অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതിചികിത്സ ചില അറിവുകള്‍-2

കരിപ്പെട്ടി ഒരു പോഷണപ്പെട്ടി

കരിപ്പെട്ടി പോഷകാംശങ്ങൾ നിറഞ്ഞ ഒരു ലഘുപേടകമാണ്. മനുഷ്യന് അവശ്യം ആവശ്യകമായ മിക്ക പോഷകാംശങ്ങളും അതിൽ അടങ്ങിയിട്ടുണ്ട്. പ്രാചീനകാലം മുതൽക്കേ അതു ഭക്ഷ്യ വസ്തുവായും ഔഷധമായും ഉപയോഗിച്ചുവരുന്നു. ഭാരതത്തിലെ കരിപ്പെട്ടി വ്യവസായത്തിനു ഏറെക്കുറെ 4000 കൊല്ലത്തെ പഴക്കമുണ്ട്. കരിപ്പുകട്ടി എന്ന പദത്തിന്റെ രൂപാന്തരമാണ് കരിപ്പട്ടി അഥവാ കരിപ്പെട്ടി. ചിലയിടങ്ങളിൽ ഇതിന്റെ പേരു ചക്കരെയെന്നാണ്.

തെങ്ങിൽനിന്നും ചൂണ്ടപ്പനയിൽനിന്നും മറ്റും കരിപ്പെട്ടി ഉണ്ടാക്കാമെങ്കിലും കരിമ്പനയിൽ നിന്നാണു സാധാരണമായി ഉത്പാദിപ്പിക്കുന്നത്.

പൂക്കൾ വിരിഞ്ഞു പുറത്തു വന്നിട്ടില്ലാത്ത ഇളം കരിമ്പനപ്പൂക്കൾ കനമുള്ള ഒരു വടികൊണ്ടു പതുക്കെ താഴെനിന്നു മേലോട്ടുതല്ലി അക്കാനി (നീര്) എടുക്കാൻ പരുവപ്പെടുത്തുന്നു. പൂങ്കുലയുടെ അറ്റം നല്ല മൂർച്ചയുള്ള 'ചെത്തുകത്തി’ കൊണ്ടു ചെത്തി ചുണ്ണാമ്പു തേച്ചു മൺകുടത്തിലേക്കു കടത്തിവയ്ക്കുന്നു. ചുണ്ണാമ്പു തേയ്ക്കുന്നതു നീരു പുളിച്ചു പോകാതിരിക്കാനാണ്. മുറിവായിൽനിന്ന് ഊറിവരുന്ന അക്കാനി പിറ്റേന്നു രാവിലെ എടുത്തുമാറ്റും. എന്നും പൂങ്കുലയുടെ അറ്റം നേർമയായി ചെത്തി അതിൽ ചുണ്ണാമ്പു തേയ്ക്കും.

കരിപ്പെട്ടി നിർമിതി അത്ര സങ്കീർണമോ, ദുഷ്കരമോ അല്ല. അക്കാനി മൺപാത്രത്തിലോ, ലോഹപ്പാത്ര ത്തിലോ ഒഴിച്ചു ചൂടാക്കി സൂപ്പർ ഫോസ്ഫേറ്റ് പോലുള്ള രാസപദാർഥങ്ങൾ ചേർത്തു അതിലെ ചുണ്ണാമ്പും മറ്റുമാലിന്യങ്ങളും മാറ്റുന്നു. അരിച്ചെടുത്ത തെളിനീര് ഏറെക്കുറെ 116°C- 118°C വരെ തിളപ്പിച്ച മരക്കയിലുകൾ കൊണ്ട് ഇടവിടാതെ ഇളക്കി വറ്റിക്കുന്നു. കുറുകിയ കുറുക്ക് വേറൊരു പാത്രത്തിൽ പകർന്നു വീണ്ടും ഇളക്കുന്നു. പിന്നീട് ആ കുഴമ്പ് അല്പം കോരി പച്ചവെള്ളത്തിലൊഴിക്കുമ്പോൾ ഉറഞ്ഞു ലോഹപ്പാളിപ്പോലെയായാൽ അതു പാകപ്പെട്ടുവെന്നു തീരുമാനിക്കാം. അതു ചെറുചൂടോടെത്തന്നെ ഇല വച്ചിട്ടുളള കണ്ണൻ ചിരട്ടകളിലോ, നിലത്തു കുഴിച്ച ചെറുകുഴികളിലോ ഒഴിക്കുന്നു. ഏറെക്കുറെ അരമണിക്കുർ കൊണ്ടു കരിപ്പെട്ടി ഉണങ്ങിക്കിട്ടും. ഇതിനുവേണ്ടി വിശേഷിച്ചു തയ്യാറാക്കിയ "മൂശ'കളിൽ ഒഴിച്ചും കരിപ്പെട്ടി ഉണ്ടാക്കാറുണ്ട്. ചിരട്ടയുടെ കണ്ണിലൂടെ ഊതിയാണു കരിപ്പെട്ടി വേർതിരിച്ചെടുക്കുക. അപ്രകാരം തയ്യാറാക്കുന്നതാണു ഉരുളൻ കരിപ്പെട്ടി. പനയോല മെടഞ്ഞുണ്ടാക്കുന്ന പെട്ടികളിൽ ഒഴിച്ചു രൂപപ്പെടുത്തുന്ന പെട്ടിക്കരിപ്പെട്ടിയുണ്ട്. അതിനാണു കൂടുതല്‍ സ്വാദും ഗുണവും. പെട്ടിക്കരിപ്പെട്ടിയിൽ ചുക്ക്, കുരുമുളക്, ഏലയ്ക്ക, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ചേർക്കാറുണ്ട്.

കരിപ്പെട്ടിയിൽ 8.61 ശതമാനം ഈർപ്പവും 76.86 ശതമാനം സുക്രോസും 1.66 ശതമാനം റെഡ്യൂസിങ് ഷുഗറും 0.19 ശതമാനം കൊഴുപ്പും 1.04 ശതമാനം പ്രോട്ടീനും 3.15 ശതമാനം ധാതുലവണങ്ങളും 0.861 ശതമാനം കാത്സ്യവും 0.052 ഫോസ്ഫറസും അടങ്ങിയിരിക്കുന്നു.

തയാമിൻ (ജീവകം ബി) 21 മില്ലിഗ്രാമും, റിബോ ഫ്ളിവിൻ (ജീവകം ബി) 432 മില്ലി ഗ്രാമും, നിക്കോട്ടിനിക്ക് ആസിഡ് 5-24 മില്ലി ഗ്രാമും അസ്കോർബിക് ആസിഡ് (ജീവകം സി) 11 മില്ലിഗ്രാമും ആയിട്ടാണ് കരുപ്പെട്ടിയിലെ പോഷകമൂല്യം തിട്ടപ്പെടുത്തിയിരിക്കുന്നത്.

മുമ്പൊക്കെ നവജാതശിശുക്കൾക്കു നാലാം മാസം മുതൽ പഞ്ഞപ്പുല്ലരി പൊടിച്ചു കരിപ്പെട്ടി ചേർത്തുണ്ടാക്കുന്ന കുറുക്കു കൊടുക്കുന്ന പതിവുണ്ടായിരുന്നു. അവരുടെ ആദ്യത്തെ സ്തന്യേതരമായ ആഹാരമാണത്. കുഞ്ഞുങ്ങൾക്കു നല്ല പുഷ്ടിയും വളർച്ചയുമുണ്ടാകാനും എല്ലിനും പല്ലിനും മറ്റും ബലമേകാനും കരിപ്പെട്ടിയുടെ ഉപയോഗം ഉപകരിച്ചിരുന്നു.

കരിപ്പെട്ടി ചേർത്ത പഴംകഞ്ഞി ഒരു സമീകൃതാഹാരമാണ്. പണ്ടൊക്കെ അതു പ്രാതലായിക്കഴിച്ചാണു കൃഷിക്കാരും പണിക്കാരും പണിക്കുപോയിരുന്നത്. തന്മൂലം എത്ര ജോലി ചെയ്താലും അവർക്കു പറയത്തക്ക ക്ഷീണമോ, തളർച്ചയോ അനുഭവപ്പെട്ടിരുന്നില്ല.

കുത്തരിയുടെ തവിടിൽ കരിപ്പെട്ടി പൊടിച്ചുചേർത്തു പതിവായി കഴിച്ചാൽ വിളർച്ച മാറി ആരോഗ്യത്തിനു വളർച്ചയുണ്ടാകും. ദേഹത്തിനു ഓജസ്സും മനസ്സിന് ഉന്മേഷവും ഏറുകയും ചെയ്യും.

കരിപ്പെട്ടിയും ചുക്കും കുരുമുളകും തിപ്പലിയും അല്പം ഗ്രാമ്പൂവും തുളസിയിലയും കുറച്ചു നറുനീണ്ടിയും ചേർത്ത വെള്ളം തിളപ്പിച്ച് കുടിച്ചാൽ തൊണ്ടവേദന, തലവേദന, കുളിരോടുകൂടിയ പനി, ജലദോഷം എന്നിവ പമ്പകടക്കും. കരിപ്പെട്ടിയും പഴംപുളിയും ചുക്കുപൊടിയും നാരങ്ങനീരും ചേർത്ത പച്ചവെള്ളം കുടിച്ചാൽ വയറ്റിലെ അസുഖങ്ങളും മൂത്രത്തരിപ്പും മാറും. ദേഹത്തിലെ ഊഷ്മാവ് ക്രമപ്പെടുകയും ചെയ്യും.

കരിപ്പെട്ടി ജഠരാഗ്നിയെ വർധിപ്പിക്കും. ഈസിനോഫീലിയ, ആസ്ത്മ, അലർജി എന്നീ രോഗങ്ങളകറ്റാൻ കരിപ്പെട്ടി പതിവായി കഴിച്ചാൽ മതി.

പഞ്ചസാരയ്ക്ക് കൂടുതൽ മധുരമുണ്ടെങ്കിലും അതു ദോഷങ്ങളുടെ കൂമ്പാരമാണ്. ഇത്രയേറെ രോഗജനകമായ ഒരു ഭക്ഷ്യവസ്തു വേറെയുണ്ടെന്നു തോന്നുന്നില്ല. മഹാത്മജിയുടെ വാക്കുകളിൽപ്പറഞ്ഞാൽ വൈറ്റ് പോയിസ(വെളുത്തവിഷം)നാണ്. പഞ്ചസാരയ്ക്ക് പകരം കരിപ്പെട്ടി ഉപയോഗിച്ചു ശീലിച്ചാൽ ആരോഗ്യവും വർധിപ്പിക്കാം പണവും ലാഭിക്കാം. മഹാത്മജി പഞ്ചസാരയ്ക്കുപകരം കരിപ്പെട്ടിയാണ് ഉപയോഗിച്ചിരുന്നത്.

പതിവായി കരിപ്പെട്ടി കഴിക്കുന്നതു രോഗപ്രതിരോധശക്തിയും കൂട്ടും. ഒരു ഗ്രാമീണവ്യവസായമെന്നനിലയിൽ ഭാരതത്തിൽ കരിപ്പെട്ടി വ്യവസായത്തിനു വളരെയേറെ വികസനസാധ്യതകളുണ്ട്. ദാരിദ്ര്യനിർമാർജനത്തിനു പ്രയോജനപ്പെടുന്ന ഒരു ഗ്രാമീണ വ്യവസായമായി പരിഗണിച്ചു മഹാത്മജി ഇതിന്റെ അഭിവൃദ്ധിക്കുവേണ്ടി സ്വാതന്ത്ര്യസമരക്കാലത്തു മുൻകൈ എടുത്തു പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കരിപ്പെട്ടി വ്യവസായം കേന്ദ്രകൃഷിവകുപ്പിന്റെ അധികാരപരിധിയിൽപ്പെടുത്തി 'ഗ്രോ മോർ ഫുഡ്' പദ്ധതിയനുസരിച്ചു അതിനെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.

ഭാരതത്തിൽ കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടകം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് കരിപ്പെട്ടി വ്യവസായത്തിനു കൂടുതൽ പ്രചാരമുള്ളത്.

തേൻ ഒരു സിദ്ധൗഷധം

വളരെ ഔഷധമൂല്യമുള്ള ഒരു ഉത്തമ ഭക്ഷ്യമാണു തേൻ. അതിൽ ജീവകം സി' സുലഭമായുണ്ട്. അതു ജലദോഷവും ശ്വാസകോശരോഗങ്ങളും ദൂരീകരിക്കും.

  • ചെറുനാരങ്ങയുടെ നീര് അല്‍പം ചൂടാക്കി തേൻ ചേർത്തു ദിവസംതോറും മൂന്നുനേരം കഴിച്ചാൽ പനിയും തൊണ്ടവേദനയും മാറും.
  • അഞ്ചുതുള്ളി തേനും അല്പം സുറുമയും രണ്ടുഗ്രാം നെയ്യും നെല്ലിക്ക നീരിൽ ചേർത്തു കുഴമ്പു പരുവത്തിലാക്കി രാവിലെയും വൈകുന്നേരവും കണ്ണിലെഴുതിയാൽ ചെങ്കണ്ണ് ശമിക്കും.
  • പൊള്ളലേറ്റ ഭാഗത്തു തേൻ പുരട്ടിയാൽ പൊള്ളൽ വേഗം മാറും.
  • പത്തുഗ്രാം ഇഞ്ചിനീരിൽ പതിനഞ്ചുഗ്രാം തേൻ ചേർത്തു സേവിച്ചാൽ ജലദോഷം ശമിക്കും. തേൻ ചൂടാക്കി മുക്കിനു പുറത്തു വച്ചാലും ജലദോഷം മാറും.
  • തേനിൽ ഇരട്ടിമധുരം അരച്ചു പുരട്ടിയാൽ മുഖത്തും മറ്റുമുണ്ടാകുന്ന "പാലുണ്ണി' പോയിക്കിട്ടും.
  • നല്ല പച്ചവെള്ളത്തിൽ ഇരുപത്തഞ്ചുഗ്രാം തേനും മുപ്പതുഗ്രാം നാരങ്ങനീരും ചേർത്തു ദിവസവും നാലുനേരം കഴിച്ചാൽ മഞ്ഞക്കാമല ശമിക്കും.
  • കിടക്കാൻ നേരം ഒരു ടേബിൾ സ്പൂൺ തേൻ കഴിച്ചാൽ നല്ല ഉറക്കം കിട്ടും.
  • തേൻ പതിവായിക്കഴിച്ചാൽ ഓർമ ശക്തികൂടും.
  • അല്പം ചെറുതേൻ പുരട്ടിക്കൊടുത്താൽ കൊച്ചു കുട്ടികൾക്കു പല്ലുമുളയ്ക്കുമ്പോഴുണ്ടാകുന്ന വേദന ശമിക്കും.
  • അഞ്ചുഗ്രാം തേനും ചെറുനാരങ്ങനീരും ചെറുചൂടുള്ള വെള്ളത്തിൽ ചേർത്തു ഈ രണ്ടു മണിക്കൂർ ഇടവിട്ടു കഴിച്ചാൽ പനി വേഗം മാറും.
  • തേനിൽ കടുക്ക അരച്ചു തുടരെ തുടരെ പുരട്ടിയാൽ കൺകുരു മാറും.
  • തണുപ്പുകാലത്തു പലർക്കും തൊലി വിണ്ടുകീറും. വിണ്ടുകീറിയ ഭാഗം ചൂടുവെള്ളം കൊണ്ടു നല്ലവണ്ണം കഴുകിത്തുടച്ചശേഷം അവിടെ തേൻ പുരട്ടിയാൽ കുറച്ചു നാളുകൾക്കുള്ളിൽ വിണ്ടുകീറൽ മാറും.
  • തേനും ഓറഞ്ച്നീരും ചേർത്ത മിശ്രിതം മുഖത്തു പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ കുറച്ചുനാൾ ചെയ്താൽ മുഖക്കുരുവും മുഖത്തെ പാടുകളും പോകും.
  • അര സ്പൂൺ തേനിൽ പാൽ ചേർത്തു രാവിലെയും വൈകുന്നേരവും പുരട്ടുന്നതു ചർമരോഗം മാറാൻ നല്ലതാണ്.
  • തേനും വെള്ളരിക്ക നീരും ചേർത്തു മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ കുറച്ചുനാൾ ചെയ്താൽ മുഖത്തിനു മിനുപ്പും മാർദവവും വർദ്ധിക്കും.
  • അത്താഴത്തിനുശേഷം എന്നും ഓരോ സ്പൂൺ തേൻ കഴിക്കുന്നതു രോഗപ്രതിരോധശക്തി വർധിപ്പിക്കും.
  • അതിരാവിലെയും കിടക്കാൻ നേരത്തും തൊട്ടാവാടി സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ തേൻ ചേർത്തു കഴിച്ചാൽ സന്ധിവേദന ശമിക്കും.
  • വെളുത്തുള്ളി അരിഞ്ഞു തേനിലിട്ടു രണ്ടുമണിക്കൂർ വച്ചിരുന്നശേഷം ഓരോ ടീസ്പൂൺ കഴിച്ചാൽ ജലദോഷം മാറും.
  • അല്പം ചൂടാക്കിയ ഒരു സ്പൂൺ തേനിൽ കുരുമുളകുപൊടി ചേർത്തു കുറച്ചു തുളസിയില ചതച്ചിട്ടു സൂക്ഷിച്ചുവയ്ക്കുക. ദിവസവും ഈരണ്ടു നേരം ഈ മിശ്രിതം കഴിച്ചാൽ പനി, ചുമ, ശ്വാസംമുട്ടൽ, മറ്റു ശ്വാസകോശ രോഗങ്ങൾ എന്നിവ ശമിക്കും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തേനിനു ചെറുചൂടേ ഉണ്ടാകാവു എന്നതാണ്. ചൂടേറിയാൽ, അമ്യതോപമമായ തേൻ വിഷോപമമായിത്തീരും.
  • ഒരു വെറ്റിലയിൽ അല്പം തേൻ ഒഴിച്ചു തിന്നാൽ ആർത്തവസംബന്ധിയായ കുഴപ്പങ്ങൾ വലിയ ഒരളവോളം പരിഹൃതമാകും.
  • ചതവോ, മുറിവോ പറ്റിയാൽ ഉടൻ ആ ഭാഗത്തു തേൻ പുരട്ടിയാൽ വേദന കുറയുമെന്നുമാത്രമല്ല നിർവീക്കം ഉണ്ടാവുകയുമില്ല.
  • പത്ത് ഉള്ളി ഒരു സ്പൂൺ തേനിൽ കുഴച്ചു തൊണ്ടയ്ക്ക് പുറമേ പുരട്ടിയാൽ തൊണ്ടവേദന ശമിക്കും.
  • കാരറ്റ് ജ്യൂസിൽ തേൻ ചേർത്തു കഴിച്ചാൽ കണ്ണിനു തിളക്കം മുഖത്തിനു കാന്തിയും വർധിക്കും.
  • വെറും വയറ്റിൽ തേൻ ഇഞ്ചിച്ചാറു ചേർത്തു കഴിച്ചാൽ ക്ഷീണം മാറി നവോന്മേഷം ലഭിക്കും.
  • തുളസിയില പിഴിഞ്ഞ നീരു തേനിൽ ചേർത്തു സേവിച്ചാൽ പനികുറയും.
  • ചുക്കുപൊടി തേനിൽ ചാലിച്ചു കഴിച്ചാൽ സാധാരണ ചുമയ്ക്ക് ആശ്വാസം കിട്ടും.
  • തേനും ഉമിക്കരിയും ചേർത്തു പല്ലു തേച്ചാൽ പല്ല് നല്ലവണ്ണം വെളുക്കും.
  • തേനിൽ തൈരിന്റെ പാട ചേർത്തുകഴിച്ചാൽ അതിസാരം മാറും.
  • പാലിൽ തേൻ ചേർത്തു കുടിച്ചാൽ രോഗപ്രതിരോധശക്തി വർധിക്കും.
  • പഴകിയ തേൻ പതിവായി കഴിച്ചാൽ വണ്ണം കുറഞ്ഞു ദേഹം മെലിയും.
  • തേനിൽ കൽക്കണ്ടവും കുരുമുളകും ചേർത്തു കഴിച്ചാൽ ആസ്ത്മയ്ക്ക് ആശ്വാസം കിട്ടും.
  • തേനിൽ ചെറുനാരങ്ങനീരു ചേർത്തു കഴിച്ചാൽ കഫത്തിന്റെ ശല്യം ശമിക്കും.
  • രാവിലെ വെറും വയറ്റിൽ തേനിൽ ചെറുനാരങ്ങനീരു ചേർത്തു കഴിച്ചാൽ
    ദഹനക്കേടും മറ്റും മാറും.
  • തേൻ വാഴപ്പിണ്ടിനീരിൽ ചേർത്തുകഴിച്ചാൽ വ്രണം ശമിക്കും.
  • മഞ്ചട്ടിപ്പൊടി പച്ചവെള്ളത്തിലരച്ച് തേൻ ചേർത്തോ നിലപ്പനക്കിഴങ്ങു ആട്ടിൻപാലിൽ അരച്ചു തേൻ ചേർത്തോ പുരട്ടിയാൽ കരിമുഖം മാറും.

മൂത്രം ഒരു മഹൌഷധം

മനുഷ്യമൂത്രത്തിന്റെ അത്ഭുതകരമായ ശക്തിസിദ്ധികളെക്കുറിച്ച് ഏറെ പേർക്കുമറിഞ്ഞുകൂടാ. ഒരു മലീമസവസ്തുവെന്ന നിലയിൽ വളരെ അറപ്പോടും വെറുപ്പോടും വീക്ഷിക്കുന്ന മനുഷ്യമൂത്രം കൊണ്ട് മഹാരോഗങ്ങളും മാറാരോഗങ്ങളുമൊക്കെ മാറ്റാൻ പറ്റുമെന്നു കേൾക്കുമ്പോൾ പലരും ഞെട്ടിയേക്കാം. മൂക്കത്തു വിരൽ വച്ചേക്കാം.

പരമ്പരണീയമായി വേരൂന്നി വളർന്നുവന്ന ധാരണയും വിശ്വാസവും യുക്തിപ്രകാശമേൽക്കാത്ത മുൻവിധികളുമാണു മൂത്രത്തെ അശുദ്ധവസ്തുവായി കരുതിവരാൻ കാരണം. എന്നാൽ ഗോമൂത്രത്തിനു നരമൂത്രത്തോളം അറപ്പും അശുദ്ധിയും ആരും കല്പിക്കാറില്ല. മറിച്ച് കുറച്ചൊരു മാന്യതയും മേധ്യതയും വകവച്ചു നൽകുന്നുണ്ടുതാനും. പക്ഷേ ഗോമൂത്രത്തെക്കാൾ മികച്ച ഒൗഷധമൂല്യവും ശുദ്ധീകരണക്ഷമതയും രോഗഹരത്വവുമാണു മനുഷ്യമൂത്രത്തിനുള്ളതെന്നാണു ശാസ്ത്രീയപരീക്ഷണങ്ങൾ അസന്ദിഗ്ധമായി തെളിയിച്ചിരിക്കുന്നത്.

അമേരിക്ക, ജപ്പാൻ, ജർമ്മനി തുടങ്ങിയ വിദേശരാജ്യങ്ങളിലെ ശാസ്ത്രീയപരീക്ഷണങ്ങളിലാണു ക്യാൻസർ, ക്ഷയം, പൾമനറി കാർഡിയാക്ക്, സെറിബ്രൽ ത്രോംബോസിസ്, ബംബോളിസം തുടങ്ങിയ മാരകമായ രോഗങ്ങളെപ്പോലും മാറ്റാനുതകുന്ന അത്ഭുതകരമായ ഔഷധവീര്യം സാധാരണ മനുഷ്യമൂത്രത്തിലടങ്ങിയിട്ടുണ്ടെന്നു തെളിഞ്ഞിരിക്കുന്നത്.

മൂത്രമാഹാത്മ്യം

മൂത്രത്തിൽ നിന്നെടുക്കുന്ന “യുറോക്കിനാസി" എന്ന എക്സ്ട്രാക്ട് രക്തം കട്ടപിടിച്ചുണ്ടാകുന്ന പല രോഗങ്ങൾക്കും കൈകൊണ്ട ഔഷധമാണെന്നു ഡോക്ടർ ഷെറി (അമേരിക്ക) അഭിപ്രായപ്പെടുന്നു. രക്തക്കട്ടകളെ അലിയിപ്പിക്കാൻ കഴിയുന്ന ചില പദാർത്ഥങ്ങളെ പ്രസ്തുത എക്സ്ട്രാക്ട് പ്രവർത്തനക്ഷമമാക്കിയാണു രോഗശമനം വരുത്തുന്നത്. 'അർബുദം> (ക്യാൻസർ) നിയന്ത്രണാധീനമാകുന്നു'വെന്നു തലക്കുറിപ്പിൽ 1966 ഏപ്രിൽ മാസം അമേരിക്കൻ സൊസൈറ്റി ഫോർ എക്സ്പിരിമെന്റൽ ബയോളജി എന്ന മാസികയിൽ പ്രസിദ്ധീകൃതമായ ലേഖനത്തിൽ അർബുദകോശങ്ങളെ നശിപ്പിക്കുന്നതിൽ മനുഷ്യമൂതത്തിനുള്ള ശക്തിയെപ്പറ്റി സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഭാരതീയരാകട്ടെ സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ മൂത്രമാഹാത്മ്യം വേണ്ട പോലെ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. അവർക്ക് സ്വമൂത്രം "ശിവാംബു"വാണ്. അങ്ങനെ അതിന് അദ്ധ്യാമികതയുമായും ആര്യതയുടേയും ഒരു പരിവേഷം സൃഷ്ടിച്ചിട്ടുണ്ട്. സ്വമൂത്രചികിത്സയ്ക്ക് വിവരം ബുകല്പമെന്നും പറയുന്നു. ഹഡയോഗപ്രദീപിക, ഡമരതന്ത്രം, രുദ്രയമലതന്ത്രം തുടങ്ങിയ പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളിൽ സ്വമൂത്രചികിത്സയെ പറ്റി പരാമർശിക്കുന്നുണ്ട്. പ്രസ്തുത തന്ത്രഗ്രന്ഥപ്രകാരം സ്വമൂത്രം ജീവാമുക്തമാണ്. ഏറെനാൾ മുടങ്ങാതെ മൂത്രം മുറയ്ക്കു പാനം ചെയ്യുന്നവർക്ക് അമാനുഷികമായ സ്ഥിതിവിശേഷങ്ങൾ കരഗതമാകുമെന്നാണ് ഡമരതന്ത്രത്തിൽ പറയുന്നത്. ആത്മസാക്ഷാൽക്കാരത്തിനുള്ള ഒരു സാധനമെന്നനിലയിലും ശിവാംബുപാനത്തിനു പ്രത്യേക പ്രാധാന്യമുണ്ടെന്നു മറ്റൊരു സംസ്കൃതഗ്രന്ഥമായ അവധൂതവ്രതം അവകാശപ്പെടുന്നു.

പണ്ടെ പടിഞ്ഞാറ് ഗ്രീസിലും ഏഷ്യാമൈനറിലും കിഴക്ക് ടിബറ്റിലും ബർമ്മയിലും കൂടി (പസ്തുത ചികിത്സയ്ക്കു പ്രചാരം ലഭിച്ചിരുന്നു. ഇസ്രയെൽകാർക്കും, ശിവാംബുവിന്റെ ഔഷധമൂല്യത്തെക്കുറിച്ചു പണ്ടേ അറിയാമായിരുന്നു. ജെ. ആംസ്ട്രോംഗ് എന്ന പ്രമുഖ മൂത്ര ചികിത്സകൻ ജീവജലം എന്ന തന്റെ പുസ്തകത്തിൽ തത്സംബന്ധമായി ബൈബിളിൽ നിന്നും ഒരു ഭാഗമുദ്ധരിക്കുന്നുണ്ട്. തിബത്തിലെ ലാമമാരും ഹിമാലയത്തിലെ ചിലപർവ്വതാരോഹകനും ശിവാംബു രോഗഹരവും രോഗശോധകവുമായ ഔഷധമെന്നനിലയിൽ ഇന്നും ഉപയോഗിച്ചുവരുന്നു.

രണ്ടായിരത്തിലേറെ വർഷങ്ങളായി മൂത്രം ഔഷധമെന്ന നിലയിൽ ഉപയോഗിച്ചുതുടങ്ങിയിട്ട്. പ്ലാനീയസ്സും ഗാലനും അവരുടെ വൈദ്യഗ്രന്ഥങ്ങളിൽ മൂത്ര ത്തിന്റെ ഔഷധ മൂല്യത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ടെന്നുള്ളതുതന്നെ അതിനു തെളിവ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തോടു കൂടിയാണു പ്രസ്തുത ചികിത്സയ്ക്ക് ജർമ്മനിയിൽ പ്രചാരം സിദ്ധിച്ചത്. എന്നാൽ രസതന്ത്രയുഗം അതിന്റെ പുരോഗതിയെ മന്ദീകരിച്ചു കളഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണു ഇദംപ്രഥമമായി സ്വമൂത്രചികിത്സയെപ്പറ്റി ശാസ്ത്രീയപഠനം നടന്നത്. സ്ക്കാറ്റർഫറാത്തിന്‍റെ  ഒരു ശാസ്ത്രീയപ്രബന്ധത്തിൽ മൂത്രത്തിലടങ്ങിയിട്ടുള്ള അന്റിജനുകളെപ്പറ്റി പ്രതിപാദിച്ചിരുന്നു. രോഗാണുക്കളെ നശിപ്പിക്കാൻ കഴിവുള്ള രക്താംശമുല്പാദിപ്പിക്കുന്ന പദാർത്ഥമാണു ആന്റിജൻ, എന്നാൽ മൂത്രത്തിന്‍റെ ചികിത്സാപരമായ പ്രയോജനത്തെപ്പറ്റി പ്രസ്തുതപ്രബന്ധത്തിൽ ഒന്നും സൂചിപ്പിച്ചിരുന്നില്ല.

കുറേ വർഷങ്ങൾ കഴിഞ്ഞ് റഷ്യ, ഇറ്റലി, ഫ്രാൻസ്, ജർമനി, ആസ്ട്രിയ എന്നിവിടങ്ങളിൽ മൂത്രത്തിന്റെ ചികിത്സാപരമായ സാധ്യതകളെപ്പറ്റിയുള്ള പ്രബന്ധങ്ങൾ പ്രസിദ്ധീകൃതമായി. തുടർന്ന് ഇറ്റലിയിലും ജർമനിയിലും മറ്റും ഒരുകൂട്ടർ സ്വമൂത്രചികിത്സയെപ്പറ്റി പഠനപരീക്ഷണങ്ങളാരംഭിച്ചു. റഷ്യയിലും ഫ്രാൻസിലും പ്രധാനമായും ഗർഭിണികളുടെ മൂത്രത്തിന്റെ ഔഷധമൂല്യത്തെ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷണം നടന്നത്.

ആദ്യമായി മൂത്രം കൊണ്ടു കുത്തിവയ്പുനടത്തിയത് ഇറ്റലിക്കാരനായി. സിമിനോ എന്ന ചികിത്സകനാണ്. 1927-ൽ നടന്ന ജർമൻ യൂറോളജിസ്റ്റ് കോൺഫറൻസിൽ മൂത്രകുത്തിവയ്പിന്റെ പ്രയോജനങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടു സമർപ്പിക്കുകയുണ്ടായി. വിയന്നയിൽ സ്കൂറർവാൽ ഡീം പകർച്ചവ്യാധികൾ മാറ്റുന്നതിനു സ്വമൂത്രവും സ്വരക്തവും ഉപയോഗപ്പെടുത്തി. ഔഷധമായുപയോഗിച്ചിരുന്ന മൂത്രത്തിൽ അദ്ദേഹം ഒരുതരം മാംസ്യവും കലർത്തിയിരുന്നു. ജൌഷൻ, പാലിയോലോഗ് എന്നീ രണ്ട് ഫ്രഞ്ച് ത്വക്കുരോഗവിദഗ്ധന്മാർ വരട്ടുചൊറി മാറ്റുന്നതിനു മൂത്രം ഒന്നാന്തരം ഔഷധമാണെന്നഭിപ്രായപ്പെടുന്നു. 1947-ൽ പ്ലക്ക് എന്ന ബ്രിട്ടീഷ് ചികിത്സകൻ മൂത്രചികിത്സ എന്ന ശീർഷകത്തിൽ സ്വീറ്റ് മെഡിക്കൽ വീക്കിലിയിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.

രോഗശമനത്തിനും ആരോഗ്യസംരക്ഷണത്തിനും ദീർഘായുസ്സ് ഉറപ്പു വരുത്തുന്നതിനും ശിവാംബുവിനൊടു കിടപിടിക്കുന്ന മറ്റൊരൗഷധവുമില്ലെന്നാണ് ഡോക്ടർ പി. ഡി, ദേശായി, എം.ബി.ബി.എസ്സിനെപ്പോലുള്ള ആധുനിക ഭാരതീയ വൈദ്യവിദഗ്ധന്മാരുടേയും ആധികാരികാഭിപ്രായം.

പെൻസിലിൻ, കോർട്ടിസൻ തുടങ്ങിയ അലോപ്പതി മരുന്നുകളേക്കാളും ഔഷധമൂല്യം സ്വമൂത്രത്തിനുണ്ടെന്നദ്ദേഹം തറപ്പിച്ചു പറയുന്നു. അത്തരം ഔഷധങ്ങൾ കൊണ്ടു മാറ്റാൻ പറ്റാത്ത ക്യാൻസർ, കുഷ്ഠം, ഹ്യദ്രോഗം തുടങ്ങിയ രോഗങ്ങൾ സ്വമൂത്രചികിത്സ കൊണ്ട് മാറ്റാൻ കഴിയുന്നത് അതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോരോണറിത്രാംബോസിസ്സ്, പൾമനറി എംബോളിസം, ഗാൻഗ്രീൻ തുടങ്ങിയ മാരകരോഗങ്ങൾ പോലും മാറ്റാനുതകുന്ന ഡയറക്ട്ടിൻ, ഉറോക്കിൻസ് എന്നീ ഹോർമോണുകളും എൻസൈമുകളും മൂത്രത്തിലടങ്ങിയിട്ടുള്ളതായി റഷ്യയിലും മറ്റും നടത്തിയ ശാസ്ത്രീയപരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

അണുക്കളാണു രോഗമുണ്ടാക്കുന്നത്. അതിനാൽ അണുക്കളെ നശിപ്പിച്ചാൽ രോഗമുണ്ടാവില്ല. അതാണു അലോപ്പതിസിദ്ധാന്തം. എന്നാൽ അണുക്കളെ നശിപ്പിക്കുന്നതുകൊണ്ട് രോഗത്തിനു താൽക്കാലിക ശാന്തിയെ ലഭിക്കുന്നുള്ളൂ. സ്ഥായിയായ രോഗശമനത്തിനു ദുഷ്ട്ടിനെത്തന്നെ ദുരീകരിക്കണം. അല്ലാത്തപക്ഷം തൽക്കാലം അണുക്കളെ നശിപ്പിച്ചുമാറ്റുന്ന രോഗങ്ങൾ പിൽക്കാലം തരം കിട്ടുമ്പോൾ കൂടുതലണുക്കളുണ്ടായി പൂർവ്വാധികം ജാഗ്രതയോടെ ക്യാൻസറും ഹൃദ്രോഗവുമൊക്കെയായി പുറത്തുവരും. സ്വമൂത്രമാകട്ടെ എല്ലാ രോഗങ്ങളുടേയും മൂലകാരണമായ ദുഷ്ടിനെ നിശ്ശേഷം ബഹിഷ്കരിക്കുകയും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഡോക്ടർ ദേശായിയുടെ പക്ഷം. മൂത്രചികിത്സകൊണ്ടു മാറ്റപ്പെട്ട നിരവധി കേസ്സുകളെപ്പറ്റി ജെ. ആംസ്ട്രോംഗിന്റെ 'ജീവജലം' എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

പ്രസിദ്ധഗാന്ധിയനായ കാകാ സാഹേബ് കാലേൽക്കർ, ഉരുളികാഞ്ചൻ നേയ്ച്യർക്യൂർ ആശ്രമം സൂപ്രണ്ടും വിനോഭാജിയുടെ സഹോദരനുമായ ബാലഗോപഭാവേ, ഗുജറാത്തിലെ ആർ.എൻ.സി ഫ്റീഐ ഹോസ്പിറ്റൽ ചീഫ് മെഡിക്കലാഫീസർ ഡോക്ടർ പി.ഡി.ദേശായി തുടങ്ങിയവരാണു പ്രമുഖ മൂത്രചികിത്സകർ. മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും സംഘടനാ കോൺഗ്രസ്സിന്റെ സമുന്നതനേതാവുമായിരുന്ന മൊറാർജി ദേശായി ശിവാംബു ചികിത്സയുടെ പ്രമുഖ വക്താവാണ്. തന്മൂലം ശിവാംബുവിനു> "മൊറാർജിൻ' എന്ന കളിപ്പേരു തന്നെ കിട്ടിയിട്ടുണ്ട്.

രാജീവ് എം. പട്ടേൽ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി എന്നീ ഭാഷകളിൽ "മാനവമൂത്രം' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതീയ ഭാഷകളിലുള്ള ആദ്യത്തെ മൂത്രചികിത്സാഗ്രന്ഥം അതാണെന്നു തോന്നുന്നു. ഡോക്ടർ ദേശായിയുടെ ശിവാംബുക്യുറം (ഇംഗ്ലീഷ്) മറ്റൊരു പ്രധാനപ്പെട്ട മൂത്രചികിത്സാ പുസ്തകമാണ്. പ്രസ്തുതഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുള്ള ചില ചികിത്സാവിധികൾ ചുവടെ ചേർക്കാം.

ചികിത്സാക്രമം

കന്നിക്കാരനു മൂത്രചികിത്സ തുടങ്ങുമ്പോൾ കുറേ പ്രയാസം തോന്നാം. അത്തരക്കാർ പയ്യെപയ്യെ പ്രസ്തുത ചികിത്സാരീതിയുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം. പ്രാരംഭത്തിൽ മൂത്രമൊഴിച്ചയുടനെയുള്ള മൂത്രം കൊണ്ടു കുലുക്കുഴിഞ്ഞു ശീലിക്കണം. ദിവസേന രണ്ടോ മൂന്നോ പ്രാവശ്യം അപ്പോഴെല്ലാം അല്പാല്പം മൂത്രം ഉള്ളിലോട്ടിറക്കുകയും വേണം. ഓരോ പ്രാവശ്യം കുലുക്കുഴിയുമ്പോഴും കുറേശ്ശേ മൂത്രമെടുത്തു പല്ലിലും ഊനിലും തേയ്ക്കുന്നത് നല്ലതാണ്. അങ്ങിനെ ക്രമത്തിൽ മനസ്സ് പൊരുത്തപ്പെട്ടുകഴിഞ്ഞാൽ ചികിത്സ മുറയ്ക്ക് തുടങ്ങാവുന്നതാണ്. തുടക്കത്തിൽ ദിവസേന 3 നേരം ഏകദേശം കാൽ ചായക്കപ്പുവീതം കുടിച്ചുശീലിക്കുക. മുള്ളിയ ഉടനേ വേണം കുടിക്കാൻ. വൈകിയാൽ ഫലം കുറയും. മാത്ര ക്രമേണ വർദ്ധിപ്പിച്ച് മൂന്നു നേരം ഓരോ ചായക്കപ്പുനിറയെ കുടിക്കാറാവണം. കുട്ടികൾക്ക് പ്രായഭേദമനുസ്സരിച്ചു ഒരു ടീസ്പൂൺ മുതൽ എട്ടുടീസ്പൂൺ വരെ കൊടുക്കാം.

ജലദോഷം, ചുമ, വായുകോപം, ദഹനക്കേട് തുടങ്ങിയ സാധാരണരോഗങ്ങൾ മാറാൻ മൂന്നുനേരം ഓരോ ചായക്കപ്പുവീതം കുടിക്കണം, ആദ്യം വെറുംവയറ്റിൽ, പിന്നെ ഉച്ചയൂണു കഴിഞ്ഞ് രണ്ടാം മൂന്നാം മണിക്കൂറിനുശേഷം. ഒടുവിൽ രാത്രി കിടക്കാൻ നേരത്ത്. പനി, ഗ്യാസറോഎൻറിറ്റിസ്, നെഞ്ചുവേദന, തലവേദന, വയറ്റുവേദന തുടങ്ങിയ രോഗങ്ങൾക്ക് ആദ്യം തന്നെ എനിമ എടുത്തു വയറു ശുദ്ധമാക്കണം. എനിമയ്ക്ക് രണ്ടരകുപ്പി സോപ്പുചേർക്കാത്ത ഇളംചൂടുവെളളമാണു ഉപയോഗിക്കേണ്ടത്. പിന്നീടു രണ്ടോ മൂന്നോനാൾ ഉപവാസമനുഷ്ഠിക്കണം. ഉപവാസക്കാലത്തു ശുദ്ധമായ പച്ചവെള്ളവും സ്വമൂത്രവും മാത്രമേ ഉപയോഗിക്കാവൂ. ഓരോതവണയും ഒഴിക്കുന്ന മൂത്രം മുഴുവൻ കുടിക്കണം. ഇടനേരം ഇഷ്ടം പോലെ പച്ചവെള്ളം കുടിക്കാം. ഈ ചികിത്സകൊണ്ടു രോഗം വേഗം മാറികിട്ടുമത്രേ. പിന്നെ 2-3നാൾ കുറേശ്ശേ പാലോ പൊടിയരികത്തിയോ കഴിക്കുക. നാലാം നാൾതൊട്ട് ലഘുഭക്ഷണം കഴിച്ചുതുടങ്ങാം. ഒരാഴ്ച കഴിഞ്ഞാൽ സാധാരണ ഭക്ഷണക്രമത്തിലെത്താം.

ക്യാൻസർ, കുഷ്ഠം, ക്ഷയം, ആസ്ത്മ, പ്രമേഹം, ഹ്യദ്രോഗം എന്നിവ മാറാനും മൂത്രചികിത്സ ഉപകരിക്കും. എനിമകൊണ്ട് ഉദരം ശുദ്ധമാക്കുകയും ഒന്നോ രണ്ടോ ആഴ്ച്ച ഉപവാസമനുഷ്ഠിക്കുകയും വേണം. ക്യാൻസർ രോഗികൾ കൂടുതൽ നാൾ ഉപവാസമനുഷ്ഠിക്കേണ്ടതാണ്. അതോടൊപ്പം മൂത്രം കൊണ്ടടിമുടി തിരുമ്മുന്നതും കൊള്ളാം. ആരംഭഘട്ടം മുതൽക്കേ ചികിത്സ മുറയ്ക്ക് നടത്തിയാൽ 2-3 മാസത്തിനുള്ളിൽ അസുഖം ഭേദപ്പെടും. ഉപവാസശേഷവും 3 നേരം മൂത്രം കുടി മുടക്കരുത്. അങ്ങിനെ 3 മാസക്കാലമെങ്കിലും കുടിക്കണം.

മൂത്രം കൊണ്ടു തിരുമ്മേണ്ടവിധം

തിരുമ്മാൻ ഉപയോഗിക്കുന്ന മൂത്രത്തിനു കുറഞ്ഞത് നാലുനാളത്തെയെങ്കിലും പഴക്കം വേണം. ഓരോ ദിവസത്തെയും 1, 2, 3, 4 എന്നീ നമ്പരുകളിട്ട് ഓരോ കുപ്പിയിൽ ശേഖരിച്ചു വയ്ക്കണം. തിരുമ്മു തുടങ്ങുംമുമ്പ് നാലുനാളത്തെ പഴക്കം ചെന്ന ഒന്നാം നമ്പർ കുപ്പിയെടുത്ത് പത്തുമിനിട്ടു നേരത്തോളം ചൂടുവെള്ളമൊഴിച്ചപാത്രത്തിൽ വച്ചു ചൂടാക്കണം. വെള്ളത്തിനു കുപ്പിപൊട്ടത്തക്ക ചൂടുണ്ടായിരിക്കരുത്. പിന്നെ ഇടതുകൈപ്പത്തിയിൽ പരന്ന, ഇനാമൽ പൂശിയ ഒരിരുമ്പുപാത്രം വച്ച് അതിൽ ആറൗൺസ് മൂത്രമൊഴിക്കയും വലത്തെ ഉള്ളംകൈമുക്കി നെറ്റിയിലെ ചർമ്മത്തിൽ നിന്നു തേച്ചുതുടങ്ങുകയും വേണം. അങ്ങിനെ കയ്യിലെ മൂത്രം മുഴുവൻ വറ്റുന്നതു വരെ തിരുമ്മണം. വീണ്ടും കൈമുക്കി മറ്റുഭാഗങ്ങളിലും തിരുമ്മണം. തിരുമ്മു പൂർത്തിയാക്കാൻ 15 മിനിറ്റെടുക്കണം, തല, മുഖം, കണ്ഠം 30 മിനിട്ട്, നെഞ്ച്, ഉദരം, പാർശ്വങ്ങൾ, മുതുക് 20 മിനിട്ട്. കൈകൾ 15 മിനിട്ട്, തിരുത്തിക്കഴിഞ്ഞാൽ അരമുക്കാൽ മണിക്കൂർ നേരം വിശ്രമിക്കണം. കഴിയുമെങ്കിൽ ഇളം വെയിലിൽ കിടന്നു വിശ്രമിക്കുന്നതാണു നല്ലത് പിന്നീട് ഇളംചൂടുവെളളത്തിൽ കുളിക്കണം. സോപ്പുപയോഗിക്കാൻ പാടില്ല. മൂത്രം കൊണ്ടുതിരുമ്മുമ്പോൾ ശരീരത്തിലെ വിഷാംശങ്ങൾ നശിച്ചുപോകുന്നു. അതോടൊപ്പം ദേഹം മൂത്രത്തിലെ വിറ്റാമിനുകൾ, ഹോർമോണുകൾ, ലവണങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുകയും ചെയ്യുന്നു. അതു കൊണ്ടാണു മൂത്രംകൂടി കുടിച്ച് ഉപവസിക്കുമ്പോൾ പച്ചവെള്ളം മാത്രം കുടിച്ച് ഉപവസിക്കുമ്പോൾ തോന്നുന്ന ക്ഷീണം തോന്നാത്തത്.

നേത്രരോഗത്തിന്

നേത്രരോഗങ്ങൾ മാറാൻ നിത്യം ഒന്നോ രണ്ടോ തവണ മൂത്രം കൊണ്ടു കണ്ണു കഴുകുക. ഐക്കപ്പുകൊണ്ടു കഴുകുന്നതാണു നല്ലത്. ഒരു ഗ്ലാസിൽ മൂത്രമൊഴിച്ചു പത്തു മിനിറ്റോളം മാറ്റിവയ്ക്കുക. അപ്പോൾ അതിലെ സാന്ദ്രവസ്തുക്കൾ അടിയിലൂറിക്കൊളളും പിന്നീടു 2-3 ഔൺസ് തെളി മറ്റൊരു കപ്പിൽ ഒഴിക്കുക. പിന്നീടു തല കീഴോട്ടുപിടിച്ച് മൂത്രം പുറത്തുപോകാത്തവിധം ഐക്കപ്പ് കണ്മണിയിൽ അമർത്തിവയ്ക്കണം. പിന്നെ തലയുയർത്തി കപ്പിൽ കണ്ണുതുറക്കുകയും അടയ്ക്കുകയും ചെയ്യുക. ഒടുവിൽ തല കീഴോട്ടാക്കി കണ്ണിൽ നിന്നു കപ്പെടുത്തു മൂത്രം കളയണം. അതേ രീതിയിൽ മറ്റു കണ്ണിലും ചെയ്യണം.

ശ്രോത്രരോഗങ്ങൾ

ചെവികുത്ത്, ബധിരത തുടങ്ങിയ രോഗങ്ങൾക്ക് നാലുനാളെങ്കിലും പഴക്കം ചെന്ന മൂത്രം അഞ്ചുതൊട്ടേഴുതുളളി വരെ അല്പം ചൂടോടെ രണ്ടുനേരം കാതിലൊഴിക്കുക. ചെവികുത്തുമാറാൻ ചെവിയിലും ചെവിക്കുചുറ്റും ആവി പിടിക്കുന്നതും കൊള്ളാം.

ദന്തരോഗങ്ങൾക്ക്

ജിൻഗിവൈറ്റിസ് (ഊന്നുവീക്കം), പയോറിയ (മോണപഴുപ്പ്), ഗംബോയിൽ (ഊനുക്കുരു) തുടങ്ങിയ ദന്തരോഗങ്ങൾക്ക് ഊന് പുതുമൂത്രം കൊണ്ട് ദിവസേന രണ്ടുനേരം തിരുമ്മിയാൽ മതി. പിന്നീട് നോവുള്ളിടത്ത് പഞ്ഞിയിൽ മുക്കിവയ്ക്കുന്നതും നല്ലതാണ്.

മൂലക്കുരുവിനും മറ്റും

മൂലക്കുരു, ഭഗന്ദരം തുടങ്ങിയ രോഗങ്ങൾക്ക് രാത്രി കിടക്കാൻ നേരവും മലവിസർജ്ജനാന്തരവും മൂത്രത്തിൽ മുക്കിയ പഞ്ഞി ഗുദത്തിൽ കടത്തിവയ്ക്കണം. എന്നാൽ നോവും രക്തം പോക്കും ശമിക്കുന്നതാണ്.

സ്ത്രീരോഗങ്ങൾക്ക്

വെള്ളപോക്ക്, അമിതമായ രക്തസ്രാവം എന്നിവയ്ക്ക് രാത്രിയിൽ കിടക്കാൻ നേരം മൂത്രത്തിൽ മുക്കിയ പഞ്ഞി യോനീനാളത്തിൽ വയ്ക്കുക. വേണമെങ്കിൽ പകലും ഒന്നോ രണ്ടോ പ്രാവശ്യം അങ്ങിനെ ചെയ്യാം.

ശിവാംബു ചികിത്സാക്കാലത്ത് ഭക്ഷണക്കാര്യത്തിൽ അല്പം പത്യം പാലിക്കേണ്ടതുണ്ട്. ആവുന്നിടത്തോളം വേവിക്കാത്ത ഭക്ഷണം വേണം കഴിക്കാൻ. ഉപ്പ്, എരി, പുളി ഇവ സാരമായി വർജ്ജിക്കണം. പഴങ്ങളും കാരറ്റ് തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും വേവിക്കാതെ കഴിക്കാമല്ലോ? ധാന്യനൂറ്, പഞ്ചസാര, സസ്യഎണ്ണ എന്നിവ കഴിയുന്നത്ര വർജ്ജിക്കണം. പഞ്ചസാരയ്ക്കു പകരം ചക്കരയും സസ്യഎണ്ണയ്ക്ക് പകരം സൂര്യകാന്തി എണ്ണയും ഉപയോഗിക്കാം. ചായ, കാപ്പി, സിഗരറ്റു തുടങ്ങിയവയും ഉപേക്ഷിക്കുന്നതാണു നല്ലത്. റൊട്ടി, ബിസ്കറ്റ്, കേക്ക്, ചോക്കലേറ്റ്, സ്വീറ്റ്സ് ഇവയും ഉപയോഗിക്കരുത്. കാരണം കൂടുതൽ നാൾ കേടുവരാതിരിക്കാനും നിറപ്പെടുത്താനും മധുരീകരിക്കാനും മറ്റും അവയിൽ വിഷാംശമുള്ള രാസ വസ്തുക്കൾ ചേർക്കാറുണ്ട്. അവ ആരോഗ്യത്തിനു ഹാനികരമാണെന്നു പറയേണ്ടതില്ലല്ലോ.

മനുഷ്യമൂത്രത്തിനു കഴുതമൂത്രത്തിനും ഏറെക്കുറെ തുല്യഗുണമുണ്ടെന്നാണു വിശ്രുത വൈദ്യാചാര്യൻ സുശ്രുതന്റെ അഭിപ്രായം.

"ശോഫകുഷ്ഠാദരോന്മാദമാരുതകൃമിനാശനം അർശോഘ്നം കാരഭം മൂത്രം മാനുഷംച വിഷാപഹം' (സുശ്രുതം)

(കാരഭം കഴുതയാണ്.)

യോഗരത്നാകരത്തിലും മൂത്രത്തിന്റെ രോഗനാശനപരമായ പ്രാധാന്യത്തെ പ്രകീർത്തിക്കുന്നുണ്ട്.

'പിത്തരക്തകൃമിഹരം രേചനം കഫവാതജിത്

തിക്തംമോഹഹരംമൂത്രം സക്ഷാരലവണം സ്മൃതം.

അതനുസരിച്ചു മൂത്രം, പിത്തം, രക്തദോഷം, കൃമിരോഗം, കഫക്കെട്ട്, വാതം, ബോധക്കേട് തുടങ്ങിയ രോഗങ്ങളെ മാറ്റുന്നതും ക്ഷാരം, ലവണം എന്നീ രസങ്ങൾ അടങ്ങിയതുമാണ്.

ആയുർവേദവിജ്ഞാനം എന്ന മറ്റൊരു വൈദ്യഗ്രന്ഥത്തിലും ഏറെക്കുറെ സമാനഗുണങ്ങളെത്തന്നെ വിവരിക്കുന്നു.

"നരമൂത്രം ഗരംഹന്തി സേവിതം രുദ്ര സായനം

രക്തപാമാഹരം തീക്ഷണം സക്ഷാരലവണം സ്മൃതം.

ഹാരീതസംഹിത പ്രകാരം മനുഷ്യമൂത്രത്തിൽ മാധുര്യം കൂടി അന്തർലീനമായിട്ടുണ്ട്. മാത്രമല്ല അതൊരു രസായനവുമാണ്.

"മാനുഷം ക്ഷാരകടുകം മധുരം ലഘു മ്യതേ ചക്ഷുരോഗഹരം ബല്യം ദീപനം കഫനാശനം',

അതു നേത്രരോഗമില്ലാതാക്കുന്നതും ബലമുണ്ടാക്കുന്നതും ജടരാഗ്നിയെ വർധിപ്പിക്കുന്നതും കഫരോഗങ്ങളെ നശിപ്പിക്കുന്നതുമാണ്.

"മനുഷ്യമൂത്രം വിശേഷിച്ചു വാതം, കഫം, രക്തദോഷം, കൂട്ടവിഷം, സ്ഥാവരാദിവിഷം, ത്വക്ദോഷം, കൃമി, ഭൂതാവേശം, വ്രണം ഇവയെ ശമിപ്പിക്കും. ആമത്തെ പചിപ്പിക്കും (ദഹിപ്പിക്കും). വിധിപ്രകാരം സേവിച്ചാൽ രസായനമായിരിക്കും മധുരരസം കൂട്ടി ഉണ്ടെന്നു ഹാരീതമതം.

ജീവിക്കാന്‍ ഭക്ഷിക്കുക

ഭക്ഷണകാര്യത്തിൽ പാലിക്കേണ്ട ഒരു ചിട്ടയുണ്ട്. വേണ്ടതു വേണ്ടപ്പോൾ മാത്രം ഭക്ഷിക്കുക. ഹിതവും മിതവുമായ ആഹാരമാണ് ആരോഗ്യത്തിനു നിദാനം, കടുക്, മുളക്, പുളി തുടങ്ങിയ കറിക്കൂട്ടുകൾ കഴിവതും കുറയ്ക്കണം. അവ ഏറെ ഉപയോഗിച്ചാൽ ഉദരത്തിലെ ദഹനേന്ദ്രിയങ്ങളുടെ സ്വാഭാവികമായ പ്രവർത്തനം മന്ദീഭവിക്കുകയോ തടസ്സപ്പെടുകയോ ചെയ്യും. കറിക്കൂട്ടുകളുപയോഗിച്ചു വികലപ്പെടുത്താതെ ഭക്ഷണത്തെ അതിന്റെ സ്വാഭാവികരുചിയോടുകൂടി ഭക്ഷിച്ചു ശീലിക്കുകയാണു വേണ്ടത്, കേക്ക്, സ്വീറ്റ്സ്, ജാം, പഞ്ചസാര, ഉപ്പേരി, അച്ചാർ, മികച്ചർ, മിഠായി തുടങ്ങിയവ നിർല്ലോഭം ഉപയോഗിക്കുന്നതുകൊണ്ടാണ് ജനങ്ങൾക്ക് എന്തെങ്കിലും തരം അസുഖമൊഴിഞ്ഞ നേരം കാണാത്തത്. അവയ്ക്ക് പണം ചെലവാക്കുന്നത് കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുംപോലെയോ, വടികൊടുത്ത് അടി വാങ്ങുംപോലെയോ ആണ്. പിന്നെ മൂക്കുമുട്ടെ ഭക്ഷണം കഴിക്കുന്ന ശാപ്പാട്ടുരാമന്മാരുണ്ട്. അത്തരക്കാർ പ്രായേണ അല്പായുസ്സുകളായിരിക്കും. ജീവിക്കാൻ ഭക്ഷിക്കുക. ഭക്ഷിക്കാൻ ജീവിക്കാതിരിക്കുക-അതായിരിക്കണം ആദർശം. അതിഭക്ഷണം വരുത്തുന്ന വിനകൾ വളരെയാണ്. അമിതമായാൽ അമൃതും വിഷമാണല്ലോ.

പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയിലെ കാർബോഹൈഡ്രെയിറ്റ്സ് തന്നെ ദഹന പ്രക്രിയയിൽ പഞ്ചസാരയായി രൂപാന്തരപ്പെടുന്നുണ്ട്. പിന്നെ സാധാരണ പഞ്ചസാര ഉപയോഗിക്കേണ്ട കാര്യമില്ല. രണ്ടുതരം പഞ്ചസാരകളും തമ്മിൽ പ്രകടമായ അന്തരമുണ്ട്. സാധാരണ പഞ്ചസാര അതേപടി രക്തവുമായി ചേരുകയില്ല. വേണമെങ്കിൽ പഞ്ചസാര കുടലിൽ കിടന്നു ദഹിച്ചു മറ്റൊരു രൂപത്തിലാവണം.

നമ്മുടെ നാട്ടിൽ സാധാരണ ജനങ്ങൾ മൂന്നുനേരമാണു ഭക്ഷണം കഴിക്കുന്നത്. സമ്പന്നന്മാർ അഞ്ചുനേരം. ഇടത്തരക്കാർ നാലുനേരവും. രണ്ടുനേരവും ഒരു നേരവും മാത്രം ഭക്ഷണം കഴിക്കുന്നവരും ഇല്ലെന്നില്ല. പട്ടിണി കൊണ്ടല്ല, പതിവായി ശീലിച്ചതുകൊണ്ട്. അത്തരക്കാരിൽ പലർക്കും ആദ്ധ്യാത്മിക ലക്ഷ്യവുമുണ്ടായിരിക്കാം.

മൂന്നുനേരവും ഭക്ഷണം കഴിക്കുന്നതു ധാരാളമാണ്. ഇടനേരങ്ങളിൽ കാപ്പിയോ, ചായയോ കുടിക്കുന്ന പതിവുണ്ട് പലർക്കും. അതു നല്ലതല്ല. കാപ്പി വളരെ അപകടകാരിയാണ്. ചായ തമ്മിൽ ഭേദമെന്നുമാത്രം. ഇളം നീരാ (കരിക്കിൻവെളളം)ണ് ഉത്തമപാനിയം. പക്ഷേ, ഇന്നത്തെ വിലകൂടുതലും എളുപ്പം ലഭിക്കാനുള്ള അസൗകര്യവും നിമിത്തം എല്ലാവർക്കും അത് മുറയ്ക്ക് കുടിക്കാനായെന്നുവരില്ല, എന്നാലത്തരക്കാർക്കും ചെറുനാരങ്ങ വെള്ളമോ, ഇഞ്ചി, ഉള്ളി, കറിവേപ്പില മുതലായവ ചേർത്തു കൂട്ടിയ മോരോ (സംഭാരം) ഉപയോഗിക്കാം.

കൂടെക്കൂടെയുള്ള ഭക്ഷണം പല ഏടാകൂടങ്ങൾക്കും ഇടകൊടുക്കും. കാരണം, അപ്പോൾ ദഹനേന്ദ്രിയങ്ങൾക്ക് വിശ്രമമില്ലാതെ ശ്രമം ചെയ്യേണ്ടിവരും. ആവുന്നതിലേറെ പണിയെടുത്താലത്തെ ഫലമെന്താണ്? ഒരു പണിയുമെടുക്കാൻ പറ്റാതെ വരും. അപ്പോൾ കഴിക്കുന്ന ഭക്ഷണസാധനങ്ങൾ ദഹിക്കാതെ ഉദരത്തിൽ കിടന്നു പുളിക്കാനിടവരുന്നു. പുളിപ്പ് വിഷാണുക്കളെ ജനിപ്പിക്കും. വിഷാണുക്കളോ? രക്തവുമായി ചേരും. ഫലം ആന്ത്രവായു, തലനോവ് തുടങ്ങിയ രോഗങ്ങൾ. ഭക്ഷണം സാധാരണവും ലളിതവുമാകണം. എങ്കിലും കഴിക്കുന്നതു കൂടിപ്പോയാലും കൂടക്കൂടെയായാലും കുഴപ്പം തന്നെ. ദഹനേന്ദ്രിയങ്ങളുടെ സ്വാഭാവികവും സുഗമവുമായ പ്രവർത്തനങ്ങളെ അലോസരപ്പെടുത്തുന്ന അത്തരം അവിഹിതമായ ഇടപെടലുകളെ അവ സഹിക്കുകയോ ക്ഷമിക്കുകയോ ഇല്ല. പിന്നെ സമരമായി പണിമുടക്കായി അപ്പോൾ പ്രശ്നത്തിന്റെ ഗൗരവസ്വഭാവമനുസരിച്ച് സാമദാനോപായങ്ങൾ പ്രയോഗിക്കേണ്ടിവരും. അതുകൊണ്ടും പറ്റിയില്ലെങ്കിൽ അറ്റകയ്യായി ഭേദദണ്ഡങ്ങളും അതിനാൽ വഴിയേപ്പോകുന്ന വയ്യാവേലി വിളിച്ചുവരുത്താതിരിക്കുകയാണ് ഭേദം.

വിശപ്പുവന്നിട്ടു മാത്രം ഭക്ഷിക്കുന്നവരെത്രപേരുണ്ട്? വിശപ്പുണ്ടായാലും കൊള്ളാം, ഇല്ലെങ്കിലും കൊള്ളാം, മൂന്നു പ്രാവശ്യമെങ്കിലും മുടങ്ങാതെ ഭക്ഷിക്കണമെന്ന് പൊതുവേ എല്ലാവർക്കും നിർബന്ധമാണ്. വിശപ്പുണ്ടായ ശേഷം ഭക്ഷിച്ചാലേ ഭക്ഷണം നല്ലപോലെ ദഹിക്കുകയും പോഷകാംശങ്ങൾ ശരീരത്തിൽ ചേരുകയുമുള്ളൂ. നല്ല വിശപ്പു തോന്നുന്നില്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണമുപേക്ഷിക്കുന്നതാണു നല്ലത്. വിശപ്പുണ്ടാകാനും ഭക്ഷണത്തിനു സ്വാഭാവിക രുചി വർദ്ധിക്കാനും ശുദ്ധവായുവിൽ വ്യായാമം ചെയ്യുന്നതു കൊള്ളാം.

അല്പമാകാമെങ്കിലും ഭക്ഷണത്തോടൊപ്പം ഏറെ വെള്ളം കുടിക്കുന്നത് നന്നല്ല. അതു ദഹനക്രിയയെ തടസ്സപ്പെടുത്തും.

ഏറെ തണുത്തതോ, ഏറെ ചൂടുള്ളതോ ആയ ഭക്ഷ്യപാനീയങ്ങളുപയോഗിക്കരുത്. അതു പൊതുവായ ആരോഗ്യത്തിനു ഹാനികരമാണെന്നതിനു പുറമേ പല്ല് കേടുവരുത്തുകയും ദഹനേന്ദ്രിയങ്ങളെ ദുർബ്ബലപ്പെടുത്തുകയും ചെയ്യും. അതുപോലെ ക്രമാതീതമായി ഭക്ഷിച്ച് ദഹനത്തിനു ദീപനൗഷധങ്ങളെന്നു പേരുള്ള ഗുളികകളെ അഭയം പ്രാപിക്കാറുണ്ട്. അത് അതിലേറെ അപകടകരമാണ്. ഇന്നു മരുന്നു ഷാപ്പുകളിൽ കിട്ടുന്ന പാറ്റന്റ് മരുന്നുകളിലേറിയ കൂറും ആരോഗ്യത്തിനു പറ്റുന്നവയല്ല. തൽക്കാലം വല്ല ശമനവും കിട്ടിയേക്കും. പക്ഷേ പിൽക്കാലം അതു മറ്റു പല രോഗങ്ങൾക്കും കാരണമായേക്കും.

മലബന്ധമുള്ളവർക്ക് ഒരിക്കലും ശരിയായ ദഹനമുണ്ടാവുകയില്ല. കുടലിന്റെ പ്രവർത്തന മാന്ദ്യം ആമാശയത്തെയും ആമാശയത്തിന്റേതു ശരീരത്തെ മൊത്തത്തിലും ബാധിക്കും.

ഔഷധങ്ങളുപയോഗിക്കാതെ ഭക്ഷണം ക്രമപ്പെടുത്തി മലബന്ധം മാറ്റുന്നതാണുത്തമം. മുന്തിരിങ്ങ, മാമ്പഴം, മധുരനാരങ്ങ, വാഴപ്പഴം തുടങ്ങിയ വിരേചനകരമായ പഴങ്ങൾ ഉപയോഗിച്ചാൽ മലബന്ധം താനേ മാറിക്കൊള്ളും. മുത്താഴത്തോടോ (ഉച്ചഭക്ഷണത്തോടോ), അത്താഴത്തോടോ ഒപ്പം ഒരു സ്പൂൺ നിറയെ ഒലീവ് ഓയിൽ കഴിക്കുന്നതും മലബന്ധം മാറിക്കിട്ടാൻ നല്ലതാണ്.

ധാരാളം കാറ്റും വെളിച്ചവും കടക്കാത്ത മുറികളിലിരുന്നു ജോലി ചെയ്യുന്നവർ കാലാന്തരത്തിൽ ഉദരരോഗികളായിത്തീരും. പതിവായി മിതമായ വ്യായാമം ചെയ്യുകയും വേണ്ട ഭക്ഷണം വേണ്ടപ്പോൾ വേണ്ടപോലെ കഴിക്കുകയും ചെയ്യുമെങ്കിൽ പിന്നെ രോഗം വരുമെന്നു ഭയപ്പെടാനില്ല, ശുദ്ധവായുവിൽ ചുറുചുറുക്കോടെയുള്ള നടത്തം, സൈക്കിൾ സവാരി, ലോൺടെന്നീസ്, യോഗാസനങ്ങൾ തുടങ്ങിയവയും മലബന്ധത്തിന്റെ പരിപന്ഥരാണ്.

ഭാവിയെ കുറിച്ചോ, ആരോഗ്യത്തെകുറിച്ചോ മറ്റോ ഉള്ള വ്യാകുലചിന്ത, നല്ലപോലെ ചവയ്ക്കാതെയുള്ള ഭക്ഷണരീതി ഇവയെല്ലാം ദഹനക്കേടും മലബന്ധവും വരുത്തും. നല്ല ആരോഗ്യമാഗ്രഹിക്കുന്നവർ മനസ്സിൽ നിന്ന് എല്ലാതരം ആകുലചിന്തകളുമകറ്റണം. ഉണ്ണുമ്പോൾ അവരുടെ മുഖം തെളിഞ്ഞും മനം നിറഞ്ഞുമിരിക്കണം.

ഉപവാസം

ഉപവാസം സുപ്രധാന ശാരീരിക വ്യാപാരങ്ങളായ ദഹനവും വിസർജനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദഹനം, തിന്നുന്ന വസ്തുക്കൾ ദഹിപ്പിക്ക മാത്രമല്ല, അവയിലെ പോഷകാംശങ്ങളെ ദേഹത്തിൽ ലയിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണു ശരീരം സജീവവും കർമക്ഷമവുമാകുന്നത്. വിസർജനം- മലം, മൂത്രം, വിയർപ്പ്, ശ്വാസം തുടങ്ങിയവയുടെ രൂപത്തിൽ മലിനവസ്തുക്കൾ പുറന്തള്ളുന്നു. ഉപവാസം പ്രസ്തുതമാലിന്യ ബഹിഷ്കരണ പ്രക്രിയ വളരെ സുഗമമാക്കുകയും തദ്വാരാ ശരീരം അരോഗസുഭഗ മാക്കുകയും ചെയ്യുന്നു.

രോഗാവസ്ഥയിൽ പ്രകൃതി നമുക്ക് ഉപവാസമനുഷ്ഠിക്കാൻ ആന്തരമായി പ്രേരണ നല്കുന്നുണ്ട്. കടുത്ത രോഗം വരുമ്പോൾ വിശപ്പ് താനേ കെട്ടു പോകുന്നത് അതുകൊണ്ടാണ്. എന്നാൽ പ്രകൃതിയിൽ നിന്നു ഏറെ അകന്നുപോയ പച്ചപ്പരിഷ്കാരികൾക്കു ആ പ്രകൃഷ്ട ശബ്ദം ശ്രവിക്കാനുള്ള ശ്രവണശക്തി നഷ്ടപ്പെട്ടു പോയിരിക്കയാണെന്നതാണു പരിതാപകരമായ പരമാർത്ഥം.

ഇനി രോഗി പ്രകൃതിയുടെ വിളികേൾക്കാൻ ഒരുങ്ങിയാൽ തന്നെ വീട്ടുകാരും ഡോക്ടറും രോഗിയെ രോഗിയുടെ പാട്ടിനു വിടണമെന്നില്ല. "അയ്യോ! എന്തെങ്കിലും കഴിച്ചേ പറ്റു; കുറച്ചു പൊടിയരിക്കഞ്ഞിയോ, പാലോ, ചായയോ എന്തെങ്കിലും, ഒന്നു ജീവൻ കിടക്കേണ്ടേ, രോഗി ആഹാരം വേണ്ടെന്നു കടുംപിടിത്തം പിടിക്കുകയാണെങ്കിൽ വീട്ടുകാർ ഡോക്ടറുടെ സഹായം തേടുകയായി. ഡോക്ടർ പറഞ്ഞാൽ പിന്നെ അപ്പീലില്ലെന്നല്ലേ സാധാരണക്കാരുടെ ധാരണ. തന്മൂലം മനസ്സില്ലാമനസ്സോടെ ഭക്ഷണം കഴിക്കാൻ നിർബദ്ധനാകുന്നു. അങ്ങനെ വീട്ടുകാരും ഡോക്ടറും ഒന്നുപോലെ പ്രകൃതിയുടെ പ്രയോജനപ്രദമായ പ്രേരണ നിരാകരിച്ചു രോഗിയോട് അനീതി പ്രവർത്തിക്കുന്നതിൽ തുല്യാപരാധികളായിത്തീരുന്നു.

രോഗം രോഗിയുടെ ഉള്ളിലെ ദുഷ്ടിനെ പുറം തള്ളാനുള്ള പ്രകൃതിയുടെ പ്രായോഗികതന്ത്രമാണ്. പനി, ജലദോഷം, വയറ്റിളക്കം, ചുമ തുടങ്ങിയ രോഗങ്ങൾ വഴി പ്രകൃതി ദേഹം ശുദ്ധീകരിക്കുന്നു. ആ സമയത്ത് ഏറെത്തിന്നും കുടിച്ചും ദഹനേന്ദ്രിയങ്ങൾക്കു ജോലിഭാരം കൂട്ടരുത്.

പ്രകൃതി, മാതാവിനെപ്പോലെ സ്നേഹമയിയാണ്. ശാസിച്ചു നേർവഴിക്കു നയിക്കുന്നു. രോഗാവസ്ഥയിൽ പ്രകൃതിയുടെ പ്രേരണയെ അവഗണിച്ച് ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദിയുണ്ടാവുക സാധാരണമാണ്. അതു പ്രകൃതിയുടെ താക്കീതാണ്. പക്ഷേ, പ്രകൃതിയുടെ ഭാഷ മനസ്സിലാക്കാനുള്ള കഴിവും, മനസ്സിലാക്കിയാൽ തന്നെ അതനുസരിച്ചു പെരുമാറാനുള്ള വകതിരിവും പലർക്കുമില്ലാതെ പോകുന്നു. അതുകൊണ്ടെന്തുചെയ്യും? ഉടൻ ഛർദ്ദി മാറാനുള്ള മരുന്നു വാങ്ങി കഴിക്കും. അങ്ങനെ രോഗം തത്ക്കാലം അമർത്തി വയ്ക്കും. പക്ഷേ, അമർത്തിവച്ച രോഗം തക്കം കിട്ടുമ്പോൾ പൂർവാധികം രൂക്ഷതയോടെ പുറത്തുവരും.

പരിഷ്കൃതനായ മനുഷ്യനു വിശേഷബുദ്ധിയില്ലാത്ത പക്ഷിമൃഗാദികളിൽ നിന്നു പലതും പഠിക്കാനുണ്ട്. അവയ്ക്ക് മനുഷ്യർക്കുണ്ടാകുംപോലെ കൂടക്കൂടെ രോഗമുണ്ടാകാറില്ല. എന്നാൽ പരസ്പരമുള്ള പോരുകൊണ്ടും മറ്റും ദേഹത്തിൽ പോറലും മുറിവും ഏൽക്കാറുണ്ട്. അപ്പോൾ അവ സ്വയം പ്രേരിതമായി ചെയ്യുന്ന പ്രകൃതിചികിത്സ ഉപവാസമനുഷ്ഠിക്കലാണ്. വീട്ടുമൃഗങ്ങളുടെ ജീവിതരീതി നിരീക്ഷിച്ചാൽ അക്കാര്യം മനസ്സിലാകും.

സാധാരണ രോഗങ്ങൾ മാത്രമല്ല, മുറിവും, പരുവും പൊളളലുമൊക്കെ ഉപവാസംകൊണ്ട് അദ്ഭുതകരമായി ഭേദപ്പെട്ടു കണ്ടിട്ടുണ്ട്. കാരണം ദഹനം നടത്തുന്നതിൽനിന്നു വിശ്രമം കിട്ടുമ്പോൾ അതിനുപയോഗപ്പെടുത്തുന്ന ശക്തികൂടി ശരീരത്തിനു അത്തരം രോഗങ്ങൾ ശമിപ്പിക്കാൻ വിനിയോഗിക്കുന്നതിനു സൗകര്യം ലഭിക്കുന്നു. അമേരിക്കയിലെ പ്രസിദ്ധ പ്രകൃതിചികിത്സകൻ പ്രൊഫസർ എർണാൾഡ് ഇർഹിറ്റ് പ്രസ്തുത വസ്തുത പരീക്ഷണം നടത്തി തെളിയിച്ചു കാട്ടിയിട്ടുണ്ട്. അദ്ദേഹം ഉപവാസക്കാലത്ത് കത്തികൊണ്ടു തന്റെ കൈയിൽ മുറിവുണ്ടാക്കി. എന്നാൽ അദ്ദേഹത്തിന് ഒരു വേദനയും അനുഭവപ്പെട്ടില്ല. മാത്രമല്ല, മുറിവിൽ നീരുണ്ടാവുകയോ പഴുത്തു ചലം വരുകയോ ചെയ്തില്ല. മൂന്നു നാളുകൾക്കുള്ളിൽ തന്നെ മുറിവ് ഉണങ്ങുകയും ചെയ്തു. പിന്നീടു കുറച്ചുനാൾ അദ്ദേഹം ധാന്യങ്ങളും പഴങ്ങളും മാത്രം ഭക്ഷിക്കുകയും വീണ്ടും കൈയിൽ മുറിവുണ്ടാക്കുകയും ചെയ്തു. ഇക്കുറി, മുറിവിൽ നിന്നു രക്തവും വന്നു, വേദനയും അനുഭവപ്പെട്ടു. അവിടം പഴുക്കുകയും ചെയ്തു. മുറിവുണങ്ങാൻ മുമ്പത്തേക്കാളിരട്ടി സമയവുമെടുത്തു. അതിനുശേഷം അദ്ദേഹം ചോറിനോടൊപ്പം മാംസം കഴിക്കാനും അല്പം മദ്യം ഉപയോഗിക്കാനും തുടങ്ങി. പിന്നീടു ദേഹത്തിൽ മുറിവുണ്ടാക്കി, അപ്പോൾ കൂടുതൽ നേരം രക്തം വാർന്നു പോയിക്കൊണ്ടിരുന്നു. മുറിവ് നീരുവന്നു വീർക്കുകയും അതിൽനിന്നും ചലമൊലിക്കാൻ തുടങ്ങുകയും ചെയ്തു. പിന്നീടു മൂന്നുനാൾ ഉപവാസമനുഷ്ഠിച്ചപ്പോൾ മുറിവുണങ്ങി കിട്ടി.

മുമ്പ്, ആയുർവേദവൈദ്യന്മാർ പനി വന്നാൽ ലംഘനം അഥവാ ഉപവാസം അനുഷ്ഠിക്കാന്‍ ഉപദേശിക്കുമായിരുന്നു. ലംഘനം പരമൌഷധം എന്നാണ് ആയുർവേദവിധിതന്നെ. പക്ഷേ, ഇന്ന് ആ പതിവു മാറിയിരിക്കുന്നു. 'മരുന്നില്ലാതെ എന്തു ചികിത്സ' എന്ന മനോഭാവമാണു വൈദ്യന്മാർക്കും രോഗികൾക്കും. എത്ര കയ്പ്പും ചവർപ്പുമുള്ള മരുന്നുകൾ വിധിക്കാൻ ഡോക്ടർമാർക്കും കുടിക്കാൻ രോഗികൾക്കും മടിയും മടുപ്പുമില്ല.

ഉപവാസവിധി

ഉപവാസക്കാലത്തു ഭക്ഷണം മാത്രമേ ഉപേക്ഷിക്കേണ്ടു. വെള്ളം വേണ്ടത്ര കൂടിക്കാം; കൂടിക്കണം. ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ടു ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ രണ്ടുരണ്ടര ഇടങ്ങഴി വെളളം അകത്താക്കണം. ചെറുനാരങ്ങനീരു ചേർത്ത വെള്ളം കുടിക്കുന്നതു കൂടുതൽ നല്ലതാണ്. മൊത്തം മൂന്നോ നാലോ ചെറുനാരങ്ങയുടെ നീരുപയോഗിക്കാം. ഉപവസിക്കുമ്പോൾ ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനം തീരെ നിലച്ചപോലെയാകുന്നു. തന്മൂലം കുടലുകളുടെ സ്വാഭാവികഗതി(പെരിസ്റ്റാൾട്ടിക് മൂവ്മെന്റ് )യും നിലയ്ക്കും. അതിന്റെ ഫലമായി മലവിസർജനം നടക്കുകയില്ല. വിസർജനം നടന്നില്ലെങ്കിൽ മലം കുടലുകളിൽ കെട്ടിക്കിടക്കും. അതു ബഹിഷ്കരിക്കാനായി എന്നും ചെറുനാരങ്ങനീരു ചേർത്ത വെള്ളം കൊണ്ട് എനിമ എടുക്കണം. എനിമ എടുക്കുമ്പോൾ പുറത്തു പോകുന്ന മലത്തിൽ പഴയമലത്തിന്റെ ചെറുകട്ടകളും കുടലിലെ ചളിയും വെളുത്ത മലക്കട്ടകളും നാറുന്ന അഴുക്കുമുണ്ടാകും. ഉപവാസകാലത്തു ബഹിഷ്കൃതമാകുന്ന മലത്തിന്റെ മാത്ര കണ്ടാൽ ഇത്രയേറെ മലം എങ്ങനെ വയറ്റിൽ കൊണ്ടു എന്ന് അത്ഭുതപ്പെട്ടു പോകും.

ഉപവാസത്തിന്റെ ശാരീരിക പ്രതികരണങ്ങൾ

ശരീരത്തിൽ സ്വാഭാവികമായ ഒരുതരം ജ്വലന പ്രക്രിയ (Combustion) നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ജ്വലന പ്രക്രിയകൊണ്ടാണ് ശരീരം ഒരു നിശ്ചിത താപക്രമം നിലനിറുത്തുന്നത്. എന്നാൽ ജ്വലനപ്രക്രിയ അനുസ്യൂതം നടക്കുന്നതിന് ഇന്ധനത്തിന്റെ ആവശ്യമുണ്ട്. സാധാരണമായി പ്രസ്തുത ഇന്ധനം ഭക്ഷണത്തിലെ കാർബോഹൈദ്രെറ്റിൽ നിന്നും കൊഴുപ്പിൽ നിന്നുമാണു ലഭിക്കുന്നത്. എന്നാൽ ഉപവാസക്കാലത്തു പുറത്ത് നിന്ന് ഭക്ഷണം ലഭിക്കാതെ വരുമ്പോൾ ഉള്ളിൽ ദഹിക്കാതെ കിടന്നിരുന്ന ഭക്ഷണം ജ്വലനാഗ്നി ദഹിപ്പിക്കുന്നു. അതുകൊണ്ട് മേദസ്സും, പേശികളിലും രക്തത്തിലും ഹ്യദയത്തിലും തിങ്ങിക്കൂടിയ പഞ്ചസാരയും കുറയുന്നതാണ്. അപ്പോൾ ശരീരത്തിലെ ഉൾച്ചൂടും കുറയും. ശരീരത്തിൽ ജലാംശം തീരെ കുറയുന്നതു ദോഷകരമാണ്. അതിനാൽ വെളളം ധാരാളം കുടിക്കണം. വെള്ളം കൂടുതൽ കുടിക്കുമ്പോൾ മൂത്രമേറെപ്പോകും.  മൂത്രാശയത്തിലെ രക്തത്തിലൂടെ ഊർന്നൊഴുകുന്നതുകൊണ്ട് മൂത്രം രക്തത്തിലെ മാലിന്യത്തെക്കൂടി ബഹിഷ്കരിക്കുന്നു.

ഉപവാസക്കാലത്ത് ശരീരത്തിലെ മുടക്കുമുതലിൽ നിന്നു ചെലവു ചെയ്യേണ്ടിവരുന്നതുകൊണ്ടു ദിവസേന തൂക്കം ഒരു റാത്തലോളം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ശരീരത്തിലെ ധാതുക്കളും ഈ അനുപാതത്തിൽ കുറയുന്നതാണ്. ഇങ്ങനെ തൂക്കം കുറയുന്നതുകൊണ്ട് അല്പം ക്ഷീണം അനുഭവപ്പെടാം. എന്നാൽ മസ്തിഷ്കത്തിനുമാത്രം ഒട്ടും കോട്ടം തട്ടുകയില്ല. അതുകൊണ്ട് ചിന്താശക്തി ഏറും; നല്ല ഉറക്കം കിട്ടും. ചിന്തകൾ സാത്ത്വികങ്ങളാകും. ഓർമശക്തിയും വർദ്ധിക്കും.

ഉപവസിക്കുമ്പോൾ ഉപവസ്താവിനു കിടക്കയിൽനിന്ന് എണീക്കാൻ പറ്റാത്ത ക്ഷീണമൊന്നുമുണ്ടാവില്ല. എന്നാൽ അല്പം ബലക്കുറവു തോന്നാം. അതുവകവയ്ക്കേണ്ടതില്ല.

നിരാഹാരകാലത്തു മന്ദമാരുതനേറ്റ് രാവിലേയും വൈകുന്നേരവും ചുറുചുറുക്കോടെ നടക്കുന്നതു നല്ലതാണ്. അതുകൊണ്ട് ക്ഷീണം തോന്നുകയില്ലെന്നു മാത്രമല്ല, നടത്തം കഴിഞ്ഞു തിരിച്ചുവരുമ്പോൾ നല്ല ബലവും ഉന്മേഷവും അനുഭവപ്പെടുകയും ചെയ്യും. പലരും നടത്തം കഴിഞ്ഞു തിരിച്ച് വന്നു ലഘുവായ വ്യായാമം ചെയ്യാറുണ്ട്. എന്നാൽ വ്യായാമം അത്യാവശ്യമല്ല.

ഒരാഴ്ചവരെയുള്ള ഉപവാസകാലത്തു പതിവുപോലെ ആപ്പീസിൽ പോവുകയോ, മറ്റു സാധാരണ ജോലികളിൽ ഏർപ്പെടുകയോ ചെയ്യാം. എന്നാൽ രണ്ടു മൂന്നാഴ്ചയിലേറെ ഉപവസിക്കുന്നവർ പൂർണമായി വിശ്രമിക്കണം എങ്കിൽ ഉപവാസത്തിന്റെ ക്ഷീണം അനുഭവപ്പെടുകയില്ല. ഭക്ഷണം കഴിക്കാത്തതിന്റെ ഭയം കൊണ്ടും തളർച്ചയുണ്ടാകാം. ഉപവാസത്തിന്റെ പ്രാധാന്യം മുറയ്ക്കു മനസ്സിലാക്കുകയും അതിൽ വേണ്ടത്ര താത്പര്യം പുലർത്തുകയും ചെയ്താൽ ഉപവാസം ഉപകാരപ്രദവും ഉന്മേഷകരവുമാകും.

അനശനദീക്ഷാകാലത്ത് വിശപ്പു തുടക്കത്തിൽ ഒന്നുരണ്ടുദിവസമേ അല്പം വിഷമിപ്പിക്കുകയുള്ളൂ. മൂന്നാംനാൾ അത് അടങ്ങുന്നതാണ്. വിശപ്പുവരുമ്പോൾ കുറേ വെള്ളം കുടിച്ചാൽ അതുമാറിക്കൊളളും, ഉപവാസത്തിന്റെ മൂന്നാം പക്കമോ, നാലാം പക്കമോ നാവിൽ വെളുത്ത പൂപ്പലുണ്ടാകും, ചിലപ്പോൾ ശ്വാസത്തിന് അല്പം ദുർഗന്ധവുമുണ്ടാകാം. പല്ലിൽ ഒരു തരം പശ പറ്റിപ്പിടിക്കും. പുതുതായി ഉപവാസം അനുഷ്ഠിക്കുന്നവർ ഇതൊക്കെ കണ്ടു പരിഭമിക്കരുത്, ആ ലക്ഷണങ്ങൾ ദേഹത്തിലെ വിജാതീയ പദാർഥങ്ങൾ പുറംതള്ളപ്പെടുന്നതിന്റെ സൂചനയാണ്. വൈകാതെ തന്നെ അവ അപ്രത്യക്ഷമായിക്കൊള്ളും. ആന്തരമായ വൃത്തിയും ശുദ്ധിയും വർദ്ധിക്കുന്നതോടെ ശരീരത്തിനു പുത്തനുണർവും ചൊടിയും ലാഘവവുമുണ്ടാകുന്നു.

ഉപവാസം കൈകണ്ട ഒരു സർവരോഗസംഹാരിയാണെന്നു തറച്ചുപയാം. രോഗം എത്ര പഴയതായാലും കടുത്തതായാലും ഉപവാസം കൊണ്ടു മാറും. ഡോക്ടർമാർ മാറാരോഗമെന്നു വിധിയെഴുതിയ പല രോഗങ്ങളും നിശ്ശേഷം മാറിയിട്ടുണ്ട്. അമേരിക്കയിലെ ഡോക്ടർ എഡ്വർഡ് ഡെബിതന്റെ കുട്ടിയുടെ മാരകമായ 'ഡിഫ്ത്തീരിയ' രോഗം ഉപവാസം കൊണ്ടാണു ശമിപ്പിച്ചത്. മലബന്ധജന്യമായ രോഗങ്ങൾക്കും ഉപവാസം കൊണ്ടു ക്ഷിപ്രശമനം ലഭിക്കാറുണ്ട്.

ഉപവാസകാലാവധി രണ്ടോ മൂന്നോ ദിവസം മുതൽ രണ്ടോ മൂന്നോ മാസം വരെയാകാം. ഒരു വാരത്തോളമുള്ളതു ഹ്രസ്വോപവാസം. ഒരു വാരത്തിലേറെ നീണ്ടതു ദീര്‍ഘോപവാസം. ഉപവാസത്തിന്റെ കാലാവധി രോഗമനുസരിച്ചല്ല, രോഗത്തിന്റെ സ്ഥിതിയനുസരിച്ചാണു കണക്കാക്കുന്നത്. രോഗത്തിന്റെ പുതുമ, പഴമ, രോഗിയുടെ ശരീരസ്ഥിതി, രോഗത്തിന്റെ ശരീരത്തിലുള്ള പിടിമുറുക്കം, രോഗിയുടെ മാനസികാവസ്ഥ തുടങ്ങി പലകാര്യങ്ങളും പരിഗണിച്ചാണു ഉപവാസത്തിന്റെ അവധി നിർണയിക്കേണ്ടത്. പുതിയ രോഗത്തിനു ഹ്രസ്വോപവാസം മതി. പഴയതിനു ദീർഘാപവാസം വേണ്ടിവരും. മിക്കവാറും ഒരാഴ്ചയിൽ കുറഞ്ഞ ഉപവാസം കൊണ്ടു പറയത്തക്ക പ്രയോജനമുണ്ടാവില്ല. എന്നാലും തുടക്കക്കാർ മുന്നോനാലോ നാൾ ഉപവസിച്ച് ഉപവാസവുമായി പൊരുത്തപ്പെടുന്നതുകൊള്ളാം. യഥാവിധി അനുഷ്ഠിക്കുകയാണെങ്കിൽ ഉപവാസം കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ അത്ഭുതകരമായിരിക്കും. രണ്ടുമാസം വരെ ഉപവാസമനുഷ്ഠിച്ചവരുണ്ട്. ഗാന്ധിജിയുടെ ദീർഘോപവാസം ചരിത്രപ്രസിദ്ധമാണല്ലോ.

ഉപവാസമവസാനിപ്പിക്കുന്നതു വളരെ അവധാനപൂർവകമാവണം. വളരെ നാളുകളോളം ഭക്ഷിക്കാതിരിക്കുന്നതുകൊണ്ടു ദഹനേന്ദ്രിയങ്ങൾ നിഷ്ക്രിയങ്ങളായിത്തീർന്നിരിക്കും. ആ അവസ്ഥയിൽ അവയ്ക്ക് ഗുരുത്വമുള്ള ഭക്ഷണപദാർത്ഥങ്ങൾ ദഹിപ്പിക്കാനാവില്ല, അതുകൊണ്ടു ഉപവാസം അവസാനിപ്പിക്കേണ്ടതു ലഘുത്വമുള്ള, ക്ഷിപ്രപചനക്ഷമമായ പഴച്ചാറുപോലുള്ള ദ്രാവകങ്ങൾ കുടി(പ്പി)ച്ചാണ്. മധുരനാരങ്ങനീരാണ് ഉത്തമം. അതു ലഭ്യമല്ലെങ്കിൽ മൌസംബിനീരാകാം. ഒന്നോ രണ്ടോ ദിവസത്തിനുശേഷം മുന്തിരി, കൈതച്ചക്ക (പൈനാപ്പിൾ), ആപ്പിൾ തുടങ്ങിയവയുടെ ചാറുപയോഗിക്കാം. ഉപവാസകാലത്തിന്റെ കാൽഭാഗം-അതായത് ഇരുപതു ദിവസം ഉപവസിച്ചെങ്കില്‍ അഞ്ചുദിവസം-പഴച്ചാറുമാത്രം കുടിക്കണം. പിന്നീട് അരയ്ക്കാല്‍ ഭാഗം --രണ്ടരദിവസം-പേരയ്ക്ക, സപ്പോട്ട തുടങ്ങിയ പഴങ്ങളും ആവിയില്‍ വേവിച്ച പച്ചക്കറികളും കഴിക്കാം. ഇഡ്ഡലി, ചപ്പാത്തി, ചോറ് എന്നിവ ഭക്ഷിച്ചു തുടങ്ങാം. പാലും പഴവുമാണ് ഉത്തമാഹാരമെന്നു പറയാറുണ്ടെങ്കിലും അവ ഒന്നിച്ചു കഴിക്കാതിരിക്കുന്നതാണു നല്ലത്. ധാന്യാഹാരം കഴിച്ചു പാൽ കുടിക്കാം. മാംസ്യാംശം കൂടുതലുള്ളതിനാൽ പാൽ പെട്ടെന്നു ദഹിക്കുകയില്ല.

അമേരിക്കൻ ഡോക്ടർ എഡേർഡ് ഡെബി രോഗികൾക്കു പാൽ നല്കാറില്ല. അദ്ദേഹം പ്രഭാതഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിപ്ളവം തന്നെ സ്യഷ്ടിച്ചു. രാവിലത്തെ ഭക്ഷണം ആരോഗ്യത്തിനു ഹാനികരമാണെന്നും അതു നിശ്ശേഷം ഉപേക്ഷിക്കണമെന്നും അദ്ദേഹം ഉദ്ഘോഷിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാതി ദഹനം വളരെ മന്ദഗതിയിലാണു നടക്കുന്നത്. രാവിലെവരെ ദഹനേന്ദ്രിയങ്ങൾക്കു ഒരു വിശ്രമവും ലഭിക്കുന്നില്ല. അവയുടെമേൽ പിന്നേയും പ്രഭാതഭക്ഷണത്തിന്റെ ഭാരംകൂടി കേറ്റിയാൽ അവ തളർന്നുപോകും. ഫലം, ദഹനക്കുറവും മലബന്ധവും. മറിച്ച്, രാവിലത്തെ ഭക്ഷണം ഉപേക്ഷിക്കുകയാണെങ്കിൽ ഉച്ചഭക്ഷണത്തിന്റെ നേരമാവുമ്പോഴേക്കും നല്ല വിശപ്പുണ്ടാകും. അൻപതുശതമാനം രോഗങ്ങളും, വിശേഷിച്ച് ഉദരരോഗങ്ങൾ പ്രഭാതഭക്ഷണം കഴിക്കുന്നതുകൊണ്ടാണുണ്ടാകുന്നത്.

ഉപവാസത്തിനു മികവുകൾ മാത്രമല്ല, കുറവുകളുമുണ്ട്. ഉപവാസം കൊണ്ട് എല്ലാ രോഗങ്ങളും മാറ്റാൻ കഴിയുമെങ്കിലും എല്ലാ രോഗികളുടേയും രോഗം മാറ്റാൻ പറ്റില്ല. പഥ്യനിഷ്ഠയുള്ളവരിലേ ഉപവാസം ഫലിക്കു. വളരെ പഴക്കം ചെന്ന ക്ഷയരോഗവും പ്രമേഹവും ഉള്ള രോഗികൾക്കു ഉപവാസം പറയത്തക്ക ഫലം ചെയ്യില്ല. അതുപോലെ ഹ്യദ്രോഗികളിലും മൂത്രാശയരോഗികളിലും ഉപവാസം കൊണ്ടു വലിയ പ്രയോജനമുണ്ടാവില്ല.

ഉദ്ദിഷ്ടഫലം ലഭിക്കാൻ ചിലകാര്യങ്ങളിൽ സവിശേഷം ശ്രദ്ധിക്കണം. തികഞ്ഞ താത്പര്യവും വിശ്വാസവുമുണ്ടെങ്കിൽ മാത്രമേ ഉപവാസം തുടങ്ങാവു. ആഹാരമില്ലാതെ എങ്ങനെ കഴിച്ചുകൂട്ടാൻ പറ്റും എന്ന ചിന്ത മനസ്സിനെ മഥിക്കുന്നുവെങ്കിൽ ഉപവാസം മുറയ്ക്ക് നടത്താൻ സാധിക്കുകയില്ല.

ആരംഭശൂരത്വം ഉപേക്ഷിക്കണം. തുടക്കത്തിൽതന്നെ ദീർഘോപവാസത്തിനു കച്ചകെട്ടരുത്. ആദ്യം ഹ്രസ്വോപവാസത്തിൽ തുടങ്ങിയാൽ മതി. പിന്നെപ്പിന്നെ ദീർഘിപ്പിക്കാം. ഓരോ നാൾ നീട്ടുകയാണെങ്കിൽ വലിയ പ്രയാസം തോന്നുകയില്ല. ഒരാഴ്ച്ച നിരാഹാരം നടത്താൻ കഴിയാത്തവർ മൂന്നോ നാലോ നാൾ നടത്തിയാലും മതി. ദീർഘമായ ഉപവാസം നല്ല പരിചയ സമ്പന്നരുടെ നിരീക്ഷണത്തിൽ നടത്തുകയാണു നല്ലത്. ചിലപ്പോൾ ഉപവാസകാലത്തു ഛർദ്ദിക്കുകയോ, മലത്തിൽ രക്താംശം കാണുകയോ ചെയ്യും. ഇരിക്കുമ്പോഴും എണീക്കുമ്പോഴും തലചുറ്റലും അനുഭവപ്പെടാം, എന്നാൽ അവ കണ്ടു ഭയക്കേണ്ട കാര്യമില്ല.

ഉപവാസക്കാലത്തു ഒന്നോ ഒന്നിലേറെയോ റാത്തൽ തൂക്കം കുറഞ്ഞെന്നുവരാം. അപ്പോൾ ക്ഷീണം തോന്നാം. വല്ലാത്ത ക്ഷീണം തോന്നിയാൽ ഉടൻ ഉപവാസമവസാനിപ്പിക്കണം.

പൊതുവേ, പറഞ്ഞാൽ നാവിലെ പൂപ്പൽ മാറുമ്പോഴാണു ഉപവാസം നിറുത്തേണ്ടത്. ചിലപ്പോൾ പൂപ്പൽ പോകാൻ ഒരു മാസത്തോളം പിടിച്ചെന്നുവരാം. അത്ര നീളുകയാണെങ്കിൽ പൂപ്പൽ പോകുംവരെ കാത്തിരിക്കേണ്ട കാര്യമില്ല. പിന്നെ സ്വാഭാവികമായ വിശപ്പു വന്നാലും നിരാഹാരം നിറുത്താം. ഉപവാസമവസാനിപ്പിച്ച ശേഷവും വിശപ്പു വർധിക്കാറുണ്ട്.

ചിലപ്പോൾ ഉപവാസക്കാലത്തു ദേഹത്തിലെ വിഷാംശം ഇളകി രക്തത്തിൽ ചേരും. അന്നേരം ചില അസ്വസ്ഥതകൾ അനുഭവപ്പെടും; നല്ല ഉറക്കം കിട്ടുകയില്ല, ദുസ്സ്വപ്നങ്ങൾ കാണും, തലയ്ക്ക് ഭാരം പോലെ തോന്നും. ക്ഷീണവും അനുഭവപ്പെടും. അവ കണ്ടമ്പരന്നു ഉപവാസം നിറുത്താൻ ഒരുമ്പെടരുത്. അപ്പോൾ ഒരു എനിമ എടുത്താൽ ആശ്വാസം കിട്ടും.

ഉപവസിക്കുമ്പോൾ കഴിയുമെങ്കിൽ നഗ്നരായി കാറ്റും വെയിലുമേറ്റു കഴിയണം. എന്നും പച്ചവെള്ളത്തിൽ കുളിക്കുകയും വേണം. ഒന്നോ രണ്ടോ ദിവസം പഴങ്ങൾ മാത്രം ആഹാരമാക്കിയ ശേഷം ഉപവാസമനുഷ്ഠിക്കുന്നതു കൂടുതൽ ഗുണകരമാണ്. പഴങ്ങൾ തിന്നാൽ മലം കുതിർന്നു നിഷ്പ്രയാസം വിസർജിക്കപ്പെടും.

പ്രാചീനകാലം മുതൽക്കുതന്നെ മനുഷ്യർ ഉപവാസത്തിന്റെ നന്മയും മേന്മയും മനസ്സിലാക്കിയിരുന്നു. രണ്ടു സഹസ്രാബ്ദങ്ങൾക്കു മുമ്പ് അസ്കലി ഹയാഡിസ് എന്ന യവനപണ്ഡിതൻ ഉപവാസവും ജല ചികിത്സയും കൊണ്ടു അനവധി രോഗങ്ങൾ സുഖപ്പെടുത്തി. മരുന്നൊന്നും കഴിക്കാതെ ഒരു ദിവസം ഉപവസിച്ചാൽ തന്നെ അസുഖം ഭേദമാകുമെന്നാണ് പ്ളൂട്ടാർക്ക് എന്ന പ്രാചീന പണ്ഡിതന്റെ പക്ഷം.

ഹിന്ദുക്കളും ക്രിസ്ത്യാനികളും, മുഹമ്മദീയരും ബൗദ്ധവരുമെല്ലാം ഉപവാസത്തിനു മതപരമായ പരിവേഷം നല്കിയിരുന്നു. ബൈബിളിൽ പലഭാഗങ്ങളിലും ഉപവാസ മാഹാത്മ്യം വർത്തിച്ചിട്ടുണ്ട്. ഹിന്ദുക്കൾ ഏകാദശിയും പ്രദോഷവും വ്രതദിവസങ്ങളായി കരുതുന്നു.

ഡോക്ടര്‍ ഹോൾ ബ്രൂക്കിന്റെ അഭിപ്രായത്തിൽ ഉപവാസം എല്ലാ ഔഷധങ്ങളേയും വെല്ലുന്ന മഹൌഷധമാണ്.

ഡോക്ടർ ഡ്യൂയിയാണു ഉപവാസചികിത്സകൊണ്ടു നൂറുകണക്കിനാളുകളുടെ രോഗം മാറ്റി ഉപവാസത്തിന്റെ അത്ഭുതകരമായ രോഗശമന ക്ഷമത ലോകമാകെ വിളംബരം ചെയ്തത്.

രോഗം-ഭൂതോപദ്രവം കൊണ്ടാണുണ്ടാകുന്നതെന്നായിരുന്നു. പണ്ടുള്ളവരുടെ വിശ്വാസം. അതുകൊണ്ട് അവർ രോഗം മാറ്റാൻ മുഖ്യമായും മന്ത്രതന്ത്രങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ പരിഷ്കാരത്തിന്റെയും പ്രകൃതിവൈദ്യത്തിന്റെയും പ്രചാരത്തോടെ ആ വിശ്വാസത്തിന്റെ യുക്തിരാഹിത്യം ജനങ്ങൾക്കു ബോധ്യപ്പെട്ടു തുടങ്ങി.

ദേഹത്തിൽ ദുഷ്ടു കൂടുതലുള്ളവരെ രോഗം വേഗം പിടികൂടും. അപ്പോൾ ഉപവസിച്ചാൽ ദഹനേന്ദ്രിയങ്ങൾക്കു മുഷ്ടിനെ ദൂരീകരിക്കാൻ കൂടുതൽ ശക്തി ലഭിക്കും. ഒരു രോഗിക്ക് ആഹാരം കൊടുക്കാതിരുന്നാൽ രോഗിയെയല്ല, രോഗത്തെയാണു കുഴക്കുന്നതെന്നു ഡോക്ടർ ഡ്യൂയി പറയുന്നു.

ഉപവസിക്കുമ്പോൾ ഭക്ഷണം ദഹിക്കാനുപയോഗപ്പെടുത്തി വന്ന ചൈതന്യം മുഴുവൻ ദുഷ്ട്ടിനെ ബഹിഷ്കരിക്കാനായി വിനിയോഗിക്കപ്പെടുന്നു. ദേഹത്തിൽ കുമിഞ്ഞു കൂടിയിരുന്ന മലങ്ങൾ ബഹിഷ്കൃതമാകുമ്പോൾ മെലിവുണ്ടാകും. അതു ദുഷ്ടള്ള അവയവംശത്തിന്റെ നിർഗമനം കൊണ്ടാണ്.

മഹാത്മാഗാന്ധി ഉപവാസത്തിന്റെ പ്രമുഖ പ്രയോക്താവും ഗുണഭോക്താവുമായിരുന്നു. അദ്ദേഹം ഒരു പ്രത്യേക രീതിയിലാണ് ഉപവസിച്ചിരുന്നത്. ഉപവാസക്കാലത്തു ഗാന്ധിജി സോഡയും ഉപ്പും കലർത്തിയ വെള്ളം കുടിച്ചിരുന്നു. വെള്ളം ധാരാളം കുടിച്ചപ്പോൾ ശരീരത്തിന്റെ അന്തർഭാഗം ശുദ്ധമാവുകയും വായിൽ ജലമയമുണ്ടാവുകയും ചെയ്തു. ഒരു ദിവസം അഞ്ചാറുതവണയായി ഒന്നര ഇടങ്ങഴി വെള്ളം കുടിച്ചിരുന്നു. നാഴിവെള്ളത്തിൽ നാലഞ്ചുഗ്രെയിൻ സോഡാപ്പൊടിയും അത്രയും ഉപ്പും ചേർത്താണു ദിവസേന ഓരോ നേരം കുടിച്ചിരുന്നത്. അല്പം ചൂടുള്ള വെള്ളം കൊണ്ട് വസ്തിവയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തുണി നനച്ചു എന്നും ഓരോ നേരം, ദേഹം തുടയ്ക്കുകയും ചെയ്തുവന്നു. ഗാന്ധിജിയുടെ അനുഭവത്തിൽ മലബന്ധം, വിളർച്ച, പനി, ദഹനക്കേട്, തലവേദന, വാതം, പക്ഷവാതം, മുറിവ് എന്നിവയ്ക്കെല്ലാം ഉപവാസം സിദ്ധൗഷധമാണ്.

ഉറക്കം

ആരോഗ്യത്തിന് ആഹാരോപമം അനുപേക്ഷണീയമാണ് ഉറക്കം. പ്രാചീന ഭാരതീയ ചികിത്സകരിൽ പ്രമുഖനായ വാഗ്ഭടാചാര്യൻ നിദ്രയുടെ മേന്മയെ മുക്തകണ്ഠം വാഴ്ത്തുന്നുണ്ട്.

നിദ്രായത്തം സുഖം ദുഃഖം

പുഷ്ട്ടി: കാർശ്യബലാബലം

വൃഷതാ, ക്ലീബതാ, ജ്ഞാന-

മജ്ഞാനം ജീവിതം ചൈവ. (അഷ്ടാംഗഹൃദയം)

സുഖം, ദുഃഖം, വണ്ണം, ചടവ്, ശക്തി, അശക്തി, പുരുഷത്വം, നപുംസകത്വം, ജ്ഞാനം, അജ്ഞാനം, ജീവിതം എന്നിവയെല്ലാം നിദ്രയ്ക്ക് അധീനമാണ്. ഉറക്കവും വിശ്രമവും തമ്മിൽ പറയത്തക്ക അന്തരമുണ്ട്. ഉറക്കത്തിൽ ഏറെ അവയവങ്ങളും കർമരഹിതമായിരിക്കും. കുറച്ചുമാത്രം കർമനിരതമായിരിക്കുന്നതാണ്, അതിനാൽ ഉറക്കത്തിൽ ഉണർന്നിരിക്കുന്നതിനേക്കാൾ വളരെ ചുരുങ്ങിയ ശക്തിയേ ചെലവഴിക്കുന്നുള്ളൂ. ശക്തിയുടെ മറുപേരാണു ജീവൻ. ജീവനാണു സർവശാരീരിക വ്യാപാരങ്ങളും നിർവഹിക്കുന്നതും നിയന്ത്രിക്കുന്നതും. ജീവന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചു നമുക്ക് അറിഞ്ഞുകൂടെങ്കിലും അതിന്റെ സർവവ്യാപിത്വത്തെക്കുറിച്ചറിയാം. ശരീരത്തിലും വെയിലിലും ഭക്ഷ്യവസ്തുക്കളിലുമെല്ലാം ജീവൻ പ്രവഹിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴെല്ലാം ശരീരത്തിലെ ഓരോ കണവും അതിനെ ആഗിരണം ചെയ്തു കൊണ്ടിരിക്കും. ചേതനമായ മസ്തിഷ്കം ഉറക്കത്തിൽ നിശ്ചേഷ്ടാവസ്ഥയിലായിരിക്കും. അന്നേരം ജീവന്റെ പ്രസരണം ജാഗ്രതാവസ്ഥയിലേതിനേക്കാൾ സുഗമമായി നടക്കുന്നു.

ഡോക്ടർമാരും വൈദ്യന്മാരും ഒന്നുപോലെ, ഉറങ്ങുന്ന രോഗിയെ ഉണർത്തി മരുന്നു കൊടുക്കാൻ അനുവദിക്കാറില്ല. കാരണം, ഉറക്കം തന്നെ ഒരു മഹൗഷധമാണ്. കുട്ടികളാണ് ഈ ഔഷധം പൂർണമായി ഉപയോഗപ്പെടുത്തുന്നത്. നവജാതശിശു ദിവസത്തിൽ ഏറിയകൂറും ഉറങ്ങുന്നു. വലുതാകുമ്പോൾ മുതിർന്നവരെ അനുകരിച്ച് ഉറക്കം കുറയ്ക്കുന്നു. നാലഞ്ചു വയസ്സുവരെ പത്തുപന്ത്രണ്ടു മണിക്കൂർ ഉറങ്ങും. പിന്നെ സിനിമ, ടി.വി, തുടങ്ങിയവ കാണാനും മറ്റുമായി വിലപ്പെട്ട നിദ്രാസമയം പാഴാക്കുന്നു.

പരിഷ്കൃത മനുഷ്യൻ ഉറങ്ങുമ്പോൾപോലും പ്രാരാബ്ധത്തിന്റെ ഭാരം ശിരസ്സിൽനിന്ന് ഇറക്കി വയ്ക്കുന്നില്ല. ഫലമോ? ഉറക്കത്തിന്റെ സ്വാദ് നഷടപ്പെടുന്നു. ഉറക്കത്തിനൊരു സ്വഭാവമുണ്ട്. അതിനു ചിന്താനിരതരോടു പിണക്കവും ചിന്താരഹിതരോട് ഇണക്കവുമാണ്. ഒരു സാധാരണവ്യക്തി എട്ടുമണിക്കൂർ ഉറങ്ങേണ്ടതുണ്ട്. എന്നാൽ ദുർബലരും നാഡീവ്യൂഹത്തിനു ബലക്ഷയമുള്ളവരും രോഗികളും മറ്റും കൂടുതൽ നേരം ഉറങ്ങുന്നു. അവർക്കുവേണമെങ്കിൽ ഒന്നൊന്നര മണിക്കൂർ പകലുമുറങ്ങാവുന്നതാണ്. നേരത്തെ കിടന്ന് നേരത്തെ ഉണരുക എന്ന പഴമൊഴി തീർത്തും അനുസരണീയമത്രേ. പാതിരായ്ക്കു മുമ്പ് ഒരു മണിക്കൂർ ഉറങ്ങുന്നതു പിന്നീട് രണ്ടു മണിക്കൂർ ഉറങ്ങുന്നതിനു തുല്യമാണെന്നു വിദഗ്ധമതം.

കുറഞ്ഞപക്ഷം, ഉറങ്ങുന്ന നേരത്തെങ്കിലും ചിന്തയുടെ ഭാരം വിശ്രമത്തിന്റെ അത്താണിയിൽ ഇറക്കിവയ്ക്കണം. എന്നിട്ട് കുഞ്ഞുങ്ങളെപ്പോലെ സുഖമായി കിടന്നുറങ്ങുക. ഉറങ്ങുംമുമ്പ് ദേഹമാസകലം തളർത്തിയിടണം. അവയവങ്ങൾക്ക് അയവുകൊടുക്കാതെ ഉറങ്ങുന്നത് അവയെ പ്രവർത്തിപ്പിക്കുന്നതിനു തുല്യമാണ്. ഒരു രാത്രി കുറച്ചുമാത്രം ഉറങ്ങിയാൽ ആ കുറവ് പല രാതികൾ കൊണ്ടേ പരിഹരിക്കാനാകൂ.

സുഷുപ്തിയുടെ സുഖാവഹത സ്വാനുഭവവിദിതമാണല്ലൊ. വാസ്തവത്തിൽ നിദ്ര പ്രകൃതിയുടെ നിരതിശയമായ വരദാനമാണ്. അത് അടുത്ത ദിവസത്തെ പ്രവർത്തനത്തിനു മനസ്സും ശരീരവും ഒന്നുപോലെ സജ്ജമാക്കുന്ന പ്രകൃഷ്ടമായ പ്രകിയയത്രേ. ജനലുകളും മറ്റും അടച്ചിട്ടു പുറത്തുനിന്നുള്ള വായുവിനു കടക്കാനിടം കൊടുക്കാതെ കിടന്നുറങ്ങുന്നതു പലതരം രോഗങ്ങൾക്കു കടന്നുകൂടാൻ ഇടയും ഇടവും കൊടുക്കുകയാണ്. കഴിവതും കൂടുതൽ വായു സഞ്ചാരമുള്ള സ്ഥലത്തു കിടന്നുറങ്ങണം. സുഷുപ്തിയുടെ സവിശേഷത അത് അനിച്ഛാപൂർവമാണ് വരുന്നതും പോകുന്നതുമെന്നുള്ളതാണ്. കവിതയും വനിതയും താനേ വരുന്നതാണു നല്ലതെന്നു ഒരു ചൊല്ലുണ്ടല്ലൊ. (കവിതാ വനിതാ ചൈവ സ്വയമേവാഗതാ വരാ) അതുപോലെതന്നെ നിദ്രയും. ചിലർ ഉറക്കം താനേവരാതാകുമ്പോൾ ഉറക്കഗുളിക കഴിച്ചും മറ്റും ബലാത്കാരമായി പിടിച്ചു വരുത്താറുണ്ട്. അത് പഴുക്കാത്ത മാങ്ങ ഞെക്കിപ്പഴുപ്പിക്കുന്നതുപോലെയാണ്.

ഉറങ്ങാതിരിക്കുന്നതും ഉറക്കം വരാതിരിക്കുന്നതും ഒന്നുപോലെ അനാരോഗ്യകരമാണ്. ഉറക്കത്തിൽ സുബോധ മനസ്സ് പ്രവർത്തിക്കുന്നില്ല. എന്നാൽ ഉപബോധമനസ്സ് പ്രവർത്തിക്കുന്നുണ്ട്. സ്വപ്നം കാണുന്നതും, തിരിഞ്ഞു കിടക്കുന്നതും സ്ഥാനം തെറ്റിയ ഉടുതുണി നേരെയിടുന്നതുമെല്ലാം അതിനു തെളിവാണ്. ഉറക്കത്തിൽ ഓരോ ഈരണ്ടു മണിക്കൂറിലും മനുഷ്യൻ എന്തെങ്കിലും വേണ്ടാതനങ്ങൾ കാട്ടുന്നുണ്ടെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

പുറത്തുള്ള ആരവമോ, അകത്തുള്ള സംസാരമോ, ബഹളമോ ഒന്നും ഉണർത്തുകയില്ലെങ്കിലും തന്റെ കുഞ്ഞ് ഒന്ന് ഞരങ്ങിയാൽ മതി അമ്മ ഞെട്ടി ഉണരാൻ. അതാണു അചേതനമനസ്സിന്റെ മറ്റൊരു സവിശേഷത. അപ്രകാരം ഉത്തരവാദിത്വമുള്ള മനുഷ്യൻ രാവിലെ ഇത്ര മണിക്കു എണീക്കണമെന്നു കരുതി ഉറങ്ങിയാൽ അത്രമണിക്കുതന്നെ ഉണരുക പതിവാണ്. ഉറക്കം വരാതിരിക്കുകയോ, വന്നാൽതന്നെ പൂർണമാകും മുമ്പ് ഉണരുകയോ, കൂടക്കൂടെ സ്വപ്നങ്ങൾ കാണുകയോ ചെയ്യുന്നുണ്ടെങ്കിൽ ആരോഗ്യത്തിന് എന്തോ അപാകമുണ്ടെന്ന് അനുമാനിക്കാം.

ദിവസത്തിൽ എത്രമണിക്കൂർ ഉറങ്ങണം? അത് അതതു വ്യക്തിയുടെ ആരോഗ്യം, വയസ്സ്, ജോലി, മാനസികാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമവും വിനോദവും, എട്ടുമണിക്കൂർ ഉറക്കം എന്നതാണ് സാമാന്യമായ ദിവസവിഭജനം. ഒന്നു രണ്ടു മണിക്കൂർ മുതൽ പത്തുപന്ത്രണ്ടു മണിക്കൂർ വരെ ഉറങ്ങുന്നവരുമുണ്ട്.

രാത്രി വല്ലപ്പോഴും ഉറങ്ങാൻ കിടന്നാൽ ഉറക്കം വൈകിയേ വരൂ. എത്ര വൈകി ഉറങ്ങിയാലും മിക്കവർക്കും രാവിലെ ഏഴെട്ടുമണിക്ക് ഉണരേണ്ടിവരും. അപ്പോൾ വേണ്ടത്ര ഉറക്കം കിട്ടാതെയാകും. അതു ദിവസം മുഴുവൻ ഉറക്കച്ചടവിന് ഇടവരുത്തും. എങ്കിൽ ആ ദിവസം ഏറെക്കുറെ ചേതപ്പെട്ടതുതന്നെ.

ഓരോരുത്തരുടെയും ഉറക്കസമയം വ്യത്യസ്തമായിരിക്കും. ചിലർക്കു അത്താഴം കഴിഞ്ഞാലുടൻ ഉറക്കം വരും. "അത്താഴം കഴിഞ്ഞ് അരക്കാതം നടക്കണമെന്നാണു പഴമക്കാരുടെ പ്രമാണം. പക്ഷേ, പുതുമക്കാർ അതിലത്ര കാതലുള്ളതായി കണക്കാക്കി കാണുന്നില്ല. ചിലരെ പാതിരകഴിഞ്ഞാലേ നിദ്ര അനുഗ്രഹിക്കൂ. രാത്രിയുടെ അന്ത്യയാമത്തിൽ ഉറങ്ങുന്നവരുമുണ്ട്. ഉറങ്ങാനുള്ള പറ്റിയനേരം കണ്ടുപിടിക്കാൻ പണിയില്ല, ഉറക്കം വരുമ്പോൾ ഉറങ്ങുന്നതുതന്നെ അതിനുള്ള നല്ലനേരം. അപ്പോൾ ഗാഢമായ നിദ്ര ലഭിക്കും. രാവിലെ എണീക്കുമ്പോൾ നല്ല ഉത്സാഹവും ഉന്മേഷവും തോന്നുകയും ചെയ്യും. ഉറക്കം വരാതെ കിടന്നാൽ അല്പം പിണക്കം കഴിഞ്ഞേ ഉറക്കം വരൂ. ഉണർന്നെണീക്കുമ്പോൾ ഉറക്കച്ചടവുണ്ടാകും. ഉറക്കം വന്നിട്ടും ഉറങ്ങാൻ കൂട്ടാക്കാതെ എന്തെങ്കിലും ചെയ്തു കൊണ്ടിരുന്നാൽ കൂടെക്കൂടെ‘കോട്ടുവാ’ ഇടാറുണ്ട്. അതു പ്രകൃതിയുടെ ഉറങ്ങാനുള്ള താക്കീതാണ്. ആ താക്കീത് വക വയ്ക്കാതെ കുറേക്കഴിഞ്ഞ് ഉറങ്ങാൻ കിടന്നാൽ അതിന്റെ ശിക്ഷയെന്നോണം ഉറക്കം കുറച്ചുനേരം വരാൻ മടിച്ചുനിന്നു വിഷമിപ്പിക്കും.

ഏറെനേരം ഉറങ്ങാതിരുന്നാൽ അതു കർമശേഷിയെ ബാധിക്കും. വേണ്ടവണ്ണം ആലോചിക്കാനും മനസ്സിലാക്കാനും പറ്റാതാകും. കണക്കു നോക്കുന്നതിൽ തെറ്റുപറ്റും; എന്തെങ്കിലും തീരുമാനമെടുക്കേണ്ടിവരുമ്പോൾ തെറ്റും ശരിയും തിരിയാതെ കുഴങ്ങും, ചിലപ്പോൾ കണ്ണുതുറന്നു പിടിക്കാനും എണീറ്റു നില്‍ക്കാനും പ്രയാസപ്പെടേണ്ടിവരും. ഏറെനാൾ ഉറങ്ങാതിരുന്നാൽ ബോധക്കേടും ചിലപ്പോൾ മരണം തന്നെയും സംഭവിക്കാം. എത്രനാൾ ഉറങ്ങാതിരുന്നാൽ മനുഷ്യൻ മരിക്കും എന്നുള്ളതിനെപ്പറ്റി തിട്ടമായി കണക്കൊന്നുമില്ല. എന്നാൽ നായ പതിനാലുദിവസം തുടർച്ചയായി ഉറങ്ങാതിരുന്നാൽ ചത്തുപോകും.

പതുപതുപ്പുള്ള ശയ്യ, സുഖകരമായ താപമാനം, കൂടുതൽ വെളിച്ചമില്ലായ്മ, നിശ്ചിത തുടങ്ങിയവ നിദ്രയെ വേഗം ആകർഷിക്കും. ഇതിന് അപവാദവുമില്ലാതില്ല. വളരെ ക്ഷീണിച്ചു തളർന്നവർ എത്ര ബഹളത്തിനിടയിലും കിടന്നുറങ്ങിയെന്നുവരും. വളരെ പതുത്തശയ്യയിൽ കിടക്കുന്ന രോഗിക്ക് ഉറക്കം കിട്ടാതെയും വരാം. പൊതുവേ, രാതിയാണു നിദ്രാസമയം. എന്നാൽ രാത്രി മുഴുവൻ ഉറക്കമിളയ്ക്കേണ്ടിവരുന്നവർ പകലുറങ്ങുകയാണ് പതിവ്. നല്ലവണ്ണം ഉറങ്ങിയില്ലെങ്കിൽ മസ്തിഷ്കം മുറയ്ക്ക് പ്രവർത്തിക്കുകയില്ല. പരീക്ഷണാർഥം ചിലരെ ഉറക്കമിളപ്പിച്ചിരുത്തി നോക്കിയപ്പോൾ ചില സംഗതികൾ വെളിപ്പെട്ടു. അവരിൽ ചിലർ കണ്ടതിനും പിടിച്ചതിനുമൊക്കെ ശുണ്ഠിയെടുക്കാൻ തുടങ്ങി. ചിലർക്കു ആരോഗ്യം ക്ഷയിച്ച് ഒന്നും ചെയ്യാൻ കഴിവില്ലാതായി. സാധാരണ ചോദ്യങ്ങൾക്കുപോലും ശരിക്കുള്ള ഉത്തരം പറയാൻ പറ്റാതായി. മാത്രമല്ല, അടിസ്ഥാനമില്ലാത്തവ അനുഭവപ്പെടാൻ തുടങ്ങി. ശബ്ദം കേൾക്കുന്നുവെന്നും ചിത്രങ്ങൾ കാണുന്നുവെന്നുമൊക്കെ തോന്നലുണ്ടായി.

എന്തുകൊണ്ടാണ് ഉറക്കക്കുറവുണ്ടാകുന്നത്? മുമ്പുപറഞ്ഞതുപോലെ പ്രായം കൂടുംതോറും ഉറക്കം കുറഞ്ഞുവരും. എന്നാൽ സ്വഭാവവിശേഷമനുസരിച്ച് നിദ്രാസമയം കൂടുകയോ, കുറയുകയോ ചെയ്യാം. അന്തർമുഖനു നാലുനാലരമണിക്കൂർ ഉറങ്ങിയാൽ മതിയാകും. ബഹിർമുഖന് ആറേഴുമണിക്കൂറെങ്കിലും ഉറങ്ങേണ്ടിവരും.

നിദ്രയ്ക്കു മുഖ്യമായി രണ്ടു കാരണമുണ്ട്. ഒന്നു ശാരീരികവും മറ്റൊന്നു മാനസികവും. ദേഹവേദന, പലതരം രോഗങ്ങൾ തുടങ്ങിയവയാണു ശാരീരിക കാരണങ്ങൾ.

ഇനി മാനസിക കാരണം; ഇന്നത്തെ സമൂഹത്തിൽ ഒരു സാധാരണ വ്യക്തിയുടെ ജീവിതം സംഘർഷഭരിതവും ദുരിതപൂർണവുമാണ്. തന്മൂലം മാനസികമായ വിഷമതകൾ അലട്ടിക്കൊണ്ടിരിക്കും. മനസ്സ് അസ്വസ്ഥമായിരിക്കുന്നിടത്തോളം നിദ്രയ്ക്ക് പ്രസാദിക്കാൻ പ്രയാസമുണ്ടാകും. സ്വസ്ഥമായ മനസ്സോടെ കിടന്നാലേ ഉറക്കത്തെ കൂട്ടിനു കിട്ടു. നിദ്ര ജീവിതത്തിന്റെ അമൃതമാണെന്നാണു ശാസ്ത്രജ്ഞ പക്ഷം. അതു പകലത്തെ ജോലികൊണ്ട് ക്ഷീണിക്കുന്ന ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിച്ചും സ്നായുമണ്ഡലത്തിനു വിശ്രമം നല്കിയും ഉണരുമ്പോൾ മുറയ്ക്കു പ്രവർത്തിക്കാനുള്ള പ്രാപ്തിയുണ്ടാക്കുന്നു.

ഉറക്കുന്നതും ഉണർത്തുന്നതും സ്നായുവ്യവസ്ഥയുടെ പണിയാണ്. മസ്തിഷ്കത്തിൽ ആർ.എ.എസ്. അഥവാ റെഡിക്കുലർ എക്സിവേറ്റിംഗ് സിസ്റ്റം എന്ന ഒരു ഭാഗമുണ്ട്. ഉറക്കുന്നതിലും ഉണർത്തുന്നതിലും അതു സുപ്രധാനമായ പങ്കുവഹിക്കുന്നു. ആ ഭാഗം കർമക്ഷമമാക്കിക്കൊണ്ടിരുന്നാൽ മസ്തിഷ്കത്തിലെ മഹത്ത്വപൂർണമായ കാരട്ടെക്സസ് എന്ന അംശത്തിൽ തരംഗങ്ങളുണ്ടാവുകയും തന്മൂലം മനുഷ്യൻ ഉണർന്നിരിക്കുകയും ചെയ്യുമെന്നു ശാസ്ത്രജ്ഞർ കണ്ടുപിടിച്ചിട്ടുണ്ട്. ശബ്ദം, പ്രകാശം, വേദന തുടങ്ങിയവകൊണ്ടും ആ അംശം തരംഗിതമാകാം.

നാം രാത്രി വിളക്കണച്ച് ഉറങ്ങാൻ തുടങ്ങുമ്പോൾ ആർ. എ. എസ്. കുറയുകയും മസ്തിഷ്കത്തിലെ കാരട്ടെക്സ് തരംഗിതമാവാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഉറക്കം വരുന്നത്. മണിക്കൂറുകളോളം ആർ. എ.എസ്. തരംഗിതമാക്കിക്കൊണ്ടിരുന്നാൽ ക്ഷീണം വന്നു താനേ ഉറങ്ങിപ്പോകും. തന്മൂലം ഒരു വ്യക്തിയെ അനിശ്ചിതകാലം ഉണർത്തിക്കൊണ്ടിരിക്കാൻ കഴിയില്ല. മസ്തിഷ്കത്തിൽ ഒരു നിദ്രാകേന്ദ്രമുണ്ട്. അതിനെ ഉത്തേജിപ്പിച്ചാൽ ഉറക്കം വരും.

പ്രാചീന ഭാരതത്തിലെ ആയുർവേദാചാര്യൻ വാഗ്ഭടൻ ആരോഗ്യം നിലനിർത്തുന്നതിനു വേണ്ടത്ര ഉറങ്ങേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നുണ്ട്. രാത്രി ഉറങ്ങാതിരുന്നാൽ അതിന്റെ കുറവ് പാതിനേരമെങ്കിലും പകലുറങ്ങി നികത്തണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ചരകൻ ചില പ്രത്യേക വ്യക്തികൾക്കു പകലുറക്കം വിധിക്കുന്നുണ്ട്. പാടിയോ, പകച്ചോ, കുടിച്ചോ, ഛർദ്ദിച്ചോ ക്ഷീണിച്ചവർ, കനത്തഭാരം ചുമ ക്കുന്നവർ, വേണ്ടത്ര ദഹനശക്തി ഇല്ലാത്തവർ, മുറിവേറ്റവർ, പരുക്കേറ്റു ക്ഷീണിച്ചവർ, വൃദ്ധന്മാർ, കുട്ടികൾ, ശരീരം ക്ഷീണിച്ചവർ, വല്ലാതെ ദാഹിക്കുന്നവർ, കോട്ടുവാ ഇടുന്നവർ, ദേഹം തളർന്നവർ, വീണുപരുക്കേറ്റവർ, ആസ്തമ രോഗികൾ എന്നിവർക്കു പകലും ഉറങ്ങാവുന്നതാണ്.

ഭയം, കോപം, ഉത്കണ്ഠ, പുകവലി, വ്യായാമം, നിരാഹാരം, സാത്ത്വിക സ്വഭാവം, യോഗാഭ്യാസം എന്നിവ അതിനിദ്രയെ അകറ്റുമെന്നും ആചാര്യൻ പറയുന്നു. ചെയ്യേണ്ട ജോലിയെക്കുറിച്ചുള്ള ഉത്കണ്ഠ, രോഗം ഇവ ഉറക്കം കെടുത്തും. മറ്റൊരു പ്രസിദ്ധ ആയുർവേദാചാര്യനായ വാഗ്ഭടന്റെ അഭിപ്രായത്തിൽ അവയവങ്ങൾക്കു വേദന, തലയ്ക്കു ഭാരം, കോട്ടുവാ, മാന്ദ്യം, ശാരീരികവും മാനസികവുമായ അസ്വസ്ഥത, ദഹനക്കുറവ് എന്നിവയും നിദ്രാരാഹിത്യത്തിനു ഹേതുക്കളാകാം.

പാല്‍, തൈര്, വൈൻ, മാംസം, സൂപ്പ് എന്നിവ കഴിക്കുന്നതും ദേഹമാകെ തിരുമ്മുന്നതും എണ്ണതേച്ചു കുളിക്കുന്നതും, ആഗ്രഹം നിറവേറുന്നതും സ്ഹമുള്ളവരൊത്തു കഴിയുന്നതും സുഖകരമായ സുഷുപ്തി സുഗമമാക്കും.

വെള്ളം

ജീവന്റെ നിലനില്പ് സാധ്യമാക്കുന്ന 'ജീവാധാരവ്യൂഹങ്ങൾ' (ലൈഫ് സപ്പോർട്ട് സിസ്റ്റം) ആണ് വായുവും വെള്ളവും മണ്ണും. അവയിൽ വായുവും വെളളവും അത്യന്തം അപേക്ഷിതമാണ്.

"പ്രാണനുള്ള ജനത്തിന്റെ ജീവനായതു ജീവനം

ആയതില്ലാതൊരുത്തർക്കും പൊറുക്കാവല്ലൊരിക്കലും.’

എന്ന പദ്യശകലവും ജീവസന്ധാരണത്തിൽ വെള്ളത്തിന്റെ അത്യാവശ്യകത പ്രകടമാക്കുന്നു.

ഛാന്ദോഗ്യോപനിഷത്തനുസരിച്ചു ജീവൻ നിലനിറുത്തുന്നതു വെളളമാണ് (ആപോമയ: പ്രാണമയഃ). വൈദിക കാലത്തു ഗുരു ശിഷ്യനു നല്കിയിരുന്ന ഉപദേശം ആപോശാന കർമകുരു' (വെള്ളം കുടിക്കു, ജോലി ചെയ്യു)എന്നായിരുന്നു.

ദക്ഷിണേന്ത്യയിലെ (കേരളത്തിലെയല്ല) ചില ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ 'ജ്വര ഹരേശ്വര' (പനിമാറ്റുന്ന ദേവൻ )നാണ്. രോഗികൾ ജ്വരഹരേശ്വര ക്ഷേത്രത്തിൽച്ചെന്നു പ്രാർഥിച്ചാൽ പനി മാറുമെന്നാണു വിശ്വാസം. വിഗ്രഹത്തെ അഭിഷേകം ചെയ്ത ജലമാണു പ്രാർഥികൾക്കു പ്രസാദമായി കൊടുക്കുന്നത്. ആ ജലത്തിന് അദ്ഭുതകരമായ ഔഷധമൂല്യമുണ്ടത്രേ. ജലത്തെ വരുണ രൂപത്തിൽ ആരാധിക്കുന്നവരുമുണ്ട്.

മനുഷ്യ ശരീരത്തിന്റെ ഏറിയകൂറും ജലമാണ്. രക്തത്തിൽ നാലിൽ മൂന്നു ഭാഗവും മസ്തിഷ്കത്തിൽ എട്ടിൽ ഏഴുഭാഗവും വെള്ളമുണ്ട്. വെള്ളം പോഷകവസ്തുക്കളെ രക്തത്തിൽ അലിയിച്ചു ശരീരമാകെ വ്യാപിപ്പിക്കുകയും മാലിന്യങ്ങളെ വിസർജനാവയവത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.

ദുഷ്ട്ടിനെ ദ്രവിപ്പിക്കാനുളള കഴിവു വെള്ളത്തിനുമാത്രമേയുള്ളൂ. അതിനു ശരീരവ്യാപാരങ്ങളെ മന്ദമാക്കാനും ദ്രൂതമാക്കാനും സാധിക്കും.

ഡോ. ട്രാളിന്റെ ജലചികിത്സാസമ്പ്രദായം പ്രസിദ്ധമാണ്. അതനുസരിച്ചു പനിയുണ്ടെങ്കിൽ കുളിക്കുകയും നനഞ്ഞപുതപ്പു പുതയ്ക്കുകയും വേണം. വിറയലുള്ള പനിയാണെങ്കിൽ ചൂടുവെള്ളത്തിൽ മുണ്ടുമുക്കിപ്പിഴിഞ്ഞ് ദേഹം പലകുറി തുടയ്ക്കണം. തലവേദനയുണ്ടെങ്കിൽ തുണി നനച്ചു നെറ്റിയിലിടുകയും കവിളുകളിലും തലയുടെ പുറകിലും പച്ചവെള്ളം ധാര ചെയ്യുകയും വേണം. രോഗി ദുർബലനാണെങ്കിൽ ചൂടു വെള്ളത്തിൽ മുക്കിയ തുണി കാലിലും പച്ചവെള്ളത്തിൽ മുക്കിയതു തലയിലും കെട്ടണം.

പനിയുള്ളപ്പോൾ പച്ചവെളളം ധാരാളം കുടിക്കണം. രോഗി കിടക്കുന്ന മുറി വെള്ളം വായു സഞ്ചാരമുള്ളതായിരിക്കണം. കിടക്ക വൃത്തിയും ശുദ്ധിയുമുള്ളതായിരിക്കണം. നല്ലവണ്ണം അലക്കി വെളുപ്പിച്ച വസ്ത്രങ്ങൾ വേണം ധരിക്കാൻ മുഷിഞ്ഞാലുടൻ ഉടുപ്പുകൾ മാറണം. വിശപ്പില്ലെങ്കിൽ ഉപവസിക്കണം. ഉണ്ടെങ്കിൽ പൊടിയരിക്കഞ്ഞി കുടിക്കാം. ഒരു മരുന്നും ഉപയോഗിക്കരുത്. ദേഹത്തിൽ കൂടുതൽ ചൂടുണ്ടെങ്കിൽ നനഞ്ഞപുതപ്പ് (വെറ്റ്ഷീറ്റ് പാക്ക് ഉപയോഗിക്കണം. ചുമയോ വിമ്മിട്ടമോ ഉണ്ടെങ്കിൽ പ്ളാനൽ കൊണ്ടു പൊതിയണം.

കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വളരെ ശുദ്ധമായ വെള്ളമേ ഉപയോഗിക്കാവൂ. പക്ഷേ നഗരവാസികൾക്കും ഒരുപരിധിവരെ നഗരപരിസരവാസികൾക്കും ശുദ്ധജലം ഇന്ന് ആകാശകുസുമമാണ്. കാരണം അവരിന്നു വിഷാംശമുള്ള ക്ലോറിൻ വാതകം കലർത്തിയ വെള്ളം കുടിക്കേണ്ട ഗതികേടിലാണല്ലൊ. ജലത്തിലുള്ള കീടാണുക്കളെ നശിപ്പിക്കാനാണു ക്ലോറിൻ ചേർക്കുന്നത്. എന്നാൽ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കീടാണു സിദ്ധാന്തം അപ്രാമാണികമാണ്. അതിന്റെ പേരിൽ വെള്ളം അല്പമാണെങ്കിലും വിഷവത്താക്കി ആളുകളുടെ ആരോഗ്യത്തിന് അപചയമുണ്ടാക്കുന്ന അപകൃതി അപാകരിച്ചേ പറ്റു. മാർഗാന്തരമില്ലെങ്കിൽ വെള്ളത്തിലെ ക്ലോറിൻ വാതകാംശം കഴിവതും കുറയ്ക്കുകയെങ്കിലും വേണം.

മഴവെള്ളമാണ് ഉത്തമം. പിന്നെ പുഴവെള്ളം, മൂന്നാം സ്ഥാനം സംരക്ഷിതമായ കിണറ്റിലെ വെള്ളത്തിനു കൊടുക്കാം. ഉറവയിലെ വെള്ളത്തെക്കാൾ കോടിയിലേ വരു. കാറ്റും വെയിലും കൊള്ളുന്ന കിണറ്റുവെള്ളം കുടുതൽ തുറന്ന കിണറ്റിലെ വെള്ളമാണു നല്ലത്. കുഴൽവെള്ളം (പൈപ്പ് വാട്ടർ) നിമ്ന കോടിയിലെ വരൂ.  കാറ്റും മഴയും ഏൽക്കുന്ന, ഇലകളും മറ്റും വീണു ജീർണ്ണിക്കാത്ത വിസ്തൃതമായ കുളത്തിലെ വെള്ളം ഉപയോജ്യമാണ്.

ഇടിവെട്ടുകൊണ്ടുണ്ടാകുന്ന വൈദ്യുതിസ്പർശമാണ് മഴവെള്ളത്തിന്റെ മേന്മയ്ക്കുമൂലം. പുഴവെള്ളവും മഴവെള്ളമാണെങ്കിലും കാലാന്തരത്തിൽ അതിലെ വൈദ്യുതാംശം നഷ്ടമാകും. അല്ലെങ്കിൽ തന്നെ ഇന്നത്തെ പുഴവെള്ളം വ്യാവസായിക മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുകയാണല്ലൊ. കിണറുവെള്ളം അജൈവമാലിന്യമുള്ളതും ക്ഷാരരസം കലർന്നതുമാകാം കിണറിനടുത്തു മരങ്ങളുണ്ടെങ്കിൽ അവയുടെ ഇല വീണും വെള്ളം, മലിനമാകും. ഇല വീഴാതിരിക്കാൻ ചിലർ കിണർ മൂടിവയ്ക്കാറുണ്ട്. അതത്ര ആശാസ്യമായ പ്രവൃത്തിയല്ല. സൂര്യപ്രകാശമാണു വെള്ളം ശുദ്ധീകരിക്കുന്നത്. ഊറ്റുവെള്ളത്തിന്റെ ഊൗനത്തിനു കാരണം അതു സൂര്യപ്രകാശമേല്ക്കുന്നില്ലെന്നുള്ളതാണ്.

ചൂടാക്കിയ വെള്ളം ഏറെനേരം കഴിഞ്ഞു കുടിക്കുന്നതു നന്നല്ല, അപ്പോഴേക്കും അതിലെ ആരോഗ്യകരമായ അംശം നശിച്ചിരിക്കും.

ലഭ്യമായ വെളളം ശുദ്ധീകരിക്കാനുള്ള ഒരുപായത്തെക്കുറിച്ചു ഋഗ്വേദം പരാമർശിക്കുന്നുണ്ട്. അങ്ങനെ ശുദ്ധീകരിക്കുന്ന വെള്ളത്തെ 'ഹംസോദക’ മെന്നു വ്യപദേശിക്കുന്നു. തുറന്ന വായുള്ള പാത്രത്തിൽ വെള്ളമൊഴിച്ചു പൊടിയും മറ്റും വീഴാതിരിക്കാൻ നേർത്ത വെള്ളത്തുണികൊണ്ടു വാമൂടിക്കെട്ടും. എന്നിട്ടു പകൽ സൂര്യപ്രകാശവും രാത്രി മഞ്ഞും ഏൽക്കത്തക്കവണ്ണം സുരക്ഷിതമായ സ്ഥലത്തു വയ്ക്കും. അങ്ങനെ വെയിലും മഞ്ഞുമേറ്റ് ഊർജിതമാകുന്ന ഉദകമാണു 'ഹംസോദകം'

വെള്ളം ഷവറിൽ നിന്നെടുക്കുന്നതാണു നല്ലത്. അപ്പോൾ വികിരണം ചെയ്യുന്ന വെള്ളത്തിൽ വേണ്ടത് കാറ്റേൽക്കുന്നതുകൊണ്ട് അതിലെ ക്ളോറിന്റെ അംശം വളരെ കുറയും. അത്തരം വെള്ളം കൊണ്ട് ഹംസോദകം തയ്യാറാക്കുന്നതു കൂടുതൽ ഗുണകരമാണ്. സൂര്യനും വായുവുമാണു ഏറ്റവും മികച്ച ശുദ്ധികർത്താക്കൾ.

ഭക്ഷണ പദാർത്ഥങ്ങളിലും ഏറിയ കൂറും ജലമാണ്. പച്ചക്കറികളിലാണു കൂടുതൽ ജലമുള്ളത്. വെള്ളരിക്കയിൽ തൊണ്ണൂറുശതമാനം വെള്ളമുണ്ട്. വെളളമറുകയോ, വെള്ളവും അരിയുമുള്ള കായോ ആയതു കൊണ്ടാകാം അതിനു വെള്ളരിക്ക എന്ന പേരുവന്നത്. തക്കാളിയിൽ തൊണ്ണൂറ്റിമൂന്നു ശതമാനവും കാരറ്റിൽ എൺപത്തൊമ്പതു ശതമാനവും വെള്ളമുണ്ട്. പാലിൽ തൊണ്ണൂറു ശതമാനമാണു വെള്ളം.

വേണ്ടത്ര വെള്ളം കുടിച്ചില്ലെങ്കിൽ ഉദരത്തിൽ അമ്ലത്തിന്റെ അനുപാതം ഏറുകയും പാൻക്രിയാസിന്റെ പ്രവർത്തനം ക്രമരഹിതമാവുകയും ചെയ്യും. അതു വിശപ്പില്ലായ്മയ്ക്കു വഴിതുറക്കും. വെറും വയറ്റിൽ ഒരു ഗ്ലാസ്സ് പച്ചവെള്ളം കുടിച്ചാൽ അതുടൻ കുടലിലെത്തി ശരീരത്തിൽ ലയിക്കും. അകത്തുചെന്ന വെള്ളം രണ്ടു മണിക്കൂറിനുള്ളിൽ ഉദരത്തിലെ ക്രമാതീതമായ ലവണത്തെ ബഹിഷ്കരിക്കും, അപ്പോൾ അങ്കത്തിനു ഉദരപാളികളിലിറങ്ങി അഗ്നിമാന്ദ്യം ഉണ്ടാക്കാൻ പറ്റാതെ വരും.

ഒരാൾ ദിനംപ്രതി എത്രമാത്രം വെള്ളം കുടിക്കണമെന്നു കൃത്യമായി പറയാൻ പറ്റില്ല. അതു ഭക്ഷണരീതി, കാലാവസ്ഥ, പ്രായം, ശാരീരിക വ്യാപാരം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും ശരാശരി വ്യക്തി എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഒരു കണക്ക്. വെയിലത്തു അധ്വാനിക്കുന്നവർ കൂടുതൽ വെളളം കുടിക്കണം. അവർ വിയർപ്പിലൂടെ രണ്ടരലിറ്ററോളം വെള്ളം പുറത്തുകളയുന്നുണ്ട്. കൂടാതെ മൂത്രമായും വെള്ളം ബഹിഷകൃതമാവുന്നു. നിശ്വസിക്കുന്ന നീരാവിയിലൂടെ അരലിറ്റർ വെള്ളം വേറെയും നഷ്ടമാവുന്നു. ഈ കുറവുകളൊക്കെ നികത്തക്കവണ്ണം വെള്ളം കുടിക്കണം.

മൂത്രത്തിനു വെള്ളനിറമുണ്ടെങ്കിൽ ശരീരത്തിൽ വേണ്ടത്ര വെള്ളമുണ്ടെന്നു അനുമാനിക്കാം. അല്പം മഞ്ഞ നിറം കാണുന്നുവെങ്കിൽ രക്തത്തിലെ വെള്ളക്കുറവുകൊണ്ടു വൃക്കകൾ മാലിന്യബഹിഷ്കരണത്തിലെ മുക്കറകുത്തുകയാണെന്നു കരുതാവുന്നതാണ്.

വെളളത്തിനുപകരം ശീതളപാനീയങ്ങളോ, ചായയോ, കാപ്പിയോ കുടിച്ചതു കൊണ്ടു ഒരു ഫലവുമില്ല. ഇളന്നീരു കഴിഞ്ഞാൽ പച്ചവെള്ളമാണ് മുന്തിയ പാനീയം. ചായയും കാപ്പിയും മറ്റും മനുഷ്യനെ രുചിപ്പിച്ചു കുഴിയിലിറക്കുന്ന കൂട്ടമാണ്. കൊക്കോകോള തുടങ്ങിയ പാനീയത്തിൽ വിഷാംശമടങ്ങിയിട്ടുണ്ടെന്നു പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ കൈയിലെ കാശുകൊടുത്ത് അത്തരം വിഷം വാങ്ങി കുടിച്ച് ആരും ആരോഗ്യം ബലികഴിക്കരുത്.

വെള്ളം വളരെ കൂടുതലോ, കുറവോ കുടിക്കുന്നതു നന്നല്ല. കൂടിയാൽ ദഹനത്തിനു തടസ്സം നേരിടും. കുറഞ്ഞാൽ ശാരീരിക വ്യാപാരം അവതാളത്തിലാകും. പുത്തൻ പരിഷ്കാരത്തിന്റെ അത്യന്താധുനിക സംഭാവനയാണു മിനറൽ വാട്ടർ എന്ന ഗംഭീരപേരുള്ള വിഷാംശപാനീയം. അതിൽ സൾഫേറ്റ്, സയനൈഡ്, നൈട്രേറ്റ് തുടങ്ങിയ വിഷവസ്തുക്കൾ ലഘുമാത്രയിൽ അടങ്ങിയിട്ടുണ്ടെന്നു പരിശോധനയിൽ തെളിഞ്ഞിരിക്കുന്നു.

ദേഹം പഞ്ചഭൂതാത്മകമാണല്ലൊ. അവയിൽ മൂന്നെണ്ണം സൂക്ഷ്മവും മറ്റു രണ്ടെണ്ണം (ഭൂമിയും വെള്ളവും സ്ഥലവുമാണ്. അവയിൽ വെള്ളം മനുഷ്യന്റെ പ്രത്യക്ഷാഹാരവും ഭൂമി പരോക്ഷാഹാരവുമാണ്. ശരീരത്തിന്റെ നിർമാണോപകരണവും ഭക്ഷണവുമെന്ന നിലയ്ക്കുള്ള മുഴുവൻ പ്രയോജനവും ലഭിക്കണമെങ്കിൽ അതു കുടിക്കാതെ തിന്നണം. വൈദിക ഭാഷയിൽ പറഞ്ഞാൽ ആചമിക്കണം. ഇപകരണത്തിൽ "ആപോശന കർമകുരു' എന്ന മന്ത്രം സമർതവ്യമാണ്. അതിൽ വെള്ളം തിന്നു കർമം ചെയ്യണമെന്നു തെളിച്ചു പറയുന്നു. വെള്ളം തിന്നുന്നതിനു കുറേശ്ശേ നുകരുക എന്നർഥം.

ജലത്തിന്റെ പര്യായങ്ങൾ അതിന്റെ ഗുണഭേദങ്ങൾ വ്യക്തമാക്കുന്നുണ്ട്. ആപത്തിനു വ്യാപിക്കുന്നത് അഥവാ വ്യാപിപ്പിക്കുന്നത് എന്നർഥം. കച്ചവട ചരക്കുകളും മറ്റും ദൂരദിക്കുകളിലേക്കു കൊണ്ടുപോയിരുന്നതു ജലംവഴിയാണല്ലൊ. പാനം ചെയ്യപ്പെടുന്നതു പയസ്സ്. തീജ്വാലയെ കെടുത്തുന്നതു കീലാലം (കിലാം അലതി). മരണത്തെ നിവർത്തിപ്പിക്കുന്നത് (നന്ത് മൃങ്ങ് പ്രാണത്യാഗേ) അമ്യതം. ജീവനെ നിലനിറുത്തുന്നതു ജീവനം. പ്രാപിക്കപ്പെടെണ്ടതു ഭുവനം, യാചിക്കപ്പെടുന്നതു വനം (വനുയാചതേ), സുഖത്തെ ബന്ധിച്ചു നിറുത്തുന്നതു കബന്ധം (കംബന്ധനാത്). നനവുണ്ടാക്കുന്നത് ഉദകം (ഉനദി ക്ലേദനേ), പുഷടിയുണ്ടാക്കുന്നതു പുഷ്കരം (പുഷപുഷ്ടെന), എല്ലാടവും മുഖമുള്ളത് സർവതോമുഖം. വെള്ളം എങ്ങാട്ടും ഒലിക്കുമല്ലോ. പ്രാപിക്കപ്പെടുന്നതു (ആപ്നു വ്യാപ്തൌ) അംഭസ്, തടുക്കപ്പെടുന്നത് തോയം (ചെറ കെട്ടുമ്പോഴും മറ്റും), പാനം ചെയ്യാൻ യോഗ്യം പാനീയം (പാപാനേ), നയിക്കപ്പെടുന്നത് (നീന്ജുജുപ്രാപമാനേരുക്) നീരം, ശബ്ദിക്കുന്നത് (അബിശബ്ദെ) അംബു, സുഖത്തെ വരിക്കുന്നതു ശംബരം അഥവാ ശംവരം. ശംസുഖം. മേഘത്തിൽ നിന്നു പുഷ്പം പോലെ ഉതിർന്നു വീഴുന്നതു മേഘപുഷ്പം. ഘന (മേഘ)ത്തിന്റെ രസം (നീര്) ഘനരസം.

ഏറ്റവും പ്രാചീനമായ ഋഗ്വേദം ജലത്തിന്റെ മേന്മയെ വാഴ്ത്തുന്നുണ്ട്. അതനുസരിച്ചു വെള്ളം എല്ലാവർക്കും എല്ലാറ്റിനും ഔഷധമാണ്. അതു സർവദുഃഖങ്ങളേയുമകറ്റുന്നു. (ആപസർവസ്യ ഭേഷജോ താസ്തേ കൃന്വന്തുഭോഷജം). മറ്റൊരിടത്തു ജലം അമൃതമാണെന്നും അത് അമൃതിനെ ശാശ്വതമായി നിലനിറുത്തുമെന്നും പരാമർശമുണ്ട്. (അസുരന്തരമ്യതം അപ്സുഭേഷജം). മറ്റൊരിടത്ത് ജലം അമൃതമാനെന്നുംഅത് അമൃതിനെ ശാശ്വതമായി നിലനിര്‍ത്തുമെന്നും പരാമര്‍ശമുണ്ട്. (അപ്സുരന്തരമൃതം അപ്സുഭേഷജം അപാകൃത പ്രശസ്തയേ).

ജലം ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആരോഗ്യം പരിരക്ഷിക്കുന്ന ഔഷധമാണ്. അതു ഘനരൂപത്തിലോ. ദ്രവരൂപത്തിലോ, വായുരൂപത്തിലോ സർവ്രത വ്യാപിച്ചിരിക്കുന്നു. ജലം ഒരു മിശ്രിതപദാർത്ഥമാണ്. അതിൽ മൂന്നിലൊന്നു അമ്ലജനകവും രണ്ടിലൊന്നു അപ്ബ്ജനകവുമാകുന്നു. ശുദ്ധജലം കണ്ണീരുപോലെ തെളിഞ്ഞതും രുചിയും ഗന്ധവുമില്ലാത്തതുമായിരിക്കും. വിസ്തൃതമായ സ്ഥലത്തു പാത്രം വച്ചു കിട്ടുന്ന മഴവെള്ളമാണു നല്ലത്. വർഷക്കാലം തുടങ്ങി രണ്ടുമൂന്നു മഴ കഴിഞ്ഞുള്ള വെള്ളം കൂടുതൽ ശുദ്ധമായിരിക്കും. സ്വാഭാവിക ജലങ്ങളിൽ താരതമ്യേന മാലിന്യം കുറഞ്ഞതു മഴവെള്ളമാണ്. അന്തരീക്ഷത്തിൽ ഇംഗാലാമ്ലം, അമോണിയ തുടങ്ങിയ വിഷവസ്തുക്കളുള്ളതുകൊണ്ടും പുരപ്പുറങ്ങളിലേയും മറ്റും മാലിന്യം ചേരുന്നതുകൊണ്ടും മഴവെള്ളത്തിനു ദോഷങ്ങളുണ്ട്.

ഇളന്നീരാണു മുന്തിയ പാനീയമെന്നു പറഞ്ഞല്ലൊ. 'ഇളന്നീർ ശീതളം ഹൃദ്യസ്വച്ഛം മുഖരോചനം ദാഹാസ്ഥിസ്രാവ കൃച്ഛറാദി രോഗാണാഞ്ചവിനാശനം' എന്നാണ് ഇളനീരിന്റെ ഗുണപ്രശസ്തി. കുടിവെള്ളത്തിൽ കുറച്ചു തുളസി ഇലയോ കൂവളത്തിലയോ ഇടുന്നതു ഗുണപ്രദമാണ്.

കുളി

കേരളീയർക്കു കുളി മുഖ്യമാണ്. അവർ അത് ഒരു ദൈനംദിന കർമമായി അനുഷ്ഠിച്ചു വരുന്നു. ദിവസേനയുളള കുളിയും തവാരവും അവർക്കു ഒഴിച്ചുവയ്ക്കാനാവില്ല. പ്രാചീനകാലം മുതൽക്കു തന്നെ ഹിന്ദുക്കൾക്കു കുളി ഒരു സുപ്രധാനമായ ചടങ്ങാണ്.

ആരോഗ്യത്തിനു ശാരീരികശുദ്ധി അനുപേക്ഷണീയമാണ്. വൃത്തിയുള്ള ദേഹത്തിൽ രോഗത്തിനു വർത്തിക്കാൻ നിവൃത്തിയുണ്ടാവില്ല. ദേഹശുദ്ധിക്കുള്ള മുഖ്യമായ ഉപായം കുളിയാണ്. കുളി സാധാരണമായി രണ്ടുതരമുണ്ട്; ശീത ജലസ്നാനവും ഉഷ്ണ ജലസ്നാനവും. ഉഷ്ണജല സ്നാനത്തെക്കാൾ ശീതജലസ്നാനമാണു ഉത്തമം. ഉഷ്ണജലസ്നാനം അധികാരത്തിന് അനുഗുണമാണെങ്കിലും ഊർധ്വകായത്തിനും. ഉത്തമാംഗത്തിനും കണ്ണിനും ഒത്തതല്ല.

പ്രകൃതിചികിത്സാരീതിയനുസരിച്ചു ശുദ്ധമായ പച്ചവെള്ളമാണു കുളിക്ക് ഉത്തമം. ആദ്യം ചർമമാകെ നനയ്ക്കണം. പിന്നെ നനഞ്ഞതോർത്തുകൊണ്ടോ, ശുദ്ധമായ നനഞ്ഞമണ്ണുകൊണ്ടോ ദേഹം തിരുമ്മി അഴുക്കുകളയണം. പറ്റുമെങ്കിൽ പുറ്റുമണ്ണുപയോഗിക്കുന്നതാണു നല്ലത്. ദേഹമാകെ നല്ല ചുറുചുറുക്കോടെ തിരുമ്മുന്നതു കൂടുതൽ പ്രയോജനകരമാണ്. അതു ചോരയോട്ടം സുകരമാക്കും. പിന്നീട് ശരിക്കു കുളിക്കാം. വെള്ളത്തിനു സഹിക്കാവുന്ന തണുപ്പേപാടുള്ളൂ. ആരോഗ്യക്കുറവുളളവർ ആരോഗ്യം വീണ്ടെടുത്തശേഷമേ പച്ചവെള്ളത്തിൽ കുളിക്കാവൂ.

സോപ്പുപയോഗിക്കുന്നതു ചർമത്തിനു ഹാനികരമാണ്. അതു ഭക്ഷണത്തിൽനിന്ന് "ഡി ജീവകം ഉൾക്കൊളളാനുളള ചർമത്തിന്റെ കഴിവിനെ കെടുത്തുന്നു.

ശാരീരികവും മാനസികവുമായ സർവവിധ വ്യാപാരങ്ങളും നടക്കുന്നതു സംജ്ഞാചേഷ്ടാവാഹികളായ നാഡികളുടെ സഹകരണത്തോടെയാണ്. നാഡികൾക്ക് അതിനുവേണ്ട പ്രചോദനം നല്കുന്നതു മസ്തിഷ്കമാണ്. അതിനാൽ മസ്തിഷ്കത്തിന്റെ സ്വസ്ഥതയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. മസ്തിഷ്കം സ്വസ്ഥമാകാനുള്ള മുഖ്യമാർഗം അതിനു കുളിർമ പകരുകയാണ്. അതിനു നല്ല പച്ചവെള്ളത്തിലുള്ള കുളിക്കു തുല്യം മറ്റെന്തുണ്ട്. പ്രഭാതത്തിലെ ശീതജലസ്നാനം രക്തത്തെ പ്രസാദിപ്പിക്കുകയും ദേഹത്തിലെ ഊഷ്മാവിനെ ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഔഷധം കൊണ്ട് ഒഴിഞ്ഞുമാറാത്ത പലരോഗങ്ങളും ശീതജലസ്നാനം കൊണ്ടു പരിഹ്യതമാകാറുണ്ട്.

ചർമത്തിലും തലയോട്ടിലും പറ്റിപ്പിടിക്കുന്ന അഴുക്കുകൾ രണ്ടു തരമുണ്ട്; ഒന്നു വെള്ളം കൊണ്ടിളകുന്നത്, മറ്റൊന്നു കൊഴുപ്പു കൊണ്ടിളകുന്നത്. ആദ്യത്തെ അഴുക്കാണു കൂടുതലുണ്ടാവുക. രണ്ടാമത്തേത് താരതമ്യേന വളരെക്കുറവായിരിക്കും. വെള്ളം കൊണ്ടിളകുന്നതു പച്ചവെള്ളത്തിൽ കുളിക്കുമ്പോൾ തോർത്തുകൊണ്ടോ മറ്റോ തേച്ചു കളയാവുന്നതേയുള്ളു. മെഴുകിളക്കിക്കളയാൻ താളിയോ, ചെറുപയറുപൊടിയോ ഉപയോഗിക്കാം. പക്ഷേ, പരിഷ്കാരികൾ സോപ്പുപയോഗിച്ചു ദോഷകരമായ അനന്തരഫലങ്ങൾക്കു വിത്തുപാകുന്നു. മെഴുക്കിളക്കാൻ നടത്തുന്ന പ്രാചീനാചാരമായ എണ്ണതേച്ചുകുളി ഇന്നും ചില തറവാടുകളിലും മാമൂൽ പ്രിയമുള്ള 'അണുകുടുംബ’ങ്ങളിലും നിലനില്ക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും എണ്ണ തേച്ചു കുളിക്കണമെന്നാണു വയ്പ്. സ്തീകൾ വെള്ളിയാഴ്ചയും പുരുഷന്മാർ ശനിയാഴ്ചയുമാണു എണ്ണതേച്ചുകുളി(അഭ്യംഗസ്നാനം)ക്കാറുള്ളത്. ചിലർ എണ്ണതേയ്ക്കുന്നതോടൊപ്പം ദേഹമാകെ തിരുമ്മലും നടത്താറുണ്ട്.

കുളി, മനുസ്മൃതി പ്രകാരം പാർഥിവം, വാരുണം, ആഗ്നേയം, വായവ്യം, ബ്രാഹ്മം എന്നിങ്ങനെ അഞ്ചുതരമുണ്ട്. മണ്ണുകൊണ്ടുള്ളതു പാർഥിവവും ജലം കൊണ്ടുള്ള വാരുണവും ഭസ്മം കൊണ്ടുള്ളത് ആഗ്നേയവും ഗോരജസ്സുകൊണ്ടുള്ളതു വായവ്യവും "ആപോഹിഷ്ടാ' എന്ന മന്ത്രം കൊണ്ടുള്ളതു ബ്രാഹ്മവുമാണ്. വ്രതാവസാനം നടത്തുന്ന കുളിക്കു ദീക്ഷാന്തസ്നാനം അഥവാ അവഭ്യതസ്നാനം എന്നു പറയുന്നു. അമ്പലത്തിലെ വിഗ്രഹത്തിന്റെ സ്നാനത്തിനു അഭിഷേകമെന്നും ഉത്സവം കഴിഞ്ഞ് ആറ്റിൽ നടത്തുന്ന ബിംബസ്നാനത്തിനു ‘ആറാട്ട്’ എന്നും പറയും.

അമ്പലത്തോടൊപ്പം അമ്പലക്കുളമുണ്ടായിരുന്നതു ഹിന്ദുക്കൾ കുളിക്കു കല്പിച്ചിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. ശുദ്ധമായ ശരീരത്തോടും മനസ്സോടും കൂടി വേണം ദേവനെ പ്രാർഥിക്കാനെന്നു അവർക്കു നിർബന്ധമുണ്ട്. പക്ഷേ, ജീവിത ക്ലേശങ്ങളിൽപ്പെട്ടുഴലുന്ന പലർക്കും ഇന്നു ഒരു നേരത്തെ കുളിതന്നെ ദുസ്സാധമായിരിക്കുന്നു. പ്രഭുകുടുംബങ്ങളിൽ കുളങ്ങളോടനുബന്ധിച്ചു കുളിപ്പുരകളും (സ്നാനഗ്യഹം) പണികഴിപ്പിച്ചിരുന്നു. കുഴൽ വെള്ളത്തിനു പ്രചാരം സിദ്ധിച്ചതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലെ ധനികഗ്യഹങ്ങളിലും കുളി വീടുകളിൽത്തന്നെയുള്ള കുളിമുറികളിലായി ഒതുങ്ങി. അഴകും ആരോഗ്യവും വർദ്ധിപ്പിക്കുന്ന സാനസമ്പ്രദായത്തെപ്പറ്റി വടക്കൻ പാട്ടുകളിൽ പരാമർശനമുണ്ട്.

പ്രകൃതി ചികിത്സ അനുസരിച്ചുള്ള പ്രമുഖസ്നാനങ്ങൾ ആതപസ്നാനം, ബാഷ്പസ്നാനം, കശേരുകസ്നാനം, കടിസ്നാനം എന്നിവയാണ്.

പാശ്ചാത്യർ പണ്ടു മുതൽക്കേ കുളിയോടു അത് പ്രതിപത്തി പ്രകടിപ്പിച്ചിരുന്നില്ല. ഫ്രഞ്ച് ചക്രവർത്തി ലൂയിപതിമൂന്നാമൻ ജീവിതത്തിൽ ഒരൊറ്റ പ്രാവശ്യമേ കുളിച്ചിരുന്നുള്ളൂ. സ്പെയിനിലെ രാജ്ഞി ഇസബെല്ല കുളിച്ചിട്ടുള്ളത്‌ രണ്ടേരണ്ട് അവസരങ്ങളിലാണ്. ഒന്നു ജനിച്ചപ്പോഴും മറ്റൊന്ന് വിവാഹം കഴിച്ചപ്പോഴും. ചില രാജ്ഞിമാർ അതിവിചിത്രമായ കുളിരീതി സ്വീകരിച്ചിരുന്നു, നീരോ ചകവർത്തിയുടെ രാജ്ഞി കാച്ചിയ കഴുതപ്പാലിലും ഒലിവെണ്ണയിലും എഴുപതുപ്രാവശ്യം കുളിച്ചിരുന്നുവത്രേ. ഈജ്പ്തിലെ ക്ലിയോപാട്ര സ്ട്രോബെറിപഴച്ചാറും ഒലീവെണ്ണയും സുഗന്ധതൈലവും ചേർത്ത വെള്ളത്തിലാണു കുളിച്ചിരുന്നത്.

പ്രാത:സ്നാനം ഇതരസമയങ്ങളിലെ കുളിയെക്കാൾ വപുസ്സിനും മനസ്സിനും കൂടുതൽ ഉന്മേഷമുണ്ടാക്കുകയും ദീപനശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. അതു ദിനകൃത്യം കൂടുതൽ പ്രസരിപ്പോടെ നിർവഹിക്കാൻ പ്രേരിപ്പിക്കുന്നു. പ്രാതസ്നാനം കഴിഞ്ഞാൽ മനസ്സിനു പുതിയ ഒരു പരിശുദ്ധി കൈവന്നതായി അനുഭവപ്പെടാറുണ്ട്. അത് ആധ്യാത്മികതയോടു ആഭിമുഖ്യമുള്ളവരെ ആരാധനാപരമായ കാര്യങ്ങളിലേക്കും കർമണ്യരെ സത്കർമങ്ങളിലേക്കും നയിക്കുന്നു.

കഴുത്തിനു കീഴോട്ടുമാത്രം കുളിക്കുന്ന ചിലരുണ്ട്. അതുദോഷകരമാണ്. അധ:കായം മാത്രം കുളിച്ചാൽ ശരീരത്തിലെ ഊഷ്മാവ് കളിക്കാത്ത ഊർധകായത്തിൽ കടന്നു നാഡികേന്ദ്രമായ മസ്തിഷ്കത്തിനും നേത്രങ്ങൾക്കും തകരാറുണ്ടാക്കുന്നു.

ആന്തരാവയവങ്ങളുടെ നിരന്തരമായ പ്രവർത്തനം കൊണ്ട് ശരീരത്തിനുണ്ട്. വേണ്ടാത്ത ഒരുപാട് മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്. അവയെ യഥാവസരം ബഹിഷ്കരിക്കേണ്ടതു ശരീരത്തിന്റെ ധർമമാണ്. ആരോഗ്യത്തിന് അത്യാവശ്യമാണ്. മാലിന്യങ്ങൾ ബഹിഷ്കരിക്കാനുള്ള ദേഹത്തിലെ മാർഗങ്ങളെ ‘മലായനങ്ങൾ’ എന്നു പറയുന്നു. ദ്വാദശ മലങ്ങളാണു ദേഹത്തിലുള്ളത്-വാസാ (മേദസ്സ്), ശുക്ലം, രക്തം, മജ്ജ, മൂത്രം, വിട്(മലം, അമേദ്യം), നാസാമലം, കര്‍ണമലം, കഫം, അശ്രു (കണ്ണീര്‍), ദുഷികം (കണ്‍വീള), സ്വേദം (വിയര്‍പ്പ്).

"വസാശുക്ലമസ്യങ്മജ്ജാ

മൂത്രവിട്ഘ്രാണകർണവിട

ശ്ശേഷമാശ്രുദൂഷികാസ്വേദോ

ദ്വാദശൈതേന്യനാംമലാ?: (മനുസ്മൃതി)

പ്രസ്തുത മലങ്ങൾ മൂത്രദ്വാരം, ഗുദം, കർണം, നേത്രം, നാസാദ്വാരം, ചർമം തുടങ്ങിയ അവയവങ്ങളിലൂടെ ബഹിഷ്കൃതമാകുന്നു. പ്രസ്തുത മലായനങ്ങൾ വൃത്തിയായിരിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനു കുളിയോളം പറ്റിയ സാധന മറ്റൊന്നില്ല.

പ്രാചീന ഭാരതീയർ കുളിയുടെ ആരോഗ്യപരമായ പ്രാധാന്യത്തെക്കുറിച്ചു തികച്ചും ബോധവാന്മാരായിരുന്നു. അയ്യായിരം കൊല്ലത്തിലേറെ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ചരകസംഹിത തന്നെ അതു സാക്ഷ്യം വഹിക്കുന്നു. അഭ്യംഗസ്നാന(തേച്ചുകുളി)ത്തിന്റെ ഗുണഗണങ്ങളെക്കുറിച്ചു വർണിക്കുമ്പോൾ ചരകമഹർഷി വാചാലനാകുന്നു.

"നിത്യം സ്നേഹാർദ്രശിരസ: ശിര: ശൂലം നജായതെ

നഖാലിത്യം നപാലിത്യം നകേശാ: പ്രാപതന്തിച

ബലം ശിര: കപാലാനാം വിശഷണാഭിവർധതേ

ദ്യഡമൂലാശ്ച ദീർഘാശ്ച കൃഷ്ണാ: കേശാ: ഭവന്തിപ

ഇന്ദ്രിയാണി പ്രസീദന്തി സുത്വഗ്വതി ചാമലം

നിദ്രാലാഭ: സുഖം ച സ്യാന്മർദ്ധനി തൈലനിവേഷണാത്

നകർണരോഗാ വാതോത്ഥാ നമന്യാഹനസംഗഹ:

നൊച്ചൈ ശ്രുതിർനബാധിര്യം സ്യാന്നിത്യം കർണതർപണാത്

ഖരത്വം, ശുഷ്കതാ, രൌക്ഷ്യം. ശ്രമ: സുപ്തിശ്ച പാദയോ:

സദ്യ ഏവോപശാമ്യന്തി പാദോഭ്യംഗനിഷോവണാത്

ജായതേ സൗകുമാര്യം ചബലസ്ഥൈര്യം ച പാദയാ:

ദൃഷ്ടി പ്രസാദംലഭതേ മാരുതശ്ചോപശാമ്യതി

പതിവായി എണ്ണതേച്ചു കുളിക്കുന്നവർക്കു തലവേദനയുണ്ടാവുകയും കഷണ്ടിയും നരയും എളുപ്പം വരുകയോ തലമുടി പൊഴിയുകയോ ഇല്ല. ശിരസ്സും കപാലവും ബലിഷ്ഠങ്ങളും തലമുടി ദ്യഢമൂലങ്ങളും നീണ്ടിടതൂർന്നുമിരിക്കും. പഞ്ചേന്ദ്രിയങ്ങൾക്കു പ്രസാദവും ചർമത്തിനു നൈര്‍മല്യവും മ്യദുത്വവുമുണ്ടാകും. സുഖനിദ്ര ലഭിക്കും. എണ്ണതേയ്ക്കുമ്പോൾ കാതുകളിൽ എണ്ണ നിറുത്തുന്നവർക്കു കർണ രോഗങ്ങളും താഴത്തെ താടിയെല്ലിൽ വാതം കൊണ്ടുണ്ടാകാറുള്ള പിടിത്തവും ബധിരതയും പിടിപെടുകയില്ല. ഉള്ളംകാലുകളിൽ തൈലലേപനം ചെയ്യുന്നവർക്കാകട്ടെ കാൽ വിണ്ടുകീറുകയോ പരുഷമാവുകയോ ചെയ്യില്ല. കാൽത്തരിപ്പുണ്ടാവുകയുമില്ല. അത് പാദങ്ങള്‍ക്ക് കറുത്തും മിനുപ്പും മിഴികള്‍ക്ക് മിഴിവുമുണ്ടാകും.

തേച്ചുകുളിക്കു പറ്റിയ സമയം പകൽ തന്നെയാണ്. രാവിലെ മലശോധന, ദന്തധാവനം തുടങ്ങിയ പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചശേഷം കാലുകൾ ഒരുതവണകൂടി കഴുകി തോർത്തി ഉണക്കണം. പിന്നീട് വെളിച്ചവും കാറ്റും തട്ടാതെ അലമാരകളിലോ മറ്റോ അടച്ചു സൂക്ഷിച്ചിരിക്കുന്ന എണ്ണ യെടുത്തു അപ്പോഴത്തെ ആവശ്യത്തിനുമാത്രം ഒട്ടും ഈർപ്പം തട്ടാത്ത സ്വർണപ്പാത്രത്തിലോ, വെള്ളിപ്പാത്രത്തിലോ, സ്ഫടികപ്പാത്രത്തിലോ എടുത്തു ആദ്യം തലയിൽ തേയ്ക്കുകയും പിന്നെ കുറച്ചെടുത്തു ഇരുകാതുകളിലും ഒഴിക്കുകയും വേണം. പിന്നീട് ദേഹമാസകലം എണ്ണ തേയ്ക്കണം. എണ്ണ തേച്ചാൽ ദേഹം തനിച്ചു തടവുന്നതോ പറ്റിയ മറ്റൊരാളെക്കൊണ്ടു തടവിക്കുന്നതോ കൂടുതൽ ഗുണകരമാണ്. അരമണിക്കുറെങ്കിലും എണ്ണ തേച്ചിരിക്കണം. തേച്ചു കുളിക്കുമ്പോൾ ശ്രദ്ധ കുളിയിൽ മാത്രം കേന്ദ്രീകരിക്കണം. മെഴുക്കിളക്കാൻ ചെറുപയറുപൊടി, ഇഞ്ചി, ചീനിക്ക, വാക തുടങ്ങിയവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കുരുമുളകുകൊടിത്തണ്ട് വാട്ടി പിഴിഞ്ഞാൽ നല്ല സുഗന്ധമുള്ള ഒന്നാന്തരം താളി കിട്ടും.

കുളി കഴിഞ്ഞു വന്നാൽ പാൽക്കഞ്ഞിയോ നെയ്യ് ചേർത്ത കഞ്ഞിയോ കുടിക്കണം. അതുനല്ലതുപോലെ ദഹിച്ചശേഷം വേണം പ്രധാന ഭക്ഷണം കഴിക്കാൻ. തേച്ചുകുളിച്ച ദിവസം പകലുറങ്ങാനും രാത്രി ഉറക്കമിളയ്ക്കാനും പാടില്ല. പച്ചവെള്ളത്തിൽ കുളിക്കുന്നതാണു കൂടുതൽ നല്ലത്. അതിനു പറ്റാത്തവർക്കു മന്ദോഷണമായ ജലത്തിൽ കുളിക്കാം. വെയിലേറ്റു ചൂടുപിടിച്ച വെള്ളത്തിൽ കുളിക്കുന്നതും കൊള്ളാം. കുളിക്കുമ്പോൾ സ്താതന്റെ ദേഹത്തു കാറ്റുതട്ടാൻ ഇടയാക്കരുത്.

നല്ല എളെളണ്ണയാണു അഭ്യംഗസ്നാനത്തിന് ഉപയോഗിക്കേണ്ടത്. എള്‍+നെയ്യ് അഥവാ എള്ളിന്റെ നെയ്യാണു എളെളണ്ണ. തൈലവും തിലത്തെ സംബന്ധിച്ചതാണ്. എന്നാൽ ചില തൈലങ്ങൾക്ക് പ്രത്യേകിച്ചു ചില കേശതൈലങ്ങൾക്കു തിലവുമായി ഒരു പുലബന്ധവുമില്ല. കളിക്കുന്ന എണ്ണയുടെ ഗുണമേന്മയിൽ നമ്മുടെ പൂർവികർക്കുണ്ടായിരുന്ന ശ്രദ്ധയും താത്പര്യവും പ്രകടമാക്കുന്ന പ്രസിദ്ധമായ ഒരു "ചാക്യാർശ്ലോക'മുണ്ട്.

"കാരെളളു നന്നായ് കഴുകീട്ടുണക്കി

കൊടുത്തുചക്കില്‍ പുനരൊട്ടരഞ്ഞാല്‍

നീരല്പമായ് വീഴ്ത്തിയെടുത്തൊരെണ്ണ

യ്ക്കേറ്റം കൊതിക്കുന്നിതു ഗാത്രമെന്റെ

അപ്രകാരം (ശദ്ധാപൂർവം തയാറാക്കുന്ന എണ്ണ തേച്ചു കുളിച്ചാല്‍ ദേഹത്തിനു പുഷ്ടി മാത്രമല്ല, മനസ്സിനു പുഷ്ട്ടിയുമുണ്ടാകും.

കുളിക്ക് ആധ്യാത്മികമായ ഒരുവശം കൂടിയുണ്ട്. പുണ്യതീർത്ഥങ്ങളാൽ മുങ്ങിക്കുളിച്ചാൽ പാപങ്ങൾ കഴുകിക്കളെയാമെന്നാണു ഭാരതീയരുടെ പരമ്പരാഗതമായ വിശ്വാസം. ഗംഗാസ്നാനവും കുംഭമേളയും പമ്പാസ്നാനവും ശിവരാത്രിസ്നാനവുമൊക്കെ ആ വശത്തിലേക്കു വേണ്ടത്ര വെളിച്ചം വീശുന്നുണ്ട്.

വ്യത്തിയും വെടുപ്പും, വിശുദ്ധിയുടെയും ദൈവികതയുടെയും ഭാഗമായാണു ഭാരതീയർ കാണുന്നത്. പക്ഷേ, വ്യത്തിയുടെ കാര്യത്തിൽ ഭാരതത്തിലെ പ്രസിദ്ധങ്ങളും പ്രാചീനങ്ങളുമായ ചില ക്ഷേത്രങ്ങളുടെയും പുണ്യനദികളുടെയും സ്ഥിതി ശൗചാലയത്തെക്കാൾ ശോചനീയമാണ്. മലീമസമാണ്. കാശിയിലെ വിശ്വനാഥ ക്ഷേത്രവും ഗംഗാനദിയുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ. അഴുക്കുറഞ്ഞ ആ നദിയെ കണ്ടാൽ കുളിക്കേണ്ട ഗതികേടാണ് ഇന്നുള്ളത്.

കുളിക്ക് ചില അരുതായ്മകളുണ്ട്. ഉഷ്ണകാലത്തു ചൂടുവെളളത്തിൽ കുളിക്കരുത്. അങ്ങനെ കുളിച്ചാൽ രക്തപിത്തം തുടങ്ങിയ രോഗങ്ങളുണ്ടാകാം. അതുപോലെ, ചൂടുവെള്ളം കൊണ്ടു തല കുളിക്കരുത്. അത് കണ്ണിനും മുടിക്കും ദോഷകരമാണ്. തണുപ്പുകാലത്ത് അതിശൈത്യമുളള വെളളത്തിൽ കുളിക്കാൻ പാടില്ല. അതു വാതകോപത്തിന് ഇടവരുത്തും. അതിസാരം, ചെവി വേദന, പനി, അർദ്ദിതം (ഒരുതരം വാതം), നേത്രരോഗം, മൂത്രരോഗം, വയറുപെരുപ്പ്, ദഹനക്കേട്, ജലദോഷം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് കുളി നിഷിദ്ധമാണ്. ഊണു കഴിഞ്ഞ ഉടനെയും കുളിക്കുന്നതു നന്നല്ല.

മുമ്പൊക്കെ കുളിക്കുമ്പോൾ മെഴുക്ക് ഇളക്കിക്കളയാൻ ഉപയോഗിച്ചിരുന്നതു ഇഞ്ച, ഈങ്ങ, ചെറുപയർപൊടി, ചെമ്പരുത്തിയിലച്ചാറ്, വാക എന്നിവയാണ്. ചെറുപയറുപൊടി കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും ഉപയോഗിച്ചിരുന്നു, പക്ഷേ, ദുർഭാഗ്യമെന്നു പറയട്ടെ-ആധുനിക പരിഷ്കാരത്തിന്റെ ദുർഭഗ സംഭാവനയായ സോപ്പ് കടന്നാക്രമണം നടത്തി. സൗകര്യത്തിന്റെയും സൗലഭ്യത്തിന്റെയും സഹകരണത്തോടെ ആ പരിശുദ്ധവസ്തുക്കളെ പിൻതള്ളി പൊതുജനാരോഗ്യത്തിനു അല്‍പേതരമായ ആഘാതം ഏല്പിച്ചിരിക്കുന്നു.

ഗുരുവായൂരമ്പലത്തിലെ വാകച്ചാർത്ത് പ്രസിദ്ധമാണ്. വിഗ്രഹത്തെ വാകപ്പൊടി അണിയിക്കുക എന്ന ചടങ്ങാണു വാകച്ചാർത്ത്. അതു വാകയുടെ വിശുദ്ധിയിലേക്കും വിഭൂതിയിലേക്കും ദിവ്യതയിലേക്കും വെളിച്ചം വീശുന്നു.

പണ്ടത്തെ സമ്പന്നമായ തറവാടുകളിൽ കുളിക്കുമ്പോൾ മെഴുക്കിളക്കാൻ ഉപയോഗിച്ചിരുന്നതു ശീലപ്പൊടിയാണ്. വാകപ്പൊടി തന്നെ, തുണിയിൽ അരിച്ചെടുക്കുന്ന വളരെ നേർമയുള്ള പൊടിയാണത്.

നെന്മേനിവാകമരത്തിന്റെ തൊലി ഉണക്കി കുത്തിപ്പൊടിച്ചാണു വാകപ്പൊടി ഉണ്ടാക്കിയിരുന്നത്. ഉണക്കിയ വാകത്തൊലി പാറപ്പുറത്തിട്ടു ഉലക്ക കൊണ്ടു ഇടിച്ചുപൊടിയാക്കുകയായിരുന്നു പതിവ്. നായ്ക്കത്തികൾക്കാണു ഈ പണിയിൽ വിരുതും വിരുത്തവും.

മറ്റൊരു പ്രധാനമായ അംഗസംസ്കാരവസ്തുവാണു താളിപ്പൊടി. ചില കാര്യങ്ങളിൽ വാകപ്പൊടിയെപ്പോലും അതിശയിക്കാനുള്ള ഗുണമേന്മ താളിപൊടിക്കുണ്ട്. കുറുന്തോട്ടിയുടെ ഇല ഉണക്കിപ്പൊടിച്ചാണു താളിപ്പൊടിയുണ്ടാക്കുന്നത്. വട്ടക്കുറുന്തോട്ടിയും താളിപ്പൊടിക്ക് ഉപയോഗിക്കാറുണ്ട്. പൊടിക്കാതെ ഇല അരച്ചു താളിയാക്കി തലയിൽ തേയ്ക്കുന്ന സമ്പ്രദായത്തിനാണു കൂടുതൽ പ്രചാരം. താളിപ്പൊടി തലയിൽ തേയ്ക്കുന്നതു കൊണ്ട് തലയ്ക്കു തണുപ്പും മുടിക്കു തഴപ്പും മിനുപ്പും കണ്ണിനു കുളിർപ്പും കിട്ടും. മുമ്പൊക്കെ സ്തീപുരുഷഭേദമെന്യ താളിപ്പൊടി ഉപയോഗിച്ചിരുന്നു.

മറുനാടുകളിൽ നിന്നു വന്നിറങ്ങുന്ന എണ്ണയ്ക്ക് വിലക്കുറവുണ്ടാകുമെങ്കിലും നാടൻ എള്ളണ്ണയുടെ ഗുണമേന്മയുണ്ടാവില്ല. മറിച്ചു ദോഷങ്ങൾ ഏറെയുണ്ടുതാനും. എണ്ണയ്ക്കു "യോഗവാഹിത്വം' എന്ന ഒരു ശക്തി വിശേഷമുണ്ട്. അതുകൊണ്ടാണു ഓരോ ഔഷധയോഗം ചേർത്തു എണ്ണ സംസ്കരിച്ചാൽ ആ യോഗത്തിന്റെ ഗുണം പ്രത്യക്ഷത്തിൽ പ്രകടമാവുന്നത്.

മറുനാടൻ എണ്ണക്കച്ചവടക്കാർക്ക് ആളുകളുടെ ആരോഗ്യകാര്യത്തിലേക്കാൾ തങ്ങളുടെ ആദായകാര്യത്തിലാണു കണ്ണുണ്ടാവുക. തന്മൂലം നല്ലെണ്ണയിൽ വിലയും ഗുണവും കുറഞ്ഞ നിലക്കടലയെണ്ണ, ഇരുപ്പയെണ്ണ, ശ്രവണമാത്രയിൽ വമനം വരുത്തുന്ന ദുര്‍ഗന്ധരൂക്ഷമായ എണ്ണകൾ എന്നിവ കലര്‍ത്തി അവർ ലാഭം വാരിക്കൂട്ടുന്നു. കൂടാതെ നിറത്തിനും ഗന്ധത്തിനും> മറു തരം മായങ്ങളും ചേർക്കുന്നുണ്ട്. തന്മൂലം സാധാരണ വ്യക്തിക്കും നല്ലെണ്ണ ഒരു അസുലഭ വസ്തുവായിത്തീർന്നിരിക്കുന്നു.

സമയനിഷ്ഠ പാലിച്ച് ഏകാഗ്രതയോടെ അഭ്യംഗസ്നാനം നടത്തുന്നവർക്കു അകാലത്തിൽ ജരാനരവരുമെന്നു ഭയപ്പെടേണ്ടതില്ല. ക്ഷീണം ദൗർബല്യം, വാതവികാരങ്ങൾ എന്നിവ ഉണ്ടാവില്ല. കണ്ണിനു തെളിച്ചവും ആയുസ്സിനു ദൈർഘ്യവും ഉണ്ടാകും. സുഖമായ നിദ്ര ലഭിക്കും. ചർമസുഷമ വർധിക്കും.

"അഭ്യംഗമാചരേന്നിത്യം സജരാശ്രമവാതഹാ

ദൃഷ്ടിപ്രസാദപുഷ്ട്യായു: സ്വപ്നസൂത്വക്ത്വദാർഢ്യകൃത്”

വൃത്തിയും വെടുപ്പുമൊന്നും സൗന്ദര്യത്തിനു സാധകമല്ലെന്നു തോന്നുന്നു. അല്ലെങ്കിൽപ്പിന്നെ ഒട്ടും കുളിക്കാത്തവരേയും അപൂർവമായി മാത്രം കുളിക്കുന്നവരേയും സൗന്ദര്യദേവത അനുഗ്രഹിക്കാൻ കാരണമില്ലല്ലോ. തന്റെ അപ്രതിമമായ സൗന്ദര്യ പ്രഭാവം കൊണ്ടു പ്രപഞ്ചമാകെ പ്രകമ്പനം സൃഷ്ടിച്ച ലോകൈകസുന്ദരി മർലി മൺറോ ജീവിതത്തിൽ അംഗുലീ പരിമിതമായ ദിവസങ്ങൾ മാത്രമേ കുളിച്ചിരുന്നുള്ളൂവത്രേ.

സൗന്ദര്യരംഗത്തു മാത്രമല്ല, സാഹിത്യരംഗത്തും സ്നാനത്തോടു സ്നേഹമില്ലാത്തവരെ കാണാൻ കഴിയും. പ്രസിദ്ധ സാഹിത്യകാരൻ ജെ. ബി.> പ്രീസ്റ്റിലി അക്കൂട്ടത്തിൽപ്പെടുന്നു. അക്കാര്യം അദ്ദേഹം "സൺ ഡേ സ്റ്റേറ്റ്സ്മാൻ' എന്ന പത്രത്തിലെഴുതിയ ലേഖനത്തിൽ സ്പഷ്ടമാക്കിയിട്ടുണ്ട്- 'കുളിക്കുക എന്നതു ഒരു കുഴഞ്ഞ ഏർപ്പാടാണ്. കഴിവതും കുളിക്കാതെ മുഷിഞ്ഞുനാറി നടക്കുന്നത്തിലും ഒരു രസമുണ്ട്.

എന്തിനകലെപ്പോകുന്നു? നീരദ് സി. ചൗധരി എന്ന ഭാരതീയ സാഹിത്യകാരൻ തന്നെ കടുത്ത സ്നാനവിരുദ്ധനാണ്. അദ്ദേഹം നദിയിൽ നീരാടാനുള്ള തീർഥാടകരുടെ പ്രയാണത്തെ എലിയോടു രൂപസാദ്യശ്യമുള്ള ലെമിംഗുകൾ എന്ന ജീവികൾ കടലിൽച്ചാടി ചാകുന്നതിനോടാണ് ഉപമിച്ചിരിക്കുന്നത്. ഉത്തരസമുദ്രം ഇല്ലാതിരുന്ന കാലത്ത് അത്തരം ജന്തുക്കളിൽ ഉടലെടുത്ത ദേശാന്തരഗമന പ്രവണത പരമ്പരാഗതമായി പിന്തുടരുന്നതാണു ആത്മഹത്യാത്മകമായ ആ സമൂഹസ്നാനത്തിന്റെ പ്രേരക ശക്തിയത്രേ.

കടപ്പാട്: പ്രകൃതിചികിത്സ

എം.കെ.ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

അവസാനം പരിഷ്കരിച്ചത് : 9/15/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate