിയ പട്ടണങ്ങളില്‍പ്പോലും പുതിയ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നു. സമീപഭാവിയില്‍ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ ആശങ്ക. പ്രമേഹംതന്നെ മുഖ്യകാരണംകേരളം പ്രമേഹത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ അടുത്തയിടെ വൃക്കരോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയുടെ പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹം ഉള്ളവരില്‍ 40 ശതമാനത്തോളം രോഗികള്‍ക്ക് 10 മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ഡയബറ്റിക് നെഫ്രോപതി എന്നു വിളിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണം മൂത്രത്തില്‍ ആല്‍ബുമിന്റെ സാന്നിധ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തവര്‍ക്കാണ് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. കൂടാതെ രക്താതിസമ്മര്‍ദം ഉള്ളവര്‍ക്കും പുകവലിക്കുന്നവര്‍ക്കും, പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹത്തെത്തുടര്‍ന്നുള്ള വൃക്കരോഗം ഉണ്ടെങ്കിലും സാധ്യത കൂടുതലാണ്. എലിപ്പനി, മലേറിയ, മറ്റു രോഗാണുബാധകള്‍ തുടങ്ങിയവ താല്‍ക്കാലിക വൃക്കസ്തംഭനം ഉണ്ടാക്കിയേക്കാം. എലിപ്പനി ഗുരുതരമാകുന്നതിന്റെയും മരണം സംഭവിക്കുന്നതിന്റെയും പ്രധാന കാരണം വൃക്ക തകരാറാണ്. വേദനസംഹാരി മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും വൃക്കസ്തംഭനത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. ആന്റിബയോട്ടിക്കുകള്‍, അര്‍ബുദചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, ലോഹാംശം അടങ്ങിയ ചില ഔഷധങ്ങള്‍ എന്നിവയുടെ ഉപയോഗവും താല്‍ക്കാലികമായ വൃക്കസ്തംഭനത്തിന് ഇടയാക്കാം. പ്രമേഹം കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കകളിലുണ്ടാകുന്ന കല്ലുകള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന രോഗാണുബാധ, ചില പാരമ്പര്യ തകരാറുകള്‍ എന്നിവ സ്ഥായിയായ വൃക്കസ്തംഭനത്തിന് കാരണമാകാം.വൃക്കരോഗ ലക്ഷണങ്ങള്‍വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന നീരാണ്. പിന്നീട് കൈകാലുകളിലേക്കും നീര് വ്യാപിക്കുന്നു. നീരിനോടൊപ്പം മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം ഒഴിക്കുമ്പോള്‍ പത കാണുക, ക്ഷീണം, വിശപ്പില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയും വൃക്കരോഗങ്ങളുടെ സാമാന്യ ലക്ഷണങ്ങളാണ്. വൃക്കസ്തംഭനത്തെത്തുടര്‍ന്ന് രക്തത്തിലെ ലവണങ്ങളുടെയും യൂറിയ, ക്രിയാറ്റിന്‍ തുടങ്ങിയ ഘടകങ്ങളുടെയും നില ഉയരുന്നു. ഇത് ഛര്‍ദ്ദിലിനും ഓക്കാനത്തിനും കാരണമാകാം. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ ശ്വാസംമുട്ടല്‍, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. എന്നാല്‍, വൃക്കരോഗങ്ങള്‍ എപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല. അവ തികച്ചും നിശബ്ദമായി നമ്മോടൊപ്പം കൂടിയെന്നുവരും. രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാകും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെയാണ് പ്രമേഹരോഗികളിലും മറ്റും പരിശോധനയുടെ പ്രസക്തി. വൃക്കയിലെ കല്ലുകള്‍വൃക്കസ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വൃക്കകളിലും മൂത്രവാഹിനിക്കുഴലിലും മറ്റും കാണപ്പെടുന്ന കല്ലുകള്‍. വൃക്കകള്‍ അരിച്ചു പുറത്തുകളയുന്ന ലവണങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ അവ പരലുകളായി രൂപപ്പെട്ട് കല്ലുകളായി മാറുകയാണ്. മൂത്രനാളിയിലും മൂത്രസഞ്ചിയിലും മറ്റും ഉള്ള ഘടനാപരമായ തകരാറുകളും രോഗാണുബാധയും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയില്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍. 20-40നും മധ്യേ പ്രായമുള്ളവരിലാണ് കല്ലുകള്‍ ഏറ്റവും കൂടുതലായി രൂപപ്പെടുന്നത്. വിട്ടുവിട്ടുള്ള അടിയവറിലെ വേദനതന്നെയാണ് കല്ലുകളുടെ പ്രധാന ലക്ഷണം. നട്ടെല്ലിന് ഇരുവശവുമുള്ള ഭാഗത്തുനിന്ന് അടിവയറ്റിലേക്ക് പടരുന്ന വേദന വൃക്കയിലെ കല്ലുരോഗത്തിന്റെ സവിശേഷ ലക്ഷണമാണ്. മൂത്രം രക്തംകലര്‍ന്നു പോവുക, മൂത്രതടസ്സം, ഛര്‍ദ്ദില്‍, പനി, കുളിരും വിറയലും തുടങ്ങിവയാണ് മറ്റു ലക്ഷണങ്ങള്‍. മൂത്രപരിശോധന, എക്സ്റേ, സ്കാനിങ് തുടങ്ങിയ പരിശോധനകളിലൂടെ വൃക്കയിലെ കല്ലുകള്‍ കണ്ടുപിടിക്കാം. മരുന്നുകള്‍ ഉപയോഗിച്ചും വൃക്കയിലെ കല്ലുകള്‍ പൊടിച്ചുകളഞ്ഞുമാണ് ചികിത്സ നടത്തുന്നത്. ഡയാലിസിസ്- രക്തശുദ്ധീകരണ പ്രക്രിയവൃക്കരോഗങ്ങളുടെ ചികിത്സയിലെ പ്രധാന മാര്‍ഗമാണ് ഡയാലിസിസ് യന്ത്രത്തിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയ. വൃക്കകളുടെ പ്രവര്‍ത്തനം 85 ശതമാനത്തിലധികം കുറയുമ്പോള്‍ ഡയാലിസിസ് വേണ്ടിവരും. ഹിമോ ഡയാലിസിസ്, പെരിട്ടോണിയല്‍ ഡയാലിസിസ് എന്നിങ്ങനെ രണ്ടുതരം ഡയാലിസിസ് ഉണ്ട്. ഹിമോ ഡയാലിസിസ് ചെയ്യുമ്പോള്‍ രോഗിയുടെ രക്തം ഡയലൈസര്‍ എന്നു വിളിക്കുന്ന കൃത്രിമ വൃക്കയിലൂടെ കടത്തിവിടുന്നു. ഡയലൈസറിലൂടെ കടന്നുപോകുന്ന രക്തത്തില്‍നിന്ന് മാലിന്യങ്ങളും അധികലവണങ്ങളും നീക്കംചെയ്യുകയും ശുദ്ധമായ രക്തം രോഗിയുടെ ശരീരത്തിലേക്കുതന്നെ കടത്തിവിടുകയും ചെയ്യുന്നു. വയറ്റിനുള്ളിലെ കുടലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഇടയിലുള്ള പെരിട്ടോണിയല്‍ സ്ഥലത്തേക്ക് ഡയാലിസിസിനുള്ള ദ്രാവകം കടത്തിവിടുന്നു. പെരിട്ടോണിയല്‍ സ്തരത്തിലെ ചെറു രക്തക്കുഴലുകളില്‍നിന്ന് മാലിന്യങ്ങള്‍ പെരിട്ടോണിയല്‍ സ്ഥലത്തിനകത്തുള്ള ദ്രാവകത്തിലേക്ക് കടന്നുവരുന്നു. ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ് രോഗിയുടെ രക്തം ശുദ്ധീകരിക്കപ്പെടുന്നു. ഇതാണ് പെരിട്ടോണിയല്‍ ഡയാലിസിസ്. ഹിമോ ഡയാലിസിസ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്താണ് നിര്‍വഹിക്കുന്നത്. എന്നാല്‍, ക്രമേണ ലളിതമായ പ്രക്രിയയായ പെരിട്ടോണിയല്‍ ഡയാലിസിസ് വീട്ടില്‍ത്തന്നെ ചെയ്യാന്‍കഴിയും. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നപ്രകാരം മരുന്നും ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ ഡയാലിസിസ് ചെയ്യണം.വൃക്കരോഗികളുടെ ഭക്ഷണക്രമീകരണംവൃക്ക തകരാര്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. ഉപ്പിലിട്ട അച്ചാറുകള്‍, പപ്പടം, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ചു കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. വൃക്കസ്തംഭനം ഉള്ളവര്‍ക്ക് രക്തത്തിലെ പൊട്ടാസിയം നില കൂടാമെന്നതുകൊണ്ട് പൊട്ടാസിയം സമൃദ്ധമായി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരങ്ങ, കരിക്കിന്‍വെള്ളം തുടങ്ങിയവ ഒഴിവാക്കണം. മാംസ്യം കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസവിഭവങ്ങള്‍ എന്നിവയും നിയന്ത്രിക്കണം. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാകണം കുടിക്കുന്ന വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നത്. ആരോഗ്യവാനായ ഒരു വ്യക്തി ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. എന്നാല്‍, വൃക്ക സ്തംഭനം ഉള്ളവര്‍ക്ക് മൂത്രത്തിന്റെ അളവ് കുറവായതിനാല്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ നീരും ശ്വാസതടസ്സവും ഉണ്ടാകാനിടയുണ്ട്. വൃക്കയില്‍ കല്ലുകളുണ്ടാകുന്ന പ്രശ്നം ഉള്ളവര്‍ നിലക്കടല, ബീറ്റ്റൂട്ട്, ചോക്ക്ലേറ്റ്, തേയില എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയില്‍ അടങ്ങിയ ഓക്സലേറ്റുകള്‍ കാത്സ്യവുമായി ചേര്‍ന്ന് കല്ലുകള്‍ രൂപപ്പെടുന്നു. മത്തി, കരള്‍ തുടങ്ങിയവ മൂത്രത്തില്‍ കല്ലുള്ളവര്‍ ഒഴിവാക്കണം. ഇവയിലടങ്ങിയ പ്യൂറിന്‍ എന്ന മാംസ്യമാണ് കല്ലുണ്ടാക്കുന്നതിനു കാരണം. തവിടുകളയാത്ത ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയില്‍ സമൃദ്ധമായി അടങ്ങിയ മഗ്നീഷ്യം കിഡ്നിസ്റ്റോണ്‍ രൂപപ്പെടുന്നതിനെ തടയുന്നു. വൃക്കയില്‍ കല്ലിന്റെ പ്രശ്നം ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാകകണം കുടിക്കുന്ന വെള്ളത്തിന്റെ അളവു ക്രമീകരിക്കുന്നത്. ( ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍ )

അമിത രക്തസമ്മര്‍ദം തിരിച്ചറിയാം

ഡോ. ജോര്‍ജ് തയ്യില്‍
അമിത രക്തസമ്മര്‍ദത്തെപ്പറ്റിയും അതിന്റെ മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റിയും പൊതുവെയുള്ള അജ്ഞതതന്നെയാണ് ഈ രോഗം ഇത്ര വ്യാപകമാവാന്‍ കാരണം. അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ ഇവാലുവേഷന്‍ സര്‍വേ 2007-2010നു മധ്യേ നടത്തിയ പഠനങ്ങള്‍പ്രകാരം രക്തസമ്മര്‍ദം അമിതമായവരില്‍ 81.5 ശതമാനം പേര്‍ക്കു മാത്രമേ അതേപ്പറ്റി അറിവുള്ളൂ. അതില്‍ 74.9 ശതമാനം പേര്‍ മാത്രമേ ചികിത്സ ആരംഭിക്കുന്നുള്ളൂ. ഇനി ചികിത്സക്കുന്നവരില്‍ വെറും 52.5 ശതമാനം പേര്‍ക്കു മാത്രമാണ് പ്രഷര്‍ ക്രമീകരിക്കാന്‍ സാധിക്കുന്നത്. അതായത്, ഒരു നിയോഗംപോലെ മരുന്നുകഴിക്കുന്ന 48.5 ശതമാനം പേര്‍ പ്രഷര്‍ പരിധിക്കുള്ളിലൊതുക്കാതെ ജീവിതം മുന്നോട്ടുനയിക്കുന്നു. ഇക്കൂട്ടര്‍ക്കും ഒരു ചികിത്സയും എടുക്കാത്തവര്‍ക്കുമാണ് പിന്നീട് ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക്, ഹൃദയപരാജയം, വൃക്കരോഗങ്ങള്‍, നേത്രക്ഷയം, അന്ധത തുടങ്ങിയ നിരവധി രോഗഭീതികളുണ്ടാകുന്നത്. അമേരിക്കയിലെ കണക്കുകളേക്കാള്‍ ഏറെ പരിതാപകരമാണ് നമ്മുടെ നാട്ടിലേതെന്ന് ഓര്‍മിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ വര്‍ധിച്ച പ്രഷര്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് അറിവുള്ളവര്‍ 50 ശതമാനത്തില്‍ കുറവാണ്. ചികിത്സിച്ച് പ്രഷര്‍ നിയന്ത്രിക്കുന്നവര്‍ അതിലേറെ കുറവും. വ്യക്തമായ രോഗലക്ഷണങ്ങളൊന്നും കൂടാതെ, പൂര്‍ണാരോഗ്യവാനെന്നു കരുതിയിരിക്കെ ഒരു മുന്നറിയിപ്പുമില്ലാതെ അപ്രതീക്ഷിത മുഹൂര്‍ത്തത്തില്‍ ജീവന്‍ അപഹരിക്കുന്ന ഈ അതിസങ്കീര്‍ണ രോഗാവസ്ഥയെ വൈദ്യഭാഷയില്‍ ഹൈപ്പര്‍ടെന്‍ഷന്‍ എന്നു വിളിക്കുന്നു.ഈ നിശബ്ദനായ കൊലയാളി രോഗിയില്‍ തികച്ചും അസ്പഷ്ടങ്ങളായ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. തലവേദന, തലയ്ക്ക് ഭാരം, തളര്‍ച്ച, ശ്വാസംമുട്ടല്‍, കാഴ്ചക്കുറവ്, നെഞ്ചിടിപ്പ്, ആകാംക്ഷ തുടങ്ങിയ ലക്ഷണങ്ങള്‍ മറ്റു രോഗങ്ങളോടനുബന്ധിച്ചും ഉണ്ടാകുന്നതുകൊണ്ട് പ്രഷറിനെപ്പറ്റി പലരും ചിന്തിക്കാറേയില്ല. ഇക്കാരണത്താല്‍ രോഗം വളരെ പഴകിയശേഷമാണ് മിക്കവരും വൈദ്യസഹായം തേടുന്നതുതന്നെ. അപ്പോഴേക്കും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ പറ്റാത്തവിധം പ്രധാനപ്പെട്ട പല ശരീരാവയവങ്ങളും വ്രണപ്പെട്ടുകഴിഞ്ഞിരിക്കും.അധികരിച്ച പ്രഷര്‍ ശരീരത്തിലെ പ്രധാന അവയവങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ഏറെയാണ്. അമിതമായ മര്‍ദവും ഭാരവും വഹിക്കേണ്ടതുകൊണ്ട് രക്തധമനികള്‍ക്കാണ് കാതലായ ഘടനാപരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്. തന്മൂലം ധമനീഭിത്തികള്‍ കട്ടിപിടിക്കുകയും അവയുടെ വികസനസങ്കോചന ക്ഷമത മന്ദീഭവിക്കുകയും ചെയ്യുന്നു. മസ്തിഷ്കത്തിലെ രക്തക്കുഴലുകള്‍ ക്ഷതപ്പെടുന്നതുമൂലം തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നു. തല്‍ക്ഷണം ശരീരം തളരുകയോ ബോധക്ഷയമോ മരണംതന്നെയോ സംഭവിക്കുകയോ ചെയ്യാം. അതുപോലെ രക്തദാരിദ്ര്യത്താലുള്ള "ഇസ്ക്കേമിക് സ്ട്രോക്കും'അമിതരക്തസമ്മര്‍ദത്തിന്റെ അനന്തരഫലമാണ്. വര്‍ധിച്ച രക്തസമ്മര്‍ദത്താല്‍ സ്ട്രോക്കുണ്ടാകാനുള്ള സാധ്യത 62 ശതമാനമാണ്. അതുപോലെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത 49 ശതമാനമാണ്. വൃക്ക-നേത്ര സംബന്ധിയായ വൈവിധ്യമാര്‍ന്ന അസുഖങ്ങള്‍ ഒന്നിനുപിറകെ ഒന്നായി രോഗിയെ മരണത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. താളംതെറ്റുന്ന ഹൃദയസ്പന്ദനത്തിനും (ഏട്രിയല്‍ ഫിബ്രിലേഷന്‍) തുടര്‍ന്നുള്ള ബോധക്ഷയത്തിനും സ്ട്രോക്കിനുമുള്ള പ്രധാന കാരണമായി വര്‍ധിച്ച പ്രഷറിനെ പരിഗണിക്കാറുണ്ട്. അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷികസമ്മേളനത്തില്‍ ചര്‍ച്ചചെയ്ത പ്രധാനവിഷയം പ്രഷര്‍ ചികിത്സയുടെ പുതിയ നിര്‍ദേശങ്ങള്‍തന്നെ. ഈ ലേഖകന്‍കൂടി പങ്കെടുത്ത സമ്മേളനത്തില്‍ (ജെഎന്‍സി-8), 2013 ഡിസംബര്‍ 18ന് പ്രസിദ്ധീകരിച്ച ചികിത്സാനിര്‍ദേശങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വിധേയമായി. പ്രഷറിന്റെ അളവുകളെ കര്‍ക്കശമാക്കുന്നതിനു പകരം കൂടുതല്‍ അയവുകള്‍ വരുത്തുകയാണുണ്ടായത്. ജെഎന്‍സി-8ന്റെ മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാന മാറ്റം 60 വയസ്സു കഴിഞ്ഞവരിലെ പ്രഷറിന്റെ പരിധിയാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ അനുവര്‍ത്തിച്ചുപോന്ന ചികിത്സാനിര്‍ദേശങ്ങളാണ് ഇതോടെ തിരുത്തിയെഴുതപ്പെട്ടത്. 60 വയസ്സുകഴിഞ്ഞവരില്‍ സിസ്റ്റോളിക് ബിപി 150 മില്ലിമീറ്റര്‍ മെര്‍ക്കുറിയിലും ഡയാസ്റ്റോളിക് 90ലും കവിഞ്ഞാല്‍ മാത്രമേ ചികിത്സ ആരംഭിക്കേണ്ടതുള്ളൂ. ഇക്കൂട്ടരില്‍ പ്രഷര്‍ 150/90-ല്‍ താഴെയാക്കിയാല്‍ ഹൃദയപരാജയവും സ്ട്രോക്കും ഹാര്‍ട്ട് അറ്റാക്കും കാതലായി കുറയ്ക്കാന്‍ പറ്റും. വയോധികരില്‍ ബിപി 140/90-ല്‍ താഴെ കൊണ്ടുവന്നാല്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യുമെന്നും കമ്മറ്റി വ്യക്തമാക്കി. ഇത് പരമ്പരാഗതമായ ചികിത്സക്കു വിപരീതമായ അനുഭൂതിയാണ് ലോകമെമ്പാടും ഉളവാക്കിയത്. ഇതുവരെ ഉണ്ടായിരുന്ന ലക്ഷ്മണരേഖ 140/90 ആയിരുന്നു. പ്രത്യേകിച്ച്, ഏഴാം ജെഎന്‍സി റിപ്പോര്‍ട്ട് 2003-ല്‍ പ്രസിദ്ധീകരിച്ചശേഷം പലരും 120-139/80-89 എന്ന "പ്രിഹൈപ്പര്‍ടെന്‍ഷന്‍' വിഭാഗത്തിലുണ്ടാകുന്ന അപകടാവസ്ഥകളെപ്പറ്റിപ്പോലും ആശങ്കാകുലരായി. പ്രിഹൈപ്പര്‍ടെന്‍ഷന്‍ അവസ്ഥയിലും ചികിത്സ തുടങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വാദിച്ചവരുണ്ട്. ഈ ചികിത്സകര്‍ക്കുള്ള തിരിച്ചടിയാണ് പുതിയ മാനദണ്ഡങ്ങള്‍. അറുപതു വയസ്സിനു താഴെയുള്ളവരില്‍ ഡയാസ്റ്റോളിക് ബിപി 90 മില്ലിമീറ്റര്‍ മെര്‍ക്കുറിയില്‍ കുറഞ്ഞിരിക്കണം. പ്രത്യേകിച്ച് 30 മുതല്‍ 59 വരെ വയസ്സുള്ളവര്‍ കര്‍ശനമായും ഈ പരിധി പാലിക്കണം. ഹൃദയധമനീരോഗങ്ങളും ഹൃദയപരാജയവും പൊതുവായ മരണനിരക്കും കുറയ്ക്കുന്നതിന് ഇത് സഹായമാകും. എന്നാല്‍,പഴയ മാനദണ്ഡങ്ങളില്‍ പ്രതിപാദിച്ചതുപോലെ 80-85 ഡയാസ്റ്റോളിക് ബിപിയിലേക്ക് കുറയ്ക്കുന്നതില്‍ പ്രത്യേകിച്ച് പ്രയോജനം കാണുന്നില്ല. ഇനി 30 വയസ്സിനു താഴെയുള്ളവരിലും ഡയാസ്റ്റോളിക് ബിപി 90-ല്‍ കുറഞ്ഞാല്‍ മതി. അറുപതു വയസ്സിന് താഴെയുള്ളവരില്‍ സിസ്റ്റോളിക് പ്രഷര്‍ 140ലേക്ക് കുറയണം. അതായത്, 140ല്‍ കുറഞ്ഞാല്‍ മതി. 120-130 അളവുകളിലേക്ക് കൊണ്ടുവരാന്‍ ബദ്ധപ്പെടരുതെന്നും ധ്വനിയുണ്ട്. ഇങ്ങനെ കൊണ്ടുവന്നാല്‍ ഗുണത്തെക്കാളേറെ ദോഷംചെയ്യും. ബിപി എത്ര കുറയുന്നുവോ അത്രയും നന്ന് എന്ന പഴയ ചികിത്സാപ്രമാണം പൊളിച്ചെഴുതപ്പെടുകയാണ്. എപ്പോഴും അങ്ങേയറ്റം "നോര്‍മല്‍' എന്നു കരുതുന്ന 120/80ലേക്ക് പ്രഷര്‍ കൊണ്ടുവരാന്‍ ഇനിയാരും ബദ്ധപ്പെടേണ്ടെന്നു സാരം. രക്തസമ്മര്‍ദം ഉയര്‍ന്നിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുക, ഉണ്ടെങ്കില്‍ ഉചിതമായ ചികിത്സ വൈകാതെ ആരംഭിക്കുക, തുടര്‍ന്ന് പ്രഷര്‍ നിയന്ത്രണവിധേയമായോയെന്ന് നിശ്ചിത കാലയളവുകളില്‍ തിട്ടപ്പെടുത്തുക. ഓരോ ഘട്ടങ്ങളിലും പാളിച്ചകളും പോരായ്മകളും ഉണ്ടാകുന്നു. ഇവയെ വിജയപ്രദമായി തരണം ചെയ്യുകതന്നെയാണ് പ്രഷര്‍ ചികിത്സയിലെ പരമപ്രധാനം. ( എറണാകുളത്ത് ലൂര്‍ദ് ആശുപത്രിയില്‍ സീനിയര്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍ )

മാനസികാരോഗ്യത്തിന് ആയുര്‍വേദം

ഡോ. പ്രീത സുനില്‍  
ആരോഗ്യമെന്നത് ശാരീരികവും മാനസികവുമായ സുസ്ഥിതിക്കുമപ്പുറം വൈയക്തികവും സാമൂഹികവുമായ സമസ്ഥിതികൂടിയാണെന്ന സമഗ്ര ദര്‍ശനത്തിലൂന്നിയാണ് ആയുര്‍വേദം മനോരോഗങ്ങളെ ചികിത്സിക്കുന്നത്. മത്സരാധിഷ്ഠിതമായ ആധുനിക ജീവിതശൈലിയും വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യവും മാനസികസമ്മര്‍ദത്തിനും തദ്വാരാ മനോരോഗങ്ങള്‍ക്കും ഇടയാക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ ചികിത്സാ തത്വങ്ങള്‍ക്ക് പ്രസക്തിയേറുന്നു. വര്‍ധിച്ചുവരുന്ന ആത്മഹത്യാനിരക്കും കുട്ടികളില്‍പ്പോലും അധികമായി കണ്ടുവരുന്ന ഉല്‍ക്കണ്ഠ, വിഷാദം, അക്രമവാസന മുതലായ മാനസികപ്രശ്നങ്ങളും വിരല്‍ചൂണ്ടുന്നത് നമ്മുടെ വികലമായ മാനസികാരോഗ്യത്തിലേക്കാണ്. 
ജനിതകമായ പ്രത്യേകതകളും വളര്‍ന്നുവന്ന സാഹചര്യങ്ങളും വ്യക്തികളുടെ മാനസികാരോഗ്യത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. മനോബലത്തിന്റെ അഥവാ മാനസികപ്രശ്നങ്ങള്‍ ബാധിക്കാനുള്ള സാധ്യതയുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദം വ്യക്തികളെ മൂന്നായി തരംതിരിക്കുന്നു. ഇവരില്‍ പ്രവരമായ (ഉയര്‍ന്ന) സത്വബലത്തോടുകൂടിയവര്‍ എത്ര വലിയ മാനസികസമ്മര്‍ദങ്ങളെയും വികാരവിക്ഷോഭങ്ങളെയും സമചിത്തതയോടെ നേരിടുന്നവരും പ്രസാദാത്മകമായ ജീവിതവീക്ഷണം ഉള്ളവരും ആയിരിക്കും. ഇതിനു വിപരീതമായി അവരമായ (താഴ്ന്ന) മനോബലത്തോടുകൂടിയവര്‍ ചെറിയ ചെറിയ കാരണങ്ങള്‍കൊണ്ടുപോലും നിരാശ, കുറ്റബോധം, ആശങ്ക, ഭയം മുതലായവയ്ക്ക് അടിമപ്പെടുന്നവരും കാലക്രമേണ മനോരോഗികളായിത്തീരാന്‍ സാധ്യതയുള്ളവരുമാണ്. ഇത്തരക്കാര്‍ വളരെ എളുപ്പത്തില്‍ മദ്യപാനം, മയക്കുമരുന്ന് മുതലായവയ്ക്ക് അടിമപ്പെടാന്‍ സാധ്യതയുള്ളവരും വ്യക്തിത്വ വൈകല്യങ്ങള്‍ കൂടുതലായി കണ്ടുവരുന്നവരുമാണ്. ഈ രണ്ടു തരക്കാര്‍ക്കും ഇടയിലുള്ള മധ്യമസത്വ വ്യക്തികളാണ് നമ്മളില്‍ അധികം പേരും. 
ശാരീരികകാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്നതെന്നും ബാഹ്യഘടകങ്ങള്‍കൊണ്ട് ഉണ്ടാകുന്നതെന്നും മാനസികരോഗങ്ങളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇവയില്‍ തീവ്രമായ ലക്ഷണങ്ങളോടുകൂടിയതും ജനിതകവും ശാരീരികവുമായ ഘടകങ്ങള്‍ക്ക് രോഗകാരണത്തില്‍ ഗണ്യമായ പങ്കുള്ളതുമായ സ്കിസോഫ്രീനിയ, ബൈപോളാര്‍ ഡിസോര്‍ഡര്‍, തീവ്രമായ വിഷാദരോഗം മുതലായ അവസ്ഥകളില്‍ ദീര്‍ഘകാല ചികിത്സ അനിവാര്യമാണ്. പലപ്പോഴും ഇത്തരം രോഗങ്ങളില്‍ രോഗികള്‍ക്ക് രോഗത്തെ സംബന്ധിച്ച് വ്യക്തമായ ഉള്‍ക്കാഴ്ച ഉണ്ടാകാറില്ലാത്തതിനാല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും കരുതലും രോഗശമന സാധ്യത വര്‍ധിപ്പിക്കുന്നു. പഞ്ചകര്‍മചികിത്സ അഥവാ ശോധനചികിത്സ, പഞ്ചഗവ്യഘൃതം, കല്യാണകഘൃതം, മഹാപൈശാചിക ഘൃതം, തിക്തകഘൃതം തുടങ്ങിയ ഔഷധങ്ങള്‍ ഇത്തരം അവസ്ഥകളില്‍ വൈദ്യനിര്‍ദേശപ്രകാരം പ്രയോഗിക്കുന്നു. രോഗശമനത്തോടൊപ്പം രോഗിക്ക് പ്രസാദാത്മകമായ കാഴ്ചപ്പാട്  നല്‍കുന്നതിനായി സത്വാവജയചികിത്സകള്‍  യുക്തിപൂര്‍വം പ്രയോഗിക്കാറുണ്ട്. ബാഹ്യഘടകങ്ങള്‍  കൊണ്ടുണ്ടാകുന്ന മാനസികസമ്മര്‍ദം മനോരോഗങ്ങള്‍ക്കൊപ്പം മനോജന്യശാരീരിക വ്യാധികള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഔഷധസേവനത്തോടൊപ്പം തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സാധാരണനിലയിലാക്കുന്ന തരത്തിലുള്ള ശമനചികിത്സാ പ്രയോഗങ്ങള്‍ വളരെ ഗുണംചെയ്യുന്നു. 
ഉല്‍ക്കണ്ഠ, വിഷാദം മുതലായ രോഗങ്ങളില്‍ ശിരോലേപനം (തലപൊതിച്ചില്‍), തളം, ശിരോധാര (ഔഷധസംസ്കൃതമായ മോര്, പാല്‍, തൈലം ഇവ ഉപയോഗിച്ചുള്ള ധാരകള്‍), ധൂപനം (ഔഷധങ്ങള്‍ ഉപയോഗിച്ചുള്ള പുകയേല്‍പ്പിക്കല്‍), ശരീരപേശികള്‍ക്ക് വിശ്രമം നല്‍കുന്ന  തരത്തിലുള്ള അഭ്യംഗം മുതലായ ചികിത്സകള്‍ ചെയ്തുവരുന്നു. കൂടാതെ ദ്രാക്ഷാദി കഷായം, ദശമൂലം കഷായം, അശ്വഗന്ധചൂര്‍ണം, ശ്വേതശംഖുപുഷ്പ ചൂര്‍ണം മാനസമിത്രവടകം മുതലായ ഔഷധപ്രയോഗങ്ങളും ഗുണംചെയ്യുന്നു. ഇതോടൊപ്പം പ്രയോഗിക്കാറുള്ള അദ്രവ്യചികിത്സകള്‍ വളരെ ഫലം ചെയ്യുന്നു. ആധുനിക ജീവിതശൈലിയുടെ ഭാഗമായി ഭക്ഷണസംസ്കാരത്തിലുണ്ടായ മാറ്റങ്ങള്‍ കുഞ്ഞുങ്ങളിലുണ്ടാകുന്ന മനോവൈകല്യങ്ങള്‍ക്കും പഠനപ്രശ്നങ്ങള്‍ക്കും നിദാനമാകുന്നു. ആഹാരസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ നിറങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, ഭക്ഷ്യവസ്തുക്കളിലെ മായം, പഞ്ചസാരയുടെ അമിതോപയോഗം മുതലായ കാരണങ്ങള്‍കൊണ്ട് കുട്ടികളില്‍ പഠന വൈകല്യങ്ങള്‍, ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, ഓര്‍മക്കുറവ് തുടങ്ങി നാഡീവ്യൂഹത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന രോഗങ്ങള്‍ വളരെ ഉയര്‍ന്ന തോതില്‍ കണ്ടുവരുന്നു. ഇത്തരം അവസ്ഥകളില്‍ മേധ്യഗണ  ഔഷധങ്ങള്‍ ഉപയോഗിക്കുന്നു. ബ്രഹ്മീഘൃതം, സാരസ്വതഘൃതം, കുശ്മാണ്ഡസ്വരസഘൃതം മുതലായ ഔഷധങ്ങള്‍ വൈദ്യനിര്‍ദേശപ്രകാരം പ്രയോജനപ്പെടുത്താം. 
മാനസികമായ കാരണങ്ങള്‍കൊണ്ട് കുട്ടികളിലുണ്ടാകുന്ന ശയ്യാമൂത്ര (യലറ ംലഹഹശിഴ) ത്തില്‍ ഔഷധചികിത്സയോടൊപ്പം അനുയോജ്യമായ സത്വാവജയ ചികിത്സകള്‍ ചെയ്തുവരുന്നു. മനോരോഗങ്ങളില്‍ രോഗചികിത്സയോടൊപ്പംതന്നെ പ്രതിരോധത്തിനും ആയുര്‍വേദം ഊന്നല്‍ നല്‍കുന്നു. മാനസികസമ്മര്‍ദത്തിനു കാരണമാകുന്ന വൈകാരികാവസ്ഥകള്‍  ആയ ക്രോധം, ഭയം, ഈര്‍ഷ്യ, മത്സരബുദ്ധി, ദുരഭിമാനം മുതലായവയുടെ നിയന്ത്രണം രോഗപ്രതിരോധത്തില്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഭയം, ശോകം മുതലായ ബാഹ്യകാരണങ്ങളാലുണ്ടാകുന്ന മാനസികാഘാതങ്ങളില്‍ ഇവയ്ക്ക് വിപരീതമായ മനഃപ്രസാദനോപായങ്ങളായ സാന്ത്വനം, പ്രീതിപ്പെടുത്തല്‍ എന്നിവ പ്രയോജനപ്പെടുത്തുന്ന പ്രതിദ്വന്ദീഭാവചികിത്സയും  ആയുര്‍വേദത്തിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ അഹിതങ്ങളായ ജീവിതസാഹചര്യങ്ങളില്‍നിന്ന് മാനസികസമ്മര്‍ദത്തിനിടയാക്കുന്ന വികാരവിക്ഷോഭങ്ങളില്‍നിന്നുമുള്ള വിട്ടുനില്‍ക്കല്‍തന്നെയാണ് മാനസികാരോഗ്യത്തിലേക്കുള്ള ചവിട്ടുപടിയായി ആയുര്‍വേദം അനുശാസിക്കുന്നത്.
(ആയുര്‍വേദിക് സൈക്യാട്രിക് കണ്‍സള്‍ട്ടന്റും പാപ്പിനിശേരി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുമാണ് ലേഖിക)

ക്യാന്‍സര്‍ നിയന്ത്രിക്കാം

ഡോ. സി എന്‍ മോഹനന്‍ നായര്‍
എല്ലാ ക്യാന്‍സര്‍ബാധിതര്‍ക്കും മികച്ച ചികിത്സ ലഭ്യമാവേണ്ടത് ആവശ്യമാണ്. എന്നാലിന്ന് വളരെ കുറഞ്ഞ ശതമാനം രോഗികള്‍ക്കേ നമ്മുടെ രാജ്യത്ത് കൃത്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നുള്ളൂ. ഇന്ന് ക്യാന്‍സര്‍രംഗത്ത് നാം നേരിടുന്ന പരാജയങ്ങളുടെ കാരണങ്ങളില്‍ ശരിയായ ചികിത്സയുടെ അഭാവം സുപ്രധാന ഘടകമാണ്.
കഴിഞ്ഞ നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രംതന്നെ ക്യാന്‍സറിനെ ഭയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഈ കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ ഉണ്ടായ മഹത്തായ ഗവേഷണങ്ങള്‍ ക്യാന്‍സര്‍രംഗത്ത് ഇന്ന് ഒരു പുതിയ ഉണര്‍വും ആത്മവിശ്വാസവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ന് നമുക്കു ലഭ്യമായ വിവരങ്ങള്‍ ശരിക്കും പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ഏകദേശം 50 ശതമാനത്തിലധികം ക്യാന്‍സറും പ്രതിരോധിക്കാന്‍ സാധിക്കും. കൂടാതെ 40 ശതമാനത്തിലധികം രോഗങ്ങളും ഭേദപ്പെടുത്താന്‍ സാധിക്കും. ചുരുക്കത്തില്‍, ഏതാനും ചില ക്യാന്‍സറുകള്‍ മാത്രമേ ജീവനു ഭീഷണിയാവുന്നുള്ളൂ.നാം എന്താണ് ചെയ്യേണ്ടത്?ക്യാന്‍സറിനെക്കുറിച്ചുള്ള അവബോധം നമ്മുടെ ജനങ്ങള്‍ക്കുണ്ടാവണം. ക്യാന്‍സര്‍ നിദാനങ്ങള്‍, ആരംഭദശയില്‍ രോഗനിര്‍ണയത്തിനുള്ള പ്രാധാന്യം, ചികിത്സാരംഗത്തുണ്ടായ മാറ്റങ്ങള്‍, സാന്ത്വന ചികിത്സക്കുള്ള പങ്ക് തുടങ്ങിയ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കാന്‍ പരിശ്രമിക്കണം.ക്യാന്‍സര്‍ നിദാനങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രത്തിന് ശരിയായ അറിവുണ്ട്. പുകയിലയുടെ ഏതെങ്കിലും വിധത്തിലുള്ള ഉപയോഗമാണ് (വലിക്കുക, മുറുക്കുക, പൊടി വലിക്കുക) ഇന്ത്യയില്‍ കാണുന്ന 35 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണം.
വായ, തൊണ്ട, ശ്വാസകോശം, അന്നനാളം, മൂത്രാശയം, വൃക്ക, ആമാശയം തുടങ്ങിയ അവയവങ്ങളെയാണ് പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്. നിഷ്ക്രിയ പുകവലിയും (Passive Smoking)  ശ്വാസകോശാര്‍ബുദത്തിന് ഇടയാക്കാം. കുട്ടികള്‍, സ്ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ് അന്യരുടെ പുകവലി അപായപ്പെടുത്തുന്നത്. അഞ്ചു ശതമാനം ക്യാന്‍സറുകള്‍ക്ക് കാരണം മദ്യത്തിന്റെ ദുരുപയോഗമാണ്. വായ, തൊണ്ട, കരള്‍, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ ക്യാന്‍സറിന് മദ്യം കാരണമാവുന്നു.രോഗാണുബാധചില ക്യാന്‍സറുകള്‍ക്ക് കാരണം രോഗാണുബാധയാണ്. സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഗര്‍ഭാശയഗള ക്യാന്‍സറിന് (Cervical Cancer)- പ്രധാന കാരണം ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV)- രോഗാണുബാധയാണ്. 2012ല്‍ ഏകദേശം 5.5 ലക്ഷം സ്ത്രീകള്‍ക്ക് ഈ ക്യാന്‍സര്‍ ബാധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
കൂടാതെ Hepatitis B- &-ഇ വൈറസ് (കരള്‍ ക്യാന്‍സര്‍) H. Pylori  (ആമാശയ ക്യാന്‍സര്‍) തുടങ്ങിയ രോഗാണുക്കളും ക്യാന്‍സര്‍ ഉണ്ടാവുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.തെറ്റായ ഭക്ഷണരീതിചെറുപ്പത്തിലേ ശീലിച്ചുവരുന്ന തെറ്റായ ആഹാരരീതിമൂലം, ഗര്‍ഭാശയം, കുടല്‍, പ്രോസ്റ്റേറ്റ്, അന്നനാളം തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 
കീടനാശിനികളുടെ നീതീകരിക്കാനാവാത്ത ഉപയോഗം പച്ചക്കറികളെയും, ഫലവര്‍ഗങ്ങളെയും കൂടുതല്‍ വിഷമയമാക്കുന്നു. പൂരിത കൊഴുപ്പുകള്‍ ഉള്ള എണ്ണ, നാരുകുറഞ്ഞ ആഹാരം, ചുവന്ന മാംസം (പോത്ത്, പന്നി, ആട്, പശു) കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പാനീയങ്ങള്‍, ഉയര്‍ന്ന ചൂടില്‍ പൊരിക്കുന്ന ആഹാര സാധനങ്ങള്‍ തുടങ്ങിയവയും ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ദുര്‍മേദസ്, അമിതഭാരം, വ്യായാമക്കുറവ്, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയും ക്യാന്‍സറിലേക്കു നയിക്കാം.പത്ത് ശതമാനത്തില്‍ താഴെ മാത്രം പാരമ്പര്യം ഒരു ഹേതുവാകുന്നുണ്ട്. ചുരുക്കത്തില്‍, ഭൂരിപക്ഷം ക്യാന്‍സറും നാം ക്ഷണിച്ചുവരുത്തുന്നതാണെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല.ക്യാന്‍സറിന്റെ സൂചനകളും നേരത്തെയുള്ള രോഗനിര്‍ണയവും ആരംഭത്തിലുള്ള രോഗനിര്‍ണയം ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കുന്നു. ക്യാന്‍സറിന്റെ സൂചനകളെക്കുറിച്ചും സ്ക്രീനിങ്ങിനെക്കുറിച്ചുമുള്ള അവബോധം ആവശ്യമാണ്.
ക്യാന്‍സര്‍ സൂചനകള്‍
1. മുഴകള്‍, തടിപ്പുകള്‍ (പ്രത്യേകിച്ച് സ്ത്രീകളുടെ സ്തനങ്ങളില്‍)
2. അസാധാരണമായ രക്തസ്രാവം
3. ഉണങ്ങാത്ത വ്രണങ്ങള്‍
4. മറുക്, അരിമ്പാറ. നിറത്തിലും, വലുപ്പത്തിലും, ആകൃതിയിലും ഉണ്ടാവുന്ന മാറ്റങ്ങള്‍
5. നീണ്ടുനില്‍ക്കുന്ന് ശബ്ദമടപ്പും, വരണ്ട ചുമയും (പ്രത്യേകിച്ച് പുകവലിക്കുന്നവരില്‍)
6. മലമൂത്ര വിസര്‍ജനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍
7. നീണ്ടുനില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം.
മേല്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ എപ്പോഴും ക്യാന്‍സറിന്റേത് ആവണമെന്നില്ല. സാധാരണ ചികിത്സകൊണ്ട് ഈ പ്രയാസങ്ങള്‍ മാറുന്നില്ല എങ്കില്‍, തുടര്‍പരിശോധന കൃത്യമായി നടത്തുന്നതില്‍ വിമുഖത പാടില്ല. ഇത് രോഗം നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നതിനു മുമ്പ് ക്യാന്‍സര്‍ രോഗം കണ്ടുപിടിക്കാന്‍ സ്ക്രീനിങ് സഹായിക്കും. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദവും, ഗര്‍ഭാശയഗള ക്യാന്‍സറും വളരെ ആരംഭദശയില്‍ത്തന്നെ രോഗനിര്‍ണയം നടത്തുന്നതിന് സ്ക്രീനിങ് സഹായിക്കുന്നു.

വളരെ ആരംഭദശയില്‍ത്തന്നെ രോഗനിര്‍ണയം നടത്തുന്നതിന് സ്ക്രീനിങ് സഹായിക്കുന്നു.40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ 1-2 വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാഫിക്ക് വിധേയമാകുക, 20 വയസ്സിനു മുകളിലുള്ളവര്‍ എല്ലാ മാസവും സ്വയം സ്തന പരിശോധന നടത്തുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്തനാര്‍ബുദത്തിന്റെ നേരത്തെയുള്ള രോഗനിര്‍ണയത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പാപ്പ് സ്മിയര്‍ (Pap Smear) ) പരിശോധനമൂലം, Cervical Cancer മാത്രമല്ല, ഈ ക്യാന്‍സറിന്റെ മുന്നോടിയായുള്ള രോഗാവസ്ഥയെയും വളരെ നേരത്തെ കണ്ടുപിടിക്കാന്‍ സാധിക്കും.കുടല്‍ ക്യാന്‍സര്‍ (Colonoscopy) പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ (ശാരീരിക പരിശോധന), വായിലുണ്ടാവുന്ന ക്യാന്‍സര്‍ (ശാരീരിക പരിശോധന) എന്നീ രോഗങ്ങള്‍ വിവിധ പരിശോധനാ മാര്‍ഗങ്ങളിലൂടെ നേരത്തെ രോഗനിര്‍ണയം സാധ്യമാവുന്നു.നേരത്തെയുള്ള രോഗനിര്‍ണയംകൊണ്ടുള്ള പ്രയോജനങ്ങള്‍1. രോഗം ഭേദപ്പെടാനുള്ള സാധ്യത വളരെ കൂടും.2. മരുന്നുകള്‍കൊണ്ടുള്ള ചികിത്സ (കീമോതെറാപ്പി) ചിലപ്പോള്‍ ആവശ്യംവരില്ല.3. ചില സന്ദര്‍ഭങ്ങളില്‍ രോഗംബാധിച്ച ഭാഗം മാത്രം ചികിത്സിച്ചാല്‍ മതിയാകും (ശസ്ത്രക്രിയ, റേഡിയേഷന്‍).4. ചികിത്സാ ചെലവും, ചികിത്സയുടെ കാലയളവും കുറയ്ക്കാന്‍ സാധിക്കും.5. മാനസിക സംഘര്‍ഷത്തില്‍ കുറവ്, കൂടുതല്‍ ആത്മവിശ്വാസം.6. കൂടുതല്‍ ഗുണനിലവാരമുള്ള ജീവിതം.7. സാധാരണ ജീവിതത്തിലേക്ക് വേഗത്തിലുള്ള തിരിച്ചുപോക്ക്.എല്ലാ ക്യാന്‍സര്‍ബാധിതര്‍ക്കും മികച്ച ചികിത്സ ലഭ്യമാവേണ്ടത് ആവശ്യമാണ്. എന്നാലിന്ന് വളരെ കുറഞ്ഞ ശതമാനം രോഗികള്‍ക്കേ നമ്മുടെ രാജ്യത്ത് കൃത്യമായ ചികിത്സ കൃത്യസമയത്ത് ലഭിക്കുന്നുള്ളൂ. ഇന്ന് ക്യാന്‍സര്‍രംഗത്ത് നാം നേരിടുന്ന പരാജയങ്ങളുടെ കാരണങ്ങളില്‍ ശരിയായ ചികിത്സയുടെ അഭാവം ഒരു സുപ്രധാന ഘടകമാണ്.(പ്രശസ്ത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനും എറണാകുളം സ്പെഷ്യലിസ്റ്റ്, മെഡിക്കല്‍ സെന്റര്‍, കൃഷ്ണ, ലക്ഷ്മി, കൊച്ചിന്‍, സുധീന്ദ്ര, പോര്‍ട്ട് ട്രസ്റ്റ്, ഐജിസിഎച്ച് ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റുമാണ്).

പ്രകൃതിയും ആയുര്‍വേദവും

ഡോ. കെ ജ്യോതിലാല്‍ 

ജഗത്യേവമനൗഷധം'പ്രപഞ്ചത്തില്‍ ഔഷധമല്ലാത്തതായി ഒന്നുമില്ല. ഇതാണ് ആയുര്‍വേദത്തിന്റെ കാഴ്ചപ്പാട്. ചിലത് നേരിട്ട് ഔഷധമായി ഉപയോഗിക്കാം, ചിലതിനാകട്ടെ "ശുദ്ധിക്രിയ' അനിവാര്യം. ഈ വീക്ഷണമുള്ള ഒരു ശാസ്ത്രം കാറ്റിനെയും മഴയെയും പുഴകളെയും മലകളെയുമൊക്കെ പഠനവിഷയമാക്കിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.
കാറ്റ്
ധ്രുവങ്ങളിലെ താപനില ഉയരുമ്പോള്‍ സംഭവിക്കുന്ന ന്യൂനമര്‍ദത്തിലേക്ക് വായു ശക്തിയായി പ്രവഹിക്കുന്നതാണ് "കാറ്റ്' എന്ന് നമുക്കറിയാം. നീരാവി നിറഞ്ഞ വായുവാകുമ്പോള്‍ മഴയും ആവിര്‍ഭവിക്കുന്നു. കിഴക്കന്‍ കാറ്റ് ഏല്‍ക്കാന്‍പാടില്ല എന്ന് ആയുര്‍വേദ വിധിയുണ്ട്. വിവിധ ദിശകളില്‍നിന്നു വീശുന്ന കാറ്റിനെ സുശ്രുതന്‍ ഇങ്ങനെ ഗുണവിശകലനം നടത്തിയിരിക്കുന്നു.
കിഴക്കന്‍ കാറ്റ്
ലവണരസം നിറഞ്ഞിരിക്കും. തണുപ്പ് അധികരിച്ചിരിക്കും. രക്തം, പിത്തം എന്നിവയെ ദുഷിപ്പിക്കും. മുറിവോ വ്രണമോ ഉള്ള രോഗിയിലും വിഷബാധയേറ്റിരിക്കുന്നവരിലും രോഗം അധികരിപ്പിക്കും. കഫപ്രകൃതിക്കാരില്‍ രോഗങ്ങള്‍ മൂര്‍ച്ഛിക്കും. വാതപ്രകൃതിക്കാരെ ക്ഷീണിതരാക്കും. മിക്ക ദിവസവും ഉച്ചതിരിഞ്ഞു വീശുന്ന കാറ്റ് കിഴക്കന്‍ കാറ്റ് (East Wind) ആണെന്നാണ് ആധുനിക അന്തരീക്ഷ വിജ്ഞാനം (Meteorology).
തെക്കന്‍കാറ്റ്
സാധാരണ ഒക്ടോബറില്‍ വീശുന്ന കാറ്റ് (Post Monsoon Wind)  ആണിത്. തെക്കന്‍കാറ്റ് ലഘുത്വഗുണമുള്ളതാണ്. മധുരരസ പൂരിതമാകും. ആരോഗ്യസംവര്‍ധകമായ കാറ്റാണിത്. നേത്രങ്ങള്‍ക്ക് ശക്തി നല്‍കും. ശരീരശക്തി പ്രദാനംചെയ്യും. ശരീരാന്തഃസ്ഥിതമായ വായുവിനെ വര്‍ധിപ്പിക്കാതെത്തന്നെ രക്തം, പിത്തം എന്നിവയുടെ പ്രവര്‍ത്തനം സുഗമമാക്കും. അറേബ്യന്‍ സമുദ്രത്തില്‍നിന്ന് ഏഷ്യാ ഭൂഖണ്ഡത്തിന്റെ ന്യൂനമര്‍ദമേഖലകളിലേക്കു വരുന്ന വായുപ്രവാഹം പശ്ചിമഘട്ട മലനിരകളില്‍ തട്ടി കേരളം ഉള്‍പ്പെടെയുള്ള ദേശങ്ങളില്‍ കാറ്റായി വീശുന്നു. അതാണ് തെക്കന്‍കാറ്റെന്ന് (Sound Wind) ആധുനിക മതം. 

പടിഞ്ഞാറന്‍ കാറ്റ്
ജൂണ്‍മുതല്‍ സെപ്തംബര്‍വരെ (മണ്‍സൂണ്‍ കാലം) നമുക്കു ലഭിക്കുന്നത് പ്രധാനമായും പടിഞ്ഞാറന്‍ കാറ്റാണ്. ഏറ്റവും ശുദ്ധിയുള്ള കാറ്റാണിത്. രൂക്ഷത ഏറും. സ്നിഗ്ധമായ അംശം കുറച്ച് ശരീരത്തെ ശോഷിപ്പിക്കും. സ്ഥിരമായി ഏറ്റാല്‍ കൊഴുപ്പിനെയും കഫത്തെയും വരട്ടും. ശരീരശക്തി കുറയ്ക്കും. കടുത്ത സൂര്യതാപത്തില്‍ താര്‍ മരുഭൂമിയിലെയും ഏഷ്യാഭൂഖണ്ഡത്തിന്റെ തെക്കുഭാഗങ്ങളിലെയും വായു ഉയര്‍ന്നുപൊങ്ങുമ്പോള്‍ ഇന്ത്യന്‍ സമുദ്രത്തില്‍നിന്ന് ഈര്‍പ്പംനിറഞ്ഞ കാറ്റ് അവിടേക്കു തള്ളിക്കയറുന്നു. ഇത് ഹിമാലയപര്‍വതത്തില്‍ തടയപ്പെടുകയും കാറ്റും മഴയുമായി ഏഷ്യാ ഭൂഖണ്ഡത്തില്‍ പതിക്കുകയും ചെയ്യുന്നു. ഇതാണ് പടിഞ്ഞാറന്‍ കാറ്റ് (West Wind) എന്നാണ് ആധുനിക വിജ്ഞാനം.
വടക്കന്‍ കാറ്റ്
ഒക്ടോബറിലും ഡിസംബറിലും കേരളത്തില്‍ വടക്കന്‍ കാറ്റിന്റെ സാന്നിധ്യമുണ്ട്. ഇതും മഴക്കാലാനന്തര കാറ്റ് (Post Monsoon Wind)  എന്നുതന്നെയാണ് അറിയപ്പെടുന്നത്. മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ന്യൂനമര്‍ദത്തിലൂടെ രൂപപ്പെടുന്നു. തണുപ്പ് അധികരിച്ച കാറ്റാണിത്. സൗമ്യമാകും. മധുരരസപൂരിതം. ഏല്‍ക്കുന്നവര്‍ക്ക് ശരീരം ചുരുളുന്നതുപോലെ ഒരു സുഖകരമായ അവസ്ഥയുണ്ടാകും. ത്രിദോഷങ്ങളെ കോപിപ്പിക്കുകയില്ല. ശരീര അന്തഃസ്രവങ്ങളെ ത്വരിതപ്പെടുത്തും. ക്ഷയരോഗം, ശരീരശോഷം, വിഷം എന്നിവ ബാധിച്ചവര്‍ക്ക് രോഗശമനം നല്‍കാന്‍പോന്ന ഗുണവീര്യം വടക്കന്‍കാറ്റിനുണ്ട്. (തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് റിട്ടയഡ് പ്രഫസറാണ് ലേഖകന്‍)

സന്ധിവാതം എങ്ങനെ വരുന്നു

ഡോ. ബി പത്മകുമാര്‍
മനസ്സെത്തുന്നിടത്ത് ശരീരത്തിന് എത്താനായില്ലെങ്കിലോ? അതൊരു വിഷമംതന്നെയാണ്. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.ആധുനിക ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഇരുന്നും കിടന്നും എപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുമൊക്കെയുള്ള മെയ്യനങ്ങാത്ത ശീലങ്ങള്‍. വ്യായാമമില്ലാത്ത ശരീരത്തില്‍ അമിതവണ്ണവും ദുര്‍മേദസ്സും അമിതകൊഴുപ്പുമൊക്കെ പെട്ടെന്ന് കുടിയേറും. പൊണ്ണത്തടിയന്മാരില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്പോലെയുള്ള സന്ധി തേയ്മാന രോഗങ്ങള്‍ വ്യാപകമാണ്.ജീവിതശൈലിയിലെ മാറ്റംഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സന്ധിയെ രൂപപ്പെടുത്തുന്ന അസ്ഥികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന തരുണാസ്ഥിക്ക് ഉണ്ടാകുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു കാരണം.നില്‍ക്കുമ്പോള്‍ ശരീരഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നത് കാല്‍മുട്ടുകള്‍ക്കാണ്. പൊണ്ണത്തടികൂടിയാകുമ്പോള്‍ സന്ധികളിലെ മര്‍ദം താങ്ങാനാകാതെ മുട്ടുകള്‍ക്ക് ക്ഷതവും തരുണാസ്ഥിക്ക് തേയ്മാനവും ഉണ്ടാകുന്നു. മുന്‍കാലങ്ങളില്‍ 60നുമേല്‍ പ്രായമുള്ളവരിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസും കാല്‍മുട്ടുവേദനയുമൊക്കെ കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് യൗവനത്തിലേക്കു കടക്കുമ്പോള്‍തന്നെ പൊണ്ണത്തടിയുള്ളവരായി മാറുന്നവര്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഒപ്പമുണ്ടാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് പൊണ്ണത്തടി കുറയാതെ സന്ധിവേദനകള്‍ക്ക് പരിഹാരം ലഭിക്കുകയില്ല. ഇത്രത്തോളം കൂടുതല്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള പ്രതിവിധിയായാണ്.കംപ്യൂട്ടറിനു മുമ്പില്‍ ഏറെനേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് കഴുത്തുവേദന, നടുവേദന, മറ്റ് പേശീവേദനകള്‍ എന്നിവ സാധാരണമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പും കിടപ്പുമൊക്കെയാണ് വിട്ടുമാറാത്ത വേദനകള്‍ക്കു കാരണം. ദീര്‍ഘനാളായുള്ള പേശീപിരിമുറുക്കവും കഴുത്തുവേദനയും കഴുത്തിനു പിറകിലെ അസ്ഥികളുടെ തേയ്മാനത്തിനും കാലിലേക്കുള്ള നാഡീഞരമ്പുകളുടെ ഞെരുക്കത്തിനും കാരണമാകാം.അനാരോഗ്യകരമായ ഭക്ഷണരീതിഭക്ഷണരീതിയില്‍ വന്ന മാറ്റങ്ങളും അമിത ശരീരഭാരത്തിനും മുട്ടുവേദനയ്ക്കും കാരണമായി. ഫാസ്റ്റ്ഫുഡ് ഭക്ഷണസംസ്കാരവും ഇന്ന് വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങളോടുള്ള അമിതതാല്‍പ്പര്യവുമാണ് പൊണ്ണത്തടി വ്യാപകമാകാന്‍ ഇടയാക്കിയത്. ഒപ്പം വ്യായാമരഹിതമായ ജീവിതശൈലി പൊണ്ണത്തടിയിലേക്കുള്ള ദൂരം ഗണ്യമായി കുറച്ചു. മണിക്കൂറുകളോളം ടിവിക്കു മുമ്പില്‍ ചടഞ്ഞുകൂടിയിരുന്ന് ഭക്ഷണപാക്കറ്റിലെ ചിപ്സും മറ്റ് വറുത്ത സാധനങ്ങളും കൊറിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അമിതവണ്ണത്തിന്റെ പിടിയിലാവുകയാണ്. പൊണ്ണത്തടിയുള്ള ശരീരത്തില്‍ യൗവനത്തില്‍ത്തന്നെ പ്രമേഹവും ഹൈപ്പര്‍ ടെന്‍ഷനും കുടിയേറിപാര്‍ക്കുന്നതിനോടൊപ്പം സന്ധിവാതരോഗങ്ങളും കൂട്ടുചേരുന്നു 
ആഡംബര ജീവിതത്തിന്റെയും സുഖലോലുപതയുടെയും മുഖമുദ്രയാണ് ഗൗട്ട് എന്ന സന്ധിവാതരോഗം. രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുമ്പോള്‍ അവ സന്ധികളില്‍ അടിഞ്ഞുകൂടി നീര്‍ക്കെട്ടുംശക്തമായ വേദനയും ഉണ്ടാക്കുന്ന അവസ്ഥയാണ് ഗൗട്ട്. അമിതവണ്ണവും മദ്യപാനവും കൂടാതെ അമിത മാംസഭക്ഷണത്തോടുള്ള പ്രതിപത്തിയുമാണ് ഗൗട്ട് വ്യാപകമാകാന്‍ കാരണം. പ്യൂറിന്‍ അമിതമായി അടങ്ങിയി ആടുമാടുകളുടെ ചുവന്നമാംസം പതിവായി കഴിക്കുന്നവര്‍ക്ക് ഗൗട്ട് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.ലഹരി ഉപയോഗവും സന്ധിവാതരോഗങ്ങളുംആളോഹരി മദ്യഉപഭോഗം ഏറ്റവും കൂടിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒരു സ്റ്റാറ്റസ് സിംബലായും സാമൂഹിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായും മദ്യത്തെ സ്വീകരിച്ച് ആനയിച്ചപ്പോള്‍ മദ്യപാനം ഒരു സാമൂഹികാരോഗ്യപ്രശ്നമായി മാറി. മദ്യത്തിന്റെ ഉപയോഗം ഗൗട്ട് എന്ന സന്ധിവാതരോഗത്തിനുള്ള പ്രധാന കാരണമാണ്. മദ്യം യൂറിക് ആസിഡ, ഉല്‍പ്പാദനം കൂട്ടുന്നു. കൂടാതെ ശരീരത്തില്‍നിന്നുള്ള വിസര്‍ജത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു. ഗൗട്ടിനു കാരണമാകുന്ന പ്രധാന മദ്യയിനങ്ങളില്‍ ഒന്നാണ് ബിയര്‍.മാനസിക സമ്മര്‍ദംപ്രകടമായി കണ്ടുവരുന്ന പല സന്ധിവാതരോഗങ്ങള്‍ക്കും ഫൈബ്രോമയാള്‍ജിയപോലെയുള്ള പേശിവാത രോഗങ്ങള്‍ക്കും പശ്ചാത്തലം ഒരുക്കുന്നത് മാനസികസംഘര്‍ഷങ്ങളും പിരിമുറുക്കവുമാണ്. ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണല്ലോ മാനസിക പിരിമുറുക്കവും ടെന്‍ഷനും വിഷാദരോഗവുമൊക്കെ അടങ്ങിയ ലഘുമനോരോഗങ്ങള്‍. സമൂഹത്തിലെ രണ്ടു ശതമാനത്തോളം ആളുകളെ ബാധിക്കുന്ന പ്രശ്നമാണ് ഫൈബ്രോമയാള്‍ജിയ. ദേഹമാസകലം പൊതിയുന്ന കഠിന വേദനയാണ് രോഗത്തിന്റെ മുഖ്യലക്ഷണം. ഫൈബ്രോമയാള്‍ജിയ രോഗികളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിനും അംഗീകരിക്കുന്നതിനും മാനസിക അസ്വസ്ഥതകള്‍ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫൈബ്രോമയാള്‍ജിയയുടെ ചികിത്സയില്‍ വിഷാദരോഗത്തിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സന്ധി ആവരണമായകാപ്സ്യൂള്‍, സന്ധികള്‍ക്കു സമീപമുള്ള ചലനവള്ളികള്‍, സ്നായുക്കള്‍, പേശികള്‍ എന്നിവയെ ബാധിക്കുന്ന നീര്‍ക്കെട്ട് വിട്ടുമാറാത്ത സന്ധിവേദനയ്ക്കും സന്ധികളുടെ ചലനസ്വാതന്ത്ര്യം കുറയ്ക്കുന്നതിനും കാരണമാകാറുണ്ട്. സന്ധിക്കുചുറ്റുമുള്ള മൃദുകലകളെ ബാധിക്കുന്ന ഈ വാതരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് അമിത ഉല്‍കണ്ഠയും വിഷാദവും പോലെയുള്ള ലഘുമനോരോഗങ്ങളാണ്.ചെറുപ്പക്കാരായ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് എസ്എല്‍ഇ. സന്ധിവേദനയോടൊപ്പം മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ചുമന്നുതടിച്ച പാടുകളും ഉണ്ടാകാം. ശരിയായ ചികിത്സ ചെയ്തില്ലെങ്കില്‍ രോഗം വൃക്കയെയും ഹൃദയത്തെയും മറ്റ് ആന്തരാവയവങ്ങളെയുമൊക്കെ ബാധിക്കാനിടയുണ്ട്. രോഗസാധ്യത ഏറിയ സ്ത്രീകളില്‍ മാനസിക പിരിമുറുക്കവും സംഘര്‍ഷങ്ങളും രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.രോഗനിര്‍ണയം എളുപ്പമായിസന്ധിവാതരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട്ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് രോഗനിര്‍ണയം എളുപ്പമായതാണ്. രക്തപരിശോധനയും എക്സ്റേ പരിശോധനയും സ്കാനിങ്ങുമൊക്കെ രോഗം തുടക്കത്തില്‍ത്തന്നെ കണ്ടെത്താന്‍ സഹായകരമായി. ടെസ്റ്റുകള്‍ നിരവധി ഉണ്ടെങ്കിലും വിശദമായ ശരീരപരിശോധനതന്നെയാണ് രോഗനിര്‍ണയത്തിന് പ്രഥമ സ്ഥാനം.സന്ധിവാതരോഗങ്ങളില്‍ ഭൂരിഭാഗവും ശരീരപ്രതിരോധ വ്യവസ്ഥയുടെ അമിതവും വികലവുമായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്നതാണ്. ഇവയെ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളെന്നാണ് വിളിക്കുന്നത്. ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം ഈ രോഗങ്ങളുടെ പ്രത്യേകതയാണ്. ശരീരത്തിലെ പ്രത്യേക ആന്റിജനുകള്‍ക്കെതിരെ ശരീരംതന്നെ പുറപ്പെടുവിക്കുന്ന ആന്റിബോഡികളാണ് ഓട്ടോ ആന്റിബോഡികള്‍. രക്തപരിശോധനയിലൂടെ ഇവ കണ്ടെത്തുന്നത് രോഗനിര്‍ണയത്തിന് സഹായകമാകുന്നു. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന സന്ധിവാതരോഗം ഉള്ളവരില്‍ 70 ശതമാനത്തിലേറെ ആളുകള്‍ക്കും റുമറ്റോയ്ഡ് ഫാക്ടര്‍ എന്ന ആന്റിബോഡിയുടെ സാന്നിധ്യമുണ്ട്.അതുപോലെത്തന്നെ 95 ശതമാനത്തിലേറെ എസ്എല്‍ഇ രോഗികളിലും എഎന്‍എ എന്ന ഓട്ടോ ആന്റിബോഡികളെ കണ്ടെത്താനായിട്ടുണ്ട്. എക്സ്റേ പരിശോധന രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനും, രോഗപുരോഗതികളെക്കുറിച്ച് അറിയിക്കുന്നതിനും, ചികിത്സകൊണ്ട് ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. സിടി സ്കാന്‍,എംആര്‍ഐ സ്കാനിങ് തുടങ്ങിയ നൂതന പരിശോധനാമാര്‍ഗങ്ങള്‍തുടക്കത്തില്‍ത്തന്നെ സന്ധിവാതരോഗങ്ങള്‍ കണ്ടെത്തുന്നതിനും ആന്തരാവയവങ്ങളെ രോഗം ബാധിച്ചിട്ടുണ്ടോ എന്നു മനസ്സിലാക്കുന്നതിനും ഉപകരിക്കുന്നു.അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയാണ് സന്ധിരോഗങ്ങള്‍ കണ്ടെത്താനും വിലയിരുത്താനും സഹായിക്കുന്ന മറ്റൊരു പ്രധാന പരിശോധനാ മാര്‍ഗം. സന്ധിവാതരോഗങ്ങള്‍ കണ്ടെത്താനുള്ള സ്റ്റെതസ്കോപ്പ് പരിശോധനയാണ് അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഓസ്റ്റിയോ പൊറോസിസ് അഥവാ അസ്ഥിക്ഷയം കണ്ടെത്താനായി സെക്ലാ സ്കാനിങ് പരിശോധനയും ഉപകരിക്കുന്നു.(ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍).

മുട്ടുവേദന തടയാം

ഡോ. പ്രിയ ദേവദത്ത്

ശരീരത്തിന്റെ ഉറപ്പിനും സുഗമമായ ചലനത്തിനും സന്ധികള്‍ അനിവാര്യമാണ്. രണ്ട് അസ്ഥികള്‍ ചേരുന്ന ഭാഗത്താണ് സന്ധികള്‍ രൂപംകൊള്ളുക. ശരീരത്തിലെ വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ടിലെ സന്ധി. ഓരോ ചുവടുവയ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. എളുപ്പത്തില്‍ കേടുപറ്റാനും പരിക്കേല്‍ക്കാനും ഇടയുള്ളവയാണ് കാല്‍മുട്ടുകളിലെ സന്ധികള്‍. 
നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരഭാരത്തിന്റെ പലമടങ്ങ് ഭാരം മുട്ടുകള്‍ താങ്ങേണ്ടിവരും. സാധാരണ  ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്തുതന്നെ മുട്ടുകള്‍ ചലനം സാധ്യമാക്കും. എന്നാല്‍ അമിതഭാരം താങ്ങുന്നതോടെ കാല്‍മുട്ടുകള്‍ പ്രതിസന്ധിയിലാകും. അധികനാള്‍ അമിതഭാരം ചുമക്കുന്നത് മുട്ടുകളെ ക്ഷീണിപ്പിക്കും. മുട്ടുകള്‍ക്ക് ക്ഷതവുമുണ്ടാക്കും. തെറ്റായ ജീവിതശൈലിമൂലം ഉണ്ടാകുന്ന പൊണ്ണത്തടി മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 

കാല്‍മുട്ടെന്ന അതിസങ്കീര്‍ണസന്ധി
ഒരുവശത്തേക്ക് തുറക്കുന്ന വിജാഗിരിപോലെയുള്ള ഒരു സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലും കണങ്കാലിലെ അസ്ഥികളും തമ്മില്‍ സന്ധിക്കുന്ന കാല്‍മുട്ട് അതിസങ്കീര്‍ണമായ വിധത്തിലാണ് കെട്ടിപ്പെടുത്തിയിരിക്കുന്നത്. അസ്ഥികള്‍, തരുണാസ്ഥികള്‍, സ്നായുക്കള്‍, ചലനവള്ളികള്‍ അഥവാ ലിഗമെന്റ്സ്്, ദ്രാവകം നിറഞ്ഞ അറകള്‍ ഇവയൊക്കെ സന്ധികളില്‍ ഒത്തുചേരുന്നു. ശരീരത്തിലെ ഏറ്റവും വലിയ അസ്ഥിയായ തുടയെല്ല് സന്ധിക്കുമുകളില്‍ കമാനംപോലെ നിലകൊള്ളുന്നു. 
സന്ധി രൂപപ്പെടുന്ന ഭാഗത്തെ എല്ലുകളുടെ അഗ്രത്തെ മൂടിയിരിക്കുന്ന മാര്‍ദവമുള്ള ഉപാസ്ഥിയാണ് തരുണാസ്ഥി. ചലിക്കുമ്പോള്‍ അസ്ഥികള്‍ തമ്മിലുള്ള ഘര്‍ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നത് തരുണാസ്ഥിയാണ്. 
സന്ധികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന കവചത്തിന്റെ ഉള്‍ഭാഗത്തുള്ള നേര്‍ത്ത സ്തരമാണ് സൈനോവിയല്‍ സ്തരം. ഇത് പുറപ്പെടുവിക്കുന്ന എണ്ണപോലെയുള്ള സൈനോവിയല്‍ ഫ്ളൂയിഡ് സന്ധികളുടെ ചലനത്തെ സുഗമമാക്കുന്നതോടൊപ്പം തരുണാസ്ഥിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. സന്ധികള്‍ ക്രമമായും മിതമായും ചലിക്കുമ്പോള്‍ കൂടുതല്‍ പോഷകങ്ങള്‍ തരുണാസ്ഥിയിലേക്ക് കടക്കുന്നു. 
മുട്ടിലെയും മുട്ടിന്റെ വശങ്ങളിലെ ഉള്‍ഭാഗത്തും പുറംഭാഗത്തുമുള്ള ചലനവള്ളികളാണ് സന്ധികളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു നിര്‍ത്തുന്നത്. മുട്ടിന്റെ ചലനം കാര്യക്ഷമമാക്കുന്നതില്‍ ചലനവള്ളികള്‍ (ലിഗമെന്റ്സ്)ക്ക് മുഖ്യസ്ഥാനമാണുള്ളത്. സന്ധികള്‍ക്കുമുന്നില്‍ രക്ഷാകവചമായി മുട്ടുചിരട്ടയുമുണ്ട്. 
തുടയിലെ വലിയ പേശികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കിയാണ് മുട്ടുകള്‍ ചലനം സാധ്യമാക്കുന്നത്. 
ആയുര്‍വേദത്തില്‍ 'ജാനുസന്ധി' എന്നാണ് കാല്‍മുട്ടുകളെ അറിയപ്പെടുക. ഈ ഭാഗത്തെ ഒരു മര്‍മസ്ഥാനമായാണ് കണക്കാക്കുന്നതും. 

മുട്ടുവേദനകാരണങ്ങള്‍
മുട്ടുവേദനയ്ക്കിടയാക്കുന്ന നിരവധി കാരണങ്ങളുണ്ട്. മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്പോള്‍ സ്വാഭാവികമായി മുട്ടിനെ സന്ധിവാതം ബാധിക്കാറുണ്ട്. എന്നാല്‍ കൌമാരത്തിലും യൌവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെത്തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചുസമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിന് പിടിത്തവും വേദനയും, രാവിലെ ഉറക്കമുണരുമ്പോള്‍ മുട്ടിന് പിടുത്തവും വേദനയും, മുട്ടില്‍ നീര് ഇവയൊക്കെ കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്. 

പരിക്കുകള്‍ മുട്ടുവേദനയ്ക്കിടയാക്കും
ഇതിനുപുറമെ മുട്ടിനുണ്ടാകുന്ന പരിക്കുകളും ഘടനാപരമായ വൈകല്യങ്ങളും മുട്ടുവേദനയ്ക്കിടയാക്കാറുണ്ട്. അസ്ഥികള്‍, തരുണാസ്ഥികള്‍, സ്നായുക്കള്‍, ലിഗമെന്റ്സ് ഇവയ്ക്കേല്‍ക്കുന്ന പരിക്കുകള്‍ മുട്ടുവേദനയ്ക്കിടയാക്കും. ഓട്ടം, ചാട്ടം, വീഴ്ച, തട്ടല്‍, മുട്ടല്‍ ഇവയൊക്കെ മുട്ടിന് ക്ഷതവും പരിക്കും ഏല്‍പ്പിക്കാറുണ്ട്. കായികതാരങ്ങളില്‍ പരിക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. പരിക്കുകള്‍ക്ക് യഥാസമയം ചികിത്സതേടാത്തവരില്‍ സന്ധിവാതം വളരെ നേരത്തെ എത്താറുണ്ട്. 

ചിരട്ടതെന്നല്‍
ചിരട്ട തെന്നിപ്പോകുന്നത് കടുത്ത മുട്ടുവേദനയ്ക്ക് ഇടയാക്കാറുണ്ട്. പരിക്കുമൂലമോ ഉറപ്പിച്ചുനിര്‍ത്തിയ ഭാഗത്തുനിന്ന് കാല്‍ പെട്ടെന്ന് ദിശമാറ്റുമ്പോഴോ ചിരട്ട തെന്നാം. മുട്ടുമടങ്ങിയ നിലയില്‍നിന്ന് നിവര്‍ത്താനാകാതെ കടുത്ത വേദനയുണ്ടാകും. നടക്കാനുമാകില്ല. ഒന്നുംചെയ്യാതെത്തന്നെ മുട്ട് യഥാസ്ഥാനത്ത് ചില സന്ദര്‍ഭങ്ങളില്‍ മടങ്ങിവരാറുണ്ട്. ചിലപ്പോള്‍ വൈദ്യസഹായം വേണ്ടിവരും. ആവര്‍ത്തിക്കുന്ന ചിരട്ട തെന്നല്‍ മുട്ടിലെ സന്ധിക്ക് നാശംവരുത്തി മുട്ടുവേദനയ്ക്കിടയാക്കുമെന്നതിനാല്‍ ചികിത്സതേടേണ്ടതാണ്. 
മറ്റു കാരണങ്ങള്‍തുടയെല്ല്, ചിരട്ട എന്നിവയിലെ വിന്യാസത്തിലെ വ്യതിയാനങ്ങള്‍, മറ്റ് വാതരോഗങ്ങള്‍, അണുബാധ, എല്ലിനെ ബാധിക്കുന്ന അര്‍ബുദങ്ങള്‍, മുട്ടിലെ ദ്രാവകം നിറഞ്ഞ അറകളെ ബാധിക്കുന്ന നീര് ഇവയും മുട്ടുവേദനയ്ക്ക് ഇടയാക്കാറുണ്ട്
ലക്ഷണങ്ങള്‍
ഇരുന്നുകഴിഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് മുറുക്കം തോന്നുന്നതാണ് മുട്ടുവേദനയുടെ ആദ്യ ലക്ഷണം. കൂടാതെ രാവിലെ മുട്ടുമടക്കാന്‍ പ്രയാസം തോന്നുകയും കുറച്ചുകഴിഞ്ഞ് ശരിയാവുകയും ചെയ്യും. തണുപ്പത്തും ഈര്‍പ്പമുള്ളപ്പോഴും വേദന കൂടും. മുട്ടില്‍ നീരും വേദനയും. തേയ്മാനംമൂലം മുട്ടുവേദന വന്നവരില്‍ നടക്കുമ്പോള്‍ മുട്ടില്‍ ശബ്ദം. മുട്ടില്‍ വെള്ളം നിറഞ്ഞിരിക്കുക. കാലുകള്‍ക്ക് ബലക്കുറവ് ഇവയാണ് ലക്ഷണങ്ങള്‍.
തൊഴിലും മുട്ടുവേദനയും
തൊഴിലുമായി ബന്ധപ്പെട്ട് നിത്യവും ചെയ്യുന്ന ചില ശീലങ്ങള്‍ മുട്ടിന് ഗുണകരമല്ലാതെ വരാറുണ്ട്. കൂടുതല്‍ നേരം നില്‍ക്കുക, കൂടുതല്‍ തവണ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, കൂടുതല്‍ തവണ പടികള്‍ കയറുക, തുടര്‍ച്ചയായി നടക്കുക ഇവ മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. കുത്തിയിരുന്ന് എഴുന്നേല്‍ക്കുമ്പോള്‍ എട്ടിരട്ടിയോളം ഭാരമാണ് മുട്ടില്‍ സമ്മര്‍ദമേകുക.

സ്ത്രീകളും മുട്ടുവേദനയും
പുരുഷന്മാരിലും സ്ത്രീകളിലും മുട്ടുവേദന ഉണ്ടാകാറുണ്ടെങ്കിലും സ്ത്രീകളില്‍ താരതമ്യേന കൂടുതലാണ്. സ്ത്രീകളുടെ എല്ലുകള്‍ ചെറുതും ദുര്‍ബവും ആയതിനാല്‍ മുട്ടുവേദനയും കൂടും. കൂടാതെ പൊണ്ണത്തടി, വ്യായാമക്കുറവ്, അസ്ഥിക്ഷയം ഇവയും സ്ത്രീകളില്‍ കൂടുതലായതിനാല്‍ മുട്ടുവേദന കൂടാറുണ്ട്. ആര്‍ത്തവവിരാമത്തോടെ ഉണ്ടാകുന്ന അസ്ഥിക്ഷയം മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന ഘടകമാണ്്.

പരിഹാരങ്ങള്‍ ചികിത്സ
മുട്ടുവേദനയുടെ ചികിത്സാവിജയം ഏറെയും നേരത്തെ ചികിത്സ തുടങ്ങുന്നതുമായി ബന്ധമുണ്ട്. വ്യത്യസ്ത കാരണങ്ങളാല്‍ മുട്ടുവേദന ഉണ്ടാകുമെന്നതിനാല്‍ ചികിത്സയും ഓരോരുത്തിരിലും വ്യത്യസ്തമാകും. സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, പേശികളുടെ ബലം വര്‍ധിപ്പിക്കുക, വേദന, പിടിത്തം ഇവയ്ക്ക് ശമനം നല്‍കുക, മുട്ടിനുണ്ടായ ക്ഷതങ്ങള്‍ പരിഹരിക്കുക തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള ഔഷധങ്ങളും ആഹാരങ്ങളുമാണ് ആയുര്‍വേദം നല്‍കുക. ഒപ്പം മിതമായ വ്യായാമവും നല്‍കും. ഔഷധങ്ങള്‍ ചേര്‍ത്ത പാലുകൊണ്ടുള്ള ധാര, ഉപനാഹം, ജാനുവസ്തി, വിരേചനം, വസ്തി, പിഴിച്ചില്‍ ഇവയൊക്കെ വിവിധ അവസ്ഥകളില്‍ നല്‍കാറുണ്ട്. 
ഭാരം ക്രമീകരിക്കുന്നത് മുട്ടുവേദന കുറയ്ക്കാന്‍ അനിവാര്യമാണ്. യൌവനാരംഭത്തില്‍ത്തന്നെ ഭാരം ക്രമീകരിക്കാനായാല്‍ മുട്ടുവേദനയുടെ കടന്നുവരവ് തടയാനാവും. 
ആരോഗ്യകരമായ ഭക്ഷണശീലങ്ങളും മുട്ടുവേദന കുറയ്ക്കാന്‍ അനിവാര്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുട്ടിന്റെ ആരോഗ്യത്തിന് ഗുണംചെയ്യും. ഞവര, എള്ള്, കരിപ്പെട്ടി, പച്ചച്ചീര, കാരറ്റ്, മുരിങ്ങക്ക, മുരിങ്ങയില, ചേമ്പ്, ചേന, കാച്ചില്‍, മുതിര, വെണ്ടയ്ക്ക, മത്തന്‍, പാടമാറ്റിയ പാല്‍വിഭവങ്ങള്‍, പഞ്ഞപ്പുല്ല് ഇവ മുട്ടിന് ഗുണകരമാണ്. ഫാസ്റ്റ്ഫുഡ്ഡുകള്‍, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം. 
വ്യായാമം കൂടുന്നതും കുറയുന്നതും മുട്ടിന് ഗുണംചെയ്യില്ല. ചെറുപ്രായത്തില്‍ത്തന്നെ ലഘുവ്യായാമങ്ങള്‍ ശീലമാക്കുന്നത് അസ്ഥികള്‍ക്ക് കരുത്തേകും. നീന്തല്‍, നടത്തം, യോഗ ഇവയൊക്കെ ഡോക്ടറുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കാം. മുട്ടുവേദന കലശലായവരും ഇരുന്നും കിടന്നുമുള്ള വ്യായാമങ്ങള്‍ ശീലമാക്കണം. ക്രമമായുള്ള ചലനം തരുണാസ്ഥിക്ക് കരുത്തേകും. കമഴ്ന്നുകിടന്ന് കണങ്കാലുകള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും സാവധാനം ചെയ്യാം. കൂടാതെ കസേരയില്‍ ഇരുന്ന് കാല്‍ പരമാവധി നീട്ടുന്നതും നല്ല ഫലംതരും. 
ധന്വന്തരം കുഴമ്പ്, സഹചരാദിക്കുഴമ്പ്, മുറിവെണ്ണ, പ്രഭഞ്ജനം, കര്‍പ്പൂരാദി ഇവ മുട്ടുവേദനയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്നവയാണ്.  
കുന്തിച്ചിരിക്കുന്നത് മുട്ടുകളില്‍ സമ്മര്‍ദം കൂട്ടുമെന്നതിനാല്‍ ഒഴിവാക്കണം. കൂടുതല്‍ നില്‍ക്കേണ്ടിവരുമ്പോള്‍ ഒരു കാലില്‍ ബലംകൊടുത്ത് മറ്റേകാല്‍ തളര്‍ത്തിയിടുക.  വേദനയുള്ളപ്പോള്‍ വിശ്രമം അനിവാര്യമാണ്.  പുകവലിയും മദ്യപാനവും ഒഴിവാക്കുക. 
(മാന്നാറിലെ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറാണ് ലേഖിക)

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate