অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രകൃതി വിഭവങ്ങളും സംരക്ഷണവും

പ്രകൃതി വിഭവങ്ങളും സംരക്ഷണവും

പ്രകൃതിജന്യ വസ്തുക്കളെ പ്രധാനമായും രണ്ടു ഉപമേഖലകളായി തിരിക്കാം

ജന്തുക്കള്‍

മനുഷ്യന്‍ ഉള്‍പ്പെടുന്ന ജന്തുസമൂഹത്തിന്റെ സംരക്ഷ്ണവും വിനിയോഗവും (ഉദാ: ചില അമ്പലക്കുളങ്ങളില്‍ മത്സ്യം സംരക്ഷിച്ചു പോരുന്നു. ചില സ്ഥലത്ത്‌ പാമ്പുകളെ കാവുകളില്‍ സംരക്ഷിക്കുന്നു. മുട്ടയ്ക്കും മാംസത്തിനും വേണ്ടി വിവിധ പക്ഷിമൃഗാദികളെ മനുഷ്യന്‍ വളര്‍ത്തുന്നു)

പ്രകൃതിയിലെ തൂപ്പുകാര്‍

പ്രകൃതിയില്‍ നമുക്ക് ഉപകാരികളായ ഒരുപാട് ജന്തുക്കളുണ്ട്.  നമ്മുടെ പരിസരം വൃത്തിയാക്കുന്നതില്‍ നമ്മെക്കാള്‍ നിഷ്കര്‍ഷ പുലര്‍ത്തുന്ന പക്ഷിയാണ് കാക്ക.  കീടങ്ങള്‍, തവളകള്‍, ധാന്യങ്ങള്‍, എന്നുവേണ്ട സര്‍വ്വവും ഭക്ഷിക്കുന്ന പക്ഷിയാണ് കാക്ക.

ചത്തതും ജീര്‍ണ്ണിക്കുന്നതുമായ മൃഗങ്ങളുടെ ഇറച്ചിമാത്രം ഭക്ഷിക്കുന്നവയാണ് കഴുകന്മാര്‍.  അഴുകുന്ന മാംസത്തിന്റെ ഗന്ധം അകലെനിന്നറിയാനുള്ള ഘ്രാണശക്തിയും നല്ല കാഴ്ചശക്തിയും ഇവക്കുണ്ട്.  അവയുടെ ചിറകുകളില്‍ ഭക്ഷ്യാവശിഷ്ടങ്ങളോ ബാക്ടീരിയകളോ പറ്റിപ്പിടിക്കുന്നില്ല.   ടര്‍ക്കി കഴുകന്മാര്‍ ‍കാലുകളില്‍ മൂത്രമൊഴിക്കുന്നതു കാലു തണുപ്പിക്കാന്‍ മാത്രമല്ല. മൂത്രത്തിലെ ആസിഡുകള്‍ ബാക്ടീരിയകളെ നശിപ്പിക്കുന്നതു കൊണ്ടുകൂടിയാണ്.  കടല്‍തീരം വൃത്തിയാക്കിവെക്കുന്നവരാണ് കടല്‍ കാക്കകളും ചിലയിനം കൊറ്റികളും.

മാലിന്യം നീക്കം ചെയ്യുന്നവരില്‍ വ്യാപൃതരായ ഒട്ടേറെ സസ്തനികളുമുണ്ട്.  സദാസമയവും തൂപ്പുവേല ചെയ്യുന്നവയും എന്നാല്‍ ഭക്ഷണത്തിനു ക്ഷാമമുണ്ടാകുമ്പോള്‍ മാത്രം ശവം തേടിപ്പോകുന്നവയുമുണ്ട്. പുള്ളിപ്പുലികളും സിംഹവും വേട്ടയാടല്‍ പരാജയപ്പെട്ടാല്‍ മാത്രം ശവംതീനികളായി മാറുന്നവയാണ്.  മറ്റു മൃഗങ്ങള്‍ പിടിച്ച ഇരയെ കൈക്കലാക്കി ഭക്ഷിക്കുന്ന സ്വഭാവവും സിംഹങ്ങള്‍ക്കുണ്ട്.

കടല്‍ ശുദ്ധീകരിക്കുന്നവരാണ് ഞണ്ടുകളും ചെമ്മീനുകളും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതും വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നതുമായ പ്ലാങ്ടണുകള്‍, ചെറുസസ്യങ്ങള്‍ എന്നിവയൊക്കെ ചെമ്മീനുകള്‍ ആഹാരമാക്കുമ്പോള്‍ ചത്ത മത്സ്യങ്ങള്‍, ഞണ്ടുകള്‍ എന്നുവേണ്ട മറ്റു ചെമ്മീനുകളെപോലും വലിയ ചെമ്മീനുകള്‍ ഭക്ഷിക്കുന്നു.

ജീവനുള്ളതിനെയും ചത്തതിനേയും ഭക്ഷിക്കുന്നവയാണ് ഞണ്ടുകള്‍. ആല്‍ഗകള്‍, ബാക്ടീരിയ, പുഴുക്കള്‍, മറ്റ് ജീവികളുടെ അവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇവയുടെ ആഹാരമാണ്.  നാല്‍പത്തയ്യായിരം ഇനത്തില്‍ പെട്ട ഞണ്ടുകളുണ്ട്. മത്സ്യങ്ങളെയും വലിയ സീലുകളെയും മറ്റ് സ്രാവുകളെപ്പോലും ഭക്ഷിക്കുന്നവയാണ് സ്രാവുകള്‍. കടല്‍ ജീവികളുടെ ശവം ചവച്ചു തിന്നുകയാണ് ഇവ ചെയ്യുന്നത്.  ബാക്കി വരുന്നവ മത്സ്യങ്ങള്‍ ഭക്ഷിക്കുന്നു.

ഉണങ്ങിയ ഇലകളടക്കം സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍  ഭക്ഷിക്കുന്ന മണ്ണിരകള്‍ വളരെ പ്രധാനപ്പെട്ട തൂപ്പുകാരാണ്.  സസ്യവളര്‍ച്ചക്കാവശ്യമായ വളക്കൂറുള്ള മേല്‍മണ്ണ് ഉണ്ടാക്കുന്നവരാണ് മണ്ണിരകള്‍.   മണ്‍തരികള്‍ പോലും ആഹാരമാക്കുന്ന മണ്ണിരകളുടെ വിസര്‍ജ്യത്തില്‍ ധാരാളം നൈട്രജനും ഫോസ്ഫറസ് പൊട്ടാഷും അടങ്ങിയിരിക്കുന്നു.   മണ്ണിര മണ്ണ് ഉഴുതുമറിക്കുന്നതുകൊണ്ട്  മണ്ണിന് വായുപ്രവാഹം ഉണ്ടാകുകയും ചെടികള്‍ക്കു നല്ല വേരോട്ടം ലഭിക്കുകയും ചെയ്യുന്നതുകൊണ്ട് കര്‍ഷകന്റെ കലപ്പ എന്നാണ് മണ്ണിര അറിയപ്പെടുന്നത്.

കുമിളുകളും ചീഞ്ഞളിയുന്ന സസ്യങ്ങളുടെ ഇലകളും മൃഗങ്ങളുടെ ശവശരീരവും അവയുടെ കാഷ്ഠവുമെല്ലാം ആഹാരമാക്കി കഴിയുന്ന വിവിധതരം ഒച്ചുകളും നമ്മുടെ ഭൂമി മാലിന്യമുക്തമാക്കാന്‍ സഹായിക്കുന്നവരാണ്.

അറിയപ്പെടാത്ത തൂപ്പുകാരില്‍ പ്രധാനികളാണ് കീടങ്ങള്‍ . ജീവനില്ലാത്ത സകല സസ്യങ്ങളും ജന്തുക്കളും പാറ്റകളുടെ ആഹാരവസ്തുക്കളാണ്.  ഇവ ഇരതേടുന്നത് രാത്രിയിലാണ്.  ലോകത്ത് 3500 ഇനം പാറ്റകളുണ്ട്.  ഇവക്ക് ഏതു പരിതസ്ഥിതിയിലും ജീവിക്കാന്‍ കഴിയുമെങ്കിലും കാടുകളില്‍ സസ്യങ്ങളുടെ അവശിഷ്ടങ്ങള്‍ ആഹാരമാക്കി കഴിയുന്നവയാണ് അധികവും. എവിടെയും നുഴഞ്ഞുകയറാന്‍ കഴിയുന്ന ശരീരവും വഴി മനസ്സിലാക്കാന്‍ തലയിലെ നീളമുള്ള ആന്റിനയും സഹായിക്കുന്നു.  തലയില്ലാതെ ഒരാഴ്ചയോളം ജീവിക്കാന്‍ പാറ്റകള്‍ക്കു കഴിയും. ചെളിപുരണ്ട സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കിക്കിട്ടാന്‍ തട്ടിന്‍പുറത്തോ പത്തായത്തിലോ കൂറയെ ഏല്‍പ്പിക്കുന്ന പതിവ് നാട്ടിന്‍പുറങ്ങളില്‍ പണ്ടുകാലത്ത് ഉണ്ടായിരുന്നു.

ജൈവാവശിഷ്ടങ്ങള്‍ ആഹാരമാക്കുന്ന പലതരം വണ്ടുകളും മാലിന്യം നീക്കം ചെയ്യുന്നവരില്‍ പ്രധാനികളാണ്.  അവ ചെറിയ സസ്യങ്ങളേയും ആഹാരമാക്കുന്നു.  ചിലയിനം ഈച്ചകളും തൂപ്പുകാരായി പ്രവര്‍ത്തിക്കുന്നു

ജീവനുള്ളവ

ജന്തുക്കളും സസ്യങ്ങളും സൂക്ഷ്മജീവികളും ഉള്‍പ്പെടുന്ന ഈ മേഖലയില്‍ ഇവയുടെ നിയന്ത്രണാധീനമായ വിനിയോഗവും സംരക്ഷണ്വുമാണ്‍ ഉദ്ദേശിക്കുന്നത്‌. ജീവനുള്ളവയെ വീണ്ടും വിഭജിക്കാം

പരിസരം വൃത്തിയാക്കുന്നവര്‍

ബാക്ടീരിയകളും ഫംഗസുകളും സാപ്രോട്രോഫുകള്‍ എന്നറിയപ്പെടുന്ന വിഘാടകരാണ്.  ഇവ ജൈവാവശിഷ്ടങ്ങളെ കാര്‍ബണും നൈട്രജനുമാക്കി മാറ്റി വായുവിലേക്കും മണ്ണിലേക്കും വെള്ളത്തിലേക്കും വിടുന്നു.  ജീവന്റെ വളരെ ചെറിയ ഘടകമാണ് ബാക്ടീരിയ.  നമ്മുടെ ശരീരത്തില്‍ 10 കോടി ബാക്ടീരിയകളുണ്ട്.  ഇവയില്‍ അധികവും ഉപകാരികളാണ്.  പെട്രോളിയത്തിലെ ഹൈഡ്രോകാര്‍ബണുകള്‍ ഭക്ഷിക്കുന്ന ബാക്ടീരിയകളെ ഉപയോഗപ്പെടുത്തി എണ്ണകൊണ്ടുണ്ടാവുന്ന കടലിന്റെ മലിനീകരണം തടയാം. ബയോഗ്യാസ് പ്ലാന്റില്‍ മീഥെയിന്‍ വാതകം ഉണ്ടാവുന്നത് ബാക്ടീരിയകളുടെ പ്രവര്‍ത്തനം വഴിയാണ്. വ്യാവസായിക മാലിന്യങ്ങളെ നീക്കം ചെയ്യാനും ബാക്ടീരിയകളെ ഉപയോഗിക്കാം.

ക്ലോറോഫില്‍ ഇല്ലാത്തതുകൊണ്ട് സ്വയം ആഹാരം നിര്‍മ്മിക്കാന്‍ കഴിയാത്തവയാണ് കുമിളുകള്‍. കുമിളുകള്‍ വിസര്‍ജ്ജിക്കുന്ന എന്‍സൈമുകളാണ് സസ്യ-ജന്തു അവശിഷ്ടങ്ങളെ വിഘടിപ്പിക്കുന്നത്. വിഘടിപ്പിക്കുന്ന വസ്തുവിലുള്ള പോഷകങ്ങള്‍ കുമിളുകള്‍ വലിച്ചെടുക്കുന്നു. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ  അന്‍പതിനായിരം ഇനത്തില്‍പെട്ട കുമിളുകളുണ്ട്.  തൂപ്പുകാരായ വലിയജീവികള്‍ ബാക്കിവെക്കുന്ന എല്ല്, തൂവലുകള്‍, എന്നിവയും അവയുടെ വിസര്‍ജ്യവും വിഘടിപ്പിക്കുന്ന ജോലിയാണ് വിഘാടകരായ ബാക്ടീരിയകളും കുമിളുകളും ചെയ്യുന്നത്

ജന്തു വൈവിധ്യം

പുഴയിലെ ജന്തുജാലങ്ങള്‍ അനവധിയാണ്. പലതരം മീനുകള്‍, ആമകള്‍, പാമ്പുകള്‍, നീറ്റെലികള്‍,നീര്‍നായകള്‍, തവളകള്‍, ഞണ്ടുകള്‍, മുതലകള്‍, ഇങ്ങനെ പോകുന്നു അവ. മലിനീകരണവും പുഴശോഷണവും മൂലം പല ഇനങ്ങളും വംശനാശത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ തീരവാസികളുടെ ഓര്‍മ്മകളില്‍ പുഴ ജന്തുവൈവിധ്യമുണ്ടായിരുന്നതാണ്. പുഴയുടെ പ്രത്യേക പരിസ്ഥിതികളില്‍ വെള്ളാമ,കാരാമ, ചൂരലാമ, മഞ്ഞാമ എന്നിങ്ങനെ നാലുതരം ആമകളെ കണ്ടിരുന്നു.. ഇതില്‍ ചൂരലാമയും മഞ്ഞാമയും അപൂര്‍വ്വമായി. ഭാരതപ്പുഴയിലും കരിവന്നൂര്‍പുഴയിലും മഞ്ഞാമയെ വീണ്ടും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പുറംഭാഗം ചിത്രശലഭത്തെപോലെയാണ്. ചാലക്കുടി പുഴയിലാണ് ചൂരലാമ വംശഭീഷണിയെ നേരിടുന്നത്. ആമത്തോട് മരുന്നിനായി ഉപയോഗിച്ച് വരുന്നു. നീര്‍നായകള്‍ മിക്ക പുഴകളിലും കണ്ടിരുന്നു.

നീര്‍പാമ്പുകള്‍ അനവധിയാണ്. നീര്‍ക്കോലി ഇനത്തില്‍ പെട്ടതും സാധാരണ പാമ്പുകളും പുഴയോരങ്ങളിലുണ്ട്. കൈതമൂര്‍ക്കന്‍ കൈതക്കാടുകളില്‍ കാണപ്പെടുന്നു. മലമ്പാമ്പ്, കുരുടി, നീര്‍മണ്ഡലി,പച്ചളിപാമ്പ് എന്നിവയെ സാധാരണ കാണാം. എന്നാല്‍ പാമ്പുകളുടെ വൈവിധ്യവും എണ്ണവും കുറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. മുതലകള്‍ പണ്ടുണ്ടായിരുന്നതായി മുത്തശ്ശിമാര്‍ ഓര്‍ക്കുന്നു.  ഒരു ചെറിയ ഇനം മുതല പുഴയോരങ്ങളില്‍ ഉണ്ടായിരുന്നുവത്രെ. അവ തെങ്ങിന്‍ തോപ്പുകളില്‍ വരാറുണ്ട്.

നീറ്റെലി പുഴവെള്ളത്തിലെ അപൂര്‍വ്വ ഇനമാണ്. ഇവ പുഴപ്പൊത്തുകളുണ്ടാക്കി കഴിഞ്ഞു വന്നു. പെരുച്ചാഴി ഇനത്തില്‍ പെട്ട വലിയ ഇനങ്ങളും ഉണ്ട്. എലി കുറേ ദൂരം വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കുന്നു. മഞ്ഞതവള, കൃഷ്ണതവള, പച്ചതവള, മരത്തവള, ചൊറിയന്‍ തവള എന്നിങ്ങനെ തവള ഇനങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതില്‍ അരക്കിലോ വരെയുള്ള തവളകളുണ്ട്.

കേരളത്തിലെ നദികളെ സംബന്ധിച്ചിടത്തോളം പ്രധാനകാര്യം നാട്ടുമത്സ്യങ്ങളുടെ സമ്പത്താണ്.  ഉള്‍നാടന്‍ മത്സ്യ ബന്ധനം വളരെ ശാസ്ത്രീയമായി വികസിച്ചിരുന്നു. എന്നാല്‍ രാസവളകൃഷിയും വിഷപ്രയോഗവും മണ്ണിന്റെ മാത്രമല്ല നീര്‍ത്തടങ്ങളുടേയും ജൈവവൈവിധ്യത്തെ നശിപ്പിക്കുകയുണ്ടായി. പുഴകളിലും ചാലുകളിലുമായി അമ്പതോളം നാട്ടുമത്സ്യ ഇനങ്ങള്‍ ഉണ്ടായിരുന്നു. ഈ ഇനങ്ങള്‍ ഇന്ന് മുക്കുവരുടെ നാടന്‍പാട്ടുകളില്‍ മാത്രമേയുള്ളൂ. ബ്രാല്‍, മുശി, കടു, കരിമീന്‍, വയമ്പ്, കണമ്പ്, വാള, ചേറാന്‍,കല്ലാരന്‍ , ഏട്ട, പള്ളത്തി, പരല്‍, പൂഴാന്‍, മുണ്ടത്തി, കൂരി, കോലാല്‍, പരിപ്പിടി, കാളായി, മനിഞ്ഞില്‍,പൂവാലിപരല്‍ ഇവയെല്ലാം തന്നെ ശുദ്ധജല മത്സ്യങ്ങളാണ്. പുഴയിലെ മാലിന്യം കാരണം പലതും നശിച്ചുപോയി. ചിലയിനങ്ങളെ കാണാനേയില്ല. ചാലക്കുടി പുഴയില്‍ തന്നെ അപൂര്‍വ്വമായ അഞ്ചിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വെള്ളത്തിന്റെ ഒഴുക്കിനെതിരെയും വെള്ളച്ചാട്ടത്തിനു മുകളിലേക്കും സഞ്ചരിക്കാന്‍ കഴിവുള്ള കുയിലും നാശത്തിന്റെ ഭീഷണിയിലാണ്. ആതിരപ്പള്ളി പദ്ധതി നിലവില്‍ വന്നതോടെ ഈ മത്സ്യ സമ്പത്തും നശിക്കും. പുഴയോരവാസികള്‍ക്ക് പരമ്പരാഗതമായി ലഭിച്ചിരുന്ന പ്രകൃതി സമ്പത്താണ് മത്സ്യങ്ങള്‍. ഇവ അവരുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തിയിരുന്നു. ലക്ഷക്കണക്കിന് നാട്ടാരുടെ ജീവിതമാര്‍ഗ്ഗമായിരുന്നു മത്സ്യബന്ധനം. ഓരോ മത്സ്യത്തിന്റെയും സ്വഭാവം, പ്രജനനം, പോഷകമൂല്യം ഇവ അരയരുടേയും കണക്കരുടേയും നാട്ടറിവിലുണ്ട്. പുത്തിരിവെട്ടി പുതുമഴപെയ് തെടി ചെങ്കുറും വള്ളം പരലേ.... നാട്ടുകാര്‍ മത്സ്യങ്ങളുടെ വരവും പേരും പാടിപ്പോകുന്നു. പുഴ കടലില്‍ ചേരുന്നിടത്ത് കടല്‍ മത്സ്യങ്ങളുടെ സാന്നിദ്ധ്യവും കാണുന്നു. കക്ക, കവിഞ്ഞി, കല്ലുമേല്‍കായ, ചെമ്മീന്‍ എന്നിവയും പുഴകളിലുണ്ട്. എന്നാല്‍ ചെളിയും മണലും വാരുന്നതുകൊണ്ട് ഇവയുടെ പാര്‍പ്പിടം നഷ്ടപ്പെട്ട് ഇല്ലാതായി വരികയാണ്. മരപ്പട്ടി, തേവാങ്ക്, കീരി, മുയല്‍, കുറുക്കന്‍ അണ്ണാന്‍ , ഉറുമ്പ്തീനി, വവ്വാല്‍ തുടങ്ങിയ ജീവജാലങ്ങളും പുഴയേയും, തീരത്തേയും ആശ്രയിച്ചുകഴിയുന്നു.

മത്സ്യസമ്പത്ത് ചികിത്സക്കായി ഉപയോഗിക്കുന്ന രീതിയുണ്ട്. ഒടിവ് പറ്റിയ ഭാഗത്ത് ബ്രാലിനെ കീറി കെട്ടി വെക്കാരുണ്ട്. കുറുന്തോട്ടിയിട്ട് തിളപ്പിച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്ത് ശരീരത്തിന്റെ മാംസക്കുറവുള്ള ഭാഗത്ത് പിടിപ്പിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. അരമണിക്കൂറിനു ശേഷം കഴുകി കളഞ്ഞ് തൈലം പുരട്ടണം. മഞ്ഞിലിന്റെ തൊലി പൊളിച്ച് വറുത്തെടുത്ത് വയറുവേദനക്ക് ഉപയോഗിക്കുന്നു. കാരാമ മൂലക്കുരുവിനും ശ്വസം മുട്ടലിനും ചുടുവാതത്തിനും നല്ലതാണ്. അധികം വരുന്ന കണ്ണുനീരിനെ നിയന്ത്രിക്കാന്‍ ഞവിണിയുടെ ദ്രാവകം എടുക്കുന്നു. മത്സ്യം കുത്തിയാല്‍ അവനവന്റെ മൂത്രം ഒഴിക്കുകയാണ് മറുമരുന്ന്. കടുകിന്റെയും കാവത്തിന്റേയും ഇല അരച്ചു പുരട്ടിയാലും മതി. പണ്ടുകാലത്ത് വീടിന്റെ മിനുസമുള്ള തറയുണ്ടാക്കുന്നതിന് ബ്രാല്‍ പശ ഉപയോഗിച്ചിരുന്നു. ഇങ്ങനെ എത്രയോ നാട്ടുവിധികള്‍ അന്യമായി.

പുഴയോരങ്ങളില്‍ ചിലയിടത്ത് ആമയേയും മത്സ്യങ്ങളേയും ആരാധിച്ചിരുന്നു. മീനൂട്ട് പ്രസിദ്ധമാണ്. മത്സ്യങ്ങളില്‍ ഓരോ ഇനത്തേയും അധികമായി കാണുന്ന സീസണ്‍ ഉണ്ടായിരുന്നു. വാളയെ അധികമായി കണ്ടിരുന്നത് തുലാം മാസത്തിലാണ്. വൃശ്ചികമാസത്തിലെ കാറിന്റെ സമയത്താണ് അധികവും മീനിനെ കാണുന്നത്. കല്ലാരല്‍, ആരല്‍, വാകാന്‍, പൂഴന്‍, കുയില്‍, ഇനങ്ങളെ ഇന്നു കാണാനില്ലെന്ന് നാട്ടാര്‍ പറയുന്നു. പുഴയിലെ മത്സ്യസമ്പത്ത് നിലനിര്‍ത്തുന്ന വിധത്തിലുള്ള നാടന്‍ മീന്‍ പിടുത്തോപകരണങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അടക്കം കൊല്ലി വലകളുപയോഗിച്ചും തോട്ട ഉപയോഗിച്ചും പുഴ കരാര്‍ കൊടുത്തും മത്സ്യ സമ്പത്ത് നശിക്കുന്നു. വിദേശ ഇനങ്ങള്‍ പെരുകിയതും നാട്ടു മത്സ്യ നാശത്തിന് കാരണമായി

സസ്യങ്ങള്‍

വന്മരങ്ങള്‍തൊട്ട്‌ ചെറുസസ്യങ്ങള്‍ വരെ ഉള്‍പ്പെടുന്ന സസ്യസമൂഹത്തെ നാം പലരീതിയില്‍ സംരക്ഷിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നു. (ഉദാ:- അമ്പലങ്ങളുടെ കാവുകളില്‍ സസ്യങ്ങളെ സംരക്ഷിക്കുന്നു. അതുപോലെ കാടുകളിലെ പല വിഭവങ്ങളും ഉദാഹരണമായി തേന്‍, കുന്തിരിക്കം മുതലായവ നാം ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു.) വിവിധയിനം സസ്യങ്ങളെയും മരങ്ങളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ മലനാട്ടില്‍ കാണപെടുന്നവ, തീരപ്രദേശത്തെയും ജന്തുക്കളെയും സസ്യങ്ങളെയും താഴെ പറയുന്നവയുടെ അടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കാം.

കാവുകള്‍

ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകള്‍.  ഗ്രാമീണരുടെ ദേവതാരാധനാകേന്ദ്രങ്ങളായ ഇത്തരം കാവുകള്‍ കേരളത്തില്‍ ഇപ്പോള്‍ കുറച്ചേ അവശേഷിക്കുന്നുള്ളൂ. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നു.  മായന്‍ വര്‍ഗക്കാര്‍ ഒരിനം കൊക്കോമരം പുണ്യവൃക്ഷമായി കരുതിയിരുന്നു.  ഇന്ത്യയില്‍ ആല്‍മരത്തെ ഇന്നും പുണ്യവൃക്ഷമായി ആരാധിക്കുന്നു.  വനത്തെ ഉപജീവനമാര്‍ഗമായി കരുതിയിരുന്ന അക്കാലത്തെ ജനങ്ങള്‍ കാവുകളെയും  പുണ്യസ്ഥലമായി കരുതിയിരുന്നു.

കാവിലെ ദൈവങ്ങള്‍.

സര്‍പ്പം, ഭദ്രകാളി, അയ്യപ്പന്‍, ശിവന്‍, ദേവി, വനദുര്‍ഗ എന്നീ മൂര്‍ത്തികളെയാണ് കാവുകളില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്.

കാവിന്റെ പ്രാദേശിക നാമങ്ങള്‍.

ഉത്തരകേരളത്തില്‍ കണ്ണങ്കാട്, മുസിലോട്ട്, മുങ്ങിയ, കോട്ടം പള്ളിയറ എന്നീ പേരുകളില്‍ കാവുകള്‍ അറിയപ്പെടുന്നു.

കാവിന്റെ പ്രാധാന്യം.

ഗ്രാമങ്ങളിലെ ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂര്‍വമായ ഔഷധസസ്യങ്ങളാല്‍ സമ്പന്നമായ കാവുകള്‍ ഗ്രാമീണരുടെ ആരോഗ്യ സംരക്ഷണത്തിനും നിലനിന്നേ തീരൂ. കാവുകള്‍ ജൈവവൈവിധ്യം ഏറെയുള്ള ജീന്‍കലവറയാണ്.  ഇതുവരെയുള്ള പഠനങ്ങള്‍ പ്രകാരം മൂന്നിനം ഉഭയജീവികള്‍, പത്തിനം ഉരഗങ്ങള്‍, എഴുപത്തി എഴിനം പക്ഷികള്‍, ഇരുപത്തി ഒന്നിനം സസ്തനങ്ങള്‍, അറുപത്തിയാറിനം ചിത്രശലഭങ്ങള്‍, നിരവധിയിനം സസ്യങ്ങള്‍ എന്നിവയെല്ലാം കേരളത്തിലെ കാവുകളില്‍ കണ്ടെത്തിയിട്ടുണ്ട്.  നിത്യഹരിത വനങ്ങളില്‍ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങള്‍ കാവുകളില്‍ കാണാനാകും.

കാവും കലകളും

മനുഷ്യ സംസ്കാരത്തിന്റെ പുരോഗതിക്ക് കാവുകളും തങ്ങളുടെതായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. സുപ്രസിദ്ധമായ തെയ്യം, തിറ, കളമെഴുത്ത് പാട്ട്, തോറ്റം പാട്ട്, പുളളുവന്‍ പാട്ട് എന്നീ കലാരൂപങ്ങളെല്ലാം കാവുകളുടെ തണലില്‍ വളര്‍ന്നു പന്തലിച്ച കലാരൂപങ്ങളാണ്.

ഇരിങ്ങോള്‍കാവ്

കേരളത്തിലെ ഏറ്റവും വലിയ കാവാണ് ഇരിങ്ങോള്‍ കാവ്.  തമ്പകം, വെള്ള പൈന്‍, തേക്ക്, ആഞ്ഞിലി, എന്നീ വന്‍മരങ്ങളും തിപ്പലി, കുരുമുളക്, പാതിരി എന്നീ ഔഷധസസ്യങ്ങളും തത്ത, കുയില്‍, പരുന്ത്, കാലന്‍കോഴി, പുള്ള്, നത്ത് എന്നീ പക്ഷികളും പലതരം ജന്തുക്കളും നിറഞ്ഞ ഇരിങ്ങോള്‍ കാവ് ജൈവവൈവിധ്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.  ഇരിങ്ങോള്‍ കാവിലെ ദേവീക്ഷേത്രത്തില്‍ പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്.

കണ്ടല്‍കാവ്

കണ്ണൂര്‍ ജില്ലയിലെ മടക്കരക്കും മാട്ടൂലിനുമിടയിലുള്ള തെക്കുമ്പാട് കണ്ടല്‍ തുരുത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കാവാണ് താഴെക്കാവ്.  സ്ത്രീ തെയ്യം കെട്ടിയാടുന്ന ഈ കാവിന്റെ ചുറ്റിലുമുള്ള പുഴയില്‍ ഉപ്പുവെള്ളമാണെങ്കിലും കാവിലെ ചെറു കിണറില്‍ ശുദ്ധജലം ലഭ്യമാണ്.

കാവ് വിവിധ ഭാഷകളില്‍

കേരളം -           കാവ്

തമിഴ് നാട് -           കോവില്‍കാവ്

കര്‍ണാടക -           ദേവറക്കാട്

മഹാരാഷ്ട്ര                    -           ദേവറഹാട്ട്

ബീഹാര്‍                       -           സാമാസ്

മധ്യപ്രദേശ്                 -           സര്‍ന

രാജസ്ഥാന്‍                  -           ഒറാന്‍സ്

പശ്ചിമ ബംഗാള്‍         -           ഗരിമതാല്‍

ഹിമാചല്‍ പ്രദേശ്       -           ദേവോവന്‍

മേഘാലയ                  -           ലോക്കിന്‍ ഹാങ്സ്

ഇംഗ്ലീഷ്                       -           സേക്രഡ് ഗ്രൂവ്സ്.

കേരളത്തിലെ പ്രധാന കാവുകള്‍

പേര്                                       സ്ഥലം                                         പ്രതിഷ്ഠ

പടിഞ്ഞാറൊടുക്കത്ത്                      തഴവ(കൊല്ലം)                                ദേവി,നാഗരാജാവ്

കോഴിമാടശാസ്തകാവ് അന്തൂര്‍കോ(തിരുവന്തപുരം)            ശാസ്താവ്

നാഗമ്പൊഴിയില്‍ ഇല്ലത്തുകാവ്      വൈക്കം (കോട്ടയം)                         നാഗരാജാവ്

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം കാ

വ്      തൊടുപുഴ (ഇടുക്കി)                          വനദുര്‍ഗ, നാഗരാജാവ്

ഇരിങ്ങോള്‍ കാവ് പെരുമ്പാവൂര്‍ (എറണാകുളം)

ഭഗവതിവള്ളിക്കാവ്                       ഭൂതന്നൂര്‍ (ആലപ്പുഴ)                          ഭദ്രകാളി, നാഗരാജാവ്

വലിയതറയില്‍                             ചെന്നീര്‍കര(പത്തനംതിട്ട)                നാഗരാജാവ്

പാമ്പുമേക്കാട്ട്                               മാള (തൃശ്ശൂര്‍)                                       നാഗരാജാവ്

ശ്രീ പൊയില്‍ക്കാവ്                      പൊയില്‍ക്കാവ്(കോഴിക്കോട്)          ശിവന്‍, നാഗരാജാവ്

ശ്രീ കാരക്കക്കാവ്                         പീലിക്കോട്(കാസര്‍കോഡ്) ഭഗവതി

കയ്യാട്ടുനാഗം കാവ്                        പട്ടുവം(കണ്ണൂര്‍)                                  ശിവന്‍, നാഗരാജാവ്

കുന്നത്തൂര്‍പാടികാവ്                     പയ്യന്നൂര്‍(കണ്ണൂര്‍)                              നാഗരാജാവ്

മണ്ണാറശ്ശാല ഹരിപ്പാട്(ആലപ്പുഴ)                          നാഗരാജാവ്

പൈക്കാട്ടുകാവ്                             പാലാഴി (കോഴിക്കോട്)                     നാഗരാജാവ്

ശ്രീധര്‍മശാസ്ത്ര കാവ്                      ചീമേനി (കാസര്‍കോഡ്)                  ശാസ്താവ്

ശ്രീ ഒളവറമുണ്ടുകാവ്                     ചീമേനി (കാസര്‍കോഡ്)                  ശാസ്താവ്

തെയ്യോട്ടുകാവ്                               മേതില്‍ (കണ്ണൂര്‍)                               നാഗരാജാവ്

ഉപഭോഗം

ഏതൊക്കെ രീതികളിലാണു ജന്തുക്കളെയും സസ്യങ്ങളെയും ഉപയോഗപ്പെടുത്തുന്നത്‌ എന്നതിനെ സംബന്ധിച്ച നാട്ടറിവുകള്‍
(ഉദാ: ആടുമാടുകള്‍ പാല്‍ തരുന്നു, ചന്ദന മരത്തില്‍ നിന്ന് ചന്ദനം കിട്ടുന്നു.)
ഉപയോഗപെടുത്തുന്ന രീതികളും പ്രധാനമാണു.(ഉദാ: വിറകിനുവേണ്ടി മരം വെട്ടിക്കീറി ഉപയോഗിക്കുന്നു. തേന്‍ ശേഖരിക്കാന്‍ തേനീച്ചകൂട്‌ എടുത്ത്‌ തേനീച്ചകളെ അകറ്റി പിഴിഞ്ഞെടുക്കുന്നു)
ഈ ഉപമേഖലയെ വീണ്ടും വിഭജിക്കാം.

നിയന്ത്രണ രീതികള്‍

അനിയന്ത്രിതമായുള്ള സസ്യജന്തുക്കളുടെ ഉപഭോഗം ചില സ്പീഷീസുകളുടെ വംശനാശത്തിനു കാരണമാകും. ഒട്ടനവധി നാട്ടറിവുകള്‍ നിയന്ത്രണ വിധേയമായ പ്രകൃതി വസ്തുക്കളുടെ ഉപഭോഗത്തിനുമുണ്ട്‌.(ഉദാ:കളനിയന്ത്രണം,കാടുവെട്ടിത്തെളിക്കല്‍,എലികളുടെ പെരുപ്പം തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ പട്ടിപിടുത്തം മുതലായവ)പട്ടികളുടെ വന്ധ്യംകരണ മര്‍ഗങ്ങളും മറ്റും വളരെ നല്ല ഉദാഹരണങ്ങളാണു.

ജലവിനിയോഗത്തിന്റെ നാട്ടറിവുകള്‍

ജല സംരക്ഷണം.

വേനല്‍കാലത്ത് കുളത്തിലെയും പുഴയിലെയും വെള്ളം താഴോട്ട് ഇറങ്ങുമ്പോള്‍ വെള്ളം ശുദ്ധീകരിക്കുന്നതിനും ദാഹം തീര്‍ക്കുന്നതിനും പല നാട്ടുമാര്‍ഗ്ഗങ്ങളും സ്വീകരിച്ചിരുന്നു.  കൂപശാസ്ത്രങ്ങളും ഭൂമി ജാതകങ്ങളും എഴുതപ്പെട്ടത് ജലവിനിയോഗത്തിന്റെ ഈ നാട്ടറിവുകളെ അടിസ്ഥാനമാക്കിയാണ്. കുളത്തിലെ വെള്ളം സ്വാഭാവികമായും ശുദ്ധീകരിക്കുന്നത് മത്സ്യങ്ങളും ആമകളും മറ്റു ജീവജാലങ്ങളുമാണ്. സൂര്യതാപമേറ്റ് ജലം ആവിയായി പോകാതിരിക്കാന്‍  താമര, ആമ്പല്‍, എന്നിവ വളര്‍ത്താറുണ്ട്.  കുളത്തിലെ ചെളിവെള്ളമോ അഴുക്കുവെള്ളമോ ശുദ്ധീകരിക്കുന്നതിന് കൈത, ആമ, രാമച്ചം, എന്നീ സസ്യങ്ങള്‍ ആ ഭാഗത്ത് നട്ടുകൊടുക്കുന്നു.  ധാരാളം വേരുകളുളള സസ്യങ്ങള്‍ വെള്ളം ശുദ്ധീകരിക്കുന്നു.  വെള്ളം വറ്റാന്‍ തുടങ്ങിയാല്‍ ഉറവകള്‍ ശരിയാക്കുന്നതിന് ചെളിയെടുത്ത് മാറ്റുന്നു. കുളങ്ങള്‍  തമ്മിലും ഉറവബന്ധമുണ്ടെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.  കുടല്‍ മാണിക്യത്തിലെ കുളത്തില്‍ നിന്ന് ചിറങ്ങര കുളത്തിലേക്ക് ഉറവയുണ്ടത്രെ. കിഴക്ക് ഭാഗത്ത് കുളങ്ങളുള്ള ഭൂമി ഐശ്വര്യം നിറഞ്ഞതാണ്.  വെള്ളിലം, നീരോലി, കൈത, പാറോത്ത് തുടങ്ങി അനവധി സസ്യങ്ങള്‍ ചുറ്റുമുള്ള കുളങ്ങള്‍ എന്നും നിലനില്‍ക്കും.

കിണറ്റിലെ വെള്ളം വറ്റുമ്പോള്‍  കിണര്‍ വൃത്തിയാക്കാനുള്ള സമയമായി.  വേരെടുത്ത് മാറ്റി ഉറവ ശരിയാക്കണം.  ഓരോ വര്‍ഷം കഴിയുന്തോറും ജലാംശം താഴോട്ട് ഇറങ്ങുകയാണെന്ന് പഴമക്കാര്‍ പറയുന്നു. കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാന്‍ കരി, വെള്ളാരംകല്ല്, മണല്‍ എന്നിവയിടാറുണ്ട്.  ബ്രഹ്മി ഇട്ടാല്‍ വെള്ളം നന്നാകുകയും തണുപ്പ് കിട്ടുകയും ചെയ്യും.  കിണറ്റില്‍ നെല്ലിപ്പടി കെട്ടുന്ന ഒരു രീതിയുണ്ട്.  കറകളഞ്ഞ നെല്ലിമരം 12 ഇഞ്ച് കനത്തില്‍ വളച്ചാണ് പലകയുണ്ടാക്കുക.  പണ്ടത്തെ കിണറ്റിലാണ് നെല്ലിപ്പടിയിട്ടിരുന്നത്.  വക്കിനും നെല്ലിപ്പടിക്കും ഇടയില്‍ മണല്‍ നിറക്കും.  അതിനു മുകളില്‍ വെട്ടുകല്ല് കെട്ടുന്നു.  ജലം ശുദ്ധീകരിക്കുന്നതിനുള്ള ഈ നാട്ടറിവ് അപ്രത്യക്ഷമായിട്ടില്ല. പാലക്കാട്ടെ മലമ്പുഴയിലും മറ്റും ആശാരിമാര്‍ ഇന്ന് നെല്ലിപ്പടി അളവനുസരിച്ച് പണിയുന്നുണ്ട്.  ക്ഷമയുടെ നെല്ലിപ്പടി കാണുക എന്ന ചൊല്ലുതന്നെ ഈ പാരമ്പര്യരീതിയെ ഓര്‍മ്മിപ്പിക്കുന്നു.  നെല്ലിമരം വെള്ളത്തിന് തണുപ്പു നല്‍കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.  ശുദ്ധജലം എടുക്കാത്ത കിണറ്റില്‍ കശുമാവും ഉപയോഗിക്കുന്നവരുണ്ട്. നെല്ലിപ്പടിക്ക് 8 വിരല്‍ വീതിയുണ്ടാകണം.  4 വിരല്‍ കനവും.  വെട്ടുകല്ല് വെറുതെ അടുക്കിവെച്ച് ചീള് കുത്തി ഉറപ്പിക്കുകയേ ഉള്ളൂ.  കരുക്കളിലൂടെ വരുന്ന വെള്ളത്തെ മണലും വെട്ടുകല്ലും നെല്ലിയും ശുദ്ധീകരിക്കുന്നു. എന്നാലിന്ന് കോണ്‍ക്രീറ്റ് സ്ലാബുകളാണ് ഇറക്കുന്നത്.  അത്തരം കിണറിലെ വെള്ളത്തിന് തണുപ്പുണ്ടാകുകയില്ല.

കാര്‍ത്തിക ഞാറ്റുവേലയിലാണ് കിണര്‍ കുത്തേണ്ടത്.  കാര്‍ത്തികയില്‍ വെള്ളം കാണുന്നകിണര്‍ ഒരുകാലത്തും വറ്റുകയില്ലത്രെ.  കാര്‍ത്തികക്കാലില്‍ കാക്കക്കാല്‍ മഴപെയ്താല്‍ മുക്കാലില്‍ മുക്കുമത്രെ. കിണറില്‍ ചേറെടുക്കാനിറങ്ങുമ്പോള്‍ വായു സഞ്ചാരത്തിന് തൂപ്പുകെട്ടി വലിക്കാറുണ്ട്.  കിണറില്‍ പലതരം വായുക്കളുണ്ട്.  അതു നോക്കിയേ  കിണറ്റില്‍ ഇറങ്ങാവൂ.  വായു സഞ്ചാരം ക്രമീകൃതമാക്കുന്നതിന് ഇടക്ക്, വെള്ളം കോരുകതന്നെ വേണം.  കിണറു കുത്തുമ്പോള്‍ കന്നി-മീനം രാശികളിലാണ് കിണറിന്റെ സ്ഥാനം കാണേണ്ടത്.  ദേശത്തെ മൂത്താശാരിമാര്‍ ജലാധിക്യമുള്ള സ്ഥലം പല മാര്‍ഗങ്ങളിലൂടെ കണ്ടെത്തുന്നു. നാളികേരമുടച്ചും സ്വര്‍ണ്ണമാല ഉപയോഗിച്ചും ജലഭൂമി നിര്‍ണ്ണയിക്കുന്നു.  കൊന്ന, കരിങ്ങാലി, നെല്ല്, പ്ലാവ്, വെള്ളിലം, പാറോത്ത് എന്നീ വൃക്ഷങ്ങള്‍ നില്‍ക്കുന്നിടത്ത് ജലമുണ്ടാകും.  പരിശുദ്ധജലമുള്ള ഭൂമി ദേവമാതൃകയാണ്.  മണ്ണില്‍ അഗ്നികോണിലോ തെക്കോ പഴയ കിണറോ കുളമോ ഉണ്ടെങ്കില്‍ അവയ്ക്കരികിലെ വീട് വര്‍ജിക്കേണ്ടതാണ്.  നാലഞ്ചുകോല്‍ ആഴത്തില്‍ കുത്തിയാല്‍ ശുദ്ധജലം കിട്ടുന്ന ഭൂമിയാണ് നല്ലത് എന്നും പുല്ലുമുളക്കുന്ന ഭൂമിയില്‍ ജലാംശം ധാരാളമാണെന്നുമാണ് കണ്ടറിവ്.

വേനല്‍കാലത്ത് കോരിവെച്ച വെള്ളം ശുദ്ധീകരിക്കുന്നതിന് പല നാടന്‍ മാര്‍ഗങ്ങളുണ്ട്.  വെള്ളം പാത്രത്തില്‍ കോരിവെച്ച് തെളി ഊറ്റുയെടുക്കാം.  വെള്ളാരംകല്ലിട്ടുവെച്ചാല്‍ ചെളി താഴെ അടിഞ്ഞുകൂടും. തേറ്റാമ്പരലും ഇട്ടുവെക്കുന്നത് നല്ലതാണ്.  പുതിയ മണ്‍കലങ്ങളില്‍ പകര്‍ന്ന് വെച്ചാല്‍ തണുപ്പു ലഭിക്കും. ഇതില്‍ രാമച്ചം, തുളസി എന്നിവയും ഇടാം.  പണ്ട് തട്ടും പാത്രവുംഉണ്ടായിരുന്നു.  വെള്ളം ശുദ്ധീകരിക്കാന്‍ മുകളിലെ തട്ടില്‍ കരിക്കട്ട, പിന്നെ മണല്‍ എന്നിങ്ങനെ.  വേനല്‍ക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തിളപ്പിച്ച വെള്ളത്തില്‍ മല്ലി, ചുക്ക്, ചപ്പങ്ങ, ജീരകം, തുളസി, ബാര്‍ലി, ഞെരിഞ്ഞില്‍ എന്നിവയിലേതെങ്കിലും ഒന്നിടുന്നത് നല്ലതാണ്.   വേനല്‍ക്കാലത്ത് ഗര്‍ഭിണികള്‍ കുറുന്തോട്ടിവേര് ഇടിച്ച് ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിച്ചിരുന്നു.  ആയിരം കുറുന്തോട്ടി വേര് കഴിച്ചാല്‍ ആവൂന്ന് പറയുമ്പോഴേക്കും പ്രസവിക്കാം.  പ്രായമായവര്‍ ഇക്കാലത്ത് ഇളനീര്‍ കഴിക്കും.  കുമ്പളങ്ങാ നീര് തേനൊഴിച്ച് കഴിക്കുന്നതും വാഴപ്പിണ്ടിയുടെ നീരു കഴിക്കുന്നതും വേനല്‍ക്കാലത്താണ്.  നന്നാറിക്കിഴങ്ങ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങ ചേര്‍ത്ത് ദാഹം തീര്‍ക്കുന്നതിനുള്ള മധുരജലം ഉണ്ടാക്കിയിരുന്നു.  ദാഹം തീര്‍ക്കുന്നതിന് തേന്‍, വെള്ളം, പാനകം, പഞ്ചസാര, സംഭാരം എന്നിവയും ഗ്രാമങ്ങളില്‍ ഉപയോഗിച്ചിരുന്നു.  ഇവയ്ക്കൊക്കെ പ്രത്യേക കൂട്ടുണ്ട്.  കാഞ്ഞിരപ്പൂ, ചെത്തിപ്പൂ, തുമ്പപ്പൂ എന്നിവയില്‍ നിന്നെടുക്കുന്ന ചെറുതേന്‍ എടവം, മിഥുനം മാസമായാല്‍ ലഭിച്ചു തുടങ്ങും.  മരുന്നിനും ദാഹം തീര്‍ക്കുന്നതിനും നല്ലതാണിത്.  വെള്ളം തിളപ്പിച്ച ശേഷം പാകത്തിന് ശര്‍ക്കര ചേര്‍ത്താണ് പാനകം ഉണ്ടാക്കുന്നത്.  ഇതില്‍ ചുക്കും ജീരകവും ആവശ്യത്തിന് ചേര്‍ക്കും.  ആ പാനകം ചില വേലപൂരങ്ങള്‍ക്ക് ഇന്നും നല്‍കിവരുന്നു.  കിണറുകുത്തി വെള്ളം കണ്ടാല്‍ എല്ലാവര്‍ക്കും പാനകം കൊടുത്തിരുന്നു.  മുന്തിരിങ്ങ, ഇരിപ്പക്കാതല്‍, ഇരട്ടിമധുരം, ലന്തക്കുരു, താളിമാതളത്തിന്‍ പഴം ഇവ സമത്തില്‍ അരച്ച് വെള്ളത്തില്‍ കലക്കി ഒരി രാത്രി വെച്ചിരുന്ന് അരിച്ചെടുത്ത് ഉണ്ടാക്കുന്നതാണ് പഞ്ചസാരം.  മോര് കടഞ്ഞ് വെണ്ണയെടുത്ത് വെള്ളം ചേര്‍ത്ത് കട്ടി കുറച്ചാണ് സംഭാരമുണ്ടാക്കുന്നത്.  ഒരു ഭാഗം മോരും മൂന്നുഭാഗം വെള്ളവും എന്നാണ് കണക്ക്. ഇഞ്ചി, പച്ചമുളക്, ഉപ്പ്, കൂടാതെ കറിവേപ്പിലയോ നാരങ്ങായിലയോ എന്നിവയും ചേര്‍ക്കണം.

പുഴയോരത്തുള്ളവര്‍ പുഴവെള്ളം ശുദ്ധീകരിച്ചാണ് കുടിക്കാനെടുത്തിരുന്നത്.  വെള്ളമൊഴുകുന്നതിനടുത്തുള്ള മണലില്‍ ഒരുകുഴി കുത്തുന്നു.  അതില്‍ തെളിയുന്ന വെള്ളം രണ്ടോ മൂന്നോ പ്രാവശ്യം തേകിക്കളയും.  പിന്നീടു വരുന്ന വെള്ളം പാത്രങ്ങളില്‍ തെക്കിയെടുക്കും.  അവ വീണ്ടും തെളിയിക്കും പുഴയില്‍ വെള്ളം കുറയുമ്പോള്‍ ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന ജലവിനിയോഗ മാര്‍ഗങ്ങളും നാട്ടറിവിലുണ്ട്.  വേനല്‍പച്ചക്കും കൊണ്ടകൃഷിക്കും നനയ്ക്കുമ്പോള്‍ വെള്ളം കീഴോട്ടിറങ്ങി നഷ്ടപ്പെടാതിരിക്കാന്‍ ചാണകമോ ചെളിയോ കലക്കി ഒഴിക്കാറുണ്ട്. ചക്രം, വേത്ത്, കാളത്തേക്ക്, കയറ്റുകൊട്ട, ഏത്തം എന്നീ നാടന്‍ ജലസേചനയന്ത്രങ്ങളും സൂക്ഷ്മമായ ജലവിനിയോഗ മാര്‍ഗങ്ങള്‍ അടങ്ങിയതാണ്

ജീവനില്ലാത്ത വസ്തുക്കള്‍

പ്രകൃതി ജന്യമായതും എന്നാല്‍ സചേതനമല്ലാത്തതുമായ വസ്തുക്കളാണു ഈ വിഭാഗത്തില്‍പെടുന്നത്‌. ഇവയെ മണ്ണ്‍, വെള്ളം, വായു എന്നീ മൂന്നു പ്രാധാന ഉപമേഖലയായി തിരിക്കാം. ഈ ഓരോ ഉപമേഖലയെയും മുന്‍പു സൂചിപ്പിച്ചതുപോലെ ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാം. തുടര്‍ന്ന് ഉല്‍പന്നങ്ങള്‍, സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, വിപണനം, ഉപയോഗം, നിയന്ത്രണമാര്‍ഗ്ഗങ്ങള്‍, സംരക്ഷണം തുടങ്ങിയ ഉപമേഖലകളിലുള്ള നാട്ടറിവുകളും ശേഖരിക്കാം.

പരിസര മലിനീകരണം

ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ് പരിസര മലിനീകരണം. നമ്മുടെ മാറിയ ജീവിതരീതികളുടെയും നഗരവല്‍ക്കരണത്തിന്റെയും ഫലമായിട്ടാണ് പരിസര മലിനീകരണം ഉണ്ടാകുന്നത്. ജീവനില്ലാത്ത സസ്യങ്ങളെയും ജന്തുക്കളെയും തിന്നുജീവിക്കുന്ന പക്ഷികളും ജന്തുക്കളുമാണ് നമ്മുടെ പ്രകൃതിയിലെ തൂപ്പുകാര്‍. ജൈവവസ്തുക്കളെ ചെറുഘടകങ്ങളാക്കി മാറ്റുന്ന തൂപ്പുകാരും അവ പിന്നീടു രാസഘടകങ്ങളാക്കി മാറ്റുന്ന വിഘാടകരുമുണ്ട്. വിഘാടകരുടെ പ്രവര്‍ത്തനം വഴി ഉണ്ടാകുന്ന നൈട്രജനും കാര്‍ബണും മറ്റു പോഷകങ്ങളും വീണ്ടും സസ്യങ്ങളും ജന്തുക്കളും ഉപയോഗിക്കുന്നു. ജീവനുള്ളതും ജീവനില്ലാത്തതുമായ നിരവധി ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനം വഴി നിലനില്‍ക്കുന്ന ഒരു പ്രത്യേക മേഖലയാണ് ആവാസവ്യവസ്ഥ. ഏറ്റവും കൂടുതല്‍ കാണുന്ന സസ്യങ്ങള്‍ ഉല്പാദകരും സസ്യഭുക്കുകളും മാംസഭുക്കകളുമായ ജീവികള്‍ ഉപഭോക്താക്കളും,സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങള്‍ ആഹാരമാക്കി പ്രകൃതിയെ വൃത്തിയാക്കിവെക്കുന്നവരുമായ വിഘാടകര്‍ എന്നിങ്ങനെ ജീവനുള്ളവയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ആവാസവ്യവസ്ഥയും ജൈവവൈവിധ്യവുമെല്ലാം സംരംക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ജീവന്റെ ദിനം : രാജ്യാന്തര ജലദിനം

 

ദിനാചരണങ്ങള്‍ പലതും മുറപോലെ ആചരിക്കുകയും കൊണ്ടാടുകയും ചെയ്യാറുണ്ട്‌. എന്നാല്‍, ജീവന്റെ നിലനില്‍പ്പിനെത്തന്നെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായാണു രാജ്യന്തര ജലദിനം കടന്നുവരുന്നത്‌. കുടിക്കുന്ന വെള്ളവും ശ്വസിക്കുന്ന വായുവും എന്തിനേറെ ചവുട്ടിനില്‍ക്കുന്ന മണ്ണുപോലും മലിനമാക്കപ്പെടുമ്പോള്‍ ജീവന്റെദിനത്തിനു പ്രാധാന്യമേറെയാണ്‌. മാര്‍ച്ച്‌ 22 രാജ്യാന്തര ജലദിനമാണ്‌. എന്നാല്‍ ഈ വര്‍ഷത്തെ ജലദിനത്തെ 'ജീവന്റെ ദിനം' എന്ന്‌ വിശേഷിപ്പിക്കുന്നതാണു കൂടുതല്‍ ഉചിതം. കാരണം, 2011-2020 രാജ്യാന്തര ജൈവവൈവിധ്യദശകത്തില്‍, 2015 രാജ്യാന്തര മണ്ണ്‌ വര്‍ഷത്തിലാണ്‌ ഈ ജലദിനം എത്തുന്നത്‌. ഭൂമുഖത്ത്‌ ജീവന്റെ ആധാരശിലകളായ മണ്ണ്‌, ജലം, ജൈവസമ്പത്ത്‌ എന്നീ വിഭവത്രയങ്ങളുടെ സംരക്ഷണത്തിനായുള്ള ആഹ്വാനം സമ്മേളിക്കുന്ന ദിനമാണ്‌ 2015 മാര്‍ച്ച്‌ 22.മണ്ണും ജലവും ജൈവസമ്പത്തും പരസ്‌പരബന്ധിതവും പരസ്‌പരാശ്രിതവുമായാണു നിലനില്‍ക്കുന്നത്‌. അവയില്‍ ഏതെങ്കിലും ഒന്നിന്റെ ശോഷണം മറ്റുള്ളവയുടെയും ഒടുവില്‍ ജീവന്റെ തന്നെയും നിലനില്‍പ്പിനെ ബാധിക്കും. അതുകൊണ്ടുതന്നെ ഇനിവരുന്ന തലമുറകള്‍ക്കുകൂടി ഈ ഭൂമിയില്‍ ജീവിതം സാധ്യമാകണമെങ്കില്‍ അമൂല്യമായ ഈ പ്രകൃതിസമ്പത്തു ക്ഷയിക്കാതെ കൈമാറി നല്‍കേണ്ടത്‌ നമ്മുടെ കടമയാണ്‌. വരുംതലമുറകള്‍ക്ക്‌ പണമല്ല ആവശ്യമെന്നും പ്രകൃതിവിഭവങ്ങളായിരിക്കുമെന്നും ഇന്നത്തെ തലമുറയെ ഓര്‍മിപ്പിക്കുകയാണ്‌ ഈ ദിനാചരണങ്ങള്‍.

1968-ല്‍ യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ പാരീസില്‍ ചേര്‍ന്ന ജൈവമേഖലാ സമ്മേളനത്തിലാണ്‌ ആഗോളതലത്തില്‍ ഏകീകൃതമായ പരിസ്‌ഥിതി ചിന്തകള്‍ക്കു തുടക്കമിടുന്നത്‌. അതുകഴിഞ്ഞ്‌ ഇന്നേവരെയുള്ള അരദശാബ്‌ദക്കാലത്തെ ഐക്യരാഷ്‌ട്രസംഘടനാ സമ്മേളനങ്ങളുടേയും കണ്‍വന്‍ഷനുകളുടേയും കേന്ദ്രബിന്ദു പരിസ്‌ഥിതി സംരക്ഷണം തന്നെയായിരുന്നു. അതില്‍ വികസിത-വികസ്വര രാഷ്‌ട്രങ്ങളുടെ പങ്കിനേയും ധര്‍മ്മങ്ങളേയും സംബന്ധിച്ച്‌ തര്‍ക്കങ്ങളുങ്കെിലും പരിസ്‌ഥിതി സംരക്ഷണം പൊതു അജന്‍ഡയാണെന്നു ലോകരാഷ്‌ട്രങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. ആഗോളതാപനവും കാലാവസ്‌ഥാ വ്യതിയാനവും പ്രകൃതിയിലെ മനുഷ്യ ഇടപെടലുകളുടെ പരിണതഫലമാണെന്ന്‌ 2014 നവംബറില്‍ കോപ്പന്‍ഹേഗനില്‍ അവതരിപ്പിച്ച ണ്ടഗ്ഗങ്കങ്ക യുടെ അഞ്ചാമത്‌ അവലോകന റിപ്പോര്‍ട്ട്‌ അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. ഭൂമിയിലെ ഓരോ മനുഷ്യനും ഉണ്ടാക്കുന്ന ആഘാതം അഥവാ ജൈവ പാദമുദ്ര ജീവിത നിലവാരത്തിന്‌ അനുസരിച്ച്‌ കൂടി വരുന്നു. അമേരിക്കന്‍ പൗരന്റെ ജൈവ പാദമുദ്ര ഇന്ത്യന്‍ പൗരന്റേതിനേക്കാള്‍ 12 മടങ്ങ്‌ അധികമാണ്‌. വികസനം, അത്‌ രാഷ്‌ട്രത്തിന്റേതായാലും വ്യക്‌തിയുടേതായാലും പ്രകൃതി വിഭവങ്ങളുടെ മേലുള്ള വര്‍ധിച്ച ആശ്രിതത്വം തന്നെയാണ്‌.
പക്ഷേ, വികസനവും സംരക്ഷണവും ഒന്നിച്ച്‌ കൊണ്ടുപോകാതെ നിലനില്‍പ്പുമില്ല. നമ്മുടെ എല്ലാ ആഗ്രഹങ്ങളെയും ആഴത്തില്‍ പഠിച്ച്‌ ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ തരംതിരിക്കുകയും അത്യാവശ്യമായത്‌ മാത്രം ചെയ്യുകയുമാണ്‌ ഇതിന്‌ പോംവഴി. അത്‌ ഒരു ജീവിതശൈലിയായി മാറ്റുകയും വേണം. ഈ ഭൂമിയിലുള്ള സര്‍വരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ ഇവിടെയുണ്ട്‌്, പക്ഷേ ഒരാളുടെ പോലും ആര്‍ത്തി നിറവേറ്റാന്‍ ഇതൊന്നും മതിയാവുകയുമില്ല എന്ന ഗാന്ധിജിയുടെ വാക്കുകള്‍ പ്രസക്‌തമാണ്‌. ജീവന്റെ ത്രിമൂര്‍ത്തികളുടെ സംരക്ഷണത്തിനുള്ള ആഹ്വാനം സമ്മേളിക്കുന്ന വേള നല്ല തീരുമാനങ്ങളെടുക്കാനായി വിനിയോഗിക്കാം. ഒരു വിഭവവും പാഴാക്കില്ലെന്നും ഒരു വിഭവവും മലിനമാക്കില്ലെന്നും മിതത്വം ജീവിതചര്യയാക്കുമെന്നും മക്കളെ പഠിപ്പിക്കാം ശീലിച്ച്‌ മാതൃകകളാകാം...'

********
നമ്മുടെ ജീവിതത്തിലെ വൈവിധ്യം ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ സംഭാവനയാണ്‌. അത്‌ അത്രതന്നെ വൈവിധ്യത്തോടുകൂടി വരുംതലമുറയ്‌ക്കു കൈമാറുക എന്നുള്ളതാണു രാജ്യാന്തര ജൈവവൈവിധ്യ ദശകത്തിന്റെ സന്ദേശവും ലക്ഷ്യവും. ഭൂമിയിലെ ജീവന്റെ ബാരോമീറ്റര്‍ എന്നറിയപ്പെടുന്ന ചുവന്ന പട്ടികയില്‍ ("നു ്രദ്ധന്ഥന്ധ) ഇടംപിടിച്ച 910 ജീവിവര്‍ഗങ്ങള്‍ പൂര്‍ണമായും നാമാവശേഷമായിക്കഴിഞ്ഞു. ഇന്നോ നാളെയോ ഇല്ലാതാകാം എന്ന അവസ്‌ഥയില്‍ 19738 ജീവിവര്‍ഗങ്ങള്‍ പട്ടികയില്‍ ഊഴം കാത്തുകിടക്കുന്നു. ഇങ്ങനെയുള്ള ജീവികളില്‍ മറ്റുള്ളവയെ അപേക്ഷിച്ച്‌ ശുദ്ധജലത്തില്‍ മാത്രം ജീവിക്കുന്നവ അഞ്ചു മടങ്ങ്‌ എന്ന തോതിലാണ്‌ ഇല്ലാതാകുന്നത്‌. ജീവന്‍ ഉത്ഭവിച്ച ജലത്തില്‍ തന്നെ അതിന്റെ തിരോധാനം വേഗത്തിലായിരിക്കുന്നു എന്നത്‌ യാദൃച്‌ഛികമല്ല.
1992-ലെ ഭൗമ ഉച്ചകോടിയില്‍ ഒപ്പുവച്ച ജൈവവൈവിധ്യ സംരക്ഷണ കണ്‍വന്‍ഷനില്‍ ഇന്ന്‌ 194 രാജ്യങ്ങള്‍ അംഗങ്ങളാണ്‌. ജൈവവൈവിധ്യ സംരക്ഷണം, സുസ്‌ഥിരമായ ഉപയോഗം, നീതിപൂര്‍വമായ പങ്കുവയ്‌ക്കല്‍ എന്നീ മൂന്നു കാര്യങ്ങളാണ്‌ കണ്‍വന്‍ഷന്‍ ലക്ഷ്യമിടുന്നത്‌. പ്രാദേശികമായി ജൈവവൈവിധ്യ രജിസ്‌റ്റര്‍ തയാറാക്കല്‍, ബോധവല്‍ക്കരണം, സംരക്ഷണ-നിയന്ത്രണ നിയമ നിര്‍മ്മാണം എന്നിങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു വരുന്നു.

2015 - രാജ്യാന്തര മണ്ണ്‌ വര്‍ഷം

മണ്ണിന്റെ ആരോഗ്യമാണ്‌ മനുഷ്യന്റെ ആരോഗ്യത്തിന്റെ ആധാരം. മണ്ണിനെ മറന്നുകൊണ്ടുള്ള വികസനക്കുതിപ്പാണു കാര്‍ഷികരംഗത്തെ ഇന്നത്തെ കിതപ്പിന്റെ കാരണം. ലോകത്തെ മണ്ണിനങ്ങളില്‍ മൂന്നിലൊന്നും കടുത്ത അപചയം നേരിടുന്നു. അത്‌ മനസിലാക്കി തിരുത്താതെ സുസ്‌ഥിര വികസനം സ്വപ്‌നം പോലും കാണാന്‍ കഴിയില്ല. ഈ പശ്‌ചാത്തലത്തിലാണ്‌ 2015 രാജ്യാന്തര മണ്ണ്‌ വര്‍ഷമായി ഐക്യരാഷ്‌ട്രസംഘടന പ്രഖ്യാപിച്ചിട്ടുള്ളത്‌. ഒരുനുള്ള്‌ മണ്ണ്‌ അനേകം കോടി ജീവാണുക്കളുടെ കലവറയാണ്‌. അതാണ്‌ മണ്ണിന്റെ ജീവന്‍. ജീവാണുക്കള്‍ നഷ്‌ടപ്പെട്ട മണ്ണ്‌ വെറും ചെളിയും ഊറലും മണലും ചേര്‍ന്ന ജഡവസ്‌തുവാണ്‌.
ജീവന്‍ കുടിയിരിക്കുന്നത്‌ ഒരു ചാണ്‍ കനമുള്ള മേല്‍മണ്ണില്‍ മാത്രമാണ്‌. ഈ ഒരു ചാണ്‍ മാത്രമാണ്‌ സര്‍വ്വനാശത്തിലേക്കുള്ള അകലവും. ഒരിക്കല്‍ നമ്മുടെ കാല്‍ക്കീഴില്‍നിന്നു നഷ്‌ടപ്പെടുന്ന മണ്‍തരി തിരികെപ്പിടിക്കാനാകില്ലെന്ന സത്യം നമ്മള്‍ അറിയാതിരിക്കുകയോ വിസ്‌മരിക്കുകയോ ചെയ്യുന്നു. ഈ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുകയും മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ്‌ രാജ്യാന്തര മണ്ണ്‌ വര്‍ഷത്തിന്റെ ദൗത്യം.
********
1993 മുതല്‍ ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തില്‍ മാര്‍ച്ച്‌ 22 രാജ്യാന്തര ജല ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ ജലദിന സന്ദേശം, ജലം തന്നെയാണ്‌ എല്ലാം എന്നാണ്‌. ജലം-സുസ്‌ഥിര വികസനത്തിന്‌ എന്ന മുഖ്യസന്ദേശത്തിന്‌ അനുപൂരകമായി പറയുന്നു, ആരോഗ്യം, പ്രകൃതി, നാഗരികത, വ്യവസായം, ഊര്‍ജം, ആഹാരം, സമത എല്ലാം ജലത്തിന്റെ തന്നെ സൃഷ്‌ടിയാണെന്ന്‌്.
2025-ല്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്ന്‌ ഇന്ത്യയായിരിക്കും. 2001 മുതല്‍ യു.എന്‍. ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. എന്നാല്‍ ഇതിന്റെ ഗൗരവം നമ്മള്‍ വേണ്ടത്ര ഉള്‍ക്കൊണ്ടിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ലോകത്ത്‌ ജലസമ്പത്തിന്റെ കാര്യത്തില്‍ ഏഴാം സ്‌ഥാനത്തും മഴലഭ്യതയില്‍ ഒന്‍പതാം സ്‌ഥാനത്തും നില്‍ക്കുന്ന ഇന്ത്യ ആളോഹരി ജല ലഭ്യതയില്‍ 93-ാം സ്‌ഥാനത്താണ്‌.
ഇവിടെയാണ്‌ ജനസാന്ദ്രത പ്രധാന പ്രശ്‌നമായി വരുന്നത്‌. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയ്‌ക്ക് പോലും ഇന്ത്യയുടെ പകുതിയില്‍ താഴെ മാത്രമേ ജനസാന്ദ്രതയുള്ളൂ. അമേരിക്കയില്‍ നമ്മുടെ പത്തിലൊന്നു പോലുമില്ല. ക്ഷാമം, അതേതു വിഭവത്തെ സംബന്ധിച്ചായാലും ആദ്യം ബാധിക്കുന്നത്‌ ജനസാന്ദ്രതയേറിയ രാജ്യങ്ങളെയായിരിക്കും. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി ജനസാന്ദ്രതയുള്ള കേരളത്തില്‍ അതുകൊണ്ടുതന്നെ പ്രത്യാഘാതവും അതിരൂക്ഷമായിരിക്കും.

വി.വി. പ്രകാശ്‌ പിലിക്കോട്‌

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate