অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊച്ചി-സാഹിത്യം,സിനിമ

സാഹിത്യകാരന്‍മാര്‍

കൊച്ചിയും ബഷീറും

വൈക്കം മുഹമ്മദ് ബഷീര്‍ എന്ന വിഖ്യാത സാഹിത്യകാരന്‍ ‘പോലീസിന്റെ മകള്‍ ’ എന്ന ആദ്യ കഥാസമാഹാരം നിറച്ച സഞ്ചിയുമായി കൊച്ചിയിലെ വഴികളിലൂടെ നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇക്കാലത്ത് കൊച്ചിന്‍ ബേക്കറിയുടെ വരാന്തയില്‍ സ്വന്തം ബുക്ക് സ്റ്റാള്‍ ആരംഭിച്ചു. കൊച്ചിന്‍ ബേക്കറിയുടെ വരാന്തയില്‍ നിന്ന് ബോട്ടുജട്ടിയിലേക്ക് ബുക്ക് സ്റ്റാള്‍ മാറ്റിയപ്പാള്‍ സര്‍ക്കിള്‍ ബുക്ക് ഹൌസ് എന്നാക്കി മാറ്റി. സര്‍ക്കിള്‍ ബുക്ക് ഹൌസാണ് ബഷീര്‍സ് ബുക്ക് സ്റ്റാള്‍ എന്ന പേരില്‍ പ്രസ്സ് ക്ലബ് റോഡില്‍ പിന്നീട് നടത്തിയിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കാവുന്ന ഒരു നഗരമാണ് എറണാകുളം. 20 വര്‍ഷത്തെ ‘ശറപറ’ എഴുത്ത് എറണാകുളത്ത് ജീവിച്ചിരുന്ന കാലത്താണ് നടത്തിയത്. ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരു കുടുംബമാണ് കൊച്ചിന്‍ ബേക്കറിക്കാരുടേത്. ബഷീര്‍ , കെയര്‍ ഓഫ് കൊച്ചിന്‍ ബേക്കറി എന്ന പഴയകാല വിലാസം പ്രസിദ്ധമാണ്. ‘നീണ്ട കഴുത്ത് ’ എന്ന കഥയിലെ നായര്‍ പെണ്‍കുട്ടി ചട്ടുകാലി, വേശ്യ എന്നീ കഥാപാത്രങ്ങളെല്ലാം കൊച്ചിയുടെ തെരുവുകളില്‍ നിന്നും വാര്‍ത്തെടുത്ത കഥാപാത്രങ്ങളാണ്.

കൊച്ചിയും ജിയും

കാലടിക്കടുത്ത് നായത്തോടു ഗ്രാമത്തില്‍ ജനിച്ച ശങ്കരക്കുറുപ്പിന്റെ കര്‍മ്മ മേഖല മുഴുവനും കൊച്ചി നഗരത്തിലായിരുന്നു. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നത് കൊച്ചി നിവാസികളുടെ മാത്രമല്ല മലയാള പ്രേമികളുടെ മഹാഭാഗ്യമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷ പദം അലങ്കരിച്ചിട്ടുണ്ട്. 1950-ല്‍ മഹാരാജാസ് കോളേജില്‍ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ അധ്യയന രീതിയില്‍ ആകൃഷ്ടരായി മാത്രം ധാരാളം പേര്‍ മലയാളം ഐച്ഛികമായി പഠിക്കാന്‍ തുടങ്ങി.

ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യഭാവനകള്‍ കൊണ്ട് അനുഗ്രഹീതമായ നഗരമാണ് കൊച്ചി. ഇടപ്പള്ളി എന്ന പ്രദേശം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും ഇടപ്പള്ളി രാഘവന്‍ പിള്ളയുടേയും പേരുകൊണ്ട് ലോകപ്രശസ്തി ആര്‍ജ്ജിച്ച ഒരിടമാണ്. അപാരമായ വായന ശീലത്തിനുദാഹരണമാണ് അദ്ദേഹത്തിന്റെ ഹോം ലൈബ്രറി. പ്രശസ്ത കൃതിയായ രമണന്‍ മനസ്സിലേന്തി നിരവധി ആളുകള്‍ ഇന്നും ഇടപ്പള്ളിയിലെത്തുന്നു. കവിതയെഴുതാന്‍ തൂവല്‍ എടുക്കുമ്പോള്‍ മാത്രം കവിയാകുന്നുള്ളു എന്നും ഒരു പ്രാക്ടിക്കല്‍ മനുഷ്യനായി ജീവിക്കണം എന്ന അഭിപ്രായം കൊണ്ടു നടക്കുമ്പോഴും സ്ത്രീ വിഷയത്തില്‍ അമിതമായി മുഴുകിയോ എന്ന ഒരു കുറ്റബോധം പണ്ട് അദ്ദേഹം വെളിപ്പെടുത്തുകയായി. തന്റെ ആരാധികമാരെ വെറും കൈയോടെ തിരിച്ചയക്കാനുള വിമുഖത കൊണ്ടാണ് ഇതു സംഭവിച്ചതെന്നു അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. ചങ്ങമ്പുഴയുടേയും ഇടപ്പള്ളി രാഘവന്‍ പിള്ളയുടേയും സൌഹൃദം മലയാള സാഹിത്യ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായമാണ്. ‘രമണന്‍ ’ എന്ന കാവ്യം വില്‍പനക്കായി ഇറക്കി അഭുതപൂര്‍വ്വമായ നേട്ടംകൈവരിച്ചു. ജീവിത നൈരാശ്യവും വേദനയുമായി കറെകാലം അലഞ്ഞു നടന്ന അദ്ദേഹം 1948 ജൂണ്‍ മാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു. ചങ്ങമ്പുഴയുടെ ഓര്‍മ്മകള്‍ പേറുന്ന സ്മൃതി മണ്ഡപവും പാര്‍ക്കും ഇന്നും ഇടപ്പള്ളിയിലുണ്ട്.

കൊങ്കണി ഭാഷയും പുരുഷോത്തമ മല്ലയ്യയും

കവി, ചരിത്രകാരന്‍ , വിവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ പുരുഷോത്തമ മല്ലയ്യ കൊങ്കണി ഭാഷയുടെ എല്ലാമെല്ലാമാണ്. കൊങ്കണി ഭാഷയെ ഭരണഘടനയുടെ 8ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ പ്രയത്നിച്ച വ്യക്തിയാണ് മല്ലയ്യ. കൊങ്കണി ഭാഷക്ക് സ്വന്തമായൊരു അസ്തിത്വമുണ്ടെന്നു സ്ഥാപിച്ചത് ഇദ്ദേഹമാണ്. കൊച്ചിയില്‍ കൊങ്കണി ഭാഷാ പ്രചാരസഭ സ്ഥാപിച്ചു. സഭയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു മല്ലയ്യ. 1975-ല്‍ കൊങ്കണി സ്വതന്ത്ര ഭാഷയായി കേന്ദ്ര സാഹിത്യ അക്കാദമി അംഗീകരിച്ചു. ദേവനാഗരി ലിപി ഔദ്യോഗിക ലിപിയായി. ഇംഗ്ലീഷ് ഭാഷയില്‍ 5 പുസ്തകങ്ങളും കൊങ്കണിയില്‍ 13 പുസ്തകങ്ങളും മല്ലയ്യയുടേതായിട്ടുണ്ട്. 1979-ല്‍ സ്മരണാഞ്ജലി എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഡല്‍ഹി ആസ്ഥാനമായ കൊങ്കണി സാഹിത്യ അക്കാദമിയുടെ കൊങ്കണി വികാസ് എന്ന മാഗസിന്റെ പത്രാധിപരായിരുന്നു. 1294-ല്‍ ഗോവ തീരത്തു നിന്നു പലായനംചെയ്ത കൊങ്കണി സമൂഹത്തെ കൊച്ചിയില്‍ കണ്ടെത്തിയ ചരിത്ര രേഖകള്‍ വളരെ പ്രസിദ്ധമാണ്. ഒപ്പം മട്ടാഞ്ചേരിക്കാരനായി കൊങ്കണി ഭാഷക്കുവേണ്ടി പ്രയത്നിച്ച മല്ലയ്യയും.

വൈലോപ്പിള്ളി ശ്രീധരമേനോന്‍

ഇന്നത്തെ കലൂരാണ് വൈലോപ്പിള്ളിയുടെ ദേശം. താന്‍ വളര്‍ന്നു വന്ന സാഹചര്യത്തിന്റെ പരിമിതികള്‍ നാടിന്റെ ചിത്രം വിശദീകരിച്ചുകൊണ്ടാണ് കവി എടുത്തു കാണിക്കുന്നത്. രണ്ടു ക്ഷേത്രങ്ങളാണ് ഈ ദേശത്തുണ്ടായിരുന്നത് . ചേരാത്യക്കല്‍ ക്ഷേത്രവും പാവക്കുളം ക്ഷേത്രവും. കലൂരിന് കലാപാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും അടുത്തുള്ള ഇടപ്പള്ളിയുമായി പണ്ടുമുതലേ ഒരു സൌഹ്യദം ഉണ്ടായിരുന്നു. നല്ല ക്ഷേത്രങ്ങളും ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും കഥകളിയും തമ്പുരാന്റെ കോവിലകത്തെ ചുറ്റിപറ്റി വിദ്വാന്മാരുടെ ഒരു മണ്ഡലവും അതിനപ്പുറം നാട്ടുകാരായ യുവാക്കളുടെ ഒരു സാഹിത്യ സമാജവും ഇവിടെ നിലനിന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും കവികള്‍ക്കും മത്സരിക്കാനും വളരാനും ഇത് സഹായകമായി.

ഇടപ്പള്ളി രാഘവന്‍ പിള്ള

കൊച്ചിയിലും ഇടപ്പള്ളിയിലും വിഷാദം നിറഞ്ഞ കവിതകള്‍ പരസ്പരം ചൊല്ലി കേള്‍പ്പിച്ച് നടന്നിരുന്ന രണ്ടു വ്യക്തികളായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവന്‍ പിള്ളയും. ‘മണിമുഴക്കം’ എന്ന കാവ്യസൃഷ്ടി ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ അമൂല്യ കാവ്യസൃഷ്ടികളില്‍ ഒന്നാണ്. മലയാള സാഹിത്യ ലോകത്ത് ഇടപ്പള്ളി എന്ന സ്ഥലത്തിന് പ്രശസ്തി നേടികൊടുത്തത് രാഘവന്‍ പിള്ളയാണെന്നു പറയാം. ചങ്ങമ്പുഴയുടെ രമണനിലൂടെ ജനലക്ഷങ്ങളുടെ വിഷാദ കഥാപാത്രമായി മാറിയ ഇദ്ദേഹത്തിന്റെ പേരില്‍ ഒരു റോഡുകൂടെ ഇന്നുണ്ട്. ദേവന്‍ കുളങ്ങരയില്‍ നിന്ന് പുന്നയ്ക്കലേക്കുള്ള റോഡിന് ഇടപ്പള്ളി രാഘവന്‍ പിള്ള എന്നാണ് പേര്. ‘തുഷാരഹാരം’, ‘ഹൃദയ സ്മിതം’ എന്നീ പല നല്ല കവിതകളും അദ്ദേഹത്തിന്റേതായുണ്ട്.

സിനി


കേരളീയര്‍ മലയാള ചലച്ചിത്ര നിര്‍മ്മാണവുമായി ആദ്യമായി ബന്ധപ്പെടുന്നത് നിര്‍മ്മല എന്ന സിനിമയിലൂടെയാണ്. മലയാള ചലച്ചിത്ര വ്യവസായത്തിന്റെ വളര്‍ച്ചക്കു കാരണമായത് 1948-ല്‍ നിര്‍മ്മിക്കപ്പെട്ട നിര്‍മ്മല എന്ന ചിത്രമാണ്. കേരള ടാക്കീസിന്റെ ബാനറില്‍ നിര്‍മ്മിച്ച ‘നിര്‍മ്മലയുടെ’ ഗാനങ്ങള്‍ ജി.ശങ്കരക്കുറുപ്പും സംഭാഷണം പുത്തേഴത്ത് രാമന്‍ മേനോനുമാണ് രചിച്ചത്. മട്ടാഞ്ചേരി ക്വയിലോണ്‍ ബാങ്കിന്റെ മാനേജരായിരുന്ന കെ.വി.കോശിയുടെ ചലച്ചിത്ര വിതരണ കമ്പനിയാണ് ആദ്യകാല മലയാളചിത്രങ്ങള്‍ എല്ലാം തീയേറ്ററുകളില്‍ എത്തിച്ചിരുന്നത്. മട്ടാഞ്ചേരിയിലെ ഗുജറാത്തിക്കാരനായ ദേവ്ജി ജെട്ടാഭായി ആദ്യകാല ചലച്ചിത്ര വിതരണക്കാരനാണ്. നിശബ്ദചിത്രങ്ങള്‍ മുതല്‍ ഹിന്ദി ചിത്രങ്ങളുടെ വിതരണം നടത്തിയിരുന്നത് ദേവ്ജിയായിരുന്നു. ആദ്യമായി ദേശീയ തലത്തില്‍ ബഹുമതി നേടിയ നീലക്കുയില്‍ 1954-ല്‍ നിര്‍മ്മിച്ചത് ഫോര്‍ട്ടുകൊച്ചിയില്‍ ജനിച്ച ടി.കെ.പരീക്കുട്ടിയാണ്. പതിനൊന്നു വര്‍ഷത്തെ ഇടവേളക്കുശേഷം ബാബു എന്ന ഇസ്മയില്‍ സേട്ട് എന്ന കൊച്ചിക്കാരന്‍ 1965-ല്‍ ‘ചെമ്മീന്‍ ’ നിര്‍മ്മിച്ചു. പ്രസിഡണ്ടിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമാണ് ചെമ്മീന്‍ ‍. ബ്രിട്ടീഷ് സ്ഥാപനമായിരുന്ന ബ്രണ്ടന്‍ കമ്പനിയാണ് കൊച്ചിയില്‍ ആദ്യമായി സ്ഥിരം ചലചിത്ര പ്രദര്‍ശന ശാല തുടങ്ങിയത് എന്നു കരുതപ്പെടുന്നു. കേരളത്തില്‍ സിനിമാ സ്കോപ്പ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സാങ്കേതിക സൌകര്യങ്ങള്‍ ആദ്യമായി ഒരുക്കിയത് തോപ്പുംപടിയിലെ പട്ടേല്‍ ടാക്കീസിലാണ് കേരളത്തിലെ ആദ്യത്തെ 70 എം എം തിയ്യേറ്ററാണ് സൈ (ഇപ്പോഴത്തെ കോക്കേഴ്സ് ). കേരളത്തിലെ ആദ്യത്തെ എയര്‍ കണ്ടീഷന്‍ഡ് തിയ്യേറ്ററാണ് ശ്രീധര്‍ . ഏഷ്യയിലെ തന്നെ വിസ്താരമുള്ള ആദ്യത്തെ തിയ്യേറ്റര്‍ ഷേണായ്സ് ആണ്. ആധുനിക ശബ്ദ സാങ്കേതിക വിദ്യകളായ ഡോള്‍ബി, ഡി റ്റി എസ് എന്നിവ കേരളത്തില്‍ ആദ്യമായി എത്തിയത് കൊച്ചി നഗരത്തിലാണ്.

കൊച്ചിയുടെ സിനിമാ ലോകം - ഹോളിവുഡ്

ചിത്രങ്ങളുടെ കേരളത്തിലെ റിലീസിങ്ങ് കേന്ദ്രങ്ങളായിരുന്നു ഫോര്‍ട്ടുകൊച്ചിയിലെ സൈനയും മട്ടാഞ്ചേരിയിലെ സ്റ്റാര്‍ ടാക്കീസും. മേനക തിയ്യേറ്റര്‍ കൊച്ചി നഗര ചരിത്രത്തിന്റെ പ്രധാന ഭാഗമാണ്. ചെറുതും വലുതുമായ പതിനാറോളം തിയ്യേറ്ററുകള്‍ കൊച്ചിയെ സിനിമാ ലോകവുമായി ബന്ധിപ്പിക്കുന്നു.

പിന്നണി ഗായകര്‍

നിര്‍മ്മല എന്ന സിനിമയില്‍ നിന്നാണ് പിന്നണി ഗാന രീതിക്ക് ആരംഭം കുറിച്ചത്. കൊച്ചി സ്വദേശി ഗോവിന്ദറാവു ‘നിര്‍മ്മല’ യിലെ ‘ശുഭലീല’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് മലയാളത്തിലെ ആദ്യ പിന്നണി ഗായകനായി. അതേ ചിത്രത്തിലെ ‘കരുണാകരാ പീതാംബര’ എന്ന ഗാനംപാടി സരോജനി മേനോന്‍ ആദ്യത്തെ പിന്നണി ഗായികയായി. സരോജനി മേനോന്‍ ജനിച്ചത് കൊച്ചിയിലെ തൃപ്പൂണിത്തുറയിലാണ്. ആദ്യമലയാള ശബ്ദചിത്രമായ ബാലനില്‍ കൊച്ചി സ്വദേശിയായ ഒരു നടിയും ഗായികയുമുണ്ടായിരുന്നു. പള്ളുരുത്തി ലക്ഷ്മിയാണ് ആ നടി. മലയാള സിനിമാ ഗാനവേദിക്ക് അഭൂത പൂര്‍വ്വമായ സംഭാവനകള്‍ നല്‍കിയ മെഹബൂബ് ജനിച്ചതും വളര്‍ന്നതും ഫോര്‍ട്ടുകൊച്ചിയിലാണ്. ഗാനഗന്ധര്‍വന്‍ യേശുദാസും കൊച്ചി സ്വദേശിയാണ്. വാസന്റെ പ്രസിദ്ധമായ ചന്ദ്രലേഖയില്‍ മലയാളഗാനം ആലപിച്ച ഹാജി അബദുള്‍ ഖാദര്‍‍ , സ്റ്റെല്ലാ, ഗായത്രി, ഗോകുലപാലന്‍ , യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ്, ഉത്തമന്‍ , ഗോപന്‍ , ജെന്‍സി, സെല്‍മാ ജോര്‍ജ്ജ്, ഫ്രെഡി പള്ളന്‍ , കല്ല്യാണി മേനോന്‍ , ഭരത് പി.ജെ ആന്റണി, കൊച്ചിന്‍ ഇബ്രാഹിം, കോറസ് പീറ്റര്‍ , സീറോ ബാബു എന്നിവര്‍ മലയാള ചലച്ചിത്ര ഗാനശാഖയെ ധന്യമാക്കിയ കൊച്ചി സ്വദേശികളാണ്. സി.ഒ.ആന്റോ ജോളി എബ്രഹാം എന്നിവരും കൊച്ചിയുടെ സമ്പത്താണ്.

സംഗീത സംവിധാനം

സംഗീത സംവിധാന രംഗത്തും കൊച്ചി അനശ്വരമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അര്‍ജ്ജുനന്‍ മാസ്റ്റര്‍ കൊച്ചിയുടെ അനശ്വര ഗാനസംവിധായകനാണ്. ‘അല്ലിയാമ്പല്‍ കടവി’ന്റെ സൃഷ്ടിയിലൂടെ പ്രസിദ്ധരായ ജോബും, ജോര്‍ജും ‘തിരമാല’യിലൂടെ പ്രശസ്തനായ വിമല്‍കുമാര്‍ , പി.കെ.ശിവദാസ്, പ്രദീപ് സിംഗ്, വൈപ്പിന്‍ സുരേന്ദ്രന്‍ , തോമസ് ബര്‍ലി, ജെറി അമല്‍ദേവ്, റെക്സ് ഐസക്ക്, ബേണി ഇഗ്നേഷ്യസ് എന്നിവര്‍ സംഗീത സംവിധാന രംഗത്ത് സ്വന്തം സ്വരം ഉറപ്പിച്ച കൊച്ചി നിവാസികളാണ്.

അഭിനേതാക്കള്‍

അഭിനയവേദിക്ക് കൊച്ചി നല്‍കിയ ഉദാത്തമായ ഉപഹാരമാണ് ഭരത് അവാര്‍ഡ് നേടിയ ദക്ഷിണേന്ത്യന്‍ നടന്‍ പി.ജെ.ആന്റണി. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടി തികഞ്ഞ കൊച്ചിക്കാരനാണ്. മുത്തയ്യ, വിന്‍സെന്റ്, മണവാളന്‍ ജോസഫ്, റാണിചന്ദ്ര, ഗോവിന്ദന്‍കുട്ടി, സൈനുദ്ദീന്‍ , തമിഴ് നടനും നിര്‍മ്മാതാവുമായ ബാലാജി, ശങ്കരാടി, കെ.പി.എ.സി.ഖാന്‍ തുടങ്ങി അഭിനയരംഗത്ത് കൊച്ചിയുമായി ബന്ധപ്പെട്ട ഒരു നീണ്ട നിരതന്നെയുണ്ട് . കൊച്ചിയിലെ കലാഭവന്‍ സിനിമാ ലോകത്തിനു സംഭാവന ചെയ്ത താരങ്ങള്‍ അനവധിയാണ്.

ചലച്ചിത്രോത്സവങ്ങള്‍

അന്തര്‍ദ്ദേശീയ തലത്തില്‍ ചലച്ചിത്രോത്സവം കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ചത് കൊച്ചിയിലാണ്. ഏതാണ്ട് നാല് പതിറ്റാണ്ടു മുമ്പുതന്നെ രാമുകാര്യാട്ടിന്റെ നേതൃത്വത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ചലച്ചിത്ര ലോകത്തെ മേളകളിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിയില്‍ 4 ചിത്രങ്ങള്‍ നിര്‍മ്മിച്ച ജയന്ത്.ജെ.മാളവിയ ജനിച്ചത് മട്ടാഞ്ചേരിയിലെ ഗുജറാത്തി കുടുംബത്തിലാണ്. ആദ്യത്തെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് ജേതാവായ ടി.ഇ.വാസുദേവന്‍ , സംവിധായകരായ ജേസി തിരക്കഥാകൃത്തുക്കളായ ജോണ്‍ പോള്‍ , ഗാനരചയിതാവായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിര്‍മ്മാതാ ക്കളായ സിയാദ് കോക്കര്‍ എന്നിങ്ങനെ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരുടെ ഭാഗമായി കൊച്ചി മാറിക്കഴിഞ്ഞു.

കൊച്ചിയും ബാലനും

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനില്‍ സഹനടിയായി അഭിനയിച്ച നടിയാണ് കൌസല്യ. 1938-ല്‍ റീലിസ് ആയ ‘ബാലന്‍ ’ ഏറെ പ്രശസ്തി നേടിയ സിനിമയാണ്. കൊച്ചി പാലാരിവട്ടത്തിനടുത്ത് മാമംഗലമാണ് കൌസല്യയുടെ ജന്മ ദേശം.

നഗരത്തിന്റെ ഗായകന്‍

ഫോര്‍ട്ടുകൊച്ചി പട്ടാളത്ത് ഒരു പട്ടാണ്‍ കുടുംബത്തിലാണ് മെഹ്ബൂബ് ജനിച്ചത്. അനാഥത്വം നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. ശാസ്ത്രീയ സംഗീതമോ സംഗീതത്തിന്റെ സാങ്കേതിക വശങ്ങളോ അറിയാത്ത മെഹബൂബ് കൊച്ചിയുടെ മാത്രമല്ല സംഗീത ലോകത്തെ പ്രിയ ഗായകനാണ്.

എം.കെ.അര്‍ജ്ജുനന്‍

ആയിരത്തിലധികം നാടകങ്ങള്‍ക്കും ഇരുന്നൂറിലേറെ സിനിമകള്‍ക്കും ഈണം പകര്‍ന്ന ഗാനചക്രവര്‍ത്തിയാണ് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ‍. 1956-ല്‍ പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം നല്‍കിയിട്ടുണ്ട് . ഒ എന്‍ വി, പി.ഭാസ്കരന്‍ , വയലാര്‍ എന്നീ കവികളുടെ അനേകം കവിതകള്‍ ഗാനങ്ങളാക്കിയിട്ടുണ്ട്. ‘കറുത്ത പൌര്‍ണമി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഗാനരചയിതാവിന് സ്വാതന്ത്ര്യം നല്‍കുന്ന രീതിയില്‍ പാട്ടെഴുതിക്കഴിഞ്ഞ് ട്യൂണ്‍ നല്‍കുന്ന രീതിയാണ് അര്‍ജ്ജുനന്‍ മാസ്റ്ററുടേത്.

കൊച്ചിയും ഗന്ധര്‍വ്വഗായകനും

ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ അഗസ്റ്റിന്‍ ജോസഫിന്റേയും മാളിയേക്കല്‍ എലിസബത്തിന്റേയും മൂത്ത മകനാണ് യേശുദാസ്. ഫോര്‍ട്ടുകൊച്ചി സെന്റ് ജോണ്‍ ബ്രിട്ടോ സ്ക്കൂള്‍ , തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു യേശുദാസിന്റെ വിദ്യാഭാസം.

കൊച്ചിയും നാടകവേദിയും

1940-50 കാലഘട്ടത്തില്‍ മലയാള നാടകവേദിയിലൂടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കൊച്ചിയിലെ അരങ്ങുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രചനയിലും അവതരണത്തിലും പുരോഗമന ചിന്തയുടെ രൂപീകരണം കൊച്ചി നാടകവേദിയുടെ പ്രത്യേകതയായിരുന്നു. ആദ്യകാല നാടക പ്രവര്‍ത്തകരെല്ലാം ചവിട്ടുനാടകവുമായി ആത്മബന്ധമുള്ളവരായിരുന്നു. മലയാളത്തിലെ ആദ്യ സംഗീത നാടകമാണ് ഇസ്താക്കി ചരിതം. സംഗീത നാടകങ്ങളിലെ സെറ്റുകളില്‍ വര്‍ണ്ണപ്പൊലിമ ആദ്യമായി ഉപയോഗിച്ചതും കൊച്ചിയില്‍ അരങ്ങേറിയ നാടകങ്ങളിലാണ്. വിസ് ആന്‍ഡ്രൂസിന്റെ ‘മിശിഹാചരിത്രം’ വളരെ പ്രശസ്തമാണ്. വിസ് ആന്‍ഡ്രൂസിന്റെ സന്മാര്‍ഗ വിലാസം സംഗീത നടന സഭയാണ് നാടക കലാകാരന്മാര്‍ക്ക് ആദ്യമായി മികച്ച പ്രതിഫലം നല്‍കിയ സംഘങ്ങളില്‍ ഒന്ന്. പി.ജെ.ആന്റണിയും ഏരൂര്‍ വാസുദേവും സംവിധായകനായ എഡ്ഡി മാസ്റ്ററും കൊച്ചിയിലെ അരങ്ങുകള്‍ക്ക് ദിശാബോധം പകര്‍ന്നവരായിരുന്നു. ശ്രീ.മുത്തയ്യയുടെ നേതൃത്വത്തില്‍ ഷേക്സ്പീരിയന്‍ നാടകങ്ങളുടെ അവതരണവും കൊച്ചിയില്‍ രൂപപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും സാധാരണ തൊഴിലാളികളുടെയും ഉന്നത കുലജാതരുടേയും കൂട്ടായ്മയായിരുന്നു കൊച്ചിയിലെ നാടകവേദി. മുന്‍മന്ത്രി ടി.കെ.രാമകൃഷ്ണന്റെ നാടകങ്ങള്‍‍ , മട്ടാഞ്ചരി എം എല്‍ ‍എ ആയിരുന്ന കെ.എച്ച്.സുലൈമാന്‍ മാസ്റ്ററുടെ ‘പച്ചക്കൊടി’ എന്നിവ കൊച്ചിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ നാടകങ്ങളായിരുന്നു. പി.ജെ.ആന്റണി, മണവാളന്‍ ജോസഫ്, മുത്തയ്യ, അഗസ്റ്റിന്‍ ജോസഫ്, പാപ്പുക്കുട്ടി ഭാഗവതര്‍ , എസ്സി മാസ്റ്റര്‍ , ശങ്കരാടി, പറവൂര്‍ ഭരതന്‍ , ബിയാട്രീസ് തുടങ്ങി ധാരാളം കലാകാരന്‍മാര്‍ കൊച്ചിയെ ധന്യമാക്കിയിട്ടുണ്ട്.

വിസ്. ആന്‍ഡ്രൂസ്

രചനയിലും അവതരണത്തിലും പുരോഗമന ചിന്തയുടെ രൂപീകരണം കൊച്ചി നാടകവേദിയുടെ പ്രത്യേകതയായിരുന്നു. പഴയ കൊച്ചി രാജ്യത്തിന്റെ കടലോര ഗ്രാമങ്ങളില്‍ ചവിട്ടുനാടക പ്രസ്ഥാനം വളരെയധികം ശക്തമായിരുന്നു. ആദ്യകാല നാടക ആചാര്യന്‍മാരില്‍ ഒരാളായിരുന്നു വിസ്. ആന്‍ഡ്രൂസ്. മലയാളത്തിലെ ആദ്യ സംഗീത നാടകമായ ‘ഇസ്താക്കി ചരിതം’(1891) എഴുതിയ വിസ് ആന്‍ഡ്രൂസ് ജനിച്ചത് ചവിട്ടുനാടകത്തിന്റെ ഒരു പ്രധാന കേന്ദ്രമായ ചെല്ലാനം ഗ്രാമത്തിലാണ്. ജ്ഞാനസുന്ദരി, അക്ബര്‍ വിശ്വാസ വിജയം, പറുദീസാ നഷ്ടം കാല കോലാഹലം, മിശിഹാ ചരിത്രം തുടങ്ങിയ നാല്‍പ്പത്തിയേഴിലധികം നാടകങ്ങള്‍ ആന്‍ഡ്രൂസ് രചിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാന്‍ , സംഗീത സംവിധായകനും നടനുമായ വിമല്‍കുമാര്‍ , ശിവപ്രസാദ്, വേലുക്കുട്ടി, അഗസ്റ്റിന്‍ ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ എന്നിവരുടെ ഗുരുസ്ഥാനീയനായിരുന്നു ആന്‍ഡ്രൂസ്.

ഖാന്‍

പശ്ചിമ കൊച്ചിയുടെ നാടക ശാലകളില്‍ നിന്ന് നേടിയ അനുഭവ സമ്പത്തുമായാണ് ഖാന്‍ കെ.പി.എ.സി.യില്‍ എത്തിയത്. ചിരിക്കണം ചിരിപ്പിക്കണം എന്ന മുഖമുദ്രയായിരുന്നു ഖാന് ഉണ്ടായിരുന്നത്. 1959 മുതല്‍ നീണ്ട 35 വര്‍ഷം നാടകവേദിയില്‍ നിറഞ്ഞുനിന്ന കലാകാരനായിരുന്നു ഖാന്‍ ‍. മണവാളന്‍ ജോസഫ്, എം.ജെ.ആന്റണി, മെഹ്ബൂബ്, തബലിസ്റ്റ് രാജപ്പന്‍ എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ ആര്‍ട്ടിസ്റ്റ് ഗ്രൂപ്പായിരുന്നു ആദ്യകളരി. കെ.പി.എ.സി.യില്‍ നിന്നു പിന്നീട് സിനിമയിലെത്തിയ ഖാന്‍ രാരിച്ചന്‍ എന്ന പൌരന്‍ , മിന്നാമിനുങ്ങ്, എന്റെ നീലാകാശം, കൂട്ടുകുടുംബം, തൂലാഭാരം, ഏണിപ്പടികള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അശ്വമേഥത്തിലെ ഹെല്‍ത്ത് മിസിറ്റര്‍ , ശരശയ്യയിലെ പുസ്തകപ്പുഴ, കരുണാകരന്‍ കൂട്ടുകുടുംബത്തിലെ വാറ്റുകാരന്‍ തുടങ്ങി ഹാസ്യവേഷങ്ങളണിഞ്ഞ ഖാന്‍ വൈപ്പിന്‍കാരനാണ്.

ഷെവലിയര്‍ പി.ജെ.ചെറിയാന്‍

കൊച്ചി രാജ്യസഭയുടെ ആസ്ഥാന കലാകാരനും ചിത്രമെഴുത്തുകാരനും ചിത്രമെടുപ്പുകാരനും ആയിരുന്നു പി.ജെ.ചെറിയാന്‍ ‍. മാവേലിക്കര രാജാരവിവര്‍മ്മ ചിത്രകലാ വിദ്യാലയത്തിന്റെ സ്ഥാപകരിലൊരാളാണ് ഇദ്ദേഹം. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകനുമായിരുന്നു. കേരളത്തിലെ ആദ്യത്തെ ഫോട്ടോ സ്റ്റുഡിയോ ആയ റോയല്‍ സ്റ്റുഡിയോ 1927-ല്‍ കൊച്ചി നഗരത്തില്‍ സ്ഥാപിച്ചത് പി.ജെ.ചെറിയാനാണ്. മലയാളി നിര്‍മ്മിച്ച് മലയാളി സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രം ‘നിര്‍മ്മല’യുടെ നിര്‍മ്മാതാവായിരുന്നു. എണ്ണച്ഛായ ചിത്രമെഴുത്തില്‍ അതിപ്രഗല്‍ഭനായിരുന്നു. ഫോട്ടോ ഗ്രാഫിയില്‍ 15, 10 വലിപ്പത്തില്‍ ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് പുതിയ സംവിധാനം ആവിഷ്കരിച്ചു. സ്ഥിരം നാടകവേദി എന്ന ആശയം ആദ്യമായി കേരളത്തില്‍ അവതരിപ്പിച്ചു. ഞാറയ്ക്കല്‍ സന്മാര്‍ഗ വിലാസ നടനസഭ സ്ഥാപിച്ചു. നാടക കലാകാരന്മാര്‍ക്ക് മികച്ച പ്രതിഫലം നല്‍കിയ ആദ്യകാല സംഘങ്ങളില്‍ ഒന്നായിരുന്നു ഈ സഭ. ‘സ്നേഹ സീമ’ സിനിമയില്‍ വൈദിക വേഷമണിഞ്ഞു. 1965-ല്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ ‘ഷെവലിയര്‍ ’ ബഹുമതി സമ്മാനിച്ചു.

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate