ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം.
ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാലിന്യ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഏറ്റവും അഭികാമ്യമായിരിക്കും എന്നുള്ള കാര്യത്തില്‍ സന്ദേഹമില്ല. ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ ലഭിക്കാവുന്ന സാമൂഹിക സാമ്പത്തിക ഉന്നമന സാദ്ധ്യതകളെക്കുറിച്ചും ശരിയായ ശാസ്ത്രീയ അവലോകനമില്ലാതെ ഈ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നടത്തുന്ന ഒരു അവലോകനമാണ് ഈ ലേഖനം. മാലിന്യങ്ങളെ അവയുടെ പ്രഭവസ്ഥാനങ്ങളില്‍ സംസ്കരിക്കുന്ന പദ്ധതികളാണ് നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമെന്നുള്ള തീരുമാനം തീര്‍ത്തും പ്രായോഗികമായതിനാല്‍ ഈ പദ്ധതി ഒരു വിജയമാക്കി തീര്‍ക്കാന്‍ സാധിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. എന്നാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുക എന്നുള്ള ആശയം പൂര്ണ്ണവിജയമായിത്തീരുന്നതിന് ഈ രംഗത്ത് കഴിഞ്ഞ 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി എന്നുള്ള നിലയ്ക്ക് തിരുവനന്തപുരത്ത്, വഴുതക്കാട്, എം.പി. അപ്പന് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബയോടെക്കിനുള്ള അനുഭവസമ്പത്ത് മാലിന്യമുക്തകേരളം പദ്ധതി വിജയകരമാക്കി തീര്‍ക്കാന്‍ വേണ്ടി ആശ്രാന്ത പരിശ്രമം നടത്തുന്ന എല്ലാവരുടെയും സത്വര ശ്രദ്ധക്ഷണിച്ചുകൊണ്ട് ചുവടെ ചേര്‍ക്കുന്നു.
എല്ലാ തരത്തിലുമുള്ള ജൈവവസ്തുക്കളും സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തന ഫലമായി വിഘടിച്ച് ജൈവവാതകവും ജൈവവളവുമായി മാറുന്നു. ഇത് തുറസ്സായ സ്ഥലങ്ങളിലാവുമ്പോള്‍ മാലിന്യ വിഘടനത്തിലൂടെ പുറത്തുവരുന്ന വിഷവാതകങ്ങള്‍ പരിസര മലിനീകരണത്തിനും മനുഷ്യന് ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തിനും ജീവനും ഭീഷണിയായിത്തീരുകയും ചെയ്യുന്നു. എന്നാല്‍ ജൈവമാലിന്യങ്ങളെ അന്തരീക്ഷവുമായി സമ്പര്‍ക്കമില്ലാത്ത പ്രത്യേക സംഭരണികളില്‍ നിക്ഷേപിച്ച് പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മാണു ജീവികളുടെ സഹായത്താല്‍ വിഘടിപ്പിച്ച് / സംസ്ക്കരിച്ച് അവയില്‍ നിന്നും സംജാതമാകുന്ന വാതകങ്ങളെ അന്തരീക്ഷത്തില്‍ ലയിക്കാതെ ശേഖരിച്ച് പ്രയോജനപ്രദമായി പാരമ്പര്യേതര ഇന്ധനമാക്കി ഊര്‍ജ്ജ ഉത്പാദനത്തിന് ഉപയോഗിക്കാവുന്നതാണ്.
ചരിത്രം
പ്രചീനകാലം മുതല്ക്കേ കന്നുകാലി ചാണകം സംസ്ക്കരിച്ച് പാചകത്തിനും വിളക്ക് കത്തിക്കുന്നതിനും അനുയോജ്യമായ ഗോബര്‍ ഗ്യാസ് ഉത്പാദനം നടത്താമെന്ന് കണ്ടെത്തുകയും കന്നുകാലി വളര്‍ത്തലുള്ള നിരവധിപേര്‍ ഗോബര്‍ ഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കയും ചെയ്തിരുന്നു. ഈ സാങ്കേതിക വിദ്യയുടെ പരിഷ്കരിച്ച രൂപമാണ് ഇന്നു കാണുന്ന ജൈവമാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍. വിദേശ രാജ്യങ്ങളില്‍ ഇന്ന് പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച ഭീമന് മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു.
ഈ സാങ്കേതിക വിദ്യയുടെ പ്രധാന സവിശേഷത ഇതിന്റെ സഹായത്താല്‍ ഖരമാലിന്യങ്ങള്‍ മാത്രമല്ല മലിനജലവും സംസ്കരിക്കാന്‍ കഴിയും എന്നുള്ളതാണ്. മാലിന്യ സംസ്കരണഫലമായി ലഭിക്കുന്ന ജൈവവാതകം ആഹാര പാചകം, വൈദ്യുതി ഉത്പാദനം, വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനമായി പ്രയോജനപ്പെടുത്താം. ചേരിപ്രദേശങ്ങളിലും പൊതു ഡ്രെയിനേജ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും പൊതു കക്കൂസുകളുമായി ബന്ധിപ്പിച്ച് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് മനുഷ്യ വിസര്‍ജ്ജ്യവും സംസ്കരിക്കാന്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. പ്ലാന്റില്‍ നിക്ഷേപിക്കുന്ന ഖരജൈവമാലിന്യങ്ങളില് 5 മുതല്‍ 10 ശതമാനം വരെ മാലിന്യ സംസ്കരണം കഴിഞ്ഞ് ജൈവവളമായും പ്ലാന്റിലെത്തുന്ന ജൈവമലിനജലം അതേ അളവില്‍ ദ്രവജൈവവളമായും പ്ലാന്റില്‍ നിന്നും പുറത്തേയ്ക്ക് വരും. ഇത് എല്ലാത്തരം കാര്‍ഷിക വിളകള്‍ക്കും ജൈവവളമായി ഉപയോഗിക്കാം.
3 മുതല്‍ 5 അംഗങ്ങള്‍ വരെയുള്ള വീടുകളിലെ മാലിന്യങ്ങളും മലിനജലവും
(കഞ്ഞിവെള്ളം, മല്‍സ്യ മാംസാദികള്‍ കഴുകുന്ന വെള്ളം) സംസ്കരിക്കാന്‍ 1 ഘനമീറ്റര്‍ (1000 ലിറ്റര്‍) വലുപ്പമുള്ള പ്ലാന്റുകള്‍ ആവശ്യമാണ്. ദിവസേന ലഭിക്കുന്ന ഖരമാലിന്യങ്ങളും മലിന ജലവും ഒരു ബക്കറ്റില്‍ / പാത്രത്തില്‍ ശേഖരിച്ച് പ്ലാന്റിലെ മാലിന്യ നിക്ഷേപ അറയില്‍ ഒഴിച്ചുകൊടുത്താല്‍ പ്ലാന്റിനുള്ളിലെ സൂഷ്മാണു ജീവികള്‍ ഇവയെ വിഘടിപ്പിച്ച് സംസ്കരിക്കുന്നു.
ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും പാചക വാതകം
5 അംഗങ്ങള്‍ വരെയുള്ള വീടുകളിലെ ജൈവ മാലിന്യ മലിനജല സംസ്കരണത്തിലൂടെ ഏകദേശം 2 മണിക്കൂറിലധികം ഒരു സ്റ്റൗ പ്രവര്‍ത്തിപ്പിക്കുന്നതിനോ 2 മണിക്കൂര്‍ പെട്രോമാക്സ് മാതൃകയിലുള്ള ഒരു വിളക്ക് കത്തിക്കുന്നതിനോ ആവശ്യമുള്ള ജൈവവാതകം ഉണ്ടാക്കാം. സ്വന്തമായി സ്ഥലസൗകര്യം ഇല്ലാത്തവര്‍ക്ക് വീടിന്റെ ടെറസിലോ കാര്‍ഷെഡിലോ ആവശ്യാനുസരണം മാറ്റിവച്ച് ഉപയോഗിക്കാവുന്ന പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ ഈ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ബയോടെക് വികസിപ്പിച്ചെടത്തിട്ടുണ്ട്. ഇത്തരം പ്ലാന്റുകള്‍ കേരളത്തില്‍ 30,000 ത്തില്പരം വീടുകളില്‍ ഇതിനോടകം തന്നെ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാവീട്ടിലും പച്ചക്കറി കൃഷി
ഗാര്‍ഹിക ജൈവമാലിന്യ സംസ്കരണ ഫലമായി ലഭിക്കുന്ന ഖര / ദ്രവ ജൈവവളം പ്രയോജനപ്പെടുത്തി എല്ലാ വീട്ടിലും പച്ചക്കറികൃഷി വ്യാപകമായി നടത്താവുന്നതാണ്. ബയോഗ്യാസ് സ്ലറി / ജൈവവളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ ഗുണമേന്മയുള്ളതും വേഗത്തില്‍ ചീഞ്ഞുപോകാത്തതുമാണ്. രാസവളം ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ യാതൊരു ദൂഷ്യഫലങ്ങളുമില്ലാതെ പ്രകൃതിക്ക് ഇണങ്ങിയ സംസ്കരണത്തിലൂടെ ലഭിക്കുന്ന സ്ലറി ഉപയോഗിച്ചുള്ള പച്ചക്കറികൃഷി ഒരു ദേശീയ പദ്ധതിയായി നടപ്പാക്കുന്നത് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ രാസവള ഉപയോഗം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
അടുത്ത് ഒരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ശുദ്ധമായ കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്ന് ആരോ പറഞ്ഞത് അന്വര്‍ത്ഥമാകുന്ന വിധത്തിലാണ് ഇന്ന് ശുദ്ധജല സ്രോതസ്സുകള്‍ വിവിധ കാരണങ്ങളാല്‍ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകളില്‍ നിന്നും ഒഴുകി ശുദ്ധജലസ്രോതസ്സുകളില്‍ എത്തിച്ചേരുന്ന മലിനജലവും അറവുശാലകളില്‍ നിന്നും മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ദിനംപ്രതി ജലസ്രോതസ്സുകളിലേയ്ക്കും പൊതു മലിനജല അഴുക്ക്ചാലുകളിലേയ്ക്കും ഒഴുക്കിവിടുന്ന മലിനജലവും ശുദ്ധജലസ്രോതസ്സുകളെ ഗുരുതരമായി മലിനമാക്കിക്കൊണ്ടിരിക്കുന്നു.
ഈ സാഹചര്യത്തില്‍ ഗാര്‍ഹിക മാലിന്യസംസ്കരണ ബയോഗ്യാസ് പ്ലാന്റുകളുടെ സാദ്ധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇത്തരം പ്ലാന്റുകളുടെ സവിശേഷത ഇതിന്റെ സഹായത്താല്‍ ജൈവമാലിന്യങ്ങള്‍ മാത്രമല്ല മാലിന്യങ്ങളടങ്ങിയ മലിനജലവും സംസ്കരിച്ച് ജൈവവളവും പാചകവാതകവുമാക്കി മാറ്റാന്‍ കഴിയുന്നു എന്നുള്ളതാണ്. ഇത്തരത്തില്‍ ഗാര്‍ഹികമാലിന്യ സംസ്കരണ പ്ലാന്റുകളുടെ സഹായത്താല്‍ എല്ലാ വീടുകളിലും ദിനംപ്രതി ഉണ്ടാകുന്ന ജൈവമലിനജലം വീടുകളില്‍ തന്നെ സംസ്കരിക്കപ്പെട്ടാല്‍ പൊതു ജലസ്രോതസ്സുകളും ശുദ്ധജലാശയങ്ങളും മലിനീകരിക്കപ്പെടുന്നത് വലിയൊരളവുവരെ നിയന്ത്രിക്കാന്‍ സഹായകമാകും
'മാലിന്യ സംസ്കരണം അറിയുന്നതും അറിയേണ്ടതും-ഭാഗം രണ്ട്
ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് മലിനജല സംസ്കരണത്തിലും കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും എന്നുള്ള വസ്തുത സൗകര്യമായി വിസ്മരിച്ചുകൊണ്ട് വലുപ്പംകുറഞ്ഞ പ്ലാന്റുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്കാന് നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗരേഖകളാണ് ഇന്ന് നിലവിലുള്ളത്. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു വീട്ടില്‍ 2 കിലോഗ്രാമോളം ഖരമാലിന്യങ്ങളും 20 മുതല്‍ 30 ലിറ്റര്‍ വരെ മലിനജലവും പുറംതള്ളപ്പെടുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ 1000 ലിറ്റര്‍ മാലിന്യ സംഭരണ ശേഷിയുള്ള ഒരു ഘനമീറ്റര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഖരമാലിന്യങ്ങളും മലിനജലവും സംസ്കരിച്ച് 2 മണിക്കൂര്‍ പാചകത്തിനുള്ള ജൈവവാതകം എല്ലാ ദിവസവും ഉണ്ടാക്കി എടുക്കാം എന്നിരിക്കേ വലുപ്പം കുറഞ്ഞ 0.5 ഘനമീറ്റര്‍ പ്ലാന്റുകളും 0.75 ഘനമീറ്റര്‍ പ്ലാന്റുകളും ഗുണഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത് യഥാര്‍ത്ഥത്തില്‍ ലഭിക്കാമായിരുന്ന പാചക ഇന്ധനത്തിന്റേയും മലിനജല സംസ്കരണത്തിന്റേയും സദ്ധ്യത സൗകര്യപൂര്‍വ്വം വിസ്മരിക്കുകയാണ്. ഈ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കേണ്ട പല ഏജന്‍സികളും ചെയ്തുവരുന്നത്. യഥാര്‍ത്ഥത്തില്‍ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ മതിയായ വലുപ്പത്തിലുള്ള പ്ലാന്റുകള്‍ തിരഞ്ഞെടുക്കാന്‍ അവസരം നല്‍കാത്ത വിധത്തിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് തികച്ചും ദു:ഖകരമായ സംഗതിയാണ്.
1998ല്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ പ്ലാന്റുകളും 2007ല്‍ പോര്‍ട്ടബിള്‍ പ്ലാന്റുകളും വികസിപ്പിച്ചെടുത്തതിന് കേന്ദ്ര സര്‍ക്കാരിന്റെ ബൗദ്ധിക സ്വത്തവകാശ വകുപ്പില്‍ നിന്നും പേറ്റന്റ് ലഭിച്ച ഫ്ളോട്ടിംഗ് ഡൂം പോര്‍ട്ടബിള്‍ പ്ലാന്റുകള്‍ ബയോടെക് ഡയറക്ടര്‍ ഡോ. എ. സജിദാസ് ആണ് വികസിപ്പിച്ചെടുത്തത്. ദീര്‍ഘകാലമായി 32,000ത്തില്പരം പ്ലാന്റുകള്‍ സ്ഥാപിച്ചതില്‍ നിന്നും ലഭിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ വലുപ്പംകുറഞ്ഞ പ്ലാന്റുകള്‍ ഗുരുതരമായ പരിസ്ഥിതി മലിനീകരണവും ദുര്‍ഗന്ധവും ഉണ്ടാക്കുന്നു എന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ തെളിയിക്കുന്നത്.
വലുപ്പം കുറഞ്ഞ പ്ലാന്റുകള്‍ക്ക് ശുപാര്‍ശചെയ്യുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പിന്‍വലിച്ച് കാലോചിതമായി ശാസ്ത്രീയമായി പരിഷ്കരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് നല്കിയാല് മാത്രമേ ഗാര്‍ഹിക മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ ജനകീയമായി അംഗീകരിക്കപ്പെട്ട ഒരു ഉപകരണമായി പൊതുജനം സ്വീകരിക്കുകയുള്ളൂ.
കുടുംബശ്രീ - ഇതര സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം
എല്ലാ വീടുകളിലും മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ ഇന്ന് മാലിന്യ ശേഖരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടുംബശ്രീയുടെ പ്രവര്‍ത്തനവും വരുമാനവും കുറയും എന്ന ഒരു മിഥ്യാധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ നഗരങ്ങളിലെ വീടുകളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളുടെ പ്രവര്‍ത്തിപ്പിക്കലും പരിപാലനവും പച്ചക്കറി കൃഷിയുടെ വ്യാപന ചുമതലയും കുടുംബശ്രീ / ഇതര സന്നദ്ധസംഘടനകള്‍ക്ക് ഏറ്റെടുത്ത് നടത്താവുന്നതാണ്. ഇതിലൂടെ ഇനിയും ലക്ഷക്കണക്കിന് പ്രാദേശിക തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാന്‍ കഴിയും.
ക്യാന്റീനുകള്‍, ആശുപത്രികള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോട്ടലുകള്‍ ഫ്ളാറ്റുകള്‍ തുടങ്ങി അധികം മാലിന്യം ഉത്പാദിപ്പിക്കുന്ന എല്ലാ സ്ഥലങ്ങളിലും ജൈവമാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച് വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടത്തുന്നതിനും പാചകവാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്നതിനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിനും അനന്തമായ സാദ്ധ്യതയുണ്ട്. ഇത്തരത്തില്‍ പൊതു സ്ഥാപനങ്ങളില്‍ ജൈവമാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ പ്ലാന്റില്‍ തന്നെ ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ഉപയോഗിച്ച് പ്ലാന്റിലെ എല്ലാ യന്ത്രോപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകവഴി മാലിന്യ സംസ്കരണ പ്ലാന്റുകളുടെ തുടര്‍ പ്രവര്‍ത്തനത്തിന് വേണ്ടിവരുന്ന ഭീമമായ വൈദ്യുതി ചാര്‍ജ്ജ് ലാഭിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നു. ഇത്തരം പ്ലാന്റുകള്‍ക്ക് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തില്‍ നിന്നും ഒരു കിലോ വാട്ട് വൈദ്യുതി ഉത്പാദനത്തിന് 40,000/- രൂപ എന്നക്രമത്തില്‍ സബ്സിഡിയും ലഭിക്കുന്നു. എന്നാല്‍ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം പ്രത്യേക പ്രാധാന്യം നല്കി നടപ്പാക്കുന്ന ഈ പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന നയമാണ് പദ്ധതി നടത്തിപ്പിന് ചുമതലയുള്ള ഏജന്‍സികള്‍ അനുവര്‍ത്തിച്ച് വരുന്നത്
മാലിന്യങ്ങള്‍ പുറം തള്ളുന്ന കാര്യത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് മാര്‍ക്കറ്റുകളും അറവുശാലകളുമാണല്ലോ, ഇവിടങ്ങളിലെ ജൈവമാലിന്യ സംസ്കരണത്തിലൂടെ പ്രാദേശികമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിളക്കുകള്‍ കത്തിക്കുന്നതിനും ഇതേ വൈദ്യുതി ഉപയോഗിച്ച് സംസ്കരണ പ്ലാന്റിലെ യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കഴിയുന്നു.
കേരളത്തില്‍ ആദ്യമായി ഒരു മാലിന്യ സംസ്കരണ വൈദ്യുതി ഉത്പാദന
ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത് 2002ല്‍ ബയോടെക്കിന്റെ നേതൃത്വത്തിലാണ്. ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റില്‍ സ്ഥാപിച്ച ഈ പ്ലാന്റ് കഴിഞ്ഞ 9 വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. ജൈവവാതക സാങ്കേതിക വിദ്യ മാലിന്യ സംസ്കരണത്തിന് യഥായോഗ്യം പ്രയോഗിച്ചാല്‍ ഫലപ്രദമായി മാലിന്യ സംസ്കരണം നടത്തി പരിസ്ഥിതി സംരക്ഷണം കൈവരിക്കാന്‍ കഴിയും എന്നതിനുള്ളതിന് ഉത്തമ ഉദാഹരണമാണ് പത്തനാപുരം ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റിലെ ബയോടെക് ബയോഗ്യസ് പ്ലാന്റ്.
ബയോടെക് സ്ഥാപിച്ച പത്തനാപുരം ഗ്രാമ പഞ്ചായത്ത് മാര്‍ക്കറ്റിലെ ആദ്യത്തെ പ്ലാന്റിന്റെ വിജയകരമായ പ്രവര്‍ത്തനം കണ്ടതിനെതുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ചുകൊടുക്കാന്‍ ഈ രംഗത്ത് കടന്നുവരുകയും കോര്പ്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയ നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്തരം പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ആവശ്യമായ പ്രവര്‍ത്തന പരിചയമില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിച്ച പ്ലാന്റുകളില്‍ 90 ശതമാനത്തിലധികവും പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന അവസ്ഥായാണ് ഇന്ന് സംസ്ഥാനത്തുടനീളം കാണുന്നത്. എന്നു മാത്രമല്ല ഈ പ്ലാന്റുകളില്‍ നിന്നും പ്രതിദിനം ടണ്‍ കണക്കിന് മീഥൈയിന്‍ അടങ്ങിയ ബയോഗ്യാസ് അന്തരീക്ഷത്തിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപിക്കുകയും ചെയ്യുന്നു.
ഇത്തരം പ്ലാന്റുകള്‍ പരാജയമാകാന്‍ പ്രധാന കാരണം ഇവയുടെ രൂപകല്പനയിലെ പോരായ്മകളാണ്. മനുഷ്യ വിസര്‍ജ്ജ്യവും കന്നുകാലിചാണകവും സംസ്കരിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത ഫിക്സഡ് ഡൂം മാതൃകയിലുള്ള ഇത്തരം പ്ലാന്റുകള്‍ ജൈവമാലിന്യ സംസ്കരണത്തിനായി ഉപയോഗിച്ചപ്പോള്‍ പ്ലാന്റില്‍ സംസ്കരണം കഴിഞ്ഞ മാലിന്യങ്ങള്‍ യഥാസമയം പ്ലാന്റില്‍ നിന്നും പുറംതള്ളപ്പെടാതെ പ്ലാന്റിനുള്ളില്‍ തങ്ങിനിന്നതിനാല്‍ തുടര്‍ച്ചയായി ദിനംപ്രതി മാലിന്യങ്ങള്‍ പ്ലാന്റില്‍ നിക്ഷേപിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. നിര്‍മ്മാണ ചെലവ് ചുരുക്കാന്‍ വേണ്ടി വലുപ്പം കുറഞ്ഞ പ്ലാന്റുകള്‍ സ്ഥാപിച്ച് പ്ലാന്റിന്റെ സംസ്കരണ ശേഷിയില്‍ കവിഞ്ഞ മാലിന്യങ്ങള്‍ ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിച്ചതും മറ്റൊരു പരാജയകാരണമാണ്.
മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാന്‍ ഏല്‍പ്പിക്കുന്ന ഏജന്‍സികള്‍ക്ക് മതിയായ സാങ്കേതിക പരിജ്ഞാനമോ പ്രവര്‍ത്തി പരിചയമോ ഉണ്ടോയെന്ന് പരിശോധിക്കാതെ തുക കുറഞ്ഞ ടെന്‍ഡറിന്റെ അടിസ്ഥാനത്തില്‍ മാത്രം നിര്‍മ്മാണ ചുമതല നല്‍കുന്നതും ഒരു പരാജയകാരണമാണ്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കൊല്ലം കോര്‍പ്പറേഷനിലെ മാര്‍ക്കറ്റുകളിലും അറവുശാലകളിലും സ്ഥാപിച്ച പ്ലാന്റുകള്‍. ബയോടെക് കൊല്ലം കോര്‍പ്പറേഷനിലെ വിവിധ സ്ഥലങ്ങളില്‍ സാദ്ധ്യതാപഠനം നടത്തി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച തുകയുടെ പകുതി തുകയ്ക്ക് ടെന്‍ഡര്‍ തരപ്പെടുത്തിയ ഏജന്‍സി സ്ഥാപിച്ച പ്ലാന്റുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനരഹിതമായി തീര്‍ന്നത് ഒരു ഉദാഹരണം മാത്രം. ഇതേ അവസ്ഥയാണ് കൊച്ചികോര്പ്പറേഷന് പരിധിയില്‍ സ്ഥാപിച്ച പല പ്ലാന്റുകള്ക്കുമുള്ളത്
ജൈവ മാലിന്യ സംസ്കരണ ബയോഗ്യാസ് പദ്ധതി ഒരു വന്‍ ബിസിനസ് സാദ്ധ്യതയായി കണക്കാക്കി നിരവധിപേര്‍ ഈ രംഗത്ത് കടന്നുവരുന്നുണ്ട്. ഇതില്‍ അധിക പങ്കും ഈ സാങ്കേതികവിദ്യയുമായി വിദൂര ബന്ധമോ യാതൊരു മുന്പരിചയമോ ഇല്ലാത്തവരാണ്. എങ്ങനെയും കുറച്ചു പണമുണ്ടാക്കാനുള്ള തത്രപ്പാടില്‍ ഗുണമേന്മകുറഞ്ഞതും വലുപ്പം കുറഞ്ഞതുമായ പ്ലാന്റുകള്‍ ഉണ്ടാക്കി ഗുണഭോക്താക്കളെ / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വഞ്ചിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. ഇത് നിയന്ത്രിക്കുന്നതിനുള്ള സമഗ്ര നിയമ നിര്‍മ്മാണം നടപ്പാക്കിയില്ല എങ്കില്‍ സമീപഭാവിയില്‍ പ്രവര്‍ത്തന രഹിതമായ പ്ലാന്റുകളുടെ ഒരു നീണ്ടനിരതന്നെ സംസ്ഥാനത്തുടനീളമുണ്ടാകും
കടപ്പാട്-http://sajidas.blogspot.in/
അവസാനം പരിഷ്കരിച്ചത് : 2/16/2020
അന്തരീക്ഷത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ
കൂടുതല്‍ വിവരങ്ങള്‍
കൂടുതല്‍ വിവരങ്ങള്‍
ഇ-മാലിന്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ