മിക്കവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അസിഡിറ്റി, അഥവാ ഗ്യാസ് ട്രബിള്‍. എന്ത് കഴിച്ചാലും അതിന്റെ രസം മുഴുവന്‍ കഴയുന്ന രീതിയില്‍ വരുന്ന ഈ അസ്വസ്ഥതയും വേദനയും ചില്ലറക്കാരനല്ല. ഒരു ദിവസം മുഴുവന്‍ നശിച്ചുകിട്ടാന്‍ മറ്റൊന്നും വേണ്ട. ചിലര്‍ക്ക് നെഞ്ചെരിച്ചിലാലും, ചിലര്‍ക്ക് വയറുകാളലായുമെല്ലാമാണ് അസിഡിറ്റി വരുന്നത്. ചിലരാകട്ടെ ചര്‍ദ്ദിക്കുകപോലും ചെയ്യും. അസിഡിറ്റി അകറ്റാന്‍ അലോപ്പതി മരുന്നുകള്‍ കഴിയ്ക്കുന്നതിലും നല്ലത് എന്തെങ്കിലും ഗൃഹവൈദ്യം പ്രയോഗിക്കുന്നതാണ്. അടുക്കളയില്‍ത്തന്നെ ലഭ്യമായ പലവസ്തുക്കളും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കാപ്പി, ചായ എന്നിവ പോലുള്ള പാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുന്നെങ്കില്‍ അതും ഗുണം ചെയ്യും. ഭക്ഷണരീതി ചെറുതായൊന്ന് ക്രമീകരിക്കുന്നതും സഹായകമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. വറ്റല്‍ മുളക് അധികം ഉപയോഗിക്കാതിരിക്കുക, ചെറിയ എരിവ് വേണമെന്ന് നിര്‍ബ്ബന്ധമാണെങ്കില്‍ പച്ചമുളക് ചെറിയ അളവില്‍ ഉപയോഗിക്കാം.
2. അച്ചാറ്, വിനാഗിരി, എരിവുകൂടുയ ചട്ണി എന്നിവ ഉപേക്ഷിക്കുക.
3. ദിവസം ഒരു കപ്പ് പാല്‍ കുടിയ്ക്കുന്നത് ശീലമാക്കുക, പുളിയില്ലാത്ത കട്ടത്തൈരും ഭക്ഷണത്തിന്റെ ഭാഗമാക്കുക.
4. ചായ കാപ്പി എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് നിര്‍ത്തുക. പകരം ഹെര്‍ബല്‍ ടീ(ഗ്രീന്‍ ടി) ഉപയോഗിക്കുക. ദിവസവും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിയ്ക്കുക
5. വാഴപ്പഴം, തണ്ണിമത്തന്‍, കുംബളം, വെള്ളരി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. രാവിലെ ഉണര്‍ന്ന ഉടന്‍ തണ്ണിമത്തന്‍, അല്ലെങ്കില്‍ കുമ്പളങ്ങാ ജ്യൂസ് ഒരു ഗ്ലാസ് കഴിയ്ക്കുക.
6. നല്ല മൂത്ത പച്ചക്കായ തൊലികളഞ്ഞ് ഒരു പകുതി വെറും വയറ്റില്‍ കഴിയ്ക്കുക(കറ വായില്‍ അരുചി ഉണ്ടാക്കുമെങ്കിലും ഇത് അസിഡിറ്റി മാറ്റാന്‍ വളരെ നല്ലതാണ്).
7. അത്താഴം ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പേയെങ്കിലും കഴിയ്ക്കുക. ഭക്ഷണസമയങ്ങള്‍ക്കിടയില്‍ വലിയ ഇടവേളകള്‍ ഉണ്ടാകാതെ ശ്രദ്ധിയ്ക്കുക. ഇടയ്ക്ക് വേവിയ്ക്കാത്ത പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവയേതെങ്കിലും കഴിയ്ക്കുക.
8. ഭക്ഷണം കഴിഞ്ഞശേഷം പറ്റുമെങ്കില്‍ പുതീനയില ഇട്ടു തിളപ്പിച്ച ഒരുഗ്ലാസ് വെള്ളം ഇളം ചൂടില്‍ കുടിയ്ക്കുന്നത് ശീലമാക്കുക. ചെറുനാരങ്ങാ നീര് ചേര്‍ത്ത് ഉപ്പോ പഞ്ചാരയോ ഇട്ട വെള്ളം ഇടയ്ക്ക് കുടിയ്്ക്കുക. ഇഞ്ചിനീരും ഇതേപോലെ ഉപയോഗിക്കാം.
9. കാബേജ്, കാരറ്റ്, ബീന്‍സ്, മത്തന്‍ എന്നിവയെല്ലാം അസിഡിറ്റിയെ അകറ്റാന്‍ കഴിവുള്ള പച്ചക്കറികളാണ്.
10. ഇതെല്ലാം ചെയ്തശേഷവും പുകവലിയും മദ്യപാനവും നിയന്ത്രിക്കുന്നില്ലെങ്കില്‍ ഒന്നും ഫലപ്രദമാകില്ല. ഈ ദുശ്ശീലങ്ങള്‍ ഉള്ളവരാണെങ്കില്‍ ഉപേക്ഷിക്കാതെ അസിഡിറ്റി മാറുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
ഉറക്കത്തിലെന്ത് കാര്യം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. എന്നാല്‍ ഉറക്കത്തിലുമുണ്ട് കാര്യം. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമായ ഒന്നാണ് ഉറക്കം. പ്രായത്തിനനുസരിച്ച് ആവശ്യമായ ഉറക്കത്തിന്റെ അളവും വ്യത്യാസപ്പെട്ടിരിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചക്ക് ഉറക്കം അത്യാവശ്യമാണ്. നവജാത ശിശുക്കള്‍ ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ വരെ ഉറങ്ങും. പകലുറക്കമായിരിക്കും കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍. പകല്‍ മുഴുവന്‍ ഉറങ്ങി രാത്രി ഉണര്‍ന്നിരിക്കുന്ന ശീലമുള്ള കുഞ്ഞുങ്ങളുമുണ്ട്. മൂന്നു വയസു വരെ മിക്കവാറും കുഞ്ഞുങ്ങള്‍ പകല്‍ സമയത്ത് ഉറങ്ങും. രണ്ടു മുതല്‍ നാലു വയസു വരെയുള്ള കുട്ടികള്‍ക്ക് ദിവസവും 11 മുതല്‍ 13 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമുണ്ട്.
സാധാരണ ദിനചര്യകളുമായി ഏകദേശം ഇണങ്ങിപ്പോരാനുള്ള പ്രായമാണിത്. മൂന്നു നാലു വയസുള്ള കുട്ടികളെ നിശ്ചിതസമയത്ത് കിടത്തി ഉറക്കുന്ന ശീലം നല്ലതാണ്. കൗമാരപ്രായക്കാര്‍ക്ക് 910 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. പഠനത്തിരക്കും മറ്റും വരുമ്പോള്‍ ഈ സമയം വേണെങ്കില്‍ ഏഴു മണിക്കൂര്‍ വരെയാക്കി ചുരുക്കാം. 78 മണിക്കൂര്‍ ഉറക്കം മുതിര്‍ന്നവര്‍ക്കും ആവശ്യമാണ്. പ്രായമായവര്‍ ഉറക്കം വരുന്നില്ലെന്ന പരാതി പറഞ്ഞു കേള്‍ക്കാം.
പ്രായമാകുന്തോറും ഉറക്കസമയവും കുറഞ്ഞുവരും. ഇവര്‍ക്കും എട്ടു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. ശാരീരിക അസ്വസ്ഥകള്‍ മാത്രമല്ല, മാനസിക പിരിമുറുക്കങ്ങളും ഉറക്കം കുറയ്ക്കാന്‍ കാരണമാകും. മനസ്സിനെ ശാന്തമാക്കി വച്ച് ഉറങ്ങാന്‍ പോകുക. വായിക്കുക, പാട്ടു കേള്‍ക്കുക, യോഗ, മെഡിറ്റേഷന്‍ എന്നിവ ഉറക്കം വരാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മസൗന്ദര്യത്തിനും ഉറക്കം പ്രധാനമാണ്.
ഉറക്കത്തെ ബാധിക്കുന്ന ചീത്ത ശീലങ്ങള്‍ തിരിച്ചറിയൂ
ഭക്ഷണത്തിന്റെ കാര്യത്തിലെന്ന പോലെ ഉറക്കശീലങ്ങളിലും ആരോഗ്യകരവും അനാരോഗ്യകരവുമായ ശീലങ്ങളുണ്ട്. ഉറക്കത്തിലെ ചില അനാരോഗ്യശീലങ്ങള്‍ ആരോഗ്യത്തിനും ആയുസിനും വിപരീതഫലമാണ് വരുത്തുക.
നമ്മുടെ കാരണവന്മാരെ കണ്ടിട്ടില്ലേ. ഏഴര വെളുപ്പിന് ഉണരും. ഇവരെ വിളിച്ചുണര്‍ത്തേണ്ട ആവശ്യമില്ല. മൊബൈല്‍ ഫോണിന്റെയോ ക്ലോക്കിന്റെയോ ആവശ്യമില്ല. സൂര്യനുദിക്കുന്നതാണ് അവരുടെ സമയം. ഇത് നമ്മുടെ എല്ലാവരുടേയും ശരീരത്തിലുള്ള ഒരു താളമാണ്. ഇതിനെ സിര്‍കാഡിയന്‍ റിഥം എന്നു പറയും. നമ്മുടെ ശരീരം ഇതുമായി ചേര്‍ന്നുപോകാന്‍ മടി കാരണം നാം അനുവദിക്കാറില്ലെന്നതാണ് സത്യം. സൂര്യനുദിക്കുന്നതറിഞ്ഞാലും മൊബൈലിന്റെയോ ടൈംപീസിന്റെയോ അലാറത്തിന് കാത്തു നില്‍ക്കും. സിര്‍കാഡിയന്‍ റിഥവുമായി ശരീരം ചേര്‍ന്നുപോയാന്‍ ഉണര്‍ത്താന്‍ ഒരു മൊബൈലും വേണ്ട. ആരോഗ്യവും നന്നാവും.
നല്ല ഉറക്കത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് ലൈറ്റ്. രാത്രി ലൈറ്റിട്ടു കിടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് നല്ല ഉറക്കത്തെ ബാധിക്കുന്നു. ഇതുമൂലം രാവിലെ ഉണരുമ്പോള്‍ ക്ഷീണവും തളര്‍ച്ചയും പതിവാണ്. ലൈറ്റിട്ടുറങ്ങുന്ന ശീലം നല്ലതല്ലെന്നര്‍ത്ഥം. നിര്‍ബന്ധമെങ്കില്‍ ഉറക്കത്തെ ബാധിക്കാത്ത വിധത്തിലുള്ള സീറോവാട്ട് ലൈറ്റുകള്‍ ഉപയോഗിക്കാം. ഉറക്കത്തിന് ഇരുട്ടാണ് നല്ല ചങ്ങാതി.
നല്ല ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ് മെലാട്ടനിന്‍. രാത്രി ഉറക്കമുളച്ചിരിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. പാര്‍ട്ടിയാകാം, ടിവി കാണുകയാകാം, എന്നാല്‍ ഈ ശീലം മെലാട്ടനിനെ കുറയ്ക്കുന്നു. ഇത് നല്ല ഉറക്കത്തെ ബാധിക്കുകയും ചെയ്യും. ആരോഗ്യത്തിന് ഭക്ഷണം പോലെത്തന്നെ പ്രധാനമാണ് ഉറക്കവും എന്ന് ഓര്‍ക്കുക. ഉറക്കം കളഞ്ഞ് ആയുസ് കുറയ്‌ക്കേണ്ട.
എയര്‍ ഫ്രഷ്‌നറുകള്‍ ഇന്ന് പെട്ടെന്ന് സുഗന്ധം വരുത്താനുള്ള വഴിയാണ്. എന്നാല്‍ ഇവ പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. എയര്‍ ഫ്രഷ്‌നറുകളില്‍ ക്യാന്‍സര്‍ വരുത്തി വയ്ക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവയിലെ ടെര്‍പൈന്‍ അന്തരീക്ഷത്തിലെ ഓസോണുമായി യോജിച്ച് ഫോര്‍മാല്‍ഡിഹൈഡ് ആയിത്തീരുന്നു. ഇത് കാര്‍സിനോജന്‍ എന്ന വസ്തുവാകും. ക്യാന്‍സര്‍ ബാധയ്ക്ക് കാരണമായ ഒരു ഘടകമാണിത്.
വന്ധ്യതയുണ്ടാക്കാനും എയര്‍ റിഫ്രഷ്‌നറുകള്‍ക്ക് കഴിയും. പ്രത്യുല്‍പാദന കോശങ്ങളെ ബാധിക്കുന്ന ചില കെമിക്കലുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇവ വന്ധ്യതയ്്ക്കു കാരണമാകാം. ആസ്തമയ്ക്കും എയര്‍ ഫ്രഷ്‌നറുകള്‍ ഇട വരുത്തും. ഇവയിലെ ഫാറ്റലൈറ്റുകളും ഫോര്‍മാല്‍ഡിഹൈഡുകളുമാണ് ഇതിന് കാരണമാകുന്നത്. അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ ഇത് യാതൊരു കാരണവശാലും ഉപയോഗിക്കരുത്. കുട്ടികളുടെ ആരോഗ്യത്തെ പല വിധത്തിലും എയര്‍ ഫ്രഷ്‌നറുകള്‍ ബാധിയ്ക്കും. ഇവരുടെ പ്രതിരോധശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് കുറവാണെന്നതു തന്നെ കാരണം. കേള്‍വിക്കുറവ്, വയറിളക്കം എന്നിവ എയര്‍ ഫ്രഷ്‌നറുകള്‍ കുട്ടികളില്‍ വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങളാണ്. ഛര്‍ദിക്കുവാനുള്ള തോന്നലും എയര്‍ ഫ്രഷ്‌നറുകള്‍ വരുത്തി വയ്ക്കും. ഇത് തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.
എയര്‍ ഫ്രഷ്‌നറുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് പ്രതിരോധശേഷി കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് വീട്ടിലായാലും കാറിലായാലും. സുഗന്ധം കൊതിച്ച് അസുഖങ്ങള്‍ വരുത്തി വയ്ക്കാന്‍ എയര്‍ ഫ്രഷ്‌നറുകള്‍ ഇട വരുത്തുമെന്ന് എപ്പോഴും ഓര്‍മിക്കുക
പാല് പതിവായി കുടിക്കേണ്ടത് കുട്ടികള്‍ മാത്രമാണ് എന്നാണ് പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ ഒരു പോലെ ഗുണം ചെയ്യും.
ദിവസവും ഓരോ ഗാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലച്ചോറിന്‍െറ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍.
പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലച്ചോറിന്‍െറ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.
23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധേയമാക്കി. ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചാ പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി. പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു. എട്ടു പരീക്ഷകളിലും കൂടുതല്‍ സ്കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.
ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലച്ചോറിന്‍െറ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.
പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലച്ചോറിന്‍െറ ആരോഗ്യത്തിനു ഗുണം ചെയ്യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എല്ലുകളുടെയും ഹൃദയത്തിന്‍െറയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം.
പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്. ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്‍ തലച്ചോറിന്‍െറ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന് ഗവേഷകര്‍. ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്യാന്‍ വളരെ എളുപ്പത്തില്‍ വ്യക്തികള്‍ക്ക് സാധിക്കുന്ന കാര്യം കൂടിയാണിത്.
മടി കാട്ടാതെ മുതിര്‍ന്നവര്‍ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് ശീലമാക്കാം. കൊഴുപ്പു നീക്കിയ പാല്‍ ആരോഗ്യകരമോ? കുട്ടികള്‍ കഴിച്ചിരിക്കേണ്ട ഒരു സമീകൃതാഹാരമാണ് പാല്‍. മുതിര്‍ന്നവര്‍ക്കും ഇത് നല്ല ഭക്ഷണം തന്നെ. കൊഴുപ്പിനെ ഭയന്ന് ഇഷ്ടമാണെങ്കിലും പാല്‍ കുടിക്കാത്തവരുണ്ട്. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്ന കൊഴുപ്പു നീക്കിയ പാല്‍ (സ്‌കിമ്ഡ് മില്‍ക്).
എന്നാല്‍ കൊഴുപ്പു നീക്കിയ പാലില്‍ സാധാരണ പാലിലുള്ള എല്ലാ പോഷകങ്ങളുമില്ലെന്നതാണ് വാസ്തവം. സാധാരണ പാലിലെ കൊഴുപ്പില്‍ വൈററമിന്‍ എ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു. കൊഴപ്പു കളഞ്ഞ പാലിന് ഈ ഗുണമില്ല. കൊഴുപ്പില്ലാത്ത പാല്‍ പാസ്ച്വറൈസേഷന്‍ വഴിയാണ് തയ്യാറാക്കുന്നത്. ഈ പ്രക്രിയയിലൂടെ പാലിലുള്ള പ്രധാനപ്പെട്ട പല എന്‍സൈമുകളും നശിക്കുന്നു. അതുകൊണ്ട് സാധാരണ പാല്‍ കുടിക്കുന്നതാണ് നല്ലത്. കൊഴുപ്പു നീക്കുമ്പോള്‍ പാലിന്റെ കട്ടി വളരെ കുറയുന്നു. പാലിന് കട്ടി കൂട്ടാനായി ഡ്രൈ മില്‍ക് പ്രോട്ടീന്‍ ചേര്‍ക്കുന്നു. ഇത് ശരീരത്തിന് ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.
കൊഴുപ്പു കുറഞ്ഞ പാലിന് ഗുണം കൂടുതലാണെന്ന അവകാശവാദം തെറ്റാണ്. ഇവയില്‍ കൃത്രിമമായ ചേര്‍ക്കുന്ന പ്രോട്ടീനുകള്‍ക്ക് തനതായ ഗുണം കുറവാണ്. കൊഴുപ്പു കുറഞ്ഞ പാലും സാധാരണ പാലും തുല്യഅളവിലെടുത്ത് കുടിച്ചാല്‍ കൊഴുപ്പു കൂടുകയുമില്ലാ, ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യും.
പാല്‍ മുഖക്കുരുവുണ്ടാക്കും പാല് സമീകൃതാഹാരമാണ്, ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് എന്നൊക്കെയല്ലേ ഇതുവരെ കേട്ടിട്ടുള്ളൂ. ആരോഗ്യത്തിന് ചില ദോഷങ്ങളും പാല്‍ ചെയ്യും. ഇവയെന്തൊക്കെയെന്നറിയൂ, പാല്‍ ആസിഡ് റിഫഌക്‌സ് എന്നൊരു പ്രശ്‌നമുണ്ടാക്കുമെന്നതാണ് ഒരു പ്രധാന കാര്യം. പ്രത്യേകിച്ച് വെറുംവയറ്റില്‍ പാല്‍ കുടിച്ചാല്‍. ഇത് വയറ്റിലെ മസിലുകളെ ക്ഷീണിപ്പിക്കുകയും അതേ സമയം അസിഡിറ്റി കൂട്ടുകയും ചെയ്യും. ഈസോഫാഗസില്‍ ഈസോഫാഗല്‍ സ്പിന്‍സ്റ്റര്‍ എന്നൊരു ഭാഗമുണ്ട്. ഭക്ഷണം കഴിയ്ക്കുമ്പോള്‍ വികസിക്കുകയും അല്ലാത്തപ്പോള്‍ ചുരുങ്ങുകയുമാണ് ഇത് ചെയ്യുന്നത്. വെറും വയറ്റില്‍ പാല്‍ കുടിയ്ക്കുമ്പോള്‍ ഈ ഭാഗം അയയുന്നു. ഇത് ഗ്യാസുണ്ടാക്കാന്‍ സാധ്യതയുണ്ടാക്കുകയും ചെയ്യും. എന്നാല്‍ അത്താഴത്തിന് ശേഷം പാല്‍ കുടിയ്ക്കുന്നത് വയറിന് സുഖം നല്‍കുകയും നെഞ്ചെരിച്ചില്‍ കുറയ്ക്കുകയുമാണ് ചെയ്യുന്നത്. പാല്‍ അസിഡിറ്റിയുമുണ്ടാക്കുന്നു. പാലിന്റെ അസിഡിക് സ്വഭാവവും ഇതിലെ സാച്വറേറ്റഡ് ഫാറ്റുകളുമാണ് ഈ പ്രശ്‌നമുണ്ടാക്കുന്നത്. ഇത്തരം അസിഡിറ്റി ചിലര്‍ക്ക് ഛര്‍ദിക്കാനുള്ള തോന്നലും തലവേദനയുമുണ്ടാക്കും. വെറുംവയറ്റില്‍ പാല്‍ കുടിയ്ക്കുമ്പോഴാണ് ഈ പ്രശ്‌നം കൂടുതല്‍ അനുഭവപ്പെടുന്നത്. കഴിവതും വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാതിരിക്കുക. ദഹനേന്ദ്രിയത്തിന്റെ ശക്തി കുറഞ്ഞവര്‍ക്ക് പാല്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പാലില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പാല്‍ നല്ലപോലെ ദഹിയ്ക്കാന്‍ ഇത് പ്രയാസമുണ്ടാക്കുകയും ഇത് കുടലിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്നു. കുടലിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ മലബന്ധമുണ്ടാവുന്നു. മുഖക്കുരുവുണ്ടാകാന്‍ പാല്‍ വഴി വയ്ക്കുന്നുണ്ടെന്നറിയാമോ. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ക്ക് പാല്‍ വഴി വയ്ക്കുന്നു. പുരുഷനിലും സ്ത്രീയിലുമുള്ള ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിനെ ഡൈടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാക്കി മാറ്റും. ഇത് മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുണ്ടാകാനും പാല്‍ വഴിയൊരുക്കും. ഇതും മുഖക്കുരുവിന് കാരണമാകും. കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങള്‍ക്കും പാല്‍ കാരണമാകുന്നുണ്ട്. ചുമയുള്ള സമയത്ത് പാല്‍ കുടിയ്ക്കുന്നത് കഫമുണ്ടാകാന്‍ കാരണമാകും. ഇത്തരം സമയത്ത് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിയ്ക്കുന്നത് ഗുണം ചെയ്യും.
കൊളസ്ട്രോള്‍ മനുഷ്യായുസിന്റെ നീളം കുറയ്ക്കുന്ന ഒരു രോഗമാണെന്നു പറയാം. നേരിട്ട് മരണകാരണമാകാതെ ഹൃദയത്തെ ബാധിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്ന ഒരു വില്ലന്‍. കൊളസ്‌ട്രോള്‍ രണ്ടു വിധത്തിലുള്ളതുണ്ട്, നല്ലതും ചീത്തയും. നല്ല കൊളസ്‌ട്രോള്‍ അതായത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദയത്തിന് നല്ലതാണ്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ദോഷങ്ങള്‍ വരുത്തുകയും ചെയ്യും. ഒരല്‍പം ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോള്‍ നമുക്ക് നിയന്ത്രിക്കാനും വരാതെ തടയാനും സാധിക്കും.
മാറി വരുന്ന ഇപ്പോഴത്തെ ഭക്ഷണ, ജീവിത ശീലങ്ങളുടെ കാലത്ത് ഇത് പ്രധാനവുമാണ്. പുകവലി കൊളസ്‌ട്രോളിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഇത് ഹൃദയധമനികളുടെ ഉള്ളിലെ എന്റോത്തീലിയം എന്ന കവചത്തെ ബാധിക്കുന്നു. സിഗരറ്റിലെ കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്‌സൈഡും രക്തത്തില്‍ കൊളസ്‌ട്രോള്‍ അധികമാകുന്നതിന് കാരണമാകുന്നു. നല്ല കൊളസ്‌ട്രോള്‍ കുറച്ച് ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുകയാണ് ഇവ ചെയ്യുന്നത്.
പുകവലി ഉപേക്ഷിക്കുക തന്നെ പരിഹാരം. മദ്യപാനം കുറയ്ക്കുക. നിര്‍ബന്ധമുള്ളവരോട് തീരെ ഉപേക്ഷിക്കണമെന്നു പറയുന്നില്ല. പുരുഷന്മാര്‍ ദിവസം ഒന്നോ രണ്ടോ പെഗിനപ്പുറം പോകരുത്. സ്ത്രീകള്‍ക്ക് 1 പെഗില്‍ കൂടുതലും. വ്യായാമം കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഫലവത്തായ മാര്‍ഗമാണെന്നു തെളിഞ്ഞിട്ടുണ്ട്.
കൊളസ്‌ട്രോള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വ്യയാമം ചെയ്യുക. കൊളസ്‌ട്രോള്‍ ഇല്ലാത്തവര്‍ ഇത് വരാതിരിക്കാന്‍ വേണ്ടി വ്യായാമം ചെയ്യുക. ഒരു മണിക്കൂര്‍ വ്യായാമം ചീത്ത കൊളസ്‌ട്രോളിനെ 10 ശതമാനം കുറയ്ക്കുമെന്നും നല്ല കൊളസ്‌ട്രോളിനെ 6 ശതമാനം കൂട്ടുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതമായ തടി കൊളസ്‌ട്രോളിന്റെ പ്രധാന ലക്ഷണമാണ്. ഭക്ഷണനിയന്ത്രണവും വ്യയാമവും വഴി തടി കുറയ്ക്കുക.
എല്ലാ രോഗങ്ങളുടേയും പ്രധാന കാരണങ്ങളിലൊന്നാണ് തടിയെന്ന കാര്യം തിരിച്ചറിയുക. ചീര, മത്സ്യം എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇവ രണ്ടിനും കൊളസ്‌ട്രോള്‍ തടയാനുള്ള കഴിവുണ്ട്. മീനിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം ചെയ്യുന്നത്. സോയാബീന്‍സ്, ഫഌക്‌സ് സീഡ്, വാള്‍നട്ട് എന്നിവയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകളുണ്ട്. ചീരയിലെ ഫ്‌ളേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ പലരും പല വഴികളാണ് സ്വീകരിക്കുക. ചിലര്‍ ഭക്ഷണം കുറയ്ക്കും, മറ്റു ചിലര്‍ വ്യായാമം ചെയ്യും, മരുന്നുകള്‍ ഉപയോഗിച്ച് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഉണ്ട്. വണ്ണം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല. കൃത്യമായ ക്രമങ്ങള്‍ പാലിച്ചാല്‍ മാത്രമെ ഗുണമുണ്ടാകുകയുള്ളൂ. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില എളുപ്പം ടിപ്‌സ് താഴെപ്പറയുന്നു.
* ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. എങ്ങിനെയാണെന്നല്ലേ, ഇവ കഴിയ്ക്കുമ്പോള്‍ വിശപ്പു കുറയും. വലിച്ചുവാരി ഭക്ഷണം കഴിയ്ക്കാനുള്ള പ്രവണത കുറയും. പല പച്ചക്കറികളിലും ഫലവര്‍ഗങ്ങളിലും ശരീരത്തിലെ കൊഴുപ്പു വലിച്ചെടുക്കാനുള്ള വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
* ബ്രേക്ഫാസ്റ്റ് ഒഴിവാക്കരുത്. ശരീരത്തിന് മുഴുവന്‍ ദിവസത്തേക്കുള്ള ഊര്‍ജവും ലഭിക്കുന്നത് ബ്രേക്ഫാസ്റ്റില്‍ നിന്നാണ്. പ്രാതല്‍ ഒഴിവാക്കി വറുത്ത സാധനങ്ങള്‍ കൊറിക്കുന്ന ശീലം തടി കൂട്ടുകയേ ഉള്ളൂ. രാവിലെ കഴിച്ചില്ലെങ്കില്‍ പിന്നീട് ഭക്ഷണം കഴിയ്ക്കുമ്പോള്‍ കൂടുതല്‍ കഴിയ്ക്കാന്‍ ഇട വരികയും ചെയ്യും.
* ഭക്ഷണത്തിനിടയില്‍ നീണ്ട ഇടവേളകള്‍ വേണ്ട. ഇതും കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇടയാക്കും. ഇടയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍, ഫ്രൂട്‌സ്, നട്‌സ്, സാലഡ് എന്നിവ കഴിയ്ക്കാം.
* ഭക്ഷണം കഴിയ്ക്കുന്ന സമയവും കഴിയ്ക്കുന്ന രീതിയും പ്രധാനം. ഭക്ഷണം ചവച്ചരച്ചു കഴിച്ചില്ലെങ്കിലും വണ്ണം കൂടും. ചവച്ചരച്ചു കഴിയ്ക്കാതിരുന്നാല്‍ ദഹനം നടക്കില്ല. ഇത് തടി കൂട്ടുകയും ചെയ്യും. കൃത്യമായ സമയത്ത് ഭക്ഷണം കഴിയ്ക്കുകയും വേണം. പ്രത്യേകിച്ച് രാത്രിയില്‍ ഉറങ്ങുന്നതിന് ഒന്നു രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിയ്ക്കുക. ഇത് ദഹനം ശരിക്കു നടക്കാന്‍ സഹായിക്കും.
* ധാരാളം വെള്ളം കുടിയ്ക്കണം. ഇതും കൊഴുപ്പും അതുവഴി തടിയും കുറയാന്‍ സഹായിക്കുന്ന ഒന്നാണ്.
കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു.
10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്. മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.
ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം. മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും. ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്. കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്പീക്കറോ ഉപയോഗിക്കുക. ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.
പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം. സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക. ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക. സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.
വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം. ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം. പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്. ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.
ആര്‍ക്കും വരാവുന്നതും ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകുന്നതുമായ രോഗമാണ് മഞ്ഞപ്പിത്തം. ലോകത്ത് വര്‍ഷം തോറും അരശതമാനം പേര്‍ മഞ്ഞപ്പിത്ത ബാധിതരാകുന്നതായാണു കണക്കുകള്‍ പറയുന്നത്. ഗര്‍ഭിണികളിലും നവജാതശിശുക്കളിലുമാണ് മഞ്ഞപ്പിത്തം വളരെവേഗം പടരുന്നത്. മഞ്ഞപ്പിത്തം പ്രധാനമായും രണ്ടുതരത്തില്‍ വരാം. പിത്തനീര്‍ കുടലിലേക്കു പോകാതെ തടഞ്ഞുനിന്ന് രക്‌തത്തില്‍ വ്യാപിക്കുന്നതുകൊണ്ടുണ്ടാകുന്നതും സൂക്ഷ്‌മാണുക്കളുടെ പ്രവര്‍ത്തനംകൊണ്ട് ഉണ്ടാകുന്നതും. പിത്തരസം തടഞ്ഞുണ്ടാകുന്നതിനെ 'ഒബ്‌സ്ട്രാക്‌ടീവ് ജോണ്ടീസ്' എന്നും സൂക്ഷ്‌മാണുക്കള്‍ മൂലമുണ്ടാകുന്നതിനെ 'വൈറല്‍ ഹെപ്പറ്റൈറ്റിസ് അഥവാ നോണ്‍ ഒബ്‌സ്ട്രക്‌ടീവ് ജോണ്ടീസ്' എന്നും പറയുന്നു. കരളിനെയാണിത് പ്രധാനമായും ബാധിക്കുന്നത്.
സാധാരണ മഞ്ഞപ്പിത്തം
കരളില്‍നിന്നു പിത്തരസം പുറപ്പെടുന്ന ദ്വാരത്തിനു ചുറ്റുമുള്ള കഫനീര്‍ പാടയ്‌ക്കു നീരുകെട്ടുക, കരളില്‍ മാംസ വളര്‍ച്ചയോ അര്‍ബുദമോ ഉണ്ടാകുക, ശ്വാസോച്‌ഛാസം ചെയ്യുമ്പോള്‍ ഡയഫ്രത്തിന്റെ ചലനത്തെ തടയുന്നവിധത്തിലുള്ള പ്ലൂറബിപോലുള്ള രോഗങ്ങളുണ്ടാകുക എന്നീ കാരണങ്ങളാലും സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ (പൗഡര്‍, ക്രീം, സെന്റ് തുടങ്ങിയവ) തുടര്‍ച്ചയായും അമിതമായും ഉപയോഗിച്ചാലും ഈ രോഗം ഉണ്ടാകാം.
വൈറസ് വഴി
മഞ്ഞപ്പനി തുടങ്ങിയ ചിലതരം പനികൊണ്ടും ക്ലോറോഫോം, ഫോസ്‌ഫറസ്, പാമ്പുവിഷം, മലിനജലം തുടങ്ങിയവകൊണ്ടും മഞ്ഞപ്പിത്തം വരും. കൂടാതെ ഭയം, കോപം, അതീവദുഃഖം തുടങ്ങിയ വികാരങ്ങളാല്‍ പിത്താശയത്തില്‍കൂടിയുള്ള രക്‌തത്തിന്റെ സഞ്ചാരം കുറഞ്ഞു പോകുന്നതിനാലും സ്‌ത്രീകള്‍ക്ക് ആര്‍ത്തവകാലങ്ങളിലുണ്ടാകുന്ന ചില ശാരീരിക സവിശേഷതകളാലും ഈ രോഗം ഉണ്ടാകാം.
നവജാതരില്‍
പൊക്കിള്‍കൊടി മുറിക്കുമ്പോള്‍ അംബ്ലിക്കല്‍ വെയിന്‍ എന്ന നാഡിയില്‍നിന്നു വരുന്ന രക്‌തം നിന്നുപോകുന്നതിനാല്‍ പിത്താശയത്തില്‍ വ്യാപിച്ചിരിക്കുന്ന സൂക്ഷ്‌മനാഡികളില്‍ രക്‌തത്തിന്റെ തള്ളല്‍ കുറയുകയും പിത്തനീര്‍ രക്‌തത്തില്‍ വ്യാപിക്കുകയും ചെയ്യാം.
ലക്ഷണങ്ങള്‍
ആദ്യം കണ്ണിന്റെ വെളുത്ത മിഴിയിലും നഖങ്ങളുടെ അടിയിലും ക്രമേണ മുഴുവനും മഞ്ഞനിറം വ്യാപിക്കും. വിയര്‍പ്പും മൂത്രവും മഞ്ഞനിറമാകും. കരള്‍ വീര്‍ത്തിരിക്കും. വിശപ്പില്ലായ്‌മ, ക്ഷീണം, ഛര്‍ദി, തലവേദന, തലചുറ്റല്‍, വായില്‍ കയ്‌പ്പ്, കരളില്‍ ചെറിയ വേദന, കാണുന്നവയെല്ലാം മഞ്ഞനിറമായി തോന്നുക (ചില രോഗികള്‍ക്ക്), ദേഹത്ത് ചൊറിച്ചില്‍, നാഡിമിടിപ്പ് സാവകാശത്തിലാകുക (മിനിറ്റില്‍ 4050) എന്നീ ലക്ഷണങ്ങള്‍ കാണപ്പെടാം. ചില രോഗികള്‍ക്കു പനിയും അനുഭവപ്പെടാറുണ്ട്. ഗര്‍ഭിണികള്‍ക്കു മഞ്ഞപ്പിത്തം ബാധിച്ചാല്‍ ഗര്‍ഭസ്‌ഥശിശുവിലേക്കും വ്യാപിക്കും. ശിശുക്കള്‍ക്ക് മഞ്ഞപ്പിത്തമല്ലാതെയും ഒരുതരം മഞ്ഞനിറം ഉണ്ടായിക്കാണാറുണ്ട്. മഞ്ഞപ്പിത്തമാണെങ്കില്‍ കണ്ണിനുള്ളില്‍ മഞ്ഞനിറമുണ്ടാകും. മഞ്ഞപ്പിത്ത രോഗിയുടെ മലം വെളുത്ത നിറമായിരിക്കും. മൂത്രം പരിശോധിച്ചാല്‍ ബൈല്‍ പിഗ്‌മെന്റ്, ബൈല്‍ സാള്‍ട്ട് എന്നിവ കാണും. രക്‌തം പരിശോധിച്ചാല്‍ സിറം ബിലൂറുബിന്‍ ഉയര്‍ന്നിരിക്കും. മഞ്ഞപ്പിത്ത രോഗത്തോടുകൂടി ചിലര്‍ക്ക് പിത്താശയത്തില്‍ കല്ലുണ്ടാകാറുണ്ട്. ഈ കല്ല് പിത്തവാഹിനിയില്‍ കൂടി കടന്നുപോകുമ്പോള്‍ ശക്‌തമായ വേദന ഉണ്ടാകും. പെട്ടെന്നാരംഭിച്ച് പെട്ടെന്ന് അവസാനിക്കുന്ന തരത്തിലുള്ള വേദനയാണ് അനുഭവപ്പെടുക. ഈ സമയത്ത് ചില രോഗികള്‍ക്ക് എക്കിള്‍കൂടി കാണാറുണ്ട്. മഞ്ഞപ്പിത്തം പകരുന്ന രോഗമാണ്, വിശേഷിച്ച് വൈറല്‍ ഹെപ്പെറ്റൈറ്റിസ് രോഗിയുമായി അടുത്ത് പെരുമാറുന്നതുകൊണ്ടും മലിനജലം വഴിയും ഭക്ഷണ പാനീയങ്ങള്‍വഴിയും ഇതു പകരും. അതിവര്‍ഷവും അതിവരള്‍ച്ചയും ഉണ്ടാകുന്ന അവസരങ്ങളില്‍ മഞ്ഞപ്പിത്തം കൂടുതലായി കണ്ടുവരുന്നു. വൈറല്‍ ഹെപ്പെറ്റെറ്റിസ് എ വിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 15 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളിലും ബി വിഭാഗത്തില്‍പ്പെട്ടവയും മറ്റും 30 മുതല്‍ 180 വരെ ദിവസങ്ങള്‍ക്കുള്ളിലും രോഗലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും
കാരണങ്ങള്‍
ശരീരത്തെ ബാധിക്കുന്ന പലതരത്തിലുള്ള വിഷാംശങ്ങള്‍, വിഷവാതകശ്വസനം, മനോരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകള്‍, അമിതമദ്യപാനം, കരളിന്റെ പ്രവര്‍ത്തനവൈകല്യം ഇവ മൂലം മഞ്ഞപ്പിത്തമുണ്ടാകാം. ഇതു കരളിനും പ്ലീഹയ്‌ക്കും വീക്കമുണ്ടാക്കും. ഭക്ഷണം, വെള്ളം എന്നിവയിലൂടെ രോഗം പകരാം. രക്‌തദാനം, മറ്റൊരു രോഗിക്കു കുത്തിവെയ്‌ക്കുന്ന സൂചിയുടെ ഉപയോഗം, മാതാപിതാക്കളുടെ രക്‌തഗ്രൂപ്പുകളുടെ വ്യത്യാസം ഇതൊക്കെ രോഗത്തിനു കാരണമാകും. ഇതിനു പുറമേ ചിലരുടെ രക്‌തത്തില്‍ ജന്മനാ ബിലുറൂബിന്റെ അളവ് സാധാരണഗതിയില്‍ കവിഞ്ഞിരിക്കും. അതുപോലെ ബിലുറൂബിനെ പരിവര്‍ത്തനവിധേയമാക്കുന്ന രാസപദാര്‍ത്ഥങ്ങളും എന്‍സൈമുകളും കരളില്‍ ജന്മനാ ഇല്ലാതിരുന്നേക്കാം. ഈ അവസ്‌ഥകളിലും മഞ്ഞപ്പിത്തം പിടിപെടാം.
ഹോമിയോ ചികിത്സ
മഞ്ഞപ്പിത്തത്തിന് ഹോമിയോപ്പതി ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ എട്ടു ദിവസംകൊണ്ട് രോഗം പൂര്‍ണമായും മാറും. ഈ രോഗത്തോടൊപ്പം മറ്റ് രോഗങ്ങള്‍കൂടി വന്നുപെട്ടാല്‍ സുഖപ്പെടാന്‍ രണ്ടോ നാലോ ചിലപ്പോള്‍ അതിലധികമോ ആഴ്‌ചകള്‍ വേണ്ടിവന്നേക്കാം. ഹോമിയോപ്പതി വൈദ്യശാസ്‌ത്രപ്രകാരം രോഗത്തെയല്ല രോഗിയെയാണ് ചികിത്സിക്കുന്നത്. രോഗിയില്‍ പ്രകടമായി കാണുന്ന രോഗലക്ഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഔഷധങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
രോഗപ്രതിരോധ ഔഷധങ്ങള്‍
ചെലിസോണിയം, ഫോസ്‌ഫറസ്, മെര്‍ക്‌സോള്‍ ചൈന ഇവ രോഗപ്രതിരോധ ഔഷധങ്ങളാണ്. രോഗി ശുദ്ധവായുവും വെളിച്ചവുമുള്ള മുറിയില്‍ വിശ്രമിക്കണം. പനിയില്ലാത്ത രോഗികള്‍ക്കു ദിവസവും കുളിക്കാം. രോഗം പഴകിയാല്‍ ദിവസവും കുറച്ചു സമയം നടക്കുന്നതും വീടു മാറി താമസിക്കുന്നതും ഗുണകരമാണ്. രോഗിയുടെ ഭക്ഷണം വേഗത്തില്‍ ദഹിക്കാവുന്നതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണം മാത്രമേ കൊടുക്കാവൂ. കഞ്ഞി, പാല്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉപയോഗിക്കാം. ഉപ്പ് മിതമായി ഉപയോഗിക്കാം. കഞ്ഞിവെള്ളം, ബാര്‍ലിവെള്ളം, കരിക്കിന്‍വെള്ളം, തിളപ്പിച്ചാറിയ ശുദ്ധജലം എന്നിവ ധാരാളം കുടിക്കുന്നതും മൂത്രം ധാരാളം പോകുന്നതും നല്ലതാണ്. ലഹരിപദാര്‍ഥങ്ങളും പുകവലിയും ഉപേക്ഷിക്കണം.
മഴ മഴ കുട കുട, മഴ വന്നാല്‍ പകര്‍ച്ചവ്യാധി' കേരളത്തിന്റെ ഇപ്പോഴത്തെ പരസ്യവാചകമാണിത്. പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ സംസ്‌ഥാനത്തെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ രോഗങ്ങള്‍ പണ്ടു മുതലേ ഉള്ളതാണ്. എന്നാല്‍, കാലവും ലോകവും ഏറെ പുരോഗമിക്കുകയും വൈദ്യശാസ്‌ത്ര സംവിധാനങ്ങള്‍ അതിശയകരമാംവിധം മെച്ചപ്പെടുകയും ചെയ്‌തിട്ടും ഈ പകര്‍ച്ചവ്യാധികള്‍ ഇവിടെനിന്നും ഒഴിഞ്ഞുപോകുന്നില്ല. എന്നു മാത്രമല്ല ഓരോ വര്‍ഷവും പുതിയ രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.
ജലദോഷപ്പനി
ജലദോഷപ്പനിക്കു കാരണം വൈറസുകളാണ്. പ്രധാനമായും റൈനോ വൈറസുകളാണ് ഇവയുണ്ടാക്കുന്നത്. രോഗബാധിതനായ വ്യക്‌തിയുമായി അടുത്ത് ഇടപഴകുന്നതിലൂടെ നേരിട്ടോ വായുവിലൂടെയോ വൈറസുകള്‍ മറ്റൊരാളിലേക്കു പകരാം. സ്‌പര്‍ശനത്തിലൂടെയും അടുത്ത് സഹവാസിക്കുന്നതിലൂടെയും രോഗം പെട്ടെന്നു പകരും. കൂടാതെ രോഗികള്‍ ഉപയോഗിക്കുന്ന കര്‍ച്ചീഫിലും മറ്റു വസ്‌തുക്കളിലും മണിക്കൂറുകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാം. ഇവ കൈകാര്യം ചെയ്യുന്ന വ്യക്‌തികള്‍ക്കും രോഗം പെട്ടെന്ന് പിടിപെടാം. ജലദോഷപ്പനിയെ പേടിയോടെ നോക്കിക്കാണേണ്ടതില്ല. സാധാരണയായി പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാത്ത ജലദോഷപ്പനിക്കു പ്രത്യേകിച്ച് മരുന്നുകള്‍ ആവശ്യമില്ല. വിശ്രമം മാത്രം നല്‍കിയാല്‍ മതിയാകും. മൂക്കൊലിപ്പും മറ്റ് അസ്വസ്‌ഥതകളും കുറയ്‌ക്കാനും പനിയും തലവേദനയും മാറാനും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കാവുന്നതാണ്. കൈകള്‍ വൃത്തിയായി കഴുകുന്നതും വ്യക്‌തി ശുചിത്വം പാലിക്കുന്നതും രോഗം വരുന്നത് തടയാന്‍ സഹായിക്കും.
ടൈഫോയിഡ്
നീണ്ടുനില്‍ക്കുന്ന പനിയുടെ പ്രധാന കാരണമാണ് ടൈഫോയിഡ്. ചെള്ളുകള്‍ പരത്തുന്ന ടൈഫസ് പനിയുടെ ലക്ഷണങ്ങളുമായി സമാനതകള്‍ ഉള്ളതുകൊണ്ടാണ് ടൈഫോഡിന് ഈ പേരുവന്നത്. പുരുഷന്മാരിലാണ് സ്‌ത്രീകളെ അപേക്ഷിച്ച് രോഗസാധ്യത കൂടുതലെങ്കിലും രോഗാണുവാഹകര്‍ കൂടുതലും സ്‌ത്രീകളാണ്. മഴക്കാലത്താണ് രോഗം ഏറ്റവും കൂടുതല്‍ വ്യാപകമാകുന്നത്. ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ഈച്ചകളുടെ പെരുപ്പവും രോഗവ്യാപനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. മനുഷ്യശരീരത്തിനു വെളിയില്‍ വെള്ളത്തിലും ഭക്ഷണ പദാര്‍ഥത്തിലും ഐസിലും രോഗാണുക്കള്‍ സജീവമായി നിലനിന്നേക്കാം. തണുത്ത ആഹാര സാധനങ്ങളില്‍ മാസങ്ങളോളം രോഗാണുക്കള്‍ നിലനില്‍ക്കാറുണ്ട്. പൊതുസ്‌ഥലങ്ങളിലെ മലമൂത്രവിസര്‍ജനവും കുടിവെള്ളം മലിനമാകുന്നതും രോഗവ്യാപനത്തിന് അനുകൂലമായ ഘടകങ്ങളാണ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 14 ദിസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നു. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്‌മ എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. ശരീര താപനില സ്‌ഥിരമായി ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ കുളിരും വിറയലും അനുഭവപ്പെടാറില്ല. വയറിന് അസ്വാസ്‌ഥ്യവും വയറ്റുവേദനയും മലബന്ധവും ഉണ്ടായേക്കാം. നെഞ്ചിലേയും വയറ്റിലേയും ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. പനി മൂര്‍ച്‌ഛിച്ചാല്‍ രോഗി അബോധാവസ്‌ഥയിലെന്നപോലെ പെരുമാറുന്നതും സാധാരണയാണ്. കൂടാതെ കുടലിലെ രക്‌തസ്രാവത്തെത്തുടര്‍ന്ന് രക്‌തസമ്മര്‍ദം അമിതമായി താഴുന്നത് രോഗി അവശനിലയിലാകുന്നു. രോഗം ബാധിച്ചവരില്‍ 10 മുതല്‍ 20 ശതമാനം വരെ ആള്‍ക്കാരില്‍ രോഗം വീണ്ടുമുണ്ടാകാനുള്ള സാധ്യതയുണ്ട്. മരുന്നുകള്‍ കൃത്യമായ അളവില്‍ നിശ്‌ചിതകാലത്തേക്ക് ഉപയോഗിക്കാത്തവരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നത്.
മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് എ വൈറസുകളാണ് മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കാന്‍ കാരണം. ഏതു പ്രായത്തിലുള്ളവരെയും ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം ബാധിക്കാമെങ്കിലും കുട്ടികളിലാണു കൂടുതല്‍ രോഗസാധ്യത. പകര്‍ച്ചവ്യാധിയായ മഞ്ഞപ്പിത്തം വര്‍ഷത്തിലെല്ലാക്കാലവും പടര്‍ന്നുപിടിക്കാമെങ്കിലും മഴക്കാലത്താണു രോഗം കൂടുതലായി വ്യാപകമാവുന്നത്. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൃത്തിഹീനമായ വീടും പരിസരവും രോഗം പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന തോടുകളും കായലും കുടിവെള്ള സ്രോതസുകളായ കിണറ്റിലേയും കുളത്തിലേയും വെള്ളവുമായി കലര്‍ന്ന് കുടിവെള്ളം മലിനമാകുന്നതാണ് ഒരു മഴക്കാലരോഗമായി മഞ്ഞപ്പിത്തം വ്യാപകമാകുന്നത്. രോഗിയുടെ മലത്തിലൂടെയും രോഗാണുക്കള്‍ വിസര്‍ജിക്കപ്പെടുന്നു. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് 15 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ക്ഷീണം, തളര്‍ച്ച, ഓക്കാനം, ഛര്‍ദില്‍, നേരിയ പനി ഇവയാണ് സാധാരണ പ്രാരംഭലക്ഷണങ്ങള്‍. വിശപ്പില്ലായ്‌മയും ഭക്ഷണത്തോടുള്ള അരുചിയും രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. മാത്രവുമല്ല, കണ്ണിനും മൂത്രത്തിനും മഞ്ഞനിറം കാണാം. രോഗിയുടെ രക്‌തവും മൂത്രവും പരിശോധിച്ച് രോഗനിര്‍ണയം നടത്താവുന്നതാണ്. രോഗി പരിപൂര്‍ണ വിശ്രമം എടുക്കുന്നത് രോഗം സുഗമാക്കാന്‍ സഹായിക്കും. പഴങ്ങളും പച്ചക്കറികളുമടങ്ങിയ പോഷകസമ്പുഷ്‌ടമായ ഭക്ഷണം കഴിക്കാവുന്നതാണ്. രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ കൊഴുപ്പുകലര്‍ന്ന ഭക്ഷണം കുറയ്‌ക്കുന്നത് ഓക്കാനവും ഛര്‍ദിയും ഉണ്ടാവാതിരിക്കാന്‍ സഹായകമാണ്. മദ്യപാനം പൂര്‍ണമായും ഒഴിവാക്കണം.
എലിപ്പനി
ശരീരത്തിലെ കരള്‍, വൃക്കകള്‍, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ച് പ്രവര്‍ത്തന സ്‌തംഭനമുണ്ടാക്കുന്ന എലിപ്പനി പലപ്പോഴും അകാല മരണങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണമാകാറുണ്ട്. ലപ്‌റ്റോസ്‌പൈറാ എന്ന സ്‌പൈറോകീറ്റുകളാണ് രോഗമുണ്ടാക്കുന്ന സൂക്ഷ്‌മജീവികള്‍. എലികള്‍ക്കു പുറമേ പട്ടികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, മറ്റു വന്യമൃഗങ്ങളും രോഗാണുവാഹകരാകാം. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ലവണാംശം കുറഞ്ഞ വെള്ളത്തിലും മലിനജലം നിറഞ്ഞ വെള്ളക്കെട്ടുകളിലും ദീര്‍ഘനാള്‍ സജീവമായി നിലനില്‍ക്കാം. രോഗാണുവിന്റെ ഈ പ്രത്യേക സ്വഭാവം കാരണം മഴക്കാലത്ത് രോഗം പകര്‍ന്നു പിടിക്കുന്നു. വെള്ളത്തില്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്ന കര്‍ഷകര്‍, മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, വീട്ടമ്മമാര്‍ തുടങ്ങിയവരില്‍ രോഗബാധിതയ്‌ക്കുള്ള സാധ്യതയേറെയാണ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ രണ്ടാഴ്‌ചകള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നു. ശക്‌തമായ പനി, തലവേദന, ഓക്കാനം, ഛര്‍ദില്‍, പേശിവേദനകള്‍ തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. കാലുകളുടേയും വയറിന്റേയും പേശികളെ ബാധിക്കുന്ന അതിശക്‌തമായ വേദന രോഗത്തിന്റെ പ്രധാന ലക്ഷണമാണ്. ചര്‍മത്തിനു ചുവന്നു തടിച്ച പാടുകളുമുണ്ടായേക്കാം. രക്‌തപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. കൂടാതെ രോഗിയുടെ രക്‌തത്തില്‍നിന്നും മലത്തില്‍നിന്നും കള്‍ച്ചര്‍ പരിശോധനവഴി രോഗാണുക്കളെ വേര്‍തിരിച്ചെടുക്കാവുന്നതാണ്. രോഗത്തിനെതിരായി ഫലപ്രദമായ മരുന്നുകള്‍ നിലവിലുണ്ട്. ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി മരുന്നുകള്‍ കഴിച്ചാല്‍ രോഗം പൂര്‍ണമായി മാറ്റാവുന്നതാണ്.
ഡെങ്കിപ്പനി
മാരകമായ ഒരു കൊതുകുജന്യ പകര്‍ച്ചപ്പനിയാണിത്. പനിയോടൊപ്പമുണ്ടാകുന്ന രക്‌തപ്രവാഹം രോഗികളെ, പ്രത്യേകിച്ചും കുട്ടികളെ ഗുരുതരാവസ്‌ഥയിലെത്തിക്കുന്നു. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. നാലുതരം ഡെങ്കി വൈറസുകളെയാണു തിരിച്ചറിഞ്ഞിരിക്കുന്നത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണുബാധിതനായ വ്യക്‌തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴുദിവസത്തിനുശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവു നേടുന്നു. ഒരിക്കല്‍ രോഗാണുവാഹകരായി മാറിയ കൊതുകുകള്‍ തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ മറ്റുള്ളവരിലേക്കു രോഗം നേരിട്ട് പരത്തുന്നു. രോഗകാരികളായ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ച് അഞ്ചു മുതല്‍ ആറു ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഡെങ്കിപ്പനി ബാധിച്ച വ്യക്‌തിയില്‍ ചില പ്രത്യേക രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് അപകടസൂചനയായാണു കണക്കാക്കുന്നത്. ചര്‍മത്തിലെ രക്‌തസ്രാവത്തെത്തുടര്‍ന്ന് തൊലിപ്പുറത്തു കാണുന്ന പാടുകള്‍, മൂക്കില്‍നിന്നും മോണയില്‍നിന്നുമുള്ള രക്‌തസ്രാവം, വയറുവേദന, വയറിളകി മലം കറുത്തനിറത്തില്‍ പോകുക, രോഗി ഭക്ഷണവും വെള്ളവും കഴിക്കുവാന്‍ മടികാണിക്കുക, രോഗിയിലെ സ്വഭാവവ്യതിയാനങ്ങള്‍, ശ്വാസംമുട്ടല്‍, കൈകാലുകള്‍ തണുത്ത് മരവിച്ചിരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയൊക്കെ രോഗം ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗാണുക്കളെ വേര്‍തിരിച്ചെടുക്കുവാനും ആന്റിബോഡികളെ കണ്ടെത്താനുമായി രോഗിയില്‍നിന്ന് രക്‌തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തുന്നു. വൈറസുകളെ വേര്‍തിരിച്ചെടുക്കുവാനായി രോഗലക്ഷണങ്ങള്‍ പ്രകടമായി അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍തന്നെ രക്‌തം ശേഖരിച്ച് പരിശോധന നടത്തണം. രോഗിക്ക് പരിപൂര്‍ണ വിശ്രമവും ആവശ്യത്തിന് പോഷകാഹാരവും കുടിക്കുവാന്‍ ധാരാളം വെള്ളവും നല്‍കണം. പനിയുടെ ക്ഷീണം കുറയ്‌ക്കുവാനും നിര്‍ജലീകരണത്തെത്തുടര്‍ന്നുള്ള സങ്കീര്‍ണതകളകറ്റാനും ഇതുപകരിക്കും. പനി കുറയുവാനായി ദേഹം തണുത്തവെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് തുടച്ചുകൊടുക്കുകയും സുരക്ഷിതമായ വേദനസംഹാരികള്‍ ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.
ചിക്കുന്‍ഗുനിയ
പൊതുവേ മാരകമല്ലാത്ത ഒരു കൊതുകുജന്യരോഗമാണ് ഇത്. പ്രധാനമായും ഈഡിസ് ഈജിപ്‌തി വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗബാധിതരായ മനുഷ്യരാണ് രോഗത്തിന്റെ ഉറവിടം. രോഗാണുവാഹകരായ കൊതുകുകളുടെ കടിയേല്‍ക്കുമ്പോള്‍ രോഗാണുക്കള്‍ പുതിയ വ്യക്‌തികളിലേക്ക് എത്തിച്ചേരുന്നു. ഈ രോഗം ബാധിച്ച ഒരാളില്‍നിന്ന് നേരിട്ട് മറ്റൊരാളിലേക്ക് രോഗം പകരുകയില്ല. സാധാരണ വൈറല്‍പനിയുമായി സാമ്യമുള്ളതാണ് ചിക്കുന്‍ഗുനിയയുടെ പ്രാരംഭലക്ഷണങ്ങള്‍. ചിക്കുന്‍ഗുനിയ വൈറസുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. പെട്ടെന്നുണ്ടാവുന്ന ശക്‌തമായ പനി, അസഹനീയമായ സന്ധിവേദനകള്‍, ചര്‍മത്തിലുണ്ടാവുന്ന ചുവന്ന തടിച്ച പാടുകള്‍ തുടങ്ങിയവയാണ് രോഗത്തിന്റെ സുപ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഒന്നു മുതല്‍ ഏഴു ദിവസങ്ങള്‍വരെ നീണ്ടു നില്‍ക്കാം. ഇതോടൊപ്പം തലവേദന, ഛര്‍ദി, വിറയല്‍ തുടങ്ങിയ അനുബന്ധ ലക്ഷണങ്ങളുമുണ്ടാകാം. ശരീരത്തിലെ വിവിധ സന്ധികളെ ബാധിക്കുന്ന സന്ധിവേദനകളും നീര്‍ക്കെട്ടും രോഗത്തിന്റെ പ്രധന പ്രത്യേകതയാണ്. സങ്കീര്‍ണമായ രക്‌തപരിശോധനകളിലൂടെ മാത്രമേ രോഗനിര്‍ണയം നടത്തുവാനാകൂ.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗങ്ങളെ തടഞ്ഞു നിര്‍ത്താന്‍ വ്യക്‌തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കുക. മലിനജലം കുടിവെള്ള സ്രോതസുകളില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടുകളിലെ മാലിന്യങ്ങള്‍ പൊതുവഴിയില്‍ അലക്ഷ്യമായി നിക്ഷേപിക്കാതിരിക്കുക. മാലിന്യം ഉറവിടങ്ങളില്‍തന്നെ സംസ്‌കരിക്കുവാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം. വീടിനു ചുറ്റും പറമ്പിലും വെള്ളം കെട്ടിനിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. കൂത്താടിയുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കും. കൂത്താടി ഉള്ള വെള്ളത്തില്‍ ഗപ്പിപോലുള്ള മത്സ്യത്തെ വളര്‍ത്തുന്നതും നല്ലതാണ്. മഴക്കാലത്ത് കഴിവതും ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുക. ചൂടുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം (തിളപ്പിച്ചാറിയ) കുടിക്കാന്‍ ശ്രദ്ധിക്കുക.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ മൈഗ്രെയ്ന്‍ പലരെയും ഇടയ്ക്കിടെ ശല്യം ചെയ്യുന്ന പ്രശ്‌നമാണ്. തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതു കാരണമാണ് മൈഗ്രെയ്ന്‍ ഉണ്ടാകുന്നത്. മൈഗ്രെയ്ന്‍ പാടെ ചികിത്സിച്ചു മാറ്റുക അല്‍പം ബുദ്ധിമുട്ടാണ്.
തുടര്‍ച്ചയായ ചികിത്സ ഇതിന് ഒരു പരിധി വരെ പരിഹാരമാവുമെങ്കിലും. ഇവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. ഇത്തരം തലവേദനയുള്ളവര്‍ ചിലപ്പോള്‍ സ്ഥിരമായി ചികിത്സക്കു വിധേയരാകുന്നുണ്ടായിരിക്കും. ഡോക്ടര്‍ നിര്‍ദേശിച്ച രീതിയിലുള്ള ചികിത്സ പറഞ്ഞ പ്രകാരം തുടരുക.
പൊടുന്നനെയുള്ള താപവ്യത്യാസം മൈഗ്രെയ്ന്‍ വരാന്‍ കാരണമാകും. പ്രത്യേകിച്ച് കൂടുതല്‍ ചൂടിലോ വെയിലിലോ ഇറങ്ങുമ്പോള്‍ തലവേദന പെട്ടെന്നുണ്ടാകും. കഴിവതും ഇത്തരം ചൂടില്‍ ഇറങ്ങുന്നത് ഒഴിവാക്കുക. സൂര്യപ്രകാശം നേരിട്ടു കൊള്ളുന്നതും ഒഴിവാക്കുക. ഇത്തരം അവസരങ്ങളില്‍ ഇത് കൂളിംഗ് ഗ്ലാസുകള്‍ ധരിക്കുന്നത് ഗുണം ചെയ്യും.
മൈഗ്രെയ്ന്‍ ഉള്ളവര്‍ കടുത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ അടിക്കുന്നത് ഒഴിവാക്കുക. ഇതും ചിലപ്പോള്‍ മൈഗ്രെയ്ന്‍ കാരണമാകും. ഉറക്കക്കുറവും തലവേദനയുണ്ടാക്കും. ദിവസവും ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും നല്ലപോലെ ഉറങ്ങാന്‍ ശ്രദ്ധിക്കുക.
മൈഗ്രെയ്ന്‍ ഉള്ളവര്‍ ഭക്ഷണം ഉപേക്ഷിക്കരുത്. സമയത്തിന് ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും ചിലപ്പോള്‍ മൈഗ്രെയ്ന്‍ ഉണ്ടാകാന്‍ കാരണമാകും. ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ മൈഗ്രെയ്ന്‍ കാരണങ്ങളാകും. ഇവ കഴിയുന്നത്ര ഒഴിവാക്കുക. നിസാര കാരണങ്ങള്‍ക്ക് ടെന്‍ഷനടിക്കുന്ന സ്വഭാവം വേണ്ട. യോഗ, വ്യായാമം, നടക്കുക തുടങ്ങിയവ മൈഗ്രെയ്‌ന് ആശ്വാസം പകരുന്ന കാര്യങ്ങളാണ്. ഇത്തരം ശീലങ്ങള്‍ നന്നായിരിക്കും.
ചിട്ടയില്ലാത്ത ജീവിതരീതികളും തലവേദനയും മൈഗ്രെയ്‌നും വരുത്തി വയ്ക്കും. ഏതു കാര്യത്തിലായാലും ചിട്ട പാലിക്കുന്നത് ഒരു പരിധി വരെ പരിഹാരമാകും.
രക്തസമ്മര്‍ദ്ദം എന്ന രോഗത്തെ നിശ്ശബ്ദനായ കൊലയാളിയാണ ലോകമെമ്പാടും അറിയപ്പെടുന്നത്. ഇത് ഏകദേശം പ്രായപൂര്‍ത്തിയായ നാലു പേരില്‍ ഒരാള്‍ക്കു വീതം ഉണ്ടാകുന്നു. പൊതുവില്‍ ആദ്യകാലങ്ങളില്‍ ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ അസുഖം നേരത്തെ കണ്ടുപിടിക്കുകയും, ദീര്‍ഘകാല ചികിത്സ നടത്തുകയും ചെയ്തില്ലെങ്കില്‍ മറ്റു പല രോഗങ്ങള്‍ക്കുമുള്ള കാരണമായിത്തീരുന്നു. ശരീര കോശങ്ങള്‍ക്കാവശ്യമായ ഓക്സിജനും, ഭക്ഷണവും ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും എത്തിക്കുന്നത് രക്തചംക്രമണം വഴിയാണ്. ഹൃദയത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തിലൂടെയാണ് ശരീരത്തില്‍ രക്തചംക്രമണം നടക്കുന്നത് ഹൃദയം ചുരുങ്ങുമ്പോള്‍ രക്തം ഹൃദയത്തിന്റെ അറകള്‍ക്കുള്ളില്‍ നിന്ന് ഉയര്‍ന്ന സമ്മര്‍ദ്ദത്തില്‍ പുറത്തേക്കു പോവുകയും, ഹൃദയം വികസിക്കുമ്പോള്‍ അറകള്‍ വീണ്ടും രക്തത്താല്‍ നിറയുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദത്തെ മുകളിലും താഴെയുമായി എഴുതുന്ന രണ്ടു സംഖ്യകളാല്‍ സൂചിപ്പിക്കുന്നു.
മുകളിലത്തെ സംഖ്യ. ഹൃദയം ചുരുങ്ങുകയും, രക്തം പുറത്തേക്കു പോവുകയും ചെയ്യുമ്പോഴുള്ള അളവ്. സാധാരണ ആരോഗ്യമുള്ള ഒരാളില്‍ ഈ അളവ് 120 വരെ ആണ്.
താഴെ സംഖ്യ. പ്രഷറിനേക്കാള്‍ താഴ്ന്നതാണിത്. ഹൃദയം വികസിക്കുകയും, രക്തം ഹൃദയത്തിലേക്ക് വരുകയും ചെയ്യുമ്പോഴുള്ള അളവ്. സാധാരണ ആരോഗ്യമുള്ള ഒരാളില്‍ ഇതിന്റെ അളവ് 80 അല്ലെങ്കില്‍ അതില്‍ താഴെ ആണ്. ഒരു രോഗിയുടെ രക്തസമ്മര്‍ദ്ദ അളവ് 125/70 എന്നു കാണിച്ചാല്‍ 125 സിസ്റ്റോളില്‍ അളവും, 70 ഡയസ്റ്റോളില്‍ അളവുമായി കണക്കാക്കാം. രക്തത്തിന്റെ സമ്മര്‍ദ്ദം എപ്പോഴും ഒരേ പോലെ ആയിരിക്കില്ല. ശാരീരികവും, മാനസികവുമായ വ്യതിയാനങ്ങളനുസരിച്ച് രക്തസമ്മര്‍ദ്ദവും താല്ക്കാലികമായി 1020 യൂണിറ്റ് വ്യത്യാസപ്പെടാം. ഉദാഹരണമായി വ്യായാമവും, മാനസ്സിക സമ്മര്‍ദ്ദങ്ങളും രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു. ശരീരം കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ മര്‍ദ്ദത്തില്‍ ഹൃദയം പമ്പു ചെയ്യുന്നു. താല്ക്കാലികമായ ഇത്തരം രക്തസമ്മര്‍ദ്ദങ്ങളെ ശരീരത്തിനു സഹിക്കാന്‍ സാധിക്കും. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ അളവില്‍ സദാ നേരവും ശരീരത്തില്‍ രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തിയാല്‍ അയാളെ രക്തസമ്മര്‍ദ്ദരോഗിയായി കണക്കാക്കേണ്ടതുണ്ട്. സിസ്റ്റോളിക് മര്‍ദ്ദം 140 ല്‍ സ്ഥിരമായി കാണിക്കുകയാണെങ്കില്‍ ഡയസ്റ്റോളിക് 90 ല്‍ കൂടുതല്‍ സ്ഥിരമായി കാണിക്കുകയാണെങ്കില്‍ അയാള്‍ രക്തസമ്മര്‍ദ്ദരോഗിയായി ഗണിക്കപ്പെടുന്നു. രോഗികള്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് 120/80 ആയി നില നിര്‍ത്താന്‍ ശ്രമിക്കണം. 130140/90 നു മുകളില്‍ സ്ഥിരമായി കണ്ടാല്‍ മരുന്നു കഴിക്കുന്നത് നല്ലതാണ്.
കാരണങ്ങള്‍
രക്ത സമ്മര്‍ദ്ദത്തെ രണ്ടു വിഭാഗമായി തരം തിരിച്ചിരിക്കുന്നു. ആദ്യത്തെ വിഭാഗത്തിലുള്ള രക്ത സമ്മര്‍ദ്ദത്തിന്റെ കൃത്യമായ കാരണം കണ്ടു പിടിച്ചിട്ടില്ല. പുകവലി, അമിതവണ്ണം, ഭക്ഷണങ്ങളിലെ അമിതമായ ഉപ്പ്, കൊഴുപ്പുള്ള ഭക്ഷണശീലം, അമിതമായ മദ്യപാനം മിതമായ വ്യായാമം പോലുമില്ലാത്ത ജീവിതം തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. കൂടാതെ അധികമായ കൊളസ്ട്രോള്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വൃക്കയിലെ രോഗങ്ങള്‍, പാക്ഷാഘാതം ഉണ്ടായിട്ടുള്ള രോഗികള്‍ എന്നിവരില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പാരമ്പര്യമായി ചില വ്യക്തികളില്‍ രക്തസമ്മര്‍ദ്ദം കൂടുതലായി കണ്ടു വരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രായമോ, മറ്റു മാനദണ്ഡങ്ങളോ വിഷയമാവാറില്ല. രണ്ടാമത്തെ വിഭാഗം രക്തസമ്മര്‍ദ്ദം മറ്റു ചില രോഗങ്ങളുടെ ഭാഗമായി കാണുന്നതാണ്. ചില ഹൃദയരോഗങ്ങള്‍ വൃക്ക സംബന്ധമായ അസുഖങ്ങള്‍, അന്തഃസ്രാവീഗ്രന്ഥികളുടെ പ്രശ്നങ്ങള്‍ (ഋിറീരൃശില ഏഹമിറ) മുതലായ കാരണങ്ങളാല്‍ രക്തസമര്‍ദ്ദം ചുരുക്കം ചില രോഗികളില്‍ കാണാറുണ്ട്. (10% നും 20% ഇടയില്‍) )ഇപ്രകാരം ഉണ്ടാകുന്ന രക്ത സമ്മര്‍ദ്ദം മൂലകാരണമായ രോഗത്തിന്റെ ചികിത്സയിലൂടെ ചിലപ്പോള്‍ മാറ്റാന്‍ കഴിയാറുണ്ട്.
രോഗനിര്‍ണ്ണയം
സാധാരണ ഗതിയില്‍ രക്തസമ്മര്‍ദ്ദരോഗികള്‍ രോഗത്തിന്റെ യാതൊരുവിധ ലക്ഷണങ്ങളും പുറമേ പ്രകടിപ്പിച്ചു കൊള്ളണമെന്നില്ല. പലപ്പോഴും മറ്റെന്തെങ്കിലും അസുഖത്തിന്റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ എത്തുമ്പോള്‍ രക്തസമ്മര്‍ദ്ദം അളക്കുമ്പോഴാണ് ഇത് മനസ്സിലാക്കാന്‍ കഴിയുക. അമിതമായ രക്തസമ്മര്‍ദ്ദം ചിലപ്പോള്‍ ക്ഷീണവും, നടക്കുമ്പോള്‍ ശ്വാസം മുട്ടലും, തലവേദനയും, തലകറക്കവും, മൂക്കില്‍ നിന്നും രക്തപ്രവാഹവും ഉണ്ടാകാറുണ്ട്. എങ്കിലും സാധാരണയായി കാണുന്ന തലവേദനകള്‍ മിക്കവാറും രക്തസമ്മര്‍ദ്ദവുമായി ബന്ധമില്ലാത്തതാണ്. ഇടവിട്ടുള്ള ബി.പി അളവ് പരിശോധനയിലൂടെ മാത്രമേ ഇത് തുടക്കത്തിലെ തിരിച്ചറിയാന്‍ കഴിയൂ. തികച്ചും വേദനാരഹിതമായ ഈ പരിശോധന എല്ലായിടത്തും സാധാരണമാണ്. രാസരക്തസമ്മര്‍ദ്ദമെഷീനുപയോഗിച്ച് രക്ത സമ്മര്‍ദ്ദമളക്കുന്നതാണ് ഏറ്റവും നല്ലത്. ഇലക്ട്രോണിക് ഉപകരണങ്ങളാല്‍ അളക്കുന്നത് പലപ്പോഴും തെറ്റായി കാണിക്കാറുമുണ്ട്. രക്ത സമ്മര്‍ദ്ദം കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആവശ്യമുള്ള പരിശോധനകള്‍ നടത്തുകയും (രക്തം, മൂത്രം, ഇ.സി.ജി. മുതലായവ) മരുന്നുകള്‍ സേവിക്കുകയും വേണം.
നിര്‍ഭാഗ്യവശാല്‍ ഈ രോഗത്തിനു ശ്വാശ്വതമായ പരിഹാരം നിലവിലില്ല. ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ദൈനം ദിന ജീവിത രീതിയില്‍ ചിട്ടപ്പെടുത്തലുകളോടെയും ഇതിനെ നിയന്ത്രിക്കാന്‍ കഴിയൂ. രക്തസമ്മര്‍ദ്ദത്തിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ മരുന്നകളുടെ പ്രയോഗവും, ആവശ്യമായി വന്നേക്കാം. ഇടവിട്ടുള്ള ചികിത്സകന്റെ ഉപദേശവും വളരെ പ്രധാനപ്പെട്ടതാണ്. വണ്ണം കുറയ്ക്കുന്നതിലൂടെയും മിത വ്യായാമത്തിലൂടെയും, ഭക്ഷണക്രമങ്ങളില്‍ ആവശ്യമുള്ളവ ഉള്‍പ്പെടുത്തിയും അനാവശ്യമായവ ഒഴിവാക്കിയും, ഈ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. പിരിമുറുക്കം നിറഞ്ഞ ജീവതശൈലിയും ആവശ്യത്തിനുള്ള വിശ്രമവും, ഉറക്കവും ലഭിക്കാത്തതും രക്ത സമ്മര്‍ദ്ദം കൂടാന്‍ സഹായിക്കുന്നു. ശരാശരി ഒരു മനുഷ്യന് ഒരു ദിവസം 1.5 ഗ്രാം സോഡിയം മാത്രമേ ആവശ്യമുള്ളൂ. ബേക്കിംഗ് സോഡ, ബേക്കിംഗ് പൌഡര്‍, സോയാസാസ് എന്നിവയില്‍ വളരെക്കൂടുതല്‍ അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. ടിന്നിലടച്ച ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അളവ് കൂടുതലാണ്. മിതമായ വ്യായാമം ശീലമാക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം. നടക്കുക, സൈക്കിള്‍ സവാരി, നീന്തല്‍, എന്നീ വ്യായാമങ്ങളും ഈ രോഗത്തിനെ നിയന്ത്രിക്കുന്നു. എന്നിട്ടും അസുഖം കുറഞ്ഞില്ലെങ്കില്‍ ചികിത്സകനെ കണ്ട് ബോദ്ധ്യപ്പെടുത്തണം. രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നുകള്‍ ദീര്‍ഘകാലം അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ കഴിക്കേണ്ടതുണ്ട്. അമിതമായ രക്തസമര്‍ദ്ദത്തിന്റെ അനന്തരഫലങ്ങളായ ഹൃദ്രോഗവും, പക്ഷാഘാതവും, വൃക്ക രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരുന്നുകള്‍ കൊണ്ടുണ്ടാവുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ ചെറുതാണ്.
സംഗ്രഹം
രക്തസമ്മര്‍ദ്ദം വളരെ ഗുരുതരവും മരണം വരെ സംഭവിക്കാവുന്നതുമായ ഒരു രോഗമാണ്. എങ്കിലും, മുന്‍കൂട്ടി കണ്ടുപിടിക്കുകയും ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കുന്നതിലൂടെയും കോടിക്കണക്കിനാളുകള്‍ ദീര്‍ഘായുസ്സോടെയും, ആരോഗ്യത്തോടെയും ജീവിക്കുന്നു.
:Honey Diet ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഒരുപോലെ ഉപകരിക്കുന്ന ഒന്നാണ് തേന്‍. മധുരമാണെങ്കിലും ഇത് എളുപ്പത്തില്‍ വണ്ണം കുറയ്ക്കാനും സഹായിക്കും. പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ഒരു ഡയറ്റാണ് ഇത് എന്നതാണ് പ്രധാന ഗുണം. ഈ ഡയറ്റില്‍ ഭക്ഷണനിയന്ത്രണങ്ങളൊന്നും തന്നെയില്ല എന്നതും എടുത്തുപറയേണ്ടതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കിയാണ് തേന്‍ വണ്ണം കുറയ്ക്കുന്നത്. ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തു കുടിച്ചാലാണ് ഇത് കൂടുതല്‍ ഫലപ്രദമാകുക. തേന്‍, നാരങ്ങാനീര് എന്നിവ ചെറുചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും നല്ലതു തന്നെ. ഇത് വണ്ണം കുറച്ചു തന്നെ ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം നല്‍കും. ഒരു ഗ്ലാസ് പാലില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കും. ഇത് സ്വാഭാവികമായും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അങ്ങനെ വണ്ണം കുറയുകയും ചെയ്യും. പുളിയില്ലാത്ത തൈരിനൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് ബ്രേക് ഫാസ്റ്റിനൊപ്പം കഴിയ്ക്കുന്നത് നല്ലതാണ്. ഫ്രൂട്ട് സാലഡിനൊപ്പവും തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. ഓട്‌സ് കഴിയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കുന്നതിന് പകരം തേന്‍ ചേര്‍ക്കുന്നതും നന്നായിരിക്കും.
വണ്ണം കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ഇതില്‍ ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗമുണ്ട്, ചൂടുവെള്ളം. വണ്ണം കുറയണമെങ്കില്‍ ഒരോ തവണയും ഭക്ഷണം കഴിച്ച ശേഷം ചൂടുവെളളത്തില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്. ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് ചൂടുവെളളം കുടിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. ഇതു മാത്രമല്ല, ചൂടുവെള്ളത്തിന് ആരോഗ്യവശങ്ങള്‍ വേറെയും ധാരാളമുണ്ട്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും ശ്വസനം സുഗമമാക്കാനും ചൂടുവെള്ളം നല്ലതാണ്. ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരോഷ്മാവ് കൂടുകയും വിയര്‍ക്കുകയും ചെയ്യും. ശരീരത്തെ തണുപ്പിക്കാന്‍ മാത്രമല്ലാ, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും വിയര്‍ക്കുന്നത് നല്ലതാണ്. ഇതോടെ രക്തം ശുദ്ധിയാവുകയും ചെയ്യും. നാഡീവ്യവസ്ഥയെ ശുദ്ധീകരിക്കാനും ശരീരവും മനസും ഉന്മേഷത്തോടെയിരിക്കാനും ചൂടുവെളളം നല്ലതാണ്. തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ചൂടുവെളളം കുടിക്കുന്നത്. രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്. ഉറക്കം കാരണം ശരീരത്തിന് വരുന്ന ജലനഷ്ടം പരിഹരിക്കപ്പെടുകയും ചെയ്യും. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും ഇത് വളരെ നല്ലതാണ്.
വയറിന്റെ സുഖത്തിന് മോരും കറിവേപ്പിലയും
കർക്കടകത്തിൽ ജഠരാഗ്നി ( ദീപനം) കുറഞ്ഞിരിക്കുന്നതുകൊണ്ട് അല്പമെങ്കിലും അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും. ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം. ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം. കോഴി, ആട് ഇവയെ കൊല്ലും മുൻപ് അവയ്ക്ക് തീറ്റയും വെള്ളവും കൊടുത്ത് ഓടിച്ചിട്ടാണ് പിടിച്ചുകൊല്ലുന്നത്. പ്രാണരക്ഷാർത്ഥം ഓടുന്ന കോഴിയുടെ രക്തചംക്രമണം വർദ്ധിച്ച് അതിന്റെ ഓരോ കോശങ്ങളിലും പ്രാണശക്തി വർദ്ധിപ്പിച്ചെടുത്തതിനെയാണ് പൂട കളഞ്ഞ് തൊലിയുരിച്ചോ, പൂട ചുട്ടുകരിച്ച് തൊലിയോടു കൂടിയോ വേവിച്ചെടുക്കുന്നത്. അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു. മാംസവും മത്സ്യവും പഴകിയാൽ, അനേകകോടി ജീവാണുക്കൾ കടന്നുകൂടി കഴിക്കുന്നവർക്ക് വിട്ടുമാറാത്ത തലവേദന (മൈഗ്രേൻ), പീനസം (സൈനസൈറ്റിസ്), ആസ്ത്മ, വിട്ടുമാറാത്ത പനി, വയറിന് അസ്വസ്ഥത ഇവയുണ്ടാക്കുന്നു. 'ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്. പാകം ചെയ്ത് മൂന്ന് മണിക്കൂർ മുൻപ് കഴിക്കാൻ പറ്റുന്നവർ ഭാഗ്യവാന്മാർ. അതുകഴിഞ്ഞ്, കഴിക്കുന്നവന് യോഗം സംഭവിക്കുന്നില്ല. യോഗം എന്നാൽ മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥകൊണ്ടുണ്ടാകുന്ന സ്വാസ്ഥ്യം. ചൈനാക്കാരുടെ ഭക്ഷണരീതി: തീൻമേശയിലെ കാംഫർ സ്റ്റൗവിലെ ആഹാരം ഏറ്റവും കുറഞ്ഞ അളവിൽ കമ്പുകളുപയോഗിച്ച് വായിലിട്ട് ചവച്ചരച്ച് ഏറ്റവും കൂടുതൽ സമയമെടുത്താണ് കഴിക്കുന്നത്. തീൻമേശയിലെ ധൃതിയാണ് പ്രമേഹവും അമിത മേദസ്സും ഉണ്ടാക്കുന്നത്. ആഹാരക്രമത്തിലെ വിഷാംശം കുറയ്ക്കാൻ ചില പൊടിക്കൈകൾ. കറിവേപ്പില വിഷഹാരിയാണ്. ആഹാരം വേവിച്ചെടുക്കുമ്പോൾ ആസിഡിന്റെ അംശം കൂടുകയും ആൽക്കലി കുറയുകയും ചെയ്യും. ശരീരത്തിന് 80% ആൽക്കലിയും 20% ആസിഡുമാണ് വേണ്ടത്. ആൽക്കലിയുടെ അളവ് വർദ്ധിപ്പിക്കാൻ സംഭാരം ശീലമാക്കണം. അന്നന്ന് ഉറയൊഴിച്ച് തൈരാക്കി എടുത്ത് അതിൽ നിന്ന്, വെണ്ണ മാറ്റി കിട്ടുന്ന മോരിൽ കറിവേപ്പില അരച്ച് അതിന്റെ രസം മാത്രം പിഴിഞ്ഞ് ചേർത്ത് ഉപ്പ്, ഇഞ്ചി, ചെറുനാരകത്തില കൂടി ചേർത്താൽ ഉത്തമ പാനീയമായി. കറികളിലും പ്രത്യേകിച്ച് മത്സ്യമാംസാദികളിൽ കറിവേപ്പില ധാരാളമായി ഉപയോഗിക്കുക. മോര് ദുർമേദസിനെ യും വേദനയെയും ഇല്ലാതാക്കുന്നു. അർശസിനെ (പൈൽസ്) ഇല്ലാതാക്കാൻ മോരിന്റെ നിത്യോപയോഗംകൊണ്ട് കഴിയുന്നു. അതുകൊണ്ട് കറിവേപ്പിലയും മോരും നിത്യവും ശീലിച്ച് ആരോഗ്യം സംരക്ഷിക്കുക.
കോഴിക്കോട്: കണ്ടുകണ്ടിരിക്കുമ്പേള്‍ കുഴഞ്ഞുവീണു മരിച്ചു. ഹാര്‍ട്ട്് അറ്റാക്കായിരുന്നു. മരണവീടുകളില്‍നിന്ന് മിക്കവാറും കേള്‍ക്കുന്ന സംഭാഷണം. ഹൃദ്രോഗം ഒരു സാംക്രമികരോഗമെന്നോണം ലോകമെമ്പാടും പടര്‍ന്നുപിടിക്കുകയാണ്. 2015 ആവുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സപ്തംബര്‍ 29 ലോക ഹൃദയാരോഗ്യദിനമായി ആചരിക്കുന്നത്. 1960 മുതല്‍ 1995 വരെ നഗരങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങള്‍പ്രകാരം ഇന്ത്യയില്‍ ഏറ്റവും വര്‍ധിച്ച ഹൃദ്രോഗനിരക്കുള്ള സംസ്ഥാനം കേരളമാണ്- 12.7 ശതമാനം. ഗ്രാമവാസികളില്‍ നടത്തിയ പഠനങ്ങളിലും കേരളം തന്നെ മുന്നില്‍- 7.4 ശതമാനം. ഹൃദ്രോഗസാധ്യത അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നു തന്നെ ആരംഭിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭാശയത്തിലായിരിക്കുമ്പോള്‍ സംഭവിക്കുന്ന പോഷകാഹാരക്കുറവ് കുട്ടികള്‍ക്ക് ശാരീരിക വൈകല്യങ്ങള്‍ക്കും അതുവഴി ഭാവിയില്‍ ഹൃദ്രോഗമുണ്ടാവാനുള്ള സാധ്യതകളിലേക്കും വഴിതെളിക്കുമെന്നു കണ്ടുപിടിച്ചിട്ടുണ്ട്. മാംസ്യം, അന്നജം, കൊഴുപ്പ്, ധാതുലവണങ്ങള്‍, ജീവകങ്ങള്‍ എന്നീ ഘടകങ്ങള്‍ നിശ്ചിത അനുപാതത്തില്‍ അടങ്ങുന്ന സമീകൃത ആഹാരമാണ് നാം കഴിക്കേണ്ടത്. ഈ അനുപാതത്തിന്റെ അളവു തെറ്റിയാല്‍ ദുര്‍മേദസ്സും കുടവയറും അനുബന്ധ രോഗങ്ങളും ഉണ്ടാവുന്നു. ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞുകൂടുകയും ഉള്‍വ്യാപ്തി ചെറുതായി രക്തസഞ്ചാരം ദുഷ്കരമാകുന്നു. ഇതാണ് നെഞ്ചുവേദനയുടെയും ഹാര്‍ട്ട് അറ്റാക്കിന്റെയും തുടക്കം. എണ്ണമറ്റ രോഗങ്ങളിലേക്ക് നമ്മെ വലിച്ചിഴയ്ക്കുന്ന വ്യായാമരഹിതമായ ജീവിതത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യസംഘടനയും. വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. പുകവലി നിര്‍ത്തുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മനോസംഘര്‍ഷം ലഘൂകരിക്കുക, മദ്യം വര്‍ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ സഹായിക്കും. ലോക ഹൃദയദിനത്തില്‍ ഓരോരുത്തരും ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണമെന്ന് വേള്‍ഡ് ഹാര്‍ട്ട് ഫൌണ്േടഷന്‍ ആഹ്വാനംചെയ്യുന്നു.
രക്തമുണ്ടാകാന്‍ ഇവ കഴിയ്ക്കൂ Foods To Increase Blood Count ആരോഗ്യമുള്ള ശരീരത്തിന് ആവശ്യത്തിന് ചോരയും വേണം. രക്തക്കുറവ് വിളര്‍ച്ചക്കും അതുവഴി മറ്റ് അസുഖങ്ങള്‍ക്കും വഴി വയ്ക്കും. ശരീരത്തിന് രക്തം നല്‍കുന്ന ചില ഭക്ഷണസാധനങ്ങളുണ്ട്. രക്തമുണ്ടാക്കാന്‍ സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാംസ്ഥാനം ബീറ്റ്‌റൂട്ടിനാണ്. ഇത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു. ബീറ്റ്‌റൂട്ടിന്റെ ഇലകളില്‍ വൈറ്റമിന്‍ എ അടങ്ങിയിട്ടുമുണ്ട്. ഇലക്കറികളെല്ലാം തന്നെ രക്തമുണ്ടാകാന്‍ സഹായിക്കുന്നവയാണ്. ചീര, ക്യാബേജ്, ബ്രൊക്കോളി, സെലറി, കോളിഫഌര്‍, ലെറ്റൂസ് എന്നിവ ഈ ഗണത്തില്‍ പെടുന്നവയാണ്. ഉലുവ, ആസ്പരാഗസ്, ഈന്തപ്പഴം, ബദാം, കക്കയിറച്ചി, ഉരുളക്കിഴങ്ങ്, ഫിഗ്, ഉണക്കമുന്തിരി എന്നിവ ഇരുമ്പിന്റെ മുഖ്യ ഉറവിടങ്ങളാണ്. ഇവ രക്തമുണ്ടാകാന്‍ സഹായിക്കുന്നു. ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ തുടങ്ങിയ എല്ലാതരം ഫലവര്‍ഗങ്ങളും രക്തമുണ്ടാകാന്‍ സഹായിക്കുന്നു.
നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് (ഗൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ളക്സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂര്‍ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു.വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത് സൂക്രോസ്, ഗൂക്കോസ്, ഫ്രക്റ്റോസ് എന്നിവ. പഴത്തിലെ ബി6 ഘടകം രക്തത്തിലെ ഗൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളര്‍ച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗോബിന്റെ ഉല്‍പാദനം മെച്ചപ്പെടുത്തി വിളര്‍ച്ചക്കെതിരെ പ്രവര്‍ത്തിക്കുന്നു ബി പി കുറയ്ക്കാന്‍ : രക്തസമ്മര്‍ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. ഇതു കാരണം അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ പഴവ്യവസായികളെ പഴത്തിന്റെ ഈ ഔഷധഗുണം പരസ്യപ്പെടുത്താന്‍ അനുവദിച്ചു. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്. മലബന്ധം മാറാന്‍ : പഴം കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. വയറിളക്കാന്‍ മരുന്നു കഴിക്കേണ്ട. ചെറിയ പാളയം കോടന്‍ പഴമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലം ചെയ്യുന്നത്. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം. ഹാങ്ഓവര്‍ അകറ്റാം: കുടിയന്മാര്‍ക്കുണ്ടാവുന്ന മന്ദത ഒഴിവാക്കാന്‍ പറ്റിയതാണു തേന്‍ ചേര്‍ത്ത ബനാന മില്‍ക്ഷേക്. പഴം വയറിനെ ശാന്തമാക്കി, തേനിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചാസാരയുടെ അംശം വര്‍ധിപ്പിക്കുന്നു. നഷ്ടപ്പെട്ട ജലാംശത്തെ പാല്‍ പുനസ്ഥാപിക്കുന്നു. വിളര്‍ച്ച: വാഴപ്പഴത്തില്‍ ഇരുമ്പ് ധാരാളമടങ്ങിയിട്ടുണ്ട. ഇത് രക്തത്തില്‍ ഹീമോഗ്ലോബിന്റെ നിര്‍മാണത്തിന് സഹായിക്കുകയും അതുവഴി വിളര്‍ച്ച തടയുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം: ലവണങ്ങളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. തലച്ചോറിന്റെ ശക്തി: വാഴപ്പഴം പ്രഭാത ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കുട്ടികളില്‍ ഓര്‍മശക്തി വര്‍ദ്ധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിലടങ്ങിയ പൊട്ടാസ്യം കുട്ടികളെ കൂടുതല്‍ ജാഗരൂകരാക്കുന്നു. മലബന്ധം: നാരുകളാല്‍ സംപുഷ്ടമായതിനാല്‍ ഇത് മലബന്ധം തടയുന്നു. കൊതുകുകടി: കൊതുകുകടിയേറ്റ ഭാഗങ്ങളില്‍ പഴത്തൊലികൊണ്ട് ഉരച്ചാല്‍ തടിച്ചുവരുന്നത് ഒഴിവാക്കാം നാഡി: വാഴപ്പഴത്തില്‍ വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നാഡീ വ്യൂഹത്തെ കാര്യക്ഷമമാക്കുന്നു. അള്‍സര്‍ : വാഴപ്പഴം മൃദുവും മിനുസമുള്ളതുമായതിനാല്‍ ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമാണ്. ഊഷ്മാവ് നിയന്ത്രിക്കുന്നു: വാഴപ്പഴം ശരീരത്തിന് തണുത്ത പ്രതീതി ഉണ്ടാക്കുന്നു. ഇതിന് ശാരീരികവും വൈകാരികവുമായ ചൂട് അകറ്റാന്‍ സഹായിക്കുന്നു. പുകവലിയും പുകയില ഉപയോഗവും: പുകവലി ഉപേക്ഷിക്കാന്‍ വാഴപ്പഴം സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ ബിയും പൊട്ടാസ്യവും, മാംഗനീസും നിക്കോട്ടിന്റെ പ്രഭാവത്തില്‍ നിന്നും രക്ഷനേടാന്‍ ശരീരത്തെ സഹായിക്കുന്നു. പിരിമുറുക്കും: ഇതിലെ പൊട്ടാസ്യം ഹൃദയമിടിപ്പ് സാധാരണ നിലയിലേക്കാക്കുന്നു. ശരീരത്തില്‍ ജലം സന്തുതിലമാക്കുന്നു. ഓക്‌സിജന്റെ തലച്ചോറിലേക്കുള്ള പ്രവാഹം കൂട്ടുന്നു. ഡിപ്രഷന്‍ ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ക്കിടയില്‍ എംഐഎന്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായത് പഴം കഴിച്ചശേഷം അവര്‍ക്ക് പ്രശ്‌നം കുറയുന്നതായി തോന്നയെന്നാണ്. ഇതിനുകാരണം വാഴപ്പഴത്തിലെ ട്രിപ്‌റ്റോഫാന്‍ എന്നറിയപ്പെടുന്ന ഒരുതരം പ്രോട്ടാനാണ്. ഇതിനെ ശരീരം സെറോടീന്‍ ആക്കി മാറ്റുന്നു. ഇത് അലസത ടെന്‍ഷന്‍സ് കുറയ്ക്കുകയും സന്തോഷം പകരുകയും ചെയ്യുന്നു.വാഴപ്പഴത്തില്‍ പൊടിയോ, ബാക്ടീരിയയോ, കീടനാശിനികളോ ഒന്നും പ്രവേശിക്കാത്ത രീതിയിലാണ് പ്രകൃതി അതിന്റെ ഘടന ക്രമീകരിച്ചിരിക്കുന്നത്. പുഴുങ്ങി തരിയില്ലാതാക്കിയ ഖരഭക്ഷണമായ വാഴപ്പഴമാണല്ലോ ശിശുക്കള്‍ക്ക് ആദ്യമായി നിര്‍ദേശിക്കപ്പെടുന്ന ഭക്ഷണം തന്നെ. കുട്ടികളുടെ വളര്‍ച്ചയില്‍ ശക്തിദായകവും സൌകര്യപ്രദവുമായ പങ്കാണത്രേ വാഴപ്പഴം വഹിക്കുന്നത്. മലബന്ധം, ദഹനക്കേട് തുടങ്ങിയവയാല്‍ വിഷമിക്കുന്ന വ്യക്തികള്‍ക്ക് ഒരാശ്വാസമാണ് വാഴപ്പഴം. പ്രമേഹ രോഗികള്‍ മറ്റു പഴങ്ങള്‍ക്ക് പകരം അധികം പഴുക്കാത്ത വാഴപ്പഴം ഭക്ഷിക്കുന്നതാണ് ഉത്തമം. വണ്ണം കുറക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഴപ്പഴം നല്ലൊരു ലഘുഭക്ഷണമാണ്. നല്ല ഘനമുള്ളതിനാല്‍ ഇതു ഭക്ഷണാര്‍ത്തിയെ തൃപ്തിപ്പെടുത്തുകയും അതേ സമയം വണ്ണം കൂട്ടാതിരിക്കുകയും ചെയ്യുന്നു.ഒരു വാഴപ്പഴത്തില്‍ 88 കലോറി ഊര്‍ജ്ജം മാത്രമേ കാണുകയുള്ളു. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ കുറവാണ്. വാഴപ്പഴത്തിലെ പഞ്ചസാരയുടെ പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജം വിശപ്പിനെ മാറ്റി ധാതുക്കളും ജീവകങ്ങളും പ്രധാനം ചെയ്യുന്നു. ഉപ്പു കുറക്കേണ്ട രോഗികള്‍ക്ക് വാഴപ്പഴം നല്ലതാണ്. ഉപ്പു കുറച്ചാല്‍ ടിഷ്യുക്കളില്‍ ദ്രാവകം സംഭരിക്കപ്പെടുന്നത് കുറയും. ഹൃദ്രോഗികളും അമിത രക്തസമ്മര്‍ദ്ധമുള്ളവരും വാഴപ്പഴത്തിലെ ഉപ്പിന്റെ അഭാവത്തില്‍ സന്തുഷ്ടരാണ്. അധികമുള്ള ദ്രാവകങ്ങളെ ബഹിഷ്കരിക്കാന്‍ ഔഷധങ്ങള്‍ കഴിക്കുന്നവര്‍ക്ക് സഹായകമായ വിധത്തില്‍ ഉയര്‍ന്ന തോതില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഏത്തപ്പഴത്തിലെ വൈറ്റമിന്‍ ബി, പൊട്ടാസ്യം എന്നിവ നല്ല ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു. നല്ല ഊര്‍ജം സെക്സിന് അത്യാവശ്യമായ ഘടകമാണ്. വാഴപ്പഴത്തില്‍ ജീവകങ്ങളും ധാതുക്കളും ധാരാളമായി കാണപ്പെടുന്നു. ജീവകം എ, ജീവകം സി, തയാമിന്‍, നിയാസിന്‍, റിബോഫ്ലേവിന്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, സള്‍ഫര്‍ തുടങ്ങിയ പ്രധാന ധാതുക്കളെല്ലാം ഇവയില്‍പ്പെടും. ക്ഷാരഗുണമുള്ളതിനാല്‍ ശരീരത്തിന്റെ രാസനില പരിരക്ഷിക്കാന്‍ കൂടി വാഴപ്പഴ്ത്തിനു കഴിയുന്നു. കൊളസ്ട്രോള്‍ ഇല്ലാത്തതിനാല്‍ ധമനീകാഠിന്യമുള്ള രോഗികള്‍ക്കും വാഴപ്പഴം ധാരാളമായി കഴിക്കാം. കൊഴുപ്പിന്റെ അംശം വളരെ കുറച്ച് മാത്രമുള്ള ഇത് ഒരു സര്‍വ്വരോഗസംഹാരി എന്ന പേരില്‍ കൂടി അറിയപ്പെടുന്നു. സാധരണക്കാര്‍ക്കും വലിയ ബുദ്ധിമുട്ട് ഇല്ലാതെ വാങ്ങാന്‍ കഴിയുന്ന തേന്‍ കിനിയുന്ന ഈ കനിയെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ വിഭവമാക്കുന്നതാണ് ഏറെ പ്രയോജനകരം
ആരോഗ്യസംരക്ഷണം ഇനി തക്കാളിയോടൊപ്പം എല്ലാവര്‍ക്കും പ്രീയങ്കരമായ പച്ചക്കറി വിഭവങ്ങളിലൊന്നാണ് തക്കാളി. എന്നാല്‍ തക്കാളിയുടെ പോഷകമൂല്യങ്ങളെ കുറിച്ച് ചോദിച്ചാല്‍ പലരും വാപൊളിക്കും. വിപണിയില്‍ സുലഭമായി ലഭിക്കുന്ന തക്കാളിയിലടങ്ങിയിരിക്കുന്ന പോഷകമൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ശരീരത്തില്‍ ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ഇവ രക്തത്തിലെ കോശ നശീകരണത്തിന് കാരണമാകുന്ന റാഡിക്കലുകളെ നിര്‍വ്വീര്യമാക്കുന്നു. എന്നാല്‍ തക്കാളി പാചകം ചെയ്യുന്നതിലൂടെ വിറ്റാമിന്‍ സിയുടെ നല്ലൊരു ഭാഗവും നഷ്ടമാകുമെന്നും ഓര്‍ക്കേണ്ടതാണ്. നേത്രസംരക്ഷണത്തിന് ഉത്തമ ഉപാധിയാണ് തക്കാളി. തക്കാളിയിലുള്ള വിറ്റമിന്‍ എ തിമിരത്തില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ തക്കാളിയിലടങ്ങിയിട്ടുള്ള ലൈക്കോപ്പിന്‍ പുരുഷന്‍മാരിലുണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ആമാശയ ക്യാന്‍സര്‍ എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നതായി പഠനഫലങ്ങള്‍ സൂചിപ്പിക്കുന്നു. അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും തക്കാളിയിലെ ലൈക്കോപ്പിന്‍ സഹായിക്കുന്നു. മലയാളികളെ അലട്ടുന്ന സ്ഥിരം പ്രശ്നങ്ങളായ രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോളിന്റെ അളവു നിയന്ത്രിക്കുന്നതിനും തക്കാളിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും വിറ്റാമിന്‍ ബിയും സഹായിക്കുന്നു. ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും തക്കാളി അനുയോജ്യമാണ്.ചര്‍മ്മ സംരക്ഷണത്തിനും തക്കാളിയില്‍ സമ്പുഷ്ടമായി കാണപ്പെടുന്ന ലൈക്കോപ്പിന്‍ സഹായിക്കുന്നുണ്ട്. പത്ത് മിനിട്ടു നേരം തക്കാളിനീര് മുഖത്തു തേച്ച് പിടിപ്പിച്ചാല്‍ മുഖത്തിന് കൂടുതല്‍ തിളക്കവും ഭംഗിയും ലഭിക്കുന്നു. മുടികള്‍ക്ക് തിളക്കം നല്‍കുന്നതിനും മുടിനാരുകളെ കരുത്തുറ്റതാക്കാനും തക്കാളിയിലെ പോഷകമൂല്യങ്ങള്‍ സഹായിക്കുന്നു, കൂടാതെ ദന്തസംരക്ഷണത്തിനും തക്കാളി സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് . ഹൃദയാഘാതങ്ങള്‍ക്കു കാരണമാകുന്ന രക്തധമനികളിലെ ബ്ലോക്കുകള്‍ ഇല്ലാതാക്കാന്‍ തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ക്കു കഴിയും.തക്കാളിയുടെ അല്ലികളില്‍ അടങ്ങിയിരിക്കുന്ന ജെലാറ്റിനിലെ ഫ്രൂട്ട്ഫ്‌ളോ രക്തധമനികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമത്രേ
വ്യായാമം ചെയ്യൂ, ജോലിയ്ക്കിടയിലും
ആരോഗ്യകരമായ ജീവിതത്തിന് വ്യായാമത്തിന്റെ പ്രാധാന്യം എടുത്തുപറയാതെ വയ്യ. എന്നാല്‍ തിരക്കുപിടിച്ച് ജോലിക്കിടെ ഇതെപ്പറ്റിയൊന്നും ചിന്തിക്കാന്‍ കൂടി ആളുകള്‍ക്ക് സമയമില്ല. ചിന്തയുള്ളവര്‍ക്കാകട്ടെ, വ്യായാമം ചെയ്യാന്‍ നേരമില്ല എന്ന അവസ്ഥയും. എന്നാല്‍ വിയര്‍പ്പൊഴുക്കിയാലേ വ്യായാമമാകൂ എന്നില്ല. അതിനു വേണ്ടി കുറേ സമയം കളയണമെന്നുമില്ല. ബസില്‍ യാത്ര ചെയ്യുമ്പോഴും ഒാഫീസില്‍ ഇരിക്കുമ്പോഴും ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങളുണ്ട്്. ശ്വാസം നിയന്ത്രിച്ച് ചെയ്യുന്ന ശ്വസന ക്രിയകള്‍ ഇത്തരത്തിലുള്ളവയാണ്. ശ്വാസകോശങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കുവാനും കൂടുതല്‍ ഓക്‌സിജന്‍ ഉള്‍ക്കൊള്ളുവാനും ശ്വസനക്രിയകള്‍ സഹായിക്കും. ഇതുമൂലം രക്തപ്രവാഹവും വര്‍ദ്ധിക്കും. ശ്വസനേന്ദ്രിയം വൃത്തിയാക്കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കുന്നു. ദഹനം ത്വരിതഗതിയിലാകാനും കൂടുതല്‍ ഊര്‍ജം ലഭിക്കാനും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ശ്വസനവ്യായാമം നല്ലതാണ്. എല്ലാറ്റിനുമുപരിയായി മനസിനും ശരീരത്തിനും ഉന്മേഷം നല്‍കുവാനും ശ്വസനവ്യായാമങ്ങള്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ശരീരം എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാലേ ഓക്‌സിജന്റെ സഞ്ചാരം ശരിക്കു നടക്കുകയുള്ളൂ. ശ്വസനവ്യായാമം ചെയ്യുന്ന സമയത്ത് വയറിന്റെ ഗതി പ്രധാനമാണ്. ശ്വസിക്കുമ്പോള്‍ ശ്വസിക്കുമ്പോള്‍ വയര്‍ എപ്പോഴും മുകളിലേക്ക് പൊങ്ങണം. നടക്കുമ്പോഴും ബസില്‍ സഞ്ചരിക്കുന്ന സമയത്തും ഓഫീസില്‍ ജോലിക്കിടെയും ശ്വസനക്രിയകള്‍ ചെയ്യാവുന്നതേയുളളൂ. മൂക്കിന്റെ ഒരു വശത്തിലൂടെ ഉള്ളിലേക്കു ശ്വാസമെടുത്ത് മറുവശത്തിലൂടെ നിശ്വസിക്കുക. കഴിയുന്നത്ര വായു ഉള്ളിലേക്കെടുത്ത് ശ്വാസം പിടിച്ചുവയ്ക്കുക. കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് കളയുക. വാരിയെല്ലിന് താഴെയായി കൈവയ്ക്കുക. ശ്വാസം ഉള്ളിലേക്കെടുക്കുകയും നിശ്വസിക്കുകയും ചെയ്യുക. വാരിയെല്ല് മുന്നിലേക്കും പിന്നിലേക്കും ക്രമാനുഗതമായി പോകുന്നുണ്ടെങ്കില്‍ ശരിയായ രീതിയിലാണ് ശ്വാസോച്ഛാസം ചെയ്യുന്നതെന്ന് മനസിലാക്കാം. യോഗയില്‍ നിരവധി പ്രാണായാമങ്ങളുണ്ട്. യോഗ പരിശീലിക്കുകയാണെങ്കില്‍ ശ്വസനക്രിയകള്‍ ചെയ്യുന്നതും എളുപ്പമായിരിക്കും.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ.
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ." വയസ് പത്തു നല്‍പ്പത്തിയഞ്ചായില്ലേ. ഇനിയല്ലേ വ്യായാമം. അതുതന്നെയുമല്ല, ഈ തിരക്കിനിടെ അതിനൊക്കെ സമയം വേണ്ട. ഡോക്ടര്‍മാര്‍ വ്യായാമം ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്നത് ഇങ്ങനെയാണ്. പിന്നീട് ഹൃദ്രോഗവും കൊളസ്ട്രോളുമൊക്കെ രോഗിയാക്കുമ്പോഴാണ് വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച് നാം പലപ്പോഴും ചിന്തിക്കുന്നത്.
വ്യായാമം ഏതു പ്രായത്തിലായാലും വേണ്ടതുതന്നെ. ചെറുപ്പകാലത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കില്‍ ഏതുപ്രായത്തിലും വ്യായാമം ആരംഭിക്കാവുന്നതാണ്. നാല്‍പ്പതു വയസിനുശേഷം വ്യായാമം ശരീരത്തിന് ആവശ്യമാണ്. ജീവിതശൈലി രോഗങ്ങള്‍ പലതും കടന്നുവരുന്നത് ശരീരത്തിന് ആവശ്യത്തിന് വ്യായാമം ലഭിക്കാത്തതുകൊണ്ടാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും വ്യായാമം ശീലമാക്കണം. എന്നാല്‍ തിരക്കേറിയ ഇന്നത്തെ ജീവിതത്തില്‍ വ്യായാമത്തിന് എവിടെ സമയം ലഭിക്കാന്‍.
ശരീരം അനങ്ങാതെയുള്ള ജോലിയും കൊഴുപ്പുകൂടിയ ഭക്ഷണവുമാണ് ഇന്നത്തെ ജീവിത രീതി. പ്രത്യേകിച്ച് നാല്‍പ്പതു കഴിഞ്ഞവര്‍ കുട്ടികള്‍, കുടുംബം അങ്ങനെ നീളുന്നു അവരുടെ ജീവിതം. ഇതിനിടെ ഒത്തിരി ദൂരം നടക്കുകയോ, ഗോവണി കയറുകയോ ചെയ്യില്ല. അത്രയും സമയം കൂടി ലാഭിക്കാന്‍ യാത്ര വാഹനത്തിലാക്കും. ഗോവണി നടന്ന് കയറി ക്ഷീണിച്ച് വിയര്‍ക്കുന്നതിന് പകരം ലിഫ്റ്റ് ഉപയോഗിക്കും. വ്യായാമം എന്തിന് ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം കൂടിയേ തീരൂ. രോഗങ്ങള്‍ പിടിപെടുന്നത് തടയുവാനും ചികിത്സകള്‍ കൂടുതല്‍ ഫലപ്രദമാകുവാനും ശാരീരികാധ്വാനം കൂടുതല്‍ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വ്യായാമത്തോളം ഫലപ്രദമായ മറ്റൊന്നില്ല.
സമ്പൂര്‍ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ വ്യായാമത്തിന് കഴിയുന്നു. പതിവായി വ്യായാമം ചെയ്യുന്ന ഒരാളുടെ ശരീരത്തിലെ ഓരോ കോശത്തിനും ഉന്മേഷം ലഭിക്കുന്നു. കൃത്യമായ വ്യായാമം ചെയ്യുന്ന ഒരാളുടെ ഹൃദയം മിനിറ്റില്‍ 45 മുതല്‍ 55 പ്രവശ്യം സ്പന്ദിക്കും. അപ്പോള്‍ പമ്പു ചെയ്യുന്ന അതേ അളവ് രക്തം പമ്പു ചെയ്യണമെങ്കില്‍ വ്യായാമം ചെയ്യാത്ത ആളിന്റെ ഹൃദയത്തിന് 70 മുതല്‍ 75 തവണ വരെ സപ്ന്ദിക്കേണ്ടിവരും.
കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദം, പൊണ്ണത്തടി, കുടവയര്‍ എന്നിവയില്‍ നിന്നും രക്ഷനേടാന്‍ വ്യായാമം വലിയൊരളവോളം സഹായിക്കുന്നു. വ്യായാമം നല്‍കുന്നതെന്ത് ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം, സൌഖ്യം, ശക്തി. ഓജസ്, മാനസിക സന്തോഷം, നല്ല ഉറക്കം, രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു, രക്തസംക്രമണം വര്‍ധിപ്പിക്കുന്നു, പേശികളുടെ ബലം വര്‍ധിപ്പിക്കുന്നു തുടങ്ങിയവയാണ് ശരിയായ വ്യായാമം നല്‍കുന്നത്. ശരീരത്തിന്റെ യൌവനാവസ്ഥ നീണ്ടു നില്‍ക്കാന്‍ വ്യായാമം സഹായിക്കുന്നു എങ്കിലും മധ്യവയസ് പിന്നിട്ടവര്‍ക്ക് സ്വാസ്ഥ്യം നിലനിര്‍ത്താനാണ് ഇത് ഏറെ പ്രയോജനപ്പെടുന്നത്.
വ്യായാമം നിത്യ ശീലമാക്കുന്നവരുടെ രക്തക്കുഴലുകളിലൂടെ ശക്തിയോടെ രക്തപ്രവാഹം ഉണ്ടാകും. രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ വഴക്കമുണ്ടാകാനും നേര്‍ത്ത ലോമികളിലൂടെയുള്ള രക്തപ്രവാഹം സുഗമമാക്കാനും ഇതു സഹായിക്കും. വ്യായാമം തിരഞ്ഞെടുക്കുമ്പോള്‍ പല തരത്തിലുള്ള വ്യായാമമുറകളുണ്ട്. നീന്തല്‍, നടത്തം, ഓട്ടം, എയ്റോബിക്സ്, സൈക്കിളിംഗ്, ജിംനേഷ്യം അങ്ങനെ നീളുന്ന വ്യായാമങ്ങള്‍. ഇതില്‍ ഏതു വ്യായാമം തെരഞ്ഞെടുക്കാനും ചെറുപ്പക്കാര്‍ക്ക് സാധിക്കും. എന്നാല്‍ നാല്‍പ്പതു കഴിഞ്ഞവര്‍ വ്യായാമമുറ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായത്തിന് അനുസരിച്ചുള്ള വ്യായാമമുറ വേണം സ്വീകരിക്കാന്‍. പ്രായം മാത്രം പോരാ അവരവരുടെ ആരോഗ്യസ്ഥിതിയും അതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ നാല്‍പ്പതിനുശേഷം വ്യായാമം ചെയ്യാന്‍ തുടങ്ങുന്നവര്‍ ഏതെങ്കിലും ഫിസിഷനെ കണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം തുടങ്ങണം. ഏത് രോഗക്കാര്‍ക്കും അവരുടെ രോഗത്തിന്റെ സ്വഭാവമനുസരിച്ച്, അവര്‍ക്ക് ചേരുന്ന വ്യായാമങ്ങള്‍ ഉണ്ട്. അതറിയാന്‍ ഒരു ഫിസിയാട്രിസ്റിന്റെ സഹായം തേടാവുന്നതാണ്. ഭക്ഷണത്തെയും മരുന്നുകളെയും പോലെ പ്രധാനമാണു ശരിയായ വ്യായാമം. ഇതു ശരീരത്തെ മാത്രമല്ല, മനസ്സിനെയും ഒരു പരിധിവരെ സ്വാധീനിക്കും. വ്യായാമത്തില്‍ ശരീരവും മനസ്സും ഒരുപോലെ വ്യാപൃതമാവണം. അത്തരത്തിലുള്ള വ്യായാമം മാത്രമേ ഉപകാരപ്പെടുകയുള്ളൂ. ആരോഗ്യമായ ശരീരത്തിനും മനസ്സിനും ചിട്ടയായ ഭക്ഷണവും ഉറക്കവും പോലെ തന്നെ വ്യായാമവും ആവശ്യമാണ്. വൈകീട്ടും കാലത്തുമുള്ള നടത്തമാണ് ഏറ്റവും മികച്ച വ്യായാമമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്. നടത്തം കൊണ്ട് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ചലിക്കുന്നു. ഇതു രക്തച്ഛംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യം ഉണ്ടാക്കിയെടുക്കാനും തുടര്‍ന്നു നിലനിര്‍ത്തി കൊണ്ടുപോകാനും വ്യായാമം കൊണ്ട് സാധിക്കുമെന്ന്‍ പല പഠനങ്ങളും തെളിയിച്ചിറ്റുണ്ട്.ഒട്ടും വ്യായാമം ചെയ്യുന്നില്ല എന്നത് ഒരു മോശപ്പെട്ട വാര്‍ത്തയാണ്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യായാമം കുറഞ്ഞു വരുന്നു. ജീവിത സൌകര്യം വര്‍ദ്ധിക്കുന്നതും അദ്ധ്വാനം കുറയുന്നതും കൊണ്ടാണ് ഇങ്ങനെ സമ്പവിക്കുന്നത്.
എ.വ്യായാമമില്ലായ്മ കൊണ്ടുള്ള ദോഷങ്ങള്‍ :
1.പേശിക്ക് ബലക്കുറവ്.
2.പൊണ്ണത്തടി.
3.ജോലിചെയ്യാനുള്ള കാര്യക്ഷമതയില്ലായ്മ.
4.ഉറക്കക്കുറവ്.
5.തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള ശേഷിയില്ലായ്മ.
6.ക്ഷീണം,അലസത.
7.ഹൃദയ സംബണ്ഡമായ അസുഖങ്ങള്‍ .
8.പ്രമേഹം,കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത.
ബി.ഹൃദയത്തിന്ന് വരുന്ന അസുഖങ്ങള്‍ :
കൊറോണറി ഹാര്‍ട്ട് ഡിസീസ്,രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടല്‍ ,കൊളസ്ട്രോളിന്‍റെ അളവ് കൂടല്‍ ,ഹൃദയാഘാതം തുടങ്ങിയവ.
സി.പ്രമേഹം:
പ്രമേഹം കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുന്നു.കായ്ച്ചക്ക് തകരാര്‍ സംഭവിക്കുന്നു,വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു,കാലിലെ രക്തയോട്ടം കുറയുന്നു,കോശങ്ങള്‍ നശിക്കുന്നു.
ഡി.എല്ലിന്നുണ്ടാകുന്ന അസുഖങ്ങള്‍ :
എല്ലിന്റെ ദൃഢത കുറയും.
ഇ.മസിലിന് ഉണ്ടാകുന്ന അസുഖം :
മസിലിന്ന് ശോഷണം സംഭവിക്കും,മസിലിന്റെ ശക്തി കുറയും,മസിലിന്റെപ്രവര്‍ത്തനം 40വയസ്സ് മുതല്‍ കുറയും.
എഫ്. മാനസിക പ്രശ്നങ്ങള്‍ :
വ്യായാമം ചെയ്യുന്നവരെക്കാള്‍ ചെയ്യാത്തവരില്‍ 1.5ശതമാനം ഡിപ്രഷന്‍ കൂടുന്നു.മറവി രോഗം കൂടുന്നു,മാനസികാവസ്ഥയെ ബാധിക്കുന്നു.
വ്യായാമം കൊണ്ടുള്ള ഗുണങ്ങള്‍
: 1.വയര്‍ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.
2. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വ്യത്യാസം ഉണ്ടാവുന്നു. 3.ഹൃദയമിടിപ്പ് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു. 4.രക്തസമ്മര്‍ദ്ധം കുറയുന്നു.
5.ഹൃദയ സംബന്ധമായ രോഗങ്ങള്‍ കുറയുന്നു.
6.എല്ലിന്റെ ഷോശീകരണം (ബലക്ഷയം)തടയുന്നു,വളര്‍ച്ച കൂടുന്നു. 7.പ്രമേഹം,പൊണ്ണത്തടി എന്നിവ നിയന്ത്രണ വിദേയമാകുന്നു.
8.കൊളസ്ട്രോള്‍ കുറയുന്നു.
9.ഹാര്‍ട്ട് അറ്റാക്ക് തടയുന്നു.
10.കുടലിലെ കാന്‍സര്‍ സാധ്യത ഇല്ലാതാക്കുനു.
11.ടെന്‍ഷനും ഭയപ്പാടും ഇല്ലാതാക്കുന്നു.
12.ശക്തിയും ഊര്‍ജ്ജസ്വലതയും കൂടുന്നു.
13.ശരീരത്തിന്റെ ബലം സന്തുലിതമാകുന്നു.
14.സുഖമായ ഉറക്കം ലഭിക്കുന്നു.
15.ശരീര സന്ധികള്‍ക്കും കശേരുക്കള്‍കും പേശീനാഡികള്‍ക്കും കൂടുതല്‍ ആയാസവും ബലവും സുഖവും കിട്ടുന്നു.
16.ശരീരത്തിന്നും മനസ്സിന്നും സുഖം കിട്ടുന്നു.
17.മറവി രോഗം കുറയ്ക്കുന്നു.
18.പ്രായം ചെന്നവര്‍ക്ക് ക്ഷീണവും തളര്‍ച്ചയും കുറയുകയും ശരീരത്തിന്നു ശക്തി കൂടുകയുംചെയ്യുന്നു.
19.നിത്യജീവിതത്തില്‍ പ്രസരിപ്പും പ്രസന്നതയും കൂടുന്നു.
കൌമാരക്കാര്‍ക്ക് :
പേശീപുഷ്ട്ടിയും ദൃഢതയും ഉണ്ടാകുന്നു.ശരീരത്തില്‍ അടിയുന്ന കൊഴുപ്പ് കുറയ്ക്കുന്നു.എല്ലിന്ന് ബലം കൂടുന്നത് കൊണ്ട് പിന്നീടുള്ള ജീവിതത്തില്‍ ഉപകാരപ്പെടുന്നു.രക്തസമ്മര്‍ദ്ദത്തിലുള്ള ക്രമീകരണം. രോഗികള്‍ക്ക് : വാതരോഗികള്‍ക്കും വികലാംഗര്‍ക്കും ഗുണം ചെയ്യും.പ്രമേഹ രോഗികള്‍ക്ക് ഇന്‍സുലിന്‍ ഉല്‍പാദി - പ്പിക്കപ്പെടുകയും ശരീരത്തിലെ ഗ്ലൂകോസ് നിയന്ത്രിതമാവുകയും ചെയ്യുന്നു.
ആന്തരിക ഗുണങ്ങള്‍ :
1.ഹൃദയത്തിലെ അറകള്‍ വികസിക്കും.
2.ഹാര്‍ട്ടിലെ മസിലിന്ന് ശക്തി കൂടും.
3.ബീറ്റ് ശക്തിയാകും.
4.രക്തചംക്രമണം നന്നായി നടക്കും.
5.ഹാര്‍ട്ട് റേറ്റ് കുറയും.
6.വ്യായാമം ചെയ്യുന്നവര്‍ക്ക് ചെയ്യാത്തവരെക്കാള്‍ രണ്ട് മടങ്ങ് കൂടുതലായിരിക്കും രക്തചംക്രമനം.
7.രക്ത കുഴലുകള്‍ക്ക് ഇലാസ്തികത കൂടും.
8.രക്തധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറയും.
9.ഹൈപ്പര്‍ ടെന്ഷന്‍ കുറയും.
ശ്വാസകോശത്തിന്ന് :
ഇതിന്റെ പ്രവര്‍ത്തനശേഷി കൂട്ടുന്നു,ഓക്സിജന്‍ വിതരണം കൂടും,കൂടുതല്‍ അദ്ധ്വാനിക്കാന്‍ സാധികും, കാര്‍ബണ്‍ ഡൈ ഓക്സൈഡ് ശരേരത്തില്‍നിന്ന് ഒഴിവാകും,കൂടുതല്‍ അനറോബിക്ക് വ്യായാമം ചെയ്യാന്‍ കഴിയും.
മസിലുകള്‍ക്കും എല്ലുകള്‍ക്കും
: എല്ലിന്ന് നല്ല ശക്തിയും ഉറപ്പും ഉണ്ടാകുന്നു.വഴക്കവും ഇലാസ്തികതയും കിട്ടൂന്നു.മസിലിന്ന് വലിപ്പം കൂടും.മസിലിന്റെ ഘടനയില്‍ മാറ്റം ഉണ്ടാകും.മസിലിന്ന് കഴിവും ശേഷിയും കൂടും.ടെന്‍റനും ലിഗ് മെന്റിനും കൂടുതല്‍ ശക്തികിട്ടും.
ദഹന പ്രക്രിയ:
ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയുന്നു.പോഷണം ലഭിക്കുന്നു.ശരീരത്തിന്റെ തൂക്കം കുറയുന്നു.ഇടയ്കിടെ ഭക്ഷണം കഴിക്കുന്ന പ്രവണത കുറഞ്ഞു ആവശ്യത്തിന്ന് ഭക്ഷണം കഴിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു.കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കൂടിയാല്‍ കൂടുതല്‍ വ്യായാമം ആവശ്യമാണ്.
എങ്ങനെ നടക്കാം
1. മസിലുപിടിക്കാതെ നടക്കണം. ശരീരം മുഴുവനായി അയച്ചിടണം. കൈകള്‍ രണ്ടും മുന്നോട്ടും പിന്നോട്ടും വീശിയാണു നടക്കേണ്ടത്. വേഗത്തില്‍ നടക്കുന്നവര്‍ 30 മിനിറ്റും സാവകാശം നടക്കുന്നവര്‍ ഒരു മണിക്കൂറും എങ്കിലും നടക്കണം.
2. കുടവയര്‍ ഉള്ളവര്‍ വയര്‍ ഉള്ളിലേക്കു പിടിച്ചാണ് നടക്കേണ്ടത്.
3. നടത്തം തുടങ്ങുന്നവര്‍ ആദ്യദിവസം തന്നെ വേഗത്തില്‍ 30 മിനിറ്റും നടക്കരുത്. സാവകാശം 10-20 മിനിറ്റ് നടന്നാല്‍ മതി. ക്രമേണ സമയവും വേഗവും കൂട്ടുക.
4. തൂക്കം പെട്ടെന്നു കുറയണമെന്ന് ആഗ്രഹിച്ചു നടക്കാനിറങ്ങുന്നവര്‍ 10-15 മിനിറ്റ് കൂടി അധികം നടക്കുക.
5. ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടോ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചോ നടക്കുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം ചെയ്യില്ല.
6. ട്രെഡ്മില്ലില്‍ കൂടുതല്‍ സ്പീഡ് എടുക്കുന്നത് ഓടുന്നതിനു തുല്യമാണ്. മെഷീന്‍ വാങ്ങുന്നവര്‍ പരസ്യം കണ്ട് അതില്‍ വീഴരുത്. നല്ല കമ്പനിയുടേതും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ വാങ്ങാവൂ. ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള അഴികളില്‍ ബലമായി പിടിച്ചു കുനിഞ്ഞുനടക്കരുത്. ഇതു നടുവേദനയ്ക്കു കാരണമാവും
വല്ലപ്പോഴും ഒരാഗ്രഹത്തിന് പായസം കുടിച്ചാല്‍ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്റെ അളവു കുറച്ച് ഒരു ദിവസം ശരീരത്തില്‍ അധികമായി അന്നജം എത്തുന്നതു തടയാം. രാത്രിഭക്ഷണത്തില്‍നിന്നു കിട്ടേണ്ട അന്നജം കൂടി പായസത്തിലൂടെ ഉച്ചയ്ക്കു തന്നെ കിട്ടുന്നുണ്ട്. അതിനാല്‍ രാത്രിഭക്ഷണം സൂപ്പില്‍ ഒതുക്കണം. ഉളളി, ബീന്‍സ്, കാരറ്റ്, കാബേജ്, കുരുമുളകു പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു തയാറാക്കുന്ന സൂപ്പ് ആവാം. സൂപ്പു കുടിക്കുന്നതോടെ വയറു നിറയും. അല്ലെങ്കില്‍ ഓട്‌സില്‍ പച്ചക്കറികല്‍ ചേര്‍ത്തു തയാറാക്കുന്ന കുറുക്കും കഴിക്കാം.
ശര്‍ക്കര ചേര്‍ത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികള്‍ക്കു പാടില്ല. നേരിട്ടുളള പഞ്ചസാര പ്രമേഹ രോഗികള്‍ക്ക് അനുവദനീയമല്ല. വല്ലപ്പോഴും ഒരാഗ്രഹത്തിന്റെ പേരില്‍ അല്പം കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല. ഒന്നിനോടും നോ എന്നു പറയുന്നില്ല. തൊടാന്‍ പാടില്ല എന്നു പറയുന്നില്ല. മുന്‍കാലങ്ങളിലാണ് പ്രമേഹബാധിതര്‍ക്ക് നിയന്ത്രണങ്ങളുടെ, വിലക്കുകളുടെ നെടുനീളന്‍ ലിസ്റ്റ് കൊടുത്തിരുന്നത്. ഇപ്പോള്‍ അതു തൊടരുത് ഇതു പാടില്ല എന്നൊക്കെ പറയുന്നില്ല. പകരം അത്തരം ഒരു വിഭവം ഒരുദിവസം കഴിച്ചാല്‍ മറ്റുളള ഭക്ഷണങ്ങളില്‍ നിയന്ത്രണം പാലിച്ച് അധിക കലോറി ശരീരത്തിെലത്തുന്നതു തടയണം.
പ്രമേഹബാധിതരായ വണ്ണമുളളവര്‍ വണ്ണം കുറയ്ക്കണം. വണ്ണം കുറവുളളവര്‍ അതു കൂട്ടേണ്ടതുണ്ട്. നോര്‍മല്‍ വണ്ണം ഉളളവര്‍ അതു നിലനിര്‍ത്തേണ്ടതുണ്ട്. ചിലതരം പ്രമേഹമുളളവര്‍ തീരെ മെലിഞ്ഞുപോകും.
അവര്‍ക്കു വണ്ണം കൂട്ടി നോര്‍മല്‍ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. വണ്ണം കൂടുതലുളളവര്‍ അതു കുറയ്‌ക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുമ്പോള്‍ത്തന്നെ
ഇന്‍സുലിന്റെ അളവും മരുന്നിന്റെ
ഡോസേജും കുറയ്ക്കാനാകും.
പ്രമേഹരോഗികളുടെ ജീവിതത്തില്‍ വ്യായാമത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യായാമം ചെയ്താല്‍ ഇന്‍സുലിന്‍ കൂടുതലായി ഉത്പാദിപ്പിക്കും. വയറു കുറയും. നടപ്പാണ് എല്ലാവര്‍ക്കും ചെയ്യാവുന്ന മികച്ച വ്യായാമരീതി. ഏതുപ്രായത്തിലുളളവര്‍ക്കും അതു സാധ്യമാകും.
ഫാസ്റ്റിംഗിനുശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് 70-100 മില്ലിഗ്രാം/ഡെസിലിറ്റര്‍ ആയിരിക്കണം.(110 വരെ ആകാം എന്നത് പഴയ നോര്‍മല്‍ നില). ഭക്ഷണത്തിനു ശേഷം അതു 140 ല്‍ കൂടാന്‍ പാടില്ല.
ഫാസ്റ്റിംഗില്‍ 125 എത്തിയാല്‍ മരുന്നുകള്‍ തുടങ്ങണം. നോര്‍മല്‍ കടന്നു 110 ല്‍ എത്തിയാലും പെട്ടെന്നു മരുന്നു നിര്‍ദേശിക്കില്ല. പകരം ആഹാരക്രമത്തില്‍ ശ്രദ്ധിച്ചും വ്യായാമത്തിലൂടെയും മധുരം കുറച്ചും നോര്‍മലില്‍ മടങ്ങിയെത്താനുളള ശ്രമം നടത്താന്‍ നിര്‍ദേശിക്കും. എന്നിട്ടും 124 മില്ലിഗ്രാം/ഡെസിലിറ്ററില്‍ത്തന്നെ നില്‍ക്കുകയാണെങ്കില്‍ മരുന്നു കഴിക്കാന്‍ നിര്‍ദേശിക്കും
പ്രായമായവരുടെ ആരോഗ്യജീവിതത്തിനു തക്കാളി സഹായി തന്നെ.. തക്കാളിയിലുളള വിറ്റാമിന്‍ കെയും കാല്‍സ്യവും എല്ലുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും കരുത്തു കൂട്ടുന്നതിനും സഹായകം. തക്കാളിയിലുളള ലൈകോപീന്‍ എന്ന ആന്റിഓക്‌സിഡന്റ് ബോണ്‍ മാസ് കൂട്ടി ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ കട്ടികുറഞ്ഞ് ദ്രവിച്ച് പൊട്ടാനും ഒടിയാനുമുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ ബലക്ഷയം കുറയ്ക്കുന്നു.
പ്രമേഹബാധിതര്‍ക്കു രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കാന്‍ തക്കാളി ചേര്‍ത്ത ഭക്ഷണം സഹായകം. തക്കാളിയിലുളള ക്രോമിയം, നാരുകള്‍ എന്നിവയും ഷുഗര്‍ നിയന്ത്രിതമാക്കുന്നു.
തക്കാളിയിലെ ആന്റിഓക്‌സിഡന്റുകള്‍ വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിനു സഹായകം. പ്രമേഹബാധിതരെ വൃക്കരോഗങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് അതു ഗുണപ്രദം. തക്കാളിക്കു കലോറി കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും സഹായകം.
തക്കാളി ശീലമാക്കിയാല്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍സാധ്യത കുറയ്ക്കാമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ശ്വാസകോശം, ആമാശയം, വായ, തൊണ്ട, കുടല്‍, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിലെയും കാന്‍സര്‍സാധ്യത കുറയ്ക്കാം. തക്കാളിയിലെ ലൈകോപീന്‍ എന്ന ആന്റി ഓക്‌സിഡന്റാണ് ഈ സിദ്ധിക്കു പിന്നിലെന്നു ശാസ്ത്രം.തൂക്കം കുറച്ച് സ്‌ളിം ആകാന്‍ പദ്ധതിയിടുന്നവര്‍ ആഹാരക്രമത്തില്‍ തക്കാളി കൂടുതലായി ഉള്‍പ്പെടുത്തണമെന്നു പറയാറുണ്ട്
തക്കാളിയില്‍ കൊഴുപ്പു കുറവാണ്. കൊളസ്‌ട്രോള്‍ ഇല്ല. ജലാംശവും നാരുകളും ധാരാളം. അതിനാല്‍ വളരെപ്പെട്ടെന്നു വയറുനിറയും. അധിക കലോറി ഭക്ഷണം കഴിക്കുന്നത് അങ്ങനെ ഒഴിവാക്കാം. അതു ശീലമാക്കിയാല്‍ ക്രമേണ തൂക്കം കുറയും. ആപ്പിളിനൊപ്പം സാലഡില്‍ ചേര്‍ത്തു കഴിക്കാം.
തക്കാളിയില്‍ പൊട്ടാസ്യം ധാരാളം. രക്തസമ്മര്‍ദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുമ്പോഴാണ് രക്തസമ്മര്‍ദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തില്‍ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്തസമ്മര്‍ദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.
തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ എ, സി, നാരുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവയുടെ യോജിച്ചുളള പ്രവര്‍ത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളായ ബയോ ഫ്‌ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം. തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ സി എന്നിവ സുഖനിദ്ര സമ്മാനിക്കുന്നു. പക്ഷേ, ഗുണകരമാണെന്നു കരുതി അമിതമായി കഴിക്കരുത്. ആസിഡിന്റെ തോത്
കൂടുതലായതിനാല്‍ തക്കാളി അമിതമായി കഴിച്ചാല്‍ നെഞ്ചെരിച്ചിലിനു സാധ്യതയുണ്ട്
കണ്ടാല്‍ ചെറുതെങ്കിലും രുചിച്ചാല്‍ ചവര്‍പ്പെങ്കിലും പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും മുടിക്കുമൊക്കെ നല്ലതാണ്. ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും നെല്ലിക്കാ ജ്യൂസ് സഹായിക്കും. ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത്.
ദിവസവും 30 മില്ലി നെല്ലിക്കാജ്യൂസ് രണ്ടു നേരം കുടിയ്ക്കുന്നത് മൂത്രം പോകുമ്പോഴുള്ള നീറ്റലൊഴിവാക്കാന്‍ നല്ലതാണ്. പഴുത്ത പഴം ഉടച്ച് ഇതില്‍ നെല്ലിക്കാ ജ്യൂസ് ചേര്‍ത്ത് കഴിയ്ക്കുന്നത് മാസമുറ സമയത്തെ അമിത രക്തസ്രാവം ഒഴിവാക്കാന്‍ സഹായിക്കും. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെ.
ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും. നെല്ലിക്കാ ജ്യൂസില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിയ്ക്കുന്നത് പ്രമേഹം ഒഴിവാക്കാന്‍ നല്ലതാണ്.തടി കുറയ്ക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെയാണ്. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
പൈല്‍സിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് നെല്ലിക്കാ ജ്യൂസ്. നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും.ശരീരത്തില്‍ കൂടുതല്‍ രക്തം ഉല്‍പാദിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്. നെല്ലിക്കാ ജ്യൂസില്‍ അല്‍പം തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ്.
ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നതിനും തണ്ണിമത്തന്‍ സഹായകം. അതിലുളള പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡ് എന്നീ പോഷകങ്ങള്‍ സ്‌ക്ലീറോസിസ്(രക്തം കട്ടപിടിക്കാനുളള) സാധ്യത ഒഴിവാക്കി സുഗമമായ രക്തസഞ്ചാരം ഉറപ്പുവരുത്തുന്നു. തണ്ണിമത്തനിലുളള കരോട്ടിനോയ്ഡുകള്‍ രക്തക്കുഴലുകളുടെയും ധമനീഭിത്തികളുടെയും കട്ടി കൂടുന്നതു തടയുന്നു. ആര്‍ട്ടീരിയോ സ്‌ക്ലീറോസിസ്, സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
ശരീരത്തില്‍ ഇലക്ട്രോളൈറ്റ്, ആസിഡ്- ബേസ് എന്നിവയുടെ സംതുലനം നിലനിര്‍ ത്തുന്നതിനും രക്താതിസമ്മര്‍ദ സാധ്യത കുറയ്ക്കുന്നതിനും തണ്ണിമത്തന്‍ സഹായകം. അമിത രക്തസമ്മര്‍ദം കുറയ്ക്കുന്നതിനു മരുന്നു കഴിക്കുന്നവര്‍ തണ്ണിമത്തന്‍ എത്രത്തോളം കഴിക്കാം എന്നതു സംബന്ധിച്ചു കണ്‍സള്‍ട്ടിംഗ് ഡോക്ടറുടെ നിര്‍ദേശം തേടണം.
തണ്ണിമത്തനില്‍ കലോറി കുറവാണ്. കൊഴുപ്പും കൊളസ്‌ട്രോളുമില്ല. അതിനാല്‍ അമിതഭാരം കുറയ്ക്കുന്നതിനു സഹായകം. തണ്ണിമത്തനിലുളള സിട്രുലൈന്‍ എന്ന ഘടകവും ശരീരത്തില്‍ കൊഴുപ്പടിയുന്നതിന്റെ നിരക്ക് കുറയ്ക്കുന്നു. 90 ശതമാനത്തിലധികവും വെളളമായതിനാല്‍ തണ്ണിമത്തന്‍ കഴിച്ചാല്‍ പെട്ടെന്നു വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. അതിനാല്‍ അമിതമായി ആഹാരം കഴിക്കാനുളള സാധ്യത കുറയുന്നു. തണ്ണിമത്തനില്‍ വെളളത്തിനൊപ്പം കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കളും സ്വാഭാവിക പഞ്ചസാരയും അടങ്ങിയിട്ടുളളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനില്‍ക്കുു. നിര്‍ജ്ജലീകരണസാധ്യത കുറയുന്നു. കൂടാതെ, ചര്‍മത്തിലെ പാടുകളും ചുളിവുകളും കുറച്ചു യുവത്വം നിലനിര്‍ത്തുന്നതിനും തണ്ണിമത്തങ്ങ സഹായകം.
ജലാംശം ധാരാളമടങ്ങിയതിനാല്‍ തണ്ണിമത്തന്‍ സ്വാഭാവിക ഡൈയൂറിറ്റിക്കായി(മൂത്ര ഉത്പാദനം ത്വരിതപ്പെടുന്നത്) പ്രവര്‍ത്തിക്കുന്നു. അതിനാല്‍ വൃക്കകളുടെ ആരോഗ്യത്തിന് ഉത്തമം. ശരീരത്തില്‍ നിന്നു വിഷകരമായ മാലിന്യങ്ങളെ പുറന്തളളുന്നതിനും കരള്‍ ശുദ്ധീകരിക്കുന്നതിനും വൃക്കകളുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും രക്തത്തില്‍ യൂറിക്കാസിഡിന്റെ തോതു കുറയ്ക്കുന്നതിനും തണ്ണിമത്തന്‍ സഹായകം. വൃക്കകളിലെ നീര്‍വീക്കവും അതില്‍ കല്ലുകള്‍ രൂപപ്പെടുന്നതിനുളള സാധ്യതയും കുറയ്ക്കുന്നതിന് തണ്ണിമത്തന്‍ ഗുണപ്രദം. എന്നാല്‍ ഗുരുതരമായ വൃക്കരോഗങ്ങളുളളവര്‍ തണ്ണിമത്തന്‍ ഒഴിവാക്കണമെന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കണ്‍സള്‍ട്ടിംഗ് ഡോക്ടറുമായി ചര്‍ച്ചചെയ്ത് നിവര്‍ത്തിക്കണം.
തണ്ണിമത്തനിലുളള പൊട്ടാസ്യം, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടുത്തുന്നതിനു സഹായകം. മാനസികനില മെച്ചപ്പെടുത്തുന്നതിനു തണ്ണിമത്തനിലുളള വിറ്റാമിന്‍ ബി6, സി എന്നിവ സഹായകം. സ്ട്രസ്, ഡിപ്രഷന്‍(വിഷാദരോഗം), അമിത ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും സഹായകം.
തടി കുറക്കാന്‍ നമ്മളില്‍ പലരും കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ടാവുമല്ലോ. എന്നാല്‍ എത്ര കഷ്ടപ്പെട്ടിട്ടും തടി മാത്രം കുറയില്ല. മാത്രമല്ല തടി ഓരോ ദിവസം ചെല്ലുന്തോറും കൂടുകയല്ലാതെ കുറയുന്നുമില്ല. എന്ത് ചെയ്യും. അപചയപ്രക്രിയ കൂട്ടി തടി കുറയ്ക്കാന്‍....
പണം ധാരാളം ചിലവിട്ടിട്ടും ഇത് തന്നെയാണ് അവസ്ഥ എങ്കില്‍ പലപ്പോഴും നമ്മുടെ മാനസിക സമ്മര്‍ദ്ദം കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. എന്നാല്‍ ഇനി ഒരു ചിലവും പാര്‍ശ്വഫലങ്ങളുമില്ലാതെ തന്നെ വെറും പച്ചവെള്ളം കൊണ്ട് തടി കുറയ്ക്കാം. അതെങ്ങനെയെന്ന് നോക്കാം.
ആഹാരം കഴിയ്ക്കുന്നതിനു മുന്‍പാണ് വെള്ളം കുടിയ്ക്കുന്നതെങ്കില്‍ ശരീരഭാരം കുറയുന്നു. സ്ഥിരമായി ആഹാരത്തിനു മുമ്ബ് രണ്ട് ഗ്ലാസ്സ് വെള്ളം കുടിത്തു നോക്കൂ. ശരീരഭാരം കുറയാന്‍ ദിവസങ്ങള്‍ മതി.
ആഹാരത്തിനു ശേഷം വെള്ളം കുടിച്ചാല്‍ നമ്മുടെ ശരീരഭാരം എങ്ങനെയോ അങ്ങനെ തന്നെ തുടരും. ഇതിന് യാതൊരു മാറ്റവും ഉണ്ടാവുകയില്ല.
ആഹാരത്തിനു ശേഷമാണ് വെള്ളം കുടിയ്ക്കുന്നതെങ്കില്‍ തടിയ്ക്കും എന്നൊരു കാഴ്ചപ്പാടാണ് നിലവിലുള്ളത്. ആയുര്‍വ്വേദ ഗ്രന്ഥങ്ങളിലും ഇത്തരത്തില്‍ തന്നെ പറയുന്നുമുണ്ട്.
ആഹാരത്തിനു മുന്‍പ് വെള്ളം കുടിച്ച് ശീലിച്ചാല്‍ ഇത് നമ്മുടെ വിശപ്പിനെ കുറയ്ക്കുന്നു. അപ്പോള്‍ ഭക്ഷണം വളരെക്കുറച്ച് മാത്രമേ കഴിയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിയ്ക്കുകയുള്ളൂ.
എപ്പോഴെല്ലാം വെള്ളം കുടിയ്ക്കാന്‍ തോന്നുന്നുവോ അപ്പോള്‍ വെള്ളം കുടിയ്ക്കണം. ദാഹിക്കുമ്‌ബോള്‍ മാത്രമല്ല വെള്ളം കുടിയ്‌ക്കേണ്ടത്. ദാഹിക്കാത്തപ്പോഴും വെള്ളം കുടിയ്ക്കണം. ഇത് നമുക്ക് ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നല്‍കുന്നു.
ദിവസവും മൂന്ന് നേരം ഭക്ഷണത്തിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നവര്‍ക്ക് ശരീരഭാരം രണ്ട് ആഴ്ച കൊണ്ട് കുറയ്ക്കാന്‍ കഴിയുന്നു. സീറോ കലോറിയുള്ള വെള്ളം കൊണ്ട് വയര്‍ നിറയുന്നതാണ് കാരണം.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് കൂടുതല്‍ വെള്ളം കുടിയ്‌ക്കേണ്ടത്. സ്ത്രീകള്‍ 9 കപ്പ് വെള്ളം കുടിയ്ക്കുമ്‌ബോള്‍ പുരുഷന്‍മാര്‍ 13 കപ്പ് വെള്ളമെങ്കിലും കുടിയ്ക്കണം.
രാവിലെ എഴുന്നേറ്റ ഉടന്‍ തന്നെ പച്ചവെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വിഷാംശത്തേ പുറന്തള്ളാന്‍ സഹായിക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ശരിയായ ദഹനത്തിന് നല്ലത് ഭക്ഷണ ശേഷം വെള്ളം കുടിയ്ക്കുന്നതാണ്.
സ്‌ട്രെസ്സ് കുറയ്ക്കാന്‍ ഏറ്റവും നല്ലത് നല്ല തണുത്ത വെള്ളം കുടിയ്ക്കുന്നതാണ്. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദവും മറ്റു പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആര്‍ട്ടീരിയോ സ്‌ളീ റോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തില്‍ ലയിക്കുന്നതരം നാരുകള്‍ രക്തത്തിലെ സെറം കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങള്‍ക്കുളള സാധ്യത കുറയ്ക്കുന്നു.
വെണ്ടയ്ക്കയില്‍ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിര്‍ത്തുന്നതില്‍ പൊട്ടാസ്യത്തിനു പങ്കുണ്ട്.
വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ എ എന്ന ആന്റിഓക്‌സിഡന്റ് ചര്‍മാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകള്‍ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചര്‍മകോശങ്ങള്‍ക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആന്റിഓക്‌സിഡന്റുകള്‍ നിര്‍വീര്യമാക്കുന്നു.
സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗര്‍ഭിണികളുടെ. ഭ്രൂണാവസ്ഥയില്‍ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയില്‍ ഫോളേറ്റുകള്‍ ധാരാളം. ഗര്‍ഭസ്ഥശിശുവിന്റെ ന്യൂറല്‍ ട്യൂബിനെ തകരാറില്‍ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകള്‍ അവശ്യം. 4-12 ആഴ്ചകളിലെ ഗര്‍ഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിര്‍മാണം ത്വരിതപ്പെടുത്തുന്നു. ഗര്‍ഭകാലത്തെ വിളര്‍ച്ച തടയുന്നതിനും അതു സഹായകം. അതിനാല്‍ ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ വെണ്ടയ്ക്ക പതിവായി ഉള്‍പ്പെടുത്തണം.
ശരീരമെമ്പാടും ഓക്‌സിജന്‍ എത്തിക്കുന്നതു രക്തത്തിലെ ഹീമോഗ്ലോബിനാണ്.
ഹീമോഗ്ലോബിന്റെ ഉത്പാദനം കൂടുന്നതോടെ രക്തസഞ്ചാരവും മെച്ചപ്പെടുന്നു. ചര്‍മത്തിനു തിളക്കവും സ്വാഭാവിക നിറവും നിലനിര്‍ത്താനാകുന്നു. ശിരോപരിതലത്തിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുന്നതു മുടിവളര്‍ച്ചയ്ക്കു സഹായകം.താരന്‍, മുടിയുടെ വരള്‍ച്ച, മുടികൊഴിച്ചില്‍ എന്നിവ കുറയും.
വീട്ടുവളപ്പില്‍ ജൈവരീതിയില്‍ വിളയിച്ച വെണ്ട.യ്ക്ക പച്ചയ്ക്കും കഴിക്കാം. വെണ്ടയ്ക്ക വിഭവങ്ങള്‍ കുറഞ്ഞ തീയില്‍ വേവിച്ചെടുക്കാന്‍ ശ്രദ്ധിക്കണം. അതിലുളള നാരുകള്‍ ഉള്‍പ്പെടെയുളള പോഷകങ്ങള്‍ നഷ്ടമാകുന്നത് ഒരുപരിധി വരെ അങ്ങനെ തടയാം. എണ്ണയില്‍ വറുത്ത വിഭവങ്ങളിലൂടെയാണ് കൊളസ്‌ട്രോള്‍ അമിതമായി ശരീരത്തിലെത്തുന്നത്. കഴിവതും വെണ്ടയ്ക്ക ഫ്രൈ ചെയ്തു കഴിക്കുന്നത് ഒഴിവാക്കണം. മറ്റു രീതികളില്‍ പാകം ചെയ്തു കഴിക്കുന്നതാണ് ഉചിതം.
മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ടപിടിക്കുന്നതിനു വെണ്ടയ്ക്കയിലുളള വിറ്റാമിന്‍ കെ സഹായകം. വെണ്ടയ്ക്കയിലുളള മഗ്നീഷ്യം, സെലിനിയം, മാംഗനീസ്, കാല്‍സ്യം, കോപ്പര്‍ തുടങ്ങിയ അവശ്യം വേണ്ട പോഷകങ്ങള്‍ ഉപദ്രവകാരികളായ ഫ്രീ റാഡിക്കലുകളെ തുരത്തുന്നതിനു സഹായകം. എല്ലുകളുടെ ആരോഗ്യത്തിനും വെണ്ട.യ്ക്ക ഗുണപ്രദം. ബോണ്‍ ഡെന്‍സിറ്റി കൂട്ടുന്നു. പ്രായമാകുന്നതോടെ എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ്, ആര്‍ത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനും വെണ്ടയ്ക്കയിലെ പോഷകങ്ങള്‍ സഹായകം. വെണ്ടയ്ക്കയിലുളള ഫോളേറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമായ ചില ഘടകങ്ങള്‍ ഉത്പാദിപ്പിക്കുന്നു.
വെണ്ടയ്ക്കയെന്നല്ല അധികമായാല്‍ എന്തും വിഷം തന്നെ. വെണ്ടയ്ക്കയിലുളള ഓക്‌സാലിക് ആസിഡ് വൃക്കയില്‍ കല്ലുണ്ടാക്കുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചിലപ്പോള്‍ ഓക്‌സാലിക് ആസിഡ് സന്ധികളില്‍ അടിഞ്ഞുകൂടി സന്ധിവേദനയ്ക്ക് ഇടയാക്കാം. അതിനാല്‍ മിതമായി മാത്രം ഉപയോഗിക്കുക. എല്ലാത്തരം വിഭവങ്ങളും മിതമായി ഉള്‍പ്പെടുത്തിയ ആഹാരക്രമം(ഡയറ്റ്) അതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം.
നാരിന്റെ തോതു കുറവ്
സംസ്‌കരിച്ച ഭക്ഷ്യധാന്യങ്ങളാണു ഫാസ്റ്റ് ഫുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. പച്ചക്കറികളുടെ തോതും തീരെ കുറവാണ്. അതിനാല്‍ ഫാസ്റ്റ് ഫുഡ് വിഭവങ്ങളില്‍ നാരിന്റെ അംശം തീരെ കുറവാണ്. ഇത്തരം വിഭവങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാര്‍ നേരിടുന്ന പ്രധാനം പ്രശ്‌നം അമിതഭാരമാണ്. പെട്ടെന്നു ഭാരം കൂടും. ചെറുപ്പക്കാരില്‍ കൊളസ്‌ട്രോള്‍ ലെവലും ബിപിയും കൂടുന്നതായി റിപ്പോര്‍ട്ടുണ്ട്. പലപ്പോഴും മറ്റ് ആവശ്യങ്ങള്‍ക്കായി രക്തപരിശോധന നടത്തുമ്പോഴാണ് അധിക കൊളസ്‌ട്രോള്‍ ഉളളതായി തിരിച്ചറിയുന്നത്. അരക്കെട്ടിന്റെ വണ്ണം കൂടുന്നതും ഇതിന്റെ സൂചനയാണ്. അത് അബ്ഡമന്‍ ഒബീസിറ്റി എന്നറിയപ്പെടുന്നു. കൂടുതല്‍ നടക്കുമ്പോള്‍ ക്ഷീണം, തലകറക്കം എന്നിവയുണ്ടാകുന്നു. ആരോഗ്യജീവിതത്തിന് അവശ്യമായ മറ്റു വിറ്റാമിനുകളുടെ കുറവും ഇവരില്‍ കാണപ്പെടുന്നു.
കൊഴുപ്പും ഉപ്പും കൂടുതല്‍
ഏറ്റവുമധികം സ്വാദ് കിട്ടുന്നതു കൊഴുപ്പില്‍ നിന്നും ഉപ്പില്‍ നിന്നുമാണ്. ഫാസ്റ്റ് ഫുഡില്‍ ഇവയുടെ തോത് വളരെക്കൂടുതലാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നവര്‍ പച്ചക്കറികള്‍ അടങ്ങിയ മറ്റു
വിഭവങ്ങള്‍ കഴിക്കുന്നതും കുറവാണ്. ചുരുക്കത്തില്‍ സാധാരണ ഭക്ഷണത്തിനു പകരം ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരില്‍ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉളളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്‌കരിച്ച ഭക്ഷണമായിരിക്കും. ഇതു വിവിധ ജീവിതശൈലീരോഗങ്ങള്‍ക്കുളള സാധ്യത കൂട്ടുന്നു.
പോഷകങ്ങള്‍ കുറവ്
ഫാസ്റ്റ് ഫുഡില്‍ നിന്നു ശരീരത്തിനു കിട്ടുന്നതു കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പില്‍ നിന്നുളള ഊര്‍ജവുമാണ്. മറ്റു വിറ്റാമിനുകളും ധാതുക്കളും തീരെയില്ല. ഇതില്‍ നിന്നു കിട്ടുന്നത് വെറും ഊര്‍ജം മാത്രം. ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാര്‍ബോ ഹൈഡ്രറ്റ് തന്നെ. എന്നാല്‍ ആരോഗ്യജീവിതത്തിനു വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങള്‍ കൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം. മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രണയികള്‍ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതില്‍ പോഷകങ്ങളില്ല. അതാണ് പല ഫാസ്റ്റ് ഫുഡ് വിഭവങ്ങളും ആപത്തിനിടയാക്കുന്നത്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏഴു വഴികള്‍
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും വ്യായാമത്തിന്റെ കുറവുമൊക്കെ കൊളസ്‌ട്രോളിനെ ക്ഷണിച്ചുവരുത്തുന്നു. ശരീരത്തില്‍ കൊളസ്‌ട്രോള്‍ പിടിമുറുക്കുന്നതിന് ഇന്നു പ്രായമില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ലളിതമായ വഴികളുണ്ട്. അതും നമ്മുടെ നിത്യജീവിതത്തിന്റെ സമയം അപഹരിക്കാതെ തന്നെ. അമിതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയസ്തംഭനത്തിനും മസ്തിഷ്‌കാഘാതത്തിനും കാരണമാകുന്നു എന്നതുകൊണ്ടു തന്നെ ഇതു നിസാരമായി തള്ളിക്കളയാന്‍ പാടില്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില ആഹാരങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളില്‍ നിന്ന് മുക്തി നേടാം എന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ വരാതെ തടയാനും കഴിയു
മോര്
സംശയിക്കേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പാനീയമാണ് മോരുംവെള്ളം. പാട നീക്കിയ മോര് നല്ല കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്കു കാരണമാകുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ മോര് തടയും. ബൈല്‍ ആസിഡുകളെ പുറംതള്ളുകയും ചെയ്യും. മോര് കാച്ചി ഉപയോഗിച്ചാലും നല്ലതുതന്നെ. മോര് കാച്ചുമ്പോള്‍ ഉലുവയും കറിവേപ്പിലയും വെളുത്തുള്ളിയും ഉപയോഗിക്കുന്നതു കൊണ്ടു ഗുണം ഇരട്ടിക്കും.
സോയാബീന്‍
സോയാബീന്‍ നല്ലൊരു കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. ദിവസം 27 ഗ്രാം സോയാബീന്‍ കഴിച്ചാല്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് ആറു മുതല്‍ ഒമ്പതു ശതമാനം വരെ കുറയും.
നെല്ലിക്ക
നെല്ലിക്ക ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നു മാത്രമല്ല നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കുകയും ചെയ്യും. ആന്റി ഓക്‌സൈഡുകളും വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍.
ഗ്രീന്‍ ടീ
കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതില്‍ ഗ്രീന്‍ ടീയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിനു ദോഷകരമായ ട്രൈഗ്ലിസറൈഡുകള്‍ ഒഴിവാക്കാനും സഹായിക്കും. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മരുന്ന് ഒഴിവാക്കി വ്യായാമത്തിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും.
ഒലിവ് ഓയില്‍
ഒലിവ് ഓയിലില്‍ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൊളസ്‌ട്രോള്‍ തടയുന്നു.
വെളുത്തുള്ളി
കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെറുതെ ചവച്ചരച്ചു തിന്നുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയിലെ അലിസിന്‍ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ പിടിക്കുന്നത് തടയുന്നു.
കറിവേപ്പില
ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറിവേപ്പില ഉപയോഗിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കറികളില്‍ ഉപയോഗിക്കുന്നത് പോലെ തന്നെ കറിവേപ്പില പച്ചയ്ക്ക് കഴിക്കുന്നതും കൊളസ്‌ട്രോളിനെ കുറയ്ക്കും. കറിവേപ്പില അരച്ചെടുത്ത് ഒരു സ്പൂണ്‍ വീതം പ്രഭാതത്തില്‍ ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്‌ട്രോള്‍ വളരെ വേഗം നിയന്ത്രണത്തിലാകും. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്ന ഏറ്റവും മികച്ച ഔഷധമാണ് കറിവേപ്പില.
ഉപ്പ് രക്തസമ്മര്‍ദം കൂട്ടും
രക്തസമ്മര്‍ദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം പെട്ടെന്നു കൂടും. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ നിന്ന് കാല്‍സ്യം കൂടുതല്‍ അളവില്‍ നഷ്ടമാകും.
സോഡിയം ശരീരത്തിന് അവശ്യം വേണ്ട ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. എല്ലാ ഭക്ഷ്യവസ്തുക്കളിലും സോഡിയമുണ്ട്.
പലപ്പോഴും നാം കഴിക്കുന്ന പല മരുന്നുകളിലും സോഡിയമുണ്ട്.
അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് എന്നിവയിലൊക്കെ സോഡിയം അടങ്ങിയിട്ടുണ്ട്. കാന്‍ഡ്ഫുഡ്, പ്രോസസ് ഫുഡ്, പായ്ക്ക്ഡ് ഫുഡ് എന്നിവയിലൊക്കെ സോഡിയം ധാരാളം. ഇതിലൂടെയെല്ലം ശരീരത്തില്‍ ധാരാളം സോഡിയം എത്തുന്നുണ്ട്. സോയാസോസില്‍ ഉപ്പ് ധാരാളമുണ്ട്. അതിനും പുറമേയാണ് കറികളില്‍ അമിതമായി ചേര്‍ക്കുന്ന ഉപ്പിലൂടെ എത്തുന്ന സോഡിയത്തിന്റെ തോത്.
ശരീരത്തിലെത്തുന്ന സോഡിയത്തിന്റെ തോത് ബാലന്‍സ് ചെയ്യുന്നതു പൊട്ടാസ്യമാണ്. പൊട്ടാസ്യം കിട്ടുന്നതു പച്ചക്കറികളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നുമാണ്. മിക്ക പച്ചക്കറികളിലും സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ ഒഴിവാക്കി പ്രോസസ് ഫുഡ്‌സ് ശീലമാക്കുന്നവരാണ് നമ്മളില്‍ പലരും. പച്ചക്കറികള്‍ ധാരാളം കഴിക്കാത്തവര്‍ ഉപ്പ് കൂടുതലായി കഴിക്കുമ്പോല്‍ ശരീരത്തില്‍ സോഡിയത്തിന്റെ അളവു ക്രമാതീതമായി കൂടുന്നു. സോഡിയം ശരീരത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തും. അതായത് രക്തത്തിലെ വെള്ളത്തിന്റെ അളവു കൂടും. രക്തത്തിന്റെ വ്യാപ്തം കൂടും. അപ്പോള്‍ രക്തസമ്മര്‍ദം(ബിപി) കൂടും.
ദഹനസംബന്ധമായ പ്രശ്‌നങ്ങളാണ് ഇന്ന് യുവാക്കളില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ഫാസ്റ്റ്ഫുഡ് സംസ്‌കാരം വരുത്തി വെക്കുന്ന പ്രശ്‌നങ്ങളും നിരവധിയാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന വ്യത്യസ്തങ്ങളായ പോഷകങ്ങള്‍ എല്ലാവിധ ദഹനപ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ഇഞ്ചിയില്‍. ജീവികം ബി, ജീവികം സി, കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍, അയണ്‍ എന്നിവയും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.
ദഹനപ്രക്രിയ മെച്ചപെടുത്തുന്നുണ്ട് ഇഞ്ചി. അതിനേക്കാള്‍ പ്രധാനമാണ് ആഹാരത്തിലെ പോഷകങ്ങളുടെ ആഗീകരണം വേഗത്തിലാക്കുന്നു എന്നത്. ഗ്യാസ്, നെഞ്ചരിച്ചില്‍, അസിഡിറ്റി എന്നിവയില്‍ നിന്നും മോചനം നല്‍കാനും ഇഞ്ചി സഹായകമാണ്.
എന്നാല്‍ ദഹനപ്രക്രിയയിലും മറ്റും ഇഞ്ചിയുടെ ഗുണങ്ങള്‍ ലഭിക്കണമെങ്കില്‍ അത് കഴിക്കേണ്ട വിധമുണ്ട്. ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിന് പുറമെ ദിവസേന ഇഞ്ചി ഒരു ശീലമാക്കാവുന്നതാണ്.
ചെറു കഷ്ണങ്ങളായി അരിഞ്ഞെടുത്ത ഒരു സ്പൂണ്‍ ഇഞ്ചിയും അല്പം ചെറുനാരങ്ങ നീരും ഒരു നുള്ള് ഉപ്പും ചേര്‍ത്തെടുക്കുക. പ്രഭാത ഭക്ഷണത്തിനു ശേഷം
സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. കറിക്കൂട്ടില്‍ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമുണ്ട.് കര്‍ക്യുമിന്‍ എന്ന ഘടകമാണ് അതിനു മഞ്ഞനിറം നല്കുന്നത്. കരള്‍ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള ആയുര്‍വേദ ചികിത്സയ്ക്ക് മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്.
നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, നിയാസിന്‍, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റിആസിഡുകള്‍, ഫൈറ്റോസ്റ്റീറോള്‍സ് എന്നിവ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. കരളിലെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദം. പിത്താശയസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കു മഞ്ഞള്‍ ഫലപ്രദം. കുടലിലുണ്ടാകുന്ന പുഴുക്കള്‍, കൃമി എന്നിവയെ നശിപ്പിക്കുന്നതിനു മഞ്ഞള്‍ ഫലപ്രദം. മാനസികപിരിമുറുക്കവും ഡിപ്രഷനും കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍.
മഞ്ഞളിന്റെ ആന്റി ഓക്‌സിഡന്റ് സ്വഭാവം തിമിരം തടയുന്നതിനു സഹായകമെന്നു ഗവേഷകര്‍. മഞ്ഞളിലടങ്ങിയിരിക്കുന്ന കര്‍ക്യൂമിന്‍, ടൈപ്പ് 2 പ്രമേഹം തടയുന്നതായി ഗവേഷകര്‍. മഞ്ഞള്‍ എല്ലുകളെ ബലപ്പെടുത്തുന്നു. ഓസ്റ്റിയോപോറോസിസ് എന്ന എല്ലുരോഗം തടയുന്നതിനു സഹായകം. മുറിവുകള്‍ ഉണക്കാന്‍ മഞ്ഞള്‍ സഹായകം. നഷ്ടപ്പെട്ട ചര്‍മത്തിനു പകരം പുതിയ ചര്‍മം
ഉണ്ടാകുന്നതിനു മഞ്ഞള്‍ ഫലപ്രദം. ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു.
മഞ്ഞള്‍ കോളിഫ്‌ളവറുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനെ തടയാന്‍ ഫലപ്രദമെന്ന് വിദഗ്ധര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ വളര്‍ച്ച തടയാനും മഞ്ഞള്‍ ഫലപ്രദമാണെന്നു പഠനറിപ്പോര്‍ട്ട്.
സ്തനാര്‍ബുദം ശ്വാസകോശങ്ങളിലേക്കു വ്യാപിക്കുന്നതു തടയാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍. ത്വക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞളിനു കഴിയുമെന്നു ഗവേഷകര്‍. കുട്ടികളിലെ ലുക്കേമിയസാധ്യത കുറയ്ക്കുന്നതിനും മഞ്ഞള്‍ ഫലപ്രദം. അല്‍സ്‌ഹൈമേഴ്‌സിനെ പ്രതിരോധിക്കുന്നു. കാന്‍സര്‍ വ്യാപനം തടയുന്നു
പാര്‍ശ്വഫലങ്ങളില്ലാത്ത ആന്റി ഇന്‍ഫ്‌ളമേറ്ററി ഔഷധമാണ് മഞ്ഞളെന്നു ഗവേഷകര്‍. സന്ധിവാതത്തോടനുബന്ധിച്ച നീരു കുറയ്ക്കുന്നതിനു സഹായകം. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു പഠനറിപ്പോര്‍ട്ട്. മള്‍ട്ടിപ്പിള്‍ സ്‌ക്‌ളീറോസിസ് കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍. വേദനസംഹാരിയായി പ്രവര്‍ത്തിക്കുന്നു. ശരീരത്തില്‍ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടാതിരിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും മഞ്ഞള്‍ ഫലപ്രദമെന്നു പഠനങ്ങള്‍. സന്ധിവാതം, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയ്ക്കുളള ചികിത്സയ്ക്കും മഞ്ഞള്‍ ഫലപ്രദം. ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ഫലപ്രദം. മഞ്ഞള്‍ തേച്ചുളള കുളി ചര്‍മസൗന്ദര്യം നിലനിര്‍ത്തുന്നതിനും ആരോഗ്യജീവിതത്തിനും സഹായകം.
ഹൃദയാഘാതം സംഭവിച്ച ഒരാളുടെ തലച്ചോര്‍ വേഗത്തില്‍ വയസ്സനാകുമെന്നും നല്ല ചിന്തകലെയും ഓര്‍മകളേയും ക്രമേണ
ഇല്ലാതാക്കുമെന്നും പഠനം. അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയാണ് ഈ പുതിയ വിവരം പുറത്തുവിട്ടിട്ടുള്ളത്.
ഹൃദയാഘാതം വരുന്ന ഒരാളുടെ തലച്ചോറിന് വയസുകൂടുമെന്നും ഗവേശകരുടെ കണ്ടെത്തല്‍. 60 വയസിലാണ് ഒരാള്‍ക്ക്
ഹൃദയാഘാതം വരുന്നതെങ്കില്‍ ചികിത്സയ്ക്കുശേഷം അദ്ദേഹത്തിന്റെ അവസ്ഥ 70 വയസുകാരന്റെ
മനോനിലപോലെയായിരിക്കുംമെന്നും പഠനത്തില്‍ തെളിഞ്ഞു. ഹൃതയാഘാതം ഉണ്ടായ ആളുടെ ചിന്തയുടെ വേഗം ഗണ്യമായി
കുറയും. 1198മുതല്‍ 2012വരെ 4900പേരില്‍ നടത്തിയ പഠനം പുതിയ അറിവാണ് മെഡിക്കല്‍ സയന്‍സിന് സമ്മാനിക്കുന്നത്.
ശസ്ത്രക്രിയയോ, മറ്റ് ചികിത്സകളോ കഴിഞ്ഞാല്‍ ഇത്തരം മാറ്റങ്ങള്‍ വേഗത്തിലുണ്ടാകും. വിദ്യാഭ്യാസം, പ്രവര്‍ത്തി ചെയ്യുന്ന
മേഖല, ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ തലച്ചോറിന്റെ പ്രായമാകലില്‍ കാര്യമായ മാറ്റങ്ങള്‍
വരുത്തിയേക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ചിലര്‍വേഗത്തില്‍ പ്രയമാകലിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പെട്ടന്ന്
വിധേയരാകുബോള്‍ മറ്റ്ചിലര്‍ അല്‍പ്പം വൈകിമാത്രമേ ഹൃദയാഘാതം ഉണ്ടാക്കുന്ന തലച്ചോറിന്റെ പ്രശ്‌നങ്ങള്‍ അനുഭവിച്ചു
തുടങ്ങുവെന്നും പഠനത്തില്‍ കണ്ടെത്തി. എന്തായാലും ഹൃഗയാഘാതം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഏറെ ദോശകരമായി സ്വാധീനിക്കും.
മുടി നരയ്ക്കുന്നത് ആര്‍ക്കും ഇഷ്ടമുള്ള ഒന്നല്ല. പ്രായമേറുമ്പോഴുള്ള ഒരു സ്വാഭാവിക മാറ്റമാണെങ്കില് പോലും.
പ്രായമായവരില് മാത്രല്ല, ഇപ്പോള് ചെറുപ്പക്കാരിലും മുടി നര പതിവാണ്. സ്‌ട്രെസും വെള്ളത്തിന്റെ ഗുണം കുറയുന്നതും
ജീവിതശൈലിയുമെല്ലാമാണ് കാരണങ്ങള്‍. മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍
ഏതൊക്കെയാണെന്ന് അറിയേണ്ടേ. ചീര സ്ഥിരമായി കഴിയ്ക്കുന്നതും മുടിനര ഴെിവാക്കാന് നല്ലതാണ്. കറിവേപ്പില
കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെളിച്ചെണ്ണ പുരട്ടുന്നതുമെല്ലാം ഗുണം നല്കും. മുട്ട പ്രോട്ടീന്റെ നല്ല ഉറവിടമാണ്. മുടി നര
ഒഴിവാക്കാന് പ്രോട്ടീന് നല്ലതാണ്. ബെറികള് വൈറ്റമിന് സിയുടെ ഉറവിടമാണ്. മുടി നര ഒഴിവാക്കാന് അത്യുത്തമം. വൈറ്റമിന്
എ മുടി നരയ്ക്കുന്നതു തടയാന് ഏറെ നല്ലതാണ്. ഇതുകൊണ്ടു തന്നെ ക്യാരറ്റ് നല്ലതാണ്. മുടി നരയ്ക്കുന്നത് ഒഴിവാക്കാന്
സഹായിക്കുന്ന ഭക്ഷണമാണ് കരള്.ബീന്‌സ് മുടി നരയ്ക്കുന്നത് ഒഴിവാക്കാന് സഹായകമാണ് ഒന്നാണ്. ഇത് ഭക്ഷണത്തില്
ഉള്‌പ്പെടുത്താം. ചീര സ്ഥിരമായി കഴിയ്ക്കുന്നതും മുടിനര ഴെിവാക്കാന് നല്ലതാണ്.
. 7. കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, കാല്‍വേദന, തലവദേന തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ അമിതവേഗത്തില്‍ നടക്കുന്നത് വിപരീതഫലം സൃഷ്ടിച്ചേക്കാം. ഇത്തരക്കാര്‍ മറ്റു വല്ല വ്യായാമവും തിരഞ്ഞെടുക്കുന്നതാവും നല്ലത്.
8. കാലുകള്‍ ഉറപ്പിച്ചു ചവിട്ടിനടന്നാല്‍ മടമ്പിനു വേദനയുണ്ടാവും. സാധാരണ നടക്കാറുള്ളതുപോലെ നടക്കുക. കനംകുറഞ്ഞ സ്പോര്‍ട്സ് ഷൂവുകള്‍ ധരിച്ചു നടക്കുന്നത് ഉചിതമായിരിക്കും.
9. നടക്കുമ്പോള്‍ മൂക്കില്‍ കൂടി മാത്രം ശ്വാസം വിടാന്‍ ശ്രദ്ധിക്കുക. നടക്കാന്‍ തുടങ്ങും മുമ്പ് കൂടുതല്‍ വെള്ളം കുടിക്കരുത്. നടക്കുന്നതിന് 20-30 മിനിറ്റെങ്കിലും മുമ്പ് മാത്രം കുടിക്കുക (രാവിലെ എഴുന്നേല്‍ക്കുന്ന സമയം വെള്ളം കുടിക്കാം).
10. അരമണിക്കൂറാണ് നടക്കാന്‍ തീരുമാനിച്ചതെങ്കില്‍ ആ സമയം ആവുമ്പോഴേക്കും പൊടുന്നനെ നിര്‍ത്താതെ നടത്തത്തിന്റെ വേഗം കുറച്ച് വിശ്രമിക്കുക. ശേഷം മൂന്നുതവണ പാദഹസ്താസനം ചെയ്യുന്നത് നന്നാവും.
അവസാനം പരിഷ്കരിച്ചത് : 7/10/2020
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ