പാരമ്പര്യം നമ്മിൽ ജനിതക കോഡുകളായി നില്ക്കുന്നു. “ജാതി” രീതികൾ വരെ നില നില്ക്കുന്നു എന്ന് വേണം അറിയാൻ. നമ്മിൽ റ്റെക്സ്ട്ട്യുവൽ പാരദൈം ആകുന്നതു, പഠിച്ച ഭാഷ മാത്രമല്ല എന്നാണു അനുഭവം. സഹജാവബോധം എന്നത് ഒരു വ്യക്തിയിൽ പരുവപ്പെദുന്നതു, പരമ്പരയുടെ അവസാന ശേഷിപ്പുകളും കൂടി ചേർന്ന് കൊണ്ടാണ്. പഠിച്ചു ഉണ്ടാക്കുന്ന ഭാഷ ശിക്ഷിതാവബോധമാണ് ; നല്ലൊരു മസ്തിഷ്ക ജ്വരം വന്നാൽ ചെറുതായി പോകാവുന്നത്. അങ്ങിനെ അവബോധിതമാകുന്ന (സഹജമോ, ശിക്ഷിതമോ, യൗക്തികമൊ ) ജ്ഞാനമാണ് കാഴ്ചകളോട് പ്രതികരിക്കുന്നത്. (ആ കാഴ്ച പോലും, ശിക്ഷിതാവബോധത്തോട് ചേർക്കപ്പെടും ) അതിനാൽ, ജനിക്കുന്നതിനു മുൻപും ശേഷവും അവബോധം തന്നെയാണ് അടിസ്ഥാന ജ്ഞാന സ്ഥാനം.
ഒരു ജീവി, അവനിൽ തുടങ്ങുന്നതോ ഒടുങ്ങുന്നതോ അല്ലെന്നു ഏവർക്കും അറിയാമെങ്കിലും ആധുനികന്മാർ ആരും ശ്രദ്ധിക്കാറില്ല വിശകലനത്തിൽ… കഴിഞ്ഞ പരമ്പരയുടെ തുടർച്ചയാണ് നാം. നാളത്തെ പരമ്പരയ്ക്കായി ഇന്നേ നാം കരുതി വയ്ക്കുന്നുമുണ്ട് (യുക്തികൊണ്ട് ചിന്തിച്ചു കൂട്ടി, ഭൌതികമായി സമ്പാദിക്കുന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്.). കാരണത്തിൽ നിന്ന് കാര്യമുണ്ടായി എന്നോ, ഭൂതമാണ് ഭാവിയെ ഉണ്ടാക്കുന്നതെന്നോ കരുതുമ്പോൾ തന്നെ , ഭാവിക്ക് വേണ്ടി ഭൂതം പരുവപ്പെടും എന്നറിയുന്നതും നല്ലത്.
പ്രാവീണ്യം എന്നത് തഴക്കം അഥവാ ശിക്ഷിതാവബോധം കൊണ്ടാണ് ഉരുവാകുന്നത്. ഓരോ തവണ ചെയ്യുമ്പോഴും അന്നേരത്തെ പരിശീലനം “മുൻശേഷിയോടു കൂട്ടി” അത് വർദ്ധിക്കുന്നു. എന്നാൽ ജനിച്ചതിനു ശേഷം ആദ്യമായി ചെയ്യുവാനുള്ള ശേഷി ആർജിക്കുന്നതു, ജനിക്കും മുൻപേ ആ പരമ്പരയിൽ ആർജിച്ച “മുൻശേഷി” യാൽ ആണ്. പരമ്പരയിലെ ഒരു കണ്ണിയെ, വളരുന്ന സാഹചര്യം മാറ്റി വളർത്തിയാൽ, ഇക്കാര്യം ബോദ്ധ്യപ്പെടും. (പലപ്പോഴും തൊട്ടടുത്തത്തിന്റെ അടുത്ത തലമുറയിൽ അത് വളരെ കൂടുതൽ ആയിരിക്കും എന്നതും രസകരമായ ഒരു നിരീക്ഷണമാണ്.)
പരമ്പരയിലെ ഭക്ഷണ ശീലങ്ങൾ, അഭിരുചി എന്നിവ, അവരുടെ ആരോഗ്യ /രോഗ സ്വഭാവങ്ങളെ ബാധിക്കുന്നത് ഒരു ചികൽസകൻ എന്ന നിലയിൽ എപ്പോഴും നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ള കാര്യം ആണ്. ജാതിയുടെ പേരല്ല, ജാതിയിൽ പരമ്പരയായി വളർന്നവന്റെ ശരീര ഭാഷ / ഘടന / ആകാരം / ശേഷി എന്നിവ ഒരിക്കലും ജനിച്ചതിനു ശേഷം ഉരുവാകുന്നതല്ല. പുതിയ ശരീര ശേഷികളെ സൃഷ്ട്ടിക്കാൻ നമുക്കാകില്ല, ഉള്ള ശേഷികളെ വളർത്താനേ നമുക്ക് കഴിയൂ.. അതിനാൽ ശേഷികളുടെ ആധാരം പരമ്പരയിലൂടെ ആർജിച്ച പരിണിത പരിശീലനങ്ങൾ ആണ്.
മറ്റൊരു കൌതുകം കൂടി പറഞ്ഞു കൊള്ളട്ടെ. സ്വന്തം പരമ്പരയിലൂടെ ആർജിക്കുന്ന ശേഷികളെ, നമ്മുടെ രേഖീയ (linear) ചിന്തയ്ക്ക് നേരിൽ മനസ്സിലാകും. എന്നാൽ, കാലികമായി കൈവന്നു ചേരുന്ന സിദ്ധികൾ, ജീവി വർഗം എന്ന വ്യവസ്ഥയുടെ പൊതു പരിണാമത്തിനു അനുസൃതമായി ആയിരിക്കും. പുതിയതായി ജനിച്ച ശിശുക്കൾക്ക്, ആധുനിക സങ്കേതങ്ങൾ പെട്ടെന്ന് കൈകാര്യം ചെയ്യാൻ കഴിയുന്നതു്, ജീവിവർഗം എന്ന വ്യവസ്ഥയുടെ സകലിത പരിണാമത്തെ ആശ്രയിക്കുന്നത് കൊണ്ടാണ്.. വ്യവസ്ഥാ നിയമത്തിൽ ഊന്നിയ നിരീക്ഷണങ്ങൾ , ഇക്കാര്യം നമ്മെ ബോദ്ധ്യപ്പെടുത്തും. നൂറാം കുരങ്ങൻ പ്രതിഭാസം ഇത് സൂചിപ്പിക്കുന്നു.
ഇവിടെ എടുത്തു പറയപ്പെടുന്ന ശാസ്ത്രം എന്ന് വിളിക്കപ്പെടുന്ന ഒന്ന് ഒരിക്കലും നമ്മിൽ ലീനമല്ലാത്ത ഒന്നിനെ പരിചയപ്പെടാനുള്ള ശ്രമം ആണ്. (ഒളിമ്പസ് അതിനെ യൗക്തിക ശാസ്ത്രം എന്ന് വിളിക്കുന്നു.) അത് കൊണ്ട് തന്നെ, ശാസ്ത്ര പ്രവിധികൾ കൈകാര്യം ചെയ്യും വിധം ശാസ്ത്രീയതയുടെ ആകൃതിയും മാറിക്കൊണ്ടിരിക്കും. പ്രസ്തുത ശാസ്ത്രം അനുഭവമല്ല. അത് ഒരു അധികാരി പറഞ്ഞതിനെ അംഗീകരിക്കലാണ്. വെറും വിശ്വാസം ആണത്.. നാളെ മാറ്റിയെഴുതാനുള്ള ഒന്ന്.
ജ്ഞാനം, അവബോധമാണ്. പ്രപഞ്ചത്തിന്റെ നൈസർഗിക ഭാഷയിലാണതു ഡീകോഡ് ചെയ്യാനാകുക. കൃത്രിമമായതിനെ ആണ് പുറമേ നിന്നും പ്രേര, സങ്കല്പ(വിശ്വാസ), ധാരണാ, തഴക്ക, അവബോധങ്ങളിലൂടെ സ്വായത്തമാക്കാൻ കഴിയുക. അതാണ് ശിക്ഷിതാവബോധം. പ്രാപഞ്ചികമായതു നമ്മിൽ ലീനമായിരിക്കും. അത് അവബോധ തഴക്ക ധാരണാ സങ്കല്പ പ്രേരണകളിലൂടെ പുറത്തേക്ക് ന്ലകാനുമാകും. എന്നാൽ ഈ രണ്ടു ദിശയിലേക്കും ദത്തം ഒഴുകണമെങ്കിൽ, ശരീര വ്യവസ്ഥകളുടെ വഴക്കം ഉണ്ടാകണം. അമിഗ്ദാലയും, സിനാപ്സുകളും, ജന്മ സിദ്ധമായി, പ്രവർത്തനയുക്ത(ഒപ്റ്റിമ)മായിരിക്കണം.
ഒളിമ്പസ്, ശാസ്ത്രത്തെ അധികാരത്തിൽ നിന്നും വേർപെടുത്തി വീക്ഷിക്കുന്നു. ശാസ്ത്രം എന്നത് സത്യങ്ങളുടെ പരിഛേദം ആണ് എന്ന് കരുതുന്നു. അത് വിശ്വാസി ആയി മാത്രം നില കൊള്ളുന്നവർക്ക് പറഞ്ഞിട്ടുള്ളതല്ല എന്നും വിശ്വസിക്കുന്നു. സർവകലാശാലകളിലും, മന്ത്രക്കളങ്ങളിലും, ശാസ്ത്രജ്ഞരും വിശ്വാസികളും ഉണ്ട്. ഇതിലെ ശാസ്ത്ര ആഖ്യാനം ആപേക്ഷികമാണ്. അനുഭവപരമാണ്. ഈ ശാസ്ത്രത്തെ സാമാന്യവൽകരിക്കുവാൻ ശ്രമിക്കുമ്പോൾ, അധികാരവും കമ്പോളവും വിജയിക്കുന്നു. സത്യം മറഞ്ഞിരിക്കുന്നു. ആധികാരികതയുടെ ബിബ്ലിയോഗ്രാഫി ഇല്ലാതെ, സ്വയം ഇതൊക്കെ ആഖ്യാനം ചെയ്യാൻ ശേഷിയും ജ്ഞാനവും ആർജിക്കുമ്പോഴാണ് ശാസ്ത്രം എന്നതു വിശ്വാസം അല്ലാതെ നേർക്കാഴ്ച ആകുക
ശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്റെ പരിഛേദമാണ്.യാഥാര്‍ത്ഥ്യത്തെ നാം കണ്ടറിയുന്നതിനനുസരിച്ചിരിക്കും ശാസ്ത്രത്തിന്റെ ശുദ്ധി
പഠനാര്‍ത്ഥം ശാസ്ത്രം നാലുവിധം
പ്രയോഗതലത്തില്‍ ശാസ്ത്രം രണ്ടുവിധം
ന്യൂട്രിനോയെ ഇവിടെ സ്വീകരിച്ചു പരിഭാഷ പ്പെടുത്തുന്നതിന്റെ ജ്ഞാന യുക്തി എന്താണാവോ? അതിന്റെ ആഘാതം എന്താകും?.. പ്രപഞ്ച ആരംഭം എന്നത് പോലെ ഒന്ന് പുനര്‍ സൃഷ്ട്ടിക്കാന്‍ ഒരുങ്ങി, പ്രപഞ്ചാരംഭത്തില്‍ തന്നെ എത്തുമോ? അതിന്റെ നിര്‍മാണത്തിന്റെ കമ്മീഷനുകളുടെ അനന്ത സാദ്ധ്യത തന്നെ അല്ലെ, നമ്മുടെ നാടിനെ ഇത് പോലെ ഒരു പരീക്ഷണത്തിനു ബലിയാക്കുവാന്‍ ഒരുങ്ങുന്നതിനു കാരണമാകുന്നത്.
ശാസ്ത്രം സത്യത്തിന്റെ പരിശ്ചേദം ആണ്. സാങ്കേതിക ശാസ്ത്രം ആണ് ശാസ്ത്രം എന്ന് ഒട്ടേറെ പേര്‍ ധരിച്ചു പോരുന്നുമുണ്ട്. ബോധവും അവബോധവും വഴങ്ങാത്തവര്‍ക്ക് ഇവയുടെ വിതരണക്രമം അറിയാതെ വരുമ്പോള്‍ സാങ്കേത ങ്ങളാല്‍ മാത്രം എല്ലാം അറിയാമെന്നും, അറിഞ്ഞേ തീരൂ എന്നും ശഠിച്ചു വശാകുന്നു. ഭസ്മാസുര ശാപം പോലെ ഇങ്ങിനെ ഒരു അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് എവിടേയ്ക്കാണെന്ന്, ഈ ഉടമ്പടിയില്‍ ഒപ്പിട്ട പുണ്യാത്മാക്കള്‍ ചിന്തിച്ചു കാണുമോ എന്തോ.. നിര്‍മാണ കാലം മുതല്‍ ഈ പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക, പ്രാപഞ്ചിക ആഘാതം എന്ത് കൊണ്ടും നമ്മെ പ്രവച്ചനീയാതീതമായ ചില വഴി തിരിവുകളിലേക്ക് എത്തിക്കും..
പ്രപഞ്ച വികാസത്തിന്റെ സ്വധര്‍മം നടപ്പിലാകുകയാണോ എന്ന് നമുക്ക് ചിന്തിച്ചു പോകാം. എങ്കിലും, സുസ്ഥിര ജീവനം നമ്മുടെ തലമുറകളെ നമുക്ക് മറന്നു കളയേണ്ടി വന്നേക്കാം.. എന്തായാലും ഒരു ആഴ ചര്‍ച്ച നടക്കണം.. പ്രതീക്ഷിക്കട്ടെ ..
പ്രതിഭാസം (Phenomena) എന്നാല്‍ ഓരോന്നിലും ദൃശ്യമായിട്ടുള്ളത് എന്ന്
ഭാഷാര്‍ത്ഥം. ഒരു സത്തയില്‍ ലീനമായ സ്വഭാവ വിശേഷങ്ങള്‍ ആണ് അവയില്‍
ദൃശ്യമാകുക. ദൃഷ്ടി ഉള്ളവര്‍ക്ക് ആണ് അത് ഗ്രഹിക്കുവാനാകുക.
ദൃഷ്ടിയില്ലെങ്കില്‍ (നിരീക്ഷിക്കുന്ന ഒരു സത്തയ്ക്ക് ദൃഷ്ടി
ശേഷിയില്ലെങ്കില്‍, അഥവാ ദൃഷ്ടിയുടെ മണ്ഡലത്തിലേക്ക് ദൃശ്യം കടന്നു
വന്നില്ലെങ്കില്‍) ദൃശ്യം ഇല്ലാതാകുന്നു എന്ന് അര്‍ത്ഥമില്ല. ഒന്നില്‍
നമുക്ക് നിരീക്ഷിക്കാനാവുന്നത്, നമുക്ക് നിരീക്ഷിക്കാനാവുന്ന
ഒന്നിനെയാണ്. അത് കൊണ്ട് തന്നെ നമുക്ക് നിരീക്ഷിക്കാന്‍ കഴിയാത്ത,
എന്നാല്‍ ആ സത്തയില്‍ ലീനമായവയും പ്രതിഭാസങ്ങള്‍ തന്നെ. അവയുടെ
സാന്നിദ്ധ്യത്തെ അറിയാന്‍ ഇന്ദ്രിയങ്ങള്‍ കൊണ്ട് കഴിഞ്ഞില്ലെങ്കിലും ഒരു
പക്ഷെ ഉപകരണങ്ങള്‍ / സങ്കേതങ്ങള്‍ കൊണ്ട് കഴിഞ്ഞേക്കാം. ഒരുപക്ഷെ
ഉപകരണങ്ങള്‍ കൊണ്ട് പോലും കഴിയാതെ വന്നേക്കാം. എങ്കിലും അവ ഇല്ല എന്നല്ല
അര്‍ഥം. അത്തരം പ്രതിഭാസങ്ങളെ നാം അനുമാനിക്കുന്നത്, തത്വ
വിചാരത്തിലൂടെയാകാം. ഒരു പക്ഷെ അത്തരമൊരു തത്വ വിചാരം കൊണ്ടുപോലും
തിരിച്ചറിയാന്‍ കഴിയാതെയും വന്നേക്കാം.. അത്തരം ദൃശ്യമാകാത്ത
പ്രതിഭാസത്തെ ഗാഢ പ്രതിഭാസം എന്നോ ഗൂഢ പ്രതിഭാസം (Noumenon) എന്നോ
വിളിക്കാം.
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും വസ്തുതകള്‍ക്കും പ്രതിഭാസങ്ങള്‍
ഉണ്ടായിരിക്കും. സാങ്കേതികമായി നമുക്കവയുടെ സാന്നിദ്ധ്യം തെളിയിക്കാന്‍
കഴിയുമ്പോള്‍ അത് ശാസ്ത്രീയം എന്ന് കരുതുകയും ധരിക്കുകയും പറയുകയും
ചെയ്യുന്നു. ഒരു സത്തയ്ക്കുള്ള പ്രകടമായ പ്രതിഭാസം തന്നെ ഒരു
വസ്തുതയാണല്ലോ? ആ വസ്തുതയുടെ പ്രതിഭാസം എന്ന് പറയുമ്പോള്‍ അത് രണ്ടാം
മാനമായി. രണ്ടാം മാനത്തെ തത്വ വിചാരം കൊണ്ടും, സൂക്ഷ്മേന്ദ്രിയ ജ്ഞാനം
കൊണ്ടും ആണ് മനസ്സിലാക്കാനാകുക . (ഇന്ദ്രിയ ജ്ഞാനത്തിന്റെ രണ്ടാം / ബഹു
മാനമാണ് സൂക്ഷ്മേന്ദ്രിയ ജ്ഞാനം. അതായത് പ്രതിഭാസത്തിന്റെ ഗുണപരമായ തരം
[qualia] ആണത്.) ഇവയെ ഏക മാന ദൃഷ്ടാന്തങ്ങളാല്‍ വേര്‍തിരിച്ചറിയുക
സുസാധ്യമല്ല.
സാങ്കേതിക ശാസ്ത്രം (വ്യവസ്ഥാപിത ശാസ്ത്രം) ഇവിടെ പരിമിതപ്പെടുന്നു.
അപ്പോള്‍ ഗണിത ശാസ്ത്രം, പ്രതിഭാസങ്ങളുടെ എകമാന ദ്രഷ്ടാന്തങ്ങളെ
ഉപജീവിച്ചു കൊണ്ട് തത്വനിര്‍ധാരണം നടത്തുന്നു. അതുവഴി, ഇന്ദ്രിയ
ജ്ഞാനത്തിന്റെ രണ്ടാം മാനത്തെ ചിത്രീകരിക്കുന്നു. ഇതാണ്
യൌക്തികശാസ്ത്രം.പലപ്പോഴും, സാങ്കേതിക ശാസ്ത്രത്തിന്റെ പുതു
കണ്ടെത്തലുകള്‍ക്ക് വഴിയാകുന്നത് യൌക്തിക ശാസ്ത്രമാണ്. ഏക മാന
നിര്‍ധാരണത്തിന്റെ പരിമിതികളില്‍ ഒതുങ്ങാത്തത് കൊണ്ട് തന്നെ, സാങ്കേതിക
ശാസ്ത്രത്തിന്റെ വക്താക്കളായ മുഖ്യ ധാരാ പ്രായോജകര്‍ക്ക്, ഇത്,
അത്തരുണത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ അതുകൊണ്ട് യൌക്തിക
ശാസ്ത്രത്തെ കപട ശാസ്ത്രം (psudo science ) എന്നും പറയുന്നു. [നമുക്ക്
മനസ്സിലാക്കാന്‍ കഴിയാത്തവയെല്ലാം അസത്യമോ കപടമോ ആണെന്ന് മുഖ്യധാര
കരുതുന്നു. യൌക്തികശാസ്ത്രം അഥവാ ബദല്‍ ശാസ്ത്രങ്ങളില്‍ നീതി
യുക്തമാകുന്ന വ്യാഖ്യാനങ്ങളാണ്, ശാസ്ത്ര കണ്ടെത്തലുകള്‍ക്ക് മുന്‍പേ
നടക്കുക.]
സാങ്കേതികമായോ യൌക്തികമായോ പോലും വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്തതും,
എന്നാല്‍ പ്രാകൃതീയമായി അനുഭവവേദ്യമാകുന്നതിലൂടെ ബോദ്ധ്യപ്പെടുന്ന
(ബുദ്ധിപ്പെടുന്ന എന്നല്ല) തുമായ പ്രതിഭാസങ്ങളെ പറ്റിയുള്ള താത്വിക
വിചാരമാണ് ആര്‍ജിത ശാസ്ത്രം. ഇന്ദ്രിയജ്ഞാനതിന്റെ മൂന്നാം തല മാനവും,
തത്വ വിചാരവും ആണിവിടെ വിഷയമാകുക. ഇവയില്‍ ഒന്നും പെടുത്തി അനുഭവിക്കാന്‍
കഴിയാത്തതും, എന്നാല്‍ പ്രപഞ്ചത്തിന്റെ പ്രതിഭാസങ്ങളെ
വ്യാഖ്യാനിക്കുന്നതുമായ, അനുഭവ ഗോചരമേ അല്ലാത്തതുമായ പ്രപഞ്ച
നിയമങ്ങളുടെയും പ്രതിഭാസങ്ങളുടെയും ഒരു തലമാണ് പ്രാപഞ്ചിക ശാസ്ത്രം.
മനുഷ്യനതറിയില്ല. പല വ്യാഖാനങ്ങള്‍ ഉണ്ടതിന്. പലരും പലതും പറയുന്നു.
അതറിയാനും കഴിയില്ല..
[ഇവയെല്ലാം പ്രതിഭാസങ്ങള്‍ ആണ്. പ്രതിഭാസത്തിന്റെ ജ്ഞാന മാന
തലതിനനുസരിച്ചു, വ്യാഖ്യാനിക്കുന്ന സത്യപരിശ്ചെതമാണ്, ശാസ്ത്രം. അതില്‍
പ്രചുരമായതും, ഗൂഢമായതും നമുക്കിടെ ഉണ്ട്. പ്രചാരം ലഭിക്കുന്നതിനു കാരണം,
കമ്പോളവും, ഭരണ കൂടവും അക്കാദമിയും ആണ്. ഗൂഢമായ നിച ശാസ്ത്രത്തെ മുഖ്യധാര
അനുവദിച്ചു തരില്ല.]
ഒരു സംശയം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നു.. കോടിക്കണക്കിനു
ആകാശഗംഗകളും ഓരോന്നിലും കോടിക്കണക്കിനു സൗരയൂഥങ്ങളും ഓരോ സൗരയൂഥത്തിലും
അനേകമനേകം ഗ്രഹങ്ങളുമുള്ള അതി ബൃഹത്തായ ഈ പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമി
മാത്രമായിരിക്കുമോ ജീവന്‍ നിലനില്‍ക്കുന്ന ഒരേയൊരു ഗ്രഹം? ഒളിമ്പസ് ഇതിനെ
എങ്ങനെ കാണുന്നുവെന്ന് അറിയാന്‍ താല്പര്യപ്പെടുന്നു…
നമുക്ക് പരിചിതമായ മൂലകങ്ങള്‍ വച്ച് നോക്കി, ഹൈഡ്രോ കാര്‍ബണുകളുടെ ഒരു
സമ്മേളനവും, ഹൈഡ്രോക്സൈടുകളുടെ പശ്ചാത്തലവും, ഉണ്ടെങ്കില്‍ മാത്രമാണ്
ജീവന്‍ എന്നു ഒരു പൊതു ധാരണ സാമാന്യ ശാസ്ത്ര ലോകത്ത് ഇന്നുണ്ട്. ജീവനെ
വിശദീകരിക്കുന്ന കാര്യത്തില്‍, നമ്മുടെ സാങ്കേതികമായ ശാസ്ത്രം ഇനിയും
മുന്‍പോട്ടു പോകാനുണ്ട്.
ഒളിമ്പസ് അനുസരിച്ച്, (അത് പോലെ ഉള്ള മറ്റു ഒട്ടേറെ താത്വിക ശാസ്ത്ര
വീക്ഷണങ്ങളിലും) ജീവന്‍ എന്നത് ഒരു സ്വയംസംഘടിത, സ്വയംപരിചരണ
വ്യവസ്ഥയാണ്. (അവയ്ക്ക് പ്രത്യുല്പാദന സ്വഭാവം കൂടി ഉണ്ടെകിലെ ജീവനാകൂ
എന്ന ഒരു പരിമിത വിശ്വാസം ശാസ്ത്രലോകം പുലര്‍ത്തുന്നുണ്ട്.) ഈ അളവുകോല്‍
വച്ച് നോക്കിയാല്‍ ഭൂമിയും അങ്ങിനെ തന്നെയുള്ള ഒരു ജീവ സത്ത തന്നെ.
അര്‍ദ്ധ സങ്കലിതമായ കാര്‍ബണിന്റെ സവിശേഷ സ്വഭാവവും, ഹൈഡ്രോക്സൈടുകളുടെ
ചാലന സ്വഭാവവും കൊണ്ട് മാത്രം ജീവനെ അനുമാനിക്കുക ബാലിശമാണ്. സ്വയം
വളര്‍ച്ച നിര്‍വഹിക്കുന്ന പ്രപഞ്ചത്തിനു ജൈവ സ്വഭാവം തന്നെയല്ലേ ഉള്ളത്.
എങ്കില്‍, മനുഷ്യ ദര്‍ശിതമായ മാനങ്ങള്‍ക്കും അപ്പുറം, ഇപ്പ്രപഞ്ചമെങ്ങും,
ജൈവ സാന്നിദ്ധ്യമാണ്. അത് വിശ്വ ധൂളികളാലും (Space Dust ) മറ്റും
വിന്യസിക്കപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ മുന്‍പറഞ്ഞ രാസ
ചേരുവകളെങ്കില്‍, അങ്ങിനെ തന്നെയാകണം പ്രപഞ്ചത്തിലെ എല്ലായിടത്തും ജൈവ
സംവിധാനത്തിന് ഉണ്ടാകുക എന്ന് കരുതാനാകില്ല.
വ്യവസ്ഥാനിയമാത്തെ വച്ച് നോക്കുമ്പോള്‍, ഭൂമിയില്‍ “ജീവ”
സാന്നിദ്ധ്യമുണ്ടെങ്കില്‍, ഇതര പ്രപഞ്ച ആകാശങ്ങളിലും, തത്തുല്യ ജീവ
സാന്നിദ്ധ്യം ഉണ്ട് തന്നെ.. നമുക്കത് കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട്,
അതുണ്ടാവില്ല എന്ന് കരുതുക ശരിയല്ല.
അഥവാ ഇത് ശരിയല്ലെങ്കില്‍, പ്രപഞ്ചത്തിനു വെളിയില്‍, ഇതെല്ലം ഉണ്ടാക്കി
രസിക്കുന്ന, ഒരു രണ്ടാമനായ സ്രഷ്ടാവ് ഉണ്ടാകണം. സൃഷ്ടിയില്‍ നിന്നും
മാറി ഒരു സ്രഷ്ടാവുണ്ടാകുമെങ്കില്‍, ഇപ്പറഞ്ഞ ശാസ്ത്രവും അനുഭവങ്ങളും
ജ്ഞാന വിജ്ഞാനീയങ്ങളും ആത്മീയത പോലും മിഥ്യയാ
Saji Np asks in a group discussion : IQ, EQ ഇവ എല്ലാവരിലും ഒരു പോലെ ആയിരിക്കില്ല എന്ന് പറയപ്പെടുന്നു.. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇവ രണ്ടും ആനുപാതികമാണോ? പ്രപഞ്ചരഹസ്യം തേടിയുള്ള യാത്രയില്‍ ഇവ രണ്ടിനും മനുഷ്യ മനസ്സില്‍ സ്വാധീനം ചെലുത്താന്‍ പറ്റുമോ? IQ & EQ level നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമോ? സാധിക്കുമെങ്കില്‍ എങ്ങിനെ?വൈകാരിക ബുദ്ധി രൂപപ്പെടുന്നത് നാം വളര്‍ന്നു വരുന്ന ഓരോ ഘട്ടങ്ങളിലും നമ്മെ സ്വാധീനിക്കുന്ന ഘടകങ്ങളെ ആശ്രയിച്ചാണെന്ന് ഒളിമ്പസ് പഠിപ്പിക്കുന്നു.. അതെ സമയം ബുദ്ധി വികാസം പ്രാപിച്ച ഓരോ ആള്‍ക്കും തന്‍റെ ബുദ്ധി എത്രത്തോളം ഉണ്ടെന്നു ചിന്തിച്ചു മനസ്സിലാക്കാന്‍ പറ്റുമോ?
ഉത്തരം
ഇവ രണ്ടും ആനുപാതികമല്ല. രണ്ടും നേര്‍ ബന്ധമുള്ളവയും അല്ല. IQ (Intelligence quotient) എന്നത് ഒരു വ്യക്തിയുടെ ബൌദ്ധികതയുടെ പ്രായോഗിക മാനമാണ്. ബൌദ്ധികത ആ വ്യക്തിയിലെ യൌക്തിക ശേഷിയെ ആശ്രയിച്ചിരിക്കും. യൌക്തിക ശേഷി ഉണ്ടെന്നു വച്ച് അയാള്‍ക്ക് അത് മുഴുവനായും പ്രയോഗിക്കാനുള്ള പ്രായോഗിക അവബോധം ഉണ്ടാകണം എന്നില്ല. യൌക്തിക ശേഷി വളരെ അധികമുള്ളവര്‍, അതിന്റെ പ്രയോഗത്തില്‍ പരാജയപ്പെടുന്നത് നമുക്ക് ചുറ്റും കാണാം. അതിനു കാരണം, അവരിലെ താളാത്മകതയുടെ കുറവാണ്.
EQ (Emotional quotient) എന്നത് ആ വ്യക്തിയിലെ വൈകാരികതയുടെ പ്രായോഗിക മാനമാണ്. ഒരു വ്യക്തിയിലെ (ജൈവ സത്തയിലെ) താളാത്മകതയും, യുക്ത്യാത്മകതയും വിപരീതാനുപാതത്തില്‍ ആയിരിക്കും. അധിക താളാത്മകതയുള്ളവര്‍ക്ക് യുക്തിയും, അധിക യുക്ത്യാത്മകതയുള്ളവര്‍ക്ക ് താളവും കുറവായിരിക്കും എന്നര്‍ത്ഥം. എന്നാല്‍ ഈ രണ്ടു പക്ഷതുള്ളവര്‍ക്കും ഉള്ള വൈകാരികത, താള യുക്തികള്‍ക്ക് അനുസ്രുതമായിരിക്കില്ല. ഇരു കൂട്ടര്‍ക്കും വൈകാരികത ഉണ്ടാകും. അധിക താളമോ യുക്തിയോ ഉള്ളവര്‍ക്ക് വൈകാരികതയും കൂടുതലായിരിക്കും. എന്നാല്‍, താള – യുക്തീ അനുപാതം ഏതാണ്ട് സമത്തില്‍ ഉള്ളവര്‍ക്ക് (45 -55 % range) വൈകാരികതയെ താളാത്മകമായി, യുക്തിയാല്‍ കൈകാര്യം ചെയ്യാന്‍ കഴിയും. അതാണ് വൈകാരിക ബുദ്ധി. (
പ്രപഞ്ചരഹസ്യം തേടിയുള്ള യാത്രയില്‍ വൈജ്ഞാനീയതയുടെ കാര്യത്തില്‍ ഉയര്‍ന്ന ബൌദ്ധിക മാനം ഉള്ളവര്‍ക്ക് ഒരു പരിധി വരെ സങ്കീര്‍ണതകളുടെ കുരുക്കഴിക്കാന്‍ അത് സഹായകമാകും. എന്നാല്‍, ജ്ഞാനീയതയുടെ കാര്യത്തില്‍; ഉയര്‍ന്ന വൈകാരിക – ബൌദ്ധിക (Emotional intelligence) മാനം ജ്ഞാന തലങ്ങള്‍ തമ്മിലുള്ള ലയനാത്മകമായ വിനിമയത്തിനും, ബൌദ്ധിക മാനം, ശേഷമുള്ള പരിഭാഷണത്തിനും സഹായകമാകും. ബൌദ്ധികതയുടെ മാനം ഒരു പക്വതയുള്ള വ്യക്തിക്ക്, സ്വയം കണ്ടറിയാന്‍ കഴിയണം എന്നില്ല. എന്നാല്‍ ആ വ്യക്തി, ഈ വിഷയത്തില്‍, പ്രാവീണ്യം ഉള്ള ഒരുവനെങ്കില്‍, അയാള്‍ക്ക് അതിനുള്ള സങ്കേതങ്ങള്‍ സ്വയം ഉപയോഗിക്കാന്‍ ആകും.
IQ & EQ പരിശീലനങ്ങളിലൂടെ മെച്ചപ്പെടുത്താന്‍ ആകും. ഈ ലേഖകന്‍, അതിനുള്ള പല പ്രായോഗിക പരിപാടികളും രൂപകല്‍പന ചെയ്തിട്ടുണ്ട്.. കോര്‍ടെകാര്‍വ് തുടങ്ങിയ പരിശീലനങ്ങള്‍ അവയില്‍ ചിലതാണ്.
മനുഷ്യനടക്കമുള്ള എല്ലാ ജീവികള്‍ക്കും ഉള്ള ഒരു സ്വാഭാവിക ജൈവ പ്രതിഭാസം ആണ് വികാരങ്ങള്‍. ജീവിയുടെ ഏറ്റവും അകത്തു നിന്നും പുറത്തേക്കു പ്രകടമാകുന്ന ചോദനകളുടെ പ്രകടനം എന്നോ ജീവിയുടെ അകം വ്യവസ്ഥകള്‍ പുറം വ്യവസ്ഥകളോട് നടത്തുന്ന ആശയ വിനിമയം എന്നോ നമുക്കതിനെ മനസ്സിലാക്കാം. ചോദനകള്‍ സഹജമായും ശീലങ്ങള്‍ മൂലവും സംഭവിക്കാം. ചോദനകളെ ചിന്തയുമായി ചേര്‍ത്തുകൊണ്ടാണ് ഓരോ ജൈവ സത്തയും, പുറം വ്യവസ്ഥയോട് ഇടപെടുക. പുറം വ്യവസ്ഥകള്‍, അതിനോട് നിരന്തരം പ്രതികരിക്കുകയും ചെയ്യും.
ചയാപചയ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടി വരുമ്പോള്‍ കോശങ്ങള്‍ കലകളോടും കലകള്‍ അവയവത്തോടും, അവയവം ജീവിയോടും വിശപ്പെന്ന രൂപേണ ആവശ്യപ്പെടുന്ന ഒന്നെന്ന ദൃഷ്ടാന്തത്തിലൂടെ വികാരത്തെ നമുക്ക് മനസ്സിലാക്കാം. ജീവി പ്രകൃതിയോടും ഇതേ പോലെ ഒരു വിനിമയം നടത്തുന്നു എന്നത് മനുഷ്യന്‍ ഓര്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ഒന്നാണ്. വിശപ്പുള്ള സമയത്ത് ഒരു ജൈവസത്ത, അത് ഭാഗമായിരിക്കുന്ന പുറം വ്യവസ്ഥയിലേക്ക് ഒരു അര്‍ത്ഥനാ ബല കണത്തെ (വെക്ടര്‍ ബോസോണ്‍) പ്രവഹിപ്പിക്കുമ്പോഴാണ് വിശപ്പ് എന്ന വികാരം നമുക്ക് അനുഭവമാകുന്നത്. അത്തരം ഒരു വികാരത്തോട് പുറം വ്യവസ്ഥ പ്രതികരിക്കും എന്നത് പ്രകൃതി നിയമം. വാ കീറിയാല്‍ ഇരയുണ്ടാകും എന്ന പഴമൊഴി ഓര്‍ക്കുക..
ശിശുക്കള്‍ക്ക് പൊതുവേ വികാരങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയില്ല. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍, ശിശു പതിയെ വികാരങ്ങളെ കൈകാര്യം ചെയ്യാനും യുക്തിയാല്‍ വികാരപ്രകടനങ്ങള്‍ നടത്താനും പഠിക്കും. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒക്കെ ഇതേ സ്വഭാവമാണുള്ളത്. ശീലങ്ങളാല്‍ വികാരങ്ങളെ വേണ്ടും വിധം കൈകാര്യം ചെയ്യാനുള്ള ശേഷി ആര്‍ജിക്കുമ്പോള്‍ അതിനെ പക്വത എന്ന് പറയും. പ്രകൃതത്തെ (Nature) പാകം (Nurture) ചെയ്തെടുക്കുന്നതാണിത്. വികാരത്തെ ശീലം കൊണ്ടല്ലാതെ യുക്തി കൊണ്ട് കൈകാര്യം ചെയ്യാന്‍ മനുഷ്യന് മാത്രമാണ് കഴിയുക. മൃഗത്വം വിട്ടു മനുഷ്യത്വം വരുന്നത് അപ്പോഴാണ്. ഓരോ വ്യക്തിയുടെയും അനുഭവങ്ങളുടെയും യൌക്തിക ശേഷിയുടെയും, ശാരീരിക ഘടനയുടെയും, പരിശീലനത്തിന്റെയും, ആത്മ ചിത്രത്തിന്റെയും ഒക്കെ പരിണത ഫലമാകും ഒരാളിലെ വൈകാരിക പക്വത.
വൈകാരിക പക്വത ഒരു ജീവിയെ സാമൂഹിക (ബാഹ്യ വ്യവസ്ഥയുടെ ഭാഗമായുള്ള) ജീവിതത്തിനു പ്രാപ്തനാക്കും. വൈകാരിക പക്വത കുറവുള്ള ഒരാള്‍, സമൂഹത്തിനു അനഭിമതന്‍ ആയിരിക്കും. വൈകാരിക പക്വത നന്നേ കുറവുള്ള ഒരു സത്തയെ സമൂഹം, (വ്യവസ്ഥ) നന്നേ കഷ്ടപ്പെടുത്തുകയോ പാടെ ഒഴിവാക്കുകയോ ചെയ്യും.. ചുരുക്കിപ്പറഞ്ഞാല്‍ വൈകാരിക പക്വത ആണ് സുകരമായ സാമൂഹ്യ ജീവിതത്തിനുള്ള താക്കോല്‍.
വികാരങ്ങളോട് പരിസ്ഥിതിയുടെ പ്രതികരണം ഉണ്ടാകും എന്ന പ്രകൃതി നിയമത്തെ ആധാരമാക്കി, മനുഷ്യന് അവനാവശ്യമുള്ള വണ്ണം ലോകത്തെ വിനിയോഗിക്കാം എന്ന കണ്ടെത്തലാണ്, വൈകാരിക ബുദ്ധി എന്ന ഒരു മാനെജുമെന്റ്റ് തന്ത്രതിലേക്ക് നമ്മെ എത്തിച്ചത്. വൈകാരിക ബുദ്ധി എന്നാല്‍, വികാരങ്ങളെ, കൈകാര്യം ചെയ്യാന്‍ ഉള്ള ബുദ്ധി പൂര്‍വമായ ഒരു പരിശീലിത ശേഷി ആണ്.
വികാരങ്ങള്‍ എന്തെന്നും അത് നമ്മെ എങ്ങിനെ കര്‍മങ്ങള്‍ ചെയ്യിക്കുമെന്നും, പ്രതീക്ഷിത ജീവിത വിജയത്തിലേക്ക് കടന്നു ചെല്ലാന്‍ എന്ത് വൈകാരിക അവസ്ഥയിലൂടെ നാം കടന്നു പോകണം എന്നും വിജയികളുടെ ഗുണഗണങ്ങള്‍ എന്തെല്ലാം എന്നും ഉള്ള അറിവ് നേടലാണ് വൈകാരിക ബുദ്ധി ആര്‍ജിക്കുവാനുള്ള ആദ്യ ഘട്ടം. ഈ വിഷയങ്ങള്‍ക്ക് മേലെയുള്ള പരന്ന വായനയും, ക്ലാസ്സുകളും ഒക്കെ ഈ മേഖലയില്‍ ഉണ്ട്.
ഉപബോധ മനസ്സിലുള്ള വ്യക്തി ചിത്രത്തെ ജീവിത ലക്ഷ്യപ്രാപ്തിക്ക് ഉതകും വിധം മാറ്റി എഴുതുവാനുള്ള പരിശീലനങ്ങള്‍ ആണ് രണ്ടാം ഘട്ടം. സെല്‍ഫ് ഹിപ്നോസിസ്, സബ് ലിമിനല്‍ തുടങ്ങിയ നാഡീ ഭാഷാ പ്രോഗ്രാമിങ്ങുകള്‍ (Neuro-Linguistic Programming) ഇതിനായി ഉപയോഗിച്ച് വരുന്നു. അന്തര്‍ ലേഖന (Intro Scripting) സമ്പ്രദായങ്ങളും ചില ശീലങ്ങള്‍ പരിശീലിക്കലും ഒക്കെ വ്യക്തി ചിത്രത്തെ മാറ്റി എഴുതാന്‍ സഹായകമാകാറുണ്ട്. വൈകാരിക ബുദ്ധിയുടെ പരിശീലനത്തില്‍ ഏറ്റവും കഠിനവും സമയമെടുക്കുന്നതും ആയ ഒരു ഘട്ടമാണിത്.
സാധാരണ വ്യക്തികള്‍ തന്റെ ആവശ്യങ്ങളോടാണ് പൊതുവേ പ്രതികരിക്കുക. ഇതിനെ പ്രതികരണാത്മക കര്‍മ സ്വഭാവം (Reactive) എന്ന് പൊതുവേ പറയും. വൈകാരിക ബുദ്ധി ആര്‍ജിച്ചവരാകട്ടെ തന്റെ ലക്ഷ്യങ്ങളോടാണ് പ്രതികരിക്കുക. മുന്‍ കര്‍മ (Pro Active) സ്വഭാവം എന്നതിനെ വിളിക്കാം. പ്രതികരണാത്മക കര്‍മ സ്വഭാവത്തില്‍ നിന്നും മുന്‍ കര്‍മ സ്വഭാവത്തിലേക്കു പരിഷ്കരിച്ചെടുക്കലാണ് വൈകാരിക ബുദ്ധിയുടെ പരിശീലനത്തിന്റെ അടുത്ത ഘട്ടം.
ജീവിത വിജയം സ്വന്തം ഇഷ്ട്ടത്തിനു അനുസൃതം ഉണ്ടാക്കി എടുക്കുന്ന വ്യക്തികള്‍ക്കുണ്ടായിരിക്കേണ്ട ചില ഗുണങ്ങള്‍ ഉണ്ട്. ഭയം, കുറ്റബോധം, അവജ്ഞ, വെറുപ്പ് എന്നീ വികാരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാകണം. അവിധി, സര്‍വതിനോടും ഉള്ള കൃതജ്ഞത, നിര്‍മലത, ദാനം, നിഷ്പക്ഷത, സ്വീകാര്യത എന്നീ സ്വഭാവങ്ങള്‍ ഉണ്ടാകുകയും വേണം. ഇവ പരിശീലിക്കാന്‍, ഒട്ടേറെ പ്രായോഗിക പരിശീലനങ്ങളും, കായിക പ്രയോഗങ്ങളും, പെരുമാറ്റ രീതികളും, അനുഷ്ടാനങ്ങളും ഇന്ന് ലഭ്യമാണ്. അവയുടെ പരിശീലനമാണ് അടുത്ത ഘട്ടം.
ഈ പരിശീലങ്ങളിലൂടെ, പൂര്‍ണ അര്‍പ്പണതയോടെ കടന്നു പോകുന്ന ഒരാള്‍ക്ക്, സ്വന്തം ഇഷ്ട്ടങ്ങള്‍ക്കനുസരിച്ചു ഭാവിയെ രൂപപ്പെടുത്താന്‍, നന്നേ കഴിയും. എങ്കിലും, പരിശീലനങ്ങള്‍ പൂര്‍ണമായും വിജയകരമാക്കുന്നതില്‍, അയാളുടെ സംസ്കാരം, സാഹചര്യം, ശാരീരിക ശേഷി, ശുദ്ധി, അറിവ് എന്നിവയുടെ ഏറ്റക്കുറച്ചിലുകള്‍ സ്വാധീനിക്കും..
വാല്‍ക്കഷണം : മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മുഖ്യ വ്യത്യാസം, മൂര്‍ത്ത രൂപങ്ങള്‍ ഇല്ലാതെ സങ്കല്പിക്കാനും, സങ്കല്പിച്ചവയെ മൂര്‍ത്ത വല്കരിക്കാനും ഉള്ള അവന്റെ ശേഷി ആണ്. സങ്കല്‍പം എന്നത് ഒരു ജീവിയുടെ (മനുഷ്യന്റെ) ജ്ഞാന രൂപത്തിലെ ഒരു തലമാണ് (ഒളിമ്പസ് ദര്‍ശനം അനുസരിച്ച് ഭൌതിക രൂപം, പ്രാതിഭാസിക രൂപം, ധര്‍മ രൂപം, ബല രൂപം എന്നിവയാണ് മനുഷ്യന്റെ മറ്റുരൂപങ്ങള്‍) . ജ്ഞാനം എന്നത് പ്രേരണാ, സങ്കല്‍പം, ധാരണാ, അനുഭവം, അവബോധം എന്നിങ്ങനെ അഞ്ചാണ്. അറിയല്‍ എന്ന പ്രക്രിയയില്‍, നാം വിവരങ്ങളെ പ്രേരണാ തലത്തില്‍ നിന്നും അവബോധ തലത്തിലേക്ക് കടത്തി വിടുകയാണ് ചെയ്യുക. എന്നാല്‍ അറിവ് പകരല്‍ എന്ന പ്രക്രിയയില്‍ അവബോധ തലത്തില്‍ നിന്നും പ്രേരണ തലത്തിലേക്ക് ആണ് അറിവ് ഒഴുകുക. ഇങ്ങിനെ പുറത്തേക്കു ഒഴുകുന്ന അറിവാണ് ചോദനകള്‍. ചോദനകള്‍, ചിന്തയുമായി ചേര്‍ന്ന് അലിയുന്നതാണ് വികാരങ്ങള്‍.. വികാരങ്ങള്‍, എന്തും ആ ജീവിയുടെ ചുറ്റുമുള്ള ജൈവ മണ്ഡലത്തെ ബാധിക്കുകയും പരിസ്ഥിതിയിലേക്ക്, ചോദന അവസ്ഥകളെ പ്രേരിപ്പിക്കുകയും ചെയ്യും. വികാരങ്ങളും പരിസ്ഥിതിയും ആയി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നു.
അവസാനം പരിഷ്കരിച്ചത് : 11/4/2019
കൂടുതല്‍ വിവരങ്ങള്‍
വ്യത്യസ്തമായ അറിവുകള്‍
അഗ്നി പർവതത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ
അക്കൌണ്ടന്‍സി - വിശദ വിവരങ്ങൾ