অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൊച്ചി കോർപ്പറേഷൻ മറ്റു വിവരങ്ങൾ

കായിക രംഗം

കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയവും കായികരംഗത്ത് കൊച്ചിയുടെ പ്രാധാന്യം വിളിച്ചോതുന്ന സംരംഭങ്ങളാണ്. കേരളപ്പിറവിക്കുമുമ്പ് തന്നെ തൃപ്പൂണിത്തുറയും എറണാകുളവും ഭാരതത്തിന്റെ കായിക ഭൂപടത്തില്‍ സ്ഥാനം പിടിച്ച സ്ഥലങ്ങളാണ്. തൃപ്പുണിത്തുറയിലെ ക്രിക്കറ്റും എറണാകുളത്ത് സംഘടിപ്പിച്ചിരുന്ന ഫുട്ബോള്‍ മേളകളും കൊച്ചിയുടെ കായികരംഗത്തെ പഴമയെ എടുത്തുകാണിക്കുന്നു. 45 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ യഹൂദരും ഇറാനികളും പാക്കിസ്ഥാനികളും ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മഹാരാജാസ് കോളേജ് മൈതാനിയില്‍ ഏഷ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളെ കോരിത്തരിപ്പിച്ച ജോണ്‍ ഓഫ് മാത, ആന്റോ ഡേവിഡ്, നൊറീന്‍ പാദുവ, ജെസി ഫിലിപ്പ് എന്നിവര്‍ കൊച്ചിയുടെ അഭിമാന താരങ്ങളാണ്. കൊച്ചി ജന്മമേകിയ ഇന്ത്യന്‍ ഹോക്കി താരമാണ് ദിനേഷ് നായിക്. സാം ക്രിസ്തുദാസ് എന്ന അതുല്യ പ്രതിഭക്കു പുറമെ സംഘാടകരും സ്പോര്‍ട്ട്സ് പ്രേമികളുമായിരുന്ന ഇസ്മയില്‍ അണ്ണന്‍ , വഗ്ഗീസ് ആശാന്‍ , ആര്‍ മാധവന്‍ നായര്‍ , ജോസഫ് ചാക്കോ, ഇ.എ.കെ.ശേഷാദ്രി, ടി.ഒ.അബ്ദുള്ള, എം.ദയാനന്ദ്, ടെന്നീസ് കോര്‍ട്ടുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജസ്റ്റീസ് പി.ടി.രാമന്‍ നായര്‍ ,ജസ്റ്റീസ് പി.ഗോവിന്ദന്‍ നായര്‍ , ബാസ്ക്കറ്റ് ബോള്‍ സംഘാടകരായ പി.സി.ജോര്‍ജ്ജ്, പി.ജെ.സണ്ണി, ബില്യാര്‍ഡ്സ്, സ്നൂക്കര്‍ രംഗത്തെ കളിക്കാരനായ എം.എഫ്.മുണ്ടാടന്‍ എന്നിവരെല്ലാം കൊച്ചിയുടെ കായിക സമ്പത്താണ്.

ഫുട്ബോള്‍ ചരിത്രം

കേരളത്തില്‍ ഫുട്ബോളിന്റെ വരവും വളര്‍ച്ചയും കൊച്ചിയിലൂടെയാണ്. കേരള ഫുട്ബോളിന്റെ വളര്‍ച്ചയുടെ ആദ്യഘട്ടം ഫോര്‍ട്ടുകൊച്ചിയിലാണ്. ഇവിടെയെത്തിയ വിദേശീയര്‍ ഫുട്ബോളിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. വെള്ളക്കാര്‍ മാത്രമടങ്ങിയ കൊച്ചിന്‍ ജിംഖാന, നാട്ടുകാരുടെ ടീമുകളായ കൊച്ചിന്‍ ബ്ലൂസ്, റോവേഴ്സ്, സ്റ്റേറ്റസ് ക്ലബ്, കൊച്ചിന്‍ ടൌണ്‍ സ്പോര്‍ട്ട്സ് ക്ലബ്, സൌദി ടീം, യങ്സ്റ്റേഴ്സ് ക്ലബ് എന്നിവ രൂപം കൊണ്ടു. കേരള ഫുട്ബോളില്‍ തിളങ്ങിയ നിരവധി താരങ്ങള്‍ ഈ ക്ലബുകളിലൂടെ ഉയര്‍ന്നുവന്നു. ഫെഡ് ഡിസൂസ, ജെയിംസ് വില്‍സണ്‍ , ഇ.ജെ.ഇഗ്നേഷ്യസ്, കെ.എം.അബു, എ.കെ.സിദ്ധാര്‍ത്ഥന്‍ , ടി.കെ.കമലാകരന്‍ , ജോസഫ് ജേക്കബ്, വി.ജെ.ക്ലീറ്റസ് തുടങ്ങിയവര്‍ കൊച്ചിയിലെ ആദ്യകാല ഫുട്ബോളിന്റെ താരങ്ങളാണ്. ബാരക്ക് ഗ്രൌണ്ടും (ഇന്നത്തെ പരേഡ് ഗ്രൌണ്ട്), സാന്താക്രൂസ് ഗ്രൌണ്ടുമായിരുന്നു അന്നത്തെ പ്രധാന കളിക്കളങ്ങള്‍ . 1935-ല്‍ ദിവാന്‍ സി.ജി.ഹെര്‍ബര്‍ട്ട് മഹാരാജാസ് മൈതാനം നിര്‍മ്മിച്ചതോടെ കൊച്ചിയിലെ ഫുട്ബോള്‍ കുതിപ്പുതുടങ്ങി. 1956-ല്‍ ആണ് ഫോര്‍ട്ടുകൊച്ചിയിലല്ലാത്ത ആദ്യ ക്ലബായ ഈഗിള്‍സ് ക്ലബ് ആരംഭിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയില്‍ നടന്നിരുന്ന ലുക്ക് സ്മാരക ടൂര്‍ണ്ണമെന്റ്, കെ.ജി.ജേക്കബ് സ്മാരക ടൂര്‍ണ്ണമെന്റ്, ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റി സെന്റിനറി ടൂര്‍ണ്ണമെന്റ് എന്നിവയില്‍ മോഹന്‍ ബഗാനും, ഈസ്റ്റ് ബംഗാളുമുള്‍പ്പടെയുള്ള നിരവധി പ്രമുഖ ക്ലബുകള്‍ പങ്കെടുത്തിട്ടുണ്ട്. കൊച്ചിയുടെ മണ്ണില്‍ നടന്ന ആദ്യ ടൂര്‍ണ്ണമെന്റായ ശ്രീരാമവര്‍മ്മ ടൂര്‍ണ്ണമെന്റ് 1950-ല്‍ ആരംഭിച്ചു. 1955-ല്‍ കേരളമണ്ണിലെ ആദ്യ സന്തോഷ് ട്രോഫി കൊച്ചിയില്‍ അരങ്ങേറി. അന്നത്തെ കേരളാ ടീമില്‍ ഭൂരിഭാഗവും കൊച്ചിയിലെതന്നെ ഈഗിള്‍സ് ക്ലബിന്റെ കളിക്കാരായിരുന്നു. 1959-ല്‍ ഏഷ്യന്‍ കപ്പ് മേഖല ചാമ്പ്യന്‍ ഷിപ്പ് കൊച്ചിയില്‍ വന്നു. 1964 മുതല്‍ നെഹ്രു ട്രോഫി അഖിലേന്ത്യാ ടൂര്‍ണ്ണമെന്റ് കൊച്ചിയില്‍ ആരംഭിച്ചു. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയതും കൊച്ചിയില്‍ വച്ചാണ്. നിരവധി തവണ നെഹ്റുട്രോഫി രാജ്യാന്തര സ്വര്‍ണ്ണകപ്പ് ടൂര്‍ണ്ണമെന്റ് കൊച്ചിയില്‍ നടന്നിട്ടുണ്ട്.

വ്യക്തികള്‍

ലൂക്ക് മാനുവല്‍

1930-ല്‍ കൊച്ചിന്‍ സ്പോര്‍ട്സ് ക്ലബിന്റെ സെന്റര്‍ ഹാഫ് ആയിരുന്നു ലൂക്ക് മാനുവല്‍ . 1934-ല്‍ കൊച്ചിന്‍ ബ്ലൂസ് എന്ന ക്ലബ് സ്ഥാപിച്ചു. ഈ ക്ലബ് നിരവധി ടൂര്‍ണ്ണമെന്റുകളില്‍ വിജയിച്ചിട്ടുണ്ട്. കൊച്ചിയില്‍ അഖിലേന്ത്യാ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കളിക്കാര്‍ വളര്‍ന്നത് ലൂക്കിന്റെ ശിക്ഷണത്തിലാണ്. ബ്രിട്ടീഷ് ടീമുമായി പരേഡ് ഗ്രൌണ്ടില്‍ നടന്ന മല്‍സരത്തില്‍ പരിക്കുപറ്റി ഫുട്ബോളില്‍ നിന്നു വിടവാങ്ങി.

കോണ്‍സ്റ്റന്റൈന്‍ മാനുവല്‍

കേരളത്തിനു പുറത്തുള്ള ഒരു ക്ലബിനുവേണ്ടി കളിച്ച ആദ്യമലയാളി താരമാണ് കോണ്‍സ്റ്റന്റൈന്‍ മാനുവല്‍ . ബോംബെയിലെ ‘ട്രയ്സ്സ്’ ക്ലബിനു വേണ്ടി കളിച്ച കൊച്ചിന്‍ സ്പോര്‍ട്ട്സ് ക്ലബിലൂടെയാണ് കളി തുടങ്ങിയത്. ലൂക്ക് മാനുവലിന്റെ അനുജനാണ് കോണ്‍സ്റ്റന്റൈന്‍

ടി എ ജാഫര്‍

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ ഉപനായകന്‍ . പിന്നീട് 92-ലും, 93-ലും സന്തോഷ് ട്രോഫി നേടിയ ടീമിന്റെ പരിശീലകന്‍ ആയിരുന്നു. നിരവധി ടൂര്‍ണ്ണമെന്റുകള്‍ നേടിയ പ്രീമിയര്‍ ടയേഴ്സ് ടീമിന്റെ നായകനായിരുന്നു. ഫോര്‍ട്ടുകൊച്ചിയാണ് ജന്മദേശം.

സേവ്യര്‍ പയസ്

നിരവധി തവണ രാജ്യത്തിന്റെ ജേഴ്സിയണിഞ്ഞിട്ടുള്ള സ്ട്രൈക്കര്‍ . പ്രീമിയര്‍ ടയേഴ്സിനും, മോഹന്‍ ബഗാനും വേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയില്‍ കേരളത്തേയും, ബംഗാളിനെയും പ്രതിനിധാനം ചെയ്തിട്ടുണ്ട്. ജന്മദേശം ഫോര്‍ട്ടുകൊച്ചി.

കെ പി വില്യംസ്

1973-ലെ കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഫോര്‍വേഡാണ് വില്യംസ്. കേരളത്തിന്റെ നായകനായിട്ടുണ്ട്. പ്രീമിയര്‍ ടയേഴ്സിനും, ഫാക്ടിനും വേണ്ടി കളിച്ചിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചിയില്‍ ജനിച്ച വില്യംസ് 1975-ല്‍ കളിക്കിടെ പരിക്കേറ്റ് ഫുട്ബോള്‍ ജീവിതം അവസാനിപ്പിച്ചു.

 

സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍

കൊച്ചി നിയമ നിര്‍മ്മാണ സഭ

രാജഭരണം ജനകീയ ഭരണത്തിന് വഴി മാറിയതോടെയാണ് കൊച്ചിയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിന് തുടക്കമായത്. 1925-ല്‍ കൊച്ചി നിയമ നിര്‍മ്മാണ സഭ നിലവില്‍ വന്നു.

‘കൊച്ചി മഹാജനസഭ’ 1918-ല്‍ ജനപ്രതിനിധികളെ ഭരണത്തില്‍ സജീവ പങ്കാളിയാക്കണമെന്നഭ്യര്‍ത്ഥിച്ച് മഹാരാജാവിന് നിവേദനം സമര്‍പ്പിച്ചു. അക്കൊല്ലം തന്നെ, ഒക്ടോബറില്‍ തന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷാവസരത്തില്‍ പ്രജകളെ ഭരണകാര്യങ്ങളില്‍ പങ്കാളിയാക്കാനുള്ള തീരുമാനം (രാമവര്‍മ) മഹാരാജാവ് ഔപചാരികമായിപ്രഖ്യാപിച്ചു. പിന്നീട് ദിവാന്‍ വിജയരാഘവാചാര്യയുടെ മേല്‍നോട്ടത്തില്‍ മദ്രാസ് ഗവണ്‍മെന്റിന്റെ അനുമതിയോടെ നിയമനിര്‍മാണസഭ (ലെജിസ്ലേറ്റീവ് കൌണ്‍സില്‍ ) രൂപികരിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. രാജവിളംബരം വഴി നക്കല്‍ നിയമാവലി 1921-ല്‍ പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 1923 ആഗസ്റ്റ് ഒമ്പതിന് കൊച്ചിന്‍ സഭ രൂപീകരിക്കുന്നതിനുള്ള നിയമം നിലവില്‍ വന്നു. വിജയരാഘവാചാര്യയുടെ പിന്‍ഗാമിയായി ദിവാനായി നിയമിതനായ പി.നാരായണ മേനോന്റെ കാലത്താണ് ഇത് ഉണ്ടായത്. റഗുലേഷന്‍ നിയമ നിര്‍മ്മാണസഭയുടെ അംഗസംഖ്യ 30-ല്‍ കുറയരുതെന്നും 60-ല്‍ കൂടരുതെന്നും നിജപ്പെടുത്തി. മൂന്നില്‍ രണ്ട് ഭാഗത്തില്‍ കുറയാതെയുള്ള അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നവരും ആയിരിക്കണമെന്നായിരുന്നു വ്യവസ്ഥ.

ഭൂസ്വത്ത് അടിസ്ഥാനമാക്കിയാണ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവകാശം നിശ്ചയിച്ചിരുന്നത്. കുറഞ്ഞ ഭൂനികുതി 10 രൂപ കൊടുക്കുന്നവര്‍ക്കും ബി.എ. ബിരുദമോ ഉപരി ബിരുദങ്ങളോ ഉള്ളവര്‍ക്കും അഞ്ച് രൂപയോ അതിലധികമോ മുന്‍സിപ്പല്‍ നികുതി കൊടുക്കുന്നവര്‍ക്കും 10 രൂപയോ അതിലധികമോ കരം കൊടുക്കുന്ന കാണക്കുടിയാന്മാര്‍ക്കും മാത്രമേ വോട്ടവകാശം നല്കിയിരുന്നുള്ളൂ. 21 വയസ്സായ സ്ത്രീ പുരുഷന്മാര്‍ക്കായിരുന്നു വോട്ടവകാശം. ഒരു കുടുംബം 10 രൂപയോ അതിലധികമോ നല്കിയാല്‍ ആ കുടുംബത്തിലെ എല്ലാവര്‍ക്കും വോട്ടു ചെയ്യാം.

ദിവാനായിരുന്നു നിയമസഭയുടെ ഔദ്യോഗിക അദ്ധ്യക്ഷന്‍ . മുന്‍ വ്യവസ്ഥ പ്രകാരം ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെട്ടതായിരുന്നു ആദ്യ നിയമസഭ. ജനങ്ങള്‍ തെരഞ്ഞെടുത്ത 30 പേരും ഗവണ്‍മെന്റ് നിശ്ചയിച്ച 15 പേരും ചേര്‍ന്ന് 45 അംഗ നിയമസഭ. ഇതില്‍ 23 പേര്‍ പൊതു മണ്ഡലങ്ങളില്‍ നിന്നും ബാക്കിയുള്ളവര്‍ ഗ്രാമ മണ്ഡലങ്ങളില്‍ നിന്നും ആയിരുന്നു. എറണാകുളം, മട്ടാഞ്ചേരി, തൃശൂര്‍ എന്നീ പട്ടണങ്ങളായിരുന്നു പൊതുമണ്ഡലങ്ങള്‍

ജന്മികള്‍ , തോട്ടം ഉടമകള്‍ , വ്യാപാരി - വ്യവസായികള്‍ , മുസല്‍മാന്മാര്‍ , ജൂതന്മാര്‍ എന്നിവര്‍ക്ക് പ്രത്യേക മണ്ഡലങ്ങളും ഉണ്ടായിരുന്നു. ഈഴവന്‍മാര്‍ക്ക് രണ്ട് പ്രത്യേക മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലാദ്യമായി ഒരു വനിത നിയമ സഭാംഗമാകുന്നതും ഈ സഭയിലാണ് - തോട്ടയ്ക്കാട്ട് മാധവിയമ്മ.

1925 ഏപ്രില്‍ മൂന്നിന് (1100 മീനം 21 വെള്ളി) മഹാരാജാവ് നിയമസഭയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. തൃപ്പൂണിത്തുറ ഹില്‍പാലസിലെ മുകളിലത്തെ നിലകളിലെ ദര്‍ബാര്‍ഹാളില്‍ വെച്ച് ഉച്ചക്ക് രണ്ടരക്കായിരുന്നു നിയമസഭയുടെ ഉദ്ഘാടനം. ഗവര്‍ണര്‍ ജനറലിന്റെ പ്രതിനിധിയായി സി.ഡബ്ല്യൂ.ഇ. കോട്ടന്‍ , ഇളയ മഹാരാജാവ്, പാലിയത്ത് വലിയ അച്ചന്‍ , തൃശൂര്‍ ബിഷപ്പ്, എറണാകുളം ബിഷപ്പ്, പ്രമുഖ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ , മഹാരാജാവിന്റെ ഭാര്യ വി.കെ.പാറുക്കുട്ടി നേത്യാരമ്മ തുടങ്ങിയവര്‍ ഹാളില്‍ സന്നിഹിതരായിരുന്നു. കൊട്ടാരത്തിലെ താഴത്തെ ഹാളില്‍ വെച്ച് കൌണ്‍സില്‍ പ്രസിഡണ്ട് ദിവാനും മറ്റ് അംഗങ്ങളും പ്രതിജ്ഞ ചെയ്ത ശേഷം മുകളിലത്തെ നിലയിലെ ദര്‍ബാര്‍ ഹാളിലേക്ക് ചെന്നു. നിയമസഭാംഗങ്ങളില്‍ ഡോ: എ.ആര്‍ മേനോന്‍ മാത്രമാണ് ഹാജരാകാതിരുന്നത്.

സമ്മേളനത്തിന്റെ ആദ്യം ദിവാന്‍ മഹാരാജാവിനെ പ്രസംഗിക്കാനായി ക്ഷണിച്ചു. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖവും സുഖകരവും ആയുള്ള അഭിവൃദ്ധിയില്‍ ഈ സഭ സഹായിയായിത്തീരാന്‍ കടാക്ഷമുണ്ടാകട്ടെ എന്ന ആശംസയോടെ മഹാരാജാവ് നിയമസഭയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.

ആദ്യ സമ്മേളനത്തിന് ഹാജരായ കൊച്ചി നിയമസഭാംഗങ്ങള്‍

സി.അച്യുതമേനോന്‍ , കെ.അച്യുതമേനോന്‍ , വി.കെ.അരവിന്ദാക്ഷമേനോന്‍ , ഒ.ആര്‍ ചുമ്മാര്‍ , ചാക്കോ ചെറുവത്തൂര്‍ , പി.ദാമോദരമേനോന്‍ , എ.ഗോവിന്ദമേനോന്‍, കെ.ഗോവിന്ദമേനോന്‍ , ഇ.ഇക്കണ്ട വാരിയര്‍ , ചേട്ടൂര്‍ അയ്യര്‍ , വി.കെ.കൊച്ചുണ്ണി മേനോന്‍ , എസ്.എസ്.കോഡര്‍ , എം.കോന്തുമേനോന്‍ , കെ.കൃഷ്ണമേനോന്‍ , എം.കൃഷ്ണമേനോന്‍ , വി.കെ.കൃഷ്ണമേനോന്‍ , പടിയത്ത് ഹൈദ്രോസ് ഹാജി കുഞ്ഞുമുഹമ്മദ്, ചിറലയാട്ട് അയിനിക്കുട്ടില്‍ കുഞ്ഞുണ്ണി രാജ, ലോനപ്പന്‍ ചാക്കോള, തോട്ടയ്ക്കാട്ട് മാധവിയമ്മ, സി.മത്തായി, മാത്യു കൊളാടി വടക്കൂട്ട്, പടിഞ്ഞാക്കരമുണ്ട വൈദ്യര്‍ , എസ്.എഫ്.ന്യൂണ്‍സ് ഇസാക്ക്, സി.എ.ഔസേപ്പ്, എന്‍ പത്മനാഭമേനോന്‍ , പൌലോമാമ്പിളലി, കെ.എസ്.രാമചന്ദ്ര അയ്യര്‍ , എല്‍ രാമന്‍ മേനോന്‍ , എം.കെ.രാമന്‍ , ടി.എ.രാമയഗ്ര അയ്യര്‍ , എ.ശങ്കരപ്പൊതുവാള്‍ , കപ്പിളങ്ങാട്ട് മനക്കല്‍ ശങ്കരന്‍ നമ്പൂതിരി, എബ്രഹാം ബി സേലം എസ്ക്വയര്‍ , ഷേക്ക് അബ്ദുള്‍ ഖാദര്‍ സാഹിബ്, ഇ.സിംപ്സണ്‍ , വി.ബി.വൈദ്യനാഥ അയ്യര്‍ , ദിവാന്‍ ബഹദൂര്‍ വി.വര്‍ഗ്ഗീസ്, എം.ഐ.വര്‍ക്കി

 

വ്യക്തികള്‍

 

ടിപ് ടോപ് അസീസ് ( ഫോര്‍ട്ടുകൊച്ചി )

പ്രമുഖ ഹാസ്യനാടക രചയിതാവും നടനും സംവിധായകനുമായിരുന്ന അസീസ് ‘ടിപ് ടോപ്’ എന്ന നാടക സംഘത്തിനു രൂപം നല്‍കിയതോടെയാണ് ടിപ് ടോപ് അസീസ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. 1954 മുതലാണ് അദ്ദേഹം പ്രൊഫഷണല്‍ നാടക രംഗത്തേക്ക് കടക്കുന്നത്. പ്രസിദ്ധ ഗായകന്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫ് നേതൃത്വം നല്‍കിയിരുന്ന കൊച്ചിന്‍ ഡ്രമാറ്റിക് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അസീസ് പ്രൊഫഷണല്‍ നാടക രംഗത്തെത്തിയത്. നിങ്ങള്‍ക്കൊക്കെ ശാകുന്തളം മതി, രമണന്റെ മരണം, എനിക്കു ഗുസ്തി പഠിക്കേണ്ട, അലാവുദ്ദീനും അദ്ഭുതവും, ഗുരുവും ശിഷ്യരും, മഹാബലിക്കും മതിയായി തുടങ്ങി ഇരുപതോളം ഹാസ്യ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. പി.എ.തോമസിന്റെ കേരള കലാസമിതി, ആര്‍ട്ടിസ്റ്റ് പി.ജെ ചെറിയാന്റെ സേവ് ഇന്ത്യ തീയറ്റേഴ്സ്, പി.ജെ.തീയറ്റേഴ്സ്, ശ്രീമൂലനഗരം വിജയന്റെ വിജയ തീയറ്റേഴ്സ് തുടങ്ങിയ നാടക സംഘങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഹുദൂര്‍ സ്മാരക അവാര്‍ഡ് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ എന്നീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. കൊച്ചിയിലെ പഴയകാല ഫുട് ബോള്‍ ടീമുകളിലും അംഗമായിരുന്നു. പി.എ.ബക്കറിന്റെ ‘ചാപ്പ’ ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍ ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രൊഫസര്‍ ആര്‍ കെ റാവു

കൊച്ചി സ്വാതന്ത്ര സമര സേനാനിയും ബഹുഭാഷാ പണ്ഡിതനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും സെന്റ് ആല്‍ബര്‍ട്സ് കോളേജ് റിട്ട: പ്രൊഫസറുമായിരുന്ന ആര്‍ കെ റാവു കൊങ്കണി ഭാഷയില്‍ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജ്ഞാനപ്പാന, തിരുക്കുറള്‍ എന്നീ ഗ്രന്ഥങ്ങള്‍ കൊങ്കണിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആദ്യകാലത്ത് വിധവ വിവാഹം നടത്തി സാമൂഹിക പരിഷ്കരണ പ്രസ്ഥാനത്തില്‍ പങ്കാളിയായിട്ടുണ്ട്. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കൊങ്കണി ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ നിരവധി സംഘടനകളുടെ സാരഥിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷ കമ്മീഷനില്‍ അഞ്ചുവര്‍ഷം കൊങ്കണി ഭാഷയുടെ പ്രതിനിധിയായിരുന്നിട്ടുണ്ട്. മലയാള സാഹിത്യത്തെ കൊങ്കണി സംസാരിക്കുന്നവര്‍ക്കു പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ പ്രഫ: റാവുവിന്റെ പങ്ക് വലുതായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതാണ്ട് എല്ലാ രചനകളും ഗോവയില്‍ നിന്നിറങ്ങുന്ന ജാഗ് മാസികയില്‍ പ്രഫ: റാവു തുടര്‍ക്കഥയായി പ്രസിദ്ദീകരിച്ചിരുന്നു.

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍

നാല്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തിക്കെത്തിയതാണ് വി.ആര്‍ കൃഷ്ണയ്യര്‍ . പിരിച്ചുവിടപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമ മന്ത്രിയായിരുന്നു. ജസ്റ്റീസ് കൃഷ്ണയ്യര്‍ 1980-ല്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിനു ശേഷം വീണ്ടും കൊച്ചിയില്‍ സ്ഥിരതാമസമാക്കി.

പനമ്പിള്ളി ഗോവിന്ദമേനോന്‍ (1908 -1970)

പ്രമുഖ രാഷ്ട്രീയ നേതാവും പാര്‍ലമെന്ററിയനുമായ പനമ്പിള്ളി ഗോവിന്ദ മേനോന്‍ ചാലക്കുടിയിലാണ് ജനിച്ചതെങ്കിലും ജീവിതത്തിന്റെ ഏറിയ കൂറും എറണാകുളത്തായിരുന്നു. നിയമബിരുദം നേടി പ്രാക്ടീസ് ആരംഭിച്ച ഗോവിന്ദ മേനോന്‍ വൈകാതെ എറണാകുളത്തെത്തി. വൈക്കം സത്യാഗ്രഹ കാലത്തുതന്നെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 1935-ലും 1939-ലും കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തെതുടര്‍ന്നുള്ള പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ നിന്ന് രാജിവെച്ചു. തുടര്‍ന്ന് അറസ്റ്റു ചെയ്യപ്പെട്ട ഗോവിന്ദ മേനോന്‍ ജയില്‍വാസവും അനുഭവിച്ചു. സ്വാതന്ത്ര്യാനന്തരം കൊച്ചിയിലെ പ്രധാനമന്ത്രിയായി . 1954-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായി. 1955-ല്‍ തിരു-കൊച്ചി മുഖ്യമന്ത്രിയായി. 1962-ലും 1967-ലും ലോകസഭാംഗമായി. നിയമ മന്ത്രിയെന്ന നിലയില്‍ ബാങ്ക് ദേശസാല്‍ക്കരണത്തിന് നടപടി സ്വീകരിച്ചു. തൊഴില്‍ മന്ത്രിയായിരിക്കേ മിനിമം വേജ് ബില്ല് കൊണ്ടുവന്നു. വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാന്‍ തീരുമാനിച്ചു. കെ.പി.സി.സി. അംഗ , കേരള ഗ്രന്ഥശാലാ സംഘം പ്രസിഡണ്ട്, ഫിനാന്‍സ് കമ്മീഷന്‍ അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സഭാംഗമായിരിക്കുമ്പോള്‍ 62-ാം വയസ്സില്‍ അന്തരിച്ചു.

എ എം തോമസ്

ജീവിതത്തിന്റെ വിഭിന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.എം.തോമസ് ഭാരതത്തിന്റെ ആദ്യകാല പ്രധാനമന്ത്രിമാരായിരുന്ന നെഹ്റു, ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവരുമായി അടുത്തിടപഴകാനും അവരുടെ മന്ത്രിസഭകളില്‍ അംഗമാകാനും കഴിഞ്ഞ അപൂര്‍വ്വം മലയാളികളില്‍ ഒരാളാണ്. സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയ നിരയിലെത്തിയ അദ്ദേഹം നിയമ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം മദ്രാസ് യൂണിവേഴ്സിറ്റിയില്‍ ക്ലാസ്സ് ബഹിഷ്കരണത്തിനും പ്രതിഷേധ പ്രകടനങ്ങള്‍ക്കും നേതൃത്വം നല്‍കി. പഠനത്തിനുശേഷം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിലേക്ക് നയിച്ചത് കെ.പി.മാധവന്‍ നായരും പനമ്പിള്ളി ഗോവിന്ദ മേനോനും ആയിരുന്നു.

പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തനവുമായി മുമ്പോട്ടുപോയ എ.എം.തോമസ് 1948-ല്‍ കൊച്ചി നിയമസഭാംഗമായി. തിരു-കൊച്ചി സംയോജനത്തോടെ സഭയുടെ സ്പീക്കറുമായി. എറണാകുളം ലോകസഭാ മണ്ഡലത്തില്‍ നിന്ന് എം.പി.മേനോനെ തോല്‍പിച്ചു കൊണ്ടാണ് 1952-ല്‍ ആദ്യമായി എ.എം.തോമസ് എം.പി.യാകുന്നത്. തുടര്‍ന്ന് 57-ലും 62-ലും എറണാകുളത്തെ പ്രതിനിധീകരിച്ചു. 57-ലെ നെഹ്റു മന്ത്രിസഭയില്‍ കൃഷി വകുപ്പിലെ ഉപമന്ത്രിയായ തോമസ് 62-ല്‍ സഹമന്ത്രിയായി. 64-ലെ ഇന്ദിരാഗാന്ധി മന്ത്രി സഭയില്‍ പ്രതിരോധ വകുപ്പ് സഹമന്ത്രിയായിരുന്നു. 1967 മുതല്‍ 71 വരെ ആസ്ട്രേലിയയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു എ.എം.തോമസ്. ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയയിലും ബോട്സ്വാനയിലും ഭാരതത്തിന്റെ പ്രതിനിധിയായിരുന്നു. ‘ആഫ്രിക്കന്‍ ഗാന്ധി’ എന്ന് കെന്നത്ത് കൌണ്ഡ് വിശേഷിപ്പിച്ച എ.എം.തോമസ് നയതന്ത്ര മേഖലയിലും തന്റെ കഴിവ് തെളിയിച്ചു.

ഖാദി വില്ലേജ് ആന്റ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ ചെയര്‍മാനായി 1976-ല്‍ നിയമിതനായ അദ്ദേഹം 77-ല്‍ കൊച്ചിന്‍ റിഫൈനറിയുടെ ചെയര്‍മാനായി. എറണാകുളം ഗാന്ധി ഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. ഭാരതീയ വിദ്യാഭവന്റെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ചൊവ്വര പരമേശ്വരന്‍

പ്രഗല്‍ഭനായ പത്രപ്രവര്‍ത്തകന്‍ , സാഹസികനായ സമരനേതാവ്, ഇളക്കമില്ലാത്ത ദാര്‍ശനികന്‍ , സാമൂഹ്യ പരിഷ്കര്‍ത്താവ്, തൊഴിലാളികളുടെ ഉറ്റചങ്ങാതി, മികവുറ്റ പരിഭാഷകന്‍ എന്നീ വിശേഷങ്ങള്‍ എല്ലാം ഒത്തു ചേര്‍ന്നതാണ് ചൊവ്വര പരമേശ്വരന്‍ . മാതൃഭൂമി ലേഖകനായിരുന്നു ചൊവ്വര. 1942-ല്‍ മുന്‍മുഖ്യമന്ത്രി സി.അച്യുത മേനോനൊപ്പം തടവില്‍ കഴിഞ്ഞിട്ടുണ്ട്. മുട്ടുവരെയുള്ള ഒരു തോര്‍ത്ത് ധരിച്ചുനടക്കുന്ന ചൊവ്വരയെ ‘ചൊവ്വരഗാന്ധി’ എന്നാണ് വിളിച്ചിരുന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ വാങ്ങികൊടുക്കുന്നതില്‍ മുന്‍കൈ എടുത്ത നേതാവാണ് അദ്ദേഹം. പത്രപ്രവര്‍ത്തക പ്രസ്ഥാനത്തിന് സംഘടന കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചൊവ്വര തൊഴിലാളികളുടെ ഉറ്റചങ്ങാതിയായിരുന്നു. തനിക്ക് എതിരായ കേസ് സ്വയം വാദിച്ചു ജയിച്ചു.

രാംജി

കെ.എന്‍ രാമചന്ദ്രന്‍ എന്ന രാംജി ഇംഗ്ലീഷ് ഭാഷയില്‍ വൈദഗ്ദ്യം ഉള്ള പത്രപ്രവര്‍ത്തകനായിരുന്നു. നിയമന ഉത്തരവിന്റെ കൂടെ രാജിക്കത്തുകൂടി പോക്കറ്റില്‍ കരുതി ജോലിക്കുവരുന്ന രാംജി ഇന്ത്യന്‍ എക്സ്പ്രസ്സ് സ്റ്റാഫ് ലേഖകനായിരുന്നു. അതിനുമുമ്പ് ബ്ലിറ്റ്സ്, ലിങ്ക്, പാട്രിയറ്റ് എന്നീ പ്രമുഖ വാരികകളിലും പത്രങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ‘കേരള മിസ്സലനി’ എന്ന രാംജിയുടെ കോളം ജനശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്. ചെന്നയില്‍ നിന്നുള്ള ബ്രോഡ്വേ ടൈംസിലും കൊച്ചിയില്‍ നിന്നുള്ള കൊച്ചിന്‍ വിന്‍ഡോയിലും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. രണ്ട് പ്രസിദ്ധീകരണങ്ങളുടെയും എഡിറ്ററായിരുന്നു. ചിത്രകാരനും കലാവിമര്‍ശകനും ആയിരുന്നു രാംജി. മദിരാശി ലളിതകലാ അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ജോണ്‍ മാമ്പിള്ളി

സണ്‍ഡേ ടൈംസ്, സ്റ്റേറ്റ്സ്മാന്‍ തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് 1935-ല്‍ മലബാര്‍ ഹൊറാള്‍ഡിന്റെ പത്രാധിപരായത്. വാള്‍സ്ട്രീറ്റ് എന്നു വിശേഷിപ്പിക്കാവുന്ന ഫോര്‍ട്ട്കൊച്ചി റോസ് സ്ട്രീറ്റില്‍ നിന്ന് കൊച്ചിന്‍ ആര്‍ഗസ് എന്ന പേരില്‍ ഒരു പത്രം ഇറങ്ങിയിരുന്നു. അതില്‍ ജോലി ചെയ്ത അനുഭവവുമായാണ് മലബാര്‍ ഹൊറാള്‍ഡ് വാര്‍ത്താവാരിക ഇട്ടുപ്പ് മാമ്പിള്ളി എന്ന പത്രാധിപര്‍ ഇറക്കിയത്. ബ്രിട്ടീഷ് ഭരണകാലത്ത് അധികാരികളുമായി ഏറ്റുമുട്ടികൊണ്ട് മലബാര്‍ ഹൊറോള്‍ഡ് എന്ന പത്രവും പത്രാധിപരും മുന്നോട്ടുനീങ്ങി. മകനായ ജോണ്‍ മാമ്പിള്ളിയിലും അലിഞ്ഞു ചേര്‍ന്നത് ഈ സവിശേഷതകള്‍ തന്നെയായിരുന്നു. ദേശീയ ഐക്യം, ക്ഷേത്ര പ്രവേശനം, സ്വാതന്ത്ര പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം, സാമൂഹ്യ സമത്വം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ഈ ഇംഗ്ലീഷ് വാരിക ഇറക്കിയിരുന്നത്. കൊച്ചി തുറമുഖവും വികസനവും എന്നും ഹൊറാള്‍ഡിന്റെ വിഷയമായിരുന്നു. 3000-ല്‍ പരം മുഖപ്രസംഗങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ജോണ്‍ 1948-ല്‍ ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പല്‍ കൌണ്‍സില്‍ അംഗമായിരുന്നു. 1943-ല്‍ അഖിലേന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു. തമിഴ്നാട്ടില്‍ നിന്ന് ഇറങ്ങിയിരുന്ന ‘ന്യൂലീഡര്‍ ’പത്രം മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന് മികച്ച സംഭാവന നല്‍കിയതിന് 1996-ല്‍ മാമ്പിള്ളിക്ക് അവാര്‍ഡ് നല്‍കുകയുണ്ടായി.

പി കെ ഇട്ടൂപ്പ്

മുഖപ്രസംഗമെഴുത്ത്, പ്രസാധകക്കുറിപ്പുകള്‍ , റിപ്പോര്‍ട്ടിംഗ്, പേജ് സംവിധാനം, തര്‍ജ്ജമ, പ്രൂഫ് റീഡിംഗ് എന്നിങ്ങനെ പത്രപ്രവര്‍ത്തനത്തിന്റെ എല്ലാമേഖലകളിലും പ്രഗദ്ഭനായരുന്നു പി.കെ. ഇട്ടൂപ്പ്. എറണാകുളം അതിരൂപതയുടെ സത്യദീപം പത്രത്തിനു സഹപത്രാധിപരായി 20 രൂപ ശമ്പളത്തിന് നിയമിതനായി. എറണാകുളം ആര്‍ച്ച് ബിഷപ്പ് ഡോ അഗസ്റ്റിന്‍ കണ്ടത്തിലിന്റെ മെത്രാഭിഷേക ജൂബിലി സ്മാരകമായി മലബാര്‍ മെയിന്‍ ദിനപ്പത്രം തുടങ്ങിയതോടെ ഇട്ടൂപ്പ് അതില്‍ നിയമിതനായി. ഐസക് രാജിവച്ചതിനെ തുടര്‍ന്ന് മെയിലിന്റെ പത്രാധിപരായി. യുദ്ധകാലത്ത് ഇന്ത്യാ ഗവണ്‍മെന്റിന്റെ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗത്തില്‍ കമ്മീഷന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരിച്ചുവന്ന അദ്ദേഹം മെയിലിനു പുറമെ മലയാളമനോരമ, ഗോമതി എന്നീപത്രങ്ങള്‍ക്കു വേണ്ടിയും വാര്‍ത്തകള്‍ നല്‍കിയിരുന്നു. കോടതികളിലെ വിചാരണ വേളയില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി പത്രങ്ങള്‍ക്കു നല്‍കുന്നതില്‍ പ്രാഗല്‍ഭ്യം കാണിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു ഇട്ടൂപ്പ്.

വി എ ജയിംസ്

‘സത്യനാദ’ത്തിന്റെ പത്രാധിപരായിരുന്ന വി.എ.വര്‍ക്കിയുടെ മകനാണ് വി.എ.ജയിംസ്. മദ്രാസ് മെയില്‍ , ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഓള്‍ ഇന്ത്യ റേഡിയോ എന്നിവിടങ്ങിലായി നാലുപതിറ്റാണ്ടുനീണ്ട പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. പാലാ ബാങ്കിന്റെ ലിക്വിഡേഷന്‍ മദ്രാസ് മെയിലിന്റെ കൊച്ചി ലേഖകനായിരുന്ന കാലത്ത് അദ്ദേഹത്തിനു കിട്ടിയ പ്രധാന സ്കൂപ്പ് ആയിരുന്നു. പട്ടം താണുപിള്ളയുടെ കാലത്ത് എടുത്ത ഒരു രഹസ്യ തിരുമാനവും ജയിംസിന്റെ മറ്റൊരു സ്കൂപ്പ് ആയിരുന്നു. 1999-ല്‍ കലൂരിലുള്ള വസതിയില്‍ വച്ച് ജയിംസ് അന്തരിച്ചു.

ടി സി ഗോപാലന്‍

‘സഹോദര’നിലൂടെ പത്രപ്രവര്‍ത്തനം തുടങ്ങി. കേരളകൌമുദി കൊച്ചി ലേഖകനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മിശ്രഭോജനത്തിന്റെ പേരില്‍ മറ്റു 12 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ടി.സി.ഗോപാലനും കോടതി കയറി. മട്ടാഞ്ചേരിയില്‍ നിന്ന് ഒരു കമ്പനിയുടെ പേരില്‍ ‘സഹോദരന്‍’ പ്രസിദ്ധീകരിച്ചപ്പോള്‍ ഗോപാലന്‍ അതില്‍ ക്ലര്‍ക്കായി ചേര്‍ന്നു. പിന്നീട് അതിന്റെ മുഖ്യ നടത്തിപ്പുകാരനായി. എറണാകുളത്തുനിന്ന് സഹോദരന്‍ പ്രസിദ്ധപ്പെടുത്തുന്നതിനിടയിലാണ് അയ്യപ്പന്‍ മന്ത്രിയായത്. ഇക്കാലത്ത് ഗോപാലന്‍ ‘സഹോദര’ന്റെ പത്രാധിപത്യം ഏറ്റെടുത്തു. പിന്നീട് സഹോദരന്‍ പ്രസദ്ധീകരണം നിര്‍ത്തിയപ്പോള്‍ ഗോപാലന്‍ കേരളകൌമുദിയില്‍ സേവനം തുടര്‍ന്നു.

എം സി കുരുവിള

ക്രിസ്ത്യന്‍ മിഷനറിമാര്‍ പുറത്തിറക്കിയ “പശ്ചിമതാരക” എന്ന പത്രത്തിലൂടെയാണ് തുടക്കം. 1930-കളോടെ ഈ മേഖലയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചു. ദിവാന്റെ ദുര്‍ഭരണത്തിനെതിരെ ശബ്ദിച്ചതിന് മനോരമയെ നിരോധിച്ച സമയത്ത് കേരളഭൂഷണില്‍ കുറെപേര്‍ കയറിപറ്റി. അന്ന് കുരുവിള ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നു. 1942-ല്‍ പത്രത്തിന്റെ കൊച്ചി റിപ്പോര്‍ട്ടറായി. വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ വാര്‍ത്തകളായിരുന്നു എന്നും കുരുവിളക്ക് താല്പര്യം.

പെരുന്ന കെ എന്‍ നായര്‍

ദീനബന്ധു ദിനപത്രത്തില്‍ ജോലി ചെയ്തു. കേരളത്തിലെ പത്രപ്രവര്‍ത്തക സംഘടന കെട്ടിപ്പടുത്തിയ പത്രപ്രവര്‍ത്തകനാണ് പെരുന്ന കെ.എന്‍ നായര്‍ . 45 വര്‍ഷങ്ങള്‍ക്കു മുമ്പ് കെ.കാര്‍ത്തികേയന്‍ , പി.വിശ്വംഭരന്‍ , എല്‍ സി ഐസക്, കെ.സി.സക്കറിയ, പെരുന്ന എന്നീ ഒരുപറ്റം സുഹൃത്തുക്കള്‍ ചേര്‍ന്നാണ് തിരുകൊച്ചിയില്‍ സംഘടനക്കു തുടക്കം കുറിച്ചത്. ഇന്ന് ജില്ലകള്‍ തോറും പ്രസ് ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നു. ഒന്നാം വേജ് ബോര്‍ഡ് രൂപീകരണത്തിനു പിന്നില്‍ പ്രയത്നിച്ച വ്യക്തിയാണ് പെരുന്ന കെ.എന്‍ നായര്‍ . വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന ഡോ.ബിവി കേസ്കര്‍ 1955-ല്‍ പാര്‍ലമെന്റിലവതരിപ്പിച്ചു പാസ്സാക്കിയെടുത്ത വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ബില്ലാണ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകരുടെ സേവന വേതന വ്യവസ്ഥകള്‍ ക്രോഡീകരിക്കുന്നതിന് അടിസ്ഥാനമായത്. ഈ നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് ഒന്നാമത്തെ വേതന ബോര്‍ഡ് വന്നത്. പത്രപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി ജീവിച്ചു. പത്രപ്രവര്‍ത്തകര്‍ക്കു വേണ്ടി പെന്‍ഷന്‍ അനുവദിച്ചതിലെ ക്രമക്കേടുകള്‍ക്കെതിരെ കോടതി കയറുകയും ചെയ്തു. ഒരു ചരിത്രാന്വേഷിയായിരുന്നു പെരുന്ന. “മലയാളപത്രങ്ങളുടെ കഥ” പെരുന്നയുടേതാണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതിയാണ് “കൊച്ചി രാജ്യപ്രജാമണ്ഡലം”.

പി എ കൃഷ്ണന്‍

ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ ഏജന്റായി ജോലിനോക്കുന്ന കാലത്താണ് പത്രരംഗത്തേക്ക് കടന്നുവരാന്‍ കഴിഞ്ഞത്. ചൊവ്വര പരമേശ്വരനും മദ്രാസ് മെയില്‍ മാധവന്‍ നായരും പി.എ.കൃഷ്ണനെ സഹായിച്ചു. അങ്ങനെ കൊച്ചി നിയസഭയില്‍ അക്രഡിറ്റഡ് ലേഖകനായി പ്രവേശനം കിട്ടി. മദ്രാസ് മെയിലില്‍ നിന്നും തുടങ്ങി ഇന്ത്യന്‍ എക്സ്പ്രസ്സിലേക്കും ഒടുവില്‍ ഹിന്ദുവിലേക്കും അദ്ദേഹം ചേക്കേറി. ഹിന്ദു സ്വാമി എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഹിന്ദുലേഖകനായ പി.എ.കൃഷ്ണന്‍ എന്ന കൃഷ്ണയ്യര്‍ കൊച്ചിയിലെത്തുന്നതിനു മുമ്പ് 16 വര്‍ഷം പലതരം ഓഫീസ് ജോലിയും നോക്കിയിട്ടുണ്ട്. പത്രസമ്മേളനങ്ങള്‍ സ്വാമിയുടെ വ്യക്തിത്വം പുറത്തുകാണിക്കുന്ന രംഗങ്ങളായിരുന്നു.

അവസാനം പരിഷ്കരിച്ചത് : 6/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate