অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിനോദ സഞ്ചാരം

ദൈവത്തിന്റെ സ്വന്തം നാട്

ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം വിനോദ സഞ്ചാരികള്‍ക്ക് പറുദീസയാണ്. കേരളത്തില്‍ സഞ്ചാരികള്‍ എത്തുന്നത്. ജനുവരി മുതല്‍ മാര്‍ച്ചു വരെയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും ജൂലൈ മുതല്‍ സെപ്തംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുമുള്ള നാലു ക്വാര്‍ട്ടറുകളിലായിട്ടാണ്. ഇതില്‍ ആദ്യത്തേതും നാലാമത്തേതും ഉള്‍പ്പെടുന്ന മാസങ്ങളാണ് ടൂറിസ്റ്റ് സീസണായി അറിയപ്പെടുന്നത്. തലസ്ഥാനമെന്ന ഖ്യാതിയാണ് തിരുവനന്തപുരത്തിന് അന്തര്‍ദേശീയ ടുറിസം മാപ്പില്‍ ഇടം നല്‍കുന്നത്.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം

തദ്ദേശ വിനോദസഞ്ചാരികളെ മാത്രമല്ല വിദേശികളേയും ആകര്‍ഷിക്കുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ക്ഷേത്രത്തിനോട് ചേര്‍ന്ന പത്മതീര്‍ത്ഥക്കുളവും കുതിരമാളികയും മേത്തന്‍മണിയും സഞ്ചാരികളുടെ മനം കവരുന്നു. മൂവായിരം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ അനന്തപത്മനാഭന്റെ പ്രതിഷ്ഠയാണ് ആരാധിച്ചു പോരുന്നത്. ചാരുതയാര്‍ന്ന ക്ഷേത്രത്തിലെ കൊത്തുപണികള്‍ ദ്രാവിഡ ശില്‍പകലയുടെ മകുടോദാഹരണങ്ങളാണ്. രാജഭരണകാലം മുതല്‍ തുടര്‍ന്നുപോരുന്നതും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം വീതം നടന്നുവരുന്നതുമായ ആറാട്ട് മഹോത്സവം ആണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. അനന്തപുരിയിലെ രാജഭരണകാലത്തെ പല പ്രമുഖ നിര്‍മ്മിതികളും സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലുമാണ്.

മൃഗശാല, മ്യൂസിയം

1855 ലാണ് തിരുവനന്തപുരം മ്യൂസിയം ആരംഭിച്ചത്. തുടക്കത്തില്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ശേഖരിച്ച ലോഹങ്ങളും ധാതുക്കളും തിരുവിതാംകൂര്‍ റസിഡന്റായിരുന്ന ജനറല്‍ കല്ലന്റെ ഏതാനും ഗ്രന്ഥങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. 1887 ല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. മദിരാശി ഗവണ്‍മെന്റിന്റെ വാസ്തു ശില്പോപദേഷ്ടാവായിരുന്ന ചിഷോമിന്റെ ചുമതലയില്‍ 1880 ല്‍ പണി പൂര്‍ത്തിയാക്കിയ മ്യൂസിയം കെട്ടിടത്തിന് “നേപ്പിയര്‍ മ്യൂസിയം” എന്നു പേരിട്ടു. കേരള വാസ്തു ശില്പ കലയുടെ മകുടോദാഹരണമാണ് ഈ കെട്ടിടം. മ്യൂസിയം വളപ്പിലെ മൃഗശാലയും ബൊട്ടാണിക്ഗാര്‍ഡനും പ്രധാന ആകര്‍ഷണങ്ങളാണ്. ഇംഗ്ളണ്ടിലെ ക്യൂ ബോട്ടാണിക് ഗാര്‍ഡനില്‍ പരിശീലനം ലഭിച്ച എഫ്.ജെ.ഇംഗള്‍ബിയാണ് ഇവിടുത്തെ പരിസരത്തിന് രൂപകല്‍പ്പന നല്‍കിയത്. ‘ഏഷ്യന്‍ ചിത്രകലാശേഖരമെന്നു’ വിശേഷിപ്പിക്കാവുന്ന ചിത്രാലയത്തില്‍ 1935 സെപ്തംബര്‍ 25-ാം തീയതി തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ തുടക്കം കുറിച്ചു. ഭാരതത്തിലെ മൃഗശാലകളില്‍ മികച്ച സ്ഥാനമാണ് തിരുവനന്തപുരം മൃഗശാലയ്ക്കുള്ളത്. ലണ്ടന്‍ മൃഗശാലയുടെ മാതൃകയിലാണ് ഇവിടെയും മൃഗശാല സ്ഥാപിച്ചിട്ടുള്ളത്. പ്രകൃതി ശാസ്ത്ര ചരിത്ര മ്യൂസിയം, മൃഗശാല, കെ സി എസ് പണിക്കര്‍ ഗ്യാലറി, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ശ്രീ ചിത്തിര എന്‍ക്ളേവ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന നൂറ് ഏക്കര്‍ വിസ്തൃതിയുള്ള മനോഹരസ്ഥലമാണ് മ്യൂസിയം വളപ്പ്.

ചിത്രാലയം

ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ നാമം അനുസ്മരിപ്പിക്കുന്ന ഒന്നാണ് ചിത്രാലയം. 1935-ലാണ് ചിത്രാലയം പ്രവര്‍ത്തനമാരംഭിച്ചത്. രവിവര്‍മ്മചിത്രങ്ങളും കിളിമാനൂര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന നിരവധി ചിത്രങ്ങളും ചിത്രാലയത്തിനു പകിട്ടും മേന്മയും കൈവരുത്തി. മ്യൂസിയം വളപ്പിനുള്ളിലാണ് ചിത്രാലയം.

കോവളം

തിരുവനന്തപുരത്ത് നിന്നും 18 കിലോമീറ്റര്‍ അകലെയാണ് ഈ കടല്‍ത്തീര സുഖവാസകേന്ദ്രം. കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറക്കെട്ടുകള്‍, നീന്തലിനും, സ്ക്കീയിങ്ങിനും അനുയോജ്യമായ ആഴം കുറഞ്ഞ ഉള്‍ക്കടല്‍, വെയില്‍ നുകരാന്‍ സൌകര്യ പ്രദമായ മണല്‍പരപ്പ്. ഇവയെല്ലാം കോവളത്തെ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു. ഇന്ത്യ ടൂറിസം വികസന കോര്‍പ്പറേഷന്റെ അശോക ബീച്ച് റിസോര്‍ട്ട് ഇവിടെയുണ്ട്. കോവളം ബീച്ചിന്റെ തെക്കു ഭാഗത്തായി ഒരു ചെറിയ ബീച്ച് ഹവ്വാ ബീച്ച് എന്ന പേരിലുണ്ട്. വിദേശികളുടെ ആകര്‍ഷണ കേന്ദ്രമാണ് ഹവ്വാ ബീച്ച്. രാജാവിന്റെ ഒരു കൊട്ടാരവും (ഹാല്‍സിയന്‍ പാലസ്) ഇവിടെയുണ്ട്.


വേളി

മനോഹരമായ കായല്‍ത്തീരങ്ങളാണ് വേളി, ആക്കുളം എന്നിവ. ശംഖുമുഖം ബീച്ചില്‍ നിന്നും ഒരു കിലോമീറ്റര്‍ വടക്ക് മാറിയാണ് വേളി. വിശാലമായ ഒരു പാര്‍ക്കും വിശിഷ്ടങ്ങളായ ശില്‍പങ്ങളും വേളിയെ പെരുമയിലെത്തിച്ചിരിക്കുന്നു. ഒരു ബോട്ട് ക്ളബ് ഇവിടെയുണ്ട്. ഫൈബര്‍ പ്ളാസ് ബോട്ടുകളില്‍ തടാകത്തിന്റെ സൌന്ദര്യം നുകരാന്‍ ബോട്ടിങ്ങിനുള്ള സൌകര്യവുമിവിടെയുണ്ട്.

ആക്കുളം

ആക്കുളം “അക്ക്വാറിസോര്‍ട്ട്” വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ തിരുവനന്തപുരം ജില്ലാ ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയില്‍ ബോട്ട് ക്ളബിന് പുറമേ കുട്ടികളുടെ പാര്‍ക്കും ഉള്‍പ്പെടുന്നു. വേളി ടൂറിസ്റ്റ് കേന്ദ്രത്തെ ജലപാത വഴികൂട്ടിയിണക്കുന്നു. കുട്ടികളുടെ പാര്‍ക്കും അമ്യൂസ്മെന്റ് പാര്‍ലറും കായലിനു മദ്ധ്യേ കൃത്രിമ ദ്വീപും ഫ്ളോട്ടിങ് റസ്റ്റോറന്റും പക്ഷി സ്നേഹികളെ ആകര്‍ഷിക്കുവാന്‍ വാക്-ഇന്‍ എവിയറിയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കവടിയാര്‍, കനകക്കുന്ന് കൊട്ടാരങ്ങള്‍

രാജഭരണം നിലനിന്നിരുന്നെങ്കില്‍ ഇന്നു തിരുവിതാംകൂറിന്റെ നാടുവാഴിയാകുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും കുടുംബവുമാണ് കവടിയാര്‍ കൊട്ടാരത്തില്‍ താമസിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മിബായി, പൂയം തിരുനാള്‍ ഗൌരി പാര്‍വ്വതിബായി, ആദിത്യവര്‍മ്മ തുടങ്ങിയവരാണ് മറ്റ് രാജകുടുംബാംഗങ്ങള്‍. ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച കനകക്കുന്ന് കൊട്ടാരം വിദേശികള്‍ക്ക് വിരുന്നൊരുക്കാന്‍ ഉപയോഗിച്ചിരുന്നു. ചിത്തിര തിരുനാളിന്റെ കാലത്ത് കൊട്ടാരവളപ്പില്‍ ടെന്നീസ് കോര്‍ട്ടുകള്‍ നിര്‍മിച്ചു. രാജഭരണം അവസാനിച്ചതോടെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഈ കൊട്ടാരം ഏറ്റെടുത്തു. കനകക്കുന്ന് കൊട്ടാര പരിസരത്ത് ‘നിശാഗന്ധി’ എന്ന ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്തെ നൃത്ത, സംഗീത, സിനിമ മേളകളുടെ ഒരു പ്രധാന വേദിയാണ് ‘നിശാഗന്ധി’. പുഷ്പമേള, ഓണം വാരാഘോഷം മുതലായവ സംഘടിപ്പിക്കുന്നതും കനകക്കുന്ന് കൊട്ടാരത്തിന്റെ പരിസരത്തുള്ള പാര്‍ക്കിലാണ്.

വിഴിഞ്ഞം

കോവളത്തിന് തെക്ക് 2 കിലോമീറ്റര്‍ മാറി വിഴിഞ്ഞം സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് വിഴിഞ്ഞം ഒരു പ്രമുഖ തുറമുഖമായിരുന്നു എന്നു രേഖകള്‍ സൂചിപ്പിക്കുന്നു. പോര്‍ച്ചുഗീസുകാരുടെയും, ഡച്ചുകാരുടെയും വ്യവസായ സംരംഭങ്ങളുടെ ബാക്കി പത്രം ഇവിടെ കാണാനാകും. ആയ് രാജാക്കന്‍മാരുടെ തലസ്ഥാനമായിരുന്ന വിഴിഞ്ഞം ഇന്ന് മത്സ്യബന്ധന കേന്ദ്രമാണ്. കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ ഒരു വിഭാഗം ഇവിടെയുണ്ട്. ഇവിടുത്തെ ലൈറ്റ് ഹൌസ് മനോഹരമാണ്.

ശംഖുംമുഖം

നഗരകേന്ദ്രത്തില്‍ നിന്നും 8 കി.മീ മാത്രം ദൂരെയുള്ള ശംഖുമുഖം കടലോരം അസ്തമയം വീക്ഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് ഹരം പകരുന്ന സ്ഥലമാണ്. ഈ ബീച്ച് വിമാനത്താവളത്തോടും, വേളി ടൂറിസ്റ്റ് വില്ലേജിനോടും ചേര്‍ന്നു കിടക്കുന്നു. ഒരു ഇന്‍ഡോര്‍ റിക്രിയേഷന്‍ ക്ളബ്, 35 മീറ്റര്‍ നീളമുള്ള മത്സ്യ കന്യകയുടെ ശില്പം, നക്ഷത്ര മത്സ്യത്തിന്റെ  രൂപത്തിലുളള റസ്റ്റാറന്റ് എന്നിവ ഇവിടുത്തെ പ്രധാന ആകര്‍ഷണീയതകളാണ്. ഇതിനെക്കാളുപരി ശംഖുമുഖത്തിന്റെ ചരിത്രപരമായ പ്രത്യേകതകള്‍ പുരാതനമായ അവിടുത്തെ കല്‍മണ്ഡപവും, തിരുവിതാംകൂറില്‍ ഒരുകാലത്ത് നിലവിലിരുന്ന വധശിക്ഷ നടപ്പിലാക്കിയിരുന്ന സ്ഥലവും എന്ന നിലയിലാണ്. സിംഹങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളികളെ വിട്ടുകൊടുക്കുന്ന വധശിക്ഷ സ്വാതിതിരുനാളിന്റെ കാലത്താണ് നിറുത്തലാക്കിയത്. ഇന്നു ആ കെട്ടിടത്തിലാണ് ഇന്‍ഡ്യന്‍ കോഫീഹൌസ് പ്രവര്‍ത്തിക്കുന്നത്.

തിരുവല്ലം

നഗരത്തില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തില്‍ കോവളത്തേക്കുള്ള പാതയില്‍ കായല്‍ സൌന്ദര്യത്തില്‍ ബോട്ടിംഗ് സൌകര്യം. നദിക്കരയിലെ പരശുരാമക്ഷേത്രം അതിന്റെ  പഴമകൊണ്ടും, ബലിയര്‍പ്പണ കേന്ദ്രമെന്നനിലയിലും പ്രസിദ്ധം. ഐതിഹ്യപ്രകാരമുള്ള കേരളത്തിന്റെ സ്രഷ്ടാവെന്നും പറയപ്പെടുന്ന പരശുരാമന്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഏകക്ഷേത്രം. സമീപം തന്നെയുള്ള തിരുവല്ലം കുന്നിലെ ചിത്രാഞ്ജലി സ്റ്റുഡിയോ ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.

നക്ഷത്രബംഗ്ലാവ്

ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഒന്നാണ് തിരുവനന്തപുരത്തെ നക്ഷത്ര ബംഗ്ളാവ്. എ.ഡി 1836 ല്‍ ജെ.കാല്‍ഡിക്കട്ടിന്റെ നിയന്ത്രണത്തില്‍ അസ്ട്രോളജിക്കല്‍ ഒബ്സര്‍വേറ്ററി രൂപം കൊണ്ടു. 1853 വരെ ഡോ.അല്ലന്‍ ബ്രൌണിന്റെ കീഴില്‍ മാഗ്നെറ്റിക് ഒബ്സര്‍വേറ്ററിയായി നിലനിന്നു. ഗവണ്‍മെന്റ് ജോതിര്‍ നിരീക്ഷകനായിട്ട് കാള്‍ഡിക്കാട്ടിനെ തന്നെ നിയമിച്ചു. ഒരു നിയോണ്‍ ലൈറ്റും രണ്ടു ടെലസ്കോപ്പുകളും നിരീക്ഷണശാലയില്‍ വാങ്ങിച്ചു. നിരീക്ഷണശാലയുടെ ഉപയോഗത്തിനുവേണ്ടി ഒരു പ്രസ്സും സ്ഥാപിക്കുകയുണ്ടായി. ഇതാണ് ഗവണ്‍മെന്റ് പ്രസ്സിന്റെ ആരംഭം.

അക്വേറിയം

സര്‍. സി.പി.രാമസ്വാമി അയ്യരുടെ കാലത്താണ് 1940 ല്‍ ശംഖുമുഖത്ത് ഒരു അക്വേറിയം പ്രവര്‍ത്തനമാരംഭിച്ചത്. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ മറൈന്‍ ബയോളജി വകുപ്പിന്റെ കീഴിലായിരുന്നു അക്വേറിയം. ഇന്ന് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ അക്വേറിയം വിഴിഞ്ഞത്ത് സ്ഥിതി ചെയ്യുന്നു.

പ്ലാനറ്റേറിയം

നഗരഹൃദയത്തില്‍ പി.എം.ജി ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന പ്രിയദര്‍ശിനി പ്ളാനറ്റേറിയം ബഹിരാകാശ ശാസ്ത്രസംബന്ധമായ പ്രദര്‍ശനങ്ങള്‍ നടത്തിവരുന്നു. ശാസ്ത്രകുതുകികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, സഞ്ചാരികള്‍ക്കും വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്കുന്ന ഈ സ്ഥാപനം അനന്തപുരിയുടെ അഭിമാനമാണ്. ഇതോടനുബന്ധിച്ചിട്ടുള്ള ശാസ്ത്രസാങ്കേതിക മ്യൂസിയവും കൌതുകമുണര്‍ത്തുന്ന കാഴ്ചയാണ്.

കുതിരമാളിക

മനോഹരമായ കൊത്തുപണികളോടുകൂടിയ തിരുവിതാംകൂര്‍ ശൈലിയില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപം പണികഴിപ്പിച്ച കൊട്ടാരം. ഇപ്പോള്‍ രാജകുടുംബത്തിലെയും രാജഭരണകാലത്തേയും അമൂല്യ വസ്തുക്കളും, ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയം. സ്വാതിതിരുനാള്‍ പണികഴിപ്പിച്ച ശില്പസൌകുമാര്യമാര്‍ന്ന പുത്തന്‍മാളികയാണ് കുതിരമാളിക. മാളികയിലെ മുഖപ്പുകളിലും ഇടനാഴികളിലും വിസ്തൃതമായ അകത്തളങ്ങളിലും രാജപ്രൌഢിയുടെ ധാരാളിത്തം കാണാം. റസിഡന്റ് കല്ലന്റെ എതിര്‍പ്പിനെ അവഗണിച്ച് നിര്‍മ്മിച്ച കുതിരമാളിക 1995 മാര്‍ച്ചില്‍ ട്രസ്റ്റിന്റെ കീഴില്‍ കാഴ്ചബംഗ്ളാവായി.

തഞ്ചാവൂരില്‍ നിന്നും ശില്പികളെ വരുത്തിയാണ് കുതിരമാളിക പൂര്‍ത്തിയാക്കിയത്. കുതിരയുടെ ആകൃതിയില്‍ നിരനിരയായി തെക്കുഭാഗത്തായി ഘടിപ്പിച്ചിട്ടുള്ള ശില്പങ്ങളുടെ അപൂര്‍വ്വ സമുച്ചയം കൊണ്ടാവണം കുതിരമാളികയെന്നു ഈ കൊട്ടാരത്തെ വിളിച്ചുപോരുന്നത്. 1033 ലെ മുറജപകാലത്ത് രാജകീയ ഏര്‍പ്പാടുകളാല്‍ ദത്തമായ ഒരു ഓലച്ചൂട്ട് അന്നു നിന്നിരുന്ന രാജമന്ദിരത്തെ കത്തിനശിപ്പിച്ചു. ഇപ്പോള്‍ കാണുന്ന രണ്ട് നില വലിയ നാലുകെട്ട് ആ തീപിടിത്തത്തിനു ശേഷം പണികഴിപ്പിച്ചതാണ്. സ്വാതിതിരുനാളിന്റെ സംഗീത ഉപകരണങ്ങളും തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ദന്തസിംഹാസനങ്ങളും വിശാഖം തിരുനാളിന്റെ കാലത്ത് ചെക്കോസ്ളാവാക്യയില്‍ നിര്‍മ്മിച്ച സിംഹാസനവും ആയുധ സാമഗ്രികളും, എണ്ണച്ചായാ ചിത്രങ്ങളും കഴിഞ്ഞ കാലഘട്ടത്തിന്റെ ഓര്‍മ്മ നിലനിറുത്തുവാനായി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കോട്ടകള്‍

കോട്ടകളുടെ കഥ

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവനന്തപുരത്ത് താമസമാക്കിയതോടെയാണ് കോട്ടകള്‍ക്ക് രൂപം കൊടുത്തത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നിര്‍മ്മിച്ച കോട്ടകളുടെ അവശേഷിച്ച പണി ധര്‍മ്മരാജാവിന്റെ കാലത്ത് പൂര്‍ത്തിയാക്കി (മതിലകം രേഖകള്‍ പ്രകാരം). രാജ്യരക്ഷയ്ക്കുവേണ്ടിയും ജനങ്ങളേയും രാജ്യഭണ്ഡാരത്തേയും നാടുവാണിരുന്ന തമ്പുരാക്കന്‍മാരെ സംരക്ഷിക്കുവാനും പ്രതിയോഗികളുടെ ആക്രമണങ്ങളെ തോല്‍പ്പിക്കുവാനും ഉദ്ദേശിച്ചായിരുന്നു കോട്ട നിര്‍മ്മാണം. മണ്‍കോട്ടകളായിരുന്നു ആദ്യകാലത്ത് നിലവിലുണ്ടായിരുന്നത്. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടെ കരിങ്കല്‍ കോട്ടകള്‍ രൂപമെടുത്തു. ഹൈദര്‍, ടിപ്പു ഇവരുടെ ആക്രമണങ്ങളെ ചെറുക്കാന്‍ തിരുവിതാംകൂറിന്റെ വടക്കേ അതിര്‍ത്തിയില്‍ കെട്ടിയുയര്‍ത്തിയ നെടുംകോട്ടയും മണ്‍കോട്ടയായിരുന്നു. മഹോദയപുരം തലസ്ഥാനമാക്കി ഭരിച്ച കുലശേഖരപെരുമാക്കന്മാരാണ് മണ്‍കോട്ട നിര്‍മ്മാണത്തിന്റെ ഉപജ്ഞാതാക്കള്‍. കിഴക്കേക്കോട്ട, പടിഞ്ഞാറെക്കോട്ട, വടക്കേക്കോട്ട (പില്‍ക്കാലത്ത് വെട്ടിമുറിച്ച കോട്ട), തെക്കേക്കോട്ട എന്നിവയെ ബന്ധിപ്പിക്കുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കു പുറമേ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും അതിര്‍ത്തിയില്‍ കെട്ടിയുയര്‍ത്തിയ നെടുംകോട്ടയും ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. കുളച്ചല്‍ യുദ്ധവുമായി ബന്ധപ്പെട്ട് തടവുകാരനാക്കപ്പെട്ട ഡിലനായി അന്ത്യവിശ്രമം കൊള്ളുന്ന ഡിലനായിക്കോട്ട എക്കാലവും ചരിത്രപ്രധാന്യം നേടുക തന്നെ ചെയ്യും. വെട്ടുകല്ലിനാല്‍ നിര്‍മ്മിക്കപ്പെട്ട കിഴക്കേക്കോട്ട, വെട്ടിമുറിച്ചകോട്ട, പഴവങ്ങാടിക്കോട്ട, തെക്കേക്കോട്ട, ശ്രീവരാഹംകോട്ട തുടങ്ങി ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന കോട്ടകള്‍ ഗവേഷണ വിദ്യാര്‍ത്ഥികളിലും വിദേശീയ സന്ദര്‍ശകരിലും കൌതുകമുണര്‍ത്തികൊണ്ട് വിവിധഭാഗങ്ങളില്‍ നിലകൊള്ളുന്നു.

കിഴക്കേകോട്ട

സമചതുരാകൃതിയിലുള്ള കരിങ്കല്ലിനാലും ചുറ്റും ചീക്കല്ലിനാലും (ഒരു തരം വെട്ടുകല്ല്) പണിതിരിക്കുന്നതാണ് കിഴക്കേക്കോട്ട. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കൊട്ടാരവും അഗ്രഹാരങ്ങളും മറ്റും ഇതിനുള്ളിലാണ്. ശ്രീമൂലം തിരുനാളിന്റെ കാലത്ത് പാളയം കണ്ണിമാറാ മാര്‍ക്കറ്റ്, വി ജെ ടി ഹാള്‍, വെട്ടിമുറിച്ച കോട്ട ഇവയ്ക്കൊപ്പം കിഴക്കേകോട്ടയ്ക്കും ഒരേ നിറം നല്കി. മാര്‍ത്താണ്ഡവര്‍മ്മയാണ് തുടക്കമിട്ടതെങ്കിലും തുടര്‍ന്നുള്ള ഭരണാധികാരികളും കോട്ടകളെ നവീകരിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്തു.

വെട്ടിമുറിച്ച കോട്ട

വെട്ടിമുറിച്ചകോട്ട കൊല്ല വര്‍ഷം 962 (1787) ല്‍ നിലവിലുണ്ടായിരുന്നുവെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധമുള്ളതാണെന്നും തെളിയിക്കപ്പെടുന്ന മതിലകം രേഖയുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് ക്ഷേത്രത്തിനു ചുറ്റുമുള്ള കോട്ടകള്‍ കെട്ടിയുയര്‍ത്തിയത്. തൈക്കാട് വിഷ്ണുത്രാതന്‍ നല്‍കിയ കണക്കനുസരിച്ചാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. ഐതിഹ്യം പടിഞ്ഞാറുഭാഗത്ത് കല്ലുകൊണ്ടുവരുവാന്‍ കോട്ട വെട്ടിമുറിച്ചതായി വ്യക്തമാകുന്നു. അതുകൊണ്ടാണ് ഇത് വെട്ടിമുറിച്ച കോട്ട എന്നറിയപ്പെടുന്നത്. കോട്ടയുടെ നിര്‍മ്മാണത്തിനു പിന്നില്‍ മറ്റൊരു ഐതിഹ്യവുമുണ്ട്. കുഞ്ഞുമാധവനാശാന്‍ എന്ന കൊട്ടാരം ജോത്സ്യനുമായി വിശാഖം തിരുനാള്‍ രാജാവ് തികഞ്ഞ സൌഹൃദത്തിലായിരുന്നു. ജ്യോത്സ്യനെ പിരീക്ഷണവിധേയനാക്കാന്‍ രാജാവ് തീരുമാനിച്ചു. ജ്യോത്സ്യനോട് മഹാരാജാവ്, താന്‍ ഇന്ന് ഏത് കോട്ടവാതില്‍ വഴിയാണ് വൈകുന്നേരത്തെ യാത്രയെന്ന് ഗണിച്ചുപറയാമോ എന്ന് ചോദിച്ചു. ജ്യോത്സ്യന്‍ ഗണിച്ചു ചാര്‍ത്ത് എഴുതി രാജാവിനെ കാഴ്ചവെച്ചു. രാജാവിന്റെ യാത്ര കഴിഞ്ഞശേഷമേ ഇതിന്റെ ഉള്ളടക്കം പരിശോധിക്കാനാവൂ എന്ന് ജ്യോത്സ്യന്‍ അപേക്ഷിച്ചു. കിഴക്കേക്കോട്ട മതിലിന്റെ ഒരുവശം പുതിയവാതില്‍ നിര്‍മ്മിക്കാന്‍ കൊട്ടാരം മരാമത്തുകാര്‍ക്ക് രാജാവ് രഹസ്യകല്പന കൊടുത്തു. കോട്ടയ്ക്കു പുറത്തിറങ്ങിയ മഹാരാജാവ് ജ്യോത്സന്റെ കുറിപ്പ് വായിച്ചു വിസ്മയഭരിതനായി. കോട്ടമതില്‍ വെട്ടിപൊളിച്ചു അതിലൂടെയായിരിക്കും തമ്പുരാന്റെ യാത്രയെന്ന് ജ്യോത്സ്യന്‍ രേഖപ്പെടുത്തിയിരിക്കുന്നു. വെട്ടിമുറിച്ച കോട്ടയെന്ന് പേര് ലഭിച്ചത് അങ്ങനെയെന്നും കേള്‍വിയുണ്ട്. ഇന്ന് കാണുന്ന വിധമുള്ള കോട്ട പരിഷ്കരിച്ചത് ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ്.

നരിയടിച്ചാന്‍ കോട്ട

പടിഞ്ഞാറെ കോട്ടവാതില്‍ നരിയടിച്ചാന്‍ കോട്ട എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. പഴയ കോട്ടയ്ക്കു നേരേ ബ്രഹ്മരക്ഷസിനെ പ്രതിഷ്ഠിക്കുകയും കോട്ട ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും ചെയ്തത് റാണി പാര്‍വ്വതിഭായിയുടെ കാലത്താണ്. ഐതിഹ്യം : നരിയടിച്ചാന്‍ കോട്ട എന്ന പേരിനു പിന്നില്‍ തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.

തിരുവിതാംകൂര്‍ ചരിത്രത്തില്‍ ജ്വലിച്ചു നിന്നിരുന്ന രാജാകേശവദാസന്റെ അനുജന്‍ ജനറല്‍ കുമാരന്‍ തമ്പിയേയും അനന്തിരവന്‍ ഇരയിമ്മന്‍ തമ്പിയേയും ബന്ധനസ്ഥരാക്കി ഒറ്റപ്പന - മൂട് എന്ന സ്ഥലത്ത് വച്ച് കണ്ണുകള്‍ മൂടിക്കെട്ടി കൊലപ്പെടുത്തിയതായി വിശ്വസിച്ചു പോരുന്നു. തമ്പിമാര്‍ ബന്ധനസ്ഥരാക്കപ്പെട്ട ഞെട്ടിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് പിന്നീട് കോട്ടവാതില്‍ സാക്ഷ്യം വഹിച്ചു. രാത്രികാലങ്ങളില്‍ കോട്ടവാതില്‍ക്കല്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരന്റേയും ഒപ്പം ഒരു കുറുക്കന്റെയും ശവശരീരങ്ങള്‍ കാണുക ഒരു നിത്യ സംഭവമായി. പട്ടാളക്കാരും തെരുവിലലയുന്ന കുറുക്കന്‍മാരും ഏറ്റുമുട്ടി ഇരുകൂട്ടരും മരിച്ചു എന്നായിരുന്നു ആദ്യമൊക്കെ ജനം വിശ്വസിച്ചിരുന്നത്. അതുകൊണ്ടാണ് ഈ കോട്ടവാതിലിനു നരിയടിച്ചാന്‍ കോട്ട എന്ന പേരുലഭിച്ചത്.

ടൂറിസം നഗരത്തിനു വെളിയില്‍

അരുവിക്കര ഡാം

നഗരത്തില്‍ നിന്നും 16 കി.മീ. വടക്കു മാറിയാണ് അരുവിക്കരഡാം സ്ഥിതിചെയ്യുന്നത്. മനോഹരമായ ഒരു വെള്ളച്ചാട്ടം ഇവിടെയുണ്ട്. ഒരു പഴയ അമ്പലവും അതിനോടടുത്ത് ഒരു മത്സ്യക്കുളവും എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരം നഗരത്തിനാവശ്യമുള്ള ജലം ഇവിടെ നിന്ന് ശുദ്ധിചെയ്ത് പമ്പു ചെയ്യുന്നു. പ്രശസ്തമായ ഒരു ദേവീ ക്ഷേത്രവും ഇവിടെയുണ്ട്.

വിഴിഞ്ഞം ഗുഹാക്ഷേത്രം

വിഴിഞ്ഞം ഗുഹാക്ഷേത്രം നഗരത്തില്‍ നിന്നും 17 കിലോമീറ്റര്‍ദൂരത്ത് സ്ഥിതിചെയ്യുന്നു. ചുവരുകളില്‍ ശില്പാലംകൃതമായി പാറ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രമാണിത്. കരിങ്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഈ വിസ്മയം 18-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു.

കൊട്ടാരങ്ങള്‍

മണിമല കൊട്ടാരം

നഗരത്തിലുള്ളതു പോലെ നഗരത്തിനു പുറത്തും പഴയ തിരുവിതാംകുറുമായി ബന്ധപ്പെട്ട നിരവധി കൊട്ടാരങ്ങളുണ്ട്. ആറുവര്‍ഷം തിരുവിതാംകൂര്‍ ഭരിച്ച സേതുലക്ഷ്മീബായി തമ്പുരാട്ടിയാണ് മുക്കാല്‍ നൂറ്റാണ്ടുമുമ്പ് മണിമല കൊട്ടാരം നിര്‍മിച്ചത്. പോത്തന്‍കോട് ജംഗ്ഷനില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ഉള്ളിലായി കാണുന്ന മൂന്ന് കുന്നുകളില്‍ ഏറ്റവും വലിയകുന്നിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായി കരിങ്കല്ലും കുമ്മായവും ഉപയോഗിച്ചാണ്. വിശാലമായ പോര്‍ട്ടിക്കോയില്‍ തേക്കില്‍ കടഞ്ഞെടുത്ത വാതിലുകളും ജനാലകളും ഇതിന്റെ സവിശേഷതയാണ്. വിദൂരങ്ങളില്‍ നിന്ന് കാളവണ്ടികളില്‍ കരിങ്കല്ലെത്തിച്ചായിരുന്നു കൊട്ടാരം  പണിതത്. ഇളയ മകള്‍ രാധാബായി തമ്പുരാട്ടിക്കായിരുന്നു മണിമല കൊട്ടാരം. എന്നാല്‍ രാധാബായിയുടെ ഭര്‍ത്താവിന്റെ അകാലനിര്യാണത്തോടെ രാജകുടുംബത്തിന് കൊട്ടാരത്തോട് താല്‍പര്യമില്ലാതായി, അതോടെ എല്ലാവരും താമസം ബാംഗ്ളൂരിലേക്ക് മാറ്റി. 1978 ല്‍ രാമവര്‍മ്മ വലിയകോയിത്തമ്പുരാനും 1983 ല്‍ സേതുലക്ഷ്മിബായിയും അന്തരിച്ചതോടെ മണിമലകൊട്ടാരത്തിനു ചുറ്റുമുള്ള 60 ഏക്കറും നാഥനില്ലാതായി. പിന്നീട് കൊട്ടാരം സ്വകാര്യവ്യക്തിക്ക് കൈമാറുകയായിരുന്നു. രാജഭരണത്തിന്റെ ബാക്കി പത്രമായി മണിമല കൊട്ടാരം ഇന്നും നിലകൊള്ളുന്നു.

കോവളം കൊട്ടാരം

‘രാജാവിന്റെ കടല്‍ത്തീരം’ എന്നാണ് കോവളത്തിന്റെ അര്‍ത്ഥം. പുരാതനകാലം മുതല്‍ക്കുതന്നെ കോവളവും അതിനടുത്ത വിഴിഞ്ഞം തുറമുഖവും പ്രസിദ്ധമാണ്. ഹാല്‍സിയന്‍ കൊട്ടാരം എന്ന പേരിലാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്.

നെയ്യാറ്റിന്‍കര കൊട്ടാരം

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനും മുമ്പുതന്നെ രാജാക്കന്‍മാര്‍ ഇടത്താവളമായി ഉപയോഗിച്ചിരുന്ന കൊട്ടാരമാണിത്. മുളങ്കാടും കള്ളിച്ചെടികളും കൊണ്ട് ചുറ്റപ്പെട്ടിരുന്ന ഈ കോട്ടയുടെ ഒരുവശത്ത് നെയ്യാറാണുണ്ടായിരുന്നത്. ‘ഫോര്‍ട്ട്’ എന്ന പേരിലാണ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം അറിയപ്പെടുന്നത്. രാജഭരണകാലത്ത് നെയ്യാറ്റിന്‍കര കാര്യക്കാരന്റെ ആപ്പീസായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ തമിഴ്നാട്ടിലെ തക്കലയ്ക്കടുത്തുള്ള പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായ പത്മനാഭപുരത്തെ കൊട്ടാരത്തിലേക്ക് രാജാക്കന്മാര്‍ പോകുമ്പോള്‍ ഈ കൊട്ടാരം ഇടത്താവളമായുപയോഗിച്ചിരുന്നു. കൊട്ടാരത്തിലെ പള്ളിയറ ഭഗവതിയെ ഇന്നും കൃഷ്ണസ്വാമി ക്ഷേത്ര ഭാരവാഹികള്‍ ആചാരനുഷ്ഠാനങ്ങളോടെ ആരാധിച്ചുവരുന്നു.

കിളിമാനൂര്‍ കൊട്ടാരം

തെക്കേ മലബാറില്‍ പരപ്പൂര്‍ എന്ന പഴക്കംചെന്ന ഒരു രാജകുടുംബമുണ്ടായിരുന്നു. കാലാന്തരത്തില്‍ ഇതിന് രണ്ട് ശാഖകളുണ്ടായി. അതിലൊന്ന് ബേപ്പൂര്‍ ശാഖയും മറ്റേത് പരപ്പനാട് ശാഖയുമാണ്. ബേപ്പൂര്‍ ശാഖയില്‍നിന്ന് ആവിര്‍ഭവിച്ചതാണ് കിളിമാനൂര്‍ തമ്പുരാക്കന്മാര്‍. ഇന്ത്യന്‍ ചിത്രകലാരംഗത്തെ തമ്പുരാനായ രാജാരവിവര്‍മ്മ കിളിമാനൂര്‍ കൊട്ടാരത്തിലെ അംഗമാണ്.

കോയിക്കല്‍ കൊട്ടാരം

വേണാട് രാജവംശത്തിലെ ഉമയമ്മ റാണി റീജന്റായിരുന്ന കാലത്താണ് കോയിക്കല്‍ കൊട്ടാരം പണികഴിപ്പിച്ചത്. മൂതിലന്‍മാരുടെ ആക്രമണം ഭയന്നാണ് റാണി നെടുമന്‍കാട് എന്ന നെടുമങ്ങാടെത്തിയത്. കരിപ്പൂരുള്ള പേരക തായ് വഴിയില്‍ അഭയം പ്രാപിച്ച റാണി അവരുടെ സഹായത്താല്‍ മൂതിലന്‍മാരെ പരാജയപ്പെടുത്തി. 1950 വരെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൈവശമായിരുന്ന കൊട്ടാരം ഉടമ്പടിപ്രകാരം 50 കൊട്ടാരങ്ങള്‍ കൈമാറിയപ്പോള്‍ ദേവസ്വംബോര്‍ഡിന്റെ കൈവശമാകുകയും പിന്നീട് ലേലം ചെയ്യാന്‍ തീരുമാനിച്ച അവസരത്തില്‍ പുരാവസ്തുവകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. 1980 ല്‍ കൊട്ടാരം സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചു. നാലുകെട്ട് മാതൃകയില്‍ കൊത്തുപണികളോടെ വെട്ടുകല്ലില്‍ സിമന്റ് ഉപയോഗിക്കാതെയാണ് കൊട്ടാരം നിര്‍മ്മിച്ചിട്ടുള്ളത്. കൊട്ടാരത്തിനുള്ളില്‍ എട്ടടി പൊക്കവും നാലടി അകലവുമുള്ള  ഗുഹയും കൊട്ടാരമതിലിനുപുറത്തായി കുളവുമുണ്ട്.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക നാടന്‍ദൃശ്യകലാമ്യൂസിയവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വ നാണയശേഖരപഠനകേന്ദ്രവും കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്നു. 2500 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍, റോമന്‍, വെള്ളിനാണയങ്ങള്‍, ഇന്ത്യയിലെ എല്ലാ നാട്ടുരാജാക്കന്മാരുടെയും കാലത്തെ നാണയങ്ങള്‍, രാജാരവിവര്‍മ്മയുടെയും ചിത്തിരതിരുനാളിന്റെയും ഭരണകാലത്തെ നാണയങ്ങളും ഈ ശേഖരത്തിലുണ്ട്. പഴയകാല ത്രാസും പടികളും, വാദ്യോപകരണങ്ങള്‍, പണിയായുധങ്ങള്‍, അടുക്കള സാമഗ്രികള്‍, ടെറാക്കോട്ട ശില്‍പങ്ങള്‍, കൈത്തറികള്‍, സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന കുത്തുകല്ല് തുടങ്ങിയ വിവിധ വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നെടുമങ്ങാട് ടൌണില്‍ സത്രം ജംഗ്ഷനുസമീപമാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

തെക്കേകൊട്ടാരം

തെക്കേകൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാരുടെയും എട്ടരയോഗക്കാരുടെയും കടുത്ത എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഒരിക്കല്‍ കുടമണ്‍പിള്ളയ്ക്ക് രാജാവിനെ കാണാന്‍ തല കുനിച്ച് കൊട്ടാരവാതില്‍ കടക്കേണ്ടിവന്നു. ഇതില്‍ നാണക്കേട് തോന്നിയ കുടമണ്‍പിള്ള മുളകിന്‍മൂട്ടില്‍‍ താന്‍ നിര്‍മ്മിച്ച തെക്കേകൊട്ടാരം പാലുകാച്ചിന് മാര്‍ത്താണ്ഡവര്‍മയെ ക്ഷണിച്ചു. മഹാരാജാവായ മാര്‍ത്താണ്ഡവര്‍മ്മ തെക്കേ കൊട്ടാരത്തിന്റെ അകത്തളത്തിലേക്ക് തലകുനിച്ച് കയറി എന്നാല്‍ ദളവയായ രാമയ്യന്‍ രാജാവിനെ അപമാനിച്ചത് തിരിച്ചറിയുകയും തിരികെ എത്തിയശേഷം ഈ അവഹേളനം രാജാവിനെ ബോധിപ്പിക്കുകയും ചെയ്തു. രാജാവിനു നേരിട്ട ഈ അപമാനത്തിനു ശിക്ഷയായി ‘കുപ്പപ്പാടായ തെക്കേകൊട്ടാരം നശിപ്പിച്ച് ‘കുളംകോരാന്‍’ ഉത്തരവായി. ഇടിച്ചു നിരത്തിയ കുപ്പപ്പാടിലെ സാമഗ്രികള്‍ പത്മനാഭപുരം കൊട്ടാരത്തിനു സമീപം കൊണ്ടുവന്ന് അവിടെ തെക്കേകൊട്ടാരം പുന:സ്ഥാപിക്കുകയും ചെയ്തു. തെക്കേ കൊട്ടാരത്തില്‍ നാളിതുവരെയും ഒരു കുടുംബവും പാര്‍ത്തിട്ടില്ല.

ഇരണിയല്‍ കൊട്ടാരം

മുന്‍കാലത്ത് വേണാട് തലസ്ഥാനമായിരുന്നു ഇരണിയല്‍ കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. തെക്കേ തേവന്‍ചേരിയില്‍ കോയിക്കലെന്നായിരുന്നു ഈ കൊട്ടാരത്തിന്റെ പഴയപേര്. ചേരമാന്‍ പെരുമാള്‍ കേരളം വിട്ടുപോയത് ഈ കൊട്ടാരത്തില്‍ നിന്നാണെന്നും ഇവിടെ ഉറങ്ങിയ പെരുമാളെ നേരം വെളുത്തപ്പോള്‍ കണ്ടില്ലെന്നുമാണ് ഐതിഹ്യം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്ഥാനാരോഹണത്തിന് മുമ്പ് ഇവിടെയെത്തി വസന്തമണ്ഡപത്തില്‍ ഉടവാള്‍വെച്ച് നമസ്കരിക്കുന്ന പതിവുണ്ടായിരുന്നു. ആദ്യം ആയ് രാജ്യത്തിന്റെയും പിന്നീട് വേണാടിന്റെയും ഭാഗമായിരുന്ന ഇരണിയല്‍ പാണ്ഡ്യ ചോള വിജയനഗര രാജാക്കന്മാരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1741 ല്‍ കുളച്ചലില്‍ നടന്ന യുദ്ധത്തില്‍ ലന്തപ്പട പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് ഇരണിയല്‍ കൊട്ടാരം ഭീഷണി നേരിട്ടില്ല.

പത്മനാഭപുരം കൊട്ടാരം

തിരുവനന്തപുരം നഗരവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഒരു കൊട്ടാരമാണ് പത്മനാഭപുരം കൊട്ടാരം. കന്യാകുമാരി ജില്ലയിലാണ് പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിന്റെ ചുമതല കേരള സര്‍ക്കാരിനാണ്. 1729 നും 1758 നും മദ്ധ്യേയാണ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊട്ടാരം പണി കഴിപ്പിച്ചത്. തടി ഉപയോഗിച്ചുള്ള തദ്ദേശ ശില്പകലയുടെ ഉദാഹരണമാണ് ഈ കൊട്ടാരം. ചരിഞ്ഞ മേല്‍ക്കൂര, ശില്പങ്ങള്‍ കൊത്തിയ മരത്തൂണുകള്‍, നവരാത്രി മണ്ഡപം, മന്ത്രശാല, മ്യൂറല്‍ പഗോഡ, വലിയ മട്ടുപ്പാവ്, പൂമുഖം, പ്ളാമൂട്ടു കൊട്ടാരം, തായ് കൊട്ടാരം, ഉപ്പരിക്ക, വേപ്പുമുട്ടു കൊട്ടാരം, വാര്‍മാളിക, ചന്ദ്രവിലാസം, ആലമ്പാറ ഭഗവതി ക്ഷേത്രം, ഇന്ദ്രവിലാസം, തെക്കേത്തെരുവ് മാളിക, സരസ്വതി ക്ഷേത്രം, ഹോമപ്പുര, മണിമേട എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. കേരള സംസ്ക്കാരത്തിന്റെ അമൂല്യമായ ചരിത്രാവശിഷ്ടമാണ് തമിഴ്നാടിന്റെ മണ്ണില്‍ നിലനില്‍ക്കുന്ന പത്മനാഭപുരം കൊട്ടാരം. ആറര ഏക്കര്‍ വിസ്തീര്‍ണ്ണത്തില്‍ കൊട്ടാരവും രണ്ടു മഹാ ക്ഷേത്രങ്ങളും 186 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

നെയ്യാര്‍ ഡാം

തിരുവനന്തപുരത്തു നിന്ന് 29 കി.മീ. വടക്കു കിഴക്ക് വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നുണ്ട്. മലനിരകളുടെ നടുവിലുള്ള തടാകമായ നെയ്യാര്‍ വിദേശികളേയും തദ്ദേശവാസികളേയും ഒരുപോലെ വളരെയധികം ആകര്‍ഷിക്കുന്ന ഒന്നാണ്. നെയ്യാര്‍ഡാമിന് പടിഞ്ഞാറ് 1 കി.മീ. മാറിയുള്ള വനം വന്യമൃഗ സംരക്ഷണ മേഖലയായി 1958 ല്‍ പ്രഖ്യാപിച്ചു. ലയണ്‍ സഫാരി പാര്‍ക്ക്, മുതല വളര്‍ത്തല്‍ കേന്ദ്രം എന്നിവയെല്ലാം നെയ്യാര്‍ഡാം സന്ദര്‍ശിക്കുന്നവര്‍ക്ക് ഹൃദ്യമായ അനുഭവമായിരിക്കും. നെയ്യാര്‍ഡാമിലെ മുതല വളര്‍ത്തല്‍ കേന്ദ്രം ലോകപ്രശസ്ത വന്യജീവി സ്നേഹിയും അതിസാഹസികനുമായിരുന്ന സ്റ്റീവ് ഇര്‍വിന്റെ സ്മാരകമായി നിലനിര്‍ത്തിയിട്ടുണ്ട്. ഇവിടുത്തെ മുതലയുടെ പ്രതിമ സഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്ന ഒരു കാഴ്ചയാണ്.

വര്‍ക്കല

ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമാണ് വര്‍ക്കല ശിവഗിരി. വര്‍ക്കല ജനാര്‍ദ്ധന സ്വാമിക്ഷേത്രം പ്രശസ്തമാണ്. പാപനാശം ബീച്ച് വിദേശികളും തദ്ദേശവാസികളും ഒരുപോലെ സന്ദര്‍ശിക്കുന്ന ഒരിടമാണ്. വര്‍ക്കല ശിവഗിരി ആശ്രമം അനേകം ശ്രീനാരായണ ഗുരു ഭക്തന്‍മാരുടെ അനുഗ്രഹീത കേന്ദ്രമാണ്. ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് വര്‍ക്കല തുരപ്പ് എന്നറിയപ്പെടുന്ന ഇവിടുത്തെ "ടണല്‍''.

പേപ്പാറ വന്യജീവിസങ്കേതം

നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ദൂരം. പൊന്‍മുടിയിലേക്കുള്ള പാതയില്‍ വിതുരയ്ക്ക് സമീപത്തായി പശ്ചിമഘട്ട മല നിരകളില്‍ 53 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ സങ്കേതം സസ്യ ജന്തു ജൈവവൈവിധ്യം കൊണ്ടു ശ്രദ്ധേയമാണ്.

പൊന്‍മുടി

നഗരത്തില്‍ നിന്നും 61 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും 912 മീറ്റര്‍ ഉയരത്തില്‍ ആണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. തേയില തോട്ടങ്ങളും, റബ്ബര്‍ തോട്ടങ്ങളും കൊണ്ട് നിറഞ്ഞതാണ് ഈ മലയോരം. ഇവിടെ "കാണിക്കാര്‍'' എന്ന ഗോത്ര വിഭാഗം താമസിക്കുന്നുണ്ട്. മാനുകള്‍ക്ക് ഒരു പാര്‍ക്കും ഇവിടെയുണ്ട്. തിരുവനന്തപുരം നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രകൃതി മനോഹരമായ സ്ഥലമാണ് പൊന്‍മുടി.

അഗസ്ത്യാര്‍കൂടം

തിരുവനന്തപുരം നഗരത്തില്‍ നിന്നും 54 കി.മീ. മാറി പശ്ചിമഘട്ടത്തില്‍ സ്ഥിതിചെയ്യുന്നു. ഭാരതീയ സംസ്ക്കാരത്തിന്റെ ഒരു ഭാഗമാണ് അഗസ്ത്യമുനിയും അഗസ്ത്യകൂടവും. 1854 ല്‍ ഒരു നിരീക്ഷണശാല ഇവിടെ സ്ഥാപിച്ചിരുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1869 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അഗസ്ത്യകൂടം ആയുര്‍വേദ സസ്യങ്ങളാല്‍ സമൃദ്ധമാണ്. നൂറിലധികം വൈവിധ്യമാര്‍ന്ന സസ്യങ്ങള്‍ ഈ വനത്തില്‍ കാണാവുന്നതാണ്.


അഞ്ചുതെങ്ങ് കോട്ട

നഗരത്തില്‍ നിന്നും വടക്കു 40 കി.മീ. മാറി കടല്‍ തീരത്തു സ്ഥിതിചെയ്യുന്ന ഈ സ്ഥലം ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. ഇവിടെയാണ് ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആദ്യമായി വേരുറപ്പിച്ചത്. 1864 എ.ഡി-യില്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവ് അഞ്ചുതെങ്ങുകള്‍ നില്‍ക്കാന്‍ മതിയായ സ്ഥലമാണ് വ്യാപാരാവശ്യത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തത്. പഴയ ഇംഗ്ളീഷുകാരുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഇവിടെ കാണാവുന്നതാണ്. അഞ്ചുതെങ്ങ് കോട്ടയും വലിയ കേടുപാടുകളില്ലാതെ ഇപ്പോഴും സംരക്ഷിച്ചു പോരുന്നു.

ടൂറിസത്തിന് സാധ്യതയുള്ള സ്ഥലങ്ങള്‍

ദ്രവ്യപ്പാറ

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെ ശത്രുക്കളില്‍ നിന്നും രക്ഷിച്ച കാട്ടാക്കടയിലെ ദ്രവ്യപ്പാറ ചരിത്രപ്രാധാന്യമര്‍ഹിക്കുന്നു. അമ്പൂരി പഞ്ചായത്തില്‍ കൂട്ടമല സ്കൂളില്‍ നിന്നും കുറച്ചു മാറിയാണ് ദ്രവ്യപ്പാറ. ഈ പാറയുടെ മുകളില്‍ നിന്നാല്‍ ചുറ്റുപാടുമുള്ള ദൃശ്യം കൌതുകം ജനിപ്പിക്കുന്നതാണ്. പാറയുടെ മുകളില്‍ നിന്നാല്‍ പരിസരത്തുള്ള ചെറിയ ചലനങ്ങള്‍ പോലും വളരെ വേഗം ഗ്രഹിക്കാന്‍ കഴിയും. കാറ്റിന്റെ പ്രയാസം അനുഭവപ്പെടാത്ത ഭാഗവും പാറയ്ക്കു മുകളിലായുണ്ട്. അവിടെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കുറേക്കാലം ഒളിവില്‍ക്കഴിഞ്ഞിരുന്നതായി വിശ്വസിച്ചു പോരുന്നു. പാറയ്ക്കു മുകളില്‍ ഒരിക്കലും വറ്റാത്ത ഒരു നീരുറവയുണ്ട്.

ശിങ്കാരത്തോപ്പ്:

ആറ്റുകാല്‍ ദേവീക്ഷേത്രത്തിന്റെ മുന്‍ഭാഗത്താണ് ശിങ്കാരത്തോപ്പ്. മന്ദിരത്തിലേക്കുള്ള പ്രധാന പടിക്കെട്ടുകളോടു ചേര്‍ന്ന് പുലയമഹാസഭയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ഒരു കാലത്ത് വിദേശീയ സന്ദര്‍ശകരുടേയും വിശ്രമസങ്കേതമായിരുന്നതിനാലാകണം ഒരു കുളവും കുളത്തിലേക്കുള്ള കല്പടികളും ആകര്‍ഷകമായി സംവിധാനം ചെയ്തിരിക്കുന്നത്. കുളത്തിനു ചുറ്റും കരിങ്കല്‍ ഭിത്തികെട്ടി സംരക്ഷിച്ചതു പില്ക്കാലത്താണ്. റസിഡന്റിന്റെ  ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ഇവിടുത്തെ മണ്ഡപം മണ്‍റോയുടെ ഭരണകാലത്ത് ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാട്ടുകാര്‍ ശിങ്കാരത്തോപ്പിനെ കൃഷ്ണന്‍ കോവില്‍ തോപ്പ് എന്നും വിളിച്ചിരുന്നു. ‘ശിങ്കാരത്തോപ്പു മണ്ഡപം’ റാണിമാര്‍ ഉദ്യോഗസ്ഥന്മാരുമായി ശൃംഗരിച്ചിരുന്ന പ്രദേശമെന്നനിലയിലും ശിങ്കാരത്തോപ്പ് എന്ന പേരു സിദ്ധിച്ചു.

ഭീമന്‍ പാറ

വെള്ളറട നിന്നും നെയ്യാര്‍ ഡാമിലേക്കുള്ള മാര്‍ഗ്ഗമധ്യേ ഉദ്ദേശം ഒരുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സഹ്യപര്‍വ്വതനിര അടുത്തു കാണാം. കുറെക്കൂടി സഞ്ചരിച്ചാല്‍ പാറയ്ക്കു മുകളിലുള്ള മൂന്നു കല്ലുകള്‍ അടുത്തു കാണാം. ഈ മൂന്നു കല്ലുകള്‍ ഭീമന്‍ അരിവച്ച പാറയെന്നു വിശ്വസിച്ചു പോരുന്നു. അതുകൊണ്ടാണ് ഭീമന്‍ പാറയെന്ന് പേര് ലഭിച്ചത്.

ബീച്ച് റിസോര്‍ട്ടുകള്‍

  1. ആബാദ് പാംഷോര്‍, ഫോണ്‍ : 91 471 2481481
  2. ആശാതീരം ബീച്ച് റിസോര്‍ട്സ്, ചൊവ്വര, തിരുവനന്തപുരം, ഫോണ്‍ : 91 471 2267566
  3. കോക്കനട്ട് ബേ ബീച്ച് റിസോര്‍ട്സ്, വിഴിഞ്ഞം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480566
  4. ഹോട്ടല്‍ സീ ഫെയ്സ്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2481835
  5. ഹോട്ടല്‍ സീ റോക്ക്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480422
  6. ഐഡിയല്‍ ആയുര്‍വേദിക് റിസോര്‍ട്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2481632
  7. ജീവന്‍ ആയുര്‍വേദിക് ബീച്ച് റിസോര്‍ട്, ലൈറ്റ് ഹൌസ് ബീച്ച്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480662
  8. മെഡിക്കസ് ആയുര്‍വേദിക് ബീച്ച് റിസോര്‍ട്, നെല്ലികുന്ന് ബീച്ച്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2483710
  9. സാന്റി ബീച്ച് റിസോര്‍ട്സ്, ലൈറ്റ് ഹൌസ് ബീച്ച്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 9349480012, 9349329666
  10. പപ്പിക്കുട്ടി ബീച്ച് റിസോര്‍ട്സ്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480235
  11. ശാന്ത തീരം ബീച്ച് റിസോര്‍ട്സ്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2481972
  12. സൂര്യസമുദ്ര ബീച്ച് ഗാര്‍ഡന്‍, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480413
  13. സ്വാഗത് ഹോളിഡെയ്സ് റിസോര്‍ട്, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2481148
  14. തപോവന്‍ ഹെറിറ്റേജ് ഹോം പ്രൈവറ്റ് ലിമിറ്റഡ്, നെല്ലികുന്ന്, മുല്ലൂര്‍, വിഴിഞ്ഞം, തിരുവനന്തപുരം, ഫോണ്‍ : 91 471 2480453
  15. ട്രാവന്‍കൂര്‍ ഹെറിറ്റേജ്, ചൊവ്വര, തിരുവനന്തപുരം, ഫോണ്‍ : 91 471 2267828
  16. ഉദയ് സമുദ്ര ബീച്ച് ഹോട്ടല്‍, കോവളം, തിരുവനന്തപുരം, ഫോണ്‍ : 91 471 2481654
  17. ആയുര്‍ബേ മെഡിക്കസ് ആയുര്‍വേദിക്, ബീച്ച് റിസോര്‍ട്, നെല്ലികുന്ന് ബീച്ച്, കോവളം, തിരുവനന്തപുരം-21 ഫോണ്‍ : 91-471-2483710, 91-471-3952129, 91-471-2480596

മന്ദിരങ്ങള്‍

അന്യദേശ വാസ്തുശില്പകലയുടേയും ദ്രാവിഡ ശില്പകലയുടേയും ചാരുത വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങള്‍ തിരുവനന്തപുരം നഗരത്തിന്റെ സവിശേഷതയാണ്. നഗരത്തില്‍ ഇന്നു തലയുയര്‍ത്തി നില്‍ക്കുന്ന രാജകൊട്ടാരങ്ങളും മന്ത്രി മന്ദിരങ്ങളും അടങ്ങുന്ന വ്യത്യസ്ത വാസ്തുശില്പശൈലിയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാന്‍ തുടങ്ങിയത് രാജഭരണകാലത്താണ്. ശില്പകലയില്‍ പ്രാവീണ്യം നേടിയ അന്യദേശക്കാര്‍ നഗരത്തിലെ പ്രധാന മന്ദിരങ്ങള്‍ പടുത്തുയര്‍ത്തുന്നതില്‍ പങ്കാളികളായി. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, പഴവങ്ങാടി ക്ഷേത്രം, എല്‍.എം.എസ് കെട്ടിടം എന്നിവ ഉള്‍പ്പെടുന്ന മന്ദിരങ്ങള്‍ ഇതിനുദാഹരണങ്ങളാണ്.

വിക്ടോറിയാ രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി സ്മാരകമായിട്ടാണ് വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍ 1896 ജനുവരി 25 ന് മഹാരാജാവ് ഉദ്ഘാടനം ചെയ്തത്. തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സഭയുടെ പ്രാരംഭകാല പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതും ഈ ടൌണ്‍ഹാളാണ്. സര്‍ സി.പി യുടെ കാലത്തു ജനപ്രതിനിധികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ നിയമസഭാ സമ്മേളനം സെക്രട്ടറിയേറ്റിലേക്കു മാറ്റി. എണ്ണമറ്റ ചരിത്രസംഭവങ്ങള്‍ക്ക് വേദിയായിട്ടുള്ള മന്ദിരമാണ് വി.ജെ.ടി ഹാള്‍. നൂറു വര്‍ഷം പിന്നിട്ട ഈ ചരിത്രസ്മാരകം ഇന്നും കേടു കൂടാതെ കാലപ്പഴക്കത്തെ അതിജീവിച്ചുകൊണ്ടു അതിമനോഹരമായ കാഴ്ചയായി, അനന്തപുരിയുടെ അഭിമാനമായി നിലകൊള്ളുന്നു. ഇന്നും തിരുവനന്തപുരത്തെ കലാസാംസ്കാരിക പരിപാടികളുടെയും സര്‍ക്കാര്‍ പരിപാടികളുടെയുമെല്ലാം പ്രധാന വേദി വി.ജെ.ടി ഹാള്‍ തന്നെയാണ്.

ഉയര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന്മാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും വേണ്ടി രാജഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട പഴയ ഗസ്റ്റ് ഹൌസാണ് ഇന്നത്തെ രാജ്ഭവന്‍. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ തലസ്ഥാന നഗരമെന്ന നിലയില്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നു. കവടിയാര്‍ രാജവീഥിക്കരികിലായി അതിമനോഹരമായ ഒരു പ്രദേശത്താണ് രാജ്ഭവന്‍ സ്ഥിതി ചെയ്യുന്നത്. തലസ്ഥാനമെന്ന നിലയില്‍ ഈ നഗരത്തിലാണ് മുഖ്യ മന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റെയും ഔദ്യോഗിക വസതികളും ഓഫീസും സ്ഥിതി ചെയ്യുന്നത്. ക്ളിഫ് ഹൌസ് മുഖ്യമന്ത്രിയുടെയും; കന്റോണ്‍മെന്റ് ഹൌസ് പ്രതിപക്ഷ നേതാവിന്റേയും ഔദ്യോഗിക വസതികളാണ്. മന്ത്രിമന്ദിരങ്ങളായി ഉപയോഗിക്കപ്പെടുന്ന ഒരു ഡസനിലധികം മനോഹരമായ ബംഗ്ളാവുകള്‍ നഗരത്തിലുണ്ട്. മന്‍മോഹന്‍ ബംഗ്ളാവ് രാജ്ഭവനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു മന്ത്രിമന്ദിരമാണ്.

രാജമന്ദിരങ്ങള്‍

ചരിത്രപ്രാധാന്യമുള്ള മന്ദിരങ്ങളില്‍ ഏറ്റവും പഴക്കമുള്ളവ കോയിക്കലുകളും, കൊട്ടാരങ്ങളുമാണ്. യൂറോപ്യന്‍ എഞ്ചിനീയര്‍മാര്‍ രംഗത്ത് വരും മുന്‍പുള്ള കൊട്ടാരങ്ങള്‍ പോലും പ്രൌഢങ്ങളായിരുന്നില്ല. കോയിക്കലുകളില്‍ ഏറ്റവും പഴക്കമുള്ളത് (1336) ശ്രീപാദംകൊട്ടാരം എന്നു ഇപ്പോഴറിയപ്പെടുന്ന ശ്രീപാദതീര്‍ത്ഥക്കര കോയിക്കലാണ്. മതിലകത്തിന്റെ വടക്കേ നടയിലുള്ള ഈ കോയിക്കല്‍ തൃപ്പാപ്പൂര്‍ മൂപ്പന്മാരുടെ ആസ്ഥാനമായിരുന്നു. ഇപ്പോള്‍ കാണുന്നവ പല തവണ പുതുക്കിപ്പണിയിച്ചതാണ്. ശ്രീ പദ്മനാഭ ക്ഷേത്രത്തിന് തൊട്ടുകിഴക്കും, തെക്കുകിഴക്കും, തെക്കുമായി കൊട്ടാരങ്ങളുടെ ഒരു സമുച്ചയം തന്നെയുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മ, രാമവര്‍മ്മ, ബാലരാമവര്‍മ്മ, സ്വാതി തിരുനാള്‍, ആയില്യം തിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീ മൂലം തിരുനാള്‍ എന്നീ രാജാക്കന്‍മാര്‍ പണിയിച്ച കൊട്ടാരങ്ങളും അനുബന്ധ മന്ദിരങ്ങളും അവയില്‍പ്പെടും. സ്വാതി തിരുനാള്‍ പണികഴിച്ച കുതിരമാളിക  എന്ന കൊട്ടാരം അവയില്‍ സവിശേഷതയുള്ളതാണ്. പദ്മതീര്‍ത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്. അതിലാണ് സ്വാതി തിരുനാളിന്റെ കാലത്ത് സ്ഥാപിച്ച മേത്തന്‍മണി.

നവരാത്രി മണ്ഡപമെന്നും ചൊക്കിട്ടാമണ്ഡപമെന്നും അറിയപ്പെടുന്ന നൃത്ത മണ്ഡപം (നര്‍ത്തകികളെ ചൊക്കിട്ടകള്‍ എന്നു പറയുമായിരുന്നു) കൊട്ടാര സമുച്ചയത്തിലെ മനോഹരമായ എടുപ്പാണ്. കോട്ടയ്ക്കകത്ത് പടിഞ്ഞാറേ കോട്ട വാതിലിന് വടക്ക് ഭാഗത്തായി മൂന്നു കോയിക്കലുകളുണ്ട്. അവയില്‍ തെക്കേ അറ്റത്തുള്ള ശംഖുചക്രം അഥവാ സരസ്വതി വിലാസം കോയിക്കലിലാണ് കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ താമസിച്ചിരുന്നത്. പദ്മവിലാസം ദിവാന്‍ മാധവറാവുവിന്റെ താമസത്തിനായി പണിയിച്ചതാണ്. വഴുതയ്ക്കാട് ഭക്തിവിലാസം ബംഗ്ളാവ് പണിയിച്ച് ദിവാന്‍ പി.രാജഗോപാലാചാരി (1908-14) അത് ദിവാന്റെ വാസസ്ഥലമാക്കി. അതി വിശിഷ്ടാതിഥികളെ സ്വീകരിക്കാന്‍ 1900 ല്‍ നിര്‍മ്മിച്ചതാണ് കനകക്കുന്ന് കൊട്ടാരം. അവര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ചതാണ് വെള്ളയമ്പലം കൊട്ടാരം. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന് വേണ്ടി 1934 ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് കവടിയാര്‍ കൊട്ടാരം.

പട്ടത്തെ കൊട്ടാരവും സമീപത്തെ തുളസീഹില്‍ ബംഗ്ളാവും അതിവിശിഷ്ടാതിഥികള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്. പട്ടം കൊട്ടാരം രാജകുടുംബത്തിനും തുളസീഹില്‍ ബംഗ്ളാവ് സര്‍ക്കാരിനും ലഭിച്ചു. ആദ്യത്തേതില്‍ ഇളയ രാജാവായിരുന്ന ഉത്രാടം തിരുനാളിന്റെ പേരില്‍ ആശുപത്രിയും (എസ്.യു.റ്റി) തുളസീഹില്‍ ബംഗ്ളാവില്‍ പബ്ളിക് സര്‍വ്വീസ് കമ്മീഷനും പ്രവര്‍ത്തിക്കുന്നു. ഉയര്‍ന്ന യൂറോപ്യന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് താമസിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഏതാനും വലിയ ബംഗ്ളാവുകള്‍ ഇപ്പോള്‍ ചരിത്രസ്മാരകങ്ങളായി തീര്‍ന്നിരിക്കുന്നു. മഹാരാജാസ് കോളേജ്  പ്രഥമാധ്യാപകനായിരുന്ന ജോണ്‍റോസ് താമസിച്ചിരുന്ന റോസ്ഹൌസ്, സി.ഡബ്ള്യു.ഇ.കോട്ടണ്‍ താമസിച്ചിരുന്ന കോട്ടണ്‍ഹില്‍ ബംഗ്ളാവ്, ഹജ്ജര്‍ കച്ചേരിയുടെ നിര്‍മ്മാതാവും ചീഫ് എഞ്ചിനീയറുമായിരുന്ന ബാര്‍ട്ടണ്‍ താമസിച്ചിരുന്ന ബാര്‍ട്ടണ്‍ ഹില്‍ ബംഗ്ളാവ് (ഇന്നത്തെ ലോകോളേജ്) എന്നിവയ്ക്ക് അവരുടെ പേരുകള്‍ തന്നെ ലഭിച്ചു. ഇപ്പോള്‍ മന്ത്രി മന്ദിരങ്ങളായി ഉപയോഗിക്കുന്ന ക്ളിഫ് ഹൌസ്, ലിന്റ് ഹേഴ്സ്റ്റ് ബംഗ്ളാവ്, മന്‍മോഹന്‍ പാലസ്, എസ്സന്‍ഡീന്‍, സാനഡു, തൈയ്ക്കാട് ഹൌസ് എന്നിവയും ഇപ്പോള്‍ രാജ് ഭവന്‍ പ്രവര്‍ത്തിക്കുന്ന പഴയ ഗസ്റ്റ് ഹൌസും, ഇപ്പോള്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്ന നളന്ദയും (പഴയ റൊഡേഷിയന്‍ ബംഗ്ളാവ്), ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനമായ പഴയ മന്ദിരവും, ഇപ്പോള്‍ പോലീസ് കമ്മീഷണര്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന മന്ദിരവും ഇപ്രകാരം ഉദ്യോഗസ്ഥന്മാര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ചവയാണ്. സര്‍വ്വ വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന കല്‍പ്പന ബംഗ്ളാവ് സി.പി.രാമസ്വാമി അദ്ദേഹത്തിന്റെ സെക്രട്ടറി ചിദംബരത്തിനു വേണ്ടി പണി കഴിപ്പിച്ചതാണ്. 28 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചു എന്ന സവിശേഷതയും ഈ കെട്ടിടത്തിനുണ്ട്. വഞ്ചിയൂരില്‍ എസ് എം വി സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന കെട്ടിടം കോടതികള്‍ക്ക് നല്‍കിയപ്പോള്‍ ഇന്നത്തെ വഞ്ചിയൂര്‍ കോടതി, പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ് നിന്ന സ്ഥലത്തേക്ക് മാറ്റുകയും പോലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ് വഴുതക്കാട്ട് വിലയ്ക്ക് വാങ്ങിയ ദില്‍ക്കുഷ് ബംഗ്ളാവിലേക്ക് മാറ്റുകയും ചെയ്തു. 19-ാം ശതകത്തില്‍ പണി കഴിപ്പിച്ച റസിഡന്‍സി ബംഗ്ളാവ് 1948 ല്‍ ആദ്യത്തെ തിരുവിതാംകൂര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു. പിന്നീടത് ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസ് ആകുകയും കവടിയാറിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസ് 1956 ല്‍ രാജ് ഭവന്‍ ആകുകയും ചെയ്തു. എക്സൈസ് കമ്മീഷണറായിരുന്ന വാന്‍ റോസ് സ്വന്തം നിലയില്‍ പണിയിച്ച വാന്‍ റോസ് ബംഗ്ളാവ് റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ കേന്ദ്രമായി. മ്യൂസിയം, പബ്ളിക് ലൈബ്രറി, ഫൈന്‍ ആര്‍ട്സ് കോളേജ്, വിക്ടോറിയാ ജൂബിലി ടൌണ്‍ ഹാള്‍, സെക്രട്ടറിയേറ്റ്, യൂണിവേഴ്സിറ്റി കോളേജ്, വിമന്‍സ് കോളേജ്, ആര്‍ട്സ് കോളേജ്, നക്ഷത്ര ബംഗ്ളാവ് തുടങ്ങിയവയാണ് മറ്റ് ചില പ്രധാന മന്ദിരങ്ങള്‍. കാഴ്ച ബംഗ്ളാവിനോടനുബന്ധിച്ച്, സിമന്റുപയോഗിക്കാതെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മുഖപ്പുകളും (ഗേറ്റ്) ചിത്രാലയവും അനന്യ സാധാരണമായ ശില്പ വൈഭവം  പുലര്‍ത്തുന്നു. കേരളപ്പിറവിക്ക് ശേഷം നിര്‍മ്മിക്കപ്പെട്ട വാസ്തു വൈഭവത്തില്‍ മെഡിക്കല്‍ കോളേജ്, ആയുര്‍വേദ കോളേജ്, വികാസ് ഭവന്‍, കോര്‍പ്പറേഷന്‍ മന്ദിരം, നിയമസഭാ കോംപ്ളക്സ് എന്നിവയ്ക്ക് ഈടിലോ ഭംഗിയിലോ മുന്‍കാല മന്ദിരങ്ങളോട് കിടപിടിക്കാനായിട്ടില്ല.

ചരിത്ര സ്മരണികകള്‍

കോട്ടയ്ക്കകം: ചരിത്രമുറങ്ങുന്ന പഴയ ഭരണ സിരാകേന്ദ്രമായ കോട്ടയ്ക്കകം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഭാരതത്തിലെ തന്നെ മുഖ്യ വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം കൂടാതെ വേറെയും നിരവധി ഹൈന്ദവ ദേവാലയങ്ങള്‍ ഇവിടത്തെ അന്തരീക്ഷത്തിന് ആദ്ധ്യാത്മികത പകരുന്നു. സമചതുരാകൃതിയിലുള്ള കരിങ്കല്‍ കൊണ്ടും ഒരുതരം വെട്ടുകല്ല് കൊണ്ടും ആണ് കിഴക്കേകോട്ട പണിതിരിക്കുന്നത്. കോട്ടയ്ക്കകത്തെ പുണ്യതീര്‍ത്ഥമാണ് പുണ്യതീര്‍ത്ഥകുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന് സമീപമായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീര്‍ത്ഥം സ്ഥിതി ചെയ്യുന്നത്. പത്മതീര്‍ത്ഥത്തിന് മധ്യഭാഗത്തുള്ള 8 അടിയോളം താഴ്ചയുള്ള കിണറാണ് തീര്‍ത്ഥകിണര്‍.

സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിനു മുകളിലായി സ്ഥാപിച്ച നാഴികമണിയാണ് മേത്തന്‍മണി. ആലപ്പുഴയിലെ കാലഡികോട്ട് എന്ന സായിപ്പ് മദിരാശിയിലെ ചിന്നപട്ടണത്തില്‍ നിന്ന് രണ്ട് നാഴികമണികള്‍ വാങ്ങുകയും ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് പത്മനാഭപുരത്തും സ്ഥാപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സ്ഥാപിച്ച നാഴികമണി യന്ത്രത്തില്‍ വിനോദ രൂപേണ മഹാഗണിയില്‍ കൊത്തുപണികളോടെ ഒരു മുസ്ളീമിന്റെ മുഖരൂപവും അതിന്റെ ഇരുവശങ്ങളിലുമായി രണ്ടാട്ടിന്‍ കുട്ടികളുടെ രൂപത്തേയും ബന്ധിപ്പിച്ചിരിക്കുന്നു. മണിശബ്ദം മുഴങ്ങുമ്പോള്‍ ആട്ടിന്‍ കുട്ടികള്‍ മുസ്ളീമിന്റെ മുഖത്ത് പരസ്പരം മുട്ടുന്നു. ഒരു പ്രത്യേക തരം ചെമ്പുതകിടില്‍ പണി കഴിപ്പിച്ച മേത്തന്‍ മണിയുടെ നിര്‍മ്മാതാവ് വഞ്ചിയൂരിലുള്ള ഒരു ഇരുമ്പ് പണിക്കാരനാണെന്നും ആ പണിക്കാരന്റെ പരമ്പരയില്‍പ്പെട്ടവരാണ് പില്‍ക്കാലത്ത് മണിയുടെ അറ്റകുറ്റപണികള്‍ നിര്‍വ്വഹിച്ചു പോരുന്നതെന്നും പറയപ്പെടുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്ത് സ്ഥാപിച്ചിരുന്ന മേത്തന്‍ മണിയും അത് നിലകൊള്ളുന്ന ഇരുനില മാളികയും ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആദ്യ നിലയില്‍ കൊട്ടാരം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. മുകളിലെ കരുവേലപ്പുരമാളികയിലാണ് മേത്തന്‍ മണി സ്ഥാപിച്ചിരുന്നത്. രാജാക്കന്മാര്‍ ഒരു കാലത്ത് പ്രജകളുടെ പരാതി സ്വീകരിച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു.

ശ്രീ വിദ്യാധിരാജാ സഭയുടെ ആസ്ഥാനവും ശ്രീ വിദ്യാധിരാജാ സ്വാമികളുടെ പ്രതിഷ്ഠ കൊണ്ട് ധന്യവുമായ പര്‍ണ്ണശാലയാണ് തീര്‍ത്ഥപാദ മണ്ഡപം. നിരവധി അദ്ധ്യാത്മിക സാംസ്കാരിക സമ്മേളനങ്ങളുടെ അരങ്ങ് കൂടിയാണ് ഈ മണ്ഡപം. ഒട്ടേറെ കലാസാംസ്കാരിക സമ്മേളനങ്ങളുടെ വേദിയും കഥകളി, നാടകം തുടങ്ങിയ കലാവിരുന്നുകളുടെ അരങ്ങും അണിയറയും കൂടിയാണ് തീര്‍ത്ഥപാദമണ്ഡപവും കാര്‍ത്തിക തിരുനാള്‍ തീയേറ്ററും. മനോഹരമായ കൊത്തുപണികളോടുകൂടിയ തിരുവിതാംകൂര്‍ ശൈലിയില്‍ സ്വാതി തിരുനാള്‍ മഹാരാജാവ് പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പണി കഴിപ്പിച്ച കൊട്ടാരമാണ് കുതിരമാളിക. ഇപ്പോള്‍ രാജകുടുംബത്തിലേയും രാജഭരണകാലത്തേയും അമൂല്യ വസ്തുക്കളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്ന മ്യുസിയമാണ് ഇവിടം.

ചരിത്രപണ്ഡിതന്മാര്‍ക്കും ഗവേഷണ തല്പരര്‍ക്കും മാര്‍ഗ്ഗദര്‍ശനമേകുന്ന അത്യപൂര്‍വ്വ പുരാതന രേഖകളും താളിയോല ഗ്രന്ഥങ്ങളും പ്രാചീന ഗ്രന്ഥ ശേഖരവും അടങ്ങുന്ന ഇരയിമ്മന്‍ തമ്പിയുടെ സ്മരണ നിലനിര്‍ത്തുന്ന ഗവേഷണ കേന്ദ്രമാണ് ഇരയിമ്മന്‍ ഗവേഷണ കേന്ദ്രം. ട്രാന്‍സ്പോര്‍ട്ട് ഗ്യാരേജിനും സംസ്കൃത സ്കൂളിനും എതിരെ തെക്കേ തെരുവിലെ അയണ്‍ വില്ല വളപ്പില്‍ ക്ഷേത്ര പ്രവേശന വിളംബര സ്മാരകമായി സ്ഥാപിച്ചിരിക്കുന്നു. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ പ്രതിമ അത്രയേറേ ശ്രദ്ധിക്കപ്പെടാതെ നിലകൊള്ളുന്നു. കൊ. വ 992-ല്‍ പടിഞ്ഞാറെ കോട്ട വാതില്‍ പുതുക്കി പണിതു. പടിഞ്ഞാറെ കോട്ട വാതില്‍ വഴിയാണ് ശംഖുമുഖത്തേക്ക് തിരുവാറാട്ടിന് മഹാരാജാവ് എഴുന്നള്ളാറുള്ളത്. കോട്ടയ്ക്കകത്തെ പൂജനെല്‍പ്പുരയാണ് ഇപ്പോഴത്തെ പാഞ്ചജന്യം കല്ല്യാണമണ്ഡപം. അനാഥ സംരക്ഷണത്തിന് 1934 ല്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവാണ് ശ്രീ ചിത്രാ പുവര്‍ ഹോം സ്ഥാപിച്ചത്. ശ്രീ ചിത്രാ ഹോം, വഞ്ചി പുവര്‍ ഫണ്ട് എന്നിവ രണ്ട് സംരംഭങ്ങളാണ്. ശ്രീ ചിത്രാ ഹോമിലെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം അവിടത്തന്നെ നേടുന്നു. വിവിധ തരം തൊഴില്‍ പരിശീലനങ്ങളും ഇവിടെ നല്‍കപ്പെടുന്നു.

ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സ്ഥാനം നേടിയതാണ് പുളിമൂട്ടിലെ എന്‍.എസ്.കുറുപ്പിന്റെ പ്രസിദ്ധമായ രാഷ്ട്രീയ ഹോട്ടല്‍. പട്ടം താണുപിള്ള, എ. നാരായണപിള്ള, പറവൂര്‍ ടി.കെ, പൊന്നറ ശ്രീധര്‍, ടി.എം.വര്‍ഗീസ് തുടങ്ങിയ നേതാക്കളുടെ സമ്മേളന സ്ഥലമായിരുന്നു ഇവിടം. പുളിമൂട് ജംഗ്ഷനില്‍ പഴകി ജീര്‍ണിച്ച ഒരു ഇരുനില കെട്ടിടം സ്ഥിതി ചെയ്തിരുന്നതിലായിരുന്നു ഈ രാഷ്ട്രീയ ഹോട്ടല്‍. രാഷ്ട്രീയ പ്രവര്‍ത്തകരുടെധര്‍മ്മശാലയും അഭയാര്‍ത്ഥികളുടെ രക്ഷാകേന്ദ്രവുമായിരുന്നു ഒരു കാലത്ത് രാഷ്ട്രീയ ഹോട്ടല്‍. സര്‍ക്കാര്‍ കച്ചേരി അഥവ ഹജ്ജൂര്‍ കച്ചേരി എന്നായിരുന്നു ഇന്നത്തെ സെക്രട്ടറിയേറ്റിന്റെ പഴയ പേര്. വാണിജ്യ പ്രാധാന്യം കണക്കിലെടുത്ത് രാജാ കേശവദാസന്റെ കാലത്ത് ആലപ്പുഴയിലായിരുന്നു സര്‍ക്കാര്‍ കച്ചേരിയുടെ ആസ്ഥാനം. 1821 ല്‍ റാണി പാര്‍വ്വതി ഭായിയുടെ കാലത്ത് കച്ചേരിയുടെ ആസ്ഥാനം കൊല്ലത്തേക്ക് മാറ്റി. പിന്നീട് സ്വാതി തിരുനാളിന്റെ കാലത്ത് കച്ചേരിയുടെ ആസ്ഥാനം കോട്ടയ്ക്കകത്തേക്ക് കൊണ്ടു വന്നു. 1869 ലാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് കെട്ടിടം നിലവില്‍ വന്നത്. സെക്രട്ടറിയേറ്റിന്റെ നിര്‍മ്മാണത്തിന് മുന്‍കൈയെടുത്ത അന്നത്തെ ദിവാനോടുള്ള (രാജാ സര്‍ ടി.മാധവറാവു) ആദര സൂചകമായി അദ്ദേഹത്തിന്റെ ഒരു പൂര്‍ണ്ണകായ ലോഹ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിച്ചു. അതാണ് നഗരത്തിലെ പ്രശസ്തമായ സ്റ്റാച്യു. വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന്റെ സുവര്‍ണ്ണ ജൂബിലി സ്മാരകമായി നഗര ഹൃദയമായ പാളയത്തില്‍ സ്ഥാപിച്ച വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍ (വി ജെ ടി ഹാള്‍) 1896 ജനുവരി 25 ന് മഹാരാജാവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവിതാംകൂര്‍ നിയമ നിര്‍മ്മാണ സഭയുടെ ആരംഭകാല പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍. ഇതാണ് ഇന്നത്തെ ടൌണ്‍ ഹാള്‍.

മേളകള്‍ - വേദികള്‍

ടാഗോര്‍ തിയേറ്റര്‍

പരിപാടികള്‍ :- സാംസ്കാരിക പരിപാടികള്‍, സൂര്യ ഫെസ്റ്റിവല്‍, ചലച്ചിത്രോത്സവങ്ങള്‍

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍
പരിപാടികള്‍ :- നൃത്തോത്സവങ്ങള്‍, സംഗീതോത്സവങ്ങള്‍, സാംസ്കാരിക പരിപാടികള്‍, ചിത്രപ്രദര്‍ശനങ്ങള്‍

വി ജെ റ്റി  ഹാള്‍
പരിപാടികള്‍ :- കലാസാംസ്കാരിക പരിപാടികള്‍

ഗോര്‍ക്കി ഭവന്‍
പരിപാടികള്‍ :- ചലച്ചിത്രമേളകള്‍, നാടകമേളകള്‍, സാംസ്കാരിക പരിപാടികള്‍

സെനറ്റ് ഹാള്‍
പരിപാടികള്‍ :- കലാസാസ്കാരിക പരിപാടികള്‍, യുവജനോത്സവം

നിശാഗന്ധി
പരിപാടികള്‍ :- നൃത്തമേളകള്‍, ചലച്ചിത്രോത്സവം, കലാസാംസ്കാരിക പരിപാടികള്‍, സംഗീതമേളകള്‍

കനകക്കുന്ന്
പരിപാടികള്‍ :- പുഷ്പമേള, ഓണം വാരാഘോഷം

കുതിരമാളിക
പരിപാടികള്‍ :- നൃത്തോത്സവങ്ങള്‍, സംഗീതോത്സവങ്ങള്‍

കലാഭവന്‍
പരിപാടികള്‍ :- ചലച്ചിത്രോത്സവങ്ങള്‍

യോഗാ കേന്ദ്രങ്ങള്‍

കനകക്കുന്നിലുള്ള കേരള സര്‍ക്കാര്‍ സംരംഭമായ കേരളാ സ്റ്റേറ്റ് ജവഹര്‍ ബാലഭവനില്‍ മുതിര്‍ന്നവര്‍ക്കായുള്ള യോഗാ ക്ളാസ്സുകള്‍ നടത്തിവരുന്നു. ശാസ്ത്രീയവും ഫലപ്രദവുമായ യോഗാഭ്യസനത്തിലൂടെ ആരോഗ്യവും കായികക്ഷമതയും നിലനിറുത്തുന്നതോടൊപ്പം വിവിധ രോഗങ്ങള്‍ക്ക് ശമനവും, പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിനും സാധിക്കുന്നതാണ്. ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, തൈറോയിഡ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, അമിതവണ്ണം, മാനസിക പിരിമുറുക്കം തുടങ്ങി വിവിധ രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ശമനം സാധ്യമാകുന്ന രീതിയിലാണ് ഈ ക്ളാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്നുമാസമാണ് ഈ കോഴ്സിന്റെ കാലാവധി. ആദ്യത്തെ ഒരു മാസം പ്രാഥമികതലപഠനവും, അടുത്ത രണ്ടു മാസങ്ങളില്‍ ചികിത്സയുമായി ബന്ധപ്പെട്ടിട്ടുള്ള വ്യായാമമുറകളുമാണ് അഭ്യസിപ്പിക്കുന്നത്. വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ക്ളാസ്സുകള്‍ നടത്തുന്നു. മുന്നു ബാച്ചുകളാണ് നിലവിലുള്ളത്.

  • ബാച്ച് 1   :-    രാവിലെ 6.30 മുതല്‍ 8.00 മണി വരെ
  • ബാച്ച് 2   :-    രാവിലെ 10.30 മുതല്‍ 12.00 മണിവരെ
  • ബാച്ച് 3   :-    വൈകുന്നരം 5.30 മുതല്‍ 7.00 മണിവരെ

 

മറ്റ് യോഗാ കേന്ദ്രങ്ങള്‍

ബഥനി നാച്വര്‍ ക്യൂര്‍ ആന്‍ഡ് യോഗ സെന്റര്‍, നാലാഞ്ചിറ
0471  2530624

ശിവാനന്ദ യോഗാ വേദാന്ത സെന്റര്‍, എയര്‍പോര്‍ട്ട് റോഡ്
0471  2450942

വാസുദേവ വിലാസം നഴ്സിംഗ് ഹോം, ഫോര്‍ട്ട്
0471  2247799

യോഗാ സെന്റര്‍ ആന്‍ഡ് ഹെല്‍ത്ത് ക്ളബ്ബ്, പേട്ട
0471  2474154

യോഗാ തെറാപ്പി സെന്ററുകള്‍

അമൃത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വ്വേദ ആന്‍ഡ്, നാച്ചുറോപ്പതി യോഗ, കുമാരപുരം
0471  2558525

ആനന്ദ മാര്‍ഗ യോഗാ സെന്റര്‍, പൂജപ്പുര
0471  2352587

ആര്‍ഷ ആയുര്‍വ്വേദ ഹോസ്പിറ്റല്‍, പൂങ്കുളം
0471  2480235

സെന്റര്‍ ഓഫ് യോഗാ ആന്‍ഡ് മെഡിറ്റേഷന്‍
0471  2436361

ദേവകി ഹെല്‍ത്ത് കെയര്‍ സെന്റര്‍, വഴുതയ്ക്കാട്
0471  2326022

ഐഡിയല്‍ ഹോളിസ്റ്റിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കണ്ണമ്മൂല
0471  2557925

ശിവാനന്ദ യോഗാ സെന്റര്‍, ഫോര്‍ട്ട്
0471  2450942

സ്മാര്‍ട്ട് ലൈന്‍ ഹെല്‍ത്ത് ക്ളബ്ബ്, പേട്ട
0471  2474154

സോമതീരം ആയുര്‍വ്വേദിക് ഹോസ്പിറ്റല്‍, കോവളം
0471  2268101

സെന്റ് വിന്‍സെന്റ് ആയുര്‍വ്വേദ ട്രീറ്റ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്
0471  2550552

വാസുദേവ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍, ഫോര്‍ട്ട്
0471  2460864

ക്ലബുകള്‍

ചരിത്രപശ്ചാത്തലം
യൂറോപ്യന്‍മാരാണ് ഇവിടെ ക്ളബുകള്‍ക്ക് തുടക്കം കുറിച്ചത്. കവടിയാറിലെ കെസ്റ്റണ്‍ ക്ളബ്, ഇപ്പോള്‍ തിരുവനന്തപുരം ക്ളബ് എന്നറിയപ്പെടുന്ന പഴയ യൂറോപ്യന്‍ ക്ളബ്, 1890-ല്‍ സ്ഥാപിതമായ ശ്രീമൂലം രാമവര്‍മ്മ ക്ളബ് (ശ്രീമൂലം ക്ളബ്), സെക്രട്ടേറിയേറ്റിനു പിന്‍ഭാഗത്തുള്ള നാഷണല്‍ ക്ളബ്, കവടിയാറുള്ള ഗോള്‍ഫ് ക്ളബ് എന്നിവയാണ് ആദ്യം സ്ഥാപിതമായത്. വേളിയിലെ ബോട്ട് ക്ളബ്, കവടിയാറിലെ ടെന്നീസ് ക്ളബ് എന്നിവ പില്‍ക്കാലത്ത് ഉണ്ടായവയാണ്.

നഗരത്തിലെ ക്ലബുകള്‍

ശ്രീമൂലം ക്ലബ്
1890-ല്‍ ദിവാന്‍ രാമറാവുവും ബി കൃഷ്ണസ്വാമിയും മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചതാണ് ശ്രീമൂലം ക്ളബ്. ശ്രീമൂലം രാമവര്‍മ്മ യൂണിയന്‍ ക്ളബ് എന്ന പേരിലാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. 1892-ല്‍ സ്വാമി വിവേകാനന്ദന് ഈ ക്ളബില്‍ വച്ച് സ്വീകരണം നല്‍കിയിരുന്നു. 1940-ല്‍ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു ഗ്രന്ഥശാല ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ഉദ്ഘാടനം ചെയ്തു. പ്രമുഖ വ്യവസായി അഴകപ്പചെട്ടിയാര്‍ വിശാലമായ ഒരു ഹാള്‍ നിര്‍മ്മിച്ചു നല്‍കി. 1973-ല്‍ മികച്ച ഷട്ടില്‍ കോര്‍ട്ട് പണിയിച്ചു. നിരവധി മത്സരങ്ങള്‍ക്കു ഇവിടം വേദിയായിട്ടുണ്ട്.

ട്രിവാന്‍ഡ്രം ക്ലബ്
ഒളിവര്‍ ഹെന്റി ബന്‍സിലി എന്ന ബ്രിട്ടീഷുകാരന്‍ 1902-ല്‍ സ്ഥാപിച്ചതാണ് യൂറോപ്യന്‍ ക്ളബ് എന്നറിയപ്പെട്ടിരുന്ന ട്രിവാന്‍ഡ്രം ക്ളബ്. സൈനീക വിഭാഗത്തില്‍പെട്ട ഓഫീസര്‍മാര്‍ക്കുവേണ്ടി രൂപം കൊടുത്ത ഈ ക്ളബിന് ആവശ്യമായ സ്ഥലവും മറ്റു സഹായങ്ങളും നല്‍കിയത് ശ്രീമൂലം തിരുനാളാണ്. ഭക്ഷണശാല, താമസസൌകര്യത്തിനായി അഞ്ചു കോട്ടേജുകള്‍, ഓഫീസ്, ഇവയ്ക്കു പുറമേ പി സുബ്രഹ്മണ്യത്തിന്റെ പേരില്‍ ഒരു കമ്മ്യൂണിറ്റി ഹാള്‍ ഇവയെല്ലാം ട്രിവാന്‍ഡ്രം ക്ളബിന്റെ നിയന്ത്രണത്തിലുണ്ട്. ട്രിവാന്‍ഡ്രം ക്ളബിന്റെ ആദ്യ സെക്രട്ടറി ബ്രിട്ടീഷുകാരനായ ആര്‍. ഇ. ഗ്രീന്‍ഹൌസായിരുന്നു.

ദി ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്
1882 ലാണ് ഗോള്‍ഫ് ക്ളബ് സ്ഥാപിക്കപ്പെടുന്നത്. പഴക്കം കൊണ്ടും പ്രൌഢി കൊണ്ടും നഗരത്തിലെ ഇതര ക്ളബുകളുടെ മുന്‍നിരയിലാണ് ഇതിനു സ്ഥാനം. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ നായാട്ടുകേന്ദ്രമായിരുന്നു ഒരുകാലത്തിവിടം. സ്വാതന്ത്ര്യലബ്ധിയോടെ കേണല്‍ ഗോദവര്‍മ്മരാജ അദ്ധ്യക്ഷനായി ഗോള്‍ഫ് ക്ളബ് കമ്മിറ്റി രൂപീകരിച്ചു. ഇരുപത്തഞ്ചര ഏക്കര്‍ പ്രദേശവും അതിനുള്ളില്‍ ശില്പകലയുടെ മഹനീയത വിളിച്ചോതുന്ന ആകര്‍ഷകമായ മന്ദിരവും നിലകൊള്ളുന്നു.

റോട്ടറി ക്ലബ്
റോട്ടറി ഫൌണ്ടേഷന്‍ ആദ്യമായി രൂപം കൊണ്ടത് 1905-ല്‍ അമേരിക്കയിലാണ്. പോള്‍ ഹാരീസാണ് സ്ഥാപകന്‍. പ്രധാന പ്രവര്‍ത്തകരുടെ വസതികളില്‍ മാറി മാറി യോഗം കൂടി അതില്‍ നിന്നാണ് റോട്ടറി എന്ന പേര് പ്രസ്തുത സംഘടനയ്ക്കു കൈവന്നത്. ലോകമെമ്പാടും ശാഖകളുള്ള ഈ മഹാപ്രസ്ഥാനം ഭാരതത്തില്‍ 1919-ല്‍ കല്‍ക്കത്തയില്‍ രൂപമെടുത്തു. 145 രാജ്യങ്ങളില്‍ നിന്നും പോളിയോ തുടച്ചുമാറ്റാന്‍ റോട്ടറിക്ളബിനു കഴിഞ്ഞു. തിരുവനന്തപുരം ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്റ്റിന്റെ ഗവര്‍ണര്‍ക്ക് 82 റോട്ടറി ക്ളബുകളുടെ ഭരണചുമതലയുണ്ട്.

ലയണ്‍സ് ക്ലബ്
1912 ല്‍ സ്ഥാപിതമായി. പാവപ്പെട്ട രോഗികള്‍ക്കും അഗതികള്‍ക്കും ആശ്വാസമേകുന്ന, അന്ധര്‍ക്ക് ചികില്‍സാ സൌകര്യങ്ങള്‍ നല്‍കുന്നതില്‍ മുന്‍തൂക്കം നല്‍കുന്ന ഒപ്പം സേവനവും സൌഹൃദവും മുഖമുദ്രയായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നതുമായ ഒരാഗോള സംഘടനയാണ് ലയണ്‍സ് ക്ലബ്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായധനം നല്‍കുക തുടങ്ങി സമൂഹനന്മയ്ക്കുപകരിക്കുന്ന ഒട്ടേറെ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ് ലയണ്‍സ് ക്ലബിന്റെ മുഖ്യധര്‍മ്മം. മെല്‍വിന്‍ജോണ്‍സാണ് ലയണ്‍സ് ക്ലബിന്റെ സ്ഥാപകന്‍.

മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ലബ്
പ്രസ് ക്ലബിനു സമീപത്തായിട്ടാണ് മന്നം മൊമ്മോറിയല്‍ നാഷണല്‍ ക്ളബ് നിലകൊള്ളുന്നത്. ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് നായര്‍ സമുദായക്കാര്‍ക്കു വേണ്ടിയാണ് ഈ ക്ളബ് സ്ഥാപിച്ചത്. അടുത്ത കാലത്താണ് മന്നം മെമ്മോറിയല്‍ നാഷണല്‍ ക്ളബ് എന്ന പേരു നല്‍കിയത്. ഇവിടെ എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും അംഗത്വം നല്‍കും. എന്നാല്‍ വോട്ടവകാശം നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കായി പരിമിതപ്പെടുത്തുന്നു.

നീന്തല്‍ കുളങ്ങള്‍
ഹോട്ടല്‍ ലൂസിയ, ഈസ്റ്റ് ഫോര്‍ട്ട്
മസ്ക്കറ്റ് ഹോട്ടല്‍
ട്രിവാന്‍ഡ്രം ക്ലബ്ബ്, വഴുതക്കാട്
വാട്ടര്‍ വര്‍ക്സ് സ്വിംമ്മിംഗ് പൂള്‍ , വെള്ളയമ്പലം

ടെന്നീസ് ക്ലബ്ബുകള്‍
ശ്രീമൂലം ക്ലബ്ബ്, വഴുതക്കാട്
ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബ്, കവടിയാര്‍
ട്രിവാന്‍ഡ്രം ക്ലബ്ബ്, വഴുതക്കാട്

റസ്റ്റോറന്റുകള്‍

ഭക്ഷണശാലകളുടെ ചരിത്രം

തിരുവനന്തപുരം നഗരത്തില്‍ മികച്ച ഭക്ഷണശാലകള്‍ നിരവധിയുണ്ട്. പുളിമൂട്ടിലെ രാഷ്ട്രീയ ഹോട്ടലും തിരുവനന്തപുരം ഹോട്ടലും സേവിയേഴ്സ് റസ്റ്റോറന്റും ഇന്നു നിലവിലില്ല. ഇവ മൂന്നും മൂന്നു വിധത്തില്‍ പ്രശസ്തങ്ങളായിരുന്നു. സ്വാദിഷ്ടമായ ആഹാരങ്ങള്‍ നല്‍കുന്നതിലുപരി രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളുമായും ഈ റസ്റ്റോറന്റുകള്‍ക്ക് ബന്ധമുണ്ടായിരുന്നു. ദശാബ്ദങ്ങളുടെ പഴക്കമാര്‍ന്ന സ്വാതന്ത്ര്യസമര സേനാനികളുടെ വിഹാര രംഗമായിരുന്ന സേവിയേഴ്സ് റസ്റ്റോറന്റ് 1995 ല്‍ പ്രവര്‍ത്തന രഹിതമായി. ഇപ്പോഴുള്ള നിരവധി ഭക്ഷണശാലകളില്‍ പ്രശസ്തമായത് ആസാദ് ഹോട്ടല്‍ ശൃംഖലയും ബ്രാഹ്മണ ഹോട്ടലുകളായ തമിഴ് റസ്റ്റോറന്റുകളുമൊക്കെയാണ്. ആസാദ് ഹോട്ടലിന്റെ സ്ഥാപകനായ എം.പി ആസാദ് - ഒരു സ്വാതന്ത്ര്യസമര സേനാനിയും പൊതുകാര്യ പ്രസക്തനുമായിരുന്നു.

രുചികരമായ മാംസാഹാരം ലഭ്യമാക്കുക എന്ന കര്‍മ്മം അദ്ദേഹം തന്റെ റസ്റ്റോറന്റുകളിലൂടെ നടപ്പിലാക്കി. തൊഴില്‍ ബന്ധങ്ങളും ആസാദ് ഹോട്ടലുകളില്‍ മെച്ചപ്പെട്ട നിലയിലാണ്. നഗരത്തില്‍ തന്നെ ആസാദിന്റെ പേരില്‍ മൂന്ന് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നു. സസ്യഭക്ഷണശാലകളായ “ഭവ”നുകള്‍ നഗരത്തില്‍ നിരവധിയുണ്ട്. അരുള്‍ ജ്യോതിയും ജ്യോതി ഭവനും മറ്റും ഇവയില്‍ പ്രശസ്തമാണ്. ജനശ്രദ്ധ പിടിച്ചു പറ്റിയ അസംഖ്യം ഹോട്ടലുകളും ടൂറിസ്റ്റ് ഹോമുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്ണത്തിലേറെയുണ്ട്. മസ്കറ്റ്, സൌത്ത് പാര്‍ക്ക്, ലൂസിയ, ജാസ്, ഹൊറൈസണ്‍, പങ്കജ്, ചൈത്രം, ഗീത്, അമൃത, കീര്‍ത്തി, ദ്വാരക, പൂര്‍ണ്ണ, മാസ് തുടങ്ങി എണ്ണമറ്റ വേറെയും നിരവധി ഹോട്ടലുകളുണ്ട്. നഗരത്തിലെ ധനികര്‍ ഭക്ഷണത്തിനായി എത്തുന്ന റസ്റ്റോറന്റുകളാണ് മസ്ക്കറ്റ് ഹോട്ടലിലെ റസ്റ്റോറന്റും കോവളം ഹോട്ടലിലെ റസ്റ്റോറന്റും.

നഗരത്തിലെ റസ്റ്റോറന്റുകള്‍

ഓഫീസ്
ഫോണ്‍
ബിരിയാണി ഹട്ട്, അമ്പലമുക്ക് 04713096242
ഷെഫ് മാസ്റ്റര്‍, മെഡിക്കല്‍ കോളേജ് 04712445266
ടീ പാരിസ്, ശാസ്തമംഗലം 04712312319
ടീ പാരീസ്, പാളയം 04712464611
ഫുഡ് ലാന്റ് ഫാമിലി റെസ്റ്റോറന്റ്, വട്ടിയൂര്‍ക്കാവ് 04713093001
ജി ജി റെസ്റ്റോറന്റ്, വട്ടിയൂര്‍ക്കാവ് 04712367624
ഹോട്ടല്‍ ആര്യനിവാസ്, തമ്പാനൂര്‍ 04712330790
ഹോട്ടല്‍ ബ്യൂനെസ്റ്റ്. തമ്പാനൂര്‍ 04712324027
ഹോട്ടല്‍ ഹൈലാന്റ്, തമ്പാനൂര്‍ 04712333524
ഹോട്ടല്‍ ഹൈനസ് ഇന്‍, പെരുന്താന്നി 04712450983
ഹോട്ടല്‍ ഹൊറൈസണ്‍, തമ്പാനൂര്‍ 04712326888
ഹോട്ടല്‍ ജാസ്, തൈക്കാട് 04712324881
ഹോട്ടല്‍ മാസ് ഇന്റര്‍നാഷണല്‍, ഓവര്‍ബ്രിഡ്ജ് 04712460566
ഹോട്ടല്‍ മൂണ്‍സിറ്റി, ഉള്ളൂര്‍ 04712558314
ഹോട്ടല്‍ നെപ്റ്റ്യൂണ്‍, കോവളം 04712480222
ഹോട്ടല്‍ ഒയാസിസ്, കോവളം 04712333223
ഹോട്ടല്‍ പങ്കജ്, സ്റ്റാച്യു 04712464645
ഹോട്ടല്‍ റഹ്മാനിയ, ചാല 04712460003
ഹോട്ടല്‍ റീജെന്‍സി, തമ്പാനൂര്‍ 04712338525
ഹോട്ടല്‍ റോക്ക് ഹോം, കോവളം 04712480306
ഹോട്ടല്‍ രോഹിണി, തമ്പാനൂര്‍ 04712329377
ഹോട്ടല്‍ ഡീ ഫെയ്സ്, കോവളം 04712481835
ഹോട്ടല്‍ സീവേര്‍ഡ്, കോവളം 04712480391
ഹോട്ടല്‍ സൌത്ത് പാര്‍ക്ക്, പാളയം 04712333333
കലവറ, പ്രസ് റോഡ് 04712331362
മഹാമഹല്‍, മെഡിക്കല്‍ കോളേജ് 04712555015
മാസ്കോട്ട് ഹോട്ടല്‍, പി എം ജി 04712318990
നിക്കിസ് റെസ്റ്റോറന്റ്, കവടിയാര്‍ 04712725353
നിറപറ ഫാമിലി റെസ്റ്റോറന്റ്, സ്റ്റാച്യു 04713242573
ഊട്ടുപുര, ശാസ്തമംഗലം 04712725353
ഓപ്പണ്‍ ഹൌസ്, ആയുര്‍വേദ കോളേജ് 04712467695
സാന്‍ഡി ബീച്ച് റിസോര്‍ട്ട്, കോവളം 04712480012
ഷാഹി ദര്‍ബാര്‍, അരിസ്റ്റോ ജംഗ്ഷന്‍ 04712323001
ദിനൂക്ക്, ശാസ്തമംഗലം 04712726469
റെസിഡന്‍സി ടവര്‍, പ്രസ് റോഡ് 04712331661
മുത്തൂറ്റ് പ്ളാസ, പുത്തന്‍റോഡ് 04712337733
ആസാദ്, ഓവര്‍ബ്രിഡ്ജ്
അരുള്‍ ജോതി, പാളയം
പാര്‍ക്ക് രാജധാനി, ഉള്ളൂര്‍
മൌര്യ രാജധാനി, സ്റ്റാച്യു
ഹോട്ടല്‍ അന്നപൂര്‍ണ്ണ, കിഴക്കേകോട്ട 04712576193
ഹോട്ടല്‍ ആര്യ നിവാസ്, തമ്പാനൂര്‍ 04712330790
കദളീവനം പ്രകൃതിഭോജന ശാല, ചെട്ടികുളങ്ങര 04712478517

അവസാനം പരിഷ്കരിച്ചത് : 11/9/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate