অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ സാഹിത്യരൂപങ്ങള്‍-2

ഉപന്യാസം

മലയാളഗദ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാനപ്പെട്ട ഒരു സൂചകമാണ് ഉപന്യാസം. മനസ്സിന്റെ സ്വച്ഛന്ദ വിഹാരങ്ങളാണ് ഉപന്യാസങ്ങള്‍. ഏതു വിഷയവും അത് കൈകാര്യം ചെയ്യും. പക്ഷേ പരിചരണ രീതിയാണ് പ്രധാനം. കൊച്ചുകുട്ടികള്‍ക്കുവേണ്ടിയും അല്ലാതെയും മഹാന്മാരുടെ ജീവിത ചരിത്രത്തില്‍ സന്മാര്‍ഗപ്രേരകമായ വിഷയങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം, ശാസ്ത്രങ്ങള്‍, തത്ത്വശാസ്ത്രം, അനുഭവങ്ങള്‍ എന്നിവ ഉപന്യാസ രൂപത്തില്‍ അവതരിപ്പിക്കുന്നതിലുള്ള ശ്രമങ്ങള്‍ കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. സി.പി. അച്യുതമേനോന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍, അപ്പന്‍ തമ്പുരാന്‍, ഏ.ആര്‍. രാജരാജവര്‍മ മൂര്‍ക്കോത്തുകുമാരന്‍, കെ. സുകുമാരന്‍, സി.വി.കുഞ്ഞുരാമന്‍ തുടങ്ങിയവരാണ് ഇക്കാലത്തെ പ്രശസ്ത ഉപന്യാസകാരന്മാര്‍. നര്‍മവും നിരീക്ഷണവും വിമര്‍ശനവും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ ഉപന്യാസങ്ങള്‍ക്കുണ്ട്. അപ്പന്‍തമ്പുരാന്‍ താളമുള്ള പച്ചമലയാളത്തില്‍ വരെ അനായാസമായി ഗദ്യം രചിച്ചു. വിമര്‍ശന ഗൗരവം ഏ.ആറിനും കുറിക്കു കൊള്ളുന്ന ഹാസ്യം മൂര്‍ക്കോത്തിനും, പ്രകൃതിയോടും ജന്തുക്കളോടുമുള്ള സ്നേഹം കെ. സുകുമാരനും കുത്തിനോവിക്കുന്ന ശൈലി സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കും ഇരുതലമൂര്‍ച്ചയുള്ള വാള്‍പോലെ മലയാളം ഉപയോഗിക്കുന്ന ശീലം സി. വി. കുഞ്ഞിരാമനും സ്വായത്തമായിരുന്നു. ആര്‍. ഈശ്വരപിള്ളയുടെ ചിന്താസന്താനം, കെ.ആര്‍. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍ എന്നീ സൗമ്യരചനകള്‍ ഉപന്യാസങ്ങളുടെ വൈപുല്യവും ജനപ്രിയതയും സൂചിപ്പിക്കുന്നു. വിദേശീയ മേധാവിത്വത്തിനെതിരെ രാഷ്ട്രീയ ലേഖനങ്ങള്‍ രചിച്ച സി.വി. രാമന്‍പിള്ള ഓജസ്സുള്ള ഭാഷകൊണ്ട് ചിന്താലഹരി പടര്‍ത്തി.

ഉള്ളൂരിന്റെയും ശങ്കരന്‍ നമ്പ്യാരുടെയും സാഹിത്യസംബന്ധിയായ ലേഖനങ്ങള്‍, ഏ.ആര്‍. രാജരാജവര്‍മയുടെ ശാസ്ത്ര ലേഖനങ്ങള്‍, എ.ഡി. ഹരിശര്‍മ, പി.വി. കൃഷ്ണവാര്യര്‍ തുടങ്ങിയവരുടെ ഗവേഷണോപന്യാസങ്ങള്‍, സംഗീത ശാസ്ത്ര സ്പര്‍ശിയായി ആറ്റൂര്‍ കൃഷ്ണപ്പിഷാരടി രചിച്ച ഉപന്യാസങ്ങള്‍, എം.ആര്‍. ബാലകൃഷ്ണവാര്യരുടെ വിവിധ വിഷയ സ്പര്‍ശകമായ പ്രബന്ധ മഞ്ജരി തുടങ്ങിയവ മലയാള ഗദ്യത്തിന് സാധാരണക്കാരുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത സൃഷ്ടിച്ചു. പൊതുവിഷയങ്ങളെക്കുറിച്ച് എഴുതിയ കൃതഹസ്തനായ ഉപന്യാസകാരനാണ് സി.ബി കുമാര്‍. നല്ല ഗദ്യത്തിനുള്ളഗുണമായി എം.പി.പോള്‍ നിര്‍വചിച്ചത് ഭാഷയുടെ അഭിഗമ്യതയാണ്. മുണ്ടശ്ശേരിയുടെ ശൈലിയിലെ പ്രൗഢി ഉപന്യാസങ്ങളിലും തെളിഞ്ഞുകാണാം. തോന്നയ്ക്കല്‍ കണ്ടകാഴ്ച കുമാരനാശാനെക്കുറിച്ചുള്ള വികാരഭരിതമായ സ്മരണയാണ്. മാരാരുടെ ഋഷിപ്രസാദം കെ.എം. ജോര്‍ജിന്റെ നിരീക്ഷണനിലയം, കെ.പി. നാരായണപ്പിഷാരൊടിയുടെ ശ്രുതിമണ്ഡപം, പി. ദാമോദരന്‍പിള്ളയുടെ വിചാരതരംഗിണി, ഇളംകുളം കുഞ്ഞന്‍പിള്ളയുടെ സാഹിത്യമാലിക, ശൂരനാട്കുഞ്ഞന്‍പിള്ളയുടെ കൈരളീപൂജ എന്നിവ പ്രമുഖ ഉപന്യാസ സമാഹാരങ്ങളാണ്. കെ.പി. കേശവമേനോന്റെ നാം മുന്നോട്ട്, ജീവിത ചിന്തകള്‍ തുടങ്ങിയവ പ്രത്യാശയുടെ വിചാരധാരയാണ്. ഉപന്യാസമായിരുന്നു യുക്തിവാദികളായ എം.സി. ജോസഫിന്റെയും എ.ടി. കോവൂരിന്റെയും മാധ്യമം. ആഗോളതലത്തിലുള്ള ആശയങ്ങളുടെ വെളിച്ചം കേസരി ബാലകൃഷ്ണപിള്ള പകര്‍ന്നു തന്നതും വി.ടി. ഭട്ടതിരിപ്പാടിന്റെ വെടിവട്ട ശൈലി വെട്ടിത്തിളങ്ങിയതും എം.ആര്‍.ബി.യുടെ മൃദുലമായ കവിത്വം വിടര്‍ന്നു നിന്നതും, എം.ആര്‍. നായരുടെ (സഞ്ജയന്‍) നര്‍മമേദുരമായ ചിന്തകള്‍ കുറിക്കുകൊള്ളുന്ന ശൈലിയില്‍ പടര്‍ന്നതും, കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ തത്ത്വചിന്താപരമായ വിപ്ലവോന്മുഖത ഊര്‍ജം ശേഖരിച്ചതും, എം. ഗോവിന്ദന്‍ കേരള ജനതയെ സ്വന്തമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും, സി.ജെ. തോമസ് ധിക്കാരിയുടെ കാതല്‍ അനുഭവപ്പെടുത്തിയതും ഉപന്യാസങ്ങളെക്കൂടി കൂട്ടുപിടിച്ചാണ്. വിമോചന തത്ത്വശാസ്ത്രം പൗലോസ് മാര്‍ പൗലോസ് കേരളജനതയെ പഠിപ്പിച്ചതും, മതവും ശാസ്ത്രവും തമ്മിലുള്ള ഇടപെടലുകള്‍ ഡോ. കെ. ഭാസ്കരന്‍ നായരും നിത്യചൈതന്യയതിയും ആവിഷ്കരിച്ചതും ഉപന്യാസത്തിന്റെ ശക്തി തെളിയിച്ചാണ്. 'ചിരിയും ചിന്തയും' കൊണ്ട് സമ്പന്നനായ ഈ.വി.യെയും ചങ്ങലം പരണ്ടക്കാരനായ സഞ്ജയനെയും പിന്തുടര്‍ന്ന ഉപന്യാസകാരന്മാര്‍ ധാരാളം. സീതാരാമന്‍, ആനന്ദക്കുട്ടന്‍, ആര്‍ട്ടിസ്റ്റ് രാഘവന്‍ നായര്‍, എന്‍.പി. ചെല്ലപ്പന്‍ നായര്‍, വേളൂര്‍ കൃഷ്ണകുട്ടി, പി. സുബ്ബയ്യാപിള്ള, തിക്കോടിയന്‍, ഡി.സി. കിഴക്കേമുറി, രാമചന്ദ്രപ്പൈ, സുകുമാര്‍ എന്നിങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട് മധുരോപന്യാസകര്‍ത്താക്കളുടേത്.

സാഹിത്യം, ശാസ്ത്രം തുടങ്ങിയ എല്ലാ മേഖലകളെയും സ്പര്‍ശിച്ച് എണ്ണൂറിലധികം ഉപന്യാസങ്ങള്‍ എഴുതിയ എന്‍.വി. കൃഷ്ണവാര്യരെ ഈ രംഗത്തെ കുലപതി എന്നു വിളിക്കാം, ഉറൂബിന്റെ ശനിയാഴ്ചകള്‍ കാവ്യമധുരമായ സല്ലാപങ്ങളുടെ രേഖയാണ്. എ.പി. ഉദയഭാനുവിന്റെ ഉപന്യാസങ്ങള്‍ നാം മറന്നുപോകുന്ന കേരളത്തെയും ധര്‍മവ്യവസ്ഥകളെയുമെല്ലാം നര്‍മത്തിലൂടെയാണെങ്കിലും ഗൌരവതരമായ വിചാരണയ്ക്ക് വിധേയമാകുന്നു. ഭാരതീയതയെക്കുറിച്ചുള്ള മികച്ച പഠനമാണ്, ഉപന്യാസങ്ങളിലൂടെ സുകുമാര്‍ അഴിക്കോട് നടത്തുന്നത്. ഗാന്ധിസം, വിദ്യാഭ്യാസം, സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്നിവ അദ്ദേഹത്തിന്റെ ഉപന്യാസങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാണ്. ആഗോളസംസ്കൃതിയുടെ പേരില്‍ നടക്കുന്ന സാമ്രാജ്യാധിനിവേശപ്രവര്‍ത്തനങ്ങളുടെയും ഇന്ത്യ നേരിടുന്ന വിവിധ മണ്ഡലങ്ങളിലെ മൂല്യത്തകര്‍ച്ചകളുടെയും നാം കാണാതെ പോകുന്ന ഭൂവിശേഷങ്ങളുടെയും ജാഗ്രതപൂണ്ട വിവരങ്ങളാണ് എം.പി. വീരേന്ദ്രകുമാറിന്റെ ഉപന്യാസങ്ങള്‍. തീക്ഷ്ണമായ ലക്ഷ്യബോധത്തോടെ ഇത്ര സമഗ്രമായി ഉപന്യാസമെന്ന മാധ്യമം ഏറെപേര്‍ ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കാന്‍ ശ്രമിച്ച മറ്റൊരാള്‍ പി. ഗോവിന്ദപ്പിള്ളയാണ്. നിരൂപണത്തിന്റെ അതേ മാധുര്യത്തോടെ നിരവധി ഉപന്യാസങ്ങള്‍ പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ രചിച്ചിട്ടുണ്ട്. സ്വാതിതിരുനാളിന്റെ മുമ്പില്‍ എന്ന രചന മലയാളത്തിന്റെ ഏറ്റവും മികച്ച ഭാവോപന്യാസമാണ്. ജൈവമനുഷ്യന്റെ നീതികള്‍ നിര്‍ധരിക്കുന്ന ആനന്ദിന്റെ ഉപന്യാസങ്ങള്‍ പുതിയ ലോകത്തിന്റെ സമഗ്രചിന്തയിലേക്കാണ് നമ്മെ നയിക്കുന്നത്. ഒ.വി. വിജയന്റെ ഒരു സിന്ദൂരപ്പൊട്ടിന്റെ ഓര്‍മയ്ക്ക് രാഷ്ട്രീയതലമാണ് മുഖ്യം. എം.പി. നാരായണപിള്ള പ്രകോപിപ്പിക്കുന്ന നര്‍മം കൊണ്ട് നമ്മുടെ ചിന്തയെ ഇളക്കി പ്രതിഷ്ഠിക്കാന്‍ ശ്രദ്ധിച്ച ബുദ്ധിശാലിയാണ്.

തന്റെ ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റ് ദര്‍ശനത്തിന്റെ വ്യാഖ്യാനത്തിനും സമകാലിക സംഭവങ്ങളുടെ വിലയിരുത്തലിനും നേതൃത്വപരമായ പങ്കുവഹിച്ച ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ അതിവിപുലമായ ഉപന്യാസസഞ്ചയം വാല്യങ്ങളില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട് (ഇ.എം.എസ്സിന്റെ സമ്പൂര്‍ണ കൃതികള്‍). ചരിത്രത്തിന്റെ വഴിയേ ഉള്ള സുദീര്‍ഘമായ യാത്രയുടെ പ്രതിഫലനങ്ങളാണവ. കേരളീയ ചിന്തയുടെ സജീവമായ ഇടതുപക്ഷം പിന്തുടരുന്ന നിരവധി എഴുത്തുകാര്‍ ഇന്ന് ഉപന്യാസരംഗത്ത് സജീവമാണ്. ആര്‍ഷവിജ്ഞാനരംഗത്ത് പി. പരമേശ്വരനും, വി.പനോളിയും പരിസ്ഥിതി രംഗത്ത് സുഗതകുമാരിയും, സെക്കുലര്‍ ചിന്താരംഗത്ത് ഹമീദ് ചേന്നമംഗലവും, പ്രത്യശാസ്ത്ര പഠനരംഗത്ത് കെ. വേണുവും പ്രബോധനാത്മകമായ ഉപന്യാസങ്ങള്‍ ധാരാളം രചിച്ചിട്ടുണ്ട്. ഏറെ പ്രതിഭകളുടെ വിഹാര രംഗമാണിന്ന് ഉപന്യാസസാഹിത്യം. എന്നാല്‍ പാലാ കെ.എം.മാത്യു മനുഷ്യനന്മയുടെ ബഹുമുഖ ഭാവങ്ങള്‍ സരളമായി അവതരിപ്പിച്ച് ഏറെ വ്യക്തിത്വത്തോടെ ഒറ്റപ്പെട്ടു നില്ക്കുന്നു. ആത്മീയതയും കവിത്വവും ഓളംവെട്ടിനില്ക്കുന്ന ഗദ്യത്തില്‍ രചിച്ച വി.ജി. തമ്പിയുടെ നിശ്ശബ്ദനായിരിക്കാന്‍ അവകാശമുണ്ട് എന്ന ഉപന്യാസസമാഹാരം ഉപന്യാസത്തിലെ മികച്ച ഉപലബ്ധിയില്‍പ്പെടുന്നു.

ആത്മകഥ, ജീവചരിത്രം തുടങ്ങിയവ

സ്മരണീയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന സാഹിത്യശാഖകളാണ് ആത്മകഥ, ജീവചരിത്രം, സ്മരണകള്‍, തൂലികാചിത്രങ്ങള്‍ എന്നിവ. ആത്മകഥയില്‍ വ്യക്തി തന്നെത്തന്നെ പരിചയപ്പെടുത്തുന്നു. മറ്റുള്ളവ അന്യരുടെ ദൃഷ്ടിയില്‍ ഒരു വ്യക്തിജീവിതത്തെയോ സാരമായ സന്ദര്‍ഭങ്ങളെയോ പരിചയപ്പെടുത്തുന്നതാണ്.

വൈക്കത്ത് പാച്ചു മൂത്തതിന്റെ ആത്മകഥയാണ് മലയാളത്തില്‍ ആദ്യം വെളിച്ചം കണ്ട ആത്മകഥാ ഗ്രന്ഥം. മലയാളിയെ വികാരാധീനരാക്കിയ ആത്മകഥയാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എന്റെ നാടുകടത്തല്‍. ബി. കല്യാണി അമ്മയുടെ വ്യാഴവട്ടസ്മരണകള്‍, ഓര്‍മയില്‍ നിന്ന് എന്നിവ അതിന്റെ ഉചിതമായ പൂരണമാണ്. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ളയുടെ സ്മരണ മണ്ഡലം അക്കാലത്തെ സമുദായിക കാലാവസ്ഥയില്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്ന ആത്മകഥയാണ്. ഇ.വി. കൃഷ്ണപിള്ളയുടെ ജീവിത സ്മരണകള്‍ മറ്റുള്ളവരെപ്പോലെ തന്നെയും സ്വതന്ത്രമായി വിലയിരുത്തുന്ന സരസമായ രചനയാണ്. ആര്‍. ഈശ്വരപിള്ള, സര്‍ദാര്‍ കെ.എം. പണിക്കര്‍, മന്നത്തുപദ്മനാഭന്‍ (എന്റെ സ്മരണകള്‍) എന്നിവരുടെ ആത്മകഥകള്‍ അവരുടെ പ്രവര്‍ത്തനമണ്ഡലത്തിലൂടെയുള്ള സുഗമസഞ്ചാരങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവുമായ ചിത്രമാണ് കെ.സി. മാമ്മന്‍ മാപ്പിളയുടെ ജീവിതസ്മരണകള്‍. ജീര്‍ണിപ്പിന്റെ ആഴങ്ങളില്‍ നിന്ന് പരിഷ്കരണത്തിന്റെ ഔന്നത്യങ്ങളിലേക്ക് കുതിച്ചുയര്‍ന്ന ഒരു സമൂഹത്തിന്റെ ചിത്രണം ആ പരിവര്‍ത്തനത്തിന് നേതൃത്വം വഹിച്ച ആള്‍തന്നെ മറയില്ലാതെ ചിത്രീകരിക്കുന്നതാണ് വി.ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും. കേശവദേവ് എന്ന വിപ്ലവവ്യക്തിത്വത്തെ എതിര്‍പ്പില്‍ കാണാം. മുണ്ടശ്ശേരി, തകഴി, ജീ. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരുടെ ആത്മകഥകള്‍ നമ്മുടെ നവോത്ഥാന കാലഘട്ടത്തിലെ സാംസ്കാരിക ജീവിതവും അതിന് രൂപം കൊടുത്ത വ്യക്തികളുടെ സങ്കീര്‍ണാനുഭവങ്ങളും മനസ്സിലാക്കാന്‍ പര്യാപ്തമാണ്.

വികാരഭാവം കൊണ്ട് സവിശേഷമായ ആത്മചരിത്രങ്ങളാണ് ചങ്ങമ്പുഴയുടെ തുടിക്കുന്ന താളുകള്‍, പി. കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാഴ്ചപ്പാടുകള്‍ എന്നിവ. സ്വാതന്ത്ര്യസമരം, ലോകമഹായുദ്ധം എന്നിവയുടെ കാലത്ത് തനിക്കനുഭവിക്കേണ്ടി വന്ന ദുരിതമായ ജീവിതത്തിന്റെ ആഖ്യാനമാണ് കേശവമോനോന്റെ കഴിഞ്ഞകാലം. മാധവിക്കുട്ടിയുടെ എന്റെ കഥ വിവാദപരമായ ജീവിത സന്ദര്‍ഭങ്ങളുടെ സ്വതന്ത്രമായ വെളിപ്പെടുത്തലുകളാണ്. എന്നാല്‍ അപമാനകരമായ അവസ്ഥകള്‍ അകാരണമായി അനുഭവിക്കേണ്ടിവന്ന എം.കെ.കെ. നായരുടെ ആരോടും പരിഭവമില്ലാതെ എന്ന ആത്മകഥ നമ്മെ നൊമ്പരപ്പെടുത്തും.

മൊയ്തു മൗലവി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ. കെ. ഗോപാലന്‍, പി. നാരായണന്‍ നായര്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍, ഇ.കെ. നായനാര്‍, തോപ്പില്‍ഭാസി, കുമ്പളത്ത് ശങ്കുപ്പിള്ള, അക്കാമ്മ ചെറിയാന്‍, ഡോ. ജി. രാമചന്ദ്രന്‍, സി. അച്യുതമേനോന്‍, എ.പി. ഉദയഭാനു, സി. കേശവന്‍, ഫാ. വടക്കന്‍, കെ. കരുണാകരന്‍, വി.എസ്, അച്യുതാനന്ദന്‍ എന്നിവരുടെ ആത്മകഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ജീവിതവും വ്യക്തിസംഘട്ടനങ്ങളും പ്രത്യയശാസ്ത്രങ്ങള്‍ക്കുവേണ്ടിയുള്ള ത്യാഗസുരഭിലമായ ജീവിതങ്ങളും നാം തിരിച്ചറിയുന്നു. സിനിമ, നാടകം, കഥകളി തുടങ്ങിയ രംഗങ്ങളിലുള്ളവര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വികാരഭരിതമായി വിവരിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ അടുത്തകാലത്തുണ്ടായ ഏറ്റവും വിവാദപരമായ ആത്മകഥ നളിനി ജമീലയുടെ ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ എന്ന രചനയാണ്. കല്യാണിക്കുട്ടിഅമ്മയുടെ പഥികയും വഴിയോരത്തെ മണിദീപങ്ങളും എന്ന കൃതിയും, അന്തര്‍ജനങ്ങളുടെ അറിയാലോകം തുറന്നുകാട്ടി ആത്മകഥാരംഗത്ത് അപൂര്‍വതയോടെ നില്ക്കുന്ന ദേവകി നിലയംകോടിന്റെ രചനയും ശ്രദ്ധേയമാണ്. കന്യാസ്ത്രീ ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്‍കൊണ്ട് ജെസ്മിയും (ആമേന്‍) സന്ന്യാസജീവിതത്തിന്റെ വിമര്‍ശനങ്ങളിലൂടെ അമര്‍ത്ത്യാനന്ദ(അര്‍ധവിരാമം)യും ശ്രദ്ധനേടി.

ക്രിസ്തുവിന്റെ ജീവിതം അഥവാ സുവിശേഷ സംഗ്രഹം എന്ന ജീവചരിത്രത്തോടെ ഗുണ്ടര്‍ട്ട് തുടങ്ങിവച്ചതാണ് മലയാളത്തിലെ ജീവചരിത്ര ശാഖ. വിശാഖം തിരുനാളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ജീവചരിത്ര സംഗ്രഹങ്ങള്‍ തയ്യാറാക്കപ്പെട്ടു. അതില്‍ സ്വതന്ത്രകൃതികളും പരിഭാഷകളും ഉള്‍പ്പെടുന്നു. ടി. മാധവരായര്‍, ദേവ്ജി ഭിംജി എന്നിവരെക്കുറിച്ചുള്ള ജീവചരിത്രങ്ങള്‍ ഇക്കാലത്തേതാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാറള്‍ മാര്‍ക്സിനെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും തയ്യാറാക്കിയ ജീവചരിത്രങ്ങള്‍ അവരെക്കുറിച്ച് മലയാളത്തില്‍ ആദ്യമുണ്ടായ രചനകളാണ്. തോമസ് പോള്‍ ഒരു ജീവചരിത്ര പരമ്പരതന്നെ സാഹിത്യകാരന്മാരെക്കുറിച്ച് തയ്യാറാക്കി-സാഹിത്യപ്രണയികള്‍- എന്നാല്‍ ഇവ വിശദരചനകളല്ല. മൂര്‍ക്കോത്ത് കുമാരന്റെ ചന്തുമേനോനും വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും ആ വ്യക്തിത്വങ്ങളെ അടുത്തറിഞ്ഞ് രചിച്ചവയാണ്. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള മൂര്‍ക്കോത്തിന്റെ ജീവചരിത്രകൃതിയും പ്രത്യക്ഷാനുഭവപരമാണ്. ഒരു കേരളീയ കലാകാരനെക്കുറിച്ചുള്ള ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം ചിത്രമെഴുത്ത് കോയിത്തമ്പുരാനെക്കുറിച്ച് പി.എന്‍. നാരായണപിള്ള രചിച്ചതാണ്. കാല്പനികപൂര്‍വകാലത്തെ എഴുത്തുകാരെ മനസ്സിലാക്കാന്‍ ഹരിശര്‍മയുടെ വിവിധ ജീവചരിത്ര കൃതികള്‍ സഹായകമാകുന്നു.

ഭാരതത്തിലെ പ്രശസ്തരായ വ്യക്തികളെക്കുറിച്ചും സമകാലിക കേരളീയ വ്യക്തിത്വങ്ങളെക്കുറിച്ചും ഏറെ ജീവചരിത്രക്കുറിപ്പുകള്‍ തന്റെ അത്യാര്‍ജവമുള്ള ശൈലിയില്‍ അവതരിപ്പിച്ചിട്ടുണ്ട് കെ.പി. കേശവമേനോന്‍. ജവാഹര്‍ലാല്‍ നെഹ്റു, മഹാത്മാഗാന്ധി, യേശുക്രിസ്തു എന്നിവരെക്കുറിച്ചുള്ള വിശദമായ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചു. തന്റെ കഥാനായകന്റെ വ്യക്തിത്വം അന്വേഷണ ബുദ്ധിയോടെ ആഴത്തില്‍ കണ്ടെത്തുകയും അനുഭാവപൂര്‍വം ചിത്രീകരിക്കുകയും ചെയ്യുന്നതാണ് പി.കെ. പരമേശ്വരന്‍ നായരുടെ സി.വി. രാമന്‍പിള്ള എന്ന കൃതി. സാഹിത്യ പഞ്ചാനനന്‍, മഹാത്മാഗാന്ധി, നെപ്പോളിയനും ജോസഫൈനും എന്നീ ജീവചരിത്രങ്ങളിലും വിശാലമായ പശ്ചാത്തലമൊരുക്കിയാണ് കഥാനായകന്മാരെ അദ്ദേഹം വിലയിരുത്തുന്നത്.

മലയാളത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ചില ജീവചരിത്ര ഗ്രന്ഥങ്ങളാണ് എന്‍. ബാലകൃഷ്ണന്‍ നായരുടെ സാക്ഷാല്‍ സി.വി., പുത്തേഴത്ത് രാമന്‍ മേനോന്റെ ശക്തന്‍ തമ്പുരാന്‍, കെ.പി. ശങ്കരമേനോന്റെ കേസരിയുടെ കഥ, എം.പി. മന്മഥന്റെ കെ. കേളപ്പന്‍, കെ. സുരേന്ദ്രന്റെ കുമാരനാശാന്‍, എസ്. ഗുപ്തന്‍നായരുടെ അസ്ഥിയുടെ പൂക്കള്‍-ചങ്ങമ്പുഴ കവിയും കവിതയും, കെ. ഭാസ്കരപിള്ളയുടെ സ്വദേശാഭിമാനി, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ അറിയപ്പെടാത്ത ഇ.എം.എസ്, എം. കെ. സാനുവിന്റെ ശ്രീ നാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍, ചങ്ങമ്പുഴ-നക്ഷത്രങ്ങളുടെ സ്നേഹഭാജനം തുടങ്ങിയവ. സി.പി. രാമസ്വാമി അയ്യരെക്കുറിച്ച് ഡോ.എ. രഘു തയ്യാറാക്കിയ ജീവചരിത്രം പ്രഖ്യാപിതമായ പലധാരണകളെയും ചോദ്യം ചെയ്യുന്നു. ഒരു കേരളീയ എഴുത്തുകാരനെക്കുറിച്ചുള്ള ഏറ്റവും സുവിശദമായ ജീവചരിത്ര രചനയാണ് കെ.ടി. രാമവര്‍മയുടെ കൈരളീ വിധേയന്‍ രാമവര്‍മ അപ്പന്‍ തമ്പുരാന്‍. സ്മരണകളും ആത്മകഥയും സമ്മിശ്രമായി അനുഭവപ്പെടുന്ന രചനകളാണ് എം.പി. പോളിനെക്കുറിച്ച് മിസ്സിസ് എം.പി. പോളും സി.ജെ. തോമസിനെക്കുറിച്ച് റോസി തോമസും വള്ളത്തോളിനെക്കുറിച്ച് മകന്‍ അച്യുതക്കുറുപ്പും (വള്ളത്തോള്‍ സ്മരണകള്‍) കെ. ബാലകൃഷ്ണനെക്കുറിച്ച് ചന്ദ്രികാബാലകൃഷ്ണനും, ഇ.വി.യെക്കുറിച്ച് സുഹൃത്തായ ഇ.എം. കോവൂരും, ചങ്ങമ്പുഴയെക്കുറിച്ച് ജി.പി. ശങ്കരമംഗലവും അവതരിപ്പിച്ചത്. എന്റെ കഥയില്‍ നിന്ന് തെന്നിമാറി മാധവിക്കുട്ടി ബാല്യകാല സ്മരണകള്‍, നീര്‍മാതളം പൂത്തകാലം എന്നിവയില്‍ സ്മരണകളിലൂടെ ആത്മകഥയ്ക്ക് പൂരണങ്ങള്‍ നല്കുന്നു. സ്മരണകളുടെ മറ്റൊരു ശേഖരമാണ് സര്‍വീസ് സ്റ്റോറികള്‍. തങ്ങളുടെ സജീവമായ പ്രവര്‍ത്തനകാലത്ത് ചെയ്ത കാര്യങ്ങളുടെ അണിയറ രഹസ്യങ്ങള്‍ തുറന്നു കാട്ടാന്‍ ഇത്തരം സ്മരണകള്‍ പലരെയും സഹായിച്ചിട്ടുണ്ട്. മലയാറ്റൂരിന്റെ സര്‍വീസ് സ്റ്റോറി ഏറെ പ്രമുഖമാകുന്നു. പൊക്കുടന്റെ പൊന്തക്കാടുകള്‍ക്കിടയിലെ എന്റെ ജീവിതം തികച്ചും വേറിട്ടൊരു രചനയാണ്.

തൂലികാചിത്രങ്ങള്‍ ആദ്യം മലയാള ഭാഷയില്‍ പ്രചരിപ്പിച്ചത് ഇ.വി. കൃഷ്ണപിള്ളയാണ്. സി. നാരായണപിള്ളയും ആദ്യകാലത്തെ ഉത്സാഹിയായിരുന്നു. വൈക്കം അബ്ദുല്‍ഖാദറാണ് ഇതിന് ശാസ്ത്രീയമായ ഗുണമേന്മ നല്കിയത്. സരസസല്ലാപംകൊണ്ട് തൂലികാചിത്രങ്ങളെ ഏറ്റവും ആകര്‍ഷകമാക്കിയത് വി.വി. എന്നറിയപ്പെട്ട വള്ളത്തോള്‍ വാസുദേവമേനോനാണ് (മാരാരും കൂട്ടരും). കൈനിക്കരയുടെ കെടാവിളക്കുകള്‍, എസ്. ഗുപ്തന്‍നായരുടെ ക്രാന്തദര്‍ശികള്‍, എസ്.കെ. നായരുടെ ഞാന്‍ കണ്ട സാഹിത്യകാരന്മാര്‍, പൊന്‍കുന്നം വര്‍ക്കിയുടെ തൂലികാചിത്രങ്ങള്‍, ടാറ്റാപുരം സുകുമാരന്റെ പത്തുകവിതകള്‍, പത്തുകഥാകാരന്മാര്‍, പത്തു ഗദ്യകാരന്മാര്‍, മാടശ്ശേരിയുടെ എഴുത്തുകാരും എഴുത്തുകാരും, പി.എ. മേനോന്റെ നമ്മുടെ സാഹിത്യകാരന്മാര്‍, വി.ബി.സി. നായരുടെ പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കള്‍, പള്ളിപ്പാട്ടു കുഞ്ഞികൃഷ്ണന്റെ നമ്മുടെ സാഹിത്യകാരന്മാര്‍, കെ. ഭാസ്കരനുണ്ണിയുടെ അന്തര്‍ജനം മുതല്‍ മാധവിക്കുട്ടിവരെ, എ.എന്‍.ഇ. സുവര്‍ണവല്ലിയുടെ ജീവിക്കുന്ന സാഹിത്യകാരന്മാര്‍ എന്നിവ ഗ്രന്ഥകാരന്മാര്‍ അവരവരുടെ ദൃഷ്ടിയിലൂടെ സാഹിത്യകാരന്മാരെയും സാഹിത്യജീവിതത്തെയും കണ്ടെത്തിയതിന്റെ രേഖകളാണ്. കേരളത്തിലെ ശാസ്ത്രജ്ഞരെ അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം ഇക്കൂട്ടത്തിലുണ്ട്- കെ.ഗോപിനാഥന്‍നായരുടെ കേരളീയ മനഃശാസ്ത്രജ്ഞന്മാര്‍. എം.പി. വീരേന്ദ്രകുമാറിന്റെ സ്മൃതിചിത്രങ്ങള്‍ ഹൃദ്യമായ പരിചരണം കൊണ്ട് ശ്രദ്ധേയമായ തൂലികാ ചിത്രങ്ങളുടെ സമാഹരണമാണ്.

സഞ്ചാരസാഹിത്യം

ലോകത്തെ കണ്ണുതുറന്നു കണ്ടവരായിരുന്നു പഴയ സഞ്ചാരികള്‍. യാത്രാക്ലേശങ്ങള്‍ സാഹസികമായി അതിജീവിച്ചാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണകൃതിയായ വര്‍ത്തമാനപുസ്തകം പാറേമാക്കില്‍ തോമാകത്തനാരും ഔസേപ്പ്മല്പാനും കൂട്ടുചേര്‍ന്ന് രചിച്ചത്. റോമിലേക്ക് നടത്തിയ യാത്രയുടെ വിവരണമാണിത്. എട്ടര ദശകം കഴിഞ്ഞാണ് അത്തരത്തില്‍ മറ്റൊരു കൃതി മലയാളഭാഷയിലുണ്ടായത്-കട്ടയാട് ഗോവിന്ദമേനോന്റെ കാശിയാത്രാ വിവരണം. തുടര്‍ന്ന് മാനവിക്രമന്‍ ഏട്ടന്‍ തമ്പുരാന്റെ കാശിയാത്രാചരിത്രം. ബാരിസ്റ്റര്‍ ജി.പി. പിള്ളയുടെ ലണ്ടനും പാരിസും പുതിയ ലോകക്രമത്തിലേക്കുള്ള മാറ്റം കേരളീയരെ ബോധ്യപ്പെടുത്തിയ കൃതിയാണ്. കെ.പി. കേശവമേനോന്റെ ബിലാത്തി വിശേഷം അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എറെ ശ്രദ്ധിക്കപ്പെട്ടു. സി.ബി. കുമാറിന്റെ ലണ്ടന്‍ കത്തുകള്‍, കെ. രാഘവന്‍ പിള്ളയുടെ എന്റെ ലണ്ടന്‍ ജീവിതം എന്നിവ വിദേശത്തു പഠിക്കാന്‍ പോയതിന്റെ ഫലമായി രചിക്കപ്പെട്ടവയാണ്. നവലോകത്തിന്റെ വിവരണം തുടങ്ങിവച്ചത് എന്‍.ജെ. നായരാണ് (എന്റെ ഭൂപ്രദക്ഷിണ വൃത്താന്തം). പുതുമയുടെ ലോകത്തില്‍ (ഡോ. കെ. ഭാസ്കരന്‍ നായര്‍) സംസ്കൃതിയുടെ ഗതിവേഗത്തെക്കുറിച്ച് ആശങ്കാകുലനായ ഒരു ചിന്തകനെ കാണാം. എന്‍.വി. കൃഷ്ണവാര്യര്‍ (അമേരിക്കയിലൂടെ), ഇ.എം. കോവൂര്‍ (അമേരിക്കയില്‍ ആറാഴ്ചകള്‍), ഡോ. കെ.എം. ജോര്‍ജ് (അമേരിക്കയിലെ അനുഭവങ്ങള്‍), തകഴി (അമേരിക്കന്‍ തിരശ്ശീല), എം.ടി. വാസുദേവന്‍ നായര്‍ (ആള്‍ക്കൂട്ടത്തില്‍ തനിയേ), ഡോ. നന്ദകുമാര്‍ മൂര്‍ക്കത്ത് (ന്യൂയോര്‍ക്കില്‍ ഒരു ശാസ്ത്രജ്ഞന്‍) എന്നിവ അമേരിക്കന്‍ ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ്. റഷ്യന്‍ ജീവിതം കണ്ടെത്താനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഇ.എം.എസ്. (കമ്യൂണിസം കെട്ടിപ്പടുത്തവരുടെ കൂടെ), വി.ആര്‍. കൃഷ്ണയ്യര്‍ (സോവിയറ്റ് ഡയറി), പവനന്‍ (സോവിയറ്റ് നാട്ടില്‍) എന്നിവ റഷ്യന്‍ ജനതയെ പഠിക്കുന്നവയാണ്. ലോകം മുഴുവന്‍ ചുറ്റിക്കാണാന്‍ ഭാഗ്യം സിദ്ധിച്ചവരാണ് എ.കെ. ഗോപാലനും (എന്റെ വിദേശ യാത്രകള്‍) സി.എച്ച്. മുഹമ്മദ്കോയയും (ലോകം ചുറ്റിക്കണ്ടു), സോവിയറ്റ് ജര്‍മനിയെപ്പറ്റി പി. ബാലഗംഗാധരമേനോനും സ്പെയിനിനെക്കുറിച്ച് കെ.ടി. രാമവര്‍മയും (കാളപ്പോരിന്റെ നാട്ടില്‍) പോളണ്ടിനെക്കുറിച്ച് എ. അടപ്പൂരും (ഞാന്‍ കണ്ട പോളണ്ട്) പലസ്തീനെക്കുറിച്ച് എ. സുജനപാലും (പൊരുതുന്ന പലസ്തീന്‍) ചൈനയെക്കുറിച്ച് കെ.എം പണിക്കരും (രണ്ടു ചൈനയില്‍) യാത്രാവിവരണങ്ങള്‍ രചിച്ചിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിവിധഭാഗങ്ങളിലൂടെ നടത്തിയ സഞ്ചാരങ്ങളുടെ രേഖകളും നമുക്കു ലഭിച്ചിട്ടുണ്ട്. ഉണരുന്ന ഉത്തരേന്ത്യ (എന്‍.വി. കൃഷണവാര്യര്‍), ഹിമഗിരി വിഹാരം (തപോവന സ്വാമികള്‍), പുരി മുതല്‍ നാസിക് വരെ (വെട്ടൂര്‍ രാമന്‍ നായര്‍), യമുനയുടെ തീരത്ത് (എ.കെ. കുമാരന്‍), ഉത്തരസ്യാം ദിശി (ബാബുപോള്‍), ഹിമവാന്റെ മുകള്‍ത്തട്ടില്‍, അമര്‍നാഥ് ഗുഹയിലേക്ക് (രാജന്‍ കാക്കനാടന്‍), ചെരിപ്പും അഹന്തയും (കെ.എല്‍. മോഹനവര്‍മ) എന്നിങ്ങനെ. രാമചന്ദ്രന്റെ ഹിമാലയാനുഭൂതികളുടെ വിഹാരഭാവമാണ് സഞ്ചാരക്കുറിപ്പായ തപോഭൂമി ഉത്തരാഖണ്ഡ്. രവീന്ദ്രന്റെ ബുദ്ധപഥമാണ് മികവാര്‍ന്ന മറ്റൊരു കൃതി. കാട്ടാക്കട ദിവാകരന്റെ കേരളീയ ഗ്രാമങ്ങളിലൂടെ എന്ന ഗ്രന്ഥം കേരളക്കാഴ്ച നിറഞ്ഞ ആദ്യത്തെ മൗലിക ഗ്രന്ഥമാണ്. കേരളത്തിലെ ലോകസഞ്ചാരിയാണ് എസ്.കെ.പൊറ്റെക്കാട്ട്. ദുര്‍ഘടഘട്ടങ്ങളിലൂടെയുള്ള ക്ളേശകരമായ യാത്രയ്ക്ക് വിധിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇന്ത്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ച അദ്ദേഹം തുടര്‍ന്ന് മലയാ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഈജിപ്ത്, ബാലിദ്വീപ്, ആഫ്രിക്ക, യൂറോപ്പ് എന്നിങ്ങനെ ലോകം ചുറ്റി, ജനതയെ നേരിട്ടറിയുകയും കഥപോലെ അവ മലയാളിയെ അറിയിക്കുകയും ചെയ്തു. കേരളത്തിലെ സഞ്ചാരസാഹിത്യത്തിന് സര്‍ഗാത്മക മാന്യത നല്കിയത് എസ്.കെ. പൊറ്റെക്കാട്ടാണ്. യാത്രയെ സര്‍ഗാത്മകമാക്കുന്നതില്‍ വിജയിച്ച സക്കറിയയുടെ ഒരു ആഫ്രിക്കന്‍ യാത്ര, തടാകനാട് എന്നിവ വിദേശയാത്രകളുടെ ചരിത്രമാണ്. രവീന്ദ്രന്‍ തുടങ്ങിവച്ച യാത്രാവിവരണങ്ങള്‍ ദൃശ്യവത്കരിക്കപ്പെട്ടതോടെ, ആ മേഖലയിലും ചലനമുണ്ടായി. സന്തോഷ് കുളങ്ങരയുടെ യാത്രാവിവരണങ്ങള്‍ ലോകത്തെ, ജീവനോടെ നമ്മുടെ മുമ്പില്‍ പരിചയപ്പെടുത്തുന്നു. എന്നാല്‍ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂമിയില്‍ ഭാരത സംസ്കൃതിയുടെ തുടിക്കുന്ന ചരിത്രം സജീവമായി അവതരിപ്പിക്കുന്ന ഇതിഹാസ സദൃശമായ യാത്രാവിവരണമാണ്. ആമസോണും കുറേ വ്യാകുലതകളും അഗാധമായ സഹാനുഭൂതിയോടെ ഒരു സംസ്കാരത്തെ പരിചയപ്പെടുത്തുന്നു. യാത്ര, അനുഭവിക്കാനുള്ളതാണെന്ന് തെളിയിക്കുന്നതാണ് വീരേന്ദ്രകുമാറിന്റെ സഞ്ചാരകൃതികള്‍. എം.കെ. രാമചന്ദ്രനും സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു.

വൈജ്ഞാനിക സാഹിത്യം

സുദീര്‍ഘമായ ഒരു ദേശീയ ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട്. പ്രാചീനകാലംതൊട്ടേ കേരളീയരോ കേരളബന്ധമുള്ളവരോ അതില്‍ ഭാഗഭാക്കുകളുമായിരുന്നു. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതം ആയുര്‍വേദം, വാസ്തുയോഗശാസ്ത്രം എന്നിവയാണ് പ്രമുഖമായ പാരമ്പര്യ ശാസ്ത്രവിഭാഗങ്ങള്‍.

ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, വരരുചികേരളം, ദേവകേരളം, ശുക്രകേരളം, കേരളീയസൂത്രം എന്നിവയാണ് കേരളവുമായി ബന്ധപ്പെട്ട അതിപ്രാചീന ജ്യോതിഷ വിഭാഗങ്ങള്‍. 'വാക്യം' പരല്പേര്, കടപയാദിസമ്പ്രദായം ഇവയുടെ ഉപജ്ഞാതാവും കേരളബന്ധം, പറയിപെറ്റ പന്തിരുകുലത്തിലൂടെ ഇന്നും സജീവവുമായ വരരുചിയാണ് ഇവയില്‍ ഏറ്റവും പ്രാചീനന്‍.

കേരളത്തിലെ അശ്മക(കൊടുങ്ങല്ലൂര്‍)ത്തില്‍ ജനിച്ചെന്ന് തര്‍ക്കമുള്ള ആര്യഭടന്‍ എന്ന അപൂര്‍വ ജ്യോതിശ്ശാസ്ത്രജ്ഞന്റെ ആര്യഭടീയം ഏറെ പ്രചരിപ്പിച്ചിട്ടുള്ളത് കേരളത്തിലാണ്.

ആര്യഭടന്റെ പരഹിതത്തിന് കേരളീയനായ ഭാസ്കരാചാര്യന്‍ ഒന്നാമന്‍ എന്ന മഹാനായ ജ്യോതിശ്ശാസ്ത്രജ്ഞന്‍ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഹരിദത്തന്‍ എന്ന പണ്ഡിതന്‍, കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞരുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടി പരഹിതം പരിഷ്കരിച്ച് കേരളത്തില്‍ നടപ്പില്‍വരുത്തി. തുടര്‍ന്ന് പ്രഗല്ഭ ജ്യോതിശ്ശാസ്ത്ര-ജ്യോതിഷപണ്ഡിതന്മാരുടെ തലമുറകള്‍ തന്നെ കേരളത്തിലുണ്ടായി. ശങ്കരനാരായണന്‍ (ശങ്കരനാരായണീയം), തലക്കുളത്തുഭട്ടതിരി (ദശാധ്യായി), കൃഷ്ണാചാര്യന്‍ (കൃഷ്ണീയം അഥവാ ചിന്താജ്ഞാനം), ഭാസ്കരാചാര്യര്‍ രണ്ടാമന്‍ (ലീലാവതി), ഗോവിന്ദസ്വാമി (മുഹൂര്‍ത്തരത്നം), സൂര്യദേവന്‍ (ജാതകകര്‍മപദ്ധതി), സംഗമഗ്രാമമാധവന്‍ (വേണ്വാരോഹം), വടശ്ശേരിപരമേശ്വരന്‍ നമ്പൂതിരി (ദൃഗ്ഗണിതം), ജ്യേഷ്ഠദേവന്‍ (യുക്തിഭാഷ) എന്നിങ്ങനെ. അവര്‍ കൃതികള്‍ രചിച്ചത് സംസ്കൃതത്തിലാണെങ്കിലും പടര്‍ന്നു കയറിയത് മലയാളമനസ്സുകളിലാണ്. തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടി(സ്ഫുടനിര്‍ണയം)യാണ് ഇവരില്‍ പ്രായേണ അര്‍വാചീനന്‍. ഇന്റിഗ്രല്‍ കാല്‍ക്കുലസിന്റെ ബാലപാഠമായ The integrral of x d x = ½x2 ന്യൂട്ടനും ലെബനിക്സിനും ഏറെ മുമ്പേ സംഗമഗ്രാമമാധവന്‍ ഏകാദ്വേകോത്തരപദസങ്കലിതം എന്ന് സൂക്ഷ്മമായി നിര്‍വചിച്ചു. തീറ്റ, ടാന്‍ തീറ്റ എന്നിവയെ ബന്ധിപ്പിക്കുന്ന അനന്തശ്രേണി ഗ്രിഗറിശ്രേണി എന്ന് അറിയപ്പെട്ടിരുന്നത് ഇന്ന് മാധവഗ്രിഗറിശ്രേണി എന്നറിയപ്പെടുന്നു. ജ്യാമിതീയസ്ഥിരാങ്കമായ പൈയുടെ മൂല്യം 13 ദശാംശം വരെയും അദ്ദേഹം ഗണിച്ചു. ലോകോത്തരശാസ്ത്ര രചനകള്‍കൊണ്ട് കേരളം ധന്യമായ കാലമാണത്.

പുതുമനച്ചോമാതിരിയുടെ സ്മാര്‍ത്തപ്രായശ്ചിത്തം, രാജനീതി നിര്‍ണയിക്കുന്ന കുമാരഗണകന്റെ കരണദീപിക എന്നിവയും പ്രശസ്തമാണ്. ജ്യോതിഷത്തിന്റെ വിവിധ മേഖലകളില്‍ പ്രശസ്തരാണ് പാണ്ടനാട്ടില്‍ ഗോപാലവാര്യര്‍, കണ്ടിയൂര്‍ മഹാദേവശാസ്ത്രികള്‍, ഓണക്കൂര്‍ ശങ്കരഗണകന്‍, വെണ്ണൂര്‍ ജി. ശിവശങ്കരന്‍നായര്‍ എന്നിവര്‍.

ആയുര്‍വേദം. \വാഗ്ഭടന്റെ അഷ്ടാംഗഹൃദയം, സുശ്രുതന്റെയും ചരകന്റെയും സംഹിതകള്‍, സഹസ്രയോഗം എന്നീ പ്രാമാണിക ആയുര്‍വേദഗ്രന്ഥങ്ങളുടെ പ്രൗഢവ്യാഖ്യാനങ്ങളിലൂടെയാണ് ആയുര്‍വേദം കേരളത്തില്‍ വികസിച്ചത്. തനി കേരളീയമായ നാട്ടുവൈദ്യത്തിന് ഈ മഹാഗ്രന്ഥങ്ങള്‍ പിന്തുണ നല്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ വ്യാഖ്യാനവിധേയമായ ആയുര്‍വേദഗ്രന്ഥം അഷ്ടാംഗഹൃദയമാണ്. കൈക്കുളങ്ങര രാമവാര്യരുടെ സമ്പൂര്‍ണവ്യാഖ്യാനം ഏറ്റവും ശ്രദ്ധേയം. ചരകസംഹിത ടി.സി. പരമേശ്വരന്‍മൂസതും സി.കെ. വാസുദേവശര്‍മയുമാണ് വ്യാഖ്യാനിച്ചത്. സുശ്രുതസംഹിതാവ്യാഖ്യാതാക്കളില്‍ വടക്കേപ്പാട്ട് നാരായണന്‍നായരാണ് പ്രമുഖന്‍. സഹസ്രയോഗം, യോഗരത്നപ്രകാശിക തുടങ്ങിയവയും ആയുര്‍വേദചികിത്സകരുടെ അമൂല്യവിജ്ഞാനശേഖരങ്ങളാണ്. ലളിതഭാഷയില്‍ ചികിത്സാനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തു രചിക്കപ്പെട്ട യോഗസാരം പില്ക്കാലത്ത് നവഖണ്ഡം, യോഗമുക്താവലി തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളുടെ സ്വാധീനശക്തിയാകുന്നു.

അഷ്ടവൈദ്യന്മാരും ആര്യവൈദ്യന്മാരും കേരളത്തിലെ ആയുര്‍വേദപാരമ്പര്യത്തിന് വിശ്വസനീയത വരുത്തി. കേരളത്തിലെ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആയുര്‍വേദമായിരുന്നു പൊതുവേ സ്വീകാര്യം. വസൂരി, മലമ്പനി, വിഷൂചിക, ക്ഷയം, കുഷ്ഠം, ബാലപീഡ തുടങ്ങിയവയില്‍ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിന് ഇത് ഒട്ടേറെ വൈദ്യന്മാര്‍ക്കു പ്രേരണയായി. 1866-ല്‍ കുഞ്ഞുണ്ണിവൈദ്യരും 1911-ല്‍ കുഞ്ഞമ്പുവൈദ്യരും വിഷൂചികാചികിത്സ എന്നപേരില്‍ പദ്യത്തിലുള്ള ചികിത്സാഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു; പിന്നാലെ അംശികൃഷ്ണപിള്ള ഗദ്യത്തില്‍ വിഷൂചികയും നിവാരണമാര്‍ഗങ്ങളും എന്നൊരു കൃതിയും. വിഷവൈദ്യമാണ് വ്യാപകമായി ശ്രദ്ധനേടിയ മറ്റൊരു ചികിത്സാമേഖല. വിഷചികിത്സാ സാരസംഗ്രഹം (ചുനക്കര അച്യുതവാര്യര്‍), വിഷവൈദ്യതരംഗിണി (മുട്ടോലില്‍ എം.), ആനന്ദാമൃതം (കൃഷ്ണന്‍കുട്ടി. എം.കെ.), നീലകണ്ഠീയം, വിഷപരിഹാരം (വി.കെ.വി. നീലകണ്ഠന്‍ നമ്പൂതിരി), വിഷനാരായണീയം തുടങ്ങി ഒട്ടേറെ വിഷവൈദ്യകൃതികള്‍ ഉണ്ടായി. പ്രത്യൗഷധവിധിയും പ്രഥമ ശ്രുശ്രൂഷയും (സി.ആര്‍. കേശവന്‍ വൈദ്യര്‍) ഇതില്‍ പില്ക്കാല കൃതിയാണ്. ഇതും പദ്യത്തിലാണ് രചിച്ചിരിക്കുന്നത്. ഇത്തരം വിവിധ രോഗങ്ങളുടെ ചികിത്സകള്‍ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ ഏറെയുണ്ട്. ആരോഗ്യരക്ഷയുടെ കാര്യത്തില്‍ ബോധവത്കരണത്തിന് ശ്രമിച്ച പ്രധാന വ്യക്തിയാണ് എല്‍.എ. രവിവര്‍മ.

ധാരാളം ആധാരഗ്രന്ഥങ്ങളും ആയുര്‍വേദസംബന്ധമായി രചിക്കപ്പെട്ടിട്ടുണ്ട്. തയ്യില്‍ കുമാരന്‍ കൃഷ്ണന്റെ ആയുര്‍വേദീയ ഔഷധ നിഘണ്ടു, താമരക്കുളം ജി. കൊച്ചുശങ്കരന്‍ വൈദ്യന്റെ ആയുര്‍വേദ ഔഷധ നിഘണ്ടു, ടി.കെ ഉണ്ണിക്കിടാവിന്റെ ഭാഷാവിഷവൈദ്യകലിക, കെ.കെ. പണിക്കരുടെ ആയുര്‍വേദവിശ്വകോശം, പി.വി. കൃഷ്ണവാര്യരുടെ ആര്യവൈദ്യചരിതം, കൊച്ചുണ്ണിത്തമ്പുരാന്റെ പ്രയോഗസമുച്ചയം എന്നിവ പൊതുവേ ഈ വിഭാഗത്തില്‍പ്പെടുന്നു. 10,001 ഒറ്റമൂലി (ഡോ. ജെ. ഗുണമണി) ഒറ്റമൂലികളെക്കുറിച്ചുള്ള വിജ്ഞാനകോശമാണ്. രാഘവന്‍ തിരുമുല്പാട് ജനറല്‍ എഡിറ്ററായി ആയുര്‍വേദ വിജ്ഞാനകോശവും ബി. ശ്യാമള ജനറല്‍ എഡിറ്ററായി ചികിത്സാവിജ്ഞാനകോശവും എം. നാരായണന്‍ വൈദ്യരുടെ കശ്യപസംഹിത അഥവാ വൃദ്ധജീവകീയം തന്ത്രത്തിന്റെയും കുചിമാരതന്ത്രത്തിന്റെയും തര്‍ജുമകളും വ്യാഖ്യാനങ്ങളും ആയുര്‍വേദരംഗത്ത് പുത്തന്‍ ഉണര്‍വുകള്‍ക്ക് പര്യാപ്തമാണ്. ചെറിയമഠം നാരായണന്‍ നമ്പൂതിരി, ഡോ. സി.കെ. രാമചന്ദ്രന്‍, ഡോ. കെ. മുരളീധരന്‍പിള്ള, ഡോ. കെ.ആര്‍. രാമന്‍നമ്പൂതിരി എന്നിവരാണ് ആധുനികകാലത്ത് ആയുര്‍വേദശാസ്ത്രഗ്രന്ഥരചനയില്‍ ഏറെ സജീവമായവര്‍. ഡോ. എം.എസ്. വല്യത്താന്‍ സുശ്രുത പൈതൃകം പഠനവിധേയമാക്കിയത് ഏറെ ശ്രദ്ധാര്‍ഹമാണ്.

ഹോമിയോപ്പതിയില്‍ സ്വാമി ആതുരദാസ്, പി. അപ്പുക്കുട്ടമേനോന്‍, പറവൂര്‍ കെ.എന്‍. ഗോപാലപിള്ള എന്നിവര്‍ വ്യക്തിത്വവും വൈശിഷ്ട്യവും വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഹോമിയോ മരുന്നുകളുടെ മാനസിക ലക്ഷണങ്ങള്‍, ബീജരോഗസിദ്ധാന്തം എന്നിവ അത്തരം ഗ്രന്ഥങ്ങളാണ്.

ജര്‍മന്‍ ഡോക്ടര്‍മാരായ ലൂയികുനെ, അഡോള്‍ഫ് യുസ്ത് എന്നിവരെ ആരോഗ്യശാസ്ത്രനിരൂപണങ്ങള്‍, ആരോഗ്യചന്ദ്രോദയം എന്നീ ഗ്രന്ഥങ്ങളിലൂടെ ടി.വി. രയരപ്പക്കുറുപ്പ് മലയാളിക്ക് പരിചയപ്പെടുത്തി. പ്രകൃതിയിലേക്കു മടങ്ങുക എന്നതാണ് അതിന്റെ സാരാംശം. ഡോ. സി.ആര്‍.ആര്‍. വര്‍മ, എസ്.കെ. മാധവന്‍, ഡോ. ഉല്പലാക്ഷന്‍, ജേക്കബ് വടക്കുഞ്ചേരി തുടങ്ങിയവരാണ് നവീനകാലത്ത് അതിന് പ്രചോദകരായവര്‍.

അലോപ്പതിരംഗത്ത് വമ്പിച്ച പരിവര്‍ത്തനമാണ് കഴിഞ്ഞ നാലഞ്ചുദശകമായി ഉണ്ടായിട്ടുള്ളത്. ഡോ. മാധവന്‍കുട്ടി, ഡോ. സാംബശിവന്‍, ഡോ. കെ.എന്‍. പിഷാരടി, ഡോ. വല്യത്താന്‍ തുടങ്ങിയവര്‍ ഈ ശാസ്ത്രശാഖയ്ക്ക് ഗ്രന്ഥരചനയിലൂടെയും മാന്യത നല്കി. ഡോ. കാനം ശങ്കരപ്പിള്ള, ഡോ. കെ. മാലതി, ഡോ. ടി.എം. ഗോപിനാഥപിള്ള, ഡോ. ജോണ്‍ പോവത്തില്‍, ഡോ. വി.പി. ഗംഗാധരന്‍ തുടങ്ങിയവര്‍ ഈ രംഗത്ത് സജീവമാണ്. മനഃശാസ്ത്രം, അര്‍ബുദം, വൃക്കരോഗം, അസ്ഥിരോഗങ്ങള്‍, ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങള്‍ ഇവയെക്കുറിച്ചെല്ലാം വ്യക്തമായ അറിവുകള്‍ പകര്‍ന്നുകൊടുക്കാന്‍ അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് സന്നദ്ധരാണ്.

കെ.ആര്‍. കൃഷ്ണപിള്ളയുടെ മനഃശാസ്ത്രമാണ് മനസ്സിന്റെ പഠനത്തില്‍ മലയാളത്തിലുണ്ടായ ആദ്യ സ്വതന്ത്രകൃതി. അശമന്നൂര്‍ ഹരിഹരന്‍, പി.എം. മാത്യു വെല്ലൂര്‍, ഡോ. സി.ജി. ശാന്തകുമാര്‍, ഡോ. എന്‍. പ്രഭാകരന്‍, ഡോ. കെ.എസ്. ഡേവിഡ് തുടങ്ങിയവര്‍ മനഃശാസ്ത്രത്തെ അനുദിന ജീവിതവുമായി അടുപ്പിച്ചു. ഭാരതീയമനഃശാസ്ത്രം എന്ന നിത്യചൈതന്യയതിയുടെ കൃതി ദാര്‍ശനികമായ മനഃശാസ്ത്രപഠനമാണ്. എന്‍.എം. മുഹമ്മദലിയുടെ ജ്ഞാനാത്മക മനഃശാസ്ത്രം, കെ.ആര്‍. ഇന്ദിരയുടെ സ്ത്രൈണമനഃശാസ്ത്രം ഇവയില്‍ പുതുചിന്തകള്‍ കണ്ടെത്താം.

യോഗ. യോഗയ്ക്കുള്ള പ്രാധാന്യവും പരിശോധിക്കേണ്ടതുണ്ട്. ബോധാനന്ദസ്വാമിയാണ് ഈ രംഗത്തെ ആദ്യ പ്രമുഖ പ്രചോദകന്‍-അനുദിന വ്യായാമം, യോഗാഭ്യാസം, യോഗാസനങ്ങള്‍ എന്നീ കൃതികള്‍ അദ്ദേഹം രചിച്ചതാണ്. വെണ്‍കുളം പരമേശ്വരന്റെ യോഗാചാര്യ (2 ഭാഗം), ജി. പദ്മനാഭപിള്ളയുടെ യോഗവിദ്യ, സര്‍. സി.പി. അവതരിപ്പിച്ച പി. ബാലകൃഷ്ണശര്‍മയുടെ യോഗാസനങ്ങളും സൂര്യനമസ്കാരവും, കൃഷ്ണയ്യര്‍ ഊരകത്തിന്റെ 'സൂര്യനമസ്കാരം', ശാന്തി ധര്‍മാനന്ദ സരസ്വതിയുടെ സമഗ്രയോഗ, യോഗാചാര്യ, ഗോവിന്ദന്‍ നായരുടെ ആരോഗ്യവും ദീര്‍ഘായുസും തുടങ്ങിയവ ഈ ശാസ്ത്രരംഗത്തെ പ്രമുഖ സംഭാവനകളാണ്. ദീപക് ചോപ്ര, രോഹിത്ശര്‍മ, ശിവ്ഖേര തുടങ്ങിയവരുടെ സര്‍ഗാത്മകത വളര്‍ത്തുന്ന മനഃശാസ്ത്രാന്വേഷണങ്ങള്‍ നമ്മുടെ ശാസ്ത്രസാഹിത്യമേഖലയിലെ പുതിയ ഈടുവയ്പുകളാണ്. സി.വി. സുരേന്ദ്രന്റെ വ്യക്തിവികാസമന്ത്രങ്ങള്‍, ബി.എസ്. വാര്യരുടെ വിജയത്തിന്റെ പടവുകള്‍, അലക്സാണ്ടര്‍ ജേക്കബിന്റെ വ്യത്യസ്തരാകാന്‍ തുടങ്ങിയ പഠനങ്ങള്‍ ചിന്തയിലെ നവീനത പ്രകടിപ്പിക്കുന്ന ശാസ്ത്രദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

വാസ്തു. മാനസാരം, ശില്പരത്നം, തന്ത്രസമുച്ചയം, സുപ്രഭേദം, വാസ്തുശാസ്ത്രം മയമതം, വിശ്വകര്‍മീയം, തച്ചുശാസ്ത്രം എന്നിങ്ങനെ അറിയപ്പെടുന്ന വാസ്തു ഭൂമിയുടെ സ്വഭാവവും അതിന്മേല്‍ ഉണ്ടാക്കുന്ന നിര്‍മിതികളുടെ ആരോഗ്യകരമായ അവസ്ഥകളും ചര്‍ച്ചചെയ്യുന്ന പ്രാചീന ശാസ്ത്രമാണ്. വാസ്തു പുരുഷ സങ്കല്പം ഭാരതീയരുടേതു മാത്രമാണ്. ഓരോ സംസ്കാരത്തിനും ആവാസവ്യവസ്ഥയിലുള്ള താത്പര്യമനുസരിച്ച് വ്യത്യസ്തമായ ഇത്തരം സങ്കല്പങ്ങള്‍ ഉണ്ട്. പ്രണവവേദം എന്ന വേദവുമായാണ് ഭാരതത്തിലെ വാസ്തുശാസ്ത്രം ഏറെ ബന്ധപ്പെട്ടിരിക്കുന്നത്. മാനസാരം എന്ന കൃതിയാണ് ഏറ്റവും പ്രാചീനം. മനുഷ്യാലയചന്ദ്രിക എന്ന പ്രാചീനഗ്രന്ഥമാണ് ഇന്ന് വാസ്തുവിന് ഏറെ പിന്തുടര്‍ന്ന് പോരുന്ന ലക്ഷണഗ്രന്ഥം. പാറയ്ക്കല്‍ കൃഷ്ണവാര്യര്‍ ഇത് തര്‍ജുമ ചെയ്തിട്ടുണ്ട്. സി. ചോയിവൈദ്യര്‍ നീലകണ്ഠനാശാരി, കൂനേഴത്ത് പരമേശ്വര മേനോന്‍ എന്നിവര്‍ വ്യാഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. 1893-ല്‍ പ്രസിദ്ധീകരിച്ച മനുഷ്യാലയവിധി ഇതിന്റെ മറ്റൊരു ഭാഷാന്തരമാണ്. ഇതിന്റെ മൂലവും ഭാഷാന്തരവും ചേര്‍ന്നതാണ് ശില്പിശാസ്ത്രം എന്ന ഗ്രന്ഥം. തണ്ണീര്‍മുക്കം വാസു ആശാരിയുടെ ശില്പിരത്നസമുച്ചയം, പാര്‍പ്പിടം ഇവയ്ക്കും മനുഷ്യാലയ ചന്ദ്രികയോടാണ് കടപ്പാട്. പുരുഷോത്തമന്‍ നമ്പൂതിരിയുടെ വാസ്തുലക്ഷണം, നീലകണ്ഠനാശാരിയുടെ വാസ്തുവിദ്യ ഇവയും മറിച്ചല്ല. കൂപശാസ്ത്രം കൂപനിര്‍മാണത്തിന്റെ വാസ്തുവിശകലനമാണ്. കോയിത്തു ഗോവിന്ദനാചാരിയും കെ. നീലകണ്ഠനാചാരിയുമാണ് ഇത് വ്യാഖ്യാനിച്ചിട്ടുള്ളത്. ഭൂമിയുടെ ലക്ഷണങ്ങളും ഗുണദോഷങ്ങളും നവീനഭൂമിജാതകത്തില്‍ എന്‍. കോയിത്തട്ട നിര്‍ണയിക്കുന്നു. പയ്യന്നൂര്‍ ഗോവിന്ദനാശാരി (മനുഷ്യാലയ സോപാനം), പി.വി.കെ. നെടുങ്ങാടി (ദ്രുതലക്ഷണം), കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (കെട്ടിടങ്ങള്‍), കൂനേഴന്‍ നീലകണ്ഠനാശാരി (ശില്പിരത്നം) എന്നിവര്‍ വാസ്തുശാസ്ത്ര പണ്ഡിതരാണ്. മനുഷ്യാലയ ചന്ദ്രികയെക്കുറിച്ച് ഏറ്റവും പുതിയ ഗ്രന്ഥങ്ങളിലൊന്ന് തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ് രചിച്ചതാണ്. ഡോ.എ. മോഹനാക്ഷന്‍നായരുടെ 'മയമതം' വാസ്തുവിജ്ഞാനീയത്തിലെ ഏറ്റവും പുതിയ സംഭാവനകളില്‍ പ്രമുഖമാകുന്നു.

കിടങ്ങൂര്‍ രാമനാശാരി, പി.വി. ഔസേപ്പ്, ബാലഗോപാലന്‍, ടി.എസ്., ബി. ശിവന്‍, ചെറുവഞ്ചി നാരായണന്‍ നമ്പൂതിരി, നിരഞ്ജന്‍ ബാബു തുടങ്ങിയവര്‍ വാസ്തുശാസ്ത്രപഠനത്തിലും വ്യാപനത്തിലും ശ്രദ്ധാലുക്കളാണ്. വാസ്തുതത്ത്വനിര്‍ദേശങ്ങളില്‍ ആചാര്യത്വം വഹിക്കുന്ന തൃപ്രയാര്‍ ടി.കെ. പദ്മനാഭ ആചാര്യ (വാസ്തുശാസ്ത്രരത്നം) ആണ് ഇന്ന് വാസ്തുവിലെ പ്രമുഖ സമഗ്രജ്ഞാനി.

ഇതരവിജ്ഞാനശാഖകള്‍.

കൊല്ലാട്ട് അച്യുതന്‍ വൈദ്യരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വാന്റീഡ് എന്ന യൂറോപ്യന്‍ സസ്യങ്ങളുടെ ആകൃതികളും പ്രകൃതികളും സൂക്ഷ്മമായി പഠിച്ച് പന്ത്രണ്ടു വാല്യത്തില്‍ തയ്യാറാക്കിയ ഗ്രന്ഥമാണ് ഹോര്‍ത്തൂസ് ഇന്‍ഡിക്കസ് മലബാറിക്കുസ്. മലയാള ലിപിയിലാണ് അച്ചടി. ബട്ലറുടെ മൃഗചരിതം എന്ന ജന്തുശാസ്ത്രഗ്രന്ഥമാണ് ഭാഷയിലെ നവീനശാസ്ത്രാനുസൃതമായ ആദ്യഗ്രന്ഥം എന്ന് വാദമുണ്ടെങ്കിലും കൃഷിഗീത എന്നൊരു കൃഷിശാസ്ത്രദേശീയ വിജ്ഞാനഗ്രന്ഥം കാലവും കര്‍ത്താവും ആരെന്നറിയാതെ ഏതാണ്ട് നവീന മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് സമകാലികാന്തരീക്ഷത്തില്‍ പ്രസക്തമായ ഒരു ശാസ്ത്രകൃതി തര്‍ജുമചെയ്യപ്പെട്ടു. സെഞ്ചിപഴനി ആണ്ടി രചിച്ച ഗോവസൂരിപ്രയോഗം അഥവാ വസൂരി നിയന്ത്രണം നവീനേതരശാസ്ത്രവിഭാഗത്തില്‍, മലയാളത്തില്‍ പൂര്‍ണമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ഉപ്പോട്ടു കണ്ണന്റെ യോഗാമൃത വ്യാഖ്യാനമാണ്. 1861-ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥമാണ് മലയാളത്തില്‍ അച്ചടിച്ച ആദ്യത്തെ ശാസ്ത്രഗ്രന്ഥം. എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ 1857-നുമുമ്പ് അച്ചടിച്ച ഒരു ഗ്രന്ഥം ആദ്യ പേജുകള്‍ നഷ്ടപ്പെട്ട നിലയില്‍ കണ്ടുകിട്ടിയിട്ടുണ്ടെന്ന് സി.കെ. മൂസ്സത് അദ്ദേഹത്തിന്റെ ആദ്യത്തെ ശാസ്ത്രഗ്രന്ഥങ്ങള്‍ എന്ന കൃതിയില്‍ പരാമര്‍ശിച്ചുകാണുന്നു. 'മൂന്നു ഭാഗങ്ങളുള്ള ഗ്രന്ഥത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ മുഖപ്പേജ് നഷ്ടപ്പെട്ടിരിക്കുന്നു. എന്നാല്‍ 'പ്രത്യേക ചികിത്സ' എന്ന മൂന്നാംഭാഗത്തിന്റെ വിഷയവിവരവും ഉള്‍ച്ചട്ടയും അന്യൂനമായി ലഭിച്ചിട്ടുണ്ട്. "കോട്ടയത്ത് ഡി മുനാരില്‍ മലങ്കര ഇടവകയുടെ മാര്‍ അത്തനാസ്യോസ് മെത്രാപ്പേലിത്തായുടെ അച്ചുകൂടത്തില്‍ ഗ്രന്ഥമുദ്രണം നടന്നത് 1857-ല്‍ ആണെന്ന് പ്രസ്തുത ഉള്‍ച്ചട്ട വ്യക്തമാക്കുന്നു. അതിനാല്‍ ഒന്നും രണ്ടും ഭാഗങ്ങളുടെ മുദ്രണം ഇതിനു മുമ്പുതന്നെ നടന്നിരിക്കണം എന്നും ഊഹിക്കാം.

1847-ല്‍ ഡോ. ഗുണ്ടര്‍ട്ടിന്റെ മുന്‍കൈയോടെ ആരംഭിച്ച പശ്ചിമോദയത്തിലും 1881-ല്‍ തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിദ്യാവിലാസിനിയിലും ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 1897-ല്‍ തുടങ്ങിയ ഭാഷാപോഷിണി മാസികയും വിവിധ ശാസ്ത്രശാഖകളിലെ ലേഖനങ്ങള്‍ അതില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1903-ല്‍ കോട്ടയ്ക്കല്‍നിന്നാരംഭിച്ച ധന്വന്തരിയെ പലപ്പോഴും മലയാളത്തിലെ ഒന്നാമത്തെ ശാസ്ത്രമാസിക എന്നും വിശേഷിപ്പിക്കപ്പെടാറുണ്ട്. എന്നാല്‍ അത് മുഖ്യമായും വൈദ്യശാസ്ത്രസംബന്ധി മാത്രമായ മാസികയായിരുന്നു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല പ്രസാധകരും ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ പി.എസ്. വാര്യര്‍ പത്രാധിപരുമായിരുന്ന ധന്വന്തരി 1926-ല്‍ അതിന്റെ പ്രസിദ്ധീകരണം നിര്‍ത്തി. കേരള പത്രിക, കേരള സഞ്ചാരി, മനോരമ, മലയാളി; നസ്രാണി ദീപിക, രസിക രഞ്ജിനി എന്നിങ്ങനെ ധാരാളം ആനുകാലികങ്ങള്‍ ശാസ്ത്രവിജ്ഞാനവ്യാപനത്തില്‍ തങ്ങളുടെ താളുകള്‍ നീക്കിവച്ചിരിന്നു. എന്നാല്‍ 1966-ല്‍ പ്രസിദ്ധീകരണമാരംഭിച്ച 'ശാസ്ത്രഗതി'യാണ് എല്ലാ ശാസ്ത്രശാഖകളെയും സംബന്ധിച്ചുള്ള ലേഖനങ്ങളും വിവരങ്ങളും നല്കുന്ന സമ്പൂര്‍ണ ആനുകാലികശാസ്ത്ര പ്രസിദ്ധീകരണം. 1866-ല്‍ വൈക്കത്ത് പാച്ചുമൂത്തതിന്റെ ഭാഗികമായ ശാസ്ത്രകൃതി ബാലഭൂഷണവും 1872-ല്‍ യുക്ളിഡിന്റെ ക്ഷേത്രവ്യവഹാരം പ്രഥമഭാഗവും പ്രസിദ്ധീകരിക്കപ്പെട്ടു.

രാമവര്‍മ അപ്പന്‍തമ്പുരാന്‍, ഐ.സി. ചാക്കോ, ടി.കെ. ജോസഫ് തുടങ്ങിയവര്‍ സാങ്കേതിക പദനിര്‍മാണത്തിന് നേതൃത്വം കൊടുത്തു. എസ്. രാമനാഥന്റെയും എം. നാരായണന്‍, പി. കെ. കോരു എന്നിവരുടെയും ഇംഗ്ലീഷ് മലയാളം സാങ്കേതിക ശബ്ദതാരാവലികള്‍ പുറത്തുവന്നു (ഒന്ന് ഇംഗ്ലീഷ് മലയാളം സാങ്കേതികശബ്ദനിഘണ്ടു. രണ്ട് ഇംഗ്ലീഷ് മലയാളം സാങ്കേതിക നിഘണ്ടു.) പില്ക്കാലത്ത് ഈ ദൌത്യം ഏറ്റെടുത്തത് പ്രധാനമായും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വിവിധ ശാസ്ത്രശാഖകള്‍ക്കും സാഹിത്യ നിരൂപണത്തിനും നവീന മാനദണ്ഡങ്ങള്‍ സ്വീകരിച്ചുള്ള ശബ്ദാവലികള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു.

ഇക്കാലത്തെ ആദ്യപാഠപുസ്തകങ്ങളില്‍ ഒന്നാണ് പി. ഗോവിന്ദപ്പിള്ളയുടെ ബീജഗണിതം. ആദ്യത്തെ സചിത്ര ശാസ്ത്രഗ്രന്ഥമാണ് ഫാ. ജോണ്‍ മേയറുടെ പ്രകൃതിശാസ്ത്രം. ഏ.ആര്‍. രാജരാജവര്‍മയുടെ പ്രേരണയില്‍ രസതന്ത്രം, കൃഷിപാഠം, ജന്തുശാസ്ത്രം, ഭൂവിജ്ഞാനീയം തുടങ്ങിയവയില്‍ സാധാരണക്കാര്‍ക്ക് ലളിതഭാഷയിലുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. കൃഷ്ണന്‍ പണ്ടാല, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കെ. സുകുമാരന്‍, ഒ.എം. ചെറിയാന്‍, മൂര്‍ക്കോത്തുകുമാരന്‍, എം. രാമവര്‍മത്തമ്പാന്‍ തുടങ്ങിയവരായിരുന്നു ഗ്രന്ഥകര്‍ത്താക്കള്‍. ശാസ്ത്രത്തെ സാധാരണക്കാരന് പ്രാപ്യമാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് കെ.കെ. വാസു.

ശാസ്ത്രത്തിന്റെ സാമൂഹികതയില്‍ ഊന്നി എം.സി. നമ്പൂതിരിപ്പാടും ദാര്‍ശനികതയ്ക്ക് പ്രാധാന്യം നല്കി. കെ. ഭാസ്കരന്‍നായരും ശാസ്ത്രവീക്ഷണത്തിന് നേതൃത്വം നല്കി. വിവിധ ശാസ്ത്രശാഖകളോട് ഒരേസമയം ആഭിമുഖ്യമുണ്ടായിരുന്ന ഭാസ്കരന്‍നായര്‍ സാങ്കേതിക പദങ്ങള്‍ കഴിവതും കുറച്ചുപയോഗിക്കാനും ഉപയോഗിച്ചവയ്ക്കു ആവശ്യമായ വിശദീകരണം നല്‍കുവാനും ശ്രദ്ധിച്ചിരുന്നു. പ്രാണിലോകം, ആധുനികശാസ്ത്രം, പരിണാമം, ശാസ്ത്രത്തിന്റെ ഗതി, പ്രകൃതിപാഠങ്ങള്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ മലയാള ശാസ്ത്രസാഹിത്യത്തിനും രചനയ്ക്കും പുതിയപാത തുറന്നുകൊടുത്തു. കോന്നിയൂര്‍ നരേന്ദ്രനാഥ്, സി.പി. മേനോന്‍, കെ.ജി. അടിയോടി, ഒ.പി. നമ്പൂതിരിപ്പാട്, എ.സി. വാസു, മാത്യു താമരക്കാട്, ഡോ. സി.ആര്‍. നാരായണന്‍, ജോര്‍ജ് മാത്തന്‍, ഡോ. ടി.ആര്‍. ശങ്കുണ്ണി തുടങ്ങിയവരാണ് വിവിധ മേഖലകളില്‍ തുടര്‍ന്ന് ശാസ്ത്രസാഹിത്യരചനയില്‍ പ്രാഗല്ഭ്യം കാണിച്ചവര്‍.

പൊതുവിഷയങ്ങളില്‍ നിന്ന് സവിശേഷ വിഷയങ്ങളിലേക്ക് ശാസ്ത്രരചനകള്‍ വഴിമാറുന്നത്, ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് അനുസൃതമായ ഒരു പരിവര്‍ത്തനമാണ്. വി.കെ. ദാമോദരന്‍ (കംപ്യൂട്ടര്‍), ബാബുജോസഫ് (അണുകേന്ദ്രീയശക്തി), വര്‍ഗീസ് മാത്യൂസ് (അണുശക്തിയുടെ കഥ), എന്‍. ബാലകൃഷ്ണന്‍ നായര്‍ (പരിസ്ഥിതിവിജ്ഞാനം), ഗോപിമണി (വിത്തുസസ്യശാസ്ത്രം), ഇന്ദുചൂഡന്‍ (കേരളത്തിലെ പക്ഷികള്‍), ഡോ. എ. അച്യുതന്‍, ഡോ. എം.കെ. പ്രസാദ് (പരിസ്ഥിതിശാസ്ത്രജ്ഞര്‍), ഹേലി, സീരി (കൃഷിശാസ്ത്രജ്ഞര്‍) തുടങ്ങിയവര്‍ ഇതില്‍ ആദ്യകാലത്തെ പ്രതിനിധികളാണ്. ഇപ്പോഴും പലരും സജീവമായി രംഗത്തുണ്ട്. സി.എന്‍. പരമേശ്വരന്റെ മൈക്രോബും മനുഷ്യനും, എം.പി. പരമേശ്വരന്റെ 'പരമാണുശാസ്ത്രം-സ്ഥാനീയങ്ങളും തേജോദ്ഗിരണങ്ങളും' എസ്. പരമേശ്വരന്റെ പരമാണുവും പ്രപഞ്ചവും, എം. ബലരാമമേനോന്റെ പരമാണുചരിതം, അന്‍വര്‍സാദത്തിന്റെ (നാനോ ടെക്നോളജി), ജീവന്‍ ജോബ് തോമസിന്റെ പരിണാമസിദ്ധാന്തം, പുതിയവഴികള്‍ കണ്ടെത്തലുകള്‍, ഡോ. എ.എന്‍. നമ്പൂതിരിയുടെ ഡോളിയും പോളിയും ബയോളജിയും; ഇവയെല്ലാം ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഉത്സാഹങ്ങളാണ്. പ്രപഞ്ചവിജ്ഞാനപഠനത്തില്‍ ജി.കെ. ശശിധരന്റെ മഹാപ്രപഞ്ചമാണ് ഏറ്റവും പ്രൌഢം. കംപ്യൂട്ടര്‍, മൈക്രോബയോളജി, ബയോകെമിസ്ട്രി, വിവരസാങ്കേതികരംഗത്തെ പുതിയ പരിവര്‍ത്തനങ്ങള്‍ ഇവയാണ് ഏറ്റവും പുതിയ സജീവശാസ്ത്രമേഖലകള്‍. ഇന്റര്‍നെറ്റ് സൃഷ്ടിച്ച വിജ്ഞാനവ്യാപനത്തിന് അടിസ്ഥാനഗ്രന്ഥങ്ങളിലൂടെ പിന്തുണനല്കാന്‍ ഐ.ടി. രംഗത്തുള്ളവര്‍ ശ്രദ്ധിക്കുന്നു. എം. നന്ദകുമാര്‍ പേഴ്സണല്‍ കംപ്യൂട്ടര്‍ ഘടന പരിചയപ്പെടുത്തുമ്പോള്‍ കോറല്‍ഡ്രോ, എം.എസ്. എക്സല്‍, എം.എസ്. ഓഫീസ്, വിന്‍ഡോസ്, ഫോട്ടോഷോപ്പ്, വെബ്സൈറ്റ് രചന തുടങ്ങിയവ പരിചയപ്പെടുത്താന്‍ ആ രംഗത്തെ വിദഗ്ധര്‍ തയ്യാറാവുന്നു.

പ്രൊഫ. എസ്. ശിവദാസ്, ശ്രീധരന്‍ പള്ളിയറ തുടങ്ങിയവര്‍ ബാലസാഹിത്യരംഗത്ത് ശാസ്ത്രത്തിന്റെ മുന്‍നിര പ്രതിനിധികളാണ്. പി.ടി. ഭാസ്കരപ്പണിക്കര്‍ പോപ്പുലര്‍ സയന്‍സിന് പിന്തുണ നല്കി. കേരളത്തില്‍ ഏറെ സജീവവും പരിണാമിയുമാണ് ശാസ്ത്രസാഹിത്യമേഖല. ഇന്ന് ആഗോളതാപനം, ജനിതകരംഗം, ജീവതത്ത്വം, റോബോട്ടുകള്‍, പരിണാമശാസ്ത്രം, സ്റ്റീഫന്‍ഹോക്കിങ്സിന്റെ സിദ്ധാന്തങ്ങള്‍, വിവരസാങ്കേതികവിദ്യ തുടങ്ങിയവ സയന്‍സിന്റെ മേഖലയ്ക്കപ്പുറം രാഷ്ട്രത്തിന്റെ നിലനില്പുമായി ബന്ധപ്പെട്ടു പഠിക്കുവാനും സംവാദങ്ങള്‍ ഉണര്‍ത്താനും ശാസ്ത്രജ്ഞര്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ജീവശാസ്ത്രത്തിലെ നവീനത ക്ലോണിങ് എന്ത് എങ്ങനെ (സി.എ. ശിവരാമന്‍) എന്ന കൃതിയില്‍ കാണാം. ശാസ്ത്രസാഹിത്യം പ്രായോഗികശാസ്ത്രത്തിന്റെ വഴികളാണ് ഇന്നു തെളിച്ചുകൊണ്ടിരിക്കുന്നത്. കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ന് അതിനുള്ള പ്രതിഷ്ഠാപിതമായ പ്രേരകശക്തി.

കടപ്പാട് -സര്‍വ്വവിജ്ഞാനകോശം വെബ് എഡിഷന്‍

അവസാനം പരിഷ്കരിച്ചത് : 7/1/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate