അമ്മയാകാൻ പോകുന്ന കൗമാരക്കാരായ സ്ത്രീകൾ നവജാതു ശിശുവിന്റെ പരിചരണം നിർബന്ധമായും അറിഞ്ഞിരിക്കണം. എല്ലാ കൗമാരക്കാരായ സ്ത്രീകളും ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന റൂബല്ല വാക്സിൻ എടുത്തിരിക്കണം.
ഒരമ്മയ്ക്ക് ഗർഭിണിയാകുന്നതിന് മുന്‍പുതന്നെ നല്ല ആരോഗ്യവും 45 കി. ഗ്രാം തൂക്കവും അനിവാര്യമാണ്. ഒപ്പം ഗർഭിണിയാകുന്നതിന് മുന്‍പു തന്നെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം സാധാരണഗതിയിലാണോ എന്ന് പരിശോധിച്ചിരിക്കണം.
ഗർഭധാരണ സമയത്ത് ശരിയായ തൂക്കം കിട്ടുന്നതിനുവേണ്ടി സാധാരണ കഴിക്കുന്ന ആഹാരം കൂടാതെ 2 ഗ്ളാസ് പാലും, ഒരു മുട്ടയും, ഒരു ഏത്തപ്പഴവും അല്ലെങ്കിൽ അതിന് തുല്യമായ ആഹാരങ്ങളും ദിവസവും കഴിക്കണം.
എല്ലാ നവജാത ശിശുക്കൾക്കും (സിസേറിയൻ ഉൾപ്പെടെ) ജനിച്ച് അരമണിക്കൂറിനുള്ളിൽ മുലപ്പാൽ നൽകിയിരിക്കണം. ഒരു കാരണവശാലും വേറെ ഒരു തരത്തിലുമുള്ള പദാർത്ഥങ്ങളും കുഞ്ഞിന് നൽകാൻ പാടില്ല. (ഉദാ.തേൻ, വയന്പ്, സ്വർണ്ണം എന്നിവ അരച്ച് കൊടുക്കുക).
ഒരുവശം കുടിച്ച് തീർന്ന ശേഷം മറുവശം കുടിക്കുന്നതിന് കുഞ്ഞിനെ മാറ്റണം. രണ്ട് വശവും കുടിച്ചതിന് ശേഷം മാത്രമേ മുലയൂട്ടൽ നിർത്താവൂ. കുഞ്ഞുങ്ങൾക്ക് തുടരെ തുടരെ പാൽ കൊടുക്കുന്നത് അഭികാമ്യമല്ല. ഏതാണ്ട് രണ്ടര മണിക്കൂർ ഇടിവിട്ട് മാത്രമേ കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാവൂ.
രണ്ടാമത്തെ തവണ നൽകുന്പോൾ പാൽ കുടിച്ച് നിർത്തിയ വശത്ത് വേണം ആദ്യം തുടങ്ങാൻ. പാൽ കുടിക്കുന്നതോടൊപ്പം കയറുന്ന വായു പുറത്ത് കളയാൻ കുഞ്ഞിനെ രണ്ട് കക്ഷത്തിലും പിടിച്ച് ഇരുത്തുകയോ, തോളിൽ കിടത്തി തട്ടുകയോ ചെയ്യണം. കുഞ്ഞുങ്ങൾക്ക് തികട്ടുകയാണെങ്കിൽ ചരിച്ച് കിടത്തണം.
തൊട്ടിലിൽ കിടത്തുന്പോൾ തികട്ടാൻ സാദ്ധ്യതയുള്ളതിനാൽ എല്ലായിപ്പോഴും കുഞ്ഞുങ്ങളെ അമ്മയുടെ കൂടെ കിടത്തുകയാണ് നല്ലത്. എല്ലാ കുഞ്ഞുങ്ങൾക്കും ആറ് മാസത്തേക്ക് അമ്മയുടെ മുലപ്പാൽ മാത്രം നൽകുക.
ഏഴു മാസം മുതൽ മുലപ്പാൽ കൂടാതെ ഒന്ന് രണ്ട് പ്രാവശ്യം പഞ്ഞപ്പുല്ല് കുറുക്ക് കൊടുക്കാവുന്നതാണ്. 8 മാസം മുതൽ മുലപ്പാൽ കൂടാതെ ദോശ, ഇഡ്ലി, ഏത്തപ്പഴം പുഴുങ്ങിയത്, അപ്പം എന്നിവ നൽകാവുന്നതാണ്.
ഒന്‍പതു മാസം മുതൽ മുലപ്പാൽ കൂടാതെ, ചോറ്, ദോശ, അപ്പം, മീൻ എന്നിവ നൽകാവുന്നതാണ്. 10-ാം മാസം മുതൽ കുടുംബത്തിലെ മറ്റ് അംഗങ്ങൾ കഴിക്കുന്ന വേവിച്ച എല്ലാ ആഹാരവും നൽകാവുന്നതാണ്. എന്നാൽ മുഴുവൻ പല്ലുകളും വന്നശേഷം നല്ലവണ്ണം ചവച്ച് കഴിക്കാൻ ശീലിക്കുന്നതിന് മുന്‍പായി നിലക്കടല, ചിപ്സ്, മിക്ചർ എന്നിവ നൽകുന്നത് അപകടകരമാണ്.
രണ്ട് വയസിന് മുന്‍പായി മറ്റ് മൃഗങ്ങളുടെ പാൽ, ടിന്നുകളിലും കവറുകളിലും കിട്ടുന്ന പാൽ, ആരോഗ്യ പ്രദായകം എന്ന് പറഞ്ഞ് കന്പോളത്തിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ മൂലം ആസ്ത്മ. അലർജി, പ്രമേഹം, രക്താദിസമ്മർദ്ദം എന്നുവേണ്ട ക്യാൻസർ, വന്ധ്യത എന്നിവയ്ക്ക് വരെ കാരണമായേക്കും.
ഡോ. കെ. ജയകുമാർ
പീഡിയാട്രീഷ്യൻ
കോട്ടയം മെഡിക്കൽ കോളേജ്
ആത്യന്തികമായി നാമെല്ലാവരും വിവിധ രക്തഗ്രൂപ്പുകളില്‍ പെട്ടവരാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ ഗ്രൂപ്പുപോലെ തോന്നുമ്പോഴെല്ലാം മാറ്റാവുന്നതല്ല രക്തഗ്രൂപ്പുകള്‍. ജീവന്മരണ പോരാട്ടത്തിലെ സന്നിഗ്ധഘട്ടത്തില്‍ ഈ ഗ്രൂപ്പിന് ഏറെ പ്രാധാന്യമുണ്ട്.
രക്തബന്ധം. അതിനോളം വരില്ല മറ്റൊന്നും. സായിപ്പായാലും കാപ്പിരിയായാലും മനുഷ്യരക്തത്തിന്റെ നിറം ചുവപ്പുതന്നെ. പക്ഷേ, നിറത്തിന്റെ കാര്യത്തില്‍ മാത്രമേ ഈ സമാനതയുള്ളൂ. ആത്യന്തികമായി നാമെല്ലാവരും വിവിധ രക്തഗ്രൂപ്പുകളില്‍ പെട്ടവരാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ ഗ്രൂപ്പുപോലെ തോന്നുമ്പോഴെല്ലാം മാറ്റാവുന്നതല്ല രക്തഗ്രൂപ്പുകള്‍. ജീവന്മരണ പോരാട്ടത്തിലെ സന്നിഗ്ധഘട്ടത്തില്‍ ഈ ഗ്രൂപ്പിന് ഏറെ പ്രാധാന്യമുണ്ട്. അവയവദാന പ്രക്രിയയുടെ സങ്കീര്‍ണതകളൊന്നുമില്ലാതെ മറ്റൊരാളുടെ ജീവന് രക്ഷിക്കാനായി നമ്മുടെ ശരീരത്തില്‍ നിന്നും നമുക്ക് വളരെ എളുപ്പത്തില്‍ നല്കാവുന്ന ജീവന്റെ അംശമാണ് രക്തം. രക്തദാനം മഹാദാനം എന്നാണ് പറയുക. പരസ്പരം കടിച്ചു കീറുന്നവരാണെങ്കില്പോലും പൊതുവായ സ്വന്തം കാര്യം വരുമ്പോള്‍ ഒന്നാവുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ പോലെയല്ല രക്തഗ്രൂപ്പുകളുടെ കാര്യം. നൂറുശതമാനവും യോജിപ്പിക്കുന്ന ഗ്രൂപ്പുകള്‍ തമ്മില്‍ മാത്രമേ രക്തദാനം സാധ്യമാവുകയുള്ളൂ.
രക്തഗ്രൂപ്പുകളെ അറിയുക
നാം ഇന്നറിയുന്ന എ, ബി. ഒ ഗ്രൂപ്പ് സംവിധാനം ആദ്യമായി കണ്ടുപിടിച്ചത് 1901 ല്‍ ഓസ്ട്രിയന്‍ ശാസ്ത്രജ്ഞനായ കാള്‍ ലാന്റ്സ്റ്റിനര്‍ ആണ്. ഇതനുസരിച്ച് എ ബി, എ ബി, ഒ എന്നീ നാലു ഗ്രൂപ്പുകളാണ് പ്രധാനമായും ഉള്ളത്. ഇവയില്‍ത്തന്നെ പോസിറ്റീവും നെഗറ്റീവും ഉണ്ട്. രക്തത്തില്‍ അടങ്ങിയിരിക്കുന്ന ആന്റിജനുകളുടെയും ആന്റിബോധഡികളുടെയും സാന്നിധ്യമാണ് ഈ ഗ്രൂപ്പ് വിഭജനത്തിന്റെ അടിസ്ഥാനം. ചുവന്ന രക്താണുക്കളുടെ (റെഡ് ബ്ലഡ് കോര്പ്പക്കള്സ് - ആര്.ബി.സി) ഉപരിതലത്തിലുള്ള പ്രോട്ടീന്‍ തന്മാത്രകളാണ് ഈ ആന്റിജനുകള്‍. ആന്റിബോഡികളാവട്ടെ രക്തത്തിലെ പ്ലാസ്മയിലാണ് അടങ്ങിയിരിക്കുന്നത്. ശരീരത്തിനു പുറത്തു നിന്നും അകത്തേക്കു പ്രവേശിക്കുന്ന ബാഹ്യപദാര്ഥങ്ങളെ ആര്‍ജിക്കലാണ് ആന്റിബോഡികളുടെ ധര്‍മം. താഴെപ്പറയുന്ന വിധത്തിലാണ് വിവിധ രക്തഗ്രൂപ്പില്പ്പെട്ടവരില് ഈ ആന്റിജന്റെയും ആന്റിബോഡികളുടെയും സാന്നിധ്യം.
എ ഗ്രൂപ്പ് - ആന്റിജന്‍ എ യും ആന്റി ബി (ബി ആന്റിജന്‍ എതിരായ) ആന്റിബോഡിയും
ബി ഗ്രൂപ്പ് - ആന്റിജന്‍ ബി യും ആന്റി എ ആന്റിബോഡിയും
ഓ ഗ്രൂപ്പ് - ആന്റിജന്‍ എ യോ ബി യോ ഇല്ല. എന്നാല്‍ ആന്റി എ ആന്റിബോഡി, ആന്റി ബി ആന്റിബോഡി ഇവ രണ്ടും അടങ്ങിയിരിക്കുന്നു.
എ ബി ഗ്രൂപ്പ് - ആന്റിജന്‍ എയും ബിയും അടങ്ങിയിരിക്കുന്നു. എന്നാല്‍ ആന്റിബോഡികള്‍ രണ്ടും ഇല്ല.
മേല്‍പ്പറഞ്ഞ നാലു ഗ്രൂപ്പുകള്‍ക്കും ഓരോ പോസിറ്റീവ് നെഗറ്റീവ്് ഉപവിഭവങ്ങള്‍ കൂടിയുണ്ട്. എ, ബി എന്നിവയ്ക്കു പുറമേ കണ്ടുവരുന്ന ഫാക്ടര്‍ ഡി എന്ന ആന്റിജന്റെ സാന്നിധ്യമാണ് ഇതിനാധാരം. ഉദാഹരണം എ ആന്റിജനുള്ള ഒരാളുടെ രക്തത്തില്‍ ആര്‍എച്ച് ഫാക്ടര്‍ ഡി കൂടിയുണ്ടെങ്കില്‍ അയാളുടെ ഗ്രൂപ്പ് എ പോസിറ്റീവാണ്. എന്നാല്‍ ആന്റിജന്‍ എ യുടെ സാന്നിധ്യം ഉണ്ടായിരിക്കുകയും ആര്‍എച്ച് ഫാക്ടര്‍ ഡിയുടെ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്താല്‍ അയാളുടെ രക്തഗ്രൂപ്പ് എ നെഗറ്റീവ് ആകുന്നു. ഇതുപോലെയാണ് മറ്റ് ഗ്രൂപ്പുകള്‍ക്കും.
രക്തഗ്രപ്പുകളും രക്തദാനവും
രക്തഗ്രൂപ്പുകള്‍ക്ക് രക്തദാനത്തില്‍ പ്രാധാന്യം എന്താണെന്ന് നോക്കാം. എ ഗ്രൂപ്പില്‍പ്പെട്ട ഒരാള്‍ക്ക് ബി ഗ്രൂപ്പില്‍പ്പെട്ട രക്തം നല്കുമ്പോള് ബി ഗ്രൂപ്പ് രക്തത്തില്‍ അടങ്ങിയ ആന്റിജന്‍ ബി ഗ്രൂപ്പിന് എതിരായി എ ഗ്രൂപ്പ് രക്തത്തിലുള്ള ആന്റി ബി ആന്റിബോഡി പ്രവര്‍ത്തിക്കുന്നു. ഈ ആന്റിജന്‍ ആന്റിബോഡി റിയാക്ഷന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും മരണത്തിനുപോലും കാരണമായേക്കാം. ദാനം ചെയ്യുന്ന വ്യക്തിയുടെ രക്തത്തില്‍ അടങ്ങിയ ആന്റിജന്‍ എതിരായ പ്രവര്‍ത്തിക്കുന്ന ആന്റിബോഡി സ്വീകര്‍ത്താവിന്റെ രക്തത്തില്‍ ഇല്ലായിരിക്കും എന്നതാണ് രക്തദാനത്തിനുള്ള പൊതുവായ തത്വം. ആര്‍ക്കൊക്കെ രക്തം കൊടുക്കാമെന്നും ആരില്‍ നിന്നും രക്തം സ്വീകരിക്കാമെന്നുമറിയാന് പട്ടിക നോക്കുക.
നിങ്ങളുടെ രക്തഗ്രൂപ്പ് അപൂര്‍വമാണോ?
നിങ്ങളുടെ രക്തഗ്രൂപ്പ് അപൂര്‍വ ഗ്രൂപ്പുകളില്‍ പെടുന്നതാണോ? എങ്കില്‍ ഉടനേ ഏറ്റവുമടുത്ത രക്തദാതാക്കളുടെ സംഘടനയിലോ അടുത്ത ബ്ലഡ് ബാങ്കിലോ പേരു രജിസ്റ്റര്‍ ചെയ്യാന്‍ മറക്കാതിരിക്കുക. കാരണം നിങ്ങള്‍ രക്ഷിക്കാന്‍ പോകുന്നത് വിലയേറിയ ഒരു ജീവനായിരിക്കാം. അപൂര്‍വ രക്തഗ്രൂപ്പില്‍പ്പെട്ട രക്തം കിട്ടാത്തതുമൂലം അത്യാസന്ന നിലയിലുള്ള രോഗി മരിക്കുന്നതും ശസ്ത്രക്രിയകള്‍ മുടങ്ങുന്നതും സാധാരണമാണ്.
നെഗറ്റീവ് ഗ്രൂപ്പില്‍പ്പെട്ടവ എല്ലാം തന്നെ, അപൂര്‍വ ഗ്രൂപ്പുകളുടെ കൂട്ടത്തിലുള്‍പ്പെടുന്നവയാണ്. ശരാശരി കണക്കെടുത്താല്‍ മൊത്തം ജനസംഖ്യയുടെ 25 ശതമാനം പേരും പോസിറ്റീവ് ഗ്രൂപ്പുകളില്‍പ്പെട്ടവരാണ്. ശേഷിക്കുന്ന 15 ശതമാനം പേര് വിവിധ ഗ്രൂപ്പുകളുടെ നെഗറ്റീവ് വിഭാഗത്തില്‍ പെടുന്നവരാണ്.
പോസിറ്റീവ് ഗ്രൂപ്പുകളില്‍ അപൂര്‍വ ഗ്രൂപ്പില്‍ പെടുന്നത് എ ബി പോസിറ്റീവാണ്. അമേരിക്കന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ കണക്ക് പ്രകാരം ലോകമൊട്ടാകെയുള്ള ജനസംഖ്യയുടെ 0.45 ശതമാനം മാത്രം വരുന്ന എ ബി നെഗറ്റീവ് ആണ് ഏറ്റവും അപൂര്‍വമായ ഗ്രൂപ്പ്. (ഏറ്റവും കൂടുതല്‍ പേരില്‍ കാണുന്ന രക്തഗ്രൂപ്പ് ഒ പോസിറ്റീവാണ്). രണ്ടാമത്തെ അപൂര്‍വ ഗ്രൂപ്പ് 1.5 ശതമാനം മുതല്‍ 2 ശതമാനം വരെ ആളുകളില്‍ കണ്ടുവരുന്ന ബി നെഗറ്റീവ് ഗ്രൂപ്പാണ്.
എ നെഗറ്റീവ് ഒ നെഗറ്റീവ് എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ വരുന്നു. പ്രത്യേക ഭൂവിഭാഗങ്ങളില്‍ വിവിധ ഗ്രൂപ്പുകളില്‍പ്പെട്ട ആളുകളുടെ എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും ആഗോളവ്യാപകമായി വിവിധ രക്തഗ്രൂപ്പുകളില്‍ പെട്ടവര്‍ക്ക് ശരാശരി ശതമാനക്കണക്ക് ഇനിപ്പറയും പ്രകാരമാണ്. ഒ പോസിറ്റീവ് 38 ശതമാനം, ഒ നെഗറ്റീവ് 7 ശതമാനം. എ പോസിറ്റീവ് 34 ശതമാനം, എ നെഗറ്റീവ് 6 ശതമാനം, ബി പോസിറ്റീവ് 9 ശതമാനം, ബി നെഗറ്റീവ് 2 ശതമാനവും എ ബി പോസിറ്റീവ് 3 ശതമാനവും എ ബി നെഗറ്റീവ് 1 ശതമാനത്തില്‍ താഴെയുമാണ്.
യുണിവേഴ്സല്‍ ഡോണര്‍
രക്തത്തില്‍ അടങ്ങിയ ആന്റിജന്റെയും ആന്റിബോഡികളുടെയും സ്വഭാവമനുസരിച്ച് എല്ലാവര്ക്കും എല്ലാ ഗ്രൂപ്പില്‍ നിന്നും രക്തം സ്വീകരിക്കാനാവില്ല. നെഗറ്റീവ് ഗ്രൂപ്പുകാര്‍ക്ക് നെഗറ്റീവ് ഗ്രൂപ്പുകളില്‍ നിന്നും മാത്രമേ രക്തം സ്വീകരിക്കാന്‍ സാധിക്കൂ. ആന്റിജന്‍ - ആന്റിബോഡി റിയാക്ക്ഷന്‍ പരിശോധിച്ചാല്‍ ഒ നെഗറ്റീവ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് ആര്‍ക്കും രക്തം ദാനം ചെയ്യാം. അതുപോലെ തന്നെ എ ബി പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് ആരില്‍ നിന്നും രക്തം സ്വീകരിക്കാം. ഇവരെ യഥാക്രമം യൂണിവേഴ്സല്‍ ഡോണര്‍ എന്നും യൂണിവേഴ്സല്‍ റിസീപിയന്റ് എന്നും വിളിക്കുന്നു.
ബോംബെ ഗ്രൂപ്പ്
ഇന്ത്യയില്‍ കണ്ടെത്തിയ അപൂര്‍വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ഡോ. വൈ. എം. ഭെണ്ടേയാണ് ഈ ഗ്രൂപ്പ് കണ്ടെത്തിയത്. ലോകത്ത് ആകമാനം ഒരു മില്യണില്‍ 4 പേര്‍ക്ക് മാത്രം കണ്ടുവരുന്ന ഒരു ഗ്രൂപ്പാണിത്. അതായത് രണ്ടരലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത് ഇന്ത്യയിലാണ്. ബോംബെയില്‍ പതിനായിരത്തില്‍ ഒന്ന് എന്ന അനുപാതത്തില്‍ ഈ ഗ്രൂപ്പ് ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. സാധാരണയായി എ, ബി ആന്റിജനുകള്‍ ഉണ്ടാകുന്നത് എച്ച് ആന്റിജന്‍ എന്ന മുന്‍ഗാമിയില്‍ നിന്നാണ്. ഒ ഗ്രൂപ്പില്‍ എ യും ബി യും ആന്റിജന്‍ ഇല്ലെങ്കില്‍ കൂടി എച്ച് ആന്റിജന്‍ ഉണ്ടാവാറുണ്ട്. എ യിലും ബിയിലും ഒ യുടെ അത്രയും ഇല്ലെങ്കിലും ചെറിയതോതില്‍ എച്ച് ആന്റിജനും കണ്ടേക്കാം. എന്നാല്‍ ഇതിനെ ആന്റിജനുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പറയാനാവില്ല.
ബോംബെ ഗ്രൂപ്പില്‍ പെട്ടവരുടെ രക്തം പരിശോധിച്ചാല്‍ ഒറ്റനോട്ടത്തില്‍ എ യും ബി യും ആന്റിജനുകള്‍ ഇല്ലാത്തതിനാല്‍ ഒ ഗ്രൂപ്പ് ആണെന്നു തോന്നാം. എന്നാല്‍ ഒ യില്‍ ഉണ്ടാവേണ്ട എച്ച് ആന്റിജന്‍ ഇല്ലെന്നു മാത്രമല്ല, എ, ബി ആന്റിബോഡികള്‍ക്കു പുറമേ എച്ച് ആന്റിബോഡി കൂടി ഉണ്ടായിരിക്കും. മറ്റെല്ലാ ഗ്രൂപ്പിലും ചെറിയതോതില്‍ എച്ച് ആന്റിജന്‍ ഉള്ളതിനാല്‍ ബോംബെ ഗ്രൂപ്പ് ഒഴികെ ഏതു ഗ്രൂപ്പ് നല്കിയാലും ആന്റിജന്‍ - ആന്റിബോഡി റിയാക്ക്ഷന്‍ ഉണ്ടാകും. ചുരുക്കത്തില്‍ ഈ ഗ്രൂപ്പിന് ഇതേഗ്രൂപ്പ് മാത്രമേ ചേരൂ. അങ്ങനെനോക്കിയാല്‍ എ ബി നെഗറ്റീവിനേക്കാള്‍ അപൂര്‍വമാണ് ഇക്കൂട്ടര്‍.
നിസാരമെന്നു തോന്നുന്ന അലര്‍ജി കുട്ടികളില്‍ ആസ്തമ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അലര്‍ജി പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ഡോ. ബി. പത്മകുമാര്‍ (അഡീ. പ്രൊഫ. മെഡിസിന് വിഭാഗം, ആലപ്പുഴ മെഡിക്കല്‍കോളേജ്) വിശദീകരിക്കുന്നു.
നീതുവിന്റെ നാലാം പിറന്നാള്‍ ദിവസമാണ് അത് സംഭവിച്ചത്. കേക്കു മുറിക്കലും പാട്ടും ആഘോഷവുമൊക്കെയായി പാര്‍ട്ടി പൊടിപൊടിച്ചു. പിറന്നാള്‍ സല്‍ക്കാരത്തിനൊടുവില്‍ എല്ലാവര്ക്കും മധുരവും വിളമ്പി. പ്രത്യേകം ഓര്‍ഡര്‍ ചെയ്ത ഐസ്ക്രീമായിരുന്നു സ്പെഷല്‍. നീതുമോള്‍ ഒരു വലിയ കപ്പ് ഐസ്ക്രീം മുഴുവന്‍ കഴിച്ചു തീര്‍ത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞുകാണണം. ദേഹത്ത് പലയിടങ്ങളിലായി ചൊറിച്ചില്‍ തുടങ്ങി. മിനുട്ടുകള്‍ക്കുള്ളില്‍ ശരീരമാസകലം ചൊറിഞ്ഞ് തടിച്ചുപൊങ്ങി. കണ്ണുകള്‍ ചൊറിഞ്ഞ് ചുവന്നു. ഛര്‍ദ്ദിലും വയറിളക്കവും ആരംഭിച്ചു. കുട്ടി അവശനിലയിലായി.
കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ രക്തസമ്മര്‍ദ്ദം അപകടകരമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണെന്നും ഫുഡ് അലര്‍ജിയാണ് പ്രശ്നമുണ്ടാക്കിയതെന്നും പറഞ്ഞു. ഐസ്ക്രീമില് നിറവും രുചിയും കൂട്ടാനായി ചേര്‍ത്ത ഏതോ രാസവസ്തുവാണത്രെ പ്രശ്നമുണ്ടാക്കിയത്. കുത്തിവെപ്പും ചികിത്സയുമൊക്കെയായി ഒമ്പതു ദിവസമാണ് കുട്ടി ആസ്പത്രിയില്‍ കിടന്നത്.
ഭക്ഷണ പദാര്‍ഥങ്ങളും പൊടിപടലങ്ങളും കൂടാതെ ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗവും വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കവുമൊക്കെ അലര്‍ജിക്കു കാരണമാകാം. നിയന്ത്രണ വിധേയമല്ലാത്ത അലര്‍ജി ആസ്തമയും ദീര്‍ഘകാല ചര്‍മരോഗങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കാം. അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍ ഒഴിവാക്കി ശരിയായ ചികിത്സ ചെയ്യുകയാണെങ്കില്‍ പ്രശ്നങ്ങള്‍ പൂര്‍ണമായും വരുതിയിലാക്കുവാന്‍ സാധിക്കും.
പ്രതികരണം അമിതമായാല്‍
ബാഹ്യമായ ഒരു പദാര്ഥത്തിനോടുള്ള ശരീരത്തിന്റെ അമിത പ്രതികരണമാണ് അലര്‍ജി. 25 ശതമാനത്തോളം ആളുകളില്‍ ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. നമ്മുടെ ജീവിതചര്യയിലും ഭക്ഷണരീതിയിലും ഉണ്ടായ മാറ്റങ്ങള്‍ അലര്‍ജി പ്രശ്നങ്ങള്‍ വ്യാപകമാകുന്നതിനു കാരണമായിട്ടുണ്ട്. ഒപ്പം അന്തരീക്ഷ മലിനീകരണവും നഗര വത്കരണവും. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ 50 ശതമാനത്തോളം കുട്ടികള്‍ക്കും അലര്‍ജിയുടെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
പലപ്പോഴും പാരമ്പര്യമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം കൂടിയാണ് അലര്‍ജി. അച്ഛനമ്മമാര്‍ക്ക് അലര്‍ജിയുടെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികള്‍ക്കും രോഗ സാധ്യത കൂടുന്നു. രണ്ടിലൊരാള്‍ രോഗിയാണെങ്കില്‍ കുട്ടികളില്‍ 50 ശതമാനത്തിനും രണ്ടുപേര്‍ക്കും രോഗമുണ്ടെങ്കില്‍ 75 ശതമാനത്തിനും രോഗം വരാനിടയുണ്ട്.
അലര്‍ജി ഉണ്ടാക്കുന്ന പദാര്‍ഥങ്ങളെ അലര്‍ജനുകള്‍ എന്നാണ് വിളിക്കുന്നത്. കഴിക്കുന്ന ഭക്ഷണം മുതല്‍ ശ്വസിക്കുന്ന പൊടിപടലങ്ങള്‍ വരെ അലര്‍ജിയുണ്ടാക്കാം. പാല്, മുട്ട, മാംസം, കശുവണ്ടി, കടല്‍ വിഭവങ്ങള്‍, പയറു വര്‍ഗങ്ങള്‍, അച്ചാറുകള്‍, ടിന്നിലടച്ച ഭക്ഷണ സാധനങ്ങള്‍, ഐസ്ക്രീം, ചോക്കലേറ്റ് എന്നിവ ഫുഡ് അലര്‍ജിയുണ്ടാക്കാം. വീട്ടിനുള്ളിലെ പൊടിപടലങ്ങള്‍, പൂമ്പൊടി, പക്ഷികളുടെ തൂവല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ എന്നിവയൊക്കെ നാസികാഅലര്ജിക്കും പിന്നീട് ആസ്തമയ്ക്കും കാരണമാകാം. സിഗരറ്റിന്റെയും ബീഡിയുടെയും പുകയും അലര്‍ജി ഉണ്ടാക്കാം.
വളര്‍ത്തുമൃഗങ്ങളുമായുള്ള സമ്പര്‍ക്കം, കടന്നല്, തേനീച്ച, എട്ടുകാലി, തേള് തുടങ്ങിയ ജീവികള്‍, ചില പ്രത്യേക വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയും തൊലിപ്പുറമേയുള്ള അലര്‍ജിക്കും ചര്‍മം ചൊറിഞ്ഞു തടിക്കാനും കാരണമാകാം.
മരുന്നുകളോടുള്ള അലര്‍ജി പലപ്പോഴും ഗുരുതരമാകാറുണ്ട്. പെനിസിലിന്, സള്ഫാമരുന്നുകള്, ആസ്പിരിന്‍ പോലെയുള്ള വേദനാസംഹാരികള്‍ എന്നിവയാണ് പ്രധാനം.
തുമ്മല്‍ നിസാരമാക്കരുത്
തുടര്‍ച്ചയായ തുമ്മലിനെ നിസാരമായി കരുതേണ്ട. ആസ്തമ മുതല്‍ മൂക്കില്‍ ദശ വളരുന്ന അവസ്ഥയ്ക്ക് വരെ അലര്‍ജി മൂലമുള്ള തുമ്മല്‍ കാരണമാകാം. 10 മുതല്‍ 15 ശതമാനംവരെ ആളുകള്‍ക്ക് ഈ പ്രശ്നമുണ്ട്. കൗമാര പ്രായത്തിന് മുമ്പ് ആണ്‍കുട്ടികളിലാണ് രോഗാവസ്ഥ കൂടുതല്‍. എന്നാല്‍ ചെറുപ്പക്കാരിലാകട്ടെ സ്ത്രീകളാണ് കൂടുതലും രോഗബാധിതരാകുന്നത്. ഏതു പ്രായക്കാരെയും ബാധിക്കാമെങ്കിലും കുട്ടികളെയും ചെറുപ്പക്കാരെയുമാണ് അലര്‍ജി തുമ്മല്‍ കൂടുതലായി പിടികൂടുന്നത്. പ്രായമേറുന്തോറും രോഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നു.
പുക, പൂമ്പൊടി, പാറ്റ, ഈച്ച, കൊതുക് മുതലായ പ്രാണികള്‍, നനവുള്ള ഭിത്തിയിലും മറ്റും വളരുന്ന പൂപ്പല്‍ തുടങ്ങിയവയൊക്കെ അലര്‍ജിയും തുമ്മലുമുണ്ടാക്കിയേക്കാം... തുടര്‍ച്ചയായ തുമ്മലിനോടൊപ്പം മൂക്കടപ്പ്, ജലദോഷം, മൂക്കുചൊറിച്ചില്‍, കണ്പോളകള് ചൊറിഞ്ഞു തടിക്കുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മൂക്കിനുള്ളിലെ കട്ടികുറഞ്ഞ ശ്ലേഷ്മ സ്തരത്തില്‍ നീര്ക്കെട്ടുണ്ടാവുന്നതാണ് മൂക്കടപ്പിനു കാരണം.
കുട്ടികളില്‍ തുടര്‍ച്ചയായുണ്ടാകുന്ന മൂക്കടപ്പ് തൊണ്ടയിലെ അഡിനോയ്ഡ് ഗ്രന്ഥിയുടേയും ടോണ്സിലുകളുടേയും വീക്കത്തിനു കാരണമാകാം. മൂക്കിലൂടേയുള്ള ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്നതിനെ തുടര്‍ന്ന് കുട്ടികള്‍ വായ തുറന്നു വെച്ചായിരിക്കും ഉറങ്ങുന്നത്. മൂക്കിനുള്ളിലെ അലര്‍ജിയെ തുടര്‍ന്ന് മൂക്കും ചെവിയും തമ്മില്‍ ബന്ധിക്കുന്ന നാളിക്ക് വീക്കമുണ്ടാകാം. കാലക്രമേണ കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ചെവിയുടെ തകരാറുകള്‍ ഉണ്ടാകാനുമിടയുണ്ട്. മൂക്കിനു മുകളിലും ഇരു വശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന വായു അറകളെ (സൈനസുകള്‍) മൂക്കുമായി ബന്ധിക്കുന്ന നാളികള്‍ അടഞ്ഞ് സൈനസൈറ്റിസും ഉണ്ടാകാം. തലവേദനയും ഒപ്പം മൂക്കില്‍ നിന്ന് മഞ്ഞ കഫം പുറത്തുവരുന്നതുമാണ് ഇതിന്റെ ലക്ഷണം.
കൂര്‍ക്കംവലി, ഉറക്കത്തില്‍ ശ്വാസതടസ്സം, ഉറക്കക്കുറവ്, കിടക്കയില്‍ മൂത്രമൊഴിക്കുക തുടങ്ങി നിരവധി ശാരീരിക വൈകല്യങ്ങള്‍ കുട്ടികളില്‍ അലര്‍ജി തുമ്മലുമായി ബന്ധപ്പെട്ട് കണ്ടുവരുന്നു. വിട്ടുമാറാത്ത ജലദോഷവും ചെവിയിലെ അണുബാധയും തുടര്‍ച്ചയായ സൈനസൈറ്റിസുമൊക്കെ കുട്ടികളുടെ പഠനത്തെപ്പോലും ബാധിക്കാനിടയുണ്ട്.
സ്ഥിരമായ തുമ്മലും മൂക്കടപ്പും മൂക്കിനുള്ളിലെ ശ്ലേഷ്മസ്തരത്തില്‍ നീര്‍ക്കെട്ടിനു കാരണമാകും. ഇത് കാലക്രമേണ വര്‍ധിച്ച് തടിപ്പുകള്‍ ഉണ്ടാകുന്നതാണ് മൂക്കിനുള്ളില്‍ ദശ (പോളിപ്പ്) വളരുന്നതിനു കാരണം. ശസ്ത്രക്രിയ വഴി നീക്കം ചെയ്ത ശേഷവും അലര്‍ജി നിയന്ത്രിച്ചില്ലെങ്കില്‍ വീണ്ടും പോളിപ്പ് ഉണ്ടായെന്നു വരാം.
അലര്‍ജിയും തുടര്‍ച്ചയായ തുമ്മലുമുള്ളവരില്‍ ഭാവിയില്‍ ആസ്തമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അലര്‍ജി തുമ്മലിന്റെ പ്രശ്നങ്ങളുള്ള 90 ശതമാനമാളുകള്‍ക്ക് അഞ്ചു മുതല്‍ പത്തു വര്‍ഷത്തിനുള്ളില്‍ ആസ്തമ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രോഗത്തിനു കാരണമായ സാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കുക എന്നതാണ് അലര്‍ജി തുമ്മലിന്റെ നിയന്ത്രണത്തിന് ഏറ്റവും പ്രധാനം. എന്നാല്‍ പലപ്പോഴും ഇത് പ്രായോഗികമായെന്നു വരികയില്ല. ആന്റി ഹിസ്റ്റമിന്‍ മരുന്നുകളാണ് ചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ക്ഷീണം, അമിതമായ ഉറക്കം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ സാധാരണയാണ്.
മൂക്കിലേക്ക് നേരിട്ടടിക്കുന്ന സ്പ്രേയാണ് അലര്‍ജി തുമ്മലിന് ഏറ്റവും നല്ല മരുന്ന്. നേസല്‍ സ്പ്രേ ഉപയോഗിച്ചുള്ള ചികിത്സ, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമാണ്. സ്റ്റീറോയ്ഡുകളും ആന്റിഹിസ്റ്റമിന്‍ മരുന്നുകളുമാണ് സ്പ്രേ രൂപത്തില്‍ ഉപയോഗിക്കുന്നത്. ദീര്‍ഘനാള്‍ ഉപയോഗിച്ചാലും കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാവുകയില്ലെങ്കിലും ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇടയ്ക്കിടെ ഡോസില്‍ വ്യത്യാസം വരുത്തേണ്ടിവരും.
ഐസ്ക്രീം ഇഷ്മാണ് പക്ഷേ....
കൊതിയൂറുന്ന വിഭവങ്ങള്‍ വായില്‍ കപ്പലോടിക്കുമ്പോള്‍ കഴിക്കാനാകാതെ മാറിനില്‍ക്കേണ്ടിവരുന്നത് സങ്കടകരമാണ്. എന്നാല്‍ പലപ്പോഴും ഭക്ഷണ അലര്‍ജി മാരകമായേക്കാമെന്നതുകൊണ്ട് അലര്‍ജിക്ക് കാരണമായ ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കുക തന്നെ വേണം.
കുട്ടികളില്‍ ഏറെ കണ്ടുവരുന്ന ചൈനീസ് റസ്റ്റോറന്റ് സിന്‍ഡ്രോം ഒരുതരം ഭക്ഷണ അലര്‍ജിയാണ്. ചൈനീസ് ഭക്ഷണത്തിന്റെ പ്രധാന ചേരുവകളിലൊന്നായ അജിനോ മോട്ടോ (മോണോ സോഡിയം ഗ്ലൂട്ടമേറ്റ്) എന്ന ഘടകത്തോടുള്ള അലര്ജിയാണിതിനു കാരണമാകുന്നത്.
അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചാലുടന്‍ ശരീരം ചൊറിഞ്ഞു തടിക്കും. വായിലും നാവിലും തടിപ്പുണ്ടായെന്നു വരാം. ചിലര്‍ക്ക് വയറിളക്കം, ഛര്‍ദ്ദില്‍ തുടങ്ങിയ ഉദര പ്രശ്നങ്ങളായിരിക്കും ലക്ഷണം. ശ്വാസനാളികളില്‍ തടിപ്പുണ്ടാകുന്നതിനെ തുടര്‍ന്ന് ശ്വാസതടസ്സമുണ്ടാകാം. ഭക്ഷണ അലര്‍ജി ചിലപ്പോള്‍ മാരകമാകാം. അനാഫൈലാറ്റിക് ഷോക്ക് എന്ന് വിളിക്കുന്ന ഈ ഗുരുതരാവസ്ഥയുടെ ലക്ഷണം രക്തസമ്മര്‍ദം അപകടകരമായ രീതിയില്‍ താഴുക, ശരീരമാസകലം ചൊറിച്ചില്‍, ബോധക്ഷയം എന്നിവയാണ്.ഏതൊരു ഭക്ഷണപദാര്ഥത്തോടാണ് അലര്‍ജി ഉണ്ടായതെന്ന് ടെസ്റ്റ് നടത്തി കണ്ടെത്തണം.
രക്ഷിക്കേണ്ട മരുന്ന് ശിക്ഷിക്കുമ്പോള്‍
മരുന്ന് മാറി കുത്തിവെച്ചു, രോഗി മരിച്ചു തുടങ്ങിയ വാര്‍ത്തകള്‍ കേള്‍ക്കാറില്ലേ. പലപ്പോഴും കുത്തിവെച്ച മരുന്നിനോടുള്ള അലര്‍ജിയായിരിക്കും മരുന്നു മാറിയതായി തെറ്റിദ്ധരിക്കപ്പെടുന്നത്. മരുന്നുകള്‍ പലതരത്തില്‍ അലര്‍ജി ഉണ്ടാക്കാം. തൊലിപ്പുറമേ ഉള്ള പ്രതികരണങ്ങളാണ് സാധാരണ കണ്ടുവരുന്നത്. ശരീരമാസകലം ചൊറിഞ്ഞു തടിക്കുകയും അതോടൊപ്പം വായ, തൊണ്ട, ലിംഗം എന്നീ ഭാഗങ്ങളില്‍ വ്രണങ്ങളുണ്ടാവുകയും ചെയ്യുന്നു. ശ്വാസനാളികളില്‍ നീര്‍ക്കെട്ടുണ്ടാകുന്നത് ശ്വാസ തടസ്സത്തിനു കാരണമാകാം. അപൂര്‍വമായി മരുന്നിനോടുള്ള അലര്‍ജി മാരകമാകുന്നതിനെ തുടര്‍ന്ന് രക്തസമ്മര്‍ദം ഗുരുതരമായി താഴുകയും ബോധക്ഷയത്തിനും മരണത്തിനുംവരെ കാരണമാവുകയും ചെയ്യുന്നു.
വിവിധ ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ അഞ്ചു ശതമാനമാളുകള്‍ക്ക് മരുന്നുകളോടുള്ള അലര്‍ജി പ്രകടമാകുന്നുണ്ട്. ഒരു മരുന്ന് ആദ്യമായി ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അലര്‍ജിയുടെ പ്രശ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഉപയോഗിക്കുമ്പോഴായിരിക്കും ഇത് പ്രകടമാകുന്നത്. തീരെ ചെറിയ അളവില്‍ പോലും ചിലപ്പോള്‍ മരുന്നുകള്‍ കുഴപ്പമുണ്ടാക്കും. മരുന്നിനോട് അലര്‍ജി ഉണ്ടോ എന്നു കണ്ടുപിടിക്കാനായി നല്കുന്ന ടെസ്റ്റ് ഡോസ് പോലും അപകടമുണ്ടാക്കിയേക്കാം.
ആസ്ത്മയിലേക്ക് വഴിമാറുമ്പോള്‍
അലര്‍ജി ആസ്തമയിലേക്കുള്ള ഒരു അതിവേഗ പാതയാണെന്നു പറയാം. ഏകദേശം 75 മുതല്‍ 85 ശതമാനം വരെ ആസ്തമ ബാധിതര്‍ ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉള്ളവരാണ്. പൊടിപടലങ്ങള്‍ക്കിടയിലെ ചെള്ളും പൂക്കളുടെയും സസ്യങ്ങളുടെയും പരാഗരേണുക്കളും ആസ്തമ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഒരു ഗ്രാം പൊടിയില്‍ പോലും പതിനായിരക്കണക്കിന് ചെറുചെള്ളുകളാണുള്ളത്.
ആസ്തമബാധിതരുടെ ശ്വാസനാളികള്‍ അമിതപ്രതികരണശേഷി ഉള്ളവയാണ്. പൊടിപടലങ്ങളോ മറ്റ് അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളോ ശ്വാസനാളിയിലെത്തിയാല് അവ പെട്ടെന്ന് സങ്കോചിക്കുകയും ശ്വാസതടസ്സമുണ്ടാവുകയും ചെയ്യുന്നു.
ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, കുറുങ്ങല്‍ എന്നിവയാണ് ആസ്തമയുടെ പ്രധാന ലക്ഷണങ്ങള്‍. രാത്രികാലങ്ങളിലും തണുത്ത കാലാവസ്ഥയിലും ആസ്തമ അധികരിക്കാം. അലര്‍ജി തുമ്മല്‍ കുട്ടികളിലെ ആസ്തമയ്ക്കുള്ള പ്രധാന കാരണമാണ്. കളിക്കുമ്പോള്‍ കുട്ടികള്‍ക്ക് ശ്വാസതടസ്സമുണ്ടാവുകയും ചുമയ്ക്കുകയും പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്യുന്നത് ആസ്തമ മൂലമാകാം.
ആസ്തമയുടെ ഏറ്റവും ഫലപ്രദമായ ചികിത്സ ഇന്‍ഹേലറുകള്‍ ഉപയോഗിക്കുകയാണ്. വളരെ ചെറിയ അളവില്‍ മരുന്ന് നേരിട്ടുതന്നെ ശ്വാസകോശത്തിലെത്തുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാകുന്നില്ല. വാതകരൂപത്തിലോ നേരിയ തന്മാത്രകളായി പൊടിച്ചോ മരുന്നിനെ ശ്വാസകോശത്തിലെത്തിക്കുകയാണ് ഇന്‍ഹേലറുകള്‍ ചെയ്യുന്നത്.
ടെസ്റ്റ്, ചികിത്സ
രക്തപരിശോധനകളും അലര്‍ജി ടെസ്റ്റും നടത്തി അലര്‍ജി ഉണ്ടോ എന്നു നിര്ണയിക്കുവാന് സാധിക്കും.
ഒരു വ്യക്തിക്ക് ഏതൊക്കെ വസ്തുക്കളോടാണ് അലര്‍ജിയെന്നു കണ്ടുപിടിക്കാനായി നടത്തുന്ന ടെസ്റ്റാണ് അലര്‍ജി ടെസ്റ്റിങ്. അലര്‍ജി ഉണ്ടാക്കുന്നതായി സംശയിക്കപ്പെടുന്ന വസ്തുക്കള്‍ ഒരു ചെറിയ അളവില്‍ ത്വക്കിനുള്ളില്‍ കുത്തിവെച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഒരേസമയം 30 മുതല്‍ 90 വരെ വസ്തുക്കള്‍ ഇങ്ങനെ പരിശോധിക്കാനാകും. കയ്യിലോ പുറത്തോ ആണ് ടെസ്റ്റുകള്‍ ചെയ്യുന്നത്. അലര്‍ജി ഉണ്ടെങ്കില്‍ 20-30 മിനുട്ടുകള്‍ക്കുള്ളില്‍ കുത്തിവെച്ചഭാഗം ചുമന്നു തടിക്കുന്നു.
ടെസ്റ്റിലൂടെ അലര്‍ജിയുടെ കാരണമെന്തെന്ന് കണ്ടെത്തി അവയോടുള്ള ശരീരത്തിന്റെ അമിത പ്രതികരണത്തെ ഇല്ലാതാക്കുന്ന ഇമ്മ്യൂണോതെറാപ്പി ഇന്ന് ഏറെ സ്വീകാര്യമായിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി അലര്‍ജിക്കു കാരണമായ വസ്തുക്കള്‍ തീരെ ചെറിയ അളവില്‍ നിശ്ചിത ഇടവേളകളില്‍ ശരീരത്തില്‍ കുത്തിവെക്കുന്നു. ഇവയുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം ഒടുവില്‍ ശരീരം ഇവയോട് പ്രതികരിക്കാതെയാകുന്നു.
അലര്‍ജി നിയന്ത്രിക്കാനുള്ള ഏറ്റവും ശാസ്ത്രീയമായ സമീപനമാണ് ഇമ്മ്യൂണോതെറാപ്പി. രോഗാരംഭത്തില്‍ തന്നെ ചികിത്സ തുടങ്ങിയാല്‍ അലര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇതു വഴി കഴിയും. തീര്‍ത്തും സുരക്ഷിതമായ ഈ ചികിത്സാരീതി ഗര്‍ഭകാലത്തുപോലും നല്‍കാവുന്നതാണ്. ഉയര്‍ന്ന ചികിത്സാചെലവും കാലദൈര്‍ഘ്യവുമാണ് ഇമ്മ്യൂണോതെറാപ്പിയുടെ പരിമിതികള്‍. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയൊക്കെ ചികിത്സ തുടരേണ്ടി വരും. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ചികിത്സ ഏറ്റവും ഫലപ്രദം.
നാവിനടിയില്‍ വെച്ച് മരുന്ന് അലിയിച്ച് ഉപയോഗിക്കുന്ന സബ് ലിംഗ്വല്‍ ഇമ്മ്യൂണോതെറാപ്പി അലര്‍ജി ചികിത്സയിലെ വിപ്ലവകരമായ കണ്ടെത്തലാണ്. കുത്തിവെപ്പില്ല, വേദനയില്ല, മറ്റ് അസൗകര്യങ്ങളൊന്നുമില്ല എന്നതുകൊണ്ട് ഈ ചികിത്സാരീതി അതിവേഗം വ്യാപകമായി. അലര്‍ജിയില്‍ നിന്ന് ആസ്തമയിലേക്കുള്ള പ്രയാണത്തെ തടയുവാന്‍ പുതിയ ചികിത്സാരീതിക്കു കഴിയുമെന്നാണ് പ്രതീക്ഷ.
അലര്‍ജിയില്‍ നിന്ന് അകന്നു നില്ക്കാം
* വീട്ടിലെ മുറികള്‍ വൃത്തിയായി സൂക്ഷിക്കുക. നനഞ്ഞ തുണി കൊണ്ട് തറയും വാതിലും ജനാലകളും തുടച്ച് വൃത്തിയാക്കണം. അലര്‍ജിയുള്ളവര്‍ മാസ്ക് ഉപയോഗിച്ചോ തുണി കൊണ്ട് വായും മൂക്കും മൂടിയോ വേണം മുറി വൃത്തിയാക്കാന്‍. കഴിയുമെങ്കില്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കുക.
* കിടപ്പുമുറിയില്‍ പുസ്തകങ്ങളും തുണിയും കൂട്ടിയിടരുത്. അലമാരയിലടച്ച് സൂക്ഷിക്കണം. പഞ്ഞിത്തലയിണകള്ക്കു പകരം ഫോം അല്ലെങ്കില്‍ റബര്‍ കൊണ്ടുള്ളവ ഉപയോഗിക്കുക. ബെഡ്ഷീറ്റ്, തലയിണകവര്‍, പുതപ്പ് ഇവ ആഴ്ചയിലൊരിക്കല്‍ ചൂടുവെള്ളത്തില്‍ കഴുകിയുണക്കണം.
* വീട്ടിലെ ഫാന്‍, ലാമ്പ് ഷെയ്ഡുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തുടച്ചു വൃത്തിയാക്കിവെക്കണം. കാര്‍പ്പെറ്റുകളില്‍ ധാരാളം പൊടി അടിഞ്ഞു കൂടുമെന്നതിനാല്‍ ഒഴിവാക്കുന്നതാണ് നല്ലത്.
* മുറി തുടയ്ക്കുകയും തൂക്കുകയും ചെയ്യുമ്പോള്‍ കുറഞ്ഞത് അര മണിക്കൂര്‍ നേരത്തേക്ക് മുറിയില്‍ പ്രവേശിക്കരുത്.
* ടൂവീലറുകളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്കോ ഹെല്‍മറ്റോ ധരിക്കണം. കാറിന്റെ ഉള്‍വശം പൊടി വിമുക്തമാക്കാന്‍ വാക്വംക്ലീനര് ഉപയോഗിച്ചോ തുണി നനച്ചു തുടച്ചോ വൃത്തിയാക്കണം.
* വളര്‍ത്തുമൃഗങ്ങളെ വീട്ടിനുള്ളില്‍ കടക്കാന്‍ അനുവദിക്കരുത്. അവയുമായുള്ള അടുത്ത സഹവാസം ഒഴിവാക്കുക. അലര്‍ജിയുള്ളവര്‍ മൃഗങ്ങളെ കുളിപ്പിക്കരുത്.
* വീടിനുള്ളില്‍ ഭിത്തിയിലും മറ്റും പൂപ്പല്ബാധയുണ്ടായാല് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചു വൃത്തിയാക്കുക.
* വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്താതിരിക്കുക. പൂമ്പൊടി അലര്‍ജി ഉള്ളവര്‍ പൂന്തോട്ടത്തിലും മറ്റും അധികസമയം ചെലവഴിക്കരുത്.
* പുകവലി പൂര്‍ണമായും ഒഴിവാക്കണം. വീടിനുള്ളില്‍ ആരും പുകവലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. രൂക്ഷഗന്ധമുള്ള പെര്‍ഫ്യൂമുകള്‍, സ്പ്രേ എന്നിവ ഒഴിവാക്കുക.
* അലര്‍ജി ഉള്ള കുട്ടികള്‍ക്ക് രോമംകൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്.
* അലര്‍ജി ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. ചോക്ക്ലേറ്റ്, ഐസ്ക്രീം എന്നിവ മിതമായി മാത്രം ഉപയോഗിക്കുക.
* വീടും പരിസരവും വൃത്തിയായും ഈര്‍പ്പരഹിതമായും സൂക്ഷിക്കുക. കീടനാശിനികള്‍ ഉപയോഗിച്ച് പ്രാണികളെ അകറ്റാം.
ഭക്ഷണ അലര്‍ജി
* ഗര്‍ഭകാലത്തും മുലയൂട്ടുമ്പോഴും അലര്‍ജിക്കു കാരണമാകുന്ന ഭക്ഷണ വിഭവങ്ങള്‍ ഒഴിവാക്കുക.
* പാല്, ഇറച്ചി, കശുവണ്ടി, കൊഞ്ച്, കക്കയിറച്ചി, ഞണ്ട് തുടങ്ങിയ പ്രോട്ടീന്‍ കൂടിയ വിഭവങ്ങള്‍ ഒഴിവാക്കുക.
* ഈ ഭക്ഷണ സാധനങ്ങള്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും കൊടുക്കരുത്.
* കഴിയുന്നത്ര കാലം മുലയൂട്ടുക.
ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരണ്ട. അങ്ങനെ ചെയ്താല്‍ ഞാന്‍ ജീവിതത്തില്‍ ഒരു നിരാശയും നേരിടാന്‍ ശക്തി നേടില്ല. ഞാന്‍ ചിലപ്പോള്‍ വാശിപിടിക്കും. ചിലപ്പോള്‍ തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെക്കും. പക്ഷേ, നിങ്ങള്‍ക്കറിയാം എനിക്ക് തരണമോ വേണ്ടയോ എന്ന്. ഞാന്‍ നിര്‍ബന്ധം പിടിക്കുന്നതിന് എല്ലാം വഴങ്ങണ്ട.
നിങ്ങള്‍ ചിലപ്പോള്‍ പറയുന്നതല്ല പിന്നീട് പറയുന്നത്. ഇത് എനിക്ക് ഭയങ്കര കണ്ഫ്യൂഷനുണ്ടാക്കുന്നു. ദയവു ചെയ്ത് നിങ്ങളുടെ അഭിപ്രായം മാറ്റിക്കൊണ്ടേ ഇരിക്കാതിരിക്കുക. ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു തീരുമാനമെടുത്താല്‍ അതില്‍ പിടിച്ചുനില്‍ക്കുക.
എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എനിക്ക് നല്ലവണ്ണം മനസ്സിലാകും. എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍തന്നെ തീരുമാനിക്കുക.
നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ അത് പാലിക്കുക. അതുപോലെ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ ദയവു ചെയ്ത് തിരുത്തുക. അല്ലെങ്കില്‍ ഞാന്‍ വിചാരിക്കും തെറ്റു ചെയ്താല്‍ ഒന്നും ചെയ്യില്ല. അത് ആവര്‍ത്തിക്കാം എന്ന്.
എന്നെ മറ്റുള്ള കുട്ടികളുടെ കൂടെ താരതമ്യം ചെയ്യാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് ഭയങ്കര വേദനയാണെന്നും എന്റെ ആത്മവിശ്വാസം തകരുമെന്നും മനസ്സിലാക്കുക. ഓരോ കുട്ടിക്കും പലതരം കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലേ? ഞാന്‍ മണ്ടനാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യമുണ്ടോ?
ഞാന്‍ വളര്‍ന്നുവരുമ്പോള്‍ എനിക്കുവേണ്ടി എല്ലാ ചെറിയ ചെറിയ കാര്യങ്ങളും നിങ്ങള്‍തന്നെ ചെയ്യാതിരിക്കുക. അല്ലെങ്കില്‍ അമ്മേ ഏത് ഡ്രസ്സാണ് ഇന്ന് ഇടേണ്ടത് എന്നു ദിവസവും ഞാന്‍ ചോദിക്കേണ്ടിവരും.
എന്റെ കൂട്ടുകാരുടെ മുന്നില്‍വെച്ച് എന്റെ തെറ്റ് ചൂണ്ടിക്കാണിക്കാതിരിക്കുക. എന്നില്‍ ഒരു കുറ്റബോധവും വികാരവ്രണവും എന്തിന് സൃഷ്ടിക്കുന്നു? എന്റെ തെറ്റു തിരുത്താന്‍ എന്നെ പഠിപ്പിക്കുക, മറ്റുള്ളവരുടെ മുന്നില്വെച്ചല്ല ഞാന്‍ തനിച്ചിരിക്കുമ്പോള്‍. എല്ലാവരുടെയും മുന്നില്‍വെച്ച് നിങ്ങളെന്നെ നിന്ദിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ ഒരു അവസരം നിങ്ങളായിട്ട് എന്തിനു നല്‍കണം?
തെറ്റു ചെയ്യാതെ ആരും പഠിച്ചിട്ടില്ല; നിങ്ങള്‍ ഉള്‍പ്പെടെ. പിന്നെ എന്തിന് നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടുന്നു. ഉച്ചത്തില്‍ വഴക്ക് പറയുന്നു. എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ വേറെ വഴിയില്ലേ? നിങ്ങള്‍ ഒച്ചയെടുത്താല്‍ ഞാന്‍ വിചാരിക്കും അങ്ങനെ എനിക്കും സംസാരിക്കാം, ഒരു തെറ്റുമില്ലെന്ന്. നിങ്ങള്‍ ചെയ്യുന്നത് ഞാന്‍ ആവര്‍ത്തിച്ചാല്‍ തെറ്റുണ്ടോ? എനിക്ക് ഒച്ചയെടുക്കുന്നത് ഇഷ്ടമല്ല. പതുക്കെ സംസാരിക്കുന്നതും മനസ്സിലാക്കിത്തരുന്നതുമാണ് ഇഷ്ടം.
എന്റെ മുന്നില്‍ മറ്റുള്ളവരോട് കള്ളം പറയാതിരിക്കുക. ഫോണില്‍ നിങ്ങളെ മറ്റുള്ളവര്‍ വിളിച്ചാല്‍ 'അച്ഛനില്ല, പുറത്തുപോയി' എന്ന് എന്നെക്കൊണ്ട് പറയിക്കാതിരിക്കുക. ഞാന്‍ നിങ്ങളെപ്പറ്റി എന്റെ മനസ്സില്‍ സ്ഥാപിച്ചിരിക്കുന്ന ബഹുമാനവും വിശ്വാസവും കുറയ്ക്കാന്‍ നിങ്ങള്‍ തന്നെ ഇടയാക്കരുത്.
ചിലപ്പോള്‍ സ്കൂളില്‍ പോകാതിരിക്കാനോ നിങ്ങളുടെ കൂടെ വെളിയില്‍ വരാനോ ചില അടവുകള്‍ ഞാന്‍ പ്രയോഗിക്കുന്നത് നിങ്ങളില്‍ നിന്നുതന്നെ പഠിച്ചിട്ടാണ്. നിങ്ങള്‍ ഓഫീസില്‍ 'വയറുവേദന', 'പനി' എന്നു കാരണം പറഞ്ഞ് വീട്ടില്‍ ക്രിക്കറ്റ് ഫൈനല്‍ കണ്ടിരിക്കുമ്പോള്‍ നിങ്ങളെന്നെ പഠിപ്പിക്കുന്നത് ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ എനിക്കും ചെയ്യാമെന്നാണ്.
നിങ്ങള്‍ ചിലപ്പോള്‍ തെറ്റു ചെയ്യുമ്പോള്‍ അത് അംഗീകരിച്ച് മാപ്പ് പറയുക. കുട്ടികളോട് മാപ്പ് പറയുന്നത് തെറ്റല്ല. പിന്നെ ഞങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഓടിവന്ന് ഞങ്ങളും കുറ്റം സമ്മതിക്കും.
ഞങ്ങള്‍ കുട്ടികള്‍ ചില കുസൃതികള്‍ കാണിക്കും. അത് നിങ്ങള്‍ ദയവായി സഹിക്കണം. ഉടനെ ചാടിക്കേറരുത്. അല്പം കുസൃതിയില്ലെങ്കില് കുട്ടികള്‍ക്കും വലിയവര്‍ക്കും എന്താണ് വ്യത്യാസം?
15-16 വയസ്സാകുമ്പോള്‍ ഒരു നല്ല തോഴനെ പോലെ എനിക്ക് എല്ലാം പറഞ്ഞുതരിക. തെറ്റായ വഴിയില്‍നിന്ന് ഞാന്‍ നല്ല മാര്‍ഗത്തില്‍ പോകാന്‍ ഇത് സഹായിക്കും. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം നിങ്ങളോട് തുറന്നു പറയാന്‍ മടിക്കില്ല. എനിക്ക് പ്രായം കുറവായതുകൊണ്ട് എപ്പോഴും ഒരു കൊച്ചുകുട്ടിയെപ്പോലെ പെരുമാറണോ? സ്നേഹവും കൂട്ടുകെട്ടും എനിക്കിഷ്ടമാണ്.
നിങ്ങള്‍ എന്റെ മുന്നില്‍ വഴക്കുണ്ടാക്കാതിരിക്കുക. ഞാന്‍ ഉറങ്ങിയിട്ടാവാം വഴക്ക്. എന്നെ സമാധാനമായിട്ടും ടെന്ഷനില്ലാതെയും ജീവിക്കാന്‍ അനുവദിക്കുക. എനിക്ക് ഒരുപാട് പഠിക്കാനുണ്ട്. ഇതിനിടയില്‍ നിങ്ങള്‍ തമ്മില്‍ ഒരു വഴക്ക്, എനിക്ക് വയ്യ.
എപ്പോഴും എല്ലാത്തിലും ഒന്നാമനാകണമെന്ന് എന്നോടു കൂടെക്കൂടെ പറയാതിരിക്കുക. എല്ലാ കുട്ടികളും ഒരു ഓട്ടപ്പന്തയത്തില്‍ ഒന്നാമനാകാന്‍ പറ്റുമോ? ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് എന്നെ പഠിപ്പിക്കുക. എന്റെ കഴിവ് പരമാവധി ഉപയോഗിക്കുവാന്‍ പഠിപ്പിക്കുക. ജീവിതത്തില്‍ ജയപരാജയങ്ങള്‍ ഉണ്ടാകുമെന്ന് പഠിപ്പിക്കുക. അല്ലെങ്കില്‍ എപ്പോഴെങ്കിലും തോറ്റാല്‍ എന്നില്‍ കുറ്റബോധവും നിരാശയും പതിന്മടങ്ങാകും.
സിസേറിയനെക്കുറിച്ച് പൊതുവേ സ്ത്രീകള്‍ക്കിടയില്‍ ചില തെറ്റായ ധാരണകളുണ്ട്. അത്തരം മിഥ്യാ ധാരണകളും അവയുടെ യഥാര്‍ഥ കാരണങ്ങളും.
അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് അപകടത്തിലാകുന്ന സാഹചര്യങ്ങളിലാണ് സിസേറിയന് ശസ്ത്രക്രിയ നടത്തുന്നത്. വയറുകീറി ഗര്‍ഭാശയത്തില്‍ മുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തേക്കെടുക്കുന്ന രീതി. ഇന്ന് സിസേറിയന് ശസ്ത്രക്രിയ തികച്ചും സുരക്ഷിതമാണ്. നടുവേദന വിട്ടുമാറില്ല, സിസേറിയനുശേഷം അധികം വെള്ളം കുടിക്കാന്‍ പാടില്ല ഇങ്ങനെ സിസേറിയനെക്കുറിച്ച് തെറ്റായ ചില ധാരണകള്‍ സ്ത്രീകള്‍ക്കിടയിലുണ്ട്. പലതും പ്രായമായവര്‍ പറഞ്ഞറിഞ്ഞ കാര്യങ്ങളായിരിക്കും. അത് ശരിയായിക്കൊള്ളണമെന്നില്ല. സാധാരണ പ്രസവത്തിന്റെ കരുതലും പരിചരണവും തന്നെയാണ് സിസേറിയനുശേഷവും ആവശ്യം.
ജനറല്‍ അനസ്തേഷ്യയോ സ്പൈനല്‍ അനസ്തേഷ്യയോ എപ്പിഡ്യൂറല്‍ അനസ്തേഷ്യയോ നല്‍കിയാണ് സിസേറിയന് ചെയ്യുന്നത്. ജനറല്‍ അനസ്തേഷ്യയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍നിന്ന് ഇറക്കുന്നതിനുമുമ്പുതന്നെ ബോധം വീഴുന്നതാണ്. എങ്കിലും അമ്മ പാതി മയക്കത്തിലായിരിക്കും. അതിനാല്‍ രണ്ട് മണിക്കൂറിനുശേഷം മാത്രമേ കുഞ്ഞിന് പാല് കൊടുത്തു തുടങ്ങാന്‍ സാധിക്കൂ. നട്ടെല്ലില്‍ കുത്തിവച്ചു മരപ്പിച്ച് ചെയ്യുന്നതാണ് സ്പൈനല്‍ അനസ്തേഷ്യയും എപ്പിഡ്യൂറല്‍ അനസ്തേഷ്യയും. വയറിനു താഴേക്ക് മരിവിപ്പിച്ചു ചെയ്യുന്നതിനാല്‍ ബോധം നഷ്ടമാകുന്നില്ല. അതിനാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഉടന്‍തന്നെ കുഞ്ഞിന് പാല് കൊടുത്തു തുടങ്ങാവുന്നതാണ്.
സിസേറിയന് ശസ്ത്രക്രിയ രണ്ടു രീതിയില്‍ നടത്താറുണ്ട്. പ്രസവത്തിനുമുമ്പ് ഗര്‍ഭിണിയ പരിശോധിച്ചശേഷം സിസേറിയന് ആവശ്യമാണെന്ന് കണ്ടുപിടിക്കുന്നതും പ്രസവസമയത്ത് അപ്രതീക്ഷിതമായി വേഗത്തില്‍ നടത്തേണ്ടി വരുന്നതും. മുന്‍കൂട്ടി സിസേറിയന് നിശ്ചയിക്കുന്നവരില് ഏതുതരം അനസ്തേഷ്യ വേണമെന്ന് ശസ്ത്രക്രിയക്കുമുമ്പ് അവരുമായി സംസാരിക്കുന്നു. ഓരോന്നിന്റെയും ഗുണങ്ങളും അപകട സാധ്യതയും പറഞ്ഞു മനസിലാക്കി ഗര്‍ഭിണിയുടെ ആരോഗ്യസ്ഥിതിയും മനസിലാക്കിയാണ് ഏതുതരം അനസ്തേഷ്യ വേണമെന്ന് തീരുമാനിക്കുന്നത്.
രക്തസമ്മര്‍ദ്ദം, ശ്വാസംമുട്ടല്‍, ചുമ എന്നിവയുള്ളവര്‍ക്കു സ്പൈനല്‍ അനസ്തേഷ്യയാണ് നല്ലത്. ഇതില്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ രക്തസ്രാവത്തിന്റെ അളവും കുറവായിരിക്കും. ആഹാരം കഴിച്ചയുടന്‍ ശസ്ത്രക്രിയ നടത്തേണ്ടിവന്നാല്‍ സ്പൈനല്‍ അനസ്തേഷ്യയാണ് സാധാരണ നല്‍കുന്നത്.
നട്ടെല്ലിന് എടുക്കുന്ന കുത്തിവയ്പ്പ് ഭാവിയില്‍ നടുവേദനയ്ക്ക് കാരണമാകും
നട്ടെല്ലിനെടുക്കുന്ന കുത്തിവയ്പ്പിനെ കുറിച്ച് സ്ത്രീകള്‍ക്ക് പല തെറ്റായധാരണകളും ഉണ്ട്. പഴയകാലത്ത് വലിയ സൂചി ഉപയോഗിച്ചാണ് കുത്തിവയ്പ്പ് എടുത്തിരുന്നത്. ഇപ്പോള്‍ നേര്‍ത്ത സൂചിയാണ് കുത്തിവയ്പ്പിന് ഉപയോഗിക്കുന്നത്. അതിനാല്‍ ഇത് ശരീരത്തു കയറുന്നതുപോലും അറിയില്ല. സൂചിയുടെ വലിപ്പം കുറവായതിനാല്‍ സ്പൈനല്‍ ഫ്ളൂയിഡില്‍ എത്തിയാലും അത് പുറത്തേക്ക് ഒഴുകുമെന്ന ഭയം വേണ്ട.
ശസ്ത്രക്രിയക്കുശേഷം പൂര്‍ണ വിശ്രമം ആവശ്യമാണ്
ശസ്ത്രക്രിയക്കുശേഷം എപ്പോഴും കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസത്തിനുശേഷം എഴുന്നേറ്റ് നടന്നു തുടങ്ങാം. ബാത്ത്റൂമില്‍ പോകുന്നതിനും കുഴപ്പമില്ല. വെറുതെ കിടക്കാന്‍ അനുവദിക്കരുത്. എഴുന്നേറ്റ് നടക്കുന്നതുകൊണ്ട് പല ഗുണങ്ങളുണ്ട്. ഡീപ് വെയിന്‍ ത്രോപോസിസ് പോലുള്ള അപകടകരമായ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. സ്റ്റിച്ചിട്ട ഭാഗത്തേക്കുള്ള രക്തയോട്ടം നന്നായി നടക്കുന്നതിനാല്‍ വേദന കുറയും. മുറിവ് വേഗത്തില്‍ ഉണങ്ങാനും സഹായകരമാണ്. എപ്പോഴും ഉന്മേഷവതിയായിരിക്കാന്‍ നടക്കുന്നതിലൂടെ സാധിക്കും.
ശസ്ത്രക്രിയ കഴിഞ്ഞ ദിവസം കഞ്ഞി മാത്രമേ നല്‍കാവൂ
ശസ്ത്രക്രിയ കഴിഞ്ഞ ദിവസം കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍, മസാല അധികം അടങ്ങിയ ഭക്ഷണം, എരിവ്, പുളി, ഉരുളക്കിഴങ്ങ്, പരിപ്പ് ഇവയൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്. ദോശ, ഇഡലി എന്നിവപോലുള്ള ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങള്‍, ചോറ്, കഞ്ഞി എന്നിവ കൊടുക്കാവുന്നതാണ്. സിസേറിയന് കഴിഞ്ഞ് മൂന്നാം ദിവസം മുതല്‍ എല്ലാ ഭക്ഷണവും കഴിച്ചു തുടങ്ങാം.
ധാരാളം വെള്ളം കുടിച്ചാല്‍ വയറുചാടും
വെള്ളം കുടിച്ചാല്‍ വയറുചാടുമെന്നത് തെറ്റായ ധാരണയാണ്. സിസേറിയനുശേഷം വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍ മൂത്രത്തില്‍ അണുബാധ, അമ്മയ്ക്ക് ഉന്മേഷക്കുറവ്, മുലപ്പാലിന്റെ അളവ് കുറയുക ഇതിനൊക്കെ കാരണമാകാം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക. കാപ്പിയും ചായയും അമിതമായി കുടിക്കുന്നത് അസിഡിറ്റിക്കു കാരണമാകുമെന്നതിനാല്‍ പരമാവധി ഒഴിവാക്കുക.
കുഞ്ഞിനെ കിടന്നുകൊണ്ട് മുലയൂട്ടാവുന്നതാണ്
വേദനയും എഴുന്നേറ്റിരിക്കാനുള്ള ബുദ്ധിമുട്ടും കാരണം കുഞ്ഞിന് കിടന്നുകൊണ്ട് പാലൂട്ടാമെന്നു അമ്മ വിചാരിക്കും. ഇത് ശരിയായ രീതിയല്ല. ഇരുന്നുകൊണ്ട് പാല് കൊടുക്കുന്നതാണ് നല്ലത്. നട്ടെല്ലിന്റെ ആയാസം കുറയ്ക്കാനും ഇത് സഹായിക്കും. ഒരു സ്തനത്തില്‍നിന്ന് പൂര്‍ണമായും പാല് കുടിപ്പിച്ചശേഷമേ അടുത്ത സ്തനത്തിലേ കൊടുക്കാവൂ.
ശസ്ത്രക്രിയക്കുശേഷം മുറിവ് നനച്ച് കുളിക്കരുത്
സിസേറിയന് കഴിഞ്ഞ ദിവസം ദേഹം തുടച്ചു കൊടുക്കാവുന്നതാണ്. മുറിവിന്റെ മുകളിലെ ഡ്രസിംഗ് മാറ്റുന്നതു മുതല്‍ മുറിവ് നന്നായി നനച്ച് കുളിക്കണം. പൊടിയും അഴുക്കും കയറാതെ മുറിവ് വൃത്തിയാക്കിവയ്ക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായി കെട്ടിവയ്ക്കരുത്. ത്വക്കിന്റെ അടിയില്‍ കൂടി പോകുന്ന നേര്‍ത്ത സ്റ്റിച്ചാണ് സിസേറിയനുശേഷം മിക്കവരിലുംഇടുന്നത്. അതിനാല്‍ ഇത് തനിയെ പോകുന്നതാണ്.
ധാരാളം പാല് കുടിക്കുന്നത് മുലപ്പാല്‍ കൂടുതല്‍ ഉണ്ടാകാന്‍ സഹായിക്കും
കൂടുതല്‍ പാല് കുടിച്ചാല്‍ മുലപ്പാല്‍ ഉണ്ടാകുമെന്നു പറയുന്നത് ശരിയല്ല. സിസേറിയന് ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ അമിതമായി പാല് കുടിപ്പിക്കരുത്. പാല് കൂടുതലായി കുടിക്കുന്നത് ദഹനക്കുറവിന് കാരണമായേക്കാം.
സിസേറിയനുശേഷം വ്യായാമം ചെയ്യരുത്
സിസേറിയന് കഴിഞ്ഞ് രണ്ടു മാസത്തിനുശേഷം ചെറിയ തോതിലുള്ള വ്യായാമം ചെയ്തു തുടങ്ങാം. രണ്ടു മാസത്തേക്ക് അമിത ഭാരം എടുക്കുക, കുനിഞ്ഞിരുന്നു ചെയ്യുന്ന ജോലികള്‍ ഒഴിവാക്കുക, ദൂരയാത്ര ഒഴിവാക്കുക, കുണ്ടും കുഴിയുമുള്ള റോഡിലൂടെയുള്ള യാത്ര കുറയ്ക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
സിസേറിയന് കഴിഞ്ഞ് ലൈംഗികബന്ധത്തിന് ഇടവേള ആവശ്യമാണ്
രണ്ടു മാസത്തിനുശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. മുറിവ് ഉണങ്ങുന്നതിനും അസ്വസ്ഥതകള്‍ മാറുന്നതിനും ഈ ഇടവേള അഭികാമ്യമാണ്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും ഒരുപോലെ ആഗ്രഹിക്കുന്ന സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. അടുത്ത ഗര്‍ഭധാരണത്തിന് ഒന്നര വര്‍ഷത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കുന്നതാണ് ആരോഗ്യകരം. അതിനായുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.
ഒരുതവണ സിസേറിയന് ശസ്ത്രക്രിയ ചെയ്താല്‍ വീണ്ടും സിസേറിയന് ചെയ്യേണ്ടിവരും
ഒരുതവണ സിസേറിയന് ചെയ്തു എന്നതുകൊണ്ട് അടുത്ത തവണയും അതു നടത്തണമെന്നില്ല. എന്ത് കാരണത്താലാണ് ആദ്യ തവണ സിസേറിയന് ചെയ്തത് എന്നതിനെ ആസ്പദമാക്കിയാണ് അടുത്തതിനും അത് ആവശ്യമായിവരുമോ എന്ന് നിര്‍ണയിക്കുന്നത്.
ഒന്നിലധികം തവണ സിസേറിയന് ചെയ്യാന്‍ പാടില്ല
സ്ത്രീയുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് എത്ര കുട്ടികളെ ആഗ്രഹിക്കുന്നുവോ അത്രയും തവണ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ തവണ ശസ്ത്രക്രിയ നടത്തുമ്പോഴും ഒരേ ഭാഗംതന്നെ കീറേണ്ടി വരുന്നതിന്റെ ചില ഭവിഷ്യത്തുകള്‍ക്ക് സാധ്യതയുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം അഞ്ചു വയസിൽ താഴെയുള്ള 23 ലക്ഷത്തിലധികം കുട്ടികൾ മരിക്കുന്നുണ്ട്. ഇതിൽ 3,34,000 മരണങ്ങൾ അതിസാരം മൂലമാണ്. ജലജന്യ രോഗമാണ് അതിസാരം. ശുദ്ധമല്ലാത്ത വെള്ളം, വൃത്തിയില്ലാത്ത പരിസരം തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.
ദിവസം മൂന്നിലധികം തവണ ദ്രാവകരൂപത്തിൽ വിസർജ്ജനം ചെയ്താൽ കുട്ടിക്ക് അതിസാരമെന്ന് കരുതാം. ബാക്റ്റീരിയ മൂലം കുടലിലുണ്ടാകുന്ന അണുബാധയാണിതിനു കാരണം. മോശമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് അതിസാരം പകരുന്നത്. റോട്ടാവൈറസാണ് പ്രധാന രോഗവാഹി. അതിസാരം മൂലം ലോകം മുഴുവൻ ആശുപത്രിയിലെത്തുന്ന അഞ്ചു വയസിൽ താഴെയുള്ള 40 ശതമാനം കുട്ടികളുടെയും രോഗ കാരണം ഇതാണ്.
അയഞ്ഞ രീതിയിൽ വിസർജ്ജനം, ചർദി, വയറുവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കഠിനമായ അതിസാരം ഒരാഴ്ചയിലധികം നീണ്ടു നിൽക്കാറില്ല. തുടർച്ചയായ വിസർജ്ജനം കുട്ടിയുടെ ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
ശരീരത്തിലെ 75 ശതമാനം തൂക്കവും ജലത്തിന്റേതാണ്. കുട്ടികളിൽ ഇത് കൂടുതലാണ്. ജലാംശം കുറവുള്ള കുട്ടികളുടെ വായ ഒട്ടി, വരണ്ടിരിക്കും. മഞ്ഞ നിറത്തിലായിരിക്കും മൂത്രം. പോകാത്ത അവസ്ഥയിലുമായിരിക്കും. കരയുമ്പോൾ കണ്ണുനീരുണ്ടാവാത്തതും, വരണ്ട ചർമ്മവും ജലാംശ കുറവ് സൂചിപ്പിക്കുന്നു.
ശരീരത്തിലെ ജലത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതാണ് അപകടമാകുന്നത്. നിർജ്ജലീകരണം അവയവങ്ങളുടെ പ്രവർത്തനങ്ങളെയും തലച്ചോറിനെയും ബാധിക്കും, പ്രത്യകിച്ച് രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക്. ദിവസങ്ങൾക്കുള്ളിൽ മരണംവരെ സംഭവിച്ചേക്കാം. അയഞ്ഞ വിസർജ്ജനം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളെയും പൊട്ടാസിയം, സോഡിയം തുടങ്ങിയ പോഷകങ്ങളെയും ഇല്ലാതാക്കുന്നു. അത് അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും.
കുട്ടിയുടെ ശരീരത്തിലെ ജലാംശത്തിന്റെയും ഇലക്ട്രോലൈറ്റുകളുടെയും കുറവു നികത്താൻ അതിസാര ചികിത്സ സഹായിക്കു. ഒ.ആർ.എസ്, സിങ്ക്, വിറ്റാമിൻ എ തുടങ്ങിയവയാണ് ഫലപ്രദമായ ചികിൽസ. ഇവ ശുദ്ധമായ വെള്ളത്തിൽ കലക്കി കുട്ടികൾക്ക് നൽകാം.
ഒ.ആർ.എസ് ശരീരത്തിന് ആവശ്യമായ ജലം തരുകയും, ഉപ്പിന്റെയും ഇലക്ട്രോലൈറ്റുകളുടെയും അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ചർദ്ദി അല്ലെങ്കിൽ വയറിളക്കം തുടങ്ങുമ്പോൾ തന്നെ ഒ.ആർ.എസ് നൽകണം.
തിളപ്പിച്ചതും ശുദ്ധവും ക്ലോറിൻ കലർത്തിയതുമായ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. കുട്ടികൾക്ക് ഭക്ഷണം നൽകും മുമ്പ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക. പ്രധനമായും ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് ഭക്ഷണം. ദ്രാവക ഭക്ഷണം നൽകുന്നത് അതിസാരത്തെ വഷളാക്കുമെന്ന് പല അമ്മമാരും ഭയക്കുന്നു. ഇത് തെറ്റാണ്. മുലയൂട്ടുന്ന കുട്ടികൾക്ക് അതിസാരമുണ്ടായാൽ കൂടുതൽ തവണ പാൽ നൽകണം. മറ്റു ഭക്ഷണങ്ങൾ കഴിക്കുന്ന കുട്ടികളാണെങ്കിൽ എരിവ് കുറഞ്ഞ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങൾ നൽകണം. ഇഡലി, കഞ്ഞി തുടങ്ങിയ ഭക്ഷണങ്ങളാണ് നല്ലത്.
ഒ.ആർ.എസി.നൊപ്പം അരി ഭക്ഷണം കൂടി നൽകുന്നത് ജലാംശം കൂട്ടും, തുടർച്ചയായ വയറിളക്കവും ചർദിയും കുറയ്ക്കും. കൊഴുപ്പ്, നാരുകൾ, കുഴമ്പു പരുവത്തിലുള്ള ദഹനത്തിന് ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
ഗോതമ്പ്, മൈദ, വലിയപരിപ്പ്, ഐസ്ക്രീം, ചീസ്, പീസ്, ബീൻസ്, നാരങ്ങ, ആപ്പിൾ, പേരയ്ക്ക തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പഞ്ചസാര കൂടുതലുള്ള കേക്കും മിഠായികളും നൽകരുത്. ഫ്രൂട്ട് ജ്യൂസുകൾ അതിസാരം വഷളാക്കും. അതിസാരം മാറിയാലും പൂർണ ആരോഗ്യം വീണ്ടെടുക്കാൻ നാലുദിവസം വരെ ഭക്ഷണത്തിൽ ശ്രദ്ധിക്കണം
കാരിക്കപപ്പായ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു.
പപ്പായ്ക്കു ഔഷധ ഗുണങ്ങള്‍ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് പപ്പായ ഉത്തമമാണ്. എന്നാല്‍ പപ്പായ ഇലയുടെ ഔഷധഗുണത്തെക്കുറിച്ച് അധികം ആരും അറിഞ്ഞിരുന്നില്ല. അതിന്റെ ഔഷധഗുണത്തെ കുറിച്ച് അറിഞ്ഞു തുടങ്ങിയത് ഡെങ്കിപ്പനി പടര്‍ന്നു പിടിച്ച ഈ മഴക്കാലത്താണ്.
നാടാകെ പനിച്ചുവിറച്ചപ്പോള്‍ പപ്പായ ഇല നാട്ടിലെ താരമായി. പനിയെ പ്രതിരോധിക്കുന്ന ഒറ്റമൂലിയായി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുന്നത് തടയാനും ജീവന് രക്ഷാമാര്‍ഗമായും പപ്പായ ഇല പ്രവര്‍ത്തിക്കുന്നതായി അലോപ്പതി ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കാരിക്കപപ്പായ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പപ്പായയുടെ ഇല ഇന്ന് ഏറെ വിലപിടിപ്പുള്ള ഒറ്റമൂലിയായി മാറിക്കഴിഞ്ഞു
.
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍
ഡെങ്കിപ്പനി പോലുള്ള പനികളെ വിഷമജ്വരങ്ങളായാണ് ആയുര്‍വേദ ശാസ്ത്രം കാണുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന വിഷസ്വഭാവത്തിന്റെ വര്‍ധനവ് രോഗിയുടെ മരണത്തിന് കാരണമാവുന്നു.
വിഷചികിത്സയില്‍ വിഷം തന്നെയാണ് മറ്റൊരു വിഷത്തിനു ഔഷധമായി പ്രവര്‍ത്തിച്ചു വരുന്നത്. ഡെങ്കിപ്പനിയ്ക്കു മാത്രമല്ല മറ്റെല്ലാ വൈറല്‍ പനികളിലും ആരംഭത്തിലേ പപ്പായ ഇല പിഴിഞ്ഞെടുത്ത നീര് രണ്ട് ടീസ്പൂണ്‍ രണ്ടു നേരം കൊടുക്കുന്നത് പനിയുടെ തീവ്രത കുറയുന്നതിന് സഹായിക്കും.
കാന്‍സര്‍ തടയാം
വൈദ്യശാസ്ത്രം പരീക്ഷണങ്ങളിലൂടെ തെളിയിച്ചെടുത്ത അത്ഭുത ഇലയാണ് പപ്പായ ഇല. ഗര്‍ഭാശയം, സ്തനം, കരള്‍, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാന്‍സര്‍ തടയാന്‍ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ലെന്ന് അമേരിക്കയിലേയും ജപ്പാനിലേയും ശാസ്ത്രജ്ഞന്മാര് വ്യക്തമാക്കുന്നു. ഇതിലുള്ള പ്രത്യേകതരം എന്‍സൈമുകളാണ് കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. പപ്പായ ഇല, തുളസിയില ഇവ ഉണക്കി പൊടിച്ചെടുത്ത് ചായപ്പൊടിപോലെ തയാറാക്കുന്ന ഹെര്‍ബല്‍ ടീ രോഗപ്രതിരോധത്തിന് ഉത്തമമാണ്.
രുചിയുള്ള വിഭവം
പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്ക്ക് പല പേരുകളാണ്. കറികളും പലവിധമാകും. അവിയലിലും സാമ്പാറിലും മീന്‍ കറിയില്‍ പോലും പപ്പായ ചേരുന്നു. തേങ്ങാ ചിരവും പോലെ പപ്പായ നെടുവേ മുറിച്ച് ചിരവയില്‍ ചിരവിയെടുത്ത് ഉണ്ടാക്കുന്ന തോരന്‍ രുചി അല്പം കൂടും. പണം മുടക്കാതെ യഥേഷ്ടം ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് പപ്പായ
മാരകമായേക്കാവുന്ന കൊതുകുജന്യ പകർച്ചപ്പനിയാണ് ഡെങ്കിപ്പനി. പനിയോടൊപ്പമുണ്ടാകുന്ന രക്തപ്രവാഹം രോഗികളെ പ്രത്യേകിച്ച്, കുട്ടികളെ ഗുരുതരാവസ്ഥയിലെത്തിക്കും. ഫ്ളോവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. നാല് തരം ഡെങ്കി വൈറസുകളെയാണുള്ളത്.
രോഗം പകരുന്ന രീതി
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴ് ദിവസങ്ങൾക്ക് ശേഷം മറ്റുള്ളവരിലേയ്ക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടും.
ഒരിക്കൽ രോഗാണുവാഹകരായി മാറിയ കൊതുകുകൾ തുടർന്നുള്ള ജീവിതകാലം മുഴുവൻ മറ്റുള്ളവരിലേയ്ക്ക് രോഗം നേരിട്ട് പരത്തും. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം.
ലക്ഷണങ്ങൾ
വൈറസുകൾ ശരീരത്തിൽ പ്രവേശിച്ച് അഞ്ച് മുതൽ ആറ് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. കുട്ടികളിലും പ്രായമായവരിലും പ്രത്യക്ഷപ്പെടുന്ന രോഗലക്ഷണങ്ങളിൽ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം. ഡെങ്കി രോഗാണുബാധ എല്ലാവരിലും ക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.
ചിലരിൽ സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങൾ മാത്രമേ കാണാറുള്ളു. കുട്ടികളിൽ സാധാരണയായി ചെറിയ പനിയും ചർമ്മത്തിൽ കുറച്ച് പാടുകളും കാണും. പ്രായമായവരിൽ ശക്തമായ പനിയും ചർമ്മത്തിൽ ചുവന്ന് തടിച്ച പാടുകളും അസഹനീയമായ പേശി വേദനയും അനുഭവപ്പെടും.
രണ്ട് ദിവസത്തിനുള്ളിൽ പനി കുറയുമെങ്കിലും മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ വീണ്ടും പ്രത്യക്ഷപ്പെടും. ഇതോടൊപ്പം ചർമ്മത്തിൽ, പ്രത്യേകിച്ച് കൈകാലുകളിലും മുഖത്തും നെഞ്ചിലും ചുമന്ന പാടുകൾ ഉണ്ടാകും. പനിയോടൊപ്പം, ചുമ, ശ്വാസംമുട്ടൽ, ഉദരസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയുണ്ടാകാം.
ഡെങ്കിപ്പനി ഗുരുതരമാകുന്നത് ആന്തരിക രക്തസ്രാവമുണ്ടാകുന്പോഴാണ്. ഇതിനെ ഡെങ്കി ഹിമറാജിക് ഫീവർ എന്നു പറയുന്നു. ഗുരുതരമായ ഈ അവസ്ഥയുണ്ടാകുന്നത് നേരത്തെ ഡെങ്കിപ്പനി ഉണ്ടായിരുന്ന വ്യക്തിക്ക് വീണ്ടും മറ്റൊരു ജനുസ്സിൽപ്പെട്ട ഡെങ്കി വൈറസിന്റെ ആക്രമണം ഉണ്ടാകുന്പോഴാണ്.
രക്തസമ്മർദ്ദം അമിതമായി താഴ്ന്നാൽ ഷോക്കുണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗികൾക്ക് മരണം സംഭവിക്കാം. ഡെങ്കി ഹിമറാജിക് ഫീവർ പ്രായമായവരെ അപേക്ഷിച്ച് കുട്ടികളിലാണ് സാധ്യത കൂടുതൽ. സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് സാങ്കീർണ്ണതയ്ക്കുള്ള സാധ്യത.
ചർമ്മത്തിലെ രക്തസ്രാവത്തെ തുടർന്ന് തൊലിപ്പുറത്ത് കാണുന്ന പാടുകൾ, മൂക്കിൽ നിന്നും മോണയിൽ നിന്നുമുള്ള രക്തസ്രാവം, വയറുവേദന, വയറിളകി മലം കറുത്ത് പോകുക, ഭക്ഷണവും വെള്ളവും കഴിക്കാൻ മടിക്കുക, രോഗിയിലെ സ്വഭാവവ്യതിയാനങ്ങൾ, ശ്വാസം മുട്ടൽ, കൈകാലുകൾ തണുത്ത് മരവിക്കുക, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവയൊക്കെ രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.
രോഗനിർണ്ണയം
വൈറസുകളെ വേർതിരിച്ചെടുക്കാൻ രോഗലക്ഷണങ്ങൾ പ്രകടമായി അഞ്ച് ദിവസത്തിനുള്ളിൽ രക്തം പരിശോധനയ്ക്കുള്ള ആദ്യ സാന്പിളും പത്ത് മുതൽ പതിനാല് ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ സാന്പിളും ശേഖരിക്കും.
ആന്റി ബോഡികളുടെ അളവിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകുന്നത് ഡെങ്കിപ്പനിക്കുള്ള ശക്തമായ തെളിവാണ്. വൈറസിന്റെ ജനിതകഘടന കണ്ടെത്താനായി നൂതന സാങ്കേതിക വിദ്യയായ പൊളീമറൈസ് ചെയിൻ റിയാക്ഷൻ ഉപയോഗിക്കുന്നു. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്താണുക്കളായ പ്ളേറ്റ്ലറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നത് ഗുരുതരമായ രക്തസ്രാവമുണ്ടാകുന്നതിനുള്ള സാധ്യതയെ കാണിക്കുന്നു.
ചികിത്സയും പ്രതിരോധവും
രോഗിക്ക് പൂർണ്ണ വിശ്രമവും ആവശ്യത്തിന് പോഷകാഹാരവും കുടിക്കാൻ വെള്ളവും നൽകണം. പനി കുറയാൻ ദേഹം നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക. പനി ഭേദമായശേഷം സങ്കീർണ്ണാവസ്ഥകളായ ഹിമറാജിക് ഫീവറിനും ഷോക്കിനും തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ചികിത്സ നൽകണം. ഫലപ്രദമായ വാക്സിൻ നിലവിലില്ലാത്തതിനാൽ രോഗാണുവാഹകരായ കൊതുകുകളെ നിയന്ത്രിക്കുന്നതാണ് പ്രതിരോധത്തിനുള്ള നല്ല മാർഗം.
മനുഷ്യന്റെ ചിന്തകളെയും വിവിധതരം പ്രവൃത്തികളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ വിവരങ്ങൾ ശേഖരിക്കുന്നതും അതിനെ വിശകലനം ചെയ്യുന്നതുമെല്ലാം തലച്ചോറിന്റെ ചുമതലയാണ്. അതുകൊണ്ടുതന്നെ തലച്ചോറ് സംബന്ധമായ അസുഖങ്ങൾ ചിന്താമണ്ഡലത്തെ ബാധിക്കാം. ഇന്ദ്രിയങ്ങളെ ബാധിക്കാം. സംസാരത്തെ ബാധിക്കാം. ചലനശേഷി കുറയ്ക്കാം.
എന്നാൽ ചിന്താ മണ്ഡലത്തെ മാത്രം പ്രത്യേകമായി ബാധിക്കുന്ന രോഗങ്ങളെയാണ് മാനസിക രോഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാനസിക രോഗങ്ങൾ ചിന്തകളിലും വികാരങ്ങളിലും വരുന്ന വ്യതിയാനങ്ങളുടെ ഫലമായാണുണ്ടാകുന്നത്. ഇത്തരം രോഗികളുടെ പെരുമാറ്റത്തിലും ചിന്തയിലും മറ്റും മാത്രമേ വ്യത്യാസങ്ങൾ വരാറുള്ളൂ. ഇത്തരത്തിൽ ചിന്താ മണ്ഡത്തിൽ വ്യത്യാസങ്ങൾ രണ്ടുതരത്തിൽ സംഭവിക്കാം.
പ്രകടമായ അസുഖം തലച്ചോറിൽ വന്ന് അതിന്റെ ഫലമായുണ്ടാകാം. പ്രകടമായ അസുഖം എന്നാൽ പരിശോധനയിലൂടെയും മറ്റും ഉറപ്പാക്കാവുന്ന അസുഖം എന്നാണ്. ഉദാഹരണത്തിന് ഹെർപ്പിസ് എന്ന ഒരുതരം അണുബാധ തലച്ചോറിലുണ്ടാകാറുണ്ട്. ഈ അണുബാധയുടെ ഫലമായി രോഗിക്ക് ചിന്തയിലും പ്രവൃത്തിയിലും വ്യതിയാനം സംഭവിക്കാം.
ഇല്ലാത്ത ചില കാര്യങ്ങൾ സംഭവിക്കുന്നതായി ഇവർക്ക് അനുഭവപ്പെടാം. ചുറ്റുമുള്ളവർ തനിക്കെതിരായി ഗൂഢാലോചന ചെയ്യുന്നതായി തോന്നാം. ഇതൊക്കെ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണെങ്കിൽപ്പോലും പ്രകടമായി തലച്ചോറിൽ കാണപ്പെടുന്ന അണുബാധമൂലമുള്ളതാണ്. അതിനാൽ ഇവയെ തലച്ചോറിന്റെ അസുഖമായി കരുതുന്നു. ഇത്തരം അസുഖങ്ങൾ ചികിത്സിക്കാൻ മാനസിക രോഗ വിദഗ്ദ്ധനെക്കാളേറെ വൈദഗ്ദ്ധ്യം മസ്തിഷ്ക രോഗ വിദഗ്ദ്ധനായിരിക്കും.
എന്നാൽ മാനസിക രോഗങ്ങളും ആത്യന്തികമായി തലച്ചോറിന്റെ പ്രവർത്തനത്തിലെ വൈകല്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ പ്രകടമായ ഒരു അസുഖം പരിശോധനയിലൂടെ തലച്ചോറിൽ കണ്ടെത്താൻ സാധ്യമല്ല. ഇത്തരം രോഗങ്ങൾക്ക് ചികിത്സ നൽകേണ്ടത് മാനസിക രോഗ വിദഗ്ദ്ധനാണ്.
തലച്ചോറിന് വരുന്ന രോഗങ്ങളിൽ ഭൂരിപക്ഷവും ബൗദ്ധിക മണ്ഡലത്തിലെ വ്യതിയാനങ്ങൾക്കു പുറമേ ശാരീരികമായ മറ്റ് അസ്വസ്ഥതകളുമുണ്ടാക്കും. ഇത് ശക്തിക്കുറവായും മരവിപ്പായും വിറയലായുമൊക്കെ പ്രത്യക്ഷപ്പെടും. കേവലം പെരുമാറ്റത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വ്യതിയാനങ്ങൾ മാനസിക രോഗങ്ങളാണ് എന്നു തന്നെ കരുതാം. ഇത്തരം രോഗികളെ മാനസിക രോഗ വിദഗ്ദ്ധനെ കാണിക്കുന്നതാണ് നല്ലത്. അതേസമയം ഭൗതികമായ പ്രശ്നങ്ങളാണ് മുന്നിട്ട് നിൽക്കുന്നതെങ്കിൽ അത് ചികിത്സിക്കാൻ മസ്തിഷ്കരോഗ വിദഗ്ദ്ധനാവും ഉത്തമം. ചില അവസരങ്ങളിൽ ഒരേ രോഗിക്ക് മസ്തിഷ്കരോഗ വിദഗ്ദ്ധന്റെയും മാനസിക രോഗ വിദഗ്ദ്ധന്റയും സഹായം വേണ്ടിവരാം.
ചില സാഹചര്യങ്ങളിൽ മാനസിക രോഗങ്ങൾ ഭൗതിക രോഗങ്ങളായി വേഷം മാറി വരാറുണ്ട്. മനസിനു താങ്ങാൻ കഴിയാത്ത വിഷമമോ ഭയമോ ഉൽക്കണ്ഠയോ വന്നാൽ രോഗിയുടെ ഉപബോധ മനസിന്റെ പ്രവർത്തനത്താൽ ഭൗതികരോഗമായി പ്രത്യക്ഷപ്പെടും. ഇത് നെഞ്ചുവേദനയായോ, നടുവേദനയായോ, തളർവാതമായോ ആയി പ്രത്യക്ഷപ്പെടും. ഈ അസുഖങ്ങൾ ഭേദമാക്കാൻ മാനസിക രോഗ വിദഗ്ദ്ധനെ സമീപിക്കാം.
മാനസിക സമ്മർദ്ദം കാരണം പ്രത്യക്ഷപ്പെടുന്ന രോഗങ്ങൾ അനവധിയാണ്. തലവേദന, നടുവേദന, തളർവാതം, അപസ്മാരം, മറവിരോഗം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ശരിയായ രോഗ നിർണയം നടത്തി ചികിത്സ നടത്തിയാൽ പെട്ടെന്നു തന്നെ രോഗങ്ങളെ പൂർണ്ണമായി ഒഴിവാക്കാം.
അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്നമാണ്. ഇതാ അതിനുള്ള എളുപ്പവഴികള്‍. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. മധുരത്തിനു പകരം തേനുപയോഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്ന പ്രധാനമാണ്. ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അള്‍പം മധുരമുള്ളതു കൊണ്ട് മധുരേ വേണ്ട ഭക്ഷണവസ്തുക്കളില്‍ ഉപയോഗിക്കുകയും ചെയ്യാം. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.
സ്ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും. വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്. ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും. ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.
മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല. മുളകിലെ ക്യാപ്സയാസിന് വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പര്‍. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും. മഞ്ഞളില്‍ കുര്കുമിന് എന്നൊരു ആന്റിഓക്സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും. മുട്ടയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും
നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ പരിചയമുള്ള അനുഭവമായിരിക്കും അബോധാവസ്ഥയിലാകുക എന്നത്. ഇതിന് കൃത്യമായ കാരണങ്ങളില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഹൃദയസ്തംഭനം, മോഹാലാസ്യം, ശ്വാസതടസ്സം, പക്ഷാഘാതം, അമിതരക്തസ്രാവം കൊണ്ടുള്ള ഷോക്ക് എന്നീ അവസ്ഥകൾ, തലച്ചോറിൽ ക്ഷതമോ, പഴുപ്പോ ട്യൂമറോ ഉണ്ടാകുക, അതല്ലെങ്കിൽ വിഷം കഴിക്കൽ, വിഷവാതകം ശ്വസിക്കൽ, കാർബൺ മോണോക്സൈഡ് വാതകം ശ്വസിക്കൽ, അപസ്മാരം എന്നിങ്ങനെ വിവിധ കാരണങ്ങൾ കൊണ്ടും രോഗി അവസ്ഥയിലാകും.
പ്രഥമശുശ്രൂഷ ചെയ്യുമ്പോൾ
ജീവന് അപകടമുണ്ടാക്കുന്ന സന്ദർഭങ്ങളിൽ രോഗികളെ രക്ഷിക്കാൻ പുറപ്പെടുന്പോൾ സ്വയരക്ഷ നോക്കേണ്ടതാണ് പ്രധാനമാണ്. അത്യാഹിതം നടക്കുന്ന സ്ഥലം സുരക്ഷിതമാണോ എന്ന് പരിശോധിച്ച് മാത്രം അങ്ങോട്ട് പ്രവേശിക്കണം. വളരെ ശ്രദ്ധിച്ച് മാത്രം കാര്യങ്ങൾ ചെയ്യാനും നോക്കണം. ഇലക്ട്രിക് ഷോക്കടിച്ചതാണെങ്കിൽ വ്യക്തിയെ ഉടനെച്ചെന്നു തൊടരുത്. വൈദ്യുതിയുടെ സ്വിച്ച് ഓഫാക്കിയശേഷം മരകഷ്ണമോ വടിയോ കൊണ്ട് വ്യക്തിയെ തട്ടിമാറ്റുക. മുറിയിൽ പാചകവാതക ചോർച്ചയോ പുകയോ നിറയുന്പോൾ ഏറ്റവുമാദ്യം അപകടത്തിൽപ്പെട്ടവരെ പിടിച്ചു വലിച്ചോ എടുത്തിട്ടോ പുറത്തേക്കു കൊണ്ടുവരണം. പ്രഥമശുശ്രൂഷകൻ ഒരു നനഞ്ഞ തുണികൊണ്ട് മൂക്കും വായയും അടച്ചുകെട്ടി ദീർഘശ്വാസമെടുത്തശേഷം അല്പനേരം ശ്വാസം പിടിച്ചു നിർത്തികൊണ്ട് മുറിയിലേക്ക് കടക്കുക. വാതകങ്ങൾ ഉയരത്തിലായിരിക്കും എന്നതിനാൽ തന്നെ നിലത്തിഴഞ്ഞുകൊണ്ട് പ്രവേശിക്കുന്നതാണ് സുരക്ഷിതം. ഏറ്റവുമാദ്യം രോഗിക്ക് ബോധമുണ്ടോ ഇല്ലയോ എന്നു നോക്കാൻ മറക്കരുത്. അപകടത്തിൽപ്പെട്ടവരോട് കണ്ണുതുറക്കാൻ പറയുകയോ തോളിൽ പതുക്കെ തട്ടി കാര്യമന്വേഷിക്കുക. രോഗി പ്രതികരിക്കുന്നുവെങ്കിൽ കാര്യമായി പരിഭ്രമിക്കാനില്ല. രോഗിയെ അവിടെതന്നെ വിട്ട് ഉടനെ അടിയന്തിര ചികിത്സാ സൗകര്യം കിട്ടാനുള്ള സന്ദേശങ്ങൾ അയയ്ക്കുക.
ഉടനെ വേണ്ടത്
രോഗിക്ക് മുറിവുകളോ എല്ലുപൊട്ടലോ രക്തസ്രാവമോ ഉണ്ടെങ്കിൽ അതിനുള്ള പ്രഥമ ശുശ്രൂഷ ചെയ്യണം. രോഗിയുടെ നാഡിമിടിപ്പ്, രോഗിയുടെ നില മെച്ചപ്പെടുന്നതു വരെയോ ഡോക്ടർ എത്തുന്നതുവരെയോ ചെയ്യണം. രോഗി അനങ്ങുന്നില്ലെങ്കിൽ
സഹായത്തിനായി ഉറക്കെ വിളിച്ചു പറയുക. ആരെങ്കിലും എത്തിയാൽ അവരോട് ഡോക്ടറെയും ആബുലൻസിനെയും ഉടനെ വിളിക്കാൻ ഏല്പിക്കുക.
രോഗി ചരിഞ്ഞുകിടക്കുകയാണെങ്കിൽ മലർത്തിക്കിടത്തി ശ്വാസനാളം തുറക്കുക. (താടി ഉയർത്തി തല പുറകോട്ടാക്കുക) വായിൽ ഭക്ഷണാവശിഷ്ടങ്ങൾ, ഛർദ്ദിൽ, ഇളകിയപല്ല്, കൃത്രിമപല്ല് എന്നിവയുണ്ടെങ്കിൽ എടുത്തുമാറ്റുക. കഴുത്തിനോ തലയ്ക്കോ മുറിവു പറ്റിയിട്ടുണ്ടെങ്കിൽ തല കൂടുതൽ ഉയർത്തുകയോ ഇളക്കുകയോ ചെയ്യരുത്.
രോഗി അബോധാവസ്ഥയിലാണ് ഒന്നും കേൾക്കില്ല എന്നു കരുതി രോഗി കേൾക്കെ പരിഭ്രമമുണ്ടാക്കുന്ന ഒരു കാര്യവും മറ്റുള്ളവരോട് പറയരുത്. രോഗിയുടെ ശ്വാസോച്ഛ്വാസം ശ്രദ്ധിക്കണം. കഴിയുന്നതും വേഗം പുനരുജ്ജീവന പ്രക്രിയ കൃത്രിമ ശ്വാസോച്ഛ്വാസവും ഹൃദയോത്തേജനവും തുടങ്ങണം. 30 പ്രാവശ്യം ഹൃദയോത്തേജനവും രണ്ടു പ്രാവശ്യം കൃത്രിമശ്വാസവും എന്ന രീതിയിൽ തുടരുക. രോഗിയുടെ സ്ഥിതി മെച്ചമാവുകയോ ഡോക്ടർ എത്തുകയോ പ്രഥമശുശ്രൂഷകൻ തളർന്നു പോവുകയോ ചെയ്യുന്നതുവരെ പുനരുജ്ജീവന പ്രക്രിയ തുടരണം. ശ്വാസോച്ഛ്വാസം ശരിയാവുകയാണെങ്കിൽ രോഗിയെ ചെരിച്ചു കിടത്തുക. (റിക്കവറി പൊസിഷൻ) ശ്വാസോച്ഛ്വാസമുണ്ടെങ്കിൽ ഡോക്ടറെ വിളിക്കാൻ സന്ദേശം കൊടുത്തശേഷം രോഗിയെ റിക്കവറി പൊസിഷനിൽ കിടത്തണം. മുറിവുകളോ രക്തസ്രാവമോ ഉണ്ടെങ്കിൽ അതിനുള്ള പ്രഥമ ശുശ്രൂഷ ചെയ്യുക. രോഗിയുടെ ശ്വാസോച്ഛ്വാസം, നാഡിമിടിപ്പ്, ബോധനില എന്നിവ നിരീക്ഷിച്ചുകൊണ്ടിരിക്കുക. റിക്കവറി പൊസിഷനിൽ അരമണിക്കൂറിലധികം രോഗിയെ കിടത്തേണ്ടിവരികയാണെങ്കിൽ മെല്ലെ മറ്റേ ഭാഗത്തേക്ക് ചെരിച്ചു കിടത്തണം.
കുട്ടികൾക്കുള്ള പ്രഥമ ശുശ്രൂഷ
കുട്ടിക്ക് ബോധമുണ്ടോ എന്നു നോക്കാനായി മെല്ലെ വിളിച്ചു നോക്കുക, അല്ലെങ്കിൽ തോളിൽ (ശിശുവാണെങ്കിൽ കാൽപ്പാദത്തിൽ) പതുക്കെ തട്ടുക. പ്രതികരണമുണ്ടെങ്കിൽ മുറിവുകൾ ശ്രദ്ധിക്കുക. രക്തസ്രാവമുണ്ടോ എന്നും നോക്കി അതിനുള്ള പ്രഥമ ശുശ്രൂഷയും നൽകുക. ഡോക്ടറെ വിളിക്കാൻ സന്ദേശം എന്നിവ നിരീക്ഷിച്ചു കൊണ്ടിരിക്കുക. പ്രതികരണമില്ലെങ്കിൽ ശ്വാസനാളം കുറക്കുക. ശ്വാസോച്ഛ്വാസം ശ്രദ്ധിക്കുക. ശ്വാസോച്ഛ്വാസമുണ്ടെങ്കിൽ കുട്ടിയെ റിക്കവറി പൊസിഷനിൽ കിടത്തുക. ശിശുവാണെങ്കിൽ കൈയിലെടുത്ത് തല അൽപ്പം താഴ്ന്ന നിലയിൽ നെഞ്ചോടു ചേർത്തു പിടിക്കാം. അതിന് ശേഷം ഡോക്ടറെ വിളിപ്പിക്കുക. ശ്വാസോച്ഛ്വാസമില്ലെങ്കിൽ വായിലെ തടസ്സങ്ങൾ നീക്കാൻ ശ്രദ്ധിക്കുക. അതിനായി ആദ്യം കൃത്രിമ ശ്വാസോച്ഛ്വാസം നൽകണം. ആദ്യം അഞ്ചുപ്രാവശ്യം കൃത്രിമശ്വാസം നൽകിയ ശേഷം ഹൃദയോത്തേജനം തുടങ്ങുക. 30 പ്രാവശ്യം ഹൃദയോ ത്തേജനത്തിന് ശേഷം 2 പ്രാവശ്യം കൃത്രിമ ശ്വാസം എന്ന രീതിയിൽ പുനരുജ്ജീവനം തുടരുക. പ്രഥമശുശ്രൂഷകൻ ഒറ്റയ്ക്കാണെങ്കിൽ ശരിയായ രീതിയിൽ പുനരുജ്ജീവനം കൊടുത്തശേഷം സഹായത്തിനായി ആളുകളെ വിളിക്കുക. ഡോക്ടറെയും ആംബുലൻസും വരുത്താനായി സന്ദേശമയക്കാനും മറക്കരുത്. കുട്ടി ശ്വാസം കഴിക്കുന്നുണ്ടെങ്കിൽ അബോധാവസ്ഥയിലാണെങ്കിൽ റിക്കവറി പൊസിഷനിൽ ചെരിച്ചുകിടത്താനും മറക്കരുത്.
അസഹനീയ വേദനയുമായിട്ടായിരിക്കും മൂത്രാശയ കല്ലുള്ളവരില്‍ അധികവും ആശുപത്രിയിലെത്തന്നുന്നത്. അതിനാല്‍ വേദനസംഹാരികള്‍ നല്കി വേദന കുറയ്ക്കാനാണ് ആദ്യം ശ്രമിക്കുന്നത്. വൃക്കയിലും മൂത്രസഞ്ചിയിലുമുള്ള ചെറിയ കല്ലുകള്‍ മെഡിക്കല്‍ എക്സ്പെര്ഡന് തെറാപ്പിയിലൂടെ നീക്കം ചെയ്യാവുന്നതാണ്.
മൂത്രാശയക്കല്ലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടിയുള്ള പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തണം. മൂത്രപരിശോധന, അള്‍ട്രാസൗണ്ട് സ്കാനിംഗ്, എക്സറേ, ഐ. വി. പി പരിശോധന എന്നിവയിലൂടെ രോഗനിര്‍ണയം സാധ്യമാണ്. ഇതിലൂടെ കല്ലിന്റെ സ്ഥാനം കൃത്യമായി മനസിലാക്കാം. ചില സാഹചര്യങ്ങളില്‍ എം.ആര് യൂറോഗ്രാം, ഐസോടോപ്പ് സ്കാന്‍ തുടങ്ങിയ പരിശോധനകളും ആവശ്യമായിവരാം. രക്തപരിശോധനയിലൂടെ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ കഴിയും. ശരിയായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ ചികിത്സകള്‍ ആരംഭിക്കാന്‍ കഴിയൂ. കാരണം കല്ലിന്റെ സ്ഥാനം, വലിപ്പം എന്നിവയൊക്കെ തുടര്‍ ചികിത്സയില്‍ വളരെ പ്രധാനമാണ്. മൂത്ര തടസവുമായി എത്തുന്നവര്‍ക്ക് ട്യൂബ് കടത്തി മൂത്രമെടുക്കേണ്ടി വരുന്നു. കല്ലുകള്‍ കണ്ടെത്താന്‍ സാധാരണയായി താഴെ പറയുന്ന പരിശോധന കളാണ് നടത്തുന്നത്.
പരിശോധനകള്‍ പലവിധം
1. രക്തപരിശോധന: രക്തപരിശോധനയിലൂടെ കല്ലുകളുടെ സാന്നിധ്യം കണ്ടെത്താവുന്നതാണ്. മൂത്രാശയക്കല്ലിനു കാരണമാകുന്ന രാസഘടകങ്ങളെ തിരിച്ചറിയാന്‍ രക്തപരിശോധന സഹായിക്കും. കാല്‍സ്യം, യൂറിക് ആസിഡ് എന്നിവയുടെ സാന്നിധ്യം എത്രയുണ്ടെന്നും രക്ത പരിശോധനയിലൂടെ മനസിലാക്കാം.
2. മൂത്രപരിശോധന: കല്ലുണ്ടാക്കുന്ന ഘടകങ്ങള്‍ ഉണ്ടോയെന്ന് മൂത്രപരിശോധനയിലൂടെ തിരിച്ചറിയാന്‍ സാധിക്കും. രാസഘടകങ്ങളുടെ സാന്നിധ്യം, പ്രോട്ടീന്റെയും ലവണങ്ങളുടെയും സാന്നിധ്യം എന്നിങ്ങനെയുള്ള കാര്യങ്ങളും കല്ലുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.
3. അള്‍ട്രാസൗണ്ട്: വൃക്കയിലെ കല്ലിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അള്‍ട്രാസൗണ്ട് സ്കാനിംഗിലൂടെ ലഭിക്കുന്നതാണ്. കല്ലുകളുടെ ആകൃതി, വലിപ്പം, തടഞ്ഞിരിക്കുന്ന ഭാഗം എന്നിവയൊക്കെ മനസിലാക്കാന്‍ ഈ പരിശോധനയിലൂടെ കഴിയും. സാധാരണ എക്സ്റേയിലൂടെ തന്നെ മിക്ക കല്ലുകളും കണ്ടെത്താവുന്നതാണ്. എന്നാല്‍ കല്ലിന്റെ സ്ഥാനം നിശ്ചയിക്കാനും തടസങ്ങള്‍ അറിയാനും ഇന്‍ട്രാവീനസ് പൈലോഗ്രാഫി പരിശോധന ഫലപ്രദമാണ്. ശരീരത്തിലേക്ക് ഒരു പ്രത്യേക ചായം കുത്തിവച്ചശേഷം എക്സ്റേ എടുക്കുന്ന രീതിയാണിത്. എന്നാല്‍ ചിലപ്പോള്‍ എക്സ്റേ പരിശോധനയിലൂടെ ചില കല്ലുകള്‍ കണ്ടെത്താന്‍ കഴിയാതെ വന്നേക്കാം. എന്നാല്‍ സി.ടി സ്കാന്‍ പരിശോധനയില്‍ ഇത്തരം കല്ലുകള്‍ കൃത്യമായി കണ്ടെത്താന്‍ കഴിയും. ഇതിന് താരതമ്യേന ചെലവ് കൂടുതലാണ്.
ചികിത്സകള്‍
അസഹനീയ വേദനയുമായിട്ടായിരിക്കും മൂത്രാശയ കല്ലുള്ളവരില്‍ അധികവും ആശുപത്രിയിലെത്തുന്നത്. അതിനാല്‍ വേദനസംഹാരികള്‍ നല്കി വേദന കുറയ്ക്കാനാണ് ആദ്യം ശ്രമിക്കുന്നത്. വൃക്കയിലും മൂത്രസഞ്ചിയിലുമുള്ള ചെറിയ കല്ലുകള്‍ മെഡിക്കല്‍ എക്സ്പെര്ഡന് തെറാപ്പിയിലൂടെ നീക്കം ചെയ്യാവുന്നതാണ്. തരികള്‍ അലിയിപ്പിച്ചു കളയുന്ന രീതിയാണിത്. വൃക്കയിലൂം മൂത്രനാളിയിലുമുള്ള വലിയ കല്ലുകള്‍ പൊടിച്ചുകളയുകയോ എടുത്തുകളയുകയോ ചെയ്യേണ്ടി വരുന്നു. ഇന്ന് നിരവധി ആധുനിക ചികിത്സാ രീതികളിലൂടെ വേഗത്തിലും സുരക്ഷിതമായും കല്ലുകള്‍ ശരീരത്തുനിന്നു നീക്കം ചെയ്യാവുന്നതാണ്.
ഇ. എസ്. ഡബ്ല്യു. എല്‍
'എക്സ്ട്രാ കോര്‍പോറിയല്‍ ഷോക്ക് വേവ് ലിത്തോട്രിപ്സി' എന്ന ചികിത്സാരീതി കല്ലുകള്‍ നീക്കം ചെയ്യുന്നതില്‍ വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ്്. വൃക്കയിലെയും മൂത്രവാഹിനിയുടെ മുകള്‍ ഭാഗത്തെയും കല്ലുകളാണ് ഈ രീതിയില്‍ പൊടിച്ചു കളയുന്നത്. വൈദ്യൂത കാന്തിക തരംഗങ്ങള്‍ മൂത്രാശയക്കല്ലിനെ കേന്ദ്രീകരിച്ച് കടത്തിവിട്ട് പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. ഇങ്ങനെ പൊടിച്ചു ചെറിയ തരികളാക്കുന്ന കല്ലുകള്‍ മൂത്രത്തിലൂടെ പുറത്തു പോകുന്നു.
കല്ലിന്റെ തരികള്‍ പുറത്തേക്കു പോകുമ്പോള്‍ ചിലപ്പോള്‍ വേദന ഉണ്ടാകാം. അതിനാല്‍ കല്ലിന്റെ സുഗമമായ ഒഴുക്കിന് ഡബിള്‍ സ്റ്റെന്റ് ഇടേണ്ടി വരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഇവ നീക്കം ചെയ്യാവുന്നതാണ്. രോഗിയെ മയക്കി കിടത്തിയാണിതു ചെയ്യുക. ലിത്തോട്രിപ്സിയുടെ ഏറ്റവും വലിയ ഗുണമെന്നു പറയുന്നത് ഇതു ചെയ്യേണ്ടി വരുമ്പോള്‍ ശരീരത്തില്‍ മുറിവുകളൊന്നും ഉണ്ടാക്കേണ്ടി വരുന്നില്ലെന്നതാണ്. അപൂര്‍വ്വമായി ചിലപ്പോള്‍ കല്ലുകള്‍ പൊട്ടി പോയില്ലെന്നും വരാം. അപ്പോള്‍ രണ്ടാമതും ഇ.എസ്.ഡബ്ല്യു.എല്‍ ചെയ്യേണ്ടി വരുന്നു. ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നില്ലെന്നതാണ് ലിത്തോട്രിപ്സിയുടെ മറ്റൊരു മേന്മ.
പി.സി.എന്‍.എല്‍
'പെര്‍ക്യൂട്ടേനിയസ് നെഫ്രോസ്ടോലിത്തോട്ടമി' എന്ന ശസ്ത്രക്രിയിലൂടെ ശരീരത്തില്‍ ചെറിയ ഒരു ദ്വാരം ഉണ്ടാക്കി കല്ലുകള്‍ നീക്കം ചെയ്യാവുന്നതാണ്. ആശുപത്രിയില്‍ കിടന്നു ചെയ്യേണ്ട ചികിത്സയാണിത്. കല്ലുകള്‍ വലുതാണെങ്കില്‍ ഇ.എസ്.ഡബ്ല്യൂ.എല്‍ വഴി പൊട്ടിച്ചു കളയാന്‍ കഴിയാതെവരാം. ഈ അവസ്ഥയില്‍ പി.സി.എന്‍.എല്‍ രീതിയാണ് ഫലപ്രദം. ദ്വാരത്തിലൂടെ വൃക്ക തുരന്ന് കല്ല് പൊട്ടിച്ച് പുറത്തെടുക്കുകയാണ് ചെയ്യുക. കല്ലിന്റെ എക്സ്റേ ചിത്രം സ്ക്രീനില്‍ കാണിക്കും. ഇതനുസരിച്ച് സുഷിരത്തിലൂടെ നെഫ്രോസ്കോപ്പ് എന്ന ഉപകരണം അകത്തു കടത്തുന്നു. ഉള്ളിലുള്ള വിവരങ്ങള്‍ ഉപകരണത്തിന്റെ സഹായത്തോടെ അറിയാന്‍ കഴിയും. നെഫ്രോസ്കോപ്പ് വഴി കല്ല് പൊടിച്ചു കളയുന്നു. കല്ലിന് വലിപ്പ കൂടുതലുണ്ടെങ്കില്‍ കൂടുതല്‍ ദ്വാരങ്ങള്‍ ഉണ്ടാക്കേണ്ടി വരുന്നു. ശസ്ത്രക്രിയക്കുശേഷം രണ്ടുമാസം വിശ്രമം ആവശ്യമാണ്. വളരെ സുരക്ഷിതമായി അണുബാധ ഉണ്ടാകാതെ സൂക്ഷിക്കുകയെന്നതാണ് ശസ്ത്രക്രിയയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.
യൂറിറ്ററോസ്കോപ്പി
മൂത്രനാളിയിലുള്ള കല്ലുകള്‍ പൊടിച്ചു കളയുന്നതിനുള്ള ചികിത്സാരീതിയാണ് യൂറിറ്റസ്കോപ്പി. മൂത്രനാളിയിലൂടെ മൂത്രസഞ്ചിയിലേക്ക് യൂറിറ്ററോസ്കോപ്പ് എന്ന ഉപകരണം കടത്തി കല്ലുകള്‍ നീക്കുന്നു. റിട്രോഗ്രേഡ് ഇന്‍ട്രാറീനല്‍ സര്‍ജറിയും മൂത്രാശയത്തിലെയും വൃക്കയിലെയും കല്ല് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ്.ലക്ഷണങ്ങള്‍ ഉണ്ടായില്ലെങ്കിലും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപകടകരമായി നില്ക്കുന്ന കല്ലുകള്‍ നീക്കം ചെയ്യണം. അവ നമ്മള് അറിയാതെതന്നെ വൃക്കയിലെ കോശങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുകയാവും. അലോപ്പതി മാത്രമല്ല ഏത് ചികിത്സാരീതി അവംലബിച്ചാലും അള്‍ട്രാസൗണ്ട്, എക്സറേ എന്നിവയിലൂടെ കല്ലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കി വേണം ചികിത്സ ആരംഭിക്കാന്‍.
ചികിത്സ വൈകരുത്
പ്രശ്നങ്ങളുണ്ടാക്കാത്ത വലിയ കല്ലുകളും നീക്കം ചെയ്യുന്നതാണ് നല്ലത്. ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. മാത്രമല്ല മൂത്രതടസം, അണുബാധ, രക്തസ്രാവം എന്നിവയ്ക്കു കാരണമാകുകയും ചെയ്യാം. വൃക്കയിലെ മൂത്ര ഉല്പാദനത്തെയും വലിയ കല്ലുകള്‍ തടസപ്പെടുത്തും. ഇതെല്ലാം വൃക്കയുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുകയും വൃക്ക പരാജയത്തിലേക്കു നയിക്കുകയും ചെയ്യാം. അതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ കല്ലുകള്‍ നീക്കം ചെയ്യാന്‍ താമസിക്കരുത്. ശരീരം തുറന്നുള്ള ശസ്ത്രക്രിയയിലൂടെയായിരുന്നു കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പുവരെ കല്ല് നീക്കം ചെയ്തിരുന്നത്. എന്നാല്‍ അത്യാധുനിക ശസ്ത്രക്രിയകളുടെ സഹായേത്താടെ വളരെ സുരക്ഷിതമായി കല്ലുകള്‍ നീക്കം ചെയ്യാന്‍ ഇന്ന് സാധിക്കും.
ജീവിതശൈലിയില്‍ ശ്രദ്ധിക്കാന്‍
കല്ല് നീക്കം ചെയ്തശേഷവും ജീവിതചര്യയില്‍ വളരെയധികം ശ്രദ്ധിക്കണം. ഒരിക്കല്‍ കല്ലു വന്നവര്‍ക്ക് വീണ്ടും കല്ലുവരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ കല്ല് ഉണ്ടാകാനുള്ള കാരണം കണ്ടെത്തി അതനുസരിച്ച് ആഹാരരീതിയില്‍ മാറ്റം വരുത്തണം. മൂത്രമൊഴിക്കുമ്പോള്‍ കല്ല് പുറത്തു പോകുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഒരു തുണിയിലോ അരിപ്പയിലോ മൂത്രമൊഴിച്ച് കല്ല് ശേഖരിക്കാവുന്നതാണ്. ഇത് ലാബില്‍ പരിശോധിച്ച് ഡോക്ടറെ കാണിച്ച് കല്ലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കുക. അതനുസരിച്ച് ഭക്ഷണരീതിയില്‍ മാറ്റം വരുത്താവുന്നതാണ്.
ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക. മധുരപലഹാരങ്ങള്‍, ഐസ്ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം.
ആസ്ത്മാ രോഗികള്‍ ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കണം. മരുന്നുകഴിക്കുന്നതു കൊണ്ട് മാത്രം കാര്യമില്ല. മരുന്നുപോലെ പ്രധാനപ്പെട്ടതാണ് ഭക്ഷണനിയന്ത്രണവും. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും പാടേ ഒഴിവാക്കണം. ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച വെള്ളം, ഐസ് എന്നിവ ഒഴിവാക്കുക. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ആസ്ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കഫത്തെ വര്‍ധിപ്പിക്കുന്ന അന്നപാനങ്ങള്‍ ഒഴിവാക്കുക.
മധുരപലഹാരങ്ങള്‍, ഐസ്ക്രീം, ഉഴുന്ന് ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയും കഴിക്കാന്‍ പാടില്ല. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളെ സ്വയം കണ്ടെത്തിയാല്‍ ആസ്ത്മപോലുള്ള സങ്കീര്‍ണതകളിലേക്ക് പോകാതിരിക്കാന്‍ സഹായിക്കും. തൊഴിലിന്റെ സ്വഭാവം, അലര്‍ജി, ചില മരുന്നുകള്‍, ഭക്ഷണ - പാനീയങ്ങള്‍, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം മാനസിക സമ്മര്‍ദം തുടങ്ങിയവയെല്ലാം ആസ്ത്മ വര്‍ധിക്കാന്‍ കാരണമാകുന്നു.
ആസ്ത്മയും ആയുര്‍വേദവും
ആസ്ത്മയ്ക്ക് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പ്രകൃതിയൊരുക്കുന്ന ഔഷധക്കൂട്ടുകള്‍ അലര്‍ജിയെ തടയുകയും ആസ്ത്മയുടെ അസ്വസ്ഥതകള്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്നു. മറ്റ് ശരീരദോഷങ്ങള്‍ക്ക് പ്രയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍ രോഗത്തിന്റെയും രോഗി യുടെയും സ്ഥിതി മനസിലാക്കി ആയുര്‍വേദത്തില്‍ പ്രയോഗിക്കുകയാണ് ചെയ്യുന്നത്. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുവാനും രോഗത്തിന്റെ ആവര്‍ത്തനസ്വഭാവം കുറയ്ക്കുവാനും ഇന്ദുകാന്ത ഘൃതം, ച്യവനപ്രാശം, ബ്രാഹ്മരസായനം തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണ്. ആസ്ത്മയുടെയും അലര്‍ജിയുടെയും അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന ആയുര്‍വേദ ഔഷധങ്ങളുണ്ട്.
1. ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ സ്വരസം 10 മില്ലി ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
2. കുരുമുളക് പൊടിച്ച് കല്‍ക്കണ്ടം ചേര്‍ത്തു കഴിക്കുക.
3. കച്ചോല ചൂര്‍ണം 10 ഗ്രാം തേനില്‍ കുഴച്ച് കഴിക്കുക.
4. ഇഞ്ചിനീര്, ചുവന്നുള്ളി നീര് എന്നിവ തേന്‍ ചേര്‍ത്ത് കഴിക്കുക
5. ഉണക്കിപ്പൊടിച്ച തിപ്പലിയും പഞ്ചസാരയും ചേര്‍ത്ത് രണ്ടുനേരം സേവിക്കുക.
6. തുളസിയില നീരില്‍ അഞ്ച് മില്ലി തേന്‍ ചേര്‍ത്ത് കഴിക്കുക.
7. തൃഫല, കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവചേര്‍ത്ത് കഷായം വച്ചു കുടിക്കുക.
-
ദഹനവ്യവസ്ഥയിലുള്ള നേർത്തസ്തരത്തിലുണ്ടാകുന്ന വ്രണങ്ങളെയാണ് അൾസർ എന്ന് അറിയപ്പെടുന്നത്. ആമാശയത്തിലോ, ചെറുകുടലിലോ ഉണ്ടാകുന്നവയെ പെപ്റ്റിക് അൾസർ എന്ന് പറയുന്നു. ആമാശയത്തിലുണ്ടാകുന്ന പെപ്റ്റിക് അൾസർ, ഗാസ്ട്രിക് അൾസർ എന്നും അറിയപ്പെടുന്നു. ആഹാരത്തിലെ പ്രത്യേകതകൾ കൊണ്ടും, മാനസിക പിരിമുറുക്കം കൊണ്ടും, എച്ച്പൈലോറി എന്ന ഒരു ബാക്ടീരിയയാലും അൾസറുണ്ടാകാം. ഇതിന്റെ ലക്ഷണങ്ങൾ പലതിലും വിഭിന്നമായിരിക്കും. ചിലരിൽ വളരെ ശക്തമായും, ചിലരിൽ ലഘുവായും അത് പ്രകടമാകും. ചിലരിൽ യാതൊരു ലക്ഷണങ്ങളുമുണ്ടാകില്ല.
നെഞ്ചിന്റെ താഴ്ഭാഗം മുതൽ അടിവയറുവരെ ചിലപ്പോൾ ദീർഘ സമയത്തേക്കും, ചിലപ്പോൾ മിനിട്ടുകളോളം മാത്രവും നീണ്ടുനിൽക്കുന്ന വേദന, ആഹാരം കഴിച്ച് കുറച്ച് സമയം കഴിഞ്ഞ് വയറിനുള്ളിൽ പുകച്ചിൽ, കൊളുത്തിപ്പിടിക്കുന്ന വേദന എന്നിവയാണ് അൾസറിന്റെ പ്രധാന ലക്ഷണങ്ങൾ. രാത്രികാലങ്ങളിൽ വിശന്നിരിക്കുമ്പോൾ വേദന കൂടുകയും, ആഹാരം എന്തെങ്കിലും കഴിച്ചു കഴിയുമ്പോൾ വേദന കുറയുകയും ചെയ്യുക, വയറ്റിൽ വായു നിറയുകയും പലപ്പോഴും ഏമ്പക്കമുണ്ടാകുകയും ചെയ്യുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
വയർ എപ്പോഴും നിറഞ്ഞിരിക്കുന്നതു പോലെ തോന്നുക, ദ്രാവകരുപത്തിലുള്ളവ പോലും കൂടുതലായി കഴിക്കാൻ സാധിക്കാതെ വരിക, രാവിലേകളിൽ ഛർദ്ദിക്കാൻ തോന്നുക, വിശപ്പ് കുറയുക, ആകെ ക്ഷീണിതനായതു പോലെയും, ഉൻമേഷമില്ലാത്തതുപോലെ തോന്നുക, ശരീരത്തിനു ഭാരം കുറയുക എന്നിവയെല്ലാം അൾസർ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എല്ലാ ലക്ഷണങ്ങളും എല്ലാവരിലും മുണ്ടാകില്ല.
രോഗം യഥാസമയം ചികിൽസിച്ചു ഭേദമാക്കാതിരുന്നാൽ പല ഗുരുതരാവസ്ഥകളുമുണ്ടാകാം. അങ്ങനെയുള്ള അൾസർ ഉളളിൽ നിന്ന് രക്തസ്രാവമുണ്ടാക്കുകയും രോഗി വളരെ മോശമായ ആരോഗ്യനിലയെ പ്രാപിക്കുകയും ചെയ്യാം.
ഛർദ്ദിലും അതിനോടൊപ്പം രക്തവും കാണുക, കറുത്തിരുണ്ടതോ പശിമയുള്ളതോ ആയ രീതിയിൽ മലം പോകുക, രക്തം കലർന്ന് മലം പോകുക എന്നിവയെല്ലാം വർദ്ധിച്ച അൾസർ രോഗത്തിന്റെ പ്രധാനലക്ഷണങ്ങളാണ് .
സ്റ്റീറോയിഡുകൾ കലരാത്ത എൈബുപ്രൂഫൻ, വേദനാസംഹാരികൾ സ്ഥിരമായി ഉപയോഗിക്കുന്നവർ, രക്തബന്ധത്തിൽ ആർക്കെങ്കിലും അൾസർ രോഗമുള്ളവർ, സ്ഥിരമായി മദ്യപിക്കുന്നവർ, കരൾ, വൃക്ക, ശ്വാസകോശം എന്നിവയിൽ ഏതിനെങ്കിലും രോഗമുള്ളവർ, അമിതമായി പുകവലിക്കുന്നവർ, സമയത്ത് ആഹാരം കഴിക്കാതെയിരിക്കുന്നവർ, എരുവ്, പുളി, മസാലകൾ എന്നിവ അധികം ചേർന്ന ആഹാരം കഴിക്കുന്നവർ, കട്ടൻകാപ്പി, കട്ടൻചായ എന്നിവ അമിതമായി കുടിക്കുന്നവർ, വാർദ്ധക്യത്തിനോട് അടുക്കുന്നവർ എന്നിവർക്കെല്ലാം അൾസർ രോഗബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്.
മദ്യപാനം പോലുള്ള ശീലങ്ങളും രോഗാവസ്ഥയെ തീവ്രമാക്കും എന്നതിനാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും, മദ്യപാനം പോലുള്ള ശീലങ്ങൾ ഉപേക്ഷിക്കുന്നതാണ് ഉത്തമം.
ആഹാരത്തിലും, ജീവിത ശൈലിയിലും ക്രമീകരണങ്ങൾ ചെയ്തുകൊണ്ട് ആയുർവേദ ഔഷധങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ ഒട്ടുമിക്ക അൾസർ രോഗങ്ങളേയും ഭേദമാക്കാൻ സാധിക്കും.
വളര്‍ത്തു മൃഗങ്ങളെ പരിചരിക്കുന്നതില്‍ വരുന്ന അശ്രദ്ധയാണ് പലപ്പോഴും ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്നത്.
വാലാട്ടി ദേഹത്തു ചാടി കയറി സ്നേഹം പ്രകടിപ്പിക്കുന്ന പട്ടികുട്ടിയെ കാണുമ്പോള്‍ എങ്ങനെയാണ് തിരിച്ച് സ്നേഹം പ്രകടിപ്പിക്കാതിരിക്കാന്‍ തോന്നുക. അതിന്റെ നീണ്ട വെളുത്ത രോമങ്ങളില്‍ തലോടി ആ സ്നേഹം പ്രകടിപ്പിക്കും. ദേഹത്തു മുട്ടിയുരുമ്മി നടക്കുന്ന പുച്ചയെ മടിയിലിരുത്തി കൊഞ്ചിക്കും. പശുവിന്റെ നെറുകയില്‍ തൊട്ടുലാളിക്കും മലയാളിക്കു വളര്‍ത്തു മൃഗങ്ങളോടുള്ള സ്നേഹത്തിന് അതിരുകളില്ല. പട്ടിയും പൂച്ചയും പശുവും ആടും ഓമനപ്പക്ഷികളും കോഴിയുമെല്ലാം ഓമനിച്ചു വളര്‍ത്തുന്നവ തന്നെയാണ്. എന്നാല്‍ അവയില്‍ നിന്നു മനുഷ്യരിലേക്കു പകരുന്ന ചില ജന്തുജന്യ രോഗങ്ങളുണ്ട്. വീട്ടില്‍ പൊന്നുപോലെ വളര്‍ത്തുന്ന മൃഗങ്ങള്‍ എങ്ങനെ രോഗവാഹികളാകും എന്ന് ആലോചിച്ചേക്കാം. വളര്‍ത്തു മൃഗങ്ങളെ പരിചരിക്കുന്നതില്‍ വരുന്ന അശ്രദ്ധയാണ് പലപ്പോഴും ജന്തുജന്യ രോഗങ്ങള്‍ക്ക് കാരണമാകുന്നത്.
ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമാണ് വളര്‍ത്തുമൃഗങ്ങള്‍. ഇവയുമായി അടുത്തിടപഴകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. പേവിഷബാധ, എലിപ്പനി, പക്ഷിപ്പനി, വിരശല്യം, അലര്‍ജി തുടങ്ങിയ നിരവധി ജന്തുജന്യരോഗങ്ങള്‍ മൃഗങ്ങളില്‍നിന്നും പക്ഷികളില്‍നിന്നും മനുഷ്യരിലേക്കു പകരുന്നുണ്ട്. ഏകദേശം 150 ല്‍ അധികം ജന്തുജന്യരോഗങ്ങളുണ്ട്.
ഇന്ത്യയില്‍ ജന്തുജന്യരോഗങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം ജനസംഖ്യയുടെ 80 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. കൃഷി ഉപജീവനമാക്കിയവരും വളര്‍ത്തുമൃഗങ്ങളും അധികം ദൂരെയല്ലാതെ താമസിക്കുന്നതും രോഗങ്ങള്‍ പകരാനുള്ള സാധ്യതകൂട്ടുന്നു.
വളര്‍ത്തുമൃഗങ്ങളില്‍നിന്ന് അലര്‍ജി
മനുഷ്യര്‍ക്കുണ്ടാകുന്ന അലര്‍ജിയുടെ 25 ശതമാനവും വളര്‍ത്തുമൃഗങ്ങളില്‍നിന്നു ലഭിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓമനമൃഗങ്ങളുമായി കളിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. പശു, പട്ടി, പൂച്ച, എരുമ തുടങ്ങിയവയുടെ രോമം, മൃഗശരീരത്തില്‍ വളരുന്ന ചെള്ളുപോലുള്ള പരജീവികള്‍, വളര്‍ത്തുപക്ഷികളുടെ തൂവല്‍, പക്ഷികളുടെ കാഷ്ഠത്തില്‍ വളരുന്ന ചില പൂപ്പലുകള്‍ എന്നിവ വായുവില്‍ കലരുന്നു. അത് ശ്വസിക്കുന്നവരില്‍ അലര്‍ജിയും ആസ്ത്മയും പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇതിനുപുറമേ മൃഗങ്ങളുടെ രോമം, തോല്, പക്ഷിത്തൂവല്‍ എന്നിവകൊണ്ടുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും (ന്ഥഗ്നക്ഷന്ധ ന്ധഗ്നത്നന്ഥ), ഉടുപ്പുകളും അലര്‍ജിക്കു കാരണമാവാം. പനി, ശ്വാസംമുട്ടല്‍, തുമ്മല്‍ എന്നീ ലക്ഷണങ്ങളില്‍ തുടങ്ങി ആസ്ത്മയായിത്തീരുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ കുട്ടികളിലെ അലര്‍ജി ഗുരതരമായേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കുട്ടികള്‍ക്ക് അലര്ജിയുണ്ടായാല് മൃഗങ്ങളുമായി ഇടപഴകുന്നത് നിര്‍ത്തണം. അസുഖം പൂര്‍ണമായി മാറണമെങ്കില്‍ വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍നിന്ന് ഒഴിവാക്കേണ്ടിവരും.
2. മൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കുക.
3. കിടപ്പുമുറിയില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റുന്നതും കൂടെ കിടത്തിയുറക്കുന്നതും ഒഴിവാക്കുക.
4. മൃഗങ്ങളെ തൊട്ടുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി സോപ്പിട്ടു കഴുകുക.
5. മൃഗങ്ങള്‍ക്കു തീറ്റകൊടുക്കുമ്പോള്‍ അവയുടെ രോമം, കാഷ്ഠം, മൂത്രം എന്നിവയുമായി സമ്പര്‍ക്കമുണ്ടാവാതെ സൂക്ഷിക്കുക.
6. മൃഗങ്ങളുടെ കൂട് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരു ടവ്വലോ തുണിയോ കൊണ്ട് വായും മൂക്കൂം മൂടുന്നത് നന്നായിരിക്കും. കൂട് വൃത്തിയാക്കുമ്പോള്‍ കൈകളില്‍ കൈയുറ ധരിക്കുക. വിസര്‍ജ്ജ്യവസ്തുക്കള്‍ തുടയ്ക്കാന്‍ കടലാസോ കടലാസുടവ്വലോ ഉപയോഗിക്കുക.
ജന്തുജന്യരോഗങ്ങള്‍ (Zoonosis)
ഓമനമൃഗങ്ങളുടെ രോമം, കൈകാലുകള്‍, വായ, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവയിലെല്ലാം രോഗാണുക്കളുണ്ടാവാം. മൃഗശരീരത്തില്‍ വളരുന്ന ചെള്ളുപോലുള്ള പരജീവികളും രോഗങ്ങളും ചിലതരം പൂപ്പലുകളും മനുഷ്യരിലേക്ക് വ്യാപിക്കാറുണ്ട്. മൃഗങ്ങളെ തൊടുകയും തലോടുകയും അവയ്ക്ക് തീറ്റകൊടുക്കുകയും ചെയ്തശേഷം കൈകള്‍ വൃത്തിയായി കഴുകാതിരുന്നാല്‍ മനുഷ്യരിലേക്ക് രോഗാണുക്കള്‍ പകരാനിടയുണ്ട്. ജന്തുജന്യരോഗങ്ങള്‍ പലതരം രോഗാണുക്കള്‍ (ബാക്ടീരിയ, വൈറസ്, പരജീവികള്‍, പൂപ്പലുകള്‍) കൊണ്ട് ഉണ്ടാവാം.
പേവിഷബാധ
ഗുരുതരവും മാരകവുമായരോഗ മാണ് ഇത്. പേവിഷബാധയുള്ള നായ കടിക്കുമ്പോഴും മാന്തുമ്പോ ഴും റാബീസ് വൈറസ് മനുഷ്യശരീര ത്തില്‍ പ്രവേശിക്കുന്നു. പേവിഷ ബാധയുള്ള പൂച്ച, കുറുക്കന്, കുരങ്ങ്, വവ്വാല് എന്നിവയുടെ ആക്രമണംകൊണ്ടും മനുഷ്യന് പേവിഷബാധയുണ്ടാവാം.
മൃഗങ്ങളിലെ ലക്ഷണങ്ങള്‍
പനി, വായില്‍നിന്നു നുരയും പതയും വരിക, പെരുമാറ്റ വ്യത്യാസം, ഇരുട്ടുള്ള മൂലയില്‍ ഒളി ച്ചിരിക്കുക, വെളിച്ചവും ശബ്ദവു മുള്ളപ്പോള്‍ പേടി, വെള്ളം കുടി ക്കാതിരിക്കുക, വിശപ്പില്ലായ്മ, അപ സ്മാരം, പെട്ടെന്നുള്ള മരണം.
പ്രാഥമിക ചികിത്സ
പേവിഷ സാധ്യതയുള്ള മൃഗ ങ്ങള് കടിക്കുകയോ മാന്തുകയോ ചെയ്താല്‍ കടിച്ചഭാഗവും പോറ ലേറ്റ ഭാഗവും സോപ്പും വെള്ളവു മുപയോഗിച്ച് വൃത്തിയായി കഴു കുക. മുറിവ് കെട്ടാന്‍ പാടില്ല. കഴിയുന്നതും വേഗം ഡോക്ടറെ കാണിക്കണം. മുറിവിന്റെ തരവും കടിച്ച മൃഗത്തിന് പേവിഷബാധ യുണ്ടോ എന്നതനുസരിച്ച് ഡോക്ട ര്‍ ചികിത്സ തീരുമാനിക്കും. ഡോക്ട റുടെ നിര്‍ദ്ദേശപ്രകാരം കുത്തിവ യ്പ്പുകള്‍ നടത്തണം.
മുന്‍കരുതല്‍
1. വളര്‍ത്തുമൃഗങ്ങള്‍ കാട്ടുമൃഗ ങ്ങളുമായി ഇടപഴകുന്നത് തടയുക.
2. നായ, പൂച്ചപോലുള്ള ഓമ നമൃഗങ്ങള്ക്ക് പേവിഷബാധയ് ക്കെതിരായ പ്രതിരോധ കുത്തിവയ് പ്പുകള്‍ നല്‍കുക. രോഗലക്ഷണ ങ്ങള് കണ്ടാലുടന്‍ മൃഗഡോക്ടറെ കാണി ക്കുക.
എലിപ്പനി
എലികളുടെ മൂത്രത്തിലും വിസര്ജ്ജ്യത്തിലുമുണ്ടാവുന്ന രോഗാണുക്കള്‍ (ലെപ്ടോസ്പൈറ ബാക്ടീരിയ) ഭക്ഷണത്തിലും വെ ള്ളത്തിലും കലര്‍ന്ന് മനുഷ്യശരീ രത്തിലെത്തുമ്പോള് എലിപ്പനിയു ണ്ടാവാം. വളര്‍ത്തുമൃഗങ്ങള്‍ എലി മൂത്രം കലര്‍ന്ന പുല്ലോ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ എലി പ്പനി ബാധിക്കാനിടയുണ്ട്.
ലക്ഷണങ്ങള്‍
ശക്തിയായ പനി, തലവേദന, ശരീരവേദന, മൂക്കില്‍നിന്നു രക് തസ്രാവം എന്നിവ ഉണ്ടാവാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിക്ക് മരണംവരെ സംഭവിക്കാം.
മുന്‍കരുതല്‍
1. എലിവിഷമോ, എലിക്കെണി യോ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.
2. വൃത്തിയുള്ള വെള്ളവും ഭക്ഷണവും കഴിക്കുക. വെള്ളവും ഭക്ഷണപദാര്‍ഥങ്ങളും അടച്ചു വയ്ക്കണം.
3. തൊഴത്തും മൃഗങ്ങളുടെ കൂടുകളും വൃത്തിയാക്കുമ്പോള്‍ കൈയുറ ധരിക്കുക.
4. മൃഗങ്ങള്‍ക്ക് വൃത്തിയു ള്ള വെള്ളവും ഭക്ഷണവും നല്‍കുക.
പ്ലേഗ്
എലികളില്‍നിന്ന് വളര്‍ത്തു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പ്ലേഗ്രോഗം വ്യാപിക്കാം. യെര്സീ നിയ പെസ്റ്റിസ് എന്ന രോഗാണു വാണ് ഇതിനു കാരണം. മൃഗങ്ങളില്‍ പനി, ലിംഫ്ഗ്രന്ഥി കള്‍ വലുതാവുക എന്നീ ലക്ഷണ ങ്ങള് കണ്ടുവരുന്നു. മനുഷ്യരില്‍ വിവിധതരം പ്ലേഗ് രോഗങ്ങള്‍ കാ ണപ്പെടുന്നു. ബ്യൂബോണിക് പ്ലേഗ്, ന്യൂമോണിക് പ്ലേഗ് എന്നിങ്ങനെ മനുഷ്യരില്‍ ഇത് രണ്ടു തരത്തില്‍ പിടിപ്പെടാറുണ്ട്. ബ്യൂബോണിക് പ്ലേഗില്‍ പനിയും ലിംഫ് ഗ്രന്ഥികളുടെ വീക്കവും വേദനയുമാണ് പ്രധാന ലക്ഷണം. ന്യൂമോണിക് പ്ലേഗില്‍ ന്യൂമോണിയ, പനി, ശ്വാസംമുട്ടല്‍ എന്നിവയുണ്ടാവും. ഇത് ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് പകരുന്നതാണ്.
മുന്‍കരുതല്‍
1. എലികളെ നശിപ്പിക്കുക. പരിസര ശുചിത്വം പാലിക്കണം.
2. ഭക്ഷണപദാര്‍ഥവും വെള്ളവും വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കുക.
3. കാറ്റുവഴി ന്യുമോണിക് പ്ലേഗ് പകരാനിടയുള്ളതിനാല്‍ രോഗബാധിതരായ എലികളുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുകയോ അത്തരം സ്ഥലങ്ങളില്‍ പോകേണ്ടി വന്നാല്‍ വായും മൂക്കും മൂടുകയോ ചെയ്യുക.
ക്യാറ്റ്സ്ക്രാച്ച് ഡിസീസ്
പൂച്ച മാന്തുമ്പോള്‍ നഖങ്ങളി ലുള്ള ബാര്‍ട്ടൊനെല്ല രോഗാണു മനുഷ്യരിലേക്കു വ്യാപിക്കുന്നതാണ് രോഗ ഘേതുവാകുന്നത്.
മൃഗങ്ങളിലെ ലക്ഷണങ്ങള്‍
ക്ഷീണം, ശരീരത്തില്‍ പരജീവികളുടെ സാന്നിദ്ധ്യം, ലിംഫ്ഗ്രന്ഥികള്‍ വലുതാവുക.
മനുഷ്യരിലെ ലക്ഷണങ്ങള്‍
പൂച്ച മാന്തുകയോ കടിക്കുകയോ ചെയ്ത ഭാഗത്ത് ചെറിയ ചുവന്നമുഴ, ലിംഫ്ഗ്രന്ഥികള്ക്ക് വേദനയും വീക്കവും, പനി, ക്ഷീണം, തലവേദന, സന്ധിവേദന, തൂക്കക്കുറവ്, ചര്‍മ്മരോഗം മുതലായവ.
മുന്‍കരുതല്‍
1. പൂച്ചയുടെ നഖങ്ങള്‍ ചെറുതാക്കുക.
2. പൂച്ചകളുമായി അടുത്തിടപഴകാതിരിക്കുക.
3. ശരീരത്തില്‍ മുറിവുകളുണ്ടെങ്കില്‍ അത് നക്കാന്‍ പൂച്ചയെ അനുവദിക്കരുത്.
4. പൂച്ച മാന്തുകയോ കടിക്കുകയോ ചെയ്താല്‍ ഉടനെ സോപ്പും വെള്ളവുംകൊണ്ട് കഴുകിയശേഷം ഡോക്ടറെ കാണിക്കണം.
ടോക്സോപ്ലാസ്മോസിസ്
പൂച്ചകളുമായുള്ള സമ്പര്‍ക്കംകൊണ്ട് ഗര്‍ഭിണികളില്‍ അപകടകാരിയായ ടോക്ലോപ്ലാസ്മോസിസ് രോഗമുണ്ടാവാം.
മൃഗങ്ങളിലെ ലക്ഷണങ്ങള്‍
വയറിളക്കം, പനി തുടങ്ങിയവ.
മനുഷ്യരിലെ ലക്ഷണങ്ങള്‍
ഫ്ളൂപോലെയുള്ള ലക്ഷണങ്ങള്‍ (പനി, ശരീരവേദന തുടങ്ങിയവ), ലിംഫ്ഗ്രന്ഥികള്‍ വലുതാവുക. ചിലപ്പോള്‍ ഒരു ലക്ഷണവും ഉണ്ടാവാറില്ല. ഗര്‍ഭധാരണത്തിനു തൊട്ടുമുമ്പോ ഗര്‍ഭാവസ്ഥയിലോ ഈ രോഗം പിടിപെട്ടാല്‍ ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ചയില്‍ പ്രശ്നങ്ങളോ അംഗവൈകല്യങ്ങളോ കാഴ്ചത്തകരാറുകളോ ഉണ്ടാവാനിടയുണ്ട്.
മുന്‍കരുതല്‍
1. പൂച്ചകള്‍ രോഗാണുബാധയുള്ള ജീവികളെ ഭക്ഷിക്കാനിടയുള്ളതിനാല് വളര്ത്തുപൂച്ചകളെ പുറത്തേയ്ക്ക് വിടാതിരിക്കുക.
2. വേവാത്ത മാംസം കൊടുക്കരുത്.
3. പൂച്ചകളെ തൊട്ടതിനുശേഷവും കൂട് വൃത്തിയാക്കിയശേഷവും കൈകള്‍ നന്നായി കഴുകണം.
4. ഗര്‍ഭിണികള്‍ പൂച്ചകളുമായി ഇടപഴകാതിരിക്കുക.
സിറ്റക്കോസിസ്
വളര്‍ത്തുപക്ഷികളില്‍നിന്ന് ക്ലാമൈഡിയ ബാക്ടീരിയ മനുഷ്യരിലേക്ക് പകരുമ്പോള്‍ ഉണ്ടാവുന്ന രോഗമാണിത്. തത്ത, താറാവ് പോലുള്ള പക്ഷികളുടെ കാഷ്ഠം ഉണങ്ങിയശേഷം പൊടിയുടെ രൂപത്തില്‍ വായുവില്‍ കലരുമ്പോള്‍ രോഗാണുക്കളും ഉച്ഛ്വാസ വായുവില്‍ കലരാനിടയാകുന്നു. അത് ശ്വസിക്കുന്നതിലൂടെ രോഗാണുക്കള്‍ ശ്വാസകോശത്തിലെത്തുന്നു.
പക്ഷികളിലെ ലക്ഷണങ്ങള്‍
കണ്ണില്‍നിന്നു വെള്ളം വരിക, കണ്ണിനുചുറ്റും നീരുവയ്ക്കുക, ശ്വാസംമുട്ടല്‍, വിറയല്‍, ശക്തിക്കുറവ്, തൂക്കക്കുറവ്, അലസത, വയറിളക്കം.
മനുഷ്യരിലെ ലക്ഷണങ്ങള്‍
പനി, തലവേദന, ശരീരവേദന, ന്യുമോണിയ എന്നിവ. ഇത് അപൂര്‍വ്വമായി ഹൃദയത്തെയും നാഡീവ്യവസ്ഥയെയും കരളിനെയും സ്പ്ലീനിനെയും ബാധിക്കാറുണ്ട്.
മുന്‍കരുതല്‍
1. പക്ഷികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴും കൂട് വൃത്തിയാക്കുമ്പോഴും ശ്രദ്ധിക്കുക. മൂക്കും വായുമടച്ചു ടവ്വല്‍ കെട്ടുക.
2. കുറേ പക്ഷികളെ ഒരു കൂട്ടിനുള്ളില്‍ ഒന്നിച്ച് താമസിപ്പിക്കരുത്.
3. കൂട് നന്നായി വൃത്തിയാക്കിവയ്ക്കുക.
പക്ഷിപ്പനി
കോഴികളില്‍ കാണപ്പെടുന്ന ഈ രോഗം ഒരുതരം വൈറസ്സ് (Avian Influenza virus H-5-N-1 വിഭാഗം) കൊണ്ട് ഉണ്ടാവുന്നു. ഇത് പക്ഷികളില്‍നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്നു. മാരകമായ ഈ രോഗം മനുഷ്യരില്‍ പടര്‍ന്നുപിടിക്കാറുണ്ട്.
ലക്ഷണങ്ങള്‍
പനി, ചുമ, ശ്വാസംമുട്ടല്‍, ക്ഷീണം, ശരീരവേദന, ന്യുമോണിയ തുടങ്ങിയവ.
മുന്‍കരുതല്‍
1. കോഴിയിറച്ചി വേവിച്ചുകഴിക്കുക.
2. മുട്ട വേവിക്കാതെ കഴിക്കരുത്. പുഴുങ്ങിയോ പൊരിച്ചോ കഴിക്കുക. (ചൂടുകൊണ്ട് വൈറസ് നശിക്കും.)
3. രോഗം വന്ന കോഴികളെ കൊന്നശേഷം കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യണം.
ആന്ത്രാക്സ്
വളര്‍ത്തുമൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ബാസില്ലസ് ആന്ത്രാസിസ് (Bacillus Anthracis)എന്ന രോഗാണു വ്യാപിക്കുമ്പോള്‍ ഈ രോഗമുണ്ടാവാം. രോഗം ബാധിച്ച പശുവിന്റെ ഇറച്ചി നന്നായി വേവിക്കാതെ കഴിച്ചാലും ഇതുണ്ടാവുന്നു.
പശുക്കള്‍ക്ക് - പനി, വയറുവേദന, മൂക്കിലും വായിലുംനിന്നു രക്തം വരിക, പെട്ടെന്നു ചത്തുപോവുക എന്നീ ലക്ഷണങ്ങളുണ്ടാവും.
മനുഷ്യര്‍ക്ക് - ശരീരത്തില്‍ ചൊറിച്ചില്‍, തടിപ്പ്, പനി, ജലദോഷം, വയറ്റില്‍ അസുഖം, ശ്വാസതടസം മുതലായ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. രോഗി ഗുരുതരാവസ്ഥയിലെത്തി മരിക്കാനുമിടയുണ്ട്.
മുന്‍കരുതല്‍
1. പശുക്കള്‍ക്ക് പ്രതിരോധകുത്തിവയ്പു നല്‍കുക.
2. തൊഴുത്തു വൃത്തിയാക്കിവയ്ക്കുക.
3. രോഗം ബാധിച്ച പശുക്കളെ തൊടുകയോ തൊഴുത്തു വൃത്തിയാക്കുകയോ ചെയ്യുമ്പോള്‍ കൈയുറ ധരിക്കുകയും മുഖത്ത് ടവ്വല്‍ കെട്ടുകയും ചെയ്യണം.
കാലിക്ഷയം
ക്ഷയരോഗം ബാധിച്ച പശുവിന്റെ പാല് തിളപ്പിക്കാതെ കുടിച്ചാല്‍ മനുഷ്യര്‍ക്ക് ഈ രോഗം വരാം.
ജപ്പാന്‍ജ്വരം
രോഗം ബാധിച്ച പന്നികളിലുള്ള രോഗാണുക്കള്‍ (വൈറസുകള്‍) കൊതുകുവഴി മനുഷ്യരിലേക്ക് വ്യാപിക്കുമ്പോള്‍ ഈ രോഗമുണ്ടാവുന്നു.
ലക്ഷണങ്ങള്‍
കടുത്ത തലവേദന, ശരീരവേദന, ക്ഷീണം, ശക്തമായ പനി, ഛര്‍ദ്ദി, ബോധക്ഷയം, അബോധാവസ്ഥ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗിയ്ക്കു മരണംവരെ സംഭവിക്കാനിടയുണ്ട്.
ബ്രൂസല്ലോസിസ്
പശുക്കളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്. ബ്രൂസല്ല ബാക്ടീരിയയാണ് രോഗ ഘേതു. പശുക്കളില്‍ മുട്ടിന് നീര്, ഗര്‍ഭമലസല്‍ എന്നിവയുണ്ടാവുന്നു. ഗര്‍ഭമലസിപ്പോയ പശുവിന്റെ കുട്ടിയെ കൈയുറയില്ലാതെ നീക്കം ചെയ്യുക, രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്ജ്ജ്യവസ്തുക്കളുമായി സമ്പര്ക്കമുണ്ടാവുക, രോഗംബാധിച്ച പശുവിന്റെ പാല് തിളപ്പിക്കാതെ കുടിക്കുക, തൊഴുത്തിലെ രോഗാണു നിറഞ്ഞ വായു ശ്വസിക്കുക, രോഗാണു കലര്‍ന്ന വെള്ളവും ഭക്ഷണവും കഴിക്കുക എന്നിങ്ങനെ പലതരത്തില്‍ ഈ രോഗമുണ്ടാവാം.
വിവിധതരം വിരകള്‍
വട്ടച്ചൊറിയുണ്ടാക്കുന്ന റിംഗ്വേം, ഉരുളന്‍വിര, നാടവിര, ഹുക്ക്വേം, ടോക്സോകാര വിര എന്നി ങ്ങനെ വിവിധതരം വിരകള്‍ മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു വ്യാപിക്കാ നിടയുണ്ട്.
മുന്‍കരുതല്‍
1. മൃഗങ്ങളുമായി അടുത്തിടപഴ കാതിരിക്കുക.
2. മൃഗങ്ങളെ കിടപ്പറയില്‍ കയറ്റു കയും ഒന്നിച്ചുകിടത്തുകയും ചെയ്യ രുത്.
3. ഓമനമൃഗങ്ങളെ അലയാന്‍ വിടാതിരിക്കുക.
4. മൃഗങ്ങളെ തൊട്ടുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി കഴുകുക.
5. മൃഗങ്ങളുടെ വിസര്ജ്ജ്യവസ് തുക്കള്‍ കരുതലോടെ നീക്കം ചെയ് തു നശിപ്പിക്കുക.
6. കുട്ടികള്‍ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് തടയുക.
7. മൃഗങ്ങളെ തൊട്ടതിനുശേഷം കൈകള്‍ കഴുകണമെന്നും കൈകള്‍ വായിലിടരുതെന്നും, മൃഗങ്ങളുടെ വിസര്ജ്ജ്യവസ് തുക്കളുള്ള സ്ഥല ത്ത് കളിക്കരുതെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കണം.
ഭക്ഷ്യവിഷബാധ
വിവിധതരം രോഗാണുക്കള്‍ (Giardia, Campyloloacter, Salmonella) ബാക്ടീരിയകള്‍ എന്നിവ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു വ്യാപിക്കുമ്പോള്‍ ഛര്‍ദ്ദി, വയറിളക്കം, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളും ഭക്ഷ്യവിഷബാധയും ഉണ്ടാവാനിടയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മൃഗങ്ങള്‍ക്ക് വയറിളക്കമുണ്ടെങ്കില്‍ അവയെ എടുത്തോമനിക്കാതിരിക്കുക. അവയ്ക്ക് വൃത്തിയുള്ള വെള്ളവും ഭക്ഷണവും നല്‍കണം.
2. കൈകള്‍ വൃത്തിയായി കഴുകുക.
3. അടുക്കളയിലെ സിങ്കിലും ബാത്ത്ടബ്ബിലും മൃഗങ്ങളെ കുളിപ്പിക്കരുത്.
4. മാംസം, മുട്ട എന്നിവ നന്നായി വേവിച്ചശേഷം മാത്രം കഴിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുന്‍കരുതലുകളും
1. ഓമനമൃഗങ്ങളെയും പക്ഷികളെയും വാങ്ങുമ്പോള്‍ അവയ്ക്ക് ആരോഗ്യമുണ്ടോ, വൃത്തിയുള്ള പരിതസ്ഥിതിയിലാണോ വളര്‍ന്നത് എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. അലഞ്ഞുനടക്കുന്നവയും രോഗമുള്ളവയുമായ മൃഗങ്ങളെയും കാട്ടുമൃഗങ്ങളെയും വീട്ടില്‍ കൊണ്ടുവരരുത്.
2. മൃഗങ്ങളെയും പക്ഷികളെയും അടുക്കളയിലും മേശപ്പുറത്തും കൊണ്ടുവരരുത്. അവയ്ക്ക് പ്രത്യേകം ഭക്ഷണപ്പാത്രങ്ങളില്‍ ഭക്ഷണം നല്‍കുക. അതിനുശേഷം ഭക്ഷണം കഴിച്ച സ്ഥലവും പാത്രങ്ങളും പ്ലേറ്റുകളും നന്നായി വൃത്തിയാക്കുക.
3. മൃഗങ്ങളുടെ കൂടുകള്‍, വാസസ്ഥലം, കിടക്കകള്‍, വിസര്‍ജ്ജ്യവസ്തു ശേഖരിക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവ കൃത്യമായി വൃത്തിയാക്കണം. വൃത്തിയാക്കുമ്പോള്‍ കൈയില്‍ കൈയുറ ധരിക്കുക. മൃഗങ്ങളുടെ വാസസ്ഥലവും ഭക്ഷണം നല്കുന്ന സ്ഥലവും കളിക്കുന്ന സ്ഥലവും അണുനാശിനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇപ്രകാരം വൃത്തിയാക്കുന്ന ജോലി ചെയ്യരുത്.
4. മൃഗങ്ങളുടെ മൃതശരീരം, വിസര്‍ജ്ജ്യവസ്തുക്കള്‍ എന്നിവ കത്തിക്കുകയോ, കുഴിച്ചിടുകയോ, ആരോഗ്യപരമായ രീതിയില്‍ നീക്കം ചെയ്യുകയോ ചെയ്യുക.
5. മൃഗങ്ങള്‍ക്കു നല്കുന്ന വെള്ളവും ഭക്ഷണവും രോഗാണുവിമുക്തമായിരിക്കണം. വൃത്തിയില്ലാത്ത വെള്ളവും പഴകിയതും അഴുകിയതുമായ ഭക്ഷണവും നല്‍കരുത്.
6. അടുക്കളയില്‍ ഭക്ഷണം തയാറാക്കുന്ന പ്രതലങ്ങളില്‍ നിന്ന് മൃഗങ്ങളെ അകറ്റിനിര്‍ത്തുക.
7. മൃഗങ്ങള്‍ക്കുള്ള ഭക്ഷണം പ്രത്യേകം പാത്രത്തില്‍ മാറ്റിവയ്ക്കുക.
8. മൃഗങ്ങളെ തൊട്ടതിനുശേഷവും തീറ്റകൊടുത്ത ശേഷവും വിസര്‍ജ്ജ്യവസ്തുക്കള്‍ വൃത്തിയാക്കിയശേഷവും കൈകള്‍ വൃത്തിയായി കഴുകണം.
9. കുട്ടികള്‍ മൃഗങ്ങളുമായി അടുത്തിടപഴകുന്നതും അവയുടെ വിസര്‍ജ്ജ്യവസ്തുക്കള്‍ വീണ മണ്ണില്‍ കളിക്കുന്നതും തടയുക. മൃഗങ്ങളെ തൊട്ടതിനുശേഷം കൈകള്‍ വൃത്തിയായി കഴുകിയ ശേഷം മാത്രമേ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാവൂ.
10. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ മൃഗഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങുക.
11. മൃഗങ്ങള്‍ക്ക് ഇടയ്ക്കിടെ വിരശല്യം തടയാനുള്ള മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കുക.
12. ഇടയ്ക്കിടെ മൃഗഡോക്ടറെ കാണിക്കുകയും അവയ്ക്ക് പ്രതിരോധ കുത്തിവയ്പു നല്‍കുകയും വേണം.
13. മുഖത്തോ വായിലോ മുറിവുകളിലോ മൃഗങ്ങളെ നക്കാന്‍ സമ്മതിക്കരുത്.
14. മൃഗസമ്പര്ക്കംമൂലം എന്തെങ്കിലും ജന്തുജന്യരോഗങ്ങള്‍ പിടിപെടുകയാണെങ്കില്‍ ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങുക.
15. പേവിഷബാധയുള്ള മൃഗങ്ങള്‍ കടിക്കുകയോ ആക്രമിക്കുകയോ ചെയ്താല്‍ ഉടനെതന്നെ ഡോക്ടറെ സമീപിച്ച് കുത്തിവയ്ക്കണം.
ഭക്ഷ്യവസ്തുക്കളുടെ വില അടിക്കടി ഉയരുമ്പോള്‍ സാമ്പത്തികമായി ജനം ഏറെ ബുദ്ധിമുട്ടുമെങ്കിലും അവന്റെ ജീവനതു ഭീഷണിയാകുന്നില്ല. പക്ഷേ, മനുഷ്യന്റെ ആരോഗ്യത്തിനു ഭീഷണിയാകുന്നതരത്തിലും അവനെ മാരകമായ രോഗത്തിലേക്കു നയിക്കുന്നതരത്തിലും ഭക്ഷണവസ്തുക്കളില്‍ മായം ചേര്‍ക്കപ്പെടുകയോ ഭക്ഷണവസ്തുക്കള്‍ കേടുകൂടാതിരിക്കാന്‍ മാരകമായ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കപ്പെടുകയോ ചെയ്യുന്നത് ഗുരുതരമായ തെറ്റുതന്നെയാണ്. ഇത്തരം നടപടികള്‍ കണ്ടുപിടിച്ച് കടുത്ത ശിക്ഷ നല്കാന് അധികൃതര്‍ തയാറാകാത്തതും ഈ പ്രവണത ഏറിവരുന്നതും കടുത്ത ആശങ്കയ്ക്കിടയാക്കുന്നു. മായമില്ലാത്ത ഒരു ഭക്ഷ്യവസ്തുവും ഇല്ലാത്ത അവസ്ഥയാണ് ഇന്ന് നാട്ടിലുള്ളത്. മനുഷ്യന്റെ ജീവന് രക്ഷിക്കാനെന്നോ അവനെ രോഗങ്ങളില്‍നിന്നു രക്ഷിക്കാനെന്നോ കരുതപ്പെടുന്ന മരുന്നുകളില്‍പോലും മായം ചേര്‍ക്കുന്നതില്‍ മടിയില്ലാത്ത മാഫിയകളാണിന്ന് എവിടെയും.
സുനാമി ഇറച്ചിയും ഫോര്‍മാലിന്‍ തളിച്ച വ്യാജ കരിമീനും അമോണിയയില്‍ പൊതിഞ്ഞ മീനും റെഡ്ഓക്സൈഡുകൊണ്ടു നിറംപിടിപ്പിച്ച കുത്തരിയും പുളിങ്കുരു ചേര്‍ത്ത കാപ്പിപ്പൊടിയും മെഴുകു ചേര്‍ത്ത വെളിച്ചെണ്ണയും മാരകമായ കീടനാശിനികള്‍ തളിച്ച പച്ചക്കറികളും മെഴുകില്‍ പൊതിഞ്ഞ ആപ്പിളും ഇഷ്ടികപ്പൊടി ചേര്‍ത്ത മുളകുപൊടിയും തുടങ്ങി മനുഷ്യന് ദൈനംദിന ജീവിതത്തില്‍ കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ അവന്റെ വിശപ്പടക്കുകയോ ജീവന് നിലനിര്‍ത്തുകയോ അല്ല ചെയ്യുന്നത്. അവന്റെ ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കുന്നവയായിത്തീരുന്നു ഇവയൊക്കെ.
കുട്ടനാട്ടിലെയോ കുമരകത്തെയോ കരിമീനിന് എക്കാലവും പേരും പെരുമയും ഉണ്ട്. വിലയെത്രയായാലും ആവശ്യക്കാരേറെയുമാണ് പക്ഷേ, ഇന്ന് ഈ കരിമീനിന്റെ പേരുപറഞ്ഞ് ഹോട്ടലുകളിലും പാര്‍ട്ടികളിലുമൊക്കെ വിതരണം ചെയ്യപ്പെടുന്നത് ആന്ധ്രയില്‍നിന്നെത്തിക്കുന്ന വ്യാജ കരിമീനാണ് . കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഓരോ ദിവസവും പെട്ടികളിലാക്കി വന്നിറങ്ങുന്ന ആന്ധ്രാ കരിമീനിനു കണക്കില്ല. ഇവ കേടുകൂടാതിരിക്കാന്‍, മൃതദേഹങ്ങള്‍ അഴുകാതിരിക്കാന്‍ മോര്‍ച്ചറികളില്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ തളിക്കുന്നുവെന്ന ആക്ഷേപം പരക്കെയുണ്ട്. കാന്‍സറിനു കാരണമാകുന്നതാണ് ഈ രാസവസ്തു. അതുപോലെ മറ്റു മത്സ്യങ്ങളിലും അമോണിയയും ഫോര്‍മാലിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
അടുത്തകാലത്ത് ഏറെ വിവാദം സൃഷ്ടിച്ച 'സുനാമി ഇറച്ചി'യും കേരളത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ആടിന്റെയും മാടിന്റെയുമൊക്കെ പ്രധാന ഭാഗങ്ങള്‍ വിദേശത്തേക്കു കയറ്റി അയച്ചതിനുശേഷമുള്ളവ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് മൊത്തമായി കൊണ്ടുവന്ന് 'സുനാമി ഇറച്ചി' എന്ന പേരില്‍ കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകളിലും റസ്റ്റോറ്റുകളിലുമൊക്കെ വിതരണം ചെയ്തിരുന്നു. വളരെ കുറഞ്ഞ വിലയ്ക്കു ലഭിക്കുമായിരുന്നതുകൊണ്ട് ഹോട്ടലുകാര്‍ ഇതു വാങ്ങിയിരുന്നു. കേടാകാതിരിക്കാന്‍, ഗുരുതരമായ പാര്ശ്വഫലമുളവാക്കുന്ന അമോണിയ വിതറിയാണ് ഇതു സൂക്ഷിച്ചിരുന്നത്. ഒരാഴ്ചയോളം പഴക്കമുള്ള ഇത്തരം ഇറച്ചി വന്‍തോതില്‍ പിടിക്കപ്പെട്ടതോടെ വിതരണത്തിനു തെല്ലൊരു ശമനമുണ്ടായി എന്നതില്‍ ആശ്വസിക്കാം
.
സര്‍ക്കാര്‍ നടത്തിയിട്ടുള്ള പല പരീക്ഷണങ്ങളിലും തെളിയിക്കപ്പെട്ടതാണ് ഇവിടെ വിതരണം ചെയ്യപ്പെടുന്ന 'മിനറല്‍ വാട്ടര്‍' എന്ന പേരിലുള്ള കുപ്പിവെള്ളങ്ങളൊന്നുംതന്നെ നിയമം അനുശാസിക്കുന്ന ഗുണനിലവാരം പുലര്‍ത്തുന്നില്ല എന്ന്. പക്ഷേ, റിപ്പോര്‍ട്ടുകള്‍ വന്നതല്ലാതെ ആ കുടിവെള്ളക്കമ്പനികളില് എത്രയെണ്ണം നിലവാരം മെച്ചപ്പെടുത്തി എന്ന് ആര്‍ക്കുമറിയില്ല. പുതിയ ബ്രാന്‍ഡുകള്‍ അടിക്കടി മാര്‍ക്കറ്റില്‍ എത്തുന്നുണ്ടുതാനും.
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് വലിയ കുറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്നതുമാണെങ്കിലും മുമ്പൊക്കെ ചെയ്തിരുന്ന ചില നാടന്‍ പ്രയോഗങ്ങള്‍ മനുഷ്യന്റെ ജീവന് ഇന്നത്തെപ്പോലെ ഭീഷണിയാകുന്നവയല്ലായിരുന്നു. മണ്ണു കുഴച്ച് കപ്പയില്‍ തേച്ചുപിടിപ്പിച്ച് തൂക്കം കൂട്ടിയതും പാവയ്ക്കയില്‍ സിറിഞ്ച് ഉപയോഗിച്ച് വെള്ളം കയറ്റി തൂക്കം കൂട്ടിയതും കാപ്പിക്കുരുവിനൊപ്പം കുറച്ചു പുളിങ്കുരു ചേര്‍ത്തു പൊടിച്ചതുമൊക്കെ പഴയ മായ പ്രയോഗങ്ങള്‍. ഇന്നു പക്ഷേ, ചേര്‍ക്കുന്നതൊക്കെ മനുഷ്യനെ മാരകരോഗത്തിലേക്കോ മരണത്തിലേക്കോ നയിക്കുന്നവയാണ്.
ഏതു മായവും നിമിഷങ്ങള്‍ക്കകം കണ്ടുപിടിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും പരീക്ഷണശാലകളും ഉള്ള ഹൈടെക് യുഗമാണിത്. പക്ഷേ, കണ്ടുപിടിക്കേണ്ടവരും നടപടികള്‍ സ്വീകരിക്കേണ്ടവരും ഉറങ്ങുന്നവരായാല് മായം ചേര്‍ക്കല്‍ അതിന്റെ വഴിയേ നടന്നുകൊണ്ടിരിക്കും. മനുഷ്യന്റെ ജീവനു ഭീഷണിയാവുന്നതരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ മായംചേര്ക്കുന്നതു കണ്ടുപിടിക്കാനും തടയാനും കടുത്ത ശിക്ഷ നല്‍കാനുമുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കണം. മായംചേര്‍ക്കല്‍ മാഫിയകള്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മായം ചേര്ക്കുന്നവരുടേതിനെക്കാള് കടുത്ത ശിക്ഷ നല്‍കാനുള്ള നടപടിയുമുണ്ടാകണം.
ഭാരതത്തിൽ, പ്രത്യേകിച്ചും ദക്ഷിണ ഭാരതീയരിൽ ദിവസവും വർദ്ധിച്ചുവരുന്ന ഹൃദ്രോഗനിരക്കിന് ഒരു പ്രധാന കാരണമാണ് മെറ്റബോളിക് സിൻഡ്രോം എന്ന പേരിൽ അറിയപ്പെടുന്ന അപകടകരമായ അവസ്ഥ. പ്രമേഹം, രക്താതി സമ്മർദ്ദം, കൂടിയ ട്രൈഗ്ലിസറൈഡ്, കുറഞ്ഞ നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ, കുടവയർ തുടങ്ങിയവ ഹൃദയാഘാതത്തിന് കാരണമായഘടകങ്ങളുടെ ഒരു കൂട്ടായ്മയാണ് ഈ അവസ്ഥ.
രക്തത്തിലെ ഗ്ലൂക്കോസ് (ഫാസ്റ്റിംഗ്) -110 എം.ജി ന് മുകളിൽ
ട്രൈഗ്ലിസറൈഡുകൾ (ഫാസ്റ്റിംഗ്) - 150 എം.ജി ന് മുകളിൽ
എച്ച്. ഡി. എൽ കൊളസ്ട്രോൾ (ഫാസ്റ്റിംഗ്) - 40എം.ജി ന് താഴെ (പുരുഷൻ)
45എം.ജി ന് താഴെ (സ്ത്രീ)
കുടവയർ (അരകെട്ടിന്റെ അളവ്) - 90 സെന്റീ മീറ്റർ കൂടുതൽ (പുരുഷൻ)
80 സെന്റീ മീറ്റർ കൂടുതൽ (സ്ത്രീ)
രകതസമ്മർദ്ദം - 130/85 എം.എം എച്ച്.ജിക്ക് മുകളിൽ
മേൽവിവരിച്ച ഘടകങ്ങൾ എല്ലാം നിങ്ങൾക്കുണ്ടോ? എങ്കിൽ നിങ്ങൾ സൂക്ഷിക്കുക, നിങ്ങൾക്കും ഈ അപകടകരമായ അവസ്ഥയുണ്ട്.
നിയന്ത്രണം തന്നെ ചികിത്സ
മെറ്റബോളിക് സിൻഡ്രോം ചികിത്സയുടെ കാര്യത്തിൽ ഏറ്റവും പ്രധാനം രോഗനിയന്ത്രണമാണ്. ചിട്ടയായ ജീവിതക്രമവും, ഭക്ഷണ നിയന്ത്രണവും, ക്രമമായ വ്യായാമവുമാണ് ഇവയിൽ പ്രധാനം.
ആഹാര ക്രമീകരണം
പഴങ്ങളും പച്ചക്കറികളുമടങ്ങിയ കൊഴുപ്പും, ഉപ്പും കുറഞ്ഞ ഭക്ഷണം ശീലമാക്കണം. ബേക്കറി പാലഹാരങ്ങൾ, ഫാസ്റ്റ് ഫുഡുകൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, എന്നിവ ഒഴിവാക്കണം. മത്സ്യം കറി വച്ചു കഴിക്കാം. മൽസ്യത്തിലടങ്ങിയ ഒമേഗ-3 കൊഴുപ്പമ്ലങ്ങൾ മെറ്റബോളിക് സിൻഡ്രോം സാധ്യത കുറയ്ക്കും.
ക്രമമായ വ്യായാമം
ദിവസവും അര മണിക്കൂർ, ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യണം. നടത്തമാണ് ഏറ്റവും നല്ല വ്യായാമം. വ്യായാമത്തിലൂടെ മെറ്റബോളിക് സിൻഡ്രോം സാധ്യത 40% കുറയ്ക്കുവാൻ സാധിക്കും.
ദുശ്ശീലങ്ങൾ അകറ്റുക
പുകവലി-പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ ഒഴിവാക്കണം. അമിത മദ്യസേവയും, ലഹരിവസ്തുക്കളുടെ ഉപയോഗവും മെറ്റബോളിക് സിൻഡ്രോം രോഗത്തെ ക്ഷണിച്ചു വരുത്തും.
യോഗയും ധ്വാനവും
വർദ്ധിച്ച മനോസംഘർഷമാണ് മെറ്റബോളിക് സിൻഡ്രോമുണ്ടാകാനുളള ഒരു പ്രധാന കാരണം. അഗാതവും നിഗൂഡവുമായ മനുഷ്യമനസ്സിനെ ശാന്തിയുടെ സമതലങ്ങളിലെത്തിച്ചു, യോഗയും ധ്വാനവും, പ്രാർത്ഥനയും രോഗസാധ്യത കുറയ്ക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.
വർഷത്തിലൊരു വൈദ്യപരിശോധന
25 വയസു കഴിഞ്ഞാൽ, രോഗലക്ഷണമൊന്നുമില്ലെങ്കിൽ കൂടി, വർഷത്തിലൊരു വൈദ്യപരിശോധന നടത്തി മെറ്റബോളിക് സിൻഡ്രോമുണ്ടാകാനുളള സാധ്യത കുറവാണെന്ന് ഉറപ്പുവരുത്തുക.
ഡോ. വി.ജയറാം
അസോസിയേറ്റ് പ്രൊഫ. ഒഫ്
കാർഡിയോളജി,
മെഡി. കോളേജ്, ആലപ്പുഴ
ഫോൺ: 98470525869847052586
മാനസിക പ്രശ്നങ്ങളെ നിസാരവല്‍ക്കരിക്കുകയും ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഒ.സി.ഡി.
സീന്‍ നമ്പര്‍ 1
യോഗാസനം പതിവ് ഡിസിപ്ലിന്‍. രോഗാണുവലയത്തിലാണ് താന്‍ കഴിയുതെന്ന് വിശ്വസിച്ച് ഡെറ്റോള്‍ ഒഴിച്ച് മൂന്നു നേരം കുളി. കുളി കഴിഞ്ഞാല്‍ ക്ലീന്‍ ഷേവ് നിര്‍ബന്ധം. ഒപ്പം മുഖം കൊണ്ടുള്ള വ്യായാമങ്ങളും. ചായയോ കാപ്പിയോ കുടിക്കില്ല. പാലും പച്ചക്കറിയും മാത്രം. ഇഷ്ടപ്പെട്ട വേഷം വെള്ള മുണ്ടും ഷര്‍ട്ടും. ചൂടുകാലമാണെങ്കില്പ്പോലും ചുവന്ന ടൈ നിര്‍ബന്ധം.
അഹം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സിദ്ധാര്ഥന് എന്ന കഥാപാത്രം. സിനിമയ്ക്ക് വേണ്ടിവരു അതിഭാവുകത്വം കഥാ പാത്രത്തിനുണ്ടെങ്കിലും, നിത്യ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കിയാല്‍ ഇതേ സ്വഭാവമുള്ള നിരവധിയാളുകളെ നമുക്കു ചുറ്റും കാണാന്‍ കഴിയും.
സീന്‍ നമ്പര്‍ 2
ജനലും വാതിലും പൂട്ടി. അവസാനം ഗെയിറ്റും താഴിട്ട് പൂട്ടി കാറില്‍ കയറി. എന്നാലും ഒരു സംശയം, എല്ലാം ശരിയ്ക്ക് പൂട്ടിയോ? ഒന്നുകൂടി കാറില്‍ നിന്നിറങ്ങി. വീണ്ടും വാതില്‍ തുറ് ജനലുകള്‍ പൂട്ടിയത് ഒന്നുകൂടി ഉറപ്പിച്ചു. വാതില്‍ പൂട്ടി, ഗെയ്റ്റ് ലോക്ക് ചെയ്ത് വീണ്ടും കാറിലേയ്ക്ക്... വണ്ടി മുന്നോടെുത്തു. എന്നാലും ഒരു സംശയം. എല്ലാ വാതിലും പൂട്ടിയോ? വീട് സുരക്ഷിതമാണല്ലോ? സ്വയം ചോദിച്ചു.
സീന്‍ നമ്പര്‍ 3
വാതിലടച്ചു, കുറ്റിയിട്ട് ഉറങ്ങാന്‍ കിടന്നതാണ്. എന്നാലും ഒന്നുകൂടി ഉറപ്പിക്കാം. വാതിലിന്റെ കുറ്റി ശരിയായി ഇട്ടോ? ഗ്യാസ് കുറ്റിയുടെ അടപ്പ് ശരിക്ക് പൂട്ടിയോ?
സീന്‍ നമ്പര്‍ 4
കുട്ടികളുടെ അമര്‍ഷം കണ്ടില്ലെന്ന് നടിച്ചുകൊണ്ടുള്ള പാത്രം തേയ്പ്പ്. തേച്ചാലും തേച്ചാലും തുടച്ചാലും തുടച്ചാലും ഒരു തൃപ്തിയാകായ്ക. കൈകള്‍ സോപ്പിട്ട് കഴുകിയാലും മനസിനൊരു തൃപ്തിയില്ലായ്മ...
മേല്‍ വിവരിച്ച സാഹചര്യങ്ങള്‍ ചിലപ്പോള്‍ നമ്മുടെ ജീവിതത്തിലും വല്ലപ്പോഴും ഉണ്ടാവാം. എന്നാല്‍ ഈ രീതിയിലുള്ള ചിന്തകള്‍ അല്ലെങ്കില്‍ പ്രവൃത്തികള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ഇത് നമ്മുടെ തെറ്റായ തോന്നല്‍കൊണ്ട് മാത്രമാണെന്ന് അറിയാമെങ്കിലും, നമുക്ക് നമ്മളെതന്നെ, നമ്മുടെ ചിന്തകളെത്തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തില്‍ അനിയന്ത്രിതവും അകാരണവുമായി മനസിലേക്ക് ഇടിച്ച് കയറി നമ്മെ ഭരിക്കും. ഇത്തരം അനാവശ്യ ചിന്തകള്‍ നാം ശക്തമായി ചെറുക്കാന്‍ ശ്രമിച്ചാലും സാധിക്കാതെ വരുന്നു. ഇത്തരം ചിന്തകള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളെ അല്ലെങ്കില്‍ രോഗാവസ്ഥകളെയാണ് ഒബ്സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി) എന്നു പറയുത്.
വ്യക്തിജീവിതത്തെ ബാധിക്കുന്നു
ഈ രീതിയില്‍ തുടര്‍ച്ചയായ മാനസികസമ്മര്‍ദങ്ങളില്‍പ്പെട്ട് ജീവിക്കേണ്ടിവരുമ്പോള്‍ അത് വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതത്തെയും മറ്റ് കഴിവുകളെയും സാരമായി ബാധിക്കും. അങ്ങനെയുള്ളവരുടെ ജീവിതം അവരവര്‍ക്കും മറ്റുള്ളവര്‍ക്കും ദുസഹമായിത്തീരുന്നു. അമിതമായ, അകാരണമായ ഒരുഉള്പ്പേടി, സംശയം, ആകാംഷ എന്നീ അവസ്ഥകള്‍ക്ക് വ്യക്തി അടിമപ്പെടുന്നു എതാണ് വസ്തുത.
2 മുതല്‍ 5 ശതമാനം വരെ ആളുകള്‍ക്ക് ഇങ്ങനെയൊരു മാനസിക അവസ്ഥ ഉണ്ടെതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ശരീരത്തിന് ചികിത്സ നല്കാന് വെമ്പുന്നവര്‍ ഇങ്ങനെയുള്ള മാനസിക പ്രശ്നങ്ങളെ നിസാരവല്‍ക്കരിക്കുകയും, മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടാണ് എന്നു കരുതി ഡോക്ടര്‍മാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും മറച്ചുപിടിക്കാന്‍ ശ്രമിക്കുതുമാണ് കണ്ടുവരുത്.
സാധാരണയായി ഇത്തരം പ്രശ്നങ്ങള്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, കൂടുതലായും മുതിര്‍വരില്‍ (30 വയസിന് മേല്‍) കാണുതിനാല്‍ അവരെ തിരുത്താനോ ഉപദേശിക്കുവാനോ ആരും ശ്രമിക്കാറുമില്ല. അത് അവരുടെ സ്വഭാവമാണെ് കരുതി അവഗണിക്കാറാണ് പതിവ്.
ഒപ്സഷനും കംപല്‍ഷനും
തുടര്‍ച്ചയായതും അനിയന്ത്രിതമായതും മനസിനെ അലോസരപ്പെടുത്തുന്ന തരം ചിന്തകളെ ഒബ്സഷന്‍ എന്നും, ഇതിനെത്തുടര്‍ന്നുണ്ടാവുന്ന പ്രവൃത്തികളെ കംപല്‍ഷന്‍ എും പറയുന്നു. ചിലരില്‍ ചിന്തകള്‍കൊണ്ട് മനസ് പ്രക്ഷുബ്ദമാവുമ്പോള്‍ മറ്റുചിലര്‍ ഇതില്‍ നിന്നും രക്ഷപെടുതിനായി തുടച്ചയായി ഒരേ പ്രവൃത്തികള്‍ തന്നെ ചെയ്യാന്‍ നിര്‍ബന്ധിതരാവും. ഈ രോഗത്തിന്റെ യഥാര്‍ഥവശം ചിന്തിച്ചാല്‍ തന്റെ ചിന്തകളും അതിനെ തുടര്‍ന്നുള്ള പ്രവൃത്തികളും അസംബന്ധമാണെും, അടിസ്ഥാനരഹിതമാണെും രോഗിയ്ക്ക് തന്നെ അറിയാം എന്നതാണ്. പക്ഷെ സ്വയം നിയന്ത്രിയ്ക്കാനാവാതെ ഇത്തരം അവസ്ഥകള്‍ക്ക് രോഗി കീഴ്പ്പെട്ടുപോവുന്നു. രോഗ ലക്ഷണം പലരിലും പലവിധമായിരിക്കും.
1. രോഗഭയം അല്ലെങ്കില്രോഗാണുഭയം
രോഗങ്ങളും, രോഗാണുക്കളും, പകര്‍ച്ചവ്യാധിയും ഇവയുടെ സങ്കീര്‍ണതകളും, രോഗകാരണങ്ങളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചുമൊക്കെ ഇക്കൂട്ടര്‍ വല്ലാതെ ആശങ്കാകുലരായിരിക്കും. ഈ രീതിയിലുള്ള അമിതഭയത്തില്‍ നിന്നാണ് മറ്റ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ശരീരത്തില്‍ അഴുക്കുപറ്റിയോ, പറ്റുമോ എന്ന ഭയത്തോടെ ജീവിക്കും. ഇത്തരം മാനസികാവസ്ഥ കാരണം ചിലര്‍ മറ്റുള്ളവര്‍ക്ക് ഷേക് ഹാന്‍ഡ് കൊടുക്കാന്‍ പോലും മടിക്കും.
2. എല്ലാം ശരിക്ക് ലോക്ക് ചെയ്തോ ?
താഴ് പൂട്ടിയോ? കുറ്റിയിട്ടോ? ഗ്യാസ് അടുപ്പ് ശരിക്കും ലോക്ക് ചെയ്തോ? പുസ്തകങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ അടുക്കിവച്ചത് ശരിയായോ ?
3. ആഞ്ജനേയ കട്രോള്‍ തരൂ...
ചിലര്‍ക്ക് കണ്ട്രോള് നഷ്ടപ്പെടുമോ എന്ന ഭയം അവര്‍ക്ക് തന്നെയുണ്ട്. ഇക്കൂട്ടരെ ലളിതമായ ഭാഷയില്‍ എടുത്ത് ചാട്ടക്കാര് എന്ന് വിളിക്കാം. പ്രത്യേകിച്ച് ദേഷ്യമോ സങ്കടമോ വാന്നാല്‍ എന്തുചെയ്യുമെന്ന് ഇവര്‍ക്കുതന്നെ അറിയില്ല. കത്തിയോ, മൂര്‍ച്ചയുള്ള മറ്റയുധങ്ങളോ കണ്ടാല്‍ അവയോട് പ്രത്യേക ആകര്‍ഷണമോ, താല്‍പ്പര്യമോ തോന്നുക, അതോടൊപ്പം അവനവനെയോ മറ്റുള്ളവരെയോ അപായപ്പെടുത്താനുള്ള ശക്തമായ ഒരു ഉള്വിളിയുണ്ടാവുക, തെറ്റാണെറിയാമെങ്കിലും മോഷ്ടിക്കാനുള്ള അതാല്പര്യം, തന്റെ പ്രവൃത്തിമൂലം മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാകുമോ എന്ന അമിതഭയം, ഉയരമുള്ള കെട്ടിടത്തിലോ സ്ഥലത്തോ എത്തുമ്പോള്‍ താഴെ വീഴുമോ എന്ന പേടി ഒരു വശത്തും മറുവശത്ത് താഴോട്ട് ചാടണം എന്ന തോന്നലും, ഇതുപോലെ ജീവിതത്തിലെ പല സാഹചര്യങ്ങളിലും ഒരേ സമയം ഒരു നാണയത്തിന്റെ ഇരുവശംപോലെ വ്യത്യസ്ഥമായ ചിന്തകള്‍ക്കൊണ്ട് പ്രക്ഷുബ്ധമായിരിക്കും ഇവരുടെ മനസ്. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും ഇക്കൂര്‍ ബോധപൂര്‍വ്വം ശ്രമിക്കും.
4. ഈശ്വര ചിന്ത ഇതൊന്നേ മനുജനു...
മനസ് എല്ലാ സമയവും ഈശ്വരചിന്തകൊണ്ട് നിറഞ്ഞിരിക്കുക. പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുക, പ്രാര്‍ഥിച്ചുകൊണ്ട് ജോലി ചെയ്യുക, പിറുപിറുക്കുക, ചിലപ്പോള്‍ ഈശ്വരനിന്ദ, നിരീശ്വര വാദം, ബസിലോ മറ്റോ യാത്ര ചെയ്യുമ്പോഴോ അല്ലാതെയോ മറ്റ് കെട്ടിടങ്ങള്‍ കാണുമ്പോഴോ അറിയാതെ ഒരു പ്രാര്‍ഥിക്കുക. സ്വയം സംസാരിക്കല്‍.
5. അനിയന്ത്രിതമായ ലൈംഗിക ചിന്തകള്‍
പ്രാര്‍ഥിക്കുമ്പോള്‍ പോലും ചിലപ്പോള്‍ ലൈംഗിക, അശ്ലീല ചിന്തകളുടെ കടുകയറ്റം ഉണ്ടാകുന്നു. ആട്ടിയകറ്റാന്‍ ശ്രമിച്ചാലും ഒരു രക്ഷയുമില്ല. നേരത്തേ സൂചിപ്പിച്ച കണ്ട്രോള് നഷ്ടപ്പെടുതുകൊണ്ടുതന്നെ യുക്തിരഹിതമായ ലൈംഗിക വൈകൃതചിന്തകളും അതിനെ തുടര്‍ന്നുണ്ടാവുന്ന പ്രവൃത്തികളും അവയുടെ പ്രത്യാഘാതങ്ങളും.
മേല്‍ വിവരിച്ച ചിന്തകള്‍കൊണ്ട് മനസ് പ്രക്ഷുബ്ധമാവുതിനെ തുടര്‍ന്ന് ഇതിനെ നേരിടാനും ഇവര്‍ ശ്രമിക്കും.
മേല്‍ വിവരിച്ച ചിന്തകള്‍കൊണ്ട് മനസ്സ് പ്രക്ഷുബ്ദമാവുതിനെ തുടര്‍ന്ന് ഇതിനെ നേരിടാനും ഇവര്‍ ശ്രമിക്കും. അവ താഴെ പറയുന്നു.
1. അമിതവൃത്തി
രോഗ ഭയവും രോഗാണുഭയവും മൂലം തുടര്‍ച്ചയായ കൈകഴുകല്‍, കുളി, പല്ലുതേയ്ക്കല്‍, പാത്രം തേയ്ക്കല്‍, തുടയ്ക്കല്, അലക്കല്‍ തുടങ്ങിയ പ്രവൃത്തികളില്‍ ഇവര്‍ സമയം കളയുന്നത് നമുക്ക് കാണാം. ഏതൊരു കാര്യവും കൃത്യമായി, ശരിയായിത്തന്നെ ചെയ്യണം എന്ന നിര്‍ബ്ബന്ധബുദ്ധി ആയിട്ടാവാം നാം ഇതിനെ കാണുത്. പുസ്തകങ്ങള്‍, തുണിത്തരങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയവ കൃത്യമായി അടുക്കിവച്ചാലും ഒരു തൃപ്തിയാകാത്തതു മൂലം വീണ്ടും അതേ പ്രവൃത്തികള്‍ തന്നെ ചെയ്യും.
2. ഉറപ്പില്ലായ്മ അരക്ഷിതബോധം
നാളെയെക്കുറിച്ചുള്ള അതിരുകട ആകാംക്ഷമൂലം ഒരു ഇന്‍സെക്യുരിറ്റി ഫീലിംഗ് ഉള്ളതിനാല്‍ വസ്തുക്കള്‍ നഷ്ടപ്പെടുമോ, നഷ്ടപ്പൊല് നാളെ ഒരാവശ്യം വന്നാല്‍ എന്തു ചയ്യും എന്നുകരുതി ഉപയോഗശൂന്യമായ, ആവശ്യമില്ലാത്തതാണെങ്കില്‍ കൂടി പഴയപാത്രങ്ങള്‍, പത്രങ്ങള്‍, മാഗസിനുകള്‍, മറ്റ് ഫര്‍ണീച്ചറുകള്‍ തുടങ്ങി ഒരു വസ്തുക്കളും കളയാതെ വീട്ടില്‍ത്തന്നെ സൂക്ഷിച്ച് വീട് ശരിക്കും ഒരു ഗോഡൗണാക്കി മാറ്റും. ഒരുതരം അടിസ്താനരഹിതമായ വിശ്വാസമില്ലായ്മയും ഇക്കൂട്ടരില്‍ കാണാം.
സാധരണഗതിയില്‍ ചിലര്‍ പലപ്പോഴും തലമുടി പിഴുതെടുക്കാന്‍ കഷ്ടപ്പെടുതുപോലെ ഇവരുടെ കൈകള്‍ സമയം കിട്ടിയാല്‍ തലയിലായിരിക്കും. അതുപോലതന്നെ മറ്റുചിലര്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്തവിധം നഖംകടിക്കുന്ന സ്വഭാവം ഉണ്ടാകും. പ്രത്യേക രീതിയിലെ ശബ്ദം പുറപ്പെടുവിക്കല്‍, ഭക്ഷണത്തോട് താല്‍പ്പര്യമില്ലായ്മയോ അമിതമായ ആര്‍ത്തിയോ ചിലപ്പോള്‍ നമുക്ക് കാണാന്‍ കഴിയും. ഇത്തരക്കാര്‍ ചിലപ്പോള്‍ ഒന്നിനോടും താല്‍പ്പര്യമില്ലാത്ത മൂഡുപോയ അവസ്ഥയിലുമായിരിക്കും. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളായോ, അതുമല്ലെങ്കില്‍ അതികഠിനമായ സംഭ്രമമോ, പരവേശമോ കൂടിയ പാനിക് അറ്റാക്ക് എന്ന അവസ്ഥകളോ ചിലരില്‍ കാണാം.
കുടവയറിനെ പേടിച്ചു തുടങ്ങിയിട്ടുണ്ട് മലയാളി സ്ത്രീകളും. ആരോഗ്യത്തേക്കാൾ കൂടുതൽ സൗന്ദര്യപ്രശ്നമാണ് അവർക്ക് കുടവയർ. എന്നാൽ അനാരോഗ്യത്തിന്റെ പ്രഥമ ലക്ഷണമാണ് കൊഴുപ്പേറെയുള്ള വയർ എന്ന് ആദ്യം തിരിച്ചറിയണം. ജീവിതശൈലീ രോഗങ്ങൾ പിടിപെടാനുള്ള വലിയ സാദ്ധ്യതയാണ് വയർ ഭാഗത്ത് കൊഴുപ്പടിയുന്നത് കൊണ്ട് സംഭവിക്കുന്നത്.
കൃത്യമായ വ്യയാമവും ഭക്ഷണനിയന്ത്രണവുമില്ലെങ്കിൽ അപകടകരമായ പലരോഗങ്ങളുടെയും പടിവാതിൽക്കലെത്തും നിങ്ങൾ. വയറിന്റെ അമിതവണ്ണം രണ്ടുതരത്തിലുള്ളതാണ്. ആദ്യത്തേത് തീരെ അപകടകാരിയല്ല, എന്നാൽ രണ്ടാമത്തെ വിഭാഗം ഗൗരവമേറിയതാണ്. കൊഴുപ്പ് വയറിൽ മാത്രം അടിഞ്ഞു കൂടുന്നില്ല. പക്ഷേ, കൊഴുപ്പ് ആദ്യം അടിഞ്ഞു കൂടുന്നതു വയറിലാണ്. ചർമ്മത്തിന്റെ താഴെ അകത്തേ പാളിയിൽ അടിയുന്ന കൊഴുപ്പുണ്ട്. അതേ പോലെ വയർ, കൈകൾ, പിൻഭാഗം, അരക്കെട്ട് ഇവയിലെല്ലാം കാണപ്പെടുന്ന തരത്തിൽ കൊഴുപ്പടിയുന്നു. ഇതു കണ്ടാലറിയാം. എന്നാൽ ഇതൊന്നുമല്ലാതെ ആന്തരികാവയവങ്ങൾക്കു ചുറ്റുമായി അടിയുന്നത് കൂടുതൽ അപകടകരം. ഹൃദയം, ശ്വാസകോശം, കരൾ എന്നീ അവയവങ്ങളാണിത്. ഇതുകാരണം മെറ്റബോളിക് പ്രശ്നങ്ങൾ വരാനിടയാകുന്നു.
അളന്നു നോക്കാം
വയറിൽ പുക്കിളിന്റെ ഭാഗത്ത് ടേപ്പ് വച്ച് വയറിന്റെ വണ്ണം അളന്നു നോക്കുക. വണ്ണം അളക്കുമ്പോൾ നേരേ നിവർന്നു നിൽക്കണം. ശ്വാസം പിടിച്ചു നിന്ന് അളവെടുക്കരുത്. ശ്വാസം അയച്ചിട്ട് ടേപ്പ് വലിച്ചു മുറുക്കി പിടിക്കാതെ കൃത്യമായി പിടിച്ച് അളവെടുക്കുക. വയറിന്റെ വണ്ണം സ്ത്രീകളിൽ 80 സെന്റീമീറ്ററിനു മുകളിൽ വന്നാൽ അബ്ഡോമിനൽ ഒബീസിറ്റിയുണ്ടെന്നർഥം. അമിതവണ്ണമുണ്ടോ എന്ന് ബി.എം.ഐ നോക്കിയും അറിയാം. പാശ്ചാത്യ രാജ്യത്ത് ബി.എം.ഐ 25-നു മുകളിൽ വന്നാലാണ് അമിതവണ്ണമായി കണക്കാക്കുക. പക്ഷേ, നമ്മുടെ നാട്ടിൽ ഇത് 21-ന് മുകളിലാവുന്നത് തന്നെ ഒബീസിറ്റിയാണ്. അപ്പോൾ തന്നെ അബ്ഡോമിനൽ ഒബീസിറ്റി വന്നുവെന്നർഥം.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
മൈദ, തവിടു നീക്കിയ അരി, വൈറ്റ് ബ്രെഡ് തുടങ്ങിയ ഫൈബറില്ലാത്ത ആഹാരരീതി. മിച്ചം വരുന്ന കാലറി ശരീരത്തിനു വ്യായാമമില്ലാത്തപ്പോൾ നേരെ വയറിലെ കൊഴുപ്പായി അടിഞ്ഞു കൂടുന്നു. പതിവായി വ്യായാമം ചെയ്യുമ്പോൾ അധിക കാലറി ഉപയോഗിച്ചു തീരും. അതാണ് വ്യായാമത്തിന്റെ പ്രയോജനം. വ്യായാമക്കുറവാണ് ശരീരത്തിൽ കൂടുതൽ കൊഴുപ്പായി ശേഖരിക്കപ്പെടുന്നത്. ഇത് ആദ്യം തന്നെ വയറിന്റെ ഭാഗത്ത് അടിയുന്നു. ശരീരത്തിൽ ഏതു ഭാഗത്താണ് കൊഴുപ്പടിയുന്നതെന്നു തീരുമാനിക്കുന്നതിൽ പാരമ്പര്യമായ പങ്കുണ്ട്. ചില സ്ത്രീകൾക്ക് വയറിലാണ് ആദ്യം കൊഴുപ്പടിയുക. ചിലർക്ക് അരക്കെട്ട്, കാൽ വണ്ണകൾ, തുടകൾ എന്നിവയിലായിരിക്കും. ശരീരത്തിന്റെ ആകൃതി തീരുമാനിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഉയർന്ന മാനസിക സമ്മർദമുള്ളവരിൽ കൊഴുപ്പ് കൂടുതലായി അടിയുന്നുവെന്ന് പഠനങ്ങൾ. ഉയർന്ന ടെൻഷനിലായിരിക്കുമ്പോൾ ശരീരം കൂടുതൽ കോർട്ടിസോണും ഇൻസുലിനും ഉൽപാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഭക്ഷണത്തോടും മധുരത്തിനോടും ആർത്തി തോന്നുന്നു. കൂടുതൽ ഭക്ഷണം കഴിക്കുന്നതു വഴി വയറിൽ അത്രത്തോളം കൊഴുപ്പടിയുന്നു. ചില സ്ത്രീകളിൽ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ നിരക്ക് പതുക്കെയായിരിക്കും. ഇത് കുറഞ്ഞ ഭക്ഷണമേയുള്ളൂവെങ്കിൽ പിടിച്ചു നിൽക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികരീതിയാണ്. ഇതും വയറിൽ കൊഴുപ്പടിയുന്നതിലേക്കു നയിക്കുന്നു.
സൂക്ഷിക്കാൻ...
* ഭക്ഷണത്തിനു മുമ്പ് ധാരാളം വെള്ളം കുടിക്കുക. അമിതമായി കഴിക്കാതിരിക്കാൻ സാധിക്കും.
* വൈകുന്നേരത്തെ എണ്ണ ചേർന്ന സ്നാക്ക്സ് ഒഴിവാക്കി പകരം ഫ്രൂട്ട് സാലഡ് കഴിക്കുക.
* അരിയാഹാരം ഏറ്റവും കൂടുതൽ കഴിക്കുന്നവരാണ് കേരളത്തിലെ സ്ത്രീകൾ. ഇതുമാറ്റി ഒരു നേരം ഗോതമ്പു കൊണ്ടുള്ള ആഹാരം കഴിക്കുക.
* വയറിന്റെ വണ്ണം 80 സെന്റീമീറ്ററിനു മുകളിലാണെങ്കിൽ സൂക്ഷിക്കാൻ സമയമായെന്നർഥം.
* ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ അമിതമായ ക്ഷീണം നിങ്ങൾക്കനുഭവപ്പെടുന്നുണ്ടോ? ഇത് പ്രമേഹം വരുന്നതിനു മുന്നോടിയായ ലക്ഷണമാണ്. അബ്ഡോമിനൽ ഒബീസിറ്റി കൊണ്ടും ഇങ്ങനെ വരാം. ചിലപ്പോൾ ഫാറ്റി ലിവറിന്റെയും ലക്ഷണമാകാം.
* കൃത്യമായ സമയത്ത് തന്നെ ഭക്ഷണം കഴിക്കുക. 4-5 മണിക്കൂറിനിടയിൽ ഭക്ഷണം കഴിച്ചിരിക്കണം. കൂടുതൽ വിശക്കുമ്പോൾ കൂടുതൽ ഭക്ഷണവും കഴിക്കേണ്ടി വരും.
* നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. തവിടുള്ള ധാന്യങ്ങൾ, മുഴുധാന്യ ബ്രെഡ്, പച്ചക്കറികൾ, പഴങ്ങൾ. രണ്ടു ചെറിയ ആപ്പിൾ, ഒരു കപ്പ് ഗ്രീൻപീസ് (പകരം കടല), അരക്കപ്പ് ബീൻസ് ഇത്രയും കഴിച്ചാൽ തന്നെ പത്തുഗ്രാം ഫൈബർ ലഭിക്കും. ബിസ്ക്കറ്റ്, മൈദ തുടങ്ങിയത് കഴിവതും ഒഴിവാക്കുക.
* പ്രാതൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ല. ഉച്ചഭക്ഷണവും കൃത്യമായിരിക്കണം. എന്നാൽ രാത്രി ഭക്ഷണം മിതമായിരിക്കണം.
* തീർക്കാനായി മാത്രം ഭക്ഷണം കഴിക്കരുത്. വിശക്കുമ്പോൾ മാത്രം കഴിക്കുക. ആവശ്യത്തിൽ കൂടുതൽ കഴിക്കുന്നത് കൊണ്ടാണ് പലപ്പോഴും തടി കൂടുന്നത്.
ദന്തപരിപാലനം മികച്ചതല്ലെങ്കിൽ പലരോഗങ്ങൾക്കും കാരണമാകും. മോണരോഗവും പുഴുപ്പല്ലും മാത്രമല്ല, പ്രമേഹം, ആർത്രോ സ്ക്ലെറോസിസ്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ന്യുമോണിയ, സമയത്തിന് മുന്‍പുള്ള പ്രസവം, തൂക്കക്കുറവുള്ള നവജാത ശിശുക്കൾ തുടങ്ങിയവയ്ക്കും കാരണമാകും.
ദന്താരോഗ്യസംരക്ഷണത്തിന് ഏറ്റവും അത്യന്താപേക്ഷിതമാണ് ടൂത്ത് ബ്രഷ്. മുന്‍പ് പല്ലുകൾ വൃത്തിയാക്കാൻ മാത്രമാണ് ബ്രഷുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, മോണയും നാവും ശുചിത്വമാക്കുന്നതിൽ ബ്രഷിന്റെ പങ്ക് വളരെ വലുതാണ്. സാധാരണ ബ്രഷിംഗിന് ടിപ്പുള്ള സോഫ്റ്റ് ടൂത്ത് ബ്രഷുകൾ മതിയാവും. എന്നാൽ പല്ലിൽ ധാരാളം കറകൾകളുള്ളവർ ഹാർഡ് ബ്രഷുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
ശിശുക്കളിൽ ആദ്യത്തെ പല്ല് മുളയ്ക്കുന്പോൾ തന്നെ ഈറൻ തുണി കൊണ്ടോ, വിരലുകൾ കൊണ്ടോ പല്ല് വൃത്തിയാക്കാൻ തുടങ്ങണം. ഒരു വയസ്സിന് ശേഷം ബ്രഷ് ഉപയോഗിക്കാം. രണ്ട് വയസ്സിന് ശേഷം പേസ്റ്റും ഉപയോഗിക്കാം. എന്നാൽ പേസ്റ്റിന്റെ ഉപയോഗം വളരെ കുറച്ചായിരിക്കണം.
ബ്രഷ് ചെയ്യുന്പോൾ വായിലെ എല്ലാ ഭാഗത്തും എത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. ആദ്യം മുൻപല്ലുകളും മോണയും പിന്നീട് അണപ്പല്ലുകളും വൃത്തിയാക്കിയതിന് ശേഷം നാവും ബ്രഷ് ചെയ്യുക. ചവയ്ക്കുന്ന ഭാഗത്തും നാവിന്റെ ഭാഗത്തും പല്ലിന്റേയും മോണയുടേയും ഭാഗത്തും വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദിവസേന രണ്ടു പ്രാവശ്യം ബ്രഷ് ചെയ്യുന്നതാണ് ഉത്തമം. രാവിലെയും രാത്രി ഉറങ്ങുന്നതിന് മുന്‍പും. നന്നായി ബ്രഷ് ചെയ്യാൻ രണ്ട് മിനിട്ട് മതി.
ബ്രഷ് സൂക്ഷിക്കുന്ന കാര്യത്തിലും ശ്രദ്ധവേണം. ഓരോ പ്രാവശ്യവും ബ്രഷ് ചെയ്തതിന് ശേഷം ബ്രഷ് നല്ലവണ്ണം കഴുകുകയും പറ്റിക്കിടക്കുന്ന പേസ്റ്റിന്റെ ഭാഗങ്ങൾ മാറ്റുകയും വേണം. ബ്രഷിലുള്ള ഈർപ്പവും ഒഴിവാക്കണം. അല്ലെങ്കിൽ ബ്രഷിൽ അണുക്കൾ വളരാൻ കാരണമാകും. ബ്രഷുകൾ കവർ ചെയ്യുകയോ പെട്ടിയിൽ മൂടിവയ്ക്കുകയോ ചെയ്യരുത്. കുളിമുറിയിലും സൂക്ഷിക്കരുത്.
വീട്ടിൽ പനിയോ മറ്റു പകരുന്ന രോഗങ്ങളോ ഉള്ളവർ ബ്രഷ് മറ്റുള്ളവരുടെ ബ്രഷിന്റെ കൂടെ വയ്ക്കരുത്. ഇത് രോഗങ്ങൾ പകരാൻ കാരണമാവും. രോഗികൾ രോഗം മാറിയാൽ പഴയ ബ്രഷ് ഉപയോഗിക്കാതിരിക്കുക.
ബ്രഷിന്റെ നൈലോൺ നാരുകൾ അകന്ന് പോയാൽ പുതിയ ബ്രഷ് ഉപയോഗിക്കണം. നാലഞ്ച് മാസം കൂടുന്പോൾ ബ്രഷുകൾ മാറ്റുക. ബ്രഷ് ചെയ്യുന്പോൾ മോണയിൽ നിന്നും തുടർച്ചയായ രക്തപ്രവാഹം ഉണ്ടെങ്കിൽ ഉടൻ തന്നെ ദന്ത ഡോക്ടറെ സമീപിക്കുക. അത് മോണരോഗത്തെയാണ് സൂചിപ്പിക്കുന്നത്.
ഇപ്പോൾ മാർക്കറ്റുകളിൽ ലഭിക്കുന്ന ടൂത്ത് പേസ്റ്റുകളെ നാലായി തരം തിരിക്കാം. ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ്, ആന്റി ബാക്ടീരിയൽ ടൂത്ത് പേസ്റ്റ്, ആന്റി സെൻസിറ്റീവ് ടൂത്ത് പേസ്റ്റ്, വൈറ്റനിംഗ് ടൂത്ത് പേസ്റ്റ്.
സാധാരണ ഉപയോഗത്തിന് ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റുകൾ മതിയാകും. എന്നാൽ വായിൽ അണുബാധ ഉള്ളവർ (അൾസർ, മോണരോഗം) ട്രൈക്ലോസാൻ അല്ലെങ്കിൽ ക്ലോർ ഹെഡൈൻ അടങ്ങിയ ആന്റി ബാക്ടീരിയൽ പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. പല്ലുകളിൽ പുളിപ്പും മറ്റ് ചില മോണ രോഗങ്ങളുമുള്ളവർക്ക് ആന്റി സെൻസിറ്റീവ് ടൂത്ത് പേസ്റ്റ് ഗുണം ചെയ്യും.
വെളുത്ത് മുത്തു പോലുള്ള പല്ലുകൾ എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ പരസ്യങ്ങൾ വിശ്വസിച്ച് വൈറ്റനിംഗ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നവർക്ക് കുറച്ചുകാലത്തേക്ക് വെളുത്ത പല്ലുകൾ ഉണ്ടാവുമെങ്കിലും 75% പേർക്ക് പല്ലുകളിൽ പുളിപ്പും മറ്റും അനുഭവപ്പെടാം. വൈറ്റനിംഗ് പേസ്റ്റ് ഉപയോഗിക്കുന്നതിന് മുന്‍പ് ഡെന്റിസ്റ്റിനെ കണ്ട് അഭിപ്രായം ആരായുന്നത് നന്നായിരിക്കും
അവസാനം പരിഷ്കരിച്ചത് : 2/15/2020
ആഹാരപദാര്ഥടങ്ങള് ദഹിക്കാതിരിക്കുന്ന അവസ്ഥ
കൂടുതല്‍ വിവരങ്ങള്‍
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിന...
കൂടുതല്‍ വിവരങ്ങള്‍