অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ !

രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ !

പ്രഷറിന്റെ അസുഖം


രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ - നാട്ടുഭാഷയില്‍ 'പ്രഷറിന്റെ അസുഖം' - എന്നത് സനാതന (ക്രോണിക്) രോഗങ്ങളിലെ രാജാവാണ് ഇന്ന്. പ്രഥമമായും ഇത് രക്തക്കുഴലുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്.
ഇന്ത്യയില്‍ ഏതാണ്ട് 19.5 കോടി ജനങ്ങളെ ബാധിക്കുന്ന രോഗം. ലോകത്ത് ഇന്ന് 60 കോടി ആളുകള്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നു അനുമാനിക്കപ്പെടുന്നു. ഇന്റര്‍ നെറ്റ് അടക്കമുള്ള വിവരവിനിമയോപാധികള്‍ ഇത്രകണ്ട് പ്രചരിച്ചിട്ടും ഇതില്‍ ഏതാണ്ട് 70 % ആളുകള്‍ക്കും അവരുടെ രോഗാവസ്ഥയെക്കുറിച്ച് യാതൊരു അറിവുമില്ല എന്നതാണ് വാസ്തവം. രോഗം ഉണ്ടെന്നു അറിയുന്നവരില്‍ തന്നെ കഷ്ടിച്ച് 45%-ത്തോളം ആളുകളേ ബി.പി കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുള്ളൂ. ഇങ്ങനെ രോഗം ഏതെങ്കിലും രീതിയില്‍ ചികിത്സിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ തന്നെ 34%ത്തോളം പേര്‍ മാത്രമേ കൃത്യമായി വേണ്ടുന്ന അളവുകളില്‍ ബി.പി.യെ നിയന്ത്രിച്ചു നിര്‍ത്തുന്നുള്ളൂ 
എങ്ങനെയുണ്ട് 

ഇതിനെ രോഗങ്ങളുടെ രാജാവ് എന്നുവിളിക്കാന്‍ കാരണമുണ്ട് :
ഒന്നാമത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു 'ചുഴി'യാണ് - സമയത്ത് ഇടപെട്ടില്ലെങ്കില്‍ ഒരു രോഗത്തില്‍ നിന്നും മറ്റൊരു രോഗത്തിലേയ്ക്ക് കൂപ്പുകുത്തിക്കാന്‍ ഇതിനു കഴിയും. രണ്ടാമത്, രക്താതിസമ്മര്‍ദ്ദത്തിന്റെ ഉപോല്പന്നമായ രോഗങ്ങളാണ് ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്), പക്ഷാഘാതം (സ്ട്രോക്ക്), കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍(റെറ്റിനോപ്പതി), തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ), വൃക്കയെബാധിക്കുന്ന നെഫ്രോപ്പതി എന്നിവ.

മേല്‍പ്പറഞ്ഞ രോഗങ്ങളില്‍ ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും ലോകത്തിലെ ഏറ്റവും വലിയ കൊലയാളി രോഗങ്ങളില്‍ നമ്പര്‍ 1 ആണ് ! സര്‍വ്വോപരി ലോകത്തിലെ മൊത്തം മരണങ്ങളില്‍ 13 -15% കേസുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടുണ്ടാകുന്ന രോഗങ്ങള്‍ കൊണ്ടാണുണ്ടാകുന്നത് എന്നുകൂടിപറയുമ്പോള്‍ പ്രശ്നത്തിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്നൂഹിക്കാമല്ലോ.
അപ്പം നമ്മക്ക് പുരാണം തൊടങ്ങാം.... ?

120 / 80 mm Hg

ഒരു ഹോസിലൂടെന്നപോലെ രക്തം രക്തക്കുഴലുകളിലൂടെ ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ ചെലുത്തുന്ന പ്രഷര്‍ - മര്‍ദ്ദം- ആണ് രക്തസമ്മര്‍ദം അഥവാ ബ്ലഡ് പ്രഷര്‍. ഇതിനു ഹൃദയത്തിന്റെ താളത്തിലുള്ള മിടിപ്പുമായി ബന്ധമുണ്ട്.
ശ്വാസകോശത്തില്‍ നിന്നും സമൃദ്ധമായി ഓക്സിജനെയും വഹിച്ചുകൊണ്ട് കൊണ്ട് വരുന്ന രക്തം ആദ്യം നിറയുന്നത് ഹൃദയത്തിലാണ്. ഹൃദയം ഈ ശുദ്ധരക്തത്തെ അയോര്‍ട്ട (മഹാധമനി) എന്നു പേരുള്ള വലിയ രക്തക്കുഴലിലൂടെ ശക്തിയായി പുറത്തേക്ക് ചീറ്റി വിടുന്നു. മഹാധമനിയാകട്ടെ ഒരു വന്മരത്തിന്റെ ശാഖകള്‍ പോലെ ആര്‍ട്ടറികള്‍ എന്നറിയപ്പെടുന്ന ചെറിയ ധമനികളും രക്തക്കുഴലുകളുമായി പിരിഞ്ഞു പിരിഞ്ഞ് ശരീരത്തിലെ ഓരോ അവയവത്തിലെയും ഓരോ കോശത്തിലേക്കും ഓക്സിജനും പോഷകങ്ങളുമെത്തിക്കുന്നു.
ഓരോ പ്രാവശ്യം ഹൃദയം മിടിക്കുമ്പോഴും അതില്‍ നിറഞ്ഞ രക്തത്തെ മഹാധമനി വഴി ചീ‍റ്റി പുറത്തേയ്ക്ക് വിടുന്നുവെന്നു പറഞ്ഞല്ലോ. ആ ചീറ്റല്‍ മൂലം രക്തക്കുഴലുകളുടെ ഉള്‍വശത്ത് അനുഭവപ്പെടുന്ന പ്രഷറിനെയാണ് സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ എന്ന് വിളിക്കുക. 120/80 എന്ന് ബി.പി അളന്ന് എഴുതുന്നതില്‍ മുകളിലത്തെ 120 എന്ന സംഖ്യ സിസ്റ്റോളിക് പ്രഷറിനെ സൂചിപ്പിക്കുന്നു. സാധാരണ മനുഷ്യരില്‍ ഇത് 100 മുതല്‍ 139 വരെ വരാം.

താഴെ എഴുതുന്ന 80 എന്ന സംഖ്യ ഡയസ്റ്റോളിക് രക്തസമ്മര്‍ദത്തെയാണ് സൂചിപ്പിക്കുന്നത്. ഡയസ്റ്റോളിക് എന്നുപറഞ്ഞാല്‍ ഹൃദയം രക്തം പമ്പുചെയ്യുന്നതിനു മുന്‍പ് ആ‍ദ്യം വികസിക്കുമെന്ന് പറഞ്ഞല്ലോ; അതിന്റെ അറകളിലേക്ക് അപ്പോള്‍ രക്തം വന്നു നിറയുന്ന പ്രക്രിയയെയാണ് ഡയസ്റ്റോളി എന്ന് വിളിക്കുക. ഈ സമയത്ത് ശരീരത്തിലെ രക്തക്കുഴലുകള്‍ തനിയ അടഞ്ഞുപോകാതിരിക്കാനായി ആ കുഴലുകളില്‍ നിലനിര്‍ത്തപ്പെടുന്ന ഒരു പ്രഷര്‍ ഉണ്ട്. അതാണ് ഈ ഡയസ്റ്റോളിക് പ്രഷര്‍. ഇത് പ്രധാനമായും ചില ഹോര്‍മോണുകളാല്‍ നിലനിര്‍ത്തപ്പെടുന്ന ഒന്നാണ്. (വിശദമായി താഴെ). സാധാരണയായി ഇത് 60 മുതല്‍ 89 വരെയാകാം.

മെര്‍ക്കുറി (Hg) നിറച്ച സ്ഫിഗ്മോ-മാനോ-മീറ്റര്‍ (sphygmo എന്ന് ഓമനപ്പേര്‍; സ്ഫിഗ്മസ് =നാഡിമിടിപ്പ് ) എന്ന ഒരു യന്ത്രമുപയോഗിച്ചാണല്ലോ ബി.പി അളക്കുക. ഇതില്‍ വായു അടിച്ചുകയറ്റാവുന്ന ഒരു റബര്‍ കഫ് ഇണ്ടാകും. അത് കൈയ്യില്‍ കെട്ടി വായു പമ്പ് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ കൈയ്യിലെ പ്രധാന രക്തക്കുഴലായ ബ്രേക്കിയല്‍ ആര്‍ട്ടറി എന്ന ധമനിയെ കുറച്ചു നിമിഷത്തേക്ക് രക്തമോടാത്ത വിധത്തില്‍ പൂര്‍ണ്ണമായും ഞെരുക്കുകയാണ് ഡോക്ടര്‍ ചെയ്യുന്നത്. ഇതു ചെയ്യുമ്പോള്‍ കൈയ്യിലെ നാഡിമിടിപ്പ് ഒരു പോയിന്റില്‍ തീരെയില്ലാതാകുന്നു. രക്തയോട്ടം പൂര്‍ണ്ണമായി നിന്നുവെന്നര്‍ത്ഥം. ഈ പോയിന്റില്‍ മെര്‍ക്കുറി എത്ര ഉയരത്തിലാണൊ സ്ഫിഗ്മോമാനോമീറ്ററില്‍ കാണുന്നത് അതാണ് സിസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റില്‍ നിന്നും ഡോക്ടര്‍ മെല്ലെ വായു നിറച്ച കഫില്‍ നിന്ന് വായുവിനെ തുറന്നു വിടുമ്പോള്‍ കൈയിലെ അടഞ്ഞുനില്‍ക്കുകയായിരുന്ന രക്തക്കുഴലിലേക്ക് രക്തം വീണ്ടും ഒഴുകിത്തുടങ്ങുന്നു. ഇത് കൈമുട്ടിന്റെ മടക്കില്‍ ഒരു സ്റ്റെതസ്കോപ്പ് വച്ച് കേട്ടാല്‍ ഗ്ലുക് ഗ്ലക് എന്ന ഒരു ശബ്ദമായി തിരിച്ചറിയാം. ആ ഗ്ലഗ് ഗ്ലഗ് ശബ്ദം മുഴുവനായി നില്‍ക്കുന്ന പോയിന്റാണ് ഡയസ്റ്റോളിക് പ്രഷര്‍. ഈ പോയിന്റ് കടന്നാല്‍ കൈയ്യിലെ രക്തക്കുഴലിലൂടെ രക്തയോട്ടം പൂര്‍ണ്ണമായും പുനരാരംഭിക്കും.

ബീ.പ്പീടെ അസുഖം

കാരണങ്ങളെ അടിസ്ഥാനമാക്കി വിഭജിച്ചാല്‍ രക്താതിസമ്മര്‍ദം രണ്ട് തരത്തിലുണ്ട് : സാധാരണ രക്താതിസമ്മര്‍ദം അഥവാ പ്രാഥമിക ഹൈപ്പര്‍ടെന്‍ഷന്‍. പിന്നെ, അസാധാരണ രക്താതിസമ്മര്‍ദം അഥവാ ദ്വിതീയ ഹൈപ്പര്‍ടെന്‍ഷന്‍.
ഇതില്‍ സാധാരണ രക്താതിസമ്മര്‍ദം ആണ് 95% രോഗികളിലേതും. ഈ ടൈപ്പ് രക്തസമ്മര്‍ദത്തിനു കൃത്യമായ ഒറ്റക്കാരണം ചൂണ്ടിക്കാണിക്കാനാവില്ല - അതായത് ഒട്ടനവധി കാരണങ്ങള്‍ പല പല കോമ്പിനേഷനുകളില്‍ വന്നു നിറയുമ്പോഴാണ് ബി.പി ക്രമാതീതമാകുന്നതെന്ന് . പ്രാഥമിക രക്താതിസമ്മര്‍ദം എന്നത് ഒരാളുടെ ജീനുകളില്‍ എഴുതപ്പെട്ടിട്ടുള്ള സംഗതിയാണ്. ആ ജീനുകളുടെ പ്രഭാവത്തെ ഉണര്‍ത്തുകയും വേഗത്തിലാക്കുകയും ചെയ്യുന്നതോ, നമ്മുടെ ജീവിതശൈലിയും പിന്നെ ചുറ്റുപാടുകളുമായി ശരീരം പ്രതികരിക്കുന്ന രീതിയും.

പൊതുവായ കാരണങ്ങളില്‍ ചിലതു നോക്കാം :

1. മഹാധമനിയിലേയും (അയോര്‍ട്ട) അതിന്റെ കൈവഴികളിലെയും രക്തയോട്ടത്തെ ആശ്രയിച്ചാണ് രക്തത്തിന്റെ സാധാരണ പ്രഷര്‍ നില്‍ക്കുന്നതെന്നു പറഞ്ഞല്ലോ. രക്തമൊഴുകുമ്പോള്‍ ഈ കുഴലുകള്‍ ഇലാസ്റ്റിക് പോലെ വലിയുകയും വികസിക്കുകയുമൊക്കെ ചെയ്യുകയാണെങ്കില്‍ പ്രഷര്‍ നോര്‍മലായി തന്നെ ഇരിക്കും. എന്നാല്‍ ജീനുകളുടെ പ്രത്യേകതമൂലം ഈ ഇലാസ്റ്റിക് സ്വഭാവത്തിനു മാറ്റം വരാം - അതായത് രക്തക്കുഴലുകള്‍ സ്വല്പം കട്ടി കൂടിയതാകാം. കറുത്ത വര്‍ഗ്ഗക്കാരായ നമ്മള്‍ ഇന്ത്യാക്കാര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഈ പ്രശ്നം പ്രധാനമാണ്. കാരണം പൊതുവേ നമ്മളുടെ രക്തക്കുഴലുകളുടെ തുള ചെറുതാണ്. ഈ ശാരീരികാവസ്ഥ ബി.പി രോഗത്തെ വേഗം വിളിച്ചുവരുത്തുന്നു.

2. നമുക്ക് ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും, ഭയം, ആകാംക്ഷ, ദേഷ്യം എന്നിവയുണ്ടാകുമ്പോഴും നമ്മുടെ ചില നാഡികളില്‍ (nerves)വിസര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളാണ് അഡ്രീനലിന്‍, നോറഡ്രീനലിന്‍, ഡോപ്പമീന്‍ എന്നിവ (സിമ്പതെറ്റിക് ഹോര്‍മോണുകളെന്നും പറയും). യെവന്മാര് പുലികളാണ്. നെഞ്ചിടിപ്പ് കൂട്ടുക,വികാരവിക്ഷോഭം ഉണ്ടാക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ക്ക് പുറമേ ഇവന്മാര്‍ ബീ.പിയും കേറ്റും. 55 വയസില്‍ താഴെ പ്രായമുള്ളവരില്‍ ബീ.പി കൂടാന്‍ ഇതൊരു പ്രധാന കാരണമാണ്. ജാഗ്രതൈ !

3. മേല്‍പ്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണുകളുടെ അമിത പ്രഭാവവും രക്താതിസമ്മര്‍ദവുമൊക്കെ സാരമായി ബാധിക്കുന്ന അവയവമാണ് കിഡ്ണി(വൃക്ക). രക്തത്തില്‍ നിന്നുള്ള ഉപ്പും ആഹാരദഹനത്തിനു ശേഷമുള്ള പാഴ് രാസവസ്തുക്കളും വെള്ളവുമൊക്കെ ചേര്‍ത്താണ് വൃക്കകള്‍ മൂത്രം ഉണ്ടാക്കുന്നത്. മൂത്രത്തിലെ ഉപ്പിന്റെ അളവ് പ്രധാനമാണ്. വൃക്കയിലേക്ക് രക്തയോട്ടം കുറഞ്ഞാല്‍ അവിടുത്തെ രക്തക്കുഴലുകളില്‍ ആഞ്ജിയോ ടെന്‍സിന്‍, റെനിന്‍, ആല്‍ഡോസ്റ്റീറോണ്‍ എന്നീ ഹോര്‍മ്മോണുകള്‍ കേറിയങ്ങു കൂടും. ഈ ഹോര്‍മോണുകള്‍ 'എടപെട്ടാല്‍' വൃക്ക പതുക്കെ മൂത്രത്തിലൂടെ ഉപ്പ് കളയുന്ന പരിപാടി നിര്‍ത്തിവയ്ക്കും. ഉപ്പ് ശരീരത്തില്‍ കെട്ടിക്കിടന്നാലോ, രക്തസമ്മര്‍ദ്ദം കൂടുതലുയരുകയും ചെയ്യും. വൃക്കയിലേക്ക് രക്തയോട്ടം കുറയാന്‍ മേല്പറഞ്ഞ സിമ്പതെറ്റിക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെ മതി.

4. ഉപ്പെന്നാല്‍ സോഡിയം ക്ലോറൈഡ് (NaCl ). ഇതിലെ സോഡിയം തന്മാത്ര (Na+) ശരീരകോശങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥയും ചില രക്തസമ്മര്‍ദ രോഗികളില്‍ കാണാറുണ്ട്. ഈ സോഡിയത്തിന് ഒരു സൂക്കേടുണ്ട് - പോകുന്നിടത്തൊക്കെ കാല്‍ഷ്യത്തെയും കെട്ടിയെടുക്കും. കാല്‍ഷ്യമാകട്ടെ (Ca++) മസിലുകളില്‍ കയറിയാല്‍ മസില്‍ പെരുകും. രക്തക്കുഴലുകളിലും ഉണ്ട് ഇങ്ങനത്തെ മസിലുകള്‍. കാല്‍ഷ്യം കേറിയാല്‍ അവറ്റകള്‍ 'ബലം പിടിക്കും' - ഫലമോ, രക്തക്കുഴലിലിന്റെ ഇലാസ്റ്റിക സ്വഭാവം മാറും....പിന്നെ എല്ലാം നേരത്തെ പറഞ്ഞപോലെ.
വെറുതേയിരിക്കുമ്പോഴേ സോഡിയത്തിന് ഇമ്മാതിരി തരികിട നമ്പരുകള്‍ ഉണ്ട്. അപ്പോ പിന്നെ ആവശ്യത്തിലധികം ഉപ്പ് കൂട്ടുന്നവരോ ? എല്ലാ കറികളിലും കൂടെ ഒരു ദിവസം പരമാവധിയുപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ളത് 6 - 7 ഗ്രാം ഉപ്പ് ആണ്. അതിന്റെ സ്ഥാനത്ത് അച്ചാറും പപ്പടവും മോരും ഒക്കെയായി ശരാശരി ദക്ഷിണേന്ത്യക്കാരന്‍ ഉപയോഗിക്കുന്നത് 14 ഗ്രാം...ബലേ !

5. അസാധാരണ രക്തസമ്മര്‍ദം എന്നറിയപ്പെടുന്ന ചില അപൂര്‍വ രോഗങ്ങളുണ്ട്. കിഡ്ണിയുടെ മുകളില്‍ വാഴക്കാ ബജി പോലെ ഒട്ടിയിരിക്കുന്ന രണ്ട് ഗ്രന്ഥികളുണ്ട് - അഡ്രീനല്‍ ഗ്രന്ഥികള്‍. ഈ ഗ്രന്ഥിയില്‍ ഉണ്ടാകുന്ന ചില കുഞ്ഞു ട്യൂമറുകള്‍ ആണ് പ്രധാ‍നമായും അസാധാരണ രക്തസമ്മര്‍ദ്ദത്തിനു കാരണമായ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. (അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല - ബോറടിക്കും. ഇപ്പഴേ ഉറക്കം വരണ് :)

ഈ അസുഖങ്ങള് വന്നാ എന്തൊക്കെയാണ്  കുഴപ്പങ്ങള്‍

 

രക്താതിസമ്മര്‍ദം ഒരു പാട് രോഗാവസ്ഥകളിലെക്ക് നയിക്കും എന്നു പറഞ്ഞല്ലോ. വിശദീകരിക്കാ‍ന്‍ പോയാല്‍ നാലു പോസ്റ്റെങ്കിലുമെഴുതാന്‍ കാണും ഈ സംഗതിയെക്കുറിച്ച്. അതിനാല്‍ വളരെ ഉപരിപ്ലവമായ ഒരു നോട്ടം മാത്രം തല്‍ക്കാലം :

വലിയ ധമനികളിലെ * * രക്തസമ്മര്‍ദം ഉയരുമ്പോള്‍ ഹൃദയം കൂടുതല്‍ ആയാസപ്പെട്ട് പ്രവര്‍ത്തിച്ചാലേ രക്തക്കുഴലുകളിലൂടെ ശരിക്ക് രക്തം പമ്പ് ചെയ്യപ്പെടൂ. ഇത് ഹൃദയത്തിന്റെ മസിലുകളെ ആയാസപ്പെടുത്തും, ക്രമേണ ഹൃദയത്തിനു വീക്കം സംഭവിക്കുന്നു. അറ്റാക്ക് വരാന്‍ ഇത് കാരണമാകും. ഉയര്‍ന്നരക്തസമ്മര്‍ദം തകരാറിലാക്കുന്ന മറ്റൊരു അവയവമാണ് വൃക്കകള്‍. ഹൈപ്പര്‍ടെന്‍ഷന്‍ വൃക്കയിലേക്ക് രക്തയോട്ടം കുറയുന്നതിനു കാരണമാകാം. ( മുകളിലെ പോയിന്റ് - 4 നോക്കൂ ) ഒന്ന് മറ്റൊന്നിനു കാരണമാകുന്ന ഒരു ചാക്രിക പ്രക്രിയ (vicious circle ).

ഇനി രക്താതിസമ്മര്‍ദ്ദത്തിനോടൊപ്പം കൊളസ്ട്രോള്‍ കൂടുതലാണ് എന്നിരിക്കട്ടെ, ഈ കൊഴുപ്പ് ചെറിയ രക്തക്കുഴലുകളുടെ ഉള്‍വശത്ത് അടിഞ്ഞ് കൂടുന്നത് വേഗത്തിലാകും. അടിഞ്ഞുകൂടിയ കൊഴുപ്പില്‍ കാല്‍ഷ്യം കൂടി കലരുന്നു. ഇത് രക്തക്കുഴലിന്റെ ഉള്‍വശത്തെ ചുരുക്കിക്കളയുന്നു. ഒഴുകാന്‍ സ്ഥലമില്ലാത്ത രക്തം കട്ടപിടിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിലെയോ തലച്ചോറിലെയോ കുഞ്ഞു രക്തക്കുഴലുകളിലാണ് സംഭവിക്കുന്നതെങ്കിലോ ? രക്തം കിട്ടാ‍തെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും കോശങ്ങള്‍ നശിക്കാന്‍ കാ‍രണമാകും. അതാണ് ഹാര്‍ട്ട് അറ്റാക്ക്, പക്ഷാഘാതം (സ്ട്രോക്ക്) എന്നിവയില്‍ കലാശിക്കുക. ഡയബറ്റീസ് (മധുമേഹം) കൂടി രക്താതിസമ്മര്‍ദത്തിനും കൊളസ്ട്രോളിനും മേമ്പൊടിയായി ഉണ്ടെങ്കില്‍ പിന്നെ കാര്യം ഭേഷായി..! ഇനി ഇതിന്റെയൊക്കെ കൂടെ വെള്ളമടി, പുകവലി എന്നിങ്ങനെയുള്ള മനോഹര ശീലങ്ങള്‍ കൂടിയായാലോ ? എപ്പ കട്ടയും പടവും മടങ്ങി എന്ന് ച്വോദിച്ചാ മതിയണ്ണാ..!
രണ്ടോ അതില്‍ക്കൂടുതലൊ പെഗ്ഗ് അടിക്കുന്ന (ബിയറല്ല, മറ്റവന്‍) ഒരുവന്റെ ബി.പി ചാടിക്കളിച്ചോണ്ടിരിക്കും. അതുകാരണം കൊടുക്കുന്ന മരുന്നുപോലും നേരാം വണ്ണം ഫലിക്കില്ല. ( 'എ പെഗ് ഏ ഡേ കിപ്സ് ദ ഡോക്ടര്‍ എവേ' എന്നൊക്കെ സായിപ്പ് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് വെള്ളമടി ഹൃദ്രോഗത്തിനു ബെസ്റ്റാണെന്ന് കരുതിയിരിക്കുന്നവന്മാര്‍ സൂക്ഷിക്കുക. സായിപ്പിന്റെ ലിമിറ്റ് വേറേ നമ്മടെ ലിമിറ്റ് വേറെ!)

പുകവലിയാകട്ടെ അവനവനെ മാത്രമല്ല അടുത്തിരിക്കുന്നവനെയും വീട്ടിലിരിക്കുന്ന പെണ്ണുമ്പിള്ളയേയും എന്തിന്, വയറ്റിക്കിടക്കുന്ന പാവം കൊച്ചിനെവരെ ബാധിക്കുന്ന ഒന്നാണ്. സ്ഥിരമായ പുകവലി അഡ്രീനലിന്‍ ലെവല്‍ കൂട്ടുന്നു. ഒപ്പം ഓക്സിജന്റെ ക്ഷാമം കൃത്രിമമായി ഉണ്ടാക്കുന്നതിനാല്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും പ്രഷര്‍ കൂടുകയും ചെയ്യും - വലിയൊരു സാമൂഹ്യ ദ്രോഹം !

രോഗമില്ലാത്തവരിലും രോഗമുള്ളവരിലും രക്തസമ്മര്‍ദ്ദം പ്രഭാതകാലങ്ങളിലാണ് പ്രകൃത്യാ കൂടുന്നത്. ഇതിനുപരിയായി രോഗിയില്‍ പ്രഷര്‍ പെട്ടെന്ന് കൂടുമ്പോള്‍ പ്രധാനമായും തലച്ചോറില്‍ കുഞ്ഞു കുഞ്ഞ് രക്തക്കുഴല്‍ പൊട്ടി ചോരയൊലിക്കും - സെറീബ്രല്‍ ഹെമറജ് എന്ന് ജാഡ പേര്. രാത്രികാലങ്ങളില്‍ സാധാരണ ബി.പി വല്ലാണ്ട് കൂടുമ്പോള്‍ തലച്ചോറിലെ രക്തക്കുഴലില്‍ രക്തം കട്ട പിടിക്കുകയാണ് ചെയ്യുക - ത്രോമ്പോസിസ് എന്ന് പേര്. 

ത്രോമ്പോസിസ് ആയാലും ഹെമറെജ് ആയാലും ശരീരഭാഗങ്ങള്‍ സ്ഥിരമായോ താല്‍ക്കാലികമായോ തളര്‍ന്നുപോകുക എന്നതാണ് ആത്യന്തിക ഫലം. കണ്ണിലെ കാഴ്ചാഞരമ്പുകളെ ബാധിക്കുന്ന റെറ്റിനോപ്പതി എന്ന അവസ്ഥ മൂലം കണ്ണിനുള്ളില്‍ രക്തസ്രാവം, നീര്‍ക്കെട്ട് എന്നിങ്ങനെ ചില പ്രശ്നങ്ങള്‍ ദീര്‍ഘകാലം പ്രഷര്‍ രോഗിയായിരിക്കുന്നവരില്‍ കാണാം. തലച്ചോറിലെ ചെറുരക്തക്കുഴലുകളിലെ രക്തസ്രാവം മൂലമുള്ള കോശ-നാശം കാരണം ക്രമേണ ഓര്‍മ്മക്കുറവ് (വാസ്കുലാര്‍ ഡിമെന്‍ഷ്യ) വന്നുപെടുന്നു. വൃക്കയെബാധിക്കുന്ന നെഫ്രോപ്പതിയിലാകട്ടെ കിഡ്ണി വഴി പോകാന്‍ പാടില്ലാത്ത ധാരാളം പ്രോട്ടീനുകള്‍ മൂത്രത്തില്‍ നഷ്ടപ്പെടുകയും തദ്വാരാ കിഡ്ണി 'അടിച്ചു'പോകുകയും ചെയ്യാം !

അസുഖം എങ്ങനെയാണ് കണ്ടുപിടിക്കുന്നത്

നിങ്ങള്‍ തലകറക്കമോ കടുത്ത തലവേദനയോ തലപ്പെരുപ്പോ ഒക്കെയായി ഡോക്ടറെ കാ‍ണാന്‍ ചെന്നാല്‍ സാധാരണ ആദ്യം ഡോക്ടര്‍ ബി.പി നോക്കുകയാണ് ചെയ്യുക. ഇതുകൊണ്ടാണോ എന്നറിയില്ല, പലരും പൊതുവെ കരുതിയിരിക്കുന്നത് തലവേദനയും തലകറക്കവും തലപ്പെരുപ്പുമൊക്കെയുണ്ടേല്‍ ബി.പി കൂടിയതാണ് അത് എന്നാണ്. ഈ ലക്ഷണങ്ങള്‍ വന്നാല്‍ മാത്രം ബി.പി ക്കുള്ള മരുന്നുകഴിക്കുന്ന രോഗികളും ഉണ്ട് ! മറ്റു ചിലര്‍ കരുതുന്നത് നാഡി മിടിപ്പ് പരിശോധിച്ചാല്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടോയെന്നു പറയാനാവും എന്നാണ്.

സത്യത്തില്‍ രക്താതിസമ്മര്‍ദ്ദം ഉള്ള ഒരാള്‍ക്ക് സാധാരണ നിലയ്ക്ക് ഒരു ലക്ഷണത്തിലൂടെയും അത് അറിയാന്‍ സാധിക്കില്ല. അസാധാരണ രക്താതിസമ്മര്‍ദ്ദം എന്ന വിഭാഗത്തിലുള്ള ചില അപൂര്‍വരോഗങ്ങളില്‍ മാത്രമേ ബി.പി കൂടുമ്പോള്‍ വ്യക്തമായ രോഗലക്ഷണങ്ങള്‍ മിക്കപ്പോഴും കാണാറുള്ളൂ.

എന്നാല്‍ ഏതവസ്ഥയിലും രക്തസമ്മര്‍ദ്ദം വളരെ കൂടുതലാകുമ്പോള്‍ (ഉദാ: 220/120 mm Hg ഒക്കെ) കടുത്ത തലവേദന, മന്ദത, മനം പുരട്ടല്‍, കാഴ്ച മങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാറുണ്ട് കേട്ടോ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ രക്താതിസമ്മര്‍ദം ഒരു തോന്നല്‍ അല്ല. 'സ്ഫിഗ്മോ' ഉപയോഗിച്ച് ബി.പി എടുക്കുക എന്നതുമാത്രമാണ് 'പ്രഷറിന്റെ അസുഖം' ഉണ്ടോന്ന് അറിയാന്‍ ഒരേയൊരു മാര്‍ഗ്ഗം.
അതോണ്ട് ചേട്ടന്മാരേ, ചേച്ചിമാരേ, അപ്പൂപ്പന്മാരേ, അമ്മൂമ്മമാരേ കമോണ്‍ ! പത്തുരൂപാ കൊടുത്ത് ഒരു നേഴ്സിംഗ് ഹോമില്‍ ചെന്നിട്ടായാലും മതി - ബി.പി. ആറു മാസം കൂടുമ്പോഴെങ്കിലും അളന്നു നോക്കൂ...രോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്തി പ്രതിവിധികള്‍ ചെയ്യൂ... മന:സമാധാനത്തോടെ ഉറങ്ങൂ !

ബി.പി അളക്കാന്‍ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

1. ഓടിക്കിതച്ച് ചെന്ന് നോക്കിയാ‍ല്‍ ബി.പി എന്തായാലും ശകലം കൂടുതലായിരിക്കും. അതോണ്ട് ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു മുന്‍പ് 5 മിനിട്ട് ശാന്തമായി ഇരുന്ന് റിലാക്സ് ചെയ്യൂ.

2. ബി.പി നോക്കാന്‍ ചെന്നിരിക്കുന്നതിനു തൊട്ടു മുന്നേ കാപ്പിയോ ചായയോ കുടിക്കരുത്, പുകവലിക്കുകയുമരുത്. (അവ അഡ്രീനലിന്‍ കൂട്ടും)

3. മരുന്ന് സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നയാളുകള്‍ ബി.പി എടുക്കാന്‍ പോകുന്ന ദിവസവും മരുന്ന് സാധാരണ എപ്പോഴാണോ കഴിക്കുന്നത്, ആ സമയത്ത് തന്നെ കൃത്യമായി മരുന്നു കഴിക്കണം. നിങ്ങള്‍ക്ക് കുറിച്ചുതന്ന മരുന്ന് ഫലപ്രദമാണോ, അതിന്റെ ഡോസ് എത്രവേണം, കൂട്ടണോ, കുറയ്ക്കണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍ക്ക് അറിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

4. ബി.പി അളന്നുകൊണ്ടിരിക്കുമ്പോള്‍ നല്ല ചിന്തകള്‍ മാത്രം മനസില്‍ വരുത്തുക. പറ്റുമെങ്കില്‍ ഡോക്ടറുമായി എന്തെങ്കിലും സൊറപറഞ്ഞിരിക്കുക. അയാ‍ള്‍ വലിയ ജാഡയാണെങ്കില്‍ മനസില്‍ ഒരു പാട്ട് മൂളുക, അതുമല്ലെങ്കില്‍ ഒരു സിനിമാ കോമഡിയോര്‍ക്കുക. ബി.പി എടുക്കുന്ന യന്ത്രത്തില്‍ മെര്‍ക്കുറി പൊങ്ങുന്നതും നോക്കിയിരുന്നാല്‍ അതു മതി നിങ്ങള്‍ക്ക് ടെന്‍ഷന്‍ കയറി ബീ.പി കൂടാന്‍ :)

5. ഒരുപ്രാവശ്യം സാധാരണയിലും ഉയര്‍ന്ന ബി.പി അളന്നപ്പോള്‍ കിട്ടിയെന്നുകരുതി നിങ്ങള്‍ ഒരു രക്താതിസമ്മര്‍ദ രോഗിയാകുന്നില്ല. അതുകൊണ്ടുതന്നെ ഉടനെ മരുന്ന് കഴിച്ചുതുടങ്ങേണ്ട കാര്യവുമില്ല. ഒരു മാസത്തിനുള്ളില്‍ പല സമയത്തായി (കുറഞ്ഞത് 2 പ്രാവശ്യമെങ്കിലും) ബി.പി എടുത്ത് നോക്കുമ്പോള്‍ കിട്ടുന്ന ആവറേജ് അളവുകള്‍ ആണ് കൂടുതല്‍ വിശ്വസനീയം. പറ്റുമെങ്കില്‍ വീട്ടിലെ ശാന്തമായ അന്തരീക്ഷത്തില്‍ ബി.പി അളന്നുനോക്കുക. നിങ്ങള്‍ അവിടെ കുറേക്കൂടി റിലാക്സ്ഡ് ആയിരിക്കും.

6. വളരെ കൂടിയ അളവില്‍ ബി.പി ഉള്ളവര്‍ (160/100-ഓ അതിനു മേലോ) രണ്ടാ‍ഴ്ചയ്ക്കകം വീണ്ടും അളന്ന് കൂടുതലാണെങ്കില്‍ എത്രയും വേഗം മരുന്ന് തുടങ്ങണം. കാരണം അങ്ങനെയുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയ്ക്ക് ഉടന്‍ സാധ്യതയുണ്ട്.

7. രക്താതിസമ്മര്‍ദം വണ്ണമുള്ളവര്‍ക്ക് മാത്രമേ വരൂ എന്നു കരുതിയാല്‍ തെറ്റി. ഇത് നല്ലൊരളവില്‍ പാരമ്പര്യമായി കിട്ടുന്നതാണ്. അച്ഛനോ അമ്മയ്ക്കോ രക്താതിസമ്മര്‍ദമുണ്ടേല്‍ മക്കളില്‍ അതിന്റെ സാ‍ധ്യത 25 -50 % വരെയാവാം. ഏതാണ്ട് 60 വയസ്സുകഴിഞ്ഞാല്‍ ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനും രക്തക്കുഴലിലെ മാറ്റങ്ങള്‍ മൂലം ‘പ്രഷര്‍ രോഗം’ വരാം.

പരിഹാരങ്ങള്‍

മറ്റു രോഗങ്ങളൊന്നുമില്ലാത്ത ജനങ്ങളുടെ ശരാശരി ബി.പി 120/80 ആണ്. എന്നാല്‍ സിസ്റ്റോളിക് പ്രഷര്‍ 120-ല്‍ താഴെയും ഡയസ്റ്റോളിക് പ്രഷര്‍ 80-ല്‍ താഴെയും ആക്കി നിര്‍ത്തുന്നതാണ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും രക്തക്കുഴലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ നല്ലത് എന്നാണ് അടുത്തു നടന്ന വന്‍ പഠനങ്ങള്‍ കാണിക്കുന്നത്. (പ്രഷറിന്റെ നോര്‍മല്‍ കണക്ക് ഇപ്പോള്‍ 110/70 ആക്കിയെന്ന് ചില വാരികകളില്‍ കാണാം - അതു ശരിയല്ല. )

സിസ്റ്റോളിക് പ്രഷര്‍ 120-നും 139-നും ഇടയ്ക്ക് വരുന്നുവെങ്കിലോ ഡയസ്റ്റോളിക് പ്രഷര്‍ 80-നും 89-നും ഇടയ്ക്ക് വരുന്നെങ്കിലോ അതിനെ രക്താതിസമ്മര്‍ദത്തിന്റെ മുന്നോടിയായി അഥവാ പ്രീഹൈപ്പര്‍ടെന്‍ഷന്‍ ആയി കാണണം എന്നു പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു.
ഇതിനര്‍ത്ഥം 120/80-നു മുകളില്‍ ബി.പി പോയാലുടന്‍ മരുന്നു കഴിച്ചു തുടങ്ങണമെന്നാണോ ? നോ..നെവര്‍ ! ഓര്‍ക്കുക ബി.പി 140/90-നു മുകളില്‍ പോകുന്നതിനെയേ നമ്മള്‍ രക്താതിസമ്മര്‍ദം എന്നു വിളിക്കൂ.

120/80-നു മുകളില്‍ പോകുന്നതും 140/90-ല്‍ താഴെ നില്‍ക്കുന്നതുമായ ബി.പി ഉള്ളവര്‍ ക്രമേണ അടുത്ത 4 - 5 വര്‍ഷങ്ങള്‍ കൊണ്ട് രക്താതിസമ്മര്‍ദ രോഗികളാകാം എന്നേ ഉള്ളൂ. അവര്‍ രോഗികളായി എന്നല്ല അര്‍ത്ഥം. അതുകൊണ്ട് തുടര്‍ച്ചയായ രണ്ടോ മൂന്നോ അളക്കലില്‍ 120/80-നു മുകളില്‍ ബി.പി കയറുകയാണെങ്കില്‍ ആഹാരനിയന്ത്രണം, ചെറിയതോതിലിഉള്ള വ്യായാമം, പുകവലിയുപേക്ഷിക്കല്‍, വെള്ളമടി കുറയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചും ആറുമാസമെങ്കിലും കൂടുമ്പോള്‍ ബി.പി നോക്കിയും മുന്നോട്ട് പോകാം എന്ന് ശാസ്ത്രമതം. (മരുന്നു കമ്പനിക്കാര്‍ പലതും പറഞ്ഞ് ക്യാമ്പുകള്‍ നടത്തി ബി.പി 120-നു മേല്‍ ശകലം കൂടിയാല്‍ത്തന്നെ പിടിച്ചു മരുന്നുകഴിപ്പിക്കാന്‍ ഉപദേശിക്കും. അതില്‍ വീഴണ്ട. സയന്‍സ് എന്നുപറയുന്നത് മരുന്നുകമ്പനിക്കാര്‍ തീരുമാനിക്കുന്നതല്ല.) എന്നാല്‍ പ്രീഹൈപ്പര്‍ടെന്‍ഷന്റെ കൂടെ നിങ്ങള്‍ക്ക് വൃക്കരോഗമോ ഡയബറ്റീസോ ഹൃദ്രോഗമോ മറ്റോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ബി.പിക്ക് മരുന്ന് കഴിച്ചുതുടങ്ങണം കേട്ടോ.

ബി.പിയുടെ അളവ് 140/90-നു മേല്‍ പോവുകയാണെങ്കില്‍ അതു പിന്നെ പിടിച്ചാല്‍ കിട്ടണമെന്നില്ല. മരുന്ന് നിര്‍ബന്ധമായും കഴിക്കണം. പ്രത്യേകിച്ച് 160 / 100 എന്ന അളവിലൊക്കെ പോയാല്‍. കാരണം എത്ര കഠിനപഥ്യം നോക്കിയാലും എത്ര കഠിന വ്യായാമം ചെയ്താലും മരുന്നിന്റെ സഹായമില്ലാതെ വളരെ ഉയര്‍ന്ന ബി.പി നോര്‍മല്‍ നിലയിലേക്ക് കുറച്ചുകൊണ്ടുവരാനാവില്ല.(സാധാരനമനുഷ്യന്റെ കാര്യമാണിവിടെ പറയുന്നത്...വല്ല അത്ഭുത രോഗശാന്തിക്കാരുടെയും ഉദാഹരണം തികട്ടിവരുന്നുണ്ടേല്‍ കൈയ്യില്‍ വച്ചേക്കുക അണ്ണാ... ഇവിടെ, ഓണ്‍ലി സയന്‍സ്)
മരുന്നുകളെ പറ്റി ഈ പോസ്റ്റിന്റെ അടുത്ത ഭാഗത്തില്‍ വിശദീകരിക്കാം. ഇപ്പോള്‍ നമുക്ക് മരുന്നു കഴിക്കുന്നതിനു മുന്‍പോ മരുന്നിനു പുറമേയോ നാം ചെയ്യേണ്ട കാര്യങ്ങള്‍ (ഇത് എല്ലാവര്‍ക്കും ബാധകം) എന്തെല്ലാമാണെന്ന് നോക്കാം :

1. വ്യായാമം തുടങ്ങുക, തുടരുക..ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നത് ദിവസം 20-30 മിനിട്ട് എന്ന തോതില്‍ ആഴ്ചയില്‍ 5 ദിവസം എന്ന കണക്കിലെങ്കിലും സ്പീഡില്‍ നടക്കുക എന്നതാണ്. ഈ വ്യായാമം കഷ്ടിച്ച് ശ്വാസമെടുക്കാന്‍ പറ്റുന്ന ആയാസത്തില്‍ ആ‍യാല്‍ നല്ലത്. (ഓഫീസ് പടികള്‍ ഓടിക്കയറുന്നതും പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ഓടി കയറുന്നതുമൊക്കെ നല്ലതു തന്നെ.

2. ആഹാര ശീലം : നിറയെ പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, സലാഡ്, മുരിങ്ങയില, കാരറ്റ്, പയറ്....ഡേയ് എന്തരെടേയ് നോക്കിനിക്കണത്...ചുമ്മാ തട്ടി വിടടേയ്. വറുത്തതും പൊരിച്ചതും, പ്രത്യേകിച്ച് മട്ടന്‍, ബീഫ് എന്നിവ കുറച്ചിട്ട് അതിനുപകരം മീന്‍ - നല്ല ചാള/മത്തി, നെത്തോലി എന്നിവ കൂടുതലാക്കുക. പാല് ഉപയോഗിക്കുമ്പോള്‍ അതിലെ കൊഴുപ്പ് മാറ്റിയിട്ട് (പാല്‍ പാട) ഉപയോഗിച്ചാല്‍ അത്രയും നല്ലത്. സഫോള, സണ്‍ഫ്ലവര്‍ എണ്ണകള്‍ ഉത്തമം. (പാമോയില്‍ വെളിച്ചെണ്ണയേക്കാള്‍ മെച്ചമൊന്നുമല്ല എന്നതിനാലും, വെളിച്ചെണ്ണ-വിഷയം തീരുമാനമാകാതെ കിടപ്പായതിനാലും അത് തീരെ ഒഴിവാക്കണമെന്ന് പറയുന്നില്ല. അളവില്‍ കുറച്ചാല്‍ നല്ലത്.). ആഹാരത്തിലെ മാറ്റം കൊണ്ട് 8 മുതല്‍ 14 വരെ mm ബി.പി കുറയാം.

3. ഉപ്പ് കുറയ്ക്കുക : എല്ലാ‍ ആഹാരത്തിലും കൂടെയായി 6 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് ഉപയോഗികാതിരിക്കാനാണ് നോക്കേണ്ടത്. ഇതിന് ഒരു പാട് തലപുണ്ണാക്കണ്ട. അച്ചാറുകള്‍, ഉപ്പിലിട്, പപ്പടം,വറ്റല്‍ മുളക്, സംഭാരം എന്നിവ സ്ഥിരമായി കഴിക്കുന്നത് അങ്ങ് നിര്‍ത്തുക.(വേണേല്‍ ഓണത്തിന് ഇത്തിരി ആവാം..ട്ടോ ;) തൈര്, മോര് എന്നിവ ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കാതെ നോക്കാം. മുളകരച്ചു ചേര്‍ക്കുന്നത് കുറച്ചാല്‍ സ്വാഭാവികമായും ഉപ്പും നമ്മള്‍ കുറയ്ക്കും എന്നത് പാചകത്തിന്റെ സാമാന്യതത്വം. പിന്നെ പച്ചക്കറികള്‍ ഉപ്പേരിയാക്കിയോ (മെഴുക്കുപുരട്ടി) വറുത്തോ ഉപയോഗിക്കുന്നതും കുറയ്ക്കാം. ഉപ്പ് നിയന്ത്രിച്ചാല്‍ കുറയുന്നത് 2മുതല്‍ 8 mm വരെ ബി.പി അളവ്.

4. പ്രതിദിന മദ്യപാനം ഉണ്ടെങ്കില്‍ അത് 2 ഡ്രിങ്കില്‍ താഴെയാക്കുക. അതായത് ആല്‍ക്കഹോള്‍ കണ്ടെന്റ് 30മില്ലിയില്‍ താഴെ നിത്തുക. ഉദാ: 24 ഔണ്‍സ് ബിയര്‍ അല്ലെങ്കില്‍ 3 ഔണ്‍സ് വിസ്കി എന്നിങ്ങനെ. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.
പുകവലി കുറച്ചു കുറച്ചു കൊണ്ടുവന്ന് പൂര്‍ണ്ണമായി നിര്‍ത്തുക. 4mm വരെ ബി.പി ഇതുകൊണ്ട് കുറയാം.

അപ്പോള്‍ കാര്യങ്ങള്‍ ക്ലിയറായി എന്നു വിശ്വസിക്കുന്നു. 

അടിക്കുറിപ്പുകള്‍ :

* രക്താതിസമ്മര്‍ദ ഗവേഷണങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള അമേരിക്കയിലെ സംയുക്ത കമ്മറ്റിയായ JNC യുടെ 2003-ലെ ഏഴാം റിപ്പോര്‍ട്ട്, കനേഡിയന്‍ രക്താതിസമ്മര്‍ദ വിദ്യാഭ്യാ‍സ പരിപാടിയുടെ 2005-ലെ നിര്‍ദ്ദേശക തത്വങ്ങള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയതാണ് ഈ ലേഖനം. ചില സാങ്കേതിക കാര്യങ്ങളില്‍ ബ്രിട്ടീഷ് രീതികളില്‍ നിന്നും വിഭിന്നമാകാം ഇതിലെ നിര്‍ദ്ദേശങ്ങള്‍. ശാസ്ത്രലോകത്ത് തര്‍ക്കത്തിലിരിക്കുന്ന ചില വിഷയങ്ങള്‍ കണ്‍ഫ്യൂഷനില്ലാതിരിക്കാന്‍ ഇവിടെ ഒഴിവാക്കിയിട്ടുണ്ട്.
രക്തത്തെ ശരീരകോശങ്ങളില്‍ നിന്നും ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന കുഴലുകളായ വെയിനുകളെ (veins) സിരകള്‍ എന്നും ഹൃദയത്തില്‍ നിന്നും ഓക്സിജനെ വഹിക്കുന്ന രക്തത്തെ ശരീരാവയവങ്ങളിലേക്കും കോശങ്ങളിലേക്കും കൊണ്ടുപോകുന്ന ആര്‍ട്ടറികളെ (arteries) ധമനികള്‍ എന്നുമാണ് ആയുര്‍വേദ പണ്ഡിതന്‍ ശ്രീ വെങ്കിടേശ്വര ശാസ്ത്രികള്‍ (1917-1925) വിളിക്കുന്നത്. സിര എന്നതിനെ നെര്‍വ് /ഞരമ്പ് എന്ന് അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ശാസ്ത്രികള്‍ നാഡി എന്ന വാക്കാണ് nerve-നു വിധിച്ചിട്ടുള്ളത്. ഏകോപനത്തിനായി അത് ഇവിടെ തുടര്‍ന്ന് ഉപയോഗിക്കും.

രക്താതിസമ്മര്‍ദ്ദ ചികിത്സയിലെ മരുന്നുകള്‍

മുന്‍പേറ്: അതിവിശാലമായ പ്രപഞ്ചത്തിന്റെ ഒരു കടുകുമണിപോലും വലിപ്പമില്ലാത്ത മനുഷ്യനെന്ന ജന്തുവിന്റെ ആയിരക്കണക്കിനായ രോഗങ്ങളില്‍ ഒന്നായ രക്താതിസമ്മര്‍ദ്ദത്തിലേക്ക് കുഴിച്ചു കുഴിച്ചു പോയ ശാസ്ത്രം തപ്പിയെടുത്ത മഹാല്‍ഭുതങ്ങളെ എളിയ രീതിയില്‍ അവതരിപ്പിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്. കുറച്ചധികം സാങ്കേതിക വശങ്ങള്‍ വിശദീകരിക്കുന്നതാകയാല്‍ ഒരല്‍പ്പം വിരസമായേക്കാം. തല്‍ക്കാലം ഒരു കോപ്പിയെടുത്തു വച്ചിട്ട് സൌകര്യം പോലെ വായിക്കുന്നതാവും നല്ലത്. രക്താതിസമ്മര്‍ദ്ദത്തിനു മരുന്നുകഴിക്കേണ്ടിവരുമ്പോള്‍ അവയുടെ ശരീരത്തിലെ പ്രവര്‍ത്തന രീതി അറിയാന്‍ ഈ ലേഖനം ഉപകരിച്ചേക്കും. മരുന്നുകളുടെ ഡോസ്, ഉപയോഗിക്കേണ്ട രീതി, ബ്രാന്റ് നാമം, എന്നിവ പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങള്‍ അതാത് ആവശ്യങ്ങള്‍ക്ക് ചികിത്സകരോട് നേരിട്ട് കണ്‍സള്‍ട്ട് ചെയ്യേണ്ടതാണ്.

കിഡ്നിയിലേക്കുള്ള രക്തയോട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ മൂത്രം രൂപം കൊള്ളുന്നതെന്ന് ആദ്യ ഭാ‍ഗത്തില്‍ പറഞ്ഞതോര്‍ക്കുമല്ലോ. ഈ മൂത്രമാകട്ടെ ഉപ്പ് കളയാനുള്ള ശരീരത്തിന്റെ പ്രഥമ മാര്‍ഗവും. (മറ്റൊരു മാര്‍ഗ്ഗം വിയര്‍പ്പാണ്) മൂത്രം ഉണ്ടാക്കുന്നതിന് വളരെ വിപുലമായ ട്യൂബുകളുടെ ഒരു സിസ്റ്റം തന്നെ കിഡ്ണിക്കുണ്ട്. വളഞ്ഞു പുളഞ്ഞ് പോകുന്ന അതിസൂക്ഷ്മമായ ഈ ട്യൂബുകളുടെ ഒരറ്റത്ത് എത്തുന്ന മൂത്രത്തിലെ ഉപ്പിന്റെ അളവ് വച്ചാണ് മറ്റേ അറ്റത്ത് എത്ര ഉപ്പ് അരിച്ച് കളയണം, എത്ര ഉപ്പ് തിരിച്ച് രക്തത്തിലേക്ക് എടുക്കണം എന്നൊക്കെ തീരുമാനിക്കപ്പെടുന്നത്.
കിഡ്നികള്‍ രക്തത്തില്‍ നിന്നും സോഡിയം,പൊട്ടാഷ്യം, ഹൈഡ്രജന്‍ അയോണുകള്‍, ക്ലോറൈഡ്, കാത്ഷ്യം, മഗ്നീഷ്യം തുടങ്ങിയ പല കിടുപിടികളും ലവണ രൂപത്തില്‍ മൂത്രത്തിലേക്ക് വെള്ളത്തോടൊപ്പം അരിച്ചെടുക്കുന്നു. പ്രാഥമിക മൂത്രം എന്നാണ് ഇതിനെപ്പറയുന്നത്. ഈ പ്രാഥമിക മൂത്രത്തെ കിഡ്നിയിലെ തന്നെ ചില കുഞ്ഞു കുഴലുകളിലൂടെ കടത്തിവിടുമ്പോള്‍ സോഡിയം, പൊട്ടാഷ്യം, കാത്ഷ്യം, ഹൈഡ്രജന്‍ അയോണുകള്‍ എന്നിങ്ങനെ ശരീരത്തിനു അവശ്യം വേണ്ടുന്ന പല വസ്തുക്കളേയും കിഡ്നി തന്നെ തിരിച്ചെടുത്ത് രക്തചംക്രമണ സിസ്റ്റത്തില്‍ നിക്ഷേപിക്കുന്നുമുണ്ട്.

വളരെ ലോലമായ ഒരു സന്തുലിതാവസ്ഥയില്‍ നിലനില്‍ക്കേണ്ടുന്ന ഈ സിസ്റ്റം രക്താതിസമ്മര്‍ദ്ദമുള്ളവരില്‍ തകരാറിലാവുകയാണ് പതിവ്. അത്തരക്കാരില്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ സോഡിയവും, ക്ലോറൈഡ് അയോണുകളും ശരിയായി വിസര്‍ജ്ജിക്കപ്പെടാതെ ശരീരത്തില്‍ കെട്ടിനില്‍ക്കും. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടുകാന്നു വച്ചാല്‍ അതിനോടൊപ്പം വെള്ളവും കെട്ടിക്കിടക്കുകാന്നര്‍ത്ഥം. ഈ അധികമായി കെട്ടിക്കിടക്കുന്ന വെള്ളം മൂലം രക്തക്കുഴലുകള്‍ക്കുള്ളിലെ സമ്മര്‍ദ്ദം വര്‍ധിക്കുന്നു. സ്വാഭാവികമായും ബീ.പി കൂടുന്നു. മൂത്രത്തില്‍ ആദ്യം അരിച്ചു കളയുന്ന സോഡിയത്തെ തിരികെ വാരി വയ്ക്കുന്ന കിഡ്നിയുടെ മെക്കാനിസത്തെയാണ് ബി.പി മരുന്നുകളില്‍ ചിലത് തടയുക. ഇവയാണ് Diuretics (ഡയൂററ്റിക്കുകള്‍) അഥവാ മൂത്ര വര്‍ധിനികള്‍.

ഇവ പലതരത്തിലുണ്ട്. കാരണം നേരത്തേ പറഞ്ഞ മൂത്രവാഹിനികളായ മൈക്രോസ്കോപ്പിക് കുഴലുകളില്‍ നിന്നും സോഡിയത്തെയും ജല തന്മാത്രകളെയും തിരികെ അരിച്ചെടുക്കുന്നതിന് കിഡ്നിക്ക് പല പ്രോട്ടീനുകളും സഹായത്തിനുണ്ട്. നമ്മുടെ ഡയൂറെറ്റിക്കുകളില്‍ പലതും പല പ്രോട്ടീനുകളിലാണ് ചെന്ന് പ്രവര്‍ത്തിക്കുക.
ഉദാഹരണത്തിന് നാം സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന ലാസിക്സിനെപ്പറ്റി (Lasix) നിങ്ങള്‍ കേട്ടിട്ടില്ലേ ? നെഞ്ചിനുള്ളിലോ ശരീരത്തിലോ കാലിലോ ഒക്കെ നീരുവരുമ്പോള്‍ പലപ്പോഴും അതു കുറയ്ക്കാന്‍ ഈ മരുന്നെഴുതാറുണ്ട്. ഫ്രൂസമൈഡ് (Frusamide) എന്നൊരുതരം അമൈഡ് ആണ് ഇതിലെ മരുന്നു തന്മാത്ര. ഇത് കിഡ്നി ട്യൂബ്യൂളുകളിലെ സോഡിയം-പൊട്ടാഷ്യം-2-ക്ലോറൈഡ് ട്രാന്‍സ്പോര്‍ട്ടര്‍ (Na-2Cl-K) എന്ന് പേരുള്ള ഒരു പ്രോട്ടീന്‍ സംവാഹിനിയെ ആണ് തടയുന്നത്. ഇതോടെ സോഡിയവും ക്ലോറൈഡും മൂത്രത്തില്‍ നിന്നും ഉപ്പിന്റെ രൂപത്തില്‍ രക്തത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയപ്പെടും. മൂത്രത്തില്‍ ഉപ്പിന്റെ അളവ് കൂടുതലാകുമ്പോള്‍ അതിനനുസരിച്ച് കുറേ ജല തന്മാത്രകളേയും ശരീരത്തിനുപേക്ഷിച്ചേ മതിയാകൂ (osmotic shift). ഇത് രക്തത്തിന്റെ ജലാംശം നേരിയതോതില്‍ കുറയ്ക്കുകയും അതിനൊപ്പം ബി.പി താഴുകയും ചെയ്യും.

ഫ്രൂസമൈഡോ അതിന്റെ സഹോദര മോളിക്യൂളുകളായ ക്ലോപ്പമൈഡ് (clopamide), ടോര്‍സമൈഡ് (torsamide), സീപ്പമൈഡ് (xipamide) എന്നിവയോ ഇപ്പോള്‍ രക്താതിസമ്മര്‍ദ്ദത്തിനു ആദ്യശ്രേണീ മരുന്നായുപയോഗിക്കാറില്ല. കാരണം ഇവയുടെ പ്രവര്‍ത്തനരീതിയില്‍ കുറയ്ക്കാവുന്നതിനേക്കാള്‍ സുരക്ഷിതമായി ബീ.പി കുറയ്ക്കാന്‍ കഴിവുള്ള പുതിയ മരുന്നുകള്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഫ്രൂസമൈഡും അതിന്റെ സഹോദര മോളിക്യൂള്‍കളും ഉപയോഗിക്കപ്പെടുന്നത് ഹൃദയപേശീതളര്‍ച്ച (Cardiac Failure), ശ്വാസകോശ നീര്‍ക്കെട്ട് (Pulmonary Edema), വൃക്കത്തകരാറ് (റീനല്‍ ഫെയ്ലിയര്‍- renal failure) തുടങ്ങിയ നീര്‍ക്കെട്ട് വരാന്‍ സാധ്യതയുള്ള അവസരങ്ങളില്‍ മാത്രമാണ്.

ഹൈഡ്രോ ക്ലോറോ തയസൈഡ് (hydrochloro thiazide - HCTz ) എന്ന് വിളിക്കുന്ന, താരത്മ്യേന ശക്തികുറഞ്ഞ ഒരു മൂത്രവര്‍ധിനിയാണ് നാം ഇന്ന് രക്താതിസമ്മര്‍ദത്തിനു ഏറ്റവും ആദ്യം നല്‍കുന്ന (പ്രഥമ ശ്രേണീ) മരുന്ന്. തയസൈഡ് ഗണത്തില്‍ വരുന്ന മരുന്നുകള്‍ ഫ്രൂസമൈഡിനെപ്പോലെയല്ല. അവ തടയുന്നത് കിഡ്നിയിലെ ട്യുബ്യൂളുകളില്‍ സോഡിയത്തെയും ക്ലോറൈഡിനെയും ഒരുമിച്ച് മൂത്രത്തില്‍ നിന്നും രക്തത്തിലേക്ക് തിരിച്ചെടുക്കുന്ന ഒരു സംവാഹക പ്രോട്ടീനിനെയാണ്. ഇതുമൂലം രക്തത്തില്‍ നേരിയതോതില്‍ ജലാംശം കുറയുന്നു. രക്തത്തിന്റെ സമ്മര്‍ദ്ദവും ഒപ്പം താഴുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ മരുന്നുപയോഗിക്കുമ്പോള്‍ ഹൃദയത്തിന്റെ ആയാസം കുറയുകയും കിഡ്നിയില്‍ നിന്നും ഉണ്ടാകുന്ന രക്താതിസമ്മര്‍ദ്ദ ഹോര്‍മോണുകളായ റെനിന്‍ആഞ്ജിയോടെന്‍സിന്‍ തുടങ്ങിയവയുടെ അളവ് കുറയുകയും ചെയ്യുന്നു. ഇതിനു പുറമേ, ആര്‍ത്തവം നിലച്ചുകഴിയുമ്പോള്‍ സ്ത്രീകളില്‍ ഈസ്ട്രജന്‍ കുറയുന്നതു കാരണമുണ്ടാകുന്ന എല്ലുകളുടെ തേയ്മാനം തടയാനും തയസൈഡ് നല്ലതാണ്. കാരണം ഇത് മൂത്രത്തിലൂടെ കാത്ഷ്യം നഷ്ടപ്പെടുന്നതിനെ തടയുന്നു - അസ്ഥിക്ഷയത്തെ കുറയ്ക്കുന്നു. ക്ലോര്‍താലിഡോണ്‍ (chlorthalidone) എന്ന ഒരു മൂത്രവര്‍ധിനി കൂടി തയസൈഡിനെപ്പോലെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ മെക്കാനിസവും ഏതാണ്ട് മേല്‍പ്പറഞ്ഞതു തന്നെ.

സ്പൈറണോ ലാക്റ്റോണ്‍ (spironolactone)എപ്ലിറിനോണ്‍ (eplerenone) എന്നീ മരുന്നുകളെ കൂടി പരാമര്‍ശിക്കാതെ മൂത്രവര്‍ധിനികളുടെ കഥ പൂര്‍ണ്ണമാകില്ല. ഈ മരുന്നുകള്‍ ആല്‍ഡോസ്റ്റിറോണ്‍ (aldosterone) എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെയാണ് തടയുന്നത്. ആല്‍ഡോസ്റ്റിറോണ്‍ കിഡ്നിയിലുണ്ടാകുന്ന മൂത്രത്തില്‍ നിന്നും സോഡിയത്തെ രക്തത്തിലേക്കു ശേഖരിച്ചിട്ട് പകരം പൊട്ടാഷ്യത്തെയും ഹൈഡ്രജന്‍ അയോണുകളെയും മൂത്രത്തിലൂടെ കളയുന്നതിനു സിഗ്നല്‍ കൊടുക്കുന്നു. സ്പൈറണോലാക്ടോണും എപ്ലിറിനോണും ഈ സിഗ്നലിനെയാണ് തടയുന്നത്. ഇതുകൊണ്ടുള്ള പ്രത്യേകതയെന്തെന്നാല്‍ പൊട്ടാഷ്യം അമിതമായി ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നതിനെ തടയുന്നതിനോടൊപ്പം സോഡിയത്തെ ശരീരത്തില്‍ കെട്ടിനില്‍ക്കുന്നത് ഒഴിവാക്കി ബി.പി കുറയ്ക്കുകയും ചെയ്യാം എന്നതാണ്.
മറ്റു മൂത്രവര്‍ധക മരുന്നുകളെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പൊട്ടാഷ്യം നഷ്ടപ്പെടാനിടയാക്കുമ്പോള്‍ സ്പൈറണോലാക്ടോണും കൂട്ടരും പൊട്ടാഷ്യത്തെ സംഭരിക്കാന്‍ സഹായിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഇത് ഗുണകരമാകുന്നുവെന്നാണ് പില്‍ക്കാല ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

ഏസ് ഇന്‍ഹിബിറ്ററുകള്‍ (ACE inhibitors) ആഞ്ജിയോ ടെന്‍സിന്‍ റിസപ്റ്റര്‍ ബ്ലോക്കറുകള്‍ (Angiotensin Receptor Blockers) :
അക്ഷരാര്‍ത്ഥത്തില്‍ മൂത്രവര്‍ധിനികളല്ലെങ്കിലും, സോഡിയത്തെ മൂത്രത്തില്‍ നിന്നും തിരികെ രക്തത്തിലേക്ക് അരിച്ചെടുക്കുന്നത് തടയുന്നതോടൊപ്പം, രക്തക്കുഴലുകളുടെ വ്യാസം ചുരുക്കുന്ന ആഞ്ചിയോടെന്‍സിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെയും തടയുന്ന രണ്ട് അതിപ്രധാ‍ന മരുന്നുകളുണ്ട്. അവയാണ് ഏസ് ഇന്‍ഹിബിറ്ററുകളും (ACE inhibitors) ആഞ്ജിയോ ടെന്‍സിന്‍ റിസപ്റ്റര്‍ ബ്ലോക്കറുകളും. (Angiotensin Receptor Blockers)
ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷങ്ങളായി മാര്‍ക്കറ്റില്‍ വന്നിട്ട് എങ്കിലും ഇവയുടെ പ്രാധാന്യവും ജീവന്‍-രക്ഷാ ഉപയോഗവും തിരിച്ചറിഞ്ഞ് തുടങ്ങിയത് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ആഞ്ജിയോടെന്‍സിന്‍ എന്നത് രക്തക്കുഴലുകളെ നിമിഷാര്‍ധം കൊണ്ട് ചുരുക്കാന്‍ കഴിവുള്ള ശരീരത്തിലെ ഏറ്റവും ശക്തമായ ഹോര്‍മോണുകളില്‍ രണ്ടാമത്തേതാണ് (ആദ്യത്തേത് എന്റോത്തീലിന്‍-endothelin). കിഡ്നിയിലെ മൂത്രം അരിക്കുന്ന ട്യൂബുകളിന്റെ പരിസരത്തുള്ള ചില കോശങ്ങളാണ് ആഞ്ജിയോ ടെന്‍സിന്റെ നിര്‍മ്മാണസ്ഥലം. ആഞ്ജിയോടെന്‍സിന്‍-1 എന്ന പൂര്‍വരൂപത്തില്‍ നിന്നും ചില തന്മാത്രകളെ വെട്ടിച്ചുരുക്കിയാണ് ആഞ്ജിയോടെന്‍സിന്‍-2 എന്ന കുറേക്കൂടി ശക്തമായ ഹോര്‍മോണിനെ ശരീരം നിര്‍മ്മിക്കുന്നത്. ഈ വെട്ടിച്ചുരുക്കലിനു സഹായിക്കുന്ന എന്‍സൈം അഥവാ രാസത്വരകമാണ് ആഞ്ജിയോടെന്‍സിന്‍ പരിവര്‍ത്തന ത്വരകം അഥവാ Angiotensin Converting Enzyme - ACE എന്നു ചുരുക്കപ്പേര്). ആദ്യരൂപത്തില്‍ നിന്നും രണ്ടാം രൂപത്തിലേക്ക് പരിവര്‍ത്തിതമാകുമ്പോഴേ ഈ ഹോര്‍മോണിന് ബി.പി കൂട്ടാനുള്ള കഴിവ് കിട്ടൂ. അപ്പോള്‍ ACE ഈ രാസത്വരകത്തെയോ അല്ലെങ്കില്‍ ആഞ്ജിയോടെന്‍സിന്‍-2 എന്ന ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്ന റിസപ്റ്ററിനെയോ തടയാന്‍ കഴിഞ്ഞാല്‍ അതുവഴി രക്താതിസമ്മര്‍ദ്ദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായ കിഡ്നിയിലെ ആഞ്ജിയോടെന്‍സിന്റെയും അനുബന്ധ രാസവസ്തുക്കളുടെയും പ്രവര്‍ത്തനത്തെ തടയാന്‍ പറ്റുമല്ലോ.
ഇതാണ് ഏസ് എന്‍സൈം രോധികളുടെയും ആഞ്ജിയോടെന്‍സിന്‍ റിസപ്റ്റര്‍ ബ്ലോക്കര്‍മാരുടെയും കണ്ടുപിടിത്തം കൊണ്ട് സാധിച്ചത്. കാപ്റ്റോപ്രില്‍ (captopril) ആണ് ആദ്യത്തെ ഏയ്സ് ഇന്‍ഹിബിറ്റര്‍ എങ്കിലും ഇന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് എനലാപ്രില്‍ (enalapril) , റാമിപ്രില്‍(ramipril),ലിസിനോപ്രില്‍ (lisinopril), പെരിന്റോപ്രില്‍ (perindopril) തുടങ്ങിയവയാണ്. ഇതുപോലെ ആഞ്ജിയോടെന്‍സിന്‍ ചെന്ന് ഉദ്ദീപിപ്പിക്കുന്ന റിസപ്റ്ററുകളെ നേരിട്ട് തടയുന്ന മരുന്നുകളാണ് ലൊസാര്‍ട്ടന്‍ (losartan), ടെല്‍മിസാര്‍ട്ടന്‍ (telmisartan), വാത്സാര്‍ട്ടെന്‍ (valsartan), ഇര്‍ബിസാര്‍ട്ടന്‍ (irbesartan) തുടങ്ങിയവ.

ഏയ്സ് ഇന്‍ഹിബിറ്ററുകള്‍ക്ക് (ACE-I) ഹൃദയപേശികളെ ദീര്‍ഘകാല ആയാസത്തില്‍ നിന്നും തളര്‍ച്ചയില്‍ നിന്നും (ബെയ്റ്റാ ബ്ലോക്കര്‍ വിശദീകരിക്കുന്ന ഭാഗം നോക്കുക) രക്ഷിക്കാനാകും എന്ന് കണ്ടെത്തുകയും ഈ ഗണത്തിലെ മരുന്നുകള്‍ക്ക് നീണ്ടകാലം ഉപയോഗിക്കുന്നതുകൊണ്ടുള്ള സൈഡ് ഇഫക്റ്റുകള്‍ വിരളമാണെന്നു മനസിലാകുകയും ചെയ്തതോടെ രക്താതിസമ്മര്‍ദ്ദ ചികിത്സയില്‍ മാത്രമല്ല ഹൃദ്രോഗ ചികിത്സയില്‍ തന്നെ ഒരു പുതിയ പാത തുറക്കപ്പെട്ടു. ഇന്ന് മൂത്രവര്‍ധകങ്ങളായ ക്ലോര്‍ താലിഡോണ്‍, തയാസൈഡ് എന്നിവ കഴിഞ്ഞാല്‍ അടുത്ത പടിയായി രക്താതിസമ്മര്‍ദ ചികിത്സയില്‍ ഉപയോഗിക്കുന്നത് ഏയ്സ് ഇന്‍ ഹിബിറ്ററുകളും Angiotensin Receptor ബ്ലോക്കറുകളുമാണ്.
ഈ ഗണത്തില്‍പ്പെടുന്ന മരുന്നുകള്‍ക്ക് രക്താതിസമ്മര്‍ദ്ദം മൂലം പില്‍ക്കാലത്ത് വരാന്‍ സാധ്യതയുള്ള മസ്തിഷ്കാഘാതവും ഹൃദയാഘാതവും തടയാന്‍ കഴിയുമെന്ന് പതിനായിരക്കണക്കിനു രോഗികളെ ഉള്‍പ്പെടുത്തിനടത്തിയ വിവിധപഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, ഏറെക്കാലം നീണ്ടുനില്‍ക്കുന്ന പ്രമേഹ രോഗം കാരണം മൂത്രത്തിലൂടെ രക്തത്തിലെ അവശ്യ പ്രോട്ടീനുകള്‍ നേര്‍ത്ത രൂപത്തില്‍ നഷ്ടപ്പെടുന്ന മൈക്രോ ആല്‍ബുമിന്യൂറിയ എന്ന അവസ്ഥയെ ഒരു പരിധി വരെ ചെറുക്കാനും ഏയ്സ് ഇന്‍ഹിബിറ്ററുകള്‍ക്ക് കഴിയും തെളിഞ്ഞതോടെ ഡയബീറ്റിസ് രോഗികളിലും ഈ മരുന്നിനു വ്യാപകമായ ഉപയോഗം ഉണ്ടായിട്ടുണ്ട്.

ബെയ്റ്റാ സ്വീകരിണി രോധികള്‍ (Beta receptor blockers)

ഹൃദയത്തിലേക്ക് തലച്ചോറില്‍ നിന്നും വരുന്ന നാഡീ സിഗ്നലുകള്‍ പ്രതിപ്രവര്‍ത്തിച്ച് ഉദ്ദീപിപ്പിക്കുന്ന പ്രോട്ടീനുകളാണ് ബെയ്റ്റ സ്വീകരിണികള്‍. (ബീറ്റാ എന്നാണ് നമുക്ക് പറഞ്ഞു ശീലമെങ്കിലും ബെയ്റ്റ ആണ് ശരിയായ ഉച്ചാരണം). ഇതില്‍ പ്രധാനം ബെയ്റ്റ-1 ആണ്. രണ്ടുരീതിയിലാണ് ബെയ്റ്റാ സ്വീകരിണികള്‍ ഹൃദയത്തെ പ്രധാനമായും സ്വാധീനിക്കുക: ഹൃദയമിടിപ്പിന്റെ തോത് കുറയ്ക്കല്‍, ഹൃദയ പേശികളുടെ ആയാസം കുറയ്ക്കല്‍.
നീണ്ടകാലം രക്തക്കുഴലിലെ സമ്മര്‍ദം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ സ്വാഭാവികമായും ഹൃദയത്തിനു രക്തത്തെ ധമനികളിലൂടെ പമ്പ് ചെയ്യാന്‍ കൂടുതല്‍ ആയാസപ്പെടേണ്ടി വരും. ഇങ്ങനെ ആയാസപ്പെടുന്ന ഹൃദയത്തിലെ പേശികള്‍ വ്യായാമം ചെയ്യുന്ന മനുഷ്യന്റെ കൈയ്യിലെയോ കാലിലെയോ പേശികള്‍ പോലെ ഉരുണ്ടു വീര്‍ത്തു വരും (Ventricular hypertrophy). ഹൃദയത്തെ സംബന്ധിച്ച് ഇത് നല്ലതല്ല. കാരണം വീര്‍ത്ത പേശികള്‍ ശരിക്കു ജോലിചെയ്യില്ല. മാത്രവുമല്ല വീര്‍ത്ത ഹൃദയപേശികളിലേക്കുള്ള ഓക്സിജനും, പോഷകാഹാരവും എത്തിക്കേണ്ടതിന്റെ അമിതഭാ‍രം ഹൃദയത്തിന്റെ കുഞ്ഞു രക്തക്കുഴലുകള്‍ക്ക് താങ്ങാവതല്ല. ഈ സാഹചര്യങ്ങളാണ് കുറേക്കാലം കഴിയുമ്പോള്‍ ഹൃദയാഘാതത്തിലേക്ക് നയിക്കുക.ബേയ്റ്റാ ബ്ലോക്കന്മാര്‍ കാവല്‍ മാലാഖമാരാകുന്നതും ഈ അവസരത്തിലാണ്.

ഹൃദയമിടിപ്പിന്റെ തോതു കുറയ്ക്കുന്നതുവഴി മൊത്തം ശരീരത്തിലോടുന്ന രക്തത്തിന്റെ സമ്മര്‍ദം കുറയുന്നു. 55 വയസില്‍ താഴെ പ്രായമുള്ള രക്തസമ്മര്‍ദരോഗികളില്‍ ഇതിനു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചില ഗുണഫലങ്ങളുണ്ട്. ഒന്നാമത് ഇക്കൂട്ടരില്‍ കാണുന്ന anxiety മാനസികപിരിമുറുക്കം എന്നിവയ്ക്ക് അയവുണ്ടാകുന്നു. രണ്ടാമത് ഹൃദയപേശികളുടെ ആയാസം കുറയ്ക്കുകവഴി അവയുടെ വീര്‍ക്കല്‍ ഉണ്ടാകാതെ നോക്കുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും നേരത്തേ തന്നെ ഹൃദ്രോഗം വന്നവര്‍, അറ്റാക്കു വന്നവര്‍, ഹൃദയധമനികളില്‍ ബ്ലോക്ക് ഉള്ളവര്‍ തുടങ്ങിയ രോഗികള്‍ക്കാണ് ബെയ്റ്റാ ബ്ലോക്കന്മാര്‍ കൂടുതല്‍ ഗുണം ചെയ്യുക. അതിനാല്‍ ഇവയെ രണ്ടാം ശ്രേണി മരുന്നുകളായിട്ടാണ് ബി.പി ചികിത്സയില്‍ കണക്കാക്കിവരുന്നത്.

പ്രൊപ്രാനലോള്‍ (propranolol), അറ്റനൊലോള്‍(atenolol) എന്നിവയാണ് ബെയ്റ്റാ ബ്ലോക്കന്മാരില്‍ ഏറ്റവും പ്രമുഖര്‍ എങ്കിലും കുറച്ചുകൂടി കൃത്യമായി ബെയ്റ്റാ-1 സ്വീകരിണികളെ (beta-1 receptors) തന്നെ തെരഞ്ഞുപിടിച്ച് തടയുന്ന പുതിയ മരുന്നുകളായ നെബിവലോള്‍ (nebivolol), ബൈസോപ്രൊലോള്‍ (bisoprolol), മെറ്റൊപ്രൊലോള്‍ (metoprolol), സെലിപ്രൊലോള്‍ (celiprolol)തുടങ്ങിയവയ്ക്കാണ് മേല്‍പ്പറഞ്ഞ ഗുണഫലങ്ങള്‍ കൂടുതലുള്ളത്. (ഹൃദ്രോഗ ചികിത്സയ്ക്ക് മാത്രമായി ഉപയോഗിക്കുന്ന ചില മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. അവയെപ്പറ്റി പിന്നൊരിക്കലെഴുതാം.)

ആല്ഫാ ബ്ലോക്കന്മാര്‍ (Alpha receptor blockers)

ധമനികളുടെ വ്യാസം ചുരുക്കാനായി (blood vessel constriction) നാഡികളില്‍ നിന്നുമയയ്ക്കപ്പെടുന്ന സിഗ്നലുകള്‍ പ്രധാനമായും ആല്ഫാ-1 സ്വീകരിണികള്‍ അഥവാ alpha-1 receptors എന്ന പ്രോട്ടീനുകളില്‍ ചെന്നാണ് പ്രതിപ്രവര്‍ത്തിക്കുക. ഈ ആല്ഫാ-1 ചേട്ടന്മാരുടെ വായില്‍ 'തുണി തിരുകി' മിണ്ടാതാക്കുക എന്ന ജോലിയാണ് ആല്ഫാ സ്വീകരിണീ രോധികള്‍ (Alpha receptor blockers) ചെയ്യുന്നത്.
ഈ ഗണത്തിലെ വേന്ദ്രന്മാരാണ് പ്രസോസിന്‍ (prazosin), ടെറാസോസിന്‍ (terazosin), ഡോക്സസോസിന്‍ (doxazosin), ഫീനോക്സീ ബെന്‍സമീന്‍ (phenoxy benzamine) തുടങ്ങിയവ.ഇതില്‍ ആദ്യത്തെ മൂന്നുപേര്‍ക്കൊരു പ്രത്യേകതയുണ്ട്. ഇവന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ രക്തക്കുഴലുകള്‍ പുഷ്ടിപ്പെടുന്നതു തടയാന്‍ കഴിയും. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം ഉള്ള അപ്പൂപ്പന്മാര്‍ക്ക് ഫലപ്രദമാണെന്ന് കണ്ടതില്‍പ്പിന്നെ ഇവന്മാരെ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിനുള്ള ചികിത്സയ്ക്കായി മാത്രം നീക്കിവച്ചിരിക്കയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെന്നത് പുരുഷന്മാരിലെ മൂത്രസഞ്ചിക്ക് താഴെ ഉള്ള ഒരു കൊച്ച് നാരങ്ങാപോലിരിക്കുന്ന സാധനമാണേ.(പുരുഷലിംഗോദ്ധാരണവും രേതസ്സിലെ ജലാംശവുമൊക്കെ നിശ്ചയിക്കുന്ന ഒരു 'കാമ' അവയവം എന്ന് ഒറ്റ വാക്യത്തില്‍ പറയാം)
ഫീനോക്സി ബെന്‍സമീന്‍ അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രത്യേക ട്യൂമര്‍ കാരണം വരുന്ന രക്താതിസമ്മര്‍ദ്ദത്തിനാണ് കാര്യമായി ഉപയോഗിക്കുന്നത്. അത്തരം ട്യൂമര്‍ മുറിച്ച് മാറ്റേണ്ടപ്പോള്‍ അനസ്തേഷ്യക്കാരുടെ ഉറ്റതോഴനാണ് ഫീനോക്സി ബെന്‍സമീന്‍ എന്ന അമീന്‍ !

കേന്ദ്ര രക്തസമ്മര്‍ദ നാഡീ രോധികള്‍ (centrally acting agents )

ബി.പി കൂട്ടുന്ന പ്രധാന ഹോര്‍മോണുകള്‍ അഡ്രീനലിന്‍, നോറഡ്രീനലിന്‍ എന്നിവയാണെന്ന് പറഞ്ഞിരുന്നല്ലോ. ഇവ ചില നാഡികളിലെ (nerve) രാസവസ്തുക്കള്‍ കൂടിയാണ്. ഈ നാഡികളുടെ പ്രവര്‍ത്തനം മൂലം ശരീരത്തില്‍ പല ഭാഗങ്ങളിലും ബീ.പി ഉയര്‍ത്തുന്ന ഹോര്‍മോണുകള്‍ കൂടുന്നു. തലച്ചോറിലും അനുബന്ധ സ്ഥലങ്ങളിലും ഈ നാഡികളെ തേടിപ്പിടിച്ച് ചെറിയ തോതില്‍ മരവിപ്പിക്കാന്‍ കഴിവുള്ള മരുന്നുകളാണ് കേന്ദ്ര-നാഡീ രോധികള്‍. ക്ലോണിഡീന്‍ (clonidine), മെതൈല്‍ ഡോപ്പ (methyl dopa), ഗ്വാനാബെന്‍സ് (guanabenz) എന്നിവയാണ് ഈ വകൂപ്പിലെ കില്ലാഡിമാര്‍.
ഇതില്‍ ക്ലോണിഡീന്‍ വളരെ ശക്തിയേറിയ മരുന്നായതിനാല്‍ കടുത്ത ബി.പി രോഗത്തിലേ ഉപയോഗിക്കാറുള്ളൂ. കഴിച്ചുകൊണ്ടിരിക്കെ പെട്ടെന്നങ്ങു നിര്‍ത്തിയാല്‍ ബി.പി ക്രമാതീതമായി ഉയര്‍ന്ന് പ്രശ്നങ്ങളുണ്ടാവാം. മെതൈല്‍ ഡോപ്പ എന്ന മരുന്ന് ഗര്‍ഭിണികളിലെ രക്താതിസമ്മര്‍ദ്ദത്തിനു ബെസ്റ്റാണ്. ഗര്‍ഭകാലത്തിന്റെ രണ്ടാം പകുതിയില്‍ 6-7% സ്ത്രീകള്‍ക്ക് മറുപിള്ള (placenta) യിലെ രക്തയോട്ടവുമായി ബന്ധപ്പെട്ടും, ചില ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലവും ഉണ്ടാകുന്ന രക്താതിസമ്മര്‍ദ്ദം പലപ്പോഴും ജനിക്കുന്ന കുട്ടിക്ക് ബുദ്ധിമാന്ദ്യം പോലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. പ്രസവസമയത്തെ രക്തസ്രാവം, അപസ്മാരം എന്നിവമൂലവും അമ്മയുടെ ജീവന്‍ അപകടത്തിലാകാം. അതിന് മുന്‍ കൂറായി നമ്മള്‍ ബി.പി പരിശോധിക്കുകയും ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ മെതൈല്‍ ഡോപ്പ പോലുള്ള മരുന്നുകള്‍ ഉപയോഗിച്ച് അതു കുറച്ചുകൊണ്ടുവരികയും ചെയ്യുന്നു.

നേരിട്ട് തലച്ചോറിലല്ല പ്രവര്‍ത്തിക്കുന്നതെങ്കിലും നമ്മുടെ പാരമ്പര്യ മരുന്നുകളില്‍ പെട്ട സര്‍പ്പഗന്ധിയില്‍ നിന്നും എടുക്കുന്ന റിസര്‍പ്പിന്‍ (reserpine) ഒരു നാഡീ രോധിയാണ്. രക്തക്കുഴലുകളുടെ വ്യാസം കുറയ്ക്കാന്‍ സിഗ്നലുകളയയ്ക്കുന്ന അഡ്രീനര്‍ജിക് നാഡികളെയാണ് സര്‍പ്പഗന്ധി മരവിപ്പിക്കുക. മുന്‍ പറഞ്ഞ ക്ലോണിഡീനെ പോലെ സൈഡ് ഇഫക്റ്റുകള്‍ കൂടുതലുള്ളതുകൊണ്ട് സര്‍പ്പഗന്ധിയും അപൂര്‍വ്വാവസരങ്ങളിലേ നമ്മളിപ്പോള്‍ ഉപയോഗിക്കാറുള്ളൂ.

 

കാത്ഷ്യം സംവാഹക രോധികള്‍ (Calcium Channel Blockers)

Calcium നമ്മുടെ ശരീരത്തിലെ ഏതൊരു പേശിയുടേയും മുറുകല്‍ പ്രക്രിയയിലെ ഏറ്റവും പ്രധാനമായ മൂലകമാണ്. പേശികള്‍ മുറുകാനുള്ള സിഗ്നല്‍ നാഡികളിലൂടെ വന്നുകഴിഞ്ഞാല്‍ കോശത്തിനുള്ളിലെ കാല്ഷ്യം അയോണുകളെ തുരുതുരാ ഇറക്കിവിടുകയായി. ഹൃദയത്തിന്റെ പേശിയിലായാലും ശരി, രക്തക്കുഴലുകളുടെ ഭിത്തിയിലെ പേശികളായാലും ശരി, ഈ പ്രക്രിയയ്ക്ക് മാറ്റമില്ല. രക്തക്കുഴലിന്റെ ഭിത്തികളിലെ കുഞ്ഞു പേശികള്‍ മുറുകുമ്പോള്‍ രക്തക്കുഴലിന്റെ വ്യാസം കുറയുന്നു - ഉള്ളിലെ മര്‍ദ്ദം ഉയരുന്നു. അപ്പോള്‍ രക്തക്കുഴലുകളിലെ പേശികളില്‍ കാല്ഷ്യം ഉപയോഗിക്കപ്പെടുന്നതിനെ തടഞ്ഞാലോ ? ഇത് തന്നെയാണ് കാല്ഷ്യം സംവാഹക രോധികള്‍ (Calcium Channel Blockers) ചെയ്യുന്നതും.
CCB എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇവ പ്രധാനമായും ഡൈഹൈഡ്രോ പൈറിഡീന്‍ വിഭാഗത്തിലെ തന്മാത്രകളാണ്. അമ്ലോഡിപ്പിന്‍ (amlodipine), നൈട്രെന്‍ഡിപ്പിന്‍ (nitrendipine), ഫീലൊഡിപ്പിന്‍ (felodipine), നിഫിഡിപ്പിന്‍ (nifedipine) , നിമോ ഡിപ്പിന്‍ (nimodipine) എന്നിവയും ഡൈഹൈഡ്രോ പൈറിഡീന്‍ അല്ലാത്ത വെരാപ്പമില്‍ (verapamil), ഡില്‍റ്റിയാസെം (diltiazem) എന്നീ രണ്ടു മരുന്നുകളും അടങ്ങിയ വിശാല കുടുംബമാണിത്.

ഇതില്‍ അമ്ലോഡിപ്പിനാണ് വ്യാപകമായി രക്തസമ്മര്‍ദ്ദത്തിനുപയോഗിച്ചുവരുന്നത്. ഡിപ്പിന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ രക്തക്കുഴല്‍ പേശികളെ വിട്ട് ഹൃദയ പേശികളുടെ പ്രവര്‍ത്തനത്തെ തടഞ്ഞു കളയുമോ എന്നൊരു പേടി കുറേക്കാലത്തെയ്ക്ക് ശാസ്ത്രലോകം വച്ചു പുലര്‍ത്തിയിരുന്നെങ്കിലും അങ്ങനൊരു പ്രശ്നമില്ല എന്ന് പ്രധാനപ്പെട്ട എല്ലാ ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഡിപ്പിനുകളല്ലാത്ത വെരാപ്പമില്‍, ഡില്‍റ്റിയാസെം എന്നി മരുന്നുകള്‍ ഹൃദയത്തെത്തന്നെ ലക്ഷ്യം വെച്ചുള്ള മരുന്നുകളാണ് (Cardio selective CCBs). അതിനാല്‍ അവ രക്താതിസമ്മര്‍ദത്തിനു മരുന്നായി ഉപയോഗിക്കാറില്ല. ചിലതരം രോഗങ്ങളില്‍ ബെയ്റ്റാ ബ്ലോക്കര്‍മാരെ മാറ്റിനിര്‍ത്തേണ്ട സന്ദര്‍ഭത്തിലാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുക. ഉദാഹരണത്തിനു ആസ്മ മൂലമുള്ള ശ്വാസം മുട്ടല്‍, കടുത്ത പ്രമേഹം എന്നിവയുള്ള രോഗിക്ക് ഹൃദ്രോഗം കൂടിയുള്ളപ്പോള്‍ ബെയ്റ്റാ ബ്ലോക്കര്‍ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയുള്ളവരില്‍ ഡില്‍റ്റിയാസെം, വെരാപ്പമില്‍ എന്നിവ ഉപയോഗിക്കാം.
മാത്രമല്ല ഡിപ്പിനുകളും അല്ലാത്തതുമായ CCBകള്‍ക്കെല്ലാം തന്നെ ഹൃദയത്തിനു ഓക്സിജനും പോഷകങ്ങളും കൊണ്ടുപോകുന്ന കുഞ്ഞു രക്തക്കുഴലുകളെ പെട്ടെന്നു ചുരുങ്ങുന്നതില്‍ നിന്നും തടയാന്‍ കഴിയും. ഹൃദയാഘാതത്തിനു മുന്നോടിയായിട്ടൊക്കെ കാണപ്പെടുന്ന ആഞ്ജൈന എന്നു വിളിക്കുന്ന കടുത്ത നെഞ്ചു വേദനയ്ക്ക് (angina) ഈ മരുന്നുകള്‍ നല്ലതാണ്. ഹൃദ്രോഗിക്ക് നെഞ്ചുവേദന വരുമ്പോള്‍ ഇതേല്‍ ഒന്നോ രണ്ടോ ഗുളിക പൊടിച്ച് നാക്കിന്റെയടീല്‍ വയ്ക്കുന്ന പരിപാടിയുണ്ട്. നാക്കിനടിയിലെ സിരകളിലൂടെ (vein) ഈ മരുന്നു വേഗം അലിഞ്ഞ് ഹൃദയത്തിലെത്തി പ്രവര്‍ത്തിച്ചോളും.
ഇതിലെ നിഫിഡിപ്പിന്‍ (nifedipine) ഇന്ന് മെതൈല്‍ ഡോപ്പയ്ക്കൊപ്പം ഗര്‍ഭകാല രക്താതിസമ്മര്‍ദത്തില്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. നിമോഡിപ്പിനാകട്ടെ (nimodipine) അപകടം വഴിയോ, രക്തക്കുഴല്‍ പൊട്ടിയോ തലച്ചോറില്‍ രക്തസ്രാവമുണ്ടാകുന്ന അവസരത്തില്‍ തലയ്ക്കുള്ളിലെ പ്രഷര്‍ കുറയ്ക്കാനും ബ്ലീഡിംഗ് നിര്‍ത്താനും ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്.

ധമനീ വികാസ സഹായികള്‍ (Vaso dilators )

ശുദ്ധരക്തം മാത്രം വഹിക്കുന്ന രക്തക്കുഴലുകളായ ധമനികളെ (arteries) തെരഞ്ഞു പിടിച്ച് വികസിപ്പിക്കുന്ന മരുന്നുകളാണ് ഇവ. ഇതില്‍ ഹൈഡ്രലസീന്‍ (hydralazine), മിനോക്സിഡില്‍ (minoxidil) എന്നിവയാണ് ഉള്‍പ്പെടുക. ഹൈഡ്രലസീന്‍ ഏതാണ്ട് കാത്ഷ്യം ചാനല്‍ ബ്ലോക്കര്‍മാരെ പോലെയാണ് പെരുമാറുന്നതെങ്കിലും ആര്‍ട്ടെറികളില്‍ മാത്രമാണ് ഇവന്റെ 'വികസന' പ്രവര്‍ത്തനമെന്നതിനാല്‍ ഒരുപാട് പാര്‍ശ്വഫലങ്ങളുമുണ്ട്. ഗുളികരൂപത്തില്‍ കഴിക്കാവുന്ന ആദ്യത്തെ ബി.പി മരുന്നുകളില്‍ ഒന്നായ ഇവനെ ഇപ്പോള്‍ എല്ലാവരും തഴഞ്ഞ മട്ടാണ്. കഴിച്ചാല്‍ ദാ'ന്ന് പറയും മുമ്പേ ബി.പി താഴും എന്നതിനാല്‍ പലപ്പോഴും രോഗി തലകറങ്ങിത്താഴെപ്പോകും! അതോണ്ട് വളരെ കടുത്ത ബി.പി രോഗത്തിനേ ഇത് നല്‍കാറുള്ളൂ.

മിനോക്സിഡില്‍ (minoxidil) എന്ന ഈ വിഭാഗത്തിലെ രണ്ടാമന്റെ കഥയാകട്ടെ രസകരമാണ്. മിനോക്സിഡില്‍ ധമനികളിലെ കുഞ്ഞു പേശികളിലെ പൊട്ടാഷ്യം കയറുന്ന 'വാതിലുകളെ' പോയി തുറന്നു വയ്ക്കും. കാത്ഷ്യം നിറഞ്ഞ് മുറുകിയ പേശികളിലെ പൊട്ടാഷ്യം ഈ തുറന്ന വാതിലിലൂടെ പുറത്തേയ്ക്കൊലിച്ചു പോകും. അങ്ങനെ മുറുകിയ പേശി അയഞ്ഞു വരും. ചുരുങ്ങിയ ധമനി വികസിക്കും, ബി.പിയും കുറയും. എന്നാല്‍ പൊട്ടാഷ്യത്തിനുള്ള വാതിലുകളോട് മിനോക്സിഡിലിനുള്ള ആകര്‍ഷണം മറ്റൊരു പാര്‍ശ്വഫലത്തിനു വഴിവച്ചു - അമിത രോമ വളര്‍ച്ച!
പോരേ പൂരം. ഇതു കഴിച്ച സ്ത്രീകള്‍ പടപ്പുറപ്പാടു നടത്തി. ഒടുവിലെന്തായി ? 1965-ല്‍ ബി.പിക്ക് കണ്ടെത്തിയ മരുന്ന് 1980കളായപ്പോള്‍ കഷണ്ടിക്ക് മറുമരുന്നായി മാറി !! എങ്ങനുണ്ട് മനുഷമ്മാരുടെ ബുദ്ധി ? ഇന്നിത് ബി.പിക്ക് ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ കഷണ്ടിക്കും മുടികൊഴിച്ചിലിനും തലയില്‍ പുരട്ടാനാണ് ഉപയോഗിക്കുന്നത്. വളരെ ഫലപ്രദമാണെങ്കിലും ഒരു കുഴപ്പമുണ്ട്. മരുന്നു നിര്‍ത്തിയാല്‍ അതുവരെ പൊഴിയാതെ തടഞ്ഞുവയ്ക്കപ്പെട്ട മുടിയത്രയും ഒറ്റരാത്രി കൊണ്ട് പൊഴിഞ്ഞു പോകും. (ഗള്‍ഫ് ഗേറ്റ് തന്നെ മെച്ചം ല്ലേ ?) !

രക്തക്കുഴലിലെ വികസിപ്പിച്ച് ബി.പി കുറയ്ക്കുന്ന മരുന്നുകളിലെ ഏറ്റവും ശക്തനും അടിയന്തിരമായി ബി.പി കുറയ്ക്കേണ്ട അവസരങ്ങളില്‍ ഡോക്ടറുടെ കണ്‍ കണ്ട ദൈവവുമായ രണ്ടു മരുന്നുകളാണ് നൈട്രോ പ്രൂസൈഡും (nitro prusside), നൈട്രോ ഗ്ലിസറിനും (nitroglycerin) . ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളും ഉയര്‍ന്ന ബി.പിയുമായി കാഷ്വാല്‍റ്റിയിലേക്ക് ഇരച്ചു വരുന്ന രോഗിക്കും, ബി.പി കുതിച്ചുയര്‍ന്ന് കാഴ്ചാഞരമ്പുകളെയും തലച്ചോറിനേയും ബാധിക്കുന്ന അവസ്ഥയിലുള്ള രോഗിക്കും, മഹാധമനി (അയോര്‍ട്ട)യുടെ ഉള്‍ഭാഗം സ്വയം കീറി ഉണ്ടാകുന്ന അയോര്‍ട്ടിക്ക് ഡിസക്ഷന്‍ എന്ന രോഗത്തിനുമൊക്കെ മിനിട്ടുകള്‍ക്കുള്ളില്‍ ബി.പി കുറയ്ക്കാന്‍ ഉപയോഗിക്കുന്ന അതിപ്രധാനമായ മരുന്നുകളത്രെ നൈട്രോപ്രൂസൈഡും നൈട്രോഗ്ലിസറിനും. (ഡ്രിപ്പിന്റെ രൂപത്തില്‍ രക്തക്കുഴലിലേക്ക് നേരിട്ട് നല്‍കുകയാണ് ചെയ്യുക). നൈറ്റ്രിക് ഓക്സൈഡ് (Nitric oxide)എന്ന അതിശക്തനായ രക്തക്കുഴല്‍-വികാസ രാസവസ്തുവിനെ നിര്‍മ്മിച്ചുകൊണ്ടാണ് ഈ രണ്ടു മരുന്നുകളും ആ‍ത്യന്തികമായി ബി.പി കുറയ്ക്കുന്നത്.

ഇത്രയുമാണ് രക്താതിസമ്മര്‍ദ്ദത്തിന്റെ ചികിത്സയില്‍ നല്‍കപ്പെടുന്ന മരുന്നുകള്‍ ഉള്‍പ്പെടുന്ന പ്രധാന കുടുംബങ്ങള്‍. അനുദിനം പുതിയ ഗവേഷണ ഫലങ്ങള്‍ പുറത്തുവരുന്നു, പഴയമരുന്നുകളേക്കാള്‍ സുരക്ഷിതമായതും കൂടുതല്‍ വിശാലമായ 'wholistic' ആക്ഷനുള്ളതുമായ മരുന്നുകള്‍ നിര്‍മ്മിക്കപ്പെടുന്നു. ശാസ്ത്രം കെട്ടിക്കിടക്കുന്ന ജലം പോലെ മലിനമാകുന്നില്ല. തെളിവുകള്‍ തേടുകയും രേഖപ്പെടുത്തുകയും, പരീക്ഷിക്കുകയും പ്രയോഗിച്ച് മനസിലാക്കുകയും ഓരോ കണികയിലും ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് സുക്ഷ്മമായി നോക്കിയും സ്വയം നവീകരിച്ചൊഴുകുന്ന പുഴയാണത്. അതുകൊണ്ടുതന്നെ അതില്‍ അവസാനവാക്കും ഇല്ല.

കടപ്പാട്-മെഡിസിന്‍ അറ്റ് ബൂലോകം

അവസാനം പരിഷ്കരിച്ചത് : 5/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate