অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മധ്യകാലഘട്ടം

ഫ്യൂഡല്‍ കാലഘട്ടം

രണ്ടാം ചേരരാജ്യത്തിന്റെ പതനം കേരളത്തില്‍ ഒരു ഏകീകൃത ഭരണവ്യവസ്ഥിതിയുടെ അവസാനം കുറിച്ചു. ചേരരാജ്യവിഭാഗങ്ങളില്‍ നാടുവാണിരുന്നതായി ശാസനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വേണാട്, ഏറാള്‍നാട്, വള്ളുവനാട്, വെമ്പൊലിനാട്, നെടുംപുറയൂര്‍നാട്, നന്റുഴൈനാട് തുടങ്ങിയ പ്രദേശങ്ങളിലെ നാടുവാഴികള്‍ സ്വതന്ത്രഭരണം സ്ഥാപിച്ചു. ഇവര്‍ക്കുപുറമേ അസംഖ്യം ചെറുകിടരാജാക്കന്മാരും ദേശവാഴികളും ഉള്‍പ്പെട്ട ഒരു രാജ്യഭരണവ്യവസ്ഥിതിയായിരുന്നു കേരളത്തില്‍ നിലവില്‍ വന്നത്. രാഷ്ട്രീയമായ തകര്‍ച്ചയുടെയും സാംസ്കാരികമായ തളര്‍ച്ചയുടേയുമായ ഈ കാലഘട്ടത്തെ കേരളചരിത്രത്തിലെ ഫ്യൂഡല്‍ കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത് അസംഗതമായിരിക്കയില്ല. കേരളത്തില്‍ ജന്മിസമ്പ്രദായം ആവിര്‍ഭവിച്ചതും വ്യവസ്ഥാപിത മതാനുഷ്ഠാനക്രമത്തിന്റെ അഭാവത്തിലും ഒരു പുരോഹിതവര്‍ഗം ഉദയംകൊണ്ടതും ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഹൈന്ദവസമൂഹം ശക്തിപ്പെട്ടതും ഇക്കാലത്തായിരുന്നു. മതകാര്യങ്ങളിലും സമുദായത്തിലും ബ്രാഹ്മണര്‍ നായര്‍യോദ്ധാക്കളുടെയും രാജാക്കന്മാരുടെയും സഹായത്തോടുകൂടി കൈക്കലാക്കിയ സ്വാധീനത, സമുദായത്തെ പരസ്പരം ബന്ധമില്ലാത്ത പല തട്ടുകളായി വിഭജിക്കുകയും ആദിമ-ഗോത്രജനവിഭാഗങ്ങളെ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും അധഃസ്ഥിതരുമായി കല്പിക്കുകയും ചെയ്തു. സാംസ്കാരികമായി വളരെ അധഃപതിച്ച ഒരു കാലഘട്ടമായിരുന്നു ഇത്. സാഹിത്യത്തിലും കലകളിലും ഉണ്ടായ വളര്‍ച്ചയോടൊപ്പം സാംസ്കാരികമായ അധഃപതനത്തിന് ഈ കാലം കളമൊരുക്കുകയും ചെയ്തു. അങ്ങനെ രാഷ്ട്രീയമായും സാംസ്കാരികമായും ജീര്‍ണതയേറിയ ഫ്യൂഡല്‍വ്യവസ്ഥിതിയാണ് മധ്യകാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്നത്.

അനാഥമായ രാഷ്ട്രീയരംഗം

ചരിത്രരേഖകളുടെ ദൗര്‍ലഭ്യംമൂലം രണ്ടാം ചേരരാജ്യത്തിന്റെ പതനത്തിനുശേഷമുള്ള (12 മുതല്‍ 15 വരെ) നൂറ്റാണ്ടുകളിലെ രാഷ്ട്രീയ സ്ഥിതിഗതികളുടെ ചിത്രം ഇനിയും വ്യക്തമല്ല. ഇക്കാലത്തെ രാഷ്ട്രീയസ്ഥിതി വിശദമാക്കുന്നതിന് ഇതുവരെ ലഭിച്ചിട്ടുള്ള ശാസനങ്ങളും സാഹിത്യഗ്രന്ഥങ്ങളും അവയിലുള്ള പരാമര്‍ശങ്ങളും കൊണ്ടുമാത്രം സാധ്യമല്ലാത്ത സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. പതിനാറാം നൂറ്റാണ്ടു മുതല്ക്കാണ് കേരളത്തിലെ രാഷ്ട്രീയ ചരിത്രം വ്യക്തമാകാന്‍ തുടങ്ങുന്നത്. ചേരരാജ്യത്തിന്റെ പതനത്തിനുശേഷം ഉരുത്തിരിഞ്ഞ നാട്ടുരാജ്യങ്ങളില്‍ പ്രധാനമായവ കോലത്തുനാടും നെടിയിരിപ്പും വേണാടുമായിരുന്നു. ഇവയ്ക്കു പുറമേ പല ചെറിയ രാജ്യങ്ങളും പ്രാമുഖ്യം കൈക്കലാക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും ഒരു പ്രമുഖ രാജാവിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന ദേശവാഴികളുമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ താമസിച്ചിരുന്ന ദുവാര്‍ത്തെ ബാര്‍ബോസയുടെ അഭിപ്രായത്തില്‍ മൂന്നു രാജാക്കന്മാര്‍ മാത്രമാണ് മലബാറില്‍ ഉണ്ടായിരുന്നത്. മലയക്കോനാതിരി എന്നറിയപ്പെടുന്ന സാമൂതിരി, വേണാട്ടടി എന്നറിയപ്പെടുന്ന കൊല്ലംരാജാവ്, കോലത്തിരി എന്നറിയപ്പെടുന്ന കണ്ണൂരിലെ രാജാവ്. ഇതിനുപുറമേ രാജസ്ഥാനം കാംക്ഷിച്ചിരുന്ന പല പ്രമാണിമാരും രാജ്യത്തുണ്ടായിരുന്നുവെങ്കിലും ബാര്‍ബോസയുടെ അഭിപ്രായത്തില്‍ നാണയം അടിച്ചിറക്കുകയോ തങ്ങളുടെ വാസഗൃഹങ്ങള്‍ ഓടുമേയുകയോ ചെയ്യാത്തതുകാരണം അവര്‍ രാജസ്ഥാനത്തിന് അര്‍ഹരായിരുന്നില്ല. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എഴുതപ്പെട്ട തുഹ്ഫതുല്‍ മുജാഹിദിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഷൈഖ് സൈനുദ്ദീന്റെ അഭിപ്രായത്തില്‍, 'ഒരു ഫര്‍സഖി(5 നാഴിക)ല്‍ കൂടുതല്‍ വലുപ്പമില്ലാത്ത നാടുകളിലെ പ്രമാണികളും അവരിലുണ്ട്; എന്നാല്‍ മറ്റു പലരും കൂടുതല്‍ വിസ്തൃതമായ നാടുകളുടെ മേല്‍ ആധിപത്യം വഹിക്കുന്നു... അവരില്‍ ഏറ്റവും കൂടുതല്‍ പടയാളികള്‍ ഉള്ളത് കൊല്ലത്തിന്റെയും(കന്യാ)കുമാരിയുടെയും അധിപനായ തിര്‍വരി(തിരുവടി = വേണാട്ടു രാജാവ്)ക്കാണ്. ഈ രണ്ടു പട്ടണങ്ങളുടെയും കിഴക്കുഭാഗത്തായി വിസ്തൃതമായ ഒരു ഭൂവിഭാഗം ഇദ്ദേഹത്തിന്റെ അധീനതയിലുണ്ട്. അടുത്തത് കോലത്തിരിയാണ്... എന്നാല്‍ അവരെക്കാള്‍ എറ്റവും ശക്തനും പ്രശസ്തനും സാമൂതിരിയാണ്.'

നാടുവാഴികളില്‍ പ്രധാനികള്‍ നീലേശ്വരം, കണ്ണൂര്‍, വള്ളുവനാട്, കൊടുങ്ങല്ലൂര്‍, കൊച്ചി, ഇടപ്പള്ളി, വടക്കുംകൂര്‍, തെക്കുംകൂര്‍, പുറക്കാട്, കായംകുളം എന്നീ നാടുകളുടെ അധിപന്മാരായിരുന്നു. എന്നാല്‍ രാജ്യത്ത് വ്യക്തമായ ആധിപത്യം കൈയാളിയിരുന്നത് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരന്നുകിടന്നിരുന്ന നിരവധിദേശങ്ങളിലെ അധിപന്മാരായ ദേശവാഴികളായിരുന്നു. ഏതെങ്കിലും രാജാവിന്റെ നാമമാത്രമായ മേല്ക്കോയ്മ സ്വീകരിച്ചിരുന്നുവെങ്കിലും അവര്‍ സര്‍വതന്ത്രസ്വതന്ത്രരായിരുന്നു. കീഴ്നടപ്പനുസരിച്ച് രാജാക്കന്മാരുടെ അനിയന്ത്രിതമായ അധികാരം അംഗീകരിക്കപ്പെട്ടിരുന്നില്ല; ദേശവാഴികളോ നാടുവാഴികളോ കൂറില്ലാതെ പ്രവര്‍ത്തിച്ചാല്‍പ്പോലും അവരെ നാട്ടില്‍നിന്നു പുറന്തള്ളാനോ അവരുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കാനോ കഴിയുമായിരുന്നില്ല.

വേണാട്

രണ്ടാം ചേര സാമ്രാജ്യത്തിന്റെ പതനത്തിന് വഴിതെളിച്ച ചേര-ചോള യുദ്ധങ്ങളില്‍ ഏറ്റവുമധികം നാശനഷ്ടം അനുഭവിക്കേണ്ടിവന്നതു സാമന്തരാജ്യമായ വേണാട്ടിനായിരുന്നു. കുലശേഖരഭരണത്തിന്റെ തകര്‍ച്ചയോടെ വേണാട് പ്രത്യേക നാടായി വികസിച്ചു. ശക്തിവര്‍ധിച്ചതോടെ വേണാട് സ്വരൂപം തൃപ്പാപ്പൂര്‍, ചിറവ, ദേശിങ്ങനാട് എന്നിങ്ങനെ മൂന്നുശാഖകളായി ത്തീര്‍ന്നു. എങ്കിലും വേണാടിന്റെ ആദ്യകാല ചരിത്രവും ഭരണാധികാരികളും അജ്ഞാതമാണ്. 12-ാം ശതകത്തില്‍ വീരകേരളവര്‍മയുടെ ഭരണകാലത്ത് വേണാട് ശക്തിപ്പെട്ടു. 13-ാം ശതകത്തില്‍ പാണ്ഡ്യര്‍ തുടര്‍ച്ചയായി വേണാട്ടിനെ ആക്രമിച്ചു. തിരുനെല്‍വേലിയിലെ ചില ലിഖിതങ്ങള്‍ ജാതവര്‍മസുന്ദരന്‍ പാണ്ഡ്യര്‍ 13-ാം ശതകത്തിന്റെ രണ്ടാം പകുതിയില്‍ വേണാട് സ്വരൂപത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നതായി ചൂണ്ടിക്കാട്ടുന്നു. ജാതവര്‍മന്റെ പിന്‍ഗാമിയായ മാരവര്‍മന്റെ കാലത്തും ഈ ആധിപത്യം തുടര്‍ന്നു. ജയസിംഹനായിരുന്നു, മാരവര്‍മന്‍ വേണാട് ആക്രമിക്കുമ്പോള്‍ ഭരണാധികാരി. ഇദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് കൊല്ലത്തിന് ദേശിങ്ങനാട് എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. ജയസിംഹന്റെ മരണത്തെത്തുടര്‍ന്ന് സ്വരൂപങ്ങളില്‍ അധികാരവടംവലിയുണ്ടായി. ഒടുവില്‍ രവിവര്‍മ വേണാടിന്റെ ഭരണാധികാരിയായി. 1299 മുതല്‍ 1314 വരെ വേണാട് ഭരിച്ച രവിവര്‍മ കുലശേഖരനായിരുന്നു മധ്യകാല വേണാടിന്റെ ശക്തനായ ഭരണാധികാരി. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ വേണാട് വിദേശവാണിജ്യത്തില്‍ മുന്നിലെത്തി. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുന്നത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

നെടിയിരുപ്പ്

രണ്ടാമത്തെ പ്രധാന രാജ്യം കോഴിക്കോടുസാമൂതിരി ഭരിച്ചിരുന്ന നെടിയിരുപ്പ് ആയിരുന്നു. 11-ാം ശതകത്തോടെയാണ് നെടിയിരുപ്പ് പ്രശസ്തിയിലേക്ക് ഉയരുന്നത്. സാമൂതിരിമാരുടെ ഉദ്ഭവസ്ഥാനമായ ഏറനാട് (ഏറാള്‍നാട്) സമുദ്രതീരവുമായി ബന്ധമില്ലാത്ത നാടായിരുന്നു. അതിനാല്‍ കോഴിക്കോടിനു ചുറ്റുമുള്ള പൊര്‍ളാതിരിമാരുടെ പോലനാട് ആയിരുന്നു സാമൂതിരിമാരുടെ ആക്രമണത്തിന് ആദ്യമായി ഇരയായത്. പോലനാട് സ്വാധീനമാക്കിയ സാമൂതിരി തന്റെ തലസ്ഥാനം കോഴിക്കോട്ടേക്കു മാറ്റി. കോഴിക്കോടുരാജ്യത്തെപ്പറ്റിയുള്ള ആദ്യത്തെ പരാമര്‍ശം മാര്‍ക്കോപോളോ(1292-94) യുടേതാണ്. കേരളത്തില്‍ വ്യാപകമായി സഞ്ചാരം നടത്തിയ ഇബ്നുബത്തൂത്ത(1342-45) കോഴിക്കോട് നഗരത്തെ 'മലബാറിലെ പ്രധാന തുറമുഖങ്ങളില്‍ ഒന്നും ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നും' എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. 1442-ല്‍ കോഴിക്കോടു സന്ദര്‍ശിച്ച അബ്ദുള്‍ റസാക്കിന്റെ അഭിപ്രായത്തില്‍ 'കോഴിക്കോട് ഏറ്റവും ഭദ്രമായ തുറമുഖമാണ്, ഓര്‍മസ് പോലെ ഈ തുറമുഖത്തും എല്ലാ നഗരങ്ങളില്‍ നിന്നും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കച്ചവടക്കാര്‍ എത്തുന്നു. വാണിജ്യപരമായി കോഴിക്കോടിന്റെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കു കാരണമായത് അവിടെയുണ്ടായിരുന്ന തുറമുഖസൗകര്യങ്ങളായിരുന്നില്ല; അവിടെ വന്‍തോതില്‍ സുഗന്ധദ്രവ്യങ്ങള്‍ ലഭ്യമായിരുന്നതും വ്യാപാരികളോടുള്ള അവിടത്തെ രാജാവായ സാമൂതിരിയുടെ നീതിപൂര്‍വവും അനുഭാവപൂര്‍ണവുമായ പെരുമാറ്റവുമായിരുന്നു.

ചൈനയും അറേബ്യയുമായി നടത്തിയിരുന്ന വ്യാപാരം കോഴിക്കോടിന്റെ സാമ്പത്തികാഭിവൃദ്ധിക്കു വഴിതെളിച്ചു. ഈ സാമ്പത്തികവളര്‍ച്ച ചുറ്റുമുള്ള രാജ്യങ്ങള്‍ ആക്രമിച്ചു കീഴടക്കാന്‍ സാമൂതിരിയെ പ്രേരിപ്പിച്ചു. സ്വന്തം താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ ആക്രമണോദ്യമങ്ങളില്‍ ആളും അര്‍ഥവും നല്കി സഹായിക്കുന്നതിനു മുസ്ലിം വ്യാപാരികള്‍ ഒരുക്കമായിരുന്നു. ഒരു നീണ്ട യുദ്ധത്തിനുശേഷം സാമൂതിരി വള്ളുവനാടു കീഴടക്കി. ഈ യുദ്ധത്തില്‍ സാമൂതിരിയുടെ വലംകൈയായി പ്രവര്‍ത്തിച്ചത് മുസ്ലിം വ്യാപാരികളുടെ നേതാവായിരുന്ന കോഴിക്കോടു കോയയായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയടക്കുവാന്‍ സാമൂതിരിക്കു കഴിഞ്ഞു. അതിനെത്തുടര്‍ന്ന് നെടുങ്ങനാടും തലപ്പള്ളിയും കീഴടക്കപ്പെട്ടു. സാമൂതിരി തൃക്കണ്ണാമതിലകം പിടിച്ചതോടുകൂടി (1400) തിരുവഞ്ചിക്കുളത്തു നിന്നും കൊച്ചിയിലേക്കു തലസ്ഥാനം മാറ്റുവാന്‍ കൊച്ചിരാജാവ് നിര്‍ബന്ധിതനായി.

കൊച്ചിരാജ്യം കീഴടക്കുവാനായിരുന്നു സാമൂതിരിയുടെ പിന്നത്തെ ശ്രമം. കൊച്ചിയില്‍ ഇളയതായ്വഴിയും മൂത്തതായ്വഴിയും തമ്മിലുള്ള തര്‍ക്കം ഈ ശ്രമത്തിന് ആക്കം കൂട്ടി. മൂത്തതായ്വഴിയിലെ ഒരുരാജകുമാരനെ കൊച്ചിയിലെതന്നെ പ്രഭുക്കന്മാരുടെ സഹായത്തോടുകൂടി അധികാരത്തില്‍ വാഴിക്കാന്‍ സാമൂതിരിക്കു കഴിഞ്ഞു. ഇതിനിടയില്‍ സാമൂതിരിയും കോലത്തിരിയുമായി ഉണ്ടായിരുന്ന ബന്ധത്തിനും ഉലച്ചില്‍ തട്ടി. കേരളോത്പത്തി അനുസരിച്ച് സാമൂതിരിക്കോവിലകത്തെ ഒരു തമ്പുരാട്ടിയും കോലത്തിരി കുടുംബത്തിലെ ഒരു തമ്പുരാനും കൂടി ഒളിച്ചോടിയത് രണ്ടു കുടുംബങ്ങളെയും ഒരു യുദ്ധത്തിന്റെ വക്കത്തുകൊണ്ടെത്തിച്ചു. തമ്പുരാട്ടിയുടെ തായ് വഴിക്കു നീലേശ്വരത്ത് പ്രത്യേക ഭൂസ്വത്ത് നല്കുകയും കടത്തനാട് സാമൂതിരിക്കു വിട്ടുകൊടുക്കുകയും ചെയ്താണ് ആ യുദ്ധപരിതഃസ്ഥിതി ഒഴിവാക്കിയത്.

കോലത്തിരിമാരുടെ ഉദ്ഭവം ഏഴിമല കേന്ദ്രമാക്കി ചിറയ്ക്കല്‍-കാസര്‍കോടു പ്രദേശങ്ങള്‍ ഭരിച്ചിരുന്ന മൂഷകവംശത്തില്‍ നിന്നായിരുന്നു. രണ്ടാം ചേരരാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്തിരുന്ന മൂഷകവംശം ചേരരാജ്യത്തിന്റെ പതനത്തോടുകൂടി തലശ്ശേരി-വയനാടു പ്രദേശങ്ങള്‍ കൈവശപ്പെടുത്തി. ഏഴിമലരാജ്യത്തെപ്പറ്റിയുള്ള ആദ്യത്തെ പ്രസ്താവം കാണുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ എഴുതപ്പെട്ട അതുലന്റെ മൂഷകവംശകാവ്യത്തിലാണ്. വിക്രമരാമന്‍, ജയമാനി, വലഭന്‍, ശ്രീകണ്ഠന്‍ എന്നീ രാജാക്കന്മാരെപ്പറ്റി ഈ കൃതിയില്‍ നിന്നും മനസ്സിലാക്കാം. ഇവരില്‍ വിക്രമരാമന്‍ എന്ന രാജാവ് ശ്രീമൂലവാസം ബുദ്ധവിഹാരത്തെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിച്ചതായി പറയുന്നു. 14-ാം ശതകത്തോടെ ഈ രാജ്യം കോലത്തുനാടെന്നും ഭരണാധികാരി കോലത്തിരി എന്നും അറിയപ്പെട്ടുതുടങ്ങി. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരളം സന്ദര്‍ശിച്ച മാര്‍ക്കോപോളോ ഇങ്ങനെ എഴുതി: '(കന്യാ)കുമാരിയില്‍ നിന്ന് ഏകദേശം 300 മൈല്‍(വടക്കു) പടിഞ്ഞാറുമാറിയാണ് ഏഴി രാജ്യം. അവിടത്തെ ആളുകള്‍ വിഗ്രഹാരാധനക്കാരാണ്; അവരുടെ രാജാവ് ആര്‍ക്കും കപ്പം കൊടുക്കുന്നില്ല'. പതിനാലാം നൂറ്റാണ്ടിലാണ് മൂഷകരാജ്യം കോലത്തുനാടെന്നറിയപ്പെടാന്‍ തുടങ്ങിയത്. കൃഷ്ണഗാഥയുടെ കര്‍ത്താവായ ചെറുശ്ശേരി ഉദയവര്‍മന്‍ കോലത്തിരിയുടെ കൊട്ടാരം കവിയായിരുന്നു. ഉദയവര്‍മചരിതമെഴുതിയ രവിവര്‍മന്‍ കോലത്തുനാട്ടിലെ പ്രസിദ്ധനായ ഒരു രാജാവായിരുന്നു. വടക്ക് നേത്രാവതി മുതല്‍ കോരപ്പുഴ വരെയുള്ള പ്രദേശമായിരുന്നു കോലത്തുനാട്.

പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പുതന്നെ കോലത്തിരി സാമൂതിരിയുടെ സാമന്തപദവിയിലേക്ക് അമര്‍ന്നുകഴിഞ്ഞിരുന്നു. സാമൂതിരിയുമായി തെറ്റിപ്പിരിഞ്ഞ വാസ്കോ ദ ഗാമയെ സ്വാഗതം ചെയ്യാന്‍ കോലത്തിരി തുനിഞ്ഞതുതന്നെ സാമൂതിരിമാരുടെ സാമന്തപദവിയില്‍ നിന്നും പോര്‍ച്ചുഗീസ് സഹായത്തോടെ രക്ഷപ്പെടാമെന്ന പ്രതീക്ഷകൊണ്ട് ആയിരിക്കണം.

പെരുമ്പടപ്പ്

കൊച്ചി രാജകുടുംബമായ പെരുമ്പടപ്പുസ്വരൂപം പ്രാധാന്യത്തിലേക്കുയര്‍ന്നത് പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനുശേഷമാണ് അവരുടെ ഉദ്ഭവസ്ഥാനം പൊന്നാനിത്താലൂക്കിലെ വന്നേരി ഗ്രാമത്തിലുള്ള ചിത്രകൂടമായിരുന്നു. അവിടെ നിന്നും രാജകുടുംബം തിരുവഞ്ചിക്കുളത്തേക്കും പിന്നീട് കൊച്ചിയിലേക്കും മാറിത്താമസിക്കുകയുണ്ടായി. 1341-ല്‍ പെരിയാറ്റിലുണ്ടായ അഭൂതപൂര്‍വമായ ഒരു വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കൊച്ചി അഴിതുറക്കുകയും കൊടുങ്ങല്ലൂരഴി മണല്‍ അടിഞ്ഞു ഉപയോഗ ശൂന്യമാവുകയും ചെയ്തു. അങ്ങനെയാണ് കൊച്ചി തുറമുഖം രൂപംകൊണ്ടത്. കൊച്ചിരാജ്യചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ് 1225-ല്‍ മാകോതൈപട്ടണത്തിലെ ഇരവികോര്‍ത്തന് കൊച്ചിരാജാവായ വീരരാഘവ ചക്രവര്‍ത്തി ഒരു ചെമ്പുപട്ടയം നല്കിയത്. ശുകസന്ദേശം, ഉണ്ണിയാടിചരിതം, ശിവവിലാസം തുടങ്ങിയ സാഹിത്യകൃതികള്‍ പെരുമ്പടപ്പുസ്വരൂപത്തിന്റെ ആസ്ഥാനം മഹോദയപുരത്തു തുടരുന്നതായി പരാമര്‍ശിക്കുന്നുണ്ട്.കോലത്തുനാട്ടിലെന്നപോലെ കൊച്ചിയിലും പോര്‍ച്ചുഗീസുകാര്‍ക്കു ഹൃദ്യമായ സ്വീകരണമാണു ലഭിച്ചത്. പോര്‍ച്ചുഗീസുസഹായത്തോടെ സാമൂതിരിയുടെ സ്വാധീനശക്തി കുറയ്ക്കുകയായിരുന്നു രണ്ടുരാജാക്കന്മാരുടെയും ഉന്നം.

ചെറുനാടുവാഴികള്‍

വേണാട്, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നീ രാജ്യങ്ങള്‍ക്കു പുറമേ രണ്ടാം ചേരസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം പല ചെറുകിടരാജ്യങ്ങളും ഉടലെടുത്തു. പരമാധികാരമുള്ള ഒരു രാജാവിന്റെ ആധിപത്യം അംഗീകരിച്ചിരുന്നുവെങ്കിലും, അവ പലപ്പോഴും സ്വതന്ത്രാധികാരമുള്ള രാജ്യങ്ങളെപ്പോലെ പെരുമാറുകയോ അവയുടെ പരമാധികാരികള്‍ക്കെതിരായി എതിരാളികളുമായി കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നു. ഇത്തരം ചെറുകിടരാജ്യങ്ങള്‍ക്ക് ഉത്തമോദാഹരണം കൊച്ചിയിലെ നാടുവാഴികള്‍ തന്നെയായിരുന്നു. ഈ പ്രഭുക്കന്മാര്‍ കൊച്ചിരാജാവിനെതിരായി പലപ്പോഴും സാമൂതിരിയെ സഹായിച്ചിരുന്നു. രാജാക്കന്മാരുടെ ശക്തി ഈ പ്രഭുക്കന്മാര്‍ നല്കുന്ന സൈനികസേവനത്തില്‍ അധിഷ്ഠിതമായിരുന്നതുകൊണ്ട് അവര്‍ക്കെതിരായി ശക്തമായ നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

കേരളത്തിന്റെ വടക്കേ അതിര്‍ത്തിയിലുണ്ടായിരുന്ന ചെറുകിടരാജ്യം നീലേശ്വരമായിരുന്നു. പാരമ്പര്യവിശ്വാസമനുസരിച്ച,് തായ് വഴി ഉടലെടുത്തത് കോലത്തുനാട്ടിലെ ഒരു തമ്പുരാന്റെയും സാമൂതിരിക്കോവിലകത്തെ ഒരു തമ്പുരാട്ടിയുടെയും വിവാഹത്തിന്റെ ഫലമായിട്ടായിരുന്നു. നീലേശ്വരം കാനറയുമായി തൊട്ടുകിടന്നിരുന്നതുകൊണ്ട്, ആ രാജ്യത്തില്‍നിന്നു തുടര്‍ച്ചയായ ആക്രമണങ്ങളെ നേരിടേണ്ടിവന്നു. കണ്ണൂരിലെ ആലിരാജാവായിരുന്നു അടുത്ത ചെറുകിടരാജാവ്. കേരളത്തിലെ ഏക മുസ്ലിം ഭരണാധികാരിയായിരുന്ന ആലി രാജാവ് മരുമക്കത്തായ സമ്പ്രദായം പിന്തുടര്‍ന്നുവന്നിരുന്നു. ഇസ്ലാംമതം സ്വീകരിച്ച ചേരമാന്‍പെരുമാളിന്റെ വംശജരാണെന്ന് അവകാശപ്പെടുന്നുവെങ്കിലും പന്ത്രണ്ടാംനൂറ്റാണ്ടിലാണ് ഈ കുടുംബം രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചത്. ഇക്കാലത്താണ് ലക്ഷദ്വീപുസമൂഹം ഈ കുടുംബത്തിന്റെ കൈവശം വന്നുചേര്‍ന്നതെന്നു വിശ്വസിക്കപ്പെടുന്നു. ആലി രാജാക്കന്മാര്‍ പശ്ചിമേഷ്യയുമായി നടത്തിയിരുന്ന വ്യാപാരം വമ്പിച്ച സാമ്പത്തിക പുരോഗതി കൈവരുത്തിയിരുന്നു.

വെട്ടത്തുനാട് (താനൂര്‍സ്വരൂപം) സാമൂതിരിയുടെ പരമാധികാരത്തിന്‍ കീഴിലുണ്ടായിരുന്ന മറ്റൊരു ചെറുകിട രാജ്യമായിരുന്നു. ക്ഷത്രിയവംശജരായ വെട്ടം രാജാക്കന്മാര്‍ സാഹിത്യാദികലകളെ പ്രോത്സാഹിപ്പിച്ചിരുന്നു; ഒരു വെട്ടംരാജാവ് കഥകളിയില്‍ സുപ്രധാനങ്ങളായ ചില പരിഷ്കാരങ്ങള്‍ വരുത്തിയതിനാല്‍ ആ സമ്പ്രദായത്തിനെ 'വെട്ടത്തുസമ്പ്രദായം' എന്നു പറഞ്ഞുവരുന്നു. ഈ സ്വരൂപത്തില്‍നിന്നും കൊച്ചിരാജകുടുംബത്തിലേക്കു ദത്തെടുക്കുക പതിവായിരുന്നു. പോര്‍ച്ചുഗീസ് കാലഘട്ടത്തില്‍ ഈ ദത്തെടുക്കല്‍ കാരണമായി സാമൂതിരിയുമായി പല കലഹങ്ങളുണ്ടായി. സാമൂതിരിയുടെ ആക്രമണത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവന്ന മറ്റൊരു ചെറുകിട രാജ്യം വള്ളുവനാടായിരുന്നു. മാമാങ്കത്തിലെ രക്ഷാപുരുഷസ്ഥാനം കൈക്കലാക്കുവാന്‍ വേണ്ടി സാമൂതിരി വള്ളുവക്കോനാതിരിയുമായി തുടര്‍ച്ചയായ യുദ്ധം നടത്തി മാമാങ്കം പിടിച്ചെടുത്തു. തുടര്‍ന്ന് തന്റെ നഷ്ടപ്പെട്ട പദവി വീണ്ടെടുക്കാന്‍ എല്ലാ മാമാങ്കത്തിലേക്കും വള്ളുവനാടു രാജാവ് ചാവേര്‍പ്പടയാളികളെ അയയ്ക്കാറുണ്ടായിരുന്നു. അത്തരം ഒരു ചാവേര്‍പ്പടയെപ്പറ്റി 1597-ല്‍ ഒരു ജസ്യൂട്ട് പുരോഹിതന്‍ അയച്ച ഒരു കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പാലക്കാട് ഭരിച്ചിരുന്ന രാജവംശം തരൂര്‍സ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. അവര്‍ക്ക് പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ പ്രദേശങ്ങളുടെ മേല്‍ ആധിപത്യം ഉണ്ടായിരുന്നു. ചിറ്റൂരിലെ കൊങ്ങന്‍പടയും പാലക്കാട്ടുരാജവംശവുമായി ബന്ധമുണ്ട്. ഒരു കൊങ്ങുസൈന്യം തമിഴ്നാട്ടില്‍ നിന്നും വന്ന് ചിറ്റൂര്‍ ആക്രമിച്ചുവെന്നും കൊച്ചി രാജാവിന്റെ സഹായത്തോടുകൂടി പാലക്കാടുരാജാവ് ആ ആക്രമണം ചെറുത്ത് അവരെ തുരത്തിയെന്നുമാണ് ഐതിഹ്യം. ഈ സഹായത്തിനു പ്രത്യുപകാരമായി ചിറ്റൂര്‍ താലൂക്കിലെ നാലുദേശവും കൊടകരനാടും കൊച്ചിക്കു വിട്ടുകൊടുത്തു. സാമൂതിരി വള്ളുവനാടു പിടിച്ചതിനുശേഷം പാലക്കാടും ആക്രമിച്ചു; നടുവട്ടം പിടിച്ചെടുത്ത് പാലക്കാടിനെ രണ്ടായി വിഭജിച്ചു. സാമൂതിരിയുടെ തുടര്‍ന്നുള്ള ആക്രമണത്തെ തടയാന്‍ പാലക്കാടു രാജാവ് 1756-ല്‍ മൈസൂര്‍പ്പടയിലെ ദിണ്ഡുക്കല്‍ ഫൌജുദരായിരുന്ന ഹൈദരാലിയുടെ സഹായം അഭ്യര്‍ഥിച്ചു. ഹൈദരാലിയുടെ സേനാനായകനായ മഖ്ദൂംഅലി സാമൂതിരിയുടെ സൈന്യത്തെ തുരത്തിയോടിക്കുകയും സാമൂതിരിയില്‍നിന്നു കപ്പം ഈടാക്കുകയും ചെയ്തു.

കൊച്ചിയുടെ രണ്ടു സാമന്തരാജ്യങ്ങളായിരുന്ന കൊടുങ്ങല്ലൂരും ഇടപ്പള്ളിയും കൊച്ചിക്കെതിരായി സാമൂതിരിയുടെ പിന്നില്‍ അണിനിരന്നു. പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂരിലെ നാടുവാഴികള്‍ ക്ഷത്രിയരായിരുന്നു. സാമൂതിരികോവിലകവുമായി ഇവര്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടിരുന്നു. സാമൂതിരിമാര്‍ കൊച്ചിക്കെതിരായ യുദ്ധങ്ങളില്‍ ഇടപ്പള്ളി വഴിയോ കൊടുങ്ങല്ലൂര്‍ വഴിയോ ആയിരുന്നു കൊച്ചിയില്‍ പ്രവേശിച്ചിരുന്നത്. ഇടപ്പള്ളി(എളങ്ങല്ലൂര്‍ സ്വരൂപം) കേരളത്തിലുണ്ടായിരുന്ന രണ്ടു ബ്രാഹ്മണസ്വരൂപങ്ങളില്‍ ഒന്നായിരുന്നു. വൈപ്പിന്‍കരയും കൊച്ചിയും ആദ്യകാലത്ത് ഇടപ്പള്ളി വകയായിരുന്നു. 1400-ാമാണ്ടിനടത്ത് ഒരു ഇടപ്പള്ളി രാജാവ് ഈ രണ്ടുനാടുകളും തന്റെ മകനായിരുന്ന അന്നത്തെ പെരുമ്പടപ്പു രാജാവിനു വിട്ടുകൊടുത്തു. ഇടപ്പള്ളിയും കൊച്ചിയുമായുള്ള ശത്രുതയ്ക്ക് ഇതൊരു പ്രധാന കാരണമായി.

വടക്കുംകൂറും തെക്കുംകൂറും പണ്ടത്തെ വെമ്പൊലിനാട്ടിന്റെ ഭാഗങ്ങളായിരുന്നു. കായംകുളംരാജ്യം തെക്കും കോതമംഗലം വടക്കും വേമ്പനാട്ടുകായല്‍ പടിഞ്ഞാറും പശ്ചിമഘട്ടം കിഴക്കുമായി സ്ഥിതിചെയ്തിരുന്ന സാമാന്യം വലിയ ഒരു രാജ്യമായിരുന്നു വെമ്പൊലിനാട്. 1100-നോടടുപ്പിച്ചാണ് വെമ്പൊലിനാട് വടക്കുംകൂറും തെക്കൂംകൂറുമായി വിഭജിക്കപ്പെട്ടത്. കോട്ടയത്തിനടുത്തുള്ള നട്ടാശ്ശേരി തെക്കുംകൂറിന്റെയും കടുത്തുരുത്തിയും വൈക്കവും വടക്കുംകൂറിന്റെയും തലസ്ഥാനങ്ങളായിരുന്നു. രണ്ടും കൊച്ചിരാജാവിന്റെ സാമന്തരാജ്യങ്ങളായിരുന്നു. വടക്കുംകൂറില്‍ കുരുമുളക് സമൃദ്ധിയായി വിളഞ്ഞിരുന്നതുകൊണ്ട് വിദേശീയ വ്യാപാരികളെ ആ രാജ്യം ആകര്‍ഷിച്ചിരുന്നു. തെക്കുംകൂറും വടക്കുംകൂറും തിരുവിതാംകൂറിനെതിരായി കായംകുളം രാജാവിനെ സഹായിക്കുകയാല്‍ മാര്‍ത്താണ്ഡവര്‍മ ആ രാജ്യങ്ങള്‍ രണ്ടും പിടിച്ചെടുത്ത് തിരുവിതാംകൂറിനോടു ചേര്‍ത്തു (1749-50).

കായംകുളം രാജ്യത്തിന് ഓടനാട് എന്നും പേരുണ്ടായിരുന്നു. ഓടനാട്ടിലെ പല രാജാക്കന്മാരെയുംപറ്റി ശാസനങ്ങളില്‍ പ്രതിപാദിച്ചു കാണുന്നുണ്ട്.1225-ലെ വീരരാഘവപട്ടയത്തില്‍ അന്നത്തെ ഓടനാട്ടുരാജാവ് ഒരു സാക്ഷിയായിരുന്നു. ഉണ്ണുനീലിസന്ദേശത്തിലും ഉണ്ണിയാടിചരിതത്തിലും ശിവവിലാസത്തിലും ഓടനാട്ടിലെ രാജാക്കന്മാരെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട് . ഓടനാടിന്റെ ആദ്യത്തെ തലസ്ഥാനം കണ്ടിയൂര്‍മറ്റമായിരുന്നു. 15-ാം നൂറ്റാണ്ടിലായിരുന്നു കായംകുളത്തേക്കു തലസ്ഥാനം മാറ്റിയത്; അതിനുശേഷമാണ് രാജ്യത്തിനു കായംകുളം എന്ന പേരുണ്ടായതും.

കായംകുളത്തിനു വടക്കായിരുന്നു പുറക്കാട് അഥവാ ചെമ്പകശ്ശേരി രാജ്യം. ഇന്നത്തെ അമ്പലപ്പുഴ-കുട്ടനാട് പ്രദേശങ്ങള്‍ ഈ രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. ദേവനാരായണന്‍ എന്ന അപരനാമമുള്ള ബ്രാഹ്മണരാജാക്കന്മാരായിരുന്നു പുറക്കാടു ഭരിച്ചിരുന്നത്. കുടമാളൂരായിരുന്നു ഇവരുടെ മൂലകുടുംബം. ഇവര്‍ സാഹിത്യത്തിനും കലകള്‍ക്കും നിര്‍ലോഭം സഹായസഹകരണങ്ങള്‍ നല്കി. മേല്‍പ്പുത്തൂര്‍ നാരായണഭട്ടതിരിയും കുഞ്ചന്‍നമ്പ്യാരും ദേവനാരായണന്മാരുടെ രാജധാനിയെ അലങ്കരിച്ചിരുന്നു. തുഞ്ചത്തെഴുത്തച്ഛനും അവിടെ എത്തിയിരുന്നതായി ചില ഐതിഹ്യങ്ങളില്‍ കാണുന്നു.

വേണാട് പതിനഞ്ചാം ശതകത്തിന്റെ ആദ്യത്തില്‍ത്തന്നെ തൃപ്പാപ്പൂര്‍, ദേശിങ്ങനാട് എന്നീ രണ്ടു ശാഖകളായി പിരിഞ്ഞു. വേണാട്ടുരാജാവ് തിരുവിതാംകോട് എന്ന സ്ഥലത്ത് ഒരു കൊട്ടാരം പണിയിച്ചു താമസം അങ്ങോട്ടുമാറ്റി. ഈ ശാഖ തൃപ്പാപ്പൂര്‍ സ്വരൂപം(പിന്നീട് തിരുവിതാംകൂര്‍) എന്നും കൊല്ലം ശാഖ ദേശിങ്ങനാട് എന്നും അറിയപ്പെട്ടു. വേണാടിന്റെ മറ്റൊരു ശാഖയായിരുന്നു ഇളയിടത്തുസ്വരൂപം. ഇളയിടത്തുസ്വരൂപം 14-ാം നൂറ്റാണ്ടിലാണ് രൂപംകൊണ്ടതെന്നു കരുതപ്പെടുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട പ്രദേശങ്ങള്‍ ഈ സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആദ്യം കിളിമാനൂരിനടുത്തു കുന്നുമ്മേലും പിന്നീട് കൊട്ടാരക്കരയുമായിരുന്നു ഇളയിടത്തു സ്വരൂപത്തിന്റെ തലസ്ഥാനം. 16-ാം ശതകത്തില്‍ ഇളയിടത്തുസ്വരൂപത്തിന്റെ ഒരു ശാഖ നെടുമങ്ങാട്ടു താമസമുറപ്പിച്ചു. ആ ശാഖ പേരകത്തായ് വഴി എന്നറിയപ്പെട്ടു. കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കരത്തമ്പുരാന്‍ ഇളയിടത്തുസ്വരൂപത്തിലെ അംഗമായിരുന്നു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലും സമീപപ്രദേശങ്ങളും ചേര്‍ന്നതായിരുന്നു ആറ്റിങ്ങല്‍ത്തായ് വഴി. ആറ്റിങ്ങല്‍ പ്രത്യേക തായ്വഴിയായിരുന്നില്ല; തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ തമ്പുരാട്ടിമാര്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നതുകൊണ്ട് ആ പ്രദേശത്തിന്റെ മേല്‍ അവര്‍ക്ക് ചില പ്രത്യേകാധികാരങ്ങളുണ്ടായിരുന്നു. ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ സ്വന്തം നിലയില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും തൃപ്പാപ്പൂര്‍ മൂപ്പിന്റെ അനുവാദമില്ലാത്ത കരാറുകള്‍ക്ക് പ്രാബല്യമുണ്ടായിരുന്നില്ല.

ഒരു കേന്ദ്രശക്തിയുടെ അഭാവവും നിരന്തരമായ പരസ്പരമത്സരവും നിമിത്തം കേരളത്തിലെ രാജ്യങ്ങളുടെ ശക്തി വളരെ വേഗം ക്ഷയിക്കാന്‍ തുടങ്ങി. യുദ്ധകാലത്ത് സൈനികരെ നല്കേണ്ട കടമയുണ്ടായിരുന്ന നായര്‍പ്രഭുക്കന്മാര്‍ സ്വയം കലഹിച്ചും കോയ്മക്കെതിരായി പ്രവര്‍ത്തിച്ചും നാട്ടില്‍ അസ്വസ്ഥത സൃഷ്ടിച്ചു. ബ്രാഹ്മണര്‍ക്ക് നിര്‍ണായകസ്വാധീനതയുണ്ടായിരുന്ന ദേവസ്വങ്ങള്‍ ' ഒരു ഭരണക്കൂടത്തിനുള്ളില്‍ മറ്റൊരു ഭരണകൂടം' എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. ഓരോ ക്ഷേത്രവും അതതിന്റെ അധികാരപരിധിയില്‍ വരുന്ന വിസ്തൃതമായ പ്രദേശങ്ങളെ 'സങ്കേതം' എന്ന പേരില്‍ നിലനിര്‍ത്തി. ഈ സങ്കേതത്തിനകത്ത് രാജാക്കന്മാര്‍ക്ക് ഫലപ്രദമായ യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഏതെങ്കിലും കാരണവശാല്‍ സങ്കേതത്തിനകത്ത് ഇടപെട്ടാല്‍ പ്രായശ്ചിത്തം ചെയ്യാന്‍ രാജാവ് നിര്‍ബന്ധിതനുമായിരുന്നു. ഇപ്രകാരം അധികാരം പങ്കുവയ്ക്കാന്‍ നിര്‍ബന്ധിതരായ ഒരു കൂട്ടം രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും കീഴില്‍ ദുര്‍ബലമായ ഒരു രാജ്യമായി ഇക്കാലഘട്ടത്തില്‍ കേരളം അധഃപതിക്കുകയായിരുന്നു. മധ്യകാല യൂറോപ്പിലെ ഫ്യൂഡല്‍ കാലഘട്ടത്തോട് ഇതിനെ സാമ്യപ്പെടുത്താവുന്നതാണ്.

യൂറോപ്യന്മാരുടെ ആഗമനം

യൂറോപ്യരില്‍ ആദ്യമായി കേരളത്തിലെത്തിയത് പോര്‍ച്ചുഗീസുകാരായിരുന്നു. വാസ്കോ ദ ഗാമ 1498 മേയ് 21-ന് കോഴിക്കോട്ട് എത്തിയത് ഒരു പുതിയ കാലഘട്ടത്തിന്റെ നാന്ദികുറിച്ചു. കേരളത്തിലെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ പുതിയൊരു ബന്ധത്തിനു കളമൊരുക്കിയതും യൂറോപ്യന്മാരുടെ വരവായിരുന്നു. നൂറ്റാണ്ടുകളായി കേരളത്തിന്റെ വിദേശവ്യാപാരം കൈയടക്കിയിരുന്ന മുസ്ലിങ്ങളും കേരളരാജാക്കന്മാരുമായി അടുത്ത സുഹൃദ്ബന്ധമാണ് നിലവിലിരുന്നത്. 16-ാം ശതകത്തിന്റെ അവസാനത്തില്‍ ഷൈഖ് സെയ്നുദ്ദീന്‍ എഴുതി: "മലബാറില്‍ അങ്ങോളമിങ്ങോളം അവരുടെയിടയില്‍ അധികാരം നടക്കത്തക്കവണ്ണം ഒരു ഭരണാധികാരി അവര്‍ക്കില്ല. (രാജ്യത്ത്) വ്യാപാരകേന്ദ്രങ്ങളുടെ എണ്ണം അധികമാകുന്നത് അവരെക്കൊണ്ടാണെന്ന കാരണത്താല്‍ രാജാക്കന്മാര്‍ അവരോട് ബഹുമാനവും താത്പര്യവും കാണിക്കുന്നു.

a. പോര്‍ച്ചുഗീസുകാര്‍. പോര്‍ച്ചുഗീസുകാര്‍ കിഴക്കേദിക്കിലേക്കുവന്നതുതന്നെ, ഈ ദിക്കില്‍ നിന്നുമാത്രം ലഭ്യമായിരുന്ന കുരുമുളകിന്റെയും മറ്റു സുഗന്ധദ്രവ്യങ്ങളുടെയും വ്യാപാരം കൈയടക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയായിരുന്നു. ഇന്ത്യയിലേക്കയച്ച രണ്ടാമത്തെ പോര്‍ച്ചുഗീസ് കപ്പിത്താനായിരുന്ന കാബ്രാളിനു ലഭിച്ച നിര്‍ദേശങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു: 'പണ്ടകശാലകള്‍ സ്ഥാപിക്കുന്നതിനു പുറമേ... സാമൂതിരി വേഗം കപ്പലിലേക്കുള്ള ചരക്കുകള്‍ തരാന്‍ സമ്മതിക്കാതെയിരുന്നാല്‍ വാസ്കോ ദ ഗാമയോടു ചെയ്ത ദ്രോഹപരമായ നടപടികള്‍ക്ക് പ്രതികാരമായി വിനാശകരമായ യുദ്ധം നടത്തണം. ഒരു പണ്ടകശാലയും വ്യാപാരവും നടത്താന്‍ സാമൂതിരി സമ്മതിച്ചാല്‍, മക്കയിലെ മുസ്ലിങ്ങളെ കോഴിക്കോട്ടോ സാമൂതിരിയുടെ മറ്റേതെങ്കിലും തുറമുഖങ്ങളിലോ തുടര്‍ന്നു താമസിക്കാനോ കച്ചവടം നടത്താനോ സമ്മതിക്കരുതെന്ന് ജനറല്‍ (സാമൂതിരിയോട്) രഹസ്യമായി ആവശ്യപ്പെടണം.'

വിദേശവ്യാപാരം കുത്തകയാക്കാനും സമുദ്രത്തില്‍ പരമാധികാരം അവകാശപ്പെടാനുമുള്ള പോര്‍ച്ചുഗീസുകാരുടെ ശ്രമം രാഷ്ട്രാന്തരീയ കീഴ്വഴക്കങ്ങള്‍ക്ക് എതിരായിരുന്നു. പോര്‍ച്ചുഗീസ് ചരിത്രകാരനായ ബറോസ് ഈ അവകാശവാദങ്ങളെ ഇങ്ങനെ ന്യായീകരിക്കുന്നു: ' സമുദ്രത്തില്‍ എല്ലാ നാവികര്‍ക്കും തുല്യാവകാശമാണുള്ളതെങ്കിലും ഈ നിയമം യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കു മാത്രമാണ് ബാധകമായത്; യേശുക്രിസ്തുവിന്റെ നിയമത്തിനു പുറത്തുളള മുസ്ലിങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഈ നിയമത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയില്ല'. പോര്‍ച്ചുഗീസുകാരുടെ ഇത്തരത്തിലുള്ള അവകാശവാദം, നൂറ്റാണ്ടുകളായി കേരളത്തില്‍ വിദേശവ്യാപാരം നടത്തിവന്ന മുസ്ലിങ്ങളുമായി ഒരേറ്റുമുട്ടലിനു കളമൊരുക്കി. ഈ അവകാശവാദം, പ്രായോഗികമാക്കുവാന്‍ ശ്രമിച്ചതിനു പുറമേ കേരളത്തിലെ വിവിധ രാജ്യങ്ങളിലെ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും തമ്മില്‍ ശത്രുക്കളാക്കിമാറ്റുന്നതിനും അവര്‍ പരിശ്രമിച്ചു. കൊച്ചിയെയും കോലത്തുനാടിനെയും സാമൂതിരിക്കെതിരായി തിരിച്ചുവിടുന്നതില്‍ അവര്‍ വിജയിച്ചു. കൊച്ചി രാജാവിന് പോര്‍ച്ചുഗീസ് സഹായത്തോടുകൂടി സാമൂതിരിക്കെതിരായി പടപൊരുതാന്‍ സാധിച്ചുവെങ്കിലും പോര്‍ച്ചുഗീസ് അതിക്രമത്തിന്‍കീഴില്‍ വളരെയേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നു. താനൂര്‍ രാജാവിനെ സാമൂതിരിക്കെതിരായി തിരിക്കാനും അവര്‍ മടിച്ചില്ല.

പോര്‍ച്ചുഗീസുകാരുടെ വ്യാപാരക്കുത്തകശ്രമവും അവരുടെ മനുഷ്യത്വഹീനമായ ക്രൂരതകളും സാമൂതിരിയെ അവര്‍ക്കെതിരായി യുദ്ധംചെയ്യാന്‍ പ്രേരിപ്പിച്ചു. പോര്‍ച്ചുഗീസുകാരുമുണ്ടായ ആദ്യനാവികസമരങ്ങളില്‍ സാമൂതിരി പരാജയപ്പെട്ടു; എന്നാല്‍ കുഞ്ഞാലിമരയ്ക്കാര്‍മാരുടെ നേതൃത്വത്തില്‍ പുനഃസംഘടിക്കപ്പെട്ട കോഴിക്കോടു നാവികപ്പട പോര്‍ച്ചുഗീസ് നാവികപ്പടയ്ക്ക് ഒരു പേടിസ്വപ്നമായി മാറി. പതിനാറാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ കേരളം സന്ദര്‍ശിച്ച റാല്‍ഫ്ഫിച്ച്, പൈറാര്‍ഡ് ദ ലവാല്‍ തുടങ്ങിയ സന്ദര്‍ശകന്മാരെല്ലാം ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ലവാലിന്റെ അഭിപ്രായത്തില്‍ കോഴിക്കോടുനാവികപ്പടയെ പേടിച്ച് പോര്‍ച്ചുഗീസുകപ്പലുകള്‍ നാവികസേനയുടെ സഹായത്തോടുകൂടിയല്ലാതെ ഇന്ത്യാസമുദ്രത്തിലെവിടെയും സഞ്ചരിച്ചിരുന്നില്ല. ഇങ്ങനെ സഞ്ചരിക്കുന്ന കപ്പല്‍സമൂഹങ്ങള്‍തന്നെ കോഴിക്കോടുനാവികപ്പടയില്‍ നിന്നും സുരക്ഷിതമായിരുന്നില്ല.

പോര്‍ച്ചുഗീസ് അതിക്രമങ്ങളെ നേരിടാന്‍ സാമൂതിരിയുടെ മറ്റൊരു പദ്ധതി പോര്‍ച്ചുഗീസ് സിരാകേന്ദ്രമായ കൊച്ചി ആക്രമിച്ച് അവരെ അവിടെനിന്നും തുരത്തുക എന്നതായിരുന്നു. അതേസമയം മലബാര്‍നാവികര്‍ ചോളമണ്ഡലത്തിലും സിലോണിലും ഉള്ള പോര്‍ച്ചുഗീസ്കേന്ദ്രങ്ങള്‍ ആക്രമിക്കുകയും ചെയ്തു. അതിനും പുറമേ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ തങ്ങളുടെ വ്യാപാരാഭിവൃദ്ധിക്കു തടസ്സമാണെന്നു കണ്ട രാജ്യങ്ങള്‍(ഈജിപ്ത്, ഗുജറാത്ത്, കോഴിക്കോട്) അവര്‍ക്കെതിരായി ഒത്തൊരുമിച്ചു നീക്കങ്ങള്‍ ആരംഭിച്ചുവെങ്കിലും അവയൊന്നും വിജയിച്ചില്ല. ഈ ശ്രമങ്ങളില്‍ ഉണ്ടായ ആകെയൊരു വിജയം സാമൂതിരി പോര്‍ച്ചുഗീസുകാരുടെ കൈയില്‍ നിന്നും ചാലിയംകോട്ട പിടിച്ചെടുത്തതാണ്.

തങ്ങളുടെ വ്യാപാരവും നാവികഗതാഗതവും തകരാറിലായെന്നുകണ്ട പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയെയും കുഞ്ഞാലിയെയും തമ്മില്‍ തെറ്റിക്കുകയും മലബാര്‍ നാവികശക്തിയുടെ കേന്ദ്രബിന്ദുവായ കുഞ്ഞാലിമരയ്ക്കാരുടെ കോട്ടയ്ക്കല്‍കോട്ട സാമൂതിരിയുടെ സഹായത്തോടുകൂടി 1600-ല്‍ ആക്രമിക്കുകയും ചെയ്തു. എന്നാല്‍ കോട്ടയ്ക്കലിന്റെ പതനം പോര്‍ച്ചുഗീസുകാര്‍ക്ക് ഒരു ഗുണവും ചെയ്തില്ല. ഇക്കാലത്ത് കേരളത്തിലേക്കു വന്ന ഡച്ചുകാരും ഇംഗ്ലീഷുകാരുമായി കൂടിച്ചേര്‍ന്ന് കേരളനാവികര്‍ പോര്‍ച്ചുഗീസ് ശക്തിക്കെതിരായി നിരന്തരം പോരാടിയതു കാരണം 17-ാം ശതകത്തിന്റെ ആരംഭത്തില്‍ത്തന്നെ അവരുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി.

b. ഡച്ചുകാര്‍. 1529-ല്‍ ഡച്ച് ഈസ്റ്റ്ഇന്ത്യാ കമ്പനി സ്ഥാപിതമായി. 1604 ന. 11-ന് കോഴിക്കോട് എത്തിയ ഡച്ചുകാര്‍ സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കി. പോര്‍ച്ചുഗീസുകാരെ പുറന്തള്ളാന്‍ സാധിക്കാതെ വിഷമിച്ചിരുന്ന സാമൂതിരിക്ക് ഡച്ചുകാരുടെ വരവ് ശക്തിപകര്‍ന്നു. 1608-ല്‍ സാമൂതിരി ഡച്ചുകാര്‍ക്ക് കോഴിക്കോട് കച്ചവടം നടത്താന്‍ ഒരു പണ്ടകശാല വിട്ടുകൊടുത്തി. തുടര്‍ന്ന് പോര്‍ച്ചുഗീസുകാരെ എതിര്‍ക്കുന്നതില്‍ ഡച്ചുകാര്‍ സാമൂതിരിയെ സഹായിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കെതിരായ വ്യാപാരമത്സരത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡച്ചുകാര്‍ കേരളക്കരയിലെ മറ്റു രാജാക്കന്മാരുമായും സൌഹൃദബന്ധം സ്ഥാപിച്ചു. കൊച്ചിയിലെ മൂത്തതായ്വഴിത്തമ്പുരാന്‍ പോര്‍ച്ചുഗീസുകാര്‍ക്കും അവരുടെ താളത്തിനൊത്തു തുള്ളുന്ന ഇളയതായ്വഴിക്കും എതിരായി ഡച്ചു സഹായം തേടിയപ്പോള്‍ അവര്‍ അത് സസന്തോഷംസ്വീകരിച്ചു. പാലിയത്തച്ചന്‍ തുടങ്ങിയ കൊച്ചിപ്രഭുക്കന്മാരും സാമൂതിരിയും ഡച്ചുകാരെ സഹായിച്ചു. സംഖ്യകക്ഷികള്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിക്കോട്ടയില്‍ നിന്നു പുറത്താക്കി (1663 ജനു. 9). മൂത്തതായ്വഴി വീരകേരളന്‍തമ്പുരാനെ കൊച്ചിരാജാവായി വാഴിക്കുകയും ചെയ്തു. എന്നാല്‍ ഡച്ചുകാരുടെയും ഉദ്ദേശ്യം കേരളക്കരയിലെ വാണിജ്യം കുത്തകയാക്കുകയാണെന്നു വളരെവേഗം വ്യക്തമായി. കൊച്ചിരാജാവിന്റെ സ്ഥിതി വറചട്ടിയില്‍ നിന്നു എരിതീയിലേക്കു വീണ നിലയിലായി. രാജ്യഭരണത്തില്‍ മാത്രമല്ല, രാജകുടുംബത്തിലെ പിന്തുടര്‍ച്ചക്കാര്യത്തില്‍പ്പോലും അവര്‍ ഇടപ്പെട്ടു. ഈ ഇടപെടലിനെ കൊച്ചിയിലെ രാജകുടുംബാംഗങ്ങളും പ്രഭുക്കന്മാരും എതിര്‍ത്തതുമൂലം രാജ്യത്ത് അസമാധാനവും കുഴപ്പങ്ങളും നടമാടി.

പോര്‍ച്ചുഗീസുകാര്‍ക്കെതിരായി സഹായിച്ചതിനു പ്രതിഫലമായി ചേറ്റുവായ് സാമൂതിരിക്കു വിട്ടുകൊടുത്തുവെങ്കിലും ഡച്ചുകാര്‍ അതു വീണ്ടും പിടിച്ചെടുത്ത് കോട്ടകൊത്തളങ്ങള്‍ പണിചെയ്തു. സാമൂതിരി 1715-ല്‍ ചേറ്റുവായ് തിരിച്ചുപിടിച്ചു. ഡച്ചുകാര്‍ വളരെയേറെ കഷ്ടനഷ്ടങ്ങള്‍ സഹിച്ച് അതു തിരിച്ചുപിടിച്ചെങ്കിലും അവരുടെ മുന്‍തോല്‍വി അവര്‍ അജയ്യന്മാരല്ലെന്നു തെളിയിച്ചു. തുടര്‍ന്നും അവര്‍ കേരളരാജാക്കന്മാരെ വരുതിയില്‍ നിര്‍ത്തുവാന്‍ ശ്രമിച്ചിരുന്നു. കായംകുളവും കൊല്ലവുമായി യോജിച്ചുകൊണ്ട് വേണാടിന്റെ വളര്‍ന്നുവരുന്ന ശക്തിയെ നിയന്ത്രിക്കാനായി ശ്രമിച്ചു. അവരുടെ സംയുക്തശക്തിക്കെതിരായി വേണാട് ഒറ്റയ്ക്ക് പൊരുതുകയും 1741 ആഗ. 10-ലെ കുളച്ചല്‍യുദ്ധത്തില്‍ നിര്‍ണായകമായ വിജയം കൈവരിക്കുകയും ചെയ്തു (നോ. കുളച്ചല്‍യുദ്ധം). കുളച്ചല്‍യുദ്ധത്തിന്റെ ഫലമായുണ്ടായ മാവേലിക്കര ഉടമ്പടി (1753) പ്രകാരം ഡച്ചുകാര്‍ കേരളരാജാക്കന്മാര്‍ക്കിടയില്‍ അഭിനയിച്ചിരുന്ന മധ്യസ്ഥഭാവം മാറ്റേണ്ടിവന്നു. തിരുവിതാംകൂറില്‍നിന്നു ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന കുറച്ചു കുരുമുളകിനുവേണ്ടി തങ്ങളുടെ മുന്‍കാല സംഖ്യകക്ഷികളെയെല്ലാം ഡച്ചുകാര്‍ക്ക് ഉപേക്ഷിക്കേണ്ടതായും വന്നു. ഇക്കാലത്തുതന്നെ സാമൂതിരിയില്‍ നിന്നും ശക്തമായ എതിര്‍പ്പു നേരിടേണ്ടിവന്നതുകൊണ്ട് ആവശ്യമായ കുരുമുളകും സുഗന്ധദ്രവ്യങ്ങളും കിട്ടാതെ വന്നതും ഇംഗ്ലീഷ് കമ്പനിയില്‍നിന്നും ഉണ്ടായ വ്യാപാര മത്സരവും ഡച്ചുകാരുടെ കച്ചവടത്തെയും ശക്തിയെയും ചോര്‍ത്തിക്കളഞ്ഞു.

ഡച്ചുകാര്‍ക്കുണ്ടായ ശക്തിക്ഷയം മുതലെടുത്ത് സാമൂതിരി ചേറ്റുവായും കൊച്ചിരാജ്യത്തിന്റെ വടക്കുഭാഗവും പിടിച്ചെടുക്കുകയുണ്ടായി. ഡച്ചുകാരില്‍നിന്നും യാതൊരുവിധ സഹായവും ലഭിക്കുകയില്ലെന്നു കണ്ട കൊച്ചിരാജാവ് സാമൂതിരിക്കെതിരായി തിരുവിതാംകൂര്‍ രാജാവിന്റെ സഹായംതേടി. കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും സംയുക്തസൈന്യം കോഴിക്കോടു സൈന്യത്തെ കൊച്ചിയില്‍ നിന്നും തുരത്തി; സാമൂതിരി സന്ധിചെയ്ത് സമാധാനം സ്ഥാപിച്ചു. 1766-ല്‍ ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍, ഡച്ചുകാരില്‍ നിന്നും സഹായം ലഭിക്കുകയില്ലെന്നു തീര്‍ച്ചയായ കൊച്ചിരാജാവ്, ഹൈദരാലിയുടെ സാമന്തപദവി സ്വീകരിച്ചു സ്വയം രക്ഷപ്പെട്ടു. മൈസൂര്‍ പടയോട്ടത്തിന്റെ കാലഘട്ടത്തില്‍, കൊച്ചിയുടെ മേല്‍ ഡച്ചുകാര്‍ക്ക് ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല. മൈസൂര്‍ഭരണം പിന്‍വാങ്ങിയപ്പോള്‍ ഇംഗ്ലീഷുകാര്‍ മലബാറില്‍ അധികാരം പിടിച്ചെടുത്തു; ഡച്ചുകാരുടെ സ്വാധീനത പൂര്‍ണമായും അസ്തമിക്കുകയും ചെയ്തു.

c. ഇംഗ്ലീഷുകാര്‍. 1583-ല്‍ റാല്‍ഫ് ഫിച്ച് എന്ന ഇംഗ്ലീഷുകാരനാണ് ആദ്യമായി കേരളത്തിലെത്തിയത്. കേരളത്തില്‍ ഇംഗ്ലീഷുകാര്‍ ആദ്യകാലങ്ങളില്‍ കച്ചവടക്കാര്യത്തില്‍ മാത്രമേ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളൂ. 1615-ല്‍ കോഴിക്കോട്ടെത്തിയ സര്‍ തോമസ് റോ പൊന്നാനിയിലും കോഴിക്കോടും പണ്ടകശാലകള്‍ തുറന്നു. 1664-ല്‍ കോഴിക്കോട് ഇംഗ്ലീഷുകാര്‍ ഒരു ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ പ്രത്യേകരാഷ്ട്രീയസാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജകുടുംബങ്ങള്‍ തമ്മിലും രാജകുടുംബാംഗങ്ങള്‍ തമ്മിലും ഉള്ള അധികാര വടംവലികളില്‍ അവര്‍ കക്ഷിപിടിക്കാന്‍ തുടങ്ങി. ഈ നയംകൊണ്ടുമാത്രമേ സ്വന്തം വ്യാപാരതാത്പര്യങ്ങള്‍ പുലര്‍ത്താന്‍ സാധ്യതയുള്ളൂവെന്ന് അവര്‍ മനസ്സിലാക്കി. തിരുവിതാംകൂറില്‍ ഡച്ചുകാര്‍ക്കും ഇടപ്രഭുക്കന്മാര്‍ക്കും എതിരായി മാര്‍ത്താണ്ഡവര്‍മയെ സഹായിച്ചത് ഈ നയത്തിന്റെ ഭാഗമായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ തന്നെ നടന്ന ആദ്യകലാപങ്ങളില്‍ ഒന്നായിരുന്നു 1721-ലെ ആറ്റിങ്ങല്‍ കലാപം. മദ്രാസിലെ താവളത്തില്‍ നിന്നും യൂറോപ്യന്‍ കച്ചവടക്കാര്‍ കേരള തീരത്ത് എത്തിയതു മുതല്‍ അഞ്ചുതെങ്ങ് കേന്ദ്രമാക്കി ഒരു കോട്ട പണിതുയര്‍ത്തുകയും അവിടെ കച്ചവടം ആരംഭിക്കുകയും ചെയ്തു. ഇത്തരത്തില്‍ തിരുവിതാംകൂറിലെ കച്ചവടത്തിന്റെ കുത്തക നേടിയെടുക്കാനായതോടെ പരമ്പരാഗത കച്ചവടക്കാര്‍ക്കും ഇടത്തരം കച്ചവടക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിട്ടു. ആറ്റിങ്ങല്‍ ഭരണാധികാരിയുടെ സഹായത്തോടെയാണ് ബ്രിട്ടീഷുകാര്‍ ഇത്തരം അവകാശങ്ങള്‍ നേടിയിരുന്നത്. ഇതോടെ അഞ്ചുതെങ്ങ് കോട്ട ബ്രിട്ടീഷുകാരുടെ ഭരണപ്രദേശമായി മാറി. 1721 ഏ. 15-ന് ആറ്റിങ്ങല്‍ റാണിക്കുള്ള ഉപഹാരങ്ങള്‍ നല്‍കുന്നതിനായി യാത്രതിരിച്ച 140 പേരടങ്ങുന്ന ഇംഗ്ലീഷ് ഗൈ ഫോഴ്സ് സംഘത്തെ തദ്ദേശീയര്‍ ആക്രമിക്കുകയും പട്ടാളക്കാരെ വധിക്കുകയും ചെയ്തു. പ്രസ്തുത സംഭവം ആറ്റിങ്ങല്‍ കലാപം എന്ന പേരില്‍ അറിയപ്പെടുന്നു. നോ. ആറ്റിങ്ങല്‍ കലാപം

ഹൈദരാലി 1766-ല്‍ മലബാര്‍ ആക്രമിച്ചുകീഴടക്കിയത് അവരുടെ കച്ചവടതാത്പര്യങ്ങള്‍ക്ക് എതിരായിരുന്നു. അതുകൊണ്ട് മൈസൂര്‍ സുല്‍ത്താന്മാര്‍ മലബാറില്‍ കാലുകുത്തിയതു മുതല്‍ അവര്‍ക്കെതിരായി പണവും ആയുധങ്ങളും നല്കി മലബാര്‍ രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ഇളക്കിവിട്ടു രാജ്യത്ത് അസമാധാനം സൃഷ്ടിക്കുകയായിരുന്നു അവരുടെ ആസൂത്രിതപരിപാടി. മൈസൂറിനെതിരായി ഇംഗ്ലീഷുകാരെ സഹായിച്ചിരുന്ന തിരുവിതാംകൂറിനെ തന്റെ സ്വാധീനതയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ടിപ്പുവും തിരുവിതാംകൂറുമായി ഉണ്ടായ യുദ്ധം കാരണമാക്കി ഇംഗ്ലീഷുകാര്‍ ടിപ്പുവിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍(1790-92) ടിപ്പു പരാജിതനായപ്പോള്‍ ടിപ്പു ബ്രിട്ടീഷുകാര്‍ക്കു വിട്ടുകൊടുത്ത പ്രദേശങ്ങളില്‍ മലബാറും ഉള്‍പ്പെട്ടിരുന്നു.

ടിപ്പുവിന്റെ പതനത്തിനുശേഷം ബ്രിട്ടീഷുകാര്‍ ടിപ്പുവിനെതിരായി തങ്ങളെ സഹായിച്ച രാജാക്കന്മാരെയും നാടുവാഴികളെയും അധികാരത്തില്‍ പുനഃപ്രതിഷ്ഠിച്ചു. എന്നാല്‍ റവന്യൂകുടിശ്ശിക വരുത്തിയെന്നതിന്റെ പേരില്‍ അഞ്ചുകൊല്ലത്തിനകം അവരെ പുറത്താക്കി കമ്പനിയുടെ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്തുകയാണുണ്ടായത്. ഈ ഭരണമാറ്റം കടുത്ത എതിര്‍പ്പുകള്‍ക്കു വഴിതെളിച്ചു. കോട്ടയംരാജാവായിരുന്ന പഴശ്ശിരാജാവ് 1794-1805 വരെയുള്ള കാലത്ത് പലപ്പോഴും ബ്രിട്ടീഷുകാര്‍ക്കെതിരായി ശക്തമായ എതിര്‍പ്പു സംഘടിപ്പിച്ചു. ആനുകൂല്യങ്ങള്‍ അനുവദിച്ചുകൊടുത്ത് പഴശ്ശിയെ പാട്ടിലാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, ശക്തമായ തിരിച്ചടിനല്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ഈ ആവശ്യത്തിനായി പ്രസിദ്ധ സേനാനായകനായ വെല്ലിങ്ടണ്‍ പ്രഭുവിന്റെ സഹായം പോലും അവര്‍ തേടി; ആ ശ്രമങ്ങളൊന്നും വിജയിച്ചില്ല. എന്നാല്‍ മറ്റു മലബാര്‍രാജാക്കന്മാര്‍ ഇംഗ്ളീഷ് സ്വാധീനതാവലയില്‍പ്പെട്ടതും പുറത്തുനിന്നും സഹായം കിട്ടാതെ വന്നതും പഴശ്ശിയുടെ ശക്തിക്ഷയത്തിനിടയാക്കി. അങ്ങനെ പഴശ്ശി കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷാധിപത്യത്തിനെതിരെയുണ്ടായിരുന്ന സംഘര്‍ഷങ്ങളും അവസാനിച്ചു. നോ. പഴശ്ശിരാജാവ്

ടിപ്പുവിന്റെ യുദ്ധഭീഷണി ആയുധമാക്കി ബ്രിട്ടീഷുകാര്‍ അതുവരെ സംഖ്യകക്ഷിയായി കരുതിയിരുന്ന തിരുവിതാംകൂറിനെ ഒരു സാമന്തരാജ്യമായി തരംതാഴ്ത്തി. തിരുവിതാംകൂറിനെ സഹായിക്കാനാണ് ടിപ്പുവിനോടു യുദ്ധം ചെയ്തത് എന്ന കാരണം പറഞ്ഞ് വമ്പിച്ച യുദ്ധബാധ്യത തിരുവിതാംകൂറിന്റെ മേല്‍ കെട്ടിവച്ചു; കപ്പം വര്‍ധിപ്പിച്ചു. ഈ കാരണങ്ങളാല്‍ രാജ്യത്തിന്റെ സാമ്പത്തികബാധ്യത വര്‍ധിച്ചപ്പോള്‍ അതിനുകാരണക്കാരായ ബ്രിട്ടീഷുകാര്‍ക്കെതിരായി ജനരോഷം തിളച്ചുമറിഞ്ഞു. തിരുവിതാംകൂറില്‍ വേലുത്തമ്പിയുടെയും കൊച്ചിയില്‍ പാലിയത്തച്ചന്റെയും നേതൃത്യത്തില്‍ നടന്ന സമരം, പാലിയത്തച്ചന്റെ പിന്‍വാങ്ങലും വന്‍തോതിലുള്ള ബ്രിട്ടീഷ് സൈനികവിന്യാസവും കാരണം പരാജയമടഞ്ഞു. 1809-ല്‍ വേലുത്തമ്പിയുടെ ആത്മഹത്യയോടുകൂടി സമാപിച്ച സമരത്തിനു ശേഷം തിരുവിതാംകൂറിനെയും കൊച്ചിയെയും ബ്രിട്ടീഷ്മേല്ക്കോയ്മയുടെ പരമാധികാരത്തിന്‍കീഴിലുള്ള രണ്ടുസാമന്തരാജ്യങ്ങളാക്കിത്തീര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

താഴ്വാരങ്ങള്‍ക്കുള്ള ഭൂനികുതി കുന്നിന്‍ പ്രദേശങ്ങള്‍ക്കും ബാധകമാക്കിയ അനീതിയെ ചോദ്യം ചെയ്തുകൊണ്ട് 1812-ല്‍ വയനാട്ടിലെ കുറിച്യര്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെതിരായി സമരം നടത്തി; എന്നാല്‍ വളരെവേഗം ഈ സമരം അടിച്ചമര്‍ത്തപ്പെട്ടു. കുറിച്യരുടെ സമരത്തിന്റെ അന്ത്യത്തോടുകൂടി കേരളത്തിലെ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ മൂന്നു ഭൂവിഭാഗങ്ങളിലും ബ്രിട്ടീഷ് ആധിപത്യം നിര്‍ണായകമായി സ്ഥാപിതമായി.

സാമൂഹികസ്ഥിതി

ഹിന്ദുസമുദായത്തില്‍ നിലവിലിരുന്ന ജാതിവ്യവസ്ഥിതി സമുദായത്തെ വ്യത്യസ്തവിഭാഗങ്ങളായി തിരിച്ചിരുന്നു. പുരോഹിതന്മാരുടെ സ്ഥാനം വഹിച്ചിരുന്ന ബ്രാഹ്മണര്‍ മതനിയമങ്ങളെ വ്യാഖ്യാനിക്കുന്നവരും നടപ്പിലാക്കുന്നവരും ആയിരുന്നതുകൊണ്ട് അവര്‍ക്ക് സമുദായത്തില്‍ ഒരു നിര്‍ണായകസ്ഥാനം ഉണ്ടായിരുന്നു. യോദ്ധാക്കളെന്ന നിലയും ബ്രാഹ്മണരുമായുള്ള വിവാഹബന്ധവും നായന്മാരെ പ്രബലമായ ഒരു സമുദായമാക്കി മാറ്റി. ബഹുഭര്‍ത്തൃത്വവും മരുമക്കത്തായവും അവരുടെ പ്രത്യേകതകളായിരുന്നു. മറ്റു ജാതികള്‍ തീണ്ടിക്കൂടാത്തവരും തൊട്ടുകൂടാത്തവരുമായ അധമജാതികളായി കരുതപ്പെട്ടിരുന്നു. ഇവര്‍ക്ക് യാതൊരുവിധ അവകാശങ്ങളും അനുവദിച്ചിരുന്നില്ല. കര്‍ശനമായ ഈ ജാതിവ്യവസ്ഥിതി സമുദായത്തെ അന്യോന്യം യാതൊരു ബന്ധവുമില്ലാത്ത പല വിഭാഗങ്ങളായി തരംതിരിക്കുകയും സാമൂഹികമായ ഉദ്ഗ്രഥനത്തിന് ശൈഥില്യം ഉണ്ടാക്കുകയും ചെയ്തു.

മക്കത്തായ സമ്പ്രദായത്തില്‍ നിന്ന് മരുമക്കത്തായ രീതിയിലേക്ക് കേരളം മാറിയത് ചേര-ചോളയുദ്ധകാലത്തായിരിക്കണമെന്നു കരുതാന്‍ ന്യായമുണ്ട്. ഫ്രയര്‍ജൊര്‍ഡാനസ് (1321-24) ആണ് രാജകുടുംബങ്ങളില്‍ നിലനിന്ന മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് ആദ്യമായി ചൂണ്ടിക്കാണിച്ച വിദേശീയ സന്ദര്‍ശകന്‍.

ഇക്കാലത്ത് നമ്പൂതിരിമാര്‍ക്ക് സമുദായത്തിലുണ്ടായ പ്രാമാണ്യം കേരളത്തില്‍ ക്ഷേത്രങ്ങളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കു കാരണമായി. രാജാക്കന്മാരും നാട്ടുകാരും ക്ഷേത്രങ്ങള്‍ക്കു ധാരാളം സമ്പത്ത് ദാനം ചെയ്തിരുന്നു. ബ്രാഹ്മണര്‍ക്കു നിര്‍ണായക സ്വാധീനതയുണ്ടായിരുന്ന സഭകളായിരുന്നു ഈ ക്ഷേത്രങ്ങളുടെ ഭരണം നിയന്ത്രിച്ചിരുന്നത്. നാട്ടുക്കൂട്ടങ്ങള്‍ക്കും നാടുവാഴികള്‍ക്കും ക്ഷേത്രങ്ങളുടെ ഭരണത്തില്‍ മേല്‍നോട്ടാവകാശം ഉണ്ടായിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നതായി കാണുന്നില്ല. ക്ഷേത്രസ്വത്തുക്കള്‍ ദുരുപയോഗപ്പെടുത്തുന്നവര്‍ക്കും പൂജകള്‍ മുടക്കുന്നവര്‍ക്കുമെതിരായി മൂഴിക്കളം കച്ചം മാതൃകയില്‍ വ്യക്തമായ നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നതുതന്നെ അപ്രകാരമുള്ള ആചാരഭ്രംശങ്ങള്‍ കൂടിക്കൂടിവരുന്നതു കണ്ടിട്ടായിരിക്കണം.

സാംസ്കാരികരംഗം

രാജ്യത്തിന്റെ സാംസ്കാരികവളര്‍ച്ചയില്‍ ക്ഷേത്രങ്ങള്‍ക്കു നിര്‍ണായക സ്വാധീനതയുണ്ടായിരുന്നതായി കാണാം. അവ പൂജയ്ക്കുള്ള സ്ഥലങ്ങള്‍ മാത്രമല്ല, വിദ്യാഭ്യാസം, കലകള്‍ എന്നിവയ്ക്കുള്ള കേന്ദ്രങ്ങളും വിദേശീയ ആക്രമണകാലങ്ങളില്‍ ജനങ്ങള്‍ക്കുള്ള അഭയസ്ഥലങ്ങളുമായിരുന്നു. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളുടെ വളര്‍ച്ചയില്‍ ക്ഷേത്രങ്ങള്‍ പ്രമുഖമായ പങ്കുവഹിച്ചിരുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ച ശാലകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യമായ ശിക്ഷണത്തിനും താമസത്തിനുമുള്ള ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ഈ ശാലകള്‍ക്കു വേണ്ട വസ്തുവകകള്‍ പരോപകാരിയായ വ്യക്തികളും രാജാക്കന്മാരും ദാനം നല്കിയിരുന്നു. ഇപ്രകാരമുള്ള ശാലകളില്‍ കാന്തളൂര്‍ശാല, പാര്‍ഥിവപുരംശാല, തിരുവല്ലാശാല, മൂഴിക്കളംശാല എന്നിവ വളരെ പ്രസിദ്ധി നേടി. ക്ഷേത്രവാസ്തുശില്പത്തിലും ശില്പകലകളിലും വമ്പിച്ച വളര്‍ച്ച ഇക്കാലത്തുണ്ടായി.

സാഹിത്യത്തിലും വിവിധ വിഷയങ്ങളിലും ഉണ്ടായ നിര്‍ണായകപുരോഗതി ഈ കാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്നു. സാമൂതിരിമാര്‍ ഇക്കാലത്തു നടത്തിവന്ന വിദ്വത്സദസ്സ് 'രേവതിപട്ടത്താനം' എന്ന പേരില്‍ പ്രസിദ്ധമായിരുന്നു. ഓരോ കൊല്ലവും കോഴിക്കോട്ടെ തളിക്ഷേത്രത്തില്‍ നടത്തിവന്ന ഈ സദസ്സില്‍ നാലു വേദങ്ങളിലും പ്രഗല്ഭന്മാരായിരുന്ന വിദ്വാന്മാര്‍ക്ക് സമ്മാനങ്ങളും പട്ടത്താനവും ഏര്‍പ്പെടുത്തിയിരുന്നു. കോഴിക്കോടു ഭരിച്ചിരുന്ന മാനവിക്രമ(1460-71)ന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന'പതിനെട്ടരക്കവി'കളില്‍ പയ്യൂര്‍ പട്ടേരിമാര്‍, ഉദ്ദണ്ഡശാസ്ത്രികള്‍, കാക്കശ്ശേരി ഭട്ടതിരി, ചേന്നാസ് നമ്പൂതിരി, പുനം നമ്പൂതിരി എന്നിവര്‍ പ്രസിദ്ധന്മാരാണ്. പുനംനമ്പൂതിരിയാണ് അരക്കവി എന്നറിയപ്പെട്ടിരുന്നത്.

16-ാം ശ. കേരളത്തില്‍ സാഹിത്യാഭിവൃദ്ധിയുടെ സുവര്‍ണകാലമായിരുന്നു. മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്തുരാമാനുജന്‍ എഴുത്തച്ഛന്‍ ഇക്കാലത്താണ് ജീവിച്ചിരുന്നത്. ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായ എഴുത്തച്ഛന്‍ അധ്യാത്മരാമായണം, മഹാഭാരതം, ഹരിനാമകീര്‍ത്തനം എന്നീ കൃതികള്‍ മുഖേന ജനങ്ങളെ ഭക്തിമാര്‍ഗത്തിലേക്ക് ആകര്‍ഷിച്ചു. നാരായണീയം രചിച്ച മേല്പുത്തൂര്‍ ഭട്ടതിരിയും സന്താനഗോപാലം, ജ്ഞാനപ്പാന, ശ്രീകൃഷ്ണകര്‍ണാമൃതം തുടങ്ങിയ കൃതികളുടെ കര്‍ത്താവായ പൂന്താനംനമ്പൂതിരിയും കേരളീയ ഭക്തിപ്രസ്ഥാനത്തിലെ പ്രധാന കവികളായിരുന്നു.

ഇക്കാലത്ത് കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍, ജൂതസമുദായങ്ങള്‍ വിദേശങ്ങളുമായി നടത്തിയിരുന്ന കച്ചവടം മുഖാന്തരം നാട്ടില്‍ വമ്പിച്ച സാമ്പത്തികപുരോഗതി കൈവന്നിരുന്നു. ഈ പുരോഗതിക്കു കാരണക്കാരായ സമുദായങ്ങള്‍ക്ക് സൗജന്യങ്ങളും സ്ഥാനമാനങ്ങളും നല്കുന്നതില്‍ രാജാക്കന്മാര്‍ വലിയ ഉത്സാഹം കാണിച്ചു. ഷൈഖ് സെയ്നുദ്ദീന്‍ രേഖപ്പെടുത്തിയതുപോലെ' മുസ്ലിങ്ങളും അവരുടെ വ്യാപാരവും പുരോഗമിച്ചത് അവരുടെ ഭരണകര്‍ത്താക്കള്‍ അവരോടു കാണിച്ച താത്പര്യം കൊണ്ടായിരുന്നു.' വിദേശവ്യാപാരവിഷയത്തില്‍ അവര്‍ നല്കിയ വമ്പിച്ച സഹായസഹകരണങ്ങള്‍ നാടിന്റെ സാമ്പത്തികപുരോഗതിക്കും രാഷ്ട്രീയഭദ്രതയ്ക്കും വഴിതെളിച്ചു. മുസ്ലിം വ്യാപാരികള്‍ നല്കിയ സഹായംകൊണ്ടായിരുന്നു സാമൂതിരിക്ക് രാജ്യവിസ്തൃതിയും പോര്‍ച്ചുഗീസ് ആക്രമണത്തില്‍ നിന്ന് ഒരു ഘട്ടം വരെ രക്ഷയും നേടാന്‍ കഴിഞ്ഞത്. തിരുവിതാംകൂര്‍ രാജകുടുംബത്തിന് അഭിമുഖീകരിക്കേണ്ടിവന്ന രാഷ്ട്രീയക്കുഴപ്പങ്ങളില്‍-ഉമയമ്മറാണിയുടെ കാലത്തുണ്ടായ മുകിലന്റെ ആക്രമണം, മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് തന്റെ എതിരാളികളായിരുന്ന തമ്പിമാരില്‍നിന്നും മാടമ്പിമാരില്‍നിന്നും ഉണ്ടായ എതിര്‍പ്പ് എന്നിവയില്‍നിന്നെല്ലാം രക്ഷപ്പെടുവാന്‍ കഴിഞ്ഞത് ഒരു പരിധിവരെ ഇവരുടെ സഹായത്താലായിരുന്നെന്നു പറയുന്നതില്‍ പിശകില്ല.

യൂറോപ്യന്‍ സ്വാധീനത

കേരളത്തില്‍ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഇടയില്‍ നിലവിലിരുന്ന ഭിന്നതകളും തര്‍ക്കങ്ങളും ഉപയോഗിച്ച് അവരുടെ മേല്‍ സ്വാധീനത നേടാനാണ് യൂറോപ്യന്മാര്‍ ശ്രമിച്ചത്. പോര്‍ച്ചുഗീസുകാര്‍ തുടങ്ങിവച്ച ഈ പദ്ധതി ഡച്ചുകാരും ഇംഗ്ലീഷുകാരും തുടര്‍ന്നു. ഒരു കക്ഷിയെ മറ്റൊരു കക്ഷിക്കെതിരായി സഹായിച്ച്, കേരളത്തിലെ കക്ഷികള്‍ക്കിടയിലുണ്ടായിരുന്ന ഭിന്നതകള്‍ക്ക് ആഴം വര്‍ധിപ്പിച്ച് അവരുടെ ശക്തി ക്ഷയിപ്പിച്ചു. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയ ഇംഗ്ലീഷുകാര്‍ 19-ാം ശതകത്തിന്റെ ആരംഭത്തോടുകൂടി കേരളത്തിലെ രാജാക്കന്മാരെയെല്ലാം തങ്ങളുടെ ചൊല്‍പ്പടിയിലാക്കിത്തീര്‍ത്തു.

സുപ്രധാനമായ മാറ്റങ്ങള്‍ക്കു വിധേയമായ ഒരു പ്രമുഖ സമുദായം നായന്മാരുടേതായിരുന്നു. സമൂഹത്തില്‍ പ്രധാന സൈനികവിഭാഗവും ഭരണനിര്‍വാഹകവിഭാഗവും അവരായിരുന്നു. സൈനികസേവനത്തിനുവേണ്ടി കളരികളില്‍ വളരെനാളത്തെ പരിശീലനം അവര്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടി ഉപയോഗത്തില്‍വന്ന തോക്കും വെടിമരുന്നും, വാളും പരിചയും ഉപയോഗിച്ചുള്ള അവരുടെ നീണ്ട പരിശീലനം വ്യര്‍ഥമാക്കി. ക്രിസ്ത്യാനികളും മുസ്ലിങ്ങളും യോദ്ധാക്കളായിരുന്ന അശ്വവിഭാഗവും പീരങ്കിപ്പടയും രാജാക്കന്മാര്‍ക്ക് അഭികാമ്യമായപ്പോള്‍ നായര്‍ യോദ്ധാക്കള്‍ ജോലിയില്ലാത്തവരായി. മൈസൂര്‍ കാലഘട്ടം മുതല്‍ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും ഉണ്ടായ അധികാരഭ്രംശം സൈനിക-ഭരണനിര്‍വാഹകവിഭാഗങ്ങളല്ലാതെയുള്ള തൊഴിലുകള്‍ ഇഷ്ടപ്പെടാതിരുന്ന നായന്മാരുടെ ഇടയില്‍ തൊഴിലില്ലായ്മ രൂക്ഷതരമാക്കി.

മാറ്റങ്ങള്‍ക്കു വിധേയമാവാതെ നിന്ന മറ്റൊരു വിഭാഗം സമുദായം അസ്പൃശ്യരായി കണക്കാക്കിയിരുന്ന അധഃസ്ഥിതരായിരുന്നു. അവരുടെ സാമീപ്യം ഉയര്‍ന്ന ജാതിക്കാര്‍ക്കു തീണ്ടല്‍ ഉണ്ടാക്കുമെന്നു വിശ്വസിക്കപ്പെട്ടു. മൈസൂര്‍ ആക്രമണക്കാലത്ത് അവര്‍ കൂട്ടത്തോടെ മതപരിവര്‍ത്തനം ചെയ്ത് ആക്രമണകാരികളുടെ സമുദായത്തില്‍ ചേര്‍ന്നു. ഈ മതപരിവര്‍ത്തനം അവര്‍ക്ക് ക്രൂരമായ ജാതിവ്യവസ്ഥിതിയില്‍ നിന്നു മോചനം നേടാനുള്ള അവസരം ഒരുക്കി.

ഇക്കാലത്ത് കേരളത്തില്‍ സാമൂഹികമായി ഗുരുതരമായ പല പരിവര്‍ത്തനങ്ങളും ഉടലെടുത്തു. അവയില്‍ ഏറ്റവും അര്‍ഥവത്തായത് കേരളത്തില്‍ മധ്യകാലഘട്ടത്തില്‍ നിലവിലിരുന്ന ഫ്യൂഡല്‍ സാമ്പത്തിക-രാഷ്ട്രീയ ക്രമത്തില്‍ വന്ന മാറ്റമാണ് ഫ്യൂഡലിസത്തിന്റെ ഏറ്റവും പ്രകടമായ സ്വഭാവവിശേഷം, രാജസ്ഥാനത്തിനുണ്ടായ കഴിവുകേടും നാടുവാഴികളുടെയും പ്രഭുക്കന്മാരുടെയും അനിയന്ത്രിതമായ സ്വേച്ഛാചാരിത്വവുമായിരുന്നു. ഈ സ്ഥിതിവിശേഷം രാജ്യത്തില്‍ കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുകയും രാഷ്ട്രീയമായ അനിശ്ചിതത്വത്തിനും വ്യാപാരത്തിന്റെ തകര്‍ച്ചയ്ക്കും കളമൊരുക്കുകയും ചെയ്തു. ഈ പ്രത്യേക സാഹചര്യത്തില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് ഈ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ നല്ല സൗകര്യം ലഭിച്ചു. ഈ ഫ്യൂഡല്‍ വ്യവസ്ഥിതിക്ക് ഏറ്റ ആദ്യത്തെ പ്രഹരം തിരുവിതാംകൂര്‍ രാജാവായ മാര്‍ത്താണ്ഡവര്‍മ (1729-58) യില്‍ നിന്നായിരുന്നു. പാരമ്പര്യമായി ഉദ്യോഗം ഭരിച്ചിരുന്ന വേണാട്ടിലെ കുഴപ്പക്കാരായ പിള്ളമാരെയും കാര്യക്കാരന്മാരെയും തായ് വഴി അംഗങ്ങളെയും അമര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. അതിനുശേഷം ദീര്‍ഘദര്‍ശിയും ഭരണനിപുണനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ദളവ രാമയ്യന്റെ സഹായത്തോടെ വേണാടിനു വടക്കു ഭാഗത്തുണ്ടായിരുന്ന ചെറിയ രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി തിരുവിതാംകൂര്‍ രാജ്യം സ്ഥാപിച്ചു; രാജ്യം തൃപ്പടിദാനമായി ശ്രീപദ്മനാഭനു സമര്‍പ്പിച്ച് 'ശ്രീപദ്മനാഭദാസ'നായി രാജ്യഭാരം നടത്തി (നോ. തൃപ്പടിദാനം). ഈ ശ്രമത്തിനിടയില്‍ കുളച്ചല്‍യുദ്ധത്തില്‍ ഡച്ചുകാരെ അടിയറ പറയിക്കുകയും ഇംഗ്ലീഷ് കമ്പനിക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇങ്ങനെ തിരുവിതാംകൂര്‍ രാജ്യത്തിന്റെ സ്രഷ്ടാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മറ്റൊരു കേരളീയ രാജാവിനും കഴിഞ്ഞിട്ടില്ലാത്ത ശാശ്വത രാജ്യസ്ഥാപനപ്രശസ്തി നേടി. ഇദ്ദേഹം 'തിരുവിതാംകൂര്‍ രാജപരമ്പരയിലെ മഹിഷ്ഠനായ ഭരണാധികാരി'(Greatest Ruler of the Travancore line - Kerala District Gazetteers Trivandrum District, 1962) ആയിരുന്നുവെന്നു ചരിത്രകാരന്മാര്‍ പ്രസ്താവിക്കുന്നു (നോ. മാര്‍ത്താണ്ഡവര്‍മ). മാര്‍ത്താണ്ഡവര്‍മ അനുവര്‍ത്തിച്ച പദ്ധതി കൊച്ചിരാജാവായിരുന്ന ശക്തന്‍തമ്പുരാനും(1790-1805) പിന്തുടര്‍ന്നു. രാജശക്തിയെ നിയന്ത്രിച്ചിരുന്ന ബ്രാഹ്മണ പുരോഹിതന്മാരെയും നാടുവാഴിപ്രഭുക്കന്മാരെയും നിയന്ത്രിച്ച് രാജ്യഭരണം ഉറപ്പിക്കുകയും ചെയ്തു. മൈസൂര്‍ പടയോട്ടക്കാലത്ത് നിര്‍ണയപ്പെടുത്തിയ ജന്മികുടിയാന്‍ ബന്ധം, ഭൂസര്‍വേസമ്പ്രദായം, സാമൂഹികപരിഷ്കാരങ്ങള്‍ മുതലായവ ഈ രീതിയിലുള്ള പ്രത്യേക നിയോഗങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ സ്വന്തം താത്പര്യം പരിരക്ഷിക്കാന്‍ വേണ്ടി പ്രഭുക്കന്മാരെയും നാടുവാഴികളെയും പുനഃപ്രതിഷ്ഠിക്കുകയാല്‍ സമൂഹത്തിനു ഹാനികരങ്ങളായ ഈ നടപടികള്‍ ഏതാനും ദശകങ്ങള്‍കൂടി നീണ്ടുനിന്നു.

 

അവസാനം പരിഷ്കരിച്ചത് : 7/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate