অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഭൂമി ഒരു ജലഗ്രഹം

ഭൂമി ഒരു ജലഗ്രഹം

ശുദ്ധജലം ഇല്ലാതെ മനുഷ്യന് നാലോ അഞ്ചോ ദിവസത്തില്‍ കൂടുതല്‍ ജീവിക്കുവാന്‍ സാധ്യമല്ല. അതുകൊണ്ടാണ് അതിന്‍റെ ക്ഷാമം ഒരു പ്രതിസന്ധിയായി കരുതുന്നത്. ഒറ്റനോട്ടത്തില്‍ ഈ പ്രതിസന്ധി ഒരു വിരോധാഭാസമാണ്. ഭൂമിയെ ഒരു ജലഗ്രഹമായാണ് നാം വിശേഷിപ്പിക്കാറുള്ളത്. ഭൂമിയുടെ ഉപരിതല വിസ്തീര്‍ണ്ണത്തില്‍ എഴുപത്തിയൊന്ന് ശതമാനവും സമുദ്രമാണ്.ഇവിടെയാണ്‌ ഭൂമിയിലെ ആകെ ജലത്തില്‍ തൊണ്ണൂറ്റിഏഴ് ശതമാനവും. പക്ഷെ ഇത് ഉപ്പുവെള്ളമാണ്. ബാക്കിയുള്ള മൂന്ന് ശതമാനം വെള്ളത്തില്‍ എഴുപത് ശതമാനവും ധ്രുവപ്രദേശങ്ങളിലും, പര്‍വ്വതങ്ങളിലും മഞ്ഞുപാളികളായി ഉറഞ്ഞു കിടക്കുന്നു. ചുരുക്കത്തില്‍ ഭൂമിയിലെ ആകെയുള്ള ജലത്തിന്‍റെ ഒരു ശതമാനം മാത്രമാണ് മനുഷ്യന് ഉപയോഗിക്കുവാന്‍ യോഗ്യമായ വിധം ഭൂമിയിലെ ജലാശയങ്ങളിലും ഭൂഗര്‍ഭജലമായും മറ്റും കാണപ്പെടുന്നത്. ലോകത്തുള്ള മുഴുവന്‍ ജലവും ഒരു ലിറ്റര്‍ കുപ്പിയില്‍ നിറച്ചാല്‍ അതില്‍ ഒരു ടീസ്പൂണ്‍ മാത്രമേ ശുദ്ധജലമായി നമുക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ഉള്ളൂ. ശതമാന കണക്കു വച്ച് നോക്കുമ്പോള്‍ വളരെ നിസ്സാരമെന്ന് തോന്നുന്നുവെങ്കിലും ഇത് അത്ര കുറവൊന്നുമല്ല. കോടാനുകോടി വര്‍ഷങ്ങളായി ഭൂമിയിലെ സര്‍വ്വചരാചരങ്ങളും നിലനിന്നു പോരുന്നത് ഈ ചെറിയതെന്നു തോന്നിക്കുന്ന ജലലഭ്യതയെ ആശ്രയിച്ചാണ്. ഇതിന്‍റെ യുക്തിസഹമായ ഉപയോഗം എക്കാലത്തെയും മനുഷ്യന്‍റെ നിലനില്‍പ്പിന് മതിയാകുമെന്ന് പ്രകൃതി കരുതുന്നു. എന്നാല്‍ ഇതിന്‍റെ ലഭ്യത എല്ലായിടത്തും ഒരുപോലെയല്ല.അതുകൊണ്ടാണ് ചിലയിടത്ത് പ്രളയക്കെടുതിയും ചിലയിടത്ത് രൂക്ഷമായ ശുദ്ധജലക്ഷാമവും അനുഭവപ്പെടുന്നത്. സ്വീഡന്‍ പോലുള്ള വികസിത രാജ്യത്ത് 600 ലിറ്റര്‍ ശുദ്ധജലം ഓരോ വ്യക്തിയും ശരാശരി ഉപയോഗിക്കുമ്പോള്‍ മഡഗാസ്ക്കര്‍ പോലുള്ള രാജ്യങ്ങളില്‍ ഇത് 6 ലിറ്റര്‍ മാത്രമാണ്.

ജലചക്രം – കാര്യക്ഷമമായ പുന:ചംക്രമണപ്രക്രിയ

ശുദ്ധജലലഭ്യത തുടര്‍ന്ന് പോകുന്നത് ജലചക്രത്തിന്‍റെ ഫലമായിട്ടാണ്. ജലചക്രമെന്നാല്‍ ജലത്തിന്‍റെ ചാക്രികഗതിയിലുള്ള സഞ്ചാരമാണ്. അതായത് തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുക. ഇത് എങ്ങിനെയെന്ന് നോക്കാം. സൂര്യോര്‍ജ്ജശക്തിയാല്‍ കടല്‍ വെള്ളം നീരാവിയായി അന്തരീക്ഷത്തില്‍ എത്തി മേഘമായി രൂപം പ്രാപിച്ച്, ഘനീഭവിച്ച് മഴയായി കരയിലും, കടലിലും വീഴുന്നു. ഇതില്‍ നല്ല ഒരു പങ്ക് കരയില്‍ കൂടി ഉപരിതലജലമായി ഒഴുകി കടലില്‍ തന്നെ എത്തുന്നു. ഈ ചാക്രികഗതി അനവരതം വിരാമമില്ലാതെ തുടരുന്നു. പ്രകൃതിയിലെ ഏറ്റവും കാര്യക്ഷമമായ പ്രക്രിയയാണ് ജലചക്രമെന്നത്. ഇന്ന് നാം ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന വെള്ളം ഒരുപക്ഷേ നൂറ്റാണ്ടുകള്‍ക്ക് മുന്പ് ഭൂമിയിലെ മറ്റേതെങ്കിലും ഭൂഖണ്ഡത്തിലെ മഹാനദികളിലൂടെ ഒഴുകിയതോ, കൃഷിക്കോ, വ്യവസായത്തിനോ ഉപയോഗിച്ചതാകാം. ജലം നിരന്തരം പുന:ചംക്രമണത്തിന് വിധേയമാണെന്നും, നമുക്ക് നിര്‍മിക്കുവാന്‍ കഴിയുന്നതല്ലെന്നും, ഇതില്‍ നിന്നും വ്യക്തമാകുന്നു. ഓരോ പ്രദേശത്തെയും ശുദ്ധജലലഭ്യത തുടര്‍ന്നുപോകുന്നത് പ്രധാനമായും ജലചക്രത്തിലെ പ്രധാനഘടകമായ മഴവെള്ളം കൊണ്ടാണ്. ചില പ്രദേശങ്ങളില്‍ മഞ്ഞുരുകിയും ശുദ്ധജലത്തിന്‍റെ ഒരു ഭാഗം ലഭിക്കാറുണ്ട്. മഴയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരേ നിസ്സാരമാണ്. ഇത് സംബന്ധിച്ച ചില കണക്കുകള്‍ കൌതുകമുള്ളവയാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റും പ്രയോജനം ചെയ്യും.

ഓരോ വര്‍ഷവും സൗരോര്‍ജ്ജം കടലില്‍ നിന്നും കരയില്‍ നിന്നും ഏകദേശം 5,00,000 ക്യുബിക് കിലോമീറ്റര്‍ വെള്ളം നീരാവിയായി പൊക്കി എടുക്കുന്നു. ഇതില്‍ ഏകദേശം 86 ശതമാനം വെള്ളം കടലില്‍ നിന്നും 14 ശതമാനം കരയില്‍ നിന്നുമാണ്. സൗരോര്‍ജ്ജം പൊക്കി എടുക്കുന്നത്ര തന്നെ വെള്ളം കടലിലും, കരയിലും വീഴുന്നു. പക്ഷേ മേല്‍പ്പറഞ്ഞ അതേ അനുപാതത്തിലല്ല. ഏകദേശം 1,10,300 ക്യുബിക് കിലോമീറ്റര്‍ വെള്ളം കരയിലാണ് വീഴുന്നത് (ഗ്രീന്‍ലാന്റും, അന്റാര്‍ട്ടിക്കയുമൊഴിച്ച്). ഇതില്‍ നിന്നും ഏകദേശം 71,500 ക്യുബിക് കിലോമീറ്റര്‍ ബാഷ്പീകരണത്തിന് വിധേയമാകുന്നു. ശേഷിക്കുന്ന (1,10,300 - 71,500) 38,800 ക്യുബിക് കിലോമീറ്റര്‍ ജലമാണ് കടലില്‍ നിന്നും ഓരോ വര്‍ഷവും കരഭൂമിക്കു കിട്ടുന്നത്. ഈ വെള്ളത്തില്‍ കിനിഞ്ഞിറങ്ങല്‍ കഴിച്ച് ബാക്കി ഉപരിതലജലമായി ഒഴുകി കടലില്‍ എത്തുന്നതിന്റെ ഒരു ഭാഗമാണ് മനുഷ്യന് ഉപയോഗിക്കുവാന്‍ ലഭ്യമായിട്ടുള്ളത്. ആഗോളതലത്തില്‍ ലഭ്യമായിട്ടുള്ള ആകെ ശുദ്ധജലം സഹസ്രാബ്ദങ്ങളായി ഉണ്ടായിരുന്നത്രമാത്രമേ ഇന്നും ഭൂമിയിലുള്ളൂ എന്ന യാഥാര്‍ത്ഥ്യം പ്രത്യേകം മനസ്സിലാക്കണം. അന്നത്തെ ജനസംഖ്യയാകട്ടെ ഇന്നുള്ളതിന്റെ മൂന്ന് ശതമാനം മാത്രവും.

ജലപ്രതിസന്ധിയുടെ ചില കാരണങ്ങള്‍

ഇന്ന് ലോകം നേരിടുന്ന ജലപ്രതിസന്ധിക്ക് പ്രധാന കാരണം ജലോപഭോഗത്തിലെ വര്‍ദ്ധനവ്‌ തന്നെ. ഇതേസമയം പല പ്രദേശങ്ങളിലും ജലലഭ്യത കുറയുക കൂടി ചെയ്തപ്പോള്‍ ജലക്ഷാമം രൂക്ഷമായി. അനുനിമിഷം രൂക്ഷമായികൊണ്ടിരിക്കുന്ന ഈ രണ്ടു പ്രവണതകളുടെയും കാരണങ്ങള്‍ നോക്കാം. ജലഉപഭോഗ വര്‍ധനവിന്റെ പ്രധാന കാരണങ്ങള്‍ ജനപ്പെരുപ്പം, ആളോഹരി ഉപയോഗത്തിലെ വര്‍ദ്ധനവ്‌, വ്യവസായങ്ങളുടെ വളര്‍ച്ച, നഗരവല്‍ക്കരണം, ജലസേചനം ചെയ്യുന്ന കൃഷിഭൂമിയുടെ വിസ്തൃതിയിലെ വര്‍ദ്ധനവ്‌ തുടങ്ങിയവയാണ്. എന്നാല്‍ ജലലഭ്യത കുറയുവാനുള്ള പ്രധാന കാരണങ്ങള്‍ വനനാശം, സ്വാഭാവികജലാശയങ്ങളുടെ നാശം, ജലസ്രോതസ്സുകളുടെ മലിനീകരണം തുടങ്ങിയവയാണ്.

ഈ പ്രവണതകള്‍ സംബന്ധിച്ച് ലഭ്യമായ ചില കണക്കുകള്‍ നോക്കാം. ആഗോള തലത്തില്‍ ജലത്തിന്‍റെ ഉപഭോഗം 1950 ല്‍ 1360 ക്യുബിക് കിലോമീറ്റര്‍ ആയിരുന്നത് 2000- മാണ്ടില്‍ 5190 ക്യുബിക് കിലോമീറ്റര്‍ ആയി വര്‍ദ്ധിച്ചു. ഈ ഉപഭോഗവര്‍ധനവിന്റെ ഒരു പ്രധാന കാരണമായ ജനസംഖ്യാവര്‍ധനവിന്റെ കണക്കു നോക്കൂ. ലോകജനസംഖ്യ 1950 ല്‍ 252 കോടിയായിരുന്നത് 2003 ല്‍ 625 കോടിയായും ഉയര്‍ന്നു. ലോകം മുഴുവന്‍ വ്യവസായവല്‍ക്കരണത്തില്‍ ഏറെ മുന്നോട്ടുപോയി. ഇക്കാര്യം വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധനവ്‌ നോക്കിയാലും ദേശീയ വരുമാനത്തില്‍ വ്യവസായത്തിന്‍റെ പങ്ക് നോക്കിയാല്‍ വ്യക്തമാകും. വ്യവസായ വളര്‍ച്ചയ്ക്കനുസരിച്ച് ശുദ്ധജലത്തിന്‍റെ ആവശ്യവും കൂടുമെന്ന് നാം ഓര്‍ക്കണം. ഏതു വ്യവസായ ഉല്പ്പന്നവും ഉല്‍പ്പാദിപ്പിക്കുവാന്‍ ശുദ്ധജലം വേണം. ഉദാഹരണത്തിന്      1 കി.ഗ്രാം ഉരുക്ക് ഉണ്ടാക്കുവാന്‍ 150 ലിറ്റര്‍ വെള്ളവും, 1 കി.ഗ്രാം കടലാസ്സ് ഉണ്ടാക്കുവാന്‍ 900 ലിറ്റര്‍ വെള്ളവും, 1 കി.ഗ്രാം സിന്തെറ്റിക് നാര് ഉത്പാദിപ്പിക്കുവാന്‍ 2000 ലിറ്റര്‍ വെള്ളവും വേണം. ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാനാണെങ്കില്‍ 30,000 ലിറ്റര്‍ വെള്ളം വേണം. നിരവധി വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യാവസായികവല്‍കൃത രാജ്യങ്ങളിലെ ഒരു ദിവസത്തെ ആളോഹരി ഉപഭോഗം 7000 ലിറ്റര്‍ ആണെങ്കില്‍ വ്യവസായ വളര്‍ച്ച നേടാത്ത ലാവോസിലോ മറ്റോ അത് 100 ലിറ്ററില്‍ താഴെ മാത്രം.

ഇനി വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും തമ്മിലുള്ള ബന്ധം നോക്കാം. 1900-മാണ്ടില്‍ ഇന്നത്തെ വികസിത രാജ്യങ്ങളിലെ ആകെ ജനസംഖ്യയില്‍ 26 ശതമാനം നഗരവാസികളായിരുന്നത്, 2000 – മാണ്ട് ആയപ്പോഴേക്കും 76 ശതമാനമായി വര്‍ദ്ധിച്ചു. വികസ്വര രാജ്യങ്ങളിലേതാകട്ടെ 1900- ലെ 7 ശതമാനത്തില്‍ നിന്നും 41 ശതമാനമായി. അങ്ങനെ ഇരുപതാംനൂറ്റാണ്ടില്‍ ലോകജനസംഖ്യയുടെ ഒരു വലിയ പങ്ക് നഗരവാസികളായിത്തീര്‍ന്നു. ഈ നഗരവാസികള്‍ ഏതാണ്ട് പൂര്‍ണ്ണമായും കേന്ദ്രീകൃത ജലവിതരണ സംവിധാനങ്ങളെ ആശ്രയിക്കുന്നു. ഇവരുടെ ആളോഹരി ജല ഉപഭോഗവും കൂടുതലായിരിക്കാം. പക്ഷെ ഇവിടെ അശ്ചര്യപ്പെടേണ്ട വസ്തുത, എല്ലാ നഗരങ്ങളും ഗ്രാമപ്രദേശങ്ങളെയാണ് അവരുടെ കേന്ദ്രീകൃത കുടിവെള്ള പദ്ധതികള്‍ക്കായി ആശ്രയിക്കുന്നത് എന്നതാണ്. എത്രകാലം നഗര പ്രദേശങ്ങള്‍ക്കുവേണ്ടി ഗ്രാമപ്രദേശങ്ങള്‍ക്ക് തുടര്‍ച്ചയായി ജലം നല്‍കുവാന്‍ സാധിക്കും. കാരണം ഓരോ ഗ്രാമപ്രദേശങ്ങളും നഗരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് കൊച്ചിയെ നോക്കുക. കൊച്ചി ആശ്രയിക്കുന്നത് ആലുവയിലെ പെരിയാറിനെയാണ്. എന്നാല്‍ ആലുവ, കൊച്ചി പോലെ തന്നെ വളര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ എത്ര കാലത്തേക്ക് കൊച്ചിയ്ക്ക് അനസ്യൂതം വെള്ളം നല്‍കുവാന്‍ ആലുവയ്ക്ക് സാധിക്കും. ഇത് കൊച്ചിയുടെ മാത്രം കാര്യമല്ല. ലോകം മുഴുവന്‍ ‘നഗരജലസുരക്ഷ’യെപ്പറ്റി ചിന്തിക്കുമ്പോള്‍ ഏറെ ആശങ്കയോടെ ഓര്‍ക്കുന്ന കാര്യമാണ്.

ഇനി ഭക്ഷ്യോല്‍പ്പാദനത്തിനെ പരിശോധിക്കാം. ഒരു ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിക്കുവാന്‍ 1000 ടണ്‍ വെള്ളം വേണം. ഭക്ഷ്യോല്‍പ്പാദന വര്‍ദ്ധന ലക്ഷ്യമാക്കിക്കൊണ്ടുള്ള ജലസേചിത ഭൂമിയുടെ വര്‍ദ്ധനവ്‌ വെള്ളത്തിന്റെ ഉപഭോഗം കൂടുവാന്‍ കാരണമായിട്ടുണ്ട്. 1800- കളില്‍ ലോകത്താകമാനം 8 ദശലക്ഷം ഹെക്ടര്‍ ഭൂമിയിലാണ് ജലസേചനം ഉണ്ടായിരുന്നത്. ഇത് 1900–ല്‍ 48 ദശലക്ഷം ഹെക്ടര്‍ ആയും, 1950-ല്‍ 94 ദശലക്ഷം ഹെക്ടര്‍ ആയും ഉയര്‍ന്നു. 1994-ല്‍ഇത് 250 ദശലക്ഷം ഹെക്ടറുമായി.

ജലഉപഭോഗത്തിലെ വര്‍ദ്ധനവിന്റെ കാരണങ്ങളാണ് മേല്‍പ്പറഞ്ഞത്. സാധാരണ നിലയില്‍ ഏതൊരു വസ്തുവിന്റെയും ഉപഭോഗം വര്‍ദ്ധിക്കുമ്പോള്‍ അതിന്‍റെ സപ്ലൈയും (പ്രദാനം) വര്‍ദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. പക്ഷേ, ആഗോളതലത്തില്‍ വര്‍ദ്ധിപ്പിക്കാവുന്ന ഒന്നല്ല ശുദ്ധജലം. മാത്രമല്ല സപ്ലൈ കുറയുവാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടാവുകയും ചെയ്തു.

ജലലഭ്യത കുറയുവാനുള്ള കാരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ഏറ്റവും പ്രധാനമായത് വനനാശം തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലെ അമ്പതു വര്‍ഷം കൊണ്ട് 300 കോടി ഹെക്ടറില്‍ കൂടുതല്‍ വനങ്ങളാണ് ആഗോളതലത്തില്‍ നശിപ്പിക്കപ്പെട്ടത്. ഇപ്പോഴും ഓരോ വര്‍ഷവും ഏതാണ്ട് 200 ലക്ഷം ഹെക്ടര്‍ വനം വെട്ടിയും, കാട്ടുതീ മൂലവും, ഇടിച്ചുനിരത്തിയും നഷ്ടപ്പെടുന്നു. 1950 നും 2000 നുമിടയ്ക്ക് ആളോഹരി വനഭൂമി പകുതികണ്ട് കുറഞ്ഞു. മഴവെള്ളം ശേഖരിച്ചു നിര്‍ത്തുവാന്‍ സ്വാഭാവിക വനത്തിന് അപാരമായ കഴിവുണ്ട്. ഒരു ഹെക്ടര്‍ ഹരിതവനം രണ്ടര ലക്ഷം ലിറ്റര്‍ വരെ മഴവെള്ളം സംഭരിക്കുമെന്നാണ് കണക്ക്. ഇന്ന് ഇന്ത്യയില്‍ ഏകദേശം 10 ശതമാനത്തിനടുത്താണ് നിബിഡവനങ്ങളുള്ളത്. ഇവ ഏകദേശം 80 ലക്ഷം ഹെക്ടര്‍ മീറ്റര്‍ വെള്ളം സംഭരിക്കുന്നു. (ഒരു ഹെക്ടര്‍ സ്ഥലത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ വെള്ളമാണ് ഒരു ഹെക്ടര്‍ മീറ്റര്‍ ha/m) ഇത്രയും വെള്ളം മനുഷ്യപ്രയത്നം കൊണ്ട് സംഭരിക്കണമെങ്കില്‍ 40,000 കോടി രൂപ വേണ്ടി വരും. ഈ കഴിവാണ് വനനാശം മൂലം ഇല്ലാതാകുന്നത്. പ്രകൃതിയുടെ സേവനങ്ങളെ പണവുമായി താരതമ്യപ്പെടുത്തി കാണുവാന്‍ നാം ശ്രമിക്കാത്തതുകൊണ്ടാണ് അവയുടെ യഥാര്‍ത്ഥ വിള നമുക്കറിയാത്തത്.

അതേസമയം ഉള്ള വെള്ളം തന്നെ സാര്‍വ്വത്രികമായ മലിനീകരണത്തിന് വിധേയമാകുന്നു. ഉപരിതലജലം മാത്രമല്ല ഭൂഗര്‍ഭജലം പോലും മലിനീകരിക്കപ്പെടുന്നു. വ്യാവസായികവും, നഗരജന്യവുമായ മാലിന്യങ്ങളാല്‍ ഉപയോഗശൂന്യമാകുന്നു.

ജലക്ഷാമവും പൊതുജനാരോഗ്യവും

പല വികസ്വരരാജ്യങ്ങളിലും ജലക്ഷാമം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രധാന വെല്ലുവിളിയായി നിലകൊള്ളുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയുമാണ്‌ ഇത് കൂടുതല്‍ ബാധിക്കുന്നത്. ലോകത്തിലെ ജനങ്ങളില്‍ ആറുപേരില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ ഗുണനിലവാരമുള്ള കുടിവെള്ളം ലഭിക്കുന്നില്ല. എല്ലാ വര്‍ഷവും നാല്പത് ലക്ഷം കുട്ടികളാണ് ലോകമൊട്ടാകെ കുടിവെള്ളം ലഭിക്കാതെയും, ശുചിത്വ നിലവാരം പാലിക്കാനാകാതെയും മരണമടയുന്നത്. ലോകം മുഴുവനുമുള്ള ആശുപത്രികള്‍ എടുത്താല്‍ അവയില്‍ പകുതിയില്‍ കൂടുതല്‍ രോഗികളെയും പ്രവേശിപ്പിക്കുന്നത് ജലജന്യരോഗബാധിതരായിട്ടാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന എല്ലാ യുദ്ധത്തിലും മരിച്ചവരെക്കാളും കൂടുതല്‍ പേര്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ‘ഡയറിയ’ എന്ന രോഗം മൂലം ലോകം മുഴുവന്‍ മരണമടഞ്ഞു. രണ്ടായിരം വര്‍ഷം മുമ്പ് റോമന്‍ സാമ്രാജ്യത്തിലെ ഓരോ പ്രജയ്ക്കും ലഭിച്ചിരുന്ന ആളോഹരി ജലലഭ്യത, ലോകം ഇത്ര പുരോഗമിച്ചിട്ടും ലോകത്തിലെ പകുതി ജനങ്ങള്‍ക്കും ഇന്നും ലഭിക്കുന്നില്ല. ഏഷ്യയിലെയും ആഫ്രിക്കയിലെയും അവികസിത പ്രദേശങ്ങളിലെ സ്ത്രീകളും കുട്ടികളും കുടിവെള്ളം ശേഖരിക്കുവാന്‍ ശരാശരി 6 കിലോമീറ്റര്‍ വീതം ദിവസവും നടക്കേണ്ടി വരുന്നു. ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് കുടിവെള്ള ശേഖരണം പ്രധാന ആവശ്യമായത് കൊണ്ട് വിദ്യാഭ്യാസം മുടക്കേണ്ടി വരുന്നു. ജലജന്യ രോഗങ്ങളാല്‍ ഇന്ത്യയില്‍ മാത്രം കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രവര്‍ത്തിദിവസങ്ങള്‍ നഷ്ടമാകുന്നു. പ്രത്യേകിച്ച് യാതൊരു വൈദ്യസഹായവുമില്ലാതെ, ശുദ്ധമായ കുടിവെള്ളം നല്‍കുന്നതു വഴിമാത്രം നാല്പതു ലക്ഷം ജീവന്‍ ഓരോ വര്‍ഷവും സംരക്ഷിക്കാം.

ഭൂഗര്‍ഭ ജലചൂഷണം

ജല ആവശ്യത്തിലെ വര്‍ധനവിന് അനുസരിച്ച് വെള്ളം പരമാവധി ഊറ്റി എടുക്കുന്നതിന് കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നതാണ് നമ്മുടെ നാട്ടില്‍ സാധാരണ കാണാറുള്ളത്. 1950 നും 2000 നുമിടയ്ക്ക് രാജ്യത്തെ വലിയ കുഴല്‍ കിണറുകളുടെ എണ്ണത്തില്‍ കോടികളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വന്‍ തോതിലുള്ള ഈ ഊറ്റിയെടുക്കലിന്റെ അപകടകരമായ ഒരു സവിശേഷത ഭൂഗര്‍ഭ ജലത്തെ അമിതമായി ആശ്രയിക്കുന്നു എന്ന വസ്തുതയാണ്. നമ്മുടെ രാജ്യത്ത് വ്യവസായ ജലസേചന ആവശ്യത്തിനായി ഗ്രാമപ്രദേശങ്ങളില്‍ 80 ശതമാനവും, നഗരപ്രദേശങ്ങളില്‍ 50 ശതമാനവും ഭൂഗര്‍ഭജലത്തെയാണ് ആശ്രയിക്കുന്നത്. ഇതിന്‍റെ രാജ്യത്തിന്‍റെ പല ഭാഗത്തും ഭൂഗര്‍ഭജലവിതാനം ഗണ്യമായി താണ്‌കഴിഞ്ഞു. ഇതുകാരണം കടല്‍ത്തീരത്തിനു സമീപമുള്ള പ്രദേശങ്ങളില്‍ ഉപ്പുവെള്ളക്കയറ്റം വലിയ ഭീഷണിയായിട്ടുണ്ട്.

പൊതുവേ രാജ്യത്തിന്‍റെ ഭൂഗര്‍ഭജലവിതാനം 5 മീ. മുതല്‍ 10 മീറ്റര്‍ വരെ താണ്‌പോയതായി കേന്ദ്രഭൂജല ബോര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു. ഇതുമൂലം ഏറ്റവും രൂക്ഷമായ ഉപ്പുവെള്ളക്കയറ്റം നേരിട്ട തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയാണ് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണം. ഇവിടെ ഭൂഗര്‍ഭജലസ്രോതസ്സുകളിലെയ്ക്ക് ഉപ്പുവെള്ളം വ്യാപകമായി കടന്നുകയറുകയും അവയിലെ വെള്ളം ഉപയോഗശൂന്യമാവുകയും ചെയ്തു.

ഗുജറാത്തിലെ ജനാനഗര്‍ ജില്ലയിലെ അനുഭവവും വ്യത്യസ്തമല്ല. കൃഷിക്കാര്‍ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് പോലും വെള്ളം ഊറ്റി എടുത്തതിന്റെ ഫലമായി ഉപ്പുവെള്ളം ഈ പ്രദേശത്താകെ കയറി കടുത്ത ജലക്ഷാമമാണെന്ന് മാത്രമല്ല, ഇതുവഴി ഒരു പ്രത്യേക രോഗവും വ്യാപകമായിട്ടുണ്ട്. സാധാരണഗതിയില്‍ വാര്‍ധക്യകാലത്ത് മാത്രം കണ്ടുവരുന്ന രോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. എന്നാല്‍ ജനാനഗര്‍ ജില്ലയില്‍ ഈ രോഗബാധിതരില്‍ ഭൂരിഭാഗവും 30-35 പ്രായത്തില്‍ പെട്ടവരാണ്. ഈ അസാധാരണത്വത്തിന് കാരണം വെള്ളത്തിന്റെ കാഠിന്യം ആണെന്ന് എല്ലുരോഗ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫ്ലൂറൈഡ് സമൃദ്ധമായ പ്രദേശങ്ങളിലെ ഭൂഗര്‍ഭജലം അധികമായി ചൂഷണം ചെയ്യുമ്പോള്‍ ഫ്ലൂറൈഡിന്റെ അംശം അധികരിക്കുവാന്‍ ഇടയാകുന്നു. ഇതിന് നല്ല ഉദാഹരണമാണ് മധ്യപ്രദേശിലെ മാണ്ട്ല. ഇവിടെ ഭൂഗര്‍ഭജലത്തില്‍ ഫ്ലൂറൈഡ് അമിതമായി കണ്ടെത്തിയതിനാല്‍ നൂറുകണക്കിന് കുഴല്‍ക്കിണറുകള്‍ അടച്ചുപൂട്ടി. മാണ്ട്ലയിലും പരിസരത്തുമായി 335 ഗ്രാമങ്ങള്‍ ഫ്ലൂറോസിസ് രോഗത്തിന്‍റെ പിടിയിലമര്‍ന്നു. ഈ രോഗം പ്രധാനമായും എല്ലിനെയാണ്‌ ബാധിക്കുക. മുട്ടിലെ ചിരട്ടയ്ക്ക് കേടും, വികൃതമായ കീഴ്ക്കാലുകളുമാണ് ഇതിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

ഫ്ലൂറോസിസ് രോഗം വ്യാപകമായി കാണപ്പെടുന്ന മറ്റൊരു പ്രദേശമാണ് രാജസ്ഥാനിലെ ദുംകപൂര്‍ ജില്ല. കേരളത്തിലെ ആലപ്പുഴ ജില്ലയിലും ഈ രോഗം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

പടിഞ്ഞാറന്‍ ബംഗാള്‍ സംസ്ഥാനം കൃഷിക്കുപോലും അമിതമായി ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നു. ഇതിന്‍റെ ഫലമായി ഇവിടുത്തെ 911 ഗ്രാമങ്ങളിലെ മൂന്ന് കോടിയോളം ജനങ്ങള്‍ക്ക് ആര്സനിക്കിന്റെ അംശമുള്ള ഭൂഗര്‍ഭജലം കുടിക്കേണ്ടി വരുന്നു.

നമ്മുടെ കൊച്ചി നഗരസഭ കോര്‍പറേഷന്‍റെ പരിധിയില്‍ എസ്.സി.എം.എസ്. വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ കൊച്ചി കായലില്‍ നിന്നും ഉപ്പുവെള്ളം 2 കി.മീ. ദൂരത്തോളം കരയിലെ ഭൂഗര്‍ഭജലസ്രോതസ്സുകളില്‍ എത്തിയതായി കണ്ടെത്തി. ഭൂഗര്‍ഭജല മോഡലിങ്ങിലാണ് ഇത് കണ്ടെത്തിയത്. ദിവസം തോറും രണ്ടു ലക്ഷത്തില്‍ പരം ലിറ്റര്‍ ജലം ഊറ്റിയെടുക്കുന്ന നിരവധി ആശുപത്രികള്‍, അപാര്‍ട്ട്മെന്‍റ് കോംപ്ലെക്സുകള്‍, റെസ്റ്ററന്റുകള്‍, തുടങ്ങിയവയുള്ള ഈ നഗരത്തില്‍ ഭൂഗര്‍ഭജലവിതാനം രണ്ട് മീറ്റര്‍ വരെ താഴ്ന്നുപോയതായി ഈ പഠനം സാക്ഷ്യപ്പെടുത്തുന്നു.

ആവശ്യം വര്‍ദ്ധിക്കുന്നതനുസരിച്ച് ഭൂഗര്‍ഭജലചൂഷണം വര്‍ദ്ധിച്ചതിന്‍റെയും അതിന്‍റെ പരിണിതഫലങ്ങളുടെയും ചുരുക്കം ചില ഉദാഹരണങ്ങളാണ് മേല്‍പ്പറഞ്ഞത്.

ആഗോള കാലാവസ്ഥാ വ്യതിയാനം – കേരള പശ്ചാത്തലത്തില്‍

ഭൂമി ഒരു ജലഗ്രഹംആഗോളതലത്തില്‍ കാലാവസ്ഥാ വ്യതിയാനം അത്യന്തം ഗുരുതരമായ ഒരു പ്രതിസന്ധിയായി നിലകൊള്ളുന്നു. അതിന്‍റെ കാരണങ്ങളും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് കേരളീയരായ നമ്മള്‍ കാര്യമായി ഒന്നും മനസ്സിലാക്കിയിട്ടില്ല.

ഉത്തരാഖണ്ഡ് സംസ്ഥാനത്ത് സാധാരണയില്‍ നിന്നും ഏറെ (800%) അധികമഴ ലഭിച്ചപ്പോള്‍ ഉണ്ടായ പ്രകൃതിദുരന്തം നമ്മുടെ മുമ്പിലുണ്ട്. ചെന്നൈയിലും ഉണ്ടായത് ഇത് തന്നെയാണ്. എന്തുകൊണ്ട് ഈ മഴ ലഭിച്ചു എന്നത് കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണിത്. മനുഷ്യന്‍റെ അത്യാര്‍ത്തിയുടെ പരിണിതഫലമായ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. ഉത്തരാഖണ്ടിലും ചെന്നൈയിലും അധികമഴ ആയിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ കഴിഞ്ഞ വേനലില്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു. എന്തിന് കഴിഞ്ഞ വേനല്‍ കേരളത്തില്‍ ഏല്‍പ്പിച്ച ആഘാതം നമ്മുടെ ഓര്‍മ്മയിലുണ്ട്. അതിലും തീവ്രമായ വേനലായിരിക്കും ഇനി വരാനിരിക്കുന്നതെന്ന് ഉറപ്പായിരിക്കുന്നു. അതിനുള്ള മുന്നൊരുക്കമായാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകം മുഴുവന്‍ കാലാവസ്ഥാവ്യതിയാനം വളരെ പ്രകടമായി തന്നെ കണ്ടു തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞ വര്‍ഷം യൂറോപ്പിലും അമേരിക്കയിലും കണ്ട അതിശൈത്യവും മഞ്ഞുവീഴ്ചയും മൂലം മാര്‍ച്ചില്‍ അവസാനിക്കേണ്ട മഞ്ഞുകാലം മേയ് വരെ നീണ്ടു. അതേ യൂറോപ്പില്‍ ജൂലൈ മാസത്തില്‍ 360C വരെ ചൂട് അനുഭവപ്പെടുന്നു. ഒരു പത്ത് കൊല്ലം മുമ്പ് വരെ കാലാവസ്ഥാവ്യതിയാനം എന്നത് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പലരും ചെവി കൊടുത്തില്ല എന്നത് വസ്തുതയാണ്. അതിനാല്‍ ഇതില്‍ നിന്നും നാം പഠിക്കേണ്ട പാഠം നമ്മള്‍ കണ്ട ജലക്ഷാമ ദുരന്തങ്ങളെക്കാള്‍ തീവ്രമായവ ഇനി വരാനിരിക്കുന്നു എന്നതാണ്. വിദേശരാജ്യങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തേ നേരിടാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. കഠിനമായ ജലക്ഷാമവും, അതിശക്തമായ മഴയിലൂടെ ഉണ്ടാകുന്ന ജലപ്രവാഹവുമെല്ലാം നേരിടേണ്ടി വരുമെന്ന് പാരിസ്ഥിതികമായ അതിലോലമായ കേരളത്തിലെ അധികൃതര്‍ ഓര്‍ത്തിരിക്കണം. ഉത്തരാഖണ്ഡ് നേരിട്ട മേഘവിസ്ഫോടനം നമ്മുടെ ഇടുക്കിയിലും വയനാട്ടിലും മറ്റും ഏതു വര്‍ഷവുമുണ്ടാകാം.

കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ വരുത്താവുന്ന ആഘാതം മനസ്സിലാകണമെങ്കില്‍ ഇവിടുത്തെ പരിസ്ഥിതിയെ അടുത്തറിയണം. കേരളമുള്‍പ്പെടുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉഷ്ണമേഖലാ കാലാവസ്ഥയോടും, ഉറപ്പായ കാലവര്‍ഷ ലഭ്യതയ്ക്കും പേരുകേട്ട പ്രദേശമായിരുന്നു. ലോകത്തിലെ മറ്റ് ഏതൊരു രാജ്യത്തെക്കാളും വൈവിദ്ധ്യമാര്‍ന്ന ആവാസവ്യവസ്ഥകള്‍ ഇന്ത്യയിലുണ്ട്. ജൈവശാസ്ത്രപരമായി മൂന്ന് മേഖലകള്‍ സന്ധിക്കുന്ന പ്രദേശത്താണ് ഇന്ത്യ ഉപഭൂഖണ്ഡവും അതിന്‍റെ ഭാഗമായ കേരളവും. ഭൗതീക, പാരിസ്ഥിതിക വസ്തുതകളുടെയും, ഭൂപ്രകൃതിയുടെ വൈവിധ്യവും വ്യാപ്തിയും കൊണ്ടും ലക്ഷക്കണക്കിന്‌ ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലൂടെ ഇന്ത്യന്‍ ഉപഭൂഖണ്ഡം കാലാകാലങ്ങളില്‍ സ്ഥിതി ചെയ്തിരുന്ന സ്ഥാനങ്ങളും കാരണം അനന്യസാധാരണമായ ജൈവവൈവിധ്യം നമുക്കുണ്ട്. സുദീര്‍ഘമായ കാലത്തെ മനുഷ്യവാസത്തിന്റെയും കാര്‍ഷിക സംസ്കാരത്തിന്‍റെയും വൈവിദ്ധ്യമാര്‍ന്ന ചരിത്രവും കാരണം ലോകത്തിലെ തന്നെ പല പ്രധാന വിളകളും വളര്‍ത്തുമൃഗങ്ങളും ഈ പ്രദേശത്ത്നിന്നാണ് ഉത്ഭവിച്ചിട്ടുള്ളത്. ഇന്ത്യ ഉപഭൂഖണ്ടത്തിന്റെ ഭാഗമായത് കൊണ്ട് തന്നെ ആ പ്രത്യേകതകള്‍ ഒക്കെയുണ്ടെങ്കിലും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായ പല സ്വഭാവ സവിശേഷതകളും കേരളത്തിന്‍റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ട്.

തെക്ക് 580 കി.മീ. മാത്രം നീളമുള്ള, കിഴക്കുപടിഞ്ഞാറായി ഏതാണ്ട് 45.50 കി.മീ. ശരാശരി വീതിയുള്ള ഒരു തുണ്ടുഭൂമിയാണ്‌ കേരളം. അത് അറബിക്കടലിനും പശ്ചിമഘട്ടമലനിരകള്‍ക്കുമിടയില്‍ ഈ അടുത്തകാലം വരെ പൂര്‍ണ്ണമായി തന്നെ വനാവൃതമായിരുന്നു. പൊതുവേ മണ്ണുകുറഞ്ഞും, ചരിവ് കൂടിയും, മഴ ധാരാളമായി ലഭിക്കുന്നതുമായ പ്രദേശം. ഇങ്ങനെ ചരിവ് കൂടിയ പ്രദേശത്തുനിന്നും സുലഭമായി ലഭിക്കുന്ന മഴവെള്ളം പടിഞ്ഞാറേക്ക് വാര്‍ന്നുപോകുന്നതുവഴി ഉണ്ടായ ശരാശരി 100 കി.മീ. താഴെ മാത്രം നീളമുള്ള അതിലോലമായ ചെറുനദികള്‍. മണ്ണു കുറവായത് കൊണ്ടും താഴെ അതികഠിനമായ പാറ ആയതുകൊണ്ടും ഭൂഗര്‍ഭജലം സംഭരിക്കുവാനുള്ള കഴിവ് കുറവ്. ചരിവ് കൂടിയത്കൊണ്ടും കൂടി വളരെ പെട്ടെന്ന് ജലം വാര്‍ന്ന് അറബിക്കടലിലെത്തുന്നു. ഇങ്ങനെയുള്ള അധികജലം വാര്‍ന്നുപോയി തീരപ്രദേശത്ത് കെട്ടിക്കിടന്ന് എക്കലും കളിമണ്ണും പാരിസ്ഥിതികമായ അതിലോലവും അനന്യസാധാരണവുമായ കായലുകളുണ്ടായി.

ഇപ്പോള്‍ കേരളത്തിന്‍റെ പരിസ്ഥിതിയേപ്പറ്റി ഒരു ഏകദേശ ധാരണ കിട്ടിയല്ലോ. ഇതിന്‍റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാവ്യതിയാനം ഈ നാടിനെ എങ്ങനെ ബാധിച്ചു തുടങ്ങി എന്ന് പരിശോധിക്കാം. കേരളത്തിന്‍റെ നദികളുടെ പ്രഭവസ്ഥാനങ്ങളില്‍ നിത്യഹരിത വനങ്ങളാണ് ഉണ്ടായിരുന്നത്. നിബിഡമായ ഇത്തരം വനങ്ങളാണ് കത്തുന്ന സൂര്യരശ്മിയില്‍ നിന്നും, മഴയുടെ ശക്തിയില്‍ നിന്നും മറ്റും ഈ ഭൂമിയെ പൊതിഞ്ഞു കാത്തുകൊണ്ടിരുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ഈ കാടുകളുടെ 80 ശതമാനവും പൂര്‍ണ്ണമായോ, ഭാഗികമായോ നശിപ്പിക്കപ്പെട്ടതുമുതല്‍ കേരളം വരളുവാന്‍ തുടങ്ങി. തേക്കും യൂക്കാലിപ്ടസും പോലുള്ള സുരക്ഷിത വനമെന്ന പേരിലുള്ള ഏകവിളതോട്ടങ്ങള്‍ക്കും, ഭാഗികമായി മനുഷ്യന്‍റെ ഇടപെടല്‍ സംഭവിച്ച കാടുകള്‍ക്കും ജലം സംഭരിക്കുവാനുള്ള കഴിവ് കുറവാണ്. ഇവയില്‍ നിന്ന് അവശേഷിക്കുന്ന നീരുറവകള്‍ കൂടി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായി വറ്റി വരളും. സസ്യാവരണം കുറഞ്ഞതും, നഷ്ടപ്പെട്ടതുമായ ഭൂമിയിലൂടെ വീശുന്ന കാറ്റിന് ശക്തികൂടും. ചൂട് പിടിച്ച് ഉയരുന്ന വായു ഭൂമിയുടെ ഉപരിതലത്തില്‍ നീരാവിയുമായി ചേര്‍ന്ന് കഠിനമായ ഉണക്കിന് വഴിതെളിക്കും. അങ്ങനെയാണ് ഈ പ്രദേശങ്ങള്‍ മരുവല്‍ക്കരണത്തിന്‍റെ പിടിയില്‍ പതുക്കെ അകപ്പെടുന്നത്. ഇത്തരം പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പശ്ചിമഘട്ടത്തിലെ പല പ്രദേശങ്ങളും ഈ സ്ഥിതിയിലായി കഴിഞ്ഞിട്ട് ദശാബ്ധങ്ങളായി. ഇതിന്‍റെ ഫലം നാം അറിയുന്നത് സാവധാനത്തിലാണെന്ന് മാത്രം. ഇത്തരം പ്രദേശങ്ങളിലെ മണ്ണിന് ജലത്തെ ആഗിരണം ചെയ്യുവാനുള്ള ശേഷിയില്ലാതെ മണ്ണൊലിപ്പ് അനുദിനം വര്‍ദ്ധിച്ചു വരും. ഇത്തരം പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളില്‍ സ്വാഭാവികവനം തിരിച്ചുകൊണ്ട് വരുവാനുള്ള പ്രവര്‍ത്തനങ്ങളാണ് ആഗോളതാപനത്തെ ചെറുക്കുവാന്‍ ആദ്യപടിയായി ചെയ്യേണ്ടത്.

പശ്ചിമഘട്ട മലനിരകളില്‍ നമുക്ക് നിരവധി ഡാമുകളുണ്ട്. അവയുടെ നിര്‍മ്മാണ കാലത്ത് നമ്മള്‍ ആശ്രയിച്ചിരുന്ന മുന്‍കാലങ്ങളിലെ മഴയുടെ കണക്കുകള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍ വിചിന്തനം നടത്തണം. ഇന്ന് മഴക്കാല വേനല്‍ക്കാല പ്രവചനങ്ങള്‍ അസാധ്യമാവുകയാണ്. ഉത്തരാഖണ്ടിലോ, ചെന്നൈയിലോ ലഭിച്ചതിന്‍റെ ചെറിയ ഒരളവ് മഴ കേരളത്തിന്‍റെ പശ്ചിമഘട്ട ഭാഗത്തു ലഭിച്ചാല്‍ ഈ ഡാമുകളുടെ അവസ്ഥയെന്തെന്നു ചിന്തിക്കണം.

വരാനിരിക്കുന്ന വേനല്‍ക്കാലം ഓരോ പഞ്ചായത്തിലും ജലാവശ്യം എത്രമാത്രം വര്‍ദ്ധിപ്പിക്കുമെന്നതിന് നമുക്ക് യാതൊരു വിവരശേഖരണവുമില്ല. ഓരോ മഴക്കാലത്തെ അധികമഴയെ കാലാവസ്ഥാവ്യതിയാന അതിജീവനത്തിന്‍റെ ഭാഗമായി കണ്ട് ഹ്രസ്വകാല അടിസ്ഥാനത്തില്‍ മഴവെള്ള ശേഖരണമായും, ദീര്‍ഘകാല അടിസ്ഥാനത്തില്‍ നീര്‍മറിത്തട വികസനമായും നടപ്പിലാക്കണം.

കാലാവസ്ഥാവ്യതിയാനത്തേ നേരിടുവാന്‍ നമ്മുടെ കര്‍ഷകര്‍ പ്രത്യേകിച്ചും ചെറുകിട കര്‍ഷകര്‍ പ്രാപ്തരായിട്ടില്ല. അധികമഴ കൃഷിമേഖലയില്‍ നിരവധി രോഗങ്ങളുടെ ഉത്ഭവത്തിനും, വ്യാപനത്തിനും കാരണമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ മറുവശത്ത് ചൂടിന്‍റെ സൂക്ഷ്മവേദിയായ മാറ്റങ്ങള്‍ കുരുമുളക്, ഏലം, ചായ, കൊക്കോ, കാപ്പി തുടങ്ങിയ വിളകള്‍ക്ക് വലിയ പ്രത്യാഘാതം ഏല്‍പ്പിക്കും. വൈകി എത്തുന്ന അധികമഴയും, വൃക്ഷങ്ങള്‍ പൂക്കുന്നതിനെയും ഫലം നല്‍കുന്നതിനെയും വൈകിപ്പിക്കും. (ഉദാ: മാവ്, ജാതി, കശുമാവ്) അമിതമായി ചൂട് കൂടിയ കഴിഞ്ഞ വര്‍ഷം തേനിന്റെ ഉത്പാദനത്തില്‍ 25 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

തീരപ്രദേശത്തെ ജനങ്ങള്‍ക്കാണെങ്കിലോ കാലാവസ്ഥാവ്യതിയാനം വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിലെ മത്സ്യബന്ധനം കൊണ്ട് ജീവിക്കുന്നവരില്‍ 25 ശതമാനവും കേരളത്തിന്‍റെ തീരപ്രദേശത്താണ്‌ ഉള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉത്പാദന ക്ഷമതയുള്ളതും, മത്സ്യവൈവിധ്യമുള്ളതുമായ പ്രദേശമാണ് കേരളത്തിന്‍റെ തീരപ്രദേശം. ഈ പ്രദേശത്തിന്‍റെ മത്സ്യസമ്പന്നതയില്‍ പ്രധാന സംഭാവന നല്‍കുന്ന ചാള, അയില, എന്നീ മത്സ്യങ്ങള്‍ കാലാവസ്ഥാവ്യതിയാനത്തോട് [പ്രതികരിച്ചു തുടങ്ങി. ചാള എന്ന മത്സ്യം ആയിരക്കണക്കിന് വര്‍ഷങ്ങളായി കണ്ടുവരുന്നത് കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശത്തായിരുന്നു. എന്നാല്‍ സമുദ്രജലത്തിന്‍റെ ചൂടിന്‍റെ ചെറിയ വ്യത്യാസം മൂലം അവ ഇന്ന് ഗുജറാത്ത് തീരത്തേക്ക് വരെ നീങ്ങുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അയില എന്ന മത്സ്യം സാധാരണ കണ്ടുവന്നിരുന്ന ആഴങ്ങളില്‍ നിന്നും വളരെ കൂടുതല്‍ ആഴങ്ങളിലേയ്ക്ക് നീങ്ങുന്നതായി കണ്ടുവരുന്നു.

ആഗോളതാപനത്തിന്റെ ഫലമായി പോളാര്‍ പ്രദേശങ്ങളില്‍ മഞ്ഞ് ഉരുകുന്നതു വഴി സമുദ്രജലം തീരപ്രദേശങ്ങളിലേയ്ക്ക് കടന്നുകയറുവാന്‍ എല്ലാ സാധ്യതയുമുണ്ട്. പല ദ്വീപുകളും കുറേശ്ശെയായി മുങ്ങുവാന്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ കടലിന്‍റെ കടന്നുകയറ്റം അനുഭവിക്കുവാന്‍ സാധ്യതയുള്ള പ്രദേശമാണ് കേരളത്തിന്‍റെ തീരപ്രദേശം. ഇത് കേരളത്തില്‍ നിരവധി പാരിസ്ഥിതിക അഭയാര്‍ഥികളെ സൃഷ്ടിക്കും.

ലോകത്തിലെ മൂന്നില്‍ രണ്ട് ജനങ്ങളെ തീറ്റിപ്പോറ്റുന്ന സസ്യമാണല്ലോ നെല്ല്. ഈ സസ്യത്തിന് അല്പം പോലും ഉപ്പുവെള്ളത്തെ പ്രതിരോധിക്കുവാനാവില്ല (പൊക്കാളി പോലുള്ള അപൂര്‍വ്വം നെല്ലിനങ്ങളൊഴിച്ച്). ഉപ്പുവെള്ളം ഉയര്‍ന്നുവരികയും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് തീരപ്രദേശത്തുള്ള നെല്‍പ്പാടശേഖരങ്ങളിലെത്തുകയും ചെയ്‌താല്‍ നമ്മള്‍ ഏറെ ബുദ്ധിമുട്ടും. കാലാവസ്ഥാവ്യതിയാനത്തിലൂടെ മഴ വൈകുകയോ, കഠിനമായ വേനല്‍ നിലനില്‍ക്കുകയോ ചെയ്താല്‍ പുഴകളിലെ ഒഴുക്ക് കുറയുകയും ഇപ്പോള്‍ തന്നെ പെരിയാര്‍ പോലുള്ള പല പുഴകളിലും വളരെ രൂക്ഷമായി കണ്ടുവരുന്ന ഉപ്പുവെള്ളം ഉള്‍നാടന്‍ ജലാശയങ്ങളിലേയ്ക്കും ഭൂഗര്‍ഭജലത്തിലേയ്ക്കും കടന്നുകയറുന്ന പ്രവണത കൂടും. ഇത് അതിരൂക്ഷമായ ശുദ്ധജലക്ഷാമത്തിനും ജലത്തിന്‍റെ ഗുണനിലവാരത്തകര്‍ച്ചയ്ക്കും വഴിയൊരുക്കും.

കാലാവസ്ഥാവ്യതിയാനം തീര്‍ച്ചയായും നമ്മുടെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതനുസരിച്ച് പല ജലജന്യ രോഗങ്ങളും ഉണ്ടാക്കുന്ന ബാക്ടീരിയകള്‍ (കോളറ,വയറിളക്കം) പെരുകും. സൂര്യാഘാതമേല്‍ക്കല്‍, നിര്‍ജ്ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും.

കേരളത്തിന്‍റെ ജലസുരക്ഷയില്‍ പച്ചപ്പിന്‍റെ സ്ഥാനം

കേരളത്തിലെ പുഴകളുടെ ഉത്ഭവസ്ഥാനമായ പശ്ചിമഘട്ട മലനിരകളിലെ കാടുകള്‍ നശിപ്പിക്കപ്പെട്ടത് കേരളത്തിന്‍റെ വരള്‍ച്ചയ്ക്ക് തുടക്കം കുറിച്ചുവെന്നു കണ്ടല്ലോ. എന്തൊക്കെയാണ് ഈ വനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന പ്രധാന കര്‍ത്തവ്യങ്ങള്‍. അവ മണ്ണില്‍ നിന്നും ജലം വലിച്ചെടുത്ത് ബാഷ്പീകരിച്ച്‌ അന്തരീക്ഷ ആര്‍ദ്രത നിലനിര്‍ത്തിയിരുന്നു. സൂര്യരശ്മികളിലെ ചൂട് വലിച്ചെടുത്ത് അന്തരീക്ഷം തണുപ്പിക്കുന്നു. അതിലൂടെ മഴ പെയ്യുവാന്‍ അവസരമുണ്ടാക്കുന്നു. ശക്തമായ മഴത്തുള്ളികളില്‍ നിന്നും പൊതിഞ്ഞ് സംരക്ഷിക്കുന്നു. പെയ്ത മഴവെള്ളം ഭൂമിയില്‍ സംഭരിക്കുവാന്‍ അവസരമുണ്ടാക്കുകയും ആ വെള്ളം ഭൂമിയിലേക്ക് ഇറങ്ങി ഭൂഗര്‍ഭജലമായി മാറുവാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. മഴ പെയ്ത് ലഭിക്കുന്ന മഴവെള്ളം ഭൂമിയിലൂടെ എത്ര വേഗത്തില്‍ ഒഴുകിപ്പോകണമെന്ന് തീരുമാനിക്കുന്നത് മണ്ണാണെന്ന് എത്ര പേര്‍ ചിന്തിച്ചിട്ടുണ്ട്. അതായത് ജലച്ചക്രമെന്ന അത്ഭുത പ്രതിഭാസത്തെ നിയന്ത്രിക്കുന്നത് മണ്ണാണെന്ന് ചുരുക്കം. മണ്ണിന്‍റെ ഗുണനിലവാരമാണ് ജലസംഭരണ ശേഷിയെ സ്വാധീനിക്കുന്നത്. മണ്ണിന്‍റെ ഗുനനിലവാരമെന്നാല്‍ അതിന്‍റെ ഘടന, ജൈവാംശത്തിന്റെ സാന്നിധ്യം, മണ്ണിന് മേലുള്ള സസ്യസമൂഹത്തിന്‍റെ സ്വഭാവം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ നിത്യഹരിത സ്വഭാവമുള്ള വനങ്ങളില്‍ കൊഴിഞ്ഞ ഇലകളുടെയും, മറ്റ് ജൈവാംശത്തിന്റെയും അവശിഷ്ടങ്ങള്‍ ഉള്ളതിനാലും, പല വിതാനങ്ങളുള്ള സസ്യാവരണമുള്ളതിനാലും കൂടുതല്‍ സമയമെടുത്താണ് ജലകണങ്ങള്‍ മണ്ണിലെത്തുന്നത്. മാത്രമല്ല ഇവിടെ മണ്ണിന് ജലത്തെ ആഗിരണം ചെയ്യുവാനും മണ്ണിനുള്ളിലേയ്ക്ക് കിനിഞ്ഞിറങ്ങുന്നതിന് വഴിയൊരുക്കുവാനുമാകും. മറിച്ച് സസ്യാവരണമില്ലാത്തതോ, വളരെ കുറഞ്ഞതോ ആയ പ്രദേശത്ത് ജലം ഒഴുകിപ്പോകുന്നത് വേഗത്തിലും, അവിടെ മണ്ണൊലിപ്പ് അനുദിനം വര്‍ദ്ധിക്കുകയും ചെയ്യും. മണ്ണില്‍ എത്ര ജലം എത്ര സമയത്തേക്ക് ആഗിരണം ചെയ്ത് നിര്‍ത്താമെന്നത് തീരുമാനിക്കുന്നത് മണ്ണും വൃക്ഷാവരണവും തമ്മിലുള്ള ബന്ധത്തിന്‍റെ തീവ്രതയാണ്. മണ്ണും, ജലവും, ജൈവസമൂഹവും അതിന്‍റെ സന്തുലാവസ്ഥയില്‍ നിലനില്‍ക്കുന്നിടത്ത് ഒരിക്കലും ജലക്ഷാമമുണ്ടാവുകയില്ല. കാരണം അവിടെ കൂടുതല്‍ ജലം, കൂടുതല്‍ നേരത്തേയ്ക്ക് സുസ്ഥിരമായി നിലനിര്‍ത്തപ്പെടുകയും, അതിന്‍റെ ഫലമായി മണ്ണിനോട് ചേര്‍ന്ന അന്തരീക്ഷത്തിന്റെ ആര്‍ദ്രത നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതുവഴി മഴക്കാലം കഴിഞ്ഞാലും ഉറവകളിലൂടെ ജലം നദികളെയും മറ്റു ജലാശയങ്ങളെയും സമ്പുഷ്ടമാക്കും.

മറിച്ച് സസ്യാവരണം നഷ്ടപ്പെട്ട പ്രദേശങ്ങളില്‍ സൂര്യരശ്മികള്‍ മണ്ണിനെയും അതിനടുത്ത അന്തരീക്ഷത്തെയും കൂടുതല്‍ കൂടുതല്‍ ചൂടു പിടിപ്പിക്കുന്നു. ഇവിടുത്തെ കാറ്റിന്‍റെ ശക്തി കൂടുതലായിരിക്കും. ഇത് താരതമ്യേന വരണ്ട സ്വഭാവമുള്ള വായുപ്രവാഹമായിരിക്കും. ഇത് വരള്‍ച്ചയ്ക്ക് വഴി തെളിക്കുകയും ജലലഭ്യതയില്‍ കാര്യമായ മാറ്റം വരുത്തുകയും ചെയ്യും. ഇതാണിന്നു കേരളത്തിന്‍റെ നദികളുടെ വൃഷ്ടി പ്രദേശങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വൃഷ്ടി പ്രദേശങ്ങളില്‍ വറ്റിയ നീര്‍ച്ചാലുകള്‍ നദികളുടെ താഴ്വരകളെയും ക്രമാതീതമായി ചൂടു പിടിപ്പിക്കുന്നു. വനനാശം മൂലം നിരവധി നീരുറവകളാണ് ഓരോ വര്‍ഷവും വറ്റിപ്പോകുന്നത്. അനുദിനം കൂടുന്ന ചൂട് ബാഷ്പീകരണം മൂലം ജലസ്രോതസ്സുകളില്‍ നിന്നും ജലം നഷ്ടപ്പെടുന്നതിനു വേഗം കൂടുന്നു.

കടപ്പാട് :കേരള സോഷ്യല്‍ സര്‍വീസ് ഫോറം

അവസാനം പരിഷ്കരിച്ചത് : 4/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate