অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ സംരക്ഷണ വിവരങ്ങള്‍

ആരോഗ്യ സംരക്ഷണ വിവരങ്ങള്‍

ജലവും ശരീരവും

മനുഷ്യന്റെ തലച്ചോറിന്റെ 75 ശതമാനവും വെള്ളമാണ്. എല്ലുകളില്‍ വെള്ളത്തിന്റെ അളവ് 25 ശതമാനം വരും. മനുഷ്യകോശങ്ങള്‍ എല്ലാം കൂടിയെടുത്താല്‍ 40 ശതമാനവും ജലം തന്നെ. കോശങ്ങളുടെ ഇടയില്‍ 56 ശതമാനം വെള്ളമാണ്. രക്തത്തില്‍ വെള്ളത്തിന്റെ അളവ് 83 ശതമാനമാണ്. ഇത് ശരീരത്തിലെ ആകെ വെള്ളത്തിന്റെ 4 ശതമാനം വരും. നമ്മുടെ മുടിയിലും പല്ലിലെ കടുപ്പമേറിയ ഇനാമലിലും  വെള്ളമുണ്ട്! ഭക്ഷണവും വെള്ളവും:ഒരാള്‍ക്ക് ഒരുദിവസം കുടിക്കാന്‍ ശരാശരി 2-4 ലീറ്റര്‍ വെള്ളം വേണം. എന്നാല്‍ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണം ഉണ്ടായിവരാന്‍ വേണ്ടത് 2000-5000 ലീറ്റര്‍ വെള്ളമാണ്.

വെള്ളമെന്ന ലഹരി
നല്ല ആരോഗ്യമുള്ള ഒരാള്‍ക്ക് ഒരു ദിവസം 48 ഗാസ് വെള്ളം വരെ കുടിക്കാനാകും! എന്നാല്‍ വെള്ളം കൂടുതല്‍ കുടിച്ചാലും പ്രശ്നമാണ്. വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അവസ്ഥയ്ക്ക് ഇത് കാരണമായേക്കാം. അമിതമാകുന്ന ജലം രക്തത്തിലെ സോഡിയത്തിന്റെ അളവിനെ നേര്‍പ്പിക്കും. ഇതു മൂലം തലച്ചോറിലെ വാട്ടര്‍ ബാലന്‍സ് തെറ്റുന്നു.

വെള്ളവും ദാഹവും
നമ്മുടെ ശരീരത്തില്‍ ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തിലേറെ നഷ്ടപ്പെട്ടാലുടന്‍ നമുക്ക് ദാഹം തോന്നും. വിയര്‍പ്പിന്റെ 99 ശതമാനവും ജലമാണ്. കഠിനമായ ശാരീരികാധ്വാനം ചെയ്യുമ്പോള്‍ ശരീരഭാരം പെട്ടെന്ന് കുറയുന്നത് ജലനഷ്ടം കൊണ്ടാണ്.

ജലത്തിന്റെ ജോലികള്‍
ഒരാള്‍ ദിവസം എട്ടു ഗാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് കണക്ക്. പഴങ്ങളും പച്ചക്കറികളുമെല്ലാം നമ്മുടെ ശരീരത്തിനാവശ്യമായ വെള്ളം തരുന്നുണ്ട്. ശരീരത്തില്‍ ജലത്തിന് ധാരാളം ജോലികളുണ്ട്. കണ്ണിന് എപ്പോഴും നനവ് നല്‍കുന്നത് കണ്ണീര്‍ഗ്രന്ഥിയിലെ ജലമാണ്. വൃക്കകളും വിയര്‍പ്പു ഗ്രന്ഥിയും പ്രവര്‍ത്തിക്കുന്നത് ജലത്തിന്റെ സഹായത്തോടെ തന്നെ. ജലമാണ് വിവിധ പോഷകങ്ങള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കാന്‍ സഹായിക്കുന്നത്.

മിനറല്‍ വാട്ടറും പ്യൂരിഫൈഡ് വാട്ടറും
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള രണ്ട് പേരുകളാണ് മിനറല്‍ വാട്ടറും പ്യൂരിഫൈഡ് വാട്ടറും. നമുക്ക് കുപ്പികളില്‍ സാധാരണ കിട്ടുന്ന വെള്ളത്തെ മിനറല്‍ വാട്ടര്‍ എന്നാണ് പലരും വിളിക്കുക. എന്നാല്‍ അത് വെറും പ്യൂരിഫൈഡ് വാട്ടറാണ്. വെള്ളത്തിലെ മാലിന്യങ്ങളൊക്കെ കളഞ്ഞ് ശുദ്ധി ചെയ്ത കുടിവെള്ളം എന്നര്‍ഥം. വെള്ളkക്കുപ്പികളില്‍ യു വി ട്രീറ്റഡ് എന്നും അള്‍ട്രാവയലറ്റ് ട്രീറ്റഡ് എന്നുമൊക്കെ എഴുതിവച്ചിരിക്കുന്നത് കണ്ടിട്ടുണ്ടാകും. ഇതൊക്കെ ജലം ശുദ്ധീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ്. എന്നാല്‍ കൃത്യമായ അളവില്‍ ധാതുക്കള്‍ ചേര്‍ത്ത് പ്രത്യേകം തയാറാക്കുന്ന വെള്ളമാണ് മിനറല്‍ വാട്ടര്‍.

വെള്ളവും കാന്‍സറും
വേണ്ടത്ര വെള്ളം കുടിക്കുന്നതുമൂലം ചില തരം കാന്‍സര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍ മാത്രമല്ല മറ്റു പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ വെള്ളത്തിനു കഴിവുണ്ട്. നല്ല ആരോഗ്യത്തിന് ധാരാളം വെള്ളം കുടിച്ചേ മതിയാകൂ

അറിയാമോ?
ഒരു ശരാശരി മനുഷ്യന്‍ അയാളുടെ ജീവിതകാലത്ത് കുടിക്കുന്ന വെള്ളത്തിന്റെ ആകെ അളവ് കേട്ടോളൂ 75,000 ലീറ്റര്‍!

കറ്റാര്‍വാഴ എന്ന ഔഷധക്കൂട്ട്

കറ്റാര്‍വാഴ എന്നു കേള്‍ക്കുമ്പോള്‍ തന്നെ  ആദ്യം മനസിലെത്തുന്നത് സോപ്പിന്റെയും ഷാംപൂവിന്റെയുമൊക്ക പരസ്യവാചകങ്ങളായിരിക്കാം. കറ്റാര്‍വാഴയ്ക്ക് ഔഷധഗുണങ്ങള്‍ ഏറെയാണ്. നിങ്ങളുടെ കൈകളെ എപ്പോഴും മൃദുവും ശുചിയുമായി സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്കു സാധിക്കും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലിന്റെ കൂടെ ഒരു കപ്പ് ആല്‍ക്കഹോളും കുറച്ചു തുള്ളി എണ്ണയും ചേര്‍ത്തു ലഭിക്കുന്ന മിശ്രിതം കൈകളെ ശുചിയാക്കാന്‍ മാത്രമല്ല, നിങ്ങളുടെ ത്വക്കിനെ മൃദുവും സുഗന്ധപൂരിതവുമാക്കാന്‍ പര്യാപ്തമാണ്. വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ഷേവിങ് ക്രീമിനു പകരക്കാരനായും കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാവുന്നതാണ്. ഷേവിങ്ങിനു മുന്‍പും ശേഷവും ഈ ജെല്‍ ഉപയോഗിക്കാം. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാനും കറ്റാര്‍വാഴ ഉത്തമമത്രേ. ഇതിന്റെ നീര് വെള്ളവുമായി ചേര്‍ക്കുമ്പോള്‍ പ്രകൃതിദത്ത മൌത്ത് വാഷാണ് ലഭിക്കുന്നത്. കറ്റാര്‍വാഴയിലുള്ള ഘടകങ്ങള്‍ പല്ലിന്റെ ശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം പല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

കറ്റാര്‍വാഴയിലുള്ള അലോയിന്‍, അലോ ഇമോഡിന്‍, ബാര്‍ബലോയ്ന്‍ തുടങ്ങിയ ഘടകങ്ങള്‍ മലവിസര്‍ജനം സുഗമമാക്കാന്‍ സഹായിക്കും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് കുടിച്ചാല്‍ മതിയാകും. തിളപ്പിച്ച വെള്ളത്തില്‍ കുറച്ച് കറ്റാര്‍വാഴ ജെല്‍ കൂടി ചേര്‍ത്ത് ആവികൊള്ളുകയാണെങ്കില്‍ ആസ്മയില്‍ നിന്ന് ശമനം ലഭിക്കും. കറ്റാര്‍വാഴ ഇട്ട വെള്ളം കൊണ്ട് ദിവസം മൂന്നു നേരം ഗാര്‍ഗിള്‍ ചെയ്താല്‍ തൊണ്ടവേദന ശമിക്കുമത്രേ.

വേനല്‍ക്കാലം പകര്‍ച്ചവ്യാധികളുടെ 'പെരുമഴ'കാലം

പകര്‍ച്ച വ്യാധികളുടെ 'പെരുമഴകാലമാണ് വേനല്‍ക്കാലം. വേനല്‍ക്കാലം അടുത്തതോടെ ചെറുതും വലുതുമായ ഒട്ടേറെ പകര്‍ച്ചവ്യാധികള്‍ പടരുമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും, രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ നടത്തിയാല്‍ രോഗം വരാതിരിക്കുന്നതിനും രോഗം പിടിപെട്ടാല്‍ രോഗം ഭേദമാക്കുന്നതിനും ഏറെ ഗുണം ചെയ്യും. ഇനി ചൂടുകാലമാണ്. ചുട്ടുപൊള്ളുന്ന പകലും രാത്രിയും. അന്തരീക്ഷമാകെ പൊടിയും പുകയും നിറയും. ഒപ്പം ചൂടുകാറ്റും. വെള്ളത്തില്‍ മാലിന്യം നിറയും. ചൂടുള്ള കാലാവസ്ഥയില്‍ രോഗാണുക്കള്‍ ശക്തരാകും. വളരെ വേഗം രോഗം പരക്കും. ആരോഗ്യസംരക്ഷണത്തിനു പ്രതികൂലമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത്. അതിനാല്‍ വേനല്‍ക്കാലത്ത് കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്.  കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണവും ജീവിതചര്യകളും മാറണം. അതിലൂടെ രോഗപ്രതിരോധം സാധ്യമാകും. ചെറുതും വലുതുമായ നിരവധി പകര്‍ച്ചരോഗങ്ങള്‍ വേനല്‍ക്കാലത്തു വ്യാപകമായി കാണാറുണ്ട്. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം. മഞ്ഞപ്പിത്തം ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനല്‍ക്കാലത്തു കൂടുതലായി കാണപ്പെടുന്നത്.

വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഇൌ രോഗം പകരുന്നത്. ശുചിത്വമില്ലായ്മയാണ് രോഗപകര്‍ച്ചയ്ക്കു കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകള്‍ ഉണ്ട്. അതിനാല്‍ രോഗി തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നത് അപകടമാണ്. ഇൌച്ചകള്‍ വഴി മലത്തിന്റെ അംശം നാം ഉപയോഗിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ എത്തിയാല്‍ രോഗം പകരും. മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാണ്. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത മേഖലകളില്‍ രോഗം വേഗത്തില്‍ പടരും. വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.

ഹെപ്പറ്റൈറ്റിസ് എ, ഇ ഇവ അപകടകാരിയല്ലെങ്കിലും സൂക്ഷിക്കണം. ഇൌ വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തവും കരള്‍വീക്കവും ഗൌരവമുള്ളതല്ല. ഇതിനു ചികിത്സ ആവശ്യമില്ല. വിശ്രമമാണ് ഏറ്റവും നല്ല മരുന്ന്. എന്നാല്‍ ചില രോഗികളില്‍ രോഗം കഠിനമായി കാണാറുണ്ട്. പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗമായതിനാല്‍ സമീപത്തു രോഗം എത്തിയെന്നറിയുമ്പോഴേ ആവശ്യമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം. ടൈഫോയിഡ് തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ജലത്തിലൂടെയുമാണ് ടൈഫോയിഡ് ബാക്ടീരിയ ശരീരത്തു പ്രവേശിക്കുന്നത്. സാല്‍മോണെല്ലാ ടൈഫി എന്ന ബാക്ടീരിയയാണ് രോഗഹേതു. മലിനജലത്തിലാണ് ടൈഫോയിഡിന്റെ അണുക്കള്‍ ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്നത്.

രോഗികളുമായോ രോഗാണുവാഹകരുമായോ അടുത്തിടപഴകുമ്പോള്‍ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാം. രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തുടര്‍ച്ചയായ പനി, പനിയുടെ ചൂട് കൂടിയും കുറഞ്ഞും നില്‍ക്കുക, വയറുവേദന, ചുമ, ഛര്‍ദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രക്തപരിശോധന, കള്‍ച്ചര്‍ ടെസ്റ്റ് തുടങ്ങിയവയിലൂടെ രോഗം മനസിലാക്കാന്‍ സാധിക്കും. രോഗം മാറിയെന്നു തോന്നിയാലും ഡോക്ടര്‍ നിര്‍ദേശിച്ച സമയത്തോളം മരുന്നു കഴിക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ രോഗം പൂര്‍ണമായും മാറുകയുള്ളൂ. വയറിളക്കം വയറിളക്ക രോഗം വേനല്‍ക്കാലത്തു കാണപ്പെടുന്നു. ശുചിത്വക്കുറവാണ് ഇതിനു പ്രധാന കാരണം.

ഹോട്ടല്‍ ഭക്ഷണം കൂടുതലായി ആശ്രയിക്കുന്നവര്‍ക്കാണ് വയറിളക്കരോഗം പെട്ടെന്നു പിടിപെടുന്നത്. ഹോട്ടലുകളിലും മറ്റും കുടിക്കാനായി ലഭിക്കുന്ന വെള്ളം മിക്കവാറും പകുതി തിളപ്പിച്ചവയാണ്. വെള്ളത്തിലെ അണുക്കള്‍ നശിക്കണമെങ്കില്‍ കുറഞ്ഞതു 10 മിനിറ്റെങ്കിലും തിളപ്പിക്കണം. പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിനു കാരണമാവും. വേനല്‍ക്കാലത്ത് സാലഡ് പോലുള്ള വേവിക്കാത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് ഉത്തമം. വയറിളക്കരോഗം പിടിപെട്ടവര്‍ക്ക് ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞിവെള്ളമോ ഇടയ്ക്കിടെ കുടിക്കാന്‍ കൊടുക്കുക. ഒആര്‍എസ് ലായനി നല്‍കുന്നത് വയറിളക്കരോഗം കുറയാന്‍ സഹായിക്കും. ചിക്കന്‍പോക്സ് വേനല്‍ക്കാലത്താണ് ചിക്കന്‍പോക്സ് കൂടുതലായി കാണപ്പെടുന്നത്. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വാരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് ചിക്കന്‍പോക്സിനു കാരണം.

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഇൌ കുരുക്കള്‍ കുത്തിപ്പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇത് അണുബാധയ്ക്കു കാരണമാകുന്നു. മരുന്നുകള്‍ക്കൊപ്പം വിശ്രമവും ആവശ്യമാണ്. ഏകദേശം രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരും. വിസര്‍പ്പരോഗം ഇൌ രോഗം നമ്മുടെ നാട്ടില്‍ പൊതുവേ കുറവാണ്. ചിക്കന്‍പോക്സ് വന്നവരിലാണ് വിസര്‍പ്പരോഗം കൂടുതലായി കാണപ്പെടുന്നത്. ശരീരം മുഴുവന്‍ വേദനയും പുകച്ചിലുമാണ് ഇതിന്റെ ലക്ഷണം. വിസര്‍പ്പരോഗത്തിന് പ്രത്യേക ചികിത്സ ഇല്ല. ഇൌ രോഗം പിടിപ്പെട്ടവര്‍ക്ക് വിശ്രമമാണ് ആവശ്യം. വെള്ളം ധാരാളം കുടിക്കണം. ഇടയ്ക്കിടെ പഴങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം.

ഡെങ്കിപ്പനി കൊതുകിനത്തില്‍പ്പെട്ട ഇൌഡിസ് ഇൌജ്പിതി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. രോഗാണു ശരീരത്തു പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മധ്യവയസ്കരിലാണ് ഡെങ്കിപ്പനി അധികവും കണ്ടുവരുന്നത്. പനിയാണു മുഖ്യലക്ഷണം. രണ്ടാമത്തെ ഘട്ടത്തില്‍ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ളെയിറ്റ്ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും മരണത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. ഡെങ്കിപ്പനി തിരിച്ചറിഞ്ഞാലുടന്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങുക. പൊങ്ങന്‍പനിയും വേനല്‍ക്കാലത്തു കൂടുതലായി കാണപ്പെടുന്നു.

പകരുന്ന രോഗമായതിനാല്‍ രോഗിയില്‍ നിന്നു കുട്ടികളെയും ഗര്‍ഭിണികളെയും അകറ്റി നിര്‍ത്തണം. കാരണം നവജാതശിശുവിനുപോലും ഇൌ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. സൂര്യാഘാതം അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീര്‍ണാവസ്ഥ കേരളത്തിലും കണ്ടുതുടങ്ങി. കഠിനചൂടിനെ തുടര്‍ന്ന് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നു. ഇത് ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചു മരണത്തിനുവരെ കാരണമായേക്കാം. പ്രായമേറിയവരിലും കുട്ടികളിലുമാണ് സൂര്യാഘാത ലക്ഷണങ്ങള്‍ പെട്ടെന്നു പ്രകടമാവുന്നതെങ്കിലും കടുത്തചൂടില്‍ അധ്വാനിക്കുന്ന കര്‍ഷകര്‍, കായികതാരങ്ങള്‍ എന്നിവരിലും ചൂടിന്റെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുന്നു.

സൂര്യാഘാതം ഏല്‍ക്കുന്നതുവഴി പൊള്ളല്‍ മുതല്‍ മരണംവരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ക്ഷീണം അകറ്റാന്‍ ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയര്‍പ്പ്. എന്നാല്‍ ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇതു പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അല്‍പാല്‍പമായി ഇടവിട്ടു കുടിക്കുക. പച്ചവെള്ളം കുടിക്കരുത്. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്നു ശമിപ്പിക്കുന്നു. ലവണ നഷ്ടം പരിഹരിക്കാനും ഇത് സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍   
. പകര്‍ച്ചവ്യാധി തടയാന്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക
. കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്
. ദിവസവും കുറഞ്ഞത് രണ്ടു ലീറ്റര്‍ വെള്ളം കുടിക്കുക
. ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക
. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക
. ഭക്ഷണത്തിനുമുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട് കൈ കഴുകുക
. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക
. രോഗി കഴിച്ചതിനുശേഷം ബാക്കിവരുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക
. കൊതുകു പെരുകുന്നതു തടയാന്‍ ഇടയ്ക്കിടെ വീടും പരിസരവും വൃത്തിയാക്കുക
. സൂര്യതാപം ശരീരത്ത് ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

അര്‍ബുദം മാറ്റാന്‍ അത്ഭുത സസ്യങ്ങളോ?

ലക്ഷ്മി തരു, മുള്ളാത്ത. ഈ രണ്ട് സസ്യങ്ങള്‍ക്കും പണ്ടില്ലാത്ത പ്രശസ്തിയാണിപ്പോള്‍. ക്യാന്‍സര്‍ അഥവാ അര്‍ബുദം മാറ്റാന്‍ ഇവക്ക് അത്ഭുത സിദ്ധിയുണ്ടെന്നാണ് പ്രചാരണം. രോഗം മാറിയ കഥകളും ചികില്‍സയുടെ അവകാശവാദങ്ങളും നില്‍ക്കട്ടെ. ആദ്യം ഈ സസ്യങ്ങളെ നമുക്ക് പരിചയപ്പെടാം.ലക്ഷ്മി തരു. പാരഡൈസ് ട്രീ അഥവാ സ്വര്‍ഗത്തിലെ മരം എന്നറിയപ്പെടുന്നു. ശാസ്ത്രീയ നാമം സിമാ റൂബ ഗ്ലാവുക്ക. തൊലിയും ഇലയും പണ്ടു മുതലേ തെക്കേ അമേരിക്കന്‍ നാട്ടുവൈദ്യത്തിന്‍റെ ഭാഗം. അതിസാരവും മലേറിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികില്‍സിക്കാന്‍ ഇതുപയോഗിച്ചിരുന്നു.തൃശൂര്‍ ജില്ലയിലെ അഞ്ചേരി. ലക്ഷ്മി തരുവിനെയും മുള്ളാത്തയെയും ക്യാന്‍സറിനെതിരായ ആയുധങ്ങളായി കേരളത്തില്‍ ഹിറ്റാക്കിയത് ഈ നാടാണ്. സെബി വല്ലച്ചിറക്കാരന്‍ എന്ന യുവാവാണ് അഞ്ചേരി സസ്യങ്ങളുടെ പ്രചാരണത്തിന് പിന്നില്‍. ക്യാന്‍സറില്‍ നിന്ന് രക്ഷ നേടിയതിനെത്തുടര്‍ന്നാണ് സെബി ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. സെബിയുടെ നേതൃത്വത്തില്‍ അഞ്ചേരിയില്‍ കാന്‍സര്‍ സൌഹൃദ കൂട്ടായ്മ രൂപം കൊണ്ടു. 75 പേരുള്ള പള്‍സ് എന്ന സംഘടനയിലൂടെ ആരോഗ്യ ബോധവല്‍ക്കരണവും ചികില്‍സാ സഹായവും സംഘടിപ്പിക്കുന്നുണ്ട്. ചെടികളുടെ വിത്തും ഇലയും പഴവും അന്വേഷിച്ച് ദിവസവും ഇവിടേക്ക് ധാരാളം പേരെത്തുന്നു.

ആറു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമുള്ള ലക്ഷ്മീ തരുവിന്റെ ഇലകള്‍ ഉണക്കിയും പള്‍സ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നു. ദിവസവും ഇവിടെ തിരക്കേറി വരികയാണ്. ക്യാന്‍സറിനെ പ്രതിരോധിക്കാനും തോല്‍പ്പിക്കാനും ഈ ചെടികളില്‍ ജനങ്ങള്‍ പ്രതീക്ഷവയ്ക്കുന്നു എന്നത് വാസ്തവം. സെബിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി തെറ്റായ പ്രചരണങ്ങള്‍ നടന്നിട്ടുണ്ടാകാം. പക്ഷേ ഒരു ബദല്‍ ചികില്‍സാ പദ്ധതിയായി ഇതിനെ ഉയര്‍ത്തിക്കാട്ടുന്നതിനോട് സെബിക്കും വിയോജിപ്പാണ്. സെബിയെ പച്ചിലചികില്‍സയിലേക്ക് നയിച്ചത് ഡോക്ടര്‍ അഗസ്റ്റിന്‍ ആന്‍റണിയാണ്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു അഗസ്റ്റിന്‍ ആന്‍റണി. അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് എന്ന നിലക്ക് ഈ സസ്യങ്ങളെപ്പറ്റി വിശദമായ പഠനങ്ങള്‍ നടത്തി. മുള്ളാത്തയും ലക്ഷ്മി തരുവും ഉപയോഗിച്ചുള്ള ഒരു ചികില്‍സാ പദ്ധതിയും ഡോക്ടര്‍ അഗസ്റ്റിന്‍ ആന്‍റണി തയാറാക്കിയിട്ടുണ്ട്. ജീവിതശൈലിയും ആഹാരരീതികളും ഉള്‍പ്പെടെയുള്ള പത്ത് കല്‍പനകളും ചിട്ടപ്പെടുത്തി.

രോഗപ്രതിരോധത്തിനും ചികില്‍സയ്ക്കും തങ്ങളുടേതല്ലാത്ത മറ്റൊരു മാര്‍ഗവും ശരിയല്ല എന്ന കടുംപിടിത്തം രോഗികളുടെ താല്‍പര്യത്തിന് എതിരായിരിക്കും. ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യം രോഗവിരോധികളായ ഘടകങ്ങള്‍ ഈ സസ്യങ്ങളിലുണ്ട് എന്നതാണ്. പക്ഷേ അതുകൊണ്ട് മാത്രം സ്വയംചികില്‍സ ആരംഭിക്കുന്നത് നന്നല്ല. അത് അപകടകരവുമാണ്. വസ്തുതകള്‍ പ്രചരിക്കുന്നതിലും വേഗത്തില്‍ തെറ്റായ പരസ്യങ്ങളും ഊതിപ്പെരുപ്പിച്ച അവകാശ വാദങ്ങളും പടരുന്ന നാടാണ് നമ്മുടേത്. അതുകൊണ്ട് ഈ സസ്യങ്ങളെയും ചികില്‍സ എന്ന രീതിയില്‍ സമീപിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ വേണം. രോഗത്തിന്റെ തീവ്രതയില്‍ അപകടങ്ങളില്‍ പോയി ചാടരുതെന്ന് മുന്നറിയിപ്പുണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.

അര്‍ബുദമെന്ന മാരക രോഗത്തെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് ഈ ചെടികള്‍ മരുന്നായി ഉപയോഗിക്കാം എന്ന പ്രചാരണത്തിന് പിന്നില്‍ കച്ചവട താല്‍പര്യങ്ങളല്ല വേണ്ടത്. ഈ ചെടികളിലുള്ള ഗുണമേന്മ രോഗം കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഉപയോഗിക്കേണ്ടതാണ്. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ സ്വരം വേണ്ടതുമാണ്. പ്രകൃതി അതിന്റെ സന്തതികള്‍ക്കായി ചെടികളില്‍ ഒളിപ്പിച്ചിരിക്കുന്ന അമൂല്യവിഭവങ്ങളില്‍ ചിലത് ലക്ഷ്മി തരുവിലും മുള്ളാത്തയിലുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. സംശയങ്ങള്‍ അതിന്റെ ഉപയോഗം സംബന്ധിച്ചാണ്. സംശയങ്ങള്‍ തീര്‍ക്കേണ്ട ഉത്തരവാദിത്തമുള്ളവര്‍ ആ ജോലി ചെയ്യേണ്ട സമയമാണ്. അങ്ങനെയായാല്‍ ഈ പച്ചപ്പ് ഇനിയും ഒരുപാട് ജീവനുകള്‍ രക്ഷിക്കും.

കാന്‍സറിനും എയ്ഡ്സിനും കടലില്‍ നിന്ന് ഒൌഷധങ്ങള്‍

കാന്‍സര്‍, എയ്ഡ്സ് എന്നിവയ്ക്കെതിരെ ഫലപ്രദമായ ജീവന്‍രക്ഷാ ഔഷധങ്ങള്‍ സമുദ്രവിഭവങ്ങളില്‍ നിന്നു വികസിപ്പിച്ചെടുക്കാമെന്നു കണ്ടെത്തല്‍. ഈ രോഗങ്ങള്‍ക്ക് ഇപ്പോഴുള്ള മരുന്നുകളേക്കാള്‍ ഇരട്ടി ഫലം കടല്‍ ഔഷധങ്ങളില്‍ നിന്നു ലഭിക്കുമെന്നും പഠനം പറയുന്നു. സമുദ്രത്തിലെ വിവിധയിനം സസ്യങ്ങള്‍, ജന്തുക്കള്‍, സൂക്ഷ്മജീവികള്‍ എന്നിവയില്‍ നിന്ന് ഔഷധങ്ങള്‍ വികസിപ്പിച്ച് ഈ മേഖലയില്‍ ഇന്ത്യയ്ക്കു മേല്‍ക്കൈ നേടാനാകുമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) നടത്തിയ പഠനം വ്യക്തമാക്കുന്നു. കടലില്‍ കാണപ്പെടുന്ന സ്പോഞ്ചസ്, ആല്‍ഗകള്‍, സൂക്ഷ്മജീവികള്‍, ടൂണിക്കേറ്റുകള്‍, സീലന്ററേറ്റുകള്‍, കടല്‍സസ്യങ്ങള്‍, കക്കകള്‍ എന്നിവയില്‍ നിന്നാണു മരുന്നുകള്‍ വികസിപ്പിച്ചെടുക്കാനാകുക. കാന്‍സറിനും എയ്ഡ്സിനും പുറമെ നാഡിരോഗ ചികിത്സയ്ക്കും പ്രയോജനകരമായ ബയോ ആക്ടീവ് സംയുക്തങ്ങള്‍ ധാരാളമായി അടങ്ങിയ കടല്‍ സ്പോഞ്ചസ്, ആല്‍ഗകള്‍ എന്നിവ ജീവന്‍രക്ഷാ ഔഷധരംഗത്ത് വലിയ സംഭാവന നല്‍കാന്‍ ശേഷിയുള്ളവയാണ്. നിലവില്‍ സൌന്ദര്യവര്‍ധക പദാര്‍ഥങ്ങളുടെ നിര്‍മാണത്തിനു മാത്രമാണ് ഇവ ഉപയോഗിക്കുന്നത്.  

ആഴക്കടലിലെ സ്രാവുകളില്‍ നിന്നു ലഭിക്കുന്ന എണ്ണയ്ക്കും ചെമ്മീന്‍, ഞണ്ട് എന്നിവയുടെ തോടില്‍ നിന്നുളള ഗൂക്കോസാമൈന്‍, ഹൈഡ്രോക്ളോറൈഡ് തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കും രാജ്യാന്തര വിപണിയില്‍ പ്രിയമേറെയാണ്. മെഡിറ്ററേനിയന്‍ ട്യൂണികേറ്റ് ഉപയോഗിച്ചു നിര്‍മിക്കുന്ന ആപ്ളിഡൈന്‍ എന്ന ഔഷധം കാന്‍സറുകളുടെ ചികിത്സക്ക് ഉപയോഗപ്പെടുത്താനാകും. കടല്‍ സ്പോഞ്ചില്‍ നിന്നും നിര്‍മിച്ച ഡിസ്കോഡെമോലെഡ് എന്ന മരുന്ന് ട്യൂമര്‍ ചികിത്സയ്ക്കു പ്രയോജനം ചെയ്യും.

ഡോഗ് ഫിഷില്‍ നിന്നു നിര്‍മിക്കുന്ന സ്ക്വലാമിന്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സീ ഹെയറില്‍ നിന്നു നിര്‍മിക്കുന്ന ഡോലസ്റ്റൈന്‍ എന്നിവയും കാന്‍സറിനെ പ്രതിരോധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നു പഠനത്തിനു നേതൃത്വം നല്‍കിയ കുഫോസ് സ്കൂള്‍ ഓഫ് ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്നോളജി ഡയറക്ടറും എമിനന്‍സ് പ്രഫസറുമായ ഡോ. കെ. ഗോപകുമാര്‍ പറഞ്ഞു.

ആഴക്കടലിലെ സ്രാവിന്റെ എണ്ണയില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന സ്ക്വാലിന്‍ എന്ന പദാര്‍ഥം മികച്ച ആന്റി ഓക്സിഡന്റാണ്. സ്തനാര്‍ബുദം തടയുന്നതിനും കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ചെറുപ്പം നിലനിര്‍ത്തുന്നതിനും ഇതിനു കഴിവുണ്ട്. സ്ക്വാലിന്‍ ഉപയോഗിച്ചുള്ള സുഗന്ധ ക്രീം ഇപ്പോള്‍ വിപണിയിലുണ്ട്. കൂടാതെ ചില മല്‍സ്യങ്ങളിലെ എണ്ണ രക്തത്തിലെ കൊഴുപ്പു കുറയ്ക്കാനും ആസ്തമയെ പ്രതിരോധിക്കാനും ശേഷിയുള്ളവയാണ്.

ബദാം കഴിക്കൂ... ഭാരം കുറയ്ക്കൂ..

അമിത ഭാരം, ഹൃദ്‌രോഗ, സ്ട്രോക്ക്‌, ചര്‍മ്മ സംരക്ഷണം, രക്ത സമ്മര്‍ദ്ദം എന്നു വേണ്ട ആധുനിക മനുഷ്യന്റെ ജീവിത ശൈലി രോഗങ്ങളള്‍ പലതാണ്. എല്ലാത്തിനും ദിവസവും ഒരുകുന്ന് മരുന്നുകള്‍ കഴിക്കുന്നവരും കുറവല്ല. ഇതിനെല്ലാം കൂടി ഉതകുന്ന ഒറ്റമൂലിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കത്തവര്‍ ആരുമില്ല. എന്നാല്‍ അങ്ങനെ ഒരു ഒറ്റമൂലി ഉണ്ടെങ്കിലൊ? സത്യമാണ് അങ്ങനെ ഒരു ഒറ്റമൂലി ഉണ്ട്. എന്നാല്‍ അത് മെഡിക്കല്‍ ഷോപ്പില്‍ കിട്ടില്ല, അങ്ങാടി മരുന്നു കടകളിലും കിട്ടില്ല, ആയുര്‍വേദ ഷോപ്പുകളിലും നോ രക്ഷ! അപ്പോള്‍ പിന്നെ എവിടെകിട്ടും എന്ന് ചോദിക്കാന്‍ വരട്ടെ നമ്മുടെ നാട്ടിന്‍പുറത്തെ പലചരക്കു കടകളില്‍ ഇപ്പൊള്‍ ഈ ഉഗ്രന്‍ ഒറ്റമൂലി ലഭിക്കും എന്ന സ്ഥിതിവിശേഷമാണുള്ളത്.

അതെന്താണപ്പാ ആ മരുന്ന് എന്ന് സംശയം തോന്നി അല്ലെ , എന്നാല്‍ കേട്ടോളു സംഗതി മരുന്നു മന്ത്രവുമൊന്നുമല്ല, ബദാം എന്നുവിളിക്കുന്ന ഒരുതരം ഡ്രൈ ഫുഡ്ഡാണ്. അമ്പരപ്പ് തോന്നുന്നുണ്ടല്ലെ. എന്നാല്‍ ബദാമിന്റെ സവിശേഷതകള്‍ വായിച്ചു നോക്കു. വൈറ്റമിന്‍ ഇ, മഗ്നീഷ്യം, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ തുടങ്ങി ഇവയിലില്ലാത്ത പോഷകമില്ലെന്നു തന്നെ പറയാം. പൊട്ടാസ്യം ഉയര്‍ന്നതോതില്‍ ഉള്ളതുകൊണ്ടും, സോഡിയത്തിന്റെ അളവ്‌ കുറവായതു കൊണ്ടും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ബദാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയുന്നു. കൂടാതെ കൊളസ്‌ട്രാള്‍ നിയന്ത്രിക്കുന്നതിനും ഇത്‌ ഉത്തമമാണ്‌. ക്യാന്‍സര്‍ തടയാനും ബദാം നല്ലതാണ്. രക്തധമനികളിലെ തടസം മാറ്റാനും ഇത് പറ്റിയ ഭക്ഷണമാണ്.

ഹൃദ്‌രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും. ഫോളിക്‌ ആസിഡ്‌ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്കുന്നത്‌ നല്ലതാണ്‌.ഗര്‍ഭസ്ഥ ശിശുവിണ്റ്റെ വൈകല്യങ്ങളെ അകറ്റാന്‍ ബദാമിനു കഴിവുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പു കുറവും കാര്‍ബോഹൈഡ്രേറ്റുകള്‍ ആവശ്യത്തിനും അടങ്ങിയ ഭക്ഷണമാണിത്. ഒരു പിടി ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ തോത് 4.5 ശതമാനം വരെ കുറയും. 

അമിത ഭാരം നിങ്ങളെ അലട്ടുന്നുവെങ്കിലും നിങ്ങള്‍ കഴിക്കേണ്ടത്‌ ബദാം തന്നെയാണ്‌. കാരണം മറ്റേതൊരു ഉപായത്തേക്കാളും ഭാരം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ ബദാം. തലച്ചോറിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ബദാമിന്‌ കഴിയുന്നു. ഇത്‌ കഴിക്കുന്നതിലൂടെ ഒരാളുടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. ബദാം രക്‌തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറച്ച്‌, ഇന്‍സുലിന്റെ അളവ്‌ ആവശ്യാനുസരണം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കും ബദാം ഉത്തമമാണ്‌.

മസിലുകള്‍ വേണമെന്നുള്ളവര്‍ ബദാം കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല തേനില്‍ കുതിര്‍ത്ത ബദാം രാവിലെ കഴിക്കുന്നത്‌ കായിക ബലം വര്‍ദ്ധിക്കുന്നതിന്‌ കാരണമാകും. ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്. ഇനി ചര്‍മ്മ സൌന്ദര്യത്തിനും ബദാം ഒരുത്തമ ഔഷധമാണ്. ചര്‍മ്മ സൗന്ദര്യത്തിന്‌ ഒന്നാന്തരമാണ്‌ ബദാം എണ്ണയും ,ബദാം മില്‍ക്കും. ഇതിന്റെ ഉപയോഗം ചര്‍മ്മം മൃദുലമാക്കാന്‍ വളരെ സഹായകരമാണ്‌. ബദാം കൊണ്ട് ഫേസ് പായ്ക്കുകള്‍ ഉണ്ടാക്കാം. ബദാം അരച്ചെടുത്ത്‌ പാലില്‍ ചേര്‍ത്ത്‌ ദിവസവും മുഖത്ത്‌ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.ചര്‍മ്മം തിളങ്ങും. ‎ബദാം കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ സ്ത്രീകള്‍ക്ക് ശരീരവടിവ് ലഭിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

ബദാമില്‍ ധാരാളം സിങ്കടങ്ങിയിട്ടുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഉന്‍മേഷത്തിനായി ചായയോ കാപ്പിയോ കുടിക്കുക എന്നത്‌ നമ്മുടെ ശീലമാണ്‌. എന്നാല്‍ അവ എത്ര അപകടകാരികളാണെന്നത്‌ നാം ചിന്തിക്കാറില്ല. ഇനിമുതല്‍ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കി ബദാം ശീലമാക്കൂ. കാരണം അത്‌ ഊര്‍ജ്ജം പ്രധാനം ചെയ്യുന്ന ഒന്നുകൂടിയാണ്‌. വിശപ്പു മാറാന്‍ ബദാം നല്ലതാണ്. ഇവ തൈരിലോ പാലിലോ ചേര്‍ത്തു കഴിച്ചാല്‍ ഗുണം കൂടും. ഇനിയും നിങ്ങള്‍ ബദാമിനെ ഒഴിവാക്കുകയാണൊ?

കാന്‍സര്‍ രോഗികള്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍

കാന്‍സര്‍ രോഗം തടയാം - ഇന്ത്യയില്‍ ഒരു വര്‍ഷം 10 ലക്ഷം പേരില്‍ കാന്‍സര്‍ കണ്ടെത്തുന്നു ണ്ട്. കേരളത്തിലാകട്ടെ, ഒരു വര്‍ഷം 50,000 പേരിലാണു കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നത്. ശരിയായ ചികിത്സ കൃത്യമായി ലഭിക്കാതെ വന്നാല്‍ ആയുസിനു തന്നെ ഭീഷണിയായി മാറുന്ന കാന്‍സര്‍ രോഗത്തിന്റെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്കു താങ്ങാനാവാത്തതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍, കാന്‍സര്‍ രോഗികള്‍ക്കായി വിവിധ ചികിത്സാ സഹായപദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചിസ് പ്ളസ്: ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ളവരും ആര്‍ എസ് ബി വൈ കാര്‍ഡ് ഉള്ളവരുമായ രോഗികള്‍ക്ക് ഓരോ വര്‍ഷവും 70,000 രൂപ വരെ ലഭിക്കുന്ന പദ്ധതിയാണിത്.
കാന്‍സര്‍ സുരക്ഷാപദ്ധതി: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷന്‍ 18 വയസു വരെയുള്ള കുട്ടികളുടെ സൌജന്യ ചികിത്സയ്ക്കായി ആവിഷ്ക്കരിച്ച പദ്ധതി. കാന്‍സര്‍ രോഗമുണ്ടെന്നു സ്ഥിരീകരിച്ചതിനു ശേഷമാണ് ഈ ചികിത്സാ ആനുകൂല്യം നല്‍കുക. നീണ്ട കാലം ചെലവേറിയ ചികില്‍സ വേണ്ടിവരുന്നവര്‍ക്കു ചികിത്സാ ആനുകൂല്യം നല്‍കുക. നീണ്ട കാലം ചെലവേറിയ ചികിത്സ വേണ്ടിവരുന്നവര്‍ക്കു ചികിത്സാ ചെലവു പരിമിതപ്പെടുത്തിയിട്ടില്ല. മെഡിക്കല്‍ റീം ഇംബേഴ്സ്മെന്റ് അര്‍ഹതയുള്ള കേന്ദ്ര, കേരള, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കള്‍, മെഡിക്ളെയിം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുന്ന കുട്ടികള്‍, ചികിത്സയ്ക്കായി പേ വാര്‍ഡില്‍ അഡ്മിഷന്‍ എടുത്ത കുട്ടികള്‍ തുടങ്ങിയവരൊഴികെ മറ്റെല്ലാ കുട്ടികള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അതാത് ആശുപത്രികളിലെ സുരക്ഷാ മിഷന്റെ കൌണ്‍സിലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിനു ശേഷമായിരിക്കും ആനുകൂല്യം നിശ്ചയിക്കുക.

ചികിത്സ ലഭിക്കുന്ന ആശുപത്രികള്‍: തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളജുകള്‍, ഐ എം സി എച്ച് മെഡിക്കല്‍ കോളജ് കോഴിക്കോട്, ഐ സി എച്ച് മെഡിക്കല്‍ കോളജ് കോട്ടയം, കോ - ഓപ്പറേറ്റീവ് മെഡിക്കല്‍ കോളജ് കണ്ണൂര്‍, ആര്‍ സി സി തിരുവനന്തപുരം, ജനറല്‍ ആശുപത്രി എറണാകുളം, മലബാര്‍ കാന്‍സര്‍ സെന്റര്‍ കണ്ണൂര്‍. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഈ ആശുപത്രികളില്‍ ബന്ധപ്പെടുക.

കാരുണ്യ ബെനവലന്റ് ഫണ്ട്: ബിപിഎല്‍ കുടുംബങ്ങളിലെയും വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയാത്ത എപി എല്‍ കുടുംബങ്ങളിലെയും അംഗങ്ങളായ രോഗികള്‍ക്കു പരമാവധി രണ്ടു ലക്ഷം രൂപ വരെ ചികിത്സാ ചെലവു ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ, സര്‍ക്കാര്‍ ഈ പദ്ധതിക്കായി അംഗീകരിച്ച സ്വാശ്രയ, സ്വകാര്യ ആശുപത്രികളില്‍ നിന്നു ലഭിക്കുന്ന ചികിത്സകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. നിശ്ചിത അപേക്ഷാ ഫോമിനൊപ്പം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള ചികിത്സാ ചെലവിന്റെ എസ്റ്റിമേറ്റ്, രോഗിയും കുടുംബാംഗങ്ങളും താമസിക്കുന്ന വീടിനു മുന്നില്‍ വച്ച് വീടോടു കൂടി കാണാവുന്ന തരത്തില്‍ എടുത്തിട്ടുള്ള കളര്‍ ഫോട്ടോ, രോഗിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആശുപത്രിയില്‍ കിടത്തി ചികില്‍സ നടത്തിയതിന്റെ തെളിവായി ഐപി കാര്‍ഡ് എന്നിവ സഹിതം ജില്ലാ ലോട്ടറി ഓഫിസിലാണ് അപേക്ഷ നല്‍കേണ്ടത്. ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുന്ന രോഗികള്‍ക്ക് അപേക്ഷ നല്‍കുന്ന തീയതിക്കു മുന്‍പു പൂര്‍ത്തിയായ ചികിത്സയ്ക്കു ചെലവായ തുകകള്‍ ഈ പദ്ധതിപ്രകാരം ലഭിക്കില്ല.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി: നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കു രണ്ടു ലക്ഷം രൂപവരെ ചികിത്സാ സഹായം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ലഭിക്കും. ചികിത്സ തുടങ്ങുമ്പോള്‍ തന്നെ അപേക്ഷിക്കേണ്ടതുണ്ട്. അംഗീകൃത കാന്‍സര്‍ ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന ചികിത്സാ ചെലവു സര്‍ട്ടിഫിക്കറ്റ്, രോഗിയുടെ ഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം വേണം. അപേക്ഷ ഇംഗീഷിലാണു തയാറാക്കേണ്ടത്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അപേക്ഷ അയച്ചുകൊടുക്കുകയോ, സ്ഥലം എം പി മുഖാന്തരം സമര്‍പ്പിക്കുകയോ ചെയ്യാവുന്നതാണ്. പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ, ഓഫിസ് ഓഫ് ദ് പ്രൈം മിനിസ്റ്റര്‍, സൌത്ത് ബ്ളോക്ക്, റെയ്സിന ഹില്‍, ന്യൂഡല്‍ഹി-110011 എന്നതാണു വിലാസം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ആനുകൂല്യം ലഭിക്കുന്നതിനു കേരളത്തില്‍ അംഗീകരിച്ചിട്ടുള്ള ആശുപത്രികള്‍: അമല കാന്‍സര്‍ ആശുപത്രി തൃശൂര്‍, അമൃത ആശുപത്രി കൊച്ചി, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് ഫാത്തിമാ ആശുപത്രി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആശുപത്രി കോട്ടയം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് കോഴിക്കോട്, തൃശൂര്‍ ജൂബിലി മിഷന്‍, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍, ആലപ്പുഴ മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ആര്‍സിസി, ശ്രീചിത്രാ തിരുവനന്തപുരം, എസ്യുടി ആശുപത്രി, തൃശൂര്‍ ഹാര്‍ട്ട് ആശുപത്രി, തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: വില്ലേജ് ഓഫിസ്/താലൂക്ക് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നു നിശ്ചിത മാതൃകയിലുള്ള അപേക്ഷ ലഭിക്കും. ആറു മാസത്തില്‍ കവിയാത്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം വേണം. കാലതാമസം ഒഴിവാക്കുന്നതിനായി വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കുന്നതാണ് ഉചിതം. മുഖ്യമന്ത്രിക്കു നേരിട്ടു നല്‍കിയാലും പ്രയോജനം ലഭിക്കും. ഒരു വ്യക്തിക്കു ധനസഹായം ലഭിച്ചു രണ്ടു വര്‍ഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്. നിര്‍ധന കാന്‍സര്‍ രോഗികള്‍ക്കാണ് ഈ സഹായം ലഭിക്കുക.

രാഷ്ട്രീയ ആരോഗ്യനിധി: ഒരു ലക്ഷം രൂപവരെ കാന്‍സര്‍ ചികിത്സയ്ക്കു ലഭിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിയാണ് ഇത്. തഹസില്‍ദാര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണു തുക അനുവദിക്കുക. ചികിത്സിക്കുന്ന ആശുപത്രിക്കാണു തുക അനുവദിച്ചുനല്‍കുക. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒരു പ്രാവശ്യം മാത്രമായി ലഭിക്കുന്ന ഈ ആനുകൂല്യം കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ലഭിക്കില്ല. അതത് ആശുപത്രികള്‍ക്കാണു തുക അനുവദിക്കുക.

സോയ എന്ന സുവര്‍ണ എണ്ണക്കുരു

ഈ നൂറ്റാണ്ടിന്റെ ഗോള്‍ഡന്‍ ബീന്‍ ആഗോളതലത്തില്‍  നിലക്കടല കഴിഞ്ഞാല്‍ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിക്കുന്നതു സോയാബീനാണ്. താരതമ്യേന പോഷകങ്ങളുടെ അളവു കൂടുതലും  വില കുറവും ആയതിനാല്‍ പോഷകവൈകല്യ ചികിത്സയുടെ ഭാഗമായി സോയ അധികമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു. 
സോയ പോഷകസമൃദ്ധം

50% വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിള്‍ മീറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയര്‍ന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ളങ്ങളായ ഗൈസീന്‍, ട്രിപ്റ്റോഫന്‍ , ലൈസീന്‍ എന്നിവ അടങ്ങിയതാണ്. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാല്‍ സോയയെ ഒരു സമ്പൂര്‍ണമാംസ്യാഹാരം എന്നു പറയാം.


സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗിസറൈഡുകളും അവശ്യ ഫാറ്റി അമ്ളങ്ങളുമാണ്. നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കൂടുന്നതിനു സഹായിക്കുന്ന ഒമേഗാ -3 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ളരൂപത്തിലും  ഒമേഗാ -6 ഫാറ്റി ആസിഡ് ലിനോലെനിക് ആമ്ളരൂപത്തിലും സോയയിലുണ്ട്. അതുകൊണ്ടുതന്നെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ ഘട്ടത്തിലും സോയ ഉത്തമമാണ്. സോയബീനില്‍ ധാരാളം നാരുകള്‍ ഉണ്ട്. സോയയിലെ ഐസോഫ്ളേവോണ്‍ എന്ന ഘടകം ഒരുപാടു രോഗങ്ങള്‍ക്കു പ്രതിവിധിയാണ് . ധാരാളം വിറ്റമിന്‍ ബി, വിറ്റമിന്‍ എ (കരോട്ടിന്‍), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയിലുണ്ട്.

പയറുരൂപത്തില്‍ വേണ്ട
സോയബീന്‍ പോഷക സമൃദ്ധമെങ്കിലും ഇവയുടെ പയറുരൂപത്തില്‍ ധാരാളം പോഷാകാഗിരണവിരുദ്ധ ഘടകങ്ങളായ സാപോണിന്‍, ഹീമാഗൂട്ടിനിന്‍സ്, ട്രിപ്സിന്‍ ഇന്‍ഹി ബിറ്റേര്‍സ് ഇവ അടങ്ങിയിരിക്കുന്നതിനാല്‍ സാധാരണ പയര്‍വര്‍ഗങ്ങള്‍ പോലെയുള്ള ഇവയുടെ ഉപയോഗം അഭികാമ്യമല്ല. അതിനാല്‍  സോയാബീനിന്റെ സംസ്കാരിച്ചെടുത്ത ഉല്‍പന്നങ്ങളായ സോയചങ്ക്സ് , സോയാപാല്‍, സോയപ്പൊടി , സോയസോസ് , സോയഎണ്ണ എന്നിവയാണു മെച്ചം.

എണ്ണ വേര്‍തിരിച്ചെടുത്ത സോയയില്‍ നിന്നാണു സോയചങ്ക്സ് അഥവാ സോയാമീറ്റ് ഉല്‍പാദിപ്പിക്കുന്നത്. സസ്യാഹാരികള്‍ക്ക് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഇവയില്‍ മാംസത്തിലുള്ളത്രയും പ്രോട്ടീന്‍ ഉണ്ട്. വെള്ളത്തില്‍ വേവിക്കുന്ന തരത്തില്‍ ഉണങ്ങിയ ഉരുളകളായാണ് ഇവ വിപണിയില്‍ ലഭ്യമാകുന്നത്. കൂട്ടുകറി, സോയമസാല, മെഴുക്കുപുരട്ടി, ഉലര്‍ത്ത് എന്നിങ്ങനെ ഇറച്ചി പാകപ്പെടുത്തുന്ന രീതിയില്‍ പാചകം ചെയ്യാം.

സോയാപാലും സോസും
സോയാബീന്‍ തോടുമാറ്റി കുതിര്‍ത്ത് ആവി കയറ്റി, അരച്ച് അരിച്ചെടുത്താണ് സോയാപാല്‍ ഉണ്ടാക്കുന്നത്. പശുവിന്‍ പാല്‍ അലര്‍ജി ഉള്ള കുട്ടികള്‍ക്കു ധാരാളം കൊഴുപ്പും മാംസ്യവുമടങ്ങിയ സോയാപാല്‍ ഒരു ഉത്തമ പകരക്കാരനെങ്കിലും രുചിവിത്യാസം കാരണം ഇതിനോടുള്ള ആഭിമുഖ്യം കുറവാണ്.

നൂഡില്‍സിനും പുലാവിനും സൂപ്പിനുമൊക്കെ രുചികൂട്ടാന്‍  ഉപയോഗിക്കുന്ന സോയാസോസ് , സോയാബീന്‍ ഇവ ചില സൂക്ഷ്മങ്ങളായ പ്രവര്‍ത്തന പ്രക്രിയ വഴി പുളിപ്പിച്ചുണ്ടാക്കുന്ന വയാണ്. സോയാപ്പൊടി (മാവ്) മറ്റു ധാന്യപ്പൊടികള്‍ക്കൊപ്പം ചേര്‍ത്തു ചപ്പാത്തി, പുട്ട് എന്നിവയുണ്ടാക്കി പോഷകസമൃദ്ധമാക്കാം. സോയ പ്രോട്ടീന്‍ അടങ്ങിയ ധാരാളം സപ്ളിമെന്റുകള്‍ വിപണിയില്‍ ലഭ്യമാണ്.

സോയ ചികിത്സാരംഗത്ത്
ഇന്‍സുലിന്‍ പ്രതിരോധത്തെ ചെറുക്കുമെന്നതിനാല്‍ പ്രമേഹരോഗികള്‍ക്കു സോയ ഫലപ്രദമാണ്. ഇത് രക്തത്തില്‍ നല്ല കൊളസ്ട്രോള്‍ കൂട്ടുന്നു. സോയയില്‍ ധാരാളമുള്ള ഫൈറ്റോ ഈസ്ട്രജനുകള്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ പരിരക്ഷ നല്‍കുന്നുവെങ്കിലും സോയയുടെ ഉപഭോഗം കാന്‍സര്‍ രോഗികളില്‍ , കോശവളര്‍ച്ച  കൂട്ടുന്നുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ട്. തൈറോയിഡ് രോഗികളില്‍  സോയ ദിവസേന കഴിക്കരുത് . ഇതിലും ചില അലര്‍ജിജന്യ ഘടകങ്ങളുണ്ട്. ദേഹമാസകലം ചൊറിഞ്ഞു തടിക്കുക, ചുവക്കുക, ചര്‍ദി, വയറിളക്കം ഇവയെല്ലാം ലക്ഷണങ്ങളാണ്. ദിവസവും പരമാവധി 50 ഗ്രാമിലധികം സോയ ഉപയോഗിക്കയുമരുത്

സ്ത്രീകളിലെ ഓസ്ട്രജന്‍ ഹോര്‍മോണ്‍ പുരുഷനെ സ്‌ത്രൈണതയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍

 

അഡ്‌ലെയ്ഡ് : സ്ത്രീകളിലെ ലൈംഗിക വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹോര്‍മോണായ ഓസ്ട്രജന്‍/ഞ പുരുഷന്‍മാരെ സ്‌ത്രൈണതയിലേക്ക് നയിക്കുമെന്ന് പഠനം. യൂനിവേഴ്‌സിറ്റി ഓഫ് അഡ്‌ലെയ്ഡ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്. ഓസ്ട്രജന്‍ പുരുഷന്‍മാരില്‍ അമിത വണ്ണത്തിന് ഇടയാക്കുമെന്നും ഇതുമൂലം അവരിലെ ബീജത്തിന്റെ എണ്ണം കുറയുമെന്നും ക്രമേണ പുരുഷന്‍മാര്‍ സ്‌ത്രൈണ ഭാവത്തിലേക്ക് മാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാശ്ചാത്യര്‍ക്കാണ് ഈ രോഗം കൂടുതല്‍ വരുന്നത്. 

ഇക്കൂട്ടര്‍ ഓസ്ട്രജന്‍ അടങ്ങിയ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ടാണ് ഇവരില്‍ രോഗപ്രവണത കാണുന്നതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഡ്രെയിന്‍ പൈപുകള്‍, സോയ ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം വരുന്നതെന്നും പഠനത്തിലുണ്ട്. സ്ത്രീകളിലെ അണ്ഡാശയത്തില്‍ ആര്‍ത്തവസമയത്തിന് മുമ്പ് ഭാരം വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഇത് തൈറോയിഡ് ഗ്രന്ഥിയെയും തലച്ചോറിലെ പ്രവര്‍ത്തനത്തെയും ബാധിക്കാറുണ്ട്. ശരീരത്തിലെ വളര്‍ച്ച പുരുഷന്‍മാരേക്കാള്‍ കൂടിയ തോതിലാണ് സ്ത്രീകളില്‍ കാണുന്നത്. ഇത് സ്ത്രീകളില്‍ സര്‍വസാധാരണമായ ഒന്നാണ്. എന്നാല്‍ ഇത് പാശ്ചാത്യ സമൂഹത്തിലേക്ക് വരുമ്പോള്‍ സ്ത്രീകളുടെ അത്രയും വളര്‍ച്ചാനിരക്ക് പുരുഷന്‍മാരില്‍ കാണുന്നുണ്ടെന്നും ഇതാണ് രോഗത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ജെയിംസ് ഗ്രാന്ഥം പറഞ്ഞു.

പ്രധാനമായും അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് വളര്‍ച്ചാ നിരക്ക് കൂടുതലായും ഉള്ളത്. ചിലയിടങ്ങില്‍ സ്ത്രീകളേക്കാള്‍ കൂടിയ തോതിലാണ് പുരുഷന്‍മാരില്‍ വളര്‍ച്ചാ നിരക്ക് കാണുന്നത്. ഇത് ആപത്കരമായ ഒന്നാണ്. ഭക്ഷണക്രമത്തില്‍ കൃത്യമായ ഡയറ്റ് ഇല്ലാത്തതാണ് രോഗത്തിന് പ്രധാന കാരണമെന്നും ഗ്രാന്ഥം കൂട്ടിച്ചേര്‍ത്തു.

കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുന്തിരി ജ്യൂസ് കഴിച്ച് തടി കുറക്കാം

 

കാലിഫോര്‍ണിയ: കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം മുന്തിരി ജ്യൂസ് കഴിക്കുന്നത് തടി കുറക്കുമെന്ന് ഗവേഷകര്‍. രക്തത്തിലെ പഞ്ചസാരയുടെ അംശം കുറയ്ക്കുന്നതാണ് ഇതിനു കാരണം. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഗവേഷകര്‍ ഈ നിലപാടിലെത്തിയത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പരീക്ഷണത്തിനു നേതൃത്വം നല്‍കിയത്.  1930 മുതല്‍ ഹോളിവുഡ് താരങ്ങള്‍ തടി കുറക്കാനായി മുന്തിരി ജ്യൂസ് കഴിച്ചിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ശാസ്ത്രീയമായി തെളിയിക്കുന്നത്.   

മൂന്നു മാസം കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം മുന്തിരി ജ്യൂസ് നല്‍കിയാണ് എലികളില്‍ പരീക്ഷണം നടത്തിയത്. മുന്തിരി ജ്യൂസിന് പകരം അതേ കലോറിയിലുള്ള വെള്ളം നല്‍കിയും പരീക്ഷണം നടത്തി. എന്നാല്‍ ജ്യൂസ് കഴിച്ച എലികളില്‍ 18 ശതമാനം ഭാരക്കുറവ് കണ്ടെത്തി. എലികളിലാണ് പരീക്ഷണം നടത്തിയതെങ്കിലും മനുഷ്യരിലും ഇതേ അവസ്ഥയാണുണ്ടാകുകയെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ജോസഫ് നെപ്പോളി പറഞ്ഞു. പ്രമേഹരോഗികളിലെ പ്രധാന വില്ലനായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ മുന്തിരിക്ക് കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു. പരീക്ഷണത്തിലൂടെ പോഷകങ്ങളുടെ വിവിധ വകഭേദങ്ങള്‍ കണ്ടെത്തിയെങ്കിലും ആരോഗ്യദായകങ്ങളായ ഘടകങ്ങളെ കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണം വേണമെന്നും അവര്‍ വ്യക്തമാക്കി

കടപ്പാട്-http:www.guruvayuronline.com

അവസാനം പരിഷ്കരിച്ചത് : 3/24/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate